Home Blog Page 7

ഈ അടിയന്തര ഘട്ടത്തില്‍ പരമോന്നത കോടതിയെങ്കിലും മര്യാദ പാലിക്കേണ്ടതുണ്ട്

2021 ഏപ്രിൽ 19 -നാണ്  ആണ് കോവിഡ്  മഹാമാരിയിൽ ഉത്തർപ്രദേശ് ഗവൺമെൻറിൻറെ നിരുത്തരവാദപരമായ സമീപനത്തെ അതി നിശിതമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. തയ്യാറെടുപ്പുകൾക്കായി  ഒരു വര്ഷം സമയമുണ്ടായിരുന്നിട്ടും കോവിഡിന്റെ രണ്ടാം തരംഗം നേരിടാൻ  ഗവണ്മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ല. മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട്  ജനങ്ങൾ മരിച്ചുവീണാൽ അതിന്റെ ഉത്തരവാദി ഗവണ്മെന്റ് മാത്രമായിരിക്കും. പ്രയാഗ് രാജിലെ 0.5  ശതമാനം മനുഷ്യർ രോഗബാധിതരായാൽ ചികിത്സിക്കാനുള്ള സൗകര്യം മാത്രമേ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ളു.മനുഷ്യരുടെ ജീവൻ രക്ഷിക്കാനാകാത്ത ‘വികസനം’ അര്ഥശൂന്യമാണ്  തുടങ്ങി ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു ജസ്റ്റിസ് സിദ്ധാർഥ വർമ്മ ജസ്റ്റിസ്.  അജിത്കുമാർ എന്നിവരടങ്ങിയ ബഞ്ച്. പ്രധാന നഗരങ്ങളിൽ ലോക്ഡൌൺ ഏർപ്പെടുത്തുന്നത് ഉള്‍പ്പടെ കോവിഡ്  വ്യാപനത്തെ പ്രതിരോധിക്കാൻ  അടിയന്തരമായി  സ്വീകരിക്കേണ്ട പതിനൊന്നു  നിർദ്ദേശങ്ങൾ  കൂടി കോടതിവിധിയിലുണ്ട്. 

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ എന്നെ പ്രസ്തുത വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന മാനിച്ച ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ ബെഞ്ച്, കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ അറിയിക്കുവാൻ  ഗവൺമെൻറിന് രണ്ടാഴ്ച സമയം അനുവദിക്കുകയാണ് ചെയ്തത്. ജീവൻ നിലനിർത്താൻ ഓക്സിജൻ ലഭ്യമാകാതെ ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുന്ന നാട്ടിലാണ് കോടതി രണ്ടാഴ്ച സമയം കൊടുത്തിരിക്കുന്നത്. ഗവൺമെൻറിൻറെ മറുപടി ലഭിക്കുന്നതുവരെ കാത്തിരിക്കാൻ പോലും തയ്യാറാകാതെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. അഞ്ചു നഗരങ്ങളിൽ ലോക്ഡൌൺ നിർദ്ദേശിച്ച ഹൈക്കോടതിനടപടി ഗുരുതരമായ ഭരണ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, കോവിഡ് നേരിടാൻ വേണ്ടതെല്ലാം ഗവൺമെൻറ് ചെയ്യുന്നുണ്ടെന്നും യുപി ഗവണ്മെന്റിനു വേണ്ടി തുഷാർ മേത്ത കോടതിയെ അറിയിച്ചു.  

യാതൊരു തയ്യാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ച ആദ്യത്തെ ലോക് ഡൗൺ കാലത്ത്, അതിഥി തൊഴിലാളികൾ  നിരത്തുകളിൽ  മരിച്ചുവീണു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതിയാണ്. അന്ന് പതിനായിരക്കണക്കിന് മനുഷ്യർ തെരുവിലൂടെ പരിഭ്രാന്തരായി അലയുന്ന ദൃശ്യങ്ങൾ നമ്മൾ ദൃശ്യമാധ്യമങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത്, എല്ലാവര്ക്കും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരും തെരുവിലില്ല എന്നും അറിയിച്ച സർക്കാരിന്റെ വാദം മുഖവിലക്കെടുത്തുകൊണ്ട് കോടതി ഇടപെടാതിരിക്കുകയാണ്ചെയ്തത്. ഇന്ന് സുപ്രീംകോടതിയിൽ കണ്ടത് അതിന്റെ ആവർത്തനമാണ്. മനുഷ്യർ ആലംബമില്ലാതെ, ചികിത്‌സാ ലഭിക്കാതെ, ഉഴലുന്നത് കണ്മുന്നിൽ കാണുമ്പോഴാണ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് സോളിസിറ്റർ ജനറൽ പറയുന്നത്. നേരത്തെ ആധാർ കേസ് പരിഗണിക്കവേ, ആധാർ മൂലം റേഷൻ നിഷേധിക്കപ്പെട്ടവർ പട്ടിണികൊണ്ടു മരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ, പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുകയില്ല എന്ന് പറഞ്ഞത് ഓർമ്മവരുന്നു. ഉത്തർപ്രദേശിൽ ഏപ്രിൽ 26 വരെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാഴ്ച ഗവണ്മെന്റിനു സമയം കൊടുത്തതോടു കൂടി ആ ഉത്തരവ് അപ്രസക്തമായിക്കഴിഞ്ഞു.  ഭരണഘടനാ സംവിധാനത്തിനകത്ത് ഗവണ്മെന്റുകൾക്കുമേൽ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതിനും  വേണ്ടിയുള്ളതാണ് നീതിന്യായ സംവിധാനം എന്ന അടിസ്ഥാന തത്വമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്.  

ഏപ്രിൽ 21-ന് ഡൽഹിയിലെ ദയനീയമായ അവസ്ഥയിൽ  ഹൈകോടതി ഇടപെടുകയുണ്ടായി.രാജ്യത്ത് ഓക്സിജൻ കിട്ടാതെ മനുഷ്യർ മരിച്ചു വീഴുമ്പോൾ ഓക്സിജൻ കയറ്റി അയയ്ക്കുന്ന ഗവൺമെൻറ് നയത്തിനെതിരെ പരാമർശമുണ്ടായി. “ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുന്നതിന് വേണ്ട നടപടികൾ ഒന്നും ഗവണ്മെന്റ് സ്വീകരിക്കുന്നില്ല  എന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ജനങ്ങളുടെ ജീവന് ഗവണ്മെന്റ് ഒരു വിലയും കൽപ്പിക്കുന്നില്ല. യാചിച്ചോ, വാങ്ങിയോ , മോഷ്ട്ടിച്ചിട്ടോ ആയാലും വേണ്ടില്ല ജനങ്ങൾക്ക് ജീവൻ സംരക്ഷിക്കാനുള്ള ഓക്സിജൻ ലഭ്യമാക്കണം.” കോടതി പറഞ്ഞു. ആദ്യഘട്ടത്തിൽ പെട്രോളിയം സ്റ്റീൽ വ്യവസായങ്ങളുടെ ഓക്സിജൻ സ്റ്റോക്ക് പിടിച്ചെടുക്കാൻ നിർദ്ദേശിച്ചതാണ്. എന്നാൽ പിന്നീട് ഏപ്രിൽ 22 മൂന്നു മണിവരെ ഉത്തരവ് തടഞ്ഞുവയ്ക്കുകയായിരുന്നു.     22-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആ കേസ് വീണ്ടും പരിഗണിക്കാനിരിക്കവേയാണ്, സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയാ കേസെടുത്തുകൊണ്ട്  രാവിലെ തന്നെ ഇടപെടൽ നടത്തിയിരിക്കുന്നത്. എല്ലാ ഹൈക്കോടതികളിലേയും കോവിഡുമായി ബന്ധപ്പെട്ട കേസുകൾ കൾ ഇനി സുപ്രീം കോടതി പരിഗണിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു.

ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളുടെ കേസിൽ ഗവൺമെന്റിനോട് നിർദ്ദേശങ്ങൾ കൊടുക്കാതിരുന്നതിനു പറഞ്ഞിരുന്നത് ഗവൺമെൻറിൻറെ നയപരമായ തീരുമാനങ്ങളിൽ  ഇടപെടില്ല എന്നതായിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ വിധി  റദ്ദ് ചെയ്യാനും ഇതേ കാരണമാണ് പറഞ്ഞത്. എന്നാൽ ഇതേ സുപ്രീംകോടതി തന്നെ എന്നെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ  പിന്നീട് ഒരു ഘട്ടത്തിൽ അതിൽ സ്വമേധയാ കേസെടുത്തു നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു എന്ന കാര്യം നമ്മൾ ഓർക്കണം. ബിസിസിഐയുടെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണം  എന്നതുമുതൽ മുതൽ യാതൊരു അടിയന്തര പ്രാധാന്യവും ഇല്ലാത്ത കാക്കത്തൊള്ളായിരം കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ള സുപ്രീംകോടതിയാണ്. എന്നിട്ടാണ് സമീപനങ്ങളിലെ ഈ വൈരുധ്യം! 

ഇപ്പോഴിതാ വീണ്ടും സ്വമേധയാ ഒരു കേസ് കൂടി എടുത്തിരിക്കുന്നു. കേസിൽ കോടതിയെ സഹായിക്കാൻ ഞാൻ അമിക്കസ്ക്യൂറി ആയി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ നിയമിച്ചിരിക്കുന്നു. എല്ലായ്പ്പോഴും തന്നെ  ഗവൺമെൻറിൻറെ നടപടികളുടെ ഭാഗത്തുനിന്ന് ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഹരീഷ് സാൽവേ. പൗരത്വ നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയത്തിൽ അദ്ദേഹത്തിൻറെ അഭിപ്രായം നമുക്കറിയാവുന്നതാണ്.

രാജ്യത്തെ വിവിധ ഹൈക്കോടതികൾ   പ്രദേശത്തുള്ള  സാഹചര്യവും പരാതികളും പരിഗണിച്, ജനപക്ഷത്ത് നിന്നുകൊണ്ട്, ഭരണഘടനയുടെ അനുഛേദം  21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള ഉള്ള അവകാശത്തിനുവേണ്ടി  നിലകൊള്ളവേയാണ്, സുപ്രീംകോടതിയുടെ ഇടപെടൽ. ഇതോടുകൂടി  ഹൈക്കോടതികളിലെ നടപടിക്രമങ്ങൾ  അപ്രസക്തമായിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത്  ഭരണഘടന കോടതികൾ എന്ന നിലയിൽ രാജ്യത്തിലെ വിവിധ ഹൈക്കോടതികൾ സ്വീകരിച്ച ധീരമായ  നിലപാടുകളും അതിനെയെല്ലാം റദ്ദ് ചെയ്തുകൊണ്ട് പിന്നീട് സുപ്രീംകോടതി നടത്തിയ കുപ്രസിദ്ധമായ എഡിഎം ജബൽപൂർ കേസിലെ വിധിപ്രസ്താവവും ഓർത്തു പോവുകയാണ്.

രാജ്യം വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് മനുഷ്യർ ഭരണഘടനാ കോടതികളെ സമീപിക്കുന്നത്. ആരോഗ്യം എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ, അനുച്ഛേദം 21-ൻറെ ഭാഗമാണ്. ജനങ്ങൾ നിസ്സഹായരായി മരിച്ചുവീഴുമ്പോൾ, ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയുമ്പോൾ, അവരുടെ  ജീവിതം സംരക്ഷിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ഭരണകൂടം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ വരുമ്പോൾ, അവസാന പ്രതീക്ഷയെന്നോണം ആണ്  കോടതികളെ സമീപിക്കുന്നത്. കോടതികളുടെ  അടിയന്തര ഇടപെടലുകൾ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. അതുണ്ടാകുന്നില്ലായെങ്കിൽ രാജ്യം വലിയ  അരാജകത്വത്തിലേക്ക്  വഴുതിവീഴും.  അവസാനത്തെ അത്താണിയായ പരമോന്നത നീതിപീഠത്തിലെങ്കിലും ജനതയ്ക്ക് ഉള്ള വിശ്വാസം നിലനിർത്തേണ്ടത് ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ ഇന്ത്യ സമാധാനപരമായി, സുസ്ഥിരമായി, നിലനിൽക്കുന്നതിന് അനിവാര്യമാണ്.

an abridged version of this article was first published in DoolNews om 23/04/2021

Digital Media Ethics Code: ഡിജിറ്റൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം

അറിവിന്റെയും അഭിപ്രായങ്ങളുടെയും ജനാധിപത്യവത്ക്കരണം; അതിലൂടെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശങ്ങൾ സൃഷ്ടിക്കുക എന്നതാണ് ആധുനിക കാലഘട്ടത്തിൽ ഇൻറർനെററ്റിന് നിർവഹിക്കാൻ കഴിയുന്ന സുപ്രധാന ദൗത്യങ്ങളിലൊന്ന്. രാജ്യാതിർത്തികൾ ക്കിടയിൽ ഒതുങ്ങിനിന്നിരുന്ന വിവരങ്ങളെ സാർവദേശീയ വിഭവമാക്കി മാറ്റുക വഴി ഇൻറർനെറ്റ് അതിനു തുടക്കം കുറിച്ചു. കേന്ദ്രീകൃത ശൃംഖലകൾക്ക് കീഴിൽ വിവരശേഖരണവും പ്രസിദ്ധീകരണവും സാധ്യമാക്കുന്ന പൊതുവേദികൾ ആയി സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റൽ വാർത്താ മാധ്യമങ്ങളും ഉയർന്നുവന്നപ്പോൾ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആഗോളവൽക്കരണമാകുമെന്ന് നമ്മൾ കരുതി. സ്വാതന്ത്ര്യത്തിന് വ്യത്യസ്തങ്ങളായ പരിധികൾ കല്പിക്കുന്ന വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളുടെ അതിരുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന് വലിയ വില നൽകുന്ന ഇടങ്ങളിലെ മാനകങ്ങൾക്കനുസൃതമായി ആഗോളതലത്തിൽ ഒരു പൊതുവേദി സൃഷ്ടിക്കുക വഴിയാണ് അത് സാധ്യമായത്. വലിയ നിയന്ത്രണങ്ങൾ നിലവിലുള്ള ഇടങ്ങളിൽ പോലും ഈ മാധ്യമങ്ങൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കടത്തിവിടുമെന്നു വന്നു. ഏതൊരു അപരിചിത ദേശങ്ങളിലേയും മനുഷ്യർ ലോകത്തെ അഭിസംബോധന ചെയ്തു തുടങ്ങി. 

എന്നാൽ ഭരണകൂടങ്ങൾ വളരെ പെട്ടെന്നുതന്നെ ഇതിനോട് പ്രതികരിച്ചു. ഓരോ രാജ്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. യൂറോപ്യൻ യൂണിയൻ വരെ 

അത്തരം നിയന്ത്രണങ്ങളെ വകവെച്ചു കൊടുത്തു. ഈ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നയങ്ങൾ മാറ്റിയെഴുതാൻ സാമൂഹ്യമാധ്യമങ്ങൾ നിർബന്ധിതരായി.  കേന്ദ്രീകൃത സംവിധാനങ്ങൾ ആയതുകൊണ്ടുതന്നെ ഫലത്തിൽ ഈ നിയന്ത്രണങ്ങളിൽ പലതും ആഗോളതലത്തിൽതന്നെ ബാധകമാക്കേണ്ടുന്ന സ്ഥിതിയുണ്ടായി. സ്വാതന്ത്ര്യം പ്രചരിപ്പിക്കുമെന്ന് കരുതിയവർ വലിയതോതിൽ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന ഇടങ്ങളിലേക്ക് പോലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സ്വാതന്ത്ര ലംഘനത്തിന്റെ ആഗോളവത്കരണമായി അത് മാറിക്കൊണ്ടിരിക്കുകയാണ്.

ഗവൺമെൻറ് കൾ എല്ലാം കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി കോപ്പ് കൂട്ടുന്നു. പടർന്നു പ്രചരിച്ച അനാശാസ്യകാര്യമായ പ്രവണതകളും വ്യക്ത്യാധിക്ഷേപങ്ങളും വിദ്വേഷ പ്രചരണങ്ങളുമെല്ലാം ഇത്തരം ശ്രമങ്ങൾക്ക് ഒരുപരിധിവരെ പൊതു സ്വീകാര്യതയും നേടിക്കൊടുത്തിട്ടുണ്ട്. ഇൻറർനെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാത്രം മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകം നിയന്ത്രിക്കേണ്ടതാണ് എന്ന പൊതുബോധനിര്മിതിയുണ്ടായിരിക്കുന്നു.  ഭരണകൂടങ്ങളാകട്ടെ ഇതിൻറെ മറവിൽ ജനാധിപത്യവിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.

2021 ഫെബ്രുവരി 25ന് കേന്ദ്ര ഇലക്ട്രോണിക് വിവരസാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ച വിവരസാങ്കേതിക വിദ്യ (ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ 2021 പൗരരുടെ ഡിജിറ്റൽ അവകാശങ്ങൾ മേലുള്ള കടന്നുകയറ്റമാണ്.  വിവര സാങ്കേതിക നിയമം 2000 സെക്ഷൻ 87 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം പ്രസ്തുത നിയമത്തിൻറെ പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. വിശദമായ കൂടിയാലോചനകൾക്ക് ശേഷം പാർലമെൻറിൻ്റെ അനുമതിയോടുകൂടി നിയമനിർമാണത്തിലൂടെ നടപ്പിലാക്കേണ്ട കാര്യങ്ങൾ ആണ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി കൊണ്ടുവന്നിരിക്കുന്നത്. ആ അർത്ഥത്തിൽ ഈ ചട്ടങ്ങൾ നിയമവിരുദ്ധമാണ്,  ഭരണഘടനാവിരുദ്ധമാണ്, പാർലമെൻറിൻ്റെ അവകാശങ്ങളെ അവഗണിക്കുന്നതാണ്, ജനാധിപത്യവിരുദ്ധമാണ്. ഇതിലൂടെ എന്തൊക്കെ പ്രശ്നങ്ങളാണ് ഗവൺമെൻറ് പരിഹരിക്കാൻ ശ്രമിക്കുന്നത് എന്നു പോലും വ്യക്തമാകുന്നില്ല എന്നതാണ് സത്യം.  

എന്താണ് വിവരസാങ്കേതിക വിദ്യ (ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) സംബന്ധിച്ച ചട്ടങ്ങൾ 2021?

സൈബർ ലോകത്ത് വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളുടെ മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടി ഐ.ടി. ആക്ടിന് കീഴിൽ രൂപീകരിച്ചിട്ടുള്ള ചട്ടങ്ങൾ ആണ്  ഇന്റര്മീഡിയറി മർഗ്ഗനിര്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) സംബന്ധിച്ച ചട്ടങ്ങൾ 2021. എളുപ്പത്തിന് ഇന്റർ മീഡിയറി ഗൈഡ്ലൈൻസ് അഥവാ മധ്യവർത്തി മാർഗ്ഗനിർദ്ദേശങ്ങൾ എന്നു വിളിക്കാം. 

ഇന്റർമീഡിയറികൾ

മറ്റൊരു വ്യക്തിക്കുവേണ്ടി ഏതെങ്കിലും രേഖകൾ കൈപറ്റുകയോ, സൂക്ഷിക്കുകയോ, കൈമാറ്റം ചെയ്യുകയോ അതു സംബന്ധിച്ച ഏതെങ്കിലും സേവനങ്ങൾ നൽകുകയോ ചെയ്യുന്നവരാണ് മധ്യവർത്തികൾ. ടെലിക്കോം സേവനദാതാക്കൾ, നെറ്റ്വർക്ക് സേവനദാതാക്കൾ, ഇന്റർനെറ്റ് സേവനദാതാക്കൾ, വെബ് ഹോസ്റ്റിങ് സേവനദാതാക്കൾ, സെർച്ച് എഞ്ചിനുകൾ, ഓണലൈൻ പണമിടപാട് സംവിധാനങ്ങൾ, ഓണലൈൻ ലേല-സൈറ്റുകൾ, ഓണലൈൻ മാർക്കറ്റിങ് സ്‌ഥാപനങ്ങൾ, സമൂഹ്യമാധ്യമങ്ങൾ, മെസേജിംഗ്‌ ആപ്പുകൾ തുടങ്ങി ഇന്റർനെറ്റ് കഫേകൾ വരെ ഇതിന്റെ പരിധിയിൽ വരുമെന്ന് നിയമം പറയുന്നു.

ഇന്റര്മീഡിയറികൾക്ക് ബാധ്യത

വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 79 അവർക്ക് നേരിട്ട് ബന്ധമില്ലാത്ത വിവരകൈമാറ്റങ്ങളിൽനിയമാബാധ്യതകളിൽ നിന്നും ഇന്റർമീഡിയറികളെ ഒഴിവാക്കുന്നതാണ്. ഉദാഹരണത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങൾക്ക് ആ മാധ്യമങ്ങൾ ഉത്തരവാദികളല്ല. അത് ഉപഭോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളാണ്. സാമൂഹ്യമാധ്യമങ്ങൾ അതിൽ മാറ്റം വരുത്തുകയോ, ഈ വിധമുള്ള വിവരങ്ങൾ പങ്കുവയ്ക്കണമെന്നു അവശ്യപ്പെടുകയോ ഒന്നും ചെയ്യുന്നില്ല. അവർക്ക് അതിന്മേൽ ഒരു നിയന്ത്രണവും സാധ്യമല്ല. അതുകൊണ്ടു തന്നെ അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇന്റര്മീഡിയറികൾക്ക് ഉള്ളടക്കങ്ങൾക്കുമേൽ നിയമപരമായ ബാധ്യത ഉണ്ടായിരുന്നില്ല. പുതിയ ചട്ടങ്ങൾ വരുന്നതോടുകൂടി അതു മാറാൻ പോകുകയാണ്. 

സെൻസർഷിപ്പിനായി നിർമിതബുദ്ധി?

ചട്ടങ്ങളുടെ വകുപ്പ് 4(4) കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പോലെയുള്ള കാര്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിന് സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നു നിഷ്കര്ഷിക്കുന്നു. എന്നാലിത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. കാരണം, ഇപ്പോൾ ചൈൽഡ് പോണോഗ്രാഫി മാത്രം ആണെങ്കിലും കാലക്രമേണ കൂടുതൽ മേഖലകളിലേക്ക് ഈ ഓട്ടോമേറ്റഡ് സെൻസറിംഗ് സംവിധാനം വ്യാപിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല അനഭിലഷണീയമായ കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്ന തരത്തിലേക്ക് നിർമിതബുദ്ധി മാറിയിട്ടുമില്ല. ഉപയോഗിച്ച മേഖലകളിലെല്ലാം കോഡിംഗ് സമയത്തെ പക്ഷപാതിത്വം തുടങ്ങി നിരവധി കാരണങ്ങളാൽ ഇത്തരം സോഫ്ട്വെയറുകൾ വിവേചനങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. ആരും ഉത്തരവാദിത്തം പറയാനില്ലാത്ത, സുതാര്യതയൊട്ടും ഇല്ലാത്ത ഇത്തരം സംവിധാനങ്ങൾ മൗലീകാവകാശങ്ങളെ നേരിട്ടു ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കുന്നത് ഗുണകരമാവില്ല.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവസാനിക്കുന്നോ?

സൈബർ സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമായ ഇക്കാലത്ത് സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്നതിനുവേണ്ടി വാട്ട്സ് ആപ്പ്, ടെലിഗ്രാം, സിഗ്നല് തുടങ്ങിയ മെസജിംഗ് ആപ്ളിക്കേഷനുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനങ്ങളാണ് ഇതിന് സഹായകമാകുന്നത്. അതായത് ഇവയിലൂടെ കൈമാറുന്ന സന്ദേശങ്ങൾ അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം വായിക്കാൻ കഴിയും വിധം എൻക്രിപ്റ്റ് ചെയ്യുന്നു. ഈ സന്ദേശങ്ങൾ സേവനദാതാക്കൾക്കുപോലും പോലും വായിക്കാൻ കഴിയുകയില്ല. ഇന്റർമീഡിയറി ഗൈഡ് ലൈൻ  നടപ്പിലാകുന്നതോടുകൂടി ഈ സരക്ഷണം നമുക്ക് നഷ്ടപ്പെട്ടേക്കാം. കാരണം ചട്ടം (4) അനുസരിച്ച് അധികൃതർ ആവശ്യമുന്നയിച്ചാൽ എല്ലാ സന്ദേശങ്ങളുടെയും സൃഷ്ടാവ് (first orginator) ഏതെന്നു വെളിപ്പെടുത്താൻ ഈ കമ്പനികൾ ബാധ്യതപ്പെട്ടിരിക്കുന്നു. ഒന്നുകിൽ കോടതി ഉത്തരവ് അല്ലെങ്കിൽ ജോയിൻറ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാം. മൗലീകാവകാശ ലംഘനം ഉൾപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തിൽ ഒരു ബയൂറോക്രാറ്റിന് അധികാരം നൽകുന്നത് അമിതാധികാര നിയോഗമാണ്. 

വിവര സാങ്കേതികത നിയമത്തിന്റെ വകുപ്പ് 849 (എ) ആണ് എൻക്രിപ്ഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്  ഈ-ഗവേണൻസിന്റെ ഭാഗമായി ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടി എൻക്രിപ്ഷൻ സംവിധാനങ്ങൾ നിർദ്ദേശിക്കാം എന്നാണ്. അല്ലാതെ നിലവിലുള്ള എൻക്രിപ്ഷൻ സംവിധാനങ്ങളെ ദുര്ബലപ്പെടുത്താനുള്ളതല്ല ഈ വകുപ്പ്. അതുകൊണ്ടുതന്നെ 84-ആം വകുപ്പനുസരിച്ചാണ് ഈ ചട്ടങ്ങൾ എന്ന വാദം നിലനിൽക്കുന്നതല്ല.. 

സന്ദേശത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യക്ക് വെളിയിലാണെങ്കിൽ രാജ്യത്തിനകത്ത് ആദ്യമായി ഷെയർ ചെയ്യുന്ന വ്യക്തിയെ സൃഷ്ടാവായി കണക്കണമെന്നു ചട്ടം 4(2) പറയുന്നു. എന്നാൽ എൻക്രിപ്ഷനിൽ വരുത്തുന്ന ഇത്തരം ഇളവുകൾ വിവരസുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഇത്തരമൊരു ആവശ്യം ഉയർന്നപ്പോൾ അത് അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ബോംബൈ ഐ.ഐ.ടിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസർ ഡോ. മനോജ് പ്രഭാകർ സമർപ്പിച്ചിരുന്നു. ക്രിമിനലുകൾക്ക് സന്ദേശ രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ മാറ്റി, നിരപരാധികളെ കുടുക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് പറയുന്നത്.  

അതുകൂടാതെ, ഇത്തരം നിബന്ധനകൾ ഈ കമ്പനികൾക്ക് ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കാനാകില്ല എന്ന ഒരു പ്രശ്നം കൂടിയുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാതാക്കിയാൽ ഇവർക്ക് ആഗോളതലത്തിൽ ഉപഭോക്താക്കളെ നഷ്ടമാകും. ആന്ത്യന്തികമായി ഇന്ത്യകാർക്ക് ഇത്തരം സേവനങ്ങൾ നഷ്ടമാകുന്ന സാഹചര്യവും വന്നു ചേർന്നേക്കാം.

നിയന്ത്രണ സംവിധാനങ്ങൾ

ചട്ടങ്ങളിലെ വകുപ്പ് 9,10,11,12 എന്നിവ പ്രകാരം ഡിജിറ്റൽ പ്ലാറ്ഫോമുകളെല്ലാം ലെവൽ 1, ലെവൽ 2, ലെവൽ 3 എന്നിങ്ങനെ ത്രിതല നിയന്ത്രണ സംവിധാനങ്ങൾ വഴി നിയന്ത്രിക്കപ്പെടും. 

ലെവൽ 1

ഇതൊരു സ്വയം നിയന്ത്രണ സംവിധാനമാണ്. എല്ലാ ഇന്റര്മീഡിയറികളും ഒരു ചീഫ് കംപ്ലെയൻസ് ഓഫീസറെയും, നോഡൽ കോണ്ടാക്ട് ഓഫീസറെയും, ഗ്രീവൻസ് റിഡ്രസൽ ഓഫീസറെയും നിയമിക്കണം. ഇവർക്ക് നൽകുന്ന പരാതികളിന്മേൽ 15 ദിവസങ്ങൾക്കകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ പരാതിക്കാർക്ക് സമീപിക്കാൻ ഒരു ലെവൽ 2 സംവിധാനം ഉണ്ടാകും.

ലെവൽ 2

ഇത് ചട്ടങ്ങൾ ബാധകമായ സ്ഥാപനങ്ങളുടെ പൊതുസമിതി രൂപീകരിക്കുന്ന കമ്മറ്റിയാണ്. അതിന്റെ തലപ്പത്ത് ഗവണ്മെന്റ് നിയോഗിക്കുന്ന ഒരു റിട്ടയേഡ് ഹൈക്കോടതി അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയായിരിക്കും. ഇവരും 15 ദിവസത്തിനുള്ളിൽ ഒരു പരാതിപരിഹാരം നടത്തേണ്ടതുണ്ട്. അതിനും മേലെയാണ് ലെവൽ 3

ലെവൽ 3

ഇത് ഗവണ്മെന്റ് തലത്തിലുള്ള മേല്നോട്ടസമിതിയാണ്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാണ് ഇതു പ്രവർത്തിക്കുക. വനിതാ ശിശു ക്ഷേമം, നിയമം, ആഭ്യന്തരം, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും കമ്പ്യൂട്ടർ എമർജൻസി റസ്പോൻസ് ടീം (CERT)-ൽ നിന്നുമുള്ള പ്രതിനിധികൾ ഇതിലുണ്ടാകും. കൂടാതെ  വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തും. ഈ സമിതിയുടേതായിരിക്കും പരാതികളിൽ അവസാന വാക്ക്. അതായത് എല്ലാ റിഡ്രസൽ സംവിധാനങ്ങൾക്കും  മേലെ ഗവണ്മെന്റിന്റെ ഇംഗിതമാണ് നടപ്പിലാകുക എന്നു സാരം. ഈ സമിതിയ്ക്ക് വിവരങ്ങൾ നീക്കം ചെയ്യാനോ, ക്ഷമാപണം ആവശ്യപ്പെടാനോ ശാസിക്കാനോ ഒക്കെ അധികാരമുണ്ട്. സമ്പൂർണ സെൻസറിംഗിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്ക് ഭീഷണി.

സമകാലീന ഇന്ത്യയിൽ ഗവണ്മെന്റ് കേൾക്കാൻ ആഗ്രഹിക്കാത്ത അപ്രിയ സത്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത് ഓണലൈൻ വാര്ത്താ പോർട്ടലുകളാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് കൂച്ചുവിലങ്ങിടാൻ ഉള്ള ശ്രമമാണ് ചട്ടങ്ങളിലെ വകുപ്പ് 5,7, 8 എന്നിവയിൽ കാണുന്നത്. 

ഓൺലൈൻ പേപ്പറുകൾ, ന്യൂസ് ആഗ്രഗേറ്ററുകൾ, വാർത്ത ഏജൻസികൾ, തുടങ്ങി മറ്റെന്തുപേരിലും അറിയപ്പെടുന്ന സ്ഥാപനങ്ങളും നിയന്ത്രിക്കപ്പെടും.

ഇവിടെ പത്രങ്ങൾക്ക് നൽകിയിരിക്കുന്ന നിർവചനം ശ്രദ്ധേയമാണ്. വകുപ്പ് 1(എൻ) അനുസരിച്ച് “ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രസിദ്ധീകരിക്കുന്ന ന്യൂസ്പ്രിന്റിൽ അച്ചടിചു വെറുതെ മടക്കിയ പ്രസിദ്ധീകരണങ്ങളാ”ണ് പത്രങ്ങൾ. പത്രങ്ങളെ ചട്ടങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ മാസത്തിൽ ഒരിക്കൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന കാരവൻ പോലുള്ള മാധ്യമങ്ങൾ ഏതു നിർവചനത്തിൽ പെടും എന്നത് ശ്രദ്ധിക്കണം. പത്രങ്ങളുടെ നിർവചനത്തിൽ പെടുത്താതെ അവയെ യഥേഷ്ടം സെൻസർ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം ന്യൂസ് പേപ്പർ, അതിന്റെ ഈ-പേപ്പർ റെപ്ലിക്ക എന്നിവയെ ചട്ടങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഫലത്തിൽ ഇപ്പോൾ ഗവണ്മെന്റിന് മുന്നിൽ നടുനിവർത്തി നിന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്ന ഓണലൈൻ വാർത്താ മധ്യമങ്ങളെയാകെ സെന്സര്ഷിപ്പിൽ മുക്കിക്കളയുവാനുള്ള ഗൂഢതന്ത്രമായി ഇതിനെ കാണേണ്ടി വരും. അതേസമയം പ്രിന്റിന്റെ പിന്ബലമുള്ള വമ്പന്മാരെ വെറുതെ വിടുകയും ചെയ്യുന്നു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ 

വിദേശരാജ്യങ്ങളിൽ കുറെയധികം നാളുകളായി പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും കോവിഡ്19 ലോക്ക്ഡൗണിന്റെ സമയത്താണ് നമ്മുടെ നാട്ടിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വിവിധങ്ങളായ വീഡിയോ ഓഡിയോ സീരീസുകൾ ലോകത്തെവിടെനിന്നും മൊബൈൽ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവി എന്നിങ്ങനെ പല ഉപകരണങ്ങളിലൂടെ അസ്വദിക്കാമെന്നുവന്നു. തദ്ദേശീയമായ നിരവധി നിർമിതികളും അതോടൊപ്പം ഉയർന്നു വന്നു. അങ്ങനെയിരിക്കവേ ആണ് ‘താണ്ഡവ് വിവാദം ഉയർന്നു വരുന്നത്’. ആമസോണിൽ റിലീസ് ചെയ്ത ‘താണ്ഡവ്’ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ബിജെപി എം.പി. മനോജ് കോട്ടക് പരാതിയുമായി എത്തി. വലിയ പ്രതിഷേധങ്ങളുണ്ടായി. ഒരുപക്ഷേ ഇന്റര്മീഡിയറി ഗൈഡ്ലൈൻസിന്റെ ഭാഗമായി ഒ.ടി.ടി.വേദികളെയും നിയന്ത്രിക്കുന്നതിനായുള്ള കളമൊരുങ്ങുന്നത് ഇതോടെയാണ്. അങ്ങനെ പുതിയ ചട്ടങ്ങളിൽ ദിജുറാൾ മീഡിയയ്ക്ക് ഒരു എതിക്ക്‌സ് കോഡ് ഉൾച്ചേർത്തിരിക്കുന്നു.. ഒ.ടി.ടി. സേവനങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുവാനുള്ള തീരുമാനത്തിനും പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെയും പിൻബലമില്ല. ഇത്തരം സേവനങ്ങളെല്ലാം ആഗോള തലത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇതുപോലുള്ള ഐച്ഛികമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ, ആ സേവനങ്ങൾ ഇന്ത്യക്കാർക്ക് നിഷേധിക്കുവാനെ ഉപകരിക്കൂ. അതോടൊപ്പം കേവലം ഉപഭോക്താവ് എന്നതിലുപരി ഇന്ത്യൻ ഉള്ളടക്കങ്ങളും ഒ.ടി.ടി. മേഖലയിൽ ദിനംപ്രതി വർധിച്ചുവരികയാണ്. ആഗോള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള ബിസിനസ് സാധ്യതകളെ ഇല്ലാതാക്കുക കൂടിയാണ് ഈ നിയന്ത്രണങ്ങൾ ചെയ്യുക. ഏത് തരത്തിലായാലും നമ്മുടെ ഡിജിറ്റൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല.  

സമൂഹ്യമാധ്യമങ്ങൾ, മെസേജിംഗ്‌ ആപ്പുകൾ, ഓൺലൈൻ വാർത്താ മാധ്യമങ്ങൾ, ഒ.ടി.ടി. സേവനങ്ങൾ എന്നിങ്ങനെ സൈബർ ലോകത്തെ സമസ്തമേഖലയിലെയും അഭിപ്രായപ്രകടനപരിധികൾ പുനര്നിര്ണയിക്കുന്ന, സ്വകാര്യതാ മാനകങ്ങൾ അട്ടിമറിക്കുന്ന മർഗ്ഗനിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള, അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. മൗലീകാവകാശങ്ങൾക്കുമേൽ നിയമത്തിന്റെ പിന്ബലമില്ലാതെ ഒരു കടന്നുകയറ്റവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാൽ യാതൊരു കൂടിയാലോചനകളുമില്ലാതെ കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിർദ്ദേശങ്ങളാണ് വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഉദ്ദേശ്യലക്ഷ്യമെന്തെന്നുപോലും വിശദീകരിക്കുന്നില്ല നമ്മുടെ ഗവണ്മെന്റ്. 

ഇത്തരം കാര്യങ്ങൾ ജനാധിപത്യപരമായ അവധാനതയാണ് ആവശ്യപ്പെടുന്നത്. ഇന്റര്നെറ്റ് ഫ്രീഡം ഫൗണ്ടേഷൻ അവശ്യപ്പെട്ടതുപോലെ എന്തെന്തു കാര്യങ്ങൾക്കുവേണ്ടിയാണ് നിയമനിര്മാണങ്ങൾ നടത്തുവാൻ അല്ലെങ്കിൽ ചട്ടങ്ങൾ രൂപീകരിക്കാൻ ഗവണ്മെന്റ് ആലോചിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധവളപത്രം ആദ്യം പ്രസിദ്ധീകരിക്കണം. അതിന്മേൽ ഒരു വിശദമായ കൂടിയാലോചനകൾ നടക്കണം. നമ്മുടെ ഡിജിറ്റൽ അവകാശങ്ങൾ ഹനിക്കാതെ, സ്വകാര്യതയും, സുരക്ഷിതത്വവും നിലനിർത്തിക്കൊണ്ട് എന്തു തരം മാറ്റങ്ങളാണ് വരുത്താൻ കഴിയുക എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കണം. പാർലമെന്റിൽ ചർച്ചനടക്കണം. അതിനു വേണ്ട നിയമാനിര്മാണങ്ങൾ നടത്തണം. അല്ലാതെ ആരോ ആർക്കൊക്കെയോ വേണ്ടി സൃഷ്ടിക്കുന്ന ഉത്തരവുകളിലൂടെ ഭരണം നടത്തുന്നതിനെ നമ്മൾ ജനാധിപത്യം എന്നല്ല വിളിക്കുക. ഇന്റർനെറ്റ് മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബൃഹദാകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ത്യക്കാരെ ചൈനയോ നോർത്ത് കൊറിയയോ ഒക്കെ ഉൾപ്പെടുന്ന ജയിലറകളിലേക്ക് ഒതുക്കുവാനുള്ള ഏതു ശ്രമവും എതിർക്കപ്പെടേണ്ടതാണ്.

ഈ ലേഖനം 2021 ഫെബ്രുവരി 227-ന് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ചതാണ്

നിങ്ങളെയും അവർ തേടി വരികയാണ്.

2018-ൽ ഗ്രെറ്റ തൻബർഗ് എന്ന 15 വയസുകാരി സ്വീഡിഷ് പെൺകുട്ടി അവിടുത്തെ ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു. നിയമം ലംഘിച്ചുകൊണ്ട്, സ്‌കൂളിൽ പോകാതെ, പാർലമെന്റിന് മുന്നിൽ സമരം ചെയ്തു.  അവളെ അറസ്റ്റ് ചെയ്തില്ല, ജയിലിലടച്ചില്ല. ആ പെൺകുട്ടി ഇന്ന് സ്വീഡന്റെ ആഗോള മുഖമാണ്.

2021-ൽ ഇന്ത്യയിലെ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ യുവ മുഖങ്ങളിലൊന്ന്, ഫ്രെയ്‌ഡെയ്‌സ് ഫോർ ഫൂച്ചർ കാലാവസ്ഥാ പ്രവർത്തനത്തിന്റെ, ഇന്ത്യൻ  ശാഖയുടെ സ്ഥാപകരിലൊരാൾ, ദിശ രവി, കർഷക പ്രതിഷേധങ്ങൾക്ക് അനുകൂലമായ ഒരു സോഷ്യൽ മീഡിയ ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. പരസ്യമായി കാലാപാഹ്വാനം നടത്തിയവർക്കെതിരെ ചെറുവിരൽ പോലും അനക്കാത്ത ഡൽഹി പൊലീസാണ് കേസെടുത്തത്. ഇപ്പോൾ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. നിയമവാഴ്ചയുടെ ലാഞ്ചനപോലും പ്രകടിപ്പിക്കാത്ത വിധമായിരുന്നു ഇക്കാര്യത്തിൽ അധികാരികൾ സ്വീകരിച്ച നടപടികൾ. രാജ്യത്തെ നിയമവ്യവസ്ഥയും സുപ്രീംകോടതി ഉത്തരവുകളും മുന്നോട്ടുവയ്ക്കുന്ന നിര്ദേശങ്ങളൊന്നും നടപ്പിലായില്ല. അനുച്ഛേദം 22(2) പ്രകാരം ഏറ്റവും അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ദിശയെ ഹാജരാക്കേണ്ടതായിരുന്നു. ട്രാൻസിറ്റ് റിമാൻഡ് നേടേണ്ടതുണ്ടായിരുന്നു. എന്നാൽ ബാംഗ്ളൂരിൽ നിന്ന് അറസ്റ്റു ചെയ്തശേഷം ഡൽഹിയിലെ പട്യാല കോടതിയിലെ മജിസ്‌ട്രേറ്റിന് മുന്നിലാണ് അവർ ദിശയെ ഹാജരാക്കിയത്.  കോടതിയിൽ ദിശയ്ക്ക് ഒരു വക്കീലിനെ സമീപിക്കാനുള്ള അവസരം നൽകിയില്ല, വക്കീലിനെ അനുവദിച്ചുമില്ല. ഇത് ഭരണഘടനയുടെ അനുച്ഛേദം 22(1)-ന്റെ നഗ്നമായ ലംഘനമാണ്.

ഒരു രാജ്യം അതിന്റെ യുവതയോട് ചെയ്യുന്നത് ഇതാണ്!

ഇത്രമേൽ പേടിത്തൂറികളായ ഒരു ഭരണവർഗത്തെ ഇതിനുമുൻപ് രാജ്യം കണ്ടിട്ടില്ല. പരസ്യമായി പങ്കുവയ്ച്ച ഒരു ടൂൾകിറ്റുകൊണ്ടു അപകടത്തിലാവുന്നതാണ്  മഹത്തായ ഈ രാജ്യത്തിന്റെ അടിത്തറ എന്ന് ഈ ഭീരുക്കൾ ധരിച്ചിരിക്കുന്നു. എന്നും വൈദേശികാധികാരികളുടെ ഷൂ നക്കി മാത്രം ശീലമുള്ള ഇക്കൂട്ടർക്ക് പതിനായിരക്കണക്കിന് ധീരദേശാഭിമാനികളുടെ ജീവിതം കൊണ്ട്, നിശ്ചയദാർഢ്യം കൊണ്ട്, ബഹുസ്വര സമൂഹത്തിന്റെ അതിശയിപ്പിക്കുന്ന ഐക്യം കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വിലയറിയില്ല. ആയിരത്തിലേറെ വർഷങ്ങളുടെ സമൂഹ്യനവീകരണ പ്രസ്ഥാനങ്ങളും രണ്ടു നൂറ്റാണ്ടിലേറെ കാലത്തെ രാഷ്ട്രീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ചേർന്നു നിർമിച്ച ഈ രാഷ്ട്രത്തിന്റെ ആന്തരിക ശക്തിയെന്തെന്ന് അറിയില്ല.

നിരായുധനായ, അര്ധനഗ്നനായ ഒരു മനുഷ്യന്റെ ആദര്ശങ്ങളോട് പൊരുതാൻ കെല്പില്ലാത്തതുകൊണ്ട്, കൂപ്പുകൈകൊണ്ടു ചതി മറച്ച്,   ആ മാറിലേക്ക്  നിറയൊഴിച്ച പരമ ഭീരുക്കളാണിവർ. സ്വതന്ത്ര  ഇന്ത്യയിലെ ആദ്യ ഭീകരവാദിയുടെ പിന്മുറക്കാർ. അപരവിദ്വേഷത്തിന്റെ വികലദർശനം തലയിലേറ്റി മനുഷ്യത്വം മറന്ന അധമർ.ഇക്കൂട്ടർക്ക്, രാജ്യത്തോടോ, ഇവിടുത്തെ യുവതയോടോ, യാതൊരു കടപ്പാടുമില്ല. അധികാരം മാത്രമാണ് ഇന്നവരുടെ ലക്ഷ്യം. വെറുപ്പ് മാത്രമാണ് അവരുടെ പ്രത്യയശാസ്ത്രം. 

ഹിറ്റ്ലറുടേത് ഭാരതത്തിനും ‘അനുകരണീയമായ മാതൃകയാണെന്ന്’ വിശ്വസിച്ച, വംശശുദ്ധിയുടെ ദർശനത്തെ പിന്തുടർന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും, നവോത്ഥാന മൂല്യങ്ങളെയും തിരസ്കരിച്ച, ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റുകൊടുത്ത വെറുപ്പിന്റെ രാഷ്ട്രീയ പ്രയോക്താക്കൾ അധികാരത്തിലിരുന്നുകൊണ്ട് നമ്മളെയും തേടിവരികയാണ്. അതേ, ‘മുസ്ലീങ്ങളെ മാത്രമല്ല(!)’; നമ്മളെയാകെ. 

ആദ്യമവർ ന്യൂനപക്ഷങ്ങളെ തേടിയാണ് എത്തിയത്, പിന്നീട് കലാലയങ്ങളെ, അതിനു ശേഷം തൊഴിൽ നിയമങ്ങളെയപ്പാടെ പൊളിച്ചെഴുതി തൊഴിലാളികളെയും ട്രേഡ് യൂണിയനുകളേയും ലക്ഷ്യം വച്ചു, നോട്ട് നിരോധിച്ചുകൊണ്ട് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയും കോർപ്പറേറ്റുകളുടെയും ഭരണകക്ഷികളുടെയും കീശ വീർപ്പിക്കുകയും ചെയ്തു, പ്രതിഷേധിച്ച ക്യാമ്പസുകളെ കുരിതിക്കളമാക്കി, വിദ്യാർഥികളെ തടവിലാക്കി, വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ധൈര്യം കാണിച്ച പത്രപ്രവർത്തകർക്കെതിരെ ദേശദ്രോഹക്കുറ്റവും യു.എ. പി.എ. യും ചാർത്തി ജയിലിൽ തള്ളി, കള്ളക്കേസുകൾ ഉണ്ടാക്കി ചിന്തകരെയും എഴുത്തുകാരെയും നിർവീര്യമാക്കാൻ ശ്രമിക്കുന്നു, വിമതരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തു തെളിവുകൾ പ്ലാന്റ് ചെയ്ത് വരെ ഭീകരവാദ കേസുകൾ സൃഷ്ടിച്ചു, ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങളെയെല്ലാം നിർവീര്യമാക്കി – പാർലമെന്റ്, ജുഡീഷ്യറി, മാധ്യമങ്ങൾ അങ്ങനെയെല്ലാം അധികാരതാത്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി, രാഷ്ട്രത്തെയും പൗരത്വത്തെയും മതം കൊണ്ടു നിർവചിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു, അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളിലേക്ക് നയിക്കാനുള്ള പ്രകാശഗോപുരമായി നിലകൊള്ളേണ്ട ഭരണഘടന ഒരു ഹിന്ദു ദൈവത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുസ്തകം മാത്രമാക്കി മാറ്റാൻ, എന്നിട്ട് അതിന്മേൽ അവരാഗ്രഹിക്കുന്ന വർഗീയഫാഷിസ്റ്റു രാഷ്ട്ര സങ്കൽപ്പത്തെ പ്രതിഷ്ഠിക്കാൻ  ശ്രമിക്കുന്നു.

രാഷ്ട്രമെന്നാൽ ഒരു വിശുദ്ധകുടുംബവും ഭരണനേതാവ് കുടുംബനാഥനും ആകുന്നു. അയാൾ ചോദ്യം ചെയ്യപ്പെടാൻ പടില്ലാത്തതാകുന്നു. രാഷ്ട്രം എന്നാൽ ഗവണ്മെന്റാണെന്നും ഗവണമെന്റ് എന്നാൽ ഒരു വ്യക്തിയും ആകുന്നു. ഗവണ്മെന്റിനെ ചോദ്യം ചെയ്താൽ, നേതാവിനെ ചോദ്യം ചെയ്താൽ, അത് രാഷ്ട്രത്തിനെതിരെയുള്ള ഗൂഢാലോചന ആണെന്ന് വരുന്നു. രാഷ്ട്രത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവാണ്. ഗ്രാമങ്ങളുടെ ആത്മാവ് കർഷകരാണ്. അവരുടെ വേദനകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്തിന്റെ പേരിലാണ് സാധാരണ പൗരർക്കെതിരെ ഭരണകൂടവും അവരുടെ രാഷ്ട്രീയപ്രചാരകരും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. 

രിഹാനയുടെയും മീന ഹാരിസിന്റെയും മുതൽ സ്‌കൂൾ കുട്ടിയായ ഇന്ത്യൻ കാലാവസ്ഥാ പോരാളി ലീസിപ്രിയഗംഗുജത്തിന്റെ സോഷ്യൽ മീഡിയ ഫീഡിൽ പോലും അറയ്ക്കുന്ന  അധിക്ഷേപങ്ങൾ ചൊരിയുകയാണ് രാഷ്ട്രീയ വിദ്വേഷപ്രചാരകർ. ഗവണമെന്റോ സോഷ്യൽ മീഡിയ ടൂൾ കിറ്റ് പങ്കു വച്ചതിന്റെ പേരിൽ ഒരു 21 കാരിയെ വേട്ടയാടുന്നു.

ചരിത്രം പ്രഹസനമോ ദുരന്തമോയൊക്കെയായി ആവർത്തിക്കുമത്രെ. എഴുപത്തെട്ടു വർഷങ്ങൾക്ക് മുൻപുള്ള ഇതുപോലൊരു ഫെബ്രുവരി മാസത്തിലാണ് സോഫി സ്‌കോൾസ് എന്ന മറ്റൊരു 21 വയസുകാരി അറസ്റ്റിലാകുന്നത്; ജർമനിയിൽ. ഒരു രാഷ്ട്രീയ ലഘുലേഖ പങ്കു വെച്ചതിന് മ്യൂനിച് സർവകലാശാലയിൽ വച്ചായിരുന്നു ആ പെണ്കുട്ടി പിടിയിലായത്. സഹോദരൻ ഹാൻസ് സ്‌കോളിനൊപ്പം അവളും നാസി വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവർത്തിച്ച ‘വൈറ്റ് റോസ് പ്രസ്ഥാന’ത്തിന്റെ ഭാഗമായിരുന്നു. 1943 ഫെബ്രുവരി 22-ന് വൈകിട്ട് 5 മണിക്ക് സോഫിയുടെയും സഹോദരന്റെയും അവരുടെ സുഹൃത്ത് ക്രിസ്റ്റഫിന്റെയും തലയറുത്ത് ഹിറ്റ്ലറുടെ ഭരണകൂടം വധശിക്ഷ നടപ്പിലാക്കി. 

1943-ലായിരുന്നു അത്. ആയിരം വർഷത്തെ സാമ്രാജ്യം എന്നു നാസികൾ വിശ്വസിച്ച മൂന്നാം റെയ്ക്ക് പിന്നീട് കേവലം 2 വർഷങ്ങൾ മാത്രമാണ് നിലനിന്നത്. 1945 മെയ് മാസത്തിൽ സഖ്യകക്ഷികൾക്ക്  മുന്നിൽ ജർമനി കീഴടങ്ങി. ജനതയെ, ചോദ്യങ്ങളെ, നീതിയെ അഭിമുഖീകരിക്കാൻ കഴിയാത്ത ഭീരു, ഹിറ്റ്ലർ, അതിനും മുന്നേ ആത്മഹത്യ ചെയ്തു. 

ശിക്ഷാവിധി നടപ്പിലാക്കുവാൻ ഗില്ലറ്റിനരുകിലേക്ക് നടക്കുന്നതിന് മുൻപ് സോഫി അവസാനമായി പറഞ്ഞ വാക്കുകൾ തന്നെയാണ് ഓർമവരുന്നത്: “എത്ര പ്രസന്നമായ ദിവസം, എനിക്ക് പോകേണ്ടിവരും…. എന്നിരുന്നാലും ഞങ്ങളിലൂടെ ഒരായിരം മനുഷ്യർ ഉണരുകയും സമരോത്സുകരാവുകയും ചെയ്യുമെങ്കിൽ മരണത്തിലെന്തു കാര്യം?” 

ഈ ലേഖനം മാധ്യമം ദിനപത്രത്തിൽ 2021 ഫെബ്രുവരി 19-ന് പ്രസിദ്ധീകരിച്ചിരുന്നു.

ഡൂൾന്യൂസിലും വായിക്കാം (17/02/2021)

ആധാര്‍ റിവ്യൂ; കാലം തിരുത്തേണ്ട വിധി

ആധാറിന് നിയമസാധുതയുണ്ടെന്ന 2018ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ആധാര്‍ ബില്‍ മണി ബില്ലായി കേന്ദ്രം ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. ആധാര്‍ നിയമം മണിബില്ലായി അംഗീകരിച്ച സ്പീക്കറുടെ നടപടിയെ എതിര്‍ത്ത ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ വിയോജിപ്പോടെയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയത്. ആധാര്‍ വിധിയില്‍ മണിബില്ലുകളെ സംബന്ധിച്ച നിഗമനങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് എന്ന് ലേഖകന്‍

ന്ത്യന്‍ നിയമ വൈജ്ഞാനിക ചരിത്രത്തില്‍ എ.ഡി.എം. ജബല്‍പ്പൂരിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് ആധാര്‍ കേസിലെ സുപ്രീംകോടതി വിധി. വിധിയിലുടനീളം നിയമപരമായ വൈരുദ്ധ്യങ്ങളും വസ്തുതാപരമായ പിശകുകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആധാര്‍ പുനഃപരിശോധനാ ഹർജികള്‍ ചേംബറില്‍ പരിഗണ‌നക്കെടുത്തു തള്ളിയിരിക്കുന്നു. ജസ്റ്റിസ് ഖാന്‍വാല്‍കര്‍, ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ്, ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് ഗവായി എന്നിവരടങ്ങുന്ന 5 അംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. റിവ്യൂ ഹര്‍ജികള്‍ തള്ളിയ തീരുമാനത്തോട് ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ് വിയോജിച്ചു. 

ആധാര്‍ കേസിലെ മണി ബില്‍ സംബന്ധിച്ച നിരീക്ഷണത്തില്‍ മറ്റൊരു അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് സംശയം പ്രകടിപ്പിക്കുകയും വിഷയം ഏഴംഗ ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. ഇതില്‍ തീരുമാനമാകും വരെ ആധാര്‍ റിവ്യൂ ഹര്‍ജി മാറ്റി വയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ മറ്റൊരു കേസില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ ഈ വിധി പുനഃപരിശോധിക്കാനുള്ള കാരണമല്ല എന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

ആധാര്‍ വിധി

ലോകചരിത്രത്തിലാദ്യമായി ഒരു വാട്‌സ്ആപ്‌ മെസേജില്‍ നിന്ന്​ ആരംഭിക്കുന്ന സുപ്രീംകോടതി വിധി ആധാര്‍ കേസിലേതായിരിക്കും. ജസ്റ്റിസ് ഖാന്‍വാള്‍ക്കാര്‍ എഴുതിയ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് ഒരു മനുഷ്യന്റെ വിരലടയാളമാണ് അയാളുടെ വ്യതിരിക്തതയെ നിര്‍വചിക്കുന്നത് എന്ന അസംബന്ധത്തില്‍ നിന്നുമാണ്. ശേഷിക്കുന്ന ഭാഗം മുഴുവന്‍ ആധാര്‍ പദ്ധതിയെ ഏതുവിധേനയും സംരക്ഷിച്ചെടുക്കാനായി എഴുതിയതാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നു.

വിധിയില്‍ ഏറ്റവും ആശ്ചര്യകരമായ കാര്യം ആധാര്‍ നിയമം ഒരു മണി ബില്‍ ആയി പാസാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചു എന്നതാണ്. 2016-ല്‍ ആധാര്‍ നിയമം പാസാക്കിയപ്പോള്‍ തന്നെ സമര്‍പ്പിക്കപ്പെട്ട ഈ ഹര്‍ജി, എന്തിനാണ് ആധാറിന്റെ പ്രധാന കേസുമായി കൂട്ടിക്കുഴച്ചത് എന്നത് അവ്യക്തമാണ്. കാരണം ഇവിടെ തര്‍ക്കം ആധാര്‍ മൗലികാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നതായിരുന്നില്ല, മറിച്ച് ഭരണഘടനയുടെ 110ാം അനുച്ഛേദപ്രകാരം ആധാര്‍ ബില്ലിനെ മണി ബില്‍ ആയി സാക്ഷ്യപ്പെടുത്തിയ സ്പീക്കറുടെ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്. 

സാധാരണഗതിയില്‍ ഒരു ബില്‍ നിയമമാകാന്‍ പാര്‍ലമെന്റിന്റെ
ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാല്‍, ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള മണി വിനിയോഗത്തെ മാത്രം സംബന്ധിച്ച നിയമങ്ങള്‍ക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങള്‍ ഒരു “മണി ബില്‍’ ആയി പരിഗണിച്ചു ലോക്​സഭക്ക്​പാസാക്കാം. രാജ്യസഭക്ക് ബില്ലില്‍ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്‌സഭ സ്പീക്കര്‍ ആണ് ഒരു ബില്‍ മണി ബില്‍ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകള്‍, ഗവണ്‍മെന്റിന്റെ ബാധ്യതപരിധി, സഞ്ചിത നിധിയില്‍നിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്ഷന്‍110 (1) (എ) മുതല്‍ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളാണ് മണി ബില്‍.

ആധാര്‍ കേസില്‍ ഒരു ബില്ലിനെ മണി ബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാല്‍, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം മണി ബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുയര്‍ന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാര്‍ ആക്ട് മണി ബില്‍ ആയി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്നു വിധിച്ചപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂ​ഢ് ആധാര്‍ ബില്‍ മണി ബില്‍ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിധിയെഴുതി.

The_Chief_Justice_of_India,_Justice_Shri_Dipak_Misra
ദീപക് മിശ്ര

ആധാറിനെ മണി ബില്‍ ആയി കണക്കാക്കിയ വിധി നീതിന്യായ യുക്തിയെ തലതിരിച്ചിടുന്ന നടപടിയാണ്. കാരണം, ആധാര്‍ മണി ബില്‍ ആണോ എന്ന കാര്യമല്ല കോടതി ആദ്യം പരിശോധിച്ചത്. ആധാര്‍ മണി ബില്ലല്ല എന്നു വന്നാല്‍ പദ്ധതിയ്ക്ക് ഭരണഘടനാപരമായി നിലനില്‍ക്കാനാകില്ല. പൗരരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന പദ്ധതികള്‍ നിയമമില്ലാതെ ഗവണ്‍മെന്റിന് നടപ്പിലാക്കാനാകില്ലല്ലോ. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായിരിക്കണം കേസിന്റെ പരിഗണനാക്രമത്തില്‍ തന്ത്രപരമായ മാറ്റം വരുത്തിയത്. പത്തു ചോദ്യങ്ങളായാണ് ആധാറിനെതിരെയുള്ള ആക്ഷേപങ്ങളെ കോടതി പരിശോധിച്ചത്. ആദ്യം ചോദിക്കേണ്ടിയിരുന്ന “ആധാര്‍ മണി ബില്‍ ആണോ?’ എന്ന ചോദ്യം പക്ഷേ കോടതി പരിശോധിച്ചത് ആറാമതായാണ്.

അതിന് മുന്‍പ് അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചു.
• ആധാര്‍ സര്‍വൈലന്‍സിന്‌ കാരണമാകുമോ?
• ആധാര്‍ സ്വകാര്യതയെ ലംഘിക്കുന്നുവോ?
• കുട്ടികളെ ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
• ആധാര്‍ നിയമത്തിലെ, പരാതിക്കാര്‍ ഉന്നയിച്ച പതിനെട്ടു വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണോ?
• പരിമിതമായ ഗവണ്‍മെന്റ്, ഉത്തമ ഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്ക്കെതിരാണോ ആധാര്‍?

അങ്ങനെ ഭൂരിപക്ഷവിധിയില്‍, സ്പീക്കറുടെ നടപടി ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബില്‍ മണി ബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാര്‍ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷന്‍ രണ്ട് (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷന്‍ 33 (1 ) (ഭാഗികമായി), സെക്ഷന്‍ 33 (2 ), 47, 57 (ഭാഗികമായി) തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുകൂടി ആധാര്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്ന സെക്ഷന്‍ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോള്‍ ഇതൊന്നും നിയമത്തിന്റെ ഭാഗമല്ല, അതുകൊണ്ട് മണി ബില്‍ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാല്‍, സ്പീക്കര്‍ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകള്‍കൂടി ഉള്ള ബില്‍ ആണെന്ന കാര്യം ഭൂരിപക്ഷവിധിയില്‍ പരിഗണിച്ചില്ല.

മറ്റു വകുപ്പുകളെല്ലാം സബ്‌സിഡികള്‍ക്കും ഗവണ്‍മെൻറ്​ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ അധികാരപ്പെടുത്തുന്ന സെക്ഷന്‍ ഏഴിന്റെ 
അനുബന്ധങ്ങളായാണ് കോടതി കണ്ടത്. “സെക്ഷന്‍ ഏഴ് ആണ്,നിയമത്തിന്റെ 
ഹൃദയഭാഗം. അത് ഭരണഘടനയുടെ 110ാം അനുഛേദത്തിന്റെ പരിധിയില്‍ വരുന്നതാണ്’ എന്ന് കോടതി പറയുന്നു. അതുപോലെ, ആധാര്‍ അതോറിറ്റിക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവര്‍ത്തനവുമൊക്കെ നിര്‍ണയിക്കുകയും ചെയ്യുന്ന സെക്ഷന്‍ 24 നെക്കുറിച്ചു പറയുന്നത്; അതോറിറ്റിയുടെ രൂപവത്കരണവും പ്രവര്‍ത്തനവും, ദൈനംദിന കാര്യനിര്‍വഹണ പരിശോധനകളും, ശിക്ഷാനടപടികളും, സോഫ്റ്റ്‌വെയറും തുടങ്ങി എല്ലാം ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് മണി ബില്ലിന്റെ പരിധിയില്‍ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411).

ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധമുണ്ട് എന്നും സമര്‍ഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം വെച്ചുനോക്കിയാല്‍ ഗവണ്‍ന്റിന്റെ എന്തു പ്രവര്‍ത്തനമാണ് മണി ബില്ലിന്റെ പരിധിയില്‍ വരാത്തത്? മാത്രമല്ല, ആര്‍ട്ടിക്കിള്‍ 110 കൃത്യമായി പറയുന്നത് 110 (എ) മുതല്‍ (എഫ്) വരെയുള്ള വകുപ്പുകളില്‍ പെടുന്ന കാര്യങ്ങള്‍ മാത്രമാണ് മണിബില്‍ ആകുക എന്നാണ്. ഭൂരിപക്ഷവിധിയില്‍ പറയുന്നതുപോലെ “ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങള്‍ക്കല്ല.

അതുപോലെ തന്നെയാണ് ആധാര്‍ ആക്ട് ആര്‍ട്ടിക്കിള്‍ 110 (ഇ)യുടെ കീഴില്‍ വരുന്നതാണെന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ 110 (ഇ) ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്ന് “ചാര്‍ജ്’ ചെയ്യാവുന്ന ചെലവുകള്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രമേ 110 (ഇ) യുടെ പരിധിയില്‍ വരൂ. അതായത് പാര്‍ലമെന്റ് വോട്ടിനിട്ട് അനുമതി നല്‍കേണ്ടതില്ലാത്ത ചെലവുകള്‍. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകള്‍; രാജ്യസഭയുടെയും ലോക്​സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവണ്‍മെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകള്‍; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെന്‍ഷന്‍; ഹൈക്കോടതി ജഡ്ജിമാരുടെ പെന്‍ഷന്‍, സി.എ.ജിയുടെ വേതനം, പെന്‍ഷന്‍; ഏതെങ്കിലും കോടതിവിധികള്‍ നടപ്പാക്കാനുള്ള ചെലവുകള്‍; നിയമപ്രകാരം ചാര്‍ജ് ചെയ്യാവുന്ന ചെലവുകള്‍ എന്നിങ്ങനെയാണ്. ആധാര്‍ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.

ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ് തന്റെ വിയോജന വിധിന്യായത്തില്‍ തലതിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. വായിക്കുക: “(ആധാര്‍) നിയമത്തിന്റെ വകുപ്പുകള്‍ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളില്‍ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) -ല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന മണി ബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാര്‍ നമ്പറുകള്‍ നല്‍കല്‍, വിവരശേഖരണത്തിനു മുന്‍പ് ആളുകളുടെ സമ്മതപത്രം വാങ്ങല്‍, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം, ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, വിവരത്തിന്റെ ഉപയോഗം, കുറ്റങ്ങളും ശിക്ഷാവിധികളും നിര്‍വ്വചിക്കുന്നത്, ആധാരിന്റെ ഉപയോഗം അങ്ങനെയുള്ള കാര്യങ്ങളൊക്കെ അനുച്ഛേദം 110-നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതല്‍ (എഫ്) വരെയുള്ള വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അനുബന്ധമായി വരുന്നതുമല്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ്- 57 നിശ്ചയമായും അനുച്ഛേദം 110 നു കീഴില്‍ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തില്‍ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്.

Y-CHANDRA-CHOOD.jpg
ഡി.​വൈ. ചന്ദ്രചൂ​ഢ്

ആധാര്‍ നിയമത്തിലെ സെക്ഷന്‍ 7 പോലും മണി ബില്ലിന്റെ പരിധിയില്‍ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്: “സഞ്ചിതനിധിയില്‍ നിന്നുമുള്ള സബ്‌സിഡികള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിർബന്ധമാക്കുകയാണ് സെക്ഷന്‍ 7 ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിർണയിക്കുന്നില്ല, നിലവില്‍ സഞ്ചിതനിധിയില്‍ പെടുന്ന സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിരബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷന്‍ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതനിധിയില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയല്‍ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്. അതുകൊണ്ട് സെക്ഷന്‍-7 ഉം അനുച്ഛേദം 110 (1)-ന്റെ പരിധിക്കുമപ്പുറത്താണ്’ (ഖണ്ഡിക 109 ).

ആധാര്‍ വിധിയില്‍ മണി ബില്ലുകളെ സംബന്ധിച്ച നിഗമനങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് എന്ന് സാരം. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഈ വിധി ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യസഭയെ അപ്രസക്​തമാക്കി, ലോകസഭയില്‍ ഭൂരിപക്ഷമുള്ള ഏത് ഗവൺമെൻറിനും ഏതൊരു നിയമവും നടപ്പില്‍ വരുത്താം എന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാരണം അങ്ങനെ ഒരു ബിൽ കൊണ്ടുവന്നാല്‍ അതിലെ പ്രശ്‌നമുള്ള വകുപ്പുകള്‍ റദ്ദാക്കിയതിനു ശേഷം മാത്രം അതിനെ വിലയിരുത്തുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുന്നു നീതി പീഠം. പ്രസ്തുത നിയമത്തിന് ഗവണ്മെന്റിന്റെ സഞ്ചിതനിധിയില്‍ നിന്നുള്ള ധന വിനിയോഗവുമായി ബന്ധപ്പെട്ടത് മാത്രമാകണം എന്ന ഭരണഘടനാപരമായ നിഷ്‌കര്‍ഷ, ബില്ലിന് ധനവിനിയോഗവുമായി ‘ഗണ്യമായ ബന്ധം’ ഉണ്ടായാല്‍ മതി എന്ന തരത്തില്‍ ലഘൂകരിച്ച ഭൂരിപക്ഷ ബഞ്ച്, അതോടൊപ്പം സഞ്ചിത നിധിയില്‍ നിന്നുള്ള ചെലവുകളും സഞ്ചിത നിധിയില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാവുന്ന ചെലവുകളും ഒന്നാണെന്ന തരത്തിലും തെറ്റായി വായിക്കുന്നു.

ഇത് തിരുത്തപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധികളും നിയമപ്രശനങ്ങള്‍ക്കും കാരണമായേക്കാം. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ രണ്ടുസഭകളില്‍ ഒന്നിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തില്‍ അധോസഭയിലെ ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യം കൊണ്ട് ഉപരിസഭയെ അപ്രസക്തമാക്കുംവിധം ദുരുപയോഗം ചെയ്യാന്‍ സാധ്യതകള്‍ അവശേഷിപ്പിക്കുന്ന ഈ സവിശേഷ സാഹചര്യത്തിന് ത്വരിതഗതിയിലുള്ള ഒരു തിരുത്തല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഇനിയും “മണി ബില്ലുകള്‍’ ധാരാളം വരും. രാജ്യസഭ നോക്കുകുത്തിയാവും. ഭരണഘടന ദുര്‍ബലപ്പെടും. ജനാധിപത്യം പ്രതിസന്ധിയിലാകും. ഇതു സംഭവിച്ചു കഴിഞ്ഞു.

രാജ്യത്തെ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് കൊണ്ടുവന്ന ഭേദഗതികള്‍ അതിന്റെ ഉദാഹരണമാണ്. ഫിനാന്‍സ് ആക്ടിന്റെ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയില്‍ ഉയര്‍ന്നുവരാവുന്ന എതിര്‍പ്പുകള്‍ മറികടക്കാനായി ആധാര്‍ ബില്ലിന്റെ കാര്യത്തില്‍ ചെയ്തതുപോലെ “മണി ബില്‍’ ആയാണ് ഇതും ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാന്‍സ് ബില്‍ ഭേദഗതികള്‍ മണി ബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്‌സഭ സ്പീക്കറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാനാവുമോ, കഴിയുമെങ്കില്‍ പ്രസ്തുത ബില്‍ മണിബില്‍ ആണോ, കേന്ദ്രസര്‍ക്കാറിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തുന്ന ഫിനാന്‍സ് ആക്ടിന്റെ സെക്ഷന്‍ 184 ഭരണഘടനാപരമാണോ, അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ നിലനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിലെ അപകടം സുപ്രീംകോടതി ശരിയാംവണ്ണം മനസിലാക്കി എന്നുവേണം കരുതാന്‍. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിച്ചു തീര്‍പ്പു കല്‍പ്പിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിയെഴുതിയത്​. ഈ തീരുമാനത്തിന് കാത്തിരിക്കണം എന്നാണ് ആധാര്‍ റിവ്യൂ പരിഗണിക്കവേ, ഡി.​വൈ. ചന്ദ്രചൂ​ഢ് ആവശ്യപ്പെട്ടത്, പക്ഷേ മറ്റു നാലു ജഡ്ജിമാരും അത് വേറൊരു കേസാണെന്നും റിവ്യൂവിന് അതു പരിഗണിക്കേണ്ടതില്ല എന്നുമായിരുന്നു വിലയിരുത്തിയത്​. 

എന്നാല്‍ ഇതിന് കടകവിരുദ്ധമായ രീതിയാണ് ശബരിമല റിവ്യൂ ഹര്‍ജിയില്‍ ഇതേ സുപ്രീംകോടതി സ്വീകരിച്ചത്. മുസ്​ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ ചേലാകര്‍മം, പാഴ്സി ഫയര്‍ ടെമ്പിളിന്റെ പ്രശ്‌നം എന്നിങ്ങനെ മറ്റു ചില കേസുകളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട് എന്നു കോടതി കരുതുന്ന അനുച്ഛേദനം 25-ന്റെ വ്യാഖ്യാനത്തിലെ ചില വ്യക്തതകള്‍ക്കായി ശബരിമല വിഷയം തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. കോടതിയ്ക്ക് മുന്നില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല, ഇനി വരാവുന്ന കാര്യങ്ങളെ പ്രതിയാണ് ആവലാതി. 

കോടതിയുടെ പരിഗണനയില്‍ പോലുമില്ലാത്ത, ഭാവിയില്‍ “ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള’, വിഷയങ്ങള്‍ സ്വയം ഏറ്റെടുത്ത് മറ്റൊരു വിശാലബെഞ്ചിനു റഫര്‍ ചെയ്തുകൊണ്ടാണ് കോടതി ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചത്. അതേ കോടതിയാണ് ഇപ്പോള്‍ ആധാര്‍ കേസില്‍ ശരിക്കും മറ്റൊരു അഞ്ചംഗ ബഞ്ച് സംശയം പ്രകടിപ്പിച്ച മണി ബില്‍ സംബന്ധിച്ച വിധിയുടെ പുനഃപരിശോധനാ ഹര്‍ജി നിരാകരിച്ചത്.

സ്വകാര്യതയും സര്‍വൈലന്‍സും അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം പരിശോധിക്കുമ്പോഴും ഇതുപോലെയുള്ള വസ്തുതാപരമായ പിശകുകള്‍ വിധിയിലുടനീളം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ പോലും ആധാറിന്റെ വിവര ശേഖരണത്തെ എതിർക്കു​ന്നില്ല, വിവരസഞ്ചയത്തിന്റെ സുരക്ഷയും ഉപയോഗവും സംബന്ധിച്ചു മാത്രമാണ് ആശങ്ക എന്ന് പറയുന്നു. ഈ പ്രസ്താവന വസ്തുതാപരമല്ല. മറ്റൊരു കാര്യം ആധാറിന് പകരം വയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന വാദമാണ്. ഹര്‍ജിക്കാര്‍ക്കുപോലും ബദല്‍ മാര്‍ഗം ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു. രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത് ഒന്ന്, ബദല്‍ മാർഗങ്ങളില്ല എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത ഗവണ്മെന്റിനോ അതോ ഹർജിക്കാർക്കോ എന്നതാണ്. രണ്ട്, പദ്ധതിയ്ക്ക് ബദലുകള്‍- സ്മാര്‍ട്ട് കാര്‍ഡുകളും, വിതരണശ്രംഖലകളുടെ പരിഷ്‌കരണവുമെല്ലാം- ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഓപ്പണ്‍ കോര്‍ട്ടില്‍ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. ഇതുപോലെ നിരവധി തെറ്റുകള്‍ ആധാര്‍ വിധിയില്‍ ചൂണ്ടിക്കാണിക്കാം. ഇക്കാര്യങ്ങളെല്ലാം ജസ്റ്റിസ്. ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ വിയോജന വിധിന്യായം ചര്‍ച്ചചെയ്യുന്നുണ്ട്. 

2019 ജൂലൈയിൽ ജമൈക്കന്‍ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക് തിരിച്ചറിയല്‍ പദ്ധതിയെക്കുറിച്ചുള്ള കേസില്‍ വിധിയെഴുതിയപ്പോള്‍ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കന്‍ കോടതി ഇന്ത്യന്‍ സുപ്രീംകോടതിയുടെ “സ്വകാര്യത വിധി’യും ‘ആധാര്‍ വിധി’യും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പിന്നീട് കെനിയന്‍ ആധാറായ ‘ഹിഡുംബ നമ്പ’യുടെ ഭരണഘടനാസാധുത പരിശോധിച്ച അവരുടെ സുപ്രീംകോടതി ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ജസ്റ്റിസ് ചന്ദ്രചൂ​ഢിന്റെ നിരീക്ഷണങ്ങളെയാണ്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി ആധുനിക കാലത്തിന്റെ യുക്തിക്ക് നിരക്കുന്നതല്ല എന്നുകൂടി എഴുതിച്ചേര്‍ത്തു കെനിയന്‍ കോടതി. 

Antonin_Scalia_Official_SCOTUS_Portrait.
ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയ

ആധാര്‍ പുനഃപരിശോധനാ ഹർജിയിന്മേലുള്ള വാദം തുറന്ന കോടതിയില്‍ ആകണം എന്ന ഹർജിക്കാരുടെ ആവശ്യം പോലും പരിഗണിക്കാതെ തള്ളിയ സുപ്രീംകോടതി നടപടിയെ നാളത്തെ നിയമവൈജ്ഞാനികചരിത്രം രേഖപ്പെടുത്തുക സുവർണലിപികളാലാകില്ല എന്നുറപ്പാണ്. സുപ്രീംകോടതി അഭിഭാഷകനും നിയമ വിചക്ഷണനുമായ ഗൗതം ഭാട്ടിയ എഴുതിയതുപോലെ സുപ്രീംകോടതി ഒരു എക്‌സിക്യൂട്ടീവ് കോടതിയായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആധാര്‍ റിവ്യൂ കേസ്​ വിധി. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തില്‍ നിന്ന് പൗരരെ രക്ഷിക്കുന്ന കവചം എന്നിടത്തു നിന്ന് എക്‌സിക്യൂട്ടീവിന്റെ നടപടികള്‍ക്ക് നിലമൊരുക്കുന്ന തരത്തിലേക്കുള്ള കോടതിയുടെ പരിണാമം ജനാധിപത്യത്തിന് ഒട്ടും ആശ്വാസ്യമല്ല.

1950-ല്‍ എ. കെ. ഗോപാലന്‍ കേസില്‍ കരുതല്‍ തടങ്കലിനെ ശരിവെച്ച ഭൂരിപക്ഷ വിധിയോട് വിയോജിച്ച്​ മൗലികാവകാശങ്ങള്‍ പരസ്പരബന്ധിതമായ അവകാശങ്ങളുടെ നൈരാന്തര്യമാണ് എന്നു വിധിയെഴുതിയ ജസ്റ്റിസ് ഫസല്‍ അലി, ഖരക് സിംഗ് കേസില്‍ ഭൂരിപക്ഷത്തോട് വിയോജിച്ച്​ സ്വകാര്യത ഒരു മൗലികാവകാശമാണെന്നും അനുച്ഛേദം 21-ന്റെ തുടര്‍ച്ചയാണെന്നും വിലയിരുത്തി യു.പി പൊലീസ് റെഗുലേഷന്‍സ് പൂര്‍ണമായും റദ്ദുചെയ്ത ജസ്റ്റിസ് സുബ്ബറാവു, എ. ഡി. എം. ജബല്‍പൂര്‍ കേസില്‍ സഹ ജഡ്ജിമാര്‍ എല്ലാവരും ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റെ അധികാര പ്രമത്തതയ്‌ക്കൊപ്പം നിന്നപ്പോഴും തലയുയര്‍ത്തി നിന്ന് അടിയന്തരവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം (അനുച്ഛേദം 21) റദ്ദു ചെയ്യാനാകില്ല എന്ന് പ്രസ്താവിച്ച ജസ്റ്റിസ് എച്ച്. ആര്‍. ഖന്ന എന്നിവര്‍ക്കൊപ്പം ചരിത്രം ആധാര്‍ കേസിലെ വിയോജന വിധിയുടെ പേരില്‍ ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ പേരും എഴുതിചേര്‍ക്കും എന്നതില്‍ സംശയമില്ല.

കോടതികളുടെ പല നിലപാടുകളും ഭീകരമായ തെറ്റുകളായിരുന്നുവെന്നു ചരിത്രം അടയാളപ്പെടുത്തുമ്പോള്‍, അപൂര്‍വം ചില ന്യായാധിപരെങ്കിലും അപകടം തിര്‍ച്ചറിഞ്ഞിരുന്നുവെന്നും കാലാതിവര്‍ത്തിയായ നിലപാടുകള്‍ സ്വീകരിച്ചിരുന്നുവെന്നും അറിയുന്നത് വലിയൊരാശ്വാസമായിരിക്കും എന്നു പറഞ്ഞത് ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയ ആണ്. ആധാര്‍ കേസിലും സംഭവിച്ചിരിക്കുന്നത് അത്തരത്തില്‍ ഭീകരമായൊരു തെറ്റായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തും. ചരിത്രത്തില്‍ മര്‍ദ്ദിതര്‍ക്കൊപ്പം നിന്ന ഭൂരിപക്ഷ നീതിബോധത്തിലൂടെയല്ല, ജസ്റ്റിസ്. ഫസല്‍ അലിയും, ജസ്റ്റിസ്. സുബ്ബറാവുവും, ജസ്റ്റിസ് ഖന്നയും തെളിച്ച നീതിയുടെ ഇത്തിരി വെളിച്ചത്തിലൂടെയാണ് രാജ്യത്തിന്റെ നിയമവൈജ്ഞാനികത വികാസം പ്രാപിച്ചത് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ഈ കാലത്തെയും നമ്മള്‍ അതിജീവിക്കും.

ഈ ലേഖനം 21/01/2021-ന് ട്രൂകോപ്പി തിങ്ക് -ൽ പ്രസിദ്ധീകരിച്ചതാണ്.

ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ പരിധി?

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭത്തിന് വഴി വെച്ചിരിക്കുകയാണ്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നു.

നിയമസഭ വിളിച്ചുകൂട്ടാനുള്ള ഗവര്‍ണറുടെ പ്രാമാണികമായ അധികാരം സ്വേച്ഛാപരമായി പ്രയോഗിക്കാവുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ പാടില്ല. ബ്രിട്ടീഷ് കാലത്തെ അതേ ജോലിയല്ല ഒരു സ്വതന്ത്ര്യ ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്കില്‍ ഗവര്‍ണര്‍ക്കുള്ളത്. അതിനെ ചരിത്ര പശ്ചാത്തലത്തില്‍ തന്നെ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തില്‍ ഇന്ത്യക്കാര്‍ക്ക് കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യകളില്‍ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധി സഭകളുണ്ടായി. പ്രവിശ്യകള്‍ക്കുമേല്‍ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പദവിയാണ് ഗവര്‍ണറുടേത്.

ഗവര്‍ണര്‍ പദവി ഒരു കൊളോണിയല്‍ ശേഷിപ്പാണെങ്കിലും, ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വകുപ്പുകളില്‍ നിന്ന് സുപ്രധാനമായ ചില മാറ്റങ്ങള്‍ ഗവര്‍ണറെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ട്.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ സെക്ഷന്‍ 50 ഇങ്ങനെയാണ്: ‘There shall be a council of ministers to aid and advice the Governor in the exercise of his functions, except insofar as he is by or under this Act required to exercise his functions or any of them in his discretion: Provided that nothing in this subsection shall be construed as preventing the Governor from exercising his individual judgment in any case whereby or under this Act he is required so to do. ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക.

എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 163(1)ല്‍ ‘വൈയക്തിക ബോധ്യം’ എന്ന പ്രയോഗമില്ല. There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion എന്നാണ് ചേര്‍ത്തിരിക്കുന്നത്.

ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.

ഭരണഘടനാ നിര്‍മാണ സഭയില്‍ പണ്ഡിറ്റ് ഹൃദയനാഥ് കൂന്‍ശ്രു ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ബി. ആര്‍. അംബേദ്കര്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്:”The clause is a very limited clause; it says: ‘except in so far as he is by or under this Constitution’. Therefore, Article 143 will have to be read in conjunction with such other Articles which specifically reserve the power to the Governor. It is not a general clause giving the Governor power to disregard the advice of his ministers in any matter in which he finds he ought to disregard’ അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, ഭരണഘടനയിലെ കരട് രൂപത്തിലെ 143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ് എന്നും അംബേദ്കര്‍ പ്രസ്താവിച്ചു.

വിവിധ മേഖലകളിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ 1983-ല്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഗവര്‍ണറുടെ കടമകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘required’ എന്ന വാക്ക് ഉള്ളതുകൊണ്ട് തന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നും വിശദീകരിക്കുന്നു (Sarkaria, 1983).

2016ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി. 60 അംഗ അരുണാചല്‍ നിയമസഭയിലെ 47 കോണ്‍ഗ്രസ് അംഗങ്ങളില്‍ 16 പേര്‍ പക്ഷം മാറിയതോടെ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സ്പീക്കറെ പുറത്താക്കുന്നതിനുള്ള പ്രമേയം പരിഗണിക്കുന്നതിന് വേണ്ടി നിയമസഭ നേരത്തെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറായിരുന്ന ജെ. പി. രഖോവ തീരുമാനിക്കുകയായിരുന്നു.

മന്തിസഭയുടെ നിര്‍ദേശപ്രകാരമല്ലാതെ ഗവര്‍ണര്‍ എടുത്ത ഈ തീരുമാനത്തിനെതിരെ അരുണാചല്‍ സ്പീക്കര്‍ നബാം റബിയ കോടതിയെ സമീപിച്ചു. എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരം പ്രധാനമാണെന്നും അത് ഭരണഘടനാപരമാണെന്നും ആയിരുന്നു മറുവാദം. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയാണ്, തീരുമാനമെടുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മനോവ്യാപാരം അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാനാകൂ.

ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണറുടെ ഭരണപരമായ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അനുച്ഛേദം 163(2) ആകട്ടെ ഗവര്‍ണറുടെ വിവേചനാധികാര പ്രയോഗം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നു പറയുന്നു. നിയമസഭാ പ്രവര്‍ത്തനങ്ങളിലുള്ള ഗവര്‍ണറുടെ ഇടപെടലുകളാകട്ടെ അനുച്ഛേദം 212 അനുസരിച്ച് നിയമനിര്‍മാണ സഭകള്‍ക്കുള്ള പരിരക്ഷയുടെ പരിധിയില്‍ വരുന്നതുമാണ്. അനുച്ഛേദം 174 പ്രകാരം നിയമസഭാ സമ്മേളനം വിളിക്കുവാനും മാറ്റി വെയ്ക്കുവാനും പിരിച്ചു വിടുവാനുമെല്ലാമുള്ള അവകാശം ഗവര്‍ണര്‍ക്കാണ്. അതുകൊണ്ടു തന്നെ സ്പീക്കറുടെ ഹരജി തള്ളിക്കളയണം എന്നാണ് ഇവര്‍ വാദിച്ചത്.

സുപ്രീംകോടതി പക്ഷെ, ഈ വാദങ്ങള്‍ തള്ളി. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ് എന്ന് കോടതി വിലയിരുത്തി. കോടതിയുടെ കണ്ടെത്തലുകള്‍ ഇപ്രകാരമായിരുന്നു:

01.മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകൂ.

02.യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല.

03. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല.

04. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അതു മാറ്റി വയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്ക് ഉള്ളു.

05. ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍.

06. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്.

07. അനുച്ഛേദം 163 പ്രകാരമുള്ള വിവേചനാധികാരം അനുച്ഛേദം 174-ന് ബാധകമല്ല. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. സ്വന്തം നിലയില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല.

അങ്ങനെ, അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഗവര്‍ണറുടെ അധികാരം വളരെ പരിമിതമാണെന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് മുകളിലല്ല എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കേരളാ ഗവര്‍ണറുടെ നടപടി, ഭരണഘടനാവിരുദ്ധമാണ്.

നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി തീരുമാനിക്കാനുള്ള യാതൊരു വിവേചനാധികാരവും അദ്ദേഹത്തിനില്ല. ഇതറിയാത്ത ആളാണ് ഗവര്‍ണര്‍ എന്നു ഞാന്‍ കരുതുന്നില്ല. കാരണം അദ്ദേഹമൊരു പണ്ഡിതന്‍ കൂടിയാണ്. എന്നിട്ടും ഇതുപോലൊരു നടപടിയ്ക്ക് മുതിര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളു എന്നതാണ് സത്യം.

ഒരു സിവില്‍ സര്‍വീസുകാരനെ നീക്കം ചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണമെന്നാകില്‍, ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു.

അതുകൊണ്ടൊക്കെയാണ് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്. അത്തരം പ്രവൃത്തികള്‍ തിരുത്തപ്പെടുക തന്നെ വേണം.

This article was first published in DoolNews on 25/12/2020

അസമില്‍ പൗരത്വ നിര്‍ണയം വൈകുന്നതിനുപുറകില്‍ ഒരു രാഷ്ട്രീയമുണ്ട്

കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എന്‍.ആര്‍. സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആര്‍ക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തത്? കോവിഡ് കാലം കഴിഞ്ഞാലുടന്‍ 2019 ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസംകൂടി ആവര്‍ത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ, അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണം എന്താണ്?

ന്ത്യ ചരിത്രത്തിലെ ഏറ്റവും പ്രധാന രേഖകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെട്ട അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകൃതമായിട്ട് ഒരു വര്‍ഷത്തിലേറെയായി. 2019 ആഗസ്ത് 31നാണ് പട്ടിക പുറത്തുവന്നത്.  സ്വാഭാവികമായും അടുത്ത നടപടി പൗരത്വ കാര്‍ഡ് വിതരണം ചെയ്യലാണ്. എന്നാല്‍ നാളിതുവരെ ഒരു വ്യക്തിയെപ്പോലും ഇന്ത്യന്‍ പൗരനായി പ്രഖ്യാപിച്ചതായോ പൗരത്വ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായോ അറിയില്ല.

പട്ടികക്കുപുറത്തായ ആര്‍ക്കും ‘നിങ്ങള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്നു വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയിട്ടില്ല. അങ്ങനെ കാര്യകാരണ സഹിതമുള്ള ഉത്തരവ് കിട്ടിയാലേ, അവര്‍ക്ക് അതിനെതിരെ ഫോറിനേഴ്സ് ട്രിബ്യൂണലിനേയോ, ഹൈക്കോടതിയേയോ സമീപിക്കാന്‍ കഴിയൂ. അവിടെയെല്ലാം അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ മാത്രമേ ആത്യന്തികമായി അയാള്‍ ഇന്ത്യന്‍ പൗരനല്ലാതാകൂ.

ഈ പരാതികള്‍ പരിഗണിക്കുന്നതിന് 221 ഫോറിനേഴ്സ് ട്രിബ്യൂണലുകള്‍ കൂടി സ്ഥാപിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അതിലേക്ക് 1600 ജീവനക്കാരെ നിയമിക്കാൻ നടപടി പൂര്‍ത്തിയാക്കി. പക്ഷേ, ഇതുവരെ നിയമനം നടത്തിയിട്ടില്ല. റിക്രൂട്ട്മെന്റ് നടത്തിയശേഷം നിയമനം നല്‍കാത്തതിനെതിരെ അവര്‍ സമരത്തിലാണ്. ഒരു വര്‍ഷം കൊണ്ട് ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഔദ്യോഗികമായി കണ്ടെത്തിയിട്ടില്ല എന്നാണ് അതിനര്‍ത്ഥം. കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എന്‍.ആര്‍.സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആര്‍ക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തത്?

സിവിക്ക് ദേശീയതയില്‍ നിന്ന് എത്നിക് ദേശീയതയിലേക്ക് 

ഗവണ്മെന്റുകളും കോടതിയും, നമ്മുടെ സംവിധാനങ്ങളാകെയും നിഷ്‌ക്രിയരാണ് ഇക്കാര്യത്തില്‍. അസം നിയമസഭയില്‍ വച്ച കണക്കനുസരിച്ച് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ 1,37,149 വിദേശികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചവരുടെ എണ്ണം 219 മാത്രമാണ്. സ്വാഭാവികമായും ‘കോടിക്കണക്കിന്’ ‘വിദേശികള്‍’ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്ന് പറയപ്പെടുന്ന അസമില്‍ ഇത് നിരാശാജനകമായ കണക്കാണ്.

എന്നിട്ടും എന്തുകൊണ്ടാണ് എന്‍.ആര്‍.സിയില്‍ തുടര്‍നടപടി ഉണ്ടാകാതെ പോകുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് നമ്മുടെ വ്യവസ്ഥിതിയിലാകെ ആഴത്തില്‍ വേരോടിയ വംശീയ-വര്‍ഗീയ-വിദ്വേഷ-പ്രത്യയശാസ്ത്രം മറനീക്കി പുറത്തുവരുന്നത്. 

ദേശീയ പൗരത്വ രജിസ്റ്റര്‍ ആശയതലത്തില്‍ തന്നെ സിവിക്ക് ദേശീയതയില്‍ നിന്ന് എത്​നിക്​ ദേശീയതയിലേക്കുള്ള ചുവടുവെപ്പിന്റെ ആധാരശിലയാണ്. അതായത് മാനവികനാഗരികതയുടെ അടിസ്ഥാനത്തില്‍, ജാതി-മത-ഭാഷ-വംശീയ-വര്‍ഗഭേദങ്ങള്‍ക്കപ്പുറം രാഷ്ട്രത്തെ നിര്‍വചിക്കുന്ന അതിരുകള്‍ക്കകത്ത് തുല്യ പൗരത്വം എന്ന സങ്കല്‍പ്പത്തില്‍ നിന്നുള്ള മാറ്റം. ഒരു ദേശത്ത് ജനിച്ചവര്‍ അവിടുത്തെ പൗരരാണ് എന്ന കാഴ്ചപ്പാടില്‍ നിന്നുള്ള മാറ്റം. പകരം വംശീയതയുടെയും പിന്തുടര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വചിക്കുന്ന പ്രതിലോമദര്‍ശനത്തിലേക്കുള്ള മാറ്റം. 

ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ ഉയര്‍ത്തിപ്പിടിച്ചത് സിവിക് ദേശീയതയാണ്. ഇന്ത്യയുടെ മണ്ണില്‍ ജനിച്ചവരെ ഇന്ത്യന്‍ പൗരരായിട്ടാണ് കണക്കാക്കിയത്. അതാണ് എല്ലാ ആധുനിക ജനാധിപത്യ സമൂഹങ്ങളും സ്വീകരിച്ചുപോരുന്ന മാനദണ്ഡവും. കാരണം പൗരത്വം എന്നത് ഒരു വ്യക്തിയുടെ അവകാശങ്ങള്‍ക്കുള്ള അവകാശമാണ്. രാഷ്ട്രം ഉറപ്പുനല്‍കുന്ന മൗലികമായ അവകാശങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുക, അയാള്‍ അവിടുത്തെ പൗരനാകുമ്പോഴാണ്. അത്തരം അവകാശമുള്ളപ്പോള്‍ മാത്രമാണ് മനുഷ്യരായി അന്തസ്സോടെ ജീവിക്കാന്‍ കഴിയൂ. ജന്മം കൊണ്ട് പൗരത്വം ലഭിക്കുക എന്നത് അതുകൊണ്ടുതന്നെ അടിസ്ഥാന മനുഷ്യാവകാശമാണ്. തങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത സ്വന്തം ജനനം എന്ന ആകസ്മികത മൂലം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം അനീതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. 

ഉന്നതമായ ഈ ചിന്താധാര പിന്‍പറ്റിയതുകൊണ്ട്, പൗരത്വത്തെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. നിര്‍വചിക്കേണ്ടതുണ്ട് എന്നു നമ്മുടെ പാര്‍ലമെന്റിനു തോന്നുന്നതുതന്നെ 1956-ല്‍ മാത്രമാണ്. അന്നാണ് ഒരു പൗരത്വനിയമം വരുന്നത്. അത് സിവിക്ക് ദേശീയതയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടാണ് അപരവത്കരണത്തിന്റെ, വിദ്വേഷത്തിന്റെ, വംശീയതയുടെ ഒക്കെ ബോധ്യങ്ങള്‍ നമ്മുടെ പൗരത്വ സങ്കല്‍പ്പങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയത്. അതിന്റെ മനഃസാക്ഷിയെ നടുക്കുന്ന രൂപഭാവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരിടം അസം ആയിരുന്നു. 

അതിര്‍ത്തികടന്നെത്തുന്നവര്‍, വിദേശികള്‍, അനധികൃത കുടിയേറ്റക്കാര്‍, ഇവരൊക്കെ പെരുകി തദ്ദേശീയരുടെ അവസരങ്ങളും അവകാശങ്ങളും സമ്പത്തും തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. തൊഴിലില്ലായ്മയില്‍, ഭരണകൂടങ്ങളുടെ കാര്യക്ഷമതയില്ലായ്മയില്‍, ദാരിദ്ര്യത്തില്‍, നാടിന്റെ ദുരവസ്ഥയില്‍, അക്ഷമരായി  കഴിഞ്ഞ ജനങ്ങളുടെ അതൃപ്തിയത്രയും അനധികൃത കുടിയേറ്റക്കാര്‍ എന്ന അപരരിലേക്ക് വഴി തിരിച്ചുവിടുന്നതില്‍ രാഷ്ട്രീയ നേതൃത്വവും മത്സരിച്ചു. അത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. വികാരങ്ങളെ ഇളക്കിവിടുക മാത്രമേ ചെയ്യേണ്ടു. വംശവിശുദ്ധിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ നിര്‍വചിക്കുന്ന വെറുപ്പിന്റെ ദര്‍ശനം പ്രമാണമായി സ്വീകരിച്ചവര്‍ക്ക് അതൊരു അവസരം കൂടിയായി. അങ്ങനെയാണ് രണ്ടാം ലോക മഹായുദ്ധതിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആസൂത്രിത മനുഷ്യക്കുരുതിക്ക് 1983-ല്‍ അസം സാക്ഷ്യം വഹിക്കുന്നത്. 

പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്ക്

അസമിലെ ബംഗാളി  മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ ആസൂത്രിത വംശഹത്യയാണ് നെല്ലി കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. മൂവായിരത്തോളം പേരാണ് ഔദ്യോഗിക കണക്കുപ്രകാരം വധിക്കപ്പെട്ടത്. അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് പതിനായിരത്തിലേറെ ജീവനുകള്‍ അന്ന് പൊലിഞ്ഞു എന്നാണ്. ഈ കലാപത്തിന് തൊട്ടുമുന്നേയുള്ള ദിവസങ്ങളില്‍ സംഘപരിവാരത്തിന്റെ ‘മൃദുമുഖ’മായ അടല്‍ ബിഹാരി വാജ്‌പേയി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതൃത്വം നടത്തിയ വിദ്വേഷ പ്രചാരണംഞെട്ടിപ്പിക്കുന്നതാണ്. ആസു എന്നറിയപ്പെടുന്ന ആള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയന്‍ (AASU) ആയിരുന്നു അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

1985-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇതിനൊരു പരിഹാരം എന്ന നിലയില്‍ അസം ഉടമ്പടി വരുന്നത്. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യ ഒരു രാഷ്ട്രേതര ശക്തിയുമായി ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടിയാവും ഇത്. അങ്ങനെ ഇന്ത്യയുടെ പൗരത്വ നിയമം പൊളിച്ചെഴുതുവാനും പിറന്ന മണ്ണിന്റെ അടിസ്ഥാനത്തില്‍ പൗരത്വം എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ നിർണയിക്കാനും തീരുമാനിച്ചു.

പൗരത്വ നിയമഭേദഗതി നിലവില്‍ വന്ന 1987 ജൂലൈ ഒന്നുമുതല്‍ ഇന്ത്യയില്‍ പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നു വന്നു. അസമില്‍ ഇത് 1971 മാര്‍ച്ച് 25 മുതലായിരുന്നു. സ്വതന്ത്ര ബംഗ്ലാദേശിനുവേണ്ടിയുള്ള യുദ്ധം ആരംഭിച്ച ദിനം മുതല്‍. ഇതുപ്രകാരം ഇന്ത്യന്‍ പൗരന്മാരെ കണ്ടെത്തി ദേശീയ പൗരത്വ രജിസ്റ്റര്‍ രൂപീകരിച്ച് ‘വിദേശികളെ’ പുറത്താക്കുക എന്നതായിരുന്നു ആസുവിന്റെ ആവശ്യം. 

ഏകദേശം മൂന്നരക്കോടി ജനസംഖ്യയുള്ള അസമില്‍ ഒന്നരക്കോടിയോളം  അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നായിരുന്നു വാദം. വളരേ ദുര്‍ഘടമായ ഭൂപ്രകൃതിയും തുടര്‍ച്ചയായ പ്രളയവും ഒരുപാട് ദരിദ്രരും ഭവനരഹിതരും ഒക്കെയുള്ള അസമില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സ്വന്തം പൗരത്വം സ്ഥാപിച്ചെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് തന്നെ എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ പൗരത്വ രജിസ്റ്റര്‍ നീണ്ടു നീണ്ടുപോയി.

അങ്ങനെയിരിക്കെയാണ് പഴയ ആസു നേതാവ് കൂടിയായ ഇന്നത്തെ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 
Illegal Migrants (Determination by Tribunal) (IMDT) Act, 1983 റദ്ദുചെയ്യണം എന്ന് അവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. അസം ഉടമ്പടി അനുസരിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കൊണ്ടുവന്ന നിയമമാണ് ഇത്. നിയമപ്രകാരം ഒരു വ്യക്തി ഇന്ത്യന്‍ പൗരനല്ല എന്നു കണ്ടാല്‍ അതു തെളിയിക്കാനുള്ള ബാധ്യത ഗവണ്മെന്റിനാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിന് ഈ നിയമം തടസ്സമാണ് എന്നായിരുന്നു ആരോപണം. പകരം, പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുമേല്‍ വരുന്ന കൊളോണിയല്‍ കാലത്തെ ഫോറിനേഴ്സ് ആക്റ്റ് 1946 പ്രകാരമാണ് നടപടികള്‍ എടുക്കേണ്ടത് എന്നായിരുന്നു സോനോവാലിന്റെ വാദം. ഈ കേസ് 2012-ല്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നില്‍ എത്തുന്നതോടുകൂടിയാണ് വംശീയ വിദ്വേഷപ്രചാരകര്‍ തെളിച്ച വഴിയേ നീതിപീഠവും നടന്നുതുടങ്ങുന്നതായി നമുക്ക് തോന്നുക. ജസ്റ്റിസ് ഗോഗോയി അസംകാരനാണെന്നുമോര്‍ക്കാം. 

ആനുമാനിക നിരപരാധിത്വം (presumtpion of innocence) അന്താരാഷ്ട്രതലത്തില്‍ മനുഷ്യാവകാശമായി കണക്കാക്കുന്ന ഒരു നിയമ തത്വമാണ്. ഒരാള്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുംവരെ അയാളെ നിരപരാധിയായി കണക്കാക്കണം എന്നതാണത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശപ്രഖ്യാപന രേഖയുടെ അനുച്ഛേദം 14-ന്റെ ഭാഗമാണത്. ഏതൊരു കേസിലും കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. അതിനുള്ള സംവിധാനവും അധികാരവും ഗവണ്മെന്റിനുണ്ട്.

നേരെ മറിച്ച് ഇതൊന്നുമില്ലാത്ത സാധാരണ പൗരരെ സ്വതവേ കുറ്റവാളികളായി കാണുകയും, സ്വയം തെറ്റുകാരല്ല എന്നു തെളിയിക്കേണ്ട ബാധ്യത അവരിലേക്ക് ചാര്‍ത്തുകയും ചെയ്യുന്നത് അനീതിയാണ്. ഭരണകൂടങ്ങള്‍ അധികാരപരിധി ലംഘിക്കുകയോ, പൗരവകാശങ്ങളെ ഹനിക്കുകയോ ചെയ്താല്‍ അതിനെ തടയുക എന്നതാണ്  ജനാധിപത്യത്തില്‍ ഭരണഘടനാകോടതിയുടെ ധര്‍മം. എന്നാല്‍ നമ്മുടെ സുപ്രീംകോടതി സോനോവാള്‍ കേസില്‍ തികച്ചും അസാധാരണമായ സമീപനമാണ് സ്വീകരിച്ചത്. 

സ്വാഭാവിക നീതി അനുസരിച്ചു വിഭാവനം ചെയ്യപ്പെട്ടിരുന്ന നിയമമാണ് ഐ.എം.ഡി. ടി. ആക്ട്. അതു മാനിക്കാതെ മനുഷ്യരെയെല്ലാം സ്വതവേ കുറ്റക്കാരായി കാണുകയും നിരപരാധിത്വം തെളിയിക്കല്‍ അവരുടെ ബാധ്യതയായി കണക്കാക്കുകയും ചെയ്യുന്ന  ഫോറിനേഴ്‌സ് ആക്ട് എന്ന കൊളോണിയല്‍ നിയമത്തിനൊപ്പം നില്‍ക്കുകയുമാണ് കോടതി ചെയ്തത്. ഇരുനിയമങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ആസാമിലെ കുടിയേറ്റക്കാര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കുന്നുവെന്നു പറഞ്ഞു പ്രസ്തുത ആക്ട്, നിയമത്തിനു മുന്നിലെ തുല്യതയുടെ, ആര്‍ട്ടിക്കിള്‍ 14-ന്റെ, ലംഘനമാണെന്ന് കണ്ടെത്തി റദ്ദു ചെയ്യുകയായിരുന്നു കോടതി.

ഫോറിനേഴ്സ് ആക്ട് രാജ്യത്ത് എത്തിച്ചേര്‍ന്ന വിദേശികളെ ഉദ്ദേശിച്ചുള്ള നിയമമാണെന്നും എന്നാല്‍ ഐ.എം.ഡി.ടി. ആക്ട്  ആസാമിലെ നിലവില്‍ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വം നിര്ണയിക്കുന്നതിനുള്ള നിയമം ആണെന്നുമുള്ള പ്രാഥമിക വ്യത്യാസം കോടതി കണ്ടില്ലെന്നു നടിച്ചു. 
അതിനു പുറമേ, പൗരത്വ പട്ടിക തയ്യാറാക്കി അനധികൃത കുടിയേറ്റക്കാരെ കയറ്റി അയയ്ക്കുക എന്ന ഗവണ്മെന്റിന്റെ ജോലികൂടി കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബഞ്ച് ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്. 

അതിന് കോടതി പ്രമാണമായി സ്വീകരിച്ചത് വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ മുന്നേ തെളിച്ചിട്ട സത്യാനന്തര വര്‍ത്തമാനങ്ങളാണ്. ആസാമില്‍ 1.4 കോടിയെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് പറഞ്ഞു പ്രചരിപ്പിച്ചവരുടെ വാദം മുഖവിലക്കെടുക്കുകയായിരുന്നു കോടതി ചെയ്തത്. സംസ്ഥാനത്തെ ആകെ  ജനസംഖ്യയുടെ 40 ശതമാനത്തോളം വരുമിത്.

1931-ലെ സെന്‍സസ് ഓഫീസര്‍ സി.എസ്. മൂളറുടെയും 1998-ലെ ആസ്സാം ഗവര്‍ണരുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ട് അനധികൃത കുടിയേറ്റം ‘വൈദേശിക അധിനിവേശമാണ്’ എന്ന അതിതീവ്രമായ ഒരു നിലപാടിലേക്കാണ് കോടതി എത്തിച്ചേര്‍ന്നത്. വസ്തുതകളുടെയോ തെളിവിന്റെയോ പിന്ബലമില്ലാതെ ആസാമിലെ ഭീകരവാദം തുടങ്ങി ഏതാണ്ടെല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുടിയേറ്റ മുസ്ലീങ്ങളാണ് എന്നു പറഞ്ഞു വയ്ക്കുന്നതായിരുന്നു ഗവര്‍ണറുടെ റിപ്പോര്‍ട്ട്. ഇത് അടിസ്ഥാനമാക്കിയാണ് ഭരണഘടനയിലെ അടിയന്തരാവസ്ഥാ അധികാരമായ അനുച്ഛേദം 355 കോടതി ഉപയോഗിച്ചത്.

വൈദേശിക ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര കാലഹങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകള്‍ക്ക് ഉണ്ട് എന്നതാണ് പ്രസ്തുത അനുച്ഛേദം പറയുന്നത്. കുടിയേറ്റത്തെ വൈദേശിക ആക്രമണമായി പരിഗണിച്ചുകൊണ്ട് ഐ.എം.ഡി. ടി. നിയമം അനുച്ഛേദം 355-ന്റെ ലംഘനമാണ് എന്നു വിലയിരുത്തി കോടതി. ഒപ്പം അധിനിവേശത്തില്‍ നിന്നു ജനതയെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും. 

ഇല്ലാത്ത കുടിയേറ്റ ഭീഷണി

ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി 1971 മാര്‍ച്ച് 25 അസമിലെ പൗരത്വനിര്‍ണയത്തിന്റെ അടിസ്ഥാന തീയതിയായി കണക്കാക്കുന്നത് നിയമവിരുദ്ധമാണ് എന്ന ആക്ഷേപത്തിന്മേല്‍ സുപ്രീംകോടതി തീരുമാനം എടുക്കാതിരിക്കെ, അക്കാര്യത്തില്‍ ഒരു വിധി വരാന്‍ പോലും കാത്തു നില്‍ക്കാതെയായിരുന്നു കോടതി ഇടപെടല്‍. 

പിന്നീടങ്ങോട്ട് കോടതിയാണ് അസമിലെ എന്‍.ആര്‍.സി പൂര്‍ണമായും നിയന്ത്രിച്ചത്. എക്‌സിക്യൂട്ടീവ് അധികാരപ്രയോഗങ്ങളെ നിയന്ത്രിക്കുക എന്ന സ്വന്തം കടമ മറന്ന് കോടതി എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. എക്‌സിക്യൂട്ടീവിന്റെ ജോലി കോടതി ഏറ്റെടുത്താല്‍ പൗരന്‍ നീതി തേടി പോവുക ഏത് വാതില്‍ക്കലേക്ക് എന്ന ചോദ്യം അവശേഷിക്കുകയാണ്.

പൗരത്വ രജിസ്റ്റര്‍ എങ്ങനെ തയ്യാറാക്കണം, ഏതു തീയതിയില്‍ പ്രസിദ്ധീകരിക്കണം, ഏതൊക്കെ രേഖകള്‍ ആണ് അതിനായി പരിഗണിക്കേണ്ടത് തുടങ്ങിയ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് കോടതിയാണ്. സുതാര്യമായ നീതി നിര്‍വഹണം സംബന്ധിച്ച പൊതു തത്വങ്ങള്‍ക്കെല്ലാം വിരുദ്ധമായി എന്‍.ആര്‍.സി. കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയും കോടതിയും തമ്മില്‍ നടന്ന മുദ്രവച്ച കവറിലെ ഇടപാടുകളില്‍ കൂടിയാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. പലപ്പോഴും ഗവണ്മെന്റുപോലും ഇത് അറിഞ്ഞിരുന്നില്ല. അങ്ങനെ 2019 ആഗസ്റ്റ് 31-ന് ഹജീലാ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു; പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകരിച്ചു. 

19,06,657 മനുഷ്യരാണ് പൗരത്വ പട്ടികയില്‍ ഇടം പിടിക്കാതെ പോയവര്‍. 19 ലക്ഷം എന്ന സംഖ്യ പ്രധാനമാണ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടും, വിദ്വേഷ രാഷ്ട്രീയപ്രചാരണക്കാരും  അവകാശപ്പെട്ടതുപോലെ ഒന്നരക്കോടിയോ, അരക്കോടിയോ അനധികൃത കുടിയേറ്റക്കാര്‍ അസമില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ഈ 19 ലക്ഷത്തില്‍ തന്നെ നല്ലൊരു ശതമാനം പേര്‍ അപ്പീലുകളില്‍ പൗരത്വപട്ടികയില്‍ ഇടംനേടാന്‍ ഇടയുള്ളവരാണ്.

അതിനര്‍ത്ഥം 2013-ലെ സോനോവാള്‍ കേസിലെ വിധിക്ക് അടിസ്ഥാനവസ്തുതയായി സുപ്രീംകോടതി കരുതിയ കാര്യങ്ങള്‍ തെറ്റായിരുന്നു എന്നാണ്. വൈദേശിക അധിനിവേശത്തിനു സമാനമായ ഒരു കുടിയേറ്റഭീഷണി ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സുപ്രീംകോടതിവിധിയുടെ യുക്തി തെറ്റായിരുന്നു. വിധിയുടെ കേന്ദ്ര ബിന്ദുവായ ആര്‍ട്ടിക്കിള്‍ 355 സംബന്ധിച്ച വാദഗതികള്‍ അടിസ്ഥാനരഹിതാണെന്നും വരുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍ തെളിച്ച വിദ്വേഷരാഷ്ട്രീയത്തിന്റെയും വംശവെറിയുടെയും വഴിയിലൂടെ തെല്ലിട ന്യായാധിപരും നടന്നുവെന്ന് സാരം.

സുപ്രീംകോടതിയും നിശ്ശബ്ദമാണ്

എന്‍.ആര്‍.സിക്കുവേണ്ടി വാദിച്ച ആസുവും ബിജെപിയും ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിന് എതിരെ നില്‍ക്കുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് ഇപ്പോള്‍ നാം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകൃതമായപ്പോള്‍ ഇവര്‍ ഉയര്‍ത്തികൊണ്ടുവന്ന അപരവിദ്വേഷത്തിന്റെ വഴിയെയല്ല കാര്യങ്ങള്‍ പോകുന്നത് എന്നു വ്യക്തമായി.

പുറത്തായ 19 ലക്ഷത്തില്‍ ഏറിയ പങ്കും ഹിന്ദുക്കളായിരുന്നു. പലകാരണങ്ങള്‍ കൊണ്ടാകാം അതു സംഭവിച്ചത്. ഒന്നാമത്തെ കാരണം കിഴക്കന്‍ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമ്പോള്‍ ഇങ്ങോട്ട് ബംഗ്ലാദേശികളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍   സ്വാഭാവികമായും അത് ബംഗാളി ഹിന്ദുക്കളുടേതായിരിക്കും എന്ന സമാന്യബോധമാണ്. മറ്റൊന്ന് പുറത്താക്കപ്പെടുമെന്ന ഭീതി ഉള്ളതുകൊണ്ട് മുസലിംകള്‍ ആവശ്യമായ രേഖകള്‍ പരമാവധി തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നിരിക്കാം. അതിനുവേണ്ടി മുസ്​ലിം സംഘടനകള്‍ ബോധവത്കരണങ്ങളും മറ്റും നടത്തുകയും സഹായങ്ങള്‍ ഒരുക്കുകയും ചെയ്തു.

അങ്ങനെ അപരരെ സൃഷ്ടിച്ച് ആട്ടിയോടിക്കാന്‍ ശ്രമിച്ചവര്‍ക്ക് അന്തിമ പട്ടിക വന്നപ്പോള്‍ അത് സ്വന്തം വോട്ടുബാങ്കിലേക്കാണ് കയറുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിക്കാണണം. അതുകൊണ്ടാകണം എന്‍.ആര്‍.സി. പുനഃപരിശോധിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്‍ബലത്തോടെ എന്‍.ആര്‍.സിയുടെ 20 ശതമാനം പുനഃപരിശോധിക്കണം എന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചു.

അത് അനാവശ്യമാണ് എന്നും പട്ടികയിലെ  27 ശതമാനം ഇതിനകം പുനഃപരിശോധനയ്ക്ക് വിധേയമായതാണെന്നും ഹജേല കോടതിയെ ബോധിപ്പിച്ചു. അങ്ങനെ  പുനഃപരിശിധനാ ആവശ്യം കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇക്കൂട്ടരുടെ രോഷം എന്‍.ആര്‍.സി. കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹജീലയ്‌ക്കെതിരെ തിരിഞ്ഞു. വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ അദ്ദേഹം കൂട്ടു നിന്നു എന്നായിരുന്നു ആരോപണം. 

പിന്നീട് പെട്ടെന്ന് ഒരു ദിവസം പ്രതീക് ഹജെലയെ സുപ്രീംകോടതി മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു. അസം കേഡറിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2019 ഒക്ടോബര്‍ 18-ന് ഇറങ്ങിയ പ്രസ്തുത ഉത്തരവില്‍ സ്ഥലം മാറ്റത്തിന് കാരണമൊന്നും കാണിച്ചിട്ടില്ല. ‘കാരണമില്ലാതെ ഒരുത്തരവും ഇറങ്ങുകയില്ല’ എന്ന നിഗൂഢമായ ഒരു വരി മാത്രമാണ് ഉത്തരവില്‍ ഉണ്ടായിരുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് 2013 മുതല്‍ സുപ്രീംകോടതിയില്‍ നടന്ന വ്യവഹാരങ്ങളുടെ പൊതു സ്വഭാവമായിരുന്ന സുതാര്യതയില്ലായ്മ അവസാനം കോഓര്‍ഡിനേറ്ററുടെ സ്ഥലം മാറ്റത്തിലും തുടര്‍ന്നു. 

സോനോവോള്‍ ഉള്‍പ്പടെയുള്ള കക്ഷികളും രാഷ്ട്രീയ നേതൃത്വവും പിന്നീട് പൗരത്വ പട്ടിക സംബന്ധിച്ച തുടര്‍ നടപടികളുടെ കാര്യത്തില്‍ ഒരു തിടുക്കവും കാണിച്ചിട്ടില്ല. പൗരത്വ കാര്‍ഡുകള്‍ നല്കുന്നതിനെപ്പറ്റി, വിദേശികളെ അതിര്‍ത്തി കടത്തുന്നതിനെപ്പറ്റി ഒന്നും ആരും പറഞ്ഞു കേള്‍ക്കുന്നില്ല. ഒരു ഘട്ടത്തില്‍, എന്തുകൊണ്ട് ആളുകളെ പുറത്താക്കുന്നില്ല എന്നു സംസ്ഥാന ഗവണ്മെന്റിനെ ശകാരിക്കുകയും ആവേശത്തോടെ പൗരത്വ പട്ടിക ഏറ്റെടുത്തു നടപ്പാക്കുകയും ചെയ്ത സുപ്രീംകോടതിയും നിശ്ശബ്ദമാണ്.

തീവ്ര ദേശീയതാ വാദികളുടെയും, വിദ്വേഷ പ്രചാരകരുടെയും, സംവിധാനങ്ങളുടെയാകെയും അത്ഭുതപ്പെടുത്തുന്ന നിശ്ശബ്ദതതയും താത്പര്യമില്ലായ്മയും കാണുമ്പോഴാണ് രാജ്യമാകെ വേരോടിയിട്ടുള്ള അപരവിദ്വേഷത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രം എത്രമേല്‍ മാരകവും സര്‍വവ്യാപിയും ആണെന്ന് മനസിലാകുക. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ 19 ലക്ഷത്തില്‍ ഭൂരിപക്ഷവും ഇവര്‍ കരുതിയതുപോലെ മുസ്​ലിംകളായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ അവസ്ഥ?

പട്ടിക പുറത്തുവന്ന് ദിവസങ്ങള്‍ക്കകം പൗരത്വ കാര്‍ഡ് നല്‍കുവാനും, ‘കുടിയേറ്റക്കാരെ’ പുറത്താക്കുവാനുമുള്ള നടപടികള്‍ ആരംഭിക്കുമായിരുന്നു എന്നു മാത്രമല്ല ഇന്ന് നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ/ഭരണ നേതൃത്വങ്ങള്‍ ഇടപെടുമായിരുന്നു.  സോനോവാള്‍ കേസിലെ വിധിയുടെ യുക്തി പിന്‍പറ്റിയാല്‍ പരമോന്നത നീതിപീഠവും ഇടപെടാതിരിക്കുമെന്നു കരുതുക വയ്യ.

കോവിഡ് കാലം കഴിഞ്ഞാലുടന്‍ 2019-ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസംകൂടി ആവര്‍ത്തിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

This article was first published in TrueCopyThink on 17 Nov 2020

ആ കന്യാസ്​ത്രീയെക്കൊണ്ട്​ മാപ്പു പറയിക്കാൻ പൊലീസിന്​ എന്താണ്​ അധികാരം?

മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് ഒരു പരാതി ലഭിച്ചാല്‍ അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാല്‍, പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യന്‍ പൗരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ മാപ്പ് പറയിച്ചിരിക്കുന്നു. കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ശക്തമായ ഒരു പൊതുബോധം ഉയര്‍ന്നുവരണമെന്നും അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇത് ദുരുപയോഗം ചെയ്യുന്നത് തുടരുമെന്നും ലേഖകന്‍

വിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം എന്ന ആശയം പങ്കുവെച്ചതിന് ഒരു ഇന്ത്യന്‍ പൗരക്ക്​ പോലീസ് സ്റ്റേഷനില്‍ ഹാജരായി രേഖാമൂലം മാപ്പ് എഴുതി സമര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അത് സംഭവിച്ചത് പ്രബുദ്ധതയും ‘ഇടതുപക്ഷ’ സമൂഹ്യബോധവും ഉള്ള കേരളത്തില്‍ ഒരു ‘ഇടതുപക്ഷ’ ഗവണ്‍മെന്റ് അധികാരത്തിലിരിക്കുമ്പോഴാണ്.

കോട്ടയം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലാണ് ലജ്ജാകരമായ സംഭവം അരങ്ങേറിയത്. ചതിയിലൂടെ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ ഐതിഹ്യം ഓര്‍മിക്കുകയും അദ്ദേഹത്തിന്റെ സ്മരണകളെ യേശുക്രിസ്തു മുതല്‍ ഇറോം ശര്‍മിള വരെയുള്ള ത്യാഗോജ്ജ്വല ജീവിതങ്ങളുമായി തുലനം ചെയ്തുകൊണ്ടുമുള്ള ഒരു ഓണസന്ദേശമാണ് കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റര്‍ റീത്താമ്മ സി. മാത്യൂസ് വിദ്യാര്‍ഥികളുമായി പങ്കുവെച്ചത്. അതിനെതിരെ ഹിന്ദു ഐക്യവേദി കൊടുത്ത പരാതിയിലായിരുന്നു പൊലീസ് നടപടി.

പ്രഥമദൃഷ്ട്യാ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു പരാതിയില്‍ പൊലീസ് ഇത്തരമൊരു നടപടിയിലേക്ക് പോയത് കുറേക്കാലമായി നമ്മുടെ വ്യവസ്ഥിതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭൂരിപക്ഷബോധത്തിന്റെ തുടര്‍ച്ചയാണ്. മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. സി.ആര്‍.പി.സി. സെക്ഷന്‍ 41 പ്രകാരം മജിസ്ട്രേറ്റിന്റെ അനുമതി കൂടാതെ എഫ്.ഐ.ആര്‍ ഇട്ട് അറസ്റ്റ് ചെയ്യാവുന്ന ക്രിമിനല്‍ കുറ്റം. രാജ്യത്തെ ഏതൊരു പൊലീസ് സ്റ്റേഷനിലും, അല്ലെങ്കില്‍ 600 ജില്ലാ കോടതികളിലെവിടെ വേണമെങ്കിലും പരാതിയുമായി എത്താവുന്ന കുറ്റം. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അതര്‍ഹിക്കുന്ന അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല എന്നു മാത്രമല്ല പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യന്‍ പൗരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ മാപ്പ് പറയിക്കുകയും ചെയ്തിരിക്കുന്നു. 
‘മനപൂര്‍വ്വവും ദുരുദ്ദേശ്യപരവുമായി’ മതത്തെയും മതവിശ്വാസത്തെയും അവഹേളിക്കുന്നതിലൂടെ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ്’ സെക്ഷന്‍ 295(എ) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം. ഇവിടെ ഏതു തരത്തിലാണ് സിസ്റ്റര്‍ക്കുമേല്‍ മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ ക്രിമിനല്‍ പ്രവൃത്തി എന്ന ആക്ഷേപം ഉന്നയിക്കാന്‍ കഴിയുക? നിലനില്‍ക്കുന്ന ഒരു ഐതിഹ്യത്തിലെ ഓണസങ്കല്‍പത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഏതു വിഭാഗത്തിന്റെ വികാരമാണ് മുറിപ്പെടുക? വികാരം പോലുള്ള തികച്ചും വൈയക്തികമായ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വചിപ്പിക്കപ്പെട്ടിട്ടുള്ള കുറ്റം യാതൊരു യുക്തിയുമില്ലാതെ അംഗീകരിക്കുകയും അതിനെതിരെ നടപടിയയെടുക്കുകയും ചെയ്ത പൊലീസ് സ്റ്റേഷന്‍ അധികാരിയുടെ ചെയ്തി പരിശോധിക്കപ്പെടേണ്ടതാണ്. 

വൃണപ്പെടുത്തല്‍ ആരാണ് നിശ്ചയിക്കുക?

295(എ) ഫലത്തില്‍, മധ്യകാല യൂറോപ്പിലും മതരാഷ്ട്രങ്ങളിലും ഒക്കെ നിലനിന്നിരുന്ന ‘ദൈവനിന്ദാ നിയമങ്ങള്‍’ക്ക് സമാനമായാണ് ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത്. ഏകദൈവ-ഏകമത സമൂഹങ്ങളില്‍ ഇത് നിര്‍ണിതമാതൃകയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ഹിന്ദുമതം പോലെ വൈവിധ്യവും പല വിശ്വാസധാരകള്‍ നിലനില്‍ക്കുന്നതുമായ സമൂഹത്തില്‍ ഈ നിയമം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത് എന്നത് കുഴയ്ക്കുന്ന വസ്തുതയാണ്.

കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആശംസിച്ച അമിത് ഷായുടെ നടപടിയും ഇക്കൊല്ലം സമാനമായ ഓണാശംസ കുറിച്ച കെജ്രിവാളിന്റെ ട്വീറ്റും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നല്ലോ. നല്ലൊരു ഭാഗം മലയാളികളും ഓണത്തെ നല്ലവനായ അസുരചക്രവര്‍ത്തി മഹാബലിയുമായി ബന്ധപ്പെടുത്തിതന്നെയാണ് കാണുന്നത്. വാമനആരാധന നടത്തുന്നവര്‍ ചുരുക്കമാണ്. മഹാബലിയെ ചതിച്ച വാമനനെ മഹത്വവത്കരിക്കുമ്പോള്‍ മുറിപ്പെടുന്ന വികാരങ്ങള്‍ക്ക് ആര് മറുപടി പറയും. നിയമപ്രകാരം അതും കുറ്റകൃത്യം തന്നെയാണ്. ബഹുസ്വരമായ ഹൈന്ദവവിശ്വാസാധാരകളില്‍ ദൈവദോഷമേത് എന്നത് അവ്യക്തവും അനിര്‍ണതവുമായ സങ്കല്‍പ്പമാണ്. ജെ.എന്‍.യു.വില്‍ മഹിഷാസുരപൂജ നടത്തിയത് ദൈവനിന്ദയാണ് എന്ന് ആരോപണം ഉയര്‍ന്നപ്പോഴാണ് പരമ്പരാഗതമായി മഹിഷാസുരനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിഭാഗങ്ങളുടെ ചരിത്രവും ജീവിതവും ചര്‍ച്ചയാവുന്നത്. രേഖകളില്‍ ഹിന്ദുവെന്ന് മുദ്രണം ചെയ്യപ്പെട്ട മനുഷ്യരുടെ വിശ്വാസങ്ങളില്‍ ആര് ആരെയാണ് വൃണപ്പെടുത്തുക എന്നത് ആരാണ് നിശ്ചയിക്കുക? അത് നിശ്ചയിക്കപ്പെടുന്നത് രാജ്യാധികാരം കയ്യേറിയിട്ടുള്ള ഭൂരിപക്ഷ വര്‍ഗീയതയുടെ സാംസ്‌കാരിക സങ്കല്‍പങ്ങള്‍ക്കനുസൃതമാകുന്നിടത്താണ് കേരളത്തിലെ പൊലീസ് നടപടിയേയും നമ്മള്‍ ഭീതിയോടെ കാണേണ്ടത്.

ദുരുപയോഗത്തിനുമാത്രമായി ഒരു നിയമം

ദുരൂപയോഗത്തിനുള്ള എല്ലാ സാധ്യതകളും ഈ നിയമം തുറന്നിടുന്നുണ്ട്. കാരണം മതം എന്താണ് എന്ന് നിയമത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. ഏതു വിഭാഗത്തിനും ഈ പഴുതുപയോഗിച്ച് പൊലീസിനെ സമീപിക്കാം. ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദേര സച്ച സൗദ വിഭാഗത്തിന്റെ നേതാവ് രാം റഹിം സിംഗിനെ അനുകരിച്ചതിന്റെ പേരിലാണ് ടെലിവിഷന്‍ താരവും കൊമേഡിയനുമായ കിക്കു ശര്‍ദയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഹൈക്കോടതി എഫ്.ഐ.ആര്‍. റദ്ദാക്കുകയായിരുന്നു. പക്ഷേ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നതുവരെ ജയില്‍വാസമുള്‍പ്പടെ ശിക്ഷകള്‍ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിരുന്നു. 

ഈയൊരു പശ്ചാത്തലത്തില്‍ ഇത്രദുരുപയോഗങ്ങള്‍ക്ക് സാധ്യതയൊരുക്കുന്ന 295(എ) ഇനിയും നമ്മുടേതുപോലൊരു മതേതര ജനാധിപത്യ റിപ്പബ്ലിക്കില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യംകൂടി രാഷ്​ട്രീയ ചര്‍ച്ചയാകേണ്ടതുണ്ട്. ഇതൊരു കൊളോണിയല്‍ പാരമ്പര്യം ആണെന്ന് മാത്രമല്ല 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ലാതിരിക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത വകുപ്പാണ്. 1924-ല്‍ രംഗീലാ റസൂല്‍ എന്ന മാസികയുടെ പ്രസാധകന്‍ മഹേഷേ രാജ്പാലിനെതിരെ പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ വന്ന ഒരു ലേഖനത്തിന്റെ പേരില്‍ കേസെടുത്തെങ്കിലും ഐ.പി.സി സെക്ഷന്‍ 153(എ) പ്രകാരം മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പോ ശത്രുതയോ പ്രചരിപ്പിക്കുന്നതല്ല ലേഖനം എന്നു കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി വെറുതെ വിട്ടത്തിനെത്തുടര്‍ന്നാണ് ഈ വകുപ്പ് ഐ.പി.സി.യില്‍ ഇടം പിടിക്കുന്നത്. കോടതി വിധിയില്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുപോലെ മതവികാരം സംരക്ഷിക്കാന്‍ ഒരു നിയമം ഉണ്ടാക്കുകയായിരുന്നു. 

സ്വാതന്ത്ര്യലബ്ധിക്കുശേഷം 1957-ല്‍ ഈ വകുപ്പിന്റെ ഭരണഘടനാപരത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രാംജി ലാല്‍ മോഡി കേസില്‍ ലളിതമായ വാദമാണ് ഉന്നയിക്കപ്പെട്ടത്. ജനാധിപത്യത്തിലെ പരമപ്രധാനമായ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് 295(എ) എന്നായിരുന്നു വാദം. ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് ‘യുക്തിപൂര്‍വകമായ’ നിയന്ത്രണങ്ങള്‍ മാത്രമേ അനുവദനീയമായുള്ളൂ. അതാകട്ടെ, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത, ധാര്‍മികത, കോടതിയലക്ഷ്യം, അക്രമാഹ്വാനം തുടങ്ങിയവയ്ക്ക് വിഘാതമാകുമ്പോള്‍ മാത്രമാണ് അനുവദനീയം. ആ നിലയ്ക്ക് മതവികാരം ​വ്രണപ്പെടുത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു വാദം. ദൗര്‍ഭാഗ്യവശാല്‍, അഞ്ചംഗ സുപ്രീംകോടതി ബഞ്ച് അത് അംഗീകരിച്ചില്ല. ക്രമസമാധാനം തകര്‍ക്കുവാനുള്ള ഒരു ‘സാധ്യത’ ഉണ്ടാക്കുന്ന മനഃപൂര്‍വമുള്ള പ്രവൃത്തികള്‍ക്കുമേലും നിയന്ത്രണമാകാം എന്നതരത്തിലാണ് കോടതി അതിനെ വ്യാഖ്യാനിച്ചത്. കേസെടുക്കണമെങ്കില്‍ വാക്കും അക്രമവും തമ്മില്‍ വ്യക്തവും സത്വരവുമായ ബന്ധം ഉണ്ടാകണമെന്നും ഉള്ള വാദം കോടതി അംഗീകരിച്ചില്ല. അനുച്ഛേദം 19(2)-ലെ ക്രമസമാധാനം എന്ന വാക്ക് കോടതി കാണുകയും യുക്തിസഹമായ ബന്ധം സൂചിപ്പിക്കുന്ന ഭാഗം കാണാതിരിക്കുകയും ചെയ്തു. 

ഈ പ്രാകൃത നിയമം ഇല്ലാതാകണം

ഈ നിലപാട് പക്ഷേ, സുപ്രീംകോടതിയുടെ തന്നെ പിന്നീടുള്ള വിധികളില്‍ തിരുത്തപ്പെടുന്നത് കാണാം. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഇതര നിയന്ത്രണങ്ങള്‍ പരിഗണിച്ചപ്പോള്‍ ഇത് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. രാം മനോഹര്‍ ലോഹ്യ കേസില്‍ അഭിപ്രായവും അക്രമവും തമ്മില്‍ നേരിട്ടും, സത്വരവുമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമേ കുറ്റക്കാരനെന്ന് പറയാനാകൂ എന്നു നിരീക്ഷിച്ച കോടതി, പരാമര്‍ശവിധേയമായ പ്രവൃത്തിയും അക്രമവും തമ്മിലുള്ള സാങ്കല്‍പ്പിക ബന്ധം മതിയാകില്ല എന്നും വ്യക്തമാക്കി. രംഗരാജന്‍ കേസിലും ആരുപ് ഭയാന്‍ കേസിലും അമേരിക്കന്‍ കോടതികളുടേതിനു സമാനമായി, അഭിപ്രായപ്രകടനം പെട്ടെന്നുള്ള നിയമരാഹിത്യത്തിന് കാരണമായാല്‍ മാത്രമേ ക്രിമിനല്‍ കുറ്റമാകൂ എന്നു പറഞ്ഞു. ശ്രേയ സിംഗാള്‍ കേസിലെ സുപ്രസിദ്ധമായ വിധിന്യായത്തില്‍ ഒരു ആശയത്തിനുള്ള പിന്തുണയും അക്രമത്തിനുള്ള ആഹ്വാനവും രണ്ടായിട്ടു കാണണം എന്ന് പ്രസ്താവിച്ചു. ഉദാഹരണത്തിന് മാവോയിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നതോ, ഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കേണ്ടതുണ്ട് എന്ന് പറയുകയോ ചെയ്യുന്നത് നിയമവിരുദ്ധമല്ല, എന്നാല്‍ അക്രമത്തിന് ആഹ്വാനം നല്‍കുകയും തത്ഫലമായി ഉടന്‍ അക്രമം ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യം കുറ്റകൃത്യമാണ്.

അഭിപ്രായ സ്വന്തന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം സംബന്ധിച്ച മറ്റു സന്ദര്‍ഭങ്ങളിലൊക്കെ ആധുനിക ജനാധിപത്യത്തിന്റെ പരിണാമഗതിക്കനുസൃതമായി നിയമവൈജ്ഞാനികതയും മാറിയിരിക്കുന്നു. എന്നാല്‍ 295(എ) അങ്ങനെതന്നെ തുടരുന്നു എന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. വോട്ടും മതവും തമ്മിലുള്ള അന്തര്‍ധാര സജീവമായി നിലനില്‍ക്കുന്നിടത്തോളം കാലം രാഷ്ട്രീയകക്ഷികള്‍ ഈ വകുപ്പ് മാറ്റിയെഴുതാന്‍ തയ്യാറാകില്ല എന്നു ഉറപ്പാണ്. കോടതി മാത്രമാണ് ആശ്രയം. എന്നാല്‍ അവിടെ ഒരു അഞ്ച് അംഗ ബഞ്ചിന്റെ വിധി മറികടക്കേണ്ടതുണ്ട്. അതിന് ഏഴംഗ ബഞ്ച് രൂപീകരിക്കേണ്ടി വരും. ഇതൊക്കെ സാധ്യമാകണമെങ്കില്‍ മറ്റെതെങ്കിലുമൊരു സാധരണ ബെഞ്ചിന് 1957-ലെ വിധിയില്‍ സംശയമുണ്ടാകണം. സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍വത്കരിക്കുന്ന 377-ആം വകുപ്പ് റദ്ദു ചെയ്തതുപോലെ, ശക്തമായ ഒരു പൊതുബോധം കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ഉയര്‍ന്നുവന്നാല്‍ ഒരുപക്ഷേ അതു സംഭവിച്ചേക്കും. എന്തു തന്നെയായാലും ഈ പ്രാകൃത നിയമം ഇല്ലാതാകണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇതു ദുരുപയോഗം ചെയ്യുന്നത് തുടരും.

This article was first published in TrueCopyThink on 9 Sep 2020

സ്വാതന്ത്ര്യത്തെ സെന്‍സര്‍ ചെയ്യുന്ന കേരള പൊലീസ് ആക്ട് ഭേദഗതി

ഭരണകൂടപരതയുടെ ഏതൊരു ഉരകല്ലിലുരച്ചു നോക്കിയാലും പരാജയപ്പെടുന്നൊരു നിയമ ഭേദഗതി ഓർഡിനൻസിലൂടെ നടപ്പിൽ വരുത്തുമെന്ന് പറയുന്നത് വ്യവസ്ഥിതിയുടെ ശേഷിയില്ലായ്മയെയും നിഷ്ക്രിയത്വത്തെയും  മറയ്ക്കാനുള്ള കാപട്യം മാത്രമല്ല, ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്. അതിന് സ്ത്രീസുരക്ഷയുമായി പുലബന്ധം പോലുമില്ല. 

ഗവണ്മെന്റ് സംവിധാനങ്ങളുടെ നിഷ്ക്രിയത്വത്തെയോ കാര്യശേഷിയില്ലായ്മയെയോപ്രതി ജനരോഷമുയരുമ്പോൾ എല്ലാ ഭരണകൂടങ്ങളും സ്വീകരിക്കുന്ന കുറുക്കുവഴിയാണ് നിയമനിർമാണം. ഇതുവഴി രണ്ടു കാര്യങ്ങളാണ് ഭരണകൂടങ്ങൾ പറയാൻ ശ്രമിക്കുന്നത്. 

1.         നിങ്ങളുടെ രോഷം ഞങ്ങൾ മനസിലാക്കുന്നു. ഇതാവർത്തിക്കാതിരിക്കാനുള്ള അതിശക്തമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുകയാണ്. 

2.       നിങ്ങളുടെ രോഷത്തിന്റെ കാരണം ഞങ്ങളുടെ കഴിവുകേടല്ല, നിയമത്തിന്റെ അപര്യാപ്തതയാണ്.

അങ്ങനെ ജനരോഷം തണുപ്പിക്കുവാനും സ്വയം കുറ്റവിമുക്തരാകാനും ഇതൊരു നല്ല ഉപായമാണ്. ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിർഭയ സംഭവത്തിന് ശേഷം രാജ്യത്തെ തെരുവുകളിൽ ഉയർന്ന പ്രതിഷേധാഗ്നി ഒടുവിൽ നിയമനിർമാണത്തിലാണ് അവസാനിച്ചത്. അതിനുശേഷം ഒരു പതിറ്റാണ്ടോളം പിന്നിടുമ്പോൾ, നമ്മൾ എത്തി നിൽക്കുന്നത് ഹത്രാസിലാണ്. നീതിയെവിടെ എന്ന ചോദ്യത്തിന് “വേണമെങ്കിൽ നിയമമുണ്ടാക്കാം” എന്ന മറുപടിയില്ല നമുക്ക് വേണ്ടത്. പറ്റിയ വീഴ്ചയ്ക്ക് ഭരണ സംവിധാനത്തേക്കൊണ്ടു സമാധാനം പറയിക്കുന്നിടത്താണ് ജനാധിപത്യം ജീവിക്കുന്നത്.

കേരളത്തിൽ ഇപ്പോൾ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ പോലീസ് ആക്ടിൽ ഭേദഗതിക്കൊരുങ്ങുകയാണ് സർക്കാർ. ഭാഗ്യലക്ഷ്മിയ്ക്കും ശ്രീലക്ഷ്മി അറക്കലിനും മറ്റുമെതിരെ വിജു നായരെന്ന ഒരു സൈബർ ആഭാസൻ നടത്തിയ ആക്രമണങ്ങളും അവരുടെ പ്രതികരണവുമാണ് അടിയന്തരകാരണം. യഥാർത്ഥത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആഭാസകരമായ, അപമാനകരമായ, അഭിപ്രായപ്രകടനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നമ്മുടെ സംവിധാനം പ്രതികരിച്ചില്ല എന്നതായിരുന്നു പ്രശ്നം. അവിടെ നിഷ്ക്രിയത പാലിച്ചിട്ട് പുതിയ നിയമങ്ങളുമായി വരുന്നതിലൂടെ എന്തു നീതിയാണ് ഇരകൾക്ക് ലഭ്യമാകുക? ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രബല്യമുണ്ടാകുകയില്ല എന്ന നിയമതത്വം ജനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കിൽ തന്നെ എന്തു പുതിയ കുറ്റകൃത്യമാണ് ഇവിടെ നിർവചിക്കപ്പെടുന്നത്?

നിയമഭേദഗതിയ്ക്ക് സ്ത്രീസുരക്ഷയുമായി ബന്ധമൊന്നുമില്ല

സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തടയുവാനാണ് ഈ നിയമഭേദഗതി എന്നതാണ് ഔദ്യോഗിക ഭാഷ്യം, എന്നാലതുവഴി സ്ത്രീകൾക്കെതിരായ ഏതു പുതിയ കുറ്റകൃത്യമാണ് നിർവചിക്കപ്പെടുന്നത് എന്നുകൂടിയാലോചിക്കുമ്പോഴാണ് നടപടിയിലെ കാപട്യം നമുക്ക് ബോധ്യപ്പെടുക. 

“ഭീഷണിപ്പെടുത്തുന്നതോ, അപഹസിക്കുന്നതോ, മാനഹാനി ഉണ്ടാക്കുന്നതോ ഒരു വ്യക്തിയുടെ യശസ്സിന് കോട്ടം വരുത്തുന്നതോ ആയ സന്ദേശങ്ങൾ നിർമിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവോ പതിനായിരം രൂപവരെ പിഴയോ, ഇതു രണ്ടുമോ ലഭിക്കാവുന്ന കുറ്റമായിരിക്കും” എന്ന തരത്തിലാണ് ഭേദഗതി എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ നിർവചിക്കപ്പെടുന്ന കുറ്റമേതാണ്? സ്ത്രീകൾക്കെതിരെയുള്ള ഏത് അതിക്രമമാണ് ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളത്? ഒന്നുമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പൊതു നിയന്ത്രണങ്ങൾ മാത്രമാണ് ഭേദഗതിയുടെ ടെക്സ്റ്റിൽ നമ്മൾ കാണുന്നത്. അതിന് സ്ത്രീകളുടെ അഭിമാനസംരക്ഷണവുമായി നേരിട്ട് ബന്ധമൊന്നുമില്ല. 

സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് കുറ്റകൃത്യമെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 509, മോശമായ രീതിയിൽ സ്ത്രീകളെ ചിത്രീകരിക്കുകയോ, ലൈംഗീക ചൂഷണത്തിന് ശ്രമിക്കുകയോ ചെയ്താൽ വകുപ്പ് 354എ, മോശമായ സന്ദേശങ്ങൾ (ചിത്രമോ ദൃശ്യമോ) എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ പോലീസ് ആക്ടിലെ തന്നെ വകുപ്പ് 119 (എ&ബി) ഒക്കെ അനുസരിച്ച് പൊലീസിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. അതു കൂടാതെ വന്നാൽ ഇരകൾക്ക് ഐ.പി.സി. വകുപ്പ് 499 അനുസരിച്ച് മാനനഷ്ടത്തിന് കോടതിയെ സമീപിക്കാവുന്നതാണ്. ഈ നിയമസാധ്യതകളൊക്കെ നിലനിൽക്കേ, അധികാരികൾ അപ്രകാരം നടപടികൾ സ്വീകരിക്കാതെ വരികയും ഇരകളായ സ്ത്രീകൾക്ക് നേരിട്ട് പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തപ്പോൾ സൈബർ നിയമങ്ങളുടെ അപര്യാപ്തതയാണ് കാരണം എന്ന് പറയുന്നത് അയുക്തികമാണ്. കാരണം ഇവിടെ പ്രശ്നം കുറ്റകൃത്യമാണ് അല്ലാതെ കുറ്റകൃത്യം ഏതു മാധ്യമത്തിലൂടെയാണ് നടത്തിയത് എന്നതല്ല. സൈബർ ഇടങ്ങളിലാണെങ്കിലും പരമ്പരാഗത മാർഗങ്ങൾ വഴിയാണെങ്കിലും ഈ കുറ്റകൃത്യങ്ങൾ ഒരുപോലെ ശിക്ഷിക്കപ്പെടേണ്ടതാണ്. അതിനാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ മേൽപ്പറഞ്ഞ വകുപ്പുകൾ ഉള്ളത്. അല്ലാതെ ഓൺലൈൻ അതിക്രമമാണെങ്കിൽ നിലവിലെ നിയമങ്ങൾ ബാധകമല്ല എന്ന സ്ഥിതിവിശേഷമൊന്നുമില്ല. നിയമങ്ങളില്ലാത്തതാണ് നടപടികൾ എടുക്കാത്തതിനുള്ള കാരണമെന്ന് അധികാരികൾ പറഞ്ഞാൽ അത് അവാസ്തവമാണ്. ദൗർഭാഗ്യവശാൽ നീതി നിഷേധിക്കപ്പെട്ട ഇരകളും ഈ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതായാണ് നമ്മൾ കാണുന്നത്.  

യഥാർത്ഥത്തിൽ സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിയമങ്ങൾ ഓഫ്-ലൈൻ ലോകത്തേക്കാൾ ശക്തമാണ്.  2000-ലെ ഐ.ടി. ആക്ടിലെ വകുപ്പ് 67 പ്രകാരം കാമാതുരമോ അശ്ലീലമോ ആയ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ 3 വർഷം തടവും 5 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ഇതേ കുറ്റത്തിന്,  സൈബറിടത്തിന് പുറത്ത്, ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 292 അനുസരിച്ച് 2 വർഷം തടവും 2000 രൂപ പിഴയും മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ തന്നെ ശാസ്‌ത്രം, സാഹിത്യം, കല, തുടങ്ങിയ മേഖലകളെ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാൽ ഇവിടെ സൈബർ ലോകത്ത് ഇങ്ങനെയുള്ള പരിഗണനകൾ ഒന്നുമില്ല തന്നെ .

പറഞ്ഞുവരുന്നത് സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക നിയമം വേണ്ട എന്നല്ല. ഫിഷിംഗ് പോലെ, സ്പാമുകളും മാൽവെയറുകളും ഒക്കെപോലെ ഇന്റർനെറ്റ്/കംപ്യൂട്ടർ അധിഷ്ഠിതമായി മാത്രം വരുന്ന പുതിയ കുറ്റകൃത്യങ്ങൾക്ക് അതിനനുസൃതമായ നിയമങ്ങൾ ആവശ്യമാണ്. എന്നാൽ പൊതു നിയമങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക നിയമം അവശ്യമേയല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും പ്രത്യേക മാധ്യമത്തെ (ഉദാഹരണത്തിന് ഇന്റർനെറ്റ്) ഉദ്ദേശിച്ച് ആകേണ്ടതില്ല. മധ്യമാധിഷ്ഠിതമല്ലാത്ത പൊതു നിയമങ്ങൾ മുഖേനയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടത്. ആ നിയന്ത്രണങ്ങൾ ഏതൊരു മാധ്യമത്തിനും ബാധകമായിരിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഏതൊരു നിയന്ത്രണവും ഭരണഘടന അനുശാസിക്കുന്ന പരിധികൾക്കകത്തായിരിക്കുകയും വേണം. 

സുപ്രീംകോടതി വിധിയുടെ ലംഘനം

ഇവിടെ പോലീസ് ആക്ടിലെ ഭേദഗതിയിലൂടെ ഗവണ്മെന്റ് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ അവ്യക്തവും അനിയന്ത്രിതവും ആനുപാതികമല്ലാത്തതുമായ തരത്തിലുള്ളതാണ്. 2015-ലെ ശ്രേയ സിംഗാൾ കേസിലെ സുപ്രീംകോടതി വിധി മുന്നോട്ടുവയ്ക്കുന്ന നിയമതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി നിർദ്ദേശം. അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഇന്ത്യൻ നിയമവൈജ്ഞാനിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ശ്രേയ സിംഗാൾ കേസ്. 1960-ലെ രാം മനോഹർ ലോഹ്യ കേസിലെ സുപ്രധാനവിധി തുറന്നിട്ട നിയമവീഥിയുടെ സ്വാഭാവിക പരിസമാപ്തി എന്ന തരത്തിൽ മാത്രമല്ല, ഒരുപക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉദാത്തമാതൃകയെന്നു ലോകം കരുതുന്ന അമേരിക്കയുടെ ഒന്നാം ഭേദഗതിയേക്കാൾ ഇന്ത്യൻ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്നു വ്യാഖ്യാനിക്കുകവഴി ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സർവ്വപ്രധാനമായ മൂല്യത്തെ ആവർത്തിച്ച് അടയാളപ്പെടുത്തുകയും ചെയ്യുകയും ചെയ്തു ജസ്റ്റിസ്. ചലമേശ്വറും, ജസ്റ്റിസ്. ആർ.എഫ്. നരിമാനും അടങ്ങിയ ബഞ്ച്. 

മതവികാരം വൃണപ്പെടുത്തുന്നതിനു ശിക്ഷ നിശ്ചയിക്കുന്ന ഐ.പി.സി. സെക്ഷൻ 295എ ശരിവെച്ച 1957-ലെ രാംജി ലാൽ മോഡി കേസ്, രഞ്ജിഷ് ഉദേശി കേസ്,സിനിമ സെൻസറിംഗ് മൗലീകാവകാശലംഘനമല്ലെന്നു വിധിച്ച കെ.എ. അബ്ബാസ് കേസ്, പത്രങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന നിയമം ശരിവെച്ച വീരേന്ദ്ര കേസ് എന്നിങ്ങനെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ പദ്ധതിയെ അവഗണിച്ച ഏതാനും ഉത്തരവുകളുടെ നിയമയുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ  നിയന്ത്രിക്കണമെങ്കിൽ അഭിപ്രായവും ക്രമസമാധാന തകർച്ചയും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധമുണ്ടെങ്കിൽ മാത്രമേ കഴിയൂ എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട് ഈ വിധിയിൽ.

അമേരിക്കയിൽ അനിവാര്യമായ പൊതുതാത്പര്യം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാൻ ഗവണ്മെന്റിന് കഴിഞ്ഞാൽ അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ സാധ്യമാണ് എന്നാൽ ഇന്ത്യൻ ഭരണഘടനയാകട്ടെ അനുച്ഛേദം 19(2)-ൽ പറഞ്ഞിട്ടുള്ള  രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ്-രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കിൽ ധാര്‍മികത എന്നിവയ്ക്ക് എതിരാകുക, കോടതിയലക്ഷ്യം, മാനഹാനി അല്ലെങ്കിൽ അക്രമാഹ്വാനം എന്നീ എട്ടു സാഹചര്യങ്ങളിൽ മാത്രമേ നിയന്ത്രണങ്ങൾ അനുവദിക്കുന്നുള്ളൂ. അതിൽ “പൊതുതാത്പര്യം’ ഒരു ഘടകമേയല്ല എന്ന് അടിവരയിട്ടു പറയുകവഴി മേൽ സൂചിപ്പിച്ച കേസുകളിൽ സുപ്രീംകോടതി സ്വീകരിച്ച തെറ്റായ നിയമായുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ ആത്മാവിനെ വീണ്ടെടുക്കുകയാണ് പരമോന്നനീതിപീഠം.

രാംമനോഹർ ലോഹ്യ കേസിലും രംഗരാജൻ കേസിലുമെല്ലാം അഭിപ്രായങ്ങളെ വിലക്കണമെങ്കിൽ പങ്കുവയ്ക്കുന്ന വാക്കുകളും അക്രമവും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധമുണ്ടാകണമെന്നു വ്യക്തമാക്കിയിട്ടുണ്ട് സുപ്രീംകോടതി. ശ്രേയാ സിംഗാൾ കേസിലെ ജസ്റ്റിസ്. ആർ.എഫ്. നരിമാൻ എഴുതിയ വിധിയിൽ, ആശയപ്രചാരണവും  അക്രമാഹ്വാനവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുന്നുണ്ട്. “എത്ര അപ്രിയമായിരുന്നാലും, ഒരു ആശയത്തെക്കുറിച്ചുള്ള കേവല ചർച്ചകളോ, പ്രചാരണമോ ഒക്കെ അനുച്ഛേദം 19(1)(എ)യുടെ ഹൃദയമാണ്. അത് അക്രമാഹ്വാനമായി മാറുമ്പോൾ മാത്രമാണ് അനുച്ഛേദം 19(2) കടന്നു വരുന്നത്.” അതായത് വിപ്ലവത്തിലൂടെ വിമോചനം സ്വപ്നം കാണുന്ന ആശയങ്ങളെക്കുറിച്ച് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാൽ ഒരു ജനക്കൂട്ടത്തെ അക്രമത്തിനു നേരിട്ടു പ്രേരിപ്പിക്കുകയോ നേതൃത്വം കൊടുക്കുകയോ ചെയ്‌താൽ അതു കുറ്റകൃത്യമാണ്. ആശയപ്രചാരണത്തിന്റെ തലത്തിൽ ഒരു സന്ദേശത്തെയോ ദർശനത്തെയോ ക്രിമിനൽവത്കരിക്കാൻ കഴിയില്ല. സന്ദേശവും അക്രമവും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധം യുക്തിസഹമായി സ്ഥാപിക്കാൻ കഴിഞ്ഞാലാണ് അതു കുറ്റകരമാകുക.

പരിഗണനയിലുള്ള ഭേദഗതിയിലൊരിടത്തും ന്യായീകരണമായി ക്രമസമാധാനലംഘനം എന്ന പ്രശ്നം കടന്നു വരുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 19(2)-ൽ പ്രതിപാദിക്കുന്ന രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കിൽ ധാര്‍മികത എന്നിവയ്ക്ക് എതിരാകുമ്പോഴോ, കോടതിയലക്ഷ്യം എന്നിവയൊന്നുമല്ല ഇവിടെ പ്രശ്നം. അതുകൊണ്ടു തന്നെ ഭരണഘടനാപരമായി ന്യായീകരണം കണ്ടെത്തുക പ്രയാസമായിരിക്കും.

ശ്രേയ സിംഗാൾ കേസിൽ ഐ.ടി. ആക്ടിലെ വകുപ്പ് 66(എ)-യും കേരള പോലീസ് ആക്ടിലെ 118(ഡി)-യും റദ്ദു ചെയ്യുമ്പോൾ സുപ്രീംകോടതി ഇതേ കാരണങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. പ്രസ്തുത വിധിയിൽ കോടതി ഊന്നൽ നൽകിയ മറ്റൊരു നിയമതത്വം നിയമത്തിന്റെ അവ്യക്തത നിയമം റദ്ദു ചെയ്യാനുള്ള ഒരു കാരണമാണ് എന്നതായിരുന്നു. സാധാരണബുദ്ധിയുള്ള മനുഷ്യർക്ക് ഈ നിയമം വഴി എന്തൊക്കെയാണ് നിരോധിക്കപ്പെട്ടിട്ടുള്ളത് എന്നു വേർതിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അനിർണിതമായ കുറ്റകൃത്യങ്ങൾ ഉൾച്ചേർക്കുമ്പോഴാണ് നിയമം അവ്യക്തമാണ് എന്നു പറയുക. ഏതാണ് നിയമവിരുദ്ധം ഏതാണ് നിയമവിധേയം എന്ന കാര്യം പൊലീസിന്റെയോ വിചാരണക്കോടതിയുടെയോ തികച്ചും അവസരവാദപരമായ വിഷയാധിഷ്ഠിത നിലപാടുകൾക്ക് വിട്ടുകൊടുക്കുകവഴി വിവേചനപരവും തൊന്ന്യാസപരവുമായി നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ തുറന്നിടുന്നത് അനുവദനീയമല്ല എന്നാണ് കോടതി സ്വീകരിച്ച നിലപാട്. 

എന്തു കാരണംപറഞ്ഞും ഒരാളെ കസ്റ്റഡിയിൽ എടുക്കാമെന്നും പിന്നീട് പോലീസിന്റെ ചെയ്തി ശരിയാണോ തെറ്റാണോ എന്ന് കോടതികൾ ഇടപെട്ട് തീർപ്പാക്കണമെന്നും വരുന്നത് ഭരണഘടനാപരമല്ല, അതുകൊണ്ടാണ് സെക്ഷൻ 66(എ)-യിലെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ട് നിയമം വിവേചനപരമായ വ്യാഖ്യാനങ്ങൾക്ക് വിധേയമാകാനിടയുണ്ടെന്നു  കണ്ടെത്തി കോടതി റദ്ദു ചെയ്തു. ഇവിടെയും insult, harm to reputation of an individual തുടങ്ങിയ പദങ്ങൾ ഏറ്റവും അവ്യക്തത നിറഞ്ഞതാണ്. തികച്ചും ന്യായമായ വിമർശനങ്ങളും കലാ-സാഹിത്യ-ഗവേഷണ പ്രസിദ്ധീകരണങ്ങൾ പോലും ഇതിന്റെ പരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരിക്കുന്ന ആൾ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും തെറ്റുകാരകുന്നു എന്നു വരുന്നത് സെക്ഷൻ-66(എ)-യുടെയും 118(ഡി)-യുടെയുമൊക്കെ തനിയാവർത്തനമാക്കുന്നുണ്ട് ഈ ഭേദഗതിയെ. താക്കറെയുടെ മരണത്തെതുടർന്ന് ഉണ്ടായ ഹർത്തലിനെതിരെ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് മലയാളിയായ റിനു ശ്രീനിവാസനെ സെക്ഷൻ 66(എ) പ്രകാരം മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. കേരളപോലീസ് ആക്ടിലെ 118(ഡി) മാധ്യമ വിമർശനത്തിന്റെ പേരിൽ ഒരു അഭിഭാഷകനെ വേട്ടയാടാൻ ഉപയോഗിക്കുകയുണ്ടായി. അതിലേറെ ഗുരുതരമാണ് ഭേദഗതി നിര്ദ്ദേശങ്ങൾ. 118(ഡി) പ്രകാരം ശിക്ഷ മൂന്നു വർഷം തടവും പിഴയുമായിരുന്നെങ്കിൽ ഇപ്പോൾ അത് 5 വർഷവും പിഴയുമായി ഉയർത്തനാണ് നിർദ്ദേശം.

അഭിപ്രായസ്വാതന്ത്ര്യം പോലുള്ള മൗലീകാവകാശങ്ങളെ ബാധിക്കുന്ന നിയമങ്ങൾ ഏറ്റവും സൂക്ഷമമായ തലത്തിൽ, ഭരണഘടന അനുവദിക്കുന്ന നിയന്ത്രങ്ങളുടെ പരിധി ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. നിയമനിർമാണ സഭകൾക്ക് ഭരണഘടന കല്പിച്ചുനല്കിയ നിയന്ത്രണാധികാരങ്ങൾക്ക് അപ്പുറത്തേക്ക് നിയമം പോകാൻ കഴിയില്ല.  ഭരണഘടന സംരക്ഷണം ഉറപ്പുനൽകുന്ന അഭിപ്രായങ്ങളെ നിയന്ത്രിക്കാനാവില്ല, ചിലർക്ക് അത് എത്ര അപ്രിയമാണെങ്കിലും. അങ്ങനെ അധികാരവിസ്തൃതിയെ ഉല്ലംഘിക്കുന്ന നിയമങ്ങൾ ആനുപതികതാപരീക്ഷയെ അതി ജീവിക്കുകയില്ല എന്നും അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി പറയുന്നുണ്ട്. 

പരിധികൾ കടന്ന വ്യാഖ്യാനങ്ങൾക്ക് ഇടനല്കുന്ന നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയായി മാറും. എന്തു പറഞ്ഞാലാണ് കുറ്റകൃത്യമായി മാറുക എന്ന സംശയം ഉള്ളിൽ നിലനിൽക്കുന്നതിന്റെ ഫലമായി കാര്യങ്ങൾ തുറന്നുപറയുന്നതിൽ നിന്ന് ജനങ്ങൾ സ്വയം പിന്മാറുന്ന സഹചര്യമുണ്ടാകും. സ്വന്തം സുരക്ഷയേക്കരുതി ജനം സ്വയം സെൻസർ ചെയ്യാനാരംഭിക്കും. ഒരു ജനാധിപത്യ വ്യവസ്ഥിയ്ക്ക് വേണ്ട അനിവാര്യമായ സംവാദ സാധ്യതകളും വിമർശനങ്ങളും ഇല്ലാതെയാവുകയും  ജനാധിപത്യത്തിന്റെ അർത്ഥം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിനാണ് അത് വഴിവയ്ക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും അമിതാധികാരപ്രയോഗമായി കണ്ട് അതു റദ്ദാക്കുന്നു എന്നുമായിരുന്നു സുപ്രീംകോടതി നിലപാട്. 

ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ച നിയമവൈജ്ഞാനിക തോതുകളിലേതു വച്ചു നോക്കിയാലും ഭരണഘടനാവിരുദ്ധമാണ് ഇപ്പോൾ ഗവണ്മെന്റ് ആലോചിക്കുന്ന ഭേദഗതി. വിവരസങ്കേതികതാ നിയമത്തിലെ സെക്ഷൻ 66(എ) സംബന്ധിച്ചും ക്രിമിനൽ മാനഷ്ടം സംബന്ധിച്ച ഐ.പി.സി. 499, 500 എന്നിവ സംബന്ധിച്ചും ഭരണഘടനാധാർമികതയുടെ പക്ഷത്തു നിന്നുകൊണ്ട് എതിർക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ള സി.പി.ഐ.(എം) നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റാണ് ഇത്തരമൊരു നിയമനിര്മാണത്തെക്കുറിച്ച് ആലോചിക്കുന്നത് എന്നതാണ് ദുഖകരമായ വൈരുദ്ധ്യം. അതും ഓർഡിനൻസ് വഴി.

ഓർഡിനൻസ് രാജ്

മഹാമാരിയുടെ കാലം ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾ തങ്ങളുടെ അധികാര വിപുലീകരണത്തിനുള്ള അവസരമായിക്കൂടി കാണുന്നുണ്ട്. സർവേയിലൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും പൗരാവകാശങ്ങളെ പരിമിതപ്പെടുത്താനും ഹംഗറിയിൽ കണ്ടതുപോലെ ജനാധിപത്യം തന്നെ ഇല്ലായ്മ ചെയ്യാനും ഇത് ഉപയോഗിക്കുന്നു. ഓർഡിനൻസുകൾ അതിലേക്കുള്ള ഒരു കുറുക്കുവഴിയാണ്. നിയമനിർമാണ സഭകളുടെ, പ്രതിപക്ഷത്തിന്റെ, മാധ്യമങ്ങളുടെ ഒന്നും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാതെ ഏതു നിയമവും പാസ്സ് ആക്കിയെടുക്കാനുള്ള ത്വര ഗവണ്മെന്റുകൾക്കുണ്ട്. ഗവർണർമാർക്ക് ഓർഡിനൻസുകൾ പുറപ്പെടുവിക്കുവാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 213-ആം അനുച്ഛേദം ഒരു സാധാരണ അധികാരമല്ലെന്നും, അസാമാന്യ സാഹചര്യങ്ങളിൽ അനിവാര്യമാണ് എന്നു കണ്ടാൽ മാത്രം പ്രയോഗിക്കേണ്ടതാണ് എന്നും ഓർക്കേണ്ടതുണ്ട്. 213(2)-ൽ പറഞ്ഞിരിക്കുന്നതുപോലെ ഈ ബില്ലിന് നിയമത്തിന്റെ അതേ ഫലം അതിന്റെ വാച്യാർത്ഥത്തിൽ ഉണ്ടാകുകയില്ല എന്ന് കൃഷ്ണകുമാർ കേസിൽ സുപ്രീംകോടതിയുടെ 7 അംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഓർഡിനൻസിന് ഭരണഘടനാ സാധുത ഉണ്ടാകണമെങ്കിൽ ‘അടിയന്തര നടപടി അനിവാര്യമായ’ ഘട്ടമെന്ന് ഗവർണറെ ബോദ്ധ്യപ്പെടുത്തുന്ന രേഖകൾ ഉണ്ടാകേണ്ടതുണ്ട്. അക്കാരണത്താൽ തന്നെ ഓർഡിനൻസുകളെ ചോദ്യം ചെയ്യാൻ കഴിയും എന്നും സുപ്രീംകോടതി പ്രസ്താവിച്ചു. 

ഒരുപടികൂടി കടന്ന് 2020 മെയ് 29-ന് ആന്ധ്രപ്രദേശ് ഹൈക്കോടതി ഡോ. എൻ രമേശ് കുമാർ കേസിൽ ഓർഡിനൻസ് അനിവാര്യമെന്ന് ഗവർണർക്ക് ബോധ്യപ്പെട്ട കാരണങ്ങളെ സംബന്ധിച്ച രേഖകൾ പരിശോധിച്ച്, അത് മതിയായ കാരണമല്ല എന്നു കണ്ടെത്തി, ആന്ധ്ര ഇലക്ഷൻ കമ്മീഷണറുടെ കാലാവധി കുറയ്ക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ഓർഡിനൻസ് റദ്ദാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ ഏതു തരത്തിലുള്ള അടിയന്തര സാഹചര്യത്തിന്റെ അനിവാര്യതയാണ് കേരള പോലീസ് ആക്ട് ഓർഡിനൻസിലൂടെ  ഭേദഗതി ചെയ്യുവാൻ ഉണ്ടായിരുന്നത് എന്നു പരിശോധിക്കപ്പെട്ടാലും ഭരണഘടനാപരമായി നിലനിൽക്കില്ല എന്നു തന്നെവേണം കരുതാൻ.

അങ്ങനെ ഭരണകൂടപരതയുടെ ഏതൊരു ഉരകല്ലിലുരച്ചു നോക്കിയാലും പരാജയപ്പെടുന്നൊരു നിയമ ഭേദഗതി ഓർഡിനൻസിലൂടെ നടപ്പിൽ വരുത്തുമെന്ന് പറയുന്നത് വ്യവസ്ഥിതിയുടെ ശേഷിയില്ലായ്മയെയും നിഷ്ക്രിയത്വത്തെയും  മറയ്ക്കാനുള്ള കാപട്യം മാത്രമല്ല, ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്. അതിന് സ്ത്രീസുരക്ഷയുമായി പുലബന്ധം പോലുമില്ല. 

This article was first published in DoolNews on 27th October 2020

കേശവാനന്ദ ഭാരതി- ഭൂപരിഷ്‌കരണത്തിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസ് തോറ്റയാളാണ്

Kesavananda_Bharrathi

ഇടനീര്‍ മഠാധിപതി കേശവനന്ദ ഭാരതിയുടെ മരണം അദ്ദേഹം പ്രധാന പെറ്റീഷണര്‍ ആയിട്ടുള്ള ‘കേശവനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിനെ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന ഭൂരിപക്ഷാധിപത്യത്തിന് അടിയറവയ്ക്കാനാകില്ല എന്നുറപ്പുവരുത്തിയ വിധിയാണത്.

കേസിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വാദപ്രതിവാദങ്ങള്‍ ഇന്ത്യയുടെ നിയമചരിത്രത്തിലെ സുപ്രധാന ഏടായത് കേസിനെ വലിയൊരു ദാര്‍ശനിക വിഷയമായി വികസിപ്പിച്ച അഡ്വ. നാനി പാല്‍ക്കിവാലയുടെ ഇടപെടലാണ്.

അടിസ്ഥാനപരമായി കേസ് വസ്തുവിന് വേണ്ടിയുള്ള തര്‍ക്കമായിരുന്നു. ഭൂപരിഷ്‌കരണനിയമപ്രകാരം മഠത്തിന്റെ സമ്പത്ത് കൈമോശം വരുമെന്ന് കണ്ടപ്പോള്‍ നടത്തിയ ഇടപെടലാണ് കേശവാനന്ദ ഭാരതിയുടേത്. അല്ലാതെ ഭരണഘടന സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചതൊന്നുമല്ല. കേരള ഹൈക്കോടതിയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അവിടെ വന്‍ ജന്മിമാരും കരിമ്പുകച്ചവടക്കാരും കല്‍ക്കരിഖനി മുതലാളിമാരും കോര്‍പ്പറേറ്റുകളുമൊക്കെ ആയിരുന്നു സഹ ഹരജിക്കാര്‍. അവിടെയും കേസ് തോറ്റു.

ഇതിനെ ഇന്ത്യന്‍ നിയമവൈജ്ഞാനികതയിലെ നാഴികക്കല്ലാക്കിയത് ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ കൃത്യമായ നിലപാടാണ്: The power of amendment… does not include the power to abrogate the constitution nor does it include the power to alter the basic structure or the framework of constitution. 1973 ഏപ്രില്‍ 24-നാണ് കോടതി വിധി പറഞ്ഞത്.

ചീഫ് ജസ്റ്റിസ് എസ്.എം.സിക്രി വിരമിക്കുന്നതിന്റെ തലേദിവസം. അദ്ദേഹം ജസ്റ്റിസ് ഖന്നയ്‌ക്കൊപ്പമായിരുന്നു. ഐകകണ്ഠമായ വിധി അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ ബഞ്ചിലെ 13 ജഡ്ജിമാര്‍ ചേര്‍ന്ന് 11 പ്രത്യേക വിധിന്യായങ്ങള്‍ എഴുതി. (അന്ന് സുപ്രീംകോടതിയില്‍ 13 ജഡ്ജിമാര്‍ ആയിരുന്നു). 7:6 എന്ന നേരിയ മാര്‍ജിനാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കപ്പെടുന്നത്.

അതിനും ഒരു പതിറ്റാണ്ടു മുന്നേ പാകിസ്ഥാന്‍ സുപ്രീംകോടതി ഈയൊരു നിലപാട് എടുത്തിരുന്നു. 1963-ല്‍ ചീഫ് ജസ്റ്റിസ് കോര്‍ണേലിയസിന്റെ ബഞ്ച്. പേര് കേട്ട് നെറ്റി ചുളിക്കേണ്ട. അന്ന് പാകിസ്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു ക്രിസ്ത്യാനിയായിരുന്നു.

കേശവാനന്ദ ഭാരതി കേസ് പ്രധാനമാണ്, പക്ഷേ എന്തിനാണ് കേശവാനന്ദ ഭാരതി കൊണ്ടാടപ്പെടുന്നത് എന്നു മനസിലാകുന്നില്ല. ഭൂപരിഷ്‌കരണത്തിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസ് തോറ്റയാളാണ്.

This article was published in DoolNews on 06/11/2020

ഒരു രൂപയും കോടതിയുടെ സ്വാഭിമാനവും

Prashanth-Bhushan-one-rupee-Contempt-of-Court

“വിഢിക്കിഴവന്മാർ”  എന്നു തലക്കെട്ട്, ഒപ്പം  പരമോന്നത നീതിപീഠത്തിലെ മൂന്ന് ജഡ്ജിമാരുടെ തല കുത്തനെയുള്ള ചിത്രവും! 1987-ൽ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മിറർ, പ്രസിദ്ധമായ സ്പൈക്യാച്ചർ വിധി  ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനയിൽ നിന്നും വിരമിച്ച പീറ്റർ റൈറ്റിന്റെ ആത്മകഥ ദേശസുരക്ഷാ രഹസ്യങ്ങൾ പരസ്യപ്പെടുത്തി എന്ന പേരിൽ നിരോധിച്ച ഗവണ്മെന്റ് നടപടിയെ ശരിവച്ച വിധിയെ വിമര്ശിക്കുകയായിരുന്നു പത്രം. റിപ്പോർട്ട് ശ്രദ്ധയിൽ പെടുത്തിയപ്പോൾ   ന്യായാധിപനായിരുന്ന ലോർഡ് ടെംപിൾടൺ പ്രതികരിച്ചത് ഇങ്ങനെ “ഞാൻ ഒരു വൃദ്ധനാണ് എന്ന കാര്യം സത്യമാണ്. ഞാൻ ഒരു വിഢിയാണോ എന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാടാണ്, ഞാൻ സ്വയമങ്ങനെ കരുതുന്നില്ലെങ്കിലും.” ഡെയ്‌ലി മിററിനെതിരെ കോടതിയലക്ഷ്യ  നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല  എന്നായിരുന്നു  തീരുമാനം. 2016-ൽ ബ്രക്‌സിറ്റ് വിധിവന്നപ്പോൾ ഡെയ്‌ലി മെയിൽ പത്രം ന്യായാധിപരെ വിശേഷിപ്പിച്ചത് “ജനവിരുദ്ധർ എന്നാണ്” അതിനും  നടപടികൾ ഉണ്ടായില്ല. നാം കോടതിയലക്ഷ്യ നിയമം കടംകൊണ്ട രാജ്യത്തെ കാര്യമാണ് പറയുന്നത്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി ലിബറൽ  ജനാധിപത്യ രാജ്യങ്ങളിലൊന്നും തന്നെ കോടതിയലക്ഷ്യം പ്രയോഗിക്കപ്പെടുന്നില്ല. അതൊരു  കാലഹരണപ്പെട്ട നിയമമായാണ്  കണക്കാക്കപ്പെടുന്നത്. കാരണം ആധുനിക  ജനാധിപത്യ സമൂഹങ്ങളുടെ നിലനിൽപ്പിന് അനിവാര്യമായ അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിനുമേലുള്ള നിയന്ത്രമാണത്.ആരുടെയെങ്കിലും ഒരു അഭിപ്രായപ്രകടനം കൊണ്ട് ഇല്ലാതാവുന്നതല്ല വ്യവസ്ഥിതിയുടെ നെടുംതൂണായ ജുഡീഷ്യറി എന്ന ബോധ്യം ജനാധിപത്യസമൂഹങ്ങളിലാകെയുണ്ട്. എന്നാൽ നമ്മുടെ സുപ്രീംകോടതി ക്രിമിനൽ കോടതിയലക്ഷ്യത്തെ വളരെ ഗൗരവതരമായാണ് കണക്കിലെടുക്കുന്നത്.  

സ്വാഭിപ്രായം പങ്കുവച്ച രണ്ടു ട്വീറ്റുകളുടെ പേരിൽ പരമോന്നതനീതിപീഠം പൗരാവകാശങ്ങൾക്കു വേണ്ടിയും അഴിമതിക്കെതിരെയും നിരന്തരം പോരാടുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നു. അദ്ദേഹത്തോട് ഒരു രൂപ പിഴയടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം ചെയ്തത് ഗൌരവതരമായ കുറ്റമാണെങ്കിലും കോടതിയതിന്റെ മഹാമാനസ്കതയിൽ ശിക്ഷ ഒരു രൂപയായി പരിമിതപ്പെടുത്തുന്നതായാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കും നേരിടേണ്ടിവരും. പിഴയുടെ വലിപ്പമല്ല കുറ്റക്കാരനാണ് എന്ന കണ്ടെത്തലും ആ വിധിയിലേക്കെത്തിച്ച നാൾവഴികളുമാണ് നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ടത്. 

മഹേക് മഹേശ്വരി എന്ന വ്യക്തിയാണ് പ്രശാന്ത് ഭൂഷനെതിരെ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. 1971-ലെ കോടതിയലക്ഷ്യനിയമത്തിന്റെ സെക്ഷൻ 15(1)(ബി) അനുസരിച്ച് ക്രിമിനൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്യുന്നതിന് അറ്റോണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ അനുമതി വേണം. എന്നാൽ ഈ ഹർജിയിൽ അതൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രാഥമിക ഘട്ടത്തിൽ ഹർജി തള്ളിപ്പോകേണ്ടതാണ്, എന്നാൽ പരാതി സുപ്രീംകോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് സൈഡിന് വിടാനുള്ള അസാധാരണമായ തീരുമാനമാണ് രജിസ്ട്രി കൈക്കൊണ്ടത്.  ഈ ന്യൂനത ഉള്ളതുകൊണ്ട് ഹർജി നേരിട്ട് പരിഗണിക്കാതെ ഇതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു നമ്മുടെ സുപ്രീംകോടതി. അങ്ങനെയാണ് ജസ്റ്റിസ്. അരുൺ മിശ്ര, ജസ്റ്റിസ് ഗവായി, ജസ്റ്റിസ് കൃഷ്ണ മുരളി എന്നിവരുടെ ബഞ്ചിൽ എത്തിയത്. “പ്രഥമദൃഷ്ട്യാ, നീതിനിർവഹണത്തിന് മാനഹാനിയുണ്ടാക്കുന്നതും, സുപ്രീംകോടതിയുടെ അന്തസ്സിനെയും അധികാരത്തെയും അട്ടിമറിക്കുന്നതുമാണ് ഈ ട്വീറ്റുകൾ” എന്ന നിരീക്ഷണത്തോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

കേസ് പരിഗണിച്ചപ്പോൾ ഈ നിയമ പ്രശ്നം കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ കോടതിയലക്ഷ്യനടപടികൾ ഭരണഘടനാകോടതികൾക്ക് ഭരണഘടനാദത്തമായ അധികാരമാണെന്നും അത് കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല എന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 129 ആണ് കോടതിയലക്ഷ്യത്തെക്കുറിച്ചു പരാമർശിക്കുന്നത്. സുപ്രീംകോടതിയ്ക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന അനുച്ഛേദം 142 പോലും നിയമങ്ങൾക്ക് വിധേയമാണ്. എന്നാൽ 129-ന് ഇത്തരത്തിലുള്ള യാതൊരു പരിമിതികളും ഭരണഘടന ഏർപ്പെടുത്തുന്നില്ല, അതുകൊണ്ടുതന്നെ 1979-ലെ നിയമത്തിനു വിരുദ്ധമെന്ന വാദം അർത്ഥശൂന്യമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

കോടതികളുടെ മഹത്വവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിനാണ് കോടതിയലക്ഷ്യ നിയമവൈജ്ഞാനികത നിലവിലുള്ളത്. രാജാവിന്റെ ദൈവീകാധികാരവുമായി ബന്ധപ്പെട്ടാണ് അതിന്റെ ഉദ്ഭവം. ന്യായാധിപൻ രാജാവിന്റെ ന്യായബോധത്തിന്റെ പ്രതിപുരുഷൻ തന്നെയായിരുന്നു. അദ്ദേഹത്തെ അധികാരസ്ഥാനത്തുള്ളവർ അനുസരിക്കാതെ വരുമ്പോൾ കോടതിയലക്ഷ്യമാകുന്ന സ്ഥിതിയുണ്ടാകുന്നു. അതു പ്രധാനമായും അധികാരവും സ്വാധീനവുമുള്ള ആളുകളെ ഉദ്ദേശിച്ചാണ്. അവരാണല്ലോ കോടതികളോട് അനാദരവ് കാണിക്കുവാനും ഉത്തരവുകൾ അവഗണിക്കാനും സാധ്യതയുള്ളത്. ആ അർത്ഥത്തിൽ പൊതുജനത്തെ സംരക്ഷിക്കാനുള്ളതുകൂടിയായിരുന്നു കോടതിയലക്ഷ്യം.

കൊളോണിയൽ കാലത്തെ പിൻപറ്റി രണ്ടു തരം കോടതിയലക്ഷ്യങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. ഒന്ന്, സിവിൽ കോടതിയലക്ഷ്യം. രണ്ട്, ക്രിമിനൽ കോടതിയലക്ഷ്യം. കോടതിയലക്ഷ്യ നിയമത്തിലെ വകുപ്പ് 2(ബി) അനുസരിച്ച് കോടതിയുത്തരവുകൾ മനപൂർവം അനുസരിക്കാതിരിക്കുന്നതാണ് സിവിൽ കൻടംപ്റ്റ്. പി.ആർ.എസ്. റിവ്യൂ നൽകുന്ന കണക്ക് അനുസരിച്ച് 2018 വരെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി ഇത്തരത്തിലുള്ള 96,993 സിവിൽ കോടതിയലക്ഷ്യ കേസുകൾ നിലവിലുണ്ട്.  നമ്മുടെ രാജ്യത്തെ പ്രധാനവ്യവഹാരി ഗവണ്മെന്റ് ആയതുകൊണ്ടും കോടതിഉത്തരവുകൾ നടപ്പിലാക്കാനുള്ള ബാധ്യത ഗവണ്മെന്റുകൾക്ക് ഉള്ളതുകൊണ്ടും അതിൽ ബഹുഭൂരിപക്ഷത്തിലും പ്രതിസ്ഥാനത്ത് ഗവണ്മെന്റ് തന്നെയായിരിക്കും. കോടതിയലക്ഷ്യത്തിൽ ഏറ്റവും ഗൗരവസ്വഭാവമുള്ളത് ഉത്തരവുകൾ അനുസരിക്കാതിരിക്കലാണ് എന്നിരിക്കെ ഈ കേസുകൾ എത്രമാത്രം തിടുക്കത്തോടെ തീർപ്പാക്കപ്പെടുന്നുണ്ട് എന്ന ചോദ്യം പ്രധാനമാണ്. ഇതിൽ ഇല്ലാത്ത താത്പര്യം ക്രിമിനൽ കോടതിയലക്ഷ്യത്തിന് ഉണ്ടാകേണ്ടുന്ന കാര്യമില്ല. പക്ഷേ, അനതിസാധാരണമായ വേഗതയിലാണ് ഈ ലോക് ഡൗൺ കാലത്തുപോലും പ്രശാന്ത്  ഭൂഷണെതിരെയുള്ള കേസുകൾ പരിഗണിക്കപ്പെട്ടത്. ഒപ്പം 2009-ൽ അദ്ദേഹം ‘തെഹൽക്ക’യിലെഴുതിയ ഒരു ലേഖനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റൊരു കോടതിയലക്ഷ്യ കേസും പൊടിതട്ടിയെടുത്തു കോടതി. 

കോടതിയക്ഷ്യനിയമത്തിലെ വകുപ്പ് 2(സി) ആണ് ക്രിമിനൽ കോടതിയലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അവിടെ കോടതിയെ അപകീർത്തിപ്പെടുത്തുന്ന, നീതിനിർവഹണത്തിൽ മുൻവിധിയോ ഇടപെടലോ ഉണ്ടാക്കാൻ സാധ്യതയുണ്ടാകുന്ന കോടതിയെ തടസ്സപ്പെടുത്തുന്ന വാക്കോ പ്രവർത്തിയോ രചനകളോ സങ്കേതങ്ങളോ ചിഹ്നങ്ങളോ ഒക്കെ കോടതിയലക്ഷ്യമാണെന്നാണ്. ഇതിൽ ഏറ്റവും അവ്യക്തവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ വകുപ്പാണ് 2(സി)(1). അപകീർത്തിപ്പെടുത്തുക എന്നതാണ് കുറ്റം. കുറച്ചുവർഷങ്ങൾക്ക് മുൻപ് അരുന്ധതി റോയ്‌ക്കെതിരെയും ഇപ്പോൾ പ്രശാന്ത് ഭൂഷണെതിരെയും ഒക്കെ പ്രയോഗിച്ചത് ഇതേ വകുപ്പാണ്. എത്രയോ സുപ്രധാന കേസുകൾ വാദത്തിനും വിധിപ്രസ്താവത്തിനുമായി കാത്തിരിക്കുമ്പോഴാണ് സുപ്രീംകോടതി ഒരുപതിറ്റാണ്ടു മുൻപേയുള്ള കോടതിയലക്ഷ്യക്കേസുപോലും തപ്പിയെടുത്ത്  ലിസ്റ്റ് ചെയ്യുന്നത്. 19000-ത്തിലേറെ കേസുകൾ സുപ്രീംകോടതിയിൽ ഊഴം കാത്തു കിടക്കുന്നുണ്ട് എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ പറയുന്നു. അതിൽ കശ്മീരിലെ അനുച്ഛേദം 370 റദ്ദുചെയ്തതുമായി ബന്ധപ്പെട്ടത് ഉൾപ്പടെ ഗൗരവതരമായ ഭരണഘടനാപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കേസുകൾ ഉണ്ട്, ആധാർ പുനഃപരിശോധനാ ഹർജിയുണ്ട്, ഡീമോനടൈസേഷൻ സംബന്ധിച്ച് ഹർജിയുണ്ട്, ഇലക്ടറൽബോണ്ട് കേസ് ഉണ്ട്, ഒരുപാട് ഹേബിയസ് കോർപ്പസ് ഹർജികളുണ്ട്, ജാമ്യാപേക്ഷകളുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ  വേണം പ്രശാന്ത്ഭൂഷൻ കേസിനെ  വിലയിരുത്തേണ്ടത്. 

ഇവിടെ പ്രശാന്ത് ഭൂഷന്റെ രണ്ടു ട്വീറ്റുകളാണ് വിവാദബിന്ദു. ആദ്യത്തേതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബോബ്ടെ നാഗ്പൂരിൽ ഹാർലിഡേവിഡ്സൻ ബൈക്കിൽ ഇരുന്നു പോസ് ചെയ്ത ഫോട്ടോക്കൊപ്പം ഭൂഷൻ ഇങ്ങനെ കുറിച്ചു: “സുപ്രീംകോടതി ലോക്ക്ഡൗണിൽ ആയിരിക്കുകയും പൗരർക്ക് നീതി ലഭിക്കാനുള്ള മൗലീകാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത കാലത്ത്, ചീഫ് ജസ്റ്റിസ് നാഗ്പൂരിൽ, രാജ്ഭവനിൽ, ഒരു ബിജെപി ലീഡറുടെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപയുടെ ബൈക്ക് ഹെല്മറ്റോ, മാസ്കോ ഇല്ലാതെ ഓടിക്കുന്നു.”. രണ്ടാമത്തേത് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശത്തെക്കുറിച് പ്രശാന്ത് ഭൂഷൺ സ്വന്തം ആകുലതകൾ പങ്കുവയ്ക്കുന്ന ട്വീറ്റ് ആണ്. “ഭാവിചരിത്രകാരന്മാർ കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ ഒരുപ്രഖ്യാപിത അടിയന്തരാവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്ന് പരിശോധിക്കുമ്പോൾ, ഈ നശീകരണത്തിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാന നാല് ചീഫ് ജസ്റ്റിസുമാരുടെ, പങ്കും അടയാളപ്പെടുത്തും” ഈ രണ്ടു ട്വീറ്റുകളും കോടതിയലക്ഷ്യമാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. 

ആദ്യട്വീറ്റിൽ ചീഫ് ജസ്റ്റിസിനെ വ്യക്തിപരമായി പറഞ്ഞതിനെപ്രതി കോടതിയലക്ഷ്യമൊന്നുമില്ല. എന്നാൽ അതിന്റെ രണ്ടാം ഭാഗം കോടതിയെ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നാണ് കണ്ടെത്തൽ. കോവിഡ്  കാലത്തും കോടതി പ്രവർത്തിക്കുന്നുണ്ട്, വീഡിയോ കോൺഫറൻസിംഗിലൂടെ. എന്നിട്ടും ട്വീറ്റിലൂടെ അസത്യം പ്രചരിപ്പിച്ചു. എന്നാൽ കോടതിയിവിടെ  ലോക്ക്ഡൌൺ  എന്ന വാക്കിന് ‘അടച്ചുപൂട്ടുക’ എന്ന അർഥം കണ്ടുപോയി എന്ന് തോന്നുന്നു. കോടതിയുൾപ്പടെ രാജ്യം മുഴുവൻ  ലോക്ക്ഡൌൺ ആണ്. നമ്മളെല്ലാവരും അവരവരുടെ ജോലികൾ പരമാവധി വീട്ടിലിരുന്നും, വീഡിയോ കോൺഫറൻസിംഗ് വഴിയോ ഒക്കെയാണ് ചെയ്യുന്നത്. സുപ്രീംകോടതിയിലും സാധാരണനിലയിലുള്ള പ്രവർത്തനം നടക്കുന്നില്ല. ഹിയറിംഗുകൾ വിഡിയോകോൺഫറൻസിംഗിൽകൂടിയാണ്. അത് പക്ഷെ ശരിയായ പ്രവർത്തനത്തിന് പകരമാകുന്നില്ല എന്നത് മുതിർന്ന അഭിഭാഷകരും നിയമജ്ഞരുമെല്ലാം അഭിപ്രായയപ്പെട്ടിട്ടുള്ളതാണ്. പ്രശാന്ത് ഭൂഷൺ തന്നെ ഓൺലൈനായി കോടതിയിൽ ഹാജരായിട്ടുണ്ട്. അതിനർത്ഥം കോടതിയിൽ ലോക്ക്ഡൌൺ ഇല്ല എന്നാണോ?

രണ്ടാമത്തെ ട്വീറ്റിന്റെയും ആദ്യഭാഗത്തോട് കോടതിയ്ക്ക് വിയോജിപ്പില്ല. കഴിഞ്ഞ ആറു  വർഷങ്ങളിൽ   ഇന്ത്യയിൽ ജനാധിപത്യം ദുർബലപ്പെട്ടു എന്നത് പ്രശാന്ത് ഭൂഷന്റെ നിരീക്ഷണവും അഭിപ്രായവുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാൽ അതിൽ നാല് ചീഫ് ജസ്റ്റിസുമാരുടെ കാര്യം പരാമർശിച്ചത് കോടതിയലക്ഷ്യമാണ് എന്നാണ് കണ്ടെത്തൽ. ഭാവിയിൽ ചരിത്രകാരന്മാർ ഈ കാലഘട്ടത്തിലെ ജനാധിപത്യം ദുര്ബലപ്പെട്ടതിനെക്കുറിച്ചു പറയുമ്പോൾ അതിൽ സുപ്രീംകോടതിയുടെ പ്രവർത്തിയും വിമർശിക്കപ്പെടും എന്നത് സ്വാഭാവികമായ ഒരു പ്രസ്താവന മാത്രമല്ലേ? ഭാവി ചരിത്രകാരന്മാർ അങ്ങനെ വിലയിരുത്തിയാൽ അത് കോടതിയലക്ഷ്യമാകുമെന്നാണോ വിധിയിലൂടെ അർത്ഥമാക്കുന്നത്? അടിയന്തരാവസ്ഥക്കാലത്തെ ഇതേ സുപ്രീംകോടതിയുടെ പ്രവർത്തനം ഇന്ന് വ്യാപകമായി വിമര്ശിക്കപ്പെടുന്നുണ്ടല്ലോ. അതൊക്കെ കോടതിയലക്ഷ്യമാകുമോ?

ഇന്ത്യൻ ജുഡീഷ്യറി ജനാധിപത്യത്തിന്റെ  നാലു തൂണുകളിൽ ഒന്നാണെന്നല്ല, ജനാധിപത്യത്തിന്റെ നെടുംതൂണാണ്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ ജനാധിപത്യത്തിന്റെ നെടുംതൂണിളക്കുന്നതാണ്. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിൻറെ അന്തസ്സിനെ ഇകഴ്ത്തുന്നതാണ്. അതുകൊണ്ടുതന്നെ നിയമത്തിന്റെ ഉരുക്കുകരങ്ങൾ  ഇത്തരം പ്രവർത്തികൾക്കുമേൽ പതിയേണ്ടതുണ്ട് എന്നാണ് വിധിപ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കൃത്യമായ നിയമയുക്തി വിശദീകരിക്കപ്പെട്ടിട്ടില്ല.അഭിഭാഷകനും നിയമഗവേഷകനുമായ ഗൗതം ഭാട്ടിയ എഴുതിയത് ഈ വിധിയെക്കുറിച്ച് വിശകലനം നടത്താൻ ഒന്നുമില്ല, കാരണം ഇതിൽ യുക്തിയേയില്ല എന്നാണ്. 108 പേജ് ദൈർഘ്യമുള്ള  വിധിയിൽ 98 പേജും പഴയ വിധികളുടെ ഉദ്ധരണികളാണ്. ബാക്കിയുള്ള ചുരുക്കം പേജുകളിൽ ഈ ട്വീറ്റ് മേൽ പ്രസ്താവിച്ചപ്രകാരമുള്ളതാണ് എന്ന് പറഞ്ഞിരിക്കുന്നു. സാധാരണഗതിയിൽ  വിധികളിൽ കൃത്യമായ റീസണിംഗ് ഉണ്ടാകും. ഉദാഹരണത്തിന് പണ്ട്, ഇന്ദിരാഗാന്ധി മന്ത്രിസഭാംഗമായിരുന്ന ശിവശങ്കർ, സുപ്രീംകോടതി കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാണ് എന്നു പറഞ്ഞതിനെതിരെയുള്ള കോടതി വിധിയിൽ 34 പേജ് അദ്ദേഹത്തിന്റെ പ്രസ്താവന എന്തുകൊണ്ട് കോടതിയലക്ഷ്യമാകുന്നു എന്നു വിശദീകരിക്കാനാണ് ഉപയോഗിക്കുന്നത്. 

കൂടാതെ, പ്രശാന്ത് ഭൂഷൻ കോടതിയിൽ സമർപ്പിച്ച സുദീർഘമായ മറുപടിയെക്കുറിച്ച് വിധിയിൽ പരാമര്ശമേയില്ല. തന്റെ ബോധ്യങ്ങളെക്കുറിച്ചും അതു സാധൂകരിക്കുന്നതിന് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ കാലത്തു നടന്ന അസ്വാഭാവികമായ സംഭവങ്ങളെക്കുറിച്ചും അതിൽ വിശദീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയർന്ന ലൈംഗീകപീഡന  ആരോപണം സംബന്ധിച്ച കോടതി നടപടികൾ, ജഡ്ജ് ലോയയുടെ കേസ്, സഹാറ-ബിർള കേസ്, കലികോ പുൽ ന്റെ ആത്മഹത്യ,  റാഫേൽ, മുദ്രവച്ച കവറുകൾ, ഹേബിയസ് കോർപ്പസ് കേസുകളോടുള്ള സമീപനം, അങ്ങനെ നിരവധി വിവാദങ്ങൾ ഇക്കാലയളവിൽ  ഉയർന്നുവന്നിട്ടുണ്ട്  വന്നിട്ടുണ്ട്. സുപ്രീംകോടതിയിൽ ബെഞ്ചുകൾ നിശ്ചയിക്കുന്നത്തിലെ അപാകവും അയുക്തിയുംചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന 4 ജഡ്ജിമാർക്ക് പരസ്യമായി പത്രസമ്മേളനം നടത്തേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും വിധിയിൽ പരാമർശമില്ല. ഓപ്പൺ കോർട്ടിൽ ഇക്കാര്യങ്ങൾ വാദിച്ചിരുന്നില്ല എന്നതുകൊണ്ടാണ് ഇത് വിധിയിൽ പരാമര്ശിക്കാതിരുന്നതെന്നാണ് ന്യായം. എങ്കിൽ പിന്നെ രേഖാമൂലമുള്ള മറുപടികൾ കോടതി സ്വീകരിച്ചതെന്തിനാണ്? 

ശിക്ഷ വിധിക്കുന്നതിനുള്ള ഹിയറിങ് വേളയിൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. വേണുഗോപാൽ പോലും ഇത് ശിക്ഷ  നല്‍കേണ്ടത്ര ഗൗരവമുള്ളവിഷയമല്ല എന്നും  കോടതിയെക്കുറിച്ച് സമാനമായ വിമര്‍ശനങ്ങളുന്നയിച്ചിട്ടുള്ള അഞ്ചു മുന്‍സുപ്രീംകോടതി ജഡ്ജിമാരുടെയെങ്കിലും പട്ടിക  തന്റെ  കൈവശമുണ്ടെന്നും കോടതിയെ അറിയിച്ചു. അദ്ദേഹം തന്നെ 1987-ല്‍ സമാനമായ പരാമര്‍ശം നടത്തിയിട്ടുള്ളതായും കോടതിമുന്‍പാകെ പറഞ്ഞു. എന്നാല്‍ തുടര്‍ന്നു വന്ന ഉത്തരവില്‍ എ.ജി.യുടെ സാന്നിധ്യം  പോലും രേഖപ്പെടുത്തിയിരുന്നില്ല എന്ന

കാര്യവും ശ്രദ്ധേയമാണ്. പിന്നീട് വിമര്ശനമുയർന്നപ്പോൾ തിരുത്തുകയായിരുന്നു. ഇതിനു മുൻപ് സമാനമായ സാഹചര്യം ഉണ്ടായത് ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയർന്നു വന്ന ലൈംഗീക പീഡന ആരോപണത്തിന്റെ പരിഗണനാ വേളയിലാണ്. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് വിഷയം പരിഗണിച്ച ബെഞ്ചിൽ ഇരിക്കുകയും പരാതിക്കാരിക്കെതിരെ മുൻവിധിയോടുകൂടിയ പരാമർശങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചതാണ്. എന്നാൽ, ഉത്തരവ് വന്നപ്പോൾ അതിൽ നിന്ന് ചീഫ് ജസ്റ്റിസിന്റെ പേര് അപ്രത്യക്ഷമായിരുന്നു! പിന്നീട് ആരോപണമുന്നയിച്ച ജീവനക്കാരിയെ സുപ്രീംകോടതി തിരികെ ജോലിക്കെടുത്തു എന്നുകൂടി അറിയുമ്പോഴാണ് കഥ പൂർത്തിയാവുക. 

തെഹൽക്ക ലേഖനവുമായി ബന്ധപ്പെട്ടുള്ള കേസിലും  പരാമർശിക്കപ്പെട്ട എട്ട് ജഡ്ജിമാരെക്കുറിച്ച് വിശദമായ പ്രസ്താവന ഫയൽ ചെയ്തിട്ടുണ്ട് പ്രശാന്ത് ഭൂഷൻ.

വെറും 540 വാക്കുകൾ കൊണ്ട് അപകടത്തിലാകുന്നതാണ് സുപ്രീംകോടതിപോലെ മഹത്തായ ഒരു സ്ഥാപനത്തിന്റെ അന്തസ്സ് എന്ന ധാരണ എത്ര ബാലിശമാണ്. ഈ ട്വീറ്റുകൾ ലക്ഷക്കണക്കിന് ആളുകൾ പങ്കുവക്കുന്നതാണ് അതുകൊണ്ടുതന്നെ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായങ്ങളെക്കാൾ വില അതിനുണ്ട് എന്നാണ് വിധിപ്രസ്താവം. ജനാധിപത്യത്തിന്റെ കേന്ദ്രസ്തൂപമായ കോടതിയെ തകർക്കാൻ പോന്നതാണത്രേ ഈ ട്വീറ്റുകൾ! ജനാധിപത്യ വ്യവസ്ഥയുടെ കേന്ദ്രം പാര്ലമെന്റല്ലേ എന്ന സംശയം വായനക്കാരുടെയുള്ളിൽ ഉയരുന്നുണ്ടെങ്കിൽ അതു പുറത്തേക്ക് വളരാതെ സൂക്ഷിക്കുക. കാരണം പ്രശസ്തി കൊണ്ടും പദവികൊണ്ടും സ്വാധീനം കൊണ്ടും പ്രശാന്ത് ഭൂഷനു ലഭിച്ച പരിഗണന സാധാരണ മനുഷ്യർക്ക് ലഭിച്ചെന്ന് വരില്ല. ഇവിടെ ശിക്ഷാ വിധിയിൽ ഒരു രൂപയാണ് പിഴ. അത് ചെറുതോ വലുതോ എന്നുള്ളതല്ല, കേവലം 2 ട്വീറ്റുകളെ കോടതി അപകീർത്തികരമായ കാണുകയും ശിക്ഷ വിധിക്കുകയും ചെയ്തു എന്നതാണ്.

മാപ്പ് ആവശ്യപ്പെട്ട കോടതിയോട് മാപ്പ് പറഞ്ഞാൽ അത് കാപട്യമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “കോടതിയുടെ മുന്നിൽ ദയയോ ഔദാര്യമോ യാചിക്കുന്നില്ല, ഒരു പൗരൻ എന്നനിലയിൽ എന്റെ കടമ എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യത്തിന് വേണ്ടി കോടതി കൽപ്പിക്കുന്ന ഏതൊരു ശിക്ഷയും വിനയത്തോടെ സ്വീകരിക്കുവാൻ ഞാൻ ഒരുക്കമാണ്” എന്ന ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള പ്രശാന്ത് ഭൂഷന്റെ മറുപടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന വാക്കുകളായി വരും കാല ചരിത്രകാരന്മാർ വായിച്ചെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. അതേസമയം തന്നെ പ്രധാനപ്പെട്ട പല സിവിൽ കോടതിയലക്ഷ്യ കേസുകളും തീർപ്പിക്കാതെ അവശേഷിക്കുകയും ചെയ്യുന്നുണ്ട് സുപ്രീംകോടതിയിൽ. മുൻ യു.പി. മുഖ്യമന്ത്രി കല്യാൺ സിംഗിനെതിരെ നിലനിക്കുന്ന കേസ് ഉദാഹരണമാക്കാം. 1992-ൽ ബാബ്‌റി പള്ളിക്ക് ഒരു പോറൽ പോലും ഏൽക്കാൻ അനുവദിക്കില്ല എന്നു സുപ്രീംകോടതിയിൽ ഉറപ്പു നല്കിയതിനുശേഷം കർസേവകർക്കുമുന്നിൽ നിഷ്ക്രിയത പാലിച്ചതിനാണ് കേസ്. പള്ളിപൊളിക്കാൻ കൂട്ടുനിന്നതിന്. 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതുവരെയും കോടതി ഇക്കാര്യത്തിൽ തീർപ്പു കല്പിച്ചിട്ടില്ല.

ക്രിമിനൽ കോടതിയലക്ഷ്യ നിയമങ്ങൾ തന്നെ ജനാധിപത്യ സംവിധാനത്തിൽ നിന്ന് പുറത്തായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നു മാത്രമല്ല ജനാധിപത്യസംവിധാനങ്ങൾക്കു കീഴിലുള്ള സാമാന്യ നീതിബോധത്തിന് നിരക്കാത്തതുകൂടിയാണത്. സാധാരണഗതിയിൽ കുറ്റം തെളിയുക്കപ്പെടുംവരെ ഒരാൾ നിരപരാധിയാണ് എന്ന സങ്കല്പത്തിലാണ് വിചാരണ നടപടികൾ ആരംഭിക്കുക. ഇവിടെ കോടതിതന്നെ ഒരാൾ കുറ്റക്കാരനാണ് എന്ന മുൻവിധിയോടെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. വാദിയും വിധികർത്താവും ശിക്ഷനിര്ണയിക്കുന്നയാളുമെല്ലാം കോടതി തന്നെയാണ്. ‘അപകീർത്തി’ പോലെ അനിർണിതവും അവ്യക്തവുമായ വാക്കിനാൽ നിര്ണയിക്കപ്പെട്ട കുറ്റ വിധികളിൽ അത് ഏകപക്ഷീയമാകാനുള്ള സാധ്യതകളേറെയാണ്. ഒരു ന്യായധിപനും സ്വന്തം കേസിൽ വിധിപറയരുത് എന്ന നീതിസങ്കല്പം ഇവിടെ അട്ടിമറിക്കപ്പെടുന്നുണ്ട്. 

“കോടതിയലക്ഷ്യന്യായാധികാരത്തിന്റെ ലക്ഷ്യം കോടതിയുടെ മഹിമയും അന്തസ്സും ഉയർത്തിപ്പിടിക്കുക എന്നതാണ്” എന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത് കോടതിയലക്ഷ്യ നടപടികളിലൂടെയല്ല, കൂടുതൽ ആഴമുള്ള മാനങ്ങൾ ഉണ്ടതിന്. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടനയും പൗരരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കോടതി സ്വീകരിക്കുന്ന നടപടികളും നിഷ്പക്ഷവും ധീരവുമായ തീരുമാനങ്ങളും ആകണം കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത്. 

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നിയമജ്ഞരിലൊരാളായ ലോർഡ് ഡെന്നിങ് 1969-ൽ ഒരു വിധിന്യായത്തിൽ കുറിച്ചു: “സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ ഒരിക്കലും കോടതിയലക്ഷ്യനിയമം ഉപയോഗിക്കില്ല. ഞങ്ങളുടെ പെരുമാറ്റവും, വിധികളും, സ്വഭാവശുദ്ധിയും ആയിരിക്കും ഞങ്ങളുടെ പ്രതിരോധം. യുക്തിയുള്ള മനുഷ്യർ സ്വയം പ്രതിരോധത്തിനായി കോടതിയലക്ഷ്യ അധികാരങ്ങൾ ഉപയോഗിക്കുകയില്ല, കാരണം അത് അഭിപ്രായസ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് അഭിപ്രായസ്വാതന്ത്ര്യം.”.

ഏതൊരു ഭരണഘടനാകോടതിയുടെയും അന്തസ്സും അഭിമാനവും കുടിയിരിക്കുന്നത് ഒരു സമൂഹ്യമാധ്യമത്തിൽ പങ്കുവച്ച  അഭിപ്രായങ്ങളിന്മേലല്ല, അതിലും ആഴവും ഉറപ്പുമുള്ള ധാർമികബോധ്യങ്ങളിലായിരിക്കണം അതു നിലകൊള്ളേണ്ടത്. മഹനീയമായ പാരമ്പര്യമുള്ള പരമോന്നത നീതിപീഠത്തിലുള്ള പൗരരുടെ വിശ്വാസവും രാജ്യത്തിന്റെ അന്തസ്സും കേവലം രണ്ടു ട്വീറ്റുകൾ കൊണ്ട് തകർന്നുപോകുമെന്ന വാദം സ്വയം ചെറുതാകലാണ്. ഒരു രൂപ പിഴയടക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള തന്റെ പ്രസ്‌താവനയിൽ പ്രശാന്ത് ഭൂഷൻ പറഞ്ഞതുപോലെ സുപ്രീംകോടതി പരാജയപ്പെടുകയെന്നാൽ അതിനർത്ഥം നമ്മൾ എല്ലാവരും പരാജയപ്പെടുക എന്നതാണ്; സുപ്രീംകോടതിയുടെ വിജയം നമ്മുടെ എല്ലാവരുടെയും വിജയമാണ്.  ആത്മവിമർശത്തിന്റെയും സ്വയം  തിരുത്തലിന്റെയും മഹനീയ ചരിത്രമുണ്ട് നമ്മുടെ കോടതിക്ക്. ചരിത്രം ദുഃഖകരമെന്നു വിലയിരുത്തിയ അടിയന്തരവസ്ഥക്കാലത്തെ വീഴ്ചകളിൽ നിന്ന് കോടതിയെത്ര ശോഭനീയമായാണ് പരിണാമപ്പെട്ടത്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തിയ കുപ്രസിദ്ധമായ എ.ഡി.എം. ജബൽപ്പൂർ വിധി ഇനിയൊരിക്കലും തിരിച്ചുവരാത്തത്ര ആഴത്തിൽ കുഴിച്ചുമൂടേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി തിരുത്തിയത് 2017-ലെ സ്വകാര്യതാ വിധിയിലാണ്. പ്രശാന്ത്‌ ഭൂഷൻ കേസിലെ നടപടികൾ കോടതിയുടെ അന്തസ്സും വിശ്വാസ്യതയും ഉയർത്തുകയുണ്ടായോ എന്ന കാര്യം പുനഃപരിശോധിക്കപ്പെടും എന്നു തന്നെ കരുതാം.