സ്വാതന്ത്ര്യത്തെ സെന്‍സര്‍ ചെയ്യുന്ന കേരള പൊലീസ് ആക്ട് ഭേദഗതി

ഭരണകൂടപരതയുടെ ഏതൊരു ഉരകല്ലിലുരച്ചു നോക്കിയാലും പരാജയപ്പെടുന്നൊരു നിയമ ഭേദഗതി ഓർഡിനൻസിലൂടെ നടപ്പിൽ വരുത്തുമെന്ന് പറയുന്നത് വ്യവസ്ഥിതിയുടെ ശേഷിയില്ലായ്മയെയും നിഷ്ക്രിയത്വത്തെയും  മറയ്ക്കാനുള്ള കാപട്യം മാത്രമല്ല, ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്. അതിന് സ്ത്രീസുരക്ഷയുമായി പുലബന്ധം പോലുമില്ല. 

ഗവണ്മെന്റ് സംവിധാനങ്ങളുടെ നിഷ്ക്രിയത്വത്തെയോ കാര്യശേഷിയില്ലായ്മയെയോപ്രതി ജനരോഷമുയരുമ്പോൾ എല്ലാ ഭരണകൂടങ്ങളും സ്വീകരിക്കുന്ന കുറുക്കുവഴിയാണ് നിയമനിർമാണം. ഇതുവഴി രണ്ടു കാര്യങ്ങളാണ് ഭരണകൂടങ്ങൾ പറയാൻ ശ്രമിക്കുന്നത്. 

1.         നിങ്ങളുടെ രോഷം ഞങ്ങൾ മനസിലാക്കുന്നു. ഇതാവർത്തിക്കാതിരിക്കാനുള്ള അതിശക്തമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുകയാണ്. 

2.       നിങ്ങളുടെ രോഷത്തിന്റെ കാരണം ഞങ്ങളുടെ കഴിവുകേടല്ല, നിയമത്തിന്റെ അപര്യാപ്തതയാണ്.

അങ്ങനെ ജനരോഷം തണുപ്പിക്കുവാനും സ്വയം കുറ്റവിമുക്തരാകാനും ഇതൊരു നല്ല ഉപായമാണ്. ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിർഭയ സംഭവത്തിന് ശേഷം രാജ്യത്തെ തെരുവുകളിൽ ഉയർന്ന പ്രതിഷേധാഗ്നി ഒടുവിൽ നിയമനിർമാണത്തിലാണ് അവസാനിച്ചത്. അതിനുശേഷം ഒരു പതിറ്റാണ്ടോളം പിന്നിടുമ്പോൾ, നമ്മൾ എത്തി നിൽക്കുന്നത് ഹത്രാസിലാണ്. നീതിയെവിടെ എന്ന ചോദ്യത്തിന് “വേണമെങ്കിൽ നിയമമുണ്ടാക്കാം” എന്ന മറുപടിയില്ല നമുക്ക് വേണ്ടത്. പറ്റിയ വീഴ്ചയ്ക്ക് ഭരണ സംവിധാനത്തേക്കൊണ്ടു സമാധാനം പറയിക്കുന്നിടത്താണ് ജനാധിപത്യം ജീവിക്കുന്നത്.

കേരളത്തിൽ ഇപ്പോൾ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ പോലീസ് ആക്ടിൽ ഭേദഗതിക്കൊരുങ്ങുകയാണ് സർക്കാർ. ഭാഗ്യലക്ഷ്മിയ്ക്കും ശ്രീലക്ഷ്മി അറക്കലിനും മറ്റുമെതിരെ വിജു നായരെന്ന ഒരു സൈബർ ആഭാസൻ നടത്തിയ ആക്രമണങ്ങളും അവരുടെ പ്രതികരണവുമാണ് അടിയന്തരകാരണം. യഥാർത്ഥത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആഭാസകരമായ, അപമാനകരമായ, അഭിപ്രായപ്രകടനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നമ്മുടെ സംവിധാനം പ്രതികരിച്ചില്ല എന്നതായിരുന്നു പ്രശ്നം. അവിടെ നിഷ്ക്രിയത പാലിച്ചിട്ട് പുതിയ നിയമങ്ങളുമായി വരുന്നതിലൂടെ എന്തു നീതിയാണ് ഇരകൾക്ക് ലഭ്യമാകുക? ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രബല്യമുണ്ടാകുകയില്ല എന്ന നിയമതത്വം ജനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കിൽ തന്നെ എന്തു പുതിയ കുറ്റകൃത്യമാണ് ഇവിടെ നിർവചിക്കപ്പെടുന്നത്?

നിയമഭേദഗതിയ്ക്ക് സ്ത്രീസുരക്ഷയുമായി ബന്ധമൊന്നുമില്ല

സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തടയുവാനാണ് ഈ നിയമഭേദഗതി എന്നതാണ് ഔദ്യോഗിക ഭാഷ്യം, എന്നാലതുവഴി സ്ത്രീകൾക്കെതിരായ ഏതു പുതിയ കുറ്റകൃത്യമാണ് നിർവചിക്കപ്പെടുന്നത് എന്നുകൂടിയാലോചിക്കുമ്പോഴാണ് നടപടിയിലെ കാപട്യം നമുക്ക് ബോധ്യപ്പെടുക. 

“ഭീഷണിപ്പെടുത്തുന്നതോ, അപഹസിക്കുന്നതോ, മാനഹാനി ഉണ്ടാക്കുന്നതോ ഒരു വ്യക്തിയുടെ യശസ്സിന് കോട്ടം വരുത്തുന്നതോ ആയ സന്ദേശങ്ങൾ നിർമിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവോ പതിനായിരം രൂപവരെ പിഴയോ, ഇതു രണ്ടുമോ ലഭിക്കാവുന്ന കുറ്റമായിരിക്കും” എന്ന തരത്തിലാണ് ഭേദഗതി എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ നിർവചിക്കപ്പെടുന്ന കുറ്റമേതാണ്? സ്ത്രീകൾക്കെതിരെയുള്ള ഏത് അതിക്രമമാണ് ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളത്? ഒന്നുമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പൊതു നിയന്ത്രണങ്ങൾ മാത്രമാണ് ഭേദഗതിയുടെ ടെക്സ്റ്റിൽ നമ്മൾ കാണുന്നത്. അതിന് സ്ത്രീകളുടെ അഭിമാനസംരക്ഷണവുമായി നേരിട്ട് ബന്ധമൊന്നുമില്ല. 

സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് കുറ്റകൃത്യമെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 509, മോശമായ രീതിയിൽ സ്ത്രീകളെ ചിത്രീകരിക്കുകയോ, ലൈംഗീക ചൂഷണത്തിന് ശ്രമിക്കുകയോ ചെയ്താൽ വകുപ്പ് 354എ, മോശമായ സന്ദേശങ്ങൾ (ചിത്രമോ ദൃശ്യമോ) എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ പോലീസ് ആക്ടിലെ തന്നെ വകുപ്പ് 119 (എ&ബി) ഒക്കെ അനുസരിച്ച് പൊലീസിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. അതു കൂടാതെ വന്നാൽ ഇരകൾക്ക് ഐ.പി.സി. വകുപ്പ് 499 അനുസരിച്ച് മാനനഷ്ടത്തിന് കോടതിയെ സമീപിക്കാവുന്നതാണ്. ഈ നിയമസാധ്യതകളൊക്കെ നിലനിൽക്കേ, അധികാരികൾ അപ്രകാരം നടപടികൾ സ്വീകരിക്കാതെ വരികയും ഇരകളായ സ്ത്രീകൾക്ക് നേരിട്ട് പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തപ്പോൾ സൈബർ നിയമങ്ങളുടെ അപര്യാപ്തതയാണ് കാരണം എന്ന് പറയുന്നത് അയുക്തികമാണ്. കാരണം ഇവിടെ പ്രശ്നം കുറ്റകൃത്യമാണ് അല്ലാതെ കുറ്റകൃത്യം ഏതു മാധ്യമത്തിലൂടെയാണ് നടത്തിയത് എന്നതല്ല. സൈബർ ഇടങ്ങളിലാണെങ്കിലും പരമ്പരാഗത മാർഗങ്ങൾ വഴിയാണെങ്കിലും ഈ കുറ്റകൃത്യങ്ങൾ ഒരുപോലെ ശിക്ഷിക്കപ്പെടേണ്ടതാണ്. അതിനാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ മേൽപ്പറഞ്ഞ വകുപ്പുകൾ ഉള്ളത്. അല്ലാതെ ഓൺലൈൻ അതിക്രമമാണെങ്കിൽ നിലവിലെ നിയമങ്ങൾ ബാധകമല്ല എന്ന സ്ഥിതിവിശേഷമൊന്നുമില്ല. നിയമങ്ങളില്ലാത്തതാണ് നടപടികൾ എടുക്കാത്തതിനുള്ള കാരണമെന്ന് അധികാരികൾ പറഞ്ഞാൽ അത് അവാസ്തവമാണ്. ദൗർഭാഗ്യവശാൽ നീതി നിഷേധിക്കപ്പെട്ട ഇരകളും ഈ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതായാണ് നമ്മൾ കാണുന്നത്.  

യഥാർത്ഥത്തിൽ സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിയമങ്ങൾ ഓഫ്-ലൈൻ ലോകത്തേക്കാൾ ശക്തമാണ്.  2000-ലെ ഐ.ടി. ആക്ടിലെ വകുപ്പ് 67 പ്രകാരം കാമാതുരമോ അശ്ലീലമോ ആയ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ 3 വർഷം തടവും 5 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ഇതേ കുറ്റത്തിന്,  സൈബറിടത്തിന് പുറത്ത്, ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 292 അനുസരിച്ച് 2 വർഷം തടവും 2000 രൂപ പിഴയും മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ തന്നെ ശാസ്‌ത്രം, സാഹിത്യം, കല, തുടങ്ങിയ മേഖലകളെ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാൽ ഇവിടെ സൈബർ ലോകത്ത് ഇങ്ങനെയുള്ള പരിഗണനകൾ ഒന്നുമില്ല തന്നെ .

പറഞ്ഞുവരുന്നത് സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക നിയമം വേണ്ട എന്നല്ല. ഫിഷിംഗ് പോലെ, സ്പാമുകളും മാൽവെയറുകളും ഒക്കെപോലെ ഇന്റർനെറ്റ്/കംപ്യൂട്ടർ അധിഷ്ഠിതമായി മാത്രം വരുന്ന പുതിയ കുറ്റകൃത്യങ്ങൾക്ക് അതിനനുസൃതമായ നിയമങ്ങൾ ആവശ്യമാണ്. എന്നാൽ പൊതു നിയമങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക നിയമം അവശ്യമേയല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും പ്രത്യേക മാധ്യമത്തെ (ഉദാഹരണത്തിന് ഇന്റർനെറ്റ്) ഉദ്ദേശിച്ച് ആകേണ്ടതില്ല. മധ്യമാധിഷ്ഠിതമല്ലാത്ത പൊതു നിയമങ്ങൾ മുഖേനയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടത്. ആ നിയന്ത്രണങ്ങൾ ഏതൊരു മാധ്യമത്തിനും ബാധകമായിരിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഏതൊരു നിയന്ത്രണവും ഭരണഘടന അനുശാസിക്കുന്ന പരിധികൾക്കകത്തായിരിക്കുകയും വേണം. 

സുപ്രീംകോടതി വിധിയുടെ ലംഘനം

ഇവിടെ പോലീസ് ആക്ടിലെ ഭേദഗതിയിലൂടെ ഗവണ്മെന്റ് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ അവ്യക്തവും അനിയന്ത്രിതവും ആനുപാതികമല്ലാത്തതുമായ തരത്തിലുള്ളതാണ്. 2015-ലെ ശ്രേയ സിംഗാൾ കേസിലെ സുപ്രീംകോടതി വിധി മുന്നോട്ടുവയ്ക്കുന്ന നിയമതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി നിർദ്ദേശം. അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഇന്ത്യൻ നിയമവൈജ്ഞാനിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ശ്രേയ സിംഗാൾ കേസ്. 1960-ലെ രാം മനോഹർ ലോഹ്യ കേസിലെ സുപ്രധാനവിധി തുറന്നിട്ട നിയമവീഥിയുടെ സ്വാഭാവിക പരിസമാപ്തി എന്ന തരത്തിൽ മാത്രമല്ല, ഒരുപക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉദാത്തമാതൃകയെന്നു ലോകം കരുതുന്ന അമേരിക്കയുടെ ഒന്നാം ഭേദഗതിയേക്കാൾ ഇന്ത്യൻ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്നു വ്യാഖ്യാനിക്കുകവഴി ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സർവ്വപ്രധാനമായ മൂല്യത്തെ ആവർത്തിച്ച് അടയാളപ്പെടുത്തുകയും ചെയ്യുകയും ചെയ്തു ജസ്റ്റിസ്. ചലമേശ്വറും, ജസ്റ്റിസ്. ആർ.എഫ്. നരിമാനും അടങ്ങിയ ബഞ്ച്. 

മതവികാരം വൃണപ്പെടുത്തുന്നതിനു ശിക്ഷ നിശ്ചയിക്കുന്ന ഐ.പി.സി. സെക്ഷൻ 295എ ശരിവെച്ച 1957-ലെ രാംജി ലാൽ മോഡി കേസ്, രഞ്ജിഷ് ഉദേശി കേസ്,സിനിമ സെൻസറിംഗ് മൗലീകാവകാശലംഘനമല്ലെന്നു വിധിച്ച കെ.എ. അബ്ബാസ് കേസ്, പത്രങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന നിയമം ശരിവെച്ച വീരേന്ദ്ര കേസ് എന്നിങ്ങനെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ പദ്ധതിയെ അവഗണിച്ച ഏതാനും ഉത്തരവുകളുടെ നിയമയുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ  നിയന്ത്രിക്കണമെങ്കിൽ അഭിപ്രായവും ക്രമസമാധാന തകർച്ചയും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധമുണ്ടെങ്കിൽ മാത്രമേ കഴിയൂ എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട് ഈ വിധിയിൽ.

അമേരിക്കയിൽ അനിവാര്യമായ പൊതുതാത്പര്യം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാൻ ഗവണ്മെന്റിന് കഴിഞ്ഞാൽ അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ സാധ്യമാണ് എന്നാൽ ഇന്ത്യൻ ഭരണഘടനയാകട്ടെ അനുച്ഛേദം 19(2)-ൽ പറഞ്ഞിട്ടുള്ള  രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ്-രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കിൽ ധാര്‍മികത എന്നിവയ്ക്ക് എതിരാകുക, കോടതിയലക്ഷ്യം, മാനഹാനി അല്ലെങ്കിൽ അക്രമാഹ്വാനം എന്നീ എട്ടു സാഹചര്യങ്ങളിൽ മാത്രമേ നിയന്ത്രണങ്ങൾ അനുവദിക്കുന്നുള്ളൂ. അതിൽ “പൊതുതാത്പര്യം’ ഒരു ഘടകമേയല്ല എന്ന് അടിവരയിട്ടു പറയുകവഴി മേൽ സൂചിപ്പിച്ച കേസുകളിൽ സുപ്രീംകോടതി സ്വീകരിച്ച തെറ്റായ നിയമായുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ ആത്മാവിനെ വീണ്ടെടുക്കുകയാണ് പരമോന്നനീതിപീഠം.

രാംമനോഹർ ലോഹ്യ കേസിലും രംഗരാജൻ കേസിലുമെല്ലാം അഭിപ്രായങ്ങളെ വിലക്കണമെങ്കിൽ പങ്കുവയ്ക്കുന്ന വാക്കുകളും അക്രമവും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധമുണ്ടാകണമെന്നു വ്യക്തമാക്കിയിട്ടുണ്ട് സുപ്രീംകോടതി. ശ്രേയാ സിംഗാൾ കേസിലെ ജസ്റ്റിസ്. ആർ.എഫ്. നരിമാൻ എഴുതിയ വിധിയിൽ, ആശയപ്രചാരണവും  അക്രമാഹ്വാനവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുന്നുണ്ട്. “എത്ര അപ്രിയമായിരുന്നാലും, ഒരു ആശയത്തെക്കുറിച്ചുള്ള കേവല ചർച്ചകളോ, പ്രചാരണമോ ഒക്കെ അനുച്ഛേദം 19(1)(എ)യുടെ ഹൃദയമാണ്. അത് അക്രമാഹ്വാനമായി മാറുമ്പോൾ മാത്രമാണ് അനുച്ഛേദം 19(2) കടന്നു വരുന്നത്.” അതായത് വിപ്ലവത്തിലൂടെ വിമോചനം സ്വപ്നം കാണുന്ന ആശയങ്ങളെക്കുറിച്ച് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാൽ ഒരു ജനക്കൂട്ടത്തെ അക്രമത്തിനു നേരിട്ടു പ്രേരിപ്പിക്കുകയോ നേതൃത്വം കൊടുക്കുകയോ ചെയ്‌താൽ അതു കുറ്റകൃത്യമാണ്. ആശയപ്രചാരണത്തിന്റെ തലത്തിൽ ഒരു സന്ദേശത്തെയോ ദർശനത്തെയോ ക്രിമിനൽവത്കരിക്കാൻ കഴിയില്ല. സന്ദേശവും അക്രമവും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധം യുക്തിസഹമായി സ്ഥാപിക്കാൻ കഴിഞ്ഞാലാണ് അതു കുറ്റകരമാകുക.

പരിഗണനയിലുള്ള ഭേദഗതിയിലൊരിടത്തും ന്യായീകരണമായി ക്രമസമാധാനലംഘനം എന്ന പ്രശ്നം കടന്നു വരുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 19(2)-ൽ പ്രതിപാദിക്കുന്ന രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കിൽ ധാര്‍മികത എന്നിവയ്ക്ക് എതിരാകുമ്പോഴോ, കോടതിയലക്ഷ്യം എന്നിവയൊന്നുമല്ല ഇവിടെ പ്രശ്നം. അതുകൊണ്ടു തന്നെ ഭരണഘടനാപരമായി ന്യായീകരണം കണ്ടെത്തുക പ്രയാസമായിരിക്കും.

ശ്രേയ സിംഗാൾ കേസിൽ ഐ.ടി. ആക്ടിലെ വകുപ്പ് 66(എ)-യും കേരള പോലീസ് ആക്ടിലെ 118(ഡി)-യും റദ്ദു ചെയ്യുമ്പോൾ സുപ്രീംകോടതി ഇതേ കാരണങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. പ്രസ്തുത വിധിയിൽ കോടതി ഊന്നൽ നൽകിയ മറ്റൊരു നിയമതത്വം നിയമത്തിന്റെ അവ്യക്തത നിയമം റദ്ദു ചെയ്യാനുള്ള ഒരു കാരണമാണ് എന്നതായിരുന്നു. സാധാരണബുദ്ധിയുള്ള മനുഷ്യർക്ക് ഈ നിയമം വഴി എന്തൊക്കെയാണ് നിരോധിക്കപ്പെട്ടിട്ടുള്ളത് എന്നു വേർതിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അനിർണിതമായ കുറ്റകൃത്യങ്ങൾ ഉൾച്ചേർക്കുമ്പോഴാണ് നിയമം അവ്യക്തമാണ് എന്നു പറയുക. ഏതാണ് നിയമവിരുദ്ധം ഏതാണ് നിയമവിധേയം എന്ന കാര്യം പൊലീസിന്റെയോ വിചാരണക്കോടതിയുടെയോ തികച്ചും അവസരവാദപരമായ വിഷയാധിഷ്ഠിത നിലപാടുകൾക്ക് വിട്ടുകൊടുക്കുകവഴി വിവേചനപരവും തൊന്ന്യാസപരവുമായി നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ തുറന്നിടുന്നത് അനുവദനീയമല്ല എന്നാണ് കോടതി സ്വീകരിച്ച നിലപാട്. 

എന്തു കാരണംപറഞ്ഞും ഒരാളെ കസ്റ്റഡിയിൽ എടുക്കാമെന്നും പിന്നീട് പോലീസിന്റെ ചെയ്തി ശരിയാണോ തെറ്റാണോ എന്ന് കോടതികൾ ഇടപെട്ട് തീർപ്പാക്കണമെന്നും വരുന്നത് ഭരണഘടനാപരമല്ല, അതുകൊണ്ടാണ് സെക്ഷൻ 66(എ)-യിലെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ട് നിയമം വിവേചനപരമായ വ്യാഖ്യാനങ്ങൾക്ക് വിധേയമാകാനിടയുണ്ടെന്നു  കണ്ടെത്തി കോടതി റദ്ദു ചെയ്തു. ഇവിടെയും insult, harm to reputation of an individual തുടങ്ങിയ പദങ്ങൾ ഏറ്റവും അവ്യക്തത നിറഞ്ഞതാണ്. തികച്ചും ന്യായമായ വിമർശനങ്ങളും കലാ-സാഹിത്യ-ഗവേഷണ പ്രസിദ്ധീകരണങ്ങൾ പോലും ഇതിന്റെ പരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരിക്കുന്ന ആൾ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും തെറ്റുകാരകുന്നു എന്നു വരുന്നത് സെക്ഷൻ-66(എ)-യുടെയും 118(ഡി)-യുടെയുമൊക്കെ തനിയാവർത്തനമാക്കുന്നുണ്ട് ഈ ഭേദഗതിയെ. താക്കറെയുടെ മരണത്തെതുടർന്ന് ഉണ്ടായ ഹർത്തലിനെതിരെ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് മലയാളിയായ റിനു ശ്രീനിവാസനെ സെക്ഷൻ 66(എ) പ്രകാരം മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. കേരളപോലീസ് ആക്ടിലെ 118(ഡി) മാധ്യമ വിമർശനത്തിന്റെ പേരിൽ ഒരു അഭിഭാഷകനെ വേട്ടയാടാൻ ഉപയോഗിക്കുകയുണ്ടായി. അതിലേറെ ഗുരുതരമാണ് ഭേദഗതി നിര്ദ്ദേശങ്ങൾ. 118(ഡി) പ്രകാരം ശിക്ഷ മൂന്നു വർഷം തടവും പിഴയുമായിരുന്നെങ്കിൽ ഇപ്പോൾ അത് 5 വർഷവും പിഴയുമായി ഉയർത്തനാണ് നിർദ്ദേശം.

അഭിപ്രായസ്വാതന്ത്ര്യം പോലുള്ള മൗലീകാവകാശങ്ങളെ ബാധിക്കുന്ന നിയമങ്ങൾ ഏറ്റവും സൂക്ഷമമായ തലത്തിൽ, ഭരണഘടന അനുവദിക്കുന്ന നിയന്ത്രങ്ങളുടെ പരിധി ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. നിയമനിർമാണ സഭകൾക്ക് ഭരണഘടന കല്പിച്ചുനല്കിയ നിയന്ത്രണാധികാരങ്ങൾക്ക് അപ്പുറത്തേക്ക് നിയമം പോകാൻ കഴിയില്ല.  ഭരണഘടന സംരക്ഷണം ഉറപ്പുനൽകുന്ന അഭിപ്രായങ്ങളെ നിയന്ത്രിക്കാനാവില്ല, ചിലർക്ക് അത് എത്ര അപ്രിയമാണെങ്കിലും. അങ്ങനെ അധികാരവിസ്തൃതിയെ ഉല്ലംഘിക്കുന്ന നിയമങ്ങൾ ആനുപതികതാപരീക്ഷയെ അതി ജീവിക്കുകയില്ല എന്നും അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി പറയുന്നുണ്ട്. 

പരിധികൾ കടന്ന വ്യാഖ്യാനങ്ങൾക്ക് ഇടനല്കുന്ന നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയായി മാറും. എന്തു പറഞ്ഞാലാണ് കുറ്റകൃത്യമായി മാറുക എന്ന സംശയം ഉള്ളിൽ നിലനിൽക്കുന്നതിന്റെ ഫലമായി കാര്യങ്ങൾ തുറന്നുപറയുന്നതിൽ നിന്ന് ജനങ്ങൾ സ്വയം പിന്മാറുന്ന സഹചര്യമുണ്ടാകും. സ്വന്തം സുരക്ഷയേക്കരുതി ജനം സ്വയം സെൻസർ ചെയ്യാനാരംഭിക്കും. ഒരു ജനാധിപത്യ വ്യവസ്ഥിയ്ക്ക് വേണ്ട അനിവാര്യമായ സംവാദ സാധ്യതകളും വിമർശനങ്ങളും ഇല്ലാതെയാവുകയും  ജനാധിപത്യത്തിന്റെ അർത്ഥം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിനാണ് അത് വഴിവയ്ക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും അമിതാധികാരപ്രയോഗമായി കണ്ട് അതു റദ്ദാക്കുന്നു എന്നുമായിരുന്നു സുപ്രീംകോടതി നിലപാട്. 

ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ച നിയമവൈജ്ഞാനിക തോതുകളിലേതു വച്ചു നോക്കിയാലും ഭരണഘടനാവിരുദ്ധമാണ് ഇപ്പോൾ ഗവണ്മെന്റ് ആലോചിക്കുന്ന ഭേദഗതി. വിവരസങ്കേതികതാ നിയമത്തിലെ സെക്ഷൻ 66(എ) സംബന്ധിച്ചും ക്രിമിനൽ മാനഷ്ടം സംബന്ധിച്ച ഐ.പി.സി. 499, 500 എന്നിവ സംബന്ധിച്ചും ഭരണഘടനാധാർമികതയുടെ പക്ഷത്തു നിന്നുകൊണ്ട് എതിർക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ള സി.പി.ഐ.(എം) നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റാണ് ഇത്തരമൊരു നിയമനിര്മാണത്തെക്കുറിച്ച് ആലോചിക്കുന്നത് എന്നതാണ് ദുഖകരമായ വൈരുദ്ധ്യം. അതും ഓർഡിനൻസ് വഴി.

ഓർഡിനൻസ് രാജ്

മഹാമാരിയുടെ കാലം ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾ തങ്ങളുടെ അധികാര വിപുലീകരണത്തിനുള്ള അവസരമായിക്കൂടി കാണുന്നുണ്ട്. സർവേയിലൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും പൗരാവകാശങ്ങളെ പരിമിതപ്പെടുത്താനും ഹംഗറിയിൽ കണ്ടതുപോലെ ജനാധിപത്യം തന്നെ ഇല്ലായ്മ ചെയ്യാനും ഇത് ഉപയോഗിക്കുന്നു. ഓർഡിനൻസുകൾ അതിലേക്കുള്ള ഒരു കുറുക്കുവഴിയാണ്. നിയമനിർമാണ സഭകളുടെ, പ്രതിപക്ഷത്തിന്റെ, മാധ്യമങ്ങളുടെ ഒന്നും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാതെ ഏതു നിയമവും പാസ്സ് ആക്കിയെടുക്കാനുള്ള ത്വര ഗവണ്മെന്റുകൾക്കുണ്ട്. ഗവർണർമാർക്ക് ഓർഡിനൻസുകൾ പുറപ്പെടുവിക്കുവാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 213-ആം അനുച്ഛേദം ഒരു സാധാരണ അധികാരമല്ലെന്നും, അസാമാന്യ സാഹചര്യങ്ങളിൽ അനിവാര്യമാണ് എന്നു കണ്ടാൽ മാത്രം പ്രയോഗിക്കേണ്ടതാണ് എന്നും ഓർക്കേണ്ടതുണ്ട്. 213(2)-ൽ പറഞ്ഞിരിക്കുന്നതുപോലെ ഈ ബില്ലിന് നിയമത്തിന്റെ അതേ ഫലം അതിന്റെ വാച്യാർത്ഥത്തിൽ ഉണ്ടാകുകയില്ല എന്ന് കൃഷ്ണകുമാർ കേസിൽ സുപ്രീംകോടതിയുടെ 7 അംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഓർഡിനൻസിന് ഭരണഘടനാ സാധുത ഉണ്ടാകണമെങ്കിൽ ‘അടിയന്തര നടപടി അനിവാര്യമായ’ ഘട്ടമെന്ന് ഗവർണറെ ബോദ്ധ്യപ്പെടുത്തുന്ന രേഖകൾ ഉണ്ടാകേണ്ടതുണ്ട്. അക്കാരണത്താൽ തന്നെ ഓർഡിനൻസുകളെ ചോദ്യം ചെയ്യാൻ കഴിയും എന്നും സുപ്രീംകോടതി പ്രസ്താവിച്ചു. 

ഒരുപടികൂടി കടന്ന് 2020 മെയ് 29-ന് ആന്ധ്രപ്രദേശ് ഹൈക്കോടതി ഡോ. എൻ രമേശ് കുമാർ കേസിൽ ഓർഡിനൻസ് അനിവാര്യമെന്ന് ഗവർണർക്ക് ബോധ്യപ്പെട്ട കാരണങ്ങളെ സംബന്ധിച്ച രേഖകൾ പരിശോധിച്ച്, അത് മതിയായ കാരണമല്ല എന്നു കണ്ടെത്തി, ആന്ധ്ര ഇലക്ഷൻ കമ്മീഷണറുടെ കാലാവധി കുറയ്ക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ഓർഡിനൻസ് റദ്ദാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ ഏതു തരത്തിലുള്ള അടിയന്തര സാഹചര്യത്തിന്റെ അനിവാര്യതയാണ് കേരള പോലീസ് ആക്ട് ഓർഡിനൻസിലൂടെ  ഭേദഗതി ചെയ്യുവാൻ ഉണ്ടായിരുന്നത് എന്നു പരിശോധിക്കപ്പെട്ടാലും ഭരണഘടനാപരമായി നിലനിൽക്കില്ല എന്നു തന്നെവേണം കരുതാൻ.

അങ്ങനെ ഭരണകൂടപരതയുടെ ഏതൊരു ഉരകല്ലിലുരച്ചു നോക്കിയാലും പരാജയപ്പെടുന്നൊരു നിയമ ഭേദഗതി ഓർഡിനൻസിലൂടെ നടപ്പിൽ വരുത്തുമെന്ന് പറയുന്നത് വ്യവസ്ഥിതിയുടെ ശേഷിയില്ലായ്മയെയും നിഷ്ക്രിയത്വത്തെയും  മറയ്ക്കാനുള്ള കാപട്യം മാത്രമല്ല, ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്. അതിന് സ്ത്രീസുരക്ഷയുമായി പുലബന്ധം പോലുമില്ല. 

This article was first published in DoolNews on 27th October 2020

LEAVE A REPLY

Please enter your comment!
Please enter your name here