Home Blog

ആധാർ; ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു?

0
PB's Review
Aadhaar: How a Nation is Deceived

ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാന്‍ കണ്ടിട്ടില്ല… വിരലടയാളം നല്‍കേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാന്‍ ഒരു ഹെൻറി  എന്ന പൊലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചു. സാധാരണഗതിയില്‍ ക്രിമിനലുകളില്‍ നിന്ന് മാത്രമാണ് വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നിര്‍ബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന നിയമം എന്നെ ഞെട്ടിച്ചു കളഞ്ഞു. 16 വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ശരിയാം വണ്ണം മനസിലാക്കിയാല്‍, ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ അഭിമാനമാണ് എന്ന് നമുക്ക് കാണാം. നമ്മളെ മാത്രമല്ല നമ്മുടെ മാതൃഭൂമിയെയും ഈ നിയമം അപമാനിക്കുന്നു. നിഷ്‌കളങ്കരായ മനുഷ്യരെ അവമതിക്കുന്നതിലാണ് അപമാനം. നമ്മള്‍ നിരപരാധികളാണ്, നമ്മുടെ രാജ്യത്തെ ഒരു പൗരനെയങ്കിലും അപമാനിക്കുക എന്നത് രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. തിടുക്കവും എടുത്തുചാട്ടവും അക്ഷമയും കോപവും, ഈ അതിക്രമത്തില്‍ നിന്ന് നമ്മെ സഹായിക്കില്ല. അവധാനതയോടെ, എത്ര വലിയ ബുദ്ധിമുട്ടുകളും സഹിക്കാന്‍ തയ്യാറായി, ഒത്തൊരുമിച്ചൊരു പ്രതിരോധമുയര്‍ത്തിയാല്‍ തീര്‍ച്ചയായും ദൈവം നമ്മെ സഹായിക്കും.” –മഹാത്മാ ഗാന്ധി

വലിയ മനുഷ്യർ, ചരിത്രത്തിന്റെ ദശാസന്ധികളിൽ ഉൾക്കാഴ്ചയുടെ പ്രകാശഗോപുരങ്ങളായി ഉയിർത്തെഴുന്നേൽക്കാറുണ്ട്. 1906-ലെ ട്രാന്‍സ്വാള്‍ അമെന്‍ഡ്‌മെന്റ് ആക്റ്റിനോടുള്ള ഗാന്ധിജിയുടെ പ്രതികരണം അത്തരത്തിൽ കലാതിവർത്തിയാവുന്നത് ആധാർ നിയമം ഭരണഘടനാപരമാണ്   എന്ന പരമോന്നത നീതീപീഠത്തിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്. 2011 -ൽ ഈ ലേഖകന്റെ “Aadhaar: How a Nation is Deceived” എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശ്രീ. ജസ്റ്റിസ്. വി ആർ കൃഷ്ണയ്യർ പറഞ്ഞത് “ആധാർ പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. പട്ടാള ഭരണകൂടങ്ങൾക്ക് മാത്രമാണ് ഇത്തരം പദ്ധതികൾ ആവശ്യം വരിക” എന്നാണ്. കാരണം ആധാർ കേവലം ഒരു തിരിച്ചറിയൽ പദ്ധതിയല്ല, പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തിൽ പരിവർത്തനപ്പെടുത്തുന്ന ഒരു ജനാധിപത്യവിരുദ്ധ സങ്കൽപ്പമാണ്. ഇത്തരമൊരു വിശാലമായ ഭൂമികയിൽ ആധാർ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഡോ. സെബാസ്റ്റിയൻ പോളിന്
Aadhaar: How a Nation is Deceived എന്ന പുസ്തകം കൈമാറുന്നു
.

എട്ടു വര്ഷം മുൻപൊരു സെപ്തംബർ മാസത്തിലാണ് മഹാരാഷ്ട്രയിലെ തേബ്ളി ഗ്രാമത്തിലെ രഞ്ചന സോനാവാനേ എന്ന ആദിവാസി യുവതിയ്ക്ക് ആദ്യത്തെ ആധാർ ലെറ്റർ നൽകിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആധാർ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് “രഞ്ചനാ സോനാവാനേ ഇനി ഒരു പന്ത്രണ്ടക്ക നമ്പർ” എന്നാണ്. മനുഷ്യന്റെ അസ്തിത്വത്തെ ഒരു പന്ത്രണ്ടക്ക സംഖ്യയാക്കി ചുരുക്കുന്നതിലെ നൈതീകതയെപ്പറ്റി അന്ന് ആരും വ്യാകുലപ്പെട്ടു കണ്ടില്ല. പക്ഷെ ചരിത്രത്തിൽ ഇതിനു പൂർവ മാതൃകകൾ ഉണ്ടായിരുന്നു. ഇന്ത്യയിലേതുപോലെതന്നെ എല്ലാ രാജ്യങ്ങളിലും ആധാറിനു സമാനമായ പദ്ധതികൾ ക്ഷേമ പധ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പും രാജ്യസുരക്ഷയും ഒക്കെയായി ബന്ധപ്പെടുത്തിയാണ് കൊണ്ടുവരാൻ ശ്രമങ്ങളുണ്ടായത്.

1985 -ൽ ആസ്‌ത്രേലിയയിൽ എല്ലാ പൗരന്മാർക്കും ഒരു ദേശീയ തിരിച്ചറിയൽ നമ്പർ നല്കുന്നതിനെക്കുറിച്  ആലോചിച്ചിരുന്നു. പക്ഷേ, 1987 -ൽ സെനറ്റിൽ പരാജയപ്പെട്ടു. 2006 -ൽ ആസ്‌ത്രേലിയ കാർഡ് എന്ന പേരിൽ വീണ്ടും അവതരിച്ചു, എന്നാൽ ഇതിനെക്കുറിച്ച് പഠിച്ച പാർലമെന്ററി സമിതി പദ്ധതി അപകടകരമാണെന്ന് കണ്ടെത്തുകയും 2007-ൽ അത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 1971-ൽ അമേരിക്കയിൽ ആരംഭിച്ച നാഷണൽ സെക്ക്യൂരിറ്റി നമ്പർ (എസ.എസ.എൻ.) ഒരു തിരിച്ചറിയൽ സംവിധാനം ആക്കി മാറ്റാനുള്ള ശ്രമങ്ങൾ 1973 -ലും 1977 -ലും 1999 -ലും എതിർത്ത് തോല്പിക്കപ്പെട്ടു. 2005-ൽ ബുഷ് ഭരണകാലത്ത് ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിച്ച ‘റിയൽ ഐ ഡി പദ്ധതി എന്ന ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതിയും വെളിച്ചം കണ്ടില്ല. ഫ്രാൻസിലെ തിരിച്ചറിയൽ കാർഡിലേക്ക് വിരലടയാളം ഉൾപ്പടെ ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2012 മാര്‍ച്ച് 8ന് ഫ്രഞ്ച് ഭരണഘടനാ കോടതി വിധിയെഴുതി.

ജർമനിയിൽ, ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പൗരന്മാരുടെ വിവരങ്ങൾ കേന്ദ്രീകൃതമായി ശേഖരിച്ചു സൂക്ഷിക്കുന്നത് ഭരണഘടനാപരമായിത്തന്നെ നിരോധിച്ചിരിക്കുന്നു. കേന്ദ്രീകൃതമായി ശേഖരിക്കപ്പെട്ട സെൻസസ് വിവരങ്ങൾ ഐ.ബി.എം. കമ്പനിയുടെ ഹോളറിത് ഡി 11 കാർഡ് സോർട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ജൂതവംശഹത്യയ്ക്ക് ഉപയോഗപ്പെടുത്തി ഹിറ്റ്ലർ. ജർമനിയിൽ മാത്രമല്ല താൻ കീഴടക്കിയ രാജ്യങ്ങളിലൊക്കെയും ഹിറ്റ്ലർ വിവരശേഖരങ്ങളെ ഉപയോഗിച്ചത് ജൂത ജനസംഖ്യ കൂടുതലുള്ള മേഖലകളെ പെട്ടെന്ന് കണ്ടെത്തി അവിടേയ്ക്ക് കൊലപാതകസേനകളെ അയച്ചുകൊണ്ട്  വംശ ഹത്യയെ ത്വരിതപ്പെടുത്താനായിരുന്നു.

ബ്രിട്ടനിലെ കാര്യം പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്, കാരണം ഇന്ത്യയിൽ ആധാർ പദ്ധതിയെക്കുറിച്ച ആലോചിച്ചപ്പോൾ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഇംഗ്ലണ്ടിന്റെ ‘യു.കെ. ഐ ഡി പദ്ധതി’ ആയിരുന്നു. വികസിത ജനാധിപത്യരാജ്യങ്ങളെല്ലാം ഇതുമായി മുന്നേറുമ്പോൾ നമുക്ക് പുറം തിരിഞ്ഞു നിൽക്കാനാകില്ല എന്നായിരുന്നു വാദം. എന്നാൽ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് പദ്ധതിയെക്കുറിച്ച വിശദമായി പഠിച്ചു സമർപ്പിച്ച റിപ്പോർട്ട് കാര്യങ്ങളാകെ മാറ്റി മറിച്ചു.  വിരലടയാളം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന ‘ബയോമെട്രിക്’ സംവിധാനം അശാസ്ത്രീയവും അരക്ഷിതവും അപകടകരവുമാണ്; പദ്ധതി സാമ്പത്തികമായും, സാങ്കേതികമായും, ശാസ്ത്രീയമായും, നിലനിൽക്കുന്നതല്ല എന്ന് മാത്രമല്ല ദേശസുരക്ഷയ്ക്കു തന്നെ പ്രവചനാതീതമായ ഭീഷണികൾ സൃഷ്ടിച്ചേക്കാം എന്നായിരുന്നു കണ്ടെത്തൽ. ഇതേതുടർന്ന് 2010 -ൽ യു.കെ. ഐ.ഡി. ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പിൻവലിച്ചു എന്ന് മാത്രമല്ല പുതിയതായി കൊണ്ടുവന്ന ഐഡന്റിറ്റി ഡോക്കുമെന്റ്സ് ആക്ടിൽ പദ്ധതിപ്രകാരം ശേഖരിച്ച വിവരങ്ങൾ 100 ദിവസങ്ങൾക്കകം നശിപ്പിച്ചുകളയണമെന്ന നിബന്ധനയും വച്ചു. അങ്ങനെ അതിന്റെ  ഹാർഡ് ഡിസ്കുകളും മാഗ്നെറ്റിക്ക് ടേപ്പുകളും ഇൻഡസ്ട്രിയൽ ഷ്റെഡ്ഡറിൽ വച്ച് നശിപ്പിച്ചു കളയുകയും ചെയ്തു. എന്നാൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ ദരിദ്ര-മൂന്നാം ലോക രാജ്യങ്ങളിൽ പലതിലും ആധാറിന്‌ സമാനമായി ആളുകൾക്ക് നമ്പറിടുന്ന പദ്ധതികൾ ഉണ്ടുതാനും. പാകിസ്ഥാനിൽ 1960കൽ മുതൽ ഇത്തരം പരിപാടികൾ ഉണ്ട്. 2002 മുതൽ ബയോമെട്രിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. ബയോമെട്രിക്ക് പദ്ധതികൾ ദേശ സുരക്ഷയ്ക്ക് ഉതകുമെങ്കിൽ ഇന്ന് പാകിസ്താനായിരിക്കണം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം. ചുരുക്കത്തിൽ ലോകത്തിലെ പ്രമുഖ വികസിത-ആധുനിക-ജനാധിപത്യ രാജ്യങ്ങളിലൊന്നും ആധാറിനുസമാനമായ  പദ്ധതികളില്ല , എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വൻകിട കുത്തക കമ്പനികൾ മൂന്നാം ലോകരാജ്യങ്ങളെ തങ്ങളുടെ മാതൃരാജ്യത്ത് ഉപയുക്തമാക്കാൻ കഴിയാത്ത ഇത്തരം സാങ്കേതികസംവിധാനങ്ങളുടെ ഡംപ് യാർഡാക്കി   മാറ്റിയിരിക്കുന്നു എന്ന് കാണാം. ഇന്ത്യയിൽ ആധാറിന്റെ വേരുകൾ 1999-ലെ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ‘കാർഗിൽ റിവ്യൂ കമ്മറ്റി’ റിപ്പോർട്ടിലാണ്. അതിർത്തി ജില്ലകളിൽ പൗരരേയും കുടിയേറ്റക്കാരെയും തിരിച്ചറിയാൻ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ വേണം എന്നതായിരുന്നു നിർദ്ദേശം. പിന്നീട് അത് രാജ്യ വ്യാപകമായ സംവിധാനമായി. 2005 -ൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ.) വന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പ്രത്യേക കാർഡ് കൊടുക്കണം എന്ന ആലോചന വന്നു പിന്നീട് 2007 -നും 2009 -നും ഇടയിൽ യു.പി.എ. ഗവണ്മെന്റിന്റെ കാലത്ത് ഇൻഫോസിസിന്റെ കോ-ചെയർമാനായിരുന്ന നന്ദൻ നിലേകാനിയുടെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ആധാർ പദ്ധതിയായി. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വരും തലമുറയുടെയും ഭാഗധേയം തീരുമാനിക്കുന്നതും മൗലീകാവകാശങ്ങളെ ബാധിക്കുന്നതുമായ ഒരു പദ്ധതിയായിരുന്നിട്ടുപോലും  ഒരു നിയമമോ, പാർലമെന്റിന്റെ അംഗീകാരമോ ഇല്ലാതെയാണ് ആധാർ ആരംഭിക്കുന്നത്. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഒരു എക്സിക്യൂട്ടിവ് ഉത്തരവ് വഴിയാണ് 2009 -ൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (ഇനി മുതൽ ആധാർ അതോറിറ്റി എന്ന് പറയാം) രൂപീകൃതമാകുന്നത്. പ്ലാനിംഗ് കമ്മീഷൻ ഒരു നിർവഹണ ഏജൻസിയല്ല. ഗവണ്മെന്റിന്റെ ഒരു ഉപദേശക സംവിധാനമായാണത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ വകുപ്പുകളാണ് പ്ലാനിംഗ് കമ്മീഷൻ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ സാധാരണഗതിയിൽ നടപ്പിലാക്കുക. ഒരു പദ്ധതി നടപ്പിലാക്കാനുള്ള സംഘടനാപരമായ ചട്ടക്കൂടോ സംവിധാനമോ ആള്ബലമോ ഒന്നും ഇല്ലാതിരുന്നിട്ടും ആസൂത്രണ കമ്മീഷനെ ഒരു പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിടത്തുനിന്നു തന്നെ ആധാറിന്റെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നു.

ഡിജിറ്റൽ യുഗത്തിൽ ലോകത്ത് ഏറ്റവും വികലമതിപ്പുള്ള ചരക്ക് ഡാറ്റ  അഥവാ വിവരങ്ങളാണ്. പ്രത്യേകിച്ചും ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്. ശതകോടികളുടെ കച്ചവടം നടത്തുവാനുള്ള മാർക്കറ്റു ആണ് ഇന്ത്യയുടെ ഗ്രാമാന്തരങ്ങൾ. ആഗോള വിവരച്ചന്തയുടെ ഭാഗമായി ഇനിയും മാറിയിട്ടില്ലാത്ത പ്രദേശങ്ങൾ. കുത്തകകൾക്ക്പ്രത്യേകിച്ചും ഫിൻ-ടെക്ക് കമ്പനികൾക്ക് സാധ്യതകളുടെ വലിയ എണ്ണപ്പാടങ്ങളാണ് ഇന്ത്യയുടെ അചുംബിത-ഗ്രാമങ്ങൾ  എന്ന് നിലേകാനി തന്റെ ‘ഇമാജിനിംഗ് ഇന്ത്യ ‘ എന്ന പുസ്തകത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവര കൈമാറ്റത്തിനായി നാഷണൽ ഇൻഫോർമേഷൻ യൂട്ടിലിറ്റീസ് സ്ഥാപിക്കുന്നതിനെക്കുറിച്ചൊക്കെ സ്വപ്നം കണ്ട ആളാണ്. വിവരങ്ങളെ ചരക്കാക്കി മാറ്റുന്ന ആഗോളമൂലധന പാഠങ്ങളുടെ മൂല്യബോധത്തിൽ, ആധാർ പെട്ടെന്ന് നടപ്പിലാക്കാൻ നിലേകാനി കണ്ടെത്തിയ ‘ബിസിനസ് മോഡൽ’ ആണ് ആധാറിലെ ഏറ്റവും വലിയ പിഴവുകളിൽ ഒന്ന്.

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു സൂക്ഷിച്ചു  തത്സമയ തിരിച്ചറിയൽ സംവിധാനമൊരുക്കുന്ന അത്യന്തം ഗൗരവതരമായ പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവർത്തനങ്ങളും ഗവണ്മെന്റിനോടൊ സമൂഹത്തോടോ നിയമത്തോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിച്ചു. ഏതൊക്കെയോ സ്വകാര്യ സ്ഥാപനങ്ങളിലെ ആരോടും ഉത്തരം പറയുവാൻ ബാധ്യസ്ഥരല്ലാത്ത താത്കാലിക ജീവനക്കാരാണ് നമ്മുടെയൊക്കെ വിവരങ്ങൾ പരിശോധിച്ച ഉറപ്പു വരുത്തി ‘പരിപാവന’മെന്നു കരുതപ്പെടുന്ന ആധാർ വിവരസഞ്ചയത്തിലേക്ക് അയയ്ക്കുന്നത്. ആധാർ നൽകുന്ന പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ, ഇതിലെ വിവരങ്ങൾ പരിശോധിക്കുകയോ ഉറപ്പു വരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല.

മാത്രമല്ല കാര്യങ്ങൾ വേഗത്തിലാക്കാൻ നിലേകാനി ആവിഷ്ക്കരിച്ച ബിസിനസ് മോഡൽ- കൂടുതൽ ആളുകളെ ആധാറിൽ ചേർക്കുന്നവർക്ക് കൂടുതൽ പ്രതിഫലം എന്ന തരത്തിലുള്ള ഇൻസെന്റീവ് സംവിധാനം ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ എൻറോൾമെൻറ് സെന്ററുകളെ അഴിമതി നടത്താൻ പ്രേരിപ്പിക്കുന്ന നയമായിരുന്നു. ഇതിനോടകം വിവിധ ഇല്ലാത്ത ആളുകളെ ആധാറിനായി എൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേർക്കുക പല ആളുകളുടെയും വിരലടയാളങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ആളെണ്ണം കൂട്ടാൻ ശ്രമിക്കുക അങ്ങനെ വിവിധ തരത്തിലുള്ള ദുർനടപടികൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ള 50,000 എൻറോൾമെൻറ് ഏജൻസികളെ ആധാർ അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ചേർത്ത എത്ര ആധാറിലെ വിവരങ്ങൾ ശരിയാണ് എത്രയെണ്ണം വ്യാജമാണ് എന്ന് ആർക്കു കണ്ടെത്താനാകും?

വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാർ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ ഒന്നും തന്നെ തങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടും പല കാര്യങ്ങൾക്കും ഔദ്യോഗിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നു. 182 ദിവസം രാജ്യത്ത് താമസിച്ചാൽ ആർക്കും എടുക്കാൻ കഴിയുന്ന, ഒരു പൗരത്വ രേഖയല്ലാത്ത ആധാർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും പാസ്സ്പോര്ട്ടും വരെ നൽകുന്നു എന്ന കാര്യം ദേശ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഒന്നാണ്. കാശ്മീരിൽ കഴിഞ്ഞയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട ഭീകരരുടെ കൈവശവും ആധാർ ഉണ്ടായിരുന്നു എന്ന വാർത്ത നാം വായിച്ചതാണ്.

ഇതിനു പുറമെയാണ് ആധാർ ഉയർത്തുന്ന നൈതീകതയെയും ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ ധാര്മികതയെയും സംബന്ധിക്കുന്ന ചോദ്യങ്ങൾ. അതിലേക്കു കടക്കുന്നതിനു മുൻപ് വിരലടയാളസങ്കേതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച ഒരന്വേഷണം നടത്തുന്നത് ഉചിതമാകും.
അഞ്ച്  ധാരണകളുടെ അടിസ്ഥാനത്തിലാണ് ആധാർ പദ്ധതി നിലനിൽക്കുന്നത്.

  1. വിരലടയാളം അനന്യമാണ് (ഒരാളുടെ വിരലടയാളം ലോകത് മറ്റൊരാൾക്കും ഉണ്ടാകില്ല)
  2. എല്ലാവരുടെയും വിരലടയാളങ്ങളും മറ്റ് ബയോമെട്രിക്ക് വിവരങ്ങളും ശേഖരിക്കാനാകും
  3. എല്ലാവരുടെയും വിവരങ്ങൾ ഒത്തുനോക്കി 100% കൃത്യതയോടെ ഡീ-ഡൂപ്ലിക്കേറ് ചെയ്യാനാകും
  4. വരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമാകും
  5. വിവരങ്ങൾ തത്സമയം പരിശോധിച് എല്ലാവരുടെയും വ്യക്തിത്വം തിട്ടപ്പെടുത്താനാകും

ഈ ധാരണകളിലേതെങ്കിലും തെറ്റാണെങ്കിൽ ആധാർ പോലുള്ള ഒരു പദ്ധതിയ്ക്ക് നിലനിൽപ്പില്ല. നമുക്ക് ഓരോന്നായി പരിശോധിക്കാം.

വിരലടയാളം അനന്യമാണെന്നു നാം കാലങ്ങളായി കേൾക്കുന്ന ഒരു വാദമാണ്. എന്താണതിന്റെ അടിസ്ഥാനം? ഒരു ശാസ്ത്ര സിദ്ധാന്തം ശരിയാണോ എന്ന് പരിശോധിക്കുന്നതെങ്ങനെയാണ്? ഉദാഹരണത്തിന് എല്ലാ വസ്തുക്കളിലും പരസ്പരം ആകർഷിക്കുന്ന ഗുരുത്വവകര്ഷണ ബലം ഉണ്ട് എന്ന ഐസക്ക് ന്യൂട്ടന്റെ സിദ്ധാന്തത്തെ എങ്ങനെയാണ് വിലയിരുത്തുക? ഒന്നുകിൽ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരിശോധിച് എല്ലാറ്റിനും ഗുർത്വാകര്ഷണം ഉണ്ട് എന്ന ഉറപ്പു വരുത്തണം. അത് അസാധ്യമാണ്. അതുകൊണ്ട് നമുക്ക് കഴിയുന്നത്ര വസ്തുക്കളിൽ പരീക്ഷിച്ച അത് എല്ലാ വസ്തുക്കൾക്കും ഉണ്ടെന്ന് അനുമാനിക്കാം. അതിനും പറ്റിയ ഒരു സാമ്പിൾ സൈസ് ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കില്ല. അപ്പോൾ ശാസ്ത്രം അവലംബിക്കുന്ന ഋണാത്മക രീതിശാസ്ത്രം (നെഗറ്റീവ്) മാത്രമേ നമുക്ക് മുന്നിലൂള്ളൂ. ഗുരുത്വാകർഷണം ഇല്ലാത്ത ഒരു വസ്തു എന്ന് കണ്ടെത്തുന്നുവോ അന്ന് ഗുരുത്വവകര്ഷണസിദ്ധാന്തം തെറ്റാണ് എന്ന് കരുതുക. ഇതുപോലൊരു വിലയിരുത്തൽ വിരലടയാളത്തിന്റെ കാര്യത്തിൽ സാധ്യമാണോ? വിരലടയാളം അനന്യമാണെന്നു തെളിയിക്കാൻ എല്ലാ മനുഷ്യരുടെയും വിരലടയാളം ഒത്തു നോക്കാൻ കഴിയില്ല. അപ്പോൾ വിരലടയാളം പരാജയപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുകയെ തരമുള്ളൂ. അങ്ങനെയുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രശസ്തമായ വാർത്ത അമേരിക്കൻ അഭിഭാഷകനായിരുന്ന ബ്രണ്ടൻ മേഫീൽഡിന്റേതാണ്. വിരലടയാളം തെളിവായി സ്വീകരിച്ച എഫ്.ബിഐ. 2004 -ൽ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ ഉണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു. എന്നാൽ പിന്നീട് എട്ടു വർഷമായി അദ്ദേഹം അമേരിക്കയ്ക്ക് പുറത്തേയ്ക്ക് പോയിട്ടില്ല എന്ന് തെളിയുകയുണ്ടായി. എഫ്.ബി.ഐ. അവകാശപ്പെടുന്നത് വീരലടയാളങ്ങൾ 100 % മാച്ചിംഗ് ആണെന്നാണ്. അമേരിക്കയിൽ തന്നെ വിരലടയാളം തെളിവായി സ്വീകരിച്ചു കൊലക്കുറ്റം തെളിഞ്ഞതിനെത്തുടർന്ന് ആറര വര്ഷം ജയിലിൽ കിട്ടുന്നതിന് ശേഷം പിന്നീട് ഡി.എൻ .എ. തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിൽ സ്റ്റീഫൻ കാരൻ എന്ന ഒരു മനുഷ്യനെ കുറ്റവിമുക്തനാക്കി വിട്ടയച്ചിട്ടുണ്ട്. അമേരിക്കൻ കോടതികളിൽ വിരലടയാളത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു സമർപ്പിച്ച നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. അവയിലൊന്നും തീരുമാനമായിട്ടില്ല. ആധാർ വിധിയിൽ ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡ് ആധാർ അനന്യമാണ് എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്നുണ്ട്.

പരക്കെയുള്ള മറ്റൊരു തെറ്റിധാരണയാണ് എല്ലാ മനുഷ്യരുടെയും ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കാനാകും എന്നത്. യഥാർത്ഥത്തിൽ വികലാംഗർ, വൃദ്ധർ, ആധാർ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാകാത്ത രോഗബാധിതരും ആവശരുമായ ആളുകൾ, പകർച്ചവ്യാധികൾ ഉള്ളവർ, മാനസിക വൈകല്യങ്ങൾ ഉള്ളവർ, ഖനികളിലും മറ്റും തൊഴിലെടുക്കുന്നവർ, അലക്കുകാർ (ഇവരുടെയൊക്കെ വിരലടയാളങ്ങൾ അവ്യക്തവും ദുര്ബലവുമായിരിക്കും), ട്രാന്സ്ജെന്ഡറുകളെപ്പോലെ പോലെ സമൂഹത്തിൽ വിവേചനം നേരിടുന്നവർ, ഇങ്ങനെ കോടിക്കണക്കിനു മനുഷ്യർക്ക്  തങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങൾ നൽകാനോ അതുകൊണ്ട് ആധാർ പോലുള്ള പരിപാടികളുടെ ഭാഗമാകാനോ കഴിയാത്തവരാണ്. ഇത് കണക്കിലെടുത്തുകൊണ്ട് പ്രൈവസി ഇന്റർനാഷണൽ യു.കെ.യിൽ നടത്തിയ പഠനത്തിൽ പറയുന്നത് “ബയോമെട്രിക്ക് സംവിധാനങ്ങൾ സഹജമായും വിവേചനപരമാണ്. ആളുകളെ ഒഴിവാക്കാൻ ഇടയുള്ളതാണ് അതുകൊണ്ടുതന്നെ നീതിരഹിതവുമാണ്” എന്നാണ്.

ഡീ-ഡ്യൂപ്പ്ലിക്കേഷൻ ആണ് ആധാർ പദ്ധതിയുടെ നട്ടെല്ല്. ആധാർ എടുക്കാൻ വരുന്ന ഓരോ മനുഷ്യരുടെയും വിരലടയാളങ്ങൾ കേന്ദ്രീകൃത വിവരശേഖരത്തിലുള്ള കോടിക്കണക്കിനു വിരലടയാളങ്ങളുമായി ഒത്തുനോക്കി അത് ഒരു ഇരട്ടിപ്പല്ല എന്നും ഇയാൾ നേരത്തെ ആധാർ എടുത്തിട്ടില്ല എന്നും ഉറപ്പു വരുത്തുന്ന പ്രവർത്തനമാണത്. പക്ഷേ, പാസ്‌വേര്‍ഡോ പിന്‍ നമ്പറോ സ്മാര്‍ട്ട് കാര്‍ഡോ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുന്നതുപോലെ 100 ശതമാനം കൃത്യത കാണിക്കുന്ന സംവിധാനമല്ല ബയോമെട്രിക്‌സ്. കേന്ദ്രീകൃതവിവരശേഖരത്തില്‍സൂക്ഷിച്ചിരിക്കുന്ന വിരലടയാളവുമായി നമ്മള്‍ പിന്നീട് നല്കുന്ന വിരളടയാളം താരതമ്യം ചെയ്തു നോക്കിയാണ് ആളെ തിരിച്ചറിയുക. വിരലടയാളം സൂക്ഷിക്കപ്പെടുന്നത് അളവുകളായാണ്. രേഖകള്‍ തമ്മിലുള്ള അകലം സംഗമസ്ഥലങ്ങള്‍ എങ്ങനെ വിവിധങ്ങളായ 100 വിവരങ്ങള്‍. ഇത് 100 ശതമാനവും ഒത്തു വരുന്ന തരത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി വിരലടയാളം നല്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം നമ്മള്‍ വിരലടയാള യന്ത്രത്തില്‍ വിരല്‍ പതിപ്പിക്കുന്ന രീതി, നല്കുന്ന ബലം, അന്തരീക്ഷത്തിലെ ഈര്‍പ്പം, യന്ത്രത്തിന്റെ ബ്രാന്‍ഡ് അങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നു. അതുകൊണ്ട് ഒരു ടോളറന്‍സ് പരിധി സൊഫ്റ്റ്‌വെയറില്‍ എപ്പോഴും കാണും. ഉദാഹരണത്തിന് 100-ല്‍ 95 അല്ലെങ്കില്‍ 90 എന്നിങ്ങനെ. ഈ പരിധി ഒരു പാട് കുറച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യര്‍ തിറിച്ചറിയപ്പെടാതിരിക്കാനും പരിധി കൂട്ടിയാല്‍ തെറ്റായ മനുഷ്യര്‍ തിരിച്ചറിയപ്പെടാന്മുള്ള സാധ്യതകള്‍ ഉണ്ട്. അതിന് നമ്മൾ ഫാൾസ് പോസിറ്റീവുകൾ എന്നാണ് പറയുക. അതുകൊണ്ട് ഈ പിഴവ് പൂര്‍ണമായും ഒഴിവാക്കാനാകില്ല. അതായത് ബയോമെറ്റ്രിക് സംവിധാനത്തില്‍ എപ്പോഴും രണ്ടു തരത്തിലുള്ള പിഴവുകള്‍ക്ക് സാധ്യതയുണ്ട് എന്നു സാരം. അതുകൂടാതെ കാലാവസത്ത, അന്തരീക്ഷത്തിലെ ഈർപ്പം, പൊടി, വരുന്ന മനുഷ്യരുടെ പെരുമാറ്റം, വിവിധ വൈകല്യങ്ങൾ, ഡാറ്റ സൈസ്, നേത്വർക്കിന്റെ ലഭ്യത, വൈദ്യുതിയുടെ ലഭ്യത അങ്ങനെ നിയാന്ത്രീതമായ നിരവധി ഘടകങ്ങൾ ബയോമെട്രിക് സംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.  ലോകത് ബയോമെട്രിക്ക് സാങ്കേതിക വിദ്യയുടെ അവസാന വാക്കായ അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്‌നോളജി (എൻ.ഐ.എസ.ടി.) യിൽ അവതരിപ്പിക്കപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇതൊക്കെക്കൊണ്ടാണ് എൻ.ഐ.എസ.ടി. ബയോമെട്രിക്ക് സംവിധാനങ്ങളെ സർട്ടിഫൈ ചെയ്യുമ്പോൾ “ഈ സർട്ടിഫിക്കറ്റിന്റെ അർഥം പ്രസ്തുത സംവിധാനം ഏതെങ്കിലും ഗവണ്മെന്റ് ഉപയോഗങ്ങൾക്ക് ഉതകുന്നതാണ് എന്നതല്ല, അത് പറയണെമെങ്കിൽ ഇമേജ് ക്വാളിറ്റി, ഡാറ്റാ സൈസ്, റെസ്പോൺസ് ടൈം തുടങ്ങി മറ്റനേകം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആധാർ അതോറിറ്റി തന്നെ പലഘട്ടത്തിലായി ഇത്തരം പിഴവുകൾ ഡീ-ഡ്യൂപ്ലിക്കേഷനിലും സംഭവിച്ചിട്ടുണ്ട് എന്ന സമ്മതിച്ചിട്ടുള്ളതാണ്. ആധാർ നമ്പറുകളിൽ  34,015 ഇരട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് അതോറിറ്റി വ്യക്തമാക്കിയത്. 2016 -ൽ ഒരു വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി 1.60 ഇരട്ട ആധാർ നമ്പറുകൾ റദ്ദാക്കിയിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു. ആധാർ അതോറിറ്റി 2010 -ൽ പുറത്തിറക്കിയ പ്രൂഫ് ഓഫ് ദി കണ്സപ്റ്റ് റിപ്പോർട്ടിൽ അവകാശപ്പെടുന്ന 0.0025% അവകാശപ്പെടുന്ന ഫാൾസ് പോസിറ്റീവ് തെറ്റുകൾ ആൺ ഉണ്ടാകുന്നതെങ്കിൽ പോലും 120 കോടി ജനങ്ങളുള്ള ഒരു വിവരസഞ്ചയത്തിൽ ഉണ്ടാകാൻ പോകുന്ന ഫാൾസ് പോസിറ്റീവുകളുടെ എണ്ണം 18 ലക്ഷം കോടി ആയിരിക്കുമെന്ന് യു.കെ. ഐ.ഡി. പദ്ധതിയ്‌ക്കെതിരെ ഉണ്ടായിരുന്ന നോ-റ്റു -ഐ.ഡി. കാമ്പയിനിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ഹാർവാർഡ് ബിസിനസ്സ് സ്‌കൂളിലെ പ്രഫസർ ഡേവിഡ് മോസസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വരുന്ന തെറ്റുകളുടെ സത്യാവസ്ഥ കണ്ടെത്താൻ കംപ്യൂട്ടറുകൾക്കാവില്ല. നേരിട്ട് അന്വേഷിക്കേണ്ടതായി വരും. അതായത് ഓരോ ഇന്ത്യക്കാരനും 15000 ഫാൾസ് പോസറ്റീവ് കേസുകൾ അന്വേഷിച്ചു കണ്ടെത്തിക്കൊടുക്കേണ്ടിവരുമെന്ന്! വിവരസുരക്ഷയുടെ കാര്യം പരിഹാസ്യമാണ്. ആധാർ അതോറിറ്റി കോടതിയിൽ പറഞ്ഞതുപോലെ 13 അടി ഉയരമുള്ള മതിലുകൊണ്ടൊന്നും സുരക്ഷിതമാകാനാകുന്നതല്ല വിവരങ്ങൾ. അമേരിക്ക, ഇസ്രായേൽ, ജപ്പാൻ, തുടങ്ങി സാങ്കേതികമായി മുന്നേ നിൽക്കുന്ന രാജ്യങ്ങളുടെയും സോണി, ആപ്പിൾ, ആമസോൺ, ഗൂഗിൾ, ഫേസ്ബുക്, ട്വിറ്റെർ, തുടങ്ങിയ ടെക്ക് ഭീമന്മാരുടേയുമൊക്കെ വിവരങ്ങൾ ചോർത്തപ്പെടുന്ന കാലത് എല്ലാം സുരക്ഷിതമാണ് എന്ന് പറയുന്നത് ആത്മഹത്യാപരമായ അനാസ്ഥയാണ്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാന ഡിസൈന്‍ തന്നെ വിവര ചോരണങ്ങള്‍ക്കും ചോര്‍ച്ചകള്‍ക്കും സഹായകമാണ്. സൈബര്‍ സുരക്ഷയുടെയും വിവരസുരക്ഷയുടേയും അടിസ്ഥാന തത്വങ്ങളായ വികേന്ദ്രീകരണം, ആനുപാതികത, സ്വകാര്യത ഉറപ്പു വരുത്തുന്ന രൂപഘടന എന്നിവയ്ക്കൊക്കെ എതിരുമാണ്.


1) വികേന്ദ്രീകരണം: ഒരു ഡാറ്റ ബേസും സുരക്ഷിതമല്ല. സി ഐ എ, മൊസ്സാദ് സൈബര്‍ പൂട്ടുകള്‍ പോലും ഹാക്കര്‍മാര്‍ തുറക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ഭീഷണി മുന്നില്‍ കണ്ടുകൊണ്ടു വേണം പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍.എല്ലാ വിവരങ്ങളും കൂടി ഒരേ സ്ഥലത്ത് ശേഖരിക്കപ്പെട്ടാല്‍ അത് തട്ടിപ്പുകാര്‍ക്ക് ഒരു നിധിനിക്ഷേപമായിത്തീരും. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അതുകൊണ്ടുള്ള നാശനഷ്ടം കുറയ്ക്കുവാനായി വിവരശേഖരങ്ങളെ വികേന്ദ്രീകരിക്കുകയാണ് ലോകം. ഉദാഹരണത്തിന് കേന്ദ്രീകൃത വിവരശേഖരങ്ങള്‍ക്ക് പകരം ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് നല്കാം. അപ്പോള്‍ ഒരു ഹാക്കിംഗില്‍ നഷ്ടപ്പെടുക ഒരു വ്യക്തിയുടെ വിവരം മാത്രമാണ്. 100 കോടി ജനങ്ങളുടെ വിവരങ്ങള്‍ എടുക്കാന്‍ 100 കോടി സ്മാര്‍ട് കാര്‍ഡുകള്‍ കൈക്കലാക്കേണ്ടി വരും. മാത്രമല്ല മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയേടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്.

(2) ആനുപാതികത: വിവരങ്ങള്‍ എന്തിനു വേണ്ടിയാണോ ശേഖരിക്കുന്നത് അതിന് ആനുപാതികമായ, ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള ഒരു സ്ഥലത്ത് പ്രവേശിക്കാന്‍ ഒരു വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായോ എന്നു മാത്രം രേഖപ്പെടുത്തിയ (18 വയസു തികഞ്ഞവര്‍ക്ക് ഒരു പ്രത്യേക നിറമുള്ള കാര്‍ഡ് നല്കാം) തിരിച്ചറിയല്‍ രേഖ മതിയാകും. ഗേറ്റിലെ സെക്ക്യൂരിറ്റി വന്നിരിക്കുന്ന ആളുടെ ജനനത്തിയതിയുംഅഡ്രസും ജാതിയും മതവും ബയോമെട്രിക് വിവരങ്ങളും ഒന്നും അറിയേണ്ട കാര്യമില്ല. ഒരുപാട് വിവരങ്ങള്‍ എല്ലായിടത്തും വെളിപ്പെടുത്തുന്നത് ദുരുപയോഗങ്ങള്‍ക്ക് കാരണമാകും. ആധാര്‍ പദ്ധതിയില്‍ വളരെ അടിസ്ഥാനപരമായ ചില വിവരങ്ങല്‍ മാത്രമെ ശേഖരിക്കുന്നൊള്ളൂ എന്ന് അവകാശപ്പെടുമ്പോഴും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ പരാധീനതയാണ്. കൂടാതെ കെ വൈ ആര്‍ പ്ലസ് എന്ന പേരില്‍ എന്റോള്‍മെന്റ് സമയത്ത് മറ്റൊരു അപേക്ഷാ ഫോറത്തില്‍ ജാതിയും മതവും ബാങ്ക് അക്കൗണ്ടും ഉള്‍പ്പടെയുള്ള സമഗ്ര വിവരങ്ങള്‍കൂടി ശേഖരിച്ച് സ്റ്റേയ്റ്റ് റസിഡന്‍ഷ്യല്‍ ഡാറ്റ ഹബ് (SRDH) എന്ന പേരില്‍ ആധാറുമായി ബന്ധിപ്പിച്ച് സൂക്ഷിക്കുന്നുണ്ട്.
ആധാര്‍ ഇ-കെ.ഐ.സി സംവിധാനം സ്വകാര്യ കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നല്കുന്നു എന്നതാണ് മറ്റൊന്ന്. തിരിച്ചറിയലാണ് കാര്യമെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ വിരലടയാളം പരിശോധിക്കുന്ന സമയത്ത് ”യെസ്/നോ” എന്ന് മാത്രം പ്രതികരണം ലഭ്യമാക്കുന്ന സംവിധാനം മതിയാകുമായിരുന്നു. 2016-ലാണ് ”യെസ്/നോ” സംവിധാനം മാറ്റി വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് നല്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്.റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കമ്പോള ചൂഷണങ്ങളുടെ വലിയ സാധ്യതകളാണ് ആധാര്‍ തുറക്കുന്നത്. ആധാര്‍-ജി.എസ്.ടി.എന്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ ഒരു മാസം 320കോടി ഇടപാടൂകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ജി.എസ്.ടി.എന്‍ ഒരു സ്വകാര്യ കമ്പനിയാണെന്നത് ചൂഷണ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.
(3) സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍:
പദ്ധതി രൂപകല്‍പനയുടെ എല്ലാ തലങ്ങളും സ്വകാര്യത-സുരക്ഷാ പരിഗണനകള്‍ക്കനുസൃതമായിരിക്കണം. സാങ്കേതിക സംവിധാനങ്ങള്‍, നിയമങ്ങള്‍, മാര്‍ഗനിര്‍ദ്ദേശക രേഖകള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, സ്വകാര്യതാഘാത പഠനം, ഉപരി-സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പെരുമാറ്റ ശൈലികള്‍… അങ്ങനെ എല്ലാത്തിലും ഈ ജാഗ്രത വേണം. പക്ഷേ ആധാര്‍ ഈ മേഖലകളിലെല്ലാം പരാജയപ്പെടുന്നു.


ആധാര്‍ ചോര്‍ച്ചകളെക്കുറിച്ച്അഥോറിറ്റിയുടെ പ്രതികരണങ്ങള്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. ഇത്രയൊക്കെ വെളിപ്പെട്ടിട്ടും എല്ലാം നിഷേധിക്കുന്ന സമീപനം തന്നെ വിവരസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് അധികാരികളുടെ നിര്‍മമത വ്യക്തമാക്കുന്നു. സുരക്ഷ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ സ്വകാര്യ കമ്പനികളും മറ്റും ആ വ്യക്തിയ്ക്ക് പ്രതിഫലവും ഉപഹാരങ്ങളും നല്കുന്ന ലോകത്ത് ആധാര്‍ പോരായ്മകള്‍ ചൂണ്ടിക്കണിക്കാന്‍ ശ്രമിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ചരിത്രമാണ് നമുക്കുള്ളത്.

കേന്ദ്രീകൃത വിവരശേഖരം അപകടത്തിലായാല്‍ മാത്രമല്ല ഇവിടെ നഷ്ടം സംഭവിക്കുന്നത്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ വിവരചോരണത്തിനുള്ള സാധ്യതകള്‍ ഉണ്ട്. എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍, വെരിഫിക്കേഷന്‍ കേന്ദ്രങ്ങള്‍, ഇ-കെ.വൈ.സി കേന്ദ്രങ്ങള്‍, മൈക്രോ എ.ടി.എമ്മുകള്‍ തുടങ്ങി എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാകാം. പലപ്പോഴും സോഫ്റ്റ്‌വെയര്‍ ഹാക്കുകള്‍ ആവശ്യമില്ല. കാര്‍ഡ് ഉരയ്ക്കുന്ന യന്ത്രങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തുന്ന സ്‌കിമ്മറുകള്‍ പോലെ വിരലടയാളവും ആധാറും ശേഖരിച്ചു സൂക്ഷിക്കുന്ന ബയോമെട്രിക്ക് സ്‌കിമ്മറുകള്‍ ഉപയോഗിക്കാം. എത്രയോ ഗവണ്മെന്റ്/സ്വകാര്യ വെബ്‌സൈറ്റുകള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. റിസര്‍ ബാങ്കിന്റെ റിസര്‍ച്ച് വിംഗായ (IRDB) ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതു പോലെ ”ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, വൈദേശിക ശക്തികള്‍ക്കും ആഭ്യന്തര ശത്രുക്കള്‍ക്കുംഏളുപ്പം ഉന്നം വയ്ക്കാന്‍ കഴിയുന്ന ഒരൊറ്റ ലക്ഷ്യം ലഭ്യമായിരിക്കുന്നു. അതാണ് ആധാര്‍. മുന്‍പൊന്നും സങ്കല്പ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെയും സമ്പദ്ഘടനയേയും തകര്‍ക്കാന്‍ ആധാര്‍ സംവിധാനത്തെ ആക്രമിക്കുന്നതിലൂടെ സാധ്യമാകും. അത്തരമൊരു ആക്രമണം സംഭവിച്ചാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടാനാകുന്നതിനുമപ്പുറമായിരിക്കും”.ആധാറിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയും സമാനമായ അഭിപ്രായത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത് എന്നത് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.

ആധാർ പദ്ധതി നടപ്പിലാക്കണമെങ്കിൽ ആവശ്യമായ പ്രാഥമിക അനുമാനങ്ങൾ തന്നെ തെറ്റാണെന്നുസാരം. ബയോമെട്രിക്ക് സംവിധാനങ്ങളുടെ അശാസ്ത്രീയതയും വലിയ വിവര സഞ്ചയങ്ങളിൽ അവയുടെ അപ്രായോഗികതയും യു.കെ.ഐ.ഡി.യെക്കുറിച്ചുള്ള  ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിന്റെ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബയോമെട്രിക്ക് സംവിധാനങ്ങൾ സഹജമായും സംഭാവ്യതകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും തെറ്റുകൾ പൂർണമായി ഇല്ലാതാക്കുക അസാധ്യമാണെന്നും വ്യക്തമാണ്. മാത്രമല്ല ഒരു പദ്ധതിയായി ജനങ്ങൾക്കിടയിൽ പ്രയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഭൗതീകവും ജൈവശാത്രപരവുമായ ഘടകങ്ങൾ തെറ്റിന്റെ തോത് വർദ്ധിപ്പിക്കുകയേയുള്ളൂ. ആധാർ എടുക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ തന്നെ ഒരു വിഭാഗം ഒഴിവാക്കപ്പെടും. അവരിൽ ഭൂരിഭാഗവും സാമൂഹികമായി ഒറ്റപ്പെട്ടവരോ അതീവ ദുര്ബലറോ അരികുവത്കരിക്കപ്പെട്ടവരോ, തൊഴിലാളികളോ ഒക്കെ ആയിരിക്കുകയും ചെയ്യും. അതായത് ഏറ്റവും കൊടുത്താൽ ഗവണ്മെന്റിന്റെ സേവനങ്ങൾ ആവശ്യമുള്ള വിഭാഗക്കാരായിരിക്കും ഒഴിവാക്കപ്പെടുക.

ജാർഖണ്ഡിൽ ആധാർ ഇല്ലാത്തതുമൂലം റേഷൻ
നിഷേധിക്കപ്പെട്ട, പട്ടിണി കിടന്നു മരിച്ച സന്തോഷി കുമാരി

സുപ്രീം കോടതിയിൽ ആധാർ അതോറിറ്റി തന്നെ സമർപ്പിച്ച കണക്കുകൾ വ്യത്യസ്തങ്ങളാണ്. ആധാറിനെ ന്യായീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയുടെ മര്മഭാഗത് പറയുന്നപ്രകാരം ആധാർ ബയോമെട്രിക് സംവിധാനത്തിന്റെ വിജയശതമാനം 99.76 % ആണ്. ഇത് മുഖവിലയ്‌ക്കെടുത്താൽ പോലും ആധാറെടുത്തിട്ടുള്ള 27.60 ലക്ഷം മനുഷ്യർ ഈ സംവിധാനത്തിൽ വിവിധ സേവനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും.  എന്നാൽ ആധാർ അധിഷ്ഠിത പൊതു വിതരണ സംവിധാനം പോലെ സമൂഹത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ കാര്യക്ഷമത പരിശോധിക്കപ്പെടുമ്പോഴാണ് വിരലടയാള സംവിധാനങ്ങൾ സാധാരണക്കാർക്ക് സമ്മാനിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ഇതേ വിധിയിൽ തന്നെ മറ്റൊരിടത്തു പറയുന്നു തെറ്റുകൾ 6.5% മുതൽ 8% വരെ ആണെന്ന്. 2016-17 ഗവണ്മെന്റ് പുറത്തിറക്കിയ സാമ്പത്തിക സർവേയിൽ പറഞ്ഞിരിക്കുന്നത് ജാർഖണ്ഡ് പോലെ ആദ്യഘട്ടത്തിൽ തന്നെ അധാർ-പൊതുവിതരണ സംവിധാനം നടപ്പിലാക്കിയ സ്ഥലങ്ങളിൽ വിരലടയാളം 49 % വരെ സന്ദർഭങ്ങളിൽ പരാജയപ്പെടുന്നു എന്നാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ  കൊടുത്തിരിക്കുന്ന വിവരങ്ങൾ പ്രകാരം ചില മാസങ്ങളിൽ പരാജയ ശതമാനം 50-നും മേലെയാണ്. പരാജയശതമാനം എന്നത് വെറും സംഖ്യകളല്ല. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർക്ക് നിഷേധിക്കപ്പെടുന്ന റേഷനാണ്. അവരുടെ കുഞ്ഞുങ്ങളുടെ വിശപ്പാണ്. 2016 സെപ്തംബറിലാണ് ജാർഖണ്ടിൽ സന്തോഷി കുമാരി എന്ന 11 വയസുകാരി ആദിവാസിബാലിക വിശന്നു മരിച്ചത്. റേഷൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്താൻ കഴിയാത്തതുമൂലം ആ കുടുംബത്തിന് 4 മാസമായി റേഷൻ നിഷേധിക്കപ്പെട്ടിരുന്നു. എനിക്ക് വിശക്കുന്നൂ അമ്മെ എന്ന് കരഞ്ഞുകൊണ്ടാണ് തന്റെ മകൾ മരിച്ചത് സന്തോഷിയുടെ ‘അമ്മ മാധ്യമങ്ങൾക്കു മുന്നിൽ വിതുമ്പിക്കൊണ്ട് പറഞ്ഞത്. ഇവിടെ പ്രശ്നം  സ്വകാര്യത മാത്രമല്ല, ആധാറിന്റെ സുരക്ഷിതത്വമല്ല, ഭക്ഷണമാണ്, കവർന്നെടുക്കപ്പെടുന്നത് ജീവിക്കാനുള്ള അവകാശമാണ്. ഇവിടെ ആരാണ് ഉത്തരവാദി? റേഷൻ കടക്കാരനല്ല. ആധാർ നടപ്പിലാക്കിയ മന്ത്രിയല്ല. ഗവൺമെന്റല്ല. ഉദ്യോഗസ്ഥരല്ല. ഭക്ഷണം നിഷേധിക്കപ്പെടാൻ കാരണക്കാരനായ ആരുമില്ല. 49 % ആളുകൾ റേഷൻ കിട്ടാതെ മടങ്ങുമ്പോൾ അതിന്റെ പേരിൽ ആരും ശിക്ഷിക്കപ്പെടില്ല. കാരണം ഇതിൽ മനുഷ്യർക്ക് ആർക്കും പങ്കില്ല. എല്ലാം സോഫ്ട്‍വെയർ ആണ് ചെയ്യുന്നത്. കമ്യൂട്ടർ സംവിധാനങ്ങളാണ്. അവിടെ മനുഷ്യന്റെ മേൽനോട്ടമോ ഇടപെടലുകളോ അസാധ്യമാണ്. ജീവിക്കാനുള്ള മൗലികമായ അവകാശം നിഷേധിക്കപ്പെട്ടവർ ആർക്കെതിരെയാണ് പരാതി ഉന്നയിക്കേണ്ടത്? എല്ലാം ഏതൊക്കെയോ വിദേശ കമ്പനികൾ പടച്ചുവിട്ട യന്ത്രസംവിധാനത്തിന്റെ, സോഫ്ട്‍വെയറിന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കുകയെ നിവൃത്തിയുള്ളൂ. മൗലീകാവകാശലംഘനത്തിന് പരിഹാരമായി കോടതികളെപ്പോലും സമീപിക്കാനാകില്ല. ഇത് ഒരു വലിയ നൈതീക പ്രശ്നമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റും മാനവ സംസ്കൃതിയെ തകിടം മറിച്ചേക്കുമെന്നു ഭയപ്പെടുന്ന ഒരു കാലഘട്ടത്തിൽ നാം എത്രയും വേഗം ഉത്തരം കണ്ടെത്തേണ്ട നൈതീക സമസ്യ. മനുഷ്യനെ, ജീവിതങ്ങളെ സോഫ്ട്‍വെയറുകളുടെ വിധിവൈപരീതങ്ങൾക്കു വിട്ടു നൽകുന്ന സംവിധാനങ്ങളെ നാം അംഗീകരിക്കാൻ പാടില്ല എന്ന് തന്നെയാണ് മാനവികതയുടെ പക്ഷത്തു നിൽക്കുന്നവർക്ക് തീരുമാനിക്കാനാകൂ. ആധാർ അപ്പോൾ മാനവികതയുടെ മറുപക്ഷത്താണ്. എന്നാൽ ആധാർ പദ്ധതി നടപ്പിലാക്കുന്നത് ഇതേ അവകാശങ്ങളുടെ പേരിലാണ് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. ജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കാൻ, തിരിച്ചറിയൽ രേഖയും ഇല്ലാതിരുന്നതുകൊണ്ട് ഇത്രയും നാൾ അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കതിരുന്നവർക്ക് അത് എത്തിച്ചുകൊടുക്കാൻ എന്നൊക്കെയാണ് വയ്പ്പ്. അസംബന്ധമാണത്. നിലവിലുള്ള ഏതെങ്കിലും ഒരു ഐഡന്റിറ്റിറ്റി കാർഡ് കൊടുക്കാതെ ആർക്കാണ് ആധാർ ലഭിക്കുക? ആകെ ഉള്ള ആധാർ നമ്പറുകളിൽ 99.7 ശതമാനവും നിലവിലുള്ള തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്തവയാണെന്നതിന്  രേഖയുണ്ട്. അപ്പോൾ ഈ പറയുന്ന സാമ്പത്തിക ഉൾച്ചേർക്കൽ എന്നൊക്കെ പറയുന്ന വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആധാർ ഏതൊരു ബയോമെട്രിക് സംവിധാനവും പോലെ പ്രാഥമികമായി ആളുകളെ ഒഴിവാക്കാനുള്ളതാണ്. ഉദാഹരണത്തിന് ഒരു ഓഫീസ് മുറിയിൽ ഒരു ബയോമെട്രിക്ക് വാതിൽ വയ്ക്കുന്നത് മാച്ചിങ് ബയോമെട്രിക്ക്സ് ഇല്ലാത്തവരെ ഓഫീസിൽ കയറുന്നതിൽ നിന്ന് വിലക്കാനാണ്. അല്ലാതെ വെളിയിൽ നിൽക്കുന്ന ഒരാളെ വിളിച്ച അകത്തുകയറ്റാനല്ല. അതുപോലെ തന്നെ പൊതുവിതരണ സംവിധാനത്തിൽ ആധാർ നടപ്പിലാക്കുന്നത് റേഷൻ കാർഡ് ഇല്ലാത്തവർക്കും കൂടി ആധാർ വഴി റേഷൻ കൊടുക്കാനല്ല, നിലവിൽ റേഷൻ കാർഡ് കൊണ്ട് റേഷൻ വാങ്ങുന്നവർക്ക് ആധാർ വെരിഫിക്കേഷൻ കൂടി വേണം എന്ന് പറഞ്ഞ വിരലടയാളം തിരിച്ചറിയാത്തവർക് റേഷൻ നിഷേധിക്കാൻ വേണ്ടിയാണ്. അല്ലാതെ ആധാർ ആർക്കും ഒരു അവകാശവും വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും ആധാർ എല്ലാ മേഖലകളിലും നിർബന്ധമാക്കുന്നു. കാരണമായി പറയുന്നത് നമ്മുടെ ഗവണ്മെന്റിന്റെ ക്ഷേമ പദ്ധതികളെല്ലാം നടക്കുന്ന കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ്. വ്യാജ രേഖകൾ ചമച്ചും നിലവിലുള്ള ത്രിർച്ചറിയാൽ സംവിധാനങ്ങളുടെ പോരായ്മകൾ ചൂഷണം ചെയ്തും വ്യാജ ഐഡിന്റിറ്റിക്കാരും ഇരട്ട ഐഡന്റിറ്റിക്കാരും പണം പിടുങ്ങുന്നു എന്നൊക്കെയാണ് വാദം. ശരിയായിരിക്കാം അഴിമതി ധാരാളമുണ്ട് എന്നാൽ അത് എത്രമാത്രമുണ്ട് എന്നോ എവിടെയൊക്കെ ഉണ്ട് എന്നോ എന്നതിനെക്കുറിച് യാതൊരു ബോധ്യവും നമുക്കില്ല. ഉദാഹരണത്തിന് പൊതുവിതരണ മേഖലയെടുക്കാം. അഴിമതിയുടെ സിംഹഭാഗവും നടക്കുന്നത് വിതരണ ശ്രംഖലയുടെ മേൽമട്ടിലാണ്. സർക്കാർ ഗോഡൗണുകളിൽ നിന്നും സ്വകാര്യ ഇടങ്ങളിലേക്ക് ധാന്യങ്ങൾ  വഴിമാറ്റപ്പെടുകയാണ്. ഇതിനൊന്നും ആധാർ പരിഹാരമാകില്ല, വിതരണശ്രംഖലയുടെ ഏറ്റവും താഴത്തെ അറ്റത്തെ, ആളുകൾ ഒന്നിലധികം റേഷൻ കാർഡ് വച്ചു റേഷൻവാങ്ങുന്നു എന്ന ഒരൊറ്റ പ്രശ്നം മാത്രമേ ആധാർ കൊണ്ട് പരിഹരിക്കാനാകൂ. ഈ ഘട്ടത്തിൽ എത്രമാത്രം അഴിമതികൾ നടക്കുന്നുണ്ട് എന്നതിനെക്കുറിച് പഠനങ്ങളൊന്നും നിലവിലില്ല. 1999-2000 കാലഘട്ടത്തിലെ, ടാർജറ്റഡ് പൊതുവിതരണ സംവിധാനം ആരംഭിച്ച കാലഘട്ടത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ആസൂത്രണ കമ്മീഷൻ 2002-ൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് ആണ് കോസ്റ്റ്-ബെനഫിറ്റ് അനാലിസിസ് നടത്താൻ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതി, പെൻഷനുകൾ തുടങ്ങി മറ്റു പദ്ധതികളെ സംബന്ധിച്ച് യാതൊരു പഠനവും ലഭ്യവുമല്ല. ഈ കോസ്റ്റ-ബെനഫിറ് അനാലിസിസ് തന്നെ പദ്ധതി ആരംഭിച് 2 വർഷത്തിന് ശേഷമാണ് നടത്തിയത്. അപ്പോൾ അതിന്റെ ഫലവും അനുകൂലാകാതിരിക്കാൻ തരമില്ലല്ലോ. എന്തുതന്നെയായാലും ഏതൊരു പദ്ധതിയുടെയും കാര്യക്ഷമത അളക്കുന്നത് അതിന്റെ ഫലം അറിയുമ്പോഴാണ്. ആധാറുകൊണ്ട് ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികളിൽ 90,000കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട് എന്നാണ് ഗവണ്മെന്റ് അവകാശപ്പെടുന്നത്. അതിന്റെ സത്യാവസ്ഥയെന്തെന്നു നോക്കാം. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപ ലാഭമെന്നാണ്‌ വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്‌. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്‌. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്‌. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒരു വര്‍ഷം ഒരു വീടിന്‌ അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട്‌ ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച്‌ അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്‌. ഒന്ന്‌: 2014 നവംബറിലാണ്‌ ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്‌. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്‌, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്‌, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്‌. നാല്‌, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ് എന്ന് സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ്‌ 50ല്‍ ഇത്‌ വ്യക്‌തമായി പറയുന്നുണ്ട്‌. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടി മാത്രമാണ്‌. അഞ്ച്‌, 2015 നവംബര്‍ 30ലെ ക്യാബിനറ്റ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്‌. ഇരട്ടിപ്പു നീക്കം ചെയ്യുന്നത്‌ മാസാടിസ്‌ഥാനത്തിലാണ്‌. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത്‌ വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകം എടുത്ത്‌ ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്‌. ആറ്‌, ഇതുവരെ നാം ലാഭം കണക്കാക്കിയത്‌ ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്‌. ഇതുകൂടി പരിഗണിച്ച്‌ ഐ.ഐ.എസ്‌.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത്‌ 97 കോടി രൂപയുടെ നഷ്‌ടമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്‌. 2.33 കോടി ഡൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന്‌ ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ്‌ ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ്‌ ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ്‌ റദ്ദാക്കപ്പെട്ടത്‌. 100% ആധാര്‍ സീഡിങ്‌ നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ്‌ പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന്‌ 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന്‌ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്‌. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട്‌ സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ്‌ ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്‌. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത്‌ ഭരണകൂടം ആനന്ദിക്കുകയാണ്‌. ഇവിടെ നിന്നാണ് മറ്റു വിഷയങ്ങൾ തുടങ്ങുന്നത്. സ്വകാര്യത, സുരക്ഷിതത്വം, ഏകാധിപത്യം എന്നിങ്ങനെ.  2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. .സുധീഷ് വോമ്പാട്കരേ 35 വര്‍ഷം സൈനീക സേവനം നടത്തിയ വ്യക്തിയാണ്, അരുണ റൊയ് മുന്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥയും സമൂഹ്യ പ്രവര്‍ത്തകയുമാണ്, ബെസ്വാദ വില്‍സണ്‍ സഫായി കര്‍മചാരി അന്ദോളന് നേതൃത്വം നല്കുന്നു, കേണല്‍ മാത്യൂ തോമസ്, ഡോ. കല്യാണി സെന്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്‍ ആനന്ദ് വെങ്കട്ട്, ഐ ഐ ടി പ്രഫസര്‍ റീതിക ഖേര, സാമ്പത്തിക വിദഗ്ദ്ധന്‍ ജീന്‍ ഡ്രീസ് എനിങ്ങനെ മുഖ്യ പരാതിയുടെ ഭാഗമായവരെല്ലാം പ്രമുഖരാണ്. ഉന്നയിക്കുന്ന വിഷയങ്ങളാകട്ടെ അതീവ പ്രാധാന്യമര്‍ഹിക്കുന്നതും.  എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് 2017 നവംബര്‍ അവസാനവാരം ഭരണഘടനാ ബഞ്ച് രൂപീകരിച്ചത്. എന്നാൽ ആധാർ കേസ് 2012 മുതൽ കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് ചലമേശ്വർ,ജസ്റ്റിസ്  ബോബ്ടെ, ജസ്റ്റിസ് കൗർ എന്നിവരെ ഒഴിവാക്കി, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എം എൻ ഖാൻവാക്കർ, എ.കെ. സിക്രി, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്നതായിരുന്നു ഭരണഘടനാ ബഞ്ച്. അതിൽ ജസ്റ്റിസ ചന്ദ്രചൂഡ് മാത്രം സ്വകാര്യത മൗലീകവകാശമാണെന്നു വിധിച്ച 2018ലെ ഒമ്പതംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു.

മൗനത്തിന് ഒരു രാഷ്ട്രീയമുണ്ട്; ഭയത്തിന്റെ രാഷ്ട്രീയം, സംവാദങ്ങളെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം. ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന അധികാര തന്ത്രമാണത്. ഇത് ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും സ്വഭാവമാണ്. വര്‍ഷങ്ങളായി ആധാര്‍ അഥോറിറ്റി (UIDAI) ചെയ്യുന്നതും ഇതു തന്നെ. വിമര്‍ശനങ്ങളെ, ആശങ്കകളെ, ആകുലതകളെ കണ്ടില്ലെന്നു നടിക്കുക. പകരം വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങളിലൂടെ വീഴ്ച്കള്‍ മറച്ചു വയ്ക്കുക. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആധാര്‍ എടുപ്പിക്കുക. പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്ന പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പീഢിപ്പിക്കുക. കോടതിയില്‍ പോലും ഇതേ നയമാണ് അനുവര്‍ത്തിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയും പുറത്ത് വന്ന് ജനങ്ങളെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അവസാന തിയതി നീട്ടിയെന്ന ന്യായം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ആധാര്‍ ഇല്ലാത്തതുമൂലം ആര്‍ക്കും ഒരാനുകൂല്യവും നിഷേധിക്കരുതെന്നും, 6 പദ്ധതികള്‍ക്കൊഴിച്ച് ഒന്നിനും ആധാര്‍ ഉപയോഗിക്കുകപോലും ചെയ്യരുത് എന്നും ഇടക്കാല ഉത്തരവിലൂടെ 2013-ലും 2015-ലും കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയപ്പോള്‍, ‘സ്വകാര്യത’ മൗലീകവകാശമല്ല എന്ന ഭീതീദമായ നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നെയും കേസ് വൈകിപ്പിച്ചു, രണ്ടു വര്‍ഷത്തിലേറെ.

പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളായ വിരലടയാളവും, കണ്ണിന്റെ സ്‌കാനും എല്ലാം നിബന്ധപൂര്‍വം ശേഖരിച്ചു സൂക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. സെന്‍സസ് ആക്ടില്‍ എന്നല്ല പ്രിസണ്‍സ് ആക്ടില്‍ പോലും നല്‍കുന്ന സ്വകാര്യതാ പരിരക്ഷകള്‍ ആധാറിലില്ല. 1948-ലെ സെന്‍സന്‍ ആക്ടില്‍, സെക്ഷന്‍ 15 പ്രകാരം സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധനയ്ക്കായി ഏതെങ്കിലും ഏജന്‍സിക്കു നല്‍കുവാനോ, കോടതികളില്‍ തെളിവായി സ്വീകരിക്കാനോ കഴിയില്ല. പ്രിസണേഴ്‌സ് ആക്ട് 1920, സെക്ഷന്‍ 7 അനുസരിച്ച് ഒരു കുറ്റവാളി മോചിതനാകുന്ന ദിവസം അയാളുടെ അളവുകളും ഫോട്ടോയും ഒപ്പും മറ്റു വിവരങ്ങളുമെല്ലാം നശിപ്പിച്ചിരിക്കണം എന്നു പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അവ സൂക്ഷിക്കുവാന്‍ കഴിയൂ. ജയില്‌മോചിതര്‍ക്കു കിട്ടുന്ന പരിരക്ഷ പോലും ഇല്ലാതെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആധാര്‍ പദ്ധതിയ്ക്കു കീഴില്‍ കഴിയേണ്ടി വരിക. സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്. ഒരോ ഇന്ത്യന്‍ പൗരന്റെയും ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, മൂച്വല്‍ ഫണ്ട് നിക്ഷേപം, പി എഫ്, ഇന്‍ഷുറന്‍സ്, ചികിത്സ, റേഷന്‍, സബ്‌സിഡി, മരുന്ന്, പെന്‍ഷന്‍ എന്നു വേണ്ട ചിലയിടങ്ങളില്‍ ശ്മശാനങ്ങളില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. ഇത് ആധാറിനെ ഒരു ‘കില്ലര്‍ സ്വിച്ച്’ പോലെയാക്കുന്നു. ആധാര്‍ റദ്ദു ചെയ്യപ്പെട്ടാല്‍ (UIDAI യ്ക്ക് അത് ചെയ്യാനുള്ള അധികാരം ഉണ്ട്), വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍, ഈ സംഗതികളെല്ലാം അയാള്‍ക്ക് നഷ്ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം അത് മരണതുല്യമാണ്. കൂടാതെ ഒരോരുത്തരുടെയും ദിവസേനയുള്ള ഓരോ ചലനങ്ങളും സാങ്കേതികമായി അടയാളപ്പെടുത്തപ്പെടുന്നതുകൊണ്ട് നമ്മളൊരോരുത്തരുടെയും കഴുത്തിലണിഞ്ഞ ഇലക്ട്രോണിക്ക് ചങ്ങല ആധാര്‍ മാറുന്നു.  രാഷ്ട്രീയ സമൂഹ്യ ചലനങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തെ ദുര്‍ബലമാക്കി, രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ഇത് ഭരണ ഘടന അനുവദിക്കുന്നതല്ല. കാരണം ഭരണഘടന ഉറപ്പു നല്‍കുന്നതും ‘സ്വകാര്യത വിധിയില്‍’ പ്രത്യേകം പരാര്‍ശിക്കപ്പെട്ടിട്ടുള്ളതുമായ പൗരനു സ്വന്തം ശരീരത്തിനുമേലുള്ള അവകാശത്തേയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേയും ഇത് ഇല്ലാതാക്കുന്നു.

നിരീക്ഷണ മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ ഉയർത്തുന്ന ഭീഷണി ചെറുതല്ല.

2009-ല്‍ ഒരു നിയമ പിന്‍ബലവും ഇല്ലാതെ, പ്ലാനിംഗ് കമ്മീഷന്റെ ഒരു ഉത്തരവ് വഴിയാണ് ആധാര്‍ ആരംഭിച്ചത്. പ്രായോഗികതാ പഠനമോ ശാസ്ത്രീയ പഠനമോ ഉണ്ടായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള അവകാശം ജനങ്ങളോടോ ഭരണകൂടത്തിനോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കുകയായിരുന്നു. ജനങ്ങളുമായി നിയമപരമായ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു സ്ഥപനങ്ങളുമായി വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുപോലെയല്ല പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആധാര്‍ ഏജന്‍സികള്‍. ആധാര്‍ അഥോറിറ്റിയുമായി ഉള്ള ധാരണാ പത്രത്തിലാകട്ടെ രജിസ്ട്രാര്‍മാര്‍ക്ക് ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇതൊടൊപ്പം ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരമോഷണങ്ങളുമാകുമ്പോള്‍ ആധാര്‍ ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയായി മാറുന്നു. കാണ്‍പൂരില്‍ ആധാര്‍ മാഫിയ ഓപ്പറേറ്റര്‍മാരുടേ കൃത്രിമ വിരലടയാളങ്ങള്‍ പേപ്പറിലും റെസിനിലും ഉണ്ടാക്കി സമാന്തര എന്റോള്‍മെന്റ് സെന്ററുകള്‍ നടത്തുകയും പലരുടേയും ബയോമെട്രിക് വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തി വ്യാജ ആധാറുകള്‍ നല്കുകയും ചെയ്ത വാര്‍ത്തയും നമോർക്കണം.

2016-ല്‍ ഒരു ധനബില്ലാക്കി പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് ആധാര്‍ നിയമം നോട്ടിഫൈ ചെയ്തു. ആധാര്‍ കൊണ്ടുണ്ടായ ലാഭത്തെക്കുറിച് കള്ളക്കണക്കുണ്ടാക്കി. ആളുകളെ കൊലയ്ക്കുകൊടുത്തു (കഴിഞ്ഞ വര്‍ഷം ഉണ്ടായ 42 പട്ടിണി മരണങ്ങളില്‍ 25-ഉം ആധാറുമായി ബന്ധപ്പെട്ടാണ്). ഒരു പൗരത്വരേഖയല്ലാത്ത ആധാര്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ.ഡിയും വരെ കൊടുത്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി. ബയോമെട്രിക്ക് ബാങ്കിംഗ് തട്ടിപ്പുകള്‍ വഴി പാവങ്ങളെ കബളിപ്പിച്ചു. മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യന്‍ നിയമസംവിധാനം അനുശാസിക്കുന്ന എല്ലാ പരീക്ഷണങ്ങളിലും ആധാര്‍ പരാജയപ്പെടും എന്നാണ് കരുത്തപ്പെട്ടിരുന്നത്. ആര്‍ട്ടിക്കിള്‍ 14, 19, 21 എല്ലാം. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, അതിന്റെ ഭാഗമായ സ്വകാര്യത, അഭിമാനം, വിവരസംരക്ഷണം, തിരിച്ചറിയപ്പെടാനുള്ള അവകാശം എല്ലാറ്റിനെയും അപ്രസക്തമാക്കുന്നതാണ് ഈ പദ്ധതി. പക്ഷേ, ഭരണഘടനാ ബെഞ്ചിലെ 5-ല്‍ നാല് അംഗങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടില്ല.

വിധിന്യായത്തിന്റെ മഹത്വം പേജുകളുടെ എണ്ണത്തിനൊത്തു വര്‍ധിക്കുമെന്ന അബദ്ധധാരണ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ധാര്‍മികതയെ തന്നെ പുനര്‍ നിര്‍ണയിക്കുന്നതാണ് ന്യായീകരണ വിധിന്യായം. 1448 പേജുണ്ട് ആകെ. സാന്ദര്‍ഭികമായി പറയട്ടെ ഭരണഘടനാശില്പികള്‍ ഒപ്പിട്ട ഭരണഘടനയുടെ ഫോട്ടോലിത്തോഗ്രാഫിക്ക് പകര്‍പ്പില്‍ 497 പേജുകളേ ഒള്ളൂ.  

ആധാർ, കേസ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുന്നത് ഒരു പദ്ധതിയുടെ നിയമപരത എന്നതിലുപരി അതിനുള്ള സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, നിയമ, വൈജ്ഞാനിക തലങ്ങളാണ്. ആധാർ ഒരു ‘ധനബിൽ’ ആണോ എന്നതായിരുന്നു ആധാർ കേസിനെ സംബന്ധിച്ച് ആദ്യ ചോദ്യം. പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ നിർണായകമായ ഒരു ചോദ്യമായിരുന്നു അത്. ആധാർ  വിധിയിൽ ഏറ്റവും ആശ്ചര്യകരമായ കാര്യം ആധാർ നിയമം ഒരു ധനബിൽ ആയി പാസ് ആക്കിയ നടപടിയെ സുപ്രീംകോടതി അംഗീകരിച്ചു എന്നതാണ്. 2016-ൽ ആധാർ നിയമം പാസാക്കിയപ്പോൾ തന്നെ സമർപ്പിക്കപ്പെട്ട ഈ ഹർജി, എന്തിനാണ് ആധാറിന്റെ  പ്രധാന കേസുമായി കൂട്ടിക്കുഴച്ചത് എന്നത് അവ്യക്തമാണ്. കാരണം ഇവിടെ തർക്കം ആധാർ മൗലീകാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നതായിരുന്നില്ല, മറിച്ച് ഭരണഘടനയുടെ 110-പാം അനുച്ഛേദപ്രകാരം ആധാർ ബില്ലിനെ ഒരു ധനബിൽ ആയി സാക്ഷ്യപ്പെടുത്തിയ സ്പീക്കറുടെ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇതിന് ആധാർ മൗലീകാവകാശ ലംഘനം ആണെന്ന് പറയുന്ന ആധാറിനെതിരെയുള്ള പ്രധാന ഹർജിയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ചും രാജ്യസഭയുടെ അധികാരങ്ങളെ സംബന്ധിച്ചും ഉള്ള സുപ്രധാനമായ ചോദ്യങ്ങൾ ഇതിൽ ഉണ്ടായിരുന്നു താനും.

സാധാരണഗതിയിൽ ഒരു ബില്ല് നിയമമാകുന്നതിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള ധനവിനിയോഗത്തെ മാത്രം സംബന്ധിച്ചുള്ള നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു ‘ധനബിൽ ആയി പരിഗണിച്ചുകൊണ്ട് ലോകസഭയ്ക്ക് പാസാക്കാവുന്നതാണ്. രാജ്യസഭയ്ക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോകസഭാ സ്പീക്കർ ആണ് ഒരു ബില്ല് ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്.

നികുതി നിരക്കുകൾ, ഗവൺമെന്റിന്റെ ബാധ്യതാപരിധി, സഞ്ചിത നിധിയിൽ നിന്നുള്ള  ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെ.110(എ) മുതൽ 110(ജി) വരെയുള്ള കാര്യങ്ങളെ മാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധന ബില്ല് എന്ന് നിർവ്വചിച്ചിട്ടുള്ളത്.

Article 110 in The Constitution Of India 1949

110. Definition of Money Bill
(1) For the purposes of this Chapter, a Bill shall be deemed to be a Money Bill if it contains only provisions dealing with all or any of the following matters, namely
(a) the imposition, abolition, remission, alteration or regulation of any tax;
(b) the regulation of the borrowing of money or the giving of any guarantee by the Government of India, or the amendment of the law with respect to any financial obligations undertaken or to be undertaken by the Government of India;
(c) the custody of the consolidated Fund or the Contingency Fund of India, the payment of moneys into or the withdrawal of moneys from any such Fund;
(d) the appropriation of moneys out of the consolidated Fund of India;
(e) the declaring of any expenditure to be expenditure charged on the Consolidated Fund of India or the increasing of the amount of any such expenditure;
(f) the receipt of money on account of the Consolidated Fund of India or the public account of India or the custody or issue of such money or the audit of the accounts of the Union or of a State; or
(g) any matter incidental to any of the matters specified in sub clause (a) to (f)
(2) A Bill shall not be deemed to be a Money Bill by reason only that it provides for the imposition of fines or other pecuniary penalties, or for the demand or payment of fees for licences or fees for services rendered, or by reason that it provides for the imposition, abolition, remission, alteration or regulation of any tax by any local authority or body for local purposes
(3) If any question arises whether a Bill is a Money Bill or not, the decision of the Speaker of the House of the People thereon shall be final
(4) There shall be endorsed on every Money Bill when it is transmitted to the Council of States under Article 109, and when it is presented to the President for assent under Article 111, the certificate of the Speaker of the House of the People signed by him that it is a Money Bill

ആധാർ ബില്ല്, പ്രത്യക്ഷത്തിൽ തന്നെ ധനബിൽ അല്ല. ഒരു തിരിച്ചറിയൽ പദ്ധതിയ്ക്ക്  നിയമ സാധുത നല്കുന്നതിനു വേണ്ടി അവതരിപ്പിക്കപ്പെട്ടതാണ്. ധനവിനിയോഗം മാത്രമല്ല, പിഴയും, മൂന്നു വര്‍ഷം വരെ തടവും ഒക്കെയുള്‍പ്പെടൂന്ന ശിക്ഷാരീതികളും സ്വകാര്യമേഖലയിലെ ഉപയോഗവും വിവിധ  പ്രതിപാദിക്കപ്പെടുന്ന ബില്ലാണിത്. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇടപാടുകളും ഇതിൽ വരുന്നു. കൂടുതൽ ഉപയോഗിക്കേണ്ടിയിരുന്ന ആയിരുന്നിട്ടു പോലും എന്തുകൊണ്ട് ഒരു ‘ധനബിൽ’ ആയി ഇത് അവതരിപ്പിക്കപ്പെട്ടു?
തുടക്കം മുതലേ, ആധാർ പദ്ധതി പാര്ലമെന്റിനകത്തും പുറത്തും നിരവധി ആശങ്കകൾ ഉയർത്തിയിരുന്നു.. പാർലമെന്റിന്റെ അനുമതിയോ, നിയമമോ ഒന്നും കൂടാതെയാണ് 2009-ൽ ഇതാരംഭിക്കുന്നത്.  തുടർന്ന് 2011-ൽ പദ്ധതിയ്ക്ക് നിയമപരത നൽകുന്നതിനായി ‘നാഷണൽ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2010″ എന്ന ബില്ല് കൊണ്ടുവന്നു. ബില്ല് രാജ്യസഭയിൽ ചർച്ച ചെയ്തപ്പോൾ ഒരു പാർലമെന്ററി സമതിയ്ക്ക് വിടാൻ തീരുമാനമായി. പ്രസ്തുത സമിതി, ബില്ലിനെക്കുറിച്ചും, ആധാർ പദ്ധതിയെയും കുറിച്ച പഠിച്ചു  2011-ൽ സമർപ്പിച്ച റിപ്പോർട്ട് പദ്ധതിയ്ക്ക് എതിരായിരുന്നു. പദ്ധതിയ്ക്ക് സാമ്പത്തികമായും സാങ്കേതികമായും ശാസ്ത്രീയമായും നിലനിൽപ്പില്ലെന്നും, ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങൾ ഉണ്ടാക്കുമെന്നും ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നുമാണ് സമിതി കണ്ടെത്തിയത്. അങ്ങനെ ബില്ല് രാജ്യസഭ പാസാക്കാതെ തിരിച്ചയച്ചു. സമാനമായ ഒരു ബില്ല് വീണ്ടും അവതരിപ്പിക്കുമ്പോൾ രാജ്യസഭയിൽ തടയപ്പെടുമെന്നു തോന്നിയതുകൊണ്ടാണ്  ധനബില്ലാക്കി പാസാക്കിയെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചത്..

ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കോടതി രണ്ടു കാര്യങ്ങളാണ് പരിശോധിച്ചത്. ഒന്ന്, ഭരണഘടനയുടെ സെക്ഷൻ 110 പ്രകാരം സ്പീക്കർ ഒരു ബില്ലിനെ ‘ധനബിൽ’ ആയി സാക്ഷ്യപ്പെടുത്തിയാൽ അത് കോടതിയ്ക്ക് പരിശോധിക്കുവാൻ കഴിയുമോ? രണ്ട,   കഴിയുമെങ്കിൽ ആധാർ ബില്ല് ധനബിൽ ആണോ?
ഇതിൽ ഒരു ബില്ല് ധനബിൽ ആയി സാക്ഷ്യപ്പെടുത്തുന്ന സ്‌പീക്കറുടെ തീരുമാനത്തെ കോടതിയ്ക്ക് പരിശോധിക്കാനാകും എന്ന കാര്യത്തിൽ സുപ്രീംകോടതിയ്ക്ക് ഏകാഭിപ്രായമാണ്. ആധാർ ബില്ല് ധനബില്ലാണോ എന്ന കാര്യത്തിൽ പ്കശ്ശെ,  വ്യത്യാസമുണ്ട്. ജസ്റ്റിസ്. ദീപക് മിശ്ര, എ എൻ ഖാൻവാൽക്കർ, എ കെ സിക്രി, അശോക് ഭൂഷൺ എന്നിവർ അടങ്ങുന്ന ഭൂരിപക്ഷം ആധാർ ധനബിൽ ആണെന്ന നിഗമനത്തിലെത്തിച്ചേർന്നിരിക്കുന്നത്. പക്ഷെ ആധാറിനെ ധന ബിൽ ആയി കണക്കാക്കിയ വിധി നീതിന്യായ യുക്തിയെ തലതിരിച്ചിടുന്നതാണെന്ന ആരോപണം ഉയർന്നു വന്നിട്ടുണ്ട്.
ആധാർ ധനബിൽ ആണോ എന്ന കാര്യമല്ല കോടതി ആദ്യം പരിശോധിച്ചത്.  ഇത് കേസിന്റെ ഗതിയെ മാറ്റി മറയ്ക്കുന്ന സംഗതിയായിരുന്നു. കാരണം ധന ബില് അല്ല എന്ന് വന്നാൽ പിന്നെ പദ്ധതിയ്ക്ക് ഭരണഘടനാപരമായി നിലനിൽക്കാനാകില്ല. പൗരരുടെ മൗലീകാവകാശങ്ങളെ ബാധിക്കുന്ന പദ്ധതികൾ നിയമമില്ലാതെ ഗവൺമെന്റിന് നടപ്പിലാക്കാനാകില്ലല്ലോ.ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായിരിക്കണം കേസിന്റെ പരിഗണനാക്രമത്തിൽ തന്ത്രപരമായ മാറ്റം വരുത്തിയത്. പത്തു ചോദ്യങ്ങളായാണ് ആധാറിനെതിരെയുള്ള ആക്ഷേപങ്ങളെ കോടതി പരിശോധിച്ചത്. ആദ്യം ചോദിക്കേണ്ടിയിരുന്ന  ‘ആധാർ ധനബിൽ ആണോ?’ എന്ന ചോദ്യം പക്ഷേ കോടതി പരിശോധിച്ചത് ആറാമതായാണ്.

അതിന് മുൻപ് അഞ്ച് കാര്യങ്ങൾ പരിഗണിച്ചു.

  1. ആധാർ സർവേയിലൻസിന് കാരണമാകുമോ?
  2. ആധാർ സ്വകാര്യതയെ ലംഘിക്കുന്നുവോ?
  3. കുട്ടികളെ ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയുമോ?
  4. ആധാർ നിയമത്തിലെ, പരാതിക്കാർ ഉന്നയിച്ച പതിനെട്ടു വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണോ?
  5. പരിമിതമായ ഗവൺമെന്റ്, ഉത്തമ ഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്‌ക്കെതിരാണോ ആധാർ?

ഈ പരിശോധനകൾക്കിടയിൽ ആധാർ ആക്ടിലെ സെക്ഷൻ 2 (ഡി) യ്യ്ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) [ഭാഗീകമായി], സെക്ഷൻ 33 (2 ), സെക്ഷൻ 47 , സെക്ഷൻ 57[ഭാഗീകമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57 . അതിനുശേഷമാണ് ആധാർ ധനബിൽ ആണോ എന്ന അന്വേഷണം കോടതി ആരംഭിക്കുന്നത് തന്നെ.

അതുകൊണ്ടുതന്നെ ആധാർ ബില്ലിനെ പ്രഥമദൃഷ്ട്യാ ധനബിൽ അല്ലാതാക്കി തീർക്കുന്ന, സ്വകാര്യ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ സഞ്ചിത നിധിയിൽ നിന്നുള്ള പണമിടപാടുകൾക്കല്ലാതെയുള്ള കാര്യങ്ങളിലും ആധാർ ഉപയോഗിക്കാൻ അനുമതി നൽകുന്ന സെക്ഷൻ 57 കോടതി പരിഗണിച്ചില്ല. ഈ വിധിയിൽ കോടതി പ്രസ്തുത സെക്ഷൻ റദ്ദാക്കിയിരിക്കുന്നു എങ്കിലും ലോകസഭാ സ്പീക്കർ പരിഗണിച്ചപ്പോൾ അത് ബില്ലിന്റെ ഭാഗമായിരുന്നു. അത്തരമൊരു ബില്ലിനെ എങ്ങനെയാണ് ‘ധനബിൽ ‘ ആയി സാക്ഷ്യപ്പെടുത്തുവാൻ സ്പീക്കർക്കാകുക? ഭൂരിപക്ഷ വിധിന്യായത്തിന്റെ 565 -പാം പേജിൽ  സെക്ഷൻ 57 ഇതിനോടകം റദ്ദാക്കിയിട്ടുണ്ടല്ലോ എന്ന വിചിത്രവാദമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മാറ്റ് ഗവണ്മെന്റ് ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ 7 ന്റെ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്ഷൻ 7 ആണ്, നിയമത്തിന്റെ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 -ആം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതാണ്” കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിയ്ക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്ഷൻ 24 -നെക്കുറിച്ചു പറയുന്നത്  അതോറിറ്റിയുടെ രൂപീകരണവും പ്രവർത്തനം, അതിന്റെ ദൈനംദിന കാര്യനിർവഹണം പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ, തുടങ്ങി എല്ലാം ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുമുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലിന്റെ പരിധിയിൽ വരുന്നതാണ് എന്നാണ്. (ഖണ്ഡിക 411 ). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർത്ഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം വച്ചുനോക്കിയാൽ ഗവണ്മെന്റിന്റെ എന്ത് പ്രവർത്തനമാണ് ധനബില്ലിന്റെ പരിധിയിൽ വരില്ലാത്തത്‌?
മാത്രമല്ല ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ “മാത്രം” ആണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷ വിധിയിൽ പറയുന്നതുപോലെ  ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല. അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 (ഇ) യ്ക്ക് കീഴിൽ വരുന്നതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തൽ.  യഥാർത്ഥത്തിൽ 110 (ഇ) ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്ന് ‘ചാർജ്ജ്’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങളെ 110 (ഇ)-യുടെ പരിധിയിൽ വരൂ. അതായത് പാർലമെന്റ് വോട്ടിനിട്ട് അനുമതി നൽകേണ്ടാത്ത ചെലവുകളാണവ. ഭരണഘടനയുടേ അനുച്ഛേദം  112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫീസ് ചെലാവുകൾ; രാജ്യസഭയുടെയും ലോകസഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവണ്മെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ, സി.ഇ.ജി. യുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതി വിധികൾ നടപ്പിലാക്കാനുള്ള ചെലവുകൾ; പാർലമെന്റ് നിയമപ്രകാരം ചാർജ്ജ് ചെയ്യാവുന്നവയെന്നു  ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻറെ  വിയോജന വിധിന്യായത്തിൽ തലത്തിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. വായിക്കുക:

‘(ആധാർ) നിയമത്തിന്റെ വകുപ്പുകൾ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളിൽ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) -ൽ നിർവചിക്കപ്പെട്ടിരിക്കുന്ന ധനബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാർ നമ്പറുകൾ നൽകൽ, വിവരശേഖരണത്തിനു മുൻപ് ആളുകളുടെ സമ്മതപത്രം  വാങ്ങൽ, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം,ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, ചില സാഹചര്യങ്ങളിൽ അവ പുറത്തു വിടുന്നത്, കുറ്റങ്ങളും ശിക്ഷാവിധികളും നിർവ്വചിക്കുന്നത്, പല കാര്യങ്ങൾക്കും ആധാർ ഉപയോഗിക്കുന്നത് ഒക്കെ അനുച്ഛേദം 110-നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പറയുന്ന കാര്യങ്ങൾക്ക് അനുബന്ധമായി വരുന്നതുമല്ല.  സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ ഉപയോഗിക്കാൻ അനുമതി നൽകുന്ന വകുപ്പ്-57 നിശ്ചയമായും അനുച്ഛേദം 110 -നു കീഴിൽ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തിൽ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്'”




ആധാർ നിയമത്തിലെ സെക്ഷൻ 7 പോലും ധനബില്ലിന്റെ പരിധിയിൽ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്:

“സഞ്ചിതനിധിയിൽ നിന്നുമുള്ള സബ്സിഡികൾക്കും സേവനങ്ങൾക്കും ആധാർ നിര്ബന്ധമാക്കുകയാണ് സെക്ഷൻ 7  ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിര്ണയിക്കുന്നില്ല, നിലവിൽ സഞ്ചിതനിധിയിൽ പെടുന്ന സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിരബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷൻ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതാണിതിയിൽ നിന്നും ചാർജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയൽ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്.  അതുകൊണ്ട് സെക്ഷൻ-7 ഉം അനുച്ഛേദം 110 (1 )-ന്റെ പരിധിക്കുമപ്പുറത്താണ്” (ഖണ്ഡിക 109 ).

ആധാർ വിധിയിൽ ധനബില്ലുകളെ സംബന്ധിച്ച നിഗമനങ്ങൾ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് എന്ന് സാരം. ഒരു ജനാധിപത്യ സംവിധാനത്തിൽ ഈ വിധി ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യസഭയെ  ലോകസഭയിൽ ഭൂരിപക്ഷമുള്ള എതിര് ഗവണ്മെന്റിനും ഏതൊരു നിയമവും നടപ്പിൽ വരുത്താം എന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാരണം അങ്ങനെ ഒരു ബില് കൊണ്ടുവന്നാൽ അതിലെ പ്രശ്നമുള്ള വകുപ്പുകൾ റദ്ദാക്കിയതിനു ശേഷം മാത്രം അതിനെ വിലയിരുത്തുന്ന ഒരു കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നു നമ്മുടെ നീതി പീഠം. പ്രസ്തുത നിയമത്തിന് ഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള ധനവിനിയോഗവുമായി ബന്ധപ്പെട്ടത് മാത്രമാകണം എന്ന ഭരണഘടനാപരമായ നിഷ്കർഷ, ബില്ലിന് ധനവിനിയോഗവുമായി ‘ഗണ്യമായ ബന്‌ധം’ ഉണ്ടായാൽ മതി എന്ന തരത്തിൽ ഭൂരിപക്ഷ ബഞ്ച് നിലപാടെടുത്തിരുന്ന. അതോടൊപ്പം സഞ്ചിത നിധിയിൽ നിന്നുള്ള ചെലവുകളും സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യാവുന്ന ചെലവുകളും ഒന്നാണെന്ന തെറ്റിദ്ധാരണയും വിധി നൽകുന്നു.

ഇത് തിരുത്തപ്പെട്ടില്ലെങ്കിൽ  ഭാവിയിൽ വലിയ പ്രതിസന്ധികളും നിയമപ്രശനങ്ങൾക്കും കാരണമായേക്കാം. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ  രണ്ടുസഭകളിൽ ഒന്നിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തിൽ അധോസഭയിലെ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യം കൊണ്ട് ഉപരിസഭയെ അപ്രസക്തമാക്കുംവിധം ദുരുപയോഗം ചെയ്യാൻ സാധ്യതകൾ അവശേഷിപ്പിക്കുന്ന ഈ സവിശേഷ സാഹചര്യത്തിന് ത്വരിതഗതിയിലുള്ള ഒരു തിരുത്തൽ അനിവാര്യമാണ്. അല്ലെങ്കിൽ ഇനിയും ‘ധനബില്ലുകൾ’ ധാരാളം വരും. രാജ്യസഭ നോക്കുകുത്തിയാവും. ഭരണഘടന ദുര്ബലപ്പെടും. ജനാധിപത്യം പ്രതിസന്ധിയിലാകും.

മറ്റു മേഖലകളിലേക്ക് കടക്കുമ്പോഴും ആധാർ ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആധാർ സ്വകാര്യതയെ ലംഘിക്കുന്നില്ല, പരിമിതമായ ഗവൺമെന്റ്, ഉത്തമഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്ക്ക് വിരുദ്ധമല്ല, ആധാർകൊണ്ട് സർവേയിലൻസ് സാധിക്കില്ല എന്നൊക്കെ വിധി സമർത്ഥിക്കുന്നു. ഇതിനായി കോടതി സ്വീകരിച്ച മാർഗം സൂക്ഷമപരിശോധനയ്ക്ക് വിധേയമക്കേണ്ടതുണ്ട്.

ആധാർ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് ‘ അനന്യതയെ ‘ ക്കുറിച്ചുള്ള മനോഹരവിചാരങ്ങളുമായാണ്.

“It is better to be unique than the best. Because, being the best makes you the number one, but being unique makes you the only one. “ മുൻപ് ഇതേ വാചകം ഒരു പൂവും പൂക്കൂടയുമൊക്കെയായി ഒരു വാട്സ് ആപ്പ് സന്ദേശമായി ലഭിച്ചപ്പോൾ തോന്നിയ വികാരമല്ല പക്ഷെ, സുപ്രീം കോടതി വിധി വായിച്ചപ്പോൾ തോന്നിയത്. അനന്യത എന്നത് ഒരു ദാർശനികമായ സങ്കൽപ്പമാണ്. ഒരാൾ മറ്റാരെയും പോലെ അല്ലാതിരിക്കുക, അത് ശരിയുമാണ് പക്ഷെ, ഈ വ്യതിരിക്തതയെ നിർണയിക്കുന്ന ഘടകമെന്താണ്. ഒരു മനുഷ്യന്റെ വ്യക്തിത്വം, സാംസ്കാരിക പശ്ചാത്തലം, സാമൂഹിക സാഹചര്യങ്ങൾ, തൊഴിൽ, ആകാരഭംഗി, ബൗദ്ധീക നിലവാരം, ദാർശനിക ബോധ്യങ്ങൾ അങ്ങനെ എന്തൊക്കെയാണ് വ്യതിരിക്തതയെ നിർണയിക്കുന്ന ഘടകങ്ങൾ? ഒരാളുടെ വിരലടയാളമാണോ അത് നിർണയിക്കുന്നത്? അതോ ഒരു നമ്പറോ?  

ഒരു മനുഷ്യന്റെ വിരലടയാളമാണ് അയാളുടെ വ്യതിരിക്തതയെ നിർവചിക്കുന്നത് എന്ന ഉറച്ച ബോധ്യത്തിലാണ് ഭൂരിപക്ഷ വിധി ആരംഭിക്കുന്നത്. ഇത് അബദ്ധജടിലമായ ധാരണയാണ് എന്ന നാം ഇതിനോടകം മനസിലാക്കിക്കഴിഞ്ഞു. ശാസ്ത്രീയമായും നൈതീകമായും ധാര്മീകമായും നിലനിൽക്കുന്ന വസ്തുതയല്ല അത്. ഇതിനോടകം തന്നെ 6 കോടിയിലധികം ഡ്യൂപ്ലിക്കേറ്റുകൾ ആധാർ ശേഖരത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്ന്  യു.ഐ,ഡി.എ.ഐ. യുടെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ വിധിയ്ക്ക് ആധാരമായ പ്രാഥമികാനുമാനം തന്നെ തെറ്റാണെന്നു വരുന്നു. അങ്ങനെയെങ്കിൽ അതിന്റെ അടിസ്ഥാനത്തി എത്തിച്ചേർന്ന നിഗമനങ്ങളും തെറ്റാണ്.

സ്വാകാര്യതയും സർവെയിലൻസും അനുബന്ധ പ്രശ്നങ്ങളുമെല്ലാം പരിശോധിക്കുമ്പോഴും ഇതുപോലെയുള്ള വസ്തുതാപരമായ പിശകുകൾ വിധിയിലുടനീളം ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ ഹർജിക്കാർ പോലും ആധാറിന്റെ വിവര ശേഖരണത്തെ എതിര്ക്കുന്നില്ല. വിവരസഞ്ചയത്തിന്റെ സുരക്ഷയും ഉപയോഗവും സംബന്ധിച്ച മാത്രമാണ് ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള കാര്യങ്ങൾ എന്ന് പറയുന്നു. ഈ പ്രസ്താവനയും വസ്തുതാപരമല്ല. ആധാർ വിവര ശേഖരണം ഉൾപ്പെടെയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. മറ്റൊരു കാര്യം ആധാറിന് പകരം വയ്ക്കാൻ മറ്റു മാർഗങ്ങളില്ല എന്ന വാദമാണ്. ഹർജിക്കാർക്കുപോലും ഒരു ബദൽ മാർഗം ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു.  രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത് ഒന്ന്, ബദൽ മാര്ഗങ്ങള് ഇല്ല എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത ഗവണ്മെന്റിനോ അതോ ഹര്ജിക്കാര്ക്കോ എന്നതാണ്. രണ്ട്‌, പദ്ധതിയ്ക്ക് ബദലുകൾ-സ്മാർട്ട് കാർഡുകളും, വിതരണശ്രുംഖലകളുടെ പരിഷ്കരണവുമെല്ലാം- ഹർജിക്കാർ കോടതിയ്ക്ക് മുന്നിൽ സമർപ്പിച്ചിരുന്നുവെന്നും ഓപ്പൺ കോർട്ടിൽ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. വീണ്ടും ഇവിടെ വസ്തുതാപരമായ പിഴവ് വരുത്തിയിരിക്കുന്നു സുപ്രീംകോടതി.

നിയമവ്യാഖ്യാനങ്ങളിൽ ഏറെക്കുറെ സമാനമായ രീതികളാണ് ഭരണഘടനാബഞ്ചിലെ  അഞ്ചു ജഡ്ജിമാരും അവലംബിച്ചത്. ആധാർ സ്വകാര്യത ഉൾപ്പടെയുള്ള മൗലീകാവകാശങ്ങളെ ബാധിക്കുന്നുണ്ട് എന്ന കാര്യത്തിലും ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ അത് ഭരണഘടനാപരമായി ന്യായീകരിക്കത്തക്കതാണോ എന്ന കാര്യത്തിൽ മാത്രമാണ് വിരുദ്ധാഭിപ്രായം. ഈ വിരുദ്ധാഭിപ്രായത്തിനു നിദാനം ഭൂരിപക്ഷ വിധിയെഴുതിയ ന്യായാധിപരും വിയോജന വിധിന്യായമെഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡ്ഉം പരിഗണിച്ച വസ്തുതകളിലെ വ്യാത്യാസങ്ങളാണ്. ഉദാഹരണത്തിന് ഭൂരിപക്ഷവിധിയിലെ ഖണ്ഡിക 72 ശ്രദ്ധിക്കുക. “തൊഴിലുറപ്പു പദ്ധതി, പൊതുവിതരണ സംവിധാനം, എൽ.പി.ജി. സബ്‌സിഡി തുടങ്ങിയ പദ്ധതികളിൽ ആധാർ നടപ്പിലാക്കിയതുമൂലം  ഒരുലക്ഷം കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ട് എന്ന ഗവൺമെന്റിന്റെ കണക്കുകൾ തെറ്റാണ് എന്ന തരത്തിലുള്ള വാദങ്ങൾ നമ്മളെ തടയരുത്. നിയമത്തിന്റെ പ്രായോഗിക തലത്തിൽ ഹർജിക്കാർ ഉയർത്തിക്കൊണ്ടു വന്ന അത്തരം നിഷേധങ്ങൾക്ക് പ്രസക്തിയുണ്ടാകാം, പക്ഷെ നിയമം റദ്ദ് ചെയ്യാൻ അതോന്നും മതിയായ കാരണമല്ല.” ഇവിടെ നിഷേധ ക്ങ്ങൾ വെറുതയെ ഹർജിക്കാർ ഉയർത്തിയതല്ല ഇന്ത്യയുടെ സി.എ.ജി. തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് എന്നു നാം കണ്ടു. എന്നിട്ടും അതൊന്നും പരിഗണിക്കാതിരിക്കുന്നതിന്റെ യുക്തിയെന്താണ്? വിയോജന വിധിന്യായമെഴുതിയ ന്യായാധിപന് ഇക്കാര്യങ്ങൾ ബോധ്യപ്പെടുന്നുമുണ്ട്.

വിധിന്യായത്തിന്റെ ഖണ്ഡിക 317 നോക്കുക:

“ബയോമെട്രിക്ക് സംവിധാനത്തിന്റെ കൃത്യത 97.76 % ആണെന്ന് ആധാർ അതോറിറ്റി അവകാശപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതി വേണ്ടെന്നു വച്ചാൽ  97.76 % ഗുണഭോക്താക്കളെ അത് ബാധിക്കും. ഇത് അവരെ ഒഴിവാക്കുന്നതിലേക്ക് നയിക്കില്ലേ?”

എന്തൊരു യുക്തിയാണിത്? ആധാർ നിർത്തലാക്കിയാൽ നിലവിൽ ഉള്ള 97.76 % ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും അല്ലെങ്കിൽ അവർ ഒഴിവാക്കപ്പെടും എന്നാണോ അർത്ഥം ? ആധാർ ഇല്ലാതായതുകൊണ്ട് അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു കുറവും സംഭവിക്കില്ല. മറിച് ആധാർ വന്നതുമൂലം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യർക്കുകൂടി അത് ലഭിക്കുകയാണ് ചെയ്യുക. വളരെ ചെറിയൊരു വിഭാഗത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന പേരിൽ ഒരു നിയമം റദ്ദാക്കാൻ ആകില്ല എന്ന ഭൂരിപക്ഷ ബെഞ്ചിന്റെ വാദം ഐ.പി.സി. സെക്ഷൻ 377 റദ്ദാക്കിക്കൊണ്ടുള്ള വിധിയിലും സ്വകാര്യത മൗലീകാവകാശമാണെന്നു വിധിച്ച 9-അംഗ ബെഞ്ചിന്റെ വിധിയിലും നിരാകരിക്കപ്പെട്ടിട്ടുള്ള വാദമാണ്. ഇതുപോലുള്ള യുക്തി വൈരുധ്യങ്ങൾ ആധാർ മൗലീകാവകാശലംഘനമാണോ എന്ന് നടത്തിയ ഭരണഘടനാപരമായ പരിശോധനയിലും വ്യക്തമാണ്. സ്വകാര്യതയെ ബാധിക്കുന്ന നിയമമായതിനാൽ ആധാർ ആക്ട്, 2017-ലെ സ്വകാര്യത വിധിയിൽ നിഷ്കർഷിക്കുന്ന ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്.

ആദ്യ ചോദ്യം ആധാർ സർവെയിലന്സിന് കരണമാകുന്നുണ്ടോ എന്നതാണ്. ആധാറിൽ വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നോള്ളൂ. അതിന്റെ ഒഥന്റിക്കേഷൻ വിവരങ്ങൾ ശേഖരിക്കുമ്പോൾ എന്തിനു വേണ്ടിയാണ് ആധാർ ഉപയോഗിച്ചിരിക്കുന്നത് എന്നൊന്നും രേഖപ്പെടുത്തപ്പെടുന്നില്ല. ജാതി മതം തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വിവരങ്ങൾ ശേഖരിക്കുന്നില്ല അതുകൊണ്ട് ആധാർ സർവെയിലന്സിന് കാരണമാകില്ല എന്നാണ് ഭൂരിപക്ഷ ബഞ്ചിന്റെ നിഗമനം. എന്നാൽ ആധാറിനോട് അനുബന്ധമായി കേരളം ഉളപ്പടെയുള്ള സംസ്ഥാനങ്ങൾ ശേഖരിക്കുന്ന കെ.വൈ.ആർ.പ്ലസ് എന്ന അപേക്ഷാഫോറത്തിൽ ഇത്തരം വിവരങ്ങൾ ഒക്കെ ഉണ്ട് എന്ന കാര്യം കോടതി കണ്ടില്ല. സ്റ്റേറ്റ് റസിഡൻഷ്യൻ ഡാറ്റാ ഹബ്ബ് (എസ.ആർ.ഡി.എച് ) എന്ന പേരിൽ സംസ്ഥാന തലത്തിൽ ആധാറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിട്ടുള്ള ഇവ ലക്‌ഷ്യം വയ്ക്കുന്നത് 365 ഡിഗ്രി സരർവേയിലാന്സ് തന്നെയാണ്. ഇതൊന്നും ഇല്ലാതെ തന്നെ ആധാറുമായി ബന്ധിപ്പിച്ച വിവിധ ഡാറ്റ സിലോകൾ കൂട്ടിയോജിപ്പിച്ച് സര്വേയിലാന്സ് സആദ്യമാണ് എന്ന ജസ്റ്റിസ് ചന്ദ്രചൂടിന്റെ വിയോജന വിധിയിൽ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആധാർ സ്വകാര്യത ലംഘിക്കുന്നില്ല എന്ന നിഗമനത്തിലേക്കെത്താൻ ഭൂരിപക്ഷ ബഞ്ച് സ്വീകരിച്ചത് അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലെ ന്യായമായും സ്വകാര്യത പ്രതീക്ഷിക്കുന്ന വിവരങ്ങൾ എന്ന സങ്കൽപ്പമാണ്. പേര് വിലാസം തുടങ്ങി ആധാറിലെ വിവരങ്ങൾ പല കാര്യങ്ങൾക്കായി ജനങ്ങൾ പലയിടങ്ങളിൽ കൊടുക്കുന്നതാണ. അതുകൊണ്ട് അതിൽ സ്വകാര്യത പ്രതീക്ഷിക്കപ്പെടുന്നില്ല. വിരലടയാളവും മറ്റുമാകട്ടെ പരിമിതമായ വിവരശേഖരണത്തിന്റെ പരിധിയിൽ വരുന്നതുമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ ‘ന്യായമായും സ്വകാര്യത പ്രതീക്ഷിക്കുന്ന വിവരങ്ങൾ’ എന്ന മാനദണ്ഡം  അമേരിക്കയിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. സ്വകാര്യത വിധിയിൽ ഈയൊരു മാനദണ്ഡം നമുക്ക് അനുഗുണമാകില്ല എന്ന് പറയുന്നുമുണ്ട്. സ്വകാര്യത ആഗ്രഹിക്കുന്ന വിവരങ്ങൾ ഏതൊക്കെ എന്ന ചോദ്യമാണ് പ്രസക്തം. സ്വാകാര്യത ബഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂടിന് ഇക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നു. ആധാർ സ്വാകാര്യതയുടെ ലംഘനമാന് എന്ന അദ്ദേഹം വിധിയെഴുതി. നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങൾ പരിമിതമായ വിവരശേഖരണത്തിന്റെ പരിധിയിൽ വരുന്നതെങ്ങനെയാണ് എന്നായിരുന്നു ചോദ്യം.

നിയമം ആനുപാതികമാണോ എന്നതാണ് അടുത്ത പ്രശ്നം. പ്രപോർഷണാലിറ്റി ടെസ്റ്റിന് അഞ്ചു ഘടകങ്ങൾ ഉണ്ട്, അഞ്ചു ചോദ്യങ്ങൾ.

  1. ഒരു നിയമം ഉണ്ടോ?
  2. ന്യായയുക്തമായ ഒരു ഉദ്ദേശ്യം ഉണ്ടോ?
  3. നിയമത്തിന്റെ ഉദ്ദേശ്യവും മൗലീകാവകാശ ലംഘനവും തമ്മിൽ യുക്തിപൂർവമായ ബന്ധമുണ്ടോ ?
  4. ഇതേ ലക്‌ഷ്യം കൈവരിക്കാൻ ഇതര മാര്ഗങ്ങള് ഉണ്ടോ ?
  5. പൊതുതാത്പര്യവും മൗലീകാവകാശലംഘനവും തമ്മിൽ തുലനം ചെയ്യാനാകുന്നുണ്ടോ?



ഇതിൽ ആദ്യ മൂന്നു ചോദ്യങ്ങൾക്ക് ന്യായമായും ഉണ്ട് എന്ന ഉത്തരം പ്രതീക്ഷിക്കാം. എന്നാൽ അടുത്ത ചോദ്യങ്ങൾ അവധാനത ആവശ്യപ്പെടുന്നുണ്ട്. ഇവ പരിശോധിക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ ചിന്തകനായ പ്രഫസർ ഡേവിഡ് ബിൽഷിറ്സിന്റെ മാർഗമാണ് ഭൂരിപക്ഷ ബഞ്ച് അനുപാതികതാ പരിശോധനയ്ക്ക് സ്വീകരിച്ചത്. അത് വസ്തുതാന്വേഷണങ്ങളുടെ ഒരു സങ്കേതമാണ്. പരിശോധനയുടെ നാലാം ഘട്ടത്തിലാണ് ഇത് വരിക. ഇതിൽ ആദ്യം ബദലുകൾ ഉണ്ടോ എന്ന അന്വേഷണമാണ്. രണ്ട്, ബദലുകളുണ്ടെങ്കിൽ അവയോരോനിന്റെയും യഥാർത്ഥ കാര്യക്ഷമത പ്രത്യേകം പ്രത്യേകം പരിശോധിക്കുക. മൂന്ന്, ഓരോ മാര്ഗങ്ങളും മൗലീകാവകാശങ്ങളിൽ എത്രമാത്രം കടന്നുകയറുന്നുണ്ട് എന്ന് പരിശോധിക്കുക. ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഏതുമാർഗമാണ് അഭികാമ്യമെന്ന് തിരയുക. ഡേവിഡ് ബിൽഷിറ്സിന്റെ വിശകലന സങ്കേതം തന്നെ സ്വീകരിക്കാൻ ബെഞ്ചിനെ പ്രേരിപ്പിച്ചത് ഒരു പക്ഷെ ഇതുപ്രകാരം ഏറ്റവും പരീതമായ തോതിൽ മൗലീകാവകാശങ്ങളെ ഹനിക്കുന്ന മാർഗം തന്നെ തെരഞ്ഞെടുക്കണം എന്ന നിബന്ധന ഇല്ലാത്തതുകൊണ്ടായിരിക്കാം. മറ്റു പല സങ്കേതങ്ങളിലും അത്തരം ഒരു നിബന്ധന ഉണ്ട്.

വിധി പഠിക്കുമ്പോൾ, ഭൂരിപക്ഷ ബഞ്ച് സ്വയം നിശ്ചയിച്ച ഈ വിശകലന സങ്കേതം പോലും കേസിന്റെ വിശകലനത്തിൽ പ്രയോഗവത്‌കരിച്ചിട്ടില്ല എന്ന് കാണാം. ബദലുകൾ ഉണ്ടോ എന്ന അന്വേഷണമേ നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ ബദലുകൾ തേടുക എന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഹര്ജിക്കാരനിൽ ചാരാൻ ശ്രമിച്ച കോടതി, ഹർജിക്കാർ ബദലുകളൊന്നും നിർദ്ദേശിച്ചില്ല എന്ന അവാസ്തവ പ്രസ്താവനയും നടത്തിയിരിക്കുന്നു. ബദലുകൾ അന്വേഷിക്കാതെ സ്ഥിതിയ്ക്ക് വിവിധ മാര്ഗങ്ങള് തമ്മിലുള്ള താരതമ്യ പഠനവും നടത്തിയിട്ടില്ല. സ്വയം സ്വീകരിച്ച മാനദണ്ഡങ്ങൾ വച്ചുപോലും നേരാംവണ്ണം അളന്നിരുന്നെങ്കിൽ ആധാർ നില നിൽക്കില്ലായിരുന്നുവെന്നു സാരം. അവകാശങ്ങൾ തമ്മിലുള്ള തുലനം വിധിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സ്വാകാര്യതയും ജീവിക്കാനുള്ള (ഭഷണം, തുടങ്ങിയ  ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ) അവകാശവും തമ്മിലുള്ള വ്യാജദ്വന്ദത്തിലാണ്. ഈ ലേഖനത്തിന്റെ ആദ്യഭാഗത് നാം കണ്ടതുപോലെ ആധാർ ആർക്കും ആനുകൂല്യങ്ങൾ ഉറപ്പു നൽകുന്ന ഒരു പദ്ധതിയല്ല. ആധാർ കാരണം റേഷനും ചികിത്സയും കിട്ടാതെ മരിയ്ക്കുന്നവരുടെ ജീവിക്കാനുള്ള അവകാശവും ആധാറും തമ്മിലായിരുന്നു യഥാർത്ഥ ത്തിൽ താരതമ്യം ചെയ്യപ്പെടേണ്ടത്.

വിധി പൂർണമായും നിരാശാജനകമാണ് എന്നല്ല അതിന്റെ അർത്ഥം. സുപ്രീംകോടതി ആധാറിനെ പലതരത്തിലും പരിമിതപ്പെടുത്തി. സ്വാകാര്യ കമ്പനികള്ക്കും സ്ഥാപനങ്ങള്ക്കും ആധാറുപയോഗിക്കാനുള്ള അധികാരം റദ്ദാക്കി. ഒരു ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയുടെ അന്വേഷണ ഏജൻസികൾക്ക് ആധാർ വിവരങ്ങൾ നൽകാനാകും എന്ന വ്യവസ്ഥ നിലനിൽക്കില്ല എന്ന് പറഞ്ഞു. ആധാർ വിവര ചോരണമോ മാറ്റ് പ്രശ്നങ്ങൾ കൊണ്ടോ നഷ്ടങ്ങളുണ്ടായാൽ കോടതിയെ സമീപിക്കാൻ ആധാർ അഥോറിറ്റിയ്ക്കല്ലാതെ മറ്റാർക്കും അവകാശമില്ല എന്ന നിബന്ധന എടുത്തുമാറ്റി. അങ്ങനെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

പ്രതീക്ഷകൾ ബാക്കിയാക്കുന്നതാണ് ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ ഗംഭീര വിയോജന വിധിന്യായം; ഈ നൂറ്റാണ്ടിന്റെ വിയോജനക്കുറിപ്പ്. വിയോജന വിധിന്യായത്തിലെ കണ്ടെത്തലുകള്‍ ശ്രദ്ധിക്കാം:

  1. ആധാര്‍ നിയമം ധന ബില്‍ ആയി പാസ്സാക്കാന്‍ അനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാര്‍ ഭരണഘടനാവിരുദ്ധമാണ്.
  2. വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ ഒരിക്കല്‍ നഷ്ട്ടപ്പെട്ടുപോയാല്‍ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണ്.
  3. ഭരണഘടനാ ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ഏതെങ്കിലും അല്‍ഗോരിതത്തിന്റെ, സോഫ്റ്റ്‌വെയറിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാകില്ല.
  4. ആധാര്‍ ആക്ടില്‍ പറഞ്ഞിരിക്കുന്നതും ഗവണ്മെന്റ് അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുന്‍കരുതലുകളും അപര്യാപ്തമാണ്
  5. ആധാര്‍ ഉപയോഗിച്ചുള്ള സര്‍വെയിലന്‍സിന്റെ സാധ്യതകള്‍ തള്ളക്കളയാനാകില്ല
  6. സ്വകാര്യ വിദേശ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍കൊണ്ട് രാജ്യസുരക്ഷയും പൗരന്റെ മൗലീകാവകാശങ്ങളും സംരക്ഷിക്കാനാകില്ല.
  7. ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖയല്ല.
  8. അതുകൊണ്ടുതന്നെ സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 7 ഭരണഘടനാവിരുദ്ധമാണ്.
  9. 2009-ല്‍ ആരംഭിച്ച ആധാര്‍ പദ്ധതിയ്ക്ക് ഒരു നിയമം ഉണ്ടാകുന്നത് 2016 -ല്‍ ആണ്. ഉദ്ഘാടന ഘട്ടം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആധാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരത നല്‍കുന്ന സെക്ഷന്‍ 59 നിലനില്‍ക്കുന്നതല്ല.
  10. 2009 -ലെ നോട്ടിഫിക്കേഷന്‍ പോലും സത്യത്തില്‍ ബയോമെട്രിക്ക് വിവരങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.
  11. ബാങ്ക് -ടെലികോം മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കിയ പി.എം.എല്‍. ചട്ടങ്ങള്‍ നിയമവിരുദ്ധമാണ്. ബാങ്കുകളും ടെലിക്കോം കമ്പനികളും ഇതിനോടകം ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയണം.
  12. 2009-ല്‍ ആരംഭിച്ച ആധാര്‍ പദ്ധതി പൂര്‍ണമായിത്തന്നെ ഭരണഘടനാവിരുദ്ധമാണ്.
  13. ഗവണ്‍മെന്റിന് ഒരു വര്‍ഷം സാവകാശം അനുവദിക്കാം, അതിനുളില്‍ ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയുകയോ അല്ലെങ്കില്‍ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യേണ്ടതാണ്

ചരിത്രം നമ്മെ ചിലത് ഓര്‍മിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥാക്കാലം, ഗവണ്മെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ അറസ്റ്റു ചെയ്ത കരുതല്‍ തടങ്കലുകളില്‍ പാര്‍പ്പിക്കുന്നു. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പറയാനും എല്ലാമുള്ള അവകാശം കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ആളുകള്‍ രാജ്യത്തെ പല ഹൈക്കോടതികളെയും സമീപിക്കുന്നു. കരുതല്‍ തടങ്കല്‍ അന്യായമാണെന്നും വിധി വരുന്നു. കേസ് സ്പ്രീംകോടതിയിലേക്ക്

പി.എന്‍ ഭഗവത് ഉള്‍പ്പടെയുള്ള മഹാരഥന്മാര്‍ അടങ്ങുന്ന 5 അംഗ ഭരണഘടനാ ബെഞ്ച് ഗവണ്മെന്റ് നടപടികളെ ശരിവയ്ക്കുന്നു. ജനങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള (ജീവിക്കാനുള്ള അവകാശം) സംരക്ഷണത്തിനുപോലും അവകാശമില്ല എന്ന് 4 ജഡ്ജിമാര്‍ വിധി പറയുന്നു. ഒരു ജഡ്ജി ജയിലുകളില്‍ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള ‘സുഖ സൗകര്യങ്ങളെക്കുറിച്ചു’ വാചാലനാകുന്നു. പക്ഷേ, ഒരാള്‍ മാത്രം നട്ടെല്ലുയര്‍ത്തി നിവര്‍ന്നു നിന്ന് രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിസ്. എച്ച് ആര്‍ ഖന്ന. അതുകാരണം അദ്ദേഹത്തിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാന്‍ കഴിഞ്ഞില്ല. ഗവണ്മെന്റ് അദ്ദേഹത്തെ തഴഞ്ഞു. പിന്നീട് അദ്ദേഹം രാജിവെച്ചു. ഇന്ത്യയുടെ നിയമ ചരിത്രം പഠിക്കുന്നവര്‍ക്ക് പക്ഷെ അദ്ദേഹം ഒരു പ്രകാശഗോപുരമാണ്. ഇന്നത്തെ ആധാര്‍ വിധി വായിക്കുമ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം നാം കാണുന്നു. 4 പേര് ഗവണ്മെന്റിനൊപ്പം. ഒരാള്‍, ഒരേയൊരാള്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ഭരണഘടനാ ധാര്‍മികതയ്ക്കൊപ്പം നിലകൊണ്ടു. ഹേബിയസ് കോര്‍പ്പസ് കേസില്‍ എച്ച്.ആര്‍ ഖന്നയായിരുന്നു ശരി എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ മനസിലാക്കാന്‍ നാം ഇനിയും എത്രകാലമെടുക്കും? 2022-ല്‍ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും എന്ന വസ്തുത കൗതുകകരമാണ്.

ഈ ലേഖനത്തിന്റെ സംഗൃഹീത രൂപം 2018 ഒക്ടോബർ22-ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഹിജാബ് കേസ്; ഭരണഘടനാ പ്രശ്നങ്ങളും കോടതി നിലപാടും.

0

ഹിജാബ് കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ് പ്രിയ കോടതി.  ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധംശു ധൂലിയ എന്നിവരുടെ ബെഞ്ചിന് മുന്നിലുള്ളത് കേവലം ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച പ്രശ്നം മാത്രമല്ല,  നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൗലിക അവകാശങ്ങളിൽ ചിലതിനെ കുറിച്ചുള്ള സുപ്രധാനമായ ചില ചോദ്യങ്ങളാണ് പരിഗണനാ വിഷയമാകുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് വീക്ഷണ കോണുകളിലൂടെയാണ് ഈ കേസ് പുരോഗമിച്ചത്. ഒന്ന്, ഹിജാബ് ഇസ്ലാമിൻറെ അവശ്യമതാചാരം ആണ് എന്ന വാദം. അതുകൊണ്ട് അവരെ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന വാദം. ഇതനുസരിച്ച് മുസ്ലിം പെൺകുട്ടികൾ നിർബന്ധമായും ധരിക്കേണ്ട വസ്ത്രമാണ് ഹിജാബ്. അത് അവരുടെ ഒരു തെരഞ്ഞെടുപ്പല്ല. രണ്ടാമത്തെ വാദം, ഒരു മനുഷ്യന്, താൻ ധരിക്കുന്ന വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പറ്റിയാണ്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനസ്സാക്ഷിക്കുള്ള അവകാശത്തിന്റെയും കൂടുതൽ വിശാലമായ അർത്ഥത്തിൽ സാഹോദര്യം എന്ന ആശയത്തിന്റെയും പശ്ചാത്തലത്തിൽ ആണ് അവർ ഇതിനെ സമീപിക്കുന്നത്. ഇരു വിഭാഗങ്ങളും വിദ്യാർഥികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും, ആദ്യത്തേത് മുസ്ലിം പെൺകുട്ടികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യുന്നതും, രണ്ടാമത്തേത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അവരുടെ അവകാശങ്ങളെ,  സ്വാതന്ത്ര്യത്തെ, തെരഞ്ഞെടുക്കാനുള്ള അവകാശത്തെ, വിപുലപ്പെടുത്തുന്നതുമാണ്. ഇതിലേത് വിഭാഗത്തിന്റെ വാദങ്ങളാണ് മുഖ്യമായും പരിഗണിക്കുക എന്നത് ഇന്ത്യൻ സുപ്രീംകോടതിയുടെ നിയമവൈജ്ഞാനിക വികാസ ചരിത്രത്തിൽ സുപ്രധാനമായ ഒരു ഏടായിരിക്കും. 

ഹൈക്കോടതി വിധി

കർണാടക ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത് മതവിശ്വാസത്തിന്റെ  ഭാഗമായ വസ്ത്രധാരണരീതി എന്ന ആദ്യത്തെ വാദം ആണ്. ആ വാദത്തിന് പ്രാമുഖ്യം കൊടുത്ത ഹർജിക്കാർ തന്നെയാണ് ഇത്തരം ഒരു സൗകര്യം കോടതിക്ക് ചെയ്തു കൊടുത്തത് എന്നും പറയാതെ വയ്യ. അങ്ങനെയാണ് ആദ്യം ഇടക്കാല ഉത്തരവിലൂടെയും പിന്നീട് അന്തിമവിധിയിലൂടെയും ഹിജാബ് നിരോധനത്തിന് ഹൈക്കോടതി അംഗീകാരം നൽകിയത്. 

സ്ഥാപിതമായ അനീതികൾക്ക് അംഗീകാരം നൽകലാണ് നീതിന്യായം എന്ന അനറ്റലി ഫ്രാൻസിന്റെ വരികളെ അന്വർത്ഥമാക്കുന്നതായിരുന്നു കർണാടക ഹൈക്കോടതിയുടെ നടപടി. അവകാശങ്ങളെ ഭരണഘടനാപരമായി എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാവും എന്നത് സംബന്ധിച്ച ഗംഭീര പ്രബന്ധമായി ഈ വിധി മാറി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയിരുന്നത്, അതൊരു മത വസ്ത്രം ആയതുകൊണ്ടായിരുന്നുവെങ്കിൽ, അന്തിമവിധിയിലേക്ക് എത്തുമ്പോൾ ഒരു മതാചാരമല്ല എന്ന കാരണം കൊണ്ട് ഹിജാബ് ധരിക്കാനാവില്ല എന്ന് വരുന്നു! കേസിലെ നിയമസമസ്യകളെ  കൗശലപൂർവ്വം ഫ്രെയിം ചെയ്തു കൊണ്ടാണ് കർണാടക ഹൈക്കോടതി തീരുമാനത്തിലേക്ക് എത്തിയത്. നാലു ചോദ്യങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

  1. ഹിജാബ്, ഭരണഘടനയുടെ അനുഛേദം 25-ൻറെ സംരക്ഷണം അർഹിക്കുന്ന വിധം ഇസ്ലാമിൻറെ ആവശ്യമതാചാരമാണോ?
  2. സ്കൂൾ യൂണിഫോം നിർബന്ധമാക്കുന്നത് നിയമപരമാണോ? അത് ഭരണഘടനയുടെ അനുഛേദം 19 ( 1 ) [അഭിപ്രായസ്വാതന്ത്ര്യം] അനുഛേദം 21 [സ്വകാര്യത] എന്നിവയുടെ ലംഘനം ആകുന്നുണ്ടോ?

2022 ഫെബ്രുവരി അഞ്ചിൻറെ ഗവൺമെൻറ് ഉത്തരവ് നിയമപരമാണോ? അത് സ്വേച്ഛാപരവും അതുവഴി അനുച്ഛേദം 14, 15 എന്നിവയുടെ ലംഘനവുമാണോ?

  1. ഹർജിയിൽ ആവശ്യപ്പെടുന്ന പ്രകാരം അധികൃതക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമുണ്ടോ?

അവശ്യമതാചാര പരിശോധനയിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കാരണം വിവിധ വിഭാഗങ്ങൾ ഒരേ മതത്തെയും അതിൻറെ ഗ്രന്ഥങ്ങളെയും വ്യാഖ്യാനിക്കുന്നത് പല രീതിയിലായിരിക്കും. അതിന് അനന്യമായ ഒരു വ്യാഖ്യാനം ചമയ്ക്കുന്നതിനുള്ള വൈദഗ്ധ്യം കോടതികൾക്കില്ല. ഇവിടെ കോടതി കണ്ടെത്തിയത് ഹിജാബ് ഇസ്ലാമിൻറെ അവശ്യ ആചാരങ്ങളിൽ ഒന്നല്ലെന്നാണ്. 

രണ്ടാമത്തെ ചോദ്യമാണ് യഥാർത്ഥത്തിൽ വിധിന്യായത്തിന്റെ ആന്തരിക ചോദനയുടെ ബഹിർസ്ഫുരണമാകുന്നത്. ‘യൂണിഫോം ഏർപ്പെടുത്തുന്നത് നിയമപരമാണോ’ എന്നാണ് ചോദ്യം- അത് ഭരണഘടന അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങളുടെ പരിധിയിൽ പെടുമോ എന്ന്. സ്‌കൂളുകളിൽ യൂണിഫോം നിഷ്കർഷിക്കുന്നതിനെ ഇവിടെ ആരും എതിർത്തിട്ടില്ല. യൂണിഫോം അവകാശ ലംഘനമാണ് എന്ന് സമർത്ഥിക്കാനും ശ്രമിച്ചിട്ടില്ല. സത്യമതായിരിക്കെ ഇങ്ങനെയൊരു സാങ്കൽപ്പിക ചോദ്യം ഉന്നയിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് യഥാർത്ഥ നിയമപ്രശ്നത്തെ ഒഴിവാക്കിയെടുക്കാനാണ് എന്നു ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാകില്ല. യഥാർത്ഥത്തിൽ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു. ചോദ്യം അതായിരുന്നെങ്കിൽ ഉത്തരവും മറ്റൊന്നായിരിക്കുമെന്ന് തീർച്ച.

വിധിയുടെ 105-ആം പേജ് നോക്കുക: “സ്‌കൂളിൽ വിദ്യാർത്ഥികൾക്ക്  വ്യക്തിപരമായി അവർക്കിഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്ന തരത്തിലുള്ള തീവ്രമായ വാദങ്ങൾ ക്യാംപസിനും പുറത്തും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാവുന്ന അച്ചടക്കരാഹിത്യത്തിലേക്കാവും നയിക്കുക.” വളരെ ശരിയായ നിരീക്ഷണമാണ്.പക്ഷേ അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചിട്ടില്ല എന്ന് മാത്രം. ഇല്ലാത്ത വാദങ്ങൾ ഉയർത്തിപ്പിടിച്ച്, അതിനെ ഖണ്ഡിച്ച്, ഈ പ്രശ്നത്തെ സാധൂകരിക്കാൻ ശ്രമിക്കുകയാണ് കോടതി. വിധി തുടർന്ന് വായിക്കുക: “സ്‌കൂളിലെ ഡ്രസ്സ് കോഡ് മൗലികാവകാശവിരുദ്ധമാണ് എന്ന് ആരോപിച്ചുകൊണ്ട് ഒറ്റയടിക്ക് അതെല്ലാം നിരോധിക്കണമെന്ന വാദം വിചിത്രമാണ്.” ഈ വിചിത്ര വാദം കോടതി തന്നെ സങ്കല്പിച്ചെടുത്തതാണെന്നു മാത്രം! 

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ല എന്ന് കാണിക്കാൻ ഹൈക്കോടതി സ്വീകരിക്കുന്ന മറ്റൊരു മാർഗം ക്ലാസ്സ് മുറി ഒരു ‘നിയന്ത്രിത പൊതു ഇടം’ (Qualified Public Space) ആണെന്ന് സ്ഥാപിക്കുകയാണ്. നിയന്ത്രിത പൊതു ഇടങ്ങളിൽ മൗലിക അവകാശങ്ങൾക്ക് മറ്റുള്ള ഇടങ്ങളിലെ അത്ര  പ്രാമാണിത്തമില്ലത്രേ! എന്താണ് ഈ ‘നിയന്ത്രിത പൊതു ഇടം’ ? കോടതിയ്ക്ക് സംശയമൊന്നുമില്ല: “സ്‌കൂളുകൾ, കോടതികൾ, വാർ-റൂമുകൾ, ഡിഫെൻസ് ക്യാമ്പുകൾ” എന്നിവയൊക്കെ നിയന്ത്രിത പൊതു ഇടമാണെന്നാണ് പറയുന്നത്. യുദ്ധമുറികളും, ക്യാമ്പുകളും സ്‌കൂളുകളും തമ്മിലെന്ത് എന്ന് അത്ഭുതം കൂറുന്നവർക്ക് എന്തുകൊണ്ട് സ്‌കൂളുകളിൽ മൗലികാവകാശങ്ങൾ അത്രകണ്ട് ബാധകമല്ല എന്ന വിശദീകരണം കൂടി വായിച്ചാൽ തൃപ്തിയാകും. “ഇത്തരമിടങ്ങളിൽ മുഖ്യമായ അവകാശങ്ങൾ പോലും ആനുമാനിക അവകാശങ്ങളായി രൂപാന്തരം പ്രാപിക്കും. ഉദാഹരണത്തിന് സാധാരണ പൗരനേക്കാൾ അവകാശങ്ങൾ കുറവായിരിക്കും ഒരു വിചാരണ തടവുകാരന്. വിചാരണ തടവുകാരനെക്കാൾ കുറഞ്ഞ അവകാശങ്ങൾ മാത്രമായിരിക്കും കുറ്റവാളിക്ക്.” സ്‌കൂളുകളിലും ജയിലുകളിലെന്നപോലെ അവകാശങ്ങൾ നിയന്ത്രിതമായിരിക്കുമെന്നർഥം.  ഇക്കാര്യംകൊണ്ടു തന്നെ പൊതു ഇടങ്ങളിൽ ബാധകമായ കണിശമായ ഭരണഘടനാപരിശോധനകൾ ഇവിടെ ബാധകമല്ല. അങ്ങനെയാണ് വസ്ത്രധാരണം അനുച്ഛേദം 19 ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയുടെയും ഭാഗമാണെന്ന വാദത്തെ കോടതി മറികടന്നത്. അല്ലാത്തപക്ഷം കർശനമായ നിയമപരിശോധന അനിവാര്യമായി വരും. ഗവണ്മെന്റ് നിർദ്ദേശിക്കുന്ന നിയന്ത്രണം ആനുപാതികമാണ് എന്ന് തെളിയിക്കണം. അതായത്, ഗവണ്മെന്റ് നടപടിക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ  ക്രമാതീതമായ തരത്തിൽ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ. ഇവിടെ ആ പരിശോധനകളൊക്കെ ഒഴിവാക്കിയിരിക്കുന്നു. “മനുഷ്യാവകാശങ്ങൾ സാർവലൗകികമാണ്, എന്നാൽ അവയുടെ നിയന്ത്രണം ഒരു ഭരണഘടനാ യാഥാർഥ്യമാണ്” എന്നാണ് കോടതിയുടെ വെളിപാട്.

ഇതിന് മുൻപ് സ്‌കൂളുകളെ ജയിലുകളോട് ഉപമിച്ചത് ജർമൻ തത്വചിന്തകനായിരുന്ന ഇവാൻ ഡൊമിനിക്ക് ഇല്ലിച്ചിന്റെ ‘ഡീസ്‌കൂളിങ് സൊസൈറ്റി’ എന്ന പ്രസിദ്ധമായ പുസ്തകത്തിലാണ്. ഏകാധിപത്യപരമായ അധികാരഘടനയും, അച്ചടക്കവും, സ്വാതന്ത്ര്യ രാഹിത്യവും നിലനിൽക്കുന്ന  സ്‌കൂളിങ് സംവിധാനത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു അത്. ഫൂക്കോയും സ്‌കൂളും ജയിലും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇല്ലിച്ചിനും ഫുക്കോയ്ക്കും ശേഷം ഇതാ കർണാടക ഹൈക്കോടതി സ്‌കൂളും ജയിലും തമ്മിലുള്ള നിഗൂഢ വ്യാമം അളന്നു തീർക്കുകയാണ്.  

“ക്ലാസ് മുറി സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇടമാകണം, സാമൂഹികമായും ധാർമികമായും സമൂഹത്തിൻറെ പ്രതിബിംബം ആയിരിക്കണം”, എന്ന ഹർജിക്കാരുടെ വാദത്തെ പരിഹസിച്ചുകൊണ്ട്, ഹിജാബ് ധരിക്കുന്നത് യൂണിഫോമിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് ഹൈക്കോടതി പറയുന്നത്.

സുപ്രീംകോടതിക്ക് മുന്നിലുള്ള നിയമപ്രശ്നങ്ങൾ.

കർണാടക ഹൈക്കോടതിക്ക് മുന്നിൽ നിരവധി ഭരണഘടന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു എങ്കിലും പ്രധാനമായും കേസ് മുന്നോട്ടുപോയത് അവശ്യമതാചാരം എന്ന ഒറ്റ പോയിന്റിലാണ് കോടതിവിധിയും ഏറെ ചർച്ചചെയ്യുന്നത്  അവശ്യമതാചാരം സംബന്ധിച്ച പ്രശ്നങ്ങൾ തന്നെയാണ്. വസ്ത്രത്തിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട സംഭവത്തെ കേവലം മതാചാരമായി ചുരുക്കി കാണുന്നത് തെറ്റാണ്. യഥാർത്ഥത്തിൽ ഒരു മതേതര ജനാധിപത്യ സംവിധാനത്തിൽ ജുഡീഷ്യറി പരിഗണിക്കേണ്ട ഒരു വിഷയമേയല്ല അത്.

അവശ്യമതാചാരം.

അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തിൽ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികൾക്കില്ല. ഈ ആചാരങ്ങൾ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികൾ ഏറ്റെടുക്കേണ്ട ദൗത്യം. 1954-ലെ ശിരൂർ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതൽ 2017-ലെ മുത്തലാക്ക് (Shayara Bano v Union of India)  കേസിലും ശബരിമല (Indian Young Lawyers Association vs The State Of Kerala) കേസിലും  വരെ നമ്മുടെ സുപ്രീംകോടതി  അവശ്യ-മതാചാര പരിശോധന നടത്തി. മതങ്ങളുമായി ബന്ധപ്പെട്ട മതേതര പ്രവർത്തനങ്ങൾ (ഭരണനിർവഹണം പോലുള്ളവ) കോടതികൾക്ക്  സാധാരണഗതിയിൽ ഇടപെടാവുന്ന മേഖലയാണെന്നും എന്നാൽ വിശ്വാസസംബന്ധിയായ വ്യവഹാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്നുമായിരുന്നു തീരുമാനം. പക്ഷേ അതിന് പരിഗണനാവിഷയം മതത്തിന്റെ ‘അവശ്യ-ആചാര’മാണെന്നു തെളിയിക്കണം. പണ്ഡിതാഭിപ്രായങ്ങളും മതഗ്രന്ഥങ്ങളും പരിശോധിച്ച് ആത്മീയ വിഷയങ്ങളിൽ കോടതി തീർപ്പു കൽപ്പിക്കുന്ന സാഹചര്യമുണ്ടായി. 

കർണാടക ഹൈക്കോടതിയുടെ വിധിയിൽ, ആവശ്യമതാചാര പരിശോധനയുടെ തുടക്കം ഡോ. അംബേദ്കറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. 

ഭരണഘടനാ നിർമാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഉദ്ധരിക്കുകയാണ് ഹൈക്കോടതി: “ജനനം മുതൽ മരണം വരെ മതബന്ധിതമാണ് ഇന്ത്യൻ സമൂഹം. എന്നാൽ ഇനി, മതത്തിന്റെ നിർവചനം, അവശ്യമായും (essentially) മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും വിശ്വാസത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താൻ നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” ഇവിടെ essentially religious practice (അടിസ്ഥാനപരമായി മതപരമായ ആചാരങ്ങൾ), essential religious practice (അവശ്യ മതാചാരങ്ങൾ) എന്നിവയെ കൂട്ടിക്കുഴക്കുകയാണ് കോടതി. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. 

Essentially religious practice എന്ന് വച്ചാൽ അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണർത്ഥം; ആർട്ടിക്കിൾ 25 (2)(എ)-യിൽ പറയുന്ന പോലെ സാമ്പത്തികവും, ധനപരവും,  രാഷ്ട്രീയവും മറ്റു മതേതരവുമായ പ്രവർത്തികളിൽ പെടാത്ത മത സംബന്ധിയായ കാര്യങ്ങൾ. അത്തരം കാര്യങ്ങളിൽ, അവ പൊതുസമാധാനത്തിനോ ധാര്മികതയ്ക്കോ, ആരോഗ്യത്തിനോ വിരുദ്ധമാകാത്തിടത്തോളം കാലം, സ്റ്റേറ്റിന് ഇടപെടാൻ കഴിയില്ല എന്നാണ് അനുച്ഛേദം 25-ന്റെ നേർവായനയിൽനിന്നും നമുക്ക് മനസിലാവുക. എന്നാൽ നമ്മുടെ ഭരണഘടനാകോടതികൾ essential religious practice (അവശ്യ മതാചാരങ്ങൾ) എന്ന ഒരു സംജ്ഞ കൊണ്ടുവന്നു. മതത്തിന്റെ അവശ്യ ആചാരമേത് എന്ന് കോടതികൾ തീരുമാനിക്കുമെന്ന് വന്നു. ഈ ജുഡീഷ്യൽ അസംബന്ധം ഇന്നും തുടരുന്നു.  ശബരിമല കേസിൽ ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. 

ഭരണഘടനാ കോടതികൾ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികൾ തീർപ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയിൽ തീർപ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ  കോടതികളുടെ പണി  ഭരണഘടനാ കോടതികൾ എടുക്കേണ്ടതില്ല. എന്നാൽ ആചാരങ്ങൾ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാർമികതയ്ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകൾ ഉണ്ടാവുകയും വേണം.   

എന്നാൽ മത വിശ്വാസവും ഭരണഘടനയും സംബന്ധിച്ച ശബരിമല കേസിലെ തീർപ്പ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുടെ ഫലമായി ഏഴംഗ വിശാല ബഞ്ചിനു വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് പുനഃപരിശോധനാ വേളയിൽ സുപ്രീംകോടതി ഫ്രെയിം ചെയ്തത്.   അത് പരിശോധിക്കാനുള്ള ഏഴംഗ ബെഞ്ച് ഉടൻ തന്നെ രൂപീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. അക്കാര്യത്തിൽ തീർപ്പുണ്ടാകാതെ ഈ വിഷയത്തിൽ ഒരു അന്തിമ വിധി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. അതായത്  അംന ബിന്ദ് ബഷീർ കേസിലും (Amnah Bint Basheer vs Central Board Of Secondary Education on 23 July, 2015) നതർഷ റഹീം കേസിലും (Natharsha Rahim vs Central Board Of Secondary Education, 2014) കേരള ഹൈക്കോടതിയും ബിജോയ് ഇമ്മാനുവൽ കേസിൽ (Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986) സുപ്രീം കോടതിയും വിധി പറഞ്ഞപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്ന്.

അഭിപ്രായ സ്വാതന്ത്ര്യം 

അഭിപ്രായ സ്വാതന്ത്ര്യം കേവലം വർത്തമാനം പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല, എല്ലാ തരത്തിലുള്ള ആശയ പ്രകാശനങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ട്. വസ്ത്രധാരണവും ഒരു തരത്തിലുള്ള ആശയപ്രകാശനമാണ്. സ്വയം നെയ്തെടുത്ത ഖദർ വസ്ത്രം മാത്രം അണിഞ്ഞ ഗാന്ധിയും കോട്ട് ധരിച്ച അംബേദ്കറും അവരുടെ വസ്ത്രധാരണരീതിയിലൂടെ ചില ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. കണ്ണ് കെട്ടി, കറുത്ത തുണി കയ്യിൽ ചുറ്റി, കാവി ഷാൾ കഴുത്തിലിട്ട്, ഒക്കെ പ്രതിഷേധിക്കുന്നവരുടെ വസ്ത്രങ്ങൾ ഓരോ നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. അതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. യൂണിഫോം ഉള്ള വിദ്യാലയങ്ങളിൽ ഇത് അനുവദനീയമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒരു മതാചാരമെന്ന നിലയിൽ അത് അനുവദനീയമാണെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നമുക്കറിയാം, എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യമെന്ന നിലയിൽ അതിനെ നാം എങ്ങനെയാണ് മനസിലാക്കുക? ജനാധിപത്യലോകം അതിനെയെങ്ങനെയാണ് കാണുന്നത്?

1969-ലെ  അമേരിക്കൻ സുപ്രീംകോടതിയുടെ ഡേ മൊയിൻ വിധി പ്രസിദ്ധമാണ് (Tinker v Des Moines Independent School District).  1965-ലാണ് സംഭവം. വിയറ്റ്നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡെ മൊയ്നിലെ ഹൈസ്‌കൂളിൽ  ഹർജിക്കാരനായ ജോൺ എഫ് ടിങ്കർ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ അമേരിക്കൻ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡിസംബർ 16-ന്  കറുത്ത കൈപ്പട്ട അണിഞ് സ്‌കൂളിൽ എത്തുവാൻ തീരുമാനിച്ചു. ഡിസംബർ 14-ന് സ്‌കൂൾ അധികൃതർ ഒരു തീരുമാനമെടുത്തു. യൂണിഫോമിന് പുറമെ കറുത്ത ആം-ബാൻഡ് ധരിച്ചു വരുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ ഈ കുട്ടികൾ അതു ലംഘിച്ചു. അധികൃതർ അവരെ സസ്‌പെൻഡ് ചെയ്തു. 

വിദ്യാർഥികൾ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതി അവരുടെ പരാതി തള്ളി. കോർട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാൽ ആം-ബാൻഡുകൾ ധരിച്ചാൽ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തൽ  സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാൻഡ് ധരിക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. “ അസ്വാസ്ഥ്യം  ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. 

ഇന്ത്യൻ സുപ്രീം കോടതിയും വസ്ത്രധാരണം  ഭരണഘടനയുടെ അനുഛേദം 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എൻ.എൽ.എസ്.എ.  കേസിൽ (National Legal Services Authority of India (NALSA)  vs Union of India)  ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് “ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുവാനാവില്ല” എന്ന് ജസ്റ്റിസ് രാധാകൃഷ്ണൻ എഴുതി.  

സ്വകാര്യത കേസിൽ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെ കുറിച്ചും സ്വയം നിർണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമ വിചാരങ്ങൾക്ക് വഴി തുറന്നിട്ടിരുന്നു. ഈ വിധി കൂടി പിൻപറ്റിയാണ് ഐപിസി 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിംഗ് ജോഹർ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായ സ്വാതന്ത്ര്യത്തിന് വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നത്. 

മന:സാക്ഷിക്കുള്ള അവകാശം

വസ്ത്രധാരണത്തിനുള്ള അവകാശം  അനുച്ഛേദം 25 (1) അനുസരിച്ച് മതസ്വാതന്ത്ര്യത്തിനു മാത്രമുള്ള അവകാശമല്ല സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുളള അവകാശം കൂടിയാണ്. അനുച്ഛേദം 25 (1) ആരംഭിക്കുന്നത് ‘മന:സാക്ഷിക്കുള്ള അവകാശം’ എന്ന വാക്കിൽ നിന്നാണ്, അതിനുശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്. മതവിശ്വാസത്തെക്കാളും ആഴമേറിയ, വിസ്തൃതമായ അർത്ഥങ്ങളുള്ള വാക്കാണ് മനസ്സാക്ഷി. പൊതു സമാധാനത്തിനും ആരോഗ്യത്തിനും ധാർമികതയ്ക്കും വിരുദ്ധമാകാത്തിടത്തോളം കാലം സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന പൗരർക്കു നൽകുന്നത്. അത് രാഷ്ട്രീയനിലപാടുകളാകാം, സാംസ്കാരിക ബോധ്യങ്ങളാകാം, മറ്റു വിശ്വാസങ്ങളാകാം, അവിശ്വാസമാകാം, അങ്ങനെ എന്തുമാകാം. കേവലം മതവിശ്വാസത്തിന് വേണ്ടി മാത്രമല്ല, മറ്റേതൊരു നിലപാടിനെയും സംബന്ധിച്ച ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 19 പൗരന് നൽകുന്നുണ്ട്. ഡെ മെയ്ൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത് ടിങ്കറുടെ വിശ്വാസത്തിനുള്ള അവകാശമല്ല, മറിച്ച് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള അവകാശമാണ്. മതാചാരമായതുകൊണ്ട് മാത്രമല്ല  വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികൾ ഉപയോഗപ്പെടുത്താൻ നമ്മുടെ കുട്ടികൾക്കും കഴിയണം. മനസ്സാക്ഷിയുടെ അവകാശത്തെ കുറിച്ചുള്ള വിശദമായ നിയമവിചാരങ്ങൾ തീർച്ചയായും അത്തരത്തിലൊരു നിഗമനത്തിലേക്ക് ഇന്ത്യൻ കോടതികളെയും നയിക്കും.

യഥാതഥസമത്വം

എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകൾക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവർണ്ണനെയും അവർണ്ണനെയും ഒരേ തുലാസിൽ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പു നൽകുന്ന അനു:ഛേദം 14-നു കീഴെ അതിനു പൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുവാനുള്ള അധികാരം ഗവൺമെൻ്റിന് നൽകിയിരിക്കുന്നത്. 

ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ എപ്പോഴും ഭൂരിപക്ഷ സമൂഹത്തിൻ്റെ സാംസ്കാരിക യുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും പലപ്പോഴും അതിനു പിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജ നിർമ്മിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നു വരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനു:ഛേദം 14 ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണ്. 

ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചതിനു സമാനമായ തരത്തിൽ സിഖ് പെൺകുട്ടികൾക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളിൽ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ഹൈക്കോടതി ശക്തമായ ഇടപെടലിലൂടെ ആ അവകാശം ഉയർത്തിപ്പിടിച്ചിരുന്നു. [Sarika Angel Walkins vs The Governing Body of Aberdeen Girls High School]. മറ്റൊന്ന് ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിലെ വിധിയാണ്. കർണാടക ഹൈക്കോടതിയിൽ ഈ കേസ് അഡ്വ. കമ്മത്ത് ഉദ്ധരിച്ചിരുന്നു. യൂണിഫോമിനൊപ്പം ഹിന്ദു സംസ്കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാൻ അനുവദിക്കാതിരുന്നതാണ് കേസിനാധാരമായ സംഭവം. ദക്ഷിണാഫ്രിക്കൻ ഭരണഘടനാകോടതി അധികൃതരുടെ നടപടി റദ്ദ് ചെയ്തു. മുക്കൂത്തി ഇടാൻ അനുവദിക്കാത്തത് സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിയോജനമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ഇന്ത്യൻ കോടതിയിലും പരോക്ഷ വിവേചനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ ക്രിമിനൽവത്കരിക്കുന്ന ഐ.പി.സി. സെക്ഷൻ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികർക്ക് പെർമനന്റ് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ൽ സുപ്രീംകോടതി,  കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ ഏർപ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തിൽ പുരുഷന്മാർ അഭിമുഖീകരിച്ച അതേ ടെസ്റ്റുകൾ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകൾക്കും നൽകിയത്. ഇതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകൾക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകൾ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാൽ, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കൻ, കനേഡിയൻ സുപ്രീംകോടതിയുടെ വിധികളെ മുൻനിർത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തിൽ ബാധിക്കുന്നുണ്ടോ?  അതവർക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. 

റെയിൽവേയിലെ മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസിലെ ദൽഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരൻ തന്റെ ഭാര്യയെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആശ്രിതപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് അവർക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തിൽ അധികവും ജോലിക്ക് പോകുന്നത്  പുരുഷന്മാരാണ്. സ്ത്രീകൾ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയിൽ നിന്നും അവരെ നീക്കം ചെയ്യാൻ കഴിയുമെന്ന് വന്നാൽ, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ  സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. “ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗർഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ദൽഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാൻ ഇന്ത്യൻ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേൽപ്പറഞ്ഞ കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം  നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. 

സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും 

2016-ലെ ബീഹാറിലെ മദ്യ നിരോധനവുമായി ബന്ധപ്പെട്ട കേസിനും [Confederation of Indian Alcoholic Beverage Companies v State of Bihar (2016)]  2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും  ഭരണഘടനയുടെ അനുച്ഛേദം  21 ഉറപ്പു നൽകുന്ന  സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിന് പുറമെ അതിനോടൊപ്പം ധരിച്ചു പോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്.  ജീവിക്കാനുള്ള അവകാശമെന്നാൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരിൽ വഴിയിൽ തടയുന്നതും, മാറ്റാൻ നിർബന്ധിക്കുന്നതും, സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.

സംസ്കാര സംരക്ഷണത്തിനുള്ള അവകാശം 

ഭരണഘടനയുടെ  അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ  ഭാഗമാണ്. താൻ ജനിച്ചു വളർന്ന സാംസ്‌കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്. 

യൂണിഫോം എന്ന പേരിൽ ഇത്രനാളും ഇല്ലാതിരുന്ന ഒരു നിയന്ത്രണം കൊണ്ടുവരികയും അതുവഴി ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട പെൺകുട്ടികളെ സ്‌കൂളിന് പുറത്താക്കുകയും ചെയ്യുന്നത് അന്യായമാണ് എന്നു മനസിലാക്കാൻ വലിയ നിയമജ്ഞരാകുകയൊന്നും വേണ്ട. വളരെ സ്പഷ്ടമാണ് കാര്യങ്ങൾ. ഒരു മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതർ പ്രവർത്തിച്ചിരിക്കുന്നത്. ആ പ്രവർത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാൻ ഇല്ലതാനും.  ഭരണഘടനയുടെ അനുച്ഛേദം 21[സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത],  അനുച്ഛേദം 19(1) [അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 25 [മന:സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം], അനുച്ഛേദം 29 [തനത് സംസ്കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം], അനുച്ഛേദം 14 [യഥാതഥ സമത്വം- പരോക്ഷ വിവേചനം] എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കർണാടകയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ജനാധിപത്യ മൂല്യങ്ങളുടെ പരിപൂർണ നിരാസമാണത്.

സാഹോദര്യം

യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടം കൂടി ധരിച്ചാൽ യൂണിഫോം ഇല്ലാതാകും എന്ന ഹൈക്കോടതിയുടെ നിലപാട് സാമാന്യബോധത്തിന്റെ നിഷേധമാണ്. സ്കൂളിൽ പോകുന്നത് പഠിക്കാനാണോ അതോ യൂണിഫോം ധരിക്കാനാണോ എന്ന് കോടതിക്ക് സംശയമുണ്ടെന്ന് തോന്നും. യൂണിഫോം ധരിക്കൽ അല്ല അത്യന്തികമായ ലക്ഷ്യവും മാർഗവും. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആധുനിക ജനാധിപത്യ സമൂഹങ്ങളിൽ എല്ലാം തന്നെ യൂണിഫോമിനൊപ്പം ധരിക്കാവുന്ന മത ചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനീയമാണ്. 

നേരത്തെ പരാമർശിച്ച ഡേ മോയിൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി…… അധ്യാപകരോ വിദ്യാർത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല…. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല.” 

മുൻ രാഷ്ട്രപതി ഹമീദ് അൻസാരി ഒരു ലേഖനത്തിൽ എഴുതിയത് പോലെ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർന്നിട്ടുള്ള അടിസ്ഥാന മൂല്യങ്ങളിൽ സാഹോദര്യവും ഉൾപ്പെടുന്നുണ്ട് എന്ന കാര്യം നമ്മൾ പലപ്പോഴും മറന്നു പോകുന്നു. അടിമുടി ജനാധിപത്യ വിരുദ്ധമായ ഇന്ത്യൻ മണ്ണിൽ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യമില്ലാതെ പുലരുക അസാധ്യമാണ്. രാജ്യത്തിൻറെ അഖണ്ഡതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും ഇത് പ്രധാനമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരസ്പരബന്ധിതമാണ് എന്ന് അംബേദ്കർ ആവർത്തിച്ചു പറയുന്നുണ്ട്. ഒരു പോലീസ് ഓഫീസറുടെ നിരീക്ഷണത്തിൽ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതല്ല  സമത്വം. അതിന് സമൂഹത്തിൽ സാഹോദര്യത്തിന്റെ സന്ദേശം വളരേണ്ടതുണ്ട്. അതിൻറെ ആദ്യപടി വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നുള്ളതാണ്. നാം അഭിമാനം കൊള്ളുന്ന രാജ്യത്തിൻറെ ഐക്യം നിലനിൽക്കണമെങ്കിൽ, യുക്തിപരമായ ഒത്തുതീർപ്പുകളിലൂടെ ഈ വൈവിധ്യത്തെ പൊതുധാരയിലേക്ക് സ്വാംശീകരിച്ചെങ്കിൽ മാത്രമേ കഴിയൂ. അങ്ങനെ മാത്രമേ ജനാധിപത്യത്തിന് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. 

“ജനാധിപത്യത്തിന്റെ വേരുകൾ പാർലമെൻറോ ഗവൺമെൻറോ അല്ല. പ്രാഥമികമായും ഒരു സംഘടിത ജീവിത രീതിയാണത്. സമൂഹമെന്ന നിലയിൽ ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകൾ നമ്മൾ തേടേണ്ടത്” അംബേദ്കർ എഴുതി. ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹികമായ നിലനിൽപ്പിന് സാഹോദര്യം അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷ സാംസ്കാരിക അധീശത്വത്തിന്റെ രാഷ്ട്രീയപാഠം കൊണ്ട് അത് സാക്ഷാത്കരിക്കാൻ ആവില്ല. വംശീയ വിദ്വേഷത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൂടെ അധികാരത്തിലെത്തിയവർക്ക്  അത് മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ രാജ്യത്തെ സാധാരണ മനുഷ്യരുടെ അവകാശങ്ങൾക്ക് കാവലാളാകേണ്ടുന്ന ഭരണഘടനാ കോടതികൾ അങ്ങനെ ആയിക്കൂടാ. 

ഇവിടെ കോടതിക്ക് മുന്നിൽ രണ്ടുമൂന്നു സാധ്യതകൾ ആണുള്ളത്. ഇത് ഒരു ഭരണഘടനാ പ്രശ്നമായി പരിഗണിക്കാതെ യൂണിഫോം സംബന്ധിച്ച സർക്കുലർ നിയമവിരുദ്ധമാണോ എന്ന് മാത്രം പരിശോധിച്ചുകൊണ്ട് വിധിയെഴുതാം. അങ്ങനെ അത് നിയമവിരുദ്ധമാണെന്ന് കണ്ട് പ്രിയപ്പെട്ട മറ്റ് ഭരണ പ്രശ്നങ്ങളിലേക്ക് തൽക്കാലം പോകേണ്ടതില്ല. ഹൈക്കോടതി ചെയ്തതുപോലെ ഹിജാബ് ഇസ്ലാമിൻറെ ആവശ്യമതാചാരമല്ല എന്ന കണ്ടെത്തലിലേക്കാണ് വരുന്നതെങ്കിൽ പോലും, മതവിശ്വാസത്തിന് ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച ഭരണഘടന പ്രശ്നങ്ങൾ ശബരിമല പരിശോധിക്കും സുപ്രീംകോടതി 7 അംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതിൻറെ വിധി വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. യഥാതഥ സമത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചും വിധിയെഴുതാം. ഇത്തരം വിപുലമായ ചോദ്യങ്ങൾ ഉൾപ്പെടുന്ന കേസ് ആയതുകൊണ്ട് ഒരു ഭരണഘടനാ ബഞ്ച് ഇത് പരിശോധിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് എത്താനും മതി. എന്തായാലും വാദം പൂർത്തീകരിച്ച സ്ഥിതിക്ക്, മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ വിധി വരുമെന്നാണ് കരുതുന്നത്. ഭരണഘടന മൂല്യങ്ങളോടുള്ള സുപ്രീംകോടതിയുടെ പ്രതിബദ്ധതയാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന, അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിൻറെയും വിശാലാകാശങ്ങളെ മനസ്സിലാക്കുന്ന സമീപനം സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

First published in The Fourth News on 24/09/2022

Thefourthnews

ഗവർണറുടെ അധികാരവും അനിവാര്യതയും 

0

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ അസാധാരണമായ വാർത്ത സമ്മേളനത്തോടുകൂടി, ഗവർണർ പദവിയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ഗവർണറും ഗവൺമെന്റും തമ്മിലുള്ള കേവല രാഷ്ട്രീയ തർക്കങ്ങൾ എന്ന നിലയിൽ മാത്രമല്ല, ഭരണഘടനാപരമായി ഗവർണറുടെ അധികാരങ്ങളെക്കുറിച്ചും, അതിൻറെ പരിമിതികളെക്കുറിച്ചും, ഗവർണർ  പദവിയുടെ ആവശ്യകതയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വിമർശനങ്ങൾ ഉയരുന്നത് ചരിത്രത്തിൽ ആദ്യമായല്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ എൻ ടി രാമറാവുമാണ് ഗവർണർ പദവി അനാവശ്യമാണ് എന്ന വാദം ഏറ്റവും ശക്തമായി ഉന്നയിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഗവർണർ ആയിരുന്ന രാംലാലിന്റെ നേതൃത്വത്തിൽ നടന്ന ഭരണഘടനാധ്വംസനമാണ് അദ്ദേഹത്തിനെ ഇത്തരമൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്. മധ്യപ്രദേശ് ഗവർണർ ആയിരുന്ന ഡോക്ടർ പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ എം മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാര പദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണറായിരിക്കേ, വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണ് എന്ന് പറയുകയുണ്ടായി. ഇതു സംബന്ധിച്ച കൃത്യമായ അഭിപ്രായ രൂപീകരണത്തിന് ഗവർണർ പദവിയുടെ ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാതലത്തിൽ ഇന്ത്യക്കാർക്ക് നൽകുവാൻ ബ്രിട്ടീഷുകാർ തയ്യാറാക്കിയ, 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം, പ്രവിശ്യകളിൽ, പരിമിതമായ വോട്ട് അവകാശത്തിലൂടെയെങ്കിലും, ജനപ്രതിനിധി സഭകൾ ഉണ്ടായി. പ്രവിശ്യകൾക്കു മേൽ അധികാരം ഉറപ്പിക്കാനായി ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ നേതൃനിരയിലുള്ളവർ ഇതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിർമ്മാണസഭ ഗവർണർമാരെ നിലനിർത്താൻ തീരുമാനിച്ചു. രണ്ടു കാരണങ്ങളാലാണ് അത്. 

ഒന്ന്, സ്വാതന്ത്ര്യാനാനന്തരം ഇന്ത്യൻ രാഷ്ട്രരൂപീകരണം അത്യന്തം ശ്രമകരമായ  ദൗത്യമായിരുന്നു. അനേകം നാട്ടുരാജ്യങ്ങളും  വേഷ-ഭാഷ-സാംസ്കാരിക-ജാതി-മത വൈവിധ്യവും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുമായി സ്വാതന്ത്ര്യത്തിന്റെ അപരിചിത മണ്ഡലത്തിലേക്ക് നടന്നു കയറുമ്പോൾ, ഈ രാജ്യം എത്ര നാൾ ഇങ്ങനെ നിലനിൽക്കും എന്നതായിരുന്നു രാഷ്ട്രീയ പണ്ഡിതരുടെ ഏറ്റവും വലിയ ആശങ്ക. ജനാധിപത്യത്തിന്റെ നിലനിൽപ്പും രാജ്യത്തിൻറെ അഖണ്ഡതയും ആയിരുന്നു രാഷ്ട്രശില്പികൾക്ക് മുന്നിലെ പ്രഥമപരിഗണന. അതുകൊണ്ടുതന്നെ അടിസ്ഥാന പ്രമാണമായി ഫെഡറലിസമുണ്ട് എന്ന് പറയുമ്പോഴും, സാധാരണ ഫെഡറൽ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി യൂണിയൻ ഗവൺമെന്റിന് വളരെയധികം അധികാരങ്ങൾ അനുവദിച്ച് നൽകുന്ന സംവിധാനമാണ് നമ്മുടേത്. രാജ്യത്തിൻറെ അഖതണ്ഡതയ്ക്ക് ശക്തമായ  കേന്ദ്ര ഗവൺമെൻറ് അനിവാര്യമാണ് എന്ന കാഴ്ചപ്പാടായിരുന്നു അതിന് പിന്നിൽ. സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയമുള്ള ജനപ്രതിനിധികളുടെ അഭാവം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഗവർണർക്ക് കഴിയും എന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഇതൊക്കെക്കൊണ്ടാണ്, ഒരു കൊളോണിയൽ ശേഷിപ്പ് ആണെങ്കിലും, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കിടയിലെ പാലം എന്ന നിലയ്ക്ക് ഗവർണർ പദവി നിലനിർത്തിയത്.  

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉണ്ടായിരുന്ന അതേ ജോലിയല്ല ഒരു സ്വതന്ത്ര ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കിൽ ഗവർണർക്കുള്ളത്. ഇത് സംബന്ധിച്ച് ഭരണഘടനാ നിർമ്മാണ സമിതിയിൽ നടന്ന സംവാദങ്ങൾ  ചില ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. രാഷ്ട്രപതി പദവിക്ക് എന്നതുപോലെ, ഗവർണർ പദവിയിലേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്തണം എന്നൊരു നിർദ്ദേശമാണ് ആദ്യം മുന്നോട്ടു വന്നത്. എന്നാൽ ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല. “പ്രഗൽഭരായ ആളുകളെ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാനാണ് ഗവർണർ പദവി ഉപയോഗിക്കേണ്ടത്. വൈജ്ഞാനിക രംഗത്ത് മികവുള്ള ആളുകൾക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട്, അതിൽ വിജയിക്കുവാനുള്ള കഴിവോ, ആവേശമോ ഉണ്ടായിക്കൊള്ളണമെന്നില്ല.” നെഹ്റു അഭിപ്രായപ്പെട്ടു. അംബേദ്കറും ഇലക്ഷൻ വേണമെന്ന ആവശ്യത്തോട് യോജിച്ചില്ല. ജനഹിതത്തിലൂടെ അധികാരത്തിൽ വന്ന രണ്ടുപേർ, മുഖ്യമന്ത്രിയും ഗവർണറും, ഒരേസമയം സംസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നത് അധികാര സംഘർഷങ്ങൾക്ക് ഇടയാക്കും എന്ന് അദ്ദേഹം കരുതി. ഗവർണർ, സംസ്ഥാനങ്ങളുടെ ഔപചാരിക തലവനായി തുടരുമ്പോഴും ഭരണനിർവഹണം ജനാധിപത്യപരമായി തെരഞ്ഞെടുത്ത മന്ത്രിസഭ മുഖാന്തമായിരിക്കും എന്നായിരുന്നു കാഴ്ചപ്പാട്. പൊതു സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്ന അടിയന്തരഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, അത് കേന്ദ്ര ഗവൺമെൻറിന് റിപ്പോർട്ട് ചെയ്യുക എന്ന കാര്യത്തിലേക്ക് മാത്രമായി ഗവർണറുടെ അധികാരങ്ങൾ  പരിമിതപ്പെടുത്തണമെന്ന അഭിപ്രായമായിരുന്നു സർദാർ പട്ടേലിന്.

ഭരണഘടന പ്രകാരം ഗവർണറുടെ അധികാരങ്ങളും കടമകളും എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. ഭരണഘടനയിലെ  153 മുതൽ 234 വരെയുള്ള അനുഛേദങ്ങളാണ് ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 154 അനുസരിച്ച് സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എല്ലാം ഗവർണറിൽ നിക്ഷിപ്തമാണ്. ഈ അധികാരങ്ങൾ ഭരണഘടനാനുശ്രതമായി നേരിട്ടോ ഉദ്യോഗസ്ഥർ വഴിയോ നടപ്പിലാക്കാം എന്നാണ്. ഭരണഘടനയുടെ കരട് രൂപത്തിൽ “the executive power of the state shall be vested in the governor and maybe exercised by him either directly or through officers subordinate to him in accordance with this constitution.” എന്നായിരുന്നു ചേർത്തിരുന്നത്. എന്നാൽ പിന്നീട് അതിൽ, maybe എന്നത് മാറ്റി shall be എന്നു ചേർത്തു. അതിലൂടെ, ഗവർണറുടെ അധികാര നിർവഹണം ‘നിർബന്ധമായും’ ഭരണഘടനാനുശ്രതമായിരിക്കണം എന്നുറപ്പിക്കുകയാണ് ഭരണഘടന നിർമ്മാണസഭ ചെയ്തത്. അനുഛേദം 159 പ്രകാരം ഭരണഘടനയെയും നാട്ടിലെ നിയമത്തെയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊള്ളാം എന്ന് പ്രതിജ്ഞ ചെയ്താണ് ഗവർണർ അധികാരമേൽക്കുന്നത്. 

അനുഛേദം 161, സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള നിയമങ്ങൾക്ക് കീഴിലെ ശിക്ഷാനടപടികൾ റദ്ദ് ചെയ്യുവാനോ, ഇളവ് നൽകുവാനോ, മാപ്പ് നൽകുവാനോ ഉള്ള അധികാരം ഗവർണർക്ക് നൽകുന്നു. അനുഛേദം 163 ആണ് മന്ത്രിസഭയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഭരണഘടനാപരമായി സ്വന്തം വിവേചന അധികാരം ഉപയോഗിക്കേണ്ടി വരാത്ത വിഷയങ്ങളിലെല്ലാം, ഗവർണറെ സഹായിക്കുവാനും ഉപദേശങ്ങൾ നൽകുവാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്നാണ് അനുച്ഛേദം നിർദ്ദേശിക്കുന്നത്.  (There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion ). ഇവിടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൽ ഗവർണറുടെ കടമ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്നും പ്രകടമായ വ്യത്യാസം നമുക്ക് കാണാൻ കഴിയും. ആക്ടിലെ സെക്ഷൻ 50 ഇങ്ങനെയാണ്: “There shall be a council of ministers to aid and advice the Governor in the exercise of his functions, except insofar as he is by or under this Act required to exercise his functions or any of them in his discretion: Provided that nothing in this subsection shall be construed as preventing the Governor from exercising his individual judgment in any case whereby or under this Act he is required so to do.” ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 163(1)ല്‍ ‘വൈയക്തിക ബോധ്യം’ എന്ന പ്രയോഗമില്ല. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.

ഭരണഘടനാ നിര്‍മാണ സഭയില്‍ പണ്ഡിറ്റ് ഹൃദയനാഥ് കൂന്‍ശ്രു ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ബി. ആര്‍. അംബേദ്കര്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്:”The clause is a very limited clause; it says: ‘except in so far as he is by or under this Constitution’. Therefore, Article 143 will have to be read in conjunction with such other Articles which specifically reserve the power to the Governor. It is not a general clause giving the Governor power to disregard the advice of his ministers in any matter in which he finds he ought to disregard’ അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, കരട് ഭരണഘടനയിലെ  143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും, വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും, അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ് എന്നും അംബേദ്കര്‍ പ്രസ്താവിച്ചു.

വിവിധ മേഖലകളിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ 1983-ല്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഗവര്‍ണറുടെ കടമകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘required’ എന്ന വാക്ക് ഉള്ളതുകൊണ്ട് തന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നും വിശദീകരിക്കുന്നു (Sarkaria, 1983).

അനുഛേദം 174 നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും പിരിച്ചുവിടാനുമുള്ള അധികാരം ഗവർണർക്ക് നൽകുന്നു. ഇതിനെ പ്രതി,  2016-ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി.  ആ കേസിൽ, സുപ്രീംകോടതി ഗവർണറുടെ വിവേചന അധികാരം സംബന്ധിച്ച്, വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ വിവേചനാധികാരം പ്രധാനമാണെന്നും അത് ഭരണഘടനാപരമാണെന്നും ആയിരുന്നു എന്നായിരുന്നു ഗവർണറുടെ വാദം. “ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയാണ്, തീരുമാനമെടുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മനോവ്യാപാരം അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാനാകൂ. ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണറുടെ ഭരണപരമായ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അനുച്ഛേദം 163(2) ആകട്ടെ ഗവര്‍ണറുടെ വിവേചനാധികാര പ്രയോഗം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നു പറയുന്നു. നിയമസഭാ പ്രവര്‍ത്തനങ്ങളിലുള്ള ഗവര്‍ണറുടെ ഇടപെടലുകളാകട്ടെ അനുച്ഛേദം 212 അനുസരിച്ച് നിയമനിര്‍മാണ സഭകള്‍ക്കുള്ള പരിരക്ഷയുടെ പരിധിയില്‍ വരുന്നതുമാണ്. അനുച്ഛേദം 174 പ്രകാരം നിയമസഭാ സമ്മേളനം വിളിക്കുവാനും മാറ്റി വെയ്ക്കുവാനും പിരിച്ചു വിടുവാനുമെല്ലാമുള്ള അവകാശം ഗവര്‍ണര്‍ക്കാണ്.” അതുകൊണ്ടു തന്നെ സ്പീക്കറുടെ ഹരജി തള്ളിക്കളയണം എന്നാണ് വാദിച്ചത്. സുപ്രീംകോടതി പക്ഷേ, ഈ വാദങ്ങള്‍ തള്ളി. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ് എന്ന് കോടതി വിലയിരുത്തി:

“മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകൂ. യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അതു മാറ്റി വയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്ക് ഉള്ളു. ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്. അനുച്ഛേദം 163 പ്രകാരമുള്ള വിവേചനാധികാരം അനുച്ഛേദം 174-ന് ബാധകമല്ല. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. സ്വന്തം നിലയില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല.” എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കി.

അനുഛേദം 200 ആണ് ബില്ലുകൾക്ക് അംഗീകാരം നൽകാനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുകയോ, നിരാകരിക്കുകയോ, രാഷ്ട്രപതിയുടെ  പരിഗണനക്കായി സമർപ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഗവർണർക്കുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യണമെന്നും  ഭരണഘടന പറയുന്നു. ബില്ല് അംഗീകരിക്കാം, അല്ലെങ്കിൽ കാര്യകാരണസഹിതം പുന പരിശോധനയ്ക്ക് വേണ്ടി നിയമസഭയ്ക്ക് തിരിച്ചയക്കാം, ഭേദഗതികൾ നിർദ്ദേശിക്കാം. തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും സമർപ്പിച്ചാൽ, അത് ഗവർണർ അംഗീകരിച്ചേ മതിയാവൂ. അല്ലാതെ നിയമസഭ പാസാക്കിയ ബില്ല് താൻ ഒപ്പിടുകയില്ല എന്നു പറയാനുള്ള അധികാരമൊന്നും ഗവർണർക്ക് ഭരണഘടന നൽകുന്നില്ല. ഒപ്പിടുന്നതിനുള്ള കാലാവധി ഭരണഘടനയിൽ നിശ്ചയിച്ചിട്ടില്ല എന്നും, അതുകൊണ്ട് എത്ര കാലം വേണമെങ്കിലും ഗവർണർക്ക് ബില്ലുകൾ തടഞ്ഞു വയ്ക്കാൻ കഴിയും എന്നുമുള്ള വാദം ശരിയല്ല. ജനാധിപത്യ സംവിധാനത്തിന് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് ജനഹിതമനുസരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാണ്. ആ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുക എന്നതാണ് ഗവർണറുടെ കടമ. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു കൊള്ളാം എന്ന് പ്രതിജ്ഞയെടുത്ത് അധികാരം ഏൽക്കുന്ന ഗവർണർക്ക് സംസ്ഥാനത്തെ ഗവൺമെൻറിൻറെ പ്രവർത്തനങ്ങളെ അട്ടിമറിക്കുവാനോ, മരവിപ്പിക്കുവാനോ, തടസ്സപ്പെടുത്തുവാനോ അവകാശമില്ല. 

മറ്റൊരു മാർഗം,  ബില്ലുകൾ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കാം എന്നതാണ്. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതോ, കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതോ, കേന്ദ്ര നിയമത്തിന്റെ ലംഘനമാകുന്നതോ, മൗലിക അവകാശങ്ങളെ ബാധിക്കുന്നതോ ആയിട്ടുള്ള നിയമങ്ങളാണ് ഇങ്ങനെ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടാൻ കഴിയുക. ഇവിടെ ഇപ്പോൾ പരിഗണനയ്ക്കിരിക്കുന്ന, ലോകായുക്ത ബില്ലോ സർവകലാശാല ബില്ലോ ഹൈക്കോടതിയുടെ പ്രവർത്തനത്തെയോ അധികാരത്തെയോ ബാധിക്കുന്നതല്ല. കേന്ദ്രസർക്കാറിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ളതുമല്ല. അതുകൊണ്ട് അങ്ങനെയും വൈകിപ്പിക്കുന്നത് സാധ്യമല്ല. 

തമിഴ്നാട്ടിൽ രാജീവ് ഗാന്ധി വധക്കേസ് പ്രതിവാളിന്റെ ശിക്ഷ ഇളവ് ഇളവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നിർദ്ദേശം വെച്ച് താമസിക്കുകയും, പിന്നീട് സുപ്രീംകോടതി ഇടപെടും എന്ന ഘട്ടം വന്നപ്പോൾ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്ത ഗവർണറുടെ നടപടിയോട് കോടതിയുടെ പ്രതികരണം എന്തായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. മന്ത്രിസഭ നിർദേശങ്ങൾ അനന്തമായി വെച്ച് താമസിക്കുവാനോ, സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെ സംബന്ധിച്ച് നിർദ്ദേശങ്ങൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനോ, ഗവർണർക്ക് അധികാരമില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. (AG Perarivalan vs State of Tamilnadu & Anr).

ഗവർണറുടെ മറ്റൊരു സുപ്രധാന അധികാരം അനുഛേദം 356 ആണ്. ഒരു സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടായാൽ സംസ്ഥാന മന്ത്രസഭയെയും പിരിച്ചുവിടുവാനുള്ള നിർദ്ദേശം രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള അധികാരമാണിത്. പൊതുവേ ‘രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക’ എന്ന് അറിയപ്പെടുന്ന അത്തരം സന്ദർഭങ്ങളിൽ സംസ്ഥാന നിയമസഭയുടെ അധികാരങ്ങൾ ഗവർണർ ഏറ്റെടുത്തു പ്രവർത്തിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള അനുച്ഛേദമാണ് ഇത്. ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ദുരുപയോഗം ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്യൂണിസ്​റ്റ്​ പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുനൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി.എഫ്) സഖ്യത്തെ തഴഞ്ഞ്​ കോൺഗ്രസിനെയാണ് ഗവർണർ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട് കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തുനിന്നു ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ് രാജാജിയെ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢിദിനത്തിലായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. 1959 ൽ കേരള സർക്കാറിനെ അട്ടിമറിച്ചതുമുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദിയൂരപ്പക്ക്​ 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദേശം ചെയ്ത പുതുച്ചേരി ​െലഫ്​. ഗവർണറുടെ നടപടിയും, അരുണാചൽ പ്രദേശിൽ അവസാനം കലിഖോ പുലി​​െൻറ ആത്മഹത്യയിൽ കലാശിച്ച അധികാര വടംവലിയും ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യത്തെ അപകടപ്പെടുത്തിയതി​​ൻറെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

1994ലെ എസ് ആർ ബൊമ്മൈ കേസ് ആണ്  അനുച്ഛേദം 356 സംബന്ധിച്ച സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട തീരുമാനം. സർക്കാരിയാ കമ്മീഷൻറെ  നിർദേശങ്ങൾ പരിഗണിച്ച സുപ്രീംകോടതി, സംസ്ഥാനങ്ങളിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കേവല ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളിലല്ല, ഭരണം പൂർണ്ണമായും അസാധ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് 356 ഉപയോഗിക്കാൻ കഴിയൂ എന്ന് വിധിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച രാഷ്ട്രപതിയുടെ വിവേകപൂർണ്ണമായ വിലയിരുത്തലിനെ കോടതിക്ക് പരിശോധിക്കാൻ കഴിയില്ലെങ്കിലും, അത്തരം തീരുമാനത്തിലേക്ക് എത്തിച്ചേരാൻ ആധാരമാക്കിയ രേഖകൾ, ഗവർണറുടെ റിപ്പോർട്ടടക്കം, പരിശോധിക്കുവാൻ കഴിയും എന്നായിരുന്നു സുപ്രീംകോടതി വിധി. സ്വേച്ഛാപരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ അരുണാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സംസ്ഥാന ഗവൺമെന്റുകളെ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.

ഇനിയും ഗവർണറുടെ വിവേചനാധികാരം  വരുന്നത് മന്ത്രിസഭാ രൂപീകരണത്തിന്റെ സമയത്താണ്. നിയമസഭ തെരഞ്ഞെടുപ്പ് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നാൽ ഈ വിവേചനാധികാരം പ്രധാനമാകും. 1952 മുതൽ ഇങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടെം സ്പീക്കർമാരെക്കൊണ്ട് സഭാനടപടികളിൽ തിരിമറിനടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്​ട്രീയക്കാർ തകിടം മറിച്ചു.ഗവൺമ​െൻറ്​ രൂപവത്​കരണത്തിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിൽ ഗവർണർ പദവി ഇല്ലാതെതന്നെ കാര്യങ്ങൾ സുഗമമായി നടത്താം. വ്യക്തമായചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്​ഷൻ കമീഷനോ, അതത് സംസ്ഥാനത്തെ ഹൈകോടതി ചീഫ് ജസ്​റ്റിസിനോ ഒക്കെ തീരുമാനമെടുക്കാവുന്നതേയുള്ളൂ. 

ഗവർണർ പദവി നിലനിർത്തുന്നതിനുള്ള ന്യായീകരണമായി ഭരണഘടനാ നിർമ്മാണ സഭയിൽ ഉയർന്നു വന്ന രണ്ട് വാദങ്ങൾ. ഒന്ന് രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെൻറ് ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുക. രണ്ട്, സംസ്ഥാനങ്ങളിൽ, ഭരണ രംഗത്ത് ആവശ്യമായ പ്രാഗൽഭ്യവും പരിചയവുമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭാവം. ഇവ രണ്ടും ഇന്ന് അപ്രസക്തമാണ്. കാരണം, സ്വാതന്ത്ര്യലബ്ധിയുടെ സമയത്തുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ച്, ഇന്ത്യ കെട്ടുറപ്പുള്ള ഒരു സ്വതന്ത്രപരമാധികാര രാജ്യമായി മാറിക്കഴിഞ്ഞു. രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് വിഘാതമാകുന്നത്ര ഗുരുതരമായ പ്രശ്നങ്ങളോ പ്രവർത്തനങ്ങളോ ഒരു സംസ്ഥാനത്തും നിലനിൽക്കുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിലേറെ ഭരണപരിചയവും വൈദഗ്ദ്യവുമുള്ള രാഷ്ട്രീയ നേതാക്കൾ വന്നു കഴിഞ്ഞു.  ഇനിയിപ്പോൾ സർക്കാർ രൂപവത്​കരണത്തിന് കാർമികത്വം വഹിക്കാനും ആർട്ടിക്കിൾ 356 വഴി റിപ്പോർട്ട് നൽകി പ്രസിഡൻറ്​ ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു ഗവർണർ പദവിയുടെ ആവശ്യമുണ്ടോ? ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജൻറ്​ മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത ഗവർണർപദവി ഒരു കൊളോണിയൽ ശേഷിപ്പാണ്. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗവർണർ-സർക്കാർ പോര്, ഇക്കാര്യം അടിവരയിട്ടു പറയുന്നു. 

കേരള ഗവർണർക്ക് ഒരുപക്ഷേ വളരെ വളരെ പ്രധാനമെന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളിലും ഗവൺമെന്റുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അതു പക്ഷേ അവതരിപ്പിക്കേണ്ടത് ഗവർണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉന്നതമായ ഭരണഘടനാ പദവിക്ക് യോജിച്ച തരത്തിലാണ്.  ഗവൺമെൻറുമായി അവധാനതയോടെ ചർച്ചചെയ്ത് തീരുമാനത്തിലെത്തേണ്ടതാണ്. മുൻപും ഗവർണർ സംസ്ഥാന സർക്കാരുമായി ഇടഞ്ഞിട്ടുണ്ട്. പൗരത്വം നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭകാലത്ത്, പ്രസ്തുത ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അത് തന്നെ അറിയിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഗവർണർ പ്രതിഷേധിച്ചിരുന്നു. ക്യാബിനറ്റ് തീരുമാനവും നിയമനിർമ്മാണവും സംബന്ധിച്ച കാര്യങ്ങൾ ഗവർണറെ മുഖ്യമന്ത്രി അറിയിക്കേണ്ടതുണ്ട് എങ്കിലും സുപ്രീംകോടതിയിൽ ഹർജി കൊടുക്കുന്നത് അദ്ദേഹത്തെ അറിയിക്കണമെന്ന് ഭരണഘടനാ ബാധ്യതയൊന്നും ഗവൺമെൻറിനില്ല. നിയമമങ്ങനെയാണെങ്കിലും, സൗഹൃദപരമായ ഒരു ബന്ധം പുലർത്തുന്നതിനു വേണ്ടി  മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഇക്കാര്യം ഗവർണറെ അറിയിക്കാമായിരുന്നു. ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകൾ പെരുമാറേണ്ടതും അത്തരത്തിലുള്ള വിശാലമായ മനോഭാവത്തോടുകൂടി ആയിരിക്കണം. എന്നാൽ കർഷക നിയമങ്ങൾക്കെതിരെയുള്ള സമരകാലത്ത് നിയമസഭ വിളിച്ചു ചേർക്കില്ല എന്ന് പ്രസ്താവിച്ചതിനും, ഇപ്പോൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന കാടടച്ചുള്ള ആരോപണങ്ങൾക്കും അത് ന്യായീകരണം ആകുന്നില്ല. 

സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഗവർണർക്ക് അതിർത്തി ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും കാണാം. പക്ഷേ നിയമനം കേരള ഹൈക്കോടതി ശരിവെച്ചതാണ് എന്ന കാര്യം നമ്മൾ മറക്കരുത്. വിവിധ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഞ്ഞൂറ്റി അറുപതോളം നിയമനങ്ങളിൽ, നാലോ അഞ്ചോ നിയമനങ്ങൾ മാത്രമാണ് വിവാദമായിട്ടുള്ളത്. അതിൽ പരാതികൾ ഉണ്ടെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നതാണ്. പകരം രാഷ്ട്രീയ നേതാക്കളെ പോലെ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗവർണർ പദവിക്ക് ചേരുന്ന നടപടിയാണോ എന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്. 

അദ്ദേഹത്തിൻറെ അടുത്ത ആരോപണം ബാലിശമാണെന്ന് എല്ലാവർക്കും അറിയാം. ഇർഫാൻ ഹബീബ് എന്ന വന്ധ്യ വയോധികൻ ഗവർണറെ വധിക്കാൻ ൾ ഗൂഢാലോചന നടത്തി, ആക്രമിച്ചു, എന്നൊക്കെ പറയുന്നത് അപഹാസ്യമാണ്. പൗരത്വം നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ടുള്ള ഗവർണറുടെ പ്രസംഗം ചില പ്രതിഷേധങ്ങൾക്ക് വഴിവെച്ചു എന്നതിനപ്പുറമൊന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളിൽ ഇല്ല. സംഭവം നടന്ന് മൂന്നുവർഷങ്ങൾക്ക് ശേഷം ഇത്തരമൊരു ആരോപണവുമായി ഗവർണർ മുന്നോട്ടുവരുന്നത് രാഷ്ട്രീയ ലാക്കോടെയാണ് എന്ന് കരുതുന്നവരുണ്ട്. കാരണം ആ വേദിയിൽ അദ്ദേഹം തന്നെ പ്രതിഷേധക്കാരെ അവഗണിച്ചാൽ മതി അവർക്കെതിരെ നടപടി ഒന്നും എടുക്കേണ്ടതില്ല എന്ന് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും എംപി ആയിരുന്ന കെ കെ രാജേഷിൻറെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാനാണ് ഗവർണർ ശ്രമിച്ചത്. 1986 മുതലെങ്കിലും താൻ ഒരു ആർഎസ്എസുകാരൻ ആണ് എന്ന് പറയുകയും, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് കേരളം സന്ദർശിച്ചപ്പോൾ അങ്ങോട്ട് പോയി അദ്ദേഹത്തെ കാണുകയും ചെയ്ത ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് ഇരുന്നുകൊണ്ട് കാണിക്കേണ്ട രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തനിക്കെതിരായ വധശ്രമത്തിന്റെയും മുഖ്യമന്ത്രിയുടെ ഇടപെടലുകളുടെയും  തെളിവുകൾ പുറത്തുവിടുന്നു എന്ന വലിയ അവകാശവാദങ്ങളോടെ സംഘടിപ്പിച്ച പത്രസമ്മേളനം വളരെ പഴയ വൈരാഗ്യങ്ങളുടെ ആവർത്തനമായി മാറിയത് ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കുന്നതായിരുന്നില്ല.

എന്തുകൊണ്ടാണ് ഗവർണർമാർക്ക് ഇങ്ങനെ പെരുമാറേണ്ടി വരുന്നത്? ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളു എന്നതാണ് സത്യം.

സിവില്‍ സര്‍വീസുകാരെ നീക്കം ചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണമെന്നാകില്‍, ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു. പലപ്പോഴും കേന്ദ്രത്തിൽ പുതിയ ഗവൺമെന്റുകൾ അധികാരത്തിൽ വരുമ്പോൾ ഗവർണർമാരുടെ കൂട്ട  പിരിച്ചുവിടലും പുതിയ നിയമനവും എല്ലാം ഉണ്ടാവുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടൊക്കെയാണ് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്. അങ്ങനെയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ശരണാലയമായി രാജ്ഭവനുകൾ മാറുന്നത്.

എന്തായാലും ഗവർണർ പദവിയുടെ അനിവാര്യതയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുവാൻ ഇതൊരു അവസരമാകട്ടെ.

First Published in True Copy Think on 22/09/2022

ആധാര്‍- വോട്ടര്‍ പട്ടികബാന്ധവം ആപത്ത്

0

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിക്കുവാൻ  ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പരസ്യമെങ്കിലും ശ്രദ്ധയിൽ പെടാത്തവർ വിരളമായിരിക്കും. 2015-ലാണ് ഇതിനു മുൻപ് ഇത്തരത്തിലൊരു നീക്കം നടന്നത്. അന്ന് സുപ്രീംകോടതി ഇടപെട്ട് അത് തടഞ്ഞു.   തെരഞ്ഞെടുപ്പ് നിയമത്തിലെയും ചട്ടങ്ങളിലെയും ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് ആധാർ-വോട്ടർ പട്ടിക ബാന്ധവത്തിന് വീണ്ടുമൊരുങ്ങുന്നത്. ഇതിന് വലിയ പ്രചാരണം നൽകുന്നുണ്ട് ഗവൺമെൻറ്. എന്നാൽ ആധാർ ബാന്ധവം നിർബന്ധിതമല്ല. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ഇത് ഐച്ഛികമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാകിലും ഭേദഗതി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് നിയമം ഇക്കാര്യത്തിൽ അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. “ആധാർ ഹാജരാക്കാത്തതിന്റെ പേരിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാതിരിക്കുകയോ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുകയോ ചെയ്യരുത്” എന്ന് പറയുമ്പോഴും “താഴെപ്പറയുന്ന മതിയായ കാരണങ്ങളാൽ” എന്നൊരു വ്യവസ്ഥ കൂടി എഴുതിച്ചേർത്തിരിക്കുന്നു. കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ, ഒരേയൊരു കാരണം മാത്രമാണ് ചേർത്തിരിക്കുന്നത്. അത് “ആധാർ ഇല്ല” എന്നുള്ളത് മാത്രമാണ്. നിയമവും ചട്ടവും വായിച്ചു മനസ്സിലാക്കിയ, അത് പാലിക്കുന്ന,  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, നിലവിൽ ആധാർ ഉള്ള എല്ലാവരും നിർബന്ധമായും വോട്ടർപട്ടികയിൽ അത് ചേർത്തിരിക്കണം എന്ന് നിർബന്ധം പിടിച്ചാൽ, അവരെ കുറ്റം പറയാൻ കഴിയില്ല. 

ആധാർ പദ്ധതിയുടെ ആരംഭഘട്ടം മുതൽ ഐച്ഛികമാണ് എന്നാൽ നിർബന്ധവുമാണ് എന്ന് അവസ്ഥ നിലനിൽക്കുന്നുണ്ട്. അതിൻറെ ഒരു സ്വാഭാവിക തുടർച്ചയാണ് തെരഞ്ഞെടുപ്പ് പട്ടികയിലും നമ്മൾ കാണുന്നത്. വോട്ടർപട്ടിക ശുദ്ധീകരിക്കാൻ എന്ന പേരിലാണ് നീക്കം നടക്കുന്നത്. ഇരട്ടിപ്പുകളും വ്യാജന്മാരെയും കണ്ടെത്താൻ ആധാർ സഹായിക്കുമത്രേ. ആധാർ പദ്ധതി കുറ്റമറ്റതാണ്, രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച വളരെ കൃത്യമായ വിവരങ്ങൾ മാത്രമാണ് അതിൽ ഉൾക്കൊണ്ടിരിക്കുന്നത്, വിരലടയാളവും കൃഷ്ണമണിയുടെ സ്കാനും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആധാർ വിവരശേഖരത്തിൽ ഇരട്ടിപ്പുകൾ ഉണ്ടാകില്ല, ആധാർ വഴി വോട്ടർപട്ടികയിലെ പിഴവുകൾ പരിഹരിക്കാൻ കഴിയും, എന്നിങ്ങനെയുള്ള മുൻധാരണകളുടെ പുറത്താണ് ആധാർ വോട്ടർ-പട്ടിക ബാന്ധവം പലരും പിന്തുണയ്ക്കുന്നത്. എന്നാൽ ഇവ ഓരോന്നും തെറ്റിദ്ധാരണകൾ ആണെന്ന് കാണാം.

ആധാർ വിവരങ്ങളുടെ വിശ്വാസ്യത

ആധാർ ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവ് പോലുമല്ല. രാജ്യത്ത് താമസിക്കുന്ന എല്ലാ ആളുകൾക്കും ലഭിക്കാൻ അർഹതയുള്ള ഒരു നമ്പറാണിത്. 182 ദിവസം രാജ്യത്ത് താമസിച്ചവർക്ക് ആധാർ ലഭിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ ഒരു ഘടകമാകുന്നത് വൈദേശികർക്ക് വരെ വോട്ടർപട്ടികയിൽ  കയറാനുള്ള അവസരം ഒരുക്കുകയേയുള്ളൂ.

ആധാറിനായി വിവരങ്ങൾ ശേഖരിക്കുന്നത്, പല പല ഏജൻസികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും താൽക്കാലിക ജീവനക്കാരാണ്. ആധാർ നൽകുന്ന പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ, ഇതിലെ വിവരങ്ങൾ പരിശോധിക്കുകയോ ഉറപ്പു വരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. 

ഇതിനോടകം,  ഇല്ലാത്ത ആളുകളെ ആധാറിനായി എൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേർക്കുക, പല ആളുകളുടെയും വിരലടയാളങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ആളെണ്ണം കൂട്ടാൻ ശ്രമിക്കുക, അങ്ങനെ വിവിധ തരത്തിലുള്ള ദുർനടപടികൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ള 50,000 എൻറോൾമെൻറ് ഏജൻസികളെ ആധാർ അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ ചേർത്ത എത്ര ആധാറിലെ വിവരങ്ങൾ ശരിയാണ്, എത്രയെണ്ണം വ്യാജമാണ്, എന്ന് കണ്ടെത്തുക അസാധ്യമാണ്. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാർ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ ഒന്നും തന്നെ തങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നൽകിയിട്ടുമുണ്ട്. 

ഒരു വോട്ടർ ഐഡി കാർഡ് നിങ്ങൾ പരിശോധിച്ചാൽ അതിലെ വിവരങ്ങൾ താലൂക്ക് ഇലക്ഷൻ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കാണാം. ഓരോ തിരിച്ചറിയൽ രേഖയിലും അങ്ങനെ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തലുണ്ടാവും. അതിലെ വിവരങ്ങൾക്ക് അവർ ഉത്തരവാദിയാണ് എന്നുകൂടിയാണ് അതിനർത്ഥം. അതിൽ പിഴവുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അതിനും അവർ ഉത്തരവാദിയായിരിക്കും. എന്നാൽ ആധാറിൽ അങ്ങനെ വിവരങ്ങൾ ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് ആരും ഉത്തരവാദിയുമല്ല. അതായത് ആരാലും പരിശോധിക്കാതെ ആരും സാക്ഷ്യപ്പെടുത്താതെ അല്പം സ്വാധീനം ഉണ്ടെങ്കിൽ ഏത് വിലാസത്തിലും, ഏത് വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമാക്കാൻ കഴിയുന്ന ‘ഒറിജിനൽ’ തിരിച്ചറിയൽ രേഖയാണ് ആധാർ. കശ്മീരിൽ പിടിയിലായ തീവ്രവാദികളുടെ  മുതൽ മൃഗങ്ങളുടെയും മാങ്ങയുടെയും ഹനുമാന്റെയും വരെ പേരിൽ ആധാർ  ഇറങ്ങിയിട്ടുണ്ട്. 

വിവിധ സിഎജി ഓഡിറ്റ് റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ട്. സർക്കാർ സ്കീമുകളിലെ ഇരട്ടിപ്പുകൾ ഒഴിവാക്കിക്കൊണ്ട്, വലിയ ലാഭം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ച ആധാർ ഡീ-ഡ്യൂപ്ലിക്കേഷന്‍ വഴി ഗണ്യമായ യാതൊരു ലാഭവും ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2019 ലെ സിഎജി റിപ്പോർട്ട് വലിയ വിമർശനമാണ് പദ്ധതിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ളത്. ആധാറിൽ ശേഖരിക്കപ്പെട്ട ബയോമെട്രിക്ക് വിവരങ്ങളുടെ ഗുണമേന്മ വളരെ താഴെയാണെന്നും, അതുകൊണ്ടുതന്നെ പലപ്പോഴും ഉപയോഗശൂന്യമായി മാറുന്നുവെന്നുമുള്ള കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് 145 ഡ്യൂപ്ലിക്കേറ്റ് ആധാറുകള്‍ എങ്കിലും യുഐഡിഎഐ സംവിധാനത്തിന് കീഴിൽ ഉണ്ടാകുന്നുണ്ടത്രേ. നാല് ലക്ഷത്തി എഴുപതിനായിരം ആധാർ വിവിധ കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആധാർ ഉപയോഗത്തിന്റെയും വിവരചോരണത്തിന്റെയും എത്രയോ വാർത്തകളാണ് വർഷങ്ങളായി നാം കേൾക്കുന്നത്. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ കരിഞ്ചന്തയിൽ ലഭ്യമാകും എന്നുള്ള വാർത്ത ‘ദി ട്രിബ്യൂൺ’  പുറത്തുവിട്ടിരുന്നു. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്, ആധാർ വെരിഫിക്കേഷൻ പിഴവുകൾ കാരണം ചുരുങ്ങിയത് മൂന്നു കോടി ജനങ്ങൾക്കെങ്കിലും റേഷൻ നഷ്ടമായിട്ടുണ്ട്. ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ പിഴവുകൾ ഉപയോഗിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. വ്യാജ വിരലടയാളങ്ങൾ നിർമ്മിച്ചുകൊണ്ട് ആധാർ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങൾ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെടാത്തവർ അതിലേറെ ഉണ്ടാവുമെന്ന് തീർച്ച.ഇത്തരത്തിൽ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു തിരിച്ചറിയൽ രേഖ, വോട്ടർ പട്ടികയ്ക്ക് ആധാരമാക്കുന്നത് വളരെ വിപുലമായ  അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം തയ്യാറാക്കുന്ന വോട്ടർ പട്ടിക കൂടി കളങ്കപ്പെടുത്താനേ ഉപകരിക്കൂ.

ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നിരീക്ഷണ സംവിധാനം

ആധാർ സ്വകാര്യതയെ ബാധിക്കും എന്ന കാര്യത്തിൽ ഇന്ത്യൻ സുപ്രീംകോടതിക്ക് പോലും സംശയം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജൻസികൾക്കും സബ്സിഡികൾ ഒഴികെയുള്ള മറ്റ് കാര്യങ്ങൾക്കും ആധാർ നിർബന്ധമാകുന്നത് ഭരണഘടന വിരുദ്ധമാണ് എന്ന്  വിധിയെഴുതി. ഒരു കേന്ദ്രീകത വിവരസഞ്ചയം പലതരത്തിലുള്ള ദുരുപയോഗങ്ങൾക്ക് സാധ്യത ഒരുക്കുന്നുണ്ട്. വൻവിവര വിശകലന സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് എന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോൾ നമുക്ക് മനസ്സിലായതാണ്. 

 വിവിധ ഡാറ്റ പോയിന്റുകൾ ഉപയോഗിച്ചുകൊണ്ട് ഒരു വ്യക്തിയുടെ പ്രൊഫൈൽ നിർമ്മിക്കുന്നു. ഓരോ വ്യക്തിയുടേയും ജാതിമതഭാഷാ സ്വത്വങ്ങൾക്കും, അഭിരുചികള്‍ക്കും, ദൗര്‍ബല്യങ്ങള്‍ക്കും, അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി, അതിനെ മാനസികമായി പരുവപ്പെടുത്താനും സ്വാധീനിക്കാനും കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായും, വീഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണത്.

2015 ആന്ധ്രപ്രദേശിലും പിന്നീട് പുതുച്ചേരിയിലും നമ്മൾ ഇത് കണ്ടതാണ്. തെലുങ്കാന തെരഞ്ഞെടുപ്പിന് മുൻപ് ഭരണകക്ഷിക്ക് സംസ്ഥാന സർക്കാരിന്റെ ‘സ്റ്റേറ്റ് റസിഡൻഷ്യൽ ഡേറ്റ ഹബ്ബ്’ എന്ന ആധാർ വിവരശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നു എന്നും, പ്രചാരണത്തിന് അത് ഉപയോഗിച്ചു എന്നും നമുക്കറിയാം. ഇത് രാജ്യ വ്യാപകമായി ആവർത്തിക്കാനുള്ള അവസരം ഒരുങ്ങുകയാണ് ഇപ്പോൾ. അക്കാലത്ത് 55 ലക്ഷം പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ട് ചെയ്യാൻ എത്തിയ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പേര് വോട്ടർപട്ടികയിൽ ഇല്ല എന്ന് കണ്ടു മടങ്ങേണ്ടി വന്നു. ഇവരുടെ പേരുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുകയോ പരിശോധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത്തരത്തിൽ വോട്ടർപട്ടികകളിൽ വ്യാപകമായ തിരിമറികൾ നടത്തുവാനും വോട്ടർമാരെ മൈക്രോ ടാർഗറ്റ് ചെയ്യുവാനും ആധാർ വഴിയൊരുക്കും.

ഭരണഘടനയുടെ അനുഛേദം 224 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടതും പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. എന്നാൽ ഇവിടെ മറ്റൊരു ഏജൻസിയുടെ വിവരശേഖരം വോട്ടർ  പട്ടികയ്ക്ക് ആധാരമാവുകയാണ്. അതിലെ വിവരങ്ങൾ പരിശോധിക്കുകയും തിരുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരിക്കില്ല. അത് ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. ഒരു ഗവൺമെൻറ് സ്ഥാപനം (ആധാർ അതോറിറ്റി) തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ  നിരന്തരമായി ഇടപെടുന്ന സാഹചര്യമാണ് ഇതൊരുക്കുക.

ദേശീയ ജനസംഖ്യ രജിസ്റ്ററും ആധാറും

ടി എൻ ശേഷൻ ഇലക്ഷൻ കമ്മീഷനായിരിക്കുമ്പോൾ, തെരഞ്ഞെടുപ്പ് പട്ടികയിൽ എഴുതിച്ചേർത്ത ചുവന്ന നിറത്തിലുള്ള ഡി എന്ന അക്ഷരമാണ്, അസാമിൽ, ഇന്ന് നാം കാണുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, എൻ ആർ സി യുടെ ഒരു അടിസ്ഥാനം. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വളരെ വ്യാപകമായി തന്നെ, ഡൗട്ട് ഫുൾ എന്നർത്ഥമാക്കുന്ന ഡി എന്ന അക്ഷരം പല മനുഷ്യരുടെയും പേരിനു നേരെ വീണു. അവർ ഇന്ത്യൻ പൗരൻ അല്ലെന്നും അവരെ പുറത്താക്കേണ്ടതാണ്  എന്നുള്ള ആവശ്യങ്ങൾ ഉയർന്നുവന്നു. തുടർന്ന് ആസാമിൽ സംഭവിച്ചതെന്താണെന്ന് എല്ലാവർക്കും അറിയാം.

പൗരത്വ നിയമഭേദഗതിക്കു ശേഷം രാജ്യവ്യാപകമായി ജനസംഖ്യാ പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ആധാറിന്റെ അപകടകരമായ മറ്റൊരു സാധ്യത ചർച്ചയായത്. ആധാർ പദ്ധതിയുടെ ഉപജ്ഞാതാവായ നന്ദൻ നിലേകനി  തന്നെ ഒരു പരിപാടിയിൽ  ദേശീയ പൗരത്വ രജിസ്റ്ററിന്റെ ‘ബാക്ക് എൻഡ്’ ആധാർ ആയിരിക്കും എന്ന് പ്രസ്താവിക്കുകയുണ്ടായി. 2015 ഏപ്രിൽ പതിനാറാം തീയതി നടന്ന യോഗത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശമുണ്ടായി. യു.ഐ.ഡി.എ.ഐ. ഡയറക്ടർ ജനറലും യോഗത്തിൽ സന്നിഹിതനായിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രാലയത്തെ കൂടി അതിൻ്റെ ഭാഗമാക്കി. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾക്കൊപ്പമാണ് അത് ചേർത്തിരുന്നത്. 2019-ൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടിയുള്ള വിവരങ്ങൾ തുടക്കംകുറിച്ചപ്പോൾ ആധാർ വിവരം കൂടി ശേഖരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നു. 2020-ൽ ഏകദേശം 60 കോടി ആധാർ നമ്പറുകൾ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സമഗ്ര വിവരങ്ങൾക്കൊപ്പം ആധാർ നമ്പറും കൂടി ചേർത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറായിക്കഴിയുമ്പോൾ, അത് ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കാൻ കഴിയുക എന്നത് ഊഹിക്കാൻ പോലുമാവില്ല. 

ആധാർ എന്ന പൊതു തിരിച്ചറിയൽ സംഖ്യ ഉൾപ്പെട്ട വിവിധ ബൃഹദ് വിവരസഞ്ചയങ്ങൾ ഉയർത്താൻ ഇടയുള്ള സുരക്ഷാ പ്രശ്നങ്ങൾ പ്രവചനാതീതമായിരിക്കും. വോട്ടർ പട്ടികയിലേക്ക് വരുമ്പോൾ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്കാരമാണിത്.  സ്വകാര്യതാ ലംഘനം മാത്രമല്ല,  2018-ലെ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ആധാർ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള’, ഒരു ഡേറ്റ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന നിലപാട് എടുത്തിട്ടുള്ള സംസ്ഥാന ഗവൺമെൻറ് അതിന് അരങ്ങൊരുക്കുന്ന ആധാർ വോട്ടർപട്ടിക ബാന്ധവത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

first published in True Copy Think on 30/08/2022

ഭരണഘടനാകോടതി ‘ഭരണകൂടകോടതി’ ആയി മാറുന്നുവോ?

0

സുപ്രീംകോടതി “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്.

പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെയുള്ള നിതാന്തജാഗ്രതയാണ് ജനാധിപത്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ അന്തഃസത്ത. നമ്മുടെ ഭരണഘടനയിലും ഭരണഘടനാകോടതികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അത്തരത്തിലാണ്. ഭരണകൂടങ്ങള്‍ അധികാരസീമകള്‍ ലംഘിക്കുമ്പോഴൊക്കെയും ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ നേരിട്ട് സമീപിക്കാന്‍ പൗരർക്ക്​ അനുച്ഛേദം 226-ഉം 32-ഉം ഭരണഘടന അധികാരം നല്‍കുന്നു. സുപ്രീംകോടതി തന്നെ  “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രയേറെ അഭിമാനകരമായ ഭൂതകാലമല്ല സുപ്രീംകോടതിയുടേത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. 

34 ജഡ്ജിമാരും നിരവധി ബെഞ്ചുകളുമുള്ള സുപ്രീംകോടതിയില്‍, ഓരോ ബെഞ്ചും ഓരോ കോടതിയും, ഓരോ കോടതിക്കും ഓരോ നൈയാമികദര്‍ശനവും എന്ന സാഹചര്യമുണ്ട്. അതായത്, കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിന്റെ ഉള്ളടക്കം കൊണ്ട്, കേസിന്റെ ഫലത്തെ നിര്‍ണയിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. ബെഞ്ചുകള്‍ നിര്‍ണയിക്കാനുള്ള ചോദ്യംചെയ്യപ്പെടാത്ത അധികാരം കൈവശമുള്ള ചീഫ് ജസ്റ്റിസുമാര്‍, അത്  “വേണ്ടവിധം’ ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഓരോ ബെഞ്ചിന്റെയും ഓരോ ജഡ്ജിയുടെയും വിധിന്യായങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിനും വിശകലനങ്ങള്‍ക്കും വിധേയമാകാറുണ്ട്. സുപ്രീംകോടതിയില്‍ നിന്ന്​, ഈയിടെ വിരമിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അത്തരത്തില്‍ വിലയിരുത്തപ്പെടേണ്ട ന്യായാധിപനാണ്. സുപ്രീംകോടതി ഒരു ഭരണകൂട കോടതിയായി മാറുന്നു എന്ന വിമര്‍ശനം ഉയരുമ്പോള്‍, അതിനെ സാധൂകരിക്കുന്ന ഒരുപിടി വിധിന്യായങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ആധാര്‍ കേസ് മുതല്‍, ഇ.ഡി.യുടെ പരമാധികാരത്തിന് മേലൊപ്പ് ചാര്‍ത്തിയ കള്ളപ്പണനിയമം സംബന്ധിച്ച കേസ് വരെ ഭരണകൂട താത്പര്യങ്ങള്‍ക്ക് ഗുണകരമാംവിധമുള്ള നിയമവ്യാഖ്യാനമാണ് നമുക്ക് കാണാനാവുക. 

ആധാര്‍ കേസ് 

ആധാര്‍ കേസില്‍, വിധിന്യായം എഴുതിയത് ജസ്റ്റിസ് എ.കെ. സിക്രി ആയിരുന്നെങ്കിലും അതിനുകീഴെ ഒപ്പുചാര്‍ത്തിയവരില്‍ ഒരാളാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍. ഭരണഘടനാപരമായ പരിശോധനപ്രക്രിയയെ കീഴ്‌മേല്‍ മറിച്ച വ്യാഖ്യാനതന്ത്രമാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് പ്രധാന വിഷയങ്ങളാണ് ആധാറിനെതിരെ ഉന്നയിക്കപ്പെട്ടത്. ഒന്ന്, അത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നതായിരുന്നു. അതിന്റെ വിവിധ വശങ്ങള്‍ ഉന്നയിക്കുന്നവയായിരുന്നു പ്രധാന ഹര്‍ജികള്‍. മറ്റൊരു ഹര്‍ജി ആധാര്‍ ഒരു “ധനനിയമ’മായി പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ് എന്നതായിരുന്നു. രാജ്യത്തിന്റെ സഞ്ചിതനിധിയില്‍ നിന്നുമുള്ള ധനവിനിയോഗം മാത്രം സംബന്ധിച്ച ബില്ലുകളാണ്  “ധനബില്ലു’കള്‍. അവ പാസാക്കുന്നതിന് രാജ്യസഭയുടെ അംഗീകാരം വേണ്ട. പ്രഥമദൃഷ്ട്യാ, ധനബില്‍ അല്ലാത്ത ആധാര്‍ ബില്ല്, ധനബില്ല് ആയി സാക്ഷ്യപ്പെടുത്തി, രാജ്യസഭയെ മറികടന്നുകൊണ്ട് പാസാക്കിയെടുത്ത നടപടിയാണ് ചോദ്യംചെയ്തത്. ആധാറിന്റെ പ്രധാന കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഇതുകൂടി, അതിനൊപ്പം കൂട്ടിച്ചേര്‍ത്താണ് സുപ്രീംകോടതി ഈ നീതിന്യായ സര്‍ക്കസ് കളിച്ചത്.

ഹര്‍ജിക്കാരുടെ പല വാദങ്ങളും വസ്തുതകളും കണ്ടില്ലെന്നു നടിച്ചാണ് ആധാര്‍ പദ്ധതി ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചത്. അതിന്റെ ഭാഗമായി നഗ്‌നമായ അവകാശലംഘനത്തിന് വഴിവയ്ക്കുന്ന പല വകുപ്പുകളും റദ്ദുചെയ്യുകയും ചെയ്തു. സ്വകാര്യ കമ്പനികളെ ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സെക്ഷന്‍ 57 ആണ് അതിലൊന്ന്. ഇത്തരം ഭാഗങ്ങളൊക്കെ റദ്ദാക്കിയതിനുശേഷമാണ് ആധാര്‍ “ധന ബില്ല്’ ആയിരുന്നോ എന്ന പരിശോധന നടത്തി, “ആയിരുന്നു’ എന്ന് വിധിയെഴുതുന്നത്. എന്നാല്‍ ബില്ലിന് സ്പീക്കര്‍ ധനബില്‍ ആയി അംഗീകാരം നല്‍കുമ്പോള്‍ ഈ റദ്ദ് ചെയ്ത വകുപ്പുകളെല്ലാം അതിന്റെ ഭാഗമായിരുന്നുവെന്നും, ആയതുകൊണ്ടുതന്നെ ഭൂരിപക്ഷ ബെഞ്ചിന്റെ അതിവിശാലമായ വ്യഖ്യാനം വച്ച് നോക്കിയാല്‍ പോലും അത് ധനബില്ല് അല്ലായിരുന്നുവെന്നുമുള്ള കാര്യം കോടതി സൗകര്യപൂര്‍വം മറന്നു. 

എന്നാല്‍ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ശരിയായ നിയമവീക്ഷണത്തിലൂടെ ആധാര്‍ ബില്‍ പ്രഥമദൃഷ്ട്യാ ധനബില്‍ അല്ലെന്ന് വിധിയെഴുതി. അതുകൂടാതെ, പദ്ധതിയാകെ തന്നെ ഭരണഘടനാവിരുദ്ധമാണെന്നും കണ്ടെത്തി. അദ്ദേഹം ഉന്നയിച്ച ഭരണഘടനാപ്രശ്‌നങ്ങള്‍ക്കൊന്നുമുള്ള മറുപടി ഭൂരിപക്ഷ വിധിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് പല വിദേശ രാജ്യങ്ങളുടെയും ഭരണഘടനാകോടതികള്‍ സമാനമായ കേസുകള്‍ പരിശോധിച്ചപ്പോള്‍, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാടാണ് ശരിയെന്നു വിലയിരുത്തിയിട്ടുണ്ട്.   എന്തായാലും സ്റ്റേറ്റിന്റെ താത്പര്യ സംരക്ഷണാര്‍ഥം നിയമം വ്യാഖ്യാനിക്കപ്പെട്ട ഒരു കേസായിരുന്നു അത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഭീമ കോറേഗാവ് കേസ് 

2018-ല്‍, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെറേറ, വേര്‍ണം ഗോണ്‌സാല്‍വസ്, വരാവര റാവു തുടങ്ങിയ സാമൂഹ്യ-അക്കാദമിക പ്രവര്‍ത്തകരെ ഭീമ കോറേഗാവ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ റോമിലാ ഥാപ്പറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വാദം പുരോഗമിക്കേ, ചീഫ് ജസ്റ്റിസ് മിശ്രയും ജസ്റ്റിസ് ചന്ദ്രചൂഡും പൊലീസ് നടപടിയെ ചോദ്യംചെയ്തിരുന്നു. ആദ്യ എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പിന്നീട് യാതൊരു തെളിവുമില്ലാതെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത് എന്തിനെന്നു കോടതി ചോദിച്ചു. തുടര്‍ന്ന് കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതെ കരുതല്‍ തടങ്കലില്‍ വച്ചാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് വന്നു.

2018 സെപ്തംബര്‍ 27-ന് വിധിപ്രസ്താവത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോള്‍, അതില്‍, രചയിതാവായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്ന പേര് കണ്ടപ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായി. എന്നാല്‍ പിറ്റേന്ന് അപ്രതീക്ഷിതമായി മറ്റൊരു വിധിന്യായം കൂടി ഉണ്ടാകുമെന്ന് അറിയിപ്പ് വന്നു. ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു ആ വിധിയെഴുതിയത്. ഗവണ്മെൻറ്​ വാദങ്ങളെ അപ്പാടെ അംഗീകരിക്കുന്നതും, പ്രത്യേക അന്വേഷണസംഘം എന്ന ആവശ്യത്തെ തള്ളിക്കളയുന്നതുമായിരുന്നു വിധി. ഹിയറിങ്ങിനിടെ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി ചീഫ് ജസ്റ്റിസ് മിശ്ര, ഖാന്‍വില്‍ക്കറിനൊപ്പം ചേര്‍ന്നു. എന്നാല്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജന വിധിയെഴുതി. “”തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടത്, ഹാജരാക്കിയ കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നില്ല, സുധാ ഭരദ്വാജ് “സഖാവ് പ്രകാശി’ന് അയച്ചുവെന്നു പറയുന്ന കത്തില്‍ 17 ഇടങ്ങളില്‍ മറാത്തി ഭാഷാ പദങ്ങള്‍ “ദേവനാഗരി’ ലിപിയില്‍ എഴുതിയിട്ടുണ്ട്; എന്നാല്‍ സുധ ഭരദ്വാജിന് മറാത്തി അറിയില്ല.” അങ്ങനെ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട് ആ വിധിയില്‍. 

എന്നാല്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ വിധി നോക്കുക. അധികാര ദുരുപയോഗവും ദുരുദ്ദേശ്യവും കണ്ടെത്താതെ, കുറ്റാരോപിതര്‍ക്ക് അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അനുവദിച്ചുനല്‍കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. “”ഈ കേസില്‍, അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന നിയമപരമായ തെളിവുകളില്ലാതെ, അഞ്ച് കുറ്റാരോപിതരെ അറസ്റ്റു ചെയ്തതിനെ ചോദ്യംചെയ്യാവുന്ന ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ, അന്വേഷണ ഉദ്യോഗസ്ഥരുടെ “ദുരുദ്ദേശ്യം’ തെളിയിക്കുന്ന  വസ്തുതകളൊന്നും ഹര്‍ജിയില്‍ കണ്ടെത്താനാകില്ല.” എന്നാണ് അദ്ദേഹം വിധിയില്‍ കുറിച്ചത്. അത് ഒന്നുകൂടി വായിച്ചുനോക്കിയാല്‍, നാം അത്ഭുതപ്പെടും. സത്യത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജന വിധിയില്‍ ചൂണ്ടിക്കാണിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് ഖാന്‍വില്‍ക്കറും വിശദീകരിക്കുന്നത്. അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംശയിക്കത്തക്കതാണ്. കുറ്റാരോപിതരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിയമപരമായ തെളിവുകള്‍ ഒന്നുമില്ല. എന്നിട്ടും പക്ഷെ, ഇതൊന്നും അന്വേഷണസംഘത്തിന്റെ ദുരുദ്ദേശ്യത്തിനു തെളിവാകുന്നില്ല എന്ന് പ്രസ്താവിച്ചുകളഞ്ഞു, അദ്ദേഹം. 

യു.എ.പി.എ ജാമ്യവ്യവസ്ഥ 

ഭീമ കോറേഗാവിന്റെ തുടര്‍ച്ചയെന്നോണം വന്നൊരു കേസാണ് വതാലി കേസ്. ഷുഹൂര്‍ അഹ്‌മദ്ദ് ഷാ വതാലി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ചെയ്യുന്ന ഇടപാടുകളിലുമേര്‍പ്പെട്ടു എന്നായിരുന്നു കേസ്. യു.എ.പി.എ. ആണ് നിയമം. വകുപ്പ് 43(ഡി) അനുസരിച്ച് ജാമ്യം ലഭിക്കണമെങ്കില്‍, “”പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ചതിനുശേഷം, കുറ്റാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ജാമ്യം കൊടുക്കാവൂ എന്നാണ്.” അതായത് ഫലത്തില്‍ ജാമ്യം കിട്ടാന്‍ സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ വതാലിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി മറ്റൊരു നിലപാടാണെടുത്തത്. “”എന്‍.ഐ.എ. ശേഖരിച്ച സാക്ഷിമൊഴികള്‍ ഇന്ത്യന്‍ തെളിവുനിയമപ്രകാരം സ്വീകാര്യമല്ല. അദ്ദേഹം എഴുതിയെന്ന് എന്‍.ഐ.എ. ആരോപിക്കുന്ന രേഖകളില്‍ അദ്ദേഹത്തിന്റെ ഒപ്പുള്ളതോ, ലെറ്റര്‍ പാഡില്‍ ഉള്ളതോ അല്ല. ബാങ്കിടപാടുകളിലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താവുന്നതൊന്നും ഇല്ല.” ഹൈക്കോടതി എഴുതി.

വിചാരണക്കോടതിവിധി റദ്ദുചെയ്ത്, വതാലിയ്ക്ക് ജാമ്യവും അനുവദിച്ചു ഹൈക്കോടതി. യു.എ.പി.എ. എന്ന കിരാതനിയമത്തില്‍, സാമാന്യനീതിയുടെ അംശം വിളക്കിച്ചേര്‍ത്ത മികച്ചൊരു വിധിയായിരുന്നു ആത്. എന്നാല്‍ സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി  നിലപാട് “അനുചിത’മെന്നു പ്രസ്താവിച്ചു. “”ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍, പൊലീസ് നല്‍കിയ തെളിവുകള്‍ കോടതി വിലയിരുത്തേണ്ടതില്ല, അന്വേഷണസംഘം സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിക്കുമ്പോള്‍, അതിന്റെ സമഗ്രതയില്‍ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി”, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എഴുതി. 

എന്‍.ജി.ഒ.കള്‍ക്ക് കൂച്ചുവിലങ്ങിടുന്നു

2020-ല്‍ വിദേശ ധനസഹായ നിയന്ത്രണനിയമത്തില്‍ (എഫ്.സി.ആര്‍.എ.) കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന ഭേദഗതികള്‍ വിവാദമായിരുന്നു. വിദേശസഹായം സ്വീകരിക്കുന്ന സംഘടനകള്‍ എസ്.ബി.ഐ.യുടെ ഒരു പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണം (വകുപ്പ് 17(1), 12(1)എ). ലഭിക്കുന്ന ഫണ്ട്, സബ്-ഗ്രാന്റുകളായി മറ്റു സംഘടനകള്‍ക്ക് നല്കാന്‍ പാടില്ല (വകുപ്പ് 7-ന്റെ ഭദഗതി). സ്വീകരിക്കുന്നയാള്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ലിങ്ക് ചെയ്തിരിക്കണം (വകുപ്പ് 12എ). അങ്ങനെ തുടങ്ങി പണം ചെലവഴിക്കുന്നതിന് പല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നതായിരുന്നു ഭേദഗതി. സുപ്രീംകോടതിയില്‍ ഇതിനെതിരെയുള്ള കേസ് പരിഗണിച്ചത് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് ആണ്. ഗവണ്മെന്റിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഉത്തരവ് എന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

കൃത്യമായ നിയമയുക്തിക്ക് പകരം “തീവ്ര ദേശീയതാവാദികള്‍’ നടത്തുന്നതുപോലെയുള്ള പൊള്ളയായ ഭാഷാപ്രയോഗങ്ങള്‍ ആയിരുന്നു വിധിയില്‍ കടന്നുവന്നത്. “”ഇന്ത്യ ഒരു വന്‍ശക്തിയായി വളരുന്ന രാജ്യമാണ്, നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പണം നമുക്ക് ആഭ്യന്തരമായി തന്നെ കണ്ടെത്താന്‍ കഴിയും” എന്ന അര്‍ഥത്തിലാണ് വിധി പോകുന്നത്. ഭേദഗതികള്‍ ഭരണഘടനയുടെ അനുച്ഛേദം 14, 19(1) സി, 21 എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം മതിയായ ആലോചനകള്‍ ഇല്ലാതെയാണ് തള്ളിയത്. വിധിയിലുടനീളം എന്‍.ജി.ഒ.കള്‍ എന്തോ രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണെന്ന മുന്‍വിധി പ്രകടമാണ്. സമീപകാലത്ത് എന്‍.ജി.ഒ.കളെ വ്യാപകമായി വേട്ടയാടുന്ന പശ്ചാത്തലത്തില്‍ കൂടി വേണം, സംഘം ചേരുക, പ്രതികരിക്കുക, എന്ന അടിസ്ഥാന മൗലികാവകാശത്തെ കളങ്കപ്പെടുത്തുന്ന ഈ വിധി മനസിലാക്കപ്പെടേണ്ടത്.  

സെന്‍ട്രല്‍ വിസ്ത പദ്ധതി 

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ പുതിയ പാര്‍ലമെൻറ്​ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ നിന്നാണ് തുടക്കം. ആ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. അത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. ആ അവസരത്തിലാണ് സുപ്രീംകോടതി, എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായത്. സെന്‍ട്രല്‍ വിസ്ത കമ്മിറ്റിയുടെ രൂപീകരണം, പദ്ധതിയ്ക്ക് നല്‍കിയ അനുമതി, പദ്ധതിക്കായി ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവയായിരുന്നു പരിഗണനാവിഷയങ്ങള്‍. ഇതെല്ലം ശരിയായ ദിശയിലാണെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ വിലയിരുത്തിയപ്പോള്‍, ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് സന്‍ജീവ് ഖന്ന വിയോജിച്ചു. കേവലം ഗസറ്റ് വിജ്ഞാപനം പബ്ലിക് നോട്ടീസിന് പകരമാകില്ല. എതിര്‍പ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിന്, പര്യാപ്തമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.” അദ്ദേഹം നിരീക്ഷിച്ചു.    

ഗുജറാത്ത് കലാപ കേസ്

2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്ഗ്രസ് എം.പി. ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുത്തതും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ആണ്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ആയിരുന്നു ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഐ.ജി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സുപ്രീംകോടതി കേസ് തള്ളി. എന്നാല്‍ വിമര്‍ശകരെ പോലും ഞെട്ടിച്ചത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എഴുതിയ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങളാണ്.

പരാതിയില്‍ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വീഴ്ചകളൊക്കെയും അവഗണിച്ച കോടതി, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളുന്നത്, സുപ്രീംകോടതിയെ തന്നെ സംശയിക്കുന്നതിനു സമാനമാണ് എന്ന നിലപാടെടുത്തു. വിചാരണവേളയില്‍, അഡ്വ. കപില്‍ സിബല്‍, ഈ കേസ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ ഇടപെടലാക്കി മാറ്റാന്‍ താത്പര്യമില്ല എന്നും, സഞ്ജീവ് ഭട്ട് ഉന്നയിച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം അവഗണിച്ചാല്‍ തന്നെയും, മറ്റു തെളിവുകള്‍ പരിശോധിച്ച് ഒരു ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമവിധിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, തങ്ങള്‍ ഊന്നല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്നു വാദി ഭാഗം പറഞ്ഞ യോഗത്തെ മുന്‍നിര്‍ത്തി, മറ്റു തെളിവുകള്‍ സൂക്ഷ്മപരിശോധന  നടത്താതെ, കേസ് തള്ളുകയായിരുന്നു. 2002-ല്‍ സംസ്ഥാന ഗവണ്മെന്റിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകളെ അഭിനന്ദിക്കാനും മറന്നില്ല കോടതി.

ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് “”രാജധര്‍മം” നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞത്. ഇവര്‍ “”ആധുനിക കാലത്തെ “നീറോ’ആണെ”ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതേ സുപ്രീംകോടതി തന്നെ ഇപ്പോള്‍ നിലപാട് മാറ്റി എന്ന് മാത്രമല്ല, നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. “”ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല” എന്നാണ് കോടതി ഇപ്പോള്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും “”കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്” എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.

അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു.

പൗരാവകാശത്തിന്റെ നിതാന്തജാഗ്രതയുള്ള സംരക്ഷകരാകേണ്ട കോടതി അവകാശങ്ങള്‍ക്കുവേണ്ടി സമീപിക്കുന്നവരെ ശിക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്, നമ്മുടെ ഭരണഘടനാവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണ്. ഇതൊരു അപൂര്‍വതയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിധിയിലൂടെ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ തെളിയിച്ചു. വിധി എഴുതിയത് ജസ്റ്റിസ് ജെ.ബി. പാര്‍ടിവാല ആയിരുന്നെങ്കിലും ബെഞ്ചിലെ മുതിര്‍ന്ന ന്യായാധിപന്‍ ഖാന്‍വില്‍ക്കര്‍ ആയിരുന്നു. ഛത്തീസ്ഗഡിലെ ആദിവാസികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ല്‍ ഹിമാന്‍ഷു കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ആയിരുന്നു ഉത്തരവ്. ഹര്‍ജി തള്ളിയ സുപ്രീംകോടതി, പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മാത്രമല്ല വ്യാജ പരാതി നല്‍കിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും നിയമപ്രകാരം നടപടിയെടുക്കാന്‍ സി.ബി.ഐ.യ്ക്ക് നിര്‍ദേശവും നല്‍കി. സാക്കിയ ജാഫ്രിയുടെ കേസിലെന്നപോലെ തന്നെ, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയാണ്, ഇതുപോലെ ഗുരുതരമായ പ്രസ്താവനകള്‍ വിധിയില്‍ ഉള്‍പ്പെടുത്തിയത്. ചുരുക്കത്തില്‍, അംബേദ്കര്‍ ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച, അനുച്ഛേദം 32-നെ, ഹൃദയശൂന്യമായ വ്യാഖ്യാനങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയാണ് ഈ വിധികള്‍. 

ഇ.ഡി.യുടെ പരമാധികാരം 

കള്ളപ്പണ നിയമം (പി.എം.എല്‍.എ. ആക്ട്) ഇന്ന് ഭരണാധികാരികളുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് എന്ന കാര്യത്തില്‍ ഭരണകക്ഷിക്കാര്‍ പോലും തര്‍ക്കമുന്നയിക്കുമെന്നു കരുതുക വയ്യ. എതിര്‍ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ, വിയോജിപ്പുകള്‍ ഉന്നയിക്കുന്നവരെ, വിമര്‍ശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ആകെ ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളില്‍ കേവലം മൂന്ന് ശതമാനത്തില്‍ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. അത്തരത്തില്‍ ദുരുപയോഗത്തിന് അനന്തസാധ്യതകള്‍ നല്‍കുന്ന നിയമമാണ് പി.എം.എല്‍.എ. പൊലീസ് കേസൊക്കെ വരുമ്പോള്‍ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കള്ളപ്പണക്കേസുകളില്‍ ലഭിക്കുന്നില്ല.

ഒരാള്‍ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നല്‍കുന്ന സംരക്ഷണവും ഇ.ഡി. കേസുകളില്‍ ബാധകമാകില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. അതായത് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കുമെന്ന്. അനുച്ഛേദം 20(3) ലെ ഭാഷാപ്രയോഗത്തിലെ സാങ്കേതികത്വമാണ് ഇവിടെ പ്രശ്‌നം. ഒരു വ്യക്തിയെയും അയാള്‍ക്കെതിരെ തന്നെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്നല്ല, ഒരു കുറ്റാരോപിതരെയും അയാള്‍ക്ക്  തന്നെ എതിരെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നല്‍കിയിട്ടുള്ള സംരക്ഷണമാണിത്. അന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും ഏതു സമ്മര്‍ദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നല്‍കിപ്പിക്കുവാന്‍ കഴിയും എന്നുള്ള ബോധ്യത്തില്‍ നല്‍കിയിട്ടുള്ള സംരക്ഷണം. എന്നാല്‍ ഇതില്‍ എവിടെയാണ് ഒരാള്‍ കുറ്റാരോപിതന്‍ ആകുന്നത്, അപ്പോഴാണ് ഈ അനുച്ഛേദം പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ എന്ന സാങ്കേതികത്വത്തിന്റെ പുറത്താണ് കോടതികള്‍ അടയിരിക്കുന്നത്. ഒരാളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമ്പോഴാണോ, അയാള്‍ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാന്‍ഡ് ചെയ്യുമ്പോഴാണോ എന്നതൊക്കെ പ്രശ്‌നമാണ്. തെളിവ് നിയമത്തിലെ വകുപ്പ് 25 “കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം’ മാത്രമാണ് എന്നാണ് കോടതി പറയുന്നത്. അതില്‍, കൂടുതല്‍ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു. 

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരുടെ ബാധ്യതയാണ്. “ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്ന തത്വം) ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാല്‍ കള്ളപ്പണ നിയമത്തിന്റെ സെക്ഷന്‍ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളില്‍ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തില്‍ മാത്രമാണ്. യു.എ.പി.എ. നിയമത്തില്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റസമ്മതം തെളിവായി സ്വീകരിക്കുന്നില്ല. കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തില്‍ അന്വേഷണ എജന്‍സിയ്ക്ക് നല്‍കുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു “ശിക്ഷാനിയമം’ അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലത്രേ.  ക്രിമിനല്‍ നടപടിക്രമങ്ങള്‍ നല്‍കുന്ന സംരക്ഷണങ്ങള്‍ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണഗതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് ലഭിക്കും. എന്നാല്‍ ഇ.ഡി.യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ   ഇ.സി.ഐ.ആര്‍. എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കോടതി നിലപാട്.

ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നല്‍കണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസില്‍ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാന്‍ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ.ആറും ഒന്നല്ല എന്ന സാങ്കേതികത്വത്തില്‍ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിന്‍ബലമാകുന്ന ചില മുന്‍ തീരുമാനങ്ങളും ഉണ്ട്. പൊലീസിന് സമാനമായ അധികാരങ്ങളും പ്രവൃത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാര്‍ജ് ചെയ്യുന്ന ഏജന്‍സികളാണ് “പോലീസ്’, ഇ.ഡി. കംപ്ലൈന്റ് ഫയല്‍ ചെയ്യുന്ന ഏജന്‍സിയാണ് എന്ന അതിസാങ്കേതികത്വമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്.  

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവര്‍ത്തിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാര്‍ലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കില്‍ ഭരണഘടനാപരമായ ഏത് സംരക്ഷണത്തെയും മറികടക്കാന്‍ പാര്‍ലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്നുവരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതല്‍ ഏതു കുറ്റവും വേണമെങ്കില്‍ നിയമത്തിന്റെ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്‌നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. 

കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പുവരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടര്‍ക്ക് ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതര്‍, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസില്‍ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചര്‍ച്ചയാവുന്ന “ഇരട്ട നിബന്ധനകള്‍’. 2018-ല്‍ നികേഷ് താരാചന്ദ് കേസില്‍ ഈ നിബന്ധനകള്‍ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്ക് അര്‍ഹതയുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ക്കായിരുന്നു ഈ നിബന്ധനകള്‍. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയില്‍ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍, “എ’, “ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകള്‍ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തില്‍ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുന്‍കാല പ്രാബല്യമുണ്ടെന്നും ഭേദഗതിയില്‍ ഉണ്ടായിരുന്നു. “ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമതത്വം പോലും മറന്നുകൊണ്ടാണ് ഇരട്ട ഉപാധികള്‍ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്. 

കോടതിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ഭേദഗതികള്‍ “ധനബില്ല്’ ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാനിയമത്തിന് ഒരിക്കലും ധനബില്ലാകാന്‍ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാനിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ലായി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബില്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തില്‍ ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആകില്ല എന്നായിരുന്നു നിലപാട്. ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്ന് പറഞ്ഞ വിധിയ്ക്കൊപ്പം നിന്നയാളാണ് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എന്നുമോര്‍ക്കണം. അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യംചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും, ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ പുറപ്പെടുവിച്ചത്. ഇതുപോലെ സ്റ്റേറ്റിനനുകൂലമായ ഒരു വിചാരധാര ഇവിടെ പ്രതിപാദിച്ച വിധികളിലുടനീളം കാണാനാകും.

ഇത് ഒരു ന്യായാധിപനെക്കുറിച്ചുള്ള വ്യക്തിപരമായ വിലയിരുത്തലല്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവകാശാധിഷ്ഠിത ജനാധിപത്യപദ്ധതിയ്ക്ക് കടകവിരുദ്ധമായ വ്യതിചലനം എങ്ങനെയാണ്, പ്രവര്‍ത്തിപഥത്തില്‍, ഭരണഘടനയ്ക്ക് സംഭവിക്കുന്നത് എന്നതാണ് ഇവിടെ വെളിവാകുന്നത്. മൗലികാവകാശങ്ങളുടെ നിതാന്തസംരക്ഷകരാവേണ്ട ഭരണഘടനാകോടതികള്‍, ഭരണകൂട താത്പര്യങ്ങള്‍ക്കനുസൃതമായി ഭരണഘടനയെ വായിക്കുകയും “ഭരണകൂടക്കോടതി’കളായി പരിവര്‍ത്തനവിധേയമാവുകയും ചെയ്യുന്ന കാഴ്ച ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. വിശകലനം ചെയ്യേണ്ടതാണ്, ചെറുക്കേണ്ടതാണ്. “”ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ മോശമാണെങ്കില്‍, അത് മോശമാണെന്നുവരും. ഭരണഘടന എത്ര മോശമാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ നല്ലതെങ്കില്‍, അത് മികച്ചതായി തീരുകയും ചെയ്യും.” എന്ന് പറഞ്ഞത് ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറാണ്. ഭരണഘടനയെ അന്തിമമായി വ്യാഖ്യാനിക്കുകയും തീര്‍പ്പു പറയുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക്, ജനാധിപത്യത്തില്‍ ഭരണഘടനാമൂല്യങ്ങളുടെ യഥാര്‍ഥ കാവലാള്‍ എന്ന നിലയ്ക്ക് പരമോന്നത നീതിപീഠം അത് മറക്കാന്‍ പാടുള്ളതല്ല. പ്രത്യേകിച്ചും 34 ന്യായാധിപരും, അസംഖ്യം ബെഞ്ചുകളുമുള്ള നമ്മുടെ കോടതിയില്‍.

First Published in TrueCopyThink on 08/08/2022

ദ്രൗപദിമുര്‍മു രാഷ്ട്രപതിപദവിയേറുമ്പോള്‍ കെ.ആര്‍. നാരായണനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?

0

ദ്രൗപദി മുര്‍മു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്;  അതുകൊണ്ടുതന്നെ അവര്‍ റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാന്‍ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്.   ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാന്‍ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യന്‍  ‘ആഢ്യ’ രാഷ്ട്രപതികളില്‍ ആരാണ് റബ്ബര്‍ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്?

ദ്രൗപദി മുര്‍മു, ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികതയല്ല. രാജ്യത്ത് ആധിപത്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപദ്ധതിയുടെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം എന്താണെന്ന വ്യക്തമായ ധാരണയുണ്ട്. ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുമ്പോഴും, ദലിത് ബഹുജന വിഭാഗങ്ങളുടെ പിന്തുണയില്ലാതെ അധികാരത്തിലേറാന്‍ കഴിയില്ല എന്നവര്‍ക്കറിയാം. കേന്ദ്രമന്ത്രിസഭ തന്നെയെടുക്കുക.  12 മന്ത്രിമാര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും, എട്ടു പേര്‍ പട്ടികവര്‍ഗവിഭാഗത്തിൽനിന്നും,  27 ​​പേർ മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. അങ്ങനെ നോക്കിയാല്‍, പട്ടികജാതി- വർഗ, പിന്നാക്ക പ്രാതിനിധ്യം മന്ത്രിസഭയുടെ  60 ശതമാനം വരും. ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ നഗരകേന്ദ്രീകൃത സവര്‍ണ വിഭാഗങ്ങളില്‍ നിന്ന്​ ഗ്രാമീണ- ദരിദ്ര- ബഹുജന്‍- സ്ത്രീ വിഭാഗങ്ങളിലേക്ക് പടര്‍ത്താനുള്ള വിജയകരമായ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഭാഗമാണിത്. 

കർഷകസമരത്തിന്റെ കേന്ദ്രമായി മാറുകയും, കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകനെ വണ്ടിയിടിപ്പിച്ച് കൊല്ലുകയും ചെയ്ത ലഖീംപൂര്‍ ഖേരിയില്‍  പോലും ബി.ജെ.പി ജയിച്ചു കയറിയത് നമ്മള്‍ കണ്ടതാണ്. ഹിന്ദുത്വ- ബ്രാഹ്മണിക ആദർശങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും, അവര്‍ണ വിഭാഗങ്ങളില്‍ വിശാലഹിന്ദുസമുദായത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധം ജനിപ്പിക്കാന്‍ ആവശ്യമായ ശ്രമങ്ങളുണ്ടാവുന്നുണ്ട്. ഭരണപരമായി ഗവണ്മെൻറ്​ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മുമ്പില്ലാത്തവിധം വര്‍ദ്ധിക്കുകയും ദാരിദ്ര്യ സൂചികയിലുള്‍പ്പെടെ രാജ്യം പിന്നാക്കം പോവുകയും ചെയ്തെങ്കിലും, ദരിദ്ര കുടുംബങ്ങളെ, വമ്പിച്ച പ്രചാരണത്തോടുകൂടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളില്‍ ഒന്നിന്റെയെങ്കിലും ഉപഭോക്താവാക്കുക വഴി, അവരുടെ വിശ്വാസം നേടുക എന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്.

റേഷന്‍ വിതരണത്തിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയുമെല്ലാം സ്ത്രീജനങ്ങള്‍ക്കിടയിലും നിര്‍ണായക സ്വാധീനം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി ബഹുജന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. രാഷ്ട്രപതിമാരുടെ തെരഞ്ഞെടുപ്പിലും ഈ സൂക്ഷ്മത പ്രകടമാണ്. 

കലാം എന്ന ‘ദേശീയ മുസ്​ലിം’

ലോകത്തിനുമുന്‍പില്‍ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക്  തീരാ കളങ്കമായി മാറിയ, 2002-ലെ ഗുജറാത്ത് വംശഹത്യക്കുശേഷം, വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എ.പി.ജെ. അബ്ദുല്‍ കലാമാണ്.  ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍, അതിലുപരിയായി തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള  ‘ദേശീയ മുസ്​ലിം’. മധ്യവര്‍ഗത്തിന് ഏറെ സ്വീകാര്യന്‍. യുവജനങ്ങള്‍ക്കിടയിലും മധ്യവര്‍ഗ്ഗത്തിനിടയിലും വളരെ മനോഹരമായി ആ നിയമനത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചു. എന്‍.ഡി.എയ്ക്ക് മധ്യവര്‍ഗത്തിനിടയില്‍ വ്യാപക സ്വീകാര്യത ലഭിക്കാന്‍ ആ നിയമനം സഹായിച്ചിട്ടുണ്ട്. 

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍, രോഹിത് വെമുലയുടെ മരണത്തിനുശേഷം, രാഷ്ട്രപതി സ്ഥാനത്തേക്ക് ദലിത് വിഭാഗത്തില്‍ നിന്നുമുള്ള രാംനാഥ് കോവിന്ദ് എത്തി. ഇപ്പോഴിതാ ദ്രൗപതി മുര്‍മു രാഷ്ട്രപതിയായിരിക്കുന്നു. ഒഡീഷയിലെ സന്താള്‍ സമൂഹത്തില്‍ നിന്നുമുള്ള രാഷ്ട്രീയ നേതാവ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി. രാംനാഥ് കോവിന്ദും ദ്രൗപതി മുര്‍മുവും ദലിത്- ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ഉറപ്പിക്കാന്‍ ഭരണപക്ഷ രാഷ്ട്രീയത്തിന് സഹായകമാകും എന്ന് നിശ്ചയമില്ല, എന്നിരുന്നാലും രാഷ്ട്രപതി തെരഞ്ഞെടുപ്പുകളെ, കൃത്യമായ ലക്ഷ്യബോധത്തോടെയാണ് അവര്‍ സമീപിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

രാഷ്​ട്രപതിമാരുടെ രാഷ്​ട്രീയ നീക്കങ്ങൾ

കോണ്‍ഗ്രസ് ഭരണകാലത്ത് രാഷ്ട്രപതി പദവി ഇങ്ങനെയൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന് പ്രിയമുള്ള ആളുകളെ നിയമിക്കുക എന്നതായിരുന്നു രീതി, പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന നീലം സഞ്​ജീവ റെഡ്ഡിക്കെതിരെ ഇന്ദിരാഗാന്ധി തന്റെ വ്യക്തിപരമായ താല്പര്യപ്രകാരം വി. വി. ഗിരിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതുമുതലിങ്ങോട്ട്.

1974-ല്‍, ഒരു ക്യാബിനറ്റ് തീരുമാനം പോലും ഇല്ലാതെ, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്​ ഫക്രുദീന്‍ അലി അഹമ്മദാണ്​. പിന്നീടുവന്ന സെയില്‍ സിംഗ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെയോ ക്യാബിനറ്റിന്റെയോ തീരുമാനം വരുന്നതിനു മുന്‍പേ, രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് രാജീവ് ഗാന്ധിയുമായുള്ള വ്യക്തിപരമായ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിസ്ഥാനത്തിരുന്ന്​നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രസിദ്ധമാണ്.

ആചാരസംരക്ഷകനായ രാജേന്ദ്രപ്രസാദ്​

ഇന്ത്യയുടെ ചരിത്രത്തില്‍ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ രാഷ്ട്രപതിമാര്‍ ചുരുക്കമാണ്. എല്ലാവരും തന്നെ, ഭരണപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന, എക്‌സിക്യൂട്ടീവ് പ്രസിഡണ്ടുമാരായിരുന്നു. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, അത് താന്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭരണഘടനാധാര്‍മികതയുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നില്ല. ഇന്ത്യയില്‍, സ്ത്രീ സമൂഹത്തിന്റെ സമത്വത്തിലേക്കുള്ള ആദ്യ ചുവടുകളിലൊന്നായിരുന്ന ഹിന്ദു കോഡ് ബില്ലിനെതിരെയാണ് അദ്ദേഹം കടുത്ത നിലപാട് സ്വീകരിച്ചത്.

നെഹ്‌റുവിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപോയ ചരിത്രവുമുണ്ട്. ബനാറസില്‍ 200 ബ്രാഹ്മണരുടെ  കാലു കഴുകുന്ന ചടങ്ങ് നടത്തിയ പാരമ്പര്യവും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. രാജേന്ദ്ര പ്രസാദിന്റേതുപോലെയുള്ള, ആചാര സംരക്ഷണ പാരമ്പര്യമല്ല,  ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പദവി വഹിക്കുന്നയാള്‍ എന്ന നിലയിലുള്ളത്​, ഇന്ത്യാ ചരിത്രത്തില്‍ രാഷ്ട്രപതിമാര്‍ എങ്ങനെയാണ് ഇടപെട്ടിട്ടുള്ളത് എന്നതിലാണ് കാര്യം. രാജ്യത്തിലെ അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വീണ്ടുമൊരാള്‍ കൂടി ഇന്ത്യയിലെ പരമോന്നത രാഷ്ട്രീയ പദവിയിലേക്കെത്തുമ്പോള്‍, അത്തരമൊരു ആലോചന അനിവാര്യമാണ്. 

കെ.ആർ. നാരായണന്റെ ഇടപെടലുകൾ

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലം സംഭവ രഹിതമായിരുന്നു. എന്നാല്‍, ദലിത് വിഭാഗത്തില്‍നിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയ കെ. ആര്‍. നാരായണന്‍ അങ്ങനെയായിരുന്നില്ല. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് തന്റെ പ്രവര്‍ത്തികളിലൂടെ ഉത്തരം നല്‍കിയാണ് അദ്ദേഹം പടിയിറങ്ങിയത്. രാം നാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത്​ നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്ത രാഷ്ട്രപതിമാരുടെ ലിസ്റ്റില്‍ കെ.ആര്‍. നാരായണന്‍ ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികമാണോ എന്നറിയില്ല, ഗാന്ധിയും അംബേദ്കറും ദീന്‍ ദയാല്‍ ഉപാധ്യായയും കടന്നുവന്ന പ്രസംഗത്തില്‍ നെഹ്രുവിന്റെ പേരും ഉണ്ടായിരുന്നില്ല.

രാഷ്ട്രപതി എന്ന നിലയില്‍ ഗവണ്മെന്റിന്റെ റബ്ബര്‍ സ്റ്റാമ്പ് ആവാതിരിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു, നെഹ്റു  ‘നമ്മുടെ ഏറ്റവും മികച്ച ഡിപ്ലോമാറ്റ്’ എന്ന്  ഒരിക്കല്‍ വിശേഷിപ്പിച്ച കെ.ആര്‍. നാരായണന്‍. ഭരണഘടനയോട് നീതിപുലര്‍ത്തുക എന്നതാണ് പ്രഥമ പൗരന്റെ പ്രാഥമിക കര്‍ത്തവ്യം എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ദി ഹിന്ദു പത്രാധിപര്‍  എന്‍.റാമിന് അനുവദിച്ച അഭിമുഖത്തില്‍, രാഷ്ട്രപതി സ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നുണ്ട്:  ‘‘എന്റെ പ്രതിച്ഛായ ഒരു  ‘എക്‌സിക്യൂട്ടീവ്’ പ്രസിഡൻറ്​ എന്ന തരത്തിലല്ല, മറിച്ച് ഒരു ‘വര്‍ക്കിംഗ് പ്രസിഡൻറ്​’ എന്ന നിലയ്ക്കാണ്. എന്നിരുന്നാലും ഭരണഘടനയുടെ നാല് ചുമരുകള്‍ക്കുള്ളില്‍നിന്ന്​ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണ് ഞാന്‍”. ‘‘സംഭവഗതികളെ സ്വാധീനിക്കാന്‍ പോന്ന നേരിട്ടുള്ള അധികാരങ്ങള്‍ പ്രസിഡന്റിനില്ല. എന്നാല്‍ പ്രസിഡൻറിന്റെ ഓഫീസിന് ഗവണ്മെന്റിലും എക്‌സിക്യൂട്ടീവിലും  പാര്‍ലമെൻറിലും ചില സൂക്ഷ്മസ്വാധീനങ്ങള്‍ ചെലുത്താനാകും. പരോക്ഷ സമീപനം എന്ന ആശയമാണ് അതിനുതകുന്നത്.” അദ്ദേഹം വ്യക്തമാക്കുന്നു. ഈ ആശയം തന്റെ കാലത്തുടനീളം അദ്ദേഹം പ്രാവര്‍ത്തികമാക്കിയിരുന്നു. 

ശങ്കര്‍ ദയാല്‍ ശര്‍മക്കുശേഷം അടുത്ത പ്രസിഡന്റിനെ തേടുന്ന വേളയില്‍, വി.പി. സിംഗാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ട് വയ്ക്കുന്നത്.  ‘ഇടതുപക്ഷ കാഴ്ചപ്പാടു’ള്ളതുകൊണ്ട് നരസിംഹ റാവു ഗവണ്‍മെന്റില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടയാളാണ്. അങ്ങനെ ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം രാഷ്ട്രപതിയാവുന്നത്. എന്നാല്‍ അധികാരമേറ്റെടുത്തയുടൻ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതനായ രാഷ്ട്രപതിയായിരിക്കും അദ്ദേഹമെന്ന് ഐക്യമുന്നണിക്ക് ബോധ്യപ്പെട്ടു. 1997 ഒക്ടോബറില്‍, ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് ഗവണ്മെൻറിനെ ഭരണഘടനയുടെ അനുച്ഛേദം 356 ഉപയോഗിച്ച് പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം സ്ഥാപിക്കാനുള്ള നിര്‍ദേശം അദ്ദേഹം തിരിച്ചയച്ചപ്പോഴായിരുന്നു അത്. സി.പി.എം, കോണ്‍ഗ്രസ്​, ബി.എസ്.പി., എസ്.പി. തുടങ്ങിയ കക്ഷികളെല്ലാം യു.പി. ഗവണ്മെന്റിനെ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ചിരുന്നു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ തന്നെ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള തീരുമാനം ഐ.കെ. ഗുജ്‌റാള്‍ ഗവണ്മെൻറ്​ കൈക്കൊണ്ടു. എന്നാല്‍ രാഷ്ട്രപതി ആ നിര്‍ദ്ദേശം ഗവണ്മെന്റിനു തിരിച്ചയച്ചു. എസ്. ആര്‍. ബൊമ്മെ കേസിലെ സുപ്രീംകോടതി ഉത്തരവും സര്‍ക്കാരിയാ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ നടപടി. 

പിന്നീട് 1998-ല്‍ ബിഹാര്‍ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള വാജ്‌പേയീ ഗവണ്മെന്റിന്റെ ശ്രമത്തെയും അദ്ദേഹം തടഞ്ഞു. ജനാധിപത്യ മര്യാദകളും ഭരണഘടനാപരമായ സംരക്ഷണങ്ങളും പരമപ്രധാനമാണെന്ന് അദ്ദേഹം കരുതിയിരുന്നു.  ഇതിനായി രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് ബൊമ്മെ  കേസിലെ സുപ്രീംകോടതി വിധി വായിക്കുകയും, നിയമവിദഗ്ധരില്‍ നിന്ന് അതിന്റെ സംഗ്രഹം തയ്യാറാക്കി നിയമയുക്തികള്‍ കൃത്യമായി  മനസിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വളരെ വ്യക്തമായ കുറിപ്പ് സഹിതമാണ് അനുച്ഛേദം 356 സംബന്ധിച്ച ഫയലുകള്‍ തിരിച്ചയച്ചത്. 1999-ല്‍ വാജ്പേയ് ഗവണ്മെൻറ്​ ഒറ്റ വോട്ടിന് അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷത്തിന്റെ സമന്വയ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് സി.പി.എം. നേതാവ് ജ്യോതി ബസുവിന് അവസരം നല്കണമെന്ന പരോക്ഷ സൂചന നല്‍കാനും അദ്ദേഹം തുനിഞ്ഞിരുന്നു. പക്ഷേ, ആ രാഷ്ട്രീയ അവസരം ക്രിയാത്മകമായി വിനിയോഗിക്കാന്‍ സി.പി.എമ്മിനോ, കോണ്‍ഗ്രസിനോ കഴിഞ്ഞില്ല.

വാജ്‌പേയി ഗവണ്മെൻറ്​ അധികാരത്തില്‍ വന്നശേഷം  ഇന്ത്യയുടെ മതേതര സ്വഭാവത്തിനും ഭരണഘടനയ്ക്കും മേല്‍ സംഘടിത ആക്രമണമുണ്ടാകാന്‍ തുടങ്ങിയതില്‍ അത്യന്തം അസ്വസ്ഥനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ ഭരണഘടന മാറ്റിയെഴുതാനുള്ള ഗൗരവതരമായ ശ്രമം നടത്തുകയുണ്ടായി. പ്രസിഡന്റിന്റെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പരാമര്‍ശം കടന്നുവന്നു. പ്രസ്തുത പ്രസംഗം ഗവണ്മെൻറ്​ തയ്യാറാക്കി നല്‍കുന്നതാണ്. അതില്‍ തിരുത്തല്‍ വരുത്താനോ, വിയോജിക്കാനോ ഉള്ള അധികാരം  രാഷ്ട്രപതിക്കില്ല. അതുകൊണ്ടുതന്നെ അത് വായിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ പിന്നീട് ഒരവസരം ലഭിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. റിപ്പബ്ലിക്കിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സംഘപരിവാരത്തിന്റെ ഭരണഘടനാ മാറ്റിയെഴുതല്‍ ശ്രമങ്ങളെ അവതാളത്തിലാക്കി:  ‘‘ഇന്ന് ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ചോ, പുതിയതൊരെണ്ണം എഴുതുക തന്നെ ചെയ്യുന്നതിനെക്കുറിച്ചോ ഒരുപാട് ചര്‍ച്ചകളുണ്ടാവുന്നുണ്ട്. ഭരണഘടനയാണോ നമ്മളെ പരാജയപ്പെടുത്തിയത് അതോ നമ്മള്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയാണോ ചെയ്തതെന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്.”
കെ. ആര്‍. നാരായണന്റെ വാക്കുകള്‍ വലിയ മാധ്യമശ്രദ്ധനേടി, ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, ഭരണഘടനാ പുനഃപരിശോധനാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര ഗവണ്മെൻറ്​, അത് മാറ്റി ഭരണഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാന്‍ (Review of working of the Constitution) ജസ്റ്റിസ് വെങ്കിടാചലയ്യ കമ്മീഷനെ നിയോഗിച്ചു തലയൂരി. 

തന്റെ പ്രസംഗങ്ങളെല്ലാം സ്വയം തയ്യാറാക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്ന കെ. ആര്‍. നാരായണന്‍ ഗാന്ധിയും നെഹ്രുവും അംബേദ്കറും മുന്നോട്ടു വച്ച ധാര്‍മിക- സാമ്പത്തിക- മാനവിക ദര്‍ശനങ്ങളെക്കുറിച്ച് എപ്പോഴും വാചാലനാകുമായിരുന്നു. Reform, Perform and Transform എന്ന ആപ്തവാക്യം സാമ്പത്തിക നയത്തിന്റെ നെടുംതൂണായിരുന്ന കാലത്ത് ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങള്‍ രാജ്യത്തെ അവശ വിഭാഗങ്ങളെ കൈവെടിയുന്നതാകരുത് എന്ന് ഗവണ്‍മെന്റുകളെ ഓര്‍മിപ്പിച്ചു:  ‘‘പുതുപ്പണക്കാരുടെ അശ്ലീലകരമായ ഉപഭോഗ സംസ്‌കാരം അധഃസ്ഥിത വര്‍ഗത്തെ കടുത്ത നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം കോള കുടിക്കുമ്പോള്‍, മറ്റൊരു വിഭാഗം കൈക്കുമ്പിളില്‍ ചെളിവെള്ളം കോരി കുടിച്ച് ദാഹമകറ്റുന്നു. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയുടെ അതിവേഗ മൂന്നുവരിപ്പാതയില്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് തുല്യതയിലേക്ക് നീങ്ങാനുള്ള നടപ്പാതകള്‍ കൂടി ഒരുക്കേണ്ടതുണ്ട്’’- അദ്ദേഹം പറഞ്ഞു.

1998-ല്‍ ജഡ്ജിമാരുടെ നിയമനം അംഗീകരിക്കുന്നതിനൊപ്പം, നാമനിര്‍ദ്ദേശങ്ങളില്‍ ദുര്‍ബലവിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് നോട്ടെഴുതി. ജനതയുടെ 25 ശതമാനം വരുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളുടെ പ്രാതിനിധ്യം ജുഡീഷ്യറിയില്‍ എത്രമാത്രമുണ്ടെന്ന വളരെ പ്രസക്തമായ ചോദ്യം ഉന്നയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുണ്ടാവുമെന്ന് വിശദീകരിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം സ്ത്രീ സംവരണ ബില്ലിനെ പരസ്യമായി പിന്തുണച്ചു. സ്ത്രീകള്‍ക്ക് തുല്യതയിലേക്കുള്ള വാതില്‍ തുറക്കുന്ന  ‘ഹിന്ദു കോഡ് ബില്ല്’ പാസാക്കാന്‍ അനുവദിക്കില്ല എന്ന പരസ്യ നിലപാടെടുത്ത ആചാരസംരക്ഷകനായ പ്രഥമ രാഷ്ട്രപതിയില്‍ നിന്ന്​കെ.ആര്‍. നാരായണനിലേക്കുള്ള ദൂരം ചെറുതല്ല.  ഭരണഘടനയുടെ കാതല്‍, സാമൂഹ്യനീതിയും സാമൂഹ്യ ജനാധിപത്യവുമാണ് എന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതിനായി രാഷ്ട്രപതിയുടെ പരിമിതമായ അധികാരങ്ങള്‍ കഴിയുന്ന അവസരങ്ങളിലൊക്കെ വിനിയോഗിച്ചു.

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ മതേതരത്വത്തിന് കളങ്കമേല്‍ക്കുന്ന അവസരങ്ങളില്‍ നിശ്ശബ്ദത പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‌സിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന നടപടിയോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സംഭവം  ‘ലോകത്തിലെ കിരാത ചെയ്തികളുടെ പട്ടിക’യില്‍ പെടുന്നതാണെന്ന് പ്രസ്താവിച്ചു അദ്ദേഹം. 2002-ലെ ഗുജറാത്ത് വംശഹത്യ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദുഃഖകരവും നിരാശാജനകവുമായ സംഭവമാണെന്ന് പിന്നീട് അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്. പ്രസിഡൻറ്​ എന്ന നിലയില്‍, നേരിട്ട് എന്തെങ്കിലും ചെയ്യുവാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി വാജ്പേയിക്ക് നിരന്തരം കത്തുകള്‍ നല്‍കിയിരുന്നു രാഷ്ട്രപതി ഭവന്‍. ഗുജറാത്തിലേക്ക് എത്രയും പെട്ടെന്ന് സൈന്യത്തെ അയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആദ്യമത് പരിഗണിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പിന്നീട് സേനയെ അയച്ചപ്പോഴോ, വെടിവയ്ക്കാനുള്ള അനുമതി നല്‍കിയതുമില്ല. സേനയുടെ ഫലപ്രദമായ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഇത്രയേറെ കൂട്ടക്കൊലകള്‍ അരങ്ങേറുകയില്ലായിരുന്നുവെന്ന് അദ്ദേഹം കരുതി. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അക്കാലത്തെ കത്തിടപാടുകള്‍ ഇന്നും ഔദ്യോഗിക രഹസ്യമായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം അവ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡല്‍ഹി ഹൈക്കോടതി അത് തടഞ്ഞു. ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മീഷനുപോലും അത് ലഭ്യമാക്കിയിരുന്നില്ല. ഇതില്‍നിന്ന് തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ ഗവണ്‍മെന്റിന് അപ്രിയമായതെന്തൊക്കെയോ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകും. പിന്നീട്, ഗുജറാത്ത് കലാപത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ  ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കലാപകാലത്ത്, ഇരകള്‍ക്കുമുന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളുടെ വാതിലുകള്‍ അടഞ്ഞുകിടന്നപ്പോള്‍, റെയ്‌സിന ഹില്‍സില്‍ രാഷ്ട്രപതിഭവന്റെ വാതില്‍ തുറന്നു കിടന്നു. പ്രഥമ പൗരനും പ്രഥമ വനിതയും നിരാലംബരായ മനുഷ്യരുടെ ആവലാതികള്‍ കേള്‍ക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. അത് ചെറുതല്ലാത്ത പ്രത്യാശയാണ് ഇരകള്‍ക്ക് നല്‍കിയത്. 

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ബ്രിട്ടീഷുകാര്‍ക്കുള്ള മാപ്പെഴുത്തു പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായ  ‘വീര’സവര്‍ക്കര്‍ക്ക്  ഭാരതരത്‌ന നല്‍കാനുള്ള വാജ്‌പേയി ഗവണ്മെന്റിന്റെ നീക്കത്തിന് തടയിട്ടതും കെ.ആര്‍. നാരായണനാണ്, 2001-ല്‍. ബിസ്​മില്ലാഖാന് ഭാരതരത്‌ന നല്‍കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. അതിനുപകരം, വാജ്‌പേയി നാമനിര്‍ദ്ദേശം ചെയ്തത് സവര്‍ക്കറെയാണ്. എന്നാല്‍ കെ. ആര്‍. നാരായണന്‍ അതിന്​ അംഗീകാരം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍, മാസങ്ങള്‍ക്കുശേഷം വാജ്‌പേയി, നാമനിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ‘ദേശീയ മുസ്​ലിം’ എ.പി.ജെ. അബ്ദുള്‍കലാം, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. 

വാജ്‌പേയി ഗവണ്മെന്റിന്റെ അമേരിക്കന്‍ പക്ഷപാതിത്വത്തിനും തക്കതായ മറുപടി നല്‍കിയിട്ടുണ്ട് കെ.ആര്‍. നാരായണന്‍. അമേരിക്കന്‍ പ്രസിഡൻറ്​ ബില്‍ ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍, രാഷ്ട്രപതി നല്‍കിയ അത്താഴവിരുന്നില്‍ വച്ച്. അന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ദക്ഷിണേഷ്യന്‍ മേഖലയെ ‘‘ഏറ്റവും അപകടകരമായ മേഖല” എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ നയത്തെ തുറന്നെതിര്‍ത്തത് അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. രാജ്യത്തെ അമേരിക്കന്‍ പക്ഷത്തേക്ക് നയിക്കാന്‍ ഗവണ്മെൻറ്​ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്തു നടത്തിയ ആ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത് ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ലോകത്ത്  ഉയര്‍ന്നുവരുന്ന വിവിധ  രാഷ്ട്രങ്ങളെയും വൈവിധ്യത്തെയും അംഗീകരിക്കുന്നതിനെക്കുറിച്ചുമാണ്:  ‘‘ഞങ്ങളെ സംബന്ധിച്ച്​, ആഗോളവത്കരണം, ചരിത്രത്തിന്റെയും, ഭൂമിശാസ്ത്രത്തിന്റെയും, ലോകത്തിലെ ജൈവവും ആവേശകരവുമായ വൈവിധ്യങ്ങളുടെയും അന്ത്യമല്ല. ഒരിക്കല്‍ ഒരാഫ്രിക്കന്‍ രാഷ്ട്രീയനേതാവ് ഞങ്ങളോട് പറഞ്ഞതുപോലെ, ആഗോളഗ്രാമം എന്നുപറഞ്ഞാല്‍ അതിനെ ഭരിക്കുന്നത് ഒരൊറ്റ ഗ്രാമത്തലവന്‍ മാത്രമാകുമെന്ന് അര്‍ത്ഥമില്ല.’’ 
ഈ പ്രസംഗം ഗവണ്‍മെന്റിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ആഗോളതലത്തില്‍ അത് ചര്‍ച്ചയായി.  ‘‘അത്താഴ വേളയില്‍, പ്രസിഡൻറ്​ കെ. ആര്‍. നാരായണന്‍, ബില്‍ ക്ലിന്റനെ നിശിതമായി വിര്‍ശിച്ചതിലൂടെ,  ഇന്തോ-അമേരിക്കന്‍ സൗഹൃദം കെട്ടിപ്പടുക്കുന്നതിലെ ആന്തരിക വിയോജിപ്പുകള്‍ വെളിയില്‍ വന്നു” എന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി. 

അങ്ങനെ, ഏതു മേഖലയിലും, ഗവണ്മെൻറ്​ ദിശ മാറി സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ, അഭിപ്രായം തുറന്നുപറയുകയും, പരോക്ഷ മാര്‍ഗങ്ങളിലൂടെ തിരുത്തലുകള്‍ വരുത്താനുള്ള സൂചനകള്‍ കൈമാറുകയും ചെയ്തിരുന്ന രാഷ്ട്രപതിയായിരുന്നു കെ.ആര്‍. നാരായണന്‍. ഏതു രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലിരുന്നാലും ഒരു റബ്ബര്‍ സ്റ്റാമ്പ് ആകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മനുഷ്യന്‍. ഭരണഘടനാമൂല്യങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിച്ച രാഷ്ട്രപതി. അദ്ദേഹത്തിന്റെ കാലത്താണ് ആദ്യമായി, ഒരു ഇന്ത്യന്‍ രാഷ്ട്രപതി, സാധാരണക്കാര്‍ക്കൊപ്പം ഒരു പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോകുന്നത് നമ്മള്‍ കാണുന്നത്. സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്നത്. ആദ്യമായി ഒരു ഉന്നത രാഷ്ട്രീയ നേതാവ് എച്ച്. ഐ. വി ബാധിതര്‍ക്ക് കൈകൊടുക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ആ നിലയ്‌ക്കെല്ലാം സ്വന്തം വ്യക്തിത്വവും ഭരണഘടനയോടുള്ള കൂറും  കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

ഇനി ദ്രൗപതി മുർമു?

അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്നവരാരും ആ നിരയിലേക്കുയര്‍ന്നില്ല എന്ന് കാണാം. ഇപ്പോഴിതാ സന്താള്‍ വിഭാഗത്തില്‍ നിന്നുമൊരു പ്രസിഡൻറ്​ ഉണ്ടായിരിക്കുന്നു. പ്രസിഡൻറ്​ സ്ഥാനത്തെത്തിയ ആദ്യ ദലിതന്‍ ആ പദവിക്കൊരു മാതൃകയായി മാറിയെങ്കില്‍, അതേ സ്ഥാനത്തേക്ക് ഇപ്പോള്‍ ആദ്യമായി ഒരു ആദിവാസി കടന്നുവരുമ്പോള്‍ നമ്മളെന്താണ് പ്രതീക്ഷിക്കേണ്ടത്? 

ദ്രൗപദി മുര്‍മു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്;  അതുകൊണ്ടുതന്നെ അവര്‍ റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാന്‍ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്.   ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാന്‍ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യന്‍  ‘ആഢ്യ’ രാഷ്ട്രപതികളില്‍ ആരാണ് റബ്ബര്‍ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്? ഇന്ത്യന്‍ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും പൗരാവകാശങ്ങളും തീര്‍ത്തും അപരിചിതമായ തരത്തില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ദ്രൗപതി മുര്‍മു അധികാരമേറുന്നത്.

ഒരു ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതിനൊപ്പം, ആദിവാസികളുടെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തു കളയുന്ന നിയമനിര്‍മാണങ്ങളും നടത്തുകയാണ്. ഈ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍, രാഷ്ട്രീയാധികാരം കയ്യാളുന്നവരുടെ അധികാര- പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കപ്പുറം, ഭരണഘടനയെ മുറുകെപ്പിടിക്കാന്‍ അവര്‍ക്കു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.  രാഷ്ട്രപതിക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന്, കെ.ആര്‍. നാരായണന്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

First published in True Copy Think on 28/07/2022

ആധാര്‍ ഒരു ചതിയാണ്, ഫൈറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം

0

ആധാര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന പത്രക്കുറിപ്പ് ഇറക്കുക. പിന്നെ അത് പിന്‍വലിക്കുക. ഇതിലൊന്നും യാതൊരു അസ്വഭാവികതയുമില്ല. ആശ്ചര്യപ്പെടേണ്ട കാര്യവുമില്ല. ആധാര്‍ അങ്ങനെയാണ്. തുടക്കം മുതല്‍ ഇന്നുവരെ ആധാര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം അങ്ങനെയാണ്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ വിറ്റു കാശാക്കുക, ഇവയെല്ലാം സ്റ്റേറ്റ് സര്‍വൈലന്‌സിനും സര്‍വൈലന്‍സ് കാപിറ്റലിസത്തിനും അടിയറവു വയ്ക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും ഇല്ലാത്ത പദ്ധതിയാണ് ആധാര്‍. ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ, ഫാഷിസ്റ്റ് ഗവണ്മെന്റുകള്‍ക്ക് മാത്രം ആവശ്യമായ പദ്ധതി. ഇവര്‍ പുറത്തുപറയുന്നതെല്ലാം പദ്ധതി നിലനിര്‍ത്താന്‍ വേണ്ടിയുള്ള കള്ളങ്ങളാണ്.

കോണ്‍ഗ്രസ്സ് തുറന്നുവിട്ട ഭൂതമാണിത്. പ്രതിപക്ഷത്തു നിന്നു പദ്ധതിയെ നഖശിഖാന്തം എതിര്‍ത്ത നരേന്ദ്രമോദിയും ബി.ജെ.പി യും അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതിയുടെ ‘ഫാഷിസ്റ്റ് സാധ്യതകള്‍’ മനസിലാക്കിയത്; പിന്നിലെ കച്ചവടം മനസിലാക്കിയത്. അപ്പോഴേ ചുവടു മാറ്റി. കോണ്‍ഗ്രസിനെക്കാള്‍ വേഗത്തില്‍ ആധാറുമായി മുന്നോട്ടുപോയി.

അന്നും ഇന്നും പദ്ധതിയെ എതിര്‍ത്ത, അധികാരത്തിലെത്തിയാല്‍ ഇത് നിര്‍ത്തലാക്കുമെന്നു വാഗ്ദാനം നല്‍കിയസി.പി.ഐ.എം ആകട്ടെ, ഭരണത്തിലുള്ള കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കാള്‍ വാശിയോടെ ഇതു നടപ്പിലാക്കുന്നു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ, ജനനം മുതല്‍ മരണം വരെ എല്ലാറ്റിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. സര്‍ക്കാരില്‍ താത്കാലിക നിയമനം ലഭിച്ചാല്‍ ശമ്പളം കിട്ടണമെങ്കില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. എല്ലാ ഫോട്ടോസ്റ്റാറ്റുകടകളിലും അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ലെറ്ററിന്റെ കോപ്പികള്‍ കുന്നുകൂടി കിടക്കുന്നു.ആധാര്‍ ഉപയോഗിക്കാന്‍ ലൈസന്‍സില്ലാത്ത എത്രയോ ഇടങ്ങളില്‍ ഇങ്ങനെ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വളരെ സെന്‍സിബിള്‍ ആയ ഒരു പത്രക്കുറിപ്പായിരുന്നു ആദ്യത്തേത്. അതിനു പിന്നില്‍ ഒരു കാരണം കാണും. ആധാര്‍ ഫോട്ടോ കോപ്പികള്‍ വഴിയോ മറ്റോ വ്യാപകമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടാകും. എല്ലാവരുടെയും സുരക്ഷ അപകടത്തില്‍ ആകുന്ന സാഹചര്യം ഉണ്ടായിരുന്നിരിക്കാം. അല്ലാതെ ഒരു കാരണവശാലും ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറങ്ങില്ല.

പക്ഷേ ആധാറിന് പിന്നിലെ നിക്ഷിപ്ത താത്പര്യക്കാര്‍ അതിശക്തരാണ്. അതുകൊണ്ടുതന്നെ സത്യം ഒരിക്കലും പുറത്തുവരാന്‍ പോകുന്നില്ല. ട്രാന്‍സ്പരന്‍സി UIDAI യുടെ നിഘണ്ടുവില്‍ ഇല്ലാത്ത വാക്കാണ്. കഴിഞ്ഞ വര്‍ഷത്തെ എ. ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം മതി ആധാര്‍ റദ്ദാക്കുവാനുള്ള തീരുമാനമെടുക്കാന്‍. പക്ഷെ ചെയ്യില്ല. അതിന്റെ ഉള്ളടക്കം ചര്‍ച്ചയാവില്ല.

ആധാര്‍ ഒരു ചതിയാണ്. അതിന്റെപേരില്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളെല്ലാം പൊതുജനത്തെ ചതിക്കുന്നു. ഭരണകൂടവും മൂലധനശക്തികളും ഒരുമിച്ചു ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നു. സുപ്രീംകോടതി പോലും നീതി നടപ്പിലാക്കുന്നില്ല. എ. ഡി.എം. ജബല്‍പൂര്‍ കേസിലെ വിധിയെക്കാള്‍ വലിയ ഒരു നീതികേടാണ് ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നടന്നത്. അതിനെതിരെയുള്ള ക്യൂറേറ്റീവ് പെറ്റീഷനും, പുതിയ ഹരജികളുമെല്ലാം വര്‍ഷങ്ങളായി ഫ്രീസറിലാണ്. തുറന്നാല്‍ നീര്‍ക്കുമിളപോലെ പൊട്ടിപ്പോകുന്ന നിയമയുക്തിയിന്മേല്‍ ആണ് ഈ പദ്ധതി നിലനില്‍ക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

2010 മുതല്‍ പദ്ധതിയെ പിന്തുടരുന്നുണ്ട്. ഇക്കാലയളവില്‍ ആധാര്‍ ഒരു അനാവശ്യ കാര്യമാണ് എന്ന അഭിപ്രായം ബലപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. 2011-ല്‍ Aadhaar: How a Nation is Deceived എന്നൊരു പുസ്തകം ഞാനെഴുതിയിരുന്നു. അത് പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞത് ഓര്‍ക്കുന്നു: ‘ആധാര്‍ മൗലികവകാശങ്ങള്‍ക്കുമേലുള്ള അതിക്രമമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് മാത്രമാണ് ഇത്തരം ഒരു പദ്ധതിയുടെ ആവശ്യം. അതുകൊണ്ട് ഈ വിഷയത്തില്‍ ഗ്രന്ഥകാരനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു.’

ആധാര്‍ ഇപ്പോഴും ഇന്ത്യയില്‍ നിര്‍ബന്ധിതമല്ല. നിയമപ്രകാരവും സുപ്രീംകോടതി ഉത്തരവ് പ്രകാരവും സബ്‌സിഡികള്‍ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നിബന്ധിതകമാക്കാന്‍ കഴിയില്ല. എന്നിട്ടും എല്ലാത്തിനും ഇന്ന് ആധാര്‍ നിബന്ധമാണെന്ന അവസ്ഥയുണ്ട്. അല്ലെങ്കില്‍ നമ്മള്‍ ഒരുപാട് ഫൈറ്റ് ചെയ്യണം.

ഞാന്‍ ഇതുവരെ ആധാര്‍ എടുത്തിട്ടില്ല. ബാങ്ക്, മൊബൈല്‍, പാന്‍ കാര്‍ഡ് തുടങ്ങി ഒരു സേവനവും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യാനും ഉദ്ദേശമില്ല. ഫൈറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം.

Published in DoolNews as a reproduction of my FB post on 29/06/2021

ഇക്കാലത്ത് ഭരണഘടനയെ ഭള്ളു പറയുന്നവർ ജനതയെ ഒറ്റുകൊടുക്കുന്നവരാണ്

0

ഇന്ത്യൻ ഭരണഘടനയെന്നല്ല, ലോകത്ത് ചോദ്യം ചെയ്യാൻ പാടില്ലാത്ത, വിമർശനാതീതമായ യാതൊന്നുമില്ല. 

“ഈ ഭരണഘടന കത്തിച്ചു കളയാൻ മുതിരുന്ന ആദ്യത്തെയാൾ ഞാനായിരിക്കും” എന്ന് ഡോ. അംബേദ്കർ പ്രസ്താവിച്ചിട്ടുണ്ട്, അതും പാര്ലമെന്റിനകത്ത്‌. പക്ഷേ അതിനൊരു സാഹചര്യമുണ്ടായിരുന്നു. രക്തരഹിത വിപ്ലവത്തിനുള്ള മർഗ്ഗരേഖയായി തങ്ങൾ വിഭാവനം ചെയ്ത ഭരണഘടന, ഏതൊരു ആശയധാരയെയാണോ “ഡൈനാമിറ്റ് വച്ചു തകർക്കണ”മെന്ന് അദ്ദേഹം ആഗ്രഹിച്ചത്, അതേ ശക്തികൾക്കു മുന്നിൽ നിസ്സഹായമായി കിതച്ചു നിൽക്കുന്ന കാഴ്ചയാണ് അംബേദ്കറെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം അതിനു വിശദീകരണം നൽകിയത് ദേവന്മാർക്ക് വേണ്ടി നിർമ്മിച്ച ക്ഷേത്രം അസുരന്മാർ കീഴടക്കിയാൽ പിന്നെ അത് തകർക്കുകയേ മർഗമുള്ളു എന്നാണ്. 

ഗൗരവത്തോടെയുള്ള നിരവധി വിമർശനങ്ങൾ ഇന്ത്യൻ ഭരണഘടനരൂപീകരണ സമയത്തും അതിനു ശേഷവും ഉയർന്നിട്ടുണ്ട്. ഭരണഘടന ഭേദഗതിയുടെ ആവശ്യകതയെക്കുറിച്ച് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ അതുപോലെയല്ല, ഭരണഘടന കൊള്ളക്കാർക്ക് വഴിയൊരുക്കുന്നതാണെന്ന തരത്തിലുള്ള പ്രസ്താവന.

തൊഴിലാളികളുടെ അവകാശങ്ങൾ ഭരണഘടന സംരക്ഷിക്കുന്നുണ്ടോ എന്നാണ് കാതലായ ഒരു ചോദ്യം. സംരക്ഷിക്കാത്തത് ഭരണഘടനയല്ല, അതെടുത്തു പെരുമാറുന്ന സർക്കാരുകളും കോടതികളുമാണ് എന്ന് പരിശോധിച്ചാൽ വ്യക്തമാകും. എത്ര നല്ല ഭരണഘടന ആണെങ്കിലും അത് പെരുമാരുന്നവർ മോശമാണെങ്കിൽ  അത് പ്രയോജനരഹിതമാകുമെന്ന മുന്നറിയിപ്പ് നൽകിയതും അംബേദ്ക്കർ ആണ്. 

തൊഴിലാളികളുടെ അവകാശങ്ങളിൽ അധിഷ്ഠിതമായ ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്നത്. ഭരണഘടനയുടെ നാലാം ഭാഗം മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശക തത്വങ്ങളുടെ ദിശാ സൂചനയും ഇതേവഴിയിലാണ്. അനുച്ഛേദം 38, 39, 41, 42, 43, 43(എ) എന്നിവ ഓര്‍മപ്പെടുത്തുന്നത് സാമൂഹ്യ നീതിയും വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും തൊഴിലാളി ക്ഷേമവും ഉറപ്പുവരുത്താനുള്ള ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെയാണ്. എന്നാൽ നമ്മുടെ ഭരണകർത്താക്കളും നീതിന്യായ വ്യവസ്ഥിതിയും ഭരണഘടനയിൽ അന്തര്ലീനമായ രാഷ്ട്രീയ പദ്ധതിയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നില്ല.  

വളരെ ലളിതമായ ഒരുദാഹരണം പറയാം. സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന ഹൈകോടതി പരാമർശത്തിന് ശേഷം അവകാശ സരക്ഷണത്തിനായുള്ള നിരന്തര സമര/പ്രചാരണ പരിപാടികളുമായി ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്തുണ്ട്. ഇടതു രാഷ്ട്രീയകക്ഷികൾക്കും കോടതി നിലപാടിനോട് യോജിപ്പില്ല. യഥാർത്ഥത്തിൽ 2003-ലെ രംഗരാജൻ കേസിലെ സുപ്രീംകോടതിയുടെ നീതിരഹിതമായ ഒരു ഉത്തരവാണ് വിഷയങ്ങൾ ഇത്ര വഷളാക്കിയത്. 

ഇതിനൊരു മറുവശമുണ്ട്. 

സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാനുള്ള “നിയമപരവും ധാർമികവുമായ” അവകാശമില്ലെന്നാണ് കോടതി പറഞ്ഞത്. വ്യവസായ തൊഴിലാളികളോടാണെങ്കിൽ അങ്ങനെ പറയില്ല, കാരണം ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടസ് നിയമത്തിന്റെ വകുപ്പ് 23, 24 എന്നിവയിലൂടെ വ്യവസായ തൊഴിലാളികൾക്ക് സമരം ചെയ്യാനുള്ള അവകാശം നിര്വചിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ നിയമപരമായ അവകാശമാണത്. അതു നിഷേധിക്കാൻ കോടതിയ്ക്ക് കഴിയില്ല. 

എന്നാൽ കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു പരിരക്ഷയില്ല. അവരുടെ അവകാശം, നിയമം മൂലം അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല, അതു സംബന്ധിച്ച് ഒരു നിയമം പോലുമില്ല. ‘പെരുമാറ്റ ചട്ടങ്ങൾ’ മാത്രമേയുള്ളു.   ഭരണഘടനയുടെ അനുച്ഛേദം 309 പ്രകാരം വിജ്ഞാപനം ചെയ്ത സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ഈ നിയന്ത്രണങ്ങളൊക്കെ നടപ്പാക്കുന്നത്. ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കും വരെ അനുയോജ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ എക്‌സ്‌ക്യൂട്ടീവിനെ അധികാരപ്പെടുത്തതാണ് അനുച്ഛേദം 309. 1957ല്‍ ഇന്ത്യാ ഗവണ്മെന്റ് ‘കേന്ദ്ര സിവില്‍ സര്‍വീസ് കോണ്ടക്ട് റൂള്‍സ്’ ഭേദഗതി ചെയ്ത് വകുപ്പ് 34 (എ) കൂട്ടിച്ചേര്‍ക്കുന്നതോടെയാണ് ഇവിടെ സമരം നിരോധിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലും സമാനമായ ചട്ടങ്ങൾ വന്നു. അതുവരെ രാജ്യത്തു സമരങ്ങള്‍ നിയമവിരുദ്ധമായിരുന്നില്ല.

രാജ്യം സ്വതന്ത്രമായി 75 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ജീവനക്കാരുടെ സേവനവ്യവസ്ഥയെ/പെരുമാറ്റത്തെ ഒക്കെ നിയന്ത്രിക്കുന്ന ഒരു നിയമം ഇല്ലാതെ പോയത്? ഇൻഡസ്ട്രീസ് ആക്റ്റിൽ എന്നപോലെ നിയമത്തിൽ സമരത്തിനുള്ള അവകാശം വ്യവസ്ഥ  ചെയ്യാമായിരുന്നല്ലോ. ഒരു ഗവണ്മെന്റും അതു ചെയ്തില്ലല്ലോ. നിയമം ഇല്ലെങ്കിൽ, ചട്ടങ്ങളിൽ മാറ്റം വരുത്താമായിരുന്നല്ലോ. ഇപ്പോഴും വിവിധ സംഘടനകൾ സമര-അവകാശത്തിനു വേണ്ടി കാമ്പയിനുകൾ നടത്തുന്നുണ്ട്. രാഷ്ട്രീയ നേതൃത്വം അവയെ പിന്തുണച്ചു പ്രസംഗിക്കുന്നുണ്ട്. പറയുന്നതിനോട് ആത്മാര്ഥതയുണ്ടെങ്കിൽ ചട്ടങ്ങൾ ഭേദഗതി ചെയ്ത്, അല്ലെങ്കിൽ നിയമ നിർമാണം നടത്തി ‘സമരം ചെയ്യാനുള്ള അവകാശം’ സ്ഥാപിച്ചു കൊടുത്താൽ പോരെ? ഏതു കോടതിക്കാണ് അതു തടയാൻ കഴിയുക? ഡ്രാക്കോണിയൻ ചട്ടങ്ങൾ ഉണ്ടാക്കി വച്ചിട്ട് ഭരണഘടനയെ പഴി പറയുന്നതിൽ എന്തു കാര്യം? ഇതു മുഴുവൻ ഭരണഘടനാ വിരുദ്ധതയാണ്. തൊഴിലാളി വിരുദ്ധതയുമാണ്. ഇതിന് ഉത്തരവാദി ഭരണഘടന  കൈകാര്യം ചെയ്തവരാണ്. ഭരണഘടനയല്ല. 

ഇന്ത്യ വലിയ വിപ്ലവങ്ങളൊന്നും നടന്നിട്ടുള്ള രാജ്യമല്ല. ഇന്ത്യയിലെ അനിവാര്യമായ വിപ്ലവത്തെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള പ്രത്യയ ശാസ്ത്രങ്ങളും ഉണ്ടായിട്ടില്ല. മറ്റു ആധുനിക ദേശരാഷ്ട്രങ്ങളിലെ പ്രധാനികളെപ്പോലെ ഇന്ത്യൻ ഭരണഘടനയ്ക്ക് ‘വിപ്ലവ’ത്തിന്റെ പശ്ചാത്തലമില്ല. ശരിക്കു പറഞ്ഞാൽ ഒരു ജനകീയ മുന്നേറ്റത്തിന്റെയോ അതിശക്തമായ ഒരു അധികാരിവർഗ്ഗത്തോടുള്ള പ്രതിരോധസമരത്തിന്റെ മധ്യത്തിലോ ആയിരുന്നില്ല ഇന്ത്യൻ ഭരണഘടനയുടെ നിർമാണ ഘട്ടം. ഒരു ബ്രിട്ടീഷ് നിയമത്തിന്റെ, ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ, നിയമപശ്ചാത്തലത്തിൽ ഉരുവം കൊണ്ടൊരു പ്രക്രിയയാണത്.  വിപ്ലവത്തിന്റെയെന്നല്ല, ഒരു സമരത്തിന്റെ ലാഞ്ചന പോലും ഭരണഘടനാ നിർമാണ പ്രക്രിയയ്ക്ക് ഉണ്ടായിരുന്നില്ല. ഭരണപരമായ ഒരു നടപടിക്രമത്തിന്റെ സ്വഭാവമാണ് അതിനുണ്ടായിരുന്നത്. എന്നാൽ ആ അന്തരീക്ഷത്തിലും, തങ്ങൾ ഭാഗഭാക്കായിരുന്ന സുദീർഘമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹ്യ വിമോചന പോരാട്ടത്തിന്റെയും വിപ്ലവാത്മകമായൊരു മൂല്യബോധം ഭരണഘടനയിൽ ഉൾച്ചേർക്കുവാൻ അതിന്റെ ശില്പികൾ ബദ്ധശ്രദ്ധരായിരുന്നു. 

ഭരണഘടനാനിര്മാണസഭയിൽ, ഭരണഘടനയുടെ അടിസ്ഥാന രേഖയായ ഉദ്ദേശ്യപ്രമേയം അവതരിപ്പിച്ചുകൊണ്ട് അധ്യക്ഷനായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ പ്രസ്താവിച്ചു. “ഇന്ത്യൻ സാമൂഹിക ഘടനയിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാൻ നാം ആഗ്രഹിക്കുന്നു ഏകാധിപത്യത്തിന്റെ എല്ലാ അവശേഷിപ്പുകളെയും നിർജീവ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയും നാം ഉന്മൂലനം ചെയ്യും.” വൈദേശിക ആധിപത്യത്തിൽ നിന്നും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലേക്കുള്ള രാഷ്ട്രീയ അധികാരം മാറ്റത്തിന്റെ കേവല മാർഗരേഖ മാത്രമല്ല നമ്മുടെ ഭരണഘടന എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

പിന്നീട് ഡോക്ടർ ബി ആർ അംബേദ്കർ ഭരണഘടനയുടെ അന്തിമരൂപം സഭയിൽ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കൂടുതൽ കൃത്യതയോടെ അത് വ്യക്തമാക്കിയിട്ടുണ്ട്: “കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് നമ്മൾ തൃപ്തരാകരുത്. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യം കൂടിയായി മാറ്റി തീർക്കണം, നമ്മൾ. അടിത്തറയായി സാമൂഹിക ജനാധിപത്യം ഇല്ലെങ്കിൽ, രാഷ്ട്രീയ ജനാധിപത്യത്തിന് നിലനിൽക്കാനാകില്ല. സ്വാതന്ത്ര്യത്തെ സമത്വത്തിൽ നിന്ന് വ്യത്യസ്തമായി കാണാൻ കഴിയില്ല; നേരെ തിരിച്ചും. സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തിൽ നിന്ന് വേർപ്പെടുത്തി കാണാനും കഴിയില്ല. 1950 ജനുവരി 26-ന് നമ്മൾ വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് ചൂടുവയ്ക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് തുല്യത കൈവരും, എന്നാൽ സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ ആ സമത്വം നിലനിൽക്കും. രാഷ്ട്രീയത്തിൽ ഓരോരുത്തർക്കും ഓരോ വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം, എന്ന തത്വം നമ്മൾ അംഗീകരിക്കും. എന്നാൽ, നമ്മുടെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളുടെ പ്രത്യേകത കൊണ്ട് എല്ലാ മനുഷ്യർക്കും ഒരേ മൂല്യം നിഷേധിക്കുന്നത് തുടരും. എത്രനാൾ നമ്മൾ ഈ വൈരുദ്ധ്യങ്ങളുടെ ജീവിതം നയിക്കണം? എത്ര കാലം ഇങ്ങനെ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ സമത്വ നിഷേധം തുടരും? ഒരുപാട് കാലം ഇത് തുടർന്നാൽ അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ കൂടി അപകടത്തിലാക്കും. എത്രയും പെട്ടെന്ന് തന്നെ ഈ വൈരുദ്ധ്യങ്ങൾ നമ്മൾ ഇല്ലാതാക്കണം. ഇല്ലെങ്കിൽ, അസമത്വത്തിന്റെ ദുരിതം പേറുന്നവർ, ഈ സഭ, ഇത്രയേറെ കഷ്ടപ്പെട്ട് രൂപം നൽകിയ ഈ രാഷ്ട്രീയ ജനാധിപത്യ വ്യവസ്ഥിതിയെ തകർത്തെറിയും.”

അതായത് കേവലം രാഷ്ട്രീയ അധികാര കൈമാറ്റത്തിന്റെ നിയമപാലനത്തിന്റെയോ കൈപ്പുസ്തകം ആയല്ല ഭരണഘടന ശില്പികൾ നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. സമഗ്രമായ സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായിട്ടായിരുന്നു. അത് ന്യൂനപക്ഷർക്ക്, ദളിതർക്ക്, സ്ത്രീകൾക്ക് തൊഴിലാളികൾക്ക്, അങ്ങനെ എല്ലാ മർദ്ദിത വിഭാഗങ്ങൾക്കും ചില വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. വിപ്ലവത്തിൻറെ പശ്ചാത്തലമോ,  ഉള്ളടക്കത്തിൽ വിപ്ലവവാചാടോപങ്ങളോ ഇല്ലാതെ തന്നെ, സമൂലമായ സാമൂഹിക മാറ്റത്തിന്,  സമാധാനപരമായ വഴികാട്ടുകയാണ് നമ്മുടെ ഭരണഘടന. രക്തരഹിതമായ ഒരു വിപ്ലവത്തിനുള്ള മാർഗരേഖയാണത്.

അതിൻറെ അർത്ഥം ഉൾക്കൊള്ളുകയോ അതിനനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യാത്തവർ കയ്യടി വാങ്ങാൻ നടത്തുന്ന പ്രസ്താവനാ വൈകല്യങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും, ഫാഷിസം പിടിമുറുക്കി കൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, ഭരണഘടന ഒരു പ്രത്യാശയും വിമോചന രേഖയുമായി മർദ്ദിതജനത നോക്കിക്കാണുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയെ ഭളള് പറയുകയല്ല, അത് മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ മൂല്യബോധത്തെ ഉയർത്തിപ്പിടിക്കുകയും അതിനു വേണ്ടി പോരാടുകയും ആണ് നാം ചെയ്യേണ്ടത്. അതിനെതിരെ നിൽക്കുന്നവർ ഈ രാജ്യത്തെയും ജനതയെയും ഒറ്റുകൊടുക്കുന്നവരാണ്.

article was first publishd in DoolNews on 12/07/2022

124(എ ) സുപ്രീംകോടതി തെറ്റ് തിരുത്തേണ്ടിയിരുന്നു

0

ഏറെ മാധ്യമശ്രദ്ധ നേടിയ ഒരു തീരുമാനത്തിലൂടെ, ദേശദ്രോഹ കുറ്റം നിർവചിക്കുന്ന, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124(എ), താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സുപ്രീംകോടതി. കോടതിയുടെ ‘ധീരമായ’ ഇടപെടലിനെ പ്രകീർത്തിക്കുന്ന ആഘോഷങ്ങളെല്ലാം അവസാനിച്ചെങ്കിൽ ഉത്തരവിനെ സമചിത്തതയോടെ വിലയിരുത്താൻ നമുക്ക് ശ്രമിക്കാം.
124(എ)-യുടെ ഇരകളായ മാധ്യമപ്രവര്‍ത്തകർ, കിഷോര്‍ ചന്ദ്ര വംഖേം, കനയ്യ ലാല്‍ ശുക്ല എന്നിവരുടേതുൾപ്പെടെ 8 ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നത്. നിയമം തങ്ങൾ പുനപരിശോധിച്ചുവരികയാണെന്നും, അതുകൊണ്ട് ഈ ഘട്ടത്തിൽ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാരിൻറെ നിലപാട്. എന്നാൽ കോടതി അത് പൂർണമായും അംഗീകരിച്ചില്ല. പുനപരിശോധനയ്ക്കുള്ള സാവകാശം അനുവദിച്ചുവെങ്കിലും, അതോടൊപ്പം ദേശദ്രോഹ നിയമം താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു സുപ്രീംകോടതി. 
“124(എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനപരിശോധിക്കമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇനി മുതല്‍ രാജ്യദ്രോഹക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. രജിസ്റ്റര്‍ ചെയ്താല്‍, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു സമാശ്വാസം തേടാവുന്നതാണ്. നിലവില്‍ ചാര്‍ജ് ചെയ്തിട്ടുള്ള കേസുകളില്‍ എല്ലാ വിചാരണ നടപടികളും നിര്‍ത്തിവെക്കേണ്ടതാണ്. മറ്റു വകുപ്പുകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച നടപടികള്‍ തുടരാവുന്നതാണ്. അതേസമയം തന്നെ കേന്ദ്ര സര്‍ക്കാരിന് സെഡീഷന്‍ നിയമം ദുരുപയോഗം ചെയ്യതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാവുന്നതാണ്.” ഇത്രയുമാണ് കോടതി വിധിയില്‍ പറയുന്നത്. 
ഈ വർഷം ജൂലൈ മാസം വരെയെങ്കിലും ദേശദ്രോഹം പോലെയുള്ള ഒരു നിഷ്ഠൂര നിയമത്തിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുന്നു എന്ന അർത്ഥത്തിൽ സുപ്രീം കോടതിയുടെ വിധി സ്വാഗതാർഹമാണ്. കോടതിയുടെ ‘പ്രതീക്ഷ’ പോലെ ഇനി ഈ നിയമത്തിന് കീഴിൽ എഫ്ഐആർ ഉണ്ടാകാതിരിക്കട്ടെ. കുറ്റാരോപിതർക്ക് ജാമ്യം ലഭിക്കട്ടെ. എന്നാൽ ഇതിനൊരു മറുവശമുണ്ട്. സുപ്രീംകോടതി ഒരു പഴയ തെറ്റ് തിരുത്താനുള്ള അവസരം ഉപേക്ഷിച്ച് പിന്മാറി എന്നതാണത്. അതിലേക്ക് കടക്കുംമുമ്പ് എന്തുകൊണ്ടാണ് രാജ്യദ്രോഹം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമല്ലാത്ത നിയമമാകുന്നത് എന്ന് പരിശോധിക്കാം.
‘രാജ്യദ്രോഹം’ ആകർഷണീയമായ വകുപ്പ് ആകുന്നത് അതിൻറെ പേര് കൊണ്ടുതന്നെയാണ്. കേൾക്കുമ്പോൾ രാജ്യത്തിനെതിരായ പ്രവർത്തനം. രാജ്യത്തെ ദ്രോഹിക്കുന്നതിനെ ആർക്കാണ് ന്യായീകരിക്കാനാവുക? അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കുറ്റം അനിവാര്യമാണ് എന്ന ഒരു പൊതുബോധം നിലവിലുണ്ട്. കോടതി വിധിയോടെ രാജ്യദ്രോഹകുറ്റകൃത്യം ഇല്ലാതായാൽ പിന്നെ, രാജ്യത്തിന് എതിരായ പ്രവർത്തനങ്ങളെ ശിക്ഷിക്കുവാൻ നിയമം വേണ്ടേ എന്നാണ് സംശയം. അതിന് ഉത്തരം കണ്ടെത്താൻ എന്തൊക്കെ കുറ്റങ്ങളാണ് രാജ്യത്തിനെതിരെ ഉയർന്നു വരാൻ സാധ്യതയുള്ളത് എന്ന് പരിശോധിക്കാം.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയോ യുദ്ധത്തിന് ശ്രമിക്കുകയോ ചെയ്യുക. രാജ്യത്തിനെതിരായ യുദ്ധത്തിനു വേണ്ടി ഗൂഢാലോചന നടത്തുക. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആയുധങ്ങൾ ശേഖരിക്കുക. രാജ്യത്തിനെതിരായ യുദ്ധത്തിന് വേണ്ടിയുള്ള പദ്ധതി രഹസ്യമായി സൂക്ഷിക്കുക. രാജ്യത്തിൻറെ പ്രസിഡൻറ്റിനെയോ ഗവർണറെയോ മറ്റുള്ളവരെയോ ആക്രമിക്കുകയും അവരെ ഭരണപരമായ കടമകൾ നിർവഹിക്കുന്നതിൽ തടസ്സപ്പെടുത്തുകയും ചെയ്യുക. ഇക്കാര്യങ്ങളൊക്കെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആറാം അധ്യായത്തിൽ 121, 122, 123, 124, 125, 126, 127, 128, 129, 130 എന്നീ വകുപ്പുകളിലായി നിർവചിച്ചിട്ടുണ്ട്. അടുത്ത അധ്യായത്തിൽ, രാജ്യ വിരുദ്ധ കലാപം ഉണ്ടാക്കുന്നതുൾപ്പെടെ, രാജ്യത്തെ വിവിധ സേനകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ വിവരിക്കുന്നു. എട്ടാം അധ്യായത്തിൽ പൊതു സമാധാനത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങൾ പരാമർശിക്കുന്നു. അനധികൃതമായ ഒത്തുചേരലിനെ എതിരെയുള്ള 141. കലാപത്തിനെതിരെ ഉള്ള സെക്ഷൻ 146. വിദ്വേഷപ്രസംഗത്തിനെതിരെ ഉള്ള 153(എ). സംഘം ചേരുമ്പോൾ ആയുധം കൈവശം വയ്ക്കുന്നതിനെതിരെയുള്ള 153(എഎ). അങ്ങനെ, ഐപിസി സെക്ഷൻ 141 മുതൽ 160 വരെ വിവിധ കുറ്റകൃത്യങ്ങളെ രേഖപ്പെടുത്തുന്നു. അതിനുപുറമേ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെ നേരിടാൻ 1961-ലെ ക്രിമിനൽ നിയമ ഭേദഗതി ആക്ട് ഉണ്ട്. 1967-ലെ യുഎപിഎ ഉണ്ട്. ഭരണഘടനയും യും ദേശീയപതാകയും തുടങ്ങി ദേശീയബിംബങ്ങളെ അപമാനിക്കുന്നതിനെതിരെയുള്ള 1971-ലെ നിയമമുണ്ട്. കോടതിയലക്ഷ്യ നിയമമുണ്ട്. ഇതിലൊന്നും പെടാത്ത എന്തു കുറ്റകൃത്യമാണ് രാജ്യത്തിനെതിരെ ഒരാൾ നടത്തുക എന്നാലോചിക്കുമ്പോഴാണ്, പൊതുജനം വിചാരിക്കുന്ന സംഗതിയല്ല ‘ദേശദ്രോഹം’ എന്നു ബോധ്യമാവുക. 
ഐപിസി 124(എ) വായിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകും അത് രാജ്യത്തിന് എതിരെയുള്ള സായുധ പോരാട്ടത്തെ ക്രിമിനൽവത്ക്കരിക്കുന്ന നിയമം അല്ല. രാജ്യത്ത് നിലനിൽക്കുന്ന ഗവൺമെൻറിന് അവമതിപ്പ് ഉണ്ടാകുന്നതിനെതിരെയുള്ള നിയമമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഉണ്ടാക്കിയ നിയമമാണ്. രാഷ്ട്രീയ ആയുധമാണ്. അതിൻറെ ചരിത്രപശ്ചാത്തലം അങ്ങനെയാണ്. അതുകൊണ്ടാണ് ഗാന്ധിജി അതിനെ ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങൾ ക്കിടയിലെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചത്. 
ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. കേള്‍ക്കുമ്പോള്‍ തന്നെ അതിഹീനമായ ഒരു കുറ്റകൃത്യം എന്നാണ് നമ്മള്‍ മനസിലാക്കുക. എന്നാല്‍ ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക്, ഏറ്റവും നിരാലംബരായ മനുഷ്യരെ വരെ ഈ വകുപ്പ് ഉപയോഗിച്ച് വേട്ടയാടുന്നു എന്നതാണ് യാഥാര്‍ഥ്യം. 
മാധ്യമപ്രവര്‍ത്തകരുടെയും നിയമജ്ഞരുടെയും വൈജ്ഞാനികരുടെയും ഗവേഷക കൂട്ടായ്മയായ ‘ആര്‍ട്ടിക്കിള്‍ 14’, ഇന്ത്യയില്‍ രാജ്യദ്രോഹം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ‘ഒരു ഇരുണ്ട പതിറ്റാണ്ട്’ എന്ന പേരില്‍ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളില്‍ രാജ്യമെമ്പാടും നടത്തിയ പഠനത്തില്‍ ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 876 കേസുകളിലായി 13,000 പേരാണ് സെഡീഷന്‍ (Sedition) കേസില്‍ പെട്ടിട്ടുള്ളത്. ഒരു മോട്ടോര്‍ ബൈക്കില്‍ സൈലന്‍സര്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പോലും രാജ്യദ്രോഹ കേസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ! ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒക്കെ രാജ്യദ്രോഹം ചാര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ രാജ്യദ്രോഹത്തെപ്രതി ഗൗരവതരമായ രാഷ്ട്രീയ സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 124(എ):
‘സംസാരമോ, എഴുത്തോ, ചിഹ്നങ്ങളോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ദൃശ്യചിത്രീകരണമോ ഉപയോഗിച്ച് ഗവണ്‍മെന്റിനെതിരെ അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കുകയോ, ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും ജീവപര്യന്തം തടവും പിഴയുമോ, 3 വര്‍ഷം വരെ തടവും പിഴയുമോ വരെയുള്ള ശിക്ഷയ്ക്ക് വിധേയമാക്കാവുന്നതാണ്.’ എന്നാണ് നിയമം.‍ ‘വിരോധം’ എന്നതില്‍ ‘അവിശ്വസ്ഥത’യും എല്ലാ തരത്തിലുള്ള ‘ശത്രുത’യും ഉള്‍പ്പെടും എന്ന് വിശദീകരണമുണ്ട്. അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കാതെ നിയമപരമായ മാര്‍ഗത്തിലൂടെ ഗവണ്‍മെന്റ് നയങ്ങളെയും നടപടികളെയും മാറ്റുവാനുള്ള ശ്രമങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ല എന്നും ചേര്‍ത്തിട്ടുണ്ട്.
നിയമത്തിലെ വിശാലവും അസ്പഷ്ടവുമായ പദപ്രയോഗങ്ങള്‍ അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പുകളില്‍ ഒന്നാണിത്. 2016ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യ കുമാറും ഉമര്‍ ഖാലിദും മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ വരെ എത്രയോ വിദ്യാര്‍ത്ഥികളെ ഭരണകൂടം ഈ നിയമം ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്നു!
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ 124എ ചാര്‍ത്തിയത്. കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതിന് 8,856 ഗ്രാമീണര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഗ്രെറ്റ തന്‍ബര്‍ഗിന്റെ ‘ടൂള്‍ കിറ്റ്’ പ്രചരിപ്പിച്ചു എന്ന കേസില്‍ ദിഷ രവിക്കെതിരെ, കാര്‍ട്ടൂണിസ്‌റ് അസീം ത്രിവേദിക്കെതിരെ, അരുന്ധതി റോയിക്കെതിരെ, ബിനായക് സെന്നിനെതിരെ, കര്‍ഷക സമരം സംബന്ധിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മിനാല്‍ പാണ്ഡെ, അനന്ത് നാഥ്, പരേഷ് നാഥ്, സഫര്‍ ആഘ, വിനോദ് ദുവ, പാര്‍ലമെന്റേറിയന്‍ ശശി തരൂര്‍- അങ്ങനെ പ്രമുഖരും അല്ലാത്തവരുമായ അനേകര്‍ ഈ വകുപ്പിന്റെ ഇരകളാണ്.
മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍, മുദ്രാവാക്യം വിളിച്ചവര്‍, വ്യക്തിപരമായി ചില സന്ദേശങ്ങള്‍ അയച്ചവര്‍, ക്രിക്കറ്റ് കളിയില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ അഭിനന്ദനസന്ദേശം കൈമാറിയവര്‍ തുടങ്ങി നിരവധി പേര്‍, ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ചാര്‍ത്തപ്പെട്ടവരാണ്. അതില്‍ നല്ലൊരു ശതമാനം കേസുകളും യാതൊരു തെളിവും നിരത്താനില്ലാത്തവയാണ്. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടാറുമില്ല. 2019-ലെ കണക്കുകള്‍ നോക്കിയാല്‍ കോടതി ശിക്ഷിച്ച കേസുകള്‍ 3.3 ശതമാനം മാത്രമാണ്. എന്നിരുന്നാലും ദീര്‍ഘമായ വിചാരണാ നടപടികള്‍ തന്നെ കുറ്റാരോപിതര്‍ക്ക് ശിക്ഷയായി മാറുകയാണ് പതിവ്.
സമകാലിക സാഹചര്യങ്ങളില്‍ ഈ നിയമത്തിന്റെ പ്രധാന ഉപയോഗം ‘ദുരുപയോഗം’ മാത്രമാണെന്ന കാര്യം രാജ്യത്തെ ഭരണഘടനാ കോടതികള്‍ തന്നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ”തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നു എന്ന കാരണം കൊണ്ട് ഒരു പൗരനെ ജയിലിലാക്കാന്‍ ഗവണ്‍മെന്റിന് കഴിയില്ല. ഈ നിയമത്തെ, സര്‍ക്കാരിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ഉപകരണമാക്കാന്‍ കഴിയില്ല,” ദിഷ രവിയുടെ കേസ് പരിഗണിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.
ചരിത്രം
ഇംഗ്ലണ്ടിൽ രാജാവിനെ ദൈവത്തിൻറെ പ്രതിപുരുഷനായി കണക്കാക്കിയിരുന്ന കാലത്താണ് രാജ്യദ്രോഹക്കുറ്റം ഉണ്ടാവുന്നത്. 1837-ല്‍, മെക്കാളെ, ഇന്ത്യന്‍ പീനല്‍ റോഡിൻറെ കരട് തയ്യാറാക്കുമ്പോൾ, വകുപ്പ് 113 ആയി ദേശദ്രോഹം ഉണ്ടായിരുന്നുവെങ്കിലും, 1860-ൽ കോഡ് നിലവിൽ വരുമ്പോൾ അതില്‍ ദേശദ്രോഹം എന്ന കുറ്റം ഉണ്ടായിരുന്നില്ല. പിന്നീട് 1870 നവംബര്‍ 25ന് കൂട്ടിച്ചേര്‍ത്തതാണിത്. ഇന്ത്യയിലെ മുസ്ലിം മതനേതൃത്വം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ ഇറക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. 1898-ൽ ഒരു ഭേദഗതിയിലൂടെ വകുപ്പ് വീണ്ടും വിപുലപ്പെടുത്തി.    
തുടര്‍ന്ന് ഗാന്ധിയും ബാലഗംഗാധര തിലക് വും ജവഹർലാൽ നെഹ്റുവും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടു. “വിയോജിപ്പുകളെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ സൃഷ്ടിച്ച ഐ.പി.സി. 124(എ) ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങള്‍ക്കിടയിലെ രാജകുമാരനാണ്. അതുപ്രകാരം ശിക്ഷിക്കപ്പെടുന്നത് ഒരു അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു. അതുകൊണ്ട് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ എനിക്ക് നല്‍കണമെന്നാണ് ഈ കോടതിയോട് എനിക്ക് പറയാനുള്ളത്” ഇങ്ങനെയായിരുന്നു ഗാന്ധിജി കോടതിയിൽ എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവന. 
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലും ‘രാജ്യദ്രോഹം’ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. ഭരണഘടനയുടെ അന്തിമ രൂപത്തില്‍, ആര്‍ട്ടിക്കിള്‍ 19 ഉറപ്പു നല്‍കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളില്‍, അനുച്ഛേദം 19(2)ല്‍, രാജ്യദ്രോഹം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭരണഘടനയുടെ ഡ്രാഫ്റ്റില്‍ ‘സെഡീഷന്‍’ ഉള്‍പ്പെടുത്തിയിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍, കെ.എം. മുന്‍ഷിയാണ് അതിനെതിരെ ശക്തമായ നിലപാടെടുത്തത്. 
പ്രസ്തുത അനുച്ഛേദത്തില്‍ രാജ്യദ്രോഹം എന്നതിന് പകരമായി ‘രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതോ ആയ പ്രവര്‍ത്തി’ എന്ന ഭേദഗതി അദ്ദേഹം ആവശ്യപ്പെട്ടു. “ഗവണ്‍മെന്റിനെതിരെയുള്ള ഏതൊരു പ്രവൃത്തിയും -വിയോജിപ്പും അഭിപ്രായവ്യത്യാസവും എല്ലാം- കുറ്റകൃത്യമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള വാക്കാണ് ‘രാജ്യദ്രോഹം’. സമ്മേളനം സംഘടിപ്പിക്കുന്നതോ ജാഥ നടത്തുന്നതോ പോലും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഒരു ജില്ലാ മജിസ്‌ട്രേറ്റിനെ വിമര്‍ശിച്ചത് 124(എ) ക്ക് കീഴില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് ഒരു ജനാധിപത്യ ഭരണകൂടമുള്ള സാഹചര്യത്തില്‍, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളെയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഭരണകൂടത്തെ അട്ടിമറിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. അതുകൊണ്ട് ‘രാജ്യദ്രോഹം’ എന്ന വാക്ക് ഒഴിവാക്കണം. കാരണം ഗവണ്‍മെന്റിനെതിരായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവ് ഈ സാഹചര്യത്തില്‍ ‘രാജ്യദ്രോഹം’ എന്നത് മാറ്റി, ഇന്നത്തെ തലമുറ രാജ്യദ്രോഹം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണോ അതേ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഈ ഭേദഗതി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ ഇനിയും നിലനിര്‍ത്തണം എന്ന ഒരു തെറ്റായ സന്ദേശമായിരിക്കും അത് നല്‍കുക.” 1948 ഡിസംബര്‍ ഒന്നിന് കെ.എം. മുന്‍ഷി മുന്നോട്ടുവെച്ച ഈ ഭേദഗതി അംഗീകരിക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണസഭയില്‍ അന്ന് നടന്ന ചര്‍ച്ചയുടെ അന്ത:സത്ത ഇന്ത്യന്‍ ശിക്ഷാനിയമം 124എ മുന്നോട്ടുവെക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ സ്ഥാനമുണ്ടാവരുത് എന്നതായിരുന്നുവെന്ന് കാണാം. തുടര്‍ന്ന് കോടതികളും ഈ വികാരം പങ്കുവെക്കുകയുണ്ടായി. 
രൊമേശ് ഥാപ്പര്‍ കേസ്
ക്രോസ് റോഡ്‌സ്’, ‘ഓര്‍ഗനൈസര്‍’ എന്നീ പ്രസിദ്ധീകരണങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഗവണ്‍മെന്റിനെതിരെ വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് എച്ച്.ജെ. കനിയ, ജസ്റ്റിസുമാരായ സയ്യിദ് ഫസല്‍ അലി, എം. പതഞ്ജലി ശാസ്ത്രി, എം.സി. മഹാജന്‍, ബി.കെ. മുഖര്‍ജി, എസ്.ആര്‍. ദാസ് എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് ഗവണ്‍മെന്റിനെതിരായി വിധിയെഴുതി.
“കരട് ഭരണഘടനയുടെ അനുച്ഛേദം 13(2)ല്‍ നിന്നും ‘ദേശദ്രോഹം’ എന്ന വാക്ക് നീക്കം ചെയ്തതിലൂടെ, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളോ അനാദരവോ വിരോധമോ ഒന്നും ദേശസുരക്ഷയ്ക്ക് ഭീഷണി ആവുകയോ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെടാന്‍ കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമാകുകയില്ല. ‘പൊതു സമാധാനത്തെയോ ഭരണകൂടത്തിന്റെ അധികാരത്തെയോ ദുര്‍ബലപ്പെടുത്തുന്ന’ എന്ന ഐറിഷ് സങ്കല്‍പവും ഭരണഘടനാ ശില്‍പികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയമം കൊണ്ട് മറികടക്കുന്നതിന് വളരെ കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്.ഒരുപക്ഷേ ക്രമസമാധാനപാലനം ലക്ഷ്യം വെച്ചിട്ടുള്ളതാണെങ്കില്‍ പോലും, രാജ്യസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന അഭിപ്രായങ്ങളെ നിരോധിക്കുന്ന നിയമങ്ങളല്ലാതെ മറ്റൊന്നും ഭരണഘടനയുടെ അനുച്ഛേദം 19(2)ന് കീഴില്‍ സംരക്ഷണം അര്‍ഹിക്കുന്നില്ല” എന്നായിരുന്നു കോടതിയുടെ അഭിപ്രായം. അക്കാലത്ത് അനുച്ഛേദം 19(2)ന് കീഴിലുള്ള നിയന്ത്രണങ്ങളില്‍ പൊതുസമാധാനം ഉള്‍പ്പെട്ടിരുന്നില്ല.
ഈ വിധിയെ മറികടക്കാൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി വരികയും. ‘പൊതു സമാധാനം’ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ അനുഛേദം 19(2) ഭാഗമാവുകയും ചെയ്തു. അതിനുശേഷവും ‘ദേശദ്രോഹം’ ഭരണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാവുന്ന ഘടകങ്ങളുടെ ഭാഗമായില്ല. കോടതികളും അങ്ങനെ കരുതിയില്ല. താരാ സിംഗ് ഗോപിചന്ദ് കേസിൽ പഞ്ചാബ് ഹൈക്കോടതി അത് വ്യക്തമാക്കുകയുണ്ടായി. “വൈദേശിക ഭരണത്തിൻ കീഴിൽ അനിവാര്യമെന്ന് കരുതിയിരുന്ന ‘ദേശദ്രോഹ നിയമം’ നമ്മുടെ രാജ്യത്ത് സംഭവിച്ചിരിക്കുന്ന വമ്പിച്ച മാറ്റം എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അനാവശ്യമായി മാറിക്കഴിഞ്ഞു.” ഹൈക്കോടതി പ്രസ്താവിച്ചു. 
രാം നന്ദൻ കേസിൽ അലഹബാദ് ഹൈക്കോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയുടെ ഒന്നാം ഭേദഗതി അവതരിപ്പിക്കവേ, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെൻറിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ്, 124(എ)- ക്കെതിരെയുള്ള നിലപാട് ഹൈക്കോടതി പ്രകടിപ്പിച്ചത്. “എന്നെ സംബന്ധിച്ചിടത്തോളം 124(എ) നിന്ദ്യവും ദോഷകരവുമായ ഒരു വകുപ്പാണ്. നാം നിര്‍മിക്കുന്ന ഒരു നിയമസംഹിതയിലും ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഇത്തരമൊരു വകുപ്പിന് ഇടമുണ്ടാകാന്‍ പാടില്ലാത്തതാണ്. എത്ര പെട്ടെന്ന് ഈ വകുപ്പ് നീക്കം ചെയ്യുന്നോ അത്രയും നല്ലത്.” എന്നായിരുന്നു നെഹ്റു പ്രസംഗിച്ചത്. (എന്നിരുന്നാലും നെഹ്റുവിൻറെ കാലത്ത് പ്രസ്തുത നിയമം നീക്കം ചെയ്തില്ല. ശിക്ഷയായുണ്ടായിരുന്ന ‘നാടുകടത്തൽ’ ജീവപര്യന്തമാക്കി എന്നതുമാത്രമാണ് ഒരു മാറ്റം.)
ഭരണഘടനയുടെ അനുഛേദം 13(1) അനുസരിച്ച്, മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ, മുമ്പ് നിലനിന്നിരുന്ന ഏതൊരു നിയമവും റദ്ദായതായി കണക്കാക്കേണ്ടതാണ്. ‘രാജ്യദ്രോഹം’, അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച അനുച്ഛേദം 19(1)-ന് ഏർപ്പെടുത്തിയിട്ടുള്ള യുക്തിസഹമായ നിയന്ത്രണങ്ങൾ വിവരിച്ചിരിക്കുന്ന, അനുച്ഛേദം 19(2)-ൻറെ ഭാഗമല്ലാത്തതുകൊണ്ട് തന്നെ, ഐപിസി 124(എ) ഭരണഘടനാവിരുദ്ധമാണ്. ഇത് വളരെ ലളിതമായ ഒരു നിയമ പ്രശ്നമാണ്. അതാണ് മേൽപ്പറഞ്ഞ വിധികളിലും വിവരിച്ചിട്ടുള്ളത്. എന്നാൽ 1962-ലെ കേദാർനാഥ് കേസിൽ സുപ്രീംകോടതി ഇതിനെയെല്ലാം കീഴ്മേൽ മറിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻറെ വിധിയായിരുന്നു. 
കേദാര്‍നാഥ് കേസ്
1953ല്‍, ബിഹാറിലെ ബഗുസുരായിയില്‍, കേദാര്‍നാഥ് സിംഗ് നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേര്‍ത്ത് കേസെടുത്തത്. പ്രസംഗത്തിന്റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:
”…ഇന്ന് സി.ബി.ഐയുടെ പട്ടികള്‍ ബറൗനിയില്‍ കറങ്ങി നടക്കുന്നുണ്ട്. പല ഔദ്യോഗിക നായ്ക്കളും ഇവിടെയും വന്നിരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ നമ്മള്‍ തുരത്തിയത് പോലെ ഈ കോണ്‍ഗ്രസ് ഗുണ്ടകളെയും തുരത്തേണ്ടതുണ്ട്… ഒരു വിപ്ലവമുണ്ടാവും എന്ന് തന്നെ നമ്മള്‍ വിശ്വസിക്കുന്നു. അതിന്റെ അഗ്‌നിയില്‍ മുതലാളിമാരും ജന്മിമാരും കോണ്‍ഗ്രസ് നേതാക്കന്മാരും ഒരുപിടി ചാരമായി മാറും. അവരുടെ ചാരത്തിന് മുകളിലായിരിക്കും നമ്മള്‍ ഇന്ത്യയിലെ ദരിദ്രരുടെയും പീഡിതരുടെയും ഭരണകൂടം പടുത്തുയര്‍ത്തുന്നത്.’
ഐ.പി.സി. 124എ, അതിന്റെ വാചികാര്‍ത്ഥത്തിലെടുത്താല്‍, ഈ പ്രസംഗം രാജ്യദ്രോഹമാണ്. അതാണ് കൊളോണിയല്‍ നിയമപാരമ്പര്യവും. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തിന് കീഴില്‍ ഭരണകൂടത്തിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പൗരന് അവകാശമുണ്ട് എന്നായിരുന്നു കേദാര്‍നാഥിന്റെ നിലപാട്. അതുകൊണ്ട് തന്നെ, കേദാര്‍നാഥ് സിംഗ്, ഐ.പി.സി. 124എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. 1962ല്‍ ആ പ്രസംഗം ഒരു അക്രമാഹ്വാനമല്ല എന്നുകണ്ട് സുപ്രീംകോടതി അദ്ദേഹത്തെ വെറുതെവിട്ടു. എന്നിരുന്നാലും അതേവിധിയില്‍ തന്നെ 124എ വകുപ്പിന്റെ ഭരണഘടനാപരത ശരിവെക്കുകയും ചെയ്തു. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രാജ്യദ്രോഹം എന്ന വകുപ്പിനെയാകെ പുനര്‍നിര്‍വചിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
യഥാര്‍ത്ഥത്തില്‍ 1950-ലെ രൊമേശ് ഥാപ്പര്‍ വിധിയില്‍ നിന്നുള്ള പിന്‍നടത്തമാണ് 1962-ല്‍ സംഭവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 19(2)-ല്‍ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയത്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124(എ) മുന്നോട്ടുവെക്കുന്ന ജനാധിപത്യവിരുദ്ധമായ ആശയത്തെ നിഷേധിക്കുന്നതിനും രാജ്യദ്രോഹം എന്ന കുറ്റത്തെ നിരാകരിക്കുന്നതിനും വേണ്ടിയാണെന്ന ശരിയായ ചരിത്രവായനയാണ് 1950-ലെ കോടതിവിധിയില്‍ പ്രതിഫലിച്ചിരുന്നതെങ്കില്‍, 124(എ) നിലനിര്‍ത്തുന്നതിന് വേണ്ടി ചരിത്രത്തെയും നിയമത്തെയും അതിനനുകൂലമായി വ്യാഖ്യാനിക്കുകയാണ് കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി. വാച്യാര്‍ത്ഥത്തില്‍, ആ വകുപ്പ് നിലനിര്‍ത്താന്‍ യാതൊരു മാര്‍ഗവും ഇല്ല എന്ന് കണ്ടുകൊണ്ട്, കുറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ‘സത്യബോധത്തിന്റെ പേരാണ് രാമന്‍’ എന്നൊക്കെ പറയുന്നതുപോലെ ‘രാജ്യദ്രോഹം’ വേറെ എന്തൊക്കെയോ ആണ് എന്ന തരത്തില്‍ വകുപ്പിന്റെ അര്‍ഥം തന്നെ മാറ്റി എഴുതി സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീം കോടതി. അങ്ങനെയാണ് ഭരണഘടനാ നിര്‍മാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടില്‍ തിരിച്ചെത്തുന്നത്.
ചീഫ് ജസ്റ്റിസ് എസ്. ഭുവനേശ്വര്‍ പ്രസാദ് സിന്‍ഹ ആണ് വിധിയെഴുതിയത്. രൊമേശ് ഥാപ്പര്‍ കേസില്‍ വിധിയെഴുതിയ ബെഞ്ചിലെയും അംഗമായിരുന്ന ജസ്റ്റിസ് എസ്.ആര്‍. ദാസ് പക്ഷേ ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജസ്റ്റിസുമാരായ എ.കെ. സര്‍ക്കാര്‍, എന്‍. രാജഗോപാല അയ്യങ്കാര്‍, ജെ.ആര്‍. മുധോല്‍കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
എന്തായാലും 124(എ)-യില്‍ പറയുന്ന വളരെ വിപുലമായ അര്‍ത്ഥതലങ്ങളില്‍ നിന്ന് രാജ്യദ്രോഹം എന്ന വകുപ്പ് പ്രയോഗിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെ വലിയതോതില്‍ പരിമിതപ്പെടുത്തി എന്നുള്ളത് കേസിലെ ഒരു നേട്ടവുമാണ്. ഗവണ്‍മെന്റിനെതിരെയുള്ള വിമര്‍ശനങ്ങളോ വിയോജിപ്പുകളോ അനാദരവോ ഭരണത്തില്‍ ഇരിക്കുന്ന വ്യക്തികളോടുള്ള അനാദരവോ ഒന്നും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നും അക്രമത്തിനുള്ള ആഹ്വാനമാണ് കുറ്റകൃത്യത്തിന്റെ മാനദണ്ഡം എന്നും വന്നു. എന്നാല്‍ ‘പൊതുസമാധാനമോ പൊതുക്രമമോ ഇല്ലാതാക്കുന്നതിനുള്ള, ഉദ്ദേശ്യമോ പ്രവണതയോ’ എന്ന വിധിയിലെ പ്രയോഗം അവ്യക്തതകള്‍ ബാക്കിയാക്കുന്നതാണ്.
1995ലെ ‘ബല്‍വന്ത് സിംഗ് കേസ്’ കേദാര്‍നാഥ് വിധിയെ പിന്‍പറ്റി വന്നിട്ടുള്ള മറ്റൊരു തീരുമാനമാണ്. ‘ഖലിസ്ഥാന്‍ സിന്ദാബാദ്! ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്!’ എന്ന് മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തപ്പെട്ട വ്യക്തികളുടെ അപ്പീലില്‍ സുപ്രീംകോടതി അവരെ കുറ്റവിമുക്തരാക്കുകയും, ‘കേവലം മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ല’ എന്ന് പ്രസ്താവിക്കുകയുമുണ്ടായി.
എന്നാൽ ഇതുകൊണ്ടൊന്നും ഒന്നും 124(എ) എന്ന നിഷ്ഠൂര നിയമത്തിൻറെ പ്രയോഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്നാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദേശദ്രോഹ ദുരുപയോഗത്തിൻറെ തോത് ഭീഷണമാംവിധം വർധിച്ചു വരുന്നതായും കാണുന്നു. അങ്ങനെ ഒരു ഘട്ടത്തിലാണ് രാജ്യദ്രോഹ നിയമം ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപിക്കണം എന്ന ആവശ്യം സുപ്രീം കോടതിയുടെ മുന്നിൽ എത്തുന്നത്.
ഹർജിയിൽ കേന്ദ്ര സർക്കാരിൻറെ നിലപാടുകൾ നോക്കുക. 2022, മെയ് അഞ്ചിന് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വാദിച്ചത് കേദാർനാഥ് വിധി പുനപരിശോധിക്കേണ്ടതില്ല എന്നും ദുരുപയോഗങ്ങൾ തടയാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായാൽ മതിയെന്നുമാണ്. തൊട്ടടുത്ത ദിവസം സോളിസിറ്റർ ജനറലും ഇതേ വികാരം തന്നെയാണ് പ്രകടിപ്പിച്ചത്. ദുരുപയോഗത്തിൻറെ, ഒറ്റപ്പെട്ട സംഭവങ്ങൾ നിയമം റദ്ദ് ചെയ്യുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അതിനും ശേഷമാണ്, ഒരു വെളിപാടുപോലെ, ഞങ്ങൾ നിയമം പുനപരിശോധിക്കാൻ പോകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി കോടതിയെ അറിയിച്ചത്. 
“രാജ്യത്ത് നിരവധി കൊളോണിയല്‍ ശേഷിപ്പുകള്‍ ഉണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. രാജ്യദ്രോഹത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിവിധ നിരീക്ഷണങ്ങളെപ്പറ്റി ഗവണ്‍മെന്റിന് ബോധ്യമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്‌നങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ട്, 124(എ) പുനപരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത്‌വര്‍ഷ് പരിപാടിയുടെ ഭാഗമായി അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്.” ഇതായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
ഈ നിലപാട് പക്ഷേ കോടതി നടപടികള്‍ വൈകിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് വിധിയോടുള്ള നിയമമന്ത്രിയുടെ രൂക്ഷമായ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. “കോടതികള്‍ സര്‍ക്കാരിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേര്‍തിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2021 ഡിസംബര്‍ മാസത്തില്‍ അസമില്‍ നിന്നുള്ള എം.പി. ബദറുദ്ദീന്‍ അജ്മല്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ സെക്ഷന്‍ 124(എ) പുനപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിന്റെ മുന്നിലില്ല എന്ന് ഇതേ മന്ത്രി തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീം കോടതിയില്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേന്ദ്രസർക്കാർ നിലപാട് മൃദുവായ ഭാഷയിൽ പറഞ്ഞാൽ കാപട്യമാണ്.
‘ആര്‍ട്ടിക്കിള്‍ 14’ നടത്തിയ ഗവേഷണത്തില്‍ ക്രോഡീകരിച്ച കണക്കുകള്‍ പരിശോധിച്ചാല്‍, രാജ്യദ്രോഹം എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിന്റെ ഇരകള്‍, ആര്‍ക്കുവേണ്ടിയാണ് ഈ നിയമം നിലനില്‍ക്കുന്നത്, എന്നെല്ലാം വ്യക്തമാകും. 2010നു ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യദ്രോഹക്കേസുകളില്‍ 65 ശതമാനവും 2016 ശേഷമുള്ളതാണ് എന്ന് കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തില്‍ 190 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തുന്ന സംഭവങ്ങളില്‍ 96 ശതമാനവും ഉണ്ടായത് 2014 ശേഷമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്, 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്, 144 കേസുകള്‍. വിദ്യാര്‍ത്ഥി നേതാക്കളും പത്രപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഇതിന്റെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോര്‍ഡുള്ള ഭരണ സംവിധാനത്തിന് കീഴില്‍ എന്തുതരം പുനപരിശോധനയാണ് ഉണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് ഉയർന്നു വരേണ്ടിയിരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ കോടതി ഉന്നയിച്ചില്ല. ഈ നിയമം അനുയോജ്യമായ ഫോറം പുനപരിശോധിക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത് ഫോറമാണ് പുനപരിശോധിക്കാൻ പോകുന്നത് എന്ന് കോടതി ചോദിച്ചില്ല. എന്തടിസ്ഥാനത്തിലായിരിക്കും പുനപരിശോധന നടത്തുക എന്ന് ആരാഞ്ഞില്ല. എത്ര നാൾക്കകം നടപടികൾ പൂർത്തിയാകുമെന്നും കോടതി അന്വേഷിച്ചില്ല. ഇതൊന്നുമറിയാതെ പുനപരിശോധനയ്ക്കുള്ള അവസരം കൊടുക്കുകയാണ് ഉണ്ടായത്. ഒരുപക്ഷേ, പോട്ട മാറി യുഎപിഎ ഭേദഗതി ചെയ്തു വന്നതുപോലെ ലെ കൂടുതൽ നിഷ്ഠൂരമായ ഒരു നിയമം വരാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. നിയമത്തിൻറെ ദുരുപയോഗങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്നും, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാൽ അത് പരിഹരിക്കപ്പെടുമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ വാദവും ചരിത്രത്തിനു നിരക്കുന്നതല്ല. 
കോടതികൾ തന്നെ നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു സമാധാനത്തിനും രാജ്യത്തിൻറെ സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന സംഭവങ്ങൾ മാത്രമേ ഈ വകുപ്പിന് കീഴിൽ വരികയുള്ളൂ എന്ന് കേദാർനാഥ് കേസിൽ കോടതി വ്യക്തമാക്കിയിരുന്നു. അർണേഷ് കുമാർ കേസിൽ, രാജ്യദ്രോഹക്കുറ്റത്തിന് ഒരാൾ ജയിലിൽ ആക്കുന്നതിനു മുൻപ് മുമ്പ് പ്രഥമദൃഷ്ട്യാ ഇയാൾക്കെതിരെ രാജ്യദ്രോഹം കേസെടുക്കാനുള്ള കാരണങ്ങളുണ്ടെന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തണം എന്നു നിർദേശിച്ചിരുന്നു. എന്നാൽ എന്നാൽ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ ഒരു അന്വേഷണത്തിൽ ഇതിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമ്മേളനങ്ങൾക്ക് ശേഷം ദേശദ്രോഹ കുറ്റം ചാർത്തിയ സംഭവങ്ങളിൽ ഈ നിർദേശം പാലിച്ചിട്ടില്ല എന്ന് കണ്ടെത്തുകയുണ്ടായി. ക്രിമിനൽ നടപടി ക്രമം, വകുപ്പ് 196 അനുസരിച്ച്, രാഷ്ട്രത്തിനെതിരായ കുറ്റകൃത്യങ്ങളിൽ വിചാരണക്ക് മുൻപ് ഗവൺമെൻറിൻറെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, മുദ്രാവാക്യം വിളിച്ചതിനു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനുമെല്ലാം ദേശദ്രോഹം ചാർജ് ചെയ്യുമ്പോൾ, ഗവൺമെൻറ് അതിന് അനുമതി നൽകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. 
കോടതിയുടെ ഇടക്കാല ഉത്തരവിലും കേന്ദ്രസർക്കാരിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആവുന്നതാണ് എന്ന് കാണാം. എന്നാൽ മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, രാജ്യദ്രോഹകുറ്റം തന്നിഷ്ടംപോലെ അധികാരികൾ, രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച്, ഉപയോഗിച്ചുപോരുന്നു എന്ന് അനുഭവം നമ്മളോട് പറയുന്നു. അതായത് മാർഗനിർദ്ദേശങ്ങൾ ഇല്ലാത്തതല്ല, ഈ വകുപ്പ് തന്നെയാണ് പ്രശ്നം. വേറെയും അവ്യക്തതകൾ ഉണ്ട് കോടതിവിധിയിൽ. ഇപ്പോള്‍ കോടതി ഐ.പി.സി 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലില്‍ ഈ വകുപ്പില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സാങ്കേതികമായി നിര്‍ദ്ദേശിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരു ഉറപ്പുമില്ല. 2015ല്‍ സുപ്രീം കോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷന്‍ 66(എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021 ഇത്തരം 755 സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പി.യു.സി.എല്‍. സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് ഗവണ്മെന്റുകള്‍ അത് കാര്യമായെടുത്തത്. കോടതി നിയമം റദ്ദ് ചെയ്ത ആറു വർഷത്തിനു ശേഷമുള്ള അവസ്ഥയാണ് ഇതെന്നോർക്കണം. അപ്പോഴാണ് താൽക്കാലികമായി മരവിപ്പിച്ച ഒരു വകുപ്പ്. ഓപ്പണ്‍ കോര്‍ട്ടില്‍ പറഞ്ഞിരുന്നതുപോലെ വിചാരണത്തടവുകാര്‍ക്ക് ഈ ഉത്തരവ് അനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവില്‍ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകള്‍ ബാക്കിയാണ്.
എന്നാല്‍, കോടതി ഇപ്പോള്‍തന്നെ 124(എ) യുടെ ഭരണഘടനാപരത പരിശോധിക്കുവാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഈ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. സ്റ്റേ എന്നത് ഹർജിക്കാരുടെ ആവശ്യമേ ആയിരുന്നില്ല. വാദം കേൾക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. വൈവാഹിക ജീവിതത്തിലെ ബലാത്സംഗം സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി ചെയ്തത് അതാണ്. നിയമം തങ്ങൾ പുനപരിശോധിക്കുകയാണെന്നും, അതുവരെ കോടതി കാത്തിരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വാദംകേട്ട്, കേസിൽ വിധി പറയുകയായിരുന്നു. ഈ കേസിലും അതു സാധ്യമാകുമായിരുന്നു. കാരണം 1962-ലെ വിധി കാലഹരണപ്പെട്ടതാണ്. കേദാര്‍നാഥ് വിധിയെ അതുണ്ടായ പ്രത്യേക കാലഘട്ടത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കേണ്ടതാണ്. ഒന്ന്, രൊമേശ് ഥാപ്പര്‍ കേസിലെ വിധി വരുന്നത് നമ്മുടെ ഭരണഘടന നിലവില്‍ വന്നതിന് കേവലം ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ്. ദേശീയപ്രസ്ഥാനവും ഭരണഘടനാ നിര്‍മാണപ്രക്രിയയുമൊക്കെ പൊതുബോധത്തില്‍ സജീവമായി നിലനിന്നിരുന്ന സമയം. അതില്‍ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യസമര പ്രസ്ഥാനം നേരിട്ടിരുന്ന രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചുള്ള ബോധം പൊതുസമൂഹത്തില്‍ നിന്നും മാഞ്ഞുതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് കേദാര്‍നാഥ് വിധി ഉണ്ടായത്. രണ്ട്, മൗലികാവകാശങ്ങള്‍ ഇത്രമേല്‍ വിശാലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലത്തുള്ള വിധിയല്ലത്. മൗലികാവകാശങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളായി നീതിപീഠം കണക്കാക്കിയ എ.കെ. ഗോപാലന്‍ കേസിന്റെ കാലമാണ്.
മൗലികാവകാശങ്ങള്‍ ഒറ്റപ്പെട്ട കമ്പാര്‍ട്ട്‌മെന്റുകള്‍ അല്ല എന്നും, അവയെല്ലാം പരസ്പരപൂരകങ്ങളാണെന്നും സുപ്രീംകോടതി വിലയിരുത്തിയ മനേക ഗാന്ധി കേസിനും, വ്യക്തിയുടെ സ്വയം നിര്‍ണയ അവകാശവും ഭരണകൂട നടപടികളുടെ ആനുപാതികത സംബന്ധിച്ചും നിര്‍ണായക നിലപാടുകള്‍ മുന്നോട്ടുവെച്ച പട്ടു സ്വാമിക്കും, മൗലികാവകാശങ്ങളുടെ വിശാലമാനങ്ങള്‍ അംഗീകരിക്കപ്പെട്ട നാസ് ഫൗണ്ടേഷന്‍ (സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമായി കണക്കാക്കിക്കൊണ്ടുള്ള ഐ.പി.സി. വകുപ്പ് 377 റദ്ദ് ചെയ്ത വിധി) വിധിക്കും ഒക്കെ മുന്നേയാണ്. ലോകരാജ്യങ്ങളിലെല്ലാം തന്നെ രാജ്യദ്രോഹക്കുറ്റം നിയമത്തില്‍ നിന്ന് നീക്കം ചെയ്ത് തുടങ്ങുന്നതിനും മുന്‍പാണ്.
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ കാലഘട്ടത്തില്‍ 124(എ) പോലൊരു നിയമത്തിന് പ്രസക്തിയൊന്നുമില്ല. രാജ്യദ്രോഹം നിയമസംഹിതയുടെ ഭാഗമാക്കിയിരുന്ന ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം നിയമപുസ്തകങ്ങളില്‍ നിന്ന് അത് നീക്കം ചെയ്തു കഴിഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍, കൊറോനേഴ്‌സ് ആന്‍ഡ് ജസ്റ്റിസ് ആക്ട് 2009 അവതരിപ്പിച്ചുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റര്‍ ക്ലെയര്‍ വാര്‍ഡ് പറഞ്ഞത് ഇപ്രകാരമാണ്: ‘നാമിന്നു കാണുന്നത് പോലെയുള്ള ഒരവകാശമായി ‘അഭിപ്രായസ്വാതന്ത്ര്യം’ കണക്കാക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തില്‍ രൂപംകൊണ്ട പ്രാകൃതമായ വകുപ്പാണ് രാജ്യദ്രോഹം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഉരകല്ല് ആയാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ അവകാശം സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പരമപ്രധാനമാണ്’. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചുപോയ ഈ കൊളോണിയല്‍ കുറ്റകൃത്യം ഇനിയും നമ്മള്‍ ചുമക്കേണ്ടതില്ല.
എങ്ങനെ പരിശോധിച്ചാലും തിരുത്തേണ്ട ഒരു തീരുമാനമായിരുന്നു 1962ല്‍ കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. സര്‍ക്കാരിന്റെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത് കോടതിയുടെ പ്രാഥമികകടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. വരുന്ന ജൂലൈ മാസത്തിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതി എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.

published in TrueCopyWebzene on 13/05/2022

124 A ; തെറ്റുതിരുത്താനുള്ള അവസരം പാഴാക്കി, സുപ്രീം കോടതി ഒളിച്ചോടുകയാണ്

0

ഐപിസി 124(എ) അഥവാ രാജ്യദ്രോഹകുറ്റം താൽക്കാലികമായി മരവിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതിവിധി ഒരേസമയം സന്തോഷകരവും നിരാശാജനകവുമാണ്. രാജ്യദ്രോഹക്കുറ്റം എന്ന കൊളോണിയൽ കുറ്റകൃത്യം ഭരണഘടനാ വിരുദ്ധമാണെന്നും അതു റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്   നിലവിലുള്ള വിവിധ ഹർജികളാണ് കോടതി പരിഗണിച്ചത്.  ഐപിസി സെക്ഷൻ 124(എ) തങ്ങൾ പുനപരിശോധിക്കുമെന്നും, അതുവരെ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്രസർക്കാർ കേസിൽ സ്വീകരിച്ച നിലപാട്. ഈ അഭ്യർത്ഥന അനുസരിച്ച്  വാദം മാറ്റി വയ്ക്കുമോ എന്നായിരുന്നു  എല്ലാവരും ആശങ്കയോടെ നോക്കിയിരുന്നത്. എന്നാൽ കോടതി അതിനു പൂർണമായും വഴങ്ങിയില്ല.  പുനപരിശോധന  ഉണ്ടാവും വരെ പ്രസ്തുത നിയമം മരവിപ്പിയ്ക്കുകയാണ് ചെയ്തത്. 

124(എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനഃപരിശോധിക്കമെന്നും  ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇനിമുതൽ രാജ്യദ്രോഹ കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യില്ലെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്.  രജിസ്റ്റർ ചെയ്താൽ, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു സമാശ്വാസം തേടാവുന്നതാണ്. നിലവിൽ ചാർജ്ജ് ചെയ്തിട്ടുള്ള കേസുകളിൽ എല്ലാ വിചാരണ നടപടികളും നിർത്തിവയ്ക്കേണ്ടതാണ്. മറ്റു വകുപ്പുകൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച നടപടികൾ തുടരാവുന്നതാണ്. അതേ സമയം തന്നെ കേന്ദ്ര സർക്കാരിന് സെഡീഷൻ നിയമം ദുരുപയോഗം ചെയ്യതിരിക്കാനുള്ള മാർഗ നിർദേശങ്ങൾ സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകാവുന്നതാണ്.

ഈ വിധി കേന്ദ്ര സർക്കാരിൻറെ പ്രതീക്ഷകൾക്ക് എതിരായിരുന്നുവെന്ന്,   കേന്ദ്രനിയമമന്ത്രി കിരൺ റിജിജു  നടത്തിയ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം. “കോടതികൾ ഗവൺമെൻറിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേർതിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.” എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. . 

“രാജ്യത്ത് നിരവധി കൊളോണിയൽ ശേഷിപ്പുകൾ ഉണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങൾ ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. രാജ്യദ്രോഹ ത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിവിധ നിരീക്ഷണങ്ങളെപ്പറ്റി ഗവൺമെന്റിന് ബോധ്യമുണ്ട്. രാജ്യത്തിൻറെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇതിൽ ഉൾപ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും  പരിഗണിച്ചുകൊണ്ട്, 124(എ) പുനം:പരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച്  ആസാദി കാ അമൃതവർഷ പരിപാടിയുടെ ഭാഗമായി  അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്.” ഇതായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.

ഈ നിലപാട് പക്ഷേ കോടതി നടപടികൾ വൈകിപ്പിക്കാൻ ഉള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് ഇന്നത്തെ നിയമമന്ത്രിയുടെ രൂക്ഷമായ ഭാഷയിൽ നിന്നും വ്യക്തമാണ്. 2021 ഡിസംബർ മാസത്തിൽ ആസാമിൽ നിന്നുള്ള എംപി ബദറുദ്ദീൻ അജ്മൽ ഉന്നയിച്ച  ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ സെക്ഷൻ 124(എ) പുനഃപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും ഗവൺമെൻറിൻറെ മുന്നിൽ ഇല്ല എന്ന് ഇതേ മന്ത്രി തന്നെ  പാർലമെൻറിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീംകോടതിയിൽ ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിച്ചത്.

മാത്രവുമല്ല അല്ല അതിനുമുൻപ്, രാജ്യദ്രോഹ നിയമം ഭരണഘടനാപരമാണ് എന്ന് പ്രസ്താവിച്ച 1962-ലെ കേദാർനാഥ് കേസ്  പുനപരിശോധിക്കേണ്ട ആവശ്യമില്ല എന്ന നിലപാട് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്നു. പ്രസ്തുത കേസിൽ, ഇന്ന് ഹർജിക്കാർ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും പരിശോധിക്കപ്പെട്ടു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിൽ ഇന്ന് കോടതി സ്വീകരിച്ച നടപടി പ്രതീക്ഷാജനകമാണ്. പുനപരിശോധന യുടെ പേര് പറഞ്ഞ്  സെക്ഷൻ 124(എ) അനന്തമായി നിലനിർത്തിക്കൊണ്ട് പോകാമെന്ന കേന്ദ്ര ഗവൺമെൻറിൻറെ പ്രതീക്ഷ കോടതി തകർത്തുകളഞ്ഞു. 

എന്നാൽ ഇതിനൊരു മറുവശമുണ്ട്.   1962ന് ശേഷം ഉയർന്നുവന്ന  നിയമ വൈജ്ഞാനിക പശ്ചാത്തലത്തിൽ, ഐപിസി 124(എ)  നിശ്ചയമായും റദ്ദ് ചെയ്യപ്പെടുമായിരുന്നു. ആധുനിക കാലഘട്ടത്തിൽ ലോകത്ത് ഏതാണ്ടെല്ലാ ജനാധിപത്യ രാജ്യങ്ങളും  രാജ്യദ്രോഹം എന്ന കുറ്റം  നിയമ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. നമ്മുടെ ഭരണഘടന നിർമ്മാണ സഭയിൽ വളരെ വിശദമായ ചർച്ചയ്ക്കുശേഷം ഒഴിവാക്കപ്പെട്ട സംഗതിയാണ് രാജ്യദ്രോഹം. ഈ വസ്തുതയുടെയും 1952-ലെ റൊമേഷ് ഥാപ്പർ കേസിലെ വിധിയുടെയും എല്ലാം പശ്ചാത്തലത്തിൽ ഐപിസി 124(എ)  പണ്ടേ റദ്ദ് ചെയ്യേണ്ടതായിരുന്നു. എന്നാൽ 1962-ൽ കേദാർനാഥ് കേസിൽ വളരെ പിന്തിരിപ്പനായ നിയമ വ്യാഖ്യാനങ്ങളിലൂടെ അത് നിലനിർത്തുകയാണ് പരമോന്നത നീതിപീഠം ചെയ്തത്. വാച്യാർത്ഥത്തിൽ, ആ വകുപ്പ് നിർത്താൻ യാതൊരു മാർഗവും ഇല്ല എന്ന് കണ്ടുകൊണ്ട്, കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ‘സത്യ ബോധത്തിന്റെ പേരാണ് രാമൻ’ എന്നൊക്കെ പറയുന്നതുപോലെ രാജ്യദ്രോഹം എന്ന കുറ്റം മറ്റൊന്നാണ് എന്ന തരത്തിൽ  വകുപ്പിൻറെ അർഥം തന്നെ മാറ്റി എഴുതി  സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീംകോടതി. അങ്ങനെയാണ് ഭരണഘടനാ നിർമാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടിൽ തിരിച്ചെത്തുന്നത്. ഈ തെറ്റ് തിരുത്തുവാനുള്ള അവസരം നമ്മുടെ സുപ്രീം കോടതി ഇപ്പോൾ പാഴാക്കിയിരിക്കുന്നു.

ഇനി എന്ത് തരത്തിലുള്ള പുനപരിശോധനയാണ് ഗവൺമെൻറ്  നടത്തുവാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണാം. കാരണം കരിനിയമങ്ങളോട് പ്രത്യേക പ്രിയമുള്ള  രാഷ്ട്രീയവിഭാഗമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ‘ആർട്ടിക്കിൾ 14’ നടത്തിയ ഗവേഷണത്തിൽ ക്രോഡീകരിച്ച കണക്കുകൾ പരിശോധിച്ചാൽ, രാജ്യദ്രോഹം  എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിൻറെ ഇരകൾ,  ആർക്കുവേണ്ടിയാണ് ആണ് ഈ നിയമം നിലനിൽക്കുന്നത്,  എന്നുമെല്ലാം വ്യക്തമാകും. 2010 നു ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യദ്രോഹ കേസുകളിൽ 65 ശതമാനവും 2016 ശേഷമുള്ളതാണ് എന്ന് കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തിൽ 190 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമർശിച്ചതിൻറെ പേരിൽ രാജ്യദ്രോഹം ചാർത്തുന്ന സംഭവങ്ങളിൽ 96 ശതമാനവും ഉണ്ടായത് 2014 ശേഷമാണ്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിൻറെ ഫലമായിട്ടാണ്; 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്; 144 കേസുകൾ. വിദ്യാർത്ഥി നേതാക്കളും പത്രപ്രവർത്തകരും  സാമൂഹ്യ പ്രവർത്തകരും അഭിഭാഷകരും  രാഷ്ട്രീയപ്രവർത്തകരുമെല്ലാം  ഇതിൻറെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോർഡുള്ള ഭരണ സംവിധാനത്തിന് കീഴിൽ എന്തുതരം പുനപരിശോധനയാണ് ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പോട്ട മാറി യുഎപിഎ വന്നതുപോലെ പോലെ മറ്റൊരു തരത്തിലുള്ള കരിനിയമം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മാത്രവുമല്ല, ഇപ്പോൾ കോടതി ഐപിസി 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലിൽ ഈ വകുപ്പിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് സാങ്കേതികമായി നിർദ്ദേശിച്ചിട്ടില്ല. ആ സാഹചര്യത്തിൽ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരു ഇറപ്പുമില്ല. 2015-ൽ സുപ്രീംകോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷൻ 66(എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021 ഇത്തരം 755 സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് പി.യു.സി.എൽ. സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ഗവണ്മെന്റുകൾ അത് കാര്യമായെടുത്തത്. ആറ് വർഷങ്ങൾക്ക് ശേഷമാണെന്നോർക്കണം. ഇന്നത്തെ സുപ്രീംകോടതി വിധിയിൽ ചാർജ്ജ് ഫ്രെയിം ചെയ്ത കേസുകളിൽ വിചാരണ നിർത്തിവയ്ക്കണം എന്നാണ് നിർദ്ദേശിച്ചിട്ടുളത്. ഓപ്പൺ കോർട്ടിൽ പറഞ്ഞിരുന്നതുപോലെ വിചാരണതടവുകാർക്ക് ഈ ഉത്തരവ് അനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവിൽ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകൾ ബാക്കിയാണ്.

എന്നാൽ, കോടതി ഇപ്പോൾതന്നെ 124(എ)-യുടെ ഭരണഘടനാപരത പരിശോധിക്കുവാൻ തയ്യാറായിരുന്നുവെങ്കിൽ ഈ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. കാരണം ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നെങ്കിൽ, അതിൻറെ കാര്യകാരണങ്ങൾ വിശദീകരിക്കപ്പെട്ടിരുന്നെങ്കിൽ, ഗവൺമെന്റിന് മറ്റു വഴികളിലൂടെ ഈ വകുപ്പ് നിലനിർത്താനുള്ള അവസരം ലഭിക്കുമായിരുന്നില്ല. കാരണം, ഭരണഘടനാ വിരുദ്ധക്കെതിരെ നിയമനിർമാണം നടത്തുവാൻ പാർലമെൻറിനധികാരമില്ല. ഗവൺമെൻറിൻറെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത്  കോടതിയുടെ പ്രാഥമികകടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. എന്നിരുന്നാലും അടുത്ത ജൂലൈ മാസം വരെയെങ്കിലും രാജ്യദ്രോഹക്കുറ്റത്തിൽ നിന്ന് ജനതയ്ക്ക് സംരക്ഷണം ലഭിക്കുമെന്നത് ആശ്വാസകരവുമാണ്. 

The article was published in DoolNews on Saturday, 14th May 2022

യൂണിഫോമോ വിദ്യാഭ്യാസമോ? കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്യപ്പെടുന്നു

0

വസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ  ഉത്തരവ് ജനാധിപത്യത്തെ അവകാശാധിഷ്ഠിത രാഷ്ട്രീയ വ്യവസ്ഥിതിയായി  മനസിലാക്കുന്നവർക്ക് നിരാശ നൽകുന്നതാണ്. ഇന്ത്യൻ നിയമവൈജ്ഞാനിക ചരിത്രത്തിൽ,  അവകാശങ്ങളെ ഭരണഘടനാപരമായി എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാകും എന്നത് സംബന്ധിച്ച ഗംഭീര രചനയായി ഈ വിധി പരിഗണിക്കപ്പെടുമെന്നു തീർച്ച. പ്രധാനവിഷയങ്ങളെ സൗകര്യാർത്ഥം ഒഴിവാക്കി, തികഞ്ഞ കൗശലത്തോടെ വിഷയം ഫ്രെയിം ചെയ്ത്, അനുയോജ്യമായ നിയമയുക്തികൾ  നിരത്തി  ആവശ്യമായ തീർപ്പ് കൽപ്പിക്കുകയായിരുന്നു കോടതി.

ഹൈക്കോടതിയുടെ  ഇടക്കാല  ഉത്തരവിൽ,  ഹിജാബിനു വിലക്ക് ഏർപ്പെടുത്തിയിരുന്നത് അതൊരു മതവസ്ത്രം ആയതുകൊണ്ടായിരുന്നുവെങ്കിൽ, അന്തിമ വിധിയിലേക്ക് എത്തുമ്പോൾ ഒരു മതാചാരമല്ല എന്ന കാരണംകൊണ്ട് ഹിജാബ്  ധരിക്കാനാവില്ല എന്നുവരുന്നു! എന്തുകൊണ്ട് ഇത്തരമൊരു വൈരുദ്ധ്യത്തിലേക്ക് കാര്യങ്ങളെത്തി എന്ന അന്വേഷണം കേവലം ഹൈക്കോടതി വിധിയുടെ വിമർശനത്തിനപ്പുറത്തേക്ക് നമ്മളെ  നയിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ വിധി നൽകുന്ന പ്രാഥമികപാഠം ‘മൗലികാവകാശങ്ങൾ സംബന്ധിച്ച വിഷയങ്ങളെ എങ്ങനെ സമീപിക്കരുത്’ എന്നാണ്. 

പൗരസ്വാതന്ത്ര്യത്തിന്റെ വിശാലമാനങ്ങളിൽ വിലയിരുത്തപ്പെടേണ്ടിയിരുന്ന വിഷയത്തെ പ്രാഥമികമായും  മതാചാരത്തിന്റെ പ്രശ്നമായി അവതരിപ്പിച്ചിടത്തു കേസിന്റെ ഭാഗധേയം നിർണയിക്കപ്പെട്ടിരുന്നു. സർക്കാർ നയങ്ങൾക്ക് അനുകൂലമായ രീതിയിൽ വിഷയങ്ങൾ ഫ്രെയിം ചെയ്യാൻ കോടതിയെ അനുവദിച്ചത് ഹർജിക്കാരുടെ ഈ സമീപനമായിരുന്നു. ഹിജാബ് ഇസ്ലാമിന്റെ അവശ്യ മതാചാരമാണോ എന്ന കാര്യത്തിൽ സംശയം ഉന്നയിക്കുകയോ, അല്ല എന്ന് പ്രസ്താവിക്കുകയോ ചെയ്ത അര ഡസൻ ഹൈക്കോടതി ഉത്തരവുകളെങ്കിലും ഉണ്ടായിരുന്നുവെന്നിരിക്കെ ഇത്തരമൊരു സമീപനം ആത്മഹത്യാപരമായിരുന്നു. 

ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാൻ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്നമായി ചുരുക്കി കാണുമ്പോൾ ഈ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മൾ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിർണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരുന്നു. വിദ്യാർഥികളുടേത് ആ അർത്ഥത്തിൽ ഒരു സ്വാതന്ത്ര്യ പോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോൾ അത് അവരുടെ സ്വാതന്ത്ര്യ നിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്ലാമിന്റെ അവശ്യ-ആചാരമാണ് എന്നുവരുകിൽ ഈ പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ് ചെയ്യുക. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമ പോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആൺകോയ്മാ വ്യവസ്ഥിതിയുടെ, സ്വാതന്ത്ര്യരാഹിത്യത്തിന്റെ, നിയമയുക്തിയാക്കിയിടത്തു തന്നെ പ്രശ്നം വഴിതെറ്റിയിരുന്നു. 

മറ്റു വിഷയങ്ങൾ കോടതിയിൽ ഉന്നയിച്ചില്ലെന്നല്ല, പക്ഷേ, പ്രധാനവാദം മതസ്വാതന്ത്ര്യമായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ സിംഹഭാഗവും ഈ വിഷയത്തിന്റെ അപഗ്രഥനമാണ്. നിഷേധിക്കാൻ വളരെ എളുപ്പമുള്ള വാദമായിരുന്നുവത്. ഹിജാബ് അവശ്യ മതാചാരമല്ല എന്ന് വരികിൽ പിന്നെ അനുച്ഛേദം 25-ന്റെ സംരക്ഷണം ലഭിക്കുകയില്ല. കേസ് അവിടെ അവസാനിച്ചു.
ഇത്രയും പറഞ്ഞത്  കർണാടക ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കുന്നതുകൊണ്ടല്ല, ഇത്തരമൊരു ഉത്തരവിലേക്കുള്ള എളുപ്പ മാർഗം തുറന്നിട്ടത് മതവാദമാണ് എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ്.

കേസിലെ പരിഗണനാവിഷയങ്ങളുടെ സൗകര്യപ്രദമായ തെരഞ്ഞെടുപ്പാണ് കർണാടക ഹൈക്കോടതിയുടെ വിധിന്യായത്തിന്റെയും പിൻബലം. ഏതുരീതിയിലാണ് കോടതി പ്രശ്നത്തെ സമീപിച്ചത് എന്നുനോക്കാം. നാല് നിയമസമസ്യകളാണ് വിധിയിൽ ഫ്രെയിം ചെയ്തത്.
ഹിജാബ് ഭരണഘടനയുടെ അനുച്ഛേദം 25-ന്റെ സംരക്ഷണം അർഹിക്കുംവിധം ഇസ്ലാമിന്റെ അവശ്യ മതാചാരമാണോ?
സ്‌കൂൾ യൂണിഫോം നിർബന്ധമാക്കുന്നത് നിയമപരമാണോ? അത് ഭരണഘടനയുടെ അനുച്ഛേദം 19(1)[ അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 21[സ്വകാര്യത] എന്നിവയുടെ ലംഘനമാകുന്നുണ്ടോ?
05/02/22-ലെ ഗവണ്മെന്റ് ഉത്തരവ് നിയമപരമാണോ? അത് സ്വേച്ഛാപരവും അതുവഴി അനുച്ഛേദം 14,15 എന്നിവയുടെ ലംഘനവുമാണോ?
ഹർജിയിൽ ആവശ്യപ്പെടും പ്രകാരം അധികൃതർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ? 

അവശ്യ മതാചാരം സംബന്ധിച്ച ആദ്യ ചോദ്യത്തെപ്രതി ഒരുപാട് വിശകലനങ്ങൾക്ക് പ്രസക്തിയൊന്നുമില്ല. അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തിൽ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികൾക്കില്ല. ഈ ആചാരങ്ങൾ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികൾ ഏറ്റെടുക്കേണ്ട ദൗത്യം. ഭരണഘടനാ കോടതികൾ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികൾ തീർപ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയിൽ തീർപ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ  കോടതികളുടെ പണി  ഭരണഘടനാ കോടതികൾ ഏറ്റെടുക്കേണ്ടതില്ല. എന്നാൽ ആചാരങ്ങൾ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാർമികതയ്ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകൾ ഉണ്ടാവുകയും വേണം. പക്ഷേ, ദൗർഭാഗ്യവശാൽ നമ്മുടെ സുപ്രീംകോടതി 1954-ലെ ശിരൂർ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതൽ ഇങ്ങോട്ട് അവശ്യ മതാചാര പരിശോധന  നടത്തിവരുന്നു. 

ആവശ്യമതാചാര പരിശോധനയുടെ തുടക്കം ഡോ. അംബേദ്കറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട് കർണാടക ഹൈക്കോടതി. ഭരണഘടനാ നിർമാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഉദ്ധരിക്കുകയാണ് ഹൈക്കോടതി: “ജനനം മുതൽ മരണം വരെ മതബന്ധിതമാണ് ഇന്ത്യൻ സമൂഹം. എന്നാൽ ഇനി, മതത്തിന്റെ നിർവചനം, അവശ്യമായും (essentially) മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും വിശ്വാസത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താൻ നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” ഇവിടെ essentially religious practice (അടിസ്ഥാനപരമായി മതപരമായ ആചാരങ്ങൾ), essential religious practice (അവശ്യ മതാചാരങ്ങൾ) എന്നിവയെ കൂട്ടിക്കുഴക്കുകയാണ് കോടതി. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. 

Essentially religious practice എന്ന് വച്ചാൽ അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണർത്ഥം; ആർട്ടിക്കിൾ 25 (2)(എ)-യിൽ പറയുന്ന പോലെ സാമ്പത്തികവും, ധനപരവും,  രാഷ്ട്രീയവും മറ്റു മതേതരവുമായ പ്രവർത്തികളിൽ പെടാത്ത മത സംബന്ധിയായ കാര്യങ്ങൾ. അത്തരം കാര്യങ്ങളിൽ, അവ പൊതുസമാധാനത്തിനോ ധാര്മികതയ്ക്കോ, ആരോഗ്യത്തിനോ വിരുദ്ധമാകാത്തിടത്തോളം കാലം, സ്റ്റേറ്റിന് ഇടപെടാൻ കഴിയില്ല എന്നാണ് അനുച്ഛേദം 25-ന്റെ നേർവായനയിൽനിന്നും നമുക്ക് മനസിലാവുക. എന്നാൽ നമ്മുടെ ഭരണഘടനാകോടതികൾ essential religious practice (അവശ്യ മതാചാരങ്ങൾ) എന്ന ഒരു സംജ്ഞ കൊണ്ടുവന്നു. മതത്തിന്റെ അവശ്യ ആചാരമേത് എന്ന് കോടതികൾ തീരുമാനിക്കുമെന്ന് വന്നു. ഈ ജുഡീഷ്യൽ അസംബന്ധം ഇന്നും തുടരുന്നു.  ശബരിമല കേസിൽ ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്.  ‘അടിസ്ഥാനപരമായി മതപരമായ ആചാരങ്ങളും’  ‘അവശ്യ മതാചാരങ്ങളും’ തമ്മിലുള്ള അന്തരം വിധിയിൽ പരാമർശവിഷയമാണ്. ഹിജാബ് നിരോധനത്തെ ന്യായീകരിക്കുവാൻ ശബരിമല വിധിയെ ആവർത്തിച്ച് ആശ്രയിക്കുന്ന ഹൈക്കോടതി പക്ഷേ, ഈ ഭാഗം കണ്ടില്ലെന്നു നടിക്കുന്നു. 

രണ്ടാമത്തെ ചോദ്യമാണ് യഥാർത്ഥത്തിൽ വിധിന്യായത്തിന്റെ ആന്തരിക ചോദനയുടെ ബഹിർസ്ഫുരണമാകുന്നത്. ‘യൂണിഫോം ഏർപ്പെടുത്തുന്നത് നിയമപരമാണോ’ എന്നാണ് ചോദ്യം- അത് ഭരണഘടന അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങളുടെ പരിധിയിൽ പെടുമോ എന്ന്. സ്‌കൂളുകളിൽ യൂണിഫോം നിഷ്കർഷിക്കുന്നതിനെ ഇവിടെ ആരും എതിർത്തിട്ടില്ല. യൂണിഫോം അവകാശ ലംഘനമാണ് എന്ന് സമർത്ഥിക്കാനും ശ്രമിച്ചിട്ടില്ല. സത്യമതായിരിക്കെ ഇങ്ങനെയൊരു സാങ്കൽപ്പിക ചോദ്യം ഉന്നയിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് യഥാർത്ഥ നിയമപ്രശ്നത്തെ ഒഴിവാക്കിയെടുക്കാനാണ് എന്നു ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാകില്ല. യഥാർത്ഥത്തിൽ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു. ചോദ്യം അതായിരുന്നെങ്കിൽ ഉത്തരവും മറ്റൊന്നായിരിക്കുമെന്ന് ആരാണ് ഭയപ്പെട്ടത്?

വിധിയുടെ 105-ആം പേജ് നോക്കുക: “സ്‌കൂളിൽ വിദ്യാർത്ഥികൾക്ക്  വ്യക്തിപരമായി അവർക്കിഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്ന തരത്തിലുള്ള തീവ്രമായ വാദങ്ങൾ ക്യാംപസിനും പുറത്തും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാവുന്ന അച്ചടക്കരാഹിത്യത്തിലേക്കാവും നയിക്കുക.” വളരെ ശരിയായ നിരീക്ഷണമാണ്.പക്ഷേ അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചിട്ടില്ല എന്ന് മാത്രം. ഇല്ലാത്ത വാദങ്ങൾ ഉയർത്തിപ്പിടിച്ച്, അതിനെ ഖണ്ഡിച്ച്, ഈ പ്രശ്നത്തെ സാധൂകരിക്കാൻ ശ്രമിക്കുകയാണ് കോടതി. വിധി തുടർന്ന് വായിക്കുക: “സ്‌കൂളിലെ ഡ്രസ്സ് കോഡ് മൗലികാവകാശവിരുദ്ധമാണ് എന്ന് ആരോപിച്ചുകൊണ്ട് ഒറ്റയടിക്ക് അതെല്ലാം നിരോധിക്കണമെന്ന വാദം വിചിത്രമാണ്.” ഈ വിചിത്ര വാദം കോടതി തന്നെ സങ്കല്പിച്ചെടുത്തതാണെന്നു മാത്രം! 

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ല എന്ന് കാണിക്കാൻ ഹൈക്കോടതി സ്വീകരിക്കുന്ന മറ്റൊരു മാർഗം ക്ലാസ്സ് മുറി ഒരു ‘നിയന്ത്രിത പൊതു ഇടം’ (Qualified Public Space) ആണെന്ന് സ്ഥാപിക്കുകയാണ്. നിയന്ത്രിത പൊതു ഇടങ്ങളിൽ മൗലിക അവകാശങ്ങൾക്ക് മറ്റുള്ള ഇടങ്ങളിലെ അത്ര  പ്രാമാണിത്തമില്ലത്രേ! എന്താണ് ഈ ‘നിയന്ത്രിത പൊതു ഇടം’ ? കോടതിയ്ക്ക് സംശയമൊന്നുമില്ല: “സ്‌കൂളുകൾ, കോടതികൾ, വാർ-റൂമുകൾ, ഡിഫെൻസ് ക്യാമ്പുകൾ” എന്നിവയൊക്കെ നിയന്ത്രിത പൊതു ഇടമാണെന്നാണ് പറയുന്നത്. യുദ്ധമുറികളും, ക്യാമ്പുകളും സ്‌കൂളുകളും തമ്മിലെന്ത് എന്ന് അത്ഭുതം കൂറുന്നവർക്ക് എന്തുകൊണ്ട് സ്‌കൂളുകളിൽ മൗലികാവകാശങ്ങൾ അത്രകണ്ട് ബാധകമല്ല എന്ന വിശദീകരണം കൂടി വായിച്ചാൽ തൃപ്തിയാകും. “ഇത്തരമിടങ്ങളിൽ മുഖ്യമായ അവകാശങ്ങൾ പോലും ആനുമാനിക അവകാശങ്ങളായി രൂപാന്തരം പ്രാപിക്കും. ഉദാഹരണത്തിന് സാധാരണ പൗരനേക്കാൾ അവകാശങ്ങൾ കുറവായിരിക്കും ഒരു വിചാരണ തടവുകാരന്. വിചാരണ തടവുകാരനെക്കാൾ കുറഞ്ഞ അവകാശങ്ങൾ മാത്രമായിരിക്കും കുറ്റവാളിക്ക്.” സ്‌കൂളുകളിലും ജയിലുകളിലെന്നപോലെ അവകാശങ്ങൾ നിയന്ത്രിതമായിരിക്കുമെന്നർഥം.  ഇക്കാര്യംകൊണ്ടു തന്നെ പൊതു ഇടങ്ങളിൽ ബാധകമായ കണിശമായ ഭരണഘടനാപരിശോധനകൾ ഇവിടെ ബാധകമല്ല. അങ്ങനെയാണ് വസ്ത്രധാരണം അനുച്ഛേദം 19 ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയുടെയും ഭാഗമാണെന്ന വാദത്തെ കോടതി മറികടന്നത്. അല്ലാത്തപക്ഷം കർശനമായ നിയമപരിശോധന അനിവാര്യമായി വരും. ഗവണ്മെന്റ് നിർദ്ദേശിക്കുന്ന നിയന്ത്രണം ആനുപാതികമാണ് എന്ന് തെളിയിക്കണം. അതായത്, ഗവണ്മെന്റ് നടപടിക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ  ക്രമാതീതമായ തരത്തിൽ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ. ഇവിടെ ആ പരിശോധനകളൊക്കെ ഒഴിവാക്കിയിരിക്കുന്നു. “മനുഷ്യാവകാശങ്ങൾ സാർവലൗകികമാണ്, എന്നാൽ അവയുടെ നിയന്ത്രണം ഒരു ഭരണഘടനാ യാഥാർഥ്യമാണ്” എന്നാണ് കോടതിയുടെ വെളിപാട്.

ഇതിന് മുൻപ് സ്‌കൂളുകളെ ജയിലുകളോട് ഉപമിച്ചത് ജർമൻ തത്വചിന്തകനായിരുന്ന ഇവാൻ ഡൊമിനിക്ക് ഇല്ലിച്ചിന്റെ ‘ഡീസ്‌കൂളിങ് സൊസൈറ്റി’ എന്ന പ്രസിദ്ധമായ പുസ്തകത്തിലാണ്. ഏകാധിപത്യപരമായ അധികാരഘടനയും, അച്ചടക്കവും, സ്വാതന്ത്ര്യ രാഹിത്യവും നിലനിൽക്കുന്ന  സ്‌കൂളിങ് സംവിധാനത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു അത്. ഫൂക്കോയും സ്‌കൂളും ജയിലും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇല്ലിച്ചിനും ഫുക്കോയ്ക്കും ശേഷം ഇതാ കർണാടക ഹൈക്കോടതി സ്‌കൂളും ജയിലും തമ്മിലുള്ള നിഗൂഢ വ്യാമം അളന്നു തീർക്കുകയാണ്.  

യൂണിഫോമിന്റെ മാഹാത്മ്യത്തെക്കുറിച്ച് ദീർഘമായി ഉപന്യസിച്ചിട്ടുണ്ട് കോടതി. പൗരാണിക കാലംമുതൽ യൂണിഫോം ഉണ്ടായിരുന്നുവെന്നും ഗുരുകുല സമ്പ്രദായത്തിൽ യൂണിഫോം അനിവാര്യമായിരുന്നുവെന്നും “യൂണിഫോമില്ലാത്ത സ്‌കൂളിനെക്കുറിച്ച് സാമാന്യബോധമുള്ള ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല” എന്നുവരെ പറഞ്ഞുവയ്ക്കുന്നു. “ഏകാത്മകമായ ക്ലാസ്സ്മുറികൾ സൃഷ്ടിക്കുന്നതിലൂടെ, യൂണിഫോം,  ഭരണഘടനാപരമായ മതേതരത്വത്തിന് ഊർജം പകരുന്നു.” ഏകാത്മകത എന്തോ മഹത്തരമായ നന്മയാണെന്നാണ് കോടതി പറയുന്നത്. വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണെന്ന വാദത്തെ കോടതി തള്ളിക്കളയുന്നുണ്ട് (പേജ് 97). മറ്റൊരിടത്ത് “ക്‌ളാസ്സ് മുറി സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇടമാകണം, സാമൂഹികമായും ധാർമികമായും സമൂഹത്തിന്റെ പ്രതിബിംബമായിരിക്കണം” എന്ന ഹർജിക്കാരുടെ വാദത്തെ ‘പൊള്ളയായ വാചാടോപം’ എന്ന് പരിഹസിക്കുന്നു (പേജ് 101). 

ഹിജാബ് ധരിക്കുന്നത് യൂണിഫോമിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് വിധിയുടെ 107-ആം പേജിൽ പ്രസ്താവിച്ചിരിക്കുന്നത്. യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടം കൂടി ധരിച്ചാൽ യൂണിഫോം ഇല്ലാതാകും എന്ന് പറയുന്നത് ഏത് സാമാന്യബോധത്തിന്റെ അടിസ്ഥാനത്തിലാണാവോ. വിധി വായിച്ചവസാനിപ്പിക്കുമ്പോൾ സ്‌കൂളിൽ പോകുന്നത് പഠിക്കാനാണോ അതോ യൂണിഫോം ധരിക്കാനാണോ എന്ന സംശയമാണ്  മനസിൽ ബാക്കിയാവുക. യൂണിഫോം നിഷ്കർഷിക്കാനുള്ള അധികാരം സ്ഥാപിച്ചെടുക്കാൻ സിഗരറ്റ് വലിച്ച കുറ്റത്തിന് വിദ്യാർത്ഥിയെ ചൂരലിനു വീക്കിയ  പ്രധാനാധ്യാപകന്റെ അധികാരം സംബന്ധിച്ച പഴയൊരു ബ്രിട്ടീഷ് കേസ് വരെ ഉദ്ധരിക്കുന്നുണ്ട്. യൂണിഫോം  ധരിക്കലാണ് ആത്യന്തികമായ  ലക്ഷ്യവും മാർഗവും എന്ന് ഹൈക്കോടതി തെറ്റിദ്ധരിച്ചതുപോലെ. അതുകൊണ്ടുതന്നെ ഏതുവിധേനയും യൂണിഫോം നിലനിർത്തുക എന്നതാണ് വിധിയുടെ അടിസ്ഥാനവിചാരമെന്നു കാണാം. യുക്തിപരമായ ഒരു ഒത്തുതീർപ്പിലേക്ക്  (Reasonable Accommodation) എത്തിച്ചേരാൻ കോടതി വിസമ്മതിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്.  

ആധുനിക ജനാധിപത്യ സമൂഹങ്ങളിലെല്ലാം തന്നെ യൂണിഫോമിനൊപ്പം ധരിക്കാവുന്ന മത ചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനീയമാണ്. ഹിജാബോ, സിഖ് ലോഹ വളയോ, തലപ്പാവോ, അല്ലെങ്കിൽ ആം ബാൻഡ് പോലുള്ള മറ്റ് ആഭരണങ്ങളോ യൂണിഫോമിനൊപ്പം ധരിക്കാറുണ്ട്. ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചതിനു സമാനമായ തരത്തിൽ സിഖ് പെൺകുട്ടികൾക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളിൽ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ഹൈക്കോടതി അതിനെതിരെ നിലപാടെടുത്തിരുന്നു. ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിൽ  യൂണിഫോമിനൊപ്പം ഹിന്ദു സംസ്കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാൻ വിദ്യാർത്ഥിയെ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. മുക്കൂത്തി ഇടാൻ അനുവദിക്കാത്തത് സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിവേചനമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. കർണാടക ഹൈക്കോടതി പക്ഷേ ഈ കേസ് ഇവിടെ സ്വീകാര്യമാവില്ല എന്ന് പ്രസ്താവിച്ചു. മുക്കൂത്തിയ്ക്ക് കണ്ണിൽ പെടാൻ മാത്രമുള്ള വലുപ്പമില്ല, ഹിജാബ് അങ്ങനെയല്ല എന്നാണ് ന്യായം.  

ഇതോടൊപ്പം ഹൗസ് ഓഫ് ലോർഡ്സിന്റെ ഒരു വിധികൂടി ഉദ്ധരിക്കുന്നുണ്ട് (REGINA vs. GOVERNORS OF DENBIGH HIGH SCHOOL). പ്രസ്തുത വിധിയിൽ യൂണിഫോമിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഒരു ഭാഗമാണ് ഹൈക്കോടതി ഉത്തരവിൽ ചേർത്തിരിക്കുന്നത്: “… മത, വംശ, സാംസ്‌കാരിക ഭേദമന്യേ എല്ലാവർക്കും ഒരുമിച്ചു മമതയോടെ കഴിയുവാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടി സ്‌കൂളിന്റെ കർത്തവ്യമാണ്. അതിനുവേണ്ടി സ്‌കൂളിനകത്ത് ഒരു സാമൂഹിക ബോധവും ഒത്തൊരുമയും വളർത്തുക എന്നത് പ്രധാനമാണ്. സാമൂഹികവും മതപരവും വംശീയവുമായ വേർതിരിവുകളെ ലഘൂകരിക്കാൻ യൂണിഫോമിന് കഴിയും…” എന്നാൽ ഇതേ വിധിയുടെ അടുത്ത ഖണ്ഡിക നമ്മുടെ ഹൈക്കോടതി വായിച്ചു നോക്കിയില്ല. അവിടെ ഹിജാബിന്റെ തന്നെ കാര്യം ചർച്ച ചെയ്യപ്പെടുന്നത് കാണാം. ഒരുപക്ഷേ ഹിജാബ് നിരോധിച്ചാൽ പല യാഥാസ്ഥിതിക കുടുംബങ്ങളും കുട്ടികളെ സ്‌കൂളിൽ അയക്കാതിരുന്നേക്കാം. അത് സ്ത്രീകളുടെ ഉന്നമനത്തിന് വിഘാതമാവുകയേ ഉള്ളൂ. സവിശേഷമായ സാമൂഹിക പശ്ചാത്തലത്തിൽ വിവിധ അവകാശങ്ങളുടെ നീതിപൂർവകമായ തുലനംചെയ്യലാണ് പരിഹാരം. തുടർന്ന് വിധി വായിക്കുക: “യൂണിഫോമിന്റെ ഭാഗമായ ഷർട്ടും ടൈയും ജമ്പറും ഒരേ നിറമുള്ള മറ്റു മേൽവസ്ത്രങ്ങളും സാമൂഹിക ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നു. അതുപോലെതന്നെ  പെൺകുട്ടികളെ പാവാടയോ, ട്രൗസറോ, സൽവാർ കമ്മീസോ, ആഗ്രഹാനുസരണം ഹിജാബോ ധരിക്കാൻ അനുമതി നൽകുക വഴി സാംസ്കാരികവും മതപരവുമായ വൈവിധ്യത്തെ ആദരിക്കുകയും ചെയ്യുന്നു.”  ഇതാണ് സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങൾ സ്വീകരിക്കുന്ന നിലപാട്. എന്തിനാണ് കർണാടക കോടതി ഈ ഭാഗം മറച്ചു വച്ചത് എന്നത് ചിന്തനീയമാണ്. 

വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളുടെ പക്ഷം ഉയർത്തിപ്പിടിച്ചഅമേരിക്കൻ സുപ്രീം കോടതിയുടെ വിധിയും വിപരീതാർത്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട് കർണാടക ഹൈക്കോടതി (Tinker v Des Moines Independent School District). “ക്ലാസ്സ് തടസ്സപ്പെടുത്തുകയോ ക്രമരാഹിത്യം സൃഷ്ടിക്കുകയോ, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുകയോ ചെയ്യുന്ന പ്രവർത്തികൾക്ക് ജോൺ എഫ് ടിങ്കർ കേസിൽ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കില്ല”. ഇവിടെ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് പഠനത്തിനോ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കോ തടസം സൃഷ്ടിക്കുകയും ക്രമസമാധാന പ്രശ്നമുണ്ടാക്കുകയും മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുമെന്നാണോ കോടതി ഉദ്ദേശിക്കുന്നത്? 

അമേരിക്കൻ സുപ്രീംകോടതി വിധിയുടെ  ബാക്കി ഭാഗങ്ങൾ കൂടി നമ്മൾ കാണേണ്ടതാണ്: “ അസ്വാസ്ഥ്യം  ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല… … … അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി…… അധ്യാപകരോ വിദ്യാർത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല…. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല.” ഈ വാചകങ്ങളും നമ്മുടെ കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം ഗേറ്റിനു വെളിയിൽ വച്ചിട്ട് വരാൻ നിർദ്ദേശിക്കാനാവില്ല എന്നു പറഞ്ഞ വിധി എടുത്തിട്ടാണ് അവകാശങ്ങൾ നിഷേധിക്കാനാവും എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

നമ്മുടെ രാജ്യത്തു തന്നെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് അനുവദനീയമാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലുമതേ. എന്നാൽ ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെടേണ്ടതാണെന്നു പോലും കർണാടക ഹൈക്കോടതിയ്ക്കു തോന്നിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലേത് കേന്ദ്ര സർക്കാരിന്റെ നയമാണ്. ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണ്, സംസ്ഥാനങ്ങൾ അതെ നയം പിന്തുടരണമെന്നു പറയാനാകില്ല. അവർക്ക് സ്വന്തമായ നയതീരുമാനങ്ങൾ എടുക്കാവുന്നതാണ് എന്നാണ് വിധിയിലെ നിരീക്ഷണം. 

ഭരണഘടനയുടെ അനുച്ഛേദം 25-ന്റെ ഭാഗമായ മനഃസാക്ഷിക്കുള്ള അവകാശം സംബന്ധിച്ച സുപ്രധാനമായ നീതിവിചാരം നടത്തുന്നുണ്ട് കർണാടക ഹൈക്കോടതി. “ഹിജാബ് എങ്ങനെയാണ് മന:സാക്ഷിയുടെ ഭാഗമാകുന്നത്?” എന്നാണ് കോടതി ചോദിക്കുന്നത്. അതിനു കൃത്യമായ മറുപടി നല്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടുമില്ല. അവർ ഉയർത്തിക്കാട്ടിയ ബിജോയ് ഇമ്മാനുവൽ കേസിലെ അടിസ്ഥാന വിഷയം മത വിശ്വാസമായിരുന്നുവെന്നും ഇവിടെയും അതാണോ ഹർജിക്കാർ ഉന്നയിക്കുന്നത് എന്ന് കോടതി ആരായുന്നു. ആണെങ്കിൽ അത് മന:സാക്ഷിക്കുള്ള അവകാശത്തിന്റെ ഭാഗമാകുകയില്ല എന്നാണ് കോടതിയുടെ പക്ഷം. സാംസ്‌കാരിക/രാഷ്ട്രീയ/പ്രാദേശിക മാനങ്ങൾ ഉള്ളതാണ് ‘മനഃസാക്ഷി’ എന്ന സംജ്ഞ. മത വിശ്വാസം വ്യതിരിക്തമായി ഇതേ അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള നിലയ്ക്ക് അത് വ്യത്യസ്തമായിരിക്കുമെന്നാണ് കോടതിയുടെ അനുമാനം. 

സ്വേച്ഛതയും തുല്യതയും സംബന്ധിച്ച ആരോപണങ്ങളെ കോടതി നേരിട്ടത് ഈ മേഖലയിലെ സമീപകാല നിയമവൈജ്ഞാനിക വികാസങ്ങളെ അവഗണിച്ചുകൊണ്ടാണ്. “പ്രസ്തുത സർക്കാരുത്തരവ് തുല്യതക്ക് എതിരല്ല. പ്രത്യേകിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഈ ഉത്തരവ്.” ഇത് തുല്യതയെക്കുറിച്ചുള്ള ഒരു മിഥ്യാധാരണ സൃഷ്ടിക്കലാണ്. വിശ്വാസത്തിന്റെയോ സംസ്കാരത്തിന്റെയോ ഒക്കെ ഭാഗമായി ഹിജാബ് ധരിച്ചു ശീലിച്ചു പോന്നിരുന്ന, ഇന്നലെവരെ അത് തുടർന്നിരുന്നവരോട് നാളെ മുതൽ അത് പാടില്ല എന്ന് പറയുന്നതുപോലെയല്ല, ഹിജാബ് വിഷയം ഉയർന്നു വന്നപ്പോൾ അതിനെ വൈകാരിക-രാഷ്ട്രീയ പ്രശ്നമാക്കി ഉയർത്തുവാൻ വേണ്ടി കാവി ഷാൾ അണിഞ്ഞവർ.  ഇന്നലെവരെ ഉപയോഗിക്കുന്നില്ലായിരുന്ന ഷാൾ ഇനിയും  ഉപയോഗിക്കുന്നില്ല എന്ന് മാത്രമേ വരൂ. മുസ്‌ലിം പെൺകുട്ടികളെ സംബന്ധിച്ച് അതങ്ങനെയല്ല. യഥാതഥസമത്വം (substantial equality) എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സ്പഷ്ടമാണ്. കാരണം ഈ ഉത്തരവ് ഇരു വിഭാഗങ്ങൾക്കുമിടയിൽ ഉണ്ടാക്കുന്ന ഫലം വളരെ വ്യത്യസ്തമാണ്. ഒരു വിഭാഗത്തിന് മൗലിക അവകാശങ്ങൾ നഷ്ടപ്പെടുന്നുവെങ്കിൽ മറുവിഭാഗത്തിന് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നുമില്ല. കേവല സമത്വവാദം പരോക്ഷ വിവേചനം (indirect discrimination) സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിധി. 

ഇന്ത്യൻ കോടതികളിലും പരോക്ഷ വിവേചനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ ക്രിമിനൽവത്കരിക്കുന്ന ഐ.പി.സി. സെക്ഷൻ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികർക്ക് പെർമനന്റ് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ൽ സുപ്രീംകോടതി,  കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ ഏർപ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തിൽ പുരുഷന്മാർ അഭിമുഖീകരിച്ച അതേ ടെസ്റ്റുകൾ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകൾക്കും നൽകിയത്. ഇതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകൾക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകൾ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാൽ, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കൻ, കനേഡിയൻ സുപ്രീംകോടതിയുടെ വിധികളെ മുൻനിർത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തിൽ ബാധിക്കുന്നുണ്ടോ?  അതവർക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. 

റെയിൽവേയിലെ മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസിലെ ഡൽഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരൻ തന്റെ ഭാര്യയെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആശ്രിതപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് അവർക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തിൽ അധികവും ജോലിക്ക് പോകുന്നത്  പുരുഷന്മാരാണ്. സ്ത്രീകൾ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയിൽ നിന്നും അവരെ നീക്കം ചെയ്യാൻ കഴിയുമെന്ന് വന്നാൽ, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ  സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. “ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗർഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ഡൽഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാൻ ഇന്ത്യൻ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേൽപ്പറഞ്ഞ കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം  നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ കേവല സമത്വത്തിന്റെ കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ഗവണ്മെന്റ് ഉത്തരവ് ഭരണഘടനാപരമാണെന്നു വിധിക്കുകയായിരുന്നു ഹൈക്കോടതി. 

എത്രയും വേഗം തിരുത്തപ്പെടേണ്ട വിധിയാണ് കർണാടകം ഹൈക്കോടതിയുടേത്. പ്രധാനമായും നാൾ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ഒന്ന്, അവശ്യ മതാചാരം സംബന്ധിച്ച നിയമവിചാരം അസംബന്ധമാണ്. ഇത് പക്ഷെ ഉടനെയൊന്നും പരിഹരിക്കപ്പെടാനുള്ള സാധ്യതയില്ല. സുപ്രീകോടതിയിൽ, ശബരിമല പുനഃപരിശോധനാ വിധിക്കൊപ്പം  ടാഗ് ചെയ്ത് നീണ്ടു നീണ്ടു പോകാനാണ് സാധ്യത. രണ്ട്, നടപടിയിലെ പരോക്ഷ വിവേചനം കോടതി അവഗണിച്ചിരിക്കുന്നു. “ നിയമം അതിന്റെ ഉജ്ജ്വലമായ സമത്വത്തിലൂടെ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും, പാലത്തിനടിയിൽ  അന്തിയുറങ്ങുന്നതിൽ നിന്നും തെരുവുകളിൽ ഭിക്ഷ യാചിക്കുന്നതിൽ നിന്നും അപ്പം മോഷ്ടിക്കുന്നതിൽ നിന്നും  ഒരുപോലെ  വിലക്കുന്നു.” ഹിജാബ് വിഷയത്തെ കേവലസമത്വത്തിന്റെയും മതവിശ്വാസത്തിന്റെയും മാത്രം പ്രശ്നമായി ചുരുക്കിക്കണ്ട ഹൈക്കോടതി, ഫ്രാൻസ് അനറ്റലിയുടെ നിരീക്ഷണത്തെ അന്വർത്ഥമാക്കുകയാണ്. മൂന്ന്, യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടമിടുന്നത് യുക്തിസഹമായ ഇളവുകളുടെ പരിധിയിൽ എന്തുകൊണ്ട് വരുന്നില്ല എന്ന കാര്യം വിധിയിൽ വിശദീകരിക്കുന്നില്ല. നാല്, ‘നിയന്ത്രിത പൊതുഇടങ്ങളി’ൽ മൗലിക അവകാശങ്ങളുടെ മൂല്യം കുറയുകയും അതുകൊണ്ട് അവിടെ ആനുപാതികത ഉൾപ്പെടെയുള്ള ഭരണഘടനാ പരിശോധനകൾ ആവശ്യമില്ല എന്നുമുള്ള വാദം പരമോന്നത നീതിപീഠം വിശദമായി പരിശോധിക്കേണ്ടതാണ്.

The article was published in Dool News on 28/03/2022