Home Blog

നോയിഡ; തൊഴിലാളി വർഗ്ഗത്തിന്റെ തിരിച്ചുവരവ് 

ഇന്ത്യയുടെ വ്യവസായിക ഉത്പാദന ഭൂമികയുടെ പ്രതീകമായി  ആഘോഷിക്കപ്പെടുന്ന നോയിഡയുടെ   സമ്പ്രദായക തൊഴിൽ മേഖലകയെ  അപ്രതീക്ഷിതമായി പിടിച്ചു  കുലുക്കിയ മാസമാണ് 2026 ഏപ്രിൽ. നിസ്സ്വരായ തൊഴിലാളികളുടെ ദാരിദ്ര്യം വരിവരിയായി ഒഴുകിക്കൊണ്ടിരുന്ന, വ്യവസായികശാലകളിലേക്കുള്ള ഇടുങ്ങിയ നിരത്തുകളിൽ സമരത്തിൻറെ തിരയിരമ്പം  രൂപപ്പെട്ടു.  ലാഭ കണക്കുകൾ മാത്രം സംസാരിച്ചിരുന്ന ഭാഷയ്ക്ക് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സ്വരം വന്നു. ഒറ്റപ്പെട്ട പ്രകടനങ്ങളല്ല, സമീപകാല ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഭരണകൂടവും കോർപ്പറേറ്റ് മാധ്യമങ്ങളും ശ്രമിക്കുന്നതുപോലെ ഇതിനെ ഒരു ക്രമസമാധാന പ്രശ്നമായി ചുരുക്കി കാണാൻ കഴിയില്ല. അതിൻറെ കാരണങ്ങളും ഭരണഘടനാപരമായ വിവക്ഷകളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. അത് കേവലം കൂലിക്ക് വേണ്ടിയുള്ള സമരമല്ല. പുതിയ തൊഴിൽ ചട്ടക്കൂടുകൾക്ക് കീഴിൽ, മനുഷ്യാന്തസിന്റെ അർത്ഥവും, തൊഴിൽ അവകാശങ്ങളുടെ ഉള്ളടക്കവും, ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശയും എങ്ങോട്ടാണ് പരിണമിക്കുന്നതെന്ന പര്യാലോചനകൾക്കുള്ള   സങ്കേതം കുറിക്കലാണ്.

സമരത്തിൻറെ കാരണം 

സമര കാരണം ലളിതമാണ്. നോയിഡയിലെ വിവിധങ്ങളായ വ്യവസായിക കേന്ദ്രങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഭൂരിഭാഗവും മാസം പതിനായിരത്തിനും പതിനാലായിരത്തിനും ഇടയിൽ മാത്രം വേതനം വാങ്ങുന്ന കരാർ തൊഴിലാളികളാണ്. വർദ്ധിച്ചുവരുന്ന വാടകയും, വിലക്കയറ്റവും,   പാചകവാതക വിലയിലെ കുതിപ്പും അവർക്ക് ജീവിക്കാൻ പറ്റാത്ത  സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. 

ഹരിയാനയിൽ നിന്നാണ് പ്രക്ഷോഭത്തിന് കനൽ എരിഞ്ഞു തുടങ്ങിയത്.  ഗുരുഗ്രാമിലും മനസറിലും ഫരീദാബാദിലും ആരംഭിച്ച തൊഴിലാളി പ്രക്ഷോഭങ്ങൾ വേതന  വർദ്ധനവ്  നേടിയെടുത്തിരുന്നു. തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് വസ്തുത നോയിഡയിലെ തൊഴിലാളികളും തിരിച്ചറിഞ്ഞു എന്നുള്ളതാണ്. മിനിമം  കൂലി പ്രതിമാസം 18000-25000 വരെയാക്കണം, എട്ടു മണിക്കൂർ ജോലി സമയം പാലിക്കണം, ഓവർ ടൈമിന് കോമ്പൻസേഷൻ വേണം, ആഴ്ചയിൽ വിശ്രമം അനുവദിക്കണം, സംഘടിക്കാനുള്ള അവകാശം  അംഗീകരിക്കണം, തുടങ്ങി വളരെ സാധാരണമായ ആവശ്യങ്ങൾ മാത്രമാണ് അവർ മുന്നോട്ടു വച്ചിട്ടുള്ളത്.

വിപ്ലവകരമോ മൗലീകമോ ആയ യാതൊരാവശ്യങ്ങളും അവർ ഉന്നയിച്ചിട്ടില്ല. അന്തസ്സോടെ ജീവിക്കുന്നതിനുള്ള മിനിമം കാര്യങ്ങളാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യം. എന്നിട്ടും ഉത്തർപ്രദേശ് ഗവൺമെൻറിന്റെ പ്രതികരണം നിരാശാജനകമായിരുന്നു. നാമമാത്രമായ വേതന വർദ്ധനവ് ആണ് ഗവൺമെൻറ് മുന്നോട്ടുവച്ചത്. മാത്രവുമല്ല, ഈ പ്രതിസന്ധിയുടെ  ഘടനാപരമായ കാരണങ്ങളെ കുറിച്ച്, ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. എന്ന് മാത്രമല്ല, സമരത്തിന് പിന്നിൽ പാക്കിസ്ഥാൻ ആണ് എന്ന് ആരോപണം ഉന്നയിച്ചു.

പുതിയ തൊഴിൽ നിയമങ്ങൾ 

തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കണമെങ്കിൽ, 2019 മുതൽ ഘട്ടം ഘട്ടമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ നാല് ലേബർ കോടുകൾ എന്താണെന്ന്  തിരിച്ചറിയണം.  നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾ ആയി അവതരിപ്പിക്കുമ്പോൾ, വ്യാവസായിക സൗഹൃദ അന്തരീക്ഷം വളർത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആയിട്ടാണ് ചിത്രീകരിച്ചത്. എന്നാൽ രാജ്യത്തിൻറെ തൊഴിൽ മേഖലയെ അവകാശ സംരക്ഷണത്തിൽ അധിഷ്ഠിതമായ സംവിധാനത്തിൽ നിന്ന്, വ്യവസായികൾക്ക് ആവശ്യമായ  ഫ്ലക്സ്ബിലിറ്റി നൽകുന്ന തരത്തിലേക്ക് പൊളിച്ചെഴുതുകയാണുണ്ടായത്.

കോഡ് ഓൺ വേജസ്,  രാജ്യത്താകമാനം നാഷണൽ ഫ്ലോർ വേജസ് ഏർപ്പെടുത്തി. എന്നാൽ അത് ഭരണഘടന വിഭാവനം ചെയ്യുന്ന ‘ലിവിംഗ് വേജസ്’ അഥവാ അന്തസോടെ ജീവിക്കാനുള്ള സാങ്കേതികമായ മിനിമം കൂലിയ്ക്ക് പകരമാവില്ല. നേരത്തെ, ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് ഠ,,ഢഢ.ൽ ശേഷംനിര്ണയിക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് 3ല്ലാം ബയൂറോക്രസിയ്ക്ക് വിട്ടു നൽകുന്ന സ്ഥി ംതിയാണുള്ളത്.

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, ഒരു സ്ഥോണം പ്രവർത്തനം അവസാനിപ്പിക്കുന്നതിനോ, ലേ-ഓഫിനോ ഗവണ്മെന്റിന്റെ മുൻകൂർ അനുമതി വേണമെന്നുള്ള നിബന്ധന ലഘൂകരിച്ച്, നേരത്തെ നൂറ് തൊഴിലാളികൾ മുതൽ ഉള്ളവർക്ക് അനുമതിവേണം എന്നായിരുന്നുവെങ്കിൽ അത് 300 തൊഴിലാളികൾ എന്നാക്കി ഉയർത്തി. ഭൂരിപക്ഷം കമ്പനികളും ഈ വിഭാഗത്തിൽ വരുന്ന ഇന്ത്യയിൽ അതോടെ ഉടമകൾക്ക് യഥേഷ്‌ടം കാര്യങ്ങൾ നടത്താമെന്നുവന്നു. ആളുകളെ ജോലിക്കെടുക്കുന്നതിനും പിരിച്ചു വിടുന്നതിനും യാതൊരു നിയന്ത്രണവുമില്ലാതെയായി. കരാർ നിയമനവ് സ്ഥിരനിയമനവും തമ്മിലുള്ള അന്തരം അസ്തമിച്ചു. 

പുതിയ തൊഴിൽ നിയമങ്ങൾ, തൊഴിലാളികളുടെ സമരം ചെയ്യാനുള്ള.അവകാശത്തെയും നിഷേധിക്കുകയാണ്. 1947-ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടസ് ആക്ട് അനുസരിച്ച് പബ്ലിക്ക് യൂട്ടിലിറ്റി മേഖലയിലുള്ള വ്യവസായ ശാലകളിലാണ് സമരത്തിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് നല്കേണ്ടിയിരുന്നതെങ്കിൽ, ഇപ്പോൾ ആ നിബന്ധന എല്ലാ സ്ഥാപനനഗൾക്കും ബാധകമാക്കി. ‘സമര’ത്തിന്റെ നിർവചനം വിപുലീകരിച്ച് ഒരുമിച്ച് 50% ജീവനക്കാർ ആകസ്മിക അവധി എടുക്കുന്നതുവരെ സമരമാക്കി മാറ്റി. അക്കാരണം കൊണ്ട് ശമ്പളം തടയുകയോ ജോലിയിൽ നിന്നും പുറത്താക്കുകയോ ചെയ്യാമെന്ന സ്ഥിതി വന്നു. 

ഒക്കുനൽ സേഫ്റ്റി ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് ആണ് പ്രധാനപ്പെട്ട മറ്റൊരു തൊഴിൽ നിയമം. വളരെ നല്ല ഭാഷ നിയമത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജോലി സമയം സംബന്ധിച്ച് നിയന്ത്രണങ്ങൾ മറികടക്കുന്നതിനും, ഗവൺമെന്റിന്റെ ചിട്ടയായ പരിശോധനകൾ ഒഴിവാക്കുന്നതിനും ആണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകും എന്ന അവസ്ഥയുണ്ട്.  പത്തും പന്ത്രണ്ടും മണിക്കൂറുകൾ നീളുന്നുകൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഏർപ്പെടുത്താൻ കഴിയും എന്ന അവസ്ഥയാണ് ഇതിലൂടെ വന്നുചേർന്നിട്ടുള്ളത്.

സോഷ്യൽ സെക്യൂരിറ്റി കോഡ് ആണ് ഇനി പരിശോധിക്കേണ്ടത്. സാമൂഹ്യ ക്ഷേമ സംവിധാനങ്ങൾ സാർവത്രികമാക്കണം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും. അത് വീണ്ടും വീണ്ടും വാക്കായി മാറുന്നതാണ് വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. ഗിഗ് വർക്കേഴ്സിനെ ഉൾപ്പെടെ ഇ എസ് ഐ പോലെയുള്ള ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തും എന്ന പ്രചാരണം ഉണ്ടായിരുന്നു എങ്കിലും, നിയമപ്രകാരം തൊഴിലുടമയുടെ ൺയും ബ്യൂറോക്രസിയുടെയും ഇഷ്ടാനുസൃതമാണ് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുക. ചെറിയ ഫാക്ടറികളിലേക്ക് കൂടി ഇ എസ് ഐ വ്യാപിപ്പിച്ചത് പുരോഗമനപരമാണെന്ന് തോന്നുമെങ്കിലും, അവിടെ തൊഴിലുടമ നൽകേണ്ട വിഹിതം വർദ്ധിപ്പിച്ചത്, സ്ഥിരം തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് കരാർ നിയമനങ്ങളിലേക്ക് കടക്കാൻ ഇവരെ പ്രേരിപ്പിക്കുന്നതാണ്. 

ഈ നിയമങ്ങളെല്ലാം കണക്കിലെടുത്താൽ, തൊഴിൽ സാഹചര്യങ്ങൾ മുതലാളിത്ത താൽപര്യങ്ങൾക്ക് അനുകൂലമാക്കി മാറ്റി എഴുതുകയാണ് ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാകും. തൊഴിൽ അവകാശങ്ങൾ സമ്പൂർണ്ണമായി എടുത്തു കളഞ്ഞു എന്നല്ല, അവയെ പുനർനിർവതിച്ച് മാറ്റിയെഴുതി ദുർബലപ്പെടുത്തി കോർപ്പറേറ്റ് ലാഭേച്ഛകൾക്ക് അനുസൃതമാക്കി മാറ്റി എന്നുള്ളതാണ്. 

 ഭരണഘടനാ പ്രശ്നങ്ങൾ

ഇന്ത്യൻ ഭരണഘടന തൊഴിലാളികളെ വെറും ഉൽപാദനോപകരണങ്ങൾ ആയിട്ടല്ല കാണുന്നത്. നിർദ്ദേശക തത്വങ്ങളിലൂടെ, അതിൻറെ ജുഡീഷ്യൽ  വ്യാഖ്യാനങ്ങളിലൂടെ, അന്തസ്സോടെയുള്ള ജീവിതം എന്ന വിശാല മയ അവകാശത്തിനകത്താണ് തൊഴിലവകാശങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഓൾഗാ ടെലിസ് കേസിൽ ജീവിത മാർഗത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്. പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ്  കേസിൽ, കൂലി, മിനിമം വേതനത്തിന് താഴെ വന്നാൽ അത് മനുഷ്യന്റെ ലംഘനമാണെന്ന് വിധിയെഴുതി. ബന്ധു മുക്തി കേസിലാണ് സുരക്ഷിതവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളോട് ചേർത്തുവയ്ക്കേണ്ടതാണെന്ന് നിലപാട് കോടതി സ്വീകരിച്ചത്. അങ്ങനെ തൊഴില അവകാശങ്ങളെ ഭരണഘടനയുടെ അനുഛേദം 21 ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശങ്ങളോട് ചേർത്തുവയ്ക്കുന്ന ഭരണഘടനാ പദ്ധതിയാണ് നമുക്കുള്ളത്.

പുതിയ ലേബർ കോഡുകൾ പ്രത്യക്ഷത്തിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെങ്കിലും, അതിൻറെ അന്തരാർത്ഥത്തിൽ മേൽ വിവരിച്ച ഭരണഘടനാ തത്വങ്ങളും ആയി യോജിച്ചു പോകുന്നതല്ല. തൊഴിൽ സുരക്ഷ, ജീവിക്കാൻ ആവശ്യമായ മിനിമം വേതനം, സംഘടനാ സ്വാതന്ത്ര്യം, തൊഴിൽ സമയം തുടങ്ങിയവയൊക്കെ മൂലധന താല്പര്യങ്ങൾക്ക് അനുസരിച്ച് പുനർ വ്യാഖ്യാനിക്കുന്ന പുതിയ ലേബർ കോഡുകൾ നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യാന്തസിനെ താഴ്ത്തി കെട്ടുന്ന ഫലമാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

രാഷ്ട്രീയ പ്രതികരണങ്ങൾ 

മുകളിൽ വിവരിച്ച നിയമപരമായ കാര്യങ്ങൾ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആശങ്കകളുടെയും നോയിഡയിലെ തൊഴിൽ സമരത്തിന്റെയും കാരണങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിൽ, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം തൊഴിലാളികളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെ വ്യക്തമാക്കുന്നുണ്ട്.

നോയിഡയിലെ തൊഴിലാളികൾക്ക് നേരെ പൊലീസ്  ബാരിക്കേഡുകളും ലാത്തി ചാർജും അന്യായമായ അറസ്റ്റും മാത്രമല്ല ഉണ്ടായിട്ടുള്ളത്, തൊഴിലാളികളുടെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാന നിർമ്മിതിക്കുള്ള ശ്രമവും നടക്കുകയാണ്. ഈ സമരത്തിന് പിന്നിൽ പാക്കിസ്ഥാന്റെ ഗൂഢാലോചന ആണെന്ന് വരെ ഉത്തർപ്രദേശിലെ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പറയുന്ന സാഹചര്യമുണ്ട്. സ്വന്തം അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ കഴിയുന്ന വ്യക്തിത്വവും രാഷ്ട്രീയവും ഉള്ള മനുഷ്യരാണ് തൊഴിലാളികൾ എന്ന കാര്യം അംഗീകരിക്കുവാൻ ഭരണകൂടം തയ്യാറാകുന്നില്ല എന്നാണത് സൂചിപ്പിക്കുന്നത്. ഈ ആഖ്യാനത്തെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് അനുസരിച്ച് താളം ചവിട്ടുന്ന മുഖ്യധാരാമാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ് ചെയ്തത്. ജീവിക്കാൻ ആവശ്യമായ കൂലി കിട്ടാതെ, മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ ഇല്ലാതെ, പത്തും പന്ത്രണ്ടും മണിക്കൂറ് അധികകൂലി ഒന്നുമില്ലാതെ ജോലി എടുക്കേണ്ട സാഹചര്യം നിലനിൽക്കെ, പ്രതിഷേധവുമായി രംഗത്ത് വന്ന പാവപ്പെട്ട മനുഷ്യരെ, പൗരൻ എന്നതിൽ നിന്നും സംശയിക്കപ്പെടേണ്ടവർ ആണെന്ന് തലത്തിലേക്ക് മാറ്റി ചിത്രീകരിക്കുവാനാണ് ശ്രമം നടക്കുന്നത്. 

സമരത്തിൽ പങ്കെടുത്ത വീട്ടുജോലിക്കാരെ പുറത്താക്കുകയും അവരുടെ ചിത്രങ്ങൾ കോളനികളുടെ പ്രവേശന കവാടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. ഇത്തരം പ്രവർത്തികളിൽ പൗരാവകാശ ലംഘനമാണെന്ന കാര്യം ആരും ചർച്ച ചെയ്യാതെ പോകുന്നു.

  ചർച്ചകൾ ഇല്ലാത്ത കാലം

ഇപ്പോഴത്തെ തൊഴിൽ തൊഴിൽ നിയമങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ഗുരുതരമായ ഒരു സാഹചര്യം ചർച്ചകൾക്കിടമില്ലാത്ത ഒരു ലോകമാണ്. ഗവൺമെൻറ് തൊഴിലുടമകളും തൊഴിലാളികളും പരസ്പരം ചേർന്നിരുന്ന് ചർച്ചകളും കൂടിയാലോചനയും നടത്തിയിരുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് 2015 നുശേഷം നാളിതുവരെ നടത്തിയിട്ടില്ല. ഈ ലേബർ കോഡ് കൊണ്ടുവന്നത് പോലും കാര്യമായ സംവാദങ്ങൾ ഇല്ലാതെയാണ്. ട്രേഡ് യൂണിയനുകൾ ഈ പ്രശ്നം അന്താരാഷ്ട്ര ഫോറങ്ങളിലുൾപ്പെടെ ഉയർത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്യുവാൻ ആരും തയ്യാറായിട്ടില്ല. അങ്ങനെ നിയമനിർമാണ പ്രക്രിയയിൽ നിന്നും പരിപൂർണമായി ഒഴിവാക്കപ്പെട്ട തൊഴിലാളികൾ, പ്രക്ഷോഭങ്ങളിലൂടെയല്ലാതെ മാറ്റങ്ങനെയാണ് തിരികേവരിക?

ഉയർന്നുവരുന്ന പ്രതിരോധഘടന

നോയിഡയിലേത് ഒറ്റപ്പെട്ട പ്രക്ഷോഭമായി കാണാൻ കഴിയില്ല. ശ്രീപെരിമ്പത്തൂരിലെ സാംസങ് പ്ലാന്റുമുതൽ പാനിപത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റ് വരെ. നാഷണൽ തെർമൽ പവർ കോപ്പറേഷന് മുതൽ റായ്പൂരിലെ വ്യവസായശാലകൾ വരെ. രാജ്യമാകെ, സമാനമായ പ്രതിഷേധങ്ങളുടെ മാതൃക നമുക്ക് കാണാം. തുച്ഛമായ വേതനം, അനിയന്ത്രിതമായി നീണ്ടുപോകുന്ന തൊഴിൽ സമയം, ട്രേഡ് യൂണിയാണുകളുടെ പ്രതിഷേധം, തൊഴിലാളി പ്രക്ഷോഭം… ഇങ്ങനെ ദേശീയതലത്തിൽ, രാജ്യമെമ്പാടും ഉയർന്നുവരുന്നതിന്റെ സൂചനകൾ ദൃശ്യമാണ്. ഇവയെ ഒറ്റപ്പെട്ട പ്രാദേശിക സമരങ്ങളായല്ല, രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന തൊഴിൽ ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആരംഭമാണെന്ന രാഷ്ട്രീയ വായന അനിവാര്യമാണ്. 

കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനപ്പുറം ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ജനാധിപത്യവത്കരണമാണ് നമ്മുടെ ഭരണഘടനാ പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. ആ രാഷ്ട്രീയദര്ശനത്തിന്റെ  അരികുകളിലല്ല കേന്ദ്രസ്ഥാനത്താണ് തൊഴിലാളികൾ നിലകൊള്ളുന്നത്.

തൊഴിലാവകാശങ്ങളുടെ നിഷേധം ഒരു ജനാധിപത്യപ്രശ്നമാണ്. അക്കാര്യത്തിലെ സന്നിഗ്ധത, പൗരത്വസങ്കല്പത്തെ തന്നെ അട്ടിമറിക്കും. അസമത്വത്തെ രൂക്ഷമാക്കും. സമൂഹ്യശ്രേണികളെ ശാശ്വതീകരിക്കും. അതുകൊണ്ടു തന്നെ നോയിഡയിലെ തൊഴിൽ സമരത്തെ, കോർപ്പറേറ്റ് മാധ്യമങ്ങളും മൂലധന താത്പര്യവും ചിത്രീകരിക്കാൻ ശ്രമിക്കുന്നതുപോലെ ഒരു ക്രമസമാധാനപ്രശ്നമല്ല, ഒരു ജനാധിപത്യപരമായ ഇടപെടലാണ്. തങ്ങളെ അരികുവത്കരിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന സംവിധാനത്തിൽ തങ്ങളുടെ ശബ്ദം വീണ്ടെടുക്കാനുള്ള ശ്രമമാണ് തൊഴിലാളികൾ നടത്തുന്നത്. അവകാശങ്ങളും, മനുഷ്യാന്തസ്സും നിഷേധിക്കുന്ന വികസനത്തിന് എന്തർത്ഥമാണുള്ളത് എന്ന മൗലികമായ ചോദ്യമാണ് അവർ ഉന്നയിക്കുന്നത്.

എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ആ ചോദ്യം ഇല്ലാതാവില്ല. നാമമാത്രമായ വേതന വർദ്ധനവ് പ്രഖ്യാപിച്ചാൽ അതിനു ഉത്തരമാവുകയുമില്ല. നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന, തൊഴിലാളികളെക്കുറിച്ചുള്ള കാഴ്ചപ്പാട്, അന്തസ്സോടെ ജീവിക്കാനുള്ള വേതനവും സുരക്ഷിതവും മനുഷ്യത്തപരവുമായ തൊഴിൽ സാഹചര്യവും, തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശവും എല്ലാമുറപ്പുനല്കുന്ന രാഷ്ട്രീയ ദർശനത്തെ നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതു സംഭവിച്ചില്ലെങ്കിൽ, ഡോ. അംബേദ്കർ മുന്നറിയിപ്പ് നല്കിയതുപോലെ, ഇവിടുത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങൾ പുറംതള്ളിയ മനുഷ്യർ ഒടുവിൽ തെരുവിലിറങ്ങുകയും  ഈ വ്യവസ്ഥിതിയെ തച്ചുതകർക്കുവാൻ തീരുമാനിക്കുകയും ചെയ്യും.

Published in Suprabhatham Daily on 28/04/2026

മണ്ഡല പുനർനിർണയ ബില്ലിന്റെ പതനവും പാഠങ്ങളും

നമ്മുടെ രാജ്യത്ത് ചരിത്രപരമായി ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം നിർണയിക്കുന്നത് പാർലമെന്റിൽ നീതിയുക്ത പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമായിട്ടാണ്. മനുഷ്യരുടെ തുല്യതയും സംസ്ഥാനങ്ങളുടെ അന്തസും രാഷ്ട്രീയാധികാരത്തിന്റെ സന്തുലനവും ലക്ഷ്യമാക്കുന്ന, വളരെ അവധാനതയോടെ ചെയ്യേണ്ട പ്രവൃത്തിയാണ് മണ്ഡല പുനർനിർണയം. കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിച്ച് ലോക്സഭയിൽ വോട്ടെടുപ്പിൽ പരജായപ്പെട്ട ഡിലിമിറ്റേഷൻ, അഥവാ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുന്ന ബിൽ ഈ അടിസ്ഥാന തത്വത്തിൽനിന്നുള്ള വ്യതിചലനമാണ്. 

ഭരണഘടനയുടെ അനുഛേദം 82-നും 170-നും കീഴിലുള്ള ഒരു സാധാരണ നടപടിക്രമമായിട്ടാണ് ഇതു ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാൽ മണ്ഡലങ്ങളുടെ സാങ്കേതികമായ പുനക്രമീകരണം മാത്രമല്ല, ഇന്ത്യൻ യൂനിയനിലെ രാഷ്ട്രീയാധികാരഘടനയുടെ സമൂല പരിവർത്തനമായിരുന്ന ലക്ഷ്യം.ലോക്സഭാ സീറ്റുകൾ 850 ആക്കി വർധിപ്പിച്ച് ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വീതംവച്ച് നൽകാനുള്ള പദ്ധതി ഒറ്റനോട്ടത്തിൽ ‘ഒരാൾക്ക് ഒരു വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം’ എന്ന ഭരണഘടന തത്വത്തിന്റെ പ്രകാശനമാണ്. എന്നാൽ ആഴത്തിൽ പരിശോധിക്കുമ്പോൾ ഭരണഘടനാ ജനാധിപത്യ സംവിധാനങ്ങളെ ഗണിതശാസ്ത്രത്തിന്റെ ലളിത യുക്തികളിലേക്ക് ചുരുക്കാൻ കഴിയില്ലെന്നു കാണാം. ഭൂരിപക്ഷാധിപത്യം സൃഷ്ടിച്ചേക്കാവുന്ന അനീതിക്കെതിരായ ധാർമിക നിലപാടുകൂടി ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമാണ്. അത് വളരെ നേരത്തെ തന്നെ മനസിലാക്കിയ നാടാണ് നമ്മുടേത്. ഭരണഘടനയുടെ 42, 84, 87 എന്നീ ഭേദഗതികളിലൂടെ പതിറ്റാണ്ടുകളായി ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം പുനർനിർണയിക്കുന്ന പരിപാടി മരവിപ്പിച്ചിരിക്കുകയായിരുന്നു. ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതരത്തിലാവരുത് തെരഞ്ഞെടുപ്പുപ്രക്രിയ എന്ന കരുതലായിരുന്നു അതിനു കാരണം. ജനസംഖ്യാനുപാതത്തിൽ മണ്ഡലങ്ങൾ പുനക്രമീകരിച്ചാൽ ജനസംഖ്യാനിയന്ത്രണം വിജയകരമായ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞുപോകും. ഈ കരുതൽ ഇല്ലാതാവാൻ പോകുന്നു എന്നതാണ് കേന്ദ്ര ബില്ലിലെ രാഷ്ട്രീയപ്രശ്നം. 

പൊതു ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കുടുംബാസൂത്രണത്തിലും മാതൃകാപരമായ നയസമീപനങ്ങൾ സ്വീകരിച്ചു നടപ്പാക്കിയ കേരളം, തമിഴ്നാട്, തെലങ്കാന പോലെയുള്ള സംസ്ഥാനങ്ങൾക്ക് രാജ്യത്തിന്റെ പാർലമെന്റിൽ രാഷ്ട്രീയസ്വാധീനം നഷ്ടപ്പെടാൻ പോകുന്ന സ്ഥിതിയുണ്ട്. എന്നാൽ ഇത്തരം സാമൂഹിക ഇടപെടലുകളിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് വലിയ രാഷ്ട്രീയലാഭവും വന്നുചേരാൻ പോകുന്നു. ഉദാഹരണത്തിന് 1971ലെ സെൻസസ് പരിഗണിച്ചാൽ, തമിഴ്നാടിനും ബിഹാറിനും യഥാക്രമം 39, 40 ലോക്സഭ അംഗങ്ങളാണുള്ളത്. ഇതു സംസ്ഥാനങ്ങൾക്കും ഏകദേശം നാല് കോടി ജനസംഖ്യയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് തമിഴ്നാടിന്റെ ജനസംഖ്യ 7.6 കോടിയും ബിഹാറിന്റേത് 12.3 കോടിയുമാണ്. ആനുപാതികമായി പരിഗണിച്ചാൽ ബിഹാറിന്റെ പ്രാതിനിധ്യം 50 സീറ്റുകൾ ആയ വർധിക്കുകയും തമിഴ്നാടിന്റെത് 29 ആയി കുറയുകയും ചെയ്യും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങി പ്രത്യുൽപാദന നിരക്ക് ഗണ്യമായി കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുകയും പ്രത്യുൽപാദന നിരക്ക് ഇപ്പോഴും ഉയർന്ന നിലയിൽ നിലനിൽക്കുന്ന ഹിന്ദി ഹൃദയഭാഗത്തുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിക്കുകയും ചെയ്യും. സാമൂഹിക വികസന സാക്ഷാത്കാരമല്ല, അനിയന്ത്രിതമായ ജനസംഖ്യാ വർധനവാണ് രാഷ്ട്രീയശക്തിയുടെ അടിസ്ഥാനമെന്നാണ് ഇത് നൽകുന്ന സന്ദേശം. അത് അനീതിയാണ്. ഭരണഘടനാപരമായ വഞ്ചനയാണ്. 

ജനസംഖ്യയുടെ മാത്രം അടിസ്ഥാനത്തിലുള്ള പുനർനിർണയ നടപടികൾ രാഷ്ട്രീയാധികാരം വലിയ ജനസംഖ്യയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതിനുള്ള സാഹചര്യമൊരുക്കും. ജനസംഖ്യ കൂടുതലുണ്ട് എന്ന ഒറ്റക്കാരണംകൊണ്ട് ദേശീയ നയങ്ങളെയും പരിപാടികളെയും ഒറ്റയ്ക്ക് നിർണയിക്കാൻ കഴിയുന്ന ശക്തികേന്ദ്രങ്ങളായി അവ മാറും. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനഘടനയെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണിത് സൃഷ്ടിക്കുക. സംസ്ഥാനത്തിന്റെ സ്വയം നിർണയാവകാശങ്ങൾ ഭൂരിപക്ഷ അധികാരപ്രയോഗത്തിന്റെ അൾത്താരയിൽ ബലി കഴിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. നാം ഏറെ പണിപ്പെട്ട് സൃഷ്ടിച്ച കോപ്പറേറ്റീവ് ഫെഡറലിസം അർഥശൂന്യമാകും. ചില സംസ്ഥാനങ്ങൾ മാത്രം കാര്യങ്ങൾ തീരുമാനിക്കുകയും മറ്റുള്ളവ നടപടിക്രമങ്ങളിലെ അടിക്കുറിപ്പുകളായി ചുരുങ്ങുകയും ചെയ്യുന്ന ഒരു രാജ്യമല്ല ഭരണഘടന വിഭാവനം ചെയ്യുന്നത്. 

കുഴപ്പം പിടിച്ച മാറ്റങ്ങളായിരുന്നു നിർദേശിക്കപ്പെട്ടത്. ഏതു സെൻസസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിന് വിട്ടുനൽകിയിരിരുന്നു. ഭരണഘടനാപരമായി മണ്ഡല പുനർനിർണയത്തെ കാലാകാലങ്ങളിൽ നടക്കുന്ന കാനേഷുമാരിയുമായി നേരിട്ട് ബന്ധപ്പെടുത്തുകയാണ് ചെയ്തിരുന്നുവെങ്കിൽ പുതിയ സംവിധാനത്തിൽ പാർലമെന്റിന്റെ താൽപര്യമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അതായത്, ഏതു സെൻസസ് അനുസരിച്ചാണ് മണ്ഡലങ്ങളുടെ എണ്ണം നിർണയിക്കേണ്ടത്, എപ്പോഴാണ് ഡിലിമിറ്റേഷൻ നടത്തേണ്ടത്, എന്നൊക്കെ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന സ്ഥിതി വന്നു ചേർന്നിരിക്കുന്നു. കേന്ദ്രസർക്കാർ നിയോഗിക്കുന്ന ഡീലിമിറ്റേഷൻ കമ്മിഷനാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നത്. ചുരുക്കത്തിൽ ഡീലിമിറ്റേഷൻ അധികാര സമാഹരണത്തിനുള്ള ഉപകരണമായി മാറിയിരിക്കുന്നു.

വനിതാ സംവരണത്തെ ഡീലിമിറ്റേഷനുമായി ബന്ധപ്പെടുത്തിയത് ആശങ്കയ്ക്കുള്ള മറ്റൊരു കാരണമാണ്. വനിതാ പ്രാതിനിധ്യം വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ആവശ്യകതയാണെങ്കിലും അതിനെ ഡീലിമിറ്റേഷനുമായി ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ കൗശലമാണ്. രാജ്യത്ത് മണ്ഡലങ്ങളുടെ എണ്ണം പുനർനിർണയിക്കാനേ പാടില്ല എന്നല്ല, പക്ഷേ പുനർനിർണയം നടക്കുന്നതിന്റെ മാനദണ്ഡം എന്താണ് എന്നത് വളരെ പ്രധാനമാണ്.

സാർവദേശീയതലത്തിൽ വിവിധ രാജ്യങ്ങളിലും സംവിധാനങ്ങളിലും നിലനിൽക്കുന്ന വ്യവസ്ഥകൾ പഠനവിധേയമാക്കേണ്ടതാണ്. മിക്കവാറും രാജ്യങ്ങളിൽ പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രാദേശിക പ്രാതിനിധ്യവും രാഷ്ട്രീയസന്തുലതയും നിലനിർത്തുന്നതിനുള്ള പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് അമേരിക്കൻ സെനറ്റിലേക്ക് ഓരോ സ്റ്റേറ്റിനും രണ്ട് പ്രതിനിധികൾ വച്ച് മാത്രമാണ് അനുവദിച്ചിട്ടുള്ളത്, ബ്രസീലിൽ മൂന്നു പ്രതിനിധികളാണ് ഒരു സംസ്ഥാനത്തിനുള്ളത്, വെളിയിൽ അത് 12 ആണ്, സ്വിറ്റ്സർലാൻഡിൽ രണ്ടും. മറ്റൊരു മാതൃക യൂറോപ്യൻ യൂനിയനാണ്. രാജ്യങ്ങളുടെ ജനസംഖ്യാനുപാതികമായി പ്രതിനിധികളുടെ എണ്ണത്തിൽ പരിധികൾ നിശ്ചയിക്കുന്നുണ്ട് യൂറോപ്യൻ യൂനിയൻ. വലിയ രാജ്യങ്ങളിൽ പാർലമെന്റിലേക്കുള്ള മെമ്പർമാരും ജനസംഖ്യയും തമ്മിലുള്ള അനുപാതം വലുതായിരിക്കും. ഉദാഹരണത്തിന് ജർമനിയിൽ 8 ലക്ഷത്തി അമ്പതിനായിരം പൗരരെയാണ് ഒരു യൂറോപ്യൻ യൂനിയൻ മെമ്പർ പ്രതിനിധീകരിക്കുന്നതെങ്കിൽ മാൾട്ടയിൽ 80,000 മനുഷ്യരെയാണ് ഒരു മെമ്പർ പ്രതിനിധാനം ചെയ്യുന്നത്. അങ്ങനെ ഒരു അംഗരാജ്യത്തെയും അവഗണിച്ചുകൊണ്ട് യൂറോപ്യൻ പാർലമെന്റിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നതരത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സമാന വ്യവസ്ഥകൾ ഇന്ത്യയിലും ഏർപ്പെടുത്താവുന്നതാണ്. യൂറോപ്യൻ യൂനിയനിലുള്ളത് പരമാധികാര രാജ്യങ്ങളാണെങ്കിൽ ഇന്ത്യൻ യൂനിയനിലേത് പരിമിത അധികാരങ്ങൾ മാത്രമുള്ള സംസ്ഥാനങ്ങളാണെന്ന വ്യത്യാസം കണക്കിലെടുക്കുകയും വേണം. സംസ്ഥാനങ്ങൾക്ക് അനുവദനീയമായ പരമാവധി പ്രതിനിധികളുടെ എണ്ണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുള്ള ബ്രസീലിയൻ മാതൃകയിൽ പരിഗണിക്കാവുന്നതാണ്. 

അതല്ലെങ്കിൽ, ജനസംഖ്യ, ഇന്ത്യൻ സമ്പദ്ഘടനയിലേക്കുള്ള സംഭാവന, സാമൂഹ്യ വികസന സൂചികകൾ ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു ഫോർമുല തയാറാക്കണം. അത് വിവിധ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകളിലൂടെ, അവരെക്കൂടി വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ളതായിരിക്കണം. അതുപോലെത്തന്നെ രാജ്യസഭയിലെ സീറ്റിലും ബാലൻസിങ് നടത്താവുന്നതാണ്. സംസ്ഥാനങ്ങളുടെ വലിപ്പം കുറയ്ക്കുന്നതും ആലോചനകളുടെ ഭാഗമാകണം. വലിയ എണ്ണം എം.പിമാർ ഒറ്റ സംസ്ഥാനത്തുനിന്ന് വരുന്നത് രാഷ്ട്രീയ അസന്തുലതാവസ്ഥയ്ക്ക് കാരണമാകും.

അധികാരത്തിന്റെ നീതിപൂർവകമായ വിതരണത്തിന്, ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു സങ്കേതമാണ് മണ്ഡലങ്ങളുടെ എണ്ണം കലാകാലം കാനേഷുമാരി കണക്കനുസരിച്ച് പുനർനിർണയിക്കുന്നത്. ഇതേ സങ്കേതം തന്നെ പ്രയോഗത്തിൽ ഭൂരിപക്ഷ ആധിപത്യത്തിന് വിനിയോഗിക്കാൻ കഴിയുമെന്ന് നമ്മൾ കണ്ടു. ഇത്ര പ്രധാനപ്പെട്ട ഭരണഘടന ഭേദഗതിയായിരുന്നിട്ടും മതിയായ ചർച്ചയോ സംവാദമോ നടത്താൻ കേന്ദ്രസർക്കാർ തയാറായില്ല. ലോക്സഭ ചേരുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ബില്ലിന്റെ വിശദാംശങ്ങൾ വെളിയിൽ വന്നത്. സംസ്ഥാനങ്ങൾക്ക് പല ഉറപ്പുകളും ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസ്താവനകളിലൂടെ നൽകിയെങ്കിലും ബില്ലിന്റെ ഉള്ളടക്കത്തിൽ അത്തരത്തിലുള്ള യാതൊരു പരിരക്ഷയും കാണുന്നില്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പരസ്പര വിശ്വാസത്തിന്റെയും രാഷ്ട്രീയാധികാര സന്തുലനത്തിന്റെയും വിശാലമായ കാഴ്ചപ്പാടിനെ മറികടന്നുകൊണ്ടുള്ള ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിൽ ആശ്വസിക്കാം. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. നിതാന്ത ജാഗ്രതയും സംവാദങ്ങളും ജനാധിപത്യപ്രസ്ഥാനങ്ങളുടെ സംഘടിത ശക്തിയും നിലനിർത്തുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ   ഇന്ത്യൻ ഫെഡറലിസത്തിന് നിലനിൽപ്പുള്ളൂ എന്ന വസ്തുത അടിവരയിടുന്നതാണ് ഈ ബില്ലുമായി ബന്ധപ്പെട്ട ഉണ്ടായ സംഭവ വികാസങ്ങൾ.

നിങ്ങളാരാണെന്ന് ഭരണകൂടം തീരുമാനിക്കുമ്പോൾ…

2014-ൽ ഇന്ത്യൻ സുപ്രീംകോടതി, സമീപകാല ചരിത്രത്തിൽ വളരെ അപൂർവ്വമായി മാത്രം ചെയ്യാവുന്ന ഒരു കാര്യത്തിന് തയ്യാറായി. സമൂഹത്തിൻറെ അരികുകളിലേക്ക് പുറന്തള്ളപ്പെട്ട മനുഷ്യരുടെ ആവലാതികൾക്ക് ചെവി കൊടുത്തു. അങ്ങനെ, നമ്മുടെ ഭരണഘടനാ സംവാദങ്ങൾക്ക്  നവീനമായൊരു ഭാഷ കൈ വന്നു.  നിയമവൃത്തങ്ങളിൽ പുതിയൊരു കാഴ്ചപ്പാടിന്റെ വെളിച്ചം  പ്രസരിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ലിംഗ വ്യക്തിത്വം അഥവാ  ജൻഡർ ഐഡന്റിറ്റി ഒരു വൈദ്യശാസ്ത്ര പ്രശ്നമോ, സാമൂഹ്യ ആനുകൂല്യമോ അല്ലെന്നും,  മനുഷ്യാന്തസിന്റെ അലംഘനീയമായ ഭാഗമാണെന്നും രാജ്യത്തിൻറെ പരമോന്നത നീതിപീഠം  വിധിയെഴുതി. സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ  അനുഛേദം 21-ന്റെ ഭാഗമാണ് സ്വന്തം ലിംഗം ഏതെന്ന് തിരിച്ചറിയുവാനും നിർണയിക്കുവാനുമുള്ള അവകാശമെന്ന് കോടതി പ്രസ്താവിച്ചു. 12 വർഷങ്ങൾക്ക് ശേഷം, ആ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് നടക്കുവാൻ പാർലമെൻറ് തീരുമാനിച്ചിരിക്കുന്നു.

ട്രാൻസ്ജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ഭേദഗതി നിയമം 2026, ഒരു നിയമഭേദഗതി മാത്രമല്ല, നമ്മുടെ രാജ്യം  എങ്ങനെയാണ്  വ്യക്തികളുടെ അസ്തിത്വം അംഗീകരിക്കുന്നത് എന്നതിന്റെ   അടിസ്ഥാന തത്വത്തെ  അട്ടിമറിക്കുകയാണ് ചെയ്യുന്നത്. സുപ്രീംകോടതി നിർവചിച്ച പ്രകാരം, ഭരണഘടന മനുഷ്യന്റെ സ്വയം നിർണായാവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ പുതിയ നിയമം അത് ബ്യൂറോസിക്ക് മുന്നിൽ   തെളിയിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

സ്വയം നിർണയത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തലിലേക്ക്

2014-ലെ  നാൽസ വിധിക്കും, 2018-ലെ പുട്ടസ്വാമി കേസിലെ സ്വകാര്യതാ വിധിക്കും ശേഷം, ലൈംഗിക വ്യക്തിത്വത്തെക്കുറിച്ച് ഇന്ത്യൻ നിയമഭാഷണങ്ങളിൽ വലിയ മാറ്റമുണ്ടായി. അതിൻറെ തുടർച്ചയായിട്ടാണ് 2019-ലെ ട്രാൻസ്ജെൻഡർ നിയമം വരുന്നത്. എന്തൊക്കെ കുറവുകൾ ഉണ്ടായിരുന്നുവെങ്കിലും സുപ്രീംകോടതി  വിധിയിലെ അടിസ്ഥാന തത്വങ്ങളെ ആ നിയമം ഉൾക്കൊണ്ടിരുന്നു. അതിൽ ഏറ്റവും പ്രധാനം, സ്വന്തം ഐഡന്റിറ്റി സ്വയം തിരിച്ചറിയുക എന്നുള്ളതായിരുന്നു. നിയമത്തിലെ വകുപ്പ് 4(2) സ്വയം നിർണയ അവകാശത്തെ അംഗീകരിക്കുന്നതായിരുന്നു. ഒരാൾ താനാരാണെന്ന് ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ല, സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകുമായിരുന്നു. 2026-ലെ ഭേദഗതിയിലൂടെ ആ അവകാശം നീക്കം ചെയ്തിരിക്കുന്നു.

പുതിയ സംവിധാനത്തിൽ, ഒരാളുടെ ലൈംഗിക വ്യക്തിത്വം നിർണയിക്കുന്നത് മെഡിക്കൽ ബോർഡ് വഴിയാണ്. അവരത് ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് ചെയ്യും. ട്രാൻസ്ജെൻഡർ വ്യക്തിയുടെ നിർവചനവും വളരെ സങ്കുചിതമാക്കി. സ്വയം നിർണയിക്കാനുള്ള അവകാശം ഒഴിവാക്കി ശസ്ത്രക്രിയയിലൂടെയും മറ്റും ലിംഗഭേദം വരുത്തിയവർ എന്നു മാത്രമാക്കി. സമൂഹം കൽപ്പിച്ചു നൽകിയ, അല്ലെങ്കിൽ ജൈവപരമായി കൃത്യമായി നിർണയിക്കപ്പെട്ട അതിരുകൾക്കപ്പുറത്തുള്ള മനുഷ്യരെയെല്ലാം പുറന്തള്ളുന്ന തരത്തിലായി. ഫലത്തിൽ, ഈ നിയമം പാസായതോടുകൂടി, “നിങ്ങൾ നിങ്ങൾക്ക് തോന്നുന്നതുപോലെയുള്ള ആളല്ല, നിങ്ങളാരാണെന്ന് ഞങ്ങൾ പറയും” എന്ന് ഭരണകൂടം  മനുഷ്യരോട് പറയുകയാണ്. ഇത് കേവലം നിയമപരമായ  വ്യത്യാസമല്ല,  സൈദ്ധാന്തികമായ   നിലപാട് മാറ്റമാണ്.

ഭരണഘടനാപരമായ വൈരുദ്ധ്യം

നമ്മുടെ ഭരണഘടനാ പദ്ധതിയുടെ അന്തസത്തയെ നിരാകരിക്കും വിധമുള്ള നിയമമാണിത്. നാൽസ  വിധിയിൽ  സുപ്രീംകോടതി, ഭരണഘടനയുടെ അനുഛേദം 15-ൽ പ്രതിപാദിക്കുന്ന ’ലിംഗം’ ജെൻഡർ ഐഡൻറിറ്റിയെ ഉൾക്കൊള്ളുന്നതാണെന്ന്  വ്യാഖ്യാനിക്കുകയുണ്ടായി. ലിംഗപരമായ സ്വയം നിർണയ അവകാശം ഭരണഘടനാ ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ, അനുച്ഛേദം 21-ന്റെ, ഭാഗമാണമായിരുന്നു കോടതി നിലപാട്. 2018-ലെ സ്വകാര്യതാവിധിയിൽ, മനുഷ്യൻറെ സ്വയം നിർണയഅവകാശം സ്വകാര്യതയുടെ ഭാഗമാണെന്ന വ്യാഖ്യാനത്തിലൂടെ ഈ അവകാശത്തെ വിപുലീകരിച്ചു. ഈ പശ്ചാത്തലത്തിൽ, സ്വയം ആരാണെന്ന് ഒരു മനുഷ്യൻ മെഡിക്കൽ ബോർഡിന് മുന്നിൽ പോയി തെളിയിക്കേണ്ടി വരുന്നത്, ഭരണഘടന വിരുദ്ധമാണെന്ന് പറയേണ്ടിവരും.

 ഭരണഘടനാപരമായി ഉറപ്പു നൽകിയിട്ടുള്ള 3 കാര്യങ്ങൾ ഇവിടെ ലംഘിക്കപ്പെടുന്നുണ്ടെന്ന് കാണാം. ആദ്യമായി, മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി സ്വന്തം ലൈംഗിക വ്യക്തിത്വം തെളിയിക്കേണ്ടി വരുന്നതിലൂടെ മനുഷ്യാന്തസ്സിനെയാണ് വെല്ലുവിളിക്കുന്നത്. രണ്ട്, വളരെ സ്വകാര്യമായ വൈദ്യശാസ്ത്ര വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരുന്നതിലൂടെ സ്വകാര്യതയുടെ ലംഘനവുമാകുന്നു.  മൂന്നാമതായി, സ്വന്തം വ്യക്തിത്വം നിർണയിക്കാനുള്ള അവകാശം ഭരണകൂടത്തിന് കൈമാറുന്നതിലൂടെ  സ്വയം നിർണയാവകാശം കവർന്നെടുക്കുന്നു. ഒരുവന്റെ ശരീരത്തിന് മേലുള്ള ആത്യന്തികമായ ഉടമസ്ഥത ആർക്കാണ്?  ഭരണകൂടത്തിനോ അതോ  അവനവനു തന്നെയോ എന്ന ചോദ്യത്തിന് ഒരിക്കൽ നമ്മുടെ കോടതികൾ ഉത്തരം പറഞ്ഞതാണ്. ഈ നിയമ ഭേദഗതിയിലൂടെ ഗവൺമെൻറ് അതിനെ ലംഘിക്കുകയും വീണ്ടും അതേ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു.

മെഡിക്കൽ ഗേറ്റ് കീപ്പിംഗ്

പുതിയ നിയമ ഭേദഗതിയിലെ ഏറ്റവും പ്രശ്നമുള്ള ഭാഗം മെഡിക്കൽ ബോർഡുകളെ ആശ്രയിക്കുന്നതാണ്. ഒരാളുടെ ലിംഗനിർണയം വൈദ്യശാസ്ത്രപരമായി നടത്തേണ്ടതാണെന്ന വളരെ  കുഴപ്പം പിടിച്ചതും, കാലഹരണപ്പെട്ടതുമായ ആശയത്തെ പുനരാനയിക്കുകയാണ് ഈ നിയമഭേദഗതിയിലൂടെ. ഒരാൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം ഡോക്ടർമാരും ഗവൺമെൻറ് ഉദ്യോഗസ്ഥരുമാണ് നൽകേണ്ടത് എന്ന സാഹചര്യമാണ്  സംജാതമാവുന്നത്. എന്തൊക്കെ മാനദണ്ഡങ്ങളാണ് മെഡിക്കൽ ബോർഡ് പരിഗണിക്കുക? അപേക്ഷ നിരസിക്കപ്പെട്ടാൽ പരിഹാരം എന്താണ്? അപ്പീൽ നൽകേണ്ടതെവിടെയാണ്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നിയമം നൽകുന്നില്ല. ഈ  അവ്യക്തത മനുഷ്യരെ പുറന്തള്ളുവാനും, അവകാശങ്ങൾ നിഷേധിക്കുവാനുമുള്ള  സാഹചര്യമൊരുക്കും.  ഔപചാരികമായ ആരോഗ്യ സംവിധാനങ്ങൾ  പ്രാപ്യമല്ലാത്ത ആയിരക്കണക്കിന്  ട്രാൻസ് മനുഷ്യരുടെ ജീവിതം  ദുരിതത്തിലാവും.

ലൈംഗികതയുടെ ക്രിമിനൽവത്ക്കരണം

അപകടകരവും  അവ്യക്തവും വിശാലവുമായ ശിക്ഷാ നടപടികൾ ഈ നിയമഭേദഗതി വിഭാവനം ചെയ്യുന്നു. ഒരാളെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി അവകാശപ്പെടാൻ ‘പ്രേരിപ്പിക്കുക’യോ ‘പ്രോത്സാഹിപ്പിക്കുക’യോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കിയതിലൂടെ ചൂഷണം ചെയ്യപ്പെടുന്നവരെ മാത്രമല്ല, അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന വരെ പോലും ശിക്ഷിക്കാൻ ഉതകുന്ന തരത്തിലായി നിയമം. ഇവരെല്ലാം സദാസമയം സംശയത്തിന്റെ നിഴലിലാവുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ചില പ്രത്യേക വിഭാഗങ്ങളെയാകെ  ക്രിമിനലുകളെന്ന മുൻവിധിയോടെ കാണുന്ന നിയമങ്ങൾ ഉണ്ടായിരുന്നു. 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പോലെ ഈ നിയമവും അറിഞ്ഞോ അറിയാതെയോ മനുഷ്യരെ ജന്മനാ  കുറ്റവാളികളാക്കുന്ന പഴയ യുക്തിയെ പിൻ പറ്റുന്നുണ്ട്. 

 മനുഷ്യർ  നൽകേണ്ടിവരുന്ന വില

നിയമങ്ങളും നിയമഭേദഗതികളും, പലപ്പോഴും നിർവചനങ്ങളും വകുപ്പുകളും നടപടിക്രമങ്ങളും ഒക്കെ വച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ, ഇതൊക്കെ ബാധിക്കുന്ന മനുഷ്യരുണ്ട്. അവരുടെ ജീവിതങ്ങളിൽ ഇതുണ്ടാക്കാൻ പോകുന്ന  പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ അന്വേഷിക്കേണ്ടത്. 

 മെഡിക്കൽ ബോർഡിനു മുന്നിൽ നിന്ന് സ്വന്തം ലൈംഗിക അസ്ഥിത്വം തെളിയിക്കേണ്ടി വരുന്നത് ഒരു സാധാരണ നടപടിക്രമല്ല. വശംവദത്വത്തിന്റെ നിമിഷമാണത്. കുടുംബവും സമൂഹവും കയ്യൊഴിഞ്ഞ ഒരു കൂട്ടം മനുഷ്യരോടാണ് നമ്മൾ ഇത് ചെയ്യുന്നത്. അവർക്ക് ആ സാഹചര്യം താങ്ങാൻ കഴിഞ്ഞെന്നു വരില്ല. ബോർഡിനു മുന്നിൽ  അപേക്ഷ  നിരസിക്കപ്പെട്ട മനുഷ്യരുടെ അവസ്ഥ എന്താണ്? സാമൂഹ്യ സുരക്ഷാ പദ്ധതികളും അടിസ്ഥാന അവകാശങ്ങളും അനിശ്ചിതത്വത്തിലാണ്. പുറന്തള്ളപ്പെടും എന്ന് മാത്രമല്ല സാമൂഹികമായി ഇവർ നിലനിൽക്കുന്നില്ല എന്ന സാഹചര്യം ഉണ്ടാകും. അസ്ഥിത്വം അംഗീകരിക്കപ്പെടാത്ത മനുഷ്യരെ സൃഷ്ടിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല.

ജനാധിപത്യ പ്രക്രിയയുടെ പരാജയം

നിയമനിർമാണപ്രക്രിയയിൽ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളുമായോ, ആ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും ആയോ അർത്ഥവത്തായ യാതൊരു കൂടിയാലോചനകളും നടന്നിട്ടില്ല എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം.  അവശ വിഭാഗങ്ങളെ സംബന്ധിച്ച നിയമങ്ങൾ അവരുമായി കൂടിയാലോചന നടത്തിയാണ് പൂർത്തീകരിക്കേണ്ടത്. മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനാധിഷ്ഠത ജനാധിപത്യ സമൂഹത്തിൽ, നടപടിക്രമങ്ങൾ കേവലം സാങ്കേതികതയല്ല,  തീരുമാനങ്ങളുടെ  നിയമസാധുതയെയാണ് അത് സൂചിപ്പിക്കുന്നത്.

ആഗോള മാതൃകകൾക്ക് വിരുദ്ധം

ആഗോളതലത്തിൽ, കൂടുതൽ രാജ്യങ്ങൾ ലൈംഗിക അസ്തിത്വത്തിന്റെ സ്വയം നിർണയാവകാശം അംഗീകരിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്മളുടെ ഈ പിൻ നടത്തം. വൈദ്യപരിശോധനകൾ ആവശ്യപ്പെടുന്നത് വിവേചനപരവും അവകാശങ്ങളെ അവഗണിക്കുന്നതും ആണെന്ന പൊതുബോധം ലോകത്ത്  ഇന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശങ്ങളും മനുഷ്യൻറെ സ്വയം നിർണായ അവകാശത്തെയും അന്തസ്സിനെയും ഉയർത്തിപ്പിടിക്കുന്നതാണ്. നാൽസ വിധിയിലൂടെ ഈ രംഗത്ത് ലോകത്തിന് വഴികാട്ടിയായിരുന്ന ഇന്ത്യ ഇന്ന് പ്രതിലോമതകളെ   വീണ്ടും കൊണ്ടുവരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

ഭരണഘടനാ ധാർമികതയും ഭരണകൂടത്തിന്റെ പരിമിതികളും 

ഒരു ജനാധിപത്യ സമൂഹത്തിൻറെ ദിശാസൂചകമായി പ്രവർത്തിക്കേണ്ടത് ഭരണഘടനാ ധാർമികതയാണെന്ന് നിലപാടായിരുന്നു ഡോക്ടർ അംബേദ്കർക്കുണ്ടായിരുന്നത്. സാമൂഹികമായ മുൻവിധികൾക്കും ഭരണകൂടത്തിന്റെ സൗകര്യത്തിനുമപ്പുറം വ്യക്തിയുടെ അന്തസ്സിന് പ്രാമുഖ്യം നൽകുന്ന സംവിധാനമാണത്. ആ  ധാർമിക മൂല്യത്തെ പിൻപറ്റുന്നതായിരുന്നു 2019-ലെ ട്രാൻസ്ജെൻഡർ നിയമം. എന്നാൽ അതിനെയൊക്കെ നിഷേധിക്കുകയാണ് പുതിയ നിയമം. സഹാനുഭൂതിക്ക് പകരം നിയന്ത്രണവും,  ട്രാൻസ് വിഭാഗത്തോടുള്ള വിശ്വാസത്തിന് പകരം സംശയവും ആണ് നിയമത്തിൽ നിഴലിക്കുന്നത്. മനുഷ്യൻറെ വ്യക്തിത്വം ആത്യന്തികമായി നിർണയിക്കേണ്ടത് ഭരണകൂടമാണ് എന്നാണ് പറയുന്നത്. അത് ഒരു അപകടകരമായ ആശയമാണ്..

ഭരണകൂടം  പൗരരെ അംഗീകരിക്കുകയാണോ അവരെ സാക്ഷ്യപ്പെടുത്തുകയാണോ ചെയ്യേണ്ടത് എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ്. സുപ്രീംകോടതി നിർവചിച്ചിട്ടുള്ളത് പോലെ, ഭരണഘടന പറയുന്നത് പൗരനെ അംഗീകരിക്കുക എന്നാണ്. അതിനു വിരുദ്ധമായ സമീപനം ഉണ്ടാകുമ്പോൾ,  ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ മാത്രം അവകാശമല്ല ഇല്ലാതാവുന്നത്, ഭരണഘടന എല്ലാവർക്കും ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണത്. നിങ്ങൾ ആരാണെന്ന് നിർവചിക്കാൻ ഭരണകൂടത്തിന് കഴിയും എന്നാണെങ്കിൽ, നിങ്ങളാരല്ല എന്ന് പറയാനും അവർക്ക് കഴിയും. ഒരു ജനാധിപത്യ സംവിധാനവും ഭരണകൂടത്തിന് അനുവദിച്ചു കൊടുക്കാൻ പാടില്ലാത്ത അധികാരമാണത്.

Published in Doolnews on 14/04/26

 പുരോഗമന കലാലയത്തിലെ ദളിത് ജീവിതങ്ങൾ

പുരോഗമന കലാലയത്തിലെ ദളിത് ജീവിതങ്ങൾ

പി ബി ജിജീഷ്

നമ്മുടെ  ഉന്നത വിദ്യാഭ്യാസ മേഖല ഒരു ദളിതനെ കൂടി കൊന്നിരിക്കുന്നു. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിതിൻ രാജ് എന്ന 22  കാരൻറെ ദുരിതങ്ങൾ  ഇന്ത്യൻ ക്യാമ്പസ് അനുഭവങ്ങളിലെ അപൂർവതയല്ല. ഭരണഘടനയുടെ വാഗ്ദത്തവാതിലിലൂടെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക്  പ്രവേശിക്കുന്ന അടിസ്ഥാന വർഗ്ഗത്തെ കാത്തിരിക്കുന്നത്  കടുത്ത അപമാനങ്ങളും   പുറന്തള്ളലുകളും ഹതാശതയുമാണ്.  

ഇവിടെ അസ്വസ്ഥപ്പെടുത്തുന്നത് അധ്യാപകരുടെ ഭാഗത്തുനിന്നും ജാതി വിവേചനം ഉണ്ടായി എന്നതല്ല, സംഭവഗതിയുടെ പരിചിതത്വമാണ്.  നിതിന്റെ കുടുംബം വിവരിക്കുന്ന അനുഭവങ്ങൾ കേൾക്കുക; നിരന്തരമുള്ള അധിക്ഷേപങ്ങൾ,  ക്ലാസ് മുറികളിലെ ഉപദ്രവങ്ങൾ, പരീക്ഷകളിലെ പ്രതികാരങ്ങൾ, ഇതിനോടൊക്കെയുള്ള  അധികാരികളുടെ നിസ്സംഗത. രാജ്യത്തുടനീളം ക്യാമ്പസുകളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അതേ തിരക്കഥ. പേരുകൾ മാത്രമേ മാറുന്നുള്ളൂ  ഘടന ഒന്നുതന്നെയാണ്. നിതിന്റെ മരണത്തോടെ  ‘പുരോഗമന’ കേരളത്തിലെ രൂക്ഷമായ ജാതി വീണ്ടും തുറന്നുകാട്ടപ്പെടുകയാണ്. ഇവിടെ ജാതി ഇല്ലാതായിട്ടില്ല, കൂടുതൽ സങ്കീർണവും ഗോപ്യവുമായ, നിഷേധിക്കാൻ എളുപ്പമുള്ള രൂപഭാവങ്ങൾ സ്വീകരിച്ചു എന്നേയുള്ളൂ, അതുകൊണ്ടുതന്നെ  നേരിടുക ബുദ്ധിമുട്ടുമാണ്.

ഇങ്ങനെയൊരു മരണം സംഭവിച്ചിട്ടും, കേരളമാകെ അവിടേക്ക്  ഒഴുകിയപ്പോഴും, നിതിൻ രാജ് പഠിച്ച കോളേജിൽ നിന്ന്, ഒരാൾ പോലും ആ വീട്ടിലേക്ക് എത്താതിരുന്നത് എന്തുകൊണ്ടാണ്? സഹപാഠികൾ പോലും അങ്ങോട്ട് തിരിഞ്ഞുനോക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?

ക്യാമ്പസ് മരണങ്ങളുടെ അനാട്ടമി

മിഥുൻ രാജിന്റെ കുടുംബം പറയുന്നതനുസരിച്ച് ക്ലാസ് മുറികളിൽ അവൻ നിരന്തരം അപമാനിതനായിരുന്നു. ‘പുഴുത്ത പട്ടി’ എന്നാണ് അവനെ വിശേഷിപ്പിച്ചിരുന്നത്. അവൻറെ രൂപത്തെക്കുറിച്ചും അച്ഛനമ്മമാരുടെ തൊഴിലിനെ കുറിച്ചും സാമ്പത്തിക നിലയെ കുറിച്ചും ഒക്കെ പറഞ്ഞ്  അപമാനിച്ചിരുന്നു. നിതിന്റെ  മരണത്തെ തുടർന്ന് വകുപ്പ് മേധാവി ഡോ. കെ റാമിനെയും അസിസ്റ്റൻറ് പ്രൊഫസർ ഗീതാ നമ്പ്യാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. പക്ഷേ എന്തുകൊണ്ടാണ് ഇത്തരം പരാതികളും അന്വേഷണങ്ങളും ഒരു കുട്ടിയുടെ മരണത്തിന് ശേഷം മാത്രം ഉണ്ടാവുന്നത്?

അരികു വൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ക്യാമ്പസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ- പട്ടികജാതി പട്ടികവർഗ്ഗ സെല്ലുകൾ, പരാതി പരിഹാര സംവിധാനങ്ങൾ, നിരീക്ഷണ സംവിധാനം- തുടങ്ങിയൊക്കെ പലപ്പോഴും കടലാസിൽ മാത്രമാണുണ്ടാവുക. പരാതിപ്പെടുന്ന വിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്തുകയോ, നടപടികൾ വൈകിപ്പിക്കുകയോ, അല്ലെങ്കിൽ അവ ചവറ്റുകുട്ടയിൽ എത്തുകയോ ആണ് സാധാരണ സംഭവിക്കുക. കുറ്റാരോപിതർ അധ്യാപകർ തന്നെയാകുമ്പോൾ അധികാരത്തിന്റെ തുലാസ് എപ്പോഴും അവരുടെ വശത്തേക്കാണ് താഴുക. പരീക്ഷകളും ഹാജറും ആഭ്യന്തര മൂല്യനിർണയവുമെല്ലാം വിദ്യാർത്ഥികളെ  നിയന്ത്രിക്കുന്നതിനും ഭയപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങൾ ആയി മാറും. നിതിൻറെ കാര്യത്തിൽ, തിയറി പേപ്പറുകളിൽ നല്ല മാർക്ക് നേടിയിട്ടും പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെടുത്തി എന്ന ആരോപണം ശരിയാണെങ്കിൽ, രാജ്യത്തുടനീളം പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് എത്തുന്ന വിദ്യാർത്ഥികൾ നേരിടുന്ന അതേ മാതൃകയിലുള്ള സംഭവമാണ് ഇവിടെയും നടന്നതെന്ന് മനസ്സിലാക്കാം.

നമ്മൾ കാണാൻ മടിക്കുന്ന അനുഭവങ്ങൾ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അത്തരം മരണങ്ങളെ അതിൻറെ സാമൂഹ്യ സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റി, വ്യക്തിപരമായ പ്രശ്നങ്ങളായും,  മാനസി ആരോഗ്യത്തിന്റെ പ്രതിഫലനമായും ഒക്കെ ചുരുക്കി കാണുവാനാണ് ഔദ്യോഗിക സംവിധാനങ്ങൾ എപ്പോഴും ശ്രമിക്കുന്നത്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി രോഹിത് വെമുലയുടെ ജീവൻ എടുത്തപ്പോൾ നമ്മളത് കണ്ടതാണ്. ദേശീയതലത്തിൽ ചർച്ചയായെങ്കിലും, ആ കേസ്  എങ്ങുമെത്താതെ അവസാനിക്കുകയാണ് ഉണ്ടായത്.  ‘ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, എന്റെ ജനനമാണ്’ എന്ന രോഹിത് വെമുലയുടെ വാക്കുകൾ ഇന്നും ഇവിടെ മുഴങ്ങുന്നുണ്ട്.

കേരളത്തിലും ഇതേ ദിശയിലുള്ള മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥി ദീപാ പി മോഹനന്റെ ഗവേഷണം വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പരാതി അതിലൊന്നാണ്. ഡയറക്ടർ നന്ദകുമാർ കളരിക്കൽ, മനപ്പൂർവ്വം ഉപദ്രവിച്ചു എന്നായിരുന്നു പരാതി.  സർവകലാശാല അന്വേഷണ കമ്മീഷൻ  പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ദീപ നിരാഹാര സമരം ആരംഭിച്ചതിനു ശേഷം ഗവൺമെൻറ് ഇടപെട്ട് അയാളെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ആണ് ഉണ്ടായത്.

ശങ്കര യൂണിവേഴ്സിറ്റിയിൽ സംസ്കൃതത്തിൽ ഗവേഷണം നടത്തുന്ന വിപിൻ വിജയൻ എന്ന വിദ്യാർത്ഥിക്ക് വകുപ്പ് മേധാവി സി എൻ വിജയകുമാരിയിൽ നിന്ന് നേരിടേണ്ടി വന്ന ജാത്യാധിക്ഷേപവും സമീപകാല സംഭവമാണ്. പുലയ സമുദായത്തിൽ നിന്നുമുള്ള വിപിൻ സംസ്കൃതം പഠിക്കുവാൻ യോഗ്യതയുള്ളവനല്ല എന്ന തരത്തിലാണ് അവർ സംസാരിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചാർത്തി പോലീസ് കേസെടുത്തിരുന്നു. 

ഇരു കേസുകളിലും അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു, പ്രതിഷേധങ്ങൾ ഉണ്ടായി വിമർശനങ്ങൾ ഉണ്ടായി. എന്നാൽ അതിന്റെയൊക്കെ ഉത്തരവാദിത്വം അധികാരപ്പെട്ടവർ ഏറ്റെടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തോ എന്ന ചോദ്യമുണ്ട്. നീതി പൂർത്തീകരിക്കാതിരിക്കുകയോ വൈകുകയോ നടപടികൾ ഇതുവരെ തീരുമാനമാകാതിരിക്കുക ആണ് ഉണ്ടായിട്ടുള്ളത്. ഈയൊരു അക്കാദമിക ആവാസ വ്യവസ്ഥയിലേക്കാണ് നിതിൻ കാലെടുത്തുവച്ചത്.

ജാതിരഹിത കലാലയം എന്ന മിഥ്യ

 തുടർച്ചയായി  വെളിച്ചത്തു വരുന്ന ജാതി വിവേചനം കേരളത്തിലെ ക്യാമ്പസുകളെ കുറിച്ചുള്ള  സ്വയം നിർമ്മിത പ്രതിച്ഛായയെ വെല്ലുവിളിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ ഒക്കെ കാണുന്ന  പ്രത്യക്ഷമായ അതിക്രമങ്ങൾക്ക് പകരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതീയത നേർപ്പിച്ച രൂപത്തിലാണ് പ്രകടമാകുന്നത്. ഭാഷാ വിശേഷണങ്ങളിലൂടെ, മെറിറ്റിനെ കുറിച്ചുള്ള സംഭാഷണങ്ങളിലൂടെ, കൂട്ടങ്ങളിലെ ഒറ്റപ്പെടുത്തലുകളിലൂടെ ഒക്കെ അത് ക്രമേണ അവിടെ എത്തപ്പെടുന്ന പിഞ്ചുമനസ്സിലേക്ക് വേദനയായി നീറി നീറി ഇറങ്ങുന്നുണ്ട്.

ഇ.ഡബ്ലിയു.എസ്. എന്ന സവർണ്ണ സംവരണം വന്നതിനുശേഷം പോലും, ദളിതരെ ക്വോട്ടയിൽ അഡ്മിഷൻ നേടി വന്നവർ എന്ന നിലയ്ക്ക് കൂടുതൽ കാർക്കശ്യത്തോടെ വിലയിരുത്തപ്പെടുകയും, അക്കാദമിക വിജയങ്ങളെ രൂപപ്പെടുത്തുന്ന അനൗപചാരിക ശൃംഖലകൾക്കു പുറത്തു നിർത്തുകയും ചെയ്യുന്നു. ഉന്നത പ്രൊഫഷണൽ കോളേജുകളിൽ ഈ സമ്മർദ്ദങ്ങൾ പതിന്മടങ്ങ് വർദ്ധിക്കുന്നു. പ്രൊഫഷണൽ അധ്യാപക രംഗത്ത് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം തീരെ  കുറവായിരിക്കുന്നത് ഈ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. രാജ്യത്തുടനീളം അധ്യാപിക മേഖലയിൽ സംവരണ സീറ്റുകളിൽ ആയിരക്കണക്കിന് ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ അധികാര-ഭരണനിർവഹണ രംഗത്ത് പ്രാധിനിത്യം ഇല്ലാത്തതു കൊണ്ട് തന്നെ പരാതിപരിഹാര സംവിധാനങ്ങളെല്ലാം ഘടനാപരമായി ദുർബലമാണ്.

നിയമവും നയവും 

ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യവസ്ഥാപിത രക്ഷാവ്യവസ്ഥകൾ കൂടുതൽ അനിവാര്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിയമരംഗത്തെ സംഭവവികാസങ്ങൾ  വിഷയത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. സർവ്വകലാശാലകളിൽ ജാതി വിവേചനത്തിനെതിരെ കൂടുതൽ കരുത്തുറ്റ സംവിധാനങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന യുജിസി മാനദണ്ഡങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ, ഈ രംഗത്ത് ആശാവഹമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്ന അവസ്ഥ വന്നുചേർന്നിരിക്കുന്നു. ‘ജാതിരഹിത സമൂഹ’ത്തെ കുറിച്ചാണ് സുപ്രീംകോടതി വാചാലമാകുന്നത്, എന്നാൽ രൂക്ഷമായ ജാതീവചനം നിലനിൽക്കുന്ന ഇടങ്ങളിൽ ജാതിയില്ല എന്ന  മിഥ്യാബോധത്തിൽ  പ്രവർത്തിക്കുന്നത് വിവേചനങ്ങളെ ഇല്ലാതാക്കുകയല്ല, മൂടി വയ്ക്കുകയാണ്  ചെയ്യുന്നത്. ഡോ. ബി ആർ അംബേദ്കർ ചൂണ്ടിക്കാണിച്ചത് പോലെ,  ജാതിയില്ല എന്ന് നടിക്കലല്ല മറിച്ച് അതിൻറെ ശ്രേണികൃത സംവിധാനത്തെ  കാര്യക്ഷമമായ ഇടപെടലുകളിലൂടെ തകർക്കുന്നതാണ് ഭരണഘടനാധാർമികത. അതിന് ആദ്യം നമ്മുടെ സ്ഥാപനങ്ങൾ ജാതീയത ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെ ഇതെന്തോ പഴയകാലത്തെ ദുരാചാരമാണെന്ന്  നടിക്കുകയല്ല.

നിശബ്ദതയും സെലക്ടീവ് പ്രതിഷേധങ്ങളും

ഇത്തരം സംഭവങ്ങളോടുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ ക്ഷണികമാണ്. പ്രസ്താവനകൾ പുറപ്പെടുവിക്കും അന്വേഷണങ്ങൾ പ്രഖ്യാപിക്കും പിന്നെ എല്ലാ ശ്രദ്ധയും മാഞ്ഞു പോകും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതീയതയെ അഭിസംബോധന ചെയ്യുന്നതിന് ആവശ്യമായ വ്യവസ്ഥാപിതമായ പരിഷ്കാരങ്ങൾ കേരളത്തിലെ ഒരു രാഷ്ട്രീയ  പക്ഷവും ആത്മാർത്ഥമായി ആവശ്യപ്പെട്ടിട്ടില്ല. വിദ്യാർത്ഥി സംഘടനകൾ ഈ പ്രശ്നങ്ങൾ ഉയർത്തി കാണിച്ചിട്ടില്ലെന്നല്ല, എന്നാൽ അവരുടെ ഇടപെടലുകൾ പലപ്പോഴും ഘടനാപരമായ മാറ്റങ്ങൾക്ക് വേണ്ടിയുള്ളതാകുന്നില്ല. പലപ്പോഴും അത് പക്ഷപാതിത്വപരമായി ചിത്രീകരിക്കപ്പെടും വിധമാണ്. ഭരണനേതൃത്വമാണെങ്കിലും യാതൊരു  ഫലപ്രാപ്തിയുമില്ലാത്ത ആഭ്യന്തര അന്വേഷണ കമ്മിറ്റികളിൽ അഭിരമിക്കുകയാണ്. 

അതിൻറെ ഫലം സുപരിചിതമായ ചാക്രികതയാണ്: ദുരന്തം, പ്രതിഷേധം, അന്വേഷണം… പിന്നെ… മറവി. 

അനിവാര്യമായ മാറ്റങ്ങൾ

നിതിന്റെ മരണവും സാധാരണ സ്ഥിതി വിവരക്കണുകളിലെ മറ്റൊരക്കം മാത്രമായി മാറാതിരിക്കണമെങ്കിൽ ഈ ചാക്രികതയെ നമ്മൾ തകർത്തേ മതിയാവൂ. അതിന് ആദ്യമായി പരാതി പരിഹാര സംവിധാനങ്ങളെ കോളേജ് അധികാരികളിൽ നിന്ന് സ്വതന്ത്രമാക്കണം. നിയമ സംവിധാനങ്ങളും സിവിൽ സമൂഹവും മേൽനോട്ടം വഹിക്കുന്ന നിയമ പിൻബലമുള്ള  ഒരു രൂപഘടന ഉണ്ടാവണം. മറ്റൊന്ന് പ്രാതിനിധ്യമാണ്. അധസ്ഥിത ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലാത്ത കമ്മറ്റികളിൽ നിന്ന് നീതി പ്രതീക്ഷിക്കുക ബുദ്ധിമുട്ടാണ്. മൂന്നാമത്, പ്രൊഫഷണൽ കോളേജുകളിലെ ആഭ്യന്തര മൂല്യനിർണയങ്ങളിൽ പക്ഷപാതത്വങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നതിന് അനിവാര്യമായ ഓഡിറ്റിംഗ് സംവിധാനം കൊണ്ടുവരണം.  അതിന് അപ്പീൽ സംവിധാനങ്ങളും ഡിജിറ്റൽ ട്രാക്കിംഗും പരിശോധനകളും എല്ലാം ഉണ്ടാവണം. നാലാമതായി, ക്യാമ്പസുകളിൽ സാംസ്കാരിക സംവേദന ക്ഷമതയുള്ള കൗൺസിലിംഗ് സംവിധാനങ്ങൾ  വേണം. മാനസികാരോഗ്യത്തെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അടർത്തി മാറ്റി കാണാനാവില്ല. അവസാനമായി, ജാതി വിവേചനങ്ങളും ജാതി പീഡനങ്ങളും ഉണ്ടായാൽ അതിന് കനത്ത ശിക്ഷ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തണം. അന്വേഷണം തീരും വരെ മാറ്റി  നിർത്തുന്ന   പരിപാടി കൊണ്ട് അത്  സാധ്യമാകില്ല. കൃത്യമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെങ്കിൽ ആരും ചോദിക്കാനില്ല എന്ന ഈ സ്ഥിതി തുടരും.

ദുഖാചരണത്തിനപ്പുറം

നിതിൻ രാജിന്റെ മരണം കേവലം ഒരു വിദ്യാർത്ഥിയുടെയോ ഒരു കോളേജിന്റെയോ പ്രശ്നമല്ല. ഭരണഘടനാപരമായ വാഗ്ദാനവും സ്ഥാപനങ്ങളുടെ പ്രവർത്തനവും തമ്മിലുള്ള അന്തരമാണത് കാണിക്കുന്നത്. ദുരിതത്തിന്റെ കനൽ വഴികൾ താണ്ടി ഒരു വിധേന കലാലയങ്ങളിൽ എത്തുന്ന അധസ്ഥിത ഹൃദയങ്ങളുടെ അന്തസ്സ് ഉറപ്പുവരുത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കേരളം  ഇന്നു മേനി നടിക്കുന്ന ‘പുരോഗമനം’   വെറും പൊള്ളയായ വാക്കായി മാറും.  അതിൻറെ സൂചനകൾ നാം കാണുന്നുണ്ട്. നിതിൻ രാജിന്റെ മരണം ലോൺ ആപ്പ് വഴി സംഭവിച്ചതാണെന്ന് ആഖ്യാനം കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നാം കാണുന്നത്. തികച്ചും അധമമായ പ്രവർത്തിയാണത്. ലോൺ ആപ്പുകൾ ഉയർത്തുന്ന സാമൂഹിക പ്രശ്നം മറ്റൊന്നാണ്. ഇവിടെ, നിരന്തരം അധിക്ഷേപത്തിന് വിധേയമായ ഒരു വിദ്യാർത്ഥിയുടെ ജീവനാണ് പൊലിഞ്ഞത്.  അത് ആ കുട്ടി തന്നെ പലതവണ പറഞ്ഞിട്ടുള്ളതുമാണ്. അതു കാണാതെ മറ്റു കാരണങ്ങൾ തേടുന്നത് പോലെ ജാതിപീഡന കേസുകളിൽ കുറ്റവാളികളെ രക്ഷിച്ചെടുക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ്.

നമ്മുടെ കലാലയങ്ങളിൽ ജാതി നിലനിൽക്കുന്നുണ്ടോ എന്നതല്ല നമ്മുടെ മുന്നിലുള്ള വിഷയം, ആ ജാതീയതയെ  കാണുവാനും അതു തടയാനുള്ള നടപടികൾ സ്വീകരിക്കുവാനും നമ്മൾ തയ്യാറുണ്ടോ എന്നുള്ളതാണ്.  അതിന് ശരിയാംവണ്ണം ഒരു ഉത്തരം കണ്ടെത്തുന്നത് വരെ, ഇതേ പരാതികൾ ഉന്നയിച്ചു കൊണ്ടുള്ള മരണങ്ങൾ വീണ്ടും നമ്മളെ തേടി വരും. നമ്മുടെ സംവിധാനങ്ങൾക്ക് എല്ലാം അറിയാമായിരുന്നിട്ടും ഒന്നും ചെയ്യാതെയിരുന്ന അതേ തിരക്കഥ തുടരും.

Published in Suprabhatham on 14/04/2025

ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന കൊളീജിയം

ജസ്റ്റിസ് ദീപങ്കാർ ദത്തയുടെ വാക്കുകൾ ജുഡീഷ്യൽ സംവിധാനത്തിലെ വിള്ളലുകൾ വെളിവാക്കുന്നതാണ്. അത് കേവലം നടപടിക്രമങ്ങളുടെ പ്രശ്നമല്ല, ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്ന അധികാരശ്രേണികളെയൊക്കെ  പുനരാനയിക്കുന്നതിനുള്ള ഉപകരണമായി കൊളീജിയം സംവിധാനം  മാറിയതിന്റെ പ്രശ്നമാണ്. 


സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ സെമിനാറിന്റെ വേദിയിൽ സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കർ ദത്ത ഉയർത്തിയ വിമർശനം ഇന്ത്യൻ ജുഡീഷ്യറിയെ സംബന്ധിച്ച മൗലികമായ ചില പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. ‘ധൈര്യവും ആർജ്ജവവും’ പ്രകടിപ്പിക്കുന്ന ന്യായാധിപരെ സംരക്ഷിക്കുന്നതിൽ കൊളീജിയം സംവിധാനം പരാജയപ്പെടുന്നു എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. ഭരണഘടനാപരമായ വാഗ്ദാനങ്ങളിൽ നിന്ന് ഉന്നതനീതിപീഠം അകലുകയാണെന്ന വസ്തുത ഒരു സുപ്രീംകോടതി ജഡ്ജി തന്നെ വെളിപ്പെടുത്തുന്നതിനെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ഭരണഘടനയിലൂടെ അംബേദ്കർ നടപ്പിലാക്കാൻ ശ്രമിച്ച ജനാധിപത്യ ആശയലോകത്തിന്റെ നിരാകരണമാണിത്. സമൂഹത്തിൽ അന്തർലീനമായ അധികാരക്രമങ്ങളെ നിഷ്പ്രഭമാക്കുംവിധം  സമത്വത്തിലും ഉത്തരവാദിത്തബോധത്തിലും അധിഷ്ഠിതമായ ഒരുമിച്ചുള്ളൊരു ജീവിതാനുഭവമായിട്ടാണ് അദ്ദേഹം ജനാധിപത്യത്തെ നിർവചിക്കുന്നത്‌.  

തീരെ സുതാര്യമില്ലാത്ത രീതിയിൽ, ഗോപ്യമായി പ്രവർത്തിക്കുന്നതും വരേണ്യ അധികാരശ്രേണിയെ പുനരാനയിക്കുന്നതുമായ ജഡ്ജി നിയമ സംവിധാനത്തിന്, ഭരണഘടന ധാർമികതയെ സംരക്ഷിക്കുവാൻ  സംരക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഇന്ന് ഉയരേണ്ടത്.

ചരിത്രപരമായ ന്യായം  

ന്യായാധിപനിയമനങ്ങളിലെ  ഭരണകൂടത്തിന്റെ അന്യായമായ ഇടപെടലിനെതിരെ, പ്രത്യേകിച്ചും അടിയന്തരാവസ്ഥക്കാലത്തെ   സംഭവവികാസങ്ങൾക്കെതിരെയുള്ള പ്രതികരണമായാണ് സെക്കൻഡ് ജഡ്ജസ് കേസിലും തേർഡ് ജഡ്ജസ് കേസിലും സുപ്രീം കോടതി ന്യായാധിപനിയമനം സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. അങ്ങനെ നോക്കിയാൽ അതിനു ചരിത്രപരമായ ന്യായീകരണമുണ്ട്. എന്നാൽ അതിന്റെ തുടർച്ചയിൽ നീതിന്യായ സംവിധാനത്തിന്റെ ജനാധിപത്യവത്കരണമല്ല സംഭവിച്ചത്. മറിച്ച് അനിയന്ത്രിതമായ അധികാരം  കൊളീജിയത്തിൽ വന്നു ചേരുകയാണുണ്ടായത്. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കൂടിയാലോചനയാണ് ഭരണഘടന വിഭാവനം ചെയ്തതെങ്കിൽ, സുപ്രീം കോടതി ആ പ്രക്രിയയെ ഏകപക്ഷീയമായ അധികാരപ്രയോഗമാക്കി മാറ്റി.   നീതിന്യായ സംവിധാനത്തിന്റെ ഘടനയാകെ നിർവചിക്കുന്നത് ഒരു ചെറിയ കൂട്ടം ന്യായാധിപർ രഹസ്യമായി ഒത്തുചേർന്നെടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് എന്ന സ്ഥിതി വന്നു. ഇത് നിശ്ചയമായും ഭരണഘടനാപരമായ വ്യവസ്ഥയായിരുന്നില്ല. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതുമല്ല. സുപ്രീംകോടതി തന്നെ സ്വയം രൂപീകരിച്ച അനൗപചാരിക സംവിധാനമായിരുന്നു. അതിന്റെ ഫലം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ആയിരുന്നില്ലെന്ന തിരിച്ചറിവിലേക്കാണ് ജസ്റ്റിസ് ദത്തയുടെ വാക്കുകൾ വിരൽചൂണ്ടുന്നത്. 

ഗോപ്യമായ സംവിധാനം 

കൊളീജിയത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ രഹസ്യാത്മകത മാത്രമല്ല, അതിന്റെ സാമൂഹിക ഇടം കൂടിയാണ്. അത് സ്ഥിതി ചെയ്യുന്ന സാമൂഹിക ശ്രേണി കൂടി പ്രശ്നവത്കരിക്കപ്പെടേണ്ടതുണ്ട്. സവർണപ്രമാണിമാരും, നഗരകേന്ദ്രീകൃതമായ ഇംഗ്ളീഷ്  വരേണ്യരും, പരമ്പരാഗത നിയമ കുടുംബങ്ങളുമാണ് ആ സാമൂഹിക ഇടത്തിന്റെ അവകാശികൾ. അതൊരു യാദൃശ്ചികതയല്ല, അംബേദ്‌കർ നിർവചിക്കാൻ ശ്രമിച്ച ശ്രേണീകൃത അസമത്വത്തിന്റെ തുടർച്ചയാണത്. വരേണ്യതയുടെ കുത്തകാധികാരങ്ങൾ തലമുറകളിലൂടെ പുനർജ്ജനിക്കുന്ന സവിശേഷ സംവിധാനമാണിത്. അനൗപചാരിക കൂടിയാലോചനകളിലൂടെയും, രേഖപ്പെടുത്തപ്പെടാത്ത മാനദണ്ഡങ്ങളിലൂടെയും, തീർത്തും സുതാര്യതയില്ലാതെ പ്രവർത്തിക്കുന്ന കൊളീജിയം ഈ വ്യവസ്ഥിതിയെ സ്ഥാപനവത്കരിക്കുകയാണ് ചെയ്യുന്നത്. ലിഖിതമായ മാനദണ്ഡങ്ങളുടെ അഭാവം ന്യായാധിപരെ  തെരഞ്ഞെടുക്കുന്ന പ്രക്രിയയെ, നീതിപൂർവമാണോ എന്ന്  വിശകലനം ചെയ്യാൻ പോലും കഴിയാത്തവിധം ഐഛീകമാക്കുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് അതിൽ കഴിവിനും യോഗ്യതയ്ക്കുമപ്പുറം, അതിൽ  സാമൂഹിക/രാഷ്ട്രീയ/അധികാര  ഘടകങ്ങളുടെ സ്വാധീനം അവഗണിക്കാൻ കഴിയാത്തതാണ്. ചില ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. 

ജസ്റ്റിസ് അഖിൽ ഖുറേഷി 

ജുഡീഷ്യൽ നിയമങ്ങളിലെ രഹസ്യാത്മകത രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ താത്‌പര്യങ്ങളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് ജസ്റ്റിസ് അഖിൽ ഖുറേഷി സുപ്രീംകോടതിയിൽ എത്താതെ പോയ ചരിത്രം. സ്വതന്ത്രമായ തീരുമാനങ്ങൾക്കും നിയമ പാണ്ഡിത്യത്തിനും പേര് കേട്ട ന്യായാധിപൻ ആയിരുന്നെങ്കിലും അദ്ധേഹത്തിന്റെ സുപ്രീംകോടതി പ്രവേശനത്തിൽ തീരുമാനമെടുക്കാതെ നീട്ടി വച്ച്, ഒടുവിൽ ആ അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെടുകയാണുണ്ടായത്. അതേക്കുറിച്ച് ഒരു വിശദീകരണവും ഉണ്ടായില്ല. അതാര്യമായ ഒരു സംവിധാനത്തിൽ അങ്ങനെയൊരു വിശദീകരണത്തിന്റെ ആവശ്യമേയില്ല. എന്നാൽ ആ മൗനത്തിന്  അധികാര രാഷ്രീയത്തിന്റെ ഭീതീതമായ ഭാരമുണ്ട്. . 

ജസ്റ്റിസ് അതുൽ ശ്രീധർ 

ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ നിഗൂഢമായ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ.

ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട, ജസ്റ്റിസ് അതുൽ, തൻറെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹം ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാൻ സുപ്രീം കോടതി കോളേജിയം നിർദ്ദേശിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കോളേജിയം പ്രമേയത്തിൽ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാൻ നിർദ്ദേശിക്കുന്നു’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയിൽ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു. 

ജസ്റ്റിസ് വിപുൽ  എം പഞ്ചോളി 

ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയ കൊളീജിയം നടപടിയാണ്  അധപതനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. അദ്ദേഹം സീനിയോറിറ്റിയിൽ 57-മനായിരുന്നുവെന്ന്, ‘സുപ്രീം കോർട്ട് ഒബ്സർവർ’ ചൂണ്ടി കാണിക്കുന്നു. കോടതിയിലെ സ്ത്രീ പ്രാതിനിധ്യത്തെ സഹായിക്കുമായിരുന്ന, മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടെ മറികടന്നാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുമുള്ള ഇദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും പാറ്റ്നയിലേക്ക് സ്ഥലം മാറ്റിയ ഉടനെയിയിരുന്നു ഈ നിയമനം. ഈ വിഷയത്തിൽ, സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ  ജസ്റ്റിസ് ബി വി നാഗരത്ന, കൊളീജിയം മീറ്റിംഗിൽ  ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പടുത്തുകയുണ്ടായി. അദ്ദേഹത്തിൻറെ നിയമനം കോടതിയുടെ പ്രതിച്ഛായക്ക് കോട്ടം ചെയ്യുമെന്നായിരുന്നു അഭിപ്രായം. എന്നാൽ കൊളീജിയം അത് അവഗണിക്കുകയായിരുന്നു. ശിപാർശ ചെയ്തു രണ്ടു ദിവസത്തിനകം, യൂണിയൻ ഗവൺമെൻറ് ആ ഫയൽ അംഗീകരിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സുപ്രീംകോടതിയിലെ സീനിയോറിറ്റി പരിശോധിച്ചാൽ 2031-ൽ ചീഫ് ജസ്റ്റിസ് ആകേണ്ട ആളാണ് ജസ്റ്റിസ് പഞ്ചോളി. ഇതിനെ “ഒരു വ്യവസ്ഥിതിയുടെ തകർച്ച” എന്നാണ് ഇന്ദിരാ ജയ് സിംഗ് വിശേഷിപ്പിച്ചത്. ഭരണകൂടത്തിന് താല്പര്യമുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുക്കുകയാണ് കൊളീജിയം ചെയ്തതെന്ന് അവർ അഭിപ്രായപ്പെടുന്നു. 

ജാതിയും വർഗ്ഗവും ‘മെറിറ്റും’

‘മെറിറ്റിന്’ അനുസരിച്ചാണ് തീരുമാനങ്ങൾ ഉണ്ടാവുന്നതെന്നാണ് കൊളീജിയം സംവിധാനത്തെ പിന്തുണക്കുന്നവർ  മുന്നോട്ടു വയ്ക്കുന്ന വാദം. എന്നാൽ, അത്യന്തം അസമത്വം നിറഞ്ഞ ഇന്ത്യൻ സമൂഹത്തിൽ ‘മെറിറ്റ്’ നിഷ്പക്ഷമായ ഏകകമല്ല, അതൊരു സാമൂഹ്യ നിർമിതിയാണ്. ഉന്നതമായ നിയമ കലാലയങ്ങളിലെ പഠനത്തിനുള്ള അവസരം, ശക്തനായ ഉപകർത്താവ്, മുതിർന്ന ന്യായാധിപരുമായുള്ള ബന്ധം, ഉന്നത ഓഫീസുകളിലെ സ്വീകാര്യത, പ്രാഗത്ഭ്യം വെളിവാക്കാൻ കഴിയുംവിധം പ്രധാനപ്പെട്ട കേസുകൾ അനുവദിച്ചു കിട്ടുന്നതിനുള്ള സാധ്യത  തുടങ്ങിയ കാര്യങ്ങളെല്ലാം സാമൂഹിക  പദവിയുടെ അടിസ്ഥാനത്തിലാണ് വന്നു ചേരുക.  ഇവിടെയെല്ലാം അധികാര താത്പര്യങ്ങളുടെ സ്വാധീനം വ്യക്തവുമാണ്.

ജനാധിപത്യരാഹിത്യം 

നമ്മുടെ കൊളീജിയം സംവിധാനം ജനാധിപത്യ രാജ്യങ്ങൾക്കിടയിലെ ഒരപൂർവതയാണ്. മിക്കവാറും രാജ്യങ്ങളിൽ ന്യായാധിപ നിയമനത്തിന് സ്വതന്ത്ര കമ്മീഷനുകളുണ്ട്, നിയമസംവിധാനമുണ്ട്, സുതാര്യതയും പൊതുസമൂഹത്തിന്റെ മേൽനോട്ടവുമുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയാകട്ടെ എല്ലാ അധികാരങ്ങളും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഗവൺമെന്റിന്റെയും നിയമനിർമാണ സഭകളുടെയും നിരന്തരം പരിശോധനയ്ക്കു വിധേയമാക്കുന്ന കോടതികൾ പക്ഷേ, സ്വയം ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്ന ബോധ്യത്തിലേക്ക് എത്തുന്നില്ലെന്നതാണ് ഏറ്റവും വലിയ വൈരുധ്യം. 

ഭരണഘടനാ ധാർമികതയെ വീണ്ടെടുക്കണം 

ഭരണഘടനാപരമായ ജനാധിപത്യ ദർശനത്തിൽ ഒരൊറ്റ അധികാര കേന്ദ്രവും തങ്ങളുടെ പ്രവർത്തികൾക്ക് ഭരണഘടനാപരമായ നീതീകരണം ഒരുക്കേണ്ടതുണ്ട്. സമൂഹത്തോട് ഉത്തരവാദിത്വവും സുതാര്യതയും കാണിക്കേണ്ടതുണ്ട്. സാമൂഹ്യ സാഹചര്യങ്ങളെയും വൈവിധ്യങ്ങളെയും പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ദൗർഭഗ്യവശാൽ കോളീജിയത്തിൽ ഇതൊന്നും നമുക്ക് കാണാൻ കഴിയില്ല. സാമൂഹിക പരിവർത്തനത്തിനുള്ള ഭരണഘടനാപദ്ധതിയെ ഉൾച്ചേർക്കുവാനും അതുകൊണ്ടാണ് രാഷ്ട്രീയ സമ്മർദങ്ങളെ അതിജീവിക്കുവാനും അതിനു കഴിയാത്തത്.   ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ വാക്കുകൾ ഈ ദൗര്ബല്യത്തിന് സാക്ഷ്യം പറയുന്നതാണ്. 

ന്യായാധിപ നിയമനത്തെ ജനാധിപത്യവത്കരിക്കണം 

കൊളീജിയം സംവിധാനം ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ ആഴത്തിലുള്ള വൈരുധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജുഡീഷ്യൽ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ രൂപീകരിച്ച സംവിധാനം സ്വാതന്ത്ര്യത്തെ ചേർത്ത് പിടിക്കുന്ന ന്യായാധിപകരെ വിവേചനത്തോടെ കാണുന്ന സംവിധാനമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ തുടച്ചുവാർക്കേണ്ടത് ധാർമികവും രാഷ്ട്രീയവുമായ ഒരു ബാധ്യത കൂടിയാണ്.

published in Suprabhatham Daily on 18/02/2026

സുപ്രീംകോടതി; പ്രാതിനിധ്യവും അധികാരവും

പി ബി ജിജീഷ്

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥാപനമെങ്കിലും,  സുപ്രീംകോടതിയിലെ ന്യായാധിപരുടെ സാമൂഹ്യപശ്ചാത്തലം പരിശോധിച്ചാൽ അത് ഇന്ത്യൻ ജനതയെ  നേരാംവണ്ണം പ്രതിനിധീകരിക്കുന്നില്ല എന്ന് കാണാം. രൂപീകരണം മുതൽ ഇന്നുവരെ സുപ്രീംകോടതിയിലെ, പട്ടികജാതി/പട്ടികവർഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രാധിനിത്യം  സംബന്ധിച്ച  ഗൗരവമായ പരിശോധനയും, ഇതിനായി സംവിധാനത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള അർഥപൂർണമായ  ശ്രമവും കാലഘട്ടത്തിൻറെ അനിവാര്യതയാണ്.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് യാന്ത്രികമായ സമത്വമല്ല. ചരിത്രപരമായ അസമത്വത്തെ മനസ്സിലാക്കുവാനും ആവശ്യമായ തിരുത്തലുകൾ വരുത്തുവാനും അത് ശ്രദ്ധിക്കുന്നുണ്ട്. തുല്യത ഉറപ്പുവരുത്തുന്ന അനുച്ഛേദം പതിനാലിന് പുറമേ,  തുല്യതയെ സാമൂഹിക യാഥാർത്ഥ്യമാക്കുന്നതിന് വിധമുള്ള ഭരണകൂട ഇടപെടലുകൾ നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. അനുഛേദം 15,16,17,48 തുടങ്ങിയവയെല്ലാം അതിനുള്ള ദിശാസൂചകങ്ങളാണ്. എന്നാൽ, രാജ്യത്ത് ഭരണഘടനയുടെ പരമോന്നത വ്യാഖ്യാതാവായ സുപ്രീംകോടതി മാത്രം യഥതഥ സമത്വത്തിന്റെ  ഭരണഘടനായുക്തിക്ക് പുറത്താണ് നിലകൊള്ളുന്നത്. കഴിഞ്ഞ 70 വർഷത്തിലേറെയായി, സുപ്രീംകോടതിയെ നയിച്ചത് പ്രധാനമായും  നഗരകേന്ദ്രീകൃതമായി ജീവിക്കുന്ന സവർണ്ണ ഹിന്ദു ഭൂരിപക്ഷമാണ്. ഇത് ഭരണഘടനാ ജനാധിയോപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്കു വിരുദ്ധമാണ്. ജുഡീഷ്യറിയിലെ പ്രാതിനിധ്യം കേവലം പ്രതീകാത്മകതയല്ല, സ്വത്വ രാഷ്ട്രീയത്തിന്റെ പ്രയോഗവുമല്ല, സംവിധാനത്തിന്റെ വിശ്വാസ്യതയുടെയും ജനാധിപത്യപരമായ പ്രാമാണികതയുടെയും പ്രതിഫലനമാണ്. നിയമ പുസ്തകത്തിലെ വാചകങ്ങളെയല്ല, ജീവിതയാഥാർത്ഥ്യങ്ങളെയാണ് കോടതികൾ അഭിമുഖീകരിക്കേണ്ടത്. ജനതയും ന്യായാധിപരും തമ്മിലുള്ള സാമൂഹികമായ അകലം,  പ്രാമാണിക അന്ധതയ്ക്കും, അതുവഴി വിശ്വാസ ശോഷണത്തിനും കാരണമാകും.

 ഭരണഘടനാപരമായ കാഴ്ചപ്പാട് 

സാമൂഹികമായ തുല്യതയില്ലാത്ത രാഷ്ട്രീയ തുല്യത അർത്ഥശൂന്യമാണെന്ന വസ്തുത നമ്മുടെ ഭരണഘടനാ ശില്പികൾ അംഗീകരിച്ചിരുന്നു.  സംവരണത്തിന്റെ അനിവാര്യതയെ കുറിച്ച് ഡോക്ടർ അംബേദ്കർ മുന്നോട്ടുവച്ച ആശയങ്ങൾക്ക് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത് ഇതിനെയാണ്.  ജുഡീഷ്യറിയിൽ സംവരണം ഭരണഘടനയുടെ ഭാഗമായില്ലെങ്കിലും, ഭരണഘടനയുടെ അടിസ്ഥാന ആശയം, രാജ്യത്തിൻറെ പരമാധികാരം പ്രയോഗിക്കപ്പെടുന്ന സ്ഥാപനങ്ങളൾ ഒക്കെയും സാമൂഹിക വൈവിധ്യത്തെ  സാംശീകരിക്കേണ്ടതാണെന്നതു  തന്നെയാണ്. അതിൽനിന്ന് ജുഡീഷ്യറിയെ മാത്രം ഒഴിവാക്കുന്നത്, സാമൂഹ്യനീതിയെ കീറിമുറിക്കുന്നതിന് തുല്യമാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന യഥാതഥസമത്വം എന്ന ആശയം നമുക്ക് താല്പര്യമുള്ള മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയല്ല. 

വിവരങ്ങളുടെ അപര്യാപ്തത

2018 വരെ സുപ്രീംകോടതി ന്യായാധിപരുടെ ജാതിയും മതവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങൾ ഗവൺമെൻറ് ഔദ്യോഗികമായി സൂക്ഷിച്ചിരുന്നില്ല. 2018 മുതൽ കോളീജിയം ന്യായാധിപരുടെ, അവർ സ്വയം വെളിപ്പെടുത്തുന്ന സാമൂഹിക പശ്ചാത്തലം കൂടി നാമനിർദ്ദേശങ്ങൾക്കൊപ്പം ഉൾപ്പെടുത്താൻ ആരംഭിച്ചു. അതുകൊണ്ടുതന്നെ മറ്റു പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഴയ വിവരങ്ങൾ ഇതിൽ ചേർത്തിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ചും സ്ത്രീകളെ സംബന്ധിച്ചും രേഖകൾ കൃത്യമാണെങ്കിലും ന്യൂനപക്ഷ/ഓബിസി വിഭാഗങ്ങളുടെ എണ്ണം സംബന്ധിച്ച്  കണക്കുകളിൽ അവ്യക്തതകൾ ഉണ്ടായേക്കാം. 

സുപ്രീം കോടതിയിലെ പ്രാതിനിധ്യ വിവരങ്ങൾ 

ദശകം ആകെ ജഡ്ജിമാർ സ്ത്രീ എസ്/സി എസ്/ടി ഓ ബി സി മുസ്‌ലിം ക്രിസ്ത്യൻ
1950–59~50000011
1960–69~60010011
1970–79~70110021
1980–89~80210121
1990–99~90310221
2000–09~100520321
2010–19~110821432
2020–26*~45621411

*Based on official parliamentary disclosures (2021–2026).(Sources: SCObserver, 2025; NLUJ Law Review; Ministry of Law and Justice, 2026)

ഈ പട്ടിക പരിശോധിക്കുമ്പോൾ, കഴിഞ്ഞ 75 വർഷങ്ങൾക്കിടയിൽ സുപ്രീംകോടതിയിൽ ആകെ 10 ദളിത് ന്യായാധിപരും, ആദിവാസി വിഭാഗത്തിൽനിന്ന് ഒരേയൊരാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കാണാം. മുസ്ലിം  പ്രാതിനിധ്യമാകട്ടെ 1950-കൾ മുതൽ തന്നെ നാമമാത്രമായിരുന്നു. പരമാവധി 6-7% എന്ന് കണക്കുകൾ. 2025-ൽ  സുപ്രീം കോടതി ബെഞ്ചിൽ കേവലം ഒരു മുസ്ലിമും ഒരു ക്രിസ്ത്യാനിയും മാത്രമാണ് ഉണ്ടായിരുന്നത്. ഒ ബി സി വിഭാഗത്തിൽ നിന്നുള്ള  പ്രാതിനിധ്യവും വളരെ അപര്യാപ്തമാണ്. വിവിധ റിപ്പോർട്ടുകൾ പറയുന്നത്  അത് 5-6 ശതമാനത്തിനു  മുകളിൽ വരില്ലെന്നാണ്. ജനസംഖ്യയുടെ വെറും 4% മാത്രമുള്ള ബ്രാഹ്മണർ ആകെ സുപ്രീംകോടതി ജഡ്ജിമാരിൽ 36% വരും. 60-80 ശതമാനം സവർണ ഹിന്ദുക്കളാണ്. 1989-ൽ ജസ്റ്റിസ് ഫാത്തിമ ബീവി ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയായെങ്കിലും, ഒരുകാലത്തും സുപ്രീംകോടതിയിൽ വനിതകൾ 15-20% ശതമാനത്തിൽ കൂടുതൽ വന്നിട്ടില്ല. ഇപ്പോഴാണെങ്കിൽ ആകെ ഒരു വനിത ജഡ്ജി മാത്രമാണ് സുപ്രീംകോടതിയിൽ ഉള്ളത്.

ഈ വിഷയത്തിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുള്ളത് സുപ്രീംകോടതി ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടർ ആയിരുന്ന പ്രഫ. ജി മോഹൻ ഗോപാലാണ്. വ്യവസ്ഥാപിതമായ ജാത്യാന്ധത, നിഷ്പക്ഷത എന്ന നാട്യത്തിൽ, മെറിറ്റിനെ  സംബന്ധിച്ച വാചകക്കസർത്തുകൾ കൊണ്ട് സ്വാഭാവികവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന്ന് അദ്ദേഹം പറയുന്നു. ഈ ലേഖകനു നൽകിയ അഭിമുഖത്തിൽ, ഇന്ത്യൻ ജുഡീഷ്യറിയെ ഒരു ഒലിഗാർക്കിയാണ്  നയിക്കുന്നതെന്നും, ഇന്ത്യയിൽ ഹിന്ദു രാഷ്ട്രത്തിന് അടിത്തറപാകിയത് സുപ്രീംകോടതിയാണ് എന്നും അഭിപ്രായപ്പെട്ടു.  ജിഡീഷ്യറിയിൽ, മെറിറ്റിൽ, ജാതിക്ക് ഒരു പ്രസക്തിയും ഇല്ലെന്ന  വാദം സാമൂഹ്യ ശാസ്ത്രപരമായും ഭരണഘടനാപരമായും  സാധൂകരിക്കാനാവാത്തതാണെന്ന് സുപ്രീംകോടതിയുടെ സംവരണ നിലപാടുകളെ കുറിച്ചുള്ള ലേഖനത്തിൽ ഗൗതം ഭാട്ടിയയും സമർത്ഥിക്കുന്നുണ്ട്.

സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മ, സുപ്രീംകോടതി തീരുമാനങ്ങളെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരുടെയും,  ന്യൂനപക്ഷങ്ങളുടെയും, ദളിതരുടെയും, ആദിവാസികളുടെയും, സ്ത്രീകളുടെയും, ജീവിതയാഥാർത്ഥ്യങ്ങളെ അനുഭവിച്ചറിയാത്തതിന്റെ പോരായ്മ നിതിന്യായ സംവിധാനത്തിനുണ്ട് എന്ന് ഭരണഘടന വിചക്ഷണൻ, പ്രൊഫസർ ഫൈസാൻ മുസ്തഫ  അഭിപ്രായപ്പെട്ടിട്ടുണ്ട്. ദളിത് സ് ആൻഡ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന പുസ്തകത്തിൽ പ്രൊഫസർ ആനന്ദ് ടെൽടുംബ്ഡെ രേഖപ്പെടുത്തുന്നത് പോലെ “രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ, അവർ ഭരിക്കുന്ന സോഷ്യൽ റിപ്പബ്ലിയുമായി യാതൊരു ബന്ധവുമില്ലാത്ത സവർണ്ണ  ദന്തഗോപുരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു’ എന്ന വിമർശനം ശക്തമാണ്.

പ്രാതിനിധ്യമില്ലായ്മയുടെ കാരണങ്ങൾ 

ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം, ഉന്നത  നീതിന്യായ സംവിധാനത്തിലേക്കുള്ള  പടവുകൾ വരേണ്യ വിഭാഗങ്ങളുടെ പാരമ്പര്യവും, പ്രാക്ടീസും, സൗഹൃദശൃംഖലകളും, നഗരകേന്ദ്രീകൃതമായ ബന്ധങ്ങളും  ഒക്കെ ചേർന്നൊരുക്കുന്ന കരിയർ മൂലധനത്തിന്റെ പാതയിലാണ് എന്നുള്ളതാണ്. ഇത് അരികുവൽക്കരിക്കപ്പെട്ട ജനതയെ വളരെ സ്വാഭാവികമായി മുഖ്യധാരയിൽ നിന്ന് മാറ്റി നടത്തുന്ന വ്യവസ്ഥിതിയാണ്. 

രണ്ടാമത്തെ കാരണം, യാതൊരു സ്വകാര്യതയും വിശ്വാസിയും ഇല്ലാതെ പ്രവർത്തിക്കുന്ന കൊളീജിയം ആണ്. പൊതുസമൂഹത്തിന്റെ മുന്നിൽ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളോ വഴികളോ ഒന്നും വെളിപ്പെടുന്നില്ല എന്നുള്ളതുകൊണ്ടുതന്നെ ഈ സംവിധാനത്തിന് പ്രിയങ്കരരായവരെ മാത്രം ചേർത്തു പിടിക്കാൻ കഴിയുന്നു. ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസ് മദൻ ലോകൂർ തുടങ്ങി പ്രശസ്തരായ നിരവധി ന്യായാധിപർ തന്നെ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മൂന്നാമത്തെ കാരണം കാലികമായ പരിഷ്കാരങ്ങൾ ഉണ്ടാവാത്തതാണ്. നീതിന്യായ സംവിധാനത്തിലെ പ്രാതിനിത്യത്തിന്റെ അഭാവത്തെക്കുറിച്ച്  രാഷ്ട്രീയ വ്യവഹാരങ്ങളിൽ കൃത്യമായ ധാരണ ഉണ്ടെങ്കിലും, അത് പരിഹരിക്കാൻ ആവശ്യമായ കടലാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ആരും തയ്യാറാകുന്നില്ല. 

ആഗോള സാഹചര്യം

ആഗോളതലത്തിൽ നമ്മുടെ രാജ്യവും മറ്റു ഭരണഘടനാ ജനാധിപത്യങ്ങളുമായുള്ള വ്യത്യാസം ഭരണഘടനാപരമല്ല, വ്യവസ്ഥാപരമാണ്. മിക്കവാറും  ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ എല്ലാം തന്നെ, ന്യായാധിപ  നിയമനത്തിനു വേണ്ടി സ്വതന്ത്രമായ തെരഞ്ഞെടുപ്പ്  സംവിധാനങ്ങളും, സുതാര്യമായ നടപടിക്രമങ്ങളും, പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലുകളും, പൊതു സമൂഹവുമായുള്ള തുറന്ന  സംവാദവും, കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. വൈവിധ്യങ്ങളുടെ  പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നത് ഒരു നയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

ഉദാഹരണത്തിന് യുകെയിൽ, ന്യായാധിപ  ഒഴിവുകൾ പരസ്യം ചെയ്യാനും, അപേക്ഷ  സ്വീകരിക്കാനും, തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാനും, നാമനിർദ്ദേശങ്ങൾ സമർപ്പിക്കുവാനും സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ ഉണ്ട്. വൈവിധ്യങ്ങളെ ഉൾച്ചേർക്കുവാനുള്ള പരിശ്രമങ്ങളും കാണാം. കാനഡയിൽ ഇൻഡിപെൻഡന്റ് അഡ്വൈസറി ബോർഡ് ഫോർ സുപ്രീം കോർട്ട് അപ്പോയിൻമെന്റ് എന്ന സംവിധാനമാണുള്ളത്. അവിടെയും സുതാര്യതയും വൈവിധ്യവൽക്കരണവും പ്രധാനനയമാണ്. വർണ്ണവിവേചനത്തിന്റെ ദുരനുഭവങ്ങൾ ഉള്ള ദക്ഷിണാഫ്രിക്കയിൽ, അതിനെ മറികടക്കുക എന്ന കൃത്യമായ ലക്ഷ്യമുള്ള ജുഡീഷ്യൽ സർവീസ് കമ്മീഷൻ ആണ് പ്രവർത്തിക്കുന്നത്. അമേരിക്കയിലെ രാഷ്ട്രീയ നിയമനങ്ങൾ ആണെങ്കിലും, അതിൽ സുതാര്യതയും, പൊതുസമൂഹത്തിന് ബോധ്യമാകുന്ന തരത്തിലുള്ള ഹിയറിങ്ങുകളും വിലയിരുത്തലുകളും ഉണ്ട്. ഇത്തരം സംവിധാനങ്ങൾക്ക് പരിമിതികൾ പലതും ഉണ്ടെങ്കിലും, അതിൻറെ  സമഗ്രതയിൽ പരിശോധിച്ചാൽ, ഏറെ ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കാണാം. ആ ദിശയിലുള്ള നീക്കങ്ങൾ നമ്മുടെ രാജ്യത്തും അനിവാര്യമാണ്.

 ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

ഏറ്റവുമാദ്യം നമുക്ക് ചെയ്യാവുന്നത് കൊളീജിയം സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ്. ന്യായാധിപ നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളും മൂല്യനിർണയ സംവിധാനവും തെരഞ്ഞെടുപ്പ് പ്രക്രിയയും വേണം. അത് പൊതുസമൂഹത്തിന്  ബോധ്യപ്പെടുന്നതായിരിക്കണം. സാമൂഹിക വൈവിധ്യങ്ങളെ ചേർക്കാൻ കഴിയുന്ന തരത്തിൽ, ആളുകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ലക്ഷ്യവേധിയായ ഫെലോഷിപ്പുകളും ഗ്രൂമിങ് സംവിധാനങ്ങളും ഒരുക്കണം. ജുഡീഷ്യറിയിലെ പ്രാതിനിധ്യത്തെ കുറിച്ചുള്ള സമയബന്ധിതമായ അവലോകനവും അവലോകനം റിപ്പോർട്ട് കളുടെ പ്രസിദ്ധീകരണവും ഉറപ്പുവരുത്തണം. അതിനനുസരിച്ചിട്ടുള്ള നടപടികൾ ആവിഷ്കരിക്കണം. സംവരണത്തിന്റെ കാര്യത്തിൽ ഒക്കെ ഉണ്ടായത് പോലെ, ആവശ്യമെങ്കിൽ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കാത്ത തരത്തിലുള്ള, ഭരണഘടന ഭേദഗതികളും ആലോചിക്കാവുന്നതാണ്. 

സുപ്രീം കോടതിയുടെ പ്രാമാണികതയും വിശ്വാസതയും നിലനിർത്തുവാൻ, നിയമവൈജ്ഞാനിക വ്യാഖ്യാനങ്ങളിലെ കൃത്യത കൊണ്ട്  മാത്രം പോരാ, ജനാധിപത്യപരമായ ആധികാരികതയും അതിന് അത്യന്താപേക്ഷിതമാണ്. പ്രാതിനിധ്യം  ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വിരുദ്ധമല്ല, ഭരണഘടനാ ധാർമികതയുടെ അവിഭാജ്യ ഘടകമാണത്. സാമൂഹിക നീതി ഉറപ്പുവരുത്താൻ കഴിയാത്ത ജനാധിപത്യം മുട്ടത്തോട് പോലെ ദുർബലമാണ്. അനീതിയുടെ നൈരന്തര്യത്തിൽ ക്ഷമനശിച്ച മനുഷ്യരുടെ  ക്ഷോഭത്തെ താങ്ങാനുള്ള കരുത്ത് അതിനു ഉണ്ടായിക്കൊള്ളണമെന്നില്ല. ഭരണഘടനയുടെ അന്തിമരൂപം അവതരിപ്പിച്ചുകൊണ്ട് ഭരണഘടനാ ശില്പി ഡോ. അംബേദ്കർ മുന്നോട്ടുവെച്ച ആശങ്കകളിൽ ഒന്ന്  ഈ സ്വാതന്ത്ര്യത്തെ നിലനിർത്തുവാൻ നമുക്ക് കഴിയുമോ എന്നുള്ളതായിരുന്നു. കഴിയണമെങ്കിൽ, സാമൂഹ്യനീതി നമ്മുടെ പ്രഥമ പരിഗണന വിഷയമാക്കേണ്ടതുണ്ട്.

തുല്യനീതിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യനീതി സംബന്ധിച്ച റെഗുലേഷൻസ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി ഭരണഘടനാപരമായ ഒരു പിൻ നടത്തമാണ്.  അവ്യക്തതയും, ദുരുപയോഗത്തിനുള്ള സാധ്യത, സമത്വത്തെ ലംഘിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതിന്റെ ആവശ്യകത, പ്രധാനപ്പെട്ട ഭരണഘടന പ്രശ്നങ്ങൾ ഉൾപ്പെട്ട കേസ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇടക്കാല ഉത്തരവിൽ കോടതി പരാമർശിച്ചു പോകുന്നത്.

ഇടക്കാല ഉത്തരവുകൾ താൽക്കാലിക വിരാമങ്ങൾ ആണെങ്കിലും, നിയമ വൈജ്ഞാനികതയിൽ ഇത്തരം  നിശബ്ദതകൾക്ക് വലിയ പ്രസക്തിയുണ്ട്. ഗവൺമെൻറിൻറെ പ്രവർത്തനങ്ങളുടെ സ്വഭാവം നിർണയിക്കുവാനും, അധികാര സംവാദങ്ങളെ സ്വാധീനിക്കുവാനും, ആരുടെ താൽപര്യങ്ങൾക്കാണ് വമ്പിച്ച വിലയുള്ളതെന്നും, ആരുടെ താൽപര്യങ്ങളാണ് പരിഗണിക്കാതെ ഇരിക്കുന്നതെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാനും ഇതിന് കഴിയും. യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ജാതി വിവേചനം അനുഭവിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് നൈമഷികമായ ഒരു ഇടവേളയല്ല, തങ്ങളുടെ അന്തസ്സും അഭിമാനവും സവർണവർഗ്ഗത്തിൻറെ ആശങ്കകൾക്ക് വിധേയമായി മാത്രമായിരിക്കും സംരക്ഷിക്കപ്പെടുക എന്ന സന്ദേശമാണ്. 

കാതലായ ചില നിയമപ്രശ്നങ്ങൾ ഈ വിഷയത്തിൽ ഉണ്ട് എന്നാണ് കോടതി പറയുന്നത്. ചട്ടങ്ങളിലെ 3(സി) യിലെ ജാതിയാധിഷ്ഠിത വിവേചനത്തിന്റെ നിർവചനം സങ്കുചിതമാണോ, ചട്ടങ്ങളിൽ നിന്ന് റാഗിംഗ് ഒഴിവാക്കപ്പെട്ടത്, പിന്നോക്ക വിഭാഗങ്ങളെ ‘ഒറ്റതിരിച്ച് പാർപ്പിക്കുന്നതി’നെ സൂചിപ്പിക്കുന്ന, segregation എന്ന പ്രയോഗം ‘പ്രത്യേകമെങ്കിലും തുല്യരായവർ’ എന്ന തരത്തിലുള്ള സമീപനമാണോ,  എന്നൊക്കെ ചില ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റഗുലേഷൻസ് ആകെ കോടതി മരവിപ്പിച്ചത്.

ഇതൊക്കെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, ആ ചോദ്യങ്ങൾ ഉന്നയിച്ചു എന്നതല്ല പ്രശ്നം, എന്നാൽ ആ ചോദ്യങ്ങളുടെ അപഗ്രഥനം കൂടാതെ തന്നെ ചട്ടങ്ങൾ പരിപൂർണ്ണമായി സ്റ്റേ ചെയ്തു എന്നതിലാണ്. സ്റ്റേ എന്തുകൊണ്ട് അനിവാര്യമായിരുന്നു എന്നോ, അതെങ്ങനെ ആനുപാതികമാകുമെന്നോ, അതിനു പിന്നിലെ പൊതുതാൽപര്യം എന്താണെന്നോ, ഇടക്കാല വിധിയിൽ വിശദീകരിക്കുന്നില്ല.  

അഭിസംബോധന ചെയ്യേണ്ട നിപ്രശ്നങ്ങളുണ്ട്  എന്നത് മാത്രം ഒരു നിയമത്തെ സ്റ്റേ ചെയ്യാനുള്ള കാരണമാകുന്നില്ല. ഒരു വിധി പറയുമ്പോൾ അതിന് കൃത്യമായ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള ബാധ്യത കോടതികൾക്കുണ്ട്. കാരണം ഫലത്തിൽ ഇത്തരം താൽക്കാലിക ഇടപെടലുകൾ, ഭരണനിർവഹണ നയങ്ങളിലെ വീറ്റോ അധികാരം പോലെയാണ് പ്രവർത്തിക്കുന്നത്.

ദുരുപയോഗത്തിനുള്ള സാധ്യത നിയമങ്ങൾ സ്റ്റേ ചെയ്യുന്നതിനുള്ള കാരണമോ? 

ഇന്ത്യൻ നിയമ വൈജ്ഞാനിക ചരിത്രത്തിൽ വളരെ അപകടകരമായ തരത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള വാദമാണ് ‘ദുരുപയോഗത്തിനുള്ള സാധ്യത’. മണ്ഡൽ കാലത്തിനു ശേഷം സംവരണം ദുരുപയോഗം ചെയ്യപ്പെടും എന്നാണ് ആക്ഷേപം ഉയർന്നത്. എസ് സി/എസ് ടി  ഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം, സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം നൽകുന്ന നിയമം, ഒക്കെ ഇത്തരത്തിലാണെന്നാണ് ഉയർന്നിരുന്ന വാദം. എന്നാൽ സുപ്രധാനമായ നിരവധി വിധികളിലൂടെ ദുരുപയോഗത്തിനുള്ള സാധ്യതയുണ്ട് എന്നത് ഒരു നിയമത്തെ ഭരണഘടനാവിരുദ്ധം എന്ന് വിലയിരുത്താൻ മാത്രം പോന്ന കാരണമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദുരുപയോഗത്തിനുള്ള സാധ്യതയുണ്ടെങ്കിൽ അതു തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടത്, നടപടിക്രമങ്ങളുടെ പരിഷ്കരണമാണ് ഉണ്ടാവേണ്ടത്, അല്ലാതെ ദുർബല വിഭാഗങ്ങൾക്കുള്ള സംരക്ഷണം പരിപൂർണ്ണമായി ഇല്ലാതാക്കുകയല്ല എന്നായിരുന്നു നിലപാട്. എന്നാൽ ഇവിടെ അതെല്ലാം കോടതി മറന്നിരിക്കുന്നു.

ചില ഉദാഹരണങ്ങൾ നോക്കാം. മനുഷ്യരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന പ്രശ്നമായിരുന്നിട്ടും, ഒരു നിയമം പോലും ഇല്ലാതെ ആണ് ആധാർ പദ്ധതി രാജ്യത്ത് ആരംഭിച്ചത്. എങ്കിലും, സ്റ്റേയില്ലാതെ, കേസ് നടക്കുന്ന കാലമത്രയും പദ്ധതി മുന്നോട്ടു പോകുവാൻ കോടതി അനുവദിക്കുകയായിരുന്നു. ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധം എന്ന് കണ്ട് കോടതി റദ്ദ് ചെയ്തു, എന്നിരുന്നാലും കേസ് നടന്ന കാലമത്രയും പദ്ധതിക്ക് സ്റ്റേ നൽകിയിരുന്നില്ല. മുന്നോക്ക ക്കാർക്ക് സംവരണം ഏർപ്പെടുത്തുന്ന ഭരണഘടനാഭേദഗതി ചോദ്യം ചെയ്യപ്പെട്ടപ്പോഴും സ്റ്റേ ഉണ്ടായിരുന്നില്ല. രാജ്യസഭയുടെ അംഗീകാരം അപ്രസക്തമാക്കുന്നതിന് വേണ്ടി, സുപ്രധാന വിഷയങ്ങളെ ‘ധന ബില്ലുകൾ’ ആയി വർഗീകരിച്ച് ചർച്ചയോ തിരുത്തലയോ കൂടാതെ ബുൾഡോസ് ചെയ്യുന്ന സമീപനത്തിനെതിരായ ഹർജി വളരെ വലിയ ഭരണഘടന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതാണെങ്കിലും, വർഷങ്ങളായി കോടതിയിൽ പെന്റിംഗ് ആണ്. അതിനും സ്റ്റേ ഇല്ല. 

‘സെപ്പറേറ്റ് യെറ്റ് ഈക്വൽ’!

ഇടക്കാല വിധിയിൽ പരാമർശിക്കപ്പെടുന്ന സെപ്പറേറ്റ് ബട്ട് ഈക്വൽ അഥവാ ‘വ്യതിരിക്തമെങ്കിലും തുല്യമായത്’ എന്ന പ്രയോഗം, തെരഞ്ഞെടുത്ത സന്ദർഭം കൊണ്ട് അതിശയിപ്പിക്കുന്നതും, ചരിത്ര ഘട്ടങ്ങളുടെ തെറ്റായ പ്രതിനിധാനം കൊണ്ട് ഞെട്ടിപ്പിക്കുന്നതുമാണ്. അത് നിഷ്പക്ഷമായ പ്രയോഗമല്ല. അമേരിക്കൻ നിയമവൈജ്ഞാനികതയുടെ ഏറെ വിവാദങ്ങൾ ഉയർത്തിയ ഒരു പരിണാമ കാലത്തിൻറെ സൂചകമാണ്. 1896-ൽ പ്ലസി vs ഫെർഗൂസൻ കേസിൽ, വർണ്ണവിവേചനത്തെ, പൊതു ഇടങ്ങളിൽ കറുത്ത വർഗ്ഗക്കാരെ വേർതിരിച്ചു നിർത്തുന്നതിനെ   “പ്രത്യേകം പ്രത്യേകമാണെങ്കിലും തുല്യർ” ആണെന്ന വിചിത്ര വാദം കൊണ്ട് നീതീകരിച്ച കോടതി വിധിയെയാണ് അത് സൂചിപ്പിക്കുന്നത്. 1954-ലെ ബ്രൗൺ vs ബോർഡ് ഓഫ് എജുക്കേഷൻ കേസിലാണ് അമേരിക്കൻ സുപ്രീം കോടതി പിന്നീട് ഈ അന്യായത്തെ തിരുത്തിയതും, വിഭജനം തന്നെ അസമത്വവും അനീതിയും ആണെന്ന് അംഗീകരിച്ചതും. 

ഇവിടെ യുജിസി ചട്ടങ്ങളിൽ ‘സെഗ്രഗേഷൻ’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ,’ഹോസ്റ്റലിൽ തിരഞ്ഞെടുക്കുന്നതിലോ ക്ലാസ് റൂമുകളിലോ മെൻറർഷിപ്പ് പ്രോഗ്രാമുകളിലോ അക്കാദമിക് കാര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പോ, വിഭാഗീകരണമോ, നീക്കി വയ്പ്പോ, ഉണ്ടെങ്കിൽ അതിൽ സുതാര്യത വേണം’  എന്ന ചട്ടത്തെയാണ് തികച്ചും വ്യത്യസ്തമായ ഒരു ചരിത്ര സന്ദർഭത്തോട് അപകടകരമായ രീതിയിൽ കൂട്ടി വായിക്കുന്നത്. ഇവിടെ ഈ പ്രയോഗം പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പ്രത്യേക ഇടപെടലുകൾ സംബന്ധിച്ചതാണെന്നും വിവേചനത്തെ സൂചിപ്പിക്കുന്നതല്ലെന്നും ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 

അമേരിക്കൻ സംഭവം, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പരാമർശിക്കപ്പെടുന്നത്, ആശയപരമായ അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടനാവൈജ്ഞാനികത, യാന്ത്രികമായ തുല്യതയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. സാമൂഹികവും ചരിത്രപരവുമായ അസമത്വങ്ങളെ അംഗീകരിക്കുകയും അതിനെ ലഘൂകരിക്കാനുള്ള ഇടപെടലുകളെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടനാ പദ്ധതി. അത് സമത്വത്തിനെതിരല്ല, യഥാർത്ഥ സമത്വത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ഉപാധിയാണ്. 1975-ലെ എൻ എം തോമസ് കേസ് മുതൽ, ഇന്ത്യൻ സുപ്രീംകോടതി നിരവധി തീരുമാനങ്ങളിലൂടെ ഭരണഘടനയുടെ തുല്യതാ സങ്കല്പത്തിന്റെ ഈ സവിശേഷ സ്വഭാവത്തെ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിർവചനത്തിൽ, മുന്നോക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലാത്തത് ചോദ്യം ചെയ്യുന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. നിലവിലുള്ള സാമൂഹിക അസമത്വങ്ങൾക്കും വിവേചനത്തിനും എതിരായ വിഭാഗീകരണങ്ങളെയാണ് ഭരണഘടന അംഗീകരിക്കുന്നത്, അല്ലാതെ സാമൂഹിക മുൻവിധികളെ ബലപ്പെടുത്തുന്ന വർഗീകരണങ്ങളെയല്ല. ‘വ്യത്യസ്തമെങ്കിലും തുല്യർ’എന്ന വാദത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് നേരെ എതിരെയുള്ള ഒരു സാഹചര്യത്തിൽ പ്രയോഗിക്കുക വഴി സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ഇടപെടലുകളെ അനീതിയായി ചിത്രീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നല്ല ബോധ്യമുള്ളത് കൊണ്ടായിരിക്കാം കാരണം കൊണ്ടാണ് ചട്ടങ്ങൾ സ്റ്റേ ചെയ്യുന്നതെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടില്ല. അതുമാത്രമല്ല എന്തുകൊണ്ടാണ് സ്റ്റേ ചെയ്തിട്ടുള്ളത് എന്ന് കാര്യകാരണ യുക്തികൾ സഹിതം വിധിയിൽ ഒരിടത്തും പ്രതിപാദിച്ചിട്ടില്ല.

എപ്പോഴാണ് നിയമം സ്റ്റേ ചെയ്യേണ്ടത്? 

ഒരു നിയമം സ്റ്റേ ചെയ്യേണ്ടത് എപ്പോൾ എന്നതിനെ സംബന്ധിച്ച് അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാഥമികമായ ചില നിയമ തത്വങ്ങളുണ്ട്. ആദ്യമായി പ്രഥമദൃഷ്ട്യാ സ്റ്റേ ചെയ്യാൻ പാകത്തിന് ഒരു കേസ് ഉണ്ടായിരിക്കണം. രണ്ടാമത്, സ്റ്റേ നൽകിയില്ലെങ്കിൽ അനുബന്ധ കക്ഷിക്ക് അപരിഹാര്യമായ ഹാനി സംഭവിക്കണം. മൂന്നാമത്, സ്റ്റേ സംബന്ധിച്ച അവസരൗചിത്യം ഹരജിക്കാർക്ക് അനുകൂലമായിരിക്കണം. ഈ മൂന്നു കാര്യങ്ങളും കോടതിവിധിയിൽ എവിടെയും വിശദീകരിക്കപ്പെടുന്നില്ല. പല കാര്യങ്ങളും പറഞ്ഞു പോകുന്നുണ്ടെങ്കിലും, ഇതുകൊണ്ടാണ് ഈ ചട്ടങ്ങൾ സ്റ്റേ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുമില്ല. നിയമപരമായി അതിനൊരു സാധുത ഇല്ലാത്തതു കൊണ്ടായിരിക്കാം സ്റ്റേയുടെ പിന്നിലെ യുക്തിചിന്ത എന്തെന്ന് വ്യക്തമാക്കാത്തത്.

തുല്യനീതിക്ക് സ്റ്റേ, വരേണ്യ താൽപര്യങ്ങൾക്ക് സുരക്ഷ 

യുജിസി ചട്ടങ്ങൾ സ്റ്റേ ചെയ്തത്, ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രം പരിശോധിച്ചാൽ അതിശയിപ്പിക്കേണ്ട കാര്യമല്ല.  കോടതികൾ ചരിത്രപരമായി തന്നെ ഈ സമീപനം തുടർന്നു പോകുന്നത് കാണാം. അധികാരത്തിന്റെ നീതിപൂർവ്വമായ വിതരണം വിഭാവനം ചെയ്യുന്ന ഇടപെടലുകൾ ഉണ്ടാകുന്ന ഘട്ടത്തിൽ ഒക്കെയും, പ്രത്യേകിച്ച് ജാത്യാധികാരങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ, ആദ്യം അത് തടയുക എന്ന സമീപനമാണ് കോടതി സ്വീകരിക്കാറുള്ളത്. മണ്ഡൽ പ്രക്ഷോഭങ്ങൾക്ക് ശേഷം, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയ നടപടി കോടതി അംഗീകരിച്ചുവെങ്കിലും, കേസ് വന്നപ്പോൾ ആദ്യഘട്ടത്തിൽ തന്നെ സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. ഇവിടെ ഇപ്പോൾ ഒബിസി വിഭാഗങ്ങൾക്ക് കൂടി ജാതീയമായ അതിക്രമങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന ചട്ടങ്ങൾ ചെയ്തിരിക്കുന്നു. അതേസമയം പിന്നാക്ക സംവരണത്തിനെതിരായ കേസ് വന്നപ്പോൾ കോടതിക്ക് സ്റ്റേ ചെയ്യാൻ തോന്നിയില്ല. മുന്നോക്ക വിഭാഗങ്ങളുടെ താൽപര്യങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ സ്റ്റേ അനുവദിക്കാതിരിക്കുകയും, പിന്നോക്കക്കാരുടെ അവകാശ സംരക്ഷണ നിയമങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ സ്റ്റേ ചെയ്യുകയും ചെയ്യുന്ന രീതി ഇന്ത്യൻ ജുഡീഷ്യറിയുടെ വർഗ്ഗ സ്വഭാവത്തെ വരച്ചിടുന്നുണ്ട്. ഇത് പരോക്ഷമെങ്കിലും അനുഭവവേദ്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. അന്തിമ വിധി വരുന്നതുവരെയുള്ള കാലഘട്ടത്തിൽ ഇടക്കാല വിധികൾ ആണ് യാഥാർത്ഥ്യത്തെ നിർണയിക്കുന്നത്. 

2026-ലെ യുജിസി ചട്ടങ്ങൾ 

സുഖദേവ് തോറാട്ട് ഉൾപ്പെടെ നിരവധി പേർ ചൂണ്ടി കാണിച്ചിട്ടുള്ളത് പോലെ, 2026-ലെ തുല്യതയ്ക്ക് വേണ്ടിയുള്ള യുജിസി ചട്ടങ്ങൾ വലിയ വിപ്ലവമൊന്നുമല്ല. എന്നാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ വ്യവസ്ഥാപിതമായ ഒരു സംവിധാനം കൊണ്ടുവരുന്നതിന് അപൂർണ്ണമെങ്കിലും പ്രസക്തമായ ഇടപെടൽ ആയിരുന്നു. പ്രത്യേകിച്ചും 2012-ലെ ചട്ടങ്ങളിൽ അവഗണിക്കപ്പെട്ടിരുന്ന ഓബിസി വിഭാഗങ്ങളെ സംബന്ധിച്ച്. അങ്ങനെ ആയിരിക്കെ തന്നെയും, 2012-ലെ ചട്ടങ്ങളിലെ പല ഭാഗങ്ങളിലും വെള്ളം ചേർക്കുന്നതാണ് പുതിയ റെഗുലേഷൻസ് എന്ന് പറയാതെ വയ്യ. വിവേചനം എന്നതിൻറെ നിർവചനം അവ്യക്തമാക്കുകയും 2012-ലെ ചട്ടങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടായിരുന്ന വിവേചനത്തിന്റെ രൂപങ്ങൾ, ഉദാഹരണത്തിന് അഡ്മിഷൻ, മൂല്യനിർണയം, ഫെലോഷിപ്പുകൾ നൽകുന്നത്, തുടങ്ങിയ കാര്യങ്ങളിലെ പക്ഷപാതിത്വപരമായ സമീപനങ്ങൾ, ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വിഭാഗങ്ങൾക്കും ഉണ്ടായിരുന്ന പ്രത്യേക സെല്ലുകൾക്ക് പകരം പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്ത ഇക്വിറ്റി കമ്മിറ്റികൾ ആണ് പുതിയ ചട്ടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ളത്. അതായത് 2026-ലെ ചട്ടങ്ങളുടെ യഥാർത്ഥ പ്രശ്നം അത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾ തടയുന്നതിന് കൂടുതൽ വിപുലമായ ഇടപെടലുകൾ നടത്തി എന്നുള്ളതായിരുന്നില്ല, മറിച്ച്, ചട്ടങ്ങൾ ദുർബലമായിരുന്നു എന്നതായിരുന്നു. 

തുല്യനീതിക്ക് സ്റ്റേ

രാജ്യത്തെ സർവകലാശാലകളിൽ ജാതീയമായ വിവേചനം നിലനിൽക്കുന്നു എന്നുള്ള കാര്യം വ്യക്തമാക്കുന്ന ഒരുപാട് റിപ്പോർട്ടുകൾ ഉണ്ട്. ഡേറ്റയുണ്ട്, തെളിവുകൾ ഉണ്ട്. എന്നാൽ മറിച്ച് ഒരു വിവേചനം വസ്തുതാപരമായി ചൂണ്ടിക്കാണിക്കാനാവില്ല. കോടതിയുടെ സന്ദേശം വളരെ വ്യക്തമാണ്. യൂണിവേഴ്സിറ്റികൾക്ക് ഇത്രയും കാലം പ്രവർത്തിച്ചതുപോലെ തുടരാം. ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പിന്നാക്ക വിഭാഗങ്ങൾക്കെതിരായ വിവേചനങ്ങളെ  നേരിടാൻ ചട്ടങ്ങളില്ല. ജാതി വിവേചനം അനുഭവിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളെ തകർക്കുന്ന നിലപാടാണിത്. ‘മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കിയേക്കാം’ എന്ന കാരണം കൊണ്ട്, ജാതീയത അനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസമാകുമായിരുന്ന നിയന്ത്രണങ്ങൾ കോടതി മരവിപ്പിച്ചിരിക്കുന്നു. 

ജനാധിപത്യത്തിൽ ഭരണകൂടത്തിന്റെ കടമ, അധികാരത്തിന്റെ നീതിപൂർവമായ വിതരണം ആണ്, ഇവിടെ കോടതി അരക്ഷിതാവസ്ഥയുടെ വിതരണമാണ് നടത്തിയത്. ചട്ടങ്ങളിലെ ചില വകുപ്പുകളിൽ അവ്യക്തതയുണ്ടെന്ന് കോടതിക്ക് തോന്നിയെങ്കിൽ, അതിൽ വ്യക്തത ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്. ദുരുപയോഗത്തിനുള്ള സാധ്യതയായിരുന്നു പ്രശ്നമെങ്കിൽ, വ്യവസ്ഥാപിതമായ സംവിധാനങ്ങൾ, അപ്പീൽ സ്ഥാപനങ്ങൾ, വ്യാജ പരാതിക്ക് എതിരായുള്ള നടപടികൾ ഒക്കെയാണ് ആവശ്യപ്പെടേണ്ടിയിരുന്നത്. ഭാരതീയ ന്യായസംഹിതയിൽ തന്നെ വ്യാജ പരാതികളെ നേരിടാനുള്ള വകുപ്പുകൾ ഉണ്ട്. റാഗിംഗ് സംബന്ധിച്ച യു.ജി.സി. ചട്ടങ്ങൾ വേറെ ഉണ്ടെന്നിരിക്കെ, രാജിംഗിനെക്കുറിച്ച് പ്രദീപാതിച്ചിട്ടില്ല എന്നത് ചട്ടങ്ങൾ റാഡ് ചെയ്യാൻ കാരണമാകേണ്ടതില്ല. വേർതിരിവാണ് കോടതിയുടെ പ്രശ്നമെങ്കിൽ, ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാകുമ്പോൾ എന്തു ഫലമാണ് ഉണ്ടാക്കുക എന്ന് പരിശോധിക്കണമായിരുന്നു, നൈയാമിക ചരിത്രത്തിലെ  ചില കഥകൾ സന്ദർഭത്തിന് വിരുദ്ധമായി ഇളക്കിയെടുത്തു പ്രയോഗിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സ്റ്റേ ചെയ്യുന്നതാണ് ഉചിതം എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിൽ, അതെന്തുകൊണ്ടെന്ന് യുക്തിയുക്തമായി പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കണമായിരുന്നു. എന്നാൽ കോടതിവിധിയിൽ എങ്ങും അങ്ങനെയൊരു വിശദീകരണം കാണാൻ കഴിയില്ല. 

സർവകലാശാലകളിലെ ജാതീയത, കൽപിതകഥയല്ല, അതിന് പേരുകളും മുഖങ്ങളും ശവകുടീരങ്ങളുമുണ്ട്… ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ജീവൻ പൊലിഞ്ഞ രോഹിത് വെമുലയുടെ അമ്മ രാധികാവ് വെമുലയും, ടോപ്പി വാല നാസ്ത മെഡിക്കൽ കോളേജിൽ, സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവം മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന, പായൽ തദ് വിയുടെ  അമ്മ ആബിദ സലീം തദ് വിയും സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയെ തുടർന്നാണ്, പിന്നോക്ക വിഭാഗങ്ങൾക്കെതിരായ വിവേചനങ്ങൾ കൂടി പരിഗണിക്കുന്ന  ചട്ടങ്ങൾ കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകുന്നത്. 2012-ലെ ചട്ടങ്ങളിൽ പട്ടികജാതി/പട്ടികവർഗവിഭാഗങ്ങൾക്കെതിരായ വിവേചനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.  2012-ലേ ചട്ടങ്ങൾ കോടതി അനുച്ഛേദം 142 വഴി പുനഃസ്ഥാപിച്ചിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോൾ, ഒ ബി സി വിഭാഗങ്ങൾക്കാണ് ഈ വിധി ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. വിവേചനം വ്യാപകമായ ഒരു സമൂഹത്തിൽ, ഭരണഘടനാ കോടതികൾ, ആ യാഥാർത്ഥ്യത്തെ ശ്രദ്ധയോടെയും വ്യക്തതയോടെയും ധൈര്യത്തോടെയും അഭിസംബോധന ചെയ്യേണ്ടതാണ്. അനീതിക്കു മുമ്പിലെ നിശബ്ദത അനീതി തന്നെയാണ്. നീതിനിഷേധം അവസാനിക്കുന്നില്ല. ഇത് സ്റ്റേ തുല്യനീതിക്കെതിരായ സ്റ്റേ ആണ്.

published in Suprabhatham Daily on 07/02/2025

മലിനീകരണം ഒരു കുറ്റമല്ലാതാവുമ്പോൾ 

 പി ബി ജിജീഷ്

ജനാധിപത്യ സംവിധാനത്തിൽ, നിയമങ്ങൾ സാമൂഹ്യ വ്യവഹാരങ്ങളെ നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്. എന്താണ് അനുവദനീയമായത് , ധാർമികതയുടെ അതിർവരമ്പുകൾ എവിടെയാണ്, സമൂഹത്തിനെതിരായ ചെയ്തികൾ എന്തൊക്കെയാണ്  തുടങ്ങിയ കാര്യങ്ങൾ സംവദിക്കുക എന്നത് കൂടി നിയമത്തിന്റെ ധർമ്മമാണ്.  ഒരു പ്രവർത്തി ക്രിമിനൽ കുറ്റമാണെന്ന് പാർലമെൻറ് തീരുമാനിച്ചാൽ അത് സമൂഹത്തിന് ആ ചെയ്തിയെ പറ്റി ഒരു സന്ദേശം കൂടി നൽകുന്നുണ്ട്. ഇന്ത്യയുടെ പരിസ്ഥിതി നിയമങ്ങളിൽ ഈയിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നൽകുന്ന സന്ദേശമെന്താണ്?

 2024 ലാണ്, ജലമലിനീകരണം സംബന്ധിച്ച നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയത്. ഒറ്റനോട്ടത്തിൽ നിർദോഷകരമെന്നും, ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന മധുരവാക്യത്തിൽ പൊതിഞ്ഞ മറ്റൊരു നിയമമെന്നും തോന്നുമെങ്കിലും വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് കാലത്തെ ഇന്ത്യൻ പരിസ്ഥിതി നിയമപാരമ്പര്യത്തിൽ നിന്നുള്ള വലിയ വ്യതിചലനമാണ് ഇതൊന്നു മനസ്സിലാകും. വ്യവസായിക മലിനീകരണം രാജ്യത്ത് ഒരു ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റുകയാണ് നിയമം ചെയ്തത്. 

1974-ലെ ജല നിയമമനുസരിച്ച്, ശുദ്ധീകരിക്കാത്ത ജലമോ, വിഷ വസ്തുക്കളോ പുഴയിലേക്കോ തോടുകളിലേക്കോ ഒഴുക്കുന്നതും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ അനുമതിയില്ലാതെ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നതും, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും, കേവലം ഭരണ നിർവഹണ പ്രശ്നങ്ങളായല്ല, സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്. അവ സാങ്കേതികവിഴ്ചകൾ എന്നതിനപ്പുറം, കൃഷിക്കും പൊതു ആരോഗ്യത്തിനും കുടിവെള്ളത്തിനും എല്ലാം ദോഷം ചെയ്യുന്ന, പണം കൊണ്ട് പരിഹാരം കണ്ടെത്താനാകാത്ത പ്രശ്നങ്ങൾ ആയി മനസ്സിലാക്കിയിരുന്നു. എന്നാൽ പുതിയ ഭേദഗതികൾ ഈ കാഴ്ചപ്പാടിന് വിരുദ്ധമാണ്. ക്രിമിനൽ കുറ്റമായ പലതികളും ഇന്ന് പിഴയൊടുക്കിയാൽ തീരാവുന്ന വീഴ്ചകൾ മാത്രമായി പരിണമിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മാത്രമാണ് ജയിൽ ശിക്ഷ നിഷ്കർഷിച്ചിട്ടുള്ളത്.

ഇത് കേവലം നടപടിക്രമങ്ങളിലെ മാറ്റമല്ല, മാറ്റം സൈദ്ധാന്തികമാണ്. ക്രിമിനൽ കുറ്റം സമൂഹത്തിനെതിരായ കുറ്റമാണ്, ധാർമികമായി അംഗീകരിക്കാനാകാത്ത സംഗതിയാണ്. എന്നാൽ പിഴയൊടുക്കി ലഘൂകരിക്കാൻ കഴിയുന്ന വിഷയങ്ങൾ, എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന സാങ്കേതിക പിഴവുകൾ മാത്രമാണ്. 

പിഴ വാടകയാണ്, ശിക്ഷയല്ല

പരിസ്ഥിതി നാശം കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്നത്തെ ചെയ്തികൾ നാളേക്ക് കൂടി നിലനിൽക്കുന്നതാണ്, അടരടരുകളായി അതിൻറെ ഫലങ്ങൾ വന്നുകൊണ്ടേയിരിക്കും, തലമുറകളിലേക്ക് അത് പടർന്നുകയറും. പുഴയിലേക്ക് ഇന്ന് തുറന്നു വിടുന്ന മാലിന്യം ഇന്നു കൊണ്ട് അവസാനിക്കുന്നില്ല. അതിൻറെ തുടർച്ചയിൽ വളരെ സാവധാനമായിരിക്കും ഒരുപക്ഷേ ഒരു മേഖലയെയാകെ നിർജീവമാക്കുന്നത്. അതിന് പിഴ ഒരു പരിഹാരമല്ല.  അതുകൊണ്ടാണ്, പരിസ്ഥിതി നശീകരണം ക്രിമിനൽ കുറ്റകൃത്യമായി പരിഗണിച്ചു പോന്നത്. ഇന്ത്യൻ ജുഡീഷ്യറിയും കാര്യം അംഗീകരിച്ചിട്ടുള്ളതാണ്. വെല്ലൂർ സിറ്റിസൺ വെൽഫെയർ ഫോറം കേസിലും എംസി മേത്ത കേസിലുമെല്ലാം ഉരുത്തിരിഞ്ഞു വന്ന ഒരു നിയമപാരമ്പര്യമുണ്ട്. പരിസ്ഥിതി സംരക്ഷണം ജീവിക്കാനുള്ള അവകാശം ഉറപ്പു തരുന്ന ഭരണഘടനയുടെ അനുഛേദം 21 അഭിവാജ്യ ഘടകമായാണ് കോടതി കണ്ടത്. ആപൽകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങൾക്ക് അതിന്മേൽ പരിപൂർണ്ണമായ ഉത്തരവാദിത്വം, വിലപേശലുകളോ നിയന്ത്രണങ്ങളോ ഇല്ലാത്ത പരിപൂർണ്ണമായ ഉത്തരവാദിത്വം, ഉണ്ടായിരിക്കുമെന്ന് കോടതി പറഞ്ഞു.  എന്നാൽ നിയമത്തിലെ മാറ്റങ്ങൾ ഈ ചിന്താഗതിക്ക് വിരുദ്ധമാണ്. 

പിഴയൊടുക്കിയാൽ തീരാവുന്ന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം എന്ന് വന്നാൽ, നിയമലംഘനം മറ്റൊരു പണമിടപാട് മാത്രമായിട്ട് ചുരുങ്ങും. വ്യവസായികളെ സംബന്ധിച്ചിടത്തോളം അത്, വാടക പോലെ, ഇടയ്ക്കിടെ വന്നുചേരുന്ന ഒരു ഉൽപാദന ചെലവ് മാത്രമായി മാറും. എന്നാൽ ഇതിന്റെ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന മനുഷ്യർക്ക് അത് നിലനിൽപ്പിന്റെ പ്രശ്നമാണ്. “

ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു 

ക്രിമിനൽ കുറ്റങ്ങളെ ഒഴിവാക്കി എന്നത് മാത്രമല്ല വികേന്ദ്രീകൃതമായിരുന്ന പരിസ്ഥിതി ഭരണനിർവഹണ സംവിധാനത്തിന്റെ പുനർ കേന്ദ്രീകരണം കൂടിയാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡുകൾ യൂണിയൻ ഗവൺമെൻറ് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട സംവിധാനങ്ങളായി മാറുകയാണ്. സമ്മതവും അനുവാദവും വേണ്ട വ്യവസായങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടിക നിശ്ചയിക്കാനുള്ള അധികാരം യൂണിയൻ ഗവൺമെന്റിന് വന്നുചേരുകയാണ്. ഫെഡറലിസത്തിന്റെ ഹൃദയത്തിലാണ് ഈ നിയമങ്ങൾ മുറിവേൽപ്പിക്കുന്നത്.

മലിനീകരണം പ്രാദേശികമാണ്, പുഴകൾ പ്രാദേശികമാണ്, ആവാസ വ്യവസ്ഥകൾ പ്രാദേശികമാണ്, എന്നാൽ ഇളവുകളും നിയന്ത്രണങ്ങളും നിശ്ചയിക്കാനുള്ള അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നു. അവിടെയാകട്ടെ കാര്യങ്ങൾ പാരിസ്ഥിതിക താൽപര്യങ്ങൾക്കുപരി നിക്ഷേപക താല്പര്യങ്ങൾക്ക് അനുസൃതമായിട്ടാണ് തീരുമാനിക്കപ്പെടുക. പതിറ്റാണ്ടുകളുടെ പോരാട്ടങ്ങൾ കൊണ്ട് നേടിയെടുത്ത വികേന്ദ്രീകൃത നിയന്ത്രണ സ്വഭാവം പരിസ്ഥിതി നിയമങ്ങൾക്ക് നഷ്ടമാവുകയാണ്.

ശാന്തി: ന്യൂക്ലിയർ മേഖലയും സ്വകാര്യ സംരംഭകർക്ക്

ശാന്തി ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ന്യൂക്ലിയർ സംവിധാനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിയമം രാജ്യത്തിൻറെ സിവിൽ ന്യൂക്ലിയർ മേഖല ചരിത്രത്തിൽ ആദ്യമായി സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്.  പരിസ്ഥിതി സൗഹൃദ ഊർജ്ജസ്രോതസ്സ് ആയിട്ടാണ് ന്യൂക്ലിയർ ഊർജ്ജത്തെ ഉയർത്തി കാണിക്കുന്നത്. എന്നാൽ ഒരു അപകടം ഉണ്ടായാൽ സംഭവിക്കാവുന്ന സങ്കൽപ്പാതീതമായ ദുരിതങ്ങളെ അവഗണിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ഇവിടെ സ്വകാര്യമേഖലയ്ക്ക് പരിപൂർണ്ണമായ ഉത്തരവാദിത്വം പകുത്ത് നൽകുന്നതിൽ നിയമം പരാജയപ്പെടുകയാണ്.

അവ്യക്തത കൊണ്ട് അപകടകരമായ നിയമം

മേൽപ്പറഞ്ഞ അതേ തത്വശാസ്ത്രമാണ് പെസ്റ്റിസൈഡ് മാനേജ്മെൻറ് ബില്ലിനെയും നയിക്കുന്നത്. തത്വത്തിൽ അത് പഴകിയ ഒരു നിയമത്തെ ആധുനികവൽക്കരിക്കുന്നതാണ്. എന്നാൽ വ്യവസായ ശാലകളെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കുന്ന അപകടകരമായ രീതി ഇവിടെയും വ്യക്തമാണ്. ഭാഷയിലെ കളി കൊണ്ടാണ് അക്കാര്യം സാധ്യമാക്കുന്നത്. ‘അപകടങ്ങൾ ഇല്ലാതാക്കുവാൻ ശ്രമിക്കണം’ എന്നതിന് പകരം  ‘അപകടത്തെ ലഘൂകരിക്കാൻ ശ്രമിക്കണം’ എന്നാക്കിയിരിക്കുന്നു. അപകടകരമായ രാസവസ്തുക്കളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന ജനതയ്ക്ക് ഇത് കേവലം ഭാഷാപരമായ മാറ്റമല്ല, ദുരിത ജീവിതങ്ങളെ ഗവൺമെൻറ് വഞ്ചിക്കുകയാണ്. 

പരിസ്ഥിതി സംരക്ഷണത്തെ ഗവൺമെൻറ് പരിപൂർണ്ണമായും അട്ടിമറിക്കുകയാണെന്ന് പറഞ്ഞാൽ അത് നുണയാവും. 2025 പരിസ്ഥിതി സംരക്ഷണ ചട്ടങ്ങൾ ചില പ്രത്യേക വ്യവസായങ്ങൾക്ക് കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറുവശത്ത് നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കുന്നത് ഇതിൻറെ ഫലം കെടുത്തുന്നു.

നേട്ടമാർക്കാണ്?

സമഗ്രമായി പരിശോധിക്കുമ്പോൾ ഈ മാറ്റങ്ങളിൽ ആത്യന്തികമായ നേട്ടം കൊയ്യുന്നത് വൻകിട കോർപ്പറേറ്റുകൾ, പ്രത്യേകിച്ച് ഊർജ്ജമേഖലയിലും, അടിസ്ഥാന സൗകര്യ വികസന മേഖലയിലും, രാസ വ്യവസായങ്ങളിലും പ്രവർത്തിക്കുന്നവർ ആണെന്ന് കാണാം. ക്രിമിനൽ കുറ്റങ്ങളെ പിഴയൊടുക്കിയാൽ തീരാവുന്ന നിയന്ത്രണങ്ങൾ ആക്കി മാറ്റിയത് വഴി ഉത്തരവാദിത്തങ്ങൾ ഏതും ഇല്ലാതെ വൻ ലാഭം കൊയ്യാനുള്ള വഴിയാണ് തുറന്നു കിട്ടിയിരിക്കുന്നത്. 

സ്വാഭാവികമായും നഷ്ടം സംഭവിക്കുന്നത് സാധാരണക്കാരായ മനുഷ്യർക്കാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, അധികാരവും സമ്പത്തും ഇല്ലാത്ത വനമേഖലയിലും പുഴയോരങ്ങളിലും അധിവസിക്കുന്നവർ, കാർഷിക മേഖലയിലെ തൊഴിലാളികൾ, അപകടകരമായ വ്യവസായങ്ങളിൽ പണിയെടുക്കുന്നവർ… 

സംസാരിക്കാൻ ശബ്ദമില്ലാത്ത, പ്രതികരിക്കാൻ വോട്ട് ഇല്ലാത്ത, എന്നാൽ എല്ലാ മനുഷ്യരെയും നിറവോടെ പോറ്റുന്ന പരിസ്ഥിതി ലോല മേഖലകളുടെ  തകർച്ചക്കാണ് ഇത് വഴി വയ്ക്കുക. എല്ലാ കാലത്തും പരിസ്ഥിതി നശീകരണത്തിന്റെ അപകടകരമായ അനന്തരഫലങ്ങൾ അനുഭവിക്കുന്നവർ തമ്മിൽ വലിയ അസമത്വം നിലനിൽക്കുന്നുണ്ട്. ആ അസമത്വത്തെ ശാശ്വതീകരിക്കുന്നതാണ് ഇപ്പോൾ വന്നിട്ടുള്ള നിയമപരിഷ്കാരങ്ങൾ.

 ഭരണഘടനാപരമായ ചോദ്യങ്ങൾ 

ഉയർന്നു കേൾക്കേണ്ട പ്രാഥമികമായ ചില ചോദ്യങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണം ഭരണകൂടത്തിന്റെ അടിസ്ഥാന കടമകളിലൊന്നല്ലേ? മൗലീക അവകാശങ്ങളുടെ സംരക്ഷണത്തിൽ വരുന്നതല്ലേ? അതോ നിക്ഷേപകരുടെ വികാരത്തിനനുസരിച്ച് മാറ്റിമറിക്കാവുന്ന ഒരു സാങ്കേതിക പ്രശ്നം മാത്രമാണോ? ഭരണഘടനയുടെ അനുഛേദം 21 ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമായും, നിർദ്ദേശക തത്വങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയധാരയായും പതിറ്റാണ്ടുകളായി വികാസം കൊണ്ട നിയമ വൈജ്ഞാനിക പാരമ്പര്യമായും നമ്മുടെ രാജ്യത്ത്  പരിസ്ഥിതി സംരക്ഷണം ഭരണകൂടത്തിന്റെ അടിസ്ഥാന കടമയുടെ ഭാഗമായിരുന്നു. അതിൽ നിന്നുള്ള പിൻനടത്തം, കേവലം നയം മാറ്റം മാത്രമല്ല, ഭരണഘടനാപരമായ ബാധ്യതകളുടെ നിരാസം കൂടിയാണ്.

നിയമം ഓർമിക്കുന്നതെന്താണ്?

നദികൾ മാലിന്യങ്ങളെ മറക്കുകില്ല. മണ്ണിന് ഉള്ളിൽ അലിഞ്ഞു പടരുന്ന വിഷത്തെ മറക്കാൻ കഴിയില്ല. ശൈശവത്തിൽ ശ്വസിച്ച വിഷമമായ വായുവിനെ വിസ്മരിക്കാൻ  മനുഷ്യ ശരീരത്തിനും കഴിയില്ല. നിയമത്തിന് മാത്രമാണ് ഇതെല്ലാം മറക്കാൻ കഴിയുക. പരിസ്ഥിതി നിയമത്തിന് നവീകരണം അനിവാര്യമാണ്, എന്നാൽ അത് കുറ്റകൃത്യങ്ങളെ മറക്കുവാനും മായ്ക്കുവാനും ഉള്ള മാർഗമായി മാറരുത്. എത്ര ലാഭകരമാണെങ്കിലും ചില ചെയ്തികൾ ചില കുറ്റകൃത്യങ്ങൾ അനുവദിക്കാനും അംഗീകരിക്കാനും ധാർമികമായി വെച്ചു ഉറപ്പിക്കാനും കഴിയില്ല എന്ന പരിസ്ഥിതിക നിയമത്തിന്റെ പ്രാഥമിക തത്വം അവഗണിക്കുന്നത് എന്തായാലും നല്ലതിനല്ല. ഇത് ഇന്നത്തെ സമൂഹത്തോട് മാത്രമല്ല, വരുംതലമുറകളോട് നമ്മൾ ചെയ്യുന്ന കടുത്ത അനീതിയാണ്.

കർത്താവിൻറെ മണവാട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത് 

സിസ്റ്റർ റാണിറ്റ്, ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ ചങ്കു പൊള്ളാത്തവർ ഉണ്ടാവില്ല.  ശ്വസിക്കുന്ന പ്രാണവായി ഒഴികെ മറ്റെല്ലാം തങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ പറയുമ്പോൾ ജീവിതത്തിൻറെ ഉറപ്പുകൾ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ മുന്നിലെ അസ്വസ്ഥതപ്പെടുത്തുന്ന ശൂന്യത നമ്മളെ വന്നു പൊതിയുന്നു. ക്രൂരമായ നീതി നിഷേധം മനുഷ്യരോട് ചെയ്യുന്നത് എന്തെന്ന് നമുക്ക് ബോധ്യപ്പെടുന്നു. 

നീതി ഓരോ മനുഷ്യരുടെയും അഭിലാഷമാണ്, ഓരോ സമൂഹത്തിന്റെയും പ്രതീക്ഷയാണ്… പഴയകാലത്ത് നീതി ഒരു നന്മയായിരുന്നു, ഭരണാധികാരിയുടെ, രാജാവിൻറെ, രാജ്ഞിയുടെ, സുമനസ്സ്. എന്നാൽ ആധുനിക സമൂഹത്തിൽ നീതി പ്രതീക്ഷ മാത്രമല്ല ഭരണഘടനാപരമായ വാഗ്ദാനമാണ്. നീതി നിറവേറ്റപ്പെടുന്നത് ഭരണാധികാരികളുടെ മനോനില നോക്കിയല്ല, ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യത എന്ന നിലയ്ക്കാണ്, സമൂഹത്തോടുള്ള ഉത്തരവാദിത്വമായാണ്. എല്ലാ സംവിധാനങ്ങൾക്കും, നിയമനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, നീതിന്യായ വ്യവസ്ഥിതി, അങ്ങനെ എല്ലാറ്റിനും, ഒരുപോലെ ഉത്തരവാദിത്തമുണ്ട്. അങ്ങനെ നോക്കിയാൽ നമ്മുടെ സംവിധാനങ്ങൾ പരിപൂർണ്ണമായും തകർന്നുപോയ അവസരമായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതിവിധി. 

അതിജീവിതയെ വിചാരണ ചെയ്യുന്ന വിധിന്യായം

കോട്ടയം സെഷൻസ് കോടതി ജഡ്ജി ഗോപകുമാർ ജി എഴുതിയ 259 പേജ് വരുന്ന വിധി ആത്മരോഷത്തോടെ അല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല. വിധി മോശം രീതിയിൽ എഴുതപ്പെട്ടതോ യുക്തിരഹിതമോ അല്ല; മറിച്ച് ആവശ്യമായ കീഴ്വഴക്കങ്ങളും മുൻകാല വിധികളും കൃത്യമായി പിന്തുടരുന്ന, വളരെ നന്നായി എഴുതി തയ്യാറാക്കിയ വിധി ന്യായമാണത്. അതുകൊണ്ടുതന്നെയാണ് അത് നമ്മളെ അസ്വസ്ഥപ്പെടുത്തുന്നത്. ലൈംഗിക ആക്രമണ കേസുകളിൽ, കുറ്റാരോപിതനു പകരം അതിജീവിതയെ വിചാരണ ചെയ്യുന്ന, പലതവണ ഇന്ത്യൻ കോടതികളിൽ പരീക്ഷിച്ചു വിജയിച്ച നിയമമാർഗ്ഗമാണ് ഇവിടെയും പ്രയോഗ വൽക്കരിച്ചിട്ടുള്ളത്. 

വിധിയിലുടനീളം കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയുടെ ചെയ്തികളല്ല, അതിജീവിതയുടെ പ്രതികരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. അതിക്രമത്തിനുശേഷം അവർ എന്തു പറഞ്ഞു, ആരോട് പറഞ്ഞു, കൃത്യമായി പ്രയോഗിച്ച വാക്കുകൾ ഏതൊക്കെയാണ്, സംസാരിച്ചത് ഏത് സമയത്താണ്, അതിനുശേഷം ഉള്ള വീഡിയോ ദൃശ്യങ്ങളിലും ചിത്രങ്ങളിലും  പ്രതിഫലിപ്പിക്കുന്ന അവരുടെ മാനസികാവസ്ഥ എന്താണ്, എന്തുമാത്രം ഭയവും പ്രതിഷേധവും ഒക്കെയാണ് ദൃശ്യമാകുന്നത്, മൊഴികളിൽ എത്രമാത്രം സ്ഥിരതയുണ്ട്, ഏതുതരം വൈകാരിക പ്രകടനമാണ് നിയമപരമായി സ്വീകാര്യമാവുക ഇങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. 

വിചാരണ, അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നതിനപ്പുറം, വിശ്വാസത ഉണ്ടാകണമെങ്കിൽ ഒരു അതിജീവിത എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിനെ പറ്റിയുള്ള മാർഗനിർദേശങ്ങളായി മാറുന്നു. അക്രമത്തിന് ശേഷം ഉടനെ അവൾ എങ്ങനെ പ്രതികരിക്കണം? കരയണോ? എതിർക്കണോ ബഹളം വയ്ക്കണോ? ആരോടെങ്കിലും വെളിപ്പെടുത്തണോ ഇതിനെയൊക്കെ എങ്ങനെ അഭിമുഖീകരിക്കണം? ആരോട് എന്തൊക്കെ എങ്ങനെ സംസാരിക്കണം? ഏതു സമയത്ത് പോലീസിൽ അറിയിക്കണം? അനുവദനീയമായ വൈകാരിക പ്രകടനങ്ങൾ ഏതൊക്കെയാണ്? ഏതൊക്കെ പെരുമാറ്റങ്ങളാണ് വിശ്വാസ്യ യോഗ്യമാവുന്നത്…  വിധിയിലുടനീളം ഇക്കാര്യങ്ങൾ ആവർത്തിച്ചു കടന്നുവരികയാണ്. തെളിവുകൾ വിശകലനം ചെയ്യുന്നതിന് മാത്രമല്ല, അതിജീവിതയെ സദാചാര മുൻവിധികളുടെ ചില വാർപ്പ് മാതൃകകളുമായി തുലനപ്പെടുത്തി, ഒടുവിൽ വിശ്വസിക്കാൻ കൊള്ളാത്തവളെന്നു സ്ഥാപിക്കുന്നതിനും ഈ രീതി വഴിവയ്ക്കുന്നു.

ദൗർഭാഗ്യവശാൽ ഇത് നമ്മുടെ രാജ്യത്തെ ഒരു നിയമ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഭാഗമാണ്. 

സംശയത്തിന്റെ സൂചിമുനയിൽ അതിജീവിത

കോടതി, സഭയിലെ സ്ഥാപനവൽകൃതമായ അധികാര ഘടനയെ മനസ്സിലാക്കുകയും എന്നാൽ അതിൻറെ അനന്തരഫലങ്ങളെ വളരെ ലളിതമായി അവഗണിക്കുകയും ചെയ്യുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്തും. ഈ കോൺവെന്റിനു മേലും സന്യാസ സമൂഹത്തിന്മേലും ബിഷപ്പ് ഫ്രാങ്കോക്ക് അധികാരം ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഈ വസ്തുതാപരമായ കണ്ടെത്തൽ പക്ഷേ പിന്നീട് അവഗണിക്കുകയാണ്. 

അതിജീവിതയുടെ പ്രതികരണങ്ങളെ സ്വാധീനിക്കുന്ന ഘടകമായി അധികാരത്തെ മനസ്സിലാക്കുന്നതിൽ കോടതി പരാജയപ്പെടുന്നു. പെരുമാറ്റവും ഭയവും നിശബ്ദതയും കാലതാമസവും എല്ലാം ഈ അധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടതാണെന്ന വസ്തുത അവഗണിക്കുന്നു. അതിക്രമത്തിന് ശേഷവും ഫ്രാങ്കോയുമായി പരസ്യമായി ഇടപഴകിയതും, ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തതും, ഫോട്ടോഗ്രാഫുകളിലെ ചിരിയും വളരെ നിയന്ത്രിതവും ശ്രേണിവൽക്കൃതവുമായ മതസ്ഥാപനങ്ങളിൽ സ്വാഭാവികമായും പ്രതീക്ഷിക്കേണ്ട പെരുമാറ്റമാണ് എന്നു മനസ്സിലാക്കുന്നതിന് പകരം  അവരെ സംശയിക്കാനുള്ള കാരണമായി കണക്കാക്കുകയാണ് കോടതി ചെയ്യുന്നത്. ഇത് അനുതാപരാഹിത്യം മാത്രമല്ല, നയാമികമായ ഭാവനയുടെ അഭാവം കൂടിയാണ്.

ദുരനുഭവത്തിന് ശേഷം മനുഷ്യൻ, ഏകീകൃതമായ ഒരു തിരക്കഥയ അനുസരിച്ച് ആയിരിക്കില്ല പെരുമാറുക എന്നത്, ലൈംഗികാതിക്രമ കേസുകളിലെ ആധുനിക നിയമ യുക്തിയുടെ പ്രാഥമിക പാഠങ്ങളിലൊന്നാണ്. സത്യം തുറന്നു പറയാൻ ഒരുപക്ഷേ വൈകിയേക്കാം, സംസാരങ്ങളിൽ അവ്യക്തതകൾ ഉണ്ടായേക്കാം, പീഡകരുമായി വീണ്ടും ഇടപഴകിയേക്കാം, പുറത്തു കാണുന്ന വൈകാരികഭാവങ്ങൾ വ്യത്യസ്തമായിരിക്കാം, ഇതൊന്നും ലൈംഗിക അതിക്രമ സാധ്യതയെ നിരാകരിക്കുന്നില്ല. എന്നിട്ടും 19-ആം നൂറ്റാണ്ടിലെ സദാചാര വാർപ്പ് മാതൃകകളിലൂടെയാണ് ആധുനിക കാലത്ത് ഇത്തരം ട്രോമകളെ കോടതി വിലയിരുത്താൻ ശ്രമിക്കുന്നത്.

സ്റ്റെർലിംഗ് വിറ്റ്നസ് എന്ന അസാധ്യത

1997-ലെ വിശാഖ കേസിലെ മാർഗനിർദ്ദേശങ്ങളും, 2013-ലെ ക്രിമിനൽ നിയമ ഭേദഗതികളും ഒക്കെ ഉണ്ടായിരുന്നിട്ടും, നമ്മുടെ കോടതികൾ പലപ്പോഴും സ്ത്രീകളെ ആഴത്തിൽ അവിശ്വസിക്കുന്ന പതിവ് കണ്ടുവരുന്നു. അവിശ്വാസത്തിന്റെ അങ്ങേയറ്റത്ത് നിന്നുകൊണ്ടാണ് തെളിവുകൾ പരിശോധിക്കപ്പെടുക. മറ്റു തെളിവുകൾ കൂടാതെ, മൊഴി വിശ്വാസത്തിൽ എടുക്കണമെങ്കിൽ, സ്ത്രീ, ‘സ്റ്റെർലിംഗ് വിറ്റ്നസ്’ ആയിരിക്കണമെന്നാണ്. കോടതിയിൽ വിശ്വാസം ജനിപ്പിക്കുന്ന ‘ഒന്നാന്തരം സാക്ഷി’യായിരിക്കണം പരാതിക്കാരി. 

ഇവിടെയും, കോടതിയുടെ കണ്ടെത്തൽ അതിജീവിത ഒരു സ്റ്റെർലിംഗ് വിറ്റ്നസ് അല്ല എന്നാണ്. പറയുമ്പോൾ, അതിജീവിതയുടെ മാത്രം വാക്കുകൾ വിശ്വസിച്ച് ഒരാളെ ശിക്ഷിക്കാൻ കഴിയും എന്നൊക്കെയാണ് നിയമമെങ്കിലും, അതിനു കോടതികൾ നിശ്ചയിക്കുന്ന വിശുദ്ധിയുടെ തോത്, മനുഷ്യസാധ്യമല്ലാത്ത നിലയിലാണ്. മൊഴികളിലെ ചെറിയ വൈരുദ്ധ്യങ്ങളും, സാവധാനം മാത്രം പൂർണ്ണ തോതിലേക്ക്  എത്തുന്ന തുറന്നു പറച്ചിലുകളും, സാഹചര്യത്തിനനുസരിച്ചുള്ള വിശദീകരണങ്ങളും, മാനുഷികമായ പിഴവുകളും എല്ലാം സ്വാഭാവികമായും വലിയ വേദന അനുഭവിക്കുന്ന മനുഷ്യരുടെ മൊഴിയിൽ വന്നുചേരുന്നതാണ് എന്ന നിലക്കല്ല, മാരകമായ പിഴവുകളായാണ് വിലയിരുത്തപ്പെടുക. ജുഡീഷ്യറി സ്വയം നിശ്ചയിച്ചിട്ടുള്ള തെറ്റുകുറ്റങ്ങൾ ഏതുമില്ലാത്ത, നിലവാരത്തിൽ വൈകാരികമായ പക്വതയോടെ, യാന്ത്രികമായ സ്ഥിരതയോടെ മൊഴികൾ നൽകുക എന്നത്, അധികാരത്തിന്റെ വലിയ അന്തരവും, സ്ഥാപനവൽകൃതമായ നിയന്ത്രണങ്ങളും, ദീർഘമായ കാലഘട്ടത്തിലെ പീഡാനുഭവങ്ങളും ഉള്ള കേസുകളിൽ മനുഷ്യസാധ്യമല്ല. 

സമ്മതത്തെക്കുറിച്ചുള്ള സൂചന 

ബിഷപ്പും അതിജീവിതയും തമ്മിലുള്ള ബന്ധം, പരസ്പര സമ്മതത്തോടെ ഉള്ളതാണെന്ന് പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും, സദാചാരത്തിൽ നേർപ്പിച്ചെടുത്ത  വാക്ചാതുരിയിലൂടെ അത്തരത്തിലുള്ള ദുസൂചനകൾ വളരെ സൗമ്യമായി നൽകുന്ന കോടതിയുടെ സമീപനം, വേദനാജനകമാണ്. ബിഷപ്പ്  അയച്ച ചില സന്ദേശങ്ങൾ,  അധികാരഘടനയുടെ ആനുകൂല്യങ്ങൾ സൃഷ്ടിക്കുന്ന അനുസരണയുടെയും, ഭീതിയുടെയും, ആശ്രിതത്വത്തിന്റെയും, സ്ഥാപനപരമായ കടപ്പാടിന്റെയും   സവിശേഷ സാഹചര്യവും സന്ദർഭവും പരിഗണിക്കാതെ വിധിയിൽ പരാമർശിച്ചു പോകുന്നതായി കാണാം. 

അധികാരത്തിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയുന്നൊരു വാക്കല്ല ‘സമ്മതം’. നിലനിൽപ്പിന്റെയോ, അധികാര പ്രയോഗത്തിന്റെയോ, നിർബന്ധത്തിന്റെയോ, ഭാഗമായി വന്നുചേരുന്ന സമ്മതം നിയമപരമായി നിലനിൽക്കുന്നതല്ല. 2013-ലെ ഭേദഗതികൾക്ക് ശേഷം ഇന്ത്യൻ നിയമങ്ങളും ഇക്കാര്യത്തിൽ സ്പഷ്ടമാണ്. എന്നിരുന്നാലും, പ്രായോഗികമായി ഈ നിയമ തത്വങ്ങൾ നീതിന്യായ വിചാരങ്ങളുടെ ഭാഗമായി തീർന്നിട്ടില്ല.  ഇനി ഒരിക്കൽ സമ്മതമുണ്ടായിരുന്നു എന്ന് കരുതിയാൽ തന്നെയും, അത് എല്ലാകാലത്തേക്കുമുള്ള സമ്മതമല്ല. പിന്നീട് നോ പറഞ്ഞാൽ, നോ തന്നെയാണ്. നിയമം ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്. 

സദാചാര വിചാരണ 

അതിജീവിതയുടെ സ്വഭാവ ഹത്യ നടത്തുന്നത് നിരോധിതമാണെങ്കിലും, ഫ്രാങ്കോ കേസിലെ വിധിന്യായത്തിൽ അതിജീവിതയുടെ വ്യക്തി ബന്ധങ്ങളെക്കുറിച്ച് ഒരുപാട് അന്വേഷണങ്ങൾ നടക്കുന്നുണ്ട്. പരാതിക്കാരി തന്നെ പിന്നീട് വ്യാജമെന്ന് സമ്മതിച്ച ഒരു പരാതിയുടെ പിന്നാലെ പോകാനും കോടതി മടിക്കുന്നില്ല. കൃത്യമായ കണ്ടെത്തലുകളിലേക്ക് എത്തുന്നില്ലെങ്കിലും, ഇതേക്കുറിച്ചുള്ള പരാമർശങ്ങളും, മെഡിക്കൽ റിപ്പോർട്ടുകളും എല്ലാം ചേർത്തുവച്ച് ചില ഒട്ടും നിഷ്കളങ്കം അല്ലാത്ത ചില ദുസൂചനകൾ നൽകുന്നത് കാണാം. 

ഇത്തരത്തിലുള്ള പരാക്ഷമായ വ്യക്തിഹത്യ തടയുന്നതിന് വേണ്ടിയാണ് ഇന്ത്യൻ തെളിവ് നിയമത്തിലെ 146-ആം വകുപ്പ് ഭേദഗതി ചെയ്തത്. ലൈംഗിക അതിക്രമം  സംബന്ധിച്ച നിയമവിചാരത്തിൽ അതിജീവിതയുടെ ലൈംഗിക ജീവിതചരിത്രത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്ന് നിയമം പറയുന്നു. എങ്കിലും ഈ കേസിലെ  നീതി വിചാരം പഴയ സദാചാര മൂശയിൽ തന്നെ വാർത്തെടുത്തതാണ്. 

വൈകുന്ന നീതി 

ഈ വിധിക്കുശേഷം സംഭവിച്ച കാര്യങ്ങളും, അല്ലെങ്കിൽ സംഭവിക്കാതെ പോയ കാര്യങ്ങളും നിരാശാജനകം തന്നെയാണ്. ഇത്ര വർഷങ്ങൾക്കുശേഷവും അപ്പീൽ എങ്ങും എത്തിയിട്ടില്ല. ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന അതിജീവിതയുടെ ആവശ്യത്തിന് മേൽ ഇതുവരെ തീരുമാനമായിട്ടില്ല. നീതി നിർവഹണ സംവിധാനങ്ങളുടെയും ഭരണകൂടത്തിന്റെയും നിസ്സംഗത ന്യായീകരിക്കാൻ കഴിയുന്നതല്ല. പിന്തിരിപ്പനെങ്കിലും നിയമപരമായി സുദൃഢമായ അടിത്തറയിൽ രചിക്കപ്പെട്ടിട്ടുള്ള വിചാരണ കോടതി വിധികൾ അപ്പീലുകളിൽ തിരുത്തുക എളുപ്പമല്ല. കൃത്യമായ ഇടപെടലുകളും, നിയമ വൈദഗ്ദ്ധ്യവും തന്ത്രപരമായ വ്യക്തതയും അനിവാര്യമാണ്. അതിനാവശ്യമായ നടപടികൾ സ്വീകരിച്ചേ മതിയാകൂ. നീതി നിഷേധം കുറ്റാരോപിനെ വെറുതെ വിട്ടു എന്നതിൽ മാത്രമല്ല, അതിനുശേഷം അതിജീവിത ഉപേക്ഷിക്കപ്പെടുകയാണോ ഉണ്ടായത് എന്ന ചോദ്യവും പ്രസക്തമാണ്.

നിഷ്പക്ഷത നീതി നിഷേധത്തിന്റെ മറ്റൊരു പേരാണ്

അധികാര വ്യവസ്ഥയുടെ ബലതന്ത്രത്തെ അവഗണിക്കുന്ന നിഷ്പക്ഷത വഴിവെക്കുന്നത് നീതി നിഷേധത്തിനാണ്. പക്ഷപാതിത്വങ്ങളും ഭയവുമില്ലാതെ നീതി നിർവഹണം നടത്തുന്നു എന്ന് അവകാശപ്പെടുന്ന ഒരു കോടതി  കുറ്റാരോപിനെക്കാൾ കൂടുതൽ വിചാരണ ചെയ്യുന്നത് അതിജീവിതയെയാണെങ്കിൽ അതിൽ നമ്മൾ കാണുന്നത് നിഷ്പക്ഷതയല്ല. അറിഞ്ഞുകൊണ്ടല്ലെങ്കിലും നിലനിൽക്കുന്ന അധികാര ഘടനയുടെ ധാർഷ്ട്യത്തോട് കൂട്ടുചേരുകയാണ് നീതിന്യായ വ്യവസ്ഥയും. അതിൻറെ ധാർമിക ഭാരം അതിജീവിത മാത്രമല്ല സമൂഹമാകെ ചുമലിലേറ്റേണ്ടി വരും.

ഈ വിധി വന്ന ദിവസം ഒരു പത്രസമ്മേളനം നടത്തി ‘13 അല്ല 13,000 തവണ ആക്രമിക്കപ്പെട്ടാലും, നിയമ യുദ്ധത്തിന് നിൽക്കരുത്’ എന്നു പ്രസ്താവിക്കുവാൻ ആഗ്രഹിച്ചുപോയിയത്രേ. അധികാര കേന്ദ്രങ്ങൾക്കെതിരെ നിയമ പോരാട്ടം നടത്തുന്നത് നിഷ്ഫലമാണെന്നും, നിശബ്ദതയാണ് സുരക്ഷിതമായ മാർഗമെന്നും ഉള്ള സന്ദേശമാണ് ഈ വിധി അവർക്കു നൽകിയത്. 

അപ്പീലിൽ വിധി തിരുത്തിയില്ലെങ്കിൽ-കുറ്റാരോപിതന് ശിക്ഷ നൽകണം എന്നു മാത്രമല്ല,  ഇതിൽ ഉപയോഗിച്ചിരിക്കുന്ന നിയമ വൈജ്ഞാനികതയെ മാറ്റിയെഴുതിയില്ലെങ്കിൽ, ഇത് നീതി നിഷേധത്തിനുള്ള വാർപ്പ് മാതൃകയായി മാറാൻ സാധ്യതയുണ്ട്. 

കുറച്ചുകൂടി അനുഭവിക്ക്;  എന്നിട്ടാകട്ടെ സ്വാതന്ത്ര്യം 

“നീയൊക്കെ കുറച്ചുകൂടി അനുഭവിക്ക് എന്നിട്ട് നമുക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കാം”. കോടതി ഭാഷയുടെ അലങ്കാരങ്ങൾ ഒന്നുമില്ലാതെ, ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും  ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധിയെ ഒറ്റ വാചകത്തിൽ ഇങ്ങനെ സംഗ്രഹിക്കാം. കുറ്റാരോപിതർക്ക് ജാമ്യം നിഷേധിക്കുന്ന യുഎപിഎ നിയമത്തിന്റെ വകുപ്പ് 43 ഡി (5) മറികടക്കും വിധത്തിൽ, ഇവരുടെ തടവ് ‘ഭരണഘടനാപരമായ പരിധി ലംഘിച്ചിട്ടില്ല’ എന്നാണ് കോടതി കണ്ടത്. രണ്ടു വിദ്യാർത്ഥികൾ വിചാരണയൊന്നും കൂടാതെ ആറു വർഷത്തോളമായി തടവിൽ കഴിയുന്നത് കോടതിയുടെ നീതിബോധത്തെയോ ഭരണഘടനാപരമായ അവകാശ സീമകളെയോ സ്പർശിക്കുന്നില്ല എന്ന കണ്ടെത്തൽ, ഭരണഘടനാ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സങ്കടകരമായ  പിൻ നടത്തമാണ്. 

നീതി നിഷേധത്തിന്റെ അഞ്ചു വർഷങ്ങൾ

ഷർജീൽ ഇമാം 2160-ഉം  ഉമർ ഖാലിദ് 1940-ഉം ദിവസങ്ങളായി വിചാരണ കൂടാതെ തടവിൽ കഴിയുകയാണ്. ആയിരക്കണക്കിന് പേജുകളുള്ള കുറ്റപത്രം നൂറുകണക്കിന് സാക്ഷികളുമായി ‘വമ്പിച്ച’ കേസ് ആണ് പ്രോസിക്യൂഷൻ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ നാളിതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വൈകിയെത്തുന്ന നീതി എന്ന പ്രയോഗം ഈ സാഹചര്യത്തെ വിവരിക്കാൻ മാത്രം അർത്ഥവിശാലതയുള്ളതല്ല. 

1979-ലെ ഹസ്സായനര ഖത്തൂം കേസിലും 1994-ൽ കർത്താർ സിംഗ് കേസിലും ഉൾപ്പെടെ നിരവധി തവണ, വേഗത്തിലുള്ള വിചാരണ ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. 1996-ൽ ഷഹീൻ വെൽഫെയർ അസോസിയേഷൻ കേസിൽ, ഭീകര പ്രവർത്തനുമായി ബന്ധപ്പെട്ട കേസുകളിൽ ആണെങ്കിൽ പോലും, വിചാരണ കൂടാതെ ദീർഘകാലം തടവിൽ വയ്ക്കുന്നത് ജാമ്യത്തിനുള്ള കാരണമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ കേസിൽ ആ നിയമ തത്വങ്ങൾ എല്ലാം അപ്രസക്തമാകും വിധമുള്ള വ്യാഖ്യാനമാണ് കോടതി നടത്തിയിട്ടുള്ളത്. തുടർച്ചയായുള്ള കസ്റ്റഡി കണിശമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ് എന്ന് കോടതി അംഗീകരിക്കുന്നുണ്ടെങ്കിലും ഇവിടെ യുഎപിയെ നിയമത്തിന്റെ ജാമ്യവ്യവസ്ഥകൾ അതിലംഘിക്കുന്ന കാല വിളംബം ഉണ്ടായിട്ടില്ലെന്നാണ്  വിലയിരുത്തൽ. മൗലികാവകാശങ്ങളുടെ ഭാഗമായ ഒരു സംഗതിയെ ഒരു നിയമത്തിൻറെ  വകുപ്പുമായി കൂട്ടിച്ചേർത്ത് നിർവീര്യമാക്കുകയാണ് കോടതി.

വത്താലിയുടെ പ്രേതം 

യുഎപിഎ നിയമത്തിലെ വകുപ്പ് 43 ഡി അഞ്ചാണ് നീതി നിഷേധത്തിന്റെ അച്ചുതണ്ട്.  2019-ലെ സഹൂർ അഹമ്മദ് ഷാ വത്താലി കേസിൽ സുപ്രീംകോടതി, ഈ നിയമത്തിന് കീഴിൽ പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ശരിയാണെന്ന നിലപാടിൽ നിന്നു വേണം ജാമ്യ അപേക്ഷകൾ പരിശോധിക്കുവാനെന്ന് വിധിയെഴുതി. ജാമ്യാപേക്ഷയുടെ ഘട്ടത്തിൽ കൂടുതൽ അന്വേഷണത്തിനൊന്നും പോകേണ്ടതില്ലെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടോ എന്ന പരിശോധന മാത്രം മതിയെന്നും നിർദ്ദേശം നൽകി. നിയമവ്യവസ്ഥയുടെ സങ്കുചിതമായ ഒരു വ്യാഖ്യാനം എന്നതിനപ്പുറം, ഈ വിധി, ജാമ്യം ഒരു കാരണവശാലും ലഭിക്കില്ല എന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചു.  ഇതിനു ശേഷം, ജാമ്യാപേക്ഷയിലെ കോടതി നടപടികൾ,  തെളിവുകളിലെ വിശ്വാസ്യതയോ, വൈരുദ്ധ്യങ്ങളോ, പ്രത്യേക സാഹചര്യങ്ങളോ ഒന്നും വിലയിരുത്താതെ, ഫലത്തിൽ പോലീസ് ഭാഷ്യത്തിന് അംഗീകാരം നൽകുന്ന ചടങ്ങായി ചുരുങ്ങി എന്ന് ഗൗതം ഭാട്ടിയ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ കേസിലും, തെളിവുകൾ നോക്കിയാൽ ഇവർ ഇരുവർക്കും കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ നേതൃത്വപരമായ പങ്കുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്. വിചാരണ കോടതി ജാമ്യം നിഷേധിക്കാൻ സ്വീകരിച്ച അതേ തെളിവുകൾ തന്നെയാണ് സുപ്രീംകോടതിയും അംഗീകരിക്കുന്നത്. സാഹചര്യത്തിൽ നിന്നും അടർത്തി മാറ്റി, ഹാജരാക്കിയ പ്രസംഗങ്ങൾ, ചാറ്റുകൾ എന്നിവയൊക്കെയാണ് ഭീകര പ്രവർത്തനത്തിനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെടുന്നത്. പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അതേപടി ആവർത്തിക്കുക മാത്രമാണ് ഈ വിധികൾ ചെയ്തിട്ടുള്ളത്.

വിധികൾ കുറ്റപത്രത്തിന്റെ പകർപ്പെഴുത്തുകൾ ആകുമ്പോൾ

ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള 2002ലെ വിചാരണ കോടതിയുടെ വിധി എൻ ഐ വാദങ്ങളുടെ പകർപ്പഴുത്തു മാത്രമായിരുന്നുവെന്ന് പല നിയമവിഛക്ഷണരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിലെ വാചകങ്ങൾ അതേപടി ആവർത്തിക്കുമ്പോഴും ഈ പ്രവർത്തനങ്ങൾ യുഎപിയെ നിയമത്തിലെ വകുപ്പ് 15ന് കീഴിൽ ഭീകര പ്രവർത്തനം എന്ന നിർവചനത്തിൽ വരുമോ എന്ന കാര്യം പരിശോധിക്കുന്നില്ല. 2022-ൽ ഡൽഹി ഹൈക്കോടതിയും ഇതേ തെറ്റ് ആവർത്തിച്ചു. ഉമർ ഖാലിദിന്റെയും ഉമാമിന്റെയും പ്രസംഗങ്ങൾ നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നില്ല എന്ന് അംഗീകരിച്ച കോടതി, പ്രതിഷേധ പരിപാടികൾക്ക് ആളുകളെ കൂട്ടാനുള്ള ദാർശനിക പക്ഷപാതിത്വത്തെ പ്രതിഫലിപ്പിക്കുന്ന, ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിലയിരുത്തി. വിയോജിപ്പും അക്രമവും , രാഷ്ട്രീയ സംഘാടനവും ക്രിമിനൽ ഗൂഢാലോചനയും  വ്യത്യസ്തങ്ങളാണെന്നും ആദ്യം പറഞ്ഞ കാര്യങ്ങൾ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഉള്ള കാര്യം കോടതി കണ്ടില്ലെന്ന് നടിച്ചു. ഇതേ സുപ്രീംകോടതി ഒരുകാലത്ത് ഭരണഘടനാപരമായ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നിലക്കൊണ്ടിട്ടുണ്ട്. 1995-ൽ പ്രസിദ്ധമായ ബൽവന്ത് സിംഗ് കേസിൽ, ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന കേവലമുദ്രാവാക്യം ഉയർത്തുന്നത് ദേശദ്രോഹ കുറ്റമല്ലെന്നും അക്രമാഹ്വാനും തുടർന്നുള്ള അക്രമവും ഉണ്ടെങ്കിൽ മാത്രമേ ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിൻറെ പരിധി ഉല്ലംഘിക്കുകയുള്ളൂ എന്നും കോടതി നിലപാട് സ്വീകരിച്ചു. 2025-ലെ ഹൈക്കോടതി വിധിയിലും, അഞ്ചുവർഷമായി വിചാരണയില്ലാതെ തടവിൽ കഴിയുകയാണെന്ന വസ്തുത അംഗീകരിക്കുന്നുണ്ട്. എന്നാൽ അത് ജാമ്യം നൽകുവാൻ മതിയായ കാലമാകുന്നില്ല എന്നായിരുന്നു കണ്ടെത്തൽ. സഹതാപമൊക്കെ പ്രകടിപ്പിച്ചു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു.

സുപ്രീംകോടതി ഉത്തരവ്

ഇന്നലത്തെ കോടതി ഉത്തരവ് കൂടുതൽ ശ്രദ്ധയോടെ, കുറച്ചുകൂടി ഭംഗിയുള്ള ഭാഷയിൽ എഴുതിയതാണ്. കോടതി രണ്ട് കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്. ഒന്ന്, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21-ന്റെ ഭാഗമാണ്. രണ്ടാമതായി, യുഎപിഎ നിയമത്തിന്റെ അനുഛേദം 43(5) ഡി ജുഡീഷ്യൽ റിവ്യൂനുള്ള അവകാശം ഇല്ലാതാക്കുന്നില്ല. എന്നിട്ടും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും തടവുകാലം, ഭരണഘടനാ വിരുദ്ധതയുടെ പരിധിയിലേക്ക് എത്തിയിട്ടില്ല എന്നാണ് വിലയിരുത്തൽ. ആറു വർഷമായിട്ടും ഭരണഘടനാപരം എന്ന വിലയിരുത്താൻ മതിയായിട്ടില്ലത്രേ! നീതിബോധത്തെ അസ്വസ്ഥതപ്പെടുത്തുന്ന പ്രയോഗമാണ്. ഭരണഘടനാപരതയ്ക്ക് ഒരു ശ്രേണിവൽക്കരണ സ്വഭാവം നൽകുകയാണ് കോടതി. അനീതിക്കെതിരെയുള്ള സംരക്ഷണമല്ല, അനീതിയുടെ ഫലങ്ങൾ, ന്യായാധിപർ വിചാരിക്കുന്നത്ര മൂത്തു പഴുത്താൽ മാത്രം മൂർത്തവുന്നതാണ് ഭരണഘടനാപരമായ സംരക്ഷണങ്ങൾ എന്നുവരുന്നു. ഒരു വർഷം കഴിഞ്ഞ് വീണ്ടും ജാമ്യത്തിന് ശ്രമിക്കാമല്ലോ എന്ന് സൂചനയും കോടതി നൽകുന്നുണ്ട്. അപ്പോഴേക്കും അനീതി ജാമ്യത്തിന് പാകമാകുമിയിരിക്കും!

മനുഷ്യത്വ വിരുദ്ധമായ നിയമം

കുറ്റം തെളിയിക്കപ്പെടും വരെ നിരപരാധിയായിരിക്കുമെന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനതത്വം. ഒരു വശത്ത് എല്ലാ അധികാരങ്ങളും വിഭവങ്ങളും സ്വന്തമായുള്ള ഭരണകൂടവും മറുവശത്ത് ദുർബലനായ ഒരു മനുഷ്യനും ആണെന്ന് വലിയ അസമത്വം നിലനിൽക്കുന്നതുകൊണ്ടാണ് ക്രിമിനൽ നീതി വ്യവസ്ഥയുടെ ഭാഗമായത്. എന്നാൽ യുഎപിഎ നിയമം ഈ തത്വത്തെ തല തിരിച്ചിടുകയാണ്. പ്രത്യേകിച്ച് ജാമ്യം സംബന്ധിച്ച 43(ഡി)5 മനുഷ്യരെ ആദ്യം കുറ്റക്കാരൻ എന്നു വിധിക്കുകയും ജുഡീഷ്യൽ പരിശോധനയെ അർത്ഥശൂന്യമാക്കുകയും, നിയമനടപടികളെ തന്നെ ശിക്ഷയായി പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ലോകൂറിനെപ്പോലെ നിരവധി നിയമജ്ഞരും, ലോ കമ്മീഷൻ തന്നെയും വിചാരണ കൂടാതെയുള്ള തടവിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അനുപാതികത എന്ന സാമാന്യതത്വത്തെ ചോദ്യം ചെയ്യുന്നതാണ് യുഎപിഎ നിയമം.

നിയമത്തിനു മുന്നിലെ തുല്യത 

നമ്മുടെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് വിചിത്രമായ ഒരു സ്വഭാവം നോക്കണേ. ഉമറിനെയും ഷർജീലിനെയും പോലുള്ള വിദ്യാർത്ഥികൾ വിചാരണ പോലും കൂടാതെ വർഷങ്ങളായി തടവിൽ കഴിയുമ്പോൾ, ഗുർമീത് റാം റഹീമിനെപ്പോലെ കൊലക്കേസിലും ബലാത്സംഗ കേസിലും ശിക്ഷിക്കപ്പെട്ടവർക്ക് ആവശ്യപ്പെടുമ്പോഴൊക്കെ പരോൾ നൽകുകയാണ്. 2017-ന് ശേഷം ഒരു ഡസനിലേറെ തവണ.! ഇത് കേവലം ഒരു കൗതുകകരമായ വൈരുദ്ധ്യമല്ല, രാഷ്ട്രീയ തടവുകാർ പരമാവധി ശിക്ഷയ്ക്ക് വിധേയമാകുമ്പോൾ, വലിയ ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരോട് ഭരണകൂടം കാണിക്കുന്ന ഈ ഇളവും അനുതാപവും പ്രകടിപ്പിക്കുന്നു.  ഇത്തരമൊരു ധാർമിക അസമത്വം ഭരണഘടനയുടെ അനുചേതം 14 അനുവദിക്കുന്നില്ല. 

കാവൽക്കാരനിൽ നിന്നും കാഴ്ചക്കാരൻ ആകുന്ന ജുഡീഷ്യറി

പറഞ്ഞു പഴകിയ പ്രയോഗമാണ് നീതിന്യായ സംവിധാനം ഭരണഘടനയുടെ, അവകാശങ്ങളുടെ, ജനതയുടെ, കാവൽക്കാരനാണ് എന്നത്. ആ പ്രയോഗത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടാകണമെങ്കിൽ ഭരണകൂടത്തിന്റെ അധികാരപ്രയോഗങ്ങൾക്കെതിരെ നിവർന്ന് നിന്ന് ചോദ്യം ചെയ്യാനുള്ള ധൈര്യവും ജാഗ്രതയും അനിവാര്യമാണ്. എന്നാൽ സുപ്രീംകോടതിയുടെ സമീപകാല ചരിത്രം നൽകുന്ന സൂചന അതല്ല.  അവകാശങ്ങളുടെ സംരക്ഷകൻ എന്നതിൽ നിന്നും അവകാശലംഘനങ്ങളുടെ നിശബ്ദനായ കാഴ്ചക്കാരനായും, ഭൂരിപക്ഷാധികാരപ്രയോഗങ്ങൾക്കെതിരെ ജാഗ്രതയോടെ നിലകൊള്ളുന്നതിന് പകരം ഒഴിഞ്ഞുമാറിലൂടെ അധികാരത്തിന് വഴിയൊരുക്കുന്ന സംവിധാനമായും ഭരണഘടനാ കോടതികൾ മാറിയിരിക്കുന്നു. ജസ്റ്റിസ് എ പി ഷാ ഒരിക്കൽ എഴുതി “കോടതികൾ കേവലം ഭരണഘടനാപരമായ പരിശോധനകൾ നടത്തുന്ന സംവിധാനങ്ങൾ മാത്രമല്ല, കോടതികളാണ് ഭരണഘടനയുടെ ജീവൻ നിലനിർത്തുന്നത്.” അഞ്ചു വർഷത്തിലേറെ കാലത്തെ വിചാരണ കൂടാതെയുള്ള തടവ് അനുവദിച്ചു കൊടുക്കുന്ന ഭരണഘടന  ജീവനുള്ള രേഖയാണെന്ന് പറയുക വയ്യ.

വിയോജിപ്പുകൾ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയാണ്

ഹതാശമായ ജനതയുടെ പ്രതീക്ഷയാണ് വിയോജിപ്പുകൾ; ജനാധിപത്യം ആവശ്യപ്പെടുന്ന മിനിമം കാര്യങ്ങളിലൊന്ന്. നാളെയുടെ നീതിബോധത്തോടുള്ള അഭ്യർത്ഥനയാണത്. പൊതുസമൂഹവും, രാഷ്ട്രീയ ചിന്തകളും, നിയമവിശാരദരും നഷ്ടപ്പെട്ടുപോകുന്ന ഭരണഘടനാ ധാർമികതയ്ക്ക് പ്രതിരോധം തീർക്കുവാൻ മുന്നോട്ടുവരേണ്ടതുണ്ട്. “അബു യഹീ സിന്ദഗി ഹേ” എന്ന ഉമർ ഖാലിദിന്റെ പ്രതികരണം നമ്മുടെ മനസ്സാക്ഷിയെ പൊള്ളിക്കേണ്ടതാണ്. കാരണം അദ്ദേഹത്തിൻറെ വ്യക്തിപരമായ ഒരു ദുരന്തമല്ല, ഒരു റിപ്പബ്ലിക് നിലയിൽ ഇന്ത്യയുടെ പരാജയമാണ്. നമ്മുടെ നിസ്സംഗതയെ നാളെ ചരിത്രം കുറ്റകൃത്യമെന്ന് വിധിക്കും.  സ്വാതന്ത്ര്യത്തിനായി എത്രനാൾ കാത്തിരിക്കണം എന്നാണ് നമ്മുടെ കോടതികൾ വിചാരിക്കുന്നത്? കോടതി സംവദിക്കുന്നത് നമ്മളോടല്ല, അധികാരത്തോടാണ്, ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ് എന്ന കീഴടങ്ങലാണ്.

published in Suprabhatam Daily on 07/01/2026