Home Blog Page 3

ഭീമകൊറേഗാവ്; സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നു.

യുഎപിഎ കേസിൽ പെട്ട് ജയിലിലായാൽ ഒരു കാരണവശാലും  നല്ല പ്രായത്തിൽ  പുറം ലോകം കാണാൻ സാധിക്കില്ലെന്ന സാഹചര്യത്തിന് മാറ്റം വരുത്താനുതകുന്ന ഒരു വിധി സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നു. ഭീമകൊറേഗാവ് കേസിൽ വെർണൻ ഗോൺസാൽവസ്, അരുൺ ഫെറേറ എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് സാമാന്യനീതിയുടെ ഇത്തിരി വെട്ടമാകുന്നത്. ഈ കേസിൽ, അഞ്ചു വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് പരമോന്നത നീതിപീഠം ഇടപെടാൻ തയ്യാറായത് എന്ന കാര്യം കൂടി ഓർക്കണം

ഭീമകൊറേഗാവ്

മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് ഭീമ കൊറെഗാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ സ്ഥലത്തിനകത്ത് ഒരു യുദ്ധവിജയസ്തംഭമുണ്ട്.  എല്ലാ പുതുവര്‍ഷ ദിനത്തിലും അത് പുഷ്പാലംകൃതമാകും. വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മനുഷ്യര്‍ അവിടെഎത്തിച്ചേരും. രാഷ്ട്രീയ പ്രസംഗങ്ങള്‍, സംഗീത കലാപരിപാടികള്‍, പുസ്തകശാലകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍…. അങ്ങനെ ഉത്സവ സമാനമാണ് ആ ദിവസം. 1927 ജനുവരി ഒന്നിന് ഡോ ബി.ആര്‍ അംബേദ്കര്‍  ഈ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നും ആ ചടങ്ങ് തുടരുന്നു. ഈ സ്ഥൂപം വൈദേശികര്‍ക്കെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ സ്മൃതിഗോപുരമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണിത്! 1818 ല്‍ പുതുവര്‍ഷ ദിനത്തിലാണ് കേണല്‍ എഫ് എഫ് സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികര്‍ ഭീമാ നദി കടന്ന് ഇരുപത്തയ്യായിരത്തോളം വരുന്ന സുസജ്ജമായ പെഷവ രാജസേനയെ പരാജയപ്പെടുത്തി വെന്നിക്കൊടി നാട്ടിയത്. ജാതിയിൽ താഴെ ആയതുകൊണ്ട് പെഷവാഭരണത്തിന് കീഴിൽ, സൈന്യത്തിൽ പ്രവേശനമോ പൊതുസമൂഹത്തിൽ ഇടമോ ഇല്ലാതിരുന്ന മഹർ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി യുദ്ധം ജയിച്ച സൈനികരെല്ലാം. അതുകൊണ്ടാണ് ഒരു ബ്രിട്ടീഷ് വിജയം ഇന്ത്യയിലെ ദളിതരുടെ ആത്മാഭിമാനത്തിന്റെ സൂചകമായി മാറിയത്. 

എന്നാൽ അതേസമയം, അധസ്ഥിതന്റെ വിജയാഘോഷം ബ്രാഹ്മണ മതത്തെയും, അതിൻറെ മൂല്യബോധങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഫാഷിസ്റ്റ് ദർശനത്തിന്റെ പ്രയോക്താക്കളെയും  മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് 2018 പുതുവർഷ ദിനം മുതൽ നടക്കുന്ന സംഭവങ്ങൾ. ഭീമ കൊറേഗാവ് വിജയത്തിൻറെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ഇരുന്നൂറ്റിയമ്പതോളം വരുന്ന ദളിത് സംഘടനകളും ഗവൺമെൻറിതര സംഘടനകളും  ‘എൽഗാർ പരിഷത്ത്’ എന്ന പേരിൽ അണിചേർന്ന്, വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഏകദേശം 35000 ആളുകൾ അവിടെ എത്തിച്ചേർന്നു. എന്നാൽ അവിടെ മഹറുകളും മറാത്തികളും തമ്മിൽ സംഘർഷം ഉണ്ടായി. ഒരു മരണവും നിരവധി പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. പിറ്റേന്ന് പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ഉണ്ടായി. 16 വയസ്സുള്ള ദളിത് ബാലകൻ പോലീസ് ലാത്തിചാർജ്ജിൽ കൊല്ലപ്പെട്ടു. 

അക്രമത്തിന്റെ പേരിൽ പിറ്റേന്നു തന്നെ പോലീസ് എഫ് ഐ ആർ ഇട്ടു. ‘ശിവ പ്രതാപ് ഭൂമി മുക്തി ആന്തോളൻ’ എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്ബോത് എന്നിവർക്കെതിരെ കലാപാഹ്വാനക്കുറ്റം ചാർത്തിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. സുപ്രീംകോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ 2018 ജൂൺമാസം ആകുമ്പോഴേക്കും കേസ് കീഴ്മേൽ മറിയുന്നതാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്ന ആരോപണവുമായി എൽഗാർ പരിഷത്ത് നേതാക്കൾക്കെതിരെ കേസ് ചാർജ് ചെയ്തു. അവരുടെ ലാപ്ടോപ്പുകളിൽ നിന്ന് കൊലപാതക പദ്ധതി വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്നായിരുന്നു പോലീസ് ഭാഷ്യം. സുധി ദാവ്ലെ, സോമ സെൻ, റോണ വിൽസൺ, സുധാ ഭരദ്വാജ്, അരുൺ ഫെറേറ, ഗൗതം നവലാഖ, വെർണൻ ഗോൺസാൽവസ്, സ്റ്റാൻഡ് സ്വാമി എന്നിവരൊക്കെ പ്രതികളായി. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. 

2020-ൽ കോൺഗ്രസ് ശിവസേന എൻസിപി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നതോടെ ഈ വിഷയത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസ് അപ്പോഴേക്കും എൻഐഎ ഏറ്റെടുത്തു. പതിനായിരത്തിലേറെ പേജുകളുള്ള കുറ്റപത്രം തയ്യാറാക്കി. വയോധികനും രോഗാതുരനുമായ ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെ യുഎപിഎ എന്ന കരി നിയമത്തിന് കീഴിൽ ജാമ്യം ലഭിക്കാതെ ജയലഴികൾക്കുള്ളിലായി. പാർക്കിൻസൺസ് രോഗബാധിതനായ ഫാദർ, തന്നെ ജയിലിൽ സിപ്പറും സ്ട്രോയും ഉപയോഗിക്കാൻ അനുവദിക്കണം എന്ന ആവശ്യം 2020 നവംബർ മാസത്തിൽ എൻഐഎ കോടതിയിൽ ഉന്നയിച്ചപ്പോൾ, മറുപടി പറയാൻ 20 ദിവസത്തെ സാവകാശം തേടുകയാണ് അന്വേഷണ ഏജൻസി ചെയ്തത്. യാതൊരു അസ്വാഭാവികതയും തോന്നാതെ കോടതി എൻഐഎയുടെ ആവശ്യത്തിന് വഴങ്ങുകയും ചെയ്തു. നിരന്തരം ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹം പുറംലോകം കാണാതെ തന്നെ മരണമടഞ്ഞു. 

അതിനിടെ, 2021 ഏപ്രിൽ മാസത്തിൽ, റോണാ വിൽസന്റെ ലാപ്ടോപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ആർസനൽ കൺസൾട്ടിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. പോലീസ് കണ്ടെടുത്തു എന്നു പറയുന്ന ഫയലുകൾ ഇദ്ദേഹത്തിൻറെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് പുറത്തുനിന്നാരോ സ്ഥാപിച്ചതാണ് എന്നായിരുന്നു കണ്ടെത്തൽ. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെയെല്ലാം ഇലക്ട്രോണിക് ഉപകരണങ്ങൾ സമാനമായ തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ പെഗാസസ് വിവാദം ഉയർന്നുവന്നതും ഇതേ കാലഘട്ടത്തിലാണ് എന്ന് കാണാം.

ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും വിചാരണ കോടതിയും ഹൈക്കോടതിയും കേസിലെ പ്രതികൾക്ക് നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ടിരുന്നു. ഭീകരവാദ വകുപ്പുകൾ ചുമത്തിരിയിക്കുന്ന പ്രതികൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന പ്രോസിക്യൂഷൻ നിലപാടിനെ കോടതികൾ ചോദ്യം ചെയ്യാതെ അംഗീകരിച്ചു. പലപ്പോഴും പത്തും ഇരുപതും വർഷം നീണ്ടു പോകുന്ന യുഎപിഎ വിചാരണ നടപടികളിൽ, പ്രതികൾക്കുള്ള ഏക ആശ്വാസം ജാമ്യം മാത്രമാണ് എന്നിരിക്കെയാണ്  നീതീനിഷേധം തുടർന്നു പോന്നത്. ഭരണകൂടത്തിന്റെ കടന്നുകയറ്റങ്ങളിൽ നിന്ന് പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയുള്ള ഭരണഘടനാകോടതികൾ, എക്സിക്യൂട്ടീവ് നടപടികൾക്ക് ന്യായം ചമയ്ക്കുന്ന ‘ഭരണകൂടകോടതികൾ’ ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന വിമർശനം ശക്തമായ ഇക്കാലത്ത് അതൊരു അത്ഭുതമൊന്നുമല്ല. സഹൂര്‍ അഹമ്മദ് ഷാ വത്താലി കേസിൽ നമ്മുടെ പരമോന്നത നിധിപീഠം തന്നെയാണ് ഇതിനൊക്കെ അരങ്ങൊരുക്കിയത്. യുഎപിഎ കേസുകളിൽ, ജാമ്യം പരിഗണിക്കുമ്പോൾ, പ്രോസിക്യൂഷൻ കേസിനേയോ തെളിവുകളെയോ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള അവകാശം കോടതികൾക്കില്ല എന്നായിരുന്നു വിധി. യുഎപിഎ നിയമത്തിലെ വകുപ്പ് 43 (ഡി)(5) പ്രകാരം, നിരപരാധിത്വം തെളിയിക്കുന്ന വസ്തുതകൾ അവതരിപ്പിക്കാനോ, തെളിവുകൾ ക്രോസ് വിസ്താരം ചെയ്യുവാനോ ഡിഫൻസിന് അധികാരമില്ല. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന രേഖകളിൽ നിന്ന്, പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് തോന്നിയാൽ ജാമ്യം നിഷേധിക്കാം. ഇത് പിന്തുടർന്ന്, കേട്ടുകേൾവികൾ പോലും തെളിവുകളായി സ്വീകരിച്ച് ആളുകളെ തുടർച്ചയായി ജയിലിലിടുന്ന സമീപനം വിചാരണ കോടതികൾ സ്വീകരിച്ചു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഈ പ്രവണത ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുകയാണ്.

വെർണൻ ഗോൺസാൽവസ് കേസ്

തങ്ങൾക്ക് ഇഷ്ടമല്ലാത്ത ആളുകൾക്കെല്ലാമെതിരെ യുഎപിഎ ചാർത്തി, ജാമ്യം നിഷേധിച്ച്, അനന്തമായി 

ജയിലിലടയ്ക്കുന്ന ഭരണകൂട തന്ത്രത്തിന് ചെറിയതോതിലെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതാണ് ഭീമകൊറേഗാവ് കേസിലെ ഇപ്പോഴത്തെ സുപ്രീം കോടതി ഇടപെടൽ. പൗരന്റെ മൗലീക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സംവിധാനം എന്ന നിലയിൽ കോടതികൾ അനിവാര്യമായും ചോദിക്കേണ്ട ചില ചോദ്യങ്ങൾ ചോദിക്കുവാൻ കോടതി തയ്യാറായി എന്നത് ആശ്വാസകരമാണ്. 

“അതികഠിനമായ ശിക്ഷകളും വകുപ്പുകളും ഉള്ള യുഎപിഎ ചാർത്തുന്ന സന്ദർഭങ്ങളിൽ, വകുപ്പ് 43 ഡി സൃഷ്ടിക്കുന്ന പരിമിതികൾ കണക്കിലെടുക്കുമ്പോൾ, പ്രോസിക്യൂഷന്റെ കൈവശമുള്ള തെളിവുകൾ എന്താണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമായി മാറുന്നു” എന്ന കോടതിയുടെ വിലയിരുത്തൽ പ്രധാനമാണ്. അങ്ങനെ എൻഐഎ സമർപ്പിച്ച തെളിവുകൾ പരിശോധിക്കാൻ  തയ്യാറാകുന്ന കോടതി, ഭരണകൂട സംവിധാനങ്ങളുടെ വിധ്വംസക താത്പര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നിഗമനങ്ങളിലാണ് എത്തിച്ചേരുന്നത്. 

ഒന്ന്, വിപ്ലവാഭിമുഖ്യമുള്ള പുസ്തകങ്ങളോ, ലഘുലേഖയോ കൈവശം വച്ചതുകൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. രണ്ട്, മാവോയിസ്റ്റ് തീവ്രവാദ ഫണ്ടിംഗിനെപ്പറ്റി പ്രോസിക്യൂഷൻ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ പണം കൈമാറിയതിന് യാതൊരു തെളിവുമില്ല. മൂന്ന്, ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുത്തു എന്നു പറയുന്ന രേഖകളിലൊന്നുപോലും ഒപ്പ് ചാർത്തിയിട്ടുള്ളവയല്ല. നാല്, സെമിനാറുകളിൽ പങ്കെടുത്തതോ, ലഘുലേഖ കൈവശം വച്ചതോ ഒന്നും ഒരു ഭീകരവാദ സംഘടനയുടെ അംഗത്വത്തിനുള്ള തെളിവല്ല. സംഘടനയിൽ ‘സജീവാംഗത്വം’ ഉണ്ടെങ്കിൽ മാത്രമേ അതു കുറ്റകൃത്യമാവുകയുള്ളൂ. അതായത് കൃത്യമായ താത്പര്യത്തോടെ, സംഘടനയുടെ ഹിംസാത്മക പ്രവർത്തനം വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യമാവൂ. ഇവിടെ സിപിഐ (മാവോയിസ്റ്റ്)-ന്റെ സംഘടനയാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്ന ‘ഇന്ത്യൻ അസോസിയേഷൻ ഫോർ പീപ്പിൾസ് ലോയേഴ്സി’ലെ അംഗത്വമാണ് പോലീസ് തെളിവായി കൊണ്ടുവന്നിരിക്കുന്നത്. അതൊരിക്കലും മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ സജീവ അംഗത്തിന്റെ തെളിവല്ല. ഇതൊക്കെ കണക്കിലെടുത്ത് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തി. ഭീകരവാദം എന്ന ലേബൽ ചാർത്തി ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാമെന്ന ഭരണകൂട ധാർഷ്ട്യത്തിനേറ്റ അടിയാണ് ഈ ഉത്തരവ്. ഇതിൻറെ പശ്ചാത്തലത്തിൽ 2018 മുതലുള്ള കേസിന്റെ ചരിത്രം പുന:പരിശോധിക്കേണ്ടതുണ്ട്. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ തുറന്നുകാട്ടേണ്ടതുണ്ട്.

published in Suprabaatham Daily in Aug, 03, 2023

ഏകീകൃത സിവിൽ നിയമം എന്തിനു വേണ്ടി?

രാജ്യം വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യുകയാണ്. ഭോപാലിൽ ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ത്യക്ക് ഏകീകൃത സിവിൽ നിയമം അനിവാര്യമാണ് എന്ന് പ്രസ്താവിച്ചിരിക്കുന്നു. രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കുവാൻ യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന കേന്ദ്രസർക്കാരിന്റെ സുപ്രീംകോടതിയിലെ നിലപാടും, ജസ്റ്റിസ് ഋതുരാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള ഇരുപത്തിരണ്ടാം ലോ കമ്മീഷൻ നടപടികളും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. 

ഈ ഘട്ടത്തിൽ, സ്വാഭാവികമായും ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ഏകീകൃത സിവിൽ കോഡ് എന്തിനുവേണ്ടിയാണ്? അത് രാജ്യത്തിൻറെ അഖണ്ഡതയും തുല്യനീതിയും  ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും ബാധകമായ ഒരു പൊതുനിയമം സൃഷ്ടിക്കുന്നതിനും വേണ്ടിയാണോ? ലക്ഷ്യം അതാണെങ്കിൽ ഏകീകൃത സിവിൽ കോഡ് അതിനുതകുമോ?

ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, എന്ന തരത്തിലേക്കുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ പരിണാമത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഏകീകൃത സിവിൽ കോഡിനെ കാണുക വയ്യ. 

നിയമങ്ങളിലെ വൈവിധ്യങ്ങൾ

ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഏകീകൃതമാണ്.  മതവും സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. അതിനർത്ഥം മതേതരമായ എല്ലാ നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ആണ് എന്നല്ല. പ്രാദേശികമായ നിയമങ്ങളും വൈവിധ്യവും വകഭേദവും എല്ലാമുണ്ട്. മോട്ടോർ വാഹന സംബന്ധിയായി 2019-ൽ കേന്ദ്ര നിയമം വന്നപ്പോൾ ആ വ്യത്യാസം നമ്മൾ കൃത്യമായി മനസ്സിലാക്കിയതാണ്.  ക്രിമിനൽ നിയമങ്ങളിൽ വരെ  ഏകതാനത കൈവന്നിട്ടില്ല. ഗുജറാത്തിൽ മദ്യപിച്ചാൽ പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബീഹാറിൽ മറ്റൊരു നിയമമാണ്. പശുവിനെ കൊന്നാൽ അത് കുറ്റകൃത്യമാകുന്ന സംസ്ഥാനങ്ങൾ ഉണ്ട്. മക്കോക്ക പോലെ ചില സംസ്ഥാനങ്ങളിൽ മാത്രം ബാധകമായ നിയമങ്ങളുണ്ട്. അതായത് പൂർണ്ണാർത്ഥത്തിൽ ഒരു രാജ്യം ഒരു നിയമം എന്നത് ക്രിമിനൽ നിയമങ്ങളിൽ പോലും നിലവിലില്ല. 

ഭരണഘടനയുടെ അനുഛേദം 370 അനുസരിച്ച് ഇന്ത്യയിലെ നിയമങ്ങളെല്ലാം ജമ്മുകശ്മീരിൽ ബാധകമായിരുന്നില്ല. അനുഛേദം 371 കൂടിയുണ്ട്. ആസാം, നാഗാലാൻഡ്, മിസോറാം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കുടുംബ നിയമങ്ങളെ സംബന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്.  അനുഛേദം 371(എ), നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, വ്യാവഹാരിക നിയമങ്ങൾ, നടപടിക്രമങ്ങൾ, വ്യാവഹാരിക നിയമങ്ങൾ ഉൾപ്പെടുന്ന സിവിൽ/ക്രിമിനൽ നീതി നിർവഹണം, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും മുതലായ കാര്യങ്ങൾക്ക് പരിരക്ഷ നൽകുന്നു.  മേഘാലയയിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമത്തിൽ കുടുംബത്തിലെ ഇളയ മകൾക്കാണ് സ്വത്തവകാശം.  

ഹിന്ദു നിയമങ്ങൾ പോലും ഒരേപോലെയല്ല. ഹിന്ദു വിവാഹനിയമ പ്രകാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ മുറ ചെറുക്കനും മച്ചമ്പിയും എല്ലാം സ്ത്രീയുടെ സ്വാഭാവിക ഭർത്താക്കന്മാരാണ്. ഇത്തരം വൈരുധ്യങ്ങളെ അംഗീകരിക്കുന്നതാണ് ഭരണഘടനാപരമായ കീഴ്വഴക്കം. 

ഏക സിവിൽ നിയമം ഭരണഘടനയിൽ

ഭരണഘടന നിർമ്മാണ സഭയിൽ ഏകീകൃത സിവിൽ നിയമം വലിയ ചർച്ചയായിരുന്നു. കെഎം മുൻഷിയെ പോലെ പലരും ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കണമെന്ന് വാദിച്ചു. “ഇൻക്വിലാബ് സിന്ദാബാദ്” എന്ന മഹത്തായ മുദ്രാവാക്യം നമുക്ക് സമ്മാനിച്ച മൗലാന ഹസ്രത്ത് മൊഹാനി ഉൾപ്പെടെയുള്ളവർ അതിനെ ശക്തമായെതിർത്തു. മതം, ഭാഷ, സംസ്കാരം മുതലായ കാര്യങ്ങളിൽ അതാത് വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകൾ നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കും എന്നവർ വാദിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ നിർദ്ദേശവും സമാനമായിരുന്നു. 

അങ്ങനെ യൂണിഫോം സിവിൽ കോഡിനെ  നിർദ്ദേശക തത്വങ്ങളുടെ കൂട്ടത്തിലേക്ക് തള്ളി. ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന് അംബേദ്കർ വ്യക്തമാക്കി. 

നിർദ്ദേശക തത്വങ്ങളിൽ ഏറ്റവും മൃദുവായ ഭാഷയിൽ എഴുതിയിട്ടുള്ളത് അനുഛേദം 44 ആണെന്ന് കാണാം. “ഇന്ത്യയിലാകെ ഏക സിവിൽ നിയമം കൊണ്ടുവരുവാൻ ഗവൺമെൻറ് പരിശ്രമിക്കണം” എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.   രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നീതിയും, വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും, മികച്ച തൊഴിൽ സൗകര്യങ്ങളും, വിദ്യാഭ്യാസവും ഒക്കെ ഉറപ്പുവരുത്തണമെന്ന്  കർശനമായ ഭാഷയിൽ നിർദ്ദേശിക്കുന്ന അനുച്ഛേദങ്ങൾക്കില്ലാത്ത പ്രാധാന്യം ഇതിന് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത ഒന്നുകൊണ്ടുമാത്രമാണ്. 

ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കാത്തതിന് കൃത്യമായ കാരണമുണ്ട്. മൗലികാവകാശങ്ങൾ ജന്മനായുള്ള അവകാശങ്ങളാണ്; ഭരണഘടനയ്ക്കും മുമ്പേയുള്ളവ. ആയത് സംരക്ഷിക്കുവാൻ ഗവൺമെൻറ് ബാധ്യസ്ഥമാണ്. മൗലികാവകാശ ലംഘനമുണ്ടായാൽ ഗവൺമെൻറിനെതിരെ കോടതി വഴി  ഭരണഘടനാപരമായ പരിഹാരം തേടാനും പൗരർക്കവകാശമുണ്ട്. എന്നാൽ നിർദ്ദേശകതത്വങ്ങൾ  കോടതിയിൽ അവതരിപ്പിച്ച് നിവൃത്തി തേടാൻ കഴിയില്ല. സർക്കാരിൻ്റെ ബാധ്യതയുമല്ല.  ഒരു ‘ധാർമിക അഭിലാഷം’ മാത്രമാണ്. 

മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി വന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല. കാരണം വ്യക്തി നിയമങ്ങൾ ഭരണഘടനയുടെ അനുഛേദം 25, 26, 29 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഛേദം 25  ഓരോ വ്യക്തിക്കും തൻ്റെ മനസ്സാക്ഷിക്കും മതവിശ്വാസങ്ങൾക്കും അനുസരിച്ച് ജീവിക്കാനും ആശയപ്രചാരണം നടത്താനുമുള്ള അവകാശം നൽകുന്നു. വ്യക്തി നിയമങ്ങൾ നിശ്ചയമായും മതവിശ്വാസത്തിന്റെ ഭാഗമാണ്. അപ്പോൾ വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നത് അനുഛേദം 25-ൻ്റെയും 26-ൻ്റെയും ലംഘനമാണെന്നുവരും. ഇവിടെ പൊതു സമാധാനം, ധാർമികത, ആരോഗ്യം എന്നീ കാരണങ്ങളാൽ വിശ്വാസങ്ങളിൽ ഇടപെടാൻ ഗവൺമെന്റുകൾക്ക് കഴിയും. എന്നാൽ അനുഛേദം 29 ന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ഈ അധികാരവുമില്ല. ന്യൂനപക്ഷങ്ങളുടെ ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിച്ചേ മതിയാവൂ. മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിൽ സംഘർഷമുണ്ടായാൽ നിലനിൽക്കുക മൗലികാവകാശങ്ങളായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ടല്ലാതെ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക ഭരണഘടനാപരമായി അസാധ്യമാണ്. 

വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്പികൾക്കും ബോധ്യപ്പെട്ടിരുന്നതു കൊണ്ടാണ്, വ്യക്തിനിയമങ്ങളെ കൺകറൻറ് ലിസ്റ്റിൽ പെടുത്തിയത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കിൽ യൂണിയൻ ലിസ്റ്റിൽ ചേർത്താൽ മതിയായിരുന്നു. കൺകറൻറ് ലിസ്റ്റിൽ സംസ്ഥാനങ്ങൾക്കും നിയമങ്ങൾ ഉണ്ടാക്കാം. ഇപ്പോൾ, വിവിധ സംസ്ഥാനങ്ങളിൽ വ്യതിരിക്തങ്ങളായ വ്യക്തിനിയമങ്ങളുണ്ട്. പുതുച്ചേരിയിൽ ഇന്നും ഫ്രഞ്ച്  നിയമമാണ്. സ്പെഷ്യൽ മാരേജ് ആക്ടും പരിഷ്കരിച്ച ഹിന്ദു വ്യക്തി നിയമവും ശരിയത്ത് നിയമവും ഗോവയിൽ പ്രാബല്യത്തിലില്ല. 

ഹൈന്ദവ വ്യക്തി നിയമ പരിഷ്കാരങ്ങൾ

ലക്ഷ്യം തുല്യനീതിയും സ്ത്രീപുരുഷ സമത്വവും ഒക്കെയാണെന്ന് പറയുമ്പോഴും, ഇപ്പോൾ സിവിൽ കോഡിനു വേണ്ടി ശബ്ദമുയർത്തുന്നവർ, ചരിത്രത്തിൽ ഏതു പക്ഷത്തായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഹൈന്ദവ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തുവാൻ ശ്രമമുണ്ടായപ്പോൾ നഖശിഖാന്തം എതിർത്തവരാണിവർ. നിയമ മന്ത്രി ഡോക്ടർ ബി ആർ അംബേദ്കർ ഒരു അധ:സ്ഥിതൻ എന്ന നിലയിൽ ഉന്നത ജാതിക്കാരോട് പകപോക്കുകയാണ് എന്നവർ ആരോപിച്ചു. ആചാര സംരക്ഷണാർത്ഥം  തെരുവിലിറങ്ങി. 

ആർഎസ്എസും ഹിന്ദുമഹാസഭയും മാത്രമല്ല കോൺഗ്രസ് പ്രസിഡണ്ട് പട്ടാഭി സീതാരാമയ്യർ മുതൽ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് വരെ എതിർപക്ഷത്തായിരുന്നു. അവസാനം നെഹ്റുവിന് പോലും പിന്മാറേണ്ടി വന്നു. അംബേദ്കർ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ നിയമങ്ങളിലൂടെ ഹിന്ദു വ്യക്തി നിയമം പരിഷ്കരിച്ച് പോന്നു. സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം നൽകുന്ന ഭേദഗതി വന്നത് 2005-ലാണ്. അങ്ങനെ സുദീർഘമായൊരു പ്രക്രിയയായിരുന്നു ഹിന്ദുവ്യക്തിനിയമ പരിഷ്കാരങ്ങൾ

ന്യൂനപക്ഷങ്ങളും സർദാർ പട്ടേലും

പല പരിഷ്കാരങ്ങളും വന്നുവെങ്കിലും, ഹൈന്ദവ നിയമത്തിൽ വന്ന മാറ്റങ്ങളുടെ വേഗത മുസ്ലിം വ്യക്തി നിയമത്തിൽ സ്വാഭാവികമായും ഉണ്ടായിരുന്നില്ല.  എപ്പോഴും ഭൂരിപക്ഷ വിഭാഗത്തിൻ്റെ നിയമങ്ങളെ പരിഷ്കരിക്കുവാനാണ് എളുപ്പം. ന്യൂനപക്ഷത്തെ സ്പർശിക്കുമ്പോൾ അതവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയായി വ്യാഖ്യാനിക്കാനും എതിർപ്പുകളുണ്ടാവാനും സാധ്യത കൂടുതലാണ്. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെയാണ്. പാകിസ്താന്റെയും ബംഗ്ലാദേശിൻറെയും കാര്യം നോക്കുക. അവിടങ്ങളിലെ മുസ്ലിം വ്യക്തി നിയമം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. എന്നാൽ   ഹൈന്ദവർ ഇനിയും പരിഷ്കരിക്കാത്ത വ്യക്തി നിയമങ്ങളാണ് പിന്തുടരുന്നത്. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും പ്രാഥമിക  പരിഗണനയാണ്. ഭരണഘടന നിർമ്മാണ സഭയിൽ, ന്യൂനപക്ഷ ഉപസമിതിയുടെ ആദ്യ മീറ്റിംഗിൽ സർദാർ വല്ലഭായി പട്ടേൽ ഇതു വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ ഉപസമിതി ഏക സിവിൽ കോഡിനെ മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കുന്നതിന് എതിരായിരുന്നു.

ഏക സിവിൽകോഡ് എന്നാൽ തുല്യനീതിയല്ല

ഏക സിവിൽകോഡ് നിലവിൽ വരുന്നതോടുകൂടി തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്താൻ കഴിയും എന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗോവയിലെ ഏകീകൃതനിയമം. അത് എല്ലാവരെയും ഒരുപോലെ കാണുന്ന  നിയമമല്ല. ചില ഹൈന്ദവ ആചാരങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉണ്ട്.  കത്തോലിക്ക വിവാഹങ്ങളും വിവാഹമോചനവും മറ്റു വിഭാഗങ്ങളുടെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനുള്ള കാരണങ്ങളിലും പുരുഷ പക്ഷപാതിത്വം കാണാം. ഹിന്ദുക്കളിൽ ബഹുഭാര്യത്വം അനുവദനീയമാണ്. സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചാണെങ്കിൽ വിവാഹസമയത്ത് നാലു തരത്തിലുള്ള കരാറുകൾ സാധ്യമാണെങ്കിലും എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീവിരുദ്ധമാണ്. സ്വത്തവകാശംലഭിക്കുമ്പോഴും അതിൻ്റെ നടത്തിപ്പവകാശം പുരുഷന് ലഭിക്കുന്ന വിചിത്ര കാഴ്ചയും ഗോവൻ സിവിൽ കോഡിലുണ്ട്. ഭർത്താവിൻ്റെ സ്വത്തിൻമേലുള്ള പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും തികച്ചും സ്ത്രീവിരുദ്ധമായ നിയമമാണത്. ഭർത്താവിൻ്റെ അടുത്ത ബന്ധുക്കാർക്കും, സഹോദരനും സഹോദരിക്കും, അവളുടെ മക്കൾക്കും ശേഷം മാത്രമാണ് ഭാര്യ അവകാശിയാകുന്നത്. ഗോവയിലെ നിയമം പരിശോധിച്ചാൽ ഏക സിവിൽനിയമം  വന്നതുകൊണ്ട് മാത്രം തുല്യനീതി ഉറപ്പുവരികയില്ല എന്ന് വ്യക്തമാകും. മതവും സമൂഹവും കൊണ്ടുനടക്കുന്ന അനീതികൾ  അതേപടി പകർത്തിവക്കുന്ന കോഡാണ് വരികയെങ്കിൽ അത് അനീതിയെ സാർവത്രികമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ആലോചിക്കുന്നതിനു മുൻപ് ഇപ്പോൾ വിവിധ വ്യക്തി നിയമങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിച്ചു പോകേണ്ടതുണ്ട്. അത്തരത്തിൽ പരിഹരിച്ചു പോയാൽ പിന്നെ ഏക സിവിൽകോഡ് ആവശ്യമേയില്ല എന്നും വരും (നീതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ).

ചർച്ചകളിൽ പൊതുവേ ഉയർന്നുവരുന്ന ധാരണ ഏക സിവിൽ കോഡ്   ‘മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമങ്ങളിലും  ധാരാളം പ്രശ്നങ്ങൾ കാണാം. 2006-ലെ ഒരു നിയമത്തിലൂടെ ഉത്തർപ്രദേശിൽ കാർഷിക ഭൂമിക്ക് പിന്തുടർച്ച അവകാശം ഉള്ളത് അവിവാഹിതയായ മകൾക്ക് മാത്രമാണ്. വിവാഹിതരായ പെൺമക്കൾക്ക് കാർഷിക ഭൂമിയിൽ അവകാശം ഒന്നുമില്ല. ഹിന്ദു സ്വത്തവകാശ നിയമത്തിൽ മകൾ തുല്യാവകാശി ആണെങ്കിലും  ഒസ്യത്തെഴുതാനുള്ള മാതാപിതാക്കളുടെ അവകാശം വഴി പെൺകുട്ടികൾക്ക് സ്വത്ത് നിഷേധിക്കുന്നുണ്ട്.

അവിഭക്ത ഹൈന്ദവ കുടുംബം (ഹിന്ദു അൺഡിവൈഡഡ് ഫാമിലി) എന്ന സംഗതി ഹിന്ദുക്കൾക്ക് മാത്രം വലിയ നികുതി ഇളവുകൾ നൽകുന്നതാണ്. ഒരു എച്ച് യു എഫ് രൂപീകരിച്ചു കഴിഞ്ഞാൽ വരുമാന നികുതി നിയമപ്രകാരം അതിനെയൊരു വ്യക്തിയായി കണക്കാക്കാം. വ്യക്തിക്ക് ലഭിക്കുന്ന എല്ലാ ടാക്സ് ആനുകൂല്യങ്ങളും അതിനും കിട്ടും.  അങ്ങനെ സമ്പന്ന ഹിന്ദു കുടുംബങ്ങൾക്ക് വലിയ നികുതി ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.

1986-ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് സ്ത്രീകൾ പുരുഷന്മാരുടെ രക്ഷാകർതൃത്വത്തിൽ കഴിയേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസത്തെ പിന്തുടരുന്നതാണ്. പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളുടെ രക്ഷാകർതൃത്വം അനുവദിക്കുമ്പോഴും മാതാപിതാക്കൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്. ഹിന്ദു നിയമപ്രകാരം സ്ത്രീയുടെ മരണശേഷം അവരുടെ സ്വത്തവകാശത്തിൽ ഭർത്താവിൻ്റെ ബന്ധു നിരക്കാണ് മുൻഗണന. അവളുടെ സ്വന്തം അച്ഛനോ സഹോദരങ്ങൾക്കോ അല്ല. പുരുഷൻ്റെ കാര്യത്തിൽ കാര്യങ്ങൾ നേരെ തിരിച്ചുമാണ്. 

മതവിശ്വാസങ്ങളുടെ അടിസ്ഥാനശിലയെ ബാധിക്കുന്ന ചില പ്രശ്നങ്ങളും ഏക സിവിൽ കോഡ് വരുമ്പോൾ അഭിമുഖീകരിക്കേണ്ടിവരും. ചില മതങ്ങളിലും മതേതര സിവിൽ കോഡ് ആയ സ്പെഷ്യൽ മാരേജ് ആക്ടിലും ഗോവൻ കോഡിലും വിവാഹം ഒരു സിവിൽ കരാറാണ്. എന്നാൽ ഹിന്ദുമതം ഉൾപ്പെടെയുള്ള മതങ്ങളിൽ വിവാഹം ഒരു ആത്മീയ ശുശ്രൂഷയാണ്. ദൈവികമായ ചടങ്ങിനെ ഒരു കരാറായി മാറ്റാൻ മതനേതൃത്വം സമ്മതിക്കുമോ? അങ്ങനെ മാറ്റിയതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

അതിലുപരി വിവാഹവും വിവാഹമോചനവും ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ മതവിശ്വാസത്തിന്റെയും ആചാരക്രമങ്ങളുടെയും സംസ്കാരത്തിൻറെയും ഭാഗമാണ് എന്നുകരുതുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും  ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഈ രാജ്യം നിലനിൽക്കുന്നത്. 

മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ബൽബിർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള 2018-ലെ ഇരുപത്തിയൊന്നാം ലോ കമ്മീഷൻ റിപ്പോർട്ടും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഏകീകൃത സിവിൽകോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല എന്ന് വിലയിരുത്തിയ റിപ്പോർട്ട് വിവിധ വ്യക്തി നിയമങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മതപരിവർത്തനത്തിന് ശേഷം ഉള്ള ബഹുഭാര്യത്വം അംഗീകരിക്കരുത്. അവിവാഹിതരായ മാതാപിതാക്കൾക്കുണ്ടാവുന്ന കുട്ടികളുടെ ക്ഷേമത്തിന് ഉതകുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരിക, അവർക്കും പിന്തുടർച്ചാവകാശം നൽകുക. ഗാഡിയൻസ് ആൻഡ് വാർഡ്സ് ആക്ടിൽ ഭർത്താവ് ഭാര്യയുടെ രക്ഷകർത്താവാണ് (ഭർത്താവിന് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോലും) എന്ന നില ഒഴിവാക്കുക. കുട്ടികൾക്കുമേലും തുല്യ അവകാശം നൽകുക. ലിംഗ ഭേദമന്യേ ആർക്കും കുട്ടികളെ ദത്തെടുക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും തുല്യമായ ജീവനാംശം നൽകുക. ഒരാൾ മരണപ്പെട്ടാൽ, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് അവകാശം നൽകുന്ന നിയമഭേദഗതികൾ വരുത്തുക. കൂടാതെ, ഓരോ വ്യക്തി നിയമത്തിലും വേണ്ട പ്രത്യേക മാറ്റങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തി നിയമങ്ങൾക്കകത്ത് നടത്തുന്ന മാറ്റങ്ങളിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയും എന്നാണ് കമ്മീഷൻ കരുതുന്നത്.

ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്

ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ പാകത അളക്കുന്നത്, സമൂഹത്തിനകത്തെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതെങ്ങനെ എന്ന് പരിശോധിച്ചാണ്.  അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ വ്യക്തിപരമായ അവകാശങ്ങൾ എന്നതുപോലെ വിഭാഗങ്ങളുടെ അവകാശങ്ങളും ഇടം നേടിയത്. 

ഏകരൂപതയല്ല, മൈത്രിയാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം. ഭരണഘടനയിലെ ‘സാഹോദര്യ’ ദർശനം  കേവലം ഫ്രഞ്ച് വിപ്ലവത്തിന്റെ സംഭാവനയല്ലായെന്നും, അതിനർത്ഥം ‘മൈത്രി’ എന്നാണെന്നും അംബേദ്കർ എഴുതിയിട്ടുണ്ട്. സ്നേഹത്തിനും സാഹോദര്യത്തിനും അപ്പുറമുള്ള  ബൗദ്ധ സങ്കൽപ്പമാണ് മൈത്രി. അത് സംരക്ഷിക്കുവാനുള്ള ചരിത്രപരമായ ബാധ്യത നമുക്കുണ്ട്. നീതിയാണ് നമ്മുടെ പ്രശ്നമെങ്കിൽ വിഭാഗങ്ങൾ തമ്മിലുള്ള തുല്യതയല്ല, വിഭാഗങ്ങൾക്ക് അകത്തുള്ള തുല്യതയാണ് നമ്മൾ അഭിസംബോധന ചെയ്യേണ്ട വിഷയം. 

ഓരോ വ്യക്തി നിയമങ്ങളിലും അന്തർലീനമായ അസമത്വത്തെ അതാത് വിഭാഗങ്ങൾക്കകത്തു നിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുണ്ടാവുകയും വേണം. സർള മുഗ്ദ കേസിൽ സുപ്രീംകോടതി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. വിശ്വാസസ്വാതന്ത്ര്യം നമ്മുടെ സംസ്കാരത്തിൻ്റെ കാതലാണ്. അതിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ സാമൂഹിക വ്യവസ്ഥയെ ഉലച്ചേക്കാം. എന്നാലും മനുഷ്യാവകാശങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന മതാചാരങ്ങളും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളും സ്വയം നിർണയ അവകാശമല്ല മറിച്ച് അടിച്ചമർത്തലാണ്.”

ഈയൊരു വികാരം കൊണ്ട് ഓരോ വ്യക്തി നിയമങ്ങൾക്കകത്തും പരിഷ്കരണത്തിനുള്ള സാധ്യതകൾ ഉണ്ട്.  മുസ്ലിം നിയമം ഭേദഗതി ചെയ്തു മുസ്ലിം പിന്തുടർച്ച അവകാശം ക്രോഡീകരിച്ച നിയമമാക്കി മാറ്റാം. സ്ത്രീക്കും പുരുഷനും തുല്യ അവകാശം ലഭിക്കുന്ന തരത്തിലാക്കാം. നിക്കാഹ് നാമയിൽ തന്നെ ബഹുഭാര്യത്വം ഒരു ക്രിമിനൽ കുറ്റമാണ് എന്ന് രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശവുമുണ്ട്. ക്രിസ്ത്യൻ നിയമത്തിൽ വിവാഹമോചനത്തിന് എടുക്കുന്ന ദീർഘമായ കാലവിളംബം നീക്കം ചെയ്യണം. മതത്തിന് പുറത്ത് വിവാഹിതയാകുന്ന സ്ത്രീക്ക് ഭ്രഷ്ട് കൽപ്പിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പാഴ്സി നിയമം ഒഴിവാക്കേണ്ടതാണ്. അങ്ങനെ അതാത് സമുദായങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സാവധാനത്തിൽ  നീതിപൂർവമല്ലാത്ത നിയമങ്ങളെ പരിഷ്കരിക്കാൻ സാധിക്കും.   ഏകതാനതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്വര രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന തരത്തിലാവരുത് എന്ന് മാത്രം.

 ഇരുപത്തിയൊന്നാം ലോ കമ്മീഷൻ, പ്രശ്നത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കണം എന്ന് പറയുമ്പോഴും അത്  സമൂഹത്തിലെ അവശവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആകരുത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതും ആകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ അനാവശ്യവും അനഭിലഷണീയവുമായ ഏക സിവിൽ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെ കുറിച്ചാണ് കമ്മീഷൻ പ്രതിപാദിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വ്യത്യാസങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകൾ നിലനിൽക്കുന്നത് വിവേചനത്തിന്റെ തെളിവല്ല മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവർത്തികമാകുന്നു എന്നതിന്റെ സൂചകമാണ്.”

എന്നാൽ നമ്മുടെ പൊതു ചർച്ചകളിൽ ഈ ആശയങ്ങൾ ഉയർന്നു വരാറില്ല. സുപ്രീംകോടതി പോലും മറ്റൊരു വിഷയത്തിലും കാണിച്ചിട്ടില്ലാത്ത ആവേശത്തോടെ പൊതു സിവിൽ കോഡ്  ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. പൊതുസമൂഹത്തിൽ  ഇതെന്തോ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് എന്ന ധാരണയാണ് വ്യാപകമായിട്ടുള്ളത്. മുസ്ലിം മത സംഘടനകളും വ്യക്തിനിയമ ബോർഡും വിഷയത്തിൽ കാണിക്കുന്ന അമിതാവേശം ഈ പൊതുബോധത്തിന് ബലം പകരുന്നു. അതിനൊക്കെയപ്പുറം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

ഇരുപത്തിരണ്ടാം ലോ കമ്മീഷൻ, ഏക സിവിൽ കോഡിനെ കുറിച്ച് വീണ്ടും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷേ ഈ കമ്മീഷന്റെ നിലപാടുകൾ വ്യത്യസ്തമായിരിക്കാം. മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് അശ്വതിയാണ് പുതിയ ലോ കമ്മീഷന് നേതൃത്വം നൽകുന്നത്. കർണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള വിധി ഇദ്ദേഹത്തിന്റെതായിരുന്നു.

കമ്മീഷൻ എന്തുതന്നെ പറഞ്ഞാലും, തുല്യനീതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ  സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ, ഓരോരോ വിശ്വാസ സമൂഹത്തിനകത്തും സാംസ്കാരിക വിഭാഗങ്ങൾക്കകത്തും തുല്യനീതി ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങൾ നടത്തുകയാണ് അഭികാമ്യം. 

രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനും മറുപടി ഏകീകൃത സിവിൽകോഡല്ല. ഒരു രാജ്യം ഒരു നിയമം എന്നതാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം എങ്കിൽ, ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു. ഒരു നിയമമല്ല എന്ന് മാത്രമല്ല, ഓരോ സംസ്ഥാനങ്ങൾക്കും ഓരോ ഭരണഘടന തന്നെയുണ്ടവിടെ. മത രാഷ്ട്രങ്ങളിൽ പോലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടേതായ വ്യക്തി നിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ചു കൊടുക്കാറുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ഉദാഹരണം. എല്ലാ നിയമങ്ങളിലും കടന്നു വരേണ്ട ചില പൊതു തത്വങ്ങൾ ബാധകമാക്കുക എന്നതല്ലാതെ എല്ലാ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണം എന്ന് പറയുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. അത്തരം ഇടപെടലുകൾ രാജ്യത്തിൻ്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാനാണ് ഉപകരിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിർമ്മാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്രദർശനം നെഞ്ചേറ്റുന്നവർ, ഹിറ്റ്ലർ ഇന്ത്യക്കാർക്ക് അനുകരണീയമായ മാതൃകയാണ് എന്ന് പ്രസ്താവിച്ചവർ, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവർ, സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുമ്പോൾ, ദേശത്തെയും അതിൻ്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്നേഹിക്കുന്ന സാധാരണ മനുഷ്യർ ആശങ്കാകുലരാവുന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകൾ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് രാജ്യനന്മയ്ക്ക് ഭൂഷണമാവുകയില്ല.

published in Madhyamam Daily on 01/07/2023

ഗവർണർ ജനാധിപത്യത്തെ മാനിക്കണം

ചരിത്രത്തിൽ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു നടപടിയിലൂടെ, തമിഴ്നാട് ഗവർണർ, മുഖ്യമന്ത്രിയുടെ മന്ത്രിസഭയുടെയോ ശുപാർശ കൂടാതെ തന്നെ, മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു.   ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, അത് ശരിവയ്ക്കും   വിധം തമിഴ്നാട് ഗവർണർ ടി എൻ രവി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  സമാന ചെയ്തികൾ ഉണ്ടാകുന്നത് ഇതാദ്യമല്ല.

നേരത്തെ, രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ ശിക്ഷ ഇളവ് ഇളവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നിർദ്ദേശം വെച്ച്   താമസിപ്പിച്ച അദ്ദേഹത്തിൻറെ നടപടി വിവാദമായിരുന്നു. നിശ്ചയമായും ഇതും ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കുന്ന നിലപാടല്ല. ഗവർണറുടെ പ്രീതി ഉള്ളടത്തോളം കാലം മാത്രമേ ഒരാൾക്ക് മന്ത്രിസഭയിൽ തുടരാൻ കഴിയുള്ളൂ എന്ന വാദം നിലനിൽക്കുന്നതല്ല.

ഗവർണറുടെ ‘പ്രീതി’

ഭരണഘടനയുടെ അനുച്ഛേദം 163(1) അനുസരിച്ച് ഗവർണർ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് എടുക്കേണ്ട തീരുമാനങ്ങളിൽ ഒഴികെയുള്ള കാര്യങ്ങളിലാണ് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കേണ്ടത്. 163(2) അനുസരിച്ച് ഗവർണറുടെ വിവേചനാധികാര പ്രകാരമുള്ള തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ പാടില്ല. അതുകൊണ്ട് ഗവർണറുടെ പ്രീതി ഉള്ളടത്തോളം കാലം മാത്രമേ മന്ത്രിമാർക്ക് അധികാരത്തിൽ തുടരാൻ കഴിയുകയുള്ളൂ എന്നൊരു വാദം പലപ്പോഴും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കൾ ഉയർത്താറുണ്ട്. ഈ വാദം ഭരണഘടനാ ധാർമികതയേയും നമ്മുടെ ജനാധിപത്യത്തിന്റെ വികാസ ചരിത്രത്തേയും നിഷേധിക്കുന്നതാണ്.

‘പ്രീതി തത്വം’ കൊളോണിയൽ ഇംഗ്ലണ്ടിൽ ഉദ്ഭവിച്ചതാണ്. ഇംഗ്ലീഷ് രാജ്ഞിയുടെ കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥനും രാജ്ഞിയുടെ ‘പ്രീതി’ ഉള്ളടത്തോളം കാലം മാത്രമേ ആ സ്ഥാനത്ത് തുടരാൻ കഴിയുകയുള്ളൂ. ഒരാൾക്ക് ഒരു പദവി വഹിക്കുവാൻ യോഗ്യതയില്ല എന്ന് രാജ്ഞിക്ക് തോന്നുന്നുവോ, അന്ന് അയാളെ പിരിച്ചുവിടാൻ കഴിയും. അതിന് പ്രത്യേകിച്ച് കാരണമൊന്നും പറയേണ്ടതില്ല. “രാജാവിന് ഒരിക്കലും തെറ്റ് പറ്റില്ല” എന്നാൽ സങ്കല്പത്തിൽ നിന്നുമാണ് ഇത് വരുന്നത്. എന്നാൽ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അതിനു പ്രസക്തിയൊന്നുമില്ല. അനുഛേദം 310-ൽ, “ഭരണഘടനാപരമായി നിഷ്കർഷിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിൽ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രപതിയും സംസ്ഥാന സർക്കാർ ജീവനക്കാർ ഗവർണറുടെയും പ്രീതി ഉള്ളടത്തോളം കാലമാണ് ജോലിയിൽ ഉണ്ടായിരിക്കുക” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ജീവനക്കാർക്ക് അനുച്ഛേദം 311-ന്റെ സംരക്ഷണമുണ്ട്. അതനുസരിച്ച് മാത്രമേ ഒരാളെ പുറത്താക്കാൻ കഴിയൂ. രാഷ്ട്രപതിക്കോ ഗവർണർക്കോ അനിയന്ത്രിതമായ അധികാരം ഇല്ല എന്ന് സാരം. ഉദ്യോഗസ്ഥർക്ക് പോലുമുള്ള സംരക്ഷണം ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിമാർക്ക് ഇല്ല എന്നത് ജനാധിപത്യത്തിൽ അംഗീകരിക്കാവുന്ന കാര്യമല്ല. ഗവർണറുടെ തോന്നിയവാസത്തെ വിവേചനിധികാരം എന്ന വിശുദ്ധ പശുവിനെക്കൊണ്ടു രക്ഷിച്ചെടുക്കാൻ കഴിയില്ല

 ഗവർണറുടെ വിവേചനാധികാരം

അനുഛേദം 163-ൽ  മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഗവർണറുടെ ‘വിവേചനാധികാരം’ കടന്നു വരുന്നത്. “ഭരണഘടനാപരമായി സ്വന്തം വിവേചന അധികാരം ഉപയോഗിക്കേണ്ടി വരാത്ത വിഷയങ്ങളിലെല്ലാം, ഗവർണറെ സഹായിക്കുവാനും ഉപദേശങ്ങൾ നൽകുവാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം” എന്നാണ് അനുച്ഛേദം നിർദ്ദേശിക്കുന്നത്.  

ഇവിടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൽ ഗവർണറുടെ കടമ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്നും പ്രകടമായ വ്യത്യാസം ഇന്ത്യൻ ഭരണഘടനയിൽ നമുക്ക് കാണാൻ കഴിയും. ആക്ടിലെ സെക്ഷൻ 50-ൽ ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് കാണാം. എന്നാല്‍ 

 ഭരണഘടനയില്‍ ആ  പ്രയോഗമില്ല. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.

ഭരണഘടനാ നിര്‍മാണ സഭയില്‍   അംബേദ്കർ ഇത് വ്യക്തമാക്കിയതിങ്ങനെയാണ്: “അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, കരട് ഭരണഘടനയിലെ  143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും, വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും, അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്”.

 സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് സർക്കാരിയാ കമ്മീഷൻ റിപ്പോര്‍ട്ടും പറയുന്നു. വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘required’ എന്ന വാക്ക് ഉള്ളതുകൊണ്ട് തന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നാണ് കമ്മീഷന്റെ വിശദീകരണം.

2016-ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി.  ആ കേസിൽ, സുപ്രീംകോടതി ഗവർണറുടെ വിവേചന അധികാരം സംബന്ധിച്ച്, വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്:

” യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അതു മാറ്റി വയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്ക് ഉള്ളു. ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്… …അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ.” കോടതി വിധിച്ചു. 

അതായത്, ഭരണഘടനയും സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങളും പരിശോധിച്ചാൽ, മന്ത്രിസഭയുടെ നിർദ്ദേശങ്ങൾക്കപ്പുറം എന്തെങ്കിലും അധികാരം പ്രയോഗിക്കുന്നതിനുള്ള ഭരണഘടനാപരമായ യാതൊരു അവകാശവും ഗവർണർമാർക്കില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തമിഴ്നാട് ടി എൻ രവിയുടെ നടപടി ജനാധിപത്യത്തെ അവഹേളിക്കുന്നതാണ്. 

എന്തുകൊണ്ടാണ് ഗവർണർമാർക്ക് ഇങ്ങനെ പെരുമാറേണ്ടി വരുന്നത്? ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളു എന്നതാണ് സത്യം.

സിവില്‍ സര്‍വീസുകാരെ നീക്കം ചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണമെന്നാകില്‍, ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു. പലപ്പോഴും കേന്ദ്രത്തിൽ പുതിയ ഗവൺമെന്റുകൾ അധികാരത്തിൽ വരുമ്പോൾ ഗവർണർമാരുടെ കൂട്ട  പിരിച്ചുവിടലും പുതിയ നിയമനവും എല്ലാം ഉണ്ടാവുന്നത് അതുകൊണ്ടാണ്.

അതേ കാരണം കൊണ്ടാണ് കൃത്യമായി നിർവചിച്ചിട്ടില്ലാത്ത ചില അധികാരങ്ങൾ ഉണ്ടെന്ന ധാരണയിൽ ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ തയ്യാറാവുന്നത്.

ടെക്നോ ഏകാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കുക.

കോവിഡ് പ്രതിരോധ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കോവിൻ ഡാറ്റ ബേസിൽ നിന്നും വിവരങ്ങൾ ചോർന്നിരിക്കുന്നു എന്ന വാർത്ത വിവരസുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ‘ഗ്ലോബൽ ഡിപി ഐ’  ഉച്ചകോടി സംഘടിപ്പിക്കുന്ന സമയത്തുതന്നെ ഈ വാർത്ത പുറത്തുവന്നത് രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.  ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രചുര പ്രചാരം നൽകിയ  ‘യുപി ഐ’, ഗവൺമെന്റിന്റെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘ജെം’,  പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കിയ ‘കോവിൻ പ്ലാറ്റ്ഫോം’, കോവിഡ്  കാലത്തെ കോൺടാക്ട് ട്രേസിംഗ്  ആപ്ലിക്കേഷൻ ആയിരുന്ന ‘ആരോഗ്യസേതു’,  എന്തിനും ഏതിനും ഉപയോഗിക്കാവുന്ന ‘ആധാർ’ അങ്ങനെ നിരവധി ഡിജിറ്റൽ സങ്കേതങ്ങൾ ചേർന്ന ‘ഇന്ത്യ സ്റ്റാക്ക്’  ആണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI). സകല സാമൂഹിക വ്യവഹാരങ്ങളുടെയും  വിവരശേഖര- വിനിമയ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഈ ഡിജിറ്റൽ ഇക്കോ സിസ്റ്റം രാജ്യത്ത് വിവരസുരക്ഷ-സ്വകാര്യതാസംരക്ഷണ ചട്ടക്കൂടുകളുടെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജി20 ഉച്ചകോടിയോടനുബന്ധിച്ച്, അതിനൂതന വിവരസാങ്കേതിക സങ്കേതങ്ങളുടെ തലസ്ഥാനമായി സ്വയം ഉയർത്തി കാണിക്കുവാൻ ശ്രമിക്കുമ്പോഴും, ജനങ്ങളുടെ വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയിൽ നിലവിലില്ല എന്നത് ദൗർഭാഗ്യകരമാണ്.

‘കോവിൻ’ വിവര ചോർച്ച 

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വാക്സിനേഷൻ വിവരങ്ങളും തിരിച്ചറിയൽ രേഖകളും ഉൾപ്പെടുന്ന ഡാറ്റ ബേസ് ചോർന്നിരിക്കുന്നു എന്നാണ് വാർത്ത. ചില ടെലഗ്രാം ഗ്രൂപ്പുകളിൽ കോവിഡ് വാക്സിൻ സ്വീകരിച്ച മുഴുവൻ പേരുടെയും പേരും ജനനതീയതിയും തിരിച്ചറിയൽ രേഖയുടെ നമ്പറും ഉൾപ്പെടെയുള്ള സകല വിവരങ്ങളും ലഭ്യമാണ് എന്ന് റിപ്പോർട്ട് ചെയ്തത് മലയാളം ന്യൂസ് പോർട്ടലായ ‘ദ ഫോർത്ത്’ ആണ്. തുടർന്ന് രാജ്യത്തെ പല പ്രമുഖരുടെയും സ്വകാര്യ വിവരങ്ങൾ ടെലഗ്രാമിൽ ലഭ്യമാണ് എന്ന് നിരവധി ദേശീയ വാർത്താമാധ്യമങ്ങളും സ്ഥിരീകരിച്ചു. 

വിവിധ ആധാർ നമ്പറുകൾ ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചിലുകളിൽ കൗതുകകരമായ, എന്നാൽ വിവരസുരക്ഷയെ കുറിച്ച് വലിയ ആശങ്കകളുയർത്തുന്ന കാര്യങ്ങളാണ് അനാവൃതമാകുന്നത്. നേരത്തെ കണ്ടെത്തുകയും, വാർത്തയായപ്പോൾ ഡീ-ആക്ടിവേറ്റ് ചെയ്യുകയും ചെയ്ത ‘ഹനുമാന്റെ’യും, ‘മാമ്പഴ’ത്തിന്റെയും, പാക്കിസ്ഥാൻ ചാരന്റെയും ഒക്കെ ആധാർ നമ്പർ ഉപയോഗിച്ച് വാക്‌സിൻ എടുത്തവർ ഉണ്ട്! ഒരിക്കൽ, സ്വന്തം ആധാർ നമ്പർ ട്വീറ്റ് ചെയ്‌ത് വിവാദം സൃഷ്ടിച്ച   യു ഐ ഡി എ ഐ മുൻ-മേധാവി ആർ.എസ്. ശർമ്മ, ഇത്തവണ പക്ഷേ വാക്‌സിൻ എടുക്കാൻ നേരം ആധാർ കൊടുത്തില്ല, പാസ്പോർട്ട് ആണ് ഹാജരാക്കിയത്! എന്നാൽ അദ്ദേഹത്തിൻ്റെ ആധാർ നമ്പറിൽ മറ്റാരോ വാക്‌സിൻ എടുത്തിട്ടുണ്ട് എന്നും കാണുന്നു.

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിവര സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. പേരും ആധാറും ജനനത്തീയതിയും മൊബൈൽ നമ്പറും ഒക്കെ പരസ്യമാകുന്നത് സാമ്പത്തിക സുരക്ഷിതത്വത്തെ വരെ ബാധിക്കുന്നതാണ്. 

വിവരങ്ങൾ ചോരുന്നത് ഇതാദ്യമല്ല

ഇന്ത്യയിൽ വൻതോതിലുള്ള വിവരചോരണത്തിന്റെ വാർത്തകൾ വരുന്നത് ഇതാദ്യമായല്ല. 2018-ൽ, ആധാർ വിവരങ്ങൾ 500 രൂപയ്ക്ക് മാർക്കറ്റിൽ ലഭ്യമാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ‘ദ ട്രിബ്യൂൺ’ പുറത്ത് വിട്ടിരുന്നു. ഇക്കാര്യം 2019-ൽ വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്ക് റിപ്പോർട്ടിലും സ്ഥാനം നേടിയിരുന്നു. ആധാർ വെരിഫിക്കേഷൻ സുരക്ഷിതമല്ലെന്നും തങ്ങളുടെ ആധാർ ഓപ്പറേറ്ററുടെ ബയോമെട്രിക്ക് വിവരങ്ങൾ ലീക്ക് ആവുകയും, അത് പലയിടങ്ങളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്നുവെന്നും എസ്.ബി.ഐ. 2018-ൽ പരാതിപ്പെട്ടിരുന്നു. 

2019-ൽ, ടി ഡി പി- യുടെ തെരഞ്ഞെടുപ്പ് ആപ്പ് ആയ ‘സേവാ മിത്ര’ വഴി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ 7.82 കോടി പൗരരുടെ ആധാർ വിവരങ്ങളും വിവിധ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങളും  ഐ.ടി. ഗ്രിഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വോട്ടർ പ്രൊഫൈലിംഗിന് വേണ്ടി ഉപയോഗിച്ചെന്ന വാർത്ത വന്നു. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. എയർടെൽ പേയ്‌മെന്റ് ബാങ്ക് സംബന്ധിച്ചും സമാനമായ വിവാദം ഉണ്ടായിരുന്നു.

2020-ൽ, ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ. റിവ്യൂ ടീം ആയ ‘വി.പി.എൻ.മെന്റർ’ ഭീം_യു.പി.ഐ പേയ്‌മെന്റ് സംവിധാനത്തിൽ വൻ ഡാറ്റാ ലീക്കേജ് കണ്ടെത്തി.  2020-ലും 22-ലും 23-ലും ‘റെയിൽ യാത്രി’ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുണ്ട്. 2022-ൽ ഇ പി എഫ് ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു. എ.ഐ.ഐ.എം.എസ്. ഡാറ്റാബേസും ഭേദിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവരസുരക്ഷാസംവിധാനത്തെ ക്കുറിച്ച് ആശങ്കകളുയർത്തുന്ന നിരവധി സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. 

ഡാറ്റാ ലീക്കുകൾ ഉയർത്തുന്ന ആശങ്കകൾ

നിരീക്ഷണ മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ ഉയർത്തുന്ന ഭീഷണി ചെറുതല്ല. അതു ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പുറമെയാണ് വിവിധ തട്ടിപ്പുകൾക്കുള്ള സാധ്യതകൾ. ഉദാഹരണത്തിന് യുപിഐ വിവരങ്ങൾ ചോരുന്നത്, ക്രിമിനൽ ഹാക്കർമാരുടെ കൈയ്യിൽ  ഒരു ബാങ്കിന്റെ  വിവരശേഖരം മുഴുവൻ ലഭിക്കുന്നതിന് സമാനമായ പ്രശ്നങ്ങളാണ്  സൃഷ്ടിക്കുന്നത്. ചില അപകടങ്ങൾ ലഘുവായി വിവരിക്കാം:

1. വ്യക്തിത്വ അപഹരണം (Identity Theft): ഇതിൽ ലഭ്യമായ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാം, ഇടപാടുകൾ നടത്താം, കമ്പനി രജിസ്റ്റർ ചെയ്യാം, നിയമവിരുദ്ധമായ സാധനങ്ങൾ വാങ്ങാം, കുറ്റകൃത്യങ്ങൾ ചെയ്യാം. 

2. നികുതി തട്ടിപ്പുകൾ: മറ്റൊരാളുടെ നികുതി വിവരങ്ങൾ ഉപയോഗിച്ച്, തെറ്റായ കണക്കുകൾ സമർപ്പിക്കാം. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിച്ച് അതുപയോഗിച്ച് ഷെൽ കമ്പനികൾ തുടങ്ങി 3000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി ഗവൺമെൻറ് ഏജൻസികൾ കണ്ടെത്തിയിരുന്നു.

3. മോഷണം: ഭീം വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം കൈവശപ്പെടുത്താനും കഴിഞ്ഞേക്കാം.

4. വ്യാപാരികളുടെയും സുഹൃത്തുക്കളുടെയും ഐ.ഡി. കൾക്ക് സമാനമായ ഐ.ഡി.കളും മറ്റും ഉണ്ടാക്കുക വഴി ആപ്പുകൾ മുഖേന പണം തട്ടാനുള്ള സാധ്യതയുണ്ട്. 

ചില യുപിഐ അഡ്രസ്സുകളിലേക്ക് പണമിടപാടുകൾ നടത്തിയതിന്റെ ഫലമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം വിവാദമായതും ഓർക്കുമല്ലോ. 

ആധാർ വിവരങ്ങളിൽ ഉണ്ടാകുന്ന ചോർച്ച ഇതിലും ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കാരണം ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളും, എടിഎം കാർഡും അതിൻ്റെ പിന്നും എന്നപോലെയാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകൾക്ക് ഉൾപ്പെടെ ആധാറും വിരലടയാളവും മതിയാകും. വിരലടയാളം മറച്ചുവെക്കാൻ കഴിയുന്ന ഒരു പാസ്സ്‌വേർഡ് അല്ല. നാം സ്പർശിക്കുന്ന ഇടങ്ങളിൽനിന്ന്, ഫോട്ടോഗ്രാഫുകളിൽ നിന്ന്, ഒക്കെ അത് പുനർനിർമ്മിക്കാൻ കഴിയും. മാത്രമല്ല ഫിലിമുകളിലോ സിലിക്കൺ കൊണ്ടോ കൃത്രിമമായി ഉണ്ടാക്കി സ്കാനറുകളെ മറികടക്കാനും സാധിക്കും. മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയെടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്. ജീവിതത്തിന്റെ സർവ്വ മേഖലകളുടെയും ഒറ്റ താക്കോലായി പ്രവർത്തിക്കുന്ന ഈ വിവരം മോഷ്ടിക്കപ്പെട്ടാൽ അത് മനുഷ്യൻ്റെ സിവിൽ ഡെത്തിന് തുല്യമാണ്.

ഗവൺമെന്റിന്റെ പ്രതികരണം

വിവരസുരക്ഷയിലെ പാളിച്ചകളെക്കുറിച്ച് ഓരോ വാർത്തകൾ വരുമ്പോഴും ഗവൺമെന്റിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്ത പത്രലേഖകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ കേസെടുക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ കോവിൻ ബ്രീച്ച് ഉണ്ടായപ്പോഴും പതിവ് തെറ്റിയില്ല.

ഏതാനും മാസങ്ങൾക്കു മുൻപ് തന്നെ ഈ വിവരങ്ങൾ ഡാർക്ക് നെറ്റിൽ ലഭ്യമാണ് എന്ന് വാർത്ത വന്നിരുന്നു.  അന്നും ഗവൺമെൻ്റത് നിഷേധിച്ചു. ഇപ്പോൾ പറയുന്നത് കോവിൻ വിവരങ്ങൾ ചോർന്നിട്ടില്ല എന്നും ഗവൺമെന്റിന്റെ പ്രതിരോധ വാക്സിൻ വിവരശേഖരണ സംവിധാനം പൂർണ്ണ സുരക്ഷ ഉറപ്പു നൽകുന്നുണ്ട് എന്നുമാണ്. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ, ‘ഇപ്പോൾ ലഭ്യമെന്ന് പറയുന്ന വിവരങ്ങൾ നേരത്തെ മോഷ്ടിച്ച വിവരങ്ങളാണെ’ന്നും നിലവിൽ ഡാറ്റ ബേസിന് ഒന്നും സംഭവിച്ചിട്ടില്ല എന്നും പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രതികരണങ്ങൾ  അല്ലാതെ, വിവരചോരണത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ ഫലം എന്തെന്ന് പൊതുസമൂഹത്തോട് ഗവൺമെൻറ് വിശദീകരിക്കുന്ന പതിവില്ല. സി ഇ ആർ ടി-യുടെ പരിശോധന റിപ്പോർട്ടുകളും വെളിച്ചം കാണാറില്ല. ഇതെല്ലാം നമ്മുടെ ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്റെ വിശ്വാസത കുറയ്ക്കുന്ന കാര്യങ്ങളാണ്.

ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്വബോധമുള്ള ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രാഥമികമായി ഇത്തരത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുക. എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നൊക്കെ ഉള്ള അന്വേഷണം പിന്നീടാകാം. അടിയന്തരമായി, ഡാറ്റാ ലീക്കായ ആളുകൾ ഇനി എന്ത് മുൻകരുതലുകളാണ് എടുക്കേണ്ടത്, എങ്ങനെയാണ് ഇതിൻ്റെ ദോഷഫലങ്ങൾ ലഘൂകരിക്കാൻ കഴിയുക, എന്നൊക്കെ ജനങ്ങളെ ബോധവൽക്കരിക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ ഈ ദിശയിൽ ഉള്ള യാതൊരു നടപടിയും ഗവൺമെന്റുകൾ സ്വീകരിച്ചു പോരുന്നതായി കാണുന്നില്ല. .

വിവരസുരക്ഷാ നിയമം

ആധാർ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ രാജ്യത്ത് സ്വകാര്യത ഒരു മൗലികാവകാശമല്ല എന്ന ഞെട്ടിപ്പിക്കുന്ന വാദമുയർത്തിയ ഗവൺമെൻ്റാണ് നമ്മുടേത്. എന്നാൽ 2017-ൽ, സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഒരേ സ്വരത്തിൽ സ്വകാര്യത മൗലികാവകാശമാണ് എന്ന് വിധിയെഴുതി. പൗരന്റെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ഋണാത്മകവും ധനാത്മകവുമായ കടമ ഗവൺമെന്റിനുണ്ട് എന്ന് കോടതി പ്രഖ്യാപിച്ചു. അതിനായി നിയമനിർമാണം വേണമെന്ന നിർദ്ദേശവും വന്നു. തുടർന്ന് ഗവൺമെൻ്റ് മുൻ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് എസ്.എൻ. കൃഷ്ണയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അതിൻ്റെ റിപ്പോർട്ടും വിവരസുരക്ഷാ നിയമത്തിൻ്റെ കരടും ഗവൺമെൻ്റിനു സമർപ്പിച്ചു. ആധാർ കേസിന്റെ വാദങ്ങൾ നടക്കുന്ന വേളയിൽ, പ്രസ്തുത നിയമനിർമാണം ഉടൻ നടത്തുമെന്ന ഉറപ്പ് ഗവൺമെൻ്റ് സുപ്രീംകോടതിയിൽ നൽകിയിരുന്നെങ്കിലും, രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞാണ് ഒരു ബില്ല്  അവതരിപ്പിക്കുന്നത്. പ്രസ്തുത ബില്ല് പാർലമെന്റിന്റെ ജോയിൻറ് കമ്മറ്റിയുടെ പരിഗണനയിലിരിക്കെ സർക്കാർ പിൻവലിച്ചു. 

ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോർട്ട് തന്നെ പട്ടുസ്വാമി കേസിലെ സുപ്രീംകോടതി വിധിയുടെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. പാർലമെൻറിൽ ബില്ല് അവതരിപ്പിച്ചപ്പോൾ വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത സമീപനമാണ് ഗവൺമെന്റിനുള്ളത് എന്നത് പൊതുസമൂഹത്തിന് പൂർണ്ണമായും ബോധ്യപ്പെട്ടു. സ്വകാര്യതാ സംരക്ഷണത്തിന്റെ പേരിൽ, പലതരത്തിലും സ്വകാര്യതാ ലംഘനങ്ങൾക്ക് നിയമസാധുത നൽകുകയാണ് ഗവൺമെൻറ് ആ ബില്ലിലൂടെ ചെയ്തത്. യൂറോപ്യൻ യൂണിയൻ ഒക്കെ പിന്തുടരുന്ന ജി.ഡി.പി.ആർ. ഗൈഡ്ലൈൻസിനോടടുത്തു വരുന്ന സംരക്ഷണം ഇല്ല എന്നു മാത്രമല്ല, പലയിടങ്ങളിലും ചൂഷണങ്ങൾക്കുള്ള വാതിലുകൾ തുറന്നിടുന്നുമുണ്ടായിരുന്നു ബില്ലിൽ.

പ്രാഥമികമായും വിവരങ്ങളുടെ ഉടമ വ്യക്തിയാണ് എന്ന് ബില്ലിൽ അംഗീകരിക്കുന്നില്ല.

ഒരാൾക്ക് തന്നിൽ നിന്നും ശേഖരിച്ച സ്വന്തം വിവരങ്ങൾ പൂർണമായും ലഭിക്കുന്നതിനുള്ള അവകാശമില്ല.  വിവരങ്ങൾ തിരുത്തുവാനുള്ള അവകാശമുണ്ടെങ്കിലും അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സർവീസ് പ്രൊവൈഡറിന് അതു നിഷേധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ട്. ഡാറ്റ പോർട്ടബിലിറ്റി സാധ്യമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ‘ട്രേഡ് സീക്രട്ട്’ എന്നു പറഞ്ഞു പോർട്ടബിലിറ്റി അനുവദിക്കാതിരിക്കാം. നമ്മുടെ വ്യക്തി വിവരങ്ങൾ വച്ച് എന്തു ട്രേഡ് സീക്രട്ട് ആണ് കമ്പനികൾക്ക് ഉണ്ടാകുക? അതുപോലെതന്നെ വിസ്മരിക്കപ്പെടാനുള്ള അവകാശം (right to forget ) ഉണ്ട്. പക്ഷെ അത് വേണോ വേണ്ടയോ എന്ന് അഡ്ജഡുക്കേറ്റിങ് ഓഫീസർ തീരുമാനിക്കും; വ്യക്തിയ്ക്ക് തീരുമാനിക്കാനാകില്ല.

വിവരങ്ങൾ മായ്ച്ചു കളയാനുള്ള അവകാശവും ഇല്ല.

വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിന് ‘അറിവോടെയുള്ള സമ്മതം’ വേണം എന്ന് ബില്ലിൽ പറയുന്നുവെങ്കിലും ഗവണ്മെന്റിന്റെ ‘എല്ലാ ‘ പ്രവർത്തനങ്ങളെയും ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഗവണ്മെന്റിന് നമ്മുടെ വ്യക്തി വിവരങ്ങൾ നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ എന്തിനു വേണ്ടിയും ഉപയോഗിക്കാം എന്നു സാരം. ബില്ലനുസരിച്ച് നിയമ ലംഘനങ്ങൾക്കെതിരെ വ്യക്തികൾക്ക് കോടതിയെ നേരിട്ട് സമീപിക്കാനാകില്ല, വിവര സംരക്ഷണ അതോറിറ്റി നേരിട്ട് പറയണം. ഡിജിറ്റൽ എക്കോണമി, സേവനങ്ങൾ എന്നിങ്ങനെ ധാരാളം ഇളവുകളുമുണ്ട്. പ്രധാനമായും ആധാർ പദ്ധതിയെ സംരക്ഷിക്കുന്നതിനുവേണ്ടി വരുത്തിയിരിക്കുന്ന വിട്ടുവീഴ്ചകൾ വിവരസംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ ബലികൊടുക്കുന്നു.

മറ്റൊരു പ്രധാന പ്രശ്നം ഡാറ്റ ലോക്കലൈസേഷനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു. വ്യക്തി വിവരങ്ങൾ, സെൻസിറ്റീവ് വിവരങ്ങൾ, ക്രിട്ടിക്കൽ വിവരങ്ങൾ എന്ന് മൂന്നുതരത്തിൽ വിവരങ്ങളെ വർഗ്ഗീകരിച്ചു. സെൻസിറ്റീവ് വിവരങ്ങളും ക്രിട്ടിക്കൽ വിവരങ്ങളും ഇന്ത്യയ്ക്കകത്തു തന്നെ ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ് എന്ന നിബന്ധന വച്ചു. ഗൂഗിളും ട്വിറ്ററും പോലുള്ള ആഗോള കമ്പനികൾ വരെ ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ രംഗത്ത് വന്നു. കാരണം ഇവരുടെ വിവരശേഖരങ്ങൾ എല്ലാം രാജ്യത്തിന് പുറത്തുള്ള വിവരസംഭരണ സംവിധാനങ്ങളിൽ  ആയിരിക്കുമല്ലോ. അതിനു സമാനമായ സംവിധാനം ഇന്ത്യയ്ക്കകത്തും ഒരുക്കണമെന്ന് വന്നാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. പ്രവർത്തനങ്ങളിൽ അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുകയും ചെയ്യും. അവരതിനു തയ്യാറാകാതിരുന്നാൽ ഇത്തരം സേവനങ്ങൾ ഇന്ത്യക്കാർക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. വിവരശേഖരങ്ങൾ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കുന്നത് വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും എന്നാണ് വാദം.  വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെങ്കിൽ, വിവരസംഭരണത്തിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്ന സങ്കേതങ്ങൾ ഒരുക്കുകയാണ് വേണ്ടത്. അതിനവ ഏത് പ്രദേശത്ത് ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു എന്നത് ഒരു വിഷയമല്ല. വ്യക്തി വിവരങ്ങളുടെ ദുരുപയോഗം തടയുകയാണ് ഉദ്ദേശ്യമെങ്കിൽ കൂടുതൽ കർശനമായ വിവരസംരക്ഷണ സ്വകാര്യത ചട്ടക്കൂടുകൾ ഉള്ള പ്രദേശത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. അങ്ങനെ വരുമ്പോൾ ജിഡിപിആർ മാനദണ്ഡങ്ങൾ നിർബന്ധമായ യൂറോപ്യൻ രാജ്യങ്ങളാണ് ഏറ്റവും ഉപഭോക്താക്കൾക്ക് ഗുണകരം. എന്നാൽ ഗവൺമെന്റിന് എപ്പോഴും അങ്ങനെ ആവണമെന്നില്ല. ഇന്ത്യൻ ബില്ലിൽ, ഏതൊരു വിവരവും ഏതൊരു സമയത്തും ആവശ്യമെന്ന് കണ്ടാൽ ഗവൺമെൻ്റുകൾക്ക് ലഭ്യമാക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഗവൺമെൻറ് സ്ഥാപനങ്ങളെ നിയമത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശേഖരിക്കുന്ന വിവരങ്ങളുടെ ആനുപാതികത, ശേഖരണ സമയത്ത് പറയുന്ന കാര്യങ്ങൾക്ക് അല്ലാതെ മറ്റുള്ള ആവശ്യങ്ങൾക്കായി ഈ വിവരം ഉപയോഗിക്കരുത് എന്ന വ്യവസ്ഥ, തുടങ്ങിയ അടിസ്ഥാന സ്വകാര്യതാ തത്വങ്ങൾ അതിൻ്റെ ഭാഗമായിരുന്നുമില്ല. ശക്തമായ നിയമ സംവിധാനം നിലവിലുള്ള ഇതര രാജ്യങ്ങളിൽ വിവരങ്ങൾ ഇങ്ങനെ ഉപയോഗിക്കുവാനോ ഗവൺമെന്റുകൾക്ക് ഏതുസമയത്തും ലഭ്യമാകുന്ന തരത്തിൽ സൂക്ഷിക്കുവാനോ സാധിക്കില്ല. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും കൈമാറുന്നതിലും കർശനമായ നിയന്ത്രണങ്ങളാണ് യൂറോപ്യൻ യൂണിയനിലൊക്കെ ഉള്ളത്. ഈ സാഹചര്യത്തിൽ, ഗവൺമെന്റിന് വിവരശേഖരങ്ങൾക്ക് മേലുള്ള അനിയന്ത്രിതമായ അധികാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡേറ്റാ ലോക്കലൈസേഷൻ കൊണ്ടുവരുന്നത് എന്ന വിമർശനം ശക്തമാണ്. 

പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഇത്തരം വിഷയങ്ങൾ പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾ നടത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല. കൂടുതൽ അധികാരങ്ങൾ ഗവൺമെന്റിന് നൽകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. എന്തായാലും പഴയ ബില്ല്, 2022 ഓഗസ്റ്റ് മാസത്തിൽ ഗവൺമെൻറ് പിൻവലിച്ചു.  ഈ മാസം പുതിയ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യതാവിധിക്ക് ശേഷം നാലാമത്തെ ഡ്രാഫ്റ്റാണിത്. ഡേറ്റാ ലോക്കലൈസേഷൻ വേണമെന്ന നിബന്ധന പുതിയ കരടിൽ കാണുന്നില്ലായെന്നത് ആശ്വാസകരമാണ്. എന്നാൽ മറ്റു കാര്യങ്ങളിൽ ബില്ല് കൂടുതൽ അധികാരങ്ങൾ ഗവൺമെന്റിന് നൽകുന്നതാണ് എന്ന വിമർശനം ഉയർന്നുവരുന്നുണ്ട്. വിവരസുരക്ഷാ കമ്മീഷണനെ നയിച്ച ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ തന്നെ നിശിതവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. “എല്ലാ ഗവൺമെൻറ് ഏജൻസികളെയും നിയമങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള വകുപ്പ് ഗവൺമെന്റിന് സ്വേച്ഛാപരമായ അധികാരങ്ങൾ നൽകുന്നതാണ്… ബില്ലിൽ വിഭാവനം ചെയ്തിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി ഗവൺമെന്റിന്റെ കയ്യിലെ ഒരു കളിപ്പാവ മാത്രമായിത്തീരും. സ്വതന്ത്രമായ നിലപാട് എടുക്കുവാൻ സാധിക്കുകയില്ല.” അദ്ദേഹം പറയുന്നു. ഈ വിമർശനങ്ങൾ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ വിവരസുരക്ഷ, സ്വകാര്യത, എന്നീ കാര്യങ്ങളിൽ ഗവൺമെന്റിന്റെ ആത്മാർത്ഥതയില്ലായ്മ വീണ്ടും വെളിച്ചത്തു വരികയാണ്. 

ട്വിറ്ററിന്‍റെ അനുഭവം

ട്വിറ്റർ സി.ഇ.ഒ. ആയിരുന്ന ജാക്ക് ഡോഴ്സി ഈയിടെ നടത്തിയ വെളിപ്പെടുത്തലുകൾ വിവരസാങ്കേതിക വിനിമയരംഗത്ത് ഗവൺമെന്റിന്റെ താൽപര്യങ്ങൾ എവിടെ നിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഭരണകക്ഷിയെയും ഗവൺമെൻറ് നയങ്ങളെയും വിമർശിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ യാതൊരു കാരണവും കാണിക്കാതെ അടച്ചുപൂട്ടാനുള്ള നിരവധി നിർദ്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്നാണ് ജാക്ക് പറഞ്ഞത്. പ്രത്യേകിച്ചും കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഹാൻഡിലുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാനുള്ള ശ്രമമുണ്ടായി. അതിനു വിസമ്മതിച്ചാൽ തങ്ങളുടെ ഓഫീസുകളും ജീവനക്കാരുടെ വീടുകളും റെയ്ഡ് ചെയ്യുമെന്നും കേസിൽ പെടുത്തുമെന്നും ഓഫീസ് പൂട്ടിക്കുമെന്നും ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങളെ പരിപൂർണ്ണമായി തള്ളിക്കളയുകയാണ് ഗവൺമെൻറ് ചെയ്തത്. എന്നാൽ സത്യമതല്ലെന്ന് എല്ലാവർക്കുമറിയാം. ഇതൊക്കെ അക്കാലത്ത്  വർത്താമാധ്യമങ്ങൾ ചർച്ച ചെയ്തതുമാണ്. 2021-ൽ, 250 അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഗവൺമെൻറ് നിർദ്ദേശത്തെ ട്വിറ്റർ എതിർത്തിരുന്നു. ബിജെപി വക്താവിന്റെ ചില പ്രസ്താവനകൾക്കൊപ്പം ‘മാനിപ്പുലേറ്റഡ്’ എന്ന ടാഗ് ചേർക്കുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് കേന്ദ്രമന്ത്രിമാർ തന്നെ പരസ്യമായി ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് നാം കേട്ടു. ട്വിറ്ററിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യുന്നതും നമ്മൾ കണ്ടതാണ്. ഒടുവിൽ, സെൻസർഷിപ്പ് നിർദ്ദേശങ്ങൾ ആനുപാതികമല്ലെന്നും, തങ്ങളുടെ ഉപഭോക്താക്കൾക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നുവെന്നും കാണിച്ച്, ട്വിറ്റർ, കർണാടക ഹൈക്കോടതിയിൽ ഹർജി നൽകുന്ന സാഹചര്യം വരെയുണ്ടായി. അവിടെയും മുൻകൂർ നോട്ടീസുകൾ ഇല്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിൽ നീതിനിഷേധമില്ല എന്ന നിലപാടാണ് ഗവൺമെൻറ് സ്വീകരിച്ചത്. ഇക്കാര്യങ്ങളൊക്കെ പൊതുസമൂഹത്തിനു മുൻപിൽ പരസ്യമായി ഉള്ളപ്പോഴാണ്, ജാക്ക് ഡോൾസി പറഞ്ഞത് മുഴുവൻ കളവാണെന്ന തരത്തിലുള്ള പ്രസ്താവന ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. 

ടെക്നോ ഏകാധിപത്യം

വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിലെ നിഷേധാത്മക സമീപനവും, അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അപകടകരമായ നിലപാടുകളും വൻ-വിവര-വിശകലന സങ്കേതങ്ങളെ സാമൂഹ്യ-ഭരണ രംഗങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജനതയെയും ജനാധിപത്യത്തെയും അപകടകരമായ ദിശയിലേക്കാണ് നയിക്കുക എന്ന കാര്യത്തിൽ സംശയമില്ല. വിവരങ്ങൾക്കു മേലുള്ള അനിയന്ത്രിതമായ അധികാരം ഭാവനാതീതമായ ദുരന്തങ്ങൾക്ക് നിദാ നമാകുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.  നാസി ഭരണകൂടവും ഐ.ബി.എമ്മിന്റെ ഹോളറിത്ത് സാങ്കേതികവിദ്യയും എങ്ങനെയാണ് ഹോളോകോസ്റ്റിന് വേണ്ടി കൈകോർത്തത് എന്ന് നമുക്കറിയാം. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയപ്പോൾ, അവിടുത്തെ ജനങ്ങളെ സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഉള്ള കേന്ദ്രീകൃത വിവരസഞ്ചയം, ഏത് തരത്തിലാണ് രാഷ്ട്രീയ എതിരാളികളെയും മുൻ സേനാംഗങ്ങളെയും, കൃത്യമായി ലക്ഷ്യം വച്ച് വേട്ടയാടാൻ പുതിയ ഭരണകൂടത്തെ സഹായിച്ചത് എന്നും നാം കണ്ടതാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം, എങ്ങനെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുവാനും തെരഞ്ഞെടുപ്പുകളെ അപ്രസക്തമാക്കുവാനും ഉതകുന്ന തരത്തിൽ ദുരുപയോഗം ചെയ്യുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് വൈയക്തിക തലത്തിലുള്ള സാമ്പത്തിക തട്ടിപ്പും ക്രിമിനൽ പ്രവർത്തനങ്ങളും മാത്രമല്ല, രാജ്യ സുരക്ഷയും ജനാധിപത്യവും സാമൂഹിക സുസ്ഥിരതയും അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾക്കും, മതിയായ നിയന്ത്രണങ്ങളും മുൻകരുതലുകളും സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയുള്ള വിവരശേഖരണങ്ങൾ വഴിയൊരുക്കുമെന്നാണ് ലോകത്തിൻറെ അനുഭവം.

കേന്ദ്രീകൃത വിവരസഞ്ചയങ്ങൾ ഒരുക്കുന്ന അപകടസാധ്യതകൾക്ക് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നിരിക്കേയാണ്, രാജ്യത്തെ മുഴുവൻ ജനതയുടെയും സർവ്വ സാമൂഹ്യ-സാമ്പത്തിക വ്യവഹാരങ്ങളെയും ഒറ്റ ചരടിൽ ബന്ധിപ്പിക്കുന്ന ആധാർ പദ്ധതി, യാതൊരു വിവരസുരക്ഷാ നിയമങ്ങളും ഇല്ലാതെ നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ ക്രൗര്യം നേരിട്ട് അനുഭവിച്ച ജർമനി, ഭരണഘടനാപരമായി തന്നെ കേന്ദ്രീകൃത തിരിച്ചറിയൽ സംവിധാനങ്ങളെ നിരോധിച്ചിട്ടുണ്ട് എന്നോർക്കണം. ആധുനിക വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും സമാനമായ പദ്ധതികൾ ഉണ്ടാവില്ല. ആധാറിന് നാം പൂർവ്വ മാതൃകയായി കണ്ടിരുന്ന ഇംഗ്ലണ്ട്, യു.കെ. ഐഡി പ്രൊജക്റ്റ്  എന്നേ ഉപേക്ഷിക്കുകയും അതിനുശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്തതാണ്. 

ആധാറിന് ഒരു നിയമമെങ്കിലും ഉണ്ടെന്നു വയ്ക്കാം.  ഇന്ത്യാ സ്റ്റാക്കിന്റെ ഭാഗമായ കോവിൻ, ആരോഗ്യ സേതു എന്നിവ മാത്രമല്ല, ഇന്റലിജൻസ് സംവിധാനങ്ങൾക്കും പോലീസിനും വേണ്ടി നടപ്പിലാക്കുന്ന ഒട്ടനവധി വിവരശേഖരണ പദ്ധതികൾക്കും നിയമം പോലുമില്ല. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ലോകത്തിന് മാതൃകയാകണമെന്ന് നമ്മൾ പറയുന്ന ഒരു രാജ്യത്തിന് ഒരിക്കലും ആശാസ്യകരമായ സംഗതിയല്ല ഇത്. അത്തരം സാധ്യതകൾ പരമാവധി ഒഴിവാക്കുന്ന വിവരസംരക്ഷണ ചട്ടങ്ങളും സ്വകാര്യതാമാനദണ്ഡങ്ങളും കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ഈ ആവശ്യകതയെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, വിവരങ്ങൾക്കു മേലുള്ള അനിയന്ത്രിതമായ അധികാരം തടസമേതുമില്ലാതെ അനുഭവിക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങളെ മാറ്റിയെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ  പൊതുജനാവബോധവും രാഷ്ട്രീയ പ്രതിരോധവും ഉയർന്നു വരേണ്ടതുണ്ട്.   ടെക്നോ-ഏകാധിപത്യത്തിലേക്ക് രാജ്യം നടന്നടുക്കുമ്പോൾ, ജാഗ്രതയോടെയുള്ള ഇടപെടലുകൾ നടത്തുവാൻ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും നീതിന്യായ സംവിധാനങ്ങൾക്കും കഴിയണം.

First Published in Reporterlive on 25/06/2023

ദലിതരും ഹിന്ദുത്വരാഷ്ട്ര നിർമിതിയും…

ഗുജറാത്തിലെ പട്ടാൻ ജില്ലയിലെ ഒരു മൈതാനിയിൽ ക്രിക്കറ്റ് കളി നടക്കുകയാണ് ആരോ അടിച്ചു വിട്ട പന്ത്, പുറത്തുനിന്ന ഒരു ബാലൻ കൈ കൊണ്ട് എടുക്കുന്നു. ബോൾ എടുത്ത കുഞ്ഞിന് തൻ്റെ ജാതി ഏതെന്ന ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ പന്ത് കളിച്ചുകൊണ്ടിരുന്നവർക്ക് അത് കൃത്യമായി അറിയാമായിരുന്നു. തങ്ങളുടെ പന്ത് ഒരു ദളിതൻ സ്പർശിച്ചാൽ എന്തുചെയ്യണമെന്നതിനെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടായിരുന്നു. സനാതന ധർമ്മ പാലകർ അതവർക്ക് നേരത്തെ ഉപദേശിച്ചിട്ടുണ്ട്. അതു പിൻപറ്റി സവർണ്ണ മര്യാദാപുരുഷോത്തമർ എല്ലാവരും ചേർന്ന് ആ കുഞ്ഞിൻ്റെ അമ്മാവൻ്റെ പെരുവിരൽ അറുത്തു! ഹിന്ദു രാഷ്ട്രത്തിൻ്റെ സുപ്രധാന പരീക്ഷണശാലയായ ഗുജറാത്തിൽ ഇതൊരു അത്ഭുതമല്ല. 2013 മുതലുള്ള കണക്കെടുത്താൽ ദളിതർക്കെതിരെയുള്ള അക്രമങ്ങളിൽ 32% ത്തിൻ്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട് ഇവിടെ. ഉനയിലും പോർബന്തറിലും ഒക്കെ സമീപകാലത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ ഓർമ്മയിലുണ്ടല്ലോ. 

ഗുജറാത്തിൽ മാത്രമല്ല ഹിന്ദു രാഷ്ട്രത്തിൻ്റെ വിത്തുകൾ തഴച്ചു വളരുന്ന യുപിയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ദളിതർക്കെതിരെയുള്ള അതിക്രമങ്ങളും വ്യാപകമായി ഉണ്ടാവുന്നത് കാണാം. വിവാഹത്തിന് കുതിരപ്പുറത്ത് കയറിയതിന് മുതൽ പശുവിൻ്റെ തോല് ശേഖരിച്ചതിനു വരെ ആക്രമിക്കപ്പെട്ടവരുടെ കഥകൾ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും. എന്നിട്ടും  ഹിന്ദു രാഷ്ട്ര നിർമിതിയുടെ പടപ്പുറപ്പാടുകളുടെ മുൻനിരയിൽ അസംഖ്യം ദളിതർ അണിനിരക്കുന്ന കാഴ്ച സൂക്ഷ്മതലത്തിൽ വിശകലന വിധേയമാകേണ്ടതാണ്.

ഹിന്ദു രാഷ്ട്രം

ആർഎസ്എസ് നൂറാം വാർഷികം ആഘോഷിക്കുന്ന 2025 എത്തുമ്പോഴേക്കും ഹിന്ദുരാഷ്ട്ര നിർമിതി സാധ്യമാക്കുക എന്നത് ആകർഷകമായൊരു  ലക്ഷ്യമാണ്. ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ആർഎസ്എസിനുണ്ട്. സ്വതന്ത്ര ഇന്ത്യ ഒരു മതേതര ജനാധിപത്യ സംവിധാനം സ്വീകരിക്കുകയും, ജ്ഞാനോദയ മൂല്യങ്ങളെ സ്വാംശീകരിച്ച ഒരു ഭരണഘടന അംഗീകരിക്കുകയും ചെയ്തപ്പോൾ, അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അവരത് വ്യക്തമാക്കിയതാണ്. ഈ ഭരണഘടന ഇന്ത്യൻ പാരമ്പര്യത്തെ നിഷേധിക്കുന്നതാണെന്നും മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്ര വ്യവസ്ഥിതിയാണ് നമുക്ക് ആവശ്യമെന്നുമായിരുന്നു നിലപാട്. 

ഗാന്ധിവധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഒറ്റപ്പെട്ടുപോയ ആർഎസ്എസ് പക്ഷേ അനേകമനേകം ശാഖകളുടെ നിശബ്ദ പ്രവർത്തനങ്ങളിലൂടെ വലിയൊരു സാമൂഹിക അഴിച്ചു പണിക്ക് സാധ്യതകൾ തേടുകയായിരുന്നു.  സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആധുനിക മൂല്യബോധങ്ങളെ അട്ടിമറിക്കുന്നതിനുള്ള സാംസ്കാരിക ആയുധം അവർ സ്വായത്തമാക്കിയത് ചരിത്രത്തിലെ മറ്റു ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ അതിശയിപ്പിക്കുന്ന കയ്യൊതുക്കത്തോടെയാണ്. രാമജന്മഭൂമി പ്രസ്ഥാനവും രാജ്യത്തങ്ങോളമിങ്ങോളം വിഷവിത്തുകൾ പാകിയ രഥയാത്രയും മാത്രമല്ല, 1969 ലെ അഹമ്മദാബാദ് കലാപം മുതൽ ബോംബെ, നെല്ലി,  ഹാഷിംപുര, ഭഗൽപൂർ തുടങ്ങി ചെറുതും വലുതുമായ നിരവധി വിദ്വേഷ ലബോറട്ടറികൾ ശ്രദ്ധാപൂർവ്വം സൃഷ്ടിച്ചെടുക്കുന്നുണ്ടായിരുന്നു അവർ. അതിൻ്റെ  ഏറ്റവും ഭീതിദമായ ഏടായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. 1984-ൽ സിഖ് വിരുദ്ധ കലാപകാലത്തു പോലും കണ്ടിട്ടില്ലാത്ത വിധം, ഭരണസംവിധാനം മുഴുവൻ ഹിന്ദുത്വ ഭീകര സംഘങ്ങളുടെ പിശാചച്ചെയ്തിക്കൊപ്പം നിന്നതിന് നാം സാക്ഷ്യം വഹിച്ചു. മുസ്ലിം വിരുദ്ധത സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു കേവല പ്രത്യയശാസ്ത്രമായിരുന്നില്ല. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ചരിത്രപരമായ അനിവാര്യതയായിരുന്നു. കാരണം ചരിത്രപരമായി വിവിധ ജാതികളുടെ കൂട്ടം മാത്രമായിരുന്ന ഒരു വിശ്വാസ സഞ്ചയത്തെ ഒരുമിച്ചുനിർത്താനും, അതിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രം നിർമിക്കാനുമുള്ള ഏകമാർഗ്ഗം ഒരു പൊതു ശത്രുവിനെ സൃഷ്ടിക്കുക എന്നതാണ്. അതല്ലാതെ ഇന്നു നാം ഹിന്ദു എന്ന് വിളിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു പ്രതിനിധാനം ചെയ്യുന്ന മറ്റൊന്നില്ല തന്നെ. അതുകൊണ്ടാണ് ആർഎസ്എസ് സൈദ്ധാന്തികർ രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കൾ ‘മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ’ എന്ന് എണ്ണമിട്ടെഴുതിവച്ചത്. അല്ലാതെ ജാതിവ്യവസ്ഥയെ കൃത്യമായി തള്ളിക്കളയുവാനോ, മനുഷ്യർക്ക് തുല്യ മൂല്യം നൽകുന്ന തരത്തിലുള്ള മതം സൃഷ്ടിക്കുവാനോ അവർ ഒരുകാലത്തും ശ്രമിച്ചിട്ടില്ല. ഹിന്ദുകോഡ് ബില്ല് മുതൽ ശബരിമല സ്ത്രീ പ്രവേശനം വരെയുള്ള എല്ലാ നവീകരണ ശ്രമങ്ങളുടെയും എതിർപക്ഷത്തായിരുന്നു ആർഎസ്എസ്. 

അങ്ങനെ ഒരു രാഷ്ട്രത്തിൽ ദളിതരുടെ സ്ഥാനം എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടും എങ്ങനെയാണ് കൂടുതൽ കൂടുതൽ ദളിതർ ഹിന്ദുത്വ രാഷ്ട്രീയപന്ഥാവിലേക്ക് എത്തിച്ചേരുന്നത്? ഉത്തരം ഇന്ത്യയുടെ ജാതിവ്യവസ്ഥയെ ആർഎസ്എസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്.

ആർഎസ്എസും ദളിതരും

പുരാതനമായ സനാതന സംസ്കൃതിയാണ് ആർഎസ്എസിന്റെ എക്കാലത്തെയും പ്രചോദനം. മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ രൂപീകരണം തന്നെ ഒരർത്ഥത്തിൽ അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന അധ:സ്ഥിത വിഭാഗങ്ങളുടെ വിമോചന പോരാട്ടങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രതികരണമായിട്ടാണ്. “ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയുടെ പോരായ്മകൾ എന്ന് പറയപ്പെടുന്ന യാതൊന്നും പുരാതനമായ നമ്മുടെ മഹത്വത്തെ വീണ്ടെടുക്കുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കാൻ പോന്നതല്ല” എന്ന് ഗോൾവാൾക്കർ വ്യക്തമാക്കുന്നുണ്ട്.  ‘ഇന്റഗ്രൽ ഹ്യൂമനിസ’ത്തിൽ ദീൻദയാൽ ഉപാധ്യായ ജാതിവ്യവസ്ഥയെ മഹത്വവൽക്കരിക്കുന്നുണ്ട്. വിരാട് പുരുഷന്റെ വിവിധ ശരീര ഭാഗങ്ങളിൽ നിന്നും പല ജാതി വിഭാഗങ്ങൾ പരസ്പര പൂരകങ്ങൾ ആണെന്ന് മാത്രമല്ല, അവയ്ക്കിടയിൽ ഒരു വ്യക്തി സ്വരൂപവും ഏകതയും ദർശിക്കാൻ ആകും എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. അതായത് അടിസ്ഥാനപരമായി ജാതിയെയോ അതിനെ നിലനിർത്തുന്ന സനാതന സാമൂഹ്യ വ്യവസ്ഥിതിയെയോ ചോദ്യം ചെയ്യാനോ പരിഷ്കരിക്കാനോ ആർഎസ്എസ് സൈദ്ധാന്തികമായി തയ്യാറല്ല. എന്നാൽ ജാതി വ്യവസ്ഥയുടെ സംരക്ഷകരും ഗുണഭോക്താക്കളുമായ സവർണ്ണ വിഭാഗങ്ങൾ ഒരു ന്യൂനപക്ഷമാണ് എന്ന കൃത്യമായ ബോധം അവർക്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാത്ത രീതിയിൽ എങ്ങനെ മറ്റു ജാതി വിഭാഗങ്ങളെ തങ്ങളോട് ചേർത്തുനിർത്താം എന്നത് സംബന്ധിച്ച കൃത്യമായ പദ്ധതിയും ഉണ്ട്. പ്രത്യേകിച്ചും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ബഹുജൻ വിഭാഗങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ മണ്ഡൽ പ്രക്ഷോഭാനന്തര കാലത്ത്, കൃത്യമായ സോഷ്യൽ എൻജിനീയറിങ്ങിലൂടെ, എങ്ങനെ അവർക്കിടയിലും സ്വാധീനം നേടാം എന്ന് ആർഎസ്എസ് തിരിച്ചറിഞ്ഞിരുന്നു. 

ആർഎസ്എസിന് ദളിതർ ഒരു സോഫ്റ്റ് ടാർഗറ്റ് ആണ്. ശ്രേണീബദ്ധത മുഖമുദ്രയായ ജാതിവ്യവസ്ഥയുടെ പ്രത്യേകതകൾ കൊണ്ടു തന്നെയാണ് ഇത് സാധ്യമാകുന്നത്. ഇതൊരു പുതിയ തന്ത്രമല്ല. നൂറുകണക്കിന് വർഷങ്ങളായി ബ്രാഹ്മണമതം അനുവർത്തിച്ചു പോന്ന സാമൂഹിക സങ്കേതം ആണിത്. ജാതിയുടെ ഏതൊരു ശ്രേണിയിലുള്ള ആളുകൾക്കും, തനിക്ക് അടിച്ചമർത്താൻ താഴെ മറ്റൊരു വിഭാഗമുണ്ടെന്ന അറിവ് നൽകുന്ന, ആനന്ദം ചെറുതല്ല. വ്യവസ്ഥിതിയോടുള്ള ആഭിമുഖ്യവും വിധേയത്വവും നിലനിർത്താൻ ഇത് സഹായിക്കുന്നു. ഏറ്റവും താഴെയുള്ള ശൂദ്രർക്കും, കീഴെയുള്ള പഞ്ചമരേക്കാൾ ശ്രേഷ്ഠരാണ് തങ്ങളെന്ന ഗർവുണ്ടാവും. ഇതിൻ്റെ അനുരണനമെന്നോണം പിന്നോക്ക ദളിത് വിഭാഗങ്ങൾക്കിടയിലും ജാതീയമായ ഉച്ചനീചത്വ തർക്കങ്ങൾ നിൽക്കുന്നുണ്ട്. തങ്ങൾക്ക് കീഴെ ഒരാൾ ഉണ്ട് എന്ന ധാരണ തന്നെ, തനിക്ക് മുകളിൽ ഉള്ള വിഭാഗം ആദരവർഹിക്കുന്നവരാണ് എന്ന ബോധവും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ശ്രേണിയിൽ ഉന്നതരായവരുടെ അംഗീകാരം ലഭിക്കുന്നത് വലിയ സൗഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുക. ജാതി ശ്രേണിയിൽ ഈ അംഗീകാരത്തിനുള്ള ആഗ്രഹമാണ് ആർഎസ്എസ് പോലുള്ള സംഘടനകൾ ചൂഷണം ചെയ്യുന്നത്.

സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യർ ശാഖകളിൽ എത്തുമ്പോൾ, അവരും വിശാല ഹിന്ദു ധർമ്മത്തിന്റെ ഭാഗമാണ് എന്ന ബോധം സൃഷ്ടിക്കപ്പെടുന്നു. പ്രചാരകരും മറ്റു ഭാരവാഹികളുമായി എത്തുന്ന ഉന്നതകുലജാതർ തങ്ങളോട് സംവദിക്കുകയും കൂടെ കൂട്ടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനന്ദവും പ്രതിബദ്ധതയും വളരെ വലുതാണ്. വസ്ത്രധാരണത്തിൽ പോലും ജാതിവ്യവസ്ഥയുടെ അശ്ലീല നിയമങ്ങൾ പാലിച്ചു പോന്നവർ, ജാതിഭേദമെന്യേ എല്ലാവരും ഒരേ കാവി കളസം ധരിക്കുന്ന ഇടങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് സ്വാഭാവികമാണല്ലോ. അതോടൊപ്പം തന്നെ മതവിശ്വാസങ്ങളുടെയും ആരാധനാരീതികളുടെയും സംസ്കൃതവൽക്കരണവും ഹൈന്ദവവത്കരണവും നടക്കുന്നതോടു കൂടി പിന്നോക്ക വിഭാഗങ്ങളുടെ ശ്രദ്ധ ബ്രാഹ്മണ മതരീതികളെ അനുകരിക്കുന്നതിലേക്ക് മാറുന്നു. ദളിത് സ്വത്വബോധവും,  ബ്രാഹ്മണ്യ വ്യവസ്ഥയോടുള്ള വിരോധവും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു.

ആർഎസ്എസിൽ നിന്ന് വിട്ടുപോന്ന ദളിത് നേതാവ് ഭൻവർ മേഘവംശി ‘എനിക്കൊരു ഹിന്ദു ആകാനായില്ല: ആർഎസ്എസിലെ ഒരു ദളിതന്റെ കഥ’ (I Could not be a Hindu: Story of a Dalit in RSS) എന്ന പുസ്തകത്തിൽ തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ‘ഭൻവർ’ ആയിരുന്ന താൻ ശാഖയിലെത്തിയപ്പോൾ ‘ഭൻവർജി’ ആയി മാറിയത് തന്നിലുള്ളവാക്കിയ ആഹ്ലാദവും അഭിമാനവും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു എന്ന് അദ്ദേഹം എഴുതുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ മറ്റുള്ളവർക്ക് ഒപ്പം കളിക്കുവാനും പരിശീലനങ്ങളിൽ ഏർപ്പെടാനും കഴിഞ്ഞത്, പിന്നീട് ചരിത്രം പഠിച്ചത് ഒക്കെ വിവരിക്കുന്നുണ്ട്. ഒരു ഹിന്ദു എന്ന നിലയിൽ അത്യഭിമാനം ഉണ്ടാവുന്ന തരത്തിലുള്ള പാഠങ്ങളാണ് പകർന്നു നൽകുന്നത്. വിശുദ്ധമായ ഹിന്ദുസ്ഥാനിലെ മക്കൾ പിൽക്കാലത്ത് എങ്ങനെ നശിച്ചുപോയി എന്നും എങ്ങനെയാണ് ‘മുസ്ലിം അധിനിവേശക്കാർ’ അതിന് കാരണമായി തീർന്നത് എന്നും പഠിപ്പിക്കുന്നു. ഹിന്ദുക്കളുടെ സർവ്വദുഃഖങ്ങൾക്കും കാരണം മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളാണ് എന്ന ബോധം സൃഷ്ടിക്കുന്നു. അങ്ങനെ ഒരു പൊതു ശത്രുവിനോടുള്ള വിദ്വേഷം മനസ്സിലെ പ്രഥമ വികാരമായി മാറി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. 

അങ്ങനെ അപരവിദ്വേഷത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയദർശനത്തിന്റെ ഇരകളാകുന്നതോടെ ദളിത് അസ്തിത്വം പോലും മറന്ന് ഹിന്ദുത്വപ്രത്യയശാസ്ത്രത്തിനുവേണ്ടി നിലകൊള്ളുവാൻ ഈ മനുഷ്യർ തയ്യാറാവുകയും ചെയ്യും. ഹിന്ദുത്വ സംഘടനകളുടെ അടിസ്ഥാന പ്രത്യയശാസ്ത്രം ഇവർക്ക് മനസ്സിലായിക്കൊള്ളണമെന്നുമില്ല. ബാബറി മസ്ജിദ് തകർക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ഭൻവർ മേഘവംശി എഴുതുന്നുണ്ട്. അദ്ദേഹം പള്ളി തകർക്കാൻ പുറപ്പെട്ട കർസേവകരിൽ ഒരാളായിരുന്നു. പോലീസിനെ ഒഴിവാക്കി എങ്ങനെ അകത്തു പ്രവേശിക്കാമെന്നൊക്കെ അവരെ പഠിപ്പിച്ചിരുന്നുവത്രേ. ആയുധങ്ങൾ അയോധ്യയിൽ എത്തുമ്പോൾ ലഭ്യമാക്കും എന്നും പറഞ്ഞിരുന്നു. തയ്യാറെടുപ്പുകൾക്ക് ശേഷം അജ്മീർ സ്റ്റേഷനിൽ നിന്ന് തീവണ്ടി പിടിക്കുമ്പോഴാണ് സംഘപരിവാറിന്റെ യഥാർത്ഥ മുഖം അദ്ദേഹത്തിന് മനസ്സിലായി തുടങ്ങിയത്. 

“തീവണ്ടി സ്റ്റേഷനിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ പ്രധാനപ്പെട്ട ഭാരവാഹികൾ എല്ലാം വെളിയിൽ ഇറങ്ങുന്നത് ഞാൻ കണ്ടു. വമ്പന്മാർ, വ്യവസായികൾ, സംഘപ്രചാരകർ, വി എച്ച് പി യുടെയും ബിജെപിയുടെയും നേതാക്കന്മാർ, എല്ലാവരും പുറത്തിറങ്ങി ഞങ്ങൾക്ക് ആശംസകൾ നേർന്നിട്ട് വീടുകളിലേക്ക് തിരികെ പോയി. എന്നെപ്പോലെയുള്ള ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളിൽ പെട്ട യുവാക്കളും കുറച്ചു സന്യാസിമാരും മാത്രമായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. താഴെത്തട്ടിലുള്ള ചില നേതാക്കൾ ഞങ്ങളെ ആശ്വസിപ്പിച്ചു. അവർക്ക് വേറെയും സംഘങ്ങളെ യാത്രയാക്കേണ്ടതുണ്ട് അതിനുശേഷം  നേരെ അയോധ്യയിലേക്ക് എത്തിച്ചേരും എന്നാണ് അറിയിച്ചത്. അവർ ഒരിക്കലും അങ്ങോട്ട് വരില്ലായിരുന്നു. ബുദ്ധിയുള്ള മനുഷ്യർ അങ്ങനെയാണ് എപ്പോഴും ചെയ്യുക. മറ്റുള്ളവരെ ഉപയോഗിക്കും. ഞങ്ങളെ യുദ്ധമുഖത്തിലേക്ക് തള്ളി വിട്ടിട്ട്, അവർ അവരവരുടെ വീടിൻ്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിപ്പോയി. അവിടെയാണ് അവരുടെ മഹത്വം. ഒരുപക്ഷേ മഹത്വമെന്നത് ദുസ്സാമർത്ഥ്യത്തിന്റെ മറ്റൊരു പേരായിരിക്കാം.”

എന്നാൽ അതിനുശേഷവും ഭൻവാർ അയോധ്യയിലേക്ക് പോവുക തന്നെ ചെയ്തു. തൻ്റെ വീടിൻ്റെ പൂമുഖ വാതിലിൽ ‘ഞങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുക’, ‘ഹിന്ദുവായത് വലിയ ഭാഗ്യമാണ്’ എന്നൊക്കെ എഴുതിയ സ്റ്റിക്കർ പതിപ്പിച്ചു. സംഘടനയിലെ ‘വിസ്താരക്’ ആയെങ്കിലും ‘പ്രചാരക്’ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നേതാക്കൾ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. കീഴ്ജാതിക്കാരനായതുകൊണ്ട് പ്രവർത്തനങ്ങൾ വലിയ ബുദ്ധിമുട്ടാകും എന്നാണ് അവർ പറഞ്ഞത്. ഇതോടുകൂടി കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങി. സംഘപരിവാർ നേതാക്കൾ തൻ്റെ മേഖലയിൽ പ്രവർത്തനങ്ങൾക്കായി എത്തുമ്പോൾ, താൻ വീട്ടിൽ ഭക്ഷണം ഒരുക്കാറുണ്ടെങ്കിലും അവരത് വീട്ടിൽ വന്ന് കഴിക്കാറില്ലെന്നും, ‘സമയം ലാഭിക്കാൻ’ അവർ ഭക്ഷണം കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്’ എന്നതിൻ്റെ യുക്തിയും അദ്ദേഹത്തിന് മനസ്സിലായി. അവരാ ഭക്ഷണം വഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഞെട്ടലോടെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് പതിയെ പതിയെ അംബേദ്കറിലേക്ക് അദ്ദേഹം തിരിയുന്നത്. ‘റിഡിൽസ് ഓഫ് ഹിന്ദുയിസം’ മുതൽ ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ വരെ എത്തുമ്പോഴേക്കും താൻ ശാഖകളിൽ പഠിച്ചതല്ല ഇന്ത്യയുടെ ചരിത്രവും ഇന്ത്യൻ സമൂഹവും എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിച്ചേർന്നു.

ഭൻവർ മേഘവംശിയുടെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ. സംഘപരിവാർ യഥാർത്ഥത്തിൽ എന്താണ് എന്നും, അവർ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്വഭാവം എന്തായിരിക്കും എന്നും കൃത്യമായ ധാരണ നമുക്ക് ലഭിക്കുന്നുണ്ട്. സംഘടനയുടെ സവർണ്ണ നേതാക്കൾക്ക് നൽകിയ ഒരു രഹസ്യ കത്ത് അദ്ദേഹം വായിക്കാനിടവരുന്നുണ്ട്. ജാതിവ്യവസ്ഥയെ കൂടുതൽ ശക്തമായി നിലനിർത്താൻ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു അത്. ജാതി വ്യവസ്ഥ ഒന്നുകൊണ്ടുമാത്രമാണ് ഹിന്ദു സമൂഹത്തിന് ഇങ്ങനെ നിലനിൽക്കാൻ കഴിഞ്ഞത്. ജാതി ഇല്ലായിരുന്നുവെങ്കിൽ എല്ലാവരും മുസ്ലിമോ ക്രിസ്ത്യാനിയോ ആയി പണ്ടേ മാറിയിട്ടുണ്ടാകുമായിരുന്നുവെന്നും അതിൽ പറയുന്നു. രാജ്യമെമ്പാടും അരങ്ങേറുന്ന ജാതിക്കൊലകളോടും, പശുവിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നടക്കുന്ന ആൾക്കൂട്ട വിചാരണകളോടും ആർഎസ്എസ് പുലർത്തുന്ന സമീപനം അവരുടെ ഈ വിചാരധാരയ്ക്ക് അടിവരയിടുന്നതാണ്.

ഭൻവർ മേഘവംശിയെ പോലെ രാഷ്ട്രീയ തിരിച്ചറിവുകൾ ഉണ്ടാകുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. തങ്ങളുടെ എല്ലാ ദുഃഖദുരിതങ്ങൾക്കും കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്റുകളോ, മറ്റേതെങ്കിലും പൊതു ശത്രുവോ ആണെന്ന തെറ്റിദ്ധാരണ മനസ്സിലുറച്ച ആയിരക്കണക്കിന് മനുഷ്യർ ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനു വേണ്ടി ജീവൻ നൽകാൻ വരെ തയ്യാറായി നിലകൊള്ളുകയാണ്. പ്രത്യേകിച്ചും അവർക്ക് ദൃശ്യതയും അംഗീകാരവും ലഭിക്കുന്ന മറ്റു രാഷ്ട്രീയ ഇടങ്ങൾ ഇല്ലാത്ത പിന്നാക്ക പ്രദേശങ്ങളിൽ. 

രാജ്യത്ത് ഇന്ന് ജനാധിപത്യവും ഭരണഘടനയും തുല്യതയും സാഹോദര്യവും മാനവികതയും അപകടത്തിലാണെന്ന തിരിച്ചറിവ് അവർക്കുണ്ടാകുന്നില്ല. സ്വതന്ത്ര ഇന്ത്യക്കു സംഭവിക്കാവുന്ന ഏറ്റവും ഭീകരദുരന്തം നമ്മളൊരു ഹിന്ദു രാഷ്ട്രമായി മാറുന്നതാണ് എന്ന അംബേദ്കറുടെ മുന്നറിയിപ്പ് അവരുടെ കാതുകളിൽ എത്തിയിട്ടേയുണ്ടാവില്ല. ഗാന്ധിയും നെഹ്റുവും അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യ ഇന്ന് അപകടത്തിലാണ്. ഒരുപക്ഷേ അവരുടെ സ്വപ്നങ്ങൾ അവസാനിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. 3000 വർഷത്തോളമെങ്കിലും ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായിരുന്ന മനുഷ്യർ തന്നെ, അതിനൊപ്പം അണിചേരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ്. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും, അംഗീകാരവും അവസരവും നൽകുന്ന, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉയർന്നുവരാതെ ഇതവസാനിക്കുകയില്ല.

An abridged version published in Suprabhatham Daily on June 14, 2023

സവർക്കറുടെ ജന്മദിനം തന്നെയാണ് ഉത്തമം.

1937-ൽ മൂന്നാം തവണയും കോൺഗ്രസ് പ്രസിഡണ്ടായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മോഡേൺ റിവ്യൂ’-ൽ ‘രാഷ്ട്രപതി’ എന്നൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

“രാഷ്ട്രപതി ജവഹർലാൽ കീ ജയ്! ” തന്നെ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേഗത്തിൽ കടന്നു പോകുന്നതിനിടെ രാഷ്ട്രപതി മുഖമുയർത്തി നോക്കി. അയാളുടെ കൈകൾ ഉയർന്നുപൊങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. അയാളുടെ പിളറിയ ദൃഢമാർന്ന മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. വളരെ അടുപ്പം തോന്നിക്കുന്ന, മനോഹരമായ ചിരിയായിരുന്നു അത്. അത് കണ്ട് മനുഷ്യർ പെട്ടെന്ന് പ്രതികരിച്ചു. ചിരിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു.

ആ പുഞ്ചിരി ഉടനെ തന്നെ മാഞ്ഞു. മുഖം വീണ്ടും മുറുകുകയും ദുഃഖ പൂർണമാവുകയും ചെയ്തു. വലിയ തോതിൽ വൈകാരികമായി ആവേശം കൊള്ളുന്ന ജനതയ്ക്ക് മുന്നിൽ നിർവികാരനായി നിലകൊണ്ടു. ആ ചിരിക്കും  അഭിവാദ്യത്തിനും പിന്നിൽ യാതൊരു യാഥാർത്ഥ്യവുമില്ല എന്ന് തോന്നിച്ചു. അവ ജനങ്ങളുടെ മതിപ്പ് പിടിച്ചു പറ്റാനുള്ള കപട തന്ത്രമായിരുന്നു. അത് അങ്ങനെ തന്നെയായിരുന്നോ?”

നെഹ്റു, സീസറിനെ പോലെ, ഒരു ഏകാധിപതിയായി മാറാനുള്ള സാധ്യതകളെക്കുറിച്ചായിരുന്നു ലേഖനം. ഒരു ഏകാധിപതിക്ക് ഉതകും വിധം സ്വന്തം വ്യക്തിപ്രഭാവം ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുവാൻ നെഹ്റു നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അദ്ദേഹത്തിൻറെ നിഗൂഢമായ പ്രവർത്തന രീതികളെക്കുറിച്ചുമുള്ള രൂക്ഷവിമർശമായിരുന്നു അത്. ഇനിയും അദ്ദേഹത്തെ തിരഞ്ഞെടുക്കരുത് എന്നായിരുന്നു ആഹ്വാനം. ലേഖകന്റെ പേര് ചാണക്യൻ. 

1926-ൽ ‘ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ’ എന്ന പേരിൽ സവർക്കറുടെ ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നു. അദ്ദേഹം എങ്ങനെയാണ് ജന്മനാ ഒരു വീരൻ ആയിരുന്നതെന്നും, ആരെയും കൂസാത്ത, ആരെയും പേടിക്കാത്ത, എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന, മഹാനായ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറിയത് എങ്ങനെയെന്നും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. ഈ പുസ്തകത്തിലാണ് സവർക്കറെ ‘വീർ സവർക്കർ’ എന്നു ആദ്യമായി വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകർത്താവ് ചിത്രഗുപ്തൻ. 

ഈ രണ്ടു സംഭവങ്ങൾക്കും സമാനതകളുണ്ട്. ഇതിൽ രണ്ടിന്റെയും ലേഖകന്റെ പേര് കൊടുത്തിരിക്കുന്നത് വ്യാജമാണ്. യഥാർത്ഥത്തിൽ ഇതിൽ പരാമർശവിധേയരായ വ്യക്തികൾ തന്നെയാണ് അത് എഴുതിയിരിക്കുന്നതും. നെഹ്റുവിനെ വിമർശിച്ചുകൊണ്ട്, അദ്ദേഹം ഏകാധിപതിയായി മാറാനുള്ള സാധ്യതകളെ വിലയിരുത്തിക്കൊണ്ട്, മോഡേൺ റിവ്യൂവിൽ ‘രാഷ്ട്രപതി’ എന്ന ലേഖനം എഴുതിയത് നെഹ്റു തന്നെയാണ്. അതുപോലെതന്നെ സ്വന്തം മഹത്വം ആഘോഷിച്ചുകൊണ്ട്, സ്വയം ‘വീർ’ എന്ന് വിശേഷിപ്പിച്ചു കൊണ്ട്, ജീവചരിത്ര ഗ്രന്ഥം എഴുതിയ ചിത്രഗുപ്തൻ സവർക്കർ അല്ലാതെ മറ്റാരുമായിരുന്നില്ല! 

വ്യക്തികൾ എന്ന നിലയിൽ നെഹ്റുവും സവർക്കറും തമ്മിലുള്ള അന്തരം എത്രയോ വലുതാണ് എന്ന്  വ്യക്തമാക്കാൻ ഈ ഒരൊറ്റ സംഭവം മതി. ഈയൊരൊറ്റ സംഭവം മതി,  സവർക്കർ മുന്നോട്ടുവച്ച വംശീയതയിൽ അധിഷ്ഠിതമായ വിദ്വേഷദർശനത്തിന്റെ പ്രയോക്താക്കൾ അധികാരത്തിലീരിക്കുമ്പോൾ, പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം സവർക്കറുടെ ജന്മദിനത്തിൽ തന്നെ നിശ്ചയിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുവാൻ. 

ഇത്തരമൊരു ചടങ്ങ് നെഹ്റുവിൻറെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുവാൻ സ്വയം വീരൻ എന്ന് വിളിച്ച ഭീരുവിന്റെ പിൻമുറക്കാർക്ക് കഴിയില്ലല്ലോ. നെഹ്റുവും സവർക്കറും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജയിൽ ദിനങ്ങളിൽ, നെഹ്റു തന്റെ മാതൃരാജ്യത്തിന്റെ ചരിത്രത്തെയും, സാംസ്കാരിക വൈവിധ്യങ്ങളുടെ വർണ്ണരാജികൾക്കിടയിലും സ്നേഹ സാഹോദര്യങ്ങളുടെ ഒറ്റനൂലിൽ കോർത്തെടുത്ത സ്വന്തം രാജ്യത്തിൻറെ ആത്മാവിനെയും കണ്ടെത്താൻ ശ്രമിച്ചപ്പോൾ, അത് ‘ഇന്ത്യയെ കണ്ടെത്ത’ലായി. സവർക്കർ ആകട്ടെ ഒന്നിനുപുറകെ ഒന്നൊന്നായി മാപ്പപേക്ഷകൾ നൽകിക്കൊണ്ട് സ്വയം രാജ്യത്തെ ഒറ്റുകൊടുത്തു എന്ന് മാത്രമല്ല, ഇന്ത്യയിലെ യുവജനങ്ങളെ സ്വാതന്ത്രസമരത്തിന്റെ പാതയിൽ നിന്ന് പിൻവലിച്ച് ബ്രിട്ടീഷുകാരുടെ പാദസേവകരാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിൽ വ്യാപൃതനാവുകയും ചെയ്തു. 

നെഹ്റു നാനാത്വങ്ങളിലെ ഏകത്വത്തിൽ ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, ഇന്ത്യയ്ക്ക് ഒരുകാലത്തും ഒരൊറ്റ രാജ്യമായി നിലനിൽക്കാൻ കഴിയില്ല എന്ന വിഭാഗീയ പ്രത്യയശാസ്ത്രത്തിൻറെ നിർമ്മിതിയിലായിരുന്നു സവർക്കർ. അതിൻറെ തുടർച്ചയായാണ് 1925-ൽ രാഷ്ട്രീയ സ്വയംസേവക സംഘം രൂപം കൊള്ളുന്നത്. 1931 വരെ സംഘത്തലവൻ ആയിരുന്നു ഹെഗ്ഡെവാറും തുടർന്ന് വന്ന ഗോൾവാൾക്കറും സംഘം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാതിരിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഇന്ത്യയിലെ യുവത ബ്രിട്ടീഷുകാർക്കെതിരെ പോരാടി തങ്ങളുടെ ഊർജ്ജം പാഴാക്കരുത് എന്നായിരുന്നു ഉപദേശം. 

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഔദ്യോഗികമായി പൂർണ്ണ സ്വരാജ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയും ഗാന്ധിയുടെയും നെഹ്റുവിൻറെയും നേതൃത്വത്തിൽ വലിയ പോരാട്ടങ്ങൾ രാജമെമ്പാടും ഉയർന്നുവരികയും ചെയ്ത  1930-കളിൽ, ഹെഗ്ഡെവാറിന്റെ തല തൊട്ടപ്പനും, ഹിന്ദു മഹാസഭയുടെ നേതാവുമായിരുന്ന ബി എസ് മൂഞ്ചൈ ഇറ്റലിയിൽ ഫാഷിസത്തിന്റെ പാഠശാലകളിലായിരുന്നു. മുസോളിനി മുന്നോട്ടുവച്ച വംശഹത്യയുടെ പ്രത്യയശാസ്ത്രത്തിൻറെ ആരാധകരായിരുന്നു ഹിന്ദുത്വവാദികൾ. ഫാസിസ്റ്റ് സംഘടനാ സംവിധാനവും, ഡ്രില്ലുകളും, യൂണിഫോമും വരെ അവർ ഏറ്റെടുത്തു. ജർമ്മനിയും ഇറ്റലിയും മുന്നോട്ടുവയ്ക്കുന്നത് ഇന്ത്യയ്ക്ക് അനുകരിക്കാവുന്ന മാതൃകകൾ ആണെന്ന് സാക്ഷ്യം പറഞ്ഞു. മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും നാടിൻറെ ആഭ്യന്തര ശത്രുക്കളായി മുദ്രകുത്തി. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വിഭാഗത്തിൻറെ കാരുണ്യത്തിൽ, യാതൊരു അവകാശങ്ങളും ഇല്ലാത്ത, രണ്ടാംതരം പൗരന്മാരായി കഴിയേണ്ടവരാണെന്ന നിലപാടെടുത്തു. ആത്യന്തികമായി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരൊറ്റ രാഷ്ട്രമായി നിലകൊള്ളുക അസാധ്യമാണെന്ന് പ്രഖ്യാപിച്ചു. 

ഈ വിദ്വേഷ പ്രചാരണത്തിന്റെ അങ്ങേയറ്റം ഏറ്റെടുക്കാൻ അപ്പുറത്തും ആളുകൾ ഉണ്ടായി. രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാഷ്ട്രം രൂപം കൊണ്ടു. എന്നാൽ ഇന്ത്യ, സവർക്കറും സംഘവും സ്വപ്നം കണ്ട വർഗീയതയുടെ രക്തം മണക്കുന്ന പാതകളെ നിരാകരിച്ചു. നമ്മുടെ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര ജനാധിപത്യ വീക്ഷണങ്ങളെയാണ് കോടിക്കണക്കായ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തത്. ഗാന്ധിയും നെഹ്റുവും പട്ടേലും ആസാദും അംബേദ്കറുമെല്ലാം വിഭാവനം ചെയ്ത മതേതരത്വത്തിന്റെ വിശാല വീഥിയിലാണ് സ്വതന്ത്ര ഇന്ത്യ മുന്നോട്ടു നീങ്ങിയത്. ഇത് ഇന്ത്യൻ ഫാഷിസ്റ്റുകൾക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവർക്ക് കഴിയുന്നത്ര രൂക്ഷമായ ഭാഷയിൽ സ്വാതന്ത്ര്യ സമരത്തെയും സ്വതന്ത്ര ഇന്ത്യയെയും അവർ ഭള്ള് പറഞ്ഞു. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും ദേശീയപതാകയെയും അപമാനിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ നേതാക്കൾക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ചു. അവർ സമൂഹത്തിൽ ഒഴുക്കിയ വിഷം അവസാനം നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവനെടുക്കുന്ന ഘട്ടം വരെ എത്തി.

ഗാന്ധിവധത്തിനു പിന്നിൽ സവർക്കരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന വർഗീയ വിഷ പ്രചാരണമാണ് ഗാന്ധിവധത്തിലേക്ക് എത്തിയത് എന്ന് സർദാർ പട്ടേൽ പ്രസ്താവിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ ആർഎസ്എസിനെ നിരോധിച്ചു. ലഭ്യമായ എല്ലാ അവസരങ്ങളിലും വർഗീയ ഫാസിസ്റ്റുകൾക്കെതിരെ മുന്നറിയിപ്പുകൾ നൽകാൻ നെഹ്റു മറന്നില്ല. രാജ്യത്തെ മുഖ്യമന്ത്രിമാർക്ക് സ്ഥിരം അയക്കുമായിരുന്ന കത്തിൽ ഇക്കാര്യത്തെക്കുറിച്ച് നെഹ്റു നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ആർഎസ്എസിനെ നാസി പാർട്ടിയോടാണ് അദ്ദേഹം ഉപമിച്ചത്. കോൺഗ്രസ് പാർട്ടിയിലും ആർഎസ്എസ് അനുഭാവമുള്ളവർ ഉണ്ടെന്ന വസ്തുതയിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ഒന്നരവർഷത്തെ നിരോധനത്തിനു ശേഷം, യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്തുകയില്ല എന്ന ഉറപ്പ് എഴുതി നൽകി ആർഎസ്എസ് വീണ്ടും സജീവമായപ്പോഴും, നെഹ്റു, സംഘടനയുടെ ഇരട്ടമുഖത്തെക്കുറിച്ച് ജാഗരൂകനായിരുന്നു. 

ഗാന്ധി ഘാതകനായ ഹിന്ദുത്വ ഭീകരവാദി നാഥുറാം ഗോഡ്സെയ്ക്ക് ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നില്ല എന്ന നുണ പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ തന്നെ തിരുത്തിയതാണ്. ഗാന്ധിവധത്തിൽ സവർക്കർ ശിക്ഷിക്കപ്പെടാതിരുന്നത് വിചാരണവേളയിൽ തെളിവുകൾ കൊറോബറേറ്റ് ചെയ്യുന്ന രണ്ടാമതൊരു മൊഴി കൂടി ഉണ്ടായിരുന്നില്ല എന്ന സങ്കേതികത്വത്തിലാണ്. എന്നാൽ പിന്നീട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കപൂർ കമ്മീഷനു മുന്നിൽ നേരത്തെ ലഭ്യമല്ലാതിരുന്ന തെളിവുകൾ വരികയും സവർക്കർ കൊലപാതക ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ ദൗർഭാഗ്യവശാൽ, ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച, ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റിക്കൊടുത്ത,  ഇന്ത്യ വിഭജനത്തിന് കാരണമായ, രാഷ്ട്രീയദർശനത്തിന്, തെരഞ്ഞെടുപ്പിൽ പ്രാമുഖ്യം ലഭിച്ചിരിക്കുന്ന ദുഃഖകരമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. 1937-ൽ ക്റാന്തദർശിയായ നെഹ്റു രാഷ്ട്രപതി എന്ന ലേഖനത്തിൽ ഏകാധിപതിയുടെ അടയാളങ്ങൾ എങ്ങനെ മുന്നിൽ കണ്ടിരുന്നുവോ, അതിനേക്കാൾ അപകടകരമായ രീതിയിൽ വ്യക്തി ആരാധനയുടെയും വിദ്വേഷ പ്രചരണത്തിന്റെയും നികൃഷ്ട ലക്ഷണങ്ങൾ പരസ്യമായി ആഘോഷിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം നമ്മെ ഭരിക്കുന്നു.  

ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു വംശം ഒരു രാഷ്ട്രീയം, ഒരു നേതാവ് എന്ന തരത്തിൽ ഫാസിസ്റ്റ് ആശയ പ്രചരണങ്ങൾ, അവശേഷിക്കുന്ന അല്പമാത്രപ്രതിരോധങ്ങളെ പോലും തകർക്കുവാൻ പോകുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന ത്രിത്വത്തിൽ അധിഷ്ഠിതമായ ഭരണഘടനാ ധാർമികത തെരുവിൽ അപമാനിക്കപ്പെടുന്നു. മതേതരത്വം അപഹസിക്കപ്പെടേണ്ട ഒരു വാക്കായി മാറുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ഒരു വ്യക്തിക്ക് വേണ്ടി വഴിമാറേണ്ട സാഹചര്യമൊരുങ്ങുന്നു. ഭരണഘടനയും ഭരണഘടനാ പദവികളും അപ്രസക്തമാകുന്നു. 

രാജ്യത്തിൻറെ പ്രസിഡന്റും രാജ്യസഭയും ലോകസഭയും ചേരുന്നതാണ് പാർലമെൻറ് എന്ന് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 79 പറയുന്നു. ശ്രദ്ധിക്കണം. പ്രസിഡണ്ടും ഇരുസഭകളും ചേരുന്നതാണ് പാർലമെൻറ്. പ്രസിഡൻറ് ആണ് രാജ്യത്തിൻറെ പ്രഥമ പൗരൻ. പാർലമെന്റിന്റെ തലവനും. രണ്ടാമതായി വരുന്നത് വൈസ് പ്രസിഡണ്ട് ആണ്. മൂന്നാമനാണ് പ്രധാനമന്ത്രി. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്തെ സുപ്രധാനമായ പല ചടങ്ങുകളും ശ്രദ്ധേയമാകുന്നത് പ്രസിഡന്റിന്റെ അഭാവം കൊണ്ടാണ്. പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കുവാനുള്ള തീരുമാനമെടുത്തു.  അതിൻറെ നിർമ്മാണോദ്ഘാടന വേദിയിൽ രാഷ്ട്രപതിക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. കഴിഞ്ഞവർഷം സായുധ സേനയുടെ അഭിമാനമായ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന ചടങ്ങിലും രാജ്യത്തിൻറെ സർവ്വ സൈന്യാധിപൻ കൂടിയായ രാഷ്ട്രപതിയുടെ അസാന്നിധ്യം വാർത്തയായിരുന്നു. സെൻട്രൽ വിസ്റ്റയിൽ, രാഷ്ട്രപതി ഭവന് തൊട്ടുമുന്നിലായി നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴും വേദിയിൽ രാഷ്ട്രപതി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയായിരുന്നു അതും നിർവഹിച്ചത്. 

2023 മെയ് 28ന്, ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴും രാഷ്ട്രപതിയില്ല. ലോക്സഭാ സ്പീക്കർ ഓം ബിർളയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ആദ്യമായി രാഷ്ട്രപതി പദവിയിൽ എത്തിയ ആൾ എന്ന നിലയിൽ മാത്രമല്ല, പല പൊതു വിഷയങ്ങളിലും കൃത്യമായ നിലപാടുകൾ എടുക്കുന്ന നേതാവ് എന്ന നിലയിൽ രാജ്യം മനസ്സിലാക്കുന്ന ദ്രൗപതി മുർമുവിനെ, ലോക്സഭാ സെക്രട്ടറിയേറ്റ്,  ആ ചടങ്ങിൽ നിന്നും ഒഴിവാക്കിയത് ആകസ്മികമായല്ല. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ചോദ്യം ഉയരുമ്പോഴാണ് ചാണക്യൻ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തെ വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയ നെഹ്റുവിനെ ഓർമ്മ വരുന്നത്. എത്രകണ്ട് അവഗണിച്ചിട്ടും, എങ്ങനെയൊക്കെ മായ്ച്ച് കളയാൻ ശ്രമിച്ചിട്ടും അദ്ദേഹത്തിൻറെ ഓർമ്മകൾ പോലും ഇന്ത്യൻ ഫാസിസ്റ്റുകളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന എല്ലാ സങ്കുചിത സങ്കല്പങ്ങൾക്കും എതിരുനിന്ന, പ്രചാരവേലയ്ക്കായി അവരുപയോഗിക്കുന്ന എല്ലാ വിഭാഗീയ പ്രവർത്തനങ്ങളെയും നിരാകരിച്ച, കറ തീർന്ന മതേതരവാദിയും ജനാധിപത്യവാദിയുമായിരുന്ന, മതവും ജാതിയും രാഷ്ട്രീയ ഭാഗദേയം നിർണയിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിനുമുന്നിൽ താൻ വിശ്വാസിയല്ലെന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച, എന്നിട്ടും ഇവർക്കൊന്നും സ്വപ്നം കാണാൻ കഴിയാത്തത്ര ജനകീയനും, ബൗദ്ധിക കരുത്തും വ്യക്തിത്വവും കൊണ്ട് ലോക നേതാവായി മാറുകയും ചെയ്ത നെഹ്റുവിൻറെ പ്രഭാവം ഇവർ മുന്നോട്ടുവയ്ക്കുന്ന ഫാസിസ്റ്റ് രാഷ്ട്ര സങ്കല്പത്തിന്റെ ആണിക്കല്ലിളക്കുന്നതാണ്.  

“ഞാൻ, ഞാൻ, ഞാൻ!” എന്നു മാത്രം ചിന്തിക്കുന്നവർക്ക് ചേരുന്നത് സ്വയം ‘വീർ’ എന്ന് വിശേഷിപ്പിച്ച് മറ്റൊരു പേരിൽ ജീവചരിത്രം എഴുതിയ അൽപ്പന്റെ ഓർമ്മകളാണ് ഹിന്ദുത്വ രാഷ്ട്രീയ വാദികൾക്ക് ചേരുന്നത്. അവർക്ക് പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ദിവസം  സവർക്കറുടെ ജന്മദിനം തന്നെയാണ്.

published in Suprabhatham Daily on 27/05/2023

മീഡിയ വൺ വിധി; മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.

ഇന്ത്യയെ, ‘പരിമിതമായ ജനാധിപത്യം’ അല്ലെങ്കിൽ ‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്നൊക്കെ, ആഗോള രാഷ്ട്രീയ നിരീക്ഷക സൂചികകൾ അടയാളപ്പെടുത്തുകയും, പൗരാവകാശങ്ങളുടെ ‘ജാഗരൂകരായ നിതാന്ത കാവൽക്കാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണഘടനാ കോടതികൾ എക്സിക്യൂട്ടീവ് തീരുമാനങ്ങൾക്ക് ന്യായങ്ങൾ ചമയ്ക്കുന്ന ‘ഭരണകൂട കോടതികൾ’ ആയി മാറുന്നുവെന്ന ആഭ്യന്തര വിമർശനം ശക്തമാവുകയും ചെയ്യുന്ന കാലത്താണ്, മീഡിയവൺ ചാനൽ നിരോധിക്കുവാനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ തടയുന്ന സുപ്രീംകോടതി വിധി വരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാത്രമല്ല, ഒരു ജനാധിപത്യരാജ്യം എന്ന നിലയ്ക്കുള്ള ഇന്ത്യയുടെ ആഗോള പ്രതിച്ഛായ കൂടി സംരക്ഷിക്കുന്ന ഇടപെടലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നടത്തിയിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ പ്രധാനപ്പെട്ട ഘടകമാണെന്നും, അത് യുക്തിസഹമായ കാരണങ്ങളില്ലാതെ നിയന്ത്രിക്കുന്നത് അനുവദിക്കില്ല എന്നുമുള്ള ശക്തമായ സന്ദേശം സുപ്രീംകോടതി വിധിയിൽ ഉണ്ട്. ‘ദേശ സുരക്ഷ’ എന്ന കപട ന്യായം കൊണ്ട് ഏതൊരു ഭരണഘടനാ വിരുദ്ധ ഇടപെടലിനെയും സാധൂകരിക്കാമെന്ന ഗവൺമെന്റിന്റെ ധാരണയും കോടതി തിരുത്തി. മാധ്യമ വിലക്കുകൾ ഏർപ്പെടുത്തുന്ന നടപടി, ദേശ സുരക്ഷയുടെ പേരിലാണെങ്കിൽ പോലും, കൃത്യമായ അനുപാതികതാ പരിശോധനകൾക്ക് വിധേയമായിരിക്കും എന്ന കോടതി നിലപാട് ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കാരണം, നമ്മുടെ കോടതികൾ പലപ്പോഴും മറന്നു പോകുന്ന ഒരു പരിശോധനയാണത്. ഏറ്റവും ഒടുവിൽ ഡിമോണിറ്റൈസേഷനെതിരായ ഹർജിയിൽ പോലും അനുപാതികതാ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. മീഡിയ വൺ ചാനലിന് സ്വാഭാവിക നീതി നിഷേധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ നീതി നിഷേധത്തിന് യുക്തിസഹമായ ന്യായീകരണം നൽകാൻ ഗവൺമെൻറിന് കഴിയുന്നുണ്ടോ? എന്നീ കാര്യങ്ങൾ പരിശോധിച്ച്, സ്വാഭാവിക നീതി നിഷേധിച്ചുവെന്നും, അതിനെ യുക്തി സഹമായി ന്യായീകരിക്കുവാൻ ഗവൺമെൻറിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് നമ്മുടെ നിയമ വൈജ്ഞാനിക ചരിത്രത്തിലെ ഒരു രജത രേഖയാണ്.

നിരോധനവും ഹൈക്കോടതി നിലപാടും

2022 ജനുവരി 31നാണ്, അജ്ഞേയമായ കാരണങ്ങളാൽ, മീഡിയ വൺ ചാനലിന്റെ സംപ്രേഷണ ലൈസൻസ്, പുതുക്കി നൽകേണ്ടതില്ല എന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിക്കുന്നത്. നടപടിക്ക് വ്യക്തമായ കാരണങ്ങളൊന്നും ഉത്തരവിൽ ഉണ്ടായിരുന്നില്ല. ദേശ സുരക്ഷാ എന്ന അനിര്‍ണിത സംജ്ഞ കൊണ്ട് എന്തിനെയും നേരിടാം എന്നായിരുന്നു ഗവൺമെൻറ് നിലപാട്. ആദ്യഘട്ടത്തിൽ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും, പിന്നീട് കേരള ഹൈക്കോടതി, ഗവൺമെൻറ് നിലപാടിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് ഉണ്ടായത്. ഗവൺമെൻറ് കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ ഉള്ളടക്കം അതേപടി അംഗീകരിച്ചു കൊണ്ടുള്ള വിധി, ഋഗ്വേദകാലത്തെ, ‘നൃപൻ്റെ’ കടമകൾ വിശദീകരിക്കുന്ന, അത്രി സംഹിത ഉദ്ധരിച്ചുകൊണ്ട് ദേശ സുരക്ഷ രാജാവിൻറെ പ്രാഥമിക കർത്തവ്യമാണെന്നും, അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്നുമുള്ള പ്രതിലോമ നിലപാടാണ് മുന്നോട്ടുവെച്ചത്. 

1985-ലെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോഡ്സിന്റെ ‘ജി സി എച്ച് ക്യു’ വിധി വരെ സൗകര്യപ്രദമായി വ്യാഖ്യാനിച്ചുകൊണ്ട് കൊണ്ട്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ നമ്മുടെ നിയമ വൈജ്ഞാനിക പരിണാമത്തെയാകെ അവഗണിക്കുന്ന വിധി തയ്യാറാക്കുകയായിരുന്നു കേരള ഹൈക്കോടതി. അത്രിസംഹിത ജനാധിപത്യ വ്യവസ്ഥ നിലവിലില്ലാതിരുന്ന കാലത്തെ ഗ്രന്ഥമാണെന്നും, ജി സി എച്ച് ക്യു കേസ് ബ്രിട്ടനിൽ നിലവിലുള്ള ‘രാജാവിൻറെ സവിശേഷ അധികാര’ത്തെ സംബന്ധിച്ചുള്ളതാണെന്നും ഹൈക്കോടതി കണക്കിലെടുത്തില്ല. ഗവൺമെൻറ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ക്വാർട്ടേഴ്സിലെ ജീവനക്കാരുടെ സംഘടിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതായിരുന്നു ഹൗസ് ഓഫ് ലോഡ്സിന്റെ വിധി. പ്രത്യക്ഷത്തിൽ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന കേസ് ആയിരുന്നു അത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഗവൺമെൻറ് നയത്തെ ശരിവെക്കുന്നതായിരുന്നു വിധി. എന്നിരുന്നാലും, ‘രാജനാമത്തിലുള്ള’ ഉത്തരവുകളെയും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാം എന്ന വ്യക്തമായ നിലപാട് ഹൗസ് ഓഫ് ലോഡ്സ് സ്വീകരിച്ചു. രാജാവിൻറെ ‘വിശേഷ അധികാരം’ ഉപയോഗിച്ച് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളെ കോടതിയിൽ ചോദ്യംചെയ്യാൻ കഴിയില്ല എന്ന, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന, കീഴ്വഴക്കത്തെ മാറ്റി മറയ്ക്കുക കൂടിയാണ് അത് ചെയ്തത്. ഇക്കാര്യം മറച്ചുവച്ചുകൊണ്ട്, ഗവൺമെന്റിന്റെ നടപടിയെ ദേശസുരക്ഷയുടെ പേരിൽ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ വിധി ഉദ്ധരിച്ചത്. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയിൽ, ഇംഗ്ലണ്ടിൽ ഉള്ളതുപോലുള്ള രാജാധികാരങ്ങൾ ഒന്നും നിലവിലില്ല എന്നുകൂടി ഓർക്കണം. 

ഹൈക്കോടതി ഡിവിഷൻ ബെഞ്ചും മറിച്ചൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിച്ചില്ല. “ചാനലിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കോടതിക്ക് മുന്നിൽ ഉള്ള ഫയലിൽ നിന്ന് കാര്യത്തിന്റെ സ്വഭാവമോ, അനന്തരഫലമോ, ഗൗരവമോ, ആഴമോ മനസിലാക്കാനാകുന്നില്ല…” എന്നാലും ദേശദ്രോഹവും രഹസ്യ ഫയലുമൊക്കെ ആയതുകൊണ്ട് വേറൊന്നും പറയുന്നില്ല. നിരോധനം ശരിവെക്കുന്നു. എന്ന തരത്തിൽ യുക്തിരാഹിത്യം മുഴച്ചു നിൽക്കുന്ന വിധിയായിരുന്നു അത്. 1952-ലെ രൊമേഷ് ഥാപ്പർ വിധി, പിന്നീട് ഇന്ത്യൻ എക്സ്പ്രസ് കേസ് മുതൽ പെഗസിസ് കേസ് വരെയുള്ള വിവിധ വിധികളിലൂടെ, മാധ്യമ സ്വാതന്ത്ര്യത്തെ, ജനാധിപത്യത്തിൻറെ അനിവാര്യ ഘടകമായി ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്ക് ഉണ്ടായിരുന്നത്. ആ പാരമ്പര്യത്തെ കോടതി കണ്ടില്ലെന്ന് നടിച്ചു. പെഗസിസ് കേസ് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല എന്ന് വരുത്തി തീർക്കുവാൻ ഹൈക്കോടതി കുറെ മഷി ചെലവഴിച്ചു. 2006-ലെ ഓംകുമാർ കേസ്, 2016-ലെ മോഡേൺ ഡെന്റൽ കോളേജ് കേസ്, 2017-ലെ പട്ടുസ്വാമി കേസ് (സ്വകാര്യത), 2020-ലെ അനുരാധാ ഭാസിൻ(കാശ്മീരിലെ ഇൻറർനെറ്റ് വിച്ഛേദം), 2021-ലെ മനോഹർലാൽ ശർമ (പെഗസിസ്), തുടങ്ങി വിവിധ വിധികളിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വികാസം പ്രാപിച്ച അനുപാതികത എന്ന നിയമ സങ്കൽപത്തെയും സമ്പൂർണ്ണമായി അവഗണിച്ചു. എന്നാൽ സമ്പന്നമായ നമ്മുടെ നിയമവൈജ്ഞാനിക പാരമ്പര്യത്തിന് ഇന്നും രാജ്യത്ത് പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.

സുപ്രീംകോടതി വിധി

വ്യാവഹാരിക അവകാശങ്ങളെ ഭരണഘടനയുടെ അനുഛേദം 21-നോട് ചേർത്തു വായിച്ചു കൊണ്ട്, ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമായി അംഗീകരിച്ച്, അതിൻറെ ലംഘനം നടന്നിട്ടുണ്ടോ എന്ന പരിശോധന നടത്താൻ കോടതി തയ്യാറായി എന്നതാണ് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധിയുടെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രത്തിൽ ആദ്യമായായിരിക്കും, ദേശസുരക്ഷാ വിഷയങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, അനുപാതികത പരിശോധന നടത്തണമെന്ന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു വിധി ഉണ്ടാകുന്നത്. അതിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, വ്യാവഹാരിക അവകാശങ്ങളെ അനുഛേദം 21-ൻറെ ഭാഗമായി അംഗീകരിച്ചു എന്നുള്ളതാണ്. രണ്ട്, ആനുപാതികത പരിശോധന നടത്തേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു ചട്ടക്കൂട് ഉണ്ടാക്കി എന്നതും.

വ്യാവഹാരിക അവകാശങ്ങൾ നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള അവകാശങ്ങളാണ്. ഒരു അവകാശം, കടമ, അല്ലെങ്കിൽ ഒരു കുറ്റകൃത്യം ഒക്കെ നിയമപ്രകാരം സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉൾക്കൊള്ളുന്നതാണ് വ്യവഹാരം. നിയമനിർവഹണം നിഷ്പക്ഷവും നീതിപൂർവ്വവും ആയിരിക്കുന്നതിന് വ്യാവഹാരിക നിയമങ്ങളും നടപടിക്രമങ്ങളും സുപ്രധാനമാണ്. അതിനുള്ള അവകാശത്തെയാണ് വ്യാവഹാരിക അവകാശങ്ങൾ എന്ന് പറയുന്നത്. ഒരു അവകാശം ഉണ്ട് എന്ന് പറയുമ്പോൾ, അതു സ്ഥാപിച്ചെടുക്കാനുള്ള നിയമവും നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും വ്യാവഹാരിക അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അവകാശം നിലവിലുണ്ട് എന്ന പ്രസ്താവം അർഥശൂന്യമാണ്. അതുകൊണ്ടുതന്നെ വ്യാവഹാരിക അവകാശങ്ങൾ ജീവിക്കാനുള്ള അവകാശങ്ങളോട് ചേർത്ത് വായിക്കേണ്ടതുണ്ട് എന്ന നിലയ്ക്ക് അതിനെ അനുഛേദം 21-ന്റെ ഭാഗമായി കാണുകയാണ് സുപ്രീംകോടതി.  

ഇവിടെ മീഡിയ വൺ ചാനലിന്റെ നിഷ്പക്ഷമായ വിചാരണയ്ക്കുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. കാരണം ചാനൽ എന്തുകൊണ്ട് നിരോധിച്ചു എന്ന് ഗവൺമെൻറ് അവരെ അറിയിക്കുന്നില്ല. അത് അറിയാതെ അവരുടെ ഭാഗം വിശദീകരിക്കാനോ, ഗവൺമെൻറ് നടപടിയെ ഫലപ്രദമായി കോടതിയിൽ ചോദ്യം ചെയ്യാനോ കഴിയില്ല. ഇത് വ്യാവഹാരിക അവകാശങ്ങളുടെയും സാമാന്യനീതിയുടെയും ലംഘനമാണ്. അതിനർത്ഥം ഒരു കാരണവശാലും വ്യവഹാരിക അവകാശങ്ങൾ നിഷേധിക്കാനാവില്ല എന്നല്ല. അത്തരത്തിൽ അവകാശങ്ങളെ നിയന്ത്രിക്കുമ്പോൾ അതിനെ ഭരണഘടനാപരമായി ന്യായീകരിക്കാൻ ഗവൺമെൻറിന് കഴിയണം. “ദേശ സുരക്ഷാ പ്രശ്നങ്ങൾ ഇതിലുണ്ട് എന്നും സാമാന്യനീതിനിഷേധത്തിനു നീതീകരണം ഉണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താൻ ഗവൺമെൻറിന് കഴിയണം”. വിധിയിൽ പ്രസ്താവിച്ചിരിക്കുന്നു. അതു പരിശോധിക്കുവാൻ ആനുപാതികതാ തത്വം ഉപയോഗിക്കണമെന്നാണ് കോടതി പറയുന്നത്. 

ആനുപാതികതാ പരീക്ഷ

2016-ൽ മോഡേൺ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ കേസിലാണ് ‘ആനുപാതികതാ പരീക്ഷ’ സംബന്ധിച്ച് വ്യക്തമായ ഒരു ചട്ടക്കൂട് ഇന്ത്യൻ നിയമവൈജ്ഞാനിക പദ്ധതിയിൽ ഉണ്ടാവുന്നത്. നിയമങ്ങളുടെയും എക്സിക്യൂട്ടീവ് നടപടികളുടെയും ഭരണഘടനാപരത പരിശോധിക്കുവാനുള്ള ഒരു നിയമ പരീക്ഷയാണിത്. നാല് ഘടകങ്ങളാണ് പരിശോധിക്കുക. ഒന്ന്, ഒരോ എക്സിക്യൂട്ടീവ് നടപടിക്കും നീതിയുക്തമായ ഒരു ലക്ഷ്യമുണ്ടാകണം. രണ്ട്, നടപടികൾക്ക് ലക്ഷ്യവുമായി യുക്തിപരമായ ബന്ധമുണ്ടാകണം. മൂന്ന്, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം). നാല്, ഏതൊരു നടപടിയും പൗരാവകാശത്തെ ക്രമാതീതമായ തരത്തിൽ ഹനിക്കാതെ, അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം. 

മുദ്രവച്ച കവർ

മുദ്രവച്ച കവർ എല്ലാ നീതിന്യായ വ്യവഹാരങ്ങളെയും മറികടക്കാനുള്ള ഉപായമായി ഗവൺമെൻറ് കണ്ടു തുടങ്ങിയിട്ട് കുറച്ചുകാലമായി. ദൗർഭാഗ്യവശാൽ, നമ്മുടെ സുപ്രീംകോടതിയും വളരെ പ്രധാനപ്പെട്ട കേസുകളിൽ പോലും, മുദ്രവച്ച കവറിൽ ഗവൺമെൻറ് നൽകിയ വിവരങ്ങൾ സ്വീകരിച്ചുകൊണ്ട് തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിശേഷിച്ചും കഴിഞ്ഞ രണ്ടുമൂന്ന് ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. അവിടെയുള്ള പ്രശ്നം മുദ്രവച്ച കവറിന്റെ ഉള്ളടക്കം എതിർകക്ഷിയോ, പൊതുസമൂഹമോ അറിയുന്നില്ല എന്നുള്ളതാണ്. ഉള്ളടക്കം അറിയാതെ മറ്റുള്ളവർക്ക് അതിനോട് പ്രതികരിക്കാനാവില്ല. നമ്മൾ സ്വീകരിച്ചിട്ടുള്ള അഡ്വഴ്സേറിയൽ നിയമ വ്യവഹാര സംവിധാനത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്ന നടപടിയാണിത്. ഈ സംവിധാനം അവകാശനിഷേധത്തിനുള്ള കുറുക്കുവഴിയായി മാറുന്നത് മാറുന്നതിന് എത്രയോ ഉദാഹരണങ്ങൾ ഇക്കാലയളവിൽ ഉണ്ട്. അസം എൻ ആർ സി കേസ്, റഫാൽ കേസ് തുടങ്ങി നിരവധി യു എ പി എ കേസുകളിൽ വരെ ഇത് നാം കണ്ടതാണ്. ഈ യാഥാർത്ഥ്യം കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് പ്രതീക്ഷ നൽകുന്നു.

ആനുപാതികതാ പരിശോധനയിലെ ആദ്യഘട്ടം, നീതിയുക്തമായ ഒരു ലക്ഷ്യമുണ്ടോ എന്നുള്ളതാണ്. ‘ദേശ സുരക്ഷ’ അത്തരം ഒരു ലക്ഷ്യമാണ് എന്ന കാര്യത്തിൽ സംശയം ഉണ്ടാകേണ്ടതില്ല. അതു സംബന്ധിച്ച് ചില വിവരങ്ങൾ ഗവൺമെന്റുകൾക്ക് പുറത്തുവിടാൻ സാധിക്കില്ല എന്നതും സത്യമാണ്. എന്നാൽ ഇന്ത്യൻ ഏജൻസികളുടെ എല്ലാ റിപ്പോർട്ടുകളും പൂഴ്ത്തി വയ്ക്കേണ്ടതാണ് എന്നയർത്ഥം അതിനില്ല. ചില സന്ദർഭങ്ങളിൽ എല്ലാ വിവരങ്ങളും പുറത്തുവിടാൻ ഗവൺമെന്റിന് കഴിയില്ല എന്നത് അംഗീകരിക്കാമെങ്കിലും, അതീവ സുരക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങൾ മറച്ചതിനുശേഷം വിവരങ്ങൾ നൽകാവുന്നതേയുള്ളു. അല്ലെങ്കിൽ റിപ്പോർട്ടിന്റെ സംഗ്രഹമെങ്കിലും നൽകണം. അതിനുപോലും കഴിയില്ല എന്ന വാദം അംഗീകരിക്കാനാവില്ല. 

വിവരങ്ങൾക്ക് രഹസ്യ സ്വഭാവമുണ്ട് എന്നും അത് വെളിപ്പെടുത്താനാവില്ലെന്നും അവകാശപ്പെടുമ്പോൾ, അവകാശവാദം ന്യായമാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഗവൺമെന്റിന് തന്നെയാണ്. അതിനേക്കാൾ ന്യായമായ മറ്റു മാർഗങ്ങളില്ല എന്ന് സ്ഥാപിക്കണം. ഉദാഹരണത്തിന്, ചില ഭാഗങ്ങൾ മാത്രം മറച്ചുവച്ചുകൊണ്ട് റിപ്പോർട്ടിന്റെ ബാക്കി ഭാഗങ്ങൾ എതിർകക്ഷിക്ക് നൽകാം. അല്ലെങ്കിൽ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താതെ, കോടതി നിയോഗിക്കുന്ന ഒരു അഭിഭാഷകന് റിപ്പോർട്ട് പൂർണ്ണമായും പരിശോധിക്കുവാനുള്ള അവകാശം നൽകാം. അതുമല്ലെങ്കിൽ, റിപ്പോർട്ട് പൂർണമായും രേഖകളിൽ നിന്ന് നീക്കംചെയ്തു മറ്റു പരിശോധനകളുമായി മുന്നോട്ടു പോകാം. അങ്ങനെ വരുമ്പോൾ ഗവൺമെൻറിനോ എതിർകക്ഷിക്കോ കോടതിക്കോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം വരുന്നില്ല. ഇതിലേത് മാർഗ്ഗം സ്വീകരിച്ചാലും ആനുപാതികതാ പരിശോധന നടത്തേണ്ടതുണ്ട്.

ഗവൺമെൻറ് ദേശസുരക്ഷാവാദം ഉന്നയിച്ചാൽ അത് അതേപടി അംഗീകരിക്കുകയല്ല കോടതി ചെയ്യേണ്ടത്. ആദ്യം തന്നെ, ഈ പറയുന്ന ദേശസുരക്ഷാ പ്രശ്നം കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ദേശസുരക്ഷയാണ് വിഷയമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മറ്റു പരിശോധനകളിലേക്ക് കടക്കേണ്ടതുള്ളു. ആ ഘട്ടത്തിൽ, ലക്ഷ്യവും ഗവൺമെൻറ് നിലപാടും തമ്മിൽ യുക്തിസഹമായ ബന്ധമുണ്ടോ എന്ന് പരിശോധിക്കാം. അതായത്, ഈ കേസിൽ, രഹസ്യാത്മകത ദേശസുരക്ഷയ്ക്ക് അനിവാര്യമാണോ എന്നു നോക്കാം. മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും ശരിയാണെങ്കിൽ പോലും, മുന്നിലുള്ള ഒരേയൊരു മാർഗ്ഗം മുദ്രവച്ച കവറല്ല. എതിർകക്ഷിയുടെയും പൊതുസമൂഹത്തിന്റെയും അവകാശങ്ങൾ ലംഘിക്കാത്ത, അല്ലെങ്കിൽ അവകാശ ലംഘനം കുറഞ്ഞ അളവിൽ മാത്രമുള്ള, മറ്റു മാർഗ്ഗങ്ങളുണ്ടോ എന്ന് ആരായണം. അങ്ങനെ വരുമ്പോൾ പോലും രേഖകൾ പരിശോധിക്കാൻ കോടതിക്ക് ഒരു അമിക്കസ് ക്യൂറിയെ നിയമിക്കാം. 

മീഡിയവൺ കേസ്

ഇവിടെ, മീഡിയവണ്ണുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ചാനൽ സംപ്രേഷണം ചെയ്ത ചില പരിപാടികളുമായി ബന്ധപ്പെട്ടാണത്. ഇത് ഒരു കാരണവശാലും രഹസ്യാത്മകതയോ, ദേശസുരക്ഷ എന്ന ആനുകൂല്യമോ, അർഹിക്കുന്നതല്ല എന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ താല്പര്യങ്ങൾക്കും അഭിപ്രായങ്ങൾക്കും വിരുദ്ധമായി നിലപാടെടുക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയുടെ ലക്ഷണമാണ്. ഗവൺമെന്റിനെ ചോദ്യം ചെയ്യുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. അധികാരികൾക്ക് ഓശാന പാടുന്നതല്ല മാധ്യമധർമ്മം. കോടതിക്ക് മുൻപാകെയുള്ള രേഖകളിൽ നിന്ന് ദേശവിരുദ്ധത തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ചാനലിന്റെ നിക്ഷേപകം ജമാഅത് ഇ ഇസ്ലാമിയുമായി ബന്ധമുള്ളവർ ആണെന്ന് ആരോപണവും കോടതി തള്ളി. ഒന്നാമത് ജമാ അത് ഇ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല. നിക്ഷേപകരും അവരും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്ന യാതൊന്നും ഗവൺമെന്റിന് കോടതിക്കുമുന്നിൽ സമർപ്പിക്കാനും കഴിഞ്ഞില്ല. ചാനലിന്റെ പ്രവർത്തനം എങ്ങനെയാണ് ദേശസുരക്ഷയ്ക്ക് വിഘാതമാകുന്നത് എന്ന് വിശദീകരിക്കാൻ ഗവൺമെന്റിന് കഴിഞ്ഞില്ല. അതുകൊണ്ട്, ആദ്യഘട്ട പരിശോധനയിൽ തന്നെ, ദേശസുരക്ഷ എന്ന വാദം പോലും നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തി, സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാത്ത നടപടി കോടതി റദ്ദാക്കി. നാലാഴ്ചക്കുള്ളിൽ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചു. 

പോരാട്ടം അവസാനിക്കുന്നില്ല

ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ മീഡിയ വൺ വിധി ചെറിയൊരു കാര്യമല്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും വിമതസ്വരമുയർത്തുന്ന മാധ്യമപ്രവർത്തകക്കെതിരെയും വൈര നിര്യാതന ബുദ്ധിയോടെയുള്ള പ്രതികരണം ഇപ്പോഴത്തെ ഭരണകൂടത്തിന്റെ മുഖമുദ്രയാണ്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ ഒക്കെ തന്നെയും ഭരണകൂട നിലപാടിനോട് ചേർന്നു നിൽക്കുന്ന സ്ഥാപനങ്ങളാണ്. ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രസ്ഥാനങ്ങളെ ഏതെങ്കിലും ഒക്കെ മുഖേന വരുത്തിയിലാക്കുന്ന ശീലമുണ്ട്. മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശിങ്കിടി മുതലാളിത്തത്തിന്റെ പ്രത്യക്ഷ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്. എൻ ഡി ടി വി, അദാനി സ്വന്തമാക്കിയതോടുകൂടി മുഖ്യധാരാ വാർത്ത ചാനലുകളെല്ലാം ഭരണകൂട താല്പര്യത്തിന് വിധേയരായി കഴിഞ്ഞു. അവശേഷിക്കുന്ന ഇത്തിരി പ്രതിസ്വരങ്ങളേക്കൂടി ഇല്ലാതാക്കുക എന്നത് ഇവരുടെ നയമാണ്. ധനം കൊണ്ടും സ്വാധീനം കൊണ്ടും വഴങ്ങാത്തവരെ അടച്ചുപൂട്ടിക്കുക എന്നത് ആ സമീപനത്തിന്റെ ഭാഗമാണ്. മീഡിയവണ്ണനെതിരെ പ്രയോഗിച്ചത് ഒരു ടെസ്റ്റ് ഡോസ് ആണ്. വരുതിക്കു നിന്നില്ലെങ്കിൽ ഏതുനിമിഷവും നിങ്ങളെ ഇല്ലാതാക്കാനുള്ള അധികാരം തങ്ങൾക്കുണ്ട് എന്ന പ്രഖ്യാപനമാണ്. ആ അധികാര രാഷ്ട്രീയത്തിന് മുഖമടച്ചു കിട്ടിയ അടിയാണ് സുപ്രീംകോടതി വിധി.

ഈ വിധിയിലൂടെ സുപ്രീംകോടതി വലിയ വിപ്ലവം നടത്തിയെന്നല്ല. ഏതൊരു ആധുനിക ജനാധിപത്യ സമൂഹത്തിലും സ്വാഭാവികമായും ഉണ്ടാകേണ്ട വിധിയാണിത്. എന്നാൽ ഇത് നിയമ വൈജ്ഞാനിക ചരിത്രത്തിലെ രജതരേഖയാകുന്നത് നമ്മുടെ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിൻറെ പ്രത്യേകത കൊണ്ടാണ്. കഴിഞ്ഞ കുറെ കാലങ്ങൾ പരിശോധിച്ചാൽ പൗരാവകാശങ്ങളെക്കുറിച്ചുള്ള വലിയ വർത്തമാനങ്ങൾ നമ്മൾ കേട്ടിട്ടുള്ളത് കോടതിമുറിക്ക് വെളിയിലാണ്. വിരമിച്ചവരും അല്ലാത്തവരുമായ സുപ്രീംകോടതി ജഡ്ജിമാർ വിവിധ പരിപാടികളിൽ, വിവിധ സ്ഥാപനങ്ങളിൽ, സെമിനാറുകളിലും പ്രഭാഷണങ്ങളിലും മറ്റും ഭരണഘടനയെക്കുറിച്ചും മൗലിക അവകാശങ്ങളെക്കുറിച്ചും വാചാലരാകാറുണ്ടെങ്കിലും, കോടതി മുറികളിൽ, യഥാർത്ഥ വസ്തുതകൾക്ക് മുന്നിൽ, മൗനം പാലിക്കുകയും എക്സിക്യൂട്ടീവിന്റെ നടപടികൾക്ക് ന്യായീകരണം ചമയ്ക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജികളിൽ വരെ വാദം കേൾക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോയി അപ്രസക്തമാക്കുന്നതും, വിദ്യാർത്ഥികളും പൊതുപ്രവർത്തകരും ഭരണകൂട വേട്ടയ്ക്ക് ഇരയാകുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നതും, സ്വന്തം തൊഴിൽ നേരെ ചൊവ്വേ എടുത്തതിന്റെ പേരിൽ മാധ്യമപ്രവർത്തകർ ജയിലഴിക്കുള്ളിലാകുമ്പോൾ വർഷങ്ങളോളം കണ്ടില്ലെന്ന് നടിക്കുന്നതും, ഒക്കെ കണ്ടു മനസ്സുമരവിച്ച സമൂഹമായി നമ്മൾ മാറിയിരുന്നു. അവിടെയാണ്, ദേശസുരക്ഷയെന്ന കപടന്യായത്തിലൂടെ തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങൾ വച്ചുപുലർത്തുന്ന, അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന, മാധ്യമങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുവാനും, വിമത സ്വരങ്ങളെ ഇല്ലാതാക്കുവാനുമുള്ള ശ്രമത്തിനെതിരെ സുപ്രീംകോടതി സുധീരമായ നിലപാടെടുക്കുന്നത്. ഏതൊരു ഭരണകൂട നടപടിയും നീതിപൂർവ്വവും യുക്തിസഹവും ആനുപാതികവും ആയിരിക്കണമെന്ന അടിസ്ഥാന തത്വത്തെ ഉയർത്തിപ്പിടിക്കുന്ന ഈ വിന്യായം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളുടെയും ശുഭകരമായ 

 ഭാവിക്ക് മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

എന്നിരുന്നാലും, എല്ലാം ഇവിടംകൊണ്ട് അവസാനിച്ചു എന്ന് കരുതേണ്ടതില്ല. സ്വതന്ത്ര മാധ്യമങ്ങൾക്കെതിരെയുള്ള കടന്നുകയറ്റം തുടർന്നുകൊണ്ടേയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം അധികാര പക്ഷത്ത് അണിനിരക്കുമ്പോഴും വിയോജിപ്പുകൾ ഉയർത്തിയിരുന്നതും ചോദ്യങ്ങൾ ചോദിച്ചിരുന്നതും പ്രാദേശിക, ഓൺലൈൻ മാധ്യമങ്ങളാണ്. 2021-ലെ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിലൂടെ ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. സമ്പൂർണ്ണ സെൻസറിങ് ഏർപ്പെടുത്താൻ ഗവൺമെന്റിന് പരോക്ഷാധികാരം നൽകുന്ന ചട്ടങ്ങളാണ് രൂപീകരിച്ചത്. അതിൻറെ തുടർച്ചയായി വാർത്തകൾ ശരിയാണോ എന്ന് തീരുമാനിക്കുന്ന ചുമതല ഗവൺമെന്റിന്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് വിട്ടു നൽകിക്കൊണ്ടുള്ള തീരുമാനം വന്നു കഴിഞ്ഞു. പി ഐ ബി തെറ്റ് എന്ന് പറയുന്ന വാർത്തകളെല്ലാം പിൻവലിക്കേണ്ടി വരും. ഗവൺമെന്റിന് അലോസരമുണ്ടാക്കുന്ന വാർത്തകളെല്ലാം തെറ്റെന്നു പറയുന്ന സാഹചര്യം ഉണ്ടായേക്കാം. വിശ്വപ്രസിദ്ധമായ 1984 എന്ന നോവലിൽ വിഭാവനം ചെയ്ത മിനിസ്ട്രി ഓഫ് ട്രൂത്ത് പോലെ സത്യങ്ങളെ പുനർനിർണയിക്കുന്ന ഭരണകൂടം ആണ് രാജ്യത്ത് നിലനിൽക്കുന്നത് എന്ന് നാം മറക്കരുത്. പാഠപുസ്തകങ്ങളിൽ ചരിത്രവും സാമൂഹ്യശാസ്ത്രവും മാറ്റി എഴുതിക്കൊണ്ടിരിക്കുന്നു. ഇനി ശരിയായ വാർത്തകൾ ഏതെന്ന് മിനിസ്ട്രി ഓഫ് ട്രൂത്ത് തീരുമാനിക്കും. ഈ വിഷയങ്ങളിലൊക്കെ പ്രതിരോധങ്ങൾ ഉയരേണ്ടതുണ്ട്. കോടതിയുടെ മുന്നിൽ ഇക്കാര്യങ്ങളും എത്തിയിട്ടുണ്ട്. മീഡിയ വണ്ണിന്റെ ഒരു പോരാട്ടം വിജയിച്ചു. എങ്കിലും, ഓർവിലിയൻ എന്നു പറയാവുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് പോരാട്ടങ്ങൾ അവസാനിച്ചുവെന്ന് കരുതുക വയ്യ. മാധ്യമങ്ങൾക്ക് ഇനിയും നിരന്തരം പ്രതിരോധങ്ങൾ ഉയർത്തേണ്ടിവരും. കോടതി ആരുടെ പക്ഷത്ത് നിൽക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Published in Chandrika Weekly on 15/04/2023

രാഹുൽ ഗാന്ധി: ഭരണകൂടവും ജുഡീഷ്യറിയും ഏകാധിപത്യപാതയിൽ കൈകോർക്കുമ്പോൾ 

അഭിമാന സംരക്ഷണത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം വെട്ടിക്കൊന്നിരുന്ന കാലത്ത് അതിനൊരു അറുതി വരുത്തുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണ് ക്രിമിനൽ ഡിഫമേഷൻ അഥവാ മാനനഷ്ടം. അല്ലാതെ, തികച്ചും വ്യക്തിപരമായ ഈ കുറ്റം ക്രിമിനൽ നിയമത്തിന്റെ ഭാഗമാകേണ്ട യാതൊരു കാര്യവുമില്ല. സമൂഹത്തിൽ അത്തരം അക്രമണോത്സുകത നിലവിലില്ലാത്ത സമകാലിക സാഹചര്യത്തിൽ, നിയമം കൊണ്ടുവന്ന ബ്രിട്ടൻ ഉൾപ്പെടെ പ്രധാനപ്പെട്ട ആധുനിക ജനാധിപത്യ രാജ്യങ്ങളെല്ലാം ക്രിമിനൽ ഡിഫമേഷൻ അവരുടെ നിയമ പുസ്തകത്തിൽ നിന്നും പിൻവലിച്ചു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും പ്രസ്തുത നിയമം തുടരുകയാണ്. 

ദുരുപയോഗത്തിന് അനന്തസാധ്യതകൾ ഒരുക്കുന്ന ഈ നിയമം, ഏകാധിപത്യ പ്രവണതയുള്ള അധികാര കേന്ദ്രങ്ങൾ എങ്ങനെയാണ് പ്രയോഗിക്കുക എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ അനുഭവം. മുൻപ് രാംജഠ്മലാനി, അരവിന്ദ് കെജ്‌രിവാൾ, തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈ വകുപ്പ് ഉപയോഗിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ജയലളിതയുടെ ഭരണകാലത്ത് വ്യാപകമായി വിമതശബ്ദങ്ങളെ ഉപദ്രവിക്കുവാൻ ഈ നിയമം ഉപയോഗിച്ചിരുന്നു. അതേസമയം യഥാർത്ഥത്തിൽ വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണപക്ഷത്തിൽപ്പെട്ട അനേകം  നേതാക്കൾ, യാതൊരു നിയമത്തെയും ഭയക്കാതെ വർഗീയ വിദ്വേഷ പ്രചാരണം നിർബാധം തുടരുന്നു. തീവ്രവാദ കേസിൽ ശിക്ഷിക്കപ്പെട്ട, ഗോഡ്സെ ആരാധകയായ ഭരണകക്ഷി എംപി, പ്രഖ്യാ സിംഗ് ഠാക്കൂർ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയിട്ടുള്ള നിരവധി കലാപാഹ്വാനങ്ങൾ… ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ മുതൽ യോഗിയും അമിത് ഷായും മോഡിയും വരെയുള്ള രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ… ഇതൊക്കെയും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. 

ഗവൺമെൻറ്കൾക്ക് മാത്രമല്ല നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഈ നിയമം നിലനിർത്തുന്നതിലും ദുരുപയോഗം ചെയ്യുന്നതിലും തുല്യ ഉത്തരവാദിത്വം ഉണ്ട്. 2016 സുബ്രഹ്മണ്യൻ സ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീംകോടതി കാലഹരണപ്പെട്ട ഈ നിയമം ഭരണഘടനാപരമെന്ന് വിധിച്ചിരുന്നു. മാനനഷ്ടം ചാർജ് ചെയ്യുന്നത് സംബന്ധിച്ച് പല നിയന്ത്രണങ്ങളും സുപ്രീംകോടതി വച്ചിരുന്നുവെങ്കിലും, അധികാരകേന്ദ്രങ്ങൾക്ക് അനഭിമതരായ മനുഷ്യർ പ്രതിഭാഗത്ത് വരുമ്പോൾ, നിയമത്തിന്റെ എല്ലാ വികല സാധ്യതകളും വിനിയോഗിക്കാറാണ് പതിവ്. അതിൻറെ ക്ലാസിക് ഉദാഹരണമാണ് രാഹുൽ ഗാന്ധി കേസ്.

കർണാടകയിൽ 2019 മാർച്ച് 13നാണ് കേസിനാധാരമായ പ്രസ്താവന വരുന്നത്. ഒരു ഇലക്ഷൻ റാലിയിൽ രാഹുൽഗാന്ധി ഇങ്ങനെ പ്രസംഗിച്ചു: “എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എങ്ങനെ വന്നു? നിരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.. നോക്കിയാൽ ഇനിയുമുണ്ടാകും ഇതേപോലെ മോദിമാർ.”  രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിലൂടെ മുഴുവൻ മോദി സമൂഹത്തെയും അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായി എത്തിയത് ബിജെപി എംഎൽഎയും ഗുജറാത്ത് മന്ത്രിയും ആയ പർണേഷ് മോദിയാണ്. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, എച്ച് എച്ച് വർമ്മ, 2021 ജൂൺ 24-ന് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. 2022 മാർച്ച് മാസത്തിൽ രാഹുൽഗാന്ധിയെ വീണ്ടും കോടതിയിലേക്ക് വിളിപ്പിക്കണം എന്ന് ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. തുടർന്ന്, ഹർജിക്കാരൻ തന്നെ കേസിന്റെ വിചാരണ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്ന വിചിത്രമായ നടപടിക്ക് നാം സാക്ഷ്യം വഹിച്ചു. ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി പതിനാറാം തീയതി അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ച്, ‘വിചാരണ കോടതിക്ക് മുന്നിൽ ആവശ്യമായ തെളിവുകൾ എത്തിയ സാഹചര്യത്തിൽ’ സ്റ്റേ ഒഴിവാക്കി തരണം എന്ന് ആവശ്യപ്പെടുകയായിരുന്നു. യാതൊരു പുതിയ തെളിവും കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല. മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നിരിക്കിലും, പാർണേഷ് മോദിയുടെ അഭ്യർത്ഥന ഹൈക്കോടതി വീണ്ടും അംഗീകരിച്ചു. സ്റ്റേ നീക്കം ചെയ്തു. ഫെബ്രുവരി 27ന് വിചാരണ പുനരാരംഭിച്ചു. മാർച്ച് 23ന് കോടതി രാഹുൽ ഗാന്ധിയ്ക്ക് 15000 രൂപ പിഴയും, നിയമപ്രകാരം അനുവദിക്കാവുന്ന ഏറ്റവും കൂടിയ ജയിൽ ശിക്ഷയായ രണ്ടുവർഷം തടവ് ശിക്ഷയും വിധിച്ചു.

രണ്ടു കാരണങ്ങൾ കൊണ്ടാണ് കോടതി നടപടി വിചാരണയ്ക്ക് വിധേയമാകേണ്ടത്. ഒന്ന്, ഐപിസി 499, 500 അനുസരിച്ച് ഇവിടെ കുറ്റം സ്ഥാപിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ്. രണ്ട്, കുറ്റകൃത്യം നടന്നു എന്ന് കരുതിയാൽ തന്നെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ രണ്ടു വർഷത്തെ തടവ് വിധിക്കേണ്ടതുണ്ടായിരുന്നോ എന്നാണ്.  സാധാരണഗതിയിൽ കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് യുക്തിപരമായി ശിക്ഷവിധിക്കുന്നതിനാണ് ഒരു കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ എന്ന തരത്തിൽ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒട്ടുമസാധാരണമല്ലാത്ത പ്രയോഗത്തിന് രണ്ടുവർഷം എന്ന പരമാവധി ശിക്ഷ നൽകേണ്ടതുണ്ടായിരുന്നോ? രണ്ടുവർഷം എന്ന കാലയളവ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാലാണ് ഒരാളുടെ പാർലമെൻറ് അംഗത്വം നഷ്ടമാവുക. അതുപോലെതന്നെ അപ്പീൽ നൽകാൻ രാഹുൽഗാന്ധിക്ക് 30 ദിവസം അനുവദിക്കവേ, ജയിൽ ശിക്ഷ മാത്രമാണ് 30 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ  പാർലമെൻറ് അംഗത്വം റദ്ദ് ചെയ്യാൻ കഴിയുമായിരുന്നില്ല. 

രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടിട്ടുള്ള എല്ലാവർക്കും മനസ്സിലാകും അത് ഏതെങ്കിലും ഒരു മത ജാതി വിഭാഗത്തെ ഉദ്ദേശിച്ചല്ല, കൃത്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ പേരെടുത്ത് പറഞ്ഞാണ് വിമർശിക്കുന്നത്. മാനഹാനി ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവർക്ക് മൂന്നുപേർക്കും ആണ്. മൂവർക്കും പരാതിയൊട്ടില്ലതാനും. പർണേഷ് മോദിക്ക് കേസ് കൊടുക്കാനുള്ള അധികാരം ഉണ്ടോ എന്നത് ചോദ്യം ചെയ്യേണ്ട കാര്യമാണ്. അതിനപ്പുറം മോദി എന്ന ഒരു സാമൂഹിക വിഭാഗത്തെയാണ് അപകീർത്തിപ്പെടുത്തിയത് എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ല. കാരണം മാനനഷ്ടം എന്നത് കൃത്യമായി ഒരു സ്വകാര്യ സംഗതിയാണ്. വ്യക്തിയുടെ മാനം ഒരു പ്രോപ്പർട്ടി ആയിട്ടാണ് നിയമം കാണുന്നത്. അതിനുമേലുള്ള അതിക്രമമാണ് കുറ്റം. ഒരു വിഭാഗത്തിനെതിരായിട്ടല്ല, ഒരു വ്യക്തിക്ക് എതിരായിട്ടാണ് അത് നടക്കുന്നത്. ഐപിസി 499-ൻറെ വിശദീകരണത്തിൽ ‘കമ്പനി, അസോസിയേഷൻ, ഒരു സംഘം ആളുകൾ’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും, അതിന് കൃത്യമായ നിർവചനം സുപ്രീംകോടതി നൽകിയിട്ടുണ്ട്. ഒരു സംഘം ആളുകൾ എന്നു പറഞ്ഞാൽ അത് കൃത്യമായി, ഓരോ വ്യക്തിയുടെയും ഐഡന്റിറ്റി തിരിച്ചറിയാൻ കഴിയുന്ന, വ്യതിരിക്തമായ വിഭാഗം ആയിരിക്കണം.  അല്ലാതെ ഏതെങ്കിലും ഒരു കൂട്ടം ആളുകൾ എന്നു വരാൻ പാടില്ല. ‘മോദി എന്ന് പേരുള്ളവരെല്ലാം’ അത്തരത്തിലുള്ള ഒരു വിഭാഗമാണ് എന്ന് കണക്കാക്കാൻ കഴിയില്ല. കേസിന് പോകുന്ന വ്യക്തി കൃത്യമായും വ്യക്തിപരമായ നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് തെളിയിക്കുകയും വേണം. മാത്രമല്ല രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ മൂന്ന് വ്യക്തികളെ കൃത്യമായി പേരെടുത്ത് പറഞ്ഞിട്ടുമുണ്ട്. സ്വന്തം അധികാരപരിധിക്ക് പുറത്തു നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള കേസ് ആയതിനാൽ, നിയമനടപടികളിലേക്ക് പോകുന്നതിനു മുൻപ് തന്നെ സിആർപിസി 202 അനുസരിച്ച്, സാക്ഷി മൊഴികൾ പരിശോധിച്ച്, പ്രാഥമികമായും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യം കോടതി പരിശോധിക്കണമായിരുന്നു. അതിനുശേഷം ആണ് പ്രതിയെ സമ്മൺ ചെയ്യുക. നടപടിക്രമങ്ങൾ ഒരാളെ ഉപദ്രവിക്കുന്നതിനുള്ള ഉപാധിയായി മാറരുത് എന്ന് കൃത്യമായ സുപ്രീം കോടതി നിർദ്ദേശം ഉണ്ട്. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഇതൊക്കെ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.

വിധി വന്ന ഉടനെ തന്നെ, ഗാന്ധി ഹൈക്കോടതിയിൽ അപ്പീലുമായി പോകുന്നതിനു മുന്നേ, അദ്ദേഹത്തെ ഡിസ്ക്വാളിഫൈ ചെയ്തുകൊണ്ട് ലോക്സഭ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത് ഒരു പക്വതയുള്ള ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. ഭരണഘടനയുടെ അനുഛേദം 102 (1)(ഇ), ജന പ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8 എന്നിവ അനുസരിച്ചാണ് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. അനുച്ഛേദം 13 അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണ്. അതിന് മുൻപ് രാഷ്ട്രപതി ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം തേടേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ ഒക്കെ പൂർത്തിയാക്കിയിട്ടാണോ തീരുമാനം പുറത്തുവന്നത് എന്ന് വ്യക്തമല്ല.

എന്തായാലും രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ, മുഖ്യപ്രതിപക്ഷ പാർട്ടിയുടെ പ്രമുഖ നേതാവിനെ, ഇത്തരത്തിൽ പാർലമെന്റിന് വെളിയിൽ നിർത്തുന്നത് നല്ല സന്ദേശമല്ല നൽകുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം ഒരു തെരഞ്ഞെടുത്ത ഏകാധിപത്യമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആഗോളതലത്തിലുള്ള വിമർശനങ്ങൾക്ക് ബലം പകരുന്നതാണ് ഈ നടപടി. ഇതിൽ കേന്ദ്രസർക്കാർ മാത്രമല്ല കുറ്റക്കാർ. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭരണകൂട താല്പര്യങ്ങൾക്ക് ഒപ്പം നിന്ന് ‘ഭരണകൂട കോടതികൾ’ ആയി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജുഡീഷ്യൽ സംവിധാനവും ഇതിന് ഉത്തരവാദിയാണ്. പൗരരുടെ മൗലിക അവകാശങ്ങൾക്ക് വേണ്ടി ഭരണകൂടത്തിന്റെ അധികാരപ്രയോഗങ്ങൾക്ക് നിയന്ത്രണമായി നിലകൊള്ളേണ്ട കോടതികൾ എക്സിക്യൂട്ടീവിന്റെ ഭാഗം എന്നപോലെ പ്രവർത്തിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട്. സുപ്രീംകോടതി തന്നെയാണ് അതിൻറെ മുൻപന്തിയിൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാൽ, മാറിമാറി വരുന്ന ചീഫ് ജസ്റ്റിസ് മാർക്ക് കീഴിൽ, ഗവൺമെൻറ് താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന കോടതിയെയാണ് നാം കാണുന്നത്. എൻ.ജെ.എ.സി. കേസിൽ മാത്രമാണ്, ഈ കാലയളവിൽ, പ്രധാനപ്പെട്ട കാര്യങ്ങളിൽ, ഗവൺമെൻറ് താല്പര്യങ്ങൾക്ക് വിരുദ്ധമായി സുപ്രീം കോടതി നിലകൊണ്ട ഏക സന്ദർഭം. 

ക്രിമിനൽ മാനനഷ്ട നിയമത്തിന്റെ ഭരണഘടനാപരത ചോദ്യം ചെയ്യുന്ന ഹർജി പരിഗണിച്ചപ്പോഴും കോടതി സ്വീകരിച്ച നിലപാട് മറ്റൊന്നായിരുന്നില്ല. സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങൾ ഉൾപ്പെട്ട കേസ് ആയിരുന്നിട്ടും അതിനുവേണ്ടി ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് പിസി പന്തും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.  രണ്ടു വാദങ്ങളാണ് ഹർജിക്കാർ മുന്നോട്ടുവച്ചത്. തികച്ചും വ്യക്തിപരമായ കുറ്റകൃത്യം എന്ന നിലയ്ക്ക് മാനനഷ്ടം ക്രിമിനൽ നിയമത്തിൽ ഉൾപ്പെടുത്തുന്നതിന് ന്യായീകരണമില്ല. അത് സമൂഹത്തിനെതരായ കുറ്റം ആകുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം സിവിൽ കേസ് ആയി പരിഗണിച്ചാൽ മതിയാകും. മറ്റൊന്ന്, ഭരണഘടനയുടെ അനുഛേദം 19 (2)-ൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമായി അപകീർത്തി കടന്നുവരുന്നുണ്ട് എങ്കിലും അത് സിവിൽ ആണോ ക്രിമിനൽ ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സ്വാഭാവികമായും സ്വകാര്യമായ കുറ്റകൃത്യം എന്ന നിലയ്ക്ക് അതിന് സിവിൽ സ്വഭാവം ആണ് ഉണ്ടാവേണ്ടത്. അങ്ങനെയാണെങ്കിൽ പോലും യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ. എന്നാൽ ക്രിമിനൽ മാനനഷ്ട നിയമത്തിലെ നിയന്ത്രണങ്ങൾ യുക്തിസഹമല്ല. സിവിൽ മാനനഷ്ടത്തിൽ ‘സത്യം’ ഒരു പ്രതിരോധമായി വരുന്നുവെങ്കിൽ, ക്രിമിനൽ കേസിൽ ‘പൊതു നന്മ കണക്കിലെടുത്ത് പ്രസിദ്ധീകരിക്കേണ്ട സത്യം’ എന്ന പ്രയോഗം ആണുള്ളത്. പറയുന്നത് സത്യമാണെങ്കിൽ പോലും നിയമത്തിന്റെ ആനുകൂല്യങ്ങൾ ചിലപ്പോൾ ലഭിക്കാൻ ഇടയില്ല എന്ന് സാരം. അനുഛേദം 19 (2)-ൽ ‘പൊതുനന്മ’ എന്ന വാക്ക് ഇല്ലാത്തതു കൊണ്ട് തന്നെ, നിയമം ഭരണഘടന അനുവദിക്കുന്ന നിയന്ത്രണത്തിനപ്പുറം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. വളരെ സുദൃഢമായ നിയമവാദങ്ങളാണ് ഇവ. പക്ഷേ, ക്രിമിനൽ മാനനഷ്ടം, ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ ന്യായത്തിൽ ഇക്കാര്യങ്ങൾ ശരിയായ വിധം അഭിസംബോധന ചെയ്യുന്നില്ല. ഒരു മനുഷ്യൻറെ അന്തസ്സ് ആത്മാഭിമാനം അനുഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സ്ഥാപിക്കുന്ന സുദീർഘമായ വിശദീകരണത്തിനു ശേഷം മേൽപ്പറഞ്ഞ രണ്ട് തടസവാദങ്ങൾക്കും യുക്തിസഹായ യാതൊരു മറുപടിയും നൽകാതെ ക്രിമിനൽ മാനനഷ്ടം അനിവാര്യമാണെന്ന് പറയുകയാണ് കോടതി ചെയ്തത്. ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് കീഴിൽ  ഭരണകൂടത്തിന്റെ മേലുള്ള നിയന്ത്രണമായി പ്രവർത്തിക്കേണ്ട കോടതിയുടെ നടപടിയല്ല. ഭരണകൂട താല്പര്യങ്ങളെ നിയമ യുക്തിയേതുമില്ലാതെ സംരക്ഷിക്കുന്ന സമീപനമാണ്. ഭരണകൂടം ശക്തി പ്രാപിക്കുന്ന അവസരങ്ങളിൽ ഒക്കെയും ഇത്തരത്തിലുള്ള അപഭ്റംശങ്ങൾ നീതിന്യായ സംവിധാനത്തിൽ കടന്നു വരാറുണ്ട്. അടിയന്തരാവസ്ഥ കാലം അതിനൊരു ചരിത്ര സാക്ഷ്യമാണ്. ജർമ്മനിയിലും ഇറ്റലിയിലും എല്ലാം ഏകാധിപത്യത്തിന്റെ വളർച്ചക്കാലത്ത് എങ്ങനെയാണ് അവിടുത്തെ കോടതികൾ നിശബ്ദമായി ഫാസിസത്തിനും നാസിസത്തിനും കുടപിടിച്ചത് എന്നും ചരിത്രം പറയുന്നു. ജർമൻ നീതിന്യായ സംവിധാനത്തിന് കീഴിൽ നിയമവിരുദ്ധമായതൊന്നും ഹിറ്റ്ലർ ചെയ്തിരുന്നില്ല! 

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികൾ ഉണ്ടാകുന്ന സമയം ശ്രദ്ധേയമാണ്. വിവിധ പ്രശ്നങ്ങളാൽ ഗവൺമെൻറ് പ്രതിരോധത്തിലായിരിക്കുന്ന സമയമാണ്. അതാണ് ഈ സാമ്രാജ്യത്തിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്ന ഹിന്ദൻ വർഗ്ഗം റിപ്പോർട്ട് പാർലമെന്റിൽ ചർച്ച ആവുകയും രാഹുൽഗാന്ധി പ്രധാനമന്ത്രിക്കെതിരെ നിഷിദ്ധമായും വിമർശനം സഭയ്ക്കകത്ത് ഉന്നയിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ്, മാനവ കേസിന്റെ വിചാരണ സംബന്ധിച്ച സ്റ്റേ നീക്കം ചെയ്യണമെന്നും ഉടൻ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പർണേഷ് മോഡി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇതൊക്കെ കൂട്ടി വായിക്കാൻ തോന്നും. 

രാഹുൽ ഗാന്ധിയുടെ അനുഭവം വെളിപ്പെടുത്തുന്നത് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ മാത്രമല്ല. ഏകാധിപത്യപരമായ പാതയിലേക്ക് രാഷ്ട്രീയം നീങ്ങുമ്പോൾ അതിനൊപ്പം നിൽക്കുന്ന നീതിന്യായ സംവിധാനത്തിന്റെ അപചയം കൂടി പുറത്തു വരുന്നുണ്ട്. ക്രിമിനൽ ഡിഫമേഷൻ പോലുള്ള പ്രാകൃത നിയമങ്ങൾ നിയമപുസ്തകത്തിൽ നിന്നും നീക്കം ചെയ്യേണ്ടതിന്റെ അനിവാര്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.

Published in TrueCopyThink on 25/03/2023

പരിമിത സ്വാതന്ത്ര്യം മാത്രമുള്ള ഒരു രാജ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ

അതിവേഗം ശ്രദ്ധ നേടാനും സെൻസേഷണലാകാനും സാധ്യതയുള്ള ഉണ്ടയില്ലാ വെടികൾ മാത്രം വാർത്തകളായി ആഘോഷിക്കപ്പെടുന്ന സമകാലിക മാധ്യമ ലോകത്ത്, അവധാനതയോടെയുള്ള, സമയം ഏറെ എടുക്കുന്ന, പഴയ രീതിയിലുള്ള മാധ്യമപ്രവർത്തനത്തിന്റെ ശക്തി നമുക്ക് കാണിച്ചു തരികയാണ് ബിബിസി ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻററി സീരീസിലൂടെ. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം പറഞ്ഞതുപോലെ, മാധ്യമ പാഠപുസ്തകങ്ങളിലെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ട് എപ്പിസോഡുകളിലായി ബിബിസി ഡോക്യുമെൻററി തയ്യാറാക്കിയിട്ടുള്ളത്. വിവരങ്ങളുടെ ഉറവിടം വെളിവാക്കേണ്ട ഇടങ്ങളിൽ അത് വ്യക്തമായി പറഞ്ഞുകൊണ്ട്, അധികാരികമായ രേഖകൾ ഉദ്ധരിച്ചുകൊണ്ട്, അതിനു സാധ്യമല്ലാത്ത ഇടങ്ങളിൽ ഇരു വീക്ഷണങ്ങളും കൃത്യമായി ചേർത്തുകൊണ്ട്, പ്രതികരണം ആവശ്യമുള്ള ഘട്ടങ്ങളിൽ അതുകൂടി ചേർത്തുവച്ച്, എന്നാൽ നീതിയുടെ പക്ഷത്തുനിന്ന് വഴുതി മാറാതെ, ആവശ്യമായ ദൃശ്യങ്ങളും അനിവാര്യമായ വിവരണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇതിൽ. അത്തരത്തിൽ വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഡോക്യുമെൻററി സാമൂഹ്യ മാധ്യമങ്ങളിൽ നിരോധിച്ചതിലൂടെ, നമ്മുടെ രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ നിന്ന് പരിമിത സ്വാതന്ത്ര്യം മാത്രമുള്ള രാജ്യമായി മാറിയിരിക്കുന്നു എന്ന, ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം നൽകുന്ന സൂചന, ശരിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഗവൺമെൻറ്.

ഗവൺമെൻറിൻറെ പ്രതികരണം

നമ്മുടെ വിദേശകാര്യ വക്താവ് അരിന്ധം ബക്ഷി ഈ ഡോക്യുമെൻററി ‘ഒരു പ്രോപ്പഗാണ്ട പീസ് ആണെന്നും, വസ്തുനിഷ്ഠമല്ലെന്നും ബിബിസിയുടെ കൊളോണിയൽ സ്വഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്’ എന്നും പ്രതികരിച്ചു. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരോട് താൻ ഡോക്യുമെൻററി കണ്ടിട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് അപഹാസ്യമായ ഈ പ്രതികരണം നടത്തിയത്. ഡോക്യുമെൻററി കണ്ടിട്ടുള്ള ആർക്കും മനസ്സിലാകും ഇത് ഏകപക്ഷീയമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒന്നല്ല.  ഇരു വിഭാഗങ്ങൾക്കും കൃത്യമായ പ്രാതിനിധ്യവും പറയാനുള്ള അവസരവും നൽകിയിട്ടുണ്ട്. ഇന്ത്യ ഗവൺമെൻറ് ഔദ്യോഗികമായി പ്രതികരിക്കാത്തത് കൊണ്ട് മാത്രമാണ് അത് ഉൾപ്പെടുത്താൻ കഴിയാതെ പോയത്. എന്നാൽ ബിജെപി നേതാക്കളുടെ പ്രതികരണം ഡോക്യുമെൻററിയുടെ ഭാഗമാണ്. 

തുടർന്ന് എമർജൻസി അധികാരങ്ങൾ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന്  ഡോക്യുമെൻററി ഗവൺമെൻറ് വിലക്കി. 20021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇൻറർമീഡിയറി ഗൈഡ് ലൈൻ ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസിലെ ചട്ടം 16 (2) ഉപയോഗിച്ചാണ് നിരോധനം.  

ഇൻറർനെറ്റിന് കൂച്ചുവിലങ്ങ്

2022 ഫെബ്രുവരി അഞ്ചിനാണ്,  ‘ഇൻഫർമേഷൻ ടെക്നോളജി (ഇൻറർമീഡിയറി ഗൈഡ് ലൈൻ ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021’ ഗവൺമെൻറ് വിജ്ഞാപനം ചെയ്യുന്നത്. ഇൻറർനെറ്റ് നിരോധനം സംബന്ധിച്ച 2009-ത്തിലെ ചട്ടങ്ങൾ മാറ്റിയാണ് ഇത് കൊണ്ടുവന്നത്. അന്നുതന്നെ ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇന്റര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബൃഹദാകാശങ്ങളെ ഇന്ത്യക്കാർക്ക് നിഷേധിക്കുന്നതിനുള്ള ഉപാധിയാണ് ചട്ടങ്ങളെന്നും, അവ ഭരണഘടന വിരുദ്ധമാണ് എന്നും വാദമുയർന്നിരുന്നു. ഓൺലൈൻ വാർത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള ത്രിതല സംവിധാനത്തെ ബോംബെ, മദ്രാസ് ഹൈക്കോടതികൾ സ്റ്റേ ചെയ്യുകയുമുണ്ടായി. ഇൻറർമീഡിയറി റൂൾസിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ 16(2) ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഈ ചട്ടം അനുസരിച്ച് ഗവൺമെൻറ് ചുണ്ടിക്കാണിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിന് മുൻപ് ഇൻറർമീഡിയറിക്ക് ഒരു ഹിയറിങ്ങിനുള്ള അവസരം പോലും നൽകണമെന്നില്ല. ഇവിടെ യൂട്യൂബും ട്വിറ്ററുമാണ് ഇൻറർ മീഡിയറികൾ. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 69(എ) അനുസരിച്ചാണ് നിരോധനം ഏർപ്പെടുത്താൻ കഴിയുക. രാജ്യത്തിൻറെ പരമാധികാരം, അഖണ്ഡത, സുരക്ഷ, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം, മുതലായ കാര്യങ്ങൾ ബാധിക്കുന്ന ഉള്ളടക്ക ങ്ങളാണ് നീക്കം ചെയ്യുക. ബിബിസി ഡോക്യുമെൻററി ഇതിൽ ഒരു ഗണത്തിലും പെടില്ല. 

നരേന്ദ്രമോദിയുടെയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെയും ചരിത്രവും, ഇപ്പോഴത്തെ ഗവൺമെന്റിന്റെ നയങ്ങളും ചൂണ്ടിക്കാണിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമല്ല. നിശ്ചയമായും അത് രാഷ്ട്രത്തിൻറെ അഖണ്ഡതയെ ബാധിക്കില്ല. മറ്റൊരു രാജ്യവുമായുള്ള ബന്ധവും ഈ ഡോക്യുമെൻററി മൂലം ഉലയില്ല.  വർഗീയ കലാപത്തിന് വഴിവയ്ക്കുന്ന യാതൊന്നും ഇതിലില്ല. ഗവൺമെൻറിൻറേതെന്ന നിലയ്ക്ക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പ്രതികരണങ്ങളിൽ കാണുന്ന മറ്റൊരു വാദം ഇത് നമ്മുടെ ആഭ്യന്തര കാര്യത്തിലേക്കുള്ള കൈകടത്തലാണ് എന്നതാണ്. കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ, അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, ജാക്ക് സ്ട്രോ വ്യക്തമാക്കുന്നതുപോലെ, ധാരാളം ഗുജറാത്തി മുസ്ലിങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ട്. അവർ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ 2002 കലാപത്തെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഡോക്യുമെൻററിയുടെ ഒന്നാം ഭാഗത്തിലും ജാക്ക് സ്ട്രോ ഉണ്ട്. യോർക്ക്ഷെയർ കാരനായ ഇമ്രാൻ ദാവൂദിന്, തൻറെ ബന്ധുക്കളെയും സുഹൃത്തിനെയും കലാപത്തിൽ നഷ്ടമായ അനുഭവവിവരണത്തിൽ നിന്നാണ് ഡോക്യുമെൻററി ആരംഭിക്കുന്നത് തന്നെ. ഇത്തരം സാഹചര്യങ്ങളിൽ അതാത് രാജ്യത്തെ ഹൈക്കമ്മീഷൻ അന്വേഷണങ്ങൾ നടത്തുക സ്വാഭാവികമാണ്. ശ്രീലങ്കൻ തമിഴ് വംശജരുടെ കാര്യത്തിൽ നമ്മൾ നടത്തിയിട്ടുള്ള ഇടപെടലുകൾ ഓർക്കുക. 

മറ്റൊരു വാദം ഉയരുന്നത് ബിബിസി ഇന്ത്യൻ സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നു എന്നാണ്. സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കേണ്ടതാണെന്നാണ് വാദം. അല്ലാത്തപക്ഷം സുപ്രീം കോടതിയുടെ ആധികാരികത ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. എന്നാൽ ഡോക്യുമെൻററി കണ്ട എല്ലാവർക്കും അറിയാം അതിൽ സുപ്രീംകോടതി വിധിയെക്കുറിച്ചും വസ്തുനിഷ്ഠമായി പറഞ്ഞു പോകുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ പ്രത്യേക അന്വേഷണ സംഘവും സുപ്രീം കോടതിയും കുറ്റവിമുക്തമാക്കിയതാണ് എന്ന കാര്യവും ചേർത്തിട്ടുണ്ട്. ഡോക്യുമെൻററി സുപ്രീംകോടതിയുടെ ആധികാരികതയെ ഒരിടത്തും ചോദ്യം ചെയ്യുന്നില്ല. അതിനർത്ഥം സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ പാടില്ല എന്നല്ല. പ്രത്യേക അന്വേഷണ സംഘവും അതിൻറെ റിപ്പോർട്ട് ശരിവച്ച സുപ്രീം കോടതി വിധിയും രാജ്യത്തിനകത്ത് തന്നെ രൂക്ഷമായി വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. ജനാധിപത്യ സംവിധാനത്തിന് കീഴിൽ ഒരു സ്ഥാപനവും വിമർശനങ്ങൾക്ക് അതീതമല്ല. അതുകൊണ്ട് സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ പാടില്ല എന്ന വാദം നിലനിൽക്കില്ല പക്ഷേ ഇവിടെ, ഈ ഡോക്യുമെൻററിയിൽ അങ്ങനെ ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് മാത്രം.

എന്തെന്ത് കാരണങ്ങൾ കൊണ്ടാണ് ‘ദ മോദി ക്വസ്റ്റ്യൻ’ രാജ്യത്ത് നിരോധിച്ചത് എന്ന് അധികാരികമായി പറയുവാൻ നമുക്ക് കഴിയില്ല. നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടില്ല. ഇൻറർ മീഡിയറികൾക്ക്, അത് പ്രതിരോധിക്കാനുള്ള അവസരവും ലഭിച്ചിട്ടില്ല. ചട്ടം 16 (3) അനുസരിച്ച് ഇത്തരം തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ വയ്ക്കേണ്ടതാണ്. എന്നാൽ നിരോധനം ഏർപ്പെടുത്തുന്ന സമയത്ത് 2021-ലെ ചട്ടങ്ങൾക്ക് കീഴിൽ രൂപീകരിക്കേണ്ടിയിരുന്ന റിവ്യൂ കമ്മിറ്റി പോലും ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ത്രിതല നിയന്ത്രണ സംവിധാനം ഹൈക്കോടതികൾ സ്റ്റേ ചെയ്തിരുന്ന സാഹചര്യത്തിൽ അത് ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. 2023 ജനുവരി 27നാണ് അപ്പലൈറ്റ് കമ്മറ്റി രൂപീകരിച്ചുകൊണ്ട് കേന്ദ്രസർക്കാറിന്റെ ഒരു വിജ്ഞാപനം വരുന്നത്. അപ്പോൾ ചട്ട പ്രകാരം ഉള്ള പരിശോധന ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന് കരുതേണ്ടിവരും. അങ്ങനെയെങ്കിൽ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണത്. ൺ ചട്ടങ്ങൾ തന്നെ ഭരണഘടനാ വിരുദ്ധമാണ് എന്ന ഹർജികളിൽ ഭരണഘടനാ കോടതികൾ വാദം കേട്ടുകൊണ്ടിരിക്കുന്ന സമയമാണ് ഇതൊന്നും, ഭാഗികമായി അത് സ്റ്റേ ചെയ്തിട്ടുണ്ട് എന്നും ഓർക്കണം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വിജ്ഞാപനം ചെയ്ത ഈ ചട്ടങ്ങൾ നാളിതുവരെ പാർലമെൻറ് പരിശോധനയ്ക്ക് വെച്ചിട്ടില്ല എന്ന കാര്യവും രാജ്യത്തെ പൗരന്മാരുടെ മൗലീക അവകാശത്തെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ഗവൺമെന്റിന്റെ നിഷേധാത്മകമായ നിലപാട് വെളിവാക്കുന്നതാണ്.

ദ മോദി ക്വസ്റ്റ്യൻ

‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻററി ഇന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ ജനിതക ഘടനയെ അപഗ്രഥിച്ച് അടയാളപ്പെടുത്തുന്ന മികച്ചൊരു സൃഷ്ടിയാണ്. 2002-ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിച്ച ബ്രിട്ടീഷ് ഏജൻസികളുടെ റിപ്പോർട്ട് ഡി-ക്ലാസിഫൈ ചെയ്ത സാഹചര്യത്തിലാണ് ഇത് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് എങ്കിലും, ഡോക്യുമെൻററിയുടെ ഊന്നൽ 2002-ലെ കലാപമല്ല, ഇന്ന് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന അശുഭകരമായ രാഷ്ട്രീയ വീഥിയുടെ വിശകലനമാണ് മുഖ്യവിഷയം. അതിൻറെ ജനിതക പശ്ചാത്തലം വിശദീകരിക്കാനാണ് ഡോക്യുമെൻററിയുടെ ആദ്യ എപ്പിസോഡ് 2002 കലാപത്തെ വിഷയമാക്കുന്നത്. 

അന്ന് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ ഉൾപ്പെടെ പറഞ്ഞിട്ടുള്ളതുപോലെ, സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി നടന്ന അക്രമം ആയിരുന്നു അത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  കലാപഭൂമിയിൽ പോലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ  മാധ്യമങ്ങളിലൂടെ നമ്മുടെയെല്ലാം മുന്നിൽ എത്തിയതാണ്. ആ നിഷ്ക്രിയത്വത്തിനുള്ള പ്രേരണ ഭരണ സംവിധാനത്തിന്റെ ഏതു തട്ടിൽ നിന്നാണ് എത്തിയത് എന്ന കാര്യത്തിൽ മാത്രമേ ആളുകൾക്ക് സംശയമുണ്ടായിരുന്നുള്ളു. അന്ന് മാധ്യമങ്ങളെല്ലാം അതിന് പിന്നിൽ മുഖ്യമന്ത്രിയാണ് എന്ന തരത്തിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ദേശീയ മാധ്യമങ്ങൾ മുതൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വരെ കൃത്യമായി അവതരിപ്പിച്ചിരുന്ന കാര്യമാണത്. ഇന്ന് ബിബിസി ഡോക്യുമെൻററി പറയുന്നു, അന്ന് ബ്രിട്ടീഷ് ഗവൺമെൻറ് നടത്തിയ അന്വേഷണത്തിലും കലാപത്തിന് നേരിട്ടുള്ള ഉത്തരവാദിത്വം നരേന്ദ്ര മോദിക്കാണെന്ന നിഗമനമാണ് ഉണ്ടായിരുന്നത് എന്ന്. ഗുജറാത്ത് കലാപത്തിന് വംശഹത്യയുടെ എല്ലാ സ്വഭാവങ്ങളും ഉണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. 

യഥാർത്ഥത്തിൽ ഡോക്കുമെന്ററിയിൽ സൂചിപ്പിക്കുന്ന ബ്രിട്ടീഷ് അന്വേഷണ റിപോർട്ടിന്റെ ഉള്ളടക്കം അതിൽ പറയുന്നതിനേക്കാൾ ഗൗരവതരമാണ്. ‘ഗുജറാത്ത് കലാപം വളരെ നേരത്തെ പ്ലാൻ ചെയ്തിരുന്നതാണെന്നും ഗോദ്ര ദുരന്തം അതിനൊരു കപടന്യായം മാത്രമാണെന്നും ആണ് നിഗമനം. ഗോധ്രയല്ലെങ്കിൽ മറ്റൊരു കാരണം കണ്ടെത്തുമായിരുന്നു. അത്രയ്ക്ക് ആസൂത്രിതമായിട്ടാണ് ആക്രമണം നടന്നത്. അക്രമിക്കപ്പെടേണ്ട പ്രദേശങ്ങൾ, വ്യക്തികൾ, വീടുകൾ തുടങ്ങിയവയുടെ കംപ്യൂട്ടറൈസ്ഡ് ലിസ്റ്റ് നേരത്തെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. മുസ്ലീങ്ങൾക്ക് മൈനോറിറ്റി ഷെയർ ഉള്ള സ്ഥാപനങ്ങൾ പോലും കൃത്യമായി ലിസ്റ്റ് ചെയ്തിരുന്നു. ഗവണ്മെന്റ് പിന്തുണയില്ലാതെ ഇത്ര വലിയ ആസൂത്രിത കലാപം നടത്താൻ വി.എച്ച്.പി.യ്ക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഇക്കാര്യത്തിൽ നേരിട്ട് ഉത്തരവാദിത്വമുണ്ട്. ബന്ധപ്പെട്ട പോലീസ് കേന്ദ്രങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉള്ള സമ്മർദ്ദം നിഷ്‌ക്രിയത്വത്തിന് കാരണമായെന്നു അംഗീകരിക്കുന്നു.’ എന്നൊക്കെയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ. റിപ്പോർട്ടിന്റെ പൂർണരൂപം ‘ദ കാരവൻ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വളരെ പ്രഫഷണൽ ആയി ചെയ്ത ഈ ഡോക്യുമെൻററി ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നത് ഗുജറാത്ത് കലാപം എങ്ങനെയായിരിക്കും ലോകചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന കാര്യം ഈ ഡോക്യുമെൻററിയിൽ കൂടി വ്യക്തമായിരിക്കുന്നു എന്നതുകൊണ്ടാണ്. പോലീസിന്റെ നിഷ്‌ക്രിയത്വം അന്നത്തെ ദൃശ്യങ്ങൾ സഹിതം കാണിക്കുന്നുണ്ട്. അതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കലാപത്തിലെ ഭരണകൂടത്തിന്റെ പങ്ക് ലോകത്തോട് വിളിച്ചു പറഞ്ഞ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹിരൺ പാണ്ഡ്യയുടെ കൊലപാതകം. ഒരിക്കലും സാധ്യമകാത്ത ആംഗിളിൽ നിന്ന് വെടിയേറ്റ് കാറിൽ മരിച്ചു കിടക്കുന്നതായാണ് അദ്ദേഹത്തെ കണ്ടെത്തിയത്.  അതേക്കുറിച്ചുള്ള എങ്ങുമെത്താതെ പോയ അന്വേഷണത്തെ വിചാരണ ചെയ്യുന്നുണ്ട്. സ്മൃതികളിൽ പോലും ഭീതിയുടെ സൂചിമുന കയറ്റുന്ന അനുഭവങ്ങളുടെ വിവരണങ്ങളുണ്ട്. ‘നീതി’ സ്വപ്നം കാണാൻ പോലും കഴിയാത്ത മനുഷ്യരുടെ നിസ്സഹായതയും കണ്ണീരുമുണ്ട്.  അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ അരികിൽ ഇരുത്തി ‘രാജധര്മം’ നിറവേറ്റാൻ തയ്യാറാകണം എന്ന് പ്രധാനമന്ത്രി വാജ്‌പേയി പറയുന്ന ദൃശ്യമുണ്ട്. ബ്രിട്ടനും അമേരിക്കയും മോഡിയ്ക്ക് യാത്ര വിലക്കേർപ്പെടുത്തിയ കഥയുണ്ട്. കലാപത്തിന് ശേഷം എങ്ങനെയാണ് മോഡി ഗുജറാത്തിൽ സർവാധിപത്യം ഉറപ്പിച്ചത് എന്നു പറയുന്നുണ്ട്. അങ്ങനെ മറവിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന പലതിനെയും ചികഞ്ഞു പുറത്തിടുന്നുണ്ട് ബി.ബി.സി.

അന്ന് ബി.ബി.സി.യ്ക്ക് നൽകിയ ഇന്റർവ്യൂവിൽ, കലാപ സമയത്ത് എന്തെങ്കിലും വീഴ്ച്ച പറ്റിയോ എന്ന ചോദ്യത്തിന് ഉത്തരമായി മോഡി പറയുന്നത്, പൊലീസിന് കൂടുതൽ ഇടപെടലുകൾ നടത്താമായിരുന്നതിനെക്കുറിച്ചോ, ഇന്റലിജൻസ് ഇൻപുട്ടിനെക്കുറിച്ചോ, ഇനിയും ചെയ്യാൻ കഴിയുന്ന നീതിവിചാരങ്ങളെക്കുറിച്ചോ അല്ല. “മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലാണ് വീഴ്ച പറ്റിയതെ”ന്നാണ് പറയുന്നത്. ഒരു ദേശീയ നേതാവായി വളരുമ്പോൾ അദ്ദേഹം ഏറ്റവും ശ്രദ്ധകൊടുത്തതും ആ മേഖലയ്ക്കാണ്. 

ഇന്ത്യയിലെ മാധ്യമ ലോകം ഏതാണ്ട് മുഴുവൻ തന്നെ ഭരണകക്ഷിക്ക് വിധേയമായി കഴിഞ്ഞു. ആകെ എതിർത്ത നിന്നിരുന്ന എൻഡിടിവി അദാനി വാങ്ങിയതോടുകൂടി ആ ദൗത്യം ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. വിമർശിക്കുന്നവരെ, ചോദ്യംചെയ്യുന്നവരെ, അസഹിഷ്ണുതയോടെ നേരിടുന്ന ഏകാധിപത്യപരമായ ഭരണസംവിധാനമായി രാജ്യം മാറുന്നതിന്റെ വ്യക്തമായ സൂചനകൾ വന്നു കഴിഞ്ഞിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച ലോക റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 180-ല്‍ 150 ആണ്. ചില ഏകാധിപത്യ രാജ്യങ്ങൾ പോലും ഇന്ത്യയെക്കാൾ മുന്നിലാണ് എന്ന് കാണാം. സമീപകാലത്ത് വലിയ വീഴ്ചയാണ് ഇക്കാര്യത്തിൽ രാജ്യത്തിന് സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ അപഗ്രഥനമാണ് ബിബിസി ഡോക്യുമെൻററിയുടെ രണ്ടാം എപ്പിസോഡ്. 

ദ മുസ്ലിം ക്വസ്റ്റ്യൻ

‘ദ മോദി ക്വസ്റ്റ്യൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻററി യഥാർത്ഥത്തിൽ അഭിസംബോധന ചെയ്യുന്നത് ‘മുസ്ലിം ക്വസ്റ്റ്യൻ’ ആണ്. രണ്ടാമത്തെ എപ്പിസോഡിൽ ഒരു ന്യൂനപക്ഷം എന്ന നിലയിൽ മുസ്ലീങ്ങൾ എങ്ങനെ രാജ്യത്ത് അപരവൽക്കരിക്കപ്പെടുന്നു എന്നത് കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു. ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി എങ്ങനെയാണ് ഒരു ജനാധിപത്യ മതേതര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയത്തെ മാറ്റിമറിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ‘മോദി ക്വസ്റ്റ്യൻ’ എന്ന നിലയ്ക്ക് നോട്ട് നിരോധനവും കർഷക സമരങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ വേണമെങ്കിൽ ചേർക്കാമായിരുന്നു. എന്നാൽ വിഷയത്തിന്റെ ഫോക്കസ് നഷ്ടപ്പെടാതെ ‘മുസ്ലിം ക്വസ്റ്റ്യൻ’ മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ആക്രോശങ്ങളാണ് പശ്ചാത്തലത്തിൽ നിരന്തരം മുഴങ്ങുന്നത്. വിദ്വേഷത്തിന്റെ വികല ചിന്തകളെയാണ് അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം എങ്ങനെയാണ് ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ സ്വഭാവം മാറി കൊണ്ടിരിക്കുന്നത് എന്ന് കൃത്യമായി വരച്ചു കാട്ടുന്നു.  സമുദായിക സൗഹാർദം, രാഷ്ട്രീയ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം മാധ്യമസ്വാതന്ത്ര്യം, ഗവൺമെൻറിതര സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം, എന്നിവയുടെ ഒക്കെ കാര്യത്തിൽ സംഭവിച്ചിട്ടുള്ള ഇടിവ് എന്നിവയൊക്കെയാണ് പ്രതിപാദ്യ വിഷയങ്ങൾ.

ഭക്ഷണത്തിൻറെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നതിന്റെ നേർക്കാഴ്ചയാണ് ആദ്യം.  44 മനുഷ്യരാണ് അങ്ങനെ കൊലചെയ്യപ്പെട്ടത്, 280 ആളുകൾ ആക്രമിക്കപ്പെട്ടു. പിങ്ക് റവല്യൂഷനെ കുറിച്ചുള്ള മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങളിൽ നിന്നാണ്  ആൾക്കൂട്ട കൊലപാതകങ്ങളുടെ സമൂഹമായി ഇന്ത്യ മാറുന്ന കാഴ്ചയിലേക്ക് ഡോക്യുമെൻററി നമ്മളെ കൊണ്ടുപോകുന്നത്. ജാർഖണ്ഡിൽ ബീഫിന്റെ പേരിൽ ഹിന്ദുത്വ ഭീകരത പൊതുനിരത്തിലിട്ട് അടിച്ചുകൊന്ന അലിമുദ്ദീൻ അൻസാരിയുടെ ഭാര്യയുടെ വാക്കുകളിലൂടെ ആ ദുരന്തം നമ്മൾ അറിയുന്നു. അദ്ദേഹത്തെ തല്ലിക്കൊല്ലുന്ന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾ നമ്മൾ വീണ്ടും കാണുന്നു. മോദിയുടെ നിശബ്ദതയും പിന്നീട് നിരവധി കൊലപാതകൾക്ക് ശേഷം ആൾക്കൂട്ട കൊലപാതകങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം നടത്തുന്ന പ്രസംഗവും അതിലുണ്ട്. മോദിയുടെ പ്രസംഗത്തിനുശേഷം അദ്ദേഹത്തിൻറെ മന്ത്രിസഭയിലെ ഒരംഗം അലിമുദീൻ അൻസാരിയുടെ ഘാതകർക്ക് ജാമ്യം ലഭിച്ചപ്പോൾ അവിടെ പോയി മാലയിട്ട് സ്വീകരിക്കുന്ന ദൃശ്യം നമുക്ക് മുന്നിലെത്തുന്നതോടെ കാര്യങ്ങൾക്ക് വ്യക്തത വരുന്നു.

തദ്ദേശീയ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 4000 അധികം ആളുകളെ തടവിലാക്കി, ഇൻറർനെറ്റും ടെലഫോൺ ബന്ധവും എല്ലാം വിച്ഛേദിച്ച്, പ്രദേശത്തെ  ജയിലറപോലെ ആക്കി തീർത്തതിനു ശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയും ഡോക്യുമെൻററിയുടെ വിഷയമാണ്. ആ സമയത്ത് അവിടെ നടന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് കശ്മീരി അഭിഭാഷകൻ വിശദീകരിക്കുന്നുണ്ട്. ‘സൈനികർ തദ്ദേശീയരെ പീഡിപ്പിക്കുമ്പോൾ അവരുടെ നിലവിളി പുറത്തേക്ക് കേൾക്കാൻ മൈക്കും സ്പീക്കറും അവിടെ ഘടിപ്പിച്ചിരുന്നു. അങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു.” എന്ന നാമിതുവരെ കേട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണവും ഡോക്യുമെൻററിയിൽ ഉണ്ട്. എന്നാൽ ഇന്ത്യൻ സേന അത് നിഷേധിച്ചതായും  പറയുന്നുണ്ട്. 

അടുത്ത വിഷയം അസാമിലെ പൗരത്വ രജിസ്റ്ററും, പൗരത്വ നിയമ ഭേദഗതിയും, അതിനെതിരെ നടന്ന ദേശവ്യാപകമായ പ്രക്ഷോഭവും ആണ്. രേഖകൾ ഹാജരാക്കാൻ കഴിയാതെ 18 മാസം ഡിറ്റെൻഷൻ സെന്ററിൽ തടവിൽ കഴിയേണ്ടി വന്ന ഒരു അസാംകാരനെ പരിചയപ്പെടുത്തുന്നുണ്ട് ബിബിസി.  ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി അവിടെ അനുഭവിക്കേണ്ടിവന്ന ദുരിതം ആ സാധു മനുഷ്യൻ വിശദീകരിക്കുന്നത് നെഞ്ചിടിപ്പോടുകൂടി മാത്രമേ നമ്മൾക്ക് കേൾക്കാൻ കഴിയൂ. 

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്ക് എതിരായ ഒരു ആയുധമായി മാറാനുള്ള സാധ്യതയും വിശകലനം ചെയ്യപ്പെടുന്നുണ്ട്. അതിനെതിരെ നടന്ന വലിയ ജനകീയ മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഉണ്ട്. തുടർന്ന് ഡൽഹിയിൽ നടന്ന വർഗീയ കലാപം , അതിൽ പോലീസ് ഒരു വിഭാഗത്തിൻറെ പക്ഷം ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്നത്, അവസാനം കലാപത്തിന്റെ ഇരകൾക്ക് എതിരെ തന്നെ കേസെടുത്ത് അവർക്കെതിരെ പ്രതികാരം നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യം. കലാപകാലത്ത് ഹിന്ദുത്വ കലാപകാരികൾക്ക് ഒപ്പം നിന്ന് മുസ്ലിങ്ങൾക്ക് എതിരെ കല്ലെറിയുന്ന പൊലീസിന്റെ ദൃശ്യം ഡോക്യുമെൻററിയിൽ കാണാം. പോലീസ് വട്ടം കൂടി നിന്ന്  തല്ലിച്ചതച്ച് കൊല ചെയ്ത നിസ്സഹായനായ ഒരു 23 കാരൻറെ ദൃശ്യം നമ്മൾ പലവട്ടം കണ്ടതാണ്. തന്റെ മകനെ കൊലചെയ്ത പോലീസുകാർക്കെതിരെ ഇതുവരെ ഒരു കേസ് പോലും ചാർജ് ചെയ്തിട്ടില്ല എന്ന് അവൻറെ ഉമ്മ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നടന്ന അതിക്രമത്തിനെതിരെ പോലും നടപടിയെടുക്കാൻ നമ്മുടെ സംവിധാനത്തിന് കഴിയുന്നില്ല. ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് അകത്തു കടന്ന് പോലീസ് നടത്തിയ ഭീകരമായ അതിക്രമവും ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. 

സത്യം റിപ്പോർട്ട് ചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമപ്രവർത്തകർ നേരിടേണ്ടി വരുന്ന ആക്രമണങ്ങളും ഭീഷണിയും, മനുഷ്യാവകാശ പ്രവർത്തകർക്കും സംഘടനകൾക്കും രാജ്യം വിടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നതിനെക്കുറിച്ചും, പരാമർശിച്ചുകൊണ്ട് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്നതിൽനിന്ന് പരിമിതമായ സ്വാതന്ത്ര്യം മാത്രം ഉള്ള ഒരു രാജ്യം എന്ന തരത്തിലേക്ക് നമ്മുടെ രാജ്യത്തിൻറെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മാറാൻ ഉണ്ടായ സാഹചര്യത്തെ വളരെ പ്രൊഫഷണൽ ആയി ചിത്രീകരിക്കുന്നുണ്ട് ബിബിസി.

അരുന്ധതി റോയ്, സെ. ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ക്റിസ് ഓഗൻ, ഫ്രഞ്ച് അക്കാദമിഷ്യൻ ക്രിസ്റ്റഫ് ജാഫ്റെലോ, ആംനസ്റ്റി ഇൻറർനാഷണലിൻറെ അക്കാര്‍ പട്ടേൽ, സിദ്ധാർത്ഥ് വരദരാജൻ എന്നിവരുടെ പ്രതികരണങ്ങൾ ചേർത്തിട്ടുണ്ട്. തങ്ങൾ സമീപിച്ച 30 പേർ, ഭയം കൊണ്ട് പ്രതികരണങ്ങൾ നൽകാൻ തയ്യാറായില്ല എന്ന് ബിബിസി പറയുന്നുണ്ട്. 

എന്ന് കരുതി ഡോക്യുമെൻററി ഏകപക്ഷീയമായ ഒരു വിവരണം അല്ല. ഇതിലേറെ ശക്തമായ ഭാഷയിൽ ചിത്രീകരിക്കാമായിരുന്ന വിഷയമാണിത്. കൊടുക്കാമായിരുന്നു പല ഭാഗങ്ങളും വെറുതെ പരാമർശിച്ചു പോയിട്ടുണ്ട്. ഗോദ്റ ട്രെയിൻ ദുരന്തത്തെക്കുറിച്ച് രണ്ട് കാഴ്ചപ്പാടുകൾ ഉണ്ട് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുക മാത്രമാണ് ചെയ്തിട്ടുള്ളത്. പുറത്തുനിന്നുള്ള അക്രമകാരികൾ തീവണ്ടിക്ക് തീയിട്ടതാണ് എന്ന് സമർഥിക്കുന്ന ഗുജറാത്ത് പോലീസിൻറെ അന്വേഷണ നടപടികളിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടില്ല. ആദ്യം സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന പോലും നടത്തിയിരുന്നില്ല. രണ്ടുമാസത്തിനുശേഷം നടത്തിയ ഫോറൻസിക് പരിശോധനയിലാകട്ടെ, എത്ര ഉയരത്തിലുള്ള ട്രാക്കിലൂടെ പോകുന്ന ട്രെയിനിനകത്തേക്ക് പുറത്തുനിന്ന് ഇന്ധനം ഒഴിക്കുക അസാധ്യമാണ് എന്നും, അങ്ങനെ ആണ് വിളിച്ചിരുന്നത് എങ്കിൽ തീ കത്തേണ്ടിയിരുന്നത് തറയിൽ നിന്നായിരുന്നു എന്നും പരാമർശം ഉണ്ട്. അഗ്നിബാധയുടെ ഘടന പരിശോധിച്ചതിൽ നിന്നും എസ്-6 കമ്പാർട്ട്മെന്റിന്റെ അകത്തുനിന്നാണ് തീ ഉണ്ടായിട്ടുള്ളത് എന്നായിരുന്നു അവരുടെ നിഗമനം. അതുപോലെതന്നെ ഗോദയിൽ എന്തിനാണ് തീവണ്ടി ചെയിൻ വലിച്ച് നിർത്തിയത് എന്നത് ദുരൂഹമാണ്. ഒരു മുസ്ലിം പെൺകുട്ടി ആക്രമിക്കപ്പെട്ടു എന്ന വാർത്തയും ഉണ്ടായിരുന്നു. ഇതൊക്കെ സംബന്ധിച്ച് കൂടുതൽ രേഖകൾ തേടുവാനും, അന്വേഷണങ്ങൾ നടത്തുവാനും, ഗോദ്രയിൽ ഉണ്ടായിരുന്ന മനുഷ്യരെ തേടിപ്പിടിച്ച് നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിക്കുവാനും സാധിക്കുമായിരുന്നു. അത്തരം ശ്രമങ്ങൾ ഒന്നും ഉണ്ടായില്ല.

വിഷയത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടുകൊണ്ടായിരിക്കണം, ബാലൻസിങ്ങിനുള്ള വലിയ ശ്രമം ബിബിസിയുടെ ഭാഗത്തുണ്ട്.

ഭരണപക്ഷത്തിന്റെ ഭാഗം പറയുന്നതിന് സ്വപൻദാസ് ഗുപ്തയും സുബ്രഹ്മണ്യം സ്വാമിയും യുവമോർച്ചയുടെ ദേശീയ നേതാവ് നിത്യാനന്ദ മഹാതോയും ഉണ്ട്. ഓരോ ഘട്ടത്തിലും അവരുടെ വീക്ഷണവും ശ്രദ്ധയോടെ ചേർത്തിട്ടുമുണ്ട്. മോദിയുടെ വലിയ ജനപ്രീതിയെ കുറിച്ചും തെരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ചും സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ അനുകൂല വിധിയെക്കുറിച്ചും കാശ്മീരിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങളെ കുറിച്ചും ഇത്തരം നടപടികൾക്ക് ഉണ്ടായ ജനസമ്മിതിയെക്കുറിച്ചും എല്ലാം അവർ വിശദീകരിക്കുന്നുണ്ട്. ആദ്യഭാഗം അവസാനിക്കുന്നത് തന്നെ സ്വപൻ ദാസ് ഗുപ്തയുടെ വാക്കുകളിലൂടെയാണ്. എന്നിട്ടും ഡോകുമെന്ററി കണ്ടുതീർക്കുന്ന ആളുടെ ഉള്ളിൽ അത് സ്‌ട്രൈക് ചെയ്യുന്നില്ലെങ്കിൽ അതിന് കാരണം സത്യത്തിന്റെ ശക്തിയാണ്. 

ഡോക്യുമെൻററിയിൽ മാധ്യമപ്രവർത്തകനായ അലിസാൻ ജാഫ്റി നമ്മോട് പറയുന്നു : “ഭരണകൂടം തങ്ങളെ രക്ഷിക്കും എന്ന പ്രതീക്ഷിക്കരുത് എന്ന സന്ദേശം രാജ്യത്തെ മുസ്ലീങ്ങൾക്ക് ലഭിച്ചിട്ടുണ്ട്”. എന്നാൽ ഇനിയും ഇതൊക്കെ ചർച്ച ചെയ്യേണ്ടതില്ല. കഴിഞ്ഞത് കഴിഞ്ഞു നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്ന നിലപാട് പലരും പ്രകടിപ്പിക്കുന്നുണ്ട്. മുന്നോട്ടു പോകേണ്ടതാണ് എന്നു പറയുന്നവർ മുന്നോട്ടുള്ള വഴി എങ്ങോട്ടാണ് എന്നുകൂടി ചിന്തിക്കണം.

എങ്ങോട്ടാണ് പോകാനുള്ളത്?

ഡോ. ശശി തരൂർ ചോദിച്ചത് “ഇനിയും ഇത് ചർച്ചചെയ്ത് സമയം കളയേണ്ടതുണ്ടോ എന്നാണ്. ആ വിഷയം കോടതി തീർപ്പാക്കിയതാണ് സമകാലികമായ എത്രയോ വിഷയങ്ങൾ ഉണ്ട്. നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതല്ലേ? എന്നാണ് ചോദ്യം. ഇംഗ്ലണ്ടിൽ പോയി 200 വർഷം മുൻപുള്ള കാര്യങ്ങൾക്ക് ബ്രിട്ടീഷുകാർ സമാധാനം പറയണം എന്നു പറഞ്ഞയാൾക്ക് കേവലം 20 വർഷം മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതേയില്ല എന്ന് തോന്നിയത് എന്തുകൊണ്ടാണ്? ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ സമൂഹത്തിന് ചേരാത്ത വിധികൾ കോടതികളിൽ നിന്നും  ഉണ്ടാകരുത്  പ്രതിലോമതയ്ക്ക് കുടപിടിച്ചവർക്ക് ഇപ്പോൾ സുപ്രീംകോടതി വിശുദ്ധ പശു ആയതെങ്ങനെയാണ്? ആർക്കാണ് ഗുജറാത്ത് കലാപം ഓർമിക്കേണ്ട ഒരു അടഞ്ഞ അധ്യായമായത്? ഇമ്രാൻ ദാവൂദിനോ സഖിയാ ജാഫ്റിക്കോ അതുപോലെയുള്ള മറ്റ് അനേകം നിസ്സഹായരായ മനുഷ്യർക്കോ ഈ അദ്ധ്യായം അടക്കാൻ കഴിയില്ല. ‘പണ്ട് പണ്ട് ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു’ എന്ന കഥ പോലെ മറന്നു കളയാനും നിർവികാരമായി ഓർത്തെടുക്കാനും കഴിയുന്ന ഒന്നല്ല ഇത്. വർത്തമാനകാല ഇന്ത്യയുമായി, അതിനെ നയിക്കുന്ന രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു 2002. ഈ കഴിഞ്ഞ ഗുജറാത്ത് ഇലക്ഷനിൽ പോലും, കൃത്യമായി പറഞ്ഞാൽ 2022 നവംബർ 26ന് മഹുധയിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിൻറെ ആഭ്യന്തരമന്ത്രി അമിത് ഷാ 2002 ഓർമ്മപ്പെടുത്തിയിരുന്നു. “2002-ൽ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ച്, ഗുജറാത്തിൽ നിത്യമായ ശാന്തി സ്ഥാപിക്കുവാൻ നമുക്ക് കഴിഞ്ഞു” എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ‘കലാപകാരികൾ’ ആരാണെന്നും, എങ്ങനെയാണ് ‘പാഠം പഠിപ്പിച്ചതെ’ന്നും, അവിടെ കൂടിയിരുന്ന എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. ഇനിയും നമ്മൾ ഇതെല്ലാം മറക്കണമെന്ന് ആവർത്തിക്കുന്ന മനുഷ്യരുടെ നീതിബോധം നമ്മെ ഭയപ്പെടുത്തേണ്ടതാണ്.

നീതി നടപ്പായിരുന്നുവെങ്കിൽ എല്ലാം മറക്കാം എന്ന് പറയാമായിരുന്നു. എങ്കിൽപോലും ചരിത്രം ആവർത്തിക്കാതിരിക്കാൻ അത് രേഖപ്പെടുത്തേണ്ടി വരും. സിദ്ധാർത്ഥ വരദരാജൻ ഒരു അഭിമുഖത്തിൽ വർണ്ണവിവേചനം അവസാനിപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയിൽ സ്ഥാപിതമായ ട്രൂത്ത് ആൻഡ് റെക്കൻസിലിയേഷൻ കമ്മീഷൻ പോലെ ഒന്നിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സത്യങ്ങൾ ഓർമ്മിക്കാനും അനുരഞ്ജനപാത തേടാനുമുള്ള ഒന്ന്. പക്ഷേ നീതി ഒരു വിദൂര സ്വപ്നം പോലും ആയി അവശേഷിക്കുന്നില്ലാത്ത ഒരു വിഭാഗം മനുഷ്യർക്ക് മുന്നിൽ, സത്യം ഓർമിപ്പിക്കുക പോലും ചെയ്യരുത് എന്ന് പറയുന്നവർ നീതിക്കെതിരെ നിൽക്കുന്നവരാണ്. കൊളോണിയൽ ബ്രിട്ടന് വിടുപണി ചെയ്തവർ ഇന്ന് ബിബിസിയുടെ കൊളോണിയൽ ചിന്താഗതിയെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.  നിങ്ങളുടെ രാഷ്ട്രീയ പദ്ധതിയെ അംഗീകരിക്കാത്ത മനുഷ്യർ ഇവിടെ ഇനിയും ബാക്കിയുണ്ട് എന്ന് അവരെ അറിയിക്കുക എങ്കിലും വേണം. 2002ലെ കലാപത്തിൻറെ ഇരകൾ മുതൽ പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സഫൂറ സർഗാർ വരെയുള്ളവർ, അവരനുഭവിച്ച ദുരിതങ്ങളെ ഓർത്തെടുത്ത് പറയുവാൻ തയ്യാറാകുമ്പോൾ,  ഓർമ്മിക്കാനുള്ള അവകാശമെങ്കിലും അവർക്ക് വിട്ടുകൊടുക്കുവാൻ നമ്മൾ തയ്യാറാകണം. ഡോക്യുമെൻററിയിൽ അരുന്ധതി റോയ് പറയുന്നതുപോലെ “ഇതൊരു സഹായാഭ്യർത്ഥനയല്ല കാരണം ഒരു സഹായവും ലഭിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം.” എന്നിരുന്നാലും, ചുരുങ്ങിയ പക്ഷം 2002-ലെ ഗുജറാത്തിനെ, അതിൻറെ പിന്തുടർച്ചയായ മുസ്ലിം അപരവത്കരണത്തിൻറെ സമകാലിക സാഹചര്യങ്ങളെ, ചരിത്രത്തിൽ അടയാളപ്പെടുത്തുകയെങ്കിലും ചെയ്യുന്നുണ്ട് ബിബിസി ‘ദ മോദി ക്വസ്റ്റ്യനിലൂടെ’. 

Published in TrueCopyThink on January 30, 2023

ഭരണഘടനാ ദിനം ചരിത്രത്തെ ഓർത്തെടുക്കാനുള്ളതാണ്

2015 നവംബർ പതിനൊന്നാം തീയതി മഹാരാഷ്ട്രയിൽ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും എന്ന് പ്രഖ്യാപിക്കുന്നത്. 1949 നവംബർ 26-നാണ് നമ്മുടെ ഭരണഘടന നിർമ്മാണ സമിതി ഭരണഘടനയുടെ അന്തിമ രൂപം അംഗീകരിച്ചത്. പലരുടെയും ഓർമ്മയിൽ ഇല്ലാതിരുന്ന ആ ദിവസം, ഒരു സവിശേഷ ദിനമായി ആചരിക്കുവാനുള്ള തീരുമാനമെടുത്തത് അംബേദ്കറുടെ ആശയങ്ങളും പ്രബോധനങ്ങളും, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യബോധവും, സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ വേണ്ടിയാണെന്നാണ് അന്ന് പ്രധാനമന്ത്രി അദ്ദേഹം പ്രസംഗിച്ചത്. എന്തായാലും എല്ലാവർഷവും ഇപ്പോൾ ഭരണഘടനാ ദിവസം കൊണ്ടാടുന്നുണ്ട്. യുജിസി മുതൽ പ്രൈമറി സ്കൂൾ തലം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഈ ദിവസം ആചരിക്കേണ്ടതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ട് നിർദ്ദേശങ്ങളാണ് ഭരണഘടനാദിനാചരണം സംബന്ധിച്ച് യൂണിയൻ ഗവണ്മെന്റ് നൽകിയിരിക്കുന്നത്. ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും വായിക്കുക. ഈ നിർദ്ദേശം തന്നെ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളോട് ഇപ്പോഴത്തെ ഭരണസംവിധാനം എത്രമാത്രം അകലെയാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. 

മൗലിക കടമകളും ഭരണഘടനയും

ഭരണഘടനയുടെ അടിസ്ഥാന പ്രമാണം അതിൻറെ ആമുഖം ആയിരിക്കുമ്പോൾ തന്നെ, അത് മുന്നോട്ടുവയ്ക്കുന്ന അമൂർത്തമായ ആശയങ്ങൾക്ക് പ്രായോഗിക പ്രസക്തി നൽകുന്ന മൗലിക അവകാശങ്ങൾ ഔദ്യോഗിക ഭരണഘടന ദിനാഘോഷങ്ങളിൽ നിന്ന് വിട്ടുകളഞ്ഞിരിക്കുന്നു. അംബേദ്കർ മുതൽ ഇങ്ങോട്ട് എല്ലാ ഭരണഘടന വിചക്ഷണരും ഇന്ത്യൻ ഭരണഘടനയുടെ ഹൃദയം എന്ന് കരുതി പോരുന്നത് മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ മൂന്നാം ഭാഗമാണ്. വൈദേശിക ആധിപത്യത്തിന് കീഴിലോ, നാട്ടുരാജാക്കന്മാർക്ക് കീഴിലോ, യാതൊരു അവകാശങ്ങളും ഇല്ലാതെ പ്രജകളായി കഴിഞ്ഞു കൂടിയിരുന്ന നമ്മളെ, ഒരു ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരന്മാരായി ഉയർത്തിയത് മൗലിക അവകാശങ്ങളാണ്. രാജ്യത്തെ ഓരോ പൗരന്റെയും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിച്ച്, ഭരണകൂടത്തിന്റെ അനിയന്ത്രിതമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന അവകാശ പ്രഖ്യാപന രേഖയായാണ് നമ്മൾ ഭരണഘടനയെ മനസ്സിലാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ സംവിധാനത്തിന്റെ സ്വഭാവവും അത് നിലനിർത്തുന്നതിന് ആവശ്യമായ സ്ഥാപനങ്ങളും നിർവചിക്കുകയും ഗവൺമെന്റിന് ‘ഭരിക്കാനുള്ള’ അവകാശം നൽകുകയും പൗരർക്കും മേൽ ചില കടമകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന സംഗതി അല്ല അത്.  

‘ഭരണ’മല്ല, പരമാധികാരവും പൊതുജന പങ്കാളിത്തവും നിയന്ത്രിതമായ ഭരണകൂടവും ആണ് ജനാധിപത്യത്തിൻറെ കാതൽ. അവകാശങ്ങളെക്കാൾ കൂടുതൽ കടമകൾക്ക് പ്രാധാന്യം നൽകുന്നത് ജനാധിപത്യമല്ല ഏകാധിപത്യമാണ്. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യത്തെ പൗരൻ എന്ന നിലയിൽ ഗവൺമെന്റിനോട് ഒരു കടമയും നമുക്കില്ല. മറിച്ച്, തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് ആണ് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നത്. അവർക്ക് ഭരണഘടന നിർവചിച്ചിരിക്കുന്ന ചില കടമകൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതാണ് രാഷ്ട്രത്തോടുള്ള കടമ. രാഷ്ട്രം എന്നാൽ മണ്ണും മനുഷ്യർ തീർത്ത അതിരുകളും അല്ല, അവിടുത്തെ ജനങ്ങളും അവരുടെ അഭിലാഷങ്ങളും അവകാശങ്ങളും കൂടിച്ചേരുന്നതാണ്. നമ്മുടെ ഭരണഘടനാ ശില്പികൾക്ക് അക്കാര്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണഘടനാ ദിനത്തിൽ അംബേദ്കർ അവതരിപ്പിച്ച് അംഗീകാരം നേടിയ ഭരണഘടനയുടെ അന്തിമ രൂപത്തിൽ മൗലിക കടമകൾ ഇടം നേടാതിരുന്നത്. ജനാധിപത്യം എന്നത് അവകാശങ്ങളിൽ അധിഷ്ഠിതമായ ഭരണസംവിധാനമാണെന്നും, കടമകളിൽ അധിഷ്ഠിതമായ സംവിധാനം ഏകാധിപത്യ വ്യവസ്ഥയാണ് എന്നും സഭയ്ക്ക് അറിയാമായിരുന്നു. 1976 അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42-ആം ഭേദഗതിയുടെ ഭാഗമായാണ് മൗലിക കടമകൾ നമ്മുടെ ഭരണഘടനയിൽ ഇടം നേടുന്നത്. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്. തികച്ചും ഏകാധിപത്യപരമായ നിരവധി കാര്യങ്ങൾ ഉൾപ്പെട്ടിരുന്ന, കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മുഴുവൻ ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുത്താൻ ഇന്ദിരാഗാന്ധി പോലും തയ്യാറായില്ല. പാർലമെൻറ് പാസാക്കിയ നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാവിധികൾക്കെതിരെ മൗലിക അവകാശ ലംഘന ആരോപണം ഉന്നയിക്കാൻ കഴിയില്ല, എന്ന് തുടങ്ങി മൗലിക കടമകൾ നിർവഹിക്കാത്ത പൗരാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ഗവൺമെൻറ് നൽകുക, എന്ന് വരെയുള്ള വിവിധ നിർദ്ദേശങ്ങൾ കമ്മറ്റി നൽകിയിരുന്നു. എന്നാൽ ഒടുവിൽ കടമകൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്താതെ, കോടതി മുഖാന്തരം നിയമപരമായി നടപ്പിലാക്കാൻ കഴിയാത്ത വിധം ചേർക്കുകയായിരുന്നു. നിലവിൽ അവയ്ക്ക് നിർദ്ദേശാത്മകമായ പ്രസക്തി മാത്രമേയുള്ളൂ. വസ്തുത ഇതായിരിക്കുമ്പോൾ തന്നെയും, മൗലിക അവകാശങ്ങളെ മൗലിക കടമകളുമായി ബന്ധപ്പെടുത്തി കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത ഭരണ നേതൃത്വം, വിശിഷ്യാ കഴിഞ്ഞ ഒരു ദശകത്തിനിടെ, വ്യാപകമായി സ്വീകരിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും നമ്മുടെ കോടതികളും ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നതായി കാണാം. ഭരണഘടനാ കോടതികൾ, ‘ഭരണകൂട കോടതികളാ’യി മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അതെല്ലാം. ഭരണഘടന ശില്പിയേയും ഭരണഘടനയേയും ആഘോഷിക്കണമെന്ന് പറയുമ്പോൾ, ഏതു വീക്ഷണകോണിലൂടെയാണ് നമ്മൾ ഭരണഘടനയെ മനസ്സിലാക്കുന്നത് എന്ന കാര്യം പ്രധാനമാണ്. 

യാഥാസ്ഥിതിക വീക്ഷണം

വൈദേശിക ഭരണത്തിൽ നിന്നും ഇന്ത്യക്കാരുടെ ഭരണത്തിലേക്കുള്ള കേവലമായ അധികാര കൈമാറ്റമായി സ്വാതന്ത്ര്യലബ്ദിയെയും, അതിനുള്ള രൂപരേഖയായി ഭരണഘടനയെയും മനസ്സിലാക്കുന്ന രീതിയാണിത്. 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്റെ പിന്തുടർച്ചയായിട്ടാണ് ഇവർ ഭരണഘടനയെ കാണുന്നത്. അമേരിക്കൻ ഭരണഘടന രൂപീകരണ സമയത്ത് ഉണ്ടായതുപോലെ ഉള്ള അധിനിവേശവിരുദ്ധ വിപ്ലവത്തിൻറെ പരിസമാപ്തി അല്ല ഇന്ത്യൻ ഭരണഘടന. നമ്മുടെ ഭരണഘടന നിർമ്മാണ സമിതിയും ഭരണഘടനയും ഒരു ബ്രിട്ടീഷ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ളതാണ്. 1946-ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനാ നിർമാണ സഭ രൂപീകരിക്കുന്നത്. അതിലെ അംഗങ്ങളെ ജനത നേരിട്ട് തെരഞ്ഞെടുത്തതായിരുന്നില്ല. കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തന്നെ രാജ്യത്തെ മൊത്തം മുതിർന്നവരുടെ ജനസംഖ്യയുടെ 28.5% ത്തിൻറെ മാത്രം പ്രതിനിധികളായിരുന്നു. നിലവിൽ ഉണ്ടായിരുന്ന ഭരണസംവിധാനത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള അനുക്രമമായ മാറ്റത്തെയാണ് ഭരണഘടന അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 75 ശതമാനവും 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമത്തിന്റെ തുടർച്ചയാണ്. കൊളോണിയൽ കാലത്തെ ജനാധിപത്യവിരുദ്ധമായ എല്ലാ നിയമങ്ങളും നീക്കം ചെയ്യപ്പെട്ടില്ല. കരുതൽ തടങ്കൽ, നിയമനിർമ്മാണ സഭകളെ മറികടന്നു കൊണ്ടുള്ള ഓർഡിനൻസ് സംവിധാനം, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ, ഗവർണർമാർ.. അങ്ങനെ പലതും പുതിയ ഭരണഘടനയുടെയും ഭാഗമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു വിപ്ലവ പാർട്ടി ആയിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നുകൊണ്ടുള്ള സാവധാനമായ മാറ്റങ്ങൾക്കായിരുന്നു അത് പ്രാധാന്യം നൽകിയത്. അതിനപ്പുറം സമൂഹത്തിൽ നിലനിന്നിരുന്ന തൊഴിലാളി/കർഷക പ്രക്ഷോഭങ്ങളെ ഒന്നും ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി കോൺഗ്രസ് ചേർത്തിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടും സമൂലമാറ്റത്തിന്റെയല്ല, വിപ്ലവത്തിൻറെയല്ല, മറിച്ച് പിന്തുടർച്ചയുടെയും സ്വാഭാവികമായ ജനാധിപത്യ പരിണാമത്തിന്റെയും ആണ്. പല ഘട്ടങ്ങളിലും ഇന്ത്യൻ സുപ്രീംകോടതിയും ഈ കാഴ്ചപ്പാടിനെ അംഗീകരിച്ചിട്ടുണ്ട്. ചില നാട്ടുരാജ്യങ്ങളിൽ, ആദിവാസികൾക്ക് പരമ്പരാഗതമായി ലഭ്യമായിരുന്ന വനാവകാശത്തെ നിഷേധിച്ചുകൊണ്ട്, 1964-ൽ ഏഴംഗ സുപ്രീംകോടതി ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഇത്തരത്തിൽ കൊളോണിയൽ ഭൂതകാലത്തിന്റെ അവശേഷിപ്പുകളെ അംഗീകരിക്കുന്നതായിരുന്നു. ഭരണഘടന നിർമാണ സഭയുടെ ഉപദേശകനായിരുന്ന ബി എൻ റാവുവിനെ പോലെയുള്ള നിയമ വൈജ്ഞാനികരിൽ പലരും ഈ പ്രത്യയശാസ്ത്ര ബോധം പിൻപറ്റുന്നവരായിരുന്നു. ‘Indian Constitution in the making’ എന്ന പ്രസിദ്ധമായ പുസ്തകത്തിൽ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒരു അധികാര കൈമാറ്റമായാണ് ചിത്രീകരിക്കുന്നത്. എന്നാൽ ഇന്ത്യൻ ഭരണഘടന നിർമ്മിതിയുടെ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ ഈ കാഴ്ചപ്പാട് തെറ്റാണെന്നും, സമൂഹത്തിൻറെ സർവോന്മുകമാറ്റം ലക്ഷ്യം വയ്ക്കുന്ന ദാർശനിക കാഴ്ചപ്പാടാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നതെന്നും കാണാൻ കഴിയും.

വിപ്ലവത്തിലേക്കുള്ള നിശബ്ദവീഥി

സാമൂഹിക മുന്നേറ്റങ്ങളോടും അടിസ്ഥാനവർഗ്ഗത്തിന്റെ പ്രശ്നങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന സമീപനം കോൺഗ്രസിന് ഉണ്ടായിരുന്നെങ്കിലും, ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ ചരിത്രം അങ്ങനെയായിരുന്നില്ല എന്നു കാണാം. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പഠിക്കുമ്പോൾ, പാഠപുസ്തകങ്ങൾ നമ്മളോട് ഒരുപാടൊന്നും പറയാതെപോയ ഒരേടാണ് ഭരണഘടനാനിർമാണചരിത്രം. ലോകത്ത് മറ്റേതൊരു രാജ്യത്തിലേതിൽ നിന്നും തികച്ചും വ്യത്യസ്തവും സങ്കീർണവുമായ നടപടിക്രമങ്ങളും സാമൂഹ്യ സാഹചര്യങ്ങളും ജന്മം നൽകിയ ഒരു പ്രക്രിയ. കോൻസ്റ്റിറ്റുവന്റ് അസംബ്ലി പ്രകടമാക്കിയ ഉത്തരവാദിത്തവും മഹോന്നതമായ ലക്ഷ്യബോധവും ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു. 

വിഭജനം കൂടി നടന്നതോടെ അസംബ്ലിയിലെ 82 ശതമാനവും കൊണ്ഗ്രസ്സുകാർ ആയിരുന്നു. ഫലത്തിൽ രാജ്യത്തും സഭയിലും ഒരേയൊരു പാർട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. സമാനമായ സാഹചര്യങ്ങൾ ഉണ്ടായിരുന്ന മറ്റു രാജ്യങ്ങളിലെ അനുഭവം വച്ചു നോക്കിയാൽ, എല്ലാ വിയോജിപ്പുകളെയും ബുൾഡോസ് ചെയ്ത്, എല്ലാ തീരുമാനങ്ങളും ഏതാനും ചില രാഷ്ട്രീയ നേതാക്കന്മാരുടേത് മാത്രമായി മാറാമായിരുന്നു. പക്ഷേ ഇന്ത്യയിൽ അതു സംഭവിച്ചില്ല. അസാധാരണമായ ജനാധിപത്യബോധവും അസാമാന്യമായ ദീർഘവീക്ഷണവും പ്രകടിപ്പിച്ചു രാഷ്ട്രശില്പികൾ. നെഹ്റു, പട്ടേൽ രാജേന്ദ്രപ്രസാദ്, ആസാദ്… എല്ലാവരും കറകളഞ്ഞ ജനാധിപത്യവാദികളായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും, എല്ലാ വീക്ഷണ കോണുകളുടെയും പ്രാധിനിത്യം ഭരണഘടനാ നിർമ്മാണ സഭയിൽ അവർ ഉറപ്പുവരുത്തി. സാധാരണഗതിയിൽ അതാത് പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് പുറമെ, ഓരോ പ്രവിശ്യയിൽ നിന്നും സഭയിൽ എത്തേണ്ട ആളുകളുടെ ഒരു പട്ടിക കോൺഗ്രസിനെ നേതൃത്വം നൽകിയിരുന്നു. കോൺഗ്രസുകാരല്ലാത്ത, എന്നാൽ നിശ്ചയമായും ഈ സഭയിൽ എത്തുകയും, അഭിപ്രായം രേഖപ്പെടുത്തുകയും, ഭരണഘടന നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാവുകയും, ചെയ്യേണ്ട ആളുകളുടെ പട്ടിക. 

സഭയിൽ നടന്ന സംവാദങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആഴവും വ്യാപ്തിയും ഉള്ളതായിരുന്നു. അംബേദ്കർ പറഞ്ഞതുപോലെ എതിരാളികളുടെ മുൻവിധികളോട് പോലും പൊരുത്തപ്പെടുകയും അഭിപ്രായ ഐക്യം ഉണ്ടാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത എല്ലാവർക്കും അറിയാമായിരുന്നു. അസംബ്ലിയിൽ ഉണ്ടായിരുന്ന മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് വോട്ടെടുപ്പിലൂടെ ഭരണഘടനയുടെ ഓരോ വകുപ്പുകളും ഭാഗങ്ങളും പാസാക്കിയെടുക്കാൻ അല്ല അവർ ശ്രമിച്ചത് അത്യഅപൂർവ്വം ചില ഘട്ടങ്ങളിൽ ഒഴികെ, എല്ലാ തീരുമാനങ്ങളും അഭിപ്രായ സമന്വയത്തിലൂടെ ഐകകണ്ഠേന സ്വീകരിക്കുകയായിരുന്നു.

രാജ്യത്തെ എല്ലാ സാമൂഹിക മുന്നേറ്റ ധാരകളുടെയും അഭിപ്രായങ്ങൾ ഭരണഘടന നിർമ്മാണ സഭയിൽ ഇടം നേടി. അങ്ങനെ, ഭരണഘടനാ നിർമ്മാണ ചരിത്രം ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്കുള്ള കേവല അധികാര കൈമാറ്റത്തിൻറേതു മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് തുടർന്നു പോകുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പിന്തുടർച്ച കൂടിയായി മാറി. ഭരണഘടനയുടെ നല്ലൊരു ഭാഗവും ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിൽ നിന്നും കടംകൊണ്ടതാണെന്ന് പറയുമ്പോഴും, അത് ഭരണ നിർവഹണ സംവിധാനത്തിലെ വിശദാംശങ്ങൾ മാത്രമാണ് എന്ന് അംബേദ്കർ വിശദീകരിക്കുന്നുണ്ട്. 

ഒരു ബ്രിട്ടീഷ് ആക്ടിന് കീഴിൽ രൂപം കൊണ്ടതാണെങ്കിലും, നമ്മുടെ ഭരണഘടനാ നിർമ്മാണ സഭ ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിൽ ഒന്ന് വൈദേശിക ശക്തികളോടുള്ള വിധേയത്വത്തിൽ നിന്നുള്ള വിമോചനമായിരുന്നു. ഭരണഘടനയിൽ ബ്രിട്ടീഷ് രാജകുടുംബത്തോടോ ബ്രിട്ടീഷ് നിയമത്തോടോ ബന്ധപ്പെട്ട യാതൊരു പരികല്പനകളും ഉണ്ടാകേണ്ടതില്ല എന്നായിരുന്നു തീരുമാനം. പരമാധികാരവും ജനപങ്കാളിത്തവും ആയിരുന്നു ഭരണഘടന നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാനം. രണ്ടുവർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന സുദീർഘമായ കുടിയാലോചനകളിലൂടെയാണ് ഭരണഘടനയ്ക്ക് അന്തിമ രൂപം കൈവരുന്നത്. അവിടെയെല്ലാം കഴിഞ്ഞ കാലഘട്ടങ്ങളിലെ അനീതികളുടെ പാരമ്പര്യം ചർച്ചയാവുകയും അതിൽനിന്നുള്ള ഒരു വിമോചന രേഖയായി ഭരണഘടനയെ മാറ്റണമെന്ന കാര്യത്തിൽ ഏക അഭിപ്രായം ഉയർന്നു വരികയും ചെയ്തു. 

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ഉദ്ദേശ്യ പ്രമേയം മുതൽ അത് വളരെ വ്യക്തമായിരുന്നു. ഉദ്ദേശ്യപ്രമേയ അവതരണ വേളയിൽ സഭാധ്യക്ഷനായിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദ്, നമ്മുടെ സ്വാതന്ത്ര്യം കേവലം വൈദേശിക ആധിപത്യത്തിൽ നിന്നുള്ള വിമോചനം അല്ല എന്നും സമൂഹത്തിലെ അറുത്തുമാറ്റേണ്ടതായ ചില മാമൂലകളെ നമ്മൾ നീക്കം ചെയ്യേണ്ടതുണ്ട് എന്നുംവ്യക്തമാക്കുന്നുണ്ട്. അങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ പ്രജകളിൽ നിന്നും പൗരന്മാരായി ഉയർത്തുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയായി ഭരണഘടന മാറുന്നത്. അതിന് മറ്റ് ആധുനിക ജനാധിപത്യ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കേണ്ടത് ഉണ്ട് എന്ന് ഭരണഘടന ശില്പികൾക്ക് അറിയാമായിരുന്നു. ഇന്ത്യയിലെ സാമൂഹിക യാഥാർത്ഥ്യം അവർ കൃത്യമായി മനസ്സിലാക്കിയിരുന്നു.

മറ്റിടങ്ങളിൽ ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗത്തിൽ നിന്നാണ് ജനങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടിയിരുന്നത്. അമേരിക്കൻ ഭരണഘടനാ പദ്ധതിയിൽ ഒക്കെ പൗരന്റെ അവകാശങ്ങളിലേക്ക് ഭരണകൂടം കൈകടത്താതെ ഇരിക്കുന്നതിനുള്ള സംരക്ഷണമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. സ്റ്റേറ്റിനെതിരെയുള്ള അവകാശങ്ങളായിട്ടാണ് മൗലീക അവകാശങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്. ഭരണകൂടത്തിനെതിരായ അവകാശങ്ങൾ എന്നതിലുപരിയായി, തിരശ്ചീനമായ അവകാശ സംരക്ഷണ പദ്ധതി കൂടി ഭരണഘടന മുന്നിൽ കാണുന്നു. ഭരണകൂടവും പൗരനും തമ്മിലുള്ള സംഘർഷം മാത്രമല്ല; പൗരനും സമൂഹവും, പൗരനും സ്വകാര്യ വ്യക്തികളും, പൗരനും വ്യവസ്ഥിതിയും, തമ്മിലുള്ള സംഘർഷം കൂടി ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കേണ്ടതുണ്ട് എന്നതായിരുന്നു കാഴ്ചപ്പാട്. 

തികച്ചും ജനാധിപത്യ വിരുദ്ധമായ ഇന്ത്യൻ സാമൂഹ്യ സാംസ്കാരിക ചരിത്ര പശ്ചാത്തലം കണക്കിലെടുത്തായിരുന്നു ഇത്. സമൂഹത്തിൽ നിലനിന്നിരുന്ന ശ്രേണീകൃത അസമത്വം, 1947ൽ ലഭിച്ച രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അപ്രസക്തമാക്കാൻ കെൽപ്പുള്ളതായിരുന്നു. ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ വ്യക്തമാക്കിയത് പോലെ, രാഷ്ട്രീയ സമത്വവും സാമൂഹിക അസമത്വവും തമ്മിലുള്ള ഈ വൈരുദ്ധ്യം അഭിസംബോധന ചെയ്യാതെ രാജ്യത്തിന് നിലനിൽക്കുവാൻ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും, അസ്പർശിതക്കെതിരായ അവകാശവും, സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പ്രത്യേക അവകാശങ്ങളും, ഭരണഘടനയുടെ തുല്യതാ സങ്കല്പത്തിന്റെ ഭാഗമായി തീർന്നത്. അവ ഓരോന്നും മൗലിക അവകാശങ്ങളുടെ പട്ടികയിൽ പ്രത്യേകം പരിഗണിക്കപ്പെട്ടു. കൂടാതെ നിർദ്ദേശക തത്വങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ അവകാശങ്ങളും സാമ്പത്തിക സമത്വത്തിനുള്ള അവകാശങ്ങളും ഭരണകൂടത്തിന്റെ പ്രത്യേക പരിഗണനാർഹമായ വിഷയങ്ങൾ എന്ന രീതിയിൽ ഉൾപ്പെടുത്തി. അങ്ങനെയാണ് ഭരണഘടന രാജ്യത്തെ ആഭ്യന്തര വൈരുദ്ധ്യത്തെ പരിഹരിക്കാൻ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ, രാജ്യത്തെ ചൂഷിത വിഭാഗങ്ങളുടെ അതൃപ്തി നീറിപ്പുകഞ്ഞ്, അത് നാം വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഈ സ്വതന്ത്ര പരമാധികാര സങ്കല്പത്തെ ഇല്ലാതാക്കുക തന്നെ ചെയ്യും എന്ന് അംബേദ്കർ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു തുള്ളി ചോര പോലും പൊഴിയാതെ സാമൂഹ്യ നീതി സാധ്യമാക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതിയായി ആണ് നമ്മുടെ ഭരണഘടന നിർമ്മാണ സഭ ഭരണഘടനയെ കണ്ടത്. 

‘The Indian Constitution: Cornerstone of a Nation’ എന്ന പുസ്തകത്തിൽ ഗ്രാൻവിൽ ഓസ്റ്റിൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഭരണഘടന നിലനിൽക്കുന്നത് തന്നെ ഒരു സാമൂഹ്യ വിപ്ലവ രേഖയായിട്ടാണ്. ആധുനികവൽക്കരണത്തിനുള്ള ശക്തിയാണത്. സാമൂഹ്യ വിപ്ലവവും ജനാധിപത്യവും, ഏച്ചുകെട്ടലുകൾ ഇല്ലാതെ ഇഴ ചേർന്നു കിടക്കുന്ന, ഒറ്റവലയുടെ ഭാഗമാകണമായിരുന്നു. ജനാധിപത്യം, പ്രാതിനിധ്യ ഭരണകൂടം, വ്യക്തിസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ തുല്യത, എന്നിവ സമൂഹത്തിൽ വിപ്ലവകരമായിരുന്നു. നിർദ്ദേശക തത്വങ്ങളിൽ ഉൾക്കൊള്ളിച്ചിരുന്ന സാമ്പത്തിക സമത്വ ദർശനവും വിപ്ലവാത്മകം തന്നെ. ജമീന്ദാരി സംവിധാനവും ഭൂമി ബന്ധങ്ങളും മാറ്റിയെഴുതുന്ന അനുഛേദങ്ങളും, വിദ്യാഭ്യാസത്തിലും തൊഴിലിലും ചരിത്രപരമായി പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങൾക്ക് പരിഗണന നൽകുന്ന, അനുഛേദങ്ങളും അങ്ങനെ തന്നെ.” 

ഭരണഘടനയുടെ ഈ വിപ്ലവാത്മക സ്വഭാവത്തിന് ആദ്യ സാക്ഷ്യം അതിൻറെ ആമുഖം തന്നെയാണ്. ഭരണഘടനയുടെയും, ഭരണഘടന നിർമ്മാണ സഭയുടെ ആഗ്രഹാഭിലാഷങ്ങളുടെയും, ആകെത്തുകയാണ് ആമുഖത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

ഭരണഘടനയുടെ ആമുഖം

“ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും, അതുപോലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയ പ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും, സ്ഥിതിസമത്വം അവസരസമത്വം എന്നിവയും, നേടി കൊടുക്കുന്നതിനും, അവർ എല്ലാവർക്കും ഇടയിൽ വ്യക്തികളുടെ അന്തസ്സും രാഷ്ട്രത്തിൻറെ ഐക്യവും അഭിവാദ്യതയും ഉറപ്പു നൽകിക്കൊണ്ട്, സാഹോദര്യം വളർത്തുന്നതിനും, ഇന്ന് 1949 നവംബർ 26ആം തീയതി, ഞങ്ങളുടെ ഭരണഘടന നിർമ്മാണ സഭയിൽ, സഗൗരവം തീരുമാനിച്ചിട്ടുള്ളത് അനുസരിച്ച്, ഇതിനാൽ ഈ ഭരണഘടന അംഗീകരിച്ചു കൊള്ളുകയും, അത് നിയമമാക്കി തീർത്ത്, ഞങ്ങൾ തന്നെ നൽകി കൊള്ളുകയും ചെയ്യുന്നു.”

ഭരണഘടനയുടെ ഈ ആമുഖത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഉദ്ദേശ്യ വ്യക്തത വരുത്തുന്ന ഒരു ഭാഗം, ഭരണഘടനാപരമായ ത്രിത്വങ്ങളെ വിവരിക്കുന്ന വിവരണാത്മക ഭാഗം, ആരാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത് എന്ന് വ്യക്തമാക്കുന്ന പ്രഖ്യാപക ഭാഗം. ഈ മൂന്ന് ഭാഗങ്ങൾക്കും, അതി ഗൗരവതരമായ ചർച്ചകൾക്കും സംവാദങ്ങൾക്ക് ശേഷം ഉണ്ടായ അഭിപ്രായ ഐക്യത്തിലൂടെയാണ് അന്തിമ രൂപം കൈവന്നത്.

ഇന്ത്യയ്ക്ക് ഒരു ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കി’ന്റെ രൂപം നൽകുക എന്നതാണ് ഭരണഘടനയുടെ ഉദ്ദേശ്യം. അവിടെ ‘സ്വതന്ത്ര’ എന്ന് ചേർക്കണോ ‘സ്റ്റേറ്റ് എന്നാണോ യൂണിയൻ എന്നാണോ ഫെഡറേഷൻ എന്നാണോ’ വിശേഷിപ്പിക്കേണ്ടത് എന്നൊക്കെ ചർച്ചകൾ നടന്നിരുന്നു. 

‘ഭാരതത്തിലെ ജനങ്ങൾ ആകുന്ന നമ്മൾ’ എന്ന് ആരംഭിക്കുന്ന പ്രഖ്യാപക ഭാഗമാണ് ആരാണ് ഭരണഘടന നിർമ്മിച്ചത് എന്ന് വ്യക്തമാക്കുന്നത്. ഒരു ബ്രിട്ടീഷ് നിയമത്തിനു കീഴിൽ രൂപം കൊണ്ട സ്ഥാപനമായിരുന്നുവെങ്കിലും, ഒരു വൈദേശിക പദ്ധതിയുടെ കീഴിലാണ് ഭരണഘടന നിർമ്മാണപ്രക്രിയ ആരംഭിച്ചത് എങ്കിലും, സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി രൂപം നൽകുന്ന ഭരണഘടനയുടെ അധികാര സ്രോതസ്സ് ഈ വൈദേശിക ശക്തികൾ ആകരുത് എന്ന ഉറച്ച തീരുമാനമാണ് നമ്മുടെ ഭരണഘടന നിർമ്മാണ സഭ കൈക്കൊണ്ടത്. ബ്രിട്ടീഷ് ഏകാധിപതിയുടെയോ, വൈദേശിക നിയമത്തിന്റെയോ ഒന്നും പിൻബലത്തിൽ അല്ല ‘ഭാരതത്തിലെ ജനങ്ങൾ ആകുന്ന നമ്മൾ’ എന്ന ഒറ്റ അധികാരത്തിന്മേലാണ് ഈ ഭരണഘടന രൂപീകരിച്ച്, സ്വയം നമ്മൾക്ക് തന്നെ നാം സമർപ്പിച്ചിരിക്കുന്നത്. ഭരണഘടന വ്യാഖ്യാനത്തിലെ യാഥാസ്ഥിതിക വാദത്തെ ഈ കാരണം കൊണ്ട് തന്നെ നമ്മൾ തള്ളിക്കളയേണ്ടതാണ്. നമ്മുടെ ഭരണഘടന ശില്പികൾ ബോധപൂർവ്വം അറുത്തുകളഞ്ഞ കൊളോണിയൽ പാരമ്പര്യം വീണ്ടും പേറി നടക്കേണ്ട ബാധ്യത ‘ഇന്ത്യയിലെ ജനങ്ങളാകുന്ന നമുക്കി’ല്ല. 

ആമുഖത്തിന് സംബോധന ഉൾപ്പെടുന്ന ഒരു ഭാഗം കൂടി വേണമെന്ന് ആവശ്യം ഭരണഘടന നിർമാണ സഭയിൽ ഉയർന്നുവന്നിരുന്നു. മറ്റു പല രാജ്യങ്ങളുടെയും ഭരണഘടനയിൽ ഉള്ളതുപോലെ “ദൈവ നാമത്തിൽ” എന്നോ മറ്റോ ആരംഭിക്കുന്ന സംബോധന വേണമെന്നായിരുന്നു ആവശ്യം. ദൈവനാമത്തിൽ, പരമേശ്വരന്റെ നാമത്തിൽ, പ്രപഞ്ചനാഥന്റെ നാമത്തിൽ, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നാമത്തിൽ, എന്നൊക്കെ സംബോധനകൾ ആവാം എന്ന് നിർദ്ദേശങ്ങൾ വന്നു. എന്നാൽ അതെല്ലാം ഭരണഘടന നിർമ്മാണ സഭ തള്ളിക്കളഞ്ഞു. ഒരു മതത്തിന്റെയും ദൈവത്തിന്റെയും വ്യക്തിയുടെയും നാമത്തിൽ അല്ല, ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മുടെ എല്ലാവരുടെയും നാമത്തിലാണ് ഈ ഭരണഘടന ഉണ്ടാകേണ്ടത് എന്നും, അതിന് പ്രത്യേകിച്ചൊരു സംബോധനയുടെ ആവശ്യമില്ല എന്നും തീരുമാനമെടുത്തു. 

മതാത്മകവും ചൂഷണാത്മകവും ആയ ചരിത്ര പാരമ്പര്യത്തിൽ നിന്നുള്ള കുതറി മാറൽ ആയിരുന്നു ഈ രണ്ടു തീരുമാനങ്ങൾ. ഇന്ത്യയുടെ ഭരണഘടന, പോയ കാലത്തിൻറെ ഭാരവുമായല്ല, വരാനിരിക്കുന്ന കാലഘട്ടത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങൾക്കായുള്ള വഴിവിളക്കുമായാണ് രാജ്യത്തെ നയിക്കേണ്ടത് എന്നതായിരുന്നു സമന്വയാഭിപ്രായം. ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങൾ വിവരിക്കപ്പെടുന്ന ആമുഖത്തിന്റെ വിവരണാത്മക ഭാഗവും ഈ ചിന്താഗതിയുടെ പിന്തുടർച്ചയായാണ് രൂപം കൊണ്ടത്. അമൂർത്തമായ നീതി സങ്കല്പങ്ങൾക്ക് അപ്പുറം, ആ വാക്കുകളുടെ അർത്ഥം കൃത്യമായി പ്രതിഫലിക്കുന്നതാവണം നമ്മുടെ ഭരണഘടന എന്ന അംബേദ്കറുടെ ആശയത്തോട് നീതിപുലർത്തുന്നതാണ് ആമുഖത്തിന്റെ ബാക്കി ഭാഗം.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ത്രിത്വമാണ്. കടുത്ത അനീതിയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം നിലനിന്നിരുന്ന, ജനാധിപത്യ വിരുദ്ധമായ, ഇന്ത്യൻ മണ്ണിലേക്ക് ആധുനിക ജ്ഞാനോദയ മൂല്യങ്ങളുടെ വിത്തു വിതറാനുള്ള, ചരിത്രത്തിൽ സമാനതകളില്ലാത്ത പരിശ്രമം ആയിരുന്നു ഇന്ത്യൻ ഭരണഘടന നിർമിതി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണം. സാർവത്രിക വോട്ടവകാശവും വോട്ടുകൾക്ക് തുല്യ മൂല്യവും കൽപ്പിച്ചതിലൂടെ രാഷ്ട്രീയ സമത്വം നടപ്പിലാക്കിയതിനു ശേഷവും, സമൂഹത്തിൽ നിലനിൽക്കുന്ന നീതിരഹിതമായ അധികാര വ്യവസ്ഥിതിയെ അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൂടി മുന്നിൽ കണ്ടുകൊണ്ട്, ജ്ഞാനോദയ മൂല്യങ്ങളെ യാന്ത്രികമായി അവതരിപ്പിക്കുന്നതിനുപരിയായി, ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കും വിധമാണ്, ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഷ ക്രമീകരിച്ചിരിക്കുന്നത്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവ മാത്രമല്ല, ‘നീതി, അന്തസ്സ്, വ്യക്തി, രാഷ്ട്രം’ എന്നീ വാക്കുകളുടെ വിന്യാസം കൂടി നമ്മൾ പരിശോധിക്കണം

സാഹോദര്യം, അന്തസ്സ്, വ്യക്തി, രാഷ്ട്രം

ലംബവും തിരശ്ചീനവുമായ അവകാശങ്ങളെ നിർവചിക്കുന്നതിലൂടെ, എങ്ങനെയാണ് സമൂഹത്തിലെ ശ്രേണീകൃത അസമത്വത്തെയും ഭരണകൂടേതര അധികാര വ്യവസ്ഥയെയും അഭിസംബോധന ചെയ്യുവാൻ ഭരണഘടന ശ്രമിച്ചിട്ടുള്ളത് എന്ന്, ഇതിനോടകം വിവരിച്ചു കഴിഞ്ഞു. ഇനി നമുക്ക് സാഹോദര്യത്തോടൊപ്പം ചേർന്നുവരുന്ന ‘അന്തസ്സ്, വ്യക്തി, രാഷ്ട്രം’ എന്നീ വാക്കുകളെ കൂടി പരിശോധിക്കേണ്ടതുണ്ട്. കാരണം ഭരണഘടന ഉപദേഷ്ടാവായിരുന്ന ബി എൻ റാവു തയ്യാറാക്കിയ, മൂന്നു വരിയിൽ ഒതുങ്ങുന്ന, കരട് ആമുഖത്തിൽനിന്ന്, ഇന്ന് കാണുന്ന ആമുഖത്തിലേക്ക് ഭരണഘടന നിർമ്മാണ സഭ എത്തിച്ചേർന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.

സാഹോദര്യം എന്ന വാക്ക് കരട് ആമുഖത്തിൽ ഉണ്ടായിരുന്നില്ല. 1946-ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ വിദഗ്ധ സമിതിയുടെ പ്രഖ്യാപനത്തിലും അതില്ല. 1947 ജനുവരി 22-ന് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ഉദ്ദേശ്യപ്രമേയത്തിലും ഈ വാക്കില്ല. Ambedkar’s Preamble a Secret History of the Constitution of India എന്ന പുസ്തകത്തിൽ, ആകാശ് സിംഗ് റാത്തോഡ്, പറയുന്നു, ഇത് അംബേദ്കർ സ്വയം കൂട്ടിച്ചേർത്ത വാക്കാണെന്ന്. നിരവധി നിശിത വിമർശനങ്ങൾ ഉയർന്ന ഭരണഘടന നിർമ്മാണ സഭയിൽ, ഈ വാക്കിൻറെ പേരിൽ അംബേദ്കർക്ക് അഭിനന്ദനങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. കേവലം ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യത്തിൽ നിന്ന് കടംകൊണ്ട ആശയമല്ല, സമ്പന്നമായ ബൗദ്ധ പാരമ്പര്യത്തിന്റെ ‘മൈത്രി സങ്കൽപ്പ’ത്തിന്റെ പിന്തുടർച്ചയാണ് ഭരണഘടനയിലെ സാഹോദര്യം എന്ന വാക്ക് എന്ന് അംബേദ്കർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയേറെ വൈവിധ്യമാർന്ന, അസമത്വം നിറഞ്ഞ, ഇന്ത്യയ്ക്ക് ഒരു രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ, സാഹോദര്യം അനുപേക്ഷണീയമാണ്. സാമൂഹിക സുസ്ഥിരത സാധ്യമാക്കുന്ന സാഹോദര്യം പുലരുവാൻ ഏറ്റവും അത്യാവശ്യമായ ഘടകം, അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യരുടെ അവകാശമാണ് എന്ന്, സ്വന്തം ജീവിത അനുഭവങ്ങളിൽ നിന്ന് തന്നെ അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. അന്തസ് എന്ന പദവും ഭരണഘടനയുടെ ഭാഗമാകുന്നത് അങ്ങനെയാണ്. അതിനും പൂർവ്വ മാതൃകകൾ ഇല്ല. 

“വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻറെ ഐക്യവും” ഉറപ്പു നൽകുന്ന സാഹോദര്യത്തെ കുറിച്ചാണ് ആമുഖം പറയുന്നത്. അവിടെ ‘രാജ്യത്തിൻറെ ഐക്യം’ ആണ് ആദ്യം വരേണ്ടത് എന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ അംബേദ്കർ ഉൾപ്പെടെ വലിയൊരു വിഭാഗം അതിനെ എതിർത്തു. “വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്താതെ രാജ്യത്ത് ഐക്യം സാധ്യമാവുകയില്ല” എന്നാണ് ഭരണഘടന ഉപദേശകൻ ബി എൻ റാവു അഭിപ്രായപ്പെട്ടത്. അതൊരു വലിയ രാഷ്ട്രീയ പ്രസ്താവനയാണ്. രാഷ്ട്രത്തെയോ, വംശത്തെയോ, വിഭാഗത്തെയോ, വ്യവസ്ഥയെയോ, ഒക്കെ അന്തസ്സിന്റെ സ്രോതസ്സായി കണക്കാക്കുന്ന എല്ലാ വലതുപക്ഷ പിന്തിരിപ്പൻ ദർശനങ്ങളുടെയും നിരാസമായിരുന്നു അത്. എല്ലാതരത്തിലുള്ള ഏകാധിപത്യ രാഷ്ട്രീയ ദർശനങ്ങളെയും അത് നിരാകരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടകം വ്യക്തിയാണ് എന്ന് അംബേദ്കർ അർദ്ധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് അതുകൊണ്ടാണ്. വ്യക്തിയുടെ അവകാശങ്ങളിൽ അധിഷ്ഠിതമാണ് നമ്മുടെ ഭരണഘടനാ പദ്ധതി. വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ ഇല്ലെന്നല്ല, വൈയക്തികമായ അവകാശങ്ങളുടെ വിപുലീകരണത്തിന് വഴി വഴിവയ്ക്കുമെങ്കിൽ മാത്രമാണ് വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ പ്രസക്തമാകുന്നത്. നമ്മുടെ ഭരണഘടനയുടെ ആമുഖം അഭിസംബോധന ചെയ്യുന്നത് ജനവിഭാഗങ്ങളെയോ, ദേശീയതകളെയോ, സമുദായങ്ങളെയോ, മതങ്ങളെയോ അല്ല, എല്ലാ പൗരരെയും ആണ്. 

ഇവിടെയാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ദേശരാഷ്ട്ര സങ്കല്പം പ്രസക്തമാകുന്നത്. ജാതി-മത-വർണ്ണ-ഭാഷ-വംശ-ഭേദങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരെയും, അവർ ജീവിക്കുന്ന മണ്ണിനെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ രാഷ്ട്രശില്പികൾ മുന്നോട്ടുവച്ച രാഷ്ട്ര സങ്കല്പം. മനുഷ്യനിർമ്മിതമായ അതിരുകൾ അല്ല മനുഷ്യരാണ് രാഷ്ട്രത്തെ നിർവചിക്കുന്നത് എന്ന് അവർ വിശ്വസിച്ചു. മനുഷ്യർക്കുമേൽ രാഷ്ട്രത്തിന് പ്രാധാന്യം നൽകുന്ന ദേശരാഷ്ട്ര സങ്കല്പത്തെ നിഷേധിച്ചവരായിരുന്നു അംബേദ്കറും നെഹ്റുവും ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ. സാംസ്കാരികവും മതപരവുമായ കള്ളികളിലേക്കോ, അനീതിപൂർവ്വമായ ചരിത്ര പാരമ്പര്യത്തിന്റെ വികല പശ്ചാത്തലത്തിലേക്കോ, രാഷ്ട്ര സങ്കൽപ്പത്തെ ഒതുക്കുവാൻ അവർ അനുവദിച്ചില്ല. പ്രാകൃതമായ മൂല്യബോധങ്ങളെ കൈവിട്ട് തികച്ചും ആധുനികമായ ജനാധിപത്യ മൂല്യങ്ങളെ പിന്തുടരുവാൻ ആണ് ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മൾ തീരുമാനിച്ചത്. അതുകൊണ്ടാണ് മതരാഷ്ട്ര വാദികൾ ഈ ഭരണഘടനയെ എതിർത്തത്. ഇത് തികച്ചും വൈദേശികമാണെന്നും, ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതല്ല എന്നും, അംഗീകരിക്കാനാവാണെന്നും, രാഷ്ട്രീയ സ്വയംസേവക സംഘം നിലപാടെടുത്തത്. സവർക്കർ മുന്നോട്ടുവച്ച ഹിന്ദു രാഷ്ട്ര സങ്കൽപത്തെ നമ്മൾ നിരാകരിച്ചു. ഇന്ത്യയെ ഒരു ആധുനിക മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തണമെന്ന് ആഗ്രഹിച്ചു.

“ദേശീയത പ്രാഥമികമായും ഭൂമിശാസ്ത്രമോ, സംസ്കാരവമോ, ഭാഷയോ സംബന്ധിച്ച സംഗതിയല്ല… പൊതുവായൊരു ഭാഷയും വംശവും അതിരുകളും നിർണയിക്കുന്ന ഭൗതിക യാഥാർത്ഥ്യവുമല്ല. മറിച്ച്, ജനങ്ങൾക്കിടയിൽ അഗാധമായ സാഹോദര്യം സൃഷ്ടിക്കുന്ന ആത്മീയ യാഥാർത്ഥ്യമാണ് രാഷ്ട്രം.” എന്നാണ് അംബേദ്കർ വിശദീകരിച്ചത്. ‘മഹത്തായ പാരമ്പര്യത്തിന്റെ’ ഭ്രമാത്മകവിവരണങ്ങളിൽ ഉദയം ചെയ്യുന്ന മിഥ്യാബോധമായല്ല, ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമായാണ് നമ്മുടെ ഭരണഘടനയിൽ ഇന്ത്യൻ രാഷ്ട്രം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. 

ഓർമ്മപ്പെടുത്തൽ തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്

ഇത് യഥാർത്ഥത്തിൽ, നമ്മുടെ ഭരണഘടന, ആർഎസ്എസ് ആരോപിക്കുന്നത് പോലെ, ഇന്ത്യൻ പാരമ്പര്യത്തെയോ യാഥാർത്ഥ്യങ്ങളെയോ അവഗണിക്കുന്നതല്ല. ഇന്ത്യൻ സാമൂഹിക ക്രമത്തെ, ചരിത്ര ഘട്ടത്തെ, കൃത്യമായി മനസ്സിലാക്കുന്ന ഒരു നിലപാടാണ് ഭരണഘടനയിൽ അന്തർലീനമായിട്ടുള്ളത്. The Transformtive Constitution എന്ന പുസ്തകത്തിൽ ഗൗതം ഭാട്ടിയ ചൂണ്ടിക്കാണിക്കുന്നതുപോലെ, പല നൂറ്റാണ്ടുകളായി ഇന്ത്യയിൽ തുടർന്നുവന്ന സാമൂഹിക പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച വിമോചന ദർശനത്തിന്റെ തുടർച്ച തന്നെയാണ് ഇത്. ജ്യോതിബാഫൂലെ മുതൽ ബെങ്കിംഗ് ചന്ദ്ര ചതോപാധ്യായ വരെ നിരവധി ആളുകൾ സാമൂഹ്യനീതിയുടെ ആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച് പൊരുതിയ ചരിത്രം നമുക്കുണ്ട്. മോത്തിലാൽ നെഹ്റു മുതൽ സി ആർ ദാസ് വരെ വിവിധ കോൺഗ്രസ് നേതാക്കൾ, അംബേദ്കർ, അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഗാന്ധിജിയുടെ കണിശമായ നിലപാടുകൾ… ഇതിനെയെല്ലാം പ്രതിഫലിപ്പിക്കുന്ന തരത്തിൽ, രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യവുമായി നൂലിഴ ചേർത്ത് വികസിപ്പിക്കാനുള്ള പദ്ധതിയായാണ് ആമുഖവും തുടർന്ന് ഭരണഘടനയും രൂപീകരിക്കപ്പെട്ടത്. ഈ ചരിത്ര യാഥാർഥ്യത്തെ മനസ്സിലാക്കാനും, ഉൾക്കൊള്ളുവാനും, പ്രചരിപ്പിക്കുവാനുമുള്ള അവസരമായി നമ്മൾ ഭരണഘടനാദിനത്തെ കാണണം. അതിന് ഘടകവിരുദ്ധമായ ആശയധാരയുടെ വക്താക്കൾ ഈ ദിവസത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. 

അവർ രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ മനുഷ്യരെ കുറിച്ച് പറയണം. അവർ കടമകളെക്കുറിച്ച് പറയുമ്പോൾ നമ്മൾ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തണം. അവർ മനുസ്മൃതിയെ ഭരണഘടനയുടെ ആദ്യരൂപമായി മഹത്വവൽക്കരിക്കുമ്പോൾ, നമ്മൾ പ്രബുദ്ധമായ ബൗദ്ധ സംസ്കൃതിയിലെ ജനാധിപത്യ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കണം. ചരിത്രം തിരുത്തി എഴുതുന്നവർക്ക് ഗവൺമെൻറ് സഹായം നൽകും എന്ന് പ്രസ്താവനകൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ, ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നത് തന്നെ രാഷ്ട്രീയ പ്രവർത്തനമാണ്

This was published in TrueCopyThink on 26/11/2023