Home Blog Page 2

മീഡിയ വൺ വിധി; മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.

ഇന്ത്യയെ, ‘പരിമിതമായ ജനാധിപത്യം’ അല്ലെങ്കിൽ ‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്നൊക്കെ, ആഗോള രാഷ്ട്രീയ നിരീക്ഷക സൂചികകൾ അടയാളപ്പെടുത്തുകയും, പൗരാവകാശങ്ങളുടെ ‘ജാഗരൂകരായ നിതാന്ത കാവൽക്കാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണഘടനാ കോടതികൾ എക്സിക്യൂട്ടീവ് തീരുമാനങ്ങൾക്ക് ന്യായങ്ങൾ ചമയ്ക്കുന്ന ‘ഭരണകൂട കോടതികൾ’ ആയി മാറുന്നുവെന്ന ആഭ്യന്തര വിമർശനം ശക്തമാവുകയും ചെയ്യുന്ന കാലത്താണ്, മീഡിയവൺ ചാനൽ നിരോധിക്കുവാനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ തടയുന്ന സുപ്രീംകോടതി വിധി വരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാത്രമല്ല, ഒരു ജനാധിപത്യരാജ്യം എന്ന നിലയ്ക്കുള്ള ഇന്ത്യയുടെ ആഗോള പ്രതിച്ഛായ കൂടി സംരക്ഷിക്കുന്ന ഇടപെടലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നടത്തിയിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ പ്രധാനപ്പെട്ട ഘടകമാണെന്നും, അത് യുക്തിസഹമായ കാരണങ്ങളില്ലാതെ നിയന്ത്രിക്കുന്നത് അനുവദിക്കില്ല എന്നുമുള്ള ശക്തമായ സന്ദേശം സുപ്രീംകോടതി വിധിയിൽ ഉണ്ട്. ‘ദേശ സുരക്ഷ’ എന്ന കപട ന്യായം കൊണ്ട് ഏതൊരു ഭരണഘടനാ വിരുദ്ധ ഇടപെടലിനെയും സാധൂകരിക്കാമെന്ന ഗവൺമെന്റിന്റെ ധാരണയും കോടതി തിരുത്തി. മാധ്യമ വിലക്കുകൾ ഏർപ്പെടുത്തുന്ന നടപടി, ദേശ സുരക്ഷയുടെ പേരിലാണെങ്കിൽ പോലും, കൃത്യമായ അനുപാതികതാ പരിശോധനകൾക്ക് വിധേയമായിരിക്കും എന്ന കോടതി നിലപാട് ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കാരണം, നമ്മുടെ കോടതികൾ പലപ്പോഴും മറന്നു പോകുന്ന ഒരു പരിശോധനയാണത്. ഏറ്റവും ഒടുവിൽ ഡിമോണിറ്റൈസേഷനെതിരായ ഹർജിയിൽ പോലും അനുപാതികതാ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. മീഡിയ വൺ ചാനലിന് സ്വാഭാവിക നീതി നിഷേധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ നീതി നിഷേധത്തിന് യുക്തിസഹമായ ന്യായീകരണം നൽകാൻ ഗവൺമെൻറിന് കഴിയുന്നുണ്ടോ? എന്നീ കാര്യങ്ങൾ പരിശോധിച്ച്, സ്വാഭാവിക നീതി നിഷേധിച്ചുവെന്നും, അതിനെ യുക്തി സഹമായി ന്യായീകരിക്കുവാൻ ഗവൺമെൻറിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് നമ്മുടെ നിയമ വൈജ്ഞാനിക ചരിത്രത്തിലെ ഒരു രജത രേഖയാണ്.

നിരോധനവും ഹൈക്കോടതി നിലപാടും

2022 ജനുവരി 31നാണ്, അജ്ഞേയമായ കാരണങ്ങളാൽ, മീഡിയ വൺ ചാനലിന്റെ സംപ്രേഷണ ലൈസൻസ്, പുതുക്കി നൽകേണ്ടതില്ല എന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിക്കുന്നത്. നടപടിക്ക് വ്യക്തമായ കാരണങ്ങളൊന്നും ഉത്തരവിൽ ഉണ്ടായിരുന്നില്ല. ദേശ സുരക്ഷാ എന്ന അനിര്‍ണിത സംജ്ഞ കൊണ്ട് എന്തിനെയും നേരിടാം എന്നായിരുന്നു ഗവൺമെൻറ് നിലപാട്. ആദ്യഘട്ടത്തിൽ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും, പിന്നീട് കേരള ഹൈക്കോടതി, ഗവൺമെൻറ് നിലപാടിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് ഉണ്ടായത്. ഗവൺമെൻറ് കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ ഉള്ളടക്കം അതേപടി അംഗീകരിച്ചു കൊണ്ടുള്ള വിധി, ഋഗ്വേദകാലത്തെ, ‘നൃപൻ്റെ’ കടമകൾ വിശദീകരിക്കുന്ന, അത്രി സംഹിത ഉദ്ധരിച്ചുകൊണ്ട് ദേശ സുരക്ഷ രാജാവിൻറെ പ്രാഥമിക കർത്തവ്യമാണെന്നും, അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്നുമുള്ള പ്രതിലോമ നിലപാടാണ് മുന്നോട്ടുവെച്ചത്. 

1985-ലെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോഡ്സിന്റെ ‘ജി സി എച്ച് ക്യു’ വിധി വരെ സൗകര്യപ്രദമായി വ്യാഖ്യാനിച്ചുകൊണ്ട് കൊണ്ട്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ നമ്മുടെ നിയമ വൈജ്ഞാനിക പരിണാമത്തെയാകെ അവഗണിക്കുന്ന വിധി തയ്യാറാക്കുകയായിരുന്നു കേരള ഹൈക്കോടതി. അത്രിസംഹിത ജനാധിപത്യ വ്യവസ്ഥ നിലവിലില്ലാതിരുന്ന കാലത്തെ ഗ്രന്ഥമാണെന്നും, ജി സി എച്ച് ക്യു കേസ് ബ്രിട്ടനിൽ നിലവിലുള്ള ‘രാജാവിൻറെ സവിശേഷ അധികാര’ത്തെ സംബന്ധിച്ചുള്ളതാണെന്നും ഹൈക്കോടതി കണക്കിലെടുത്തില്ല. ഗവൺമെൻറ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ക്വാർട്ടേഴ്സിലെ ജീവനക്കാരുടെ സംഘടിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതായിരുന്നു ഹൗസ് ഓഫ് ലോഡ്സിന്റെ വിധി. പ്രത്യക്ഷത്തിൽ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന കേസ് ആയിരുന്നു അത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഗവൺമെൻറ് നയത്തെ ശരിവെക്കുന്നതായിരുന്നു വിധി. എന്നിരുന്നാലും, ‘രാജനാമത്തിലുള്ള’ ഉത്തരവുകളെയും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാം എന്ന വ്യക്തമായ നിലപാട് ഹൗസ് ഓഫ് ലോഡ്സ് സ്വീകരിച്ചു. രാജാവിൻറെ ‘വിശേഷ അധികാരം’ ഉപയോഗിച്ച് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളെ കോടതിയിൽ ചോദ്യംചെയ്യാൻ കഴിയില്ല എന്ന, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന, കീഴ്വഴക്കത്തെ മാറ്റി മറയ്ക്കുക കൂടിയാണ് അത് ചെയ്തത്. ഇക്കാര്യം മറച്ചുവച്ചുകൊണ്ട്, ഗവൺമെന്റിന്റെ നടപടിയെ ദേശസുരക്ഷയുടെ പേരിൽ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ വിധി ഉദ്ധരിച്ചത്. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയിൽ, ഇംഗ്ലണ്ടിൽ ഉള്ളതുപോലുള്ള രാജാധികാരങ്ങൾ ഒന്നും നിലവിലില്ല എന്നുകൂടി ഓർക്കണം. 

ഹൈക്കോടതി ഡിവിഷൻ ബെഞ്ചും മറിച്ചൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിച്ചില്ല. “ചാനലിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കോടതിക്ക് മുന്നിൽ ഉള്ള ഫയലിൽ നിന്ന് കാര്യത്തിന്റെ സ്വഭാവമോ, അനന്തരഫലമോ, ഗൗരവമോ, ആഴമോ മനസിലാക്കാനാകുന്നില്ല…” എന്നാലും ദേശദ്രോഹവും രഹസ്യ ഫയലുമൊക്കെ ആയതുകൊണ്ട് വേറൊന്നും പറയുന്നില്ല. നിരോധനം ശരിവെക്കുന്നു. എന്ന തരത്തിൽ യുക്തിരാഹിത്യം മുഴച്ചു നിൽക്കുന്ന വിധിയായിരുന്നു അത്. 1952-ലെ രൊമേഷ് ഥാപ്പർ വിധി, പിന്നീട് ഇന്ത്യൻ എക്സ്പ്രസ് കേസ് മുതൽ പെഗസിസ് കേസ് വരെയുള്ള വിവിധ വിധികളിലൂടെ, മാധ്യമ സ്വാതന്ത്ര്യത്തെ, ജനാധിപത്യത്തിൻറെ അനിവാര്യ ഘടകമായി ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്ക് ഉണ്ടായിരുന്നത്. ആ പാരമ്പര്യത്തെ കോടതി കണ്ടില്ലെന്ന് നടിച്ചു. പെഗസിസ് കേസ് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല എന്ന് വരുത്തി തീർക്കുവാൻ ഹൈക്കോടതി കുറെ മഷി ചെലവഴിച്ചു. 2006-ലെ ഓംകുമാർ കേസ്, 2016-ലെ മോഡേൺ ഡെന്റൽ കോളേജ് കേസ്, 2017-ലെ പട്ടുസ്വാമി കേസ് (സ്വകാര്യത), 2020-ലെ അനുരാധാ ഭാസിൻ(കാശ്മീരിലെ ഇൻറർനെറ്റ് വിച്ഛേദം), 2021-ലെ മനോഹർലാൽ ശർമ (പെഗസിസ്), തുടങ്ങി വിവിധ വിധികളിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വികാസം പ്രാപിച്ച അനുപാതികത എന്ന നിയമ സങ്കൽപത്തെയും സമ്പൂർണ്ണമായി അവഗണിച്ചു. എന്നാൽ സമ്പന്നമായ നമ്മുടെ നിയമവൈജ്ഞാനിക പാരമ്പര്യത്തിന് ഇന്നും രാജ്യത്ത് പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.

സുപ്രീംകോടതി വിധി

വ്യാവഹാരിക അവകാശങ്ങളെ ഭരണഘടനയുടെ അനുഛേദം 21-നോട് ചേർത്തു വായിച്ചു കൊണ്ട്, ജീവിക്കാനുള്ള അവകാശത്തിൻറെ ഭാഗമായി അംഗീകരിച്ച്, അതിൻറെ ലംഘനം നടന്നിട്ടുണ്ടോ എന്ന പരിശോധന നടത്താൻ കോടതി തയ്യാറായി എന്നതാണ് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധിയുടെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രത്തിൽ ആദ്യമായായിരിക്കും, ദേശസുരക്ഷാ വിഷയങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, അനുപാതികത പരിശോധന നടത്തണമെന്ന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു വിധി ഉണ്ടാകുന്നത്. അതിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, വ്യാവഹാരിക അവകാശങ്ങളെ അനുഛേദം 21-ൻറെ ഭാഗമായി അംഗീകരിച്ചു എന്നുള്ളതാണ്. രണ്ട്, ആനുപാതികത പരിശോധന നടത്തേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു ചട്ടക്കൂട് ഉണ്ടാക്കി എന്നതും.

വ്യാവഹാരിക അവകാശങ്ങൾ നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള അവകാശങ്ങളാണ്. ഒരു അവകാശം, കടമ, അല്ലെങ്കിൽ ഒരു കുറ്റകൃത്യം ഒക്കെ നിയമപ്രകാരം സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉൾക്കൊള്ളുന്നതാണ് വ്യവഹാരം. നിയമനിർവഹണം നിഷ്പക്ഷവും നീതിപൂർവ്വവും ആയിരിക്കുന്നതിന് വ്യാവഹാരിക നിയമങ്ങളും നടപടിക്രമങ്ങളും സുപ്രധാനമാണ്. അതിനുള്ള അവകാശത്തെയാണ് വ്യാവഹാരിക അവകാശങ്ങൾ എന്ന് പറയുന്നത്. ഒരു അവകാശം ഉണ്ട് എന്ന് പറയുമ്പോൾ, അതു സ്ഥാപിച്ചെടുക്കാനുള്ള നിയമവും നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും വ്യാവഹാരിക അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അവകാശം നിലവിലുണ്ട് എന്ന പ്രസ്താവം അർഥശൂന്യമാണ്. അതുകൊണ്ടുതന്നെ വ്യാവഹാരിക അവകാശങ്ങൾ ജീവിക്കാനുള്ള അവകാശങ്ങളോട് ചേർത്ത് വായിക്കേണ്ടതുണ്ട് എന്ന നിലയ്ക്ക് അതിനെ അനുഛേദം 21-ന്റെ ഭാഗമായി കാണുകയാണ് സുപ്രീംകോടതി.  

ഇവിടെ മീഡിയ വൺ ചാനലിന്റെ നിഷ്പക്ഷമായ വിചാരണയ്ക്കുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. കാരണം ചാനൽ എന്തുകൊണ്ട് നിരോധിച്ചു എന്ന് ഗവൺമെൻറ് അവരെ അറിയിക്കുന്നില്ല. അത് അറിയാതെ അവരുടെ ഭാഗം വിശദീകരിക്കാനോ, ഗവൺമെൻറ് നടപടിയെ ഫലപ്രദമായി കോടതിയിൽ ചോദ്യം ചെയ്യാനോ കഴിയില്ല. ഇത് വ്യാവഹാരിക അവകാശങ്ങളുടെയും സാമാന്യനീതിയുടെയും ലംഘനമാണ്. അതിനർത്ഥം ഒരു കാരണവശാലും വ്യവഹാരിക അവകാശങ്ങൾ നിഷേധിക്കാനാവില്ല എന്നല്ല. അത്തരത്തിൽ അവകാശങ്ങളെ നിയന്ത്രിക്കുമ്പോൾ അതിനെ ഭരണഘടനാപരമായി ന്യായീകരിക്കാൻ ഗവൺമെൻറിന് കഴിയണം. “ദേശ സുരക്ഷാ പ്രശ്നങ്ങൾ ഇതിലുണ്ട് എന്നും സാമാന്യനീതിനിഷേധത്തിനു നീതീകരണം ഉണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താൻ ഗവൺമെൻറിന് കഴിയണം”. വിധിയിൽ പ്രസ്താവിച്ചിരിക്കുന്നു. അതു പരിശോധിക്കുവാൻ ആനുപാതികതാ തത്വം ഉപയോഗിക്കണമെന്നാണ് കോടതി പറയുന്നത്. 

ആനുപാതികതാ പരീക്ഷ

2016-ൽ മോഡേൺ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ കേസിലാണ് ‘ആനുപാതികതാ പരീക്ഷ’ സംബന്ധിച്ച് വ്യക്തമായ ഒരു ചട്ടക്കൂട് ഇന്ത്യൻ നിയമവൈജ്ഞാനിക പദ്ധതിയിൽ ഉണ്ടാവുന്നത്. നിയമങ്ങളുടെയും എക്സിക്യൂട്ടീവ് നടപടികളുടെയും ഭരണഘടനാപരത പരിശോധിക്കുവാനുള്ള ഒരു നിയമ പരീക്ഷയാണിത്. നാല് ഘടകങ്ങളാണ് പരിശോധിക്കുക. ഒന്ന്, ഒരോ എക്സിക്യൂട്ടീവ് നടപടിക്കും നീതിയുക്തമായ ഒരു ലക്ഷ്യമുണ്ടാകണം. രണ്ട്, നടപടികൾക്ക് ലക്ഷ്യവുമായി യുക്തിപരമായ ബന്ധമുണ്ടാകണം. മൂന്ന്, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം). നാല്, ഏതൊരു നടപടിയും പൗരാവകാശത്തെ ക്രമാതീതമായ തരത്തിൽ ഹനിക്കാതെ, അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം. 

മുദ്രവച്ച കവർ

മുദ്രവച്ച കവർ എല്ലാ നീതിന്യായ വ്യവഹാരങ്ങളെയും മറികടക്കാനുള്ള ഉപായമായി ഗവൺമെൻറ് കണ്ടു തുടങ്ങിയിട്ട് കുറച്ചുകാലമായി. ദൗർഭാഗ്യവശാൽ, നമ്മുടെ സുപ്രീംകോടതിയും വളരെ പ്രധാനപ്പെട്ട കേസുകളിൽ പോലും, മുദ്രവച്ച കവറിൽ ഗവൺമെൻറ് നൽകിയ വിവരങ്ങൾ സ്വീകരിച്ചുകൊണ്ട് തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിശേഷിച്ചും കഴിഞ്ഞ രണ്ടുമൂന്ന് ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. അവിടെയുള്ള പ്രശ്നം മുദ്രവച്ച കവറിന്റെ ഉള്ളടക്കം എതിർകക്ഷിയോ, പൊതുസമൂഹമോ അറിയുന്നില്ല എന്നുള്ളതാണ്. ഉള്ളടക്കം അറിയാതെ മറ്റുള്ളവർക്ക് അതിനോട് പ്രതികരിക്കാനാവില്ല. നമ്മൾ സ്വീകരിച്ചിട്ടുള്ള അഡ്വഴ്സേറിയൽ നിയമ വ്യവഹാര സംവിധാനത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്ന നടപടിയാണിത്. ഈ സംവിധാനം അവകാശനിഷേധത്തിനുള്ള കുറുക്കുവഴിയായി മാറുന്നത് മാറുന്നതിന് എത്രയോ ഉദാഹരണങ്ങൾ ഇക്കാലയളവിൽ ഉണ്ട്. അസം എൻ ആർ സി കേസ്, റഫാൽ കേസ് തുടങ്ങി നിരവധി യു എ പി എ കേസുകളിൽ വരെ ഇത് നാം കണ്ടതാണ്. ഈ യാഥാർത്ഥ്യം കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് പ്രതീക്ഷ നൽകുന്നു.

ആനുപാതികതാ പരിശോധനയിലെ ആദ്യഘട്ടം, നീതിയുക്തമായ ഒരു ലക്ഷ്യമുണ്ടോ എന്നുള്ളതാണ്. ‘ദേശ സുരക്ഷ’ അത്തരം ഒരു ലക്ഷ്യമാണ് എന്ന കാര്യത്തിൽ സംശയം ഉണ്ടാകേണ്ടതില്ല. അതു സംബന്ധിച്ച് ചില വിവരങ്ങൾ ഗവൺമെന്റുകൾക്ക് പുറത്തുവിടാൻ സാധിക്കില്ല എന്നതും സത്യമാണ്. എന്നാൽ ഇന്ത്യൻ ഏജൻസികളുടെ എല്ലാ റിപ്പോർട്ടുകളും പൂഴ്ത്തി വയ്ക്കേണ്ടതാണ് എന്നയർത്ഥം അതിനില്ല. ചില സന്ദർഭങ്ങളിൽ എല്ലാ വിവരങ്ങളും പുറത്തുവിടാൻ ഗവൺമെന്റിന് കഴിയില്ല എന്നത് അംഗീകരിക്കാമെങ്കിലും, അതീവ സുരക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങൾ മറച്ചതിനുശേഷം വിവരങ്ങൾ നൽകാവുന്നതേയുള്ളു. അല്ലെങ്കിൽ റിപ്പോർട്ടിന്റെ സംഗ്രഹമെങ്കിലും നൽകണം. അതിനുപോലും കഴിയില്ല എന്ന വാദം അംഗീകരിക്കാനാവില്ല. 

വിവരങ്ങൾക്ക് രഹസ്യ സ്വഭാവമുണ്ട് എന്നും അത് വെളിപ്പെടുത്താനാവില്ലെന്നും അവകാശപ്പെടുമ്പോൾ, അവകാശവാദം ന്യായമാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഗവൺമെന്റിന് തന്നെയാണ്. അതിനേക്കാൾ ന്യായമായ മറ്റു മാർഗങ്ങളില്ല എന്ന് സ്ഥാപിക്കണം. ഉദാഹരണത്തിന്, ചില ഭാഗങ്ങൾ മാത്രം മറച്ചുവച്ചുകൊണ്ട് റിപ്പോർട്ടിന്റെ ബാക്കി ഭാഗങ്ങൾ എതിർകക്ഷിക്ക് നൽകാം. അല്ലെങ്കിൽ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താതെ, കോടതി നിയോഗിക്കുന്ന ഒരു അഭിഭാഷകന് റിപ്പോർട്ട് പൂർണ്ണമായും പരിശോധിക്കുവാനുള്ള അവകാശം നൽകാം. അതുമല്ലെങ്കിൽ, റിപ്പോർട്ട് പൂർണമായും രേഖകളിൽ നിന്ന് നീക്കംചെയ്തു മറ്റു പരിശോധനകളുമായി മുന്നോട്ടു പോകാം. അങ്ങനെ വരുമ്പോൾ ഗവൺമെൻറിനോ എതിർകക്ഷിക്കോ കോടതിക്കോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം വരുന്നില്ല. ഇതിലേത് മാർഗ്ഗം സ്വീകരിച്ചാലും ആനുപാതികതാ പരിശോധന നടത്തേണ്ടതുണ്ട്.

ഗവൺമെൻറ് ദേശസുരക്ഷാവാദം ഉന്നയിച്ചാൽ അത് അതേപടി അംഗീകരിക്കുകയല്ല കോടതി ചെയ്യേണ്ടത്. ആദ്യം തന്നെ, ഈ പറയുന്ന ദേശസുരക്ഷാ പ്രശ്നം കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ദേശസുരക്ഷയാണ് വിഷയമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മറ്റു പരിശോധനകളിലേക്ക് കടക്കേണ്ടതുള്ളു. ആ ഘട്ടത്തിൽ, ലക്ഷ്യവും ഗവൺമെൻറ് നിലപാടും തമ്മിൽ യുക്തിസഹമായ ബന്ധമുണ്ടോ എന്ന് പരിശോധിക്കാം. അതായത്, ഈ കേസിൽ, രഹസ്യാത്മകത ദേശസുരക്ഷയ്ക്ക് അനിവാര്യമാണോ എന്നു നോക്കാം. മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും ശരിയാണെങ്കിൽ പോലും, മുന്നിലുള്ള ഒരേയൊരു മാർഗ്ഗം മുദ്രവച്ച കവറല്ല. എതിർകക്ഷിയുടെയും പൊതുസമൂഹത്തിന്റെയും അവകാശങ്ങൾ ലംഘിക്കാത്ത, അല്ലെങ്കിൽ അവകാശ ലംഘനം കുറഞ്ഞ അളവിൽ മാത്രമുള്ള, മറ്റു മാർഗ്ഗങ്ങളുണ്ടോ എന്ന് ആരായണം. അങ്ങനെ വരുമ്പോൾ പോലും രേഖകൾ പരിശോധിക്കാൻ കോടതിക്ക് ഒരു അമിക്കസ് ക്യൂറിയെ നിയമിക്കാം. 

മീഡിയവൺ കേസ്

ഇവിടെ, മീഡിയവണ്ണുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ചാനൽ സംപ്രേഷണം ചെയ്ത ചില പരിപാടികളുമായി ബന്ധപ്പെട്ടാണത്. ഇത് ഒരു കാരണവശാലും രഹസ്യാത്മകതയോ, ദേശസുരക്ഷ എന്ന ആനുകൂല്യമോ, അർഹിക്കുന്നതല്ല എന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ താല്പര്യങ്ങൾക്കും അഭിപ്രായങ്ങൾക്കും വിരുദ്ധമായി നിലപാടെടുക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയുടെ ലക്ഷണമാണ്. ഗവൺമെന്റിനെ ചോദ്യം ചെയ്യുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. അധികാരികൾക്ക് ഓശാന പാടുന്നതല്ല മാധ്യമധർമ്മം. കോടതിക്ക് മുൻപാകെയുള്ള രേഖകളിൽ നിന്ന് ദേശവിരുദ്ധത തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ചാനലിന്റെ നിക്ഷേപകം ജമാഅത് ഇ ഇസ്ലാമിയുമായി ബന്ധമുള്ളവർ ആണെന്ന് ആരോപണവും കോടതി തള്ളി. ഒന്നാമത് ജമാ അത് ഇ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല. നിക്ഷേപകരും അവരും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്ന യാതൊന്നും ഗവൺമെന്റിന് കോടതിക്കുമുന്നിൽ സമർപ്പിക്കാനും കഴിഞ്ഞില്ല. ചാനലിന്റെ പ്രവർത്തനം എങ്ങനെയാണ് ദേശസുരക്ഷയ്ക്ക് വിഘാതമാകുന്നത് എന്ന് വിശദീകരിക്കാൻ ഗവൺമെന്റിന് കഴിഞ്ഞില്ല. അതുകൊണ്ട്, ആദ്യഘട്ട പരിശോധനയിൽ തന്നെ, ദേശസുരക്ഷ എന്ന വാദം പോലും നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തി, സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാത്ത നടപടി കോടതി റദ്ദാക്കി. നാലാഴ്ചക്കുള്ളിൽ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചു. 

പോരാട്ടം അവസാനിക്കുന്നില്ല

ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ മീഡിയ വൺ വിധി ചെറിയൊരു കാര്യമല്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും വിമതസ്വരമുയർത്തുന്ന മാധ്യമപ്രവർത്തകക്കെതിരെയും വൈര നിര്യാതന ബുദ്ധിയോടെയുള്ള പ്രതികരണം ഇപ്പോഴത്തെ ഭരണകൂടത്തിന്റെ മുഖമുദ്രയാണ്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ ഒക്കെ തന്നെയും ഭരണകൂട നിലപാടിനോട് ചേർന്നു നിൽക്കുന്ന സ്ഥാപനങ്ങളാണ്. ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രസ്ഥാനങ്ങളെ ഏതെങ്കിലും ഒക്കെ മുഖേന വരുത്തിയിലാക്കുന്ന ശീലമുണ്ട്. മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശിങ്കിടി മുതലാളിത്തത്തിന്റെ പ്രത്യക്ഷ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്. എൻ ഡി ടി വി, അദാനി സ്വന്തമാക്കിയതോടുകൂടി മുഖ്യധാരാ വാർത്ത ചാനലുകളെല്ലാം ഭരണകൂട താല്പര്യത്തിന് വിധേയരായി കഴിഞ്ഞു. അവശേഷിക്കുന്ന ഇത്തിരി പ്രതിസ്വരങ്ങളേക്കൂടി ഇല്ലാതാക്കുക എന്നത് ഇവരുടെ നയമാണ്. ധനം കൊണ്ടും സ്വാധീനം കൊണ്ടും വഴങ്ങാത്തവരെ അടച്ചുപൂട്ടിക്കുക എന്നത് ആ സമീപനത്തിന്റെ ഭാഗമാണ്. മീഡിയവണ്ണനെതിരെ പ്രയോഗിച്ചത് ഒരു ടെസ്റ്റ് ഡോസ് ആണ്. വരുതിക്കു നിന്നില്ലെങ്കിൽ ഏതുനിമിഷവും നിങ്ങളെ ഇല്ലാതാക്കാനുള്ള അധികാരം തങ്ങൾക്കുണ്ട് എന്ന പ്രഖ്യാപനമാണ്. ആ അധികാര രാഷ്ട്രീയത്തിന് മുഖമടച്ചു കിട്ടിയ അടിയാണ് സുപ്രീംകോടതി വിധി.

ഈ വിധിയിലൂടെ സുപ്രീംകോടതി വലിയ വിപ്ലവം നടത്തിയെന്നല്ല. ഏതൊരു ആധുനിക ജനാധിപത്യ സമൂഹത്തിലും സ്വാഭാവികമായും ഉണ്ടാകേണ്ട വിധിയാണിത്. എന്നാൽ ഇത് നിയമ വൈജ്ഞാനിക ചരിത്രത്തിലെ രജതരേഖയാകുന്നത് നമ്മുടെ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിൻറെ പ്രത്യേകത കൊണ്ടാണ്. കഴിഞ്ഞ കുറെ കാലങ്ങൾ പരിശോധിച്ചാൽ പൗരാവകാശങ്ങളെക്കുറിച്ചുള്ള വലിയ വർത്തമാനങ്ങൾ നമ്മൾ കേട്ടിട്ടുള്ളത് കോടതിമുറിക്ക് വെളിയിലാണ്. വിരമിച്ചവരും അല്ലാത്തവരുമായ സുപ്രീംകോടതി ജഡ്ജിമാർ വിവിധ പരിപാടികളിൽ, വിവിധ സ്ഥാപനങ്ങളിൽ, സെമിനാറുകളിലും പ്രഭാഷണങ്ങളിലും മറ്റും ഭരണഘടനയെക്കുറിച്ചും മൗലിക അവകാശങ്ങളെക്കുറിച്ചും വാചാലരാകാറുണ്ടെങ്കിലും, കോടതി മുറികളിൽ, യഥാർത്ഥ വസ്തുതകൾക്ക് മുന്നിൽ, മൗനം പാലിക്കുകയും എക്സിക്യൂട്ടീവിന്റെ നടപടികൾക്ക് ന്യായീകരണം ചമയ്ക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജികളിൽ വരെ വാദം കേൾക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോയി അപ്രസക്തമാക്കുന്നതും, വിദ്യാർത്ഥികളും പൊതുപ്രവർത്തകരും ഭരണകൂട വേട്ടയ്ക്ക് ഇരയാകുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നതും, സ്വന്തം തൊഴിൽ നേരെ ചൊവ്വേ എടുത്തതിന്റെ പേരിൽ മാധ്യമപ്രവർത്തകർ ജയിലഴിക്കുള്ളിലാകുമ്പോൾ വർഷങ്ങളോളം കണ്ടില്ലെന്ന് നടിക്കുന്നതും, ഒക്കെ കണ്ടു മനസ്സുമരവിച്ച സമൂഹമായി നമ്മൾ മാറിയിരുന്നു. അവിടെയാണ്, ദേശസുരക്ഷയെന്ന കപടന്യായത്തിലൂടെ തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങൾ വച്ചുപുലർത്തുന്ന, അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന, മാധ്യമങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുവാനും, വിമത സ്വരങ്ങളെ ഇല്ലാതാക്കുവാനുമുള്ള ശ്രമത്തിനെതിരെ സുപ്രീംകോടതി സുധീരമായ നിലപാടെടുക്കുന്നത്. ഏതൊരു ഭരണകൂട നടപടിയും നീതിപൂർവ്വവും യുക്തിസഹവും ആനുപാതികവും ആയിരിക്കണമെന്ന അടിസ്ഥാന തത്വത്തെ ഉയർത്തിപ്പിടിക്കുന്ന ഈ വിന്യായം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളുടെയും ശുഭകരമായ 

 ഭാവിക്ക് മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

എന്നിരുന്നാലും, എല്ലാം ഇവിടംകൊണ്ട് അവസാനിച്ചു എന്ന് കരുതേണ്ടതില്ല. സ്വതന്ത്ര മാധ്യമങ്ങൾക്കെതിരെയുള്ള കടന്നുകയറ്റം തുടർന്നുകൊണ്ടേയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം അധികാര പക്ഷത്ത് അണിനിരക്കുമ്പോഴും വിയോജിപ്പുകൾ ഉയർത്തിയിരുന്നതും ചോദ്യങ്ങൾ ചോദിച്ചിരുന്നതും പ്രാദേശിക, ഓൺലൈൻ മാധ്യമങ്ങളാണ്. 2021-ലെ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിലൂടെ ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. സമ്പൂർണ്ണ സെൻസറിങ് ഏർപ്പെടുത്താൻ ഗവൺമെന്റിന് പരോക്ഷാധികാരം നൽകുന്ന ചട്ടങ്ങളാണ് രൂപീകരിച്ചത്. അതിൻറെ തുടർച്ചയായി വാർത്തകൾ ശരിയാണോ എന്ന് തീരുമാനിക്കുന്ന ചുമതല ഗവൺമെന്റിന്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് വിട്ടു നൽകിക്കൊണ്ടുള്ള തീരുമാനം വന്നു കഴിഞ്ഞു. പി ഐ ബി തെറ്റ് എന്ന് പറയുന്ന വാർത്തകളെല്ലാം പിൻവലിക്കേണ്ടി വരും. ഗവൺമെന്റിന് അലോസരമുണ്ടാക്കുന്ന വാർത്തകളെല്ലാം തെറ്റെന്നു പറയുന്ന സാഹചര്യം ഉണ്ടായേക്കാം. വിശ്വപ്രസിദ്ധമായ 1984 എന്ന നോവലിൽ വിഭാവനം ചെയ്ത മിനിസ്ട്രി ഓഫ് ട്രൂത്ത് പോലെ സത്യങ്ങളെ പുനർനിർണയിക്കുന്ന ഭരണകൂടം ആണ് രാജ്യത്ത് നിലനിൽക്കുന്നത് എന്ന് നാം മറക്കരുത്. പാഠപുസ്തകങ്ങളിൽ ചരിത്രവും സാമൂഹ്യശാസ്ത്രവും മാറ്റി എഴുതിക്കൊണ്ടിരിക്കുന്നു. ഇനി ശരിയായ വാർത്തകൾ ഏതെന്ന് മിനിസ്ട്രി ഓഫ് ട്രൂത്ത് തീരുമാനിക്കും. ഈ വിഷയങ്ങളിലൊക്കെ പ്രതിരോധങ്ങൾ ഉയരേണ്ടതുണ്ട്. കോടതിയുടെ മുന്നിൽ ഇക്കാര്യങ്ങളും എത്തിയിട്ടുണ്ട്. മീഡിയ വണ്ണിന്റെ ഒരു പോരാട്ടം വിജയിച്ചു. എങ്കിലും, ഓർവിലിയൻ എന്നു പറയാവുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് പോരാട്ടങ്ങൾ അവസാനിച്ചുവെന്ന് കരുതുക വയ്യ. മാധ്യമങ്ങൾക്ക് ഇനിയും നിരന്തരം പ്രതിരോധങ്ങൾ ഉയർത്തേണ്ടിവരും. കോടതി ആരുടെ പക്ഷത്ത് നിൽക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Published in Chandrika Weekly on 15/04/2023

രാഹുൽ ഗാന്ധി: ഭരണകൂടവും ജുഡീഷ്യറിയും ഏകാധിപത്യപാതയിൽ കൈകോർക്കുമ്പോൾ 

അഭിമാന സംരക്ഷണത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം വെട്ടിക്കൊന്നിരുന്ന കാലത്ത് അതിനൊരു അറുതി വരുത്തുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണ് ക്രിമിനൽ ഡിഫമേഷൻ അഥവാ മാനനഷ്ടം. അല്ലാതെ, തികച്ചും വ്യക്തിപരമായ ഈ കുറ്റം ക്രിമിനൽ നിയമത്തിന്റെ ഭാഗമാകേണ്ട യാതൊരു കാര്യവുമില്ല. സമൂഹത്തിൽ അത്തരം അക്രമണോത്സുകത നിലവിലില്ലാത്ത സമകാലിക സാഹചര്യത്തിൽ, നിയമം കൊണ്ടുവന്ന ബ്രിട്ടൻ ഉൾപ്പെടെ പ്രധാനപ്പെട്ട ആധുനിക ജനാധിപത്യ രാജ്യങ്ങളെല്ലാം ക്രിമിനൽ ഡിഫമേഷൻ അവരുടെ നിയമ പുസ്തകത്തിൽ നിന്നും പിൻവലിച്ചു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും പ്രസ്തുത നിയമം തുടരുകയാണ്. 

ദുരുപയോഗത്തിന് അനന്തസാധ്യതകൾ ഒരുക്കുന്ന ഈ നിയമം, ഏകാധിപത്യ പ്രവണതയുള്ള അധികാര കേന്ദ്രങ്ങൾ എങ്ങനെയാണ് പ്രയോഗിക്കുക എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ അനുഭവം. മുൻപ് രാംജഠ്മലാനി, അരവിന്ദ് കെജ്‌രിവാൾ, തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈ വകുപ്പ് ഉപയോഗിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ജയലളിതയുടെ ഭരണകാലത്ത് വ്യാപകമായി വിമതശബ്ദങ്ങളെ ഉപദ്രവിക്കുവാൻ ഈ നിയമം ഉപയോഗിച്ചിരുന്നു. അതേസമയം യഥാർത്ഥത്തിൽ വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണപക്ഷത്തിൽപ്പെട്ട അനേകം  നേതാക്കൾ, യാതൊരു നിയമത്തെയും ഭയക്കാതെ വർഗീയ വിദ്വേഷ പ്രചാരണം നിർബാധം തുടരുന്നു. തീവ്രവാദ കേസിൽ ശിക്ഷിക്കപ്പെട്ട, ഗോഡ്സെ ആരാധകയായ ഭരണകക്ഷി എംപി, പ്രഖ്യാ സിംഗ് ഠാക്കൂർ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയിട്ടുള്ള നിരവധി കലാപാഹ്വാനങ്ങൾ… ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ മുതൽ യോഗിയും അമിത് ഷായും മോഡിയും വരെയുള്ള രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ… ഇതൊക്കെയും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. 

ഗവൺമെൻറ്കൾക്ക് മാത്രമല്ല നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഈ നിയമം നിലനിർത്തുന്നതിലും ദുരുപയോഗം ചെയ്യുന്നതിലും തുല്യ ഉത്തരവാദിത്വം ഉണ്ട്. 2016 സുബ്രഹ്മണ്യൻ സ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീംകോടതി കാലഹരണപ്പെട്ട ഈ നിയമം ഭരണഘടനാപരമെന്ന് വിധിച്ചിരുന്നു. മാനനഷ്ടം ചാർജ് ചെയ്യുന്നത് സംബന്ധിച്ച് പല നിയന്ത്രണങ്ങളും സുപ്രീംകോടതി വച്ചിരുന്നുവെങ്കിലും, അധികാരകേന്ദ്രങ്ങൾക്ക് അനഭിമതരായ മനുഷ്യർ പ്രതിഭാഗത്ത് വരുമ്പോൾ, നിയമത്തിന്റെ എല്ലാ വികല സാധ്യതകളും വിനിയോഗിക്കാറാണ് പതിവ്. അതിൻറെ ക്ലാസിക് ഉദാഹരണമാണ് രാഹുൽ ഗാന്ധി കേസ്.

കർണാടകയിൽ 2019 മാർച്ച് 13നാണ് കേസിനാധാരമായ പ്രസ്താവന വരുന്നത്. ഒരു ഇലക്ഷൻ റാലിയിൽ രാഹുൽഗാന്ധി ഇങ്ങനെ പ്രസംഗിച്ചു: “എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എങ്ങനെ വന്നു? നിരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.. നോക്കിയാൽ ഇനിയുമുണ്ടാകും ഇതേപോലെ മോദിമാർ.”  രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിലൂടെ മുഴുവൻ മോദി സമൂഹത്തെയും അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായി എത്തിയത് ബിജെപി എംഎൽഎയും ഗുജറാത്ത് മന്ത്രിയും ആയ പർണേഷ് മോദിയാണ്. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, എച്ച് എച്ച് വർമ്മ, 2021 ജൂൺ 24-ന് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. 2022 മാർച്ച് മാസത്തിൽ രാഹുൽഗാന്ധിയെ വീണ്ടും കോടതിയിലേക്ക് വിളിപ്പിക്കണം എന്ന് ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. തുടർന്ന്, ഹർജിക്കാരൻ തന്നെ കേസിന്റെ വിചാരണ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്ന വിചിത്രമായ നടപടിക്ക് നാം സാക്ഷ്യം വഹിച്ചു. ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി പതിനാറാം തീയതി അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ച്, ‘വിചാരണ കോടതിക്ക് മുന്നിൽ ആവശ്യമായ തെളിവുകൾ എത്തിയ സാഹചര്യത്തിൽ’ സ്റ്റേ ഒഴിവാക്കി തരണം എന്ന് ആവശ്യപ്പെടുകയായിരുന്നു. യാതൊരു പുതിയ തെളിവും കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല. മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നിരിക്കിലും, പാർണേഷ് മോദിയുടെ അഭ്യർത്ഥന ഹൈക്കോടതി വീണ്ടും അംഗീകരിച്ചു. സ്റ്റേ നീക്കം ചെയ്തു. ഫെബ്രുവരി 27ന് വിചാരണ പുനരാരംഭിച്ചു. മാർച്ച് 23ന് കോടതി രാഹുൽ ഗാന്ധിയ്ക്ക് 15000 രൂപ പിഴയും, നിയമപ്രകാരം അനുവദിക്കാവുന്ന ഏറ്റവും കൂടിയ ജയിൽ ശിക്ഷയായ രണ്ടുവർഷം തടവ് ശിക്ഷയും വിധിച്ചു.

രണ്ടു കാരണങ്ങൾ കൊണ്ടാണ് കോടതി നടപടി വിചാരണയ്ക്ക് വിധേയമാകേണ്ടത്. ഒന്ന്, ഐപിസി 499, 500 അനുസരിച്ച് ഇവിടെ കുറ്റം സ്ഥാപിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ്. രണ്ട്, കുറ്റകൃത്യം നടന്നു എന്ന് കരുതിയാൽ തന്നെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ രണ്ടു വർഷത്തെ തടവ് വിധിക്കേണ്ടതുണ്ടായിരുന്നോ എന്നാണ്.  സാധാരണഗതിയിൽ കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് യുക്തിപരമായി ശിക്ഷവിധിക്കുന്നതിനാണ് ഒരു കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ എന്ന തരത്തിൽ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒട്ടുമസാധാരണമല്ലാത്ത പ്രയോഗത്തിന് രണ്ടുവർഷം എന്ന പരമാവധി ശിക്ഷ നൽകേണ്ടതുണ്ടായിരുന്നോ? രണ്ടുവർഷം എന്ന കാലയളവ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാലാണ് ഒരാളുടെ പാർലമെൻറ് അംഗത്വം നഷ്ടമാവുക. അതുപോലെതന്നെ അപ്പീൽ നൽകാൻ രാഹുൽഗാന്ധിക്ക് 30 ദിവസം അനുവദിക്കവേ, ജയിൽ ശിക്ഷ മാത്രമാണ് 30 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ  പാർലമെൻറ് അംഗത്വം റദ്ദ് ചെയ്യാൻ കഴിയുമായിരുന്നില്ല. 

രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടിട്ടുള്ള എല്ലാവർക്കും മനസ്സിലാകും അത് ഏതെങ്കിലും ഒരു മത ജാതി വിഭാഗത്തെ ഉദ്ദേശിച്ചല്ല, കൃത്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ പേരെടുത്ത് പറഞ്ഞാണ് വിമർശിക്കുന്നത്. മാനഹാനി ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവർക്ക് മൂന്നുപേർക്കും ആണ്. മൂവർക്കും പരാതിയൊട്ടില്ലതാനും. പർണേഷ് മോദിക്ക് കേസ് കൊടുക്കാനുള്ള അധികാരം ഉണ്ടോ എന്നത് ചോദ്യം ചെയ്യേണ്ട കാര്യമാണ്. അതിനപ്പുറം മോദി എന്ന ഒരു സാമൂഹിക വിഭാഗത്തെയാണ് അപകീർത്തിപ്പെടുത്തിയത് എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ല. കാരണം മാനനഷ്ടം എന്നത് കൃത്യമായി ഒരു സ്വകാര്യ സംഗതിയാണ്. വ്യക്തിയുടെ മാനം ഒരു പ്രോപ്പർട്ടി ആയിട്ടാണ് നിയമം കാണുന്നത്. അതിനുമേലുള്ള അതിക്രമമാണ് കുറ്റം. ഒരു വിഭാഗത്തിനെതിരായിട്ടല്ല, ഒരു വ്യക്തിക്ക് എതിരായിട്ടാണ് അത് നടക്കുന്നത്. ഐപിസി 499-ൻറെ വിശദീകരണത്തിൽ ‘കമ്പനി, അസോസിയേഷൻ, ഒരു സംഘം ആളുകൾ’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും, അതിന് കൃത്യമായ നിർവചനം സുപ്രീംകോടതി നൽകിയിട്ടുണ്ട്. ഒരു സംഘം ആളുകൾ എന്നു പറഞ്ഞാൽ അത് കൃത്യമായി, ഓരോ വ്യക്തിയുടെയും ഐഡന്റിറ്റി തിരിച്ചറിയാൻ കഴിയുന്ന, വ്യതിരിക്തമായ വിഭാഗം ആയിരിക്കണം.  അല്ലാതെ ഏതെങ്കിലും ഒരു കൂട്ടം ആളുകൾ എന്നു വരാൻ പാടില്ല. ‘മോദി എന്ന് പേരുള്ളവരെല്ലാം’ അത്തരത്തിലുള്ള ഒരു വിഭാഗമാണ് എന്ന് കണക്കാക്കാൻ കഴിയില്ല. കേസിന് പോകുന്ന വ്യക്തി കൃത്യമായും വ്യക്തിപരമായ നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് തെളിയിക്കുകയും വേണം. മാത്രമല്ല രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ മൂന്ന് വ്യക്തികളെ കൃത്യമായി പേരെടുത്ത് പറഞ്ഞിട്ടുമുണ്ട്. സ്വന്തം അധികാരപരിധിക്ക് പുറത്തു നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള കേസ് ആയതിനാൽ, നിയമനടപടികളിലേക്ക് പോകുന്നതിനു മുൻപ് തന്നെ സിആർപിസി 202 അനുസരിച്ച്, സാക്ഷി മൊഴികൾ പരിശോധിച്ച്, പ്രാഥമികമായും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യം കോടതി പരിശോധിക്കണമായിരുന്നു. അതിനുശേഷം ആണ് പ്രതിയെ സമ്മൺ ചെയ്യുക. നടപടിക്രമങ്ങൾ ഒരാളെ ഉപദ്രവിക്കുന്നതിനുള്ള ഉപാധിയായി മാറരുത് എന്ന് കൃത്യമായ സുപ്രീം കോടതി നിർദ്ദേശം ഉണ്ട്. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഇതൊക്കെ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.

വിധി വന്ന ഉടനെ തന്നെ, ഗാന്ധി ഹൈക്കോടതിയിൽ അപ്പീലുമായി പോകുന്നതിനു മുന്നേ, അദ്ദേഹത്തെ ഡിസ്ക്വാളിഫൈ ചെയ്തുകൊണ്ട് ലോക്സഭ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത് ഒരു പക്വതയുള്ള ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. ഭരണഘടനയുടെ അനുഛേദം 102 (1)(ഇ), ജന പ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8 എന്നിവ അനുസരിച്ചാണ് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. അനുച്ഛേദം 13 അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണ്. അതിന് മുൻപ് രാഷ്ട്രപതി ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം തേടേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ ഒക്കെ പൂർത്തിയാക്കിയിട്ടാണോ തീരുമാനം പുറത്തുവന്നത് എന്ന് വ്യക്തമല്ല.

എന്തായാലും രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ, മുഖ്യപ്രതിപക്ഷ പാർട്ടിയുടെ പ്രമുഖ നേതാവിനെ, ഇത്തരത്തിൽ പാർലമെന്റിന് വെളിയിൽ നിർത്തുന്നത് നല്ല സന്ദേശമല്ല നൽകുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം ഒരു തെരഞ്ഞെടുത്ത ഏകാധിപത്യമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആഗോളതലത്തിലുള്ള വിമർശനങ്ങൾക്ക് ബലം പകരുന്നതാണ് ഈ നടപടി. ഇതിൽ കേന്ദ്രസർക്കാർ മാത്രമല്ല കുറ്റക്കാർ. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭരണകൂട താല്പര്യങ്ങൾക്ക് ഒപ്പം നിന്ന് ‘ഭരണകൂട കോടതികൾ’ ആയി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജുഡീഷ്യൽ സംവിധാനവും ഇതിന് ഉത്തരവാദിയാണ്. പൗരരുടെ മൗലിക അവകാശങ്ങൾക്ക് വേണ്ടി ഭരണകൂടത്തിന്റെ അധികാരപ്രയോഗങ്ങൾക്ക് നിയന്ത്രണമായി നിലകൊള്ളേണ്ട കോടതികൾ എക്സിക്യൂട്ടീവിന്റെ ഭാഗം എന്നപോലെ പ്രവർത്തിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട്. സുപ്രീംകോടതി തന്നെയാണ് അതിൻറെ മുൻപന്തിയിൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാൽ, മാറിമാറി വരുന്ന ചീഫ് ജസ്റ്റിസ് മാർക്ക് കീഴിൽ, ഗവൺമെൻറ് താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന കോടതിയെയാണ് നാം കാണുന്നത്. എൻ.ജെ.എ.സി. കേസിൽ മാത്രമാണ്, ഈ കാലയളവിൽ, പ്രധാനപ്പെട്ട കാര്യങ്ങളിൽ, ഗവൺമെൻറ് താല്പര്യങ്ങൾക്ക് വിരുദ്ധമായി സുപ്രീം കോടതി നിലകൊണ്ട ഏക സന്ദർഭം. 

ക്രിമിനൽ മാനനഷ്ട നിയമത്തിന്റെ ഭരണഘടനാപരത ചോദ്യം ചെയ്യുന്ന ഹർജി പരിഗണിച്ചപ്പോഴും കോടതി സ്വീകരിച്ച നിലപാട് മറ്റൊന്നായിരുന്നില്ല. സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങൾ ഉൾപ്പെട്ട കേസ് ആയിരുന്നിട്ടും അതിനുവേണ്ടി ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് പിസി പന്തും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.  രണ്ടു വാദങ്ങളാണ് ഹർജിക്കാർ മുന്നോട്ടുവച്ചത്. തികച്ചും വ്യക്തിപരമായ കുറ്റകൃത്യം എന്ന നിലയ്ക്ക് മാനനഷ്ടം ക്രിമിനൽ നിയമത്തിൽ ഉൾപ്പെടുത്തുന്നതിന് ന്യായീകരണമില്ല. അത് സമൂഹത്തിനെതരായ കുറ്റം ആകുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം സിവിൽ കേസ് ആയി പരിഗണിച്ചാൽ മതിയാകും. മറ്റൊന്ന്, ഭരണഘടനയുടെ അനുഛേദം 19 (2)-ൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമായി അപകീർത്തി കടന്നുവരുന്നുണ്ട് എങ്കിലും അത് സിവിൽ ആണോ ക്രിമിനൽ ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സ്വാഭാവികമായും സ്വകാര്യമായ കുറ്റകൃത്യം എന്ന നിലയ്ക്ക് അതിന് സിവിൽ സ്വഭാവം ആണ് ഉണ്ടാവേണ്ടത്. അങ്ങനെയാണെങ്കിൽ പോലും യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ. എന്നാൽ ക്രിമിനൽ മാനനഷ്ട നിയമത്തിലെ നിയന്ത്രണങ്ങൾ യുക്തിസഹമല്ല. സിവിൽ മാനനഷ്ടത്തിൽ ‘സത്യം’ ഒരു പ്രതിരോധമായി വരുന്നുവെങ്കിൽ, ക്രിമിനൽ കേസിൽ ‘പൊതു നന്മ കണക്കിലെടുത്ത് പ്രസിദ്ധീകരിക്കേണ്ട സത്യം’ എന്ന പ്രയോഗം ആണുള്ളത്. പറയുന്നത് സത്യമാണെങ്കിൽ പോലും നിയമത്തിന്റെ ആനുകൂല്യങ്ങൾ ചിലപ്പോൾ ലഭിക്കാൻ ഇടയില്ല എന്ന് സാരം. അനുഛേദം 19 (2)-ൽ ‘പൊതുനന്മ’ എന്ന വാക്ക് ഇല്ലാത്തതു കൊണ്ട് തന്നെ, നിയമം ഭരണഘടന അനുവദിക്കുന്ന നിയന്ത്രണത്തിനപ്പുറം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. വളരെ സുദൃഢമായ നിയമവാദങ്ങളാണ് ഇവ. പക്ഷേ, ക്രിമിനൽ മാനനഷ്ടം, ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ ന്യായത്തിൽ ഇക്കാര്യങ്ങൾ ശരിയായ വിധം അഭിസംബോധന ചെയ്യുന്നില്ല. ഒരു മനുഷ്യൻറെ അന്തസ്സ് ആത്മാഭിമാനം അനുഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സ്ഥാപിക്കുന്ന സുദീർഘമായ വിശദീകരണത്തിനു ശേഷം മേൽപ്പറഞ്ഞ രണ്ട് തടസവാദങ്ങൾക്കും യുക്തിസഹായ യാതൊരു മറുപടിയും നൽകാതെ ക്രിമിനൽ മാനനഷ്ടം അനിവാര്യമാണെന്ന് പറയുകയാണ് കോടതി ചെയ്തത്. ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് കീഴിൽ  ഭരണകൂടത്തിന്റെ മേലുള്ള നിയന്ത്രണമായി പ്രവർത്തിക്കേണ്ട കോടതിയുടെ നടപടിയല്ല. ഭരണകൂട താല്പര്യങ്ങളെ നിയമ യുക്തിയേതുമില്ലാതെ സംരക്ഷിക്കുന്ന സമീപനമാണ്. ഭരണകൂടം ശക്തി പ്രാപിക്കുന്ന അവസരങ്ങളിൽ ഒക്കെയും ഇത്തരത്തിലുള്ള അപഭ്റംശങ്ങൾ നീതിന്യായ സംവിധാനത്തിൽ കടന്നു വരാറുണ്ട്. അടിയന്തരാവസ്ഥ കാലം അതിനൊരു ചരിത്ര സാക്ഷ്യമാണ്. ജർമ്മനിയിലും ഇറ്റലിയിലും എല്ലാം ഏകാധിപത്യത്തിന്റെ വളർച്ചക്കാലത്ത് എങ്ങനെയാണ് അവിടുത്തെ കോടതികൾ നിശബ്ദമായി ഫാസിസത്തിനും നാസിസത്തിനും കുടപിടിച്ചത് എന്നും ചരിത്രം പറയുന്നു. ജർമൻ നീതിന്യായ സംവിധാനത്തിന് കീഴിൽ നിയമവിരുദ്ധമായതൊന്നും ഹിറ്റ്ലർ ചെയ്തിരുന്നില്ല! 

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികൾ ഉണ്ടാകുന്ന സമയം ശ്രദ്ധേയമാണ്. വിവിധ പ്രശ്നങ്ങളാൽ ഗവൺമെൻറ് പ്രതിരോധത്തിലായിരിക്കുന്ന സമയമാണ്. അതാണ് ഈ സാമ്രാജ്യത്തിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്ന ഹിന്ദൻ വർഗ്ഗം റിപ്പോർട്ട് പാർലമെന്റിൽ ചർച്ച ആവുകയും രാഹുൽഗാന്ധി പ്രധാനമന്ത്രിക്കെതിരെ നിഷിദ്ധമായും വിമർശനം സഭയ്ക്കകത്ത് ഉന്നയിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ്, മാനവ കേസിന്റെ വിചാരണ സംബന്ധിച്ച സ്റ്റേ നീക്കം ചെയ്യണമെന്നും ഉടൻ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പർണേഷ് മോഡി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇതൊക്കെ കൂട്ടി വായിക്കാൻ തോന്നും. 

രാഹുൽ ഗാന്ധിയുടെ അനുഭവം വെളിപ്പെടുത്തുന്നത് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ മാത്രമല്ല. ഏകാധിപത്യപരമായ പാതയിലേക്ക് രാഷ്ട്രീയം നീങ്ങുമ്പോൾ അതിനൊപ്പം നിൽക്കുന്ന നീതിന്യായ സംവിധാനത്തിന്റെ അപചയം കൂടി പുറത്തു വരുന്നുണ്ട്. ക്രിമിനൽ ഡിഫമേഷൻ പോലുള്ള പ്രാകൃത നിയമങ്ങൾ നിയമപുസ്തകത്തിൽ നിന്നും നീക്കം ചെയ്യേണ്ടതിന്റെ അനിവാര്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.

Published in TrueCopyThink on 25/03/2023

പരിമിത സ്വാതന്ത്ര്യം മാത്രമുള്ള ഒരു രാജ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ

അതിവേഗം ശ്രദ്ധ നേടാനും സെൻസേഷണലാകാനും സാധ്യതയുള്ള ഉണ്ടയില്ലാ വെടികൾ മാത്രം വാർത്തകളായി ആഘോഷിക്കപ്പെടുന്ന സമകാലിക മാധ്യമ ലോകത്ത്, അവധാനതയോടെയുള്ള, സമയം ഏറെ എടുക്കുന്ന, പഴയ രീതിയിലുള്ള മാധ്യമപ്രവർത്തനത്തിന്റെ ശക്തി നമുക്ക് കാണിച്ചു തരികയാണ് ബിബിസി ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻററി സീരീസിലൂടെ. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം പറഞ്ഞതുപോലെ, മാധ്യമ പാഠപുസ്തകങ്ങളിലെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ട് എപ്പിസോഡുകളിലായി ബിബിസി ഡോക്യുമെൻററി തയ്യാറാക്കിയിട്ടുള്ളത്. വിവരങ്ങളുടെ ഉറവിടം വെളിവാക്കേണ്ട ഇടങ്ങളിൽ അത് വ്യക്തമായി പറഞ്ഞുകൊണ്ട്, അധികാരികമായ രേഖകൾ ഉദ്ധരിച്ചുകൊണ്ട്, അതിനു സാധ്യമല്ലാത്ത ഇടങ്ങളിൽ ഇരു വീക്ഷണങ്ങളും കൃത്യമായി ചേർത്തുകൊണ്ട്, പ്രതികരണം ആവശ്യമുള്ള ഘട്ടങ്ങളിൽ അതുകൂടി ചേർത്തുവച്ച്, എന്നാൽ നീതിയുടെ പക്ഷത്തുനിന്ന് വഴുതി മാറാതെ, ആവശ്യമായ ദൃശ്യങ്ങളും അനിവാര്യമായ വിവരണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇതിൽ. അത്തരത്തിൽ വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഡോക്യുമെൻററി സാമൂഹ്യ മാധ്യമങ്ങളിൽ നിരോധിച്ചതിലൂടെ, നമ്മുടെ രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ നിന്ന് പരിമിത സ്വാതന്ത്ര്യം മാത്രമുള്ള രാജ്യമായി മാറിയിരിക്കുന്നു എന്ന, ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം നൽകുന്ന സൂചന, ശരിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഗവൺമെൻറ്.

ഗവൺമെൻറിൻറെ പ്രതികരണം

നമ്മുടെ വിദേശകാര്യ വക്താവ് അരിന്ധം ബക്ഷി ഈ ഡോക്യുമെൻററി ‘ഒരു പ്രോപ്പഗാണ്ട പീസ് ആണെന്നും, വസ്തുനിഷ്ഠമല്ലെന്നും ബിബിസിയുടെ കൊളോണിയൽ സ്വഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്’ എന്നും പ്രതികരിച്ചു. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരോട് താൻ ഡോക്യുമെൻററി കണ്ടിട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് അപഹാസ്യമായ ഈ പ്രതികരണം നടത്തിയത്. ഡോക്യുമെൻററി കണ്ടിട്ടുള്ള ആർക്കും മനസ്സിലാകും ഇത് ഏകപക്ഷീയമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒന്നല്ല.  ഇരു വിഭാഗങ്ങൾക്കും കൃത്യമായ പ്രാതിനിധ്യവും പറയാനുള്ള അവസരവും നൽകിയിട്ടുണ്ട്. ഇന്ത്യ ഗവൺമെൻറ് ഔദ്യോഗികമായി പ്രതികരിക്കാത്തത് കൊണ്ട് മാത്രമാണ് അത് ഉൾപ്പെടുത്താൻ കഴിയാതെ പോയത്. എന്നാൽ ബിജെപി നേതാക്കളുടെ പ്രതികരണം ഡോക്യുമെൻററിയുടെ ഭാഗമാണ്. 

തുടർന്ന് എമർജൻസി അധികാരങ്ങൾ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന്  ഡോക്യുമെൻററി ഗവൺമെൻറ് വിലക്കി. 20021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇൻറർമീഡിയറി ഗൈഡ് ലൈൻ ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസിലെ ചട്ടം 16 (2) ഉപയോഗിച്ചാണ് നിരോധനം.  

ഇൻറർനെറ്റിന് കൂച്ചുവിലങ്ങ്

2022 ഫെബ്രുവരി അഞ്ചിനാണ്,  ‘ഇൻഫർമേഷൻ ടെക്നോളജി (ഇൻറർമീഡിയറി ഗൈഡ് ലൈൻ ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021’ ഗവൺമെൻറ് വിജ്ഞാപനം ചെയ്യുന്നത്. ഇൻറർനെറ്റ് നിരോധനം സംബന്ധിച്ച 2009-ത്തിലെ ചട്ടങ്ങൾ മാറ്റിയാണ് ഇത് കൊണ്ടുവന്നത്. അന്നുതന്നെ ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇന്റര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബൃഹദാകാശങ്ങളെ ഇന്ത്യക്കാർക്ക് നിഷേധിക്കുന്നതിനുള്ള ഉപാധിയാണ് ചട്ടങ്ങളെന്നും, അവ ഭരണഘടന വിരുദ്ധമാണ് എന്നും വാദമുയർന്നിരുന്നു. ഓൺലൈൻ വാർത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള ത്രിതല സംവിധാനത്തെ ബോംബെ, മദ്രാസ് ഹൈക്കോടതികൾ സ്റ്റേ ചെയ്യുകയുമുണ്ടായി. ഇൻറർമീഡിയറി റൂൾസിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ 16(2) ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഈ ചട്ടം അനുസരിച്ച് ഗവൺമെൻറ് ചുണ്ടിക്കാണിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിന് മുൻപ് ഇൻറർമീഡിയറിക്ക് ഒരു ഹിയറിങ്ങിനുള്ള അവസരം പോലും നൽകണമെന്നില്ല. ഇവിടെ യൂട്യൂബും ട്വിറ്ററുമാണ് ഇൻറർ മീഡിയറികൾ. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 69(എ) അനുസരിച്ചാണ് നിരോധനം ഏർപ്പെടുത്താൻ കഴിയുക. രാജ്യത്തിൻറെ പരമാധികാരം, അഖണ്ഡത, സുരക്ഷ, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം, മുതലായ കാര്യങ്ങൾ ബാധിക്കുന്ന ഉള്ളടക്ക ങ്ങളാണ് നീക്കം ചെയ്യുക. ബിബിസി ഡോക്യുമെൻററി ഇതിൽ ഒരു ഗണത്തിലും പെടില്ല. 

നരേന്ദ്രമോദിയുടെയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെയും ചരിത്രവും, ഇപ്പോഴത്തെ ഗവൺമെന്റിന്റെ നയങ്ങളും ചൂണ്ടിക്കാണിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമല്ല. നിശ്ചയമായും അത് രാഷ്ട്രത്തിൻറെ അഖണ്ഡതയെ ബാധിക്കില്ല. മറ്റൊരു രാജ്യവുമായുള്ള ബന്ധവും ഈ ഡോക്യുമെൻററി മൂലം ഉലയില്ല.  വർഗീയ കലാപത്തിന് വഴിവയ്ക്കുന്ന യാതൊന്നും ഇതിലില്ല. ഗവൺമെൻറിൻറേതെന്ന നിലയ്ക്ക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പ്രതികരണങ്ങളിൽ കാണുന്ന മറ്റൊരു വാദം ഇത് നമ്മുടെ ആഭ്യന്തര കാര്യത്തിലേക്കുള്ള കൈകടത്തലാണ് എന്നതാണ്. കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ, അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, ജാക്ക് സ്ട്രോ വ്യക്തമാക്കുന്നതുപോലെ, ധാരാളം ഗുജറാത്തി മുസ്ലിങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ട്. അവർ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ 2002 കലാപത്തെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഡോക്യുമെൻററിയുടെ ഒന്നാം ഭാഗത്തിലും ജാക്ക് സ്ട്രോ ഉണ്ട്. യോർക്ക്ഷെയർ കാരനായ ഇമ്രാൻ ദാവൂദിന്, തൻറെ ബന്ധുക്കളെയും സുഹൃത്തിനെയും കലാപത്തിൽ നഷ്ടമായ അനുഭവവിവരണത്തിൽ നിന്നാണ് ഡോക്യുമെൻററി ആരംഭിക്കുന്നത് തന്നെ. ഇത്തരം സാഹചര്യങ്ങളിൽ അതാത് രാജ്യത്തെ ഹൈക്കമ്മീഷൻ അന്വേഷണങ്ങൾ നടത്തുക സ്വാഭാവികമാണ്. ശ്രീലങ്കൻ തമിഴ് വംശജരുടെ കാര്യത്തിൽ നമ്മൾ നടത്തിയിട്ടുള്ള ഇടപെടലുകൾ ഓർക്കുക. 

മറ്റൊരു വാദം ഉയരുന്നത് ബിബിസി ഇന്ത്യൻ സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നു എന്നാണ്. സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കേണ്ടതാണെന്നാണ് വാദം. അല്ലാത്തപക്ഷം സുപ്രീം കോടതിയുടെ ആധികാരികത ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. എന്നാൽ ഡോക്യുമെൻററി കണ്ട എല്ലാവർക്കും അറിയാം അതിൽ സുപ്രീംകോടതി വിധിയെക്കുറിച്ചും വസ്തുനിഷ്ഠമായി പറഞ്ഞു പോകുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ പ്രത്യേക അന്വേഷണ സംഘവും സുപ്രീം കോടതിയും കുറ്റവിമുക്തമാക്കിയതാണ് എന്ന കാര്യവും ചേർത്തിട്ടുണ്ട്. ഡോക്യുമെൻററി സുപ്രീംകോടതിയുടെ ആധികാരികതയെ ഒരിടത്തും ചോദ്യം ചെയ്യുന്നില്ല. അതിനർത്ഥം സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ പാടില്ല എന്നല്ല. പ്രത്യേക അന്വേഷണ സംഘവും അതിൻറെ റിപ്പോർട്ട് ശരിവച്ച സുപ്രീം കോടതി വിധിയും രാജ്യത്തിനകത്ത് തന്നെ രൂക്ഷമായി വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. ജനാധിപത്യ സംവിധാനത്തിന് കീഴിൽ ഒരു സ്ഥാപനവും വിമർശനങ്ങൾക്ക് അതീതമല്ല. അതുകൊണ്ട് സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ പാടില്ല എന്ന വാദം നിലനിൽക്കില്ല പക്ഷേ ഇവിടെ, ഈ ഡോക്യുമെൻററിയിൽ അങ്ങനെ ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് മാത്രം.

എന്തെന്ത് കാരണങ്ങൾ കൊണ്ടാണ് ‘ദ മോദി ക്വസ്റ്റ്യൻ’ രാജ്യത്ത് നിരോധിച്ചത് എന്ന് അധികാരികമായി പറയുവാൻ നമുക്ക് കഴിയില്ല. നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടില്ല. ഇൻറർ മീഡിയറികൾക്ക്, അത് പ്രതിരോധിക്കാനുള്ള അവസരവും ലഭിച്ചിട്ടില്ല. ചട്ടം 16 (3) അനുസരിച്ച് ഇത്തരം തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ വയ്ക്കേണ്ടതാണ്. എന്നാൽ നിരോധനം ഏർപ്പെടുത്തുന്ന സമയത്ത് 2021-ലെ ചട്ടങ്ങൾക്ക് കീഴിൽ രൂപീകരിക്കേണ്ടിയിരുന്ന റിവ്യൂ കമ്മിറ്റി പോലും ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ത്രിതല നിയന്ത്രണ സംവിധാനം ഹൈക്കോടതികൾ സ്റ്റേ ചെയ്തിരുന്ന സാഹചര്യത്തിൽ അത് ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. 2023 ജനുവരി 27നാണ് അപ്പലൈറ്റ് കമ്മറ്റി രൂപീകരിച്ചുകൊണ്ട് കേന്ദ്രസർക്കാറിന്റെ ഒരു വിജ്ഞാപനം വരുന്നത്. അപ്പോൾ ചട്ട പ്രകാരം ഉള്ള പരിശോധന ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന് കരുതേണ്ടിവരും. അങ്ങനെയെങ്കിൽ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണത്. ൺ ചട്ടങ്ങൾ തന്നെ ഭരണഘടനാ വിരുദ്ധമാണ് എന്ന ഹർജികളിൽ ഭരണഘടനാ കോടതികൾ വാദം കേട്ടുകൊണ്ടിരിക്കുന്ന സമയമാണ് ഇതൊന്നും, ഭാഗികമായി അത് സ്റ്റേ ചെയ്തിട്ടുണ്ട് എന്നും ഓർക്കണം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വിജ്ഞാപനം ചെയ്ത ഈ ചട്ടങ്ങൾ നാളിതുവരെ പാർലമെൻറ് പരിശോധനയ്ക്ക് വെച്ചിട്ടില്ല എന്ന കാര്യവും രാജ്യത്തെ പൗരന്മാരുടെ മൗലീക അവകാശത്തെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ഗവൺമെന്റിന്റെ നിഷേധാത്മകമായ നിലപാട് വെളിവാക്കുന്നതാണ്.

ദ മോദി ക്വസ്റ്റ്യൻ

‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻററി ഇന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ ജനിതക ഘടനയെ അപഗ്രഥിച്ച് അടയാളപ്പെടുത്തുന്ന മികച്ചൊരു സൃഷ്ടിയാണ്. 2002-ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിച്ച ബ്രിട്ടീഷ് ഏജൻസികളുടെ റിപ്പോർട്ട് ഡി-ക്ലാസിഫൈ ചെയ്ത സാഹചര്യത്തിലാണ് ഇത് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് എങ്കിലും, ഡോക്യുമെൻററിയുടെ ഊന്നൽ 2002-ലെ കലാപമല്ല, ഇന്ന് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന അശുഭകരമായ രാഷ്ട്രീയ വീഥിയുടെ വിശകലനമാണ് മുഖ്യവിഷയം. അതിൻറെ ജനിതക പശ്ചാത്തലം വിശദീകരിക്കാനാണ് ഡോക്യുമെൻററിയുടെ ആദ്യ എപ്പിസോഡ് 2002 കലാപത്തെ വിഷയമാക്കുന്നത്. 

അന്ന് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ ഉൾപ്പെടെ പറഞ്ഞിട്ടുള്ളതുപോലെ, സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി നടന്ന അക്രമം ആയിരുന്നു അത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  കലാപഭൂമിയിൽ പോലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ  മാധ്യമങ്ങളിലൂടെ നമ്മുടെയെല്ലാം മുന്നിൽ എത്തിയതാണ്. ആ നിഷ്ക്രിയത്വത്തിനുള്ള പ്രേരണ ഭരണ സംവിധാനത്തിന്റെ ഏതു തട്ടിൽ നിന്നാണ് എത്തിയത് എന്ന കാര്യത്തിൽ മാത്രമേ ആളുകൾക്ക് സംശയമുണ്ടായിരുന്നുള്ളു. അന്ന് മാധ്യമങ്ങളെല്ലാം അതിന് പിന്നിൽ മുഖ്യമന്ത്രിയാണ് എന്ന തരത്തിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ദേശീയ മാധ്യമങ്ങൾ മുതൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വരെ കൃത്യമായി അവതരിപ്പിച്ചിരുന്ന കാര്യമാണത്. ഇന്ന് ബിബിസി ഡോക്യുമെൻററി പറയുന്നു, അന്ന് ബ്രിട്ടീഷ് ഗവൺമെൻറ് നടത്തിയ അന്വേഷണത്തിലും കലാപത്തിന് നേരിട്ടുള്ള ഉത്തരവാദിത്വം നരേന്ദ്ര മോദിക്കാണെന്ന നിഗമനമാണ് ഉണ്ടായിരുന്നത് എന്ന്. ഗുജറാത്ത് കലാപത്തിന് വംശഹത്യയുടെ എല്ലാ സ്വഭാവങ്ങളും ഉണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. 

യഥാർത്ഥത്തിൽ ഡോക്കുമെന്ററിയിൽ സൂചിപ്പിക്കുന്ന ബ്രിട്ടീഷ് അന്വേഷണ റിപോർട്ടിന്റെ ഉള്ളടക്കം അതിൽ പറയുന്നതിനേക്കാൾ ഗൗരവതരമാണ്. ‘ഗുജറാത്ത് കലാപം വളരെ നേരത്തെ പ്ലാൻ ചെയ്തിരുന്നതാണെന്നും ഗോദ്ര ദുരന്തം അതിനൊരു കപടന്യായം മാത്രമാണെന്നും ആണ് നിഗമനം. ഗോധ്രയല്ലെങ്കിൽ മറ്റൊരു കാരണം കണ്ടെത്തുമായിരുന്നു. അത്രയ്ക്ക് ആസൂത്രിതമായിട്ടാണ് ആക്രമണം നടന്നത്. അക്രമിക്കപ്പെടേണ്ട പ്രദേശങ്ങൾ, വ്യക്തികൾ, വീടുകൾ തുടങ്ങിയവയുടെ കംപ്യൂട്ടറൈസ്ഡ് ലിസ്റ്റ് നേരത്തെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. മുസ്ലീങ്ങൾക്ക് മൈനോറിറ്റി ഷെയർ ഉള്ള സ്ഥാപനങ്ങൾ പോലും കൃത്യമായി ലിസ്റ്റ് ചെയ്തിരുന്നു. ഗവണ്മെന്റ് പിന്തുണയില്ലാതെ ഇത്ര വലിയ ആസൂത്രിത കലാപം നടത്താൻ വി.എച്ച്.പി.യ്ക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഇക്കാര്യത്തിൽ നേരിട്ട് ഉത്തരവാദിത്വമുണ്ട്. ബന്ധപ്പെട്ട പോലീസ് കേന്ദ്രങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉള്ള സമ്മർദ്ദം നിഷ്‌ക്രിയത്വത്തിന് കാരണമായെന്നു അംഗീകരിക്കുന്നു.’ എന്നൊക്കെയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ. റിപ്പോർട്ടിന്റെ പൂർണരൂപം ‘ദ കാരവൻ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വളരെ പ്രഫഷണൽ ആയി ചെയ്ത ഈ ഡോക്യുമെൻററി ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നത് ഗുജറാത്ത് കലാപം എങ്ങനെയായിരിക്കും ലോകചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന കാര്യം ഈ ഡോക്യുമെൻററിയിൽ കൂടി വ്യക്തമായിരിക്കുന്നു എന്നതുകൊണ്ടാണ്. പോലീസിന്റെ നിഷ്‌ക്രിയത്വം അന്നത്തെ ദൃശ്യങ്ങൾ സഹിതം കാണിക്കുന്നുണ്ട്. അതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കലാപത്തിലെ ഭരണകൂടത്തിന്റെ പങ്ക് ലോകത്തോട് വിളിച്ചു പറഞ്ഞ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹിരൺ പാണ്ഡ്യയുടെ കൊലപാതകം. ഒരിക്കലും സാധ്യമകാത്ത ആംഗിളിൽ നിന്ന് വെടിയേറ്റ് കാറിൽ മരിച്ചു കിടക്കുന്നതായാണ് അദ്ദേഹത്തെ കണ്ടെത്തിയത്.  അതേക്കുറിച്ചുള്ള എങ്ങുമെത്താതെ പോയ അന്വേഷണത്തെ വിചാരണ ചെയ്യുന്നുണ്ട്. സ്മൃതികളിൽ പോലും ഭീതിയുടെ സൂചിമുന കയറ്റുന്ന അനുഭവങ്ങളുടെ വിവരണങ്ങളുണ്ട്. ‘നീതി’ സ്വപ്നം കാണാൻ പോലും കഴിയാത്ത മനുഷ്യരുടെ നിസ്സഹായതയും കണ്ണീരുമുണ്ട്.  അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ അരികിൽ ഇരുത്തി ‘രാജധര്മം’ നിറവേറ്റാൻ തയ്യാറാകണം എന്ന് പ്രധാനമന്ത്രി വാജ്‌പേയി പറയുന്ന ദൃശ്യമുണ്ട്. ബ്രിട്ടനും അമേരിക്കയും മോഡിയ്ക്ക് യാത്ര വിലക്കേർപ്പെടുത്തിയ കഥയുണ്ട്. കലാപത്തിന് ശേഷം എങ്ങനെയാണ് മോഡി ഗുജറാത്തിൽ സർവാധിപത്യം ഉറപ്പിച്ചത് എന്നു പറയുന്നുണ്ട്. അങ്ങനെ മറവിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന പലതിനെയും ചികഞ്ഞു പുറത്തിടുന്നുണ്ട് ബി.ബി.സി.

അന്ന് ബി.ബി.സി.യ്ക്ക് നൽകിയ ഇന്റർവ്യൂവിൽ, കലാപ സമയത്ത് എന്തെങ്കിലും വീഴ്ച്ച പറ്റിയോ എന്ന ചോദ്യത്തിന് ഉത്തരമായി മോഡി പറയുന്നത്, പൊലീസിന് കൂടുതൽ ഇടപെടലുകൾ നടത്താമായിരുന്നതിനെക്കുറിച്ചോ, ഇന്റലിജൻസ് ഇൻപുട്ടിനെക്കുറിച്ചോ, ഇനിയും ചെയ്യാൻ കഴിയുന്ന നീതിവിചാരങ്ങളെക്കുറിച്ചോ അല്ല. “മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലാണ് വീഴ്ച പറ്റിയതെ”ന്നാണ് പറയുന്നത്. ഒരു ദേശീയ നേതാവായി വളരുമ്പോൾ അദ്ദേഹം ഏറ്റവും ശ്രദ്ധകൊടുത്തതും ആ മേഖലയ്ക്കാണ്. 

ഇന്ത്യയിലെ മാധ്യമ ലോകം ഏതാണ്ട് മുഴുവൻ തന്നെ ഭരണകക്ഷിക്ക് വിധേയമായി കഴിഞ്ഞു. ആകെ എതിർത്ത നിന്നിരുന്ന എൻഡിടിവി അദാനി വാങ്ങിയതോടുകൂടി ആ ദൗത്യം ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. വിമർശിക്കുന്നവരെ, ചോദ്യംചെയ്യുന്നവരെ, അസഹിഷ്ണുതയോടെ നേരിടുന്ന ഏകാധിപത്യപരമായ ഭരണസംവിധാനമായി രാജ്യം മാറുന്നതിന്റെ വ്യക്തമായ സൂചനകൾ വന്നു കഴിഞ്ഞിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച ലോക റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 180-ല്‍ 150 ആണ്. ചില ഏകാധിപത്യ രാജ്യങ്ങൾ പോലും ഇന്ത്യയെക്കാൾ മുന്നിലാണ് എന്ന് കാണാം. സമീപകാലത്ത് വലിയ വീഴ്ചയാണ് ഇക്കാര്യത്തിൽ രാജ്യത്തിന് സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ അപഗ്രഥനമാണ് ബിബിസി ഡോക്യുമെൻററിയുടെ രണ്ടാം എപ്പിസോഡ്. 

ദ മുസ്ലിം ക്വസ്റ്റ്യൻ

‘ദ മോദി ക്വസ്റ്റ്യൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻററി യഥാർത്ഥത്തിൽ അഭിസംബോധന ചെയ്യുന്നത് ‘മുസ്ലിം ക്വസ്റ്റ്യൻ’ ആണ്. രണ്ടാമത്തെ എപ്പിസോഡിൽ ഒരു ന്യൂനപക്ഷം എന്ന നിലയിൽ മുസ്ലീങ്ങൾ എങ്ങനെ രാജ്യത്ത് അപരവൽക്കരിക്കപ്പെടുന്നു എന്നത് കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു. ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി എങ്ങനെയാണ് ഒരു ജനാധിപത്യ മതേതര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയത്തെ മാറ്റിമറിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ‘മോദി ക്വസ്റ്റ്യൻ’ എന്ന നിലയ്ക്ക് നോട്ട് നിരോധനവും കർഷക സമരങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ വേണമെങ്കിൽ ചേർക്കാമായിരുന്നു. എന്നാൽ വിഷയത്തിന്റെ ഫോക്കസ് നഷ്ടപ്പെടാതെ ‘മുസ്ലിം ക്വസ്റ്റ്യൻ’ മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഹിന്ദു രാഷ്ട്ര നിർമിതിയുടെ ആക്രോശങ്ങളാണ് പശ്ചാത്തലത്തിൽ നിരന്തരം മുഴങ്ങുന്നത്. വിദ്വേഷത്തിന്റെ വികല ചിന്തകളെയാണ് അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം എങ്ങനെയാണ് ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ സ്വഭാവം മാറി കൊണ്ടിരിക്കുന്നത് എന്ന് കൃത്യമായി വരച്ചു കാട്ടുന്നു.  സമുദായിക സൗഹാർദം, രാഷ്ട്രീയ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം മാധ്യമസ്വാതന്ത്ര്യം, ഗവൺമെൻറിതര സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം, എന്നിവയുടെ ഒക്കെ കാര്യത്തിൽ സംഭവിച്ചിട്ടുള്ള ഇടിവ് എന്നിവയൊക്കെയാണ് പ്രതിപാദ്യ വിഷയങ്ങൾ.

ഭക്ഷണത്തിൻറെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നതിന്റെ നേർക്കാഴ്ചയാണ് ആദ്യം.  44 മനുഷ്യരാണ് അങ്ങനെ കൊലചെയ്യപ്പെട്ടത്, 280 ആളുകൾ ആക്രമിക്കപ്പെട്ടു. പിങ്ക് റവല്യൂഷനെ കുറിച്ചുള്ള മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങളിൽ നിന്നാണ്  ആൾക്കൂട്ട കൊലപാതകങ്ങളുടെ സമൂഹമായി ഇന്ത്യ മാറുന്ന കാഴ്ചയിലേക്ക് ഡോക്യുമെൻററി നമ്മളെ കൊണ്ടുപോകുന്നത്. ജാർഖണ്ഡിൽ ബീഫിന്റെ പേരിൽ ഹിന്ദുത്വ ഭീകരത പൊതുനിരത്തിലിട്ട് അടിച്ചുകൊന്ന അലിമുദ്ദീൻ അൻസാരിയുടെ ഭാര്യയുടെ വാക്കുകളിലൂടെ ആ ദുരന്തം നമ്മൾ അറിയുന്നു. അദ്ദേഹത്തെ തല്ലിക്കൊല്ലുന്ന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾ നമ്മൾ വീണ്ടും കാണുന്നു. മോദിയുടെ നിശബ്ദതയും പിന്നീട് നിരവധി കൊലപാതകൾക്ക് ശേഷം ആൾക്കൂട്ട കൊലപാതകങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം നടത്തുന്ന പ്രസംഗവും അതിലുണ്ട്. മോദിയുടെ പ്രസംഗത്തിനുശേഷം അദ്ദേഹത്തിൻറെ മന്ത്രിസഭയിലെ ഒരംഗം അലിമുദീൻ അൻസാരിയുടെ ഘാതകർക്ക് ജാമ്യം ലഭിച്ചപ്പോൾ അവിടെ പോയി മാലയിട്ട് സ്വീകരിക്കുന്ന ദൃശ്യം നമുക്ക് മുന്നിലെത്തുന്നതോടെ കാര്യങ്ങൾക്ക് വ്യക്തത വരുന്നു.

തദ്ദേശീയ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 4000 അധികം ആളുകളെ തടവിലാക്കി, ഇൻറർനെറ്റും ടെലഫോൺ ബന്ധവും എല്ലാം വിച്ഛേദിച്ച്, പ്രദേശത്തെ  ജയിലറപോലെ ആക്കി തീർത്തതിനു ശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയും ഡോക്യുമെൻററിയുടെ വിഷയമാണ്. ആ സമയത്ത് അവിടെ നടന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് കശ്മീരി അഭിഭാഷകൻ വിശദീകരിക്കുന്നുണ്ട്. ‘സൈനികർ തദ്ദേശീയരെ പീഡിപ്പിക്കുമ്പോൾ അവരുടെ നിലവിളി പുറത്തേക്ക് കേൾക്കാൻ മൈക്കും സ്പീക്കറും അവിടെ ഘടിപ്പിച്ചിരുന്നു. അങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു.” എന്ന നാമിതുവരെ കേട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണവും ഡോക്യുമെൻററിയിൽ ഉണ്ട്. എന്നാൽ ഇന്ത്യൻ സേന അത് നിഷേധിച്ചതായും  പറയുന്നുണ്ട്. 

അടുത്ത വിഷയം അസാമിലെ പൗരത്വ രജിസ്റ്ററും, പൗരത്വ നിയമ ഭേദഗതിയും, അതിനെതിരെ നടന്ന ദേശവ്യാപകമായ പ്രക്ഷോഭവും ആണ്. രേഖകൾ ഹാജരാക്കാൻ കഴിയാതെ 18 മാസം ഡിറ്റെൻഷൻ സെന്ററിൽ തടവിൽ കഴിയേണ്ടി വന്ന ഒരു അസാംകാരനെ പരിചയപ്പെടുത്തുന്നുണ്ട് ബിബിസി.  ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി അവിടെ അനുഭവിക്കേണ്ടിവന്ന ദുരിതം ആ സാധു മനുഷ്യൻ വിശദീകരിക്കുന്നത് നെഞ്ചിടിപ്പോടുകൂടി മാത്രമേ നമ്മൾക്ക് കേൾക്കാൻ കഴിയൂ. 

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്ക് എതിരായ ഒരു ആയുധമായി മാറാനുള്ള സാധ്യതയും വിശകലനം ചെയ്യപ്പെടുന്നുണ്ട്. അതിനെതിരെ നടന്ന വലിയ ജനകീയ മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഉണ്ട്. തുടർന്ന് ഡൽഹിയിൽ നടന്ന വർഗീയ കലാപം , അതിൽ പോലീസ് ഒരു വിഭാഗത്തിൻറെ പക്ഷം ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്നത്, അവസാനം കലാപത്തിന്റെ ഇരകൾക്ക് എതിരെ തന്നെ കേസെടുത്ത് അവർക്കെതിരെ പ്രതികാരം നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യം. കലാപകാലത്ത് ഹിന്ദുത്വ കലാപകാരികൾക്ക് ഒപ്പം നിന്ന് മുസ്ലിങ്ങൾക്ക് എതിരെ കല്ലെറിയുന്ന പൊലീസിന്റെ ദൃശ്യം ഡോക്യുമെൻററിയിൽ കാണാം. പോലീസ് വട്ടം കൂടി നിന്ന്  തല്ലിച്ചതച്ച് കൊല ചെയ്ത നിസ്സഹായനായ ഒരു 23 കാരൻറെ ദൃശ്യം നമ്മൾ പലവട്ടം കണ്ടതാണ്. തന്റെ മകനെ കൊലചെയ്ത പോലീസുകാർക്കെതിരെ ഇതുവരെ ഒരു കേസ് പോലും ചാർജ് ചെയ്തിട്ടില്ല എന്ന് അവൻറെ ഉമ്മ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നടന്ന അതിക്രമത്തിനെതിരെ പോലും നടപടിയെടുക്കാൻ നമ്മുടെ സംവിധാനത്തിന് കഴിയുന്നില്ല. ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് അകത്തു കടന്ന് പോലീസ് നടത്തിയ ഭീകരമായ അതിക്രമവും ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. 

സത്യം റിപ്പോർട്ട് ചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമപ്രവർത്തകർ നേരിടേണ്ടി വരുന്ന ആക്രമണങ്ങളും ഭീഷണിയും, മനുഷ്യാവകാശ പ്രവർത്തകർക്കും സംഘടനകൾക്കും രാജ്യം വിടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നതിനെക്കുറിച്ചും, പരാമർശിച്ചുകൊണ്ട് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്നതിൽനിന്ന് പരിമിതമായ സ്വാതന്ത്ര്യം മാത്രം ഉള്ള ഒരു രാജ്യം എന്ന തരത്തിലേക്ക് നമ്മുടെ രാജ്യത്തിൻറെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മാറാൻ ഉണ്ടായ സാഹചര്യത്തെ വളരെ പ്രൊഫഷണൽ ആയി ചിത്രീകരിക്കുന്നുണ്ട് ബിബിസി.

അരുന്ധതി റോയ്, സെ. ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ക്റിസ് ഓഗൻ, ഫ്രഞ്ച് അക്കാദമിഷ്യൻ ക്രിസ്റ്റഫ് ജാഫ്റെലോ, ആംനസ്റ്റി ഇൻറർനാഷണലിൻറെ അക്കാര്‍ പട്ടേൽ, സിദ്ധാർത്ഥ് വരദരാജൻ എന്നിവരുടെ പ്രതികരണങ്ങൾ ചേർത്തിട്ടുണ്ട്. തങ്ങൾ സമീപിച്ച 30 പേർ, ഭയം കൊണ്ട് പ്രതികരണങ്ങൾ നൽകാൻ തയ്യാറായില്ല എന്ന് ബിബിസി പറയുന്നുണ്ട്. 

എന്ന് കരുതി ഡോക്യുമെൻററി ഏകപക്ഷീയമായ ഒരു വിവരണം അല്ല. ഇതിലേറെ ശക്തമായ ഭാഷയിൽ ചിത്രീകരിക്കാമായിരുന്ന വിഷയമാണിത്. കൊടുക്കാമായിരുന്നു പല ഭാഗങ്ങളും വെറുതെ പരാമർശിച്ചു പോയിട്ടുണ്ട്. ഗോദ്റ ട്രെയിൻ ദുരന്തത്തെക്കുറിച്ച് രണ്ട് കാഴ്ചപ്പാടുകൾ ഉണ്ട് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുക മാത്രമാണ് ചെയ്തിട്ടുള്ളത്. പുറത്തുനിന്നുള്ള അക്രമകാരികൾ തീവണ്ടിക്ക് തീയിട്ടതാണ് എന്ന് സമർഥിക്കുന്ന ഗുജറാത്ത് പോലീസിൻറെ അന്വേഷണ നടപടികളിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടില്ല. ആദ്യം സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന പോലും നടത്തിയിരുന്നില്ല. രണ്ടുമാസത്തിനുശേഷം നടത്തിയ ഫോറൻസിക് പരിശോധനയിലാകട്ടെ, എത്ര ഉയരത്തിലുള്ള ട്രാക്കിലൂടെ പോകുന്ന ട്രെയിനിനകത്തേക്ക് പുറത്തുനിന്ന് ഇന്ധനം ഒഴിക്കുക അസാധ്യമാണ് എന്നും, അങ്ങനെ ആണ് വിളിച്ചിരുന്നത് എങ്കിൽ തീ കത്തേണ്ടിയിരുന്നത് തറയിൽ നിന്നായിരുന്നു എന്നും പരാമർശം ഉണ്ട്. അഗ്നിബാധയുടെ ഘടന പരിശോധിച്ചതിൽ നിന്നും എസ്-6 കമ്പാർട്ട്മെന്റിന്റെ അകത്തുനിന്നാണ് തീ ഉണ്ടായിട്ടുള്ളത് എന്നായിരുന്നു അവരുടെ നിഗമനം. അതുപോലെതന്നെ ഗോദയിൽ എന്തിനാണ് തീവണ്ടി ചെയിൻ വലിച്ച് നിർത്തിയത് എന്നത് ദുരൂഹമാണ്. ഒരു മുസ്ലിം പെൺകുട്ടി ആക്രമിക്കപ്പെട്ടു എന്ന വാർത്തയും ഉണ്ടായിരുന്നു. ഇതൊക്കെ സംബന്ധിച്ച് കൂടുതൽ രേഖകൾ തേടുവാനും, അന്വേഷണങ്ങൾ നടത്തുവാനും, ഗോദ്രയിൽ ഉണ്ടായിരുന്ന മനുഷ്യരെ തേടിപ്പിടിച്ച് നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിക്കുവാനും സാധിക്കുമായിരുന്നു. അത്തരം ശ്രമങ്ങൾ ഒന്നും ഉണ്ടായില്ല.

വിഷയത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടുകൊണ്ടായിരിക്കണം, ബാലൻസിങ്ങിനുള്ള വലിയ ശ്രമം ബിബിസിയുടെ ഭാഗത്തുണ്ട്.

ഭരണപക്ഷത്തിന്റെ ഭാഗം പറയുന്നതിന് സ്വപൻദാസ് ഗുപ്തയും സുബ്രഹ്മണ്യം സ്വാമിയും യുവമോർച്ചയുടെ ദേശീയ നേതാവ് നിത്യാനന്ദ മഹാതോയും ഉണ്ട്. ഓരോ ഘട്ടത്തിലും അവരുടെ വീക്ഷണവും ശ്രദ്ധയോടെ ചേർത്തിട്ടുമുണ്ട്. മോദിയുടെ വലിയ ജനപ്രീതിയെ കുറിച്ചും തെരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ചും സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ അനുകൂല വിധിയെക്കുറിച്ചും കാശ്മീരിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങളെ കുറിച്ചും ഇത്തരം നടപടികൾക്ക് ഉണ്ടായ ജനസമ്മിതിയെക്കുറിച്ചും എല്ലാം അവർ വിശദീകരിക്കുന്നുണ്ട്. ആദ്യഭാഗം അവസാനിക്കുന്നത് തന്നെ സ്വപൻ ദാസ് ഗുപ്തയുടെ വാക്കുകളിലൂടെയാണ്. എന്നിട്ടും ഡോകുമെന്ററി കണ്ടുതീർക്കുന്ന ആളുടെ ഉള്ളിൽ അത് സ്‌ട്രൈക് ചെയ്യുന്നില്ലെങ്കിൽ അതിന് കാരണം സത്യത്തിന്റെ ശക്തിയാണ്. 

ഡോക്യുമെൻററിയിൽ മാധ്യമപ്രവർത്തകനായ അലിസാൻ ജാഫ്റി നമ്മോട് പറയുന്നു : “ഭരണകൂടം തങ്ങളെ രക്ഷിക്കും എന്ന പ്രതീക്ഷിക്കരുത് എന്ന സന്ദേശം രാജ്യത്തെ മുസ്ലീങ്ങൾക്ക് ലഭിച്ചിട്ടുണ്ട്”. എന്നാൽ ഇനിയും ഇതൊക്കെ ചർച്ച ചെയ്യേണ്ടതില്ല. കഴിഞ്ഞത് കഴിഞ്ഞു നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്ന നിലപാട് പലരും പ്രകടിപ്പിക്കുന്നുണ്ട്. മുന്നോട്ടു പോകേണ്ടതാണ് എന്നു പറയുന്നവർ മുന്നോട്ടുള്ള വഴി എങ്ങോട്ടാണ് എന്നുകൂടി ചിന്തിക്കണം.

എങ്ങോട്ടാണ് പോകാനുള്ളത്?

ഡോ. ശശി തരൂർ ചോദിച്ചത് “ഇനിയും ഇത് ചർച്ചചെയ്ത് സമയം കളയേണ്ടതുണ്ടോ എന്നാണ്. ആ വിഷയം കോടതി തീർപ്പാക്കിയതാണ് സമകാലികമായ എത്രയോ വിഷയങ്ങൾ ഉണ്ട്. നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതല്ലേ? എന്നാണ് ചോദ്യം. ഇംഗ്ലണ്ടിൽ പോയി 200 വർഷം മുൻപുള്ള കാര്യങ്ങൾക്ക് ബ്രിട്ടീഷുകാർ സമാധാനം പറയണം എന്നു പറഞ്ഞയാൾക്ക് കേവലം 20 വർഷം മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതേയില്ല എന്ന് തോന്നിയത് എന്തുകൊണ്ടാണ്? ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ സമൂഹത്തിന് ചേരാത്ത വിധികൾ കോടതികളിൽ നിന്നും  ഉണ്ടാകരുത്  പ്രതിലോമതയ്ക്ക് കുടപിടിച്ചവർക്ക് ഇപ്പോൾ സുപ്രീംകോടതി വിശുദ്ധ പശു ആയതെങ്ങനെയാണ്? ആർക്കാണ് ഗുജറാത്ത് കലാപം ഓർമിക്കേണ്ട ഒരു അടഞ്ഞ അധ്യായമായത്? ഇമ്രാൻ ദാവൂദിനോ സഖിയാ ജാഫ്റിക്കോ അതുപോലെയുള്ള മറ്റ് അനേകം നിസ്സഹായരായ മനുഷ്യർക്കോ ഈ അദ്ധ്യായം അടക്കാൻ കഴിയില്ല. ‘പണ്ട് പണ്ട് ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു’ എന്ന കഥ പോലെ മറന്നു കളയാനും നിർവികാരമായി ഓർത്തെടുക്കാനും കഴിയുന്ന ഒന്നല്ല ഇത്. വർത്തമാനകാല ഇന്ത്യയുമായി, അതിനെ നയിക്കുന്ന രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു 2002. ഈ കഴിഞ്ഞ ഗുജറാത്ത് ഇലക്ഷനിൽ പോലും, കൃത്യമായി പറഞ്ഞാൽ 2022 നവംബർ 26ന് മഹുധയിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിൻറെ ആഭ്യന്തരമന്ത്രി അമിത് ഷാ 2002 ഓർമ്മപ്പെടുത്തിയിരുന്നു. “2002-ൽ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ച്, ഗുജറാത്തിൽ നിത്യമായ ശാന്തി സ്ഥാപിക്കുവാൻ നമുക്ക് കഴിഞ്ഞു” എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ‘കലാപകാരികൾ’ ആരാണെന്നും, എങ്ങനെയാണ് ‘പാഠം പഠിപ്പിച്ചതെ’ന്നും, അവിടെ കൂടിയിരുന്ന എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. ഇനിയും നമ്മൾ ഇതെല്ലാം മറക്കണമെന്ന് ആവർത്തിക്കുന്ന മനുഷ്യരുടെ നീതിബോധം നമ്മെ ഭയപ്പെടുത്തേണ്ടതാണ്.

നീതി നടപ്പായിരുന്നുവെങ്കിൽ എല്ലാം മറക്കാം എന്ന് പറയാമായിരുന്നു. എങ്കിൽപോലും ചരിത്രം ആവർത്തിക്കാതിരിക്കാൻ അത് രേഖപ്പെടുത്തേണ്ടി വരും. സിദ്ധാർത്ഥ വരദരാജൻ ഒരു അഭിമുഖത്തിൽ വർണ്ണവിവേചനം അവസാനിപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയിൽ സ്ഥാപിതമായ ട്രൂത്ത് ആൻഡ് റെക്കൻസിലിയേഷൻ കമ്മീഷൻ പോലെ ഒന്നിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സത്യങ്ങൾ ഓർമ്മിക്കാനും അനുരഞ്ജനപാത തേടാനുമുള്ള ഒന്ന്. പക്ഷേ നീതി ഒരു വിദൂര സ്വപ്നം പോലും ആയി അവശേഷിക്കുന്നില്ലാത്ത ഒരു വിഭാഗം മനുഷ്യർക്ക് മുന്നിൽ, സത്യം ഓർമിപ്പിക്കുക പോലും ചെയ്യരുത് എന്ന് പറയുന്നവർ നീതിക്കെതിരെ നിൽക്കുന്നവരാണ്. കൊളോണിയൽ ബ്രിട്ടന് വിടുപണി ചെയ്തവർ ഇന്ന് ബിബിസിയുടെ കൊളോണിയൽ ചിന്താഗതിയെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.  നിങ്ങളുടെ രാഷ്ട്രീയ പദ്ധതിയെ അംഗീകരിക്കാത്ത മനുഷ്യർ ഇവിടെ ഇനിയും ബാക്കിയുണ്ട് എന്ന് അവരെ അറിയിക്കുക എങ്കിലും വേണം. 2002ലെ കലാപത്തിൻറെ ഇരകൾ മുതൽ പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സഫൂറ സർഗാർ വരെയുള്ളവർ, അവരനുഭവിച്ച ദുരിതങ്ങളെ ഓർത്തെടുത്ത് പറയുവാൻ തയ്യാറാകുമ്പോൾ,  ഓർമ്മിക്കാനുള്ള അവകാശമെങ്കിലും അവർക്ക് വിട്ടുകൊടുക്കുവാൻ നമ്മൾ തയ്യാറാകണം. ഡോക്യുമെൻററിയിൽ അരുന്ധതി റോയ് പറയുന്നതുപോലെ “ഇതൊരു സഹായാഭ്യർത്ഥനയല്ല കാരണം ഒരു സഹായവും ലഭിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം.” എന്നിരുന്നാലും, ചുരുങ്ങിയ പക്ഷം 2002-ലെ ഗുജറാത്തിനെ, അതിൻറെ പിന്തുടർച്ചയായ മുസ്ലിം അപരവത്കരണത്തിൻറെ സമകാലിക സാഹചര്യങ്ങളെ, ചരിത്രത്തിൽ അടയാളപ്പെടുത്തുകയെങ്കിലും ചെയ്യുന്നുണ്ട് ബിബിസി ‘ദ മോദി ക്വസ്റ്റ്യനിലൂടെ’. 

Published in TrueCopyThink on January 30, 2023

ഭരണഘടനാ ദിനം ചരിത്രത്തെ ഓർത്തെടുക്കാനുള്ളതാണ്

2015 നവംബർ പതിനൊന്നാം തീയതി മഹാരാഷ്ട്രയിൽ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും എന്ന് പ്രഖ്യാപിക്കുന്നത്. 1949 നവംബർ 26-നാണ് നമ്മുടെ ഭരണഘടന നിർമ്മാണ സമിതി ഭരണഘടനയുടെ അന്തിമ രൂപം അംഗീകരിച്ചത്. പലരുടെയും ഓർമ്മയിൽ ഇല്ലാതിരുന്ന ആ ദിവസം, ഒരു സവിശേഷ ദിനമായി ആചരിക്കുവാനുള്ള തീരുമാനമെടുത്തത് അംബേദ്കറുടെ ആശയങ്ങളും പ്രബോധനങ്ങളും, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യബോധവും, സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ വേണ്ടിയാണെന്നാണ് അന്ന് പ്രധാനമന്ത്രി അദ്ദേഹം പ്രസംഗിച്ചത്. എന്തായാലും എല്ലാവർഷവും ഇപ്പോൾ ഭരണഘടനാ ദിവസം കൊണ്ടാടുന്നുണ്ട്. യുജിസി മുതൽ പ്രൈമറി സ്കൂൾ തലം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഈ ദിവസം ആചരിക്കേണ്ടതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ട് നിർദ്ദേശങ്ങളാണ് ഭരണഘടനാദിനാചരണം സംബന്ധിച്ച് യൂണിയൻ ഗവണ്മെന്റ് നൽകിയിരിക്കുന്നത്. ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും വായിക്കുക. ഈ നിർദ്ദേശം തന്നെ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളോട് ഇപ്പോഴത്തെ ഭരണസംവിധാനം എത്രമാത്രം അകലെയാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. 

മൗലിക കടമകളും ഭരണഘടനയും

ഭരണഘടനയുടെ അടിസ്ഥാന പ്രമാണം അതിൻറെ ആമുഖം ആയിരിക്കുമ്പോൾ തന്നെ, അത് മുന്നോട്ടുവയ്ക്കുന്ന അമൂർത്തമായ ആശയങ്ങൾക്ക് പ്രായോഗിക പ്രസക്തി നൽകുന്ന മൗലിക അവകാശങ്ങൾ ഔദ്യോഗിക ഭരണഘടന ദിനാഘോഷങ്ങളിൽ നിന്ന് വിട്ടുകളഞ്ഞിരിക്കുന്നു. അംബേദ്കർ മുതൽ ഇങ്ങോട്ട് എല്ലാ ഭരണഘടന വിചക്ഷണരും ഇന്ത്യൻ ഭരണഘടനയുടെ ഹൃദയം എന്ന് കരുതി പോരുന്നത് മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ മൂന്നാം ഭാഗമാണ്. വൈദേശിക ആധിപത്യത്തിന് കീഴിലോ, നാട്ടുരാജാക്കന്മാർക്ക് കീഴിലോ, യാതൊരു അവകാശങ്ങളും ഇല്ലാതെ പ്രജകളായി കഴിഞ്ഞു കൂടിയിരുന്ന നമ്മളെ, ഒരു ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരന്മാരായി ഉയർത്തിയത് മൗലിക അവകാശങ്ങളാണ്. രാജ്യത്തെ ഓരോ പൗരന്റെയും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിച്ച്, ഭരണകൂടത്തിന്റെ അനിയന്ത്രിതമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന അവകാശ പ്രഖ്യാപന രേഖയായാണ് നമ്മൾ ഭരണഘടനയെ മനസ്സിലാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ സംവിധാനത്തിന്റെ സ്വഭാവവും അത് നിലനിർത്തുന്നതിന് ആവശ്യമായ സ്ഥാപനങ്ങളും നിർവചിക്കുകയും ഗവൺമെന്റിന് ‘ഭരിക്കാനുള്ള’ അവകാശം നൽകുകയും പൗരർക്കും മേൽ ചില കടമകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന സംഗതി അല്ല അത്.  

‘ഭരണ’മല്ല, പരമാധികാരവും പൊതുജന പങ്കാളിത്തവും നിയന്ത്രിതമായ ഭരണകൂടവും ആണ് ജനാധിപത്യത്തിൻറെ കാതൽ. അവകാശങ്ങളെക്കാൾ കൂടുതൽ കടമകൾക്ക് പ്രാധാന്യം നൽകുന്നത് ജനാധിപത്യമല്ല ഏകാധിപത്യമാണ്. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യത്തെ പൗരൻ എന്ന നിലയിൽ ഗവൺമെന്റിനോട് ഒരു കടമയും നമുക്കില്ല. മറിച്ച്, തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് ആണ് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നത്. അവർക്ക് ഭരണഘടന നിർവചിച്ചിരിക്കുന്ന ചില കടമകൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതാണ് രാഷ്ട്രത്തോടുള്ള കടമ. രാഷ്ട്രം എന്നാൽ മണ്ണും മനുഷ്യർ തീർത്ത അതിരുകളും അല്ല, അവിടുത്തെ ജനങ്ങളും അവരുടെ അഭിലാഷങ്ങളും അവകാശങ്ങളും കൂടിച്ചേരുന്നതാണ്. നമ്മുടെ ഭരണഘടനാ ശില്പികൾക്ക് അക്കാര്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണഘടനാ ദിനത്തിൽ അംബേദ്കർ അവതരിപ്പിച്ച് അംഗീകാരം നേടിയ ഭരണഘടനയുടെ അന്തിമ രൂപത്തിൽ മൗലിക കടമകൾ ഇടം നേടാതിരുന്നത്. ജനാധിപത്യം എന്നത് അവകാശങ്ങളിൽ അധിഷ്ഠിതമായ ഭരണസംവിധാനമാണെന്നും, കടമകളിൽ അധിഷ്ഠിതമായ സംവിധാനം ഏകാധിപത്യ വ്യവസ്ഥയാണ് എന്നും സഭയ്ക്ക് അറിയാമായിരുന്നു. 1976 അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42-ആം ഭേദഗതിയുടെ ഭാഗമായാണ് മൗലിക കടമകൾ നമ്മുടെ ഭരണഘടനയിൽ ഇടം നേടുന്നത്. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്. തികച്ചും ഏകാധിപത്യപരമായ നിരവധി കാര്യങ്ങൾ ഉൾപ്പെട്ടിരുന്ന, കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മുഴുവൻ ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുത്താൻ ഇന്ദിരാഗാന്ധി പോലും തയ്യാറായില്ല. പാർലമെൻറ് പാസാക്കിയ നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാവിധികൾക്കെതിരെ മൗലിക അവകാശ ലംഘന ആരോപണം ഉന്നയിക്കാൻ കഴിയില്ല, എന്ന് തുടങ്ങി മൗലിക കടമകൾ നിർവഹിക്കാത്ത പൗരാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ഗവൺമെൻറ് നൽകുക, എന്ന് വരെയുള്ള വിവിധ നിർദ്ദേശങ്ങൾ കമ്മറ്റി നൽകിയിരുന്നു. എന്നാൽ ഒടുവിൽ കടമകൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്താതെ, കോടതി മുഖാന്തരം നിയമപരമായി നടപ്പിലാക്കാൻ കഴിയാത്ത വിധം ചേർക്കുകയായിരുന്നു. നിലവിൽ അവയ്ക്ക് നിർദ്ദേശാത്മകമായ പ്രസക്തി മാത്രമേയുള്ളൂ. വസ്തുത ഇതായിരിക്കുമ്പോൾ തന്നെയും, മൗലിക അവകാശങ്ങളെ മൗലിക കടമകളുമായി ബന്ധപ്പെടുത്തി കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത ഭരണ നേതൃത്വം, വിശിഷ്യാ കഴിഞ്ഞ ഒരു ദശകത്തിനിടെ, വ്യാപകമായി സ്വീകരിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും നമ്മുടെ കോടതികളും ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നതായി കാണാം. ഭരണഘടനാ കോടതികൾ, ‘ഭരണകൂട കോടതികളാ’യി മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അതെല്ലാം. ഭരണഘടന ശില്പിയേയും ഭരണഘടനയേയും ആഘോഷിക്കണമെന്ന് പറയുമ്പോൾ, ഏതു വീക്ഷണകോണിലൂടെയാണ് നമ്മൾ ഭരണഘടനയെ മനസ്സിലാക്കുന്നത് എന്ന കാര്യം പ്രധാനമാണ്. 

യാഥാസ്ഥിതിക വീക്ഷണം

വൈദേശിക ഭരണത്തിൽ നിന്നും ഇന്ത്യക്കാരുടെ ഭരണത്തിലേക്കുള്ള കേവലമായ അധികാര കൈമാറ്റമായി സ്വാതന്ത്ര്യലബ്ദിയെയും, അതിനുള്ള രൂപരേഖയായി ഭരണഘടനയെയും മനസ്സിലാക്കുന്ന രീതിയാണിത്. 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്റെ പിന്തുടർച്ചയായിട്ടാണ് ഇവർ ഭരണഘടനയെ കാണുന്നത്. അമേരിക്കൻ ഭരണഘടന രൂപീകരണ സമയത്ത് ഉണ്ടായതുപോലെ ഉള്ള അധിനിവേശവിരുദ്ധ വിപ്ലവത്തിൻറെ പരിസമാപ്തി അല്ല ഇന്ത്യൻ ഭരണഘടന. നമ്മുടെ ഭരണഘടന നിർമ്മാണ സമിതിയും ഭരണഘടനയും ഒരു ബ്രിട്ടീഷ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ളതാണ്. 1946-ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനാ നിർമാണ സഭ രൂപീകരിക്കുന്നത്. അതിലെ അംഗങ്ങളെ ജനത നേരിട്ട് തെരഞ്ഞെടുത്തതായിരുന്നില്ല. കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തന്നെ രാജ്യത്തെ മൊത്തം മുതിർന്നവരുടെ ജനസംഖ്യയുടെ 28.5% ത്തിൻറെ മാത്രം പ്രതിനിധികളായിരുന്നു. നിലവിൽ ഉണ്ടായിരുന്ന ഭരണസംവിധാനത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള അനുക്രമമായ മാറ്റത്തെയാണ് ഭരണഘടന അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 75 ശതമാനവും 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമത്തിന്റെ തുടർച്ചയാണ്. കൊളോണിയൽ കാലത്തെ ജനാധിപത്യവിരുദ്ധമായ എല്ലാ നിയമങ്ങളും നീക്കം ചെയ്യപ്പെട്ടില്ല. കരുതൽ തടങ്കൽ, നിയമനിർമ്മാണ സഭകളെ മറികടന്നു കൊണ്ടുള്ള ഓർഡിനൻസ് സംവിധാനം, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ, ഗവർണർമാർ.. അങ്ങനെ പലതും പുതിയ ഭരണഘടനയുടെയും ഭാഗമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു വിപ്ലവ പാർട്ടി ആയിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നുകൊണ്ടുള്ള സാവധാനമായ മാറ്റങ്ങൾക്കായിരുന്നു അത് പ്രാധാന്യം നൽകിയത്. അതിനപ്പുറം സമൂഹത്തിൽ നിലനിന്നിരുന്ന തൊഴിലാളി/കർഷക പ്രക്ഷോഭങ്ങളെ ഒന്നും ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി കോൺഗ്രസ് ചേർത്തിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടും സമൂലമാറ്റത്തിന്റെയല്ല, വിപ്ലവത്തിൻറെയല്ല, മറിച്ച് പിന്തുടർച്ചയുടെയും സ്വാഭാവികമായ ജനാധിപത്യ പരിണാമത്തിന്റെയും ആണ്. പല ഘട്ടങ്ങളിലും ഇന്ത്യൻ സുപ്രീംകോടതിയും ഈ കാഴ്ചപ്പാടിനെ അംഗീകരിച്ചിട്ടുണ്ട്. ചില നാട്ടുരാജ്യങ്ങളിൽ, ആദിവാസികൾക്ക് പരമ്പരാഗതമായി ലഭ്യമായിരുന്ന വനാവകാശത്തെ നിഷേധിച്ചുകൊണ്ട്, 1964-ൽ ഏഴംഗ സുപ്രീംകോടതി ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഇത്തരത്തിൽ കൊളോണിയൽ ഭൂതകാലത്തിന്റെ അവശേഷിപ്പുകളെ അംഗീകരിക്കുന്നതായിരുന്നു. ഭരണഘടന നിർമാണ സഭയുടെ ഉപദേശകനായിരുന്ന ബി എൻ റാവുവിനെ പോലെയുള്ള നിയമ വൈജ്ഞാനികരിൽ പലരും ഈ പ്രത്യയശാസ്ത്ര ബോധം പിൻപറ്റുന്നവരായിരുന്നു. ‘Indian Constitution in the making’ എന്ന പ്രസിദ്ധമായ പുസ്തകത്തിൽ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒരു അധികാര കൈമാറ്റമായാണ് ചിത്രീകരിക്കുന്നത്. എന്നാൽ ഇന്ത്യൻ ഭരണഘടന നിർമ്മിതിയുടെ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ ഈ കാഴ്ചപ്പാട് തെറ്റാണെന്നും, സമൂഹത്തിൻറെ സർവോന്മുകമാറ്റം ലക്ഷ്യം വയ്ക്കുന്ന ദാർശനിക കാഴ്ചപ്പാടാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നതെന്നും കാണാൻ കഴിയും.

വിപ്ലവത്തിലേക്കുള്ള നിശബ്ദവീഥി

സാമൂഹിക മുന്നേറ്റങ്ങളോടും അടിസ്ഥാനവർഗ്ഗത്തിന്റെ പ്രശ്നങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന സമീപനം കോൺഗ്രസിന് ഉണ്ടായിരുന്നെങ്കിലും, ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ ചരിത്രം അങ്ങനെയായിരുന്നില്ല എന്നു കാണാം. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പഠിക്കുമ്പോൾ, പാഠപുസ്തകങ്ങൾ നമ്മളോട് ഒരുപാടൊന്നും പറയാതെപോയ ഒരേടാണ് ഭരണഘടനാനിർമാണചരിത്രം. ലോകത്ത് മറ്റേതൊരു രാജ്യത്തിലേതിൽ നിന്നും തികച്ചും വ്യത്യസ്തവും സങ്കീർണവുമായ നടപടിക്രമങ്ങളും സാമൂഹ്യ സാഹചര്യങ്ങളും ജന്മം നൽകിയ ഒരു പ്രക്രിയ. കോൻസ്റ്റിറ്റുവന്റ് അസംബ്ലി പ്രകടമാക്കിയ ഉത്തരവാദിത്തവും മഹോന്നതമായ ലക്ഷ്യബോധവും ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു. 

വിഭജനം കൂടി നടന്നതോടെ അസംബ്ലിയിലെ 82 ശതമാനവും കൊണ്ഗ്രസ്സുകാർ ആയിരുന്നു. ഫലത്തിൽ രാജ്യത്തും സഭയിലും ഒരേയൊരു പാർട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. സമാനമായ സാഹചര്യങ്ങൾ ഉണ്ടായിരുന്ന മറ്റു രാജ്യങ്ങളിലെ അനുഭവം വച്ചു നോക്കിയാൽ, എല്ലാ വിയോജിപ്പുകളെയും ബുൾഡോസ് ചെയ്ത്, എല്ലാ തീരുമാനങ്ങളും ഏതാനും ചില രാഷ്ട്രീയ നേതാക്കന്മാരുടേത് മാത്രമായി മാറാമായിരുന്നു. പക്ഷേ ഇന്ത്യയിൽ അതു സംഭവിച്ചില്ല. അസാധാരണമായ ജനാധിപത്യബോധവും അസാമാന്യമായ ദീർഘവീക്ഷണവും പ്രകടിപ്പിച്ചു രാഷ്ട്രശില്പികൾ. നെഹ്റു, പട്ടേൽ രാജേന്ദ്രപ്രസാദ്, ആസാദ്… എല്ലാവരും കറകളഞ്ഞ ജനാധിപത്യവാദികളായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും, എല്ലാ വീക്ഷണ കോണുകളുടെയും പ്രാധിനിത്യം ഭരണഘടനാ നിർമ്മാണ സഭയിൽ അവർ ഉറപ്പുവരുത്തി. സാധാരണഗതിയിൽ അതാത് പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് പുറമെ, ഓരോ പ്രവിശ്യയിൽ നിന്നും സഭയിൽ എത്തേണ്ട ആളുകളുടെ ഒരു പട്ടിക കോൺഗ്രസിനെ നേതൃത്വം നൽകിയിരുന്നു. കോൺഗ്രസുകാരല്ലാത്ത, എന്നാൽ നിശ്ചയമായും ഈ സഭയിൽ എത്തുകയും, അഭിപ്രായം രേഖപ്പെടുത്തുകയും, ഭരണഘടന നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാവുകയും, ചെയ്യേണ്ട ആളുകളുടെ പട്ടിക. 

സഭയിൽ നടന്ന സംവാദങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആഴവും വ്യാപ്തിയും ഉള്ളതായിരുന്നു. അംബേദ്കർ പറഞ്ഞതുപോലെ എതിരാളികളുടെ മുൻവിധികളോട് പോലും പൊരുത്തപ്പെടുകയും അഭിപ്രായ ഐക്യം ഉണ്ടാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത എല്ലാവർക്കും അറിയാമായിരുന്നു. അസംബ്ലിയിൽ ഉണ്ടായിരുന്ന മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് വോട്ടെടുപ്പിലൂടെ ഭരണഘടനയുടെ ഓരോ വകുപ്പുകളും ഭാഗങ്ങളും പാസാക്കിയെടുക്കാൻ അല്ല അവർ ശ്രമിച്ചത് അത്യഅപൂർവ്വം ചില ഘട്ടങ്ങളിൽ ഒഴികെ, എല്ലാ തീരുമാനങ്ങളും അഭിപ്രായ സമന്വയത്തിലൂടെ ഐകകണ്ഠേന സ്വീകരിക്കുകയായിരുന്നു.

രാജ്യത്തെ എല്ലാ സാമൂഹിക മുന്നേറ്റ ധാരകളുടെയും അഭിപ്രായങ്ങൾ ഭരണഘടന നിർമ്മാണ സഭയിൽ ഇടം നേടി. അങ്ങനെ, ഭരണഘടനാ നിർമ്മാണ ചരിത്രം ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്കുള്ള കേവല അധികാര കൈമാറ്റത്തിൻറേതു മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് തുടർന്നു പോകുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പിന്തുടർച്ച കൂടിയായി മാറി. ഭരണഘടനയുടെ നല്ലൊരു ഭാഗവും ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിൽ നിന്നും കടംകൊണ്ടതാണെന്ന് പറയുമ്പോഴും, അത് ഭരണ നിർവഹണ സംവിധാനത്തിലെ വിശദാംശങ്ങൾ മാത്രമാണ് എന്ന് അംബേദ്കർ വിശദീകരിക്കുന്നുണ്ട്. 

ഒരു ബ്രിട്ടീഷ് ആക്ടിന് കീഴിൽ രൂപം കൊണ്ടതാണെങ്കിലും, നമ്മുടെ ഭരണഘടനാ നിർമ്മാണ സഭ ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിൽ ഒന്ന് വൈദേശിക ശക്തികളോടുള്ള വിധേയത്വത്തിൽ നിന്നുള്ള വിമോചനമായിരുന്നു. ഭരണഘടനയിൽ ബ്രിട്ടീഷ് രാജകുടുംബത്തോടോ ബ്രിട്ടീഷ് നിയമത്തോടോ ബന്ധപ്പെട്ട യാതൊരു പരികല്പനകളും ഉണ്ടാകേണ്ടതില്ല എന്നായിരുന്നു തീരുമാനം. പരമാധികാരവും ജനപങ്കാളിത്തവും ആയിരുന്നു ഭരണഘടന നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാനം. രണ്ടുവർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന സുദീർഘമായ കുടിയാലോചനകളിലൂടെയാണ് ഭരണഘടനയ്ക്ക് അന്തിമ രൂപം കൈവരുന്നത്. അവിടെയെല്ലാം കഴിഞ്ഞ കാലഘട്ടങ്ങളിലെ അനീതികളുടെ പാരമ്പര്യം ചർച്ചയാവുകയും അതിൽനിന്നുള്ള ഒരു വിമോചന രേഖയായി ഭരണഘടനയെ മാറ്റണമെന്ന കാര്യത്തിൽ ഏക അഭിപ്രായം ഉയർന്നു വരികയും ചെയ്തു. 

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ഉദ്ദേശ്യ പ്രമേയം മുതൽ അത് വളരെ വ്യക്തമായിരുന്നു. ഉദ്ദേശ്യപ്രമേയ അവതരണ വേളയിൽ സഭാധ്യക്ഷനായിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദ്, നമ്മുടെ സ്വാതന്ത്ര്യം കേവലം വൈദേശിക ആധിപത്യത്തിൽ നിന്നുള്ള വിമോചനം അല്ല എന്നും സമൂഹത്തിലെ അറുത്തുമാറ്റേണ്ടതായ ചില മാമൂലകളെ നമ്മൾ നീക്കം ചെയ്യേണ്ടതുണ്ട് എന്നുംവ്യക്തമാക്കുന്നുണ്ട്. അങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ പ്രജകളിൽ നിന്നും പൗരന്മാരായി ഉയർത്തുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയായി ഭരണഘടന മാറുന്നത്. അതിന് മറ്റ് ആധുനിക ജനാധിപത്യ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കേണ്ടത് ഉണ്ട് എന്ന് ഭരണഘടന ശില്പികൾക്ക് അറിയാമായിരുന്നു. ഇന്ത്യയിലെ സാമൂഹിക യാഥാർത്ഥ്യം അവർ കൃത്യമായി മനസ്സിലാക്കിയിരുന്നു.

മറ്റിടങ്ങളിൽ ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗത്തിൽ നിന്നാണ് ജനങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടിയിരുന്നത്. അമേരിക്കൻ ഭരണഘടനാ പദ്ധതിയിൽ ഒക്കെ പൗരന്റെ അവകാശങ്ങളിലേക്ക് ഭരണകൂടം കൈകടത്താതെ ഇരിക്കുന്നതിനുള്ള സംരക്ഷണമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. സ്റ്റേറ്റിനെതിരെയുള്ള അവകാശങ്ങളായിട്ടാണ് മൗലീക അവകാശങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്. ഭരണകൂടത്തിനെതിരായ അവകാശങ്ങൾ എന്നതിലുപരിയായി, തിരശ്ചീനമായ അവകാശ സംരക്ഷണ പദ്ധതി കൂടി ഭരണഘടന മുന്നിൽ കാണുന്നു. ഭരണകൂടവും പൗരനും തമ്മിലുള്ള സംഘർഷം മാത്രമല്ല; പൗരനും സമൂഹവും, പൗരനും സ്വകാര്യ വ്യക്തികളും, പൗരനും വ്യവസ്ഥിതിയും, തമ്മിലുള്ള സംഘർഷം കൂടി ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കേണ്ടതുണ്ട് എന്നതായിരുന്നു കാഴ്ചപ്പാട്. 

തികച്ചും ജനാധിപത്യ വിരുദ്ധമായ ഇന്ത്യൻ സാമൂഹ്യ സാംസ്കാരിക ചരിത്ര പശ്ചാത്തലം കണക്കിലെടുത്തായിരുന്നു ഇത്. സമൂഹത്തിൽ നിലനിന്നിരുന്ന ശ്രേണീകൃത അസമത്വം, 1947ൽ ലഭിച്ച രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അപ്രസക്തമാക്കാൻ കെൽപ്പുള്ളതായിരുന്നു. ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ വ്യക്തമാക്കിയത് പോലെ, രാഷ്ട്രീയ സമത്വവും സാമൂഹിക അസമത്വവും തമ്മിലുള്ള ഈ വൈരുദ്ധ്യം അഭിസംബോധന ചെയ്യാതെ രാജ്യത്തിന് നിലനിൽക്കുവാൻ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും, അസ്പർശിതക്കെതിരായ അവകാശവും, സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പ്രത്യേക അവകാശങ്ങളും, ഭരണഘടനയുടെ തുല്യതാ സങ്കല്പത്തിന്റെ ഭാഗമായി തീർന്നത്. അവ ഓരോന്നും മൗലിക അവകാശങ്ങളുടെ പട്ടികയിൽ പ്രത്യേകം പരിഗണിക്കപ്പെട്ടു. കൂടാതെ നിർദ്ദേശക തത്വങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ അവകാശങ്ങളും സാമ്പത്തിക സമത്വത്തിനുള്ള അവകാശങ്ങളും ഭരണകൂടത്തിന്റെ പ്രത്യേക പരിഗണനാർഹമായ വിഷയങ്ങൾ എന്ന രീതിയിൽ ഉൾപ്പെടുത്തി. അങ്ങനെയാണ് ഭരണഘടന രാജ്യത്തെ ആഭ്യന്തര വൈരുദ്ധ്യത്തെ പരിഹരിക്കാൻ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ, രാജ്യത്തെ ചൂഷിത വിഭാഗങ്ങളുടെ അതൃപ്തി നീറിപ്പുകഞ്ഞ്, അത് നാം വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഈ സ്വതന്ത്ര പരമാധികാര സങ്കല്പത്തെ ഇല്ലാതാക്കുക തന്നെ ചെയ്യും എന്ന് അംബേദ്കർ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു തുള്ളി ചോര പോലും പൊഴിയാതെ സാമൂഹ്യ നീതി സാധ്യമാക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതിയായി ആണ് നമ്മുടെ ഭരണഘടന നിർമ്മാണ സഭ ഭരണഘടനയെ കണ്ടത്. 

‘The Indian Constitution: Cornerstone of a Nation’ എന്ന പുസ്തകത്തിൽ ഗ്രാൻവിൽ ഓസ്റ്റിൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഭരണഘടന നിലനിൽക്കുന്നത് തന്നെ ഒരു സാമൂഹ്യ വിപ്ലവ രേഖയായിട്ടാണ്. ആധുനികവൽക്കരണത്തിനുള്ള ശക്തിയാണത്. സാമൂഹ്യ വിപ്ലവവും ജനാധിപത്യവും, ഏച്ചുകെട്ടലുകൾ ഇല്ലാതെ ഇഴ ചേർന്നു കിടക്കുന്ന, ഒറ്റവലയുടെ ഭാഗമാകണമായിരുന്നു. ജനാധിപത്യം, പ്രാതിനിധ്യ ഭരണകൂടം, വ്യക്തിസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ തുല്യത, എന്നിവ സമൂഹത്തിൽ വിപ്ലവകരമായിരുന്നു. നിർദ്ദേശക തത്വങ്ങളിൽ ഉൾക്കൊള്ളിച്ചിരുന്ന സാമ്പത്തിക സമത്വ ദർശനവും വിപ്ലവാത്മകം തന്നെ. ജമീന്ദാരി സംവിധാനവും ഭൂമി ബന്ധങ്ങളും മാറ്റിയെഴുതുന്ന അനുഛേദങ്ങളും, വിദ്യാഭ്യാസത്തിലും തൊഴിലിലും ചരിത്രപരമായി പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങൾക്ക് പരിഗണന നൽകുന്ന, അനുഛേദങ്ങളും അങ്ങനെ തന്നെ.” 

ഭരണഘടനയുടെ ഈ വിപ്ലവാത്മക സ്വഭാവത്തിന് ആദ്യ സാക്ഷ്യം അതിൻറെ ആമുഖം തന്നെയാണ്. ഭരണഘടനയുടെയും, ഭരണഘടന നിർമ്മാണ സഭയുടെ ആഗ്രഹാഭിലാഷങ്ങളുടെയും, ആകെത്തുകയാണ് ആമുഖത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

ഭരണഘടനയുടെ ആമുഖം

“ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും, അതുപോലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയ പ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും, സ്ഥിതിസമത്വം അവസരസമത്വം എന്നിവയും, നേടി കൊടുക്കുന്നതിനും, അവർ എല്ലാവർക്കും ഇടയിൽ വ്യക്തികളുടെ അന്തസ്സും രാഷ്ട്രത്തിൻറെ ഐക്യവും അഭിവാദ്യതയും ഉറപ്പു നൽകിക്കൊണ്ട്, സാഹോദര്യം വളർത്തുന്നതിനും, ഇന്ന് 1949 നവംബർ 26ആം തീയതി, ഞങ്ങളുടെ ഭരണഘടന നിർമ്മാണ സഭയിൽ, സഗൗരവം തീരുമാനിച്ചിട്ടുള്ളത് അനുസരിച്ച്, ഇതിനാൽ ഈ ഭരണഘടന അംഗീകരിച്ചു കൊള്ളുകയും, അത് നിയമമാക്കി തീർത്ത്, ഞങ്ങൾ തന്നെ നൽകി കൊള്ളുകയും ചെയ്യുന്നു.”

ഭരണഘടനയുടെ ഈ ആമുഖത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഉദ്ദേശ്യ വ്യക്തത വരുത്തുന്ന ഒരു ഭാഗം, ഭരണഘടനാപരമായ ത്രിത്വങ്ങളെ വിവരിക്കുന്ന വിവരണാത്മക ഭാഗം, ആരാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത് എന്ന് വ്യക്തമാക്കുന്ന പ്രഖ്യാപക ഭാഗം. ഈ മൂന്ന് ഭാഗങ്ങൾക്കും, അതി ഗൗരവതരമായ ചർച്ചകൾക്കും സംവാദങ്ങൾക്ക് ശേഷം ഉണ്ടായ അഭിപ്രായ ഐക്യത്തിലൂടെയാണ് അന്തിമ രൂപം കൈവന്നത്.

ഇന്ത്യയ്ക്ക് ഒരു ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കി’ന്റെ രൂപം നൽകുക എന്നതാണ് ഭരണഘടനയുടെ ഉദ്ദേശ്യം. അവിടെ ‘സ്വതന്ത്ര’ എന്ന് ചേർക്കണോ ‘സ്റ്റേറ്റ് എന്നാണോ യൂണിയൻ എന്നാണോ ഫെഡറേഷൻ എന്നാണോ’ വിശേഷിപ്പിക്കേണ്ടത് എന്നൊക്കെ ചർച്ചകൾ നടന്നിരുന്നു. 

‘ഭാരതത്തിലെ ജനങ്ങൾ ആകുന്ന നമ്മൾ’ എന്ന് ആരംഭിക്കുന്ന പ്രഖ്യാപക ഭാഗമാണ് ആരാണ് ഭരണഘടന നിർമ്മിച്ചത് എന്ന് വ്യക്തമാക്കുന്നത്. ഒരു ബ്രിട്ടീഷ് നിയമത്തിനു കീഴിൽ രൂപം കൊണ്ട സ്ഥാപനമായിരുന്നുവെങ്കിലും, ഒരു വൈദേശിക പദ്ധതിയുടെ കീഴിലാണ് ഭരണഘടന നിർമ്മാണപ്രക്രിയ ആരംഭിച്ചത് എങ്കിലും, സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി രൂപം നൽകുന്ന ഭരണഘടനയുടെ അധികാര സ്രോതസ്സ് ഈ വൈദേശിക ശക്തികൾ ആകരുത് എന്ന ഉറച്ച തീരുമാനമാണ് നമ്മുടെ ഭരണഘടന നിർമ്മാണ സഭ കൈക്കൊണ്ടത്. ബ്രിട്ടീഷ് ഏകാധിപതിയുടെയോ, വൈദേശിക നിയമത്തിന്റെയോ ഒന്നും പിൻബലത്തിൽ അല്ല ‘ഭാരതത്തിലെ ജനങ്ങൾ ആകുന്ന നമ്മൾ’ എന്ന ഒറ്റ അധികാരത്തിന്മേലാണ് ഈ ഭരണഘടന രൂപീകരിച്ച്, സ്വയം നമ്മൾക്ക് തന്നെ നാം സമർപ്പിച്ചിരിക്കുന്നത്. ഭരണഘടന വ്യാഖ്യാനത്തിലെ യാഥാസ്ഥിതിക വാദത്തെ ഈ കാരണം കൊണ്ട് തന്നെ നമ്മൾ തള്ളിക്കളയേണ്ടതാണ്. നമ്മുടെ ഭരണഘടന ശില്പികൾ ബോധപൂർവ്വം അറുത്തുകളഞ്ഞ കൊളോണിയൽ പാരമ്പര്യം വീണ്ടും പേറി നടക്കേണ്ട ബാധ്യത ‘ഇന്ത്യയിലെ ജനങ്ങളാകുന്ന നമുക്കി’ല്ല. 

ആമുഖത്തിന് സംബോധന ഉൾപ്പെടുന്ന ഒരു ഭാഗം കൂടി വേണമെന്ന് ആവശ്യം ഭരണഘടന നിർമാണ സഭയിൽ ഉയർന്നുവന്നിരുന്നു. മറ്റു പല രാജ്യങ്ങളുടെയും ഭരണഘടനയിൽ ഉള്ളതുപോലെ “ദൈവ നാമത്തിൽ” എന്നോ മറ്റോ ആരംഭിക്കുന്ന സംബോധന വേണമെന്നായിരുന്നു ആവശ്യം. ദൈവനാമത്തിൽ, പരമേശ്വരന്റെ നാമത്തിൽ, പ്രപഞ്ചനാഥന്റെ നാമത്തിൽ, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നാമത്തിൽ, എന്നൊക്കെ സംബോധനകൾ ആവാം എന്ന് നിർദ്ദേശങ്ങൾ വന്നു. എന്നാൽ അതെല്ലാം ഭരണഘടന നിർമ്മാണ സഭ തള്ളിക്കളഞ്ഞു. ഒരു മതത്തിന്റെയും ദൈവത്തിന്റെയും വ്യക്തിയുടെയും നാമത്തിൽ അല്ല, ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മുടെ എല്ലാവരുടെയും നാമത്തിലാണ് ഈ ഭരണഘടന ഉണ്ടാകേണ്ടത് എന്നും, അതിന് പ്രത്യേകിച്ചൊരു സംബോധനയുടെ ആവശ്യമില്ല എന്നും തീരുമാനമെടുത്തു. 

മതാത്മകവും ചൂഷണാത്മകവും ആയ ചരിത്ര പാരമ്പര്യത്തിൽ നിന്നുള്ള കുതറി മാറൽ ആയിരുന്നു ഈ രണ്ടു തീരുമാനങ്ങൾ. ഇന്ത്യയുടെ ഭരണഘടന, പോയ കാലത്തിൻറെ ഭാരവുമായല്ല, വരാനിരിക്കുന്ന കാലഘട്ടത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങൾക്കായുള്ള വഴിവിളക്കുമായാണ് രാജ്യത്തെ നയിക്കേണ്ടത് എന്നതായിരുന്നു സമന്വയാഭിപ്രായം. ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങൾ വിവരിക്കപ്പെടുന്ന ആമുഖത്തിന്റെ വിവരണാത്മക ഭാഗവും ഈ ചിന്താഗതിയുടെ പിന്തുടർച്ചയായാണ് രൂപം കൊണ്ടത്. അമൂർത്തമായ നീതി സങ്കല്പങ്ങൾക്ക് അപ്പുറം, ആ വാക്കുകളുടെ അർത്ഥം കൃത്യമായി പ്രതിഫലിക്കുന്നതാവണം നമ്മുടെ ഭരണഘടന എന്ന അംബേദ്കറുടെ ആശയത്തോട് നീതിപുലർത്തുന്നതാണ് ആമുഖത്തിന്റെ ബാക്കി ഭാഗം.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ത്രിത്വമാണ്. കടുത്ത അനീതിയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം നിലനിന്നിരുന്ന, ജനാധിപത്യ വിരുദ്ധമായ, ഇന്ത്യൻ മണ്ണിലേക്ക് ആധുനിക ജ്ഞാനോദയ മൂല്യങ്ങളുടെ വിത്തു വിതറാനുള്ള, ചരിത്രത്തിൽ സമാനതകളില്ലാത്ത പരിശ്രമം ആയിരുന്നു ഇന്ത്യൻ ഭരണഘടന നിർമിതി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണം. സാർവത്രിക വോട്ടവകാശവും വോട്ടുകൾക്ക് തുല്യ മൂല്യവും കൽപ്പിച്ചതിലൂടെ രാഷ്ട്രീയ സമത്വം നടപ്പിലാക്കിയതിനു ശേഷവും, സമൂഹത്തിൽ നിലനിൽക്കുന്ന നീതിരഹിതമായ അധികാര വ്യവസ്ഥിതിയെ അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൂടി മുന്നിൽ കണ്ടുകൊണ്ട്, ജ്ഞാനോദയ മൂല്യങ്ങളെ യാന്ത്രികമായി അവതരിപ്പിക്കുന്നതിനുപരിയായി, ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കും വിധമാണ്, ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഷ ക്രമീകരിച്ചിരിക്കുന്നത്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവ മാത്രമല്ല, ‘നീതി, അന്തസ്സ്, വ്യക്തി, രാഷ്ട്രം’ എന്നീ വാക്കുകളുടെ വിന്യാസം കൂടി നമ്മൾ പരിശോധിക്കണം

സാഹോദര്യം, അന്തസ്സ്, വ്യക്തി, രാഷ്ട്രം

ലംബവും തിരശ്ചീനവുമായ അവകാശങ്ങളെ നിർവചിക്കുന്നതിലൂടെ, എങ്ങനെയാണ് സമൂഹത്തിലെ ശ്രേണീകൃത അസമത്വത്തെയും ഭരണകൂടേതര അധികാര വ്യവസ്ഥയെയും അഭിസംബോധന ചെയ്യുവാൻ ഭരണഘടന ശ്രമിച്ചിട്ടുള്ളത് എന്ന്, ഇതിനോടകം വിവരിച്ചു കഴിഞ്ഞു. ഇനി നമുക്ക് സാഹോദര്യത്തോടൊപ്പം ചേർന്നുവരുന്ന ‘അന്തസ്സ്, വ്യക്തി, രാഷ്ട്രം’ എന്നീ വാക്കുകളെ കൂടി പരിശോധിക്കേണ്ടതുണ്ട്. കാരണം ഭരണഘടന ഉപദേഷ്ടാവായിരുന്ന ബി എൻ റാവു തയ്യാറാക്കിയ, മൂന്നു വരിയിൽ ഒതുങ്ങുന്ന, കരട് ആമുഖത്തിൽനിന്ന്, ഇന്ന് കാണുന്ന ആമുഖത്തിലേക്ക് ഭരണഘടന നിർമ്മാണ സഭ എത്തിച്ചേർന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.

സാഹോദര്യം എന്ന വാക്ക് കരട് ആമുഖത്തിൽ ഉണ്ടായിരുന്നില്ല. 1946-ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ വിദഗ്ധ സമിതിയുടെ പ്രഖ്യാപനത്തിലും അതില്ല. 1947 ജനുവരി 22-ന് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ഉദ്ദേശ്യപ്രമേയത്തിലും ഈ വാക്കില്ല. Ambedkar’s Preamble a Secret History of the Constitution of India എന്ന പുസ്തകത്തിൽ, ആകാശ് സിംഗ് റാത്തോഡ്, പറയുന്നു, ഇത് അംബേദ്കർ സ്വയം കൂട്ടിച്ചേർത്ത വാക്കാണെന്ന്. നിരവധി നിശിത വിമർശനങ്ങൾ ഉയർന്ന ഭരണഘടന നിർമ്മാണ സഭയിൽ, ഈ വാക്കിൻറെ പേരിൽ അംബേദ്കർക്ക് അഭിനന്ദനങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. കേവലം ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യത്തിൽ നിന്ന് കടംകൊണ്ട ആശയമല്ല, സമ്പന്നമായ ബൗദ്ധ പാരമ്പര്യത്തിന്റെ ‘മൈത്രി സങ്കൽപ്പ’ത്തിന്റെ പിന്തുടർച്ചയാണ് ഭരണഘടനയിലെ സാഹോദര്യം എന്ന വാക്ക് എന്ന് അംബേദ്കർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയേറെ വൈവിധ്യമാർന്ന, അസമത്വം നിറഞ്ഞ, ഇന്ത്യയ്ക്ക് ഒരു രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ, സാഹോദര്യം അനുപേക്ഷണീയമാണ്. സാമൂഹിക സുസ്ഥിരത സാധ്യമാക്കുന്ന സാഹോദര്യം പുലരുവാൻ ഏറ്റവും അത്യാവശ്യമായ ഘടകം, അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യരുടെ അവകാശമാണ് എന്ന്, സ്വന്തം ജീവിത അനുഭവങ്ങളിൽ നിന്ന് തന്നെ അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. അന്തസ് എന്ന പദവും ഭരണഘടനയുടെ ഭാഗമാകുന്നത് അങ്ങനെയാണ്. അതിനും പൂർവ്വ മാതൃകകൾ ഇല്ല. 

“വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻറെ ഐക്യവും” ഉറപ്പു നൽകുന്ന സാഹോദര്യത്തെ കുറിച്ചാണ് ആമുഖം പറയുന്നത്. അവിടെ ‘രാജ്യത്തിൻറെ ഐക്യം’ ആണ് ആദ്യം വരേണ്ടത് എന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ അംബേദ്കർ ഉൾപ്പെടെ വലിയൊരു വിഭാഗം അതിനെ എതിർത്തു. “വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്താതെ രാജ്യത്ത് ഐക്യം സാധ്യമാവുകയില്ല” എന്നാണ് ഭരണഘടന ഉപദേശകൻ ബി എൻ റാവു അഭിപ്രായപ്പെട്ടത്. അതൊരു വലിയ രാഷ്ട്രീയ പ്രസ്താവനയാണ്. രാഷ്ട്രത്തെയോ, വംശത്തെയോ, വിഭാഗത്തെയോ, വ്യവസ്ഥയെയോ, ഒക്കെ അന്തസ്സിന്റെ സ്രോതസ്സായി കണക്കാക്കുന്ന എല്ലാ വലതുപക്ഷ പിന്തിരിപ്പൻ ദർശനങ്ങളുടെയും നിരാസമായിരുന്നു അത്. എല്ലാതരത്തിലുള്ള ഏകാധിപത്യ രാഷ്ട്രീയ ദർശനങ്ങളെയും അത് നിരാകരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടകം വ്യക്തിയാണ് എന്ന് അംബേദ്കർ അർദ്ധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് അതുകൊണ്ടാണ്. വ്യക്തിയുടെ അവകാശങ്ങളിൽ അധിഷ്ഠിതമാണ് നമ്മുടെ ഭരണഘടനാ പദ്ധതി. വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ ഇല്ലെന്നല്ല, വൈയക്തികമായ അവകാശങ്ങളുടെ വിപുലീകരണത്തിന് വഴി വഴിവയ്ക്കുമെങ്കിൽ മാത്രമാണ് വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ പ്രസക്തമാകുന്നത്. നമ്മുടെ ഭരണഘടനയുടെ ആമുഖം അഭിസംബോധന ചെയ്യുന്നത് ജനവിഭാഗങ്ങളെയോ, ദേശീയതകളെയോ, സമുദായങ്ങളെയോ, മതങ്ങളെയോ അല്ല, എല്ലാ പൗരരെയും ആണ്. 

ഇവിടെയാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ദേശരാഷ്ട്ര സങ്കല്പം പ്രസക്തമാകുന്നത്. ജാതി-മത-വർണ്ണ-ഭാഷ-വംശ-ഭേദങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരെയും, അവർ ജീവിക്കുന്ന മണ്ണിനെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ രാഷ്ട്രശില്പികൾ മുന്നോട്ടുവച്ച രാഷ്ട്ര സങ്കല്പം. മനുഷ്യനിർമ്മിതമായ അതിരുകൾ അല്ല മനുഷ്യരാണ് രാഷ്ട്രത്തെ നിർവചിക്കുന്നത് എന്ന് അവർ വിശ്വസിച്ചു. മനുഷ്യർക്കുമേൽ രാഷ്ട്രത്തിന് പ്രാധാന്യം നൽകുന്ന ദേശരാഷ്ട്ര സങ്കല്പത്തെ നിഷേധിച്ചവരായിരുന്നു അംബേദ്കറും നെഹ്റുവും ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ. സാംസ്കാരികവും മതപരവുമായ കള്ളികളിലേക്കോ, അനീതിപൂർവ്വമായ ചരിത്ര പാരമ്പര്യത്തിന്റെ വികല പശ്ചാത്തലത്തിലേക്കോ, രാഷ്ട്ര സങ്കൽപ്പത്തെ ഒതുക്കുവാൻ അവർ അനുവദിച്ചില്ല. പ്രാകൃതമായ മൂല്യബോധങ്ങളെ കൈവിട്ട് തികച്ചും ആധുനികമായ ജനാധിപത്യ മൂല്യങ്ങളെ പിന്തുടരുവാൻ ആണ് ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മൾ തീരുമാനിച്ചത്. അതുകൊണ്ടാണ് മതരാഷ്ട്ര വാദികൾ ഈ ഭരണഘടനയെ എതിർത്തത്. ഇത് തികച്ചും വൈദേശികമാണെന്നും, ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതല്ല എന്നും, അംഗീകരിക്കാനാവാണെന്നും, രാഷ്ട്രീയ സ്വയംസേവക സംഘം നിലപാടെടുത്തത്. സവർക്കർ മുന്നോട്ടുവച്ച ഹിന്ദു രാഷ്ട്ര സങ്കൽപത്തെ നമ്മൾ നിരാകരിച്ചു. ഇന്ത്യയെ ഒരു ആധുനിക മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തണമെന്ന് ആഗ്രഹിച്ചു.

“ദേശീയത പ്രാഥമികമായും ഭൂമിശാസ്ത്രമോ, സംസ്കാരവമോ, ഭാഷയോ സംബന്ധിച്ച സംഗതിയല്ല… പൊതുവായൊരു ഭാഷയും വംശവും അതിരുകളും നിർണയിക്കുന്ന ഭൗതിക യാഥാർത്ഥ്യവുമല്ല. മറിച്ച്, ജനങ്ങൾക്കിടയിൽ അഗാധമായ സാഹോദര്യം സൃഷ്ടിക്കുന്ന ആത്മീയ യാഥാർത്ഥ്യമാണ് രാഷ്ട്രം.” എന്നാണ് അംബേദ്കർ വിശദീകരിച്ചത്. ‘മഹത്തായ പാരമ്പര്യത്തിന്റെ’ ഭ്രമാത്മകവിവരണങ്ങളിൽ ഉദയം ചെയ്യുന്ന മിഥ്യാബോധമായല്ല, ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമായാണ് നമ്മുടെ ഭരണഘടനയിൽ ഇന്ത്യൻ രാഷ്ട്രം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. 

ഓർമ്മപ്പെടുത്തൽ തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്

ഇത് യഥാർത്ഥത്തിൽ, നമ്മുടെ ഭരണഘടന, ആർഎസ്എസ് ആരോപിക്കുന്നത് പോലെ, ഇന്ത്യൻ പാരമ്പര്യത്തെയോ യാഥാർത്ഥ്യങ്ങളെയോ അവഗണിക്കുന്നതല്ല. ഇന്ത്യൻ സാമൂഹിക ക്രമത്തെ, ചരിത്ര ഘട്ടത്തെ, കൃത്യമായി മനസ്സിലാക്കുന്ന ഒരു നിലപാടാണ് ഭരണഘടനയിൽ അന്തർലീനമായിട്ടുള്ളത്. The Transformtive Constitution എന്ന പുസ്തകത്തിൽ ഗൗതം ഭാട്ടിയ ചൂണ്ടിക്കാണിക്കുന്നതുപോലെ, പല നൂറ്റാണ്ടുകളായി ഇന്ത്യയിൽ തുടർന്നുവന്ന സാമൂഹിക പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച വിമോചന ദർശനത്തിന്റെ തുടർച്ച തന്നെയാണ് ഇത്. ജ്യോതിബാഫൂലെ മുതൽ ബെങ്കിംഗ് ചന്ദ്ര ചതോപാധ്യായ വരെ നിരവധി ആളുകൾ സാമൂഹ്യനീതിയുടെ ആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച് പൊരുതിയ ചരിത്രം നമുക്കുണ്ട്. മോത്തിലാൽ നെഹ്റു മുതൽ സി ആർ ദാസ് വരെ വിവിധ കോൺഗ്രസ് നേതാക്കൾ, അംബേദ്കർ, അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഗാന്ധിജിയുടെ കണിശമായ നിലപാടുകൾ… ഇതിനെയെല്ലാം പ്രതിഫലിപ്പിക്കുന്ന തരത്തിൽ, രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യവുമായി നൂലിഴ ചേർത്ത് വികസിപ്പിക്കാനുള്ള പദ്ധതിയായാണ് ആമുഖവും തുടർന്ന് ഭരണഘടനയും രൂപീകരിക്കപ്പെട്ടത്. ഈ ചരിത്ര യാഥാർഥ്യത്തെ മനസ്സിലാക്കാനും, ഉൾക്കൊള്ളുവാനും, പ്രചരിപ്പിക്കുവാനുമുള്ള അവസരമായി നമ്മൾ ഭരണഘടനാദിനത്തെ കാണണം. അതിന് ഘടകവിരുദ്ധമായ ആശയധാരയുടെ വക്താക്കൾ ഈ ദിവസത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. 

അവർ രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ മനുഷ്യരെ കുറിച്ച് പറയണം. അവർ കടമകളെക്കുറിച്ച് പറയുമ്പോൾ നമ്മൾ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തണം. അവർ മനുസ്മൃതിയെ ഭരണഘടനയുടെ ആദ്യരൂപമായി മഹത്വവൽക്കരിക്കുമ്പോൾ, നമ്മൾ പ്രബുദ്ധമായ ബൗദ്ധ സംസ്കൃതിയിലെ ജനാധിപത്യ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കണം. ചരിത്രം തിരുത്തി എഴുതുന്നവർക്ക് ഗവൺമെൻറ് സഹായം നൽകും എന്ന് പ്രസ്താവനകൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ, ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നത് തന്നെ രാഷ്ട്രീയ പ്രവർത്തനമാണ്

This was published in TrueCopyThink on 26/11/2023

ഈ വിധി ഇല്ലാതാക്കുന്നത് ജാതിയല്ല നീതിയാണ്‌

ജാതീയമായ വേർതിരിവ് കൊണ്ടും ലിംഗപരമായ വേർതിരിവ് കൊണ്ടും, ചരിത്രപരമായി അനീതികളെ നേരിട്ട മനുഷ്യരുടെ പ്രശ്നങ്ങൾ, അവർക്ക് സാമ്പത്തിക ഭദ്രത കൈവന്നതുകൊണ്ട് അവസാനിക്കുന്നതല്ല. അത് ജന്മം കൊണ്ട് സംഭവിക്കുന്നതാണ്. തലമുറകളിലേക്ക് പകരുന്നതുമാണ്. സാമ്പത്തിക സംവരണം പക്ഷേ അങ്ങനെയല്ല. സംവരണാർഹമായ വിഭാഗത്തിന് ചരിത്രപരമായ അവഗണന അനുഭവിക്കേണ്ടി വന്നിട്ടില്ല. അവർ ഉൾപ്പെടുന്ന വിഭാഗത്തിന് അധികാരത്തിലോ വിദ്യാഭ്യാസരംഗത്തോ പ്രാതിനിധ്യത്തിന്റെ കുറവില്ല. സാമ്പത്തിക ഭദ്രത കൈ വന്നാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളൂ

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട അനീതിക്കുള്ള പ്രായശ്ചിതമെന്ന നിലയ്ക്കാണ് ഭരണഘടനയിൽ അനുച്ഛേദം 15(4), 16(4) എന്നിവ ഇടം നേടിയത്. അത് സമത്വം വാഗ്ദാനം ചെയ്യുന്ന അനുച്ഛേദം 14-ന് അനുപൂരകമാണ് എന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഏഴു പതിറ്റാണ്ടായി നിലനിന്നുപോരുന്ന ഈ അനുച്ഛേദത്തിന്റെ അടിസ്ഥാന സ്വഭാവത്തെ അടിമുടി മാറ്റുന്നതായിരുന്നു ഭരണഘടനയുടെ 103-ആം ഭേദഗതി. ചരിത്രപരമായ അനീതികളെ അംഗീകരിക്കുകയും അതിനു പരിഹാരം തേടുകയും ചെയ്യുകയെന്ന ഭരണഘടനാപരമായ ലക്ഷ്യത്തിൽ നിന്ന് കേവല ദാരിദ്രനിർമ്മാർജ്ജന മാർഗമായി അനുച്ഛേദം 15 -നെയും 16 -നെയും മാറ്റിയെഴുതുകയാണ്  കേന്ദ്ര സർക്കാർ ചെയ്തത്. ഇരു അനുച്ഛേദങ്ങളും ഭേദഗതി ചെയ്ത 15(6), 16(6) എന്നിങ്ങനെ കൂട്ടിച്ചേർക്കലുകൾ നടത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി പ്രത്യേക നടപടികൾ സ്വീകരിക്കാം എന്ന നമ്മുടെ ഭരണഘടനാശില്പികളുടെ ലക്ഷ്യത്തോട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെക്കൂടി കൂട്ടിച്ചേർക്കുകയാണ് ഗവണ്മെന്റ് ചെയ്തത്. അങ്ങനെ സാമ്പത്തിക പിന്നോക്കാവസ്ഥ ഉള്ളവർക്ക് പത്ത് ശതമാനം സംവരണ അനുവദിക്കാം എന്നുവന്നു. ആ പത്തു ശതമാനത്തിൽ നിന്ന് ഇപ്പോൾ സംവരണം ലഭ്യമായ എസ്.സി./എസ്.ടി./ ഓ.ബി.സി. വിഭാഗത്തിൽ പെട്ടവരെ ഈ പത്തു ശതമാനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഫലത്തിൽ ദരിദ്രരിൽ സവർണർക്ക് മാത്രം സംവരണം നൽകുന്ന ഏർപ്പാടാണ്. മാസം 65000 രൂപ വരെ വരുമാനമുള്ളവർ ദരിദ്രരാണ് ഏന് കണക്കാക്കുകയും ചെയ്യുന്നു. കേരളത്തിലെ മാനദണ്ഡം അനുസരിച്ച് ഗ്രാമപ്രദേശങ്ങളിൽ 75 സെന്റ് വരെ  സ്ഥലം ഉള്ളവരും കോർപ്പറേഷൻ പരിധിയിൽ 50 സെന്റ് വരെ സ്ഥലമുള്ളവരും ‘ദരിദ്രരാണ്”. കോർപ്പറേഷനിൽ 50  സെന്റ് സ്ഥലം ഉള്ളവർക്ക് ദരിദ്രർ എന്ന നിലയിൽ സംവരണം ലഭിക്കുന്നത് ഒന്ന് ആലോച്ചു നോക്കൂ. അതുകൊണ്ടാണ് ഇത് സാമ്പത്തിക സംവരണമല്ല സവർണ സംവരണമാണ് എന്ന് പറയുന്നത്. സാമ്പത്തിക സംവരണമായിരുന്നുവെങ്കിൽ എല്ലാ ദരിദ്രർക്കും സംവരണം ലഭിക്കണമായിരുന്നു. പാർലമെന്റിൽ ഏതാണ്ട് എല്ലാ കക്ഷികളുടെയും പിന്തുണയോടെ പാസായ ഈ ഭേദഗതി നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നെങ്കിൽ അത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഒരു സുവർണ രേഖയായി മാറുമായിരുന്നു. അതുപക്ഷേ ഉണ്ടാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. അതൊട്ട് എളുപ്പവുമല്ല.

ഒരു നിയമം ഭരണഘടനാവിരുദ്ധമെന്നു കണ്ട് റദ്ദു ചെയ്യുന്നതുപോലെ എളുപ്പമല്ല ഭരണഘടനാ ഭേദഗതി റദ്ദു ചെയ്യുന്നത്. നിയമം റദ്ദ് ചെയ്യാൻ അത് മൗലികാവകാശ ലംഘനമാണ് എന്ന് തെളിയിച്ചാൽ മതി. നിയമം സ്വച്ഛപരമാണെന്ന്, അനുപാതികമല്ല, അമിതാധികാര പ്രയോഗമാണ്, അങ്ങനെയൊക്കെ ചുണ്ടി കാണിച്ചുകൊണ്ട് മൗലിക അവകാശങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ലംഘനമാണ് എന്ന് നിയമം ഭരണഘടന വിരുദ്ധമാകും. എങ്കിൽപോലും മൗലികാവകാശമുൾക്കൊള്ളുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിരുദ്ധമാണ് നിയമമെന്ന് ഹർജിക്കാർ കോടതിയിൽ വ്യക്തമായി തെളിയിക്കേണ്ടി വരും.  കാരണം പാർലമെൻറ് എടുക്കുന്ന ഓരോ നടപടിയും ഭരണഘടനപരമാണ് എന്ന് അനുമാനത്തിൽ നിന്നാണ് കോടതി നടപടികൾ ആരംഭിക്കുന്നത്. സാധാരണ നിയമങ്ങൾക്ക് ഇങ്ങനെയാണെങ്കിൽ ഭരണഘടന ഭേദഗതിക്ക് മാനദണ്ഡം കുറച്ചുകൂടി കഠിനമാവുകയാണ് ചെയ്യുക. അവിടെ ഭേദഗതി മൗലികാവകാശ ലംഘനം ആണോ എന്നല്ല പരിശോധിക്കുന്നത്. 1963-ൽ കേശവാനന്ദഭാരതി കേസിൽ നിർവചിക്കപ്പെട്ടിട്ടുള്ളത് പോലെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ നശിപ്പിക്കുന്ന ഭേദഗതികൾ മാത്രമേ റദ്ദാക്കാനാകൂ. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണഘടനയിൽ വിവരിച്ചിരിക്കും പ്രകാരം ഉള്ള മൗലീക അവകാശങ്ങൾ എല്ലാം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ് എന്ന് പറയാൻ കഴിയില്ല. ഈ അവകാശങ്ങൾക്ക് പിന്നിൽ അന്തർലീനമായ മൂല്യങ്ങളാണ് അടിസ്ഥാന ഘടകം. ആ മൂല്യങ്ങളെ പൂർണ്ണമായും നശിപ്പിക്കുന്ന ഭേദഗതികളാണ് റദ്ദ് ചെയ്യുക. കേശവാനന്ദ ഭാരതി വിധിക്ക് ശേഷം, ആ വിധി പാർലമെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് കോടതിയുടെ നിരന്തരമായി ഇടപെടലുകൾക്ക് അത് വഴിവയ്ക്കും എന്നും ഉള്ള ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 70 വർഷത്തെ സുപ്രീംകോടതിയുടെ ചരിത്രം പരിശോധിച്ചാൽ അതങ്ങനെയല്ല എന്ന് വ്യക്തമാകും.  ചരിത്രത്തിൽ അഞ്ചു തവണ മാത്രമേ അത് സംഭവിച്ചിട്ടുള്ളൂ. അതും ഭാഗീകമായി മാത്രം. എഴുപത്തന്ചോളം ഭേദഗതികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നോർക്കണം.

അങ്ങനെ നോക്കുമ്പോൾ, ഭരണഘടനാപരമെന്നും ഭരണഘടനാ വിരുദ്ധമെന്നും വിധിയെഴുതാൻ എളുപ്പമുള്ള കേസായിരുന്നു സവർണ്ണ സംവരണ കേസ്. കേസ് പരിഗണിച്ചവരുടെ ലോകവീക്ഷണമാണ് പ്രധാനം. അവർ എങ്ങനെയാണ് ഭരണഘടനയുടെ അടിസ്ഥാനഘടനയെ വ്യാഖ്യാനിക്കുന്നത് എന്നതനുസരിച്ച് ആയിരിക്കും വിധിയുടെ സ്വഭാവവും.  രണ്ടു കാര്യങ്ങൾ ആണ് പരിശോധിക്കാൻ ഉള്ളത്. ഒന്ന്, നിയമത്തിന്റെ വൈപുല്യം (width), രണ്ട്, അടിസ്ഥാന ഘടന. നിയമത്തിന്റെ വൈപുല്യ പരിശോധനയുടെ ഭാഗമായി 13-ആം ഭേദഗതിക്ക്, റിസർവേഷന് നേരത്തെ കോടതികൾ നിശ്ചയിച്ചിട്ടുള്ള 50% എന്ന പരിധിക്ക് അപ്പുറത്തേക്ക് കടന്നത് ശരിയാണോ, നിലവിൽ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് അനുവദിക്കപ്പെട്ടത് പോലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് മാത്രമാണോ സംവരണത്തിന് അർഹതയുള്ളത് തുടങ്ങിയ കാര്യങ്ങൾ പരിശോധനയ്ക്ക് വരും. അടിസ്ഥാനഘടനയുടെ ഭാഗമായി പരിശോധിക്കപ്പെടുന്നത് സമത്വമാണ്. ഭരണഘടന രൂപീകരണത്തിന്റെ ചരിത്രവും ഭരണഘടനയുടെ വിപ്ലവാത്മക മൂല്യവും പരിഗണിച്ച്, ആ രാഷ്ട്രീയ ബോധത്തിൽ നിന്നുകൊണ്ട് വീക്ഷിച്ചാൽ, അടിസ്ഥാന ഘടകങ്ങളുടെ ലംഘനം ഈ ഭേദഗതിയിൽ കണ്ടെത്താൻ കഴിയും. എന്നാൽ തികച്ചും സാങ്കേതികവും ഉപരിപ്ലവവുമായാണ് മനസ്സിലാക്കാൻ ശ്രമിക്കുന്നതെങ്കിൽ നിശ്ചയമായും രക്ഷിച്ചെടുക്കാൻ കഴിയുന്ന ഒരു ഭേദഗതി തന്നെയാണ് ഇതും. ദൗർഭാഗ്യവശാൽ നമ്മുടെ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി പിന്തുടർന്നത് ഈ പാതയാണ്. ചരിത്രത്തെ അവഗണിച്ചു എന്ന് മാത്രമല്ല, നിയമവൈജ്ഞാനികതയുടെ പിൻ നടത്തത്തിലൂടെ സംവരണ വിരുദ്ധത വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ഇടവയ്ക്കുന്ന വിധിയാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബല ത്രിവേദി, ജസ്റ്റിസ് ജെ ബി പാർഡിവാല എന്നിവരുടേത്. 

ജസ്റ്റിസ് ദിനേശ് മഹേശ്വരി

“ഭരണഘടനയുടെ അനുഛേദം 38, 39, 46 വിശദീകരിക്കുന്ന നിർദ്ദേശക തത്വങ്ങൾ പ്രകാരം സാമ്പത്തിക നീതി സമൂഹത്തിൽ കൊണ്ടുവരുന്നതിന് ഗവൺമെൻറ് സ്വീകരിക്കുന്ന നടപടികൾക്ക് എതിരെ ‘അടിസ്ഥാനഘടനാ തത്വം’ പ്രയോഗിക്കാൻ കഴിയില്ല. കാരണം അനുഛേദം പതിനഞ്ചിന്റെയും പതിനാറിന്റെയും ഭാഗമായി വരുന്ന സംവരണം, തുല്യതാ തത്വത്തിന് വിരുദ്ധമായ ഒരു ആനുകൂല്യം ആയതുകൊണ്ട് തന്നെ അതിന് അടിസ്ഥാന ഘടനയുടെ ഭാഗമായി കണക്കാക്കാൻ കഴിയില്ല.” ഇതാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിധി ന്യായത്തിന്റെ കാതൽ. അദ്ദേഹം 1000 കണക്കിന് വർഷങ്ങളായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഒഴിവാക്കി നിർത്തിയിരുന്ന മനുഷ്യർക്ക് വേണ്ടിയുള്ള ഭരണഘടന പദ്ധതിയെ തുല്യതാ സങ്കൽപത്തിന് വിരുദ്ധമായ ഒരു ആനുകൂല്യമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അത് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗവുമല്ല. അങ്ങനെ വരുമ്പോൾ മനുഷ്യരുടെ ‘സാമ്പത്തിക സ്ഥിതി’ മറ്റൊരു ഘടകം കൂടി കണക്കിലെടുത്ത്, ഒരു അനുകൂല്യം കൂടി ഭരണഘടനയിൽ എഴുതി ചേർക്കുവാൻ പാർലമെൻറ് തീരുമാനിച്ചാൽ അത് അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമായ നടപടിയല്ല. വിവേചന രാഹിത്യത്തെയും, നഷ്ടപരിഹാര ക്രിയ എന്ന തരത്തിലുള്ള വിവേചനത്തെയും സമീകരിക്കുന്ന ഒരു നടപടി മാത്രമാണ് അത്. സംവരണം ഭരണഘടനയുടെ ഒരു പ്രധാന ഭാഗമാണ് എന്ന് സമ്മതിച്ചാൽ തന്നെയും, മറ്റൊരു തരത്തിലുള്ള സംവരണം കൂടി ഏർപ്പെടുന്നതുകൊണ്ട് ഇല്ലാതാകുന്ന തരത്തിൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമല്ല എന്നു വരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തുന്നതിലൂടെ നേരത്തെ നിർവചിക്കപ്പെട്ടിട്ടുള്ള 50 ശതമാനം സംവരണം എന്ന പരിധി ലംഘിക്കുകയും, അതുകൊണ്ട് അത് അടിസ്ഥാനഘടനയ്ക്ക് എതിരാവുകയും ചെയ്യുമെന്ന വാദവും നിലനിൽക്കുന്നതല്ല. കാരണം ഈ 50% പരിധി നിശ്ചയിച്ചിരിക്കുന്നത് ഭരണഘടനയുടെ അനുഛേദം 15 (4),  15( 5) 16 ( 4) എന്നിവ പ്രകാരമുള്ള സംവരണത്തിനാണ്. അതായത് നിലവിലുള്ള സംവരണങ്ങൾക്ക് മാത്രമേ ഈ 50 ശതമാനം പരിധി ബാധകമാകൂ എന്നാണ് അദ്ദേഹത്തിൻറെ വാദം. 

മൂന്നാമത്തെ കാര്യം സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് നിലവിൽ മറ്റു സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് സമത്വസങ്കല്പത്തിന് വിരുദ്ധമാണ് എന്ന വാദമായിരുന്നു. 103ാം ഭേദഗതി നാളിതുവരെ സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത ദരിദ്രരായ മനുഷ്യർക്ക് വേണ്ടിയുള്ളതാണ്. പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിൽ സംവരണം ഉള്ളതാണ്. അതുകൊണ്ടുതന്നെ പുതിയ സംവരണ സംവിധാനത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയത് ആദ്യ നോട്ടത്തിൽ വിവേചനപരമാണ് എന്ന് തോന്നുമെങ്കിലും. കൂടുതൽ വിശദമായ പരിശോധനയിൽ ആ വാദം നിലനിൽക്കുന്നത് അല്ല എന്നും ഈ ഒഴിവാക്കൽ ഇ.ഡബ്ല്യു.എസ്. സംവരണം പ്രവർത്തിക്കുന്നതിന് അനിവാര്യമാണ് എന്നും കാണാം. ഇതായിരുന്നു ജസ്റ്റിസ്. മഹേശ്വരിയുടെ നിഗമനം.

ഈ നിഗമനത്തിൽ അടിസ്ഥാനപരമായ രണ്ടു പ്രശ്നങ്ങൾ കാണാം. ഒന്ന് സംവരണം എന്നത് സമത്വസങ്കൽപത്തിന് വിരുദ്ധമായി നൽകുന്ന ഒരു ആനുകൂല്യമാണ് എന്ന വാദമാണ്. സംവരണത്തെ സുപ്രീംകോടതി ആദ്യമായി റദ്ദാക്കിയ ചെമ്പക ദുരൈ രാജ ൻ കേസിന്റെ കാലഘട്ടത്തിലേക്ക് നിയമവൈജ്ഞാനികതയെ തിരിച്ചു നടത്തുന്ന ഒരു നടപടിയായി അത്. അന്ന് മദ്രാസിലെ മെഡിക്കൽ കോളേജുകളിൽ എല്ലാ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയ നിയമമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ബ്രാഹ്മണർക്ക് വരെ സംവരണം ഉള്ള നിയമം ആയിരുന്നു. ചെമ്പകം ഈ നിയമം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ചോദ്യം ചെയ്യുകയും ഗവൺമെന്റിന് വിരുദ്ധമായി വിധി വരികയും ചെയ്തു. ഔപചാരികമായ സമത്വ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിധി. അതിനായി മറികടക്കാൻ ഭരണഘടന ഭേദഗതി കൊണ്ടുവരികയാണ് ഗവൺമെൻറ് ചെയ്തത്. യഥാർത്ഥത്തിൽ മെഡിക്കൽ കോളേജ് അഡ്മിഷൻ വേണ്ടി അപേക്ഷ പോലും നൽകാത്ത ഒരു വ്യക്തിയുടെ പരാതിയിൽ മേലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പൊതുതാത്പര്യ ഹർജികൾ ഒന്നും നിലവിൽ വന്നിട്ടില്ലാത്ത കാലമാണ്, എന്നിട്ട് പോലും ആ കേസ് സുപ്രീംകോടതി പരിഗണിച്ച് വിധി പറഞ്ഞു എന്നത് കോടതിയുടെ വർഗ്ഗസ്വഭാവത്തിന്റെ മികച്ച ഉദാഹരണമാണ്. അകാലഘട്ടത്തിലാണ് കോടതി സംവരണത്തെ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമായ എന്തോ ആയി പരിഗണിച്ചിരുന്നത്. കാലം മുന്നോട്ടു പോയപ്പോൾ കോടതിയും മാറി. ഭരണഘടന ശില്പികൾ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിരുന്ന പ്രകാരം തന്നെ, സംവരണത്തെ അനുഛേദം 14ന് അനുപൂരകമായ സമത്വ സങ്കല്പത്തിന്റെ പൂർണ്ണത കൈവരിക്കുന്നതിന് സഹായകമായ അവശ്യ നടപടിയായി അംഗീകരിച്ചു. ഇന്ദിരാ സാനി കേസിലും നാഗരാജ് കേസിലും എല്ലാം സുപ്രീംകോടതിയുടെ 9 ബെഞ്ച് വരെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. സാഹചര്യം ഇങ്ങനെയായിരിക്കുകയാണ് 2022 കൂടുതൽ വലിയ ബഞ്ചുകളുടെ നിലപാടിന് വിരുദ്ധമായി സംവരണം സമത്വത്തിന് വിരുദ്ധമാണ് എന്ന് പഴയ കാഴ്ചപ്പാടിലേക്ക് സുപ്രീംകോടതി പിന്തിരിഞ്ഞു നടക്കുന്നത്. അത് സമകാലീന നിയമവൈജ്ഞാനിക തത്വങ്ങൾക്ക് വിരുദ്ധമാണ്.

രണ്ടാമത്തെ കാര്യം പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തിക സംവരണ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചാണ്. അവർക്ക് വേറെ സംവരണം ലഭിക്കുന്നുണ്ടല്ലോ എന്ന വാദം ബാലിശമാണ്. വേറെ സംവരണം ലഭിക്കുന്നത് വേറെ കാരണം കൊണ്ടാണ്. ജന്മം കൊണ്ടു തന്നെ അകറ്റിനിർത്തപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത ഒരു വിഭാഗം ആയതുകൊണ്ടാണ്. മുന്നോക്ക ക്കാർക്ക് അതിൻറെ ആനുകൂല്യം ലഭിക്കാത്തത് അവർ ആ പ്രശ്നം അനുഭവിക്കുന്നില്ല എന്നതുകൊണ്ടാണ്. പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗക്കാർ മാത്രമല്ല സ്ത്രീകളും ന്യൂനപക്ഷ ലിംഗത്തിൽപ്പെട്ട ആളുകളും എല്ലാം സമാനമായ പ്രശ്നം  അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് പ്രത്യേക അനുകൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ സ്ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ഉണ്ട്. അതിനർത്ഥം സ്ത്രീകൾക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മത്സരിക്കാൻ കഴിയില്ല എന്നല്ല. അല്ലെങ്കിൽ പട്ടിക ജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിൽ സ്ത്രീകൾക്ക് മത്സരിക്കാൻ കഴിയില്ല എന്നുമല്ല. അവിടെ ഇരട്ട സംവരണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. കാരണം സ്ത്രീകൾക്കുള്ള ആനുകൂല്യവും പട്ടിക വിഭാഗങ്ങൾക്കുള്ള ആനുകൂല്യവും രണ്ടാണ്, രണ്ട് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ്. അതുപോലെതന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന തീരുമാനം ഗവൺമെൻറ് സ്വീകരിക്കുകയാണെങ്കിൽ, അത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ മനുഷ്യർക്കും ലഭ്യമാക്കണം. പകരം പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി ദരിദ്ര്യ സവർണർക്ക് മാത്രമേ സംവരണം നൽകുകയുള്ളൂ എന്ന് പറയുന്നത് നീതി നിഷേധമാണ്. പ്രത്യേകിച്ചും ദരിദ്രരിൽ ഭൂരിപക്ഷവും ഈ വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കേ. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ തുല്യതാ സങ്കൽപ്പത്തിന്റെ വിവേചനത്തിനെതിരായ ആശയത്തിന്റെ പ്രത്യക്ഷ ലംഘനമാണ്. 

ജസ്റ്റിസ് ജെ ബി പാർഡിവാല

കൃത്യമായ സംവരണ വിരുദ്ധ നിലപാടുള്ള വ്യക്തിയാണ് ജസ്റ്റിസ് ജെ ബി പാർഡിവാല. ഒരു പ്രസക്തിയും ഇല്ലാത്ത കാര്യങ്ങൾ പരിഗണിക്കുമ്പോൾ പോലും സംവരണ വിരുദ്ധത വിധിയിൽ എഴുതിച്ചേർത്ത പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ഹർദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തിയ വിഷയം പരിഗണിക്കുമ്പോൾ, ആ കേസിന്റെ വിധിയിൽ തികഞ്ഞ സംവരണ വിരുദ്ധത എഴുതി ചേർത്തത് വിവാദമായിരുന്നു. “രാജ്യത്തിൻറെ മുന്നോട്ടുള്ള ഗതിയെ തടയുന്ന രണ്ടു കാര്യങ്ങളാണ് ഉള്ളത് ഒന്ന് സംവരണം രണ്ട് അഴിമതി…” എന്ന് ആരംഭിച്ച് ‘മെറിറ്റിന്റെ മഹത്വത്തെക്കുറിച്ചും അതിലേക്ക് നമ്മൾ മുന്നേറേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംവരണം ഇല്ലാതാക്കേണ്ടതിനെക്കുറി’ച്ചും എല്ലാം സുദീർഘമായി വിധിയിലെഴുതി അദ്ദേഹം. അത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി വച്ചു. അന്ന് 58 രാജ്യസഭ എംപിമാർ അധ്യക്ഷനായിരുന്ന ശ്രീ ഹമീദ് അൻസാരിക്ക് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകുന്ന സാഹചര്യമുണ്ടായി. അങ്ങനെ പ്രതിഷേധം കനത്തപ്പോൾ എ.ജി. ഉൾപ്പെടെ ആവശ്യപ്പെട്ടത് പ്രകാരം പ്രസ്തുത പരാമർശങ്ങൾ വിധിയിൽനിന്ന് നീക്കം ചെയ്യുകയുമുണ്ടായി. അദ്ദേഹം തന്റെ മുൻ നിലപാട് അതേപടി തുടരുന്ന കാഴ്ചയാണ് ഈ വിധിയിലും കാണുന്നത്. 

വിധിയുടെ 190-ആം ഖണ്ഡികയിൽ കൗതുകം ഉണർത്തുന്ന ഒരു ഭാഗം കാണാം. “പത്ത് വർഷം കഴിയുമ്പോൾ സംവരണം നിർത്തലാക്കി സാമൂഹിക മൈത്രി കൊണ്ടുവരണം എന്നായിരുന്നു അംബേദ്കറുടെ ആശയം. എന്നാൽ ഇത് ഏഴ് പതിറ്റാണ്ട് കഴിഞ്ഞും തുടർന്ന് പോകുന്നു. സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി, അനന്തകാലത്തേക്ക് ഇത് തുടരാൻ കഴിയില്ല”. സംവരണ വിരുദ്ധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഈ വാദം എങ്ങനെയാണ് ഒരു സുപ്രീംകോടതി വിധിയുടെ ഭാഗമാകുന്നത് എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം ഒരു കാലത്തും അംബേദ്കർ മുന്നോട്ടുവെച്ചിരുന്നില്ല. ഭരണഘടന നിർമ്മാണ സഭയും സംവരണത്തിന് അങ്ങനെ ഒരു പരിധി നിശ്ചയിച്ചിരുന്നില്ല. പിന്നെങ്ങനെയാണ് ഈ കേസിൽ പരിഗണിക്കപ്പെടുന്ന സർക്കാർ ജോലിയിലും വിദ്യാഭ്യാസ രംഗത്തുള്ള സംവരണത്തിന് അംബേദ്കർ 10 വർഷം പരിധി വയ്ക്കുന്നത് ആലോചിച്ചിരുന്നു എന്ന് കോടതി പറയുന്നത്? 

ജസ്റ്റിസ് പാർഡിവാല ഈ ഭരണഘടന ഭേദഗതിയെ കാണുന്നത് തൻറെ സംവരണവരുദ്ധ നിലപാടിലേക്കുള്ള ആദ്യപടി എന്ന നിലയിലാണ്. “ജാത്യാടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കുന്നതിന്റെ ആദ്യ ചുവടായി ഇതിനെ കാണാം” എന്ന് വിധിയിൽ എഴുതിയിരിക്കുന്നു. ‘ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജാതിരഹിത സമൂഹം എന്ന ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗ’മായും അദ്ദേഹം ഇതിനെ വ്യാഖ്യാനിക്കുന്നു. 

അനുഛേദം 46 സൂചിപ്പിക്കുന്ന അവശവിഭാഗങ്ങളിൽ പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങൾ മാത്രമല്ല ഉൾക്കൊള്ളുന്നത്. അങ്ങനെ വന്നാൽ അത് ഈ വിഭാഗങ്ങൾക്ക് പുറത്തുള്ള ദുർബല മനുഷ്യരെ യാതൊരു സംരക്ഷണവുമില്ലാതെ ചൂഷണങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന് വഴിവയ്ക്കും. ഇതിനുള്ള പരിഹാരം സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥയിലേക്ക് ഇവരെ എത്തിച്ച കാരണങ്ങൾ ഇല്ലാതാക്കുക എന്നതാണ്. സ്വാതന്ത്ര്യ ലഭിച്ച് ഉടനെ തന്നെ ആരംഭിച്ച പദ്ധതി 70 വർഷങ്ങൾക്കുശേഷവും തുടർന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക സംവരണവും അതിൻറെ തുടർച്ചയായിട്ടാണ് അദ്ദേഹം മനസ്സിലാക്കുന്നത്. പ്രത്യേകിച്ചും ജാത്യാധിഷ്ഠിത സംവരണം നിർത്തലാക്കുന്നതിനുള്ള മുന്നോടിയായിട്ടും.

ഇക്കാര്യത്തിൽ അദ്ദേഹത്തിൻറെ വീക്ഷണം കൃത്യമാണ്. അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ പദ്ധതി എന്താണ് എന്ന് മനപ്പൂർവ്വം അല്ലെങ്കിലും വെളിച്ചത്തു കൊണ്ടുവരികയാണ് അദ്ദേഹത്തിൻറെ വിധിന്യായം. രാജ്യത്തെ പിന്നാക്ക സംഘടനകൾ ആരോപിക്കുന്ന, എന്നാൽ സാമ്പത്തിക സംവരണത്തിന്റെ വക്താക്കൾ പ്രത്യക്ഷത്തിൽ നിഷേധിക്കുന്ന, ഒരു വസ്തുതയ്ക്ക് ജുഡീഷ്യൽ സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുകയാണ് ഈ വിധിയിലൂടെ. സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗക്കാരെ ഒഴിവാക്കുന്നതിലൂടെ അവരെ ചൂഷണത്തിന് വിട്ടുകൊടുക്കുക മാത്രമല്ല ചരിത്രപരമായ അവരുടെ ദുരനുഭവങ്ങൾക്ക് പരിഹാരമായി ഭരണഘടന വിഭാവനം ചെയ്ത നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള മാർഗം കൂടിയായി സാമ്പത്തിക സംവരണത്തെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് ജസ്റ്റിസ് ജെ ബി പാർഡി വാല. 

ജസ്റ്റിസ് ബേല ത്രിവേദി

“സ്വാതന്ത്ര്യം ലബ്ദിക്ക് ശേഷം 75 വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിൻറെ വിശാല നന്മയെ പ്രതി, പരിവർത്തനോന്മുഖ ഭരണഘടനാപരതയുടെ ഭാഗമായി, സംവരണ സംവിധാനത്തെ പുന പരിശോധിക്കേണ്ടതുണ്ട്” എന്നാണ് ജസ്റ്റിസ് ത്രിവേദി പ്രസ്താവിച്ചത്. നിയമനിർമ്മാണ സഭകളിലേക്കുള്ള സംവരണം 10 വർഷത്തേക്ക് നിജപ്പെടുത്തിയിരുന്നുവെന്നും അത് ഭരണഘടന നിലവിൽ വന്നതിനു ശേഷം പുതുക്കി കൊണ്ടുപോയിരുന്നു എന്നും ഉള്ള വസ്തുത അവർ വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർക്കുള്ള പാർലമെന്റിലെ സംവരണം 2020-ൽ നിർത്തലാക്കി. “അതുപോലെ അനുഛേദം 15, 16 എന്നിവ അനുസരിച്ചുള്ള സംവരണത്തിനും പരിധി നിശ്ചയിച്ചാൽ അത് ജാതിരഹിത വർഗ്ഗ രഹിത സമത്വാധിഷ്ഠിത സമൂഹത്തിലേക്കുള്ള പുരോഗതിക്ക് ഗുണകരമായിരിക്കും.” 

ജസ്റ്റിസ് പാർദിവാലയും, ജസ്റ്റിസ് ദിനേശ് മഹേശ്വരിയും വിലയിരുത്തിയത് പോലെ തന്നെ 14ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ലംഘനം ആകുന്നില്ല എന്ന് നിഗമനത്തിലേക്കാണ് ജസ്റ്റിസ് ത്രിവേദിയും എത്തിച്ചേരുന്നത്. 

ഈ മൂന്നു വിധികളിലും പൊതുവായുള്ള ഒരു പ്രശ്നം ഇതിലൊന്നിലും സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതൊരു അനീതിയാണ് എന്ന് അംഗീകരിക്കുന്നില്ല എന്നതാണ്. എന്നാൽ എന്തുകൊണ്ട് അനീതിയല്ല എന്ന് സമർത്ഥിക്കാൻ കഴിയുന്നുമില്ല. നേരത്തെയുള്ള സംവരണമായ അൻപത് ശതമാനത്തിൽ നിന്നും ഒന്നും നഷ്ടമാകുന്നില്ലാത്തതിനാൽ  അതൊരു അനീതിയല്ല എന്ന് പറഞ്ഞ് വയ്ക്കുന്നുണ്ട്. എന്നാൽ സത്യമതാണോ? 50 ശതമാനം വരുന്ന പൊതു വിഭാഗം എന്ന് പറഞ്ഞാൽ പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പടെയുള്ള എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. അതിൽ നിന്ന് പത്ത് ശതമാനമാണ് ഇപ്പോൾ സാമ്പത്തിക സംവരണത്തിനായി മാറ്റി വയ്ക്കുന്നത്. അതിനർത്ഥം പൊതു വിഭാഗത്തിന് നാൽപ്പതു ശതമാനം മാത്രമേ ലഭ്യമാകുകയുള്ളു എന്നാണ്. അതായത് പത്ത് ശതമാനം നഷ്ടം. ഇനി പുതിയതായി വരുന്ന പത്ത് ശതമാനം സംവരണത്തിനാണെങ്കിലോ പിന്നാക്കക്കാർക്ക് അവകാശമില്ല. അവിടെ സവർണർ മാത്രമാണ് വരിക. അപ്പോൾ ആ പത്തു ശതമാനവും പിന്നാക്കക്കാർക്ക് നഷ്ടം. അതായത് ഫലത്തിൽ പിന്നാക്കക്കാർക്ക് തങ്ങൾക്ക് അവകാശപ്പെട്ട ഇരുപത് ശതമാനം നഷ്ടമാകുകയാണ്. ഈ വസ്തുത കോടതി പരിഗണിച്ചിട്ടേയില്ല.

ജസ്റ്റിസ് എസ് ആർ ഭട്ട്

“സുപ്രീംകോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രത്യക്ഷത്തിൽ തന്നെ വിവേചനപരവും നീതി രഹിതവുമായ ഒരു കാര്യത്തിന് അനുമതി കൊടുക്കുന്നത് എന്ന വേദനയോടെയാണ് ഞാൻ എഴുതാൻ ആരംഭിക്കുന്നത്” എന്ന വാക്കുകളോടെയാണ് ജസ്റ്റിസ് എസ് ആർ ഭട്ട് വിധിന്യായം ആരംഭിക്കുന്നത്. 

103-ആം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നു പറയുന്നുണ്ടെങ്കിലും സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം കൊണ്ടുവരുന്നതിൽ തെറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെയും അഭിപ്രായം. “സംവരണത്തിന് സാമ്പത്തിക മാനദണ്ഡം പുതുതായി കൊണ്ടുവരുന്നത് അനുവദനീയമാണ്. എന്നാൽ അതിൽ നിന്ന് സാമൂഹ്യമായും വിദ്യാഭ്യസനസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ അവർക്ക് വേറെ സംവരണം ഉണ്ട് എന്ന പേരിൽ മാറ്റി നിർത്തുന്നത് പോയകാല അവഗണനകൾക്കൊപ്പം പുതിയ അനീതികൾ കൂടി ചൊരിയുന്നതാണ്” അദ്ദേഹം എഴുതുന്നു. ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ട മനുഷ്യർ പിന്നാക്ക വിഭാഗക്കാരാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ചരിത്രപരമായ അനീതികൾക്ക് പകരമായി ലഭിക്കുന്ന സംവരണത്തിൽ നിന്നും സാമ്പത്തിക അരക്ഷിതാവസ്ഥകൊണ്ടുള്ള സംവരണത്തിലേക്കുള്ള ഗതിമാറ്റത്തിനുള്ള വാതിൽ അവർക്ക് മുന്നിൽ കൊട്ടിയടയ്ക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി. 

“ ഈ ഒഴിവാക്കൽ ‘ഓർവീലിയൻ’ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. എല്ലാ ദരിദ്രർക്കും സംവരണത്തിനുള്ള അവകാശമുണ്ടെന്ന് വിചാരിക്കുകയും അതിൽ, ദരിദ്രരിൽ മുന്നോക്ക വിഭാഗത്തിൽ ഉള്ളവരെ മാത്രം പരിഗണിക്കുകയും ഏറ്റവും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് അതിന് അര്ഹതയില്ലാതെവരികയും ചെയ്യുന്നു……… സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ഉള്ളവരെ ഒഴിവാക്കുന്ന ഈ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഭാവമായ സമത്വ സങ്കൽപ്പത്തിന്റെ വേരറുക്കുന്നതാണ്. പ്രത്യേകിച്ചും വിവേചനത്തിനെതിരായ ആശയത്തിന്റെ.” ജസ്റ്റിസ് ഭട്ട് രേഖപ്പെടുത്തുന്നു. സിനോ കമ്മീഷന്റെ കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എസ്.സി,/എസ്.ടി., ഓ.ബി.സി.  വിഭാഗങ്ങൾക്കിടയിൽ അതിദരിദ്രരുടെ അനുപാതം യഥാക്രമം 38%, 48%, 33% എന്നിങ്ങനെയാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. 

ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഈ ഭേദഗതി സമത്വ സങ്കൽപ്പത്തെ അട്ടിമറിക്കുന്നതല്ല എന്ന യൂണിയൻ ഗവണ്മെന്റിന്റെ വാദത്തെ കോടതി നിരാകരിച്ചത്. സമത്വം എന്നത് സമത്വത്തെ  നിഷേധിക്കരുത് എന്ന ഋണാത്മക ധർമം മാത്രമല്ല, മറിച്ച് എല്ലാവര്ക്കും തുല്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി വിവേചനങ്ങൾക്ക് എതിരായി  ധനാത്മകമായ ഉത്തരവാദിത്തവും കൂടിയാണ് എന്ന കാര്യം വിധി അംഗീകരിക്കുന്നുണ്ട്. സംവരണം ഒരു വിഭാഗത്തിന് നൽകുന്ന അവകാശമാണ്, എന്നാൽ അതിന്റെ ഗുണഫലം വ്യകതിപരമാണ് എന്ന കാഴ്ചപ്പാടാണ് ജസ്റ്റിസ് ഭട്ട് മുന്നോട്ടു വയ്ക്കുന്നത്. ആ ഗുണഫലത്തിൽ നിന്ന് ദരിദ്രരായ ഒരു പട്ടിക വിഭാഗക്കാരെ ഒഴിവാക്കണമെന്നു പറയുന്നത് സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. അതുകൊണ്ടു തന്നെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്നതാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. 

ഭേദഗതിയിൽ നിന്ന്, പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്ന ഭാഗം മാത്രം റദ്ദ് ചെയ്‌താൽ അത് സമത്വആശയത്തിന് വിധേയമാകുമല്ലോ എന്നൊരു വാദം കൂടി ഉയർന്നു വന്നിരുന്നു. എന്നാൽ അത് സാധ്യമാവില്ല എന്നായിരുന്നു കോടതിയുടെ കാഴ്ചപ്പാട്. നിയമത്തിന്റെ പല ഭാഗങ്ങളും അങ്ങനെ റദ്ദ് ചെയ്യാറുണ്ടെങ്കിലും, ഒരു ഭരണഘടനാഭേദഗതിയെ ഭാഗീകമായി റദ്ദാക്കുന്നത് അനുവദനീയമല്ല. പാർലമെന്റ് ഉദ്ദേശിക്കുന്നത് വിവേചനപരമായ ഭേദഗതി ആണെന്നിരിക്കെ അതിനെ അങ്ങനെയല്ലാതാക്കി തീർക്കുക എന്നത് ജുഡീഷ്യറിയുടെ കടമയല്ല. ഭരണഘടനാ ഭേദഗതി ജുഡീഷ്യറിയുടെ പണിയല്ല. അതുകൊണ്ടുതന്നെ ഭേദഗതി റദ്ദാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ജസ്റ്റിസ് ഭട്ടിന്റെ വിധിയോട് ചീഫ് ജസ്റ്റിസ് യു.യു. ലളിത് യോജിച്ചുവെങ്കിലും മറ്റു മൂന്നു പേരും സവർണ സംവരണത്തെ പിന്താങ്ങിയതോടെ റേഷ്യോ ഗവൺമെന്റിന് അനുകൂലമാവുകയായിരുന്നു. ഇതിനർത്ഥം വിയോജന വിധിന്യായം പൂർണമായും ഭരണഘടനാ ധാര്മികതയ്‌ക്കൊപ്പം ആണെന്നല്ല, സംവരണത്തെയും സമത്വത്തെയും സംബന്ധിച്ച ആഴത്തിലുള്ള അപഗ്രഥനം സാമ്പത്തിക സംവരണത്തെ പൂർണമായും ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാക്കുന്നതായി കാണാം. 

സംവരണത്തിന്റെ വേരുകൾ 

ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിന് സാമൂഹിക മാറ്റത്തിന് വിപ്ലവാത്മകമായ ഒരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട് . ആയിരക്കണക്കിന് വർഷങ്ങളായി സാമൂഹികമായി, വിദ്യാഭ്യാസപരമായി, സമൂഹത്തിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ, എല്ലാം പിന്നാക്കം നിൽക്കുകയും ചൂഷണം ചെയ്യപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്ത ഒരു വലിയ വിഭാഗത്തെ മുഖ്യധാരയുടെ ഭാഗമാക്കുക എന്നതും ഭരണഘടനയുടെ ഉദ്ദേശമായിരുന്നു. അതിൽ രണ്ട് ഘടകങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ചരിത്രപരമായി ഒരു സാമൂഹിക അനീതി നിലനിന്നിരുന്നു എന്ന വസ്തുത അംഗീകരിക്കുക. രണ്ടാമത്തെ കാര്യം, അതിന് ഒരു പരിഹാരം കാണുക. ഇത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായി അംഗീകരിക്കാം. നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വ സങ്കൽപം കേവലസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന സങ്കല്പമല്ല. മനുഷ്യരെല്ലാവരും തുല്യരായിട്ടല്ല ജനിക്കുന്നത് എന്ന് പ്രാഥമിക പാഠം നമ്മുടെ ഭരണഘടനാശിനികൾ ഉൾക്കൊണ്ടിരുന്നു. സമൂഹത്തിൽ പല കാരണങ്ങളാൽ അസമത്വം നിലനിന്നിരിക്കുന്നു എന്നും ആസമത്വത്തെ നമ്മൾ പരിഗണിക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടതുണ്ട് എന്നും അംഗീകരിക്കുന്നുണ്ട്.   അത്തരം പ്രവർത്തനങ്ങളിലൂടെ അല്ലാതെ ഇന്ത്യൻ സമൂഹത്തിൽ അംബേദ്കർ വിശേഷിപ്പിച്ച വൈരുദ്ധ്യങ്ങൾ പരിഹരിക്കുക അസാധ്യമാണ് എന്നും നമ്മുടെ ഭരണഘടന നിർമ്മാണ സഭ തിരിച്ചറിഞ്ഞിരുന്നു. 

അതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഭരണഘടന അവകാശമായ തുല്യതയെ നിർവഹിക്കുന്ന അനുഛേദം 14ന് അനുബന്ധമായി അനുഛേദം 15-ഉം അനുഛേദം 16-ഉം വന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക നിയമങ്ങൾ ഉണ്ടാക്കുവാൻ ഗവൺമെൻറിനെ അനുവദിക്കുന്നതായിരുന്നു അത്. 

അതായത്  വ്യവസ്ഥാപിതമായ അനീതിയെ അഭിമുഖീകരിക്കുന്നതിന് വേണ്ടിയിട്ടാണ് ഇത്തരമൊരു ഭാഗം ഭരണഘടനയുടെ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് എഴുതിച്ചേർത്ത്. ഇത് ഭരണഘടനയുടെ അടിസ്ഥാനഘടകമായ സമത്വ സങ്കൽപത്തിന്റെ ഭാഗമായി തന്നെ നിലനിൽക്കുന്നു. കാരണം, റിസർവേഷൻ എന്ന ഒരു നഷ്ടപരിഹാര ക്രിയ, ഒരു ആനുകൂല്യമല്ല. ഭരണഘടന ആഗ്രഹിച്ച സമത്വാധിഷ്ഠിത സമൂഹത്തിന്റെ നിർമ്മിതിക്കുള്ള ഒരു മുന്നുപാധിയാണ്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന്റെ ഭാഗവും.  കാരണം അത്തരമൊരു അംഗീകാരവും പരിഹാരക്രിയയും ഇല്ലാതെ സമത്വം നമ്മുടെ സമൂഹത്തിൽ യാഥാർത്ഥ്യമാവുകയില്ല.  പിന്തള്ളപ്പെട്ട മനുഷ്യർ മുഖ്യധാരയിലേക്ക് എത്തി എന്ന് ഉറപ്പുവരുന്ന ദിവസം ഉപേക്ഷിക്കപ്പെടേണ്ടതല്ലേ സംവരണം എന്ന ചോദ്യം ഉയരാം. തീർച്ചയായും അതെ, പക്ഷേ ചരിത്രപരമായ ഒരു അനീതി നിലനിന്നിരുന്നുവെന്നും, അതു നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്നും ഉള്ള വസ്തുതയുടെ അംഗീകാരം ഭരണഘടനയുടെ അടിസ്ഥാനപ്രമാണത്തിന്റെ ഭാഗമാണ്. അത് എത്ര കാലം കഴിഞ്ഞാലും അംഗീകാരം അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്തു. ആ അംഗീകാരത്തിൽ നിന്നുമാണ് റിസർവേഷൻ. 

 ഇത് കുറച്ചുകൂടി വ്യക്തമാക്കണമെങ്കിൽ എന്തുകൊണ്ട് സാമ്പത്തിക സംവരണം അടിസ്ഥാന പ്രമാണത്തിന്റെ ഭാഗം ആകുന്നില്ല എന്നുകൂടി വിശദീകരിക്കാം.   സാമ്പത്തിക സംവരണവും സാമൂഹ്യ വിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സംവരണവും അഭിസംബോധന ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ രണ്ട് വിഭാഗങ്ങളെയാണ്. ജാതീയമായ വേർതിരിവ് കൊണ്ടും ലിംഗപരമായ വേർതിരിവ് കൊണ്ടും ചരിത്രപരമായി അനീതികളെ നേരിട്ട മനുഷ്യരുടെ പ്രശ്നങ്ങൾ, അവർക്ക് സാമ്പത്തികമായി സാമ്പത്തിക ഭദ്രത കൈവന്നതുകൊണ്ട് അവസാനിക്കുന്നതല്ല. അത് ജന്മം കൊണ്ട് സംഭവിക്കുന്നതാണ്. തലമുറകളായി നിലനിൽക്കുന്നതും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരുന്നതുമാണ്. ഡോക്ടർ അംബേദ്കർ വിശദീകരിച്ചതുപോലെ ഇന്ത്യൻ സാഹചര്യത്തിൽ വർഗ്ഗം എന്നു പറയുന്നത് ജാതിയാണ്. അത് സാമ്പത്തിക ഭദ്രത കൈ വന്നതുകൊണ്ടോ, വിവിധങ്ങളായ തൊഴിൽ മേഖലകളിലേക്ക് വ്യാപരിച്ചതുകൊണ്ടോ, ഇല്ലാതാവുന്നതല്ല. അങ്ങനെയുള്ള ഒരു വിഭാഗത്തിന്റെ അവകാശമായിട്ടാണ് സംവരണം വിഭാവനം ചെയ്യപ്പെട്ടത്. ആ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടാണ് സംവരണം. അത്തരം ഒരു അനീതിയുടെ അംഗീകാരവും പരിഹാരക്രിയയും ആണ് ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന്റെ ഭാഗമാകുന്നത്. സാമ്പത്തിക സംവരണം പക്ഷേ അങ്ങനെയല്ല. സംവരണാർഹമായ വിഭാഗത്തിന് ചരിത്രപരമായ അവഗണന അനുഭവിക്കേണ്ടി വന്നിട്ടില്ല. അവർ ഉൾപ്പെടുന്ന വിഭാഗത്തിന് അധികാരത്തിലോ വിദ്യാഭ്യാസരംഗത്തോ പ്രാധിനിത്യത്തിന്റെ കുറവില്ല. സാമ്പത്തിക ഭദ്രത കൈ വന്നാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളൂ. പഠിക്കാൻ പണമില്ലാത്തവന് സ്കോളർഷിപ്പ് നൽകിയാൽ ആ പ്രശ്നം പരിഹരിക്കപ്പെടും. ദാരിദ്രനിർമ്മാണത്തിന് മറ്റ് അനേകം പദ്ധതികൾ ഉണ്ട്. എല്ലാവർക്കും വീട് വച്ച് നൽകുന്നതിനുള്ള സംവിധാനം ഗവൺമെൻറ് ചെയ്യാവുന്നതാണ്. സാമ്പത്തിക ഭദ്രതയ്ക്ക് എല്ലാവർക്കും ഒരുപോലെ അർഹതയുള്ള തൊഴിലുറപ്പ് പദ്ധതി പോലെയുള്ള സംവിധാനങ്ങൾ ഉണ്ട്. സംവരണം ഒരു ദാരിദ്രനിർമാർജന പദ്ധതിയല്ല. വ്യക്തിപരമായ അവകാശവും അല്ല. ചരിത്രപരമായ കാരണങ്ങളാൽ, വ്യവസ്ഥാപിതമായ ചൂഷണ വ്യവസ്ഥയാൽ, സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രാതിനിധ്യം ഇല്ലാതെ പോയ മനുഷ്യർക്ക് പ്രാതിനിധ്യവും ആത്മാഭിമാനവും നൽകുന്നതിനുള്ള പദ്ധതിയാണ്. അതിൽ വെള്ളം ചേർക്കുന്നത് ചരിത്രനിഷേധമാണ്. ചരിത്രപരവും വ്യവസ്ഥാപിതവുമായ ഈ അനീതി നിലനിന്നിരുന്നു എന്ന വസ്തുതയുടെ നിഷേധം കൂടിയാണ്. ജസ്റ്റിസ് പാർദിവാലയുടെയും ജസ്റ്റിസ് ത്രിവേദിയുടെയും വീഥികളിൽ നിന്നും വ്യക്തമാകുന്നതുപോലെ സംവരണം നിർത്തലാക്കുന്നതിനുള്ള ആദ്യപടികൂടിയാണ് ഇത്. ജാതിരഹിത സമൂഹത്തിലേക്കല്ല, നീതി രഹിത സമൂഹത്തിലേക്കാണ് അതു നയിക്കുക.

This was first published in TrueCopyThink on 09/11/2022

ഏകീകൃത സിവിൽ നിയമം ആർക്കുവേണ്ടി?

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ സവിശേഷത കൊണ്ടായിരിക്കാം, വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ചയാവുകയാണ്. ഉത്തരാഖണ്ഡിൽ, ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കുവാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും, അവർ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. നാലുലക്ഷത്തിലേറെ നിർദ്ദേശങ്ങളാണ്  ലഭിച്ചിട്ടുള്ളത് എന്ന് ഗവൺമെൻറ് പറയുന്നു. രാഷ്ട്രീയമുതലെടുപ്പിനപ്പുറം  രാഷ്ട്രീയമണ്ഡലത്തിൽ ഇതു സംബന്ധിച്ച് ഗൗരവമായ ചർച്ച ഉണ്ടായിട്ടില്ല. 

ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, എന്ന തരത്തിലേക്കുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ പരിണാമത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഏകീകൃത സിവിൽ കോഡിനെ കാണുക വയ്യ. ഏകീകൃത സിവിൽ കോഡ് എന്തിനുവേണ്ടിയാണ് എന്ന ചോദ്യമാണ് ഉയർന്നു വരേണ്ടത്. അത് തുല്യനീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണോ? രാജ്യത്തിൻ്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് വേണ്ടിയാണോ? രാജ്യത്ത് എല്ലായിടത്തും ഒരേ നിയമം വേണമെന്ന ആഗ്രഹം കൊണ്ടാണോ? ഇതൊക്കെയാണ് ലക്ഷ്യമെങ്കിൽ ഏകീകൃത സിവിൽ കോഡ് അതിനൊരു പരിഹാരമാകുമോ?

നിയമങ്ങളിലെ വൈവിധ്യങ്ങൾ

1835-ലെ രണ്ടാം ലോ കമ്മീഷന്റെ കാലം മുതൽക്കെങ്കിലും ഇന്ത്യയിലെ നിയമങ്ങളുടെ ഏകരൂപത ഒരു ചർച്ചാവിഷയമാണ്. ക്രിമിനൽ നിയമങ്ങളും തെളിവ് നിയമവും കോൺട്രാക്ട് നിയമവും ഏകാത്മകമാക്കണമെന്ന നിർദ്ദേശമാണ് ലോ കമ്മീഷൻ മുന്നോട്ടുവച്ചത്. എന്നാൽ വ്യക്തി നിയമങ്ങൾ മതപരമായതിനാൽ അവയെ ഏകീകരിക്കാൻ ശ്രമിക്കേണ്ടതില്ല എന്നും കമ്മീഷൻ നിർദ്ദേശിച്ചു. 1958-ലെ വിക്ടോറിയ രാജ്ഞിയുടെ പ്രഖ്യാപനവും മതകാര്യങ്ങളിൽ ഗവൺമെൻറ് ഇടപെടില്ല എന്ന് തന്നെയായിരുന്നു. 

ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഏകീകൃതമാണ്. ഇന്ത്യൻ കോൺട്രാക്ട് ആക്ട്, സിവിൽ പ്രൊസീജിയർ കോഡ്, ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, പാർട്ണർഷിപ്പ് ആക്ട്, എവിഡൻസ് ആക്ട് എന്നിവ രാജ്യത്ത് മുഴുവൻ ബാധകമായ നിയമങ്ങളാണ്. മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. അതിനർത്ഥം മതേതരമായ എല്ലാ നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ആണ് എന്നല്ല. പ്രാദേശികമായ നിയമങ്ങളും വൈവിധ്യവും വകഭേദവും എല്ലാമുണ്ട്. മോട്ടോർ വാഹന നിയമത്തിൽ 2019-ൽ കേന്ദ്ര നിയമം വന്നപ്പോൾ ആ വ്യത്യാസം നമ്മൾ കൃത്യമായി മനസ്സിലാക്കിയതാണ്. വ്യക്തി നിയമങ്ങളല്ലാത്ത മേഖലകളിൽ പോലും വിവിധ പ്രദേശങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയമങ്ങളിൽ ചില വ്യതിയാനങ്ങളും പ്രത്യേകതകളും ആവശ്യമാണ് എന്ന് സാരം. എന്തിന് ക്രിമിനൽ നിയമങ്ങളിൽ വരെ  ഏകതാനത കൈവന്നിട്ടില്ല. സംസ്ഥാനങ്ങൾക്ക് അനുസരിച്ച് വിവിധ കുറ്റകൃത്യങ്ങൾ ഉണ്ട്. നടപടിക്രമങ്ങൾ ഉണ്ട്. പല കുറ്റകൃത്യങ്ങളും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് നിലനിൽക്കുന്നത്. ഉദാഹരണത്തിന് ഗുജറാത്തിൽ മദ്യനിരോധനം ഉണ്ട്. മദ്യപിച്ചാൽ പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബീഹാറിൽ മറ്റൊരു നിയമമാണ്. പശുവിനെ കൊന്നാൽ അത് കുറ്റകൃത്യമാകുന്ന നിരവധി സംസ്ഥാനങ്ങൾ ഉണ്ട്. മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) പോലെ ചില സംസ്ഥാനങ്ങളിൽ മാത്രം ബാധകമായ നിയമങ്ങളുണ്ട്. അതായത് സമ്പൂർണ്ണമായ അർത്ഥത്തിൽ ഒരു രാജ്യം ഒരു നിയമം എന്ന് പറയുന്നത് ക്രിമിനൽ നിയമങ്ങളിൽ പോലും നിലവിലില്ല. ഭരണഘടനയുടെ അനുഛേദം 370 നൽകിയ പ്രത്യേക പദവി അനുസരിച്ച് ഇന്ത്യയിലെ നിയമങ്ങളെല്ലാം ജമ്മുകശ്മീരിൽ ബാധകമായിരുന്നില്ല. 

നമ്മൾ എപ്പോഴും അനുഛേദം 370-നെ കുറിച്ച് മാത്രമാണ് ഓർക്കുക. എന്നാൽ അനുഛേദം 371 കൂടിയുണ്ട്. ആസാം, നാഗാലാൻഡ്, മിസോറാം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കുടുംബ നിയമങ്ങളെ സംബന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്. 1915ലെയും 1935-ലെയും ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് പ്രത്യേക പരിരക്ഷ ഉണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 371(എ) അനുസരിച്ച്, നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, വ്യാവഹാരിക നിയമങ്ങൾ, നടപടിക്രമങ്ങൾ, വ്യാവഹാരിക നിയമങ്ങൾ ഉൾപ്പെടുന്ന സിവിൽ/ക്രിമിനൽ നീതി നിർവഹണം, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും മുതലായ കാര്യങ്ങൾക്ക് പരിരക്ഷയുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യൻ പാർലമെൻറ് പാസാക്കിയ യാതൊരു നിയമവും, നാഗാലാൻഡ് നിയമസഭയുടെ അംഗീകാരമില്ലാതെ, അവിടെ ബാധകമാവുകയില്ല. ഉദാഹരണത്തിന് 1973-ലെ ക്രിമിനൽ നടപടിക്രമങ്ങൾ (CrPC) നാഗാലാൻഡിൽ ബാധകമല്ല.

മേഘാലയയിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമം മറ്റിടങ്ങളിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമാണ്. അമ്മ വഴിയാണ് അവിടെ സ്വത്ത് മാറ്റം ചെയ്യപ്പെടുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകൾക്കാണ് അവകാശം. വിവാഹം കഴിഞ്ഞ് അവരുടെ ഭർത്താക്കന്മാർ സ്ത്രീകളുടെ വീട്ടിൽ വന്ന് കഴിയുന്നതാണ് അവിടുത്തെ രീതി. 

ഹിന്ദു നിയമങ്ങൾ പോലും ഒരേപോലെയല്ല എല്ലായിടത്തും നിലനിൽക്കുന്നത്. ഹിന്ദു വിവാഹനിയമമനുസരിച്ച് അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ അത് സാധാരണമാണ്. മുറ ചെറുക്കനും മച്ചമ്പിയും എല്ലാം സ്ത്രീയുടെ സ്വാഭാവിക ഭർത്താക്കന്മാരാണ്. ഇത്തരം വൈരുധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഉൾച്ചേർക്കുകയും അവധാനതയോടെ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടനാപരമായ കീഴ്വഴക്കം. 

ഭരണഘടനയിൽ ഏക സിവിൽ നിയമത്തിന്റെ സ്ഥാനം

ടിഎംഎ പൈ ഫൗണ്ടേഷൻ കേസിൽ സുപ്രീംകോടതി പറഞ്ഞതുപോലെ “ജാതി-മത-ഭാഷാ-വിശ്വാസ ഭേദങ്ങളെ തിരിച്ചറിയുകയും സംരക്ഷിക്കുകയും അങ്ങനെ എല്ലാവരെയും ഒരൊറ്റ ഇന്ത്യയുടെ ഭാഗമായി അണിനിരത്തുകയും ചെയ്യുന്നതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ അന്ത:സത്ത.” ഈ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇന്ത്യൻ ഭരണഘടന നമ്മുടെ ജനാധിപത്യത്തെ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് ഭരണഘടനയിൽ ‘ഏക സിവിൽ നിയമം’ മൗലികാവകാശങ്ങൾ വിവരിക്കുന്ന മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്താതെ നാലാം ഭാഗത്തിലേക്ക് മാറ്റിയത്. 

ഭരണഘടന നിർമ്മാണ സഭയിൽ ഏകീകൃത സിവിൽ നിയമം വലിയ ചർച്ചയായിരുന്നു. കെഎം മുൻഷിയെ പോലെയുള്ള നിരവധി അംഗങ്ങൾ ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കണമെന്ന് വാദിച്ചു. എന്നാൽ ശക്തമായ എതിർപ്പുണ്ടായി. “ഇൻക്വിലാബ് സിന്ദാബാദ്” എന്ന മഹത്തായ മുദ്രാവാക്യം നമുക്ക് സമ്മാനിച്ച മൗലാന ഹസ്രത്ത് മൊഹാനി ഉൾപ്പെടെയുള്ളവർ അതിനെ ശക്തമായെതിർത്തു. മതം, ഭാഷ, സംസ്കാരം മുതലായ കാര്യങ്ങളിൽ അതാത് വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകൾ നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കും എന്ന് അവർ വാദിച്ചു. “ഇത് കേവലമായ ആദർശനിഷ്ഠയ്ക്കുള്ള സമയമല്ല. നമ്മൾ നേരിടേണ്ടുന്ന ഒരു സാമൂഹികയാഥാർത്ഥ്യമാണിത്.” നസ്രുദീൻ അഹമ്മദ് പറഞ്ഞു. അവസാനം വോട്ടിനിട്ടപ്പോൾ വളരെ നേരിയ വ്യത്യാസത്തിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഭരണഘടന നിർമ്മാണ സഭയിൽ, സർദാർ വല്ലഭായി പട്ടേൽ നേതൃത്വം നൽകിയ, ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ നിർദ്ദേശവും ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു. അങ്ങനെ യൂണിഫോം സിവിൽ കോഡ് ഭരണഘടനയുടെ നാലാം ഭാഗത്തിൽ നിർദ്ദേശകതത്വങ്ങൾക്കൊപ്പം ഇടം നേടി. ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന് അംബേദ്കർ വ്യക്തമാക്കി: “നിയമങ്ങൾ ഇല്ലാതാക്കാനുള്ള ബാധ്യത ഒന്നും ഭരണകൂടത്തിനില്ല. അത്തരം ഒരു നിയമനിർമ്മാണത്തിനുള്ള അധികാരം ഗവൺമെന്റുകൾക്ക് നൽകുന്നു എന്ന് മാത്രമേയുള്ളൂ. അതിൻ്റെ പേരിൽ ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ടു മാത്രമേ ഏക സിവിൽ കോഡ് സാധ്യമാകൂ. അത് തീർച്ചയായും നിർബന്ധിതമായിരിക്കുകയുമില്ല. 1937-ൽ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസ് ഒഴികെയുള്ള പ്രദേശങ്ങളിൽ ശരി-ആ നിയമം ബാധകമാക്കിയപ്പോൾ, ഈ നിയമത്തിന് കീഴിൽ വരാൻ രേഖാമൂലം സന്നദ്ധത പ്രകടിപ്പിച്ച ആളുകൾക്ക് മാത്രമേ അത് ബാധകമാകൂ എന്ന സ്ഥിതിയായിരുന്നു.”

“ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഗവൺമെന്റുകൾക്കുള്ള ഒരു ധാർമിക സൂചന മാത്രമാണ്”  എന്നായിരുന്നു ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകൻ എൻ.ബി. റാവുവിന്റെ അഭിപ്രായം. നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെയും എളുപ്പത്തിൽ പ്രവർത്തികമാക്കാൻ കഴിയുന്ന ഒന്നല്ല എന്ന ബോധ്യത്തോടെയാണ് നിയമം കടന്നുവന്നത്.

ഭരണഘടനയുടെ അനുഛേദം 38 മുതൽ 46 വരെയുള്ള നിർദ്ദേശക തത്വങ്ങൾ പരിശോധിച്ചാൽ ഏറ്റവും മൃദുവായ ഭാഷയിൽ എഴുതി ചേർത്തിട്ടുള്ളത് അനുഛേദം 44 ആണെന്ന് കാണാം. “ഇന്ത്യയിലാകെ ഏക സിവിൽ നിയമം കൊണ്ടുവരുവാൻ ഗവൺമെൻറ് പരിശ്രമിക്കണം” എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. The State shall 

Secure എന്നല്ല endeavour എന്നാണ് പ്രയോഗം. മറ്റെല്ലാ അനുച്ഛേദങ്ങളും the State shall secure, the State shall in particular strive to, എന്നൊക്കെയാണ് ആരംഭിക്കുന്നത്. എന്നിട്ടും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നീതിയും, വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും, മികച്ച തൊഴിൽ സൗകര്യങ്ങളും, വിദ്യാഭ്യാസവും ഒക്കെ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ഇതിലേറെ കർശനമായ ഭാഷയിൽ എഴുതപ്പെട്ട മറ്റ് അനുച്ഛേദങ്ങൾക്ക് ഇല്ലാത്ത പ്രാധാന്യം ഇതിന് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത ഒന്നുകൊണ്ടുമാത്രമാണെന്ന് സ്പഷ്ടമാണ്. 

സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കാത്തതിന് കൃത്യമായ കാരണമുണ്ട്. മൗലികാവകാശങ്ങൾ ഓരോ വ്യക്തിയുടെയും ജന്മനായുള്ള അവകാശങ്ങളാണ്. ഭരണഘടന നിലവിൽ വരുന്നതിന് മുമ്പേയുള്ള അവകാശങ്ങൾ. അവ സംരക്ഷിക്കുവാൻ ഗവൺമെൻറ് ബാധ്യസ്ഥമാണ്. മൗലികാവകാശ ലംഘനം ഉണ്ടായാൽ ഗവൺമെൻറിനെതിരെ കോടതിയെ സമീപിക്കുവാനും,  ഭരണഘടനാപരമായ പരിഹാരം തേടാനും പൗരർക്ക് അവകാശമുണ്ട്. എന്നാൽ നിർദ്ദേശകതത്വങ്ങൾ അങ്ങനെയല്ല.  കോടതിയിൽ അവതരിപ്പിച്ച് നിവൃത്തി തേടാൻ കഴിയുന്ന വിഷയമല്ല. സർക്കാരിൻ്റെ ബാധ്യതയല്ല. ഒരു മാർഗ്ഗനിർദ്ദേശമാണ്. വിഖ്യാത നിയമത്തിന് ഐവാൻ ജന്നിങ്സ് പറഞ്ഞതുപോലെ ‘ഒരു ധാർമിക അഭിലാഷം’ മാത്രമാണത്. സാമൂഹ്യനീതി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുവാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമായി വരുന്ന ഘട്ടത്തിൽ പാർലമെന്റിന് അത് ആലോചിക്കാം എന്നാണ്. ‘ഇന്ത്യയിലാകെ ബാധകമായ സിവിൽ നിയമം’ എന്നാണ് ഭരണഘടനയിൽ. അങ്ങനെ ഒരു നിയമം ഇന്ത്യൻ പാർലമെന്റിനേ നിർമിക്കാൻ കഴിയൂ. (ഉത്തരാഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന നടപടിക്രമങ്ങൾക്ക് എത്രത്തോളം ഭരണഘടനാപരമായ സാധ്യതയുണ്ട് എന്ന ചോദ്യം ആ അർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ടതാണ്.)

മൗലികാവകാശങ്ങളുടെ പട്ടികയിൽ പെടുത്താതിരുന്നതോടുകൂടി, ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിരുദ്ധമായി വന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല എന്ന സാഹചര്യം നിലവിലുണ്ട്. കാരണം വ്യക്തി നിയമങ്ങൾ ഭരണഘടനയുടെ അനുഛേദം 25, 26, 29 എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഛേദം 25 പൊതു സമാധാനത്തിനും, ധാർമികതയ്ക്കും ആരോഗ്യ പരിപാലനത്തിനും വിധേയമായി ഓരോ വ്യക്തിക്കും തൻ്റെ മനസ്സാക്ഷിക്കും മതവിശ്വാസങ്ങൾക്കും അനുസരിച്ച് ജീവിക്കാനും ആശയ പ്രചാരണം നടത്താനും ഉള്ള അവകാശം നൽകുന്നു. വ്യക്തി നിയമങ്ങൾ നിശ്ചയമായും മതവിശ്വാസത്തിന്റെ ഭാഗമാണ്. മതമാണ് അതിൻ്റെ ആധികാരിക സ്രോതസ്സ്. അപ്പോൾ വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നത് അനുഛേദം 25-ൻ്റെയും 26-ൻ്റെയും ലംഘനമാണ് എന്ന വാദം ഉയർന്നുവരാം. എന്നാൽ പൊതു സമാധാനം, ധാർമികത, ആരോഗ്യം എന്നീ കാരണങ്ങളാൽ വിശ്വാസങ്ങളിൽ ഇടപെടാൻ ഗവൺമെന്റുകൾക്ക് കഴിയും. എന്നാൽ അനുഛേദം 29 ന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ഈ അധികാരമില്ല. ന്യൂനപക്ഷങ്ങളുടെ ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിച്ചേ മതിയാവൂ. മൗലികാവകാശങ്ങളും നിർദ്ദേശങ്ങളും തമ്മിൽ ഒരു സംഘർഷം വന്നാൽ നിലനിൽക്കുക മൗലികാവകാശങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ട് അല്ലാതെ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക അസാധ്യമാണ്. 

സിവിൽ നിയമങ്ങളിൽ വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്പികൾക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ് എന്നതിന് മറ്റൊരു തെളിവ് കൂടിയുണ്ട്. ഏക സിവിൽ കോഡ് ഒരു അഭിലാഷമായി നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയപ്പോഴും വ്യക്തി നിയമങ്ങളെ കൺകറൻറ് ലിസ്റ്റിൽ നിലനിർത്തുവാൻ എടുത്ത തീരുമാനമാണത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കിൽ അത് യൂണിയൻ ലിസ്റ്റിൽ മാത്രം വന്നാൽ മതിയായിരുന്നു. കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ സംസ്ഥാനങ്ങൾക്കും നിയമങ്ങൾ ഉണ്ടാക്കാം എന്ന് വരും. ഇപ്പോൾ തന്നെ വിവിധ സംസ്ഥാനങ്ങളിൽ വ്യതിരിക്തങ്ങളായ വ്യക്തി നിയമങ്ങളുണ്ട്. പുതുച്ചേരിയിൽ ഫ്രഞ്ച് നിയമമാണ് ഇന്നും നിലനിൽക്കുന്നത്. ഇന്ത്യയിലെ എല്ലാവർക്കും ഒരുപോലെ ബാധകം എന്ന് നമുക്ക് പറയാൻ കഴിയുന്ന സ്പെഷ്യൽ മാരേജ് ആക്ട് ഗോവയിൽ ബാധകമല്ല. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമവും ഗോവയിൽ പ്രാബല്യത്തിൽ ഇല്ല. ഗോവയിലെ മുസ്ലീങ്ങൾ ശരിയത് നിയമം അനുസരിച്ച് അല്ല വ്യവഹാരങ്ങളിൽ ഏർപ്പെടുന്നത്. 

ഹൈന്ദവ വ്യക്തി നിയമ പരിഷ്കാരങ്ങൾ

ലക്ഷ്യം തുല്യനീതിയും സ്ത്രീപുരുഷ സമത്വവും ഒക്കെയാണ് എന്ന് പറയുമ്പോഴും, ഇപ്പോൾ സിവിൽ കോഡിനു വേണ്ടി ശബ്ദമുയർത്തുന്നവർ, ചരിത്രത്തിൽ നീതിയുടെ ഏതു പക്ഷത്തായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. സ്ത്രീക്ക് തുല്യമായ സ്വത്തവകാശം നൽകുക, ബഹുഭാര്യത്വം നിർത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഹൈന്ദവ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തുവാൻ നേരത്തെ ശ്രമം ഉണ്ടായപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് ഇവർ. നിയമ മന്ത്രി ഡോക്ടർ ബി ആർ അംബേദ്കർ ഒരു അധ:സ്ഥിതൻ എന്ന നിലയിൽ ഉന്നത ജാതിക്കാരോട് പകപോക്കുകയാണ് എന്ന ആരോപണമാണ് അവർ ഉന്നയിച്ചത്. ആചാര സംരക്ഷണത്തിനും മത അവകാശങ്ങൾക്കും വേണ്ടി അവർ തെരുവിലിറങ്ങി. ആർഎസ്എസും ഹിന്ദുമഹാസഭയും മാത്രമല്ല കോൺഗ്രസിലെ പ്രബല വിഭാഗവും പരിഷ്കരണത്തിന് എതിരായിരുന്നു. കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന പട്ടാഭി സീതാരാമയ്യർ മുതൽ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് വരെ എതിർപക്ഷത്തായിരുന്നു. ഹിന്ദു കോഡ് ബിൽ പാർലമെൻറ് പാസാക്കിയാൽ താനതിൽ ഒപ്പു വയ്ക്കുകയില്ല എന്ന് രാജേന്ദ്രപ്രസാദ് പ്രസ്താവിച്ചു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി അവസാനം നെഹ്റുവിന് പോലും പിന്മാറേണ്ടി വന്നു. ഡോക്ടർ അംബേദ്കർ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാൽ പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ നിയമങ്ങളിലൂടെ ഹിന്ദു വ്യക്തി നിയമം പരിഷ്കരിച്ച് പോന്നു. സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകുന്ന ഭേദഗതി വന്നത് 2005-ലാണ്. സുദീർഘമായ ഒരു പ്രക്രിയയായിരുന്നു ഹിന്ദുവ്യക്തി നിയമത്തിലെ പരിഷ്കാരങ്ങൾ

ന്യൂനപക്ഷങ്ങളും സർദാർ പട്ടേലും

മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പല പരിഷ്കാരങ്ങളും വന്നുവെങ്കിലും, ഹൈന്ദവ നിയമത്തിൽ വന്ന മാറ്റങ്ങളുടെ വേഗത മുസ്ലിം വ്യക്തി നിയമത്തിൽ ഉണ്ടായിരുന്നില്ല എന്ന് കാണാം. അത് സ്വാഭാവികമാണ്. എപ്പോഴും ഭൂരിപക്ഷ വിഭാഗത്തിൻ്റെ നിയമങ്ങളെ പരിഷ്കരിക്കുവാനാണ് എളുപ്പം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസത്തെയും സംസ്കാരത്തെയും സ്പർശിക്കുന്ന നിയമങ്ങൾ വരുമ്പോൾ അത് അവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയായി വ്യാഖ്യാനിക്കപ്പെടാനും എതിർപ്പുകൾ ഉണ്ടാവാനും ഉള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. പാകിസ്താന്റെയും ബംഗ്ലാദേശിൻറെയും കാര്യം നോക്കുക. അവിടങ്ങളിലെ മുസ്ലിം വ്യക്തി നിയമം ഒരുപാട് പരിഷ്കാരങ്ങളുമായി മുന്നോട്ടു പോയി കഴിഞ്ഞിരിക്കുന്നു. എന്നാൽ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച നിയമങ്ങൾ നവീകരിച്ചിട്ടില്ല. ഈ രാജ്യങ്ങളിലെ ഹൈന്ദവർ ഇപ്പോഴും ഇനിയും പരിഷ്കരിക്കാത്ത പഴയ ഹിന്ദു വ്യക്തി നിയമങ്ങൾ ആണ് അനുസരിച്ചു പോരുന്നത്. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും പ്രാഥമിക  പരിഗണനയാണ്. ഭരണഘടന നിർമ്മാണ സഭയിൽ, ഉപദേശക സമിതിയുടെ ആദ്യ മീറ്റിംഗിൽ സർദാർ വല്ലഭായി പട്ടേൽ ഇതു വ്യക്തമാക്കുന്നുണ്ട്: “ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല എന്ന വാദം തെറ്റാണ് എന്ന് തെളിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. നമ്മുടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ ഏറ്റവും ജാഗ്രതയോടെ പ്രവർത്തിക്കുന്നത് നമ്മൾ ഇന്ത്യക്കാർ തന്നെയായിരിക്കും. ഓരോ ന്യൂനപക്ഷങ്ങളെയും തൃപ്തിപ്പെടുത്തുക എന്നതാണ് നമ്മുടെ പദ്ധതി. നമുക്ക് നമ്മളെ തന്നെ ഭരിക്കാൻ കഴിയുമെന്നും, മറ്റുള്ളവരെ ഭരിക്കുവാൻ യാതൊരു താൽപര്യവും ഇല്ലായെന്നും, നമ്മളെ തന്നെ ബോധ്യപ്പെടുത്താനെങ്കിലും നമുക്ക് കഴിയണം.” അദ്ദേഹം നേതൃത്വം നൽകിയ ന്യൂനപക്ഷകാര്യ ഉപസമിതി ഏക സിവിൽ കോഡിനെ മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കുന്നതിന് എതിരായിരുന്നു.

ഏക സിവിൽകോഡ് എന്നാൽ തുല്യനീതി അല്ല

ഏക സിവിൽ കോഡ് നിലവിൽ വരുന്നതോടുകൂടി തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്താൻ കഴിയും എന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗോവയിലെ ഏകീകൃത നിയമം. ആദ്യമായി അത് എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു നിയമം അല്ല. ചില ഹൈന്ദവ ആചാരങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉണ്ട്. വിവാഹവും എല്ലാവർക്കും ഒരുപോലെയല്ല. കത്തോലിക്ക വിവാഹങ്ങൾ മറ്റുള്ള വിവാഹ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനും കത്തോലിക്കർക്കും മറ്റുള്ളവർക്കും വെവ്വേറെ നടപടിക്രമമാണ്. കത്തോലിക്കാ വിവാഹമോചനം സഭാ കോടതികൾക്ക് നിശ്ചയിക്കാമെങ്കിൽ മറ്റുള്ള വിഭാഗങ്ങൾക്ക് സിവിൽ കോടതി വഴിയേ ഇത് സാധ്യമാകൂ. വിവാഹമോചനത്തിനുള്ള കാരണങ്ങളിലും പുരുഷ പക്ഷപാതിത്വം കാണാം. ഹിന്ദുക്കളിൽ ബഹുഭാര്യത്വം അനുവദനീയമാണ് ഗോവൻ സിവിൽ കോഡിൽ. സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചാണെങ്കിൽ വിവാഹസമയത്ത് നാലു തരത്തിലുള്ള കരാറുകൾ സാധ്യമാണെങ്കിലും എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീവിരുദ്ധമാണ് എന്ന് കാണാം. ലഭിക്കുമ്പോഴും അതിൻ്റെ നടത്തിപ്പവകാശം പുരുഷന് ലഭിക്കുന്ന വിചിത്ര കാഴ്ചയും ഗോവൻ സിവിൽ കോഡിലുണ്ട്. ഭർത്താവിൻ്റെ സ്വത്തിൻമേലുള്ള പിന്തുടർച്ച അവകാശത്തിന്റെ കാര്യത്തിലും തികച്ചും സ്ത്രീവിരുദ്ധമായ നിയമമാണ് ഗോവയിൽ ഉള്ളത്. ഭർത്താവിൻ്റെ അടുത്ത ബന്ധുക്കാർക്കും, സഹോദരനും സഹോദരിക്കും, അവളുടെ മക്കൾക്കും ശേഷം മാത്രമാണ് ഭാര്യ അവകാശിയാകുന്നത്. ഗോവയിലെ നിയമം പരിശോധിച്ചാൽ ഏക സിവിൽ നിയമം  വന്നതുകൊണ്ട് മാത്രം തുല്യനീതി ഉറപ്പുവരികയില്ല എന്ന് വ്യക്തമാകും. മതവും സമൂഹവും കൊണ്ടുനടക്കുന്ന അനീതികളും നിവേദനങ്ങളും അതേപടി പകർത്തിവക്കുന്ന സിവിൽ കോഡ് ആണ് വരാൻ പോകുന്നതെങ്കിൽ അത് അനീതിയെ സാർവത്രികമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഇനിയൊരു ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ആലോചിക്കുന്നതിനു മുൻപ് ഇപ്പോൾ വിവിധ വ്യക്തി നിയമങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിച്ചു പോകേണ്ടതുണ്ട്. അത്തരത്തിൽ പരിഹരിച്ചു പോയാൽ പിന്നെ ഏക സിവിൽ കോഡ് ആവശ്യമേയില്ല എന്നും വരും (നീതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ).

ചർച്ചകളിൽ പൊതുവേ ഉയർന്നുവരുന്ന ധാരണകളിൽ ഒന്ന് ഏക സിവിൽ കോഡ് വരുന്നത് എന്തോ ‘മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമങ്ങളിലും ഇത്തരത്തിലുള്ള ധാരാളം അനീതികൾ കാണാം. 2006-ലെ ഒരു നിയമത്തിലൂടെ ഉത്തർപ്രദേശിൽ കാർഷിക ഭൂമിക്ക് പിന്തുടർച്ച അവകാശം ഉള്ളത് അവിവാഹിതയായ മകൾക്ക് മാത്രമാണ്. വിവാഹിതരായ പെൺമക്കൾക്ക് കാർഷിക ഭൂമിയിൽ അവകാശം ഒന്നുമില്ല. പ്രത്യക്ഷത്തിൽ തന്നെ തുല്യതയ്ക്ക് വിരുദ്ധമായ ഈ നിയമം ചോദ്യം ചെയ്യപ്പെടാതിരിക്കാനായി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഹിന്ദു സ്വത്തവകാശ നിയമത്തിൽ മകൾ തുല്യ അവകാശി ആണെങ്കിലും ജീവിച്ചിരിക്കെ മാതാപിതാക്കൾക്ക് ഒസ്യത്തെഴുതാനുള്ള അവകാശം ഉണ്ട് എന്ന മാർഗത്തിലൂടെ പെൺകുട്ടികൾക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്.

അവിഭക്ത ഹൈന്ദവ കുടുംബം (ഹിന്ദു അൺഡിവൈഡഡ് ഫാമിലി) എന്ന സംഗതി ഹിന്ദുമത വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാത്രം വലിയ നികുതി ഇളവുകൾ നൽകുന്നതാണ്. പ്രായത്തിൽ മുതിർന്ന ഒരു വ്യക്തി, അയാളുടെ പിന്മുറക്കാർ, അവരുടെ മരുമക്കൾ എന്നിവർ ചേർന്ന് ഒരു എച്ച് യു എഫ് രൂപീകരിച്ചു കഴിഞ്ഞാൽ അതിനെ വരുമാന നികുതി നിയമത്തിന്റെ 23 (1) വകുപ്പ് അനുസരിച്ച് ഒരു വ്യക്തിയായി കണക്കാക്കാം. സ്വന്തമായി പാൻകാർഡും ലഭിക്കും. ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ ടാക്സ് ആനുകൂല്യങ്ങളും; സ്റ്റാൻഡേർഡ് ഡിഡക്ഷനും ലൈഫ് ഇൻഷുറൻസ് പോളിസിയും ഉൾപ്പെടെ എല്ലാം അവിഭക്ത ഹിന്ദു കുടുംബത്തിനും കിട്ടും. പൊതുവായി അടയ്ക്കേണ്ട നികുതി ഇത്തരത്തിൽ വ്യക്തിപരമായും എച്ച് യു എഫ് ആയും വിഭജിക്കുക വഴി നികുതി ഇനത്തിൽ വലിയ നേട്ടമാണ് സമ്പന്ന ഹൈന്ദവ കുടുംബങ്ങൾക്ക് ഉള്ളത്. കൂട്ടുകുടുംബം സമ്പ്രദായം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കിലും,രജിസ്റ്റർ ചെയ്യപ്പെടുന്ന അവിഭക്ത ഹിന്ദു കുടുംബങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത്, തികച്ചും ഏകപക്ഷീയമായ ആനുകൂല്യങ്ങൾ അനുവദിക്കുന്ന ഈ നിയമം, നമ്മുടെ നികുതി വരുമാനത്തിൽ എന്തുമാത്രം കുറവാണ് വരുത്തുന്നത് എന്നു വ്യക്തമാക്കുന്നു. ഇത്തരം പക്ഷപാതിത്വത്തിനൊന്നും ഏകീകൃത സിവിൽ കോഡിൽ ഇടം നേടാൻ കഴിയില്ല.

1986 ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് സ്ത്രീകൾ പുരുഷന്മാരുടെ രക്ഷാകർതൃത്വത്തിൽ കഴിയേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസത്തെ പിന്തുടരുന്നതാണ്. അച്ഛന്റെയോ ഭർത്താവിന്റെയോ സംരക്ഷണത്തിൽ കഴിയേണ്ടവർ. അതുപോലെതന്നെ പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളുടെ രക്ഷാകർതൃത്വം അനുവദിക്കുമ്പോഴും മാതാപിതാക്കൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്.

ഹിന്ദു നിയമപ്രകാരം സ്ത്രീയുടെ മരണശേഷം അവരുടെ സ്വത്തുക്കളിൻ മേലുള്ള അവകാശം ഭർത്താവിൻ്റെ ബന്ധു നിരക്കാണ് മുൻഗണന. അവളുടെ സ്വന്തം അച്ഛനോ സഹോദരങ്ങൾക്കോ അല്ല. പുരുഷൻ്റെ കാര്യത്തിൽ കാര്യങ്ങൾ നേരെ തിരിച്ചുമാണ്. 

മതവിശ്വാസങ്ങളുടെ അടിസ്ഥാനശിലയെ ബാധിക്കുന്ന ചില പ്രശ്നങ്ങളും ഏക സിവിൽ കോഡ് വരുമ്പോൾ നമ്മൾ അഭിമുഖീകരിക്കേണ്ടിവരും. ചില മതങ്ങളിൽ വിവാഹം ഒരു സിവിൽ കരാറാണ്. നിലവിലുള്ള മതേതര സിവിൽ കോഡ് ആയ സ്പെഷ്യൽ മാരേജ് ആക്ടിലും വിവാഹം ഒരു കരാറാണ്. ഗോവൻ സിവിൽ കോഡിലും അങ്ങനെതന്നെ. എന്നാൽ ഹിന്ദുമതം ഉൾപ്പെടെയുള്ള മതങ്ങളിൽ വിവാഹം ഒരു ആത്മീയ ശുശ്രൂഷയാണ് ദൈവികമായ ഒരു സംഗതിയാണ്. ദൈവികമായ ഒരു ചടങ്ങിനെ സിവിൽ കരാറായി മാറ്റാൻ ഈ മതനേതൃത്വം സമ്മതിക്കുമോ? അങ്ങനെ മാറ്റിയത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

അതിലുപരി വിവാഹവും വിവാഹമോചനവും ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ മതവിശ്വാസത്തിന്റെയും ആചാരക്രമങ്ങളുടെയും സംസ്കാരത്തിൻറെയും ഭാഗമാണ് എന്നുകരുതുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും. ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യങ്ങൾ ഉള്ള ഒരു രാജ്യത്ത് അത് വളരെ പ്രധാനമാണ്. ഈ വൈവിധ്യങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഈ രാജ്യം വിഭജിക്കപ്പെടാതെ നിലനിൽക്കുന്നത്. 

2018-ലെ ലോ കമ്മീഷന്റെ റിപ്പോർട്ടും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഏകീകൃത സിവിൽ കോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല എന്ന് വിലയിരുത്തിയ റിപ്പോർട്ട് വിവിധ വ്യക്തി നിയമങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മതപരിവർത്തനത്തിന് ശേഷം ഉള്ള ബഹുഭാര്യത്വം അംഗീകരിക്കരുത്. അവിവാഹിതരായ മാതാപിതാക്കൾക്കുണ്ടാവുന്ന കുട്ടികളുടെ ക്ഷേമത്തിന് ഉതകുന്ന പരിഷ്കാരങ്ങൾ നിയമത്തിൽ കൊണ്ടുവരിക, അവർക്കും മാതാപിതാക്കളുടെ സ്വത്തിൽ പിന്തുടർച്ചാവകാശം നൽകുക. ഗാഡിയൻസ് ആൻഡ് വാർഡ്സ് ആക്ടിൽ ഭർത്താവ് ഭാര്യയുടെ രക്ഷകർത്താവാണ് (ഭർത്താവിന് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോലും) എന്ന നില ഒഴിവാക്കുക. കുട്ടികൾക്കുമേലും തുല്യ അവകാശം നൽകുക. അഡോപ്ഷൻ നിയമങ്ങളിൽ ഭേദഗതി വരുത്തി ലിംഗ ഭേദമന്യേ ആർക്കും കുട്ടികളെ ദത്തെടുക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും തുല്യമായ ജീവനാംശം നൽകുക. ഒരാൾ മരണപ്പെട്ടാൽ, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് അവകാശം നൽകുന്ന രീതിയിലേക്ക് നിയമങ്ങൾ മാറ്റി എഴുതുക. അങ്ങനെ നിരവധി നിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ നിർദ്ദേശങ്ങൾക്ക് പുറമേ, ഓരോ മതവിഭാഗത്തിന്റെ വ്യക്തി നിയമത്തിലും വേണ്ട പ്രത്യേക മാറ്റങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തി നിയമങ്ങൾക്കകത്ത് നടത്തുന്ന മാറ്റങ്ങളിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയും എന്നാണ് കമ്മീഷൻ കരുതുന്നത്.

ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്

ആധുനിക ജനാധിപത്യ സമൂഹത്തിന്റെ പാകത അളക്കുന്നത്, ഓരോ സമൂഹവും അതിലെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് എങ്ങനെ എന്ന് പരിശോധിച്ചാണ്. സർക്കാരുകളുടെ നിയന്ത്രണങ്ങൾക്ക് അപ്പുറത്ത്, വ്യക്തിപരമായ അവകാശങ്ങളും അഭിലാഷങ്ങളും മത-വിശ്വാസ-സാംസ്കാരിക തെരഞ്ഞെടുപ്പുകളും എത്രമാത്രം സ്വതന്ത്രമായി ഓരോ വ്യക്തിക്കും സാധ്യമാണെന്നത് പ്രധാനമാണ്. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ വ്യക്തിപരമായ അവകാശങ്ങൾ എന്നതുപോലെ വിഭാഗങ്ങളുടെ അവകാശങ്ങളും ഇടം നേടിയത്. വിശ്വാസവും മതവും സംസ്കാരവും ഭാഷയും ലിപിയും എല്ലാം മൗലിക അവകാശങ്ങളുടെ ഭാഗമായത്.

വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യം. അല്ലാതെ എല്ലാവരും ഒരേ പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതല്ല. പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒത്തൊരുമയോടെയുള്ള സമൂഹമാണ് രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പിന് അനിവാര്യം. ഏകരൂപതയല്ല, മൈത്രിയാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം. നമ്മുടെ ഭരണഘടനയിൽ സാഹോദര്യം (fraternity) എന്ന വാക്ക് കടന്നുവരുന്നത് അങ്ങനെയാണ്. ‘സാഹോദര്യം’ എന്നത് ഫ്രഞ്ച് വിപ്ലവത്തിലെ മുദ്രാവാക്യത്തിൽ നിന്ന് എടുത്ത കേവലം ഒരു വാക്കല്ല എന്നും, അതിനർത്ഥം ‘മൈത്രി’ എന്നാണെന്നും അംബേദ്കർ എഴുതിയിട്ടുണ്ട്. സ്നേഹത്തിനും സാഹോദര്യത്തിനും അപ്പുറമുള്ള ഒരു ബൗദ്ധ സങ്കൽപ്പമാണ് മൈത്രി. ഇത്രയേറെ വൈവിധ്യപൂർവമായ നമ്മുടെ രാജ്യത്തിൻ്റെ സുസ്ഥിരതയ്ക്ക് നിദാനമായ അദൃശ്യതന്തുവാണ് മൈത്രി. അതിനെ ചേർത്തുപിടിച്ചു കൊണ്ടാവണം സാമൂഹ്യനീതിയിലേക്കുള്ള നമ്മുടെ യാത്ര. അതിന് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെ ഇല്ലാതാക്കുകയല്ല വേണ്ടത്. ഓരോ വിഭാഗത്തിനും അനന്യമായ വിശ്വാസ-സാംസ്കാരിക പശ്ചാത്തലമുണ്ട്. അത് സംരക്ഷിക്കുവാനുള്ള അവകാശവും അവർക്കുണ്ട്. നീതിയാണ് നമ്മുടെ പ്രശ്നമെങ്കിൽ വിഭാഗങ്ങൾ തമ്മിലുള്ള തുല്യതയല്ല, വിഭാഗങ്ങൾക്ക് അകത്തുള്ള തുല്യതയാണ് നമ്മൾ അഭിസംബോധന ചെയ്യേണ്ട വിഷയം. 

ഓരോ വിഭാഗങ്ങൾക്ക് അകത്തും, ഓരോ വ്യക്തി നിയമങ്ങളിലും അന്തർലീനമായ അനീതിയെ, അസമത്വത്തെ അതാത് വിഭാഗങ്ങൾക്ക് അകത്തു നിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതു ഉണ്ടാവുകയും വേണം. സർള മുഗ്ദ കേസിൽ സുപ്രീംകോടതി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. വിശ്വാസസ്വാതന്ത്ര്യം നമ്മുടെ സംസ്കാരത്തിൻ്റെ കാതലാണ്. അതിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ സാമൂഹിക വ്യവസ്ഥയെ ഉലച്ചേക്കാം. എന്നാലും മനുഷ്യാവകാശങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന മതാചാരങ്ങളും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളും സ്വയം നിർണയ അവകാശമല്ല മറിച്ച് അടിച്ചമർത്തലാണ്.”

ഈയൊരു വികാരം കൊണ്ട് ഓരോ വ്യക്തി നിയമങ്ങൾക്ക് അകത്തും പരിഷ്കാരങ്ങൾ നടത്തുവാനുള്ള നിർദ്ദേശങ്ങൾ ലോ കമ്മിഷൻ മുന്നോട്ട് വയ്ക്കുന്നുണ്ട്.  മുസ്ലിം നിയമം ഭേദഗതി ചെയ്തു മുസ്ലിം പിന്തുടർച്ച അവകാശം ക്രോഡീകരിച്ച നിയമമാക്കി മാറ്റാം. ആ സമയം സ്ത്രീക്കും പുരുഷനും തുല്യ അവകാശം ലഭിക്കുന്ന തരത്തിലാക്കാം. നിക്കാഹ് നാമയിൽ തന്നെ ബഹുഭാര്യത്വം ഒരു ക്രിമിനൽ കുറ്റമാണ് എന്ന് രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശവുമുണ്ട്. ക്രിസ്ത്യൻ നിയമത്തിൽ വിവാഹമോചനത്തിന് എടുക്കുന്ന ദീർഘമായ കാലവിളംബം ഒഴിവാക്കേണ്ടതുണ്ട്. മതത്തിന് പുറത്ത് വിവാഹിതയാകുന്ന സ്ത്രീക്ക് ഭ്രഷ്ട് കൽപ്പിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പാഴ്സി നിയമം ഒഴിവാക്കേണ്ടതാണ്. അങ്ങനെ അതാത് സമുദായങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് സാവധാനത്തിൽ നടത്തുന്ന പരിഷ്കരണങ്ങളിലൂടെ സാമൂഹിക അനീതികളെ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുവാൻ സാധിക്കും.  പരിഷ്കരണങ്ങൾ നടത്തുമ്പോൾ ഏകതാനതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്വര രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ആയിപ്പോകരുത് എന്ന് മാത്രം.

ലോ കമ്മീഷൻ, പ്രശ്നത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കണം എന്ന് പറയുമ്പോഴും അത്  സമൂഹത്തിലെ അവശവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആകരുത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നത് ആകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ അനാവശ്യവും അനഭിലഷണീയവുമായ ഏക സിവിൽ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെ കുറിച്ചാണ് കമ്മീഷൻ പ്രതിപാദിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വ്യത്യാസങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകൾ നിലനിൽക്കുന്നത് വിവേചനത്തിന്റെ തെളിവല്ല മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവർത്തികമാകുന്നു എന്നതിന്റെ സൂചകമാണ്.”

എന്നാൽ നമ്മുടെ പൊതു ചർച്ചകളിൽ ഈ ആശയങ്ങൾ ഉയർന്നു വരാറില്ല. സുപ്രീംകോടതി പോലും മറ്റൊരു വിഷയത്തിലും കാണിച്ചിട്ടില്ലാത്ത ആവേശത്തോടെ പൊതു സിവിൽ കോഡ് എന്ന വിഷയം ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. ഏറ്റവും ഒടുവിൽ ബിജെപി അഭിഭാഷകൻ അശ്വിനി ഉപാധ്യായയുടെ പൊതു താൽപര്യ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. പൊതുസമൂഹത്തിൽ ആകട്ടെ ഇതെന്തോ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് എന്ന ധാരണയാണ് വ്യാപകമായിട്ടുള്ളത്. മുസ്ലിം മത സംഘടനകളും വ്യക്തിനിയമ ബോർഡും വിഷയത്തിൽ കാണിക്കുന്ന അമിതാവേശം ഈ പൊതുബോധത്തിന് ബലം പകരുന്നു. അതിനൊക്കെ അപ്പുറം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 

തുല്യനീതിയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ  സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ, ഓരോരോ വിശ്വാസ സമൂഹത്തിന് അകത്തും സാംസ്കാരിക വിഭാഗങ്ങൾക്ക് അകത്തും തുല്യനീതി ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങൾ നടത്തുകയാണ് അഭികാമ്യം. 

രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനും മറുപടി ഏകീകൃത സിവിൽ കോഡ് അല്ല. ഒരു രാജ്യം ഒരു നിയമം എന്നതാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം എങ്കിൽ, ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു. ഒരു നിയമമല്ല എന്ന് മാത്രമല്ല, ഓരോ സംസ്ഥാനങ്ങൾക്കും ഓരോ ഭരണഘടന തന്നെയുണ്ട് അവിടെ.. മത രാഷ്ട്രങ്ങളിൽ പോലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടേതായ വ്യക്തി നിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ചു കൊടുക്കാറുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ഉദാഹരണം. എല്ലാ നിയമങ്ങളിലും കടന്നു വരേണ്ട ചില പൊതു തത്വങ്ങൾ ബാധകമാക്കുക എന്നതല്ലാതെ എല്ലാ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണം എന്ന് പറയുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. അത്തരം ഇടപെടലുകൾ രാജ്യത്തിൻ്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാനാണ് ഉപകരിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിർമ്മാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്രദർശനം നെഞ്ചേറ്റുന്നവർ, ഹിറ്റ്ലർ ഇന്ത്യക്കാർക്ക് അനുകരണീയമായ മാതൃകയാണ് എന്ന് പ്രസ്താവിച്ചവർ, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവർ സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുമ്പോൾ, ദേശത്തെയും അതിൻ്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്നേഹിക്കുന്ന സാധാരണ മനുഷ്യർ ആശങ്കാകുലരാവുന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകൾ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് രാജ്യനന്മയ്ക്ക് ഭൂഷണമാവുകയില്ല. രാജ്യം അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മുരടിപ്പിലേക്കും തൊഴിൽ രാഹിത്യത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ, ജനങ്ങളുടെ വൈകാരികഭാവങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകാൻ നമ്മൾ നിന്നു കൊടുക്കരുത്.

the article was first published in DoolNews on 06/11/22

ഹിജാബ് കേസ്; ഭരണഘടനാ പ്രശ്നങ്ങളും കോടതി നിലപാടും.

ഹിജാബ് കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ് പ്രിയ കോടതി.  ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധംശു ധൂലിയ എന്നിവരുടെ ബെഞ്ചിന് മുന്നിലുള്ളത് കേവലം ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച പ്രശ്നം മാത്രമല്ല,  നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൗലിക അവകാശങ്ങളിൽ ചിലതിനെ കുറിച്ചുള്ള സുപ്രധാനമായ ചില ചോദ്യങ്ങളാണ് പരിഗണനാ വിഷയമാകുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് വീക്ഷണ കോണുകളിലൂടെയാണ് ഈ കേസ് പുരോഗമിച്ചത്. ഒന്ന്, ഹിജാബ് ഇസ്ലാമിൻറെ അവശ്യമതാചാരം ആണ് എന്ന വാദം. അതുകൊണ്ട് അവരെ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന വാദം. ഇതനുസരിച്ച് മുസ്ലിം പെൺകുട്ടികൾ നിർബന്ധമായും ധരിക്കേണ്ട വസ്ത്രമാണ് ഹിജാബ്. അത് അവരുടെ ഒരു തെരഞ്ഞെടുപ്പല്ല. രണ്ടാമത്തെ വാദം, ഒരു മനുഷ്യന്, താൻ ധരിക്കുന്ന വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പറ്റിയാണ്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനസ്സാക്ഷിക്കുള്ള അവകാശത്തിന്റെയും കൂടുതൽ വിശാലമായ അർത്ഥത്തിൽ സാഹോദര്യം എന്ന ആശയത്തിന്റെയും പശ്ചാത്തലത്തിൽ ആണ് അവർ ഇതിനെ സമീപിക്കുന്നത്. ഇരു വിഭാഗങ്ങളും വിദ്യാർഥികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും, ആദ്യത്തേത് മുസ്ലിം പെൺകുട്ടികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യുന്നതും, രണ്ടാമത്തേത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അവരുടെ അവകാശങ്ങളെ,  സ്വാതന്ത്ര്യത്തെ, തെരഞ്ഞെടുക്കാനുള്ള അവകാശത്തെ, വിപുലപ്പെടുത്തുന്നതുമാണ്. ഇതിലേത് വിഭാഗത്തിന്റെ വാദങ്ങളാണ് മുഖ്യമായും പരിഗണിക്കുക എന്നത് ഇന്ത്യൻ സുപ്രീംകോടതിയുടെ നിയമവൈജ്ഞാനിക വികാസ ചരിത്രത്തിൽ സുപ്രധാനമായ ഒരു ഏടായിരിക്കും. 

ഹൈക്കോടതി വിധി

കർണാടക ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത് മതവിശ്വാസത്തിന്റെ  ഭാഗമായ വസ്ത്രധാരണരീതി എന്ന ആദ്യത്തെ വാദം ആണ്. ആ വാദത്തിന് പ്രാമുഖ്യം കൊടുത്ത ഹർജിക്കാർ തന്നെയാണ് ഇത്തരം ഒരു സൗകര്യം കോടതിക്ക് ചെയ്തു കൊടുത്തത് എന്നും പറയാതെ വയ്യ. അങ്ങനെയാണ് ആദ്യം ഇടക്കാല ഉത്തരവിലൂടെയും പിന്നീട് അന്തിമവിധിയിലൂടെയും ഹിജാബ് നിരോധനത്തിന് ഹൈക്കോടതി അംഗീകാരം നൽകിയത്. 

സ്ഥാപിതമായ അനീതികൾക്ക് അംഗീകാരം നൽകലാണ് നീതിന്യായം എന്ന അനറ്റലി ഫ്രാൻസിന്റെ വരികളെ അന്വർത്ഥമാക്കുന്നതായിരുന്നു കർണാടക ഹൈക്കോടതിയുടെ നടപടി. അവകാശങ്ങളെ ഭരണഘടനാപരമായി എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാവും എന്നത് സംബന്ധിച്ച ഗംഭീര പ്രബന്ധമായി ഈ വിധി മാറി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയിരുന്നത്, അതൊരു മത വസ്ത്രം ആയതുകൊണ്ടായിരുന്നുവെങ്കിൽ, അന്തിമവിധിയിലേക്ക് എത്തുമ്പോൾ ഒരു മതാചാരമല്ല എന്ന കാരണം കൊണ്ട് ഹിജാബ് ധരിക്കാനാവില്ല എന്ന് വരുന്നു! കേസിലെ നിയമസമസ്യകളെ  കൗശലപൂർവ്വം ഫ്രെയിം ചെയ്തു കൊണ്ടാണ് കർണാടക ഹൈക്കോടതി തീരുമാനത്തിലേക്ക് എത്തിയത്. നാലു ചോദ്യങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

  1. ഹിജാബ്, ഭരണഘടനയുടെ അനുഛേദം 25-ൻറെ സംരക്ഷണം അർഹിക്കുന്ന വിധം ഇസ്ലാമിൻറെ ആവശ്യമതാചാരമാണോ?
  2. സ്കൂൾ യൂണിഫോം നിർബന്ധമാക്കുന്നത് നിയമപരമാണോ? അത് ഭരണഘടനയുടെ അനുഛേദം 19 ( 1 ) [അഭിപ്രായസ്വാതന്ത്ര്യം] അനുഛേദം 21 [സ്വകാര്യത] എന്നിവയുടെ ലംഘനം ആകുന്നുണ്ടോ?

2022 ഫെബ്രുവരി അഞ്ചിൻറെ ഗവൺമെൻറ് ഉത്തരവ് നിയമപരമാണോ? അത് സ്വേച്ഛാപരവും അതുവഴി അനുച്ഛേദം 14, 15 എന്നിവയുടെ ലംഘനവുമാണോ?

  1. ഹർജിയിൽ ആവശ്യപ്പെടുന്ന പ്രകാരം അധികൃതക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമുണ്ടോ?

അവശ്യമതാചാര പരിശോധനയിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കാരണം വിവിധ വിഭാഗങ്ങൾ ഒരേ മതത്തെയും അതിൻറെ ഗ്രന്ഥങ്ങളെയും വ്യാഖ്യാനിക്കുന്നത് പല രീതിയിലായിരിക്കും. അതിന് അനന്യമായ ഒരു വ്യാഖ്യാനം ചമയ്ക്കുന്നതിനുള്ള വൈദഗ്ധ്യം കോടതികൾക്കില്ല. ഇവിടെ കോടതി കണ്ടെത്തിയത് ഹിജാബ് ഇസ്ലാമിൻറെ അവശ്യ ആചാരങ്ങളിൽ ഒന്നല്ലെന്നാണ്. 

രണ്ടാമത്തെ ചോദ്യമാണ് യഥാർത്ഥത്തിൽ വിധിന്യായത്തിന്റെ ആന്തരിക ചോദനയുടെ ബഹിർസ്ഫുരണമാകുന്നത്. ‘യൂണിഫോം ഏർപ്പെടുത്തുന്നത് നിയമപരമാണോ’ എന്നാണ് ചോദ്യം- അത് ഭരണഘടന അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങളുടെ പരിധിയിൽ പെടുമോ എന്ന്. സ്‌കൂളുകളിൽ യൂണിഫോം നിഷ്കർഷിക്കുന്നതിനെ ഇവിടെ ആരും എതിർത്തിട്ടില്ല. യൂണിഫോം അവകാശ ലംഘനമാണ് എന്ന് സമർത്ഥിക്കാനും ശ്രമിച്ചിട്ടില്ല. സത്യമതായിരിക്കെ ഇങ്ങനെയൊരു സാങ്കൽപ്പിക ചോദ്യം ഉന്നയിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് യഥാർത്ഥ നിയമപ്രശ്നത്തെ ഒഴിവാക്കിയെടുക്കാനാണ് എന്നു ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാകില്ല. യഥാർത്ഥത്തിൽ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു. ചോദ്യം അതായിരുന്നെങ്കിൽ ഉത്തരവും മറ്റൊന്നായിരിക്കുമെന്ന് തീർച്ച.

വിധിയുടെ 105-ആം പേജ് നോക്കുക: “സ്‌കൂളിൽ വിദ്യാർത്ഥികൾക്ക്  വ്യക്തിപരമായി അവർക്കിഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്ന തരത്തിലുള്ള തീവ്രമായ വാദങ്ങൾ ക്യാംപസിനും പുറത്തും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാവുന്ന അച്ചടക്കരാഹിത്യത്തിലേക്കാവും നയിക്കുക.” വളരെ ശരിയായ നിരീക്ഷണമാണ്.പക്ഷേ അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചിട്ടില്ല എന്ന് മാത്രം. ഇല്ലാത്ത വാദങ്ങൾ ഉയർത്തിപ്പിടിച്ച്, അതിനെ ഖണ്ഡിച്ച്, ഈ പ്രശ്നത്തെ സാധൂകരിക്കാൻ ശ്രമിക്കുകയാണ് കോടതി. വിധി തുടർന്ന് വായിക്കുക: “സ്‌കൂളിലെ ഡ്രസ്സ് കോഡ് മൗലികാവകാശവിരുദ്ധമാണ് എന്ന് ആരോപിച്ചുകൊണ്ട് ഒറ്റയടിക്ക് അതെല്ലാം നിരോധിക്കണമെന്ന വാദം വിചിത്രമാണ്.” ഈ വിചിത്ര വാദം കോടതി തന്നെ സങ്കല്പിച്ചെടുത്തതാണെന്നു മാത്രം! 

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ല എന്ന് കാണിക്കാൻ ഹൈക്കോടതി സ്വീകരിക്കുന്ന മറ്റൊരു മാർഗം ക്ലാസ്സ് മുറി ഒരു ‘നിയന്ത്രിത പൊതു ഇടം’ (Qualified Public Space) ആണെന്ന് സ്ഥാപിക്കുകയാണ്. നിയന്ത്രിത പൊതു ഇടങ്ങളിൽ മൗലിക അവകാശങ്ങൾക്ക് മറ്റുള്ള ഇടങ്ങളിലെ അത്ര  പ്രാമാണിത്തമില്ലത്രേ! എന്താണ് ഈ ‘നിയന്ത്രിത പൊതു ഇടം’ ? കോടതിയ്ക്ക് സംശയമൊന്നുമില്ല: “സ്‌കൂളുകൾ, കോടതികൾ, വാർ-റൂമുകൾ, ഡിഫെൻസ് ക്യാമ്പുകൾ” എന്നിവയൊക്കെ നിയന്ത്രിത പൊതു ഇടമാണെന്നാണ് പറയുന്നത്. യുദ്ധമുറികളും, ക്യാമ്പുകളും സ്‌കൂളുകളും തമ്മിലെന്ത് എന്ന് അത്ഭുതം കൂറുന്നവർക്ക് എന്തുകൊണ്ട് സ്‌കൂളുകളിൽ മൗലികാവകാശങ്ങൾ അത്രകണ്ട് ബാധകമല്ല എന്ന വിശദീകരണം കൂടി വായിച്ചാൽ തൃപ്തിയാകും. “ഇത്തരമിടങ്ങളിൽ മുഖ്യമായ അവകാശങ്ങൾ പോലും ആനുമാനിക അവകാശങ്ങളായി രൂപാന്തരം പ്രാപിക്കും. ഉദാഹരണത്തിന് സാധാരണ പൗരനേക്കാൾ അവകാശങ്ങൾ കുറവായിരിക്കും ഒരു വിചാരണ തടവുകാരന്. വിചാരണ തടവുകാരനെക്കാൾ കുറഞ്ഞ അവകാശങ്ങൾ മാത്രമായിരിക്കും കുറ്റവാളിക്ക്.” സ്‌കൂളുകളിലും ജയിലുകളിലെന്നപോലെ അവകാശങ്ങൾ നിയന്ത്രിതമായിരിക്കുമെന്നർഥം.  ഇക്കാര്യംകൊണ്ടു തന്നെ പൊതു ഇടങ്ങളിൽ ബാധകമായ കണിശമായ ഭരണഘടനാപരിശോധനകൾ ഇവിടെ ബാധകമല്ല. അങ്ങനെയാണ് വസ്ത്രധാരണം അനുച്ഛേദം 19 ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയുടെയും ഭാഗമാണെന്ന വാദത്തെ കോടതി മറികടന്നത്. അല്ലാത്തപക്ഷം കർശനമായ നിയമപരിശോധന അനിവാര്യമായി വരും. ഗവണ്മെന്റ് നിർദ്ദേശിക്കുന്ന നിയന്ത്രണം ആനുപാതികമാണ് എന്ന് തെളിയിക്കണം. അതായത്, ഗവണ്മെന്റ് നടപടിക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവിൽ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ  ക്രമാതീതമായ തരത്തിൽ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ. ഇവിടെ ആ പരിശോധനകളൊക്കെ ഒഴിവാക്കിയിരിക്കുന്നു. “മനുഷ്യാവകാശങ്ങൾ സാർവലൗകികമാണ്, എന്നാൽ അവയുടെ നിയന്ത്രണം ഒരു ഭരണഘടനാ യാഥാർഥ്യമാണ്” എന്നാണ് കോടതിയുടെ വെളിപാട്.

ഇതിന് മുൻപ് സ്‌കൂളുകളെ ജയിലുകളോട് ഉപമിച്ചത് ജർമൻ തത്വചിന്തകനായിരുന്ന ഇവാൻ ഡൊമിനിക്ക് ഇല്ലിച്ചിന്റെ ‘ഡീസ്‌കൂളിങ് സൊസൈറ്റി’ എന്ന പ്രസിദ്ധമായ പുസ്തകത്തിലാണ്. ഏകാധിപത്യപരമായ അധികാരഘടനയും, അച്ചടക്കവും, സ്വാതന്ത്ര്യ രാഹിത്യവും നിലനിൽക്കുന്ന  സ്‌കൂളിങ് സംവിധാനത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു അത്. ഫൂക്കോയും സ്‌കൂളും ജയിലും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇല്ലിച്ചിനും ഫുക്കോയ്ക്കും ശേഷം ഇതാ കർണാടക ഹൈക്കോടതി സ്‌കൂളും ജയിലും തമ്മിലുള്ള നിഗൂഢ വ്യാമം അളന്നു തീർക്കുകയാണ്.  

“ക്ലാസ് മുറി സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇടമാകണം, സാമൂഹികമായും ധാർമികമായും സമൂഹത്തിൻറെ പ്രതിബിംബം ആയിരിക്കണം”, എന്ന ഹർജിക്കാരുടെ വാദത്തെ പരിഹസിച്ചുകൊണ്ട്, ഹിജാബ് ധരിക്കുന്നത് യൂണിഫോമിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് ഹൈക്കോടതി പറയുന്നത്.

സുപ്രീംകോടതിക്ക് മുന്നിലുള്ള നിയമപ്രശ്നങ്ങൾ.

കർണാടക ഹൈക്കോടതിക്ക് മുന്നിൽ നിരവധി ഭരണഘടന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു എങ്കിലും പ്രധാനമായും കേസ് മുന്നോട്ടുപോയത് അവശ്യമതാചാരം എന്ന ഒറ്റ പോയിന്റിലാണ് കോടതിവിധിയും ഏറെ ചർച്ചചെയ്യുന്നത്  അവശ്യമതാചാരം സംബന്ധിച്ച പ്രശ്നങ്ങൾ തന്നെയാണ്. വസ്ത്രത്തിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട സംഭവത്തെ കേവലം മതാചാരമായി ചുരുക്കി കാണുന്നത് തെറ്റാണ്. യഥാർത്ഥത്തിൽ ഒരു മതേതര ജനാധിപത്യ സംവിധാനത്തിൽ ജുഡീഷ്യറി പരിഗണിക്കേണ്ട ഒരു വിഷയമേയല്ല അത്.

അവശ്യമതാചാരം.

അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തിൽ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികൾക്കില്ല. ഈ ആചാരങ്ങൾ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികൾ ഏറ്റെടുക്കേണ്ട ദൗത്യം. 1954-ലെ ശിരൂർ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതൽ 2017-ലെ മുത്തലാക്ക് (Shayara Bano v Union of India)  കേസിലും ശബരിമല (Indian Young Lawyers Association vs The State Of Kerala) കേസിലും  വരെ നമ്മുടെ സുപ്രീംകോടതി  അവശ്യ-മതാചാര പരിശോധന നടത്തി. മതങ്ങളുമായി ബന്ധപ്പെട്ട മതേതര പ്രവർത്തനങ്ങൾ (ഭരണനിർവഹണം പോലുള്ളവ) കോടതികൾക്ക്  സാധാരണഗതിയിൽ ഇടപെടാവുന്ന മേഖലയാണെന്നും എന്നാൽ വിശ്വാസസംബന്ധിയായ വ്യവഹാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്നുമായിരുന്നു തീരുമാനം. പക്ഷേ അതിന് പരിഗണനാവിഷയം മതത്തിന്റെ ‘അവശ്യ-ആചാര’മാണെന്നു തെളിയിക്കണം. പണ്ഡിതാഭിപ്രായങ്ങളും മതഗ്രന്ഥങ്ങളും പരിശോധിച്ച് ആത്മീയ വിഷയങ്ങളിൽ കോടതി തീർപ്പു കൽപ്പിക്കുന്ന സാഹചര്യമുണ്ടായി. 

കർണാടക ഹൈക്കോടതിയുടെ വിധിയിൽ, ആവശ്യമതാചാര പരിശോധനയുടെ തുടക്കം ഡോ. അംബേദ്കറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. 

ഭരണഘടനാ നിർമാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഉദ്ധരിക്കുകയാണ് ഹൈക്കോടതി: “ജനനം മുതൽ മരണം വരെ മതബന്ധിതമാണ് ഇന്ത്യൻ സമൂഹം. എന്നാൽ ഇനി, മതത്തിന്റെ നിർവചനം, അവശ്യമായും (essentially) മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും വിശ്വാസത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താൻ നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” ഇവിടെ essentially religious practice (അടിസ്ഥാനപരമായി മതപരമായ ആചാരങ്ങൾ), essential religious practice (അവശ്യ മതാചാരങ്ങൾ) എന്നിവയെ കൂട്ടിക്കുഴക്കുകയാണ് കോടതി. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. 

Essentially religious practice എന്ന് വച്ചാൽ അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണർത്ഥം; ആർട്ടിക്കിൾ 25 (2)(എ)-യിൽ പറയുന്ന പോലെ സാമ്പത്തികവും, ധനപരവും,  രാഷ്ട്രീയവും മറ്റു മതേതരവുമായ പ്രവർത്തികളിൽ പെടാത്ത മത സംബന്ധിയായ കാര്യങ്ങൾ. അത്തരം കാര്യങ്ങളിൽ, അവ പൊതുസമാധാനത്തിനോ ധാര്മികതയ്ക്കോ, ആരോഗ്യത്തിനോ വിരുദ്ധമാകാത്തിടത്തോളം കാലം, സ്റ്റേറ്റിന് ഇടപെടാൻ കഴിയില്ല എന്നാണ് അനുച്ഛേദം 25-ന്റെ നേർവായനയിൽനിന്നും നമുക്ക് മനസിലാവുക. എന്നാൽ നമ്മുടെ ഭരണഘടനാകോടതികൾ essential religious practice (അവശ്യ മതാചാരങ്ങൾ) എന്ന ഒരു സംജ്ഞ കൊണ്ടുവന്നു. മതത്തിന്റെ അവശ്യ ആചാരമേത് എന്ന് കോടതികൾ തീരുമാനിക്കുമെന്ന് വന്നു. ഈ ജുഡീഷ്യൽ അസംബന്ധം ഇന്നും തുടരുന്നു.  ശബരിമല കേസിൽ ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. 

ഭരണഘടനാ കോടതികൾ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികൾ തീർപ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയിൽ തീർപ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ  കോടതികളുടെ പണി  ഭരണഘടനാ കോടതികൾ എടുക്കേണ്ടതില്ല. എന്നാൽ ആചാരങ്ങൾ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാർമികതയ്ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകൾ ഉണ്ടാവുകയും വേണം.   

എന്നാൽ മത വിശ്വാസവും ഭരണഘടനയും സംബന്ധിച്ച ശബരിമല കേസിലെ തീർപ്പ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുടെ ഫലമായി ഏഴംഗ വിശാല ബഞ്ചിനു വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് പുനഃപരിശോധനാ വേളയിൽ സുപ്രീംകോടതി ഫ്രെയിം ചെയ്തത്.   അത് പരിശോധിക്കാനുള്ള ഏഴംഗ ബെഞ്ച് ഉടൻ തന്നെ രൂപീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. അക്കാര്യത്തിൽ തീർപ്പുണ്ടാകാതെ ഈ വിഷയത്തിൽ ഒരു അന്തിമ വിധി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. അതായത്  അംന ബിന്ദ് ബഷീർ കേസിലും (Amnah Bint Basheer vs Central Board Of Secondary Education on 23 July, 2015) നതർഷ റഹീം കേസിലും (Natharsha Rahim vs Central Board Of Secondary Education, 2014) കേരള ഹൈക്കോടതിയും ബിജോയ് ഇമ്മാനുവൽ കേസിൽ (Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986) സുപ്രീം കോടതിയും വിധി പറഞ്ഞപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്ന്.

അഭിപ്രായ സ്വാതന്ത്ര്യം 

അഭിപ്രായ സ്വാതന്ത്ര്യം കേവലം വർത്തമാനം പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല, എല്ലാ തരത്തിലുള്ള ആശയ പ്രകാശനങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ട്. വസ്ത്രധാരണവും ഒരു തരത്തിലുള്ള ആശയപ്രകാശനമാണ്. സ്വയം നെയ്തെടുത്ത ഖദർ വസ്ത്രം മാത്രം അണിഞ്ഞ ഗാന്ധിയും കോട്ട് ധരിച്ച അംബേദ്കറും അവരുടെ വസ്ത്രധാരണരീതിയിലൂടെ ചില ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. കണ്ണ് കെട്ടി, കറുത്ത തുണി കയ്യിൽ ചുറ്റി, കാവി ഷാൾ കഴുത്തിലിട്ട്, ഒക്കെ പ്രതിഷേധിക്കുന്നവരുടെ വസ്ത്രങ്ങൾ ഓരോ നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. അതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. യൂണിഫോം ഉള്ള വിദ്യാലയങ്ങളിൽ ഇത് അനുവദനീയമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒരു മതാചാരമെന്ന നിലയിൽ അത് അനുവദനീയമാണെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നമുക്കറിയാം, എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യമെന്ന നിലയിൽ അതിനെ നാം എങ്ങനെയാണ് മനസിലാക്കുക? ജനാധിപത്യലോകം അതിനെയെങ്ങനെയാണ് കാണുന്നത്?

1969-ലെ  അമേരിക്കൻ സുപ്രീംകോടതിയുടെ ഡേ മൊയിൻ വിധി പ്രസിദ്ധമാണ് (Tinker v Des Moines Independent School District).  1965-ലാണ് സംഭവം. വിയറ്റ്നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡെ മൊയ്നിലെ ഹൈസ്‌കൂളിൽ  ഹർജിക്കാരനായ ജോൺ എഫ് ടിങ്കർ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ അമേരിക്കൻ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡിസംബർ 16-ന്  കറുത്ത കൈപ്പട്ട അണിഞ് സ്‌കൂളിൽ എത്തുവാൻ തീരുമാനിച്ചു. ഡിസംബർ 14-ന് സ്‌കൂൾ അധികൃതർ ഒരു തീരുമാനമെടുത്തു. യൂണിഫോമിന് പുറമെ കറുത്ത ആം-ബാൻഡ് ധരിച്ചു വരുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ ഈ കുട്ടികൾ അതു ലംഘിച്ചു. അധികൃതർ അവരെ സസ്‌പെൻഡ് ചെയ്തു. 

വിദ്യാർഥികൾ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതി അവരുടെ പരാതി തള്ളി. കോർട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാൽ ആം-ബാൻഡുകൾ ധരിച്ചാൽ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തൽ  സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാൻഡ് ധരിക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. “ അസ്വാസ്ഥ്യം  ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. 

ഇന്ത്യൻ സുപ്രീം കോടതിയും വസ്ത്രധാരണം  ഭരണഘടനയുടെ അനുഛേദം 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എൻ.എൽ.എസ്.എ.  കേസിൽ (National Legal Services Authority of India (NALSA)  vs Union of India)  ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് “ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുവാനാവില്ല” എന്ന് ജസ്റ്റിസ് രാധാകൃഷ്ണൻ എഴുതി.  

സ്വകാര്യത കേസിൽ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെ കുറിച്ചും സ്വയം നിർണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമ വിചാരങ്ങൾക്ക് വഴി തുറന്നിട്ടിരുന്നു. ഈ വിധി കൂടി പിൻപറ്റിയാണ് ഐപിസി 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിംഗ് ജോഹർ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായ സ്വാതന്ത്ര്യത്തിന് വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നത്. 

മന:സാക്ഷിക്കുള്ള അവകാശം

വസ്ത്രധാരണത്തിനുള്ള അവകാശം  അനുച്ഛേദം 25 (1) അനുസരിച്ച് മതസ്വാതന്ത്ര്യത്തിനു മാത്രമുള്ള അവകാശമല്ല സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുളള അവകാശം കൂടിയാണ്. അനുച്ഛേദം 25 (1) ആരംഭിക്കുന്നത് ‘മന:സാക്ഷിക്കുള്ള അവകാശം’ എന്ന വാക്കിൽ നിന്നാണ്, അതിനുശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്. മതവിശ്വാസത്തെക്കാളും ആഴമേറിയ, വിസ്തൃതമായ അർത്ഥങ്ങളുള്ള വാക്കാണ് മനസ്സാക്ഷി. പൊതു സമാധാനത്തിനും ആരോഗ്യത്തിനും ധാർമികതയ്ക്കും വിരുദ്ധമാകാത്തിടത്തോളം കാലം സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന പൗരർക്കു നൽകുന്നത്. അത് രാഷ്ട്രീയനിലപാടുകളാകാം, സാംസ്കാരിക ബോധ്യങ്ങളാകാം, മറ്റു വിശ്വാസങ്ങളാകാം, അവിശ്വാസമാകാം, അങ്ങനെ എന്തുമാകാം. കേവലം മതവിശ്വാസത്തിന് വേണ്ടി മാത്രമല്ല, മറ്റേതൊരു നിലപാടിനെയും സംബന്ധിച്ച ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 19 പൗരന് നൽകുന്നുണ്ട്. ഡെ മെയ്ൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത് ടിങ്കറുടെ വിശ്വാസത്തിനുള്ള അവകാശമല്ല, മറിച്ച് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള അവകാശമാണ്. മതാചാരമായതുകൊണ്ട് മാത്രമല്ല  വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികൾ ഉപയോഗപ്പെടുത്താൻ നമ്മുടെ കുട്ടികൾക്കും കഴിയണം. മനസ്സാക്ഷിയുടെ അവകാശത്തെ കുറിച്ചുള്ള വിശദമായ നിയമവിചാരങ്ങൾ തീർച്ചയായും അത്തരത്തിലൊരു നിഗമനത്തിലേക്ക് ഇന്ത്യൻ കോടതികളെയും നയിക്കും.

യഥാതഥസമത്വം

എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകൾക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവർണ്ണനെയും അവർണ്ണനെയും ഒരേ തുലാസിൽ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പു നൽകുന്ന അനു:ഛേദം 14-നു കീഴെ അതിനു പൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുവാനുള്ള അധികാരം ഗവൺമെൻ്റിന് നൽകിയിരിക്കുന്നത്. 

ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ എപ്പോഴും ഭൂരിപക്ഷ സമൂഹത്തിൻ്റെ സാംസ്കാരിക യുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും പലപ്പോഴും അതിനു പിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജ നിർമ്മിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നു വരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനു:ഛേദം 14 ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണ്. 

ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചതിനു സമാനമായ തരത്തിൽ സിഖ് പെൺകുട്ടികൾക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളിൽ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ഹൈക്കോടതി ശക്തമായ ഇടപെടലിലൂടെ ആ അവകാശം ഉയർത്തിപ്പിടിച്ചിരുന്നു. [Sarika Angel Walkins vs The Governing Body of Aberdeen Girls High School]. മറ്റൊന്ന് ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിലെ വിധിയാണ്. കർണാടക ഹൈക്കോടതിയിൽ ഈ കേസ് അഡ്വ. കമ്മത്ത് ഉദ്ധരിച്ചിരുന്നു. യൂണിഫോമിനൊപ്പം ഹിന്ദു സംസ്കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാൻ അനുവദിക്കാതിരുന്നതാണ് കേസിനാധാരമായ സംഭവം. ദക്ഷിണാഫ്രിക്കൻ ഭരണഘടനാകോടതി അധികൃതരുടെ നടപടി റദ്ദ് ചെയ്തു. മുക്കൂത്തി ഇടാൻ അനുവദിക്കാത്തത് സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിയോജനമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ഇന്ത്യൻ കോടതിയിലും പരോക്ഷ വിവേചനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ ക്രിമിനൽവത്കരിക്കുന്ന ഐ.പി.സി. സെക്ഷൻ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികർക്ക് പെർമനന്റ് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ൽ സുപ്രീംകോടതി,  കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ ഏർപ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തിൽ പുരുഷന്മാർ അഭിമുഖീകരിച്ച അതേ ടെസ്റ്റുകൾ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകൾക്കും നൽകിയത്. ഇതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകൾക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകൾ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാൽ, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കൻ, കനേഡിയൻ സുപ്രീംകോടതിയുടെ വിധികളെ മുൻനിർത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തിൽ ബാധിക്കുന്നുണ്ടോ?  അതവർക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. 

റെയിൽവേയിലെ മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസിലെ ദൽഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരൻ തന്റെ ഭാര്യയെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആശ്രിതപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് അവർക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തിൽ അധികവും ജോലിക്ക് പോകുന്നത്  പുരുഷന്മാരാണ്. സ്ത്രീകൾ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയിൽ നിന്നും അവരെ നീക്കം ചെയ്യാൻ കഴിയുമെന്ന് വന്നാൽ, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ  സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. “ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗർഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ദൽഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാൻ ഇന്ത്യൻ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേൽപ്പറഞ്ഞ കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം  നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. 

സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും 

2016-ലെ ബീഹാറിലെ മദ്യ നിരോധനവുമായി ബന്ധപ്പെട്ട കേസിനും [Confederation of Indian Alcoholic Beverage Companies v State of Bihar (2016)]  2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും  ഭരണഘടനയുടെ അനുച്ഛേദം  21 ഉറപ്പു നൽകുന്ന  സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിന് പുറമെ അതിനോടൊപ്പം ധരിച്ചു പോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്.  ജീവിക്കാനുള്ള അവകാശമെന്നാൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരിൽ വഴിയിൽ തടയുന്നതും, മാറ്റാൻ നിർബന്ധിക്കുന്നതും, സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.

സംസ്കാര സംരക്ഷണത്തിനുള്ള അവകാശം 

ഭരണഘടനയുടെ  അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ  ഭാഗമാണ്. താൻ ജനിച്ചു വളർന്ന സാംസ്‌കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്. 

യൂണിഫോം എന്ന പേരിൽ ഇത്രനാളും ഇല്ലാതിരുന്ന ഒരു നിയന്ത്രണം കൊണ്ടുവരികയും അതുവഴി ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട പെൺകുട്ടികളെ സ്‌കൂളിന് പുറത്താക്കുകയും ചെയ്യുന്നത് അന്യായമാണ് എന്നു മനസിലാക്കാൻ വലിയ നിയമജ്ഞരാകുകയൊന്നും വേണ്ട. വളരെ സ്പഷ്ടമാണ് കാര്യങ്ങൾ. ഒരു മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതർ പ്രവർത്തിച്ചിരിക്കുന്നത്. ആ പ്രവർത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാൻ ഇല്ലതാനും.  ഭരണഘടനയുടെ അനുച്ഛേദം 21[സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത],  അനുച്ഛേദം 19(1) [അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 25 [മന:സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം], അനുച്ഛേദം 29 [തനത് സംസ്കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം], അനുച്ഛേദം 14 [യഥാതഥ സമത്വം- പരോക്ഷ വിവേചനം] എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കർണാടകയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ജനാധിപത്യ മൂല്യങ്ങളുടെ പരിപൂർണ നിരാസമാണത്.

സാഹോദര്യം

യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടം കൂടി ധരിച്ചാൽ യൂണിഫോം ഇല്ലാതാകും എന്ന ഹൈക്കോടതിയുടെ നിലപാട് സാമാന്യബോധത്തിന്റെ നിഷേധമാണ്. സ്കൂളിൽ പോകുന്നത് പഠിക്കാനാണോ അതോ യൂണിഫോം ധരിക്കാനാണോ എന്ന് കോടതിക്ക് സംശയമുണ്ടെന്ന് തോന്നും. യൂണിഫോം ധരിക്കൽ അല്ല അത്യന്തികമായ ലക്ഷ്യവും മാർഗവും. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആധുനിക ജനാധിപത്യ സമൂഹങ്ങളിൽ എല്ലാം തന്നെ യൂണിഫോമിനൊപ്പം ധരിക്കാവുന്ന മത ചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനീയമാണ്. 

നേരത്തെ പരാമർശിച്ച ഡേ മോയിൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി…… അധ്യാപകരോ വിദ്യാർത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല…. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല.” 

മുൻ രാഷ്ട്രപതി ഹമീദ് അൻസാരി ഒരു ലേഖനത്തിൽ എഴുതിയത് പോലെ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർന്നിട്ടുള്ള അടിസ്ഥാന മൂല്യങ്ങളിൽ സാഹോദര്യവും ഉൾപ്പെടുന്നുണ്ട് എന്ന കാര്യം നമ്മൾ പലപ്പോഴും മറന്നു പോകുന്നു. അടിമുടി ജനാധിപത്യ വിരുദ്ധമായ ഇന്ത്യൻ മണ്ണിൽ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യമില്ലാതെ പുലരുക അസാധ്യമാണ്. രാജ്യത്തിൻറെ അഖണ്ഡതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും ഇത് പ്രധാനമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരസ്പരബന്ധിതമാണ് എന്ന് അംബേദ്കർ ആവർത്തിച്ചു പറയുന്നുണ്ട്. ഒരു പോലീസ് ഓഫീസറുടെ നിരീക്ഷണത്തിൽ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതല്ല  സമത്വം. അതിന് സമൂഹത്തിൽ സാഹോദര്യത്തിന്റെ സന്ദേശം വളരേണ്ടതുണ്ട്. അതിൻറെ ആദ്യപടി വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നുള്ളതാണ്. നാം അഭിമാനം കൊള്ളുന്ന രാജ്യത്തിൻറെ ഐക്യം നിലനിൽക്കണമെങ്കിൽ, യുക്തിപരമായ ഒത്തുതീർപ്പുകളിലൂടെ ഈ വൈവിധ്യത്തെ പൊതുധാരയിലേക്ക് സ്വാംശീകരിച്ചെങ്കിൽ മാത്രമേ കഴിയൂ. അങ്ങനെ മാത്രമേ ജനാധിപത്യത്തിന് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. 

“ജനാധിപത്യത്തിന്റെ വേരുകൾ പാർലമെൻറോ ഗവൺമെൻറോ അല്ല. പ്രാഥമികമായും ഒരു സംഘടിത ജീവിത രീതിയാണത്. സമൂഹമെന്ന നിലയിൽ ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകൾ നമ്മൾ തേടേണ്ടത്” അംബേദ്കർ എഴുതി. ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹികമായ നിലനിൽപ്പിന് സാഹോദര്യം അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷ സാംസ്കാരിക അധീശത്വത്തിന്റെ രാഷ്ട്രീയപാഠം കൊണ്ട് അത് സാക്ഷാത്കരിക്കാൻ ആവില്ല. വംശീയ വിദ്വേഷത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൂടെ അധികാരത്തിലെത്തിയവർക്ക്  അത് മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ രാജ്യത്തെ സാധാരണ മനുഷ്യരുടെ അവകാശങ്ങൾക്ക് കാവലാളാകേണ്ടുന്ന ഭരണഘടനാ കോടതികൾ അങ്ങനെ ആയിക്കൂടാ. 

ഇവിടെ കോടതിക്ക് മുന്നിൽ രണ്ടുമൂന്നു സാധ്യതകൾ ആണുള്ളത്. ഇത് ഒരു ഭരണഘടനാ പ്രശ്നമായി പരിഗണിക്കാതെ യൂണിഫോം സംബന്ധിച്ച സർക്കുലർ നിയമവിരുദ്ധമാണോ എന്ന് മാത്രം പരിശോധിച്ചുകൊണ്ട് വിധിയെഴുതാം. അങ്ങനെ അത് നിയമവിരുദ്ധമാണെന്ന് കണ്ട് പ്രിയപ്പെട്ട മറ്റ് ഭരണ പ്രശ്നങ്ങളിലേക്ക് തൽക്കാലം പോകേണ്ടതില്ല. ഹൈക്കോടതി ചെയ്തതുപോലെ ഹിജാബ് ഇസ്ലാമിൻറെ ആവശ്യമതാചാരമല്ല എന്ന കണ്ടെത്തലിലേക്കാണ് വരുന്നതെങ്കിൽ പോലും, മതവിശ്വാസത്തിന് ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച ഭരണഘടന പ്രശ്നങ്ങൾ ശബരിമല പരിശോധിക്കും സുപ്രീംകോടതി 7 അംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതിൻറെ വിധി വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. യഥാതഥ സമത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചും വിധിയെഴുതാം. ഇത്തരം വിപുലമായ ചോദ്യങ്ങൾ ഉൾപ്പെടുന്ന കേസ് ആയതുകൊണ്ട് ഒരു ഭരണഘടനാ ബഞ്ച് ഇത് പരിശോധിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് എത്താനും മതി. എന്തായാലും വാദം പൂർത്തീകരിച്ച സ്ഥിതിക്ക്, മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ വിധി വരുമെന്നാണ് കരുതുന്നത്. ഭരണഘടന മൂല്യങ്ങളോടുള്ള സുപ്രീംകോടതിയുടെ പ്രതിബദ്ധതയാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന, അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിൻറെയും വിശാലാകാശങ്ങളെ മനസ്സിലാക്കുന്ന സമീപനം സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

First published in The Fourth News on 24/09/2022

Thefourthnews

ഗവർണറുടെ അധികാരവും അനിവാര്യതയും 

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ അസാധാരണമായ വാർത്ത സമ്മേളനത്തോടുകൂടി, ഗവർണർ പദവിയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ഗവർണറും ഗവൺമെന്റും തമ്മിലുള്ള കേവല രാഷ്ട്രീയ തർക്കങ്ങൾ എന്ന നിലയിൽ മാത്രമല്ല, ഭരണഘടനാപരമായി ഗവർണറുടെ അധികാരങ്ങളെക്കുറിച്ചും, അതിൻറെ പരിമിതികളെക്കുറിച്ചും, ഗവർണർ  പദവിയുടെ ആവശ്യകതയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വിമർശനങ്ങൾ ഉയരുന്നത് ചരിത്രത്തിൽ ആദ്യമായല്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ എൻ ടി രാമറാവുമാണ് ഗവർണർ പദവി അനാവശ്യമാണ് എന്ന വാദം ഏറ്റവും ശക്തമായി ഉന്നയിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഗവർണർ ആയിരുന്ന രാംലാലിന്റെ നേതൃത്വത്തിൽ നടന്ന ഭരണഘടനാധ്വംസനമാണ് അദ്ദേഹത്തിനെ ഇത്തരമൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്. മധ്യപ്രദേശ് ഗവർണർ ആയിരുന്ന ഡോക്ടർ പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ എം മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാര പദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണറായിരിക്കേ, വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണ് എന്ന് പറയുകയുണ്ടായി. ഇതു സംബന്ധിച്ച കൃത്യമായ അഭിപ്രായ രൂപീകരണത്തിന് ഗവർണർ പദവിയുടെ ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാതലത്തിൽ ഇന്ത്യക്കാർക്ക് നൽകുവാൻ ബ്രിട്ടീഷുകാർ തയ്യാറാക്കിയ, 1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം, പ്രവിശ്യകളിൽ, പരിമിതമായ വോട്ട് അവകാശത്തിലൂടെയെങ്കിലും, ജനപ്രതിനിധി സഭകൾ ഉണ്ടായി. പ്രവിശ്യകൾക്കു മേൽ അധികാരം ഉറപ്പിക്കാനായി ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ നേതൃനിരയിലുള്ളവർ ഇതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിർമ്മാണസഭ ഗവർണർമാരെ നിലനിർത്താൻ തീരുമാനിച്ചു. രണ്ടു കാരണങ്ങളാലാണ് അത്. 

ഒന്ന്, സ്വാതന്ത്ര്യാനാനന്തരം ഇന്ത്യൻ രാഷ്ട്രരൂപീകരണം അത്യന്തം ശ്രമകരമായ  ദൗത്യമായിരുന്നു. അനേകം നാട്ടുരാജ്യങ്ങളും  വേഷ-ഭാഷ-സാംസ്കാരിക-ജാതി-മത വൈവിധ്യവും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുമായി സ്വാതന്ത്ര്യത്തിന്റെ അപരിചിത മണ്ഡലത്തിലേക്ക് നടന്നു കയറുമ്പോൾ, ഈ രാജ്യം എത്ര നാൾ ഇങ്ങനെ നിലനിൽക്കും എന്നതായിരുന്നു രാഷ്ട്രീയ പണ്ഡിതരുടെ ഏറ്റവും വലിയ ആശങ്ക. ജനാധിപത്യത്തിന്റെ നിലനിൽപ്പും രാജ്യത്തിൻറെ അഖണ്ഡതയും ആയിരുന്നു രാഷ്ട്രശില്പികൾക്ക് മുന്നിലെ പ്രഥമപരിഗണന. അതുകൊണ്ടുതന്നെ അടിസ്ഥാന പ്രമാണമായി ഫെഡറലിസമുണ്ട് എന്ന് പറയുമ്പോഴും, സാധാരണ ഫെഡറൽ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി യൂണിയൻ ഗവൺമെന്റിന് വളരെയധികം അധികാരങ്ങൾ അനുവദിച്ച് നൽകുന്ന സംവിധാനമാണ് നമ്മുടേത്. രാജ്യത്തിൻറെ അഖതണ്ഡതയ്ക്ക് ശക്തമായ  കേന്ദ്ര ഗവൺമെൻറ് അനിവാര്യമാണ് എന്ന കാഴ്ചപ്പാടായിരുന്നു അതിന് പിന്നിൽ. സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയമുള്ള ജനപ്രതിനിധികളുടെ അഭാവം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഗവർണർക്ക് കഴിയും എന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഇതൊക്കെക്കൊണ്ടാണ്, ഒരു കൊളോണിയൽ ശേഷിപ്പ് ആണെങ്കിലും, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കിടയിലെ പാലം എന്ന നിലയ്ക്ക് ഗവർണർ പദവി നിലനിർത്തിയത്.  

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉണ്ടായിരുന്ന അതേ ജോലിയല്ല ഒരു സ്വതന്ത്ര ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കിൽ ഗവർണർക്കുള്ളത്. ഇത് സംബന്ധിച്ച് ഭരണഘടനാ നിർമ്മാണ സമിതിയിൽ നടന്ന സംവാദങ്ങൾ  ചില ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. രാഷ്ട്രപതി പദവിക്ക് എന്നതുപോലെ, ഗവർണർ പദവിയിലേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്തണം എന്നൊരു നിർദ്ദേശമാണ് ആദ്യം മുന്നോട്ടു വന്നത്. എന്നാൽ ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല. “പ്രഗൽഭരായ ആളുകളെ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാനാണ് ഗവർണർ പദവി ഉപയോഗിക്കേണ്ടത്. വൈജ്ഞാനിക രംഗത്ത് മികവുള്ള ആളുകൾക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട്, അതിൽ വിജയിക്കുവാനുള്ള കഴിവോ, ആവേശമോ ഉണ്ടായിക്കൊള്ളണമെന്നില്ല.” നെഹ്റു അഭിപ്രായപ്പെട്ടു. അംബേദ്കറും ഇലക്ഷൻ വേണമെന്ന ആവശ്യത്തോട് യോജിച്ചില്ല. ജനഹിതത്തിലൂടെ അധികാരത്തിൽ വന്ന രണ്ടുപേർ, മുഖ്യമന്ത്രിയും ഗവർണറും, ഒരേസമയം സംസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നത് അധികാര സംഘർഷങ്ങൾക്ക് ഇടയാക്കും എന്ന് അദ്ദേഹം കരുതി. ഗവർണർ, സംസ്ഥാനങ്ങളുടെ ഔപചാരിക തലവനായി തുടരുമ്പോഴും ഭരണനിർവഹണം ജനാധിപത്യപരമായി തെരഞ്ഞെടുത്ത മന്ത്രിസഭ മുഖാന്തമായിരിക്കും എന്നായിരുന്നു കാഴ്ചപ്പാട്. പൊതു സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്ന അടിയന്തരഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, അത് കേന്ദ്ര ഗവൺമെൻറിന് റിപ്പോർട്ട് ചെയ്യുക എന്ന കാര്യത്തിലേക്ക് മാത്രമായി ഗവർണറുടെ അധികാരങ്ങൾ  പരിമിതപ്പെടുത്തണമെന്ന അഭിപ്രായമായിരുന്നു സർദാർ പട്ടേലിന്.

ഭരണഘടന പ്രകാരം ഗവർണറുടെ അധികാരങ്ങളും കടമകളും എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. ഭരണഘടനയിലെ  153 മുതൽ 234 വരെയുള്ള അനുഛേദങ്ങളാണ് ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 154 അനുസരിച്ച് സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എല്ലാം ഗവർണറിൽ നിക്ഷിപ്തമാണ്. ഈ അധികാരങ്ങൾ ഭരണഘടനാനുശ്രതമായി നേരിട്ടോ ഉദ്യോഗസ്ഥർ വഴിയോ നടപ്പിലാക്കാം എന്നാണ്. ഭരണഘടനയുടെ കരട് രൂപത്തിൽ “the executive power of the state shall be vested in the governor and maybe exercised by him either directly or through officers subordinate to him in accordance with this constitution.” എന്നായിരുന്നു ചേർത്തിരുന്നത്. എന്നാൽ പിന്നീട് അതിൽ, maybe എന്നത് മാറ്റി shall be എന്നു ചേർത്തു. അതിലൂടെ, ഗവർണറുടെ അധികാര നിർവഹണം ‘നിർബന്ധമായും’ ഭരണഘടനാനുശ്രതമായിരിക്കണം എന്നുറപ്പിക്കുകയാണ് ഭരണഘടന നിർമ്മാണസഭ ചെയ്തത്. അനുഛേദം 159 പ്രകാരം ഭരണഘടനയെയും നാട്ടിലെ നിയമത്തെയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊള്ളാം എന്ന് പ്രതിജ്ഞ ചെയ്താണ് ഗവർണർ അധികാരമേൽക്കുന്നത്. 

അനുഛേദം 161, സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള നിയമങ്ങൾക്ക് കീഴിലെ ശിക്ഷാനടപടികൾ റദ്ദ് ചെയ്യുവാനോ, ഇളവ് നൽകുവാനോ, മാപ്പ് നൽകുവാനോ ഉള്ള അധികാരം ഗവർണർക്ക് നൽകുന്നു. അനുഛേദം 163 ആണ് മന്ത്രിസഭയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഭരണഘടനാപരമായി സ്വന്തം വിവേചന അധികാരം ഉപയോഗിക്കേണ്ടി വരാത്ത വിഷയങ്ങളിലെല്ലാം, ഗവർണറെ സഹായിക്കുവാനും ഉപദേശങ്ങൾ നൽകുവാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്നാണ് അനുച്ഛേദം നിർദ്ദേശിക്കുന്നത്.  (There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion ). ഇവിടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൽ ഗവർണറുടെ കടമ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്നും പ്രകടമായ വ്യത്യാസം നമുക്ക് കാണാൻ കഴിയും. ആക്ടിലെ സെക്ഷൻ 50 ഇങ്ങനെയാണ്: “There shall be a council of ministers to aid and advice the Governor in the exercise of his functions, except insofar as he is by or under this Act required to exercise his functions or any of them in his discretion: Provided that nothing in this subsection shall be construed as preventing the Governor from exercising his individual judgment in any case whereby or under this Act he is required so to do.” ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 163(1)ല്‍ ‘വൈയക്തിക ബോധ്യം’ എന്ന പ്രയോഗമില്ല. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.

ഭരണഘടനാ നിര്‍മാണ സഭയില്‍ പണ്ഡിറ്റ് ഹൃദയനാഥ് കൂന്‍ശ്രു ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ബി. ആര്‍. അംബേദ്കര്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്:”The clause is a very limited clause; it says: ‘except in so far as he is by or under this Constitution’. Therefore, Article 143 will have to be read in conjunction with such other Articles which specifically reserve the power to the Governor. It is not a general clause giving the Governor power to disregard the advice of his ministers in any matter in which he finds he ought to disregard’ അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, കരട് ഭരണഘടനയിലെ  143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും, വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും, അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ് എന്നും അംബേദ്കര്‍ പ്രസ്താവിച്ചു.

വിവിധ മേഖലകളിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ 1983-ല്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഗവര്‍ണറുടെ കടമകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘required’ എന്ന വാക്ക് ഉള്ളതുകൊണ്ട് തന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നും വിശദീകരിക്കുന്നു (Sarkaria, 1983).

അനുഛേദം 174 നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും പിരിച്ചുവിടാനുമുള്ള അധികാരം ഗവർണർക്ക് നൽകുന്നു. ഇതിനെ പ്രതി,  2016-ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി.  ആ കേസിൽ, സുപ്രീംകോടതി ഗവർണറുടെ വിവേചന അധികാരം സംബന്ധിച്ച്, വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ വിവേചനാധികാരം പ്രധാനമാണെന്നും അത് ഭരണഘടനാപരമാണെന്നും ആയിരുന്നു എന്നായിരുന്നു ഗവർണറുടെ വാദം. “ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയാണ്, തീരുമാനമെടുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മനോവ്യാപാരം അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാനാകൂ. ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണറുടെ ഭരണപരമായ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അനുച്ഛേദം 163(2) ആകട്ടെ ഗവര്‍ണറുടെ വിവേചനാധികാര പ്രയോഗം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നു പറയുന്നു. നിയമസഭാ പ്രവര്‍ത്തനങ്ങളിലുള്ള ഗവര്‍ണറുടെ ഇടപെടലുകളാകട്ടെ അനുച്ഛേദം 212 അനുസരിച്ച് നിയമനിര്‍മാണ സഭകള്‍ക്കുള്ള പരിരക്ഷയുടെ പരിധിയില്‍ വരുന്നതുമാണ്. അനുച്ഛേദം 174 പ്രകാരം നിയമസഭാ സമ്മേളനം വിളിക്കുവാനും മാറ്റി വെയ്ക്കുവാനും പിരിച്ചു വിടുവാനുമെല്ലാമുള്ള അവകാശം ഗവര്‍ണര്‍ക്കാണ്.” അതുകൊണ്ടു തന്നെ സ്പീക്കറുടെ ഹരജി തള്ളിക്കളയണം എന്നാണ് വാദിച്ചത്. സുപ്രീംകോടതി പക്ഷേ, ഈ വാദങ്ങള്‍ തള്ളി. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ് എന്ന് കോടതി വിലയിരുത്തി:

“മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകൂ. യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അതു മാറ്റി വയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്ക് ഉള്ളു. ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്. അനുച്ഛേദം 163 പ്രകാരമുള്ള വിവേചനാധികാരം അനുച്ഛേദം 174-ന് ബാധകമല്ല. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. സ്വന്തം നിലയില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല.” എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കി.

അനുഛേദം 200 ആണ് ബില്ലുകൾക്ക് അംഗീകാരം നൽകാനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുകയോ, നിരാകരിക്കുകയോ, രാഷ്ട്രപതിയുടെ  പരിഗണനക്കായി സമർപ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഗവർണർക്കുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യണമെന്നും  ഭരണഘടന പറയുന്നു. ബില്ല് അംഗീകരിക്കാം, അല്ലെങ്കിൽ കാര്യകാരണസഹിതം പുന പരിശോധനയ്ക്ക് വേണ്ടി നിയമസഭയ്ക്ക് തിരിച്ചയക്കാം, ഭേദഗതികൾ നിർദ്ദേശിക്കാം. തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും സമർപ്പിച്ചാൽ, അത് ഗവർണർ അംഗീകരിച്ചേ മതിയാവൂ. അല്ലാതെ നിയമസഭ പാസാക്കിയ ബില്ല് താൻ ഒപ്പിടുകയില്ല എന്നു പറയാനുള്ള അധികാരമൊന്നും ഗവർണർക്ക് ഭരണഘടന നൽകുന്നില്ല. ഒപ്പിടുന്നതിനുള്ള കാലാവധി ഭരണഘടനയിൽ നിശ്ചയിച്ചിട്ടില്ല എന്നും, അതുകൊണ്ട് എത്ര കാലം വേണമെങ്കിലും ഗവർണർക്ക് ബില്ലുകൾ തടഞ്ഞു വയ്ക്കാൻ കഴിയും എന്നുമുള്ള വാദം ശരിയല്ല. ജനാധിപത്യ സംവിധാനത്തിന് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് ജനഹിതമനുസരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാണ്. ആ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുക എന്നതാണ് ഗവർണറുടെ കടമ. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു കൊള്ളാം എന്ന് പ്രതിജ്ഞയെടുത്ത് അധികാരം ഏൽക്കുന്ന ഗവർണർക്ക് സംസ്ഥാനത്തെ ഗവൺമെൻറിൻറെ പ്രവർത്തനങ്ങളെ അട്ടിമറിക്കുവാനോ, മരവിപ്പിക്കുവാനോ, തടസ്സപ്പെടുത്തുവാനോ അവകാശമില്ല. 

മറ്റൊരു മാർഗം,  ബില്ലുകൾ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കാം എന്നതാണ്. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതോ, കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതോ, കേന്ദ്ര നിയമത്തിന്റെ ലംഘനമാകുന്നതോ, മൗലിക അവകാശങ്ങളെ ബാധിക്കുന്നതോ ആയിട്ടുള്ള നിയമങ്ങളാണ് ഇങ്ങനെ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടാൻ കഴിയുക. ഇവിടെ ഇപ്പോൾ പരിഗണനയ്ക്കിരിക്കുന്ന, ലോകായുക്ത ബില്ലോ സർവകലാശാല ബില്ലോ ഹൈക്കോടതിയുടെ പ്രവർത്തനത്തെയോ അധികാരത്തെയോ ബാധിക്കുന്നതല്ല. കേന്ദ്രസർക്കാറിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ളതുമല്ല. അതുകൊണ്ട് അങ്ങനെയും വൈകിപ്പിക്കുന്നത് സാധ്യമല്ല. 

തമിഴ്നാട്ടിൽ രാജീവ് ഗാന്ധി വധക്കേസ് പ്രതിവാളിന്റെ ശിക്ഷ ഇളവ് ഇളവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നിർദ്ദേശം വെച്ച് താമസിക്കുകയും, പിന്നീട് സുപ്രീംകോടതി ഇടപെടും എന്ന ഘട്ടം വന്നപ്പോൾ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്ത ഗവർണറുടെ നടപടിയോട് കോടതിയുടെ പ്രതികരണം എന്തായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. മന്ത്രിസഭ നിർദേശങ്ങൾ അനന്തമായി വെച്ച് താമസിക്കുവാനോ, സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളെ സംബന്ധിച്ച് നിർദ്ദേശങ്ങൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനോ, ഗവർണർക്ക് അധികാരമില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. (AG Perarivalan vs State of Tamilnadu & Anr).

ഗവർണറുടെ മറ്റൊരു സുപ്രധാന അധികാരം അനുഛേദം 356 ആണ്. ഒരു സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടായാൽ സംസ്ഥാന മന്ത്രസഭയെയും പിരിച്ചുവിടുവാനുള്ള നിർദ്ദേശം രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള അധികാരമാണിത്. പൊതുവേ ‘രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക’ എന്ന് അറിയപ്പെടുന്ന അത്തരം സന്ദർഭങ്ങളിൽ സംസ്ഥാന നിയമസഭയുടെ അധികാരങ്ങൾ ഗവർണർ ഏറ്റെടുത്തു പ്രവർത്തിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള അനുച്ഛേദമാണ് ഇത്. ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ദുരുപയോഗം ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്യൂണിസ്​റ്റ്​ പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുനൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി.എഫ്) സഖ്യത്തെ തഴഞ്ഞ്​ കോൺഗ്രസിനെയാണ് ഗവർണർ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട് കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തുനിന്നു ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ് രാജാജിയെ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢിദിനത്തിലായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. 1959 ൽ കേരള സർക്കാറിനെ അട്ടിമറിച്ചതുമുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദിയൂരപ്പക്ക്​ 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദേശം ചെയ്ത പുതുച്ചേരി ​െലഫ്​. ഗവർണറുടെ നടപടിയും, അരുണാചൽ പ്രദേശിൽ അവസാനം കലിഖോ പുലി​​െൻറ ആത്മഹത്യയിൽ കലാശിച്ച അധികാര വടംവലിയും ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യത്തെ അപകടപ്പെടുത്തിയതി​​ൻറെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

1994ലെ എസ് ആർ ബൊമ്മൈ കേസ് ആണ്  അനുച്ഛേദം 356 സംബന്ധിച്ച സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട തീരുമാനം. സർക്കാരിയാ കമ്മീഷൻറെ  നിർദേശങ്ങൾ പരിഗണിച്ച സുപ്രീംകോടതി, സംസ്ഥാനങ്ങളിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കേവല ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളിലല്ല, ഭരണം പൂർണ്ണമായും അസാധ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് 356 ഉപയോഗിക്കാൻ കഴിയൂ എന്ന് വിധിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച രാഷ്ട്രപതിയുടെ വിവേകപൂർണ്ണമായ വിലയിരുത്തലിനെ കോടതിക്ക് പരിശോധിക്കാൻ കഴിയില്ലെങ്കിലും, അത്തരം തീരുമാനത്തിലേക്ക് എത്തിച്ചേരാൻ ആധാരമാക്കിയ രേഖകൾ, ഗവർണറുടെ റിപ്പോർട്ടടക്കം, പരിശോധിക്കുവാൻ കഴിയും എന്നായിരുന്നു സുപ്രീംകോടതി വിധി. സ്വേച്ഛാപരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ അരുണാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സംസ്ഥാന ഗവൺമെന്റുകളെ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.

ഇനിയും ഗവർണറുടെ വിവേചനാധികാരം  വരുന്നത് മന്ത്രിസഭാ രൂപീകരണത്തിന്റെ സമയത്താണ്. നിയമസഭ തെരഞ്ഞെടുപ്പ് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നാൽ ഈ വിവേചനാധികാരം പ്രധാനമാകും. 1952 മുതൽ ഇങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടെം സ്പീക്കർമാരെക്കൊണ്ട് സഭാനടപടികളിൽ തിരിമറിനടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്​ട്രീയക്കാർ തകിടം മറിച്ചു.ഗവൺമ​െൻറ്​ രൂപവത്​കരണത്തിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിൽ ഗവർണർ പദവി ഇല്ലാതെതന്നെ കാര്യങ്ങൾ സുഗമമായി നടത്താം. വ്യക്തമായചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്​ഷൻ കമീഷനോ, അതത് സംസ്ഥാനത്തെ ഹൈകോടതി ചീഫ് ജസ്​റ്റിസിനോ ഒക്കെ തീരുമാനമെടുക്കാവുന്നതേയുള്ളൂ. 

ഗവർണർ പദവി നിലനിർത്തുന്നതിനുള്ള ന്യായീകരണമായി ഭരണഘടനാ നിർമ്മാണ സഭയിൽ ഉയർന്നു വന്ന രണ്ട് വാദങ്ങൾ. ഒന്ന് രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെൻറ് ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുക. രണ്ട്, സംസ്ഥാനങ്ങളിൽ, ഭരണ രംഗത്ത് ആവശ്യമായ പ്രാഗൽഭ്യവും പരിചയവുമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭാവം. ഇവ രണ്ടും ഇന്ന് അപ്രസക്തമാണ്. കാരണം, സ്വാതന്ത്ര്യലബ്ധിയുടെ സമയത്തുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ച്, ഇന്ത്യ കെട്ടുറപ്പുള്ള ഒരു സ്വതന്ത്രപരമാധികാര രാജ്യമായി മാറിക്കഴിഞ്ഞു. രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് വിഘാതമാകുന്നത്ര ഗുരുതരമായ പ്രശ്നങ്ങളോ പ്രവർത്തനങ്ങളോ ഒരു സംസ്ഥാനത്തും നിലനിൽക്കുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിലേറെ ഭരണപരിചയവും വൈദഗ്ദ്യവുമുള്ള രാഷ്ട്രീയ നേതാക്കൾ വന്നു കഴിഞ്ഞു.  ഇനിയിപ്പോൾ സർക്കാർ രൂപവത്​കരണത്തിന് കാർമികത്വം വഹിക്കാനും ആർട്ടിക്കിൾ 356 വഴി റിപ്പോർട്ട് നൽകി പ്രസിഡൻറ്​ ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു ഗവർണർ പദവിയുടെ ആവശ്യമുണ്ടോ? ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജൻറ്​ മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത ഗവർണർപദവി ഒരു കൊളോണിയൽ ശേഷിപ്പാണ്. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗവർണർ-സർക്കാർ പോര്, ഇക്കാര്യം അടിവരയിട്ടു പറയുന്നു. 

കേരള ഗവർണർക്ക് ഒരുപക്ഷേ വളരെ വളരെ പ്രധാനമെന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളിലും ഗവൺമെന്റുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അതു പക്ഷേ അവതരിപ്പിക്കേണ്ടത് ഗവർണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉന്നതമായ ഭരണഘടനാ പദവിക്ക് യോജിച്ച തരത്തിലാണ്.  ഗവൺമെൻറുമായി അവധാനതയോടെ ചർച്ചചെയ്ത് തീരുമാനത്തിലെത്തേണ്ടതാണ്. മുൻപും ഗവർണർ സംസ്ഥാന സർക്കാരുമായി ഇടഞ്ഞിട്ടുണ്ട്. പൗരത്വം നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭകാലത്ത്, പ്രസ്തുത ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അത് തന്നെ അറിയിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഗവർണർ പ്രതിഷേധിച്ചിരുന്നു. ക്യാബിനറ്റ് തീരുമാനവും നിയമനിർമ്മാണവും സംബന്ധിച്ച കാര്യങ്ങൾ ഗവർണറെ മുഖ്യമന്ത്രി അറിയിക്കേണ്ടതുണ്ട് എങ്കിലും സുപ്രീംകോടതിയിൽ ഹർജി കൊടുക്കുന്നത് അദ്ദേഹത്തെ അറിയിക്കണമെന്ന് ഭരണഘടനാ ബാധ്യതയൊന്നും ഗവൺമെൻറിനില്ല. നിയമമങ്ങനെയാണെങ്കിലും, സൗഹൃദപരമായ ഒരു ബന്ധം പുലർത്തുന്നതിനു വേണ്ടി  മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഇക്കാര്യം ഗവർണറെ അറിയിക്കാമായിരുന്നു. ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകൾ പെരുമാറേണ്ടതും അത്തരത്തിലുള്ള വിശാലമായ മനോഭാവത്തോടുകൂടി ആയിരിക്കണം. എന്നാൽ കർഷക നിയമങ്ങൾക്കെതിരെയുള്ള സമരകാലത്ത് നിയമസഭ വിളിച്ചു ചേർക്കില്ല എന്ന് പ്രസ്താവിച്ചതിനും, ഇപ്പോൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന കാടടച്ചുള്ള ആരോപണങ്ങൾക്കും അത് ന്യായീകരണം ആകുന്നില്ല. 

സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഗവർണർക്ക് അതിർത്തി ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും കാണാം. പക്ഷേ നിയമനം കേരള ഹൈക്കോടതി ശരിവെച്ചതാണ് എന്ന കാര്യം നമ്മൾ മറക്കരുത്. വിവിധ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഞ്ഞൂറ്റി അറുപതോളം നിയമനങ്ങളിൽ, നാലോ അഞ്ചോ നിയമനങ്ങൾ മാത്രമാണ് വിവാദമായിട്ടുള്ളത്. അതിൽ പരാതികൾ ഉണ്ടെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നതാണ്. പകരം രാഷ്ട്രീയ നേതാക്കളെ പോലെ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗവർണർ പദവിക്ക് ചേരുന്ന നടപടിയാണോ എന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്. 

അദ്ദേഹത്തിൻറെ അടുത്ത ആരോപണം ബാലിശമാണെന്ന് എല്ലാവർക്കും അറിയാം. ഇർഫാൻ ഹബീബ് എന്ന വന്ധ്യ വയോധികൻ ഗവർണറെ വധിക്കാൻ ൾ ഗൂഢാലോചന നടത്തി, ആക്രമിച്ചു, എന്നൊക്കെ പറയുന്നത് അപഹാസ്യമാണ്. പൗരത്വം നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ടുള്ള ഗവർണറുടെ പ്രസംഗം ചില പ്രതിഷേധങ്ങൾക്ക് വഴിവെച്ചു എന്നതിനപ്പുറമൊന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളിൽ ഇല്ല. സംഭവം നടന്ന് മൂന്നുവർഷങ്ങൾക്ക് ശേഷം ഇത്തരമൊരു ആരോപണവുമായി ഗവർണർ മുന്നോട്ടുവരുന്നത് രാഷ്ട്രീയ ലാക്കോടെയാണ് എന്ന് കരുതുന്നവരുണ്ട്. കാരണം ആ വേദിയിൽ അദ്ദേഹം തന്നെ പ്രതിഷേധക്കാരെ അവഗണിച്ചാൽ മതി അവർക്കെതിരെ നടപടി ഒന്നും എടുക്കേണ്ടതില്ല എന്ന് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും എംപി ആയിരുന്ന കെ കെ രാജേഷിൻറെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാനാണ് ഗവർണർ ശ്രമിച്ചത്. 1986 മുതലെങ്കിലും താൻ ഒരു ആർഎസ്എസുകാരൻ ആണ് എന്ന് പറയുകയും, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് കേരളം സന്ദർശിച്ചപ്പോൾ അങ്ങോട്ട് പോയി അദ്ദേഹത്തെ കാണുകയും ചെയ്ത ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് ഇരുന്നുകൊണ്ട് കാണിക്കേണ്ട രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തനിക്കെതിരായ വധശ്രമത്തിന്റെയും മുഖ്യമന്ത്രിയുടെ ഇടപെടലുകളുടെയും  തെളിവുകൾ പുറത്തുവിടുന്നു എന്ന വലിയ അവകാശവാദങ്ങളോടെ സംഘടിപ്പിച്ച പത്രസമ്മേളനം വളരെ പഴയ വൈരാഗ്യങ്ങളുടെ ആവർത്തനമായി മാറിയത് ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കുന്നതായിരുന്നില്ല.

എന്തുകൊണ്ടാണ് ഗവർണർമാർക്ക് ഇങ്ങനെ പെരുമാറേണ്ടി വരുന്നത്? ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളു എന്നതാണ് സത്യം.

സിവില്‍ സര്‍വീസുകാരെ നീക്കം ചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണമെന്നാകില്‍, ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു. പലപ്പോഴും കേന്ദ്രത്തിൽ പുതിയ ഗവൺമെന്റുകൾ അധികാരത്തിൽ വരുമ്പോൾ ഗവർണർമാരുടെ കൂട്ട  പിരിച്ചുവിടലും പുതിയ നിയമനവും എല്ലാം ഉണ്ടാവുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടൊക്കെയാണ് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്. അങ്ങനെയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ശരണാലയമായി രാജ്ഭവനുകൾ മാറുന്നത്.

എന്തായാലും ഗവർണർ പദവിയുടെ അനിവാര്യതയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുവാൻ ഇതൊരു അവസരമാകട്ടെ.

First Published in True Copy Think on 22/09/2022

ആധാര്‍- വോട്ടര്‍ പട്ടികബാന്ധവം ആപത്ത്

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിക്കുവാൻ  ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പരസ്യമെങ്കിലും ശ്രദ്ധയിൽ പെടാത്തവർ വിരളമായിരിക്കും. 2015-ലാണ് ഇതിനു മുൻപ് ഇത്തരത്തിലൊരു നീക്കം നടന്നത്. അന്ന് സുപ്രീംകോടതി ഇടപെട്ട് അത് തടഞ്ഞു.   തെരഞ്ഞെടുപ്പ് നിയമത്തിലെയും ചട്ടങ്ങളിലെയും ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് ആധാർ-വോട്ടർ പട്ടിക ബാന്ധവത്തിന് വീണ്ടുമൊരുങ്ങുന്നത്. ഇതിന് വലിയ പ്രചാരണം നൽകുന്നുണ്ട് ഗവൺമെൻറ്. എന്നാൽ ആധാർ ബാന്ധവം നിർബന്ധിതമല്ല. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ഇത് ഐച്ഛികമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാകിലും ഭേദഗതി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് നിയമം ഇക്കാര്യത്തിൽ അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. “ആധാർ ഹാജരാക്കാത്തതിന്റെ പേരിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാതിരിക്കുകയോ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുകയോ ചെയ്യരുത്” എന്ന് പറയുമ്പോഴും “താഴെപ്പറയുന്ന മതിയായ കാരണങ്ങളാൽ” എന്നൊരു വ്യവസ്ഥ കൂടി എഴുതിച്ചേർത്തിരിക്കുന്നു. കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ, ഒരേയൊരു കാരണം മാത്രമാണ് ചേർത്തിരിക്കുന്നത്. അത് “ആധാർ ഇല്ല” എന്നുള്ളത് മാത്രമാണ്. നിയമവും ചട്ടവും വായിച്ചു മനസ്സിലാക്കിയ, അത് പാലിക്കുന്ന,  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, നിലവിൽ ആധാർ ഉള്ള എല്ലാവരും നിർബന്ധമായും വോട്ടർപട്ടികയിൽ അത് ചേർത്തിരിക്കണം എന്ന് നിർബന്ധം പിടിച്ചാൽ, അവരെ കുറ്റം പറയാൻ കഴിയില്ല. 

ആധാർ പദ്ധതിയുടെ ആരംഭഘട്ടം മുതൽ ഐച്ഛികമാണ് എന്നാൽ നിർബന്ധവുമാണ് എന്ന് അവസ്ഥ നിലനിൽക്കുന്നുണ്ട്. അതിൻറെ ഒരു സ്വാഭാവിക തുടർച്ചയാണ് തെരഞ്ഞെടുപ്പ് പട്ടികയിലും നമ്മൾ കാണുന്നത്. വോട്ടർപട്ടിക ശുദ്ധീകരിക്കാൻ എന്ന പേരിലാണ് നീക്കം നടക്കുന്നത്. ഇരട്ടിപ്പുകളും വ്യാജന്മാരെയും കണ്ടെത്താൻ ആധാർ സഹായിക്കുമത്രേ. ആധാർ പദ്ധതി കുറ്റമറ്റതാണ്, രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച വളരെ കൃത്യമായ വിവരങ്ങൾ മാത്രമാണ് അതിൽ ഉൾക്കൊണ്ടിരിക്കുന്നത്, വിരലടയാളവും കൃഷ്ണമണിയുടെ സ്കാനും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആധാർ വിവരശേഖരത്തിൽ ഇരട്ടിപ്പുകൾ ഉണ്ടാകില്ല, ആധാർ വഴി വോട്ടർപട്ടികയിലെ പിഴവുകൾ പരിഹരിക്കാൻ കഴിയും, എന്നിങ്ങനെയുള്ള മുൻധാരണകളുടെ പുറത്താണ് ആധാർ വോട്ടർ-പട്ടിക ബാന്ധവം പലരും പിന്തുണയ്ക്കുന്നത്. എന്നാൽ ഇവ ഓരോന്നും തെറ്റിദ്ധാരണകൾ ആണെന്ന് കാണാം.

ആധാർ വിവരങ്ങളുടെ വിശ്വാസ്യത

ആധാർ ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവ് പോലുമല്ല. രാജ്യത്ത് താമസിക്കുന്ന എല്ലാ ആളുകൾക്കും ലഭിക്കാൻ അർഹതയുള്ള ഒരു നമ്പറാണിത്. 182 ദിവസം രാജ്യത്ത് താമസിച്ചവർക്ക് ആധാർ ലഭിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ ഒരു ഘടകമാകുന്നത് വൈദേശികർക്ക് വരെ വോട്ടർപട്ടികയിൽ  കയറാനുള്ള അവസരം ഒരുക്കുകയേയുള്ളൂ.

ആധാറിനായി വിവരങ്ങൾ ശേഖരിക്കുന്നത്, പല പല ഏജൻസികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും താൽക്കാലിക ജീവനക്കാരാണ്. ആധാർ നൽകുന്ന പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ, ഇതിലെ വിവരങ്ങൾ പരിശോധിക്കുകയോ ഉറപ്പു വരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. 

ഇതിനോടകം,  ഇല്ലാത്ത ആളുകളെ ആധാറിനായി എൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേർക്കുക, പല ആളുകളുടെയും വിരലടയാളങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ആളെണ്ണം കൂട്ടാൻ ശ്രമിക്കുക, അങ്ങനെ വിവിധ തരത്തിലുള്ള ദുർനടപടികൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ള 50,000 എൻറോൾമെൻറ് ഏജൻസികളെ ആധാർ അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ ചേർത്ത എത്ര ആധാറിലെ വിവരങ്ങൾ ശരിയാണ്, എത്രയെണ്ണം വ്യാജമാണ്, എന്ന് കണ്ടെത്തുക അസാധ്യമാണ്. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാർ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ ഒന്നും തന്നെ തങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നൽകിയിട്ടുമുണ്ട്. 

ഒരു വോട്ടർ ഐഡി കാർഡ് നിങ്ങൾ പരിശോധിച്ചാൽ അതിലെ വിവരങ്ങൾ താലൂക്ക് ഇലക്ഷൻ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കാണാം. ഓരോ തിരിച്ചറിയൽ രേഖയിലും അങ്ങനെ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തലുണ്ടാവും. അതിലെ വിവരങ്ങൾക്ക് അവർ ഉത്തരവാദിയാണ് എന്നുകൂടിയാണ് അതിനർത്ഥം. അതിൽ പിഴവുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അതിനും അവർ ഉത്തരവാദിയായിരിക്കും. എന്നാൽ ആധാറിൽ അങ്ങനെ വിവരങ്ങൾ ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് ആരും ഉത്തരവാദിയുമല്ല. അതായത് ആരാലും പരിശോധിക്കാതെ ആരും സാക്ഷ്യപ്പെടുത്താതെ അല്പം സ്വാധീനം ഉണ്ടെങ്കിൽ ഏത് വിലാസത്തിലും, ഏത് വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമാക്കാൻ കഴിയുന്ന ‘ഒറിജിനൽ’ തിരിച്ചറിയൽ രേഖയാണ് ആധാർ. കശ്മീരിൽ പിടിയിലായ തീവ്രവാദികളുടെ  മുതൽ മൃഗങ്ങളുടെയും മാങ്ങയുടെയും ഹനുമാന്റെയും വരെ പേരിൽ ആധാർ  ഇറങ്ങിയിട്ടുണ്ട്. 

വിവിധ സിഎജി ഓഡിറ്റ് റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ട്. സർക്കാർ സ്കീമുകളിലെ ഇരട്ടിപ്പുകൾ ഒഴിവാക്കിക്കൊണ്ട്, വലിയ ലാഭം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ച ആധാർ ഡീ-ഡ്യൂപ്ലിക്കേഷന്‍ വഴി ഗണ്യമായ യാതൊരു ലാഭവും ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2019 ലെ സിഎജി റിപ്പോർട്ട് വലിയ വിമർശനമാണ് പദ്ധതിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ളത്. ആധാറിൽ ശേഖരിക്കപ്പെട്ട ബയോമെട്രിക്ക് വിവരങ്ങളുടെ ഗുണമേന്മ വളരെ താഴെയാണെന്നും, അതുകൊണ്ടുതന്നെ പലപ്പോഴും ഉപയോഗശൂന്യമായി മാറുന്നുവെന്നുമുള്ള കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് 145 ഡ്യൂപ്ലിക്കേറ്റ് ആധാറുകള്‍ എങ്കിലും യുഐഡിഎഐ സംവിധാനത്തിന് കീഴിൽ ഉണ്ടാകുന്നുണ്ടത്രേ. നാല് ലക്ഷത്തി എഴുപതിനായിരം ആധാർ വിവിധ കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആധാർ ഉപയോഗത്തിന്റെയും വിവരചോരണത്തിന്റെയും എത്രയോ വാർത്തകളാണ് വർഷങ്ങളായി നാം കേൾക്കുന്നത്. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ കരിഞ്ചന്തയിൽ ലഭ്യമാകും എന്നുള്ള വാർത്ത ‘ദി ട്രിബ്യൂൺ’  പുറത്തുവിട്ടിരുന്നു. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്, ആധാർ വെരിഫിക്കേഷൻ പിഴവുകൾ കാരണം ചുരുങ്ങിയത് മൂന്നു കോടി ജനങ്ങൾക്കെങ്കിലും റേഷൻ നഷ്ടമായിട്ടുണ്ട്. ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ പിഴവുകൾ ഉപയോഗിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. വ്യാജ വിരലടയാളങ്ങൾ നിർമ്മിച്ചുകൊണ്ട് ആധാർ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങൾ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെടാത്തവർ അതിലേറെ ഉണ്ടാവുമെന്ന് തീർച്ച.ഇത്തരത്തിൽ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു തിരിച്ചറിയൽ രേഖ, വോട്ടർ പട്ടികയ്ക്ക് ആധാരമാക്കുന്നത് വളരെ വിപുലമായ  അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം തയ്യാറാക്കുന്ന വോട്ടർ പട്ടിക കൂടി കളങ്കപ്പെടുത്താനേ ഉപകരിക്കൂ.

ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നിരീക്ഷണ സംവിധാനം

ആധാർ സ്വകാര്യതയെ ബാധിക്കും എന്ന കാര്യത്തിൽ ഇന്ത്യൻ സുപ്രീംകോടതിക്ക് പോലും സംശയം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജൻസികൾക്കും സബ്സിഡികൾ ഒഴികെയുള്ള മറ്റ് കാര്യങ്ങൾക്കും ആധാർ നിർബന്ധമാകുന്നത് ഭരണഘടന വിരുദ്ധമാണ് എന്ന്  വിധിയെഴുതി. ഒരു കേന്ദ്രീകത വിവരസഞ്ചയം പലതരത്തിലുള്ള ദുരുപയോഗങ്ങൾക്ക് സാധ്യത ഒരുക്കുന്നുണ്ട്. വൻവിവര വിശകലന സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് എന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോൾ നമുക്ക് മനസ്സിലായതാണ്. 

 വിവിധ ഡാറ്റ പോയിന്റുകൾ ഉപയോഗിച്ചുകൊണ്ട് ഒരു വ്യക്തിയുടെ പ്രൊഫൈൽ നിർമ്മിക്കുന്നു. ഓരോ വ്യക്തിയുടേയും ജാതിമതഭാഷാ സ്വത്വങ്ങൾക്കും, അഭിരുചികള്‍ക്കും, ദൗര്‍ബല്യങ്ങള്‍ക്കും, അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി, അതിനെ മാനസികമായി പരുവപ്പെടുത്താനും സ്വാധീനിക്കാനും കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായും, വീഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണത്.

2015 ആന്ധ്രപ്രദേശിലും പിന്നീട് പുതുച്ചേരിയിലും നമ്മൾ ഇത് കണ്ടതാണ്. തെലുങ്കാന തെരഞ്ഞെടുപ്പിന് മുൻപ് ഭരണകക്ഷിക്ക് സംസ്ഥാന സർക്കാരിന്റെ ‘സ്റ്റേറ്റ് റസിഡൻഷ്യൽ ഡേറ്റ ഹബ്ബ്’ എന്ന ആധാർ വിവരശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നു എന്നും, പ്രചാരണത്തിന് അത് ഉപയോഗിച്ചു എന്നും നമുക്കറിയാം. ഇത് രാജ്യ വ്യാപകമായി ആവർത്തിക്കാനുള്ള അവസരം ഒരുങ്ങുകയാണ് ഇപ്പോൾ. അക്കാലത്ത് 55 ലക്ഷം പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ട് ചെയ്യാൻ എത്തിയ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പേര് വോട്ടർപട്ടികയിൽ ഇല്ല എന്ന് കണ്ടു മടങ്ങേണ്ടി വന്നു. ഇവരുടെ പേരുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുകയോ പരിശോധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത്തരത്തിൽ വോട്ടർപട്ടികകളിൽ വ്യാപകമായ തിരിമറികൾ നടത്തുവാനും വോട്ടർമാരെ മൈക്രോ ടാർഗറ്റ് ചെയ്യുവാനും ആധാർ വഴിയൊരുക്കും.

ഭരണഘടനയുടെ അനുഛേദം 224 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടതും പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. എന്നാൽ ഇവിടെ മറ്റൊരു ഏജൻസിയുടെ വിവരശേഖരം വോട്ടർ  പട്ടികയ്ക്ക് ആധാരമാവുകയാണ്. അതിലെ വിവരങ്ങൾ പരിശോധിക്കുകയും തിരുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരിക്കില്ല. അത് ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. ഒരു ഗവൺമെൻറ് സ്ഥാപനം (ആധാർ അതോറിറ്റി) തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ  നിരന്തരമായി ഇടപെടുന്ന സാഹചര്യമാണ് ഇതൊരുക്കുക.

ദേശീയ ജനസംഖ്യ രജിസ്റ്ററും ആധാറും

ടി എൻ ശേഷൻ ഇലക്ഷൻ കമ്മീഷനായിരിക്കുമ്പോൾ, തെരഞ്ഞെടുപ്പ് പട്ടികയിൽ എഴുതിച്ചേർത്ത ചുവന്ന നിറത്തിലുള്ള ഡി എന്ന അക്ഷരമാണ്, അസാമിൽ, ഇന്ന് നാം കാണുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, എൻ ആർ സി യുടെ ഒരു അടിസ്ഥാനം. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വളരെ വ്യാപകമായി തന്നെ, ഡൗട്ട് ഫുൾ എന്നർത്ഥമാക്കുന്ന ഡി എന്ന അക്ഷരം പല മനുഷ്യരുടെയും പേരിനു നേരെ വീണു. അവർ ഇന്ത്യൻ പൗരൻ അല്ലെന്നും അവരെ പുറത്താക്കേണ്ടതാണ്  എന്നുള്ള ആവശ്യങ്ങൾ ഉയർന്നുവന്നു. തുടർന്ന് ആസാമിൽ സംഭവിച്ചതെന്താണെന്ന് എല്ലാവർക്കും അറിയാം.

പൗരത്വ നിയമഭേദഗതിക്കു ശേഷം രാജ്യവ്യാപകമായി ജനസംഖ്യാ പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ആധാറിന്റെ അപകടകരമായ മറ്റൊരു സാധ്യത ചർച്ചയായത്. ആധാർ പദ്ധതിയുടെ ഉപജ്ഞാതാവായ നന്ദൻ നിലേകനി  തന്നെ ഒരു പരിപാടിയിൽ  ദേശീയ പൗരത്വ രജിസ്റ്ററിന്റെ ‘ബാക്ക് എൻഡ്’ ആധാർ ആയിരിക്കും എന്ന് പ്രസ്താവിക്കുകയുണ്ടായി. 2015 ഏപ്രിൽ പതിനാറാം തീയതി നടന്ന യോഗത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശമുണ്ടായി. യു.ഐ.ഡി.എ.ഐ. ഡയറക്ടർ ജനറലും യോഗത്തിൽ സന്നിഹിതനായിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രാലയത്തെ കൂടി അതിൻ്റെ ഭാഗമാക്കി. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾക്കൊപ്പമാണ് അത് ചേർത്തിരുന്നത്. 2019-ൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടിയുള്ള വിവരങ്ങൾ തുടക്കംകുറിച്ചപ്പോൾ ആധാർ വിവരം കൂടി ശേഖരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നു. 2020-ൽ ഏകദേശം 60 കോടി ആധാർ നമ്പറുകൾ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സമഗ്ര വിവരങ്ങൾക്കൊപ്പം ആധാർ നമ്പറും കൂടി ചേർത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറായിക്കഴിയുമ്പോൾ, അത് ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കാൻ കഴിയുക എന്നത് ഊഹിക്കാൻ പോലുമാവില്ല. 

ആധാർ എന്ന പൊതു തിരിച്ചറിയൽ സംഖ്യ ഉൾപ്പെട്ട വിവിധ ബൃഹദ് വിവരസഞ്ചയങ്ങൾ ഉയർത്താൻ ഇടയുള്ള സുരക്ഷാ പ്രശ്നങ്ങൾ പ്രവചനാതീതമായിരിക്കും. വോട്ടർ പട്ടികയിലേക്ക് വരുമ്പോൾ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്കാരമാണിത്.  സ്വകാര്യതാ ലംഘനം മാത്രമല്ല,  2018-ലെ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ആധാർ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള’, ഒരു ഡേറ്റ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന നിലപാട് എടുത്തിട്ടുള്ള സംസ്ഥാന ഗവൺമെൻറ് അതിന് അരങ്ങൊരുക്കുന്ന ആധാർ വോട്ടർപട്ടിക ബാന്ധവത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

first published in True Copy Think on 30/08/2022

ഭരണഘടനാകോടതി ‘ഭരണകൂടകോടതി’ ആയി മാറുന്നുവോ?

സുപ്രീംകോടതി “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്.

പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെയുള്ള നിതാന്തജാഗ്രതയാണ് ജനാധിപത്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ അന്തഃസത്ത. നമ്മുടെ ഭരണഘടനയിലും ഭരണഘടനാകോടതികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അത്തരത്തിലാണ്. ഭരണകൂടങ്ങള്‍ അധികാരസീമകള്‍ ലംഘിക്കുമ്പോഴൊക്കെയും ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ നേരിട്ട് സമീപിക്കാന്‍ പൗരർക്ക്​ അനുച്ഛേദം 226-ഉം 32-ഉം ഭരണഘടന അധികാരം നല്‍കുന്നു. സുപ്രീംകോടതി തന്നെ  “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രയേറെ അഭിമാനകരമായ ഭൂതകാലമല്ല സുപ്രീംകോടതിയുടേത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. 

34 ജഡ്ജിമാരും നിരവധി ബെഞ്ചുകളുമുള്ള സുപ്രീംകോടതിയില്‍, ഓരോ ബെഞ്ചും ഓരോ കോടതിയും, ഓരോ കോടതിക്കും ഓരോ നൈയാമികദര്‍ശനവും എന്ന സാഹചര്യമുണ്ട്. അതായത്, കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിന്റെ ഉള്ളടക്കം കൊണ്ട്, കേസിന്റെ ഫലത്തെ നിര്‍ണയിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. ബെഞ്ചുകള്‍ നിര്‍ണയിക്കാനുള്ള ചോദ്യംചെയ്യപ്പെടാത്ത അധികാരം കൈവശമുള്ള ചീഫ് ജസ്റ്റിസുമാര്‍, അത്  “വേണ്ടവിധം’ ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഓരോ ബെഞ്ചിന്റെയും ഓരോ ജഡ്ജിയുടെയും വിധിന്യായങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിനും വിശകലനങ്ങള്‍ക്കും വിധേയമാകാറുണ്ട്. സുപ്രീംകോടതിയില്‍ നിന്ന്​, ഈയിടെ വിരമിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അത്തരത്തില്‍ വിലയിരുത്തപ്പെടേണ്ട ന്യായാധിപനാണ്. സുപ്രീംകോടതി ഒരു ഭരണകൂട കോടതിയായി മാറുന്നു എന്ന വിമര്‍ശനം ഉയരുമ്പോള്‍, അതിനെ സാധൂകരിക്കുന്ന ഒരുപിടി വിധിന്യായങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ആധാര്‍ കേസ് മുതല്‍, ഇ.ഡി.യുടെ പരമാധികാരത്തിന് മേലൊപ്പ് ചാര്‍ത്തിയ കള്ളപ്പണനിയമം സംബന്ധിച്ച കേസ് വരെ ഭരണകൂട താത്പര്യങ്ങള്‍ക്ക് ഗുണകരമാംവിധമുള്ള നിയമവ്യാഖ്യാനമാണ് നമുക്ക് കാണാനാവുക. 

ആധാര്‍ കേസ് 

ആധാര്‍ കേസില്‍, വിധിന്യായം എഴുതിയത് ജസ്റ്റിസ് എ.കെ. സിക്രി ആയിരുന്നെങ്കിലും അതിനുകീഴെ ഒപ്പുചാര്‍ത്തിയവരില്‍ ഒരാളാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍. ഭരണഘടനാപരമായ പരിശോധനപ്രക്രിയയെ കീഴ്‌മേല്‍ മറിച്ച വ്യാഖ്യാനതന്ത്രമാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് പ്രധാന വിഷയങ്ങളാണ് ആധാറിനെതിരെ ഉന്നയിക്കപ്പെട്ടത്. ഒന്ന്, അത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നതായിരുന്നു. അതിന്റെ വിവിധ വശങ്ങള്‍ ഉന്നയിക്കുന്നവയായിരുന്നു പ്രധാന ഹര്‍ജികള്‍. മറ്റൊരു ഹര്‍ജി ആധാര്‍ ഒരു “ധനനിയമ’മായി പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ് എന്നതായിരുന്നു. രാജ്യത്തിന്റെ സഞ്ചിതനിധിയില്‍ നിന്നുമുള്ള ധനവിനിയോഗം മാത്രം സംബന്ധിച്ച ബില്ലുകളാണ്  “ധനബില്ലു’കള്‍. അവ പാസാക്കുന്നതിന് രാജ്യസഭയുടെ അംഗീകാരം വേണ്ട. പ്രഥമദൃഷ്ട്യാ, ധനബില്‍ അല്ലാത്ത ആധാര്‍ ബില്ല്, ധനബില്ല് ആയി സാക്ഷ്യപ്പെടുത്തി, രാജ്യസഭയെ മറികടന്നുകൊണ്ട് പാസാക്കിയെടുത്ത നടപടിയാണ് ചോദ്യംചെയ്തത്. ആധാറിന്റെ പ്രധാന കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഇതുകൂടി, അതിനൊപ്പം കൂട്ടിച്ചേര്‍ത്താണ് സുപ്രീംകോടതി ഈ നീതിന്യായ സര്‍ക്കസ് കളിച്ചത്.

ഹര്‍ജിക്കാരുടെ പല വാദങ്ങളും വസ്തുതകളും കണ്ടില്ലെന്നു നടിച്ചാണ് ആധാര്‍ പദ്ധതി ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചത്. അതിന്റെ ഭാഗമായി നഗ്‌നമായ അവകാശലംഘനത്തിന് വഴിവയ്ക്കുന്ന പല വകുപ്പുകളും റദ്ദുചെയ്യുകയും ചെയ്തു. സ്വകാര്യ കമ്പനികളെ ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സെക്ഷന്‍ 57 ആണ് അതിലൊന്ന്. ഇത്തരം ഭാഗങ്ങളൊക്കെ റദ്ദാക്കിയതിനുശേഷമാണ് ആധാര്‍ “ധന ബില്ല്’ ആയിരുന്നോ എന്ന പരിശോധന നടത്തി, “ആയിരുന്നു’ എന്ന് വിധിയെഴുതുന്നത്. എന്നാല്‍ ബില്ലിന് സ്പീക്കര്‍ ധനബില്‍ ആയി അംഗീകാരം നല്‍കുമ്പോള്‍ ഈ റദ്ദ് ചെയ്ത വകുപ്പുകളെല്ലാം അതിന്റെ ഭാഗമായിരുന്നുവെന്നും, ആയതുകൊണ്ടുതന്നെ ഭൂരിപക്ഷ ബെഞ്ചിന്റെ അതിവിശാലമായ വ്യഖ്യാനം വച്ച് നോക്കിയാല്‍ പോലും അത് ധനബില്ല് അല്ലായിരുന്നുവെന്നുമുള്ള കാര്യം കോടതി സൗകര്യപൂര്‍വം മറന്നു. 

എന്നാല്‍ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ശരിയായ നിയമവീക്ഷണത്തിലൂടെ ആധാര്‍ ബില്‍ പ്രഥമദൃഷ്ട്യാ ധനബില്‍ അല്ലെന്ന് വിധിയെഴുതി. അതുകൂടാതെ, പദ്ധതിയാകെ തന്നെ ഭരണഘടനാവിരുദ്ധമാണെന്നും കണ്ടെത്തി. അദ്ദേഹം ഉന്നയിച്ച ഭരണഘടനാപ്രശ്‌നങ്ങള്‍ക്കൊന്നുമുള്ള മറുപടി ഭൂരിപക്ഷ വിധിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് പല വിദേശ രാജ്യങ്ങളുടെയും ഭരണഘടനാകോടതികള്‍ സമാനമായ കേസുകള്‍ പരിശോധിച്ചപ്പോള്‍, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാടാണ് ശരിയെന്നു വിലയിരുത്തിയിട്ടുണ്ട്.   എന്തായാലും സ്റ്റേറ്റിന്റെ താത്പര്യ സംരക്ഷണാര്‍ഥം നിയമം വ്യാഖ്യാനിക്കപ്പെട്ട ഒരു കേസായിരുന്നു അത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഭീമ കോറേഗാവ് കേസ് 

2018-ല്‍, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെറേറ, വേര്‍ണം ഗോണ്‌സാല്‍വസ്, വരാവര റാവു തുടങ്ങിയ സാമൂഹ്യ-അക്കാദമിക പ്രവര്‍ത്തകരെ ഭീമ കോറേഗാവ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ റോമിലാ ഥാപ്പറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വാദം പുരോഗമിക്കേ, ചീഫ് ജസ്റ്റിസ് മിശ്രയും ജസ്റ്റിസ് ചന്ദ്രചൂഡും പൊലീസ് നടപടിയെ ചോദ്യംചെയ്തിരുന്നു. ആദ്യ എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പിന്നീട് യാതൊരു തെളിവുമില്ലാതെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത് എന്തിനെന്നു കോടതി ചോദിച്ചു. തുടര്‍ന്ന് കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതെ കരുതല്‍ തടങ്കലില്‍ വച്ചാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് വന്നു.

2018 സെപ്തംബര്‍ 27-ന് വിധിപ്രസ്താവത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോള്‍, അതില്‍, രചയിതാവായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്ന പേര് കണ്ടപ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായി. എന്നാല്‍ പിറ്റേന്ന് അപ്രതീക്ഷിതമായി മറ്റൊരു വിധിന്യായം കൂടി ഉണ്ടാകുമെന്ന് അറിയിപ്പ് വന്നു. ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു ആ വിധിയെഴുതിയത്. ഗവണ്മെൻറ്​ വാദങ്ങളെ അപ്പാടെ അംഗീകരിക്കുന്നതും, പ്രത്യേക അന്വേഷണസംഘം എന്ന ആവശ്യത്തെ തള്ളിക്കളയുന്നതുമായിരുന്നു വിധി. ഹിയറിങ്ങിനിടെ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി ചീഫ് ജസ്റ്റിസ് മിശ്ര, ഖാന്‍വില്‍ക്കറിനൊപ്പം ചേര്‍ന്നു. എന്നാല്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജന വിധിയെഴുതി. “”തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടത്, ഹാജരാക്കിയ കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നില്ല, സുധാ ഭരദ്വാജ് “സഖാവ് പ്രകാശി’ന് അയച്ചുവെന്നു പറയുന്ന കത്തില്‍ 17 ഇടങ്ങളില്‍ മറാത്തി ഭാഷാ പദങ്ങള്‍ “ദേവനാഗരി’ ലിപിയില്‍ എഴുതിയിട്ടുണ്ട്; എന്നാല്‍ സുധ ഭരദ്വാജിന് മറാത്തി അറിയില്ല.” അങ്ങനെ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട് ആ വിധിയില്‍. 

എന്നാല്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ വിധി നോക്കുക. അധികാര ദുരുപയോഗവും ദുരുദ്ദേശ്യവും കണ്ടെത്താതെ, കുറ്റാരോപിതര്‍ക്ക് അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അനുവദിച്ചുനല്‍കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. “”ഈ കേസില്‍, അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന നിയമപരമായ തെളിവുകളില്ലാതെ, അഞ്ച് കുറ്റാരോപിതരെ അറസ്റ്റു ചെയ്തതിനെ ചോദ്യംചെയ്യാവുന്ന ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ, അന്വേഷണ ഉദ്യോഗസ്ഥരുടെ “ദുരുദ്ദേശ്യം’ തെളിയിക്കുന്ന  വസ്തുതകളൊന്നും ഹര്‍ജിയില്‍ കണ്ടെത്താനാകില്ല.” എന്നാണ് അദ്ദേഹം വിധിയില്‍ കുറിച്ചത്. അത് ഒന്നുകൂടി വായിച്ചുനോക്കിയാല്‍, നാം അത്ഭുതപ്പെടും. സത്യത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജന വിധിയില്‍ ചൂണ്ടിക്കാണിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് ഖാന്‍വില്‍ക്കറും വിശദീകരിക്കുന്നത്. അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംശയിക്കത്തക്കതാണ്. കുറ്റാരോപിതരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിയമപരമായ തെളിവുകള്‍ ഒന്നുമില്ല. എന്നിട്ടും പക്ഷെ, ഇതൊന്നും അന്വേഷണസംഘത്തിന്റെ ദുരുദ്ദേശ്യത്തിനു തെളിവാകുന്നില്ല എന്ന് പ്രസ്താവിച്ചുകളഞ്ഞു, അദ്ദേഹം. 

യു.എ.പി.എ ജാമ്യവ്യവസ്ഥ 

ഭീമ കോറേഗാവിന്റെ തുടര്‍ച്ചയെന്നോണം വന്നൊരു കേസാണ് വതാലി കേസ്. ഷുഹൂര്‍ അഹ്‌മദ്ദ് ഷാ വതാലി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ചെയ്യുന്ന ഇടപാടുകളിലുമേര്‍പ്പെട്ടു എന്നായിരുന്നു കേസ്. യു.എ.പി.എ. ആണ് നിയമം. വകുപ്പ് 43(ഡി) അനുസരിച്ച് ജാമ്യം ലഭിക്കണമെങ്കില്‍, “”പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ചതിനുശേഷം, കുറ്റാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ജാമ്യം കൊടുക്കാവൂ എന്നാണ്.” അതായത് ഫലത്തില്‍ ജാമ്യം കിട്ടാന്‍ സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ വതാലിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി മറ്റൊരു നിലപാടാണെടുത്തത്. “”എന്‍.ഐ.എ. ശേഖരിച്ച സാക്ഷിമൊഴികള്‍ ഇന്ത്യന്‍ തെളിവുനിയമപ്രകാരം സ്വീകാര്യമല്ല. അദ്ദേഹം എഴുതിയെന്ന് എന്‍.ഐ.എ. ആരോപിക്കുന്ന രേഖകളില്‍ അദ്ദേഹത്തിന്റെ ഒപ്പുള്ളതോ, ലെറ്റര്‍ പാഡില്‍ ഉള്ളതോ അല്ല. ബാങ്കിടപാടുകളിലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താവുന്നതൊന്നും ഇല്ല.” ഹൈക്കോടതി എഴുതി.

വിചാരണക്കോടതിവിധി റദ്ദുചെയ്ത്, വതാലിയ്ക്ക് ജാമ്യവും അനുവദിച്ചു ഹൈക്കോടതി. യു.എ.പി.എ. എന്ന കിരാതനിയമത്തില്‍, സാമാന്യനീതിയുടെ അംശം വിളക്കിച്ചേര്‍ത്ത മികച്ചൊരു വിധിയായിരുന്നു ആത്. എന്നാല്‍ സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി  നിലപാട് “അനുചിത’മെന്നു പ്രസ്താവിച്ചു. “”ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍, പൊലീസ് നല്‍കിയ തെളിവുകള്‍ കോടതി വിലയിരുത്തേണ്ടതില്ല, അന്വേഷണസംഘം സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിക്കുമ്പോള്‍, അതിന്റെ സമഗ്രതയില്‍ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി”, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എഴുതി. 

എന്‍.ജി.ഒ.കള്‍ക്ക് കൂച്ചുവിലങ്ങിടുന്നു

2020-ല്‍ വിദേശ ധനസഹായ നിയന്ത്രണനിയമത്തില്‍ (എഫ്.സി.ആര്‍.എ.) കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന ഭേദഗതികള്‍ വിവാദമായിരുന്നു. വിദേശസഹായം സ്വീകരിക്കുന്ന സംഘടനകള്‍ എസ്.ബി.ഐ.യുടെ ഒരു പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണം (വകുപ്പ് 17(1), 12(1)എ). ലഭിക്കുന്ന ഫണ്ട്, സബ്-ഗ്രാന്റുകളായി മറ്റു സംഘടനകള്‍ക്ക് നല്കാന്‍ പാടില്ല (വകുപ്പ് 7-ന്റെ ഭദഗതി). സ്വീകരിക്കുന്നയാള്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ലിങ്ക് ചെയ്തിരിക്കണം (വകുപ്പ് 12എ). അങ്ങനെ തുടങ്ങി പണം ചെലവഴിക്കുന്നതിന് പല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നതായിരുന്നു ഭേദഗതി. സുപ്രീംകോടതിയില്‍ ഇതിനെതിരെയുള്ള കേസ് പരിഗണിച്ചത് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് ആണ്. ഗവണ്മെന്റിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഉത്തരവ് എന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

കൃത്യമായ നിയമയുക്തിക്ക് പകരം “തീവ്ര ദേശീയതാവാദികള്‍’ നടത്തുന്നതുപോലെയുള്ള പൊള്ളയായ ഭാഷാപ്രയോഗങ്ങള്‍ ആയിരുന്നു വിധിയില്‍ കടന്നുവന്നത്. “”ഇന്ത്യ ഒരു വന്‍ശക്തിയായി വളരുന്ന രാജ്യമാണ്, നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പണം നമുക്ക് ആഭ്യന്തരമായി തന്നെ കണ്ടെത്താന്‍ കഴിയും” എന്ന അര്‍ഥത്തിലാണ് വിധി പോകുന്നത്. ഭേദഗതികള്‍ ഭരണഘടനയുടെ അനുച്ഛേദം 14, 19(1) സി, 21 എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം മതിയായ ആലോചനകള്‍ ഇല്ലാതെയാണ് തള്ളിയത്. വിധിയിലുടനീളം എന്‍.ജി.ഒ.കള്‍ എന്തോ രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണെന്ന മുന്‍വിധി പ്രകടമാണ്. സമീപകാലത്ത് എന്‍.ജി.ഒ.കളെ വ്യാപകമായി വേട്ടയാടുന്ന പശ്ചാത്തലത്തില്‍ കൂടി വേണം, സംഘം ചേരുക, പ്രതികരിക്കുക, എന്ന അടിസ്ഥാന മൗലികാവകാശത്തെ കളങ്കപ്പെടുത്തുന്ന ഈ വിധി മനസിലാക്കപ്പെടേണ്ടത്.  

സെന്‍ട്രല്‍ വിസ്ത പദ്ധതി 

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ പുതിയ പാര്‍ലമെൻറ്​ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ നിന്നാണ് തുടക്കം. ആ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. അത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. ആ അവസരത്തിലാണ് സുപ്രീംകോടതി, എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായത്. സെന്‍ട്രല്‍ വിസ്ത കമ്മിറ്റിയുടെ രൂപീകരണം, പദ്ധതിയ്ക്ക് നല്‍കിയ അനുമതി, പദ്ധതിക്കായി ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവയായിരുന്നു പരിഗണനാവിഷയങ്ങള്‍. ഇതെല്ലം ശരിയായ ദിശയിലാണെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ വിലയിരുത്തിയപ്പോള്‍, ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് സന്‍ജീവ് ഖന്ന വിയോജിച്ചു. കേവലം ഗസറ്റ് വിജ്ഞാപനം പബ്ലിക് നോട്ടീസിന് പകരമാകില്ല. എതിര്‍പ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിന്, പര്യാപ്തമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.” അദ്ദേഹം നിരീക്ഷിച്ചു.    

ഗുജറാത്ത് കലാപ കേസ്

2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്ഗ്രസ് എം.പി. ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുത്തതും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ആണ്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ആയിരുന്നു ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഐ.ജി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സുപ്രീംകോടതി കേസ് തള്ളി. എന്നാല്‍ വിമര്‍ശകരെ പോലും ഞെട്ടിച്ചത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എഴുതിയ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങളാണ്.

പരാതിയില്‍ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വീഴ്ചകളൊക്കെയും അവഗണിച്ച കോടതി, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളുന്നത്, സുപ്രീംകോടതിയെ തന്നെ സംശയിക്കുന്നതിനു സമാനമാണ് എന്ന നിലപാടെടുത്തു. വിചാരണവേളയില്‍, അഡ്വ. കപില്‍ സിബല്‍, ഈ കേസ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ ഇടപെടലാക്കി മാറ്റാന്‍ താത്പര്യമില്ല എന്നും, സഞ്ജീവ് ഭട്ട് ഉന്നയിച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം അവഗണിച്ചാല്‍ തന്നെയും, മറ്റു തെളിവുകള്‍ പരിശോധിച്ച് ഒരു ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമവിധിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, തങ്ങള്‍ ഊന്നല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്നു വാദി ഭാഗം പറഞ്ഞ യോഗത്തെ മുന്‍നിര്‍ത്തി, മറ്റു തെളിവുകള്‍ സൂക്ഷ്മപരിശോധന  നടത്താതെ, കേസ് തള്ളുകയായിരുന്നു. 2002-ല്‍ സംസ്ഥാന ഗവണ്മെന്റിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകളെ അഭിനന്ദിക്കാനും മറന്നില്ല കോടതി.

ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് “”രാജധര്‍മം” നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞത്. ഇവര്‍ “”ആധുനിക കാലത്തെ “നീറോ’ആണെ”ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതേ സുപ്രീംകോടതി തന്നെ ഇപ്പോള്‍ നിലപാട് മാറ്റി എന്ന് മാത്രമല്ല, നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. “”ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല” എന്നാണ് കോടതി ഇപ്പോള്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും “”കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്” എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.

അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു.

പൗരാവകാശത്തിന്റെ നിതാന്തജാഗ്രതയുള്ള സംരക്ഷകരാകേണ്ട കോടതി അവകാശങ്ങള്‍ക്കുവേണ്ടി സമീപിക്കുന്നവരെ ശിക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്, നമ്മുടെ ഭരണഘടനാവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണ്. ഇതൊരു അപൂര്‍വതയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിധിയിലൂടെ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ തെളിയിച്ചു. വിധി എഴുതിയത് ജസ്റ്റിസ് ജെ.ബി. പാര്‍ടിവാല ആയിരുന്നെങ്കിലും ബെഞ്ചിലെ മുതിര്‍ന്ന ന്യായാധിപന്‍ ഖാന്‍വില്‍ക്കര്‍ ആയിരുന്നു. ഛത്തീസ്ഗഡിലെ ആദിവാസികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ല്‍ ഹിമാന്‍ഷു കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ആയിരുന്നു ഉത്തരവ്. ഹര്‍ജി തള്ളിയ സുപ്രീംകോടതി, പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മാത്രമല്ല വ്യാജ പരാതി നല്‍കിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും നിയമപ്രകാരം നടപടിയെടുക്കാന്‍ സി.ബി.ഐ.യ്ക്ക് നിര്‍ദേശവും നല്‍കി. സാക്കിയ ജാഫ്രിയുടെ കേസിലെന്നപോലെ തന്നെ, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയാണ്, ഇതുപോലെ ഗുരുതരമായ പ്രസ്താവനകള്‍ വിധിയില്‍ ഉള്‍പ്പെടുത്തിയത്. ചുരുക്കത്തില്‍, അംബേദ്കര്‍ ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച, അനുച്ഛേദം 32-നെ, ഹൃദയശൂന്യമായ വ്യാഖ്യാനങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയാണ് ഈ വിധികള്‍. 

ഇ.ഡി.യുടെ പരമാധികാരം 

കള്ളപ്പണ നിയമം (പി.എം.എല്‍.എ. ആക്ട്) ഇന്ന് ഭരണാധികാരികളുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് എന്ന കാര്യത്തില്‍ ഭരണകക്ഷിക്കാര്‍ പോലും തര്‍ക്കമുന്നയിക്കുമെന്നു കരുതുക വയ്യ. എതിര്‍ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ, വിയോജിപ്പുകള്‍ ഉന്നയിക്കുന്നവരെ, വിമര്‍ശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ആകെ ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളില്‍ കേവലം മൂന്ന് ശതമാനത്തില്‍ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. അത്തരത്തില്‍ ദുരുപയോഗത്തിന് അനന്തസാധ്യതകള്‍ നല്‍കുന്ന നിയമമാണ് പി.എം.എല്‍.എ. പൊലീസ് കേസൊക്കെ വരുമ്പോള്‍ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കള്ളപ്പണക്കേസുകളില്‍ ലഭിക്കുന്നില്ല.

ഒരാള്‍ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നല്‍കുന്ന സംരക്ഷണവും ഇ.ഡി. കേസുകളില്‍ ബാധകമാകില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. അതായത് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കുമെന്ന്. അനുച്ഛേദം 20(3) ലെ ഭാഷാപ്രയോഗത്തിലെ സാങ്കേതികത്വമാണ് ഇവിടെ പ്രശ്‌നം. ഒരു വ്യക്തിയെയും അയാള്‍ക്കെതിരെ തന്നെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്നല്ല, ഒരു കുറ്റാരോപിതരെയും അയാള്‍ക്ക്  തന്നെ എതിരെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നല്‍കിയിട്ടുള്ള സംരക്ഷണമാണിത്. അന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും ഏതു സമ്മര്‍ദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നല്‍കിപ്പിക്കുവാന്‍ കഴിയും എന്നുള്ള ബോധ്യത്തില്‍ നല്‍കിയിട്ടുള്ള സംരക്ഷണം. എന്നാല്‍ ഇതില്‍ എവിടെയാണ് ഒരാള്‍ കുറ്റാരോപിതന്‍ ആകുന്നത്, അപ്പോഴാണ് ഈ അനുച്ഛേദം പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ എന്ന സാങ്കേതികത്വത്തിന്റെ പുറത്താണ് കോടതികള്‍ അടയിരിക്കുന്നത്. ഒരാളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമ്പോഴാണോ, അയാള്‍ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാന്‍ഡ് ചെയ്യുമ്പോഴാണോ എന്നതൊക്കെ പ്രശ്‌നമാണ്. തെളിവ് നിയമത്തിലെ വകുപ്പ് 25 “കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം’ മാത്രമാണ് എന്നാണ് കോടതി പറയുന്നത്. അതില്‍, കൂടുതല്‍ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു. 

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരുടെ ബാധ്യതയാണ്. “ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്ന തത്വം) ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാല്‍ കള്ളപ്പണ നിയമത്തിന്റെ സെക്ഷന്‍ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളില്‍ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തില്‍ മാത്രമാണ്. യു.എ.പി.എ. നിയമത്തില്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റസമ്മതം തെളിവായി സ്വീകരിക്കുന്നില്ല. കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തില്‍ അന്വേഷണ എജന്‍സിയ്ക്ക് നല്‍കുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു “ശിക്ഷാനിയമം’ അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലത്രേ.  ക്രിമിനല്‍ നടപടിക്രമങ്ങള്‍ നല്‍കുന്ന സംരക്ഷണങ്ങള്‍ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണഗതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് ലഭിക്കും. എന്നാല്‍ ഇ.ഡി.യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ   ഇ.സി.ഐ.ആര്‍. എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കോടതി നിലപാട്.

ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നല്‍കണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസില്‍ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാന്‍ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ.ആറും ഒന്നല്ല എന്ന സാങ്കേതികത്വത്തില്‍ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിന്‍ബലമാകുന്ന ചില മുന്‍ തീരുമാനങ്ങളും ഉണ്ട്. പൊലീസിന് സമാനമായ അധികാരങ്ങളും പ്രവൃത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാര്‍ജ് ചെയ്യുന്ന ഏജന്‍സികളാണ് “പോലീസ്’, ഇ.ഡി. കംപ്ലൈന്റ് ഫയല്‍ ചെയ്യുന്ന ഏജന്‍സിയാണ് എന്ന അതിസാങ്കേതികത്വമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്.  

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവര്‍ത്തിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാര്‍ലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കില്‍ ഭരണഘടനാപരമായ ഏത് സംരക്ഷണത്തെയും മറികടക്കാന്‍ പാര്‍ലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്നുവരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതല്‍ ഏതു കുറ്റവും വേണമെങ്കില്‍ നിയമത്തിന്റെ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്‌നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. 

കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പുവരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടര്‍ക്ക് ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതര്‍, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസില്‍ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചര്‍ച്ചയാവുന്ന “ഇരട്ട നിബന്ധനകള്‍’. 2018-ല്‍ നികേഷ് താരാചന്ദ് കേസില്‍ ഈ നിബന്ധനകള്‍ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്ക് അര്‍ഹതയുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ക്കായിരുന്നു ഈ നിബന്ധനകള്‍. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയില്‍ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍, “എ’, “ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകള്‍ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തില്‍ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുന്‍കാല പ്രാബല്യമുണ്ടെന്നും ഭേദഗതിയില്‍ ഉണ്ടായിരുന്നു. “ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമതത്വം പോലും മറന്നുകൊണ്ടാണ് ഇരട്ട ഉപാധികള്‍ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്. 

കോടതിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ഭേദഗതികള്‍ “ധനബില്ല്’ ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാനിയമത്തിന് ഒരിക്കലും ധനബില്ലാകാന്‍ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാനിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ലായി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബില്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തില്‍ ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആകില്ല എന്നായിരുന്നു നിലപാട്. ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്ന് പറഞ്ഞ വിധിയ്ക്കൊപ്പം നിന്നയാളാണ് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എന്നുമോര്‍ക്കണം. അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യംചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും, ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ പുറപ്പെടുവിച്ചത്. ഇതുപോലെ സ്റ്റേറ്റിനനുകൂലമായ ഒരു വിചാരധാര ഇവിടെ പ്രതിപാദിച്ച വിധികളിലുടനീളം കാണാനാകും.

ഇത് ഒരു ന്യായാധിപനെക്കുറിച്ചുള്ള വ്യക്തിപരമായ വിലയിരുത്തലല്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവകാശാധിഷ്ഠിത ജനാധിപത്യപദ്ധതിയ്ക്ക് കടകവിരുദ്ധമായ വ്യതിചലനം എങ്ങനെയാണ്, പ്രവര്‍ത്തിപഥത്തില്‍, ഭരണഘടനയ്ക്ക് സംഭവിക്കുന്നത് എന്നതാണ് ഇവിടെ വെളിവാകുന്നത്. മൗലികാവകാശങ്ങളുടെ നിതാന്തസംരക്ഷകരാവേണ്ട ഭരണഘടനാകോടതികള്‍, ഭരണകൂട താത്പര്യങ്ങള്‍ക്കനുസൃതമായി ഭരണഘടനയെ വായിക്കുകയും “ഭരണകൂടക്കോടതി’കളായി പരിവര്‍ത്തനവിധേയമാവുകയും ചെയ്യുന്ന കാഴ്ച ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. വിശകലനം ചെയ്യേണ്ടതാണ്, ചെറുക്കേണ്ടതാണ്. “”ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ മോശമാണെങ്കില്‍, അത് മോശമാണെന്നുവരും. ഭരണഘടന എത്ര മോശമാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ നല്ലതെങ്കില്‍, അത് മികച്ചതായി തീരുകയും ചെയ്യും.” എന്ന് പറഞ്ഞത് ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറാണ്. ഭരണഘടനയെ അന്തിമമായി വ്യാഖ്യാനിക്കുകയും തീര്‍പ്പു പറയുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക്, ജനാധിപത്യത്തില്‍ ഭരണഘടനാമൂല്യങ്ങളുടെ യഥാര്‍ഥ കാവലാള്‍ എന്ന നിലയ്ക്ക് പരമോന്നത നീതിപീഠം അത് മറക്കാന്‍ പാടുള്ളതല്ല. പ്രത്യേകിച്ചും 34 ന്യായാധിപരും, അസംഖ്യം ബെഞ്ചുകളുമുള്ള നമ്മുടെ കോടതിയില്‍.

First Published in TrueCopyThink on 08/08/2022