Home Blog Page 2

കെജ്രിവാളിന്റെ അറസ്റ്റ്; ജുഡീഷ്യറി വിചാരണ ചെയ്യപ്പെടു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് യഥാർത്ഥത്തിൽ വിചാരണയ്ക്ക് നിർത്തിയിരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെയാണ്. അന്വേഷണ ഏജൻസികൾക്ക് അനന്തവും അനിർവചിതവുമായ അധികാരങ്ങൾ കൊടുക്കുന്ന കള്ളപ്പണ നിയമത്തിന്റെ കിരാത വകുപ്പുകളെല്ലാം ശരിവെച്ചുകൊണ്ട്, നീതിയെ സംബന്ധിച്ചുള്ള പ്രാഥമിക ധാരണകളെ പോലും കാറ്റിൽ പറത്തുന്ന നിലപാടെടുത്തത് ദൗർഭാഗ്യവശാൽ നമ്മുടെ സുപ്രീംകോടതിയാണ്. ഇപ്പോൾ ലോക്പാൽ തലവൻ ആയിരിക്കുന്ന ജസ്റ്റിസ് ഖാൻവിൽക്കർ ആണ് സുപ്രീംകോടതിയിൽ കള്ളപ്പണ നിയമം ( പിഎംഎൽഎ ആക്ട്) സംബന്ധിച്ച ഭരണഘടനാ വിഷയങ്ങളിൽ തീർപ്പ് കൽപ്പിച്ചത്.

കള്ളപ്പണ നിയമം (പി.എം.എൽ.എ. ആക്ട്) ഇന്ന് ഭരണാധികാരികളുടെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ്. എതിർ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരെ, വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ, വിമർശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ഈ നിയമപ്രകാരം ആകെ ചാർജ്ജ് ചെയ്യപ്പെടുന്ന കേസുകളിൽ കേവലം മൂന്ന് ശതമാനത്തിൽ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്.  ഏതുവിധേനയും ദുരുപയോഗം ചെയ്യാനും വേട്ടയാടുവാനും സാധ്യതകൾ തുറന്നിടുന്ന നിയമമാണ് പി.എം.എൽ.എ. സാധാരണ പോലീസ് കേസൊക്കെ വരുമ്പോൾ കുറ്റാരോപിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും  ഇതിലില്ല.

നിയമത്തിലെ നീതികേട് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഭരണകൂടത്തിന് അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്.  ഒരാൾ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സംരക്ഷണവും ഇ.ഡി. കേസുകളിൽ ബാധകമാകില്ലെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. അതായത് ഒരു വ്യക്തി ഇ.ഡി. ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴി പോലും തെളിവായി സ്വീകരിക്കാമെന്ന വ്യവസ്ഥ പോലും കോടതി അംഗീകരിച്ചു. അനുച്ഛേദം 20(3) ലെ ഭാഷാ പ്രയോഗത്തിലെ സങ്കേതികത്വത്തിലാണ് ഈ നീതികേടിനുള്ള പഴുത് കോടതി കണ്ടെത്തിയത്. ഒരു വ്യക്തിയെയും അയാൾക്കെതിരെ തന്നെ  സാക്ഷി പറയാൻ നിർബന്ധിക്കരുത് എന്നല്ല, ‘ഒരു കുറ്റാരോപിതരെ’യും അയാൾക്ക്  തന്നെ എതിരെ സാക്ഷി പറയാൻ നിർബന്ധിക്കരുതെന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നൽകിയിട്ടുള്ള സംരക്ഷണമാണിത്. അന്വേഷണ ഏജൻസികൾക്കും ഭരണകൂടത്തിനും ഏതു സമ്മർദ്ദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നൽകിപ്പിക്കുവാൻ കഴിയും എന്നുള്ള ബോധ്യത്തിൽ നൽകിയിട്ടുള്ള സംരക്ഷണം. എന്നാൽ ഒരാൾ ‘കുറ്റാരോപിതൻ’ ആകുമ്പോൾ മാത്രമാണ് ഈ അനുച്ഛേദം പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ എന്ന ഗവൺമെന്റിന്റെ വാദം അംഗീകരിച്ച്, ഒരാൾ എപ്പോഴാണ് കുറ്റാരോപിതനാകുന്നത് എന്ന സാങ്കേതികത്വം തേടുകയാണ് കോടതി ചെയ്തത്. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണോ, അയാൾ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാൻഡ് ചെയ്യുമ്പോഴാണോ അയാൾ കുറ്റാരോപിതനാകുന്നത് എന്നതൊക്കെയാണ് തർക്കം! പോലീസിന് മുന്നിലെ കുറ്റസമ്മതം, തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് പറയുന്ന, തെളിവ് നിയമത്തിലെ വകുപ്പ് 25 ‘കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം’ മാത്രമാണെന്നാണ് കോടതി പറയുന്നത്. അതിൽ, കൂടുതൽ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉൾച്ചേർന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു. 

‘ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണ് എന്ന തത്വം) എന്ന പ്രാഥമിക നിയമതത്വം പോലും ഇവിടെ ബാധകമല്ല. കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ് എന്ന ഹർജിക്കാരുടെ വാദം തള്ളിക്കൊണ്ട്, കള്ളപ്പണ നിയമത്തിന്റെ സെക്ഷൻ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളിൽ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തിൽ മാത്രമാണ്. യു.എ.പി.എ.നിയമത്തിൽ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റ സമ്മതം തെളിവായി സ്വീകരിക്കുന്നില്ല എന്നോർക്കണം.

കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തിൽ അന്വേഷണ എജൻസിയ്ക്ക് നൽകുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.-യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു ‘ശിക്ഷാനിയമം’ അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലത്രേ.  അങ്ങനെ വരുമ്പോൾ ക്രിമിനൽ നടപടിക്രമങ്ങൾ നൽകുന്ന സംരക്ഷണങ്ങളും  അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണ ഗതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ.-ന്റെ പകർപ്പ് കുറ്റാരോപിതർക്ക് ലഭ്യമാക്കേണ്ടതാണ്. എന്നാൽ കള്ളപ്പണ നിയമത്തിൽ അങ്ങനെയല്ല. അതിനുള്ള കാരണവും കേവല സാങ്കേതികത്വമാണ്. ഇ.ഡി.-യ്ക്ക് എഫ് ഐ ആർ ഇടുകയെന്ന നടപടിക്രമമില്ല. പകരം   ഇ.സി.ഐ.ആർ.  എന്ന ആഭ്യന്തര രേഖയാണുള്ളത്. എഫ് ഐ ആർ അല്ലാത്തതുകൊണ്ട് ഇതിന്റെ പകർപ്പ് കുറ്റാരോപിതർക്ക് നൽകേണ്ടതില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇ.ഡി.-യ്ക്ക് മുന്നിൽ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക്, തൻറെ മേൽ ചാർത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാനുള്ള അവകാശം നൽകണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസിൽ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാൻ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ. ആറും  ഒന്നല്ല എന്ന സാങ്കേതികത്വത്തിൽ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിൻബലമാകുന്ന പഴയ ചില കോടതി വിധികളും ഉണ്ട്. പോലീസിന്റേതിന് സമാനമായ അധികാരങ്ങളും പ്രവർത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാർജ്ജ് ചെയ്യുന്ന ഏജൻസികളാണ് ‘പോലീസ്’, ഇ.ഡി.  ഫയൽ ചെയ്യുന്നത് ‘കമ്പ്ലൈന്റ്’ ആണ് എന്ന സാങ്കേതികവാദം കോടതി അംഗീകരിക്കുകയായിരുന്നു.  

രാജ്യത്തൻ്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവർത്തിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിയമത്തിലെ കഠിന വ്യവസ്ഥകളെയെല്ലാം ന്യായീകരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കിൽ ഭരണഘടനാപരമായ ഏതു സംരക്ഷണത്തെയും മറികടക്കാൻ പാർലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്ന സാഹചര്യമല്ലേ ഉണ്ടാവുക? അത് ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ? ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതലിങ്ങോട്ട് ഏതു കുറ്റവും വേണമെങ്കിൽ നിയമത്തിന്റെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. 

കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പു വരുത്തുന്ന ‘ഇരട്ട നിബന്ധന’കളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45 അനുസരിച്ച്, (i) പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതർ, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാൽ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസിൽ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചർച്ചയാവുന്ന ‘ഇരട്ട നിബന്ധനകൾ’. 2018-ൽ നികേഷ് താരാചന്ദ് കേസിൽ ഈ നിബന്ധനകൾ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് അർഹതയുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്കായിരുന്നു ഈ നിബന്ധനകൾ. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയിൽ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ, ‘എ’, ‘ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകൾ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതിയിൽ ഉണ്ടായിരുന്നു. ‘ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമ തത്വം പോലും മറന്നുകൊണ്ടാണ് ഇരട്ടഉപാധികൾ പുനഃസ്ഥാപിച്ച നടപടി കോടതി അംഗീകരിച്ചത്. ഇത്തരത്തിൽ കൂറ്റാരോപിതൻ ഇപ്പോൾ കുറ്റം ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഇനി കുറ്റം ചെയ്യുകയുമില്ല എന്നു ബോധ്യപ്പെട്ടാൽ മാത്രമേ കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയൂ എന്നൊക്കെ നിബന്ധനയുള്ള ഒരു നിയമം അധികാരികൾക്ക് എതിർപക്ഷത്തുള്ളവരെ ജാമ്യം ലഭിക്കാതെ എത്ര കാലം വേണമെങ്കിലും തുറുങ്കിലടയ്ക്കുവാനുള്ള ഉപാധിയായി പരിണമിച്ചതിന്റെ കാഴ്ചകളാണ് നമ്മൾ ഇന്ന് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്.

കോടതിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഈ ഭേദഗതികൾ ‘ധന ബില്ല്’ ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാ നിയമത്തിന് ഒരിക്കലും ധനബില്ലാകാൻ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാ നിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ല് ആയി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബിൽ സംബന്ധിച്ച പ്രശ്നങ്ങൾ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തിൽ ഇപ്പോൾ തീർപ്പുകൽപ്പിക്കാനാകില്ല എന്നായിരുന്നു നിലപാട്. ആധാർ ബിൽ ധനബില്ലായി അവതരിപ്പിച്ചതിൽ തെറ്റില്ലെന്ന് വിധിയെഴുതിയ ആളാണ് ജസ്റ്റിസ്. ഖാൻവിൽക്കർ എന്നുമോർക്കണം.

അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യം ചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്തു കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും,  ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ്. ഖാൻവിൽക്കർ നയിച്ച സുപ്രീംകോടതി ബഞ്ച് പുറപ്പെടുവിച്ചത്. 

അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത അരവിന്ദ് കെജ്രിവാളിനെപ്പോലൊരു വ്യക്തി, ഒരു മൊഴിക്കപ്പുറം, പണം കൈമാറിയതിന്റേതുൾപ്പെടെ മറ്റൊരു തെളിവും ഇല്ലാതിരുന്നിട്ട് പോലും സംസ്ഥാന മുഖ്യമന്ത്രി കസേരയിലിരിക്കെ അറസ്റ്റിലായിയെന്നത്, ഒരു തിരിച്ചറിവിൻ്റെ നിമിഷം കൂടിയാണ്. നീതിരഹിതമായ നിയമങ്ങളും, ധാർമികതയേതുമില്ലാത്ത അന്വേഷണ ഏജൻസികളും അധികാര താല്പര്യങ്ങളുടെ ഉപകരണങ്ങൾ മാത്രമാകുന്ന സാഹചര്യം ഇപ്പോഴെങ്കിലും കോടതികൾ തിരിച്ചറിയേണ്ടതുണ്ട്. നീതിയെ സംബന്ധിച്ച സാമാന്യബോധ്യങ്ങളെല്ലാം നിരാകരിച്ച്, വിധിന്യായങ്ങളിൽ ഭരണകൂടഭാഷയെഴുതിയ പരമോന്നത നീതിപീഠം തന്നെ വിചാരണ നേരിടുന്ന സമയമാണിത്.

First Published in TrueCopyThink on 25 March 2024

അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഐ.ടി റൂൾസ് 

രാജ്യത്ത് സൈബർ ഇടങ്ങളിൽ സെൻസർഷിപ്പ് വരുന്നതിനുള്ള സാധ്യതകൾ തുറന്നിടുന്ന സംഭവവികാസങ്ങളാണ് ബോംബെ ഹൈക്കോടതിയിൽ അരങ്ങേറിയിട്ടുള്ളത്. യൂണിയൻ ഗവൺമെൻറ് 2023-ൽ വിജ്ഞാപനം ചെയ്ത വിവരസാങ്കേതികവിദ്യാ ചട്ടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള ‘ഫാക്ട് ചെക്കിംഗ് യൂണിറ്റ്’ അഥവാ ‘വസ്തുതാനിർണയ സമിതി’ക്ക് ഇനി പ്രവർത്തിക്കാൻ ആകും എന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ ഫലം.

നമ്മുടെ രാജ്യത്തെ സൈബർ ഡിജിറ്റൽ മേഖലകളെ  നിയന്ത്രിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട് ആണ്. പ്രസ്തുത നിയമത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉല്ലംഘിക്കുന്ന ‘വകുപ്പ് 66എ’ സുപ്രസിദ്ധമായ ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി റദ്ദു ചെയ്തതാണ്. ഇൻറർനെറ്റ്, ദേശരാഷ്ട്ര ഭേദങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് മാനവ സ്വാതന്ത്ര്യത്തിന്റെ വികാസത്തിനുള്ള ഉപാധിയായി കണ്ടവർക്ക് വലിയ ആശ്വാസമായിരുന്നു സുപ്രീംകോടതി വിധി. പലപ്പോഴും ജനാധിപത്യത്തിലെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും വിയോജിപ്പുകളും ഭയപ്പാടില്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരേയൊരു ഇടമായി, ഇൻറർനെറ്റ് സാധാരണ ജനങ്ങൾക്ക് പ്രാപ്യമാക്കിയ സാമൂഹ്യ മാധ്യമങ്ങളും മാറുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ച് നീങ്ങുന്ന  പൊതുസ്വഭാവം കൈവരിച്ചിട്ടുള്ള സമകാലിക സാഹചര്യത്തിൽ, മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകൾ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ധൈര്യപൂർവ്വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരും സന്നദ്ധസേവകരും മാത്രമാണ്. പണം കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും പിടിച്ചെടുക്കാൻ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബർ ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങൾ ഗവൺമെൻറ് രൂപീകരിച്ചത്.

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 79-ആം വകുപ്പ് അനുസരിച്ച്, ഇന്റർമിഡിയറികൾക്ക്, ചില നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇൻറർമീഡിയറി എന്നാൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ ആണ്. ഉദാഹരണത്തിന് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്. അതിൽ പ്രസിദ്ധീകൃതമാകുന്ന സംഗതികൾ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്വമാണ്.  അതിൻ്റെ ഉള്ളടക്കത്തിന് മേൽ ഇൻറർമീഡിയറികൾക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ആയിരിക്കും അവർ ചെയ്യുന്ന പ്രവർത്തിയുടെ ഉത്തരവാദിത്വവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ അവിടെ സാധ്യമാകുന്നു. 

നിലവിലെ ഐടി ആക്ട് അനുസരിച്ച് നേരിട്ടുള്ള നിയന്ത്രണം അസാധ്യമാണ് എന്നറിഞ്ഞതുകൊണ്ട്  ചട്ടങ്ങളുടെ ഭാഗമായി വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. 2019-ലും 2021-ലുമെല്ലാം ഇൻറർമീഡിയറി റെഗുലേഷൻ ചട്ടങ്ങൾ രൂപീകരിച്ചിരുന്നു. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഇവ ചോദ്യം ചെയ്യുന്ന വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചട്ടങ്ങളിലെ പല വ്യവസ്ഥകളും ഇതിനോടകം സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചട്ടങ്ങൾ വിഭാവനം ചെയ്തിരുന്നത് പോലെയുള്ള സെൻസർഷിപ്പ് സാധ്യമായിരുന്നില്ല. അതേ തുടർന്നാണ് 2013-ൽ വീണ്ടും പുതിയ ഐടി റൂൾസ് വരുന്നത്. വ്യാജവാർത്തകൾ തടയാനെന്ന പേരിൽ, വാർത്തകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമേൽ യൂണിയൻ ഗവൺമെന്റിന്റെ സമ്പൂർണ്ണമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് ഈ ചട്ടങ്ങൾ. 

യൂണിയൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച വാർത്തകളിലെ വാസ്തവം തിരിച്ചറിയുന്നതിന് ഒരു ‘വസ്തുതാ പരിശോധനാ സമിതി’ രൂപീകരിക്കുവാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തുന്നതാണ് 2003-ലെ ചട്ടങ്ങൾ. ‘വ്യാജമോ, നുണയോ, തെറ്റിദ്ധരിപ്പിക്കുന്നതോ’ ആയ ഉള്ളടക്കങ്ങൾ കണ്ടെത്തി അവയെ ഇൻറർ മീഡിയറി പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകുകയാണ് ഈ സമിതി ചെയ്യുക. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിവരസാങ്കേതിക നിയമത്തിലുള്ള സംരക്ഷണം ഇവർക്ക് നഷ്ടപ്പെടുന്നു. ഉള്ളടക്കങ്ങൾക്കു നേരിട്ട് ഉത്തരവാദികളായി തീരും. ‘ഇടനിലക്കാർ’ നിയമനടപടികൾ നേരിടേണ്ടി വരും. വസ്തുതാ പരിശോധന സമിതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഒന്നും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല. കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ഒരു പരിഹാരമുള്ളത്. 

മാത്രമല്ല ഇടനിലക്കാരൻ എന്ന നിർവചനം ഇൻറർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ഉൾപ്പെടെ സൈബർ മേഖലയിലെ സേവനദാതാക്കളെല്ലാം ഉൾപ്പെടുന്നത്ര  വിശാലമാണ്. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെയെല്ലാം പ്രവർത്തികൾക്കുമേൽ യാതൊരു നിയന്ത്രണവും ഇടനിലക്കാർ എന്ന നിലയിൽ ഈ സേവനദാതാക്കൾക്കില്ല.  വ്യാജമെന്ന് ടാഗ് ചെയ്ത വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചു മനസ്സിലാക്കാനുള്ള സംവിധാനവുമില്ല. ചട്ടങ്ങൾക്കകത്തും സമിതി നിർദ്ദേശങ്ങൾ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ഒന്നും വിശദീകരിച്ചിട്ടില്ല. ആയതിനാൽ, ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക എന്നതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇടനിലക്കാർക്കു മുന്നിലില്ല. ഫലത്തിൽ യൂണിയൻ ഗവൺമെന്റിന്റെ സെൻസർ ബോർഡുകൾ ആയിട്ടാണ് ഈ സമിതികൾ പ്രവർത്തിക്കുക. ഈ ചട്ടങ്ങളാണ് ബോംബെ ഹൈക്കോടതിയിൽ ഹർജിക്കാർ ചോദ്യം ചെയ്തത്.

ഈ ജനുവരി 31-ന് ഹർജിയിൽ ബോംബെ ഹൈക്കോടതിയുടെ വിധി വന്നു. ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് നീലം ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരും പരസ്പരവിരുദ്ധമായ നിലപാടുകളിലേക്കാണ് എത്തിച്ചേർന്നത്. ജസ്റ്റിസ് ഗോഖലെ പ്രസ്തുത ചട്ടങ്ങൾ ഭരണഘടനാപരം തന്നെയെന്ന് പ്രസ്താവിച്ചു. ആക്ഷേപഹാസ്യം, ഹാസ്യം, രാഷ്ട്രീയ വിമർശനങ്ങൾ എന്നിവ നിയന്ത്രിക്കില്ലെന്ന ഉറപ്പ് കേന്ദ്ര ഗവൺമെൻറ് തന്നിട്ടുള്ളതുകൊണ്ട്, ചട്ടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവില്ല എന്നായിരുന്നു അനുമാനം. വസ്തുതാ പരിശോധന സമിതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഉള്ളടക്കം നീക്കം ചെയ്യണമെന്ന് നിർബന്ധമില്ലെന്നും,  ഈ നിർദ്ദേശം സംബന്ധിച്ച ഒരു ലേബലോട് കൂടി  അവയെ തുടരാൻ അനുവദിക്കാമല്ലോയെന്നും വിധിയിൽ പറയുന്നു. മാത്രവുമല്ല ഇടനിലക്കാർക്ക് സമിതി നിർദേശത്തെ കോടതിയിൽ ചോദ്യം ചെയ്യാനും കഴിയും.

എന്നാൽ ജസ്റ്റിസ് പട്ടേൽ, തികച്ചും വിരുദ്ധമായ ഒരു വായനയാണ് നടത്തിയത്.  പ്രസ്തുത ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി. ‘യൂണിയൻ ഗവൺമെന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ’ എന്ന നിർവചനം മുതൽ തോന്ന്യാസപരമായ തരത്തിലാണ് ചട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കണ്ടെത്തി. ഈ നിർവചനത്തിന് കീഴിൽ ഏതൊക്കെ വിഷയങ്ങളാണ് വരിക എന്നത്, അവ്യക്തവും അനാവശ്യമായ അർത്ഥ വിശാലതയുള്ളതുമാണ് എന്ന് ചൂണ്ടിക്കാണിച്ചു. നിയന്ത്രണങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ആക്ട് അനുശാസിക്കുന്ന നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതാണെന്നും സർവ്വോപരി അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ അനുച്ഛേദം 19 (1) അനുവദിക്കുന്നതിനുമപ്പുറമുള്ളതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ലേബൽ ചെയ്തു തുടരാൻ അനുവദിക്കാം എന്ന ഒരു സാധ്യത ചട്ടങ്ങളിൽ എവിടെയും പറയുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്തുതാ പരിശോധന സമിതികളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല, കോടിക്കണക്കിന് ഉപഭോക്താക്കളെ സംബന്ധിച്ച ഇത്തരം ആക്ഷേപങ്ങൾ പരിശോധിച്ചു അവയെ കോടതിയിൽ പ്രതിരോധിക്കാനുള്ള യാതൊരു സാധ്യതയും സൈബർ ഇടനിലക്കാർക്കില്ല. അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്നതാണ് ഈ പരിഷ്കാരങ്ങളെന്ന് സ്പഷ്ടവും യുക്തിയുക്തവുമായി അദ്ദേഹത്തിൻ്റെ വിധിയിൽ സ്ഥാപിക്കപ്പെടുന്നുണ്ട്.

ഡിവിഷൻ ബെഞ്ചിന് ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജസ്റ്റിസ് ചാന്തുർക്കറെ കൂടി ഉൾപ്പെടുത്തി ബഞ്ച് വിപുലീകരിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. ഹർജി കോടതിയിൽ എത്തിയപ്പോൾ, കോടതിയുടെ തീർപ്പുണ്ടാവുന്നത് വരെ വസ്തുതാ പരിശോധന സമിതികൾ രൂപീകരിക്കുകയില്ല എന്ന ഒരു ഉറപ്പ് യൂണിയൻ ഗവൺമെൻറ് നൽകിയിരുന്നു. പരസ്പര വിരുദ്ധമായ വിധി ന്യായങ്ങൾ പുറത്തുവന്നതോടെ ഈ ഉറപ്പ് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലായിരുന്നു അടിയന്തര തീരുമാനമെടുക്കേണ്ടത്. അതു സംബന്ധിച്ചാണ് ഇപ്പോൾ കോടതി തീരുമാനത്തിലെത്തിയിരിക്കുന്നത്. കോടതിക്ക് യൂണിയൻ ഗവൺമെൻറ് നൽകിയിട്ടുള്ള ഉറപ്പുകൾ കൂടി പരിശോധിക്കുമ്പോൾ മുന്നോട്ട് പോകാം എന്ന അഭിപ്രായമായിരുന്നു മൂന്നാമത്തെ ന്യായാധിപനും.  ഇതോടുകൂടി ഇന്ത്യയിൽ സൈബർ ഇടങ്ങളിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള യൂണിയൻ ഗവൺമെന്റിന്റെ നീക്കങ്ങൾക്ക് കോടതിയുടെ അനുമതി കൂടി താൽക്കാലികമായെങ്കിലും ലഭിച്ചിരിക്കുന്നു 

കേസ് ഇവിടം കൊണ്ട് അവസാനിക്കില്ലെന്ന് ഉറപ്പാണ്. സുപ്രീംകോടതിയിലും ഇത് സംബന്ധിച്ച സുദീർഘമായ നിയമ പോരാട്ടങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ‘1984’ എന്ന നോവലിൽ ‘മിനിസ്ട്രി ഓഫ് ട്രൂത്ത്’ എന്നൊരു മന്ത്രാലയമുണ്ട്. രാജ്യത്തെ ഔദ്യോഗിക സത്യങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന മന്ത്രാലയമാണ്. ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമായ  എല്ലാ പാഠങ്ങൾക്കും അന്തിമരൂപവും അംഗീകാരവും നൽകുന്നത് ആ മന്ത്രാലയമാണ്. ക്ലോക്കിൽ പതിമൂന്നാം മണിയടിച്ച ഒഷ്യാനയിലല്ല,  ജനാധിപത്യ ഇന്ത്യയിൽ സത്യങ്ങൾ ഏതെന്ന് ഔദ്യോഗികമായി  തീരുമാനിക്കുന്ന ഒരു സംവിധാനം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നത് ഭാവിയെ സംബന്ധിച്ച ദിശാസൂചികയാണ്. 

First Published in DoolNews on 15 March 2024

ജി.എൻ സായിബാബ:പ്രതിക്കൂട്ടിലാകുന്ന യു.എ.പി.എ…

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ നിയമപ്രകാരം അറസ്റ്റിലായിരുന്ന, ഡൽഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസർ, ഡോ. എസ് എൻ സായിബാബയെയും കൂടെയുണ്ടായിരുന്ന അഞ്ചു പേരെയും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് കുറ്റവിമുക്തരാക്കിയ വാർത്ത, യുഎപിഎ പോലുള്ള മർദ്ദകനിയമങ്ങൾ എത്രയും വേഗം പിൻവലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പത്തുവർഷത്തെ ജയിൽവാസത്തിനുശേഷമാണ് ഇവരെ നിരപരാധികൾ എന്നു കണ്ട് മോചിപ്പിക്കുന്നത്. പ്രത്യേകിച്ച് തെളിവുകൾ ഒന്നുമില്ലാതെ, തങ്ങൾക്ക് അനഭിമതരായ മനുഷ്യരെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ, അധികാര പ്രയോഗത്തിനുള്ള സാധ്യതകൾ ഭരണകൂടത്തിന് ഒരുക്കി കൊടുക്കുന്നു എന്ന ഒരൊറ്റ സേവനം മാത്രമാണ് ഈ നിയമം ചെയ്യുന്നത്. നിയമത്തിൽ, കുറ്റകൃത്യങ്ങൾ നിർവചിച്ചിരിക്കുന്നതിലെ അവ്യക്തതയും അർത്ഥവിശാലതയും കാരണം, വിചാരണ കോടതികൾ പലപ്പോഴും സാധാരണ  നിലവാരത്തിലുള്ള പരിശോധനകൾ ഒന്നും കൂടാതെ ആളുകളെ ശിക്ഷിക്കുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങൾ ജയിലറകൾക്കുള്ളിൽ തീർന്നു പോകുന്നു. 

ഗുരുതരമായ കുറ്റങ്ങളാണ് ഡോ. എസ് എൻ സായിബാബയ്ക്ക് മേൽ ചാർത്തിയിരുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചന, നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലും അതിൻ്റെ മുന്നണിയായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലും അംഗത്വം, ഭീകര പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവ നടപ്പിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക.. തുടങ്ങി നിരവധി ആരോപണങ്ങൾ.

സാമൂഹ്യ പ്രവർത്തകനും, ഭരണകക്ഷിയുടെ വിമർശകനും, അക്കാദമിക പണ്ഡിതനുമായ ഡോ. സായിബാബയുടെ വീട് റെയ്ഡ് ചെയ്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്; 2014-ൽ. ഏതെങ്കിലും ഭീകര പ്രവർത്തനവുമായി അദ്ദേഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും മറ്റും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ, ഗവൺമെന്റിനെ നിശിതമായി വിമർശിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്ത ഒരു മീറ്റിങ്ങിലെ സാന്നിധ്യം, ഗവൺമെൻ്റിനും മാവോയിസ്റ്റുകൾക്കുമിടയിൽ ചർച്ചയ്ക്ക് താൻ മധ്യസ്ഥനായി നിൽക്കാം എന്ന് അറിയിച്ച അദ്ദേഹത്തിൻ്റെ നടപടി, നിരവധിയായ വീഡിയോ ദൃശ്യങ്ങളും കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും, സ്വീകരിച്ചിട്ടുള്ള വിവിധ തൂലികാനാമങ്ങൾ എന്നിവയൊക്കെയാണ് അദ്ദേഹത്തിനെതിരായ തെളിവുകളായി കോടതിയിൽ എത്തിയത്.

ഈ തെളിവുകൾ അംഗീകരിച്ച വിചാരണ കോടതി ഡോ. സായിബാബയ്ക്കും 5 കൂട്ടുപ്രതികൾക്കും ജീവപര്യന്തം തടവു ശിക്ഷ വിധിക്കുകയായിരുന്നു. സായിബാബ ഈ  വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് രോഹിത് ബി ദിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവർ അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഡോക്ടർ സായിബാബയെയും മറ്റ് അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി. യു എ പി എ നിയമത്തിന്റെ വകുപ്പ് 45 (1) പ്രകാരം പ്രതികൾക്ക് എതിരെ കേസെടുത്തു വിചാരണ ചെയ്യുന്നതിന് അനിവാര്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും പ്രോസിക്യൂഷന് ലഭിച്ചിരുന്നില്ല എന്ന കാരണം കൊണ്ട്, വിചാരണ നടപടികൾ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. 2022 ഒക്ടോബർ 14-നായിരുന്നു വിധി. തുടർന്ന് ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് സുപ്രീംകോടതിയിൽ അരങ്ങേറിയത്.

അന്നുതന്നെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവൺമെൻറ് സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുന്നിൽ കേസ് പരാമർശിക്കപ്പെട്ടപ്പോൾ “ഇതിനിത്ര അടിയന്തര പ്രാധാന്യമെന്താണ്?അല്പം കൂടി കാത്തിരുന്നാൽ ആകാശമിടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ…” എന്ന് പരാമർശിച്ചുകൊണ്ട് ധൃതിയിൽ കേസെടുക്കാൻ വിസമ്മതിച്ചു. തുടർന്ന് അഡ്വക്കേറ്റ് ജനറൽ, ചീഫ് ജസ്റ്റിസ് ആയിരുന്ന യു.യു. ലളിത് മുൻപാകെ വിഷയം ഉന്നയിച്ചു. പിറ്റേന്ന് ശനിയാഴ്ച, കോടതി അവധി ആയിരുന്നിട്ടും, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരെ ഉൾപ്പെടുത്തിയ പ്രത്യേക ബഞ്ച് രൂപീകരിച്ച് അടിയന്തരമായി വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പ്രശംസിച്ച് വിവാദം സൃഷ്ടിച്ചിട്ടുള്ള ജസ്റ്റിസ് എം ആർ ഷാ, സാധാരണഗതിയിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാത്തയാളാണ്. എന്തായാലും കാര്യകാരണസഹിതം ഉള്ള ഹൈക്കോടതി വിധി ലഭ്യമായിരുന്നിട്ടും, അതിൻ്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ ആദ്യഘട്ടത്തിൽ തന്നെ വിധി ‘സസ്പെൻഡ്’ ചെയ്യുക എന്ന വിചിത്രമായ നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചത്. യുഎപിഎ നിയമത്തിൽ  കുറ്റാരോപിതർക്കുള്ള അപൂർവ്വം സംരക്ഷണങ്ങളിലൊന്നായ, മുൻകൂർ അനുമതി വേണമെന്ന വകുപ്പ് പാലിച്ചിട്ടില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെ, വെറും സാങ്കേതികത്വമായി പരിഗണിച്ച്, കേസ്  തിരിച്ചയക്കുകയാണ് സുപ്രീംകോടതി ചെയ്തത്. 

ഈ കേസിന്മേലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കുറ്റാരോപിതരായവരെ പ്രതിചേർക്കുവാനുള്ള അനുമതി മഹാരാഷ്ട്ര പോലീസ് നേടിയിട്ടില്ല. സായിബാബയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നിയമപരമല്ല. അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും കൃത്യമായ എന്തെങ്കിലും തെളിവുകൾ പിടിച്ചെടുക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇന്ത്യൻ തെളിവ് നിയമത്തിന്റെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി ബോധ്യപ്പെടുന്ന യാതൊരു ഇലക്ട്രോണിക് എവിഡൻസും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. 

പ്രോസിക്യൂഷൻ ഹാജരാക്കിയ സി ഡി ആര്‍ വിവരങ്ങൾ, അങ്ങേയറ്റം, ചില വ്യക്തികളുമായുള്ള പരിചയം മാത്രമാണ് വെളിവാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടത്തിയതായോ ഭീകര പ്രവർത്തനത്തിന് തയ്യാറെടുപ്പുകൾ നടത്തിയതായോ ബോധ്യപ്പെടുത്തുന്ന വിധം അനുബന്ധ തെളിവുകൾ ഒന്നും നിലവിലില്ല. 

ഇലക്ട്രോണിക് എവിഡൻസ് ആയി ഹാജരാക്കിയിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന യാതൊന്നുമില്ല. വിയോജിപ്പുകൾ പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളോ, ഗവൺമെന്റിനെതിരായ വിമർശനങ്ങളോ ഉൾക്കൊള്ളുന്ന വിഡിയോ ദൃശ്യങ്ങളിൽ നിന്ന്, യുഎപിഎ നിയമത്തിന് കീഴിൽ വരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ നടന്നുവെന്ന് സ്ഥാപിച്ചെടുക്കാൻ കഴിയില്ല. .

ഇൻറർനെറ്റിൽ പരസ്യമായി ലഭ്യമായ വീഡിയോകളോ, നക്സൽ ആശയങ്ങളുമായി ബന്ധപ്പെട്ട സാഹിത്യമോ ഡൗൺലോഡ് ചെയ്തതിൽ നിന്നും, അല്ലെങ്കിൽ അത്തരം ആശയസംഹിതകളോട് താൽപര്യം പ്രകടിപ്പിച്ചതിൽ നിന്നും മാത്രം, ഭീകര പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുകൊണ്ടതിന്റെ തെളിവുകൾ ഒന്നുമില്ലാതെ, ഒരാളെ ശിക്ഷിക്കാൻ കഴിയില്ല. 

മാത്രമല്ല, അന്വേഷണ ഏജൻസി, യു.എ. പി.എ. നിയമം അനുശാസിക്കും വിധം കേസ് ഡയറി കൃത്യമായി നമ്പർ ഇട്ടു തയ്യാറാക്കി സൂക്ഷിച്ചിരുന്നില്ല. പകരം വെറുതെ കുത്തഴിഞ്ഞ പേജുകൾ ആയിട്ടാണ് സൂക്ഷിച്ചിരുന്നത്. ഇത് അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും,  ആവശ്യമായ വിവരങ്ങൾ ഇതിനോട് കൂട്ടിച്ചേർക്കാനും,  തെളിവുകൾ ഉണ്ടാക്കുവാനും വേണ്ടി മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. “കോടതിമുറിയിൽ നിരവധി വീഡിയോ ദൃശ്യങ്ങൾ വെറുതെ പ്രദർശിപ്പിച്ചതുകൊണ്ടോ, കോടതിയെ കൊണ്ട് ആയിരക്കണക്കിന് പേജുകൾ വരുന്ന ലേഖനങ്ങൾ വായിപ്പിച്ചത് കൊണ്ടോ തെളിവുകൾ ആവില്ല.” കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തി.

ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷ നൽകുന്ന ഒരു വിധിയാണ് ബോംബെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഭീകര പ്രവർത്തനം സംബന്ധിച്ച് നിയമം അനുവദിക്കുന്ന ചട്ടക്കൂടിനകത്ത് നിന്ന്, കേസിലകപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ന്യായമായ നിലപാടുകൾ സ്വീകരിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ നിരപരാധികളായ ആറു പേർ, ഈ കേസിൽ പെട്ട് പത്തു വർഷം ജയിൽവാസം അനുഭവിക്കേണ്ടിവന്നു എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്. 

ഒറ്റ വായനയിൽ തന്നെ അസംബന്ധജടിലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുറ്റപത്രത്തിന്റെ പേരിൽ, ജീവപര്യന്തം ശിക്ഷ വിധിച്ച, വിചാരണ കോടതിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. യുഎപിഎ ഒരു കിരാത നിയമമാണ്; വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും അടിച്ചമർത്താൻ ഭരണകൂടത്തിന്റെ കൈവശമുള്ള ഒരു മർദ്ദനോപാധി. നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ഭീകര പ്രവർത്തനങ്ങളെയും ഈ ഒറ്റ നിയമം കൈകാര്യം ചെയ്യുന്നുണ്ട്. അതിൽ നിയമവിരുദ്ധ പ്രവർത്തനം ഏതൊക്കെ, ഭീകര പ്രവർത്തനം ഏതൊക്കെ എന്നത് സംബന്ധിച്ച Rനിർവചനങ്ങളിൽ വലിയ അവ്യക്തതയുണ്ട്. അതുകൊണ്ടുതന്നെ  കൈകാര്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ മനോനിലക്കനുസരിച്ചാണ് കേസിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഭീകര പ്രവർത്തനം ചാർജ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഭരണകൂടത്തിന് കാര്യങ്ങൾ എളുപ്പമാണ്. ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ ഒന്നുമില്ല. പ്രത്യേകിച്ചും ‘വത്താലി കേസി’നു ശേഷം സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഫലമായി നിയമപ്രകാരം മനുഷ്യർക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നേരിയ സാധ്യത പോലും അടഞ്ഞിരിക്കുന്നു. ജാമ്യേപേക്ഷയുടെ ഘട്ടത്തിൽ അന്വേഷണ ഏജൻസികൾ ഹാജരാക്കുന്ന തെളിവുകൾ യാതൊരു തരത്തിലും പരിശോധിക്കേണ്ടതില്ലെന്നും, പ്രഥമ ദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് കാണിക്കാൻ പ്രോസിക്ക്യൂഷനു കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം മാത്രം നോക്കിയാൽ മതി എന്നുമാണ് നമ്മുടെ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. ജസ്റ്റിസ് കൃഷ്ണയ്യരുടെ കാലത്ത് രൂപീകരിക്കപ്പെട്ട “ജാമ്യമാണ് നിയമം” എന്ന പൊതു തത്വം നേരെ തിരിഞ്ഞ് “ജയിലാണ് നിയമം” എന്ന തരത്തിൽ പരമോന്നത നീതിപീഠം തന്നെ വികല വ്യാഖ്യാനങ്ങൾ നടത്തുന്ന കാലമാണിത്.

ആരെയും ഭീകര സംഘടനകളുടെ മുന്നണി സംഘടനയിൽ അംഗമാണ് എന്ന തരത്തിൽ കസ്റ്റഡിയിൽ എടുക്കാം. കാരണം മുന്നണി സംഘടന എന്നാൽ എന്താണെന്ന് നിയമത്തിൽ കൃത്യമായി വിശദീകരിച്ചിട്ടില്ല. ‘ഏതെങ്കിലും തരത്തിലുള്ള ആളുകളുടെ കൂട്ടം’ എന്നൊക്കെ ആർക്കും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് നിയമം രചിക്കപ്പെട്ടിരിക്കുന്നത്. നിയമത്തിന്റെ വകുപ്പ് 20 പ്രകാരം നിരോധിത സംഘടനയിലെ അംഗത്വം ക്രിമിനൽ കുറ്റമാണ്. അത്തരം സംഘടനകളുമായി ബന്ധപ്പെടുന്നതും സഹകരിക്കുന്നതും, സഹകരിക്കുന്നുണ്ടെന്ന് പറയുന്നതും എല്ലാം വകുപ്പ് 38 അനുസരിച്ച് കുറ്റകൃത്യമായി നിർവചിച്ചിട്ടുണ്ട്. ആളുകളുടെ പിന്തുണ ക്ഷണിക്കുകയോ, മീറ്റിംഗ് സംഘടിപ്പിക്കുകയോ, ഒക്കെ ചെയ്യുന്ന തരത്തിലുള്ള സഹായങ്ങൾ വകുപ്പ് 39 പ്രകാരം കുറ്റകരമാണ്. 

വളരെ അവ്യക്തമായതും,  എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വകുപ്പുകളുമാണ് ഈ നിയമത്തിൽ മുഴുവൻ. ആർക്കെതിരെ വേണമെങ്കിലും ചാർത്താവുന്ന തരത്തിൽ അർത്ഥവിശാലതയും അവയ്ക്കുണ്ട്. അതുകൊണ്ടാണ് ദാർശനിക പുസ്തകങ്ങളും, സാഹിത്യ ശേഖരവും, പ്രസംഗങ്ങളും, തൂലികാനാമങ്ങളുമെല്ലാം എന്തോ ഭീകര പ്രവർത്തനത്തിന് തെളിവുകളാണെന്ന നിലക്ക് ഹാജരാക്കുവാനും, അപസർപ്പക കഥകളെ തോൽപ്പിക്കും തരത്തിലുള്ള കുറ്റപത്രങ്ങൾ തയ്യാറാക്കാനും, അതു കോടതിയിൽ ഹാജരാക്കാനും  പ്രോസിക്യൂഷനു കഴിയുന്നത്. ജീവിതത്തിലെ പത്തും ഇരുപതും മുപ്പതും വർഷങ്ങൾ വരെ, ഇത്തരം കഥകളുടെ അടിസ്ഥാനത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന അനേകരുണ്ട് നമ്മുടെ രാജ്യത്ത്. “സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം” വധശിക്ഷ വിധിക്കുവാൻ നീതിപീഠങ്ങൾക്ക് കഴിയുന്നതും ഇതുകൊണ്ടൊക്കെയാണ്. 

നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ അവശ്യവും അനിവാര്യവുമായ വിയോജിപ്പുകൾക്ക് കൂച്ചുവിലങ്ങിടുവാൻ, പ്രതികരിക്കുന്ന മനുഷ്യരുടെ ഉള്ളിൽ ഭയത്തിൻ്റെ വിത്തുകൾ പാകുവാൻ, ഏകാധിപതികളായ ഭരണവർഗത്തിന് ആയുധമാകുന്ന നിയമങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയർന്നു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  തൊണ്ണൂറ് ശതമാനത്തിലേറെ വികലാംഗത്വമുള്ള, സദാനേരം വീൽചെയറിൽ കഴിയുന്ന ഒരു മനുഷ്യൻ, 10 വർഷം യാതൊരു തെറ്റും ചെയ്യാതെ ജയിലിൽ കിടന്ന ദുരവസ്ഥ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഡോ

 സായിബാബ ജയിൽ വിമോചിതനാകുമ്പോൾ അദ്ദേഹത്തിന് നഷ്ടപ്പെട്ട പത്തു വർഷങ്ങൾക്ക് ഈ രാഷ്ട്രം മറുപടി പറഞ്ഞേ തീരൂ.

First Published in Suprabhatham Daily on 10, March 2024

ബയോമെട്രിക് സംവിധാനങ്ങൾ സുരക്ഷിതമോ?

ഹൈദരാബാദിൽ നിന്നും കേൾക്കുന്ന ഒരു വാർത്ത ആധാർ ഉൾപ്പെടെയുള്ള ബയോമെട്രിക് സംവിധാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉണർത്തുന്നതാണ്. ഫിംഗർ പ്രിന്റ് ക്ലോണിങ് തട്ടിപ്പിലൂടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ, ശുചീകരണ തൊഴിലാളികളുടെ പേരിൽ തട്ടിപ്പ് നടത്തിയതാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. കോർപ്പറേഷനിലെ സാനിറ്റേഷൻ സൂപ്പർവൈസർമാരായ പി. ശിവയ്യ ഉമേഷ്, ജെ. ശിവറാം എന്നിവരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

ശുചീകരണ തൊഴിലാളികളുടെ വിരലടയാളം കൃത്രിമമായി ഉണ്ടാക്കി, ജോലിക്ക് വരാത്ത തൊഴിലാളികളുടെ ഹാജർ, ബയോമെട്രിക് പഞ്ചിംഗ് മെഷീനിൽ ആ വിരലടയാളം ഉപയോഗിച്ചു രേഖപ്പെടുത്തി, ചെയ്യാത്ത ജോലിയുടെ പേരിൽ വേതന കൊള്ള നടത്തിയതാണ് കേസ്. യൂട്യൂബിൽ നിന്ന് തമ്പ് ഇംപ്രഷനുകൾ ക്ലോൺ ചെയ്യാൻ പഠിച്ച അവർ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 86 ലക്ഷം രൂപ തട്ടിയെടുത്തു.

മെഴുക് പാളിയിൽ തള്ളവിരൽ അമർത്തി, എം-സീൽ, ഫെവിക്കോൾ, ഡെൻഡ്രൈറ്റ് പശ അല്ലെങ്കിൽ മെഴുക് പോലുള്ള സാമഗ്രികൾ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് വിരലടയാളങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്, ശുചിത്വ തൊഴിലാളികളുടെ തള്ളവിരലിൻ്റെ അടയാളങ്ങൾ കൃത്രിമമായി നിർമ്മിച്ചത്. ഈ സിന്തറ്റിക് തമ്പ് ഇംപ്രഷനുകൾ ഉപയോഗിച്ച് വേതനം പങ്കിടാൻ തൊഴിലാളികളുമായി ധാരണയുണ്ടാക്കി. നിരവധി തൊഴിലാളികൾ ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല, എന്നിട്ടും അവരുടെ ഹാജർ സ്ഥിരമായി അടയാളപ്പെടുത്തിയിരുന്നു. ഹാജരാകാത്തവർക്കായി ബയോമെട്രിക് സ്കാനറിൽ ഹാജർ രേഖപ്പെടുത്താൻ തൊഴിലാളിയുടെ വിരലടയാളം അടങ്ങിയ  ഫെവി ഗം ലെയർ ഉപയോഗിച്ചു. 

കഴിഞ്ഞ രണ്ട് വർഷമായി ഈ പണി ചെയ്യുന്നുണ്ടെന്നും, ഓരോ ഷിഫ്റ്റിലും പ്രതിദിനം 20 ശുചീകരണത്തൊഴിലാളികൾ ഹാജരാകാത്തതായും പ്രതികൾ വെളിപ്പെടുത്തി.  ഇത് പ്രതിമാസം ഏകദേശം 3,60,000/- രൂപ ജിഎച്ച്എംസി വകുപ്പിന് നഷ്ടം വരുത്തി. കഴിഞ്ഞ രണ്ട് വർഷമായി രണ്ട് പ്രതികളും ഈ തട്ടിപ്പിലൂടെ ഏകദേശം 86,40,000/- രൂപ സമ്പാദിച്ചു. ഹൈദരാബാദ് പോലീസ്, 35 സിന്തറ്റിക് വിരലടയാളങ്ങളും രണ്ട് ബയോമെട്രിക് ഹാജർ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

ബയോമെട്രിക് സംവിധാനങ്ങളുടെ പ്രവർത്തനം മനസ്സിലാക്കിയവരിൽ ഈ വാർത്ത ഒരത്ഭുതവും സൃഷ്ടിക്കില്ല. ആധാർ പദ്ധതി നടപ്പിലാക്കിയ വർഷം മുതൽ, നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കുന്ന കാര്യമാണ് ബയോമെട്രിക്സ് എന്നത് ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ഒരു സംവിധാനമാണെന്ന്. കാരണം ബയോമെട്രിക് സംവിധാനങ്ങളുടെ സാങ്കേതികത്വങ്ങളെല്ലാം മാറ്റിവച്ചാലും,  രഹസ്യമായി സൂക്ഷിക്കാൻ കഴിയാത്ത പാസ്സ്‌വേർഡുകളാണ്  വിരലടയാളവും റെറ്റിന സ്കാനുമൊക്കെ. ജർമനിയിൽ ബയോമെട്രിക് തിരിച്ചറിയൽ കാർഡുകൾ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഉണ്ടായപ്പോൾ, അവിടുത്തെ ഒരു മാഗസിൻ, ജർമൻ പ്രതിരോധ മന്ത്രിയുടെ വിരലടയാളങ്ങൾ ഒരു ഫിലിമിൽ പ്രിൻറ് ചെയ്തു വിതരണം ചെയ്തിരുന്നു. പത്രസമ്മേളനത്തിൽ നിന്ന് എടുത്ത ഒരു ഹൈ റസലൂഷൻ ഫോട്ടോഗ്രാഫിൽ നിന്നാണ് അവർ വിരലടയാളം സൃഷ്ടിച്ചത്.

ഫലത്തിൽ നമ്മുടെ എടിഎം കാർഡിന്റെ പിൻ നമ്പർ നെറ്റിയിൽ എഴുതി ഒട്ടിച്ച് നടക്കുന്നതിനു തുല്യമാണ് നമ്മുടെ സാമ്പത്തിക ഇടപാടുകൾ ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിക്കുന്നത്. പരസ്യമായി ലഭ്യമാകുന്ന ഫോട്ടോഗ്രാഫിൽ നിന്നോ, സ്പർശിക്കുന്ന വസ്തുക്കളിൽ നിന്നോ ഒക്കെ വിരലടയാളം പുനർനിർമ്മിച്ചെടുക്കാൻ കഴിയും.   ‘ആധാര്‍ മാഫിയ’, ഓപ്പറേറ്റര്‍മാരുടെ കൃത്രിമ വിരലടയാളങ്ങള്‍ പേപ്പറിലും റെസിനിലും ഉണ്ടാക്കി സമാന്തര എൻറോള്‍മെന്റ് സെന്ററുകള്‍ നടത്തുകയും പലരുടേയും ബയോമെട്രിക് വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തി വ്യാജ ആധാറുകള്‍ നല്കുകയും ചെയ്ത വാര്‍ത്തയും നമോർക്കണം. ഒരാൾ സ്വന്തം ഫോട്ടോ ഉപയോഗിച്ചുകൊണ്ട് 12 ‘ഒറിജിനൽ ആധാർ നമ്പറുകൾ’ സ്വന്തമാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഡൽഹിയിൽ ഈ ആധാറുകള്‍ ഉപയോഗിച്ച് 12 പേരിൽ 12 ബാങ്ക് അക്കൗണ്ടുകൾ അയാൾ പ്രവർത്തിപ്പിച്ചിരുന്നു. കൃത്രിമ വിരലടയാളങ്ങളും പലരുടെയും വിരലടയാളങ്ങൾ കൂട്ടിക്കലർത്തിയും പലയിടങ്ങളിൽ നിന്നും സംഘടിപ്പിച്ച കണ്ണിൻ്റെ ഹൈ റസല്യൂഷൻ ചിത്രങ്ങളും ഉപയോഗിച്ചാണ് അയാളിത് സാധിച്ചത്. കൃത്രിമ വിരലടയാളങ്ങൾ ഉപയോഗിച്ച് ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലൂടെ പലരുടെയും അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിച്ചിട്ടുള്ളതായും കേസുകൾ വന്നിട്ടുണ്ട്. ഭൂമി രജിസ്ട്രേഷൻ രേഖകൾ ചോർത്തി, അതിൽ രേഖപ്പെടുത്തിയിരുന്ന ആധാർ നമ്പറും വിരലടയാളവും ഉപയോഗിച്ചുകൊണ്ട് തട്ടിപ്പുകൾ നടത്തിയതും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

വിരലടയാളം പോലുള്ള ബയോമെട്രിക് സംവിധാനങ്ങളിൽ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് നമ്മുടെ പൊതുസമൂഹത്തിന് ബോധ്യം ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. കാരണം ഏതെങ്കിലും തരത്തിൽ ഒരിക്കൽ മോഷ്ടിക്കപ്പെടുകയും ദുരുപയോഗം ചെയ്യുകയും  ചെയ്താൽ, ഇരയാകുന്ന വ്യക്തിയുടെ ഐഡൻറിറ്റി എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ് എന്ന പ്രശ്നം ഇവിടെയുണ്ട്. നമ്മുടെ എ.ടി.എം. കാർഡിന്റെ പിന്നോ, ഇൻറർനെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡോ മറ്റോ ചോർന്നാൽ നമുക്ക് അവ മാറ്റിയെടുക്കാം. എന്നാൽ വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ ഒരിക്കൽ നഷ്ടപ്പെട്ടാൽ, പിന്നെ മാറ്റിയെടുക്കുക സാധ്യമല്ല. ഒരിക്കൽ അപഹരിക്കപ്പെട്ടാൽ പിന്നീടൊരിക്കലും ഉപയോഗിക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടു എന്നാണർത്ഥം. ആധാർ പോലുള്ള കേന്ദ്രീകൃത വിവരശേഖരങ്ങളുടെ കാര്യം പരിഗണിച്ചാൽ, ജനനം മുതൽ മരണം വരെയുള്ള എല്ലാ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുതന്നെ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ ഭീകരമായിരിക്കും. ഒരു വ്യക്തിയുടെ ‘സിവിൽ ഡെത്തി’നു തുല്യമായിരിക്കുമത്.

കാര്യങ്ങൾ പകൽപോലെ വ്യക്തമാണെങ്കിലും ഇതൊന്നും പരിഗണിക്കാതെ ബയോമെട്രിക് സംവിധാനങ്ങളിൽ അമിത വിശ്വാസമർപ്പിച്ചു കൊണ്ടുള്ള പദ്ധതികളുമായാണ് അനുദിനം ഗവൺമെന്റുകൾ മുന്നോട്ടുപോകുന്നത്. പൊതുവിതരണ സംവിധാനത്തിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കിയതിനെത്തുടർന്ന് ആയിരക്കണക്കിന് മനുഷ്യർക്ക് റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മനുഷ്യർ പട്ടിണി കിടന്നു മരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിയെടുത്ത പാവപ്പെട്ട മനുഷ്യർക്ക് കൂലി ലഭിക്കാത്ത സാഹചര്യമുണ്ട്. ബയോമെട്രിക് സംവിധാനങ്ങളുടെ അടിസ്ഥാനപരമായ സാങ്കേതിക പ്രശ്നങ്ങളും, ഇൻറർനെറ്റോ വൈദ്യുതിയോ ലഭ്യമാകാത്ത ഗ്രാമീണ ഇന്ത്യയിലെ സാഹചര്യങ്ങളും ഒക്കെ ഇതിന് കാരണമാകുന്നുണ്ട്. എന്നാൽ ഇത്തരം ദുരിതമനുഭവിക്കുന്നവരുടെ ശബ്ദം പുറത്തേക്ക് കേൾക്കാറില്ല. അല്ലെങ്കിൽ ശബ്ദമില്ലാത്ത മനുഷ്യരാണ് ഇതിൻ്റെ ഇരകൾ. 

മേൽപ്പറഞ്ഞ സംഭവങ്ങളിൽ നിന്നും വ്യത്യസ്തമായി,  വിവരാപഹരണം കൊണ്ട് ഉണ്ടായേക്കാവുന്ന അപകടങ്ങൾ വർഗ്ഗ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്നതാണ്. പരിഹാരമില്ലാത്ത പ്രശ്നങ്ങളിലേക്കാണ് അത് നമ്മളെ നയിക്കുന്നതും. നമ്മുടെ സാമ്പത്തിക-സാമൂഹ്യ വ്യവഹാരങ്ങളിൽ ബയോമെട്രിക്‌സിന്റെ ഉപയോഗം കഴിയാവുന്നത്ര കുറച്ചു കൊണ്ടുവരിക എന്നതാണ് ഇതിനൊരു പരിഹാരം. പകരം, ഡിജിറ്റൽ സിഗ്നേച്ചറുകളും മറ്റ് ആധുനിക സംവിധാനങ്ങളും നമുക്ക് ഉപയോഗിക്കാം. ആധാർ പദ്ധതിയുടെ ഭാഗമായിട്ടുള്ളവർക്ക് ബയോമെട്രിക്സ് ലോക്ക് ചെയ്ത്, മറ്റ് ഒഥന്റിക്കേഷൻ മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. അബദ്ധത്തിൽ പോലും നമ്മുടെ വിവരങ്ങൾ സാമൂഹ്യവിരുദ്ധരുടെ കൈവശം എത്തിച്ചേരാതിരിക്കാൻ ശ്രദ്ധ പുലർത്തണം. ഒപ്പം നമ്മുടെ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന സംവിധാനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ ഗവൺമെൻറ്-സ്വകാര്യ മേഖലകളിൽ നിന്നും ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം. അതിനാവശ്യമായ നിയമനിർമാണവും മേൽനോട്ടസംവിധാനവും ഉണ്ടാകേണ്ടതുണ്ട്. വിവര സംരക്ഷണത്തിന് ഉതകുന്ന ചട്ടക്കൂടു രൂപീകരിക്കണം. സർക്കാർ മേഖലയിൽ ഉൾപ്പെടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക്  സ്വകാര്യത/വിവരണ സംരക്ഷണ വിഷയങ്ങളിൽ പരിശീലനം നൽകണം. പാർലമെൻറ് പാസാക്കിയ വിവര സുരക്ഷാ നിയമത്തിലെ  പോരായ്മകൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച്, പരിഹരിക്കുവാനുള്ള നടപടികളുണ്ടാകണം.  അങ്ങനെ, വിവിധ മേഖലകളിൽ നിന്നുള്ള സമഗ്രമായ നടപടികളിലൂടെ മാത്രമേ ഈ വിഷമഘട്ടത്തെ നമുക്ക് നേരിടാൻ കഴിയുകയുള്ളൂ.

First Published in DoolNews on 18, March, 2024

ജഡ്ജിമാർ: നിയമം അറിയുന്നവരും, നിയമമന്ത്രിയെ അറിയുന്നവരും!

“രണ്ടു തരത്തിലുള്ള ന്യായാധിപരുണ്ട്, നിയമം അറിയാവുന്നവരും, നിയമമന്ത്രിയെ അറിയാവുന്നവരും.” കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായിരുന്ന അഡ്വ. അരുൺ ജെയ്റ്റ്‌ലി ഒരിക്കൽ പറഞ്ഞു. വിരമിച്ചതിനു ശേഷം ലഭിക്കാനിടയുള്ള പദവികൾ സ്വപ്നം കാണുന്ന ജഡ്ജിമാർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ രാഷ്ട്രീയ അധികാരത്തിനുമുന്നിൽ അടിയറവ് വയ്ക്കുന്നു എന്നു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത്, വിരമിച്ച ജഡ്ജിമാർക്ക് മാത്രം അലങ്കരിക്കാൻ കഴിയുന്ന പല പദവികളുമുണ്ട്. സ്വാഭാവികമായും ഭരണകൂട താത്പര്യത്തിനൊപ്പം നിൽക്കുന്നവരെ അത്തരം സ്ഥാനങ്ങളിൽ അവരോധിക്കാനായിരിക്കും അധികാരത്തിലിരിക്കുന്നവർക്കു താത്പര്യം. അതുകൂടാതെ, മറ്റു പദവികളിലേക്ക് കൂടി ജഡ്ജിമാരെ പരിഗണിക്കുന്നുവെന്നതാണ് ഇപ്പോൾ കണ്ടുവരുന്ന ഒരു കാര്യം. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ, വിരമിക്കലിനോട് അടുത്തു നിൽക്കുന്ന ന്യായാധിപർ ഗവണ്മെന്റിന് പ്രത്യേക താത്പര്യങ്ങളുള്ള കേസുകളിൽ അവർക്കനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. 

ഇക്കാര്യം ഭരണഘടന നിർമ്മാണ വേളയിൽ തന്നെ ചർച്ചാവിഷയമായതാണ്. കെ ടി ഷാ-യെപ്പോലുള്ളവർ ഭരണഘടന നിർമ്മാണ സഭയിൽ ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ ഡോക്ടർ അംബേദ്കർ അതിനെ നിഷേധിക്കുകയാണുണ്ടായത്. “ഗവൺമെന്റിന് യാതൊരു താൽപര്യമില്ലാതിരിക്കുകയോ, അതി വിദൂരമായ വല്ല താൽപര്യവും അപൂർവമായി ഉണ്ടാവുകയോ ചെയ്യുന്ന കേസുകൾ മാത്രമേ കോടതികൾ പരിഗണിക്കുന്നുള്ളൂ. പ്രധാനമായും പൗരർ തമ്മിലുള്ള തർക്കങ്ങളാണ് കോടതിയിൽ എത്തുക, പൗരനും ഗവൺമെൻറും തമ്മിലുള്ള തർക്കങ്ങൾ വളരെ വിരളമായിരിക്കും.” അദ്ദേഹം പറഞ്ഞു. ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ പറഞ്ഞ കാര്യങ്ങളിൽ, തെറ്റിപ്പോയെന്നു വളരെ പെട്ടെന്ന് തെളിഞ്ഞൊരു നിലപാടായിരുന്നു ഇത്. ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് ഭരണഘടനാ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ 46 ശതമാനത്തോളം ഗവൺമെൻറ് കക്ഷിയായിട്ടുള്ളവയാണ്.

അംബേദ്കറുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന് തെളിയിക്കുന്ന സംഭവങ്ങൾ 1951-ൽ തന്നെ അരങ്ങേറി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സയ്യിദ് ഫൈസൽ അലി വിരമിച്ചയുടൻ ഒറീസ ഗവർണറായി നിയമിക്കപ്പെട്ടു. പിന്നീട് സംസ്ഥാന പുനഃസംഘടനാസമിതി രൂപീകരിച്ചപ്പോൾ അതിൻറെ തലവനായി. അതിനുശേഷം അസാം ഗവർണറായി മരണം വരെ തുടർന്നു. അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രസിദ്ധമായ രമോഷ് ഥാപ്പർ കേസിൽ, ക്രോസ് റോഡ്സ് എന്ന മാസിക നിരോധിച്ച നടപടിക്കെതിരെ സുപ്രീംകോടതി നിലപാടെടുത്തപ്പോൾ, ഗവൺമെൻറ് നടപടിയെ ന്യായീകരിച്ചുകൊണ്ട് വിയോജന വിധിയെഴുതിയ ജഡ്ജിയായിരുന്നു ജസ്റ്റിസ് ഫസൽ അലി.

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ജുഡീഷ്യറിക്ക് മേൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്ന തരത്തിൽ ഗവൺമെന്റുകൾ പ്രവർത്തിച്ചുവന്നിട്ടുണ്ട്. എന്നാൽ 1980-കളിലും 90-കളിലും ഇന്ത്യൻ ജുഡീഷ്യറി ലോകത്തിലെ ഏറ്റവും ശക്തമായ ജുഡീഷ്യൽ സംവിധാനമായി വളരുന്ന കാഴ്ച നമ്മൾ കണ്ടു. എന്നാൽ 2014-ന് ശേഷം സാഹചര്യം മാറി. ചരിത്രത്തിലെ ഏറ്റവും ആശ്യാസ്യകരമല്ലാത്ത ഘട്ടത്തിലൂടെയാണ് ഇപ്പോൾ കോടതികൾ കടന്നു പോകുന്നതെന്ന് പല നിയമവിചക്ഷണരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിരമിച്ചയുടനെ വിവിധ ഗവൺമെൻറ് പദവികളിലേക്ക് ന്യായാധിപർ അവരോധിക്കപ്പെടുന്ന സാഹചര്യം വ്യാപകമാണ്.

ഇത്തരത്തിൽ ശ്രദ്ധയാകർഷിച്ച ആദ്യത്തെ നിയമനം ജസ്റ്റിസ് പി സദാശിവത്തിന്റേതായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായ്ക്കെതിരെയുള്ള എഫ്ഐആർ റദ്ദു ചെയ്ത സുപ്രീംകോടതി തീരുമാനം ഈ നിയമനവുമായി ചേർത്ത് വായിക്കുന്ന സാഹചര്യമുണ്ടായി. 

ബാബറി പള്ളി കേസിൽ, രാംലല്ലയ്ക്ക് അനുകൂലമായി വിധിയെഴുതിയ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ന്യായാധിപരെ വളരെ പ്രധാനപ്പെട്ട പോസ്റ്റിലേക്ക് വിരമിച്ചതിനു ശേഷം ഉടൻതന്നെ പരിഗണിച്ചത് വിവാദമായിരുന്നു. അയോധ്യാ ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രീംകോടതിയിൽ നിന്നും വിരമിച്ച് 40 ദിവസത്തിനകം ആന്ധ്രപ്രദേശിന്റെ ഗവർണറായി ചുമതലയേറ്റു. അയോധ്യ കേസിനു പുറമേ 2016-ലെ നോട്ടു നിരോധനം ശരിവെച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയുടെ ഭാഗവുമായിരുന്നു അദ്ദേഹം. ഷയറ ബാനോ  കേസിൽ, ഭരണഘടനയുടെ അനുഛേദം 142 പ്രകാരം സുപ്രീംകോടതിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചുകൊണ്ട്, മുത്തലാഖ് റദ്ദ് ചെയ്ത ചെയ്യാതെ തന്നെ അതുമായി ബന്ധപ്പെട്ട ഒരു നിയമം കൊണ്ടുവരാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ന്യൂനപക്ഷ വിധി എഴുതിയതും ജസ്റ്റിസ് നസീർ ആയിരുന്നു. ഇതിൻറെ ചുവട് പിടിച്ചാണ് വിവാഹ തർക്കങ്ങളെ ക്രിമിനലൈസ് ചെയ്യുന്ന മുസ്ലിം വിമൻസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ്) ആക്ട് നിലവിൽ വന്നത്. പ്രസ്തുത ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് അശോക് ഭൂഷണെ, വിരമിച്ചതിന് മൂന്നുമാസത്തിനുള്ളിൽ ‘നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലി’ന്റെ ചെയർപേഴ്സൺ ആയി നിയമിച്ചു. 

കർണാടകയിലെ ഹിജാബ് നിരോധനം ഭരണഘടനാപരമായി ശരിയാണെന്ന് വിധിയെഴുതിയ കർണാടക ഹൈക്കോടതി ജഡ്ജ്, ജസ്റ്റിസ്. ഋതുരാജ് ആവസ്തി ലോ കമ്മീഷൻ ചെയർമാനായി നിയമതിനായി. അദ്ദേഹം നയിച്ച ലോക കമ്മീഷൻ, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പിലാക്കുന്നതിന് വേണ്ട നിയമപരവും ഭരണഘടനപരവുമായ നിലപാടുകൾ സ്വീകരിക്കണമെന്ന നിർദ്ദേശം ഗവൺമെൻറിനു സമർപ്പിച്ചിട്ടുണ്ട്. കൂടാതെ ലോക്പാൽ അംഗം കൂടിയാണ് അദ്ദേഹം. 

ഹിജാബ് കേസിലെ കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീംകോടതിയിൽ പരിഗണിച്ചത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ്. കർണാടക ഹൈക്കോടതി വിധി റദ്ദ് ചെയ്തുകൊണ്ട്, ഹിജാബ് നിരോധനം ഭരണഘടനപരമല്ലെന്ന് ജസ്റ്റിസ് ധൂലിയ വിധിയെഴുതിയപ്പോൾ, ഹൈക്കോടതിവിധി ശരിവച്ചുകൊണ്ട് ഹിജാബ് നിരോധനം ഭരണഘടനാപരമാണെന്ന നിലപാടാണ് ജസ്റ്റിസ്  ഗുപ്ത സ്വീകരിച്ചത്. 2022 ഡിസംബർ മാസത്തിൽ സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത രണ്ടുമാസത്തിനകം ‘ന്യൂഡൽഹി ഇൻറർനാഷണൽ ആർബിട്രേഷൻ സെന്ററി’ൻറെ ചെയർപേഴ്സൺ ആയി സ്ഥാനമേറ്റു.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഡി എൻ പട്ടേലിനെ ‘ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റിൽമെൻറ് ആൻഡ് അപ്പലേറ്റ് ട്രിബ്യൂണൽ’ തലവനായി നിയമിക്കുവാൻ അദ്ദേഹം റിട്ടയർ ചെയ്യുന്നതിന്  രണ്ടുദിവസം മുൻപ് തന്നെ ഗവൺമെൻറ് തീരുമാനമെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ, പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന് ആവശ്യം അദ്ദേഹം നിരാകരിച്ചിരുന്നു. ജസ്റ്റിസ് പട്ടേൽ അവധിയിലായിരുന്ന സമയത്താണ് ജസ്റ്റിസ് മുരളീധർ, ജസ്റ്റിസ് തൽവന്ത് സിംഗ് എന്നിവരുടെ ബഞ്ച്, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് സാഹിബ് സിംഗ് എന്നിവർക്കെതിരെ നടപടി എടുക്കാത്ത ഡൽഹി പോലീസ് നയത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. അവധിക്ക് ശേഷം  ജസ്റ്റിസ് പട്ടേൽ തിരിച്ചെത്തിയപ്പോൾ പ്രസ്തുത കേസുകൾ അദ്ദേഹത്തിൻറെ ബെഞ്ചിലേക്ക് പോവുകയും ധൃതഗതിയിൽ നടന്നുവന്ന കോടതി നടപടികൾ മന്ദീഭവിക്കുകയും ചെയ്തു. രാകേഷ് അസ്ഥാനയെ ഡൽഹി പോലീസ് കമ്മീഷണറായി നിയമിച്ച നടപടി ശരി വച്ചതും ഇദ്ദേഹത്തിൻറെ ബഞ്ചാണ്.

പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ വെള്ളം ചേർത്ത സുഭാഷ് കാശിനാഥ് മഹാജൻ കേസിന്റെയും, ഗാർഹിക പീഡന നിരോധനം സംബന്ധിച്ച നിയമത്തിൽ, ഭർത്താവിനും ‘നിഷ്കളങ്കരായ ബന്ധുക്കൾ’ക്കും ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി ഇടപെട്ട രാജേഷ് കുമാർ കേസിന്റെയും ഭാഗമായിരുന്ന ജസ്റ്റിസ് എ കെ ഗോയലിനെ, വിരമിക്കുന്നതിന് മുൻപ് തന്നെ ‘നാഷണൽ ഗ്രീൻ ട്രിബ്യൂണലി’ന്റെ അധ്യക്ഷനായി നിയമിച്ചതും ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

ഗ്യാൻ വാപി പള്ളി കേസിൽ, ഹൈന്ദവർക്ക് അവിടെ പൂജ ചെയ്യാൻ അനുവദിച്ചുകൊണ്ട് ഉത്തരവിട്ട വരാണസി ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശ ഇന്ന് ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ലക്നോവിലെ ഡോക്ടർ ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയുടെ ലോക്പാലിന്റെ തലവനാണ്. അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുൻപ് അവസാനമായി പുറപ്പെടുവിച്ച വിധിന്യായമായിരുന്നു ഗ്യാൻ വാപി കേസിലേത്.

ഇതിൽ ഏറ്റവും വിവാദമായ നിയമനം ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെതായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച ഉടൻതന്നെ അദ്ദേഹത്തെ രാജ്യസഭ എംപിയായി ഗവൺമെൻറ് നാമനിർദ്ദേശം ചെയ്തു. അയോധ്യ കേസ് മാത്രമല്ല, റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട പ്രധാന മന്ത്രി നരേന്ദ്രമോദിയെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഉൾപ്പെടെ നിരവധി അവസരങ്ങളിൽ, വിധിപ്രസ്താവങ്ങളിലൂടെയും, കേസ് പരിഗണിക്കാതെ വച്ചു താമസിപ്പിച്ചും, ഗവൺമെന്റിന് അനുകൂലമായ നിലപാടാണ് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ചത്. എംപി ആയി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം, ജുഡീഷ്യറിയും പാർലമെന്റും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താൻ ഏർപ്പെട്ടിരിക്കുന്നതെന്ന പ്രസ്താവനയും അദ്ദേഹം നടത്തി. 

ഭരണഘടന അനുവദിക്കുന്ന അധികാരപരിധിക്കപ്പുറമുള്ള ഗവൺമെന്റിന്റെ ഇടപെടലുകളിൽ നിന്ന് പൗരരെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഭരണഘടനാ കോടതികൾക്കുള്ളതെന്ന് അറിയാത്ത ആളല്ല അദ്ദേഹം. പൗരാവകാശങ്ങളുടെ ‘ജാഗരൂകനായ നിതാന്ത കാവൽക്കാരനെ’ന്നാണ് സുപ്രീംകോടതി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ജനാധിപത്യത്തിൻറെ കാര്യക്ഷമമായ പ്രവർത്തനത്തിന് കോടതികളും ഗവൺമെന്റുകളും എതിർപക്ഷത്ത് വരേണ്ടത് ഒരനിവാര്യതയാണ്. ഈ ആശയം ഉയർത്തിപ്പിടിച്ചിരുന്ന ഒരാളായിരുന്നു ജസ്റ്റിസ് ഗൊഗോയ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത്, സുപ്രീം കോടതിയിൽ, രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ ഒരു പ്രത്യേക ജഡ്ജിയുടെ ബെഞ്ചിനെ മാത്രം ഏൽപ്പിക്കുക വഴി, ഗവൺമെന്റിന് അനുകൂലമായ നിലപാട് എടുക്കുന്നുവെന്ന് പരസ്യമായി പറഞ്ഞുകൊണ്ട്, പത്രസമ്മേളനം വിളിച്ച 4 ജഡ്ജിമാരിൽ ഒരാളായിരുന്നു അദ്ദേഹമെന്നോർക്കണം. നമുക്ക് വേണ്ടത് ‘ശബ്ദമുയർത്തുന്ന’ ന്യായാധിപരെയാണ് എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് സംഘടിപ്പിച്ചൊരു പൊതു പരിപാടിയിൽ പ്രസ്താവിച്ചതും ഇദ്ദേഹമാണ്. എന്നാൽ, ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുത്തതോടെ ഇന്ത്യൻ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഭരണവർഗത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു കാലഘട്ടത്തെ നയിച്ച വ്യക്തിയായി അദ്ദേഹം മാറി. ജുഡീഷ്യൽ ഇൻഡിപെൻഡൻസിൽ ആളുകൾ പരസ്യമായി സംശയം ഉന്നയിക്കാൻ തുടങ്ങുകയും ചെയ്തു. 

എല്ലാ ന്യായാധിപരും, വിരമിക്കലിനു ശേഷമുള്ള ശോഭനമായ ഭാവിക്കുവേണ്ടി ഗവൺമെൻറുമായി ധാരണയുണ്ടാക്കുന്നു എന്നല്ല, സമീപകാലത്തെ ചില നിയമങ്ങൾ പരിശോധിച്ചാൽ അത്തരം കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുവെന്ന തോന്നലുണ്ടാകുന്നു എന്നതാണ്. 2013-ൽ അരുൺ ജയ്റ്റ്ലി പറഞ്ഞു: “നമ്മളിപ്പോൾ ഓരോ നിയമത്തിലും, ജഡ്ജിമാർക്ക് വിരമിക്കലിനു ശേഷം നൽകുവാനുള്ള പദവികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വളരെ ചുരുക്കം ചിലരെ മാറ്റിനിർത്തിയാൽ എല്ലാവർക്കും റിട്ടയർമെൻറിനു ശേഷം ഒരു ജോലി വേണം. പാർലമെൻറ് അതുണ്ടാക്കിയില്ലെങ്കിൽ അവർ സ്വയം അത്തരം പദവികൾ സൃഷ്ടിക്കുന്നു. വിരമിക്കുന്നതിന് ശേഷമുള്ള ജോലികളോടുള്ള ആഗ്രഹം വിരമിക്കുന്നതിന് മുൻപുള്ള വിധികളെ സ്വാധീനിക്കുന്നു. ഇത് ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന് തന്നെ ഭീഷണിയാണ്.” 

ഇതിനൊരു മറുവശം കൂടിയുണ്ട്. ഭരണകൂടത്തോട് ചേർന്ന് നിൽക്കാത്ത ന്യായാധിപരെ വേട്ടയാടുന്ന പ്രതിഭാസം കൂടി  കാണുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്, എഡിഎം ജബൽപൂർ കേസിൽ, ഗവൺമെൻറ് നെതിരെ വിയോജന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എച്ച് ആർ ഖന്നയെ മറികടന്ന്, ജൂനിയറായിരുന്ന മിർസ ഹബീദുള്ള ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച സംഭവം മുതൽ. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച ന്യായാധിപരായി കണക്കാക്കപ്പെടുന്ന ജസ്റ്റിസ് അഖിൽ ഖുറേഷി, ജസ്റ്റിസ് എസ് മുരളീധർ എന്നിവർക്ക് നേരിടേണ്ടി വന്ന അവഗണനയും നമുക്കു മുന്നിലുണ്ട്. കൊളീജിയം നിർദ്ദേശിച്ചാൽ പോലും തങ്ങൾക്ക് താല്പര്യമില്ലാത്ത ന്യായാധിപരുടെ നിയമനം വിജ്ഞാപനം ചെയ്യാതിരിക്കുകയും, സ്ഥലംമാറ്റത്തിലും മറ്റും സമാനമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന രീതി ഗവൺമെൻറിനുണ്ട്. 

അങ്ങനെ ഒരു വശത്ത് പോസ്റ്റ് റിട്ടയർമെൻറ് ജോലികൾ ഒരുക്കുന്ന സാധ്യതകളും, മറുവശത്ത് പ്രതികാര നടപടികൾ സംബന്ധിച്ച ഭയവും, ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഇത് ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. വിരമിക്കുന്ന ജഡ്ജിമാർക്ക്, പുതിയ പദവികൾ ഏറ്റെടുക്കുന്നതിന് മുൻപ്, ഒരു നിശ്ചിത കാലം ‘കൂൾ ഓഫ് പീരിയഡ്’ നിർബന്ധമാക്കുകയെങ്കിലും ചെയ്യുന്ന തരത്തിൽ, ഒരു നിയമനിർമ്മാണമോ ഭരണഘടനാഭേദഗതിയോ ഉണ്ടാവേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. നീതിയെ സംബന്ധിച്ച സാധാരണക്കാരുടെ അവസാന ആശ്രയമായ നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വ്യവസ്ഥിതി മാറേണ്ടതുണ്ട്.

First Published in Suprabhatham Daily on 03 March 2024

പാന്തെറ ലിയോയെ സീതയെന്നു വിളിക്കാമോ?

ഒരു പേരിലെന്തിരിക്കുന്നുവെന്നല്ലേ, കൽക്കട്ട ഹൈക്കോടതിയോടു ചോദിക്കണം. രണ്ടു സിംഹങ്ങളെ കൊണ്ടുവന്നു ദൈവത്തിന്റെയും രാജാവിന്റെയും പേരിട്ടതെന്തിനെന്ന്  ചോദിച്ചിരിക്കുകയാണ് കോടതി. വിശ്വഹിന്ദു പരിഷത്ത് സമർപ്പിച്ച അസംബന്ധ ഹർജിയുടെ സ്ഥാനം ചവറ്റുകുട്ടയാണെന്നു പ്രതീക്ഷിച്ച നമ്മുടെ ഭാഗത്തും തെറ്റുണ്ട്. സിംഹങ്ങളെ അവയുടെ ശാസ്ത്രീയനാമമായ ‘പാന്തെറ ലിയോ’ എന്ന് വിളിച്ചാൽ മതിയാകുമല്ലോ, എന്തിനാണ് പലപേരിട്ടിട്ടുള്ള ഈ ഡെക്കറേഷൻ. കൺഫ്യൂഷൻ ഒഴിവാക്കുന്നതിന്  പാന്തെറ ലിയോ-01, പാന്തെറ ലിയോ-02 എന്നിങ്ങനെ വിളിക്കട്ടെ!

പശ്ചിമബംഗാളിലെ സിലിഗുരി, ‘ബംഗാൾ സഫാരി പാർക്കി’ലെ രണ്ടു സിംഹങ്ങൾക്ക് ‘സീത’, ‘അക്ബർ’ എന്നിങ്ങനെ പേരിട്ടതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചത്. സീതയെന്നു പേരിട്ട സിംഹത്തെ  അക്ബർ സിംഹവുമൊന്നിച്ചു ഒരേ കേന്ദ്രത്തിൽ പാർപ്പിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തും എന്നായിരുന്നു വാദം. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുതരുന്ന  ഭരണഘടനയുടെ  അനുച്ഛേദം 25-ന്റെ ലംഘനം! പിന്നെ സീത എന്നൊക്കെ വെറുതെയങ്ങു പേരിടുന്നത് ‘തോന്ന്യാസം’ (arbitrary)  ആണെന്നായിരുന്നു അടുത്ത വാദം. അനുച്ഛേദം 14-ന്റെ ലംഘനം! എന്തായാലും കോടതി കേസ് പരിഗണിച്ചു. വെറുതെ ഒരു റിട്ട് ആയിട്ടല്ല ‘പൊതുതാത്പര്യ ഹർജി’യായി പരിഗണിക്കാനും തീരുമാനമായി. 

എന്തായാലും ഇത്രയേറെ പൊതു താത്പര്യമടങ്ങിയൊരു വിഷയം ദ്രുതഗതിയിൽ തന്നെ പരിഗണിക്കാൻ കോടതിയെടുത്ത താത്പര്യം അഭിനന്ദനീയമാണ്. നമ്മുടെ സുപ്രീംകോടതിയിൽ തന്നെ 80,349 കേസുകളാണ് പെൻഡിംഗ് ആയിട്ടുള്ളത്. ഹൈക്കോടതികളുടെ കൂടി കണക്കെടുത്താൽ ഇതിലും പലമടങ്ങു വരും. ഇതിൽ അടിയന്തര പ്രാധാന്യമുള്ള ജാമ്യാപേക്ഷകൾ മുതൽ വളരെ പ്രധാനപ്പെട്ട ഭരണഘടനാപ്രശ്നങ്ങൾ വരെയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയിൽ ഡോക്ടറൽ ഗവേഷണം നടത്തിവന്ന ഒരു ചെറുപ്പക്കാരൻ ജാമ്യാപേക്ഷയുമായി കോടതി കയറിയിറങ്ങി തുടങ്ങിയിട്ട് മൂന്നര വർഷമായി. ആഗോള താപനം മുതൽ, യുദ്ധക്കെടുതികൾ വരെയുള്ള കൊച്ചു കൊച്ചു പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തിയ നിലയ്ക്ക് സിംഹത്തിനു പേരിട്ടതുപോലെയുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങൾ കോടതികൾക്ക് തീർപ്പാക്കാനുണ്ട്. മറ്റുകേസുകളെല്ലാം കുറച്ചുനാൾ കൂടി കാത്തിരിക്കട്ടെ!

‘സിംഹനാമകേസി’ന്റെ ഗതിവിഗതികൾ സമകാലിക ഇന്ത്യൻ ജുഡീഷ്യറിയുടെ കൗതുകകരമായ അവസ്ഥയുടെ മറ്റൊരുദാഹരണമാണ്. കേസ് പരിഗണിച്ചദിവസം “സീതയെന്ന പേരിലെന്തിരിക്കുന്നു, അത് സ്നേഹം കൊണ്ട് ഇട്ടതായിക്കൂടെ” എന്ന ചോദ്യമുന്നയിച്ച കൽക്കട്ട ഹൈക്കോടതിയുടെ ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിൾ ബഞ്ച് രാത്രി പുലർന്നെഴുന്നേറ്റപ്പോഴേക്കും അഭിപ്രായം മാറ്റി. മൃഗങ്ങൾക്ക് എന്തിനാണ് ദൈവങ്ങളുടെയും ചരിത്രപുരുഷന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേരിടുന്നത് എന്ന് മലക്കം മറിഞ്ഞു. “ദൈവങ്ങളുടെയും, പ്രവാചകന്റെയും ഒക്കെ പേര് നിങ്ങൾ വീട്ടിലെ വളർത്തു മൃഗത്തിനിടുമോ?” എന്നാണ് അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി ചോദിച്ചത്. 

ഒരു രാത്രികൊണ്ട്, കോടതിയുടെ കാഴ്ചപ്പാടിൽ ഉണ്ടായ മാറ്റം കൗതുകമുണർത്തുന്നതാണ്. പണ്ടൊരു ജില്ലാ കോടതി ജഡ്ജി, കോടതി വളപ്പിലെ കുരങ്ങനെ കണ്ട് ഹനുമാനെന്നു ധരിച്ചു എന്ന് എഴുതിയത് ഓർമവരുന്നു. ബാബ്‌റി പള്ളിയുടെ പൂട്ട് ഹൈന്ദവർക്ക് തുറന്നു കൊടുക്കാൻ ഒരു വിഭാഗത്തിന്റെ മാത്രം വാദം കേട്ട് ഉത്തരവിട്ട ന്യായാധിപന്റെ അനുഭവമാണ് സൂചിപ്പിച്ചത്. ദൈവങ്ങളുമായി ബന്ധമില്ലാത്ത എത്ര പേരുകൾ നമ്മുടെ നാട്ടിലുണ്ട് എന്നാലോചിക്കണം. തെച്ചിക്കോട് രാമചന്ദ്രൻ മുതൽ മംഗലംകുന്ന് അയ്യപ്പൻ വരെ ദൈവനാമത്തിലുള്ള എത്രയോ ആനകളെ നമുക്ക് അറിയാം.  ഒരു ആനയ്ക്ക് ‘ഗണപതി’ എന്നു പേരിട്ടാൽ, ഇവരിനി എന്തു പറയും? അക്ബർ പ്രഗത്ഭനായ ഒരു ചക്രവർത്തിയായിരുന്നില്ലേ, അദ്ദേഹത്തിന്റെ പേര് മൃഗങ്ങൾക്ക് ഇടാമോ എന്നും ചോദിക്കുന്നുണ്ട് കോടതി. ചരിത്രവും മതവും ഒന്നും പേരിൽ ഉണ്ടാവാൻ പാടില്ലത്രേ! പാത്തുമ്മ എന്നു ആടിനു പേരിട്ട ബഷീറിനെ നമ്മളെന്ത് ചെയ്യണം?

മൃഗങ്ങൾ മാത്രമല്ല, ‘പരശുറാം’ എന്നു പേരുള്ള തീവണ്ടിയിൽ മലമൂത്രവിസർജ്ജനം പാടില്ലെന്ന് ആവശ്യപ്പെട്ടാൽ? അല്ലെങ്കിൽ പരശുറാം ഓടുന്ന ട്രാക്കിൽ നിസാമുദ്ദീൻ ഓടാൻ പാടില്ലെന്ന് പറഞ്ഞാൽ? അരുതുകളുടെ ഘോഷയാത്രയാവും പിന്നാലെ വരിക. ലൈവ് ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ,സുപ്രീം കോടതി ബാർ അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയായ  അഡ്വ.  ദുഷ്യന്ത് ദവെ,  “കഴിഞ്ഞ കുറച്ചു നാളുകളായി  ഇന്ത്യൻ കോടതികൾ, കീഴ്‌ക്കോടതികൾ മുതൽ പരമോന്നത നീതിപീഠം വരെ ഭൂരിപക്ഷരാഷ്ട്രീയാധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞതിന്റെ സാഹചര്യം നമ്മൾ ഇങ്ങനെയൊക്കെയാണ് മനസിലാക്കുന്നത്.

ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ബാലിശമായ വാദങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഒന്ന്, സീത എന്ന് സിംഹത്തിനു പേരിടുന്നത് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 25-ന്റെ ലംഘനമാണത്രേ. അനുച്ഛേദം 25 മത സ്വാതന്ത്ര്യം മാത്രമല്ല. അത് ആരംഭിക്കുന്നത് മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്ന വാക്കിൽ നിന്നാണ്. മനസ്സാക്ഷി എന്നത് വമ്പിച്ച അർത്ഥഗഹനതയുള്ളൊരു പദമാണ്. ഒരുവന്റെ വ്യക്തിസത്തയുടെ ആകെത്തുകയാണ്. അതിനു ശേഷമാണ് മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.  അവിടെയും ഒരു കാര്യം ശ്രദ്ധിക്കണം. ഭരണഘടനാപരമായ സംരക്ഷണമുള്ളത് മതത്തിനല്ല, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ്. അതും പൊതു ആരോഗ്യം, സാമൂഹികക്രമം, ധാർമികത എന്നിവയ്ക്ക് വിധേയമായി മാത്രം. മറ്റൊരു മൗലിക അവകാശത്തിലും ഇത്തരം നിബന്ധനകൾ ഇല്ലെന്നോർക്കണം. ഒരു സിംഹത്തിനു സീതയെന്നു പേരിടുന്നത് ആരുടെയെങ്കിലും ഇഷ്ടമതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു തടസ്സമാകുമെന്ന് സമർത്ഥിക്കാൻ കഴിയുമോ?പിന്നെങ്ങനെയാണ് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരം മൗലികാവകാശലംഘനം എന്ന നിലയ്ക്ക് ഹൈക്കോടതിയ്ക്ക് ഇത് പരിഗണിക്കാനാവുക? മതവികാരം വ്രണപ്പെടുത്തിയെന്ന തരത്തിൽ കേസ് കൊടുക്കുകയാണെങ്കിൽ അതു പിന്നെയും മനസിലാക്കാം.മറ്റൊന്ന് പേരിടുന്നത് സ്വേച്ഛാപരമായ പ്രവർത്തിയാണെന്ന വാദമാണ്. തോന്ന്യാസം എന്നും പറയാം. ആർബിട്രറി എന്നു നിയമഭാഷ. ഭരണഘടനാപരമായി തുല്യതയുടെ ലംഘനം! അനുച്ഛേദം 14-ന് എതിര്! ഈ വാദം അംഗീകരിച്ചാൽ പിന്നെ സ്വേച്ഛാപരമല്ലാതെ എന്തു നാമകരണമാണ് നടക്കുക? ശുദ്ധ അസംബന്ധവാദമാണിത്. 

ഇത്തരം വാദഗതികൾ കോടതി പരിഗണിക്കുന്നുവെന്നതുതന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക സാഹചര്യത്തിന്റെ നേർക്കാഴ്ചയാണ്. പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ തന്നെ പുറത്തേക്കു വിടുകയും ചെയ്യുന്ന ജീവിയാണെന്നൊക്കെ വിധിയിൽ രേഖപ്പെടുത്തിയ ഭരണഘടനാകോടതികൾ ഉള്ള കാലമാണിത്.  ഈ കാലവും കടന്നു പോകുമായിരിക്കാം. പക്ഷേ ചരിത്രം നമ്മളെ നോക്കി ചിരിക്കുമെന്ന് ഉറപ്പാണ്.

First Published in Suprabhatham on 26 February 2024

ഗ്യാൻ വാപി: ആരാധനാലയ നിയമം അപ്രസക്തമാകുന്നു. 

“1991-ലെ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നതിന് പിന്നിലൊരു ലക്ഷ്യമുണ്ട്. ആ നിയമം നമ്മുടെ ചരിത്രത്തോടും രാജ്യത്തിൻറെ ഭാവിയോടും സംവദിക്കുന്നു. നമ്മുടെ ചരിത്രത്തെക്കുറിച്ചും അതിനെ അഭിസംബോധന ചെയ്യേണ്ടതിനെക്കുറിച്ചും നമ്മൾ പൂർണ്ണ ബോധവാന്മാരാണ്. പോയ കാലത്തിൻറെ മുറിവുകളെ ഉണക്കുവാനുള്ള മഹത്തായ  മുഹൂർത്തമായിരുന്നു സ്വാതന്ത്ര്യലബ്ധി. നിയമം കയ്യിലെടുക്കുന്ന മനുഷ്യരെക്കൊണ്ട് ചരിത്രപരമായ തെറ്റുകളെ തിരുത്താൻ കഴിയില്ല. ആരാധനാലയ നിയമം പാസാക്കിയതിലൂടെ, ചരിത്രവും ചരിത്രത്തിലെ പിഴവുകളും, വർത്തമാന കാലത്തെയും ഭാവിയെയും അടിച്ചമർത്താനുള്ള ഉപകരണങ്ങളാക്കി മാറ്റിക്കൂടാ, എന്ന സന്ദേശം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് പാർലമെൻറ് ചെയ്തത്.” ആരാധനാലയ നിയമത്തെക്കുറിച്ച് അയോധ്യ വിധിയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് കുറിച്ചതിങ്ങനെയാണ്. ആരാധനാലയങ്ങളുടെ 1947, ആഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന മതപരമായ സ്വഭാവം മാറ്റണമെന്ന് അവശ്യമുന്നയിക്കുന്ന ഒരു തർക്കവും പരിഗണിക്കേണ്ടതില്ല എന്നതാണ് നിയമത്തിൻറെ അന്തസത്ത. ഈ നിയമം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നായ മതേതരത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കോടതി പ്രസ്താവിച്ചു.  നിയമത്തിന്റെ പരിധിയിൽ പെടാതിരുന്ന രാമജന്മഭൂമി തർക്കത്തെ ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് പുറപ്പെടുവിക്കുന്നത് എന്ന് തോന്നുന്ന തരത്തിലാണ് അയോദ്ധ്യായ കേസിലെ സുപ്രീംകോടതിയുടെ വിധി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം തർക്കങ്ങൾ തീർപ്പാക്കുന്നതിനെ കുറിച്ച് തികച്ചും ശരിയായ നിരീക്ഷണങ്ങൾ  സുപ്രീംകോടതി നടത്തിയിട്ടുണ്ട്.

1 ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.

2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.

3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.

4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.

5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

 6. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്. 

07 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്.  ആരാധനാലയങ്ങളുടെ 1947 – ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. 

08. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘർഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

കോടതിയുടെ നിലപാട് വളരെ കൃത്യമാണ്. ഇന്ത്യൻ മതേതരത്വത്തിന്റെ പക്ഷം നിൽക്കുന്ന ആർക്കും മേൽപ്പറഞ്ഞ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുണ്ടാവാനിടയില്ല. എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഈ നിരീക്ഷണങ്ങളെ നോക്കി കണ്ടത്. എന്നാൽ അയോധ്യ വിധി, പ്രശ്നങ്ങൾ അവസാനിപ്പിക്കുകയല്ല ഒരു 100 ഭൂതങ്ങളെ തുറന്നു വിടുകയാണ് ചെയ്തതെന്ന് ഗ്യാൻ വാപി പള്ളിയുമായി ബന്ധപ്പെട്ട കേസിന്റെ വികാസഗതികൾ കാണുമ്പോൾ നാം തിരിച്ചറിയുകയാണ്.

 “കാശി മധുര ബാക്കി ഹേ” എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ നിലപാടിന് ശക്തി പകരുന്ന രീതിയിൽ ഈ കേസുകളും മുന്നോട്ടു പോകുന്നു. ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ പൂജ ചെയ്യുവാൻ ഹിന്ദു വിഭാഗത്തെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായിരിക്കുന്നു. തർക്ക പ്രദേശത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനം നടത്തുവാൻ വിധി വന്നിരിക്കുന്നു. 1991-ലെ ആരാധനാലയ നിയമം, കേസ് പരിഗണിക്കുന്നതിൽ നിന്നും കോടതിയെ തടയുന്നില്ലെന്ന നിലപാട് അലഹബാദ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നു. ചുരുക്കത്തിൽ അയോധ്യ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് എന്തൊക്കെ പ്രതീക്ഷകളാണ് മുന്നോട്ടുവച്ചിരുന്നത്, ആ വിധി വായിച്ച മതേതര ജനാധിപത്യ വിശ്വാസികൾ എന്തൊക്കെയാണോ ആഗ്രഹിച്ചിരുന്നത്, അതിനൊക്കെ വിപരീതമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നതിന്റെ സൂചനകളാണ് കാണുന്നത്.

ആദ്യത്തെ കാര്യം, ചരിത്രപരമായ അനീതികൾക്ക് പരിഹാരം കാണുന്നതിനുള്ള വേദിയാക്കി ജനാധിപത്യ രാജ്യത്തെ നിയമവ്യവഹാരത്തെ മാറ്റാൻ കഴിയില്ല എന്ന നിരീക്ഷണം അപ്രസക്തമായി കഴിഞ്ഞു. കാരണം, ഗ്യാൻ വാപിയിൽ മസ്ജിദിന് കീഴെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പരിശോധിക്കുവാൻ കോടതി എ. എസ്. ഐ-യെ ചുമതലപ്പെടുത്തിയിരിക്കുന്നു. രണ്ട്, ബാബറി പള്ളിയുടെ കാര്യത്തിൽ അത് മസ്ജിദ് ആണോ എന്ന തർക്കമേ ഉദിക്കുന്നില്ല എന്നും, അത് സംബന്ധിച്ച് ഹൈന്ദവ വിഭാഗം മുന്നോട്ടുവച്ച മതപരമായ ആശങ്കകൾ പരിശോധിക്കാനുള്ള വേദിയല്ല കോടതിയെന്നും, പ്രാഥമികമായ അർത്ഥത്തിൽ പള്ളിയായി ഉപയോഗിച്ചുവന്നിരുന്ന ആ കെട്ടിടം പള്ളി തന്നെ എന്ന് വസ്തുതാപരമായി അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ശരിയായ നിലപാടെടുത്ത പരമോന്നത നീതിപീഠത്തിന്റെ നിലപാടിന് വിരുദ്ധമായി, ഇവിടെ  ഗ്യാൻവാപി പള്ളി തന്നെയാണോ എന്ന സംശയം കോടതികൾ ഉന്നയിക്കുന്നു. മൂന്ന്, പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല എന്ന നിലപാടും ലംഘിക്കപ്പെടുകയാണ്. എന്നാൽ നിയമപരമായ നൈരാന്തര്യമുള്ള ബ്രിട്ടീഷ് കാലഘട്ടത്തിൽ, ഈ പള്ളിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് മുസ്ലിങ്ങൾക്ക് അനുകൂലമായി തീർപ്പ് നൽകിയ 1936-ലെ ‘ദീൻ മുഹമ്മദ്’ കേസിലെ വിധി, പ്രശ്നത്തിലെ അവസാന തീര്‍പ്പല്ല എന്ന തരത്തിലാണ് കോടതിയുടെ വിലയിരുത്തൽ.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആരാധനാലയ നിയമം നിലനിൽക്കുന്നത് കൊണ്ട് സിവിൽ പ്രൊസീജിയർ കോഡിലെ ഓർഡർ (6) റൂൾ 11 അനുസരിച്ച്, പള്ളിയിൽ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഹൈന്ദവ വിഭാഗം നൽകിയിരിക്കുന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന വാദം കോടതി അംഗീകരിച്ചില്ല എന്നുള്ളതാണ്. ഒരു ഹർജിയിലെ ആവശ്യം, രാജ്യത്ത് നിലനിൽക്കുന്ന ഏതെങ്കിലും നിയമത്തിന് വിരുദ്ധമായ ആവശ്യമാണെങ്കിൽ, അത് പ്രാഥമിക ഘട്ടത്തിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന വകുപ്പാണ് ‘ഓർഡർ (6) റൂൾ 11’. ഇവിടെ ആരാധനാലയ നിയമപ്രകാരം ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം, 1947 ഓഗസ്റ്റ് 15-ന് എന്തായിരുന്നുവോ, അതുതന്നെ നിലനിർത്തണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടും എന്നായിരുന്നു ആക്ഷേപം. എന്നാൽ കൗതുകകരമായൊരു യുക്തിയിലൂടെ ഈ വാദത്തെ ഖണ്ഡിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട ജില്ലാ ജഡ്ജിയുടെ വിരമിക്കലിന് മുൻപുള്ള അവസാന വിധി ന്യായമായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ട്.

ഇവിടെ കേസ് വളരെ ലളിതമായിരുന്നു. 1991 ജൂലൈ 11-നാണ് ആരാധനാലയ നിയമം നിലവിൽ വരുന്നത്. അതിനുശേഷം, 1991 ഒക്ടോബർ 15-നാണ് ഗ്യാൻവാപി പള്ളി സംബന്ധിച്ച ആദ്യത്തെ കേസ് കോടതിയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത നിയമം ഈ കേസിൽ ബാധകമാണ് എന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ, അലഹബാദ് ഹൈക്കോടതിയിൽ ജസ്റ്റിസ് ആർ ആർ അഗർവാൾ എഴുതിയ വിധിന്യായം നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നു. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റരുത് എന്നാണ് നിയമം നിഷ്കർഷിക്കുന്നത്.  നിയമത്തിലെ ‘ആരാധനാലയം’ എന്ന  വാക്കും ‘മതപരമായ സ്വഭാവം’ എന്ന വാക്കും രണ്ടായി കാണണം. ആരാധനാലയം എന്നാൽ മന്ദിരമാണ്, എന്നാൽ മതപരമായ സ്വഭാവം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് അതിന്റെ ഉപയോഗവും. ഇവിടെ കെട്ടിടത്തിന്റെ രൂപമല്ല (പള്ളിയുടെ രൂപം എന്നു കരുതുക) അത് എന്തിനുവേണ്ടി ഉയഅയോഗിച്ചു എന്നതിനാണ് പ്രസക്തി (അവിടെ ഹൈന്ദവർ പ്രാർഥിച്ചിരുന്നു എന്ന വാദം ശ്രദ്ധിക്കുക). അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15-ന് പ്രസ്തുത മന്ദിരത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന് ‘തെളിവുകളുടെ അടിസ്ഥാനത്തിൽ’ സ്ഥാപിച്ചെടുക്കേണ്ടതുണ്ട് എന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം. ആരാധനാലായ നിയമപ്രകാരം മന്ദിരത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതിനാണ് വിലക്കുള്ളത്, മതപരമായ സ്വഭാവം എന്തെന്ന് പരിശോധിക്കുന്നതിന് തടസ്സമില്ല എന്നത്രെ വ്യാഖ്യാനം! മതപരമായ സ്വഭാവം മാറ്റാനുള്ള ഉദ്ദേശ്യം ഇല്ലെങ്കിൽ, ഒരു മതവിഭാഗം ആരാധന നടത്തുന്ന മന്ദിരത്തിൽ മറ്റൊരു വിഭാഗം അവകാശവാദം ഉന്നയിക്കുന്നത് എന്തിനെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. 

 തർക്കങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണുവാനും നാട്ടിൽ ശാന്തിയും സമാധാനവും പുലരാനുമാണ് ആരാധനാലയ നിയമം നിർമ്മിച്ചത്. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കോടതികൾ നിലപാടെടുക്കുന്നത് ദൗര്ഭാഗ്യകരമെന്നെ പറയേണ്ടു. അതിലും സങ്കടകരമാണ് ഇത്തരം സന്ദർഭങ്ങളിൽ പരമോന്നത നീതിപീഠം കാണിക്കുന്ന നിസ്സംഗത. യഥാർത്ഥത്തിൽ ‘ആരാധനാലയ നിയമം’ ചൂണ്ടിക്കാണിച്ചുകൊണ്ടു മസ്ജിദ് അധികൃതരുടെ ഹർജി പരിഗണിക്കവേ, “മന്ദിരത്തിന്റെ സ്വഭാവം നിർണയിക്കുന്നതിന് നിയമം തടസമാവില്ലെ”ന്ന ന്യായീകരണം ആദ്യം മുന്നോട്ടു ചീഫ് ജസ്റ്റിസ് ഡി വൈ. ചന്ദ്രചൂഡ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ് ആരാധനാലയനിയമം എന്ന് അയോദ്ധ്യ വിധിയിൽ കുറിച്ചത്. ആ വിധിയുടെ അന്തസത്തയോട് അല്പമെങ്കിലും ആത്മാര്ഥതയുണ്ടായിരുന്നെങ്കിൽ സുപ്രീംകോടതി ഈ കേസിൽ ഇടപെടാതിരിക്കില്ലായിരുന്നു. അത് പക്ഷേ, ഉണ്ടായില്ല. ഇക്കാലത്ത് അതുണ്ടാവുമെന്നു കരുതുന്നത് അതിമോഹവുമാണ്. 

originally Published in Suprabhatham Daily on 13 February 2024

ഗാന്ധി എന്ന പ്രതിരോധം…

“ഒരു ഭ്രാന്തൻ അദ്ദേഹത്തിന്റെ ജീവനെടുത്തിരിക്കുന്നു. ഇത് ചെയ്തവനെ ഭ്രാന്തനെന്ന്  മാത്രമേ, എനിക്ക് വിളിക്കാൻ കഴിയൂ. എങ്കിലും കഴിഞ്ഞ കുറെ കാലങ്ങളായി ഈ രാജ്യത്ത് വിഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വിഷത്തിന്  മനുഷ്യമാനസങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമുക്ക് ആ വിഷത്തെ നേരിട്ടേ മതിയാവൂ. അതിനെ നമുക്ക് ഉന്മൂലനം ചെയ്തേ മതിയാവൂ….” ഗാന്ധിജിയുടെ വധത്തിൽ നെഞ്ചു പിടയുന്ന വേദനയോടെ ജവഹർലാൽ നെഹ്‌റു നമ്മളോട് പറഞ്ഞ വാക്കുകളാണിത്.   76 വർഷങ്ങൾ പിന്നിടുന്നു. ഉന്മൂലനം ചെയ്യണമെന്ന് നെഹ്‌റു ഉദ്‌ബോധിപ്പിച്ച വിഷം നാടാകെ പടർന്നിരിക്കുന്നു. ഗാന്ധിയെ വധിച്ച ഭീകരവാദിയെ പ്രകീർത്തിക്കുന്നവർ പാർലമെന്റിൽ എത്തിയിരിക്കുന്നു.  “നമ്മുടെ രാഷ്ട്രത്തിന്റെ  സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതിനും, രാജ്യത്തിൻറെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു” എന്ന് കണ്ട്  ഒരിക്കൽ നിരോധിച്ച,  രാഷ്ട്രീയ സ്വയം സേവക് സംഘ്  രാജ്യസ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നു നമ്മളോട് പറയുന്നു. രാഷ്ട്രത്തിൻറെ അടിസ്ഥാന മൂല്യങ്ങളെന്നു ഭരണഘടനയിൽ കുറിച്ചതൊക്കെയും ആൾക്കൂട്ടനീതിയുടെ അധികാരഘടനയിൽ അധികപറ്റാവുന്ന കാലത്ത് നമ്മൾ ഗാന്ധിയെ തേടുകയാണ്. 

എവിടെയാണ് ഗാന്ധി? 

ഈ മാസം 06-ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കാവി വസ്ത്രങ്ങളണിഞ്ഞു ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും മാധ്യങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തത് വാർത്തയായിരുന്നു. “രാജ്യത്തിൻറെ ചീഫ് ജസ്റ്റിസ്, രാഷ്ട്രചരിത്രത്തിലെ ഈ സവിശേഷ ഘട്ടത്തിൽ, തന്റെ ക്ഷേത്ര സന്ദർശനം ഇത്ര പബ്ലിസിറ്റിയോടെ നടത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്” എന്ന്  ചരിത്രകാരനായ രാമചന്ദ്ര ഗുഹ ദി ടെലഗ്രാഫിൽ എഴുതിയിരുന്നു. ഗാന്ധിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നതെന്നും, അങ്ങനെ ജുഡീഷ്യറി അഭിമുഖീകരിക്കുന്ന പ്രശനങ്ങൾ മനസിലാക്കാനും പരിഹാരം കണ്ടെത്താനുമാണ് താൻ ശ്രമിക്കുന്നതെന്നും,  ഗുജറാത്ത് സന്ദർശനവും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.  

ഗാന്ധിയെക്കുറിച്ചുള്ള പരാമർശം, തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്ന് രാമചന്ദ്രഗുഹ. “ഏതൊരു ഇന്ത്യക്കാരനും രാജ്യത്തെ മനസിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനെ ഗാന്ധി അഭിനന്ദിക്കും. എന്നാൽ  ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന്  പരസ്യമായി ക്ഷേത്രദര്ശനങ്ങൾ നടത്തുകയും അവിടെ വച്ച് ഫോട്ടോയെടുക്കുവാനും, വീഡിയോ ദൃശ്യങ്ങൾ പകർത്തുവാനും, ഇന്റർവ്യൂ ചെയ്യാനും അനുവദിക്കുന്നതിനെയുംകുറിച്ച് ഗാന്ധി ചിന്തിച്ചിട്ടുപോലുമുണ്ടാവുമോ?” താനൊരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അദ്ദേഹം ഏതെങ്കിലും ക്ഷേത്ര സന്ദർശനം നടത്തിയിരുന്നതായി നമുക്കറിയില്ല. അദ്ദേഹത്തിന്റെ പ്രാർത്ഥനായോഗങ്ങളിലെല്ലാം സർവമതപ്രാർത്ഥനകളായിരുന്നു.  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സർവമത പ്രാർത്ഥനകൾ  നടത്തണമെന്നൊന്നും ഗാന്ധി  വിചാരിക്കില്ലായിരിക്കാം, എന്നാൽ പള്ളി പൊളിച്ചിടത്തു പണിതീർത്ത, ഹിന്ദു ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ചിഹ്നമായ,  ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾക്കു മുൻപ്, കാവി വസ്ത്രം ധരിച്ച് ഇതുപോലൊരു ക്ഷേത്ര സന്ദർശനം നടത്തുന്നതിനെ ഗാന്ധിയോട് ചേർത്ത് വായിക്കാൻ കഴിയില്ലെന്ന് അദ്ദേഹം എഴുതുന്നു. 

കാവിയും ധ്വജവും നമ്മളെ ഒന്നിപ്പിക്കുകയും ഭരണഘടനാധാർമികതയെ വ്യവസ്ഥാപിത വൽക്കരിക്കുകയും ചെയ്യുന്നുവെന്ന അദ്ദേഹത്തിൻറെ പ്രസ്താവന ഔചിത്യത്തിന്റെ സർവസീമകളും ലംഘിക്കുന്നതാണെന്ന് മാത്രമല്ല, ചരിത്ര വിരുദ്ധവുമാണ്. എല്ലാ ഇന്ത്യക്കാരെയും പോയിട്ട്, എല്ലാ ഹിന്ദുക്കളെയും പോലും ക്ഷേത്രത്തിനു മുകളിൽ പാറുന്ന പതാകകൾ ഒന്നിപ്പിച്ചിട്ടില്ലെന്നു കാണാം. ഭരണഘടനയാണ് ക്ഷേത്രങ്ങളെ എല്ലാവർക്കും പ്രാപ്യമാക്കിയത്. അത് സനാതന ധർമ്മത്തിനും ആത്മീയതയ്ക്കും തടസ്സമാണെന്ന വാദമാണ് കാവിക്കൊടിയേന്തിയവർ ഉന്നയിച്ചിട്ടുള്ളത്. ഭരണഘടന നിലവിൽ വന്നതിനും ശേഷം പോലും ദേവാലയങ്ങൾ പൊതുജനത്തിന് തുറന്നുകൊടുക്കാൻ ഇക്കൂട്ടർ തയ്യാറായിരുന്നില്ല. അന്നെല്ലാം ഈ കാവിക്കൊടി തന്നെയാണ് അവിടെ പറന്നിരുന്നത്; ഭരണഘടനക്കും മാനവികതയ്ക്കും വിരുദ്ധമായി. ഈ കൊടിക്കൂറയ്ക്കു കീഴെ ഗാന്ധിയെ അന്വേഷിക്കുന്ന ചീഫ് ജസ്റ്റിസ് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിന്റെ നേർക്കാഴ്ചയാണ്. 

ലൈവ് ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ,സുപ്രീം കോടതി ബാർ അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയായ  അഡ്വ.  ദുഷ്യന്ത് ദവെ, ഉന്നയിക്കുന്നത്  “കഴിഞ്ഞ കുറച്ചു നാളുകളായി  ഇന്ത്യൻ കോടതികൾ, കീഴ്‌ക്കോടതികൾ മുതൽ പരമോന്നത നീതിപീഠം വരെ ഭൂരിപക്ഷരാഷ്ട്രീയാധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്ന ശക്തമായ വിമർശനമാണ്. നീതിയുടെ അവസാന അഭയകേന്ദ്രമായ ജുഡീഷ്യറിയിൽ പോലും ഗാന്ധിയെ തേടേണ്ടതില്ലെന്ന സാഹചര്യം ജനാധിപത്യവാദികളെ നിരാശപ്പെടുത്തുന്നതാണ്.   

ഗാന്ധിയും നീതിയും

ഗാന്ധിയുടെ പല നിലപാടുകളോടും നമുക്ക് വിയോജിപ്പുകളുണ്ടാവാം, എന്നിരുന്നാലും ആത്യന്തികമായി ആ മനുഷ്യൻ നീതിക്കൊപ്പം നിലകൊള്ളുവാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കം ഉന്നയിക്കാനാവില്ല.  രാമരാജ്യം എന്നതിലൂടെ അദ്ദേഹം മുന്നോട്ട് വെച്ചത് പാശ്ചാത്യ മാതൃകയിലുള്ള സങ്കുചിത ദേശീയ വാദമല്ല. എല്ലാ വൈവിധ്യങ്ങളെയും ഒന്നിപ്പിക്കുന്ന, മാനവികതയുടെ മഹാവെളിച്ചമായാണ് അദ്ദേഹം ദേശീയതയെ മനസ്സിലാക്കുന്നത്. അടിച്ചമർത്തപ്പെടുന്ന മനുഷ്യരോടെല്ലാം ഐക്യപ്പെടുന്ന ഗാന്ധിയെ നമുക്ക് കാണാം. ചമ്പാരനിൽ ദേശീയ പ്രസ്ഥാനത്തെ ആദ്യമായി, രാജ്യത്തെ സാധാരണ മനുഷ്യൻറെ വേദനയോട് ചേർത്തു കെട്ടിയ ഗാന്ധി, പലസ്തീനിലും സ്വാതന്ത്ര്യത്തിനായി പൊരുതുന്ന മറ്റെല്ലായിടങ്ങളിലും അധിനിവേശത്തിനെതിരെ അടിയുറച്ച നിലപാടെടുത്ത ഗാന്ധി, സ്വാതന്ത്ര്യലബ്ധിയുടെ ആഘോഷവേളയിലും നവഖാലിയിൽ വർഗീയ കലാപത്തിന്റെ തീ കെടുത്താൻ സ്വയം സമർപ്പിച്ച ഗാന്ധി. 1948 ജനുവരി 13-ന് അദ്ദേഹം ആരംഭിച്ച തൻറെ അവസാനത്തെ സത്യഗ്രഹ സമരം വരെ എല്ലാ വിഭാഗീയതകൾക്കും ദേശീയതകൾക്കുമുപരിയായി ആത്മാവിൽ നീതിയെ പ്രതിഷ്ഠിച്ച ഒരു മനുഷ്യനെയാണ് അടയാളപ്പെടുത്തുന്നത്. ധാരണ പ്രകാരം ഇന്ത്യ പാകിസ്ഥാന്  നൽകേണ്ടിയിരുന്ന പണം നൽകണമെന്ന ആവശ്യമായിരുന്നു ഗാന്ധി ഉന്നയിച്ചത്. 

രാമൻറെ മടങ്ങിവരവ്

നൂറ്റാണ്ടുകൾ നീണ്ട സമര പോരാട്ടങ്ങളുടെ പരിണിതിയായാണ് രാമരാജ്യത്തിന്റെ രാഷ്ട്രീയ ധാർമികത, മനുഷ്യരെ തുല്യരായി പരിഗണിക്കുന്ന ഒരു ലോകക്രമത്തിന്റെ ഭാഗമായി ഗാന്ധി പുനർവിഭാവനം ചെയ്തത്. സനാതന ധർമ്മമല്ല, ആധുനിക ജനാധിപത്യ മൂല്യബോധം പുലർത്തുന്ന ഒരു സമൂഹത്തെയാണ് ഗാന്ധിജി ആ വാക്കുകൊണ്ട് അർത്ഥമാക്കിയത്. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയൊരു നീതികേടിനെ ഗാന്ധിയോട് ചേർത്തുവയ്ക്കുന്ന അശ്ലീലക്കാഴ്ചയ്ക്കും നാം സാക്ഷിയായി. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേദിയിൽ’ഇത് അനേകായിരം വർഷങ്ങളുടെ പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കും ഒടുവിൽ സംഭവിച്ച ഭഗവാൻ രാമൻറെ മടങ്ങിവരവാണ്’ എന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. അത് ഗാന്ധിയുടെ രാമനാണെന്ന് ചരിത്ര ബോധമുള്ളവർ ആരും കരുതില്ല. അത് പ്രതീകവൽക്കരിക്കുന്നത് സങ്കുചിതമായ, വംശ വിദ്വേഷത്തിൽ അധിഷ്ഠിതമായ, ഒരു ദേശരാഷ്ട്ര സങ്കല്പത്തെയാണ്. 

ഗാന്ധിയുടെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള സംസാരം നെഹ്റു അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “മഹാ ദുരന്തങ്ങൾ, ഒരു സൂചനയാണ്. നമ്മൾ എപ്പോഴും ആലോചിച്ചു കൊണ്ടിരുന്ന ചെറിയ കാര്യങ്ങളൊക്കെ മറന്ന്, ജീവിതത്തിലെ വലിയ കാര്യങ്ങളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നതിനുള്ള സൂചന. തൻറെ മരണത്തിലൂടെ ഗാന്ധി നമ്മളെ ജീവിതത്തിലെ വലിയ കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നു.” നമുക്ക് ആ ഓർമ്മകളെ മുറുകെ പിടിക്കേണ്ടതുണ്ട്.

ഗാന്ധിജിയെ കേവലം സ്വച്ച് ഭാരത് അഭിയാന്റെ ചിഹ്നത്തിലെ കണ്ണടയിലേക്ക് ചുരുക്കുകയും, ഗാന്ധി ഘാതകരുടെ ആശയം ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത്, ഗാന്ധിയെ നമ്മൾ വീണ്ടെടുക്കേണ്ടതുണ്ട്. അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചും ആശയ പ്രപഞ്ചത്തെ കുറിച്ചും ആവർത്തിച്ച് സംസാരിക്കേണ്ടതുണ്ട്. നമുക്ക് ഒരുമിച്ച് നിന്നേ മതിയാവൂ. നമുക്കിടയിലുള്ള ചെറിയ തർക്കങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ, വിശ്വാസ വൈജാത്യങ്ങൾ ഇവയൊന്നും, നമുക്കുവേണ്ടി വെടിയേറ്റ് വീണ ആ വലിയ മനുഷ്യൻ നമ്മളോട് പറഞ്ഞുകൊണ്ടിരുന്ന വലിയ കാര്യങ്ങളെ ചേർത്തുപിടിക്കുന്നതിൽ നമുക്ക് തടസ്സമാകരുത്. ഒരു രാഷ്ട്രീയ ഭീരുവിന്റെ വെടിയുണ്ടകൊണ്ടും, അവനെ സൃഷ്ടിച്ച ഭീകരസംഘടനയുടെ രാഷ്ട്രീയ പദ്ധതികൾകൊണ്ടും ഇല്ലാതാവുന്നതല്ല ഗാന്ധി പകർന്ന വെളിച്ചം.

Published in Suprabhatham Daily on 30/01/2024

അയോദ്ധ്യ; നീതിയും ജനാധിപത്യവും നിശബ്ദമായ ചരിത്രം

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് പൊള്ളിക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നതാണ് ബാബറി മസ്ജിദിന്റെ ചരിത്രം. അതിലുപരി, ജനാധിപത്യത്തിൽ നീതിയുടെ സ്ഥാനം എവിടെയെന്ന രാഷ്ട്രീയ ചോദ്യവും ഉയരുന്നുണ്ട്. മെച്ചപ്പെട്ട ബദലുകളില്ലാത്തതുകൊണ്ടു മാത്രമാണ് ജനാധിപത്യം ഏറ്റവും മികച്ച രാഷ്‌ട്രീയ-ഭരണവ്യവസ്ഥയാണെന്ന് നമ്മൾ പറയുന്നത്. അല്ലാതെ ഭൂരിപക്ഷഹിതത്തെ പ്രയോഗവത്കരിക്കുന്നൊരു സംവിധാനത്തെ നീതിയോട് തുലനപ്പെടുത്താൻ കഴിയുമെന്നതുകൊണ്ടല്ല. ഈ പ്രശ്നത്തിനൊരു പരിഹാരമെന്ന നിലയിലാണ് ജനാധിപത്യത്തെ ചില മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ ഒരുമിച്ചു ജീവിച്ചറിയുന്നൊരനുഭവമായി, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളുടെ ആകെത്തുകയായി, നിർവചിക്കാനും നടപ്പിലാക്കാനും ശ്രമിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾ ലവലേശം സ്വാംശീകരിച്ചിട്ടില്ലാതിരുന്ന ഇന്ത്യൻ മണ്ണിൽ, നിലമൊരുക്കി ജനാധിപത്യത്തിന്റെ വിത്തുകൾ പാകുന്നതിനുള്ള പ്രവർത്തന പദ്ധതിയായിട്ടാണ് ഭരണഘടന രൂപം കൊള്ളുന്നത്. അംബേദ്‌കർ സൂചിപ്പിച്ചിരുന്നതുപോലെ അത് പ്രാവർത്തികമാകണമെങ്കിൽ ഭരണഘടനാ ധാർമികത സാമൂഹിക ധാർമികതയുടെ  ഭാഗമായി മാറണം.  അല്ലെങ്കിൽ നീതി അർത്ഥരഹിതമാവുകയും നീതിനിർവഹണ പ്രക്രിയ പ്രഹസനമായിത്തീരുകയും  ചെയ്യും. ഭരണഘടന ഏഴു പതിറ്റാണ്ട് പിന്നിടുമ്പോൾ, നമ്മുടെ സമൂഹത്തിന്റെ ധാർമികബോധം, അത് മുന്നോട്ടു വയ്ക്കുന്ന ആധുനിക ജനാധിപത്യ സങ്കല്പങ്ങളോട് അടുക്കുകയാണോ, അതോ അകലുകയാണോ ചെയ്തതെന്ന അന്വേഷണം നീതി തേടുന്ന മനുഷ്യരെ അസ്വസ്ഥരാക്കുന്നുണ്ട്‌. 

ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സ്വയം തെരഞ്ഞെടുത്ത ഈ ദേശം, അനീതിയെ സാധാരണവത്കരിക്കും വിധം രോഗഗ്രസ്തമായിരിക്കുന്നു. ബാബറി പള്ളി, ഹിന്ദുത്വ ഭീകരർ തച്ചു തകർത്തപ്പോൾ, അതിനെ “ദേശീയ കളങ്ക”മായും “റിപ്പബ്‌ളിക്കിനെതിരെയുള്ള ആക്രമണമായും” മനസ്സിലാക്കിയ മുഖ്യധാരാ മാധ്യമങ്ങൾ ഇന്ന് രാമക്ഷേത്രത്തിന്റെ പേരിലുള്ള  വിദ്വേഷ രാഷ്ട്രീയപദ്ധതിയ്ക്ക് കീർത്തനം ചൊല്ലുകയാണ്. 1992-ൽ അദ്വാനിയും കല്യാൺസിംഗും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് രാജി വയ്ക്കുകയും, സംഭവത്തെ തള്ളിപ്പറയുകയും ചെയ്യേണ്ടിവന്നുവെങ്കിൽ ഇന്നതൊരു അഭിമാനകരമായ നേട്ടമാണ്. ആ വിധ്വംസക പ്രവർത്തനത്തിൽ  നേരിട്ടും അല്ലാതെയും ഭാഗമായിരുന്നവരെല്ലാം അധികാരശ്രേണികളിലെവിടെയൊക്കെയോ സുരക്ഷിതരായി വിരാജിക്കുന്നുണ്ട്. 

ബാബറി പള്ളി തകർക്കപ്പെട്ടതിന്റെ പിറ്റേന്ന്, സുപ്രീംകോടതിയിൽ ജസ്റ്റിസ് എം എൻ വെങ്കടാചലയ്യയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: “ദൗർഭാഗ്യവശാൽ, പ്രശ്നത്തിന്റെ വ്യാപ്തി ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. ഇനി നമുക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം ആ മൂന്നു മിനാരങ്ങളും എത്രയും വേഗം പുനർനിർമിക്കുകയെന്നതാണ്.” ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം അതേ സുപ്രീംകോടതി  പ്രസ്തുത മസ്ജിദ് ഇരുന്ന സ്ഥലം അക്രമികളുടെ പിന്മുറക്കാർക്ക് വിട്ടുകൊടുക്കാൻ ഉത്തരവിടുകയാണുണ്ടായത്. സാധാരണ സിവിൽ കേസുകൾ തീർപ്പാക്കുന്ന മൂന്നംഗ ബെഞ്ചിന് പകരം അഞ്ചംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. അഞ്ചുപേർക്കും  ജനുവരി 22-നു നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. അയോദ്ധ്യ വിധി എഴുതിയതാരാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കീഴ്വഴക്കങ്ങൾക്കു വിരുദ്ധമായി വിധിയിൽ രചയിതാവിന്റെ പേരില്ല. എങ്കിലും രചനാശൈലിയും ഫോണ്ടുമൊക്കെ പരിശോധിക്കുമ്പോൾ ജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡാണതെഴുതിയതെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അദ്ദേഹം ഇപ്പോൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്.  

രണ്ടാഴ്ച മുൻപ് ചീഫ് ജസ്റ്റിസ്, കാവി വസ്ത്രങ്ങളണിഞ്ഞു ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും മാധ്യങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തത് നമ്മൾ കണ്ടതാണ്. “രാജ്യത്തിൻറെ ചീഫ് ജസ്റ്റിസ്, രാഷ്ട്രചരിത്രത്തിലെ ഈ സവിശേഷ ഘട്ടത്തിൽ, തന്റെ ക്ഷേത്ര സന്ദർശനം ഇത്ര പബ്ലിസിറ്റിയോടെ നടത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്” എന്ന്  ചരിത്രകാരനായ രാമചന്ദ്ര ഗുഹ ദി ടെലഗ്രാഫിൽ എഴുതിയിരുന്നു. നിശ്ചയമായും ജസ്റ്റിസ് എം.എൻ. വെങ്കിടാചലയ്യയിൽ നിന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിലേക്കുള്ള ദൂരം ഇക്കാലയളവിലെ ഇന്ത്യയുടെ രാഷ്ട്രീയ പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട്. കാവിവസ്ത്രമണിഞ്ഞു ക്ഷേത്രസന്ദര്ശനം നടത്തുന്ന ചീഫ് ജസ്റ്റിസിന്റെ ദൃശ്യങ്ങൾ പകർത്താൻ കേന്ദ്രഭരണകൂടത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന എ.എൻ.ഐ.യുടെ ക്രൂ ഉണ്ടായിരുന്നുവെന്നതും ചർച്ചാവിഷയമായി. അവിടെ നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്: “രാവിലെ, ‘ദ്വാരകാധിഷ് ജി’-യിൽ ദർശിച്ച ധ്വജം എന്നെ പ്രചോദിതനാക്കി. ജഗന്നാഥ് പുരിയിൽ കണ്ടതുപോലെ തന്നെയായിരുന്നു ഇതും.  നമ്മളെയെല്ലാവരെയും കോർത്തിണക്കുന്ന, നമ്മുടെ പാരമ്പര്യത്തിന്റെ സാർവ്വലൗകികതയെ ശ്രദ്ധിക്കൂ. ഈ കൊടിയ്‌ക്ക് നമ്മളെ സംബന്ധിച്ചിടത്തോളം പ്രത്യേക അർത്ഥമുണ്ട്. നമുക്കെല്ലാവർക്കും; അഭിഭാഷകർക്കും ന്യായാധിപർക്കും പൗരർക്കുമെല്ലാം മുകളിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നൊരു ശക്തിയുണ്ട് എന്ന അർത്ഥമാണത് നൽകുന്നത്. ആ ശക്തി, നിയമവാഴ്ചയും ഭരണഘടനയും വ്യവസ്ഥാപിതമാക്കുന്ന നമ്മുടെ മാനവികതയാണ്.”      

ഇക്കാലഘട്ടത്തിൽ, കാവി വസ്ത്രത്തിനും, ക്ഷേത്രത്തിനുമുകളിൽ പാറുന്ന കാവിക്കൊടിക്കും എന്ത് പ്രത്യേക അർത്ഥമാണുള്ളത് എന്ന് മനസിലാകാത്തയാളല്ല ചീഫ് ജസ്റ്റിസ്. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ബൗദ്ധികശേഷിയും പാണ്ഡിത്യവുമുള്ള ന്യായാധിപരിലൊരാളാണ് അദ്ദേഹം. ഈ രാഷ്ട്രീയ സന്ധിയിൽ, മാധ്യമങ്ങൾ ഘോഷണം ചെയ്ത അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനവും, കാവിയും ധ്വജവും നമ്മളെ ഒന്നിപ്പിക്കുന്നതാണ് എന്ന പ്രസ്താവനയും ഔചിത്യത്തിന്റെ സർവസീമകളും ലംഘിക്കുന്നതാണെന്ന് മാത്രമല്ല, ചരിത്ര വിരുദ്ധവുമാണ്. എല്ലാ ഇന്ത്യക്കാരെയും പോയിട്ട്, എല്ലാ ഹിന്ദുക്കളെയും പോലും ക്ഷേത്രത്തിനു മുകളിൽ പാറുന്ന പതാകകൾ ഒന്നിപ്പിച്ചിട്ടില്ലെന്നു കാണാം. ഭരണഘടന ഉറപ്പു നൽകിയ മൗലിക അവകാശങ്ങളാണ് ക്ഷേത്രങ്ങളെ എല്ലാവർക്കും പ്രാപ്യമാക്കിയത്. അത് സനാതന ധർമ്മത്തിനും ആത്മീയതയ്ക്കും തടസ്സമാണെന്ന വാദമാണ് കാവിക്കൊടിയേന്തിയവർ ഉന്നയിച്ചിട്ടുള്ളത്. ഹീന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനംനൽകുന്നത് സനാതന ധർമത്തെ അപകടപ്പെടുത്തുമെന്ന് പുരി ശങ്കരാചാര്യർ തന്നെ വൈസ്രോയിക്ക് എഴുതിയിട്ടുണ്ട്. സ്വാതന്ത്ര ലബ്ധിക്കും, ഭരണഘടന നിലവിൽ വന്നതിനും ശേഷം പോലും ദേവാലയങ്ങൾ പൊതുജനത്തിന് തുറന്നുകൊടുക്കാൻ ഇക്കൂട്ടർ തയ്യാറായിരുന്നില്ല. അന്നെല്ലാം ഈ കാവിക്കൊടി തന്നെയാണ് അവിടെ പറന്നിരുന്നത്; ഭരണഘടനക്കും മാനവികതയ്ക്കും വിരുദ്ധമായി. അതിനെ ഐക്യത്തിന്റെ ചിഹ്നമായി ഉയർത്തിക്കാണിക്കുന്നത് ഇതര സത്യ നിർമിതിയാണ്. ഇത്തരം സംഭവ വികാസങ്ങൾ “അൽപ്പം വെള്ളവും വെളിച്ചവും വീഴുന്നിടത്തെല്ലാം സ്വയം വേരുപിടിക്കുന്ന ഒന്നല്ല ജനാധിപത്യ”മെന്ന്  നമ്മളെ ആവർത്തിച്ചോർമ്മിപ്പിക്കുന്നുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്ന സഹിഷ്ണുതയും, ചിന്താവിശാലതയും, ധാർമികബോധവും സ്വായത്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്തൊരു വ്യവസ്ഥിതിയാണ് നമ്മുടേതെന്നതിന്  ചരിത്രസാക്ഷ്യമാണ് ബാബ്‌റി മസ്ജിദ് കേസിന്റെ നാൾ വഴികൾ. വ്യവസ്ഥിതിയുടെ എല്ലാ ഘടകങ്ങളും; ഭരണകൂടവും സമൂഹവും  ജുഡീഷ്യറിയുമെല്ലാം ഇതിൽ കൂട്ടുത്തരവാദികളാണ്.   

റെസ് ജൂഡിക്കേറ്റ 

സിവിൽ നിയമത്തിലെ ഒരു പ്രാഥമിക തത്വമാണ് ‘റെസ് ജൂഡിക്കേറ്റ’; തീർപ്പാക്കിയത് അല്ലെങ്കിൽ വിധി പറഞ്ഞത് എന്ന് പരിഭാഷപ്പെടുത്താം. സിവിൽ കോടതി ഒരിക്കൽ പരിഗണിച്ചു തീർപ്പാക്കിയ വിഷയത്തിൽ വീണ്ടും ഹർജികൾ അനുവദിക്കില്ലെന്നാണ് അതിന്റെ പ്രായോഗിക അർഥം. ഇന്ത്യൻ സിവിൽ നിയമത്തിന്റെ സെക്ഷൻ 11-ൽ ഇത് വിശദീകരിക്കുന്നുണ്ട്. ബാബറി പള്ളി സംബന്ധിച്ച തർക്കം അത്തരത്തിലുള്ള ഒന്നാണ്. പള്ളിയിരിക്കുന്ന പ്രദേശത്തെ സംബന്ധിച്ച അവകാശ തർക്കം സ്വാതന്ത്ര്യത്തിനു മുന്നേ ആരംഭിച്ചതാണ്. ഇത് സംബന്ധിച്ച ആദ്യ സ്യൂട്ടിലെ വിധി വരുന്നത് 1885 ഫെബ്രുവരി 24-നാണ്. 1886 മാർച്ച് 18-ന് ആദ്യ അപ്പീൽ. അതേ വർഷം നവംബർ ഒന്നിന് രണ്ടാമത്തെ അപ്പീലും കഴിഞ്ഞ് തർക്കത്തിനൊരു അന്തിമ തീർപ്പു വന്നതാണ്. സാധാരണനിലയിൽ സിവിൽ കേസുകൾ വീണ്ടും പരിഗണിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ബാബ്‌റി കേസിൽ അങ്ങനെയായിരുന്നില്ല. നിരവധി കേസുകൾ പരിഗണിക്കപ്പെട്ടു. ലിമിറ്റേഷൻ കഴിഞ്ഞ ഹർജികൾ പോലും പരിഗണിച്ചു. ‘സ്റ്റേറ്റസ് കോ’ അഥവാ തൽസ്ഥിതി എന്ന നിയമ സങ്കൽപ്പത്തിന് പുതിയ അർഥങ്ങൾ ഉണ്ടായി. മറു പക്ഷത്തെ കേൾക്കാതെയുള്ള നിരവധി ഉത്തരവുകൾ വന്നു. എന്തിന്, കോടതി മുറ്റത്തു കണ്ട കുരങ്ങ് ഹനുമാൻ ആണെന്ന് കരുതി തീരുമാനമെടുത്ത ന്യായാധിപൻ വരെയുണ്ട്! കേസിന്റെ നാൾവഴി നമുക്ക് ഹ്രസ്വമായി പരിശോധിക്കാം.  അപ്പോൾ നിയമവും സംവിധാനങ്ങളും എങ്ങനെയാണ് ഭൂരിപക്ഷപൊതുബോധത്തിനു കീഴടങ്ങിയതെന്നു വ്യക്തമാകും. ജനാധിപത്യ സംവിധാനങ്ങൾ എങ്ങനെയാണ് ജനാധിപത്യസങ്കൽപ്പത്തിനു വിരുദ്ധമായി തീർന്നതെന്നു വെളിപ്പെടും.  

ആരംഭം: ഹനുമാൻ ഗഡ്‌ ക്ഷേത്രം

2019-ലെ സുപ്രീംകോടതി വിധി സുന്നി വക്കഫ് ബോർഡിന് എതിരായി വരാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് പള്ളി നിർമിച്ച 1528 മുതൽ 1857 വരെയുള്ള കാലയളവിൽ, ഇത് തടസ്സമില്ലാതെ മുസ്ലീങ്ങൾ നിത്യം പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഇടമാണെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നതാണ്. 1857 മുതൽ ബ്രിട്ടീഷുകാർ പള്ളിയ്ക്ക് ഗ്രാന്റ് നല്കിയതിന്റെയും മറ്റും രേഖകൾ കോടതിയ്ക്ക് ബോധ്യപ്പെട്ടു. വിധിയിൽ ഹിന്ദുത്വഭീകരർ ആക്രമിച്ചു തകർത്ത കെട്ടിടം പള്ളിയായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി വ്യക്തമാക്കുന്നുമുണ്ട്. തർക്കമന്ദിരം പള്ളി ആയിരുന്നുവെന്നത് ഒരു വസ്തുത  കോടതി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തിൽ 1528 മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെ പള്ളിയിൽ ആരാധന ഉണ്ടായിരുന്നുവെന്നതിനു തെളിവില്ല എന്ന് പറയുന്ന വാദം പരിഹാസ്യമാണെന്ന് നിയമപണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാബറും പിന്നീട് വന്ന ഇസ്ലാമിക ഭരണാധികാരികളും നൽകിവന്ന ഗ്രാൻറ് തുടരുകയെന്നതാവും ബ്രിട്ടീഷുകാർ സ്വാഭാവികമായും ചെയ്തിട്ടുണ്ടാവുക. മാത്രവുമല്ല, ബ്രിട്ടീഷുകാരുടെ കാലത്തും സ്വതന്ത്ര ഇന്ത്യയിലും മോസ്ക് ആയിരുന്ന ഒരു മന്ദിരം, അത് നിര്മിച്ച ബാബറുടെയും പിന്ഗാമികളുടെയും ഇസ്‌ലാമിക ഭരണത്തിൻകീഴിൽ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നു എന്ന് പറയുന്നത് അസംഭവ്യമാണ്. യഥാർത്ഥത്തിൽ പള്ളി സംബന്ധിച്ച് 16,17,18 നൂറ്റാണ്ടുകളിൽ ഒരു തർക്കവും നിലനിന്നിരുന്നതായി രേഖകളില്ല. 

1985-ലെ ഹനുമാൻഗഢ് പ്രശ്നത്തോടെയാണ് ഇവിടെയൊരു പോരാട്ടം  ആരംഭിക്കുന്നത്. അയോധ്യയിൽ തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ഹനുമാൻ ഗഡിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ വലിയ വർഗീയ പ്രശ്നമായി മാറുകയായിരുന്നു. ഈ ക്ഷേത്രം പള്ളി പൊളിച്ചു നിർമിച്ചതാണ്, അതുകൊണ്ട് പള്ളി വീണ്ടെടുക്കണം എന്ന ആവശ്യവുമായി ഷാ ഗുലാം ഹുസൈനിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് എത്തിയ മുസ്‌ലിം സംഘത്തെ എണ്ണായിരത്തോളം വരുന്ന ‘വൈരാഗികൾ’ നേരിടുകയും, മുസ്‌ലിം സംഘം തിരികെയോടി ബാബ്‌റി മസ്ജിദിൽ കയറിയെങ്കിലും അവിടെയെത്തി വൈരാഗികൾ ആക്രമിച്ചു കീഴ്പ്പെടുത്തുകയുമായിരുന്നു. എഴുപതിലേറെ പേരെ വധിച്ച ശേഷം വൈരാഗികൾ അവിടെ നിന്നും പിന്മാറി. വർഗീയ കലാപമായി ഇത് മാറിയതിനെ തുടർന്ന് നവാബ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. 50 വർഷത്തിനിടയ്ക്ക് പള്ളികളൊന്നും അവിടെ പൊളിച്ചു നീക്കിയിട്ടില്ലെന്നു കമ്മീഷൻ കണ്ടെത്തി. തർക്ക പരിഹാരമെന്ന നിലയ്ക്ക് ഹനുമാൻ ഗഡിന് സമീപം ഒരു പള്ളി പണിയാം എന്നൊരു നിർദ്ദേശമാണ് നവാബ് മുന്നോട്ടു വച്ചത്. 

ഇവിടെ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, തർക്കവിഷയം ബാബ്‌റി മസ്ജിദല്ല, ഹനുമാൻ ഗഡ്‌ ക്ഷേത്രമാണ്; രാമജന്മഭൂമി എന്നൊരു പ്രശ്നമേ അവിടെയില്ല. രണ്ട് , തർക്കം ഉന്നയിച്ചത്  മുസ്ലീങ്ങളാണ്. മൂന്ന്, ബാബ്‌റി പള്ളിയിൽ കയറിയ വൈരാഗികൾ അവിടെയോ കോമ്പൗണ്ടിലോ  യാതൊരു അവകാശവാദവും ഉന്നയിക്കാതെ പിൻവാങ്ങുകയാണ് ചെയ്തത്.

നിയമപോരാട്ടത്തിലെ കൗശലബുദ്ധി  

സിവിൽ നിയമയുദ്ധങ്ങളിൽ പോരാട്ട തന്ത്രം വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ക്ഷേത്രത്തിന്മേൽ മുസ്ലീങ്ങൾ ഉന്നയിച്ച അവകാശവാദം കൗണ്ടർ ചെയ്യുന്നതിന് വേണ്ടി ബാബ്‌റി ഭൂമിയിൽ അവകാശവാദം ഉന്നയിക്കാമെന്ന ആശയം അങ്ങനെ ഉയർന്നു വന്നതാണ്. ബാബറി മസ്ജിദിനു പുറത്ത് ഒരു താത്കാലിക പീഠം ഉണ്ടാക്കി അവിടെ പ്രാർഥനയാരംഭിക്കുകയാണ് ചെയ്തത്. 1885-ൽ മഹന്ത് രഘുവർ ദാസ് ഫൈസാബാദ് കോടതിയിൽ ഒരു ഹർജി നൽകി. മസ്ജിദിനു സമീപമുള്ള ‘രാം ചബൂത്ര’ ക്ഷേത്രം പണിയാൻ അനുമതി വേണമെന്നായിരുന്നു ആവശ്യം. അത് 1885 ഡിസംബർ 24-ന് സബ് ജഡ്ജ് പണ്ഡിറ്റ് ഹരി കിഷൻ അനുമതി നിഷേധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. 1886 മാർച്ച് 18-ന് ആദ്യ അപ്പീൽ ജില്ലാ ജഡ്ജ് തള്ളി. രാം ചെബൂത്ര ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്ന സബ് ജഡ്ജിന്റെ വിധിയിലെ പ്രസ്താവനയും നീക്കം ചെയ്തു. അടുത്ത അപ്പീൽ ജുഡീഷ്യൽ കമ്മീഷണറുടെ കോടതിയിലായിരുന്നു. ഇന്നത്തെ ഹൈക്കോടതിയ്ക്ക് സമാനമായ കോടതി. നവംബർ 1-ന് ഹർജിയിൽ അവകാശപ്പെട്ടിരിക്കുന്നതുപോലെ ഹിന്ദുക്കൾക്ക് സ്ഥലത്തിൽ എന്തെങ്കിലും അവകാശം സ്ഥാപിക്കാൻ കഴിയുന്ന യാതൊരു തെളിവും ഇല്ലെന്നു കോടതി കണ്ടെത്തി. കേസ് അവിടെ അവസാനിച്ചു. എന്നാൽ ഇതോടെ പള്ളി പൊളിച്ച് അമ്പലം പണിതു എന്ന തരത്തിൽ ആരംഭിച്ച വിഷയം ബാബറി ഭൂമിയിലെ രാം ചെബൂത്ര സംബന്ധിച്ച തർക്കമായി മാറി. 1858-ൽ രാം ചെബൂത്ര പണിതതിനെതിരെ മൗലാന അക്ബർ അലി പരാതിപ്പെടുന്നുണ്ട്. 1860, 1863, 1877, 1883, 1884 തുടങ്ങിയ വർഷങ്ങളിലൊക്കെ പരാതികൾ ഉയരുന്നുണ്ട്. വർഗീയ പ്രശ്നമായി മാറിയതോടെ 1861-ൽ മസ്ജിദും ചെബൂത്രയും തമ്മിൽ വേർതിരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഒരു മതിൽ തീർത്തു. മതിലിനു പുറത്ത് ഹിന്ദുക്കൾക്കും അകത്ത് മസ്ജിദിൽ മുസ്ലീങ്ങൾക്കും ആരാധനാ സൗകര്യമുണ്ടാകും എന്ന നിലയ്ക്കായി കാര്യങ്ങൾ.  അപ്പോഴും രാമജന്മഭൂമി പള്ളിക്കകത്താണെന്ന വാദം ഉയർന്നു വന്നിട്ടില്ല എന്നത് ശ്രദ്ധിക്കണം.  


പള്ളിയെ ക്ഷേത്രമാക്കിയ ചതിയുടെ രാത്രി 

ബാബ്‌റി വിഷയത്തെ എന്നെന്നേക്കുമായി മാറ്റിമറച്ച ചരിത്രപരമായ ചതി അരങ്ങേറിയത് 1949 ഡിസംബർ 22-23-ന്റെ രാത്രിയിലാണ്. രാഷ്ട്രീയ നേതൃത്വവും, ഭരണകൂടവും ജുഡീഷ്യറിയുമെല്ലാം ഒരുപോലെ കൈകോർത്ത അനീതിയുടെ അടുത്ത ഏട് ആരംഭിക്കുന്നതിവിടെയാണ്.  ബാബറി പള്ളി ഇരിക്കുന്ന സ്ഥലത്ത് പള്ളിയുടെ പ്രധാന മിനാരത്തിന് നടുവിൽ ആണ് ശ്രീരാമൻ ജനിച്ചത് എന്ന പ്രചാരണം ശക്തമായി. 1949-ൽ വി.എച്ച്.പി.-യുടെ നേതൃത്വത്തിൽ രാം ചബൂത്രയിൽ ഭജനയും പൂജയും പ്രാർത്ഥനകളും ആരംഭിച്ചു. ഡിസംബർ മാസത്തിൽ വലിയ ആൾക്കൂട്ടവും ഹവനും എല്ലാം സംഘടിപ്പിച്ചു. പൂജകൾക്കൊടുവിൽ രാമവിഗ്രഹം തനിയെ നീങ്ങി പള്ളിക്കകത്ത് പ്രവേശിച്ച്, രാമൻ ജനിച്ച ഇടമായ, പ്രധാന മിനാരത്തിന് കീഴെ സ്വയം സ്ഥാപിതമാകും എന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ അവകാശവാദം.  വിഗ്രഹത്തിന് സ്ഥാനചലനം ഒന്നും സംഭവിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഡിസംബർ 22 ആം തീയതി രാത്രി പൂട്ടു പൊളിച്ച് പള്ളിക്കകത്ത് പ്രവേശിച്ച് രാമവിഗ്രഹം സ്ഥാപിച്ചു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ അയോധ്യയിൽ അത്ഭുതം സംഭവിച്ചു എന്നും പള്ളിക്കകത്ത് രാമ വിഗ്രഹം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടുവെന്നും എഴുതി. ഹിന്ദുത്വ സംഘടനകൾ രാജ്യമാകെ അത് പ്രചരിപ്പിച്ചു.

ജവഹർലാൽ നെഹ്റു വിവരം അറിഞ്ഞപ്പോൾ, എത്രയും വേഗം അവിഗ്രഹം അവിടെ നിന്ന് നിൽക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എന്തായാലും അതുണ്ടായില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തും ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന കെ കെ നായരും അതിനെതിരായിരുന്നു. അഭയ രാംദാസ്, രാം ശുക്ലദാസ് തുടങ്ങി 60 പേർക്കെതിരെ പോലീസ് എഫ്ഐആർ ഇട്ടു. കെ കെ നായർ ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.

സംഭവത്തിന് മുമ്പ് അഭിരാം ദാസും കെ കെ നായരും നിരവധി രഹസ്യ മീറ്റിങ്ങുകൾ നടത്തി എന്ന് വെളിപ്പെടുത്തലുകൾ ഉണ്ടായി. വെള്ളിയാഴ്ച രാവിലെ ബാബറി മസ്ജിദിന് സമീപം എത്തിയപ്പോൾ അല്പം മാറി കെ കെ നായർ നിൽക്കുന്നുണ്ടായിരുന്നുവെന്നും, അഭയ രാംദാസിന്റെ ബന്ധുകൂടിയായ അവധ് കിഷോർ ഝാ  ഓർത്തെടുക്കുന്നുണ്ട്. “മഹാരാജ്, ഇവിടെ നിന്നും മാറരുത്. രാമ വിഗ്രഹത്തെ തനിച്ചാക്കരുത്. എല്ലാവരോടും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കുവാൻ പറയുക” എന്ന് കെ കെ നായർ ആവശ്യപ്പെടുന്നത് കേൾക്കാമായിരുന്നുവത്രേ. “നായർ സാഹിബ് ഞങ്ങളോട് വളരെയധികം സഹകരിച്ചു” എന്നും അദ്ദേഹം പറയുന്നു. 

പള്ളിയകത്തുനിന്ന് വിഗ്രഹം മാറ്റാനുള്ള നിർദ്ദേശം കെ കെ നായർ ചെവിക്കൊണ്ടില്ല. അദ്ദേഹവും എസ്പിയും അതിന് തയ്യാറാവില്ല എന്ന് അറിയിച്ചു. അല്ലെങ്കിൽ തങ്ങളെ സ്ഥലം മാറ്റിക്കൊള്ളാൻ പറഞ്ഞു. പള്ളിയിൽ ആരും ആരാധനയ്ക്കായി വരാറില്ലെ എന്ന റിപ്പോർട്ട് കെ കെ നായർ നൽകി. സംഭവത്തിന്റെ തലേന്നും പിറ്റേദിവസം രാവിലെയും അവിടെ ആരാധനയ്ക്കായി ആളുകൾ എത്തിയിരുന്നു എന്ന വിവരം നിലനിൽക്കേയാണ് ഇത്. പള്ളിയിൽ അതിക്രമം നടക്കാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് യാതൊരു ഇൻറലിജൻസ് റിപ്പോർട്ടും ലഭിച്ചിരുന്നില്ല എന്ന കള്ളവും അദ്ദേഹം പറഞ്ഞു. എന്നാൽ 1949 നവംബർ 29-ന് ഡിവൈഎസ്പി കൃപാൽ സിംഗ് അയച്ച കത്തിൽ, മുസ്ലീങ്ങൾ പള്ളിയിൽ കയറുന്നതു തടയാനും, അവർ പള്ളി വിട്ടുപോകാനും കാരണമാകാനിടയുള്ള പ്രവർത്തികൾ  നടക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നിരുന്നാലും ആ രാത്രി നടന്നത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്ന് കെ കെ നായർ തൻ്റെ റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. അതേസമയം സിറ്റി മജിസ്ട്രേറ്റ് ആയിരുന്ന ഗുരുദത്ത് സിംഗ് രാജിവച്ചു. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചതോടെ അദ്ദേഹത്തിൻ്റെ കടമ പൂർത്തിയായി എന്ന് അദ്ദേഹത്തിൻ്റെ മകൻ ഗുരു ബസന്ത് സിംഗ് പിന്നീട് പറഞ്ഞു.

ഇതോടുകൂടി മുസ്ലിങ്ങൾക്ക് ബാബറി പള്ളിയിൽ ഉണ്ടായിരുന്ന അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. സി ആർ പി സി 145 പ്രകാരം ഗവൺമെൻറ് പള്ളി ഏറ്റെടുത്തു റിസീവർ ഭരണം ഏർപ്പെടുത്തി. ‘സ്റ്റേറ്റസ് കോ’ അഥവാ തൽസ്ഥിതി എന്ന വാക്കിൻ്റെ നിയമപരമായ അർത്ഥം മാറിമറിയുന്ന കാഴ്ചയാണ് അവിടെ നമ്മൾ കണ്ടത്. നിയമവ്യവസ്ഥയനുസരിച്ച് ഒരു നിയമവിരുദ്ധ പ്രവർത്തനം നടന്നാൽ, സ്റ്റാറ്റസ് കോ നിലനിർത്തണം എന്നാണ് പറയുക. അതായത് ഒരു കക്ഷിയെ അവിടെ നിന്നും നിർബന്ധിതവും നിയമവിരുദ്ധവുമായി പുറത്താക്കിയതാണെങ്കിൽ, ആ വസ്തു പുറത്താക്കപ്പെട്ട കക്ഷിയുടെ കൈവശമാണ് എന്ന് കണക്കാക്കണം എന്നാണ്. നിയമവിരുദ്ധമായ കൃത്യം നടക്കുന്നതിന് തൊട്ടു മുൻപുള്ള സ്ഥിതി ഏതാണോ അതാണ് തുടരേണ്ടത്. എന്നാൽ സിവിൽ കോടതിയും ഹൈക്കോടതിയും ഇക്കാര്യങ്ങൾ പരിഗണിച്ചതേയില്ല. 

ഗവൺമെൻറ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബാബറി പള്ളി മുസ്ലീങ്ങൾ കാലാകാലങ്ങളായി ആരാധന നടത്തി വരുന്നതാണ്, ഒരുകാലത്തും അതൊരു രാമക്ഷേത്രമായിരുന്നില്ല, രാമ വിഗ്രഹം അതിനകത്ത് സ്ഥാപിച്ചത് നിയമവിരുദ്ധമായാണ് എന്നീ കാര്യങ്ങൾ സ്പഷ്ടമാക്കിയിരുന്നു. 

1950-ൽ ഗോപാൽ സിംഗ് വിശാരദ് രാമ വിഗ്രഹം സംരക്ഷിക്കണം എന്ന ആവശ്യവുമായി ഫൈസാബാദ് കോടതിയെ സമീപിച്ചു. കോടതി ഇഞ്ചൻക്ഷൻ അനുവദിച്ചു. “കേസ് ഫയൽ ചെയ്ത ദിവസം മന്ദിരത്തിനകത്ത് വിഗ്രഹം ഉണ്ടായിരുന്നു. മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ വേറെ പള്ളികൾ ഉണ്ടല്ലോ.” എന്ന നിരീക്ഷണം നടത്തിയാണ് കോടതി തീരുമാനമെടുത്തത്. ഹിന്ദുക്കൾക്ക് ആരാധന നടത്തുവാൻ അയോധ്യയിൽ മറ്റ് നിരവധി ക്ഷേത്രങ്ങൾ ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാൻ കോടതിക്ക് തോന്നിയില്ല. അതും പോരാത്തതിന് വർഷങ്ങളായി ആരാധന നടത്തിവരുന്ന രാംചബൂത്രയും ഉണ്ട്. അങ്ങനെ ഡിസംബർ 23 വരെ തങ്ങൾ ആരാധന നടത്തിവന്ന മസ്ജിദിൽ മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന് വന്നു. ആ രാത്രിയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച രാമ വിഗ്രഹത്തിന്റെ പൂജയ്ക്ക് വേണ്ടി പൂജാരികളെ നിയോഗിക്കുകയും ചെയ്തു.

മുസ്ലിം വിഭാഗത്തിൻ്റെ വാദം കേൾക്കാതെയാണ് കോടതി ഈ നടപടികളെല്ലാം സ്വീകരിച്ചത്. 1955-ൽ ഏകപക്ഷീയമായി ഉത്തരവിട്ടത് തെറ്റായിപ്പോയി എന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി എങ്കിലും പരിഹാരമൊന്നും നിർദ്ദേശിച്ചില്ല. 

രാജീവിന്റെ പ്രീണനനയം: ബാബറി പള്ളിയുടെ പൂട്ട് തുറക്കുന്നു

1980കളിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ രാമജന്മഭൂമി പ്രസ്ഥാനം ശക്തി പ്രാപിച്ചു. രഥയാത്രകൾ ആസൂത്രണം ചെയ്യപ്പെട്ടു. 1984 സരയൂ നദിക്കരയിൽ ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തുമെന്ന് പ്രഖ്യാപനം വന്നു. ബാബറി പള്ളിയുടെ പൂട്ട് ഹൈന്ദവർക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നായിരുന്നു ആവശ്യം. പൂട്ടു തുറന്നില്ലെങ്കിൽ നിയമലംഘനം നടക്കുമെന്ന മുന്നറിയിപ്പ് വന്നു. വീർ ബഹദൂർ സിംഗ് ആയിരുന്നു യുപി മുഖ്യമന്ത്രി. മസ്ജിദിന്റെ പൂട്ട് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നതിലൂടെ ഹൈന്ദവ വിഭാഗത്തെ കോൺഗ്രസിനൊപ്പം നിർത്താൻ കഴിയുമെന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വിചാരിച്ചിരുന്നു. വി ബി സിംഗും അരുൺ നെഹ്റുവും രാജീവ് ഗാന്ധിയും ചേർന്ന് ഉന്നത തലത്തിൽ എടുത്ത തീരുമാനമായിരുന്നു അത്. വിഎച്ച്പി നേതാവ്  അശോക് സിംഗാളിന്റെ അനിയൻ ബി പി സിംഗാൾ ആയിരുന്നു അന്ന് ആഭ്യന്തര വകുപ്പിലെ അഡീഷണൽ സെക്രട്ടറി. പൂട്ട് തുറക്കുമെന്ന ഉറപ്പ് വിശ്വഹിന്ദു പരിഷത്തിന് നേരത്തെ നൽകിയിരുന്നു.

1985 ജനുവരി 25-ന് രാമ വിഗ്രഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പള്ളിയുടെ പൂട്ട് തുറക്കണം എന്ന് മുൻസിഫ് കോടതിയിൽ ഹർജി വന്നു. ഈ ഹർജിയിൽ തീരുമാനമാകുന്നതിന് മുമ്പ് തന്നെ ജില്ലാ കോടതിയിൽ അപ്പീൽ എത്തുന്നു. ജനുവരി 31-ന്. സാധാരണ അപ്പീലുകളിൽ സ്റ്റേറ്റ്മെന്റുകൾ സ്വീകരിക്കാറില്ല, എന്നാൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും സ്റ്റേറ്റ്മെന്റുകൾ എടുത്തു. വിഗ്രഹത്തിന്റെ സംരക്ഷണത്തിന് പൂട്ടു തുറക്കേണ്ടതുണ്ട് എന്നായിരുന്നു നിലപാട്. 1949 മുതൽ, വിഷയം, പള്ളിക്കെതിരായ അക്രമത്തിൽ നിന്ന്, വിഗ്രഹം സ്ഥാപിച്ച സമയത്തെ ‘സ്റ്റേറ്റസ് കോ’യിലേക്കും, വിഗ്രഹം സംരക്ഷിക്കുന്നതിനായി പള്ളിയുടെ പൂട്ട് പൊളിക്കുന്നതിലേക്കും എത്തിച്ചേർന്നു. ജില്ലാ ജഡ്ജ് കൃഷ്ണമോഹൻ പാണ്ഡെയാണ് കേസ് പരിഗണിച്ചത്. മുസ്ലീങ്ങളെ കേസിൽ കക്ഷി ചേർത്തിരുന്നില്ല. തങ്ങളെക്കൂടി കക്ഷി ചേർക്കണമെന്ന അവരുടെ ആവശ്യം പരിശോധിച്ച് നാലുമണിയ്ക്ക് തീരുമാനമറിയിക്കാമെന്നു പറഞ്ഞു കോടതി പിരിഞ്ഞു. അദ്ദേഹം നാലു മണിയ്ക്ക് തിരിച്ചെത്തി അപേക്ഷ നിരസിച്ചതായി അറിയിച്ചു. 4.10-ന് പൂട്ട് തുറക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അപ്പോൾ തന്നെ, റിസീവറെ വിളിച്ചു താക്കോൽ ശേഖരിക്കാൻ പോലും മെനക്കെടാതെ, പള്ളിയിൽ പൂട്ട് തുറക്കാൻ ആളെത്തി. അതേസമയം ഈ രംഗങ്ങൾ കവർ ചെയ്യുന്നതിന് ദൂരദർശന്റെ വാർത്താസംഘം അവിടെ സജ്ജരായിരുന്നു! പിറ്റേന്ന് പത്രങ്ങളിൽ ‘രാമൻ വനവാസത്തിനുശേഷം തിരിച്ചെത്തി’ എന്ന തരത്തിലുള്ള തലക്കെട്ടുകൾ നിരന്നു.

ഈ വിധി പുറപ്പെടുവിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പിന്നീട് ജില്ലാ ജഡ്ജി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: “ആ ദിവസം മുഴുവൻ ഒരു കറുത്ത കുരങ്ങ് കോടതിയുടെ മേൽക്കൂരയിൽ ഇരിക്കുകയായിരുന്നു. ഫൈസാബാദിലെയും അയോധ്യയിലെയും ആയിരക്കണക്കിന് മനുഷ്യർ അതിന് കടലയും പഴങ്ങളും നൽകി. എന്നാൽ ആ കുരങ്ങ് അവ സ്പർശിക്കുക പോലും ചെയ്തില്ല. ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും എന്നെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി. കുരങ്ങ് ബംഗ്ലാവിന്റെ വരാന്തയിൽ ഇരിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു. അതൊരു ദൈവിക ശക്തിയാണെന്ന് മനസ്സിലാക്കി ഞാനതിനെ  തൊഴുതു.” ഒരു മതേതര ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ നേതൃത്വം ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഒരേസമയം ഭൂരിപക്ഷ വർഗീയ വികാരത്തിനൊപ്പം ചാഞ്ചാടുന്ന കാഴ്ചയാണ് 1985-ൽ നാം കണ്ടത്. ഇക്കാലം സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസും ഭൂരിപക്ഷ വർഗീയവാദികളും കൈകോർത്തു പ്രവർത്തിക്കുന്ന സമയമാണെന്ന വസ്തുത കൂടിയുണ്ട്.

ശിലാന്യാസും തെരഞ്ഞെടുപ്പ് പ്രചാരണവും

ബാബറി കേസിനോട് അനുബന്ധിച്ച് രൂപപ്പെട്ടുവന്ന ‘സ്റ്റേറ്റസ് കോ സിദ്ധാന്തം’ അനുസരിച്ച്, പള്ളിയുടെ പൂട്ട് പൊളിച്ചത് പുതിയ സ്റ്റാറ്റസ് കോ ആയി! അടുത്ത ചുവട് ശിലാന്യാസം ആയിരുന്നു. 1989-ൽ കോൺഗ്രസ് ഗവൺമെൻറ് വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് അനുമതി നൽകി. ആഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാസിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി എൻ ഡി തിവാരിയും ചടങ്ങിൽ പങ്കെടുത്തു! ഇന്ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ വിമർശിക്കുന്ന കോൺഗ്രസുകാർ 1989-ൽ അവർ ചെയ്തത് എന്തെന്ന് ഓർക്കുന്നത് നന്നായിരിക്കും. 1989 നവംബർ മൂന്നിന്  രാജീവ് ഗാന്ധി തന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് അയോധ്യയിൽ നിന്നാണ്. താനൊരു ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പ്രചാരണത്തിന്റെ രാഷ്ട്രീയ പ്രസക്തി എന്താണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. അവിടെ രാജീവ് ഗാന്ധി നൽകിയ വാഗ്ദാനം രാമരാജ്യമാണ്. അത് ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പമായിരുന്നുവെന്ന് കോൺഗ്രസുകാർ പോലും അവകാശപ്പെടുമെന്ന് കരുതുന്നില്ല.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന  പരിപാടികൾ വിദ്വേഷത്തിന്റെ വിത്തുകൾ വിതച്ചു കൊണ്ടിരുന്നു. നൂറുകണക്കിന് വർഗീയ കലാപങ്ങൾ ഉണ്ടായി. ആയിരക്കണക്കിന് മനുഷ്യർ കൊലചെയ്യപ്പെട്ടു. ഈ ഘട്ടത്തിൽ ശിലാന്യാസത്തിന് എത്തുന്നവർ പള്ളി പൊളിക്കാൻ സാധ്യതയുള്ളതുകൊണ്ട്, അവരെ മന്ദിരത്തിന്റെ 200 അടിക്കകത്ത് പ്രവേശിക്കാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി വന്നു. എന്നാൽ കോടതി ഗൗരവമായി പരിഗണിച്ചില്ല.

1992: ആയുധങ്ങൾ ഉയരുമ്പോൾ നിയമം നിശബ്ദമാകുന്നു.

1992 സെപ്റ്റംബർ 25നാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം മാറ്റിമറിച്ച രഥ യാത്ര സോമനാഥിൽ നിന്നും ആരംഭിക്കുന്നത്. അപ്പോൾ വിപിസിംഗ് ഗവൺമെൻറ് ആയിരുന്നു അധികാരത്തിൽ. ഒക്ടോബർ 13-ന് സമസ്ഥിപൂരിൽ വച്ച് രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തു. ലാലുപ്രസാദ് യാദവായിരുന്നു അന്ന് ബീഹാർ മുഖ്യമന്ത്രി. ഇതേത്തുടർന്ന് വി പി സിംഗ് ഗവൺമെൻറ് നിലംപൊത്തി. “ഞങ്ങളുടെ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ തയ്യാറായിരുന്നുവെങ്കിൽ ഗവൺമെന്റിനെ നിലനിർത്താൻ കഴിയുമായിരുന്നു. പക്ഷേ ഇവിടെ ചോദ്യം ഗവൺമെൻറ് ആണോ രാജ്യമാണോ നിലനിൽക്കേണ്ടത് എന്നതാണ്.” തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ വി പി സിംഗ് വേദനയോടെ പറഞ്ഞു. അതോടുകൂടി രഥയാത്ര വിജയകരമായി മുന്നേറി. 

ഇതേസമയം കല്യാൺ സിംഗ് ഗവൺമെൻറ് ബാബറി മന്ദിരത്തിന് അടുത്തുള്ള 2.7 ഏക്കർ സ്ഥലം ‘ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി’ ഏറ്റെടുത്തു. ഈ നടപടി അലഹബാദ് ഹൈക്കോടതി ശരിവെച്ചു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു. ഗവൺമെൻറ് തർക്ക ഭൂമിക്ക് ചുറ്റും മതിൽ പണിയുകയും ചെയ്തു. ശ്രീരാം ജന്മഭൂമി ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഗവൺമെൻറ് ഗ്രാൻഡ് അനുവദിച്ചു. യാതൊരു പൊതു താൽപര്യവുമില്ലാതെ വിശ്വ  ഹിന്ദു പരിഷത്തിന്റെ കുറച്ച് ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച ഈ ട്രസ്റ്റിന്റെ രൂപീകരണവും ധനസഹായവും ഒരു തട്ടിപ്പായിരുന്നു എന്ന് ഹൈക്കോടതി പിന്നീട് പറഞ്ഞു. ആ സമയം തർക്ക ഭൂമിയിൽ മണ്ണ് കുഴിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തെങ്കിലും ഹൈക്കോടതി തടഞ്ഞില്ല. 

ഇതേസമയം രാജ്യത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും ആയിരക്കണക്കിന് കർസേവകർ അയോധ്യയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഡിസംബർ ആറിന് വലുതെന്തോ സംഭവിക്കാൻ പോകുന്നു എന്ന കാര്യം ഉറപ്പായിരുന്നു. വാജ്പേയിയും അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളിൽ നിന്നും ഉണ്ടായ പ്രസംഗങ്ങൾ വിദ്വേഷത്തിന്റെ അഗ്നി പടർത്തുന്നവയായിരുന്നു. “അവിടെ കൂർത്ത കല്ലുകൾ ഉണ്ട്, ആർക്കും അതിൽ ഇരിക്കാൻ കഴിയില്ല, അവ ഇടിച്ച് നിരത്തി ലെവൽ ചെയ്യേണ്ടതുണ്ട്.”  ആളുകളുടെ കരഘോഷം ഏറ്റുവാങ്ങിക്കൊണ്ട് വാജ്പേയി പ്രസംഗിച്ചു. “ഡിസംബർ ആറിന് എന്തു സംഭവിക്കും എന്നതിന് ഒരു ഉറപ്പും പറയാൻ കഴിയില്ല” എന്ന അദ്വാനിയുടെ പ്രസ്താവനയും വന്നു. 

1992 ഡിസംബർ നാലിനും അയോധ്യ കേസ് സുപ്രീംകോടതി പരിഗണിച്ചതാണ്. അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിയന്ത്രണാതീതമായ സാഹചര്യത്തെ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചതാണ്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന കല്യാൺ സിംഗ് ഗവൺമെന്റിന്റെ ഉറപ്പ് മുഖവിലക്കെടുത്ത കോടതി ഒന്നും ചെയ്തില്ല. 

ഡിസംബർ ആറിനായിരുന്നു ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തീരാക്കളങ്കമായി ചരിത്രം രേഖപ്പെടുത്തുന്ന ഭീകര പ്രവർത്തനം നടന്നത്. കർസേവകർ എന്ന പേരിൽ വന്നെത്തിയ പരിശീലനം നേടിയ ക്രിമിനലുകൾ, ആറേഴ് മണിക്കൂറുകൾ കൊണ്ട്, ബാബറി പള്ളി തകർത്തു കളഞ്ഞു. ഭരണകൂട സംവിധാനങ്ങൾ എല്ലാം കുറ്റകരമായ നിസ്സംഗത പാലിച്ചു. സി ആർ പി എഫ് സംഘത്തെ അയോധ്യയിൽ വിനിയോഗിക്കാൻ സർക്കാർ തയ്യാറായില്ല. ആർ എസ് എഫിന്റെ സേവനം ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും അനുവദിച്ചില്ല. ഡിസംബർ എട്ടിന് മാത്രമാണ് സിആർപിഎഫിന് അവിടെ അനുമതി കിട്ടിയത്, അപ്പോഴേക്കും പള്ളി പൊളിച്ചു താൽക്കാലിക അമ്പലം പണിതുകഴിഞ്ഞിരുന്നു. 

ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഒരേ പോലെ കുറ്റക്കാരാണ്. ബാബറി പള്ളി പൊളിക്കുന്ന നേരത്ത് പ്രധാനമന്ത്രി നരസിംഹറാവു പൂജാമുറിയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും, പള്ളി പൊളിച്ചു കഴിഞ്ഞു എന്ന് അനുയായി അറിയിച്ചതിനു ശേഷം മാത്രമാണ് പുറത്തിറങ്ങിയതെന്നും കുൽദീപ് നയ്യാർ  എഴുതുന്നുണ്ട്. പള്ളി പൊളിക്കാതിരിക്കാൻ കഴിയുന്നത് ചെയ്തുവെന്നും സിആർപിഎഫ് സംഘത്തെ ലക്നൗവിലേക്ക് അയച്ചുവെങ്കിലും കാലാവസ്ഥ മോശമായതിനാൽ സമയത്ത് വിമാനം ഇറങ്ങാൻ കഴിയാതെ പോയതാണെന്നുമാണ് നരസിംഹറാവു അവകാശപ്പെട്ടത്. എന്നാൽ കൃത്യമായ ഇൻറലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും ഗവൺമെന്റുകൾ ബോധപൂർവ്വം നിഷ്ക്രിയരായിരിക്കുകയായിരുന്നു  എന്നതാണ് സത്യം.

പള്ളി പൊളിച്ച സ്ഥലത്തുണ്ടാക്കിയ താൽക്കാലിക ക്ഷേത്രത്തിൽ ദർശനത്തിനുള്ള അനുമതി കൂടി കോടതി കൊടുത്തതോടെ, ഈ കേസിൽ ‘നീതി’ എന്ന വാക്ക് ഉച്ചരിക്കാൻ പോലും അവകാശമില്ലാത്ത വിധം നമ്മുടെ സംവിധാനങ്ങൾ പക്ഷം ചേർന്ന് കഴിഞ്ഞു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തിൽഹാരിയുടെതായിരുന്നു 1993 ജനുവരി ഒന്നിലെ ഉത്തരവ്. തിൽഹാരി ഈ കേസിൽ അഭിഭാഷകനായിരുന്നിട്ടുണ്ട് എന്നുകൂടി ഓർക്കണം. പിന്നീട് ഉത്തർപ്രദേശിലെ മൈനോറിറ്റി എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ കമ്മീഷന്റെ പ്രസിഡന്റായി അദ്ദേഹം. ആ സമയത്താണ് മുസ്ലീങ്ങൾ ഇന്ത്യയിൽ ന്യൂനപക്ഷം അല്ല എന്ന് റിപ്പോർട്ട് എഴുതിയത്.

അതിനുശേഷം അയോധ്യയിൽ 67 ഏക്കർ സ്ഥലം ഒരു ഓർഡിനൻസിലൂടെ സർക്കാർ ഏറ്റെടുത്തു. അത് ചോദ്യം ചെയ്യപ്പെട്ട ഇസ്മയിൽ ഫറോക്കി കേസിലാണ് മുസ്ലിങ്ങൾക്ക് പ്രാർത്ഥിക്കാൻ മോസ്ക് നിർബന്ധമല്ല എന്ന വിവാദ പരാമർശം സുപ്രീം കോടതിവിധിയിൽ കടന്നുകൂടിയത്. 

അലഹബാദ് ഹൈക്കോടതി: വിശ്വാസമാണ് എല്ലാം

അയോദ്ധ്യ കേസിൽ, ജസ്റ്റിസ് എസ് യു ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ധരം വീർ ശർമ എന്നിവരടങ്ങുന്ന അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ് 8000 പേജുകളോളം ദൈർഘ്യമുള്ളതായിരുന്നു. നിയമ തത്വങ്ങൾക്കപ്പുറം വിശ്വാസത്തിന് പ്രാധാന്യം നൽകിയ ആ വിധി, സ്ഥലം മൂന്നായി ഭാഗിക്കാനാണ് നിർദ്ദേശിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാതെ ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളെ ആക്രമിക്കുകയും ചരിത്രപണ്ഡിതൻ അല്ലാത്ത ഒരു ഓസ്ട്രേലിയൻ ലിംഗ്വിസ്റ്റിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ മുഖവിലയ്ക്കെടുത്ത്, ബാബറി പള്ളി പണിതത് ഒരു ഹിന്ദു ക്ഷേത്രം തകർത്തിട്ടാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും വിധിയിൽ ഉണ്ടായിരുന്നു. രാമൻ ജനിച്ചത് കൃത്യം ഈ പള്ളിയുടെ മിനാരത്തിനു താഴെയാണ് എന്ന വാദം ഹൈന്ദവർ അങ്ങനെ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം കോടതി അംഗീകരിക്കുകയാണ്. അതേസമയം 1528 മുതൽ 1857 വരെ പള്ളി നിലനിന്നിരുന്നു എന്നതിന് രേഖാമൂലം ഉള്ള തെളിവുകൾ മുസ്ലിം കക്ഷികളോട് ആവശ്യപ്പെടുന്നുമുണ്ട് കോടതി. ഒരു വിധി ന്യായത്തിൽ പള്ളി നിർമ്മിച്ചത് ബാബറല്ല ഔറംഗസേബ് ആണെന്നു വരെ പരാമർശമുണ്ട്. നിർമോഹി അഖാരയുടെ ഹർജി ലിമിറ്റേഷൻ നിയമത്തിന്റെ പരിധി ലംഘിക്കുന്നതാണ് എന്ന് കണ്ടെത്തുകയും ഒടുവിൽ സ്ഥലം വിഭജിക്കുമ്പോൾ മൂന്നിലൊന്ന് അവർക്ക് കൂടി നൽകുകയും ചെയ്യുന്ന അതിശയകരമായ സമീപനം വിധിയിലുണ്ട്. പള്ളിയിരിക്കുന്ന രാമജന്മഭൂമി പ്രദേശം രാം ലല്ലയ്ക്കും, രാം ചബൂത്രയും സീതാ കി രസോയിയും നിർമോഹി അഖാരയ്ക്കും ശേഷിക്കുന്ന മൂന്നിലൊന്ന് സ്ഥലം സുന്നി വക്കഫ് ബോർഡിനും എന്ന തരത്തിൽ ആയിരുന്നു വിധി. ഉടമസ്ഥാവകാശം ആർക്കും സംശയാതീതമായി സ്ഥാപിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് കൈവശാവകാശം മാത്രമാണ് സ്ഥാപിച്ചു നൽകിയത്. മാത്രമല്ല ഒരു സിവിൽ സ്യൂട്ടിൽ കക്ഷികൾ ആവശ്യപ്പെടാത്ത ഒരു പരിഹാരം കോടതി നൽകാൻ കഴിയുമോ എന്നത് പ്രധാനപ്പെട്ട ഒരു പ്രശ്നമായിരുന്നു. എന്തായാലും വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിയിലെ പല അപകടകരമായ നിരീക്ഷണങ്ങളും, നിയമപരമായ അവ്യക്തതകളും, അസംബന്ധത്തോട് അടുത്തു നിൽക്കുന്ന വ്യാഖ്യാനങ്ങളും സുപ്രീംകോടതി തിരുത്തുക തന്നെ ചെയ്തു. 

സുപ്രീംകോടതി വിധിയിലെ ശരിയായ നിരീക്ഷണങ്ങൾ

അയോധ്യ കേസിലെ സുപ്രീംകോടതിയുടെ അന്തിമ വിധി ഒരേസമയം പ്രതീക്ഷയും നിരാശയും നൽകുന്നതാണ്. സാധാരണ സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നംഗ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ. എ. ബോബ്ഡേ,  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്. അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം തർക്കങ്ങൾ ഉയർന്നു വരുമ്പോൾ കോടതികൾ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചുള്ള വ്യക്തമായ ഒരു കാഴ്ചപ്പാട് വിധിയിലുണ്ട്. വളരെ ശരിയായ ചില നിരീക്ഷണങ്ങൾ വിധിയിലുണ്ട്. 

1.ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.

2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.

3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.

4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.

5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

6. ഇത് ബാബ്‌റി പള്ളി തകർത്തതുമായി ബന്ധപ്പെട്ടു നില നിൽക്കുന്ന ക്രിമിനൽ കേസിനെ ബാധിക്കരുത്. പള്ളി തകർത്തതും 1949-ൽ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു പള്ളി മലിനപ്പെടുത്തിയതും വലിയ നിയമദ്ധ്വംസനമാണ്.

7. വസ്തുതർക്കം പള്ളിയെ സംബന്ധിച്ചു മാത്രമല്ല. ജന്മസ്ഥാൻ മസ്ജിദ് ഉൾപ്പെടുന്ന,  ഹൈന്ദവരാധനമാത്രം നടന്നിരുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ലാത്ത രാം ചബൂത്രയും മറ്റും ഉൾപ്പെടുന്ന ഭൂമിയും എല്ലാം ചേർന്ന 2.77 ഏക്കർ ഭൂമിയെ സംബന്ധിച്ചുള്ളതാണ്.

8. തർക്ക ഭൂമിയിൽ 1857-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനു വെളിയിലുള്ള പ്രദേശം ഹൈന്ദവർ കൈവശം വച്ച് ആരാധിച്ചിരുന്നതാണെന്നത് വ്യക്തമാണ്.

 9. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്. 

10 . ഇവിടെ സുന്നി വഖഫ് ബോർഡും രാമവിഗ്രഹത്തിനുവേണ്ടി ‘അടുത്ത സുഹൃത്തും’ നൽകിയ ഉടമസ്ഥാവകാശ ഹർജികളാണ് നിലവിലുള്ളത്. ഒരു ഭാഗം വയ്പ്പിനുള്ള അപേക്ഷയല്ല കോടതിക്ക് മുൻപാകെ വന്നിട്ടുള്ളത്. ഒരു സിവിൽ കേസിൽ വാദികൾ ആവശ്യപ്പെടാത്ത ഒരു തീർപ്പ് അനുവദിക്കാൻ കോടതിയ്ക്ക് കഴിയില്ല.    ഗവൺമെന്റാണെങ്കിൽ ഈ ഭൂമിയിൽ യാതൊരുവിധ അവകാശ വാദവും ഉന്നയിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നു.

11 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്.  ആരാധനാലയങ്ങളുടെ 1947 – ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. 

12 . ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘർഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

അയോദ്ധ്യാ വിഷയത്തെ സമീപിക്കേണ്ട നൈയാമിക വഴികളെ കുറിച്ചുള്ള കോടതിയുടെ കാഴ്ചപ്പാട് പ്രതീക്ഷ നൽകുന്നതാണ്. വളരെ യുക്തിഭദ്രമായി രചിക്കപ്പെട്ട വിധിയുമാണത്. എന്നാൽ ഈ നിയമ തത്വങ്ങൾ പ്രയോഗിക്കുമ്പോൾ ഏകപക്ഷീയമായി പോകുന്നു എന്നുള്ളിടത്താണ് പ്രശ്നം. മുസ്ലിം പക്ഷത്തോടു തങ്ങളുടെ അവകാശവാദങ്ങൾ സ്ഥാപിക്കുവാൻ കർശനമായ തെളിവുകളാണ് ആവശ്യപ്പെടുന്നത്. അതേസമയം ഹൈന്ദവരുടെ അവകാശവാദങ്ങൾ ഇതേ നിലവാരത്തിൽ പരിശോധിക്കപ്പെടുന്നുമില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യാത്രയാരംഭിച്ച അനീതിയുടെ രഥചക്രം ഉരുളുന്ന ശബ്ദം സുപ്രീംകോടതി വിധി വായിക്കുമ്പോഴും നമ്മുടെ കാതുകളിൽ മുഴങ്ങും.

സുപ്രീംകോടതി വിധിയിൽ നിന്നും വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. ബാബറി മസ്ജിദ് നിർമ്മിച്ചത് അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം തകർത്തിട്ടാണ് എന്ന വാദം കോടതി തള്ളിക്കളയുന്നുണ്ട്. 1528 നു മുൻപ് ഒരു സംസ്കൃത ഗ്രന്ഥത്തിൽ പോലും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശമില്ല. ഹുയാൻ സആങോ, അൽ ബറൂണിയോ മറ്റു പലയിടങ്ങളിലെയും ക്ഷേത്രങ്ങളെക്കുറിച്ചും അതോടനുബന്ധിച്ചുള്ള കഥകളെക്കുറിച്ചും വിശദമായി വർണ്ണിക്കുമ്പോഴും, അയോധ്യയിലെ രാമ ക്ഷേത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നതേയില്ല. തുളസീദാസോ സമകാലികരിൽ ആരെങ്കിലുമോ അങ്ങനെയൊരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നതായോ അത് പൊളിച്ച് പള്ളി പണിതതായോ എഴുതിയിട്ടില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനവും ക്ഷേത്രം തകർത്താണ് പള്ളി  സ്ഥാപിച്ചതെന്ന് തെളിയിക്കുന്നില്ല. നിലവിൽ പള്ളിക്കടിയിൽ നിന്ന് കണ്ടെത്തിയിട്ടുള്ള അവശിഷ്ടങ്ങളും പള്ളി പണിത കാലഘട്ടവും തമ്മിൽ  നാലു നൂറ്റാണ്ടിലേറെ വ്യത്യാസമുണ്ട്. മാത്രവുമല്ല, എ എസ് ഐ കണ്ടെത്തിയ തൂണുകളുടെ അടിത്തറയും പള്ളിയിൽ നിലവിലുപയോഗിച്ചിരിക്കുന്ന തൂണുകളും ഒത്തുപോവുകയില്ല. അതുകൊണ്ടുതന്നെ പഴയ രാമക്ഷേത്രത്തിന്റെ തൂണുകളാണ് പള്ളി പണിയാൻ ഉപയോഗിച്ചിരിക്കുന്നതെന്ന സംഘപരിവാറിന്റെ വാദവും നിലനിൽക്കുന്നതല്ല.

രണ്ടാമതായി കോടതി നിഷേധിച്ചത്, ബാബറി മസ്ജിദ് ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പള്ളിയല്ലെന്ന വാദമാണ്. മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് അതിൽ ഒരു തീർപ്പ് കൽപ്പിക്കേണ്ട കാര്യം കോടതിക്കില്ലെന്ന ശരിയായ നിലപാടെടുത്തു. ബാബറി ഒരു പള്ളിയാണെന്ന് നിസ്തർക്കമായ വസ്തുതയായി കോടതി അംഗീകരിച്ചു. സുന്നി വഖഫ് ബോർഡിൻ്റെ ഹർജി ലിമിറ്റേഷൻ പരിധി കഴിഞ്ഞതിനാൽ തള്ളിക്കളയണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

രാമ ജന്മഭൂമിയെ ഒരു നിയമവ്യക്തിത്വമായി അംഗീകരിക്കണം എന്ന വാദവും കോടതി നിരാകരിച്ചു. നിലപാട് വ്യക്തമാണ്: “ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിർണയിക്കാനാവില്ല.”

1934-ലും 1949-ലും 1992-ലും പള്ളിക്കെതിരെ ആക്രമണം ഉണ്ടായി. 1934-ൽ പള്ളിമിനാരങ്ങൾ തർക്കപ്പെട്ടു. 1949-ൽ അറുപതു പേരോളം വരുന്ന ആൾക്കൂട്ടം അതിക്രമിച്ചു പള്ളിയകത്തു കയറി രാമ വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ നിയമവിരുദ്ധമായി മുസ്ലീങ്ങളെ പള്ളിയിൽ നിന്നും പുറത്താക്കി. ഒടുവിൽ 1992-ൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പള്ളി തകർത്തു. ഇക്കാര്യങ്ങളൊക്കെ കോടതി വിധിയിൽ അംഗീകരിക്കുന്നുണ്ട്. രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുമുണ്ട്. 

ഇതൊക്കെ പരിശോധിക്കുമ്പോഴും, വഖഫ് സംബന്ധിച്ച നിയമ പരിശോധനാവേളയിലും ആദ്യം വിശദീകരിച്ചിരിക്കുന്ന നിയമവഴിയിലൂടെ കുറ്റമറ്റ രീതിയിലാണ് വിശകലനം മുന്നോട്ടുപോകുന്നതെന്ന ധാരണ ഉണ്ടാക്കും വിധം വളരെ മനോഹരമായാണ് വിധിന്യായം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അവസാന ലാപ്പിൽ തീരുമാനങ്ങളിലേക്ക് കടക്കുമ്പോഴാണ് നിയമവാഖ്യാനങ്ങളിലെ ഏകപക്ഷീയത വ്യക്തമാകുന്നത്.

തെളിവ് തേടുന്നതിലെ പക്ഷപാതിത്വം

മുസ്ലീങ്ങളെ സംബന്ധിച്ച്, ഉന്നയിക്കുന്ന ഓരോ അവകാശവാദങ്ങൾക്കും കണിശമായ തെളിവുകൾ  ഉണ്ടായിരിക്കണമെന്ന് വാശിപിടിക്കുന്ന കോടതി മറുപക്ഷത്തോട് ആ സമീപനമല്ല സ്വീകരിക്കുന്നത്. ബാബറി മസ്ജിദിരിക്കുന്ന ഭൂമി വഖഫ് ആണെന്ന് തെളിയിക്കാൻ രേഖാമൂലമുള്ള തെളിവുകളാണ് ആവശ്യപ്പെടുന്നത്. 1857 മുതൽ ബ്രിട്ടീഷുകാർ പള്ളിക്ക് ഗ്രാൻഡ് നൽകിയതിന് തെളിവുകൾ ഉണ്ട് എങ്കിലും അതിനു മുൻപ്  1528 മുതൽ 1857 വരെയുള്ള 325 വർഷക്കാലത്തെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ല. അക്കാലത്ത് പള്ളി മുസ്ലിങ്ങൾ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കുന്ന യാതൊന്നും ഇല്ലെന്നാണ് കോടതി നിലപാട്. എന്നാൽ തർക്കമന്ദിരം പള്ളിയാണെന്ന കാര്യത്തിൽ കോടതിക്ക് സംശയമില്ല താനും. ബ്രിട്ടീഷുകാലത്ത് പള്ളിയായി അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനം അതിനു മുൻപ് ഇസ്ലാമിക രാജാക്കന്മാരുടെ ഭരണകാലത്ത്, പ്രത്യേകിച്ചും അവധ് പോലുള്ള പ്രധാനപ്പെട്ട ഒരു പ്രവിശ്യയുടെ തലസ്ഥാനത്ത് പള്ളി മറ്റു മതസ്ഥർ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്നത് അപഹാസ്യമാണ്. 

എന്നാൽ മറുപക്ഷത്താകട്ടെ, പള്ളിക്ക് വെളിയിൽ രാംഛബൂത്രയിൽ ആരാധനയ്ക്ക് അവകാശം നേടിയെടുത്ത ഹൈന്ദവരുടെ വാദം ചോദ്യങ്ങളില്ലാതെ അംഗീകരിക്കുകയാണ്. ബ്രിട്ടീഷുകാർ സ്ഥലം രണ്ടായി മതിലുകെട്ടി തിരിച്ചെങ്കിലും, മറുവശത്തു നിന്നുകൊണ്ട് മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴെ ശ്രീരാമൻ ജനിച്ചു എന്ന് വിശ്വസിക്കുന്ന ഇടം നോക്കിയാണ് ഹൈന്ദവർ പ്രാർത്ഥിക്കുന്നത് എന്നതുകൊണ്ട്, അവർക്ക് ആ സ്ഥലത്തിനു മേലുള്ള അവകാശം അംഗീകരിച്ചു കൊടുക്കുകയാണ് കോടതി. ഒരാൾ സ്വന്തം പറമ്പിൽ നിന്ന് മറ്റൊരാളുടെ പറമ്പിലേക്ക് നോക്കി പ്രാർത്ഥിച്ചാൽ ,ആ പറമ്പിൽ മറ്റേയാൾക്കും അവകാശമുണ്ടാകുമെന്ന വാദവും ദഹിക്കാൻ പ്രയാസമുള്ളതാണ്.

ഇനി രാംലല്ലയുടെ വാദങ്ങൾ നോക്കാം. ബാബറി പള്ളിയെ ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പള്ളിയായി കണക്കാക്കാൻ കഴിയില്ല, ഈ പള്ളിയിൽ പണിതിരിക്കുന്നത് രാമക്ഷേത്രം തകർത്ത് അതിനുമേലാണ്, രാമ ജന്മഭൂമിയെ ഒരു നിയമവ്യക്തിത്വമായി പരിഗണിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഇത് മൂന്നും കോടതി തള്ളി. പക്ഷേ സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം രാം ലല്ലയ്ക്ക് നൽകുകയും ചെയ്തു! 

അതുപോലെതന്നെ 1949-ൽ രാംലല്ല പള്ളിക്കകത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായിട്ടാണ്. അപ്രകാരം അതിക്രമിച്ചു കടന്നവർക്ക് സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം നൽകുന്നത് സാമാന്യയുക്തിക്ക് ചേരുന്നതല്ല. ഫലത്തിൽ 1934-ലും 1949-ലും 1992-ലും നടത്തിയ നിയമലംഘനങ്ങൾ കേസിലെ അന്തിമ വിധി ഹൈന്ദവ കക്ഷികൾക്ക് അനുകൂലമായി വരുന്നതിന് സഹായകമായി എന്ന് കാണാം. ഹൈന്ദവ ആരാധനയ്ക്കായി ബ്രിട്ടീഷുകാരുടെ കാലത്ത് തിരിച്ചു നൽകിയ സ്ഥലത്തേക്ക് ഒരു രീതിയിലും അതിക്രമിച്ചു കിടക്കാൻ മുസ്ലിം പക്ഷം ശ്രമിക്കാതിരുന്നത് കൊണ്ടാണ് അവിടെ ഇക്കാലമത്രയും അന്യപ്രവേശനം ഇല്ലാതെ ഹൈന്ദവർ കൈവശം വച്ചിരിക്കുകയായിരുന്നു എന്ന വ്യാഖ്യാനത്തിന് കാരണമായത്.

അവകാശം സമ്പൂർണ്ണമായി തെളിയിക്കാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം ‘രാം ലല്ല’യ്ക്ക് അനുകൂലമായി വരുന്നു എന്നാണ് കോടതി പറയുന്നത്. ഇരു കൂട്ടർക്കും ഉടമസ്ഥാവകാശം സമ്പൂർണ്ണമായി തെളിയിക്കാൻ സാധിച്ചില്ല എന്നതിനർത്ഥം ഇരുവർക്കും ഭാഗികമായി ആ ഭൂമിയിൽ അവകാശം ഉണ്ടെന്നാണ്. അങ്ങനെയെങ്കിൽ അതുപ്രകാരം വീതിച്ചു നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അങ്ങനെ വരുമ്പോൾ ബാബറി മസ്ജിദ് പ്രശ്നം 1857 മുതൽ നിലനിൽക്കുന്നതുപോലെ തുടർന്നു പോകും. അതുകൊണ്ട് ഒരുപക്ഷേ മറ്റൊരു പ്രായോഗിക വഴി സ്വീകരിച്ചതാകാം സുപ്രീംകോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് അയോധ്യയിൽ തന്നെ മസ്ജിദ് പണിയാനായി കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി വഖഫ് ബോർഡിന് അനുവദിക്കണം എന്നും കോടതി വിധിച്ചു. 

വിധി ഒരു ഒത്തുതീർപ്പോ?

അയോധ്യ വിധിയെ അപഗ്രഥിക്കുമ്പോൾ, വളരെ ശരിയായ നൈയാമിക ചട്ടക്കൂടുകൾക്കുള്ളിൽ കേസ് ഫ്രെയിം ചെയ്തിട്ടുള്ളതായി കാണാം. എന്നാൽ അനന്തരം, തുറന്നു പറയാതെതന്നെ വിശ്വാസം ഒരു പ്രധാന ഘടകമായി കടന്നു വരികയാണ്. തെളിവ് നൽകാനുള്ള ബാധ്യതയെ ഏകപക്ഷീയമായി വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ്. രാം ലല്ലയുടെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞതിനു ശേഷവും തർക്കഭൂമി മുഴുവൻ രാം ലല്ലയ്ക്കു തന്നെ വിട്ടുകൊടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നത് അങ്ങനെയാണ്. ഹൈന്ദവ വിശ്വാസത്തെ ഉയർത്തിക്കാണിക്കുന്ന ഒരു അനുബന്ധം വിധുയുടെ ഭാഗമല്ലെന്നു പ്രസ്താവിച്ചുകൊണ്ട് വിധിയോടൊപ്പം ചേർക്കാനുണ്ടായ കാരണവുമതാണ്. സൂഷ്മവായനയിൽ ഈ അനുബന്ധം മറ്റൊരു വിധിന്യായമാണെന്നും രചയിതാവ് ജസ്റ്റിസ് അശോക് ഭൂഷനാണെന്നും നിയമവിദഗ്ദർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവർക്കും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും, വിധിയെഴുതിയ ജഡ്ജിമാരിൽ ജസ്റ്റിസ് ഭൂഷൻ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക എന്ന് റിപ്പോർട്ടുകളുണ്ട്.

എന്തുകൊണ്ട് സുപ്രീംകോടതി ഏകപക്ഷീയമായൊരു വിധി പുറപ്പെടുവിച്ചു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു. പല തവണ നിർദ്ദേശിക്കപ്പെട്ട ഒരു ഒത്തുതീർപ്പ് ഫോമുകയുടെ സ്വഭാവം അതിനുണ്ട്. ബാബ്റി പ്രശ്നത്തിന് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ഒരു സമാന്തരശ്രമം കൂടി സുപ്രീംകോടതി നടത്തുന്നുണ്ടായിരുന്നു. കേസിലെ വാദം അവസാനിച്ച ഘട്ടത്തിൽ വഖഫ് ബോർഡും ഹൈന്ദവ വിഭാഗങ്ങളും തമ്മിൽ ഒരു ധാരണയിൽ എത്തി എന്ന് വാർത്ത പടരാൻ തുടങ്ങിയിരുന്നു. ജ്യോതിപീഠ് ശങ്കരാചാര്യ, സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുമായി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ,   അദ്ദേഹം പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തുകൊണ്ട് ശ്രദ്ധ നേടാതെ പോയി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അയോധ്യ കേസിലെ സുപ്രീംകോടതി വിധി വരുന്നതിനു മുൻപ്, അത് സംബന്ധിച്ച് ഹൈന്ദവ-മുസ്ലിം പക്ഷങ്ങൾ തമ്മിൽ ഒരു ധാരണ ഉണ്ടാക്കിയിരുന്നു എന്നതാണത്. അദ്ദേഹം കൂടി ഭാഗമായിരുന്ന ചർച്ചകൾക്കൊടുവിൽ സുന്നി വക്കഫ് ബോർഡിൻറെ തലവൻ സഫർ ഫറൂക്കി ഒപ്പിട്ടു നൽകിയ ഒത്തുതീർപ്പ് ഉടമ്പടി പ്രകാരം മുസ്ലിം വിഭാഗങ്ങൾ പള്ളിക്ക് മേലുള്ള അവകാശവാദം ഉപേക്ഷിച്ചിരുന്നു എന്നാണ് ശങ്കരാചാര്യ പറഞ്ഞത്. അങ്ങനെ ഒരു ഒത്തുതീർപ്പിൽ എത്തിയിരുന്നതായി സുപ്രീംകോടതിയെ അറിയിച്ചതിൻ്റെ ഭാഗമായിട്ടാണ്, കോടതിയിൽ നിന്നും ഏകപക്ഷീയമായ, ഐകകണ്ഠമായ ഒരു വിധി ഉണ്ടായത്.  അല്ലായിരുന്നുവെങ്കിൽ ഒരിക്കലും 5-പൂജ്യത്തിന് ഒരു തീരുമാനം കോടതിയിൽ നിന്നുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. വളരെ പ്രധാനപ്പെട്ട  വെളിപ്പെടുത്തൽ ആണിത്.  എതിർകക്ഷികളും അഭിപ്രായം തുറന്നു പറയേണ്ടതുണ്ട്. സംഭവത്തിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടണം. മുൻപ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഇതേ മാതൃകയിൽ ഒരു ഒത്തുതീർപ്പ് ഫോർമുല ഉരുത്തിരിഞ്ഞു വന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഗവൺമെൻറ് മാറിയതോടുകൂടി ആ ചർച്ചകൾ നിന്നു പോയി. 

ഇനി അഥവാ ഒരൊത്തുതീർപ്പ് നടന്നിട്ടുണ്ടെങ്കിൽ തന്നെ, നിവൃത്തി കേടുകൊണ്ട് സംഭവിച്ചതാകാനേ വഴിയുള്ളൂ. ചർച്ചകളിൽ നീതിബോധത്തിന്റെ സാധ്യതകൾ പോലും കടന്നു വരാൻ കഴിയാത്ത വിധം രാജ്യത്തെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറി കഴിഞ്ഞിരുന്നു. തകർക്കപ്പെട്ട പള്ളി പുന:സ്ഥാപിക്കുക എന്നത് ആലോചിക്കാൻ കഴിയാത്ത സംഗതി ആണെന്ന് നരസിംഹറാവു ഗവൺമെൻറ് തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുരുതര ക്രമസമാധാന പ്രശ്നവും വർഗീയ കലാപവുമാകും ഉണ്ടാവുക. ഗവൺമെന്റുകളും ജുഡീഷ്യറിയും രാഷ്ട്രീയകക്ഷികളും രഥയാത്രയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പൊതുസമൂഹവും മാധ്യമങ്ങളും മറ്റൊരു പരിഹാരവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് രാമക്ഷേത്രനിർമ്മിതി ഗവൺമെന്റിന്റെ ഔദ്യോഗിക പദ്ധതിയായി മാറിയിട്ടും പ്രതിസ്വരങ്ങൾ ഒന്നും ഉയരാതിരിക്കുന്നത്.

നിയമലംഘകർ രക്ഷപെടുന്നു 

ബാബ്‌റി മസ്ജിദെനിതിരെ നടന്ന ആക്രമണങ്ങളുടെ ഭാഗമായിരുന്നവരാരും ശിക്ഷിക്കപ്പെട്ടില്ല എന്ന വസ്തുത നീതി നിഷേധത്തിന്റ വ്യാപ്തി വർദ്ധിപ്പിക്കുന്നു. മാത്രവുമല്ല, അനീതിയുടെ കഥാഗതിയിൽ കഥാപാത്രങ്ങളായവരെഎല്ലാം അധികാരത്തിന്റെ ഇടനാഴികളിൽ നമ്മൾ പിന്നീട് കണ്ടുമുട്ടുന്നുമുണ്ട്. 1949-ലെ ഗൂഡാലോചനയുടെ ഭാഗമായിരുന്ന കെ കെ നായർ ജനസംഘിന്റെ സ്ഥാനാർത്ഥിയായി ലോക്സഭയിലെത്തി. അഭിഭാഷകനായിരുന്ന രവിശങ്കർ പ്രസാദും അരുൺ ജെയ്റ്റ്ലിയും കേന്ദ്ര മന്ത്രിമാരായി. കല്യാൺ സിംഗിന്റെ അഭിഭാഷകൻ കെ  കെ വേണുഗോപാൽ ഇന്ത്യയുടെ അഡ്വക്കറ്റ് ജനറലായി. നാടാകെ വിഷം വമിപ്പിച്ച രഥയാത്ര നയിച്ച എൽ.കെ.അദ്‌വാനിയും, വാജ്പേയിയും, മുരളി മനോഹർ ജോഷിയുമെല്ലാം രാജ്യത്തെ നയിക്കുന്ന നിലയിലേക്കെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് രഥയാത്രയുടെ സംഘാടകനായിരുന്നു. സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീർ 2023-ൽ വിരമിച്ച് ഒരു മാസത്തിനകം ആന്ധ്രപ്രദേശ് ഗവർണർ ആയി. ജസ്റ്റിസ് അശോക് ഭൂഷൺ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബുണൽ ചെയർമാനാണ്. ‘ചരിത്രപരമായ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

ആരുടെ രാമൻ?

ആധുനിക ഇന്ത്യയിൽ, ബാബറി മസ്ജിദിന്റെ രാഷ്ട്രീയ-നിയമ-ചരിത്രം നീതി നിഷേധത്തിന്റെ കഥയാണ്. തികച്ചും വ്യത്യസ്തമായ മറ്റൊരു ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ കൗണ്ടർ പെറ്റീഷനായി ആരംഭിച്ച ബാബറി ഭൂമിയിലെ തർക്കം ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നിയമപരമായി അവസാനിച്ചതാണ്. മഹന്ത് രഘുവർ ദാസിന്റെ അവകാശവാദം യാതൊരു തെളിവുകളുമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് സിവിൽ ക്കോടതിയിൽ ജില്ലാ കോടതിയും അന്നത്തെ ഹൈക്കോടതിയും നിരാകരിച്ചതാണ്. സാധാരണഗതിയിൽ പുന:പരിശോധനയ്ക്ക് സാധ്യതയില്ലാത്തൊരു സിവിൽ തർക്കം പ്രാഥമിക നിയമതത്വങ്ങൾക്ക് വിരുദ്ധമായി, മറ്റൊരു രീതിയിൽ അവതരിപ്പിച്ചപ്പോൾ വീണ്ടും പരിശോധിക്കുവാൻ കോടതി തയ്യാറായി. രാമജന്മഭൂമി പള്ളിക്ക് അകത്തു തന്നെയാണെന്ന പുതിയ വാദം അവർ ഉന്നയിച്ചു. ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുമതിയോടെ നടന്ന ഭൂരിപക്ഷ അതിക്രമങ്ങൾ മുസ്‌ലിം പക്ഷത്തെ കക്ഷിചേർക്കുകപോലും ചെയ്യാതെയുള്ള ഏകപക്ഷീയമായ ജുഡീഷ്യൽ ഇടപെടലുകളിലൂടെ ശാശ്വതീകരിക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, അനീതിക്ക് കാവൽ നിൽക്കുന്ന സാഹചര്യമുണ്ടായി. ഇതിൽ ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ഏറ്റവും കുറ്റകരമായ ഇടപെടലുകൾ നടത്തിയത് കോൺഗ്രസ്സാണ്. 1992-ൽ ഭീകരമായ ഒരു തെറ്റിലൂടെ, ഒരു ന്യൂനപക്ഷത്തിന്റെ ആരാധനാലയം മണ്ണോട് മണ്ണായി തകർത്തെറിഞ്ഞു. ഒടുവിൽ ഈ അക്രമത്തിന് എല്ലാം നേതൃത്വം നൽകിയവർക്ക് പ്രത്യേകിച്ച് യാതൊരു തെളിവുകളുടെയും പിൻബലം ഇല്ലാതെ തന്നെ ആ മണ്ണ് പതിച്ചു നൽകുന്ന വിചിത്രമായ കോടതി നടപടികളിലാണ് കഥ അവസാനിക്കുന്നത്. 

അയോധ്യ ചരിത്രപരമായി ശൈവർക്ക് പ്രാധാന്യമുള്ള പ്രദേശമായിരുന്നു. അവിടെയുള്ള രാമക്ഷേത്രങ്ങൾ എല്ലാം തന്നെ സമീപകാല ചരിത്രത്തിൻ്റെ ഭാഗമാണ്. 14,15 നൂറ്റാണ്ടുകളിലാണ് ഭൂരിഭാഗവും നിർമ്മിക്കപ്പെട്ടത്. അതായത് മുസ്ലിം ഭരണകൂടങ്ങൾക്ക് കീഴിലായിരുന്ന സമയത്ത്. അയോധ്യാ തർക്കത്തിന്റെ തുടക്കമെന്ന് നമ്മൾ പറയുന്ന ഹനുമാൻ ഗഡ് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ പണിതീർത്തതാണ്. ഇന്ന് അയോധ്യയിലുള്ള ഏതാണ്ട് എല്ലാ  ക്ഷേത്രങ്ങളും അവകാശപ്പെടുന്നത് രാമൻ ജനിച്ച സ്ഥലത്താണ് തങ്ങളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ്. ആധുനിക കാലഘട്ടത്തിൽ പോലും ഒരു വ്യക്തി എവിടെ ജനിച്ചു എന്ന് ചോദിച്ചാൽ ജനിച്ച സ്ഥലമാണ് ഉത്തരമായി നൽകുന്നത്. പ്രസവിച്ച ആശുപത്രിയോ, അതിൻ്റെ റൂം നമ്പറോ താമസിച്ച വീട്ടിൽ കിടന്നിരുന്ന മുറിയോ ഒന്നും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയാറില്ല. പിന്നെയാണ് രാമൻ ജനിച്ച സ്ഥലം. അത്, കൃത്യമായി ബാബറി മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴെയാണ് എന്ന് സ്ഥാപിച്ചെടുക്കുന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണ്. ഇവിടെ സൃഷ്ടിക്കപ്പെടുന്ന രാമരാജ്യം, ഗാന്ധിയുടെ രാമരാജ്യമല്ല, സനാതന ധർമ്മ സംരക്ഷകനായി അവതരിച്ച അതേ രാമൻ്റെ രാജ്യമാണ്. ഹിന്ദു രാഷ്ട്രമാണ്. വംശവെറിയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട വിദ്വേഷ പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റുന്നവരുടെ രാഷ്ട്രമാണ്.

അയോദ്ധ്യ വിധി വന്ന ഘട്ടത്തിൽ ചില പ്രതീക്ഷകളെങ്കിലും ബാക്കിയുണ്ടായിരുന്നു. ഇതുപോലൊരു തർക്കം ഇനി ഉണ്ടാവരുതെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം വിധിയിൽ കാണാനുണ്ടായിരുന്നു. ഇന്ത്യയിലെ ആരാധനാലയങ്ങൾ രാജ്യം സ്വാതന്ത്ര്യം നേടിയ 1947- ആഗസ്റ്റ് 15 -ന്   നിലനിന്നിരുന്നുവോ അതുപോലെ തുടരണം എന്ന് നിർദ്ദേശിക്കുന്ന 1991-ലെ പ്ളേസസ് ഓഫ് വർഷിപ്പ് ആക്ടിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ആ നിലയിലേക്കാണ് വിരൽ ചൂണ്ടിയത്. എന്നാൽ സംഭവിച്ചത് അങ്ങനെയല്ല. ഇപ്പോൾ, ഗ്യാൻ വാപി മോസ്കിൽ എ.എസ്.ഐ. സർവേ തുടങ്ങിയിരിക്കുന്നു. ഗ്യാൻ വാപി ഹർജി പ്ളേസസ് ഓഫ് വർഷിപ്പ് ആക്ടിനു വിരുദ്ധമാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്നേയുള്ളു, അത് പരിശോധിക്കുവാൻ പാടില്ലെന്നില്ലെന്ന വിചിത്രന്യായം പറഞ്ഞത് അയോദ്ധ്യ വിധിയെഴുതിയ ജസ്റ്റിസ്. ചന്ദ്രചൂഡ് തന്നെയാണ്! 

പള്ളി പൊളിച്ചു എന്ന വാർത്ത ഞെട്ടലോടെയും ഭീതിയോടെയും ശ്രവിക്കുകയും അത് ദേശീയ തലത്തിൽ വലിയ നാണക്കേടാണെന്നു വിചാരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ നിന്ന്, പള്ളി പൊളിച്ച് പണിത അമ്പലത്തിന്റെ ഉദ്ഘാടനത്തിന് ഗവൺമെൻറ് അവധി പ്രഖ്യാപിക്കുകയും, മുഖ്യധാരാമാധ്യമങ്ങൾ എല്ലാം പ്രാണപ്രതിഷ്ഠ ആഘോഷമാക്കുകയും ചെയ്യുന്ന കാലത്ത് നീതിയെക്കുറിച്ച് എന്തെന്ത് പ്രതീക്ഷകളാണ് നമ്മൾ ബാക്കി വയ്ക്കേണ്ടത് എന്നറിയില്ല. എന്തായാലും ഒരു കാര്യമുറപ്പാണ്. സുപ്രീംകോടതി വിധി വന്നതോട് കൂടി ബാബർ പള്ളിപണിതത് ക്ഷേത്രം തകർത്തിട്ടാണെന്ന കെട്ടുകഥ പൊളിഞ്ഞു. എന്നാൽ ആധുനിക ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന ഇന്ത്യയിൽ പകൽ വെളിച്ചത്തിൽ ഒരു പള്ളി പൊളിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അവിടെ ഒരു അമ്പലം പണി തീർത്തിരിക്കുന്നു. കഥ അവസാനിക്കുന്നില്ല! “കാശി, മധുര ബാക്കി ഹേ” എന്ന മുദ്രാവാക്യം ജനാധിപത്യത്തിൻ്റെ കൊലവിളിയായി ചുറ്റിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു. 

published in Dool News 22/01/2024

പോലീസ് രാജിന് വഴിയൊരുക്കുന്ന ക്രിമിനൽ നിയമപരിഷ്കരണം

പാർലമെന്റിനെ ഏകദേശം ‘പ്രതിപക്ഷ മുക്ത’മാക്കിയതിനു ശേഷം രാജ്യത്തിൻറെ നിയമവ്യവഹാരങ്ങളെ അടിമുടി മാറ്റിമറിക്കുന്ന ക്രിമിനൽ നിയമപരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്രസർക്കാർ.  ഇന്ത്യൻ പീനൽ കോഡ് , ക്രിമിനൽ പ്രൊസീജർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്  എന്നിവയ്ക്ക് പകരം ‘ഭാരതീയ ന്യായ സംഹിത (II)’, ‘ഭാരതീയ നാഗരിക് ശിക്ഷാ സംഹിത(II)’, ‘ഭാരതീയ സാക്ഷ്യ ബില്ല്(II)’ എന്നിങ്ങനെ മൂന്ന് കരട് നിയമങ്ങൾ ലോക്സഭ പാസ്സാക്കിയിരിക്കുന്നു. “ബ്രിട്ടീഷ് അടയാളങ്ങൾ സമ്പൂർണമായും മായ്ച്ചു കളയുന്ന സംശുദ്ധമായ ഇന്ത്യൻ നിയമമാണിത്” എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവിച്ചത്. “നിയമത്തിന്റെ ലക്‌ഷ്യം ശിക്ഷിക്കുക എന്നതല്ല, നീതി നടപ്പിലാക്കുക എന്നതായിരിക്കും….ഈ ഗവൺമെന്റിന് കീഴിൽ ഇന്ത്യ ഒരു പോലീസ് സ്റ്റേറ്റ് ആയി മാറില്ല.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ ബില്ലുകളുടെ ആദ്യരൂപം, 2023 ഓഗസ്റ്റ് 15ന് പാർലമെൻറിൽ അവതരിപ്പിച്ചിരുന്നു. അന്ന് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട് ബില്ലുകൾ ചില മാറ്റങ്ങളോടെയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. 

ചരിത്രം 

ഇന്ത്യയിലെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. 1860-ൽ മക്കാളെ രൂപം നൽകിയ ഇന്ത്യൻ ശിക്ഷാ നിയമം ആ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനാത്മകമായ നിയമസംഹിത ആയിരുന്നു എന്നതും തർക്കത്തിനിടയില്ലാത്ത കാര്യമാണ്.  ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ തർക്കം ഉന്നയിക്കുന്ന ദേശദ്രോഹ കുറ്റവും (124എ) ദൈവനിന്ദാ കുറ്റവും (295എ) 1860-ലെ നിയമത്തിന്റെ ഭാഗമായിരുന്നില്ല. 1898-ലും 1927-ലും കൂട്ടിച്ചേർത്തതാണ്. പിന്നീട് വന്ന പല ക്രിമിനൽ നിയമസംഹിതകൾക്കും മാതൃകയായതും ഐ.പി.സി.യാണ്. എന്നിരുന്നാലും ഭരണഘടനക്കും മുൻപുള്ള നിയമം എന്ന നിലയ്ക്ക് ഐപിസിയുടെ അടിസ്ഥാന ദർശനം പുന പരിശോധിക്കണമെന്ന ആവശ്യം ന്യായമാണ്. നമ്മൾ നിരവധി തവണ ഐപിസി ഭേദഗതിചെയ്തെങ്കിലും, കാതലായ പ്രശ്നങ്ങളെ  ഒന്നും തന്നെ അഭിസംബോധന ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരു നിയമം  ഭേദഗതി ചെയ്തു കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  

1971-ലെ നാല്പത്തിരണ്ടാം ലോ കമ്മീഷൻ റിപ്പോർട്ടാണ് ഐ.പി.സി.യുടെ സമഗ്ര പരിഷകരണത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കിയത്. തുടർന്ന് 1971-ലും 1978-ലും കൊണ്ടുവരാൻ ശ്രമിച്ച ഭേദഗതികൾ ഗവൺമെന്റുകൾ മാറിയതിനെത്തുടർന്ന് നടക്കാതെ പോയി. അതിനു ശേഷം 2003-ൽ കേരള, കർണാടക  ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ്. വി എസ് മാലിമത് നേതൃത്വം നൽകിയ കമ്മറ്റി ക്രിമിനൽ നീതിനിർവാഹനാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളെ പുതിയ രീതിയിൽ വർഗീകരിക്കണം. നാം പിന്തുടർന്ന് വരുന്നത് ഇരുഭാഗങ്ങളും കോടതിയ്ക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിച്ച്, കോടതി സത്യമേതെന്നു നിർണയിക്കുന്ന  അഡ്വേഴ്സെറിയൽ സംവിധാനമാണ്. അത് മാറ്റി കോടതിയുടെ സത്യാന്വേഷണത്തിന്റെ ഭാഗമാകുന്ന ‘ഇൻക്വിസിറ്ററി’ സംവിധാനം കൊണ്ടുവരണം. അനുമാനിക നിരപരാധിത്വം എന്ന സങ്കൽപ്പത്തിൽ വിട്ടുവീഴ്ച ചെയ്ത്, ന്യായമായ തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെ കുറ്റക്കാരനായി കാണാൻ കോടതികൾക്ക് കഴിയണം. ഭരണഘടനയുടെ അനുച്ഛേദം 20(3) അനുവദിച്ചിട്ടുള്ള ‘മൗനം പാലിക്കാനുള്ള അവകാശം’ ഭേദഗതി ചെയ്ത് കോടതിയ്ക്ക് നിർബന്ധമായും വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന രൂപത്തിൽ ആക്കണം. കുറ്റപത്രം ഫയൽ ചെയ്യാനുള്ള കാലാവധി 90-ൽ നിന്നും 180 ആക്കി ഉയർത്തണം.  റിമാൻഡ് കാലാവധി 15-ൽ നിന്ന് 30 ആക്കണം. അങ്ങനെ ഭരണകൂടത്തിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ ഏറെയും. ഗവണ്മെന്റ് പക്ഷെ, ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ല. പിന്നീട് നടപടി ക്രമങ്ങളിൽ ഒരു മാറ്റം വന്നത് 2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി  വിധിയിലൂടെയാണ്. അന്വേഷണ സംവിധാനങ്ങളെ സ്വതന്ത്രമാക്കുന്നതിനും പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും നിർണായകമായ, സ്റ്റേറ്റ്‌ സെക്യൂരിറ്റി കമ്മീഷൻ മുതൽ പോലീസ് കമ്പ്ലൈന്റ്സ് അതോറിറ്റി വരെയുള്ള നിരവധി കാര്യങ്ങൾ ആ വിധിയുടെ ഭാഗമായി വന്നതാണ്. ദൗർഭാഗ്യവശാൽ ഒരു സംസ്ഥാനവും വിധി പൂർണമായി നടപ്പിലാക്കിയിട്ടില്ല.  പിന്നീട് 2020-ലാണ് ഡൽഹിയിലെ, നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബാജ്പായുടെ നേതൃത്വത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ പുതിയ കമ്മിറ്റി വരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് നിയമങ്ങൾ.

അവധാനതയില്ലാത്ത പരിഷ്‌കാരങ്ങൾ 

ബില്ലുകളുടെ പേരുകൾ തന്നെ വിവാദവിഷയമാണ്. ഭരണഘടനയുടെ അനുച്ഛേദം 348 അനുസരിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ഇംഗ്ളീഷിൽ ആയിരിക്കണം. എന്നാൽ ഇവിടെ ബില്ലുകൾക്ക് ഹിന്ദി/സംസ്കൃത നാമം നല്കുകവഴി പ്രസ്തുത അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നത്. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയ്ക്കുള്ള പ്രതിഷേധങ്ങളും ഉയർന്നു കഴിഞ്ഞു. ഇക്കാര്യം സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിയോജനക്കുറിപ്പുകൾ ആയി പ്രതിപക്ഷ നേതാക്കൾ രേഖപ്പെടുത്തിയിരുന്നെങ്കിലും അത് അംഗീകരിക്കുവാൻ ഗവൺമെൻറ് തയ്യാറായില്ല. സമിതിയുടെ ശുപാർശത്തോടെ ഡിസംബർ 12ആം തീയതി മുൻപ് അവതരിപ്പിച്ച ബില്ലുകൾ നിന്ന് പിൻവലിക്കുകയും വളരെ പെട്ടെന്ന് തന്നെ ബില്ലുകളുടെ പുതിയ രൂപം കൊണ്ടുവരികയുമായിരുന്നു.

അതിപ്രധാനമായ ബില്ലായിരുന്നിട്ടും യാതൊരു അവധാനതയും കൂടാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ആദ്യം അവതരിപ്പിച്ച ബില്ലിന്റെ ആദ്യ വായനയിൽ തന്നെ വ്യക്തമായിരുന്നു. അക്ഷരത്തെറ്റുകളും, വ്യാകരണപിശകുകളും മാത്രമല്ല, പല വകുപ്പുകളും ഐ.പി.സിയിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വാചകങ്ങൾ പൂർത്തിയായിട്ടുകൂടിയില്ല. വകുപ്പ് 23 വായിച്ചാൽ ആരും തലപുകഞ്ഞ് ഇരുന്നുപോകും. കുറ്റകൃത്യങ്ങൾക്കുള്ള ഒഴിവാക്കലുകൾ വിവരിക്കുന്നിടത്ത് “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതല്ലാത്തിടത്തോളം, ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്ന് കാണാം! യഥാർത്ഥത്തിൽ, “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതാണെങ്കിൽ,  ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്നായിരുന്നു വരേണ്ടിയിരുന്നത്. ഇതിപ്പോൾ സ്വയം ലഹരിക്കടിപ്പെട്ട് ഒരാൾ ചെയ്യുന്ന കാര്യങ്ങൾ കുറ്റമല്ല എന്ന അവസ്ഥ വരുന്നു. ഐ.പി.സി. സെക്ഷൻ 85 എടുത്തെഴുതിയപ്പോൾ ഒരു വാക്ക് മാറിപ്പോയതാണ് കാര്യം!

സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശങ്ങൾ 

തെറ്റുകൾ ധാരാളമായിരുന്നതുകൊണ്ടുതന്നെ പാർലമെൻറ് സമിതിക്ക് ഒരു എഡിറ്ററുടെ റോളാണ് പ്രധാനമായും ഉണ്ടായിരുന്നത്. അതിനപ്പുറത്തേക്ക് ബില്ലിന്റെ സ്വഭാവത്തെ മാറ്റുന്ന നിർദ്ദേശങ്ങൾ ഒന്നും സമിതിക്കുണ്ടായിരുന്നില്ല. അതിലും ചൂണ്ടിക്കാണിച്ച പല പ്രധാനപ്പെട്ട നിർദ്ദേശങ്ങളും ഗവൺമെൻറ് അംഗീകരിച്ചിട്ടില്ലെന്ന് കാണാം. ഉദാഹരണത്തിന്, ജീവപര്യന്തം ശിക്ഷ “ഒരു വ്യക്തിയുടെ സ്വാഭാവിക മരണം വരെയുള്ള കാലഘട്ടം” എന്നാണ് സെക്ഷൻ 102-ൽ വ്യക്തമാക്കുന്നത്. മറ്റു ചിലയിടങ്ങളിൽ അത് “ജീവപര്യന്തം” എന്നു മാത്രമാണ്. സെക്ഷൻ 109(6)-ലും 53-ലുമെല്ലാം അങ്ങനെയാണ്. എന്നാൽ, ശിഷ്ട ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തടവ് സാധാരണ ജീവപര്യന്തം ശിക്ഷയേക്കാൾ കൂടിയ ഒരു ശിക്ഷയായിട്ടാണ് സാധാരണഗതിയിൽ മനസ്സിലാക്കി പോരുന്നത്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കത്തക്ക രീതിയിൽ നിയമത്തിൽ വിശദീകരണം ആവശ്യമാണെന്നും, പുതിയ നിയമത്തിൻറെ സെക്ഷൻ 4(ബി)-യിൽ “പ്രത്യേകിച്ച് എടുത്തു പറയാത്ത സന്ദർഭങ്ങളിൽ എല്ലാം ജീവപര്യന്തം എന്നാൽ സ്വാഭാവിക മരണം വരെ അവശേഷിക്കുന്ന ജീവിതകാലം എന്നായിരിക്കും അർഥമാക്കുക” എന്നു ചേർക്കണം എന്നും പാർലമെൻററി സമിതി നിർദ്ദേശിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടില്ല. അതുപോലെതന്നെ ആദ്യ ബില്ലിൽ, ശിക്ഷകൾ ചെയ്യുന്നതിനോ സസ്പെൻഡ് ചെയ്യുന്നതിനുള്ള ഗവൺമെന്റിന്റെ അധികാരത്തെ പരാമർശിക്കുന്ന വകുപ്പിൽ ജീവപര്യന്തം ശിക്ഷകൾ പരമാവധി 14 വർഷം വരെ തടവ് എന്ന ഏഴ് വർഷം വരെ എന്നാക്കി മാറ്റിയിട്ടുണ്ട് പുതിയ ബില്ല്. ഐപിസിയിലും ഇത് 14 വർഷം വരെ ആയിരുന്നു.

വ്യഭിചാരം ഒരു കുറ്റമായി നിലനിർത്തി കൊണ്ടുതന്നെ അതിന് ലിംഗസമത്വം കൊണ്ടുവരിക . ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ  ക്രിമിനൽ കുറ്റമാക്കുക. ഒരാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാവുന്ന  കാലഘട്ടം സംബന്ധിച്ച്  വ്യക്തത ഉണ്ടാക്കുക. ശിക്ഷാവിധികൾ റദ്ദ് ചെയ്യുന്നതിനും, ലഘൂകരിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് അധികാരത്തിന് കൃത്യമായ കാരണം ബോധിപ്പിക്കണം എന്നു വ്യവസ്ഥ ചെയ്യുക. ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗം തടയുക. സാമൂഹ്യ സേവനം, സംഘടിത കുറ്റകൃത്യം, ഭീഷണി, ജീവപര്യന്തം, തുടങ്ങിയ നിർവചനങ്ങൾക്ക് വ്യക്തത വരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.

സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം ഭീകരതയുമായി ബന്ധപ്പെട്ടതായിരുന്നു. ഭാരതീയ ന്യായസംഹിതയുടെ ആദ്യ രൂപത്തിൽ യുഎപിഎ അനുശാസിക്കുന്നതിനപ്പുറം വിശാലമായ വ്യാഖ്യാനം ഭീകരതയ്ക്ക് നൽകുകയും പൊതു നിയമത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു.  വകുപ്പ് 111 ഭീകരതയെ നിർവചിച്ചിരുന്നത് ഇപ്രകാരമാണ്: “രാജ്യത്തിൻറെ അഖണ്ഡത, ഐക്യം, പരമാധികാരം എന്നിവയ്ക്ക് ഭീഷണിയാവുന്നതും പൊതുജനത്തെയോ അതിലൊരു വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്നതും, പൊതു അടിയന്തരാവസ്ഥ ഉണ്ടാക്കുന്നതും,  പൊതു സമാധാനത്തെ അലോസരപ്പെടുത്തുന്നതും” ആയ പ്രവർത്തികൾ എല്ലാം എന്നാണ്. 111(iv)-ൽ ‘രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക ഘടനയെ അസ്ഥിരപ്പെടുത്തുന്നതോ, പൊതുസുരക്ഷയ്ക്ക് വിഘാതമാകുന്നതോ ആയ പ്രവർത്തികൾ’ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. യുഎപിഎ ആക്ടിൽ പോലും ഇല്ലാതിരുന്നത്ര വിശാലമായ നിർവചനമാണ് ഭാരതീയ ശിക്ഷാസംഹിതയിൽ ഭീകര പ്രവർത്തനത്തിന് നൽകിയിരുന്നത്. ‘പൊതു സമാധാനത്തിന് അലോസരമാവുക’ തുടങ്ങിയ പ്രയോഗങ്ങൾ ഏതുവിധേനയും വ്യാഖ്യാനിക്കാവുന്നവയാണ്. രാജ്യത്തിൻറെ ജനാധിപത്യ പ്രക്രിയയിലെ ന്യായമായ ഇടപെടലുകളെ പോലും ഭീകരവാദമായി ചിത്രീകരിക്കാൻ കഴിയുന്ന സ്വഭാവം ബില്ലിനു ഉണ്ട് എന്ന വിമർശനം ഉയർന്നുവന്നിരുന്നു. ഇത് നീക്കം ചെയ്യുവാനാണ് പാർലമെന്ററി സമിതി നിർദേശിച്ചത്. പുതിയ നിയമത്തിൽ ഈ വാക്കുകൾ നീക്കം ചെയ്ത്, യുഎപിഎ-യുടേതിനു സമാനമായ നിർവചനമാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ഭീകരവാദത്തെ കൈകാര്യം ചെയ്യാൻ പ്രത്യേകമായൊരു നിയമം നിലനിൽക്കേ, എന്തിനാണ് ഇത് ബി.എൻ.എസിന്റെ ഭാഗമാക്കിയത് എന്ന കാര്യം വ്യക്തമല്ല. ഏത് നിയമനുസരിച്ചാണ് കേസ് ചാർജ്ജ് ചെയ്യുന്നത് എന്ന് പൊലീസിന് തീരുമാനിക്കാം എന്നാണ് വ്യവസ്ഥ. 

പോലീസ് രാജിലേക്ക്

ഡ്രാക്കോണിയൻ എന്ന് വിശേഷിപ്പിക്കുന്ന യു.എ.പി.എ. നിയമത്തിൽ പോലും, നിരപരാധികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സുരക്ഷാവകുപ്പുകൾ പോലും പുതിയ നിയമത്തിൽ ഇല്ലെന്നത് ഭീതിദമാണ്.  യുഎപിഎ ക്ക് കീഴിൽ കേസ് ചാർജ് ചെയ്യുന്നതിന് ഗവൺമെന്റിന്റെ അനുമതി ആവശ്യമുണ്ട്, എന്നാൽ പുതിയ നിയമത്തിൽ അത്തരം അനുമതികളൊന്നും അനിവാര്യമല്ല. നിയമപ്രകാരം പോലീസ് ശേഖരിച്ച തെളിവുകൾ പരിശോധിച്ചു ചാർജ് ഷീറ്റ് സമർപ്പിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടതും അധികാരികളാണ് ഈ സംരക്ഷണവും ബി എൻ എസിൽ ഇല്ല. ഭീകരവാദം നിയമത്തിൽ മാത്രമല്ല മറ്റു മേഖലകളിലും പോലീസിന്റെ അധികാര ദുർവിനിയോഗത്തിന് സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

എഫ്ഐആർ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട ലളിതാ കുമാരി കേസിലെ സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ സാധാരണ പൗരന്മാർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതായിരുന്നു. ഒരാൾ പരാതിയുമായി എത്തിയാൽ ഉടനടി എഫ്ഐആർ ഇടണമെന്ന് നിർദ്ദേശം കോടതി നൽകിയിരുന്നു. എന്നാൽ പുതിയ നിയമ സംവിധാനത്തിന് കീഴിൽ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതി എന്ന് വരുന്നു.

ബി കെ ബസു കേസിൽ പോലീസ് പീഡനങ്ങൾ തടയുന്നതിന് വേണ്ടി സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളും അട്ടിമറിക്കുന്ന നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കേസന്വേഷണത്തിന്റെ ചാർജുള്ള പോലീസ് ഓഫീസറുടെ വിവരങ്ങൾ വ്യക്തമാക്കുകയും രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യണം എന്ന് നിബന്ധന ഒഴിവാക്കിയിരിക്കുന്നു. പോലീസ്  അറസ്റ്റ് ചെയ്തു നിശ്ചിത സമയത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെ, അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അറസ്റ്റ് ചെയ്യുന്ന സമയവും സ്ഥലവും ഉൾപ്പെടുത്തിയ അറസ്റ്റ് മെമ്മോ പ്രതി ഒപ്പിട്ടത് സൂക്ഷിക്കണം എന്ന നിബന്ധന വച്ചത്. അക്കാര്യവും പുതിയ നിയമത്തിൽ കാണുന്നില്ല. തടവിലായ ആളുടെ വൈദ്യ പരിശോധന ഓരോ 24 മണിക്കൂറിലും നടത്തി റിപ്പോർട്ട് മജിസ്ട്രേറ്റിന് അയക്കണം എന്ന വ്യവസ്ഥയും നിയമത്തിൽ ഇടം നേടിയിട്ടില്ല. കസ്റ്റഡിയിൽ ഒരു പൗരൻ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ വ്യവസ്ഥ ഉണ്ടായിരുന്നത്. സാധാരണ പൗരനെ പോലീസിന്റെ അധികാര ദുർവിനിയോഗത്തിൽ നിന്നും പീഡനത്തിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഈ മാർഗനിർദേശങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ  പ്രദർശിപ്പിക്കേണ്ടതുണ്ട് എന്ന കാര്യവും നിയമത്തിന്റെ ഭാഗമായിട്ടില്ല. പോലീസ് കസ്റ്റഡി 15 ദിവസത്തിൽ നിന്ന് 30 ദിവസം വരെയാക്കി ഉയർത്തിയതും ഇതുപോലൊരു മാറ്റമാണ്. കൈവിലങ്ങ് വയ്ക്കുന്നതിന് ഉൾപ്പെടെ പോലീസിനുള്ള അധികാരങ്ങൾ വർദ്ധിപ്പിക്കുന്ന ഈ നിയമം ആഭ്യന്തരമന്ത്രി അവകാശപ്പെട്ടതുപോലെ നിയമ വ്യവഹാരിക മേഖലയിൽ പുരോഗമനപരമായ യാതൊരു മാറ്റവും മുന്നോട്ടു വയ്ക്കുന്നില്ല. ഈ ഗവൺമെന്റിന് കീഴിൽ നമ്മുടെ നാട് പോലീസ് രാജായി മാറുകയില്ല എന്നവകാശപ്പെടുന്ന ഭരണകൂടം, പിന്നെന്തിനാണ് പൊലീസിന്റെ അധികാരങ്ങൾ ജനാധിപത്യ കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത തരത്തിൽ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ക്രിമിനൽ നിയമഭേദഗതിയിൽ ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്, ഏതു തരത്തിലാണ് ഈ നിയമം ഐ.ഐ.പി.സിയുടെ കൊളോണിയൽ പാരമ്പര്യത്തെ മറികടക്കുന്നതെന്നാണ്. ഐ.പി.സി.യിലെ പല കുറ്റങ്ങളും പുതിയകാലത്ത് നടപ്പിലാക്കാൻ കഴിയാത്തതോ കാലഹരണപ്പെട്ടതോ ആണ്. കുറ്റകൃത്യങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത്, ചില നിർവചനങ്ങൾ (ഉദാഹരണത്തിന് കൽപ്പബിൾ ഹോമിസൈഡും മർഡറും), ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ, വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമം, ഗൂഢാലോചന.. അങ്ങനെ നിരവധി വിഷയങ്ങൾ പലപ്പോഴായി വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ബില്ലുകൾ ഏകദേശം പൂർണമായും പഴയ നിയമങ്ങൾ അതേപടി പകർത്തിയതാണ്. നിർവചനങ്ങൾ ഒക്കെ ഉപവകുപ്പുകൾ ആക്കി ആകെ വകുപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വകുപ്പുകളുടെയും ചാപ്റ്ററുകളുടെയും ക്രമം മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് ഐ.പി.സി.യിലെ, കൊലപാതകം സംബന്ധിച്ച വകുപ്പ് 300, ബി.എൻ.എസിൽ 99 ആണ്. 

ദേശദ്രോഹ കുറ്റം ഇല്ലാതാക്കി എന്നായിരുന്നു പുതിയ ശിക്ഷാനിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 150 ആട്ടിൻതോലിട്ട ചെന്നായയാണ്. ഐപിസി 124 (എ) ഇല്ലെങ്കിലും അതിനെ കീഴിൽ ഗവൺമെന്റുകൾ ചാർജ് ചെയ്തു കൊണ്ടിരുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും, സത്യത്തിൽ അതിലേറെ കാര്യങ്ങൾ ചാർത്തി ആരെ വേണമെങ്കിലും അകത്തിടാവുന്ന തരത്തിലാണ് വകുപ്പ് 150. സുപ്രീം കോടതി കേദാർനാഥ് വിധിയിൽ രാജ്യദ്രോഹക്കുറ്റം അക്രമാഹ്വാനവുമായി മാത്രം ബന്ധപ്പെടുത്തി പരിമിതപ്പെടുത്തിയിരുന്നു.  ബി എൻ എസ് വന്നാൽ ആ നിയന്ത്രണമൊക്കെ ഇല്ലാതാകും. ‘വിഭാഗീയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന’, ‘രാജ്യത്തിൻറെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന’, എഴുത്തും സംസാരവും ദൃശ്യവും സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും എല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ശിക്ഷയോ, ജീവപര്യന്തം അല്ലെങ്കിൽ മൂന്നുവർഷം വരെ തടവും പിഴയും എന്നത്, ജീവപര്യന്തം അല്ലെങ്കിൽ ഏഴുവർഷം വരെ തടവും പിഴയും എന്ന നിലയ്ക്ക് വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ വകുപ്പ് നിയമമായാൽ ദേശദ്രോഹ നിയമത്തെക്കാൾ മാരകമായ രീതിയിൽ ദുരുപയോഗം ചെയ്യാൻ കഴിയും. 

മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലും ഇതേ പ്രവണത തുടരുകയാണ്. 295(എ) അത്തരമൊരു വകുപ്പാണ്. മതവികാരം വ്രണപ്പെടുത്തലാണ് കുറ്റകൃത്യം. ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ ‘ദൈവനിന്ദ’ എന്ന പ്രാകൃത വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ ബില്ലിൽ 297-ആം വകുപ്പായി ഇത് തുടരുന്നു. ഒരു ക്രൈം ചെയ്യാതെ തന്നെ, അത്തരമൊരു ആലോചന നടത്തിയെന്ന പേരിൽ ആളുകളെ ശിക്ഷിക്കുന്ന  ‘ഗൂഢാലോചനാക്കുറ്റം’-വകുപ്പ് 120 (എ), ഐ.പി.സി.-സെക്ഷൻ 61 ആയി വേഷം മാറി വരുന്നു. നിയമവിരുദ്ധമായ കൂടിച്ചേരലിന്റെ ഭാഗമായി ഒരു കുറ്റകൃത്യം നടന്നാൽ, അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരേപോലെ പ്രതികളാക്കുന്ന 149, ഇപ്പോൾ 188 ആണ്.  ആധുനിക സമൂഹം വേണ്ടെന്നു വച്ച വധശിക്ഷ, ഇപ്പോഴും തുടരുന്നുമുണ്ട്.

ഫലത്തിൽ, ഈ ബില്ലുകളിലൂടെ കൊളോണിയൽ ഭൂതകാലത്തെ അറുത്തുകളയുന്നില്ല എന്ന് മാത്രമല്ല   ജനാധിപത്യപരമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടുമില്ല. നിലവിലുള്ള നീതി നിർവഹണ സംവിധാനത്തെ സങ്കീർണമാക്കാനാണ് ഇത് ഉപകരിക്കുക എന്നു തോന്നുന്നു. കുറ്റകൃത്യത്തിൽ മാത്രം ശ്രദ്ധ വയ്ക്കാതെ കുറ്റവാളിയിലും ഇരയിലും ഊന്നുന്ന നീതി നിർവഹണ സംവിധാനം കാലഘട്ടത്തിൻറെ അനിവാര്യതയാണ്.  മാറിയ സാമൂഹ്യബോധങ്ങളുടെ അടിസ്ഥാനത്തിൽ, പുരോഗമനപരമായ, ജനാധിപത്യപരമായ, മനുഷ്യ സ്വാതന്ത്ര്യത്തെ വിപുലമാക്കുന്ന തരത്തിലുള്ള, മാറ്റങ്ങൾ ഉണ്ടാവേണ്ടതാണ്. ലിബറൽ ജനാധിപത്യം എന്ന നിലയിൽ സ്കാൻഡിനേവിയൻ മാതൃകയാണ് നമുക്ക് സ്വീകാര്യമാവുക എന്ന് തോന്നുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ലുകൾ അക്കാര്യം നിറവേറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപനത്തിലോ, ദർശനത്തിലോ, ജനാധിപത്യപരമായ മാറ്റങ്ങൾ ഒന്നും തന്നെ കാണുന്നില്ലെന്ന് മാത്രമല്ല കൂടുതൽ ഏകാധിപത്യപരമായ പ്രവണതകളിലേക്ക് ഭരണകൂടവും എക്സിക്യൂട്ടീവും സഞ്ചരിക്കുന്നതിന് സൂചനയാണു താനും.

രണ്ടാം ഡീമോനിറ്റൈസേഷൻ?

ഉള്ളടക്കത്തിലും, അന്തർലീനമായ ദർശനത്തിലും കൊളോണിയലിൽ കാഴ്ചപ്പാടിൽ നിന്ന് തെല്ലിട വ്യതിചലിക്കാതെ ഇത്തരത്തിൽ ഒരു നിയമപരിഷ്കരണത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് നമ്മൾ ഉത്തരം തേടേണ്ട ഘട്ടം കൂടിയാണിത്. സ്ഥലങ്ങളുടെ പേര് മാറ്റുന്നതുപോലെ, സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നതുപോലെ ലളിതമല്ല നിയമങ്ങളുടെ പേരു മാറ്റുന്നത്. പതിറ്റാണ്ടുകളായി തുടർന്ന് പോന്നിരുന്ന ഒരു നിയമം, വകുപ്പുകളും വാക്കുകളും അങ്ങോട്ടുമിങ്ങോട്ടും മാറ്റി എഴുതി മറ്റൊന്നാക്കുന്നത് ഇപ്പോഴേ ഒച്ചിഴയും വേഗത്തിൽ പോകുന്ന നമ്മുടെ നിയമവ്യാവഹാരിക വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കാനേ ഉപകരിക്കുകയുള്ളൂ. ഇത്രനാളും നമ്മൾ പിന്തുടർന്നുപോകുന്ന നിയമങ്ങളും വകുപ്പുകളും നിർവചനങ്ങളും മാറ്റി വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അഭിഭാഷകരും ന്യായാധിപരും ഐപിസിയും, സിആർപിസിയും, തെളിവു നിയമവും അതിന്റെ മന:പാഠമാക്കിയ വകുപ്പുകളും സമ്പൂർണ്ണമായി മാറ്റി പുതിയ നിയമങ്ങളും വകുപ്പുകളും പഠിക്കേണ്ടിവരും. നിയമ വിദ്യാഭ്യാസ മേഖലയാകെ സമഗ്രമായി പൊളിച്ചെഴുതേണ്ടിവരും. ഒരുപക്ഷേ കോടതി തീർപ്പു കൽപ്പിച്ചിട്ടുള്ള നിയമ വ്യാഖ്യാനങ്ങളെല്ലാം പുതിയ ക്രിമിനൽ നിയമസംഹിതയ്ക്ക് അനുസൃതമായി വീണ്ടും പരിശോധിക്കേണ്ടി വന്നേക്കാം. ഇതൊക്കെ ഉണ്ടാക്കുന്ന കാലതാമസവും, നടപടിക്രമങ്ങളിലെ സങ്കീർണതയും, എത്രമാത്രം വലിയ പ്രത്യാഘാതങ്ങളാണ് നീതിന്യായ മേഖലയിൽ ഉണ്ടാക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക തന്നെ വേണം. ഈ പരിഷ്കരണം നീതിന്യായ മേഖലയിലെ ‘ഡീമോണിറ്റൈസേഷനാ’യി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

First Published in TrueCopyThink Webzene on 22 Dec 2023