Home Blog Page 2

പോലീസ് രാജിന് വഴിയൊരുക്കുന്ന ക്രിമിനൽ നിയമപരിഷ്കരണം

പാർലമെന്റിനെ ഏകദേശം ‘പ്രതിപക്ഷ മുക്ത’മാക്കിയതിനു ശേഷം രാജ്യത്തിൻറെ നിയമവ്യവഹാരങ്ങളെ അടിമുടി മാറ്റിമറിക്കുന്ന ക്രിമിനൽ നിയമപരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്രസർക്കാർ.  ഇന്ത്യൻ പീനൽ കോഡ് , ക്രിമിനൽ പ്രൊസീജർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്  എന്നിവയ്ക്ക് പകരം ‘ഭാരതീയ ന്യായ സംഹിത (II)’, ‘ഭാരതീയ നാഗരിക് ശിക്ഷാ സംഹിത(II)’, ‘ഭാരതീയ സാക്ഷ്യ ബില്ല്(II)’ എന്നിങ്ങനെ മൂന്ന് കരട് നിയമങ്ങൾ ലോക്സഭ പാസ്സാക്കിയിരിക്കുന്നു. “ബ്രിട്ടീഷ് അടയാളങ്ങൾ സമ്പൂർണമായും മായ്ച്ചു കളയുന്ന സംശുദ്ധമായ ഇന്ത്യൻ നിയമമാണിത്” എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവിച്ചത്. “നിയമത്തിന്റെ ലക്‌ഷ്യം ശിക്ഷിക്കുക എന്നതല്ല, നീതി നടപ്പിലാക്കുക എന്നതായിരിക്കും….ഈ ഗവൺമെന്റിന് കീഴിൽ ഇന്ത്യ ഒരു പോലീസ് സ്റ്റേറ്റ് ആയി മാറില്ല.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ ബില്ലുകളുടെ ആദ്യരൂപം, 2023 ഓഗസ്റ്റ് 15ന് പാർലമെൻറിൽ അവതരിപ്പിച്ചിരുന്നു. അന്ന് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട് ബില്ലുകൾ ചില മാറ്റങ്ങളോടെയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. 

ചരിത്രം 

ഇന്ത്യയിലെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. 1860-ൽ മക്കാളെ രൂപം നൽകിയ ഇന്ത്യൻ ശിക്ഷാ നിയമം ആ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനാത്മകമായ നിയമസംഹിത ആയിരുന്നു എന്നതും തർക്കത്തിനിടയില്ലാത്ത കാര്യമാണ്.  ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ തർക്കം ഉന്നയിക്കുന്ന ദേശദ്രോഹ കുറ്റവും (124എ) ദൈവനിന്ദാ കുറ്റവും (295എ) 1860-ലെ നിയമത്തിന്റെ ഭാഗമായിരുന്നില്ല. 1898-ലും 1927-ലും കൂട്ടിച്ചേർത്തതാണ്. പിന്നീട് വന്ന പല ക്രിമിനൽ നിയമസംഹിതകൾക്കും മാതൃകയായതും ഐ.പി.സി.യാണ്. എന്നിരുന്നാലും ഭരണഘടനക്കും മുൻപുള്ള നിയമം എന്ന നിലയ്ക്ക് ഐപിസിയുടെ അടിസ്ഥാന ദർശനം പുന പരിശോധിക്കണമെന്ന ആവശ്യം ന്യായമാണ്. നമ്മൾ നിരവധി തവണ ഐപിസി ഭേദഗതിചെയ്തെങ്കിലും, കാതലായ പ്രശ്നങ്ങളെ  ഒന്നും തന്നെ അഭിസംബോധന ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരു നിയമം  ഭേദഗതി ചെയ്തു കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  

1971-ലെ നാല്പത്തിരണ്ടാം ലോ കമ്മീഷൻ റിപ്പോർട്ടാണ് ഐ.പി.സി.യുടെ സമഗ്ര പരിഷകരണത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കിയത്. തുടർന്ന് 1971-ലും 1978-ലും കൊണ്ടുവരാൻ ശ്രമിച്ച ഭേദഗതികൾ ഗവൺമെന്റുകൾ മാറിയതിനെത്തുടർന്ന് നടക്കാതെ പോയി. അതിനു ശേഷം 2003-ൽ കേരള, കർണാടക  ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ്. വി എസ് മാലിമത് നേതൃത്വം നൽകിയ കമ്മറ്റി ക്രിമിനൽ നീതിനിർവാഹനാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളെ പുതിയ രീതിയിൽ വർഗീകരിക്കണം. നാം പിന്തുടർന്ന് വരുന്നത് ഇരുഭാഗങ്ങളും കോടതിയ്ക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിച്ച്, കോടതി സത്യമേതെന്നു നിർണയിക്കുന്ന  അഡ്വേഴ്സെറിയൽ സംവിധാനമാണ്. അത് മാറ്റി കോടതിയുടെ സത്യാന്വേഷണത്തിന്റെ ഭാഗമാകുന്ന ‘ഇൻക്വിസിറ്ററി’ സംവിധാനം കൊണ്ടുവരണം. അനുമാനിക നിരപരാധിത്വം എന്ന സങ്കൽപ്പത്തിൽ വിട്ടുവീഴ്ച ചെയ്ത്, ന്യായമായ തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെ കുറ്റക്കാരനായി കാണാൻ കോടതികൾക്ക് കഴിയണം. ഭരണഘടനയുടെ അനുച്ഛേദം 20(3) അനുവദിച്ചിട്ടുള്ള ‘മൗനം പാലിക്കാനുള്ള അവകാശം’ ഭേദഗതി ചെയ്ത് കോടതിയ്ക്ക് നിർബന്ധമായും വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന രൂപത്തിൽ ആക്കണം. കുറ്റപത്രം ഫയൽ ചെയ്യാനുള്ള കാലാവധി 90-ൽ നിന്നും 180 ആക്കി ഉയർത്തണം.  റിമാൻഡ് കാലാവധി 15-ൽ നിന്ന് 30 ആക്കണം. അങ്ങനെ ഭരണകൂടത്തിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ ഏറെയും. ഗവണ്മെന്റ് പക്ഷെ, ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ല. പിന്നീട് നടപടി ക്രമങ്ങളിൽ ഒരു മാറ്റം വന്നത് 2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി  വിധിയിലൂടെയാണ്. അന്വേഷണ സംവിധാനങ്ങളെ സ്വതന്ത്രമാക്കുന്നതിനും പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും നിർണായകമായ, സ്റ്റേറ്റ്‌ സെക്യൂരിറ്റി കമ്മീഷൻ മുതൽ പോലീസ് കമ്പ്ലൈന്റ്സ് അതോറിറ്റി വരെയുള്ള നിരവധി കാര്യങ്ങൾ ആ വിധിയുടെ ഭാഗമായി വന്നതാണ്. ദൗർഭാഗ്യവശാൽ ഒരു സംസ്ഥാനവും വിധി പൂർണമായി നടപ്പിലാക്കിയിട്ടില്ല.  പിന്നീട് 2020-ലാണ് ഡൽഹിയിലെ, നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബാജ്പായുടെ നേതൃത്വത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ പുതിയ കമ്മിറ്റി വരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് നിയമങ്ങൾ.

അവധാനതയില്ലാത്ത പരിഷ്‌കാരങ്ങൾ 

ബില്ലുകളുടെ പേരുകൾ തന്നെ വിവാദവിഷയമാണ്. ഭരണഘടനയുടെ അനുച്ഛേദം 348 അനുസരിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ഇംഗ്ളീഷിൽ ആയിരിക്കണം. എന്നാൽ ഇവിടെ ബില്ലുകൾക്ക് ഹിന്ദി/സംസ്കൃത നാമം നല്കുകവഴി പ്രസ്തുത അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നത്. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയ്ക്കുള്ള പ്രതിഷേധങ്ങളും ഉയർന്നു കഴിഞ്ഞു. ഇക്കാര്യം സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിയോജനക്കുറിപ്പുകൾ ആയി പ്രതിപക്ഷ നേതാക്കൾ രേഖപ്പെടുത്തിയിരുന്നെങ്കിലും അത് അംഗീകരിക്കുവാൻ ഗവൺമെൻറ് തയ്യാറായില്ല. സമിതിയുടെ ശുപാർശത്തോടെ ഡിസംബർ 12ആം തീയതി മുൻപ് അവതരിപ്പിച്ച ബില്ലുകൾ നിന്ന് പിൻവലിക്കുകയും വളരെ പെട്ടെന്ന് തന്നെ ബില്ലുകളുടെ പുതിയ രൂപം കൊണ്ടുവരികയുമായിരുന്നു.

അതിപ്രധാനമായ ബില്ലായിരുന്നിട്ടും യാതൊരു അവധാനതയും കൂടാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ആദ്യം അവതരിപ്പിച്ച ബില്ലിന്റെ ആദ്യ വായനയിൽ തന്നെ വ്യക്തമായിരുന്നു. അക്ഷരത്തെറ്റുകളും, വ്യാകരണപിശകുകളും മാത്രമല്ല, പല വകുപ്പുകളും ഐ.പി.സിയിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വാചകങ്ങൾ പൂർത്തിയായിട്ടുകൂടിയില്ല. വകുപ്പ് 23 വായിച്ചാൽ ആരും തലപുകഞ്ഞ് ഇരുന്നുപോകും. കുറ്റകൃത്യങ്ങൾക്കുള്ള ഒഴിവാക്കലുകൾ വിവരിക്കുന്നിടത്ത് “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതല്ലാത്തിടത്തോളം, ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്ന് കാണാം! യഥാർത്ഥത്തിൽ, “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതാണെങ്കിൽ,  ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്നായിരുന്നു വരേണ്ടിയിരുന്നത്. ഇതിപ്പോൾ സ്വയം ലഹരിക്കടിപ്പെട്ട് ഒരാൾ ചെയ്യുന്ന കാര്യങ്ങൾ കുറ്റമല്ല എന്ന അവസ്ഥ വരുന്നു. ഐ.പി.സി. സെക്ഷൻ 85 എടുത്തെഴുതിയപ്പോൾ ഒരു വാക്ക് മാറിപ്പോയതാണ് കാര്യം!

സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശങ്ങൾ 

തെറ്റുകൾ ധാരാളമായിരുന്നതുകൊണ്ടുതന്നെ പാർലമെൻറ് സമിതിക്ക് ഒരു എഡിറ്ററുടെ റോളാണ് പ്രധാനമായും ഉണ്ടായിരുന്നത്. അതിനപ്പുറത്തേക്ക് ബില്ലിന്റെ സ്വഭാവത്തെ മാറ്റുന്ന നിർദ്ദേശങ്ങൾ ഒന്നും സമിതിക്കുണ്ടായിരുന്നില്ല. അതിലും ചൂണ്ടിക്കാണിച്ച പല പ്രധാനപ്പെട്ട നിർദ്ദേശങ്ങളും ഗവൺമെൻറ് അംഗീകരിച്ചിട്ടില്ലെന്ന് കാണാം. ഉദാഹരണത്തിന്, ജീവപര്യന്തം ശിക്ഷ “ഒരു വ്യക്തിയുടെ സ്വാഭാവിക മരണം വരെയുള്ള കാലഘട്ടം” എന്നാണ് സെക്ഷൻ 102-ൽ വ്യക്തമാക്കുന്നത്. മറ്റു ചിലയിടങ്ങളിൽ അത് “ജീവപര്യന്തം” എന്നു മാത്രമാണ്. സെക്ഷൻ 109(6)-ലും 53-ലുമെല്ലാം അങ്ങനെയാണ്. എന്നാൽ, ശിഷ്ട ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തടവ് സാധാരണ ജീവപര്യന്തം ശിക്ഷയേക്കാൾ കൂടിയ ഒരു ശിക്ഷയായിട്ടാണ് സാധാരണഗതിയിൽ മനസ്സിലാക്കി പോരുന്നത്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കത്തക്ക രീതിയിൽ നിയമത്തിൽ വിശദീകരണം ആവശ്യമാണെന്നും, പുതിയ നിയമത്തിൻറെ സെക്ഷൻ 4(ബി)-യിൽ “പ്രത്യേകിച്ച് എടുത്തു പറയാത്ത സന്ദർഭങ്ങളിൽ എല്ലാം ജീവപര്യന്തം എന്നാൽ സ്വാഭാവിക മരണം വരെ അവശേഷിക്കുന്ന ജീവിതകാലം എന്നായിരിക്കും അർഥമാക്കുക” എന്നു ചേർക്കണം എന്നും പാർലമെൻററി സമിതി നിർദ്ദേശിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടില്ല. അതുപോലെതന്നെ ആദ്യ ബില്ലിൽ, ശിക്ഷകൾ ചെയ്യുന്നതിനോ സസ്പെൻഡ് ചെയ്യുന്നതിനുള്ള ഗവൺമെന്റിന്റെ അധികാരത്തെ പരാമർശിക്കുന്ന വകുപ്പിൽ ജീവപര്യന്തം ശിക്ഷകൾ പരമാവധി 14 വർഷം വരെ തടവ് എന്ന ഏഴ് വർഷം വരെ എന്നാക്കി മാറ്റിയിട്ടുണ്ട് പുതിയ ബില്ല്. ഐപിസിയിലും ഇത് 14 വർഷം വരെ ആയിരുന്നു.

വ്യഭിചാരം ഒരു കുറ്റമായി നിലനിർത്തി കൊണ്ടുതന്നെ അതിന് ലിംഗസമത്വം കൊണ്ടുവരിക . ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ  ക്രിമിനൽ കുറ്റമാക്കുക. ഒരാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാവുന്ന  കാലഘട്ടം സംബന്ധിച്ച്  വ്യക്തത ഉണ്ടാക്കുക. ശിക്ഷാവിധികൾ റദ്ദ് ചെയ്യുന്നതിനും, ലഘൂകരിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് അധികാരത്തിന് കൃത്യമായ കാരണം ബോധിപ്പിക്കണം എന്നു വ്യവസ്ഥ ചെയ്യുക. ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗം തടയുക. സാമൂഹ്യ സേവനം, സംഘടിത കുറ്റകൃത്യം, ഭീഷണി, ജീവപര്യന്തം, തുടങ്ങിയ നിർവചനങ്ങൾക്ക് വ്യക്തത വരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.

സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം ഭീകരതയുമായി ബന്ധപ്പെട്ടതായിരുന്നു. ഭാരതീയ ന്യായസംഹിതയുടെ ആദ്യ രൂപത്തിൽ യുഎപിഎ അനുശാസിക്കുന്നതിനപ്പുറം വിശാലമായ വ്യാഖ്യാനം ഭീകരതയ്ക്ക് നൽകുകയും പൊതു നിയമത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു.  വകുപ്പ് 111 ഭീകരതയെ നിർവചിച്ചിരുന്നത് ഇപ്രകാരമാണ്: “രാജ്യത്തിൻറെ അഖണ്ഡത, ഐക്യം, പരമാധികാരം എന്നിവയ്ക്ക് ഭീഷണിയാവുന്നതും പൊതുജനത്തെയോ അതിലൊരു വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്നതും, പൊതു അടിയന്തരാവസ്ഥ ഉണ്ടാക്കുന്നതും,  പൊതു സമാധാനത്തെ അലോസരപ്പെടുത്തുന്നതും” ആയ പ്രവർത്തികൾ എല്ലാം എന്നാണ്. 111(iv)-ൽ ‘രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക ഘടനയെ അസ്ഥിരപ്പെടുത്തുന്നതോ, പൊതുസുരക്ഷയ്ക്ക് വിഘാതമാകുന്നതോ ആയ പ്രവർത്തികൾ’ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. യുഎപിഎ ആക്ടിൽ പോലും ഇല്ലാതിരുന്നത്ര വിശാലമായ നിർവചനമാണ് ഭാരതീയ ശിക്ഷാസംഹിതയിൽ ഭീകര പ്രവർത്തനത്തിന് നൽകിയിരുന്നത്. ‘പൊതു സമാധാനത്തിന് അലോസരമാവുക’ തുടങ്ങിയ പ്രയോഗങ്ങൾ ഏതുവിധേനയും വ്യാഖ്യാനിക്കാവുന്നവയാണ്. രാജ്യത്തിൻറെ ജനാധിപത്യ പ്രക്രിയയിലെ ന്യായമായ ഇടപെടലുകളെ പോലും ഭീകരവാദമായി ചിത്രീകരിക്കാൻ കഴിയുന്ന സ്വഭാവം ബില്ലിനു ഉണ്ട് എന്ന വിമർശനം ഉയർന്നുവന്നിരുന്നു. ഇത് നീക്കം ചെയ്യുവാനാണ് പാർലമെന്ററി സമിതി നിർദേശിച്ചത്. പുതിയ നിയമത്തിൽ ഈ വാക്കുകൾ നീക്കം ചെയ്ത്, യുഎപിഎ-യുടേതിനു സമാനമായ നിർവചനമാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ഭീകരവാദത്തെ കൈകാര്യം ചെയ്യാൻ പ്രത്യേകമായൊരു നിയമം നിലനിൽക്കേ, എന്തിനാണ് ഇത് ബി.എൻ.എസിന്റെ ഭാഗമാക്കിയത് എന്ന കാര്യം വ്യക്തമല്ല. ഏത് നിയമനുസരിച്ചാണ് കേസ് ചാർജ്ജ് ചെയ്യുന്നത് എന്ന് പൊലീസിന് തീരുമാനിക്കാം എന്നാണ് വ്യവസ്ഥ. 

പോലീസ് രാജിലേക്ക്

ഡ്രാക്കോണിയൻ എന്ന് വിശേഷിപ്പിക്കുന്ന യു.എ.പി.എ. നിയമത്തിൽ പോലും, നിരപരാധികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സുരക്ഷാവകുപ്പുകൾ പോലും പുതിയ നിയമത്തിൽ ഇല്ലെന്നത് ഭീതിദമാണ്.  യുഎപിഎ ക്ക് കീഴിൽ കേസ് ചാർജ് ചെയ്യുന്നതിന് ഗവൺമെന്റിന്റെ അനുമതി ആവശ്യമുണ്ട്, എന്നാൽ പുതിയ നിയമത്തിൽ അത്തരം അനുമതികളൊന്നും അനിവാര്യമല്ല. നിയമപ്രകാരം പോലീസ് ശേഖരിച്ച തെളിവുകൾ പരിശോധിച്ചു ചാർജ് ഷീറ്റ് സമർപ്പിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടതും അധികാരികളാണ് ഈ സംരക്ഷണവും ബി എൻ എസിൽ ഇല്ല. ഭീകരവാദം നിയമത്തിൽ മാത്രമല്ല മറ്റു മേഖലകളിലും പോലീസിന്റെ അധികാര ദുർവിനിയോഗത്തിന് സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

എഫ്ഐആർ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട ലളിതാ കുമാരി കേസിലെ സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ സാധാരണ പൗരന്മാർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതായിരുന്നു. ഒരാൾ പരാതിയുമായി എത്തിയാൽ ഉടനടി എഫ്ഐആർ ഇടണമെന്ന് നിർദ്ദേശം കോടതി നൽകിയിരുന്നു. എന്നാൽ പുതിയ നിയമ സംവിധാനത്തിന് കീഴിൽ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതി എന്ന് വരുന്നു.

ബി കെ ബസു കേസിൽ പോലീസ് പീഡനങ്ങൾ തടയുന്നതിന് വേണ്ടി സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളും അട്ടിമറിക്കുന്ന നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കേസന്വേഷണത്തിന്റെ ചാർജുള്ള പോലീസ് ഓഫീസറുടെ വിവരങ്ങൾ വ്യക്തമാക്കുകയും രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യണം എന്ന് നിബന്ധന ഒഴിവാക്കിയിരിക്കുന്നു. പോലീസ്  അറസ്റ്റ് ചെയ്തു നിശ്ചിത സമയത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെ, അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അറസ്റ്റ് ചെയ്യുന്ന സമയവും സ്ഥലവും ഉൾപ്പെടുത്തിയ അറസ്റ്റ് മെമ്മോ പ്രതി ഒപ്പിട്ടത് സൂക്ഷിക്കണം എന്ന നിബന്ധന വച്ചത്. അക്കാര്യവും പുതിയ നിയമത്തിൽ കാണുന്നില്ല. തടവിലായ ആളുടെ വൈദ്യ പരിശോധന ഓരോ 24 മണിക്കൂറിലും നടത്തി റിപ്പോർട്ട് മജിസ്ട്രേറ്റിന് അയക്കണം എന്ന വ്യവസ്ഥയും നിയമത്തിൽ ഇടം നേടിയിട്ടില്ല. കസ്റ്റഡിയിൽ ഒരു പൗരൻ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ വ്യവസ്ഥ ഉണ്ടായിരുന്നത്. സാധാരണ പൗരനെ പോലീസിന്റെ അധികാര ദുർവിനിയോഗത്തിൽ നിന്നും പീഡനത്തിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഈ മാർഗനിർദേശങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ  പ്രദർശിപ്പിക്കേണ്ടതുണ്ട് എന്ന കാര്യവും നിയമത്തിന്റെ ഭാഗമായിട്ടില്ല. പോലീസ് കസ്റ്റഡി 15 ദിവസത്തിൽ നിന്ന് 30 ദിവസം വരെയാക്കി ഉയർത്തിയതും ഇതുപോലൊരു മാറ്റമാണ്. കൈവിലങ്ങ് വയ്ക്കുന്നതിന് ഉൾപ്പെടെ പോലീസിനുള്ള അധികാരങ്ങൾ വർദ്ധിപ്പിക്കുന്ന ഈ നിയമം ആഭ്യന്തരമന്ത്രി അവകാശപ്പെട്ടതുപോലെ നിയമ വ്യവഹാരിക മേഖലയിൽ പുരോഗമനപരമായ യാതൊരു മാറ്റവും മുന്നോട്ടു വയ്ക്കുന്നില്ല. ഈ ഗവൺമെന്റിന് കീഴിൽ നമ്മുടെ നാട് പോലീസ് രാജായി മാറുകയില്ല എന്നവകാശപ്പെടുന്ന ഭരണകൂടം, പിന്നെന്തിനാണ് പൊലീസിന്റെ അധികാരങ്ങൾ ജനാധിപത്യ കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത തരത്തിൽ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ക്രിമിനൽ നിയമഭേദഗതിയിൽ ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്, ഏതു തരത്തിലാണ് ഈ നിയമം ഐ.ഐ.പി.സിയുടെ കൊളോണിയൽ പാരമ്പര്യത്തെ മറികടക്കുന്നതെന്നാണ്. ഐ.പി.സി.യിലെ പല കുറ്റങ്ങളും പുതിയകാലത്ത് നടപ്പിലാക്കാൻ കഴിയാത്തതോ കാലഹരണപ്പെട്ടതോ ആണ്. കുറ്റകൃത്യങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത്, ചില നിർവചനങ്ങൾ (ഉദാഹരണത്തിന് കൽപ്പബിൾ ഹോമിസൈഡും മർഡറും), ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ, വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമം, ഗൂഢാലോചന.. അങ്ങനെ നിരവധി വിഷയങ്ങൾ പലപ്പോഴായി വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ബില്ലുകൾ ഏകദേശം പൂർണമായും പഴയ നിയമങ്ങൾ അതേപടി പകർത്തിയതാണ്. നിർവചനങ്ങൾ ഒക്കെ ഉപവകുപ്പുകൾ ആക്കി ആകെ വകുപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വകുപ്പുകളുടെയും ചാപ്റ്ററുകളുടെയും ക്രമം മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് ഐ.പി.സി.യിലെ, കൊലപാതകം സംബന്ധിച്ച വകുപ്പ് 300, ബി.എൻ.എസിൽ 99 ആണ്. 

ദേശദ്രോഹ കുറ്റം ഇല്ലാതാക്കി എന്നായിരുന്നു പുതിയ ശിക്ഷാനിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 150 ആട്ടിൻതോലിട്ട ചെന്നായയാണ്. ഐപിസി 124 (എ) ഇല്ലെങ്കിലും അതിനെ കീഴിൽ ഗവൺമെന്റുകൾ ചാർജ് ചെയ്തു കൊണ്ടിരുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും, സത്യത്തിൽ അതിലേറെ കാര്യങ്ങൾ ചാർത്തി ആരെ വേണമെങ്കിലും അകത്തിടാവുന്ന തരത്തിലാണ് വകുപ്പ് 150. സുപ്രീം കോടതി കേദാർനാഥ് വിധിയിൽ രാജ്യദ്രോഹക്കുറ്റം അക്രമാഹ്വാനവുമായി മാത്രം ബന്ധപ്പെടുത്തി പരിമിതപ്പെടുത്തിയിരുന്നു.  ബി എൻ എസ് വന്നാൽ ആ നിയന്ത്രണമൊക്കെ ഇല്ലാതാകും. ‘വിഭാഗീയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന’, ‘രാജ്യത്തിൻറെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന’, എഴുത്തും സംസാരവും ദൃശ്യവും സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും എല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ശിക്ഷയോ, ജീവപര്യന്തം അല്ലെങ്കിൽ മൂന്നുവർഷം വരെ തടവും പിഴയും എന്നത്, ജീവപര്യന്തം അല്ലെങ്കിൽ ഏഴുവർഷം വരെ തടവും പിഴയും എന്ന നിലയ്ക്ക് വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ വകുപ്പ് നിയമമായാൽ ദേശദ്രോഹ നിയമത്തെക്കാൾ മാരകമായ രീതിയിൽ ദുരുപയോഗം ചെയ്യാൻ കഴിയും. 

മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലും ഇതേ പ്രവണത തുടരുകയാണ്. 295(എ) അത്തരമൊരു വകുപ്പാണ്. മതവികാരം വ്രണപ്പെടുത്തലാണ് കുറ്റകൃത്യം. ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ ‘ദൈവനിന്ദ’ എന്ന പ്രാകൃത വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ ബില്ലിൽ 297-ആം വകുപ്പായി ഇത് തുടരുന്നു. ഒരു ക്രൈം ചെയ്യാതെ തന്നെ, അത്തരമൊരു ആലോചന നടത്തിയെന്ന പേരിൽ ആളുകളെ ശിക്ഷിക്കുന്ന  ‘ഗൂഢാലോചനാക്കുറ്റം’-വകുപ്പ് 120 (എ), ഐ.പി.സി.-സെക്ഷൻ 61 ആയി വേഷം മാറി വരുന്നു. നിയമവിരുദ്ധമായ കൂടിച്ചേരലിന്റെ ഭാഗമായി ഒരു കുറ്റകൃത്യം നടന്നാൽ, അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരേപോലെ പ്രതികളാക്കുന്ന 149, ഇപ്പോൾ 188 ആണ്.  ആധുനിക സമൂഹം വേണ്ടെന്നു വച്ച വധശിക്ഷ, ഇപ്പോഴും തുടരുന്നുമുണ്ട്.

ഫലത്തിൽ, ഈ ബില്ലുകളിലൂടെ കൊളോണിയൽ ഭൂതകാലത്തെ അറുത്തുകളയുന്നില്ല എന്ന് മാത്രമല്ല   ജനാധിപത്യപരമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടുമില്ല. നിലവിലുള്ള നീതി നിർവഹണ സംവിധാനത്തെ സങ്കീർണമാക്കാനാണ് ഇത് ഉപകരിക്കുക എന്നു തോന്നുന്നു. കുറ്റകൃത്യത്തിൽ മാത്രം ശ്രദ്ധ വയ്ക്കാതെ കുറ്റവാളിയിലും ഇരയിലും ഊന്നുന്ന നീതി നിർവഹണ സംവിധാനം കാലഘട്ടത്തിൻറെ അനിവാര്യതയാണ്.  മാറിയ സാമൂഹ്യബോധങ്ങളുടെ അടിസ്ഥാനത്തിൽ, പുരോഗമനപരമായ, ജനാധിപത്യപരമായ, മനുഷ്യ സ്വാതന്ത്ര്യത്തെ വിപുലമാക്കുന്ന തരത്തിലുള്ള, മാറ്റങ്ങൾ ഉണ്ടാവേണ്ടതാണ്. ലിബറൽ ജനാധിപത്യം എന്ന നിലയിൽ സ്കാൻഡിനേവിയൻ മാതൃകയാണ് നമുക്ക് സ്വീകാര്യമാവുക എന്ന് തോന്നുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ലുകൾ അക്കാര്യം നിറവേറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപനത്തിലോ, ദർശനത്തിലോ, ജനാധിപത്യപരമായ മാറ്റങ്ങൾ ഒന്നും തന്നെ കാണുന്നില്ലെന്ന് മാത്രമല്ല കൂടുതൽ ഏകാധിപത്യപരമായ പ്രവണതകളിലേക്ക് ഭരണകൂടവും എക്സിക്യൂട്ടീവും സഞ്ചരിക്കുന്നതിന് സൂചനയാണു താനും.

രണ്ടാം ഡീമോനിറ്റൈസേഷൻ?

ഉള്ളടക്കത്തിലും, അന്തർലീനമായ ദർശനത്തിലും കൊളോണിയലിൽ കാഴ്ചപ്പാടിൽ നിന്ന് തെല്ലിട വ്യതിചലിക്കാതെ ഇത്തരത്തിൽ ഒരു നിയമപരിഷ്കരണത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് നമ്മൾ ഉത്തരം തേടേണ്ട ഘട്ടം കൂടിയാണിത്. സ്ഥലങ്ങളുടെ പേര് മാറ്റുന്നതുപോലെ, സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നതുപോലെ ലളിതമല്ല നിയമങ്ങളുടെ പേരു മാറ്റുന്നത്. പതിറ്റാണ്ടുകളായി തുടർന്ന് പോന്നിരുന്ന ഒരു നിയമം, വകുപ്പുകളും വാക്കുകളും അങ്ങോട്ടുമിങ്ങോട്ടും മാറ്റി എഴുതി മറ്റൊന്നാക്കുന്നത് ഇപ്പോഴേ ഒച്ചിഴയും വേഗത്തിൽ പോകുന്ന നമ്മുടെ നിയമവ്യാവഹാരിക വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കാനേ ഉപകരിക്കുകയുള്ളൂ. ഇത്രനാളും നമ്മൾ പിന്തുടർന്നുപോകുന്ന നിയമങ്ങളും വകുപ്പുകളും നിർവചനങ്ങളും മാറ്റി വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അഭിഭാഷകരും ന്യായാധിപരും ഐപിസിയും, സിആർപിസിയും, തെളിവു നിയമവും അതിന്റെ മന:പാഠമാക്കിയ വകുപ്പുകളും സമ്പൂർണ്ണമായി മാറ്റി പുതിയ നിയമങ്ങളും വകുപ്പുകളും പഠിക്കേണ്ടിവരും. നിയമ വിദ്യാഭ്യാസ മേഖലയാകെ സമഗ്രമായി പൊളിച്ചെഴുതേണ്ടിവരും. ഒരുപക്ഷേ കോടതി തീർപ്പു കൽപ്പിച്ചിട്ടുള്ള നിയമ വ്യാഖ്യാനങ്ങളെല്ലാം പുതിയ ക്രിമിനൽ നിയമസംഹിതയ്ക്ക് അനുസൃതമായി വീണ്ടും പരിശോധിക്കേണ്ടി വന്നേക്കാം. ഇതൊക്കെ ഉണ്ടാക്കുന്ന കാലതാമസവും, നടപടിക്രമങ്ങളിലെ സങ്കീർണതയും, എത്രമാത്രം വലിയ പ്രത്യാഘാതങ്ങളാണ് നീതിന്യായ മേഖലയിൽ ഉണ്ടാക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക തന്നെ വേണം. ഈ പരിഷ്കരണം നീതിന്യായ മേഖലയിലെ ‘ഡീമോണിറ്റൈസേഷനാ’യി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

First Published in TrueCopyThink Webzene on 22 Dec 2023

അനുച്ഛേദം 370: ഏകപക്ഷീയമായ ചരിത്രം, മുറിവേറ്റ ജനാധിപത്യം

 

“രാഷ്ട്രങ്ങളുടെ ചരിത്രമെഴുതുമ്പോൾ പല വിധിന്യായങ്ങളും സ്വാതന്ത്ര്യത്തിന്റെ സീമകളെ വിപുലപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കാറുണ്ട്. എന്നാൽ ചില തീരുമാനങ്ങൾ, അവ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്ന ഓർമ്മപ്പെടുത്തലിന് വേണ്ടി മാത്രം റിക്കാർഡ് പുരകളിൽ സൂക്ഷിക്കേണ്ടവയാണ്.” 

~ ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡ്

2017-ൽ, സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ ഭാഗമായി, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻ്റെ വിധിയിൽ എഴുതിച്ചേർത്ത വാചകമാണ് മുകളിൽ ഉദ്ധരിച്ചത്. സ്വന്തം പിതാവ് വൈ വി ചന്ദ്രചൂഡ് കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ, കുപ്രസിദ്ധമായ എ ഡി എം ജബൽപൂർ കേസിലെ (അടിയന്തരാവസ്ഥക്കാലത്തെ ഹേബിയസ് കോർപ്പസ് കേസ്) തീരുമാനത്തെ നിശിതമായി വിമർശിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ കുറിച്ചത്. അങ്ങനെ, ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ആഴത്തിൽ കുഴിച്ചുമൂടേണ്ടതാണ് 1976 ലെ തീരുമാനമെന്ന് നാല് പതിറ്റാണ്ടുകൾക്ക് ശേഷം സുപ്രീംകോടതി വിലയിരുത്തി. എന്നാൽ ഇപ്പോൾ അനുച്ഛേദം 370 സംബന്ധിച്ച കേസിലെ, അദ്ദേഹം നേതൃത്വം നൽകുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വീകരിച്ചിട്ടുള്ള നിലപാട്, ചരിത്രം ഒരു ദുരന്തനാടകമായോ, പ്രഹസനമായോ, ആവർത്തിക്കപ്പെടുന്നതിന്റെ അടയാളപ്പെടുത്തലാണ്. 

കേസിന്റെ പശ്ചാത്തലം 

2018 ജൂൺ മാസത്തിലാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിലേക്കുള്ള നടപടികളുടെ ആരംഭം. ബിജെപി പിന്തുണയോടെ കാശ്മീരിൽ അധികാരത്തിലിരുന്ന മന്ത്രിസഭയിൽ നിന്ന് അവർ പിന്മാറുന്നു. അതോടെ മുഖ്യമന്ത്രി മെഹബൂബ് മുഫ്തിക്ക് രാജിവെക്കേണ്ടിവരുന്നു. തൊട്ടടുത്ത ദിവസം മുതൽ കാശ്മീർ ഭരണഘടനയുടെ 92-ആം വകുപ്പ് അനുസരിച്ച് ഗവർണർ ഭരണം ഏറ്റെടുക്കുന്നു. ഗവർണർ ഭരണത്തിന് നിശ്ചയിച്ചിട്ടുള്ള ആറുമാസത്തെ പരിധി  അവസാനിച്ച ഡിസംബർ മാസം 19-ആം തീയതി, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണ സംവിധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ല. രാഷ്ട്രപതി ഭരണത്തിന് കീഴിൽ തന്നെ അത്യന്തം നാടകീയമായ നീക്കങ്ങളാണ് നടന്നത്.

അമർനാഥ് തീർഥയാത്രപോലും റദ്ദാക്കി കാശ്മീരികൾ അല്ലാത്തവരെ സംസ്ഥാനത്തുനിന്നും ഗവണ്മെന്റ് തിരികെ വിളിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കി. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ഫോണ്, തുടങ്ങി എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചു. സംസ്ഥാനത്തെ മുഴുവൻ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ചരിത്രപരമായ മൂന്നു തീരുമാനങ്ങൾ എടുത്തു: (1) ഒരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മീർ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു. (3) മറ്റൊരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നു. ഈ നടപടികളാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. നാല് വർഷത്തോളമെടുത്തു കോടതി ഈ കേസ് പരിഗണിക്കാൻ തന്നെ. അതിനിടയിൽ കാശ്മീരി നേതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജികൾ പോലും കോടതി പരിഗണിച്ചില്ല. ഇപ്പോൾ ഇതാ ചീഫ് ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് കാന്ത്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് കൗൾ, ജസ്റ്റിസ് ഖന്ന എന്നിവർ അടങ്ങുന്ന ഭരണഘടനാബെഞ്ച് ഈ വിഷയത്തിൽ വിധി പ്രസ്താവിച്ചിരിക്കുന്നു. 

പ്രധാനമായും മൂന്നു കാര്യങ്ങളാണ് കോടതിയുടെ പരിശോധനയ്ക്കു വന്നത്. ഒന്ന്, കാശ്മീരിനെ സംബന്ധിച്ച അനുച്ഛേദം 370 റദ്ദു ചെയ്തതിന്റെ ഭരണഘടനാപരത; രണ്ട്, സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ; മൂന്ന്, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും രൂപീകരണവും പുനഃസംഘടനയും ഫെഡറൽ തത്വങ്ങൾക്ക് നിരക്കുംവിധം എങ്ങനെ സംവിധാനം ചെയ്യാമെന്നതിനെക്കുറിച്ച്. മൂന്നും ഇന്ത്യൻ ജനാധിപത്യഘടനയുടെ വേരുകളോളം ആഴമുള്ള വിഷയങ്ങളാണ്. ഇവയോരോന്നും പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്. 

ഫെഡറൽ സംവിധാനം ചോദ്യം ചെയ്യപ്പെടുന്നു

ജമ്മു-കാശ്മീരിനെ വിഭജിച്ച്, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ‘ജമ്മു ആൻഡ് കാശ്മീർ റീ-ഓർഗനൈസേഷൻ ആക്ട് 2019’ ഭരണഘടനാ വിരുദ്ധമാണോ? കാശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ന്യായീകരിക്കത്തക്കതാണോ? ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ അതിൻ്റെ സംസ്ഥാന പദവി എടുത്തു മാറ്റി ഒരു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമായ അധികാരപ്രയോഗമാണോ? എന്നിങ്ങനെ സംസ്ഥാനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട 3 ചോദ്യങ്ങൾക്കാണ് കോടതി ഉത്തരം തേടിയത്. 

രാഷ്ട്രപതിഭരണപ്രഖ്യാപനം 

കാശ്മീർ ഭരണഘടനയുടെ അനുച്ഛേദം 92 അനുസരിച്ച് ഗവർണർ ഭരണം ഏർപ്പെടുത്തിക്കൊണ്ടും പിന്നീട് അനുച്ഛേദം 356 അനുസരിച്ച് രാഷ്ട്രപതി ഭരണം നടപ്പിലാക്കിക്കൊണ്ടും ഉണ്ടായ പ്രഖ്യാപനങ്ങളും ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു.  എന്നാൽ ഇക്കാര്യം കോടതി തീർപ്പാക്കാതെ വിടുകയാണ് ഉണ്ടായത്. അതിനുള്ള കാരണം കോടതി പറയുന്നത് ശ്രദ്ധിക്കുക. 356 സംബന്ധിച്ച പ്രഖ്യാപനം ചോദ്യം ചെയ്യപ്പെടുന്നത് രാഷ്ട്രപതിഭരണം അവസാനിച്ചതിനുശേഷമാണ്. ഹർജിയിലെ പ്രധാന ആക്ഷേപം അനുച്ഛേദം 370 ഭേദഗതി ചെയ്തതിനെക്കുറിച്ചാണ്, രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിനെതിരെയല്ല. ഇനി രാഷ്ട്രപതിഭരണം ഭരണഘടനാപരമല്ലെന്ന് കണ്ടെത്തിയാൽ തന്നെയും ഹർജിക്കാർക്ക് ഒരു പരിഹാരം നൽകുവാൻ കോടതിക്ക് കഴിയില്ല. അതായത് രാഷ്ട്രപതി അധികാരമേറ്റെടുത്ത രീതി തെറ്റാണെന്ന് വന്നാൽ തന്നെയും തങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചെയ്തതിനുശേഷം അത് അവസാനിപ്പിച്ചത് കൊണ്ട്, പ്രസ്തുത നടപടിയുടെ ഭരണഘടനാപരത പരിശോധിക്കുവാൻ കഴിയില്ലെന്ന്! രാഷ്ട്രപതിഭരണപ്രഖ്യാപനം ജുഡീഷ്യൽ റിവ്യൂവിന് വിധേയമായിരിക്കുമെന്ന് എസ് ആർ ബൊമ്മൈ കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് തീർപ്പു കൽപ്പിച്ചിട്ടുള്ളതാണ്. തീരുമാനമെടുക്കുന്നതിലേക്ക് ഗവർണറെ നയിച്ച രേഖകൾ കോടതിയ്ക്ക് പരിശോധിക്കാൻ കഴിയുമെന്നായിരുന്നു വിധി. കൂടാതെ പ്രസിഡൻഷ്യൽ ഭരണപ്രഖ്യാപനം ഭരണഘടനാവിരുദ്ധമെന്നു കണ്ടാൽ തൽസ്ഥിതി പുനഃസ്ഥാപിക്കാൻ കഴിയുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിയിൽ എസ് ആർ ബൊമ്മൈ കേസ് പരാമർശിച്ചു പോകുന്നുണ്ടെങ്കിലും, പ്രധാന ആവശ്യം രാഷ്‌ട്രപതി ഭരണത്തിൻകീഴിൽ നിറവേറ്റാവുന്ന ചുമതലകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് എന്നതുകൊണ്ട് പ്രഖ്യാപനത്തിന്റെ ഭരണഘടനാപരതയിലേക്ക് കടക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിധിന്യായത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഫ്രെയിം ചെയ്ത ചോദ്യങ്ങളിൽ നിയമസഭ പിരിച്ചുവിട്ടതും, ഗവർണർ ഭരണവും രാഷ്ട്രപതിഭരണവും ഏർപ്പെടുത്തിയതും ഭരണഘടനാപരമാണോ എന്ന കാര്യം കൂടി ഉൾപ്പെടുത്തിയിട്ടും അത് പരിശോധിക്കാനൊരുങ്ങാത്തതിന് നൽകുന്ന ന്യായീകരണം സാമാന്യേന മനുഷ്യർക്ക് ബോധ്യപ്പെടുന്നതല്ല എന്നേ പറയേണ്ടൂ. 

രാഷ്‌ട്രപതിയുടെ അധികാരപരിധി 

രാഷ്ട്രപതി ഭരണം നിലനിൽക്കുമ്പോഴാണ് സംസ്ഥാനം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള,  തിരുത്താനാവാത്ത മാറ്റങ്ങൾ കാശ്മീരിൽ  നടപ്പിലാക്കിയത്. സംസ്ഥാന നിയമസഭയോ ഗവൺമെന്റോ  നിലവിൽ ഇല്ലെന്നിരിക്കെ, കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ ഈ മാറ്റങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു.  അനുച്ഛേദം 356 അനുസരിച്ച് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതോടെ, നിയമസഭയും ഗവൺമെൻറുമെന്നാൽ പാർലമെൻറും രാഷ്ട്രപതിയും ആയി മാറിക്കഴിഞ്ഞു എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭയുടെയും സർക്കാരിന്റെയും എല്ലാ ചുമതലകളും സ്വയം ഏറ്റെടുത്ത് നടപ്പിലാക്കാൻ രാഷ്ട്രപതിക്ക് കഴിയുമെന്നും. 

സംസ്ഥാനങ്ങളിൽ ഭരണഘടനാസംവിധാനത്തിന്റെ തകർച്ച ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നത്. ഭരണഘടനാപരമായി ഗവൺമെന്റിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്നു വരുമ്പോൾ മാത്രം.  ഫെഡറൽ  സംവിധാനത്തിലെ സ്വാഭാവിക ജനാധിപത്യ പ്രക്രിയ തിരിച്ചുകൊണ്ടു വരുന്നതിനുള്ള ഒരു താൽക്കാലിക സംവിധാനമായിട്ടാണ് ഭരണഘടനയിൽ ഇത് ചേർത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗവർണർ ഭരണം പരമാവധി ആറുമാസവും; രാഷ്ട്രപതി ഭരണം,  ആറുമാസം കൂടുമ്പോൾ പാർലമെന്റിന്റെ ആവർത്തിച്ചുള്ള അംഗീകാരം നേടിക്കൊണ്ട് മാത്രം, പരമാവധി മൂന്നുവർഷം വരെയുമാണ് കൊണ്ടുപോകുവാൻ സാധിക്കുക. ഈ അനുച്ഛേദം ഒരിക്കലും പ്രയോഗിക്കാൻ ഇട വരാതെ ഉപയോഗശൂന്യമായി തുടരട്ടെ എന്നാണ് ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ പ്രത്യാശിച്ചത്. സ്വാഭാവിക ഭരണസംവിധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രം പ്രവർത്തിക്കേണ്ടുന്ന ഒരു സൗകര്യം എന്ന നിലയിൽ, അടിയന്തരാവസ്ഥക്കാലത്തെ 42-ആം ഭേദഗതിക്ക് മുൻപ് വരെ, രാഷ്ട്രപതി ഭരണകാലത്ത് എടുത്തിട്ടുള്ള തീരുമാനങ്ങൾക്കും നിയമനിർമാണങ്ങൾക്കും തുടർന്നുവരുന്ന ഗവൺമെന്റിന്റെ അംഗീകാരം ഇല്ലെങ്കിൽ ഒരു വർഷം വരെ മാത്രമാണ് ആയുസ്സ് ഉണ്ടായിരുന്നത്. ആ ഒരു വർഷ പരിധി ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ കാലത്ത് ഭേദഗതിയിലൂടെ നീക്കം ചെയ്തു. എന്നിരുന്നാലും, ഇപ്പോഴും, രാഷ്ട്രപതി ഭരണകാലത്ത് എടുത്തിട്ടുള്ള തീരുമാനങ്ങൾ പിൻവലിക്കുവാനോ തിരുത്തുവാനോ ഉള്ള സമ്പൂർണ്ണമായ അധികാരം,  356(2) അനുസരിച്ച്, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ പിന്നീട് തിരുത്താനാകാത്ത മൗലികമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളുവാൻ രാഷ്ട്രപതി ഭരണത്തിന് കീഴിൽ കഴിയില്ല, കഴിയാൻ പാടുള്ളതല്ല. കാരണം, തിരുത്താനാവാത്ത തീരുമാനങ്ങളാണ് എടുക്കുന്നതെങ്കിൽ, ഉപഖണ്ഡം 2-ന് പ്രസക്തിയൊന്നുമില്ലല്ലോ. 

ഭരണയന്ത്രം മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ സൗകര്യത്തിന് മാത്രമാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നതെന്ന വാദം കോടതി ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ട്. ജസ്റ്റിസ് കാന്തിനും ജസ്റ്റിസ് ഗവായിക്കും കൂടി വേണ്ടി ജസ്റ്റിസ് ചന്ദ്രചൂഡ് രചിച്ച പ്രധാന വിധിന്യായം ഇക്കാര്യം പരിഗണിക്കുന്നുമുണ്ട്. ബൊമ്മൈ കേസിലെ കോടതി നിലപാട് ഓർത്തെടുത്തു കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്: “രാഷ്ട്രപതി ഭരണത്തിൻകീഴിൽ സ്വീകരിക്കുന്ന നടപടികൾക്ക് ഭരണപരമായ അനിവാര്യതയുമായി അടുത്തബന്ധമുണ്ടായിരിക്കണം. ഭരണഘടനാസംവിധാനങ്ങളുടെ പരാജയമാണ് അനുച്ഛേദം 356 പ്രയോഗിക്കാൻ കാരണമാകുന്നത്. അനുച്ഛേദത്തിൽ വിശദീകരിക്കുന്ന ഭരണഘടനാ പദ്ധതിയുടെ ലക്‌ഷ്യം ഭരണഘടനാസംവിധാനം പുനഃസ്ഥാപിക്കുക എന്നതാണ്. ഫെഡറൽ സംവിധാനം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് രാഷ്ട്രപതിഭരണത്തിന്റെ കാലാവധി നിജപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 356-നു കീഴിൽ ചെയ്യുന്ന എ ജില്ലാ പ്രവൃത്തികൾക്കും ഭരണഘടനാസംവിധാനം സസ്‌പെൻഡ് ചെയ്തതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് ബന്ധമുണ്ടായിരിക്കണം.” വളരെ ശരിയായ നിരീക്ഷണമാണിത്. രാഷ്‌ട്രപതി ഭരണത്തിനുകീഴിൽ വരുന്ന അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന, അനുച്ഛേദം 356 (1) ഉപഖണ്ഡം (എ) മുതൽ (സി) വരെ വളരെ വിസ്തൃതമായ തരത്തിലാണ് എഴുതിയിട്ടുള്ളത്. അതിനെ ഫെഡറൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കുതകുംവിധം വ്യാഖ്യാനിക്കുക എന്നതാണ് മേൽപ്പറഞ്ഞ കാഴ്ചപ്പാടിന്റെ സ്വാഭാവിക പരിണിതി. പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുന്ന നടപടികൾ മാത്രമേ പാടുള്ളു എന്ന നിലപാടാണ്   എസ്‌.ആർ. ബൊമ്മൈ കേസിൽ ജസ്റ്റിസ് റെഡ്ഢി സ്വീകരിക്കുന്നത്, എന്നാൽ ജസ്റ്റിസ് സാവന്ത് പറയുന്നത് എല്ലാ പ്രവർത്തികളും അങ്ങനെ വിലയിരുത്താൻ പോയാൽ അത് ജുഡീഷ്യറി ഭരണ-രാഷ്ട്രീയ കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നതിന് തുല്യമാകുമെന്നതിനാൽ, പ്രത്യക്ഷത്തിൽ യുക്തിരഹിതമോ, ദുരുദ്ദേശ്യപരമോ ആയ നടപടികൾ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ എന്നതാണ്. എന്തായാലും രാഷ്‌ട്രപതി ഭരണത്തിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾക്ക് പരിധികളുണ്ടെന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാർ ഈ കേസിൽ അവകാശപ്പെട്ടതുപോലെ   അനിയന്ത്രിതമായ അധികാരമില്ല. ഈ കേസിലും കോടതി അതേ നിലപാട് ആവർത്തിക്കുന്നുണ്ട്. അഭികാമ്യവും അനിവാര്യവുമായ പ്രവർത്തനങ്ങൾ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ എന്ന ജസ്റ്റിസ് റെഡ്ഢിയുടെ നിലപാടിന്റെ ആവർത്തനം ഇവിടെ കാണാം. നടപടികൾക്ക് ഉദ്ദേശ്യലക്ഷ്യവുമായി അടുത്തബന്ധം വേണം എന്ന കാര്യവും സ്വീകാര്യമാവുന്നുണ്ട്. ഒരുപക്ഷേ, അനുച്ഛേദം 370 സംബന്ധിച്ച വിധിയിലെ ധനാത്മകമായ ഒരു വശം ഈ കാഴ്ചപ്പാടാണ്. എന്നാൽ, ഈ മാനദണ്ഡമനുസരിച്ച്‌ ഈ കേസിന്റെ വസ്തുതകൾ പരിശോധിച്ചു മനസ്സിലാക്കാനോ, വിലയിരുത്താനോ കോടതി തയ്യാറായിട്ടില്ല. പകരം അതിനു ബാലിശമായ ന്യായീകരണങ്ങൾ കണ്ടെത്തുകയാണ് കോടതി ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണഗതിയിലാവുമ്പോൾ, 356 അനുസരിച്ചു പ്രയോഗിച്ച അധികാരങ്ങൾ പുനഃപരിശോധിക്കാൻ നിയമസഭയ്ക്ക് കഴിയുമെന്നതുകൊണ്ടുതന്നെ ജുഡീഷ്യൽ ഇടപെടൽ അനിവാര്യമല്ല. തിരുത്താനാവാത്ത പ്രവൃത്തികളെല്ലാം പരിശോധിക്കാൻ തീരുമാനിച്ചാൽ, ദൈനംദിന ഭരണകാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കേണ്ടിവരും എന്ന മുട്ടുന്യായവും വിധിയിൽ കാണാം. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സംരക്ഷണത്തെ നീക്കം ചെയ്യുന്നതോ, തിരുത്താനാവാത്ത മാറ്റങ്ങൾ സൃഷ്ടിക്കുന്നതോ, മൗലിക സ്വഭാവത്തെ അട്ടിമറിക്കുന്നതോ ആയ നീക്കങ്ങൾ ഉണ്ടെങ്കിൽ അതുപോലും പരിശോധിക്കേണ്ടതില്ല എന്ന നിലപാട്, സ്വന്തം യുക്തിയെത്തന്നെ റദ്ദ് ചെയ്യുന്നതാണ്. പ്രസിഡന്റ് ഭരണത്തിലൂടെ തിരുത്താനാവാത്ത മാറ്റങ്ങൾ കൊണ്ടുവരാനും,  ഏതൊരു  സംസ്ഥാനത്തിലും രാഷ്ട്രപതിഭരണത്തിന് കീഴിൽ മൗലികമായ മാറ്റങ്ങൾ വരുത്താനും, ആകുമെന്ന  അവസ്ഥ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന് എത്രമാത്രം ഭീഷണിയാണെന്ന് കോടതി തിരിച്ചറിയാത്തത് ദൗർഭാഗ്യകരമാണ്.  ജമ്മു ആൻഡ് കാശ്മീർ റീ-ഓർഗനൈസേഷൻ ആക്ടിലൂടെ ഒരു സംസ്ഥാനം തന്നെ ഇല്ലാതാവുന്ന കാഴ്ചയാണ് ഇവിടെ നമ്മൾ കണ്ടത്. അക്കാര്യത്തിലും ഭരണഘടനയുടെ നിതാന്ത കാവൽക്കാരന്റെ  ഭാഗത്തുനിന്നും കുറ്റകരമായ അനവധാനതയുണ്ടായി.                                                                                                                                                      

സംസ്ഥാനത്തിന്റെ പുനഃസംഘടന 

ഒറ്റ സ്‌ട്രോക്കിൽ, സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയ നടപടി, ഫെഡറൽ സംവിധാനത്തിനുമേൽ കേന്ദ്രം നടത്തിയ, ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത ആക്രമണമായാണ് ഭരണഘടനാവിചക്ഷണർ വിലയിരുത്തിയിരുന്നത്. കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്ന രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, ‘ജമ്മു ആൻഡ് കാശ്മീർ റീ-ഓർഗനൈസേഷൻ ആക്ട് 2019’ ഭരണഘടനാനുസൃതമാണോ? രണ്ട്, സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ അതിനെ കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്ത്തുന്നത് ഭരണഘടനാപരമായി നിലനിൽക്കുന്ന അധികാരപ്രയോഗമാണോ? ഇത് സംബന്ധിച്ചു കോടതി സ്വീകരിച്ച സമീപനവും ജനാധിപത്യവിശ്വാസികൾക്ക് നിരാശ മാത്രം നൽകുന്നതാണ്. 

തിരുത്താനാവാത്ത നടപടികളെടുക്കാൻ രാഷ്ട്രപതിയ്ക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയ കോടതി, ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കിയ നടപടിയുടെ മെറിറ്റിലേക്ക് കടക്കാതെ ഗവൺമെന്റിന് ആവശ്യമായ രക്ഷാമാർഗം ഒരുക്കുകയാണ് ചെയ്തത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന കേന്ദ്രഗവണ്മെന്റിന്റെ ഉറപ്പ് മുഖവിലക്കെടുത്ത്, ആ വിഷയം കോടതി പരിഗണിച്ചില്ല. സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമായി തരം താഴ്ത്താനുള്ള അധികാരം കേന്ദ്രത്തിനുണ്ടോ എന്ന കാര്യം വളരെ പ്രാധാന്യമുള്ളൊരു ജനാധിപത്യപ്രശ്നമാണ്. സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ യൂണിയനകത്തു  നിന്നുകൊണ്ട് ലഭ്യമാകുന്ന സ്വയംഭരണാധികാരമുണ്ട്. അതാത് പ്രദേശങ്ങളിലെ ജനങ്ങൾ സംസ്ഥാനഭരണത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന നിയമസഭയും ഗവണ്മെന്റുമുണ്ട്. ആ അർത്ഥത്തിൽ, അവരനുഭവിക്കുന്ന ജനാധിപത്യത്തിന്റെ പരിധി കേന്ദ്രഭരണപ്രദേശങ്ങളിൽ ഉള്ളതിനേക്കാൾ വിപുലമാണ്. അത് ഇല്ലാതാക്കുന്നത് ഫെഡറൽ സംവിധാനം എന്ന ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്നൊരു പ്രശ്നമാണ്. അങ്ങനെയൊരു നടപടി അംഗീകരിക്കപ്പെട്ടാൽ കേന്ദ്ര ഗവൺമെന്റിന് ബോധിക്കാത്ത രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുന്ന ഏതൊരു സംസ്ഥാനത്തിനും ഇങ്ങനെ സംഭവിക്കാമെന്ന സാഹചര്യമുണ്ടാകും. രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിനു ശേഷം സംസ്ഥാനപദവി തിരിച്ചു നൽകാം എന്ന കേവല ഉറപ്പിന്മേൽ ജുഡീഷ്യൽ പരിശോധന ഒഴിവാക്കാൻ കഴിയുമെന്നുവരും. 

അപകടകരമായ കീഴ്‌വഴക്കമാകും അത്. 

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 3 അനുസരിച്ചാണ് സംസ്ഥാനപുന:സംഘടന സാധ്യമാവുക. അതനുസരിച്ച് സംസ്ഥാന നിയമസഭയുടെ അഭിപ്രായം  തേടേണ്ടതുണ്ട്. കാശ്മീരിന്റെ കാര്യത്തിൽ രാഷ്‌ട്രപതിഭരണം നിലനിന്നിരുന്നതിനാൽ നിയമസഭയുടെ അഭിപ്രായം തേടുക അസാധ്യമായിരുന്നു. അനുച്ഛേദം 356-നു കീഴിൽ രാഷ്ട്രപതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ ചുമതലകൾ  ഏറ്റെടുക്കാൻ കഴിയുമെങ്കിലും, അവയെ ‘നിയമനിർമാണ ചുമതലകൾ’ എന്നും ‘ഭരണഘടനാപരമായ ചുമതലകൾ’ എന്നും വേർതിരിക്കേണ്ടതുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. അത് കോടതി ഗൗരവത്തിൽ വിലയിരുത്തിയില്ല. ഭരണപരമായ ചുമതലകളും നിയമനിർമാണവും നടത്താൻ കഴിയുമെങ്കിലും സംസ്ഥാന നിയമസഭയുടെ   അഭിപ്രായം എങ്ങനെയാണ് രാഷ്ട്രപതിയ്ക്ക് പ്രകടിപ്പിക്കാൻ കഴിയുക എന്നത് പ്രധാനപ്പെട്ടൊരു ചോദ്യമാണ്. എന്നാൽ ബാബുൽ പറാട്ടെ കേസിലെ സുപ്രീംകോടതിവിധി അനുസരിച്ച് പുന:സംഘടന സംബന്ധിച്ച സംസ്ഥാനത്തിന്റെ അഭിപ്രായം  കേന്ദ്രം അനുസരിക്കണമെന്നു   നിർബന്ധമില്ലെന്ന കാര്യം പറഞ്ഞ്, അഭിപ്രായം  തേടണമെന്ന  ഭരണഘടനാപരമായ ബാധ്യതയെ നിസ്സാരവത്കരിക്കുകയാണ് കോടതി ചെയ്തത്. 

2019-ലെ കേന്ദ്രസർക്കാരിന്റെ അസാധാരണമായ നടപടികളെ  സാധൂകരിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഫെഡറൽ ജനാധിപത്യത്തിന്റെയും   ഭരണഘടനാധാർമികതയുടെയും അടിസ്ഥാന തത്വങ്ങൾ അവഗണിച്ചുകൊണ്ട് വികടയുക്തികൾ നിരത്തുകയാണ് കോടതി ചെയ്തതെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ, അവരെ കുറ്റം പറയാനാകില്ല. രാജ്യത്ത്, അധികാരകേന്ദ്രീകരണം  അതിന്റെ അപകടകരമായ പരിധികൾ ഉല്ലംഘിച്ചുകൊണ്ട്  കാൻസർ പോലെ വളർന്നു കൊണ്ടിരിക്കുന്ന ഒരുകാലത്താണ്, ഭരണഘടനാമൂല്യങ്ങൾക്ക് ജാഗ്രതയോടെ കാവൽ നിൽക്കേണ്ട സുപ്രീംകോടതി നിസ്സംഗത പാലിക്കുന്നതെന്നോർക്കണം.  ഇത് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഫെഡറൽ തത്വങ്ങളെയും മാരകമായി മുറിപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.                                                                                                                                            

അനുച്ഛേദം 370  

നീതിന്യായ സംവിധാനങ്ങളുടെ ചരിത്രമെഴുതുന്നവർക്ക് വായിക്കാനും നെടുവീർപ്പിടുവാനുമായി റിക്കാർഡ് പുരയുടെ ഒത്ത നടുക്ക് സൂക്ഷിക്കേണ്ട രേഖയാണ് അനുച്ഛേദം 370 സംബന്ധിച്ച സുപ്രീംകോടതി വിധി. കോടതിവിധിയുടെ ഉദ്ദേശ്യശുദ്ധിയേയും ന്യായാധിപരുടെ വൈജ്ഞാനിക മൂലധനത്തെയും സംശയിക്കുകയല്ല, 2019-ലെ പ്രസിഡൻഷ്യൽ ഉത്തരവുകൾ ശരി വയ്ക്കാനുള്ള വ്യാഖ്യാനവ്യഗ്രതയിൽ ചരിത്രത്തിന്റെ അപൂർണമായ ആഖ്യാനവും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും കടന്നുവരുന്നത് ചൂണ്ടിക്കാണിക്കുകമാത്രമാണിവിടെ ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ഭരണഘടനയുടെ അനുച്ഛേദം 370-നെ അപ്രസക്തമാക്കുകയും ചെയ്ത 2019-ലെ കോൺസ്റ്റിറ്റ്യൂഷണൽ ഓർഡറുകൾ  – സി.ഓ.272 , സി.ഓ. 273- ഭരണഘടനാവിരുദ്ധമാണെന്നു കണ്ടു റദ്ദു ചെയ്യണമെന്നായിരുന്നു  ഹർജിക്കാരുടെ ആവശ്യം. സുപ്രീംകോടതി അവരുടെ ആവശ്യം  നിരാകരിച്ചു, ഗവണ്മെന്റിന്റെ വാദങ്ങൾ അംഗീകരിച്ചു. 

ഇന്ത്യൻ ഭരണഘടനയിൽ കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന വ്യവസ്ഥയാണ് അനുച്ഛേദം 370. 371( എ) മുതൽ 371(ജെ) വരെ മറ്റു വിവിധ സംസ്ഥാനങ്ങൾക്കും ചില പ്രത്യേക അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 238 ജമ്മുകാശ്മീരിനു ബാധകമല്ല എന്ന 370(1)(എ)-ൽ പറയുന്നത് (സാംസ്‌ഥാനങ്ങളുടെ വർഗീകരണം സംബന്ധിച്ച അനുച്ഛേദം 238 പിന്നീട് റിപ്പീൽ ചെയ്തിട്ടുള്ളതാണ്).   370(1)(ബി)(I) അനുസരിച്ച്, സംസ്ഥാന ഗവണ്മെന്റുമായുള്ള ‘കൂടിയാലോചന’യ്ക്കു ശേഷം  പാർലമെന്റിന്, ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ നിഷ്കർഷിക്കുന്ന  വിഷയങ്ങളിൽ നിയമനിർമാണം നടത്താമെന്നാണ്.  370(1)(ബി)(II) സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തോടു കൂടി മറ്റു വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്നതിന് പാർലമെന്റിനെ അധികാരപ്പെടുത്തുന്നു. 370(1)(സി) അനുസരിച്ച് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 1 കാശ്മീരിന് ബാധകമായിരിക്കും. 370(1)(ഡി)-യാകട്ടെ, ഇൻസ്ട്രുമെന്റ് ഓഫ് അക്സഷനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലയാണെങ്കിൽ ഗവണ്മെന്റുമായുള്ള കൂടിയാലോചനകൾക്കു ശേഷവും, മറ്റു കാര്യങ്ങളിൽ ഗവണ്മെന്റിന്റെ സമ്മതത്തോടുകൂടിയും ഭരണഘടനയുടെ ബന്ധപ്പെട്ട വ്യവസ്ഥകൾ കാശ്മീരിന് ബാധകമാക്കുന്നതു സംബന്ധിച്ചുള്ളതാണ്. അനുച്ഛേദം 370(2) വ്യക്തമാക്കുന്നത്  370(1)(ബി)(ii) പ്രകാരം എടുത്തിട്ടുള്ള തീരുമാനങ്ങൾക്ക് കാശ്മീരിന്റെ ഭരണഘടനാ നിർമാണസഭ രൂപം കൊള്ളുമ്പോൾ അതിന്റെ അനുമതി വേണമെന്നാണ്. അനുച്ഛേദം 370(3) ഭരണഘടനാ നിർമാണസമിതിയുടെ ശിപാർശയോടെ അനുച്ഛേദം 370 ഭേദഗതി ചെയ്യുന്നതിനോ, ഇല്ലാതാക്കുന്നതിനോ ഉള്ള വ്യവസ്ഥകളാണ് വിശദീകരിക്കുന്നത്. 

5 ചോദ്യങ്ങളാണ് കോടതി പരിഗണിച്ചത്. കാശ്മീരിന് ‘പരമാധികാരം’ ഉണ്ടോ? അനുച്ഛേദം 370 ഒരു താത്കാലിക വകുപ്പാണോ? അനുച്ഛേദം 370(3)-ലെ കോൺസ്റിറ്റുവന്റ് അസംബ്ലി (ഭരണഘടനാ നിർമാണസഭ) എന്ന വാക്കിന് പകരം ‘സംസ്ഥാന നിയമസഭ’ എന്ന അർത്ഥം വരുന്ന രീതിയിൽ ഭരണഘടനയുടെ അനുച്ഛേദം 367  ഭേദഗതി ചെയ്ത നടപടി ശരിയാണോ? അനുച്ഛേദം 370(1)(ഡി) പ്രകാരം ഇന്ത്യൻ ഭരണഘടന മുഴുവനായി ഒറ്റയടിക്ക് കാശ്മീരിന് ബാധകമാക്കാൻ കഴിയുമോ? കാശ്മീരിന്റെ നിയമനിർമാണസഭയുടെ ശിപാർശ ഇല്ലാതെ, ഉപഖണ്ഡം (3)-ൽ വ്യവച്ഛേദിച്ചിരിക്കുന്ന അധികാരം ഉപയോഗിച്ച് അനുച്ഛേദം 370 ഇല്ലാതാക്കിയ നടപടി ഭരണഘടനാപരമായി നിലനിൽക്കുന്നതാണോ?

1947 ഒക്ടോബർ 26-ന്, രാജാവായിരുന്ന ഹരി സിംഗ്, തന്റെ രാജ്യത്തെ ഇന്ത്യയോട് ചേർക്കുന്നതിന് സമ്മതം കുറിച്ച ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ (ഐ.ഓ.എ.) ഒപ്പുവച്ചതോടെ കാശ്മീർ ഇന്ത്യയുടെ ഭാഗമായി എന്നത് നിസ്തർക്കമായ വസ്തുതയാണ്. അനുച്ഛേദം 370(സി)-യിലാകട്ടെ ഇന്ത്യൻ ഭരണഘടനയുടെ  അനുച്ഛേദം 1 കാശ്മീരിന് ബാധകമായിരിക്കുമെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. ഭരണഘടനയിൽ, നമ്മുടെ രാജ്യത്തിന്റെ പേരും അതിരുകളും നിർവചിക്കുന്ന ഭാഗമാണ് അനുച്ഛേദം 1. അതുകൊണ്ടു തന്നെ കാശ്മീരിന്റെ ‘പരമാധികാരം’ ഒരു തർക്കവിഷയമാകേണ്ടതില്ല. ആയിരുന്നുമില്ല. ഐ.ഓ.എ.-യിൽ പരാമർശിച്ചിരിക്കുന്ന പ്രധാന വിഷയങ്ങളും 370(1 )(ബി), 370(1 )(ഡി) എന്നിവയനുസരിച്ച് സംസ്ഥാനത്തിന് ബാധകമാക്കിയിട്ടുള്ള കാര്യങ്ങളും കഴിഞ്ഞു ബാക്കിയാവുന്ന  ‘അവശിഷ്ട അധികാരങ്ങൾ’ (residual powers) കാശ്മീർ നിയമസഭയിൽ നിക്ഷിപ്തമായിരിക്കും എന്ന ഒറ്റ വ്യത്യാസം മാത്രമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാശ്മീരിനെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിൽ  റെസിജ്യുവൽ പവർ  പാർലമെന്റിനാണ്. ഇത് വ്യതിരിക്തമായ ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി വരുന്നതാണ്. അല്ലാതെ പരമാധികാരമല്ല. വളരെ വ്യക്തമായ ഈ വിഷയം നീണ്ട വിശകലനത്തിന് വിധേയമാക്കേണ്ട കാര്യമേയില്ല. എന്നാൽ രണ്ടാമത്തെ ചോദ്യം പ്രസക്തമാണ്. ഭരണഘടനയുടെ അനുച്ഛേദം 367 ഒരു സി.ഓ. വഴി ഭേദഗതി ചെയ്യാൻ കഴിയുമോ എന്നതായിരുന്നു ചോദ്യം. 

സി ഓ 272

ഭരണഘടനയിലെ വ്യാഖ്യാനങ്ങൾ സംബന്ധിച്ച അനുച്ഛേദമാണ് 367. അതിൽ ഭേദഗതി വരുത്തുകയാണ് 2019 ആഗസ്റ്റ് 5-ലെ സി.ഓ.272-ലെ രണ്ടാം ഖണ്ഡികയിലൂടെ ഗവണ്മെന്റ് ചെയ്തത്. രണ്ടു മാറ്റങ്ങളാണ് ഗവണ്മെന്റ്  കൊണ്ടുവന്നത്. ഒന്ന്,  ‘മന്ത്രിസഭയുടെ ഉപദേശപ്രകാരം  സംസ്ഥാനനിയമസഭയ്ക്കുവേണ്ടി  നിർദ്ദേശങ്ങൾ നൽകുന്ന ജമ്മു-കാശ്മീരിന്റെ സദർ-ഇ-റിയാസത്’ എന്നതിന്റെ അർഥം കാശ്മീർ ഗവർണർ എന്നായിരിക്കും. രണ്ട്, അനുച്ഛേദം 370-ലെ ‘ഭരണഘടനാനിർമാണ സഭ’ എന്ന പ്രയോഗം ‘സംസ്ഥാന നിയമസഭ’ എന്ന് വായിക്കണം. അനുച്ഛേദം 367-ൽ വരുത്തിയ മാറ്റങ്ങൾ രാഷ്ട്രപതിയുടെ എക്സിക്യൂട്ടീവ്  ഉത്തരവ് വഴി നടപ്പിലാക്കാൻ കഴിയുന്നവയല്ല. അതിന് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയാലും പോരാ. ഭരണഘടനാ ഭേദഗതി ആർട്ടിക്കിൾ 368 പ്രകാരം പാർലമെന്റാണ് ചെയ്യേണ്ടത്. അതിന് പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലുകൾ അവതരിപ്പിച്ച് രണ്ടു സഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സ് ആക്കണം. (സംയുക്ത സമ്മേളനം നടത്തി പാസ്സാക്കാൻ കഴിയില്ല). അതിനു ശേഷം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. അതിന് ശേഷമേ ഭരണഘടനാ ഭേദഗതിയിൽ പ്രസിഡന്റിന് ഒപ്പ് വയ്ക്കാനാകൂ. അങ്ങനെ ഒരു ഭേദഗതി നടക്കാത്തിടത്തോളം കാലം ആർട്ടിക്കിൾ 367-ൽ വരുത്തിയ മാറ്റങ്ങൾ അസാധുവാണ്. 

എന്നാലിവിടെ, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയെന്ന ലക്ഷ്യത്തിന്റെ മുന്നൊരുക്കമായാണ് ആഗസ്റ്റ് 5-ന് ഈ നീക്കമുണ്ടായത്. കാരണം അനുച്ഛേദം 370 റദ്ദു ചെയ്യണമെങ്കിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭയുടെ ശിപാർശ വേണമെന്നാണ് 370(3) അനുശാസിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകൾ കാശ്മീരിൽ നടപ്പിലാക്കണമെങ്കിൽ കാശ്മീർ നിയമസഭയുടെ അനുമതിയും വേണം. ഇവിടെ  കാശ്മീർ നിയമസഭയെന്നാൽ ഗവർണർ ആണെന്നും ‘ഭരണഘടനാ നിർമാണസഭ’ എന്നാൽ നിയമസഭയാണെന്നും ഉള്ള മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ 370(1) അനുസരിച്ച് ഇന്ത്യൻ ഭരണഘടനയാകെ കാശ്മീരിന് ബാധകമാക്കുവാനും 370(3) അനുസരിച്ച് 370-ആം വകുപ്പ് ഇല്ലാതാക്കുവാനും രാഷ്ട്രപതിക്ക് കഴിയും. അതായത്, ആഗസ്റ്റ്  6 -ന്  ഇറങ്ങാനിരുന്ന സി.ഓ.273-യുടെ മുന്നൊരുക്കം മാത്രമായിരുന്നു ഇത്. 

367ൽ നേരത്തെയും രാഷ്ട്രപതിയുടെ ഉത്തരവുപ്രകാരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന കേന്ദ്രസർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. മുൻപ് അത്തരത്തിൽ വരുത്തിയ മാറ്റങ്ങളെല്ലാം ഭരണഘടനയുടെ വിശദീകരണം എന്ന അർത്ഥത്തിൽ മാത്രം വരുന്ന മാറ്റങ്ങളാണ്. പക്ഷേ ഇവിടെ പരിഗണിക്കുന്ന മാറ്റം കേവലം വിശദീകരണമല്ല അനുച്ഛേദത്തിന്റെ അർത്ഥവും പരിധിയും  മാറ്റിമറിക്കുന്ന ഭരണഘടനാ ഭേദഗതിയാണ്. ഭരണഘടനാ ഭേദഗതി കേവലം എക്സിക്യൂട്ടീവ് ഉത്തരവിന്റെ ബലത്തിൽ നടത്തുവാൻ സാധിക്കില്ല എന്ന ശരിയായ നിലപാട് ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വീകരിച്ചു. സി ഓ 272-ന്റെ രണ്ടാം ഖണ്ഡിക ആ അർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി. 

അനുച്ഛേദം 370 ഒരു താത്കാലിക വ്യവസ്ഥയോ? 

അനുച്ഛേദം 370-ന് തനതായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യ കൂടാതെ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളുമുണ്ടായിരുന്നു. ഈ നാട്ടു രാജ്യങ്ങൾക്ക് ഇന്ത്യയിലോ, പാക്കിസ്ഥാനിലോ ലയിക്കുകയോ സ്വതന്ത്ര രാജ്യങ്ങളായി നിലനിൽക്കുകയോ ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. ഭൂരിപക്ഷം രാജ്യങ്ങളും അതനുസരിച്ച് ലയനതീരുമാനം കൈക്കൊണ്ടെങ്കിലും തിരുവതാംകൂർ, മൈസൂർ, ഹൈദരാബാദ്, ജുനാഗഡ്, മധ്യഭാരത് (ഗ്വാളിയാർ, ഇൻഡോർ, മാൽവ), കാശ്മീർ തുടങ്ങിയ  രാജ്യങ്ങൾ സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു. നാട്ടുരാജ്യങ്ങളുടെ ലയനം സംബന്ധിച്ച കാര്യങ്ങൾക്ക് നേതൃത്വം നൽകിയത് സർദാർ വല്ലഭായി പട്ടേലായിരുന്നു. ഉപാധികളോടെയുള്ള ലയനത്തിനും ചില രാജ്യങ്ങൾ തയ്യാറായി. ഇന്നത്തെ ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ് (അവിടെയാണ് ഗാന്ധിയും പട്ടേലും ജനിച്ചത്), ഹൈദരാബാദ്, മൈസൂർ, തിരുവതാംകൂർ, കാശ്മീർ തുടങ്ങിയ രാജ്യങ്ങൾ അവസാന നിമിഷം വരെ സ്വതന്ത്രമായി തുടരാൻ ശ്രമിച്ചു. ഇൻട്രുമെൻറ്  ഓഫ് അക്സഷൻ മുഖേന ഉപാധികളോടെ ഇരു രാജ്യങ്ങളിലും ലയിക്കാനുള്ള സാഹചര്യവും അവർക്കു മുന്നിൽ ഉണ്ടായിരുന്നു. ഹൈദരാബാദും ജുനാഗഡും ഹിന്ദു ഭൂരിപക്ഷമുള്ള, എന്നാൽ മുസ്‌ലിം ഭരണാധികാരികൾ ഭരിക്കുന്ന രാജ്യങ്ങളായിരുന്നു. അവിടത്തെ രാജാക്കന്മാർ പാക്കിസ്ഥാനിൽ ചേരണമെന്നാണ് താത്പര്യപ്പെട്ടത്. കാശ്മീരാകട്ടെ മുസ്‌ലിം ഭൂരിപക്ഷമുള്ള, ഹൈന്ദവ രാജകുടുംബം ഭരിക്കുന്ന പ്രദേശവും. തർക്കമുയർന്ന സാഹചര്യത്തിൽ  ഹൈദരാബാദിനും ജുനാഗദിനും പകരമായി കാശ്മീർ പാകിസ്ഥാന് വിട്ടുകൊടുക്കാൻ എന്ന നിർദ്ദേശമാണ് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ പട്ടേൽ  മുന്നോട്ടു വച്ചത്. കാശ്മീറിന്റെ ചരിത്രത്തെക്കുറിച്ച് ഇന്നത്തെ മുഖ്യധാരാ ആഖ്യാനങ്ങൾക്ക് വിരുദ്ധമാണെങ്കിലും അന്നത്തെ സാഹചര്യത്തിൽ തീർത്തും യുക്തിപരമായ നിർദ്ദേശമായിരുന്നു അത്. എന്തായാലും സ്വതന്ത്രമായി തുടരാനാണ് മഹാരാജാവ് ഹരിസിങ് തീരുമാനിച്ചത്. എന്നാൽ 1947-ൽ പാകിസ്ഥാന്റെ പിന്തുണയോടെ കാശ്മീരിൽ ട്രൈബൽ അധിനിവേശം ആരംഭിച്ചു. സായുധരായ ഗോത്രസേനയോട് പോരടിച്ചു നിൽക്കാനുള്ള കരുത്ത് മഹാരാജാവിന്റെ സൈന്യത്തിനുണ്ടായിരുന്നില്ല. അദ്ദേഹം ഇന്ത്യയോട് സഹായമഭ്യർത്ഥിച്ചു. ഇന്ത്യയോട് ലയിച്ചാൽ മാത്രമേ സഹായിക്കാനാകൂ എന്ന ഗവണ്മെന്റിന്റെ നിലപാടിന് വഴങ്ങി അദ്ദേഹം ലയന കരാർ ഒപ്പിട്ടു. ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ പ്രകാരം വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ കാര്യങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിനായിരിക്കും സമ്പൂർണാധികാരം. മറ്റുകാര്യങ്ങളിൽ കാശ്മീർ ഗവൺമെൻ്റ് തീരുമാനമെടുക്കും. ഇതിനർത്ഥം ഭാവിയിൽ രൂപം കൊള്ളാൻ പോകുന്ന ഇന്ത്യൻ ഭരണഘടന തങ്ങൾ അംഗീകരിക്കുന്നുവെന്നല്ല എന്നുകൂടി ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കാശ്മീരിന്റെ ‘ഭരണഘടനാ നിർമാണ സഭ’യായിരിക്കും ഇന്ത്യയുമായുള്ള ഭാവി ബന്ധങ്ങൾ നിശ്ചയിക്കുക.

കാശ്മീരിന്റെ ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ മറ്റു നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് വ്യത്യസ്തമൊന്നും ആയിരുന്നില്ല. തിരുവിതാംകൂർ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ അവരുടെ ഭരണഘടനാനിർമാണ സഭകൾ ചേരുകയും, അവിടങ്ങളിലെല്ലാം കോൺഗ്രസിന് ഭൂരിപക്ഷ പ്രാതിനിധ്യമുള്ള സ്ഥലങ്ങളായതിനാൽ ഭരണഘടന സമ്പൂർണമായി അംഗീകരിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിൻ്റെ ഭാഗമാകാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ രാജ്യത്തു നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷവും അനിശ്ചിതത്വങ്ങളും കാരണം, ഇന്ത്യൻ ഭരണഘടന രൂപീകരിച്ചംഗീകരിക്കുമ്പോഴേക്കും  കാശ്മീരിൽ ‘ഭരണഘടനാ നിർമാണസഭ’ രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ അന്തിമസ്വഭാവം വ്യക്തമായതുമില്ല. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ഭാഗത്ത്, ‘താൽക്കാലിക, പരിവർത്തന സമയത്തേക്കുള്ള, പ്രത്യേക വ്യവസ്ഥകൾ’ എന്ന തലക്കെട്ടിനു കീഴെ അനുച്ഛേദം 370 കടന്നു വരുന്നത്. കാശ്മീർ ദിവാനായിരുന്ന ഗോപാലസ്വാമി അയ്യങ്കാറും സർദാർ പട്ടേലുമാണ് ഈ അനുച്ഛേദത്തിന്റെ രൂപരേഖ അംഗീകരിച്ചത്. പട്ടേലിന്റെ അനുമതിയില്ലാതെ 370 അംഗീകരിക്കാൻ കഴിയില്ലെന്ന് നെഹ്‌റു വ്യക്തമാക്കിയിരുന്നതായി അയ്യങ്കാർ അദ്ദേഹത്തിനയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതും പൊതു ആഖ്യാനത്തിനു വിരുദ്ധമായ സംഗതിയാണ്. 

ഇന്ത്യൻ ഭരണഘടനാനിർമാണ സമിതിയിൽ അയ്യങ്കാർ ഈ അനുച്ഛേദത്തിന്റെ സാംഗത്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ സ്വഭാവം നിർണയിക്കാൻ കാശ്മീരി ജനതയ്ക്ക് അവസരം നൽകേണ്ടതുണ്ട്. അതിനായി ഹിതപരിശോധന ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭ ജനങ്ങളുടെ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആയതിനു സമയമെടുക്കുമെന്നതിനാൽ ഒരു താത്കാലിക സംവിധാനമെന്ന നിലയിൽ ഇടക്കാല മന്ത്രിസഭയും ഗവണ്മെന്റുമുണ്ട്. അവതമ്മിൽ കൂടിയാലോചിച്ചൊരു തീർപ്പിലെത്തുന്നതിനുള്ള അവസരമൊരുക്കുകയാണ് അനുച്ഛേദം 370 ചെയ്യുന്നത്. ബന്ധത്തിന്റെ അന്തിമരൂപം ഭരണഘടനാനിർമാണ സമിതി തീരുമാനിക്കും. അക്കാര്യം പൂർത്തിയായാൽ പിന്നെ കോൺസ്റിറ്റുവന്റ് അസംബ്ലിയുടെ ശിപാർശ പ്രകാരം ഈ അനുച്ഛേദം ഇല്ലാതാക്കാൻ രാഷ്ട്രപതിയ്ക്ക് തീരുമാനമെടുക്കാം. ഇതായിരുന്നു ആശയം. ആ പദ്ധതിയനുസരിച്ച്, ഇന്ത്യയുമായുള്ള ബന്ധത്തിന്റെയും അനുച്ഛേദം 370-ന്റെ തന്നെയും ഭാവി തീരുമാനിക്കേണ്ടത് കാശ്മീരിന്റെ ഭരണഘടനാനിർമാണ സമിതിയായിരുന്നു. ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ തീരുമാനിച്ച്, സ്വന്തം ഭരണഘടനയും പതാകയും അംഗീകരിച്ച്, ഇന്ത്യൻ ഭരണഘടനയുടെ നിരവധി ഭാഗങ്ങൾ കാശ്‌മീരിനും ബാധകമാക്കാൻ തീരുമാനിച്ച്, 1957 ജനുവരി 26-ന് കാശ്മീർ കോൺസ്റിറ്റുവന്റ് അസംബ്ലി സ്വയം പിരിഞ്ഞുപോകാൻ തീരുമാനമെടുത്തു. എന്നാൽ അനുച്ഛേദം 370 ഇല്ലാതാക്കുന്നതിനുള്ള ശിപാർശ അവർ രാഷ്ട്രപതിയ്ക്ക് നൽകിയില്ല. അതുകൊണ്ടു അത് ഭരണഘടനയിൽ തുടർന്നു. ലയന ഉടമ്പടിയുടെ ഭാഗമായി വന്നതാണ് ആർട്ടിക്കിൾ 370. അല്ലാതെ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ അല്ല അത്. അഥവാ ഈ അവകാശങ്ങൾ ഇല്ലാതെ കശ്മീർ ഇന്ത്യയുടെ ഭാഗം ആകുമായിരുന്നില്ല. ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗമാക്കുന്നതിലൂടെ കാശ്മീരി ജനതയുടെ അഭിലാഷം അംഗീകരിച്ചു കൊടുക്കുകയാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണ സമിതി ചെയ്തത്. അതുകൊണ്ടാണ് താത്കാലിക വ്യവസ്ഥകള് എന്ന തലക്കെട്ടിനു കീഴിലാണെങ്കിലും മറ്റ് പല താത്കാലിക വ്യവസ്ഥകളിലും വ്യക്തമാക്കിയിരിക്കുന്നതുപോലൊരു കാലക്രമം ഇതിൽ  ചേർക്കാത്തത്. 

എന്നാൽ, 370-ന്റെ ചരിത്രത്തിന്റെ അപൂര്ണവും ഏകപക്ഷീയവുമായ വായനാണ് സുപ്രീംകോടതി നടത്തിയിട്ടുള്ളത്. 1949-ലെ യുവരാജാവ് കരൺ സിംഗിന്റെ പ്രഖ്യാപനത്തിൽ കാശ്മീരിന് ബാധകമാകുംവിധമുള്ള ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യൻ ഭരണഘടനയാണ്, ലയന ഉടമ്പടിയല്ല കാശ്‌മീർ-ഇന്ത്യ ബന്ധത്തെ നിശ്ചയിക്കുന്നത് എന്ന നിലപാടാണ് കോടതിയുടേത്. കാശ്മീരിൽ അനുകൂല സാഹചര്യം ഇല്ലാതിരുന്നതിനാൽ മാത്രമാണ് ഒരു ഇടക്കാല മാർഗമെന്ന നിലയിൽ അനുച്ഛേദം 370 കടന്നു വന്നത്. ഇടക്കാല വ്യവസ്ഥകൾക്ക് കീഴെ ചേർത്തിരിക്കുന്നതുകൊണ്ടു തന്നെ അതിനെ ശാശ്വതമായി കാണാൻ കഴിയില്ല എന്നാണ് സുപ്രീം കോടതിയുടെ നിഗമനം. എന്നാൽ അയ്യങ്കാരുടെ വിശദീകരണത്തിലോ, അനുച്ഛേദം 370-ന്റെ ടെക്സ്റ്റിലോ യുവരാജാവിന്റെ പ്രഖ്യാപനം ഇല്ല എന്ന കാര്യം കോടതി വിസ്മരിക്കുന്നു. ഇൻസ്ട്രുമെന്റ് ഓഫ് അക്സഷനെക്കുറിച്ചു തന്നെയാണ് അനുച്ഛേദത്തിൽ പരാമർശിച്ചിരിക്കുന്നത്. അനുച്ഛേദത്തിന്റെ ടെക്സ്റ്റിനെത്തന്നെ നിരാകരിക്കുന്ന നിഗമനത്തിലേക്ക് കോടതിയെങ്ങനെ എത്തിച്ചേർന്നുവെന്നത് ചിന്തനീയമായ കാര്യമാണ്. 

അനുച്ഛേദം 370 റദ്ദാക്കുന്നത് സംബന്ധിച്ച സി.ഓ.273 

അനുച്ഛേദം 370 ഉപഖണ്ഡം 3-ലാണ് അത് റദ്ദു ചെയ്യുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത്. അതിന് കാശ്മീരിന്റെ ഭരണഘടനാനിർമാണസഭയുടെ ശിപാർശ അനിവാര്യമാണ്. അങ്ങനെ ചെയ്യാതെ സഭ പിരിച്ചുവിട്ടതുകൊണ്ട്, ഈ നിബന്ധന ഒരു തടസ്സമാകും എന്ന് കണ്ടാണ് സി.ഓ. 272 വഴി അനുച്ഛേദം 367 ഭേദഗതി ചെയ്ത് ഭരണഘടനാനിർമാണസഭ എന്നാൽ നിയമസഭ ആണെന്ന വ്യാഖ്യാനം ഗവണ്മെന്റ് കൊണ്ടുവന്നത്. ആ നടപടി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചിട്ടും 370 റദ്ദാക്കിയത് ഭരണഘടനാപരമാണെന്നു സ്ഥാപിക്കാൻ കോടതി നടത്തിയ വ്യാഖ്യാനവിശാലത അമ്പരിപ്പിക്കുന്ന യുക്തികൾ നിറഞ്ഞതാണ്. ഭരണഘടനാനിർമാണ സഭയുടെ ശിപാർശയില്ലാതെ 370 റദ്ദു ചെയ്യാൻ കഴിയില്ലെന്ന ധാരണയിലായിരുന്നു ഗവണ്മെന്റ് എന്നതിന് തെളിവാണ് സി.ഓ.272. എന്നാൽ അത്തരം ഒരു ശിപാർശയുടെപോലും ആവശ്യമില്ലെന്നും ഗവണ്മെന്റ് സ്വീകരിച്ച വളഞ്ഞ വഴികൾ അനാവശ്യമായിരുന്നുവെന്നുമാണ് കോടതി വിധി വായിക്കുമ്പോൾ മനസിലാകുന്നത്. വെറുതെ 370 റദ്ദ് ചെയ്താലും കോടതി അംഗീകരിക്കുമായിരുന്നു! ഭരണഘടനാ നിർമാണ സഭയെ ഇന്ത്യയുമായുള്ള ലയനം പൂർത്തീകരിക്കാനുള്ള കേവലം താത്കാലിക സംവിധാനം മാത്രമായാണ് കോടതി കാണുന്നത്. പ്രാഥമികമായും അത് ജനാഭിലാഷത്തിന്റെ പ്രകാശനമാണെന്നും, ഇന്ത്യൻ കോൺസ്റിറ്റുവന്റ് അസംബ്ലിയും അതിനെ അങ്ങനെയാണ് കണ്ടിട്ടുള്ളതെന്നുമുള്ള  വസ്തുത വിട്ടുകളയുന്നു. അതുകൊണ്ടുതന്നെ സമിതിയ്ക്ക് ഇപ്പോൾ കാര്യമായ പ്രസക്തിയില്ലെന്നാണ് അനുമാനം.  മാത്രവുമല്ല  സഭയുടെ നിർദ്ദേശങ്ങൾ രാഷ്‌ട്രപതി സ്വീകരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അതുകൊണ്ട് 370 ഇല്ലാതാക്കാനുള്ള അധികാരം അടിസ്ഥാനപരമായി രാഷ്ട്രപതിയ്ക്കാണ്. അതുകൊണ്ടു തന്നെ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ ഭരണഘടനാവിരുദ്ധതയില്ല. ഇത്രയുമാണ് കോടതിയുടെ യുക്തി. 

എന്നാൽ, രാഷ്ട്രപതിക്ക് ഈ തീരുമാനമെടുക്കണമെങ്കിൽ ആദ്യം ഭരണഘടനാനിർമാണസഭയുടെ ശിപാർശ വേണമെന്ന മുന്നുപാധി കോടതി അവഗണിക്കുന്നു. അതിനു കോടതി പറയുന്ന മറ്റൊരു ന്യായീകരണം, 370(1)-ൽ ഇന്ത്യൻ ഭരണഘടന കാശ്മീരിന് ബാധകമാക്കാനുള്ള വകുപ്പിൽ, ഗവണ്മെന്റിന്റെ അംഗീകാരത്തോടുകൂടി അത് ചെയ്യാമെന്ന് പറയുന്നുണ്ട് എന്നതാണ്. എന്നാൽ 370(2)-ൽ, മേൽ തീരുമാനങ്ങൾക്ക് ഭരണഘടനാ നിർമാണ സമിതിയുടെ അംഗീകാരം  വേണം  എന്ന വ്യവസ്ഥ എന്തിനെന്ന കാര്യം കോടതി അന്വേഷിക്കുന്നില്ല. ചരിത്രവായനയിൽ, 370 രചിക്കുന്ന കാലത്ത് ഭരണഘടനാനിർമാണ സമിതി ഉണ്ടായിരുന്നില്ലെന്നും അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇടക്കാല ഗവണ്മെന്റിനെക്കുറിച്ചാണ് അനുച്ഛേദത്തിൽ പരാമർശിക്കുന്നതെന്നും വ്യക്തമാകും. ജനങ്ങളുടെ ശബ്ദം എന്ന നിലയിൽ ഭരണഘടനാനിർമാണ സഭ നിലവിൽ വരുന്നത് വരെയേ ഇതിനു പ്രസക്തിയുള്ളൂ. അതാണ് അനുച്ഛേദം 370(2)-ന്റെ പ്രസക്തി. 

370 പ്രസിഡൻഷ്യൽ ഓർഡർ പ്രകാരം റദ്ദു ചെയ്യാൻ കഴിയില്ലെന്നുവന്നാൽ, അതിന്റെ താത്കാലിക പദവി ഇല്ലാതാകുമെന്നും, അത് അനുവദിക്കാനാകില്ലെന്നും കൂടി പറയുന്നുണ്ട് കോടതി. ഈ വകുപ്പ് താത്കാലികമാണെന്ന് ഏകപക്ഷീയമായി ഈ ഉത്തരവിൽ പ്രഖ്യാപിച്ചതാണെന്ന കാര്യമോർക്കണം. വീണ്ടും കാശ്മീരിൽ  ഭരണഘടനാനിർമ്മാണസഭ രൂപീകരിച്ച് 370 റദ്ദു ചെയ്യണമെങ്കിൽ ആ സഭയ്ക്ക് ശിപാർശ നൽകാൻ കഴിയുമെന്നുള്ള വാദം കൂടി ഹർജിക്കാർ ഉയർത്തിയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. അങ്ങനെവരുമ്പോൾ പ്രസിഡൻഷ്യൽ ഓർഡർ റദ്ദു ചെയ്യുന്നത് 370-ന്റെ ശാശ്വതീകരണമാകില്ലല്ലോ. മറ്റൊരുകാര്യം  370 താത്കാലിക വ്യവസ്ഥയാണെങ്കിൽ തന്നെയും ഭരണഘടനയിൽ നിഷ്കർഷിച്ചിരിക്കുന്നതിനു വിരുദ്ധമായി അത് റദ്ദ് ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? താത്കാലിക അനുച്ഛേദങ്ങളെല്ലാം എങ്ങനെയും റദ്ദു ചെയ്യാമെന്നാണോ? 

ഇന്ത്യൻ ഭരണഘടന പൂർണമായി കാശ്മീരിന് ബാധകമാക്കിയത്  

അവസാനമായി ഇന്ത്യൻ ഭരണഘടന പൂർണമായി, ഒറ്റയടിക്ക്  കാശ്മീരിന് ബാധകമാക്കിക്കൊണ്ട് അനുച്ഛേദം 370 (1) (ഡി) പ്രകാരം ഇറക്കിയ ഉത്തരവ്   ഭരണഘടനാപരമാണെന്ന നിഗമനമാണ് പരിശോധിക്കേണ്ടത്. 370(3) സംബന്ധിച്ച വ്യാഖ്യാനത്തിനേക്കാൾ ഒരുപടികൂടി കടന്നുള്ള വിശകലനമാണ് കോടതി ഇക്കാര്യത്തിൽ നടത്തുന്നത്. കാശ്മീർ ഗവണ്മെന്റിന്റെ സമ്മതത്തോടുകൂടി മാത്രമേ ഇന്ത്യൻ ഭരണഘടനയുടെ ഭാഗങ്ങൾ സംസ്ഥാനത്തിന് ബാധകമാക്കാൻ കഴിയുകയുള്ളു എന്നാണ് ഭരണഘടനാപരമായ നിബന്ധന. കാശ്മീരിൽ രാഷ്‌ട്രപതി ഭരണമായിരുന്നതുകൊണ്ട് രാഷ്‌ട്രപതി, സ്വന്തം സമ്മതം വാങ്ങി അത് ചെയ്യുന്നുവെന്ന് സമർത്ഥിക്കുന്നത്, ഫെഡറൽ ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന്‌ കോടതി തന്നെ പറയുന്നുണ്ട്. എന്നാലും അനുച്ഛേദം 370(1)(ഡി)-യും 370(3)-ഉം ഒരുമിച്ചു വായിച്ചാൽ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും ഒരുമിച്ചു കാശ്മീരിന് ബാധകമാകുന്ന സി.ഓ. 272 ഭരണഘടനാപരം തന്നെയാണെന്നും പ്രസ്താവിക്കുന്നു. കാരണം 370(3) പ്രകാരം അനുച്ഛേദം പൂർണമായി റദ്ദു ചെയ്‌താൽ പിന്നെ ഇന്ത്യൻ ഭരണഘടനയാണ് കശ്‌മീരിനും ബാധകമാവുക. അതുകൊണ്ടു തന്നെ ഭരണഘടന സമ്പൂർണമായി കാശ്മീരിന് ബാധകമാകുക എന്നാൽ 370(3)-ന്റെ അതെ ഫലമാണുണ്ടാവുക. അതുകൊണ്ട് 370 (1) (ഡി)-ലെ കൂടിയാലോചനയും സമ്മതവും ഇവിടെ അനിവാര്യമല്ല. അതായത് രാഷ്ട്രപതിക്ക് എന്തായാലും അനുച്ഛേദം ഉപഖണ്ഡം (3) പ്രകാരം ഏകപക്ഷീയമായി അനുച്ഛേദം 370 റദ്ദാക്കാം, അതുകൊണ്ടു തന്നെ 370 (1) (ഡി) അനുസരിച്ച് സംസ്ഥാനഗവണ്മെൻ്റിന്റേത് എന്ന നിലയിൽ സ്വന്തം അഭിപ്രായവും സമ്മതവും തേടി സ്വന്തം തീരുമാനം നടപ്പിലാക്കാം എന്ന്! 

ഇവിടെ രണ്ടു പ്രസിഡൻഷ്യൽ ഉത്തരവുകളും  തമ്മിലുള്ള പ്രകടമായ വ്യത്യാസം; അനുച്ഛേദം 370 (1) (ഡി)അനുസരിച്ചുള്ള തീരുമാനം രാഷ്ട്രപതിയ്ക്ക് വേണമെങ്കിൽ പിൻവലിക്കാൻ കഴിയും, എന്നാൽ 370(3) അനുസരിച്ച് അനുച്ഛേദം പൂർണമായും റദ്ദു ചെയ്‌താൽ അത് പിൻവലിക്കാനാവില്ല എന്നതാണ്. ഇങ്ങനെ വ്യത്യസ്തമായ രണ്ടു അനുച്ഛേദങ്ങളെ ഒരുമിച്ചു വായിച്ചു ന്യായീകരിക്കുന്നതിൽ വലിയ അപകടമുണ്ട്. തിരുത്താനാവാത്ത കാര്യം എന്ന നിലയ്ക്ക്,  370(3) പ്രകാരം  സ്വീകരിക്കുന്ന നടപടിക്കാണ്  കൂടുതൽ കർശനമായ നിയന്ത്രണവും പരിശോധനയും വേണ്ടിയിരുന്നത്; എന്നാൽ ഇവിടെ സംഭവിച്ചത് തിരിച്ചാണ്. ഏകപക്ഷീയമായി 370 (3) ഉപയോഗിക്കാമെന്നും, 370 (1) (ഡി) അങ്ങനെ പ്രയോഗിക്കാൻ കഴിയില്ലെങ്കിലും 370(3)-ലെ അധികാരം അതിനു ന്യായീകരമാകുമെന്നുമാണ് കോടതി നിലപാട്. 

ഭരണഘടനാധാർമികതയുടെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും കാവലാളെന്നു സ്വയം വിശേഷിപ്പിക്കുന്ന പരമോന്നത നീതിപീഠം, ഏകപക്ഷീയമായ ചരിത്രവായനയിലൂടെയും വഴിവിട്ട വ്യാഖ്യാനങ്ങളിലൂടെയും ജനാധിപത്യ മര്യാദകൾക്കും  ഫെഡറൽ സങ്കല്പങ്ങൾക്കും വിരുദ്ധമായ ഭരണകൂട നടപടികൾക്ക് ന്യായീകരണം ചമയ്ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. വിധിയുടെ ആന്തരിക വൈരുധ്യങ്ങളോടും ചരിത്രത്തിന്റെ അലസവായനയോടും വിയോജിക്കാതിരിക്കാനാവില്ല. സുപ്രീംകോടതിയുടെ നിലപാട് അന്തിമമാണ്. എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അംഗീകരിക്കേണ്ടതുമാണ്. അതിനർത്ഥം കോടതിയ്ക്ക് പിഴവുകൾ സംഭവിക്കില്ലെന്നല്ല. ഈ ലേഖനത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ച, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ തന്നെ  ഒരു വിധിപ്രസ്താവത്തിൽ പറഞ്ഞതുപോലെ ചിലവിധികൾ റിക്കാർഡ് പുരകളിൽ  സൂക്ഷിക്കേണ്ടവയാണ്. 

Published in Kairalionline on 17 Dec 2023

an abridged version was published in Suprabhatham Daily on 15, 16 Dec 2023

ഭരണഘടനയുടെ അതിജീവനം: ജനകീയ ഇടപെടല്‍ അനിവാര്യം…

ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് മനസിലാക്കിയവരെല്ലാം അതിനെ സചേതനമായൊരു  രാഷ്ട്രീയ ദർശന സംഹിതയായാണ് തിരിച്ചറിയുന്നത്. കൊളോണിയൽ ഭരണകൂടത്തിൽ നിന്നുള്ള അധികാര കൈമാറ്റത്തിനപ്പുറത്തേക്ക്, ഏറ്റവും ദുഷ്കരമായൊരു ഭൂമികയിൽ, രാഷ്ട്രീയ ജനാധിപത്യത്തിന്റെയും, സാമൂഹിക ജനാധിപത്യത്തിന്റെയും വിത്തുകൾ പാകി മുളപ്പിക്കാനുള്ള സാഹസികമായൊരു ശ്രമമായിരുന്നു ഭരണഘടനയുടെ നിർമിതി എന്ന് അതിന്റെ രചനാചരിത്രം പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും.   

22 ഭാഗങ്ങളും, 448 അനുച്ഛേദങ്ങളും, 12 ഷെഡ്യൂളുകളൂം, 5 അനുബന്ധങ്ങളുമായി 1,46,385 വാക്കുകൾ അടങ്ങുന്ന ബൃഹത്തായൊരു ഭരണഘടനയാണ് നമ്മുടേത്; ലോകത്തിലെ ഏറ്റവും വലുത്. രണ്ടാം സ്ഥാനത്തുള്ള ഭരണഘടനയിൽ അറുപത്തിയാറായിരത്തിൽപരം വാക്കുകൾ മാത്രമാണുള്ളത്. അമേരിക്കൻ ഭരണഘടനയിൽ ഉള്ളത് കേവലം 4543 വാക്കുകളാണ്. വിശദശാംശങ്ങളിൽ അതീവ ശ്രദ്ധചെലുത്തി തയ്യാറാക്കിയതുകൊണ്ടാവാം ഇത്ര ദൈർഘ്യമേറിയതായത്. സാധാരണഗതിയിൽ ഒരു ഭരണഘടന എഴുതുവാൻ എടുക്കുന്ന ശരാശരി സമയം 16  മാസമാണെങ്കിൽ, നമ്മുടേത് 2 വർഷവും 11 മാസവും, 18 ദിവസങ്ങളുമെടുത്താണ് പൂർത്തീകരിച്ചത്.  അതിനു കാരണം ഭരണഘടനയുടെ വലിപ്പം മാത്രമായിരുന്നില്ല, രാജ്യം കടന്നു പോന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളും, ഇവിടെ നിലനിന്നിരുന്ന ചരിത്ര സാംസ്കാരിക പശ്ചാത്തലവും കൂടിയായിരുന്നു. 

1788-ലെ അമേരിക്കൻ ഭരണഘടനയ്ക്ക് ശേഷമുള്ള കാലഘട്ടമെടുത്താൽ, എണ്ണൂറിലേറെ ഭരണഘടനകൾ രൂപം കൊണ്ടിട്ടുണ്ട്. 1945–നു ശേഷം പിറന്ന  189 ഭരണഘടനകളുണ്ട്‌. ഇതിൽ വളരെ കുറച്ച് ഭരണഘടനകൾ മാത്രമേ ഇന്ന് നിലനിൽക്കുന്നുള്ളു. പഠനങ്ങൾ പറയുന്നത്  ഭരണഘടനയുടെ ശരാശരി ആയുസ്സ് 17  വർഷമാണെന്നാണ്. 10  ശതമാനം ഭരണഘടനകളെങ്കിലും ഒരു വർഷമെത്തുന്നതിനു മുന്നേ പരാജയപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ ഏഴു പതിറ്റാണ്ടുകൾ ചെറിയൊരു കാലയളവല്ല. കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടാൻ കഴിയുന്നത്ര വഴക്കവും ദാർശനികസ്ഥിരതയും  ഉണ്ടായിരുന്നതുകൊണ്ടാണ് അതിജീവനം സാധ്യമായത്. 

യുദ്ധവും, ഭരണമാറ്റവും,  വിഭാഗീയ പ്രവണതകളുടെ ഹിംസാത്മകമായ പരിണിതിയും മാത്രമല്ല ഭരണഘടനയുടെ പതനത്തിനു കാരണമാകുന്നത്. ഇതൊക്കെ ഭരണഘടനാ നിർമാണ സമിതിയുടെയോ, അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെയോ പരിധിയിൽ നിൽക്കാത്ത കാര്യങ്ങളാണ്. ഉള്ളടക്കത്തിന്റെ വ്യക്തതയില്ലായ്മ,  മാറുന്ന കാലത്തിനനുസരിച്ച് രൂപാന്തരപ്പെടാനുള്ള അന്തർലീനമായ കഴിവിന്റെ അഭാവം എന്നിവയും ഭരണഘടനയെ അപ്രസക്തമാകും. സചേതനമായ ഒരു രേഖയായി നിലനിൽക്കുക എന്നത് വളരെ പ്രധാനമാണ്. അതിനു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഇന്ത്യയിൽ നമുക്ക്  ഭരണഘടനാദിനം ആചരിക്കാൻ കഴിയുന്നത്.

ഒരു രാജ്യമെന്നു വിളിക്കാൻ പോലും കഴിയില്ലെന്ന് വിധിയെഴുതാൻ വൈദേശിക രാഷ്ട്രതന്ത്രജ്ഞരെ പ്രേരിപ്പിക്കുമാറ്,  ജാതി-മത-വംശ-ഭാഷാ  വൈവിധ്യങ്ങളും, അനവധി ദേശീയതകളും നിലനിന്നിരുന്ന ഒരു ഭൂപ്രദേശത്തെ, ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിന്റെ നൂലിൽ കോർത്തിണക്കാൻ, ഭരണഘടനാ നിർമാണ സമിതിയും  ദേശീയ നേതൃത്വവും കാണിച്ച സന്നദ്ധത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. 

മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായിരുന്ന കെ ജി കണ്ണബിരൻ പറയുന്നതുപോലെ, “ഒരു വിമോചന പോരാട്ടത്തിനു ശേഷം, അല്ലെങ്കിൽ സ്വാതന്ത്ര്യസമരത്തിന് ശേഷം, രൂപീകൃതമായ ഭരണഘടന കവിത പോലെയാണ്; പ്രശാന്തതയിൽ വീണ്ടെടുത്ത വികാരം. രാഷ്ട്രീയ സിദ്ധാന്തവൽക്കരണത്തിനും, നിയമ സിദ്ധാന്തങ്ങൾക്കും, വെവ്വേറെ സാമൂഹ്യ ചരിത്രം ഉണ്ടാവാൻ കഴിയില്ല, ഉണ്ടാകാനും പാടില്ല…. ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ ഗവൺമെൻ്റിനു പ്രവർത്തിക്കാനുള്ള കൈപ്പുസ്തകമുണ്ടാക്കാൻ ഒത്തുചേർന്ന വെറും ടെക്നീഷ്യന്മാർ ആയിരുന്നില്ല. പ്രോജ്ജ്വലമായ ഒരു സമരചരിത്രത്തിൻ്റെ ഭാഗമായിരുന്നു അവർ, അതിന് കൃത്യമായൊരു പ്രാധിനിത്യസ്വഭാവം നൽകാനുള്ള എല്ലാ ശ്രമവും ഉണ്ടായിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും പ്രാധിനിത്യം ഭരണഘടനായ നിർമാണ സഭയിൽ ഉറപ്പു വരുത്താൻ നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ബദ്ധശ്രദ്ധരായിരുന്നു. 

ഭരണഘടനയുടെ നിലനില്പിനുള്ള പ്രധാനപ്പെട്ടൊരു മുന്നുപാധികൂടിയായിരുന്നു അത്. ഒരു ഗ്രന്ഥമെന്ന നിലയിൽ മാത്രമല്ല, ഭരണഘടനാനിർമിതിയുടെ ആഖ്യാനം കൂടി അതിന്റെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അന്നത്തെ ദേശീയ നേതൃത്വത്തിന്റെ സ്വീകാര്യതയും അവർക്ക് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അംഗീകാരവും ഈ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോവാൻ സഹായിച്ചിട്ടുണ്ട്.  സാമൂഹിക സ്വീകാര്യത സാധ്യമാക്കും വിധം എല്ലാവരെയും ഉൾച്ചേർത്തുകൊണ്ടുപോകുവാൻ നമുക്ക് കഴിഞ്ഞതുകൊണ്ടാണ് ഭരണഘടന നിലനിന്നത്. കാരണം വാക്കുകൾക്കും വാചകങ്ങൾക്കും അപ്പുറത്തേയ്ക്ക്, ഭരണഘടനയുടെ ഉള്ളടക്കം  നടപ്പിലാക്കാൻ കഴിയണമെങ്കിൽ ഈ സ്വീകാര്യത അനിവാര്യമാണ്. 

ആഖ്യാനപരമായ ഈ സ്വീകാര്യതയെ അപകടപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ രാജ്യവ്യാപകമായി നടക്കുന്നുണ്ട്. ഒന്നാം എൻ.ഡി.എ. ഗവണ്മെന്റിന്റെ കാലത്ത്, പുതിയ ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. രാഷ്‌ട്രപതി ശ്രീ കെ ആർ നാരായണന്റെ ശക്തമായ ഇടപെടലാണ് അതിനെ തടഞ്ഞത്.  ഭരണഘടനാ പുനഃപരിശോധനാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര ഗവണ്മെൻറ്, അത് മാറ്റി ഭരണഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാന്‍ ജസ്റ്റിസ് വെങ്കിടാചലയ്യ കമ്മീഷനെ നിയോഗിച്ചു തലയൂരി. എന്നാൽ ഇന്ന് അത്തരത്തിലുള്ള തിരുത്തൽ ശക്തികൾ അധികാരശ്രേണികളിലെങ്ങുമില്ല. ഭരണഘടനാ കോടതികൾ, ജഡ്ജിമാരുടെ വൈയക്തികമായ വാഗ്വിലാസങ്ങൾക്കപ്പുറം കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ല. ഇടപെടുന്ന അവസരങ്ങളിൽ പലപ്പോഴും, ഇ.ഡി. നിയമനം സംബന്ധിച്ച കോടതിവിധി ഉണ്ടായപ്പോൾ സംഭവിച്ചതുപോലെ, വിധികൾ നടപ്പിലാക്കാതിരിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. നടപ്പിലാകില്ലെന്നു വന്നാൽ, ഒരു പുസ്തകം എന്ന നിലയിൽ  ഭരണഘടനയും, വ്യഖ്യാതാവ് എന്ന നിലയിൽ കോടതിയും നിസ്സഹായരാണ്. രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യബോധവും, സമൂഹത്തിൽ ഉണ്ടാവണമെന്ന് നാം കരുതുന്ന ഭരണഘടനാ ധാർമികതയുമാണ് ഭരണഘടനയെ നിലനിർത്തേണ്ടത്. നീതിയെ സംബന്ധിച്ച സാമൂഹിക ആഖ്യാനങ്ങളെ ഭരണഘടനാ ധാർമികതയുടെ വഴിയിലൂടെ നടത്തുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫാഷിസ്റ്റ് രാഷ്ട്ര സങ്കല്പങ്ങളോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയാധികാര ശക്തികൾ, മുന്പില്ലാതിരുന്നത്ര ശക്തിയോടെ, ജനാധിപത്യത്തിന്റെ ദൗര്ബല്യങ്ങളിൽ പിടിമുറുക്കുന്ന സമകാലിക ഇന്ത്യയിൽ ഭരണഘടനയുടെ അതിജീവനം  ജനകീയമായൊരു പ്രവർത്തനപദ്ധതിയിലൂടെ മാത്രമേ സാധ്യമാകൂ. അതിനുള്ള അവസരമായി ഭരണഘടനാദിനത്തെ മാറ്റുവാൻ നമുക്ക് കഴിയണം. 

This was first published in Suprabhatham Daily on 26 Nov 2023

ആധാർ: അപകടങ്ങളും ആശങ്കകളും 

ആധാർ നമ്പർ വിശ്വാസ്യയോഗ്യമല്ലെന്ന, അന്താരാഷ്‌ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവസ്റ്റർ സർവീസസിന്റെ റിപ്പോർട്ട് ഇന്ത്യാഗവണ്മെന്റിന്റെ ‘ഏകസത്യശ്രോതസ്സായ ‘ തിരിച്ചറിയൽ പദ്ധതിയെക്കുറിച്ച് കാതലായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇന്ത്യയെപ്പോലെ ചൂടും, അന്തരീക്ഷത്തിൽ ഈർപ്പമുള്ള ഒരു ഭൂപ്രദേശത്ത് ബയോമെട്രിക്ക് തിരിച്ചറിയൽ സംവിധാനങ്ങൾ വിജയകരമായി പ്രവർത്തിക്കുകയില്ല എന്നാണ് മൂഡീസിന്റെ നിഗമനം. മാത്രവുമല്ല രാജ്യത്തു ബഹുഭൂരിപക്ഷം ജനങ്ങളും കായികാദ്ധ്വാനത്തിൽ ഏർപ്പെടുന്നവർ ആയിരിക്കേ, ഗുണനിലവാരമുള്ള വിരലടയാളങ്ങൾ ദീർഘ കാലത്തേക്ക് നിലനിർത്താനും കഴിയുകയില്ല. അതും കൂടാതെ പരിമിതമായ ഇന്റർനെറ്റ് കണക്ടിവിറ്റിയും വെദ്യുതി ലഭ്യതയുമെല്ലാം കാര്യങ്ങൾ വഷളാക്കുന്നു. അങ്ങനെ കൂടുതൽ ജനങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുവാൻ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി ആളുകൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലേക്കാണ് നയിക്കുന്നത്. 

കേന്ദ്രീകൃത വിവരസഞ്ചയങ്ങൾ ഉയർത്തുന്ന സുരക്ഷാ/സ്വകാര്യതാ പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേന്ദ്രീകൃത സംവിധാനങ്ങൾ സൈബർ കുറ്റവാളികൾക്ക് അവസരമൊരുക്കുകയാണ് ചെയ്യുന്നത്. പൗരരുടെ ഇത്രയധികം വിവരങ്ങൾ ഒരൊറ്റ ഏജൻസിയ്ക്ക് കീഴിൽ വരുന്നത് സ്വകാര്യതാ ലംഘനത്തിനും വഴി വയ്ക്കും. ആഭ്യന്തരമോ ബാഹ്യമോ ആയ പ്രൊഫൈലിംഗിന് സൗകര്യമൊരുക്കും. ആധാർ-വോട്ടർ പട്ടിക ബാന്ധവം കൂടി നടക്കുന്ന ഇക്കാലത്ത് വലിയ ഇത് ഭീഷണിയാണ്. 

വികേന്ദ്രീകൃതമായ ഐ.ഡി. സംവിധാനങ്ങളാണ് സുരക്ഷിതമെന്ന് ഏജൻസി പറയുന്നു. ലോകം മുഴുവൻ വികേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് സ്വന്തം വിവരങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം സാധ്യമാക്കുന്ന, ബ്ലോക്ക് ചെയിൻ സങ്കേതങ്ങളിൽ അധിഷ്ഠിതമായ, ഡി.ഐ.ഡി.(ഡീസെൻട്റലൈസ്ഡ് ഐഡി) സംവിധാനങ്ങളാണ് സുരക്ഷിതം. ഇത് ലോകമാകെ അംഗീകരിച്ചിട്ടുള്ള വിവരസുരക്ഷാ തത്വമാണ്. യാഥാർത്‌ഥത്തിൽ, വിവരസുരക്ഷയുടെ എല്ലാ അടിസ്ഥാന തത്വങ്ങളെയും ലംഘിക്കുന്നതാണ് ആധാർ പദ്ധതിയെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഈ വിഷയം മനസിലാക്കാൻ ശ്രമിച്ചിട്ടുള്ള ആരെയും മൂഡീസിന്റെ റിപ്പോർട്ട് അത്ഭുതപ്പെടുത്തില്ല. 

2011-മുതലെങ്കിലും ആധാർ പദ്ധതിക്കെതിരെ നിശിതമായ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ ലേഖകന്റെ ‘Addhaar; How a Nation is Deceived’ എന്ന പഠനഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പ്രസ്താവിച്ചത് “ആധാർ പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. പട്ടാള ഭരണകൂടങ്ങൾക്ക് മാത്രമാണ് ഇത്തരം പദ്ധതികൾ ആവശ്യം വരിക” എന്നാണ്. കാരണം ആധാർ കേവലം ഒരു തിരിച്ചറിയൽ പദ്ധതിയല്ല, പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തിൽ പരിവർത്തനപ്പെടുത്തുന്ന ഒരു ജനാധിപത്യവിരുദ്ധ സങ്കൽപ്പമാണ്. ഡോ. ഉഷാ രാമനാഥന്റെ നേതൃത്വത്തിൽ, നിയമ, വൈജ്ഞാനിക മേഖലകളിൽ നിന്ന് ശക്തമായ വിയോജിപ്പുകൾ ഉയർന്നു വന്നിരുന്നു. ആധാറിനെതിരെയുള്ള കോടതി വ്യവഹാരത്തിനു നേതൃത്വം നൽകിയത് മുൻ കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. പുട്ടസ്വാമിയാണ്. ഇടതു രാഷ്ട്രീയ കക്ഷികളും ബി.ജെ.പിയും പദ്ധതിക്ക് എതിരായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ഇതിനെതിരെ രംഗത്തു വന്നിരുന്നു. അധികാരത്തിലേറിയപ്പോൾ പക്ഷേ, യു.പി.എ. ഗവണ്മെന്റിനേക്കാൾ ശക്തമായി പദ്ധതിയുമായി മുന്നോട്ടു പോവൂകയാണുണ്ടായത്. 

വ്യക്തിപരമായ എതിർപ്പുകളും പൗരാവകാശ സംഘടനകളുടെ നിലാപാടും മാത്രമല്ല, പദ്ധതിയെക്കുറിച്ചു പഠിച്ച ഇന്ത്യൻ പാർലമെന്റിന്റെ ഉപസമിതിയും, ആധാർ അനാവശ്യവും അപകടകരവുമാണെന്നു വിധിയെഴുതിയിരുന്നു. പാർലമെന്റിന്റെ അനുമതിയോ, നിയമമോ ഒന്നും കൂടാതെയാണ് 2009-ൽ ആധാർ ആരംഭിക്കുന്നത്. തുടർന്ന് 2011-ൽ പദ്ധതിയ്ക്ക് നിയമസാധുത നൽകുന്നതിനായി ‘നാഷണൽ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ” ബില്ല് കൊണ്ടുവന്നു. ബില്ല് രാജ്യസഭയിൽ ചർച്ച ചെയ്തപ്പോൾ ഒരു പാർലമെന്ററി സമതിയ്ക്ക് വിടാൻ തീരുമാനമായി. പ്രസ്തുത സമിതി, ബില്ലിനെക്കുറിച്ചും, ആധാർ പദ്ധതിയെയും കുറിച്ചും പഠിച്ചു. 2011-ൽ സമർപ്പിച്ച റിപ്പോർട്ട് ആധാറിന് എതിരായിരുന്നു. പദ്ധതിയ്ക്ക് സാമ്പത്തികമായും സാങ്കേതികമായും ശാസ്ത്രീയമായും നിലനിൽപ്പില്ലെന്നും, ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങൾ ഉണ്ടാക്കുമെന്നും ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നുമാണ് സമിതി കണ്ടെത്തിയത്. അങ്ങനെ ബില്ല് രാജ്യസഭ പാസാക്കാതെ തിരിച്ചയച്ചു. പിന്നീടാണ്, 2016-ൽ എൻ.ഡി.എ. ഗവണ്മെന്റ് എല്ലാ പാർലമെന്ററി മര്യാദകളും ലംഘിച്ചുകൊണ്ട്, ഒരു ‘ധന ബില്ലാ’യി ആധാർ നിയമം പാസാക്കിയെടുത്തത്. 

ഡിജിറ്റൽ യുഗത്തിൽ ലോകത്ത് ഏറ്റവും വികലമതിപ്പുള്ള ചരക്ക് ഡാറ്റ അഥവാ വിവരങ്ങളാണ്. പ്രത്യേകിച്ചും ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്. ശതകോടികളുടെ കച്ചവടം നടത്തുവാനുള്ള മാർക്കറ്റാണ് ഇന്ത്യയുടെ ഗ്രാമാന്തരങ്ങൾ; ആഗോള വിവരച്ചന്തയുടെ ഭാഗമായി ഇനിയും മാറിയിട്ടില്ലാത്ത പ്രദേശങ്ങൾ. കുത്തകകൾക്ക്പ്രത്യേകിച്ചും ഫിൻ-ടെക്ക് കമ്പനികൾക്ക് സാധ്യതകളുടെ വലിയ എണ്ണപ്പാടങ്ങളാണ് ഇന്ത്യയുടെ അചുംബിത-ഗ്രാമങ്ങൾ എന്ന് നിലേകാനി തന്റെ ‘ഇമാജിനിംഗ് ഇന്ത്യ ‘ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിവര കൈമാറ്റത്തിനായി നാഷണൽ ഇൻഫോർമേഷൻ യൂട്ടിലിറ്റീസ് സ്ഥാപിക്കുന്നതിനെക്കുറിച്ചൊക്കെ സ്വപ്നം കണ്ട ആളാണ്. വിവരങ്ങളെ ചരക്കാക്കി മാറ്റുന്ന ആഗോളമൂലധന പാഠങ്ങളുടെ മൂല്യബോധത്തിൽ, ആധാർ പെട്ടെന്ന് നടപ്പിലാക്കാൻ നിലേകാനി കണ്ടെത്തിയ ‘ബിസിനസ് മോഡൽ’ ആണ് ആധാറിന്റെ അടിസ്ഥാനം. അതിനപ്പുറത്തേക്കുള്ള അവകാശവാദങ്ങളെല്ലാം പദ്ധതിയെ മാർക്കറ്റ് ചെയ്യാനുള്ള മധുരം പുരട്ടലുകൾ മാത്രമാണ്. 

ഇക്കാര്യങ്ങളെല്ലാം ചർച്ചയായെങ്കിലും, നമ്മുടെ സുപ്രീംകോടതി 2018-ൽ, ആധാർ നിയമം ഭരണഘടനാപരമാണെന്നു വിധയെഴുതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മാത്രം വിയോജിച്ചു. ആധാറിന്റെ സാങ്കേതിക അടിത്തറ, സ്വകാര്യതാ നിർദേശകങ്ങൾക്ക് എതിരായ ഡിസൈൻ, അന്തർലീനമായ അനീതി, അവകാശലംഘനം, സുരക്ഷാ ഭീഷണി, ആധാർ മൂലം ഉണ്ടായി എന്ന് പറയുന്ന ലാഭത്തിന്റെ പൊള്ളത്തരങ്ങൾ, എന്നിവയെല്ലാം കോടതിയിൽ തുറന്നു കാണിക്കുവാൻ വിമർശകർക്ക് കഴിഞ്ഞിരുന്നു. എന്നാൽ എല്ലാത്തരം യുക്തികളെയും തകിടം മറിക്കുന്ന ന്യായവാദങ്ങളിലൂടെ കോടതി പദ്ധതിക്ക് അംഗീകാരം നൽകി. പിന്നീട് ആധാര്‍ പുനഃപരിശോധനാ ഹർജികള്‍ ചേംബറില്‍ പരിഗണ‌നക്കെടുത്തു തള്ളി. ഇന്ത്യന്‍ നിയമ വൈജ്ഞാനിക ചരിത്രത്തില്‍ എ.ഡി.എം. ജബല്‍പ്പൂരിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് ആധാര്‍ കേസിലെ സുപ്രീംകോടതി വിധി. വിധിയിലുടനീളം നിയമപരമായ വൈരുദ്ധ്യങ്ങളും വസ്തുതാപരമായ പിശകുകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ആധാർ കേസിൽ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിയോജന വിധിന്യായം കാലഘട്ടത്തെ അതിജീവിക്കുന്ന ഒരു പ്രകാശഗോപുരമാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആധാറിന്‌ സമാനമായ ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതികളുടെ നിയമ സാധുത പരിശോധിച്ച ലോകത്തിലൂടെ വിവിധ രാജ്യങ്ങളിലെ ഭരണഘടനാകോടതികൾ മുഖവിലയ്‌ക്കെടുത്തതും ഈ വിയോജന വിധിന്യായം ആയിരുന്നു. കെനിയൻ കോടതിയും, ജമൈക്കൻ കോടതിയും ചന്ദ്രചൂഡിന്റെ യുക്തിയെയാണ് പിന്തുടർന്നത്. ഫ്രഞ്ച് കോടതി നേരത്തെ തന്നെ ഇത്തരം പദ്ധതികൾ ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജർമനിയിൽ, വിവരശേഖരങ്ങൾ നാസികൾ വംശഹത്യക്ക് ഉപയോഗിച്ചത് എങ്ങനെയെന്ന ചരിത്രപാഠം ഉൾക്കൊണ്ടുകൊണ്ട്, കേന്ദ്രീകൃത വിവരസഞ്ചയങ്ങൾ ഭരണാഘടനാപരമായി നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യ, ആധാർ പദ്ധതിയുടെ ആലോചനാഘട്ടത്തിൽ മാതൃകയാക്കിയിരുന്ന യു. കെ.. ഐ. ഡി പ്രോജക്ട് 2010-ൽ ബ്രിട്ടീഷ് പാർലമെൻറ് പിൻവലിക്കുകയും അതിനായി ശേഖരിച്ച വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്ക് നശിപ്പിച്ചു കളയുകയും ചെയ്തതാണ്. വിവരങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള ഏക മാർഗം അതാണെന്നായിരുന്നു ബ്രിട്ടീഷ് നിലപാട്. കേന്ദ്രീകൃത തരിച്ചറിയൽ പദ്ധതികളുടെ അപകടം മനസിലാക്കിയ ആധുനിക വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും സമാനമായ പദ്ധതികൾ ഇല്ല. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വികസ്വര രാജ്യങ്ങളാണ് ആഗോള ബയോമെട്രിക്ക് കമ്പനികളുടെ മാർക്കറ്റുകളായി മാറുന്നത്. ഇന്ത്യയാകട്ടെ ഡിജിറ്റൽ യുഗത്തിന്റെ അടയാളമായിട്ടാണ് ആധാർ പദ്ധതിയെ അവതരിപ്പിക്കുന്നത്. വിമർശനങ്ങളെ കനത്ത അസഹിഷ്ണുതയോടെയാണ് ഭരണകൂടം കാണുന്നത്. എന്നാൽ 2012 മുതലുള്ള അനുഭവങ്ങൾ വിമർശനങ്ങളെ സാധൂകരിക്കുന്നതാണ്,

യാതൊരു രേഖയുമില്ലാത്ത ആളുകൾക്ക് കൂടി ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും എന്ന വാഗ്ദ്ധാനത്തോടുകൂടി ആരംഭിച്ച പദ്ധതി, ഫലത്തിൽ ആളുകൾക്ക് അവകാശങ്ങൾ നിഷേധിക്കുന്നതായാണ് അനുഭവം. ജാർഖണ്ഡിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ള നിരവധി പഠനങ്ങൾ ഇതിനു സാക്ഷ്യമാണ്. ബയോമെട്രിക്ക് തിരിച്ചറിയൽ സംവിധാനങ്ങൾ പ്രവർത്തിക്കാത്തത് മുതൽ ഇന്റർനെറ്റിന്റെയും വൈദ്യുതിയുടെയും അഭാവം വരെ നിരവധി കാരണങ്ങൾ ഇതിനുണ്ട്. ആധാർ അധിഷ്ഠിത പണമിടപാടുകളിലൂടെ ലക്ഷക്കണക്കിന് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കൂലി ലഭ്യമാക്കുന്നതിന് വരെ ആധാർ തടസമായി മാറുന്നുണ്ട്. നിരവധി പേരുടെ പണം തങ്ങൾപോലും അറിയാതെ ആരംഭിച്ച എയർടെൽ പേയ്മെന്റ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതിനെത്തുടർന്ന് എയര്ടെല്ലിനെതിരെ നടപടിയും ഉണ്ടായിരുന്നു. റേഷൻ നിഷേധിക്കപ്പെട്ടത്തിനെത്തുടര്ന്ന് പട്ടിണി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മാങ്ങയുടെയും, ഹനുമാന്റെയും, പട്ടിയുടെയും പേരിൽ മുതൽ കാശ്മീരിൽ അറസ്റ്റിലായ ഭീകരവാദിയുടെ പേരിൽ വരെ ആധാർ ഉണ്ടാവുകയും, ഗ്യാസ് കണക്ഷൻ അതുപയോഗിച്ച് എടുക്കുകയും ചെയ്ത അനുഭവങ്ങളും ഉണ്ട്. ആയിരക്കണക്കിന് മനുഷ്യരുടെ വിരലടയാളങ്ങളും റെറ്റിനാ സ്കാനും കൃത്രിമമായി ഉണ്ടാക്കി ആധാർ തട്ടിപ്പുകൾ നടത്തുന്ന നിരവധി സംഘങ്ങൾ ഇതൊനോടകം പിടിയിലായിട്ടുണ്ട്. ഒരാൾ തന്നെ, പല ബയോമെട്രിക് വിവരങ്ങൾ കലർത്തി നൽകി, 12 ആധാർ നമ്പറുകൾ സമ്പാദിച്ച്, അതുകൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുത്ത് തട്ടിപ്പ് നടത്തിയതായി വാർത്തയുണ്ട്. ടെലഗ്രാഫ് പത്രത്തിന് വേണ്ടി രചന ഖൈര പുറത്തുകൊണ്ടുവന്ന 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ലഭിക്കുന്ന സംഭവം ഉൾപ്പെടെ അനേകം വിവര ചോർച്ചകൾ ഉണ്ടായിട്ടുണ്ട്. ഈ അവസരങ്ങളിലെല്ലാം നിഷേധാത്മക പ്രതികരണങ്ങൾ ആയിരുന്നു ഗവണ്മെന്റിന്റെയും ആധാർ അതോറിറ്റിയുടെയും. മൂഡീസിന്റെ റിപ്പോർട്ട് ഈ സമീപനത്തിൽ പെട്ടെന്ന് എന്തെങ്കിലും മാറ്റം കൊണ്ടുവരും എന്ന് കരുതുന്നില്ല, പക്ഷേ കുറേ നാളുകൾക്ക് ശേഷം ആധാർ പദ്ധതിയുടെ അപകടങ്ങൾ വീണ്ടും ചർച്ചയാകാൻ ഇത് കാരണമായേക്കും. പദ്ധതിയെ നല്ലൊരു യാഥാർത്ഥ്യബോധത്തോടെ കാണാൻ പൊതുസമൂഹത്തെയും ഇത് പ്രേരിപ്പിച്ചേക്കാം. ആധുനിക സാങ്കേതികയുഗം ഉയർത്തുന്ന സാധ്യതകൾക്കൊപ്പം വെല്ലുവിളികളെയും വിശദമായി മനസിലാക്കാനും പ്രതിരോധിക്കാനും കഴിഞ്ഞില്ലെങ്കിൽ നമുക്ക് നിലനിൽക്കാൻ കഴിയില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ, ഫലം വിനാശകരമായിരിക്കും.

Published in Suprabhatham Daily on 25/11/2023

രാഷ്ട്രീയം പറയുന്ന ബോളിവുഡ് മാസ് മസാല മൂവി

വർത്താമാധ്യമങ്ങളിൽ കണ്ട ദൃശ്യങ്ങളിലൂടെ, നമുക്ക് പരിചിതമായതെന്ന് തോന്നുന്ന ഒരു ആശുപത്രി. തുരുമ്പെടുത്ത കട്ടിലിലും അഴുക്കുനിറഞ്ഞ വെറും നിലത്തും അരണ്ട വെളിച്ചം മാത്രമുള്ള വരാന്തയിലുമായി കിടക്കുന്ന, കണ്ണുകളിൽ നിസ്സഹായത മാത്രം ബാക്കിയാക്കിയ ഒരുപാട് രോഗികൾ. ഒരു മെഡിക്കൽ എമർജൻസി ഉണ്ടാവുന്നു. മസ്തിഷ്കജ്വരം ബാധിച്ച കുറെയധികം കുട്ടികളെ ഒരുമിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. കുട്ടികൾ അവശനിലയിലാണ്. ജീവൻ നിലനിർത്താൻ ഓക്സിജൻ നൽകണം. എന്നാൽ സിലിണ്ടർ സ്റ്റോക്ക് തീർന്നിരിക്കുന്നു. അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആവശ്യപ്പെടുന്നു. അധികാരികൾ സഹായിക്കുന്നില്ല എന്ന് മാത്രമല്ല, ഡോക്ടറെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഒരുപാടലഞ്ഞ്, സ്വന്തം നിലയ്ക്ക് ഓക്സിജൻ വാങ്ങിക്കൊണ്ടുവന്ന്, ഏതുവിധേനയും കുട്ടികളുടെ ജീവൻ രക്ഷിക്കുവാനുള്ള ശ്രമം നടത്തുന്നു അവർ. അപ്പോഴേക്കും പക്ഷേ വൈകി പോകുന്നു. കുട്ടികൾ മരിക്കുന്നു. വലിയ വാർത്തയാകുന്നു. ഓക്സിജൻ ഇല്ലാത്തതായിരുന്നില്ല മരണകാരണം എന്ന് ഹോസ്പിറ്റൽ ഡയറക്ടർ റിപ്പോർട്ട് നൽകുന്നു. ഇതേ ഡയറക്ടറാണ് ഓക്സിജൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരുന്നത്. അങ്ങനെ, സ്വയം പണം മുടക്കി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർ ജയിലിലാകുന്നു. 

സന്യാ മൽഹോത്ര അവതരിപ്പിക്കുന്ന ഡോക്ടറുടെ കഥാപാത്രത്തിന്റെ അനുഭവം, ഗോരഖ്പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ, സ്വന്തം നിലയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി കൊണ്ടുവന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും, ഭരണകൂടം വേട്ടയാടിയ, ഡോ. കഫീൽ ഖാനെ ഓർമ്മപ്പെടുത്തുന്നു. ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകളും വെറുപ്പിന്റെ ഫാക്ടറികളുമായി ദേശീയ മാധ്യമങ്ങളും മുഖ്യധാരാ ബോളിവുഡ് സിനിമകളും മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന്, ഇന്ത്യൻ ജനതയോട് ഉറക്കെ വിളിച്ചു പറയുകയാണ് ‘ജവാൻ’ എന്ന ഷാരൂഖ് ഖാൻ ചിത്രം. ഒരുപക്ഷേ വിമർശകർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന പോരായ്മകൾക്കെല്ലാമപ്പുറത്ത് ഈ സിനിമയുടെ പ്രസക്തിയും അതു തന്നെയാണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ, അവർക്ക് ദഹിക്കുന്ന രീതിയിൽ, ഒരു ഹോളിവുഡ് മാസ് മസാല മൂവിയുടെ എല്ലാ ചേരുവകളും ചേർത്ത് കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയാനുള്ള ധൈര്യം ഷാരൂഖ് ഏറ്റെടുത്തിരിക്കുന്നു. ഗൗരി ഖാന്റെ പ്രൊഡക്ഷൻ ഹൗസാണ് സിനിമ നിർമ്മിച്ചിരിക്കുന്നതും. 

തമിഴ് സിനിമയിൽ ആക്ഷൻ ചിത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തുവന്ന ജവാൻ ഒരു സമ്പൂർണ്ണ ഷാരൂഖ് ഖാൻ ചിത്രമാണ്.   ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി പ്രദേശം എന്ന് അനുമാനിക്കാവുന്ന ഗ്രാമങ്ങളിലൊന്നിൽ, ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന കരിമ്പച്ച യൂണിഫോം ധരിച്ച സൈനികർക്കെതിരെ, മിന്നൽപിണറുകൾ ഉദ്ദീപ്തമാക്കുന്ന  കറുത്ത രാത്രിയിൽ,  കയ്യിൽ ആയുധവുമായി അഭൗമമായ ചടുലചലനങ്ങളോടെ നമ്മുടെ മുന്നിലേക്ക് എത്തുന്ന നിമിഷം മുതൽ, ക്ലൈമാക്സിലെ ആത്മഭാഷണം വരെ അദ്ദേഹം നിറഞ്ഞാടുകയാണ്. കാമുകനും സൈനികനും, അച്ഛനും മകനും, ട്രേഡ്മാർക്ക് അറ്റ്ലീ ആക്ഷൻ സീക്വിൻസുകളും, പാട്ടും നൃത്തവും ഒക്കെയായി, ഒരു ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുംവിധമെല്ലാം പകർന്നാടുന്നുണ്ട്. കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് കടന്നുപോകുന്ന ആദ്യ പകുതിക്ക് ശേഷം ചെറിയ ലാഗ് അനുഭവപ്പെടുമെങ്കിലും, തിരശ്ശീലയിലെ തൻ്റെ സാന്നിധ്യം കൊണ്ട് തിരക്കഥയിലെ പോരായ്മകളെയൊക്കെ മറയ്ക്കാൻ ഷാരൂഖിന് സാധിക്കുന്നുണ്ട്.

കാണികൾക്ക് ചിന്തിക്കാൻ സമയം നൽകാത്ത വേഗതയിൽ മുന്നോട്ടുപോകുന്ന സിനിമ സ്പർശിച്ചു പോകുന്ന നിരവധി സാമൂഹ്യ പ്രശ്നങ്ങളുടെ യാഥാർത്ഥ്യം നമ്മളെ പൊള്ളിക്കുന്നുണ്ട്. കഥാഗതിയിലെ യുക്തിരാഹിത്യങ്ങളെ, കൃത്യമായി സന്നിവേശിപ്പിച്ച വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് മറികടക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. ദേശസ്നേഹം ആവർത്തിച്ചാവർത്തിച്ച്, ഉറക്കെ പ്രഖ്യാപിക്കുന്ന സ്വഭാവമാണ് സിനിമയ്ക്കുള്ളത്. രാജ്യത്തിനുവേണ്ടി പോരാടി കരിയറും ജീവിതവും നഷ്ടപ്പെടുത്തിയ, സൈനികന്റെയും മകൻ്റെയും  ജീവിതപരിസരമാണ്  സിനിമയുടെ കഥാതന്തു. അതുകൊണ്ടുതന്നെ, സിനിമ ഉയർത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയം തള്ളിക്കളയുക എളുപ്പമല്ല. ദേശസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരുടെ വായടപ്പിക്കുന്ന തന്ത്രപരമായ ചേരുവയാണിതെന്ന് വ്യക്തമാണ്. 

അങ്ങനെയാണ് മുഖ്യധാരാ ബോളിവുഡ് സിനിമകൾ ഉന്നയിക്കാൻ ധൈര്യപ്പെടാത്ത സമകാലിക പ്രശ്നങ്ങൾ ജവാനിൽ വിഷയമാകുന്നത്. ശിങ്കിടിമുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപത്തെ തുറന്നു കാണിക്കുന്നുണ്ട് സിനിമ. നമ്മുടെ രാജ്യത്തിൻ്റെ മണ്ണും മലയും വെള്ളവും അനിയന്ത്രിതമായ ചൂഷണത്തിന് വിട്ടുകൊടുത്ത് പണം ഉണ്ടാക്കുന്ന  രാഷ്ട്രീയം വിജയ് സേതുപതി അവതരിപ്പിക്കുന്ന കാലി ഗയ്ക് വാദ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ നമുക്ക് മുന്നിലെത്തുന്നു.  ഇലക്ഷൻ അട്ടിമറിക്കുന്നതിന് വേണ്ടി കോർപ്പറേറ്റുകൾ ഒഴുക്കുന്ന പണം, കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി അവതരിച്ച രണ്ടായിരത്തിന്റെ കെട്ടുകളായി കണ്ടെയ്നറുകളിൽ എത്തുന്നത് ആകസ്മികമാകാനിടയില്ല. “ഒരു ആഡംബര കാർ വാങ്ങുന്നതിനാണോ ട്രാക്ടർ വാങ്ങുന്നതിനാണോ വായ്പയ്ക്ക് പലിശ കൂടുതൽ കൊടുക്കേണ്ടത്?” എന്ന ചോദ്യം മധ്യവർഗ സമൂഹം  കേട്ടിട്ടുണ്ടാവാൻ ഇടയില്ലാത്തതാണ്. കർഷക ആത്മഹത്യ സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണ്. ഒരു ജയിലറായി ജോലി ചെയ്യുന്ന ഷാരൂഖ് ഖാൻ അവിടെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ, ശിക്ഷ എന്നതിലുപരി പരിവർത്തനമാണ് ആധുനിക  നീതിന്യായ സംവിധാനത്തിന്റെ  ലക്ഷ്യം എന്ന ആശയം പങ്കുവയ്ക്കുന്നു. 

ആസാദി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ ദേശദ്രോഹികളായി ചിത്രീകരിച്ച് ജയിലിലാക്കിയ ഭരണകൂടത്തിന് മുന്നിൽ ആസാദ് എന്ന പേരിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. സമൂഹത്തിലെ ജീർണ്ണതകളിൽ നിന്നുള്ള ആസാദിയെ കുറിച്ച് കഥാപാത്രം പറയുന്നുമുണ്ട്. വ്യവസ്ഥിതിയുടെ കാവൽ നായ്ക്കൾക്ക് ആ രംഗങ്ങൾ കണ്ടിരിക്കുക അത്ര എളുപ്പമായിരിക്കില്ല.  സിനിമയുടെ ക്ലൈമാക്സിൽ വോട്ടിന്റെ ശക്തിയെ കുറിച്ചുള്ള ആസാദിന്റെ ഭാഷണം, ഷാരൂഖ് ഖാൻ തന്നെ നേരിട്ട് തൻ്റെ ആരാധകരോട് പറയുന്നതെന്ന തോന്നലാണുണ്ടാക്കുന്നത്. “അഞ്ചു മണിക്കൂർ കൊണ്ട് കത്തിത്തീരുന്ന കൊതുകു തിരി വാങ്ങാൻ പോകുമ്പോൾ പോലും ഒരു നൂറ് സംശയങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുന്ന നമ്മൾ, നമ്മളെ അഞ്ചുവർഷത്തേക്ക് ഭരിക്കാൻ വേണ്ടി തെരഞ്ഞെടുക്കുന്ന ആളുകളോട് ചോദ്യങ്ങൾ ഉന്നയിക്കാത്തതെന്ത് ?   ജാതിയും  മതവും നോക്കിയല്ല, ആരാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്, ആരാണ് നമുക്ക് വിദ്യാഭ്യാസവും തൊഴിലും നല്ല ആരോഗ്യ സംവിധാനങ്ങളും ഉറപ്പുനൽകുന്നത്, എന്ന് നോക്കിയാവണം വോട്ട് ചെയ്യേണ്ടത് ” ഈ കാലത്ത് ഇത്രയെങ്കിലും പറയുക എന്നത് ഒരു  വിപ്ലവപ്രവർത്തനമാണ്. 

അതിനർത്ഥം സിനിമ ഒരു ക്ലാസിക് ആണെന്നൊന്നുമല്ല.  ഒരുപാട് വിഷയങ്ങൾ ഉന്നയിക്കുന്നത് സിനിമയുടെ ഫോക്കസ് നഷ്ടപ്പെടുത്തുന്നു എന്ന വിമർശനം ന്യായമാണ്. ദീപിക പദുക്കോണുമായുള്ള ഭൂതകാലം ചിത്രത്തിൻ്റെ കഥയ്ക്ക് ആഴം നൽകുന്നുണ്ട്, എങ്കിലും നയൻതാര അഭിനയിക്കുന്ന നർമ്മദ എന്ന കഥാപാത്രം അതിഗംഭീരമായ ഇൻട്രൊഡക്ഷനു ശേഷം എങ്ങും എത്താതെ പോകുന്നു എന്ന നിരാശ ജനിപ്പിക്കുന്നു. പാട്ടുകൾ പലപ്പോഴും അസ്ഥാനത്താണെന്ന് തോന്നി. സിനിമയുടെ സാങ്കേതികത്വം പരിശോധിച്ചാൽ ഇനിയും ഒരായിരം  പോരായ്മകൾ കണ്ടെത്താൻ കഴിയും. എങ്കിലും ഒരു എന്റർടൈനർ, എന്ന നിലയിൽ ഷാരൂഖ് ഖാൻ ഇപ്പോഴും ബോളിവുഡിന്റെ രാജാവ് തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. 

PUBLISHED TRUECOPYTHINK ON 12 SEPT 2023

ഇന്ത്യ; പേരുമാറ്റത്തിന്റെ രാഷ്ട്രീയം

നമ്മുടെ രാജ്യത്തിൻറെ പേര് ഇന്ത്യ അഥവാ ഭാരത് എന്നാണ്. വാമൊഴിയിലും വരമൊഴിയിലും, സന്ദർഭങ്ങൾക്ക് അനുയോജ്യമാം വിധം ഇരുപേരുകളും നമ്മൾ ഉപയോഗിച്ചുപോന്നു. എന്നാൽ അതിലൊരു പേര് ഭരണഘടനയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നു എന്ന വാർത്ത ദുഃഖകരമാണ്. ഇന്ത്യ അഥവാ ഭാരത്, എന്നത് കേവലമൊരു പേരല്ല, മഹത്തായ ഒരു രാഷ്ട്ര സങ്കല്പത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. ദുരിതാനുഭവങ്ങളുടെ സൂചിമുനയിൽ ചവിട്ടി നടന്ന, കോടിക്കണക്കിന് മനുഷ്യർ ചേർന്ന് യാഥാർത്ഥ്യമാക്കിയ, അതിസാഹസികമായൊരു സ്വപ്നത്തിന്റെ സുന്ദരമായ നിർവചനം കൂടിയാണത്. അതിനെയെല്ലാം നിഷേധിക്കുന്ന ചർച്ചകൾ ഉയർന്നുവരുന്നത് ആശങ്കകൾ ഉണർത്തുന്നതാണ്.

ലോകചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നിർമിതി. രാഷ്ട്രമീമാംസയുടെ ‘സാമാന്യയുക്തി’വെച്ച് അസംഭവ്യമായ സംഗതി. എണ്ണിയാൽ ഒടുങ്ങാത്ത വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും ബഹുസ്വരമായ ചരിത്ര-സംസ്കാരിക-സാമൂഹ്യ-സാഹചര്യങ്ങളുടെയും വിളനിലമായ ഒരു ഭൂപ്രദേശം. അക്ഷരാർത്ഥത്തിൽ വിവിധ രാജ്യങ്ങളായി നിലനിന്നിരുന്ന നാടുകൾ. അതൊരൊറ്റ ദേശരാഷ്ട്രമായി മാറുന്നത്, രാഷ്ട്രത്തെ സംബന്ധിച്ചുള്ള പാശ്ചാത്യ നിർവചനങ്ങൾക്ക് വഴങ്ങുന്നതേയായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സുസ്ഥിരമായ ഒരു രാജ്യമായി നിലനിൽക്കില്ല എന്ന് പ്രവചിച്ചവരാണ് ഏതാണ്ടെല്ലാ പാശ്ചാത്യ രാഷ്ട്രീയ വിശാരദന്മാരും. എന്നാൽ ലോകത്തെ ഏറ്റവും അതിശയകരമായ രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ 76 വർഷങ്ങളായി തുടർന്നു പോരുന്നു. ഇത് വെറുതെ സംഭവിച്ചതല്ല. രാഷ്ട്ര നിർമ്മിതിയുടെ പൂർവ്വ മാതൃകകൾ ഇല്ലാത്ത, അനന്യമായൊരു വീഥി കണ്ടെത്തുവാൻ നമ്മുടെ രാഷ്ട്രശില്പികൾക്ക് കഴിഞ്ഞതുകൊണ്ടാണ്. 

‘ഇന്ത്യയെ കണ്ടെത്തൽ’ ജവഹർലാൽ നെഹ്റു എഴുതിയ ഒരു പുസ്തകത്തിൻറെ പേര് മാത്രമല്ല. നെഹ്റുവും അംബേദ്കറും ഗാന്ധിയും, ഗിരിനിരകളോളം പ്രഭാവമുള്ള മറ്റനേകം നേതാക്കളും, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട്, വളരെയധികം പണിപ്പെട്ട്, യാഥാർത്ഥ്യമാക്കിയ ഒരു സ്വപ്നമാണ്. രാഷ്ട്ര നിർമിതിയുടെ ഓരോ ചുവടിലും അളവറ്റ ജാഗ്രതയോടെയാണ് അവർ മുന്നോട്ടുപോയത്. നമ്മുടെ ഭരണഘടന നിർമ്മാണ സഭയിലെ ചർച്ചകൾ അതിനെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ അനുച്ഛേദവും, ഓരോ വാചകവും, ഓരോ വാക്കും അതിസൂക്ഷ്മതയോടെ തെരഞ്ഞെടുത്തവയാണ്. 

കാരണം ഇന്ത്യയിൽ ജനാധിപത്യത്തിന് അനുകൂലമായ സാമൂഹ്യ സാഹചര്യമില്ല എന്നത് ഏറ്റവും വ്യക്തമായി തിരിച്ചറിഞ്ഞത് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ അമരക്കാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയപ്രസ്ഥാനം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിന് ബോധപൂർവ്വമായ ശ്രമം നടത്തി. ജാതിയും മതവും ഭാഷയും വർഗ്ഗവും എല്ലാം അതിസങ്കീർണമായ തരത്തിൽ വിഭജിച്ചിരുന്ന സമൂഹത്തെ ഐക്യപ്പെടലിന്റെ അനന്യമായ രാഷ്ട്രീയ സന്ദേശം കൊണ്ട് ഇളക്കിമറിക്കാൻ ദേശീയ പ്രസ്ഥാനത്തിന് കഴിഞ്ഞു. അങ്ങനെ, രാജ്യത്തിൻറെ ഭരണഘടന, പ്രതികൂലമായ സാഹചര്യങ്ങളിൽ ജനാധിപത്യത്തെ വിളയിച്ചെടുക്കുന്നതിനുള്ള പൂർവ്വ മാതൃകകൾ ഇല്ലാത്ത ദാർശനിക രാഷ്ട്രീയ സംഹിതയായി മാറി. അതിനവർ സ്വീകരിച്ചത് ഉൾക്കൊള്ളലിന്റെയും സമവായത്തിന്റെയും സമാധാനത്തിന്റെയും ഉദ്ദീപ്തമായ വഴികളാണ്.

ഇന്ത്യാ വിഭജനത്തിനുശേഷം, നമ്മുടെ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ ഏകദേശം 88% അംഗങ്ങളും കോൺഗ്രസുകാരായിരുന്നു. ഏകാധിപത്യ സമീപനത്തിനുള്ള സാധ്യതകളെല്ലാം ഉണ്ടായിരുന്നു. എങ്കിലും തങ്ങൾക്കുള്ള മൃഗീയമായ ഭൂരിപക്ഷത്തിലൂടെ, അഭിപ്രായങ്ങൾ ബുൾഡോസ് ചെയ്യുന്ന സമീപനമല്ല ദേശീയ പ്രസ്ഥാനത്തിൻറെ അമരക്കാർ സ്വീകരിച്ചത്. കോൺഗ്രസിനോട് കടുത്ത വിയോജിപ്പ് പുലർത്തുന്ന സംഘടനകളുടെയും, വിഭാഗങ്ങളുടെയും, പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യപരമായ സമിതിയായി ഭരണഘടനാ നിർമ്മാണ സഭയെ മാറ്റുവാൻ അവർ പ്രത്യേക ശ്രദ്ധ ചെലുത്തി. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുക മാത്രമല്ല അവർ ഉന്നയിക്കുന്ന ആശയങ്ങളെ മനസ്സിലാക്കുവാനും, ആശങ്കകൾ ദൂരീകരിക്കുവാനും, ഭിന്നതകൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാനും ശ്രമിച്ചിരുന്നു. അങ്ങനെയാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നിഷേധിച്ചവരുടെ ശബ്ദം പോലും ഭരണഘടന നിർമ്മാണ സഭയിൽ എത്തിയത്.

ഇന്ത്യ അഥവാ ഭാരത് എന്ന പേര് തെരഞ്ഞെടുക്കുമ്പോഴും, ഈ ധാർമിക സമസ്യകളുമായി മാറ്റുരച്ച് നോക്കിയിരുന്നു ഭരണഘടന നിർമ്മാണ സഭ. ഭരണഘടനയുടെ അനുഛേദം ഒന്നിലാണ് രാജ്യത്തിൻറെ പേര് പരാമർശിക്കപ്പെടുന്നത്. India, that is Bharat, shall be a union of States എന്നാണ് അത് ആരംഭിക്കുന്നത്. 1948 നവംബർ 15, നവംബർ 17, 1949 സെപ്റ്റംബർ 17, സെപ്റ്റംബർ 18 എന്നീ ദിവസങ്ങളിലായി വിശദമായ ചർച്ച നടന്നു. 

അംബേദ്കർ അവതരിപ്പിച്ച ആദ്യ രൂപത്തിൽ, India shall be a union of States എന്നായിരുന്നു. സഭയിൽ നിരവധി അംഗങ്ങൾ ഇന്ത്യ എന്ന പേരിനു പകരം ഭാരത്, ഹിന്ദ്, ഹിന്ദുസ്ഥാൻ, ഭാരതവർഷ, ആര്യാവർത്തം എന്നിങ്ങനെ പല പേരുകൾ ഉന്നയിച്ചു. വിശദമായ ചർച്ച നടന്നു. ഗോവിന്ദ് വല്ലഭ് പന്ത്, അനന്തശയനം അയ്യങ്കാർ, ലോക്നാഥ മിശ്ര, ശിവൻ ലാൽ സക്സേന, എച്ച് വി കമ്മത്ത്, സേഠ് ഗോവിന്ദ് ദാസ്, ബി എം ഗുപ്ത, രാം സഹായി, കമലാപതി ത്രിപാഠി, കലാ വെങ്കട്ടറാവു തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. 

ഏറ്റവും പുരാതനമായ നാമം ഭാരത് എന്നാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഋഗ്വേദം മുതൽ വിഷ്ണുപുരാണം വരെയുള്ള ഗ്രന്ഥങ്ങളിൽ ഹിമാലയ സാനുക്കളിൽ നിന്ന് ശാന്ത സമുദ്രം വരെയുള്ള പ്രദേശം പൗരാണിക ഭാരതമാണ്. അത് നമ്മുടെ രാജ്യത്തിൻറെ സമ്പന്നമായ സംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. ഇന്ത്യ എന്ന പേര് ആ പാരമ്പര്യത്തെ നിരാകരിക്കുന്നതാണ് എന്ന അഭിപ്രായം പറഞ്ഞവരുമുണ്ട്. ഇന്ത്യ അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്ന പേര് ഹിന്ദ് അഥവാ ഇന്ഡസ് നദീതീരത്തെ ഭൂപ്രദേശം എന്ന നിലയിൽ പാകിസ്ഥാനാണ് കൂടുതൽ അനുയോജ്യമാവുക എന്ന അഭിപ്രായമാണ് കലാ വെങ്കട്ടറാവു പ്രകടിപ്പിച്ചത്! ഇന്ത്യ എന്ന പേര് നമ്മൾ ഭരണഘടനയിൽ നിന്നും നീക്കം ചെയ്താൽ ആ പേരിന് പാക്കിസ്ഥാൻ അവകാശവാദം ഉന്നയിക്കും എന്ന് പാകിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഭരണഘടന നിർമ്മാണ സഭയിലെ സംവാദങ്ങൾ പുതിയൊരു കാഴ്ചപ്പാടിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.

എന്തായാലും ഈ ഭേദഗതികളൊക്കെ സഭ തള്ളിക്കളഞ്ഞു. അംബേദ്കർ തന്നെ കൊണ്ടുവന്ന India, that is Bharath shall be a union of states എന്ന ഭേദഗതിയാണ് അംഗീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജ്ഞാനോദയ മൂല്യങ്ങൾ അടിസ്ഥാനമാക്കിയ ഒരു ആധുനിക രാഷ്ട്ര നിർമിതിയുടെ പ്രതീകമായാണ് ഇന്ത്യ എന്ന വാക്കിനെ നമ്മുടെ സഭ മനസ്സിലാക്കിയത്. അത് നിശ്ചയമായും സനാതന ധാർമിക സംഹിതയുടെ ഭാഗമായി ഉയർന്നുവന്ന പൗരാണിക സങ്കൽപ്പത്തിന്റെ പിന്തുടർച്ച ആയിരുന്നില്ല. അതുകൊണ്ടാണ് ഭരണഘടനയെ ആർഎസ്എസ് ഉൾപ്പെടെയുള്ള പ്രതിലോമ വിഭാഗങ്ങൾ അന്ന് അംഗീകരിക്കാതിരുന്നത്. അവർ ഉദ്ദേശിച്ച ധാർമികത പിൻപറ്റുന്നതല്ല ഭരണഘടന എന്നായിരുന്നു വിമർശം. ശ്രേണീകൃത അസമത്വത്തെ ശാശ്വതീകരിക്കുന്ന വർണ്ണവ്യവസ്ഥയുടെ സംരക്ഷണമാണ് രാജധർമ്മം എന്ന് നിർവചിച്ച, മനുസ്മൃതിയെയാണ് അവർ പ്രകീർത്തിച്ചത്. 

1949 സെപ്റ്റംബർ 18-നായിരുന്നു ഭരണഘടനാ നിർമ്മാണ സഭ അംബേദ്കറുടെ ഭേദഗതി അംഗീകരിച്ചുകൊണ്ട് രാജ്യത്തിൻറെ പേര് സംബന്ധിച്ച തർക്കത്തിന് വിരാമമിട്ടത്. 74 വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സെപ്‌തംബർ 18-ന്, അവിചാരിതമായി പാർലമെന്റിന്റെ സെഷൻ വിളിച്ചു ചേർക്കുകയാണ് ഗവണ്മെന്റ്. പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ജി20 ഉച്ചകോടി അതിഥികൾക്ക് രാഷ്ട്രപതി നൽകുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 252 അനുസരിച്ച് ദ്രൗപദി മുർമു ‘ഇന്ത്യ’യുടെ പ്രസിഡന്റാണ്. അതും തിരുത്തുമായിരിക്കും.

പാശ്ചാത്യ സങ്കല്പങ്ങൾക്കനുസൃതമായി ഒരു പൊതു സംസ്കാരമോ ഭാഷയോ മതമോ വംശീയതയോ നിലവിലില്ലാതിരുന്ന ഈ പ്രദേശത്തെ വിവിധ വിഭാഗങ്ങളുടെ സംഘർഷഭൂമിയായാണ് പാശ്ചാത്യ ചിന്തകർ മനസ്സിലാക്കിയത്. അതേ ചിന്ത വച്ചു പുലർത്തിയവരായിരുന്നു ഹിന്ദുത്വവാദികൾ. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരു രാഷ്ട്രമായി നിലനിൽക്കാൻ സാധിക്കുകയില്ല എന്ന് ആദ്യം പറഞ്ഞത് സവർക്കർ ആണ്. ആ രാഷ്ട്രീയത്തെ പിൻപറ്റുന്നവർക്ക്, നമ്മുടെ രാഷ്ട്ര ശില്പികൾ മുന്നോട്ടുവച്ച ഉൾചേർക്കലിന്റെയും സമവായത്തിന്റെയും മഹനീയമായ ദർശനം മനസ്സിലാക്കാനുള്ള വലുപ്പമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ആർഎസ്എസിനെ 100 വയസ്സ് തികയുന്ന 2025-ൽ അവരുടെ ദാർശനിക പദ്ധതിക്കനുസരിച്ച് രാജ്യത്തെ മാറ്റി തീർക്കണമെന്ന ആഗ്രഹം ഉണ്ടായിരിക്കാം. 

സെപ്‌തംബർ 18-ന് തന്നെ പാർലമെന്റ് സമ്മേളനം വിളിച്ചത് ആകസ്മികമാണോ എന്നറിയില്ല. രാജ്യത്തിൻറെ പേര് മാറ്റിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അംഗബലം പാർലമെന്റിൽ ഇപ്പോൾ അവർക്കില്ല. ഒരുപക്ഷേ ‘ഇന്ത്യ മുന്നണി’യുടെ രൂപീകരണവും അടുത്ത തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളുമാകാം, ഇത്തരം നടപടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, വളരെ സൂക്ഷ്മമായ തലത്തിൽ കൃത്യമായ ഫാസിസ്റ്റ് പദ്ധതികളോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ചെയ്തികളെ, അവരുടെ വിശാല രാഷ്ട്രീയ പദ്ധതിയിൽ നിന്ന് വേർതിരിച്ചു കാണുന്നത് ലളിതവൽക്കരണമായിപ്പോകും.

Published in Suprabhatham Daily on Sept, 07, 2023

ജസ്റ്റിസ്. എസ്. മുരളീധർ: സുപ്രീംകോടതിയുടെ നഷ്ടം

” എന്തുകൊണ്ടാണ് ജസ്റ്റിസ് എസ് മുരളീധർ സുപ്രീംകോടതിയിൽ എത്താതെ പോയത്?” പ്രമുഖ നിയമജ്ഞൻ ഫലി എസ് നരിമാൻ, മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവർ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ഒരു ലേഖനത്തിലൂടെ സുപ്രീംകോടതി കോളേജിയത്തോട് ഉന്നയിച്ച ചോദ്യമാണിത്. സമകാലിക ഇന്ത്യയിലെ നിയമനീതിന്യായ വ്യവസ്ഥിതിയെ നിരീക്ഷിക്കുന്ന ഏതൊരാളുടെയും മനസ്സിൽ ന്യായമായും ഉടലെടുക്കാവുന്ന ചോദ്യം. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ധീരനും, ആർക്കും സംശയിക്കാനാകാത്ത സ്വഭാവ ശുദ്ധിക്കും സത്യസന്ധതയും ആർജ്ജവത്തിനും ഉടമയുമായ, ജസ്റ്റിസ് മുരളീധർ സുപ്രീം കോടതിയിലേക്ക് പരിഗണിക്കപ്പെട്ടില്ല എന്നത് നമ്മുടെ നിയമവൈജ്ഞാനിക രംഗത്തിന് വലിയ നഷ്ടമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അദ്ദേഹം ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചു. സുപ്രീം കോടതിയിലേക്ക് എത്തിയിരുന്നുവെങ്കിൽ 2026 വരെ അദ്ദേഹത്തിൻറെ സേവനം രാജ്യത്തിന് ലഭിക്കുമായിരുന്നു.

സുപ്രീംകോടതി അഭിഭാഷകനായിരുന്നപ്പോൾ മുതൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് ജസ്റ്റിസ് എസ് മുരളീധർ. ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായപ്പോൾ, ജുഡീഷ്യൻ സംവിധാനത്തിന്റെ പതിവ് ശൈലികളിൽ നിന്ന് വഴിമാറി നടക്കുന്ന, ജനാധിപത്യവാദിയായ ന്യായാധിപനെയാണ് കണ്ടത്. കൊളോണിയൽ അവശേഷിപ്പുകൾ ആയ ‘മിലോഡ്’, ‘യുവർ ലോർഡ്ഷിപ്സ്’ തുടങ്ങിയ ഉപചാരപദങ്ങൾ തന്റെ കോടതിയിൽ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാട് എടുത്തു അദ്ദേഹം. സാധാരണക്കാരായ മനുഷ്യരുടെ ജീവിതം തൊട്ടറിഞ്ഞ മനുഷ്യൻ. സുപ്രീംകോടതി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന തൻറെ നീല ഓമിനി വാൻ ആയിരുന്നു അദ്ദേഹത്തിൻറെ ചേംബർ എന്നു പറയാറുണ്ട്. ഒറീസ ഹൈക്കോടതിയിൽ നിന്നും വിരമിക്കുമ്പോൾ, അദ്ദേഹം പടിയിറങ്ങുന്ന പാതയ്ക്ക് ഇരുവശവും അണിനിരന്ന അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും ബാഹുല്യം അദ്ദേഹത്തിന് നിയമവൃത്തങ്ങളിലുണ്ടായിരുന്ന സ്വീകാര്യതയ്ക്കും ബഹുമാന്യതയ്ക്കുമുള്ള തെളിവാണ്. ചരിത്രത്തിൽ മറ്റൊരു ന്യായാധിപനും ഇത്ര വികാരനിർഭരമായ യാത്രയയപ്പ് ലഭിച്ചിട്ടുണ്ടാവില്ല.

അഭിഭാഷകൻ നിലയിലും നിയമവിചക്ഷണൻ എന്ന നിലയിലും ഹൈക്കോടതി ജഡ്ജി എന്ന നിലയിലും അനന്യമായ സംഭാവനകൾ അദ്ദേഹത്തിന്റേതായുണ്ട്. 2009-ലെ നാസ് ഫൗണ്ടേഷൻ കേസ് ഇന്ത്യൻ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ജസ്റ്റിസ് എ പി ഷായോടൊപ്പം ജസ്റ്റിസ് മുരളീധറും അടങ്ങുന്ന ബെഞ്ചാണ് സ്വവർഗ്ഗ പ്രണയത്തെ ക്രിമിനൽവൽക്കരിക്കുന്ന വകുപ്പ്, ഐപിസി 377, റദ്ദു ചെയ്തത്. “പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ക്രിമിനലൈസ് ചെയ്യുന്ന ഐപിസി 377, ഭരണഘടനയുടെ അനുഛേദം 21 (ജീവിക്കാനുള്ള അവകാശം), അനുഛേദം 14 (തുല്യതയ്ക്കുള്ള അവകാശം), അനുഛേദം 15 (വിവേചനത്തിനെതിരായുള്ള അവകാശം) എന്നിവയുടെ ലംഘനമാണ്” എന്ന് അവർ വിധിയെഴുതി. എന്നാൽ അപ്പീലിൽ സുപ്രീംകോടതി അത് റദ്ദു ചെയ്തു. പിന്നീട് 2018-ലാണ് നവ് തേജ് സിംഗ് ജോഹർ കേസിൽ നമ്മുടെ സുപ്രീംകോടതി 2009-ലെ ഡൽഹി ഹൈക്കോടതി ആയിരുന്നു ശരിയെന്ന നിലപാടിലേക്ക് എത്തിയത്.

2019-ൽ, കൃത്യമായ പുനരധിവാസ പദ്ധതികൾ ഇല്ലാതെ ചേരി നിവാസികളെ ഒഴിപ്പിക്കുന്ന നടപടി നിയമവിരുദ്ധമാണ് എന്ന് ഉത്തരവിട്ടു. “തലയ്ക്കു മീതെ ഒരു കൂര ഉണ്ടാവുക എന്നത് മാത്രമല്ല പാർപ്പിടത്തിനുള്ള അവകാശം കൊണ്ട് അർത്ഥമാക്കുന്നത്. ജീവിത മാർഗത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും നല്ല ഭക്ഷണത്തിനും ശുദ്ധജലത്തിനും മാലിന്യ സംസ്കരണത്തിനും ഗതാഗതസൗകര്യങ്ങൾക്കും എല്ലാമുള്ള അവകാശമാണത്” അദ്ദേഹം വിധിന്യായത്തിൽ കുറിച്ചു.

2018-ൽ ജസ്റ്റിസ് വിനോദ് ഗോയലിനോടൊപ്പം ചേർന്ന് 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് റദ്ദു ചെയ്തു. വിധി ഇങ്ങനെ നിരീക്ഷിക്കുന്നു: “കൂട്ടക്കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ ക്രിമിനലുകൾ, രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ട് വിചാരണയും ശിക്ഷയും ഒഴിവാക്കി ജീവിക്കുന്നു. അങ്ങനെയുള്ള ക്രിമിനലുകളെ നിയമത്തിനു മുന്നിൽ എത്തിക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്”. 

2018-ൽ ഭീമ കൊറേഗാവ് കേസിൽ, 

മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന്റെ ട്രാൻസിറ്റ് ഓർഡറിലെ ഗൗരവതരമായ നിയമ പ്രശ്നങ്ങൾ ചുണ്ടി കാണിച്ചുകൊണ്ട് റദ്ദ് ചെയ്ത ഉത്തരവും ശ്രദ്ധേയമായിരുന്നു. അന്ന്, ഗൗതം നവ് ലാഖയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ നടപടി.

2020-ലെ ഫെബ്രുവരി മാസത്തിലെ അതിശൈത്യത്തിനൊപ്പം, മനുഷ്യത്വവും തണുത്തുറഞ്ഞ ഡൽഹിയിലെ തെരുവീഥികളിൽ, നിരപരാധികളുടെ സ്വത്തും ജീവനും കത്തിയെരിഞ്ഞു കൊണ്ടിരുന്ന അർദ്ധരാത്രികളിലൊന്നിൽ, പ്രത്യേക സിറ്റിങ് നടത്തി, ക്രമസമാധാന ചുമതലയുള്ള അധികാരികളെ മുൾമുനയിൽ നിർത്തി ഉത്തരം തേടിയ ജസ്റ്റിസ് മുരളീധറിന്റെ നടപടി, കലാപകാലത്തെ ക്രിയാത്മകമായ ഇടപെടലുകളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്. കലാപത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന അനേകം സാധു മനുഷ്യരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമോ ചികിത്സിക്കാൻ ഡോക്ടർമാരോ ഇല്ല എന്ന് പറഞ്ഞു കൈമലർത്തിയിരുന്ന അധികാരികൾക്ക് ആ രാത്രി തന്നെ എല്ലാ സംവിധാനങ്ങളും ശരിയാക്കി, ഡോക്ടർമാരെ ഫോൺ വിളിച്ച് വരുത്തി, ചികിത്സാ സംവിധാനങ്ങൾ ഒരുക്കി, തങ്ങളുടെ കടമ നിർവഹിക്കേണ്ടിവന്നു. 20 ജീവനുകളെങ്കിലും ആ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടാൻ ഇടയായിട്ടുണ്ട്. 

സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും അക്രമവും പരത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ച ബിജെപി നേതാക്കന്മാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. ഉചിതമായ സമയത്ത് എഫ്ഐആർ ഇടും എന്ന് അറിയിച്ച ഡൽഹി പോലീസിനോട് “എപ്പോഴാണ് ഉചിതമായ സമയം? നഗരം കത്തുകയാണ്. വിദ്വേഷ പ്രസംഗങ്ങളുടെ നിരവധി ക്ലിപ്പുകൾ ലഭ്യമാണെന്നിരിക്കെ നിങ്ങൾ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?” എന്നു കയർത്തു. 24 മണിക്കൂറിനകം എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. 

എന്നാൽ, എട്ടു മണിക്കൂറുകൾക്കുള്ളിൽ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കൊളീജിയവും കോടതികളും ഭരണകൂടത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെങ്കിൽ, പിന്നെ ഭരണഘടനയുടെയും അധികാര വിഭജനത്തിന്റെയും ഒക്കെ അർത്ഥമെന്താണ്, എന്ന സംശയം സാധാരണ മനുഷ്യർ ആത്മാർത്ഥമായി ചോദിച്ചു പോയ ദിവസങ്ങളായിരുന്നു അത്. പിന്നീട് അദ്ദേഹം താരതമ്യേന ചെറിയ ഒറീസ ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസ് ആയി വന്നു. അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന നിർദ്ദേശം ഗവൺമെൻറ് പരിഗണിച്ചതേയില്ല. കൊളീജിയം അത് വീണ്ടും ആവശ്യപ്പെട്ടതുമില്ല.

എന്നാൽ നിറഞ്ഞ മനസ്സോടെയാണ് താൻ ഒറീസ ഹൈക്കോടതിയിൽ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ചുരുങ്ങിയ കാലഘട്ടം കൊണ്ട് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കോടതി പ്രവർത്തനം മുഴുവൻ ആധുനികവൽക്കരിക്കുകയും ഈ-സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഓരോ ജില്ലയിലും വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ ഒരുക്കി. ലൈബ്രറിയും മ്യൂസിയവും നവീകരിച്ചു, ഡിജിറ്റൈസ് ചെയ്തു. 33000 കേസുകൾ തീർപ്പാക്കി. 5000 ത്തിലേറെ വിധിന്യായങ്ങൾ എഴുതി. 

വ്യക്തിജീവിതത്തിലും അങ്ങേയറ്റം ധാർമികത പുലർത്തുന്നവരാണ് അദ്ദേഹവും പത്നി, പ്രശസ്ത നിയമപണ്ഡിതയും ഗവേഷകയുമായ ഡോ. ഉഷ രാമനാഥനും. സ്വകാര്യതയെ ബാധിക്കും എന്നതുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തിട്ടുള്ള ഡോ. ഉഷ രാമനാഥനെ ബന്ധപ്പെടാൻ, ഒരവസരത്തിൽ ജസ്റ്റിസ് മുരളീധറിന്റെ ഫോണിൽ വിളിച്ചപ്പോൾ, ഔദ്യോഗിക ഫോൺ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് പറഞ്ഞ, അദ്ദേഹത്തിൻറെ ‘അലോസരപ്പെടുത്തുന്ന’ ആദർശനിഷ്ഠയെക്കുറിച്ച് മുതിർന്ന അഭിഭാഷകനായ സഞ്ജൊയ് ഘോഷ് എഴുതിയിരുന്നു. പ്രൊഫസർ ലോതിക സർക്കാരിനെ അവസാനം വരെ നിസ്വാർത്ഥമായി പരിചരിച്ച് പോന്ന കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. ഈ ലേഖകന്റെ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് ഡോ. ഉഷാരാമനാഥൻ ആണ്. ആ നിലയ്ക്ക് അവരുടെ സ്നേഹ വിശാലത മനസ്സിലാക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ആദർശബദ്ധമായ ജീവിതവും പ്രവർത്തിപഥവുമാണ് അവരുടേത് എന്ന് നേരിട്ടുള്ള ബോധ്യവും ഉണ്ട്. ജസ്റ്റിസ് മുരളീധർ സുപ്രീംകോടതിയിൽ എത്താതിരുന്നത് ഈ നാടിൻറെ നഷ്ടമാണ്. നീതിയുടെ മഷി മുക്കി വിധിയെഴുതാൻ കഴിയുമായിരുന്ന ഒരു തൂലിക പരമോന്നത നീതിപീഠം നഷ്ടപ്പെടുത്തിയിരിക്കുന്നു.  

Published in Suprabhaatham Daily on 25, Aug, 2023

പാതിവെന്ത ക്രിമിനൽ നിയമപരിഷ്കരണം

ഇന്ത്യൻ പീനൽ കോഡ് , ക്രിമിനൽ പ്രൊസീജർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്  എന്നിവയ്ക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’, ‘ഭാരതീയ നാഗരിക് ശിക്ഷാ സംഹിത’, ‘ഭാരതീയ സാക്ഷ്യ ബില്ല്’ എന്നിങ്ങനെ മൂന്ന് കരട് നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് നിയമവൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് നരേന്ദ്രമോദി ഗവണ്മെന്റ്. കൊളോണിയൽ ശീലങ്ങളിൽ നിന്നുള്ള മോചനമായിരിക്കും പുതിയ നിയമം എന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവിച്ചത്. “നിയമത്തിന്റെ ലക്‌ഷ്യം ശിക്ഷിക്കുക എന്നതല്ല, നീതി നടപ്പിലാക്കുക എന്നതായിരിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുവാൻ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് കഴിയുമോ എന്ന് പരിശോധിക്കുകയാണിവിടെ. 

 ഇന്ത്യയിലെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. 1860-ൽ മക്കാളെ രൂപം നൽകിയ ഇന്ത്യൻ ശിക്ഷാ നിയമം ആ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനാത്മകമായ നിയമസംഹിത ആയിരുന്നു എന്നതും തർക്കത്തിനിടയില്ലാത്ത കാര്യമാണ്.  ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ തർക്കം ഉന്നയിക്കുന്ന ദേശദ്രോഹ കുറ്റവും (124എ) ദൈവനിന്ദാ കുറ്റവും (295എ) 1860-ലെ നിയമത്തിന്റെ ഭാഗമായിരുന്നില്ല. 1898-ലും 1927-ലും കൂട്ടിച്ചേർത്തതാണ്. പിന്നീട് വന്ന പല ക്രിമിനൽ നിയമസംഹിതകൾക്കും മാതൃകയായതും ഐ.പി.സി.യാണ്. എന്നിരുന്നാലും ഭരണഘടനക്കും മുൻപുള്ള നിയമം എന്ന നിലയ്ക്ക് ഐപിസിയുടെ അടിസ്ഥാന ദർശനം പുന പരിശോധിക്കണമെന്ന ആവശ്യം ന്യായമാണ്. നമ്മൾ നിരവധി തവണ ഐപിസി ഭേദഗതിചെയ്തെങ്കിലും, കാതലായ പ്രശ്നങ്ങളെ  ഒന്നും തന്നെ അഭിസംബോധന ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരു നിയമം  ഭേദഗതി ചെയ്തു കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  

1971-ലെ നാല്പത്തിരണ്ടാം ലോ കമ്മീഷൻ റിപ്പോർട്ടാണ് ഐ.പി.സി.യുടെ സമഗ്ര പരിഷകരണത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കിയത്. തുടർന്ന് 1971-ലും 1978-ലും കൊണ്ടുവരാൻ ശ്രമിച്ച ഭേദഗതികൾ ഗവൺമെന്റുകൾ മാറിയതിനെത്തുടർന്ന് നടക്കാതെ പോയി. അതിനു ശേഷം 2003-ൽ കേരള, കർണാടക  ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ്. വി എസ് മാലിമത് നേതൃത്വം നൽകിയ കമ്മറ്റി ക്രിമിനൽ നീതിനിർവാഹനാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളെ പുതിയ രീതിയിൽ വർഗീകരിക്കണം. നാം പിന്തുടർന്ന് വരുന്നത് ഇരുഭാഗങ്ങളും കോടതിയ്ക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിച്ച്, കോടതി സത്യമേതെന്നു നിർണയിക്കുന്ന  അഡ്വേഴ്സെറിയൽ സംവിധാനമാണ്. അത് മാറ്റി കോടതിയുടെ സത്യാന്വേഷണത്തിന്റെ ഭാഗമാകുന്ന ‘ഇൻക്വിസിറ്ററി’ സംവിധാനം കൊണ്ടുവരണം. അനുമാനിക നിരപരാധിത്വം എന്ന സങ്കൽപ്പത്തിൽ വിട്ടുവീഴ്ച ചെയ്ത്, ന്യായമായ തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെ കുറ്റക്കാരനായി കാണാൻ കോടതികൾക്ക് കഴിയണം. ഭരണഘടനയുടെ അനുച്ഛേദം 20(3) അനുവദിച്ചിട്ടുള്ള ‘മൗനം പാലിക്കാനുള്ള അവകാശം’ ഭേദഗതി ചെയ്ത് കോടതിയ്ക്ക് നിർബന്ധമായും വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന രൂപത്തിൽ ആക്കണം. കുറ്റപത്രം ഫയൽ ചെയ്യാനുള്ള കാലാവധി 90-ൽ നിന്നും 180 ആക്കി ഉയർത്തണം.  റിമാൻഡ് കാലാവധി 15-ൽ നിന്ന് 30 ആക്കണം. അങ്ങനെ ഭരണകൂടത്തിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ ഏറെയും. ഗവണ്മെന്റ് പക്ഷെ, ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ല. പിന്നീട് നടപടി ക്രമങ്ങളിൽ ഒരു മാറ്റം വന്നത് 2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി  വിധിയിലൂടെയാണ്. അന്വേഷണ സംവിധാനങ്ങളെ സ്വതന്ത്രമാക്കുന്നതിനും പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും നിർണായകമായ, സ്റ്റേറ്റ്‌ സെക്യൂരിറ്റി കമ്മീഷൻ മുതൽ പോലീസ് കമ്പ്ലൈന്റ്സ് അതോറിറ്റി വരെയുള്ള നിരവധി കാര്യങ്ങൾ ആ വിധിയുടെ ഭാഗമായി വന്നതാണ്. ദൗർഭാഗ്യവശാൽ ഒരു സംസ്ഥാനവും വിധി പൂർണമായി നടപ്പിലാക്കിയിട്ടില്ല.  പിന്നീട് 2020-ലാണ് ഡൽഹിയിലെ, നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബാജ്പായുടെ നേതൃത്വത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ പുതിയ കമ്മറ്റി വരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് നിയമങ്ങൾ.

ബില്ലുകളുടെ പേരുകൾ തന്നെ വിവാദവിഷയമാണ്. ഭരണഘടനയുടെ അനുച്ഛേദം 348 അനുസരിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ഇംഗ്ളീഷിൽ ആയിരിക്കണം. എന്നാൽ ഇവിടെ ബില്ലുകൾക്ക് ഹിന്ദി/സംസ്കൃത നാമം നല്കുകവഴി പ്രസ്തുത അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നത്. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയ്ക്കുള്ള പ്രതിഷേധങ്ങളും ഉയർന്നു കഴിഞ്ഞു. 

അതിപ്രധാനമായൊരു ബില്ലായിരുന്നിട്ടും യാതൊരു അവധാനതയും കൂടാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ആദ്യ വായനയിൽ തന്നെ വ്യക്തമാണ്. അക്ഷരത്തെറ്റുകളും, വ്യാകരണപിശകുകളും മാത്രമല്ല, പല വകുപ്പുകളും ഐ.പി.സിയിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വാചകങ്ങൾ പൂർത്തിയായിട്ടുകൂടിയില്ല. വകുപ്പ് 23 വായിച്ചാൽ ആരും തലപുകഞ്ഞ് ഇരുന്നുപോകും. കുറ്റകൃത്യങ്ങൾക്കുള്ള ഒഴിവാക്കലുകൾ വിവരിക്കുന്നിടത്ത് “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതല്ലാത്തിടത്തോളം, ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്ന് കാണാം! യഥാർത്ഥത്തിൽ, “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതാണെങ്കിൽ,  ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്നായിരുന്നു വരേണ്ടിയിരുന്നത്. ഇതിപ്പോൾ സ്വയം ലഹരിക്കടിപ്പെട്ട് ഒരാൾ ചെയ്യുന്ന കാര്യങ്ങൾ കുറ്റമല്ല എന്ന അവസ്ഥ വരുന്നു. ഐ.പി.സി. സെക്ഷൻ 85 എടുത്തെഴുതിയപ്പോൾ ഒരു വാക്ക് മാറിപ്പോയതാണ് കാര്യം!

ക്രിമിനൽ നിയമഭേദഗതിയിൽ ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്, ഏതു തരത്തിലാണ് ഈ നിയമം ഐ.ഐ.പി.സിയുടെ കൊളോണിയൽ പാരമ്പര്യത്തെ മറികടക്കുന്നതെന്നാണ്. ഐ.പി.സി.യിലെ പല കുറ്റങ്ങളും പുതിയകാലത്ത് നടപ്പിലാക്കാൻ കഴിയാത്തതോ കാലഹരണപ്പെട്ടതോ ആണ്. കുറ്റകൃത്യങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത്, ചില നിർവചനങ്ങൾ (ഉദാഹരണത്തിന് കൽപ്പബിൾ ഹോമിസൈഡും മർഡറും), ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ, വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമം, ഗൂഢാലോചന.. അങ്ങനെ നിരവധി വിഷയങ്ങൾ പലപ്പോഴായി വിദഗ്ദർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ബില്ലുകൾ ബില്ലുകൾ ഏകദേശം പൂർണമായും പഴയ നിയമങ്ങൾ അതേപടി പകർത്തിയതാണ്. നിർവചനങ്ങൾ ഒക്കെ ഉപവകുപ്പുകൾ ആക്കി ആകെ വകുപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വകുപ്പുകളുടെയും ചാപ്റ്ററുകളുടെയും ക്രമം മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് ഐ.പി.സി.യിലെ, കൊലപാതകം സംബന്ധിച്ച വകുപ്പ് 300, ബി.എൻ.എസിൽ 99 ആണ്. 

ദേശദ്രോഹ കുറ്റം ഇല്ലാതാക്കി എന്നായിരുന്നു പുതിയ ശിക്ഷാനിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 150 ആട്ടിൻതോലിട്ട ചെന്നായയാണ്. ഐപിസി 124 (എ) ഇല്ലെങ്കിലും അതിനെ കീഴിൽ ഗവൺമെന്റുകൾ ചാർജ് ചെയ്തു കൊണ്ടിരുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും, സത്യത്തിൽ അതിലേറെ കാര്യങ്ങൾ ചാർത്തി ആരെ വേണമെങ്കിലും അകത്തിടാവുന്ന തരത്തിലാണ് വകുപ്പ് 150. സുപ്രീം കോടതി കേദാർനാഥ് വിധിയിൽ രാജ്യദ്രോഹക്കൂട്ടം അക്രമാഹ്വാനവുമായി മാത്രം ബന്ധപ്പെടുത്തി പരിമിതപ്പെടുത്തിയിരുന്നു.  ബി എൻ എസ് വന്നാൽ ആ നിയന്ത്രണമൊക്കെ ഇല്ലാതാകും. ‘വിഭാഗീയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന’, ‘രാജ്യത്തിൻറെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന’, എഴുത്തും സംസാരവും ദൃശ്യവും സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും എല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ശിക്ഷയോ, ജീവപര്യന്തം അല്ലെങ്കിൽ മൂന്നുവർഷം വരെ തടവും പിഴയും എന്നത്, ജീവപര്യന്തം അല്ലെങ്കിൽ ഏഴുവർഷം വരെ തടവും പിഴയും എന്ന നിലയ്ക്ക് വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ വകുപ്പ് നിയമമായാൽ ദേശദ്രോഹ നിയമത്തെക്കാൾ മാരകമായ രീതിയിൽ ദുരുപയോഗം ചെയ്യാൻ കഴിയും. 

മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലും ഇതേ പ്രവണത തുടരുകയാണ്. 295(എ) അത്തരമൊരു വകുപ്പാണ്. മതവികാരം വൃണപ്പെടുത്തലാണ് കുറ്റകൃത്യം. ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ ‘ദൈവനിന്ദ’ എന്ന പ്രാകൃത വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ ബില്ലിൽ 297-ആം വകുപ്പായി ഇത് തുടരുന്നു. ഒരു ക്രൈം ചെയ്യാതെ തന്നെ, അത്തരമൊരു ആലോചന നടത്തിയെന്ന പേരിൽ ആളുകളെ ശിക്ഷിക്കുന്ന  ‘ഗൂഡാലോചനാക്കുറ്റം’-വകുപ്പ് 120 (എ), ഐ.പി.സി.-സെക്ഷൻ 61 ആയി വേഷം മാറി വരുന്നു. നിയമവിരുദ്ധമായ കൂടിച്ചേരലിന്റെ ഭാഗമായി ഒരു കുറ്റകൃത്യം നടന്നാൽ, അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരേപോലെ പ്രതികളാക്കുന്ന 149, ഇപ്പോൾ 188 ആണ്.  ആധുനിക സമൂഹം വേണ്ടെന്നു വച്ച വധശിക്ഷ, ഇപ്പോഴും തുടരുന്നുമുണ്ട്.

ഫലത്തിൽ, ഈ ബില്ലുകളിലൂടെ കൊളോണിയൽ ഭൂതകാലത്തെ അറുത്തുകളയുന്നില്ല എന്ന് മാത്രമല്ല   ജനാധിപത്യപരമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടുമില്ല. നിലവിലുള്ള നീതി നിർവഹണ സംവിധാനത്തെ സങ്കീർണമാക്കാനാണ് ഇത് ഉപകരിക്കുക എന്നു തോന്നുന്നു. കുറ്റകൃത്യത്തിൽ മാത്രം ശ്രദ്ധ വയ്ക്കാതെ കുറ്റവാളിയിലും ഇരയിലും ഊന്നുന്ന നീതി നിർവഹണ സംവിധാനം കാലഘട്ടത്തിൻറെ അനിവാര്യതയാണ്.  മാറിയ സാമൂഹ്യബോധങ്ങളുടെ അടിസ്ഥാനത്തിൽ, പുരോഗമനപരമായ, ജനാധിപത്യപരമായ, മനുഷ്യ സ്വാതന്ത്ര്യത്തെ വിപുലമാക്കുന്ന തരത്തിലുള്ള, മാറ്റങ്ങൾ ഉണ്ടാവേണ്ടതാണ്. ലിബറൽ ജനാധിപത്യം എന്ന നിലയിൽ സ്കാൻഡിനേവിയൻ മാതൃകയാണ് നമുക്ക് സ്വീകാര്യമാവുക എന്ന് തോന്നുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ലുകൾ അക്കാര്യം നിറവേറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപനത്തിലോ, ദർശനത്തിലോ, ജനാധിപത്യപരമായ മാറ്റങ്ങൾ ഒന്നും തന്നെ കാണുന്നില്ല.

Published in Suprabhatham Daily on 13 aug, 2023

ഹരിയാന: വംശഹത്യാ ശ്രമങ്ങളെ കോടതി ചോദ്യം ചെയ്യുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഭരണഘടനാ കോടതി, ‘ക്രമസമാധാന പാലനത്തിന്റെ മറവിൽ സംസ്ഥാന ഭരണകൂടം വംശഹത്യ നടത്തുകയാണോ?’ എന്ന സംശയം ഉന്നയിച്ചിരിക്കുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെതാണ് ചോദ്യം. സംസ്ഥാനത്തെ നൂഹ്, ഗുരുഗ്രാം ജില്ലകളിൽ വ്യാപകമായി ഉണ്ടായ വർഗീയ സംഘർഷങ്ങളെത്തുടർന്ന്, കേസിൽ പെട്ടവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്ന ഗവൺമെൻറ് നടപടിക്കെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി രൂക്ഷമായ പരാമർശം നടത്തിയിരിക്കുന്നത്. വീടുകൾ തകർക്കുന്ന നടപടി ഉടൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ട കോടതി, സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുകയും അഡ്വക്കേറ്റ് ക്ഷിതിജിത് ശർമയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു. 

സമകാലിക ഇന്ത്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ അധികാരഹുങ്കിന്റെ കാരുണ്യരഹിതമായ പ്രകടനമാണ് വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്ന ‘ശിക്ഷാവിധി’. കൃത്യമായൊരു മാതൃകയ്ക്കൊപ്പിച്ച്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഇത് നടപ്പിലാക്കി വരുന്നുണ്ട്. യുപിയിൽ, മധ്യപ്രദേശിൽ, ഹരിയാനയിൽ, ആഭ്യന്തരവ വകുപ്പ് കയ്യാളുന്ന ഡൽഹിയിൽ ഒക്കെ ‘ബുൾഡോസർ നീതി’ എന്ന പേരിൽ ഈ ഭരണകൂട ഭീകരതയെ ആഘോഷിക്കുകയാണ് അവർ. 

സംസ്ഥാനത്ത് ഒരു ക്രമാസമാധാന പ്രശ്നമുണ്ടാകുന്നു. ഒന്നുകിൽ ഒരു പ്രതിഷേധ സമരം, അല്ലെങ്കിൽ വർഗീയ കലാപം. പ്രതികളെ പോലീസ് ‘തിരിച്ചറിഞ്ഞാൽ’ ഉടൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അവരുടെ വീടുകൾ അനധികൃതമായാണ് നിർമ്മിച്ചിരിക്കുന്നത് എന്ന നോട്ടീസ് നൽകുന്നു. അടുത്ത പടി ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചു നിരത്തുന്നതാണ്. ഇതെല്ലാം 24 മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കും. പലപ്പോഴും ഇരകൾക്ക് കോടതിയെയോ മറ്റോ സമീപിക്കുവാനുള്ള സാവകാശം പോയിട്ട്, വീടിനുള്ളിൽ നിന്ന് സാധനസാമഗ്രികൾ മാറ്റുന്നതിനുള്ള സമയം പോലും ലഭിക്കുകയുമില്ല. ഇങ്ങനെ തച്ചു തകർക്കുന്ന ഭവനങ്ങൾ ഏതാണ്ട് എല്ലാം തന്നെ ന്യൂനപക്ഷ സമുദായങ്ങളുടേതാണെന്ന പ്രത്യേകതയുമുണ്ട്.

ജനാധിപത്യ സംവിധാനത്തിന് കീഴിൽ പുലരേണ്ട നീതിബോധത്തെ അട്ടിമറിക്കുന്ന പ്രവർത്തിയാണിത്. ഭരണഘടനാപരമായും നിയമപരമായും വലിയ തെറ്റ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം നൽകുന്ന ജീവിക്കാനുള്ള അവകാശം മൃഗതുല്യമായ ജീവിതത്തിനുള്ള അവകാശമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. ഉപജീവനമാർഗ്ഗത്തിനും പാർപ്പിടത്തിനുമുള്ള അവകാശവും അതിൻറെ ഭാഗമാണ്. 1985-ലെ ഓൾഗാ ടെല്ലിസ് കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപജീവനത്തിനും പാർപ്പിടത്തിനുമുള്ള അവകാശം എന്ന് പറഞ്ഞാൽ, താമസിക്കുന്ന വീട്ടിൽ നിന്ന് കുടിയുറക്കുന്നതിന് മുൻപ് നോട്ടീസ് കൊടുത്തിരിക്കണം, നിലവിലുള്ള ഗവൺമെൻറ് സ്കീമുകൾ പ്രകാരം കൃത്യമായ പുനരധിവാസം ഉറപ്പുവരുത്തണം. പിന്നീട്, 2010-ൽ സുധാമ സിംഗ് കേസിൽ ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിന് കുറച്ചുകൂടി വ്യക്തത വരുത്തിയിട്ടുണ്ട്. ഒരു സർവ്വേ നടത്തി കുടിയൊഴിക്കപ്പെടുന്നവർ ക്ക് വിവിധ ഗവൺമെൻറ് സ്കീമുകളിൽ, സഹായം ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കണം. മാത്രവുമല്ല, ഇരകളുമായി നേരിട്ട് കൂടിയാലോചിച്ച് അർത്ഥവത്തായ പുനരധിവാസ പാക്കേജ് ഉറപ്പുവരുത്തണം. ഈ രണ്ട് നിർദ്ദേശങ്ങളും മേൽപ്പറഞ്ഞ സംസ്ഥാന ഗവൺമെൻറുകൾ പാലിച്ചിട്ടില്ല.

മറ്റൊന്ന് ആനുപാതികത എന്ന നിയമ സങ്കൽപ്പമാണ്. ഇന്ത്യയിൽ സ്വകാര്യത സംബന്ധിച്ച പുട്ടസ്വാമി കേസിലാണ് ഏറ്റവും വ്യക്തമായി അനുപാതികതാ സിദ്ധാന്തത്തെ നിർവചിച്ചിട്ടുള്ളത്. പൗരന്റെ അവകാശങ്ങൾക്കുമേൽ ഗവൺമെന്റുകൾ കടന്നു കയറുമ്പോൾ നിശ്ചയമായും ഉണ്ടായിരിക്കേണ്ട നിയന്ത്രണങ്ങളാണ് വിധിയിൽ വിശദീകരിക്കുന്നത്. പ്രാഥമികമായി ഗവൺമെന്റിന്റെ ഏതൊരു നടപടിയ്ക്കും അനുയോജ്യമായ ഒരു നിയമം അനിവാര്യമാണ്. പിന്നെ, ഭരണകൂടത്തിന് ന്യായീകരിക്കത്തക്കതായ ഉദ്ദേശ്യലക്ഷ്യം ഉണ്ടായിരിക്കണം. ആ ലക്ഷ്യവും അതിനുവേണ്ടി തെരഞ്ഞെടുത്ത മാർഗ്ഗവും തമ്മിൽ യുക്തിസഹമായ ബന്ധം ഉണ്ടായിരിക്കണം. ആ മാർഗ്ഗം അവകാശങ്ങൾക്കുമേൽ ഏറ്റവും കുറഞ്ഞ രീതിയിൽ കടന്നു കയറുന്നതായിരിക്കും. അതായത് ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത്രയധികം അവകാശ ലംഘനം ആവശ്യമില്ലാത്ത ഇതര മാർഗങ്ങളുണ്ടോ എന്ന അന്വേഷണം ഗവൺമെൻറ് നടത്തിയിട്ടുണ്ടാവണം. പോലീസ് പ്രതിപട്ടികയിൽ ഉള്ളവരുടെ വീട് ഇടിച്ചു നിരത്തുന്നത് ഈ നിയമ തത്വങ്ങളുടെയെല്ലാം ലംഘനമാണെന്നത് പകൽപോലെ വ്യക്തമാണല്ലോ.

ഇത്തരം ഭരണകൂട അതിക്രമങ്ങൾ വ്യാപകമായിട്ടും, ഫലപ്രദമായ ഇടപെടലുകൾ നടത്താൻ നമ്മുടെ കോടതികൾക്ക് കഴിഞ്ഞിരുന്നില്ല. ഒന്നുകിൽ കോടതി നടപടികളിലേക്ക് കടക്കുന്നതിനു മുൻപ് ‘ബുൾഡോസർ നീതി’ നടപ്പിലായിരിക്കും, അല്ലെങ്കിൽ ഓരോരോ ഇടിച്ച് നിരത്തലുകളെയും വ്യക്തിപരമായ കേസുകളായി പ്രത്യേകം പ്രത്യേകം പരിഗണിച്ചു വരുമ്പോൾ കേസിന്റെ സംഘടിത സ്വഭാവം നഷ്ടമാകുന്നു എന്ന് മാത്രമല്ല അനഭിലഷണീയമായ കാലവിളമ്പം ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ഒരു വിഭാഗത്തെ സംഘടിതമായി ശിക്ഷിക്കുന്ന ഭരണകൂട നീക്കത്തെ മനസ്സിലാക്കുവാൻ ജുഡീഷ്യറിക്ക് കഴിയാതെ പോകുന്നു. എന്നാൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ജി എസ് സന്തവാലിയ, ജസ്റ്റിസ് ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ നടപടികൾ പ്രതീക്ഷ നൽകുന്നതാണ്.

പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ്. വളരെ കാലങ്ങളായി നിലനിൽക്കുന്ന വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും ഇടിച്ചുനിരത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ ആശങ്ക ഉണർത്തുന്നതാണ്. കലാപകാരികൾക്കുള്ള മരുന്നാണ് ബുൾഡോസർ എന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കൂടി പരിഗണിച്ചുകൊണ്ട്, പോലീസ് അന്വേഷണത്തിലെ പ്രതി ചേർക്കലും കെട്ടിടം പൊളിച്ചു മാറ്റാനുള്ള നോട്ടീസും തമ്മിലുള്ള ബന്ധത്തെ കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് പ്രധാനമാണ്. ക്രമസമാധാനപാലനം ഒരു മറയാക്കി, നിയമപ്രകാരമുള്ള യാതൊരു നടപടികളും സ്വീകരിക്കാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള ശ്രമമാണ് ഗവൺമെൻറ് നടത്തുന്നത്. ഒരു പ്രത്യേക സമുദായത്തിൽ പെട്ട ആളുകളുടെ വീടുകൾ മാത്രമാണോ ഇടിച്ചു തകർക്കുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്. മാത്രവുമല്ല കലാപത്തിന്റെ പേരിൽ കെട്ടിടങ്ങൾ ആസൂത്രിതമായി തകർക്കുക വഴി ഭരണകൂടം വംശഹത്യ നടത്താൻ ശ്രമിക്കുകയാണോ എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു. ‘ബുൾഡോസർ രാജ്’ ഒരു പ്രത്യേക സമുദായത്തിന് നേരെ ഭരണകൂടം നേതൃത്വം കൊടുക്കുന്ന അതിക്രമത്തിന്റെ ഭാഗമാണെന്നും, അതൊരു സംഘടിത ശിക്ഷാ മുറയാണെന്നും ആദ്യമായി ഒരു ഭരണഘടനാ കോടതി തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് വലിയ കാര്യമാണ്. വ്യക്തിപരമായ ന്യായാന്യായങ്ങൾക്കപ്പുറം, സംഘടിത ശിക്ഷയുടെ പ്രശ്നമായി ഇതിനെ പരിഗണിച്ചാൽ വിഷയത്തെ അതിൻറെ സമഗ്രതയിൽ മനസ്സിലാക്കാനും തീർപ്പു കൽപ്പിക്കാനും കോടതിക്ക് കഴിയും. അതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷകൾ നൽകുന്ന ഇടപെടലാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. 

Published in Madhyamam Daily on Aug, 11, 2023

ഭീമകൊറേഗാവ്; സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നു.

യുഎപിഎ കേസിൽ പെട്ട് ജയിലിലായാൽ ഒരു കാരണവശാലും  നല്ല പ്രായത്തിൽ  പുറം ലോകം കാണാൻ സാധിക്കില്ലെന്ന സാഹചര്യത്തിന് മാറ്റം വരുത്താനുതകുന്ന ഒരു വിധി സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നു. ഭീമകൊറേഗാവ് കേസിൽ വെർണൻ ഗോൺസാൽവസ്, അരുൺ ഫെറേറ എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് സാമാന്യനീതിയുടെ ഇത്തിരി വെട്ടമാകുന്നത്. ഈ കേസിൽ, അഞ്ചു വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് പരമോന്നത നീതിപീഠം ഇടപെടാൻ തയ്യാറായത് എന്ന കാര്യം കൂടി ഓർക്കണം

ഭീമകൊറേഗാവ്

മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് ഭീമ കൊറെഗാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ സ്ഥലത്തിനകത്ത് ഒരു യുദ്ധവിജയസ്തംഭമുണ്ട്.  എല്ലാ പുതുവര്‍ഷ ദിനത്തിലും അത് പുഷ്പാലംകൃതമാകും. വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മനുഷ്യര്‍ അവിടെഎത്തിച്ചേരും. രാഷ്ട്രീയ പ്രസംഗങ്ങള്‍, സംഗീത കലാപരിപാടികള്‍, പുസ്തകശാലകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍…. അങ്ങനെ ഉത്സവ സമാനമാണ് ആ ദിവസം. 1927 ജനുവരി ഒന്നിന് ഡോ ബി.ആര്‍ അംബേദ്കര്‍  ഈ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നും ആ ചടങ്ങ് തുടരുന്നു. ഈ സ്ഥൂപം വൈദേശികര്‍ക്കെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ സ്മൃതിഗോപുരമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണിത്! 1818 ല്‍ പുതുവര്‍ഷ ദിനത്തിലാണ് കേണല്‍ എഫ് എഫ് സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികര്‍ ഭീമാ നദി കടന്ന് ഇരുപത്തയ്യായിരത്തോളം വരുന്ന സുസജ്ജമായ പെഷവ രാജസേനയെ പരാജയപ്പെടുത്തി വെന്നിക്കൊടി നാട്ടിയത്. ജാതിയിൽ താഴെ ആയതുകൊണ്ട് പെഷവാഭരണത്തിന് കീഴിൽ, സൈന്യത്തിൽ പ്രവേശനമോ പൊതുസമൂഹത്തിൽ ഇടമോ ഇല്ലാതിരുന്ന മഹർ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി യുദ്ധം ജയിച്ച സൈനികരെല്ലാം. അതുകൊണ്ടാണ് ഒരു ബ്രിട്ടീഷ് വിജയം ഇന്ത്യയിലെ ദളിതരുടെ ആത്മാഭിമാനത്തിന്റെ സൂചകമായി മാറിയത്. 

എന്നാൽ അതേസമയം, അധസ്ഥിതന്റെ വിജയാഘോഷം ബ്രാഹ്മണ മതത്തെയും, അതിൻറെ മൂല്യബോധങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഫാഷിസ്റ്റ് ദർശനത്തിന്റെ പ്രയോക്താക്കളെയും  മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് 2018 പുതുവർഷ ദിനം മുതൽ നടക്കുന്ന സംഭവങ്ങൾ. ഭീമ കൊറേഗാവ് വിജയത്തിൻറെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ഇരുന്നൂറ്റിയമ്പതോളം വരുന്ന ദളിത് സംഘടനകളും ഗവൺമെൻറിതര സംഘടനകളും  ‘എൽഗാർ പരിഷത്ത്’ എന്ന പേരിൽ അണിചേർന്ന്, വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഏകദേശം 35000 ആളുകൾ അവിടെ എത്തിച്ചേർന്നു. എന്നാൽ അവിടെ മഹറുകളും മറാത്തികളും തമ്മിൽ സംഘർഷം ഉണ്ടായി. ഒരു മരണവും നിരവധി പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. പിറ്റേന്ന് പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ഉണ്ടായി. 16 വയസ്സുള്ള ദളിത് ബാലകൻ പോലീസ് ലാത്തിചാർജ്ജിൽ കൊല്ലപ്പെട്ടു. 

അക്രമത്തിന്റെ പേരിൽ പിറ്റേന്നു തന്നെ പോലീസ് എഫ് ഐ ആർ ഇട്ടു. ‘ശിവ പ്രതാപ് ഭൂമി മുക്തി ആന്തോളൻ’ എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്ബോത് എന്നിവർക്കെതിരെ കലാപാഹ്വാനക്കുറ്റം ചാർത്തിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. സുപ്രീംകോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ 2018 ജൂൺമാസം ആകുമ്പോഴേക്കും കേസ് കീഴ്മേൽ മറിയുന്നതാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്ന ആരോപണവുമായി എൽഗാർ പരിഷത്ത് നേതാക്കൾക്കെതിരെ കേസ് ചാർജ് ചെയ്തു. അവരുടെ ലാപ്ടോപ്പുകളിൽ നിന്ന് കൊലപാതക പദ്ധതി വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്നായിരുന്നു പോലീസ് ഭാഷ്യം. സുധി ദാവ്ലെ, സോമ സെൻ, റോണ വിൽസൺ, സുധാ ഭരദ്വാജ്, അരുൺ ഫെറേറ, ഗൗതം നവലാഖ, വെർണൻ ഗോൺസാൽവസ്, സ്റ്റാൻഡ് സ്വാമി എന്നിവരൊക്കെ പ്രതികളായി. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. 

2020-ൽ കോൺഗ്രസ് ശിവസേന എൻസിപി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നതോടെ ഈ വിഷയത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസ് അപ്പോഴേക്കും എൻഐഎ ഏറ്റെടുത്തു. പതിനായിരത്തിലേറെ പേജുകളുള്ള കുറ്റപത്രം തയ്യാറാക്കി. വയോധികനും രോഗാതുരനുമായ ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെ യുഎപിഎ എന്ന കരി നിയമത്തിന് കീഴിൽ ജാമ്യം ലഭിക്കാതെ ജയലഴികൾക്കുള്ളിലായി. പാർക്കിൻസൺസ് രോഗബാധിതനായ ഫാദർ, തന്നെ ജയിലിൽ സിപ്പറും സ്ട്രോയും ഉപയോഗിക്കാൻ അനുവദിക്കണം എന്ന ആവശ്യം 2020 നവംബർ മാസത്തിൽ എൻഐഎ കോടതിയിൽ ഉന്നയിച്ചപ്പോൾ, മറുപടി പറയാൻ 20 ദിവസത്തെ സാവകാശം തേടുകയാണ് അന്വേഷണ ഏജൻസി ചെയ്തത്. യാതൊരു അസ്വാഭാവികതയും തോന്നാതെ കോടതി എൻഐഎയുടെ ആവശ്യത്തിന് വഴങ്ങുകയും ചെയ്തു. നിരന്തരം ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹം പുറംലോകം കാണാതെ തന്നെ മരണമടഞ്ഞു. 

അതിനിടെ, 2021 ഏപ്രിൽ മാസത്തിൽ, റോണാ വിൽസന്റെ ലാപ്ടോപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ആർസനൽ കൺസൾട്ടിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. പോലീസ് കണ്ടെടുത്തു എന്നു പറയുന്ന ഫയലുകൾ ഇദ്ദേഹത്തിൻറെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് പുറത്തുനിന്നാരോ സ്ഥാപിച്ചതാണ് എന്നായിരുന്നു കണ്ടെത്തൽ. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെയെല്ലാം ഇലക്ട്രോണിക് ഉപകരണങ്ങൾ സമാനമായ തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ പെഗാസസ് വിവാദം ഉയർന്നുവന്നതും ഇതേ കാലഘട്ടത്തിലാണ് എന്ന് കാണാം.

ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും വിചാരണ കോടതിയും ഹൈക്കോടതിയും കേസിലെ പ്രതികൾക്ക് നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ടിരുന്നു. ഭീകരവാദ വകുപ്പുകൾ ചുമത്തിരിയിക്കുന്ന പ്രതികൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന പ്രോസിക്യൂഷൻ നിലപാടിനെ കോടതികൾ ചോദ്യം ചെയ്യാതെ അംഗീകരിച്ചു. പലപ്പോഴും പത്തും ഇരുപതും വർഷം നീണ്ടു പോകുന്ന യുഎപിഎ വിചാരണ നടപടികളിൽ, പ്രതികൾക്കുള്ള ഏക ആശ്വാസം ജാമ്യം മാത്രമാണ് എന്നിരിക്കെയാണ്  നീതീനിഷേധം തുടർന്നു പോന്നത്. ഭരണകൂടത്തിന്റെ കടന്നുകയറ്റങ്ങളിൽ നിന്ന് പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയുള്ള ഭരണഘടനാകോടതികൾ, എക്സിക്യൂട്ടീവ് നടപടികൾക്ക് ന്യായം ചമയ്ക്കുന്ന ‘ഭരണകൂടകോടതികൾ’ ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന വിമർശനം ശക്തമായ ഇക്കാലത്ത് അതൊരു അത്ഭുതമൊന്നുമല്ല. സഹൂര്‍ അഹമ്മദ് ഷാ വത്താലി കേസിൽ നമ്മുടെ പരമോന്നത നിധിപീഠം തന്നെയാണ് ഇതിനൊക്കെ അരങ്ങൊരുക്കിയത്. യുഎപിഎ കേസുകളിൽ, ജാമ്യം പരിഗണിക്കുമ്പോൾ, പ്രോസിക്യൂഷൻ കേസിനേയോ തെളിവുകളെയോ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള അവകാശം കോടതികൾക്കില്ല എന്നായിരുന്നു വിധി. യുഎപിഎ നിയമത്തിലെ വകുപ്പ് 43 (ഡി)(5) പ്രകാരം, നിരപരാധിത്വം തെളിയിക്കുന്ന വസ്തുതകൾ അവതരിപ്പിക്കാനോ, തെളിവുകൾ ക്രോസ് വിസ്താരം ചെയ്യുവാനോ ഡിഫൻസിന് അധികാരമില്ല. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന രേഖകളിൽ നിന്ന്, പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് തോന്നിയാൽ ജാമ്യം നിഷേധിക്കാം. ഇത് പിന്തുടർന്ന്, കേട്ടുകേൾവികൾ പോലും തെളിവുകളായി സ്വീകരിച്ച് ആളുകളെ തുടർച്ചയായി ജയിലിലിടുന്ന സമീപനം വിചാരണ കോടതികൾ സ്വീകരിച്ചു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഈ പ്രവണത ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുകയാണ്.

വെർണൻ ഗോൺസാൽവസ് കേസ്

തങ്ങൾക്ക് ഇഷ്ടമല്ലാത്ത ആളുകൾക്കെല്ലാമെതിരെ യുഎപിഎ ചാർത്തി, ജാമ്യം നിഷേധിച്ച്, അനന്തമായി 

ജയിലിലടയ്ക്കുന്ന ഭരണകൂട തന്ത്രത്തിന് ചെറിയതോതിലെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതാണ് ഭീമകൊറേഗാവ് കേസിലെ ഇപ്പോഴത്തെ സുപ്രീം കോടതി ഇടപെടൽ. പൗരന്റെ മൗലീക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സംവിധാനം എന്ന നിലയിൽ കോടതികൾ അനിവാര്യമായും ചോദിക്കേണ്ട ചില ചോദ്യങ്ങൾ ചോദിക്കുവാൻ കോടതി തയ്യാറായി എന്നത് ആശ്വാസകരമാണ്. 

“അതികഠിനമായ ശിക്ഷകളും വകുപ്പുകളും ഉള്ള യുഎപിഎ ചാർത്തുന്ന സന്ദർഭങ്ങളിൽ, വകുപ്പ് 43 ഡി സൃഷ്ടിക്കുന്ന പരിമിതികൾ കണക്കിലെടുക്കുമ്പോൾ, പ്രോസിക്യൂഷന്റെ കൈവശമുള്ള തെളിവുകൾ എന്താണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമായി മാറുന്നു” എന്ന കോടതിയുടെ വിലയിരുത്തൽ പ്രധാനമാണ്. അങ്ങനെ എൻഐഎ സമർപ്പിച്ച തെളിവുകൾ പരിശോധിക്കാൻ  തയ്യാറാകുന്ന കോടതി, ഭരണകൂട സംവിധാനങ്ങളുടെ വിധ്വംസക താത്പര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നിഗമനങ്ങളിലാണ് എത്തിച്ചേരുന്നത്. 

ഒന്ന്, വിപ്ലവാഭിമുഖ്യമുള്ള പുസ്തകങ്ങളോ, ലഘുലേഖയോ കൈവശം വച്ചതുകൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. രണ്ട്, മാവോയിസ്റ്റ് തീവ്രവാദ ഫണ്ടിംഗിനെപ്പറ്റി പ്രോസിക്യൂഷൻ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ പണം കൈമാറിയതിന് യാതൊരു തെളിവുമില്ല. മൂന്ന്, ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുത്തു എന്നു പറയുന്ന രേഖകളിലൊന്നുപോലും ഒപ്പ് ചാർത്തിയിട്ടുള്ളവയല്ല. നാല്, സെമിനാറുകളിൽ പങ്കെടുത്തതോ, ലഘുലേഖ കൈവശം വച്ചതോ ഒന്നും ഒരു ഭീകരവാദ സംഘടനയുടെ അംഗത്വത്തിനുള്ള തെളിവല്ല. സംഘടനയിൽ ‘സജീവാംഗത്വം’ ഉണ്ടെങ്കിൽ മാത്രമേ അതു കുറ്റകൃത്യമാവുകയുള്ളൂ. അതായത് കൃത്യമായ താത്പര്യത്തോടെ, സംഘടനയുടെ ഹിംസാത്മക പ്രവർത്തനം വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യമാവൂ. ഇവിടെ സിപിഐ (മാവോയിസ്റ്റ്)-ന്റെ സംഘടനയാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്ന ‘ഇന്ത്യൻ അസോസിയേഷൻ ഫോർ പീപ്പിൾസ് ലോയേഴ്സി’ലെ അംഗത്വമാണ് പോലീസ് തെളിവായി കൊണ്ടുവന്നിരിക്കുന്നത്. അതൊരിക്കലും മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ സജീവ അംഗത്തിന്റെ തെളിവല്ല. ഇതൊക്കെ കണക്കിലെടുത്ത് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തി. ഭീകരവാദം എന്ന ലേബൽ ചാർത്തി ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാമെന്ന ഭരണകൂട ധാർഷ്ട്യത്തിനേറ്റ അടിയാണ് ഈ ഉത്തരവ്. ഇതിൻറെ പശ്ചാത്തലത്തിൽ 2018 മുതലുള്ള കേസിന്റെ ചരിത്രം പുന:പരിശോധിക്കേണ്ടതുണ്ട്. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ തുറന്നുകാട്ടേണ്ടതുണ്ട്.

published in Suprabaatham Daily in Aug, 03, 2023