Home Blog Page 14

ആരോഗ്യത്തിന്റെ രാഷ്ട്രീയം

ആരോഗ്യനയം ജനിക്കുന്നതും രൂപം കൊള്ളുന്നതും നടപ്പിലാക്കുന്നതും രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ടാണ്. ഉദാഹരണത്തിന് ചില സേവനങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കണം, അതിന്റെ മുന്‍ഗണനകള്‍ എന്തായിരിക്കണം, സേവനദാതാക്കള്‍ ആരൊക്കെയായിരിക്കണം, എന്തിനൊക്കെ-ആര്‍ക്കൊക്കെയാണ് സബ്‌സിഡി ലഭിക്കേണ്ടത്, ബഡ്ജറ്റില്‍ എത്ര പണമാണ് നീക്കിവക്കേണ്ടത് എന്നതൊക്കെ രാഷ്ട്രീയ തീരുമാനങ്ങളാണ്. രാഷ്ട്രീയ തീരുമാനങ്ങളെ നിര്‍ണയിക്കുന്നതാകട്ടെ വിവിധ സമ്മര്‍ദ്ദ ഗ്രൂപ്പുകളുമാണ്. ഇവിടെ ഗുണഭോക്താക്കള്‍ (രോഗികള്‍, പാവപ്പെട്ട ജനങ്ങള്‍) അസംഘടിതരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയസംവാദങ്ങളുടെ മുഖ്യധാരയിലേക്ക് ആരോഗ്യം കടന്നുവരാറുമില്ല. ആരോഗ്യത്തിന്റെ രാഷ്ട്രീയം, പൊതുപ്രവര്‍ത്തകരും ഗവേഷകരും ഒരുപോലെ അവഗണിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
രാഷ്ട്രീയത്തിന്റെ നിര്‍വചനം തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പറയാറുണ്ട്. ആരോഗ്യത്തിന്റെ നിര്‍വചനവും ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനമാണ്. രോഗമില്ലാത്ത അവസ്ഥ എന്ന പാശ്ചാത്യ ബയോമെഡിക്കല്‍ നിര്‍വചനം മുതല്‍ പൗരസ്ത്യചിന്തകര്‍ നല്‍കുന്ന വിശാലമായ കാഴ്ച്ചപ്പാടുകള്‍ വരെ ഓരോ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ഓേരാന്നാണ്. 1948-ല്‍ ഐക്യരാഷ്ട്രസഭ ആരോഗ്യത്തിനു നല്‍കിയിട്ടുള്ള നിര്‍വചനം ഇതാണ്: ”ആരോഗ്യം എന്നാല്‍ പൂര്‍ണമായ ശാരീരിക, മാനസിക, സമൂഹിക സൗഖ്യമാണ്. വെറുതെ രോഗമില്ലാത്ത അവസ്ഥയല്ല.” ഇത് സൂക്ഷ്മാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പ്രഖ്യാപനംകൂടിയാണ്. എന്നാല്‍ ആഗോളവത്കരണത്തിന്റെ അധികാര ഭാഷ്യങ്ങളില്‍ ആരോഗ്യത്തെ അരാഷ്ട്രീയവത്കരിക്കുന്നതാണ് സമകാലീന യാഥാര്‍ത്ഥ്യം.
തത്വശാസ്ത്രങ്ങള്‍ മരണപ്പെടുകയും ഉദാരവത്കരണ നയങ്ങള്‍ വളര്‍ന്നു പന്തലിക്കുകയും ചെയ്തപ്പോള്‍ പാശ്ചാത്യ-മുതലാളിത്ത-ജനാധിപത്യ വ്യവസ്ഥിതിക്ക് ബദലുകളില്ല എന്ന വാദം പ്രബലമായി. മാര്‍ക്‌സും ഏംഗല്‍സും അഭിപ്രായപെട്ടതുപോലെ അധികാരിവര്‍ഗം അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സത്യത്തെ അവതരിപ്പിക്കാന്‍ വേണ്ടി തത്വശാസ്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. ”ബദലുകള്‍ ഇല്ല”എന്ന വാദത്തിനൊപ്പം” തത്വശാസ്ത്രങ്ങള്‍ ഇല്ല”എന്ന വാദവും വരുന്നു. മൂല്യങ്ങളെയോ തത്വശാസ്ത്രങ്ങളേയോ അടിസ്ഥാനമാക്കിയല്ല, തീരുമാനങ്ങള്‍ യുക്തിയും പ്രായോഗികതയും കണക്കിലെടുത്താണ് എന്ന നുണ അവതരിപ്പിക്കുന്നു. ഇതാണ് ആഗോള മുതലാളിത്തത്തിന്റെ പ്രതിരാഷ്ട്രീയം.
ആരോഗ്യത്തെയും, ഉദ്പാദന-ഉപഭോഗങ്ങളുടെ സാമ്പത്തിക കമ്പോളത്തില്‍ വിലയിടുന്ന, മര്‍ക്കറ്റോ പൊതു ആരോഗ്യ സംവിധാനങ്ങളോ നല്‍കുന്ന, കച്ചവടച്ചരക്കായിമാത്രം കാണുന്നു. പാരമ്പര്യം, ജീവിതശൈലി തുടങ്ങിയ വൈയക്തികമായ കാര്യകാരണങ്ങളിലേക്ക് ആേരാഗ്യം ചുരുങ്ങുകയും, സമൂഹ്യമാനങ്ങളില്ലാത്ത, വ്യക്തിപരമായ ഒരു സവിശേഷതയായി അതു മാറുകയും ചെയ്യുന്നു.  അപ്പോള്‍ അരോഗ്യനിലയിലെ അസമത്വങ്ങള്‍ വ്യക്തിപരമായ വീഴ്ചകളുടെ, അല്ലെങ്കില്‍ ചികിത്സ സംവിധാനത്തിന്റെ, അല്ലെങ്കില്‍ മരുന്നുദ്പാദനത്തിലെയോ, വിതരണത്തിലെയോ വീഴ്ചകളുടെ ഫലമാണെന്നും വരുന്നു. ആരോഗ്യം ‘രോഗമില്ലായ്മ’ മാത്രമാണെന്നും അത് ചികത്സിച്ചു മാറ്റാമെന്നുമുള്ള ധാരണ കൂടി വരുന്നതോടെ അരാഷ്ട്രീയവത്കരണം പൂര്‍ണമാകുന്നു.
ഇന്ന് ആരോഗ്യത്തിനും, സ്വന്തം ശരീരത്തിനുമേല്‍ തന്നെയും നമുക്ക് അധികാരം നഷ്ടമായ സ്ഥിതിയാണ്. ആരോഗ്യം മരുന്നുകൊണ്ടും ചികിത്സകൊണ്ടും നേടിയെടുക്കാം എന്നായപ്പോള്‍ അതിന്റെ അധികാരവും ഉത്തരവാദിത്തവും മെഡിക്കല്‍ പ്രഫഷണലുകള്‍ക്കും മരുന്നുദ്പാദകരായ ബഹുരാഷ്ട്ര കുത്തകകള്‍ക്കുമായി. ദേശീയ-അന്തര്‍ദ്ദേശീയ നിയമങ്ങളും കരാറുകളും ഇവര്‍ക്കു വേണ്ടിയാണ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, ഐ എം എഫ്, വേള്‍ഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സംരക്ഷിക്കുന്നത് ഇവരുടെ താത്പര്യങ്ങളാണ്. ബൗദ്ധീക സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍, പേറ്റന്റ് നിയമങ്ങളില്‍ വന്നിട്ടുള്ള പൊളിച്ചെഴുത്തുകള്‍ (ബോക്‌സ് ന്യൂ സ് കാണുക) എല്ലാം സാമ്പത്തിക ഉദാരവത്കരണവും ആഗോളവത്കരണവും ഏതു തരത്തിലാണ് ആേരാഗ്യരംഗത്തെ സ്വാധീനിച്ചത് എന്ന് വ്യക്തമാക്കുന്നു.
ആഗോളവത്കരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുകയാണുണ്ടായത് എന്നതില്‍ തര്‍ക്കമില്ല. 1990 മുതലുള്ള ഐക്യരാഷ്ട്രസഭയുടെ മാനവ വികസന രേഖ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അതോടൊപ്പം തന്നെ പരിസ്ഥിതിയുടേയും ആവാസവ്യവസ്ഥകളുടെയും നാശത്തിനു ആക്കം കൂടുകയും ചെയ്തു. ഇത് ആരോഗ്യ രംഗത്ത് ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങള്‍ വലുതാണ്. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് 1990-കള്‍ക്കു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന ‘തൊഴില്‍ രഹിത വളര്‍ച്ച’ സമൂഹ്യസുരക്ഷാകവചത്തില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന വിടവുകള്‍. ലോകശക്തിയായി വളരുവാന്‍ ലക്ഷ്യമാക്കിയുള്ള സാമ്പത്തിക നയങ്ങളുടെ ഗുണഫലം സാധാരണക്കാരുടെ ജീവിതത്തില്‍ പ്രതിഫലിച്ചില്ല. രാജ്യത്തിന്റെ ജി ഡി പി-യുടെ നാലില്‍ ഒന്നും രാജ്യത്തെ ശതകോടീശ്വരന്മാരുടെ കൈവശമാണ്. ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ്, പാലസ്തീനും താഴെ! എന്നിട്ടും ജി ഡി പി-യുടെ അനുപാതത്തില്‍ ആരോഗ്യമേഖലയില്‍ ലോകത്ത് എറ്റവും കുറച്ച് പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വെറും ഒരു ശതമാനത്തിനടുത്താണത്. സാര്‍ക് രാജ്യങ്ങളില്‍ ഏറ്റവും കുറച്ചു ചെലവാക്കുന്ന രാജ്യം. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി പേറ്റന്റ് നിയമങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളും കൂടിയായാല്‍ ഈ നയങ്ങള്‍ക്ക് അനുയോജ്യമായ ഒരു കലാശക്കൊട്ടാകും.
വാഴ്ത്തപ്പെട്ട കേരള മോഡലും തകര്‍ന്നടിയുകയാണ്. സംസ്ഥാനം ഇന്ന് രോഗാതുരമായ ഒരു സമൂഹത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉപഭോക്തൃസംസ്‌കാരവും കച്ചവടവത്കരണവും നമ്മുടെ ആരോഗ്യമേഖലയെ തകര്‍ത്തു. അട്ടപ്പാടിയിലും മറ്റ് ആദിവാസി ഊരുകളിലും പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും പട്ടിണിമൂലം മരിച്ചു വീഴുന്നതും, അവിടങ്ങളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിക്കൊടുക്കാന്‍ നമുക്ക് സാധിക്കാതെ വരുന്നതും എല്ലാം രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ ദിശാസൂചികകള്‍ തന്നെയാണ്.
ആരോഗ്യ രംഗത്ത് ഇവിടെ നടക്കുന്നത് ഫൈവ്സ്റ്റാര്‍വത്കരണമാണ്. നമ്മുടെ ആരോഗ്യ സംസ്‌കാരത്തിന്റെ നട്ടെല്ലായിരുന്ന ക്ലിനിക്കുകള്‍ അടച്ചുപൂട്ടിക്കൊണ്ട്, 90% ജനങ്ങള്‍ക്കും അപ്രാപ്യമായ അത്യാഡംബര ആശുപത്രികള്‍ പണിയുകയാണ്. പാവപ്പെട്ടവരും മൂതലാളിത്ത വ്യാമോഹങ്ങളുടെ വീട്ടുകാവല്‍ക്കാരായ മധ്യവര്‍ഗവും  ആരോഗ്യഭൂപടത്തില്‍ന്നിന് തുടച്ചുനീക്കപ്പെടുന്ന അവസ്ഥ അതിവിദൂരമല്ല.
ഇനിയെന്താണ് മുന്നോട്ടുള്ള വഴി? ലോകാരോഗ്യ സംഘടന 2001-ല്‍ പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ടില്‍ മുന്നോട്ടു വക്കുന്ന നിര്‍ദ്ദേശങ്ങള്‍ നോക്കാം. ‘ആരോഗ്യത്തിന് ഗുണകരമായ രീതിയില്‍ ആഗോളവത്കരണം മാറണമെങ്കില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സാമ്പത്തിക നയങ്ങളില്‍ മൗലീകമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ദേശീയതലത്തില്‍ നയങ്ങള്‍ രൂപീകരിക്കേണ്ടത് പൊതുജനനന്മയെക്കരുതിയാവണം അല്ലാതെ പരമാവധി സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള നയങ്ങളുടേയും, ചില ”ആഡ്-ഓണ്‍” (ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലുള്ള) സംവിധാനങ്ങളുടെയും ഫലമായി ഓട്ടോമാറ്റിക്കായി സമൂഹ്യ സുരക്ഷയും സാധ്യമാകും എന്ന മിഥ്യാധാരണയുടെ പുറത്താകരുത്. അന്തര്‍ദേശീയ തലത്തില്‍ ആഗോളനിയമങ്ങള്‍, സ്ഥാപനങ്ങള്‍, വികസിത രാജ്യങ്ങളുടെ വിദേശനയം ഇവയൊക്കെ വികസ്വരരാജ്യങ്ങളിലെ ബഹുജന താത്പര്യത്തെ ഹനിക്കുന്നതാകരുത്്. ആന്താരാഷ്ട്ര വേദികളില്‍ വികസ്വര രാജ്യങ്ങളുടേയും ദുര്‍ബല വിഭാഗങ്ങളുടേയും താത്പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.’ ചുരുക്കത്തില്‍ ആരോഗ്യത്തിന്റെ കച്ചവടവത്കരണത്തെ തടയുകയാണ് ഇനി മുന്നോട്ടുള്ള വഴി. എന്നാല്‍ മുതലാളിത്തത്തിന്റെ അടിസ്ഥാന ആവശ്യമായ പണിയെടുക്കുന്നവനും ലാഭം കൊയ്യുന്നവനും തമ്മിലുള്ള അസമത്വം, ഈ ദിശയിലുള്ള ഗവണ്മെന്റുകളുടെ ശ്രമങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.
അട്ടപ്പാടിയിലെയോ വാളയത്തെയോ ആദിവാസിക്കുടികളിലോ, മഹാനഗരങ്ങളിലെ ചേരികളിലോ താമസിച്ചിട്ടുള്ളവര്‍ക്കറിയാം പൊതുജനാരോഗ്യത്തെ നിര്‍ണയിക്കുന്നത് രോഗപ്രതിരോധ സംവി ധാനങ്ങളും ചികിത്സയും ഒന്നുമല്ല മറിച്ച് രാഷ്ട്രീയവും സമ്പത്തിന്റെയും അധികാരത്തിന്റെയും അസന്തുലിതാവസ്ഥകളുമാണ് എന്ന്.
ആരോഗ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ തിരിച്ചറിയുക എന്നതാണ് പൊതുസമൂഹത്തിന്റെ കടമ. ആേരാഗ്യവും രോഗവും പ്രാഥമികമായി വ്യക്തിപരമായ തെരഞ്ഞെടുപ്പുകളുടേയോ, ‘ജനിതക ലോട്ടറി’യുടേയോ ഫലമല്ല മറിച്ച് നമുക്ക് ചുറ്റുമുള്ള സാമൂഹിക വ്യവസ്ഥിതിയുടേയും സാമ്പത്തിക താത്പര്യങ്ങളുടേയും ഫലമാണ് എന്ന തിരിച്ചറിവ് കൂടിയാണത്. സമൂഹത്തിന്റെ സംഘടിത പ്രവര്‍ത്തനത്തിലൂടെയാണ് മാറ്റത്തിന്റെ വഴി തെളിയുക. ആരോഗ്യം പൗരാവകാശമായി മാറുകയും അധികാരസ്ഥാപനങ്ങളുടെ പൊതുബോധനങ്ങളില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വരികയും വേണം. നമ്മുടെ സമരമുഖങ്ങളില്‍ പെട്രോളിന്റെ വില മാത്രമല്ല മരുന്നിന്റെ വിലയും ഒരു മുദ്രാവാക്യമാകണം.

ട്രിപ്‌സ്
2005 ലെ ലോക വ്യാപരക്കരാറിന്റെ ചുവടുപിടിച്ച് ബൗദ്ധീക സ്വത്തവകാശത്തിന്റെ കച്ചവട വശങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ (Trade Related Aspects of Intellectual Property Rights) ആണ് TRIPS എന്ന ചുരുക്കെഴുത്ത്. ഇതുപ്രകാരം 1970-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ ആഗോള മരുന്നു വ്യവസായത്തിന്റെ കച്ചവട താത്പര്യങ്ങള്‍ക്കനുസൃതമായി പൊളിച്ചെഴുതേണ്ടി വന്നു.
. പുതിയ നിയമം കൊണ്ടു വന്നത് വാജ്‌പേയീ ഗവണ്മെന്റിന്റെ കാലത്ത്
. നിയമം പാസാക്കിയയത് ഒന്നാം യു പി എ സര്‍ക്കാര്‍.
. ഇടതുപക്ഷത്തിന്റെ നിര്‍ണായക സ്വാധീനം ബില്ലില്‍ ജനകീയ മാറ്റങ്ങള്‍ വരുത്തി.

നിര്‍ബന്ധിത ലൈസന്‍സിംഗ്
പൊതുതാത്പര്യ പ്രകാരം മരുന്നുകള്‍ക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്താനുള്ള അധികാരം പേറ്റന്റ് കണ്ട്രോളര്‍ക്ക് നല്‍കുന്ന വ്യവസ്ഥ. (ഇതുപ്രകാരമാണ് ജര്‍മന്‍ ഔഷധഭീമന്‍ ബേയര്‍, ഒരു മാസത്തേക്ക് 2,80,428 രൂപക്ക് നല്‍കിയിരുന്ന നെക്‌സാവര്‍ എന്ന ക്യാന്‍സര്‍ മരുന്നിന്റെ ജനറിക് പതിപ്പ് 8800 രൂപക്ക് ഉദ്പാദിപ്പിച്ച് വില്ക്കാന്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോയ്ക്ക് സാധിക്കുന്നത്.)
വികസ്വര രാജ്യങ്ങളിലേക്ക് കുറഞ്ഞ വിലക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാനുള്ള അധികാരം നിലനിര്‍ത്തി
വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി
1999-ല്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം ലഭിച്ച ”മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്”എന്ന ജനകീയ ആരോഗ്യ പ്രസ്ഥാനമാണ് ഇന്ത്യയെ എങ്ങനെ വിശേഷിപ്പിച്ചത്. ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യന്‍ നിര്‍മിത മരുന്നുകളാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. 1970-ലെ ഇന്ത്യന്‍ പേറ്റന്റ് നിയമം ഉദ്പാദനരീതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉദ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കപ്പെട്ടിരുന്നത്. കൂടാതെ 347 അവശ്യ മരുന്നുകളുടെ വില സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ലോകത്തിനു താങ്ങാന്‍ കഴിയുന്ന വിലക്ക് മരുന്നുകള്‍ നല്കാന്‍ നമുക്ക് സാധിച്ചിരുന്നു. ഇപ്പോള്‍, 2001-ലെ ദോഹ പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പേറ്റന്റ് നിയമത്തില്‍ നാം നിലനിര്‍ത്തിയ പുരോഗമനപരമായ വ്യവസ്ഥകളാണ് അതിനു നമ്മെ സഹായിക്കുന്നത്്. ഈ വ്യവസ്ഥകള്‍ ഇപ്പോള്‍ ഭീഷണിയിലാണ്.

മരുന്നുവില ആരുനിയന്ത്രിക്കും?
വിലനിയന്ത്രണത്തിലെ നാള്‍വഴികള്‍

വിലനിയന്ത്രണത്തിനുള്ള അവശ്യ മരുന്നുകളുടെ പട്ടികയിലെ മരുന്നുകളുടെ എണ്ണം 1979-ല്‍ 347 ആയിരുന്നെങ്കില്‍ 2002 ആയപ്പോഴെക്കും അത് 24 എണ്ണമായി ചുരുങ്ങി.
1979: 347
1987: 142
1995: 74
2002: 24

2011: എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പുതിയ പട്ടിക ഉണ്ടാക്കുവാനും അതില്‍ 348 മരുന്നുകള്‍ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ പുതിയ ദേശീയ ഔഷധ നയപ്രകാരം ഔഷധവില ഉദ്പാദനച്ചെലവിന്റെ അടിസ്ഥനത്തില്‍ നിര്‍ണയിക്കുന്ന പതിവ് മാറി പകരം വിപണിവിലയുടെ ശരാശരി കണക്കാക്കി അത് അടിസ്ഥാനവിലയായി സ്വീകരിക്കാനും തീരുമാനിച്ചു.

ഔഷധ വിലനിയന്ത്രണ ഉത്തരവ്

2013-ല്‍നിലവില്‍ വന്ന ഉത്തരവ് പ്രകാരം 348 പട്ടികക്ക് പുറമേ പൊതുജന താത്പര്യാര്‍ഥം 50 മരുന്നുകളുടെ 108 ബ്രാന്‍ഡുകള്‍ക്കുകൂടി നിയന്ത്രണം ഏര്‍പ്പെടുത്തി.

പുതിയഭീഷണി:

. ഔഷധ വില നിയന്ത്രണത്തിനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിട്ടിക്ക് നല്കിയ അധികാരം പിന്‍വലിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

. ട്രിപ്‌സ് നിബന്ധനകള്‍ പൂര്‍ണമായും ഇന്ത്യ പാലിച്ചിട്ടുണ്ട് എന്നിരിക്കെ അമേരിക്കയുമായി ബൗധീക സ്വത്തവകാശ നയം ചര്‍ച്ച ചെയ്യാന്‍ പുതിയ വര്‍ക്കിംഗ് ഗ്രൂപ് രൂപീകരിച്ചിരിക്കുന്നു. നിര്‍ബന്ധിത ലൈസന്‍സിംഗ് ഉള്‍പടെയുള്ള വകുപ്പുകളില്വെള്ളം ചേര്‍ക്കാനാണിത് എന്നാണ് പൊതു ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.

. വളരെ പുരോഗമനപരമായ ദേശീയ ബൗദ്ധീക സ്വത്തവകാശനയത്തിന്റെ കരട് ഗവണ്മെന്റിന്റെ പരിഗണനയിലിരിക്കേ,ഇതേകാര്യത്തിനു വേണ്ടി മറ്റൊരു കമ്മറ്റിയേ നിയൊഗിച്ചിരിക്കുന്നു. പുതിയ കമ്മറ്റി അംഗങ്ങളില്‍ പലരും ഔഷധ-വ്യവസായ രംഗവുമായി ബന്ധമുള്ളവരും ഐ പി ആര്‍ കേസുകളില്‍ ബഹുരാഷ്ട്ര കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരും ആണെന്നത് ആശങ്ക ഉളവാക്കുന്നു.

This article was written for Nagarajalakam in 2015

ഉയര്‍ന്നു വരണം, മതാതീതമായ മാനവികത

ലോകം വിറങ്ങലിച്ചു നില്‍ക്കുകയാണ്. കണ്ണില്‍ വെറുപ്പിന്റെ അഗ്നികുണ്ഠവും കയ്യില്‍ യന്ത്രത്തോക്കുകളും ചുണ്ടില്‍ മതസൂക്തങ്ങളും ചിന്തയിലും പ്രവൃത്തിയിലും പൈശാചികതയുമായി അവര്‍ വരുന്നു….ഭയം, ഒരു ‘നിശബ്ദവസന്ത’മായി ജനപഥങ്ങളില്‍ ഘനീഭവിക്കുന്നു. അശാന്തിയുടെ പകലിരവുകളില്‍ മനുഷ്യത്വം മരവിച്ചു നില്‍ക്കുമ്പോള്‍ ഐ.എസ് പുതിയ ഇടങ്ങള്‍ തേടുകയാണ്. സിനായി, ബെയ്‌റൂ ട്ട്, പാരീസ്, മാലി….രണ്ടാഴ്ചക്കുള്ളില്‍ ഐ.എസ് ഭീകരതയില്‍ മരണപ്പെട്ടവരുടെ എണ്ണം ആയിരത്തോടടുക്കുന്നു. ഐ എസ് ഇറാഖിലും സിറിയയിലും അമേരിക്കയുടെ അധികാര താത്പര്യങ്ങളുടെ പരിമിത വൃത്തിലൊതുങ്ങുന്നതല്ല കട എന്ന തിരിച്ചറിവിലേക്ക് പാശ്ചാത്യലോകവും ഉണരുകയാണ്.

അതിരുകളെയും ദേശീയതകളെയും അപ്രസ്തമാക്കിയ അധിനിവേശങ്ങളുടേയും പങ്കുവയ്ക്കലുകളുടേയും പതിറ്റാണ്ടുകള്‍ മധ്യപൂര്‍വേഷ്യക്കു നല്‍കിയ അസ്ഥിരതയുടെ, അരക്ഷിതത്വത്തിന്റെ, ദുരന്താവര്‍ത്തമാനങ്ങളുടെ കാവ്യപരിണിതി ചോര വിയര്‍ക്കുന്ന മണലാരണ്യങ്ങളില്‍ പരസ്പരം പോ രടിച്ച പ്രാചീന അറബ് ഗോത്രങ്ങളില്‍ രൂഢമൂലമായ മതഭീകരതയുടെ പുനരുദ്ധാരണം. മനുഷ്യത്വത്തിന്റെ മരണമുറ്റത്ത് ഇരകളായിപ്പോലും പരിഗണിക്കപ്പെടാത്തവരുടെ അടങ്ങാത്ത രോഷത്തിന്റെ മെറ്റാമോര്‍ഫോസിസ്…. നിര്‍വചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമപ്പുറം മധ്യകാല മതഭീകരതയുടെ പിശാചപ്പുനര്‍ജനിയുടെ, അന്ത്യവിധിയുടെ, പാഠഭേദമാവുകയാണ് ഐ.എസ്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും അവയുടെ മുള്‍വേലികളുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രതീകങ്ങളെങ്കില്‍ ഈ നൂറ്റാണ്ടിന്റെ പ്രതീകം ഒരു പക്ഷേ ഐ എസിന്റെ കറുത്ത കൊടികളായിത്തീര്‍ന്നേക്കാം.
കേരളത്തില്‍ നിന്നും ഐ എസലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ട് എന്ന വാര്‍ത്ത ഭയാശങ്കകള്‍ ഉയര്‍ത്തുമ്പോള്‍ ഭീകരതയുടെ മൂലങ്ങളെ നേരാംവണ്ണം മനസ്സിലാക്കേണ്ടതുണ്ട്.

ഭീകരതയും മതവും

‘ഭീകരതയ്ക്കു മതമില്ല’ – സ്ഥിരം ഉയര്‍ന്നു കേള്‍ക്കുന്ന വാദം. മതാന്ധതയിലധിഷ്ഠിതമായ നിരവധി   ഭീകരസംഘടനകള്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ഭരണഘടനയ്ക്കും നിയമവ്യവസ്ഥിതിയ്ക്കും മേലെ മധ്യകാലഘട്ടത്തിലെ വിശ്വാസപ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാനുഷികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘങ്ങള്‍. ഇത്തരം മതവാദികള്‍ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
ഈ പ്രസ്ഥാനങ്ങളെ നിലനിര്‍ത്തി കൊണ്ടുപോരുന്നത് മതദര്‍ശനങ്ങളാണ്. എന്നിട്ടും നാമതു കണ്ടില്ലെന്നു നടിക്കുന്നു. സമൂഹം വഴിതെറ്റുന്നതിന് കാരണം സിനിമയും സാഹിത്യവും സംഗീതവും ചുംബനസമരവുമാണെന്ന് കണ്ടെത്തുന്നവര്‍ മതാന്ധഹിംസാത്മകതയ്ക്ക് മതവുമായി ബന്ധമില്ലെന്ന് സ്ഥാപി ക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തി എന്താണ്?
ചരിത്രത്തില്‍ ഏറ്റവുമധികം മനുഷ്യര്‍, സാധാരണജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത്, വധിക്കപ്പെട്ടിട്ടുള്ളത് മതത്തിന്റെ പേരിലാണ്. നവോത്ഥാനപൂര്‍വ്വ കാലഘട്ടത്തില്‍ ക്രിസ്ത്യസഭകളുടെ നേതൃത്വത്തില്‍ പേപ്പസിയുടെ കീഴില്‍ നിലനിന്നിരുന്ന ഭീകരവാഴ്ചയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ല: സ്പാനിഷ്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശങ്ങളിലും ഇതിന്റെ പിന്തുടര്‍ച്ച കാണാം. തദ്ദേശീയരെ കൂട്ടത്തോടെ കത്തിക്കുക, തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കുക, കറുത്തവരെ ജീവനോടെ തീയില്‍ എറിഞ്ഞ്, കരിയുന്ന മനുഷ്യജീവന്റെ ഗന്ധമാസ്വദിച്ച്  അത് ആഘോഷമാക്കിയിരുന്നത്…എല്ലാം സമീപഭൂതകാലത്താണ്.
ആത്മീയത സത്വാന്വേഷണമാണ്. ആത്മീയ അന്വേഷണം അവസാനിക്കുന്നിടത്താണ് മതങ്ങളുടെ ആരംഭം. ആത്മീയത മതഘടനയിലേക്കെത്തുമ്പോഴേക്കും സത്യം നിര്‍വചിക്കപ്പെട്ടുകഴിയുന്നു. ദൈവം മോഡല്‍ ചെയ്യപ്പെട്ടു കഴിയുന്നു. മോക്ഷത്തിനു ള്ള, ദൈവത്തിലേക്കുള്ള മാര്‍ഗവും നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. ഓരോ മതവിശ്വാസിയും അവരുടെ മതം പറയുന്നതാണ് ഏകമോക്ഷമാര്‍ഗം, ഏകദൈവം, ഏകസത്യം എന്നു കരുതുന്നു.
പിന്നെ ആവശ്യം അന്വേഷണമല്ല, സത്യത്തിന്റെ പ്രതിരോധമാണ്. പരമസത്യം വെളിപ്പെട്ടുകഴിഞ്ഞ നിലയ്ക്ക് ഇതരവിശ്വാസങ്ങളെല്ലാം അസംബന്ധമാണെന്നു വരുന്നു. അസത്യമാണെന്നു വരുന്നു. പരമസത്യത്തിനുവേണ്ടി അതിനെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ‘മറ്റുമതങ്ങള്‍’ക്ക് എതിരായി മാറുന്നു. ‘അറിവി’നെ വിശ്വാസം കൊണ്ട് പകരം വയ്ക്കാന്‍ ശ്രമിയ്ക്കുന്നതിലെ അപകടമാണിത്. അറിവ് അന്വേഷണത്തില്‍ നിന്നുമാണ്. വിശ്വാസം മതഗ്രന്ഥപാരായണം നല്‍കുന്ന മസ്തിഷ്‌ക പ്രക്ഷാളനമാണ്. അറിവ് സ്വയം പ്രതിരോധിക്കുന്നതാണ്, പരിണമിക്കുന്നതാണ്, എന്നാല്‍ വിശ്വാസത്തിന് സ്വയം പ്രതിരോധിക്കാനാവില്ല. ആത്മീയത അവിടെ അവസാനിക്കുകയും പ്രതിരോധത്തിനായി ഹിംസാത്മകപ്രമാണങ്ങള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.
ചരിത്രത്തില്‍, എല്ലാ ഗുരുക്കന്‍മാരുടേയും, പ്രവാചകന്‍മാരുടേയും ദര്‍ശനങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളത് ഈ ദുര്‍വിധിയാണ്. ഗുരുവിന്റെ മരണത്തിനൊപ്പം അദ്ദേഹം മുന്നോട്ടുകൊണ്ടുപോയ ആത്മാന്വേഷണവും മരണപ്പെടുന്നു. അവശേഷിക്കുന്നത് ദര്‍ശനങ്ങളുടെ ജഡമാണ്. ഗുരുക്കന്‍മാരുടെ ആത്മീയദര്‍ശനം അപക്വമതികളായ അനുചരവൃന്ദത്തിനുമുന്നില്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്നു. കാലാന്തരത്തില്‍ വളരാതെ, മുരടിച്ച്  ഫോസിലുകളാകുന്നു. രാഷ്ട്രീയാധികാര വ്യവസ്ഥിതിയുടെ ഭാഗമാകുന്നു. അത് വീണ്ടും വികൃതമാകും. വ്രണപ്പെടും. പൊട്ടിയൊലിക്കും. വ്രണപ്പെടുന്ന വികാരങ്ങളെ തൃപ്തിപ്പെടുത്തുക എന്നതു മാത്രമാണ് സാമൂഹികധര്‍മ്മം എന്ന സ്ഥിതി അപകടകരമായ അവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും.
നിലവിലുള്ള വിശ്വാസങ്ങളോട് വിയോജിക്കാതെ, വിമര്‍ശിക്കാതെ, ‘വ്രണപ്പെടുത്താതെ’ എങ്ങിനെയാണ് നാം മുന്നോട്ട് പോകുക? നിലവിലെ സാമൂഹികവ്യവസ്ഥകളോട് സന്ധി ചെയ്തിരുന്നെങ്കില്‍ ഇവിടെ ഒരു ബുദ്ധനോ, ക്രിസ്തുവോ, നബിയോ ഉണ്ടാകുമായിരുന്നില്ലല്ലോ. ‘വ്രണപ്പെടുന്ന’ വികാരങ്ങളെക്കുറിച്ച്  അത്യധികം ആകുലപ്പെടുന്ന സമൂഹം പിന്നോട്ടു നടക്കുന്നു. ഈ പിന്നോട്ടു നടത്തം വിശ്വാസസംരക്ഷണത്തിന്റെ പേരിലാണെങ്കില്‍ അത് മറ്റു വിശ്വാസങ്ങള്‍ക്കെതിരെയുള്ള കലാപങ്ങളിലേക്കാണ് നമ്മെ നയിക്കുക.
പിന്നോട്ടു നടന്ന സമൂഹങ്ങളില്‍ സംഭവിക്കുന്ന ഹിംസാത്മകതയുടെ ഏറ്റവും പൈശാചികമായ മുഖമാണ് ഐ എസിന്റെ ഇരുണ്ട പതാകയ്ക്കു പിന്നിലും നാം കാണുന്നത്. ഭീകരവാദത്തിന്റെ രാഷ്ട്രീയപരിണിതിയും സാമ്പത്തിക ശാസ്ത്രവും നയതന്ത്രസാധ്യതകളും എന്തുതന്നെയായാലും അതിനെ നിലനിര്‍ത്തുന്ന, മുന്നോട്ടുനയിക്കുന്ന അക്ഷയമായ ഊര്‍ജ്ജം മതമാണ്. മനുഷ്യരെക്കൊണ്ട് അസംബന്ധങ്ങള്‍ വിശ്വസിപ്പിക്കാന്‍ കഴിയുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിനും അവരെക്കൊണ്ട് എത്ര വലിയ അനീതിയും ക്രൂരതയും പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിയും.
ഐ.എസും സൗദി വഹാബിസവും

ഐ.എസിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെയും സൗദിയും പരാമര്‍ശവിധേയമാകാറുണ്ട്. സൗദി അറേബ്യ ഇവരെ അനുകൂലിക്കുന്നോ? അമേരിയ്ക്കക്കൊപ്പമാണോ? എന്നിങ്ങനെ പലതും. സൗദി ഭരണകൂടം തന്നെ ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണ്. അസാദിനും ഇറാനുമെതിരെ, ‘ഷിയ’ വിഭാഗത്തിനെതിരെ ഉള്ള ‘സുന്നി’ മുന്നേറ്റമായി ഇതിനെ കാണുന്നവരുണ്ട്. ഒരു പക്ഷേ, അവര്‍ അതില്‍ സന്തോഷിക്കുന്നുമുണ്ടാവാം. അതേ സമയം സൗദി അധികാരത്തിനു ഭീഷണിയായി വളര്‍ന്നേക്കാം എന്ന ഉത്കണ്ഠയുമുണ്ട്. സൗദിയുടെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ ചരിത്രപരമായ സങ്കീര്‍ണ്ണതകളാണ് ഈ വൈരുദ്ധ്യത്തിനു കാരണം.
പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യയില്‍, ഹതാശമായ മരുഭൂമികളില്‍ പരസ്പരം പോരടിച്ച് കഴിഞ്ഞിരുന്ന നിരവധി ഗോത്രങ്ങളില്‍ ഒരു ചെറു നേതാവായിരുന്ന മുഹമ്മദ് ഇബ്ന്‍ സൗദ്, വിശാലമായ അറബ് ദേശത്തിന്റെ ഭരണാധികാരിയായി വളരുന്നത് വഹാബിസം എന്ന് ഇന്ന് നമ്മള്‍ വിളിക്കുന്ന തീവ്രവാദ ഇസ്ലാമിക റിവൈവലിസ്റ്റ്  ദര്‍ശനങ്ങളുടെ പ്രചാരകനായാണ്.
ദരിദ്രമായിരുന്ന അറബ് മണലാരണ്യത്തിലെ ഒരു ചെറുപട്ടണമായി നെജ്‌നിലെ മുഹമ്മദ് ഇബ്ന്‍ അബുദ് ഉള്‍ വഹാബ് എന്ന തീവ്രമതവാദി മുന്നോട്ട് വച്ച ശുദ്ധ മതോദ്ധാരണ മൗലികവാദമാണ് വഹാബിസം. സൂഫിസത്തെ, ഷിയാ പാരമ്പര്യങ്ങളെ, അന്നത്തെ ഇസ്ലാമിക ലോകത്ത് വ്യാപകമായിരുന്ന ഖബര്‍ സന്ദര്‍ശനം പോലെയുള്ള ‘അനാചാരങ്ങളെ’ പിഴുതെറിഞ്ഞ് ‘യഥാര്‍ത്ഥ’ ഇസ്ലാമിനെ വീണ്ടെടുക്കുകയായിരുന്നു വഹാബിന്റെ ലക്ഷ്യം. ഇബ്‌ന് തയ്മയ്യയെപ്പോലുള്ള മധ്യകാലമതപണ്ഡിതരുടെ കാഴ്ചപ്പാടുകളുടെ കാരുണ്യ രഹിതമായ പുനരുദ്ധാരണമായിരുന്നു വഹാബിസം. പ്രവാചകന്‍ മദീനയില്‍ കഴിഞ്ഞിരുന്ന കാലഘട്ടമാണ് യഥാര്‍ത്ഥ  ഇസ്ലാമിസ്റ്റുകള്‍ മാതൃകയാക്കേണ്ടതെന്നായിരുന്നു വാദം. ഷിയാ, സൂഫി, ഗ്രീക്ക് സംസ്‌ക്കാരങ്ങള്‍ക്കെതിരെ പോരാടുന്നത് ‘മുസ്ലീങ്ങളുടെ’ ഉത്തരവാദിത്തമായി കണക്കാക്കപ്പെട്ടു. ഓട്ടോമന്‍ സാമ്രാജ്യത്തെയും സംസ്‌ക്കാരത്തെയും എതിര്‍ത്തു. വെറുപ്പിന്റെയും അസഹിഷ്ണുതയുടേയും ഈ മതപാഠത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വഹാബ് മുഹമ്മദ് ഇബ്ന്‍ സൗദുമായി ധാരണയിലെത്തുകയായിരുന്നു.
ഇബ്ന്‍ സൗദിന്റെ ഗോത്രസേന വഹാബിന്റെ മതശാസനകള്‍ക്കനുസരിച്ച് അടുത്ത പ്രദേശങ്ങളിലൊക്കെ കൊള്ളയും ആക്രമവും നടത്തി. അത് ജിഹാദ് ആണെന്ന് അവകാശപ്പെട്ടു. ജിഹാദിന്റെ പേരിലുള്ള ‘രക്തസാക്ഷിത്വവും ഇന്‍സ്റ്റന്റ്  സ്വര്‍ഗപ്രവേശവും’ പുനരവതരിപ്പിക്കപ്പെട്ടു. പടയോട്ടങ്ങളില്‍ കീഴടക്കപ്പെട്ട പ്രദേശവാസികള്‍ക്കു മുന്നില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ അവര്‍ക്കൊപ്പം ചേരുക.
18-ാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളായപ്പോഴേക്കും വഹാബിസം അറബ് പ്രദേശങ്ങളിലാകെ പടര്‍ന്നു. 1801 ല്‍ ഇറാഖിലെ വിശുദ്ധ നഗരമായ കര്‍ബല ആക്രമിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു. ‘ഞങ്ങള്‍ കര്‍ബല കീഴടക്കി. അവരെ വധിച്ചു. ആളുകളെ അടിമകളാക്കി. അതില്‍ ഞങ്ങള്‍ക്ക് പശ്ചാത്താപമില്ല. അവിശ്വാസികളോട് ചെയ്യേണ്ടത് ഇതു തന്നെയാണ്.’ ആദ്യസൗദി രാഷ്ട്രത്തിന്റെ ചരിത്രകാരനായിരുന്ന ഒസ്മാന്‍ ഇബ്ന്‍ ബിഷര്‍ നാജുദ്ദീന്‍ എഴുതി.
1803 ല്‍ അബ്ദുള്‍ അസീസ് മെക്കയും മെദീനയും കീഴടക്കി. ഖബറിടങ്ങളും പുണ്യസ്ഥലങ്ങളും ചരിത്രസ്മാരകങ്ങളും പ്രൗഡമായ ഇസ്ലാമിക വാസ്തുശാസ്ത്ര സ്മാരകങ്ങളും തകര്‍ത്തു.  സാമ്രാജ്യത്തിനു ഭീഷണിയായി വളരുമെന്ന ഘട്ടമായപ്പോള്‍ 1812ല്‍ ഓട്ടോമന്‍ സേന വഹാബിസത്തെ മെക്കയില്‍ നിന്നും, മെദീനയില്‍ നിന്നും ജിദ്ദയില്‍ നിന്നും തുരത്തി 1814 ല്‍ അബ്ദുള്‍ ഇബ്ന്‍ സൗദിനെ പിടികൂടി ഇസ്താംബൂൡലേക്കു കൊണ്ടുപോയി. തെരുവിലൂടെ മൂന്നു ദിവസം വലിച്ചിഴച്ച് തെരുവില്‍ കെട്ടിത്തൂക്കി തലയറുത്ത് തല ഒരു പീരങ്കിയില്‍ വച്ച് വെടിവച്ച് തകര്‍ത്തു. 1818 ആകുമ്പോഴേയ്ക്കും ഓട്ടോമന്‍ സാമ്രാജ്യത്തിനു വേണ്ടി വഹാബി സഖ്യത്തെ പൂര്‍ണ്ണമായി പരാജയപ്പെടുത്തി. ഒന്നാം സൗദി രാഷ്ട്രം ശിഥിലമായി. ശേഷിച്ച വഹാബികള്‍ വിജനമായ മണലാരണ്യങ്ങളിലേക്ക് പിന്‍വലിഞ്ഞു.
പിന്നീട്  വളരെക്കാലം അടങ്ങിയിരുന്ന വഹാബികള്‍ വീണ്ടും സജീവമാകുന്നത് ഒന്നാം ലോകമഹായുദ്ധത്തിന്റെയൊടുവില്‍ ഓട്ടോമന്‍ സാമ്രാജ്യം ഇല്ലാതാകുന്നതോടെയാണ്. 1913 ല്‍ പുനരേകീകരിക്കപ്പെട്ട സൗദി ‘ഇഖ്‌വാന്‍’ 1800 കളിലെപ്പോലെ മെക്കയും മെദീനയും കീഴടക്കി മുന്നേറി. 1924 ല്‍ ഇന്നത്തെ സൗദി സാമ്രാജ്യമാകെത്തന്നെ സൗദിന്റെ കീഴിലായി. എന്നാല്‍ മതാന്ധതയുടെ ഭീഷണസീമകളില്‍ ഭ്രാന്തമായി കുതിക്കുന്ന വഹാബി സേനയുടെ കടിഞ്ഞാണില്ലാത്ത പ്രയാണം തന്റെ തന്നെ അധികാര താത്പര്യങ്ങള്‍ക്ക് വിനയായി മാറിയേക്കാം എന്നു തിരിച്ചറിഞ്ഞ അബ്ദ് അല്‍ അസീസ് അവര്‍ക്കെതിരെ തിരിഞ്ഞു. 1930 വരെ നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ രാജാവ് തന്നെ വിജയം കണ്ടു. ക്രമേണ, ദൈവീക വിശുദ്ധീകരണത്തിന്റെ പടയോട്ടത്തില്‍ നിന്നും സൗദി രാജാധികാരത്തെ പിന്താങ്ങുകയും പ്രതിരോധിക്കുകയും നീതീകരിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക ഇസ്ലാമിക രാഷ്ട്രീയ പ്രമാണമായി വഹാബിസം മാറി. സൗദി അറേബ്യ വഹാബി/സലാഫി ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രയോക്താക്കളും പ്രചാരകരുമായി സ്വയം അവരോധിച്ചു.
എണ്ണ നിക്ഷേപങ്ങള്‍ നല്‍കിയ സാമ്പത്തിക കുതിപ്പില്‍ മധ്യേഷയിലെ പ്രധാനശക്തിയായി സൗദി വളര്‍ന്നു. ആധുനികാഡംബര ജീവിത ശൈലിയുടെ വാഗ്ദത്ത ഭൂമിയായി സൗദി മാറി. ഇതോടൊപ്പം തന്നെ വഹാബിസത്തിന്റെ വ്യാപനവും നടക്കുന്നുണ്ടായിരുന്നു. അറബ് മേഖലയ്ക്കപ്പുറത്ത്  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രൂപം കൊണ്ട വിവിധ വഹാബി മതമൗലിക സംഘടനകളുടേയും പിന്നില്‍ എണ്ണപ്പാടങ്ങളുടെ   പണക്കൊഴുപ്പായിരുന്നു. എന്നാല്‍ സൗദി രാജകുടുംബത്തിന്റെ വളര്‍ച്ചയും വികാസവും മധ്യേഷ്യയിലെ  ആധുനികതയുടെ വസന്തമായി മനസ്സിലാക്കാനാണ് പാശ്ചാത്യ രാഷ്ട്രീയ നേതൃത്വം ഇഷ്ടപ്പെട്ടത്. അതിന് ചില രാഷ്ട്രീയ കാരണങ്ങളുമുണ്ട്.

ഓയില്‍ ഷോക്ക്

1944 ലെ ബ്രട്ടന്‍വൂഡ്‌സ് ഉടമ്പടിപ്രകാരം ബ്രിട്ടനും സഖ്യകക്ഷികളും അമേരിക്കന്‍ ഡോളറിനെ റിസര്‍വ്  കറന്‍സിയായി അംഗീകരിച്ചു. ഔണ്‍സിന് 35 ഡോളര്‍ എന്ന നിരക്കില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് ഡോളറിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍ 1960 കളുടെ അവസാനമായപ്പോഴേയ്ക്കും അമേരിക്കന്‍ ഡോളറിന് അത്ര മൂല്യമില്ലെന്ന തോന്നല്‍ ലോകവ്യാപകമായുണ്ടായി. വ്യാപാരബന്ധങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഡോളറിനുപകരമായി സ്വര്‍ണ്ണനിക്ഷേപങ്ങള്‍ പിന്‍വലിക്കാനാരംഭിച്ചു. ഡോളര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. ഇതേത്തുടര്‍ന്ന് നിക്‌സണ്‍ ഭരണകൂടം, ഏകപക്ഷീയമായി 1944 ലെ ബ്രട്ടന്‍വുഡ്‌സ്  ഉടമ്പടിയില്‍ നിന്നും പിന്‍മാറി. ഡോളര്‍ സ്വര്‍ണ്ണത്തില്‍ നിന്നും സ്വതന്ത്രമാക്കി. ഗോള്‍ഡ് കണ്‍വേര്‍ട്ടിബിലിറ്റി അവസാനിപ്പിച്ചു. പ്രശ്‌നം ഇതുകൊണ്ടു മാത്രം അവസാനിച്ചില്ല. ഡോളറിന്റെ വിനിമയനിരക്ക് പിന്നെയും താഴോട്ട്‌പോയി.
ഈ സമയത്താണ് ഓയില്‍ ഷോക്ക്, എന്നു നമ്മള്‍ ഇന്നു വിശേഷിപ്പിക്കുന്ന സാഹചര്യം ഉടലെടുത്തത്. 1971 ലെ യുദ്ധത്തില്‍ ഇസ്രയേലിനൊ പ്പം നിന്ന പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു. ഇത് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ സൗദി ഭരണകൂടവുമായി ഒരു ധാരണയിലെത്തി. ഈ ഉടമ്പടിയാണ് ഇന്ന് നമുക്ക് അവിശ്വസനീയമെന്നു തോന്നുന്ന സൗദി – അമേരിക്കന്‍ രാഷ്ട്രീയ ബാന്ധവത്തിന്റെ അടിസ്ഥാനം.
ഉടമ്പടിപ്രകാരം എണ്ണവ്യാപാ രത്തിന് ഉപയോഗിക്കുന്ന ഏക നാ ണയമായി അമേരിക്കന്‍ ഡോളര്‍ അംഗീകരിക്കപ്പെട്ടു. പകരം സൗദി അധികാര വ്യവസ്ഥിതിയ്ക്ക് രാഷ്ട്രീയവും സൈനീകവുമായ സര്‍വ പിന്തുണയും നല്‍കാമെന്ന് അമേരിക്ക ഉറപ്പു നല്‍കി. അങ്ങനെ ആഗോളതലത്തില്‍ യു.എസ് ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചു. ഡോളര്‍ സ്ഥിരതയാര്‍ജ്ജിച്ചു. മറുവശത്ത് സൗദി രാഷ്ട്രം അമേരിക്കയുടെ തണലില്‍ രാഷ്ട്രീയവും സൈനീകവുമായ സുരക്ഷിതത്വം ഉറപ്പാക്കി. അമേരിക്കന്‍ പി ന്തുണയോടെ നടക്കുന്ന ഇസ്രയേലിന്റെ അധിനിവേശങ്ങള്‍ക്കോ, അമേരിക്കയുടെ തന്നെ അധിനിവേശങ്ങള്‍ക്കോ എതിരെ സൗദിയോ സൗദി പിന്തുണയോടെ വഹാബിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകമാകെ അശാന്തി പടര്‍ത്തുമ്പോള്‍ അമേരിക്കയോ പ്രതികരിക്കാത്തിന്റെ കാരണം മറ്റൊന്നുമല്ല.

പെട്രോ – ഡോളര്‍ – മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്

മാനുഷിക മൂല്യങ്ങള്‍ അപ്പാടെ നിഷേധിച്ചുകൊണ്ട് പ്രചരിച്ച വഹാബി പ്രസ്ഥാനങ്ങളെ സാമ്രാജ്യത്വ  താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയ ആയുധമായി പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിച്ചു. സോഷ്യലിസം, ബാത്തിസം, നാസറിസം, ഇറാനിയന്‍ സ്വാധീനം, സോവിയറ്റ് യൂണിയന്‍ – ‘ഭീഷണികള്‍’ക്കെതിരെ മതഭീകരരെ ഉപയോഗിക്കുകയെന്ന അത്യന്തം അപകടകരമായ പ്രാകൃത നയതന്ത്രപദ്ധതിയാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങള്‍ പൊതുവേയും സ്വീകരിച്ചത്.
അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ‘അധിനിവേശം’ അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വഴി മതാന്ധരായ ജിഹാദി ഗ്രൂപ്പുകളാണ് എന്ന അമേരിക്കന്‍ ചിന്തയാണ് അല്‍ഖ്വയിദയുടേയും താലിബാന്റെയും വളര്‍ച്ചയ്ക്ക് വളവും വെള്ളവുമായത്. ഒരു വിമോചനപ്പോരാളിയുടെ പരിവേഷമാണ് ഒസാമ ബിന്‍ലാദന് പാശ്ചാത്യര്‍ നല്‍കിയത്. സിയാ ഉള്‍ഹഖിന്റെ പാക്കിസ്ഥാന്‍ ഗവണ്‍മെന്റും പാക്ചാരസംഘടനയായ ഐ.എസ് ഐയും  സി ഐ എയും ചേര്‍ന്നു നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ സൈക്ലോണ്‍’ എന്ന ലേകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രഹസ്യ യുദ്ധതന്ത്രപദ്ധതിയായിരുന്നു അഫ്ഗാനിസ്ഥാനില്‍ വഹാബി മിലിട്ടന്‍സിയെ പരിപോഷിപ്പിച്ചത്. സോവിയറ്റ് ‘അധിനിവേശ’ത്തിനെതിരെയുള്ള നടപടികള്‍ അഫ്ഗാനിസ്ഥാനെ നയിച്ചത് മധ്യകാലഘട്ടത്തിലെ പിശാചനീതിശാസ്ത്രം സാര്‍വത്രികമാക്കിയ മതഭീകരതയുടെ താലിബാന്‍ കാലഘട്ടത്തിലേക്കാണ്.
ഇന്ന് ‘മലാല’യെ പെണ്‍കുട്ടികളും വിമോചനശാക്തീകരണ സ്വപ്നങ്ങളുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടികൊണ്ട് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന പാശ്ചാത്യര്‍, 1950 കളിലും 60 കളിലും 70കളിലും സാമൂഹ്യ ജീവിതത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്ന അഫ്ഗാന്‍ വനിതകള്‍ എങ്ങനെ ഈ നിലയില്‍ എത്തി എന്നതിനെക്കുറിച്ച് ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍കൊണ്ട് അവര്‍ തകര്‍ത്തെറിഞ്ഞ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇനിയെത്ര നൂറ്റാണ്ടുകള്‍ മതിയാവും?
1961 ലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍, അമേരിക്കയില്‍ മിലിട്ടറി – ഇന്‍ഡസ്ട്രിയല്‍ – കോംപ്ലക്‌സ് നിലനില്‍ക്കുന്നുവെന്നും അധികാര – ആയുധവ്യാപാര ബാന്ധവം ഭീഷണമായ  തലത്തിലേക്ക് ശക്തിപ്രാപിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും അമേരിക്കന്‍ പൊതു സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധങ്ങളാണ് മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിനെ നിലനിര്‍ത്തുന്നത്. ”നിലയ്ക്കാത്ത യുദ്ധങ്ങളിലൂടെ നിലയ്ക്കാത്ത ലാഭം” എന്നതാണ് അതിന്റെ സാമ്പത്തിക ശാസ്ത്രം. ഐസന്‍ഹോവര്‍ ഭയപ്പെട്ടിരുന്നതിനേക്കാള്‍ വേഗത്തില്‍ അത് അമേരിക്കന്‍ ഭരണസംവിധാനത്തേയും മാത്രമല്ല പൊതുബോധത്തെപ്പോലും കീഴ്‌പ്പെടുത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ അതിലാഭവിപണനം കൂടിയായപ്പോള്‍  അത് വിനാശകരമായ ഏതു ഭീകരതയോടും സന്ധിചെയ്യുന്ന തലത്തിലേക്ക് വികാസം പ്രാപിച്ചു. ഓയില്‍ ഷോക്കിനുശേഷം പെട്രോ ഡോളര്‍ സാമ്പത്തിക യുക്തി അമേരിക്കയുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനപ്രമാണമായി മാറി.
ജെ.പി മോര്‍ഗന്‍, എച്ച.എസ്.ബി.സി, ബി.എന്‍.പി, സൗദി ആംകോ, എക്‌സോം, ഗാസ്‌പ്രോം…ലോക്ക്ഹിഡ്മാര്‍ട്ടിന്‍, ബോയിംഗ്, ജനറല്‍ ഡൈനാമിക്‌സ്…ടൈം വാര്‍ണര്‍, ന്യൂസ് കോര്‍പറേഷന്‍….കുറച്ച് ബാങ്കിംഗ്   ഭീമന്‍മാരും എണ്ണക്കമ്പനികളും ആയുധനിര്‍മ്മാതാക്കളും മാധ്യമ കുത്തകകളും ചേര്‍ന്ന് ലോകം ഭരിക്കുന്ന സാഹചര്യമാണ് ഇന്ന്. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് ശക്തികള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന പെട്രോ-ഡോളര്‍ – മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ – മീഡിയ കോംപ്ലക്‌സ് ആണ് ഐ എസും , ബോക്കോ ഹറാമും അല്‍ഖ്വയിദയുമുള്‍പ്പടെയുള്ള ഭീകരസംഘടനകളെ നിലനിര്‍ത്തുന്നത്.

ഐ എസിന്റെ സാമ്പത്തിക അടിത്തറ

ദി എക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 15 സൈനികരുടെ മാസവേതനം 1400 ആണ്. ഇറാഖി സൈനികര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിഫലമാണിത്. 2008 -09 ല്‍ പ്രതിമാസം പത്തുലക്ഷം ഡോളര്‍ മാത്രമായിരുന്ന ഐ എസിന്റെ വരുമാനം പ്രതിമാസം 7 കോടി ഡോളറായി ഉയര്‍ന്നുവെന്ന് ഞമിറ ഇീൃുമൃമശേീി കണക്കാക്കുന്നു. വിദേശധനസഹായങ്ങളും നികുതി പിരിവും കൊള്ളയും പൗരാണിക വസ്തുവകകളുടെ കരിഞ്ചന്തയും കിഡ്‌നാപ്പിംഗുമൊക്കെ ധനസമാഹരണോപാധികള്‍ ആണെങ്കിലും ഐഎസിന്റെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. പടിഞ്ഞാറന്‍ സിറിയയിലെ ഐ.എസിനു കീഴിലുള്ള ദെയര്‍ ഏസര്‍ പ്രവിശ്യയില്‍ നിന്നുമാത്രം ദിവസേന 36,000 മുതല്‍ 40,000 വരെ ബാരല്‍ ക്രൂഡ് ഓയില്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ദിവസേന  15 ലക്ഷം ഡോളറിലേറെയാണ് എണ്ണക്കച്ചവടത്തിലൂടെ ഐ.എസ് നേടുന്നത്. ഇത്രയധികം എണ്ണ ആരാണു വാങ്ങുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാവുകയില്ല.
ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കവെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിന്‍ സൂചിപ്പിച്ചത്, 40 രാജ്യങ്ങള്‍ ഐ എസിനെ ഫണ്ട് ചെയ്യുന്നതായി ഇന്റലിജന്‍സ് ഉണ്ടെന്നും അതില്‍ ഏ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ്. ഇത്തരമൊരു വേദിയില്‍ അതു പരസ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിന് മുഖമടച്ചു കൊടുത്ത അടിയാണ് പുട്ടിന്റെ വാക്കുകള്‍.

പിശാചിന്റെ  പോറ്റമ്മ

നാമറിയണം, ബ്രയാന്‍ ക്ലീനനെ. 1980 കളില്‍ ലെബനണില്‍ ഹിസ്ബുള്ള തീവ്രവാദികളുടെ തടവില്‍ നാലരവര്‍ഷം കണ്ണുകള്‍ മൂടിക്കെട്ടി, കൈകാലുകളില്‍ വിലങ്ങുമായി, മരണത്തിനു കാതോര്‍ത്തുകൊണ്ട്  കഴിയേണ്ടി വന്ന ഐറിഷ് എഴുത്തുകാരനെ. 1990, ആഗസ്റ്റ് 24 ന് വിമോചിതനായ ശേഷം 4 തവണ ലെബനന്‍ സന്ദര്‍ശിച്ചിട്ടുണ്ട്, അദ്ദേഹം താനനുഭവിച്ച ക്രൂരതകളുടെ വേരുകള്‍ തേടി. അദ്ദേഹമെഴുതിയ ‘അി ഋ്ശഹ  ഇൃമറഹശിഴ” എന്ന പുസ്തകം ഭീകരമായ ദുരിതങ്ങള്‍ക്കിടയിലും വെളിച്ചമാകുന്ന മാനവികതയുടെ പ്രകാശഗോപുരമാണ്.
പാരീസ് ഭീകരാക്രമണത്തിനുശേഷം റോബര്‍ട്ട് ഫ്രിസ്‌കിനു നല്‍കിയ അഭിമുഖത്തില്‍ മദ്ധ്യേഷ്യയില്‍ തങ്ങള്‍ നിരന്തരം അന്യായമായി വേട്ടയാടപ്പെടുന്നവരാണ് എന്ന ബോധം ഏതു കൊടിയ ഭീകരതയെപ്പോലും നീതീകരിക്കുന്ന തലത്തിലേക്ക് വളര്‍ന്നതിനെ വിശദീകരിക്കുന്നു. ”ഇതൊക്കെ വളരെ മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്ന നിരവധി സംഘടനകളുണ്ട്. ആളുകളെ കൊല്ലാന്‍ ഒരുപാട് ഇീാാശാേലി േ ന്റെ ആവശ്യമൊന്നുമില്ല.” അദ്ദേഹം പറയുന്നു. ”ഇനി നാം എന്തു ചെയ്യണം? ആഗോളതലത്തില്‍ നമ്മളെല്ലാം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ. നാലരവര്‍ഷത്തെ തടവുജീവിത്തിനുശേഷം എന്റെ വിചാരം കുടിയൊഴിക്കുലുകളും തുടര്‍ന്നുണ്ടാകുന്ന രോഷവും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതാണ് എന്നാണ്. പ്രതികാരത്തിനും വിശുദ്ധയുദ്ധങ്ങള്‍ക്കും ഇസ്ലാമിക വെളിപാടുകള്‍ക്കു പോലും അപ്പുറം എന്തെങ്കിലും ഈ ജനതക്കു നല്‍കേണ്ടതുണ്ട്.”
നയതന്ത്രം യുദ്ധം മാത്രമാകുന്നതാണ് മിഡില്‍ ഈസ്റ്റിലെ പ്രധാനപ്രശ്‌നം. അടിസ്ഥാനപരമായി ഇതിനെ എങ്ങനെ ന്യായീകരിക്കും, അര്‍ത്ഥപൂര്‍ണ്ണമായി അഭിമുഖീകരിക്കുമെന്നുമാണ് നാം മനസ്സിലാക്കേണ്ടത്. പലകാരണങ്ങളെക്കുറിച്ചും നാം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ബ്രയാന്‍ പറയുന്നു;”ആരാണ് യുദ്ധ കുറ്റവാളി? ഒരു യുദ്ധകുറ്റവാളി ആരാണെന്നും എന്താണ് യുദ്ധകുറ്റം എന്നതിനെക്കുറിച്ചും വികലമായ കാഴ്ചപ്പാടാണ് നമുക്കുള്ളത്. നാം നീതിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇതിനെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുവാന്‍ തയ്യാറാകണം. കാരണം, നീതി നടപ്പിലാക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും തോന്നേണ്ടതുണ്ട്.
”നഖ്ബ (1948 ല്‍ ഫലസ്റ്റയിനികളെ സ്വദേശത്തു നിന്ന് പുറത്താക്കിയ നടപടി) ആഗോളവല്‍ക്കരിക്കപ്പെട്ടു എങ്കില്‍ നമുക്ക് പുതിയ മൂല്യബോധങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.  പക്ഷെ, അങ്ങനെയൊരു ആത്മപരിശോധനയ്ക്ക് നാം തയ്യാറാകുമോ എന്നറിയില്ല.”
”ഞാന്‍, നാലരവര്‍ഷം ഇരുളില്‍, ഏകാന്തതയില്‍, കണ്ണുകെട്ടി ജീവിച്ചു. പാശ്ചാത്യ ജനാധിപത്യം എന്നോടു പറഞ്ഞത് നീതി അന്ധമാണെന്നാണ്. പക്ഷെ, അധികാരത്തിന്റെ അസന്തുലിതാവസ്ഥകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം നാമെല്ലാം കണ്ണുകെട്ടി ജീവിക്കുന്നവരാണ്.”
ബ്രയാനിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നയരൂപീകരണത്തിന്റെ അടിസ്ഥാനം യുക്തിയാകണം, വികാരങ്ങളായിക്കൂടാ എന്നാണ്. പക്ഷെ, നമ്മുടെ പ്രതികരണത്തിന്റെ രീതിശാസ്ത്രവും ഭീകരവാദികളുടെ വ്യാകരണപുസ്തകത്തില്‍ നിന്നു തന്നെ എടുത്തതാണ്. ”യുദ്ധപ്രഖ്യാപനം, ദയാരഹിതമായ പ്രതികാരം….’ ഭരണകൂടങ്ങളും സംസാരിക്കുന്നത് ഐ.എസിന്റെ ഭാഷയിലാണ്. അത് ഭീരകരതയ്ക്ക് വളമാവുകയാണ് ചെയ്യുക.
ഭീകരതയ്‌ക്കെതിരായ യുദ്ധങ്ങളെല്ലാം കൂടുതല്‍ ഭീകരതകളിലേക്ക് വഴി തെളിക്കുന്നത് നാം കണ്ടു. നീതീകരിക്കാനാവാത്ത ഇറാക്ക് അധിനിവേശമാണ് ഐ എസ്സിന്റെ വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കിയത് എന്നു മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തന്നെ അടുത്തിടെ കുമ്പസാരിക്കുകയുണ്ടായി. സാമ്രാജ്യത്വ താല്പര്യങ്ങളുടെ അധിനിവേശ രാഷ്ട്രീയവും രഹസ്യമായി നടപ്പിലാക്കുന്ന ‘ഭീകര നയതന്ത്രവും’ ഒരു ജനതയെ ഹിംസാത്മക ദര്‍ശനങ്ങളിലേക്ക് അടുപ്പിക്കുന്നു.
 നാടും നഗരവും ചുട്ടെരിക്കപ്പെടുമ്പോള്‍ പ്രിയരും പ്രിയപ്പെട്ടതൊക്കെയും നവ സാമ്രാജ്യത്വഭീകരതയില്‍ നഷ്ടമാകുമ്പോള്‍ പോകാനൊരിടവുമില്ലെന്നും തങ്ങളുടേതെന്നു പറയാന്‍  ഒരു ഭാവികാലം പോലുമില്ലെന്നു വരുമ്പോള്‍, ഹിംസയുടെ പ്രത്യേകിച്ചും മതാത്മക ഹിംസയുടെ ദര്‍ശനങ്ങള്‍ക്ക് യുവ മനസ്സുകളില്‍ വേരോടുവാന്‍ നിലമൊരുങ്ങുന്നു.

ഐ എസ്സിന്റെ ലക്ഷ്യം

ഫലസ്തീനികളോടുള്ള ഐ എസ്സിന്റെ സമീപനം എന്തെന്നു വ്യക്തമല്ല. അവര്‍ ഫലസ്തീന്‍ പതാക കത്തിച്ചുവെന്ന് വാര്‍ത്തകളുണ്ട്. പ്രശ്‌നം ആശയപരമായിരിക്കും. കാരണം, ക ട ന്റെ ലക്ഷ്യം ഒരൊറ്റ ഇസ്ലാമിക ഖലിഫേറ്റ് ആണ്. ആഗോളതലത്തില്‍ ഏക ശിലാത്മകമായ ഇസ്ലാം. സംശുദ്ധ ഇസ്ലാം! അതിനെ നയിക്കാന്‍, നിയന്ത്രിക്കാന്‍ ഒരൊറ്റ ഭരണാധികാരി. പതിനെട്ടാം നൂറ്റാണ്ടില്‍ വഹാബും ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ സൗദി ഇഖ്‌വാനും മുന്നോട്ടു വെച്ച അതേ ആശയം. ക ട ഉം സൗദി വഹാബിസവും ഒന്നാകുന്നതും ഇവിടെയാണ്. ഇക്കാര്യങ്ങളില്‍ എവിടെയെങ്കിലും ആശയപരമായി ഭിന്നത നമുക്ക് കാണാനാവില്ല. രണ്ടും ഇസ്ലാമിക റിവൈലിസ്റ്റ് പ്രസ്ഥാനങ്ങളാണ്. രണ്ടു കൂട്ടരുടേയും മാതൃക മദ്ധ്യകാല മത-ന്യായ പ്രമാണങ്ങളാണ്. രണ്ടും മനുഷ്യത്വ വിരുദ്ധമാണ്. അതു തന്നെയാണ് സൗദി ഭയപ്പെടുന്നതും. അവരുടെ അധികാര വ്യവസ്ഥിതിക്ക് ഏറ്റവും ശക്തമായ വെല്ലുവിളിയായി മാറാന്‍ പോകുന്നതും ക ട തന്നെയാണ്.

പ്രതിരോധങ്ങള്‍ മതാത്മകമാകുമ്പോള്‍

പ്രതിരോധങ്ങളുടെ പിതൃത്വം തേടിയാല്‍ രാഷ്ട്രീയവും മതേതരവുമായ കാരണങ്ങള്‍  കണ്ടെത്താവുന്ന പല പ്രസ്ഥാനങ്ങളും സായുധ നീതിയുടെ അസമവിതാനങ്ങളില്‍ വഴി തെറ്റി മത മൗലിക തീവ്ര വാദ ധാരയിലേക്കൊഴുകിയെത്തുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ, പ്രാദേശിക പ്രതിരോധങ്ങള്‍ക്ക് ലഭിക്കാത്ത സാമ്പത്തിക സൈനിക സഹായങ്ങള്‍ ആഗോള മുതലാളിത്വത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ മതതീവ്രവാദികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നതു മാത്രമല്ല, അതിനു കാരണം. മതാതീതമായ മാനവികതയും മൂല്യബോധവും ധാര്‍മ്മികതയും സൃഷ്ടിച്ചെടുക്കുവാന്‍ നമുക്കു കഴിയാത്തതു കൊണ്ടു കൂടിയാണ്.
ക ട ലേക്ക് റിക്രൂട്ടു ചെയ്യപ്പെടുന്ന ചെറുപ്പക്കാരില്‍ ബഹുഭൂരിപക്ഷവും അഭ്യസ്തവിദ്യരാണ്. ബോംബു സ്‌ഫോടനങ്ങളുടേയും നിലയ്ക്കാത്ത നിലവിളികളുടേയും ഹതാശമായ സാഹചര്യങ്ങളില്‍ നിന്നും മാത്രമല്ല സുരക്ഷിതമായ സ്വകാര്യജീവിതം നയിക്കുന്ന നിരവധി യുവാക്കള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അശാന്തിയുടെ കൂടാരങ്ങളിലേക്ക് ചേക്കേറുന്നുവെന്ന അശുഭവര്‍ത്തമാനം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്ത് നിന്ന് 150 യുവാക്കളെങ്കിലും ഐ എസിന്റെ വലയത്തില്‍പെട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. അതില്‍ ഭൂരിപക്ഷവും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ നിന്നും  കര്‍ണ്ണാടകയില്‍ നിന്നുമുള്ള യുവാക്കള്‍ ക ട ന്റെ പ്രസക്തമായ ചില ചുമതലകളിലേക്ക് എത്തിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്നും റിക്രൂട്ടുകളുണ്ടാകാം എന്നു പറയപ്പെടുന്നു. സുരക്ഷാ ഏജന്‍സികളുടെ റഡാറില്‍ പെട്ടിട്ടുള്ളവരെല്ലാം അഭ്യസ്തവിദ്യരും പ്രത്യേകിച്ച് സാങ്കേതികരംഗത്ത്  പ്രവര്‍ത്തിക്കുന്നവരുമാണ്. ഐ.ടി. എഞ്ചിനീയറിംഗ് മേഖലയില്‍ നിന്നുള്ളവര്‍.
എന്താണിതിനു കാരണം? സാങ്കേതിക, തൊഴിലധിഷ്ഠിത വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൈവരികയും ചരിത്രവും മാനവികതയും വിദ്യാഭ്യാസമേഖലയില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ ധാര്‍മ്മികതയും മൂല്യബോധവും മാനവികതയുടെ ചരിത്രപാഠങ്ങളും അപ്രസക്തമായതുകൊണ്ടൊണോ ഇതു സംഭവിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അധികാരത്തിനും ഹിംസാത്മകതയ്ക്കുമെതിരെയുള്ള സമരം മറവിയ്‌ക്കെതിരെയുള്ള ഓര്‍മ്മപ്പെടുത്തലുകളുടെ സമരമാണ്. ഓര്‍മ്മകളും പുനര്‍വായനകളുമാണ് പ്രതിരോധങ്ങളെ ജാഗ്രത്താക്കുന്നത്. എന്നാല്‍ ഇവിടെ ഓര്‍മ്മകള്‍ക്ക് നാം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. പ്രതിരോധങ്ങള്‍ക്ക് അനുപൂരകമാകേണ്ട സാംസ്‌ക്കാരിക സ്മരണകള്‍ സാങ്കേതികതയുടെ നവലേകത്ത് ചതഞ്ഞരയുമ്പോള്‍ രോഷങ്ങള്‍ അശാന്തിയുടെ ഉന്മാദ സ്‌ഫോടനങ്ങളായി വഴിതെറ്റുകയാണ്.

മതാതീതമായ മാനവികത

നമുക്ക് മാനവികതയെ വീണ്ടെടുക്കേണ്ടതുണ്ട്. അത് മതസൂക്തങ്ങളുടെ വ്യാഖ്യാന വൈവിധ്യങ്ങളില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നുമാണ് ഉണ്ടോകേണ്ടത്. അതിനനുസൃതമായ സാമൂഹ്യ പാശ്ചാത്തലം ഒരുക്കേണ്ടതുണ്ട്.
ചരിത്രത്തില്‍ മതങ്ങളോളം ഹിംസാത്മകമായ മറ്റൊരു ചിന്താ പദ്ധതികളും ഉണ്ടായിട്ടില്ല. വ്യാഖ്യാനവൈകല്യങ്ങളില്‍ നിന്നാകാം, എക്കാലത്തും വിനാശകരമായ മുഖം മതങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ച് തങ്ങള്‍ പറയുന്നതാണ്, അതുമാത്രമാണ് സത്യമെന്നും, മോക്ഷമാര്‍ഗ്ഗം ഒന്നുമാത്രമാണെന്നു വാശിപിടിക്കുമ്പോള്‍ അതങ്ങനെയാവാനേ തരമുള്ളൂ. സ്വന്തം വിശ്വാസസംരക്ഷണമെന്നത് ഒരേ സമയം മറ്റു വിശ്വാസങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം കൂടിയായി മാറുന്നതാണ് മതങ്ങളുടെ ചരിത്രം. അവിശ്വാസിയെ ഉന്‍മൂലനം ചെയ്യാന്‍ ഉദ്‌ഘോഷിക്കുന്ന ഒരു മതസൂക്തം ഉയര്‍ത്തിക്കൊണ്ട് ദൈവത്തെ പിശാചാക്കുന്ന കൂട്ടര്‍ക്ക് മറുപടിയായി ദൈവം ദയയും സ്‌നേഹവുമാണെന്ന് അതേ മതഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നത് പ്രതിരോധമേ ആകുന്നില്ല എന്നതാണ് അനുഭവം. അവരവര്‍ക്കാവശ്യമുള്ളതുമാത്രം വായിച്ചെടുക്കുകയാണ് മൗലികവാദികളുടെ പൊതുരീതി. ലക്ഷ്യം രാഷ്ട്രീയസാധ്യതകള്‍ കൂടിയാകുമ്പോള്‍ മറുവാദങ്ങള്‍ അപ്രസക്തമാണ്. മതമായാലും മാര്‍ക്‌സിസമായലും ദുരയുടെ കമ്പോള നീതിയായാലും ഇതു തന്നെയാണ് സ്ഥിതി.
ഇവിടെ പ്രതിരോധമാകാന്‍ കഴിയുന്നത് മതാതീതമായ മാനവികതയ്ക്കു മാത്രമാണ്. മതങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അതീതമായേ ഒരു മൂല്യബോധവും മാനവികതയും. പക്ഷെ നമ്മുടെ ധാര്‍മ്മിക – മൂല്യബോധ പാഠങ്ങളൊക്കെയും മതവുമായി ബന്ധപ്പെടുത്തിയാണ് നാം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. എല്ലാ നന്മകളുടേയും ധാര്‍മ്മിക സമസ്യകളുടേയും അവസാന വാക്ക് മതമാണെന്ന ബോധത്തിന്റെ പാറപ്പുറത്താണ് നമ്മുടെ മൂല്യബോധനങ്ങള്‍. ഇതേ യുക്തിതന്നെയാണ് മതഭീകരവാദികളും ഉന്നയിക്കുന്നത്. അവര്‍ പകരുന്നത് വെറുപ്പിന്റെ മതപാഠമാണെന്നു മാത്രം.
മതഗ്രന്ഥങ്ങളില്‍ പറയുന്നത് എന്തുതന്നെയായാലും ജീവനെക്കാള്‍, ജീവിതത്തെക്കാള്‍ വിലയുള്ള ‘മൂല്യങ്ങള്‍’ ഒന്നും തന്നെയില്ല എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ നമുക്ക് കഴിയണം. ജീവനേക്കാള്‍ വിലയുള്ള ‘വിശ്വാസപ്രമാണങ്ങള്‍’ ഉണ്ടെന്ന ബോധനമാണ് രക്തസാക്ഷിത്വസങ്കല്‍പ്പങ്ങള്‍ക്കു പിന്നിലെ മോഹനയുക്തി. യുദ്ധത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഇതേ യുക്തി തന്നെ. ദുരന്തങ്ങളോടുള്ള ബഹുമാനവും ആരാധനയുമാണ് ചരിത്രത്തെ രക്തരൂക്ഷിതമാക്കിയത്.
ഒരു യുദ്ധവും ‘വിശുദ്ധമല്ലെന്ന തിരിച്ചറിവിലേക്കാണ് നാമുണരേണ്ടത്. യുദ്ധങ്ങളില്‍ ജയിക്കുന്നവരും കീഴടക്കുന്നവരും കൊല്ലപ്പെടുന്നവരും അല്ല, യുദ്ധങ്ങളെ തടഞ്ഞവരും ഒഴിവാക്കാന്‍ ശ്രമിച്ചവരുമാണ് മനുഷ്യരാശിയുടെ പ്രകാശഗോപുരങ്ങള്‍ എന്ന് നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുക. ഇത് പറയാന്‍ ഒരു മതത്തിന്റെയും പിന്‍ബലം ആവശ്യമില്ല. മതങ്ങളുടേയും വിശുദ്ധപുസ്തകങ്ങളുടേയും വ്യാഖ്യാനഭേദങ്ങള്‍ക്കതീതമായി മാനവികത വളര്‍ന്നു വരേണ്ടതുണ്ട്.
ആവര്‍ത്തിച്ചു പറയട്ടേ, ജീവനേക്കാള്‍, ജീവിതത്തെക്കാള്‍, മൂല്യവത്തായി മറ്റൊന്നും ഈ പ്രപഞ്ചത്തില്‍ ഇല്ലെന്നുള്ള തിരിച്ചറിവിലേക്ക് ഓരോ ജീവിതവും ഉണരണം. അതാകട്ടെ, സര്‍വ്വമതങ്ങള്‍ക്കും അതീതമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശമായിരിക്കണം.

This article was first published in Yes MaalayalamWeekly

ഇവിടെ ഒരു പെണ്‍ജീവിതത്തിന്റെ അര്‍ത്ഥമെന്ത്?

ജീവിതത്തിനും മരണത്തിനുമിടയില്‍ വേദനയുടെ നെരിപ്പോടില്‍ നീറിയെരിഞ്ഞ, ദുരിതപൂര്‍ണമായ 13 ദിവസങ്ങള്‍ക്കൊടുവില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍, അവള്‍, നിര്‍ഭയ, ബാക്കി വച്ചത് നീതിയുടെ ഒരു നിത്യദീപ്തിയാണ്. അവള്‍ കൊളുത്തിയ വെളിച്ചം, ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ മാനവരാശിക്കും വേണ്ടിയായിരുന്നു. ആ വെളിച്ചം ഇവിടെ ഇരുളിനെയെല്ലാം അകറ്റേണ്ടതായിരുന്നു. പാവപ്പെട്ട, അവളുടെ മാതാപിതാക്കള്‍ പറയുന്നതുപോലെ ഒരു സാധുകുടുംബത്തിന്റെവെളിച്ചവും സന്തോഷവുമായിരുന്നു അവള്‍. പഠിച്ച് ഡോക്ടറായി, ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തസ്വന്തം ഗ്രാമത്തില്‍ ഒരു ആശുപത്രി പണിയണം എന്നാഗ്രഹിച്ച്, ”ഒരു പെണ്‍കുട്ടിക്ക് എന്തും നേടാനാകും” എന്ന ആത്മവിശ്വാസവുമായി രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ എത്തിയ 23-കാരിയുടെ ജീവിതവും മരണവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. ഇവിടെ ഒരു പെണ്‍ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്?
2012, ഡിസംബര്‍ 16- ശപിക്കപ്പെട്ട ആ ദിവസം. രാത്രി ഏകദേശം എട്ടര മണി.ജീവിതവും ആത്മീയതയും ഏറ്റവും ഭീതീതമായ പരീക്ഷണങ്ങളായി ആവര്‍ത്തിക്കപ്പെടുന്ന ആത്മാന്വേഷണത്തിന്റെ കഥ പറയുന്ന ‘ലൈഫ് ഓഫ് പൈ’ എന്ന സിനിമ കഴിഞ്ഞ്, സുഹൃത്തിനൊപ്പം ബസ് കാത്തു നിന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ജീവിതം കരുതി വച്ചിരുന്നത്സമാനതകളില്ലാത്ത പൈശാചികതയായിരുന്നു. നടുക്കടലില്‍ വന്യമൃഗത്തിനോടൊപ്പം ഒറ്റയ്ക്ക് ഒരു ബോട്ടില്‍ അകപ്പെട്ടുപോയ കുട്ടിയുടെ യാത്രയില്‍ കല അനുവദിച്ച ക്ഷുഭിതസാഗരത്തിന്റെ കാരുണ്യം, പക്ഷേ ഈ കലുഷകാലം അവള്‍ക്ക് അനുവദിച്ചില്ല. ഇപ്പോള്‍ വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. എന്ത് മാറ്റമാണ് സമൂഹത്തില്‍ ഉണ്ടായിട്ടുള്ളത്?ഇക്കാലയളവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 27% വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. ഓരോ 20 മിനുട്ടിലും ഓരോ ബലാത്സംഗങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഡല്‍ഹിയില്‍ മാത്രം ബലാത്സംഗത്തിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എഫ് ഐ ആറുകളുടെ എണ്ണം 300. അതായത് ദിവസേന 5 ബലാത്സംഗങ്ങള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 2012-13 കാലയളവില്‍ വിചാരണക്കെടുത്ത 25386 ബലാത്സംഗ കേസുകളില്‍ 6892 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഡല്‍ഹി സംഭവത്തിനു ശേഷം ഒരു വര്‍ഷം കൊണ്ട്, മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്ക്യൂഷനു കഴിയാത്തതുമൂലം, 18000 ബലാത്സംഗ കുറ്റാരോപിതരെയാണ്കോടതി വെറുതെ വിട്ടത്. നിര്‍ഭയ കേസില്‍ പ്രതിഭാഗം വക്കീലിന്റെ ഞെട്ടിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഒറ്റപ്പെട്ടതല്ല, പുരുഷാധിപത്യത്തിന്റെ ഏറ്റവും നീചമായ ഭാവങ്ങള്‍ മനസാക്ഷിയില്‍ മുദ്രണം ചെയ്ത സമൂഹത്തിന്റെ നേര്‍ക്കാഴ്ചകൂടിയാകുന്നുണ്ട് അത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ആ പിശാചച്ചെയ്തികള്‍ക്കൊപ്പം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള സ്ത്രീ വിരുദ്ധതയേയും വിശകലനം ചെയ്യുന്ന ശക്തമായ ഒരു ചലച്ചിത്രാവിഷ്‌ക്കാരത്തെ നിരോധിക്കുക എന്നതല്ലാതെ മറ്റെന്താണ് ഗവണ്മെന്റിനു ചെയ്യാന്‍ കഴിയുക? 34 % പാര്‍ലമെന്റ് അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും മറ്റെന്താണ്പ്രതീക്ഷിക്കേണ്ടത്?
ബി ബി സിക്കു വേണ്ടി ലെസ്‌ലി ഉഡൈ്വന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍-കിറശമ’ െഉമൗഴവലേൃ- , ബലാത്സംഗം സര്‍വസാധാരണമാകുന്നതിന്റെ സമൂഹിക കാരണങ്ങള്‍ കൂടി വിശകലനം ചെയ്യുന്ന, സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും, അഭിമാനത്തേയും, സുരക്ഷയേയും ആഴത്തില്‍ സ്പര്‍ശിക്കുന്ന മികച്ച ഒരു ചലച്ചിത്ര സൃഷ്ടിയാണ്.പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഈ ചിത്രം ലോകം കാണേണ്ടതാണെന്നു പറഞ്ഞപ്പോള്‍ വിവാദങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വോട്ടുകച്ചവടത്തിന്റേയും ടി ആര്‍ പി റേറ്റിംഗിന്റേയും അവിശുദ്ധ ബാന്ധവത്തില്‍ ഭരണ സംവിധാനത്തിന്റെ കര്‍ണപുടങ്ങള്‍ ബധിരമായിരിക്കുന്നു. 
ഇന്ത്യയുടെ മകള്‍ നിരോധിച്ചതിന് ഭരണകൂടം നിരത്തുന്ന ന്യായീകരണങ്ങള്‍ നോക്കുക. പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തുക വഴി ഡൊക്കുമെന്ററി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.  കോടതിയുടെ മുന്‍പാകെയുള്ള ഒരു കേസിലെ പ്രതിയുടെ വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ വേദിയൊരുക്കുക വഴി ഡോക്കുമെന്ററി കോടതി വ്യവഹാരത്തില്‍ അനാരോഗ്യകരമായ ഇടപെടല്‍ നടത്തുന്നു. പ്രതിയുടെ ഇന്റര്‍വ്യൂവിന് അനുവാദം നല്‍കിയപ്പോള്‍ വച്ചിരുന്ന ഉപാധികള്‍ ലംഘിക്കപ്പെട്ടു എന്നിങ്ങനെ പോകുന്നു വാദങ്ങള്‍.  ഡോക്കുമെന്ററി കണ്ടിട്ടുള്ള ആര്‍ക്കും മനസിലാകും അത് പ്രതികളെ ന്യായീകരിക്കുകയല്ല സമൂഹത്തിലാകെ ആഴത്തില്‍ വേരോടിയിട്ടുള്ള സ്ത്രീവിരുദ്ധതയെ തുറന്നു കാട്ടുന്നതാണെന്ന് . പിന്നെ സബ് ജൂഡീസ് ആണെന്ന വാദം. വിചാരണ കഴിഞ്ഞ് കോടതി ശിക്ഷ വിധിച്ച കേസാണിത്. ഇനിയുള്ളത് സുപ്രീം കോടതിയിലെ അപ്പീലാണ്. ഇന്ത്യയിലെ പരമോന്നത നീതി പീഠത്തെ ഒരു കുറ്റവാളിയുടെ തലതിരിഞ്ഞ വാദങ്ങള്‍ സ്വാധീനിക്കും എന്നു കരുതുന്നതല്ലേ കോടതിയോടുള്ള അവഹേളനം? അഭിമുഖവുമായി ബന്ധപെട്ട് ജയിലധികൃതര്‍ മുന്നോട്ടുവച്ചിട്ടുള്ള ഉപാധികളെല്ലാം പാലിച്ചു തന്നെയാണ് ചലച്ചിത്രം നിര്‍മിച്ചിരുന്നത് എന്ന് ഔദ്യോകിക സന്ദേശങ്ങളില്‍ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. പ്രതിയുമായുള്ള ഇന്റര്‍വ്യൂവിന്റെ 13 മണിക്കൂറുള്ള എഡിറ്റ് ചെയ്യാത്ത ഫൂട്ടേജ് ജയിലധികൃതരെ കാണിച്ച് അനുമതിയും വാങ്ങിയിരുന്നു ഉഡൈ്വന്‍.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അര്‍ണാബ് ഗോസ്വാമിയെപ്പോലെ ഒരാള്‍ക്ക്, ഒരു ജേണലിസ്റ്റിന്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളാകേണ്ട ഒരാള്‍ക്ക്, എങ്ങനെയാണ് ഇത്തരമൊരു ഡോക്കുമെന്ററി നിരോധിക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുക? ടി വി സ്റ്റുഡിയോയിലിരുന്ന് ഇത് ജേണലിസമല്ല വോയറിസം ആണെന്ന് അദ്ധേഹത്തെപ്പോലുള്ളവര്‍ പറയുന്നതല്ലേ സ്ത്രീത്വത്തോടുള്ള ഏറ്റവും വലിയ അപമാനം? ഇതുപോലെ ഒരു ക്രൂര കൃത്യത്തെയും അതിന്റെ സമൂഹിക പശ്ചാത്തലത്തെയും അനാവരണം ചെയ്യുന്ന നിര്‍മിതിയെ, വോയറിസം എന്ന അശ്ലീല നിര്‍വചനത്തിലേക്ക് ഒതുക്കുന്ന ടി വി ആങ്കര്‍മാരും, ബലാത്സംഗത്തെ പരസ്യമായി ന്യായീകരിക്കുന്ന അഭിഭാഷകരും സമൂഹത്തില്‍ വ്യാപകമായ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ രണ്ടു ഭാവങ്ങളാണ്. സ്ത്രീവിരുദ്ധത; അത് കോട്ടിട്ടവരുടേതായാലും, കോട്ടിടാത്തവരുടേതായാലും വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. അവിടെയാണ് ലെസ്‌ലീ ഉഡൈ്വനിന്റെ ‘ഇന്ത്യയുടെ മക’ളുടെ പ്രസക്തിയും.2012, ഡിസംബര്‍ മാസത്തില്‍ രാജ്യത്തെമ്പാടും ഉയര്‍ന്നു വന്ന ബഹുജന മുന്നേറ്റമാണ് ലെസ്‌ലീ ഉഡൈ്വനെ ഇന്ത്യയിലേക്കാകര്‍ഷിച്ചത്.ലിംഗനീതിക്കു വേണ്ടിയുള്ള അറബ് വസന്തം എന്നാണ് ഉഡൈ്വന്‍ അതിനെ വിശേഷിപ്പിക്കുന്നത്. തെരുവില്‍ പോലീസിന്റെ ലാത്തികള്‍ക്കും ജലപീരങ്കികള്‍ക്കും മുന്നില്‍ പതറാതെ ആയിരങ്ങള്‍, യുവാക്കള്‍, യുവതികള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാം വന്നു ചേര്‍ന്നുകൊണ്ടിരുന്നു. അവര്‍ പ്രതിഷേധിച്ചത് എന്റെ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു, ലോകത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു. അത് പ്രതീഷക്ക് വക നല്‍കുന്നു. ലോകത്ത് മറ്റൊരു രാജ്യവും എന്റെ ഓര്‍മയില്‍, ഇതുപോലെ ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി എത്തിയിട്ടില്ല. ഉഡൈ്വന്‍ പറയുന്നു.
ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിന്റെ പുനര്‍നിര്‍മിതിയോ, പുനരാവിഷ്‌കാരമോ അല്ല ഇന്ത്യയുടെ മകള്‍; പലരും കരുതുന്നതുപോലെ, സ്വയം ന്യായീകരിക്കുന്ന പ്രതിയുടെ ഇന്റര്‍വ്യൂ മാത്രമോ അല്ലത്. ‘എന്തുകൊണ്ടാണ് ആണുങ്ങള്‍ ബലാത്സംഗം ചെയ്യുന്നത്?’ബലാത്സംഗത്തിന്റെ ഇര കൂടിയായ ഉഡൈ്വന്‍ തന്റെ ചലച്ചിത്രാന്വേഷണമാരംഭിക്കുന്നത് ഈ ചോദ്യത്തില്‍ നിന്നാണ്. അതിനവര്‍ കണ്ടെത്തുന്ന ഉത്തരമാണ് നമ്മെ അസ്വസ്ഥരാക്കുന്നത് അല്ലെങ്കില്‍ അസ്വസ്ഥരാക്കേണ്ടത്. 
അതിക്രൂരമായ ബലാത്സംഗത്തിന്റെ വിശദമായ വിവരണത്തിനിടെ പ്രതി, മുകേഷ് സിംഗിന്റെ കണ്ണുകളില്‍ ഭയമില്ല, വാക്കുകളില്‍ കുറ്റബോധത്തിന്റെ ലാഞ്ചന പോലുമില്ല. ”ഞങ്ങള്‍ക്ക് ഒരു പേടിയുമില്ലായിരുന്നു” അയാള്‍ പറയുന്നു. ”ഒരു കൈകൊണ്ട് മാത്രം ശബ്ദമുണ്ടാക്കാനകില്ല. നല്ല പെണ്‍കുട്ടി ഒരിക്കലും രാത്രി പുറത്തിറങ്ങി നടക്കില്ല. ബലാത്സംഗത്തിന്റെ ഉത്തരവാദിത്തം ആണിനേക്കാള്‍ കൂടുതല്‍ പെണ്ണിനാണ്. അവള്‍ പ്രതിഷേധിക്കരുതായിരുന്നു. എങ്കില്‍ ഞങ്ങള്‍ ‘ചെയ്തു കഴിഞ്ഞ് ‘ അവളെ വെറുതെ വിടുമായിരുന്നു. ആ ചെറുക്കനെ മാത്രമെ തല്ലുമായിരുന്നൊള്ളൂ”. 
ഹമ അമേട്‌സിന്റെ ‘ഐഷ്മാന്‍ഇന്‍ ജറുസലേം’ എന്ന പുസ്തകത്തില്‍ വെളിപ്പെടുന്ന നാസി മാനസികാവസ്ഥയുടെ മറ്റൊരു പതിപ്പാകുന്നുണ്ട് ഇത്. ഭരണ കൂടത്തിന്റെ ഉത്തരവുകളനുസരിക്കുക മാത്രം ചെയ്ത ഒരു ‘നല്ല’ ബ്യൂറോക്രാറ്റിന്റെ ദൈനംദിന ജോലി മാത്രമായാണ് ഐഷ്മാന്‍ വംശഹത്യയെ കാണുന്നത്. ഡല്‍ഹിയില്‍ ‘വഴിപിഴച്ച പെണ്ണിനെ’ പാഠം പഠിപ്പിക്കുകയായിരുന്നു ഐവര്‍ സംഘം. ഐഷ്മാന്റെയും മുകുള്‍ സിംഗിന്റേയും വാക്കുകളില്‍ പശ്ചാത്താപമില്ല, ദു:ഖമില്ല; നിഴലിക്കുന്നത് ഭീതീതമായ ഒരു നിസംഗത മാത്രം. ”ഞങ്ങളെ തൂക്കിലേറ്റിയാല്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ അപകടത്തിലാവുകയാണുണ്ടാവുക. പണ്ടൊക്കെ ‘കാര്യം സാധിച്ചാല്‍’ പെണ്ണുങ്ങളെ വെറുതെ വിടുമായിരുന്നു. അവര്‍ കാര്യം പുറത്ത് പറയില്ലായിരുന്നു. ഇനി ആണുങ്ങള്‍ അവരെ കൊല്ലും.” മുകുള്‍സിംഗ് പറയുന്നു. നമ്മുടെ ശിക്ഷാ വ്യവസ്ഥിതികളുടെ പോരായ്മകളിലേക്കു കൂടിയാണ് അയാളുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ജയിലുകള്‍ കുറ്റവാളികളെ കുറ്റവാളികളായി തന്നെ സംരക്ഷിക്കുന്നു. പരിവര്‍ത്തനത്തിനുള്ള ഇടങ്ങളായി മാറാന്‍, പുനരധിവാസത്തിനുള്ള സാധ്യതകള്‍ തേടാന്‍ അവക്ക് കഴിയുന്നില്ല. എപ്പോള്‍ പുറത്തിറക്കി വിട്ടാലും, അവര്‍ അതേ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കും. വീണ്ടുംനീചമായ മനസുമായി, മരണവേദനയില്‍ പിടയുമ്പോഴും സ്ത്രീ പുരുഷനു സുഖിക്കാനുള്ള ”സാധനം” മാത്രമാണെന്ന ധാരണയോടെ അവര്‍ ഡല്‍ഹിയിലെ തെരുവുകളിലൂടെ നടക്കും. ഒരു ഊണു കഴിച്ചിട്ട് കുറ്റം പറയുന്ന ലാഘവത്തോടെ, ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സദാചാരത്തെക്കുറിച്ച് കുറ്റം പറയും. 
‘നമ്മുടെ’ സംസ്‌കാരത്തിന്റെ മൃഗീയത ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി വെളിപ്പെടുന്നത് പ്രതിഭാഗം വക്കീലിന്റെ വാക്കുകളിലൂടെയാണ്. ”ഞങ്ങളുടേത് ഏറ്റവും മികച്ച സംസ്‌കാരമാണ്. അതില്‍ സ്ത്രീകള്‍ക്ക് ഇടമില്ല.”. ഏറ്റവും മോശമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്ന, വിദ്യാഭ്യാസമില്ലാത്ത, ക്രിമിനലുകളല്ല, പറയുന്നത് അഭ്യസ്ഥ വിദ്യരായ മാന്യന്മാരുടെ ഇന്ത്യയാണ്. ”പെണ്ണ് എന്നു പറയുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് സെക്‌സ് ആണ്.” അയാള്‍ തുടരുന്നു. മറ്റൊരു വക്കീല്‍ പറയുന്നത്, തന്റെ മകള്‍ക്ക് ഒരു വിവാഹപൂര്‍വ ബന്ധമുണ്ടെന്നു കണ്ടാല്‍ അവളെ പെട്രോളൊഴിച്ച് കത്തിക്കും എന്നാണ്. എന്തു നീച പ്രവര്‍ത്തിയേയും ന്യായീകരിക്കുന്ന അധമമായ ഈ സാംസ്‌കാരികയുക്തി നമുക്ക് അത്ര അപരിചിതമല്ല. ആറുമണി കഴിഞ്ഞ് എന്തിനാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത് എന്നാണ് ഒരു മുഖ്യമന്ത്രി ചോദിച്ചത്. കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടി ദൈവത്തില്‍ വിശ്വസിച്ച്, സഹോദരാ എന്നെ ഉപദ്രവിക്കരുത് എന്ന് അപേക്ഷിച്ചിരുന്നെങ്കില്‍ അവര്‍ അവളെ ഉപദ്രവിക്കില്ലായിരുന്നു എന്നാണ് ഇപ്പോള്‍ ബലാത്സംഗ കുറ്റത്തിന് അകത്തുള്ള ഒരു ആള്‍ ദൈവം പറഞ്ഞത്. 
ഇവരുടെ വാക്കുകളില്‍, സമീപനങ്ങളില്‍, ശരീരഭാഷയില്‍ തെളിയുന്നത് രോഗാതുരന്മായ ഒരു സാംസ്‌കാരമാണ്. തിളങ്ങുന്ന ഇന്ത്യക്കു പിന്നിലെ അത്ര സുഖകരമല്ലാത്ത ഈ യാഥര്‍ത്ഥ്യങ്ങളിലാണ് ഉഡൈ്വന്‍ ബലാത്സംഗത്തിന്റെ കാരണം കണ്ടെത്തുന്നത്. അതു തന്നെയാണ് ഫ്യൂഡല്‍ ശവക്കച്ച പുതച്ച അധികാരിവര്‍ഗത്തെ ചൊടിപ്പിച്ചതും. ഈ സാഹചര്യത്തിലാണ്, രാജ്യത്തിന്റെ മിഥ്യാഭിമാനം സമൂഹ്യനീതിയേക്കാള്‍ വിലപ്പെട്ടതാകുന്നതും. 
നമ്മുടെ സമൂഹത്തില്‍ പെണ്ണായി ജീവിക്കുന്നതിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയ ഒരു ഡോക്കുമെന്ററി നിരോധിക്കുക വഴി ഇന്ത്യാ ഗവണ്മെന്റ് ലോകത്തിന്, സ്വന്തം പൗരന്മാര്‍ക്ക്, നിര്‍ഭയയെപ്പോലെ ഉയരങ്ങള്‍ സ്വ്പനം കാണുന്ന പെണ്‍കുട്ടികള്‍ക്ക്, എന്തു സന്ദേശമാണ് നല്‍കുന്നത്? ഓര്‍മകളെ ആട്ടിയകറ്റി, സംസ്‌കൃതിയുടെ മൃഗതൃഷ്ണകളെ മഹത്വവത്കരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അവിടെ പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്താന്‍, നിര്‍ഭയ കൊളുത്തിയ നീതിയുടെ തിരിനാളം കെടാതെ സൂക്ഷിക്കാന്‍, പൊതുസമൂഹം ബാധ്യസ്ഥമാണ്.

ബ്ലൂ വെയിലില്‍; ന്യൂ ജനറേഷനെ അറിയാനുള്ള അവസരം

നീലത്തിമിംഗലം’ കേരളത്തെ, ഇന്ത്യയെ, ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൊലയാളി ഗെയിമെന്നു ഖ്യാതി കേട്ട ‘ബ്ലൂ വെയില്‍’ ഗെയിം കേരളത്തിലും അതിന്റെ ആദ്യ ഇരയെ കണ്ടെത്തി എന്നു വാര്‍ത്ത. ഇന്ത്യയില്‍ മുംബയിലാണ് ആദ്യ ‘ബ്ലൂ വെയില്‍ മരണം’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത കുട്ടി കഴിഞ്ഞ ഒന്‍പതു മാസമായി ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചാനലുകള്‍. ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും ഫോറന്‍സിക് വിഭാഗത്തിന് റിക്കവര്‍ ചെയ്‌തെടുക്കാന്‍ കഴിയും എന്ന് പോലീസ്. ഗെയിം നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിരോധിക്കാമെന്ന് കേന്ദ്രം. രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലാണ്. ആത്മഹത്യ ചെയ്ത കുട്ടി കഴിഞ്ഞ ഒന്‍പതു മാസമായി ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചാനലുകള്‍. ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും ഫോറന്‍സിക് വിഭാഗത്തിന് റിക്കവര്‍ ചെയ്‌തെടുക്കാന്‍ കഴിയും എന്ന് പോലീസ്. ഗെയിം നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിരോധിക്കാമെന്ന് കേന്ദ്രം. രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലാണ്. ഗൂഗിളിലും സമൂഹ മാധ്യമങ്ങളിലും ട്രന്‍ഡിംഗ് ടോപ്പിക് ബ്ലൂ വെയില്‍ ആണ്. എന്നാല്‍ ഗൂഗിള്‍ പ്ലേയിലും മറ്റ് ആപ് സ്റ്റോറുകളിലുമൊന്നും ഈ ഗെയിം ഇല്ല. ലിങ്കുകളുമില്ല. ഗെയിമിനെക്കുറിച്ച് അഭിപ്രായം പറയുന്നവരെയല്ലാതെ ഗെയിം കളിച്ചിട്ടുള്ളവരെ, അല്ലെങ്കില്‍ കണ്ടിട്ടുള്ളവരെ ആരെയും നമുക്കറിയില്ല. എന്തുകൊണ്ടാണിത്?

യഥാര്‍ത്ഥത്തില്‍ ബ്ലൂ വെയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു കളിക്കാവുന്ന ഒരു ഗെയിമല്ല. ഒരു ഗെയിം പോലുമല്ല. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫെയ്‌സ്ബൂക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ വൈകാരിക അരക്ഷിതത്വമുള്ള, മതിവി‘്രാന്തിയുള്ള, വ്യക്തികളെ കണ്ടെത്തി നടത്തുന്ന ഒരു നിഗൂഢപദ്ധതിയാണിത്. രഹസ്യ കമ്മ്യൂണിറ്റികള്‍, ഗ്രൂപ്പുകള്‍ ഒക്കെ വഴിയാണ് ഇതു നടക്കുന്നു എന്നു പറയപ്പെടുന്നത്. കൂട്ടത്തോടെ തീരത്തടിഞ്ഞു സ്വയം മരണം വരിയ്ക്കുന്ന നീലത്തിമിംഗലങ്ങളുടെ മരണാസക്തിയെ സൂചിപ്പിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന പേര്. 3ആഹൗലംവമഹല, #f57#seaofwhales, #4:20 എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളിലൂടെ ആളുകള്‍ ബ്ലൂ വെയില്‍ ഗെയിമിന്റെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇത്തരം ഹാഷ് ടാഗുകള്‍ പരിശോധിച്ച് അവരുടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ച് അഡ്മിനിസ്‌ട്രെറ്റര്‍മാര്‍ ഇവരെ ബ്ലൂ വെയില്‍ കമ്മ്യൂണിറ്റിയിലേക്ക് കഷണിക്കുന്നു. പിന്നീട് ദിവസത്തില്‍ ഒന്ന് എന്ന നിരക്കില്‍ ഓരോ ടാസ്‌കുകള്‍ നല്കുന്നു. രാവിലെ 4:20ന് എഴുന്നേല്ക്കുക, അവര്‍ അയച്ചുകൊടുക്കുന്ന പാട്ടു കേള്‍ക്കുക, ഹോറര്‍ സിനിമ കാണുക എന്നിങ്ങനെ തുടങ്ങി സ്വ്യം മുറിവേല്പ്പിക്കുക ഒടുവില്‍ അമ്പതാം ദിവസം ആകുമ്പോഴേക്കും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുമത്രേ! ഒരര്‍ത്ഥത്തില്‍ ഇത് ഓണ്‍ലൈന്‍ അത്മഹത്യാരാധനാ പ്രസ്ഥാനമാണ്.

2013-ലാണ് ബ്ലൂ വെയില്‍ പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റഷ്യയില്‍ 6 മാസത്തിനിടെ 130 കൗമാരക്കാര്‍ ആത്മഹത്യചെയ്തതാണ് വാര്‍ത്തയായത്. ചില വെബ്‌സൈറ്റുകളിലും ടാബ്‌ലോയിഡ് പത്രങ്ങളിലും വന്ന വാര്‍ത്തകളൊഴിച്ചാല്‍ യഥര്‍ത്ഥത്തില്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ‘നൊവായ ഗസറ്റ’എന്ന റഷ്യന്‍ വെബ്‌സൈറ്റ് ആണ് വാര്‍ത്ത ആദ്യമായി നല്കിയത്. പിന്നീട് ചില ടാബ്ലോയിടുകള്‍ അത് ഏറ്റെടുത്തു. വികോണ്ടാക്തെ (<ഢസീമേസവേല ീൃ ്‌സ.രീാ>) എന്ന റഷ്യന്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റിലെ ചില ഗേമിംഗ് കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ് ഇവരെല്ലാവരും എന്നായിരുന്നു വാര്‍ത്ത. 80 മരണങ്ങളെങ്കിലും ബ്ലൂ വെയിലുമായി ബന്ധപ്പെട്ടതാണെന്നും. 

ഈ വാര്‍ത്തക്കെതിരെ അന്നു തന്നെ മറ്റൊരു റഷ്യന്‍ വെബ്‌സൈറ്റ് ‘മെഡൂസ’ ലെഖനമെഴുതിയിരുന്നു. ഇത്തരമൊരു സാമാന്യവത്കരണം അടിസ്ഥാന രഹിതമാണെന്നും ഒരേ തരത്തില്‍ വിഷാദരോഗമോ, ആത്മഹത്യ പ്രവണതകളൊ, മാനസിക വിഭ്രാന്തികളോ, വ്യക്തിത്വ വൈകല്യങ്ങളോ ഉള്ള ആളുകള്‍ സമാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലേക്ക് ആകര്‍ഷിക്കപ്പെടൂന്നത് സ്വാഭാവികമാണ് എന്നായിരുന്നു വാദം. മാത്രമല്ല ഏറ്റവും കൂടുതല്‍ കൗമാര ആത്മഹത്യകള്‍ ഉള്ള രാജ്യങ്ങളിലൊന്നുമാണ് റഷ്യ.
എന്തായാലും ഈ ആത്മഹത്യകളൊന്നും ബ്ലൂ വെയില്‍ ചലഞ്ചില്‍ പങ്കെടുത്തതുകൊണ്ടാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരണങ്ങള്‍ക്ക് മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നു താനും. റേഡിയോ ഫ്രീ യൂറോപ്പ് നടത്തിയ അന്വേഷണത്തില്‍ പല ലേഖകരും വ്യാജ അക്കൗണ്ടുകളിലൂടെ ബ്ലൂ വെയില്‍ സംഘത്തിന്റെ ഭാഗമാകന്‍ ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പലപ്പോഴും ചില അക്കൗണ്ടുകള്‍ തങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആണ് എന്ന് അവകാശപ്പെട്ടുകൊണ്ട് വന്നെങ്കിലും ഒന്നോ രണ്ടോ ടാസ്‌കുകള്‍ നല്കിയിട്ട് പിന്‍മാറുകയാണുണ്ടായത്. 10 ടാസ്‌കുകളില്‍ കൂടുതല്‍ ഗെയിം കളിച്ചിട്ടുണ്ട് അന്ന് അവകാശപ്പെടുന്ന ആരെയും കണ്ടെത്തുവാനും കഴിഞ്ഞില്ല.

2016 നവംബര്‍ 14-ന് ഫിലിപ് ബെദെല്ക്കിന്‍ എന്ന 21 വയസുകാരന്‍ 15 കൗമാരക്കാരെ ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് റഷ്യയില്‍ അറസ്റ്റ്ചെയ്യപ്പെടുകയുണ്ടായി. ആത്മഹത്യ ചെയ്യുന്നവരെ ‘ജൈവ മാലിന്യങ്ങളാ’യാണ് താന്‍ കാണുന്നതെന്നും ഇത്തരക്കാര്‍ ജീവിച്ചിരിക്കേണ്ടവരല്ല എന്നും അദ്ദേഹം പറഞ്ഞതായും വാര്‍ത്തകള്‍ വന്നു. അതും റിപ്പോര്‍ട്ട് ചെയ്തത് ഒരേയൊരു റഷ്യന്‍ വെബ്‌സൈറ്റ് മാത്രമായിരുന്നു. ഫിലിപ്പിന്റെ അഭിഭാഷകന്‍ പറയുന്നത് ഒരേയൊരു മരണവുമായി ബന്ധപ്പെട്ട കേസുമാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ എന്നാണ്. അവിടെയും കേസ് സമൂഹ്യമാധ്യമങ്ങളിലൂടെ ആത്മഹത്യാ പ്രേരണ നടത്തി എന്നാണ് അല്ലാതെ ഒരു ഗെയിമിനെക്കുറിച്ച് പരാമര്‍ശമില്ല.

അതിനര്‍ത്ഥം ഭയാശങ്കകള്‍ക്ക് യാതൊരടിസ്ഥാനവുമില്ല എന്നല്ല. സൈബര്‍ ലോകത്ത് നിരവധി നിഗൂഢ സംഘങ്ങള്‍, കമ്മ്യൂണിറ്റികള്‍, കള്‍ട്ടുകള്‍, ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റയില്‍വേ ട്രാക്കില്‍ തലവച്ച് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുന്‍പ് സെല്ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത റിന പലെങ്കോവ എന്ന റഷ്യന്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുറന്ന് അവളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചുകൊണ്ട് നിരവധി ഗ്രൂപ്പുകള്‍ വന്നിരുന്നു. ഞെട്ടിപ്പിക്കുന്ന, ദാരുണമായ, രക്തപങ്കിലമായ, ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പങ്കുവയ്ക്കുന്ന നിരവധി കമ്മ്യൂണിറ്റികള്‍ ഉണ്ടായി. സീ ഓഫ് വെയില്‍സ്, എഫ്57 തുടങ്ങി നിരവധിയെണ്ണം. എന്നിരുന്നാലും അവയുടെ അഡ്മിനുകള്‍ പറയുന്നത് ഗ്രൂപ്പിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക, അതു വഴി പരസ്യ-വരുമാനം വര്‍ദ്ധിപ്പിക്കുക്ക എന്നതു മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാണ്. വി.കെ. പോലുള്ള സൈറ്റുകള്‍ പ്രരസ്യം വഴി വരുമാനം ഉണ്ടാക്കുന്നതിന് ഒരുപാട് അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. 
ഇത്തരം ഗ്രൂപ്പുകളിലേക്ക് ആളുകള്‍, പ്രത്യേകിച്ച് കൗമാരക്കാരും കുട്ടികളും എത്തിപ്പെടുന്നു എന്ന കാര്യമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. അത് ഒരു ഗെയിം കളിക്കുന്നതുകൊണ്ടല്ല. സമൂഹത്തില്‍ ആകെയുള്ള മാനസികാരോഗ്യക്കുറവും വൈകാരികമായ അരക്ഷിതാവസ്ഥയുമാണ് കാരണം. നമ്മുടെ ജീവിതകൃമവും സമൂഹ്യ വ്യവസ്ഥിതിയും എല്ലാം ഇതില്‍ പങ്കു വഹിക്കുന്നുണ്ട്. കേരളത്തില്‍ ആത്മഹത്യാനിരക്ക് 23.9 ശതമാനമാണ്. ദേശീയ നിരക്ക് 10.6 ശതമാനമാണെന്നോര്‍ക്കണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് 15-നും 29-നും ഇടയില്‍ പ്രായമുള്ളവരാണ്. 30-49 പ്രായക്കാരാണ് തൊട്ടു പിന്നില്‍. 
ആത്മഹത്യക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടൂന്നത് സാമ്പത്തിക പ്രശ്‌നങ്ങളും രോഗങ്ങളും തൊഴിലില്ലായ്മയുമൊക്കെ ആണെങ്കിലും കൗമാരക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മഹത്യയ്ക്ക് കാരണം ഇതാകാന്‍ വഴിയില്ല. കുടുംബ പ്രശ്‌നങ്ങളും ഏകാന്തതയും ലൈംഗീക ചൂഷണങ്ങളും വൈകാരിക അരക്ഷിതാവസ്ഥയുമാണ് ഭൂരിപക്ഷം കുട്ടികളെയും കൗമാരക്കാരേയും ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്. തിരക്കിട്ട ജീവിതപ്പാച്ചിലില്‍, ജോലിത്തിരക്കുകള്‍ക്കിടയില്‍ സ്വന്തം മക്കളെ ഒന്നു പരിഗണിക്കാനോ അവര്‍ക്കാവശ്യമായ വൈകാരിക പിന്തുണ നല്കുവാനോ രക്ഷിതാക്കള്‍ക്കു കഴിയുന്നില്ല. വീടിനു പുറത്ത് ഒന്നിറങ്ങാന്‍, സൗഹ്രദ വലയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പുറത്തുപോയി കളിക്കാന്‍ ഒന്നും നമ്മുടെ ബാല്യങ്ങളെ നാം അനുവദിക്കാറില്ല. വീടിന്റെ ഏകാന്തതയില്ക്ക് ഒതുങ്ങിക്കൂടുന്ന അവര്‍ വൈകാരികാരിക പ്രശങ്ങള്‍ക്ക് സൈബര്‍ ലോകത്ത് പരിഹാരം കണ്ടെത്താനാകും ശ്രമിക്കുക. ഒരേ മാനസിക നിലയുള്ള ആളുകളായിരിക്കും സൈബര്‍ ഇടങ്ങളില്‍ ഒത്തുകൂടാന്‍ സാധ്യത എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഹിംസയേയും, ആത്മഹത്യയേയും, കൊലപാതകത്തേയും എല്ലാം മഹത്വവത്കരിക്കുന്ന കമ്മ്യൂണിറ്റികളിലേക്ക്. ജീവിതത്തിന്റെ നിരര്‍ത്ഥകത പ്രഘോഷിക്കുന്ന നിഗൂഢ ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അപകടകരമായ മാനസിക വ്യാപാരങ്ങളിലേക്ക് സ്വയം ഹത്യയിലേക്ക് അവര്‍ എത്തപ്പെടാം. പക്ഷേ അതിനു കാരണം ഇന്റര്‍നെറ്റോ, ഗെയിമുകളൊ, ബ്ലൂ വെയിലോ ഒന്നുമല്ല ഒരു തലമുറയെ അനാഥരായി, അരക്ഷിതരായി വളരാന്‍ വിട്ട നമ്മളൊരോരുത്തരുമാണ്. 
മാസങ്ങളായി ഒരു കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടായിട്ടും ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കള്‍. പല ആത്മഹത്യാ ശ്രമങ്ങളും സ്വയം മുറിവേല്പ്പിക്കലുകളും, ഉറക്കമില്ലാത്ത രാത്രികളും ശ്രദ്ധയില്‍ പെട്ടിട്ടും വേണ്ട ചികിത്സയും ശ്രദ്ധയും കൊടുക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ആ മരണത്തിന്റെ ഉത്തരവാദിത്തം നമ്മുടേതുകൂടിയാണ്. ബ്ലൂ വെയില്‍, ചെകുത്താന്‍ സേവ, അന്ധകാര ബാന്ധവങ്ങള്‍ എല്ലാം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്.

ആത്മഹത്യകള്‍ വൈയക്തികദുരന്തങ്ങള്‍ മാത്രമല്ല. അതിനു കാരണമായേക്കാവുന്ന സമൂഹിക, സാമ്പത്തിക സാംസ്‌കാരിക കാരണങ്ങള്‍ ഒരുക്കുന്ന നയങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടങ്ങള്‍ക്കും വിദ്യാഭ്യാസ സംവിധാനത്തിനുമെല്ലം വലിയ ഉത്തരവാദിത്തമുണ്ട്. ആരും അംഗീകരിക്കാന്‍ ഇഷ്ടപ്പെടാത്ത ഉത്തരവാദിത്തങ്ങള്‍. അത് ഒരു ഗെയിം നിരോധിച്ചാല്‍ തീരുന്നതല്ല. ബ്ലൂ വെയില്‍ പോലുള്ള സംഗതികള്‍ ഉണ്ടെങ്കില്‍ തന്നെ അത് നിരോധിക്കാനാകുന്ന ഒരു ‘ആപ്പ്’ അല്ല എന്നു തിരിച്ചറിയാന്‍ പോലും ഭരണകൂടത്തിനു കഴിയുന്നില്ലെങ്കില്‍ അത് അപകടകരമായ സാധ്യതകളാണൊരുക്കുന്നത്. അതുകൊണ്ട് ബ്ലൂ വെയില്‍ ഭീതി ഒരു അവസരമായി കാണണം. ജീവിതത്തിന്റേയും സൈബര്‍ ലോകത്തിന്റേയും ഹതാശമായ ഏകാന്ത സ്ഥലികളിലേക്ക് നമ്മുടെ ബാല്യകൗമാരങ്ങള്‍ എത്തിപ്പെടുന്നതെന്തുകൊണ്ടെന്ന് മനസിലാക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്താന്‍ നമുക്കും ഭരണകൂടത്തിനും സാധിച്ചാല്‍ എത്ര നന്നായിരുന്നു.

This article was first published in Mangalam Daily on 21/10/2017

CIA വാർത്തയെക്കാൾ ഭയപ്പെടുത്തുന്നത് അധികാരികളുടെ അഞ്ജത

ആധാർ വിവരങ്ങൾ CIA ചോർത്തി എന്ന വാർത്തയിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് പറയുക പ്രയാസമാണ്. അങ്ങനെ സംഭവിക്കാനുള്ള വലിയ സാധ്യതകൾ ഉണ്ട് എന്ന് മാത്രം ഇപ്പോൾ പറയുന്നു.Exfiltration എന്നാണ് പറയുക. വിവരങ്ങൾ ഗോപ്യമായി ചോർത്തിയെടുക്കുന്ന കലാപരിപാടി. പല വേഷങ്ങളിൽ എത്തുന്ന ചാര സോഫ്റ്റ് വെയറുകളായി വിദേശ രാജ്യങ്ങളിലെ പ്രധാന വിവരങ്ങൾ ചോർത്താൻ ഉള്ള പദ്ധതികൾ CIA യ്ക്ക് ഉണ്ട്. VLC പ്ലേയറായോ, ആന്റി വയറസ് ആയോ ഒക്കെ വേഷം മാറി എത്തുന്ന ചാരന്മാർ ബാക് ഗ്രൗണ്ടിൽ വിവര ശേഖരണം നടത്തുന്നു.ബയോമെട്രിക് യന്ത്രങ്ങളുടെ ഡ്രൈവർ-അപ്‌ഡേറ്റുകളായി വേഷം മാറി എത്തുന്ന സോഫ്റ്വെയറുകൾ ഉപയോഗിച് exfiltration നടത്താനുള്ള പരിപാടി CIA ക്ക് ഉണ്ട് എന്നാണ് WikiLeaks ഇന്നലെ പുറത്തു വിട്ട രേഖകൾ വ്യക്തമാക്കുന്നത്. ക്രോസ്‌മാച്, എൽ1 ഐഡന്ററ്റി സൊലൂഷൻ, accenture, തുടങ്ങി ആധാർ പദ്ധതിയുടെ ഭാഗമായ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും അമേരിക്കൻ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സുമായി അഭേദ്യമായവിധം ബന്ധപ്പെട്ടു കിടക്കുന്നു. ഈ കമ്പനികളുടെ യന്ത്രങ്ങളും സോഫ്റ്റ് വെയറുകളുമാണ് UIDAI ഉപയോഗിക്കുന്നത്.
അവ കോംപ്രമൈസ് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ.എന്നിരുന്നാലും വാർത്തയോടുള്ള UIDAI യുടെയും ഗവണ്മെന്റിന്റെയും പ്രതികരണമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. വിവരങ്ങൾ ചോരില്ല. ഞങ്ങൾ അണ്ടകഡാഹത്തിലെ ഏറ്റവും വലിയ എൻക്രിപ്‌ഷൻ ഉപയോഗിക്കുന്നു എന്നാണ് പറഞ്ഞത്. സൈബർ സെക്യൂരിറ്റിയുടെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുപോലും യാതൊരു ധാരണയുമില്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത് എന്നതാണ് വെളിപ്പെടുന്നത്. വിവരം നേരിട്ടു ചോർത്തിയെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടെങ്കിൽ അവിടെ തീർന്നു എല്ലാം. അത്തരത്തിൽ physical access ഉണ്ടാകുന്നതിന് തുല്യമായ സാഹചര്യം ആണ് CIA പ്ലാൻ. ബയോമെട്രിക് വിവരശേഖരണം, വെരിഫിക്കേഷൻ ഘട്ടങ്ങളിൽ, ഡിവൈസ് ഡ്രൈവർ ലെവലിൽ പുറം വാതിലിലൂടെ വിവരങ്ങൾ ചോർത്തുന്നതാണ് പരിപാടി.(അതിന്റെ സാധ്യതയും വ്യാപ്തിയും അന്വേഷണ വിധേയമാക്കേണ്ടത്ഉണ്ട്) അവിടെ എൻക്രിപ്‌ഷന് എന്താണ് പ്രസക്തി?CIA വാർത്തയെക്കാൾ ഭയപ്പെടുത്തുന്നത് അധികാരികളുടെ അഞ്ജത ആണ്. സുരക്ഷാ ഭീഷണി ഉണ്ടാക്കാൻ CIA ഒന്നും വേണ്ട, ഏത് നീർക്കോലി വിചാരിച്ചാലും കഴിയും എന്ന അവസ്ഥയെ നാം ഭയപ്പെടുക തന്നെ വേണം.

ഡിജിറ്റല്‍ കാസ്റ്റിസം

ഡിജിറ്റല്‍ കാസ്റ്റിസം

പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസങ്ങള്‍ക്കു ശേഷം രാജ്യത്തിനു ലഭിച്ചത് ഒരു ‘ആപ്പാ’ണ്. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി അഥവാ ‘ഭീം’. റിസര്‍വ് ബാങ്കിന്റേയും, ഫിനാന്‍സ് കമ്മീഷന്റേയും രൂപീകരണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന ഡോ. ഭീംറാവു അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് പുതിയ യു പി ഐ ആപ്ലിക്കേഷന് ‘ഭീം’ എന്നു പേരിട്ടത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്ത് ഇന്ന് ഏറ്റവുമധികം വാഴ്ത്തപ്പെടുന്നതും വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ദേശീയ നേതാവ് അംബേദ്കറാണ്. ദിവസേന നൂറുകണക്കിനു പുസ്തകങ്ങളും പഠനങ്ങളും പ്രതിമകളും ചിത്രങ്ങളും സംഘടനകളും സമരങ്ങളും അംബേദ്കറുടെ വിചാരഭൂമികയെ വിസ്തൃതവും പ്രചണ്ഡവുമാക്കുന്നു. ഗാന്ധിജി പറഞ്ഞത് എത്രയോ ശരിയാണ്, സ്വയം വിസ്മരിക്കപ്പെടാന്‍ അനുവദിക്കുന്ന ഒരു വ്യക്തിത്വമല്ല അംബേദ്കര്‍.
ദേശീയതയുടെ ചരിത്രവും പാരമ്പര്യവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനും അംബേദ്കര്‍ സാധ്യതകളേറെയുള്ള ബിംബമാണ്. പട്ടേലിനേയും ശിവജിയേയും നയിച്ച വഴിയിലൂടെ അംബേദ്കറെയും നടത്തുകയാണവര്‍.

നോട്ട് അസാധുവാക്കലും അംബേദ്കറുടെ ആശയമായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വാട്ട്‌സ് ആപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപകമായുണ്ട്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഷെഡ്യൂള്‍ഡ് കാസ്റ്റ് മോര്‍ച്ചാ നേതാവ് ദുഷ്യന്ത് കുമാര്‍ ഗൗതം, തെലുങ്കാനയിലെ നേതാവ് രമചന്ദര്‍ റാവു തുടങ്ങിയവര്‍ ഈ വാദവുമായി വന്നു. ഇത്തരം പ്രചാരണങ്ങള്‍ക്ക് ആധികാരികതയുടെ പരിവേഷം നല്കിയത് അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിനു നല്കിയ അഭിമുഖമാണ്. ”1923-ല്‍ <ജൃീയഹലാ െീള കിറശമി ഞൗുലല; ഛൃശഴശി െമിറ ടീഹൗശേീി>െ എന്ന പുസ്തകത്തില്‍, കറന്‍സിയുടെ പൂഴ്ത്തിവയ്പ്പും പണപ്പെരുപ്പവുംതടയുന്നതിനു വേണ്ടി 10 വര്‍ഷത്തിലൊരിക്കല്‍ ഡീമോണട്ടൈസേഷന്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്എന്നണ് പ്രകാശ് പറഞ്ഞത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെടേണ്ടതുണ്ട്.

കേംബ്രിഡ്ജില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനായിരുന്നു അംബേദ്കര്‍. ആ മേഖലയില്‍ കഷ്ടിച്ച് ഒന്നര പതിറ്റാണ്ടു മാത്രമെ സജീവമായിരുന്നൊള്ളൂ എങ്കിലും ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതുകൊണ്ടാണ്, എന്റെ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് അംബേദ്കറാണെന്ന് നോബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ അംബേദ്കറുടെ ഗവേഷണപ്രബന്ധമായിരുന്നു ”ഇന്ത്യന്‍ രൂപയുടെ പ്രശ്‌നങ്ങള്‍: കാരണങ്ങളും പരിഹാരവും” എന്ന ഗ്രന്ഥമായി പിന്നീട് പുറത്തു വന്നത്. 7 അധ്യായങ്ങളിലായി ഇന്ത്യന്‍ രൂപയുടേയും കറന്‍സി വ്യവസ്ഥയുടേയും ചരിത്ര പരിണാമങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് ഇന്ത്യന്‍ രൂപയ്ക്ക് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡാണ് അഭികാമ്യം എന്നു സ്ഥാപിക്കുകയാണ് അംബേദ്കര്‍. നാണയത്തിന്റെ പരിണാമഗതിയെ അപഗ്രഥിക്കുമ്പോള്‍ ലോഹനാണയങ്ങളുടെ ഡീമോണട്ടൈസേഷനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്നല്ലാതെ പേപ്പര്‍ കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്നതിനേക്കുറിച്ചോ, നോട്ടു റദ്ദാക്കലിന്റെ ഗുണത്തെക്കുറിച്ചൊ ദോഷത്തെക്കുറിച്ചൊ അതിലൊരിടത്തും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല.

ഒന്നാം ലോകമഹായുദ്ധാനന്തരം ഇന്ത്യന്‍ റുപ്പിയേക്കുറിച്ചും അതിന്റെ മൂല്യത്തേക്കുറിച്ചും പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട റോയല്‍ കമ്മീഷന്‍ (ദി ഹില്‍ട്ടന്‍ യംഗ് കമ്മീഷന്‍)-നു നല്കിയ സ്റ്റേയ്റ്റ്‌മെന്റ് ഓഫ് എവിഡന്‍സിലും ഡീമോണിട്ടൈസേഷനെക്കുറിച്ച് പരാമര്‍ശമില്ല. ഇന്ത്യന്‍ രൂപയുടെ പ്രശ്‌നങ്ങള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ അധികരിച്ചായിരുന്നു കമ്മീഷന്റെ തെളിവെടുപ്പ്.

രൂപയുടെ സ്ഥിരതയ്ക്കും വിലസ്ഥിരതയ്ക്കും ഉതകുന്നതായിരിക്കണം മോണിട്ടറി പോളിസി എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദഗതികളുടെ കാതല്‍. ”കച്ചവട താത്പര്യങ്ങള്‍ക്കനുസരിച്ച് രൂപയുടെ മൂല്യം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാമെന്നു കരുതുന്ന ഗവണ്മെന്റുകളെ കറന്‍സികൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നത് അപകടകരമാണ്. ഇത്തരം അബദ്ധധാരണകള്‍ വച്ചുകൊണ്ട് ഗവണ്മെന്റുകല്‍ കറന്‍സി കൈകാര്യം ചെയ്തതുമൂലമുണ്ടായ ദുരന്തങ്ങള്‍ ചരിത്രത്തില്‍ നിരവധിയാണ്. ” അദ്ദേഹം പറഞ്ഞു.

അതുകൊണ്ടു തന്നെ രാഷ്ട്രീയ ഇടപെടലുകള്‍ അസ്ഥിരപ്പെടൂത്താത്ത സുസ്ഥിരമായ ഒരു സംവിധാനം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. കറന്‍സി പ്രിന്റ് ചെയ്യുവാനുള്ള അധികാരം ഗവണ്മെന്റുകള്‍ക്ക് ആയിരിക്കരുത്. അതിന് സ്വതന്ത്രമായ സെന്‍ട്രല്‍ ബാങ്ക് രൂപീകരിക്കണം.അദ്ദേഹത്തിന്റെ ഈ നിര്‍ദേശത്തെ പിന്‍പറ്റിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കണം എന്ന് ഹില്ട്ടണ്‍ യംഗ് കമ്മറ്റി നിര്‍ദേശിക്കുന്നത്. സ്ഥിരതയും വിശ്വാസ്യതയും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുള്ള ഒരു സെന്‍ട്രല്‍ ബാങ്ക് എന്ന നിലയില്‍ 1935 മുതല്‍ റിസര്‍വ് ബാങ്ക് നിലകൊണ്ടു.

പക്ഷേ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒട്ടും ആശ്യാസകരമായ കാര്യങ്ങളല്ല. ബാങ്കിന്റെ സ്വാതന്ത്ര്യം അപകടപ്പെട്ടിരിക്കുന്നുവെന്നും പ്രതിച്ഛായക്ക് വീണ്ടെടുക്കാനാവാത്ത വിധം മങ്ങലേറ്റിരിക്കുന്നുവെന്നും ചൂണ്ടിക്കണിച്ചുകൊണ്ട് ജീവനക്കാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തെഴുതുന്ന സാഹചര്യമാണ്.

നവംബര്‍ എട്ടിന് ഒരു അശനിപാതം പോലെ ഡീമോണിട്ടൈസേഷന്‍ വന്നു ഭവിക്കുമ്പോഴും നാം കരുതിയത് ഗവുരവതരമായ ആലോചനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡെടുത്ത തീരുമാനമായിരുന്നു അത് എന്നായിരുന്നു. എന്നാല്‍ പാര്‍ലമെന്ററി സമിതിയ്ക്ക് എഴുതി നല്‍കിയ മറുപടിയില്‍ ആര്‍ ബി ഐ പറയുന്നത് നവംബര്‍ 7-ന് ഗവണ്മെന്റില്‍ നിന്നു തന്നെയാണ് ഇത്തരത്തിലൊരു തീരുമാനം വരുന്നത് എന്നാണ്. തൊട്ടടുത്ത ദിവസം, നവംബര്‍ 8-നു തന്നെ ബോര്‍ഡ് ചേര്‍ന്ന് അസാധാരണമായ വേഗതയില്‍ തീരുമാനമെടുത്ത് അതൊരു നിര്‍ദേശമായി ഗവണ്മെന്റിനു സമര്‍പ്പിക്കുകയായിരുന്നു. ഇടതു-വലതു ഭേദമന്യേ, ലാറി സമ്മേഴ്‌സ്, കൗഷിക് ബസു, കെന്നിത്ത് റെജോഫ്, പോള്‍ ക്രുഗ്മാന്‍, അമര്‍ത്യ സെന്‍, മന്മോഹന്‍ സിംഗ്, പ്രണോബ് സെന്‍, പ്രഭാത് പട്‌നായിക്, അഭിജിത് ബാനര്‍ജി, ജീന്‍ ഡ്രീസ്, ഗീത പോപിനാഥ് തുടങ്ങി ലോകമറിയുന്ന ഏതാണ്ടെല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഫോര്‍ബ്‌സ്, എക്കണൊമിസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍, റൊയിട്ടേഴ്‌സ്, ഹാര്‍വാര്‍ഡ് ബിസിനസ് ജേര്‍ണല്‍, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങി എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഒരുപോലെ തള്ളിപ്പറഞ്ഞ ഒരു നയസമീപനത്തിന് ഒറ്റ ദിവസംകൊണ്ട് അനുമതി നല്കിയ നടപടി ആര്‍ ബി ഐ-യെ അന്താരാഷ്ട്ര തലത്തില്‍ അപഹാസ്യമാക്കുകയും സ്വതന്ത്ര പ്രതിച്ഛായ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു എന്ന കാര്യത്തില്‍ സംശയമില്ല. ഇത് അംബേദ്കറുടെ ധനതത്വ വിചാരങ്ങള്‍ക്ക് കടവിരുദ്ധമാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ചിന്താധാരയെ അപമാനിക്കുന്നതു കൂടിയാണ്.
ഇന്നത്തെ കറന്‍സി സംവിധാനവുമായി നേരിട്ടു സംവദിക്കുന്നതല്ല അംബേദ്കറുടെ പഠനം. എന്നാല്‍ പ്രശ്‌നത്തെ സമീപിക്കുന്നതിനും പരിഹാരം കാണൂന്നതിനും വേണ്ടി അദ്ദേഹം മുന്നോട്ടു വച്ച് അസമീപന രീതി ഇന്നും പ്രസക്തമാണ്. മൂന്നു കാര്യങ്ങളാണ് അദ്ദേഹം അടിസ്ഥാനമാക്കുന്നത്. 1. സ്ഥിരത, 2. പണപ്പെരുപ്പം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത, 3. സാമ്പത്തിക നയങ്ങള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കുന്ന ഫലങ്ങളുടെ വിലയിരുത്തല്‍. ഒരു നയം രാജ്യത്തെ അടിസ്ഥന വര്‍ഗത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനായിരിക്കണം മുന്‍ഗണന കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ഒരു വിലയിരുത്തല്‍ ഡീമോണിട്ടൈസേഷന്‍ നടപ്പിലാക്കുന്ന ഘട്ടത്തില്‍ നടന്നിട്ടില്ല എന്നതി പകല്‍ പോലെ വ്യക്തമാണ്. ഇത്രയധികം സാമ്പത്തിക അനിശ്ചിതത്വവും, ചഞ്ചാട്ടങ്ങളും, തൊഴില്‍ നഷ്ടവും, വളര്‍ച്ച മുരടിപ്പും ഉണ്ടാക്കുന്ന ഒരു നയം പ്രത്യേകിച്ച് അടിസ്ഥാന വിഭാഗങ്ങളെ ഏറ്റവും മോശമായ രീതിയില്‍ ബാധിക്കുന്ന ഒരു നയം അംബേദ്കര്‍ മുന്നോട്ടു വച്ച മൂന്നു മനദണ്ഡങ്ങള്‍ക്കുമെതിരാണ്.

പ്രധാനമന്ത്രിയുടെ ആഖ്യാന വൈഭവത്തില്‍ നോട്ടു റദ്ദാക്കലിന്റെ ‘പുതിയ ലക്ഷ്യം’ കറന്‍സിലെസ്സ് സമൂഹമാണ്. (റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ഡീമോണട്ടൈസേഷന്റെ ലക്ഷ്യം നവംബര്‍ 8-ലേതു തന്നെയാണ്. ക്യാഷ്‌ലെസ്സ് ഇപ്പോഴും കയറി വന്നിട്ടില്ല. ഡിജിറ്റല്‍ എന്ന വാക്കുപോലുമില്ല). ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ പറഞ്ഞതുപോലെ കാളയ്ക്കു മുന്നില്‍ വണ്ടി കെട്ടുന്നതുപോലത്തെ ഏര്‍പ്പാടായിപ്പോയി ഇത്. നിലമൊരുക്കാതെ ഇത്തരമൊരു സാഹസത്തിനു മുതിരുന്നത്, സ്വാഭാവികമായി സംഭവിക്കേണ്ടിയിരുന്ന ഒരു പരിവര്‍ത്തനപാതയിലേക്ക് മനുഷ്യരെ തോക്കിന്‍ മുനയിലെന്ന പോലെ നടത്താന്‍ തീരുമാനിച്ചത് ആര്‍ക്കാണ് ഗുണം ചെയ്തിട്ടുണ്ടാകുക? എന്തു തരം സമൂഹിക മാറ്റമാണ് ഇതു സൃഷ്ടിക്കുക? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം തേടേണ്ടതുണ്ട്.
46കോടിയോളം നിരക്ഷരര്‍, ഇന്റര്‍നെറ്റ് എന്താണെന്നുപോലും അറിയാത്ത 84 കോടി പേര്‍, വൈദ്യുതി എത്താത്ത 43 കോടി മനുഷ്യര്‍, ഒരു ബാങ്ക് അക്കൗണ്ടുപോലുമില്ലാത്തവര്‍ 46 കോടിയോളം, മൊത്തം തൊഴില്‍സേനയുടെ 90 ശതമാനവും അസംഘടിത മേഖലയില്‍, മൊത്തം സാമ്പത്തിക ഇടപാടൂകളില്‍ 95 ശതമാനവും പണമായിട്ട് ഇത്തരമൊരു സമൂഹത്തിലാണ് ഒറ്റ രാത്രികൊണ്ട് നിലവിലുണ്ടായിരുന്ന ആകെ കറന്‍സി നോട്ടുകളുടെ 86.4% പിന്‍വലിച്ച് ഇനി ഡിജിറ്റല്‍ ആകുവാന്‍ പറയുന്നത്.

മുത്തലാക്കിന്റെ വിധിന്യായം

മുത്തലാക്കിന്റെ വിധിന്യായം

മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ശ്രദ്ധിക്കപ്പെടുന്നത് 3:2 അനുപാതത്തില്‍, ‘തലാഖ് ഉല്‍ ബിദ്ദത്ത്’ അസാധുവാണെന്നു കണ്ടെത്തി എന്നതുകൊണ്ടല്ല, അത്തരം ഒരു വിധിയിലേക്കെത്താന്‍ ന്യായാധിപര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങളാലാണ് ശ്രദ്ധേയമാകുന്നത്.എന്തുകൊണ്ടെന്നാല്‍ 2002ല്‍ തന്നെ മുത്തലാഖിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നതാണ്. ഷാമിം ആര കേസില്‍. ആര്‍ട്ടിക്കിള്‍ 141 പ്രകാരം അതാണ് രാജ്യത്തെ നിയമം. ഇപ്പോഴത്തെ വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ നിയമ വിദഗ്ദ്ധര്‍ ഉറ്റു നോക്കിയിരുന്ന വിഷയം സുപ്രീം കോടതി എതു മാര്‍ഗേണയാണ് മുത്തലാഖ് വിഷയം തീര്‍പ്പാക്കുക എന്നതാണ്.ഒരു മതപരമായ ആചാരം ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഭരണഘടന സംരക്ഷണം നല്‍കുന്ന മതാനുഷ്ഠാന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കുക എന്നതാണ് ആദ്യ മാര്‍ഗം. രണ്ടാമത്തെ രീതി ഈ ആചാരം ഭരണഘടനാ വിരുദ്ധമാണൊ, മൗലീകാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കലാണ്.ഇത്തരത്തില്‍ ഭരണഘടനാതത്വങ്ങളുമായി ക്രോഡീകരിക്കാത്ത വ്യക്തിനിയമങ്ങളെ മാറ്റുരച്ചു നോക്കാനാകില്ലെന്ന 1951ലെ ബോംബേ ഹൈക്കോടതി വിധി (The State Of Bombay v-s Narasu Appa Mali on 24 July, 1951) ആണ് പൊതുവെ പിന്തുടര്‍ന്നു പോരുന്നത്.അതുകൊണ്ടു തന്നെ കോടതിയുടെ മുന്നില്‍ 3 മാര്‍ഗങ്ങളാണ് ഉണ്ടായിരുന്നത്. (1)മുത്തലാക്ക് ഇസ്‌ലാമിന്റെ അഭിവാജ്യമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണോ എന്നു നോക്കുക, (2) മുത്തലാഖ് ക്രോഡീകൃത വ്യക്തി നിയമത്തിന്റെ ഭാഗമാണോ എന്ന കാര്യം പരിഗണിച്ച്, ആണെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണോ എന്നു പരിശോധിക്കുക (3) ക്രോഡീകരിക്കപ്പെടാത്ത വ്യക്തി നിയമങ്ങള്‍ മൗലീകാവകാശലംഘനമാണോ എന്ന കാര്യം അന്വേഷിക്കാന്‍ കഴിയില്ല എന്ന നരസു അപ്പ വിധി പുനപരിശോധിച്ച്, മുത്തലാഖ് വ്യക്തിനിയമത്തിന്റെ ഭാഗമാണെങ്കില്‍ പോലും അതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുക.ഇതില്‍ ആദ്യമാര്‍ഗമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വീകരിച്ചത്. ലളിതവും ഹൃസ്വവുമായ തന്റെ വിധിന്യായത്തില്‍ മുത്തലാഖ് ഇസ്‌ലാമിന്റെ അഭിവാജ്യപ്രമാണമല്ലെന്നും യഥര്‍ത്ഥത്തില്‍ ഖുറാന്‍ മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്.നടപടിക്രമങ്ങളും മറ്റും ശരീഅത്ത് ആക്ടിന്റെ സെക്ഷന്‍ 2ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടായിരിക്കാം, മുത്തലാഖ്, ക്രോഡീകൃത വ്യക്തിനിയമത്തിന്റെ ഭാഗമല്ല എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്.ജസ്റ്റിസ് ആര്‍.എഫ് നരിമാനും ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതും രണ്ടാമത്തെ വഴിയാണ് തെരെഞ്ഞെടുത്തത്. മുത്തലാഖിന്റെ നിയമ സാധുതയുടെ ഉറവിടം മുസ്‌ലിം വ്യക്തി നിയമമായതുകൊണ്ടു തന്നെ നടപടിക്രമങ്ങള്‍ വിശദീകരിച്ചിട്ടുണ്ടോ എന്നതിനപ്പുറം മുത്തലാഖ് മുസലിം വ്യക്തി നിയമത്തിന്റെ ഭാഗമാണ് എന്നാണ് ജസ്റ്റിസ് നരിമാന്‍ എഴുതുന്നത്.അതുകൊണ്ട് തീര്‍ച്ചയായും ആര്‍ട്ടിക്കിള്‍ 13(1) പ്രകാരം മൗലിക അവകാശങ്ങളുടെ ലംഘനം ഇല്ലെങ്കില്‍ മാത്രമേ നിയമത്തിന് നിലനില്‍പ്പൊള്ളൂ. ആ പശ്ചാത്തലത്തില്‍ നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പു നല്കുന്ന അര്‍ട്ടിക്കിള്‍ 14നു വിരുദ്ധമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഇതിനായി, സ്വേച്ഛത (arbtirariness)സമത്വ സങ്കല്‍പ്പത്തിനെതിരാണെന്നും എതൊരു നിയമവും സ്വേച്ഛതയ്ക്ക്കു കാരണമാകുമെങ്കില്‍ അത് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും നിരവധി മുന്‍കാല വിധികളും നിയമതത്വബോധനങ്ങളും ഉദ്ധരിച്ച് അദ്ദേഹം സ്ഥാപിക്കുന്നു.പഞ്ചായത്തു മെമ്പര്‍മാര്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ച വിധി മുതല്‍ അവസാനമായി പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നിയമഭേദഗതി ശരിവച്ച വിധി വരെ തെറ്റായിരുന്നുവെന്ന് പറയുന്നുണ്ട് അദ്ദേഹം. നിയമ വൈഞ്ജാനിക മേഖലയിലേക്ക് ഈ കേസ് നല്‍കുന്ന് ഏറ്റവും വലിയ സംഭാവന നരിമാന്റെ പ്രബന്ധമായിരിക്കും.മുത്തലാഖ് ക്രോഡീകൃത വ്യക്തി നിയമത്തിന്റെ ഭാഗമാണ് എന്ന് അംഗീകരിച്ചതോടെ മൂന്നാമത്തെ സാഹചര്യത്തിലേക്ക് കടക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും മറ്റൊരു ഘട്ടത്തില്‍ നരസു അപ്പ വിധി ന്യായം പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു വക്കുന്നുണ്ട്.ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിനുകൂടി വേണ്ടി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ എഴുതിയ വിധിന്യായമാണ് ഞെട്ടിപ്പിക്കുന്നത്. മുത്തലാഖ് അനിവാര്യമായും ഇസ്‌ലാമിക മത വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണ്. മതം എന്നാല്‍ വിശ്വാസമായതുകൊണ്ടു തന്നെ അതില്‍ യുക്തിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സമീപനം സ്വീകരിക്കുക സാധ്യമല്ല.ഇതില്‍ പല പ്രശ്‌നങ്ങളും കണ്ടെത്താനായേക്കാമെങ്കിലും കോടതിക്ക് അതില്‍ ഇടപെടാന്‍ കഴിയില്ല, കാരണം വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തി ഒരു മൗലികാവകാശമെന്ന നിലയില്‍ സംരക്ഷിക്കണം; ആയതിനാല്‍ അത് റദ്ദാക്കാനോ, അതിനെതിരെ ഒരുത്തരവ് പുറപ്പെടുവിക്കാനോ ഈ കോടതിയ്ക്കു സാധിക്കില്ല. കാരണം മൗലീക അവകാശങ്ങളെ സംരക്ഷിക്കാനാണ് ഹനിക്കാനല്ല ഭരണഘടനാ കോടതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.മാത്രവുമല്ല മറ്റ് മൗലികാവകാശങ്ങള്‍ നില നില്‍ക്കുന്നത് ഭരണകൂടവുമായി ചേര്‍ത്തു വായിക്കുമ്പോഴാണ്. എന്നാല്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തന്നെയും മുത്തലാഖിലെ പ്രശ്‌നങ്ങള്‍കൂടി പരിഗണിച്ച് നിക്കാഹ് നാമ പരിഷ്‌കരിക്കാമെന്നു പറയുകയും, ഗവണ്മെന്റ് മുത്തലാക്കിന് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സാഹച്ര്യത്തില്‍ 6 മാസത്തേക്ക് മുത്തലാക്ക് സ്റ്റേ ചെയ്യുന്നു.ഈ കാലയളവിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു നിയമ നിര്‍മാണം നടത്താന്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാര്യം ആവശ്യപ്പെടുന്നു. ഇപ്പറഞ്ഞ കാലയളവിനുള്ളില്‍ നിയമനിര്‍മാണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു പൂര്‍ത്തിയാകും വരെ സ്റ്റേ നീളും, അല്ലെങ്കില്‍ ഈ സ്റ്റേ അവസാനിക്കും. ഇതാണ് വിധി.മതവും ഭരണഘടനാ തത്വങ്ങളും ഭരണഘടനാപരമായ ധാര്‍മികതയും സംബന്ധിച്ചുള്ള നിയമ തത്വസംഹിതകളുടെ ചരിത്രപരമായ പരിണാമഗതിക്ക് എതിരാണ് ഈ വാദങ്ങള്‍. വിധിയില്‍ പറയുന്നത് വ്യക്തി നിയമങ്ങള്‍ മൗലിക അവകാശങ്ങളാണ് എന്നാണ്.യഥാര്‍ഥത്തില്‍ ആര്‍ട്ടിക്കിള്‍ 25ന്റെ സംരക്ഷണം കിട്ടുക വ്യക്തികള്‍ക്കാണ്, നിയമങ്ങള്‍ക്കല്ല. ഒരു വ്യക്തിയ്ക്ക് മത വിശ്വാസവുമായി മുന്നോട്ടു പോകാനുള്ള അവകാശത്തിനാണ് സംരക്ഷണം, മത നിയമങ്ങള്‍ക്കല്ല. മത സ്ഥാപനങ്ങള്‍ക്ക് ഒരു വ്യക്തിയുടെ പൗരാവകാശങ്ങള്‍ ഹനിക്കാന്‍ കഴിയുമെന്നും അതിനെ ചോദ്യം ചെയ്യാനാവില്ല എന്നും ഉള്ള ഒരു അവസ്ഥ വന്നാല്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.എന്തു തന്നെയായാലും 3:2 ഭൂരിപക്ഷത്തില്‍, ഒരുമിച്ച് തലാഖ് ചൊല്ലി ഉടന്‍ വിവാഹമോചനം സാധ്യമാക്കുന്ന ‘തലാഖ് ഉല്‍ ബിദ്ദത്’ റദ്ദാക്കപ്പെട്ടു കഴിഞ്ഞു. (3 മാസം സമയമെടുത്തുള്ള തലാഖ് ഇപ്പോഴും അനുവദനീയമാണ്). 1937ലെ ക്രോഡീകൃത മുസ്‌ലിം വ്യക്തി നിയമങ്ങളുടെ ഭാഗമാണോ മുത്തലാഖ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.ജസ്റ്റിസ് കുര്യന്‍ ജോസഫും, ഖെഹാറും, നസീറും എതിരഭിപ്രായക്കാരാണെന്നു തോന്നുന്നു. എന്നിരുന്നാലും മുത്തലാഖ് ഇസ്‌ലാമികാചാരങ്ങളുടെ അഭിവാജ്യ ഘടകമല്ല എന്ന കാര്യത്തില്‍ ഭൂരിപക്ഷ സമവായമുണ്ട്.ഭരണഘടനാ നിര്‍മാണ വേളയില്‍ വ്യക്തി നിയമങ്ങള്‍ അനുവദിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് അംബേദ്ക്കര്‍ പറഞ്ഞു: ”ഈ രാജ്യത്തിന്റെ മതപരമായ ധാരണകള്‍ അതി വിശാലമാണ്. ജനനം മുതല്‍ മരണം വരെ എല്ലാം മതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.വ്യക്തി നിയമങ്ങള്‍ അനുവദിച്ചു കൊടുക്കുകയാണെങ്കില്‍, മതപരമല്ലാത്തതൊന്നും ഇവിടെയില്ല, നമുക്ക് സമൂഹ്യകാര്യങ്ങളില്‍മുന്നോട്ടു പോകുവാനാകില്ല. അത്തരമൊരവസ്ഥ അംഗീകരിക്കാനാകില്ല. അതുകൊണ്ടു തന്നെ മതവിശ്വാസത്തിന്റെ അഭിവാജ്യ ഘടകങ്ങളായ ആചാരാനുഷ്ഠാനങ്ങളിലേക്കു മാത്രമായി മതത്തിന്റെ നിര്‍വചനം ചുരുക്കുന്നതിനായിരിക്കണം നമ്മുടെ ശ്രമം.” അംബേദ്കര്‍ പറഞ്ഞതുപോലെ വിവാഹവും സ്വത്തവകാശവുമൊന്നും ആര്‍ട്ടിക്കിള്‍ 25ഉം 26ഉം പ്രകാരം സംരക്ഷിക്കപ്പെടേണ്ട മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമല്ല. ഒരു ഭരണാഘടനാധിഷ്ഠിത മതേതര ജനാധിപത്യസംവിധാനം എന്ന നിലയില്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പൗരരേയും സമൂഹത്തേയും മതത്തിന്റേയും ആചാരങ്ങളുടെയും ഇരുണ്ട ഇടനാഴികളില്‍ തളച്ചിടാന്‍ ഉള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാാണ്. ഇസ്‌ലാമിക നിയമങ്ങളില്‍ മാത്രമല്ല മറ്റിടങ്ങളിലേക്കും നവീകരണത്തിന്റെ പ്രകാശം കടന്നു ചെല്ലുവാന്‍ ഈ വിധി കാരണമാകട്ടെ.

This article was first published in doolnews.com on 24th August 2017

ആധാറും മൊബൈൽ കണക്ഷനും

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവഷ്യപ്പെട്ടുകൊണ്ട് എല്ലാവര്‍ക്കും നിരന്തരം മെസേജുകളും ഫോണ്‍ കോളുകളും വന്നുകൊണ്ടേയിരിക്കുന്നു. എല്ലാവരും പരിഭ്രാന്തിയിലാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ റദ്ദായിപ്പോകുമെന്നാണ് ഭയം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ടെലികോം ഡിപ്പാര്‍ട്‌മെന്റാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടു വച്ചതെന്നാണ് വാര്‍ത്തകള്‍. ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണ്?

മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ആധാര്‍ യാതൊരു വിധ സേവനങ്ങള്‍ക്കും നിര്‍ബന്ധമാക്കരുത് എന്നാണ് കോടതി നിരവധി ഇടക്കാല ഉത്തരവുകളിലൂടെ പറഞ്ഞിട്ടുള്ളത്. 2015 ഒക്ടോബര്‍ 1-ന് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രായി (TRAI) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ആ ആവശ്യം നിഷേധിക്കുകയും 2014-മുതല്‍ ഉള്ള ഉത്തരവുകളില്‍ നിര്‍ദ്ദേശിച്ചിരുന്നതുപോലെ ”ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ഒരാനുകൂല്യവും നിഷേധിക്കപ്പെടരുത്” എന്ന് ആവര്‍ത്തിക്കുകയുമായിരുന്നു. പൊതു വിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ പി എഫ്, എന്നിങ്ങനെ 6 പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്. ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടി വി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്തംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ഇതിനൊക്കെ വിരുദ്ധമായി ഗവണ്മെന്റ് മുന്നോട്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ 21/03/2017-ലെ ഒരു സര്‍ക്കുലര്‍ പ്രകാരമാണ്. ഇതില്‍ പറയുന്നത് 2017 ഫെബ്രുവരി 02-ലെ സുപ്രീം കോടതി വിധിപ്രകാരം എല്ലാ ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ആധാര്‍ ഇ-കെവൈസി വഴി പുനപരിശോധിക്കണം എന്നാണ്. 2018 ഫെബ്രുവരി 06-നുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്ന 06/02/2017-ലെ വിധിയില്‍ എവിടെയും എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ച് എ-കെ വൈ സി പരിശോധന നടത്തണം എന്നു പറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

രാജ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലതാക്കാന്‍ എല്ലാ മൊബൈല്‍ നമ്പറുകളും 100% പരിശോധിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്താന്‍ വ്യക്തവും സുദൃഢവുമായ ഒരു സംവിധാനം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക്‌നീതി ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രസ്തുത വിധി ഉണ്ടാകുന്നത്. ജസ്റ്റിസ് ഖെഹറും, ജസ്റ്റിസ് രമണയും ചേര്‍ന്ന 2 അംഗ ബഞ്ചാണ് ഹര്‍ജി പരിശോധിച്ചത്. ഹര്‍ജിക്കാരന്റെ ഉദ്ദേശ്യം കോടതി നല്ലതെന്നു കാണുകയും ഇന്ത്യ ഗവണ്മെന്റ് അതിനെ പിന്തുണച്ചുകൊണ്ട് അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഗവണ്മെന്റ് കോടതിയില്‍ ബോധിപ്പിച്ചത് ഇക്കാര്യങ്ങളാണ്: 2016 ആഗസ്റ്റ് 16 മുതല്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍-ഇ-കെ വൈ സി വെരിഫിക്കേഷനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല. എങ്കിലും 87% ജനങ്ങള്‍ക്കും ആധാര്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ സൗകര്യപ്രദമായ സംവിധാനം എന്ന നിലയില്‍ കൂടുതല്‍ ആളുകളും ഇനി ഇ-കെവൈസി ഉപയോഗിക്കാനാണ് സാധ്യത. നിലവില്‍ ഉള്ള ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ഇപ്രകാരം പുന:പരിശോധിക്കാവുന്നതാണ്. ഇതിനുള്ള സംവിധാനം ആലോചിച്ച് തീരുമാനിച്ച് വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നതാണ്. 

ഈ സാഹചര്യത്തില്‍ നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുന:പരിശോധിക്കുന്നതിനുള്ള സംവിധാനം ഗവണ്മെന്റ് ഏര്‍പ്പെടുത്തും എന്ന വിശ്വാസത്തില്‍കേസ് തീര്‍പ്പാക്കുകയാണുണ്ടായത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന തരത്തില്‍ ഒരു ഉത്തരവ് ഉണ്ടായിട്ടില്ല. ഇവിടെ, മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന കാര്യം കേന്ദ്രം കോടതിയെ ബോധിപ്പിച്ചിരുന്നു. ആ നിലയ്ക്ക് പുതിയ കണക്ഷനുകള്‍ക്ക് നിര്‍ബന്ധമല്ലാത്ത ആധാര്‍ പഴയവയുടെ പുന:പരിശോധനയ്ക്ക് നിര്‍ബന്ധമാണെന്ന് പറയാനും കഴിയില്ലല്ലോ.

മാത്രമല്ല, 2015 ഒക്ടോബറില്‍, സുപ്രീം കോടതിയുടെ 5 അംഗ ബഞ്ച്, ആധാര്‍, മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് ഉപയോഗിക്കാനനുവദിക്കണം എന്ന ട്രായിയുടെ ആവശ്യം നിഷേധിച്ചിരുന്നു എന്ന കാര്യം എ.ജി. കോടതിയെ അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.ജസ്റ്റിക് ഖെഹറും, ജസ്റ്റിസ് രമണയും ടി ബഞ്ചിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അവര്‍ അത് അറിഞ്ഞിട്ടുണ്ടാകണമെന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആധാര്‍ വെരിഫിക്കേഷന്‍ എന്ന നിര്‍ദ്ദേശം വരുമ്പോള്‍ തന്നെ മറ്റ് മാര്‍ഗങ്ങള്‍ ആരായുമായിരുന്നു. കാരണം 5 അംഗ ബെഞ്ചിന്റെ നിര്‍ദ്ദേശം മറികടന്നുകൊണ്ട് ഒരുത്തരവ് പുറപ്പെടുവിക്കാന്‍ 2 അംഗ ബഞ്ചിന് ആധാര്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിയുകയില്ല.

ആധാര്‍ ഇ-കെ വൈ സി യിലൂടെ ഒരു വ്യക്തി തന്റെ പ്രധാനപ്പെട്ട ബയോമെട്രിക് വിവരങ്ങളും വ്യക്തി വിവരങ്ങളും ഗവണ്മെന്റുമായും സ്വകാര്യ കമ്പനിയുമായും പങ്കു വയ്ക്കുകയാണ്. ചരിത്രപ്രധാനമായ സ്വകാര്യത വിധിയിലൂടെ സുപ്രീം കോടതി പൗരന്റെ വിവര-സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഒരു മൗലീക അവകാശമായി ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. നിയതവും നീതിയുക്തവും ന്യായവുമായ നിയമമാര്‍ഗങ്ങളിലൂടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് ഈ കോടതി വിധിക്കും എതിരാണ്. യതൊരു നിയമ ചട്ടക്കൂടുമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ വിവരങ്ങള്‍ കൈമാറാനനുവദിക്കുന്ന ടെലിക്കോം ഡിപ്പാര്‍ട്ടിന്റെ സര്‍ക്കുലര്‍ കോടതി വിധിയുടെ ദുര്‍വ്യാഖ്യാനവും നിയമവിരുദ്ധവുമാണ് എന്നു മാത്രമല്ല അപകടകരവുമാണ്. എയര്‍ടെല്‍ കമ്പനി മൊബൈല്‍ വെരിഫിക്കേഷനു നല്‍കിയ ഇ-കെ-വൈ-സി ഉപയോഗിച്ച് എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ തുറന്നതും അങ്ങനെ പാചക വാതക സബ്‌സിഡിയും തൊഴിലുറപ്പു പദ്ധതിയുടെ കൂലിയും അടക്കം ആധാര്‍-അധിഷ്ഠിത പണമിടപാടുകളെല്ലാം അതിലേക്ക് പോകുകയും ആ പണം തിര്‍ച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ ആളുകള്‍ വലയുന്നതുമെല്ലാം നാം ഇപ്പോള്‍ കാണുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി ദുരുപയോഗ സാധ്യതകളുണ്ടെങ്കിലും പെട്ടു പോയ ഉപഭോക്തക്കള്‍ക്ക് നഷ്ട പരിഹാരം തേടാന്‍ പോലുമുള്ള സംവിധാനം ഇപ്പോഴില്ല. ഒരു പരാതിയുമായി കോടതിയില്‍ പോകാന്‍ പോലും ഇരയ്ക്കു കഴിയില്ല. കാരണം ആധാര്‍ ആക്റ്റ് പ്രകരം യു.ഐ.ഡി.എ.ഐ-യ്ക്കു മാത്രമേ പരാതി നല്കാന്‍ കഴിയൂ. അവര്‍ തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ അവരെങ്ങനെയാണ് പരാതിയുമായി പോകുക? 

നിയമക്കുരുക്കുകളെക്കുറിച്ച് ചെറു ബോധ്യമുള്ളതുകൊണ്ടാകണം ടെലികോം ഡിപ്പര്‍ട്ട്‌മെന്റിന്റെ സര്‍ക്കുലറില്‍ ഒരിടത്തും ആധാര്‍ വെരിഫിക്കേഷന്‍ നടത്താത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദു ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്രയും നന്ന്.

This article was published in Mangalam Daily on 22/09/2017

ആധാര്‍ അധിഷ്ഠിത പണമിടപാട് എന്ന വളയമില്ലാ ചാട്ടം

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി പോയ വാര്‍ത്ത ഏഷ്യാനെറ്റ് ചര്‍ച്ചയാക്കിയിരുന്നല്ലോ, (ചര്‍ച്ച ഇനിയും കാണാത്തവര്‍ തീര്‍ച്ചയായും കാണണം) ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ട്.നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന നോണ്‍-പ്രോഫിറ്റ് (registered u/s 8 of companies act) കമ്പനിയാണ് ആധാര്‍ അധിഷ്ടിത പേയ്‌മെന്റ് സംവിധാനങ്ങള്‍ നടത്തുന്നത്. ഗവണ്മെന്റോ, റിസര്‍വ് ബാങ്കോ അല്ല. ആര്‍ ബി ഐ ഒരുക്കുന്ന National Electronic Funds Transfer (NEFT), Real Time Gross Settlement (RTGS) സംവിധാനങ്ങള്‍ ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ IFSC കോഡും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. IFSC കോഡ് വഴി ബാങ്കിന്റെ ബ്രാഞ്ചും അക്കൗണ്ട് നമ്പര്‍ വഴി വ്യക്തിയേയും കൃത്യമായി മനസിലാക്കുന്നു. ഇടപാടുകള്‍ക്ക് ഉത്തരാവദിത്തം റിസര്‍വ് ബാങ്കിനുണ്ട്. അത് കൃത്യമായി ട്രാക്ക് ചെയ്യാനും അക്കൗണ്ട് ചെയ്യാനും സാധിക്കുന്നു.എന്നാല്‍ ആധാര്‍ അധിഷ്ഠിത പണമിടപാട് (Aadhaar Enabled Payment System or AePS) NPCI ആണ് മാപ് ചെയ്യുന്നത്. ഡേറ്റാബേസില്‍ രേഖപ്പെടുത്തുന്നത് ഇടപാടുകാരന്റെ ആധാര്‍ നമ്പര്‍ മാത്രമാണ്.ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്യുന്നത് എപ്പോഴും e-KYC വെരിഫിക്കേഷന്‍ വഴി അല്ല. ആധാര്‍ നമ്പര്‍ വെറുതെ അക്കൗണ്ടിലേക്ക് സീഡ് ചെയ്യുകയാണുണ്ടാവുക. മറ്റൊരാളുടേ ബാങ്ക് അക്കൗണ്ടിലേക്ക് നമ്പര്‍ സീഡ് ചെയ്യപ്പെട്ടാല്‍ നമുക്ക് ലഭിക്കേണ്ട പണം അപരന്റെ അക്കൗണ്ടിലേക്ക് പോകും എന്നു സാരം.എന്റെ ഒരു സുഹൃത്തിന് യൂണീയന്‍ ബാങ്കില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗ്യാസ് സബ്‌സിഡി ഉള്‍പ്പടെ പണമിടപാടുകള്‍ നടന്നിരുന്നത് ഈ അക്കൗണ്ടിലൂടെയാണ്. എന്നാല്‍ ഒരു ഹൗസിംഗ് ലോണുമായി ബന്ധപ്പെട്ട് എച് ഡി എഫ് സിയില്‍ അദ്ദേഹം ഒരു പുതിയ അക്കൗണ്ട് ആരംഭിച്ചു. അതിലും ആധാര്‍ സീഡ് ചെയ്തു. ഇപ്പോള്‍ സബ്‌സിഡി പണം എത്തുന്നത് ഈ അക്കൗണ്ടിലേക്കാണ്.കര്‍ണാടകയില്‍ തൊഴിലുറപ്പ് പദ്ദതിയുടെ കൂലി ഇ‍പ്രകാരം വേറെ വ്യക്തികളുടെ അക്കൗണ്ടിലേക്ക് പോകുന്നത് വ്യാപകമാകുകയും നിരവധി മാസങ്ങളൊളം ആളുകള്‍ കൂലി ലഭിക്കാതെ വരികയും ചെയ്തു. ഇത് വലിയ പ്രശ്‌നമായപ്പോള്‍ അക്കൗണ്ട് നമ്പര്‍ എതാണെന്ന് ഉറപ്പിക്കാന്‍ എല്ലാവരുടെയും അക്കൗണ്ടുകളീലേക്ക് ഒരു രൂപ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കേണ്ടി വന്ന പരിഹാസ്യമായ സാഹചര്യവും ഉണ്ടായി. ആളുകളെ കൃത്യമായി തിരിച്ചറിയാനെന്ന പേരില്‍ കൊണ്ടുവന്ന ഒരു സംഗതി അരെയും തിരിച്ചറിയാനാകാത്ത ഊരാക്കുടുക്കിലേക്കാണ് രാജ്യത്തെ എത്തിക്കുന്നത്. ഇവിടെ ദുരിതമനുഭവിക്കുന്നത് ഏറ്റവും പാവപ്പെട്ട മനുഷ്യരാണെന്നതാണ് നമ്മള്‍ മനസിലാക്കേണ്ട കാര്യം.NPCI, UIDAI എന്നീ നിരുത്തരവാദപ്പരിഷകളുടെ ചെയ്തികള്‍ വെറും വിവരമില്ലായ്മയല്ല. എന്തിനോ വേണ്ടി കൊണ്ടുവന്ന ആധാര്‍ പദ്ധതിയ്ക്ക് purpose ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ അനന്തരഫലമാണിത്. ഒരാള്‍ക്ക് പല അക്കൗണ്ടുകള്‍ ഉണ്ടാകുമെന്നും അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ തെറ്റായി സീഡ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും മുന്‍കൂട്ടി കണ്ട് പണമിടപാട് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമായിരുന്നു എന്നും അവിടെ ആരംഭത്തില്‍ തന്നെ തെറ്റുപറ്റി എന്നും ഏഷ്യനെറ്റ് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സത്യമതല്ല. അക്കൗണ്ട് നമ്പറോ, IFSC കോഡോ ഇല്ലാതെ ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഇടപാടൂകള്‍ നടത്തണം എന്ന നിശ്ചയത്തോടെ തന്നെ ഉണ്ടാക്കിയതാണീ സംവിധാനം. അക്കൗണ്ട് നമ്പറും IFSC കോഡും മനപൂര്‍വം ഒഴിവാക്കിയതാണ്. കാരണം ഇത് രണ്ടും ഉപയോഗിച്ച് പണമിടപാടൂ നടത്താനാണെങ്കില്‍ പിന്നെ ആധാറിന്റെ പ്രസക്തിയെന്താണ്? ഒരാവശ്യവുമില്ല. അങ്ങനെ ഒരു ആവശ്യവുമില്ലാത്ത ആധാര്‍ എന്ന ഉടായിപ്പിന് ഒരു ഉപയോഗമുണ്ടാക്കിക്കൊടുക്കാനും, നിര്‍ബന്ധമല്ല എന്നു പറഞ്ഞുകൊണ്ടു തന്നെ ആളുകളെക്കൊണ്ട് നിരബന്ധിതമായി ആധാര്‍ എടുപ്പിക്കാനുമുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് NPCI യുടെ ഈ വളയമില്ലാ ചാട്ടം.

ചരിത്രം, ഈ വിധി

ചരിത്രം, ഈ വിധി
Privacy Judgement

ലോകമാകെ കാതോര്‍ത്ത വിധിന്യായം അടുത്തിടെയൊന്നും ഇന്ത്യന്‍ ജുഡീഷ്യറിയില്‍നിന്ന്‌ ഉണ്ടായിട്ടില്ല. 2017 ഓഗസ്‌റ്റ്‌ 24 ചരിത്രമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്‌ഥന സര്‍ക്കാരുകളുടെയും ശക്‌തമായ സമ്മര്‍ദങ്ങളെ അതിജീവിച്ച്‌ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിലെ ഒമ്പതു ന്യായാധിപര്‍ ചരിത്രമെഴുതി- സ്വകാര്യത മൗലികാവകാശമാണ്‌. ഒരുപക്ഷേ, ഇനിയൊരിക്കലും സുപ്രീം കോടതിയിലെ ഒമ്പതു ജഡ്‌ജിമാര്‍ ഒരുമിച്ച്‌ ഇത്തരമൊരു വാദം കേള്‍ക്കുന്ന സാഹചര്യമുണ്ടാകില്ല. തലമുറകളുടെ ഭാഗധേയം നിര്‍ണയിക്കുന്ന വിധിയാണിതെന്നു വിലയിരുത്താം. ഐക്യ രാഷ്‌ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും മനുഷ്യാവകാശത്തെ സംബന്ധിച്ച യൂറോപ്യന്‍ കണ്‍വന്‍ഷന്റെയും ഭാഗമാണു സ്വകാര്യത. മിക്ക രാജ്യങ്ങളിലും ഭരണഘടനാ രൂപീകരണ സമയത്തു വ്യക്‌തതയില്ലാതിരുന്നതിനാല്‍ ഇന്ത്യന്‍ ഭരണഘടനയിലും ഇതേക്കുറിച്ചു പ്രത്യക്ഷ പരാമര്‍ശമില്ല. നിയമസംഹിതകളുടെ വ്യാഖ്യാന വളര്‍ച്ചയ്‌ക്കൊപ്പം ഭരണഘടനയില്‍ അന്തര്‍ലീനമായ അവകാശമായി സ്വകാര്യത അംഗീകരികപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും പുതുതായി സ്വാതന്ത്ര്യം നേടിയ ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും സ്വകാര്യത, മൗലികാവകാശമാണെന്ന ധാരണയിലാണു നാലു പതിറ്റാണ്ടു പ്രവര്‍ത്തിക്കുന്നത്‌. 1975ലെ ഗോബിന്ദ്‌ കേസിലെയും 1978-ലെ മനേക ഗാന്ധി കേസിലെയും വിധികള്‍ക്കും 1995ലെ നക്കീരന്‍ കേസിലുമടക്കം നിരവധി വിധികളില്‍ സ്വകാര്യത ആര്‍ട്ടിക്കിള്‍ 21ല്‍ അന്തര്‍ലീനമായ മൗലികാവകാശമാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.
ആധാര്‍, സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നു സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍, അങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. 1954ലെയും 1962ലെയും രണ്ട്‌ സുപ്രീം കോടതി വിധികള്‍ ഉയര്‍ത്തിക്കാട്ടുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. ഒന്ന്‌: എം.പി ശര്‍മ കേസ്‌ (MP Sharma an dOthers Vs Satish Chanrda, Ditsrict Magitsrate Others on 15 March, 1954). രണ്ട്‌: ഖരക്‌ സിങ്‌ കേസ്‌ (Kharak Singh Vs the State of UP & Other, 18 December, 1962). രണ്ടും വ്യത്യസ്‌ത കാലഘട്ടങ്ങളിലെ വ്യത്യസ്‌ത സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള വിധികളാണ്‌. അക്കാലത്ത്‌ എല്ലാ ജഡ്‌ജിമാരും ഒരുമിച്ചിരുന്നു വാദം കേള്‍ക്കുന്നതു സാധാരണമായിരുന്നതിനാല്‍ ആദ്യത്തേത്‌ എട്ടംഗ ബെഞ്ചിന്റെ വിധിയായിരുന്നെന്നു മാത്രം.
ഖരക്‌സിങ്‌ കേസില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു വാദം. സ്വകാര്യത സ്‌പഷ്‌ടമായ അവകാശമായി നിര്‍വചിക്കാന്‍ കഴിയില്ലെന്നും അവ്യക്‌തമായ സംഗതിയെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ പറ്റില്ലെന്നും വാദിച്ചു. ഇതിനു ഭൂരിപക്ഷ അംഗീകാരം കിട്ടിയെങ്കിലും ജസ്‌റ്റിസ്‌ ഷായുടെയും ജസ്‌റ്റിസ്‌ സുബ്ബറാവുവിന്റെയും വിയോജനക്കുറിപ്പില്‍ ആര്‍ട്ടിക്കിള്‍ 21 വിശാലവും സമഗ്രവുമായി കാണണമെന്നും വ്യക്‌തിയുടെ മേലുള്ള പ്രത്യക്ഷവും പരോക്ഷവുമായുള്ള കടന്നുകയറ്റവും നിയന്ത്രണവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും നിരീക്ഷിച്ചു. വ്യക്‌തിസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും പോലീസിന്റെ പിന്തുടരലില്‍ ലംഘിക്കപ്പെടുന്നുണ്ട്‌. ഈ വ്യക്‌തിയെ സംബന്ധിച്ചിടത്തോളം രാജ്യമാകെ ജയിലറയാണ്‌. അതുകൊണ്ടു പോലീസ്‌ നിരീക്ഷണം മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഇവരുടെ കാഴ്‌ച്ചപ്പാട്‌. ഈ വിയോജന വിധിന്യായം തെളിച്ചിട്ട വഴിയിലൂടെയാണ്‌ ഇന്ത്യയുടെ നിയമസംഹിത പിന്നീടു വളര്‍ന്നത്‌.
1975ലെ ഗോബിന്ദ്‌ കേസിലെ (Gobin dvs State Of Mahdya Praedsh An dAnr. on 18 March, 1975) വിധി, ആര്‍ട്ടിക്കിള്‍ 21ലെ ജീവിക്കാനുള്ള അവകാശം മൃഗങ്ങളെപ്പോലെ ജീവിക്കാനുള്ള അവകാശമല്ല, സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമാണെന്നു പറഞ്ഞു. 1978ലെ മനേക ഗാന്ധി കേസിലെ (പ്പന്റനുന്റ ട്ടന്റ്രദ്ധ ത്മന്ഥ ള്ളദ്ധഗ്ന ഗ്നക്ഷ ണ്ടദ്ധ്രന്റ , 25 ത്തന്റഗ്മന്റത്സത്ന 1978) വിധി മൗലികാവകാശങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിന്റെ പുരോഗമപരമായ ഏടായിരുന്നു. പരസ്‌പര ബന്ധമില്ലാത്ത അനുഛേദങ്ങളുടെ കൂട്ടമല്ല ഭരണഘടനയെന്നും മൗലികാവകാശങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളല്ലെന്നും അവയതിന്റെ സമഗ്രതയില്‍ പരസ്‌പരപൂരകങ്ങളായി അനുവര്‍ത്തിക്കേണ്ടതാണെന്നും ബെഞ്ച്‌ നിരീക്ഷിച്ചു.
ജസ്‌റ്റിസ്‌ സുബ്ബറാവുവിന്റെ വിയോജന വിധിന്യായമായിരുന്നു ശരി. മൗലികാവകാശങ്ങളുടെ വിവിധ വകുപ്പുകള്‍ ചേര്‍ത്തുവായിച്ചാല്‍ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയില്‍ മാത്രമല്ല, ആമുഖം മുതലിങ്ങോട്ട്‌ പലയിടങ്ങളിലായി ഭരണഘടനയുടെ അവിഭാജ്യ ഘടകമാണു സ്വകാര്യതയെന്നു കാണാം. എന്നാല്‍, സ്വകാര്യതയ്‌ക്കു പൊതു നിര്‍വചനം സാധ്യമല്ല, അത്‌ ഓരോ കേസായെടുത്തു പരിശോധിക്കേണ്ടിവരും എന്നീ വാദങ്ങളാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചത്‌. ആഭ്യന്തര നിയമങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ രാജ്യാന്തര നിയമങ്ങളെ ഭരണഘടനാ പദ്ധതിയിലേക്ക്‌ ഉള്‍ച്ചേര്‍ക്കുന്നതു കീഴ്‌വഴക്കമാണെന്നു മനുഷ്യാവകാശ നിയമങ്ങളുടെ കാര്യം എടുത്തുപറഞ്ഞും ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ ശേഖരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സ്വകാര്യതയുടെ പ്രശ്‌നമുയരുന്നു. അറിവോടെയുള്ള സമ്മതം ഇക്കാര്യത്തില്‍ പ്രധാനമാണ്‌. സമാന്തര അവകാശമെന്ന നിലയ്‌ക്കു ഭരണകൂടത്തിനു സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌. ആധുനിക ലോകത്തു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ ഇതനിവാര്യവുമാണ്‌. സ്വകാര്യതയുടെ ചരിത്രപരമായ പരിണാമവും അതിന്റെ പ്രാധാന്യവും ജര്‍മന്‍ ഭരണഘടനയുടെ വളര്‍ച്ചയ്‌ക്കും വംശീയ ഉന്മൂലനത്തിന്റെ കാലഘട്ടത്തില്‍ ഐ.ബി.എം. ശേഖരിച്ച സെന്‍സസ്‌ വിവരങ്ങള്‍ നാസികള്‍ ജൂതന്മാര്‍ക്കെതിരെ എങ്ങനെ ഉപയോഗിച്ചു എന്നതും ഇന്ത്യയില്‍ അടിയന്തരാവസ്‌ഥക്കാലത്തു നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എങ്ങനെ നടപ്പായി എന്നതും ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചു.
സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കാനാകില്ലെന്നു യു.ഐ.ഡി.എ.ഐയും, ഹരിയാന സര്‍ക്കാരും മഹാരാഷ്‌ട്ര സര്‍ക്കാരും വാദിച്ചു. തെറ്റു ചെയ്യുന്നവര്‍ മാത്രമാണു സ്വകാര്യതയെക്കുറിച്ചു ഭയപ്പെടുന്നതെന്ന വാദം കോടതിയെ ഞെട്ടിച്ചു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി എ.ജി. എടുത്ത നിലപാടുകള്‍ സങ്കീര്‍ണമായിരുന്നു. സ്വകാര്യത അവകാശമാണെന്നു സമ്മതിക്കുന്ന തരത്തിലായിരുന്നു അത്‌. സ്വകാര്യതയുടെ ചില ഘടകങ്ങള്‍ മൗലീകാവകാശമാകാമെങ്കിലും വിവര സ്വകാര്യത (ദ്ധക്ഷഗ്നത്സണ്ഡന്റന്ധദ്ധഗ്നന്റ ണ്മത്സദ്ധത്മന്റ്യത്ന) മൗലികാവകാശങ്ങളുടെ പരിധിയില്‍ വരില്ല എന്നായിരുന്നു എ.ജിയുടെ വാദം. ഇതിന്റെ തുടര്‍ച്ചയായി സ്വകാര്യതയെ അടരുകളായി ചെറു നിര്‍വചനങ്ങളിലേക്കു ചുരുക്കി വിഭജിച്ചു. അതില്‍ ചിലതുമാത്രം മൗലികാവകാശമാണെന്നു സമ്മതിച്ചെങ്കിലും വിവര സ്വകാര്യത മൗലികാവകാശമായി കാണരുതെന്ന നിലപാടുമായിരുന്നു അറ്റോര്‍ണി ജനറലിന്‌. ആധാര്‍ കേസില്‍ സ്വകാര്യതാ വാദത്തിനു പ്രസക്‌തിയില്ലെന്ന വിധി നേടുകയായിരുന്നു ലക്ഷ്യമെന്നു കരുതാം.
രാജ്യത്തിന്റെ സാംസ്‌കാരിക- ചരിത്ര പശ്‌ചാത്തലത്തില്‍ സ്വകാര്യതയ്‌ക്കു വലിയ പ്രാധാന്യമില്ലെന്നായിരുന്നു മറ്റൊരു വാദം. സ്വകാര്യത പാശ്‌ചാത്യ സമ്പന്ന വര്‍ഗത്തിന്റെ മാത്രം സങ്കല്‍പ്പവും ആശങ്കയുമാണെന്നും ലക്ഷക്കണക്കിനാളുകള്‍ വിശന്നുകേഴുന്ന രാജ്യത്ത്‌ ഇതിനു പ്രസക്‌തിയില്ലെന്നും എ.ജി. ചൂണ്ടിക്കാട്ടി. എന്നാല്‍, ദരിദ്ര ജനതയ്‌ക്കു സ്വകാര്യത നിഷേധിച്ചാല്‍ എന്തു നേട്ടമുണ്ടാകുമെന്നു വിശദീകരിക്കാനും കഴിഞ്ഞില്ല.
സ്വകാര്യതയ്‌ക്കു വേണ്ടി ഉന്നയിക്കപ്പെട്ട വാദങ്ങളൊക്കെ ഏറെക്കുറെ പൂര്‍ണമായി അംഗീകരിക്കുന്ന വിധയാണു സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധങ്ങളായിരുന്ന എം.പി. ശര്‍മ, ഖരക്‌ സിങ്‌ വിധികള്‍ നിയമപരമായി തെറ്റായിരുന്നെന്നും ഭരണഘടന അതിന്റെ രൂപീകരണ ഘട്ടത്തില്‍ ഉറഞ്ഞു മരവിച്ചു പോകേണ്ട രേഖയല്ലെന്നും ചൂണ്ടിക്കാട്ടി. കലാനുസൃതമായി പൗരന്റെയും സമൂഹത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജൈവമായ ആശയപ്രകാശനമാണ്‌. ആര്‍ട്ടിക്കിള്‍ 21, 19 വകുപ്പുകളില്‍ അന്തര്‍ലീനമായ ഒഴിവാക്കാനാകാത്ത അവകാശമാണു സ്വകാര്യത. കേവലം ഭരണഘടനാദത്തമായ അവകാശം മാത്രമല്ല, ജന്മനാ ഏതൊരു മനുഷ്യനും ആര്‍ജിതമായ അടിസ്‌ഥാന അവകാശമാണ്‌. മാന്യമായി, അഭിമാനത്തോടെ ജീവിക്കാനുള്ള പ്രാഥമിക അവകാശത്തിന്റെ ഭാഗമാണു സ്വകാര്യത. സ്വകാര്യതയില്ലാതെ മറ്റു മൗലികാവകാശങ്ങള്‍ അര്‍ഥപൂര്‍ണമായി സ്‌ഥാപിച്ചെടുക്കാന്‍ കഴിയില്ല. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഭാഗമായ അന്താരാഷ്‌ട്ര അവകാശമാണ്‌. സ്വകാര്യത ഒരു മനുഷ്യന്റെ ഭൗതിക ശരീരവും, മനസും, ചിന്തകളും, വിവരങ്ങളും, കുടുംബവും, ലൈംഗികതയും ഇഷ്‌ട ഭക്ഷണം കഴിക്കാനുള്ള അവകാശവുമെല്ലാമാണ്‌. എന്നാല്‍, ഇതിനു നിര്‍വചനം അസാധ്യമാണ്‌. ഓരോ ഘട്ടത്തിലും സാഹചര്യങ്ങള്‍ക്കും വസ്‌തുതകള്‍ക്കും അനുസൃതമായി പരിശോധിക്കപ്പെടേണ്ടതാണ്‌.
ഇതിനര്‍ഥം, സ്വകാര്യത പരിധികളില്ലാത്ത അവകാശമാണെന്നല്ല. മറ്റേതൊരു മൗലികാവകാശങ്ങള്‍ക്കുമെന്നതുപോലെ സ്വകാര്യതയ്‌ക്കും പരിധികളുണ്ട്‌. ഭരണകൂടങ്ങളുടെ ന്യായവും നിയമപരവുമായ കാര്യങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. അതിനു നിയമങ്ങള്‍ വേണം. ന്യായവും വ്യക്‌തവുമായ ആവശ്യകത ബോധ്യപ്പെടുത്താനാകണം. പറയുന്ന ലക്ഷ്യവും സ്വീകരിക്കുന്ന മാര്‍ഗവും തമ്മില്‍ യുക്‌തിഭദ്രമായ ബന്ധം ഉണ്ടായിരിക്കണം. സ്വകാര്യതയ്‌ക്കുമേലുള്ള ഏതു കൈകടത്തലും വിവര ശേഖരണവും നിരീക്ഷണവുമെല്ലാം ജനാധിപത്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങളെ അപകടത്തിലാക്കുമെന്ന നിരീക്ഷണവും കോടതി നടത്തുന്നു.
സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തെയും ഈ അവകാശം തടയുന്നു എന്നതാണ്‌. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ളബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്‌ എന്നതാണ്‌.
ഈ വിധിയുടെ പരിണിത ഫലങ്ങള്‍ അതിവിപുലമായിരിക്കും. പ്രാഥമിക ഘട്ടത്തില്‍ അടിയന്തരാവസ്‌ഥക്കാലത്തെ കുപ്രസിദ്ധമായ കരുതല്‍ തടങ്കല്‍ സംബന്ധിച്ച വിധിയെയും നാസ്‌ കേസിലെ എല്‍.ജി.ബി.ടി. വിധിയെയും ഇത്‌ അസ്‌ഥിരപ്പെടൂത്തുന്നു എന്നതാണ്‌. ആധാര്‍ കേസില്‍ ഇതുണ്ടാക്കാന്‍ പോകുന്ന ഫലം വ്യക്‌തമാണ്‌. എന്തായാലും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയുടെ ഈ വിധിയെ, അതെഴുതിയ ന്യായാധിപരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.ആധാര്‍, സ്വകാര്യത, മൗലികാവകാശം…കേസിന്റെ നാള്‍വഴി ഇങ്ങനെജൂലൈ ഏഴ്‌: ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം ഭരണഘടനാ ബെഞ്ചിനു വിട്ട്‌ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്‌.
ജൂലൈ 18: സ്വകാര്യത മൗലികാവകാശമാണോ എന്നു പരിശോധിക്കാന്‍ ഒന്‍പതംഗ ബെഞ്ചിനെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ നിയമിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാര്‍, ജസ്‌റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്‌.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, റോഹിന്‍ടണ്‍, ഫാലി നരിമാന്‍, അഭയ്‌ മനോഹര്‍ സാപ്രേ, ഡി.വൈ. ചന്ദ്രചൂഡ്‌, സഞ്‌ജയ്‌ കിഷന്‍ കൗള്‍, എസ്‌. അബ്‌ദുല്‍ നസീര്‍ എന്നിവരായിരുന്നു ഒന്‍പതംഗ ബെഞ്ചില്‍.
ജൂലൈ 19: സ്വകാര്യത മൗലികാവകാശമല്ലെന്ന്‌ കേന്ദ്രം സുപ്രീം കോടതിയില്‍.
ജൂലൈ 26: മൗലികാവകാശമാണെന്ന്‌ കര്‍ണാടക, ബംഗാള്‍, പഞ്ചാബ്‌, പുതുച്ചേരി സംസ്‌ഥാനങ്ങള്‍ സുപ്രീം കോടതിയില്‍.
ജൂലൈ 26: സ്വകാര്യത മൗലികാവകാശമാണെന്നും എന്നാല്‍, സ്വകാര്യതയുടെ എല്ലാവശങ്ങളെയും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കേന്ദ്രം.
ജൂലൈ 27: സ്വകാര്യതയെ മൗലികാവകാശമെന്നു പ്രഖ്യാപിക്കാന്‍ കോടതിക്ക്‌ അധികാരമില്ലെന്നും പാര്‍ലമെന്റിനു മാത്രമാണ്‌ അധികാരമെന്നും മഹാരാഷ്ര്‌ട സര്‍ക്കാര്‍.
ജൂലൈ 31: സ്വകാര്യത മൗലികാവകാശമാണെന്നു കേരളം സുപ്രീം കോടതിയില്‍.
ഓഗസ്‌റ്റ്‌ 1: പൊതു ഇടങ്ങളില്‍ വ്യക്‌തിയുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിനു മാര്‍ഗനിര്‍ദേശം നല്‍കണമെന്ന്‌ പരമോന്നത നീതിപീഠം.
ഓഗസ്‌റ്റ്‌ 2: സാങ്കേതികവിദ്യാ യുഗത്തില്‍ സ്വകാര്യതാ സംരക്ഷണം കൈവിട്ടുപോകുന്ന യുദ്ധം പോലെയെന്നു സുപ്രീം കോടതി നിരീക്ഷണം. വിധിപറയാന്‍ മാറ്റിവച്ചു.
ഓഗസ്‌റ്റ്‌ 24: സ്വകാര്യത മൗലികാവകാശമാണെന്ന്‌ സുപ്രീം കോടതിയുടെ ചരിത്രവിധി.കേരളം ഇച്‌ഛിച്ചതും കോടതി കല്‍പ്പിച്ചതുംന്യൂഡല്‍ഹി: സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി കേരളത്തിന്റെ നിലപാടിന്‌ അടിവരയിടുന്നത്‌. വ്യക്‌തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നാണു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്‌.
സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത്‌ അപകടകരമാണെന്നും വ്യക്‌തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും സത്യവാങ്‌മൂലത്തില്‍ കേരളം എടുത്തുകാട്ടി.കേന്ദ്രത്തിനു തിരിച്ചടികേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്‌. ആധാര്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനാണു സുപ്രീം കോടതി ഉത്തരവ്‌ വ്യക്‌തത വരുത്തുന്നത്‌. ആധാര്‍ കാര്‍ഡ്‌ സ്വകാര്യതയ്‌ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നായിരുന്നു കേന്ദ്രവാദം. ഭരണഘടനയില്‍ സുവ്യക്‌തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രം വാദിച്ചു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്‌ക്കുള്ള അവകാശമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതെല്ലാം തള്ളിക്കൊണ്ടാണ്‌ പരമോന്നത നീതിപീഠത്തിന്റെ വിധി.
ആധാര്‍ പദ്ധതി നടപ്പാക്കിയത്‌ നിയമത്തിന്റെ പിന്‍ബലമില്ലാതെയാണെന്നു നിരീക്ഷിച്ച പരമോന്നത കോടതി, ആധാര്‍ നിര്‍ബന്ധമാക്കണോയെന്നത്‌ അഞ്ചംഗ ബെഞ്ച്‌ തീരുമാനിക്കുമെന്നു നിലപാടെടുത്തു.ചരിത്രവിധി
സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു 1954 മാര്‍ച്ച്‌ 15ന്‌ എം.പി. ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചിന്റെയും 1962 ഡിസംബര്‍ 18 ന്‌ ഖടക്‌ സിങ്‌ കേസില്‍ ആറംഗ ബെഞ്ചിന്റെയും വിധി. ഈ വിധികള്‍ തിരുത്തുന്നതാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌.കേഹാര്‍, ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വര്‍, എസ്‌.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, റോഹിന്‍ടണ്‍ നരിമാന്‍, അഭയ്‌ മനോഹര്‍ സപ്രെ, ഡി.വൈ. ചന്ദ്രചൂഡ്‌, സഞ്‌ജയ്‌ കിഷന്‍ കൗള്‍, എസ്‌. അബ്‌ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ഒമ്പതംഗ ബെഞ്ചിന്റെ വിധി. ഭരണഘടനയുടെ 21-ാം അനുച്‌ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.ആധാര്‍ കേസ്‌ അഞ്ചംഗ ബെഞ്ച്‌ തീര്‍പ്പാക്കും
എട്ടംഗ ബെഞ്ചിന്റെ ആധാര്‍ കേസുകള്‍ എത്ര ജഡ്‌ജിമാരുള്‍പ്പെട്ട ബെഞ്ച്‌ പരിഗണിക്കണമെന്നത്‌ ഒന്‍പതംഗ ബെഞ്ച്‌ വിധി പറഞ്ഞശേഷം തീരുമാനിക്കുമെന്നാണ്‌ നേരത്തേ കോടതി പറഞ്ഞിരുന്നത്‌. ഇനി അഞ്ചംഗ ബെഞ്ച്‌ ഈ കേസ്‌ പരിശോധിക്കും.
ഭരണഘടനയില്‍ സുവ്യക്‌തമായി പറയാത്ത സ്‌ഥിതിക്കു സ്വകാര്യത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാകാമെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്‌. ഈ നിലപാടിനേറ്റ തിരിച്ചടിയാണ്‌ സുപ്രീം കോടതി വിധി. ബി.ജെ.പി. ഭരണത്തിലുള്ള സംസ്‌ഥാനങ്ങളും ഈ നിലപാടിനോടു യോജിച്ചിരുന്നു.

This article was published in Mangalam Daily on 25/10/2017