കേശവാനന്ദ ഭാരതി- ഭൂപരിഷ്‌കരണത്തിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസ് തോറ്റയാളാണ്

Kesavananda_Bharrathi

ഇടനീര്‍ മഠാധിപതി കേശവനന്ദ ഭാരതിയുടെ മരണം അദ്ദേഹം പ്രധാന പെറ്റീഷണര്‍ ആയിട്ടുള്ള ‘കേശവനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിനെ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന ഭൂരിപക്ഷാധിപത്യത്തിന് അടിയറവയ്ക്കാനാകില്ല എന്നുറപ്പുവരുത്തിയ വിധിയാണത്.

കേസിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വാദപ്രതിവാദങ്ങള്‍ ഇന്ത്യയുടെ നിയമചരിത്രത്തിലെ സുപ്രധാന ഏടായത് കേസിനെ വലിയൊരു ദാര്‍ശനിക വിഷയമായി വികസിപ്പിച്ച അഡ്വ. നാനി പാല്‍ക്കിവാലയുടെ ഇടപെടലാണ്.

അടിസ്ഥാനപരമായി കേസ് വസ്തുവിന് വേണ്ടിയുള്ള തര്‍ക്കമായിരുന്നു. ഭൂപരിഷ്‌കരണനിയമപ്രകാരം മഠത്തിന്റെ സമ്പത്ത് കൈമോശം വരുമെന്ന് കണ്ടപ്പോള്‍ നടത്തിയ ഇടപെടലാണ് കേശവാനന്ദ ഭാരതിയുടേത്. അല്ലാതെ ഭരണഘടന സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചതൊന്നുമല്ല. കേരള ഹൈക്കോടതിയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അവിടെ വന്‍ ജന്മിമാരും കരിമ്പുകച്ചവടക്കാരും കല്‍ക്കരിഖനി മുതലാളിമാരും കോര്‍പ്പറേറ്റുകളുമൊക്കെ ആയിരുന്നു സഹ ഹരജിക്കാര്‍. അവിടെയും കേസ് തോറ്റു.

ഇതിനെ ഇന്ത്യന്‍ നിയമവൈജ്ഞാനികതയിലെ നാഴികക്കല്ലാക്കിയത് ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ കൃത്യമായ നിലപാടാണ്: The power of amendment… does not include the power to abrogate the constitution nor does it include the power to alter the basic structure or the framework of constitution. 1973 ഏപ്രില്‍ 24-നാണ് കോടതി വിധി പറഞ്ഞത്.

ചീഫ് ജസ്റ്റിസ് എസ്.എം.സിക്രി വിരമിക്കുന്നതിന്റെ തലേദിവസം. അദ്ദേഹം ജസ്റ്റിസ് ഖന്നയ്‌ക്കൊപ്പമായിരുന്നു. ഐകകണ്ഠമായ വിധി അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ ബഞ്ചിലെ 13 ജഡ്ജിമാര്‍ ചേര്‍ന്ന് 11 പ്രത്യേക വിധിന്യായങ്ങള്‍ എഴുതി. (അന്ന് സുപ്രീംകോടതിയില്‍ 13 ജഡ്ജിമാര്‍ ആയിരുന്നു). 7:6 എന്ന നേരിയ മാര്‍ജിനാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കപ്പെടുന്നത്.

അതിനും ഒരു പതിറ്റാണ്ടു മുന്നേ പാകിസ്ഥാന്‍ സുപ്രീംകോടതി ഈയൊരു നിലപാട് എടുത്തിരുന്നു. 1963-ല്‍ ചീഫ് ജസ്റ്റിസ് കോര്‍ണേലിയസിന്റെ ബഞ്ച്. പേര് കേട്ട് നെറ്റി ചുളിക്കേണ്ട. അന്ന് പാകിസ്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു ക്രിസ്ത്യാനിയായിരുന്നു.

കേശവാനന്ദ ഭാരതി കേസ് പ്രധാനമാണ്, പക്ഷേ എന്തിനാണ് കേശവാനന്ദ ഭാരതി കൊണ്ടാടപ്പെടുന്നത് എന്നു മനസിലാകുന്നില്ല. ഭൂപരിഷ്‌കരണത്തിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസ് തോറ്റയാളാണ്.

This article was published in DoolNews on 06/11/2020

LEAVE A REPLY

Please enter your comment!
Please enter your name here