പ്രൊഫ. അലി ഖാൻ മുഹമ്മദാബാദിന് ജാമ്യം; അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്ക്

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ അശോക യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അലി ഖാൻ മുഹമ്മദാബാദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു എന്നത് ആഘോഷിക്കപ്പെടേണ്ട ഒരു വാർത്തയാകുമായിരുന്നു. പക്ഷേ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കെ സിംഗ് എന്നിവരുടെ ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന ഇടപെടലായി മാറുകയാണ്. എഫ്ഐആർ റദ്ദ് ചെയ്യണമെന്ന ആവശ്യം നിരാകരിച്ച കോടതി ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ സുസാധ്യമാക്കുന്നതിന് വേണ്ടിയാണെന്ന് വിശദീകരിക്കുകയും ചെയ്തു. ഒപ്പം അസാധാരണമായ ഉപാധികളാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ‘സങ്കീർണതകളും, പദഘടനയും’ പരിശോധിക്കുവാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ആദ്യത്തെ നിർദ്ദേശം. ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചോ, ഓപ്പറേഷൻ സിന്ദൂർ, ഭീകരാക്രമണം എന്നിവയെ കുറിച്ചോ സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുകയോ, ലേഖനങ്ങൾ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യരുത് എന്നും ഉത്തരവിലുണ്ട്. മൂന്നാമതായി അദ്ദേഹത്തോട് തന്റെ പാസ്പോർട്ട് സറണ്ടർ ചെയ്യുവാനും ആവശ്യപ്പെട്ടിരിക്കുന്നു. ഈ നിർദ്ദേശങ്ങൾ, അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുന്നതല്ലെന്നു മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റമായി മാറുകയും ചെയ്യുന്നു. 

കേസ് 

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യൻ സേനയെ അഭിനന്ദിക്കുകയും, ഒപ്പം ഇത് സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാൻ രണ്ട് വനിത ഉദ്യോഗസ്ഥർ -അതിൽ ഒരാൾ മുസ്ലിം മതവിശ്വാസി-നിയോഗിക്കപ്പെട്ടതിലെ പ്രതീകാത്മകത അർത്ഥപൂർണ്ണമാവണമെങ്കിൽ  രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന സൂചന നൽകുകയും ചെയ്ത പ്രൊ. മുഹമ്മദാബാദിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിനാധാരം. അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ജാമ്യം അനുവദിച്ചെങ്കിലും, എഴുത്തിന്റെ ഭാഷയും ഉദ്ദേശ്യവും മനസ്സിലാക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് നിർദ്ദേശിക്കുക വഴി പതിവ് അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെ പോലീസ് അന്വേഷണത്തിന് വിഷയമാക്കുകയാണ് കോടതി ചെയ്തത്. പോസ്റ്റിലെ വാക്കുകൾ തെരഞ്ഞെടുത്തതിലെ പ്രത്യേകതയെക്കുറിച്ചും, ദ്വയാർത്ഥത്തെ കുറിച്ചും, ‘ഡോഗ് വിസിലിങ്ങി’നെക്കുറിച്ചുമൊക്കെ ഉണ്ടായ കോടതി പരാമർശങ്ങൾ അപകടകരമായ കീഴ് വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയിൽ 

എല്ലാ പൗരർക്കും അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്ന അനുഛേദം 19( 1) ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ്.  അനുഛേദം 19(2)-ൽ വ്യക്തമാക്കിയിട്ടുള്ള ‘രാജ്യത്തിൻറെ പരമാധികാരവും അഖണ്ഡതയും,  സുഹൃദ് രാഷ്ട്രങ്ങളുമായിട്ടുള്ള ബന്ധം, പൊതുക്രമം, അപകീർത്തി, അക്രമ ആഹ്വാനം  എന്നീ കാര്യങ്ങൾ മാത്രമാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമായി ഭരണഘടനാ ശില്പികൾ കണ്ടത്. ഭരണഘടന നിർമ്മാണ സഭയിലെ സംവാദം പരിശോധിച്ചാൽ, അംഗങ്ങളെല്ലാവരും തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടിരുന്നു എന്ന് കാണാം.  അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങൾ കൃത്യവും സ്പഷ്ടവും ആയിരിക്കണമെന്നും അല്ലെങ്കിൽ ഭരണകൂടങ്ങൾ അതു ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്നും കെ എം മുൻഷി സഭാംഗങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു. കേവല വാചാടോപങ്ങൾക്കപ്പുറം, സ്വാതന്ത്ര പ്രസ്ഥാനം മുന്നോട്ടുവച്ച മൂല്യബോധത്തിന്റെ  ഭാഗമായിരുന്നു അഭിപ്രായസ്വാതന്ത്ര്യം.

സുപ്രീംകോടതിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ചരിത്രപരമായി നിലപാട് സ്വീകരിച്ചു പോന്നിരുന്നത്. 1950-ൽ മദ്രാസ് ഗവൺമെൻറ് ഒരു മാസികയുടെ പ്രസിദ്ധീകരണം നിരോധിച്ചപ്പോൾ, അത് പാടില്ലെന്ന് വിധിക്കുകയാണ് രൊമേഷ് ഥാപ്പർ കേസിൽ സുപ്രീം കോടതി ചെയ്തത്. പത്രങ്ങളുടെ പേജുകളുടെ എണ്ണവും വിലയും നിയന്ത്രിക്കുവാനുള്ള ഗവൺമെൻറ് ശ്രമങ്ങളെ 1962-ലെ സകാൽ പേപ്പേഴ്സ് കേസിൽ സുപ്രീംകോടതി തടഞ്ഞു. 2012-ൽ, വിവരസാങ്കേതിക നിയമത്തിലെ കുപ്രസിദ്ധമായ വകുപ്പ് 66 (എ) റദ്ദു ചെയ്ത സുപ്രീംകോടതി വിധിയും പ്രധാനമാണ്. ഉടൻതന്നെ ഒരു നിയമരാഹിത്യത്തിന് കാരണമാകാത്ത വാക്കുകളെല്ലാം ഭരണഘടനാപരമായി അനുവദനീയമാണ്. സുപ്രീം കോടതി അഭിഭാഷകനും നിയമവിചക്ഷണനുമായ ഗൗതം ഭാട്ടിയ ‘ ഒഫൻഡ്, ഷോക്ക് ഓർ ഡിസ്റ്റർബ്’ എന്ന പുസ്തകത്തിൽ  അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഇന്ത്യൻ നിയമവൈജ്ഞാനികത വിശദമായി പരിശോധിക്കുന്നുണ്ട്. എല്ലാവരൂം തുല്യരാണെങ്കിൽ എല്ലാവർക്കും പറയാനുള്ളതും ഒരേപോലെ പ്രധാനപ്പെട്ടതായിരിക്കും എന്ന ഇമ്മാനുവൽ കാന്റിന്റെ  ആശയാടിത്തറയിൽ നിന്നാണ് അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഭയംകൊണ്ട് ആളുകൾ അഭിപ്രായം പ്രകടിപ്പിക്കാതെ ഇരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന നടപടികൾക്കെതിരെയുള്ള ജാഗ്രത ഇന്ത്യൻ നിയമ വൈജ്ഞാനികതയുടെ അടിസ്ഥാന ഘടകമായിരുന്നുവെന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. പ്രൊഫ. മുഹമ്മദാബാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കുവാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നത്, ഇത്തരം ഭയം ജനിപ്പിക്കുന്ന നടപടിയാണ്. അക്കാദമിക സംവാദങ്ങളെ ബ്യൂറോക്രസിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിട്ടുകൊടുക്കുന്നത് വിമർശനാത്മക സംവാദങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്നു തീർച്ച.

24 മണിക്കൂറിനുള്ളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാനാണ് കോടതി ഉത്തരവ്. സംഘത്തിൽ മൂന്ന് ഐപിഎസ് ഓഫീസറും അതിലൊരാൾ സ്ത്രീയുമായിരിക്കണം. മറ്റുള്ളവർ എസ് പി റാങ്ക് മുതൽ മുകളിലോട്ടുള്ളവരുമാവണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പദഘടന പഠിക്കുവാനാണ് ഇതെന്നോർക്കണം! ജുഡീഷ്യൽ പരിശോധനയ്ക്ക് പകരം, അക്കാദമികമോ രാഷ്ട്രീയമോ ആയ അഭിപ്രായപ്രകടനങ്ങളെ അപഗ്രഥിക്കുവാനോ മനസ്സിലാക്കുവാനോ ശേഷിയില്ലാത്ത ക്രമസമാധാനപാലന സേനയ്ക്ക്  ഇത്തരം ചുമതലകൾ കൂടി ഏൽപ്പിച്ചു കൊടുക്കുന്നത് നല്ല സന്ദേശമല്ല നൽകുന്നത്.

പ്രൊഫസർ മുഹമ്മദാബാദിന്റെ വായ് മൂടികെട്ടിയ സുപ്രീംകോടതി നടപടിയും അലോസരപ്പെടുത്തുന്നുതാണ്. 2020-ലെ അനുരാധാഭാസിൻ കേസിൽ ഉൾപ്പെടെ സുപ്രീംകോടതി വ്യക്തമാക്കിയ, ആനുപാതികതാ പരിശോധന ഇവിടെ നടന്നിട്ടില്ല. വ്യക്തവും ആസന്നവുമായ ഭീഷണി ഉണ്ടെങ്കിൽ മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം തടയേണ്ടതുള്ളൂ എന്നായിരുന്നു കോടതി നിലപാട്. മുൻകാല വിധികളും കീഴ്വഴക്കങ്ങളുമെല്ലാം ഉണ്ടായിരുന്നിട്ടും, ഈ കേസിൽ സുപ്രീംകോടതി എന്തുകൊണ്ട് മറ്റൊരു നിലപാട് എടുത്തു എന്ന് പരിശോധിക്കേണ്ടതാണ്. 

കോടതിയുടെ യുക്തി. 

പ്രൊഫ. മുഹമ്മദാബാദിന്റെ കേസിൽ ഇത്ര കർശനമായ നിലപാട്  സ്വീകരിക്കുവാനുള്ള കാരണമറിയാനുള്ള ആഗ്രഹം സ്വാഭാവികമാണ്. സാധാരണഗതിയിൽ കോടതി ഉത്തരവുകൾ കാര്യകാരണ സഹിതമാണ്  രചിക്കപ്പെടുക.  തീരുമാനത്തിലെ യുക്തി വിധിയിൽ വിവരിച്ചിട്ടുണ്ടാവും. എന്നാൽ ഇവിടെ അത് കാണാൻ കഴിയില്ല.  ഒരിടത്തും എന്തുകൊണ്ടാണ് ഇത്ര കർശനമായ നടപടികളിലേക്ക് കോടതി കടക്കുന്നതെന്ന് വിശദീകരിക്കുന്നില്ല. പിന്നെ നമുക്ക് മുന്നിലുള്ളത് കോടതി മുറിയിൽ സംഭവിച്ച കാര്യങ്ങളാണ്. 

ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് ഈ ഫേസ്ബുക്ക് പോസ്റ്റ് ഒരു ‘ഡോഗ് വിസിലിംഗ്’ ആണെന്നാണ്. നായ്ക്കളെ പരിശീലിപ്പിക്കുമ്പോൾ അവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഫ്രീക്വൻസിയിൽ ചൂളമടിച്ച് നിർദേശങ്ങൾ നൽകുന്നതിനെയാണ് ഡോഗ് വിസിലിംഗ് എന്ന് പറയുന്നത്. മറ്റുള്ളവർക്ക് ആ ശബ്ദം കേൾക്കാൻ കഴിയില്ല, നായ്ക്കൾ അത് കേട്ട്, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. പൊതു രാഷ്ട്രീയ മണ്ഡലത്തിൽ, ഒരാൾ തൻറെ അനുയായികൾക്ക് നൽകുന്ന രഹസ്യ സൂചനയാണ് ഡോഗ് വിസിലിംഗ്. പിന്തുടരുന്നവർക്ക് നേതാവിന്റെ സന്ദേശം മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയും, മറ്റുള്ളവർക്ക് അത് എന്താണെന്ന് മനസ്സിലാവുകയുമില്ല. ഇവിടെ പ്രഫ. മഹമുദാബാദ് നടത്തിയത് ഡോഗ് വിസിലിംഗ് ആണെങ്കിൽ അത് എങ്ങനെയാണെന്ന് വ്യക്തമാകേണ്ടതുണ്ട്. എന്തു സന്ദേശമാണ് അദ്ദേഹം നൽകിയത്. ഏത് വിഭാഗത്തെയാണ് അദ്ദേഹം ലക്ഷ്യം വച്ചത്? ആരിൽ നിന്നാണ് ആ സന്ദേശം മറച്ചു വച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒരു പക്ഷേ പ്രത്യേക അന്വേഷണ സംഘം ഉത്തരം നല്കുമായിരിക്കും! എന്തായാലും ഇത്രയേറെ ഗൗരവതരമായ നടപടികൾ നിർദ്ദേശിച്ച ഒരു കേസിനു പിന്നിലെ യുക്തി കോടതി വിധിയിൽ ഇടം പിടിക്കാതെ പോയത് കൗതുകകരമാണ്. 

കോടതിമുറിയിലെ നിരീക്ഷണങ്ങൾ

വിചാരണവേളയിൽ കോടതി നടത്തിയ പല നിരീക്ഷണങ്ങളും പ്രധാനമാണ്. പ്രൊഫസറുടെ അറസ്റ്റിൽ യൂണിവേഴ്സിറ്റി ജീവനക്കാരും വിദ്യാർത്ഥികളും പ്രതിഷേധിച്ചതിൽ ജസ്റ്റിസ് സൂര്യകാന്ത് അതൃപ്തി രേഖപ്പെടുത്തി. അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം എന്നായിരുന്നു പരാമർശം. 

“എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതുപോലെ ‘വർഗീയമായി’ സംസാരിക്കേണ്ടത് ഈ സമയത്താണോ?… …. … ഈ ഘട്ടത്തിൽ ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി ശ്രമിക്കുന്നത് എന്തിനാണ്?” കോടതി ചോദിക്കുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റിലെ വർഗീയ ഉള്ളടക്കം എന്തെന്ന് ഉത്തരവിൽ വിശദീകരിക്കുന്നില്ല.

“മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാനും, അവഹേളനവും അപകീർത്തിയും സൃഷ്ടിക്കാനും മനപ്പൂർവമായി തെരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്… ഇതേ കാര്യം തന്നെ മറ്റുള്ളവരെ വേദനിപ്പിക്കാതെ ലളിതമായ ഭാഷയിൽ പറയാമായിരുന്നു. മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാൻ ശ്രമിക്കുക. അവരെ ബഹുമാനിച്ചുകൊണ്ട് ലളിതവും നിഷ്പക്ഷവുമായ ഭാഷ ഉപയോഗിക്കുക…” എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ വേണം അഭിപ്രായപ്രകടനങ്ങൾ നടത്താൻ എന്ന് പറയുന്നത് ഏതു നിയമ തത്വത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.

“അദ്ദേഹം യുദ്ധവിരുദ്ധനാണെന്നാണ് പറയുന്നത്, സൈനികരുടെ കുടുംബങ്ങൾ, അതിർത്തി മേഖലകളിലെ കുടുംബങ്ങൾ, ഒക്കെ ദുരിതമനുഭവിക്കേണ്ടി വരും എന്ന് പറയുന്നുണ്ട്…

 എന്നാലും ചില വാചകങ്ങൾക്ക് രണ്ടർത്ഥമുണ്ട്.!” ധയാർത്ഥമുള്ള ഏതേത് വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചതെന്ന് കോടതി പറയുന്നില്ല.

“എല്ലാവരും അവകാശങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യം കഴിഞ്ഞ 25 വർഷങ്ങളായി അവകാശങ്ങൾ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നതുപോലെ..” എന്നുവരെ സൂര്യകാന്ത് പരാമർശിക്കുകയുണ്ടായി.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുവാനും, മൗലികാവകാശങ്ങൾക്ക് മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ തടയുവാനും ബാധ്യതപ്പെട്ട ഭരണഘടനാ കോടതിയുടെ നിലപാടാണിത്. ഭരണഘടനാപരമായി നിർവചിക്കപ്പെട്ട വിഷയങ്ങളിലല്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനാധിപത്യപരമല്ല. എ. എൻ.ഐ.-വിക്കിപീഡിയ കേസിൽ കഴിഞ്ഞ മാസമാണ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിൽ പോലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന സുപ്രീംകോടതി വിധി വന്നത്. ജസ്റ്റിസ് എ. എസ്. ഓക, ജസ്റ്റിസ് ഉജ്ജു്ൽ ഭുയാൻ എന്നിവരുടെ  ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എ എൻ ഐ-യെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് വിക്കിപീഡിയയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദ് ചെയ്യവേ, സുപ്രീംകോടതി അഭിപ്രായപ്പെട്ടത്, ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അതിൻറെ കാര്യകാരണങ്ങളും നിയമ യുക്തിയും അനുപാതികതയും വ്യക്തമാക്കണമെന്നാണ്. എന്നാൽ, പ്രൊഫസർ മഹമ്മദാബാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വിധിയിൽ ഈ പറഞ്ഞതൊന്നും നമുക്ക് കാണാൻ കഴിയില്ല. 

അഡ്വക്കേറ്റ് ഗൗതം ഭാട്ടിയയുടെ വാക്കുകൾ കടമെടുത്താൽ “കോടതിയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ഈ ഉത്തരവ് പൂർണമായും നിയമപരമായി ശരിയല്ലെന്ന് തോന്നുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള കോടതി തീരുമാനം അമ്പരപ്പിക്കുന്നതാണ്. അദ്ദേഹത്തിൻറെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഉത്തരവ് കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണ്. അദ്ദേഹത്തിൻറെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള തീരുമാനം അമിതാധികാരപ്രയോഗമാണ്.”

ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞതുപോലെ ‘അവകാശങ്ങൾ വിതരണം ചെയ്യുന്ന’  ഇടം ആയതുകൊണ്ടല്ല പൗരർ കോടതിയിലേക്ക് എത്തുന്നത്. മൗലികാവകാശങ്ങൾ, അങ്ങനെ വിതരണം ചെയ്യേണ്ട ഔദാര്യവുമല്ല. ഇന്ത്യക്കാരായ നമ്മൾ നമുക്കുവേണ്ടി സൃഷ്ടിച്ചു സ്വയം സമർപ്പിച്ച പവിത്രമായ ജനാധിപത്യ ഉടമ്പടിയുടെ ഭാഗമാണത്. ഇന്ത്യൻ രാഷ്ട്രത്തിൻറെ ആത്മാവാണ്. ഇന്ത്യൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആ അവകാശങ്ങൾക്ക് എന്തൊക്കെ നിയന്ത്രണങ്ങളാവാമെന്നും ഭരണഘടനയിലുണ്ട്. അതിനകത്ത് നിന്നുകൊണ്ട് മാത്രമേ  അവകാശങ്ങൾക്ക് പരിധി നിശ്ചയിക്കാനാവൂ. ഗവണ്മെന്റുകൾ അത്തരം നടപടികൾ സ്വീകരിക്കുമ്പോൾ, അതിന്റെ ഭരണഘടനാപരത പരിശോധിക്കുകയും, പൗരാവകാശം സംരക്ഷിക്കുകയും ചെയ്യുകയെന്ന നിതാന്ത ജാഗ്രതയുള്ള  കാവൽക്കാരന്റെ പണിയാണ് ജുഡീഷ്യറിയുടേതെന്ന് പണ്ട് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ‘സെന്റിനൽ ഓൺ ക്വി വീ” എന്നു സ്വയം വിശേഷിപ്പിച്ച കോടതിയാണ്. പ്രൊഫ. അലി ഖാൻ മഹമൂദാബാദിന് ജാമ്യം ലഭിച്ചത് ആശ്വാസകരമാണെങ്കിലും, അതിനോടൊപ്പം സുപ്രീംകോടതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ മേൽപ്പറഞ്ഞ സങ്കല്പത്തിനു നിരക്കുന്നതാണോ എന്നത് ചിന്തനീയമാണ്. ആഗോളതലത്തിൽ തന്നെ ഏകാധിപത്യപ്രവണതകൾ ശക്തമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് സമത്വവും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വവും ജനാധിപത്യവും പുലരുന്ന ഇന്ത്യയ്ക്കുവേണ്ടിയാണ് ജുഡീഷ്യറിയും നിലകൊള്ളേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം സമത്വത്തിന്റെ മറ്റൊരു മുഖമാണ്, ജനാധിപത്യത്തിൻറെ ആത്മാവാണ്.

First Published in Suprabhatham Daily on 24/05/25

LEAVE A REPLY

Please enter your comment!
Please enter your name here