കുറച്ചുകൂടി അനുഭവിക്ക്;  എന്നിട്ടാകട്ടെ സ്വാതന്ത്ര്യം 

“നീയൊക്കെ കുറച്ചുകൂടി അനുഭവിക്ക് എന്നിട്ട് നമുക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കാം”. കോടതി ഭാഷയുടെ അലങ്കാരങ്ങൾ ഒന്നുമില്ലാതെ, ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും  ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധിയെ ഒറ്റ വാചകത്തിൽ ഇങ്ങനെ സംഗ്രഹിക്കാം. കുറ്റാരോപിതർക്ക് ജാമ്യം നിഷേധിക്കുന്ന യുഎപിഎ നിയമത്തിന്റെ വകുപ്പ് 43 ഡി (5) മറികടക്കും വിധത്തിൽ, ഇവരുടെ തടവ് ‘ഭരണഘടനാപരമായ പരിധി ലംഘിച്ചിട്ടില്ല’ എന്നാണ് കോടതി കണ്ടത്. രണ്ടു വിദ്യാർത്ഥികൾ വിചാരണയൊന്നും കൂടാതെ ആറു വർഷത്തോളമായി തടവിൽ കഴിയുന്നത് കോടതിയുടെ നീതിബോധത്തെയോ ഭരണഘടനാപരമായ അവകാശ സീമകളെയോ സ്പർശിക്കുന്നില്ല എന്ന കണ്ടെത്തൽ, ഭരണഘടനാ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സങ്കടകരമായ  പിൻ നടത്തമാണ്. 

നീതി നിഷേധത്തിന്റെ അഞ്ചു വർഷങ്ങൾ

ഷർജീൽ ഇമാം 2160-ഉം  ഉമർ ഖാലിദ് 1940-ഉം ദിവസങ്ങളായി വിചാരണ കൂടാതെ തടവിൽ കഴിയുകയാണ്. ആയിരക്കണക്കിന് പേജുകളുള്ള കുറ്റപത്രം നൂറുകണക്കിന് സാക്ഷികളുമായി ‘വമ്പിച്ച’ കേസ് ആണ് പ്രോസിക്യൂഷൻ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ നാളിതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വൈകിയെത്തുന്ന നീതി എന്ന പ്രയോഗം ഈ സാഹചര്യത്തെ വിവരിക്കാൻ മാത്രം അർത്ഥവിശാലതയുള്ളതല്ല. 

1979-ലെ ഹസ്സായനര ഖത്തൂം കേസിലും 1994-ൽ കർത്താർ സിംഗ് കേസിലും ഉൾപ്പെടെ നിരവധി തവണ, വേഗത്തിലുള്ള വിചാരണ ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. 1996-ൽ ഷഹീൻ വെൽഫെയർ അസോസിയേഷൻ കേസിൽ, ഭീകര പ്രവർത്തനുമായി ബന്ധപ്പെട്ട കേസുകളിൽ ആണെങ്കിൽ പോലും, വിചാരണ കൂടാതെ ദീർഘകാലം തടവിൽ വയ്ക്കുന്നത് ജാമ്യത്തിനുള്ള കാരണമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ കേസിൽ ആ നിയമ തത്വങ്ങൾ എല്ലാം അപ്രസക്തമാകും വിധമുള്ള വ്യാഖ്യാനമാണ് കോടതി നടത്തിയിട്ടുള്ളത്. തുടർച്ചയായുള്ള കസ്റ്റഡി കണിശമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ് എന്ന് കോടതി അംഗീകരിക്കുന്നുണ്ടെങ്കിലും ഇവിടെ യുഎപിയെ നിയമത്തിന്റെ ജാമ്യവ്യവസ്ഥകൾ അതിലംഘിക്കുന്ന കാല വിളംബം ഉണ്ടായിട്ടില്ലെന്നാണ്  വിലയിരുത്തൽ. മൗലികാവകാശങ്ങളുടെ ഭാഗമായ ഒരു സംഗതിയെ ഒരു നിയമത്തിൻറെ  വകുപ്പുമായി കൂട്ടിച്ചേർത്ത് നിർവീര്യമാക്കുകയാണ് കോടതി.

വത്താലിയുടെ പ്രേതം 

യുഎപിഎ നിയമത്തിലെ വകുപ്പ് 43 ഡി അഞ്ചാണ് നീതി നിഷേധത്തിന്റെ അച്ചുതണ്ട്.  2019-ലെ സഹൂർ അഹമ്മദ് ഷാ വത്താലി കേസിൽ സുപ്രീംകോടതി, ഈ നിയമത്തിന് കീഴിൽ പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ശരിയാണെന്ന നിലപാടിൽ നിന്നു വേണം ജാമ്യ അപേക്ഷകൾ പരിശോധിക്കുവാനെന്ന് വിധിയെഴുതി. ജാമ്യാപേക്ഷയുടെ ഘട്ടത്തിൽ കൂടുതൽ അന്വേഷണത്തിനൊന്നും പോകേണ്ടതില്ലെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടോ എന്ന പരിശോധന മാത്രം മതിയെന്നും നിർദ്ദേശം നൽകി. നിയമവ്യവസ്ഥയുടെ സങ്കുചിതമായ ഒരു വ്യാഖ്യാനം എന്നതിനപ്പുറം, ഈ വിധി, ജാമ്യം ഒരു കാരണവശാലും ലഭിക്കില്ല എന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചു.  ഇതിനു ശേഷം, ജാമ്യാപേക്ഷയിലെ കോടതി നടപടികൾ,  തെളിവുകളിലെ വിശ്വാസ്യതയോ, വൈരുദ്ധ്യങ്ങളോ, പ്രത്യേക സാഹചര്യങ്ങളോ ഒന്നും വിലയിരുത്താതെ, ഫലത്തിൽ പോലീസ് ഭാഷ്യത്തിന് അംഗീകാരം നൽകുന്ന ചടങ്ങായി ചുരുങ്ങി എന്ന് ഗൗതം ഭാട്ടിയ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ കേസിലും, തെളിവുകൾ നോക്കിയാൽ ഇവർ ഇരുവർക്കും കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ നേതൃത്വപരമായ പങ്കുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്. വിചാരണ കോടതി ജാമ്യം നിഷേധിക്കാൻ സ്വീകരിച്ച അതേ തെളിവുകൾ തന്നെയാണ് സുപ്രീംകോടതിയും അംഗീകരിക്കുന്നത്. സാഹചര്യത്തിൽ നിന്നും അടർത്തി മാറ്റി, ഹാജരാക്കിയ പ്രസംഗങ്ങൾ, ചാറ്റുകൾ എന്നിവയൊക്കെയാണ് ഭീകര പ്രവർത്തനത്തിനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെടുന്നത്. പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അതേപടി ആവർത്തിക്കുക മാത്രമാണ് ഈ വിധികൾ ചെയ്തിട്ടുള്ളത്.

വിധികൾ കുറ്റപത്രത്തിന്റെ പകർപ്പെഴുത്തുകൾ ആകുമ്പോൾ

ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള 2002ലെ വിചാരണ കോടതിയുടെ വിധി എൻ ഐ വാദങ്ങളുടെ പകർപ്പഴുത്തു മാത്രമായിരുന്നുവെന്ന് പല നിയമവിഛക്ഷണരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിലെ വാചകങ്ങൾ അതേപടി ആവർത്തിക്കുമ്പോഴും ഈ പ്രവർത്തനങ്ങൾ യുഎപിയെ നിയമത്തിലെ വകുപ്പ് 15ന് കീഴിൽ ഭീകര പ്രവർത്തനം എന്ന നിർവചനത്തിൽ വരുമോ എന്ന കാര്യം പരിശോധിക്കുന്നില്ല. 2022-ൽ ഡൽഹി ഹൈക്കോടതിയും ഇതേ തെറ്റ് ആവർത്തിച്ചു. ഉമർ ഖാലിദിന്റെയും ഉമാമിന്റെയും പ്രസംഗങ്ങൾ നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നില്ല എന്ന് അംഗീകരിച്ച കോടതി, പ്രതിഷേധ പരിപാടികൾക്ക് ആളുകളെ കൂട്ടാനുള്ള ദാർശനിക പക്ഷപാതിത്വത്തെ പ്രതിഫലിപ്പിക്കുന്ന, ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിലയിരുത്തി. വിയോജിപ്പും അക്രമവും , രാഷ്ട്രീയ സംഘാടനവും ക്രിമിനൽ ഗൂഢാലോചനയും  വ്യത്യസ്തങ്ങളാണെന്നും ആദ്യം പറഞ്ഞ കാര്യങ്ങൾ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഉള്ള കാര്യം കോടതി കണ്ടില്ലെന്ന് നടിച്ചു. ഇതേ സുപ്രീംകോടതി ഒരുകാലത്ത് ഭരണഘടനാപരമായ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നിലക്കൊണ്ടിട്ടുണ്ട്. 1995-ൽ പ്രസിദ്ധമായ ബൽവന്ത് സിംഗ് കേസിൽ, ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന കേവലമുദ്രാവാക്യം ഉയർത്തുന്നത് ദേശദ്രോഹ കുറ്റമല്ലെന്നും അക്രമാഹ്വാനും തുടർന്നുള്ള അക്രമവും ഉണ്ടെങ്കിൽ മാത്രമേ ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിൻറെ പരിധി ഉല്ലംഘിക്കുകയുള്ളൂ എന്നും കോടതി നിലപാട് സ്വീകരിച്ചു. 2025-ലെ ഹൈക്കോടതി വിധിയിലും, അഞ്ചുവർഷമായി വിചാരണയില്ലാതെ തടവിൽ കഴിയുകയാണെന്ന വസ്തുത അംഗീകരിക്കുന്നുണ്ട്. എന്നാൽ അത് ജാമ്യം നൽകുവാൻ മതിയായ കാലമാകുന്നില്ല എന്നായിരുന്നു കണ്ടെത്തൽ. സഹതാപമൊക്കെ പ്രകടിപ്പിച്ചു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു.

സുപ്രീംകോടതി ഉത്തരവ്

ഇന്നലത്തെ കോടതി ഉത്തരവ് കൂടുതൽ ശ്രദ്ധയോടെ, കുറച്ചുകൂടി ഭംഗിയുള്ള ഭാഷയിൽ എഴുതിയതാണ്. കോടതി രണ്ട് കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്. ഒന്ന്, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21-ന്റെ ഭാഗമാണ്. രണ്ടാമതായി, യുഎപിഎ നിയമത്തിന്റെ അനുഛേദം 43(5) ഡി ജുഡീഷ്യൽ റിവ്യൂനുള്ള അവകാശം ഇല്ലാതാക്കുന്നില്ല. എന്നിട്ടും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും തടവുകാലം, ഭരണഘടനാ വിരുദ്ധതയുടെ പരിധിയിലേക്ക് എത്തിയിട്ടില്ല എന്നാണ് വിലയിരുത്തൽ. ആറു വർഷമായിട്ടും ഭരണഘടനാപരം എന്ന വിലയിരുത്താൻ മതിയായിട്ടില്ലത്രേ! നീതിബോധത്തെ അസ്വസ്ഥതപ്പെടുത്തുന്ന പ്രയോഗമാണ്. ഭരണഘടനാപരതയ്ക്ക് ഒരു ശ്രേണിവൽക്കരണ സ്വഭാവം നൽകുകയാണ് കോടതി. അനീതിക്കെതിരെയുള്ള സംരക്ഷണമല്ല, അനീതിയുടെ ഫലങ്ങൾ, ന്യായാധിപർ വിചാരിക്കുന്നത്ര മൂത്തു പഴുത്താൽ മാത്രം മൂർത്തവുന്നതാണ് ഭരണഘടനാപരമായ സംരക്ഷണങ്ങൾ എന്നുവരുന്നു. ഒരു വർഷം കഴിഞ്ഞ് വീണ്ടും ജാമ്യത്തിന് ശ്രമിക്കാമല്ലോ എന്ന് സൂചനയും കോടതി നൽകുന്നുണ്ട്. അപ്പോഴേക്കും അനീതി ജാമ്യത്തിന് പാകമാകുമിയിരിക്കും!

മനുഷ്യത്വ വിരുദ്ധമായ നിയമം

കുറ്റം തെളിയിക്കപ്പെടും വരെ നിരപരാധിയായിരിക്കുമെന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനതത്വം. ഒരു വശത്ത് എല്ലാ അധികാരങ്ങളും വിഭവങ്ങളും സ്വന്തമായുള്ള ഭരണകൂടവും മറുവശത്ത് ദുർബലനായ ഒരു മനുഷ്യനും ആണെന്ന് വലിയ അസമത്വം നിലനിൽക്കുന്നതുകൊണ്ടാണ് ക്രിമിനൽ നീതി വ്യവസ്ഥയുടെ ഭാഗമായത്. എന്നാൽ യുഎപിഎ നിയമം ഈ തത്വത്തെ തല തിരിച്ചിടുകയാണ്. പ്രത്യേകിച്ച് ജാമ്യം സംബന്ധിച്ച 43(ഡി)5 മനുഷ്യരെ ആദ്യം കുറ്റക്കാരൻ എന്നു വിധിക്കുകയും ജുഡീഷ്യൽ പരിശോധനയെ അർത്ഥശൂന്യമാക്കുകയും, നിയമനടപടികളെ തന്നെ ശിക്ഷയായി പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ലോകൂറിനെപ്പോലെ നിരവധി നിയമജ്ഞരും, ലോ കമ്മീഷൻ തന്നെയും വിചാരണ കൂടാതെയുള്ള തടവിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അനുപാതികത എന്ന സാമാന്യതത്വത്തെ ചോദ്യം ചെയ്യുന്നതാണ് യുഎപിഎ നിയമം.

നിയമത്തിനു മുന്നിലെ തുല്യത 

നമ്മുടെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് വിചിത്രമായ ഒരു സ്വഭാവം നോക്കണേ. ഉമറിനെയും ഷർജീലിനെയും പോലുള്ള വിദ്യാർത്ഥികൾ വിചാരണ പോലും കൂടാതെ വർഷങ്ങളായി തടവിൽ കഴിയുമ്പോൾ, ഗുർമീത് റാം റഹീമിനെപ്പോലെ കൊലക്കേസിലും ബലാത്സംഗ കേസിലും ശിക്ഷിക്കപ്പെട്ടവർക്ക് ആവശ്യപ്പെടുമ്പോഴൊക്കെ പരോൾ നൽകുകയാണ്. 2017-ന് ശേഷം ഒരു ഡസനിലേറെ തവണ.! ഇത് കേവലം ഒരു കൗതുകകരമായ വൈരുദ്ധ്യമല്ല, രാഷ്ട്രീയ തടവുകാർ പരമാവധി ശിക്ഷയ്ക്ക് വിധേയമാകുമ്പോൾ, വലിയ ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരോട് ഭരണകൂടം കാണിക്കുന്ന ഈ ഇളവും അനുതാപവും പ്രകടിപ്പിക്കുന്നു.  ഇത്തരമൊരു ധാർമിക അസമത്വം ഭരണഘടനയുടെ അനുചേതം 14 അനുവദിക്കുന്നില്ല. 

കാവൽക്കാരനിൽ നിന്നും കാഴ്ചക്കാരൻ ആകുന്ന ജുഡീഷ്യറി

പറഞ്ഞു പഴകിയ പ്രയോഗമാണ് നീതിന്യായ സംവിധാനം ഭരണഘടനയുടെ, അവകാശങ്ങളുടെ, ജനതയുടെ, കാവൽക്കാരനാണ് എന്നത്. ആ പ്രയോഗത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടാകണമെങ്കിൽ ഭരണകൂടത്തിന്റെ അധികാരപ്രയോഗങ്ങൾക്കെതിരെ നിവർന്ന് നിന്ന് ചോദ്യം ചെയ്യാനുള്ള ധൈര്യവും ജാഗ്രതയും അനിവാര്യമാണ്. എന്നാൽ സുപ്രീംകോടതിയുടെ സമീപകാല ചരിത്രം നൽകുന്ന സൂചന അതല്ല.  അവകാശങ്ങളുടെ സംരക്ഷകൻ എന്നതിൽ നിന്നും അവകാശലംഘനങ്ങളുടെ നിശബ്ദനായ കാഴ്ചക്കാരനായും, ഭൂരിപക്ഷാധികാരപ്രയോഗങ്ങൾക്കെതിരെ ജാഗ്രതയോടെ നിലകൊള്ളുന്നതിന് പകരം ഒഴിഞ്ഞുമാറിലൂടെ അധികാരത്തിന് വഴിയൊരുക്കുന്ന സംവിധാനമായും ഭരണഘടനാ കോടതികൾ മാറിയിരിക്കുന്നു. ജസ്റ്റിസ് എ പി ഷാ ഒരിക്കൽ എഴുതി “കോടതികൾ കേവലം ഭരണഘടനാപരമായ പരിശോധനകൾ നടത്തുന്ന സംവിധാനങ്ങൾ മാത്രമല്ല, കോടതികളാണ് ഭരണഘടനയുടെ ജീവൻ നിലനിർത്തുന്നത്.” അഞ്ചു വർഷത്തിലേറെ കാലത്തെ വിചാരണ കൂടാതെയുള്ള തടവ് അനുവദിച്ചു കൊടുക്കുന്ന ഭരണഘടന  ജീവനുള്ള രേഖയാണെന്ന് പറയുക വയ്യ.

വിയോജിപ്പുകൾ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയാണ്

ഹതാശമായ ജനതയുടെ പ്രതീക്ഷയാണ് വിയോജിപ്പുകൾ; ജനാധിപത്യം ആവശ്യപ്പെടുന്ന മിനിമം കാര്യങ്ങളിലൊന്ന്. നാളെയുടെ നീതിബോധത്തോടുള്ള അഭ്യർത്ഥനയാണത്. പൊതുസമൂഹവും, രാഷ്ട്രീയ ചിന്തകളും, നിയമവിശാരദരും നഷ്ടപ്പെട്ടുപോകുന്ന ഭരണഘടനാ ധാർമികതയ്ക്ക് പ്രതിരോധം തീർക്കുവാൻ മുന്നോട്ടുവരേണ്ടതുണ്ട്. “അബു യഹീ സിന്ദഗി ഹേ” എന്ന ഉമർ ഖാലിദിന്റെ പ്രതികരണം നമ്മുടെ മനസ്സാക്ഷിയെ പൊള്ളിക്കേണ്ടതാണ്. കാരണം അദ്ദേഹത്തിൻറെ വ്യക്തിപരമായ ഒരു ദുരന്തമല്ല, ഒരു റിപ്പബ്ലിക് നിലയിൽ ഇന്ത്യയുടെ പരാജയമാണ്. നമ്മുടെ നിസ്സംഗതയെ നാളെ ചരിത്രം കുറ്റകൃത്യമെന്ന് വിധിക്കും.  സ്വാതന്ത്ര്യത്തിനായി എത്രനാൾ കാത്തിരിക്കണം എന്നാണ് നമ്മുടെ കോടതികൾ വിചാരിക്കുന്നത്? കോടതി സംവദിക്കുന്നത് നമ്മളോടല്ല, അധികാരത്തോടാണ്, ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ് എന്ന കീഴടങ്ങലാണ്.

published in Suprabhatam Daily on 07/01/2026

LEAVE A REPLY

Please enter your comment!
Please enter your name here