Home Blog Page 10

ചോര വാർന്ന് ജനാധിപത്യം

അത്യന്തം നടകീയവും രഹസ്യാത്മകവുമായിരുന്നു നീക്കങ്ങൾ. ജമ്മു-കശ്മീരിനെ ഭൂപടത്തിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു. കുറച്ചു ദിവസങ്ങളായി കശ്മീരിൽ വൻ സൈനീക നീക്കങ്ങൾ നടക്കുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സൈനീക വിന്യാസസാന്ദ്രത ഉള്ള പ്രദേശമാണ് കശ്മീർ. 10 പേർക്ക് ഒരു സൈനികൻ. അമർനാഥ് തീർഥയാത്രപോലും റദ്ദാക്കി കാശ്മീരികൾ അല്ലാത്തവരെ തിരികെ വിളിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ തടവിലാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ഫോണ്, തുടങ്ങി എല്ലാ വാർത്ത വിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഒരു സംസ്ഥാനത്തെ മുഴുവൻ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഇതാ ചരിത്രപരമായ മൂന്നു തീരുമാനങ്ങൾ എടുത്തിരിക്കുന്നു. (1) ഒരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മീർ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു. (3) മറ്റൊരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നു.

ഈ മാറ്റങ്ങൾ കൊണ്ടു വന്ന രീതി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം സുപ്രധാനമായ ഒരു ബില്ല് അവതരിപ്പിക്കുന്ന വിവരം ആഗസ്ത് 5-ലെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അവസാന നിമിഷം ലിസ്റ്റ് മാറ്റി, ഇതുകൂടി ചേർക്കുകയായിരുന്നു. ബില്ല് പൊതുജനങ്ങൾക്കോ, പാര്ലമെന്റങ്ങൾക്കോ പരിശോധനക്കായി നൽകിയിരുന്നില്ല. കേരളത്തിലെയോ, തമിഴ്നാട്ടിലെയോ ഒക്കെ എല്ലാ രാഷ്ട്രീയക്കാരെയും തടവിലാക്കി, നാട്ടിലെ എല്ലാ വാർത്ത വിനിമയ മാർഗങ്ങളും ഇല്ലാതാക്കി, പെട്ടെന്നൊരു ദിവസം സംസ്ഥാനങ്ങൾ ഇല്ലാതാക്കി ചെറു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയുന്നുണ്ടോ?

ലോകത്തിൽ ഒരു രാജ്യവും സ്വന്തം ജനതയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിച്ചിട്ടില്ല. കശ്‌മീർ മറ്റൊരു കൊസോവോയോ, കിഴക്കൻ തിമോറോ, തെക്കൻ സുഡാനോ ആയി തീരരുത് എന്നാണ് നമ്മുടെ ആഗ്രഹം. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും വിശ്വാസത്തിലെടുക്കാതെ എന്തു പ്രശ്നപരിഹാരമാണ് നിങ്ങൾ ഉണ്ടാക്കുക?

കാശ്മീരിനെക്കുറിച്ച് പറയുമ്പോൾ അൽപ്പം ചരിത്രം പറയാതെ വയ്യ. 1947 ആഗസ്ത് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. ഇന്ത്യക്കും പാകിസ്താനുമിടയിലെ മറ്റനേകം നാട്ടു രാജ്യങ്ങൾക്കൊപ്പം ഒരു നാട്ടുരാജ്യം മാത്രമായിരുന്നു. നാട്ടുരാജ്യങ്ങൾക്ക് ഏതെങ്കിലും ഒരു യൂണിയനിൽ ലയിക്കുവാനോ, സ്വതന്ത്ര രാജ്യമായി നിലനിൽക്കുവാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കശ്മീരിലെ രാജാവ് ഹരി സിംഗ് സ്വതന്ത്ര രാജ്യമാണ് ആഗ്രഹിച്ചത്. എന്നാൽ നിനച്ചിരിക്കാതെ ഉണ്ടായ പാകിസ്താനി അധിനിവേശം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു. പഠാണികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യൻ സഹായം തേടി. അങ്ങനെ 1947 ഒക്ടോബർ 27-ന് ലയന ഉടമ്പടി ഒപ്പ് വച്ചു. അതനുസരിച്ച് കാശ്മീരിന് സ്വന്തമായി പതാകയും ഭരണഘടനയും ഉണ്ടായിരിക്കും. പ്രതിരോധം, വിദേശകാര്യം, വർത്താവിനിമയം എന്നീ മേഖലകളിൽ മാത്രമേ ഇന്ത്യൻ പാർലമെന്റിന് കശ്മീരിനെ സംബന്ധിച്ച നിയനിര്മാണം നടത്താനാകൂ. മാത്രവുമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യൻ ഭരണഘടന ഏതെങ്കിലും തരത്തിൽ അംഗീകരിക്കാൻ കശ്മീർ നിര്ബന്ധിതമാവുകയുമില്ല. 

ഈ ലയന ഉടമ്പടിയുടെ ഭാഗമായി വന്നതാണ് ആർട്ടിക്കിൾ 370. അല്ലാതെ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ അല്ല അത്. അഥവാ ഈ അവകാശങ്ങൾ ഇല്ലാതെ കശ്മീർ ഇന്ത്യയുടെ ഭാഗം ആകുമായിരുന്നില്ല. ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗമാക്കുന്നതിലൂടെ കശ്മീരി ജനതയുടെ അഭിലാഷം അംഗീകരിച്ചു കൊടുക്കുകയാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണ സമിതി ചെയ്തത്. ഭരണഘടനയുടെ 11-ആം ഭാഗത്ത്‌ ‘താത്കാലിക’ വകുപ്പുകൾക്കൊപ്പം ആണ് ആർട്ടിക്കിൾ 370 ചേർത്തിരിക്കുന്നത്. എന്നിരുന്നാലും മേൽ വകുപ്പ് താത്കാലികമല്ല എന്നും ഒരു സ്‌ഥിര വകുപ്പ് ആണെന്നും സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബഞ്ച് 1959-ൽ വിധിച്ചിട്ടുണ്ട്. (പ്രേം നാഥ് കൗൾ vs സ്റ്റേറ്റ് ഓഫ് ജമ്മു-കശ്മീർ, 1959). ആർട്ടിക്കിൾ 370 വഴി ലയന ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെ സംബന്ധിച്ച ഏതൊക്കെ ഇന്ത്യൻ നിയമങ്ങളാണ് കാശ്മീരിന് ബാധകമാവുക എന്ന് കശ്മീർ ഗവണ്മെന്റിന്റെ/ ഭരണഘടനാ നിര്മാണസഭയുടെ അനുമതിയോടെ പ്രസിഡന്റിന് ഒരു ഉത്തരവ് പുറപ്പെടുവിക്കാം. 
കശ്മീരിനെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ വരുത്താം. 

ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇന്ത്യൻ പ്രസഡന്റിന് ഒരു ഉത്തരവ് വഴി ആർട്ടിക്കിൾ 370 റദ്ദാക്കാൻ കഴിയും. പക്ഷെ അതിന് കശ്മീർ ഗവണ്മെന്റിന്റെ സമ്മതം പോരാ, കോൻസ്റിറ്റുവൻറ് അസ്സംബ്ലി അഥവാ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി വേണം. എന്നാൽ ഭരണഘടനാ നിർമാണ സഭയാകട്ടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ നിർദ്ദേശങ്ങൾ ഒന്നും നൽകാതെ 1957 ഫെബ്രുവരി 26-ന് പിരിച്ചു വിടുകയും ചെയ്തു. അതായത് ഇനി ഇന്ത്യൻ രാഷ്ട്രപതിയ്ക്ക് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഉത്തരവ് ഇറക്കാനാകില്ല എന്നു സാരം. അതുകൊണ്ടാണ് 1959-ൽ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചു ഈ വകുപ്പ് താത്കാലികമല്ല, സ്ഥിരസ്വഭാവമുള്ളതാണ് എന്നു വിധി എഴുതിയത്.

ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിൽ ആർട്ടിക്കിൾ 370-ന്റെ കരട് അവതരിപ്പിച്ച ഗോപാലസ്വാമി അയ്യങ്കാർ 1949 ഒക്ടോബർ 17-ന് ഇക്കാര്യം സഭയിൽ വ്യക്തമാക്കുന്നുണ്ട്. “370(3) പ്രകാരം ആർട്ടിക്കിൾ 370 റദ്ദാക്കണമെങ്കിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശം ഉണ്ടാകണം. ആർട്ടിക്കിൾ 368 വഴി, ഭരണഘടനാ ഭേദഗതിയിലൂടെയും ഇതു സാധിക്കില്ല. കാരണം ഇന്ത്യൻ ഭരണഘടനയിലെ ഭേദഗതികൾ കാശ്മീരിന് ബാധകമാകണമെങ്കിൽ ആർട്ടിക്കിൾ 370 അനുസരിച്ച് പ്രസിഡൻഷ്യൽ ഉത്തരവുണ്ടാകണം. അത് സംസ്ഥാന ഭരണഘടന നിർമാണ സഭയുടെ അംഗീകാരവും വേണം”. സർദാർ വല്ലഭായി പട്ടേൽ, ജവഹർലാൽ നെഹ്റു, ഗോപാല സ്വാമി അയ്യങ്കാർ എന്നിവരാണ് 370ന്റെ ശിൽപികൾ.

ആഗസ്ത് 5-ന് ഇറക്കിയ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ഈ കോടതി വിധി മറികടക്കാനുള്ള ശ്രമമാണ് ഗവണ്മെന്റ് നടത്തിയത്. പ്രസിഡൻഷ്യൽ ഉത്തരവ് നം. 272 യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370 റദ്ദു ചെയ്യുന്നതല്ല. അതിന് 370(3) പ്രകാരം ഉത്തരവ് ഉണ്ടാകണം. എന്നാൽ ഉത്തരവ് 272 ആർട്ടിക്കിൾ 370(1) അനുസരിച്ചാണ് ഇറക്കിയിരിക്കുന്നത്. കശ്മീരിനെ സംബന്ധിച്ച ഭരണഘടനാ വകുപ്പുകൾ കശ്മീർ ഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം ഭേദഗതി ചെയ്യാൻ രാഷ്ട്രപതിയെ അനുവദിക്കുന്നതാണ് ഈ വകുപ്പ്. 

പ്രസിഡൻഷ്യൽ ഉത്തരവ് 272, ആർട്ടിക്കിൾ 370(1) പ്രകാരം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്യുന്നതായിരുന്നു. 370(1) അനുസരിച്ച് ആർട്ടിക്കിൾ ഒന്നും ആർട്ടിക്കിൾ 370ഉം ഒഴികെ മറ്റെല്ലാ വകുപ്പുകളും ഭേദഗതി ചെയ്യാം. ആ അധികാരം ഉപയോഗിച്ചുകൊണ്ട് ആർട്ടിക്കിൾ 367 (വ്യാഖ്യാനങ്ങളെ സംബന്ധിക്കുന്ന വകുപ്പ്) ഭേദഗതി ചെയ്ത് 367 (4)എ, ബി, സി , ഡി എന്നിവ കൂട്ടിച്ചേർത്തിരിക്കുന്നു. 

1. ഭരണ ഘടനയിൽ മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന സദർ-ഇ-റിസായത് എന്നു പറയുന്നതിന്റെ അർത്ഥം ഇനി മുതൽ ജമ്മു-കശ്മീർ ഗവർണർ എന്നായിരിക്കും

2. സംസ്ഥാന ഗവണ്മെന്റ് എന്നു പറഞ്ഞാൽ അത് സംസ്ഥാനത്തിന്റെ ഗവർണർ എന്നായിരിക്കും അര്ഥമാക്കുക.

3. ആർട്ടിക്കിൾ 370(3)-ലെ “കോൻസ്റിറ്റുവൻറ് അസംബ്ലി’ എന്നത് ഇനി മുതൽ ‘ലെജിസ്ളേറ്റീവ് അസംബ്ലി’ എന്നായിരിക്കും.

ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 370 ഇല്ലാതാക്കാനാകില്ല. 370(3) വഴിയേ അതു സാധ്യമാകൂ. അതിനു പക്ഷെ constituent assembly (സംസ്ഥാന ഭരണഘടനാ നിർമാണ സമിതി) യുടെ അനുമതി വേണം. ഭരണ ഘടന നിർമാണ സമിതി 1950-ൽ പിരിച്ചു വിട്ടതാണ്. അതുകൊണ്ടു തന്നെ ഇനി അതിന്റെ അനുമതി ലഭ്യമാകില്ല. അതുകൊണ്ട് 370 ഒരു സ്ഥിര വകുപ്പ് ആണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതു മറികടക്കാനാണ് അവിടെ legislative assembly (നിയമനിർമാണ സഭ) എന്നു തിരുത്തിയത്.

പക്ഷേ, ഇവിടെ ഗുരുതരമായ മറ്റു നിയമപ്രശ്നങ്ങൾ ഉണ്ട്. ആദ്യമായി ഉത്തരവ് തുടങ്ങുന്നത് തന്നെ ‘സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തോടെ പ്രസിഡന്റ് ഇറക്കുന്ന ഉത്തരവ്’ എന്നാണ്. അങ്ങനെയേ പ്രസിഡന്റിന് ഉത്തരവിടാൻ കഴിയൂ. പക്ഷെ, ഇവിടെ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതം എവിടെയാണ്? മാസങ്ങളായി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്. ഭരണഘടനാപ്രകാരം മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണറാണ് സമ്മതം നൽകേണ്ടത്. ഇത് ഒഴിവാക്കാൻ വേണ്ടി മാത്രം കശ്മീരിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതിരുന്നു എന്നല്ലേ നാം കരുതേണ്ടത്? കേന്ദ്ര ഗവണ്മെന്റിന്റെ ഇച്ഛ നടപ്പിലാക്കാൻ കേന്ദ്ര ഗവണ്മെന്റിന്റെ തന്നെ സമ്മതം വാങ്ങിയെന്നാണോ ഇതിന്റെ അർത്ഥം? അങ്ങനെ തന്നെ ആവണമെങ്കിൽ പോലും ഈ പ്രസിഡൻഷ്യൽ ഉത്തരവ് വഴി നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർട്ടിക്കിൾ 367 ലെ ഭേദഗതി വഴി മാത്രമേ സാധിക്കൂ. ഉത്തരവ് ഇറക്കുമ്പോൾ ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തിട്ടില്ല, അപ്പോൾ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തിനു പകരം ഗവർണറുടെ സമ്മതം മതിയാകില്ല. ഉത്തരവ് ഇറക്കാതെ 367 ഭേദഗതി ചെയ്യാനും കഴിയില്ല. 

മാത്രവുമല്ല 367(4)ഡി യിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭ എന്നാൽ സംസ്ഥാന നിയമസഭാ എന്ന് അര്ഥമാക്കണം എന്നു ചേർത്തിരിക്കുന്നു. ഇത് ഫലത്തിൽ ആർട്ടിക്കിൾ 370 (3) വകുപ്പ് ഭേദഗതി ചെയ്യുന്നതിന് തുല്യമാണ്. എന്നാൽ ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 1-ഉം ആർട്ടിക്കിൾ 370-ഉം ഭേദഗതി ചെയ്യാൻ കഴിയില്ല എന്ന് 370(1) വായിച്ചു നോക്കിയാൽ ആർക്കും ബോധ്യപ്പെടും. ഇവിടെ പിൻവാതിലിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ഗവണ്മെന്റ്. നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പരോക്ഷമായി ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുകൊണ്ടൊക്കെ തന്നെ പ്രസിഡൻഷ്യൽ ഉത്തരവ് 272 നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ്. സുപ്രീംകോടതി എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുമെന്ന് നമുക്ക് കരുതാം.

യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370(1) അനുസരിച്ചുള്ള ഉത്തരവുകൾക്കുപോലും ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി ആവശ്യമാണ് എന്ന് എ. ജി. നൂറാണിയെപ്പോലെ ഉള്ള വിദഗ്ധർ പറയുന്നു. ഗവണ്മെന്റിന്റെ സമ്മതം എന്നത് ഭരണഘടനാ നിർമാണ സമിതി രൂപീകരിക്കുന്നതുവരെയുള്ള ഒരു താത്ക്കാലിക ആനുകൂല്യം മാത്രമായിരുന്നു. അതായത് ഭരണഘടന നിർമാണ സമിതി പിരിച്ചു വിട്ടതിനു ശേഷം ആർട്ടിക്കിൾ 370 പ്രകാരം പ്രസിഡൻഷ്യൽ ഉത്തരവുകൾ നിയമപരമല്ല. 1957 വരെ ഈ തത്വം പാലിക്കപ്പെട്ടിരുന്നു. 1950, 1952, 1954 പ്രസിഡൻഷ്യൽ ഉത്തരവുകൾ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതിപ്രകാരമാണ് ഇറങ്ങിയത്. ഇതിൽ 1954-ലെ ഉത്തരവ് പ്രകാരമാണ് ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമായത്. 

അതിനു ശേഷം ഏകദേശം നാൽപ്പതോളം ഉത്തരവുകൾ ഇറങ്ങി. 1968-ൽ സുപ്രീംകോടതി ആ ഉത്തരവുകൾ ശരിവച്ചു. എന്നാൽ ആ കേസിൽ 1959ലെ ഭരണഘന ബഞ്ചിന്റെ വിധിയുൾപ്പടെ പല സുപ്രധാന കാര്യങ്ങളും പരിഗണിച്ചിരുന്നില്ല. ഏതായാലും ഇന്ന് കേന്ദ്ര ലിസ്റ്റിലെ 97-ൽ 96 കാര്യങ്ങളും, കണ്കറന്റ് ലിസ്റ്റിലെ 47-ൽ 26-ഉം ഭരണഘടനയുടെ 395 ആർട്ടിക്കിലുകളിൽ 260-ഉം കാശ്മീരിനും ബാധകമാണ്. അതായത് ഫലത്തിൽ കശ്മീരിന്റെ ലയനകാലത്ത് വിഭാവനം ചെയ്ത സ്വയം ഭരണാവകാശത്തെ ക്രമേണ ദുര്ബലപ്പെടുത്താനാണ് ആർട്ടിക്കിൾ 370 ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആർട്ടിക്കിൾ 370 ഇന്ത്യൻ ഭരണഘടനയും കാശ്മീരും തമ്മിലുള്ള തുരങ്കം ആയിരുന്നു.  ഇന്ത്യൻ യൂണിയനെ നിർവചിക്കുന്ന ആർട്ടിക്കിൾ (1)-ൽ കാശ്മീരും വരുമെങ്കിലും ആർട്ടിക്കിൾ 370(1)സി ശ്രദ്ധിക്കുക, ആർട്ടിക്കിൾ ഒന്ന് കാശ്മീരിന് ബാധകമാകുന്നത് തന്നെ ഈ വകുപ്പ് വഴിയാണ് എന്നു കാണാം. [370(1)(c) the provisions of Article 1 and of this article shall apply in relation to that State;]. അതുകൊണ്ടാണ്, കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തുടരണം എന്നതുകൊണ്ടാണ് കശ്മീർ നിയമനിർമാണ സമിതി ആർട്ടിക്കിൾ 370 റദ്ദു ചെയ്യാൻ ആവശ്യപ്പെടാതെ തന്നെ പിരിച്ചു വിട്ടത്. അതില്ലാതാവുകയെന്നാൽ കശ്മീർ ഇന്ത്യയ്ക്ക് അന്യമാവുകയെന്നാണ്. ഒരുപക്ഷേ കശ്മീർ നമുക്ക് എന്നന്നേക്കുമായി നഷ്ടമാകാൻ ആയിരിക്കാം ഈ നീക്കം വഴിവയ്ക്കുക. 

ആഗസ്ത് 6-ന് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡൻഷ്യൽ ഉത്തരവും ഇറങ്ങിയിരിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇറങ്ങിയ ഉത്തരവ് നം.273.

ഒറ്റ നോട്ടത്തിൽ തന്നെ അപഹാസ്യമായ ഉത്തരവ് ആണ് ഇത്. ആർട്ടിക്കിൾ 370(3) ന്റെ ടെക്സ്റ്റ് നോക്കുക:
(3) Notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify: Provided that the recommendation of the Constituent Assembly of the State referred to in clause ( 2 ) shall be necessary before the President issues such a notification.

അതായത് ജമ്മു-കശ്മീർ ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശാനുസരണം മാത്രമേ 370 റദ്ദാക്കാൻ കഴിയൂ. അതു മറികടക്കാനാണ് കഴിഞ്ഞ ദിവസം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് ആർട്ടിക്കിൾ 370(1) ഉപയോഗിച്ചുകൊണ്ട് ഇറക്കിയത്. (പ്രസിഡൻഷ്യൽ ഉത്തരവ് നം. 272). അതിൻപ്രകാരം 370(3)-ലെ സംസ്ഥാന ഭരണഘടനാ നിർമാണ സമിതി എന്നുള്ളത്‌ നിയമസഭാ എന്നു വായിക്കണമെന്ന് വന്നു (മുകളിൽ സൂചിപ്പിച്ചിരുന്നതുപോലെ പരോക്ഷമായി ആർട്ടിക്കിൾ 367 മാറ്റുക വഴി). അതു തെറ്റായ നടപടിയാണ്. വാദത്തിനു വേണ്ടി അതു ശരി എന്ന് കരുതുക, എങ്കിൽ പോലും ചുരുങ്ങിയ പക്ഷം സംസ്ഥാന നിയമസഭയുടെ നിർദ്ദേശമെങ്കിലും ആവശ്യമായിരുന്നു. ഇവിടെ പകരം പാർലമെന്റിന്റെ നിര്ദേശനുസരണമാണ് ഉത്തരവ്. അത് ഏത് നിയമം വഴിയാണ്?

പോരാത്തതിന്, കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് നം.272 ഇന്ത്യയിൽ ബാധകവുമല്ല. 370(1) വഴി കാശ്മീരിന് ബാധകമായ ഇന്ത്യൻ ഭരണഘടന മാത്രമാണ് ഒരു ഉത്തരവ് വഴി പ്രസിഡന്റിന് ഭേദഗതി ചെയ്യാൻ കഴിയുക. ആ ഭേദഗതി കാശ്മീരിന് മാത്രമാണ് ബാധകമാവുക. ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367 ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ഭേദഗതി വരുത്താനുള്ള അധികാരം ഒന്നും പ്രസിഡന്റിനില്ല. അതിന് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയാലും പോരാ. ഭരണഘടനാ ഭേദഗതി ആർട്ടിക്കിൾ 368 പ്രകാരം പാര്ലമെന്റാണ് ചെയ്യേണ്ടത്. അതിന് പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലുകൾ അവതരിപ്പിച്ച് രണ്ടു സഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സ് ആക്കണം. (സംയുക്ത സമ്മേളനം നടത്തി പാസ്സാക്കാൻ കഴിയില്ല). അതിനു ശേഷം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. അതിന് ശേഷമേ ഭരണഘടനാ ഭേദഗതിയിൽ പ്രസിഡന്റിന് ഒപ്പ് വയ്ക്കാനാകൂ. അങ്ങനെ ഒരു ഭേദഗതി നടക്കാത്തിടത്തോളം കാലം ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367-ൽ ഒരു മാറ്റവും ഇല്ല. പിന്നെങ്ങനെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് നം. 272 അനുസരിച്ച് ഇന്ന് ഉത്തരവ് നം.273 ഇറക്കാൻ കഴിയും? 

ഇനി അഥവാ ആർട്ടിക്കിൾ 368 മുഖേന ഭരണഘടനഭേദഗതി വരുത്തിയാൽ തന്നെ അത് ജമ്മു-കാശ്മീരിന് ബാധകമാകുകയുമില്ല. അങ്ങനെ ബാധകമകണമെങ്കിൽ സെക്‌ഷൻ 370(1) അനുസരിച്ച് കശ്മീർ ഭരണഘടനാനിര്മാണ സഭയുടെ അനുമതിയോടുകൂടി പ്രസിഡൻഷ്യൽ ഉത്തരവ് ഉണ്ടാകണം!

ആഗസ്ത് 5-ലെ പ്രസിഡൻഷ്യൽ ഉത്തരവ് നാം. 272 വഴി ‘ജമ്മുകശ്മീറിന് ബാധകമായ ഭരണഘടനയിൽ’ (സാങ്കേതികമായി അങ്ങനെ 2 ഭരണഘടന ഉണ്ട് ഇവിടെ: Constitution of India യും Constitution of India as applicable to J&K യും) വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ ഭരണഘടനയിലും വരുത്തി എന്നു കരുതുക. അപ്പോൾ സംസ്ഥാന ഗവണ്മെന്റ് എന്നാൽ ഗവർണർ എന്നായി മാറും. മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണർ എന്നാൽ വെറുതെ ‘ഗവർണർ’ എന്നാവും. അതായത് കേന്ദ്രത്തിന്റെ നോമിനിയ്ക്ക് ജനഹിതമോ മന്ത്രിസഭയുടെ ഹിതമോ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം എന്തും നിർദ്ദേശിക്കാം എന്ന അവസ്ഥ വരും. ഫെഡറൽ സംവിധാനം ഇല്ലാതാകും. അങ്ങനെ നിയമപരമായും സാങ്കേതികമായും ധാര്മികമായും രാഷ്ട്രീയമായും ഒരു വലിയ തെറ്റിലേക്കാണ് രാജ്യം നീങ്ങുന്നത്… 

കശ്മീർ എന്നാൽ ഒരു ശിരസ്സുപോലെ ഇന്ത്യൻ ഭൂപടത്തിന് ആകാര ഭംഗി ഉറപ്പുവരുത്തുന്ന വെറും ചിത്രമല്ല എന്നും, അവിടെ ജീവിക്കുന്ന മനുഷ്യർ കൂടി ആണെന്നും തിരിച്ചറിയാതെയുള്ള ഒരു മാർഗവും പ്രശ്നപരിഹാരത്തിലേക്ക് നയിക്കില്ല. ഈ ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ഇന്നലെ പ്രധാനപ്പെട്ട കശ്മീരി ദിനപത്രങ്ങളുടെ വെബ്‌സൈറ്റ് ഞാൻ പരതിയിരുന്നു. ഇന്നലെ രാവിലെ വരെ പുതിയ വർത്തകളൊന്നും ഇല്ല. ഞായറാഴ്ചയാണ് അവസാനമായി അപ്‌ഡേറ്റ് ചെയ്തിരുന്നത്. അപ്പോൾ മുതൽ അവിടെ ഇന്റർനെറ്റ്, ലൻഡ്‌ലൈൻ, വൈദ്യുതി ഒക്കെ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ കാശ്മീരിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു. പഞ്ചാബിലും, ബംഗാളിലും കേരളത്തിലും ടെലിവിഷൻ സ്റ്റുഡിയോകളിൽ കശ്മീർ ആണ് ചർച്ചാ വിഷയം. കാശ്മീരികളാകട്ടെ, മൗനത്തിലാണ്. അവരുടെ കണ്ണും കാതും വായും മറക്കപ്പെട്ടിരിക്കുന്നു. സ്വന്തം നാടിനെക്കുറിച്ച് മറ്റുള്ളവർ തർക്കിക്കുമ്പോൾ, തീരുമാനമെടുക്കുമ്പോൾ, നിസ്സഹായരായി ഒന്നു ശബ്ദമുയർത്താൻ പോലുമാകാതെ അവർ ജീവിക്കുകയാണ്. ഇത്രകാലം അഖണ്ഡ ഭാരതത്തിനൊപ്പം നിന്ന, സമാധാനത്തിനുവേണ്ടി നിലകൊണ്ട, മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ പോലും തടങ്കലിൽ ആണ്. ലോകത്തെ ഏറ്റവും ‘വലിയ’ ജനാധിപത്യരാജ്യം എന്താണ് സ്വന്തം ജനതയോട് ചെയ്യുന്നത് എന്നു ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നുകയാണ്. ജനാധിപത്യം ഈ താഴ്‌വരയിൽ ചോരവാർന്നു കിടക്കുന്നു.

(ഈ ലേഖനം മംഗലം ദിനപ്പത്രത്തിൽ ർണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.)

ഭാഗം-1 (09/10/2019) | ഭാഗം-2 (10/10/2019)

വോട്ടിംഗ് യന്ത്രങ്ങളും ജനാധിപത്യത്തിന്റെ നിശബ്ദ മരണവും

2010-ല്‍ ബി.ജെ.പി. നേതാവ് ജി.വി.എല്‍. നരസിംഹ റാവു എഴുതിയ ”ജനാധിപത്യം അപകടത്തില്‍” എന്ന പുസ്തകം പ്രസിദ്ധീകൃതമാകുന്നതോടെയാണ് ഇന്ത്യയില്‍ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ മുന്‍നിര നേതാക്കള്‍ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലുള്ള  ആശങ്കകള്‍ പരസ്യമാക്കുന്നത്. മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി.യുടെ എക്കാലത്തേയും ഏറ്റവും കരുത്തനായ നേതാവുമായ എല്‍.കെ. അദ്വാനിയാണ് പുസ്തകത്തിന് അവതാരികയെഴുതിയത്. പിന്നീട് സുബ്രമണ്യന്‍ സ്വാമി വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അവിടുന്നിങ്ങോട്ട് വിവിധ ഘട്ടങ്ങളിലായി രാജ്യത്തെ ഏകദേശം എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വക്താവ് സഞ്ചയ് ഝാ, വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിച്ചു നടത്തിയില്ലെങ്കില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നു. മമത ബാനര്‍ജിയും മായാവതിയും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു. നിരന്തരമായ തര്‍ക്കങ്ങള്‍ പൊതുസമൂഹത്തിനിടയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായ വിശ്വാസ്വതയുടെ കടയ്ക്കു കത്തി വക്കുന്നതാണ്. ഇത്ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല; ലോകത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളിലും ആശങ്കകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. മിക്കയിടങ്ങളിലും പേപ്പര്‍ ബാലറ്റുകള്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. കാരണം വിശ്വാസ്യത നഷ്ടമായാല്‍ പിന്നെ ജനാധിപത്യത്തിന് എന്തര്‍ത്ഥമാണുള്ളത്…
ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങളിൽ  കൃത്രിമം നടന്നിട്ടുണ്ട് എന്നോ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്നോ സ്ഥാപിക്കാനുള്ള ഒരു തെളിവും നമ്മുടെ പക്കലില്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും അതല്ല. ഒരു ജനാധിപത്യ രാജ്യത്തിലെ പൗരർ  എന്ന നിലയ്ക്ക് നമുക്ക് ചെയ്യാൻ കഴിയുന്നത് ചോദ്യങ്ങൾ ഉയർത്തുക എന്നത് മാത്രമാണ്. അന്വേഷണങ്ങൾ നടത്തി തെളിവുകളും വസ്തുതകളും ഹാജരാക്കുവാനുള്ള അധികാരവും സംവിധാനങ്ങളും ഉള്ളത് ഭരണഘടനാ സ്ഥാപനങ്ങൾക്കാണ്. അത് ചെയ്യുകയും സംശയങ്ങൾ ദൂരീകരിക്കുകയും സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് അവരുടെ കർത്തവ്യമാണ്.  അതിൽ അവർ വിജയിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നീതി നടപ്പിലാക്കുന്നു എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കാൻ അവർക്കു കഴിയുന്നുണ്ടോ എന്നാണ് നാം അന്വേഷിക്കുന്നത്.
1951, 1977 പൊതു തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യം ഇത്രയധികം ആകംഷയോടെയും ഉത്കണ്ഠയോടെയും ഫലം കാത്തിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ്  ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പരാജിതരെയും വിജയികളെയും ഒരേ പോലെ ഞെട്ടിപ്പിക്കുംവിധമായിരുന്നു. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ഫീൽഡിലുണ്ടായിരുന്ന ദേശീയ, അന്തർദേശീയ മാധ്യമപ്രവർത്തകർക്കാർക്കും ഇത്രമാത്രം വലിയ ഒരു ഗവണ്മെന്റ് അനുകൂല തരംഗം ഉണ്ടാകുമെന്ന് തിരിച്ചറിയാനായില്ല. ഇലക്ഷന്തൊട്ടു മുൻപ് വരെ ആർ. എസ് . എസ് . നേതൃത്വം പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് പറഞ്ഞത് സഖ്യ കക്ഷികളുടെ പിന്തുണയോടു കൂടിയേ അധികാരത്തിൽ തിരിച്ച്ചെത്താൻ കഴിയൂ എന്നാണ്. ഇതുപോലെ വലിയ വിജയം പ്രവചിച്ച എക്സിറ്റ് പോളുകൾ ആകട്ടെ, പലതരത്തിലുള്ള വിമർശനങ്ങൾ നേരിടുകയും ചെയ്തു. ഫലം  വന്നപ്പോൾ കൃത്യമെന്ന എല്ലാവരും പറഞ്ഞ ഇന്ത്യടുഡേയുടെ എക്സിറ്റ് പോൽ ഫലത്തിൽ വാൻ ക ക്ര മക്കേടുകൾ ഉണ്ടായിവരുന്നതിനെത്തുടർന്ന് സംസ്ഥാന തല ഫലങ്ങളുടെ പ്രവചനം പിൻവലിക്കുക പോലും ഉണ്ടായി. കോൺഗ്രസ്മത്സരിക്കുക പോലും ചെയ്യാതിരുന്ന ചെന്നൈ സെൻട്രലിൽ കോൺഗ്രസ് വിജയിക്കുമെന്നും ആംആദ്മി പാർട്ടി മത്സരിക്കാത്ത ഉത്തരാഖണ്ഡിൽ അവർക്ക് 2.9 ശതമാനം വോട്ടു വിഹിതം നല്കുകയുമൊക്കെ ചെയ്തു ഈ പോളുകൾ . എന്നിട്ടും വിജയിച്ചത് എക്സിറ്റ് പോളുകൾ തന്നെയാണ്. ജാതിസമവാക്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുവാൻ ബിജെപിക്ക് കഴിഞ്ഞത്, പ്രതിപക്ഷ സഖ്യത്തിലെ ഒത്തിണക്കമില്ലായ്മ, ഹിന്ദുത്വം, തീവ്രദേശീയത, എന്നിങ്ങനെ വോട്ടെടുപ്പാനന്തര വിശകലനങ്ങളുടെ കുത്തൊഴുക്കിൽ രാഷ്ട്രീയ വിചക്ഷണൻര് മുഴുകിയിരിക്കുമ്പോഴാണ് വോട്ടിംഗ് യന്ത്രം വീണ്ടും ചർച്ചയാകുന്നത്. ദൗർഭാഗ്യവശാൽ വിവാദങ്ങൾക്ക് എണ്ണയാകുന്ന നടപടികൾ ആണ് തെരഞ്ഞെടുപ്പ്കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്..
പൊതു തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രം വീണ്ടും വിവാദവിഷയമാകുന്നത് അരക്ഷിതമായി ഇവ  ട്രക്കുകളിലും ജീപ്പുകളിലുമൊക്കെ കൊണ്ടുപോകുന്നതും സ്ട്രോങ്ങ്റൂമുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതും ഒക്കെ വാർത്തയായപ്പോഴാണ്. ഇന്ത്യൻ വോട്ടിംഗ് യന്ത്രത്തിന് അനുകൂലമായ സുരക്ഷാവാദഗതികളൊക്കെ അതിന്റെ ഭൗതീക സുരക്ഷിതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കെ  ഈ സംഭവങ്ങൾ വലിയ ആശങ്ക ഉണർത്തുന്നതാണ്. വോട്ടിംഗ് കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ കേടുവന്നാലോ മറ്റോ ഉപയോഗിക്കാനായി സൂക്ഷിച്ച ‘റിസർവ്’ ഇ.വി.എം.കൾ ആണ് ഇവയെന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ വിശദീകരണം. എന്നാൽ റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചട്ടങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. പോൾ ചെയ്യാൻ ഉപയോഗിച്ച യന്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ, അതേവിധം തന്നെ, അന്നേ ദിവസം തന്നെ സ്ട്രോങ് റൂമിൽ എത്തിക്കണം എന്നാണ്. ഇത് വോട്ടിംഗ് പ്രക്രിയ സുരക്ഷിതമാക്കുവാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സ്വീകരിക്കുന്ന  പ്രൊസീജറൽ സേഫ്ഗാർഡുകളുടെ ഭാഗമാണ്. അവ വ്യാപകമായി ലംഘിക്കപ്പെടുന്നു സാഹചര്യം ഉണ്ടാകുമ്പോൾ അതിൽ അന്വേഷണം നടത്തുന്നതിന് പകരം, ആദ്യ ഘട്ടത്തിൽതന്നെ ന്യായീകരണങ്ങൾ നിരത്തുന്നത് കമ്മീഷന്റെ വിശ്വാസ്യതയ്ക്ക് ഗുണം ചെയ്യുന്നതല്ല. അല്ലെങ്കിൽ തന്നെ കമ്മീഷന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയും നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും  തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികളിൽന്മേൽ തുടരെ തുടരെ ‘ക്‌ളീൻചിറ്റ് ‘ നൽകിയ ചെയ്ത നടപടിക്കെതിരെ ഇലക്ഷൻകമ്മീഷണർ അശോക് ലാവാസ തന്നെ രംഗത്തു വരികയും ചെയ്ത സാഹചര്യത്തിലാണ് ഇതെന്ന് കൂടി ഓർക്കണം
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ മെയ് 24 -ലെ ഫ്രണ്ട് ലൈൻ മാസികയിൽ വെങ്കിടേഷ് രാമകൃഷ്ണൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മനോരഞ്ചൻ റോയ് എന്നയാൾ വിവരാവകാശ നിയമപ്രകാരം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉണ്ടാക്കുന്ന ബി.ഇ.എൽ., ഇ.സി.ഐ.എൽ. എന്നീ കമ്പനികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങൾ പ്രകാരം കമ്പനികളും കമ്മീഷനും നൽകിയ  വിവരങ്ങളിൽ വൻ പൊരുത്തക്കേടുണ്ട്. ഇരു കമ്പനികളും നിർമ്മിച്ച് നൽകിയ യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ ഇരുപതു ലക്ഷത്തോളം എണ്ണം കുറവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കസ്റ്റഡിയിൽ എത്തിയിട്ടുള്ളത്. പല വർഷങ്ങളിലെയും വ്യത്യാസങ്ങൾ നമ്മളെ ആശങ്കയിലാഴ്ത്തുന്നതാണ്. ഉദാഹരണത്തിന് ബി.ഐ.എൽ. മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്ന ആദ്യവര്ഷം, 2014 -15 ൽ, ബി.ഐ.എൽ. 62,183 വോട്ടിംഗ് യന്ത്രം നിർമിച്ചു നൽകിയെന്ന് അറിയിക്കുമ്പോൾ, ഇലക്ഷൻ കമ്മീഷൻ  ഒരെണ്ണം പോലും കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടി. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹർജി 13 മാസമായി മുംബൈ  ഹൈക്കോടതിയിൽ ഉണ്ട്. കമ്പനികൾ നിർമിച്ചു വിതരണം ചെയ്ത, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം എത്തിച്ചേരാത്ത വോട്ടിംഗ് യന്ത്രങ്ങൾ എവിടെ എന്ന ചോദ്യം ഉയർന്നപ്പോൾ എങ്ങും തൊടാതെ, കണക്കുകളൊന്നും  ബോധിപ്പിക്കാതെ, എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന ഒറ്റ മറുപടിയാണ് കമ്മീഷൻ നൽകിയത്.
വോട്ടിംഗ് യന്ത്രങ്ങൾക്കായി ചെലവഴിച്ച  വില സംബന്ധിച്ചും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട് .  കമ്പനികൾ നൽകുന്ന കണക്കു പ്രകാരം 2017 സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ഇവർക്ക് തെരഞ്ഞെടുപ്പ് യന്ത്രം വിതരണം ചെയ്തവകയിൽ  ലഭിച്ച തുക രൂ . 652,56,44,000/-, തെരഞ്ഞെടുപ്പ് കമ്മീഷൻ ചെലവഴിച്ചതാകട്ടെ രൂ . 536,01,75,485 /- യും. അതായത് കമ്മീഷൻ നല്കിയതിനേക്കാൾ  നൂറ്റിപ്പതിനാറു കോടി രൂപ കൂടുതൽ ഈ കമ്പനികൾക്ക് ലഭിച്ചു! ഇതൊക്കെ സമഗ്രമായ മറുപടി ആവശ്യപ്പെടുന്ന വസ്തുതകളാണ്. എന്നാൽ കമ്മീഷൻ ആകെ പറയുന്നത് വിവരാവകാശപ്രവർത്തകൻ വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നുള്ളകണക്കുകൾ സെലക്ടീവ് ആയി എടുത്ത് പൊതുതാത്പര്യഹർജിയുമായി  സമീപിച്ചതാണ് എന്ന് മാത്രമാണ്. ഇത്ര സുപ്രധാനമായ കാര്യങ്ങളിൽ എല്ലാ അധികാരസ്ഥാപനങ്ങളും നൽകുന്ന കണക്കുകൾ ഒത്തുപോകും എന്നല്ലേ കരുതേണ്ടത്? മറ്റൊരു വിശദീ കരണം കമ്മീഷൻ കൃത്യമായ ഇ.വി.എം. മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഉണ്ട്. അത്പരിശോധിച്ചയാൾ ഓരോ യന്ത്രവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കും ഒരു യന്ത്രം പോലും നഷ്ടമാകില്ല എന്നാണ്. എന്നാൽ യന്ത്രം ഒരിക്കലും എത്തപ്പെടാൻപാടില്ലാത്ത പലയിടങ്ങളിലും ഇത് കണ്ടെത്തുന്നതായുള്ള റിപ്പോർട്ടുകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ദിവസേനയെന്നോണം വന്നുകൊണ്ടിരിക്കുകയാണ്.
ഇലക്ഷൻ യന്ത്രങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സംവിധാനത്തിൽ ശേഖരിക്കപ്പെട്ട   വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് കമ്മീഷൻ നൽകിയ മറുപടി. ആ വിവരങ്ങൾ ലഭ്യമല്ല എന്നാണ്. അതിനർത്ഥം ഇലക്രോണിക് രൂപത്തിലും ഭൗതീകരൂപത്തിലും അവ ശേഖരിച്ചു സൂക്ഷിക്കുന്നില്ല എന്ന്. പിന്നെ എന്തിനാണ് ജി.പി.എസ്. എന്ന സംശയം ബാക്കിയാവുന്നു. പിന്നീടെപ്പോൾ വേണമെങ്കിലും പരിശോധിച് ഉറപ്പു വരുത്താൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സംവിധാനം?
ലോക്സഭാമണ്ഡലം തിരിച് ആകെ പോൾ ചെയ്ത വോട്ടുകളുടെ  എണ്ണവും വോട്ടെണ്ണിയപ്പോൾ ആകെ ലഭിച്ച വോട്ടുകളുടെ എണ്ണവും പൊരുത്തപ്പെടാത്തത് വലിയ പ്രശ്നമായി ഉയർന്നുവരികയാണ്. ന്യൂസ്ക്ലിക്ക്  പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്  373 മണ്ഡലങ്ങളിൽ ഈ പൊരുത്തക്കേട് നിലനിൽക്കുന്നു. ആംജനത.കോം-നു വേണ്ടി വിദ്യുത് വോട്ടെണ്ണ-പൊരുത്തക്കേടുകളുടെ ലോകസഭാമണ്ഡലങ്ങൾ തിരിച്ചുള്ള ഇന്ററാക്ടീവ് ഭൂപടം തന്നെ ഒരുക്കിയിട്ടുണ്ട്. 2014 -ലെ ഇലക്ഷൻ കണക്കുകളിലും ഇത്തരം പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു  ഈ ലേഖകൻ നടത്തിയ പരിശോധനയിൽ 2014 മെയ് 17 -ണ് ലഭ്യമായിരുന്ന വിവരങ്ങൾ ഉത്തർപ്രദേശിലെ ബലിയാ മണ്ഡലത്തിൽ 91,459 വോട്ടുകളുടെ വ്യത്യാസം കാണാൻ കഴിഞ്ഞിരുന്നു. നിരവധി മണ്ഡലങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞു.  ആരോപണം ഉയർന്നപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടു ചെയ്തവരുടെ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും അപ്‌ലോഡ് ചെയ്തിരുന്നത് പ്രൊവിഷണൽ കണക്കായിരുന്നു അവസാനവിവരങ്ങൾ ആയി വരുന്നതേയുള്ളൂ എന്ന് വിശദീകരണക്കുറിപ്പ് ഇറക്കുകയുംചെയ്തു. എന്നാൽ ഓർക്കേണ്ട ഒരു കാര്യമുണ്ട് , ഇലക്ഷൻ കമ്മീഷൻ വോട്ട് ചെയ്ത ആളുകളുടെ എണ്ണം ആദ്യം തന്നെ പുറത്തു വിടുന്നത് അതൊരു ആചാരമായായത്‌ കൊണ്ടല്ല. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മുൻപ് ബാലറ്റ് സ്റ്റഫിംഗ്  നടക്കാതിരിക്കാനാണ്. അതായത് പിന്നീട് പെട്ടിയിൽ ബാലറ്റുകൾ കുത്തി നിറച് ഫലം അട്ടിമറിക്കാതിരിക്കാൻ. ആദ്യം പ്രഖ്യാപിച്ച ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും ഫലം എണ്ണിയപ്പോൾ ഉള്ള ആകെ വോട്ടെണ്ണവും തുല്യമായിരിക്കണം. വോട്ടെണ്ണി കഴിഞ്ഞിട്ടേ, പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പറയൂ എന്നു വന്നാൽ പിന്നെ അതിന്റെ അര്ഥമെന്താണ്? ഓരോ 2 മണിക്കൂറിലും ചെയ്ത വോട്ടുകളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിങ് അവസാനിക്കുമ്പോൾ മുഴുവൻ പോൾ ചെയ്ത വോട്ടും ലഭ്യമാകും. പിന്നെ പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് കൂട്ടിക്കിച്ചേർക്കേണ്ടി വരിക. അതുകൊണ്ടുതന്നെ ഈ എണ്ണങ്ങൾ പിന്നീട് മാറാൻ പാടുള്ളതല്ല. അത് എണ്ണിയ വോട്ടുകളുമായി ടാലി ആവുകയും വേണം.ജനാധിപത്യം തന്നെ അപകടത്തിലാകുമോ എന്ന ആശങ്കകള്‍ ഉയരുന്ന സന്ദര്‍ഭത്തില്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹമായ സാഹചര്യങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ നമ്മുടെ ജനാധിപത്യം സംശയത്തിന്റെ സൂചിമുനയിലാകുകയാണ്. ഈ ഘട്ടത്തിലാണ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നമ്മൾ വീണ്ടും ചർച്ച ചെയ്യുന്നത്.
വോട്ടിംഗ് യന്ത്രത്തോട് ജനധിപത്യവിശ്വാസികള്‍ വിയോജിക്കുന്നത് കേവലം സാങ്കേതികതയുടെയോ, സുരക്ഷിതത്വത്തിന്റെയോ പേരിലല്ല. നിലവിലെ ഇ.വി.എം. സംവിധാനങ്ങളൊന്നും അടിസ്ഥാന ജനാധിപത്യ പ്രമാണങ്ങളോട് യോജിച്ചു പോകുന്നില്ല എന്നതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമായ വോട്ടെടുപ്പിന്റെ പ്രാഥമിക ചേരുവകള്‍ മൂന്നാണ്. രഹസ്യ ബാലറ്റ്, സുതാര്യത, വിശ്വാസ്യത. നമുക്ക് ഓരോന്നായി പരിശോധിക്കാം.
1. രഹസ്യ ബാലറ്റ്ഒരു പൗരന്‍ ചെയ്യുന്ന വോട്ട് മറ്റൊരാള്‍ അറിയാന്‍ പാടില്ല എന്നതാണിത്. ബാലറ്റില്‍ നമ്മള്‍ മഷി കുത്തുന്നത് രഹസ്യമായാണ് അത് മടക്കി പെട്ടിയില്‍ നിക്ഷേപിക്കുന്നതും നമ്മള്‍ തന്നെ മറ്റൊരാള്‍ അത് ഏതെന്നറിയാണുള്ള സാധ്യത സാധാരണഗതിയില്‍ ഇല്ല. വോട്ടിംഗ് മെഷീനിലും ഇത് സാധ്യമാണ്, ആധാര്‍ പോലുള്ള ഏതെങ്കിലും പൊതു നമ്പറുമായി ബന്ധല്ലെടുത്തി ഇത് ലോഗ് ചെയ്യപ്പെടാത്തിടത്തോളം കാലം.
എങ്കിൽ പോലും, ഓരോ ബൂത്തിലെയും വോട്ടുകള്‍ പ്രത്യേകം എണ്ണുന്നതുകൊണ്ട് ഇപ്പോള്‍ ബൂത്ത് തലത്തിലുള്ള പ്രൊഫൈലിങ് നടത്തുന്നുണ്ട്. താത്പര്യ കക്ഷികള്‍ക്ക് ബൂത്തു തലത്തില്‍ സ്വാധീനം ചെകുത്താന്‍/ പക വീട്ടാന്‍ ഒക്കെ ഇത് സാധ്യതകള്‍ ഒരുക്കുന്നുണ്ട്. ബാലറ്റ് ആണെങ്കില്‍ എല്ലാം മിക്‌സ് ചെയ്തതിനു ശേഷം മാത്രമേ എണ്ണല്‍ ആരംഭിക്കുമായിരുന്നോള്ളൂ. ഈ പ്രശ്നം പരിഹരിക്കാൻ പല രാജ്യങ്ങളും ടോട്ടലൈസർ  എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്.
2. സുതാര്യതതങ്ങള്‍ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് പോകുന്നത് എന്ന് ഓരോ സമ്മതിദായകനും സ്വയം നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ള അവസരമാണിത്. പേപ്പര്‍ ബാലറ്റില്‍ ഓരോരുത്തരും കുത്തുന്ന വോട്ട് ആ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുമേല്‍ തന്നെ പതിയുന്നു എന്ന് കണ്ടു ബോധ്യപ്പെടാനാകും. വോട്ടിംഗ് യന്ത്രത്തിലാണെങ്കില്‍, ബാലറ്റ് യൂണിറ്റില്‍ തെളിയുന്ന എല്‍.ഇ.ഡി. വെളിച്ചവും, ബീപ്പ് ശബ്ദവുമാണ് ഏക തെളിവ്. കണ്ട്രോള്‍ യൂണിറ്റില്‍ വോട്ട് ഏത് സ്ഥാനാര്‍ഥിയുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് സംശയം ഉയര്‍ന്നാല്‍ വെളിച്ചം കണ്ടു വിശ്വസിച്ചോളൂ എന്നു മാത്രമേ പറയാനാകൂ.
3. വിശ്വാസ്യതജനാധിപത്യ പ്രക്രിയയില്‍ വിശ്വാസ്യത പരമപ്രധാനമാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ വോട്ടെടുപ്പിനെക്കുറിച്ച്, വോട്ടെണ്ണലിനെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍, അതു പരിശോധിക്കാന്‍ കഴിയണം. ഫലം ഓഡിറ്റബിള്‍ ആകണം. പേപ്പര്‍ ബാലറ്റില്‍ എല്ലാ കക്ഷികള്‍ക്കും പേപ്പറില്‍ നോക്കി തീര്‍ച്ചപ്പെടുത്തി തൃപ്തികരമായ വീണ്ടും വോട്ടെണ്ണല്‍ നടത്തുവാനുള്ള സാധ്യതകള്‍ ഉണ്ട്.
വോട്ടിംഗ് മെഷീനില്‍ റീകൗണ്ടിംഗ് എന്നത് അസംബന്ധമാണ്. കാരണം യന്ത്രത്തിലെ  ഇൻപുട്ട് (ചെയ്ത വോട്ട്) ഏതെന്ന് ആര്‍ക്കും അറിയില്ല, പരിശോധിക്കാനും കഴിയില്ല, അങ്ങനെ പരിശോധിക്കണമെങ്കില്‍ എല്ലാവരുടെയും വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് വോട്ടുവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഔട്ട്പുട്ട് (ഓരോ സ്ഥാനര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം) നമുക്ക് ഇന്‍പുട്ടുമായി ഒത്തു നോക്കാനാവില്ല. അതുകൊണ്ടുതന്നെ തിരിമറികള്‍ നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താനും കഴിയില്ല.
വോട്ടിംഗ് യന്ത്രം കാല്‍ക്കുലേറ്റര്‍ പോലെ ഒരു ലളിതയന്ത്രമാണ്, തെറ്റുണ്ടെങ്കില്‍ അതു മാറ്റിയാല്‍ പോരെ എന്നു ചോദിക്കുന്നവര്‍ അറിയുക; കള്‍ക്കുലേറ്ററിന്റെ കാര്യത്തില്‍ 5+5=10 എന്ന് ഉത്തരം തരാത്ത കാല്‍ക്കുലേറ്റര്‍ തെറ്റാണ് എന്ന് നമ്മൾ  മനസ്സിലാക്കുന്നത് 10 എന്ന ഉത്തരം വരാന്‍ കാരണം 5+5 എന്ന ചോദ്യമാണ് എന്നു നമുക്ക് അറിയാവുന്നത് കൊണ്ടാണ്. ഇവിടെ നമുക്ക് ചോദ്യമേതെന്ന് (ഇൻപുട്ട്) അറിയില്ല. എന്ന് മാത്രമല്ല, 10 എന്നത് 5+5 ആണോ, 9+1 ആണോ, 6+4 ആണോ എന്നതൊക്കെ പ്രസക്തമായ സാഹചര്യത്തില്‍ ഒരു ഓഡിറ്റിങ് സംവിധാനം അത്യന്താപേക്ഷിതമാണ്. അതുപക്ഷേ, വോട്ടിംഗ് യന്തത്തില്‍ സാധ്യവുമല്ല.
ചുരുക്കത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് വിരുദ്ധമാണ്. ഈ ഒറ്റ നിലപാടിന്മേല്‍ ആണ്,  2005ല്‍ ജര്‍മനിയുടെ ഭരണഘടനാ കോടതി വോട്ടിംഗ് യന്ത്രങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത്. ‘ഒരു വിദഗ്ദ്ധന്റെയും സഹായമില്ലാതെ സാധാരണക്കാര്‍ക്ക് പരിശോധിച്ചു വിശ്വാസ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതാകണം വോട്ടിംഗ് സംവിധാനം’എന്നാണ് കോടതി നിരീക്ഷിച്ചത്.വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ അതു പരിശോധിച്ച് അറിയാനുള്ള മാര്‍ഗം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അത് ജനാധിപത്യത്തിന് അനുയോജ്യമല്ല എന്നു കരുതേണ്ടിയിരിക്കുന്നു. കാരണം ഒരു തെരഞ്ഞെടുപ്പ് അട്ടിമറി ഉണ്ടാകുകയാണെങ്കില്‍ പുറത്തു നിന്നുള്ള ഒരു തിരിമറിയേക്കാള്‍ സാധ്യത ഒരു ആഭ്യന്തര അട്ടിമറിക്കാണ്. അത്തരത്തില്‍ അട്ടിമറി നടന്നാല്‍ അത് സാധാരണക്കാരന് കണ്ടു ബോധ്യപ്പെടും വിധം തിരിച്ചറിയനാവില്ല. കാരണം വോട്ടിംഗ് യന്ത്രം അതാര്യമാണ്. ഫോറന്‌സിക്ക് പരിശോധനകളുടെ സാധ്യതകള്‍ ഒക്കെ ഉണ്ടെങ്കിലും അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഗവണ്മെന്റും ഭരണകൂടോപകരണങ്ങളും അതു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയോ വെളിച്ചത്തു കൊണ്ടുവരികയോ ഇല്ലെന്നത് വ്യക്തമാണ്. ഒരു മോശം വോട്ടിംഗ് യന്ത്രം ഒരു മോശം ഗവൺമെന്റിനാകും വഴിയൊരുക്കുക. മോശം ഗവണ്മെന്റ് ഒരിക്കലും മോശം യന്ത്രങ്ങൾ ഉണ്ടെന്നു വിളിച്ചു പറയുകയുമില്ല.  അതായത് സംഭവിക്കാൻ പോകുന്നത് ജനാധിപത്യത്തിന്റെ നിശ്ശബ്ദമരണമാണ് .
വി.വി.പാറ്റ് , സംവിധാനം എത്രമാത്രം ഫലപ്രദമാണ് എന്നതും ആലോചനാവിഷയമാണ്. വി.വി.പാറ്റ്  പോളിങ് ബൂത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. ഒരാള്‍ ബാലറ്റ് യൂണിറ്റില്‍ വോട്ടു ചെയ്താല്‍, അതേ ചിഹ്നത്തില്‍ ഒരു സ്ലിപ്പ് വി.വി.പാറ്റ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യുന്നു. ആ സ്ലിപ്പ് 7 സെക്കന്‍ഡ് നേരത്തേക്ക് വോട്ടര്‍ക്ക് ദൃശ്യമായിരിക്കും. അതിനുശേഷം അതു മുറിഞ്ഞ് യന്ത്രത്തിന്റെ പെട്ടിയിലേക്ക്  ലേക്ക് വീഴും. ഈ അവസരത്തില്‍ താന്‍ വോട്ടു ചെയ്ത ചിഹ്നത്തില്‍ അല്ലാതെ മറ്റൊരു ചിഹ്നത്തില്‍ വി.വി.പാറ്റ് സ്ലിപ്പ് വരുന്നതായി വോട്ടര്‍ക്ക് തോന്നിയാല്‍ പരാതി പറയാം. അപ്പോള്‍ തന്നെ ടെസ്റ്റ് വോട്ടിനുള്ള അവസരം ഉണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അയാള്‍ക്ക് വീണ്ടും വോട്ടുചെയ്യാം. അപ്പോഴും ഇതേപോലെ തെറ്റു വന്നാല്‍ വോട്ടിംഗ് നിര്‍ത്തിവയ്ക്കും.എന്നാല്‍ ഇത് മറ്റൊരു തരത്തിലും സംഭവിക്കാം. വി.വി.പാറ്റ് സ്ലിപ്പ് വോട്ടര്‍ യഥാര്‍ത്ഥത്തില്‍ ശരിക്കു കാണാത്തതാകാം.  വളരെ സെന്‍സിറ്റീവ് ആയ മെഷീന്‍ ആയതുകൊണ്ട് നന്നായി വെളിച്ചം കിട്ടുന്ന സ്ഥലത്ത്, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത്, ഈ മെഷീന്‍ വയ്ക്കാനാകില്ല. അതുകൊണ്ടുതന്നെ കാഴ്ചക്കുറവ് ഉള്ളവര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും മാനുഷികമായ പിഴവ് പറ്റാം. അങ്ങനെ വന്നാല്‍ ഐ.പി.സി. സെക്ഷൻ 177 അനുസരിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് അയാൾക്കെതിരെ കേസെടുക്കും.  6 മാസം വരെ ജയിലില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. ജനാധിപത്യപ്രക്രിയ സുഗമമാക്കുന്നതിന് വേണ്ടിയാണ് യന്ത്രങ്ങള്‍ കൊണ്ടുവരുന്നത് അല്ലാതെ യന്ത്രങ്ങള്‍ക്ക് അനുസരിച്ചു ജനാധിപത്യത്തെ വക്രീകരിക്കുകയല്ല ചെയ്യുകയല്ല വേണ്ടത്. നിയമം ആകട്ടെ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരിക്കണം, അല്ലാതെ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ വേണ്ടി നിയമത്തെ ഉപയോഗിക്കുകയല്ല വേണ്ടത്.
മറ്റൊരു സാധ്യത ശരിക്കും അട്ടിമറി നടക്കുന്നതാണ്. സാമാന്യബോധമുള്ള ഒരു പ്രോഗ്രാമറും എല്ലാ വോട്ടും തെറ്റായി പ്രിന്റ്  ചെയ്യുന്ന തരത്തില്‍ അത് പ്രോഗ്രാം ചെയ്യില്ല. ഇലക്ഷന്‍ ആരംഭിക്കുന്നതുമുന്പുള്ള മോക്ക്‌പോള്‍ മറികടക്കാന്‍ ഒരു 100-200 വോട്ടുകള്‍ക്ക് ശേഷമേ, എന്തു വന്നാലും ഈ അട്ടിമറി പ്രക്രിയ ആരംഭിക്കൂ. അതിനു ശേഷവും ഒരു കാരണവശാലും അടുപ്പിച്ച് 2 സ്ലിപ്പുകള്‍ തെറ്റായി പ്രിന്റ് ചെയ്യുന്ന തരത്തിലും പ്രോഗ്രാം ചെയ്യില്ല. മൂന്നോ നാലോ വോട്ടുകള്‍ക്ക് ശേഷമാകും ഒരു തെറ്റായ പ്രിന്റ് വരിക. അപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വോട്ടര്‍ ടെസ്റ്റ് വോട്ട് ചെയ്യുമ്പോള്‍ ഈ തെറ്റ് ഉണ്ടാകില്ല. എന്തായിരിക്കും ഫലം, ശരിക്കും തെറ്റു കണ്ടെത്തിയ വോട്ടര്‍ 6 മാസം അകത്ത്, അട്ടിമറി സാധ്യമാക്കിയ യന്ത്രം സുരക്ഷിതം.ഇന്നത്തെ സാഹചര്യത്തില്‍ വി.വി.പാറ്റ്  വഴി അട്ടിമറി കണ്ടെത്തുക എളുപ്പമല്ല എന്നു സാരം. എത്ര പേരാണ് ഒരു പ്രയോജനവുമില്ലാതെ, ജനാധിപത്യത്തിന് വേണ്ടി ജയിലില്‍ പോകുക? തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ ഭയപ്പെടുത്തി പിന്‍മാറ്റുന്ന തരത്തിലാണോ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള സംവിധാനം ഒരുക്കേണ്ടത്?
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും, എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു കരുതുക, എങ്കില്‍ പോലും ചിപ്പ് ലെവല്‍ അട്ടിമറികള്‍ക്ക് ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഈ സാധ്യതകളെ  തള്ളിക്കളഞ്ഞുകൊണ്ട് ഇലക്ഷൻ കമ്മീഷൻ നമ്മളോട് പറഞ്ഞിരുന്നത് തങ്ങൾ ഉപയോഗിക്കുന്നത് ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ചിപ്പുകളാണ് അതുകൊണ്ടു തന്നെ പിന്നീട് അതിൽ ഒരു കള്ളത്തരം നടത്തുവാനോ  പുതിയതായി പ്രോഗ്രാം ചെയ്യുവാനോ കഴിയില്ല എന്നതാണ്. എന്നാൽ വി.വി.പാറ്റ് നിലവിൽ വന്നതോടെ വോട്ടിംഗ് യന്ത്രത്തിൽ ഉപയോഗിക്കുന്ന ചിപ്പുകൾ ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്നവ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. ഇ.വി.എം. നിർമാതാക്കളായ ഭാരത് ഇലക്രോണിക്സ് ലിമിറ്റഡ് വിവരാവകാശ  നിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന്നൽകിയ ഏറ്റവും പുതിയ മറുപടി അനുസരിച്ച് ഇപ്പോൾ അവർ ഉപയോഗിക്കുന്നത് എൻ.എക്സ്.പി. എന്ന അമേരിക്കൻ കമ്പനിയുടെ മൈക്ക്രോ കൺട്രോളർ ആണ്. അവരുടെ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അതിന് 3 തരാം മെമ്മറികൾ ഉണ്ട്. SRAM, ഫ്‌ളാഷ്, EEPROM. ഫ്‌ളാഷ് മെമ്മറി ഉള്ള ഒരു ചിപ്പ് വൺ-ടൈം-പ്രോഗ്രാമബിൾ ആണെന്ന് എങ്ങനെ കരുതാനാകും? വി.വി.പാറ്റ് ഏർപ്പെടുത്താനായി, സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്യാനായി നേരത്തെ പ്രോഗ്രാം ചെയ്യുക അസാധ്യമാണ്. അതുകൊണ്ട് ഒരു പക്ഷെ വി.വി.പാറ്റിന് വേണ്ടിയാകാം ഫ്‌ളാഷ് മെമ്മറി ഉപയോഗിക്കേണ്ടി വരിക.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമാസഭയ്ക്കുള്ളില്‍ ചെയ്തുകാണിച്ചതുപോലെ ഒരു പ്രത്യേക കീകോമ്പിനേഷനിലൂടെ, ചില പ്രത്യേക കോഡുകള്‍ യന്ത്രത്തില്‍ അമര്‍ത്തുന്നതോടെ ആരംഭിക്കുന്ന അട്ടിമറിയാണെങ്കില്‍ ഏതു തരത്തിലും റാന്‍ഡമൈ സേഷന്‍ കൊണ്ടും ഇലക്ഷന് മുന്‍പുള്ള മോക്ക് പോള്‍ കൊണ്ടുമൊന്നും  കണ്ടെത്താന്‍ കഴിയില്ല. മാത്രമല്ല യന്ത്രങ്ങളിൽ ഇപ്പോൾ ഉള്ള ക്ളോക്ക് ഉപയോഗിച്ച സമയമാനുസരിച്ച്ചും ഇത്തരം പ്രവർത്തിക്കാൻ കഴിയുന്ന പ്രോഗ്രാമുകൾ ചെയ്യാം. 2010-ൽ മിഷിഗൺ സർവകലാശാലയിലെ സ്‌കോട്ട് വോൾഷോക്, എറിക്ക് വുസ്ട്രോ , അലക്സ് ഹാൽഡർമാൻ, ഹൈദരാബാദ് ആസ്ഥാനമായുള്ള നെറ്റ്ഇന്ത്യയിലെ എഞ്ചിനീയര്മാരായ ഹരി കെ പ്രസാദ്, അരുൺ, സായ് കൃഷ്ണ, വാസവ്യ യാഗാദി എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമല്ല എന്ന കണ്ടെത്തുന്നുണ്ട്. അവർ  രണ്ടാം തലമുറ വോട്ടിംഗ് യന്ത്രത്തിലായിരുന്നു പഠനം നടത്തിയത് . യന്ത്രത്തിൽ വ്യാജ ഡിസ്‌പ്ലെ ഘടിപ്പിക്കുക, മറ്റൊരു ഉപകരണം കൊണ്ട് വോട്ടു വിവരങ്ങൾ ശേഖരിക്കുന്ന മെമ്മറിയിൽ വിവരങ്ങൾ തിരുത്തുക തുടങ്ങി പല ഹാക്കിംഗ് മാര്ഗങ്ങളും അവർ പുറത്തുവിട്ടിരുന്നു. അവയെല്ലാം തന്നേ ആഭ്യന്തരമായി അധികാരമുള്ളവരുടെ ഒത്താശയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ തെരഞ്ഞെടുപ്പ് ജോലികളിൽ വ്യാപൃതരായിരിക്കുന്ന ലക്ഷോപലക്ഷം ആളുകളുടെയെല്ലാം അറിവോ സഹകരണമോ അതിന് ആവശ്യമില്ലതാനും. നമ്മുടെ യന്ത്രങ്ങളുടെ  ഏറ്റവും വലിയ ശക്തിയായി ഉയർത്തുകയ്ക്കപ്പെടുന്ന ലളിതമായ ഡിസൈൻ ഒരുക്കുന്ന സാധ്യതകളെ ചൂഷണം ചെയ്യുന്നവയാണ് ആ തന്ത്രങ്ങളെല്ലാം. ലളിതമായ ഘടന റിവേഴ്‌സ് എഞ്ചിനീയറിംഗിനെ എളുപ്പമാക്കും. മാത്രമല്ല ഹാർഡ്‌വെയർ തിരിമറികൾ നടത്തുന്നത് അനായാസമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യൻവോട്ടിംഗ് യന്ത്രങ്ങൾ ഭൗതീകസുരക്ഷിതത്ത്വത്തെ എന്ന് പറയാം. എന്നാൽ കമ്മീഷന്റെ എല്ലാ ചട്ടങ്ങളെയും നിയമങ്ങളെയും മറികടന്നുകൊണ്ട് ഭൗതീക സുരക്ഷാമാനദണ്ഡങ്ങളെല്ലാം നിരന്തരം ലംഘിക്കപ്പെടുന്നതായുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുന്നു.
ഇതിനര്‍ത്ഥം ഇപ്പോള്‍ നമ്മുടെ യന്ത്രങ്ങളില്‍ ഇത്തരം അട്ടിമറികള്‍ നടക്കുന്നു എന്നല്ല. അതിനുള്ള സാധ്യതകള്‍ ഉണ്ട് എന്നാണ്. ഹാക്ക് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉണ്ടെന്ന് ഇക്കാലത്തു വിശ്വസിക്കുന്നത് സ്വയം കബളിപ്പിക്കലാണ്.  ഏതൊരു ഇലക്ട്രോണിക്ക് സംവിധാനവും ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പുറമെ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം അത് സംഭവിക്കാം. അപ്പോള്‍ അത് കണ്ടെത്തുവാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. ഹാക്ക് ചെയ്യപ്പെട്ടാല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടാല്‍ അത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം. മൊത്തം യന്ത്രങ്ങളില്‍ വെറും 3%ത്തില്‍ മാത്രം കൃത്രിമം നടത്തിയാല്‍ ഇലക്ഷന്‍ ഫലങ്ങള്‍ അട്ടിമറിക്കാനാകും എന്നു കാണിക്കുന്ന പഠനങ്ങള്‍ ഉണ്ട്.
ഇ.വി.എം.കളില്‍ അട്ടിമറി സാധ്യതളേതുമില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഇവര്‍ക്കൊന്നും പരിശോധനയ്ക്കായി യന്ത്രത്തിന്റെ പൂര്‍ണമായ ഘടന  (ഫുള്‍ ഡിസൈന്‍) ലഭ്യമായിട്ടില്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. 2006 -ലും 2010 -ലും ഇലക്ഷൻ കമ്മീഷൻ നടത്തിയ ഔദ്യോഗിക സുരക്ഷാ പരിശോധനകളിൽ പോലും യന്ത്രത്തിന്റെ സോഴ്സ്കോഡ് ഓഡിറ്റ് നടന്നിട്ടില്ല. ഈപരിശോധനകളിലൊന്നും  കമ്പ്യൂട്ടർ സുരക്ഷാ രംഗത്തെ വിദഗ്ദർഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. എല്ലാ വോട്ടിംഗ് യന്ത്രങ്ങള്‍ക്കും അനന്യമായ ഒരു നമ്പര്‍ (യുണീക്ക് നമ്പർ ) ഉണ്ട് എന്നും അത് ഫലപ്രദമായി എന്‍ക്രിപ്റ്റ ചെയ്തിട്ടുണ്ട് എന്നും എന്ത് ഉറപ്പാണ് ഉള്ളത്? ഇതിനു മുന്‍പ് വോട്ടെണ്ണലിന് ഉപയോഗിച്ച  ഇ.വി.എം.ലെ നമ്പര്‍ ഒത്തു വരാതിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2 വര്‍ഷമായി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കാത്തിരിക്കുകയാണ്. മാത്രമല്ല എല്ലാ ചട്ടങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ യന്ത്രം കൈകാര്യം ചെയ്തിട്ടുള്ള നിരവധി അവസരങ്ങള്‍ നമ്മള്‍ കണ്ടതാണ്. ട്രാക്കുകളിലും, കാറുകളിലും, സ്വകാര്യ വാഹനങ്ങളിലും, ഹോട്ടല്‍ മുറിയിലും എല്ലാം സംശയമുണര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇ.വി.എം. കണ്ടെത്തിയിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങൾ  ട്രക്കുകളിലും ജീപ്പുകളിലും ചായക്കടകളിലുമൊക്കെയായി സുഖദ സഞ്ചാരം നടത്തുന്ന കാഴ്ച കാണുമ്പോള്‍ അതില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കളിയാക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍  സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരുടേതായി വന്നു കാണുന്നു. ഇവര്‍ പറയുന്നതൊക്കെ വാദത്തിനു വേണ്ടി അംഗീകരിക്കാം. മെഷീന്‍ ഹാക്കബിള്‍ അല്ല, പേപ്പര്‍ സീലുകള്‍ ഒക്കെ മാറ്റി ഇനി ഇ,വി.എം. അതേ പോലെ തന്നെ സജ്ജീകരിക്കാന്‍  ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് വോട്ടിംഗ് യന്ത്രങ്ങൾ ഇങ്ങനെ തലങ്ങും വിലങ്ങും ഒരു എസ്‌കോര്‍ട് പോലുമില്ലാതെ പായുന്നത് എങ്ങോട്ടേക്കാണ്, എന്തിനാണ് എന്നതിനുള്ള ഉത്തരം ആരു പറയും?
സംശയിക്കുന്നവരോടല്ല, സംശയജനകമായ സാഹചര്യം സൃഷ്ടിക്കുന്നവരോടാണ് ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത്. ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ എല്ലാവരോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. വിവിധ ഘട്ടങ്ങളിലായി ബി.ജെ.പി യും കോണ്‍ഗ്രസ്സും ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെതന്നെ വോട്ടിംഗ് യന്ത്രത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിലും അതു വ്യാപകമായുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും വിലപ്പെട്ടത് പൊതുസമൂഹത്തിന്റെ വിശ്വാസമാണ്. അതു മനസിലാക്കികൊണ്ടാണ് നമ്മളെക്കാള്‍ സാങ്കേതികമായി വളരെ മുകളില്‍ നില്ക്കുന്ന വികസിത ജനാധിപത്യ രാജ്യങ്ങളെല്ലാം വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങുന്നത്. ഈ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന് പേപ്പര്‍ ബാലറ്റുകള്‍ തിരികെ വരേണ്ടതുണ്ട്.

(C) ലേഖനം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്

വോട്ടിംഗ് യന്ത്രങ്ങൾ ജനാധിപത്യത്തെ പരാജയപ്പെടുത്തുന്നോ?

1951, 1977 പൊതു തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യം ഇത്രയധികം ആകംഷയോടെയും ഉത്കണ്ഠയോടെയും ഫലം കാത്തിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ്  ഉണ്ടായിട്ടില്ല. ജനാധിപത്യം തന്നെ അപകടത്തിലാകുമോ എന്ന ആശങ്കകള്‍ ഉയരുന്ന സന്ദര്‍ഭത്തില്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹമായ സാഹചര്യങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ നമ്മുടെ ജനാധിപത്യം സംശയത്തിന്റെ സൂചിമുനയിലാകുകയാണ്.

വോട്ടിംഗ് യന്ത്രത്തോട് ജനധിപത്യവിശ്വാസികള്‍ വിയോജിക്കുന്നത് കേവലം സാങ്കേതികതയുടെയോ, സുരക്ഷിതത്വത്തിന്റെയോ പേരിലല്ല. നിലവിലെ ഇ.വി.എം. സംവിധാനങ്ങളൊന്നും അടിസ്ഥാന ജനാധിപത്യ പ്രമാണങ്ങളോട് യോജിച്ചു പോകുന്നില്ല എന്നതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമായ വോട്ടെടുപ്പിന്റെ പ്രാഥമിക ചേരുവകള്‍ മൂന്നാണ്. രഹസ്യ ബാലറ്റ്, സുതാര്യത, വിശ്വാസ്യത. നമുക്ക് ഓരോന്നായി പരിശോധിക്കാം.

1. രഹസ്യ ബാലറ്റ് 

ഒരു പൗരന്‍ ചെയ്യുന്ന വോട്ട് മറ്റൊരാള്‍ അറിയാന്‍ പാടില്ല എന്നതാണിത്. ബാലറ്റില്‍ നമ്മള്‍ മഷി കുത്തുന്നത് രഹസ്യമായാണ് അത് മടക്കി പെട്ടിയില്‍ നിക്ഷേപിക്കുന്നതും നമ്മള്‍ തന്നെ മറ്റൊരാള്‍ അത് ഏതെന്നറിയാണുള്ള സാധ്യത സാധാരണഗതിയില്‍ ഇല്ല. വോട്ടിംഗ് മെഷീനിലും ഇത് സാധ്യമാണ്, ആധാര്‍ പോലുള്ള ഏതെങ്കിലും പൊതു നമ്പറുമായി ബന്ധല്ലെടുത്തി ഇത് ലോഗ് ചെയ്യപ്പെടാത്തിടത്തോളം കാലം.

ഓരോ ബൂത്തിലെയും വോട്ടുകള്‍ പ്രത്യേകം എണ്ണുന്നതുകൊണ്ട് ഇപ്പോള്‍ ബൂത്ത് തലത്തിലുള്ള പ്രൊഫൈലിങ് നടത്തുന്നുണ്ട്. താത്പര്യ കക്ഷികള്‍ക്ക് ബൂത്തു തലത്തില്‍ സ്വാധീനം ചെകുത്താന്‍/ പക വീട്ടാന്‍ ഒക്കെ ഇത് സാധ്യതകള്‍ ഒരുക്കുന്നുണ്ട്. ബാലറ്റ് ആണെങ്കില്‍ എല്ലാം മിക്‌സ് ചെയ്തതിനു ശേഷം മാത്രമേ എണ്ണല്‍ ആരംഭിക്കുമായിരുന്നോള്ളൂ.

2. സുതാര്യത

തങ്ങള്‍ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് പോകുന്നത് എന്ന് ഓരോ സമ്മതിദായകനും സ്വയം നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ള അവസരമാണിത്. പേപ്പര്‍ ബാലറ്റില്‍ ഓരോരുത്തരും കുത്തുന്ന വോട്ട് ആ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുമേല്‍ തന്നെ പതിയുന്നു എന്ന് കണ്ടു ബോധ്യപ്പെടാനാകും. വോട്ടിംഗ് യന്ത്രത്തിലാണെങ്കില്‍, ബാലറ്റ് യൂണിറ്റില്‍ തെളിയുന്ന എല്‍.ഇ.ഡി. വെളിച്ചവും, ബീപ്പ് ശബ്ദവുമാണ് ഏക തെളിവ്. കണ്ട്രോള്‍ യൂണിറ്റില്‍ വോട്ട് ഏത് സ്ഥാനാര്‍ഥിയുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് സംശയം ഉയര്‍ന്നാല്‍ വെളിച്ചം കണ്ടു വിശ്വസിച്ചോളൂ എന്നു മാത്രമേ പറയാനാകൂ.

3. വിശ്വാസ്യത

ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസ്യത പരമപ്രധാനമാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ വോട്ടെടുപ്പിനെക്കുറിച്ച്, വോട്ടെണ്ണലിനെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍, അതു പരിശോധിക്കാന്‍ കഴിയണം. ഫലം ഓഡിറ്റബിള്‍ ആകണം. പേപ്പര്‍ ബാലറ്റില്‍ എല്ലാ കക്ഷികള്‍ക്കും പേപ്പറില്‍ നോക്കി തീര്‍ച്ചപ്പെടുത്തി തൃപ്തികരമായ വീണ്ടും വോട്ടെണ്ണല്‍ നടത്തുവാനുള്ള സാധ്യതകള്‍ ഉണ്ട്.

വോട്ടിംഗ് മെഷീനില്‍ റീകൗണ്ടിംഗ് എന്നത് അസംബന്ധമാണ്. കാരണം മഷീനിലെ ഇൻപുട്ട് (ചെയ്ത വോട്ട്) ഏതെന്ന് ആര്‍ക്കും അറിയില്ല, പരിശോധിക്കാനും കഴിയില്ല, അങ്ങനെ പരിശോധിക്കണമെങ്കില്‍ എല്ലാവരുടെയും വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് വോട്ടുവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഔട്ട്പുട്ട് (ഓരോ സ്ഥാനര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം) നമുക്ക് ഇന്‍പുട്ടുമായി ഒത്തു നോക്കാനാവില്ല. അതുകൊണ്ടുതന്നെ തിരിമറികള്‍ നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താനും കഴിയില്ല. 

വോട്ടിംഗ് യന്ത്രം കാല്‍ക്കുലേറ്റര്‍ പോലെ ഒരു ലളിതയന്ത്രമാണ്, തെറ്റുണ്ടെങ്കില്‍ അതു മാറ്റിയാല്‍ പോരെ എന്നു ചോദിക്കുന്നവര്‍ അറിയേണ്ടത് കള്‍ക്കുലേറ്ററിന്റെ കാര്യത്തില്‍ 5+5=10 എന്ന് ഉത്തരം തരാത്ത കാല്‍ക്കുലേറ്റര്‍ തെറ്റാണ് എന്ന് നമ്മൾ  മനസ്സിലാക്കുന്നത് 10 എന്ന ഉത്തരം വരാന്‍ കാരണം 5+5 എന്ന ചോദ്യമാണ് എന്നു നമുക്ക് അറിയാവുന്നത് കൊണ്ടാണ്. ഇവിടെ നമുക്ക് ചോദ്യമേതെന്ന് (ഇൻപുട്ട്) അറിയില്ല 10 എന്നത് 5+5 ആണോ, 9+1 ആണോ, 6+4 ആണോ എന്നതൊക്കെ പ്രസക്തമായ സാഹചര്യത്തില്‍ ഒരു ഓഡിറ്റിങ് സംവിധാനം അത്യന്താപേക്ഷിതമാണ്. അതുപക്ഷേ, വോട്ടിംഗ് യന്തത്തില്‍ സാധ്യവുമല്ല.

ചുരുക്കത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് വിരുദ്ധമാണ്. ഈ ഒറ്റ നിലപാടിന്മേല്‍ ആണ്,  2005ല്‍ ജര്‍മനിയുടെ ഭരണഘടനാ കോടതി വോട്ടിംഗ് യന്ത്രങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത്. ‘ഒരു വിദഗ്ദ്ധന്റെയും സഹായമില്ലാതെ സാധാരണക്കാര്‍ക്ക് പരിശോധിച്ചു വിശ്വാസ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതാകണം വോട്ടിംഗ് സംവിധാനം’എന്നാണ് കോടതി നിരീക്ഷിച്ചത്.

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ അതു പരിശോധിച്ച് അറിയാനുള്ള മാര്‍ഗം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അത് ജനാധിപത്യത്തിന് അനുയോജ്യമല്ല എന്നു കരുതേണ്ടിയിരിക്കുന്നു. കാരണം ഒരു തെരഞ്ഞെടുപ്പ് അട്ടിമറി ഉണ്ടാകുകയാണെങ്കില്‍ പുറത്തു നിന്നുള്ള ഒരു തിരിമറിയേക്കാള്‍ സാധ്യത ഒരു ആഭ്യന്തര അട്ടിമറിക്കാണ്. അത്തരത്തില്‍ അട്ടിമറി നടന്നാല്‍ അത് സാധാരണക്കാരന് കണ്ടു ബോധ്യപ്പെടും വിധം തിരിച്ചറിയനാവില്ല. കാരണം വോട്ടിംഗ് യന്ത്രം അതാര്യമാണ്. ഫോറന്‌സിക്ക് പരിശോധനകളുടെ സാധ്യതകള്‍ ഒക്കെ ഉണ്ടെങ്കിലും അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഗവണ്മെന്റും ഭരണകൂടോപകരണങ്ങളും അതു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയോ വെളിച്ചത്തു കൊണ്ടുവരികയോ ഇല്ലെന്നത് വ്യക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ ജനാധിപത്യത്തിന്റെ നിശ്ശബ്ദമരണമാകുമത്.

വി.വി.പാറ്റ് , സംവിധാനം എത്രമാത്രം ഫലപ്രദമാണ് എന്നതും ആലോചനാവിഷയമാണ്. വി.വി.പാറ്റ്  പോളിങ് ബൂത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. ഒരാള്‍ ബാലറ്റ് യൂണിറ്റില്‍ വോട്ടു ചെയ്താല്‍, അതേ ചിഹ്നത്തില്‍ ഒരു സ്ലിപ്പ് വി.വി.പാറ്റ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യുന്നു. ആ സ്ലിപ്പ് 7 സെക്കന്‍ഡ് നേരത്തേക്ക് വോട്ടര്‍ക്ക് ദൃശ്യമായിരിക്കും. അതിനുശേഷം അതു മുറിഞ്ഞ് യന്ത്രത്തിന്റെ പെട്ടിയിലേക്ക്  ലേക്ക് വീഴും. ഈ അവസരത്തില്‍ താന്‍ വോട്ടു ചെയ്ത ചിഹ്നത്തില്‍ അല്ലാതെ മറ്റൊരു ചിഹ്നത്തില്‍ വി.വി.പാറ്റ് സ്ലിപ്പ് വരുന്നതായി വോട്ടര്‍ക്ക് തോന്നിയാല്‍ പരാതി പറയാം. അപ്പോള്‍ തന്നെ ടെസ്റ്റ് വോട്ടിനുള്ള അവസരം ഉണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അയാള്‍ക്ക് വീണ്ടും വോട്ടുചെയ്യാം. അപ്പോഴും ഇതേപോലെ തെറ്റു വന്നാല്‍ വോട്ടിംഗ് നിര്‍ത്തിവയ്ക്കും. 

എന്നാല്‍ ഇത് മറ്റൊരു തരത്തിലും സംഭവിക്കാം. വി.വി.പാറ്റ് സ്ലിപ്പ് വോട്ടര്‍ യഥാര്‍ത്ഥത്തില്‍ ശരിക്കു കാണാത്തതാകാം.  കാഴ്ചയുടെ പ്രശ്‌നം ഉള്ളവര്‍ക്ക് മാത്രമല്ല, വളരെ സെന്‍സിറ്റീവ് ആയ മെഷീന്‍ ആയതുകൊണ്ട് നന്നായി വെളിച്ചം കിട്ടുന്ന സ്ഥലത്ത്, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത്, ഈ മെഷീന്‍ വയ്ക്കാനാകില്ല. അതുകൊണ്ടുതന്നെ കാഴ്ചക്കുറവ് ഉള്ളവര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും മാനുഷികമായ പിഴവ് പറ്റാം. അങ്ങനെ വന്നാല്‍ 6 മാസം ജയിലില്‍ കിടക്കുക എന്നതാണ് അയാളുടെ വിധി. ജനാധിപത്യപ്രക്രിയ സുഗമമാക്കുന്നതിന് വേണ്ടിയാണ് യന്ത്രങ്ങള്‍ കൊണ്ടുവരുന്നത് അല്ലാതെ യന്ത്രങ്ങള്‍ക്ക് അനുസരിച്ചു ജനാധിപത്യത്തെ വക്രീകരിക്കുകയല്ല  ചെയ്യുകയല്ല വേണ്ടത്. നിയമം ആകട്ടെ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരിക്കണം, അല്ലാതെ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ വേണ്ടി നിയമം ഉണ്ടാക്കുക അല്ല വേണ്ടത്.

മറ്റൊരു സാധ്യത ശരിക്കും അട്ടിമറി നടക്കുന്നതാണ്. സാമാന്യബോധമുള്ള ഒരു പ്രോഗ്രാമറും എല്ലാ വോട്ടും തെറ്റായി പ്രിന്റ്  ചെയ്യുന്ന തരത്തില്‍ അത് പ്രോഗ്രാം ചെയ്യില്ല. ഇലക്ഷന്‍ ആരംഭിക്കുന്നതുമുന്പുള്ള മോക്ക്‌പോള്‍ മറികടക്കാന്‍ ഒരു 100-200 വോട്ടുകള്‍ക്ക് ശേഷമേ, എന്തു വന്നാലും ഈ അട്ടിമറി പ്രക്രിയ ആരംഭിക്കൂ. അതിനു ശേഷവും ഒരു കാരണവശാലും അടുപ്പിച്ച് 2 സ്ലിപ്പുകള്‍ തെറ്റായി പ്രിന്റ് ചെയ്യുന്ന തരത്തിലും പ്രോഗ്രാം ചെയ്യില്ല. മൂന്നോ നാലോ വോട്ടുകള്‍ക്ക് ശേഷമാകും ഒരു തെറ്റായ പ്രിന്റ് വരിക. അപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വോട്ടര്‍ ടെസ്റ്റ് വോട്ട് ചെയ്യുമ്പോള്‍ ഈ തെറ്റ് ഉണ്ടാകില്ല. എന്തായിരിക്കും ഫലം, ശരിക്കും തെറ്റു കണ്ടെത്തിയ വോട്ടര്‍ 6 മാസം അകത്ത്, അട്ടിമറി സാധ്യമാക്കിയ യന്ത്രം സുരക്ഷിതം. 

ഇന്നത്തെ സാഹചര്യത്തില്‍ വി.വി.പാറ്റ്  വഴി അട്ടിമറി കണ്ടെത്തുക എളുപ്പമല്ല എന്നു സാരം. എത്ര പേരാണ് ഒരു പ്രയോജനവുമില്ലാതെ, ജനാധിപത്യത്തിന് വേണ്ടി ജയിലില്‍ പോകുക? തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ ഭയപ്പെടുത്തി പിന്‍മാറ്റുന്ന തരത്തിലാണോ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള സംവിധാനം ഒരുക്കേണ്ടത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും, എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു കരുതുക, എങ്കില്‍ പോലും ചിപ്പ് ലെവല്‍ അട്ടിമറികള്‍ക്ക് ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. 

പ്രത്യേകിച്ചും വി.വി.പാറ്റ് നിലവിൽ വന്നതോടെ വോട്ടിംഗ് യന്ത്രത്തിൽ ഉപയോഗിക്കുന്ന ചിപ്പുകൾ ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്നവ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. ഇ.വി.എം. നിർമാതാക്കളായ ഭാരത് ഇലക്രോണിക്സ് ലിമിറ്റഡ് വിവരാവകാശ  നിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന്നൽകിയ ഏറ്റവും പുതിയ മറുപടി അനുസരിച്ച് ഇപ്പോൾ അവർ ഉപയോഗിക്കുന്നത് എൻ.എക്സ്.പി. എന്ന അമേരിക്കൻ കമ്പനിയുടെ മൈക്ക്രോ കൺട്രോളർ ആണ്. അവരുടെ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അതിന് 3 തരാം മെമ്മറികൾ ഉണ്ട്. SRAM, ഫ്‌ളാഷ്, EEPROM. ഫ്‌ളാഷ് മെമ്മറി ഉള്ള ഒരു ചിപ്പ് വൺ-ടൈം-പ്രോഗ്രാമബിൾ ആണെന്ന് എങ്ങനെ കരുതാനാകും? വി.വി.പാറ്റ് ഏർപ്പെടുത്താനായി, സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്യാനായി നേരത്തെ പ്രോഗ്രാം ചെയ്യുക അസാധ്യമാണ്. അതുകൊണ്ട് ഒരു പക്ഷെ വി.വി.പാറ്റിന് വേണ്ടിയാകാം ഫ്‌ളാഷ് മെമ്മറി ഉപയോഗിക്കേണ്ടി വരിക. 

 ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമാസഭയ്ക്കുള്ളില്‍ ചെയ്തുകാണിച്ചതുപോലെ ഒരു പ്രത്യേക കീകോമ്പിനേഷനിലൂടെ, ചില പ്രത്യേക കോഡുകള്‍ യന്ത്രത്തില്‍ അമര്‍ത്തുന്നതോടെ ആരംഭിക്കുന്ന അട്ടിമറിയാണെങ്കില്‍ ഏതു തരത്തിലും റാന്‍ഡണ്മൈസേഷന്‍ കൊണ്ടും ഇലക്ഷന് മുന്‍പുള്ള മോക്ക് പോള്‍ കൊണ്ടുമൊന്നും  കണ്ടെത്താന്‍ കഴിയില്ല. ഇതിനര്‍ത്ഥം ഇപ്പോള്‍ നമ്മുടെ യന്ത്രങ്ങളില്‍ ഇത്തരം അട്ടിമറികള്‍ നടക്കുന്നു എന്നല്ല. അതിനുള്ള സാധ്യതകള്‍ ഉണ്ട് എന്നാണ്. ഹാക്ക് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉണ്ടെന്ന് ഇക്കാലത്തു വിശ്വസിക്കുന്നത് സ്വയം കബളിപ്പിക്കലാണ്. ഏതൊരു ഇലക്ട്രോണിക്ക് സംവിധാനവും ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പുറമെ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം അത് സംഭവിക്കാം. അപ്പോള്‍ അത് കണ്ടെത്തുവാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. ഹാക്ക് ചെയ്യപ്പെട്ടാല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടാല്‍ അത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം. മൊത്തം യന്ത്രങ്ങളില്‍ വെറും 3%ത്തില്‍ മാത്രം കൃത്രിമം നടത്തിയാല്‍ ഇലക്ഷന്‍ ഫലങ്ങള്‍ അട്ടിമറിക്കാനാകും എന്നു കാണിക്കുന്ന പഠനങ്ങള്‍ ഉണ്ട്. 

ഇ.വി.എം.കളില്‍ അട്ടിമറി സാധ്യതളേതുമില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഇവര്‍ക്കൊന്നും പരിശോധനയ്ക്കായി യന്ത്രത്തിന്റെ പൂര്‍ണമായ ഘടന  (ഫുള്‍ ഡിസൈന്‍) ലഭ്യമായിട്ടില്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. എല്ലാ വോട്ടിംഗ് യന്ത്രങ്ങള്‍ക്കും അനന്യമായ ഒരു നമ്പര്‍ (യുണീക്ക് നമ്പർ ) ഉണ്ട് എന്നും അത് ഫലപ്രദമായി  എന്‍ക്രിപ്റ്റ ചെയ്തിട്ടുണ്ട് എന്നും എന്ത് ഉറപ്പാണ് ഉള്ളത്? ഇതിനു മുന്‍പ് വോട്ടെണ്ണലിന് ഉപയോഗിച്ച ഇ.വി.എം.ലെ നമ്പര്‍ ഒത്തു വരാതിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2 വര്‍ഷമായി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കാത്തിരിക്കുകയാണ്. മാത്രമല്ല എല്ലാ  ചട്ടങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ യന്ത്രം കൈകാര്യം ചെയ്തിട്ടുള്ള നിരവധി അവസരങ്ങള്‍ നമ്മള്‍ കണ്ടതാണ്. ട്രാക്കുകളിലും, കാറുകളിലും, സ്വകാര്യ വാഹനങ്ങളിലും, ഹോട്ടല്‍ മുറിയിലും എല്ലാം സംശയമുണര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇ.വി.എം. കണ്ടെത്തിയിട്ടുണ്ട്. 

വോട്ടിംഗ് യന്ത്രങ്ങൾ  ട്രക്കുകളിലും ജീപ്പുകളിലും ചായക്കടകളിലുമൊക്കെയായി സുഖദ സഞ്ചാരം നടത്തുന്ന കാഴ്ച കാണുമ്പോള്‍ അതില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കളിയാക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍  സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരുടേതായി വന്നു കാണുന്നു. ഇവര്‍ പറയുന്നതൊക്കെ വാദത്തിനു വേണ്ടി അംഗീകരിക്കാം. മെഷീന്‍ ഹാക്കബിള്‍ അല്ല, പേപ്പര്‍ സീലുകള്‍ ഒക്കെ മാറ്റി ഇനി ഇ,വി.എം. അതേ പോലെ തന്നെ സജ്ജീകരിക്കാന്‍  ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് ഋഢങകള്‍ ഇങ്ങനെ തലങ്ങും വിലങ്ങും ഒരു എസ്‌കോര്‍ട് പോലുമില്ലാതെ പായുന്നത് എങ്ങോട്ടേക്കാണ്, എന്തിനാണ് എന്നതിനുള്ള ഉത്തരം ആരു പറയും?

സംശയിക്കുന്നവരോടല്ല, സംശയജനകമായ സാഹചര്യം സൃഷ്ടിക്കുന്നവരോടാണ് ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത്. ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ എല്ലാവരോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. വിവിധ ഘട്ടങ്ങളിലായി ബി.ജെ.പി യും കോണ്‍ഗ്രസ്സും ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെതന്നെ വോട്ടിംഗ് യന്ത്രത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിലും അതു വ്യാപകമായുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും വിലപ്പെട്ടത് പൊതുസമൂഹത്തിന്റെ വിശ്വാസമാണ്. അതു മനസിലാക്കികൊണ്ടാണ് നമ്മളെക്കാള്‍ സാങ്കേതികമായി വളരെ മുകളില്‍ നില്ക്കുന്ന വികസിത ജനാധിപത്യ രാജ്യങ്ങളെല്ലാം വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങുന്നത്. ഈ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന് പേപ്പര്‍ ബാലറ്റുകള്‍ തിരികെ വരേണ്ടതുണ്ട്.

This article was first published in DoolNews on 22nd May 2019

ആരാണ് നീതിയുടെ കാവലാളാകുക?

“സ്വതന്ത്രരായ ന്യായാധിപരും ശബ്ദമുണ്ടാക്കുന്ന  മാധ്യമപ്രവർത്തകരും ജനാധിപത്യത്തിന്റെ അനിവാര്യതകളാണ് എന്ന് പറയാറുണ്ട്. എന്നാൽ ഇന്ന് ചിലപ്പോഴെങ്കിലും സ്വതന്ത്ര മാധ്യമപ്രവർത്തകരും ശബ്ദിക്കുന്ന ന്യായാധിപരുമാണ് ജനാധിപത്യത്തിന്റെ ആദ്യത്തെ പ്രതിരോധനിര” റാം നാഥ് ഗോയെങ്ക അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട ജസ്റ്റിസ്. രഞ്ജൻ ഗോഗോയ് പറഞ്ഞതാണിത്. അതിനും ഏതാനും ദിവസങ്ങൾ മുൻപാണ്,   ജ . ചെലമേശ്വർ,   ജ. ലോകുർ,   ജ.  കുരിയൻ ജോസഫ് എന്നിവർക്കൊപ്പം അന്നത്തെ ചീഫ് ജസ്റ്റിസിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ, ഇന്ത്യൻ ജനാധിപഥ്യം അപകടത്തിലാണ് എന്ന് പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ചരിത്രപരമായ പത്ര സമ്മേളനം നടത്തിയത്. പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം അധികാരമേൽക്കുമ്പോൾ, ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിനു നാന്ദികുറിക്കുകയാകും എന്ന് കരുതിയവരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നതാണ് സുപ്രീംകോടതിയിൽ നിന്നും പുറത്തു വരുന്ന പുതിയ വാർത്തകൾ. 

സുപ്രീം കോടതിയിലെ ഒരു മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീക പീഡന ആരോപണമുന്നയിക്കുന്നു. കേവലം ആരോപണമല്ല, ശ്രവ്യ-ദൃശ്യ തെളിവുകളും രേഖകളുമെല്ലാം ഉൾപ്പെടെയാണ് പരാതി. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കേണ്ട സമയമല്ലിത്. ചിലപ്പോൾ പരാതി വ്യാജമായിരിക്കാം; അല്ലായിരിക്കാം, പക്ഷെ സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാട്ടിൽ നീതി നടപ്പിലാകുന്നു എന്ന പ്രതീതി ജനങ്ങളിൽ ജനിപ്പിക്കാൻ പോന്നതാണോ എന്ന സന്ദേഹം ബാക്കിയാക്കുന്നു.. 

പരാതി സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം ഒരു പൊതു താത്പര്യ ഹർജിയായി കോടതി സ്വമേധയാ  കേസ് പരിഗണിക്കുന്നു. ഒരു മൂന്നംഗ ബഞ്ച് രൂപീകരിക്കുന്നു, അതും ആരോപണ വിധേയനായ  ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ. തന്റെ വ്യക്തി മഹാത്മ്യത്തെക്കുറിച്ചും ആരോപണം ഉന്നയിച്ച സ്ത്രീയുടെ കളങ്കിത പശ്ചാത്തലത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് വാചാലനാകുന്നു. അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ഒപ്പം ചേരുന്നു. ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറിലിനൊക്കെ ഈ കേസിൽ എന്താണ് കാര്യം എന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ചോദിച്ചതായി കണ്ടു. ബെഞ്ചിൽ ഒരു വനിതാ അംഗം പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒടുവിൽ ഞങ്ങൾ ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ല എന്ന് പറയുന്നു. പിന്നാലെ മാധ്യമങ്ങളെ നന്നായി ഉപദേശിച്ചുകൊണ്ട്, ‘ഉത്തരവല്ലാത്ത ‘ ഉത്തരവ് പുറത്തു വരുന്നു പുറത്തു വന്ന ഉത്തരവിൽ തലേന്നാൾ വാദം കേട്ട മൂന്നു ജഡ്ജിമാരിൽ ജസ്റ്റിസ് ഗൊഗോയിയുടെ പേര് മാത്രം, സ്വന്തം  കേസിൽ ആരും സ്വയം ന്യായാധിപകനാകാൻ പാടില്ല എന്ന നീതിയുടെ പ്രാഥമിക തത്വം ഒരു പക്ഷെ ഓര്മ വന്നതുകൊണ്ടായിരിക്കാം, ഇല്ലെന്നു വരുന്നു. 

നടപടികൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഉടനെ മറ്റൊരു ബഞ്ച് രൂപീകരിക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചന ഉണ്ട് എന്ന ഒരു അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അതേക്കുറിച്ച് അന്വേഷിക്കാൻ. പോലീസ്, സി.ബി.ഐ., ഐ.ബി. ഉദ്യോഗസ്ഥരെ എല്ലാം കോടതിയിൽ വിളിച്ചു വരുത്തുന്നു. സമിതി രൂപീകരിക്കപ്പെട്ടത് ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട് എന്ന മുൻവിധിയിൽ   നിന്നാണ് എന്നേ അന്നത്തെ കോടതിമുറിയിൽ വാദങ്ങളിൽ ശ്രവിച്ച ആർക്കും തോന്നൂ. സമാന്തരമായി വനിതാജീവനക്കാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു ആഭ്യന്തര പാനലും രൂപീകരിക്കുന്നുണ്ട്. ഒരേസമയം ഒരേ കേസിൽ രണ്ടു സമിതികൾ.     അതിനിടെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച പൊതു പ്രസ്താവന നടത്തിയ  ഒരു അംഗത്തിന് പിന്മാറേണ്ടി വരുന്നു. മറ്റൊരു സഹപ്രവർത്തകയെ ഉൾപ്പെടുത്തി സമിതി അന്വേഷണവുമായി മുന്നോട്ടു പോകുന്നു. 

ഈ സമിതി അനൗപചാരിക സമിതിയാണ് എന്നാണ് നമ്മൾ അറിയുന്നത്. അതുകൊണ്ടു തന്നെ ഉത്തരം കേസുകളിൽ നിയമപരമായി പാലിക്കേണ്ട പല നടപടിക്രമങ്ങളും പാലിക്കപ്പെടുന്നില്ല. നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം ഇല്ല, സത്യവാങ്മൂലങ്ങളുടെ പകർപ്പ് പരാതിക്കാരിക്ക് ലഭ്യമാകുന്നില്ല, പരാതിക്കാരിക്ക് ഒരു അഭിഭാഷകന്റെ സേവനം അനുവദിക്കുന്നില്ല.  ഇതിൽ പ്രതിഷേധിച്ച പരാതിക്കാരി സമിതിയുടെ നടപടികളോട് സഹകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. മുതിർന്ന നിയമജ്ഞരും സ്ത്രീസംഘടനകളും സുപ്രീം കോടതിയിലെ തന്നെ വിവിധ അഭിഭാഷക സംഘടനകളും നടപടിക്രമങ്ങളോ ചട്ടങ്ങളോ ഇല്ലാത്ത അന്വേഷണ സംവിധാനത്തോടുള്ള പ്രതിഷേധം അറിയിക്കുന്നു. മറ്റൊരു സുപ്രീം കോടതി ജഡ്ജിയായ, ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്ദേഹത്തിന്റെ അതൃപ്തി സമിതിയെ അറിയിച്ചു എന്ന് വാർത്തകൾ വരുന്നു. സമിതിയിൽ പുറത്തു നിന്നുള്ള ഒരു അംഗം കൂടി വേണം എന്നുള്ള ആവശ്യം കൂടി അംഗീകരിക്കപ്പെടുന്നില്ല. വേറെ ഏതൊരു സ്ഥാപനത്തിലായാലും സ്ഥാപനമേധാവിക്കെതിരെ ഒരു ആരോപണമുയർന്നാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ മാത്രം ഉൾപ്പെട്ട ഒരു സമിതി രൂപീകരിച്ച അന്വേഷണം നടത്തുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്ക്. ഏതെങ്കിലും കോടതിയിൽ അത് നിലനിൽക്കുമോ? 

എന്തായാലും, പരാതിക്കാരിയെ കേൾക്കുക പോലും ചെയ്യാതെ,  ഒരാഴ്ചകൊണ്ട് സമിതി അന്വേഷണം അവസാനിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു. ഇതറിയിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു; 2003 -ലെ ഒരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുന്നതല്ല എന്ന്. കർണാടക ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച ഒരു കേസിലായിരുന്നു പ്രസ്തുത വിധി. ആ കേസിൽ പോലും കർണാടക ഹൈക്കോടതിയിലേതല്ലാത്ത അംഗങ്ങൾ ഉൾപ്പെട്ട സമിതിയായിരുന്നു അന്വേഷണം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 

നീതി നടപ്പാക്കുകയെന്നത് മാത്രമല്ല നീതി നടപ്പാക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുകയും വേണം എന്ന് പറഞ്ഞത് ലോർഡ് ഹേവാർട്ട് ആണ്. ഇവിടെ ഇക്കാര്യത്തിൽ നമ്മുടെ സുപ്രീംകോടതി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും. ഒന്നാമതായി സ്വന്തം കേസ് ചീഫ് ജസ്റ്റിസ് സ്വയം കേൾക്കുകയും പരാതിക്കാരിക്കെതിരെ ജഡ്ജിയായിരുന്നുകൊണ്ട് പരസ്യവ്യക്തിഹത്യ നടത്തുകയും ചെയ്തു. രണ്ട്, യാതൊരു മാനദണ്ഡങ്ങളും വ്യക്തമാക്കാതെ ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. മൂന്ന്, സമാന്തരമായി പരാതിക്കാരിക്കെതിരെ ഗൂഡാലോചനാ സിദ്ധാന്തം അന്വേഷിക്കുവാൻ മറ്റൊരു സമിതികൂടി ഉണ്ടാക്കി. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ ആദ്യ സമിതിയ്ക്ക് തന്നെ ഇക്കാര്യം അന്വേഷിച്ചുകൂടെ, സമാന്തരമായി നടക്കുന്ന അന്വേഷണം മറ്റു സമിതിയെ സ്വാധീനിക്കില്ലേ എന്നൊന്നും ചോദിക്കരുത്; ഇത് സുപ്രീംകോടതിയാണ്. നാല്, പരാതിക്കാരിക്ക് അഭിഭാഷകനെ അനുവദിക്കാതെ, സാധാരണഗതിയിൽ ഇത്തരം പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒക്കെ ഉപേക്ഷിചാണ് ‘അനൗദ്യോഗിക ശമിതി അന്വേഷണം നടത്തിയത്. അഞ്ച്, സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ സഹപ്രവർത്തകരല്ലാതെ പുറത്തു നിന്നുള്ള ഒരംഗം പോലും ഉണ്ടായിരുന്നില്ല. ആറ്, പരാതിക്കാരിയുടെ വാദം കേൾക്കാതെ തന്നെ സമിതി അന്വേഷണം പൂർത്തിയാക്കി ആരോപണവിധേയനെ കുറ്റവിമുക്തനാക്കി. ഏഴ്, അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ചു. അങ്ങനെ ഏതൊരു ഉത്തരവിലും ഉത്തരവിനാധാരമായ കാര്യകാരണങ്ങൾ സമർത്ഥിക്കപ്പെടേണ്ടതുണ്ട് എന്ന പ്രാഥമിക നീതിതത്വം തമസ്കരിക്കപ്പെട്ടു. 2003-ലെ ‘ഇന്ദിര ജയ്‌സിംഗ് vs സുപ്രീംകോടതി’-യ്ക്ക്   ശേഷം കാലം ഒരുപാട് മുന്നോട്ടുപോയിയെന്നും 2005-ൽ വിവരാവകാശ നിയമം നിലവിൽ വന്നു എന്നുമൊക്കെയുള്ള കാര്യങ്ങൾ നമുക്ക് മറക്കാം. നീതിചക്രത്തിന് എന്തൊരു വേഗത എന്ന് അത്ഭുതം കൂറാം.

ഇന്ത്യയിലെ സാധാരണ പൗരന്റെ അവസാനത്തെ അഭയകേന്ദ്രമാണ് സുപ്രീം കോടതി, ഭരണഘടനയുടെ, നീതിയുടെ, സത്യത്തിന്റെ കാവലാളാകേണ്ട സ്ഥാപനം. അവിടെ നീതി നടപ്പിലാക്കുന്നു എന്ന തോന്നൽ ഉണ്ടായില്ല എങ്കിൽ അത് ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്ന നിലയിൽ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്.  ഈ സംഭവവികാസങ്ങൾ കോടതിയിൽ ഉള്ള പൊതുസമൂഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഒരു തരത്തിലും സഹായകരമാകില്ല എന്നതാണ് ദുഖകരമായ സത്യം. ഇനി ആരാണ് നീതിയുടെ കാവലാളാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുകയാണ്.

സാമ്പത്തിക സംവരണം, ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്കുള്ള വഴിയൊരുക്കാൻ

  • ജനാധിപത്യത്തിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന, സംവരണം അട്ടിമറിച്ചുകൊണ്ട് ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് സാമ്പത്തിക സംവരണ വാദത്തിനു പിന്നിൽ

സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ആത്യന്തികമായി സംവരണം ഇല്ലാതാക്കാനാണ്. അതുകൊണ്ടാണ് വിവിധ സാമുദായിക സംഘടനകളും സി.പി.ഐ. എം. ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനെ എതിർക്കുന്നത്. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുകൊണ്ടുള്ള സ: എ. കെ. ബാലന്റെ പ്രസ്താവന സി.പി.ഐ.എം. പാർട്ടി കോൺഗ്രസ് അംഗീകരിച്ച ഔദ്യോഗിക നയത്തിന് എതിരാണ്. പാർട്ടി തലത്തിൽ തിരുത്തപ്പെടേണ്ടതാണ്.
1995-ൽ ഛത്തീസ്ഗഡിൽ വച്ച് നടന്ന 15th പാർട്ടി കോൺഗ്രസിലാണ് സി.പി.എം. സംവരണ നയം വ്യക്തമാക്കിയത്. അന്ന് മണ്ഡൽ കമ്മീഷൻ മുന്നോട്ടു വച്ച നയത്തെ അംഗീകരിക്കുകയാണ് ചെയ്തത്. അത് സാമ്പത്തിക സംവരണമല്ല എന്ന കാര്യം എടുത്തു പറയണ്ടല്ലോ. 
എന്നാൽ ക്രീമിലെയർ മനദണ്ഡത്തെ അംഗീകരിക്കുന്നുമുണ്ട്. അപ്പോ ഴും സാമുദായിക കോട്ടയിൽ ആവശ്യത്തിന് നോൺ-ക്രീമിലെയറുകാരെ കിട്ടാതിരുന്നാൽ ആ ഒഴിവുകളിലേക്ക് അതെ സമുദായത്തിലെ ക്രീമിലയറുകാരെ പരിഗണിക്കണം എന്നുകൂടി പറയുന്നു പാർട്ടി. 
പിന്നീട് പറഞ്ഞിരിക്കുന്നത് മുന്നോക്ക സമുദായത്തിലെ പരമ്പരാഗതമായി ‘താഴ്ന്ന’ ജോലികൾ  ചെയ്യുന്നവരുടെ കാര്യമാണ്. കേരളത്തിൽ ഇത് നടപ്പായതാണ്. ഉദാഹരണത്തിന് വിളക്കത്തല നായർ പോലുള്ള വിഭാഗങ്ങൾക്ക് സംവരണം നൽകിയത്.
അല്ലാതെ, സാമ്പത്തിക സംവരണത്തെ പാർട്ടി ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. ഇതിന് മുൻപ് ഇ. എം.എസും ഭരണപരിഷ്കരണ കമ്മീഷനും സമാന നിർദേശങ്ങൾ മുന്നോട്ടു വച്ചപ്പോഴും പാർട്ടി അത് നിലപാടായി സ്വീകരിച്ചിരുന്നില്ല.  
ഇന്ദ്രാ സാഹ്ണ്നീ കേസിലെ സുപ്രീംകോടതി വിധി വന്നതിനു ശേഷം ഇ.എം.എസ് വീണ്ടും സാമ്പത്തിക സംവരണ വാദം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു.

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, 1995 ഒക്‌ടോബര്‍ ഏഴിനു ഫ്രണ്ട്‌ലൈന്‍ മാസികയില്‍ ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും; മാര്‍ക്‌സിസ്‌റ്റ്‌ നിര്‍വചനം എന്ന ലേഖനമെഴുതുകയുണ്ടായി. തലക്കെട്ട്‌ സൂചിപ്പിക്കുന്നതുപോലെ വര്‍ഗവും ജാതി ബന്ധങ്ങളും സംബന്ധിച്ച മാര്‍ക്‌സിയന്‍ വിശദീകരണമൊന്നും അതിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടാണ്‌. 1992-ലെ ഇന്ദ്രസാനി കേസില്‍ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്‌ക്കുകയും ക്രീമിലെയര്‍ എന്ന സങ്കല്‍പ്പം കൊണ്ടുവരികയും ചെയ്‌ത പശ്‌ചാത്തലത്തില്‍, 1958ല്‍ ഭരണപരിഷ്‌കരണ സമിതിയുടെ അധ്യക്ഷനായിരിക്കെ താന്‍ മുന്നോട്ടു വച്ച ആശയമാണു പിന്നീടു ക്രീമിലെയറായതെന്ന്‌ അദ്ദേഹം പറയുന്നു.  
ക്രീമിെലയര്‍ സംവിധാനത്തിലെ വലിയ പോരായ്‌മയും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. പിന്നാക്ക സമുദായങ്ങളിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍നിന്നു മതിയായ ആളുകളില്ലാതെ വന്നാല്‍ അതു പൊതുവിഭാഗത്തിന്‌ പോകും. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍കാരെ സംവരണത്തിനു പരിഗണിക്കണം.
 ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിര്‍ദേശമുണ്ട്‌. ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും എന്ന വിഷയം പറഞ്ഞുവന്ന്‌ ഒടുവില്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്കും സംവരണമെന്ന, 1958ല്‍ ആരംഭിച്ച, സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന, തന്റെ യാന്ത്രിക-മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടിലേക്കു തന്നെയാണ്‌ ഇ.എം.എസ്‌. 1995-ലും ചെന്നെത്തുന്നത്‌
എന്നാൽ 15-ആം പാർട്ടി കോൺഗ്രസ് ആ നയമല്ല സ്വീകരിച്ചത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന ഇ. എം.എസ് നയം പാർട്ടി തള്ളി. അത് നയ രേഖയിൽ ഉൾപ്പെടുത്തിയില്ല. ഈ തീരുമാനം അതിനു ശേഷം നടന്ന കോൺഗ്രസുകളിൽ ഒന്നും പുനഃപരിശോധിക്കപ്പെട്ടിട്ടില്ല. 
ഇന്നലത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. 2003-ൽ വാജ്പേയീ ഗവൺമെന്റ് സ്വീകരിച്ചതിനു സമാനമായ നാടകമാണ് മോഡി ഗവൺമെന്റിന്റെ പുതിയ സംവരണ പ്രഖ്യാപനവും എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 2003-ലെ പാർട്ടി പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന വീണ്ടും പങ്കുവച്ചിട്ടുമുണ്ട്.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണ നീക്കം ന്യൂനപക്ഷങ്ങൾക്കുൾപ്പടെയുള്ള സംവരണ ആനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. സംവരണം ഒരു ദരിദ്ര-നിർമാർജന മാർഗമല്ല. പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംവരണത്തിന്റെ ലക്‌ഷ്യം. അതൊരു ജനാധിപത്യ ബോധത്തിന്റെ ഭാഗമായി ഉയർന്നുവന്ന ആശയമാണ്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം എല്ലാവരെയും തുല്യരായിക്കാണുന്ന, സാർവത്രിക വോട്ടവകാശമുള്ള ജനാധിപത്യ സംവിധാനമാണ് നമ്മൾ തെരഞ്ഞെടുത്തത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ഭരണ നിർവഹണം നടത്തേണ്ടത്. കടലാസിൽ ഇത് വളരെ മഹത്തായൊരു ആശയമാണെങ്കിലും, പ്രായോഗിക തലത്തിൽ ഒരുപാട് അപകട സാധ്യതൾ അതിനുണ്ട്.

ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്ന ഭരണകൂടം എന്ന് പറയുന്നത് ഒരു പക്ഷെ രാജ്യത്തെ ഏറ്റവും പ്രബലമായ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയനേതാക്കൾ ആയിരിക്കാം. അതായത് വംശീയമോ, വർഗീയമോ, മത-ജാതി ഭേദങ്ങളിലധിഷ്ഠിതമോ, ഭാഷാപരമോ ഒക്കെയായ ഭൂരിപക്ഷത്തിന് ആധിപത്യം ലഭിക്കുവാൻ ജനാധിപത്യ മാർഗങ്ങളിലൂടെ സാധിക്കും. (ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിൽ വന്നത് ജനാധിപത്യത്തിലൂടെ ആയിരുന്നു എന്നോര്മിക്കുക). അത് ഒരു തരത്തിൽ ആൾക്കൂട്ട ഭരണത്തിലേക്കും, ന്യൂനപക്ഷ പീഡനങ്ങളിലേക്കുമൊക്കെയാകാം രാജ്യത്തെ നയിക്കുന്നത്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൽ തീർച്ചയായും ഭരണത്തിൽ നിന്നും മാറ്റി നിർത്തപ്പെടും. ഫലത്തിൽ ജനാധിപത്യം എന്നത് ആൾക്കൂട്ട ഭരണമായി മാറും. ഇതിനു പരിഹാരമായാണ് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും ഭരണത്തിൽ, അത് നിയമ നിർമാണ സഭകളിലായാലും, ഉദ്യോഗസ്ഥ സംവിധാനത്തിലായാലും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനുള്ള മാർഗമായിരുന്നു സംവരണം.

അതുകൊണ്ട് തന്നെ ഭരണഘടനയിൽ സംവരണം സോഷ്യലിസത്തിലേക്കുള്ള കുറുക്കുവഴിയല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്‌. ഭരണഘടനയുടെ മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്‌തമാകുന്നത്‌. ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്‌ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്‌.  നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. സംവരണത്തിന് വഴിയൊരുക്കുന്ന ആർട്ടിക്കിൾ 15 (4 ), 16(4 ), 16(5) എന്നീ വകുപ്പുകൾ ആർട്ടിക്കിൾ പതിനാല് മുന്നോട്ടു വയ്ക്കുന്ന തുല്യതാ സങ്കൽപ്പത്തിന് അനുപൂരകമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.

പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്‌ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്‌. ഏതൊക്കെ വിഭാഗങ്ങളുടെ പ്രാതിനിധ്യമാണു ഭരണഘടനയില്‍ പറയുന്നത്‌?
 1. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ സ്‌ത്രീകളുടേയും കുട്ടികളുടെയും സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം (ആര്‍ട്ടിക്കിള്‍ 15(3)
2. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 15(4)
3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 16(4)). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നോക്ക വിഭാഗം എന്നത്‌ ആര്‍ട്ടിക്കിള്‍ 15(4)-ലെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം ആണെന്ന്‌ സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്‌.
 4. സാമൂഹിക അനീതികളില്‍ നിന്നും എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 46)
5. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും).

ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ്‌ സാമ്പത്തിക സംവരണ വാദികള്‍ ഉയര്‍ത്തുന്നത്‌. ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന്‌ സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നല്‍കാനായിരുന്നു ശ്രമം. സമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌ എന്നതാണ്‌ വിദഗ്‌ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ഏതെങ്കിലും ഒരു ജാതിയിലെ വ്യക്‌തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്‌തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്ക്‌ മാത്രമാണ്‌ സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യം എന്നത്‌ ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ തന്നെയും അത്‌ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രര്‍ എന്ന നിലയ്‌ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത്‌ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. ഉദാഹരണത്തിന്, പട്ടിക ജാതിക്കാർക്ക് സംവരണം ഉള്ളതുകൊണ്ട് പട്ടികജാതിക്കാരല്ലാത്ത വനിതകൾക്ക് മാത്രം സംവരണം ഏർപ്പെടുത്തണം എന്ന് പറയുന്നതുപോലെയെ ഒള്ളൂ അത്. രണ്ടും രണ്ട് ക്രൈറ്റീരിയ ആണ്. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്‌. സാമാന്യ നീതിയുടെ ലംഘനമാണ്.

ദാരിദ്യം എന്നത് മനുഷ്യനെ ചരിത്രപരമായും  ജന്മ ജന്മാന്തരങ്ങളായും ഒരു കള്ളിയിലേക്ക് ഒതുക്കുന്ന വിഭാഗീകരണമല്ല. ‘ഉന്നത’ ജാതിയിൽ പെട്ട ദരിദ്രൻ പണമില്ലാത്തതുകൊണ്ടു മാത്രം സാമൂഹികവും ചരിത്രപരവുമായ അവശത അനുഭവിക്കുന്നില്ല. പണം ഉണ്ടായാൽ അവരുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നു. എന്നാൽ  ‘താഴ്ന്ന’ ജാതിയിൽ പെട്ടവർ, ന്യൂന പക്ഷവിഭാഗങ്ങൾ എന്നിവരൊക്കെ പണമുണ്ടാക്കിയതുകൊണ്ടു മാത്രം ജന്മാന്തരങ്ങളായി അനുഭവിക്കുന്ന സാമൂഹിക അവശതകളിൽ നിന്ന് പുറത്തു കടക്കുന്നില്ല. പണമെത്ര ഉണ്ടെങ്കിലും ആൾക്കൂട്ട നീതി മുന്നോട്ടു വയ്ക്കുന്ന അപകടകരമായ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് മവർ മുക്തരാകുകയുമില്ല. അതെ സമയം ദാരിദ്ര്യം  മുന്നോക്ക വിഭാഗക്കാർക്ക് ഇത്തരത്തിലുള്ള അപകടങ്ങൾ ഒരുക്കുന്നുമില്ല.

ആത്യന്തികമായി ജനാധിപത്യ വ്യവസ്ഥിതി ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ഭരണഘടനാ ഒരുക്കുന്ന പ്രതിരോധമായ സംവരണം എന്ന സങ്കൽപ്പത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടിയാണ് സാമ്പത്തിക സംവരണം. ക്രമേണ സംവരണത്തെ ഒരു ദാരിദ്ര്യ നിർമാർജന പ്രക്രിയയാക്കി ഒതുക്കി, സാമ്പത്തികമായി മുന്നോക്കമെത്തിയാൽ ഇന്ന് പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങളെ സംവരണത്തിൽ നിന്നും ഒഴിവാക്കി, ജനാധിപത്യ പ്രക്രിയയിൽ, ഭരണ സംവിധാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്യും അത്.

അതുവഴി ഭൂരിപക്ഷ വിഭാഗങ്ങൾക്ക് മാത്രം പ്രതിനിധ്യമുള്ള സംവിധാനമായി രാജ്യത്തെ ജനാധിപത്യത്തെ മാറ്റി തീർക്കുകയും അങ്ങനെ ഭരണഘടനാ ശിൽപ്പികൾ ഭയപ്പെട്ട, തടയണം എന്ന ആഗ്രഹിച്ച ആൾക്കൂട്ട നീതിയുടെ, ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് ഈ സാമ്പത്തിക സംവരണ നീക്കം. അതിന് ഇടതുപക്ഷത്ത് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തികൾ പോലും പിന്തുണ നൽകുന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്തെ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന, നമ്മുടെ ഭരണഘടനാ പദ്ധതിയുടെ അടിസ്ഥാനഘടനയ്ക്കുതന്നെ തുരങ്കം വയ്ക്കുന്ന ഇത്തരം നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണ്.

ഈ ലേഖനം ഡൂൽന്യൂസ് (08/01/2019)പ്രസിദ്ധീകരിച്ചതാണ്.  കൂടാതെ, ഇതിന്റെ സംഗ്രഹിതരൂപം മംഗളം (08/01/2019)ദിനപ്പത്രത്തിലും പ്രതിദ്ധീകൃതമായിട്ടുണ്ട് 

ശുദ്ധിക്രിയ അയിത്താചാരം; ഭരണഘടനാവിരുദ്ധം

പുതുവർഷം കേരളത്തിന് പ്രതീക്ഷകളുടേതുമാണ്. സമൂഹത്തെ പിന്നോട്ട് നടത്തി, ബ്രാഹ്മണ്യത്തിന്റെ പ്രാകൃതബോധത്തിലേക്ക് ഒതുക്കാൻ ശ്രമിച്ചവർക്ക് എതിരെ കേരളം പ്രതിരോധത്തിന്റെ മതിലുയർത്തിയത് രാജ്യാന്തര ശ്രദ്ധയാകർഷിച്ചു. ഇന്നിതാ ബിന്ദുവും കനകദുർഗയും ചരിത്രത്തിലേക്ക് മല ചവിട്ടി കയറിയിരിക്കുന്നു. 
ഒരു ഭരണാധികാരി എന്ന നിലയ്ക്ക് ശ്രീ. പിണറായി വിജയൻ ചരിത്രത്തിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു. ചുറ്റും രാഷ്ട്രീയ കോമാളികൾ ആചാര സംരക്ഷകരായി പ്രഹസനമാടിയപ്പോൾ,  തലയുയർത്തിപ്പിടിച് നിന്നതിന്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ തുല്യതയും ഭരണഘടനാ ധാർമികതയും ഉയർത്തിപ്പിടിച്ചതിന്. സ്വന്തം പാർട്ടിക്കാർ പോലും അറച്ചു നിന്നപ്പോൾനിന്നപ്പോൾ അര നൂറ്റാണ്ടിനു ശേഷം കേരള സമൂഹത്തിൽ നാവോത്ഥനം എന്ന വാക്ക് ചർച്ചയാക്കിയതിന്.
അതിനീചമായ ഒരു സാമൂഹ്യ വ്യവസ്ഥ നില നിന്നിരുന്ന നമ്മുടെ രാജ്യത്തു സംഭവിച്ച ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു ഭരണഘടന. ബ്രഹ്മണ്യവും സ്മൃതികളും സമ്മാനിച്ച ശ്രേണീകൃത അസമത്വങ്ങളുടെ മൂല്യങ്ങളെ പാടെ നിരസിച്ചുകൊണ്ട്, നമുക്ക് തീർത്തും അപരിചിതമായിരുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയ ഒരു സാമൂഹ്യ പദ്ധതിയാണ് ഭരണഘടന നമുക്ക് വാഗ്ദാനം ചെയ്തത്. 
1927-ലെ ക്രിസ്മസ് ദിനത്തിൽ മനുസ്മൃതി കത്തിച്ചുകൊണ്ട് ഡോ. ബി ആർ അംബേദ്‌കർ ഇന്ത്യയിലെ അധസ്ഥിത ജനതയ്ക്കു നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണത്.
ആ മഹത്തായ ലക്ഷ്യത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്നതാണ് ശബരിമല കേസിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിന്റെ ചരിത്ര വിധിന്യായം. അതിന്റെ ഒരു ഭാഗം തുടങ്ങുന്നത് അംബേദ്കറിൽ നിന്നാണ്. അംബേദ്കറെ വായിച്ചിട്ടുള്ള ആർക്കും മനസിലാകും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് രണ്ട് ധാരകൾ ഉണ്ടായിരുന്നുവെന്ന്. ഒന്ന് വൈദേശികാധിപത്യത്തിൽ നിന്നും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം. മറ്റൊന്ന് നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന നികൃഷ്ടമായ സാമൂഹിക പരിസരങ്ങളിൽ ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചനം. ഈ രണ്ടു ധാരകളുടെയും ഉത്പന്നമാണ് നമ്മുടെ ഭരണഘടന.
സ്വാതന്ത്ര്യലബ്ധിയോടു കൂടി ആദ്യ ധാര ലക്‌ഷ്യം കണ്ടു. രാഷ്ട്രീയ ജനാധിപത്യത്തിന് വേണ്ട നിയമസംഹിതയും  സ്ഥാപനഘടനയും ജന്മം കൊണ്ടു. അതിനുള്ള അടിസ്ഥാനപ്രമാനമായി ഭരണഘടനാ. ഇനിയും നാം മുന്നോട്ട് കൊണ്ട് പോകേണ്ടത് ചരിത്രപരമായ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും നിദാനമായ വ്യവസ്ഥിതിയോടുള്ള പോരാട്ടമാണ്. ആ പോരാട്ടത്തോടുള്ള പ്രതിബദ്ധതയാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്.
ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിലെ യുവതീ പ്രവേശനത്തെ കേവലം ഒരു അമ്പലത്തിനുള്ളിൽ മാത്രം നടക്കുന്ന ആചാരപരമായ വേർതിരിവ് മാത്രമായി ചുരിക്കിക്കണ്ടപ്പോൾ, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ ഈ വിവേചനത്തിന്റെ വേരുകൾ തേടുകയാണ് അദ്ദേഹം ചെയ്തത്.
ഒരു റസ്റ്റോറന്റിൽ “കറുത്തവർക്ക്  പ്രവേശനമില്ല” എന്ന ബോർഡ് വച്ചാൽ അതിനെ ഒരു സ്വകാര്യവ്യക്തിയുടെ റെസ്റ്റോറന്റിലെ ഒരു നിയന്ത്രണം മാത്രമായി നമുക്ക് വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷെ സത്യമതല്ല. അതിന് കൃത്യമായും ഒരു സാമൂഹിക പശ്ചാത്തലമുണ്ട്. അത് പൊതു സമൂഹത്തെ ബാധിക്കുന്ന കാര്യം തന്നെയാണ്. അത് കറുത്തവരോടുള്ള വിവേചനമാണ്. അത് കറുത്തവർഗക്കാരുടെ അന്തസിനെ, ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്നതാണ്.
ശബരിമലയിലും അതാണ് നടക്കുന്നത്. സ്ത്രീകളോടുള്ള വിവേചനമണത്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിയുടെ, അത് പേറുന്ന ബ്രഹ്മണിക്കൽ നീതിബോധത്തിന്റെ ബഹിർസ്ഫുരണം. ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീകൾക്ക് വന്നുചേരുന്ന നീചനീതി. 
ഈ നീതിബോധത്തിന്റെ ഉറവിടം സവർണ ഹൈന്ദവതയുടെ ജീർണിച്ച പാരമ്പര്യമാണ്. കൃത്യമായി പറഞ്ഞാൽ മനുസ്മൃതി മുന്നോട്ടു വയ്ക്കുന്ന നീതിബോധമാണിത്. 
സ്ത്രീ എന്നാൽ പുരുഷനെ കളങ്കപ്പെടുത്തുന്ന മാലിന്യമാണ് എന്ന ബോധം (മനുസ്മൃതി 2:213). ഇതേ ഗ്രന്ഥത്തിന്റെ ശ്ലോകം 2:215-ൽ പറയുന്നത് പുരുഷൻ ഒരു സ്ത്രീയോടൊപ്പം, അത് അമ്മയോ മകളോ സഹോദരിയോ ആയിക്കൊള്ളട്ടെ, ഒറ്റയ്ക്ക് ഇരിക്കരുത് എന്നാണ്. സ്ത്രീ സാന്നിധ്യത്തിൽ വികാരങ്ങൾ ഏതൊരു ജ്ഞാനിയെയും കീഴ്പ്പെടുത്തുതുമത്രെ!
ഈ നികൃഷ്ട ധാർമികതയുടെ ഉച്ചിയ്ക്ക് ഭരണഘടനാ ധാർമികതയുടെ ചുറ്റികയ്ക്ക് അടിച്ചുകൊണ്ടാണ് ജസ്റ്റിസ്. ചന്ദ്രചൂഡ് പറയുന്നത്, ദൈവത്തിന്റെ ബ്രഹ്മചര്യം കാത്തുരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയ്ക്ക് ഇല്ല എന്ന്.
ഇതേ നീതിബോധത്തിന്റെ മറ്റൊരു വശമാണ് ജാതീയതയ്ക്ക് ദാർശനിക ഭാഷ്യം രചിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും നികൃഷ്ടമായ സാമൂഹിക വ്യവസ്ഥിതിയെ പരിപാലിച്ചു പോന്നത്. ആർട്ടിക്കിൾ 17, അയിത്തതിനെതിരെയുള്ള മൗലികാവകാശം, ഭരണഘടനയിൽ ഇടം നേടിയത് അങ്ങനെയാണ്. യഥാർത്ഥത്തിൽ മൗലീകാവകാശങ്ങളിൽ പെടേണ്ട ഒരു വകുപ്പേ അല്ല അത്. ആർട്ടിക്കിൾ 14-ഉം 15-ഉം 16-ഉം ഒക്കെ ഉയർത്തിപ്പിടിക്കുന്ന തുല്യതയുടെ കീഴിൽ ഇതും വരുമായിരുന്നു. പക്ഷേ, ഇന്ത്യയിൽ ഉണ്ടായിരുന്ന സമാനതകളില്ലാത്ത നീതി നിഷേധത്തിന്റെ ചരിത്രം, ആർട്ടിക്കിൾ 17-നെ ഒരു അനിവാര്യതയാക്കുന്നു എന്ന് നമ്മുടെ ഭരണഘടനാ ശിൽപ്പികൾ തിരിച്ചറിഞ്ഞു. ഭരണഘടനാ നിർമാണ സഭയിൽ ആളാടി കൃഷ്ണ ഐയ്യർ പറഞ്ഞത് “ഇന്ത്യയിൽ സാമൂഹിക വിഷയം കൂടിയല്ലാത്ത ഒരു മതകാര്യവും ഇല്ല” എന്നാണ്.
മറ്റ് മൗലീകവകാശങ്ങളെപ്പോലെ കേവലം സ്‌റ്റേറ്റിന് എതിരായുള്ള ഒരു അവകാശമല്ല ആർട്ടിക്കിൾ 17.  തിരശ്ചീനമായ ഒരു തലമുണ്ട് അതിന്.  മാർദ്ധനോപാധിയായി മാറുന്ന സാമൂഹിക വ്യവസ്ഥിതിയ്‌ക്കെതിരെയാണ്. അശുദ്ധ സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ പ്രാകൃത മത ബോധങ്ങൾക്കെതിരെയാണ്. ചരിത്രപരമായ വിവേചനങ്ങൾക്കെതിരെയാണ്.
ആർട്ടിക്കിൾ 17, കേവലം ജാതി വിവേചനത്തിന് എതിരെയുള്ള വകുപ്പല്ല. ഭരണഘടനാ നിർമാണ സമിതിയിൽ  ഒരുപാട് ചർച്ച ചെയ്ത വിഷയമാണിത്. ജാതി എന്ന വാക്ക് ഈ വകുപ്പിൽ ഉൾപ്പെടുത്തണമോ എന്നത്. വിശദമായ ചർച്ചയ്ക്കു ശേഷം ‘ജാതി’ വേണ്ട എന്ന് വച്ചു. അതായത് മറ്റു വിവേചനങ്ങളും ഇതിൽ വരും. എന്ന് വച്ചാൽ എന്ത് വിവേചനവും ഇത്ര കർശനമായ വകുപ്പിന് കീഴിൽ വരുമെന്നല്ല. പക്ഷെ നമുക്ക് അതിന്റെ സ്വഭാവത്തെ മനസിലാക്കാൻ കഴിയും.
സ്ത്രീകൾക്കെതിരായ ‘ആർത്തവ-വിവേചനം’ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ഇതിന്റെ പേരിൽ ചരിത്രപരമായി അവർ അടിച്ചമർത്തപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രത്യേക വിഭാഗമാണവർ. ധനികയെന്നോ, ദരിദ്രയെന്നോ വ്യത്യാസമില്ല അതിൽ. ജാതിഭേദവുമില്ല. ഒരു ജൈവ പ്രക്രിയയുടെ പേരിൽ അശുദ്ധി കൽപ്പിക്കുന്നത് ജനനം കൊണ്ട് അശുദ്ധി കല്പിക്കുന്നതിന് തുല്യമാണ്. അത് പ്രാകൃതമായ മതബോധം നൽകുന്ന ശുദ്ധാശുദ്ധ സങ്കല്പങ്ങളുടെ ഭാഗവുമാണ്. 
അതുകൊണ്ട് ആർത്തവത്തിന്റെ പേരിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം അയിത്തമാണ്. ആർട്ടിക്കിൾ 17ന്റെ ലംഘനമാണ്. മനുഷ്യത്വ വിരുദ്ധമാണ്. ആധുനിക സമൂഹത്തിന്  യോജിക്കാത്തതാണ്. 
ഭരണഘടന മനസിലാക്കുകയും ഇല്ലാതാക്കുവാനും മാറ്റിമറിക്കുവാനും ആഗ്രഹിക്കുകയും ചെയ്ത അനീതിയുടെ വേരുകളന്വേഷിക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത്.  അംബേദ്‌കർ കൈപിടിച് എഴുതിപ്പിച്ചതുപോലെ മനോഹരമായി,  ഭരണഘടനയുടെ ആത്മാവിനെ തൊട്ടറിയുന്ന ഒരു വിധിന്യായത്തിലൂടെ അദ്ദേഹം ആ ജോലി സ്തുത്യർഹമായി നിർവഹിക്കുകയും ചെയ്തു.
ഇനിയും പ്രാകൃത ആചാരങ്ങൾ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നവർ നവോത്ഥാന പരമ്പര്യത്തെക്കുറിച് ഊറ്റം കൊള്ളുന്ന സമൂഹത്തിന് അപമാനമാണ്.
അതുകൊണ്ടുതന്നെ ശബരിമല തന്ത്രിയുടെ ഇന്നത്തെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് നിയമവിരുദ്ധമാണ്, സുപ്രീംകോടതി വിധിയുടെ അന്തസതയ്ക്ക് എതിരാണ്. കാരണം ശുദ്ധാശുദ്ധങ്ങളെ അടിസ്ഥാനമാക്കിയ സാമൂഹിക വ്യവസ്ഥിതിയ്ക്ക് എതിരെയുള്ള സംസ്കാരികവിയോജനം കൂടിയായിരുന്നു ശബരിമല വിധി. അതുകൊണ്ടാണ് യുവതികളോടുള്ള വിവേചനം അയിത്തമാണെന്ന നിഗമനത്തിൽ. കോടതി എത്തിച്ചേർന്നത്
ശുദ്ധിക്രിയ ആയിത്താചാരമാണ്. 6 മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത് ചെയ്ത തന്ത്രി ഇനി അവിടെ ഇരിക്കാൻ യോഗ്യനല്ല. എത്രയും പെട്ടെന്ന് അയാളെ പുറത്താക്കി, ബാക്കി നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

An abridged version of this artcle was published in Mangalam Daily on 03/01/2019

പോക്ക് സർവ്വേയിലൻസ് രാജിലേക്കോ?

സര്‍വെയിലന്‍സ് അധികാര സ്ഥാപനത്തിന്റെ അതിശക്തമായ ആയുധമാണ്. എതിര്‍പ്പുകളെ, വിയോജിപ്പുകളെ, പ്രതിരോധങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍, രാഷ്ട്രീയമായ എതിര്‍ശബ്ദങ്ങളെ മുളയിലേ നുള്ളുവാന്‍ ലോകമെങ്ങും  ഇതുപയോഗിക്കുന്നു. എഡ്വാര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളോടു കൂടിയാണ് ഗവണ്മെന്റ് തങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് എത്ര ഭീകരമായ രീതിയിലാണ് കടന്നു കയറുന്നത് എന്ന് അമേരിക്കന്‍ പൊതു സമൂഹം തിരിച്ചറിഞ്ഞത്. അതേ തുടര്‍ന്ന് സ്‌നോഡന് പലായനം ചെയ്യേണ്ടി വന്നെങ്കിലും, അമേരിക്കയില്‍ ഗവണ്മെന്റ് വലിയ തോതില്‍ പ്രതിരോധത്തിലാകുകയും, നടപടികള്‍ എടുക്കാന്‍ നിര്ബന്ധിതമാകുകയും ചെയ്തു.

ലോകമെങ്ങും ഇപ്പോള്‍ സര്‍വെയിലന്‍സിന്റെ ഭീതീതമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കുകയും അതിനെതിരെ മുന്കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും ചെയ്തുവരികയാണ്. സ്വകാര്യത, എല്ലാ മേഖലകളിലും പരമപ്രധാനമായ ഒരു തത്വമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2016 ആഗസ്റ്റില്‍ ചരിത്രപരമായ ഒരു വിധിയിലൂടെ ഇന്ത്യയുടെ പരമോന്നത നീതിപീഠവും സ്വകാര്യത ഒരു മൗലീകാവകാശമാണെന്നും അതിനെ ഋണാത്മകവും ധനാത്മകവുമായ രീതിയില്‍ സംരക്ഷിക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകള്‍ക്ക് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യതയ്ക്കും വിവരസുരക്ഷയ്ക്കും വേണ്ടിയുള്ള നിയമ ചട്ടക്കൂടുകള്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

വിവരസുരക്ഷാ ചട്ടക്കൂടുകള്‍ രൂപപ്പെടുത്താനായി ഗവണ്മെന്റ് നിയോഗിച്ച ജസ്റ്റിസ്. ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ടിലും സര്‍വെയിലന്‍സിന്റെ അപകടങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. വിവരശേഖരങ്ങളുടെ വിശാലാകാശം തുറക്കുന്ന ദുരുപയോഗങ്ങളുടെ അനന്തസാധ്യതകള്‍ ദിവസേന ബാങ്ക് തട്ടിപ്പുകളും, ഭീകരപ്രവര്‍ത്തനങ്ങളും, ക്രിമിനല്‍ പ്രവര്‍ത്തനഗളുമായി നമ്മെ അലട്ടിക്കൊണ്ടി രിക്കുന്ന ഘട്ടത്തിലും ‘ഡ്രാഫ്റ്റ് വിവരസംരക്ഷണ ബില്ല്’ വേണ്ടത്ര പ്പ്രാധാന്യത്തോടെ ചര്‍ച്ചയാക്കാനോ, ഒരു നിയമം കൊണ്ടു വരാനോ ഗവണ്മെന്റ് ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, പൗരരുടെ സ്വകാര്യതയെ ഹനിക്കുന്ന വിഞ്ജാപനങ്ങളും നിര്‍ദ്ദേശങ്ങളും നടപടികളും തുടരുകയുമാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഒരു വിഞ്ജാപനം ഇത്തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോറ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്വസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടേറിയേറ്റ് (റോ), ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, കമ്മീഷണര്‍ ഓഫ് പോലീസ്, ഡല്‍ഹി എന്നിങ്ങനെ 10 ഏജന്‍സികള്‍ക്ക് ഇന്‍ഫോര്‍മേഷന്‍ ആൻഡ് ടെക്‌നോളജി  ആക്ടിനു കീഴില്‍ വരുന്ന എല്ലാ കമ്പ്യൂട്ടര്‍ അനുബന്ധ സംവിധാനങ്ങളിലും ഉത്ഭവിയ്ക്കുന്നതോ, സ്വീകരിയ്ക്കുന്നതോ, ശേഖരിച്ചിരിക്കുന്നതോ ആയ ഏതൊരു വിവരവും നിരീക്ഷിക്കാനും, സന്ദേശങ്ങള്‍ ശ്രവിയ്ക്കാനും, നിരീക്ഷിക്കാനും, ഡീക്രിപ്റ്റ് ചെയ്യാനുമുള്ള അധികാരം നല്കുന്നതാണ് ഉത്തരവ്.

നമ്മുടെ ആരുടേയും കമ്പ്യൂട്ടറോ മാറ്റ് ഉപകരണങ്ങളോ പിടിച്ചെടുക്കാനും പരിശോധിക്കാനും ഈ-മെയിൽ, ചാറ് ഹിസ്റ്ററി, ടെക്സ്റ്റ് മെസേജുകൾ ഫോൺ സംഭാഷണങ്ങൾ അങ്ങനെ എല്ലാം കരസ്ഥമാക്കുവാൻ അവർക്കു കഴിയും. അതിന് യാതൊരുവിധ മാനദണ്ഡങ്ങളോ മുന്‍കരുതലുകളോ വിജ്ഞാപനത്തിൽ പറയുന്നില്ല.  അതായത് ഈ പറഞ്ഞ ഏജൻസികൾക്ക് ഒരു ബ്ളാങ്ക് ചെക്ക് നൽകിയിരിക്കുകയാണ് സർക്കാർ.

വിവരസാങ്കേതികതാ നിയമത്തിന്റെ സെക്ഷൻ69(1) പ്രകാരമാണ് വിജ്ഞാപനം വന്നിട്ടുള്ളത്. നിയമപ്രകാരം ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ, സുഹൃദ് രാ ജ്യങ്ങളുമായുള്ള ബന്ധം , ക്രമസമാധാനം, കുറ്റാന്വേഷണം തുടങ്ങിയ കാര്യങ്ങൾക്ക്  ആവശ്യമെന്നുകണ്ടാൽ കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകൾക്ക് ഈവിഞ്ജാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഏജൻസികളെ അധികാരപ്പെടുത്താം എന്നാണ്. അതിന് കാര്യ-കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ ഉത്തരവ് ഉണ്ടായിരിക്കണം എന്നും നിഷ്കര്ഷിക്കുന്നുണ്ട്. അതായത് ഇത്തരത്തിൽ ഏതെങ്കിലും  ഏജൻസിയെ ചുമതലപ്പെടുത്തണമെങ്കിൽ ആദ്യം അതിന് ഒരു ആവശ്യകത ഉണ്ടായിരിക്കണം, പിന്നെ ഒരു കാരണം വേണം. കാരണം എന്തെന്ന് ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പക്ഷെ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ ഇതൊന്നുമില്ല. അതായത്, ഈ വിജ്ഞാപനം അതിൽ സൂചിപ്പിക്കുന്ന നിയമത്തിനു തന്നെ വിരുദ്ധമാണ്.

സ്വകാര്യത ഒരു മൗലീക അവകാശമായി  പ്രഖ്യാപിച്ചിട്ടുള്ള നമ്മുടെ രാജ്യത്ത് ഇത് കൃത്യമായും ഭരണഘടനാ വിരുദ്ധവുമാണ്.  “ഏതൊരു വിവരവും” എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇതിൽ വളരെ സാധാരണമായ ഫേസ്ബുക്, ട്വിറ്റര്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്  ഒക്കെ ഉൾപ്പെടാം . ഇത് സ്വകാര്യത വിധിയുടെ മാത്രമല്ല, വിവരസാങ്കേതികതാ നിയമത്തിലെ ഭീകര വകുപ്പായിരുന്ന സെക്ഷൻ 66എ ഭരണഘടനാ വിരുദ്ധമെന്ന് കണ്ടു റദ്ദാക്കിയ ശ്രേയ സിംഘൾ കേസിലെ ഉത്തരവിന്റേത് ഉള്‍പ്പടെ നിരവധി സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍, ആനുപാതികമായ തരത്തില്‍, നീതിയുക്തമായ നിയമ പിന്‍ബലത്തോടു കൂടിയല്ലാതെ സ്വകാര്യതയെ ലംഘിക്കാന്‍ ഗവണ്മെന്റുകള്‍ക്ക് അവകാശമില്ല. ഇത് നഗ്നമായ സർവയിലന്സ് പദ്ധതിയുടെ തുടക്കമാണ്. ഇനി വരുന്നത് വരുമാന നികുതി റെയിഡുകൾ പോലെ ഒരു പക്ഷെ, ഡാറ്റ റെയിഡുകളുടെ കാലമാകാം. ഈ ലേഖനം ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടറും റെയിഡ് ചെയ്യപ്പെട്ടേക്കാം. ഇലക്ട്രോണിക്ക്-ചങ്ങലയുമായി അവർതൊട്ടുപിന്നിലുണ്ട് .

this article was first published in Mangalam Daily on 22/10/2018

ആധാർ: ചരിത്രമാകുന്ന വിയോജനവിധിന്യായം

ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്‌ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാൻ കണ്ടിട്ടില്ല… വിരലടയാളം നൽകേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാൻ ഒരു ഹെൻറി എന്ന പോലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. സാധാരണഗതിയിൽ ക്രിമിനലുകളിൽ നിന്ന് മാത്രമാണ്  വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നിർബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന പരിപാടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 16  വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങൾ ചരിത്രത്തിൽ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഖാതങ്ങൾ ശരിയാം വണ്ണം മനസിലാക്കിയാൽ, ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ അഭിമാനമാണ് എന്ന് നമുക്ക് കാണാം. നമ്മളെ മാത്രമല്ല നമ്മുടെ മാതൃഭൂമിയെയും ഈ നിയമം അപമാനിക്കുന്നു. നിഷ്കളങ്കരായ മനുഷ്യരെ അവമതിക്കുന്നതിലാണ് അപമാനം. നമ്മൾ നിരപരാധികളാണ്, നമ്മുടെ രാജ്യത്തെ ഒരു പൗരനെയങ്കിലും അപമാനിക്കുക എന്നത് രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. തിടുക്കവും എടുത്തുചാട്ടവും അക്ഷമയും കോപവും,  ഈ അതിക്രമത്തിൽ നിന്ന് നമ്മെ  സഹായിക്കില്ല. അവധാനതയോടെ, എത്ര  വലിയ ബുദ്ധിമുട്ടുകളും സഹിക്കാൻ തയ്യാറായി, ഒത്തൊരുമിച്ചൊരു പ്രതിരോധമുയർത്തിയാൽ തീർച്ചയായും ദൈവം നമ്മെ സഹായിക്കും.”

-മഹാത്മാ ഗാന്ധി. 

ആളുകളുടെ വിരലടയാളം ശേഖരിക്കുന്ന 1906-ലെ ട്രാൻസ്വാൾ അമെൻഡ്മെന്റ് ആക്റ്റിനോടുള്ള ഗാന്ധിജിയുടെ പ്രതികരണം ആണ്  മുകളിൽ കൊടുത്തിരിക്കുന്നത്. ‘കരിനിയമം’ എന്നാണ് ഗാന്ധി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇതാ, ആധാർ ഇല്ലാത്തതുമൂലം ആർക്കു ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുത് എന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്നിട്ട് 1142 ദിവസം പിന്നിടുമ്പോൾ സമാനമോ അതിലേറെ മോശമോ ആയ ഒരു നിയമം ഇന്ത്യയുടെ സുപ്രീംകോടതി ഭരണഘടനാപരമാണ് എന്ന് പറഞ്ഞിരിക്കുന്നു. 
ചരിത്രം നമ്മെ ചിലത് ഓര്മിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥാക്കാലം, ഗവണ്മെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ അറസ്റ്റു ചെയ്ത കരുതൽ തടങ്കലുകളിൽ പാർപ്പിക്കുന്നു. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പറയാനും എല്ലാമുള്ള അവകാശം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. ആളുകൾ രാജ്യത്തെ പല ഹൈക്കോടതികളെയും സമീപിക്കുന്നു. കരുതൽ തടങ്കൽ അന്യായമാണെന്നും വിധി വരുന്നു. കേസ് സ്പ്രീംകോടതിയിലേക്ക്. പി എൻ ഭഗവത് ഉള്പ്പടെയുള്ള മഹാരഥന്മാർ അടങ്ങുന്ന 5  അംഗ  ഭരണഘടനാ ബെഞ്ച് ഗവണ്മെന്റ് നടപടികളെ ശരിവയ്ക്കുന്നു. ജനങ്ങൾക്ക് ആർട്ടിക്കിൾ 21 പ്രകാരമുള്ള (ജീവിക്കാനുള്ള അവകാശം) സംരക്ഷണത്തിനുപോലും അവകാശമില്ല എന്ന് 4  ജഡ്ജിമാർ വിധി പറയുന്നു.. ഒരു ജഡ്ജി ജയിലുകളിൽ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള ‘സുഖ സൗകര്യങ്ങളെക്കുറിച്ചു’ വാചാലനാകുന്നു. പക്ഷേ, ഒരാൾ മാത്രം നട്ടെല്ലുയർത്തി നിവർന്നു നിന്ന് രാജാവ് നഗ്നനാണ്  എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിസ്. എച്ച് ആർ ഖന്ന. അതുകാരണം അദ്ദേഹത്തിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാൻ കഴിഞ്ഞില്ല. ഗവണ്മെന്റ് അദ്ദേഹത്തെ തഴഞ്ഞു. പിന്നീട് അദ്ദേഹം രാജി വയ്ച്ചു. ഇന്ത്യയുടെ നിയമ ചരിത്രം പഠിക്കുന്നവർക്ക് പക്ഷെ അദ്ദേഹം ഒരു പ്രകാശഗോപുരമാണ്.  ഇന്നത്തെ ആധാർ വിധി വായിക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനം നാം കാണുന്നു. 4 പേര് ഗവണ്മെന്റിനൊപ്പം. ഒരാൾ, ഒരേയൊരാൾ, ജസ്റ്റിസ്. ഹ ഡി വൈ ചന്ദ്രചൂഡ് , ഭരണഘടനാധാര്മികതയ്‌ക്കൊപ്പം നിലകൊണ്ടു.
എട്ട് വര്ഷങ്ങള്ക്കു മുൻപ് ഇതേപോലൊരു സെപ്തംബർ മാസത്തിലാണ് മഹാരാഷ്ട്രയിലെ തെംബ്ളി ഗ്രാമത്തിലെ രഞ്ചന സോനാവാനേ എന്ന ആദിവാസി സ്ത്രീയ്ക്ക് ആദ്യത്തെ ആധാർ ലെറ്റർ നൽകിക്കൊണ്ടാണ് ആധാർ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ മുൻപേജിൽ കൊടുത്ത തലക്കെട്ട് ‘രഞ്ചന ഇനി ഒരു 12 അക്ക നമ്പർ” എന്നാണ്.  തലക്കെട്ടെഴുതിയ ലേഖകനോ വായനക്കാരോ ഒരു മനുഷ്യൻ ഒരു സംഖ്യ മാത്രമായിത്തീരുന്നതിലെ നൈതീക പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നില്ല.എന്നാൽ പിന്നീട് ചിന്തിക്കുന്ന മനുഷ്യർ അത് മനസിലാക്കി. പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 
2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് ഭരണഘടനാ ബഞ്ച് രൂപീകരിക്കപ്പെട്ടത്. 
സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്. 
 2015 ആഗസ്ത് 24-ലെ സ്വകാര്യത ഒരു അവകാശമാണെന്ന സുപ്രീംകോടതി 9 അംഗ ബഞ്ചിന്റെ അസന്നിഗ്ധവും സമഗ്രവും ഐകകണ്ഠവുമായ ആയ വിധി ആധാർ കേസിലെ ഒരു നാഴികക്കല്ലായിരുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളെ, ആർക്കും യാതൊരു ഉത്തരവാദിത്തങ്ങളും ഇല്ലാത്ത ഏതോ ഒരു യന്ത്ര സംവിധാനത്തിന്റെ, സോഫ്റ്റ്‌വെയറിന്റെ, ദയാദാക്ഷിണ്യങ്ങൾക്കു വിട്ടുകൊടുക്കുന്നതിനെ സുപ്രീംകോടതിയ്ക്ക് അനുകൂലിക്കാനാകും എന്ന് എനിക്ക് മനസിലാകുന്നില്ല. ലോകത്തിൽ സമാനമായ പദ്ധതികൾ പരിശോധിച്ച സുപ്രീംകോടതികളൊന്നും അങ്ങിനെ ചെയ്തിട്ടില്ല. ഉദാഹരണത്തിന് ഫ്രഞ്ച് ബയോമെട്രിക്ക് ഐ ഡി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നാണ് അവിടുത്തെ പരമോന്നത നീതീപീഠം വിധിച്ചത്.
ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഇവിടെ നിയമം പോലുമില്ലാതെ, പാർലമെന്റ് അറിയാതെ, എന്തിന് ഒരു വിശദമായ പദ്ധതി റിപ്പോർട്ടോ ഫീൽഡ് സ്റ്റഡിയോ ഒന്നും ഇല്ലാതെ ആരംഭിച്ച പരിപാടിയാണിത്. 2011-ൽ പാർലമെന്ററി സമിതി ആധാർ പാടില്ല എന്ന് പറഞ്ഞതാണ്. എന്നിട്ടും ഭരണഘടനാവിരുദ്ധമായി ആധാർ മുന്നോട്ടുപോയി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ട് ജനനം മുതൽ മരണം വരെയല്ല മരണശേഷം ശ്മശാനത്തിൽ കയറ്റാൻ പോലും ആധാർ വേണമെന്ന അവസ്ഥയുണ്ടാക്കി.
2016-ൽ ഒരു ധനബില്ലാക്കി പാർലമെന്ററി സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് ആധാർ നിയമം നോട്ടിഫൈ ചെയ്തു. ആധാർ കൊണ്ടുണ്ടായ ലാഭത്തെക്കുറിച് കള്ളക്കണക്കുണ്ടാക്കി. (CAG തന്നെ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്). ഗവൺമെന്റ് പ്രോപ്പഗാണ്ട മഷിനെറി നികുതിപ്പണം കൊണ്ട് അമ്മാനമാടി. ആളുകളെ കൊലയ്ക്കുകൊടുത്തു (കഴിഞ്ഞ വര്ഷം ഉണ്ടായ 42 പട്ടിണി മരണങ്ങളിൽ 25-ഉം ആധാറുമായി ബന്ധപ്പെട്ടാണ്). ഒരു പൗരത്വരേഖയല്ലാത്ത ആധാർ ഉപയോഗിച്ച് പാസ്പോർട്ടും വോട്ടർ ഐ ഡിയും വരെ കൊടുത്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി. ബയോമെട്രിക്ക് ബാങ്കിംഗ് തട്ടിപ്പുകൾ വഴി പാവങ്ങളെ കബളിപ്പിച്ചു.
മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യൻ നിയമസംവിധാനം അനുശാസിക്കുന്ന എല്ലാ പരീക്ഷണങ്ങളിലും ആധാർ പരാജയപ്പെടും എന്നാണ് ഞാൻ കരുതിയത് . ആർട്ടിക്കിൾ 14, 19, 21 എല്ലാം. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, അതിന്റെ ഭാഗമായ സ്വകാര്യത, അഭിമാനം, വിവരസംരക്ഷണം, തിരിച്ചറിയപ്പെടാനുള്ള അവകാശം എല്ലാറ്റിനെയും അപ്രസക്തമാക്കുന്നതാണ് ഈ പദ്ധതി. പക്ഷേ, ഭരണഘടനാ ബെഞ്ചിലെ 5-ൽ നാല് അംഗങ്ങൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടില്ല. 
വിധിന്യായത്തിന്റെ മഹത്വം പേജുകളുടെ എണ്ണത്തിനൊത്തു വർധിക്കുമെന്ന അബദ്ധധാരണ ഇന്ത്യൻ നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ധാർമികതയെതന്നെ പുനര്നിര്ണയിക്കുന്നതാണ് ന്യായീകരണ വിധിന്യായം. 1448 പേജുണ്ട് ആകെ. സാന്ദർഭികമായി പറയട്ടെ ഭരണഘടനാശില്പികൾ ഒപ്പിട്ട ഭരണഘടനയുടെ ഫോട്ടോലിത്തോഗ്രാഫിക്ക്  പകർപ്പിൽ 497 പേജുകളേ ഒള്ളൂ.
ഇത്രയും പേജുകൾ വായിച്ചെടുക്കുന്നതുതന്നെ ശ്രമകരമാണ്. സങ്കീർണതകളും വൈരുദ്ധ്യങ്ങളും ഏറെയുണ്ട് വിഡ്‌ജിന്യായത്തിൽ. എന്നിരുന്നാലും പ്രാഥമികമായി നാം മനസിലാക്കുന്നത് ഇപ്രകാരമാണ്.

  1. ആധാർ ഭരണഘടനാ വിരുദ്ധമല്ല എന്ന്  അഞ്ചിൽ നാല് ജഡ്ജിമാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ചില വകുപ്പുകൾ ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല.
  2. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ അവശ്യപ്പെടാനാകില്ല എന്ന തരത്തിൽ നിയമത്തിന്റെ 57  -ആം വകുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു.
  3. അതുകൊണ്ടുതന്നെ ബാങ്കുകൾ മൊബൈൽ കമ്പനികൾ തുടങ്ങി ഇനി ഒരിടത്തും e-KYC എന്ന പരിപാടി ഉണ്ടാകില്ല.
  4. മൊബൈൽ കമ്പനികൾ ഇതിനോടകം ശേഖരിച്ച ആധാർ വിവരങ്ങൾ നശിപ്പിക്കണം.
  5. കുട്ടികൾക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല. SSA, CBSE, NEET ഒന്നിനും ആധാർ നിർബന്ധമല്ല. കുട്ടികളുടെ ആധാർ എൻറോൾമെന്റിന് രക്ഷിതാക്കളുടെ സമ്മതം അനിവാര്യം.
  6. നിയമത്തിന്റെ പിൻബലത്തോടെ ഗവണ്മെന്റിക്ക് ആധാർ ആവശ്യപ്പെടാം.
  7. ആധാറിന്റെ മെറ്റാ-ഡാറ്റ (ആധാർ നമ്മൾ ഉപയോഗിച്ച സ്ഥലം സമയം തുടങ്ങിയ വിവരങ്ങൾ) ശേഖരിക്കാൻ കഴിയില്ല എന്ന തരത്തിൽ സക്ഷൻ 2  പരിമിതപ്പെടുത്തിയിരിക്കുന്നു.
  8. സെലക്ഷൻ 33 (ഡി) റദ്ദാക്കിയിരുന്നു. ദേശസുരക്ഷാ എന്ന പേരിൽ ആധാർ വിവരങ്ങൾ പോലീസുമായും മറ്റും പങ്കുവയ്ക്കാൻ കഴിയില്ല.
  9. ആധാറുമായി ബന്ധപ്പെട്ട പരാതികളുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കിയ സെക്ഷൻ 47  ഭാഗം ഭരണഘടനാ വിരുദ്ധമാണ്.
  10. പാൻ-ആധാർ ബാന്ധവം നിർബന്ധമാക്കിയ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എ എ ഭരണഘടനാപരമാണ്.
  11. സെക്ഷൻ 2 പരിമിതപ്പെടുത്തി അനധികൃത കുടിയേറ്റക്കാരെ ആധാർ എൻറോൾമെന്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
  12. ആധാർ ആക്ട് ഒരു ധന ബില്ലായി കണക്കാക്കി പാസാക്കിയത് ഭരണഘടനാവിരുദ്ധമല്ല.
  13. ഇതിനെയൊക്കെ തകിടം മറിക്കുന്നതാണ്  ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ ഗംഭീര വിയോജന വിധിന്യായം. ഈ നൂറ്റാണ്ടിന്റെ വിയോജന വിധിന്യായം. .

വിധി വായിക്കുമ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഡ്  മാത്രമേ കേസിന്റെ വാദം കേ ട്ടിരുന്നൊള്ളോ എന്ന് തോന്നും. ചീഫ് ജസ്റ്റിസ് മിശ്രയും ആധാറിന്റെ പഴയ ബെഞ്ചിന്റെ ഭാഗമല്ലാതിരുന്ന മറ്റു ജഡ്ജിമാരും വിഷയം പഠിക്കുക എന്നതിലുപരി എങ്ങനെയും ആധാർ സംരക്ഷിച്ചെടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് വാദം കേട്ടത് എന്നുപോലും സംശയം തോന്നാം. 
വിയോജനവിധിന്യായത്തിലെ  കണ്ടെത്തലുകൾ ശ്രദ്ധിക്കാം:

  1. ആധാർ നിയമം ധന ബില് ആയി പാസ്സാക്കാൻ അണുഅനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാർ ഭരണഘടനാവിരുദ്ധമാണ്.
  2. വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങൾ ഒരിക്കൽ നഷ്ട്ടപ്പെട്ടുപോയാൽ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണ്.
  3. ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ ഏതെങ്കിലും അൽഗോരിതത്തിന്റെ, സോഫ്റ്വരെയ്‌ന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കാനാകില്ല.
  4. ആധാർ ആക്ടിൽ പറഞ്ഞിരിക്കുന്നതും ഗവണ്മെന്റ് അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുൻകരുതലുകളും അപര്യാപ്തമാണ്.
  5. ആധാർ ഉപയോഗിച്ചുള്ള സർവെയിലൻസിന്റെ സാധ്യതകൾ തള്ളക്കളയാനാകില്ല
  6. സ്വകാര്യ വിദേശ സ്ഥാപനങ്ങളുമായുള്ള കരാറുകൾകൊണ്ട് രാജ്യസുരക്ഷയും പൗരന്റെ മൗലീകാവകാശങ്ങളും സംരക്ഷിക്കാനാകില്ല.
  7. ആധാർ ഒരു തിരിച്ചറിയൽ രേഖയല്ല. 
  8. അതുകൊണ്ടുതന്നെ സബ്സിഡികൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുന്ന സെക്ഷൻ 7 ഭരണഘടനാവിരുദ്ധമാണ്.
  9. 2009-ൽ ആരംഭിച്ച ആധാർ പദ്ധതിയ്ക്ക് ഒരു  നിയമം ഉണ്ടാകുന്നത് 2016 -ൽ ആണ് . ഉദ്ഘാടന ഘട്ടം മുതൽ മുൻകാല പ്രാബല്യത്തോടെ ആധാറിന്റെ പ്രവർത്തനങ്ങൾക്ക് നിയമപരത നൽകുന്ന സെക്ഷൻ 59 നിലനിൽക്കുന്നതല്ല. 2009 -ലെ നോട്ടിഫിക്കേഷൻ പോലും സത്യത്തിൽ ബയോമെട്രിക്ക് വിവരങ്ങളെക്കുറിച്ചു പരാമർശിക്കുന്നില്ല.
  10. ബാങ്ക് ടെലിക്കോം മേഖലകളിൽ ആധാർ നിർബന്ധമാക്കിയ പി.എം.എൽ. ചട്ടങ്ങൾ നിയമവിരുദ്ധമാണ്. ബാങ്കുകളും ടെലിക്കോം കമ്പനികളും ഇതിനോടകം ശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയണം.
  11. 2009-ൽ ആരംഭിച്ച ആധാർ പദ്ധതി പൂര്ണമായിത്തന്നെ ഭരണഘടനാവിരുദ്ധമാണ്. 
  12. ഗവൺമെന്റിന് ഒരു വര്ഷം സാവകാശം അനുവദിക്കാം, അതിനുളിൽ ആധാറിനായി ശേ ഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയുകയോ അല്ലെങ്കിൽ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യേണ്ടതാണ്. 

എന്തായാലും നിയമപോരാട്ടം ഇവിടെ അവസാനിക്കില്ല എന്നുറപ്പാണ്. അപ്പീലുമായി മുന്നോട്ടു പോകുമെന്ന് ഹർജിക്കാർ അറിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഹേബിയാസ് കോർപ്പസ് കേസിൽ എച്ച് ആർ ഖന്നയായിരുന്നു ശരി എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡി നെ മനസിലാക്കാൻ നാം ഇനിയും എത്രകാലമെടുക്കും ? 2022-ൽ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും എന്ന വസ്തുത കൗതുകകരമാണ്. പോസിറ്റീവ് നോട്ട്:
“നാലു ജഡ്ജിമാർ ആധാർ ആക്ടിനെ പല തരത്തിലും പരിമിതപ്പെടുത്തി. ഒരാൾ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാൻ ആകില്ല എന്ന് വന്നതോടെ ആധാറിനനുകൂലമായി ഒഴുകിക്കൊണ്ടിരുന്ന കോർപ്പറേറ്റ് പണവും ലോബിയിംഗും നിലക്കുമെന്നു കരുതാം. ഇനിയും ചോദ്യം ചെയ്യപ്പെടും. ഗവൺമെന്റ് ഒറ്റയ്ക്ക് പ്രതിരോധിക്കേണ്ടിവരും.”
 The article was originally published in Dool News on 26/09/2018 You can read it here

Another version in Mangalam Daily on 28/11/2018

റഫാൽ: ശങ്കിടി മുതലാളിത്തത്തിന്റെ മോദീ മാതൃക

റഫാൽ ഡീലിന് 13 ദിവസം മുൻപ് അംബാനി ഒരു കമ്പനിയുണ്ടാക്കുന്നു: റിലയൻസ് ഡിഫൻസ് ലിമിറ്റഡ്.പിന്നെ റഫാൽ കരാർ.അതിന് കൃത്യം 10 ദിവസം കഴിഞ്ഞ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ടും റിലയൻസും ചേർന്നുള്ള കമ്പനി രൂപീകരിക്കുന്നു.കരാറിന് തൊട്ടു മുൻപുവരെ ഉണ്ടായിരുന്ന 70 വർഷങ്ങളുടെ പരിചയമുള്ള, 4060 വിമാനങ്ങൾ ഉണ്ടാക്കിയിട്ടുള്ള, പൊതുമേഖലാ സ്ഥാപനം, നവരത്ന കമ്പനി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL ) പുറത്ത്. 2 ആഴ്ച മാത്രം പ്രായമുള്ള, ഇതുവരെ ഒരു കളി വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത, റിലയൻസ് അകത്ത്.പിന്നീട് റിലയൻസ്-ദസോൾട്ട് കമ്പനികളുടെ രേഖകളിൽ നിന്ന് നമ്മൾ അറിയുന്നു ഒരു വിമാനത്തിന്റെ വില ആദ്യം കേട്ടതുപോലെ 670കോടി രൂപയല്ല, 1660കോടി ആണെന്ന്.കരാർ ഒപ്പു വച്ച കാലത്തുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസൊ ഹൊലാണ്ട് മീഡിയാ പാർട്ട് എന്ന ഫ്രഞ്ച് വാർത്താ മാധ്യമത്തോട് വെളിപ്പെടുത്തുന്നു, ഓഫ്സെറ്റ് ഡീലിലെ സർവീസ് പ്രൊവൈഡറെ (റിലയൻസിനെ) നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്. അവർക്ക് യാതൊരു ചോയ്‌സും ഇല്ലായിരുന്നുവെന്ന്.ഇനി അൽപ്പം ചരിത്രം:2007ലാണ് 126 യുദ്ധവിമാനങ്ങളുടെ ആവശ്യകത ഇന്ത്യൻ വ്യോമസേന ഗവൺമെന്റിനെ അറിയിക്കുന്നത്.
സാങ്കേതികവിദ്യാ കൈമാറ്റവും ലൈസൻസ്ഡ് ഉത്പാദനവും ഉൾപ്പടെയായിരുന്നു പദ്ധതി നിർദ്ദേശം.
ഒന്ന്, മിഗ് 21, 27 വിമാനങ്ങൾ കാലവധിയെത്താറായതിനാൽ അടിയന്തരമായി വ്യോമസേനയ്ക്ക് വിമാനങ്ങൾ ലഭ്യമാക്കുക. രണ്ട്, ആധുനിക സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ യുദ്ധവിമാന ഉത്പാദന രംഗത് രാജ്യത്തിന് വ്യാവസായിക ഉണർവ് ഉണ്ടാക്കുക, മൂന്ന്, 40 വർഷത്തോളം റഫാൽ വിമാനങ്ങൾ പരിപാലിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്യുന്നതിലൂടെ  പൊതു മേഖല സ്ഥാപനമായ HAL-ന് അത്യാധുനിക നിർമാണസങ്കേതങ്ങളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനാകുക.2012-ൽ ദസോൾട്ടിന്റെ റഫാൽ വിമാനം വിലകൊണ്ടും സാങ്കേതികത്തികവുകൊണ്ടും അനുയോജ്യമെന്നുകണ്ടു; ഫ്രാൻസുമായി ചർച്ചകൾ ആരംഭിച്ചു.126-ൽ 18 വിമാനങ്ങൾ ദസോൾട്ട് നിർമിച്ചു നൽകുകയും ശേഷിക്കുന്ന 108 എണ്ണം സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ. നിർമിക്കും എന്നുമായിരുന്നു ധാരണ. 2007-ൽ 126 വിമാനങ്ങളുടെ വില 42,000കോടിയായിരുന്നു. അതിന്മേലാണ് ചർച്ചകൾ തുടർന്നത്. ഈ വിലയിൽ സാങ്കേതിക വിദ്യ കൈമാറ്റം, അതിന്റെ റോയൽറ്റി, ആയുധങ്ങളുടെയും മിസ്സൈലുകളുടെയും വില, 2 വർഷ വാറന്റി എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.2015 മാർച്ച് 25-ന് “പൊതുമേഖലാ സ്ഥാപനമായ എച്ച്. എ.എല്ലു-മായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും. കരാർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്നും ദസോൾട്ട് CEO എറിക് ട്രാപ്പെർ അറിയിക്കുന്നു.2015 ഏപ്രിൽ 8ന്, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞത് ഇപ്രകാരം ആണ്: “റഫാൽ വിഷയത്തിൽ ഞാൻ മനസിലാക്കുന്നത് ഫ്രഞ്ച് കമ്പനിയും HAL ഉം തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്. അതൊക്കെ സാങ്കേതികമായ കാര്യങ്ങളാണ്. നേതൃത്വ സന്ദർശനങ്ങളും ഇത്തരത്തിലുള്ള പ്രതിരോധ ഇടപാടുകളും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. അത് മറ്റൊരു വഴിക്കു നടക്കും. നേതൃത്വതലത്തിൽ ഉള്ള ചർച്ചകൾ പ്രതിരോധമേഖലയിലുള്ള കുറച്ചുകൂടി വിശാലമായ കാര്യങ്ങളെകുറിച്ചാണ്”.അതായത് അന്ന് വരെ പഴയ അവശ്യപ്രകാരമുള്ള ചർച്ചകൾ തുടരുന്നുണ്ടായിരുന്നു. HAL തന്നെയായിരുന്നു ദസോൾട്ടുമായി ചർച്ച നടത്തിയിരുന്ന ഇന്ത്യൻ കമ്പനി. റഫാൽ ഇടപാട് നേതൃത്വനിരയിലുള്ള ചർച്ചയുടെ ഭാഗമാകേണ്ടതില്ലായിരുന്നു.പക്ഷെ ദിവസങ്ങൾക്കുള്ളിൽ മോഡി പുതിയ കരാർ ഒപ്പുവച്ചു. 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ നിർമാണം പൂർത്തിയാക്കി ഉടൻ വാങ്ങുന്ന തരത്തിലായിരുന്നു പുതിയ കരാർ. ഇന്ത്യ-ഫ്രാൻസ് സംയുക്തപ്രസ്താവനായിൽ ഇതിനെക്കുറിച് പറഞ്ഞത് “മുൻ ധാരണയിൽ നിന്നും വ്യത്യസ്തമായി 18ന് പകരം 36 വിമാനങ്ങൾ ഉടൻ (fly-away condition-ൽ) വാങ്ങുന്നതിനാൽ വില മുൻപത്തേതിലും കുറവായിരിക്കും. മുൻപ് വ്യോമസേന പരീക്ഷിച് അംഗീകരിച്ച അതെ സാങ്കേതികതകൾ ഉള്ള വിമാനങ്ങളാകും നൽകുക” എന്നായിരുന്നു.ഇതിൽ നിന്ന് ഒരുകാര്യം വ്യക്തം. പിന്നീട് ഗവൺമെന്റും ബിജെപി വാജ്‌താക്കളും അവകാശപ്പെട്ടതുപോലെ ഇന്ത്യയ്ക്ക് വേണ്ടി പഴയ സ്പെസിഫിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക ക്രമീകരണങ്ങളൊന്നും  പുതിയ കരാറിൽ ഉണ്ടായിരുന്നില്ല. അതായത് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നതുപോലെ “ഫുൾ ഓപ്‌ഷൻ” അല്ല എന്ന് സാരം.മോഡി റഫാൽ ഇടപാട് പ്രഖ്യാപനം നടത്തിയ  2015 മാർച്ച് 13-ന് ദൂരദർശനിലൂടെ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞത് ആകെ (എല്ലാ ചെലവുകളുമുൾപ്പടെ) വില 90,000 കോടി എന്നാണ്. അതായത് ഒരു പ്ലെയിനിന് 715 കോടി (90,000÷126).  ഇതിൽ 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ ഉടൻ നിർമ്മിച്ച് നൽകും. ഈ കണക്കിൽ ഒരു പരിമിതിയുണ്ട് ഇന്ത്യയിൽ ഉണ്ടാക്കുന്ന 90 വിമാനങ്ങൾക്ക് ഫ്രാൻസ് നേരിട്ട് തകരുന്ന വിമാനങ്ങളെക്കാൾ വില കൂടുതലായിരിക്കും, കാരണം ഇന്ത്യയിൽ പുതിയ പ്ലാന്റ് ഉണ്ടാക്കുന്നതിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും വരുന്ന ചെലവുകളും കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതൊക്കെ കൂട്ടിയാണ് 90,000 കോടി.  അപ്പോൾ ആദ്യത്തെ 36 വിമാനങ്ങളുടെ വില 715 കോടിയിലും കുറവായിരിക്കും. പരീക്കർ പറഞ്ഞ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. “ഡീൽ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയുടെ ഫലമായി ഉണ്ടായതാണ്. ഞാൻ അതിനെ പിന്തുണച്ചു എന്നെ ഒള്ളൂ.”ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. കരാർ പ്രകാരം സാങ്കേതിചിക വിദ്യ കൈമാറുമോ? എന്ന് വിമാനങ്ങൾ ലഭിക്കും? എങ്ങനെയാണ് 18 വിമാനങ്ങൾ എന്നത് 36 ആയത്? 2015-ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മുൻപ് ഈ 36 വിമാനത്തിനുള്ള നിർദേശത്തിന് കാബിനെറ്റിന്റെ സുരക്ഷാ കാര്യ സമിതിയുടെ അംഗീകാരം ഉണ്ടായിരുന്നോ? എന്തുകൊണ്ടാണ് പുതിയ പ്രപോസലിന് പുതിയ ടെണ്ടർ വിളിക്കാതിരുന്നത്? 2012-ൽ റഫാലിനൊപ്പം സാങ്കേതികമായി അനുയോജ്യമാണ് കണ്ടെത്തിയ ‘യൂറോ ഫൈറ്റർ’ 20% വരെ വില കുറക്കാൻ തയ്യാറാണ് എന്ന് 2014, ജൂലൈയിൽ ഗവൺമെന്റിനെ അറിയിച്ചിരുന്നില്ലേ? അറിയിച്ചിരുവെങ്കിൽ പുതിയ പ്രാപ്പോസൽ വരുമ്പോൾ അതൊക്കെ പരിഗണിക്കേണ്ടിയിരുന്നില്ലേ? മാത്രമല്ല അന്ന് കേട്ടിരുന്നത് 2 വർഷം കൊണ്ട് 36 വിമാനങ്ങളും കിട്ടുമെന്നാണ്. പിന്നീട് പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് 2022-ഓടെയേ 36 വിമാനങ്ങളും ലഭിക്കൂ എന്നാണ്.ആദ്യ കരാർ പ്രകാരമാണെങ്കിൽ രണ്ടര വർഷത്തിനുള്ളിൽ 18 വിമാനങ്ങൾ ലഭിക്കണമായിരുന്നു. പിന്നീട് 3 വർഷത്തിനുള്ളിൽ സാങ്കേതിവിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ-ന് ഇന്ത്യയിൽ വിമാനം നിർമിച്ചു തുടങ്ങാമായിരുന്നു. അതായത് 2022ഓടുകൂടി മുഴുവൻ വിമാനങ്ങളും ലഭിക്കുമായിരുന്നു.ഇനി വിലയിലേക്ക് വരാം. ഗവൺമെന്റ് പറയുന്നത് ഫ്രഞ്ച് ഗവണ്മെന്റുമായുള്ള ‘സീക്രസി’ കരാർ കാരണം വില വെളിപ്പെടുത്താനാകില്ല എന്നാണ്. സാധാരണഗതിയിൽ സാങ്കേതിക മാനങ്ങളും മറ്റുമാണ് രഹസ്യമാക്കി വയ്ക്കാറ്. വിലയിൽ എന്ത് രഹസ്യമാണുള്ളത്? മറ്റ് ഇടപാടുകൾ പോലെ ഇതും സി.എ.ജി. ഓഡിറ്റിന് വിധേയമല്ലേ, അപ്പോൾ വില മറച്ചു വയ്ക്കാനാകുമോ? വിവരാവകാശ നിയമപ്രകാരം വില ലഭ്യമാക്കേണ്ടതല്ലേ? വില മറച്ചു വായിക്കുന്നതിൽ എന്ത് സുരക്ഷാ താത്പര്യമാണുള്ളത്? മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന് രാജ്യത്തിൻറെ പാർലമെന്റിന്റെ അധികാരങ്ങളെ മറികടക്കാൻ കഴിയുമോ?  രാജ്യത്തെ ഇതിനു മുൻപുള്ള എല്ലാ പ്രതിരോധ ഇടപാടുകളുടെയും വില പൊതു സമൂഹത്തിന് ലഭ്യമാണല്ലോ.മാത്രമല്ല പ്രതിരോധ മന്ത്രി പരീക്കർ തന്നെ ഒരിക്കൽ ദൂരദര്ശനിലൂടെ കരാർ തുക 90,000 കോടി രൂപയാണെന്നു പറഞ്ഞതാണ്. ഗവൺമെന്റ് പാര്ലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി 2016, നവംബറിൽ ആകെ വില 60,000 കോടി രൂപയാണെന്നും ഒരു വിമാനത്തിന്റെ വില ഏകദേശം 670 കോടി രൂപയാണെന്നും പറഞ്ഞിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ ഇന്ത്യ ട്യുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വില വെളിപ്പെടുത്തുന്നതിന് തടസ്സമില്ല എന്ന് പറഞ്ഞതാണ്. പിന്നെന്താണ് ഇപ്പോൾ ഒരു രഹസ്യം?സത്യത്തിൽ ഗവൺമെന്റിനെ കെണിയിൽ പെടുത്തിയത് മറ്റൊരു കാര്യമാണ്. 2016 ഡിസംബറിൽ ദാസോൾട്ട്-റിലയൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ദാസോൾട്ടിന്റെ ഫിനാൻഷ്യൽ സ്റേറ്മെന്റും.  ഇരു രേഖകളിലും 36 വിമാനങ്ങളുടെ വില 8.13 ബില്യൺ യൂറോ അഥവാ 60,000 കോടി ഇന്ത്യൻ രൂപ എന്നാണ് കാണിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു വിമാനത്തിന്റെ വില 1660 കോടി രൂപ വരും. ഗവൺമെന്റ് പാർലമെന്റിൽ പറഞ്ഞ വിലയോ 670 കോടി രൂപയും. വിമാനം പ്രതി 1000 കോടി രൂപയുടെ വ്യത്യാസം. പഴയ കരാറിൽ നിന്നും ഒരുപാട് മേലെ. ഇത്രയും വലിയ നഷ്ടം രാജ്യത്തിന് വരുത്തുന്നതാണ് ഇടപാടെങ്കിൽ അത് പുറത്തു പറയാൻ കഴിയുമോ?ഇതൊക്കെ വിശദീകരിച്, വിശദീകരിച്, ഉരുണ്ടുമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സർജിക്കൽ സ്‌ട്രൈക്ക് ദിനത്തിൽ മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ബോംബ്. “റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്”. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയിലാണ് കരാർ ഉണ്ടായത് എന്ന് പറഞ്ഞ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്നത് ഈ അവസരത്തിലാണ്.അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അധികാരത്തിലെത്തിയ മോഡി ഗവൺമെന്റ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിച്ഛായ നഷ്ടം ആകുകയാണ് റഫാൽ ഇടപാട്, പ്രത്യേകിച്ചും അതിന്റെ കേന്ദ്രസ്ഥാനത് പ്രധാന മന്ത്രി തന്നെയാകുന്നത് കൊണ്ട്.രാഷ്ട്രീയനേതാക്കളും അധികാരകേന്ദ്രങ്ങളും അതിസമ്പന്നർക്കുവേണ്ടി വിടുപണി ചെയ്യുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ക്ലാസിക്ക് മാതൃകയാവുകയാണ് മോദിയുടെ  റഫാൽ ഇടപാട്.

this article was first published in Mnagalam Daily on 26/09/2018

#377 പ്രണയത്തിന്റെ മഴവില്ലുകൾക്ക് ആകാശം നൽകുന്ന വിധി

തീർച്ചയായും വായിച്ചിരിക്കേണ്ട സുപ്രീംകോടതി വിധികളിലൊന്നാണ് നവറെജ് സിംഗ് ജോഹർ കേസിലേത്  (ഐ പി സി സെക്ഷൻ 377) . പതിറ്റാണ്ടുകളുടെ സാംസ്‌കാരിക ഹിംസാത്മകതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് പ്രണയത്തിന്റെ വിശാലാകാശത്  ലിംഗരാജികളുടെ   വർണങ്ങൾ വിരിയിച്ച വിധി നിരവധി ഭരണഘടനാ തത്വങ്ങളുടെ കാലോചിതമായ പുനർവായനകൾ കൂടിയാണ്. 5 അംഗ ബെഞ്ചിന്റെ അഭിപ്രായം ഏകമാണെങ്കിലും 4 പ്രത്യേക വിധി ന്യായങ്ങളുണ്ട്. നാലുവിധികളും എത്തുന്നത് ഒരേ അഭിപ്രായത്തിലേക്കാണെങ്കിലും  അതിനായി കണ്ടെത്തുന്ന നിയമവീഥികൾ അനന്യങ്ങളാണ് .  ഓരോ വിധിയും ഇതുവരെ നാം പിന്തുടർന്നിരുന്ന ഭരണഘടനാ മൂല്യങ്ങളുടെ വിപുലീകരണമാണ്. ഭരണ ഘടന രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് അതിന്റെ ആമുഖം മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രകാശ ഗോപുരങ്ങളാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം (തനിക്കും ജസ്റ്റിസ്. ഖാൻവാൾക്കറിനും വേണ്ടി എഴുതിയത്) ഉയർത്തിപ്പിടിക്കുന്നത് വ്യക്തിയുടെ സ്വയം നിർണയാവകാശമാണ്. ജന്മനായുള്ള വ്യക്തിത്തവും അതോടൊപ്പം തെരഞ്ഞെടുക്കാനുള്ള അവകാശവും ആണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. ലൈംഗീകതയെ ജന്മവുമായോ തെരെഞ്ഞെടുപ്പുമായോ മാത്രം ബന്ധിക്കാതെ ഇരു കാര്യങ്ങളെയും പരിഗണിക്കുകയും അങ്ങനെ ലൈംഗീകത ഒരു ആൺ-പെൺ  ദ്വന്ദമല്ല എന്നും ഒരു വർണരാജിയാണ് എന്നുമുള്ള ആധുനിക സാമൂഹിക മൂല്യത്തെ ഭരണഘടനാപരമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ വിധിന്യായം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിഖ്യാതമായ സ്വകാര്യത വിധിയിലൂടെ താൻ തുടങ്ങി വച്ച നിയമവ്യാഖ്യാനത്തെ പിന്തുടർന്നുകൊണ്ട് ലൈംഗീകത എന്നത് സ്വകാര്യതയുടെ സ്വാഭിമാനത്തിന്റെ ഒക്കെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം ആർട്ടിക്കിൾ 14 (തുല്യത) ആർട്ടിക്കിൾ 15 (ലിംഗസമത്വം) എന്നിവയ്ക്കെതിരാണ് ഐ.പി.സി. സെക്ഷൻ 377 എന്നും കണ്ടെത്തുന്നു. മാനസികാരോഗ്യ നിയമപ്രകാരം ലൈംഗീകത ഒരു മാനസിക രോഗമല്ല എന്നതിനെയും വിവിധ ശാസ്ത്രീയ ധാരണകളെയും മുൻ നിർത്തി സ്വവർഗ്ഗപ്രണയത്തെ ക്രിമിനൽ വത്കരിക്കുന്നത് ഭരണഘടനയുടെ 14-ആം  അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം 377 ആർട്ടിക്കിൾ 15-ന്റെയും  ലംഘനമാണ്. പ്രത്യക്ഷത്തിൽ നിയമത്തിൽ ലിംഗവിവേചനമില്ല എന്നത് സത്യമാണ്.

377. Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.

എന്ന് പറഞ്ഞാൽ അതിൽ ലിംഗ വിവേചനം ഇല്ല. പക്ഷെ അത് നടപ്പിലാക്കുമ്പോൾ ഇതിന്റെ ഭാരം ഒരു വിഭാഗത്തിനുമേൽ മാത്രം വന്നു ചേരുന്നു. ഇപ്രകാരം പ്രത്യക്ഷത്തിൽ വിവേചനം ഇല്ലാത്ത ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് ഒരു വിഭാഗത്തെ മാത്രം ബാധിക്കും എന്ന കാരണം കൊണ്ട് ഭരണഘടനാ വിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറയുന്നത് ചരിത്രത്തിൽ ആദ്യമായാണ് എന്ന നിയമ ഗവേഷകർ പറയുന്നു. ആണ് പെണ്ണ് എന്ന തരത്തിലുള്ള  വാർപ്പുമാതൃകകളെ, സമൂഹത്തിൽ ആൺ/പെൺ  ഭാവങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾക്ക് ഭരണഘടനാപരമായ നിലനിൽപ്പില്ല എന്ന കണ്ടെത്തൽ വളരെ പ്രധാനമാണ്.

എന്ത് ധാർമിക/ ഭരണപര താത്പര്യങ്ങൾ  ഉണ്ടെങ്കിലും വ്യക്തികളെ നൈസർഗികവും ആന്തരികവുമായ സ്വഭാവഗുണങ്ങളുടെ പേരിൽ വേർതിരിച്ചു കാണാൻ ഗവണ്മെന്റുകൾക്ക് കഴിയില്ല എന്ന വിശാലമായ സമത്വ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയെഴുതിയിരിക്കുന്നത്.

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഭരണഘടനധാർമികതയും ജനാധിപത്യത്തിന്റെ ആന്തരികസത്തയാണെന്നു കരുതുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വിധിയാണ് #377 കേസിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. വിധി വായിക്കണമെന്നുള്ളവർക്ക് ഇവിടെ വായിക്കാം.