Home Blog Page 9

ആധാർ: ചരിത്രമാകുന്ന വിയോജനവിധിന്യായം

ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്‌ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാൻ കണ്ടിട്ടില്ല… വിരലടയാളം നൽകേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാൻ ഒരു ഹെൻറി എന്ന പോലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. സാധാരണഗതിയിൽ ക്രിമിനലുകളിൽ നിന്ന് മാത്രമാണ്  വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നിർബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന പരിപാടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 16  വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങൾ ചരിത്രത്തിൽ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഖാതങ്ങൾ ശരിയാം വണ്ണം മനസിലാക്കിയാൽ, ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ അഭിമാനമാണ് എന്ന് നമുക്ക് കാണാം. നമ്മളെ മാത്രമല്ല നമ്മുടെ മാതൃഭൂമിയെയും ഈ നിയമം അപമാനിക്കുന്നു. നിഷ്കളങ്കരായ മനുഷ്യരെ അവമതിക്കുന്നതിലാണ് അപമാനം. നമ്മൾ നിരപരാധികളാണ്, നമ്മുടെ രാജ്യത്തെ ഒരു പൗരനെയങ്കിലും അപമാനിക്കുക എന്നത് രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. തിടുക്കവും എടുത്തുചാട്ടവും അക്ഷമയും കോപവും,  ഈ അതിക്രമത്തിൽ നിന്ന് നമ്മെ  സഹായിക്കില്ല. അവധാനതയോടെ, എത്ര  വലിയ ബുദ്ധിമുട്ടുകളും സഹിക്കാൻ തയ്യാറായി, ഒത്തൊരുമിച്ചൊരു പ്രതിരോധമുയർത്തിയാൽ തീർച്ചയായും ദൈവം നമ്മെ സഹായിക്കും.”

-മഹാത്മാ ഗാന്ധി. 

ആളുകളുടെ വിരലടയാളം ശേഖരിക്കുന്ന 1906-ലെ ട്രാൻസ്വാൾ അമെൻഡ്മെന്റ് ആക്റ്റിനോടുള്ള ഗാന്ധിജിയുടെ പ്രതികരണം ആണ്  മുകളിൽ കൊടുത്തിരിക്കുന്നത്. ‘കരിനിയമം’ എന്നാണ് ഗാന്ധി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇതാ, ആധാർ ഇല്ലാത്തതുമൂലം ആർക്കു ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുത് എന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്നിട്ട് 1142 ദിവസം പിന്നിടുമ്പോൾ സമാനമോ അതിലേറെ മോശമോ ആയ ഒരു നിയമം ഇന്ത്യയുടെ സുപ്രീംകോടതി ഭരണഘടനാപരമാണ് എന്ന് പറഞ്ഞിരിക്കുന്നു. 
ചരിത്രം നമ്മെ ചിലത് ഓര്മിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥാക്കാലം, ഗവണ്മെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ അറസ്റ്റു ചെയ്ത കരുതൽ തടങ്കലുകളിൽ പാർപ്പിക്കുന്നു. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പറയാനും എല്ലാമുള്ള അവകാശം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. ആളുകൾ രാജ്യത്തെ പല ഹൈക്കോടതികളെയും സമീപിക്കുന്നു. കരുതൽ തടങ്കൽ അന്യായമാണെന്നും വിധി വരുന്നു. കേസ് സ്പ്രീംകോടതിയിലേക്ക്. പി എൻ ഭഗവത് ഉള്പ്പടെയുള്ള മഹാരഥന്മാർ അടങ്ങുന്ന 5  അംഗ  ഭരണഘടനാ ബെഞ്ച് ഗവണ്മെന്റ് നടപടികളെ ശരിവയ്ക്കുന്നു. ജനങ്ങൾക്ക് ആർട്ടിക്കിൾ 21 പ്രകാരമുള്ള (ജീവിക്കാനുള്ള അവകാശം) സംരക്ഷണത്തിനുപോലും അവകാശമില്ല എന്ന് 4  ജഡ്ജിമാർ വിധി പറയുന്നു.. ഒരു ജഡ്ജി ജയിലുകളിൽ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള ‘സുഖ സൗകര്യങ്ങളെക്കുറിച്ചു’ വാചാലനാകുന്നു. പക്ഷേ, ഒരാൾ മാത്രം നട്ടെല്ലുയർത്തി നിവർന്നു നിന്ന് രാജാവ് നഗ്നനാണ്  എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിസ്. എച്ച് ആർ ഖന്ന. അതുകാരണം അദ്ദേഹത്തിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാൻ കഴിഞ്ഞില്ല. ഗവണ്മെന്റ് അദ്ദേഹത്തെ തഴഞ്ഞു. പിന്നീട് അദ്ദേഹം രാജി വയ്ച്ചു. ഇന്ത്യയുടെ നിയമ ചരിത്രം പഠിക്കുന്നവർക്ക് പക്ഷെ അദ്ദേഹം ഒരു പ്രകാശഗോപുരമാണ്.  ഇന്നത്തെ ആധാർ വിധി വായിക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനം നാം കാണുന്നു. 4 പേര് ഗവണ്മെന്റിനൊപ്പം. ഒരാൾ, ഒരേയൊരാൾ, ജസ്റ്റിസ്. ഹ ഡി വൈ ചന്ദ്രചൂഡ് , ഭരണഘടനാധാര്മികതയ്‌ക്കൊപ്പം നിലകൊണ്ടു.
എട്ട് വര്ഷങ്ങള്ക്കു മുൻപ് ഇതേപോലൊരു സെപ്തംബർ മാസത്തിലാണ് മഹാരാഷ്ട്രയിലെ തെംബ്ളി ഗ്രാമത്തിലെ രഞ്ചന സോനാവാനേ എന്ന ആദിവാസി സ്ത്രീയ്ക്ക് ആദ്യത്തെ ആധാർ ലെറ്റർ നൽകിക്കൊണ്ടാണ് ആധാർ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ മുൻപേജിൽ കൊടുത്ത തലക്കെട്ട് ‘രഞ്ചന ഇനി ഒരു 12 അക്ക നമ്പർ” എന്നാണ്.  തലക്കെട്ടെഴുതിയ ലേഖകനോ വായനക്കാരോ ഒരു മനുഷ്യൻ ഒരു സംഖ്യ മാത്രമായിത്തീരുന്നതിലെ നൈതീക പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നില്ല.എന്നാൽ പിന്നീട് ചിന്തിക്കുന്ന മനുഷ്യർ അത് മനസിലാക്കി. പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 
2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് ഭരണഘടനാ ബഞ്ച് രൂപീകരിക്കപ്പെട്ടത്. 
സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്. 
 2015 ആഗസ്ത് 24-ലെ സ്വകാര്യത ഒരു അവകാശമാണെന്ന സുപ്രീംകോടതി 9 അംഗ ബഞ്ചിന്റെ അസന്നിഗ്ധവും സമഗ്രവും ഐകകണ്ഠവുമായ ആയ വിധി ആധാർ കേസിലെ ഒരു നാഴികക്കല്ലായിരുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളെ, ആർക്കും യാതൊരു ഉത്തരവാദിത്തങ്ങളും ഇല്ലാത്ത ഏതോ ഒരു യന്ത്ര സംവിധാനത്തിന്റെ, സോഫ്റ്റ്‌വെയറിന്റെ, ദയാദാക്ഷിണ്യങ്ങൾക്കു വിട്ടുകൊടുക്കുന്നതിനെ സുപ്രീംകോടതിയ്ക്ക് അനുകൂലിക്കാനാകും എന്ന് എനിക്ക് മനസിലാകുന്നില്ല. ലോകത്തിൽ സമാനമായ പദ്ധതികൾ പരിശോധിച്ച സുപ്രീംകോടതികളൊന്നും അങ്ങിനെ ചെയ്തിട്ടില്ല. ഉദാഹരണത്തിന് ഫ്രഞ്ച് ബയോമെട്രിക്ക് ഐ ഡി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നാണ് അവിടുത്തെ പരമോന്നത നീതീപീഠം വിധിച്ചത്.
ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഇവിടെ നിയമം പോലുമില്ലാതെ, പാർലമെന്റ് അറിയാതെ, എന്തിന് ഒരു വിശദമായ പദ്ധതി റിപ്പോർട്ടോ ഫീൽഡ് സ്റ്റഡിയോ ഒന്നും ഇല്ലാതെ ആരംഭിച്ച പരിപാടിയാണിത്. 2011-ൽ പാർലമെന്ററി സമിതി ആധാർ പാടില്ല എന്ന് പറഞ്ഞതാണ്. എന്നിട്ടും ഭരണഘടനാവിരുദ്ധമായി ആധാർ മുന്നോട്ടുപോയി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ട് ജനനം മുതൽ മരണം വരെയല്ല മരണശേഷം ശ്മശാനത്തിൽ കയറ്റാൻ പോലും ആധാർ വേണമെന്ന അവസ്ഥയുണ്ടാക്കി.
2016-ൽ ഒരു ധനബില്ലാക്കി പാർലമെന്ററി സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് ആധാർ നിയമം നോട്ടിഫൈ ചെയ്തു. ആധാർ കൊണ്ടുണ്ടായ ലാഭത്തെക്കുറിച് കള്ളക്കണക്കുണ്ടാക്കി. (CAG തന്നെ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്). ഗവൺമെന്റ് പ്രോപ്പഗാണ്ട മഷിനെറി നികുതിപ്പണം കൊണ്ട് അമ്മാനമാടി. ആളുകളെ കൊലയ്ക്കുകൊടുത്തു (കഴിഞ്ഞ വര്ഷം ഉണ്ടായ 42 പട്ടിണി മരണങ്ങളിൽ 25-ഉം ആധാറുമായി ബന്ധപ്പെട്ടാണ്). ഒരു പൗരത്വരേഖയല്ലാത്ത ആധാർ ഉപയോഗിച്ച് പാസ്പോർട്ടും വോട്ടർ ഐ ഡിയും വരെ കൊടുത്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി. ബയോമെട്രിക്ക് ബാങ്കിംഗ് തട്ടിപ്പുകൾ വഴി പാവങ്ങളെ കബളിപ്പിച്ചു.
മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യൻ നിയമസംവിധാനം അനുശാസിക്കുന്ന എല്ലാ പരീക്ഷണങ്ങളിലും ആധാർ പരാജയപ്പെടും എന്നാണ് ഞാൻ കരുതിയത് . ആർട്ടിക്കിൾ 14, 19, 21 എല്ലാം. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, അതിന്റെ ഭാഗമായ സ്വകാര്യത, അഭിമാനം, വിവരസംരക്ഷണം, തിരിച്ചറിയപ്പെടാനുള്ള അവകാശം എല്ലാറ്റിനെയും അപ്രസക്തമാക്കുന്നതാണ് ഈ പദ്ധതി. പക്ഷേ, ഭരണഘടനാ ബെഞ്ചിലെ 5-ൽ നാല് അംഗങ്ങൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടില്ല. 
വിധിന്യായത്തിന്റെ മഹത്വം പേജുകളുടെ എണ്ണത്തിനൊത്തു വർധിക്കുമെന്ന അബദ്ധധാരണ ഇന്ത്യൻ നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ധാർമികതയെതന്നെ പുനര്നിര്ണയിക്കുന്നതാണ് ന്യായീകരണ വിധിന്യായം. 1448 പേജുണ്ട് ആകെ. സാന്ദർഭികമായി പറയട്ടെ ഭരണഘടനാശില്പികൾ ഒപ്പിട്ട ഭരണഘടനയുടെ ഫോട്ടോലിത്തോഗ്രാഫിക്ക്  പകർപ്പിൽ 497 പേജുകളേ ഒള്ളൂ.
ഇത്രയും പേജുകൾ വായിച്ചെടുക്കുന്നതുതന്നെ ശ്രമകരമാണ്. സങ്കീർണതകളും വൈരുദ്ധ്യങ്ങളും ഏറെയുണ്ട് വിഡ്‌ജിന്യായത്തിൽ. എന്നിരുന്നാലും പ്രാഥമികമായി നാം മനസിലാക്കുന്നത് ഇപ്രകാരമാണ്.

  1. ആധാർ ഭരണഘടനാ വിരുദ്ധമല്ല എന്ന്  അഞ്ചിൽ നാല് ജഡ്ജിമാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ചില വകുപ്പുകൾ ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല.
  2. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ അവശ്യപ്പെടാനാകില്ല എന്ന തരത്തിൽ നിയമത്തിന്റെ 57  -ആം വകുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു.
  3. അതുകൊണ്ടുതന്നെ ബാങ്കുകൾ മൊബൈൽ കമ്പനികൾ തുടങ്ങി ഇനി ഒരിടത്തും e-KYC എന്ന പരിപാടി ഉണ്ടാകില്ല.
  4. മൊബൈൽ കമ്പനികൾ ഇതിനോടകം ശേഖരിച്ച ആധാർ വിവരങ്ങൾ നശിപ്പിക്കണം.
  5. കുട്ടികൾക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല. SSA, CBSE, NEET ഒന്നിനും ആധാർ നിർബന്ധമല്ല. കുട്ടികളുടെ ആധാർ എൻറോൾമെന്റിന് രക്ഷിതാക്കളുടെ സമ്മതം അനിവാര്യം.
  6. നിയമത്തിന്റെ പിൻബലത്തോടെ ഗവണ്മെന്റിക്ക് ആധാർ ആവശ്യപ്പെടാം.
  7. ആധാറിന്റെ മെറ്റാ-ഡാറ്റ (ആധാർ നമ്മൾ ഉപയോഗിച്ച സ്ഥലം സമയം തുടങ്ങിയ വിവരങ്ങൾ) ശേഖരിക്കാൻ കഴിയില്ല എന്ന തരത്തിൽ സക്ഷൻ 2  പരിമിതപ്പെടുത്തിയിരിക്കുന്നു.
  8. സെലക്ഷൻ 33 (ഡി) റദ്ദാക്കിയിരുന്നു. ദേശസുരക്ഷാ എന്ന പേരിൽ ആധാർ വിവരങ്ങൾ പോലീസുമായും മറ്റും പങ്കുവയ്ക്കാൻ കഴിയില്ല.
  9. ആധാറുമായി ബന്ധപ്പെട്ട പരാതികളുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കിയ സെക്ഷൻ 47  ഭാഗം ഭരണഘടനാ വിരുദ്ധമാണ്.
  10. പാൻ-ആധാർ ബാന്ധവം നിർബന്ധമാക്കിയ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എ എ ഭരണഘടനാപരമാണ്.
  11. സെക്ഷൻ 2 പരിമിതപ്പെടുത്തി അനധികൃത കുടിയേറ്റക്കാരെ ആധാർ എൻറോൾമെന്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
  12. ആധാർ ആക്ട് ഒരു ധന ബില്ലായി കണക്കാക്കി പാസാക്കിയത് ഭരണഘടനാവിരുദ്ധമല്ല.
  13. ഇതിനെയൊക്കെ തകിടം മറിക്കുന്നതാണ്  ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ ഗംഭീര വിയോജന വിധിന്യായം. ഈ നൂറ്റാണ്ടിന്റെ വിയോജന വിധിന്യായം. .

വിധി വായിക്കുമ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഡ്  മാത്രമേ കേസിന്റെ വാദം കേ ട്ടിരുന്നൊള്ളോ എന്ന് തോന്നും. ചീഫ് ജസ്റ്റിസ് മിശ്രയും ആധാറിന്റെ പഴയ ബെഞ്ചിന്റെ ഭാഗമല്ലാതിരുന്ന മറ്റു ജഡ്ജിമാരും വിഷയം പഠിക്കുക എന്നതിലുപരി എങ്ങനെയും ആധാർ സംരക്ഷിച്ചെടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് വാദം കേട്ടത് എന്നുപോലും സംശയം തോന്നാം. 
വിയോജനവിധിന്യായത്തിലെ  കണ്ടെത്തലുകൾ ശ്രദ്ധിക്കാം:

  1. ആധാർ നിയമം ധന ബില് ആയി പാസ്സാക്കാൻ അണുഅനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാർ ഭരണഘടനാവിരുദ്ധമാണ്.
  2. വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങൾ ഒരിക്കൽ നഷ്ട്ടപ്പെട്ടുപോയാൽ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണ്.
  3. ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ ഏതെങ്കിലും അൽഗോരിതത്തിന്റെ, സോഫ്റ്വരെയ്‌ന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കാനാകില്ല.
  4. ആധാർ ആക്ടിൽ പറഞ്ഞിരിക്കുന്നതും ഗവണ്മെന്റ് അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുൻകരുതലുകളും അപര്യാപ്തമാണ്.
  5. ആധാർ ഉപയോഗിച്ചുള്ള സർവെയിലൻസിന്റെ സാധ്യതകൾ തള്ളക്കളയാനാകില്ല
  6. സ്വകാര്യ വിദേശ സ്ഥാപനങ്ങളുമായുള്ള കരാറുകൾകൊണ്ട് രാജ്യസുരക്ഷയും പൗരന്റെ മൗലീകാവകാശങ്ങളും സംരക്ഷിക്കാനാകില്ല.
  7. ആധാർ ഒരു തിരിച്ചറിയൽ രേഖയല്ല. 
  8. അതുകൊണ്ടുതന്നെ സബ്സിഡികൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുന്ന സെക്ഷൻ 7 ഭരണഘടനാവിരുദ്ധമാണ്.
  9. 2009-ൽ ആരംഭിച്ച ആധാർ പദ്ധതിയ്ക്ക് ഒരു  നിയമം ഉണ്ടാകുന്നത് 2016 -ൽ ആണ് . ഉദ്ഘാടന ഘട്ടം മുതൽ മുൻകാല പ്രാബല്യത്തോടെ ആധാറിന്റെ പ്രവർത്തനങ്ങൾക്ക് നിയമപരത നൽകുന്ന സെക്ഷൻ 59 നിലനിൽക്കുന്നതല്ല. 2009 -ലെ നോട്ടിഫിക്കേഷൻ പോലും സത്യത്തിൽ ബയോമെട്രിക്ക് വിവരങ്ങളെക്കുറിച്ചു പരാമർശിക്കുന്നില്ല.
  10. ബാങ്ക് ടെലിക്കോം മേഖലകളിൽ ആധാർ നിർബന്ധമാക്കിയ പി.എം.എൽ. ചട്ടങ്ങൾ നിയമവിരുദ്ധമാണ്. ബാങ്കുകളും ടെലിക്കോം കമ്പനികളും ഇതിനോടകം ശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയണം.
  11. 2009-ൽ ആരംഭിച്ച ആധാർ പദ്ധതി പൂര്ണമായിത്തന്നെ ഭരണഘടനാവിരുദ്ധമാണ്. 
  12. ഗവൺമെന്റിന് ഒരു വര്ഷം സാവകാശം അനുവദിക്കാം, അതിനുളിൽ ആധാറിനായി ശേ ഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയുകയോ അല്ലെങ്കിൽ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യേണ്ടതാണ്. 

എന്തായാലും നിയമപോരാട്ടം ഇവിടെ അവസാനിക്കില്ല എന്നുറപ്പാണ്. അപ്പീലുമായി മുന്നോട്ടു പോകുമെന്ന് ഹർജിക്കാർ അറിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഹേബിയാസ് കോർപ്പസ് കേസിൽ എച്ച് ആർ ഖന്നയായിരുന്നു ശരി എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡി നെ മനസിലാക്കാൻ നാം ഇനിയും എത്രകാലമെടുക്കും ? 2022-ൽ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും എന്ന വസ്തുത കൗതുകകരമാണ്. പോസിറ്റീവ് നോട്ട്:
“നാലു ജഡ്ജിമാർ ആധാർ ആക്ടിനെ പല തരത്തിലും പരിമിതപ്പെടുത്തി. ഒരാൾ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാൻ ആകില്ല എന്ന് വന്നതോടെ ആധാറിനനുകൂലമായി ഒഴുകിക്കൊണ്ടിരുന്ന കോർപ്പറേറ്റ് പണവും ലോബിയിംഗും നിലക്കുമെന്നു കരുതാം. ഇനിയും ചോദ്യം ചെയ്യപ്പെടും. ഗവൺമെന്റ് ഒറ്റയ്ക്ക് പ്രതിരോധിക്കേണ്ടിവരും.”
 The article was originally published in Dool News on 26/09/2018 You can read it here

Another version in Mangalam Daily on 28/11/2018

റഫാൽ: ശങ്കിടി മുതലാളിത്തത്തിന്റെ മോദീ മാതൃക

റഫാൽ ഡീലിന് 13 ദിവസം മുൻപ് അംബാനി ഒരു കമ്പനിയുണ്ടാക്കുന്നു: റിലയൻസ് ഡിഫൻസ് ലിമിറ്റഡ്.പിന്നെ റഫാൽ കരാർ.അതിന് കൃത്യം 10 ദിവസം കഴിഞ്ഞ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ടും റിലയൻസും ചേർന്നുള്ള കമ്പനി രൂപീകരിക്കുന്നു.കരാറിന് തൊട്ടു മുൻപുവരെ ഉണ്ടായിരുന്ന 70 വർഷങ്ങളുടെ പരിചയമുള്ള, 4060 വിമാനങ്ങൾ ഉണ്ടാക്കിയിട്ടുള്ള, പൊതുമേഖലാ സ്ഥാപനം, നവരത്ന കമ്പനി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL ) പുറത്ത്. 2 ആഴ്ച മാത്രം പ്രായമുള്ള, ഇതുവരെ ഒരു കളി വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത, റിലയൻസ് അകത്ത്.പിന്നീട് റിലയൻസ്-ദസോൾട്ട് കമ്പനികളുടെ രേഖകളിൽ നിന്ന് നമ്മൾ അറിയുന്നു ഒരു വിമാനത്തിന്റെ വില ആദ്യം കേട്ടതുപോലെ 670കോടി രൂപയല്ല, 1660കോടി ആണെന്ന്.കരാർ ഒപ്പു വച്ച കാലത്തുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസൊ ഹൊലാണ്ട് മീഡിയാ പാർട്ട് എന്ന ഫ്രഞ്ച് വാർത്താ മാധ്യമത്തോട് വെളിപ്പെടുത്തുന്നു, ഓഫ്സെറ്റ് ഡീലിലെ സർവീസ് പ്രൊവൈഡറെ (റിലയൻസിനെ) നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്. അവർക്ക് യാതൊരു ചോയ്‌സും ഇല്ലായിരുന്നുവെന്ന്.ഇനി അൽപ്പം ചരിത്രം:2007ലാണ് 126 യുദ്ധവിമാനങ്ങളുടെ ആവശ്യകത ഇന്ത്യൻ വ്യോമസേന ഗവൺമെന്റിനെ അറിയിക്കുന്നത്.
സാങ്കേതികവിദ്യാ കൈമാറ്റവും ലൈസൻസ്ഡ് ഉത്പാദനവും ഉൾപ്പടെയായിരുന്നു പദ്ധതി നിർദ്ദേശം.
ഒന്ന്, മിഗ് 21, 27 വിമാനങ്ങൾ കാലവധിയെത്താറായതിനാൽ അടിയന്തരമായി വ്യോമസേനയ്ക്ക് വിമാനങ്ങൾ ലഭ്യമാക്കുക. രണ്ട്, ആധുനിക സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ യുദ്ധവിമാന ഉത്പാദന രംഗത് രാജ്യത്തിന് വ്യാവസായിക ഉണർവ് ഉണ്ടാക്കുക, മൂന്ന്, 40 വർഷത്തോളം റഫാൽ വിമാനങ്ങൾ പരിപാലിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്യുന്നതിലൂടെ  പൊതു മേഖല സ്ഥാപനമായ HAL-ന് അത്യാധുനിക നിർമാണസങ്കേതങ്ങളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനാകുക.2012-ൽ ദസോൾട്ടിന്റെ റഫാൽ വിമാനം വിലകൊണ്ടും സാങ്കേതികത്തികവുകൊണ്ടും അനുയോജ്യമെന്നുകണ്ടു; ഫ്രാൻസുമായി ചർച്ചകൾ ആരംഭിച്ചു.126-ൽ 18 വിമാനങ്ങൾ ദസോൾട്ട് നിർമിച്ചു നൽകുകയും ശേഷിക്കുന്ന 108 എണ്ണം സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ. നിർമിക്കും എന്നുമായിരുന്നു ധാരണ. 2007-ൽ 126 വിമാനങ്ങളുടെ വില 42,000കോടിയായിരുന്നു. അതിന്മേലാണ് ചർച്ചകൾ തുടർന്നത്. ഈ വിലയിൽ സാങ്കേതിക വിദ്യ കൈമാറ്റം, അതിന്റെ റോയൽറ്റി, ആയുധങ്ങളുടെയും മിസ്സൈലുകളുടെയും വില, 2 വർഷ വാറന്റി എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.2015 മാർച്ച് 25-ന് “പൊതുമേഖലാ സ്ഥാപനമായ എച്ച്. എ.എല്ലു-മായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും. കരാർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്നും ദസോൾട്ട് CEO എറിക് ട്രാപ്പെർ അറിയിക്കുന്നു.2015 ഏപ്രിൽ 8ന്, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞത് ഇപ്രകാരം ആണ്: “റഫാൽ വിഷയത്തിൽ ഞാൻ മനസിലാക്കുന്നത് ഫ്രഞ്ച് കമ്പനിയും HAL ഉം തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്. അതൊക്കെ സാങ്കേതികമായ കാര്യങ്ങളാണ്. നേതൃത്വ സന്ദർശനങ്ങളും ഇത്തരത്തിലുള്ള പ്രതിരോധ ഇടപാടുകളും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. അത് മറ്റൊരു വഴിക്കു നടക്കും. നേതൃത്വതലത്തിൽ ഉള്ള ചർച്ചകൾ പ്രതിരോധമേഖലയിലുള്ള കുറച്ചുകൂടി വിശാലമായ കാര്യങ്ങളെകുറിച്ചാണ്”.അതായത് അന്ന് വരെ പഴയ അവശ്യപ്രകാരമുള്ള ചർച്ചകൾ തുടരുന്നുണ്ടായിരുന്നു. HAL തന്നെയായിരുന്നു ദസോൾട്ടുമായി ചർച്ച നടത്തിയിരുന്ന ഇന്ത്യൻ കമ്പനി. റഫാൽ ഇടപാട് നേതൃത്വനിരയിലുള്ള ചർച്ചയുടെ ഭാഗമാകേണ്ടതില്ലായിരുന്നു.പക്ഷെ ദിവസങ്ങൾക്കുള്ളിൽ മോഡി പുതിയ കരാർ ഒപ്പുവച്ചു. 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ നിർമാണം പൂർത്തിയാക്കി ഉടൻ വാങ്ങുന്ന തരത്തിലായിരുന്നു പുതിയ കരാർ. ഇന്ത്യ-ഫ്രാൻസ് സംയുക്തപ്രസ്താവനായിൽ ഇതിനെക്കുറിച് പറഞ്ഞത് “മുൻ ധാരണയിൽ നിന്നും വ്യത്യസ്തമായി 18ന് പകരം 36 വിമാനങ്ങൾ ഉടൻ (fly-away condition-ൽ) വാങ്ങുന്നതിനാൽ വില മുൻപത്തേതിലും കുറവായിരിക്കും. മുൻപ് വ്യോമസേന പരീക്ഷിച് അംഗീകരിച്ച അതെ സാങ്കേതികതകൾ ഉള്ള വിമാനങ്ങളാകും നൽകുക” എന്നായിരുന്നു.ഇതിൽ നിന്ന് ഒരുകാര്യം വ്യക്തം. പിന്നീട് ഗവൺമെന്റും ബിജെപി വാജ്‌താക്കളും അവകാശപ്പെട്ടതുപോലെ ഇന്ത്യയ്ക്ക് വേണ്ടി പഴയ സ്പെസിഫിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക ക്രമീകരണങ്ങളൊന്നും  പുതിയ കരാറിൽ ഉണ്ടായിരുന്നില്ല. അതായത് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നതുപോലെ “ഫുൾ ഓപ്‌ഷൻ” അല്ല എന്ന് സാരം.മോഡി റഫാൽ ഇടപാട് പ്രഖ്യാപനം നടത്തിയ  2015 മാർച്ച് 13-ന് ദൂരദർശനിലൂടെ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞത് ആകെ (എല്ലാ ചെലവുകളുമുൾപ്പടെ) വില 90,000 കോടി എന്നാണ്. അതായത് ഒരു പ്ലെയിനിന് 715 കോടി (90,000÷126).  ഇതിൽ 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ ഉടൻ നിർമ്മിച്ച് നൽകും. ഈ കണക്കിൽ ഒരു പരിമിതിയുണ്ട് ഇന്ത്യയിൽ ഉണ്ടാക്കുന്ന 90 വിമാനങ്ങൾക്ക് ഫ്രാൻസ് നേരിട്ട് തകരുന്ന വിമാനങ്ങളെക്കാൾ വില കൂടുതലായിരിക്കും, കാരണം ഇന്ത്യയിൽ പുതിയ പ്ലാന്റ് ഉണ്ടാക്കുന്നതിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും വരുന്ന ചെലവുകളും കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതൊക്കെ കൂട്ടിയാണ് 90,000 കോടി.  അപ്പോൾ ആദ്യത്തെ 36 വിമാനങ്ങളുടെ വില 715 കോടിയിലും കുറവായിരിക്കും. പരീക്കർ പറഞ്ഞ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. “ഡീൽ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയുടെ ഫലമായി ഉണ്ടായതാണ്. ഞാൻ അതിനെ പിന്തുണച്ചു എന്നെ ഒള്ളൂ.”ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. കരാർ പ്രകാരം സാങ്കേതിചിക വിദ്യ കൈമാറുമോ? എന്ന് വിമാനങ്ങൾ ലഭിക്കും? എങ്ങനെയാണ് 18 വിമാനങ്ങൾ എന്നത് 36 ആയത്? 2015-ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മുൻപ് ഈ 36 വിമാനത്തിനുള്ള നിർദേശത്തിന് കാബിനെറ്റിന്റെ സുരക്ഷാ കാര്യ സമിതിയുടെ അംഗീകാരം ഉണ്ടായിരുന്നോ? എന്തുകൊണ്ടാണ് പുതിയ പ്രപോസലിന് പുതിയ ടെണ്ടർ വിളിക്കാതിരുന്നത്? 2012-ൽ റഫാലിനൊപ്പം സാങ്കേതികമായി അനുയോജ്യമാണ് കണ്ടെത്തിയ ‘യൂറോ ഫൈറ്റർ’ 20% വരെ വില കുറക്കാൻ തയ്യാറാണ് എന്ന് 2014, ജൂലൈയിൽ ഗവൺമെന്റിനെ അറിയിച്ചിരുന്നില്ലേ? അറിയിച്ചിരുവെങ്കിൽ പുതിയ പ്രാപ്പോസൽ വരുമ്പോൾ അതൊക്കെ പരിഗണിക്കേണ്ടിയിരുന്നില്ലേ? മാത്രമല്ല അന്ന് കേട്ടിരുന്നത് 2 വർഷം കൊണ്ട് 36 വിമാനങ്ങളും കിട്ടുമെന്നാണ്. പിന്നീട് പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് 2022-ഓടെയേ 36 വിമാനങ്ങളും ലഭിക്കൂ എന്നാണ്.ആദ്യ കരാർ പ്രകാരമാണെങ്കിൽ രണ്ടര വർഷത്തിനുള്ളിൽ 18 വിമാനങ്ങൾ ലഭിക്കണമായിരുന്നു. പിന്നീട് 3 വർഷത്തിനുള്ളിൽ സാങ്കേതിവിദ്യ കൈമാറ്റത്തിലൂടെ എച്ച്. എ.എൽ-ന് ഇന്ത്യയിൽ വിമാനം നിർമിച്ചു തുടങ്ങാമായിരുന്നു. അതായത് 2022ഓടുകൂടി മുഴുവൻ വിമാനങ്ങളും ലഭിക്കുമായിരുന്നു.ഇനി വിലയിലേക്ക് വരാം. ഗവൺമെന്റ് പറയുന്നത് ഫ്രഞ്ച് ഗവണ്മെന്റുമായുള്ള ‘സീക്രസി’ കരാർ കാരണം വില വെളിപ്പെടുത്താനാകില്ല എന്നാണ്. സാധാരണഗതിയിൽ സാങ്കേതിക മാനങ്ങളും മറ്റുമാണ് രഹസ്യമാക്കി വയ്ക്കാറ്. വിലയിൽ എന്ത് രഹസ്യമാണുള്ളത്? മറ്റ് ഇടപാടുകൾ പോലെ ഇതും സി.എ.ജി. ഓഡിറ്റിന് വിധേയമല്ലേ, അപ്പോൾ വില മറച്ചു വയ്ക്കാനാകുമോ? വിവരാവകാശ നിയമപ്രകാരം വില ലഭ്യമാക്കേണ്ടതല്ലേ? വില മറച്ചു വായിക്കുന്നതിൽ എന്ത് സുരക്ഷാ താത്പര്യമാണുള്ളത്? മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന് രാജ്യത്തിൻറെ പാർലമെന്റിന്റെ അധികാരങ്ങളെ മറികടക്കാൻ കഴിയുമോ?  രാജ്യത്തെ ഇതിനു മുൻപുള്ള എല്ലാ പ്രതിരോധ ഇടപാടുകളുടെയും വില പൊതു സമൂഹത്തിന് ലഭ്യമാണല്ലോ.മാത്രമല്ല പ്രതിരോധ മന്ത്രി പരീക്കർ തന്നെ ഒരിക്കൽ ദൂരദര്ശനിലൂടെ കരാർ തുക 90,000 കോടി രൂപയാണെന്നു പറഞ്ഞതാണ്. ഗവൺമെന്റ് പാര്ലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി 2016, നവംബറിൽ ആകെ വില 60,000 കോടി രൂപയാണെന്നും ഒരു വിമാനത്തിന്റെ വില ഏകദേശം 670 കോടി രൂപയാണെന്നും പറഞ്ഞിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ ഇന്ത്യ ട്യുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വില വെളിപ്പെടുത്തുന്നതിന് തടസ്സമില്ല എന്ന് പറഞ്ഞതാണ്. പിന്നെന്താണ് ഇപ്പോൾ ഒരു രഹസ്യം?സത്യത്തിൽ ഗവൺമെന്റിനെ കെണിയിൽ പെടുത്തിയത് മറ്റൊരു കാര്യമാണ്. 2016 ഡിസംബറിൽ ദാസോൾട്ട്-റിലയൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ദാസോൾട്ടിന്റെ ഫിനാൻഷ്യൽ സ്റേറ്മെന്റും.  ഇരു രേഖകളിലും 36 വിമാനങ്ങളുടെ വില 8.13 ബില്യൺ യൂറോ അഥവാ 60,000 കോടി ഇന്ത്യൻ രൂപ എന്നാണ് കാണിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു വിമാനത്തിന്റെ വില 1660 കോടി രൂപ വരും. ഗവൺമെന്റ് പാർലമെന്റിൽ പറഞ്ഞ വിലയോ 670 കോടി രൂപയും. വിമാനം പ്രതി 1000 കോടി രൂപയുടെ വ്യത്യാസം. പഴയ കരാറിൽ നിന്നും ഒരുപാട് മേലെ. ഇത്രയും വലിയ നഷ്ടം രാജ്യത്തിന് വരുത്തുന്നതാണ് ഇടപാടെങ്കിൽ അത് പുറത്തു പറയാൻ കഴിയുമോ?ഇതൊക്കെ വിശദീകരിച്, വിശദീകരിച്, ഉരുണ്ടുമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സർജിക്കൽ സ്‌ട്രൈക്ക് ദിനത്തിൽ മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ബോംബ്. “റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന്”. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചർച്ചയിലാണ് കരാർ ഉണ്ടായത് എന്ന് പറഞ്ഞ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്നത് ഈ അവസരത്തിലാണ്.അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അധികാരത്തിലെത്തിയ മോഡി ഗവൺമെന്റ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിച്ഛായ നഷ്ടം ആകുകയാണ് റഫാൽ ഇടപാട്, പ്രത്യേകിച്ചും അതിന്റെ കേന്ദ്രസ്ഥാനത് പ്രധാന മന്ത്രി തന്നെയാകുന്നത് കൊണ്ട്.രാഷ്ട്രീയനേതാക്കളും അധികാരകേന്ദ്രങ്ങളും അതിസമ്പന്നർക്കുവേണ്ടി വിടുപണി ചെയ്യുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ക്ലാസിക്ക് മാതൃകയാവുകയാണ് മോദിയുടെ  റഫാൽ ഇടപാട്.

this article was first published in Mnagalam Daily on 26/09/2018

#377 പ്രണയത്തിന്റെ മഴവില്ലുകൾക്ക് ആകാശം നൽകുന്ന വിധി

തീർച്ചയായും വായിച്ചിരിക്കേണ്ട സുപ്രീംകോടതി വിധികളിലൊന്നാണ് നവറെജ് സിംഗ് ജോഹർ കേസിലേത്  (ഐ പി സി സെക്ഷൻ 377) . പതിറ്റാണ്ടുകളുടെ സാംസ്‌കാരിക ഹിംസാത്മകതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് പ്രണയത്തിന്റെ വിശാലാകാശത്  ലിംഗരാജികളുടെ   വർണങ്ങൾ വിരിയിച്ച വിധി നിരവധി ഭരണഘടനാ തത്വങ്ങളുടെ കാലോചിതമായ പുനർവായനകൾ കൂടിയാണ്. 5 അംഗ ബെഞ്ചിന്റെ അഭിപ്രായം ഏകമാണെങ്കിലും 4 പ്രത്യേക വിധി ന്യായങ്ങളുണ്ട്. നാലുവിധികളും എത്തുന്നത് ഒരേ അഭിപ്രായത്തിലേക്കാണെങ്കിലും  അതിനായി കണ്ടെത്തുന്ന നിയമവീഥികൾ അനന്യങ്ങളാണ് .  ഓരോ വിധിയും ഇതുവരെ നാം പിന്തുടർന്നിരുന്ന ഭരണഘടനാ മൂല്യങ്ങളുടെ വിപുലീകരണമാണ്. ഭരണ ഘടന രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് അതിന്റെ ആമുഖം മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രകാശ ഗോപുരങ്ങളാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം (തനിക്കും ജസ്റ്റിസ്. ഖാൻവാൾക്കറിനും വേണ്ടി എഴുതിയത്) ഉയർത്തിപ്പിടിക്കുന്നത് വ്യക്തിയുടെ സ്വയം നിർണയാവകാശമാണ്. ജന്മനായുള്ള വ്യക്തിത്തവും അതോടൊപ്പം തെരഞ്ഞെടുക്കാനുള്ള അവകാശവും ആണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. ലൈംഗീകതയെ ജന്മവുമായോ തെരെഞ്ഞെടുപ്പുമായോ മാത്രം ബന്ധിക്കാതെ ഇരു കാര്യങ്ങളെയും പരിഗണിക്കുകയും അങ്ങനെ ലൈംഗീകത ഒരു ആൺ-പെൺ  ദ്വന്ദമല്ല എന്നും ഒരു വർണരാജിയാണ് എന്നുമുള്ള ആധുനിക സാമൂഹിക മൂല്യത്തെ ഭരണഘടനാപരമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ വിധിന്യായം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിഖ്യാതമായ സ്വകാര്യത വിധിയിലൂടെ താൻ തുടങ്ങി വച്ച നിയമവ്യാഖ്യാനത്തെ പിന്തുടർന്നുകൊണ്ട് ലൈംഗീകത എന്നത് സ്വകാര്യതയുടെ സ്വാഭിമാനത്തിന്റെ ഒക്കെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം ആർട്ടിക്കിൾ 14 (തുല്യത) ആർട്ടിക്കിൾ 15 (ലിംഗസമത്വം) എന്നിവയ്ക്കെതിരാണ് ഐ.പി.സി. സെക്ഷൻ 377 എന്നും കണ്ടെത്തുന്നു. മാനസികാരോഗ്യ നിയമപ്രകാരം ലൈംഗീകത ഒരു മാനസിക രോഗമല്ല എന്നതിനെയും വിവിധ ശാസ്ത്രീയ ധാരണകളെയും മുൻ നിർത്തി സ്വവർഗ്ഗപ്രണയത്തെ ക്രിമിനൽ വത്കരിക്കുന്നത് ഭരണഘടനയുടെ 14-ആം  അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് സ്ഥാപിക്കുന്നു. ഒപ്പം 377 ആർട്ടിക്കിൾ 15-ന്റെയും  ലംഘനമാണ്. പ്രത്യക്ഷത്തിൽ നിയമത്തിൽ ലിംഗവിവേചനമില്ല എന്നത് സത്യമാണ്.

377. Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.

എന്ന് പറഞ്ഞാൽ അതിൽ ലിംഗ വിവേചനം ഇല്ല. പക്ഷെ അത് നടപ്പിലാക്കുമ്പോൾ ഇതിന്റെ ഭാരം ഒരു വിഭാഗത്തിനുമേൽ മാത്രം വന്നു ചേരുന്നു. ഇപ്രകാരം പ്രത്യക്ഷത്തിൽ വിവേചനം ഇല്ലാത്ത ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് ഒരു വിഭാഗത്തെ മാത്രം ബാധിക്കും എന്ന കാരണം കൊണ്ട് ഭരണഘടനാ വിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറയുന്നത് ചരിത്രത്തിൽ ആദ്യമായാണ് എന്ന നിയമ ഗവേഷകർ പറയുന്നു. ആണ് പെണ്ണ് എന്ന തരത്തിലുള്ള  വാർപ്പുമാതൃകകളെ, സമൂഹത്തിൽ ആൺ/പെൺ  ഭാവങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾക്ക് ഭരണഘടനാപരമായ നിലനിൽപ്പില്ല എന്ന കണ്ടെത്തൽ വളരെ പ്രധാനമാണ്.

എന്ത് ധാർമിക/ ഭരണപര താത്പര്യങ്ങൾ  ഉണ്ടെങ്കിലും വ്യക്തികളെ നൈസർഗികവും ആന്തരികവുമായ സ്വഭാവഗുണങ്ങളുടെ പേരിൽ വേർതിരിച്ചു കാണാൻ ഗവണ്മെന്റുകൾക്ക് കഴിയില്ല എന്ന വിശാലമായ സമത്വ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയെഴുതിയിരിക്കുന്നത്.

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഭരണഘടനധാർമികതയും ജനാധിപത്യത്തിന്റെ ആന്തരികസത്തയാണെന്നു കരുതുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വിധിയാണ് #377 കേസിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. വിധി വായിക്കണമെന്നുള്ളവർക്ക് ഇവിടെ വായിക്കാം.

മീശ’ വിധി: ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെ കൊട്ടിയടയ്ക്കുന്നു

ഴുത്തില്‍ ദലിത് കാരിക്കേച്ചറുകള്‍ മാത്രം കണ്ടുശീലിച്ച മലയാളി വായനക്കാര്‍ക്കു മുന്നില്‍ ദളിത് ജീവിതം പച്ചയായി അടയാളപ്പെടുത്തിയ ആദ്യ നോവല്‍ എന്ന നിലയിലായിരിക്കും ”മീശ” മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നേടുക. മീശയെച്ചൊല്ലിയുള്ള വിവാദങ്ങളാകട്ടെ, ഒരു പൊതു താത്പര്യ ഹര്‍ജിയോടുകൂടി സംസ്ഥാനതിര്‍ത്തികളെ ഭേദിച്ച് ഒരു ദേശീയ പ്രശ്‌നമായി മാറി. ഈ കേസില്‍ സുപ്രീം കോടതിയുടെ നിലപാട് ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഒന്നായിരിക്കുകയും ചെയ്യും.

പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി വന്നതില്‍ ആഹ്ലാദചിത്തരായ ‘ലിബറല്‍’ സുഹൃത്തുക്കളെയാണ് എങ്ങും കാണാന്‍ കഴിയുന്നത്. ഒരു പുസ്തകം നിരോധിക്കണം എന്നവശ്യപ്പെട്ടുള്ള ഹര്‍ജി ഒരു റിട്ട് ആയി പരിഗണിച്ചുകൊണ്ട് വാദം കേട്ട് കേസിന്റെ മെറിട്ട് പരിശോധിച്ച് വിധി പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ആരും ചോദിച്ചു കാണുന്നില്ല.

പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയല്ലല്ലോ, പുസ്തകം നിരോധിച്ചാല്‍ അതിനെതിരെയുള്ള ഹര്‍ജിയല്ലേ കോടതി പരിശോധിക്കേണ്ടത്? ഇത്തരം മൗലീകാവകാശ ധ്വംസനങ്ങളെ പ്രതിരോധിക്കാനല്ലേ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാന്‍ പൗരനും റിട്ട് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയ്ക്കും ഭരണഘടന അധികാരം നല്കിയിരിക്കുന്നത്?

പുസ്തകം നിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമവും ചട്ടങ്ങളും നിലനില്‍ക്കേ, കോടതിയ്ക്ക് ഗവണ്മെന്റിന്റെ അധികാരം ഏറ്റെടുത്തുകൊണ്ട് പുസ്തകം നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ കഴിയുമോ?

പുസ്തകം നിരോധിക്കുന്നതിനെക്കുറിച്ച് നിയമം എന്തു പറയുന്നുവെന്നു നോക്കാം. ക്രിമിനല്‍ പ്രൊസീജര്‍ കോഡ് (സി.ആര്‍.പി.സി.) സെക്ഷന്‍ 95 ലാണ് ഇത് പ്രതിപാദിച്ചിട്ടുള്ളത്. ഇതു പ്രകാരം ഒരു പുസ്തകത്തിലോ പത്രത്തിലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ( രാജ്യദ്രോഹം), 153എ (വിദ്വേഷ പ്രചാരണം), 153ബി (അശ്ലീല പ്രസിദ്ധീകരന്ണം), 293(പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് അശ്ലീല പുസ്ത്കം വില്ക്കാന്‍ ശ്രമിക്കുന്നത്), 295എ (മതവികാരം വൃണപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കാന്‍ തക്കതായതെന്തെങ്കിലും  ഉണ്ടെങ്കില്‍ കൃത്യമായ കാരണം കാണിച്ചുകൊണ്ട് ഒരു വിജ്ഞാപനം വഴി സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുകയും കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്യാം.

കോടതിയുടെ പങ്ക് വരുന്നത് സെക്ഷന്‍ 96-ലാണ്. ഇതുപ്രകാരം പുസ്തകം നിരോധിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെ ഏതൊരു വ്യക്തിയ്ക്കും ഹൈക്കോടതിയെ സമീപിക്കാം. സെക്ഷന്‍ 95(2) പ്രകാരം ഹൈക്കോടതിയില്‍ ഒരു മൂന്നംഗ ബഞ്ച് ഈ കേസ് പരിശോധിച്ച് തീരുമാനമെടുക്കെണ്ടതാണ്.

അതായത്, പുസ്തകം നിരോധിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റാണ്. നിരോധനം ഭരണഘടനാപരമാണോയെന്ന് പരിശോധിക്കേണ്ടത് കോടതിയും. സംസ്ഥാന ഗവണ്മെന്റ് പുസ്തകം നിരോധിച്ചിട്ടില്ലായെങ്കില്‍ പിന്നെ കോടതിയുടെ പരിശോധന എന്ന കാര്യം കടന്നു വരുന്നേയില്ല.

പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്നതാണെങ്കില്‍ മാത്രം കൃത്യമായി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിജ്ഞാപനം വഴി നിരോധനം, പിന്നീട് ഈ നടപടി ഭരണഘടനാപരമാണോ എന്നുള്ള ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ പരിശോധന, ഇങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ പരമാവധി പരിമിതപ്പെടുത്തുന്ന രീതിയില്‍ രൂപം നല്കിയിട്ടുള്ള ഭരണഘടനാ പദ്ധതിയെ തകിടം മറിക്കുന്നതാണ് ‘മീശ’ കേസിലെ സുപ്രീം കോടതി ഉത്തരവ്.

ഈ വിധിയോടുകൂടി പൊതു താത്പര്യ ഹര്‍ജി വഴി ഒരു പുസ്തകം നിരോധിക്കാന്‍ അവശ്യപ്പെടാന്‍ കഴിയും എന്ന സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നു. ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ 30 പേജ് വരുന്ന വിധിന്യായത്തില്‍ മീശ നോവലിന്റെ ഇതിവൃത്തത്തെക്കുറിച്ച്, കഥാ സന്ദര്‍ഭങ്ങളെക്കുറിച്ച് ഒക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിന്നീട് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നു, ‘മീശ’ എങ്ങനെ ഒരു സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാകുന്നു എന്നും, ജനാധിപത്യത്തില്‍ അഭിപ്രായ സ്വതന്ത്ര്യം എത്രമാത്രം വിലപ്പെട്ടതണെന്നും വൊള്‍ട്ടയറിന്റേതെന്നു പറയപ്പെടുന്ന സുപ്രസിദ്ധമായ ഉദ്ധരണിയുള്‍പ്പടെ ചേര്‍ത്ത് വിശദീകരിക്കുന്നു.

ഇതിന്റെ പ്രശനമെന്തെന്നാല്‍ പുസ്തകം കോടതി എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതിലൂടെ, കോടതിയ്ക്ക് ഒരു പുസ്തകം എന്തുകാരണങ്ങള്‍ കൊണ്ടൊക്കെ നിരോധിക്കാം എന്നുകൂടി പറഞ്ഞു വയ്ക്കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ‘അപകീര്‍ത്തി’ എന്ന സംഗതികൂടി ഉത്തരവില്‍ കടന്നുവരുന്നു എന്നതാണ്. പുസ്തക നിരോധനത്തെ സംബന്ധിച്ച നിയമത്തില്‍ (സെക്ഷന്‍ 95) നിന്ന് ശ്രദ്ധാപൂര്‍വം ഒഴിവാക്കപ്പെട്ടിരുന്ന വകുപ്പാണ് സെക്ഷന്‍ 499. അതുകൊണ്ടുതന്നെ നിലവില്‍ ഒരാള്‍ക്ക് അപകീര്‍ത്തികരമാണ് എന്ന കാരണത്താല്‍ ഗവണ്‍മെന്റുകള്‍ക്ക് ഒരു പുസ്തകവും നിരോധിക്കുവാന്‍ കഴിയുമായിരുന്നില്ല. ഈ ഉത്തരവോടുകൂടി വിവിധ ഹൈക്കോടതികളും പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ കേള്‍ക്കേണ്ട സാഹചര്യമാണുള്ളത്. അപ്പോള്‍ ‘അപകീര്‍ത്തി’യും പരിഗണിക്കേണ്ടി വരും.

പുസ്തക നിരോധനം അവശ്യപ്പെട്ടുകൊണ്ട് പൊതു താത്പര്യ ഹര്‍ജികള്‍ പരിഗണിക്കുമെന്നും, കോടതിയ്ക്ക് പുസ്തകം നിരോധിക്കാമെന്നുമുള്ള സ്ഥിതി വന്നു ചേര്‍ന്നതോടെ രാജ്യമൊട്ടുക്കും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും പുസ്തകനിരോധന ഹര്‍ജികളുടെ ഒരു പ്രളയമയിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും അസഹിഷ്ണുതയുടെ മൂലകങ്ങള്‍ അരങ്ങു വാഴുന്ന സമകാലിക സാമൂഹിക പരിസരത്തില്‍. ഇതിനെ നേരിടാന്‍ ചെറിയ എഴുത്തുകാര്‍ക്കും ചെറിയ പ്രസാധകര്‍ക്കും കഴിയുകയില്ല. കലാന്തരത്തില്‍ അഭിപ്രായ സ്വാതന്ത്രത്തിനു വലിയ ഭീഷണിയാണിതുയര്‍ത്താന്‍ പോകുന്നത്. ‘മീശ’ വിധിയില്‍ സുപ്രീം കോടതി ആശങ്കപ്പെടുന്ന ‘ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തുന്ന സാമൂഹിക സാഹചര്യ’ത്തെ ശാശ്വതീകരിക്കുക എന്നതാണ് ഈ വിധിയുടെ അപ്രതീക്ഷിത ഫലം. സുപ്രീംകോടതി തന്നെ ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെന്നു വിശേഷിപ്പിച്ച പ്രതിരോധങ്ങളെയും വിയോജിപ്പുകളെയും  ഇല്ലാതാക്കാനേ ഈ വിധി ഉപകരിക്കൂ.

This article was first published in DoolNews on 7th September 2018

വിവര സുരക്ഷാ ബില്ല് – നിരര്‍ത്ഥകമായ ഒത്തുതീര്‍പ്പ്.

സ്വാതന്ത്ര്യത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും, മനുഷ്യന്റെ അഭിമാന ബോധത്തിന്റെയും ഭരണഘടനാപരമായ സത്തയാണ് സ്വകാര്യത എന്ന് നമ്മുടെ പരമോന്നത നീതിപീഠം വിധിയെഴുതിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുമ്പോഴാണ് സ്വകാര്യതയെക്കുറിച്ചും വിവര സംരക്ഷണത്തെക്കുറിച്ചും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശ്രീ കൃഷ്ണ കമ്മറ്റിയുടെ റിപ്പോര്‍ട്ടും വിവരസുരക്ഷാ നിയമത്തിന്റെ കരടും വരുന്നത്. 2017 ആഗസ്റ്റ് 24-ലെ സ്വകാര്യതാ കേസിലെ ചരിത്ര വിധിയ്ക്കു ശേഷം സ്വകാര്യതയുടെ ഋണാത്മകവും ധനാത്മകവുമായ വശങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ചട്ടക്കൂടിന് രൂപം നല്കാനുള്ള ഉത്തരവാദിത്തം ശ്രീകൃഷ്ണ കമ്മറ്റിയ്ക്ക് വന്നു ചേര്‍ന്നിരുന്നു
സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെപ്പറ്റി വിധി, പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തേയും ഈ അവകാശം തടയുന്നു എന്നതാണ്. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കുവാനുള്ളബാധ്യത ഗവണ്മെന്റുകള്‍ക്കുണ്ട് എന്നുള്ളതാണ്. 200-പേജ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതാ സംരക്ഷണത്തിനുവേണ്ടിയുള്ള ഗുണപരമായ നിരവധി നിര്‍ദ്ദേശങ്ങളും സമീപനങ്ങളും ദര്‍ശിക്കാമെങ്കിലും കമ്മറ്റി രൂപം നല്കിയ കരട് വിവര സംരക്ഷണ ബില്ല്, സൂക്ഷ്മ വായനയില്‍, സ്വകാര്യതയ്ക്കും ഗവണ്മെന്റ്-കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കും ഇടയില്‍ അര്‍ത്ഥം നഷ്ടപ്പെട്ട നിയമാക്ഷരങ്ങള്‍ മാത്രമായിയൊതുങ്ങുന്നു. 
സ്വകാര്യ വിവരങ്ങള്‍ (Personal Data), അതീവ സ്വകാര്യ വിവരങ്ങള്‍ (Sensitive Personal Data),  വിവരങ്ങള്‍ ഉപയോഗിക്കുവാന്‍ ഉപഭോക്താവ് നല്കുന്ന സമ്മതം, ആ സമ്മതം പിന്‍വലിക്കാനുള്ള അവകാശം,വിവരങ്ങള്‍ പരിശോധിച്ചുറപ്പു വരുത്തുന്നതിനും, തിരുത്തുകള്‍ വരുത്തുന്നതിനും, പോര്‍ട്ട് ചെയ്യുന്നതിനും, വിസ്മരിക്കപ്പെടുന്നതിനുമൊക്കെ ഉപഭോക്താവിനുള്ള അവകാശങ്ങള്‍ ബില്ലില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി ഒരു വിവര സംരക്ഷണ അഥോറിറ്റി രൂപീകരിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. 
വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏജന്‍സികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പ്രസക്തമാണ്. സൈദ്ധാന്തിക തലത്തില്‍, ഏതൊരു വിവര ശേഖരണ പരിപാടിയും രൂപഘടനയില്‍ തന്നെ സ്വകാര്യതയെ മാനിക്കുന്നതാകണം എന്ന് ബില്ല് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല അംഗീകൃത ഡാറ്റ ഓഡിറ്റര്‍മാരെക്കൊണ്ട് സ്ഥാപനങ്ങള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഒപ്പം ഏതെങ്കിലും വിവര നഷ്ടമോ, ചോരണമോ ഉണ്ടായാല്‍ അത് വിവരനിയന്ത്രണ അഥോറിറ്റിയെ അറിയിക്കേണ്ടതുമാണ്.
ഇത്തരത്തില്‍ വളരെ ആശ്വസകരവും പുരോഗമനപരവുമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ല്, സ്വകാര്യതാ വിധിയുടെ അന്തസത്തയെ മാനിക്കാത്ത, ഗവണ്മെന്റ്/കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല ആകുന്നത് നിര്‍ദ്ദിഷ്ട നിയമത്തിലെ ഇളവുകളും സൂക്ഷ്മ വായനയിലെ ഭാഷാപ്രയോഗങ്ങളും കൊണ്ടാണ്. നിരീക്ഷണ മുതലാളിത്തത്തിന്റേയും ഗവണ്മെന്റ് സര്‍വെയ്‌ലന്‍സിന്റേയും സമ്മര്‍ദ്ദത്തില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പോലും ബില്ലില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടുള്ള പൊതു വിവരസംരക്ഷണ ചട്ടങ്ങളുമായി (GDPR) താരതമ്യം ചെയ്താല്‍ വളരെ അവ്യക്തവും അമൂര്‍ത്തവും ആയ അവകാശങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ബില്ല് ലക്ഷ്യം വക്കുന്നത് എന്നു കാണാം. വ്യക്തി വിവരങ്ങളുടെ ഉടമ ആ വ്യക്തി തന്നെയാണ് എന്ന പ്രാഥമിക അവകാശം ബില്ല്അംഗീകരിക്കുന്നില്ല. ഒരു ഏജന്‍സി ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന സ്വന്തം വിവരങ്ങള്‍ ലഭിക്കുവാനുള്ള അവകാശവും പൂര്‍ണമല്ല; ബില്ല് പ്രകാരം വിവരങ്ങളുടെ സംഗ്രഹം മാത്രം ലഭിക്കുവാനുള്ള അവകാശമേയൊള്ളൂ. അതുപോലെ തന്നെ പ്രധാനമാണ് വിവരങ്ങള്‍ തെറ്റെന്നു കണ്ടെത്തിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരുത്തുവാനുള്ള അവകാശം. പ്രത്യേകിച്ചും ആധാര്‍ പോലെ സര്‍വ വ്യാപിയായ വിവരശേഖരണ പരിപാടികള്‍ നിലനില്ക്കുമ്പോള്‍. എന്നാല്‍ ഇന്ത്യന്‍ ബില്ലില്‍ ‘തിരുത്തുവാനുള്ള അവകാശം’ പ്രത്യക്ഷത്തില്‍ ഉള്ളപ്പോള്‍ തന്നെ അത് സമയബന്ധിതമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്ല. മാത്രമല്ല വിവരസേവന ദാതാക്കള്‍ക്ക് തെറ്റ് തിരുത്തുവാനുള്ള അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള അവകാശങ്ങളും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. 
അതുപോലെ തന്നെയാണ് മൊബൈല്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതു പോലെ വിവരങ്ങള്‍ പോര്‍ട്ട് ചെയ്യാനുള്ള അവകാശം. സേവന ദാതാക്കള്‍ തമ്മിലുള്ള ഗുണകരമായ മത്സരത്തിനും മികച്ച സേവനങ്ങള്‍ക്കും അത് വഴിയൊരുക്കും. വിവരങ്ങള്‍ മെഷീന്‍ റീഡബിള്‍ രൂപത്തില്‍ വാങ്ങുകയോ, സാങ്കേതികമായി സാധ്യമാകുന്ന ഇടങ്ങളില്‍ ഓണ്‍ലൈനായി കൈമാറ്റം ചെയ്യുകയോ ചെയ്യാം. ഇതും നമ്മുടെ കരടു ബില്ലില്‍ ഉണ്ട്, പക്ഷേ ‘ട്രേഡ് സീക്രട്ട്’ എന്ന കാരണം പറഞ്ഞ് പോര്‍ട്ടബിലിറ്റി നിരസിക്കാന്‍ സേവന ദാതാക്കള്‍ക്ക് കഴിയും. നമ്മുടെ വിവരങ്ങള്‍, അതുപയോഗിച്ച് കമ്പനി ശേഖരിച്ച വിവരങ്ങള്‍, ഇവ നമ്മള്‍ ആവശ്യപ്പെട്ടാല്‍ അതില്‍ കച്ചവട രഹസ്യമുണ്ടെന്നു പരഞ്ഞ് നിരസിക്കാനാകുക എന്നത് എത്ര അപഹാസ്യമാണ്? 
മറ്റൊന്ന് ‘വിസ്മരിക്കപ്പെടാനുള്ള അവകാശമാണ്’. നമ്മുടെ വിവരങ്ങള്‍ ഒരു സേവന ദാതാവ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള അവകാശമാണത്. ഇനി മുതല്‍ നിങ്ങളുടെ സേവനം എനിക്കാവശ്യമില്ല. എന്റെ വിവരങ്ങള്‍ അതിനു വേണ്ടി ഉപയോഗിക്കുകയുമരുത് എന്നു പറയുന്നതിനുള്ള അവകാശം. യൂറോപ്യന്‍ ചട്ടങ്ങളിലൊക്കെഅത് ഉറപ്പുള്ള ഒരു അവകാശമാണ്. ഇന്ത്യന്‍ ബില്ലില്‍ ആകട്ടെ അത്തരമൊരു അവകാശം ഉണ്ടെന്ന് പറയുമ്പോഴും അത് അനുവദിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാന്‍ ഒരു അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നു. അതുപോലെ വിവരങ്ങള്‍ മായ്ച്ചു കളയാനുള്ള അവകാശം ഉള്‍പ്പെടുത്തിയിട്ടുമില്ല.
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് സെക്ഷന്‍ 40. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡാറ്റ സെന്ററുകള്‍ എല്ലാം ഒന്നുകില്‍ ഇന്ത്യയിലായിരിക്കണം അല്ലെങ്കില്‍ വിവരങ്ങളുടെ ഒരു പകര്‍പ്പെങ്കിലും ഇന്ത്യയില്‍ വേണം. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ മറ്റൊരു രാജ്യത്ത് ലഭ്യമാകാതിരിക്കുക എന്ന സുരക്ഷാപ്രശ്‌നമാണ് വിവരശേഖരണങ്ങളുടെ പ്രാദേശികവത്കരണം എന്ന ആവശിത്തിനു പിന്നിലെ യുക്തി, എന്നാല്‍ കരട് ബില്ല് പ്രകാരം ഒരു കോപ്പി ഇന്ത്യയില്‍ ഉണ്ടായിരുന്നാല്‍ മതി. അപ്പോള്‍ ഉദ്ദേശ്യ ലക്ഷ്യം വിവരങ്ങള്‍ ഇന്ത്യ ഗവണ്മെന്റിന് ലഭിക്കാനുതകും വിധം ഇവിടെ ഇണ്ടായിരിക്കണം എന്നു മാത്രമാണെന്നു വേണം നാം മനസിലാക്കാന്‍. വളരെ ശക്തമായ സ്വകാര്യത നിയമങ്ങളുള്ള വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് സര്‍വെയിലന്‍സിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടായതുകൊണ്ടായിരിക്കാം ഇത്. 
ഈ വകുപ്പിന്റെ മറ്റൊരു വശം അത് ഇന്റര്‍നെറ്റ് എന്ന സങ്കല്പ്പത്തിനു തന്നെ വിരുദ്ധമാണെന്നതാണ്. ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ വേറൊരു കോണിലിരുന്നുകൊണ്ടു നിരുപാധികം ലഭ്യമാക്കാന്‍ കഴിയുന്നതാണല്ലോ ഇന്റര്‍നെറ്റ്. അതിന്റെ സാധ്യതകള്‍ അതിവിപുലമാണുതാനും. ഈ സാധ്യതകളെ പരിമിതപ്പെടൂത്താനാണ് ഇത്തരത്തില്‍ പിന്തിരിപ്പനായ നിയമങ്ങള്‍ ഉപകരിക്കുക. ഉദാഹരണത്തിന് ലോകത്ത് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഒരു ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭ്യമാകണമെങ്കില്‍ അതിന്റെ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ ആയിരിക്കുകയോ വ്യക്തിവിവരങ്ങലുടെ ഒരു പകര്‍പ്പ് ഇന്ത്യയില്‍ ഉണ്ടായിരിക്കുകയോ വേണമെന്നു വന്നാല്‍ അത്തരമൊരു ഇരട്ട നിക്ഷേപം നടത്തി ഈ സൗകര്യങ്ങള്‍ പ്രത്യേകിച്ചും കച്ചവട മേഖലയില്‍ അല്ലാത്ത സേവനങ്ങള്‍ ഇന്ത്യക്കാര്‍ക്കു തരണം എന്നു ആര്‍ക്കാണ് നിര്‍ബന്ധം?
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ യാതൊരുവിധ വിവരസംരക്ഷണ മാനദണ്ഡങ്ങളുമില്ലാതെ ശേഖരിച്ചുപയോഗിക്കുന്ന ആധാര്‍ പദ്ധതിയെ സംരക്ഷിച്ചെടുക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചകളും പ്രധാനമാണ്. കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടു വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളൊന്നും കരട് ബില്ലില്‍ ഇടം നേടിയിട്ടില്ല. ഏതൊരു വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും അയാളുടെ അറിവോടെയുള്ള വ്യക്തമായ സമ്മതം വേണമെന്നു പറയുന്ന നിയമത്തില്‍ കൊടുത്തിരിക്കുന്ന ഇളവുകള്‍ ഗവണ്മെന്റ് വിചാരിച്ചാല്‍ എന്തിനു വേണ്ടിയും ഏതു സാഹചര്യത്തിലും നമ്മുടെയൊക്കെ വിവരങ്ങള്‍ ഏതുവിധേനയും ഉപയോഗിക്കാനുതകുന്ന രീതിയിലാണ്.
സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇളവുകള്‍ പ്രതിപാദിക്കുന്ന സെക്ഷന്‍ 13-ും അതീവ സ്വകാര്യ വിവരങ്ങളെപറ്റിയുള്ള സെക്ഷന്‍ 19-ും നോക്കുക. പാര്‍ലമെന്റിന്റേയോ നിയമസഭയുടേയോ ‘ഏതെങ്കിലും’ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വന്നാല്‍, ഗവണ്മെന്റിന്റെ നിയമപരമായ ‘ഏതെങ്കിലും’ പ്രവര്‍ത്തനത്തിന്,അല്ലെങ്കില്‍ ഏതെങ്കിലും സേവനങ്ങളോ സൗജന്യങ്ങളോ നല്കുന്നതിനു വേണ്ടിയൊക്കെ അറിവോടെയുള്ള സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിച്ചുപയോഗിക്കാം എന്നാണ്. ‘എതെങ്കിലും പ്രവര്‍ത്തനം’ എന്നു പറയുന്നത് സ്റ്റേറ്റിന് ഒരു ബ്ലാങ്ക് ചെക്ക് നല്കുന്നതുപോലെയാണ്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാനവും ഇതു തന്നെയാണ്. 
അതുപോലെ തന്നെയാണ് സെക്ഷന്‍ 17(1)(സി) പ്രകാരം ‘എതെങ്കിലും പൊതു താത്പര്യത്തിനും’ അനുവദിച്ചിരിക്കുന്ന ഇളവുകള്‍. ദേശ സുരക്ഷ, കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുക, കണ്ടെത്തുക, കുറ്റാന്വേഷണം എന്നിങ്ങനെയും ഇളവുകള്‍ ഉണ്ട്. ഇതിനൊക്കെ നിയമം വേണമെന്നു പറയുമ്പോഴും, ആ നിയമങ്ങള്‍ക്കു ബാധകമാകേണ്ടുന്ന സ്വകാര്യത ചട്ടകൂടുകളെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. കമ്മറ്റി റിപ്പോര്‍ട്ടില്‍, പക്ഷേ, സ്റ്റേറ്റ് സര്‍വയിലന്‍സിനെക്കുറിച്ചും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുമേല്‍ നിയന്ത്രണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും വാചാലമാകുന്നുണ്ട്. എന്നാല്‍ ബില്ലിലേക്കെത്തുമ്പോള്‍ സ്വന്തം നിര്‍ദ്ദേശങ്ങള്‍ തന്നെ കമ്മീഷന്‍ മറന്ന മട്ടാണ്. 
അവ്യക്തവും ദുര്‍ബലവുമായ വകുപ്പുകളിലൂടെ, പൗരന്റെ സ്വകാര്യതയ്ക്ക്, വിവരങ്ങള്‍ക്ക്, സംരക്ഷണം ലഭിക്കണമെങ്കില്‍ മൗലീകാവകാശലംഘനമെന്ന നിലയില്‍ ഓരോ സംഗതി വരുമ്പോഴും കോടതിയെ സമീപിച്ചു സമാശ്വാസം തേടേണ്ട സാഹചര്യമാണ് കരട് ബില്ല് നിയമമായാല്‍ ഉണ്ടാകാന്‍ പോകുന്നത്.സൂക്ഷ്മ പരിശോധനയില്‍, സ്വകാര്യതാ വിധിയിലൂടെ സുപ്രീം കോടതി തുറന്നിട്ട സ്വതന്ത്ര്യത്തിന്റെ വിശാല വാതായനങ്ങളെ തന്ത്രപരമായി മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് ശ്രീ കൃഷ്ണ കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന കരട് ബില്ല്. 

This article was published in Mangalam Daily on 31/07/2018

ആധാര്‍: 50,000 കോടിയുടെ പെരുംനുണ

വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; ഗവ. രേഖകള്‍ മാത്രം പരിഗണിച്ച്‌. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപയെന്നാണ്‌ വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്‌. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്‌. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്‌. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒരു വര്‍ഷം ഒരു വീടിന്‌ അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട്‌ ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച്‌ അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്‌. ഒന്ന്‌: 2014 നവംബറിലാണ്‌ ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്‌. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്‌, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്‌, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്‌. നാല്‌, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ്‌. സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ്‌ 50ല്‍ ഇത്‌ വ്യക്‌തമായി പറയുന്നുണ്ട്‌. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടിയാണ്‌. അഞ്ച്‌, 2015 നവംബര്‍ 30ലെ ക്യാബിനറ്റ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്‌. ഇരട്ടിപ്പു നീക്കം ചെയ്യുന്നത്‌ മാസാടിസ്‌ഥാനത്തിലാണ്‌. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത്‌ വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകം എടുത്ത്‌ ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്‌. ആറ്‌, ഇതുവരെ നാം ലാഭം കണക്കാക്കിയത്‌ ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്‌. ഇതുകൂടി പരിഗണിച്ച്‌ ഐ.ഐ.എസ്‌.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത്‌ 97 കോടി രൂപയുടെ നഷ്‌ടമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്‌. 2.33 കോടി ഡൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന്‌ ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ്‌ ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ്‌ ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ്‌ റദ്ദാക്കപ്പെട്ടത്‌. 100% ആധാര്‍ സീഡിങ്‌ നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ്‌ പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന്‌ 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന്‌ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്‌. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട്‌ സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ്‌ ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്‌. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത്‌ ഭരണകൂടം ആനന്ദിക്കുകയാണ്‌. 50,000 കോടിയുടെ നുണ ആവര്‍ത്തിക്കപ്പെടുകയാണ്‌.

published in Mangalam Daily: on 25/12/2017

നീതിനിഷേധത്തിന്റെ വിചാരധാര ചോദ്യം ചെയ്യപ്പെടുന്നു

Atrocities Act

തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്.

“സാമൂഹികോദ്ഗ്രഥനത്തേയും ഭരണഘടനാമൂല്യങ്ങളേയും ദോഷകരമായി ബാധിക്കുന്ന ജാതി വ്യവസ്ഥയുടെ ശാശ്വതീകരണമാകരുത് ഒരു നിയമത്തിന്റെ ഫലം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ വ്യാഖ്യാനം സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാകണം. അതുകൊണ്ട് നിഷ്‌കളങ്കരായ പൗരര്‍ക്കുമേല്‍ ജാതീയമായി കുറ്റം ചാര്‍ത്തപ്പെടുന്നത് തടയേണ്ടതുണ്ട്.”
 എസ് സി/എസ് ടി നിയമത്തിലെ മര്‍മധാനമായ വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.
ജാതീയമായ വിവേചനം കാണിച്ചു എന്ന ഒരു കീഴ്ജീവനക്കാരന്റെ പരാതി വ്യാജമാണെന്നു പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ. സുഭാഷ് കാശിനാഥ് സമര്‍പ്പിച്ച പരാതിയിന്മേലാണ് ജസ്റ്റിസുമാരായ എ.കെ.അഗര്‍വാള്‍, യു യു ലളിത് എന്നിവരടങ്ങുന്ന ബഞ്ച് സുപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. സ്ത്രീധനവിരുദ്ധ നിയമത്തിന്റെ (498എ) അന്തസത്ത ചോര്‍ത്തിക്കളയും വിധം ദുര്‍ബലപ്പെടുത്തിയ വിധിയും ഇതേ ബഞ്ചില്‍ നിന്നുമായിരുന്നു എന്നത് യാദൃശ്ചികമാകാം. ഈ കേസിലും പുന:പരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 
മൂന്നു നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുള്ളത്:
01. എസ്/എസ് ടി നിയമപ്രകാരമുള്ള കേസുകളില്‍ നിയമത്തിന്റെ 18-ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദനീയമല്ലെന്നത് തെറ്റാണ്. പരാതി വ്യാജമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണ്.
02. സര്‍ക്കാര്‍ ജീവനക്കാരന്റെ കാര്യത്തിലാണെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നിയമനാധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി വേണം. അനുമതികള്‍ രേഖാമൂലം ആരോപണ വിധേയനും മജിസ്‌ട്രേറ്റിനും കൈമാറിയിരിക്കണം.
03. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ഡി.എസ്.പി. തലത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ട് 
04. മേല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതിരുന്നാല്‍ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും ഉണ്ടായിരിക്കുന്നതാണ്. 
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2016-ല്‍ 40, 801 കേസുകളാണ എസ്.സി./എസ്.ടി. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ചാര്‍ജ്ഷീറ്റിംഗ് നിരക്ക് 77 ശതമാനമാണ്. ശിക്ഷിക്കപ്പെടുന്നതാകട്ടെ 15.4 ശതമാനം മാത്രവും. ഇതിനു കാരണം പരാതികള്‍ വ്യജമായതുകൊണ്ടല്ല, പ്രോസിക്ക്യൂഷന്‍ ദുര്‍ബലമായിരുന്നതുകൊണ്ടാണെന്ന് ഗവണ്മെന്റ് രേഖകള്‍ തന്നെ പറയുന്നു. അതുകൊണ്ടാണ് തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുവാനുള്ള നിയമത്തിലും മറ്റുമുള്ളതുപോലെ, ദുരുപയോഗങ്ങള്‍ക്കെതിരെയുള്ള വകുപ്പ് എസ് സി/എസ്ടി നിയമത്തില്‍ വേണ്ട എന്നും വ്യാജ പരാതികള്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മതിയായ വകുപ്പുകള്‍ കൊണ്ട് കൈകാര്യം ചെയ്യവുന്നതുമാണെന്നുമുള്ള നിലപാട് ഗവണ്മെന്റ് സ്വീകരിച്ചത്. 
നിയമത്തിലെ ജാതീയതയെക്കുറിച്ചു വ്യാകുലപ്പെടുന്ന കോടതി ചരിത്രപരവും സാമൂഹ്യവുമായ യാഥര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു എന്നു പറയാതെ വയ്യ. അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടേക്കാവുന്നവരെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കു വച്ചു കൊണ്ട് കോടതി പറയുന്നത് ഉന്നതമായ സാമൂഹിക മൂല്യങ്ങളെക്കുറിച്ചും, പരാവകാശങ്ങളെക്കുറിച്ചും, മൗലീക അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കോടതികള്‍ ഇടപെടെണ്ടതിലെ അനിവാര്യതയെക്കുറിച്ചും അതിന്റെ സാധുതയെക്കുറിച്ചുമാണ്. 
സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14, 19, 21) തുടങ്ങി മൗലീകാവകാശങ്ങള്‍  ഉല്ലംഘിക്കപ്പെട്ടാല്‍, അവ സംരക്ഷിക്കാന്‍ കോടതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാം. എന്നാലത് നിയമപരമായ അവ്യക്തത ഉള്ള സന്ദര്‍ഭങ്ങളിലാണ്. ഇവിടെ നിയമം വളരെ വ്യക്തമാണ്. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യവും സ്പഷ്ടമാണ്. ഇത് ഭരണഘടനയുടെ ആത്മാവായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, അഭിമാനം എന്നീ മൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള സാമൂഹിക ഇടപെടലുകളുടെ ഭാഗമാണ്. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാരുടെ സംരക്ഷണത്തിനും ഉന്നമനത്തിനായി ഇടപെടാന്‍ ഗവണ്‍മെന്റുകളെ അധികാരപ്പെടുത്തുന്ന ആര്‍ട്ടിക്കിള്‍ 46, അസ്പൃശ്യതയമക്കെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍17) എന്നിവയുടെ ലക്ഷ്യവും അത് തന്നെ.
അതിന്റെ തുടര്‍ച്ചയായാണ് 1955ലെ അസ്പൃശ്യതാ വിരുദ്ധ നിയമവും, 1976ലെ സിവില്‍ അവകാശ സംരക്ഷണ നിയമവും വരുന്നത്. ജാതീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ നിയമങ്ങള്‍ അപര്യാപ്തമാണെന്ന തിരിച്ചറിവില്‍ നിന്നാണ് 1989-ല്‍ എസ്.സി./എസ.ടി. അതിക്രമം തടയല്‍ നിയമം കൊണ്ട് വരുന്നത്. തുടര്‍ന്നും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം നേടാനായില്ല എന്നു കണ്ടപ്പോള്‍ ഒരു ഭേദഗതിയിലൂടെ 2016-ല്‍ നിയമം വീണ്ടും ശക്തിപ്പെടുത്തുകയുണ്ടായി. അതായത് മൗലീകാവകാശങ്ങളില്‍ നിന്നും നിര്‍ദ്ദേശകതത്വങ്ങളില്‍ നിന്നും 2016-ലെ നിയമം വരെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സമത്വാധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കല്പത്തിലേക്കുള്ള ചവിട്ടുപടികളാണ്. ആ വഴിയിലാണ്, സുപ്രീം കോടതിയുടെ ഈ പിന്നോട്ടു നടത്തം.
ഇവിടെ പരമോന്നത നീതിപീഠത്തിന്റെ തന്നെ മുന്‍കാല തീര്‍പ്പുകളെ അവഗണിച്ചിട്ടുള്ളതായി കാണാം.  ഇന്ത്യന്‍ ശിക്ഷാ നിയമം 438-ാം വകുപ്പിലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അവകാശം എസ്.സി./എസ്,ടി, ആക്ട് അനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഉണ്ടാവില്ല എന്നു പറയുന്ന നിയമത്തിലെ 18-ാം വകുപ്പ് ഭരണാഘടനാ വിരുദ്ധമല്ലെന്ന് 1995-ല്‍ ബലോത്തിയ കേസില്‍ സുപ്രീം കോടതി വിധിച്ചതാണ്. ഈ വിധിയില്‍ പട്ടിക ജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ അനുഭവിക്കുന്ന സാമൂഹ്യ നീതികളും എസ്.സി./എസ്.ടി ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അസ്പൃശ്യതയ്‌ക്കെതിരായ മൗലീകാവകാശം (അര്‍ട്ടിക്കിള്‍ 17) ലംഘിക്കപ്പെടുന്ന തരത്തിലുള്ള കുറ്റങ്ങളെ അസാധാരണ വിഭാഗത്തില്‍ പെടുത്തേണ്ടവയാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടൂന്നതില്‍ സമത്വത്തിനു വേണ്ടിയുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 14) ലംഘനം ഇല്ല എന്നും വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ 14-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന സമത്വ സങ്കല്പ്പനത്തിന് ഉപോദ്ബലകമാകുകയാണ് അട്രോസിറ്റീസ് ആക്ട്. അതുപോലെ തന്നെ പഴയ ക്രിമിനല്‍ കോഡിന്റെ ഭാഗമല്ലാതിരുന്ന 1973-ല്‍ മാത്രം കൊണ്ടുവന്ന സെക്ഷന്‍ 438 പ്രകാരമുള്ള മുന്‍കൂല ജാമ്യം ജീവിക്കാനുള്ള് അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 21) ഭാകമാകുന്നില്ല എന്നും അന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാമെന്നിരിക്കെ ചെറിയ കുറ്റങ്ങള്‍ക്കുപോലും ജാമ്യം നിഷേധിക്കുന്നത് ശരിയല്ല എന്ന വാദവും കോടതി അംഗീകരിച്ചില്ല. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാധീനങ്ങള്‍കൊണ്ട് വളരെ ശക്തരായ കുറ്റാരോപിതര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അവര്‍ അക്കാലം കൊണ്ട് ഇരകളെ ഭീഷണിപ്പെടുത്തുകയും ശരിയായ അന്വേഷണത്തെ തടയുകയും ചെയ്യൂം എന്നാണ് കോടതി അന്ന് പറഞ്ഞത്. മറ്റൊരു സുപ്രധാന വിധി 2017-ലെ മഞ്ജു ദേവി കേസിലേതാണ്, സെക്ഷന്‍ 18 പ്രകാരം മുന്‍കൂര്‍ ജാമ്യം പാടില്ല എന്നാണ് ജറ്റിസുമാരായ് ആര്‍.കെ അഗര്‍വാളും അശോക് ഭൂഷണൂം ഉത്തരവിട്ടത്. 
ഈ രണ്ടു വിധികളെയും കുറിച്ച് പരാമര്‍ശിക്കുക മാത്രം ചെയ്തുകൊണ്ട് അതിലെ കാര്യ കാരണങ്ങളെ മറികടക്കാന്‍ ഒരു ശ്രമം പോലും, നടത്താതെയാണ് കഴിഞ്ഞ മാസം കോടതി എസ്.സി./എസ്.ടി. ആക്ടില്‍ വെള്ളം ചേര്‍ത്തത്. 1995-ല്‍ കോടതി പരിഗണിച്ചു തള്ളിയ അതേ വാദങ്ങളാണ് സെക്ഷന്‍ 18-നെതിരെ ഇപ്പോള്‍ കോടതി പറയുന്നത്.ജുഡീഷ്യല്‍ മര്യാദ വച്ച് കേസ് ഒരു വലിയ ബഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ചീഫ് ജസ്റ്റിസിനോടാവശ്യപ്പെടുകയായിരുന്നു വേണ്ടത്. ഇക്കാര്യങ്ങളൊക്കെ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഗവണ്മെന്റ്  ഉന്നയിക്കുമെന്നു കരുതുന്നു. 
കോടതിയുടെ 4 നിര്‍ദ്ദേശങ്ങളും ആക്ടിനെ സംബന്ധിച്ച് വലിയ പിന്നോട്ടു നടത്തമാണ്. ശരിയല്ലാത്ത പരാതികളിന്മേല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാം എന്ന നിര്‍ദ്ദേശം എങ്ങനെയാണ് നടപ്പിലാക്കാനാകുക? വിചാരണയ്ക്കു മുന്‍പ് തന്നെ പരാതി ശരിയാണോ അതോ വ്യാജമാണോ എന്ന് എങ്ങനെ മനസിലാക്കും? ഇതൊക്കെ വിചാരണാവേളയിലാണ് പരിഗണിക്കേണ്ടത് എന്ന് മഞ്ജുള ദേവി കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. അധികാരവും പണവും സാമൂഹിക-സാംസ്‌കാരിക മേധാവിത്വവുമുള്ളവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും അങ്ങനെ അവര്‍ എല്ലാ തരത്തിലും കേസിനെ സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുകയാണ് കോടതി ചെയ്തത്. നിയമനാധികാരിയുടെ അല്ലെങ്കില്‍ ജില്ല സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അനുമതി തേടണം എന്ന നിര്‍ദ്ദേശവും അനാവശ്യ കാലതാമസത്തിലേക്കും മറ്റുമാണ് വഴിവയ്ക്കുക. ഇവിടെ പരാതി സര്‍ക്കാര്‍ ഉദ്യോഗസ്ത്ഥന്റെ കാര്യം മാത്രമായിരുന്നു എങ്കിലും, പൊതു ജനങ്ങള്‍ക്കു കൂടി മുന്‍കൂര്‍ അനുമതിയുടെ അമിതാനുകൂല്യം അനുവദിച്ചു കൊടുക്കുക വഴി തങ്ങളുടെ വിചാരധാര ഏതു വഴിയ്ക്കാണെന്നു ബെഞ്ച് വ്യക്തമാകി.ഡി എസ് പിയുടെ പ്രാഥമിക അന്വേഷണത്തിനു ശേഷമേ എഫ്.ഐ.ആര്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവും കാലവിളംബത്തിനും ആത്യന്തികമായി കുറ്റാരോപിതരുടെ രക്ഷയ്ക്കുമാണ് ഉപകരിക്കുക. 
ഇതൊക്കെ പറയാന്‍ അംബേദ്ക്കറെ തന്നെ വിധിന്യായത്തില്‍ കൂട്ടു പിടിച്ചിരിക്കുന്നു എന്നതാണ് വലിയ വൈരുദ്ധ്യം. ഭരണഘടനാ നിര്‍മാണ സമിതിയില്‍ 1949-ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ, ജാതി ദേശ വിരുദ്ധമാണെന്നും അത് ദേശീയോദ്ഗ്രഥനത്തെ തകര്‍ക്കുമെന്നുമുള്ള ഭാഗം ഉദ്ധരിച്ചുകൊണ്ട് ജാതീയതനാടിനെ തകര്‍ക്കുമെന്നും ദേശരാഷ്ട്രം ഇല്ലാതായാല്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സാഹോദര്യം എന്ന വലിയ ബോധം നമുക്കു നഷ്ടമാകുമെന്നും അതുകൊണ്ട് ജാതീയടിസ്ഥാനത്തില്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ കുറ്റരോപിതരായി തീര്‍ന്നേക്കാവുന്ന നിയമങ്ങളെ നിയന്ത്രിക്കണം എന്നുമുള്ള യുക്തിയിലേക്കാണ് കോടതി ചെന്നെത്തുന്നത്. ഇതിന് ഉപോദ്ബലകമായ വസ്തുതകളോ, മുന്‍കാല വിധികളിലെ ശരിയായ നിരീക്ഷണങ്ങളെഅസ്ഥിരപ്പെടുത്താന്‍ പോന്ന നിയമ വൈജ്ഞാനികതയോ വിധിയില്‍ ഇല്ല താനും.
തെരുവില്‍ പ്രതിഷേധിക്കുന്നവരോട് നിങ്ങള്‍ കോടതി വിധി ഒന്നു വായിച്ചു നോക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. വിധി വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് നീതി നിഷേധത്തിന്റെ ചിത്രമാണെന്ന് അധികാരികളോടും കോടതിയോടും പറയേണ്ടത് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന ഓരോ പൗരരുടേയും കടമയാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണിക്കല്‍ വ്യവസ്ഥിതിയുടെ പിശാച നീതിയും ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് പ്രതിരോധത്തിനായി ഉണ്ടായിരുന്ന ഏക നിയമ പരിരക്ഷയും ഇല്ലാതാക്കപ്പെടൂന്നു എന്ന തോന്നല്‍ പ്രത്യക്ഷത്തില്‍ തന്നെ ഉള്ള സാഹചര്യത്തിലാകാം മുതിര്‍ന്ന അഭിഭാഷകയും ഇന്ത്യയുടെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഇന്ദിര ജയ് സിംഗ് ”സുപ്രീം കോടതിയിലെ രണ്ട് ഉന്നത ജാതിക്കാരായ ജഡ്ജിമാര്‍ എസ്.സി/എസ്.ടി വിഭാഗക്കാരെ സംരക്ഷിക്കുന്ന എസ്.സി./എസ്.ടി. ആക്ടിനെ് ബ്രാഹ്മണരെ സംരക്ഷിക്കുന്നതാക്കി മാറ്റി. സുപ്രീം കോടതിയില്‍ എസ്.സി/എസ്.ടി. ജഡ്ജിമാര്‍ ആരുമില്ലാത്തതില്‍ അത്ഭുതപ്പെടാനില്ല” എന്ന് ട്വീറ്റ് ചെയ്തത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, ജസ്റ്റിസട് എ.കെ. അഗര്‍വാള്‍, ജസ്റ്റിസ്. യു.യു. ലളിത് എന്നിവര്‍ മുന്നോട്ടു വയ്ക്കുന്ന വിചാരധാരയുടെ അടിസ്ഥാനത്തില്‍, ഉന്നത നീതീപീഠങ്ങളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ പ്രാധിനിത്യമില്ലായ്മയെക്കുറിച്ച് ഗൗരവ പൂര്‍ണമായ പര്യാലോചനകള്‍ നടത്തുവാന്‍ പൊതുസമൂഹവും ഗവണ്മെന്റുകളും തയ്യാറാകേണ്ടതുണ്ട്.

This article was published in DoolNews

നിരീക്ഷണ മുതലാളിത്തത്തിന്റെ കാണാപ്പുറങ്ങള്‍

സര്‍വെയിലന്‍സ് കാപ്പിറ്റലിസം അഥവാ നിരീക്ഷണ മുതലാളിത്തം എന്നൊരു വാക്കുണ്ട്. 2015-ല്‍ ഹാര്‍വാര്‍ഡ് അക്കാഡമിക്ക് ആയ ശോശന്ന സുബോഫ് ആണ് ആ പദം ആദ്യമായി ഉപയോഗിച്ചത്. ഉപഭോക്താക്കളെ അവരറിയാതെ നിരീക്ഷിച്ച്, വിവരങ്ങള്‍ ശേഖരിച്ച്, ആ വിവരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്ന, വ്യക്തിത്വങ്ങളെ വിവരസൂചകങ്ങളായി ക്രോഡീകരിച്ച് മുതലാളിത്തച്ചന്തയില്‍ വില്പ്പനക്കുപയോഗിക്കുന്ന, സംവിധാനത്തെ സൂചിപ്പിക്കുന്നതാണ് ഈ പദം. നാം ഫേയ്‌സ്ബുക്ക് തുറക്കുമ്പോള്‍, ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍  അലോചിച്ചുകൊണ്ടിരുന്ന, അല്ലെങ്കില്‍ അല്പ്പം മുന്‍പ് തെരഞ്ഞുകൊണ്ടിരുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ വളരെ കൃത്യമായി കയറി വരുന്നത്, നമുക്ക് താത്പര്യമുള്ള വസ്തുക്കളുടെ മാത്രം പരസ്യങ്ങള്‍ ഇ-മെയിലുകളായും, മെസേജുകളായും, ഓട്ടൊമേറ്റഡ് ടെലി-കോളുകളായും ഒക്കെ വന്നെത്തുന്നത് എല്ലാം ഈ വ്യ്വസ്ഥിതികൊണ്ടാണ്. ഇന്റര്‍നെറ്റില്‍ നമ്മള്‍ തിരയുന്ന വാക്കുകള്‍, ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നടത്തുന്ന ഇടപാടുകള്‍,യൂ-ടൂബില്‍ കണ്ട വിഡിയോ… അങ്ങനെ എല്ലാം ഓരോ നിരീക്ഷിക്കപ്പെടൂന്നു, സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നാം കയറുന്ന മാത്രയില്‍ അല്പ്പം മുന്‍പ് നാം ഫ്‌ളിപ്പ്കാര്‍ട്ടില്‍ തെരഞ്ഞ ഉത്പന്നങ്ങളുടെ പരസ്യം നമുക്കായി തുറക്കപ്പെടൂന്നത്, രാവിലെ ജോലിക്കായി നമ്മള്‍ഇറങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ ഓഫീസിലെത്താന്‍ ഇത്രസമയം എടുക്കും എന്ന് നമ്മുടെ സ്മാര്‍ട്ട് ഫോണ്‍വിളിച്ചു പറയുന്നത്.ഫേയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിങ്ങനെയുള്ള എല്ലാ സംരംഭങ്ങളുടെയും ബിസിനസ് മോഡല്‍ സര്‍വെയിലന്‍സ് കാപ്പിറ്റലിസത്തില്‍ അധിഷ്ഠിതമാണ്.
കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ (<ആശഴ ഉമമേ അിമഹ്യശേര>െ) വ്യാപകമായതോടെ, എല്ലാ വ്യാപാരമേഖലകളിലും ഇത് ധാരാളമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ക്രമേണ വിവരം അഥവ ഡാറ്റ വലിയ വിപണി മൂല്യമുള്ള ഒരു ചരക്കായി മാറി. അഗോള കുത്തകകളുടെ ലാഭാര്‍ത്തിയില്‍ എല്ലാ ധാര്‍മിക മൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് വ്യക്തി വിവരങ്ങള്‍ അനധികൃതമായും കബളിപ്പിക്കലുകളിലൂടെയും സ്വന്തമാക്കി സാമ്പത്തിക ചൂഷണത്തിന്റെ ഉപാധിയാക്കി മാറ്റി. വിവര സഞ്ചയങ്ങള്‍ മാര്‍ക്കറ്റിന് ഏറ്റവും പ്രിയപ്പെട്ടതായി. ‘വിവരമാണ് പുതിയ കാലഘട്ടത്തിലെ എണ്ണ’ എന്ന് ലാഭക്കൊതിയന്മാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സര്‍വെയിലന്‍സ് ക്യാപിറ്റലിസം മാര്‍ക്കറ്റിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട്, നമ്മുടെ സമൂഹത്തിന്റെ സമഗ്രബോധധാരയെ വഴിതിരിച്ചു വിടുന്ന, ഹൈജാക്ക് ചെയ്യുന്ന, മനശാസ്ത്രപരമായ ഉപചാപങ്ങള്‍കൊണ്ട് രാഷ്ട്രീയാധികാര വ്യവസ്തിഥിയെ, തെരഞ്ഞെടുപ്പ് ഫലങ്ങളെ ഒക്കെ സ്വാധീനിക്കുന്ന ഒരു സാംസ്‌കാരിക ആയുധമായി മാറുന്ന ഭീതീജനകമായ കാഴ്ച്ചയാണ് ‘ഫേയ്‌സ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക’ കേസില്‍ നമ്മള്‍ കാണുന്നത്.
രാഷ്ട്രീയ അധികാര വ്യവസ്ഥിതിയെ സ്വാധീനിക്കാന്‍ ആദ്യം വേണ്ടത് സംസ്‌കാരത്തെ സ്വാധീനിക്കുകയാണ്. സംസ്‌കാരത്തെ സ്വാധീനിക്കാനോ, അതിന്റെ അടിസ്ഥാന ഘടകമായ മനുഷ്യരെ സ്വാധീനിക്കുക എന്നതും. അതിനായി സൂക്ഷ്മ ലക്ഷ്യ വേധികളായ പ്രചാരണ തന്ത്രങ്ങളാണ് ഉപയോഗികുന്നത്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാനായി ഒരു പാട് മാര്‍ഗങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിക്കാറുണ്ട്. പ്രചാരണ രേഖകള്‍ പുറത്തിറക്കുക, മൈതാന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുക, അടിത്തട്ടില്‍ സൂക്ഷ്മ തലത്തില്‍ ഓരോ വോട്ടറേയും അഭിസംബോധനചെയ്യുക എന്നിങ്ങനെ. എന്നാലിവിടെ സൂക്ഷ്മ പ്രചാരണത്തിന്റെ രീതിയില്‍ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നു. ഒരു വോട്ടര്‍ എന്നതിലുപരി, ഓരോ മനുഷ്യരെയും ഒരോ വ്യക്തി എന്ന നിലയില്‍ സമീപിക്കുവാനും സ്വാധീനിക്കുവാനും കഴിയുന്ന തരത്തിലേക്ക് വന്‍-വിവര-വിശകലന സംവിധാനങ്ങള്‍ വന്നെത്തിയിരിക്കുന്നു. ഇവിടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഒരു ഫെയ്‌സ്ബുക്ക് ആപ്പ്‌ളിക്കേഷന്‍ ഉണ്ടാക്കി ഉപഭോക്താക്കളുടെ രാഷ്ട്രീയ-സാമൂഹ്യ-മനശാസ്ത്ര വിശകലനം സാധ്യമാകുന്ന കുറെയധികം ചോദ്യങ്ങള്‍ക്ക് അവരേക്കൊണ്ട് ഉത്തരം പറയിക്കുകയുമാണ് ചെയ്തത്. കൂടാതെ നിരവധി ആളുകളുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു എന്നും പറയപ്പെടുന്നു. അങ്ങനെ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓരോ വ്യക്തിയുടേയും അഭിരുചികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടൂത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി അതിനെ മാനസികമായി പരുവപ്പെടുത്താന്‍, സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായ്യൂം, വിഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണ് ഇന്ന് നിരീക്ഷണ മുതലാളിത്തം.
സമകാലിക സാഹചര്യത്തില്‍, വിവരം പലരും പറയുന്നതുപോലെ ലാഭത്തിന് കച്ചവടം ചെയ്യപ്പെടുന്ന കേവലം എണ്ണയല്ല, അധികാരമാണ്. ഇതു മനസിലാക്കിക്കൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്കു പുറമേ, സര്‍ക്കാരുകളും വിവരശേഖരണത്തിനായി വന്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. വിവര സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും വിവരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും സമൂഹികാവബോധമുള്ള പക്വത വന്ന ജനാധിപത്യ രാജ്യങ്ങളൊക്കെയും ഇത്തരം പദ്ധതികളില്‍ നിന്ന് പിന്മാറുമ്പോഴും പാകിസ്താന്‍, ബാംഗ്ലാദേശ്, ഇന്ത്യ ഉള്‍പ്പടെ ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രജ്യങ്ങളില്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥപനങ്ങളുടെ സഹായത്തോടെയും അല്ലാതെയും ആധാര്‍ പോലുള്ള അപകടകരമായ വിവര ശേഖരങ്ങള്‍ നിര്‍മിക്കപ്പെടുകയാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ വിവര സാങ്കേതിക-ബയൊമെട്രിക്ക് കമ്പനികള്‍ തങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ ഒരുകാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കപ്പെടില്ലാത്ത യന്ത്ര സാമഗ്രികളും സാങ്കേതിക വിദ്യയും മൂന്നാം ലോക രാജ്യങ്ങളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുകയാണ്.
പ്രത്യക്ഷത്തില്‍ തന്നെ ജാനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണിത്. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികലുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയുമെന്നു വന്നാല്‍ അതിനര്‍ത്ഥം ജനാധിപത്യം പരാജയപ്പെട്ടു എന്നാണ്. കേന്ദ്രീകൃത വിവര ശേഖരങ്ങളില്‍ ക്രോഡീകരിക്കപ്പെടൂന്ന ആധാര്‍ പോലുള്ള ഏകീകൃത ഐഡന്റിഫയറുകള്‍ വോട്ടേഴ്‌സ് ലിസ്റ്റുമായും മറ്റും ബന്ധിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. ബാലറ്റിന്റെ രഹസ്യ സ്വഭാവവും സമൂഹത്തിന്റെ ജനായത്ത അധികാരവും സാങ്കേതികതയ്ക്ക് അടിയറവ് വയ്ക്കുന്നത് ഒരിക്കലും ഭൂഷണമല്ല. 
നിരീക്ഷണ മുതലാളിത്തം ലോകം കീഴടക്കുന്ന കാലഘട്ടത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്. ഗവണ്മെന്റുകള്‍ക്ക് എന്തു ചെയ്യനാകും? നമുക്ക് എന്തു ചെയ്യാനാകും?
ഫേസ്ബുക്ക് തലവന്‍ സൂക്കര്‍ ബര്‍ഗിനെ വേണമെങ്കില്‍ നേരിട്ട് വിളിച്ചു വരുത്തി നടപടിയെടുക്കും എന്നൊക്കെ കെന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്ത സമ്മേളനം നടത്തി പറഞ്ഞത് ഒരു തമാശയായി കണക്കാക്കിയാല്‍ മതി. കാരണം ഇത്തരത്തിലുള്ള വിവര ചോരണങ്ങളെ, ദുരുപയോഗങ്ങളെ നേരിടാനുള്ള നിയമ സംവിധാനം രജ്യത്തു നിലവിലില്ല. ലോകത്തെ ഏറ്റവും വലിയ വിവര ശേഖരണ പദ്ധതി നടപ്പിലാക്കുന്നു എന്നു മേനി നടിക്കുമ്പോഴും അതിന് സുരക്ഷയോ സുതാര്യതയോ ഉറപ്പു വരുത്തുന്ന വിവരസംരക്ഷണ/സ്വകാര്യതാ നിയമങ്ങള്‍ നമുക്കില്ല. ആകെ ഉള്ളത് 2000-ത്തിലെ വിവര സാങ്കേതികതാ നിയമമാണ്. അതാകട്ടെ പല്ലും, സ്വനനാളവും ഇല്ലാത്ത ഒരു കാവല്‍ നായയെപ്പോലെയാണ്. കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍ പോലുമാകില്ല.
ഐ ടി ആക്ടിന്റെ റൂള്‍ 3 പ്രകാരം സെന്‍സിറ്റീവ് പേഴ്‌സണല്‍ ഡേറ്റയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത് പാസ്‌വേഡുകള്‍, സാമ്പത്തിക വിവരങ്ങള്‍, ലൈംഗീകാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളാണ്. ദുരുപയോഗത്തിന് ഏറെ സാധ്യതകളുള്ള മൊെബെല്‍ ബിഗ് ഡേറ്റ, ഇമെയില്‍, ചാറ്റ് ലോഗ്, ഇന്റര്‍നെറ്റ് ശീലങ്ങള്‍, സര്‍ച്ച് ഹിസ്റ്ററി, ലോഗുകള്‍, ലൊക്കേഷന്‍ എന്നിങ്ങനെയുള്ള വിവരങ്ങളും ഇതിന്റെ പരിധിയില്‍ പെടുത്തേണ്ടതുണ്ട്. സെക്ഷന്‍ 43 എ യുടെ കീഴില്‍ ഇപ്പോള്‍ വാണിജ്യ/പ്രഫഷണല്‍ സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. അതായത് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ അതിപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന യു.ഐ.ഡി.എ.ഐ., എന്‍.പി.സി.ഐ. തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ നിയമത്തിന് പുറത്താണ്. സെക്ഷന്‍ 72 എ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയുടെ വിവരങ്ങള്‍ ഏതൊരു ഏജന്‍സിയില്‍നിന്നു നഷ്ടപ്പെടുകയോ ചോരുകയോ ചെയ്താല്‍, അതുകൊണ്ട് അയാള്‍ക്ക് എത്രതന്നെ നഷ്ടം വന്നാലും, വിവരങ്ങള്‍ ആ വ്യക്തിക്ക് ദോഷമുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ ചോര്‍ത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഏജന്‍സി നിയമ നടപടികള്‍ക്ക് വിധേയമാകൂ. ഈ പഴുതുപയോഗിച്ച് ഏതു തരത്തിലുള്ള അനാസ്ഥയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും. 
നിരന്തരം ചോര്‍ച്ചകളും സുരക്ഷാ ഭീഷണിയും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആധാറിനെ സംബന്ധിച്ചാകട്ടെ സാധാരണക്കര്‍ക്ക്, ഇരകള്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഒരു ഇടം പോലും ഇല്ല. 29 സംസ്ഥാനങ്ങള്‍ക്കും 7 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ആകെ 8 റീജിയണല്‍ ഓഫീസുകള്‍ മാത്രമാണുള്ളത്. വിവരം ദുരുപയോഗം ചെയ്യപ്പെട്ടാല്‍, (ഉദാഹരണത്തിന് അനുമതിയില്ലാതെ ഉപഭോക്താവിന്റെ വിരലടയാള വിവരം ഉപയോഗിച്ച് പേയ്‌മെന്റ് ബാങ്ക് അക്കൗൂണ്ട് ഓപ്പണ്‍ ചെയ്യുകയും അതുമൂലം സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും അക്കൗണ്ടില്‍ എത്താതിരിക്കുകയും ചെയ്ത എയര്‍ടല്‍ വിവാദം പോലെ), വിവരം മോഷ്ടിക്കപ്പെട്ടാല്‍ (500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്ക്കപ്പെടുന്നതു പോലെ) ഒക്കെ ഇരകള്‍ക്ക് കോടതിയെപ്പോലും സമീപിക്കാനാകില്ല. കാരണം അധാര്‍ ആക്ട് 2016, സെക്ഷന്‍ 47 പ്രകാരം ആധാര്‍ അഥോറിറ്റി (<ഡകഉഅക>)യ്ക്ക് മാത്രമാണ് പരാതിയുമായി മുന്നോട്ടു പോകാന്‍ കഴിയുക. അവര്‍ കൂടി പ്രതിയായേക്കാവുന്ന കേസില്‍ അവര്‍ നടപടികള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുക്കില്ല എന്നത് പകല്‍ പോലെ വ്യക്തമാണല്ലൊ. 
2011-ല്‍ ആധാര്‍ പദ്ധതിയെക്കുറിച്ച് പഠിച്ച പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ആധാര്‍ ലക്ഷ്യബോധമില്ലാത്തതും അരക്ഷിതവും അപകടകരവും ധനനഷ്ടവും ദേശീയ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകാവുന്നതുമായ ഒരു പദ്ധതിയാണ് എന്നു കണ്ടെത്തിക്കൊണ്ട് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം രാജ്യത്ത് സ്വകാര്യത സംരക്ഷണ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ചാണ്. എന്നിട്ടും സ്വകാര്യത ഒരു മൗലീകാവകാശമല്ല എന്നു വരെയുള്ള പ്രാകൃത വാദങ്ങള്‍ വരെ ഉന്നയിച്ച ഒരു ഗവണ്മെന്റാണ് നമുക്കുള്ളത്. ഒടുവില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ജമ്പോ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേനസ്വകാര്യത ഒരു മൗലീകാവകാശമണെന്ന് വിധിക്കുകയുണ്ടായി. കോടതി വിധിയില്‍ സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തെയും ഈ അവകാശം തടയുന്നു എന്നതാണ്. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ളബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട് എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തന്മായ സ്വകാര്യതാ നിയമം സര്‍ക്കാര്‍ കൊണ്ടു വരേണ്ടതുണ്ട്്. ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ശ്രീ കൃഷ്ണ കമ്മീഷന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതൊക്കെ എന്നു നടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നിരുന്നാലും വ്യക്തിപരമായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ വ്യക്തി വിവരങ്ങളും ചിത്രങ്ങളും ഇഷ്ടാനിഷ്ടങ്ങളും ലൊക്കേഷനുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വലിച്ചു വാരിയിടുന്നത് അവസാനിപ്പിക്കണം. വെബ്‌സൈറ്റുകളുടെ പ്രൈവസി സെറ്റിംഗ്‌സ് പരമാവധി ഫലപ്രദമായി ഉപയോഗിക്കണം. അതോടൊപ്പം വിവിധ ആപ്പ്‌ളിക്കേഷനുകള്‍ക്ക് നമ്മുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ശേഖരിക്കനുള്ള അനുമതി കൊടുക്കാതിരിക്കുക. ”ആരാണ് നിങ്ങളെ പ്രേമിക്കുന്നത്?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി എത്തുന്ന ഒരു ആപ്പിന് നിങ്ങള്‍ നല്കുന്ന അനുമതി വച്ച് നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെയാകെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയാണ് കൊടുക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിറ്റ് ഈ കമ്പനികള്‍ ശതകോടികള്‍ ഉണ്ടാക്കുന്നു്. നമ്മുടെ തെരഞ്ഞെടുപ്പ് ഫലം വരെ തീരുമാനിക്കുന്നു. ഇത്തരം അനാവശ്യ കളികളില്‍ ഏര്‍പ്പെടാതിരിക്കുക. ഫേയ്‌സ്ബുക്കിലാണെങ്കില്‍ സെറ്റിംഗ്‌സില്‍ ആപ്പ് സെട്ടിംഗ്‌സില്‍ പോയി അനാവശ്യ ആപ്പ്‌ളിക്കേഷനുകള്‍ നീക്കം ചെയ്യുക. മറ്റുള്ളവയ്ക്കു നല്കിയിട്ടുള്ള അനുമതികള്‍ പരിശോധിച്ച് ആവശ്യമുള്ളതു മാത്രം നല്കുക. പ്ലഗ്ഗിനുകള്‍ പരമാവധി ഒഴിവാക്കുക. ഏതൊരു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും ”ലോഗിന്‍ വിത്ത് ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍” എന്ന എളുപ്പ വഴി ഉപയോഗിച്ചാല്‍ ഈ വെബ്‌സൈറ്റുകള്‍ക്കെല്ലാം നമ്മുടെ ക്കൗണ്ട് വിവരങ്ങളും, ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നമ്മുടെ പുതിയ ലോഗിന്‍ വിവരങ്ങളും ലഭിക്കും. ഇതൊഴിവാക്കാന്‍ അല്പ്പം സമയമെടുത്തിട്ടാണെങ്കിലും പുതിയ വെബ്‌സൈറ്റുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യുക. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അതത്ര ചെറിയ കാര്യമല്ല താനും.
ഇനിയും നാം മനസിലാവര്‍ത്തിക്കേണ്ടതായ, മനസിലാക്കേണ്ടതായ കാര്യംഫേയ്‌സ്ബുക്കും ആധാറുമൊക്കെ കേവലം സുരക്ഷാ പ്രശ്‌നമല്ല, മറിച്ച് നിരീക്ഷണ മുതലാളിത്തത്തിന്റെ സാംസ്‌കാരിക-അധികാര ആയുധങ്ങളാണ് എന്നതാണ്. അതിന് കടിഞ്ഞാണിടാന്‍ തിരിച്ചറിവും ഇച്ഛാ ശക്തിയുമുള്ള ഒരു രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ലേഖനം മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ വായിക്കാവുന്നതാണ് (on 01/04/2018)

അരുതെന്ന് പഠന റിപ്പോര്‍ട്ട്: റിപ്പോര്‍ട്ടിനു മുന്‍പേ നോട്ടു നിരോധനം!

നോട്ട് നിരോധനം പ്രഖ്യപിച്ച് 15 മാസം പിന്നിട്ടിട്ടും തിരിച്ചു വന്ന നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് നമ്മുടെ റിസര്‍വ് ബാങ്ക്. കള്ളപ്പണവും കള്ളനോട്ടും കൈക്കൂലിയും ഭീകരവാദവും ഒക്കെ നിര്‍ബാധം തുടരുന്നുണ്ട്. 4 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന് ലാഭമുണ്ടാകും എന്നു സുപ്രീം കോടതിയില്‍ പറഞ്ഞെങ്കിലും ഗവണ്മെന്റിന് റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ചു കൊണ്ടിരുന്ന ലാഭ വിഹിതത്തില്‍ 30,000 കോടി രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. യാതൊരു പഠനവും തയ്യാറെടുപ്പുമില്ലാതെയാണ് ഡീമോണിട്ടൈസേഷന്‍ നടത്തിയത് എന്ന വിമര്‍ശനം ബലപ്പെട്ടു വരുന്ന സമയത്താണ് ഇതു സംബന്ധിച്ച് ബി ജെ പി ഗവണ്മെന്റ് തന്നെ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രക്കാരനായ അനില്‍ ബോക്കില്‍ നേതൃത്വം നല്‍കുന്ന ‘അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍’ എന്ന സംഘടനയുടെ നിര്‍ദ്ദേശങ്ങളാണ് മോഡിയുടെ ‘നവംബര്‍ 8 വിപ്ലവത്തിന്റെ’ ചാലകശക്തി എന്നാണ് പറയപ്പെടുന്നത്. രണ്ട് നിര്‍ദ്ദേശങ്ങാണ് അവര്‍ മുന്നോട്ടു വച്ചത്. 1. നോട്ടു നിരോധനം: ഇന്ത്യയില്‍ വലിയ നോട്ടുകളുടെ അനുപാതം വളരെ കൂടുതലാണ്, അത് കുറച്ചു കൊണ്ടു വരേണ്ടതുണ്ട് അതിനായി വലിയ മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കണം 2. നിലവിലുള്ള എല്ലാ നികുതികളും പിന്‍വലിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുക (ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ്). ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംസ്ഥാന ധനമന്ത്രാലയങ്ങളുടേയും അസൂത്രണ കമ്മീഷന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍.ഐ.എഫ്.പി.)-യെ ഹരിയാന, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തി. വിശദമായ പഠനത്തിനു ശേഷം അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, 2017 ജൂണ്‍ 12ന്. അപ്പോഴേയ്ക്കും പക്ഷേ നോട്ട് നിരോധനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. എങ്കിലും എന്‍.ഐ.എഫ്.പി.യുടെ നിഗമനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.ആദ്യമായി കമ്മറ്റി പരിശോധിച്ചത് രണ്ടു കാര്യങ്ങളാണ്. 1. രാജ്യത്ത് ആവശ്യത്തിലധികം പണം നോട്ടുകളായി ഉണ്ടോ? 2. വലിയ മൂല്യമുള്ള നോട്ടുകളുടെ അനുപാതം അസാധരണമാം വിധം കൂടുതലാണോ? സമ്പദ്ഘടനയില്‍ കറന്‍സിയുടെ ആവശ്യകത നിര്‍ണയിക്കുന്ന ഘടകങ്ങള്‍- ജി ഡി പി,കയറ്റുമതി, ഇറക്കുമതി, പണപ്പെരുപ്പം, പലിശ നിരക്ക്, സ്‌പെഷ്യലൈസേഷന്റെ തോത്- സമഗ്രമായി പഠിച്ച സമിതി കണ്ടെത്തിയിരിക്കുന്നത് രാജ്യത്ത് സമ്പദ്ഘടന ആകശ്യപ്പെടുന്നതിലും അധികം കറന്‍സി ഇല്ല എന്നാണ്. രണ്ടാമതായി, സാമ്പത്തിക സൂചകങ്ങളും പാല്‍, മുട്ട, ബ്രഡ്, വെള്ളം എന്നിങ്ങനെ അവശ്യ വസ്തുക്കളുടെ വിലയും എല്ലാം പരിശോധിച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങളുമായി താരതമ്യ പഠനം നടത്തിയതിനു ശേഷം പറയുന്നു, മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വലിയ നോട്ടുകളുടെ സര്‍ക്കുലേഷന്‍ കൂടുതലാണെന്ന വാദവും തെറ്റാണെന്ന്. മൊത്തം കറന്‍സിയുടെ 86% 500, 1000 രൂപ നോട്ടുകള്‍ അണെന്നത് വലിയ കുഴപ്പമാണെന്ന അര്‍ത്ഥക്രാന്തിയുടെ വാദത്തെ അമേരിക്കയേയും ബ്രിട്ടനേയും ഉള്‍പ്പടെ ഉദാഹരിച്ച് എന്‍.ഐ.എഫ്.പി. തള്ളുന്നു. മാത്രമല്ല ഈ നോട്ടുകള്‍ പിന്‍വലിച്ചാല്‍ ശേഷുക്കുന്ന വലിയ നോട്ടുകള്‍കൊണ്ട് കറന്‍സി സര്‍ക്കുലേഷന്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുക തന്നെവേണം എന്നും അവര്‍ തിരിച്ചറിഞ്ഞു.അതായത് അര്‍ത്ഥക്രാന്തി മുന്നോട്ടു വച്ച നോട്ടുറദ്ദാക്കലിനുള്ള അടിസ്ഥാന ന്യായീകരണങ്ങള്‍ തന്നെ തെറ്റാണ് എന്ന് എന്‍.ഐ.എഫ്.പി. പഠനം വ്യക്തമാക്കുന്നു. മാത്രമല്ല നോട്ടു നിരോധനം കൊണ്ടുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് അതില്‍. 1. ജി.ഡി.പി.വളര്‍ച്ചയില്‍ ഉടന്‍ പ്രതീക്ഷിക്കാവുന്ന വലിയ കുറവ്, 2. ഉദ്പാദന നിരക്കില്‍ ഇടിവ്, 3. ബാങ്കില്‍ നിക്ഷേപം കൂടുന്നതുകൊണ്ട് വായ്പ്പ ലഭ്യത വര്‍ധിച്ചാല്‍ തന്നെ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വച്ച് അതുകൊണ്ട് വലിയ പ്രയോചനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, 4. റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയും, 5. ഉപഭോഗം കുറയുന്നതിനാല്‍ പരോക്ഷ നികുതി വരുമാനത്തില്‍ കുറവ് വരും. 6. സമ്പദ്ഘടന ഔപചാരികമാകുന്നതിനാല്‍ വരുമാന നികുതി ദായകരുടെ എണ്ണം വര്‍ദ്ധിച്ചേക്കാം എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യക്ഷ നികുതി വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടാകുമോ എന്നത് സംശയകരമാണ്, 7. അര്‍ത്ഥക്രാന്തി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലതാകണമെന്നില്ല, കാരണം കള്ളപ്പണം പണമായി മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. 8. കള്ള നോട്ടും ഭീകരപ്രവര്‍ത്തനവും തടയുന്നതിനും നോട്ടു നിരോധനം ഉപകരിക്കുമെന്നു പറയാനാകില്ല. കാരണം അവര്‍ക്ക് എപ്പോഴും മറ്റു മാര്‍ഗങ്ങള്‍ തേടാം. സമാന്തര സമ്പദ്ഘടനയേക്കുറിച്ചും ഭീകര സംഘടനകളുടെ ഫണ്ടിംഗിനെക്കുറിച്ചും പ്രതിപാദിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിജിറ്റല്‍ പണമിടപാടുകളിലൂടെയും ഇതൊക്കെ നടത്താനാകും എന്ന് പഠന റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് ‘നവംബര്‍ 8 വിപ്ലവ’ത്തിനു ശേഷം മാസം പതിനഞ്ചു പിന്നിടുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ഗവണ്മെന്റ് ഏജന്‍സിയായ എന്‍.ഐ.എഫ്.പി.യുടെ ഈ റിപ്പോര്‍ട്ടിനെങ്കിലും കാത്തിരുന്നെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ തിരിച്ചടിയും ജനങ്ങള്‍ക്ക് ദുരിതവും സമ്മാനിച്ച നോട്ട് നിരോധനം എന്ന ദുരന്തം ഒഴിവാകുമായിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഇത്തരം ഒരു വിനാശകരമായ സാമ്പത്തിക നയം നടപ്പിലാക്കാന്‍ ഗവണ്മെന്റിനെ ഉപദേശിച്ചത് ആരായിരുന്നു? എന്തായിരുന്നു അതിനു പിന്നിലെ താത്പര്യം? ഇതൊന്നും നമ്മള്‍ ഒരുപക്ഷേ ഒരിക്കലും അറിയാന്‍ പോകുന്നില്ല. തിരിച്ചു വന്ന നോട്ടെണ്ണിത്തീര്‍ക്കാന്‍ ആവശ്യത്തിന് നോട്ടെണ്ണല്‍ യന്ത്രം ഇല്ലെന്നു പറഞ്ഞു നമ്മുടെ സാമാന്യബുദ്ധിയെ അപഹസിക്കുന്ന അധികാരികളില്‍ നിന്നും നമുക്ക് ഉത്തരങ്ങള്‍ പ്രതീക്ഷിക്കാനാകുമോ?

This article was published in Mangalam Daily

ആധാര്‍; മൗനത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകരുന്നു

മൗനത്തിന് ഒരു രാഷ്ട്രീയമുണ്ട്; ഭയത്തിന്റെ രാഷ്ട്രീയം, സംവാദങ്ങളെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം. ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന അധികാര തന്ത്രമാണത്. ഇത് ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും സ്വഭാവമാണ്.

വര്‍ഷങ്ങളായി ആധാര്‍ അഥോറിറ്റി (UIDAI) ചെയ്യുന്നതും ഇതു തന്നെ. വിമര്‍ശനങ്ങളെ, ആശങ്കകളെ, ആകുലതകളെ കണ്ടില്ലെന്നു നടിക്കുക. പകരം വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങളിലൂടെ വീഴ്ച്കള്‍ മറച്ചു വയ്ക്കുക. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആധാര്‍ എടുപ്പിക്കുക. പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്ന പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പീഢിപ്പിക്കുക. കോടതിയില്‍ പോലും ഇതേ നയമാണ് അനുവര്‍ത്തിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയും പുറത്ത് വന്ന് ജനങ്ങളെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അവസാന തിയതി നീട്ടിയെന്ന ന്യായം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ആധാര്‍ ഇല്ലാത്തതുമൂലം ആര്‍ക്കും ഒരാനുകൂല്യവും നിഷേധിക്കരുതെന്നും, 6 പദ്ധതികള്‍ക്കൊഴിച്ച് ഒന്നിനും ആധാര്‍ ഉപയോഗിക്കുകപോലും ചെയ്യരുത് എന്നും കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയപ്പോള്‍, ‘സ്വകാര്യത’ മൗലീകവകാശമല്ല എന്ന ഭീതീദമായ നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നെയും കേസ് വൈകിപ്പിച്ചു, രണ്ടു വര്‍ഷത്തിലേറെ. കാരണം ആധാര്‍ അഥോറിറ്റിയ്ക്കറിയാം കോടതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ മൗനത്തിന്റെ മതിലുകള്‍ കൊണ്ടതിനെ പ്രതിരോധിക്കാനാകില്ലെന്ന്. അതുകൊണ്ടാണ് കഴിഞ്ഞ ബുധനാഴ്ച്ച കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ പോലും വാദങ്ങള്‍ ഉന്നയിക്കാനുള്ള സമയം ക്ലിപ്തപ്പെടുത്തണം എന്ന വിചിത്ര വാദം അവരുന്നയിച്ചത്.പക്ഷേ ഈ തന്ത്രമിനി അധികനാള്‍ നീട്ടിക്കൊണ്ടു പോകാനാകില്ല. മൗനം കൊണ്ടു മറയ്ക്കനാകാത്ത കോടതി മുറിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് വിമര്‍ശകരെ ചില രഷ്ട്രീയ-സാമൂഹ്യ കളങ്ങളിലേക്ക് ഒതുക്കുവാനുള്ള ശ്രമം നടക്കുന്നത്. പണവും, അധികാരവും, പദവിയും ഉപയോഗിച്ച് ആധാര്‍ പ്രചാരണ വാര്‍ത്തകളും പരസ്യങ്ങളും കൊണ്ട് പത്ര-മാധ്യമങ്ങള്‍ നിറച്ച കഴിഞ്ഞ വാരം പദ്ധതിക്കെതിരെ ‘ആസൂത്രികമായ ഗൂഢാലോചനയും പ്രചാരണവും’ നടക്കുന്നു എന്ന വാദവുമായി അതോറിറ്റിയും നന്ദന്‍ നിലെകനിയുംരംഗത്തെത്തിയത് അതുകൊണ്ടാണ്. 

എന്നാല്‍ ഇക്കാര്യങ്ങള്‍ക്കുപ്പടെ പഴുതടച്ച മറുപടി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയില്‍ പരാതിക്കാര്‍ തങ്ങളുടെ വാദമുഖങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ആശങ്കളുയര്‍ത്തിയിട്ടുള്ളവരെല്ലാം സമൂഹത്തില്‍ ആദരവ് നേടിയ വ്യക്തിത്വങ്ങളാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രധാന പരാതിക്കാരന്‍ പട്ടുസ്വാമി മുന്‍ ഹൈക്കോടതി ജഡ്ജിയാണ്, സുധീഷ് വോമ്പാട്കരേ 35 വര്‍ഷം സൈനീക സേവനം നടത്തിയ വ്യക്തിയാണ്, അരുണ റൊയ് മുന്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥയും സമൂഹ്യ പ്രവര്‍ത്തകയുമാണ്, ബെസ്വാദ വില്‍സണ്‍ സഫായി കര്‍മചാരി അന്ദോളന് നേതൃത്വം നല്കുന്നു, കേണല്‍ മാത്യൂ തോമസ്, ഡോ. കല്യാണി സെന്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്‍ ആനന്ദ് വെങ്കട്ട്, ഐ ഐ ടി പ്രഫസര്‍ റീതിക ഖേര, സാമ്പത്തിക വിദഗ്ദ്ധന്‍ ജീന്‍ ഡ്രീസ് എനിങ്ങനെ മുഖ്യ പരാതിയുടെ ഭാഗമായവരെല്ലാം പ്രമുഖരാണ്. ഉന്നയിക്കുന്ന വിഷയങ്ങളാകട്ടെ അതീവ പ്രാധാന്യമര്‍ഹിക്കുന്നതും. 

ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഒരോ ഇന്ത്യന്‍ പൗരന്റെയും ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, മൂച്വല്‍ ഫണ്ട് നിക്ഷേപം, പി എഫ്, ഇന്‍ഷുറന്‍സ്, ചികിത്സ, റേഷന്‍, സബ്‌സിഡി, മരുന്ന്, പെന്‍ഷന്‍ എന്നു വേണ്ട ചിലയിടങ്ങളില്‍ ശ്മശാനങ്ങളില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. ഇത് ആധാറിനെ ഒരു ‘കില്ലര്‍ സ്വിച്ച്’ പോലെയാക്കുന്നു. ആധാര്‍ റദ്ദു ചെയ്യപ്പെട്ടാല്‍ (UIDAI യ്ക്ക് അത് ചെയ്യാനുള്ള അധികാരം ഉണ്ട്), വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍, ഈ സംഗതികളെല്ലാം അയാള്‍ക്ക് നഷ്ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം അത് മരണതുല്യമാണ്. 

കൂടാതെ ഒരോരുത്തരുടെയും ദിവസേനയുള്ള ഓരോ ചലനങ്ങളും സാങ്കേതികമായി അടയാളപ്പെടുത്തപ്പെടുന്നതുകൊണ്ട് നമ്മളൊരോരുത്തരുടെയും കഴുത്തിലണിഞ്ഞ ഇലക്ട്രോണിക്ക് ചങ്ങല ആധാര്‍ മാറുന്നു. രാഷ്ട്രീയ സമൂഹ്യ ചലനങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തെ ദുര്‍ബലമാക്കി, രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ഇത് ഭരണ ഘടന അനുവദിക്കുന്നതല്ല. കാരണം ഭരണഘടന ഉറപ്പു നല്‍കുന്നതും ‘സ്വകാര്യത വിധിയില്‍’ പ്രത്യേകം പരാര്‍ശിക്കപ്പെട്ടിട്ടുള്ളതുമായ പൗരനു സ്വന്തം ശരീരത്തിനുമേലുള്ള അവകാശത്തേയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേയും ഇത് ഇല്ലാതാക്കുന്നു.

ആധാറിന്റെ രൂപഘടന അടിസ്ഥനപരമായി തെറ്റാണ് എന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചത്. 2009-ല്‍ ഒരു നിയമ പിന്‍ബലവും ഇല്ലാതെ, പ്ലാനിംഗ് കമ്മീഷന്റെ ഒരു ഉത്തരവ് വഴിയാണ് ആധാര്‍ ആരംഭിച്ചത്. പ്രായോഗികതാ പഠനമോ ശാസ്ത്രീയ പഠനമോ ഉണ്ടായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള അവകാശം ജനങ്ങളോടോ ഭരണകൂടത്തിനോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കുകയായിരുന്നു. ജനങ്ങളുമായി നിയമപരമായ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു സ്ഥപനങ്ങളുമായി വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുപോലെയല്ല പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആധാര്‍ ഏജന്‍സികള്‍. ആധാര്‍ അഥോറിറ്റിയുമായി ഉള്ള ധാരണാ പത്രത്തിലാകട്ടെ രജിസ്ട്രാര്‍മാര്‍ക്ക് ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇതൊടൊപ്പം ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരമോഷണങ്ങളുമാകുമ്പോള്‍ ആധാര്‍ ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയായി മാറുന്നു. കാണ്‍പൂരില്‍ ആധാര്‍ മാഫിയ ഓപ്പറേറ്റര്‍മാരുടേ കൃത്രിമ വിരലടയാളങ്ങള്‍ പേപ്പറിലും റെസിനിലും ഉണ്ടാക്കി സമാന്തര എന്റോള്‍മെന്റ് സെന്ററുകള്‍ നടത്തുകയും പലരുടേയും ബയോമെട്രിക് വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തി വ്യാജ ആധാറുകള്‍ നല്കുകയും ചെയ്ത വാര്‍ത്തയും പരാമര്‍ശിക്കപ്പെട്ടു.

ആധാര്‍ പദ്ധതി സാമ്പത്തികമായും, സാങ്കേതികമായും നിയമപരമായും നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാണിച്ച 2011-ലെ പാര്‍ലമെന്റിന്റെ സ്റ്റന്‍ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടും. പിന്നീട് 2016-ല്‍ എങ്ങനെയാണ് പാര്‍ലമെന്ററി മര്യാദകളെയും രാജ്യസഭയേയും മറികടന്ന് ആധാര്‍ ആക്ട് ഒരു മണി ബില്ല് ആയി പാസാക്കിയെടുത്തതും ചര്‍ച്ചയായി. 

ഇതോടൊപ്പം വിരലടയാളം ഉപയോഗിച്ച് ആളെ തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനപരമായ പരിമിതിയും കോടതിയുടെ പരിഗണനയ്ക്കു വന്നു. പാസ്‌വേര്‍ഡോ പിന്‍ നമ്പറോ സ്മാര്‍ട്ട് കാര്‍ഡോ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുന്നതുപോലെ 100 ശതമാനം കൃത്യത കാണിക്കുന്ന സംവിധാനമല്ല ബയോമെട്രിക്‌സ്. കേന്ദ്രീകൃതവിവരശേഖരത്തില്‍സൂക്ഷിച്ചിരിക്കുന്ന വിരലടയാളവുമായി നമ്മള്‍ പിന്നീട് നല്കുന്ന വിരളടയാളം താരതമ്യം ചെയ്തു നോക്കിയാണ് ആളെ തിരിച്ചറിയുക. വിരലടയാളം സൂക്ഷിക്കപ്പെടുന്നത് അളവുകളായാണ്. രേഖകള്‍ തമ്മിലുള്ള അകലം സംഗമസ്ഥലങ്ങള്‍ എങ്ങനെ വിവിധങ്ങളായ 100 വിവരങ്ങള്‍. ഇത് 100 ശതമാനവും ഒത്തു വരുന്ന തരത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി വിരലടയാളം നല്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം നമ്മള്‍ വിരലടയാള യന്ത്രത്തില്‍ വിരല്‍ പതിപ്പിക്കുന്ന രീതി, നല്കുന്ന ബലം, അന്തരീക്ഷത്തിലെ ഈര്‍പ്പം, യന്ത്രത്തിന്റെ ബ്രാന്‍ഡ് അങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നു. അതുകൊണ്ട് ഒരു ടോളറന്‍സ് പരിധി സൊഫ്റ്റ്‌വെയറില്‍ എപ്പോഴും കാണും. ഉദാഹരണത്തിന് 100-ല്‍ 95 അല്ലെങ്കില്‍ 90 എന്നിങ്ങനെ. ഈ പരിധി ഒരു പാട് കുറച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യര്‍ തിറിച്ചറിയപ്പെടാതിരിക്കാനും പരിധി കൂട്ടിയാല്‍ തെറ്റായ മനുഷ്യര്‍ തിരിച്ചറിയപ്പെടാന്മുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് ഈ പിഴവ് പൂര്‍ണമായും ഒഴിവാക്കാനാകില്ല. അതായത് ബയോമെറ്റ്രിക് സംവിധാനത്തില്‍ എപ്പോഴും രണ്ടു തരത്തിലുള്ള പിഴവുകള്‍ക്ക് സാധ്യതയുണ്ട് എന്നു സാരം. ആന്ധ്രയിലും മറ്റും റേഷന്‍ കടകളില്‍ വിരലടയാള പരിശോധന ഏര്‍പ്പെടുത്തിയപ്പോള്‍ ശരിയായ വ്യക്തികള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെട്ട സംഭവങ്ങള്‍ 20 ശതമാനം വരെ ആയിരുന്നു. 20% പേര്‍ക്ക് അവരുടെ മൗലീകാവകാശം നിഷേധിക്കപ്പെട്ടു എന്നു സാരം. അങ്ങനെ സങ്കേതിക സംവിധനങ്ങളുടെ സാധ്യതകള്‍ക്ക് വിട്ടുകൊടുത്ത് നിഷേധിക്കാന്‍ കഴിയുന്നതാണോ അവകാശങ്ങള്‍എന്ന അടിസ്ഥാനപരമായ ചോദ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

ഇനിയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടാനുണ്ട്. പൊതു സമൂഹത്തിനു നേരെ ഉയര്‍ത്തിയിരുന്ന മൗനത്തിന്റെ മതില്‍കൊണ്ട് കോടതിയില്‍ പ്രതിരോധമുയര്‍ത്താന്‍ കഴിയില്ല. ചോദ്യങ്ങള്‍ ഉന്നയിച്ച പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാന്‍ ശ്രമിച്ചതുപോലെ അഭിഭാഷകരെ ഒതുക്കാനാകില്ല. നിഷേധത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ, അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ വിള്ളല്‍ വീണ് തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലൂടെ രാജ്യവും പരമോന്നത നീതിപീഠവും കടന്നുപോകുമ്പോള്‍ ആധാര്‍ ഒരു അഗ്നി പരീക്ഷയാണ്. സമാനമായ കേസുകള്‍ ഉയര്‍ന്നു വന്ന വിദേശ രാജ്യങ്ങളിലൊക്കെയും നീതിപീഠം ജനങ്ങള്‍ക്കൊപ്പമായിരുന്നു. ഭരണകൂടത്തിന്റെ മൗലീക സ്വഭാവത്തെ പുനര്‍നിര്‍ണയിക്കാന്‍ പോന്ന ഈ പ്രശ്‌നത്തില്‍ നീതി ഇന്ത്യന്‍ പീഠം ജനങ്ങള്‍ക്കൊപ്പം നില്ക്കുമോ? നമുക്ക് കാത്തിരിക്കാം.

This article was published in Mangalam Daily