നിങ്ങളാരാണെന്ന് ഭരണകൂടം തീരുമാനിക്കുമ്പോൾ…

2014-ൽ ഇന്ത്യൻ സുപ്രീംകോടതി, സമീപകാല ചരിത്രത്തിൽ വളരെ അപൂർവ്വമായി മാത്രം ചെയ്യാവുന്ന ഒരു കാര്യത്തിന് തയ്യാറായി. സമൂഹത്തിൻറെ അരികുകളിലേക്ക് പുറന്തള്ളപ്പെട്ട മനുഷ്യരുടെ ആവലാതികൾക്ക് ചെവി കൊടുത്തു. അങ്ങനെ, നമ്മുടെ ഭരണഘടനാ സംവാദങ്ങൾക്ക്  നവീനമായൊരു ഭാഷ കൈ വന്നു.  നിയമവൃത്തങ്ങളിൽ പുതിയൊരു കാഴ്ചപ്പാടിന്റെ വെളിച്ചം  പ്രസരിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ലിംഗ വ്യക്തിത്വം അഥവാ  ജൻഡർ ഐഡന്റിറ്റി ഒരു വൈദ്യശാസ്ത്ര പ്രശ്നമോ, സാമൂഹ്യ ആനുകൂല്യമോ അല്ലെന്നും,  മനുഷ്യാന്തസിന്റെ അലംഘനീയമായ ഭാഗമാണെന്നും രാജ്യത്തിൻറെ പരമോന്നത നീതിപീഠം  വിധിയെഴുതി. സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ  അനുഛേദം 21-ന്റെ ഭാഗമാണ് സ്വന്തം ലിംഗം ഏതെന്ന് തിരിച്ചറിയുവാനും നിർണയിക്കുവാനുമുള്ള അവകാശമെന്ന് കോടതി പ്രസ്താവിച്ചു. 12 വർഷങ്ങൾക്ക് ശേഷം, ആ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് നടക്കുവാൻ പാർലമെൻറ് തീരുമാനിച്ചിരിക്കുന്നു.

ട്രാൻസ്ജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ഭേദഗതി നിയമം 2026, ഒരു നിയമഭേദഗതി മാത്രമല്ല, നമ്മുടെ രാജ്യം  എങ്ങനെയാണ്  വ്യക്തികളുടെ അസ്തിത്വം അംഗീകരിക്കുന്നത് എന്നതിന്റെ   അടിസ്ഥാന തത്വത്തെ  അട്ടിമറിക്കുകയാണ് ചെയ്യുന്നത്. സുപ്രീംകോടതി നിർവചിച്ച പ്രകാരം, ഭരണഘടന മനുഷ്യന്റെ സ്വയം നിർണായാവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ പുതിയ നിയമം അത് ബ്യൂറോസിക്ക് മുന്നിൽ   തെളിയിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

സ്വയം നിർണയത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തലിലേക്ക്

2014-ലെ  നാൽസ വിധിക്കും, 2018-ലെ പുട്ടസ്വാമി കേസിലെ സ്വകാര്യതാ വിധിക്കും ശേഷം, ലൈംഗിക വ്യക്തിത്വത്തെക്കുറിച്ച് ഇന്ത്യൻ നിയമഭാഷണങ്ങളിൽ വലിയ മാറ്റമുണ്ടായി. അതിൻറെ തുടർച്ചയായിട്ടാണ് 2019-ലെ ട്രാൻസ്ജെൻഡർ നിയമം വരുന്നത്. എന്തൊക്കെ കുറവുകൾ ഉണ്ടായിരുന്നുവെങ്കിലും സുപ്രീംകോടതി  വിധിയിലെ അടിസ്ഥാന തത്വങ്ങളെ ആ നിയമം ഉൾക്കൊണ്ടിരുന്നു. അതിൽ ഏറ്റവും പ്രധാനം, സ്വന്തം ഐഡന്റിറ്റി സ്വയം തിരിച്ചറിയുക എന്നുള്ളതായിരുന്നു. നിയമത്തിലെ വകുപ്പ് 4(2) സ്വയം നിർണയ അവകാശത്തെ അംഗീകരിക്കുന്നതായിരുന്നു. ഒരാൾ താനാരാണെന്ന് ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ല, സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകുമായിരുന്നു. 2026-ലെ ഭേദഗതിയിലൂടെ ആ അവകാശം നീക്കം ചെയ്തിരിക്കുന്നു.

പുതിയ സംവിധാനത്തിൽ, ഒരാളുടെ ലൈംഗിക വ്യക്തിത്വം നിർണയിക്കുന്നത് മെഡിക്കൽ ബോർഡ് വഴിയാണ്. അവരത് ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് ചെയ്യും. ട്രാൻസ്ജെൻഡർ വ്യക്തിയുടെ നിർവചനവും വളരെ സങ്കുചിതമാക്കി. സ്വയം നിർണയിക്കാനുള്ള അവകാശം ഒഴിവാക്കി ശസ്ത്രക്രിയയിലൂടെയും മറ്റും ലിംഗഭേദം വരുത്തിയവർ എന്നു മാത്രമാക്കി. സമൂഹം കൽപ്പിച്ചു നൽകിയ, അല്ലെങ്കിൽ ജൈവപരമായി കൃത്യമായി നിർണയിക്കപ്പെട്ട അതിരുകൾക്കപ്പുറത്തുള്ള മനുഷ്യരെയെല്ലാം പുറന്തള്ളുന്ന തരത്തിലായി. ഫലത്തിൽ, ഈ നിയമം പാസായതോടുകൂടി, “നിങ്ങൾ നിങ്ങൾക്ക് തോന്നുന്നതുപോലെയുള്ള ആളല്ല, നിങ്ങളാരാണെന്ന് ഞങ്ങൾ പറയും” എന്ന് ഭരണകൂടം  മനുഷ്യരോട് പറയുകയാണ്. ഇത് കേവലം നിയമപരമായ  വ്യത്യാസമല്ല,  സൈദ്ധാന്തികമായ   നിലപാട് മാറ്റമാണ്.

ഭരണഘടനാപരമായ വൈരുദ്ധ്യം

നമ്മുടെ ഭരണഘടനാ പദ്ധതിയുടെ അന്തസത്തയെ നിരാകരിക്കും വിധമുള്ള നിയമമാണിത്. നാൽസ  വിധിയിൽ  സുപ്രീംകോടതി, ഭരണഘടനയുടെ അനുഛേദം 15-ൽ പ്രതിപാദിക്കുന്ന ’ലിംഗം’ ജെൻഡർ ഐഡൻറിറ്റിയെ ഉൾക്കൊള്ളുന്നതാണെന്ന്  വ്യാഖ്യാനിക്കുകയുണ്ടായി. ലിംഗപരമായ സ്വയം നിർണയ അവകാശം ഭരണഘടനാ ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ, അനുച്ഛേദം 21-ന്റെ, ഭാഗമാണമായിരുന്നു കോടതി നിലപാട്. 2018-ലെ സ്വകാര്യതാവിധിയിൽ, മനുഷ്യൻറെ സ്വയം നിർണയഅവകാശം സ്വകാര്യതയുടെ ഭാഗമാണെന്ന വ്യാഖ്യാനത്തിലൂടെ ഈ അവകാശത്തെ വിപുലീകരിച്ചു. ഈ പശ്ചാത്തലത്തിൽ, സ്വയം ആരാണെന്ന് ഒരു മനുഷ്യൻ മെഡിക്കൽ ബോർഡിന് മുന്നിൽ പോയി തെളിയിക്കേണ്ടി വരുന്നത്, ഭരണഘടന വിരുദ്ധമാണെന്ന് പറയേണ്ടിവരും.

 ഭരണഘടനാപരമായി ഉറപ്പു നൽകിയിട്ടുള്ള 3 കാര്യങ്ങൾ ഇവിടെ ലംഘിക്കപ്പെടുന്നുണ്ടെന്ന് കാണാം. ആദ്യമായി, മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി സ്വന്തം ലൈംഗിക വ്യക്തിത്വം തെളിയിക്കേണ്ടി വരുന്നതിലൂടെ മനുഷ്യാന്തസ്സിനെയാണ് വെല്ലുവിളിക്കുന്നത്. രണ്ട്, വളരെ സ്വകാര്യമായ വൈദ്യശാസ്ത്ര വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരുന്നതിലൂടെ സ്വകാര്യതയുടെ ലംഘനവുമാകുന്നു.  മൂന്നാമതായി, സ്വന്തം വ്യക്തിത്വം നിർണയിക്കാനുള്ള അവകാശം ഭരണകൂടത്തിന് കൈമാറുന്നതിലൂടെ  സ്വയം നിർണയാവകാശം കവർന്നെടുക്കുന്നു. ഒരുവന്റെ ശരീരത്തിന് മേലുള്ള ആത്യന്തികമായ ഉടമസ്ഥത ആർക്കാണ്?  ഭരണകൂടത്തിനോ അതോ  അവനവനു തന്നെയോ എന്ന ചോദ്യത്തിന് ഒരിക്കൽ നമ്മുടെ കോടതികൾ ഉത്തരം പറഞ്ഞതാണ്. ഈ നിയമ ഭേദഗതിയിലൂടെ ഗവൺമെൻറ് അതിനെ ലംഘിക്കുകയും വീണ്ടും അതേ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു.

മെഡിക്കൽ ഗേറ്റ് കീപ്പിംഗ്

പുതിയ നിയമ ഭേദഗതിയിലെ ഏറ്റവും പ്രശ്നമുള്ള ഭാഗം മെഡിക്കൽ ബോർഡുകളെ ആശ്രയിക്കുന്നതാണ്. ഒരാളുടെ ലിംഗനിർണയം വൈദ്യശാസ്ത്രപരമായി നടത്തേണ്ടതാണെന്ന വളരെ  കുഴപ്പം പിടിച്ചതും, കാലഹരണപ്പെട്ടതുമായ ആശയത്തെ പുനരാനയിക്കുകയാണ് ഈ നിയമഭേദഗതിയിലൂടെ. ഒരാൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം ഡോക്ടർമാരും ഗവൺമെൻറ് ഉദ്യോഗസ്ഥരുമാണ് നൽകേണ്ടത് എന്ന സാഹചര്യമാണ്  സംജാതമാവുന്നത്. എന്തൊക്കെ മാനദണ്ഡങ്ങളാണ് മെഡിക്കൽ ബോർഡ് പരിഗണിക്കുക? അപേക്ഷ നിരസിക്കപ്പെട്ടാൽ പരിഹാരം എന്താണ്? അപ്പീൽ നൽകേണ്ടതെവിടെയാണ്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നിയമം നൽകുന്നില്ല. ഈ  അവ്യക്തത മനുഷ്യരെ പുറന്തള്ളുവാനും, അവകാശങ്ങൾ നിഷേധിക്കുവാനുമുള്ള  സാഹചര്യമൊരുക്കും.  ഔപചാരികമായ ആരോഗ്യ സംവിധാനങ്ങൾ  പ്രാപ്യമല്ലാത്ത ആയിരക്കണക്കിന്  ട്രാൻസ് മനുഷ്യരുടെ ജീവിതം  ദുരിതത്തിലാവും.

ലൈംഗികതയുടെ ക്രിമിനൽവത്ക്കരണം

അപകടകരവും  അവ്യക്തവും വിശാലവുമായ ശിക്ഷാ നടപടികൾ ഈ നിയമഭേദഗതി വിഭാവനം ചെയ്യുന്നു. ഒരാളെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി അവകാശപ്പെടാൻ ‘പ്രേരിപ്പിക്കുക’യോ ‘പ്രോത്സാഹിപ്പിക്കുക’യോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കിയതിലൂടെ ചൂഷണം ചെയ്യപ്പെടുന്നവരെ മാത്രമല്ല, അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന വരെ പോലും ശിക്ഷിക്കാൻ ഉതകുന്ന തരത്തിലായി നിയമം. ഇവരെല്ലാം സദാസമയം സംശയത്തിന്റെ നിഴലിലാവുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ചില പ്രത്യേക വിഭാഗങ്ങളെയാകെ  ക്രിമിനലുകളെന്ന മുൻവിധിയോടെ കാണുന്ന നിയമങ്ങൾ ഉണ്ടായിരുന്നു. 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പോലെ ഈ നിയമവും അറിഞ്ഞോ അറിയാതെയോ മനുഷ്യരെ ജന്മനാ  കുറ്റവാളികളാക്കുന്ന പഴയ യുക്തിയെ പിൻ പറ്റുന്നുണ്ട്. 

 മനുഷ്യർ  നൽകേണ്ടിവരുന്ന വില

നിയമങ്ങളും നിയമഭേദഗതികളും, പലപ്പോഴും നിർവചനങ്ങളും വകുപ്പുകളും നടപടിക്രമങ്ങളും ഒക്കെ വച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ, ഇതൊക്കെ ബാധിക്കുന്ന മനുഷ്യരുണ്ട്. അവരുടെ ജീവിതങ്ങളിൽ ഇതുണ്ടാക്കാൻ പോകുന്ന  പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ അന്വേഷിക്കേണ്ടത്. 

 മെഡിക്കൽ ബോർഡിനു മുന്നിൽ നിന്ന് സ്വന്തം ലൈംഗിക അസ്ഥിത്വം തെളിയിക്കേണ്ടി വരുന്നത് ഒരു സാധാരണ നടപടിക്രമല്ല. വശംവദത്വത്തിന്റെ നിമിഷമാണത്. കുടുംബവും സമൂഹവും കയ്യൊഴിഞ്ഞ ഒരു കൂട്ടം മനുഷ്യരോടാണ് നമ്മൾ ഇത് ചെയ്യുന്നത്. അവർക്ക് ആ സാഹചര്യം താങ്ങാൻ കഴിഞ്ഞെന്നു വരില്ല. ബോർഡിനു മുന്നിൽ  അപേക്ഷ  നിരസിക്കപ്പെട്ട മനുഷ്യരുടെ അവസ്ഥ എന്താണ്? സാമൂഹ്യ സുരക്ഷാ പദ്ധതികളും അടിസ്ഥാന അവകാശങ്ങളും അനിശ്ചിതത്വത്തിലാണ്. പുറന്തള്ളപ്പെടും എന്ന് മാത്രമല്ല സാമൂഹികമായി ഇവർ നിലനിൽക്കുന്നില്ല എന്ന സാഹചര്യം ഉണ്ടാകും. അസ്ഥിത്വം അംഗീകരിക്കപ്പെടാത്ത മനുഷ്യരെ സൃഷ്ടിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല.

ജനാധിപത്യ പ്രക്രിയയുടെ പരാജയം

നിയമനിർമാണപ്രക്രിയയിൽ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളുമായോ, ആ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും ആയോ അർത്ഥവത്തായ യാതൊരു കൂടിയാലോചനകളും നടന്നിട്ടില്ല എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം.  അവശ വിഭാഗങ്ങളെ സംബന്ധിച്ച നിയമങ്ങൾ അവരുമായി കൂടിയാലോചന നടത്തിയാണ് പൂർത്തീകരിക്കേണ്ടത്. മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനാധിഷ്ഠത ജനാധിപത്യ സമൂഹത്തിൽ, നടപടിക്രമങ്ങൾ കേവലം സാങ്കേതികതയല്ല,  തീരുമാനങ്ങളുടെ  നിയമസാധുതയെയാണ് അത് സൂചിപ്പിക്കുന്നത്.

ആഗോള മാതൃകകൾക്ക് വിരുദ്ധം

ആഗോളതലത്തിൽ, കൂടുതൽ രാജ്യങ്ങൾ ലൈംഗിക അസ്തിത്വത്തിന്റെ സ്വയം നിർണയാവകാശം അംഗീകരിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്മളുടെ ഈ പിൻ നടത്തം. വൈദ്യപരിശോധനകൾ ആവശ്യപ്പെടുന്നത് വിവേചനപരവും അവകാശങ്ങളെ അവഗണിക്കുന്നതും ആണെന്ന പൊതുബോധം ലോകത്ത്  ഇന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശങ്ങളും മനുഷ്യൻറെ സ്വയം നിർണായ അവകാശത്തെയും അന്തസ്സിനെയും ഉയർത്തിപ്പിടിക്കുന്നതാണ്. നാൽസ വിധിയിലൂടെ ഈ രംഗത്ത് ലോകത്തിന് വഴികാട്ടിയായിരുന്ന ഇന്ത്യ ഇന്ന് പ്രതിലോമതകളെ   വീണ്ടും കൊണ്ടുവരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

ഭരണഘടനാ ധാർമികതയും ഭരണകൂടത്തിന്റെ പരിമിതികളും 

ഒരു ജനാധിപത്യ സമൂഹത്തിൻറെ ദിശാസൂചകമായി പ്രവർത്തിക്കേണ്ടത് ഭരണഘടനാ ധാർമികതയാണെന്ന് നിലപാടായിരുന്നു ഡോക്ടർ അംബേദ്കർക്കുണ്ടായിരുന്നത്. സാമൂഹികമായ മുൻവിധികൾക്കും ഭരണകൂടത്തിന്റെ സൗകര്യത്തിനുമപ്പുറം വ്യക്തിയുടെ അന്തസ്സിന് പ്രാമുഖ്യം നൽകുന്ന സംവിധാനമാണത്. ആ  ധാർമിക മൂല്യത്തെ പിൻപറ്റുന്നതായിരുന്നു 2019-ലെ ട്രാൻസ്ജെൻഡർ നിയമം. എന്നാൽ അതിനെയൊക്കെ നിഷേധിക്കുകയാണ് പുതിയ നിയമം. സഹാനുഭൂതിക്ക് പകരം നിയന്ത്രണവും,  ട്രാൻസ് വിഭാഗത്തോടുള്ള വിശ്വാസത്തിന് പകരം സംശയവും ആണ് നിയമത്തിൽ നിഴലിക്കുന്നത്. മനുഷ്യൻറെ വ്യക്തിത്വം ആത്യന്തികമായി നിർണയിക്കേണ്ടത് ഭരണകൂടമാണ് എന്നാണ് പറയുന്നത്. അത് ഒരു അപകടകരമായ ആശയമാണ്..

ഭരണകൂടം  പൗരരെ അംഗീകരിക്കുകയാണോ അവരെ സാക്ഷ്യപ്പെടുത്തുകയാണോ ചെയ്യേണ്ടത് എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ്. സുപ്രീംകോടതി നിർവചിച്ചിട്ടുള്ളത് പോലെ, ഭരണഘടന പറയുന്നത് പൗരനെ അംഗീകരിക്കുക എന്നാണ്. അതിനു വിരുദ്ധമായ സമീപനം ഉണ്ടാകുമ്പോൾ,  ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ മാത്രം അവകാശമല്ല ഇല്ലാതാവുന്നത്, ഭരണഘടന എല്ലാവർക്കും ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണത്. നിങ്ങൾ ആരാണെന്ന് നിർവചിക്കാൻ ഭരണകൂടത്തിന് കഴിയും എന്നാണെങ്കിൽ, നിങ്ങളാരല്ല എന്ന് പറയാനും അവർക്ക് കഴിയും. ഒരു ജനാധിപത്യ സംവിധാനവും ഭരണകൂടത്തിന് അനുവദിച്ചു കൊടുക്കാൻ പാടില്ലാത്ത അധികാരമാണത്.

Published in Doolnews on 14/04/26

LEAVE A REPLY

Please enter your comment!
Please enter your name here