ഉമർഖാലിദ്; ജനാധിപത്യം വിചാരണ ചെയ്യപ്പെട്ട അഞ്ചുവർഷങ്ങൾ.

ഇന്നലെ, ഉമർ ഖാലിദ് തടവിലായിട്ട് അഞ്ചുവർഷം തികഞ്ഞു. വിചാരണ കൂടാതെ തീഹാർ ജയിലിൽ കഴിയുന്ന ഉമർ ഖാലി ദിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. സെപ്റ്റംബർ രണ്ടിന്, ഉമറും ഷർജീൽ ഇമാമും  ഉൾപ്പെടെ 9 പേരുടെ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. രാജ്യത്ത്, മർദ്ദക നിയമങ്ങളിലൂടെ വിയോജിപ്പുകളെ ഇല്ലാതാക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടേ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിനെ ജനാധിപത്യ ബോധമുള്ളവർക്ക് മനസ്സിലാക്കാൻ കഴിയൂ.  ഭൂരിപക്ഷ ഏകാധിപത്യത്തിന്റെ രാഷ്ട്രീയ സംഹിതയിൽ  ഈ കേസിന്റെ നാൾവഴികൾ ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്താണ്. ‘ജാമ്യമാണ് നിയമം, ജയിൽ ഒരപവാദവും’ എന്ന നിയമതത്വം, ഇന്ത്യയിലിന്ന് ‘ജയിൽ നിയമവും, ജാമ്യം അപവാദവും എന്നതരത്തിൽ കീഴ്മേൽ മറിഞ്ഞിരിക്കുന്നു.

വിയോജിപ്പിന്റെ പ്രതീകമായ വിദ്യാർഥി 

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദ് 2020 സെപ്റ്റംബർ 13നാണ് അറസ്റ്റിലാകുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ കൂട്ടായ്മയിൽ അദ്ദേഹം നടത്തിയ പ്രസംഗം കലാപാഹ്വാനമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു അറസ്റ്റ്. നാളിതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. ജാമ്യ ഹർജികൾ ബെഞ്ചുകളിൽ നിന്ന് ബെഞ്ചുകളിലേക്ക് മാറിക്കൊണ്ടേയിരിക്കും, അല്ലെങ്കിൽ വാദം കേട്ടുകൊണ്ടിരുന്ന ന്യായാധിപൻ സ്ഥലം മാറും! അനന്തമായി നീളുന്ന ‘നടപടിക്രമങ്ങൾ തന്നെ ശിക്ഷ’യായി മാറുന്നതിന്റെ സാക്ഷ്യമാണ് ഉമർ ഖാലിദിന്റെ ജീവിതം. ഇത് ഒറ്റപ്പെട്ട അനുഭവമല്ല, വിശാലമായ ഒരു പദ്ധതിയുടെ ഭാഗമാണ്. നീതിബോധം തല തിരിച്ചിടുന്ന, യു എ പി എ എന്ന മർദ്ദക നിയമത്തിനു കീഴിൽ അനേകം വിദ്യാർത്ഥികളും പൊതുപ്രവർത്തകരും ചിന്തകരും കാരാഗൃഹത്തിലുണ്ട്.

വായ മൂടിക്കെട്ടാനൊരു നിയമം 

യു എ പി എ നിയമത്തിന്റെ വകുപ്പ് 343(ഡി) ജാമ്യം ദുഷ്കരമാക്കുന്നു. പ്രോസിക്യൂഷൻ കേസ് ‘പ്രഥമദൃഷ്ട്യാ സത്യ’മാണെന്ന് കരുതിക്കൊണ്ടു മാത്രമേ കോടതിയ്ക്ക് മുന്നോട്ടു പോകാൻ കഴിയൂ. 2019-ലെ വതാലി കേസിലെ വിധിയിലൂടെ, സുപ്രീംകോടതി ഇതിനെ കൂടുതൽ വഷളാക്കി. അന്വേഷണ ഏജൻസികൾ സമർപ്പിക്കുന്ന തെളിവുകളുടെ നിജസ്ഥിതി അന്വേഷിക്കാതെ, അവയെ മുഖവിലയ്ക്കെടുക്കാമെന്നായിരുന്നു കോടതി നിലപാട്. അതോടുകൂടി ‘ഭീകര’നിയമം ചാർത്തിക്കഴിഞ്ഞാൽ ജാമ്യം അസാധ്യമാണെന്ന സ്ഥിതിവന്നു. ഇത് ഗവണ്മെന്റുകൾക്ക് എളുപ്പത്തിൽ എടുത്തു പ്രയോഗിക്കാൻ കഴിയുന്ന ആയുധമായി മാറിയിരിക്കുന്നു. സമൂഹത്തിൽ ഭീതി വിതയ്ക്കുന്നു.  വിയോജിപ്പുകൾ പ്രകടമാക്കാരുതെന്ന ബോധം സൃഷ്ടിക്കുന്നു. പ്രതിഷേധങ്ങളുടെ ഭാഗമാകുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കുവാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ‘വിവാദമുണ്ടാക്കാൻ’ സാധ്യതയുള്ള പ്രഭാഷകരെ ഷണിക്കുവാൻ സംഘാടകർ മടിക്കുന്നു. എഴുത്തുകാർ സ്വയം സെൻസർ ചെയ്യുന്നു. ബുദ്ധിജീവികൾ മൗനത്തിന്റെ വാത്മീകങ്ങളിൽ ഒളിക്കുന്നു. ഭീകരരെ നേരിടാൻ കൊണ്ടുവന്ന നിയമം ഇപ്പോൾ ജനാധിപത്യപരമായ വിയോജിപ്പുകൾക്കെതിരായ ആയുധമായി പരിണമിച്ചിരിക്കുന്നു.

ഉദാഹരണങ്ങൾ നിരവധിയാണ്. ഭീമകൊറേഗാവ് കേസിൽ പ്രസിദ്ധ ചിന്തകൻ ആനന്ദ് ടെൽറ്റുംഡെയെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരായ തെളിവുകൾ ചാര സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ലാപ്ടോപ്പ് ഹാക്ക് ചെയ്തു കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് സ്വതന്ത്ര ഫോറന്സിക്ക് പരിശോധനകൾ റിപ്പോർട്ട് ചെയ്യുന്നത്. വന്ദ്യ വയോധികൻ ഫാദർ സ്റ്റാൻ സ്വാമി വെള്ളംകുടിക്കാൻ ഒരു സിപ്പർ പോലും ലഭിക്കാതെ കഠിന ദുരിതത്തിൽ തടവറയിൽ വച്ചുതന്നെ മരണമടഞ്ഞു. വീൽ ചെയറില്ലാതെ ചലിക്കാൻ പോലും സാധിക്കാത്ത പ്രഫ. ജി എൻ സായിബാബയും ദീർഘനാൾ ജയിൽ ജീവിതം അനുഭവിച്ചതിനു ശേഷമാണ് അന്തരിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച അദ്ദേഹത്തെ ഹൈക്കോടതിയ്ക്ക്  ‘രണ്ടു തവണ’ കുറ്റവിമുക്തമാക്കേണ്ടിവന്ന സാഹചര്യമുണ്ടായി. ആദ്യത്തെ തവണ, അദ്ദേഹത്തെ വിട്ടയച്ച ഹൈക്കോടതിവിധി, ഗൗരവതരമായ പരിശോധനകളേതുമില്ലാതെ   സുപ്രീംകോടതി റദ്ദു ചെയ്ത അസാധാരണമായ നടപടി ഉന്നത നീതിന്യായ വ്യവസ്ഥയുടെ പ്രതിഛായയ്ക്ക് ചെറുതല്ലാത്ത മങ്ങളേല്പിച്ചുവെന്നത് നിസ്തർക്കമാണ്. ആംനെസ്റ്റി ഇന്റര്നാഷണലും, ഹ്യൂമൻറൈറ്സ് വാച്ചും, ഐക്യരാഷ്ട്ര സഭയുടെ സ്‌പെഷ്യൽ റപോർട്ടറുമുൾപ്പെടെ നിരവധി അന്തർദേശീയ ഏജൻസികൾ, രാജ്യത്ത് ക്രിമിനൽ നിയമങ്ങൾ വിയോജിപ്പുകൾക്കെതിരെയുള്ള ആയുധമാക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ജുഡീഷ്യറിയുടെ പിൻനടത്തം

ഒരുകാലത്ത് ലോകത്ത് ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതിച്ഛായ കൂപ്പുകുത്തുകയാണെന്ന ദുരവസ്ഥ ഇന്നുണ്ട്. “ജാമ്യമാണ് നിയമം” എന്നു തലയെടുപ്പോടെ ഉറച്ചു പറഞ്ഞ നീതിന്യായ വ്യവസ്ഥിതി, ഇന്ന് വളരെ ദുർബലമായതായി ദൃശ്യമാകുന്നു. ബെഞ്ചുകൾ നിരന്തരം മാറുക, കേസുകൾ തുടർച്ചയായി വാദം കേൾക്കാതെ മാറ്റിവയ്ക്കുക, ഹരജികൾ പരിഗണിക്കാതെ ഒഴിവാവുക അങ്ങനെ ഫലത്തിൽ ഭരണകൂടത്തിന് അനുകൂലമായിഭവിക്കുന്ന നിലപാടുകളാണ് സാധാരണം. ഉമർ ഖാലിദിന്റെ കേസിൽ തന്നെ, വാദങ്ങൾ പൂർത്തിയാകുകയോ, അവസാനഘട്ടത്തിൽ എത്തുകയോ ചെയ്ത നിരവധി ഘട്ടങ്ങളിൽ, ന്യായാധിപർ വിധിയെഴുതാതെ വിരമിക്കുകയോ, സ്ഥലം മാറുകയോ ചെയ്ത സന്ദർഭങ്ങൾ ഒന്നിലേറെയുണ്ട്. അപ്പോഴൊക്കെ പുതിയതായി കേസ് കേൾക്കുന്ന ബെഞ്ചിന് മുന്നിൽ വാദങ്ങൾ ഒന്നിൽ നിന്നു തുടങ്ങേണ്ടി വരികയാണ്. മുൻ സുപ്രീംകോടതി ജഡ്ജി മദൻ ലോകുർ ഉൾപ്പടെയുള്ള പ്രമുഖ നിയമഞ്ജർ, ‘സുപ്രീംകോടതി ഒരു ഭരണകൂട കോടതിയായി മാറിയിരിക്കുന്നു’ എന്ന അപക്ഷേപം ഉന്നയിക്കാനുള്ള കാരണവും മറ്റൊന്നല്ല. പൗരവകാശങ്ങൾ സംരക്ഷിക്കുവാൻ ഭരണഘടനാകോടതികൾ തയ്യാറായില്ലെങ്കിൽ പിന്നെ ആരാണത് ചെയ്യുക?

ഭൂരിപക്ഷ ദേശീയതയുടെ രാഷ്ട്രീയാധിപത്യം

ആഴത്തിൽ പരിശോധിച്ചാൽ ഒരു രാഷ്ട്രീയദർശനത്തിന്റെ പ്രശ്നമാണിതെന്നു മനസ്സിലാക്കാം. ഭൂരിപക്ഷ വംശീയതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയും എന്നതുകൊണ്ട് തെരഞ്ഞെടുപ്പുകളെ ഉപയോഗിക്കുകയും ആധുനിക ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്കാണ് ഇന്ന് രാജ്യത്ത് മേൽക്കൈ. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങളും വിയോജിപ്പുകൾ പ്രകടമാക്കുന്നവരും സ്വതന്ത്ര ബുദ്ധിജീവികളുമെല്ലാം രാജ്യവിരുദ്ധരാണ്. ഏറ്റവും വൈവിധ്യവും വിപുലവുമായ ജനാധിപത്യ രാജ്യമായിരുന്ന നമ്മുടെ നാട്ടിൽ സംഭവിക്കുന്ന മാറ്റം ലോകം കാണുന്നുണ്ട്. ‘ഫ്രീഡം ഹൗസ്’ ഇന്ത്യയെ ഇപ്പോൾ ഭാഗികമായി മാത്രം ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങൾക്കൊപ്പമാണ് ചേർത്തിരിക്കുന്നത്.  2024-ലെ ‘വി-ഡെം’ റിപ്പോർട്ട് ഒരു ‘ഇലക്ടറൽ ഏകാധിപത്യമായി’ അടയാളപ്പെടുത്തുന്നു.

രാജ്യത്തിന് നേരെ പിടിച്ച കണ്ണാടി. 

ഉമർ ഖാലിദിന്റെ ജീവിതം, കേവലം വൈയക്തികാനുഭവമല്ല. ഇന്ത്യൻ റിപ്പബ്ലിക്കിനു നേരെ പിടിച്ച കണ്ണാടിയാണ്. വിദ്യാർത്ഥികളെയും ചിന്തകരെയും ശത്രുക്കളായി കാണുമ്പോൾ, കോടതികൾ പൗരാവകാശങ്ങളെ വ്യാഖ്യാനിക്കുവാൻ രാഷ്ട്രീയാധികാര കേന്ദ്രങ്ങളെ അനുവദിക്കുമ്പോൾ, നിയമങ്ങൾ പൗരർക്കെതിരെയുള്ള ആയുധങ്ങളായി മാറുമ്പോൾ, ജനാധിപത്യത്തിൻറെ ആത്മാവ് നഷ്ടമാവുകയാണ്. വിയോജിപ്പുകൾ ഭീകരപ്രവർത്തനമല്ല, ജനാധിപത്യമാണെന്നു മനസിലാക്കാൻ ഒരു രാജ്യമെന്ന നിലയിൽ നമുക്ക് കഴിയുമോ എന്ന ചരിത്രപരമായ ചോദ്യത്തെ നമ്മൾ അഭിമുഖീകരിക്കുകയാണ്. അതിന്, ഭരണഘടനാധാര്മികതയിൽ ഉറച്ചു നിന്നുകൊണ്ടൊരു ഉത്തരം നൽകുവാൻ ഒരു ജനതയെന്ന നിലയിൽ കഴിയുന്നൊരു രാഷ്ട്രീയ ശക്തിയാകാൻ നമുക്കാകുമെന്നു പ്രത്യാശിക്കാം. 

First Published on Suprabhatam Daily on 14/09/2025

LEAVE A REPLY

Please enter your comment!
Please enter your name here