ആധാർ: ചരിത്രമാകുന്ന വിയോജനവിധിന്യായം

ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്‌ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാൻ കണ്ടിട്ടില്ല… വിരലടയാളം നൽകേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാൻ ഒരു ഹെൻറി എന്ന പോലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. സാധാരണഗതിയിൽ ക്രിമിനലുകളിൽ നിന്ന് മാത്രമാണ്  വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നിർബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന പരിപാടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 16  വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങൾ ചരിത്രത്തിൽ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഖാതങ്ങൾ ശരിയാം വണ്ണം മനസിലാക്കിയാൽ, ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ അഭിമാനമാണ് എന്ന് നമുക്ക് കാണാം. നമ്മളെ മാത്രമല്ല നമ്മുടെ മാതൃഭൂമിയെയും ഈ നിയമം അപമാനിക്കുന്നു. നിഷ്കളങ്കരായ മനുഷ്യരെ അവമതിക്കുന്നതിലാണ് അപമാനം. നമ്മൾ നിരപരാധികളാണ്, നമ്മുടെ രാജ്യത്തെ ഒരു പൗരനെയങ്കിലും അപമാനിക്കുക എന്നത് രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. തിടുക്കവും എടുത്തുചാട്ടവും അക്ഷമയും കോപവും,  ഈ അതിക്രമത്തിൽ നിന്ന് നമ്മെ  സഹായിക്കില്ല. അവധാനതയോടെ, എത്ര  വലിയ ബുദ്ധിമുട്ടുകളും സഹിക്കാൻ തയ്യാറായി, ഒത്തൊരുമിച്ചൊരു പ്രതിരോധമുയർത്തിയാൽ തീർച്ചയായും ദൈവം നമ്മെ സഹായിക്കും.”

-മഹാത്മാ ഗാന്ധി. 

ആളുകളുടെ വിരലടയാളം ശേഖരിക്കുന്ന 1906-ലെ ട്രാൻസ്വാൾ അമെൻഡ്മെന്റ് ആക്റ്റിനോടുള്ള ഗാന്ധിജിയുടെ പ്രതികരണം ആണ്  മുകളിൽ കൊടുത്തിരിക്കുന്നത്. ‘കരിനിയമം’ എന്നാണ് ഗാന്ധി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇതാ, ആധാർ ഇല്ലാത്തതുമൂലം ആർക്കു ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുത് എന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്നിട്ട് 1142 ദിവസം പിന്നിടുമ്പോൾ സമാനമോ അതിലേറെ മോശമോ ആയ ഒരു നിയമം ഇന്ത്യയുടെ സുപ്രീംകോടതി ഭരണഘടനാപരമാണ് എന്ന് പറഞ്ഞിരിക്കുന്നു. 
ചരിത്രം നമ്മെ ചിലത് ഓര്മിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥാക്കാലം, ഗവണ്മെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ അറസ്റ്റു ചെയ്ത കരുതൽ തടങ്കലുകളിൽ പാർപ്പിക്കുന്നു. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പറയാനും എല്ലാമുള്ള അവകാശം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. ആളുകൾ രാജ്യത്തെ പല ഹൈക്കോടതികളെയും സമീപിക്കുന്നു. കരുതൽ തടങ്കൽ അന്യായമാണെന്നും വിധി വരുന്നു. കേസ് സ്പ്രീംകോടതിയിലേക്ക്. പി എൻ ഭഗവത് ഉള്പ്പടെയുള്ള മഹാരഥന്മാർ അടങ്ങുന്ന 5  അംഗ  ഭരണഘടനാ ബെഞ്ച് ഗവണ്മെന്റ് നടപടികളെ ശരിവയ്ക്കുന്നു. ജനങ്ങൾക്ക് ആർട്ടിക്കിൾ 21 പ്രകാരമുള്ള (ജീവിക്കാനുള്ള അവകാശം) സംരക്ഷണത്തിനുപോലും അവകാശമില്ല എന്ന് 4  ജഡ്ജിമാർ വിധി പറയുന്നു.. ഒരു ജഡ്ജി ജയിലുകളിൽ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള ‘സുഖ സൗകര്യങ്ങളെക്കുറിച്ചു’ വാചാലനാകുന്നു. പക്ഷേ, ഒരാൾ മാത്രം നട്ടെല്ലുയർത്തി നിവർന്നു നിന്ന് രാജാവ് നഗ്നനാണ്  എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിസ്. എച്ച് ആർ ഖന്ന. അതുകാരണം അദ്ദേഹത്തിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാൻ കഴിഞ്ഞില്ല. ഗവണ്മെന്റ് അദ്ദേഹത്തെ തഴഞ്ഞു. പിന്നീട് അദ്ദേഹം രാജി വയ്ച്ചു. ഇന്ത്യയുടെ നിയമ ചരിത്രം പഠിക്കുന്നവർക്ക് പക്ഷെ അദ്ദേഹം ഒരു പ്രകാശഗോപുരമാണ്.  ഇന്നത്തെ ആധാർ വിധി വായിക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനം നാം കാണുന്നു. 4 പേര് ഗവണ്മെന്റിനൊപ്പം. ഒരാൾ, ഒരേയൊരാൾ, ജസ്റ്റിസ്. ഹ ഡി വൈ ചന്ദ്രചൂഡ് , ഭരണഘടനാധാര്മികതയ്‌ക്കൊപ്പം നിലകൊണ്ടു.
എട്ട് വര്ഷങ്ങള്ക്കു മുൻപ് ഇതേപോലൊരു സെപ്തംബർ മാസത്തിലാണ് മഹാരാഷ്ട്രയിലെ തെംബ്ളി ഗ്രാമത്തിലെ രഞ്ചന സോനാവാനേ എന്ന ആദിവാസി സ്ത്രീയ്ക്ക് ആദ്യത്തെ ആധാർ ലെറ്റർ നൽകിക്കൊണ്ടാണ് ആധാർ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ മുൻപേജിൽ കൊടുത്ത തലക്കെട്ട് ‘രഞ്ചന ഇനി ഒരു 12 അക്ക നമ്പർ” എന്നാണ്.  തലക്കെട്ടെഴുതിയ ലേഖകനോ വായനക്കാരോ ഒരു മനുഷ്യൻ ഒരു സംഖ്യ മാത്രമായിത്തീരുന്നതിലെ നൈതീക പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നില്ല.എന്നാൽ പിന്നീട് ചിന്തിക്കുന്ന മനുഷ്യർ അത് മനസിലാക്കി. പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 
2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് ഭരണഘടനാ ബഞ്ച് രൂപീകരിക്കപ്പെട്ടത്. 
സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്. 
 2015 ആഗസ്ത് 24-ലെ സ്വകാര്യത ഒരു അവകാശമാണെന്ന സുപ്രീംകോടതി 9 അംഗ ബഞ്ചിന്റെ അസന്നിഗ്ധവും സമഗ്രവും ഐകകണ്ഠവുമായ ആയ വിധി ആധാർ കേസിലെ ഒരു നാഴികക്കല്ലായിരുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളെ, ആർക്കും യാതൊരു ഉത്തരവാദിത്തങ്ങളും ഇല്ലാത്ത ഏതോ ഒരു യന്ത്ര സംവിധാനത്തിന്റെ, സോഫ്റ്റ്‌വെയറിന്റെ, ദയാദാക്ഷിണ്യങ്ങൾക്കു വിട്ടുകൊടുക്കുന്നതിനെ സുപ്രീംകോടതിയ്ക്ക് അനുകൂലിക്കാനാകും എന്ന് എനിക്ക് മനസിലാകുന്നില്ല. ലോകത്തിൽ സമാനമായ പദ്ധതികൾ പരിശോധിച്ച സുപ്രീംകോടതികളൊന്നും അങ്ങിനെ ചെയ്തിട്ടില്ല. ഉദാഹരണത്തിന് ഫ്രഞ്ച് ബയോമെട്രിക്ക് ഐ ഡി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നാണ് അവിടുത്തെ പരമോന്നത നീതീപീഠം വിധിച്ചത്.
ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഇവിടെ നിയമം പോലുമില്ലാതെ, പാർലമെന്റ് അറിയാതെ, എന്തിന് ഒരു വിശദമായ പദ്ധതി റിപ്പോർട്ടോ ഫീൽഡ് സ്റ്റഡിയോ ഒന്നും ഇല്ലാതെ ആരംഭിച്ച പരിപാടിയാണിത്. 2011-ൽ പാർലമെന്ററി സമിതി ആധാർ പാടില്ല എന്ന് പറഞ്ഞതാണ്. എന്നിട്ടും ഭരണഘടനാവിരുദ്ധമായി ആധാർ മുന്നോട്ടുപോയി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ട് ജനനം മുതൽ മരണം വരെയല്ല മരണശേഷം ശ്മശാനത്തിൽ കയറ്റാൻ പോലും ആധാർ വേണമെന്ന അവസ്ഥയുണ്ടാക്കി.
2016-ൽ ഒരു ധനബില്ലാക്കി പാർലമെന്ററി സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് ആധാർ നിയമം നോട്ടിഫൈ ചെയ്തു. ആധാർ കൊണ്ടുണ്ടായ ലാഭത്തെക്കുറിച് കള്ളക്കണക്കുണ്ടാക്കി. (CAG തന്നെ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്). ഗവൺമെന്റ് പ്രോപ്പഗാണ്ട മഷിനെറി നികുതിപ്പണം കൊണ്ട് അമ്മാനമാടി. ആളുകളെ കൊലയ്ക്കുകൊടുത്തു (കഴിഞ്ഞ വര്ഷം ഉണ്ടായ 42 പട്ടിണി മരണങ്ങളിൽ 25-ഉം ആധാറുമായി ബന്ധപ്പെട്ടാണ്). ഒരു പൗരത്വരേഖയല്ലാത്ത ആധാർ ഉപയോഗിച്ച് പാസ്പോർട്ടും വോട്ടർ ഐ ഡിയും വരെ കൊടുത്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി. ബയോമെട്രിക്ക് ബാങ്കിംഗ് തട്ടിപ്പുകൾ വഴി പാവങ്ങളെ കബളിപ്പിച്ചു.
മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യൻ നിയമസംവിധാനം അനുശാസിക്കുന്ന എല്ലാ പരീക്ഷണങ്ങളിലും ആധാർ പരാജയപ്പെടും എന്നാണ് ഞാൻ കരുതിയത് . ആർട്ടിക്കിൾ 14, 19, 21 എല്ലാം. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, അതിന്റെ ഭാഗമായ സ്വകാര്യത, അഭിമാനം, വിവരസംരക്ഷണം, തിരിച്ചറിയപ്പെടാനുള്ള അവകാശം എല്ലാറ്റിനെയും അപ്രസക്തമാക്കുന്നതാണ് ഈ പദ്ധതി. പക്ഷേ, ഭരണഘടനാ ബെഞ്ചിലെ 5-ൽ നാല് അംഗങ്ങൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടില്ല. 
വിധിന്യായത്തിന്റെ മഹത്വം പേജുകളുടെ എണ്ണത്തിനൊത്തു വർധിക്കുമെന്ന അബദ്ധധാരണ ഇന്ത്യൻ നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ധാർമികതയെതന്നെ പുനര്നിര്ണയിക്കുന്നതാണ് ന്യായീകരണ വിധിന്യായം. 1448 പേജുണ്ട് ആകെ. സാന്ദർഭികമായി പറയട്ടെ ഭരണഘടനാശില്പികൾ ഒപ്പിട്ട ഭരണഘടനയുടെ ഫോട്ടോലിത്തോഗ്രാഫിക്ക്  പകർപ്പിൽ 497 പേജുകളേ ഒള്ളൂ.
ഇത്രയും പേജുകൾ വായിച്ചെടുക്കുന്നതുതന്നെ ശ്രമകരമാണ്. സങ്കീർണതകളും വൈരുദ്ധ്യങ്ങളും ഏറെയുണ്ട് വിഡ്‌ജിന്യായത്തിൽ. എന്നിരുന്നാലും പ്രാഥമികമായി നാം മനസിലാക്കുന്നത് ഇപ്രകാരമാണ്.

  1. ആധാർ ഭരണഘടനാ വിരുദ്ധമല്ല എന്ന്  അഞ്ചിൽ നാല് ജഡ്ജിമാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ചില വകുപ്പുകൾ ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല.
  2. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ അവശ്യപ്പെടാനാകില്ല എന്ന തരത്തിൽ നിയമത്തിന്റെ 57  -ആം വകുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു.
  3. അതുകൊണ്ടുതന്നെ ബാങ്കുകൾ മൊബൈൽ കമ്പനികൾ തുടങ്ങി ഇനി ഒരിടത്തും e-KYC എന്ന പരിപാടി ഉണ്ടാകില്ല.
  4. മൊബൈൽ കമ്പനികൾ ഇതിനോടകം ശേഖരിച്ച ആധാർ വിവരങ്ങൾ നശിപ്പിക്കണം.
  5. കുട്ടികൾക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല. SSA, CBSE, NEET ഒന്നിനും ആധാർ നിർബന്ധമല്ല. കുട്ടികളുടെ ആധാർ എൻറോൾമെന്റിന് രക്ഷിതാക്കളുടെ സമ്മതം അനിവാര്യം.
  6. നിയമത്തിന്റെ പിൻബലത്തോടെ ഗവണ്മെന്റിക്ക് ആധാർ ആവശ്യപ്പെടാം.
  7. ആധാറിന്റെ മെറ്റാ-ഡാറ്റ (ആധാർ നമ്മൾ ഉപയോഗിച്ച സ്ഥലം സമയം തുടങ്ങിയ വിവരങ്ങൾ) ശേഖരിക്കാൻ കഴിയില്ല എന്ന തരത്തിൽ സക്ഷൻ 2  പരിമിതപ്പെടുത്തിയിരിക്കുന്നു.
  8. സെലക്ഷൻ 33 (ഡി) റദ്ദാക്കിയിരുന്നു. ദേശസുരക്ഷാ എന്ന പേരിൽ ആധാർ വിവരങ്ങൾ പോലീസുമായും മറ്റും പങ്കുവയ്ക്കാൻ കഴിയില്ല.
  9. ആധാറുമായി ബന്ധപ്പെട്ട പരാതികളുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കിയ സെക്ഷൻ 47  ഭാഗം ഭരണഘടനാ വിരുദ്ധമാണ്.
  10. പാൻ-ആധാർ ബാന്ധവം നിർബന്ധമാക്കിയ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എ എ ഭരണഘടനാപരമാണ്.
  11. സെക്ഷൻ 2 പരിമിതപ്പെടുത്തി അനധികൃത കുടിയേറ്റക്കാരെ ആധാർ എൻറോൾമെന്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
  12. ആധാർ ആക്ട് ഒരു ധന ബില്ലായി കണക്കാക്കി പാസാക്കിയത് ഭരണഘടനാവിരുദ്ധമല്ല.
  13. ഇതിനെയൊക്കെ തകിടം മറിക്കുന്നതാണ്  ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ ഗംഭീര വിയോജന വിധിന്യായം. ഈ നൂറ്റാണ്ടിന്റെ വിയോജന വിധിന്യായം. .

വിധി വായിക്കുമ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഡ്  മാത്രമേ കേസിന്റെ വാദം കേ ട്ടിരുന്നൊള്ളോ എന്ന് തോന്നും. ചീഫ് ജസ്റ്റിസ് മിശ്രയും ആധാറിന്റെ പഴയ ബെഞ്ചിന്റെ ഭാഗമല്ലാതിരുന്ന മറ്റു ജഡ്ജിമാരും വിഷയം പഠിക്കുക എന്നതിലുപരി എങ്ങനെയും ആധാർ സംരക്ഷിച്ചെടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് വാദം കേട്ടത് എന്നുപോലും സംശയം തോന്നാം. 
വിയോജനവിധിന്യായത്തിലെ  കണ്ടെത്തലുകൾ ശ്രദ്ധിക്കാം:

  1. ആധാർ നിയമം ധന ബില് ആയി പാസ്സാക്കാൻ അണുഅനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാർ ഭരണഘടനാവിരുദ്ധമാണ്.
  2. വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങൾ ഒരിക്കൽ നഷ്ട്ടപ്പെട്ടുപോയാൽ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണ്.
  3. ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ ഏതെങ്കിലും അൽഗോരിതത്തിന്റെ, സോഫ്റ്വരെയ്‌ന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കാനാകില്ല.
  4. ആധാർ ആക്ടിൽ പറഞ്ഞിരിക്കുന്നതും ഗവണ്മെന്റ് അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുൻകരുതലുകളും അപര്യാപ്തമാണ്.
  5. ആധാർ ഉപയോഗിച്ചുള്ള സർവെയിലൻസിന്റെ സാധ്യതകൾ തള്ളക്കളയാനാകില്ല
  6. സ്വകാര്യ വിദേശ സ്ഥാപനങ്ങളുമായുള്ള കരാറുകൾകൊണ്ട് രാജ്യസുരക്ഷയും പൗരന്റെ മൗലീകാവകാശങ്ങളും സംരക്ഷിക്കാനാകില്ല.
  7. ആധാർ ഒരു തിരിച്ചറിയൽ രേഖയല്ല. 
  8. അതുകൊണ്ടുതന്നെ സബ്സിഡികൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുന്ന സെക്ഷൻ 7 ഭരണഘടനാവിരുദ്ധമാണ്.
  9. 2009-ൽ ആരംഭിച്ച ആധാർ പദ്ധതിയ്ക്ക് ഒരു  നിയമം ഉണ്ടാകുന്നത് 2016 -ൽ ആണ് . ഉദ്ഘാടന ഘട്ടം മുതൽ മുൻകാല പ്രാബല്യത്തോടെ ആധാറിന്റെ പ്രവർത്തനങ്ങൾക്ക് നിയമപരത നൽകുന്ന സെക്ഷൻ 59 നിലനിൽക്കുന്നതല്ല. 2009 -ലെ നോട്ടിഫിക്കേഷൻ പോലും സത്യത്തിൽ ബയോമെട്രിക്ക് വിവരങ്ങളെക്കുറിച്ചു പരാമർശിക്കുന്നില്ല.
  10. ബാങ്ക് ടെലിക്കോം മേഖലകളിൽ ആധാർ നിർബന്ധമാക്കിയ പി.എം.എൽ. ചട്ടങ്ങൾ നിയമവിരുദ്ധമാണ്. ബാങ്കുകളും ടെലിക്കോം കമ്പനികളും ഇതിനോടകം ശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയണം.
  11. 2009-ൽ ആരംഭിച്ച ആധാർ പദ്ധതി പൂര്ണമായിത്തന്നെ ഭരണഘടനാവിരുദ്ധമാണ്. 
  12. ഗവൺമെന്റിന് ഒരു വര്ഷം സാവകാശം അനുവദിക്കാം, അതിനുളിൽ ആധാറിനായി ശേ ഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയുകയോ അല്ലെങ്കിൽ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യേണ്ടതാണ്. 

എന്തായാലും നിയമപോരാട്ടം ഇവിടെ അവസാനിക്കില്ല എന്നുറപ്പാണ്. അപ്പീലുമായി മുന്നോട്ടു പോകുമെന്ന് ഹർജിക്കാർ അറിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഹേബിയാസ് കോർപ്പസ് കേസിൽ എച്ച് ആർ ഖന്നയായിരുന്നു ശരി എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡി നെ മനസിലാക്കാൻ നാം ഇനിയും എത്രകാലമെടുക്കും ? 2022-ൽ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും എന്ന വസ്തുത കൗതുകകരമാണ്. പോസിറ്റീവ് നോട്ട്:
“നാലു ജഡ്ജിമാർ ആധാർ ആക്ടിനെ പല തരത്തിലും പരിമിതപ്പെടുത്തി. ഒരാൾ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാൻ ആകില്ല എന്ന് വന്നതോടെ ആധാറിനനുകൂലമായി ഒഴുകിക്കൊണ്ടിരുന്ന കോർപ്പറേറ്റ് പണവും ലോബിയിംഗും നിലക്കുമെന്നു കരുതാം. ഇനിയും ചോദ്യം ചെയ്യപ്പെടും. ഗവൺമെന്റ് ഒറ്റയ്ക്ക് പ്രതിരോധിക്കേണ്ടിവരും.”
 The article was originally published in Dool News on 26/09/2018 You can read it here

Another version in Mangalam Daily on 28/11/2018

LEAVE A REPLY

Please enter your comment!
Please enter your name here