Home Blog

സെൻസർഷിപ്പിന് സുപ്രീംകോടതി കൂട്ടുനിൽക്കരുത് 

വലതുപക്ഷത്തിനു പ്രിയങ്കരനായ  പോഡ്‌കാസ്റ്ററും യൂട്യൂബറുമായ  ബീർ ബൈസെപ്സ്, അഥവാ രൺവീർ അലബാദിയയുടെ പരിപാടികൾക്ക് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഇനി ഒരു ഉത്തരവുണ്ടാവും വരെ ഒരു ഷോയും ചെയ്യേണ്ടെന്നാണ് നിർദ്ദേശം. അദ്ദേഹത്തിൻറെ ‘ഇന്ത്യ ഹാസ് ഗോട്ട് ലേറ്റന്റ്റ്’ എന്ന കോമഡി ഷോയിലെ അശ്ളീല പരാമര്ശങ്ങളെത്തുടർന്ന്, മഹാരാഷ്ട്രയിലും, ആസാമിലുമായി ഒന്നിലേറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയെങ്കിലും അനതിസാധാരണമായ ഒരു ഉത്തരവിലൂടെ അദ്ദേഹത്തെ പ്രോഗ്രാമുകൾ ചെയ്യുന്നതിൽനിന്നും വിലക്കിയത് ഞെട്ടലുളവാക്കുന്നതാണ്.  ആഗോള ആവിഷ്കാര സ്വാതന്ത്ര്യപ്പട്ടികയിൽ ഇപ്പോഴേ 159-ആം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്ത്, മൗലീകാവകാശങ്ങൾ സംരക്ഷിക്കുവാൻ ബാധ്യസ്ഥരായ ഭരണഘടനാകോടതികൾ തന്നെ ഏകാധിപത്യപരവുമായ നിലപാടുകൾ സ്വീകരിക്കുന്നത് സങ്കടകരമാണ്. 

അതിരുവിടുന്ന നീതിപീഠം 

‘ധാർമികത’യുടെ പേരിൽ, ഭരണഘടനാ നിര്വചിതമായ അധികാരസീമയെ സുപ്രീംകോടതി തന്നെ ലംഘിക്കുന്നതിന്റെ ഏറ്റവും മികച്ചൊരു ഉദാഹരണമാണ് അലബാദിയ കേസ്. ഭരണഘടനയുടെ അനുച്ഛേദം 19(1)എ ആവിഷ്കാര സ്വാതന്ത്ര്യത്തെയും 19(1)ജി ഏതൊരു തൊഴിലിലും ഏർപ്പെടാനുള്ള സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നുണ്ട്. അതിൽ യുക്തിസഹമായ നിയന്ത്രണങ്ങൾ വരുത്താൻ മാത്രമേ, സ്റ്റേറ്റിന് അധികാരമുള്ളൂ. അതായത് മൗലീകാവകാശങ്ങൾ പരിമിതപ്പെടുത്തിയാൽ അതിനു യുക്തിസഹവും നിയമപരവുമായ നീതീകരണം അനിവാര്യമാണ്. എന്നാൽ, യാതൊരു ന്യായവാദങ്ങളും നിരത്താതെ  അലബാദിയയുടെ പരിപാടികൾക്ക് നിരോധനമേർപ്പെടുത്തിയ സുപ്രീംകോടതി, ഈ പ്രാഥമിക ഭരണഘടനാതത്വത്തെ മറന്നിരിക്കുന്നു. 

അലബാദിയയുടെ അരോചകമായ ‘തമാശ’യെ നീതീകരിക്കേണ്ട ബാധ്യത ആർക്കുമില്ല. അയാളുടെ ‘വൃത്തികെട്ട മനസാണ്’ ആ പരാമര്ശത്തിലൂടെ വെളിവാവുന്നതെന്നാണ് കോടതി വിലയിരുത്തുന്നത്. സാമൂഹിക ധാര്മികതയെപ്പറ്റിയുള്ള കോടതിയുടെ വേവലാതിയും രോഷവും മനസിലാക്കാം, എന്നാൽ ഒരു കണ്ടന്റ് ക്രിയേറ്ററെ നിശ്ശബ്ദനാക്കുന്ന നടപടിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്; സദാചാരപ്പോലീസിംഗ് അല്ലല്ലോ കോടതിയുടെ പണി!

ഒരു സ്രഷ്‌ടാവിൻ്റെ നർമ്മം അരോചകമാണെന്ന് തോന്നിയതുകൊണ്ട് മാത്രം സര്ഗ്ഗസൃഷ്ടികളിൽ നിന്ന് അദ്ദേഹത്തെ വിലക്കാൻ കഴിയുമെങ്കിൽ, രാഷ്ട്രീയ വിയോജിപ്പുകാർക്കും പത്രപ്രവർത്തകർക്കും കലാകാരന്മാർക്കും അത്തരം വിലക്കേർപ്പെടുത്തുന്നതിനെ ആർക്കു തടയാനാകും? ഒരു വിമതശബ്ദം അനുവദിക്കാൻ കഴിയാത്തവിധം കുറ്റകരമാണോയെന്നു നിര്ണയിക്കുന്നതിന്റെ മാനദണ്ഡമെന്താണ്?

കോടതിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധം 

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ മഹത്തായൊരു പാരമ്പര്യം നമ്മുടെ സുപ്രീംകോടതിയ്ക്കുണ്ട്. 1950-ലെ റൊമേഷ് ഥാപ്പർ  കേസ് മുതൽ, അവസാനമായി ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന്റെ കേസ് വരെ  നമുക്ക് മുന്നിലുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നതിൽ നിന്നും സുബൈറിനെ വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിനൊപ്പം പ്രസ്തുത ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്താണ് ഇപ്പോൾ  അലബാദിയ കേസും പരിഗണിക്കുന്നത് എന്നൊരു വൈരുധ്യം കൂടിയുണ്ട്. “ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഉത്തരവുകൾ ഗുണകരമാവില്ലെ’ന്നാണ് അന്നദ്ദേഹം മൂന്നംഗ ബെഞ്ചിന്റെ ഭാഗമായി  അഭിപ്രായപ്പെട്ടത്. എന്നാൽ മൂന്നു വർഷങ്ങള്ക്കു ശേഷം അതെ ന്യായാധിപൻ രണ്ടംഗ ബെഞ്ചിലിരുന്നു വിപരീത ദിശയിലൊരു വിധിന്യായമെഴുതുന്നു, അതും യാതാരു നീതീകരണമോ, നിയമയുക്തിയോ ചൂണ്ടിക്കാണിക്കാതെ. വിധിന്യായങ്ങളിലെ ഈ സ്ഥിരതയില്ലായ്മ ഇന്ത്യൻ സുപ്രീംകോടതിയുടെ സമകാലിക സ്വഭാവത്തിന്റെ നിദർശനമാണ്. കീഴ്വഴക്കങ്ങള്ക്കും, സുസ്ഥാപിതമായ നിയമതത്ത്വങ്ങള്ക്കും അനുസൃതമായല്ല, കാലാകാലങ്ങളിലെ വിവിധ ന്യായാധിപരുടെ വൈയക്തിക നിലപാടുകൾക്കനുസരിച്ചാണ്  കോടതി നിലപാടുകൾ എന്നത് അപകടകരമായ സാഹചര്യമാണ്.  

സെൻസർഷിപ്പിനൊരു കപടന്യായം? 

അലബാദിയയ്ക്ക് നേരിട്ട അനീതി എന്നതിനപ്പുറം ദുരുദ്ദേശപരമായൊരു അന്തർധാര ഈ നിലപാടിനുണ്ട് എന്നൊരു സംശയം നിയമവിചക്ഷണർ ഉന്നയിക്കുന്നുണ്ട്. ഓ.ടി.ടി. പ്ലാറ്റുഫോമുകൾ നിയന്ത്രിക്കേണ്ടതിനെ സംബന്ധിച്ച് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ നിരീക്ഷണങ്ങൾ ഒരു സൂചനയാണ്. ഓൺലൈൻ മേഖലയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച അഭിപ്രായപ്രകടനവും അതേക്കുറിച്ച് അറ്റോണി ജനറലുമായും സോളിസിറ്റർ ജനറലുമായും നടത്തിയ ചർച്ചകളും, കോടതിയുടെ അധികാരപരിധിക്കപ്പുറമുള്ള നീക്കങ്ങളിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. 

ഒരു നയരൂപീകരണ സ്ഥാപനമല്ലാതിരുന്നിട്ടും,  ഡിജിറ്റൽ ഇന്ത്യ എന്ത് കാണണം, എന്ത് കേൾക്കണം, എന്നതിൻ്റെയോക്കെ ധാർമ്മിക നിയതാവായി സ്വയം നിലയുറപ്പിക്കാനുള്ള പരമോന്നത നീതിപീഠത്തിന്റെ ശ്രമം യാദൃശ്ചികമല്ല. ബ്രോഡ് കാസ്റ്റിംഗ് റെഗുലേഷൻ ബില്ലിലൂടെയും,  ഇന്റർമീഡിയറി റെഗുലേഷൻ ചട്ടങ്ങളിലൂടെയും സൈബർ ലോകത്തെ നിയന്ത്രണവിധേയമാക്കുന്നതിന് ഗവണ്മെന്റ് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിവരുന്ന കാലമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും, യൂട്യൂബ് ചനലുകൾക്കും സേൻസർഷിപ്പ്   എറപ്പെടുത്താനുള്ള ശ്രമങ്ങൾ ഹൈക്കോടതി ഇടപെടലുകൾ കൊണ്ടും, വ്യാപക പ്രതിഷേധങ്ങൾ കൊണ്ടും നടപ്പാക്കാൻ കഴിയാതെയിരിക്കുകയായിരുന്നു.  ‘ധാർമികത’യെ സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ പുതിയ വ്യാകുലതകൾ അട്ടത്തിൽ വച്ചിട്ടുള്ള ബില്ലുകൾ വീണ്ടും പൊടി തട്ടിയെടുക്കാനുള്ള അവസരമായി പരിണമിക്കാനിടയുണ്ട്. അറിഞ്ഞോ അറിയാതെയോ, കൂടുതൽ സമഗ്രമായൊരു സെൻസർഷിപ്പ് സങ്കേതത്തിനു ഹേതുവാകുന്നുവെന്നു സാരം.  

സൈബർ ലോകത്തിലെ ആഖ്യാനങ്ങളെ വരുത്തിയിലാക്കാനുള്ള ഗവൺമെന്റിന്റെ വിപുലമായ പരിപാടികളുടെ ഭാഗമായി,  കോടതി ഇടപെടലുകളും മാറുന്നത് ദൗർഭാഗ്യകരമാണ്.  ഇത് നമ്മുടെ ആദ്യത്തെ അനുഭവമല്ല. ആമസോൺ പ്രൈമിൽ ‘താണ്ഡ’വുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങൾ ഓ ടി ടി പ്ലാറ്റ്ഫോമുകളെ ആകെ നിയന്ത്രണത്തിനുള്ള അവസരമായാണ് ഗവൺമെൻറ് കണ്ടത്. ഇപ്പോൾ ‘ഇന്ത്യ ഹാസ് ഗോഡ് ലേറ്റന്റ്’പ്രശ്നം, രാഷ്ട്രീയക്കാരും ഭരണാധികാരികളും കോടതിയും എല്ലാം ചേർന്ന് ഓൺലൈൻ സെൻസറിങ്ങിനുള്ള നീതീകരണം ഒരുക്കുകയാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഉള്ളടക്ക നിർമാതാക്കളെ കൂടി അധികാരസംവിധാനത്തിന്റെ കാൽക്കൽ കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് നിസ്സംശയം പറയാം.

ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് കോടതികൾ ചെയ്യേണ്ടത് 

ജനാധിപത്യ സംവിധാനത്തിൽ, അവകാശങ്ങളുടെ കാവൽക്കാരായാണ് ഭരണഘടനാ കോടതികൾ നിലകൊള്ളേണ്ടത്, അല്ലാതെ സദാചാര സംരക്ഷകരായല്ല.  സുപ്രീംകോടതിയുടെ തന്നെ പൂർവ്വകാല ഉത്തരവുകൾ വിസ്മരിച്ചുകൊണ്ട് ഒരു യൂട്യൂബറോട്, ഇനി പരിപാടികളൊന്നും ചെയ്യരുത് എന്ന് ഉത്തരവിടുന്നതിലൂടെ സുപ്രീംകോടതി ഭരണഘടനാപരമായി സംരക്ഷിതമായിട്ടുള്ള മൗലിക അവകാശങ്ങൾക്കുമേൽ യാതൊരു നീതീകരണവുമില്ലാതെ കടന്നുകയറുകയാണ് ചെയ്തത്. ഭരണഘടനാപരവും നിയമപരവുമായ സാധ്യതകൾ വിലയിരുത്താതെ,  കോടതികൾ സദാചാര സംരക്ഷണത്തിന് ഇറങ്ങി പുറപ്പെട്ടാൽ ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവി ആശങ്കയിലാവും. രൺവീർ അലബാദിയുടെ തമാശ അശ്ലീലവും അരോചകവും ആയിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അത് നിയമവിരുദ്ധമാവില്ല. എന്നാൽ നീതീകരണമില്ലാത്ത സെൻസർഷിപ്പ് ഭരണഘടന വിരുദ്ധമാണ്. രാജ്യത്ത് സ്വതന്ത്ര അഭിപ്രായപ്രകടനവും മാധ്യമപ്രവർത്തനവും പോലും നടക്കുന്ന അവസാന തുരുത്ത് എന്ന നിലയിൽ, സൈബർ ഇടങ്ങളിൽ കടന്നു കയറാനുള്ള അധികാര വർഗ്ഗത്തിൻറെ താൽപര്യങ്ങളെ പ്രചോദിപ്പിക്കുന്ന ഈ ഉത്തരവ് എത്രയും വേഗം തിരുത്തപ്പെടേണ്ടതാണ്. നിശബ്ദരാകാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ ശബ്ദം ഈ രാജ്യത്ത് ഇനിയും ഉയർന്നു കേൾക്കേണ്ടതുണ്ട്.

First published in Suprabhaatham Daily on 25/02/2025

സഖിയാ ജാഫ്രി (1939–2025): നീതി തേടിയൊരു ജീവിതം

ചില മരണങ്ങൾ പുളിയില വീഴുന്നത് പോലെ നിശബ്ദവും മറ്റു ചിലത് മഹാവൃക്ഷങ്ങൾ കടപുഴകി വീഴുന്നതുപോലെ പ്രകമ്പനം കൊള്ളിക്കുന്നതുമായിരിക്കും. നേരിട്ട ദുരിതാനുഭവങ്ങളുടെ സൂചിമുനയിൽ നിന്ന് വിട പറയുമ്പോൾ, സ്നേഹവും കാരുണ്യവും മാത്രം ബാക്കിവച്ചു പോകുന്നവരുമുണ്ട്, സഖിയാ ജാഫ്റിയെ പോലെ. വിവരണാതീതമായ പിശാച ചെയ്തികളെ നേരിട്ടവർ, എന്നിട്ടും നിശബ്ദമാകാതെ, ചരിത്രത്തോടും വ്യവസ്ഥിതിയോടും പടപൊരുതിയവർ. 

സഖിയാ ജാഫ്രിയുടെ മരണം, സമൂഹ മനസാക്ഷിയോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഏവർക്കും അറിയാവുന്നൊരു സത്യം, 2002 ഫെബ്രുവരി 28-ൽ 66 പേരുടെ ജീവനെടുത്ത  ഗുൽബെർഗ് സൊസൈറ്റി കൂട്ടക്കൊല ഭരണകൂട പിന്തുണയോടെ നടന്നൊരു കലാപത്തിൻ്റെ ഭാഗമായിരുന്നുവെന്ന കാര്യം, തെളിയിക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ്,   അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ  സമുദായത്തെയും  മാത്രമല്ല, ഇന്ത്യൻ നീതിബോധത്തെയാകെ ചതിച്ചു തോൽപ്പിച്ചൊരു  അധികാര വ്യവസ്ഥിതിയ്‌ക്കെതിരെ ഒറ്റയ്ക്ക് നിന്ന് അവർ പൊരുതിയത്. 

അവരെ സംബന്ധിച്ചിടത്തോളം, കലാപം സമാനതകളില്ലാത്ത ദുരിതമാണ് സമ്മാനിച്ചത്. ഒരേസമയം വൈയ്യക്തികവും രാഷ്ട്രീയവുമായ നഷ്ടം. വൈവിധ്യങ്ങളെ ചേർത്തുപിടിക്കുകയും നീതി പുലരുകയും ചെയ്യുന്ന വാഗ്ദത്ത റിപ്പബ്ലിക്കിൽ വിശ്വസിച്ച, അവരുടെ ഭർത്താവ്  ഇഹ്‌സാൻ ജാഫ്‌റിയെ ആ നശിച്ച ദിവസം രാജ്യം സമ്പൂര്ണമായി കൈവിട്ടു. കവിയും, അഭിഭാഷകനും കോൺഗ്രസ്സ് എം.പി.യുമായിരുന്ന ആ മനുഷ്യനോടൊപ്പം, അദ്ദേഹത്ത്തിന്റെ വീട്ടിലാണ്, ഹിന്ദുത്വ ഭീകരരുടെ ആക്രമണത്തിൽ ഭയചകിതരായ സാധു മനുഷ്യർ അഭയം തേടിയത്. അദ്ദേഹം അന്ന്, മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കലാപകാരികൾ അടുത്തെത്തിയപ്പോൾ, സ്വന്തം ജീവൻ കൊടുത്താൽ, മറ്റു ജീവനുകൾ രക്ഷപെട്ടേക്കാം എന്ന പ്രതീക്ഷയിലായിരുന്നിരിക്കാം, അവർക്കു മുന്നിലേക്ക് അദ്ദേഹം ചെന്നത്. പക്ഷെ, ജനക്കൂട്ടം വഴങ്ങിയില്ല. അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു. 

എന്നാൽ, ചരിത്രത്തിന്റെ ഇരുളിലെ നിശ്ശബ്ദവിലാപമായി മാറാൻ തയ്യാറായ ഒരു വിധവ ആയിരുന്നില്ല സാഖിയ ജാഫ്രി. അവർ പോരാടി, തന്റെ ഭര്ത്താവിനെ കൊന്നവരോട് പക തീർക്കാനല്ല, നീതിക്കു വേണ്ടി. ഒരു ഭരണസംവിധാനത്തിനാകെ എതിരെയുള്ള കുറ്റപത്രമായിരുന്നു ആ നീക്കം. കലാപത്തിൽ, ഏറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പങ്ക് പുറത്തു വരണമെന്ന് അവർ ആഗ്രഹിച്ചു. അവർക്കൊപ്പം നിൽക്കാൻ വളരെ കുറച്ചു മനുഷ്യർ, മാത്രമേ ഉണ്ടായിരുന്നുള്ളു. ടീസ്റ്റ സെറ്റിൽവാദിനെപ്പോലെ ചില സാമൂഹ്യപ്രവർത്തകരും അഭിഭാഷകരും  മാത്രം. സ്വന്തം രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് പോലും വേണ്ടത്തരത്തിൽ അവരെ പിന്തുണച്ചില്ല. കോൺഗ്രസ്സ് അദ്ധ്യക്ഷയുമായൊരു കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ട് അതുപോലും നിഷേധിക്കപ്പെട്ടു. കലാപത്തിന്റെ പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ഗൗരവതരമായ ശ്രമങ്ങളൊന്നും പിൽക്കാലത്ത് കോൺഗ്രസ്സ് നേതൃത്വം നൽകിയ ഗവണ്മെന്റ് നടത്തിയില്ലെന്ന ശക്തമായ വിമർശനം നിലനിൽക്കുന്നു. സുപ്രീംകോടതി ഇടപെട്ട് കലാപക്കേസുകൾ ഗുജറാത്തിനു വെളിയിലേക്ക് മാറ്റുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തുവെങ്കിലും,നിയമങ്ങൾ ചെറിയ പ്രാണികളെ മാത്രം പിടിക്കാൻ ഉതകുന്ന വലകളാണെന്ന വാചകം അന്വർത്ഥമാക്കും വിധമായിരുന്നു പിന്നീടുള്ള ചരിത്രം. പിന്തുണയ്ക്കുമെന്ന് കരുതിയ എല്ലാവരാലും വഞ്ചിക്കപ്പെട്ടപ്പോഴും പോരാട്ടം തുടരുവാനുള്ള നിശ്ചയദാർഢ്യമാണ് സാക്കിയയുടെ പോരാട്ടത്തെ അനന്യമാക്കുന്നത്. 

റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സ്ഥാപനങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടേയിരുന്ന കഥയുടെ സ്വാഭാവികപരിണിതിയായിരുന്നു 2002-ലെ സുപ്രീംകോടതി ഉത്തരവ്. ഉന്നതരെ കുറ്റവിമുക്തമാക്കിയ പ്രത്യേക വനേശനാ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ അവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 452 പേജ് വരുന്ന വിധിന്യായത്തിലൂടെ നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. “”ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല” എന്നാണ് കോടതി പ്രസ്താവിച്ചത് . ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും “”കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്” എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.    

ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് “”രാജധര്‍മം” നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞത്. ഇവര്‍ “”ആധുനിക കാലത്തെ “നീറോ’ആണെ”ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു. നീതിയെന്ന സങ്കൽപ്പത്തെ തന്നെ അപഹസിക്കുന്ന സമീപനമായിരുന്നുവത്. 

എന്ത് തന്നെയായാലും, ഭരണകൂടഭീകരതകൊണ്ടും, കോടതിവിധികൾ കൊണ്ടും ഇല്ലാതാവുന്നതല്ല സാഖ്യ ജാഫഫ്രീയുടെ ലെഗസി. അവർ എന്തിനെതിരെയാണ്  പോരാടിയെന്നത്  ചരിത്രം രേഖപ്പെടുത്തും.  ആ പോരാട്ടത്തെ പരാജയപ്പെടുത്താൻ കൂട്ടുനിന്ന സർവ്വരുടെയും   പേരുകൾ അതിലുണ്ടാവും. ഗുജറാത്ത് കത്തിയെരിഞ്ഞപ്പോൾ  വീണമീട്ടിയവരെ അധികാരവും വ്യവസ്ഥിതിയും ഒരു പക്ഷേ, രക്ഷപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ, ചരിത്രത്തിന് ഓർമ്മപ്പെടുത്തലിന്റെ സ്വഭാവമുണ്ട്. സത്യം അതിലെവിടെയെങ്കിലും ഒരുനാൾ തെളിഞ്ഞുവരിക തന്നെ ചെയ്യും  . ജീവിച്ചിരുന്നപ്പോൾ, നീതിയുടെ വെളിച്ചം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. എന്നാൽ ഒരുപറ്റം ഭീരുക്കളുടെ നാട്ടിൽ, അവർ പ്രദർശിപ്പിച്ച  അനതിസാധാരണമായ ധൈര്യം ചരിത്രത്തിലെ വെളിച്ചമായി നിലകൊള്ളും. നാമത് മറക്കുമോ എന്ന ചോദ്യം ബാക്കിയാകുന്നു.

First published in Suprabhatham Daily on 06/02/2025

പശ്ചിമേഷ്യയുടെ പ്രതികാരം 

‘ദ ഹിന്ദു’ പത്രത്തിന്റെ ഇന്റർനാഷണൽ അഫയേഴ്‌സ് എഡിറ്റർ, സ്റ്റാൻലി ജോണി, ഫലസ്തീൻ വിഷയത്തിൽ എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് ‘ഒറിജിനൽ സിൻ; ഇസ്രായേൽ-ഫലസ്തീൻ ആൻഡ് ദി റിവഞ്ച് ഓഫ് ഓൾഡ് വെസ്റ്റ് ഏഷ്യ’. മാനവചരിത്രത്തിലെ ഏറ്റവും നീതിരഹിതമായ ഒരധിനിവേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥം. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് അദ്ദേഹം, ഫലസ്തീനിലേക്ക് നടത്തിയിട്ടുള്ള നിരവധി യാത്രകളുടെ അനുഭവം, പുസ്തകത്തെ കേവലം വിശകലനത്തിനപ്പുറത്തേക്ക് ജീവിക്കുന്ന അനുഭവമാക്കുന്നു. അത്തരമൊരു യാത്രയ്ക്കിടെ വെസ്റ്റ് ബാങ്കിൽ വച്ച് ജോർജ്ജി എന്നൊരു ഫലസ്തീനി ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.

“മൈ ഫ്രണ്ട്, ഹൗ ഇസ് ഫലസ്തീൻ?” എന്ന ചോദ്യത്തിന്, എങ്ങനെയുണ്ട് ഞങ്ങളുടെ നാട് എന്ന കുശലാന്വേഷണത്തിനു സാധാരണ ഏതൊരു നാട്ടിൽ ചെല്ലുമ്പോഴും നമ്മൾ കൊടുക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്- 

“ഇറ്റ്‌സ് ഗുഡ്”. എന്നാൽ ജോർജിയുടെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു: “ഇറ്റ്‌സ് നോട്ട് ഗുഡ്” എന്നാണ് അദ്ദേഹം പറഞ്ഞത്. ആ പ്രതികരണം  ഒരു നാടും അവിടുത്തെ ജനതയും അകപ്പെട്ടിരിക്കുന്ന ഹതാശമായ യാഥാർഥ്യത്തിൽ നിന്നും ഉയിർകൊണ്ടതാണ്. സ്റ്റാൻലിയുടെ പുസ്തകത്തിന്റെ  അനന്യതയും  ഇത് തന്നെയാണ്, പല തവണ ഫലസ്തീനിൽ നടത്തിയ യാത്രകളുടെയും, കണ്ടുമുട്ടിയ മനുഷ്യരുടെയും കഥകളിലൂടെ, വൈയക്തികമായ അനുഭവങ്ങളെ പണ്ഡിതോചിതമായ രാഷ്ട്രീയ വിശകലനങ്ങളോട് ചേർത്ത്, പശ്ചിമേഷ്യയുടെ സമകാലിക സാഹചര്യം അനാവരണം  ചെയ്യുന്നു. അനുഭവസാക്ഷ്യങ്ങളുടെ കരുത്ത് തന്നെയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും.

പശ്ചിമേഷ്യയിലേക്ക് ഒരു പാത 

ഒരു രാഷ്ട്രമെന്ന ഫലസ്തീൻ നിലനിൽക്കുന്നില്ല. അവിടേക്ക് പോകുന്നവരുടെ പാസ്‌പോർട്ടിൽ പതിയ്ക്കുന്നത് ഇസ്രായേലി വിസയാണ്. പൂർണ്ണമായും അധിനിവേശത്തിന് കീഴിലാണ് ആ ഭൂപ്രദേശം. ജനത, വെസ്റ്റ് ബാങ്ക്, ഗാസ എന്നിങ്ങനെ രണ്ടു തുരുത്തുകളിലായി ജീവിക്കുന്നു. വെസ്റ്റ് ബാങ്കിൽ പി.എൽ.ഒ.യും ഗസയിൽ ഹമാസുമാണ് അധികാരത്തിലുള്ളത്. അധികാരം എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരു മുനിസിപ്പാലിറ്റിക്കുള്ള അധികാരങ്ങൾ പോലുമില്ല: ഗ്രന്ഥാകാരൻ വിശദീകരിക്കുന്നു. അപ്പാർത്തൈഡ് മതിൽ, ഇസ്രായേലി ചെക്ക് പോയിന്റുകളിൽ ദിവസേന അപമാനിക്കപ്പെടുന്ന ഫലസ്തീനികൾ, സ്വന്തം രാജ്യത്ത് ദുരിത പൂർണ്ണമായ ഘെറ്റോകളിൽ കഴിയേണ്ടി വരുന്നവർ; അതേ  സമയം തന്നെ  കൊടിയ പീഡനങ്ങൾക്ക് മുന്നിലും ആത്മധൈര്യം ചോർന്നുപോകാതെ, പിറന്ന നാടിനുവേണ്ടി പൊരുതുന്നവർ, അങ്ങനെ ഫലസ്തീൻ ജനതയുടെ ജീവിതാവസ്ഥകളുടെ വിവിധ തലങ്ങളിലേക്ക് പുസ്തകം നമ്മെ കൊണ്ടുപോകുന്നുണ്ട്.

റമള്ളയിലെ കച്ചവടക്കാരൻ, വെസ്റ്റ് ബാങ്കിലെ സർവകലാശാല വിദ്യാർത്ഥിനി, ബത്‌ലഹേമിലെ ക്രിസ്ത്യാനി, വിവിധ ഫലസ്തീനിയൻ ഉദ്യോഗസ്ഥർ, തുടങ്ങി  അധിനിവേശ ഭൂമിയിലെ ഒരുപാട് സാധാരണ മനുഷ്യരുടെ വർത്തമാനങ്ങൾ നമ്മൾ കേൾക്കുന്നു.  പുസ്തകത്തിൽ ഇവരുടെ ജീവിതം കേവലം അടിക്കുറിപ്പുകളല്ല, ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവാണ്. ഫലസ്തീനിയൻ ചരിത്രവും സംസ്കാരവുമെല്ലാം തുടച്ചുനീക്കാനുള്ള അധിനിവേശ ശക്തികളുടെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഇരകളാണ് ഇവർ. 

സ്റ്റാൻലി ജെറുസലേം സന്ദർശിക്കുന്നുണ്ട്. മൂന്ന് അബ്രഹാമിക് മതങ്ങളുടെയും പുണ്യഭൂമിയായ നഗരം. യഹൂദർക്ക് തങ്ങളുടെ രണ്ടാം ക്ഷേത്രത്തിൻറെ അവശേഷിപ്പുകൾ ഇവിടെയാണ്, ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിനെ കുരിശിലേറ്റിയ ഇടം, പ്രവാചകൻ സ്വർഗ്ഗത്തിലേക്ക് യാത്ര തിരിച്ച സ്ഥലം എന്ന നിലയ്ക്ക് മക്കയ്ക്കും മദീനക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട ആരാധനാലയമാണ് മുസ്ലിങ്ങൾക്ക് അൽ അക്സ മോസ്ക്. “അതുതന്നെയാണ് ആ നഗരത്തിൻറെ സൗന്ദര്യവും ദുരന്തവും.” ആദിന എന്ന ഫലസ്തീനിയൻ വിദ്യാർത്ഥി പറയുന്നു. ഇവിടുത്തെ ദൈവങ്ങൾ പോലും നിസ്സഹായരാണെന്നാണ് അവൾ വിലപിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്ത ഒരു നഗരമാണത്. 

സ്തോഭജനകവും ഏകപക്ഷീയവുമായ ആഖ്യാനങ്ങളുടെ കാലത്ത് ‘ഒറിജിനൽ സിൻ’ എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് വിശദാംശങ്ങളിലുള്ള ശ്രദ്ധയാണ്. ഇസ്രായേൽ രാഷ്ട്ര സ്ഥാപനത്തിൻറെ ഹിംസാത്മകതയും, അതിനു കൂട്ടുനിൽക്കുന്ന പാശ്ചാത്യ ശക്തികളും, ഫലസ്തീനിയൻ ജനതയുടെ ഒടുങ്ങാത്ത പോരാട്ടവീര്യവും ചേർന്ന സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. അതേസമയം ഇസ്രായേലിന് ആഭിമുഖ്യമുണ്ടായിരുന്ന ഇസ്ലാമിക് സെൻററും മുസ്ലിം ബ്രദർഹുഡുമായി ബന്ധപ്പെടുത്തിയ ഹമാസിന്റെ ചരിത്രവും പുസ്തകത്തിൻറെ ഭാഗമാണ്. യാസർ അരാഫത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ ദുർബലപ്പെടുത്തുന്നതിന് വേണ്ടിയാവാം ഇസ്ലാമിക് സെൻററിനെ ഒരു ചാരിറ്റിയായി അംഗീകരിച്ച്, 1970കളിലും 80കളിലും, ഫണ്ട് ചെയ്യാൻ ഇസ്രായേൽ തയ്യാറായത്. ഹമാസിന്റെ അക്രമപാതയോട് ഗ്രന്ഥകാരന്  വിയോജിപ്പുകളെണ്ടെങ്കിലും അതിനെ ഒരു ഭീകര സംഘടനയായി കണക്കാക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. അടിസ്ഥാനപരമായി ഹമാസ് ഒരു ദേശീയ വിമോചന പ്രസ്ഥാനമാണ്, സ്വീകരിക്കുന്ന ഹിംസാത്മകമായ മാർഗ്ഗത്തെക്കുറിച്ചാണെങ്കിൽ, അതിലും എത്രയോ മടങ്ങ് ഹിംസയാണ് ഇസ്രായേൽ നടത്തുന്നത് എന്ന ചോദ്യമുയർത്തുന്നു. അളവറ്റ സമ്പത്തും, അത്യാധുനിക സൈനിക ശക്തിയുമുള്ളൊരു അധിനിവേശ രാഷ്ട്രവും, അതിജീവനത്തിനായി പൊരുതുന്ന രാജ്യ രഹിതരായ ജനതയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ ഗ്രന്ഥം . 

പശ്ചിമേഷ്യയുടെ പ്രതികാരം 

ഈ പുസ്തകത്തിലൂടെ, സുദൃഢവും സുവ്യക്തവുമായ ഭാഷയിൽ പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയം വിവരിക്കുവാൻ സ്റ്റാൻലിയ്ക്ക് കഴിയുന്നുണ്ട്. ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന അധ്യായത്തിൽ, സംഘർഷങ്ങളിലെ അന്താരാഷ്ട്ര പക്ഷങ്ങളും, വിവിധ സമാധാന ശ്രമങ്ങളും, ഇറാൻ, സിറിയ, ഹെസ്ബൊള്ള, ഹൂത്തികൾ തുടങ്ങിയവരുടെ ഇടപെടലുകളും വിലയിരുത്തപ്പെടുന്നു. ഫലസ്തീനിയൻ പ്രശ്നത്തെ അവഗണിച്ചുകൊണ്ട്, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢ പദ്ധതിയെ അദ്ദേഹം വിമർശിക്കുന്നു. ഒപ്പം, ഹമാസ്, ഹെസ്ബുള്ള തുടങ്ങി വിവിധ രാഷ്ട്രേതര പ്രസ്ഥാനങ്ങളിലൂടെ മേഖലയിലാകെ  സ്വാധീനമുറപ്പിച്ചിട്ടുള്ള ഇറാന്റെ ‘സ്ട്രാറ്റജിക് ഒക്ടോപ്പസ്’ എന്ന നിലയ്ക്കുള്ള പ്രാധാന്യവും അടയാളപ്പെടുത്തുന്നു. 

കൊളോണിയലിസത്തിന്റെയും ഭൗമ രാഷ്ട്രീയ ബാന്ധവങ്ങളുടെയും കൃത്യതയാർന്ന വിശകലനത്തിലൂടെ,  പശ്ചിമേഷ്യയുടെ സങ്കീർണമായ രാഷ്ട്രീയബലതന്ത്രത്തിൽ ഫലസ്തീൻ പ്രശ്നത്തെ പ്രതിഷ്ഠിക്കുന്നുവെന്നത് അഭിനന്ദനീയമായ കാര്യമാണ്. യൂറോപ്പിലെങ്ങും വ്യാപകമായിരുന്ന ജൂതവിരുദ്ധതയും, വേട്ടയാടലും, ഒടുവിൽ  ഹോളോകോസ്റ്റും സയണിസത്തിന്റെ വളർച്ചയ്ക്ക് കാരണമായത് എങ്ങനെയെന്ന് നമ്മോട് പറയുന്നു. ആദ്യകാലത്ത് ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് ഫലസ്തീനിൽ ആയിരിക്കണമെന്ന ആവശ്യം പോലും സയണിസ്റ്റുകൾക്ക് ഉണ്ടായിരുന്നില്ല. അർജൻറീനയും ഉഗാണ്ടയും ഒക്കെയായിരുന്നു പരിഗണനയിൽ. ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി മുന്നോട്ടുവച്ച ഉഗാണ്ടൻ പദ്ധതി ലോക സയണിസ്റ്റ് കോൺഗ്രസ് അംഗീകരിച്ചതുമാണ്. എന്നാൽ ഉഗാണ്ടയിലെ ഇംഗ്ലീഷുകാർ അതിനെ എതിർത്തു. പിന്നീടാണ് ഫലസ്തീനിലേക്ക് എത്തുന്നത്. യൂറോപ്പിലാകെ ജൂത വേട്ട നടക്കുമ്പോഴും യഹൂദർക്ക് സമാധാനപരമായി അഭയം കൊടുത്ത നാടാണത്. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ഫലസ്തീൻ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരിക്കവേയാണ്, ബ്രിട്ടീഷുകാർ ബാൽഫർ പ്രഖ്യാപനം നടത്തുന്നത്. അന്ന്, ഫലസ്തീൻ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലാണ്, ബ്രിട്ടീഷ് കോളനി പോലുമല്ല, എന്നിട്ടാണ്, തങ്ങൾക്ക് ഒരു അധികാരവുമില്ലാത്ത പ്രദേശത്ത്, തദ്ദേശ ജനതയെ ആകെ അവഗണിച്ചുകൊണ്ട് മറ്റൊരു രാഷ്ട്രമുണ്ടാക്കാം എന്ന വാഗ്ദാനം ബ്രിട്ടൻ നൽകുന്നത്. അസംബന്ധപരമായ ഈ പ്രഖ്യാപനം ചരിത്രത്തിലെ രക്തപങ്കിലമായ ഒരേടിനാണ് തുടക്കംകുറിച്ചത്. ജൂതർക്കെതിരെ വിവേചനപരമായ നിയമങ്ങളും ശത്രുതാപരമായ സാമൂഹിക അന്തരീക്ഷവും ഉണ്ടായിരുന്ന യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്ന് ‘ജൂത പ്രശ്നം’ ഒഴിവാക്കാനുള്ള മാർഗം കൂടിയാണ് അവരതിനെ കണ്ടത്. സയണിസ്റ്റ് ആശയാഭിലാഷങ്ങളുടെ സാക്ഷാത്കരണം മാത്രമല്ല, യൂറോപ്യൻ സാമ്രാജ്യത്വം നടപ്പിലാക്കിയ ഒരു പദ്ധതി കൂടിയാണ് ഇസ്രയേലി രാഷ്ട്ര രൂപീകരണം; അതിൻറെ വില കൊടുക്കേണ്ടി വന്നത് നിരപരാധികളായ ഫലസ്തീൻ ജനതയും. 

ചരിത്രവിവർണങ്ങൾക്കപ്പുറം, ഇന്ന് നടക്കുന്ന സംഘർഷത്തെ, പശ്ചിമേഷ്യയുടെ പ്രതികാരമായാണ് പുസ്തകം അടയാളപ്പെടുത്തുന്നത്. മർദ്ദിത ജനത, പ്രതിരോധശൃംഖലകളിലൂടെയും, സായുധ കലാപത്തിലൂടെയും, സാമ്രാജ്യത്വവും കൊളോണിയലിസവും അടിച്ചേൽപ്പിച്ച അധികാരഘടനകളെ വെല്ലുവിളിച്ചു കൊണ്ടേയിരിക്കുകയാണെന്ന് സ്റ്റാൻലി എഴുതുന്നു. 

ഇസ്രായേലും ഹമാസും വെടി നിർത്തൽ കരാർ ഉണ്ടാക്കുന്നതിനു മുൻപാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായത്. എന്നിരുന്നാലും 2023 ൽ ആരംഭിച്ച യുദ്ധത്തിൻറെ നയതന്ത്ര പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ വിവരണം ഇതിലുണ്ട്. ആക്രമണം ആരംഭിച്ചപ്പോൾ ഇസ്രായേൽ മുന്നോട്ടുവച്ച ലക്ഷ്യങ്ങളൊന്നും നേടാൻ അവർക്ക് കഴിഞ്ഞില്ല. മാത്രവുമല്ല, ഇസ്രായേൽ താൽപര്യങ്ങൾക്ക് വിരുദ്ധമായി ചർച്ചകളിൽ ഫലസ്തീൻ പ്രശ്നം വീണ്ടും കേന്ദ്രബിന്ദുവാകുന്നതിന് കാരണവുമായി. ഇസ്രായേൽ പ്രതീക്ഷിച്ചതുപോലെ,  ഹമാസ് യുദ്ധത്തിൽ ഇല്ലാതായില്ല, ഹെസ്ബുള്ള തകർന്നില്ല, ഇതര മാർഗങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഇറാൻ നേരിട്ട് ഇസ്രയേലിൽ ആക്രമണം നടത്തുന്ന സാഹചര്യവുമുണ്ടായി, ഫലസ്തീൻ പ്രശ്നം അവഗണിച്ചുകൊണ്ട് അറബ് രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയുമടഞ്ഞു. ലോകനയതന്ത്ര വിചാരങ്ങളിൽ ഇസ്രയേലി അധിനിവേശം പ്രധാനവിഷയമായി മാറി കഴിഞ്ഞു. ഇസ്രായേലിന്റെ അക്രമം വംശഹത്യയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിലയിരുത്തി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഇസ്രായേലി ചെയ്തികളെ നിരവധി തവണ വിമർശിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലനാറിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു, ആംനസ്റ്റി ഇൻറർനാഷണൽ മുതൽ നിരവധി ഏജൻസികൾ ഗസയിൽ നടക്കുന്നതു വംശഹത്യയാണെന്ന് പ്രഖ്യാപിച്ചു. ഗ്ലോബൽ സൗത്തിലെ ഏകദേശം എല്ലാ രാജ്യങ്ങളും ഇസ്രയേൽ നിലപാടുകൾക്കെതിരെ നിലകൊണ്ടു. ഫലസ്തീൻ പ്രശ്നത്തെ അവഗണിച്ചുകൊണ്ട് അന്താരാഷ്ട്ര രംഗത്ത് പുതിയ ബന്ധങ്ങൾ സ്ഥാപിക്കുവാനും മെച്ചപ്പെടുത്തുവാനുമായിരുന്നു ഇസ്രായേലിന്റെ പദ്ധതി, ഇനി എന്തായാലും അത് നടക്കില്ല. യാതൊരു പ്രത്യാഘാതങ്ങളും നേരിടേണ്ടി വരാത്ത അധിനിവേശമായിരുന്നു, കഴിഞ്ഞ ദശകങ്ങളിൽ ഇസ്രായേലിന്റേത്. എന്നാലത് മാറുകയാണ്. അധിനിവേശത്തിന് വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രായേലിനും ബോധ്യപ്പെട്ടിണ്ടാവണം. അതാണ് പഴയ പശ്ചിമേഷ്യയുടെ പ്രതികാരം. 

ഇസ്രായേലിനോടുള്ള ഇന്ത്യൻ സമീപനത്തിലെ മാറ്റങ്ങളും പുസ്തകത്തിൻറെ പരിഗണനാ വിഷയമാണ്. അതിൽ ഒരു നൈരന്തര്യവും, എന്നാൽ, സൂക്ഷ്മാംശങ്ങളിൽ വ്യതിയാനവും ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കൊളോണിയൽ കാലഘട്ടം മുതൽ ഫലസ്തീൻ പക്ഷത്താണ് ഇന്ത്യ. അതൊരു ധാർമിക നിലപാട് കൂടിയാണ്. ഗാന്ധിയും നെഹ്റുവും ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തിൻറെ മുൻനിര നേതാക്കളെല്ലാം ഫലസ്തീൻ  ഫലസ്തീനികളുടേതാണ് എന്ന നിലപാടാണ് സ്വീകരിച്ചു പോന്നത്. ബ്രിട്ടീഷുകാർ ഫലസ്തീൻ വിട്ട അന്ന് അർദ്ധരാത്രിയിൽ പുതിയ  രാഷ്ട്രം രൂപീകരിച്ചതായി സയണിസ്റ്റുകൾ പ്രഖ്യാപിച്ചു. 11 മിനിറ്റുകൾക്കുള്ളിൽ അമേരിക്ക ഇസ്രായേലിന് അംഗീകാരം നൽകി. ഉടനെ തന്നെ സോവിയറ്റ് യൂണിയനും പുതിയ രാഷ്ട്രത്തെ അംഗീകരിച്ചു. എന്നാൽ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചില്ല. പതിറ്റാണ്ടുകൾക്ക് ശേഷം 1990കളിലാണ് ഇസ്രായേലുമായുള്ള പൂർണനയതന്ത്ര ബന്ധം ഇന്ത്യ സ്ഥാപിക്കുന്നത്. എന്നിരുന്നാലും, ഇസ്രായീൽ-ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നതാണ് ഇപ്പോഴും ഇന്ത്യയുടെ നിലപാട്. ജെറുസലേം തലസ്ഥാനമാക്കി കൊണ്ടുള്ള ഒരു ഫലസ്തീൻ രാജ്യം, 1967-ലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ടുള്ള പരിഹാരം. 

നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനുശേഷം, ആശയപരമായ ചില മാറ്റങ്ങൾ രാഷ്ട്രീയ രംഗത്ത് ഉണ്ടായിട്ടുണ്ട്.  നെഹ്റുവിൻറെ കാലം മുതൽ ഇസ്രായേലുമായി പിൻവാതിൽ ബന്ധങ്ങളും ആയുധ ഇടപാടുകളും ഉണ്ടായിരുന്നെങ്കിലും ഇസ്രായേലിന്റെ ആയുധ ഇടപാടുകളിലെ ഏറ്റവും വലിയ ഉപഭോക്താവായി രാജ്യം മാറുന്നത് സമീപകാലത്താണ്.  ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തെ സംബന്ധിച്ച് പ്രധാനമന്ത്രി ഈയിടെ നടത്തിയ പ്രസ്താവനയിൽ, ഇരു രാഷ്ട്രങ്ങൾ ഉണ്ടാകണമെന്ന് ആവർത്തിക്കുന്നുവെങ്കിലും സൂക്ഷ്മ പരിശോധനയിൽ ‘ജെറുസലേം’, ‘1967-ലെ അതിർത്തി’ എന്നീ വാക്കുകൾ ഒഴിവാക്കിയിട്ടുള്ളതായി മനസ്സിലാകും. ഇതൊരു നിലപാട് മാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കാവുന്നതാണ്. ഇസ്രായേലിനോടുള്ള നിലപാട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും തമ്മിൽ നിലനിൽക്കുന്ന വിയോജിപ്പുകളും പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.  എന്നിരുന്നാലും, ഇസ്രായേലും അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഒരു ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ, നമ്മുടെ രാജ്യം  ഭീകര സംഘടന എന്ന് വിളിക്കുന്നില്ല. അടിസ്ഥാനപരമായി ഫലസ്തീനിയൻ വിമോചനത്തിനൊപ്പം എന്ന നിലപാടിന് മാറ്റവുമില്ല.  സൂക്ഷ്മാംശങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഫലസ്തീൻ രാഷ്ട്രത്തിന് അനുകൂലമായ നിലപാടിന്റെ തുടർച്ച നമുക്ക് കാണാൻ കഴിയുമെന്ന് സാരം. നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല എന്നുകൂടി സ്റ്റാൻലി സൂചിപ്പിക്കുന്നുണ്ട്. ആഗോള നിലപാട് മാറ്റങ്ങളുടെ ഭാഗം കൂടിയാണത്. ധാർമികതയെ മറികടന്ന്,  പ്രായോഗികവും തന്ത്രപരവുമായ ബന്ധങ്ങൾക്ക് രാജ്യങ്ങൾ പ്രാധാന്യം കൊടുക്കുന്ന കാലമാണല്ലോയിത്. അറബ് ലോകത്തും ഈ മാറ്റം ദൃശ്യമാണ്. 

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് സ്റ്റാൻലി ജോണിയുടെ ‘ഒറിജിനൽ സിൻ’  ഒരു അവശ്യവായനയാണ്. പണ്ഡിതോചിതമായ വിശകലനങ്ങളിലൂടെ, അനുതാപപൂർണമായ ഭാഷയിലൂടെ, രാഷ്ട്രീയ ധാർമികതയിലൂന്നിയ ആഖ്യാനത്തിലൂടെ, നമ്മുടെ നിസ്സംഗതയെ ചോദ്യം ചെയ്യുന്നുണ്ട് ഈ പുസ്തകം. അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യപ്പെടുവാനും എല്ലാ മനുഷ്യർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്ന ഒരു ലോകം സ്വപ്നം കാണുവാനും ഇത് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്.

First Published in Madhyamam Weekly on 18/02/2025

ഉമർ ഖാലിദ്: നീതിയെ തടവിലാക്കുന്ന നിയമവ്യവസ്ഥ

കൂട്ട ബലാൽസംഗത്തിൽ ശിക്ഷിക്കപ്പെട്ടവരെ മാലയിട്ട് സ്വീകരിക്കുന്ന  നാട്ടിൽ, ബോംബ് സ്ഫോടന കേസിലെ പ്രതിയെ പാർലമെൻറ് എത്തിക്കുന്ന രാജ്യത്ത്, ഏറ്റവും മികച്ച സർവ്വകലാശാലകളിൽ ഒന്നിലെ വിദ്യാർത്ഥിയായിരുന്ന യുവാവ് നാലുവർഷമായി വിചാരണ പോലുമില്ലാതെ തടവറയിൽ കഴിയുകയാണ്; ഒരു പ്രസംഗത്തിന്റെ പേരിൽ.   നമ്മുടെ ജനാധിപത്യത്തെക്കുറിച്ചും, ജുഡീഷ്യറിയെക്കുറിച്ചും, മർദ്ദക നിയമങ്ങളെക്കുറിച്ചൂം ഗൗരവതരമായ പുനരാലോചനകൾക്ക് കാരണമാകേണ്ടുന്ന കാര്യമാണിത്. കോടതികളിലെല്ലാം, കേസ് അനന്തമായി നീണ്ടു പോവുകയാണ്. ഒരുപറ്റം യുവാക്കൾ ജീവിതത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങൾ തടവറയിൽ പാഴാക്കുകയാണ്.

ഡൽഹി ഹൈക്കോടതി ഇന്നലെ വീണ്ടും കേസ് മാറ്റിവെച്ചു. പ്രസംഗവും പ്രതിഷേധവും യുഎപിഎ പോലുള്ള ഭീകര നിയമങ്ങൾ പ്രയോഗിക്കുന്നതിന് കാരണമാകുമോ എന്ന സംശയം വിചാരണ വേളയിൽ ഹൈക്കോടതി ബഞ്ച് ഉന്നയിച്ചിരുന്നു. എന്നാൽ ഡൽഹി കലാപത്തിൽ ആസൂത്രിതമായ ഗൂഢാലോചന പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ  അറിയിച്ചത്. സംഭവദിവസം പ്രതി ഡൽഹിയിൽ ഇല്ലാതിരുന്നതും, ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്ന വിചിത്ര യുക്തിയും അദ്ദേഹം ഉന്നയിച്ചു. ജനങ്ങൾക്കിടയിൽ ഭയം വിതയ്ക്കുന്നതിനുള്ള ഒരു പൊതു പ്ലാറ്റ്ഫോമിന് ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികൾ രൂപം നൽകിയെന്നും അതിൻറെ ഫലമായുണ്ടായ കലാപം ഭീകരമായിരുന്നുവെന്നും ഗവൺമെൻറ് അഭിഭാഷകൻ വാദിച്ചു. കോടതി കേസ് തുടർവാദങ്ങൾക്കായി ജനുവരി 21 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

കോടതി നടപടികൾ ഇഴയുമ്പോൾ നീതി നിഷേധം തുടരുന്നു

ഭരണകൂടത്തിന് വേണ്ടപ്പെട്ട ഒരു മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ, അവധി ദിവസം വരെ കോടതി കൂടി ജാമ്യം അനുവദിച്ച നാട്ടിൽ, ഉമർ ഖാലിദിന്റെ ജാമ്യം അപേക്ഷ വർഷങ്ങളായി വിധി പറയാതെ നീണ്ടുനീണ്ടു പോവുകയാണ്. നിരന്തരം കേസ് അവധിക്കുവയ്ക്കുന്നു. ആയിരക്കണക്കിന് പേജുകൾ ഉള്ള കുറ്റപത്രങ്ങളുമായി പോലീസ് കോടതി നടപടികളെ പരമാവധി വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ജാമ്യാപേക്ഷയിൽ ആവശ്യമില്ലാത്ത വിധം സുദീർഘമായ തെളിവന്വേഷണങ്ങളിലേക്ക് പോകുന്നു. ഏതെങ്കിലും വിധേന വാദം പൂർത്തിയാക്കി കഴിയുന്ന സന്ദർഭങ്ങളിലാകട്ടെ, കേസ് വിധി പറയാൻ മാറ്റിവയ്ക്കുന്ന അവസരത്തിൽ, ന്യായാധിപർക്ക് സ്ഥലംമാറ്റം വരുന്നു. വാദം പൂർത്തീകരിക്കുകയും വാദം കേട്ട ജഡ്ജി സ്ഥലം മാറി പോവുകയും ചെയ്യുമ്പോൾ, പുതിയതായി വരുന്ന ന്യായാധിപൻ  കേസിൽ വീണ്ടും വാദം കേൾക്കേണ്ടിവരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ജസ്റ്റിസ് സുരേഷ് കുമാർ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറിയപ്പോഴും സംഭവിച്ചതിതാണ്. അങ്ങനെ വരുമ്പോൾ, പുതിയ ബെഞ്ചിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ  പ്രതിചേർക്കപ്പെട്ടവർ ജയിലിൽ തുടരേണ്ടി വരും.

നീതിയെ തടവിലാക്കുന്ന നിയമം 

ഉമർ ഖാലിദിന്റെ സാന്നിധ്യം പോലും ഇല്ലാതിരുന്ന ഒരു പ്രദേശത്ത് നടന്ന കലാപത്തിൽ എങ്ങനെയാണ് ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ കഴിയുക എന്നത് സാമാന്യനീതി സ്വപ്നം കാണുന്ന മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത യുക്തിയാണ്. യുഎപിഎ നിയമം പ്രയോഗിച്ചാൽ പിന്നെ ജാമ്യം കിട്ടുക ഒട്ടകത്തെ സൂചിയിൽ കോർക്കുന്നത് പോലെയുള്ള  പ്രയത്നമാണ്. നിയമത്തിന്റെ വകുപ്പ് 43 ഡി (5) പ്രഥമ ദൃഷ്ടിയിൽ കേസെടുക്കാവുന്ന സാഹചര്യമുണ്ട് എന്ന് കോടതിക്ക് തോന്നിയാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന തരത്തിലാണ് രചിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ വത്താലി വിധിക്ക് ശേഷം, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിക്കാൻ പോലും വിചാരണ കോടതികൾക്ക് സാധിക്കാത്ത സാഹചര്യമുണ്ട്. 2022ൽ ഡൽഹി ഹൈക്കോടതി ഖാലിദിന് ജാമ്യം നിഷേധിച്ചത് ഇക്കാരണത്താലാണ്.

വളരെ അവ്യക്തമായതും,  എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വകുപ്പുകളുമാണ് യുഎപിഎ നിയമത്തിലുള്ളത്. ആർക്കെതിരെ വേണമെങ്കിലും ചാർത്താവുന്ന തരത്തിൽ അർത്ഥവിശാലതയും അവയ്ക്കുണ്ട്. അതുകൊണ്ടാണ് ദാർശനിക പുസ്തകങ്ങളും, സാഹിത്യ ശേഖരവും, പ്രസംഗങ്ങളും, തൂലികാനാമങ്ങളുമെല്ലാം എന്തോ ഭീകര പ്രവർത്തനത്തിന് തെളിവുകളാണെന്ന നിലക്ക് ഹാജരാക്കുവാനും, അപസർപ്പക കഥകളെ തോൽപ്പിക്കും തരത്തിലുള്ള കുറ്റപത്രങ്ങൾ തയ്യാറാക്കാനും, അതു കോടതിയിൽ ഹാജരാക്കാനും  പ്രോസിക്യൂഷനു കഴിയുന്നത്. ജീവിതത്തിലെ പത്തും ഇരുപതും മുപ്പതും വർഷങ്ങൾ വരെ, ഇത്തരം കഥകളുടെ അടിസ്ഥാനത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന അനേകരുണ്ട് നമ്മുടെ രാജ്യത്ത്. ഡോക്ടർ ജി എൻ സായിബാബയെ കുറ്റവിമുക്തമാക്കി കൊണ്ടുള്ള കോടതി ഉത്തരവ് വായിച്ചാൽ, എങ്ങനെയാണ് അസംബന്ധ ജടിലമായ കുറ്റപത്രത്തിന്റെ ബലത്തിൽ പത്തുവർഷം അദ്ദേഹത്തിൻറെ തടവിലിടാൻ ഭരണകൂടത്തിന് കഴിഞ്ഞതെന്ന് മനസ്സിലാകും.

വിയോജിപ്പുകളെ അടിച്ചമർത്തുമ്പോൾ

ഉമർ ഖാലിദും ഷർജിൽ ഇമാമും ഉൾപ്പെടെയുള്ള ഒരുപറ്റം വിദ്യാർത്ഥികളെയും സാമൂഹ്യപ്രവർത്തകരെയും ലക്ഷ്യം വയ്ക്കുന്നതാണ് ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ 59/2020. പൗരത്വ ഭേദഗതി നിയമം പോലെ, ഭരണവർഗത്തിന്റെ ആശയധാരയുടെ പ്രധാന ഭാഗമായ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെ നിർവീര്യമാക്കുന്നതിന് മർദ്ദക നിയമങ്ങളെ ഉപയോഗിക്കുന്നതിന്റെ നേർസാക്ഷ്യമാണത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന് പുല്ലുവില കൊടുക്കുന്ന ഭരണകൂടനയത്തിന്റെ പ്രതിഫലനം. വിയോജിപ്പുകളെ ഇല്ലാതാക്കുന്നതിനപ്പുറം, രാജ്യദ്രോഹവും രാജ്യസുരക്ഷയും ഉയർത്തിപ്പിടിച്ച് ജനാധിപത്യത്തെ റദ്ദു ചെയ്ത്,  ഇന്ത്യയെ ഒരു ഏകാധിപത്യ മത രാഷ്ട്രമാക്കാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണിത്.

മനുഷ്യത്വരഹിതമായ നീതി ന്യായ സംവിധാനം

മർദ്ദക നിയമങ്ങൾക്ക് കീഴെ വിചാരണയില്ലാതെ തടവിൽ കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. കോടതി നടപടികളിലെ കാലതാമസവും നിയമങ്ങളുടെ ഏകാധിപത്യ വ്യാഖ്യാന ധാരയും മാറിയേ തീരൂ. കുറ്റവാളി എന്ന് തെളിയിക്കപ്പെടാത്തോളം കാലം, മനുഷ്യൻറെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്ന നടപടികൾ നീതീകരിക്കാവുന്നതല്ല. “ജാമ്യമല്ല ജയിലാണ് നിയമം” എന്ന സാഹചര്യം  ജനാധിപത്യത്തിന് ഭൂഷണമല്ല. ഭരണകൂട നയങ്ങളോടുള്ള വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ഭീകരവാദപ്പട്ടം ചാർത്തി ഇല്ലാതാക്കാമെന്ന ചിന്ത ആധുനിക സമൂഹത്തിന് യോജിച്ചതുമല്ല. ജയിലും ജാമ്യവും സംബന്ധിച്ച ആധുനിക ജനാധിപത്യ രാജ്യങ്ങളൊന്നും സ്വീകരിക്കാത്ത തരത്തിലുള്ള പ്രതിലോമകരമായ കാഴ്ചപ്പാടുകളാണ് ഇന്ത്യൻ നിയമ സംവിധാനവും ജുഡീഷ്യറിയും വെച്ചുപുലർത്തുന്നതെന്നത് സങ്കടകരമാണ്.

പ്രത്യക്ഷത്തിൽ തന്നെ യുക്തിരഹിതമായൊരു കേസിൽ, ഇരകൾക്ക് നീതി ലഭ്യമാക്കാൻ കഴിയാത്ത സംവിധാനത്തെ, ‘നീതിന്യായ വ്യവസ്ഥ’ എന്ന് വിളിക്കാൻ കഴിയുവതെങ്ങനെ എന്ന മനസാക്ഷിയുടെ ചോദ്യം ഇന്ത്യൻ ജനാധിപത്യ ഭൂമികയിൽ ചോര വാർന്നു കിടക്കുകയാണ്. മകൻറെ തിരിച്ചുവരവിന് വേണ്ടിയുള്ള ഉമറിന്റെ ഉമ്മയുടെ കാത്തിരിപ്പിന്, കണ്ണകിയുടെ കണ്ണീരോളം പഴക്കമുണ്ട്. ഏകാധിപത്യ ഭരണസംവിധാനങ്ങളുടെ നീതിരഹിതമായ വ്യവസ്ഥകളെ ചാമ്പലാക്കാനുള്ള കരുത്ത് ആ കണ്ണീരിനുണ്ടാവട്ടെ.

First Published in 13/01/2025 in Suprabhatham Daily

വഴിയിലുപേക്ഷിച്ച ജനാധിപത്യ മൂല്യത്തെ, കോടതി വീണ്ടെടുക്കണം  

നീതി തേടുന്ന മനുഷ്യർ കോടതിയിൽ അമിത പ്രതീക്ഷ പുലർത്താത്ത ഒരു ഘട്ടത്തിലാണ് ഇന്ത്യൻ സുപ്രീം കോടതി പുതുവർഷത്തെ വരവേൽക്കുന്നത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിനകത്ത്, ഭരണഘടന മൂല്യങ്ങളുടെ അവസാന ആശ്രയവും, ദുരിതമനുഭവിക്കുന്നവരുടെ അഭയകേന്ദ്രവും, ഭരണകൂടത്തിന്റെ  അമിതാധികാരപ്രയോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാണ് ജുഡീഷ്യറി. എന്നാൽ സമീപകാല ചരിത്രം ഭരണഘടന കോടതികൾ ഭരണകൂട കോടതികൾ ആയി പരിവർത്തനപ്പെടുന്നതിന്റേതാണ്. ഇതിൽ നിന്നുമൊരു മാറി നടത്തം  സാധ്യമാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

സമീപകാല ചരിത്രം 

ജുഡീഷ്യറിയും ഭരണകൂടവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തിൻറെ ചുരുളുകൾ അനാവരണം ചെയ്യപ്പെട്ട വർഷങ്ങളാണ് കഴിഞ്ഞു പോയത്. ആധാർ മുതൽ കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടി വരെയുള്ള കേസുകളിൽ, ഭരണഘടനയുടെ വിചിത്ര വ്യാഖ്യാനങ്ങളിലൂടെ ഗവൺമെൻറ് നടപടികളെ സംരക്ഷിക്കുന്ന തീരുമാനങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയതും, ബിൽകിസ് ബാനോ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് കൊടുത്ത നടപടിക്കെതിരെ വിധിച്ചതും, ഉൾപ്പെടെയുള്ള അപൂർവ്വം കേസുകളിൽ ശ്രദ്ധേയമായ വിധികൾ ഉണ്ടായെങ്കിലും രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിലധികവും ഭൂരിപക്ഷ രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് ജുഡീഷ്യറി അടിപ്പെട്ടുവെന്ന് മുൻ സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഉദാഹരണത്തിന്, പൗരത്വ നിയമഭേദഗതി സംബന്ധിച്ച കേസും പള്ളി-അമ്പലം തർക്കങ്ങളിൽ വളരെ വൈകി മാത്രം ഉണ്ടായ ഇടപെടലുകളും വളരെ സെലക്ടീവായി മാത്രം ജാമ്യം അനുവദിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിതിന്യായ സംവിധാനത്തിന്റെ വിശ്വാസത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യപരതയും ഇതിനുണ്ട്.

2025: മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ വർഷം 

മൂന്ന് ചീഫ് ജസ്റ്റിസുമാർ ഉണ്ടാവുന്ന വർഷം എന്ന പ്രത്യേകതയുണ്ട് 2025-ന്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്. ഇതിൽ ജസ്റ്റിസ് സൂര്യകാന്തിന് മാത്രമാണ് ദീർഘമായ ഒരു കാലയളവ് ഉള്ളത്. 2027 ഫെബ്രുവരിയിലാണ് അദ്ദേഹം വിരമിക്കുക. മറ്റു രണ്ടുപേർക്കും ഏതാനും മാസങ്ങൾ മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കാൻ കഴിയുക എന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിവർത്തനങ്ങൾക്കും പരിഷ്കരണങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു. ജസ്റ്റിസ് ഖന്ന, അടിയന്തരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ, ഹേബിയസ് കോർപ്പസ് കേസിൽ, ഗവൺമെൻറിനെതിരെ, വിയോജനവിധി എഴുതിയ ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ ബന്ധുവാണ്. ഒരു ന്യായാധിപൻ എന്ന നിലയിൽ ജുഡീഷ്യറിയെക്കുറിച്ച് പരമ്പരാഗതമായ കാഴ്ചപ്പാടുകളുള്ള അദ്ദേഹം, ഭരണഘടന ധാർമികതയും അവകാശങ്ങളും ഗൗരവമായി പരിഗണിക്കുന്ന ചരിത്രമുള്ള വ്യക്തിയാണ്. പരിഹരിക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാമെന്ന നിലപാട്, പ്രമോഷനിലും സംവരണം അനുവദനീയമാണെന്ന വിധി, ഓരോ കേഡറിലും പ്രമോഷൻ നൽകണമെന്ന അഭിപ്രായം, വിവരാവകാശം കോടതികൾക്കും ബാധകമാണെന്ന് ഉത്തരവിട്ടത്, തുടങ്ങി പല കാര്യങ്ങളിലും അതു ബോധ്യപ്പെട്ടിട്ടുണ്ട്. 

മാറ്റത്തിന്റെ സൂചനകൾ 

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ തീരുമാനമെടുക്കാതെ നീട്ടിവെച്ച് ഗവൺമെന്റിന് ഏത് നിയമവിരുദ്ധമായ കാര്യങ്ങളും സാധിച്ചു കൊടുക്കുന്ന സമീപനം കുറച്ചുകാലങ്ങളായി സുപ്രീംകോടതി സ്വീകരിക്കുന്നു എന്ന വിമർശനം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ചില മാറ്റങ്ങളുടെ സൂചനയുമുണ്ട്. ജസ്റ്റിസ് യു യു ലളിത്, ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് കുറെയധികം കേസുകൾ പരിഗണിക്കുകയും,  ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും, വിധികളോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പോലും,  പല കേസുകളിലും തീർപ്പുണ്ടാകണമെന്ന സമീപനം സ്വീകരിച്ചിരുന്നു. ബുൾഡോസർ നീതിക്കെതിരെ ഉണ്ടായ വിധി ശ്രദ്ധേയമായിരുന്നു. ജസ്റ്റിസ് ഖന്ന, ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട കേസിൽ സ്വീകരിച്ച നിലപാടും ആശാവഹമാണ്. 

അതോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തിൽ, കോടതി നടപടികളുടെ ഡിജിറ്റൈസേഷനിൽ ഉണ്ടായ പുരോഗതി. വെർച്വൽ കോടതിയും, ലൈവ് സ്ട്രീമിങ്ങും, 

 സുതാര്യതയും പൊതുജനങ്ങളിൽ വിശ്വാസതയും വളർത്തുന്നതിന് ഉപകരിക്കും. ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുവാൻ 2025 ലും ശ്രമങ്ങൾ ഉണ്ടാവണം. 

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ 

2025-ൽ, രാഷ്ട്രീയ പ്രാധാന്യമുള്ളതും, ഭരണഘടനാധാർമികതയുടെ മാറ്റുരയ്ക്കുന്നതുമായ നിരവധി കേസുകളാണ് തീർപ്പാക്കേണ്ടതായുള്ളത്. 

രാജ്യത്തെ ധ്രുവീകരണ രാഷ്ട്രീയത്തിന് കോടതി കൂട്ടു നിൽക്കുന്നുവെന്ന ആശങ്ക ഉണർത്തുന്ന പല കേസുകളുമുണ്ട്.  ആരാധനാലയ നിയമത്തിന്റെ ഭരണഘടനാസാധ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്. പ്രതീക്ഷ നൽകുന്ന ഇടക്കാല ഉത്തരവുണ്ടായെങ്കിലും, അന്തിമമായി കോടതി എന്താണ് തീരുമാനിക്കുന്നത്, ഇക്കാര്യത്തിൽ ഗവൺമെൻറ് സമീപനം എന്തായിരിക്കും എന്നതൊക്കെ പ്രധാനമാണ്. ശബരിമല വിധി പുന:പരിശോധനയുടെ ഭാഗമായി, ‘അവശ്യമതാചാരങ്ങൾ’ സംബന്ധിച്ച അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങൾ കോടതി വിലയിരുത്തേണ്ടതുണ്ട്. ഹിന്ദു, മുസ്ലിം, സിഖ് ആചാരക്രമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. മറ്റൊന്ന് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്നങ്ങളാണ്. വൈവിധ്യങ്ങളെ കോർത്തിണക്കുന്ന ഇന്ത്യൻ ദേശീയതയെ പുനർനിർവചിക്കാനുള്ള ശക്തി ഈ വിഷയത്തിനുണ്ട്. കർണാടക സംസ്ഥാന ഗവൺമെൻറ് കോളേജുകളിൽ ഹിജാബ് നിരോധിച്ച നടപടി രണ്ടംഗ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നാഭിപ്രായമാണ് ഉണ്ടാക്കിയത്. അതിൻറെ അന്തിമ പരിഹാരത്തിനു വേണ്ടി രൂപീകരിക്കുന്ന പുതിയ ബെഞ്ചിന്റെ തീരുമാനവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഇതിൽ ഏറ്റവും പ്രസക്തമായ കേസ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടാണ്. സിവിക്ക് ദേശീയതയിൽ നിന്ന്  എത്ത്നിക് ദേശീയതയിലേക്കുള്ള സമ്പൂർണ്ണമായ മാറ്റം സുപ്രീംകോടതി അനുവദിക്കുമോയെന്ന് കാത്തിരുന്നു കാണാം.

കഴിഞ്ഞ ഒരു ദശകക്കാലം കൊണ്ട്, ഇന്ത്യ  ക്രമേണ ഒരു ജനാധിപത്യ രാജ്യമല്ലാതായിക്കൊണ്ടിരിക്കുന്നു, എന്ന വിലയിരുത്തലുകൾക്ക് കാരണമായ പ്രധാനപ്പെട്ട പ്രശ്നം പൗരാവകാശ ലംഘനങ്ങളായിരുന്നു.  രാഷ്ട്രീയമായും നിയമപരമായും അവകാശങ്ങളെ വകവയ്ക്കാത്ത നിലപാടുകൾക്കാണ് പ്രാമുഖ്യം ലഭിച്ചത്. രാജ്യത്തെ ജയിലുകളിൽ വിചാരണയില്ലാതെ, വിവിധ മർദ്ദകനിയമങ്ങൾക്ക് കീഴിൽ കഴിയുന്ന നിരാലംബരായ മനുഷ്യരുടെ ഭാവി സുപ്രീംകോടതി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെ എത്രയോ മനുഷ്യരാണ് തടവറയിൽ കഴിയുന്നത്. വിവാഹബന്ധത്തിനകത്തെ ബലാത്സംഗം, മതസ്വാതന്ത്ര്യം, ലിംഗ സമത്വം തുടങ്ങിയ മേഖലകളിലും പ്രഥമ പരിഗണന ലഭിക്കേണ്ട കേസുകളുണ്ട്.

ഭരണകൂടത്തിന്റെ അമിതാധികാരം പ്രയോഗം നിയന്ത്രിക്കുകയെന്ന പ്രാഥമിക കർത്തവ്യം സുപ്രീംകോടതി നിർവഹിക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അനിയന്ത്രിതമായ  അധികാരങ്ങൾ സംബന്ധിച്ച് ചില ചോദ്യങ്ങൾ കോടതി ഉന്നയിച്ചുമെങ്കിലും, 2022-ൽ ഇ.ഡി.യുടെ എല്ലാ അധികാരങ്ങളും ശരിവച്ചു കൊണ്ടുണ്ടായ വിധി സുപ്രീംകോടതി തിരുത്തുമോ എന്ന കാര്യം കണ്ടറിയണം. പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ചുള്ള ഹർജികളും ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നതാണ്. ജനാധിപത്യമൂല്യബോധം ഉയർത്തിപ്പിടിക്കുന്ന നിലപാട് സുപ്രീംകോടതി സ്വീകരിച്ചില്ലെങ്കിൽ അത് രാജ്യത്തിൻറെ ഭാവിയെ ഇരുളിലാഴ്ത്തും. 

രാജ്യത്തിൻറെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന അതിഭീമമായ എണ്ണം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്. ഭരണഘടനാ കോടതികളിൽ പോലും ഒഴിവു നികത്തുവാൻ കഴിയുന്നില്ല. കൊളീജിയം നാമനിർദ്ദേശങ്ങൾ ഗവൺമെൻറ് പരിഗണിക്കുന്നില്ല. കൊളീജിയം സംവിധാനം തീർത്തും സുതാര്യതയില്ലാത്തതാണെന്നൂം ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കൊപ്പം മാത്രമാണ് ഇപ്പോൾ നിലകൊള്ളുന്നതെന്നും ജസ്റ്റിസ് മുരളീധർ ഉൾപ്പെടെയുള്ള സത്യസന്ധരായ ന്യായാധിവർക്കുണ്ടായ അനുഭവ പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിൽ മാറ്റമുണ്ടാവുമെന്ന് വിചാരിക്കാൻ കഴിയില്ല. അതുപോലെതന്നെയാണ് മാസ്റ്റർ ഓഫ് ദ റോസ്റ്റർ പദവി ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് കേസുകൾ വിവിധ ബഞ്ചികൾക്ക് നൽകുന്ന സംവിധാനം.  രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പരിഗണനകൾ വച്ച് വീതിച്ചു നൽകുന്നുവെന്ന ആരോപണത്തിനും എളുപ്പം മറുപടി ഉണ്ടാകാനിടയില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൈസേഷൻ കൊണ്ടു മാത്രം നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം വന്നുകൊള്ളണമെന്നില്ല. അതിന് വളരെ നിശ്ചയദാർഢ്യത്തോടെയുള്ള ഭരണപരമായ ഇടപെടലുകൾ ആവശ്യമാണ്. അതിനുതകുന്ന സാഹചര്യം 2025ൽ പൊടുന്നനെ സൃഷ്ടിക്കപ്പെടുമെന്നും കരുതുക വയ്യ. 

അവസാന പ്രതീക്ഷ 

വിമർശനങ്ങളും വെല്ലുവിളികളും ഏറെയുള്ളപ്പോഴും, രാജ്യത്ത് പ്രതീക്ഷയുടെ അവസാന നാളമായി സുപ്രീംകോടതിയെ ഇപ്പോഴും നമ്മൾ പരിഗണിക്കുന്നുണ്ട്. സങ്കീർണമായ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ, ഇടപെടാനുള്ള സന്നദ്ധത സമീപകാലത്ത് സുപ്രീംകോടതി കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. ബുൾഡോസർ നീതി, ആരാധനാലയ നിയമം, അറസ്റ്റ് ചെയ്യാനുള്ള ഇ.ഡി.യുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ അതു നാം കണ്ടതാണ്. ഒപ്പം ഭരണപരമായ പരിഷ്കാരങ്ങളും സുതാര്യത ഉറപ്പുവരുത്തുന്ന ആധുനികവൽക്കരണവും ഉണ്ടായാൽ, വലിയ മാറ്റത്തിന് വഴിവയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. 

പുതുവർഷത്തെ വരവേൽക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങളുടെ നിതാന്ത കാവൽക്കാരൻ എന്ന നിലയിൽ സ്വന്തം സാന്നിധ്യം ആവർത്തിച്ചുറപ്പിക്കുന്നതിനുള്ള ബാധ്യത നിതിന്യായ സംവിധാനത്തിനുണ്ട്. സമ്മർദ്ദങ്ങൾക്കു മുകളിൽ ഭരണഘടനാ ധാർമികതയെ പ്രതിഷ്ഠിക്കാൻ കഴിഞ്ഞാൽ, നീതിന്യായ വ്യവസ്ഥയും ഭരണകൂടവും തമ്മിലുള്ള വിമർശനവിധേയമായ ബാന്ധവത്തെ തരണം ചെയ്ത്, നീതിയുടെ വീഥിയിലൂടെ മുന്നോട്ടു നടക്കാൻ ജുഡീഷ്യറിക്കു കഴിയും. വഴിയിൽ ഉപേക്ഷിച്ച, ജനാധിപത്യത്ത മൂല്യങ്ങളെ വീണ്ടെടുക്കാൻ നമ്മുടെ രാഷ്ട്രത്തിന് കഴിയട്ടെ.

First published on 29/12/2024 in Suprabhatham Sunday

ആരാധനാലയ നിയമം: സമാധാനത്തിനുവേണ്ടി  സുപ്രീംകോടതി 

ബാബറി പള്ളി സംബന്ധിച്ച സുപ്രീംകോടതി വിധി, നീതി തേടുന്ന മനുഷ്യരെ നിരാശരാക്കിയിരുന്നെങ്കിലും, വിധിയിൽ കടന്നു വന്ന, 1991-ലെ ആരാധനാലയ നിയമം സംബന്ധിച്ച പരാമർശങ്ങൾ ഭാവിയെക്കുറിച്ച് ചില പ്രതീക്ഷകൾ നൽകിയിരുന്നു. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്നർത്ഥമാക്കുന്ന   ഈ നിയമം, ഭരണഘടനാ ധാർമികതയുടെ  പ്രകാശനമായാണ് ഭരണഘടനാബെഞ്ച് കണ്ടത്. മതേതരത്വം സംബന്ധിച്ച ഭരണഘടനാപരമായ വാഗ്ദാനം കൂടിയാണത്. അതിനെതിരെ,  ഭീഷണമായ  വെല്ലുവിളികൾ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി ഉണ്ടായിരിക്കുന്നത്. ഒരു ആരാധനാലയത്തിന്റെയും സ്വഭാവം മാറ്റുന്നത് സംബന്ധിച്ചുള്ള ഹർജികൾ കോടതികൾ രജിസ്റ്റർ ചെയ്യരുതെന്നും, നിലവിലുള്ള കേസുകളിൽ, ഉത്തരവുകൾ പാടില്ലെന്നുമുള്ള, സുപ്രീംകോടതിയുടെ ഇടക്കാലവിധി, സമാധാനത്തിനും സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ ആവർത്തനമാണ്.

സംഭൽ: ഒഴിവാക്കാമായിരുന്ന ദുരന്തം 

ആരാധനാലയ നിയമത്തെ അവഗണിക്കുന്നതിൻ്റെ പ്രത്യാഘാതങ്ങെളെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ മാസം സംഭാലിൽ നടന്ന വർഗീയ കലാപം.  ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ഉത്തരവിട്ടപ്പോൾ, ഉരുത്തിരിഞ്ഞ സംഘർഷം  നാല് നിരപരാധികളുടെ ജീവൻ അപഹരിക്കുകയും എണ്ണമറ്റ കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്തു. സംഭാലിലെ ഇനിയും അവസാനിക്കാത്ത വിലാപങ്ങളും, വീടുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും,  തകർന്ന സ്വപ്നങ്ങളും,  ജുഡീഷ്യറി വിഭാഗീയ രാഷ്ട്രീയത്തിൻ്റെ ചട്ടുകമായി മാറുമ്പോൾ എന്ത് സംഭവിക്കും എന്നതിന്റെ നേർസാക്ഷ്യമാണ്.

വിഭജനവും, വർഗീയ സംഘർഷങ്ങളും ബാക്കിവച്ച മുറിവുകകൾ ഇനിയുമുണങ്ങാത്ത ഈ രാജ്യത്തിന്റെ ഞരമ്പുകളിൽ ഹിംസയുടെ വിഷമുണ്ട്. ഓർമകളെ വീണ്ടുമുണർത്തിയാൽ വീര്യം വർദ്ധിക്കുന്ന വിഷം;  അത് ഊറിയിറങ്ങി ഈ നാടിനെ നശിപ്പിക്കാതെ നോക്കേണ്ടതുണ്ട്. കോടതിയുടെ ഇടപെടൽ, വൈകിയാണെങ്കിലും, ആ ദിശയിലുള്ള ക്രിയാത്മകമായ നടപടിയാണ്. എങ്കിലും, ഈ ദുരന്തം സംഭവിക്കുവാൻ അവസരമുണ്ടായതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. 

ഗ്യാൻവാപിയുടെ നിഴൽ  

1991-ലെ നിയമത്തോടെ, ഒരറുതി വരുത്തിയെന്ന് നമ്മളെല്ലാം കരുതിയ ദുരന്തത്തിന്റെ വിത്തുകൾ, വീണ്ടും മുളപൊട്ടാൻ തുടങ്ങിയത് ഗ്യാൻവാപി പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീംകോടതിയിൽ, മുൻ ചീഫ് ജസ്റ്റിസ് ഡി വി ചന്ദ്രചൂഡ് സ്വീകരിച്ച നിലപാടോടെയാണ്. പ്രസ്തുത കേസിന്റെ വാദം നടന്നപ്പോൾ, “ആരാധനാലയനിയമം, ആരാധനാലയങ്ങളുടെ സ്വഭാവം എന്തെന്നു പരിശോധിക്കുന്നതിന് തടസ്സമാണെന്ന് തോന്നുന്നില്ല” എന്ന പരാമർശമാണ് അദ്ദേഹം നടത്തിയത്. ‘പള്ളികൾക്കടിയിൽ, അമ്പലം തേടുന്നവരുടെ’ എണ്ണം വളരെ പെട്ടെന്ന് വർദ്ധിക്കാൻ അതുകാരണമായി. നിരവധി സിവിൽ കോടതികൾ ഈ ഹരജികൾ പരിഗണിക്കാനും ഉത്തരവുകൾ പുറപ്പെടുവിക്കാനും ആരംഭിച്ചു. 

പരമോന്നത നീതീപീഠത്തിന്റെ നിസ്സംഗത കാരണം പത്തിലേറെ കേസുകളാണ് രാജ്യത്തുണ്ടായത്.  മധുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും, അജ്മീർ ദർഗയും, സംഭാലും, ഗ്യാൻ വാപിയുമെല്ലാം  ഭീതിയുടെ   നിഴലിലായി. ആരാധനാലയ നിയമം അപ്രസക്തമായി. രാജ്യമാകെ  ആശാന്തിയുടെ സൂചനകൾ വന്നുതുടങ്ങി.

രാഷ്ട്രീയയുദ്ധം 

ഇന്ത്യയിലെന്നും  മതം ഒരു രാഷ്ട്രീയ വിഷയമായിരുന്നു. ദേശീയപ്രസ്ഥാനം പോലും അതിൽ നിന്നും മുക്തമായിരുന്നില്ല. എന്നാൽ രാമജന്മഭൂമി പ്രസ്ഥാനത്തോട് കൂടി, അത് പച്ചയായ വർഗീയ വിദ്വേഷത്തിന് വഴിമാറി. കാലാന്തരത്തിൽ, ഇന്ത്യൻ റിപ്പബ്ലിക്കിനേറ്റ തീരാകളങ്കം എന്നു വിശേഷിപ്പിക്കാവുന്ന ബാബറി പള്ളി തകർക്കുന്ന സംഭവത്തിലേക്ക് വളർന്നു.  ഈ സവിശേഷ സാഹചര്യത്തിലാണ് പ്ളേസസ് ഓഫ് വർഷിപ്പ് ആക്ട് കൊണ്ടുവരാൻ പാർലമെൻറ് തീരുമാനിക്കുന്നത്. എന്നാൽ, വിമർശകർ പറയുന്നത്, പ്രസ്തുത നിയമം ‘അധിനിവേശ ശക്തികൾ’ കീഴടക്കിയ തങ്ങളുടെ ആരാധനാലയങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നാണ്. വിദ്വേഷ രാഷ്ടീയത്തിന്റെ വിഭാഗീയ അജണ്ടയ്ക്ക് നീതിയുടെപരിവേഷം നല്കുന്ന വാദമുഖമാണിത്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന എല്ലാ പുരോഗമനപരമായ മൂല്യബോധങ്ങളെയും നിഷേധിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രക്കാരുടെ തന്ത്രപരമായ നിലപാട്.  ഈയിടെയുയർന്നു വന്ന പള്ളി-അമ്പല കേസുകൾ, ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ പുനർനിർവചിക്കാൻ ആഗ്രഹിക്കുന്നവരുടെ ധ്രുവീകരണപദ്ധതിയുടെ ഭാഗമാണത്.      

സുപ്രീംകോടതിയുടെ നിലപാട്. 

ഇപ്പോഴത്തെ ഇടക്കാലവിധിയിലൂടെ, സുപ്രീംകോടതി, ധ്രുവീകരണ  സംഘത്തിന് താത്കാലികമായി തടയിട്ടുവെന്നുവേണം കരുതാൻ. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്, ആരാധനാലയ നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഈ ഉത്തരവിട്ടത്. ബിജെപി നേതാവ് അശ്വനി കുമാർ  ഉപാധ്ദ്യായായാണ് പ്രധാന ഹർജിക്കാരൻ. 

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരാധനാലയങ്ങളുടെ സ്വഭാവം  സംബന്ധിച്ച യാതൊരു കേസും രജിസ്റ്റർ ചെയ്യരുതെന്നും, നിലവിലുള്ള കേസുകളിൽ ഇടക്കാല ഉത്തരവുകളോ, സർവേ പോലുള്ള നടപടിക്കുകൾക്കുള്ള നിർദ്ദേശമോ, അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും രാജ്യത്തെ എല്ലാ കോടതികൾക്കും നിർദ്ദേശം നൽകി. കേസ് തങ്ങളുടെ പരിഗണനയിലിരിക്കുമ്പോൾ, മറ്റു കോടതികൾക്ക് സമാന്തരമായി വിഷയം കൈകാര്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ്. കെ വി വിശ്വനാഥൻ നിരീക്ഷിച്ചു. അയോദ്ധ്യ കേസിലെ  അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിലപാടാണ് ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും ഉയർന്ന അഭിപ്രായം എന്ന കാര്യം ഓർമപ്പെടുത്തി. ഇടക്കാല ഉത്തരവ് പാടില്ലെന്ന ആവശ്യവുമായി മറുഭാഗത്തിന്റെ അഭിഭാഷകർ കോടതിയിൽ ശബ്ദമുയർത്തിയപ്പോൾ, നിങ്ങൾ ഇവിടെവച്ച് ഉത്തരവിടാൻ സമ്മതിച്ചില്ലെങ്കിൽ, ചേമ്പറിൽ വച്ച് ഉത്തരവ് പുറപ്പെടുവിക്കും എന്ന ശക്തമായ നിലപാട് ചീഫ് ജസ്റ്റിസ് സ്വീകരിച്ചു. യൂണിയൻ ഗവണ്മെന്റിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌തയും ഇടക്കാല ഉത്തരവിനെ എതിർക്കുകയാണുണ്ടായത് എന്ന കാര്യം ശ്രദ്ധേയമാണ്.

ഒരു പുനര്വിചിന്തനത്തിനു നാം തയ്യാറാവണം.

ഗ്യാൻവാപിയിലും സംഭാലിലും മറ്റു പലയിടങ്ങളിലും നടക്കുന്ന വിദ്വേഷപ്രവർത്തനങ്ങൾ, രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന മാരകമായൊരു രോഗത്തിന്റെ ലക്ഷണമാണ്. ആരാധനാലയ നിയമം നിയമപുസ്തകത്തിലെ വരികൾ മാത്രമല്ല, രാജ്യത്തിന്റെ വൈവിധ്യമാർന്ന സാമൂഹ്യപ്രകൃതിയോടുള്ള ധാർമിക പ്രതിബദ്ധതയുടെ സൂചകമാണ്.  അതിനെ ദുര്ബലപ്പെടുത്താനുള്ള ഓരോ നീക്കവും രാജ്യത്തിൻറെ ആത്മാവിനെ ഇല്ലാതാക്കുന്നതാണ്. ഈ സാഹചര്യത്തിൽ, സുപ്രീംകോടതി നിലപാട് ഇടക്കാലാശ്വാസം മാത്രമാണ്. മുന്നോട്ടുള്ള വഴി ഒരിക്കലൂം എളുപ്പമാവില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ അതിജീവിക്കുമോ, അതോ ഭിന്നിപ്പിന്റെ ശക്തികൾക്ക് നാം കീഴടങ്ങുമോ എന്നത്, കോടതിയുടെ വരുംകാല സമീപനവും, സർക്കാരിന്റെ നിലപാടുകളും, ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ കൂട്ടായ തീരുമാനവും അനുസരിച്ചിരിക്കും. 

സംഭാലിലെ ഇരകൾക്ക് നീതി ലഭിക്കണം. ഇനി ഇത് ആവർത്തിക്കില്ലെന്ന ഉറപ്പു നൽകാൻ കഴിയണം. അതുറപ്പാക്കാൻ ആരാധനാലയ നിയമം നിലനിൽക്കേണ്ടത് അനിവാര്യമാണ്.കേസുകൾ അനന്തമായി നീട്ടി വച്ചുകൊണ്ട്, ഭൂരിപക്ഷ രാഷ്ട്രീയ താത്പര്യങ്ങൾക്ക് സൗകര്യമൊരുക്കുന്ന ചരിത്രം നീതിന്യായസംവിധാനത്തിനുണ്ട്. ഇക്കാര്യത്തിൽ അത് സംഭവിച്ചു കൂടാ, എത്രയും വേഗം തീരുമാനമുണ്ടാകണം. ഗവണ്മെന്റ്, കോടതിയിൽ ആരാധനാലയനിയമത്തിന്റെ പക്ഷത്ത് നിലകൊള്ളണം. 

അമേരിക്കൻ ഭരണഘടന നിലവിൽ വന്ന്, എട്ടാം ദശകത്തിലാണ് അവിടെ  ആഭ്യന്തരയുദ്ധം നടക്കുന്നത്. നാമിപ്പോൾ, ഭരണഘടനയുടെ എഴുപത്തിയാറാം വാർഷികത്തിലാണ്. ജാഗ്രത ആവശ്യപ്പെടുന്ന കാലമാണ്. രാഷ്ട്രശില്പികൾ ബാക്കിവച്ച, സഹവർത്തിത്തത്തിന്റെ അഭിമാനകരമായ പാരമ്പര്യത്തോടു നീതിപുലർത്താൻ  നമുക്ക് കഴിയുമോ? അതോ നമ്മുടെ ഭാവി,  ഭൂതകാലത്തിന്റെ പിശാചുക്കൾക്ക് നാം വിട്ടുകൊടുക്കുമോ? ഉത്തരം പറയേണ്ടത് കോടതികൾ മാത്രമല്ല, ഇന്ത്യയെന്ന ആശയത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും മനസിൽ ഈ ചോദ്യം പ്രതിധ്വനിക്കേണ്ടതാണ്. അല്ലെങ്കിൽ വരും തലമുറ നമ്മളോട് പൊറുക്കുകയില്ല.. 

First Published in Suprabhatham Daily on 14/12/2025

ജനാധിപത്യ ഇന്ത്യ മതേതരത്വത്തിനും സോഷ്യലിസത്തിനുമൊപ്പം

ഇന്ത്യയുടേത് ജീവിക്കുന്ന ഭരണഘടനയാണ്. മുൻപില്ലാതിരുന്നൊരു ആധുനിക ദേശരാഷ്ട്രത്തിന്റെ ഗതി നിർണയിക്കുന്ന ദാർശനിക രൂപരേഖയാണ്. കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി, ഭരണഘടനയുടെ അവസാന രൂപം അംഗീകരിച്ച 1949 നവംബർ 26, ഒരു യാത്രയുടെ ആരംഭമാണ്, അവസാനമല്ല. മാനവികതയുടെയും ജനാധിപത്യത്തിന്റെയും അവസരസമത്വത്തിന്റെയും അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുമ്പോഴും, കാലികമായ മാറ്റങ്ങൾക്കും സാമൂഹികമായ ആവശ്യങ്ങൾക്കും അനുസൃതമായി, സ്വയം പരിവർത്തനപ്പെടാനും പരിവർത്തനങ്ങൾക്ക് നിദാനമാകാനും കഴിയുന്ന ചലനാത്മകത ഭരണഘടനയ്ക്കുണ്ട്. കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ച അടിസ്ഥാനഘടനാതത്വത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നവീകരിക്കപ്പെടുക എന്നുള്ളത് ഭരണഘടനാ പദ്ധതിയുടെ ഭാഗമാണ്. ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത ഭേദഗതിക്കെതിരെ വന്ന ഹർജികൾ തള്ളിക്കളഞ്ഞുകൊണ്ട്, നമ്മുടെ സുപ്രീംകോടതി, ഒരിക്കൽ കൂടി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഉയർത്തിപ്പിടിക്കുന്നൊരു വിധിയെഴുതിയിരിക്കുന്നു.  

1976-ലെ 42 ആം  ഭേദഗതിയിലൂടെ, ആമുഖത്തിന്റെ ഭാഗമായ ഈ തത്വങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻറെ അടിസ്ഥാനശിലകളായി നിലകൊള്ളുന്നവയാണ്. ഇതിനെതിരെ ഉയർന്നുവന്ന വികട വാദങ്ങളെ തള്ളിക്കളഞ്ഞ സുപ്രീംകോടതി, ഈ മൂല്യങ്ങളുടെ പ്രാധാന്യം  ഒരിക്കൽ കൂടി അടിവരയിട്ട് പറയുകയാണ്.

 ഭരണഘടനയ്ക്ക് കാലികമായ മാറ്റങ്ങൾ  ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം നമ്മുടെ ഭരണഘടനാ ശില്പികൾ മനസ്സിലാക്കിയിരുന്നു. ഭരണഘടന ഭേദഗതി ചെയ്യുവാൻ പാർലമെന്റിന് അധികാരം നൽകുന്ന അനുഛേദം 368, അവർ വിഭാവനം ചെയ്ത ഭരണഘടനയുടെ പരിവർത്തനാത്മക സ്വഭാവം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഹർജിക്കാർ അവകാശപ്പെട്ടതുപോലെ, 1949 നവംബർ 26- ഭരണഘടനയുടെ അവസാന രൂപം അംഗീകരിക്കപ്പെട്ട ദിവസം- ഭരണഘടനാഭേദഗതിക്കുള്ള പാർലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ല എന്ന് കോടതി വിലയിരുത്തി. പകരം ജനാഭിലാഷവും ജനാധിപത്യമൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന മാറ്റങ്ങൾ ഭരണഘടനയിൽ അനിവാര്യമാണെന്ന കാര്യവും വിധി ഉയർത്തിക്കാട്ടുന്നു.  

ഭരണഘടനയുടെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്നതാണ് 1976-ൽ കൂട്ടിച്ചേർത്ത വാക്കുകൾ എന്ന വാദം കോടതിക്ക് സ്വീകാര്യമായില്ല. ഭരണഘടനയുടെ വിശാലദർശനങ്ങൾക്ക് അനുപൂരകമാണ് ഈ വാക്കുകൾ എന്ന സമീപനമാണ് കോടതി സ്വീകരിച്ചത്. മതേതരത്വം എന്ന വാക്ക് 1949-ൽ  ഉണ്ടായിരുന്നില്ലെങ്കിലും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം,  നിയമത്തിനു മുന്നിലെ തുല്യത, വിവേചനങ്ങൾക്കെതിരായ അവകാശം, എന്നിവയിലൂടെ ‘മതേതരത്വം’ എന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായിരുന്നു. അനുഛേദം 14, 15, 16, 19, 25, 26 എന്നിവയൊക്കെ മേൽപ്പറഞ്ഞ അവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുന്നുണ്ട്. മാത്രവുമല്ല, ഇന്ത്യൻ സാഹചര്യത്തിൽ, സോഷ്യലിസം എന്ന വാക്കിന് ഏതെങ്കിലും പ്രത്യേക വരട്ടു തത്വവാദത്തിന്റെ പരിമിതമായ അർത്ഥമല്ല ഉള്ളത്. സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളുടെ ഭാരമല്ല, സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ പ്രതിഫലനമാണ് ആ വാക്ക്. വ്യവസ്ഥാപിതമായ അസമത്വങ്ങളുടെ ഫലമായി ഒരു ഇന്ത്യൻ പൗരൻ പോലും പിന്തള്ളപ്പെടരുത് എന്ന നീതിബോധത്തിന്റെ ഭാഗമാണത്. 

ഇത് മറ്റു പലകാര്യങ്ങളിലുമെന്നപോലെ ഇന്ത്യയ്ക്ക് മാത്രം സാധിക്കുന്ന അനന്യമായൊരു ആശയ പന്ഥാവിൻറെ വെളിച്ചമാണ്. “ഭരണഘടനയുടെ ആമുഖം അതിൻറെ ആദ്യ രൂപത്തിൽ, ‘അവസരസമത്വം, സാഹോദര്യം, വ്യക്തിപരമായ അന്തസ്സ്’ ഒപ്പം ‘സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ എന്നീ സൂചകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നത് മതേതരത്വ മൂല്യങ്ങളെയാണ്.” കോടതി പറയുന്നു. ഇന്ത്യൻ സാഹചര്യത്തിൽ മതേതരത്വം എന്നത് ഏറ്റവും വിശാലമായ അർത്ഥതലമുള്ള  വാക്കാണെന്നാണ് വിധിയിൽ വിശദമാക്കുന്നത്. അത് വ്യക്തിസ്വാതന്ത്ര്യത്തെയും, മനസാക്ഷിക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയും, നാനാത്വത്തിൽ ഏകത്വത്തെയും സൂചിപ്പിക്കുന്നു. അങ്ങനെ വളരെ ധ്രുവീകൃതമായൊരു ലോകത്ത്, ഇന്ത്യയെ വൈവിധ്യങ്ങളിൽ ഒരുമ തേടുന്ന പ്രതീക്ഷയുടെ പ്രതീകമായി ഉയർത്തി കാണിക്കുന്നു.

സോഷ്യലിസത്തെക്കുറിച്ച് കോടതി  പറയുന്നത് ഇങ്ങനെയാണ്: “സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കൊണ്ട്, ഒരു പൗരനും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന സാമ്പത്തിക-സാമൂഹ്യ നീതിയുടെ ആശയത്തെയാണ് സോഷ്യലിസം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.” ഇത് ഒരുതരത്തിലും സാമ്പത്തിക നയങ്ങളെ പരിമിതപ്പെടുത്തുന്നില്ല എന്ന് വ്യക്തമാണ്. പകരം തുല്യനീതി ഉറപ്പുവരുത്തുന്ന ക്ഷേമ രാഷ്ട്ര സങ്കല്പത്തോടുള്ള പ്രതിബദ്ധതയാണത്. ഈ വാക്ക് ആമുഖത്തിൽ നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യ ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണ് പിന്തുടരുന്നത്. പൊതുമേഖലയും സ്വകാര്യ മൂലധനവും ഒരുപോലെ പ്രവർത്തിച്ചുവരുന്ന  രാജ്യമാണിത്. ഇവിടെ, ഉള്ളവനും ഇല്ലാത്തവനും ഇടയിൽ ഒരു പാലമാകേണ്ട  ധാർമിക ദിശാസൂചികയാണ് ഭരണഘടനയിൽ സോഷ്യലിസം എന്ന തത്വം.

ഒരു ഭരണഘടന ഭേദഗതിയ്ക്ക്, പതിറ്റാണ്ടുകൾക്ക് ശേഷം അതിനെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ അവസരവാദത്തെയും കോടതി വിമർശിക്കുന്നുണ്ട്. 44 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു ഹർജിയുമായി കോടതിയിൽ എത്തുന്നത്. ഇത്രയും കാലം  ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു എന്നത് തന്നെ വലിയ തോതിലുള്ള പൊതു സ്വീകാര്യത അതിലുണ്ടായിരുന്നു എന്നതിൻറെ സൂചനയാണ്.

അടിയന്തരാവസ്ഥക്കാലത്ത് നടപ്പിലാക്കിയ ഭേദഗതി ആയതുകൊണ്ട് ഇതിന് ജനകീയ അംഗീകാരം ഇല്ല എന്ന വാദവും കോടതി തള്ളുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയ്ക്ക് സ്വാഭാവികമായും ഉണ്ടായിരുന്ന കാലാവധി കഴിഞ്ഞ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമാണ് 42 ആം ഭേദഗതി നടപ്പിലാക്കിയത് എന്നതൊരു വസ്തുതയാണെങ്കിലും, 44 ആം ഭേദഗതിയിലൂടെ നമ്മുടെ പാർലമെൻറ് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചതാണ്. വളരെ ഗൗരവമാർന്ന ചർച്ചകൾക്കു ശേഷം അടിയന്തരാവസ്ഥക്കാലത്തെ പല ഭേദഗതികളും പിൻവലിക്കപ്പെട്ടുവെങ്കിലും, സോഷ്യലിസവും സെക്യുലറിസവും ഭരണഘടനയുടെ ഭാഗമായി തുടരട്ടെയെന്നു തീരുമാനിച്ചത് പാർലമെൻറും വിവിധ സംസ്ഥാന നിയമസഭകളും തന്നെയാണ്.

വൈവിധ്യങ്ങളെ ചേർത്തുപിടിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനദർശനത്തിനെതിരായ അക്രമങ്ങളെ നേരിടുന്നതിൽ നീതിന്യായ സംവിധാനത്തിന്റെ പങ്ക് വ്യക്തമാക്കുന്ന വിധിയാണ് ഈ ഭരണഘടനാദിനത്തോടനുബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേശവാനന്ദ ഭാരതി, എസ് ആർ ബൊമ്മേ, ആർ സി പൗഡ്യാൽ, ഇസ്മായിൽ ഫാറൂഖി തുടങ്ങിയ സുപ്രധാന കേസുകളിൽ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച അടിസ്ഥാന മൂല്യങ്ങളെ പിന്തുടരുന്നതാണ് ഈ വിധിയും.

കേവലം ഒരു നിയമ പോരാട്ടത്തിന്റെ സ്വാഭാവിക പരിണിതിക്കപ്പുറം, നീതി, സ്വാതന്ത്ര്യം, സമത്വം സാഹോദര്യം തുടങ്ങിയ ഭരണഘടന മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്ന രാഷ്ട്രീയ വിജയം കൂടിയാണിത്. വൈവിധ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന ആശയധാരയുടെ ജീവസുറ്റ രേഖയായി ഭരണഘടന നിലകൊള്ളേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ആവശ്യമാണ്. ഭരണഘടനയുടെ ആമുഖം, നമ്മുടെ ഓരോരുത്തരുടെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പുരോഗതിയുടെയും പ്രതീകമാണ്. മതേതരത്വവും സോഷ്യലിസവും അതിൻറെ മുറിച്ചു മാറ്റാനാകാത്ത ഘടകങ്ങളാണ്.  ഈ ഘട്ടത്തിൽ സുപ്രീംകോടതി നമുക്കൊപ്പം നിന്നു എന്നത് അഭിനന്ദനീയമാണ്, ആശ്വാസകരമാണ്, പ്രത്യാശ നൽകുന്നതാണ്.

First published in Suprabhatham Daily 27/11/2024

നെഹ്റു: മായ്ക്കാൻ കഴിയാത്ത ഓർമ.

നെഹ്‌റുവിനെ നമ്മൾ വീണ്ടും ഓർക്കുകയാണ്. വിസ്മൃതിയിലേക്ക് നടത്താനുള്ള കഠോരശ്രമങ്ങൾ നിർത്താതെ തുടരവേ, ചരിത്രം അദ്ദേഹത്തിനുവേണ്ടി സാക്ഷ്യം പറയുകയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയിൽ മാത്രമല്ല, അസാധ്യമെന്നു കരുതിയ ചരിത്രസന്ധിയിൽ, ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് സ്വപ്നം കണ്ട ശുദ്ധകാല്പനികനെന്ന നിലയിൽകൂടിയാണ് ചരിത്രം അദ്ദേഹത്തെ വരച്ചിടുന്നത്. ആ കാല്പനികതയാണ് നമ്മുടെ രാഷ്ട്രത്തെ സൃഷ്ടിച്ചത്. ജനാധിപത്യത്തിന് ആവശ്യമെന്നു കരുതിയിരുന്ന സാഹചര്യങ്ങളൊന്നും തന്നെ നിലവില്ലായിരുന്ന ഒരിടത്ത്, ഡോക്ടർ അംബേദ്കർക്കൊപ്പം, അദ്ദേഹം വിഭാവനം ചെയ്തത് ഒരു സ്വപ്നരാജ്യമായിരുന്നു. 500-ലേറെ നാട്ടുരാജ്യങ്ങളായി, എണ്ണിയാലൊതുങ്ങാത്ത സാംസ്കാരികതകളായി, എണ്ണമറ്റ ഭാഷകളും വിശ്വാസപ്രമാണങ്ങളുമായി കിടന്ന ഈ രാജ്യത്ത്, വൈദേശിക രാഷ്ട്രീയ വിദഗ്ധരും തദ്ദേശീയരായ വിഘടനവാദികളും ഭിന്നിപ്പ് മാത്രം കണ്ടപ്പോൾ, അവിടെ ഐക്യപ്പെടലിന്റെ സുവർണ്ണ നൂലിഴകൾ കണ്ടെത്തിയെന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയെ കണ്ടെത്തൽ എന്നത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു പുസ്തകത്തിൻറെ പേരായിരുന്നില്ല, രാഷ്ട്രത്തിൻറെ ആത്മാവിനെ കണ്ടെത്തുന്ന തിരിച്ചറിവായിരുന്നു. അദ്ദേഹത്തിൻറെ ഓർമ്മകളും ആശയങ്ങളും ഇന്ന് നിരന്തരം ആക്രമണങ്ങളെ നേരിടുകയാണ്. ഇന്ത്യയുടെ ആത്മാവിനെ സങ്കുചിതമായ രാഷ്ട്രീയ ദർശനത്തിലൂടെ നിർവചിക്കാൻ ശ്രമിക്കുന്ന ശക്തികൾ, അദ്ദേഹത്തിൻറെ ഓർമ്മകളെ പോലും കളങ്കിതമാക്കാൻ ശ്രമിക്കുകയാണ്. 

ഈ ദുഷ്പ്രചരണത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നത് സംഘപരിവാരവും അവർ നിയന്ത്രിക്കുന്ന ഭരണകൂടവുമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, വൈവിധ്യങ്ങളെ ഒന്നായി കാണുന്ന, നെഹ്റുവിൻറെ ദർശനങ്ങൾ അവരെ നയിക്കുന്ന ഹിന്ദുത്വ ആശയധാരയ്ക്കു കടകവിരുദ്ധമാണ്. നെഹ്റുവിന്, ജനാധിപത്യം എന്നത് യാതൊരു തർക്കത്തിനും ഇടനൽകാത്തൊരു വിശ്വാസമായിരുന്നു. മതേതരത്വം അതിൻറെ അടിസ്ഥാനമായിരുന്നു. എന്നാൽ ഈ രണ്ട് ഘടകങ്ങളെയും ദുർബലപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങൾ, സംഘടിതമായ ഗൂഢാലോചന, ഇക്കാലത്ത് നടക്കുന്നുണ്ടെന്നത് നിസ്തർക്കമായ വസ്തുതയാണ്.

 വൈവിധ്യങ്ങളെ അപരവത്കരിക്കുന്ന സങ്കുചിത രാഷ്ട്രീയ വാദം, ഹിന്ദുത്വവാദം, എന്നും ജവഹർലാൽ നെഹ്റുവിനെ വെറുപ്പോടെയാണ് കണ്ടിട്ടുള്ളത്. ഹിന്ദു രാഷ്ട്ര നിർമിതിയിലേക്കുള്ള അവരുടെ യാത്രയ്ക്ക് പ്രധാനപ്പെട്ടൊരു തടസ്സമായി അദ്ദേഹത്തെ അവർ കണക്കാക്കിയിരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച സാർവ്വദേശീയ സങ്കല്പവും, മതേതരത്വവും, സർവ്വമത സമഭാവനയും, ‘അപരരെ’യെല്ലാം, പ്രത്യേകിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും, ശത്രുക്കളായി കാണുന്ന വിഭാഗീയ രാഷ്ട്രീയ തത്വശാസ്ത്രത്തിന് എതിരായി നിലകൊണ്ടു. അവരുടെ വരട്ടുരാഷ്ട്രവാദത്തിൽ, നെഹ്റുവിൻറെ വിശാല രാഷ്ട്രീയദർശനങ്ങൾക്ക് ഒരു കാലത്തും ഇടമുണ്ടായിരുന്നില്ല. ഇപ്പോൾ അവസരം വന്നപ്പോൾ അദ്ദേഹത്തിൻറെ ആശയ ലോകത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

ഇന്ത്യാചരിത്രത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങൾ അദ്ദേഹത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ മാറ്റിയെഴുതപ്പെടുന്നു. സമീപകാലത്ത്, അദ്ദേഹത്തിൻറെ നേട്ടങ്ങൾ ഔദ്യോഗിക രേഖകളിൽ വളരെ അപൂർവമായി മാത്രമേ പരാമർശിക്കപ്പെടാറുള്ളൂ. സ്വതന്ത്ര ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഏറ്റവും വലിയ സംഭാവനകൾ നൽകിയ അദ്ദേഹത്തിൻറെ പേര് പോലും പല ഔദ്യോഗിക പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെടുന്നു. അദ്ദേഹത്തിൻറെ മഹത്തരങ്ങളായ കൃതികളെ പോലും അവഗണിച്ച് ഹിന്ദുത്വവാദികളെ പ്രകീർത്തിക്കുന്ന ഗ്രന്ഥങ്ങൾ മുഖ്യധാരയിൽ ഇടം നേടുന്നു.

ഇന്ത്യയുടെ മതേതര പാരമ്പര്യത്തിൽ നിന്നും തെന്നി മാറുന്നതിനു വേണ്ടി, ചരിത്രത്തെ പുനർനിർമ്മിക്കാനും, തിരുത്തി എഴുതാനുമുള്ള ശ്രമങ്ങൾ അതിശക്തമായി മുന്നോട്ടു പോവുകയാണ്. ഔദ്യോഗിക ചടങ്ങുകൾ പോലും സംഘടിപ്പിക്കുന്നത് സംഘപരിവാർ രാഷ്ട്രീയദർശനത്തിനോട് ആഭിമുഖ്യമുള്ള ചരിത്ര വ്യക്തികളെ ചേർത്തുനിർത്തി കൊണ്ടാണ്. നെഹ്റുവിനെ നിരന്തരം അവഗണിക്കുന്നത് കാണാം. ആ അവഗണന പരോക്ഷമായ മാർഗങ്ങളിൽ നിന്ന്, നേരിട്ടുള്ള ആക്രമണങ്ങളിലേക്ക് ഈ അടുത്തകാലത്ത് തിരിഞ്ഞിട്ടുള്ളതായും കാണുന്നുണ്ട്. ദീർഘകാലം കൊണ്ട്, ഇന്ത്യയുടെ ജനാധിപത്യത്തെയും അഖണ്ഡതയെയും ബൗദ്ധിക സ്വാതന്ത്ര്യത്തെയും നിലനിർത്തുന്നതിന് വേണ്ടി, വളരെ പണിപ്പെട്ട് നെഹ്റു പടുത്തുയർത്തിയ പല ജനാധിപത്യ സ്ഥാപനങ്ങളും ഇല്ലാതാക്കുകയോ, സാവധാനത്തിൽ നിഷ്ക്രിയമാക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. പ്ലാനിങ് കമ്മീഷൻ മുതൽ പാർലമെന്റിന്റെ പരമാധികാരം വരെ, സർവകലാശാലകൾ മുതൽ പരമോന്നത നീതിപീഠം വരെ ഈ ആക്രമണത്തിന് ഇരയാണ്.

ഇതിന് കൃത്യമായ കാരണമുണ്ട്. നെഹ്റു എല്ലാ കാലത്തും സംഘപരിവാറിന്റെ, ഹിന്ദുത്വ ശക്തികളുടെ, ചിന്തകൾക്കതീതനായി നിലകൊണ്ട വ്യക്തിത്വമായിരുന്നു. സർവ്വം മതമയമായ ഇന്ത്യയെ പോലൊരു രാജ്യത്ത്, ജാതീയത അരങ്ങു വാഴുന്നൊരു നാട്ടിൽ, ആത്മീയത സ്വീകാര്യതയ്ക്കുള്ള കുറുക്കുവഴിയായ ഒരു സമൂഹത്തിൽ, സ്വയം അവിശ്വാസി എന്ന് പ്രഖ്യാപിച്ചുകൊണ്ട്, മതപരമായ ആചാരാനുഷ്ഠാനങ്ങളെ എല്ലാം നിഷേധിച്ചുകൊണ്ട്, രാഷ്ട്രീയത്തിലെ മത പ്രതീകങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, ഒരു മനുഷ്യന് ഇത്ര ജനകീയനായി നിലകൊള്ളുവാൻ എങ്ങനെ കഴിയും എന്നത് അവർക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. യാഥാസ്ഥിതികമായ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ, സൗഹൃദങ്ങളിലും സ്നേഹബന്ധങ്ങളിലും ലിംഗ ഭേദമില്ലാതിരുന്ന രാഷ്ട്രീയ നേതാവ് അവരുടെ സങ്കുചിത സങ്കൽപ്പനങ്ങൾക്ക് അപ്പുറമായിരുന്നു.വിശ്വാസി അല്ലാതിരുന്നിട്ടും, മതാതീതമായി, ഭിന്നിപ്പുകൾക്കപ്പുറമുള്ള ഐക്യത്തെയും, ഭയത്തെ ജയിക്കുന്ന കാരുണ്യത്തെയും തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എക്കാലത്തും നെഹ്റുവിൻറെ പൈതൃകം ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

വ്യക്തിപരമായി രാജ്യത്തിന് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവന, തൻറെ സമകാലികരായ പലരെയും പോലെ, സർവാധികാരത്തിന്റെ പ്രലോഭനത്തിന് അടിപ്പെട്ടില്ല എന്നുള്ളതാണ്. സമാനതകളില്ലാത്ത ജനകീയതയും, സ്വീകാര്യതയും, ഏകാധിപതിയായി തീരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും, നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിൻറെ അടിസ്ഥാനശിലകൾ പാകിയുറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിൽ ഭാവി തലമുറയുടെ പ്രാധാന്യത്തെ പ്രത്യേകം തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളോട് അനന്യമായ ഒരു വാത്സല്യവും കരുതലും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ‘ചാച്ചാജി’ എന്നത് ആ സ്നേഹവത്സല്യങ്ങളുടെയും കരുതലിന്റെയും മറ്റൊരു പേരായിരുന്നു. 1964-ൽ അദ്ദേഹത്തിൻറെ മരണത്തിനുശേഷം, നവംബർ 14, ഇന്ത്യയിൽ ഔദ്യോഗികമായി ശിശുദിനമായി ആചരിക്കുവാൻ പാർലമെൻറ്, പ്രമേയത്തിലൂടെ തീരുമാനമെടുത്തത് അതുകൊണ്ടാണ്. ദൗർഭാഗ്യവശാൽ, പാഠപുസ്തകങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ട ചാച്ചാജിയെ തേടുന്ന കുട്ടികൾ നിരാശപ്പെടേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 

ഇതുകൊണ്ടൊന്നും പക്ഷേ, നെഹ്റുവിൻറെ ആശയപ്രപഞ്ചത്തെ നിഷ്പ്രഭമാക്കാൻ കഴിയില്ല. കാരണം ഇന്ത്യയെന്ന രാജ്യത്തിൻറെ അടിത്തറ അതിനുമേൽ പടുത്തുയർത്തിയതാണ്. വിയോജിക്കുന്നവരെ അതിക്രൂരമായി വേട്ടയാടുന്ന ഇക്കാലത്ത്, സത്യം പറയാൻ ധൈര്യപ്പെടുന്ന മാധ്യമപ്രവർത്തകരും, നീതിക്കുവേണ്ടി നിലകൊള്ളുന്ന ആക്ടിവിസ്റ്റുകളും, തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന വിദ്യാർത്ഥികളും വരെ ജയിലിൽ അടയ്ക്കപ്പെടുന്ന നാട്ടിൽ, സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടും മതേതരത്വത്തോടും അചഞ്ചലമായ കൂറു പ്രഖ്യാപിച്ചിരുന്ന നെഹ്റുവിയൻ ആശയധാര, ഒരു രാജ്യമെന്ന നിലയ്ക്ക് നമുക്ക് എങ്ങനെ നിലകൊള്ളാൻ കഴിയുമെന്നും, നമ്മൾ എങ്ങനെയാണ് ആയിത്തീരേണ്ടതെന്നും നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിൻറെ ഓർമ്മ, നമ്മെ വിഭജിക്കുവാനും നമുക്കു മേൽ അധികാരം സ്ഥാപിക്കുവാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടുവാനും, എല്ലാ മനുഷ്യർക്കും ഒന്നിച്ചൊരുമയോടെ വസിക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ മഹാസൗധം കെട്ടിപ്പടുക്കുവാൻ കൈകോർത്തു പ്രവർത്തിക്കുവാനുമുള്ള ആഹ്വാനമാണ്. 

First Published on 14/11/2025 on Suprabhatham Daily

ബാലചന്ദ്രൻ വടക്കേടത്ത്: ഭയമെന്തെന്നറിയാത്ത വിമർശകന് വിട

മലയാള സാഹിത്യഭൂമികയിൽ ധൈര്യപൂർവ്വം തല ഉയർത്തി നിന്ന് “ഒഴിഞ്ഞ കസേരയിൽ  കയറി ഇരിക്കരുത്” എന്ന് പറഞ്ഞ  നിരൂപകനും രാഷ്ട്രീയ ചിന്തകനും പ്രഭാഷകനുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്ത് തന്റെ 69 മത്തെ വയസ്സിൽ നമ്മെ വിട്ടു പോയിരിക്കുന്നു. കലാമണ്ഡലത്തിന്റെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡണ്ട്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ  വൈസ് പ്രസിഡണ്ട്  എന്നീ നിലകളിലൊക്കെ  പ്രവർത്തിച്ച അദ്ദേഹം, മലയാള സാഹിത്യ വിമർശന ശാഖയിലെ വ്യതിരിക്തമായ ശബ്ദമായിരുന്നു. ഒറ്റയ്ക്ക് നടന്ന മനുഷ്യനായിരുന്നു. 

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, പ്രത്യവമർശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കുമിടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ അങ്ങനെ നിരവധി പുസ്തകങ്ങളിലൂടെ തൻ്റെ ചിന്താമണ്ഡലം വായനക്കാരുമായി പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. 

സാഹിത്യ വിമർശനത്തിൽ സവിശേഷമായ ഒരു ദാർശനികത അനിവാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു. വിമർശനത്തെ അക്കാദമിക കെട്ടുപാടുകളിൽ നിന്ന്, അദ്ദേഹത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ ക്ലാസ് റൂം നോട്ടുകളെ നിരൂപണമായി അവതരിപ്പിക്കുന്ന ശീലത്തിൽ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമെന്ന് എപ്പോഴും പറഞ്ഞിരുന്നു. പണ്ഡിത പ്രമാണിമാരുടെ ജീവനില്ലാത്ത വായനകളിൽ നിന്ന് ഒഴിഞ്ഞുമാറി, സാഹിത്യത്തെ മജ്ജയും മാംസവും ഉള്ള മനുഷ്യരുടെ ജീവിത പശ്ചാത്തലങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം തൻ്റെ രചനകളിലൂടെ നിരന്തരം ഓർമ്മപ്പെടുത്തി. 

കെ പി അപ്പനും, ആശാ മേനോനും ഉൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകർ, ആസ്വാദനങ്ങളെ വിമർശനങ്ങളായവതരിപ്പിക്കുന്നു എന്ന വിയോജിപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. വിമർശനത്തിന് സ്വന്തമായ ഒരു പ്രത്യയശാസ്ത്രവും, സവിശേഷമായ ഒരു കാഴ്ചപ്പാടും, വായനയുടെ ഉപകരണവും അനിവാര്യമാണെന്ന് കരുതിയിരുന്നതുകൊണ്ടാണ് രമണൻ എങ്ങനെ വായിക്കരുത് എന്നൊരു പുസ്തകം എഴുതിയത്. പ്രസിദ്ധമായ വായനയുടെ ഉപനിഷത്ത് മുതൽ, അവസാനമായി  സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ വരെ ഈയൊരു വീക്ഷണത്തെ അദ്ദേഹം പിൻപറ്റിയിട്ടുണ്ട്.

സാഹിത്യത്തെക്കുറിച്ച് പലപ്പോഴും സാമ്പ്രദായിക ധാരണകളെ നിഷേധിക്കുന്ന അഭിപ്രായങ്ങളും ഉൾക്കാഴ്ചകളുമാണ് വടക്കേടത്തിന് ഉണ്ടായിരുന്നത്. എഴുത്തച്ഛനല്ല കുഞ്ചൻ നമ്പ്യാരാണ് മലയാളഭാഷയുടെ പിതാവ്, എന്ന ഒറ്റ സ്റ്റേറ്റ്മെൻറ് മതി അദ്ദേഹത്തിൻറെ സാഹിത്യ വായനാദർശനം മനസ്സിലാക്കുവാൻ.  സാഹിത്യത്തിലെ അടിസ്ഥാന ഭാവത്തെ അനതിസാധാരണമായ വായനാ പരിസരങ്ങളിലൂടെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തു അദ്ദേഹം. ബഷീർ സാഹിത്യത്തിന്റെ രസം ഹാസ്യമല്ല ക്രോധമാണ്  എന്ന് അദ്ദേഹം എഴുതുമ്പോൾ ബഷീറിന്റെ ‘ഒരു മനുഷ്യനെ’ ചേർത്തു നിർത്തുന്നുണ്ട്. 

ഓരോ കൃതിക്കും അന്തർദർശന പ്രചോദിതമായ ഒരു മനസ്സുണ്ട്, ഒരു അവബോധമുണ്ട്, കൃതികൾ  അങ്ങോട്ട് ക്ഷണിക്കുകയാണ്,  അല്ലാതെ നമ്മൾ വായിക്കുകയല്ല എന്നദ്ദേഹം പറയുന്നു.  ഓരോ കൃതിയിലും അവ എങ്ങനെ വായിക്കപ്പെടണമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന വിശ്വാസമാണത്. മലയാളത്തിൽ നടക്കുന്നത് ഒരുതരം നീരാജന വിമർശനം ആണെന്ന് പരിതപിച്ച അദ്ദേഹം എഴുത്തിലെ കച്ചവടവൽക്കരണത്തെ തുറന്നുകാണിക്കാൻ മടി കാണിച്ചില്ല. മലയാള സാഹിത്യത്തിൽ നിലനിൽക്കുന്ന ചിന്താശൂന്യത, എഴുത്തുകാരെ അപരപാഠങ്ങൾ തേടി പോകുവാൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പ്രധാനപ്പെട്ട നിരീക്ഷണം. യാഥാർത്ഥ്യങ്ങളെ റദ്ദു ചെയ്തത് കൃത്രിമങ്ങൾക്ക് പിറകെ പായുന്നു. നോവലുകൾ ഒരുതരം റഫറൻസ് ഗ്രന്ഥങ്ങളാകുന്നു. ഗൂഗിൾ മാപ്പ് നോക്കി കഥാപരിസരങ്ങൾ കണ്ടെത്തുന്നു. ഈ സാഹിത്യ പരിസരത്ത് നിന്നുകൊണ്ടാണ്, എഴുത്തിൽ “ഈ കാലഘട്ടത്തിലെ പൗരൻ എവിടെ?” എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. ഇതേ കാരണം കൊണ്ടാണ്, ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പല സാഹിത്യകൃതികളെയും നിശിത വിമർശനത്തിന് വിധേയമാക്കിയതും. ആടുജീവിതം ഒരു പൈങ്കിളി നോവലാണെന്ന് പറഞ്ഞതും, കെ ആർ മീരയുടെ ‘ആരാച്ചാർ’ ഒരു നോവലേ അല്ല എന്ന പ്രസ്താവന നടത്തിയതും അതുകൊണ്ടാണ്. 

സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അഗാധമായ ധാരണ ഉണ്ടായിരുന്നപ്പോഴും, സൈദ്ധാന്തിക പ്രഘോഷണങ്ങൾക്കപ്പുറം എഴുത്തിന്റെ ജൈവസത്തയാണ് അദ്ദേഹം നേടിയത്. കറുത്തവന്റെ സ്വത്വം കറുപ്പല്ല എന്നും അത് അവൻ്റെ ജീവിതമാണെന്നും അദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. വായനയുടെ പാരാവാര സമാനമായ വൈപുല്യം ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മലയാളത്തിലെ ഏറ്റവും പുതിയ രചനകൾ വരെ, ഏറ്റവും പുതിയ എഴുത്തുകാരെ വരെ കൃത്യമായി വിലയിരുത്തുവാൻ കഴിഞ്ഞിരുന്നു. അതോടൊപ്പം, ലോക സാഹിത്യത്തിലെ സമകാലിക പ്രവണതകളെ മനസ്സിലാക്കുവാനുള്ള ആത്മാർത്ഥമായ ശ്രമവും അദ്ദേഹം നടത്തിയിരുന്നു.

പൊതുപ്രവർത്തനത്തിൽ, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴും സ്വന്തം ബോധ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുവാൻ തയ്യാറായിരുന്നില്ല, എന്നു മാത്രമല്ല അതിനു വേണ്ടി ഏത് തരത്തിലുള്ള പ്രതിരോധത്തിനും തയ്യാറാവുകയും ചെയ്തു. സാഹിത്യ അക്കാദമിക്ക് മുന്നിൽ ഒറ്റയ്ക്കിരുന്ന് പ്രതിഷേധിക്കുന്ന വടക്കേടത്തിന്റെ ചിത്രം നമുക്ക് മുന്നിലുണ്ട്. എന്നാൽ അവസരങ്ങൾക്കോ പൊതു സ്വീകാര്യതയ്ക്കോ വേണ്ടി തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ മാറ്റുവാനോ, മറച്ചു വയ്ക്കാനോ അദ്ദേഹം തയ്യാറായില്ല.  ഫോൺ സംഭാഷണങ്ങളിൽ പോലും, രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നു സുദീർഘമായ സംവാദങ്ങളിൽ ഏർപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും സ്നേഹത്തിനോ, സൗഹൃദത്തിനോ ഒരു തടസ്സമായിരുന്നില്ല താനും.

സാഹിത്യ വിമർശകൻ, പൊതുപ്രവർത്തകൻ, എന്നീ നിലകളിൽ മാത്രമല്ല, എല്ലാവരോടും വളരെ ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന മനുഷ്യൻ എന്ന നിലയ്ക്ക്, അടുത്തറിയാവുന്നവർക്ക് എഴുത്തിനും വർത്തമാനങ്ങൾക്കും ഒക്കെ അപ്പുറം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശാലാകാശമായിരുന്നു. പെരുമാറ്റത്തിൽ സ്നേഹവും വാത്സല്യവും മാത്രമാണ് അദ്ദേഹത്തിൽ നിന്നും  അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. സാഹിത്യമായാലും രാഷ്ട്രീയമായാലും മറ്റു വിഷയങ്ങൾ ആയാലും വേദികളിൽ ഗൗരവതരമായ വിമർശനങ്ങൾ അതിരൂക്ഷമായ ഭാഷയിൽ ഉന്നയിച്ചിരുന്ന അദ്ദേഹം പക്ഷേ, ജീവിതത്തിൽ സൗമ്യവും ആകർഷകവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 

സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും സുധീരമായ ശബ്ദമാണ് അദ്ദേഹത്തിൻ്റെ മരണത്തോടെ ഇല്ലാതായിരിക്കുന്നത്.

എഴുത്തിൽ, ചിന്തയിൽ, പ്രഭാഷണത്തിൽ, സൗമ്യഭാഷണങ്ങളിൽ, അദ്ദേഹം അവശേഷിപ്പിച്ചു പോയ തെളിമയാർന്ന ബൗദ്ധിക സ്ഫുലിംഗങ്ങൾ എളുപ്പം മാഞ്ഞു പോകുന്നവയല്ല. അദ്ദേഹം വച്ചൊഴിയുന്ന കസേരയിൽ പെട്ടന്നാർക്കും വന്നിരിക്കുക അസാധ്യമാണ്.

ReplyForwardAdd reaction
First Published in Suprabhatham Daily on 20/10/2024

പ്രൊ. സായിബാബ; അനീതിക്കെതിരെയുള്ള സമരദീപ്തി

പ്രൊ. ജി എൻ സായിബാബയുടെ മരണത്തോടെ, ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി ഉയർന്നുകൊണ്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്ന് നിലച്ചു പോയിരിക്കുന്നു. വിയോജിപ്പുകളെ ചവിട്ടിയരയ്ക്കുന്ന സമകാലിക ഇന്ത്യൻ സമൂഹത്തിൽ, അദ്ദേഹത്തിന്റെ ജീവിതം മർദ്ദക ഭരണകൂടത്തിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ നേർസാക്ഷ്യമാണ്. അദ്ദേഹത്തിൻറെ മരണം, ചിന്താതീതമായ ഭരണകൂട ഭീകരതയെ ഹൃദയഭേദകമായ ഭാഷയിൽ അടയാളപ്പെടുത്തുന്നു. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യുഎപിഎ എന്ന മർദ്ദക നിയമത്തിന് കീഴിൽ, ഭരണകൂടം അദ്ദേഹത്തെ തടവിലാക്കി. ഏകദേശം ഒരു പതിറ്റാണ്ടാണ്, തൊണ്ണൂറ് ശതമാനം ശാരീരിക അവശതകളുള്ള ആ മനുഷ്യൻ, നാഗ്പൂർ സെൻട്രൽ ജയിലിലെ, കുപ്രസിദ്ധമായ ആൻഡ സെല്ലിൽ, ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയമായിയാണ് കഴിഞ്ഞത്. അവിടെ അദ്ദേഹം കൂടുതൽ സമയവും കൊടും ക്രിമിനലുകൾക്ക് നിർദ്ദേശിച്ചിട്ടുള്ള ഏകാന്ത തടവിലായിരുന്നു. ആന്ധ്രപ്രദേശിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം, അഞ്ചാം വയസിൽ പോളിയോ പിടിപെട്ട് തളർന്നു പോയതാണ്. ബാല്യത്തിൽ, അമ്മ, എന്നും എടുത്ത് സ്കൂളിൽ കൊണ്ടുപോയി ആക്കുകയായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹം ഓർമിക്കുന്നുണ്ട്. അമ്മ മരണപ്പെട്ടപ്പോൾ, ഒന്നു കാണാനുള്ള അവസരം പോലും അധികൃതർ അദ്ദേഹത്തിന് നൽകിയില്ല. സ്ഫോടന കേസിലെയും, വർഗീയ കലാപ കേസിലെയും, ബലാത്സംഗ കേസിലെയും പ്രതികൾക്ക് പരോൾ ലഭിക്കുകയും, അവരെ മാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ, സായിബാബയ്ക്ക്  തന്റെ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ പരോൾ അനുവദിച്ചില്ല. ജയിലിലാകട്ടെ  മാനസികവും ശാരീരികവും രാഷ്ട്രീയവുമായ വലിയ പീഡയാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. കൃത്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കാതെ വരിക കൂടി ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യം ഗുരുതരമായ തരത്തിൽ ക്ഷയിച്ചു. 

സാമൂഹ്യപ്രവർത്തനത്തോളം തന്നെ പ്രധാനപ്പെട്ടതായിരുന്നു സായിബാബയുടെ അക്കാദമിക ലോകവും. ഇന്ത്യൻ നിയമസംവിധാനത്തിന്റെ കൊളോണിയൽ സ്വഭാവത്തെ വിമർശിക്കുകയും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.  “തടവുപുള്ളികളോട് എങ്ങനെ പെരുമാറുന്നു എന്നത് നമ്മുടെ സമൂഹത്തിൻ്റെ പ്രതിഫലനമാണ്” എന്ന ഡോസ്‌തയോവസ്ക്കിയുടെ വാചകം അദ്ദേഹം ഒരു അഭിമുഖത്തിൽ ആവർത്തിക്കുന്നുണ്ട്. ഏറ്റവും ദുർബലരായ മനുഷ്യരെ അനീതിയുടെ പരകോടിയിൽ ഉപേക്ഷിക്കുന്ന കാരുണ്യരഹിതമായ നമ്മുടെ വ്യവസ്ഥിതിയെ തുറന്നു കാണിക്കുകയായിരുന്നു അദ്ദേഹം. എല്ലാറ്റിനും ഇടയിലും, “മരിക്കാത്ത പ്രതീക്ഷകളും, പ്രത്യാശയുമാണ് മനുഷ്യാവകാശ പ്രവർത്തകരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ വസന്ത കുമാരി പ്രസ്താവിച്ചതുപോലെ “അദ്ദേഹം ശിക്ഷിക്കപ്പെട്ടത്, അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലല്ല, അദ്ദേഹത്തിന്റെ ആശയങ്ങളുടെ പേരിലാണ്.”

തടവുകാലത്ത് സായിബാബ എഴുതിയ കവിതകൾ നിലക്കാത്ത ജീവിത സമരത്തെയും, തളരാത്ത മനസ്സിനെയും, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സാർവ്വലൗകികതയെയും അടയാളപ്പെടുത്തുന്നു. “ഈ തടവുമുറിയിലെ രാത്രികൾ നിശബ്ദമെങ്കിലും നിശൂന്യമല്ല- അവ അടക്കിപ്പിടിച്ച  നിലവിളികളെ പ്രതിധ്വനിപ്പിക്കുന്നുണ്ട്.” ജയിലിലേറ്റ കൊടിയ പീഡനത്തെ അദ്ദേഹം കവിതയിൽ ഓർത്തെടുക്കുന്നുണ്ട്. “എല്ലുകളിൽ ഇരുമ്പഴികളുടെ ഭാരം ഞാൻ ചുമക്കുന്നു” എന്ന് തുടങ്ങിയ വരി അവസാനിക്കുന്നത് “എങ്കിലും എൻ്റെ സ്വപ്നങ്ങൾ തടസമേതുമില്ലാതെ പറന്നുയരുന്നു” എന്നയിടത്താണ്. “എത്ര ഇരുളിലും പ്രത്യാശയുടെ തിരി തെളിയും, വിലങ്ങുകൾക്കുള്ളിലും ആത്മാവ് നൃത്തം ചെയ്യും” എന്ന് വായിക്കുമ്പോൾ തടവറയ്ക്ക് തകർക്കാൻ കഴിയാത്ത ഉൾക്കരുത്ത് നമ്മൾ തിരിച്ചറിയുകയാണ്. ഭരണകൂടം അദ്ദേഹത്തെ ഒരു ‘ഭീകരവാദി’യാക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം  പണ്ഡിതനും, കവിയും, അവകാശ പോരാളിയും, അനുകമ്പയുടെ മനുഷ്യരൂപവുമായിരുന്നു.

അവസാന ദിനങ്ങളിൽ, തനിക്കെതിരെ ഗവൺമെൻറ് കൊണ്ടുവന്ന കള്ളക്കേസുകൾ ഓരോന്നോരോന്നായി പൊളിയുന്ന കാഴ്ച അദ്ദേഹം കണ്ടു. എന്നാൽ നമ്മുടെ നീതിന്യായ സംവിധാനം അദ്ദേഹത്തോട് നീതിപുലർത്തിയെന്ന് പറയാനാവില്ല. 2014-ലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ഗുരുതരമായ കുറ്റങ്ങളാണ് ഡോ.  ജി എൻ സായിബാബയ്ക്ക് മേൽ ചാർത്തിയിരുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചന, നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലും അതിൻ്റെ മുന്നണിയായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലും അംഗത്വം, ഭീകര പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവ നടപ്പിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക.. തുടങ്ങി നിരവധി ആരോപണങ്ങൾ.

വീട് റെയ്ഡ് ചെയ്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്; 2014-ൽ. ഏതെങ്കിലും ഭീകര പ്രവർത്തനവുമായി അദ്ദേഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും മറ്റും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ, ഗവൺമെന്റിനെ നിശിതമായി വിമർശിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്ത ഒരു മീറ്റിങ്ങിലെ സാന്നിധ്യം, ഗവൺമെൻ്റിനും മാവോയിസ്റ്റുകൾക്കുമിടയിൽ ചർച്ചയ്ക്ക് താൻ മധ്യസ്ഥനായി നിൽക്കാം എന്ന് അറിയിച്ച അദ്ദേഹത്തിൻ്റെ നടപടി, നിരവധിയായ വീഡിയോ ദൃശ്യങ്ങളും കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും, സ്വീകരിച്ചിട്ടുള്ള വിവിധ തൂലികാനാമങ്ങൾ എന്നിവയൊക്കെയാണ് അദ്ദേഹത്തിനെതിരായ തെളിവുകളായി കോടതിയിൽ എത്തിയത്.  ഇതേ തുടർന്ന് അദ്ദേഹത്തെ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപന ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

2017-ൽ സെഷൻസ് കോടതി അദ്ദേഹത്തെയും മറ്റ് അഞ്ചുപേരെയും മാവോയിസ്റ്റ് ബന്ധങ്ങളുടെ പേരിൽ ശിക്ഷിച്ചു. എന്നാൽ, 2022-ൽ, യു എ പി എ നിയമത്തിന്റെ വകുപ്പ് 45 (1) പ്രകാരം പ്രതികൾക്ക് എതിരെ കേസെടുത്തു വിചാരണ ചെയ്യുന്നതിന്, അനിവാര്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും പ്രോസിക്യൂഷന് ലഭിച്ചിരുന്നില്ല എന്ന കാരണം കൊണ്ട്, വിചാരണ നടപടികൾ ബോംബേ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. ആ സമയം, അസ്വാഭാവികമായ രീതിയിൽ വളരെ ധൃതിപ്പെട്ട് സുപ്രീംകോടതി  ഇടപെടുകയും, ശനിയാഴ്ച ആയിരുന്നിട്ട് പോലും, ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിൽ പ്രത്യേക ബഞ്ച് രൂപീകരിച്ച്, കാര്യകാരണസഹിതം ഉള്ള ഹൈക്കോടതി വിധി ലഭ്യമായിരുന്നിട്ടും അത് പരിശോധിക്കുക പോലും ചെയ്യാതെ, വിധി ‘സസ്പെൻഡ്’ ചെയ്യുക എന്ന, ചരിത്രത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ബോംബെ ഹൈക്കോടതി, കേസ് അതിൻ്റെ മെറിറ്റിൽ വീണ്ടും പരിഗണിക്കുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് 2024 മാർച്ച് മാസത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട്  ഉത്തരവുണ്ടാകുന്നത്. സായിബാബയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നിയമപരമല്ല. മാത്രമല്ല ഇന്ത്യൻ തെളിവ് നിയമത്തിന്റെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി ബോധ്യപ്പെടുന്ന യാതൊരു ഇലക്ട്രോണിക് എവിഡൻസും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.

“കോടതിമുറിയിൽ നിരവധി വീഡിയോ ദൃശ്യങ്ങൾ വെറുതെ പ്രദർശിപ്പിച്ചതുകൊണ്ടോ, കോടതിയെ കൊണ്ട് ആയിരക്കണക്കിന് പേജുകൾ വരുന്ന ലേഖനങ്ങൾ വായിപ്പിച്ചത് കൊണ്ടോ തെളിവുകൾ ആവില്ല.” എന്ന്  വിധിന്യായത്തിൽ രേഖപ്പെടുത്തി. വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനായി യു എ പി എ പോലുള്ള മർദ്ദക നിയമങ്ങളെ ആയുധമാക്കുന്ന ഇന്ത്യൻ വ്യവസ്ഥിതിയുടെ നിശിത വിമർശനം കൂടിയായിരുന്നു ഈ വിധി. പക്ഷേ അപ്പോഴേക്കും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പത്തുവർഷങ്ങൾ സായിബാബയ്ക്ക് നഷ്ടമായിരുന്നു.

എന്നിരുന്നാലും നഷ്ടങ്ങളെക്കുറിച്ചുള്ള ആകുലതകളല്ല, പോരാട്ടത്തിനുള്ള പ്രചോദനമാണ് അദ്ദേഹം ബാക്കിയാക്കുന്നത്. അദ്ദേഹത്തിൻ്റെ ആശയപ്രപഞ്ചവും ജീവിത സമരവും, നമ്മളെ ഓർമ്മപ്പെടുത്തുന്നത് പ്രതിരോധങ്ങൾ അവസാനിച്ചിട്ടില്ല എന്ന വസ്തുതയാണ്. ഡോ. മീന കന്തസ്വാമി ‘എക്സി’ൽ കുറിച്ചതുപോലെ, “നിങ്ങൾ ഒരു ജീവിക്കുന്ന അഗ്നി ജ്വാലയാണ്. ഭരണകൂടത്തിന്റെ കിരാത പീഡകൾക്ക് മുന്നിൽ തകരാത്ത സമരാവേശവും നിശ്ചയദാർഢ്യവുമായിരിക്കും നിങ്ങളുടെ മായ്ക്കാനാകാത്ത പൈതൃകം.” 

ദു:ഖാർത്തമായ ഈ നിമിഷത്തിൽ, നമ്മുടെ സങ്കടങ്ങളെ, അദ്ദേഹത്തിൻ്റെ ദുരിതങ്ങൾക്ക് കാരണമായ അനീതിക്കെതിരെയുള്ള ഉറച്ച നിലപാടാക്കി മാറ്റുവാൻ നമുക്ക് കഴിയണം. വിയോജിപ്പുകളെ, അസഹിഷ്ണുതയോടെ കാണുന്ന ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങൾക്കെതിരെയുള്ള സാമൂഹിക മുന്നേറ്റമായി അത് മാറണം. വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തികൊണ്ടും അദ്ദേഹത്തോട് നീതിപുലർത്താൻ നമുക്ക് കഴിയണം. കൂടുതൽ മികച്ചൊരു ലോകം സ്വപ്നം കാണുന്ന എല്ലാവരുടെയും അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനാവണം. സഖാവേ, നിങ്ങളുടെ ഓർമ്മ നീതിക്കുവേണ്ടിയുള്ള പോർമുഖങ്ങളിൽ എന്നും  അണയാത്ത ആവേശമായിരിക്കുക തന്നെ ചെയ്യും.

First Published in Suprabhatham Daily on 14/10/2025