സവർക്കറുടെ ജന്മദിനം തന്നെയാണ് ഉത്തമം.

1937-ൽ മൂന്നാം തവണയും കോൺഗ്രസ് പ്രസിഡണ്ടായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മോഡേൺ റിവ്യൂ’-ൽ ‘രാഷ്ട്രപതി’ എന്നൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

“രാഷ്ട്രപതി ജവഹർലാൽ കീ ജയ്! ” തന്നെ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേഗത്തിൽ കടന്നു പോകുന്നതിനിടെ രാഷ്ട്രപതി മുഖമുയർത്തി നോക്കി. അയാളുടെ കൈകൾ ഉയർന്നുപൊങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. അയാളുടെ പിളറിയ ദൃഢമാർന്ന മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. വളരെ അടുപ്പം തോന്നിക്കുന്ന, മനോഹരമായ ചിരിയായിരുന്നു അത്. അത് കണ്ട് മനുഷ്യർ പെട്ടെന്ന് പ്രതികരിച്ചു. ചിരിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു.

ആ പുഞ്ചിരി ഉടനെ തന്നെ മാഞ്ഞു. മുഖം വീണ്ടും മുറുകുകയും ദുഃഖ പൂർണമാവുകയും ചെയ്തു. വലിയ തോതിൽ വൈകാരികമായി ആവേശം കൊള്ളുന്ന ജനതയ്ക്ക് മുന്നിൽ നിർവികാരനായി നിലകൊണ്ടു. ആ ചിരിക്കും  അഭിവാദ്യത്തിനും പിന്നിൽ യാതൊരു യാഥാർത്ഥ്യവുമില്ല എന്ന് തോന്നിച്ചു. അവ ജനങ്ങളുടെ മതിപ്പ് പിടിച്ചു പറ്റാനുള്ള കപട തന്ത്രമായിരുന്നു. അത് അങ്ങനെ തന്നെയായിരുന്നോ?”

നെഹ്റു, സീസറിനെ പോലെ, ഒരു ഏകാധിപതിയായി മാറാനുള്ള സാധ്യതകളെക്കുറിച്ചായിരുന്നു ലേഖനം. ഒരു ഏകാധിപതിക്ക് ഉതകും വിധം സ്വന്തം വ്യക്തിപ്രഭാവം ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുവാൻ നെഹ്റു നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അദ്ദേഹത്തിൻറെ നിഗൂഢമായ പ്രവർത്തന രീതികളെക്കുറിച്ചുമുള്ള രൂക്ഷവിമർശമായിരുന്നു അത്. ഇനിയും അദ്ദേഹത്തെ തിരഞ്ഞെടുക്കരുത് എന്നായിരുന്നു ആഹ്വാനം. ലേഖകന്റെ പേര് ചാണക്യൻ. 

1926-ൽ ‘ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ’ എന്ന പേരിൽ സവർക്കറുടെ ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നു. അദ്ദേഹം എങ്ങനെയാണ് ജന്മനാ ഒരു വീരൻ ആയിരുന്നതെന്നും, ആരെയും കൂസാത്ത, ആരെയും പേടിക്കാത്ത, എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന, മഹാനായ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറിയത് എങ്ങനെയെന്നും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. ഈ പുസ്തകത്തിലാണ് സവർക്കറെ ‘വീർ സവർക്കർ’ എന്നു ആദ്യമായി വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകർത്താവ് ചിത്രഗുപ്തൻ. 

ഈ രണ്ടു സംഭവങ്ങൾക്കും സമാനതകളുണ്ട്. ഇതിൽ രണ്ടിന്റെയും ലേഖകന്റെ പേര് കൊടുത്തിരിക്കുന്നത് വ്യാജമാണ്. യഥാർത്ഥത്തിൽ ഇതിൽ പരാമർശവിധേയരായ വ്യക്തികൾ തന്നെയാണ് അത് എഴുതിയിരിക്കുന്നതും. നെഹ്റുവിനെ വിമർശിച്ചുകൊണ്ട്, അദ്ദേഹം ഏകാധിപതിയായി മാറാനുള്ള സാധ്യതകളെ വിലയിരുത്തിക്കൊണ്ട്, മോഡേൺ റിവ്യൂവിൽ ‘രാഷ്ട്രപതി’ എന്ന ലേഖനം എഴുതിയത് നെഹ്റു തന്നെയാണ്. അതുപോലെതന്നെ സ്വന്തം മഹത്വം ആഘോഷിച്ചുകൊണ്ട്, സ്വയം ‘വീർ’ എന്ന് വിശേഷിപ്പിച്ചു കൊണ്ട്, ജീവചരിത്ര ഗ്രന്ഥം എഴുതിയ ചിത്രഗുപ്തൻ സവർക്കർ അല്ലാതെ മറ്റാരുമായിരുന്നില്ല! 

വ്യക്തികൾ എന്ന നിലയിൽ നെഹ്റുവും സവർക്കറും തമ്മിലുള്ള അന്തരം എത്രയോ വലുതാണ് എന്ന്  വ്യക്തമാക്കാൻ ഈ ഒരൊറ്റ സംഭവം മതി. ഈയൊരൊറ്റ സംഭവം മതി,  സവർക്കർ മുന്നോട്ടുവച്ച വംശീയതയിൽ അധിഷ്ഠിതമായ വിദ്വേഷദർശനത്തിന്റെ പ്രയോക്താക്കൾ അധികാരത്തിലീരിക്കുമ്പോൾ, പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം സവർക്കറുടെ ജന്മദിനത്തിൽ തന്നെ നിശ്ചയിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുവാൻ. 

ഇത്തരമൊരു ചടങ്ങ് നെഹ്റുവിൻറെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുവാൻ സ്വയം വീരൻ എന്ന് വിളിച്ച ഭീരുവിന്റെ പിൻമുറക്കാർക്ക് കഴിയില്ലല്ലോ. നെഹ്റുവും സവർക്കറും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജയിൽ ദിനങ്ങളിൽ, നെഹ്റു തന്റെ മാതൃരാജ്യത്തിന്റെ ചരിത്രത്തെയും, സാംസ്കാരിക വൈവിധ്യങ്ങളുടെ വർണ്ണരാജികൾക്കിടയിലും സ്നേഹ സാഹോദര്യങ്ങളുടെ ഒറ്റനൂലിൽ കോർത്തെടുത്ത സ്വന്തം രാജ്യത്തിൻറെ ആത്മാവിനെയും കണ്ടെത്താൻ ശ്രമിച്ചപ്പോൾ, അത് ‘ഇന്ത്യയെ കണ്ടെത്ത’ലായി. സവർക്കർ ആകട്ടെ ഒന്നിനുപുറകെ ഒന്നൊന്നായി മാപ്പപേക്ഷകൾ നൽകിക്കൊണ്ട് സ്വയം രാജ്യത്തെ ഒറ്റുകൊടുത്തു എന്ന് മാത്രമല്ല, ഇന്ത്യയിലെ യുവജനങ്ങളെ സ്വാതന്ത്രസമരത്തിന്റെ പാതയിൽ നിന്ന് പിൻവലിച്ച് ബ്രിട്ടീഷുകാരുടെ പാദസേവകരാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിൽ വ്യാപൃതനാവുകയും ചെയ്തു. 

നെഹ്റു നാനാത്വങ്ങളിലെ ഏകത്വത്തിൽ ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, ഇന്ത്യയ്ക്ക് ഒരുകാലത്തും ഒരൊറ്റ രാജ്യമായി നിലനിൽക്കാൻ കഴിയില്ല എന്ന വിഭാഗീയ പ്രത്യയശാസ്ത്രത്തിൻറെ നിർമ്മിതിയിലായിരുന്നു സവർക്കർ. അതിൻറെ തുടർച്ചയായാണ് 1925-ൽ രാഷ്ട്രീയ സ്വയംസേവക സംഘം രൂപം കൊള്ളുന്നത്. 1931 വരെ സംഘത്തലവൻ ആയിരുന്നു ഹെഗ്ഡെവാറും തുടർന്ന് വന്ന ഗോൾവാൾക്കറും സംഘം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാതിരിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഇന്ത്യയിലെ യുവത ബ്രിട്ടീഷുകാർക്കെതിരെ പോരാടി തങ്ങളുടെ ഊർജ്ജം പാഴാക്കരുത് എന്നായിരുന്നു ഉപദേശം. 

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഔദ്യോഗികമായി പൂർണ്ണ സ്വരാജ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയും ഗാന്ധിയുടെയും നെഹ്റുവിൻറെയും നേതൃത്വത്തിൽ വലിയ പോരാട്ടങ്ങൾ രാജമെമ്പാടും ഉയർന്നുവരികയും ചെയ്ത  1930-കളിൽ, ഹെഗ്ഡെവാറിന്റെ തല തൊട്ടപ്പനും, ഹിന്ദു മഹാസഭയുടെ നേതാവുമായിരുന്ന ബി എസ് മൂഞ്ചൈ ഇറ്റലിയിൽ ഫാഷിസത്തിന്റെ പാഠശാലകളിലായിരുന്നു. മുസോളിനി മുന്നോട്ടുവച്ച വംശഹത്യയുടെ പ്രത്യയശാസ്ത്രത്തിൻറെ ആരാധകരായിരുന്നു ഹിന്ദുത്വവാദികൾ. ഫാസിസ്റ്റ് സംഘടനാ സംവിധാനവും, ഡ്രില്ലുകളും, യൂണിഫോമും വരെ അവർ ഏറ്റെടുത്തു. ജർമ്മനിയും ഇറ്റലിയും മുന്നോട്ടുവയ്ക്കുന്നത് ഇന്ത്യയ്ക്ക് അനുകരിക്കാവുന്ന മാതൃകകൾ ആണെന്ന് സാക്ഷ്യം പറഞ്ഞു. മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും നാടിൻറെ ആഭ്യന്തര ശത്രുക്കളായി മുദ്രകുത്തി. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വിഭാഗത്തിൻറെ കാരുണ്യത്തിൽ, യാതൊരു അവകാശങ്ങളും ഇല്ലാത്ത, രണ്ടാംതരം പൗരന്മാരായി കഴിയേണ്ടവരാണെന്ന നിലപാടെടുത്തു. ആത്യന്തികമായി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരൊറ്റ രാഷ്ട്രമായി നിലകൊള്ളുക അസാധ്യമാണെന്ന് പ്രഖ്യാപിച്ചു. 

ഈ വിദ്വേഷ പ്രചാരണത്തിന്റെ അങ്ങേയറ്റം ഏറ്റെടുക്കാൻ അപ്പുറത്തും ആളുകൾ ഉണ്ടായി. രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാഷ്ട്രം രൂപം കൊണ്ടു. എന്നാൽ ഇന്ത്യ, സവർക്കറും സംഘവും സ്വപ്നം കണ്ട വർഗീയതയുടെ രക്തം മണക്കുന്ന പാതകളെ നിരാകരിച്ചു. നമ്മുടെ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര ജനാധിപത്യ വീക്ഷണങ്ങളെയാണ് കോടിക്കണക്കായ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തത്. ഗാന്ധിയും നെഹ്റുവും പട്ടേലും ആസാദും അംബേദ്കറുമെല്ലാം വിഭാവനം ചെയ്ത മതേതരത്വത്തിന്റെ വിശാല വീഥിയിലാണ് സ്വതന്ത്ര ഇന്ത്യ മുന്നോട്ടു നീങ്ങിയത്. ഇത് ഇന്ത്യൻ ഫാഷിസ്റ്റുകൾക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവർക്ക് കഴിയുന്നത്ര രൂക്ഷമായ ഭാഷയിൽ സ്വാതന്ത്ര്യ സമരത്തെയും സ്വതന്ത്ര ഇന്ത്യയെയും അവർ ഭള്ള് പറഞ്ഞു. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും ദേശീയപതാകയെയും അപമാനിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ നേതാക്കൾക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ചു. അവർ സമൂഹത്തിൽ ഒഴുക്കിയ വിഷം അവസാനം നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവനെടുക്കുന്ന ഘട്ടം വരെ എത്തി.

ഗാന്ധിവധത്തിനു പിന്നിൽ സവർക്കരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന വർഗീയ വിഷ പ്രചാരണമാണ് ഗാന്ധിവധത്തിലേക്ക് എത്തിയത് എന്ന് സർദാർ പട്ടേൽ പ്രസ്താവിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ ആർഎസ്എസിനെ നിരോധിച്ചു. ലഭ്യമായ എല്ലാ അവസരങ്ങളിലും വർഗീയ ഫാസിസ്റ്റുകൾക്കെതിരെ മുന്നറിയിപ്പുകൾ നൽകാൻ നെഹ്റു മറന്നില്ല. രാജ്യത്തെ മുഖ്യമന്ത്രിമാർക്ക് സ്ഥിരം അയക്കുമായിരുന്ന കത്തിൽ ഇക്കാര്യത്തെക്കുറിച്ച് നെഹ്റു നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ആർഎസ്എസിനെ നാസി പാർട്ടിയോടാണ് അദ്ദേഹം ഉപമിച്ചത്. കോൺഗ്രസ് പാർട്ടിയിലും ആർഎസ്എസ് അനുഭാവമുള്ളവർ ഉണ്ടെന്ന വസ്തുതയിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ഒന്നരവർഷത്തെ നിരോധനത്തിനു ശേഷം, യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്തുകയില്ല എന്ന ഉറപ്പ് എഴുതി നൽകി ആർഎസ്എസ് വീണ്ടും സജീവമായപ്പോഴും, നെഹ്റു, സംഘടനയുടെ ഇരട്ടമുഖത്തെക്കുറിച്ച് ജാഗരൂകനായിരുന്നു. 

ഗാന്ധി ഘാതകനായ ഹിന്ദുത്വ ഭീകരവാദി നാഥുറാം ഗോഡ്സെയ്ക്ക് ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നില്ല എന്ന നുണ പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ തന്നെ തിരുത്തിയതാണ്. ഗാന്ധിവധത്തിൽ സവർക്കർ ശിക്ഷിക്കപ്പെടാതിരുന്നത് വിചാരണവേളയിൽ തെളിവുകൾ കൊറോബറേറ്റ് ചെയ്യുന്ന രണ്ടാമതൊരു മൊഴി കൂടി ഉണ്ടായിരുന്നില്ല എന്ന സങ്കേതികത്വത്തിലാണ്. എന്നാൽ പിന്നീട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കപൂർ കമ്മീഷനു മുന്നിൽ നേരത്തെ ലഭ്യമല്ലാതിരുന്ന തെളിവുകൾ വരികയും സവർക്കർ കൊലപാതക ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ ദൗർഭാഗ്യവശാൽ, ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച, ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റിക്കൊടുത്ത,  ഇന്ത്യ വിഭജനത്തിന് കാരണമായ, രാഷ്ട്രീയദർശനത്തിന്, തെരഞ്ഞെടുപ്പിൽ പ്രാമുഖ്യം ലഭിച്ചിരിക്കുന്ന ദുഃഖകരമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. 1937-ൽ ക്റാന്തദർശിയായ നെഹ്റു രാഷ്ട്രപതി എന്ന ലേഖനത്തിൽ ഏകാധിപതിയുടെ അടയാളങ്ങൾ എങ്ങനെ മുന്നിൽ കണ്ടിരുന്നുവോ, അതിനേക്കാൾ അപകടകരമായ രീതിയിൽ വ്യക്തി ആരാധനയുടെയും വിദ്വേഷ പ്രചരണത്തിന്റെയും നികൃഷ്ട ലക്ഷണങ്ങൾ പരസ്യമായി ആഘോഷിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം നമ്മെ ഭരിക്കുന്നു.  

ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു വംശം ഒരു രാഷ്ട്രീയം, ഒരു നേതാവ് എന്ന തരത്തിൽ ഫാസിസ്റ്റ് ആശയ പ്രചരണങ്ങൾ, അവശേഷിക്കുന്ന അല്പമാത്രപ്രതിരോധങ്ങളെ പോലും തകർക്കുവാൻ പോകുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന ത്രിത്വത്തിൽ അധിഷ്ഠിതമായ ഭരണഘടനാ ധാർമികത തെരുവിൽ അപമാനിക്കപ്പെടുന്നു. മതേതരത്വം അപഹസിക്കപ്പെടേണ്ട ഒരു വാക്കായി മാറുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ഒരു വ്യക്തിക്ക് വേണ്ടി വഴിമാറേണ്ട സാഹചര്യമൊരുങ്ങുന്നു. ഭരണഘടനയും ഭരണഘടനാ പദവികളും അപ്രസക്തമാകുന്നു. 

രാജ്യത്തിൻറെ പ്രസിഡന്റും രാജ്യസഭയും ലോകസഭയും ചേരുന്നതാണ് പാർലമെൻറ് എന്ന് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 79 പറയുന്നു. ശ്രദ്ധിക്കണം. പ്രസിഡണ്ടും ഇരുസഭകളും ചേരുന്നതാണ് പാർലമെൻറ്. പ്രസിഡൻറ് ആണ് രാജ്യത്തിൻറെ പ്രഥമ പൗരൻ. പാർലമെന്റിന്റെ തലവനും. രണ്ടാമതായി വരുന്നത് വൈസ് പ്രസിഡണ്ട് ആണ്. മൂന്നാമനാണ് പ്രധാനമന്ത്രി. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്തെ സുപ്രധാനമായ പല ചടങ്ങുകളും ശ്രദ്ധേയമാകുന്നത് പ്രസിഡന്റിന്റെ അഭാവം കൊണ്ടാണ്. പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കുവാനുള്ള തീരുമാനമെടുത്തു.  അതിൻറെ നിർമ്മാണോദ്ഘാടന വേദിയിൽ രാഷ്ട്രപതിക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. കഴിഞ്ഞവർഷം സായുധ സേനയുടെ അഭിമാനമായ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന ചടങ്ങിലും രാജ്യത്തിൻറെ സർവ്വ സൈന്യാധിപൻ കൂടിയായ രാഷ്ട്രപതിയുടെ അസാന്നിധ്യം വാർത്തയായിരുന്നു. സെൻട്രൽ വിസ്റ്റയിൽ, രാഷ്ട്രപതി ഭവന് തൊട്ടുമുന്നിലായി നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴും വേദിയിൽ രാഷ്ട്രപതി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയായിരുന്നു അതും നിർവഹിച്ചത്. 

2023 മെയ് 28ന്, ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴും രാഷ്ട്രപതിയില്ല. ലോക്സഭാ സ്പീക്കർ ഓം ബിർളയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ആദ്യമായി രാഷ്ട്രപതി പദവിയിൽ എത്തിയ ആൾ എന്ന നിലയിൽ മാത്രമല്ല, പല പൊതു വിഷയങ്ങളിലും കൃത്യമായ നിലപാടുകൾ എടുക്കുന്ന നേതാവ് എന്ന നിലയിൽ രാജ്യം മനസ്സിലാക്കുന്ന ദ്രൗപതി മുർമുവിനെ, ലോക്സഭാ സെക്രട്ടറിയേറ്റ്,  ആ ചടങ്ങിൽ നിന്നും ഒഴിവാക്കിയത് ആകസ്മികമായല്ല. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ചോദ്യം ഉയരുമ്പോഴാണ് ചാണക്യൻ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തെ വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയ നെഹ്റുവിനെ ഓർമ്മ വരുന്നത്. എത്രകണ്ട് അവഗണിച്ചിട്ടും, എങ്ങനെയൊക്കെ മായ്ച്ച് കളയാൻ ശ്രമിച്ചിട്ടും അദ്ദേഹത്തിൻറെ ഓർമ്മകൾ പോലും ഇന്ത്യൻ ഫാസിസ്റ്റുകളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന എല്ലാ സങ്കുചിത സങ്കല്പങ്ങൾക്കും എതിരുനിന്ന, പ്രചാരവേലയ്ക്കായി അവരുപയോഗിക്കുന്ന എല്ലാ വിഭാഗീയ പ്രവർത്തനങ്ങളെയും നിരാകരിച്ച, കറ തീർന്ന മതേതരവാദിയും ജനാധിപത്യവാദിയുമായിരുന്ന, മതവും ജാതിയും രാഷ്ട്രീയ ഭാഗദേയം നിർണയിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിനുമുന്നിൽ താൻ വിശ്വാസിയല്ലെന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച, എന്നിട്ടും ഇവർക്കൊന്നും സ്വപ്നം കാണാൻ കഴിയാത്തത്ര ജനകീയനും, ബൗദ്ധിക കരുത്തും വ്യക്തിത്വവും കൊണ്ട് ലോക നേതാവായി മാറുകയും ചെയ്ത നെഹ്റുവിൻറെ പ്രഭാവം ഇവർ മുന്നോട്ടുവയ്ക്കുന്ന ഫാസിസ്റ്റ് രാഷ്ട്ര സങ്കല്പത്തിന്റെ ആണിക്കല്ലിളക്കുന്നതാണ്.  

“ഞാൻ, ഞാൻ, ഞാൻ!” എന്നു മാത്രം ചിന്തിക്കുന്നവർക്ക് ചേരുന്നത് സ്വയം ‘വീർ’ എന്ന് വിശേഷിപ്പിച്ച് മറ്റൊരു പേരിൽ ജീവചരിത്രം എഴുതിയ അൽപ്പന്റെ ഓർമ്മകളാണ് ഹിന്ദുത്വ രാഷ്ട്രീയ വാദികൾക്ക് ചേരുന്നത്. അവർക്ക് പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ദിവസം  സവർക്കറുടെ ജന്മദിനം തന്നെയാണ്.

published in Suprabhatham Daily on 27/05/2023

LEAVE A REPLY

Please enter your comment!
Please enter your name here