Home Blog Page 2

ഗാന്ധി: നീതിയുടെ വെളിച്ചം 

വീണ്ടുമൊരു ഒക്ടോബർ 2.  ആധുനിക ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന, മതേതര ജനാധിപത്യ രാഷ്ട്രത്തിന് അടിത്തറപാകിയ ഗാന്ധി എന്ന വലിയ വെളിച്ചത്തെ നമ്മൾ വെറുതെ ഓർമിക്കുക മാത്രമല്ല,  ഭൂരിപക്ഷ വാദവും, വർഗീയ ധ്രുവീകരണവും, ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ വളർച്ചയും, ശിഥിലമാക്കാൻ ശ്രമിക്കുന്ന സമകാലിക ഇന്ത്യയിൽ, അദ്ദേഹം മുന്നോട്ടുവച്ച പ്രപഞ്ച വീക്ഷണത്തിന്റെ പ്രസക്തി തിരിച്ചറിയുക കൂടിയാണ്. ഭയവും വെറുപ്പും വിഷം വമിക്കുന്ന ഈ കാലഘട്ടത്തിൽ, നാനാത്വത്തെ ബഹുമാനിക്കുകയും, അപരരെ ചേർത്തു പിടിക്കുകയും, അഹിംസയെ അടിസ്ഥാനമാക്കുകയും ചെയ്യുന്ന ഗാന്ധിയൻ  ആദർശം നമുക്ക് പാഠമാകേണ്ടതാണ്. 

ഗാന്ധിയുടെ ഇന്ത്യയും ഹിന്ദുത്വദർശനവും 

എല്ലാവരെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വൈവിധ്യങ്ങളുടെ ഇന്ത്യയാണ് ഗാന്ധിയൻ ആശയ ലോകത്തിൻ്റെ  കാതൽ. മത-ജാതി-ഭാഷാ-വർഗ്ഗ-വംശ- ഭേദങ്ങൾക്കപ്പുറം എല്ലാവരുടെയും ക്ഷേമം ഉയർത്തിപ്പിടിക്കുന്ന സർവോദയ ദർശനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കുക, മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക, നാനാത്വത്തിൽ ഏകത്വം ദർശിക്കുക, തുടങ്ങിയ മൂല്യബോധങ്ങളാണ് അതിൻ്റെ അടിസ്ഥാനം. എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ, രാജ്യത്തിൻ്റെ സാംസ്കാരികവും സാമൂഹികവുമായ ഉയർച്ചയ്ക്ക് വേണ്ടി ഒരുമിച്ച് മുന്നേറുന്ന രാഷ്ട്രമാണ് അത് വിഭാവനം ചെയ്യുന്നത്.

സവർക്കർ ആവിഷ്കരിച്ചതും, ആർഎസ്എസ് സ്ഥാപനവൽക്കരിച്ചതുമായ ഹിന്ദുത്വവാദം, ഗാന്ധിയൻദർശനത്തിന് നേരെ എതിരാണ്.  അപരനെ അംഗീകരിക്കാത്ത, സങ്കുചിതമായ, ഹിന്ദു രാഷ്ട്ര വാദം കൊണ്ട് ഇന്ത്യയെ നിർവചിക്കാനാണ് അവർ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ അരികു വൽക്കരിക്കുന്നു, ഭൂരിപക്ഷ വാദത്തെ അംഗീകരിക്കുകയും ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട, ബഹുസ്വരതയെ  നിരാകരിക്കുകയും ചെയ്യുന്നു. ഇന്ത്യ പ്രാഥമികമായും ഒരു ഹിന്ദു രാഷ്ട്രമാണെന്നും, ഹൈന്ദവ സംസ്കാരമാണ് ഏറ്റവും ശ്രേഷ്ഠമെന്നും കരുതുന്നവരാണിവർ. ഇതര വിശ്വാസ പ്രമാണങ്ങൾ പിന്തുടരുന്നവർ രണ്ടാംനിര പൗരന്മാരായി ജീവിക്കേണ്ടവരാണ് എന്നാണ് ഈ ആശയധാര പറയുന്നത്. ഈ സാംസ്കാരിക രാഷ്ട്രീയത്തിന്റെ തേരോട്ടം, നമ്മുടെ മതേതര ഭരണഘടനാ പദ്ധതിയെ അപകടത്തിലാക്കുകയും, ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച സഹവർത്തിത്വത്തിന്റെ സന്ദേശത്തെ അട്ടിമറിക്കുകയും ചെയ്യുന്നു.

തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിന് എന്തു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാണെന്നുള്ളതാണ് സംഘപരിവാറിനെ ഏറ്റവും അപകടകരമാക്കുന്നത്. ‘ഇന്റഗ്രൽ ഹ്യൂമനിസം’ എന്ന പേരിൽ ഗാന്ധിയെ പോലും സ്വന്തമാക്കാൻ അവർ ശ്രമിച്ചു. ക്ഷേമവും സൗഹാർദവും ലക്ഷ്യമാക്കുന്ന ഗാന്ധിയൻ സോഷ്യലിസത്തിന് സമാനമാണ് ഇതെന്ന പ്രീതീതി സൃഷ്ടിക്കുവാനായിരുന്നു ശ്രമം. എന്നാൽ ഇത് മുഖംമൂടിയണിഞ്ഞ ഹിന്ദുത്വമല്ലാതെ മറ്റൊന്നുമല്ല എന്ന് അനുഭവം നമ്മോട് പറയുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രം സ്വയം അവകാശപ്പെടാൻ കഴിയാത്തതുകൊണ്ട്, സർദാർ പട്ടേൽ മുതൽ ഡോ. അംബേദ്കർ വരെയുള്ള ദേശീയ നേതാക്കളെ, സ്വന്തമാക്കാനുള്ള ശ്രമവുമുണ്ട്.  “സബ്കാ സാഥ്, സബ്കാ വികാസ്” പോലെയുള്ള മുദ്രാവാക്യങ്ങളും ഇവരുടെ അടിസ്ഥാന ആശയത്തിന് മറ പിടിക്കാനുള്ള അർത്ഥരഹിതമായ വാക്കുകൾ മാത്രമാണ്. 

എല്ലാവരെയും ചേർത്തുപിടിക്കുകയും എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ആവർത്തിച്ചു പറയുമ്പോഴും, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും അധസ്ഥിതരുടെയും  സാഹചര്യം മറ്റൊരു കഥയാണ് വെളിപ്പെടുത്തുന്നത്. 

ഭൂരിപക്ഷവാദം ഉയർത്തുന്ന ഭീഷണി. 

വ്യവസ്ഥാനുസാരമായി, പൗരാവകാശങ്ങളെ അടിച്ചമർത്തുന്ന രീതി രാജ്യത്താകമാനം ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക നിരീക്ഷണ സാങ്കേതിക വിദ്യകൾ, പെഗസസ് പോലുള്ള ചാര സംവിധാനങ്ങൾ,  ഭീകരവിരുദ്ധ-മർദ്ദക നിയമങ്ങൾ, അങ്ങനെ വിമർശനങ്ങളെ ഇല്ലാതാക്കുവാനും വിയോജിപ്പുകളെ അടിച്ചമർത്താനുമുള്ള നിരവധി മാർഗ്ഗങ്ങളാണ് ഭരണകൂടം പ്രയോഗിക്കുന്നത്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ, ദേശസുരക്ഷ എന്ന പേരിൽ,  ഭരണഘടനാപരമായ ഏതൊരു അവകാശങ്ങളെയും റദ്ദു ചെയ്യാൻ കഴിയും എന്നതിൻറെ ഞെട്ടിക്കുന്ന ഉദാഹരണമായിരുന്നു അനുച്ഛേദം 370 റദ്ദു ചെയ്തതും, ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതും. പ്രഥമ ദൃഷ്ടിയിൽ, കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കുന്ന കേസുകളിൽപ്പെടുത്തി സാധാരണ പൗരന്മാരെ വർഷങ്ങളോളം വിചാരണ പോലുമില്ലാതെ തടവിലാക്കുന്ന രീതി അഭംഗുരം തുടർന്നുപോരുന്നു. ദൗർഭാഗ്യവശാൽ ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യബോധങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഭരണഘടനാ ധാർമികതയെ സംരക്ഷിക്കുന്നതിന് നമ്മുടെ നീതിന്യായ സംവിധാനത്തിന് കഴിയാതെ പോവുകയും ചെയ്യുന്നു. 

എല്ലാ വിഭാഗീയ വിചാരങ്ങളെയും, വീണ്ടും ആനയിച്ചു കൊണ്ടുവന്ന്, സമൂഹത്തിൽ ഭിന്നതയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച്, അതിനുമേൽ മുതലെടുപ്പ് നടത്താനുള്ള ഭൂരിപക്ഷവാദത്തിന്റെ ശ്രമങ്ങളും ഭീഷണമാണ്. ചരിത്രത്തിൽ ഉണങ്ങിയെന്ന് നമ്മൾ കരുതിയ മുറിവുകളിൽ ഓരോന്നോരോന്നിലായി മുളകു തേച്ച് വേദനിപ്പിക്കുന്ന നികൃഷ്ട രാഷ്ട്രീയത്തിന് വ്യവസ്ഥിതിയുടെ പിന്തുണയും ലഭിക്കുന്നു. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന വർഗീയ ലഹളകളും, വർദ്ധിച്ചുവരുന്ന ജാതീയ അതിക്രമങ്ങളും, ആൾക്കൂട്ട കൊലപാതകങ്ങളും ഇതിന് തെളിവുകളാകുന്നു. 

വംശീയ-വർഗീയ സംഘർഷങ്ങൾ ഒരു പ്രദേശത്തെയാകെ പിച്ചിച്ചീന്തുന്ന മണിപ്പൂരിലെ അനുഭവങ്ങൾ, സമത്വത്തിന്റെയും നീതിയുടെയും  ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നതിന്റെ ദൃഷ്ടാന്തമാണ്. അക്രമത്തിന്റെ മൂല കാരണങ്ങളെ അഭിസംബോധന ചെയ്യുവാനും, അനുരഞ്ജന സാധ്യതകൾ ആരായുവാനും ശ്രമിക്കുന്നതിനു പകരം, മുറിവുകളെ വളരാൻ അനുവദിക്കുകയാണ് വ്യവസ്ഥാപിത അധികാര കേന്ദ്രങ്ങൾ. ഈ ഘട്ടത്തിലാണ്, എല്ലാം മുറിവുകൾക്കു മേലും ഔഷധമായി, വേദനകൾക്കൊപ്പം സാന്ത്വനമായി, വിഭാഗീയതകൾക്ക് അതീതമായ സ്നേഹമായി നിലകൊണ്ടിരുന്ന ഗാന്ധിയെ നമ്മൾ ഓർക്കുന്നത്. 

വർഗീയ ഭ്രാന്തിനിടയിലെ ഒറ്റയാൻ 

സ്വാതന്ത്ര്യത്തോടടുക്കുമ്പോൾ, തിരമറിഞ്ഞ വർഗീയ വിദ്വേഷം, സുനാമിയായി മാറുകയും, രാജ്യത്തെ വിഭജനത്തിന്റെ ഭീകര ദിനങ്ങളിലേക്ക് തള്ളിവിടുകയുമായിരുന്നു. ചിന്താതീതമായ അക്രമങ്ങൾക്കും വർഗീയ ഭ്രാന്തീനും ഇടയിൽ സമാധാനത്തിന്റെ ഒറ്റ വെളിച്ചമായി ഗാന്ധി. നെഹ്റുവും, പട്ടേലും, അംബേദ്കറും രാഷ്ട്ര നിർമ്മാണത്തിന്റെ തിരക്കിലായിരിക്കേ, വർഗീയ സംഘർഷത്തിന്റെ ഭീഷണമായ വീഥികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനങ്ങളിലൂടെ, പ്രാർത്ഥനാ യോഗങ്ങളിലൂടെ, സത്യഗ്രഹത്തിലൂടെ, അക്രമത്തെ നിരാകരിക്കാൻ അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു.  

ഹിന്ദു-മുസ്ലിം വർഗീയവാദികളെ ഒരേസമയം അദ്ദേഹം എതിർത്തു. രാജ്യം എന്ന വികാരത്തിനപ്പുറത്തേക്ക് ധാർമികത ഉയർത്തിപ്പിടിച്ചു. തീവ്രദേശീയതയുടെ അപകടകരമായ വഴികളിൽ നിന്നും മാറി നടന്നു. ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ചു. ഒടുവിൽ, സ്നേഹത്തെക്കുറിച്ച് മാത്രം സംസാരിച്ച കൃശഗാത്രനായ ആ മനുഷ്യനെ, വെറുപ്പ് മാത്രം തിന്നു ജീവിച്ച, നാഥുറാം ഗോഡ്സെ എന്ന ഹിന്ദുത്വ തീവ്രവാദി, വെടിവച്ചുകൊന്നു. എന്നാൽ അദ്ദേഹം ബാക്കിയാക്കിയ സ്നേഹത്തിൻറെ സന്ദേശവും, വൈവിധ്യങ്ങളിൽ ഐക്യത്തിന്റെ നൂല് കോർക്കുന്ന അഹിംസയുടെ പാഠങ്ങളും സവർക്കറും കൂട്ടാളികളും ഉതിർത്ത വെടിയുണ്ടകളേറ്റ്  ഇല്ലാതാവുന്നവയല്ല. വംശീയതയിൽ അധിഷ്ഠിതമായ വിദ്വേഷ പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കെടാവിളക്കാണ് ഗാന്ധി. ഭാഷയിലും, സംസ്കാരത്തിലും, ദേശീയതകളിലും, വിചാരധാരകളിലും, രാഷ്ട്രീയദർശനങ്ങളിലും, കണ്ടുവന്ന അനധിസാധാരണമായ വൈവിധ്യത്തെ, മനസ്സിലാക്കുവാനും അംഗീകരിക്കുവാനും സാധ്യമാക്കുന്ന, ഉന്നതമായ രാഷ്ട്രീയ ധാർമികതയുടെ പ്രകാശം പരത്തുവാൻ കഴിഞ്ഞു എന്നതാണ് ഗാന്ധിയെ മഹാത്മാവാക്കുന്നത്.

ഗാന്ധിയുടെ ദീർഘവീക്ഷണം 

വ്യത്യസ്തമായ ലോകവീക്ഷണങ്ങളെ, തന്റെ വിശാലമായ ആശയപ്രപഞ്ചത്തിലേക്ക് ഉൾച്ചേർക്കുവാൻ കഴിഞ്ഞതാണ്, രാഷ്ട്രപിതാവ് എന്ന നിലയിൽ അദ്ദേഹത്തിൻറെ ഏറ്റവും വലിയ സംഭാവന. സ്വാതന്ത്ര്യലബ്ധിക്കുശേഷം, അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറിനിൽക്കുവാനുള്ള അദ്ദേഹത്തിൻറെ തീരുമാനം ചരിത്രത്തിൽ സമാനതകളില്ലാത്ത ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ്. രാഷ്ട്രീയ അധികാര കേന്ദ്രങ്ങളായി രൂപാന്തരം പ്രാപിച്ച, മറ്റ് വിമോചന പോരാളികളിൽ നിന്നും വ്യത്യസ്തമായി, രാഷ്ട്ര നിർമ്മിതിക്ക് മറ്റൊരു തരത്തിലുള്ള കാഴ്ചപ്പാടുകളും വൈദഗ്ധ്യവുമാണ് ആവശ്യമെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിൽ, പാശ്ചാത്യ ആധുനികതയോടും, മതേതര ജനാധിപത്യ സങ്കല്പത്തോടും ചേർന്നുനിന്ന നെഹ്റുവിനെ ഈ പരിണാമ സന്ധിയുടെ അമരക്കാരനായി നിശ്ചയിച്ചു അദ്ദേഹം. അംബേദ്കറും നെഹ്റുവും രൂപം നൽകിയ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതി, രാജ്യത്തെ ഗ്രാമങ്ങളുടെ റിപ്പബ്ലിക്കായി മനസ്സിലാക്കിയ ഗാന്ധിയൻ സങ്കല്പങ്ങളുടെ നിഷേധവുമായിരുന്നു.

ഇന്ത്യയുടെ പൗരാണിക, ആത്മീയ പാത പിന്തുടർന്ന ഗാന്ധി, സുസ്ഥിരമായ സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ മതേതര ജനാധിപത്യമാതൃകകളെ പിന്തുടരേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും, അംഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പിൻഗാമികൾ, സ്വതവേ ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ മണ്ണിൽ, ആധുനിക മതേതര ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി കെട്ടിപ്പടുക്കുവാനുള്ള വലിയ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സമൂഹത്തിൽ, ചരിത്രപരമായി അന്യമായ മനുഷ്യസമത്വത്തിന്റെ തെളിച്ചം കൊണ്ടുവരാനും, വിവേചനങ്ങളെ ഇല്ലാതാക്കുവാനും ശ്രമിച്ചു. എല്ലാവർക്കും ഓരോ വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം എന്ന ആശയം, ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമായി. എന്നാൽ, കേവലം രാഷ്ട്രീയ ജനാധിപത്യം മതിയാകില്ലെന്നും, രാജ്യത്തിൻറെ സുസ്ഥിരമായ നിലനിൽപ്പിന്, എല്ലാ മനുഷ്യർക്കും നീതി ഉറപ്പുവരുത്തുന്ന സാമൂഹിക ജനാധിപത്യം അനിവാര്യമാണെന്നും അവർ മനസ്സിലാക്കിയിരുന്നു. അതിനുവേണ്ടി, ഒരിറ്റു രക്തം വീഴാതെ,  സാമൂഹ്യമാറ്റം സാധ്യമാക്കുന്ന, ഒരു സമഗ്രദർശന വ്യവസ്ഥയായാണ് ഇന്ത്യൻ ഭരണഘടന രൂപകല്പന ചെയ്തിട്ടുള്ളത്. 

സാമൂഹ്യമാറ്റത്തിന്റെ, ഈ പദ്ധതി ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനത്തിൻറെ പിന്തുടർച്ച തന്നെയാണ്. ദേശീയ പ്രസ്ഥാനത്തിന് എന്നും രണ്ടുധാരകൾ ഉണ്ടായിരുന്നു. വൈദേശിക അധിനിവേശത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടം ഒരു വശത്ത്, അതോടൊപ്പം നൂറുകണക്കിന് വർഷങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥിതിക്കെതിരെയുള്ള അതി വിശാലമായോരു സമരധാര മറുവശത്ത്. വിമോചന പോരാട്ടത്തിന്റെ ഈ രണ്ടു വശങ്ങളും നമ്മുടെ ദേശീയ നേതാക്കളെ സ്വാധീനിക്കുകയും, ഭരണഘടനയിൽ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രപരമായി, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കേവല രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്നും മോചിപ്പിച്ച്, സാമൂഹിക നവോത്ഥാന പോരാട്ടത്തിന്റെ കൂടി ഭാഗമാക്കിയതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ഗാന്ധിജിയാണ്. ആ അർത്ഥത്തിൽ, ഗാന്ധിജി വിഭാവനം ചെയ്ത രാഷ്ട്ര ശരീരഘടനയെ നിരാകരിക്കുമ്പോഴും, അദ്ദേഹം മുന്നോട്ടുവച്ച നീതിയുടെ വെളിച്ചം പിന്തുടരുവാൻ തന്നെയാണ് നമ്മുടെ രാഷ്ട്രശില്പികൾ ശ്രമിച്ചത് എന്നു കാണാം. ആ വീഥിയിൽ മുന്നേറുന്നതിന്,  ജനാധിപത്യത്തെ സ്ഥാപനവൽക്കരിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും, അതിനുവേണ്ടി അധികാര സ്ഥാനങ്ങളിൽ നിന്നും മാറിനിന്ന്,  നെഹ്റുവും അംബേദ്കറും അടങ്ങുന്ന മറ്റൊരു തലമുറയ്ക്ക് അവസരം ഒരുക്കുകയും ചെയ്തു എന്നത് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മഹത്വമാണ്. 

ഗാന്ധിജിയുടെ പൈതൃകം 

ഇന്നു നമ്മൾ കാണുന്ന ഭൂരിപക്ഷവാദം, കേവലം രാഷ്ട്രീയ മാറ്റം മാത്രമല്ല, സർവ്വഭേദങ്ങൾക്കും അതീതമായി, സർവ്വമത സമഭാവനയിലും, വൈവിധ്യങ്ങൾക്കിടയിലെ ഐക്യത്തിലും അധിഷ്ഠിതമായി പടുത്തുയർത്തിയ നമ്മുടെ രാജ്യത്തിൻറെ  ആത്മാവിനെ തകർക്കുന്നതാണ്. ഒറ്റ രാജ്യം, ഒറ്റ മതം, ഒറ്റ ഭാഷ,  ഒറ്റ സംസ്കാരം, ഒറ്റ രാഷ്ട്രീയം, ഒറ്റ നേതാവ്, ഒറ്റ തെരഞ്ഞെടുപ്പ് എന്നിങ്ങനെ എല്ലാറ്റിനേയും ഏക ശിലാത്മകമായ, വംശീയ-വിദ്വേഷ ദർശനത്തിനനുകൂലമായി മാറ്റി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ നീതികേടുകളെയും സാധാരണവൽക്കരിക്കുന്ന പ്രക്രിയയാണത്. 

നീതി വളരെ ശക്തിയുള്ള ഒരു വാക്കാണ്. രാഷ്ട്രീയത്തിന്റെയും വിശ്വാസങ്ങളുടെയും രാജ്യങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറത്ത്, നീതിബോധത്തിന്റെ ശബ്ദമാകാൻ ശ്രമിച്ച മനുഷ്യനാണ് ഗാന്ധി. ആ ശബ്ദത്തിന് സത്യത്തിന്റെ കരുത്തും, സഹനത്തിന്റെ ബലവും ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ 155 ആം ജന്മ വാർഷികം, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള സമരം ഇനിയും അവസാനിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. നമ്മുടെ തലമുറ ധൈര്യപൂർവ്വം ഏറ്റെടുത്ത മുന്നോട്ടു കൊണ്ടുപോകേണ്ട പോരാട്ടമാണത്. നീതിയുടെ ശബ്ദമാകാൻ കാലം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. 

first published on 02/10/2024 in REPORTERLIVE

ബുൾഡോസർ നീതിക്ക് കടിഞ്ഞാൺ?

കുറ്റാരോപിതരുടെ വീടുകൾ ഇടിച്ചു നിരത്തുന്ന, സംസ്ഥാന ഗവൺമെന്റുളുടെ പ്രതികാര നടപടികൾക്ക്, ബുൾഡോസർ നീതിക്ക്, ഒരു ഇടക്കാല ഉത്തരവിലൂടെ കടിഞ്ഞാണിട്ടിരിക്കുകയാണ് സുപ്രീം കോടതി. ഭൂരിപക്ഷ വർഗീയതയുടെ മർദ്ദകദർശനം പേറുന്ന ഭരണകർത്താക്കളുടെ പിന്തുണയോടെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ പൗരാവകാശ ലംഘനങ്ങൾ നടക്കുന്നത് സംബന്ധിച്ച ആശങ്കകൾ അന്തർദേശീയ തലത്തിൽ ചർച്ചയാകുന്ന ഒരു ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. ഇടക്കാല ഉത്തരവെങ്കിലും, കോടതി ഇടപെടൽ, ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ, രാഷ്ട്രീയ-നൈയാമിക ഫലങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. 

പശ്ചാത്തലം 

2022 മുതൽ, കുറ്റാരോപിതരായ വ്യക്തികളുടെ വീടും വസ്തുവകകളും, വ്യവസ്ഥാപിതമായ നിയമപ്രക്രിയകൾ ഒന്നും കൂടാതെ,  ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത്, ഭരണകൂടത്തിന്റെ അധികാരസൂചികയായി മാറിയിരുന്നു. ഡൽഹിയിലെ ജഹാംഗീർ പൂരിൽ, വർഗീയ സംഘർഷത്തെ തുടർന്ന്, ഒരു പ്രദേശത്തെ മുഴുവൻ വീടുകളും പൊളിച്ചു നീക്കുന്ന സമീപനമാണ് ദേശീയ ശ്രദ്ധയാകർഷിച്ച ആദ്യ സംഭവം. സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ വൃന്ദ കാരാട്ട് സംഭവസ്ഥലത്ത് നേരിട്ടെത്തി ജെസിബി-ക്ക് മുന്നിൽ നിന്ന് ഇടിച്ചുനിരത്തൽ തടയുന്ന ദൃശ്യങ്ങൾ  വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ കോടതിയിൽ നടക്കുന്ന കേസിലും അവർ കക്ഷിയാണ്. ശോഭായാത്രയെ തുടർന്ന് മുസ്ലിം വിഭാഗത്തെ ലക്ഷ്യം വച്ചാണ് കുടിയൊഴിപ്പിക്കലുകൾ മുഴുവൻ ഉണ്ടായതെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നു. 

തുടർന്ന് ഇങ്ങോട്ട് ബുൾഡോസർ നീതി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ വ്യാപിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഭൂരിപക്ഷ വർഗീയതയ്ക്ക് അധികാരമുള്ള സംസ്ഥാനങ്ങളിൽ, അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നു എന്ന വ്യാജേന, ഏകാധിപത്യത്തിന്റെ പ്രതീകമെന്ന പോലെ, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് ബുൾഡോസറുകൾ ഉരുളുന്നു എന്ന ആശങ്ക സുപ്രീം കോടതിയിലും പങ്കുവെച്ചിട്ടുണ്ട്. ആരെയും കൂസാതെ, നൊടിയിടയിൽ നീതി നടപ്പിലാക്കുന്നതിന്റെ രാഷ്ട്രീയരൂപകമായി, ബുൾഡോസറിനെ, തീവ്രദേശീയതയ്ക്ക് കുടപിടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തു.  ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു മുഖ്യമന്ത്രിയെ ബുൾഡോസർ ബാബ എന്ന് വിളിച്ച് അനുയായികൾ ആഘോഷിച്ചു.  തെരഞ്ഞെടുപ്പിൽ പോലും അതൊരു പ്രചരണ വിഷയമാക്കാൻ ഭൂരിപക്ഷ വർഗീയവാദികൾക്ക് കഴിഞ്ഞു. അധികാരം എന്തും ചെയ്യാനുള്ള ലൈസൻസ് ആണെന്ന് അവർ പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. അപ്പോഴും നമ്മുടെ കോടതികൾ അനധികൃത കുടിയൊഴിപ്പിക്കലുകൾക്കെതിരെ നൽകിയ ഹർജികളിൽ നടപടിയെടുക്കാതെ എക്സിക്യൂട്ടീവിനു വഴിയൊരുക്കി കൊടുക്കുകയായിരുന്നു. അങ്ങനെ ഉദ്യോഗസ്ഥർ തന്നെ വിധികർത്താക്കളും വിധി നടപ്പിലാക്കുന്നവരും ആകുന്ന സ്ഥിതി വിശേഷം തുടർന്നു. ഈ സാഹചര്യത്തിലാണ്, ജസ്റ്റിസ് ഗവായിയുടെയും ജസ്റ്റിസ് വിശ്വനാഥന്റെയും സുപ്രീംകോടതി ബഞ്ച് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്.

സുപ്രീം കോടതിയിൽ നടന്നത് 

ഈ കേസിന്റെ കഴിഞ്ഞ ഹിയറിങ്ങിൽ, ബുൾഡോസർ നീതി സംബന്ധിച്ച്  ഗൈഡ്ലൈനുകൾ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. അതിനു വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. വളരെ വിചിത്രമായ ഒരു നടപടിയായിരുന്നു അത്. സമീപകാലത്ത് നമ്മുടെ സുപ്രീംകോടതിയുടെ ഇടപെടലുകളുടെ പൊതുസ്വഭാവുമായി ചേർത്തുവയ്ക്കാവുന്ന ഒന്ന്. കാരണം, നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത്, യാതൊരു നിയമ പിൻബലവും ഇല്ലാതെ ഒരു വിഭാഗം മനുഷ്യരുടെ വീടുകൾ ഇടിച്ചു നിരത്തുന്ന സംഭവമുണ്ടായാൽ, അതിന് പിന്നിലുള്ള അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക എന്നതാണ് ആദ്യം ഉണ്ടാവേണ്ടത്. എന്നാൽ അത്തരം കാര്യങ്ങളിലേക്ക് കടക്കാതെ ഗൈഡ് ലൈനുകൾ രൂപീകരിക്കുകയാണ് കോടതി ചെയ്തത്. 

മാർഗനിർദേശങ്ങൾ സംബന്ധിച്ച ഉത്തരത്തിനു ശേഷവും രാജ്യത്ത് ബുൾഡോസർ നീതി നിർബാധം തുടർന്നു എന്നു മാത്രമല്ല, പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ അതിനെ ന്യായീകരിക്കുന്ന സാഹചര്യവും ഉണ്ടായി. മക്കൾ കുറ്റം ചെയ്തതിന് മാതാപിതാക്കളുടെ പേരിലുള്ള വസ്തു നശിപ്പിക്കുക. വീട് ഇടിച്ചു നിരത്തുക, ഒരു പ്രദേശത്താകെ ജെസിബികൾ കൊണ്ടുവന്നത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, തുടങ്ങിയ നടപടികൾ ന്യായീകരിക്കുന്ന തരത്തിലേക്ക് നമ്മുടെ ജനാധിപത്യ സംവാദ സാഹചര്യവും മാറിയിരിക്കുന്നു. ഇതേ തുടർന്നാണ് പുതിയ ഉത്തരവുണ്ടായത്.

പുതിയ ഇടക്കാല ഉത്തരവ് 

കോടതിയുടെ അനുമതിയില്ലാതെ ഇടിച്ചുനിരത്തൽ പരിപാടികളൊന്നും ഇനി പാടില്ല എന്ന് സുപ്രീംകോടതി വ്യക്തമായി പ്രസ്താവിച്ചു. എന്നാൽ പൊതുനിരത്തുകൾ, ഫുട്പാത്തുകൾ, റെയിൽവേ ലൈനുകൾ, പൊതു കുളങ്ങൾ പോലെയുള്ള ഇടങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് തടസ്സമില്ല താനും. അനധികൃത കയ്യേറ്റങ്ങളെ കുറിച്ചുള്ള ആശങ്കകൾ സുപ്രീംകോടതിയും പങ്കുവെക്കുന്നുണ്ടെങ്കിലും, കുറ്റാരോപിതരുടെയും ബന്ധുക്കളുടെയും വീടുകൾ ഇടിച്ചു തകർക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് കോടതി പറഞ്ഞു.

ഇത്തരം ഒരു ഉത്തരവ്, എക്സിക്യൂട്ടീവിന്റെ  കൈ കെട്ടിയിടുന്ന സാഹചര്യത്തിലേക്കാണ് നയിക്കുക എന്ന ആക്ഷേപമാണ് ഗവൺമെന്റിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചത്. മുനിസിപ്പൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്  കെട്ടിടങ്ങൾ നീക്കം ചെയ്തിട്ടുള്ളത്. നിയമലംഘനത്തിന് നേരത്തെ നോട്ടീസ് ലഭിച്ചിട്ടുള്ള കെട്ടിടങ്ങളാണ് അവ. എന്നിങ്ങനെയായിരുന്നു സർക്കാരിൻറെ ന്യായീകരണം. എന്തായാലും അതു മുഖവിലയ്ക്കെടുക്കാൻ സുപ്രീംകോടതി തയ്യാറായില്ല. 15 ദിവസം ഇത് സ്റ്റേ ചെയ്തതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല എന്ന് ജസ്റ്റിസ് ഗവായി പ്രതികരിച്ചു. നിയമാനുസൃതമല്ലാതെ ഒരു വീടെങ്കിലും തകർക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഒരാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും മതിയായ നിയമ നടപടിക്രമങ്ങൾ പാലിക്കാതെ വീടുകൾ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ വ്യക്തമാക്കി. 

ഈ കേസിൽ രാജ്യത്തിനാകെ പൊതുവായൊരു നിർദ്ദേശം നൽകാൻ കഴിയില്ലെന്ന സാങ്കേതിക പ്രശ്നം ഗവൺമെൻറ് ഉന്നയിച്ചപ്പോൾ, ഉത്തരവ് ഭരണഘടനയുടെ അനുഛേദം 142 പ്രകാരം ആവട്ടെ എന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒരു കേസിൽ സമ്പൂർണ്ണ നീതി നടപ്പിലാക്കുന്നതിനായി ഉത്തരവുകൾ ഇടുന്നതിന് സുപ്രീംകോടതിക്ക് പ്രത്യേക അധികാരം നൽകുന്ന അനുച്ഛേദമാണ് 142. ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടാൽ കോടതിക്ക് ഇടപെടാനുള്ള പഴുതു കൂടിയാണിത്. അപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ രാജ്യമാകെ ബാധകമാകുന്ന നിയമമാണ്. 

ഇനിയെന്ത്? 

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്, രാജ്യത്താകെ നടപ്പിലാക്കുന്ന തരത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കുവാനാണ് സുപ്രീം കോടതി തീരുമാനിച്ചിട്ടുള്ളത്. അതിനുവേണ്ടി വിവിധ കക്ഷികളോട് അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാര ദുർവിനിയോഗത്തിനും , പൗരാവകാശ ലംഘനത്തിനും, ഇട നൽകാത്ത വിധം ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന ഉറപ്പാണ് കോടതി നൽകിയിരിക്കുന്നത്. 

പാർപ്പിടം, മനുഷ്യൻറെ മൗലികാവകാശമാണ്. ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ അനുഛേദം 21-ന്റെ  ഭാഗമാണ്. ജീവിക്കാനുള്ള അവകാശം എന്നത് മൃഗങ്ങളെപ്പോലെ ജീവിക്കാനുള്ള അവകാശമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്ന് പരമോന്നത നീതിപീഠം  പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പാർപ്പിടത്തിനുള്ള അവകാശം അനുഛേദം 19 യും ഭാഗമാണ്.  1985-ലെ ഓൾഗ ടെലിസ് കേസിൽ, സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇത് വ്യക്തമാക്കിയിട്ടുണ്ട്. പാർപ്പിടത്തിനും, ജീവനോപാധിക്കും ഉള്ള അവകാശം മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലുകൾക്ക് മുൻപ് മുൻകൂർ നോട്ടീസും, പുനരാധിവാസ പദ്ധതിയും വേണമെന്ന് പറഞ്ഞിട്ടുണ്ട്. 2019-ലെ സുധാമ സിംഗ് കേസിൽ ഡൽഹി ഹൈക്കോടതി പുനരാധിവാസത്തെയും  അതിനുവേണ്ട നടപടിക്രമങ്ങളെയും കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 

ഈ വിധികളുടെയൊക്കെ ലംഘനമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്ന്. എന്നാൽ അതിനെതിരായ നടപടി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് നിരാശജനകവുമാണ്. അധികാര ദുർവിനിയോഗം നടത്തിയ ആളുകൾക്കെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശമായിരുന്നു ആദ്യം  ഉണ്ടാവേണ്ടത്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിട്ടില്ലാത്ത യാതൊരു ശിക്ഷയും നടപ്പിലാക്കാനുള്ള അധികാരം ഭരണകൂടങ്ങൾ ക്കില്ല. മറ്റുള്ളവരുടെ മണ്ണിൽ ബുൾഡോസർ ഉരുളുമ്പോൾ ചിരിച്ചുകൊണ്ടിരുന്നവരിൽ പലരും, സ്വയം ഇതിനെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ആവലാതിപ്പെടുന്ന കാഴ്ചയും നമ്മൾ കണ്ടു. ഈ പ്രാകൃത ശിക്ഷാവിധി നിർത്തലാക്കേണ്ടത്, ഇത് നടപ്പിലാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത്, കാലഘട്ടത്തിൻറെ അനിവാര്യതയാണ്. 

എന്തായാലും,  സുപ്രീംകോടതി ഇടപെടൽ, രാജ്യത്ത് പുലരുന്ന ഏകാധിപത്യ പ്രവണതകൾക്ക്  തിരിച്ചടിയാണ്. ഈ പ്രതികാര നീതിയുടെ വർഗീയ സ്വഭാവത്തിലേക്ക് കോടതി കടന്നില്ലെങ്കിലും, ബുൾഡോസർ നീതി ആരംഭിച്ചതിന്റെ സാഹചര്യം മനസ്സിലാക്കാതിരുന്നിട്ടില്ല. “ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു” എന്ന സോളിസിറ്റർ ജനറലിന്റെ പരാമർശം, ഈ നടപടികളുടെ രാഷ്ട്രീയ ഉള്ളടക്കം വെളിപ്പെടുത്തുന്നതാണ്.  രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം, ഭരണകൂട പിന്തുണയോടെയുള്ള മർദ്ദക നീതിയിൽ നിന്ന് ഒരിടക്കാല ആശ്വാസമാണിത്. വ്യക്തിപരമായ കുറ്റത്തിന് കുടുംബത്തെയോ, സമൂഹത്തെ തന്നെയോ, ഒറ്റയടിക്ക് ശിക്ഷിക്കുന്ന പ്രാകൃത രീതി ഇല്ലാതാവണമെങ്കിൽ, ജുഡീഷ്യറിയുടെ നിതാന്ത ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. ഏതുതരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വന്നാലും, അതിനെയൊക്കെ മറികടക്കാൻ പഴുതുകൾ തേടുന്ന, ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ മാനിക്കാത്ത അധികാര കേന്ദ്രങ്ങളുള്ള രാജ്യമാണിതെന്ന കാര്യം മറന്നു കൂടാ. 

ഒക്ടോബർ ഒന്നിനാണ്, കേസ് വീണ്ടും പരിഗണിക്കുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് കോടതി ഏതറ്റം വരെ പോകുമെന്ന് അന്നറിയാം. നിയമവിരുദ്ധമായ ഇടിച്ചുനിരത്തലുകൾക്ക് ഉത്തരവാദികളായവരെക്കൊണ്ട് സമാധാനം പറയിപ്പിക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമീപനവുമായി കോടതി മുന്നോട്ടു പോവുകയാണെങ്കിൽ, ഭൂരിപക്ഷ പിന്തുണയുള്ള ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയും ഭരണഘടനാധിഷ്ഠിത ജനാധിപത്യവും തമ്മിലുള്ള പോരാട്ടത്തിലെ നിർണായക വഴിത്തിരിവായിരിക്കുമത്.

First published in Suprabhatham Daily on 23/09/2024

ReplyForwardAdd reaction

മരിച്ചവന്റെ പൗരത്വം!

ആസാം സ്വദേശിയായ എംഡി റഹീം അലിക്ക്, 12 വർഷങ്ങൾക്കുശേഷം സുപ്രീം കോടതി ഇന്ത്യൻ പൗരത്വം തിരിച്ചുനൽകി എന്ന വാർത്ത, അളവറ്റ സന്തോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഹാജരാക്കിയ രേഖകളിലെ ചില അക്ഷരത്തെറ്റുകളുടെ പേരിൽ, പൗരത്വത്തെ സംശയിക്കാനാവില്ലെന്നും; തക്കതായ യാതൊരു തെളിവുകളും നിരത്താതെ, സാധാരണ മനുഷ്യനോട് ‘താനൊരു നുഴഞ്ഞുകയറ്റക്കാരനല്ല’ എന്ന് തെളിയിക്കാൻ ആവശ്യപ്പെടുന്നത് നീതി നിഷേധമാണെന്നും ജസ്റ്റിസ് അസനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ബെഞ്ച് വിധിയിൽ കുറിച്ചു. എന്നിരുന്നാലും, നീതി എന്ന് നമ്മൾ കരുതിയിടത്ത്, അനീതിയുടെ കടലാഴം അനാവരണം ചെയ്യുന്ന വാർത്തയാണ് പിന്നീട് വന്നത്. റഹിം അലി ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു. 2021 ഡിസംബർ 28ന്, തൻ്റെ 58 മത്തെ വയസ്സിൽ,  ഒരു വിദേശി എന്ന നിലയിൽ തന്നെയാണ് അയാൾ മരിച്ചത്. ജീവിച്ചിരുന്ന കാലമത്രയും കടുത്ത ഭീതിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഏതുനിമിഷവും തന്നെ പോലീസുകാർ പിടിച്ചുകൊണ്ടു പോകാം എന്ന് അദ്ദേഹം ഭയപ്പെട്ടു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പോലും, പേടി അയാളെ അനുവദിച്ചില്ല. രാത്രികളിൽ മക്കൾ പോലും അറിയാതെ, വീടുവിട്ടിറങ്ങി പരിചയക്കാരുടെ വീടുകളിൽ തങ്ങുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ഹാജിറാബീയുടെ ചോദ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഹൃദയത്തിൽ സൂചിമുനപോലെ തുളഞ്ഞു കയറുന്നതാണ്: 

“ഇനി പറഞ്ഞിട്ടെന്താണ് കാര്യം? ജീവിതകാലം മുഴുവൻ അദ്ദേഹത്തെ വേട്ടയാടിയിരുന്ന, തന്നെ പിടിച്ചുകൊണ്ടു പോകുമോ എന്ന ഭയം, അദ്ദേഹത്തോടൊപ്പം ഇല്ലാതായി. ഇനിയും അദ്ദേഹത്തെ ഒരു നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ, അവർ എന്തു ചെയ്യുമായിരുന്നു? കുഴിമാടത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുമായിരുന്നോ?” 

ആസാമിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. പതിറ്റാണ്ടുകളായി അവിടെ  പാവപ്പെട്ട നിരവധി മനുഷ്യരെ ഇങ്ങനെ നിയമത്തിനു മുന്നിൽ നഗ്നരാക്കി നിർത്തുകയാണ്. അവരുടെ പൗരത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പൗരത്വം എന്നാൽ അവകാശമല്ല, അവകാശങ്ങൾക്കുള്ള അവകാശമാണ്. പൗരൻ ആകുമ്പോഴാണ് ഒരാൾ,  രാജ്യത്തിൻ്റെ ഭരണഘടനയും ഭരണസംവിധാനവും ഉറപ്പു നൽകുന്ന അവകാശങ്ങൾക്ക് അർഹത നേടുന്നത്. പൗരനല്ല എന്നുവന്നാൽ, സഞ്ചാര സ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ, മിനിമം കൂലിയ്ക്കുള്ള അവകാശമോ, തുടങ്ങിയവ ഏതുമില്ലാതെ ജീവിക്കേണ്ടി വരും. അല്ലെങ്കിൽ ഡിറ്റെൻഷൻ സെന്ററുകളിൽ കഴിയണം. അതുകൊണ്ടുതന്നെ അത്ര കണിശമായ സാഹചര്യങ്ങളിലല്ലാതെ  പൗരത്വം റദ്ദ് ചെയ്യുവാൻ പാടില്ലാത്തതാണ്. ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ സ്ഥിതി അങ്ങനെയല്ല. ഭരണകൂടത്തിനും, കോടതിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. 

പൗരത്വ നിയമത്തിന്റെ പരിണാമം 

ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി രൂപം കൊണ്ടപ്പോൾ, ഈ മണ്ണിൽ ജനിച്ച എല്ലാവരെയും രാജ്യത്തെ പൗരന്മാരായി കണക്കാക്കുന്ന സിവിക് ദേശീയതയാണ് ഉയർത്തിപ്പിടിച്ചത്. പിന്നീട് പൗരത്വ നിയമത്തിലെ വിവിധ ഭേദഗതികളിലൂടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും, ജന്മം കൊണ്ട് എന്നതിലുപരിയായി രക്തബന്ധം കൊണ്ട് പൗരത്വത്തെ നിർവചിക്കുന്ന എത്നിക് ദേശീയതയിലേക്ക് രാജ്യം വഴി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്രവും നമുക്ക് കാണാം. അതിൻ്റെ ഏറ്റവും പ്രകടമായ രൂപമായിരുന്നു 2019-ലെ പൗരത്വ നിയമ ഭേദഗതി. അങ്ങനെ അപരവൽക്കരണത്തിന്റെ, വിദ്വേഷത്തിന്റെ, വംശീയതയുടെ, ഒക്കെ ബോധ്യങ്ങൾ നമ്മുടെ പൗരത്വ സങ്കൽപ്പങ്ങളെ നിർവചിക്കാൻ തുടങ്ങി. അതിൻ്റെ മനസ്സാക്ഷിയെ നടുക്കുന്ന ഭാവങ്ങൾ ആകാരം പൂണ്ടൊരിടമായിരുന്നു ആസാം.

അനധികൃത കുടിയേറ്റക്കാർ പെരുകി, തദ്ദേശീയരുടെ അവസരങ്ങളും അവകാശങ്ങളും സമ്പത്തും തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഗ്രസിച്ചിരുന്ന നാടിൻ്റെ ദുരവസ്ഥയിൽ അക്ഷമരായി കഴിഞ്ഞ ജനങ്ങളുടെ അതൃപ്തിയത്രയും അനധികൃത കുടിയേറ്റക്കാർ എന്ന അപരരിലേക്ക് വഴി തിരിച്ചുവിടുന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾ മത്സരിച്ചു. 1983-ലെ നെല്ലി കൂട്ടക്കൊലയിലാണ് അത് അവസാനിച്ചത്. ഓൾ ആസാം സ്റ്റുഡൻസ് യൂണിയന്റെ ബാനറിൽ ആയിരുന്നു അക്രമം. 1985-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരം എന്ന നിലയിൽ അസാം ഉടമ്പടി നിലവിൽ വന്നു. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യ, ഒരു രാഷ്ട്രേതര ശക്തിയുമായി ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടി ആയിരിക്കുന്നിരിക്കും അത്. അതനുസരിച്ച്, ബംഗ്ലാദേശ് യുദ്ധം ആരംഭിച്ച 1971 മാർച്ച് 25 നു ശേഷം ബംഗ്ലാദേശിൽ നിന്നും ആസാമിൽ എത്തിയവരെ കണ്ടെത്തി തിരികെ അയക്കാം എന്ന ധാരണ ഉണ്ടായി. 

പൗരത്വ നിയമത്തിൻ്റെ വകുപ്പ് 6(എ) അനുസരിച്ച്, 1966-നു മുൻപ് ഇന്ത്യയിൽ എത്തിയവർ ഇവിടുത്തെ പൗരന്മാരാണ്. 1966 മുതൽ 1971 മാർച്ച് 24 വരെ ഇവിടെ എത്തിയിട്ടുള്ളവർക്ക്, പൗരത്വത്തിനായി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ 10 വർഷത്തേക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല എന്ന് മാത്രം. എന്നാൽ 1971 മാർച്ച് 25ന് ശേഷം വന്നവരെ കണ്ടെത്തി, രേഖകളിൽ നിന്ന് നീക്കംചെയ്ത്, ഡീപോർട്ട് ചെയ്യണം എന്നാണ് വ്യവസ്ഥ. 

തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്ക്. 

ആസാം ഉടമ്പടി അനുസരിച്ച് കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി 1983-ല്‍, ഇല്ലീഗൽ മൈഗ്രന്റ്സ് (ഡിറ്റർമിനേഷൻ ബൈ ട്രിബൂണൽ), ഐ.എം.ഡി. ടി.,  നിയമം കൊണ്ടുവന്നു. ഈ നിയമപ്രകാരം ഒരു വ്യക്തി ഇന്ത്യൻ പൗരനല്ല എന്ന് കണ്ടാൽ, അതു തെളിയിക്കാനുള്ള ബാധ്യത ഗവൺമെൻറിനാണ്. എന്നാൽ ‘ആസൂ’ നേതാവും പിന്നീട് ആസാം മുഖ്യമന്ത്രിയുമായ, സർബാനന്ദ സോനോവാൾ ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഒരാൾ ഇന്ത്യൻ പൗരൻ അല്ല എന്ന് തെളിയിക്കുക ബുദ്ധിമുട്ടാണെന്നും, അതുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിന് ഈ നിയമം തടസ്സമാണെന്നും സുപ്രീംകോടതിയിൽ വാദിച്ചു. പകരം, പൗരനെന്ന് തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്കു മേൽ ചാർത്തുന്ന, 1946-ലെ ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് നടപടികൾ കൈക്കൊള്ളേണ്ടത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ഫോറിനേഴ്സ് ആക്ട് ഒരു കൊളോണിയൽ നിയമമാണ്. അത് രാജ്യത്തെത്തിച്ചേർന്ന വിദേശികളെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഐ.എം.ഡി.ടി. നിയമം, അസമിൽ നിലവിൽ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വം നിർണയിക്കുന്നതിനുള്ളതാണ്. ഈ പ്രാഥമിക വ്യത്യാസം കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, സുപ്രീംകോടതിയിൽ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് ആസാമിൽ ഫോറിനേഴ്സ് ആക്ട് ആണ് ബാധകമാവുക എന്ന് വിധിച്ചു. 

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പതിനാലാം അനുച്ഛേദത്തിന്റെ വരെ ഭാഗമാണ് ‘ആനുമാനിക നിരപരാധിത്വം’. അതായത്, കുറ്റക്കാരനാണെന്ന് തെളിയിക്കും വരെ ഒരാളെ നിരപരാധിയായി കണക്കാക്കണം എന്ന പ്രാഥമിക നിയമ തത്വം. ഇന്ത്യൻ നിയമസംവിധാനത്തിന്റെയും അടിസ്ഥാനം ഇതാണ്. ഏതൊരു കേസിലും കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. കാരണം, അതിനുള്ള സംവിധാനങ്ങളും അധികാരവും ഗവൺമെന്റിനുണ്ട്. അതേസമയം വ്യക്തികൾ ഇത്തരം അധികാരങ്ങളോ വിഭവങ്ങളോ സംവിധാനങ്ങളോ ഇല്ലാത്തവരാണ്. എന്നാൽ ഫോറിനേഴ്സ് ആക്ട് ഈ തത്വത്തിന് വിരുദ്ധമാണ്. ഒരാളെ സ്വതവേ കുറ്റക്കാരനെന്ന് കാണുകയും, അല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത അയാൾക്ക് മേൽ ചുമത്തുകയുമാണ്  ചെയ്യുന്നത്. ഇത് അനീതിയാണെന്ന് സുപ്രീംകോടതി അംഗീകരിച്ചു എന്നുള്ളതാണ് റഹീം അലി കേസിന്റെ പ്രാധാന്യം. 

കേസിന്റെ നാൾവഴി

റഹീം അലിയുടെ കുടുംബം തലമുറകളായി ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്നവരാണ്. 1968-ലെയും 1970-ലെയും വോട്ടർപട്ടികളിൽ അദ്ദേഹത്തിൻ്റെ അച്ഛനമ്മമാരുടെ പേരുകളുണ്ട്. വിലാസവും ഒന്നുതന്നെയാണ്. 1985-ലെ പട്ടികയിൽ റഹീം അലിയുമുണ്ട്. വിവാഹത്തിനുശേഷം, റഹീം അലി കാശിംപൂർ ജില്ലയിലേക്ക് താമസം മാറ്റി. 1997-ൽ അവിടുത്തെ വോട്ടർപട്ടികയിലും അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഈ മനുഷ്യനെതിരെ 2004-ൽ പോലീസ് അന്വേഷണം ആരംഭിക്കുകയാണ്. ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിൽ, തൊരൈൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ദോരി ജഹാംഗീർപൂർ സ്വദേശിയാണ് റഹീം അലി എന്നായിരുന്നു ആരോപണം.  എസ് പി നിർദ്ദേശിച്ചത് അനുസരിച്ച് സബ് ഇൻസ്പെക്ടർ ബിബിൻ ദത്ത അന്വേഷണത്തിന് വരുന്നു. 1971 മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയതാണ് എന്നതിന് തെളിവുകൾ, ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് ഇവിടെ വന്നതേയല്ലാത്ത ഒരാൾ, ഇവിടെ ജനിച്ചു വളർന്ന വ്യക്തി, പോലീസ് ആവശ്യപ്പെടുന്ന തീയതിക്ക് മുമ്പ്  ബംഗ്ലാദേശിൽ നിന്നും ഇവിടെ വന്നു താമസിച്ചവനാണെന്ന് എങ്ങനെയാണ് തെളിയിക്കുക? 

അങ്ങനെ കേസ് ഫോറിനേഴ്സ് ട്രിബ്യൂണലിൽ എത്തി. ഒരുതവണ അദ്ദേഹം ഹാജരായി. എന്നാൽ പിന്നീട് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടായതിനെ തുടർന്ന്  ഹാജരാവാൻ കഴിയാത്ത നിലവന്നു. രോഗം സംബന്ധിച്ച ഗവൺമെൻറ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ട്രിബ്യൂണലിൽ ഹാജരാക്കിയിട്ടുമുണ്ട്. എന്നിട്ടും, ട്രിബ്യൂണൽ, കക്ഷിയുടെ അസാന്നിധ്യത്തിൽ തന്നെ, അയാളെ വിദേശിയായി പ്രഖ്യാപിച്ചുകൊണ്ട് 2006-ൽ ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതിയും ആ ഉത്തരവ് ശരിവെച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പോയി. 2017-ൽ ഒരിക്കൽ കൂടി പരിഗണിക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് റഹീം അലിയുടെ കേസ്, സുപ്രീം കോടതി ഫോറിനേഴ്സ് ട്രിബ്യൂണലിന് മടക്കി. എന്നിട്ടും ട്രിബ്യൂണൽ ഉത്തരവ് തിരുത്തിയില്ല. അദ്ദേഹം ഹാജരാക്കിയ രേഖകളിലെ അക്ഷരത്തെറ്റുകളും, തീയതികളിലെ പിഴവുകളും എല്ലാം ഉയർത്തിക്കാട്ടി വീണ്ടും അയാളെ വൈദേശികനാക്കുന്ന വിധി വന്നു. അതിന്മേലുള്ള അപ്പീലിലാണ് ഇപ്പോഴത്തെ വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.

സുപ്രീംകോടതി വിധി 

1946-ലെ, ‘ഫോറിനേഴ്സ് ആക്ടി’ന്റെ ഒമ്പതാം വകുപ്പാണ് കോടതി വ്യാഖ്യാനിച്ചത്. പ്രസ്തുത വകുപ്പ് അനുസരിച്ച് ഒരാൾ വൈദേശികനല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത അയാൾക്ക് തന്നെയാണ്. എന്നാൽ, ഒരാൾ വൈദേശികനാണ് എന്ന് ആരോപിച്ചുകൊണ്ട് നടപടികൾ ആരംഭിച്ചതിനുള്ള കാരണം അയാളെ ബോധിപ്പിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട് എന്ന മിനിമം നീതിബോധമാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്. ഇവിടെ റഹീം അലി, ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിൽ, തൊരൈൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ദോരിജഹാംഗീർപൂരിൽ നിന്നും ഇന്ത്യയിലേക്ക് കടന്നതാണെന്ന കാര്യം പോലീസ് സൂപ്രണ്ട് അറിഞ്ഞതെങ്ങനെയാണ്? എങ്ങനെയാണ് ഈ അന്വേഷണം ആരംഭിച്ചത്? ഇത്തരം ആരോപണം ഉയർന്നു വരാനുള്ള കാരണമെന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുവാൻ പോലീസിന് കഴിഞ്ഞില്ല. കേവലം ആരോപണവും, ‘ആരോപണത്തിന്റെ അടിസ്ഥാനവും’ തമ്മിൽ വ്യത്യാസമുണ്ട്. കേവലം ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയില്ല. കുറ്റാരോപണത്തിന്റെ കാരണമെന്തെന്നറിഞ്ഞാലാണ് ഒരാൾക്ക് നിയമപരമായി പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട്, അന്വേഷണം ആരംഭിക്കുന്നതിനുള്ള കാരണം എന്തായിരുന്നു എന്ന് വിശദീകരിക്കാനുള്ള ബാധ്യതയിൽ നിന്ന്, ഫോറിനേഴ്സ് ആക്ടിന്റെ ഒമ്പതാം വകുപ്പ് പ്രോസിക്യൂഷനെ ഒഴിവാക്കുന്നില്ല എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. 

റഹീം അലിയുടെ അച്ഛനും അമ്മയും സഹോദരനും ഇന്ത്യൻ പൗരരാണ്. അയാളും മകളും ഇവിടത്തെ സ്ഥിരതാമസക്കാരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ ഉണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ട്. ഹാജരാക്കിയ സാക്ഷ്യപത്രങ്ങൾ വ്യാജമാണെന്ന ആരോപണവുമില്ല. രേഖകളിലെ അക്ഷരത്തെറ്റുകളും, തീയതിയിലെ പിശകുകളും നമ്മുടെ രാജ്യത്ത് വളരെ സാധാരണമാണ്. വോട്ടർ പട്ടികയിലെയും, തിരിച്ചറിയൽ കാർഡിലെയും, റേഷൻ കാർഡിലെയും, ആധാറിലെയും, വിവിധ സാക്ഷ്യപത്രങ്ങളിലും എല്ലാം അക്ഷരപ്പിശകുകൾ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും പല ഭാഷകളിൽ പേരുകൾ ആവർത്തിക്കുമ്പോൾ. ശിക്ഷാനിയമങ്ങൾ വളരെ കണിശമായി അന്വയിക്കേണ്ടതാണ്. കാരണം അത് മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണ്. ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21 പ്രകാരം പൗരർക്കു മാത്രമല്ല, ഇന്ത്യൻ മണ്ണിലെ എല്ലാ മനുഷ്യർക്കും ബാധകമാണ്. ജീവിക്കാനുള്ള അവകാശം എന്നാൽ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. അതിൽ പൗരത്വം അതീവ പ്രാധാന്യമുള്ള ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കേവലം അക്ഷരപ്പിശകുകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാൾ ഇന്ത്യൻ പൗരൻ അല്ലെന്നു പ്രഖ്യാപിക്കാനാവില്ല. 

ഇത് വളരെ പ്രധാനപ്പെട്ട ഒരു നിലപാടാണ്. അസാമിലെ പൗരത്വ നിയമങ്ങൾ സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ എല്ലാം ഉന്നയിച്ചു പോന്നതും, കോടതി നിഷ്കരുണം അവഗണിച്ചതുമായ വിഷയമാണിത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് നരിമാൻ എന്നിവരുടെ ബഞ്ചാണ് അസാമിലെ നീതി രാഹിത്യത്തിന് തുടക്കം കുറിച്ചത്. സമ്പത്തും വിഭവങ്ങളും അധികാരവും അന്വേഷണ സംവിധാനങ്ങളും എല്ലാമുള്ള ഭരണകൂടം മറുവശത്തു നിൽക്കുമ്പോൾ താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ബാധ്യത സാധാരണ പൗരനുമേൽ വന്നുചേരുന്ന നിയമ പ്രക്രിയയെ  ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ് കോടതി ചെയ്തത്. മനുഷ്യത്വരഹിതമായ ആ സമീപനത്തിൽ നിന്നുള്ള മാറ്റമാണ് ഈ വിധിയിലൂടെ ആരംഭിക്കുന്നതെങ്കിൽ അത് ഒരു ശുഭ സൂചനയാണ്. ജസ്റ്റിസ് അസനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ഈ വിധി പ്രതീക്ഷ നൽകുന്നതാണ്.

എന്നിരുന്നാലും, നമ്മുടെ നീതിന്യായ സംവിധാനത്തിൽ ഈ പ്രാഥമിക നീതിബോധത്തിന്റെ വെളിച്ചമെത്താൻ 12 വർഷങ്ങൾ വേണ്ടിവന്നു എന്നത് സങ്കടകരമാണ്. രണ്ടുതവണ സുപ്രീംകോടതിയിൽ എത്തിയതിനുശേഷം ആണ് ഇത് സംഭവിക്കുന്നത്. അതിനും എത്രയോ മുമ്പ്, പാവപ്പെട്ട ആ കർഷകൻ മരണമടഞ്ഞിരുന്നു. ഒരു ചെറിയ കർഷക കുടുംബമാണ് അദ്ദേഹത്തിന്റേത്. ആസാമിലെ നൽബാരി ജില്ലയിലെ കാശിംപൂർ ഗ്രാമത്തിലാണ് താമസം. കേസ് നടത്തുന്നതിന് വേണ്ടി നാല് പശുക്കളെയും അഞ്ച് ആടുകളെയും, അദ്ദേഹത്തിൻ്റെ അച്ഛൻ്റെ പേരിൽ ഉണ്ടായിരുന്ന കുറച്ച് സ്ഥലവും വിൽക്കേണ്ടിവന്നു, കൃഷിയിടം പണയത്തിലാണ്. രണ്ടര ലക്ഷത്തിലേറെ രൂപ കേസ് നടത്തിപ്പിനായി ചെലവഴിക്കേണ്ടി വന്നുവെന്ന് മകൻ മാധ്യമങ്ങളോട് പറഞ്ഞു. 12 വർഷം അനീതിയുടെ ദുരിതപർവത്തിലൂടെ, ഭീതിയുടെ മുൾമുനയിലൂടെ, ജീവിച്ചു മരിച്ച ആ മനുഷ്യനോട് നീതിപുലർത്താൻ നമുക്ക് കഴിഞ്ഞില്ല. 

സമാനമായ ആകുലതകളുമായി ആയിരക്കണക്കിന് മനുഷ്യർ ഈ രാജ്യത്തിനിയും ജീവിക്കുന്നുണ്ട്. കൊട്ടിഘോഷിച്ചു നടത്തിയ അസാമിലെ പൗരത്വ രജിസ്റ്റർ, 19 ലക്ഷം മനുഷ്യരെയാണ് രാജ്യരഹിതരായി പ്രഖ്യാപിച്ചത്. അവരിൽ ഭൂരിപക്ഷവും ഹൈന്ദവരായിരുന്നു എന്നത് ഇതിൻ്റെ പ്രയോക്താക്കൾക്ക് ഒരു രാഷ്ട്രീയപ്രഹരമായി എന്നതു മാറ്റി നിർത്തിയാൽ, മനുഷ്യരുടെ ദുരിതം അവിടെ നിലനിൽക്കുകയാണ്. അതിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ കഴിയില്ല. ഇപ്പോൾ തന്നെ അപ്പീലിന് പോകാനോ ഹിയറിങ്ങിന് ഹാജരാകാനോ ആളുകൾ തയ്യാറാകാത്ത സ്ഥിതിയുണ്ട്. ആകെ 8 പേർ മാത്രമാണ് അപേക്ഷിച്ചത്, ഹാജരായതോ മൂന്നുപേരും! ഇന്ത്യക്കാരായ ഞങ്ങൾ പൗരത്വത്തിനുവേണ്ടി ആരുടെ മുന്നിലും യാചിക്കേണ്ടതില്ലെന്നാണ് അവർ പറയുന്നത്. ദൗർഭാഗ്യവശാൽ നിയമം അങ്ങനെയല്ലല്ലോ. വിദ്വേഷ വിചാരങ്ങൾ കൊണ്ട് നയങ്ങൾ ഉണ്ടാക്കുകയും, പരമോന്നത നീതിപീഠം അതിന് കൂട്ടുനിൽക്കുകയും ചെയ്തപ്പോൾ സംഭവിച്ചതാണിത്. റഹീം അലി കേസ്, ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നുവെങ്കിൽ…

First published in Suprabhatham Daily on 21/07/2024 and 22/07/2024

സംവരണം; പാറ്റ്ന ഹൈക്കോടതി വിധിയുയർത്തുന്ന ചോദ്യങ്ങൾ

ബീഹാറിൽ, ജാതി സെൻസസിന് ശേഷം, സംവരണം 65% ആയി വർധിപ്പിച്ച നടപടി പാറ്റ്ന ഹൈക്കോടതി റദ്ദു ചെയ്തിരിക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം നമ്മുടെ ഭരണഘടനാ കോടതികളിൽ വിപുലമായ  ന്യായവിചാരങ്ങൾക്ക് വിധേയമാകാറുണ്ട്. ‘കഴിവും, കാര്യക്ഷമതയും’ ആണ് ഉയർന്നു വരാറുള്ള പ്രധാന മാനദണ്ഡം. സംവരണം തുല്യതയ്ക്കെതിരാണെന്ന മിഥ്യാധാരണയും കോടതികൾ ഒരുകാലത്ത് പുലർത്തി വന്നിരുന്നു. ചെമ്പകം ദൊരൈ രാജൻ കേസ് മുതൽ ഇങ്ങോട്ട് അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അന്ന് മദ്രാസിലെ സംവരണ വിജ്ഞാപനം കോടതി റദ്ദ് ചെയ്തു. തുല്യതയ്ക്കെതിരാണ് എന്നായിരുന്നു നിഗമനം.  ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് അതിനെ മറികടന്നത്. 

അടുത്തകാലത്ത്  ഗുജറാത്തിലെ പട്ടിദാർ സംവരണം, രാജസ്ഥാനിലെ ഗുജ്ജർ സംവരണം, മഹാരാഷ്ട്രയിൽ മറാഠി സംവരണം, ആന്ധ്രപ്രദേശിലെ മുസ്ലിം സംവരണം, ഗുജറാത്തിലെ ജാട്ട് സംവരണം തുടങ്ങിയവയൊക്കെ സുപ്രീംകോടതി റദ്ദു ചെയ്തിരുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈ വിധികളിലെല്ലാം കോടതി ചൂണ്ടി കാണിച്ചിരുന്നത്: സമുദായങ്ങളുടെ പിന്നാക്കാവസ്ഥ വിദഗ്ധ സമിതി പഠിച്ചു വിലയിരുത്തിയിട്ടില്ല. പിന്നെ സംവരണ സീറ്റുകളുടെ എണ്ണം സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള 50 ശതമാനത്തിനു മുകളിലാണ്.

അത്തരം ധർമ്മ സങ്കടങ്ങളൊന്നും കോടതിയെ ബാധിക്കാതെ പോയത് ഇ. ഡബ്ലിയു. എസ്. എന്ന ഓമന പേരിൽ അറിയപ്പെടുന്ന സവർണ്ണ സംവരണ കേസിൽ മാത്രമാണ്. തുല്യതാ, കഴിവ്, കാര്യക്ഷമത തുടങ്ങിയ ഭാരിച്ച ചർച്ചകളൊന്നും വിധിയിൽ സംവരണത്തിനെതിരായി കടന്നുവന്നില്ല.  50 ശതമാനത്തിന്റെ കാര്യവും പരാമർശിക്കപ്പെട്ടില്ല. “സുപ്രീംകോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രത്യക്ഷത്തിൽ തന്നെ വിവേചനപരവും നീതി രഹിതവുമായ ഒരു കാര്യത്തിന് അനുമതി കൊടുക്കുന്നത് എന്ന വേദനയോടെയാണ് ഞാൻ എഴുതാൻ ആരംഭിക്കുന്നത്” എന്ന്, വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് എസ് ആർ ഭട്ടിനു പരിതപിക്കേണ്ടി വന്ന തരത്തിൽ, സവർണ്ണ സംവരണം നടപ്പിലാക്കുവാൻ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ ശരിവെക്കുകയാണ് കോടതി ചെയ്തത്. 

പാറ്റ്ന ഹൈക്കോടതി വിധി 

2023 ഒക്ടോബർ 2-ന് ബീഹാറിലെ ജാതി സെൻസസ് പൂർത്തിയായി. അതേത്തുടർന്ന് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമാക്കുന്നതിന് വേണ്ടി, നിലവിലുണ്ടായിരുന്ന സംവരണ സംവിധാനത്തിലെ സംവരണ ക്വോട്ട 50 ശതമാനത്തിൽ നിന്ന് 65% ആക്കി ഉയർത്തി. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിട്ടുള്ളത്. ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് കുമാർ എന്നിവരുടെ ബെഞ്ചിന്റെതാണ് വിധി. 

ജാതി സെൻസസിൽ പിന്നാക്ക വിഭാഗക്കാരുടെ അനുപാതം, 85% വരെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംവരണം വർദ്ധിപ്പിക്കുവാൻ നിതീഷ് കുമാർ ഗവൺമെൻറ് തീരുമാനിച്ചത്. സംസ്ഥാന നിയമസഭാ ഏകപക്ഷീയമായാണ് ഈ തീരുമാനം അംഗീകരിച്ചത്. എന്നാൽ സംവരണ ക്വോട്ടയിൽ വരുത്തിയ ഭേദഗതി ഭരണഘടനാപരമല്ല എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. മൂന്നു കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിച്ചത്. ഒന്ന്, സംവരണം 50% പരിധി കഴിഞ്ഞിരിക്കുന്നു. രണ്ട്, ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന സംവരണം ‘ആനുപാതിക’ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയല്ല, ‘മതിയായ’ പ്രാതിനിധ്യമാണ് ലക്‌ഷ്യം. മൂന്ന്, പിന്നാക്ക വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് ബോധ്യപ്പെടുത്തുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. ഒരു വിദഗ്ധസമിതിയെയും നിയോഗിച്ചിട്ടില്ല. കണക്കുകൾ നോക്കുമ്പോൾ, ഈ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടെന്നു കാണാം. 

വിധിയുടെ മറുവശം

ഈ മൂന്നു വിഷയങ്ങളും ഗൗരവതരമായ പരിശോധനകൾക്കു വിധേയമാക്കേണ്ടതാണ്. സംവരണം പരമാവധി 50 ശതമാനം മാത്രമേ പാടുള്ളുവെന്ന തത്വം ഭരണഘടനയിൽ ഉള്ളതൊന്നുമല്ല; പൂർണമായും കോടതികൾ സൃഷ്ടിച്ചതാണ്. 1962-ലെ എം ആർ ബാലാജി കേസ്, 1964-ലെ ടി ദേവദാസ് കേസ്, 1976- ലെ എൻ എം എം തോമസ് കേസ്, 1992-ലെ ഇന്ദിരാ സാഹ്നി കേസ്, 2006-ലെ എം നാഗരാജ് കേസ്, തുടങ്ങി നിരവധി വിധികളിൽ ഈ മാനദണ്ഡം നിഷ്കർഷിച്ചിട്ടുണ്ട്. സംവരണം 50 ശതമാനത്തിന് മുകളിൽ പോയാൽ, അത് മെറിറ്റിനെയും കാര്യക്ഷമതയെയും ബാധിക്കും എന്നാണ് നമ്മുടെ പരമോന്നത നീതിപീഠം പറഞ്ഞത്. സംവരണം 50%- ന് മുകളിൽ പോയാൽ അത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതാ സങ്കൽപ്പത്തിന് വിരുദ്ധമാകുമെന്ന് പറയുന്നുണ്ടെങ്കിലും, അതിനെ സാധൂകരിക്കാൻ പോന്ന ശക്തമായ നിയമ യുക്തി ഒന്നും വിധികളിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ വിദഗ്ധ അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല 50% എന്ന സംഖ്യ നമ്മുടെ നിയമവൈജ്ഞാനിക പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി തീർന്നത്.

ഇന്ദിരാ സാഹ്നി കേസിലെ ഒമ്പതംഗ വിശാല ബഞ്ചിന്റെ വിധിയിൽ, 50% ത്തിൻ്റെ മാനദണ്ഡം ഒരുതരത്തിൽ ലംഘിക്കുവാൻ പാടില്ലാത്തതല്ല എന്നു പറയുന്നുണ്ട്. വിദൂര ദേശങ്ങളിൽ, മുഖ്യധാരാ ജീവിതത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ ഒക്കെ 50 ശതമാനത്തിന് മുകളിൽ സംവരണമാകാം എന്നും പറയുന്നുണ്ട്. ഇ. ഡബ്ലിയു. എസ്. കേസിൽ, സംവരണം 50 ശതമാനത്തിന് മുകളിലായിരുന്നിട്ടും കോടതിയതു ശരി വച്ചിട്ടുണ്ട്. ബീഹാറിന്റെ കാര്യത്തിൽ, മാനവിക വളർച്ചാ സൂചികകൾ പരിശോധിച്ചാൽ, രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണിതെന്ന പരിഗണന നൽകാമായിരുന്നു. എന്നാൽ ഇന്ദിരാസാഹ്നി കേസിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ ബീഹാറിന് ബാധകമാണെന്ന് പാറ്റ്ന ഹൈക്കോടതി കണ്ടില്ല.

രണ്ടാമത്തെ കാര്യം, സംവരണം സംബന്ധിച്ച ‘ആനുപാതികമായ പ്രാതിനിധ്യം’, ‘മതിയായ പ്രാതിനിധ്യം’ എന്നിവ തമ്മിലുള്ള വ്യത്യാസമാണ്. നിയമനിർമ്മാണ സഭകളിലേക്കുള്ള സംവരണത്തിന് ആനുപാതികമായ പ്രാതിനിധ്യമാണ് പരിശോധിക്കുന്നത് എങ്കിൽ, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുഛേദം 16, ഉപഖണ്ഡം നാലിൽ ‘മതിയായ പ്രാതിനിധ്യം’ എന്ന പ്രയോഗമാണുള്ളത്. ഇത് രണ്ടും വ്യത്യസ്തമായ മാനദണ്ഡങ്ങളാണെന്ന് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്. മതിയായ പ്രാതിനിധ്യം ഇല്ലെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് കോടതി പറയുന്നത്. ഇക്കാര്യങ്ങൾ പഠിക്കുവാൻ വിദഗ്ധരെ നിയോഗിച്ചിട്ടുമില്ല. എന്നാൽ, ബീഹാറിൽ ജാതി സെൻസസ് നടത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച കണക്കുകൾ സംസ്ഥാന സർക്കാരിനു മുന്നിലുണ്ട്. ഗവൺമെൻറ് തലത്തിൽ അത് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ആ കാര്യം സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭ വിശദമായി ചർച്ച ചെയ്തതാണ്. അതിനുശേഷം ഏകപക്ഷീയമായാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വിദഗ്ധരെ നിയോഗിക്കണമെന്ന ആവശ്യം എത്ര കണ്ട് അനിവാര്യമാണെന്നത് തർക്ക വിഷയമാണ്. കാരണം, മണ്ഡൽ കമ്മീഷന്റെ റിപ്പോർട്ട് നമുക്ക് മുന്നിലുണ്ട്. അതേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പിന്നാക്കാവസ്ഥ അളക്കുവാൻ കഴിയും. അതിന് മറ്റൊരു വിദഗ്ധസമിതിയുടെ ആവശ്യമില്ല. മാത്രവുമല്ല, മണ്ഡൽ കമ്മീഷനിലെ മാനദണ്ഡങ്ങൾ രൂപീകരിക്കുവാൻ നിയോഗിക്കപ്പെട്ട വിദഗ്ധർ- എം എൻ ശ്രീനിവാസ്, യോഗേന്ദ്ര സിംഗ്, വി കെ ബർമൻ- എന്നിവർ കമ്മീഷൻ റിപ്പോർട്ടിനോട് വിയോജിക്കുകയാണ് ചെയ്തത്. എന്നിട്ടും കമ്മിറ്റി പറഞ്ഞിരിക്കുന്ന 17 മാനദണ്ഡങ്ങൾ സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത്. ബീഹാറിൽ ആണെങ്കിൽ, പുതിയൊരു വിഭാഗത്തിന് സംവരണം നൽകുകയല്ല ചെയ്തത് നിലനിന്നിരുന്ന സംവരണത്തിന്റെ ശതമാനം വർദ്ധിപ്പിക്കുക മാത്രമാണുണ്ടായത്. ഇക്കാര്യങ്ങളൊന്നും കോടതി അനുഭാവപൂർവ്വം പരിഗണിച്ചില്ല. 

സംവരണം, മെറിറ്റ്, കാര്യക്ഷമത എന്നിവയൊക്കെ വളരെ സങ്കീർണമായ സങ്കല്പനങ്ങളാണ്. ഈ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ തന്നെയാണ് ബീഹാറിൽ ജാതി സെൻസസ് ശരിവച്ചുകൊണ്ട് വിധിയെഴുതിയതും. സുപ്രീം കോടതിയുടെ തന്നെ നിരവധി വിധികൾ ഉയർത്തുന്ന പരിമിതികൾ ഹൈക്കോടതിക്കു മുന്നിലുണ്ടായിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മെറിറ്റിനെ അതിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് നിർവചിക്കേണ്ടതുണ്ട്. സംവരണം 50 ശതമാനത്തിനു മുകളിൽ വന്നാൽ അത് കാര്യക്ഷമതയെ ബാധിക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഒന്നും ഇല്ല. ജനറൽ വിഭാഗത്തിൽ ജോലിയിൽ കയറുന്നവർ സംവരണം വഴി പ്രവേശനം ലഭിച്ചവരെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന വസ്തുതകളുമില്ല. ഉന്നത കുലജാതർ ജനറൽ കോട്ടയുടെ കാര്യക്ഷമതയും സംശുദ്ധിയും, സംവരണത്തിലൂടെ എത്തുന്നവർ വന്നാൽ ഇല്ലാതാകും എന്ന് പറയുന്നത് ഒരു പ്രാകൃത ചിന്തയുടെ പ്രതിഫലനം കൂടിയാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹിക മാറ്റത്തിന്റെ വിശാലദർശനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് സാമൂഹ്യനീതിയുടെ ബാലപാഠങ്ങളെ നിരാകരിക്കുന്നതാണ്.

First Published in Suprabhatham Daily on 8 June 2024

NEET: അതിസമ്പന്നർക്ക് സംവരണമൊരുക്കുന്ന സംവിധാനം 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയമാണല്ലോ. നീറ്റ് പരീക്ഷയിൽ റിപ്പോർട്ട് ചെയ്ത വ്യാപകമായ ക്രമക്കേടുകൾക്ക് ശേഷം നെറ്റ് പരീക്ഷയും റദ്ദു ചെയ്യേണ്ട സാഹചര്യം ഉണ്ടായി. അധികാരത്തിന്റെ എല്ലാ മേഖലകളെയും ഏകശിലാത്മകമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നതിനോടൊപ്പം, അക്കാദമിക മേഖലയിൽ ഉൾപ്പെടെ ഫെഡറൽ മൂല്യങ്ങളെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ ഒരു ദശകമെങ്കിലുമായി യൂണിയൻ ഗവൺമെൻറ് പ്രവർത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന പ്രത്യേക എൻജിനീയറിങ് – മെഡിസിൻ പ്രവേശന പരീക്ഷകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം തമിഴ്നാട് മാത്രമല്ല പശ്ചിമബംഗാളും ഉന്നയിച്ചു കഴിഞ്ഞു. മറ്റു പല മേഖലകളിലും ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമാണ്. ഈ സമയത്താണ് നീറ്റ് എങ്ങനെയാണ് മെറിറ്റിനെ അട്ടിമറിക്കുന്നതെന്ന് വ്യക്തമാക്കുന്ന വാദങ്ങളുമായി മഹേശ്വർ പേരി രംഗത്തെത്തുന്നത്. IIPM എന്ന പേരിൽ, നേരത്തെ നടന്നിരുന്ന തട്ടിപ്പിനെതിരെ ഇദ്ദേഹം രംഗത്ത് വന്നതിനെ തുടർന്ന് അത് അവസാനിപ്പിക്കേണ്ടി വന്ന കാര്യം നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ‘കരിയർഴ്‌സ് 360’ യുടെ തലവൻ വീണ്ടും ഒരു പ്രശ്നമുന്നയിക്കുമ്പോൾ, അതിനെ ആ ഗൗരവത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

നീറ്റ് പോലെയുള്ള പരീക്ഷകൾ പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ കഴിവും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതാണ് എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. മെറിറ്റാണ് ഇതിന്റെയൊക്കെ അടിസ്ഥാനമെന്ന്! എന്നാൽ മഹേശ്വർ പേരി നിരത്തുന്ന കണക്കുകൾ നമുക്ക് പരിശോധിക്കാം. രാജ്യത്താകെ 74 മെഡിക്കൽ കോളേജുകളിൽ ആയി ഒരു ലക്ഷത്തി ഒമ്പതിനായിരത്തി ഒരുനൂറ്റി എഴുപത് സീറ്റുകൾ ആണുള്ളത്. ഇവയിലേക്ക് പ്രവേശനം നടത്തുന്നതിന് വേണ്ടിയാണ് അഖിലേന്ത്യ തലത്തിൽ നീറ്റ് എന്ന പേരിൽ പരീക്ഷ നടത്തുന്നത്. 23,33,297 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 57 ശതമാനവും പെൺകുട്ടികളായിരുന്നു. 

മെഡിസിൻ വിഭാഗത്തിൽ രാജ്യത്ത് ആകെ ലഭ്യമായ സീറ്റുകളെ ഗവൺമെൻറ് മേഖല എന്നും സ്വകാര്യ മേഖല എന്നും രണ്ടായി തിരിക്കാം. ഗവൺമെൻറ് മേഖലയിൽ സെൻട്രൽ യൂണിവേഴ്സിറ്റികളും, വിവിധ സംസ്ഥാനങ്ങളിലെ ഗവൺമെൻറ് കോളേജുകളും ഉണ്ട്. 7 സെൻട്രൽ യൂണിവേഴ്സിറ്റികളിലായി 1180 കുട്ടികൾക്ക് പഠിക്കുവാൻ കഴിയും. വിവിധ സംസ്ഥാനങ്ങളിലെ 382 ഗവൺമെൻറ് കോളേജുകളിലായി 55,255 സീറ്റുകൾ. മറുവശത്ത് 264 പ്രൈവറ്റ് കോളേജുകളിൽ 42515 പേർക്ക് പ്രവേശനം നേടാനാകും. ഇതുകൂടാതെ 51 കൽപിത സർവകലാശാലകൾ  ഉണ്ട്. അവിടങ്ങളിൽ 10,250 സീറ്റുകളും. 

ഇനി ഇവിടങ്ങളിലെ ഫീസ് ഘടന നോക്കാം. 

എയിംസ് പോലെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ, എംബിബിഎസ് പഠനം പൂർത്തിയാക്കുന്നതിന് മൂന്നു ലക്ഷത്തി അറുപത്തിനാലായിരം രൂപ മാത്രമാണ് ചെലവ് വരിക. വിവിധ സംസ്ഥാനസർക്കാർ കോളജുകളിൽ ശരാശരി ചെലവ് 6.2 ലക്ഷമാണ്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എത്തുമ്പോഴേക്കും ശരാശരി ഫീസ് 78.8 ലക്ഷം ആകുന്നു. കൽപിത സർവകലാശാലകളിലാകട്ടെ 1-1.2 കോടിയാണ്‌ പഠനത്തിന് വരുന്ന ചെലവ്. എൻ ആർ ഐ സീറ്റുകളിൽ ഇത് മൂന്ന് നാല് കോടിയോളം വരും.

അതായത് ഗവൺമെൻറ് മേഖലയിലുള്ള സീറ്റുകളിൽ മാത്രമാണ് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠിക്കുവാൻ സാധിക്കുക. 72 ലക്ഷം മുതൽ നാലു കോടി രൂപ വരെ മുടക്കി പഠിക്കുവാൻ കഴിയുക സമൂഹത്തിലെ ഏറ്റവും ഉന്നതിയിലുള്ള ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ്. അതായത് രാജ്യത്തെ വൈദ്യത്തിനുള്ള സീറ്റുകളിൽ പകുതിയോളം അതിസമ്പന്നർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതുമാത്രമല്ല, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന സമ്പന്നർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ തരത്തിലാണ് സംവിധാനത്തെ ഡിസൈൻ  ചെയ്തിരിക്കുന്നത്. ഈ മേഖല കയ്യടക്കുന്നത് സവർണ സമ്പന്ന വിഭാഗങ്ങൾ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോ. നാഴികയ്ക്ക് നാല്പതു വട്ടം സംവരണ വിരുദ്ധതയും, മെറിറ്റിനെ കുറിച്ചുള്ള ഗീർവാണങ്ങളും കാച്ചുന്ന ഉപരിവർഗ്ഗത്തിനോ, മാധ്യമങ്ങൾക്കോ, ഇതിൽ ഒരു ആശങ്കയുമില്ല. 

2021 മുതലുള്ള നീറ്റ് പരീക്ഷയുടെ കട്ട് ഓഫ് മാർക്കും, വിജയിക്കാൻ വേണ്ട ശതമാനവും, പരീക്ഷാ ക്വാളിഫൈ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണവും നോക്കുക. 2021-ൽ ആകെ 83075 സീറ്റുകളിലേക്കായി യോഗ്യത നേടിയത് 87074 വിദ്യാർത്ഥികളാണ്. പരമാവധി 720 മാർക്കുകളിൽ നടത്തുന്ന നീറ്റ് പരീക്ഷയിൽ ആ വർഷം കട്ട് ഓഫ് വച്ചിരുന്നത് 138 മാർക്കാണ്. അതായത് 19.17%.  2022-ലെ കട്ട് ഓഫ് 117, ശതമാനം 16.3, യോഗ്യത നേടിയവർ 9,93,069. 2023-ൽ കട്ട് ഓഫ് 137, അതായത് 19%. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 11,45,976. 2024-ൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 13,16,218. കട്ട് ഓഫ് 164 മാർക്ക്; അഥവാ 22.7%. 

സാധാരണ പരീക്ഷകളിൽ വിജയിക്കാൻ വേണ്ടത് 30-40 ശതമാനം മാർക്ക് ആണ്. എന്നിട്ടും രാജ്യത്തെ ഏറ്റവും മെറിറ്റോറിയസ് ആയ വിദ്യാർത്ഥികളെ കണ്ടെത്തുവാൻ നടത്തുന്നതെന്ന് അവകാശപ്പെടുന്ന നീറ്റ് പരീക്ഷയ്ക്ക് മാത്രം എന്തുകൊണ്ടാണ് കട്ട് ഓഫ് മാർക്ക് 20 ശതമാനത്തിലും താഴെയാകുന്നത്? ഇത്രയും താഴ്ന്ന മർക്കിൽ വിജയിക്കുന്ന ഏക പരീക്ഷ ഒരു പക്ഷേ നീറ്റ് ആയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക- ആകെ ഒരു ലക്ഷത്തിനോടടുത്തു മാത്രം സീറ്റുകൾ ഉള്ള മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ, നീറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം 8 ലക്ഷം മുതൽ 14 ലക്ഷം വരെയാണ്. പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് ഉയർത്തി യോഗ്യത നേടുന്നവരുടെ എണ്ണം ഒരു രണ്ടോ മൂന്നോ ലക്ഷം ആക്കി പരിമിതപ്പെടുത്തിയാൽ, മെറിറ്റ് ഉറപ്പുവരുത്താൻ പറ്റുമല്ലോ. പിന്നെ എന്തുകൊണ്ട് അത് ചെയ്യുന്നില്ല? 

അതിനുത്തരം തേടുമ്പോഴാണ്, മെറിറ്റിനെ പരിപൂർണ്ണമായി അട്ടിമറിക്കുകയും വിദ്യാഭ്യാസം സമ്പന്നർക്ക് സംവരണം ചെയ്യുകയും ചെയ്യുന്ന, വ്യവസ്ഥിതിയുടെ ചതി നമുക്ക് മനസ്സിലാവുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീസ് 70 ലക്ഷത്തിനും 80 ലക്ഷത്തിനും  ഇടയ്ക്കാണ്. കല്പിത സർവകലാശാലകളിൽ അത് കോടികളാണ്. അത്രയും പണം മുടക്കി പഠനം നടത്തുവാൻ കഴിയുന്നവർ സമ്പന്നരാണ്. മാത്രവുമല്ല, പ്രവേശന പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് മാത്രം നേടിയവരും ആയിരിക്കും.

ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ചെന്നൈയിലെ എസിഎസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയ കുട്ടിയുടെ നീറ്റ് മാർക്ക് 137 മാത്രമാണ്. റാങ്ക് ആകട്ടെ 10,12,292-ഉം. പുതുച്ചേരിയിലെ ശ്രീലക്ഷ്മി നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശനം നേടിയ കുട്ടിക്ക് ലഭിച്ചത് കേവലം 110 മാർക്ക് മാത്രമാണ്. റാങ്ക് ആകട്ടെ 11,91,412-ഉം. എൻ ആർ ഐ സീറ്റിലാണ് ഏറ്റവും കൂടുതൽ മെറിറ്റ് അട്ടിമറിക്കപ്പെടുന്നത്. ഒഡീഷയിൽ, ഭുവനേശ്വരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ഹോസ്പിറ്റലിൽ 12,15,544 -ആം റാങ്കുകാരന് വരെ പ്രവേശനം ലഭിച്ചു. അയാളുടെ നീറ്റ് സ്കോർ 107 ആയിരുന്നു.

സവർണ്ണ സമ്പന്ന വിഭാഗങ്ങൾ അവശവിഭാഗങ്ങൾക്കെതിരെ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന മെറിറ്റ് എന്ന ആയുധം, മെഡിസിൻ പഠനത്തിന് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ആരും പറഞ്ഞു കേൾക്കുന്നില്ല. അക്കാര്യത്തിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിൽ പഠിക്കുന്നവരെ, വിദൂര ദേശങ്ങളിൽ നിന്നുള്ളവരെ, സംസ്ഥാന പാഠ്യപദ്ധതികൾ പിന്തുടരുന്നവരെ, ഒക്കെ  നീറ്റ് എന്ന കേന്ദ്രീകൃത സംവിധാനം പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനു പുറമെയാണ് വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ള ക്രമക്കേടുകൾ. അതോടൊപ്പം, അടിസ്ഥാനപരമായി സമ്പന്നർക്ക്, മെഡിക്കൽ വിദ്യാഭ്യാസം സംവരണം ചെയ്യുന്ന മാനദണ്ഡങ്ങൾ കൂടി ചേരുമ്പോൾ നീറ്റ്, രാജ്യത്തെ സാമൂഹ്യനീതിയുടെ പ്രാഥമിക പാഠങ്ങൾക്ക് വിരുദ്ധമാകുന്നു. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ആധിക്യം, വിദ്യാഭ്യാസ കച്ചവടക്കാർക്ക് തോന്നും പ്രകാരം ഫീസ് നിശ്ചയിക്കാനുള്ള അവസരം നൽകുന്നു. അങ്ങനെ സാധാരണക്കാരെ പുറന്തള്ളുന്നു. കുറഞ്ഞ കട്ട് ഓഫ് മാർക്കുകൾ കൂടിയാകുമ്പോൾ, മെറിറ്റ് അട്ടിമറിക്കപ്പെടുന്നു. ഈ സംവിധാനത്തെ ആകെ ഉടച്ചു വാർക്കാതെ, നീതിയുക്തമായ മെഡിസിൻ പ്രവേശം സാധ്യമാവുകയില്ല.

First Published in 29 June 2024, DoolNews

ReplyForwardAdd reaction

ആർഎസ്എസും ബിജെപിയും 

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന്, ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ഉയർത്തിയ വിമർശനങ്ങളും, സംഘടനയുടെ മുഖപത്രമായ ഓർഗനൈസറിൽ രത്തൻ ശർദ എഴുതിയ ലേഖനവും, ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. ‘ഒരു വർഷമായി മണിപ്പൂരിനെ അവഗണിച്ചതും, രാഷ്ട്രീയ സംവാദങ്ങളിലെ ഔചിത്യമീല്ലായ്മയും’ ആണ് മോഹൻ ഭഗവത് ഉയർത്തിക്കാണിച്ച വിഷയങ്ങൾ. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രാജ്യനന്മയ്ക്കുതകും വിധം നല്ല ബന്ധം വേണം. തെരഞ്ഞെടുപ്പുകൾ ഭൂരിപക്ഷം നേടുന്നതിന് വേണ്ടിയിട്ടാണ്, അല്ലാതെ യുദ്ധമല്ല. അതുകൊണ്ടുതന്നെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ കക്ഷികൾക്കുണ്ട്. ജയിക്കാനായി നുണകൾ പ്രചരിപ്പിക്കുന്നതും മാന്യത വിട്ടു പെരുമാറുന്നതും ശരിയല്ല എന്നൊക്കെ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മോദി 3.0: തെറ്റ് തിരുത്തുന്നതിനുള്ള വർത്തമാനങ്ങൾ’ എന്ന  ലേഖനത്തിൽ, ഓർഗനൈസർ ബിജെപി പ്രവർത്തകരുടെ അമിത ആത്മവിശ്വാസത്തെ വിമർശിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകളും സെൽഫികളും പങ്കുവെക്കുന്നതിനപ്പുറം  സാധാരണ മനുഷ്യരുടെ ആവലാതികൾ കേൾക്കുവാൻ തയ്യാറാകണം. മന്ത്രിമാരെ വിടുക, ഒരു എംഎൽഎ-യെ പോലും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അനാവശ്യമായ രാഷ്ട്രീയ കുതന്ത്രങ്ങൾ, പ്രത്യേകിച്ചും മഹാരാഷ്ട്ര സംഭവവികാസങ്ങൾ, കോൺഗ്രസുകാരെയൊക്കെ ഒരു സുപ്രഭാതത്തിൽ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്തുന്നത്, എന്നിവയൊക്കെ വിമർശന വിധേയമാകുന്നുണ്ട്.  ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിൽ ഒറ്റയ്ക്ക് നിലനിൽക്കുന്നതിനുള്ള സംഘടനാ ബലം തങ്ങൾ നേടിയിട്ടുണ്ടെന്ന ബിജെപി പ്രസിഡൻറ് ജെപി നദ്ദയുടെ പ്രസ്താവന കൂടി ചേർത്ത് വായിക്കുമ്പോൾ, ആർഎസ്എസിനും ബിജെപിയും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം ഉയരുന്നു.

സംഘപരിവാറിനകത്ത് ഏകപക്ഷീയമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷം മുഴുവൻ ഒരുമിച്ച് നിന്ന, വളരെ സങ്കീർണമായ പൊതുതെരഞ്ഞെടുപ്പിനെ ‘മോദി കീ ഗ്യാരണ്ടി’ എന്ന ഒറ്റ വാചകത്തിലേക്ക് ഒതുക്കിയത് ആർഎസ്എസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മോദിയുടെ ജനപ്രീതീക്കൊപ്പം ദേശസുരക്ഷയും സാംസ്കാരിക പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകണം എന്നായിരുന്നുവത്രേ ആർഎസ്എസിന്റെ നിർദ്ദേശം.   

ആർഎസ്എസിന്റെ ചരിത്രം

നിശ്ചയമായും ആർഎസ്എസിന് എന്നും രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രവും, വർഗീയ രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോയ ദേശീയ പ്രസ്ഥാനത്തിൻറെ ചില ധാരകളും സമൂഹത്തിൽ സൃഷ്ടിച്ച സംഘർഷങ്ങളെ മതേതര ചിന്താധാരയ്ക്കകത്തു നിന്നു പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി രൂപം കൊണ്ട സാമൂഹ്യ സാഹചര്യത്തെ മുതലെടുത്തുകൊണ്ടാണ് ആർഎസ്എസ് പ്രവർത്തനമാരംഭിച്ചത്. ഭിന്നിച്ചുനിന്നിരുന്ന ഹൈന്ദവ സമൂഹത്തിലെ ദൗർബല്യങ്ങളെ സമർത്ഥമായി ചൂഷണം ചെയ്യുവാൻ ഈ വർഗീയ രാഷ്ട്രീയത്തിന് കഴിഞ്ഞു. അങ്ങനെയാണ് 1925-ൽ, നാഗ്പൂരിൽ, ഹെഗ്ദേവാർ എന്നാൽ മറാഠി ബ്രാഹ്മണൻ ആർഎസ്എസിന് രൂപം നൽകുന്നത്. ഹിന്ദുത്വരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് രൂപം നൽകിയ വി ഡി സവർക്കറും, ആർഎസ്എസിനെ മുന്നോട്ടു നയിച്ച ഗോൾവാൾക്കറും മറാഠി ബ്രാഹ്മണർ തന്നെയായിരുന്നു.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അനുകരിച്ചുകൊണ്ട്, വംശീയതയിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര നിർമിതിയാണ് അതിൻറെ ആത്യന്തിക ലക്ഷ്യം. അത് ഫാസിസ്റ്റ് കൽപ്പനയായ റൈഷിനോടാണ് ചേർന്നുനിൽക്കുന്നത്. അതിൽ മുസ്ലീങ്ങൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ഥാനമില്ല. ഹിന്ദുക്കൾ ഹിന്ദുസാംസ്കാരികതയോട് താദാത്മ്യം പ്രാപിക്കുകയും അതിനെ ബഹുമാനിക്കാനും ആരാധിക്കാനും പഠിക്കുകയും ചെയ്യണം എന്നുമാത്രമല്ല, ഈ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി നിലനിൽക്കണം എന്നു കൂടിയാണ് പറഞ്ഞുവെക്കുന്നത്. ആർഎസ്എസിന്റെ നേതാക്കൾ നാസി ജർമ്മനിയെയും ഫാസിസ്റ്റ് ഇറ്റലിയെയും ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്തിരുന്നു. 

വംശവിശുദ്ധിയിൽ അധിഷ്ഠിതമായ വിദ്വേഷ പ്രചാരണ തന്ത്രം വളരെ ഫലപ്രദമായി അവർ നടപ്പിലാക്കിയതിന്റെ ഫലമായിരുന്നു ഗാന്ധിവധത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ എന്ന് സർദാർ വല്ലഭായി പട്ടേലും, ജവഹർലാൽ നെഹ്റുവും കപൂർ കമ്മീഷനുമെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഗാന്ധിവധം അന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആർഎസ്എസിന് തിരിച്ചടിയായിരുന്നു. ആരംഭ കാലം മുതൽ തന്നെ രഹസ്യാത്മക സ്വഭാവവും, ഗോപ്യമായ പ്രവർത്തനങ്ങളും പുലർത്തി പോന്ന  സംഘടന അതിനുശേഷം കൂടുതൽ ശ്രദ്ധാലുമായി മാറിയെന്ന് കാണാം. പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും, ഗവൺമെന്റിനായി കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള ഭരണഘടനാ മാറ്റങ്ങൾ വരുത്തിയെങ്കിലും, അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തെളിയിക്കുന്നതിന് സമൂഹത്തിൻറെ എല്ലാ മേഖലകളിലും സാന്നിധ്യവും സാമീപ്യവും  ഉറപ്പിക്കുന്നതിനും സ്വാധീനം ചെലുത്തുന്നതിനുള്ള  സമഗ്രമായ പദ്ധതി അവർക്കുണ്ടായിരുന്നു. അതിൻറെ ഭാഗമായാണ്, ഇന്ന് നമ്മൾ കാണുന്ന സംഘപരിവാർ സംഘടനകൾ രൂപം കൊള്ളുന്നത്. 

പരിവാർ സംഘടനകളുടെ രൂപീകരണം 

സമൂഹത്തിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, സ്വാധീനം നേടിക്കൊണ്ടിരുന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ചിന്താഗതികളെ നേരിടുന്നതിനും, ഇതര വിദ്യാർഥി പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കുന്നതിനും വേണ്ടി 1948-ൽ ആർഎസ്എസ് പ്രവർത്തകനായ ബൽരാജ് മധോക്ക് രൂപം നൽകിയ സംഘടനയാണ് എബിവിപി. ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ സ്വാധീനം ഉണ്ടായിരുന്ന ട്രേഡ് യൂണിയൻ മേഖല കൈവശപ്പെടുത്തുന്നതിന് വേണ്ടി, 1940 കളിൽ ഗോൾവാൾക്കാരുടെ നിർദ്ദേശപ്രകാരം ഡി പി തെംഗഡി എന്ന പ്രചാരകൻ, ഐഎൻടിയുസിയിൽ കടന്നുകയറുകയും, ക്രമേണ 1955 ആയപ്പോഴേക്കും ഭോപ്പാലിൽ ഭാരതീയ മസ്ദൂർ സംഘ് രൂപീകരിക്കുകയും ചെയ്തു. 

ആദിവാസി മേഖലകളിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾക്ക് ബദലായി രൂപംകൊണ്ട സംഘടനയാണ് വനവാസി കല്യാൺ. 1952 ആർ കെ ദേശ് പാണ്ഡയാണ് അതിനു ചുക്കാൻ പിടിച്ചത്. അതുപോലെതന്നെ അധസ്ഥിത വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതിന് സേവാഭാരതി രൂപീകരിക്കപ്പെട്ടു. വിഷ്ണുകുമാർ എന്ന ആർഎസ്എസ് പ്രവർത്തകനായിരുന്നു അതിൻറെ നേതൃത്വം. 1960 ബാബു സാഹിബ് ഭൂഷ്കൂതേ ഭാരതീയ കിസാൻ സംഘ് രൂപീകരിച്ചു. 1964 വിശ്വ ഹിന്ദു പരിഷത്ത് ഉണ്ടായി. 

 സമൂഹത്തിൻറെ എല്ലാ തുറകളിലും സ്വാധീനം ചെലുത്തുന്നതിന് ആവശ്യമായ സംഘടനകൾ സംഘപരിവാരത്തിന്റെ ഭാഗമായുണ്ട്. ഡി.കെ ഝാ സംഘപരിവാറിനെ നിരവധി തലകളോട് കൂടിയ ഹൈഡ്ര പോലുള്ള സംഘടന എന്നാണ് വിശേഷിപ്പിച്ചത്. നേതൃതലത്തിൽ മാത്രമേ  വ്യത്യസ്തമായി കാണാൻ കഴിയൂ, ശരീരം ഒന്നുതന്നെയാണ്. ഇലക്ഷൻ പോലുള്ള സന്ദർഭങ്ങളിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാര സംഘടനകളെല്ലാം ഒരു ഭീകര യന്ത്രം പോലെ ഒരുമിച്ച് പ്രവർത്തിക്കും. നിശ്ചയമായും രാഷ്ട്രീയകക്ഷി എന്ന നിലയിൽ ബിജെപിയെ അതിൽ നിന്നും വേർപെടുത്തി കാണാനാവില്ല. 

ബിജെപിയും ആർഎസ്എസും

ഗാന്ധി വധത്തോടുകൂടി  രാഷ്ട്രീയ രംഗത്ത് ഇടപെടുന്നതിൽ ആർഎസ്എസിന് പരിമിതികൾ വന്നു. ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാൻ കഴിയുന്നതായിരുന്നില്ല അതിൻറെ സംഘടനാ സംവിധാനം. അതുകൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള എണ്ണമറ്റ ശാഖകൾക്ക് പുറമേ പ്രത്യക്ഷ രാഷ്ട്രീയശരീരം കൂടിയാവാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുൻപായി ഭാരതീയ ജനസംഘ് രൂപീകരിച്ചു. 1953-ല്‍ മരണപ്പെടും വരെ ശ്യാമപ്രസാദ് മുഖർജി ആയിരുന്നു നേതൃത്വത്തിൽ. തുടർന്ന് ദീൻദയാൽ ഉപാധ്യായ എന്ന ആർഎസ്എസ് പ്രവർത്തകൻ ജനസംഘ് തലപ്പത്ത് വന്നതോടുകൂടി, ആർഎസ്എസ് ഇതര നേതാക്കന്മാർ തഴയപ്പെട്ടു. പ്രധാനപ്പെട്ട പദവികളിൽ ആർഎസ്എസ് പ്രവർത്തകരെ ‘സംഘാടൻ മന്ത്രി’മാരായി നിയമിക്കുന്ന രീതി നിലവിൽ വന്നു. 

വളരെ സാവധാനമെങ്കിലും സംഘടനയുടെ പ്രത്യയശാസ്ത്രത്തിന് വേരോടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പശ്ചാത്തലത്തിൽ നടന്നു വരുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൂടി, സംഘടനാ ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചേർന്നു. ലോക് സംഘർഷ് സമിതിയിലൂടെ രാജ്യത്താദ്യമായി, അവർക്ക് പൊതു സ്വീകാര്യത ലഭിക്കുന്ന സാഹചര്യമുണ്ടായി. ജനതാ പാർട്ടിയിൽ ലയിക്കുകയും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ജനത പാർട്ടിയുടെ പൊതുസമ്മേപനത്തോട് ഒത്തു പോകാത്ത  നേതാക്കൾക്കിടയിൽ സ്വാഭാവികമായും ഭിന്നതകൾ ഉടലെടുത്തു. ആർഎസ്എസ് ബന്ധമുള്ളവർ പുറത്തുവന്ന്, 1980-ല്‍ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചു. കൃത്യമായും സംഘപരിവാറിന്റെ ഭാഗമായാണ് ബിജെപിയും പ്രവർത്തിച്ചുവരുന്നത്. 

ആർഎസ്എസുമായുള്ള ബന്ധത്തിൽ ഭിന്നതകളും ഉയർച്ച താഴ്ചകളും ഉണ്ടായിട്ടില്ലെന്നല്ല. വാജ്പേയി-സുദർശൻ കാലഘട്ടത്തിൽ ബിജെപിയും ആർഎസ്എസും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ മോഹൻ ഭഗവത് സർവ്വ സംഘ ചാലക് ആയതോടുകൂടി അഭിപ്രായവ്യത്യാസങ്ങൾ നേർത്ത് നേർത്ത് വന്നു. നരേന്ദ്ര മോദി ആർഎസ്എസിന്റെ പ്രതിനിധിയായി തന്നെയാണ് കടന്നുവന്നത്. 2002ലെ ഗുജറാത്ത് കലാപവും, തുടർന്നുണ്ടായ വിദ്വേഷപ്രചാരണ പരീക്ഷണത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തുടർച്ചയുമെല്ലാം ആ ബന്ധത്തെ ദൃഢപ്പെടുത്തി.  

ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന അഭിപ്രായവ്യത്യാസങ്ങൾ ആശയപരമല്ലെന്ന് കാണാം. കഴിഞ്ഞ മോദി ഗവൺമെൻറ് നടപ്പിലാക്കിയ നയങ്ങൾ ആർഎസ്എസിന്റെ പദ്ധതിയോട് കലഹിക്കുന്നവയല്ല. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും, രാമക്ഷേത്രം നിർമ്മിച്ചതും, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതുമെല്ലാം ആ രാഷ്ട്രീയ പദ്ധതിയുടെ ഭാഗം തന്നെയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ, പ്രത്യക്ഷ വർഗീയത യിലേക്കും, ആർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന നുണപ്രചാരണങ്ങളിലേക്കും ആർഎസ്എസ് പോലൊരു സംഘടനയ്ക്ക് അന്യമായ വ്യക്തിപൂജയിലേക്കും നീങ്ങിയപ്പോൾ, ആർഎസ്എസിന് തങ്ങൾ വ്യത്യസ്തമായ അഭിപ്രായം പുലർത്തുന്നുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നുചേർന്നതായിരിക്കാം. പരസ്പരം വ്യത്യസ്തമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ചില പ്രസ്താവനകൾ കാലഘട്ടത്തിൻറെ അനിവാര്യതയായിരിക്കും. കാരണം ആർഎസ്എസ് രൂപം കൊണ്ട് 100 വർഷം തികയുന്ന 2025-നെ  ലക്ഷം വച്ചുകൊണ്ട് രാജ്യത്ത് സംഭവിക്കാവുന്ന രാഷ്ട്രീയ സാമൂഹ്യ മാറ്റത്തെ, ന്യൂനപക്ഷങ്ങൾ മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ബഹുജൻ വിഭാഗങ്ങളും ഭീതിയോടെ കണ്ടു തുടങ്ങിയെന്ന യാഥാർത്ഥ്യം ഈതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതോടെ സംഘപരിവാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രധാന അജണ്ടകൾ വിചാരിച്ചത്ര വേഗത്തിൽ നടത്തിയെടുക്കാനുള്ള രാഷ്ട്രീയ സാഹചര്യമല്ല രാജ്യത്തു നിലനിൽക്കുന്നതെന്ന തിരിച്ചറിവുമുണ്ട്. അതുകൊണ്ട് സാവകാശം ആവശ്യമാണ്. വലിയ കുതിപ്പിന് തയ്യാറെടുക്കുന്നവർക്കുള്ള  കരുതൽ. അതിനപ്പുറത്തേക്ക് ഈ അഭിപ്രായവ്യത്യാസ പ്രകടനത്തെ കാണുന്നത് അലസമായ രാഷ്ട്രീയ വായനയാണ്.

നിയമപണ്ഡിതനും രാഷ്ട്രീയ വിചക്ഷണനുമായിരുന്ന എ ജി നൂറാനി, തൻറെ ‘ആർ എസ് എസ്: എ മെനെസ് ടു ഇന്ത്യ’ എന്ന പുസ്തകം ആരംഭിക്കുന്നത്, “അപകടത്തിലിയിരിക്കുന്നത് ഇന്ത്യൻ സ്വപ്നം മാത്രമല്ല; ഇന്ത്യയുടെ ആത്മാവാണ്.” എന്ന വാചകത്തിലൂടെയാണ്. ആർഎസ്എസ് എന്നും ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു. അതിൽ നിന്നും വിഭിന്നമായ നിലപാടെടുക്കാൻ അവർക്കാവില്ല. സംഘപരിവാരത്തിലെ ഒരു സംഘടനയ്ക്കുമാവില്ല. എന്നും ഗാന്ധിയുടെ സ്വരാജിനും ടഗോറിന്റെ വൈവിധ്യങ്ങളിലെ ഏകത്വത്തിനും നെഹ്റുവിൻറെ മതേതര നിലപാടുകൾക്കും അംബേദ്കറുടെ ഭരണഘടനയ്ക്കും അവർ ഭീഷണിയായിരിക്കും.  നെഹ്റുവും അംബേദ്കറും അതിനെ കൃത്യമായി തിരിച്ചറിയുകയും ജ്ഞാനോദയ മൂല്യങ്ങൾ സ്വാംശീകരിച്ച ഭരണഘടനയിലൂടെ അതിനെ നേരിടുകയും ചെയ്തു. സവർക്കർ എന്ന വംശീയവാദിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സമ്പൂർണ്ണമായും വഴുതിവീഴാതെ രാജ്യത്തെ കാത്തത് ഭരണഘടനയാണ്. പലതലകളുള്ള ഹൈഡ്രക്ക് അതിനെ വിട്ടു കൊടുക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രത നമുക്കുണ്ടാവണം.

First Published in Suprabhatham Daily on June 15, 2023

ReplyForwardAdd reaction

ആവിഷ്കാര സ്വാതന്ത്ര്യ റിപ്പോർട്ട്: ചോര വാർന്ന് ഇന്ത്യൻ ജനാധിപത്യം

തെരഞ്ഞെടുപ്പുകൾ നടക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു നാടും ജനാധിപത്യ രാജ്യമാവില്ല.  ജനാധിപത്യം ആവശ്യപ്പെടുന്ന ഒരു തുറന്ന സമൂഹമായി നിലനിൽക്കാൻ കഴിയുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനം. ജനാധിപത്യ മൂല്യബോധത്തെ എത്ര കണ്ട് സ്വാംശീകരിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നുവെന്നതും പ്രസക്തമാണ്. അതിൽ ഏറ്റവും അനിവാര്യമായ  ഘടകമാണ് അഭിപ്രായസ്വാതന്ത്ര്യം. നിരന്തരമായ ചോദ്യം ചെയ്യലുകളിലൂടെ, വിയോജിപ്പുകളിലൂടെ, സംവാദങ്ങളിലൂടെ, സൂക്ഷ്മപരിശോധനകളിലൂടെ, മാത്രമേ ജനാധിപത്യം സാർത്ഥകമാവുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവർഷവും ‘ആർട്ടിക്കിൾ 19’ പ്രസിദ്ധപ്പെടുത്തുന്ന ‘ആഗോള ആവിഷ്കാരസ്വാതന്ത്ര്യ റിപ്പോർട്ട്’ ലോകം ഉറ്റു നോക്കുന്നൊരു രേഖയാണ്. റിപ്പോർട്ടിൽ ഈ വർഷം ഇന്ത്യയുടെ സ്ഥാനം ഏറ്റവും അപകടകരമായ, ആവിഷ്കാര സ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന പ്രദേശം’ എന്ന വിഭാഗത്തിലാണ്. 

റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ പകുതിയിലേറെ ജനത ഈ അപകടകരമായ വിഭാഗത്തിലാണ്. 2022 ലോക ജനതയുടെ 34 ശതമാനമാണ് അഭിപ്രായ സ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിൽ ജീവിച്ചിരുന്നതെങ്കിൽ, ഇന്നത് 53% ആണ്. അതിനുള്ള പ്രധാന കാരണം, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമുള്ള പ്രദേശം എന്നതിൽ നിന്ന് അഭിപ്രായസ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന പ്രദേശം എന്ന വിഭാഗത്തിലേക്ക് മാറിയതാണ്. ജനാധിപത്യത്തിൻ്റെ മാതാവ് എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഒരിടത്ത്, ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് റിപ്പോർട്ട് വരുന്നത്. 

161 ലോകരാജ്യങ്ങളിലെ, 25 സൂചകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറയുന്നത്. ലോകമെമ്പാടും, തീവ്രവലതുപക്ഷ, ഏകാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനങ്ങൾ രാഷ്ട്രീയ അധികാരം നേടുകയും, വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടായി വരികയും ചെയ്ത പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേത് അസാധാരണമായ മാറ്റമാണ്. 2014 ൽ നിന്നും 35 പോയിന്റിന്റെ ഇടിവാണ് ഇന്ത്യയ്ക്ക് സംഭവിച്ചിട്ടുള്ളത്. 161 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 123 ആണ്. സൂചികയിൽ  ഇന്ത്യ നേടിയത് കേവലം നൂറിൽ 19 പോയിന്റുകൾ മാത്രമാണ്. കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെയും, യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന പല രാജ്യങ്ങളെക്കാളും താഴെയാണ് നമ്മുടെ സ്ഥാനം. പൊതുസുരക്ഷിതത്വം, ധാർമികത, ദേശ സുരക്ഷ എന്നതിൻ്റെയൊക്കെ പേരിൽ നടന്നിട്ടുള്ള നിയമനിർമാണങ്ങളും, ഭേദഗതികളും, തുറന്ന സമൂഹത്തോട് സൈദ്ധാന്തികമായി എതിരെ നിൽക്കുന്ന രാഷ്ട്രീയാധികാര കേന്ദ്രങ്ങളുമൊക്കെ ഇതിന് കാരണമാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണമായ കടന്നുകയറ്റമാണ്. ആഗോള മാധ്യമസൂചികയിൽ നമ്മുടെ സ്ഥാനം 159 ആണ്. 2023-ൽ 161 ആയിരുന്നു.  ഇക്കൊല്ലം 2 സ്ഥാനം ഉയർന്നത് നമ്മളെക്കാൾ മോശം പ്രകടനം നടത്തിയ ചില രാജ്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ്. പോയിന്റ് നോക്കുകയാണെങ്കിൽ പോക്ക് കീഴോട്ടു തന്നെയാണ്.  “ഇന്ത്യയിലെ പ്രധാന മാധ്യമങ്ങളെല്ലാം റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. എൻ.ഡി. ടി.വി. അദാനി ഗ്രൂപ്പ് കൈവശമാക്കിയതോട് കൂടി, മുഖ്യധാരയിൽ സ്വതന്ത്രമാധ്യമങ്ങൾ ഇല്ലാതായിക്കഴിഞ്ഞു.” റിപ്പോർട്ട് പറയുന്നു. മാധ്യമങ്ങളെല്ലാം തന്നെ പ്രോപ്പഗാണ്ട ഉപകരണങ്ങളായി മാറുന്ന സാഹചര്യമുണ്ട്. പലവിധത്തിലാണ് ഇതു സംഭവിക്കുന്നത്. വരുമാനമാണ് പ്രധാനം.  രാജ്യത്ത് മാധ്യമങ്ങളുടെ പ്രധാന വരുമാനസ്രോതസ് ഗവണ്മെന്റ് പരസ്യങ്ങളാണ്. ഗവണ്മെന്റിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് പരസ്യം നിഷേധിക്കുന്നതോടെ സാമ്പത്തിക കാരണങ്ങൾകൊണ്ട് തന്നെ ആ സ്ഥാപനങ്ങൾ അധികാരികൾ വരയ്ക്കുന്ന വഴിക്ക് വരും.

വഴങ്ങാത്ത മാധ്യമ സ്ഥാപനങ്ങൾക്കെതിരെ വിവിധ ഗവണ്മെന്റ് ഏജൻസികളുടെ അന്വേഷണവും റെയ്ഡുകളും വരും. ‘ദൈനിക് ഭാസ്കറി’നെതിരെയും ന്യൂസ്‌ക്ളിക്കിനെതിരെയും ഉണ്ടായ നടപടികൾ ഉദാഹരണങ്ങളാണ്. വിദേശ മധ്യമങ്ങളെപ്പോലും വെറുതെ വിടാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബി.ബി.സി. ഓഫീസുകളിൽ നടന്ന വരുമാന നികുതി വകുപ്പിന്റെ തെരച്ചിൽ ലോകശ്രദ്ധ നേടിയിരുന്നു. മീഡിയവൺ ചാനലിന് തുടരനുമതി നിഷേധിച്ച സംഭവത്തിൽ സുപ്രീംകോടതിയ്ക്ക് ഇടപെടേണ്ടിവന്നു. 

പ്രചാരകവേല ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന മാധ്യമപ്രവർത്തകരെ ഇല്ലാതാക്കുന്ന രീതിയുമുണ്ട്. ഗൗരി ലങ്കേഷ്‌ മാത്രമല്ല, നിരവധിപ്പേർ. 2022-ൽ 22 പേര് കൊലചെയ്യപ്പെട്ടുവെന്നാണ് സി.പി.ജെ.യുടെ കണക്കുകൾ. ഒരൊറ്റ വർഷവും വധിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. കൊലപ്പെടുത്താൻ കഴിയാത്തവരെ യു.എ. പി.എ. പോലുള്ള മർദ്ദക നിയമങ്ങൾ ചുമത്തി അകത്താക്കുന്നു. ഹത്രാസിൽ വാർത്തയ്ക്കായി പോയ സിദ്ദീഖ് കാപ്പൻ മൂന്നു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നു. ബംഗളൂരു സ്ഫോടന കേസിലെ പോലീസിന്റെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്ന മാധ്യമപ്രവർത്തക ഷാഹിന കെ കെ ഒന്നര പതിറ്റാണ്ടോളമായി യു.എ. പി.എ. കേസിൽ പ്രതിയാണ്. രണ്ടു മലയാളികളെ ഉദാഹരിച്ചുവെന്നേയുള്ളൂ, ഇന്ത്യയൊട്ടുക്ക് എണ്ണിയാലൊടുങ്ങാത്തത്ര മാധ്യമ പ്രവർത്തകർ കിരാതമായ നിയമനടപടികളും മർദ്ദനവും നേരിടുന്നുണ്ട്. 

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകൾ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ധൈര്യപൂർവ്വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരും സന്നദ്ധസേവകരും മാത്രമാണ്. പണം കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും പിടിച്ചെടുക്കാൻ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബർ ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങൾ ഗവൺമെൻറ് രൂപീകരിച്ചത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 79-ആം വകുപ്പ് അനുസരിച്ച്, ഇന്റർമീഡിയറികൾക്ക്, ചില നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇൻറർമീഡിയറി എന്നാൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ ആണ്. ഉദാഹരണത്തിന് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്. അതിൽ പ്രസിദ്ധീകൃതമാകുന്ന സംഗതികൾ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്തമാണ്.  അതിൻ്റെ ഉള്ളടക്കത്തിന് മേൽ ഇൻറർമീഡിയറികൾക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ആയിരിക്കും അവർ ചെയ്യുന്ന പ്രവർത്തിയുടെ ഉത്തരവാദിത്തവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ അവിടെ സാധ്യമാകുന്നു. എന്നാൽ ഐ.ടി. ഇന്റർമീഡിയറി റൂൾസിലൂടെ ആ പരിരക്ഷ ഗവണ്മെന്റ് നീക്കം ചെയ്‌തു. അതോടൊപ്പം ഗവണ്മെന്റിനെ സംബന്ധിച്ച വാർത്തകളിലെ ‘വാസ്തവം’ ഏതെന്നു തിരിച്ചറിഞ്ഞു സെൻസർ ചെയ്യാൻ ഗവണ്മെന്റിന്റെ തന്നെ ഒരു കമ്മറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വാദിയും വിധികർത്താവുമെല്ലാം ഗവണ്മെന്റ് തന്നെ!

മാധ്യമസ്വാതന്ത്ര്യം മാത്രല്ല, അഭിപ്രായ പ്രചാരണത്തിന്റെ സർവ മേഖലകളിലും  ഈ പ്രവണത കാണാം. വെൻഡി ഡോയ്‌ൻഗറുടെ ‘ഹിന്ദു: ആൻ ആൾറ്റനേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിൻവലിക്കേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സിനിമകൾ, നാടകങ്ങൾ, പാട്ടുകൾ, ഹാസ്യപരിപാടികൾ, കാർട്ടൂണുകൾ തുടങ്ങി എല്ലാറ്റിനെയും ഭരണകൂടമോ അവരെ പിന്തുണയ്ക്കുന്ന അക്രമിസംഘങ്ങളോ പിന്തുടരുന്നുണ്ടായിരുന്നു. വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നേരിടുന്നത് ഏറ്റവും ഹീനമായ മാർഗങ്ങളിലൂടെയാണ്. പൗരത്വനിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മനുഷ്യർ ജയിലിലാണ്. നമ്മുടെ സംവിധാനങ്ങളൊന്നും അവർക്ക് തുണയാവുന്നില്ല. ഉമർ ഖാലിദിന് ഒടുവിൽ, സുപ്രീംകോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിക്കേണ്ടി വന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വലിയ കളങ്കമാണ്. കർഷകസമരം, തൊഴിലാളി പ്രക്ഷോഭങ്ങൾ, തുടങ്ങി വിയോജിക്കുന്ന ശബ്ദങ്ങളൊക്കെ വേട്ടയാടപ്പെടുന്നുണ്ട്. ലോകം, നമ്മളെ ഒരു ജനാധിപത്യരാഷ്ട്രമായി കണക്കാക്കാൻ വിസമ്മതിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ആർട്ടിക്കിൾ 19-ന്റെ റിപ്പോർട്ട് ഒരു സൂചനയാണ്, അതിലുപരി അത് ഒരു ജനാധിപത്യ സംവിധാനമെന്ന നിലയ്ക്ക് നമ്മുടെ  നിലനിൽപ്പിനെതിരെ ഉയരുന്ന ചോദ്യചിഹ്നമാണ്. അതു കണ്ടില്ലെന്നു നടിച്ചാൽ, നിസ്സംഗത തുടർന്നാൽ ചരിത്രം നമുക്ക് മാപ്പ് തരില്ല.

First Published Suprabhatham Daily on 06/01/2024

കള്ളപ്പണ നിരോധന നിയമം; പ്രതീക്ഷ നൽകുന്ന വിധി

രാഷ്ട്രീയ ആയുധമായി പരിണമിച്ച കള്ളപ്പണ നിരോധന നിയമത്തെയും  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെയും സംബന്ധിച്ച സുപ്രധാനമായ ഒരു വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നു. ആരെയും എപ്പോഴും അറസ്റ്റ് ചെയ്യുവാനുള്ള അന്വേഷണ ഏജൻസിയുടെ അനിയന്ത്രിതമായ അധികാരത്തിന് കടിഞ്ഞാണിടുന്ന ഒരു വിധിയാണിത്. ഒരാൾക്കെതിരെ കേസെടുത്ത്, പ്രത്യേകകോടതിയിൽ കംപ്ലൈൻറ് ഫയൽ ചെയ്തു കഴിഞ്ഞാൽ, പി.എം.എൽ. നിയമത്തിന്റെ വകുപ്പ് 19 അനുസരിച്ച് പ്രതിയെ അറസ്റ്റു ചെയ്യാൻ ഇ.ഡി.യ്ക്ക് അധികാരമില്ലെന്നാണ് വിധി. ജസ്റ്റിസ്. എ. എസ്. ഓക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് വിധിയെഴുതിയത്.

കള്ളപ്പണ നിയമപ്രകാരം സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകുന്ന വകുപ്പാണ് 19. നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം,  കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കള്ളപ്പണം വെളുപ്പിക്കൽ.  പ്രസ്തുത കുറ്റം പ്രതിയ്ക്കുമേൽ ചാർത്തി, കേസ് കോടതി സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ, സെക്ഷൻ 19 അനുസരിച്ചുള്ള അറസ്റ്റ് സാധ്യമല്ല. അങ്ങനെ പ്രതിപട്ടികയിലുള്ള ഒരാളെ കസ്റ്റഡിയിൽ വേണമെങ്കിൽ, സ്‌പെഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിച്ച് അനുമതി തേടണം.   കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടാൽ മാത്രം, കാര്യകാരണസഹിതമുള്ള ഉത്തരവിലൂടെ, കോടതിക്ക് അറസ്റ്റിന് അനുമതി നൽകാവുന്നതാണ്. എന്നാൽ നിലവിൽ പ്രതി പട്ടികയിലില്ലാത്ത ആളുകളെ അറസ്റ്റ് ചെയ്യുകയുമാവാം. 

കള്ളപ്പണനിയമം സെക്ഷൻ 44 പ്രകാരം  പ്രത്യേക കോടതികളിണ്  കേസുകൾ പരിഗണിക്കേണ്ടത്. അങ്ങനെ കംപ്ലൈന്റ്റ് ഫയൽ ചെയ്തു കഴിഞ്ഞാൽ, ഇന്ത്യൻ ക്രിമിനൽ നടപടിക്രമമനുസരിച്ചാണ് മുന്നോട്ടുപോകേണ്ടത്. 44 ഉപവകുപ്പ് ഡി അത് വ്യക്തമാക്കുന്നുണ്ട്. സി.ആർ.പി.സി.  200 മുതൽ 205 വരെയുള്ള വകുപ്പുകളാണ് ബാധകമാവുക. ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ, ആദ്യഘട്ടത്തിൽ തന്നെ ‘വാറണ്ട’ല്ല, കോടതി സമൻസ് അയക്കുകയാണ് വേണ്ടത്.  അതും ബെയിലബിൾ ആയിരിക്കണം. സി.ആർ.പി.സി. സെക്ഷൻ 88 അനുസരിച്ച് ബോണ്ട് വയ്ക്കുവാൻ ആവശ്യപ്പെടാം. ഈ ബോണ്ട്, കള്ളപ്പണ നിയമപ്രകാരം ജാമ്യമെടുക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇ.ഡി.യുടെ നിലപാട്. അതുകൊണ്ടുതന്നെ ജാമ്യത്തിനുള്ള ഇരട്ട നിബന്ധനകൾ ബാധകമാണെന്നും. കള്ളപ്പണം നിരോധന നിയമത്തിന്റെ 45 ആം വകുപ്പ് അനുസരിച്ച്, പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയ്ക്ക് ബോധ്യം വരണം. ജാമ്യത്തിൽ അയച്ചാൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നുള്ള ഉറപ്പും ഉണ്ടാവണം. എന്നിവയാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ജാമ്യം ലഭിക്കാനുള്ള ‘ഇരട്ട നിബന്ധനകൾ.

എന്നാൽ, സിആർപിസി 88 അനുസരിച്ചുള്ള ബോണ്ട് കള്ളപ്പണനിരോധന നിയമത്തിലെ സെക്ഷൻ 45 പ്രകാരമുള്ള ജാമ്യത്തിന് തുല്യമല്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതുകൊണ്ടു തന്നെ  ‘ഇരട്ട നിബന്ധനകൾ’ ഇവിടെ ബാധകമാവില്ല.  ഈ വിധി പി.എം.എൽ. ആക്റ്റിന് അല്പമെങ്കിലും മാനുഷികമുഖം പകരുന്നുണ്ട്. മാത്രവുമല്ല, മർദ്ദക നിയമങ്ങളുടെ കാര്യത്തിൽ, കഴിഞ്ഞ കുറേ കാലങ്ങളായി പരമോന്നത നീതിപീഠം പിന്തുടർന്നു പോന്ന, ഭരണകൂടാനുകൂല നിലപാടിൽ നിന്നുള്ള മാറ്റവും ഇവിടെ കാണാം. കള്ളപ്പണനിരോധന നിയമം സംബന്ധിച്ച സുപ്രീംകോടതിയിലെ വ്യവഹാരങ്ങളുടെ ചരിത്രം മുഴുവൻ എക്സിക്യൂട്ടീവിന്റെ താല്പര്യങ്ങൾക്കൊപ്പം നിയമ തത്വങ്ങളെ ചേർത്തുവയ്ക്കുന്നതിന്റെ ചരിത്രമായിരുന്നു. 

നിയമത്തിന്റെ ചരിത്രം 

കള്ളപ്പണ നിരോധന നിയമം വളരെ സങ്കീർണ്ണമായ ആഗോള സാഹചര്യത്തിൽ രൂപം കൊണ്ടതാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് കച്ചവടം അതിഭീമമായ തോതിൽ കള്ളപ്പണ രൂപീകരണത്തിലേക്ക് നയിക്കുകയും, രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ അപകടപ്പെടുത്തും വിധം മയക്കുമരുന്ന് മാഫിയ ശക്തി പ്രാപിച്ചു വരികയും ചെയ്ത സാഹചര്യത്തിൽ, രാഷ്ട്ര സഭാ ജനറൽ അസംബ്ലി 1990-ല്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട നിയമമാണിത്. നിരോധിത ലഹരിവസ്തുക്കളുടെ വിപണത്തിൽ നിന്നും ഉണ്ടാവുന്ന അനധികൃത സമ്പദ്ഘടനയെ തകർക്കുക എന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ കഠിനമായ വ്യവസ്ഥകളാണ് നിയമത്തിലുണ്ടായിരുന്നത്. 2005  നിലവിൽ വരുമ്പോൾ, സാധാരണഗതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ നിയമത്തിന്റെ ഭാഗമായിരുന്നുമില്ല.  പ്രത്യേക കുറ്റകൃത്യങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ഒരു നിയമം എന്ന നിലയ്ക്ക്, അതിൽ നീതിരാഹിത്യമോ ജനാധിപത്യവിരുദ്ധയോ ആരും ഉന്നയിച്ചില്ല. എന്നാൽ പലപ്പോഴായി കൊണ്ടുവന്ന ഭേദഗതികളിലൂടെ, കള്ളപ്പണനിയമം ആർക്കെതിരെയും പ്രതികാരബുദ്ധിയോടെ ഉപയോഗിക്കാവുന്ന ആയുധമായി മാറുകയായിരുന്നു.

ജനാധിപത്യവിരുദ്ധമായ ഉള്ളടക്കം

പലതരത്തിലും ജനാധിപത്യ വിരുദ്ധമാണ് കള്ളപ്പണനിരോധന നിയമം. എന്നാൽ ഇവയെല്ലാം ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിയെഴുതിയിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, കള്ളപ്പണനിരോധന നിയമത്തിൽ ‘ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണ് എന്ന തത്വം) ലംഘിക്കപ്പെടുന്നു എന്നതാണ്.

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്.   ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാൽ കള്ളപ്പണ നിയമത്തിന്റെ സെക്ഷൻ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളിൽ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തിൽ മാത്രമാണ്. 

യു.എ.പി.എ.നിയമത്തിൽ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റ സമ്മതം തെളിവായി സ്വീകരിക്കുന്നില്ല. എന്നാൽ, കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തിൽ അന്വേഷണ എജൻസിയ്ക്ക് നൽകുന്നത്. 

ഒരാൾ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സംരക്ഷണവും ഇ.ഡി. കേസുകളിൽ ബാധകമല്ല.  ഇ.ഡി. ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴി തെളിവായി സ്വീകരിക്കും. അനുച്ഛേദം 20(3)-ലെ ഭാഷാ പ്രയോഗത്തിലെ സാങ്കേതികത്വം പറഞ്ഞ് സുപ്രീംകോടതി ഇതിനെയും അംഗീകരിക്കുകയാണുണ്ടായത്.

ക്രിമിനൽ നടപടിക്രമങ്ങൾ നൽകുന്ന സംരക്ഷണങ്ങൾ പലതും പി എം എൽ എ നിയമത്തിന്റെ കാര്യത്തിൽ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണ ഗതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ.-ന്റെ പകർപ്പ് കുറ്റാരോപിതർക്ക് ലഭിക്കും. എന്നാൽ ഇ.ഡി.-യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ   ഇ.സി.ഐ.ആർ.  എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകർപ്പ് കുറ്റാരോപിതർക്ക് നൽകേണ്ടതില്ല എന്നാണ് കോടതി നിലപാട്. ഇ.ഡി.-യ്ക്ക് മുന്നിൽ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നൽകണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസിൽ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാൻ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ. ആറും  ഒന്നല്ല എന്ന സാങ്കേതികത്വത്തിലൂന്നി കോടതി ശരിയാക്കുകയും ചെയ്തു. 

കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുകയില്ലെന്നുറപ്പു വരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതർ, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാൽ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസിൽ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചർച്ചയാവുന്ന ‘ഇരട്ട നിബന്ധനകൾ’. 2018-ൽ നികേഷ് താരാചന്ദ് കേസിൽ ഈ നിബന്ധനകൾ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് അർഹതയുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്കായിരുന്നു ഈ നിബന്ധനകൾ. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയിൽ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ, ‘എ’, ‘ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകൾ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തിൽ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതിയിൽ ഉണ്ടായിരുന്നു. ‘ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമ തത്വം പോലും മറന്നുകൊണ്ടാണ് ഇരട്ടഉപാധികൾ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്. 

രാജ്യത്തിൻറെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവർത്തിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കിൽ ഭരണഘടനാപരമായ ഏതു സംരക്ഷണത്തെയും മറികടക്കാൻ പാർലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്ന് വരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതൽ ഏതു കുറ്റവും വേണമെങ്കിൽ നിയമത്തിന്റെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.-യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു ‘ശിക്ഷാനിയമം’ അല്ല എന്ന് വരെ  സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലത്രേ!

ഈ നിയമ ഭേദഗതികളെല്ലാം, രാജ്യസഭയെ മറികടക്കുന്നതിന് വേണ്ടി ധന ബില്ലുകളായാണ് അവതരിപ്പിച്ചു പാസാക്കിയത്. ആ നടപടി പോലും സുപ്രീംകോടതി ശരി വയ്ക്കുകയാണുണ്ടായത്. അങ്ങനെ, ഗവൺമെൻറ് കൊണ്ടുവരുന്ന മർദ്ദക നിയമങ്ങളെല്ലാം ശരി വയ്ക്കുന്ന പൊതുപ്രവണതയിൽ നിന്ന് ചില മാറ്റങ്ങൾ സംഭവിക്കുന്നതിൻറെ  ചില സൂചനകൾ ദൃശ്യമാകുന്നുണ്ട്. ഇലക്ടറൽ ബോണ്ട് കേസിൽ വൈകിയെങ്കിലും, സുപ്രീംകോടതി സ്വീകരിച്ച നിലപാട്, ഭീമ കൊറേഗാവ് യു എ പി എ കേസിലെ പുതിയ സംഭവവികാസങ്ങൾ, അങ്ങനെ പ്രതീക്ഷയുടെ ചില നാളങ്ങൾ. ഈ വിധയും അതിനോട് ചേർത്തുവയ്ക്കാവുന്നതാണ്. എന്നിരുന്നാലും, വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ്. ഖാൻവിൽക്കർ പ്രസ്താവിച്ച വിധി കൂടി പുനപരിശോധിക്കാതെ നിയമത്തിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവം മാറുകയില്ല.

രോഹിത്, നിൻറെ മരണം പോലും കുറ്റകരമാണ്! 

“രോഹിത്, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകാനായിരുന്നു നിന്റെ ഒരു മോഹം. ഞങ്ങള്‍ക്കായി നീ ബാക്കിവയ്ക്കുന്നത് നിന്റെ വാക്കുകള്‍ മാത്രമാണ്. ഇന്നു ഞങ്ങളുടെ ഓരോ വാക്കിനും നിന്റെ മരണത്തിന്റെ ഭാരമുണ്ട്, ഓരോ കണ്ണുനീര്‍ത്തുള്ളിയും നിന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്നം പേറുന്നുണ്ട്. നീ പറയുന്ന സ്‌ഫോടനാത്മകമായ നക്ഷത്രധൂളിയായ് ഞങ്ങള്‍ മാറും. ഈ നിഷ്ഠൂരമായ ജാതിവ്യവസ്ഥയെ തകര്‍ത്തെറിയും. ഈ രാജ്യത്തെ ഓരോ യൂണിവേഴ്‌സിറ്റിയിലും, കോളേജിലും സ്‌കൂളിലും നിന്റെ സമരവീര്യം ഞങ്ങളുടെ മുദ്രാവാക്യങ്ങളിൽ നിറയും…” രോഹിത് വെമുലയുടെ മരണം രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച  നാളുകളിൽ മീന കന്തസാമി എഴുതിയ വാക്കുകളാണ്. നമ്മളിൽ പലരും സമാനമായ പലതും മനസ്സിൽ കുറിച്ചിരുന്നു.  സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയിരുന്നു. രാഷ്ട്രീയ കക്ഷികൾ,  രോഹിത്തിന്റെ അമ്മ രാധിക വെമുലയെ, അവരുടെ വേദികളിലേക്ക് ആനയിക്കുകയും പരസ്യ പിന്തുണ നൽകുകയും ചെയ്തിരുന്നു.  എന്നാൽ, ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ അവശേഷിക്കുന്നത് അന്തസ്സാരശൂന്യമായ വാചകക്കസർത്തുകളുടെ അസ്ഥിപഞ്ജരങ്ങൾ  മാത്രമാണ്. നീതി പ്രകാശ വര്ഷങ്ങള്ക്കപ്പുറമാണ്. രോഹിതിന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് തെലങ്കാന പോലീസ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നു. രാധിക വെമുലയെ ചേർത്തുപിടിച്ചുകൊണ്ട് തങ്ങൾ ‘രോഹിത് വെമുല ആക്ട്’ കൊണ്ടുവരും എന്ന് വാഗ്ദാനം ചെയ്ത രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് നടക്കുന്നത് എന്നുകൂടി ഓർക്കണം. 

രോഹിത് ഒരിക്കൽ തന്റെ ഫേസ്ബുക്ക് വാളിൽ എഴുതി: “ചരിത്രത്തില്‍, ഒരു ദിവസം, അരണ്ട വെളിച്ചത്തില്‍, മഞ്ഞച്ചു പഴകിയ താളുകളില്‍ നിങ്ങളെന്നെ കണ്ടുമുട്ടും. ഞാന്‍ അല്‍പം കൂടി ബുദ്ധികാട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കും, ആ രാത്രി എന്നെ നിങ്ങളോര്‍ക്കും, ഒരു മന്ദസ്മിതത്തോടെ എന്നെ നിങ്ങളറിയും. അന്ന്, ആ ദിവസം ഞാന്‍ പുനര്‍ജനിക്കും. (ഉയിര്‍ക്കും)”. വേദനയുടെ എരിയുന്ന വിളക്കും വിഷചഷകവും കയ്യിലേന്തിയ യുഗാന്തരങ്ങള്‍ക്കപ്പുറം, ജന്മാന്തര ദുരിതങ്ങളുടെ പ്രകാശവേഗങ്ങള്‍ക്കപ്പുറം, ഒരു നക്ഷത്രമായി പുനര്‍ജനിക്കുമെന്ന് രോഹിത് കരുതിയിരുന്നു. അയാള്‍ എഴുതിയതൊക്കെ അയാളനുഭവിച്ച വേദനയാണ്, അതിലേറെ വേദന അയാളനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളുടെ വാചകങ്ങളില്‍ ദുരിതത്തിന്റെ വിത്തുകളുണ്ട്. സ്വയം ശൂന്യമെന്ന് ചിന്തിക്കേണ്ടുന്ന ആത്മബോധത്തിന്റെ ദൈന്യതലങ്ങളിലേക്ക് തന്നെ  ആട്ടിപ്പായിച്ച, സാമൂഹ്യവ്യവസ്ഥിതിയുടെ അന്ത്യം കുറിക്കുന്ന പോരാട്ടത്തിന്റെ വിത്തുകളായി അത് മാറുമെന്ന് രോഹിത് ഒരുപക്ഷെ വിചാരിച്ചിരുന്നിരിക്കാം. എന്നാൽ, ആ പ്രതീക്ഷ വിഫലമായിരുന്നുവെന്ന്,  വെറും ഒൻപതു വർഷങ്ങൾകൊണ്ട് നമ്മൾ അവനെ ബോധ്യപ്പെടുത്തിയിരിക്കുന്നു. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ കുറ്റവിമുക്തമാക്കുന്ന പോലീസ് റിപ്പോർട്ട്, രോഹിത്തിനെതിരെയുള്ള കുറ്റപത്രംകൂടിയായി മാറിയിട്ടും നമ്മൾ പാലിക്കുന്ന അതിശയിപ്പിക്കുന്ന മൗനം അതാണ് സൂചിപ്പിക്കുന്നത്. 

ആത്മഹത്യാക്കുറിപ്പിൽ, ‘തന്റെ മരണത്തിന്റെ പേരിൽ സുഹൃത്തുക്കളെയും ശത്രുക്കളെയും ഉപദ്രവിക്കരുതെ’ന്ന് രോഹിത് കുറിച്ചിരുന്നു. , അതിനെ മരണത്തിനു മുൻപ് അദ്ദേഹത്തിന് നേരിടേണ്ടിവന്ന അനീതിയുടെ അലമാലകളെ മറച്ചു വയ്ക്കാനുള്ള ഉപായമായിട്ടാണ് പോലീസ് കണ്ടത്. 

അങ്ങനെ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന അതിക്രമങ്ങളുടെ ഒരു നീണ്ട പരമ്പര നിസാരവൽക്കരിക്കപ്പെട്ടു. എബിവിപിയുടെ നേതൃത്വത്തിൽ രോഹിത് ഉൾപ്പെടുന്ന എ. എസ് എ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് നേരെ നടന്ന അതീവ ഗൗരവതരമായ കുപ്രചരണങ്ങളും, വിദ്യാർത്ഥി പ്രവർത്തകർക്കെതിരെ എബിവിപി നേതാക്കൾ നൽകിയ വ്യാജ പരാതിയും മറ്റതിക്രമങ്ങളും എല്ലാം മറവിയിലാണ്ടു. സംഘപരിവാറിന്റെ കള്ള കേസിൽ, രോഹിത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ, നിരപരാധികൾ ആണെന്ന് കണ്ടെത്തിയതാണ്. എന്നിട്ടും ഹിന്ദുത്വ ശക്തികൾ അവരെ വെറുതെ വിടാൻ തയ്യാറല്ലായിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്ക് പരാതി പോയി. അവിടെനിന്നും നിരവധി കത്തുകളാണ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചത്. അതേ തുടർന്ന് ഈ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുവാൻ സർവകലാശാല നിർബന്ധിതമായി. ക്ലാസുകളിൽ നിന്നും കാൻറീനിൽ നിന്നും ലൈബ്രറിയിൽ നിന്നും അവരെ പുറത്താക്കി. ഹോസ്റ്റലിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തെരുവോരത്ത്  താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് പ്രതികാര നടപടികളുടെയാണ് അവസാന കാലത്ത് രോഹിത് സഞ്ചരിച്ചുകൊണ്ടിരുന്നത്. സർക്കാരിൻറെ തന്നെ  സമിതികളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾ നിരന്തരം അനുഭവിക്കേണ്ടിവരുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും സ്വാഭാവികമാർഗ്ഗങ്ങൾക്ക് പുറമയായിരുന്നു ഈ പ്രതികാര നടപടികൾ.

ദുരിത പൂർണമായ ഒരു ജീവിത സാഹചര്യത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നിൽ സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ എത്തിയ ഒരു ദളിത് വിദ്യാർഥിക്ക് നേരിടാൻ കഴിയുന്നതിനപ്പുറമുള്ള ദുരനുഭവങ്ങളുടെ ഫലമായിട്ടാണ് ‘തന്റെ ജനനമാണ് ഏറ്റവും വലിയ ദുരന്തം’ എന്ന് പറഞ്ഞുകൊണ്ട് രോഹിത്തിന് ആത്മഹത്യ  ചെയ്യേണ്ടി വന്നത്. ഈ ദുഃഖകരമായ യാഥാർത്ഥ്യത്തെ പോലീസ് റിപ്പോർട്ട് പരിപൂർണ്ണമായി അവഗണിക്കുന്നു എന്നുമാത്രമല്ല സംഘപരിവാറിന്റെ നുണ ഫാക്ടറിയിൽ ചുട്ടെടുത്ത വിദ്വേഷ ജഡിലമായ കഥകളിലൂടെ അവനെ കുറ്റക്കാരനായി മാറ്റാനും പോലീസ് ശ്രമിക്കുന്നു. 

രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും, അത് പിടിക്കപ്പെടും എന്ന സാഹചര്യത്തെ തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നുമാണ് പൊലീസിന്റെ നിഗമനം!  രോഹിത്തിന്റെ അച്ഛൻ ഒ ബി സി ആണെന്നും, അതുകൊണ്ടുതന്നെ രോഹിത്തും അതെ വിഭാഗത്തിൽപ്പെടുന്നു എന്നുമാണ് പോലീസ് വാദം. എന്നാൽ രോഹിത് വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അവനെയും അമ്മയെയും പിതാവ് ഉപേക്ഷിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഇവർ കണക്കിലെടുക്കുന്നില്ല. ഒരു ദളിത് സ്ത്രീയായ അമ്മയുടെ സ്വത്വത്തിലാണ് രോഹിത് രോഹിത് വളർന്നതും ജീവിച്ചതും. സമൂഹം എന്നും രോഹിത്തിനെ അങ്ങനെയാണ് കണ്ടിട്ടുള്ളതും. രോഹിത് ബാല്യമുതൽ അനുഭവിച്ചു വന്ന  ജീവിതമാണ് അവൻറെ ജാതി. അതിനെ എന്നോ ഉപേക്ഷിച്ചു പോയ അച്ഛൻറെ ജാതിയുടെ സാങ്കേതികത്വം പറഞ്ഞു നിഷേധിക്കാൻ കഴിയുന്നതല്ല. 

ഒരുദാഹരണം പറഞ്ഞാൽ മലയാളിക്ക് പെട്ടെന്ന് മനസ്സിലാകും. എൻ എസ് എസിന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജാതി നാം അറിയുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ആരാണെന്നും അയാളുടെ ജാതി ഏതെന്നും നോക്കിയല്ലല്ലോ? ഈശ്വരന്‍ നമ്പൂതിരിക്കു ജനിച്ചതാണെങ്കിലും മന്നം വളര്‍ന്നതും ജീവിച്ചതും നായരായാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ ജാതിയും. രോഹിതിന്റെ ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടെത്തിയാനയിച്ച് അത് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പുച്ഛമടക്കി വിളമ്പുന്ന വക്താക്കളാരും മന്നത്തിന്റെ പിതൃത്വം തേടി പോയതായി അറിയില്ല. എന്നാൽ രോഹിത്തിന്റെ കാര്യത്തിൽ അവർ അങ്ങനെ ചെയ്യും. അതാണ് അവൻറെ മരണത്തിലേക്ക് നയിച്ച വ്യവസ്ഥിതിയുടെ സ്വഭാവം. 

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യമായല്ല, ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്.  ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലും ആദ്യത്തെ സംഭവമല്ലത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ  അല്ലെങ്കില്‍ അതിലേറെ ജാതിവിവേചനം നിലനില്‍ക്കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം.  ഇതേക്കുറിച്ച് പഠിച്ചിട്ടുള്ള നിരവധി കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അതാതു സ്ഥാപനങ്ങളില്‍ ഒരിക്കലും തുറക്കാത്ത അലമാരകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്. 

ഉദാഹരണത്തിന്, മുന്‍ യു ജി സി ചെയര്‍മാനും,  ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ തലവനുമായ ഡോ. സുഖദേവ് തൊറാട്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹി  എയിംസിൽ നിലനില്ക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് ഒരു പഠനം നടത്തി, അതിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്ലാസ്സ്മുറികളില്‍, ഹോസ്റ്റലില്‍, കാന്റീനില്‍ അങ്ങനെ എല്ലാ മേഖലകളിലും വിവേചനവും ഒറ്റപ്പെടുത്തലുകളും വ്യാപകമായിരുന്നു. ഹോസ്റ്റലുകളില്‍ സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ നിന്നു മാറി ദളിത് കുട്ടികളെല്ലാം അകന്ന ഒരു മൂലയിലാണ് താമസിച്ചിരുന്നത്. ഒരു തരം ഘെറ്റോയിസേഷന്‍ തന്നെ. സവര്‍ണ്ണ മുറികള്‍ക്കടുത്ത് താസിച്ചിരുന്ന ദളിത് വിദ്യാര്‍ത്ഥി ഒരു ദിവസം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്.  വാതിലില്‍ ഇവിടെ നിന്നും പുറത്തു പോവുക എന്ന് എഴുതി വച്ചിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ നിന്നും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ നിന്നും അവരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഷെഡ്യൂളുകള്‍ മാറുന്നതു പോലും ക്ലാസ്സ് മോണിറ്റര്‍മാര്‍ അവരെ അറിയിക്കാറില്ലത്രേ.

അധികൃതര്‍ പക്ഷേ, തൊറാട്ടു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. 

2007-2013 കാലഘട്ടത്തില്‍ ഹൈദരാബാദിലെ യൂണിവേഴ്‌സിറ്റികളില്‍ 9 ദളിത് ആത്മഹത്യകള്‍ നടന്നു. അതില്‍ രണ്ടെണ്ണം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുത്തരവിട്ടു. 30 വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. രൂക്ഷമായ ജാതി വിവേചനം, ഹീനരെന്നു മുദ്രകുത്തി അപമാനിക്കല്‍, വെറുപ്പ്, വേദന, പരാജയഭീതി, പരാജയം…….കാലങ്ങളായുള്ള അപകര്‍ഷതാ ബോധത്തിന്റേയും അമിത പ്രതീക്ഷകളുടേയും ഉത്തരവാദിത്തങ്ങളുടേയും  മാനസികഭാരവും പേറി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്ര നാള്‍ പിടിച്ചു നില്ക്കാനാകും? ഒപ്പം ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും തടഞ്ഞുവയ്ക്കുക, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡും ഗൈഡന്‍സും നല്കാതിരിക്കുക.ഇന്റേണല്‍ അസ്സസ്സ്‌മെന്റുകളില്‍ വിവേചനം കാണിക്കുക. ഇക്കാര്യത്തിലൊന്നും ചെയ്യാതിരുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണെന്ന് തൊറാട്ടു പറയുന്നു. 2014-ല്‍ HCU വില്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിച്ച് പ്രമുഖ സോഷ്യോളജിസ്റ്റ് സഹ്ജീല്‍ ഹെഗ്‌ഡെയും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലും ഒരു തുടര്‍ നടപടിയും ഉണ്ടായിരുന്നില്ല.

കാലാകാലങ്ങളില്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ സ്വീകരിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഒരു കുടുംബത്തിന്റേയും സമുദായത്തിന്റേയും മുഴുവന്‍ പ്രതീക്ഷകളും ചുമലേന്തിയ ഒരു ജീവിതം കൂടി അകാലത്തിലവസാനിക്കുവാന്‍ ഇടയാക്കിയത്. ഈ സാമൂഹിക യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യാനുള്ള ഒരു അവസരമായിരുന്നു രോഹിത് വിമുലയുടെ മരണം. ഈ പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു രോഹിത്തിനോട്  ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി. പകരം ഈ വ്യവസ്ഥിതി അവനോട് ചെയ്തതെന്താണ്? കൊലചെയ്യപ്പെട്ട രോഹിത്തിനെതിരെയുള്ള ഒരു കുറ്റപത്രം പോലീസ് തയ്യാറാക്കിയിരിക്കുന്നു. രോഹിത്തിനെ കൊലചെയ്ത വ്യവസ്ഥിതി അതുപോലെ തുടരുന്നു. അവൻറെ മരണത്തിന് ഉത്തരവാദികളായവർ  ചിരിക്കുന്നു. പൊതു സമൂഹം കുറ്റകരമായ മൗനത്തിലാണ്. ഈ മൗനം, നീതി തേടുന്ന മനുഷ്യരെ ആശങ്കാകുലരാക്കുന്നുണ്ട്.

ഹിന്ദു വിവാഹ നിയമം; സുപ്രീംകോടതി പറഞ്ഞത്

ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കിയാൽ മാത്രമേ ഹൈന്ദവവിവാഹത്തിന് നിയമ സാധുതയുള്ളൂ എന്ന സുപ്രീ കോടതി വിധി രാജ്യത്തെമ്പാടുമുള്ള ഹൈന്ദവർക്കിടയിൽ ഞെട്ടലും ആശയക്കുഴപ്പവും ഉളവാക്കിയിട്ടുണ്ട്. തങ്ങളുടെ വിവാഹം നിയമപ്രകാരം നിലനിൽക്കുന്നതാണോ എന്ന സംശയവും ആശങ്കയും പലർക്കുമുണ്ട്. അതുകൊണ്ടു തന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

“ഇന്ത്യൻ സമൂഹത്തിൽ ഉന്നതമായ പദവി അർഹിക്കുന്ന, ഒരു സംസ്കാരവും ദൈവികശുശ്രൂഷയുമാണ് വിവാഹം.  അതുകൊണ്ടുതന്നെ യുവതി യുവാക്കൾ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് കുടുംബവ്യവസ്ഥയെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഹിന്ദു വിവാഹം കേവലം ‘ആട്ടവും പാട്ടും സൽക്കാരവും’ നടത്തുവാനുള്ള മുഹൂർത്തമല്ല, അതൊരു വ്യാപാര ഇടപാടുമല്ല, സ്ത്രീധനവും സമ്മാനങ്ങളും കൈമാറ്റം ചെയ്യാനുള്ള സന്ദർഭവുമല്ല, കൃത്യമായ ചടങ്ങുകളില്ലാതെ  വിവാഹം നിയമപരമായി അംഗീകരിക്കാൻ കഴിയില്ല.ചടങ്ങുകൾ കൃത്യമായി പൂർത്തീകരിക്കാതെ വിവാഹിതരാണെന്ന് സാക്ഷ്യപത്രം ലഭിച്ചു എന്നതുകൊണ്ട് മാത്രം നിയമപരമായ വിവാഹം നടന്നുവെന്നു പറയാനാവില്ല.” കോടതി വിധിയെഴുതി.

ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിനും കുടുംബങ്ങൾക്കുമുള്ള പ്രാധാന്യവും, ഹൈന്ദവ വിവാഹ സംവിധാനങ്ങളുടെ പ്രത്യേകതകളുമെല്ലാം വിശദീകരിക്കുന്ന ഈ വിധി വലിയ ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിവാഹത്തിന് നിയമ പ്രാബല്യം നൽകുന്നില്ല എന്നുള്ള നിരീക്ഷണം. എന്നാൽ കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ, കോടതി നിലപാടിന് കൂടുതൽ വ്യക്തത വരുന്നതായി കാണാം. 

കൊമേഴ്സ്യൽ പൈലറ്റുമാരായ യുവതിയുവാക്കൾ നൽകിയ ജോയിൻറ് പെറ്റീഷനിലാണ് സുപ്രീംകോടതി വിധി വന്നിട്ടുള്ളത്.  2021-ൽ ഇവർ ഇരുവരും വിവാഹിതരാകാൻ തീരുമാനമെടുക്കുന്നു. 2022 ഡിസംബർ മാസത്തിൽ  ഇരു വീട്ടുകാരും ചേർന്ന് കല്യാണം നടത്താമെന്ന ധാരണയിൽ, ‘വേദിക് കല്യാൺ സമിതി’യിൽ നിന്നും സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഹിന്ദു വിവാഹ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നു. 2017=ലെ ഉത്തർപ്രദേശ് മാരേജ് രജിസ്ട്രേഷൻ ചട്ടങ്ങൾ അനുസരിച്ച് വിവാഹരജിസ്ട്രേഷൻ സാക്ഷ്യപത്രം അവർക്ക് ലഭിക്കുകയും ചെയ്തു. ഇരുവരും അവരവരുടെ വീടുകളിൽ തന്നെയാണ് താമസിച്ചു പോന്നത്. പിന്നീട് ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവരികയും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന ഘട്ടത്തിലെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഗാർഹിക പീഡനത്തിനന്റെ പേരിലും സ്ത്രീധനനിരോധനനിയമത്തിന്റെ കീഴിലും യുവതി യുവാവിനെതിരെ കേസ് ഫയൽ ചെയ്യുന്നു. ഇരുവരും ‘വിവാഹമോചനം’ നേടുവാൻ തീരുമാനിക്കുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ച് തങ്ങളുടെ വിവാഹബന്ധം നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്ന് വിധിയെഴുതണം എന്ന ആവശ്യവുമായി ഇരുവരും സുപ്രീംകോടതിയിലെത്തുന്നത്. നിയമപരമായ അവ്യക്തതയും ശൂന്യതയുമുള്ള അവസരങ്ങളിൽ ‘സമ്പൂർണ നീതി’ നടപ്പിലാക്കുന്നതിനുവേണ്ടി ഏതൊരു കാര്യത്തിലും തീരുമാനമെടുക്കാൻ സുപ്രീംകോടതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ അനുച്ഛേദമാണ് 142. 

ഹിന്ദു വിവാഹനിയമത്തിന്റെ വകുപ്പ് 7(1) അനുസരിച്ച് ഹിന്ദുവിവാഹങ്ങൾ ‘മാമൂൽ അനുസരിച്ചുള്ള’ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കേണ്ടതാണ്. വകുപ്പ് 7(2)-ൽ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ‘സപ്‌തപദി’ അഥവാ വധുവിന്റെ കൈപിടിച്ച് അഗ്നിയ്ക്കു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്യുന്നത് ചടങ്ങുകളുടെ ഭാഗമാണ്. വിവാഹച്ചടങ്ങുകൾ ഉറപ്പിക്കുന്നതും പൂര്ണമാകുന്നതും, ഏഴാമത്തെ പ്രദക്ഷിണം കഴിയുമ്പോഴാണെന്നും  നിയമത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ചടങ്ങുകൾ, പ്രത്യേകിച്ച് സപ്തപദി ഹൈന്ദവ വിവാഹ ചടങ്ങുകളിൽ പരമപ്രധാനമാണ്. ഇവിടെ, ഈ ദമ്പദികൾ ആചാരങ്ങളനുസരിച്ച് വിവാഹം ചെയ്ത് ഒരുമിച്ചു താമസിച്ചു പോന്നിരുന്നവരായിരുന്നില്ല. ആചാരപ്രകാരമുള്ള കല്യാണം പിന്നീട് നടത്താമെന്ന ധാരണയിൽ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. 

വിവാഹ രജിസ്‌ട്രേഷനെ, പലരും, രജിസ്റ്റർ വിവാഹമായി തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് ഈ വിധിയെ സംബന്ധിച്ച് നടക്കുന്ന പല ചർച്ചകളിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇത് രണ്ടും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയിൽ, ഓരോ മതവിശ്വാസികൾക്കും അവരുടേതായ വ്യക്തി നിയമങ്ങളുണ്ട്. വിവാഹത്തെ സംബന്ധിച്ചാണെങ്കിൽ, ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, മുസ്‌ലിം വ്യക്തിനിയമം, ഹിന്ദു വിവാഹനിയമം എന്നിങ്ങനെ. ഇതുകൂടാതെ എല്ലാവര്ക്കും ഒരുപോലെ പിന്തുടരുവാൻ കഴിയുന്ന മതേതര വിവാഹ നിയമമായ ‘സ്‌പെഷ്യൽ മാരേജ് ആക്ടു’മുണ്ട്. ഈ നിയമത്തിനു കീഴിലാണ് നമ്മൾ പൊതുവെ ‘രജിസ്റ്റർ വിവാഹങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന വിവാഹങ്ങൾ നടക്കുന്നത്. എന്നാലിവിടെ, ഹിന്ദു വിവാഹനിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ചുള്ള രജിസ്‌ട്രേഷനാണ് നടന്നിട്ടുള്ളത്. സംസ്ഥാനഗവണ്മെന്റുകൾ രൂപം നൽകിയ ചട്ടങ്ങൾ അനുസരിച്ചാണ് രജിസ്‌ട്രേഷൻ. ഹിന്ദു നിയമപ്രകാരം വിവാഹം നടന്നു എന്ന കാര്യമാണ് സാക്ഷ്യപ്പെടുത്തുന്നത്. അതിന് ഫോട്ടോയോ, മറ്റു സംഘടനകളുടെ സർട്ടിഫിക്കറ്റോ ഒക്കെ തെളിവായി സ്വീകരിക്കാം. ഇവിടെ ആചാരപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയ സ്ഥിതിയ്ക്ക് വിവാഹത്തിന് നിയമസാധുതയില്ല.  സെക്ഷൻ 7 അനുസരിച്ചുള്ള വിവാഹം നടന്നിട്ടുണ്ട് എന്ന ഉറപ്പ് നൽകുക മാത്രമാണ് വിവാഹ സർട്ടിഫിക്കറ്റ് ചെയ്യുന്നത്. വിവാഹം നടന്നിട്ടില്ലെന്നിരിക്കെ, ചടങ്ങുകൾക്കനുസരിച്ച് ഇവർ വിവാഹിതരായിട്ടുണ്ടെന്ന സാക്ഷ്യപത്രത്തിനും വിലയൊന്നുമില്ല എന്നാണ് കോടതിയുടെ നിലപാട്. അതായത് ഹിന്ദു വിവാഹനിയമത്തിന്റെ ഏഴാം വകുപ്പ് അനുശാസിക്കുംവിധം വിവാഹച്ചടങ്ങുകൾ നടക്കാതെ, എട്ടാം വകുപ്പ് അനുസരിച്ചു നൽകുന്ന സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന്. 

നിലവിലെ നിയമസംഹിതയ്ക്കുള്ളിൽ നിന്നുകൊണ്ട്, മറിച്ചൊരു വിധി കോടതിയ്ക്ക് സാധ്യമാവുകയില്ലായിരുന്നു. ഹിന്ദു വിവാഹനിയമം സംവിധാനം ചെയ്തിരിക്കുന്നത് അങ്ങനെയാണ്. 1955-ലാണ് ഹിന്ദു വിവാഹ നിയമം നിലവിൽ വരുന്നത്. അതിനുമുൻപ് ഹിന്ദുക്കോട് ബില്ല് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. നിരവധി നിയമ സംഹിതകളിലും ആചാര പ്രമാണങ്ങളിലും ശ്രുതികളിലും സ്മൃതികളിലും ആയി വിഭജിച്ച് കിടക്കുന്ന ഹൈന്ദവ വ്യക്തിനിയമങ്ങളെ ആധുനിക സമൂഹത്തിന് നിരക്കുന്ന തരത്തിൽ പരിഷ്കരിച്ച് ക്രോഡീകരിക്കുക എന്നതായിരുന്നു ഹിന്ദു കോഡ് ബില്ലിന്റെ ഉദ്ദേശ്യം. 1940-കൾ മുതൽ ഈ ദിശയിലുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷം നിയമമന്ത്രി അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെ കോൺഗ്രസ്സ് പ്രസിഡന്റ് സീതരാമയ്യരും, രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദും ഉൾപ്പടെയുള്ള യാഥാസ്ഥിതിക ഹിന്ദു നേതൃത്വം എതിർത്ത് തോൽപ്പിച്ചു. അംബേദ്കർക്ക് രാജിവയ്‌ക്കേണ്ടിവന്നു. അദ്ദേഹത്തെ അടിമുടിയുലച്ചുകളഞ്ഞ അനുഭവമായിരുന്നു അത്. ഹിന്ദു കോഡ് നടപ്പിലാകാതെ വന്ന ഘട്ടത്തിലാണ് ഒരു വികാരത്തള്ളിച്ചയിൽ “ഈ ഭരണഘടന കത്തിച്ചു കളയുന്ന ആദ്യത്തെയാൾ ഞാനായിരിക്കും” എന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.

പിന്നീട് പല നിയമങ്ങളായി ഹിന്ദു കോഡ് സാവധാനത്തിൽ നടപ്പിലാക്കും എന്ന വാഗ്ദാനം നെഹ്റു പാലിച്ചു. 1955-ലെ ഹിന്ദു മാരേജ് ആക്ട്; 1956-ലെ ഹിന്ദു സക്സഷൻ, അഡോപ്ഷൻ ആൻഡ് മെയിൻറനൻസ് ആക്ട്; മൈനോരിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് എന്നിവ നിലവിൽ വന്നു. എന്നിരുന്നാലും നേരത്തെ ആലോചിച്ചിരുന്ന കരട് ബില്ലുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്.   രാജ്യമെമ്പാടും ഉയർന്നുവന്ന ഹിന്ദു മൗലീകവാദികളുടെ  എതിർപ്പിനെ മറികടക്കുന്നതിന് വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഒരു ദൈവീക ശുശ്രൂഷയായിട്ടാണ് ഹിന്ദു നിയമം വിവാഹത്തെ സമീപിക്കുന്നത്. ആചാരങ്ങൾക്ക് അതിൽ അദ്വിതീയമായ സ്ഥാനമുണ്ട്. എണ്ണമറ്റ ആചാരവൈജാത്യങ്ങൾ  ഹിന്ദുമതത്തിലുണ്ടെങ്കിലും, നിയമത്തിലിടം പിടിച്ചത് ഉത്തരേന്ത്യൻ ഉന്നതജാതിക്കാരുടെ ആചാരങ്ങളാണ്. ചുരുക്കത്തിൽ ഉത്തരേന്ത്യൻ സവർണജാത്യാചാരങ്ങളുടെ സാമാന്യവത്കരണമായി നിയമം മാറി. ശാസ്ത്രിക് ആചാരങ്ങൾക്ക്  നിയമപരമായ ദൃഢത കൈവന്നു. കോടതിയ്ക്ക് അത് അംഗീകരിക്കുകയല്ലാതെ മറ്റു മാര്ഗങ്ങളൊന്നുമില്ല. എന്നാൽ വിധിയിലുടനീളം നിറഞ്ഞു നിൽക്കുന്ന, വിവാഹത്തെക്കുറിച്ചുള്ള പിന്തിരിപ്പൻ ആശയങ്ങൾക്ക് ഇതൊരു എക്സ്ക്യൂസല്ല. 

ഇത്തരമൊരു വിധി സൃഷ്ടിക്കാനിടയുള്ള ‘മറ്റു പ്രശ്നങ്ങ’ളെക്കുറിച്ചും കോടതിവിധിയിൽ ഒറ്റ വാക്കിലൊരു പരാമർശമുണ്ട്. എങ്കിലും  അക്കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം ഇതല്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നീട്  അവഗണിക്കുകയാണുണ്ടായത്. ദമ്പതികൾ  ഇരുവരും ഒരുപോലെ ഉന്നയിച്ച ആവശ്യം എന്ന നിലയ്ക്ക് ഈ കേസിൽ ഈ തീരുമാനം യുക്തിസഹമാണെങ്കിലും, വിവാഹിതരായ പല സ്ത്രീകളുടെയും വൈവാഹികപദവിയെ തുലാസിൽ നിർത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് ഈ വിധി കാരണമായിക്കൂടാ എന്നുകണ്ട് ആവശ്യമായ മാനദണ്ഡങ്ങൾ വിധിയിൽ ചേർക്കുവാൻ കോടതിയ്ക്ക് കഴിയണമായിരുന്നു. ഈ കേസിൽ ഹർജിക്കാർ ഒരുമിച്ചു താമസിച്ചിട്ടില്ല എന്നതും ഇരുവരും ഒരുമിച്ചാണ് കോടതിയ്ക്ക് മുന്നിലെത്തിയതും എന്നത് കോടതിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നത് നേരുതന്നെ. ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. അനുച്ഛേദം 142-നു കീഴിൽ വലിയ അധികാരങ്ങളാണ് സുപ്രീംകോടതിക്കുള്ളത്. ‘പരിപൂർണ നീതി’ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പ്രസ്തുത വകുപ്പ്. നീതി ഏകശിലാത്മകമല്ലെന്നും സമഗ്രമായ അർത്ഥത്തിൽ അതിനെ മനസ്സിലാക്കേണ്ടതുണ്ടെന്നും നമ്മുടെ നീതീന്യായ സംവിധാനം തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദു വിവാഹനിയമം കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ പാര്ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ഭാഗത്തു നിന്നുണ്ടാവണം. കേവല ആചാരങ്ങൾക്കപ്പുറം, കൃത്യമായ ധാരണകളുടെ പാരസ്പര്യത്തിൽ ജീവിതം പങ്കിടാൻ വ്യക്തികൾക്ക് ഇടം അനുവദിക്കുന്നതാകണം വ്യക്തി നിയമങ്ങൾ. മനുഷ്യർക്ക് വിവാഹമെന്നാൽ ആട്ടവും പാട്ടും സത്കാരവുമൊക്കെ കൂടിയാണ്. ആനന്ദവും ആഘോഷവുമാണ്. അതിനെ സവർണ ജാത്യാചാരങ്ങളിൽ തളച്ചിടുന്ന നിയമം മാറിയേ തീരൂ. 

First Published on 09/05/2024 in TrueCopyThink