Home Blog Page 2

വഴിയിലുപേക്ഷിച്ച ജനാധിപത്യ മൂല്യത്തെ, കോടതി വീണ്ടെടുക്കണം  

നീതി തേടുന്ന മനുഷ്യർ കോടതിയിൽ അമിത പ്രതീക്ഷ പുലർത്താത്ത ഒരു ഘട്ടത്തിലാണ് ഇന്ത്യൻ സുപ്രീം കോടതി പുതുവർഷത്തെ വരവേൽക്കുന്നത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിനകത്ത്, ഭരണഘടന മൂല്യങ്ങളുടെ അവസാന ആശ്രയവും, ദുരിതമനുഭവിക്കുന്നവരുടെ അഭയകേന്ദ്രവും, ഭരണകൂടത്തിന്റെ  അമിതാധികാരപ്രയോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാണ് ജുഡീഷ്യറി. എന്നാൽ സമീപകാല ചരിത്രം ഭരണഘടന കോടതികൾ ഭരണകൂട കോടതികൾ ആയി പരിവർത്തനപ്പെടുന്നതിന്റേതാണ്. ഇതിൽ നിന്നുമൊരു മാറി നടത്തം  സാധ്യമാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

സമീപകാല ചരിത്രം 

ജുഡീഷ്യറിയും ഭരണകൂടവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തിൻറെ ചുരുളുകൾ അനാവരണം ചെയ്യപ്പെട്ട വർഷങ്ങളാണ് കഴിഞ്ഞു പോയത്. ആധാർ മുതൽ കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടി വരെയുള്ള കേസുകളിൽ, ഭരണഘടനയുടെ വിചിത്ര വ്യാഖ്യാനങ്ങളിലൂടെ ഗവൺമെൻറ് നടപടികളെ സംരക്ഷിക്കുന്ന തീരുമാനങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയതും, ബിൽകിസ് ബാനോ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് കൊടുത്ത നടപടിക്കെതിരെ വിധിച്ചതും, ഉൾപ്പെടെയുള്ള അപൂർവ്വം കേസുകളിൽ ശ്രദ്ധേയമായ വിധികൾ ഉണ്ടായെങ്കിലും രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിലധികവും ഭൂരിപക്ഷ രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് ജുഡീഷ്യറി അടിപ്പെട്ടുവെന്ന് മുൻ സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഉദാഹരണത്തിന്, പൗരത്വ നിയമഭേദഗതി സംബന്ധിച്ച കേസും പള്ളി-അമ്പലം തർക്കങ്ങളിൽ വളരെ വൈകി മാത്രം ഉണ്ടായ ഇടപെടലുകളും വളരെ സെലക്ടീവായി മാത്രം ജാമ്യം അനുവദിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിതിന്യായ സംവിധാനത്തിന്റെ വിശ്വാസത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യപരതയും ഇതിനുണ്ട്.

2025: മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ വർഷം 

മൂന്ന് ചീഫ് ജസ്റ്റിസുമാർ ഉണ്ടാവുന്ന വർഷം എന്ന പ്രത്യേകതയുണ്ട് 2025-ന്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്. ഇതിൽ ജസ്റ്റിസ് സൂര്യകാന്തിന് മാത്രമാണ് ദീർഘമായ ഒരു കാലയളവ് ഉള്ളത്. 2027 ഫെബ്രുവരിയിലാണ് അദ്ദേഹം വിരമിക്കുക. മറ്റു രണ്ടുപേർക്കും ഏതാനും മാസങ്ങൾ മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കാൻ കഴിയുക എന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിവർത്തനങ്ങൾക്കും പരിഷ്കരണങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു. ജസ്റ്റിസ് ഖന്ന, അടിയന്തരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ, ഹേബിയസ് കോർപ്പസ് കേസിൽ, ഗവൺമെൻറിനെതിരെ, വിയോജനവിധി എഴുതിയ ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ ബന്ധുവാണ്. ഒരു ന്യായാധിപൻ എന്ന നിലയിൽ ജുഡീഷ്യറിയെക്കുറിച്ച് പരമ്പരാഗതമായ കാഴ്ചപ്പാടുകളുള്ള അദ്ദേഹം, ഭരണഘടന ധാർമികതയും അവകാശങ്ങളും ഗൗരവമായി പരിഗണിക്കുന്ന ചരിത്രമുള്ള വ്യക്തിയാണ്. പരിഹരിക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാമെന്ന നിലപാട്, പ്രമോഷനിലും സംവരണം അനുവദനീയമാണെന്ന വിധി, ഓരോ കേഡറിലും പ്രമോഷൻ നൽകണമെന്ന അഭിപ്രായം, വിവരാവകാശം കോടതികൾക്കും ബാധകമാണെന്ന് ഉത്തരവിട്ടത്, തുടങ്ങി പല കാര്യങ്ങളിലും അതു ബോധ്യപ്പെട്ടിട്ടുണ്ട്. 

മാറ്റത്തിന്റെ സൂചനകൾ 

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ തീരുമാനമെടുക്കാതെ നീട്ടിവെച്ച് ഗവൺമെന്റിന് ഏത് നിയമവിരുദ്ധമായ കാര്യങ്ങളും സാധിച്ചു കൊടുക്കുന്ന സമീപനം കുറച്ചുകാലങ്ങളായി സുപ്രീംകോടതി സ്വീകരിക്കുന്നു എന്ന വിമർശനം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ചില മാറ്റങ്ങളുടെ സൂചനയുമുണ്ട്. ജസ്റ്റിസ് യു യു ലളിത്, ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് കുറെയധികം കേസുകൾ പരിഗണിക്കുകയും,  ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും, വിധികളോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പോലും,  പല കേസുകളിലും തീർപ്പുണ്ടാകണമെന്ന സമീപനം സ്വീകരിച്ചിരുന്നു. ബുൾഡോസർ നീതിക്കെതിരെ ഉണ്ടായ വിധി ശ്രദ്ധേയമായിരുന്നു. ജസ്റ്റിസ് ഖന്ന, ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട കേസിൽ സ്വീകരിച്ച നിലപാടും ആശാവഹമാണ്. 

അതോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തിൽ, കോടതി നടപടികളുടെ ഡിജിറ്റൈസേഷനിൽ ഉണ്ടായ പുരോഗതി. വെർച്വൽ കോടതിയും, ലൈവ് സ്ട്രീമിങ്ങും, 

 സുതാര്യതയും പൊതുജനങ്ങളിൽ വിശ്വാസതയും വളർത്തുന്നതിന് ഉപകരിക്കും. ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുവാൻ 2025 ലും ശ്രമങ്ങൾ ഉണ്ടാവണം. 

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ 

2025-ൽ, രാഷ്ട്രീയ പ്രാധാന്യമുള്ളതും, ഭരണഘടനാധാർമികതയുടെ മാറ്റുരയ്ക്കുന്നതുമായ നിരവധി കേസുകളാണ് തീർപ്പാക്കേണ്ടതായുള്ളത്. 

രാജ്യത്തെ ധ്രുവീകരണ രാഷ്ട്രീയത്തിന് കോടതി കൂട്ടു നിൽക്കുന്നുവെന്ന ആശങ്ക ഉണർത്തുന്ന പല കേസുകളുമുണ്ട്.  ആരാധനാലയ നിയമത്തിന്റെ ഭരണഘടനാസാധ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്. പ്രതീക്ഷ നൽകുന്ന ഇടക്കാല ഉത്തരവുണ്ടായെങ്കിലും, അന്തിമമായി കോടതി എന്താണ് തീരുമാനിക്കുന്നത്, ഇക്കാര്യത്തിൽ ഗവൺമെൻറ് സമീപനം എന്തായിരിക്കും എന്നതൊക്കെ പ്രധാനമാണ്. ശബരിമല വിധി പുന:പരിശോധനയുടെ ഭാഗമായി, ‘അവശ്യമതാചാരങ്ങൾ’ സംബന്ധിച്ച അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങൾ കോടതി വിലയിരുത്തേണ്ടതുണ്ട്. ഹിന്ദു, മുസ്ലിം, സിഖ് ആചാരക്രമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. മറ്റൊന്ന് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്നങ്ങളാണ്. വൈവിധ്യങ്ങളെ കോർത്തിണക്കുന്ന ഇന്ത്യൻ ദേശീയതയെ പുനർനിർവചിക്കാനുള്ള ശക്തി ഈ വിഷയത്തിനുണ്ട്. കർണാടക സംസ്ഥാന ഗവൺമെൻറ് കോളേജുകളിൽ ഹിജാബ് നിരോധിച്ച നടപടി രണ്ടംഗ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നാഭിപ്രായമാണ് ഉണ്ടാക്കിയത്. അതിൻറെ അന്തിമ പരിഹാരത്തിനു വേണ്ടി രൂപീകരിക്കുന്ന പുതിയ ബെഞ്ചിന്റെ തീരുമാനവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഇതിൽ ഏറ്റവും പ്രസക്തമായ കേസ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടാണ്. സിവിക്ക് ദേശീയതയിൽ നിന്ന്  എത്ത്നിക് ദേശീയതയിലേക്കുള്ള സമ്പൂർണ്ണമായ മാറ്റം സുപ്രീംകോടതി അനുവദിക്കുമോയെന്ന് കാത്തിരുന്നു കാണാം.

കഴിഞ്ഞ ഒരു ദശകക്കാലം കൊണ്ട്, ഇന്ത്യ  ക്രമേണ ഒരു ജനാധിപത്യ രാജ്യമല്ലാതായിക്കൊണ്ടിരിക്കുന്നു, എന്ന വിലയിരുത്തലുകൾക്ക് കാരണമായ പ്രധാനപ്പെട്ട പ്രശ്നം പൗരാവകാശ ലംഘനങ്ങളായിരുന്നു.  രാഷ്ട്രീയമായും നിയമപരമായും അവകാശങ്ങളെ വകവയ്ക്കാത്ത നിലപാടുകൾക്കാണ് പ്രാമുഖ്യം ലഭിച്ചത്. രാജ്യത്തെ ജയിലുകളിൽ വിചാരണയില്ലാതെ, വിവിധ മർദ്ദകനിയമങ്ങൾക്ക് കീഴിൽ കഴിയുന്ന നിരാലംബരായ മനുഷ്യരുടെ ഭാവി സുപ്രീംകോടതി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെ എത്രയോ മനുഷ്യരാണ് തടവറയിൽ കഴിയുന്നത്. വിവാഹബന്ധത്തിനകത്തെ ബലാത്സംഗം, മതസ്വാതന്ത്ര്യം, ലിംഗ സമത്വം തുടങ്ങിയ മേഖലകളിലും പ്രഥമ പരിഗണന ലഭിക്കേണ്ട കേസുകളുണ്ട്.

ഭരണകൂടത്തിന്റെ അമിതാധികാരം പ്രയോഗം നിയന്ത്രിക്കുകയെന്ന പ്രാഥമിക കർത്തവ്യം സുപ്രീംകോടതി നിർവഹിക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അനിയന്ത്രിതമായ  അധികാരങ്ങൾ സംബന്ധിച്ച് ചില ചോദ്യങ്ങൾ കോടതി ഉന്നയിച്ചുമെങ്കിലും, 2022-ൽ ഇ.ഡി.യുടെ എല്ലാ അധികാരങ്ങളും ശരിവച്ചു കൊണ്ടുണ്ടായ വിധി സുപ്രീംകോടതി തിരുത്തുമോ എന്ന കാര്യം കണ്ടറിയണം. പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ചുള്ള ഹർജികളും ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നതാണ്. ജനാധിപത്യമൂല്യബോധം ഉയർത്തിപ്പിടിക്കുന്ന നിലപാട് സുപ്രീംകോടതി സ്വീകരിച്ചില്ലെങ്കിൽ അത് രാജ്യത്തിൻറെ ഭാവിയെ ഇരുളിലാഴ്ത്തും. 

രാജ്യത്തിൻറെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന അതിഭീമമായ എണ്ണം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്. ഭരണഘടനാ കോടതികളിൽ പോലും ഒഴിവു നികത്തുവാൻ കഴിയുന്നില്ല. കൊളീജിയം നാമനിർദ്ദേശങ്ങൾ ഗവൺമെൻറ് പരിഗണിക്കുന്നില്ല. കൊളീജിയം സംവിധാനം തീർത്തും സുതാര്യതയില്ലാത്തതാണെന്നൂം ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കൊപ്പം മാത്രമാണ് ഇപ്പോൾ നിലകൊള്ളുന്നതെന്നും ജസ്റ്റിസ് മുരളീധർ ഉൾപ്പെടെയുള്ള സത്യസന്ധരായ ന്യായാധിവർക്കുണ്ടായ അനുഭവ പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിൽ മാറ്റമുണ്ടാവുമെന്ന് വിചാരിക്കാൻ കഴിയില്ല. അതുപോലെതന്നെയാണ് മാസ്റ്റർ ഓഫ് ദ റോസ്റ്റർ പദവി ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് കേസുകൾ വിവിധ ബഞ്ചികൾക്ക് നൽകുന്ന സംവിധാനം.  രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പരിഗണനകൾ വച്ച് വീതിച്ചു നൽകുന്നുവെന്ന ആരോപണത്തിനും എളുപ്പം മറുപടി ഉണ്ടാകാനിടയില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൈസേഷൻ കൊണ്ടു മാത്രം നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം വന്നുകൊള്ളണമെന്നില്ല. അതിന് വളരെ നിശ്ചയദാർഢ്യത്തോടെയുള്ള ഭരണപരമായ ഇടപെടലുകൾ ആവശ്യമാണ്. അതിനുതകുന്ന സാഹചര്യം 2025ൽ പൊടുന്നനെ സൃഷ്ടിക്കപ്പെടുമെന്നും കരുതുക വയ്യ. 

അവസാന പ്രതീക്ഷ 

വിമർശനങ്ങളും വെല്ലുവിളികളും ഏറെയുള്ളപ്പോഴും, രാജ്യത്ത് പ്രതീക്ഷയുടെ അവസാന നാളമായി സുപ്രീംകോടതിയെ ഇപ്പോഴും നമ്മൾ പരിഗണിക്കുന്നുണ്ട്. സങ്കീർണമായ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ, ഇടപെടാനുള്ള സന്നദ്ധത സമീപകാലത്ത് സുപ്രീംകോടതി കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. ബുൾഡോസർ നീതി, ആരാധനാലയ നിയമം, അറസ്റ്റ് ചെയ്യാനുള്ള ഇ.ഡി.യുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ അതു നാം കണ്ടതാണ്. ഒപ്പം ഭരണപരമായ പരിഷ്കാരങ്ങളും സുതാര്യത ഉറപ്പുവരുത്തുന്ന ആധുനികവൽക്കരണവും ഉണ്ടായാൽ, വലിയ മാറ്റത്തിന് വഴിവയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. 

പുതുവർഷത്തെ വരവേൽക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങളുടെ നിതാന്ത കാവൽക്കാരൻ എന്ന നിലയിൽ സ്വന്തം സാന്നിധ്യം ആവർത്തിച്ചുറപ്പിക്കുന്നതിനുള്ള ബാധ്യത നിതിന്യായ സംവിധാനത്തിനുണ്ട്. സമ്മർദ്ദങ്ങൾക്കു മുകളിൽ ഭരണഘടനാ ധാർമികതയെ പ്രതിഷ്ഠിക്കാൻ കഴിഞ്ഞാൽ, നീതിന്യായ വ്യവസ്ഥയും ഭരണകൂടവും തമ്മിലുള്ള വിമർശനവിധേയമായ ബാന്ധവത്തെ തരണം ചെയ്ത്, നീതിയുടെ വീഥിയിലൂടെ മുന്നോട്ടു നടക്കാൻ ജുഡീഷ്യറിക്കു കഴിയും. വഴിയിൽ ഉപേക്ഷിച്ച, ജനാധിപത്യത്ത മൂല്യങ്ങളെ വീണ്ടെടുക്കാൻ നമ്മുടെ രാഷ്ട്രത്തിന് കഴിയട്ടെ.

First published on 29/12/2024 in Suprabhatham Sunday

ആരാധനാലയ നിയമം: സമാധാനത്തിനുവേണ്ടി  സുപ്രീംകോടതി 

ബാബറി പള്ളി സംബന്ധിച്ച സുപ്രീംകോടതി വിധി, നീതി തേടുന്ന മനുഷ്യരെ നിരാശരാക്കിയിരുന്നെങ്കിലും, വിധിയിൽ കടന്നു വന്ന, 1991-ലെ ആരാധനാലയ നിയമം സംബന്ധിച്ച പരാമർശങ്ങൾ ഭാവിയെക്കുറിച്ച് ചില പ്രതീക്ഷകൾ നൽകിയിരുന്നു. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്നർത്ഥമാക്കുന്ന   ഈ നിയമം, ഭരണഘടനാ ധാർമികതയുടെ  പ്രകാശനമായാണ് ഭരണഘടനാബെഞ്ച് കണ്ടത്. മതേതരത്വം സംബന്ധിച്ച ഭരണഘടനാപരമായ വാഗ്ദാനം കൂടിയാണത്. അതിനെതിരെ,  ഭീഷണമായ  വെല്ലുവിളികൾ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി ഉണ്ടായിരിക്കുന്നത്. ഒരു ആരാധനാലയത്തിന്റെയും സ്വഭാവം മാറ്റുന്നത് സംബന്ധിച്ചുള്ള ഹർജികൾ കോടതികൾ രജിസ്റ്റർ ചെയ്യരുതെന്നും, നിലവിലുള്ള കേസുകളിൽ, ഉത്തരവുകൾ പാടില്ലെന്നുമുള്ള, സുപ്രീംകോടതിയുടെ ഇടക്കാലവിധി, സമാധാനത്തിനും സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ ആവർത്തനമാണ്.

സംഭൽ: ഒഴിവാക്കാമായിരുന്ന ദുരന്തം 

ആരാധനാലയ നിയമത്തെ അവഗണിക്കുന്നതിൻ്റെ പ്രത്യാഘാതങ്ങെളെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ മാസം സംഭാലിൽ നടന്ന വർഗീയ കലാപം.  ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ഉത്തരവിട്ടപ്പോൾ, ഉരുത്തിരിഞ്ഞ സംഘർഷം  നാല് നിരപരാധികളുടെ ജീവൻ അപഹരിക്കുകയും എണ്ണമറ്റ കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്തു. സംഭാലിലെ ഇനിയും അവസാനിക്കാത്ത വിലാപങ്ങളും, വീടുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും,  തകർന്ന സ്വപ്നങ്ങളും,  ജുഡീഷ്യറി വിഭാഗീയ രാഷ്ട്രീയത്തിൻ്റെ ചട്ടുകമായി മാറുമ്പോൾ എന്ത് സംഭവിക്കും എന്നതിന്റെ നേർസാക്ഷ്യമാണ്.

വിഭജനവും, വർഗീയ സംഘർഷങ്ങളും ബാക്കിവച്ച മുറിവുകകൾ ഇനിയുമുണങ്ങാത്ത ഈ രാജ്യത്തിന്റെ ഞരമ്പുകളിൽ ഹിംസയുടെ വിഷമുണ്ട്. ഓർമകളെ വീണ്ടുമുണർത്തിയാൽ വീര്യം വർദ്ധിക്കുന്ന വിഷം;  അത് ഊറിയിറങ്ങി ഈ നാടിനെ നശിപ്പിക്കാതെ നോക്കേണ്ടതുണ്ട്. കോടതിയുടെ ഇടപെടൽ, വൈകിയാണെങ്കിലും, ആ ദിശയിലുള്ള ക്രിയാത്മകമായ നടപടിയാണ്. എങ്കിലും, ഈ ദുരന്തം സംഭവിക്കുവാൻ അവസരമുണ്ടായതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. 

ഗ്യാൻവാപിയുടെ നിഴൽ  

1991-ലെ നിയമത്തോടെ, ഒരറുതി വരുത്തിയെന്ന് നമ്മളെല്ലാം കരുതിയ ദുരന്തത്തിന്റെ വിത്തുകൾ, വീണ്ടും മുളപൊട്ടാൻ തുടങ്ങിയത് ഗ്യാൻവാപി പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീംകോടതിയിൽ, മുൻ ചീഫ് ജസ്റ്റിസ് ഡി വി ചന്ദ്രചൂഡ് സ്വീകരിച്ച നിലപാടോടെയാണ്. പ്രസ്തുത കേസിന്റെ വാദം നടന്നപ്പോൾ, “ആരാധനാലയനിയമം, ആരാധനാലയങ്ങളുടെ സ്വഭാവം എന്തെന്നു പരിശോധിക്കുന്നതിന് തടസ്സമാണെന്ന് തോന്നുന്നില്ല” എന്ന പരാമർശമാണ് അദ്ദേഹം നടത്തിയത്. ‘പള്ളികൾക്കടിയിൽ, അമ്പലം തേടുന്നവരുടെ’ എണ്ണം വളരെ പെട്ടെന്ന് വർദ്ധിക്കാൻ അതുകാരണമായി. നിരവധി സിവിൽ കോടതികൾ ഈ ഹരജികൾ പരിഗണിക്കാനും ഉത്തരവുകൾ പുറപ്പെടുവിക്കാനും ആരംഭിച്ചു. 

പരമോന്നത നീതീപീഠത്തിന്റെ നിസ്സംഗത കാരണം പത്തിലേറെ കേസുകളാണ് രാജ്യത്തുണ്ടായത്.  മധുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും, അജ്മീർ ദർഗയും, സംഭാലും, ഗ്യാൻ വാപിയുമെല്ലാം  ഭീതിയുടെ   നിഴലിലായി. ആരാധനാലയ നിയമം അപ്രസക്തമായി. രാജ്യമാകെ  ആശാന്തിയുടെ സൂചനകൾ വന്നുതുടങ്ങി.

രാഷ്ട്രീയയുദ്ധം 

ഇന്ത്യയിലെന്നും  മതം ഒരു രാഷ്ട്രീയ വിഷയമായിരുന്നു. ദേശീയപ്രസ്ഥാനം പോലും അതിൽ നിന്നും മുക്തമായിരുന്നില്ല. എന്നാൽ രാമജന്മഭൂമി പ്രസ്ഥാനത്തോട് കൂടി, അത് പച്ചയായ വർഗീയ വിദ്വേഷത്തിന് വഴിമാറി. കാലാന്തരത്തിൽ, ഇന്ത്യൻ റിപ്പബ്ലിക്കിനേറ്റ തീരാകളങ്കം എന്നു വിശേഷിപ്പിക്കാവുന്ന ബാബറി പള്ളി തകർക്കുന്ന സംഭവത്തിലേക്ക് വളർന്നു.  ഈ സവിശേഷ സാഹചര്യത്തിലാണ് പ്ളേസസ് ഓഫ് വർഷിപ്പ് ആക്ട് കൊണ്ടുവരാൻ പാർലമെൻറ് തീരുമാനിക്കുന്നത്. എന്നാൽ, വിമർശകർ പറയുന്നത്, പ്രസ്തുത നിയമം ‘അധിനിവേശ ശക്തികൾ’ കീഴടക്കിയ തങ്ങളുടെ ആരാധനാലയങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നാണ്. വിദ്വേഷ രാഷ്ടീയത്തിന്റെ വിഭാഗീയ അജണ്ടയ്ക്ക് നീതിയുടെപരിവേഷം നല്കുന്ന വാദമുഖമാണിത്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന എല്ലാ പുരോഗമനപരമായ മൂല്യബോധങ്ങളെയും നിഷേധിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രക്കാരുടെ തന്ത്രപരമായ നിലപാട്.  ഈയിടെയുയർന്നു വന്ന പള്ളി-അമ്പല കേസുകൾ, ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ പുനർനിർവചിക്കാൻ ആഗ്രഹിക്കുന്നവരുടെ ധ്രുവീകരണപദ്ധതിയുടെ ഭാഗമാണത്.      

സുപ്രീംകോടതിയുടെ നിലപാട്. 

ഇപ്പോഴത്തെ ഇടക്കാലവിധിയിലൂടെ, സുപ്രീംകോടതി, ധ്രുവീകരണ  സംഘത്തിന് താത്കാലികമായി തടയിട്ടുവെന്നുവേണം കരുതാൻ. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്, ആരാധനാലയ നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഈ ഉത്തരവിട്ടത്. ബിജെപി നേതാവ് അശ്വനി കുമാർ  ഉപാധ്ദ്യായായാണ് പ്രധാന ഹർജിക്കാരൻ. 

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരാധനാലയങ്ങളുടെ സ്വഭാവം  സംബന്ധിച്ച യാതൊരു കേസും രജിസ്റ്റർ ചെയ്യരുതെന്നും, നിലവിലുള്ള കേസുകളിൽ ഇടക്കാല ഉത്തരവുകളോ, സർവേ പോലുള്ള നടപടിക്കുകൾക്കുള്ള നിർദ്ദേശമോ, അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും രാജ്യത്തെ എല്ലാ കോടതികൾക്കും നിർദ്ദേശം നൽകി. കേസ് തങ്ങളുടെ പരിഗണനയിലിരിക്കുമ്പോൾ, മറ്റു കോടതികൾക്ക് സമാന്തരമായി വിഷയം കൈകാര്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ്. കെ വി വിശ്വനാഥൻ നിരീക്ഷിച്ചു. അയോദ്ധ്യ കേസിലെ  അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിലപാടാണ് ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും ഉയർന്ന അഭിപ്രായം എന്ന കാര്യം ഓർമപ്പെടുത്തി. ഇടക്കാല ഉത്തരവ് പാടില്ലെന്ന ആവശ്യവുമായി മറുഭാഗത്തിന്റെ അഭിഭാഷകർ കോടതിയിൽ ശബ്ദമുയർത്തിയപ്പോൾ, നിങ്ങൾ ഇവിടെവച്ച് ഉത്തരവിടാൻ സമ്മതിച്ചില്ലെങ്കിൽ, ചേമ്പറിൽ വച്ച് ഉത്തരവ് പുറപ്പെടുവിക്കും എന്ന ശക്തമായ നിലപാട് ചീഫ് ജസ്റ്റിസ് സ്വീകരിച്ചു. യൂണിയൻ ഗവണ്മെന്റിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌തയും ഇടക്കാല ഉത്തരവിനെ എതിർക്കുകയാണുണ്ടായത് എന്ന കാര്യം ശ്രദ്ധേയമാണ്.

ഒരു പുനര്വിചിന്തനത്തിനു നാം തയ്യാറാവണം.

ഗ്യാൻവാപിയിലും സംഭാലിലും മറ്റു പലയിടങ്ങളിലും നടക്കുന്ന വിദ്വേഷപ്രവർത്തനങ്ങൾ, രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന മാരകമായൊരു രോഗത്തിന്റെ ലക്ഷണമാണ്. ആരാധനാലയ നിയമം നിയമപുസ്തകത്തിലെ വരികൾ മാത്രമല്ല, രാജ്യത്തിന്റെ വൈവിധ്യമാർന്ന സാമൂഹ്യപ്രകൃതിയോടുള്ള ധാർമിക പ്രതിബദ്ധതയുടെ സൂചകമാണ്.  അതിനെ ദുര്ബലപ്പെടുത്താനുള്ള ഓരോ നീക്കവും രാജ്യത്തിൻറെ ആത്മാവിനെ ഇല്ലാതാക്കുന്നതാണ്. ഈ സാഹചര്യത്തിൽ, സുപ്രീംകോടതി നിലപാട് ഇടക്കാലാശ്വാസം മാത്രമാണ്. മുന്നോട്ടുള്ള വഴി ഒരിക്കലൂം എളുപ്പമാവില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ അതിജീവിക്കുമോ, അതോ ഭിന്നിപ്പിന്റെ ശക്തികൾക്ക് നാം കീഴടങ്ങുമോ എന്നത്, കോടതിയുടെ വരുംകാല സമീപനവും, സർക്കാരിന്റെ നിലപാടുകളും, ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ കൂട്ടായ തീരുമാനവും അനുസരിച്ചിരിക്കും. 

സംഭാലിലെ ഇരകൾക്ക് നീതി ലഭിക്കണം. ഇനി ഇത് ആവർത്തിക്കില്ലെന്ന ഉറപ്പു നൽകാൻ കഴിയണം. അതുറപ്പാക്കാൻ ആരാധനാലയ നിയമം നിലനിൽക്കേണ്ടത് അനിവാര്യമാണ്.കേസുകൾ അനന്തമായി നീട്ടി വച്ചുകൊണ്ട്, ഭൂരിപക്ഷ രാഷ്ട്രീയ താത്പര്യങ്ങൾക്ക് സൗകര്യമൊരുക്കുന്ന ചരിത്രം നീതിന്യായസംവിധാനത്തിനുണ്ട്. ഇക്കാര്യത്തിൽ അത് സംഭവിച്ചു കൂടാ, എത്രയും വേഗം തീരുമാനമുണ്ടാകണം. ഗവണ്മെന്റ്, കോടതിയിൽ ആരാധനാലയനിയമത്തിന്റെ പക്ഷത്ത് നിലകൊള്ളണം. 

അമേരിക്കൻ ഭരണഘടന നിലവിൽ വന്ന്, എട്ടാം ദശകത്തിലാണ് അവിടെ  ആഭ്യന്തരയുദ്ധം നടക്കുന്നത്. നാമിപ്പോൾ, ഭരണഘടനയുടെ എഴുപത്തിയാറാം വാർഷികത്തിലാണ്. ജാഗ്രത ആവശ്യപ്പെടുന്ന കാലമാണ്. രാഷ്ട്രശില്പികൾ ബാക്കിവച്ച, സഹവർത്തിത്തത്തിന്റെ അഭിമാനകരമായ പാരമ്പര്യത്തോടു നീതിപുലർത്താൻ  നമുക്ക് കഴിയുമോ? അതോ നമ്മുടെ ഭാവി,  ഭൂതകാലത്തിന്റെ പിശാചുക്കൾക്ക് നാം വിട്ടുകൊടുക്കുമോ? ഉത്തരം പറയേണ്ടത് കോടതികൾ മാത്രമല്ല, ഇന്ത്യയെന്ന ആശയത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും മനസിൽ ഈ ചോദ്യം പ്രതിധ്വനിക്കേണ്ടതാണ്. അല്ലെങ്കിൽ വരും തലമുറ നമ്മളോട് പൊറുക്കുകയില്ല.. 

First Published in Suprabhatham Daily on 14/12/2025

ജനാധിപത്യ ഇന്ത്യ മതേതരത്വത്തിനും സോഷ്യലിസത്തിനുമൊപ്പം

ഇന്ത്യയുടേത് ജീവിക്കുന്ന ഭരണഘടനയാണ്. മുൻപില്ലാതിരുന്നൊരു ആധുനിക ദേശരാഷ്ട്രത്തിന്റെ ഗതി നിർണയിക്കുന്ന ദാർശനിക രൂപരേഖയാണ്. കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി, ഭരണഘടനയുടെ അവസാന രൂപം അംഗീകരിച്ച 1949 നവംബർ 26, ഒരു യാത്രയുടെ ആരംഭമാണ്, അവസാനമല്ല. മാനവികതയുടെയും ജനാധിപത്യത്തിന്റെയും അവസരസമത്വത്തിന്റെയും അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുമ്പോഴും, കാലികമായ മാറ്റങ്ങൾക്കും സാമൂഹികമായ ആവശ്യങ്ങൾക്കും അനുസൃതമായി, സ്വയം പരിവർത്തനപ്പെടാനും പരിവർത്തനങ്ങൾക്ക് നിദാനമാകാനും കഴിയുന്ന ചലനാത്മകത ഭരണഘടനയ്ക്കുണ്ട്. കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ച അടിസ്ഥാനഘടനാതത്വത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നവീകരിക്കപ്പെടുക എന്നുള്ളത് ഭരണഘടനാ പദ്ധതിയുടെ ഭാഗമാണ്. ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത ഭേദഗതിക്കെതിരെ വന്ന ഹർജികൾ തള്ളിക്കളഞ്ഞുകൊണ്ട്, നമ്മുടെ സുപ്രീംകോടതി, ഒരിക്കൽ കൂടി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഉയർത്തിപ്പിടിക്കുന്നൊരു വിധിയെഴുതിയിരിക്കുന്നു.  

1976-ലെ 42 ആം  ഭേദഗതിയിലൂടെ, ആമുഖത്തിന്റെ ഭാഗമായ ഈ തത്വങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻറെ അടിസ്ഥാനശിലകളായി നിലകൊള്ളുന്നവയാണ്. ഇതിനെതിരെ ഉയർന്നുവന്ന വികട വാദങ്ങളെ തള്ളിക്കളഞ്ഞ സുപ്രീംകോടതി, ഈ മൂല്യങ്ങളുടെ പ്രാധാന്യം  ഒരിക്കൽ കൂടി അടിവരയിട്ട് പറയുകയാണ്.

 ഭരണഘടനയ്ക്ക് കാലികമായ മാറ്റങ്ങൾ  ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം നമ്മുടെ ഭരണഘടനാ ശില്പികൾ മനസ്സിലാക്കിയിരുന്നു. ഭരണഘടന ഭേദഗതി ചെയ്യുവാൻ പാർലമെന്റിന് അധികാരം നൽകുന്ന അനുഛേദം 368, അവർ വിഭാവനം ചെയ്ത ഭരണഘടനയുടെ പരിവർത്തനാത്മക സ്വഭാവം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഹർജിക്കാർ അവകാശപ്പെട്ടതുപോലെ, 1949 നവംബർ 26- ഭരണഘടനയുടെ അവസാന രൂപം അംഗീകരിക്കപ്പെട്ട ദിവസം- ഭരണഘടനാഭേദഗതിക്കുള്ള പാർലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ല എന്ന് കോടതി വിലയിരുത്തി. പകരം ജനാഭിലാഷവും ജനാധിപത്യമൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന മാറ്റങ്ങൾ ഭരണഘടനയിൽ അനിവാര്യമാണെന്ന കാര്യവും വിധി ഉയർത്തിക്കാട്ടുന്നു.  

ഭരണഘടനയുടെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്നതാണ് 1976-ൽ കൂട്ടിച്ചേർത്ത വാക്കുകൾ എന്ന വാദം കോടതിക്ക് സ്വീകാര്യമായില്ല. ഭരണഘടനയുടെ വിശാലദർശനങ്ങൾക്ക് അനുപൂരകമാണ് ഈ വാക്കുകൾ എന്ന സമീപനമാണ് കോടതി സ്വീകരിച്ചത്. മതേതരത്വം എന്ന വാക്ക് 1949-ൽ  ഉണ്ടായിരുന്നില്ലെങ്കിലും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം,  നിയമത്തിനു മുന്നിലെ തുല്യത, വിവേചനങ്ങൾക്കെതിരായ അവകാശം, എന്നിവയിലൂടെ ‘മതേതരത്വം’ എന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായിരുന്നു. അനുഛേദം 14, 15, 16, 19, 25, 26 എന്നിവയൊക്കെ മേൽപ്പറഞ്ഞ അവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുന്നുണ്ട്. മാത്രവുമല്ല, ഇന്ത്യൻ സാഹചര്യത്തിൽ, സോഷ്യലിസം എന്ന വാക്കിന് ഏതെങ്കിലും പ്രത്യേക വരട്ടു തത്വവാദത്തിന്റെ പരിമിതമായ അർത്ഥമല്ല ഉള്ളത്. സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളുടെ ഭാരമല്ല, സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ പ്രതിഫലനമാണ് ആ വാക്ക്. വ്യവസ്ഥാപിതമായ അസമത്വങ്ങളുടെ ഫലമായി ഒരു ഇന്ത്യൻ പൗരൻ പോലും പിന്തള്ളപ്പെടരുത് എന്ന നീതിബോധത്തിന്റെ ഭാഗമാണത്. 

ഇത് മറ്റു പലകാര്യങ്ങളിലുമെന്നപോലെ ഇന്ത്യയ്ക്ക് മാത്രം സാധിക്കുന്ന അനന്യമായൊരു ആശയ പന്ഥാവിൻറെ വെളിച്ചമാണ്. “ഭരണഘടനയുടെ ആമുഖം അതിൻറെ ആദ്യ രൂപത്തിൽ, ‘അവസരസമത്വം, സാഹോദര്യം, വ്യക്തിപരമായ അന്തസ്സ്’ ഒപ്പം ‘സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ എന്നീ സൂചകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നത് മതേതരത്വ മൂല്യങ്ങളെയാണ്.” കോടതി പറയുന്നു. ഇന്ത്യൻ സാഹചര്യത്തിൽ മതേതരത്വം എന്നത് ഏറ്റവും വിശാലമായ അർത്ഥതലമുള്ള  വാക്കാണെന്നാണ് വിധിയിൽ വിശദമാക്കുന്നത്. അത് വ്യക്തിസ്വാതന്ത്ര്യത്തെയും, മനസാക്ഷിക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയും, നാനാത്വത്തിൽ ഏകത്വത്തെയും സൂചിപ്പിക്കുന്നു. അങ്ങനെ വളരെ ധ്രുവീകൃതമായൊരു ലോകത്ത്, ഇന്ത്യയെ വൈവിധ്യങ്ങളിൽ ഒരുമ തേടുന്ന പ്രതീക്ഷയുടെ പ്രതീകമായി ഉയർത്തി കാണിക്കുന്നു.

സോഷ്യലിസത്തെക്കുറിച്ച് കോടതി  പറയുന്നത് ഇങ്ങനെയാണ്: “സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കൊണ്ട്, ഒരു പൗരനും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന സാമ്പത്തിക-സാമൂഹ്യ നീതിയുടെ ആശയത്തെയാണ് സോഷ്യലിസം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.” ഇത് ഒരുതരത്തിലും സാമ്പത്തിക നയങ്ങളെ പരിമിതപ്പെടുത്തുന്നില്ല എന്ന് വ്യക്തമാണ്. പകരം തുല്യനീതി ഉറപ്പുവരുത്തുന്ന ക്ഷേമ രാഷ്ട്ര സങ്കല്പത്തോടുള്ള പ്രതിബദ്ധതയാണത്. ഈ വാക്ക് ആമുഖത്തിൽ നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യ ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണ് പിന്തുടരുന്നത്. പൊതുമേഖലയും സ്വകാര്യ മൂലധനവും ഒരുപോലെ പ്രവർത്തിച്ചുവരുന്ന  രാജ്യമാണിത്. ഇവിടെ, ഉള്ളവനും ഇല്ലാത്തവനും ഇടയിൽ ഒരു പാലമാകേണ്ട  ധാർമിക ദിശാസൂചികയാണ് ഭരണഘടനയിൽ സോഷ്യലിസം എന്ന തത്വം.

ഒരു ഭരണഘടന ഭേദഗതിയ്ക്ക്, പതിറ്റാണ്ടുകൾക്ക് ശേഷം അതിനെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ അവസരവാദത്തെയും കോടതി വിമർശിക്കുന്നുണ്ട്. 44 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു ഹർജിയുമായി കോടതിയിൽ എത്തുന്നത്. ഇത്രയും കാലം  ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു എന്നത് തന്നെ വലിയ തോതിലുള്ള പൊതു സ്വീകാര്യത അതിലുണ്ടായിരുന്നു എന്നതിൻറെ സൂചനയാണ്.

അടിയന്തരാവസ്ഥക്കാലത്ത് നടപ്പിലാക്കിയ ഭേദഗതി ആയതുകൊണ്ട് ഇതിന് ജനകീയ അംഗീകാരം ഇല്ല എന്ന വാദവും കോടതി തള്ളുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയ്ക്ക് സ്വാഭാവികമായും ഉണ്ടായിരുന്ന കാലാവധി കഴിഞ്ഞ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമാണ് 42 ആം ഭേദഗതി നടപ്പിലാക്കിയത് എന്നതൊരു വസ്തുതയാണെങ്കിലും, 44 ആം ഭേദഗതിയിലൂടെ നമ്മുടെ പാർലമെൻറ് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചതാണ്. വളരെ ഗൗരവമാർന്ന ചർച്ചകൾക്കു ശേഷം അടിയന്തരാവസ്ഥക്കാലത്തെ പല ഭേദഗതികളും പിൻവലിക്കപ്പെട്ടുവെങ്കിലും, സോഷ്യലിസവും സെക്യുലറിസവും ഭരണഘടനയുടെ ഭാഗമായി തുടരട്ടെയെന്നു തീരുമാനിച്ചത് പാർലമെൻറും വിവിധ സംസ്ഥാന നിയമസഭകളും തന്നെയാണ്.

വൈവിധ്യങ്ങളെ ചേർത്തുപിടിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനദർശനത്തിനെതിരായ അക്രമങ്ങളെ നേരിടുന്നതിൽ നീതിന്യായ സംവിധാനത്തിന്റെ പങ്ക് വ്യക്തമാക്കുന്ന വിധിയാണ് ഈ ഭരണഘടനാദിനത്തോടനുബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേശവാനന്ദ ഭാരതി, എസ് ആർ ബൊമ്മേ, ആർ സി പൗഡ്യാൽ, ഇസ്മായിൽ ഫാറൂഖി തുടങ്ങിയ സുപ്രധാന കേസുകളിൽ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച അടിസ്ഥാന മൂല്യങ്ങളെ പിന്തുടരുന്നതാണ് ഈ വിധിയും.

കേവലം ഒരു നിയമ പോരാട്ടത്തിന്റെ സ്വാഭാവിക പരിണിതിക്കപ്പുറം, നീതി, സ്വാതന്ത്ര്യം, സമത്വം സാഹോദര്യം തുടങ്ങിയ ഭരണഘടന മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്ന രാഷ്ട്രീയ വിജയം കൂടിയാണിത്. വൈവിധ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന ആശയധാരയുടെ ജീവസുറ്റ രേഖയായി ഭരണഘടന നിലകൊള്ളേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ആവശ്യമാണ്. ഭരണഘടനയുടെ ആമുഖം, നമ്മുടെ ഓരോരുത്തരുടെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പുരോഗതിയുടെയും പ്രതീകമാണ്. മതേതരത്വവും സോഷ്യലിസവും അതിൻറെ മുറിച്ചു മാറ്റാനാകാത്ത ഘടകങ്ങളാണ്.  ഈ ഘട്ടത്തിൽ സുപ്രീംകോടതി നമുക്കൊപ്പം നിന്നു എന്നത് അഭിനന്ദനീയമാണ്, ആശ്വാസകരമാണ്, പ്രത്യാശ നൽകുന്നതാണ്.

First published in Suprabhatham Daily 27/11/2024

നെഹ്റു: മായ്ക്കാൻ കഴിയാത്ത ഓർമ.

നെഹ്‌റുവിനെ നമ്മൾ വീണ്ടും ഓർക്കുകയാണ്. വിസ്മൃതിയിലേക്ക് നടത്താനുള്ള കഠോരശ്രമങ്ങൾ നിർത്താതെ തുടരവേ, ചരിത്രം അദ്ദേഹത്തിനുവേണ്ടി സാക്ഷ്യം പറയുകയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയിൽ മാത്രമല്ല, അസാധ്യമെന്നു കരുതിയ ചരിത്രസന്ധിയിൽ, ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് സ്വപ്നം കണ്ട ശുദ്ധകാല്പനികനെന്ന നിലയിൽകൂടിയാണ് ചരിത്രം അദ്ദേഹത്തെ വരച്ചിടുന്നത്. ആ കാല്പനികതയാണ് നമ്മുടെ രാഷ്ട്രത്തെ സൃഷ്ടിച്ചത്. ജനാധിപത്യത്തിന് ആവശ്യമെന്നു കരുതിയിരുന്ന സാഹചര്യങ്ങളൊന്നും തന്നെ നിലവില്ലായിരുന്ന ഒരിടത്ത്, ഡോക്ടർ അംബേദ്കർക്കൊപ്പം, അദ്ദേഹം വിഭാവനം ചെയ്തത് ഒരു സ്വപ്നരാജ്യമായിരുന്നു. 500-ലേറെ നാട്ടുരാജ്യങ്ങളായി, എണ്ണിയാലൊതുങ്ങാത്ത സാംസ്കാരികതകളായി, എണ്ണമറ്റ ഭാഷകളും വിശ്വാസപ്രമാണങ്ങളുമായി കിടന്ന ഈ രാജ്യത്ത്, വൈദേശിക രാഷ്ട്രീയ വിദഗ്ധരും തദ്ദേശീയരായ വിഘടനവാദികളും ഭിന്നിപ്പ് മാത്രം കണ്ടപ്പോൾ, അവിടെ ഐക്യപ്പെടലിന്റെ സുവർണ്ണ നൂലിഴകൾ കണ്ടെത്തിയെന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയെ കണ്ടെത്തൽ എന്നത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു പുസ്തകത്തിൻറെ പേരായിരുന്നില്ല, രാഷ്ട്രത്തിൻറെ ആത്മാവിനെ കണ്ടെത്തുന്ന തിരിച്ചറിവായിരുന്നു. അദ്ദേഹത്തിൻറെ ഓർമ്മകളും ആശയങ്ങളും ഇന്ന് നിരന്തരം ആക്രമണങ്ങളെ നേരിടുകയാണ്. ഇന്ത്യയുടെ ആത്മാവിനെ സങ്കുചിതമായ രാഷ്ട്രീയ ദർശനത്തിലൂടെ നിർവചിക്കാൻ ശ്രമിക്കുന്ന ശക്തികൾ, അദ്ദേഹത്തിൻറെ ഓർമ്മകളെ പോലും കളങ്കിതമാക്കാൻ ശ്രമിക്കുകയാണ്. 

ഈ ദുഷ്പ്രചരണത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നത് സംഘപരിവാരവും അവർ നിയന്ത്രിക്കുന്ന ഭരണകൂടവുമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, വൈവിധ്യങ്ങളെ ഒന്നായി കാണുന്ന, നെഹ്റുവിൻറെ ദർശനങ്ങൾ അവരെ നയിക്കുന്ന ഹിന്ദുത്വ ആശയധാരയ്ക്കു കടകവിരുദ്ധമാണ്. നെഹ്റുവിന്, ജനാധിപത്യം എന്നത് യാതൊരു തർക്കത്തിനും ഇടനൽകാത്തൊരു വിശ്വാസമായിരുന്നു. മതേതരത്വം അതിൻറെ അടിസ്ഥാനമായിരുന്നു. എന്നാൽ ഈ രണ്ട് ഘടകങ്ങളെയും ദുർബലപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങൾ, സംഘടിതമായ ഗൂഢാലോചന, ഇക്കാലത്ത് നടക്കുന്നുണ്ടെന്നത് നിസ്തർക്കമായ വസ്തുതയാണ്.

 വൈവിധ്യങ്ങളെ അപരവത്കരിക്കുന്ന സങ്കുചിത രാഷ്ട്രീയ വാദം, ഹിന്ദുത്വവാദം, എന്നും ജവഹർലാൽ നെഹ്റുവിനെ വെറുപ്പോടെയാണ് കണ്ടിട്ടുള്ളത്. ഹിന്ദു രാഷ്ട്ര നിർമിതിയിലേക്കുള്ള അവരുടെ യാത്രയ്ക്ക് പ്രധാനപ്പെട്ടൊരു തടസ്സമായി അദ്ദേഹത്തെ അവർ കണക്കാക്കിയിരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച സാർവ്വദേശീയ സങ്കല്പവും, മതേതരത്വവും, സർവ്വമത സമഭാവനയും, ‘അപരരെ’യെല്ലാം, പ്രത്യേകിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും, ശത്രുക്കളായി കാണുന്ന വിഭാഗീയ രാഷ്ട്രീയ തത്വശാസ്ത്രത്തിന് എതിരായി നിലകൊണ്ടു. അവരുടെ വരട്ടുരാഷ്ട്രവാദത്തിൽ, നെഹ്റുവിൻറെ വിശാല രാഷ്ട്രീയദർശനങ്ങൾക്ക് ഒരു കാലത്തും ഇടമുണ്ടായിരുന്നില്ല. ഇപ്പോൾ അവസരം വന്നപ്പോൾ അദ്ദേഹത്തിൻറെ ആശയ ലോകത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

ഇന്ത്യാചരിത്രത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങൾ അദ്ദേഹത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ മാറ്റിയെഴുതപ്പെടുന്നു. സമീപകാലത്ത്, അദ്ദേഹത്തിൻറെ നേട്ടങ്ങൾ ഔദ്യോഗിക രേഖകളിൽ വളരെ അപൂർവമായി മാത്രമേ പരാമർശിക്കപ്പെടാറുള്ളൂ. സ്വതന്ത്ര ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഏറ്റവും വലിയ സംഭാവനകൾ നൽകിയ അദ്ദേഹത്തിൻറെ പേര് പോലും പല ഔദ്യോഗിക പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെടുന്നു. അദ്ദേഹത്തിൻറെ മഹത്തരങ്ങളായ കൃതികളെ പോലും അവഗണിച്ച് ഹിന്ദുത്വവാദികളെ പ്രകീർത്തിക്കുന്ന ഗ്രന്ഥങ്ങൾ മുഖ്യധാരയിൽ ഇടം നേടുന്നു.

ഇന്ത്യയുടെ മതേതര പാരമ്പര്യത്തിൽ നിന്നും തെന്നി മാറുന്നതിനു വേണ്ടി, ചരിത്രത്തെ പുനർനിർമ്മിക്കാനും, തിരുത്തി എഴുതാനുമുള്ള ശ്രമങ്ങൾ അതിശക്തമായി മുന്നോട്ടു പോവുകയാണ്. ഔദ്യോഗിക ചടങ്ങുകൾ പോലും സംഘടിപ്പിക്കുന്നത് സംഘപരിവാർ രാഷ്ട്രീയദർശനത്തിനോട് ആഭിമുഖ്യമുള്ള ചരിത്ര വ്യക്തികളെ ചേർത്തുനിർത്തി കൊണ്ടാണ്. നെഹ്റുവിനെ നിരന്തരം അവഗണിക്കുന്നത് കാണാം. ആ അവഗണന പരോക്ഷമായ മാർഗങ്ങളിൽ നിന്ന്, നേരിട്ടുള്ള ആക്രമണങ്ങളിലേക്ക് ഈ അടുത്തകാലത്ത് തിരിഞ്ഞിട്ടുള്ളതായും കാണുന്നുണ്ട്. ദീർഘകാലം കൊണ്ട്, ഇന്ത്യയുടെ ജനാധിപത്യത്തെയും അഖണ്ഡതയെയും ബൗദ്ധിക സ്വാതന്ത്ര്യത്തെയും നിലനിർത്തുന്നതിന് വേണ്ടി, വളരെ പണിപ്പെട്ട് നെഹ്റു പടുത്തുയർത്തിയ പല ജനാധിപത്യ സ്ഥാപനങ്ങളും ഇല്ലാതാക്കുകയോ, സാവധാനത്തിൽ നിഷ്ക്രിയമാക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. പ്ലാനിങ് കമ്മീഷൻ മുതൽ പാർലമെന്റിന്റെ പരമാധികാരം വരെ, സർവകലാശാലകൾ മുതൽ പരമോന്നത നീതിപീഠം വരെ ഈ ആക്രമണത്തിന് ഇരയാണ്.

ഇതിന് കൃത്യമായ കാരണമുണ്ട്. നെഹ്റു എല്ലാ കാലത്തും സംഘപരിവാറിന്റെ, ഹിന്ദുത്വ ശക്തികളുടെ, ചിന്തകൾക്കതീതനായി നിലകൊണ്ട വ്യക്തിത്വമായിരുന്നു. സർവ്വം മതമയമായ ഇന്ത്യയെ പോലൊരു രാജ്യത്ത്, ജാതീയത അരങ്ങു വാഴുന്നൊരു നാട്ടിൽ, ആത്മീയത സ്വീകാര്യതയ്ക്കുള്ള കുറുക്കുവഴിയായ ഒരു സമൂഹത്തിൽ, സ്വയം അവിശ്വാസി എന്ന് പ്രഖ്യാപിച്ചുകൊണ്ട്, മതപരമായ ആചാരാനുഷ്ഠാനങ്ങളെ എല്ലാം നിഷേധിച്ചുകൊണ്ട്, രാഷ്ട്രീയത്തിലെ മത പ്രതീകങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, ഒരു മനുഷ്യന് ഇത്ര ജനകീയനായി നിലകൊള്ളുവാൻ എങ്ങനെ കഴിയും എന്നത് അവർക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. യാഥാസ്ഥിതികമായ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ, സൗഹൃദങ്ങളിലും സ്നേഹബന്ധങ്ങളിലും ലിംഗ ഭേദമില്ലാതിരുന്ന രാഷ്ട്രീയ നേതാവ് അവരുടെ സങ്കുചിത സങ്കൽപ്പനങ്ങൾക്ക് അപ്പുറമായിരുന്നു.വിശ്വാസി അല്ലാതിരുന്നിട്ടും, മതാതീതമായി, ഭിന്നിപ്പുകൾക്കപ്പുറമുള്ള ഐക്യത്തെയും, ഭയത്തെ ജയിക്കുന്ന കാരുണ്യത്തെയും തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എക്കാലത്തും നെഹ്റുവിൻറെ പൈതൃകം ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

വ്യക്തിപരമായി രാജ്യത്തിന് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവന, തൻറെ സമകാലികരായ പലരെയും പോലെ, സർവാധികാരത്തിന്റെ പ്രലോഭനത്തിന് അടിപ്പെട്ടില്ല എന്നുള്ളതാണ്. സമാനതകളില്ലാത്ത ജനകീയതയും, സ്വീകാര്യതയും, ഏകാധിപതിയായി തീരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും, നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിൻറെ അടിസ്ഥാനശിലകൾ പാകിയുറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിൽ ഭാവി തലമുറയുടെ പ്രാധാന്യത്തെ പ്രത്യേകം തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളോട് അനന്യമായ ഒരു വാത്സല്യവും കരുതലും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ‘ചാച്ചാജി’ എന്നത് ആ സ്നേഹവത്സല്യങ്ങളുടെയും കരുതലിന്റെയും മറ്റൊരു പേരായിരുന്നു. 1964-ൽ അദ്ദേഹത്തിൻറെ മരണത്തിനുശേഷം, നവംബർ 14, ഇന്ത്യയിൽ ഔദ്യോഗികമായി ശിശുദിനമായി ആചരിക്കുവാൻ പാർലമെൻറ്, പ്രമേയത്തിലൂടെ തീരുമാനമെടുത്തത് അതുകൊണ്ടാണ്. ദൗർഭാഗ്യവശാൽ, പാഠപുസ്തകങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ട ചാച്ചാജിയെ തേടുന്ന കുട്ടികൾ നിരാശപ്പെടേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 

ഇതുകൊണ്ടൊന്നും പക്ഷേ, നെഹ്റുവിൻറെ ആശയപ്രപഞ്ചത്തെ നിഷ്പ്രഭമാക്കാൻ കഴിയില്ല. കാരണം ഇന്ത്യയെന്ന രാജ്യത്തിൻറെ അടിത്തറ അതിനുമേൽ പടുത്തുയർത്തിയതാണ്. വിയോജിക്കുന്നവരെ അതിക്രൂരമായി വേട്ടയാടുന്ന ഇക്കാലത്ത്, സത്യം പറയാൻ ധൈര്യപ്പെടുന്ന മാധ്യമപ്രവർത്തകരും, നീതിക്കുവേണ്ടി നിലകൊള്ളുന്ന ആക്ടിവിസ്റ്റുകളും, തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന വിദ്യാർത്ഥികളും വരെ ജയിലിൽ അടയ്ക്കപ്പെടുന്ന നാട്ടിൽ, സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടും മതേതരത്വത്തോടും അചഞ്ചലമായ കൂറു പ്രഖ്യാപിച്ചിരുന്ന നെഹ്റുവിയൻ ആശയധാര, ഒരു രാജ്യമെന്ന നിലയ്ക്ക് നമുക്ക് എങ്ങനെ നിലകൊള്ളാൻ കഴിയുമെന്നും, നമ്മൾ എങ്ങനെയാണ് ആയിത്തീരേണ്ടതെന്നും നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിൻറെ ഓർമ്മ, നമ്മെ വിഭജിക്കുവാനും നമുക്കു മേൽ അധികാരം സ്ഥാപിക്കുവാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടുവാനും, എല്ലാ മനുഷ്യർക്കും ഒന്നിച്ചൊരുമയോടെ വസിക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ മഹാസൗധം കെട്ടിപ്പടുക്കുവാൻ കൈകോർത്തു പ്രവർത്തിക്കുവാനുമുള്ള ആഹ്വാനമാണ്. 

First Published on 14/11/2025 on Suprabhatham Daily

ബാലചന്ദ്രൻ വടക്കേടത്ത്: ഭയമെന്തെന്നറിയാത്ത വിമർശകന് വിട

മലയാള സാഹിത്യഭൂമികയിൽ ധൈര്യപൂർവ്വം തല ഉയർത്തി നിന്ന് “ഒഴിഞ്ഞ കസേരയിൽ  കയറി ഇരിക്കരുത്” എന്ന് പറഞ്ഞ  നിരൂപകനും രാഷ്ട്രീയ ചിന്തകനും പ്രഭാഷകനുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്ത് തന്റെ 69 മത്തെ വയസ്സിൽ നമ്മെ വിട്ടു പോയിരിക്കുന്നു. കലാമണ്ഡലത്തിന്റെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡണ്ട്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ  വൈസ് പ്രസിഡണ്ട്  എന്നീ നിലകളിലൊക്കെ  പ്രവർത്തിച്ച അദ്ദേഹം, മലയാള സാഹിത്യ വിമർശന ശാഖയിലെ വ്യതിരിക്തമായ ശബ്ദമായിരുന്നു. ഒറ്റയ്ക്ക് നടന്ന മനുഷ്യനായിരുന്നു. 

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, പ്രത്യവമർശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കുമിടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ അങ്ങനെ നിരവധി പുസ്തകങ്ങളിലൂടെ തൻ്റെ ചിന്താമണ്ഡലം വായനക്കാരുമായി പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. 

സാഹിത്യ വിമർശനത്തിൽ സവിശേഷമായ ഒരു ദാർശനികത അനിവാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു. വിമർശനത്തെ അക്കാദമിക കെട്ടുപാടുകളിൽ നിന്ന്, അദ്ദേഹത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ ക്ലാസ് റൂം നോട്ടുകളെ നിരൂപണമായി അവതരിപ്പിക്കുന്ന ശീലത്തിൽ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമെന്ന് എപ്പോഴും പറഞ്ഞിരുന്നു. പണ്ഡിത പ്രമാണിമാരുടെ ജീവനില്ലാത്ത വായനകളിൽ നിന്ന് ഒഴിഞ്ഞുമാറി, സാഹിത്യത്തെ മജ്ജയും മാംസവും ഉള്ള മനുഷ്യരുടെ ജീവിത പശ്ചാത്തലങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം തൻ്റെ രചനകളിലൂടെ നിരന്തരം ഓർമ്മപ്പെടുത്തി. 

കെ പി അപ്പനും, ആശാ മേനോനും ഉൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകർ, ആസ്വാദനങ്ങളെ വിമർശനങ്ങളായവതരിപ്പിക്കുന്നു എന്ന വിയോജിപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. വിമർശനത്തിന് സ്വന്തമായ ഒരു പ്രത്യയശാസ്ത്രവും, സവിശേഷമായ ഒരു കാഴ്ചപ്പാടും, വായനയുടെ ഉപകരണവും അനിവാര്യമാണെന്ന് കരുതിയിരുന്നതുകൊണ്ടാണ് രമണൻ എങ്ങനെ വായിക്കരുത് എന്നൊരു പുസ്തകം എഴുതിയത്. പ്രസിദ്ധമായ വായനയുടെ ഉപനിഷത്ത് മുതൽ, അവസാനമായി  സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ വരെ ഈയൊരു വീക്ഷണത്തെ അദ്ദേഹം പിൻപറ്റിയിട്ടുണ്ട്.

സാഹിത്യത്തെക്കുറിച്ച് പലപ്പോഴും സാമ്പ്രദായിക ധാരണകളെ നിഷേധിക്കുന്ന അഭിപ്രായങ്ങളും ഉൾക്കാഴ്ചകളുമാണ് വടക്കേടത്തിന് ഉണ്ടായിരുന്നത്. എഴുത്തച്ഛനല്ല കുഞ്ചൻ നമ്പ്യാരാണ് മലയാളഭാഷയുടെ പിതാവ്, എന്ന ഒറ്റ സ്റ്റേറ്റ്മെൻറ് മതി അദ്ദേഹത്തിൻറെ സാഹിത്യ വായനാദർശനം മനസ്സിലാക്കുവാൻ.  സാഹിത്യത്തിലെ അടിസ്ഥാന ഭാവത്തെ അനതിസാധാരണമായ വായനാ പരിസരങ്ങളിലൂടെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തു അദ്ദേഹം. ബഷീർ സാഹിത്യത്തിന്റെ രസം ഹാസ്യമല്ല ക്രോധമാണ്  എന്ന് അദ്ദേഹം എഴുതുമ്പോൾ ബഷീറിന്റെ ‘ഒരു മനുഷ്യനെ’ ചേർത്തു നിർത്തുന്നുണ്ട്. 

ഓരോ കൃതിക്കും അന്തർദർശന പ്രചോദിതമായ ഒരു മനസ്സുണ്ട്, ഒരു അവബോധമുണ്ട്, കൃതികൾ  അങ്ങോട്ട് ക്ഷണിക്കുകയാണ്,  അല്ലാതെ നമ്മൾ വായിക്കുകയല്ല എന്നദ്ദേഹം പറയുന്നു.  ഓരോ കൃതിയിലും അവ എങ്ങനെ വായിക്കപ്പെടണമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന വിശ്വാസമാണത്. മലയാളത്തിൽ നടക്കുന്നത് ഒരുതരം നീരാജന വിമർശനം ആണെന്ന് പരിതപിച്ച അദ്ദേഹം എഴുത്തിലെ കച്ചവടവൽക്കരണത്തെ തുറന്നുകാണിക്കാൻ മടി കാണിച്ചില്ല. മലയാള സാഹിത്യത്തിൽ നിലനിൽക്കുന്ന ചിന്താശൂന്യത, എഴുത്തുകാരെ അപരപാഠങ്ങൾ തേടി പോകുവാൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പ്രധാനപ്പെട്ട നിരീക്ഷണം. യാഥാർത്ഥ്യങ്ങളെ റദ്ദു ചെയ്തത് കൃത്രിമങ്ങൾക്ക് പിറകെ പായുന്നു. നോവലുകൾ ഒരുതരം റഫറൻസ് ഗ്രന്ഥങ്ങളാകുന്നു. ഗൂഗിൾ മാപ്പ് നോക്കി കഥാപരിസരങ്ങൾ കണ്ടെത്തുന്നു. ഈ സാഹിത്യ പരിസരത്ത് നിന്നുകൊണ്ടാണ്, എഴുത്തിൽ “ഈ കാലഘട്ടത്തിലെ പൗരൻ എവിടെ?” എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. ഇതേ കാരണം കൊണ്ടാണ്, ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പല സാഹിത്യകൃതികളെയും നിശിത വിമർശനത്തിന് വിധേയമാക്കിയതും. ആടുജീവിതം ഒരു പൈങ്കിളി നോവലാണെന്ന് പറഞ്ഞതും, കെ ആർ മീരയുടെ ‘ആരാച്ചാർ’ ഒരു നോവലേ അല്ല എന്ന പ്രസ്താവന നടത്തിയതും അതുകൊണ്ടാണ്. 

സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അഗാധമായ ധാരണ ഉണ്ടായിരുന്നപ്പോഴും, സൈദ്ധാന്തിക പ്രഘോഷണങ്ങൾക്കപ്പുറം എഴുത്തിന്റെ ജൈവസത്തയാണ് അദ്ദേഹം നേടിയത്. കറുത്തവന്റെ സ്വത്വം കറുപ്പല്ല എന്നും അത് അവൻ്റെ ജീവിതമാണെന്നും അദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. വായനയുടെ പാരാവാര സമാനമായ വൈപുല്യം ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മലയാളത്തിലെ ഏറ്റവും പുതിയ രചനകൾ വരെ, ഏറ്റവും പുതിയ എഴുത്തുകാരെ വരെ കൃത്യമായി വിലയിരുത്തുവാൻ കഴിഞ്ഞിരുന്നു. അതോടൊപ്പം, ലോക സാഹിത്യത്തിലെ സമകാലിക പ്രവണതകളെ മനസ്സിലാക്കുവാനുള്ള ആത്മാർത്ഥമായ ശ്രമവും അദ്ദേഹം നടത്തിയിരുന്നു.

പൊതുപ്രവർത്തനത്തിൽ, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴും സ്വന്തം ബോധ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുവാൻ തയ്യാറായിരുന്നില്ല, എന്നു മാത്രമല്ല അതിനു വേണ്ടി ഏത് തരത്തിലുള്ള പ്രതിരോധത്തിനും തയ്യാറാവുകയും ചെയ്തു. സാഹിത്യ അക്കാദമിക്ക് മുന്നിൽ ഒറ്റയ്ക്കിരുന്ന് പ്രതിഷേധിക്കുന്ന വടക്കേടത്തിന്റെ ചിത്രം നമുക്ക് മുന്നിലുണ്ട്. എന്നാൽ അവസരങ്ങൾക്കോ പൊതു സ്വീകാര്യതയ്ക്കോ വേണ്ടി തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ മാറ്റുവാനോ, മറച്ചു വയ്ക്കാനോ അദ്ദേഹം തയ്യാറായില്ല.  ഫോൺ സംഭാഷണങ്ങളിൽ പോലും, രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നു സുദീർഘമായ സംവാദങ്ങളിൽ ഏർപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും സ്നേഹത്തിനോ, സൗഹൃദത്തിനോ ഒരു തടസ്സമായിരുന്നില്ല താനും.

സാഹിത്യ വിമർശകൻ, പൊതുപ്രവർത്തകൻ, എന്നീ നിലകളിൽ മാത്രമല്ല, എല്ലാവരോടും വളരെ ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന മനുഷ്യൻ എന്ന നിലയ്ക്ക്, അടുത്തറിയാവുന്നവർക്ക് എഴുത്തിനും വർത്തമാനങ്ങൾക്കും ഒക്കെ അപ്പുറം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശാലാകാശമായിരുന്നു. പെരുമാറ്റത്തിൽ സ്നേഹവും വാത്സല്യവും മാത്രമാണ് അദ്ദേഹത്തിൽ നിന്നും  അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. സാഹിത്യമായാലും രാഷ്ട്രീയമായാലും മറ്റു വിഷയങ്ങൾ ആയാലും വേദികളിൽ ഗൗരവതരമായ വിമർശനങ്ങൾ അതിരൂക്ഷമായ ഭാഷയിൽ ഉന്നയിച്ചിരുന്ന അദ്ദേഹം പക്ഷേ, ജീവിതത്തിൽ സൗമ്യവും ആകർഷകവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 

സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും സുധീരമായ ശബ്ദമാണ് അദ്ദേഹത്തിൻ്റെ മരണത്തോടെ ഇല്ലാതായിരിക്കുന്നത്.

എഴുത്തിൽ, ചിന്തയിൽ, പ്രഭാഷണത്തിൽ, സൗമ്യഭാഷണങ്ങളിൽ, അദ്ദേഹം അവശേഷിപ്പിച്ചു പോയ തെളിമയാർന്ന ബൗദ്ധിക സ്ഫുലിംഗങ്ങൾ എളുപ്പം മാഞ്ഞു പോകുന്നവയല്ല. അദ്ദേഹം വച്ചൊഴിയുന്ന കസേരയിൽ പെട്ടന്നാർക്കും വന്നിരിക്കുക അസാധ്യമാണ്.

ReplyForwardAdd reaction
First Published in Suprabhatham Daily on 20/10/2024

പ്രൊ. സായിബാബ; അനീതിക്കെതിരെയുള്ള സമരദീപ്തി

പ്രൊ. ജി എൻ സായിബാബയുടെ മരണത്തോടെ, ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി ഉയർന്നുകൊണ്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്ന് നിലച്ചു പോയിരിക്കുന്നു. വിയോജിപ്പുകളെ ചവിട്ടിയരയ്ക്കുന്ന സമകാലിക ഇന്ത്യൻ സമൂഹത്തിൽ, അദ്ദേഹത്തിന്റെ ജീവിതം മർദ്ദക ഭരണകൂടത്തിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ നേർസാക്ഷ്യമാണ്. അദ്ദേഹത്തിൻറെ മരണം, ചിന്താതീതമായ ഭരണകൂട ഭീകരതയെ ഹൃദയഭേദകമായ ഭാഷയിൽ അടയാളപ്പെടുത്തുന്നു. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യുഎപിഎ എന്ന മർദ്ദക നിയമത്തിന് കീഴിൽ, ഭരണകൂടം അദ്ദേഹത്തെ തടവിലാക്കി. ഏകദേശം ഒരു പതിറ്റാണ്ടാണ്, തൊണ്ണൂറ് ശതമാനം ശാരീരിക അവശതകളുള്ള ആ മനുഷ്യൻ, നാഗ്പൂർ സെൻട്രൽ ജയിലിലെ, കുപ്രസിദ്ധമായ ആൻഡ സെല്ലിൽ, ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയമായിയാണ് കഴിഞ്ഞത്. അവിടെ അദ്ദേഹം കൂടുതൽ സമയവും കൊടും ക്രിമിനലുകൾക്ക് നിർദ്ദേശിച്ചിട്ടുള്ള ഏകാന്ത തടവിലായിരുന്നു. ആന്ധ്രപ്രദേശിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം, അഞ്ചാം വയസിൽ പോളിയോ പിടിപെട്ട് തളർന്നു പോയതാണ്. ബാല്യത്തിൽ, അമ്മ, എന്നും എടുത്ത് സ്കൂളിൽ കൊണ്ടുപോയി ആക്കുകയായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹം ഓർമിക്കുന്നുണ്ട്. അമ്മ മരണപ്പെട്ടപ്പോൾ, ഒന്നു കാണാനുള്ള അവസരം പോലും അധികൃതർ അദ്ദേഹത്തിന് നൽകിയില്ല. സ്ഫോടന കേസിലെയും, വർഗീയ കലാപ കേസിലെയും, ബലാത്സംഗ കേസിലെയും പ്രതികൾക്ക് പരോൾ ലഭിക്കുകയും, അവരെ മാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ, സായിബാബയ്ക്ക്  തന്റെ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ പരോൾ അനുവദിച്ചില്ല. ജയിലിലാകട്ടെ  മാനസികവും ശാരീരികവും രാഷ്ട്രീയവുമായ വലിയ പീഡയാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. കൃത്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കാതെ വരിക കൂടി ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യം ഗുരുതരമായ തരത്തിൽ ക്ഷയിച്ചു. 

സാമൂഹ്യപ്രവർത്തനത്തോളം തന്നെ പ്രധാനപ്പെട്ടതായിരുന്നു സായിബാബയുടെ അക്കാദമിക ലോകവും. ഇന്ത്യൻ നിയമസംവിധാനത്തിന്റെ കൊളോണിയൽ സ്വഭാവത്തെ വിമർശിക്കുകയും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.  “തടവുപുള്ളികളോട് എങ്ങനെ പെരുമാറുന്നു എന്നത് നമ്മുടെ സമൂഹത്തിൻ്റെ പ്രതിഫലനമാണ്” എന്ന ഡോസ്‌തയോവസ്ക്കിയുടെ വാചകം അദ്ദേഹം ഒരു അഭിമുഖത്തിൽ ആവർത്തിക്കുന്നുണ്ട്. ഏറ്റവും ദുർബലരായ മനുഷ്യരെ അനീതിയുടെ പരകോടിയിൽ ഉപേക്ഷിക്കുന്ന കാരുണ്യരഹിതമായ നമ്മുടെ വ്യവസ്ഥിതിയെ തുറന്നു കാണിക്കുകയായിരുന്നു അദ്ദേഹം. എല്ലാറ്റിനും ഇടയിലും, “മരിക്കാത്ത പ്രതീക്ഷകളും, പ്രത്യാശയുമാണ് മനുഷ്യാവകാശ പ്രവർത്തകരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ വസന്ത കുമാരി പ്രസ്താവിച്ചതുപോലെ “അദ്ദേഹം ശിക്ഷിക്കപ്പെട്ടത്, അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലല്ല, അദ്ദേഹത്തിന്റെ ആശയങ്ങളുടെ പേരിലാണ്.”

തടവുകാലത്ത് സായിബാബ എഴുതിയ കവിതകൾ നിലക്കാത്ത ജീവിത സമരത്തെയും, തളരാത്ത മനസ്സിനെയും, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സാർവ്വലൗകികതയെയും അടയാളപ്പെടുത്തുന്നു. “ഈ തടവുമുറിയിലെ രാത്രികൾ നിശബ്ദമെങ്കിലും നിശൂന്യമല്ല- അവ അടക്കിപ്പിടിച്ച  നിലവിളികളെ പ്രതിധ്വനിപ്പിക്കുന്നുണ്ട്.” ജയിലിലേറ്റ കൊടിയ പീഡനത്തെ അദ്ദേഹം കവിതയിൽ ഓർത്തെടുക്കുന്നുണ്ട്. “എല്ലുകളിൽ ഇരുമ്പഴികളുടെ ഭാരം ഞാൻ ചുമക്കുന്നു” എന്ന് തുടങ്ങിയ വരി അവസാനിക്കുന്നത് “എങ്കിലും എൻ്റെ സ്വപ്നങ്ങൾ തടസമേതുമില്ലാതെ പറന്നുയരുന്നു” എന്നയിടത്താണ്. “എത്ര ഇരുളിലും പ്രത്യാശയുടെ തിരി തെളിയും, വിലങ്ങുകൾക്കുള്ളിലും ആത്മാവ് നൃത്തം ചെയ്യും” എന്ന് വായിക്കുമ്പോൾ തടവറയ്ക്ക് തകർക്കാൻ കഴിയാത്ത ഉൾക്കരുത്ത് നമ്മൾ തിരിച്ചറിയുകയാണ്. ഭരണകൂടം അദ്ദേഹത്തെ ഒരു ‘ഭീകരവാദി’യാക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം  പണ്ഡിതനും, കവിയും, അവകാശ പോരാളിയും, അനുകമ്പയുടെ മനുഷ്യരൂപവുമായിരുന്നു.

അവസാന ദിനങ്ങളിൽ, തനിക്കെതിരെ ഗവൺമെൻറ് കൊണ്ടുവന്ന കള്ളക്കേസുകൾ ഓരോന്നോരോന്നായി പൊളിയുന്ന കാഴ്ച അദ്ദേഹം കണ്ടു. എന്നാൽ നമ്മുടെ നീതിന്യായ സംവിധാനം അദ്ദേഹത്തോട് നീതിപുലർത്തിയെന്ന് പറയാനാവില്ല. 2014-ലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ഗുരുതരമായ കുറ്റങ്ങളാണ് ഡോ.  ജി എൻ സായിബാബയ്ക്ക് മേൽ ചാർത്തിയിരുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചന, നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലും അതിൻ്റെ മുന്നണിയായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലും അംഗത്വം, ഭീകര പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവ നടപ്പിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക.. തുടങ്ങി നിരവധി ആരോപണങ്ങൾ.

വീട് റെയ്ഡ് ചെയ്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്; 2014-ൽ. ഏതെങ്കിലും ഭീകര പ്രവർത്തനവുമായി അദ്ദേഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും മറ്റും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ, ഗവൺമെന്റിനെ നിശിതമായി വിമർശിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്ത ഒരു മീറ്റിങ്ങിലെ സാന്നിധ്യം, ഗവൺമെൻ്റിനും മാവോയിസ്റ്റുകൾക്കുമിടയിൽ ചർച്ചയ്ക്ക് താൻ മധ്യസ്ഥനായി നിൽക്കാം എന്ന് അറിയിച്ച അദ്ദേഹത്തിൻ്റെ നടപടി, നിരവധിയായ വീഡിയോ ദൃശ്യങ്ങളും കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും, സ്വീകരിച്ചിട്ടുള്ള വിവിധ തൂലികാനാമങ്ങൾ എന്നിവയൊക്കെയാണ് അദ്ദേഹത്തിനെതിരായ തെളിവുകളായി കോടതിയിൽ എത്തിയത്.  ഇതേ തുടർന്ന് അദ്ദേഹത്തെ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപന ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

2017-ൽ സെഷൻസ് കോടതി അദ്ദേഹത്തെയും മറ്റ് അഞ്ചുപേരെയും മാവോയിസ്റ്റ് ബന്ധങ്ങളുടെ പേരിൽ ശിക്ഷിച്ചു. എന്നാൽ, 2022-ൽ, യു എ പി എ നിയമത്തിന്റെ വകുപ്പ് 45 (1) പ്രകാരം പ്രതികൾക്ക് എതിരെ കേസെടുത്തു വിചാരണ ചെയ്യുന്നതിന്, അനിവാര്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും പ്രോസിക്യൂഷന് ലഭിച്ചിരുന്നില്ല എന്ന കാരണം കൊണ്ട്, വിചാരണ നടപടികൾ ബോംബേ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. ആ സമയം, അസ്വാഭാവികമായ രീതിയിൽ വളരെ ധൃതിപ്പെട്ട് സുപ്രീംകോടതി  ഇടപെടുകയും, ശനിയാഴ്ച ആയിരുന്നിട്ട് പോലും, ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിൽ പ്രത്യേക ബഞ്ച് രൂപീകരിച്ച്, കാര്യകാരണസഹിതം ഉള്ള ഹൈക്കോടതി വിധി ലഭ്യമായിരുന്നിട്ടും അത് പരിശോധിക്കുക പോലും ചെയ്യാതെ, വിധി ‘സസ്പെൻഡ്’ ചെയ്യുക എന്ന, ചരിത്രത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ബോംബെ ഹൈക്കോടതി, കേസ് അതിൻ്റെ മെറിറ്റിൽ വീണ്ടും പരിഗണിക്കുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് 2024 മാർച്ച് മാസത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട്  ഉത്തരവുണ്ടാകുന്നത്. സായിബാബയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നിയമപരമല്ല. മാത്രമല്ല ഇന്ത്യൻ തെളിവ് നിയമത്തിന്റെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി ബോധ്യപ്പെടുന്ന യാതൊരു ഇലക്ട്രോണിക് എവിഡൻസും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.

“കോടതിമുറിയിൽ നിരവധി വീഡിയോ ദൃശ്യങ്ങൾ വെറുതെ പ്രദർശിപ്പിച്ചതുകൊണ്ടോ, കോടതിയെ കൊണ്ട് ആയിരക്കണക്കിന് പേജുകൾ വരുന്ന ലേഖനങ്ങൾ വായിപ്പിച്ചത് കൊണ്ടോ തെളിവുകൾ ആവില്ല.” എന്ന്  വിധിന്യായത്തിൽ രേഖപ്പെടുത്തി. വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനായി യു എ പി എ പോലുള്ള മർദ്ദക നിയമങ്ങളെ ആയുധമാക്കുന്ന ഇന്ത്യൻ വ്യവസ്ഥിതിയുടെ നിശിത വിമർശനം കൂടിയായിരുന്നു ഈ വിധി. പക്ഷേ അപ്പോഴേക്കും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പത്തുവർഷങ്ങൾ സായിബാബയ്ക്ക് നഷ്ടമായിരുന്നു.

എന്നിരുന്നാലും നഷ്ടങ്ങളെക്കുറിച്ചുള്ള ആകുലതകളല്ല, പോരാട്ടത്തിനുള്ള പ്രചോദനമാണ് അദ്ദേഹം ബാക്കിയാക്കുന്നത്. അദ്ദേഹത്തിൻ്റെ ആശയപ്രപഞ്ചവും ജീവിത സമരവും, നമ്മളെ ഓർമ്മപ്പെടുത്തുന്നത് പ്രതിരോധങ്ങൾ അവസാനിച്ചിട്ടില്ല എന്ന വസ്തുതയാണ്. ഡോ. മീന കന്തസ്വാമി ‘എക്സി’ൽ കുറിച്ചതുപോലെ, “നിങ്ങൾ ഒരു ജീവിക്കുന്ന അഗ്നി ജ്വാലയാണ്. ഭരണകൂടത്തിന്റെ കിരാത പീഡകൾക്ക് മുന്നിൽ തകരാത്ത സമരാവേശവും നിശ്ചയദാർഢ്യവുമായിരിക്കും നിങ്ങളുടെ മായ്ക്കാനാകാത്ത പൈതൃകം.” 

ദു:ഖാർത്തമായ ഈ നിമിഷത്തിൽ, നമ്മുടെ സങ്കടങ്ങളെ, അദ്ദേഹത്തിൻ്റെ ദുരിതങ്ങൾക്ക് കാരണമായ അനീതിക്കെതിരെയുള്ള ഉറച്ച നിലപാടാക്കി മാറ്റുവാൻ നമുക്ക് കഴിയണം. വിയോജിപ്പുകളെ, അസഹിഷ്ണുതയോടെ കാണുന്ന ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങൾക്കെതിരെയുള്ള സാമൂഹിക മുന്നേറ്റമായി അത് മാറണം. വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തികൊണ്ടും അദ്ദേഹത്തോട് നീതിപുലർത്താൻ നമുക്ക് കഴിയണം. കൂടുതൽ മികച്ചൊരു ലോകം സ്വപ്നം കാണുന്ന എല്ലാവരുടെയും അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനാവണം. സഖാവേ, നിങ്ങളുടെ ഓർമ്മ നീതിക്കുവേണ്ടിയുള്ള പോർമുഖങ്ങളിൽ എന്നും  അണയാത്ത ആവേശമായിരിക്കുക തന്നെ ചെയ്യും.

First Published in Suprabhatham Daily on 14/10/2025

ഗാന്ധി: നീതിയുടെ വെളിച്ചം 

വീണ്ടുമൊരു ഒക്ടോബർ 2.  ആധുനിക ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന, മതേതര ജനാധിപത്യ രാഷ്ട്രത്തിന് അടിത്തറപാകിയ ഗാന്ധി എന്ന വലിയ വെളിച്ചത്തെ നമ്മൾ വെറുതെ ഓർമിക്കുക മാത്രമല്ല,  ഭൂരിപക്ഷ വാദവും, വർഗീയ ധ്രുവീകരണവും, ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ വളർച്ചയും, ശിഥിലമാക്കാൻ ശ്രമിക്കുന്ന സമകാലിക ഇന്ത്യയിൽ, അദ്ദേഹം മുന്നോട്ടുവച്ച പ്രപഞ്ച വീക്ഷണത്തിന്റെ പ്രസക്തി തിരിച്ചറിയുക കൂടിയാണ്. ഭയവും വെറുപ്പും വിഷം വമിക്കുന്ന ഈ കാലഘട്ടത്തിൽ, നാനാത്വത്തെ ബഹുമാനിക്കുകയും, അപരരെ ചേർത്തു പിടിക്കുകയും, അഹിംസയെ അടിസ്ഥാനമാക്കുകയും ചെയ്യുന്ന ഗാന്ധിയൻ  ആദർശം നമുക്ക് പാഠമാകേണ്ടതാണ്. 

ഗാന്ധിയുടെ ഇന്ത്യയും ഹിന്ദുത്വദർശനവും 

എല്ലാവരെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വൈവിധ്യങ്ങളുടെ ഇന്ത്യയാണ് ഗാന്ധിയൻ ആശയ ലോകത്തിൻ്റെ  കാതൽ. മത-ജാതി-ഭാഷാ-വർഗ്ഗ-വംശ- ഭേദങ്ങൾക്കപ്പുറം എല്ലാവരുടെയും ക്ഷേമം ഉയർത്തിപ്പിടിക്കുന്ന സർവോദയ ദർശനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കുക, മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക, നാനാത്വത്തിൽ ഏകത്വം ദർശിക്കുക, തുടങ്ങിയ മൂല്യബോധങ്ങളാണ് അതിൻ്റെ അടിസ്ഥാനം. എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ, രാജ്യത്തിൻ്റെ സാംസ്കാരികവും സാമൂഹികവുമായ ഉയർച്ചയ്ക്ക് വേണ്ടി ഒരുമിച്ച് മുന്നേറുന്ന രാഷ്ട്രമാണ് അത് വിഭാവനം ചെയ്യുന്നത്.

സവർക്കർ ആവിഷ്കരിച്ചതും, ആർഎസ്എസ് സ്ഥാപനവൽക്കരിച്ചതുമായ ഹിന്ദുത്വവാദം, ഗാന്ധിയൻദർശനത്തിന് നേരെ എതിരാണ്.  അപരനെ അംഗീകരിക്കാത്ത, സങ്കുചിതമായ, ഹിന്ദു രാഷ്ട്ര വാദം കൊണ്ട് ഇന്ത്യയെ നിർവചിക്കാനാണ് അവർ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ അരികു വൽക്കരിക്കുന്നു, ഭൂരിപക്ഷ വാദത്തെ അംഗീകരിക്കുകയും ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട, ബഹുസ്വരതയെ  നിരാകരിക്കുകയും ചെയ്യുന്നു. ഇന്ത്യ പ്രാഥമികമായും ഒരു ഹിന്ദു രാഷ്ട്രമാണെന്നും, ഹൈന്ദവ സംസ്കാരമാണ് ഏറ്റവും ശ്രേഷ്ഠമെന്നും കരുതുന്നവരാണിവർ. ഇതര വിശ്വാസ പ്രമാണങ്ങൾ പിന്തുടരുന്നവർ രണ്ടാംനിര പൗരന്മാരായി ജീവിക്കേണ്ടവരാണ് എന്നാണ് ഈ ആശയധാര പറയുന്നത്. ഈ സാംസ്കാരിക രാഷ്ട്രീയത്തിന്റെ തേരോട്ടം, നമ്മുടെ മതേതര ഭരണഘടനാ പദ്ധതിയെ അപകടത്തിലാക്കുകയും, ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച സഹവർത്തിത്വത്തിന്റെ സന്ദേശത്തെ അട്ടിമറിക്കുകയും ചെയ്യുന്നു.

തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിന് എന്തു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാണെന്നുള്ളതാണ് സംഘപരിവാറിനെ ഏറ്റവും അപകടകരമാക്കുന്നത്. ‘ഇന്റഗ്രൽ ഹ്യൂമനിസം’ എന്ന പേരിൽ ഗാന്ധിയെ പോലും സ്വന്തമാക്കാൻ അവർ ശ്രമിച്ചു. ക്ഷേമവും സൗഹാർദവും ലക്ഷ്യമാക്കുന്ന ഗാന്ധിയൻ സോഷ്യലിസത്തിന് സമാനമാണ് ഇതെന്ന പ്രീതീതി സൃഷ്ടിക്കുവാനായിരുന്നു ശ്രമം. എന്നാൽ ഇത് മുഖംമൂടിയണിഞ്ഞ ഹിന്ദുത്വമല്ലാതെ മറ്റൊന്നുമല്ല എന്ന് അനുഭവം നമ്മോട് പറയുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രം സ്വയം അവകാശപ്പെടാൻ കഴിയാത്തതുകൊണ്ട്, സർദാർ പട്ടേൽ മുതൽ ഡോ. അംബേദ്കർ വരെയുള്ള ദേശീയ നേതാക്കളെ, സ്വന്തമാക്കാനുള്ള ശ്രമവുമുണ്ട്.  “സബ്കാ സാഥ്, സബ്കാ വികാസ്” പോലെയുള്ള മുദ്രാവാക്യങ്ങളും ഇവരുടെ അടിസ്ഥാന ആശയത്തിന് മറ പിടിക്കാനുള്ള അർത്ഥരഹിതമായ വാക്കുകൾ മാത്രമാണ്. 

എല്ലാവരെയും ചേർത്തുപിടിക്കുകയും എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ആവർത്തിച്ചു പറയുമ്പോഴും, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും അധസ്ഥിതരുടെയും  സാഹചര്യം മറ്റൊരു കഥയാണ് വെളിപ്പെടുത്തുന്നത്. 

ഭൂരിപക്ഷവാദം ഉയർത്തുന്ന ഭീഷണി. 

വ്യവസ്ഥാനുസാരമായി, പൗരാവകാശങ്ങളെ അടിച്ചമർത്തുന്ന രീതി രാജ്യത്താകമാനം ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക നിരീക്ഷണ സാങ്കേതിക വിദ്യകൾ, പെഗസസ് പോലുള്ള ചാര സംവിധാനങ്ങൾ,  ഭീകരവിരുദ്ധ-മർദ്ദക നിയമങ്ങൾ, അങ്ങനെ വിമർശനങ്ങളെ ഇല്ലാതാക്കുവാനും വിയോജിപ്പുകളെ അടിച്ചമർത്താനുമുള്ള നിരവധി മാർഗ്ഗങ്ങളാണ് ഭരണകൂടം പ്രയോഗിക്കുന്നത്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ, ദേശസുരക്ഷ എന്ന പേരിൽ,  ഭരണഘടനാപരമായ ഏതൊരു അവകാശങ്ങളെയും റദ്ദു ചെയ്യാൻ കഴിയും എന്നതിൻറെ ഞെട്ടിക്കുന്ന ഉദാഹരണമായിരുന്നു അനുച്ഛേദം 370 റദ്ദു ചെയ്തതും, ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതും. പ്രഥമ ദൃഷ്ടിയിൽ, കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കുന്ന കേസുകളിൽപ്പെടുത്തി സാധാരണ പൗരന്മാരെ വർഷങ്ങളോളം വിചാരണ പോലുമില്ലാതെ തടവിലാക്കുന്ന രീതി അഭംഗുരം തുടർന്നുപോരുന്നു. ദൗർഭാഗ്യവശാൽ ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യബോധങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഭരണഘടനാ ധാർമികതയെ സംരക്ഷിക്കുന്നതിന് നമ്മുടെ നീതിന്യായ സംവിധാനത്തിന് കഴിയാതെ പോവുകയും ചെയ്യുന്നു. 

എല്ലാ വിഭാഗീയ വിചാരങ്ങളെയും, വീണ്ടും ആനയിച്ചു കൊണ്ടുവന്ന്, സമൂഹത്തിൽ ഭിന്നതയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച്, അതിനുമേൽ മുതലെടുപ്പ് നടത്താനുള്ള ഭൂരിപക്ഷവാദത്തിന്റെ ശ്രമങ്ങളും ഭീഷണമാണ്. ചരിത്രത്തിൽ ഉണങ്ങിയെന്ന് നമ്മൾ കരുതിയ മുറിവുകളിൽ ഓരോന്നോരോന്നിലായി മുളകു തേച്ച് വേദനിപ്പിക്കുന്ന നികൃഷ്ട രാഷ്ട്രീയത്തിന് വ്യവസ്ഥിതിയുടെ പിന്തുണയും ലഭിക്കുന്നു. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന വർഗീയ ലഹളകളും, വർദ്ധിച്ചുവരുന്ന ജാതീയ അതിക്രമങ്ങളും, ആൾക്കൂട്ട കൊലപാതകങ്ങളും ഇതിന് തെളിവുകളാകുന്നു. 

വംശീയ-വർഗീയ സംഘർഷങ്ങൾ ഒരു പ്രദേശത്തെയാകെ പിച്ചിച്ചീന്തുന്ന മണിപ്പൂരിലെ അനുഭവങ്ങൾ, സമത്വത്തിന്റെയും നീതിയുടെയും  ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നതിന്റെ ദൃഷ്ടാന്തമാണ്. അക്രമത്തിന്റെ മൂല കാരണങ്ങളെ അഭിസംബോധന ചെയ്യുവാനും, അനുരഞ്ജന സാധ്യതകൾ ആരായുവാനും ശ്രമിക്കുന്നതിനു പകരം, മുറിവുകളെ വളരാൻ അനുവദിക്കുകയാണ് വ്യവസ്ഥാപിത അധികാര കേന്ദ്രങ്ങൾ. ഈ ഘട്ടത്തിലാണ്, എല്ലാം മുറിവുകൾക്കു മേലും ഔഷധമായി, വേദനകൾക്കൊപ്പം സാന്ത്വനമായി, വിഭാഗീയതകൾക്ക് അതീതമായ സ്നേഹമായി നിലകൊണ്ടിരുന്ന ഗാന്ധിയെ നമ്മൾ ഓർക്കുന്നത്. 

വർഗീയ ഭ്രാന്തിനിടയിലെ ഒറ്റയാൻ 

സ്വാതന്ത്ര്യത്തോടടുക്കുമ്പോൾ, തിരമറിഞ്ഞ വർഗീയ വിദ്വേഷം, സുനാമിയായി മാറുകയും, രാജ്യത്തെ വിഭജനത്തിന്റെ ഭീകര ദിനങ്ങളിലേക്ക് തള്ളിവിടുകയുമായിരുന്നു. ചിന്താതീതമായ അക്രമങ്ങൾക്കും വർഗീയ ഭ്രാന്തീനും ഇടയിൽ സമാധാനത്തിന്റെ ഒറ്റ വെളിച്ചമായി ഗാന്ധി. നെഹ്റുവും, പട്ടേലും, അംബേദ്കറും രാഷ്ട്ര നിർമ്മാണത്തിന്റെ തിരക്കിലായിരിക്കേ, വർഗീയ സംഘർഷത്തിന്റെ ഭീഷണമായ വീഥികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനങ്ങളിലൂടെ, പ്രാർത്ഥനാ യോഗങ്ങളിലൂടെ, സത്യഗ്രഹത്തിലൂടെ, അക്രമത്തെ നിരാകരിക്കാൻ അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു.  

ഹിന്ദു-മുസ്ലിം വർഗീയവാദികളെ ഒരേസമയം അദ്ദേഹം എതിർത്തു. രാജ്യം എന്ന വികാരത്തിനപ്പുറത്തേക്ക് ധാർമികത ഉയർത്തിപ്പിടിച്ചു. തീവ്രദേശീയതയുടെ അപകടകരമായ വഴികളിൽ നിന്നും മാറി നടന്നു. ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ചു. ഒടുവിൽ, സ്നേഹത്തെക്കുറിച്ച് മാത്രം സംസാരിച്ച കൃശഗാത്രനായ ആ മനുഷ്യനെ, വെറുപ്പ് മാത്രം തിന്നു ജീവിച്ച, നാഥുറാം ഗോഡ്സെ എന്ന ഹിന്ദുത്വ തീവ്രവാദി, വെടിവച്ചുകൊന്നു. എന്നാൽ അദ്ദേഹം ബാക്കിയാക്കിയ സ്നേഹത്തിൻറെ സന്ദേശവും, വൈവിധ്യങ്ങളിൽ ഐക്യത്തിന്റെ നൂല് കോർക്കുന്ന അഹിംസയുടെ പാഠങ്ങളും സവർക്കറും കൂട്ടാളികളും ഉതിർത്ത വെടിയുണ്ടകളേറ്റ്  ഇല്ലാതാവുന്നവയല്ല. വംശീയതയിൽ അധിഷ്ഠിതമായ വിദ്വേഷ പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കെടാവിളക്കാണ് ഗാന്ധി. ഭാഷയിലും, സംസ്കാരത്തിലും, ദേശീയതകളിലും, വിചാരധാരകളിലും, രാഷ്ട്രീയദർശനങ്ങളിലും, കണ്ടുവന്ന അനധിസാധാരണമായ വൈവിധ്യത്തെ, മനസ്സിലാക്കുവാനും അംഗീകരിക്കുവാനും സാധ്യമാക്കുന്ന, ഉന്നതമായ രാഷ്ട്രീയ ധാർമികതയുടെ പ്രകാശം പരത്തുവാൻ കഴിഞ്ഞു എന്നതാണ് ഗാന്ധിയെ മഹാത്മാവാക്കുന്നത്.

ഗാന്ധിയുടെ ദീർഘവീക്ഷണം 

വ്യത്യസ്തമായ ലോകവീക്ഷണങ്ങളെ, തന്റെ വിശാലമായ ആശയപ്രപഞ്ചത്തിലേക്ക് ഉൾച്ചേർക്കുവാൻ കഴിഞ്ഞതാണ്, രാഷ്ട്രപിതാവ് എന്ന നിലയിൽ അദ്ദേഹത്തിൻറെ ഏറ്റവും വലിയ സംഭാവന. സ്വാതന്ത്ര്യലബ്ധിക്കുശേഷം, അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറിനിൽക്കുവാനുള്ള അദ്ദേഹത്തിൻറെ തീരുമാനം ചരിത്രത്തിൽ സമാനതകളില്ലാത്ത ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ്. രാഷ്ട്രീയ അധികാര കേന്ദ്രങ്ങളായി രൂപാന്തരം പ്രാപിച്ച, മറ്റ് വിമോചന പോരാളികളിൽ നിന്നും വ്യത്യസ്തമായി, രാഷ്ട്ര നിർമ്മിതിക്ക് മറ്റൊരു തരത്തിലുള്ള കാഴ്ചപ്പാടുകളും വൈദഗ്ധ്യവുമാണ് ആവശ്യമെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിൽ, പാശ്ചാത്യ ആധുനികതയോടും, മതേതര ജനാധിപത്യ സങ്കല്പത്തോടും ചേർന്നുനിന്ന നെഹ്റുവിനെ ഈ പരിണാമ സന്ധിയുടെ അമരക്കാരനായി നിശ്ചയിച്ചു അദ്ദേഹം. അംബേദ്കറും നെഹ്റുവും രൂപം നൽകിയ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതി, രാജ്യത്തെ ഗ്രാമങ്ങളുടെ റിപ്പബ്ലിക്കായി മനസ്സിലാക്കിയ ഗാന്ധിയൻ സങ്കല്പങ്ങളുടെ നിഷേധവുമായിരുന്നു.

ഇന്ത്യയുടെ പൗരാണിക, ആത്മീയ പാത പിന്തുടർന്ന ഗാന്ധി, സുസ്ഥിരമായ സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ മതേതര ജനാധിപത്യമാതൃകകളെ പിന്തുടരേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും, അംഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പിൻഗാമികൾ, സ്വതവേ ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ മണ്ണിൽ, ആധുനിക മതേതര ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി കെട്ടിപ്പടുക്കുവാനുള്ള വലിയ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സമൂഹത്തിൽ, ചരിത്രപരമായി അന്യമായ മനുഷ്യസമത്വത്തിന്റെ തെളിച്ചം കൊണ്ടുവരാനും, വിവേചനങ്ങളെ ഇല്ലാതാക്കുവാനും ശ്രമിച്ചു. എല്ലാവർക്കും ഓരോ വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം എന്ന ആശയം, ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമായി. എന്നാൽ, കേവലം രാഷ്ട്രീയ ജനാധിപത്യം മതിയാകില്ലെന്നും, രാജ്യത്തിൻറെ സുസ്ഥിരമായ നിലനിൽപ്പിന്, എല്ലാ മനുഷ്യർക്കും നീതി ഉറപ്പുവരുത്തുന്ന സാമൂഹിക ജനാധിപത്യം അനിവാര്യമാണെന്നും അവർ മനസ്സിലാക്കിയിരുന്നു. അതിനുവേണ്ടി, ഒരിറ്റു രക്തം വീഴാതെ,  സാമൂഹ്യമാറ്റം സാധ്യമാക്കുന്ന, ഒരു സമഗ്രദർശന വ്യവസ്ഥയായാണ് ഇന്ത്യൻ ഭരണഘടന രൂപകല്പന ചെയ്തിട്ടുള്ളത്. 

സാമൂഹ്യമാറ്റത്തിന്റെ, ഈ പദ്ധതി ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനത്തിൻറെ പിന്തുടർച്ച തന്നെയാണ്. ദേശീയ പ്രസ്ഥാനത്തിന് എന്നും രണ്ടുധാരകൾ ഉണ്ടായിരുന്നു. വൈദേശിക അധിനിവേശത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടം ഒരു വശത്ത്, അതോടൊപ്പം നൂറുകണക്കിന് വർഷങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥിതിക്കെതിരെയുള്ള അതി വിശാലമായോരു സമരധാര മറുവശത്ത്. വിമോചന പോരാട്ടത്തിന്റെ ഈ രണ്ടു വശങ്ങളും നമ്മുടെ ദേശീയ നേതാക്കളെ സ്വാധീനിക്കുകയും, ഭരണഘടനയിൽ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രപരമായി, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കേവല രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്നും മോചിപ്പിച്ച്, സാമൂഹിക നവോത്ഥാന പോരാട്ടത്തിന്റെ കൂടി ഭാഗമാക്കിയതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ഗാന്ധിജിയാണ്. ആ അർത്ഥത്തിൽ, ഗാന്ധിജി വിഭാവനം ചെയ്ത രാഷ്ട്ര ശരീരഘടനയെ നിരാകരിക്കുമ്പോഴും, അദ്ദേഹം മുന്നോട്ടുവച്ച നീതിയുടെ വെളിച്ചം പിന്തുടരുവാൻ തന്നെയാണ് നമ്മുടെ രാഷ്ട്രശില്പികൾ ശ്രമിച്ചത് എന്നു കാണാം. ആ വീഥിയിൽ മുന്നേറുന്നതിന്,  ജനാധിപത്യത്തെ സ്ഥാപനവൽക്കരിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും, അതിനുവേണ്ടി അധികാര സ്ഥാനങ്ങളിൽ നിന്നും മാറിനിന്ന്,  നെഹ്റുവും അംബേദ്കറും അടങ്ങുന്ന മറ്റൊരു തലമുറയ്ക്ക് അവസരം ഒരുക്കുകയും ചെയ്തു എന്നത് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മഹത്വമാണ്. 

ഗാന്ധിജിയുടെ പൈതൃകം 

ഇന്നു നമ്മൾ കാണുന്ന ഭൂരിപക്ഷവാദം, കേവലം രാഷ്ട്രീയ മാറ്റം മാത്രമല്ല, സർവ്വഭേദങ്ങൾക്കും അതീതമായി, സർവ്വമത സമഭാവനയിലും, വൈവിധ്യങ്ങൾക്കിടയിലെ ഐക്യത്തിലും അധിഷ്ഠിതമായി പടുത്തുയർത്തിയ നമ്മുടെ രാജ്യത്തിൻറെ  ആത്മാവിനെ തകർക്കുന്നതാണ്. ഒറ്റ രാജ്യം, ഒറ്റ മതം, ഒറ്റ ഭാഷ,  ഒറ്റ സംസ്കാരം, ഒറ്റ രാഷ്ട്രീയം, ഒറ്റ നേതാവ്, ഒറ്റ തെരഞ്ഞെടുപ്പ് എന്നിങ്ങനെ എല്ലാറ്റിനേയും ഏക ശിലാത്മകമായ, വംശീയ-വിദ്വേഷ ദർശനത്തിനനുകൂലമായി മാറ്റി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ നീതികേടുകളെയും സാധാരണവൽക്കരിക്കുന്ന പ്രക്രിയയാണത്. 

നീതി വളരെ ശക്തിയുള്ള ഒരു വാക്കാണ്. രാഷ്ട്രീയത്തിന്റെയും വിശ്വാസങ്ങളുടെയും രാജ്യങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറത്ത്, നീതിബോധത്തിന്റെ ശബ്ദമാകാൻ ശ്രമിച്ച മനുഷ്യനാണ് ഗാന്ധി. ആ ശബ്ദത്തിന് സത്യത്തിന്റെ കരുത്തും, സഹനത്തിന്റെ ബലവും ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ 155 ആം ജന്മ വാർഷികം, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള സമരം ഇനിയും അവസാനിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. നമ്മുടെ തലമുറ ധൈര്യപൂർവ്വം ഏറ്റെടുത്ത മുന്നോട്ടു കൊണ്ടുപോകേണ്ട പോരാട്ടമാണത്. നീതിയുടെ ശബ്ദമാകാൻ കാലം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. 

first published on 02/10/2024 in REPORTERLIVE

ബുൾഡോസർ നീതിക്ക് കടിഞ്ഞാൺ?

കുറ്റാരോപിതരുടെ വീടുകൾ ഇടിച്ചു നിരത്തുന്ന, സംസ്ഥാന ഗവൺമെന്റുളുടെ പ്രതികാര നടപടികൾക്ക്, ബുൾഡോസർ നീതിക്ക്, ഒരു ഇടക്കാല ഉത്തരവിലൂടെ കടിഞ്ഞാണിട്ടിരിക്കുകയാണ് സുപ്രീം കോടതി. ഭൂരിപക്ഷ വർഗീയതയുടെ മർദ്ദകദർശനം പേറുന്ന ഭരണകർത്താക്കളുടെ പിന്തുണയോടെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ പൗരാവകാശ ലംഘനങ്ങൾ നടക്കുന്നത് സംബന്ധിച്ച ആശങ്കകൾ അന്തർദേശീയ തലത്തിൽ ചർച്ചയാകുന്ന ഒരു ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. ഇടക്കാല ഉത്തരവെങ്കിലും, കോടതി ഇടപെടൽ, ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ, രാഷ്ട്രീയ-നൈയാമിക ഫലങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. 

പശ്ചാത്തലം 

2022 മുതൽ, കുറ്റാരോപിതരായ വ്യക്തികളുടെ വീടും വസ്തുവകകളും, വ്യവസ്ഥാപിതമായ നിയമപ്രക്രിയകൾ ഒന്നും കൂടാതെ,  ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത്, ഭരണകൂടത്തിന്റെ അധികാരസൂചികയായി മാറിയിരുന്നു. ഡൽഹിയിലെ ജഹാംഗീർ പൂരിൽ, വർഗീയ സംഘർഷത്തെ തുടർന്ന്, ഒരു പ്രദേശത്തെ മുഴുവൻ വീടുകളും പൊളിച്ചു നീക്കുന്ന സമീപനമാണ് ദേശീയ ശ്രദ്ധയാകർഷിച്ച ആദ്യ സംഭവം. സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ വൃന്ദ കാരാട്ട് സംഭവസ്ഥലത്ത് നേരിട്ടെത്തി ജെസിബി-ക്ക് മുന്നിൽ നിന്ന് ഇടിച്ചുനിരത്തൽ തടയുന്ന ദൃശ്യങ്ങൾ  വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ കോടതിയിൽ നടക്കുന്ന കേസിലും അവർ കക്ഷിയാണ്. ശോഭായാത്രയെ തുടർന്ന് മുസ്ലിം വിഭാഗത്തെ ലക്ഷ്യം വച്ചാണ് കുടിയൊഴിപ്പിക്കലുകൾ മുഴുവൻ ഉണ്ടായതെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നു. 

തുടർന്ന് ഇങ്ങോട്ട് ബുൾഡോസർ നീതി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ വ്യാപിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഭൂരിപക്ഷ വർഗീയതയ്ക്ക് അധികാരമുള്ള സംസ്ഥാനങ്ങളിൽ, അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നു എന്ന വ്യാജേന, ഏകാധിപത്യത്തിന്റെ പ്രതീകമെന്ന പോലെ, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് ബുൾഡോസറുകൾ ഉരുളുന്നു എന്ന ആശങ്ക സുപ്രീം കോടതിയിലും പങ്കുവെച്ചിട്ടുണ്ട്. ആരെയും കൂസാതെ, നൊടിയിടയിൽ നീതി നടപ്പിലാക്കുന്നതിന്റെ രാഷ്ട്രീയരൂപകമായി, ബുൾഡോസറിനെ, തീവ്രദേശീയതയ്ക്ക് കുടപിടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തു.  ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു മുഖ്യമന്ത്രിയെ ബുൾഡോസർ ബാബ എന്ന് വിളിച്ച് അനുയായികൾ ആഘോഷിച്ചു.  തെരഞ്ഞെടുപ്പിൽ പോലും അതൊരു പ്രചരണ വിഷയമാക്കാൻ ഭൂരിപക്ഷ വർഗീയവാദികൾക്ക് കഴിഞ്ഞു. അധികാരം എന്തും ചെയ്യാനുള്ള ലൈസൻസ് ആണെന്ന് അവർ പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. അപ്പോഴും നമ്മുടെ കോടതികൾ അനധികൃത കുടിയൊഴിപ്പിക്കലുകൾക്കെതിരെ നൽകിയ ഹർജികളിൽ നടപടിയെടുക്കാതെ എക്സിക്യൂട്ടീവിനു വഴിയൊരുക്കി കൊടുക്കുകയായിരുന്നു. അങ്ങനെ ഉദ്യോഗസ്ഥർ തന്നെ വിധികർത്താക്കളും വിധി നടപ്പിലാക്കുന്നവരും ആകുന്ന സ്ഥിതി വിശേഷം തുടർന്നു. ഈ സാഹചര്യത്തിലാണ്, ജസ്റ്റിസ് ഗവായിയുടെയും ജസ്റ്റിസ് വിശ്വനാഥന്റെയും സുപ്രീംകോടതി ബഞ്ച് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്.

സുപ്രീം കോടതിയിൽ നടന്നത് 

ഈ കേസിന്റെ കഴിഞ്ഞ ഹിയറിങ്ങിൽ, ബുൾഡോസർ നീതി സംബന്ധിച്ച്  ഗൈഡ്ലൈനുകൾ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. അതിനു വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. വളരെ വിചിത്രമായ ഒരു നടപടിയായിരുന്നു അത്. സമീപകാലത്ത് നമ്മുടെ സുപ്രീംകോടതിയുടെ ഇടപെടലുകളുടെ പൊതുസ്വഭാവുമായി ചേർത്തുവയ്ക്കാവുന്ന ഒന്ന്. കാരണം, നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത്, യാതൊരു നിയമ പിൻബലവും ഇല്ലാതെ ഒരു വിഭാഗം മനുഷ്യരുടെ വീടുകൾ ഇടിച്ചു നിരത്തുന്ന സംഭവമുണ്ടായാൽ, അതിന് പിന്നിലുള്ള അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക എന്നതാണ് ആദ്യം ഉണ്ടാവേണ്ടത്. എന്നാൽ അത്തരം കാര്യങ്ങളിലേക്ക് കടക്കാതെ ഗൈഡ് ലൈനുകൾ രൂപീകരിക്കുകയാണ് കോടതി ചെയ്തത്. 

മാർഗനിർദേശങ്ങൾ സംബന്ധിച്ച ഉത്തരത്തിനു ശേഷവും രാജ്യത്ത് ബുൾഡോസർ നീതി നിർബാധം തുടർന്നു എന്നു മാത്രമല്ല, പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ അതിനെ ന്യായീകരിക്കുന്ന സാഹചര്യവും ഉണ്ടായി. മക്കൾ കുറ്റം ചെയ്തതിന് മാതാപിതാക്കളുടെ പേരിലുള്ള വസ്തു നശിപ്പിക്കുക. വീട് ഇടിച്ചു നിരത്തുക, ഒരു പ്രദേശത്താകെ ജെസിബികൾ കൊണ്ടുവന്നത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, തുടങ്ങിയ നടപടികൾ ന്യായീകരിക്കുന്ന തരത്തിലേക്ക് നമ്മുടെ ജനാധിപത്യ സംവാദ സാഹചര്യവും മാറിയിരിക്കുന്നു. ഇതേ തുടർന്നാണ് പുതിയ ഉത്തരവുണ്ടായത്.

പുതിയ ഇടക്കാല ഉത്തരവ് 

കോടതിയുടെ അനുമതിയില്ലാതെ ഇടിച്ചുനിരത്തൽ പരിപാടികളൊന്നും ഇനി പാടില്ല എന്ന് സുപ്രീംകോടതി വ്യക്തമായി പ്രസ്താവിച്ചു. എന്നാൽ പൊതുനിരത്തുകൾ, ഫുട്പാത്തുകൾ, റെയിൽവേ ലൈനുകൾ, പൊതു കുളങ്ങൾ പോലെയുള്ള ഇടങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് തടസ്സമില്ല താനും. അനധികൃത കയ്യേറ്റങ്ങളെ കുറിച്ചുള്ള ആശങ്കകൾ സുപ്രീംകോടതിയും പങ്കുവെക്കുന്നുണ്ടെങ്കിലും, കുറ്റാരോപിതരുടെയും ബന്ധുക്കളുടെയും വീടുകൾ ഇടിച്ചു തകർക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് കോടതി പറഞ്ഞു.

ഇത്തരം ഒരു ഉത്തരവ്, എക്സിക്യൂട്ടീവിന്റെ  കൈ കെട്ടിയിടുന്ന സാഹചര്യത്തിലേക്കാണ് നയിക്കുക എന്ന ആക്ഷേപമാണ് ഗവൺമെന്റിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചത്. മുനിസിപ്പൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്  കെട്ടിടങ്ങൾ നീക്കം ചെയ്തിട്ടുള്ളത്. നിയമലംഘനത്തിന് നേരത്തെ നോട്ടീസ് ലഭിച്ചിട്ടുള്ള കെട്ടിടങ്ങളാണ് അവ. എന്നിങ്ങനെയായിരുന്നു സർക്കാരിൻറെ ന്യായീകരണം. എന്തായാലും അതു മുഖവിലയ്ക്കെടുക്കാൻ സുപ്രീംകോടതി തയ്യാറായില്ല. 15 ദിവസം ഇത് സ്റ്റേ ചെയ്തതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല എന്ന് ജസ്റ്റിസ് ഗവായി പ്രതികരിച്ചു. നിയമാനുസൃതമല്ലാതെ ഒരു വീടെങ്കിലും തകർക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഒരാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും മതിയായ നിയമ നടപടിക്രമങ്ങൾ പാലിക്കാതെ വീടുകൾ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ വ്യക്തമാക്കി. 

ഈ കേസിൽ രാജ്യത്തിനാകെ പൊതുവായൊരു നിർദ്ദേശം നൽകാൻ കഴിയില്ലെന്ന സാങ്കേതിക പ്രശ്നം ഗവൺമെൻറ് ഉന്നയിച്ചപ്പോൾ, ഉത്തരവ് ഭരണഘടനയുടെ അനുഛേദം 142 പ്രകാരം ആവട്ടെ എന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒരു കേസിൽ സമ്പൂർണ്ണ നീതി നടപ്പിലാക്കുന്നതിനായി ഉത്തരവുകൾ ഇടുന്നതിന് സുപ്രീംകോടതിക്ക് പ്രത്യേക അധികാരം നൽകുന്ന അനുച്ഛേദമാണ് 142. ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടാൽ കോടതിക്ക് ഇടപെടാനുള്ള പഴുതു കൂടിയാണിത്. അപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ രാജ്യമാകെ ബാധകമാകുന്ന നിയമമാണ്. 

ഇനിയെന്ത്? 

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്, രാജ്യത്താകെ നടപ്പിലാക്കുന്ന തരത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കുവാനാണ് സുപ്രീം കോടതി തീരുമാനിച്ചിട്ടുള്ളത്. അതിനുവേണ്ടി വിവിധ കക്ഷികളോട് അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാര ദുർവിനിയോഗത്തിനും , പൗരാവകാശ ലംഘനത്തിനും, ഇട നൽകാത്ത വിധം ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന ഉറപ്പാണ് കോടതി നൽകിയിരിക്കുന്നത്. 

പാർപ്പിടം, മനുഷ്യൻറെ മൗലികാവകാശമാണ്. ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ അനുഛേദം 21-ന്റെ  ഭാഗമാണ്. ജീവിക്കാനുള്ള അവകാശം എന്നത് മൃഗങ്ങളെപ്പോലെ ജീവിക്കാനുള്ള അവകാശമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്ന് പരമോന്നത നീതിപീഠം  പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പാർപ്പിടത്തിനുള്ള അവകാശം അനുഛേദം 19 യും ഭാഗമാണ്.  1985-ലെ ഓൾഗ ടെലിസ് കേസിൽ, സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇത് വ്യക്തമാക്കിയിട്ടുണ്ട്. പാർപ്പിടത്തിനും, ജീവനോപാധിക്കും ഉള്ള അവകാശം മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലുകൾക്ക് മുൻപ് മുൻകൂർ നോട്ടീസും, പുനരാധിവാസ പദ്ധതിയും വേണമെന്ന് പറഞ്ഞിട്ടുണ്ട്. 2019-ലെ സുധാമ സിംഗ് കേസിൽ ഡൽഹി ഹൈക്കോടതി പുനരാധിവാസത്തെയും  അതിനുവേണ്ട നടപടിക്രമങ്ങളെയും കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 

ഈ വിധികളുടെയൊക്കെ ലംഘനമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്ന്. എന്നാൽ അതിനെതിരായ നടപടി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് നിരാശജനകവുമാണ്. അധികാര ദുർവിനിയോഗം നടത്തിയ ആളുകൾക്കെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശമായിരുന്നു ആദ്യം  ഉണ്ടാവേണ്ടത്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിട്ടില്ലാത്ത യാതൊരു ശിക്ഷയും നടപ്പിലാക്കാനുള്ള അധികാരം ഭരണകൂടങ്ങൾ ക്കില്ല. മറ്റുള്ളവരുടെ മണ്ണിൽ ബുൾഡോസർ ഉരുളുമ്പോൾ ചിരിച്ചുകൊണ്ടിരുന്നവരിൽ പലരും, സ്വയം ഇതിനെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ആവലാതിപ്പെടുന്ന കാഴ്ചയും നമ്മൾ കണ്ടു. ഈ പ്രാകൃത ശിക്ഷാവിധി നിർത്തലാക്കേണ്ടത്, ഇത് നടപ്പിലാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത്, കാലഘട്ടത്തിൻറെ അനിവാര്യതയാണ്. 

എന്തായാലും,  സുപ്രീംകോടതി ഇടപെടൽ, രാജ്യത്ത് പുലരുന്ന ഏകാധിപത്യ പ്രവണതകൾക്ക്  തിരിച്ചടിയാണ്. ഈ പ്രതികാര നീതിയുടെ വർഗീയ സ്വഭാവത്തിലേക്ക് കോടതി കടന്നില്ലെങ്കിലും, ബുൾഡോസർ നീതി ആരംഭിച്ചതിന്റെ സാഹചര്യം മനസ്സിലാക്കാതിരുന്നിട്ടില്ല. “ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു” എന്ന സോളിസിറ്റർ ജനറലിന്റെ പരാമർശം, ഈ നടപടികളുടെ രാഷ്ട്രീയ ഉള്ളടക്കം വെളിപ്പെടുത്തുന്നതാണ്.  രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം, ഭരണകൂട പിന്തുണയോടെയുള്ള മർദ്ദക നീതിയിൽ നിന്ന് ഒരിടക്കാല ആശ്വാസമാണിത്. വ്യക്തിപരമായ കുറ്റത്തിന് കുടുംബത്തെയോ, സമൂഹത്തെ തന്നെയോ, ഒറ്റയടിക്ക് ശിക്ഷിക്കുന്ന പ്രാകൃത രീതി ഇല്ലാതാവണമെങ്കിൽ, ജുഡീഷ്യറിയുടെ നിതാന്ത ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. ഏതുതരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വന്നാലും, അതിനെയൊക്കെ മറികടക്കാൻ പഴുതുകൾ തേടുന്ന, ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ മാനിക്കാത്ത അധികാര കേന്ദ്രങ്ങളുള്ള രാജ്യമാണിതെന്ന കാര്യം മറന്നു കൂടാ. 

ഒക്ടോബർ ഒന്നിനാണ്, കേസ് വീണ്ടും പരിഗണിക്കുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് കോടതി ഏതറ്റം വരെ പോകുമെന്ന് അന്നറിയാം. നിയമവിരുദ്ധമായ ഇടിച്ചുനിരത്തലുകൾക്ക് ഉത്തരവാദികളായവരെക്കൊണ്ട് സമാധാനം പറയിപ്പിക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമീപനവുമായി കോടതി മുന്നോട്ടു പോവുകയാണെങ്കിൽ, ഭൂരിപക്ഷ പിന്തുണയുള്ള ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയും ഭരണഘടനാധിഷ്ഠിത ജനാധിപത്യവും തമ്മിലുള്ള പോരാട്ടത്തിലെ നിർണായക വഴിത്തിരിവായിരിക്കുമത്.

First published in Suprabhatham Daily on 23/09/2024

ReplyForwardAdd reaction

മരിച്ചവന്റെ പൗരത്വം!

ആസാം സ്വദേശിയായ എംഡി റഹീം അലിക്ക്, 12 വർഷങ്ങൾക്കുശേഷം സുപ്രീം കോടതി ഇന്ത്യൻ പൗരത്വം തിരിച്ചുനൽകി എന്ന വാർത്ത, അളവറ്റ സന്തോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഹാജരാക്കിയ രേഖകളിലെ ചില അക്ഷരത്തെറ്റുകളുടെ പേരിൽ, പൗരത്വത്തെ സംശയിക്കാനാവില്ലെന്നും; തക്കതായ യാതൊരു തെളിവുകളും നിരത്താതെ, സാധാരണ മനുഷ്യനോട് ‘താനൊരു നുഴഞ്ഞുകയറ്റക്കാരനല്ല’ എന്ന് തെളിയിക്കാൻ ആവശ്യപ്പെടുന്നത് നീതി നിഷേധമാണെന്നും ജസ്റ്റിസ് അസനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ബെഞ്ച് വിധിയിൽ കുറിച്ചു. എന്നിരുന്നാലും, നീതി എന്ന് നമ്മൾ കരുതിയിടത്ത്, അനീതിയുടെ കടലാഴം അനാവരണം ചെയ്യുന്ന വാർത്തയാണ് പിന്നീട് വന്നത്. റഹിം അലി ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു. 2021 ഡിസംബർ 28ന്, തൻ്റെ 58 മത്തെ വയസ്സിൽ,  ഒരു വിദേശി എന്ന നിലയിൽ തന്നെയാണ് അയാൾ മരിച്ചത്. ജീവിച്ചിരുന്ന കാലമത്രയും കടുത്ത ഭീതിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഏതുനിമിഷവും തന്നെ പോലീസുകാർ പിടിച്ചുകൊണ്ടു പോകാം എന്ന് അദ്ദേഹം ഭയപ്പെട്ടു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പോലും, പേടി അയാളെ അനുവദിച്ചില്ല. രാത്രികളിൽ മക്കൾ പോലും അറിയാതെ, വീടുവിട്ടിറങ്ങി പരിചയക്കാരുടെ വീടുകളിൽ തങ്ങുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ഹാജിറാബീയുടെ ചോദ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഹൃദയത്തിൽ സൂചിമുനപോലെ തുളഞ്ഞു കയറുന്നതാണ്: 

“ഇനി പറഞ്ഞിട്ടെന്താണ് കാര്യം? ജീവിതകാലം മുഴുവൻ അദ്ദേഹത്തെ വേട്ടയാടിയിരുന്ന, തന്നെ പിടിച്ചുകൊണ്ടു പോകുമോ എന്ന ഭയം, അദ്ദേഹത്തോടൊപ്പം ഇല്ലാതായി. ഇനിയും അദ്ദേഹത്തെ ഒരു നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ, അവർ എന്തു ചെയ്യുമായിരുന്നു? കുഴിമാടത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുമായിരുന്നോ?” 

ആസാമിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. പതിറ്റാണ്ടുകളായി അവിടെ  പാവപ്പെട്ട നിരവധി മനുഷ്യരെ ഇങ്ങനെ നിയമത്തിനു മുന്നിൽ നഗ്നരാക്കി നിർത്തുകയാണ്. അവരുടെ പൗരത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പൗരത്വം എന്നാൽ അവകാശമല്ല, അവകാശങ്ങൾക്കുള്ള അവകാശമാണ്. പൗരൻ ആകുമ്പോഴാണ് ഒരാൾ,  രാജ്യത്തിൻ്റെ ഭരണഘടനയും ഭരണസംവിധാനവും ഉറപ്പു നൽകുന്ന അവകാശങ്ങൾക്ക് അർഹത നേടുന്നത്. പൗരനല്ല എന്നുവന്നാൽ, സഞ്ചാര സ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ, മിനിമം കൂലിയ്ക്കുള്ള അവകാശമോ, തുടങ്ങിയവ ഏതുമില്ലാതെ ജീവിക്കേണ്ടി വരും. അല്ലെങ്കിൽ ഡിറ്റെൻഷൻ സെന്ററുകളിൽ കഴിയണം. അതുകൊണ്ടുതന്നെ അത്ര കണിശമായ സാഹചര്യങ്ങളിലല്ലാതെ  പൗരത്വം റദ്ദ് ചെയ്യുവാൻ പാടില്ലാത്തതാണ്. ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ സ്ഥിതി അങ്ങനെയല്ല. ഭരണകൂടത്തിനും, കോടതിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. 

പൗരത്വ നിയമത്തിന്റെ പരിണാമം 

ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി രൂപം കൊണ്ടപ്പോൾ, ഈ മണ്ണിൽ ജനിച്ച എല്ലാവരെയും രാജ്യത്തെ പൗരന്മാരായി കണക്കാക്കുന്ന സിവിക് ദേശീയതയാണ് ഉയർത്തിപ്പിടിച്ചത്. പിന്നീട് പൗരത്വ നിയമത്തിലെ വിവിധ ഭേദഗതികളിലൂടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും, ജന്മം കൊണ്ട് എന്നതിലുപരിയായി രക്തബന്ധം കൊണ്ട് പൗരത്വത്തെ നിർവചിക്കുന്ന എത്നിക് ദേശീയതയിലേക്ക് രാജ്യം വഴി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്രവും നമുക്ക് കാണാം. അതിൻ്റെ ഏറ്റവും പ്രകടമായ രൂപമായിരുന്നു 2019-ലെ പൗരത്വ നിയമ ഭേദഗതി. അങ്ങനെ അപരവൽക്കരണത്തിന്റെ, വിദ്വേഷത്തിന്റെ, വംശീയതയുടെ, ഒക്കെ ബോധ്യങ്ങൾ നമ്മുടെ പൗരത്വ സങ്കൽപ്പങ്ങളെ നിർവചിക്കാൻ തുടങ്ങി. അതിൻ്റെ മനസ്സാക്ഷിയെ നടുക്കുന്ന ഭാവങ്ങൾ ആകാരം പൂണ്ടൊരിടമായിരുന്നു ആസാം.

അനധികൃത കുടിയേറ്റക്കാർ പെരുകി, തദ്ദേശീയരുടെ അവസരങ്ങളും അവകാശങ്ങളും സമ്പത്തും തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഗ്രസിച്ചിരുന്ന നാടിൻ്റെ ദുരവസ്ഥയിൽ അക്ഷമരായി കഴിഞ്ഞ ജനങ്ങളുടെ അതൃപ്തിയത്രയും അനധികൃത കുടിയേറ്റക്കാർ എന്ന അപരരിലേക്ക് വഴി തിരിച്ചുവിടുന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾ മത്സരിച്ചു. 1983-ലെ നെല്ലി കൂട്ടക്കൊലയിലാണ് അത് അവസാനിച്ചത്. ഓൾ ആസാം സ്റ്റുഡൻസ് യൂണിയന്റെ ബാനറിൽ ആയിരുന്നു അക്രമം. 1985-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരം എന്ന നിലയിൽ അസാം ഉടമ്പടി നിലവിൽ വന്നു. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യ, ഒരു രാഷ്ട്രേതര ശക്തിയുമായി ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടി ആയിരിക്കുന്നിരിക്കും അത്. അതനുസരിച്ച്, ബംഗ്ലാദേശ് യുദ്ധം ആരംഭിച്ച 1971 മാർച്ച് 25 നു ശേഷം ബംഗ്ലാദേശിൽ നിന്നും ആസാമിൽ എത്തിയവരെ കണ്ടെത്തി തിരികെ അയക്കാം എന്ന ധാരണ ഉണ്ടായി. 

പൗരത്വ നിയമത്തിൻ്റെ വകുപ്പ് 6(എ) അനുസരിച്ച്, 1966-നു മുൻപ് ഇന്ത്യയിൽ എത്തിയവർ ഇവിടുത്തെ പൗരന്മാരാണ്. 1966 മുതൽ 1971 മാർച്ച് 24 വരെ ഇവിടെ എത്തിയിട്ടുള്ളവർക്ക്, പൗരത്വത്തിനായി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ 10 വർഷത്തേക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല എന്ന് മാത്രം. എന്നാൽ 1971 മാർച്ച് 25ന് ശേഷം വന്നവരെ കണ്ടെത്തി, രേഖകളിൽ നിന്ന് നീക്കംചെയ്ത്, ഡീപോർട്ട് ചെയ്യണം എന്നാണ് വ്യവസ്ഥ. 

തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്ക്. 

ആസാം ഉടമ്പടി അനുസരിച്ച് കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി 1983-ല്‍, ഇല്ലീഗൽ മൈഗ്രന്റ്സ് (ഡിറ്റർമിനേഷൻ ബൈ ട്രിബൂണൽ), ഐ.എം.ഡി. ടി.,  നിയമം കൊണ്ടുവന്നു. ഈ നിയമപ്രകാരം ഒരു വ്യക്തി ഇന്ത്യൻ പൗരനല്ല എന്ന് കണ്ടാൽ, അതു തെളിയിക്കാനുള്ള ബാധ്യത ഗവൺമെൻറിനാണ്. എന്നാൽ ‘ആസൂ’ നേതാവും പിന്നീട് ആസാം മുഖ്യമന്ത്രിയുമായ, സർബാനന്ദ സോനോവാൾ ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഒരാൾ ഇന്ത്യൻ പൗരൻ അല്ല എന്ന് തെളിയിക്കുക ബുദ്ധിമുട്ടാണെന്നും, അതുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിന് ഈ നിയമം തടസ്സമാണെന്നും സുപ്രീംകോടതിയിൽ വാദിച്ചു. പകരം, പൗരനെന്ന് തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്കു മേൽ ചാർത്തുന്ന, 1946-ലെ ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് നടപടികൾ കൈക്കൊള്ളേണ്ടത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ഫോറിനേഴ്സ് ആക്ട് ഒരു കൊളോണിയൽ നിയമമാണ്. അത് രാജ്യത്തെത്തിച്ചേർന്ന വിദേശികളെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഐ.എം.ഡി.ടി. നിയമം, അസമിൽ നിലവിൽ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വം നിർണയിക്കുന്നതിനുള്ളതാണ്. ഈ പ്രാഥമിക വ്യത്യാസം കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, സുപ്രീംകോടതിയിൽ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് ആസാമിൽ ഫോറിനേഴ്സ് ആക്ട് ആണ് ബാധകമാവുക എന്ന് വിധിച്ചു. 

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പതിനാലാം അനുച്ഛേദത്തിന്റെ വരെ ഭാഗമാണ് ‘ആനുമാനിക നിരപരാധിത്വം’. അതായത്, കുറ്റക്കാരനാണെന്ന് തെളിയിക്കും വരെ ഒരാളെ നിരപരാധിയായി കണക്കാക്കണം എന്ന പ്രാഥമിക നിയമ തത്വം. ഇന്ത്യൻ നിയമസംവിധാനത്തിന്റെയും അടിസ്ഥാനം ഇതാണ്. ഏതൊരു കേസിലും കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. കാരണം, അതിനുള്ള സംവിധാനങ്ങളും അധികാരവും ഗവൺമെന്റിനുണ്ട്. അതേസമയം വ്യക്തികൾ ഇത്തരം അധികാരങ്ങളോ വിഭവങ്ങളോ സംവിധാനങ്ങളോ ഇല്ലാത്തവരാണ്. എന്നാൽ ഫോറിനേഴ്സ് ആക്ട് ഈ തത്വത്തിന് വിരുദ്ധമാണ്. ഒരാളെ സ്വതവേ കുറ്റക്കാരനെന്ന് കാണുകയും, അല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത അയാൾക്ക് മേൽ ചുമത്തുകയുമാണ്  ചെയ്യുന്നത്. ഇത് അനീതിയാണെന്ന് സുപ്രീംകോടതി അംഗീകരിച്ചു എന്നുള്ളതാണ് റഹീം അലി കേസിന്റെ പ്രാധാന്യം. 

കേസിന്റെ നാൾവഴി

റഹീം അലിയുടെ കുടുംബം തലമുറകളായി ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്നവരാണ്. 1968-ലെയും 1970-ലെയും വോട്ടർപട്ടികളിൽ അദ്ദേഹത്തിൻ്റെ അച്ഛനമ്മമാരുടെ പേരുകളുണ്ട്. വിലാസവും ഒന്നുതന്നെയാണ്. 1985-ലെ പട്ടികയിൽ റഹീം അലിയുമുണ്ട്. വിവാഹത്തിനുശേഷം, റഹീം അലി കാശിംപൂർ ജില്ലയിലേക്ക് താമസം മാറ്റി. 1997-ൽ അവിടുത്തെ വോട്ടർപട്ടികയിലും അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഈ മനുഷ്യനെതിരെ 2004-ൽ പോലീസ് അന്വേഷണം ആരംഭിക്കുകയാണ്. ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിൽ, തൊരൈൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ദോരി ജഹാംഗീർപൂർ സ്വദേശിയാണ് റഹീം അലി എന്നായിരുന്നു ആരോപണം.  എസ് പി നിർദ്ദേശിച്ചത് അനുസരിച്ച് സബ് ഇൻസ്പെക്ടർ ബിബിൻ ദത്ത അന്വേഷണത്തിന് വരുന്നു. 1971 മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയതാണ് എന്നതിന് തെളിവുകൾ, ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് ഇവിടെ വന്നതേയല്ലാത്ത ഒരാൾ, ഇവിടെ ജനിച്ചു വളർന്ന വ്യക്തി, പോലീസ് ആവശ്യപ്പെടുന്ന തീയതിക്ക് മുമ്പ്  ബംഗ്ലാദേശിൽ നിന്നും ഇവിടെ വന്നു താമസിച്ചവനാണെന്ന് എങ്ങനെയാണ് തെളിയിക്കുക? 

അങ്ങനെ കേസ് ഫോറിനേഴ്സ് ട്രിബ്യൂണലിൽ എത്തി. ഒരുതവണ അദ്ദേഹം ഹാജരായി. എന്നാൽ പിന്നീട് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടായതിനെ തുടർന്ന്  ഹാജരാവാൻ കഴിയാത്ത നിലവന്നു. രോഗം സംബന്ധിച്ച ഗവൺമെൻറ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ട്രിബ്യൂണലിൽ ഹാജരാക്കിയിട്ടുമുണ്ട്. എന്നിട്ടും, ട്രിബ്യൂണൽ, കക്ഷിയുടെ അസാന്നിധ്യത്തിൽ തന്നെ, അയാളെ വിദേശിയായി പ്രഖ്യാപിച്ചുകൊണ്ട് 2006-ൽ ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതിയും ആ ഉത്തരവ് ശരിവെച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പോയി. 2017-ൽ ഒരിക്കൽ കൂടി പരിഗണിക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് റഹീം അലിയുടെ കേസ്, സുപ്രീം കോടതി ഫോറിനേഴ്സ് ട്രിബ്യൂണലിന് മടക്കി. എന്നിട്ടും ട്രിബ്യൂണൽ ഉത്തരവ് തിരുത്തിയില്ല. അദ്ദേഹം ഹാജരാക്കിയ രേഖകളിലെ അക്ഷരത്തെറ്റുകളും, തീയതികളിലെ പിഴവുകളും എല്ലാം ഉയർത്തിക്കാട്ടി വീണ്ടും അയാളെ വൈദേശികനാക്കുന്ന വിധി വന്നു. അതിന്മേലുള്ള അപ്പീലിലാണ് ഇപ്പോഴത്തെ വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.

സുപ്രീംകോടതി വിധി 

1946-ലെ, ‘ഫോറിനേഴ്സ് ആക്ടി’ന്റെ ഒമ്പതാം വകുപ്പാണ് കോടതി വ്യാഖ്യാനിച്ചത്. പ്രസ്തുത വകുപ്പ് അനുസരിച്ച് ഒരാൾ വൈദേശികനല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത അയാൾക്ക് തന്നെയാണ്. എന്നാൽ, ഒരാൾ വൈദേശികനാണ് എന്ന് ആരോപിച്ചുകൊണ്ട് നടപടികൾ ആരംഭിച്ചതിനുള്ള കാരണം അയാളെ ബോധിപ്പിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട് എന്ന മിനിമം നീതിബോധമാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്. ഇവിടെ റഹീം അലി, ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിൽ, തൊരൈൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ദോരിജഹാംഗീർപൂരിൽ നിന്നും ഇന്ത്യയിലേക്ക് കടന്നതാണെന്ന കാര്യം പോലീസ് സൂപ്രണ്ട് അറിഞ്ഞതെങ്ങനെയാണ്? എങ്ങനെയാണ് ഈ അന്വേഷണം ആരംഭിച്ചത്? ഇത്തരം ആരോപണം ഉയർന്നു വരാനുള്ള കാരണമെന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുവാൻ പോലീസിന് കഴിഞ്ഞില്ല. കേവലം ആരോപണവും, ‘ആരോപണത്തിന്റെ അടിസ്ഥാനവും’ തമ്മിൽ വ്യത്യാസമുണ്ട്. കേവലം ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയില്ല. കുറ്റാരോപണത്തിന്റെ കാരണമെന്തെന്നറിഞ്ഞാലാണ് ഒരാൾക്ക് നിയമപരമായി പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട്, അന്വേഷണം ആരംഭിക്കുന്നതിനുള്ള കാരണം എന്തായിരുന്നു എന്ന് വിശദീകരിക്കാനുള്ള ബാധ്യതയിൽ നിന്ന്, ഫോറിനേഴ്സ് ആക്ടിന്റെ ഒമ്പതാം വകുപ്പ് പ്രോസിക്യൂഷനെ ഒഴിവാക്കുന്നില്ല എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. 

റഹീം അലിയുടെ അച്ഛനും അമ്മയും സഹോദരനും ഇന്ത്യൻ പൗരരാണ്. അയാളും മകളും ഇവിടത്തെ സ്ഥിരതാമസക്കാരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ ഉണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ട്. ഹാജരാക്കിയ സാക്ഷ്യപത്രങ്ങൾ വ്യാജമാണെന്ന ആരോപണവുമില്ല. രേഖകളിലെ അക്ഷരത്തെറ്റുകളും, തീയതിയിലെ പിശകുകളും നമ്മുടെ രാജ്യത്ത് വളരെ സാധാരണമാണ്. വോട്ടർ പട്ടികയിലെയും, തിരിച്ചറിയൽ കാർഡിലെയും, റേഷൻ കാർഡിലെയും, ആധാറിലെയും, വിവിധ സാക്ഷ്യപത്രങ്ങളിലും എല്ലാം അക്ഷരപ്പിശകുകൾ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും പല ഭാഷകളിൽ പേരുകൾ ആവർത്തിക്കുമ്പോൾ. ശിക്ഷാനിയമങ്ങൾ വളരെ കണിശമായി അന്വയിക്കേണ്ടതാണ്. കാരണം അത് മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണ്. ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21 പ്രകാരം പൗരർക്കു മാത്രമല്ല, ഇന്ത്യൻ മണ്ണിലെ എല്ലാ മനുഷ്യർക്കും ബാധകമാണ്. ജീവിക്കാനുള്ള അവകാശം എന്നാൽ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. അതിൽ പൗരത്വം അതീവ പ്രാധാന്യമുള്ള ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കേവലം അക്ഷരപ്പിശകുകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാൾ ഇന്ത്യൻ പൗരൻ അല്ലെന്നു പ്രഖ്യാപിക്കാനാവില്ല. 

ഇത് വളരെ പ്രധാനപ്പെട്ട ഒരു നിലപാടാണ്. അസാമിലെ പൗരത്വ നിയമങ്ങൾ സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ എല്ലാം ഉന്നയിച്ചു പോന്നതും, കോടതി നിഷ്കരുണം അവഗണിച്ചതുമായ വിഷയമാണിത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് നരിമാൻ എന്നിവരുടെ ബഞ്ചാണ് അസാമിലെ നീതി രാഹിത്യത്തിന് തുടക്കം കുറിച്ചത്. സമ്പത്തും വിഭവങ്ങളും അധികാരവും അന്വേഷണ സംവിധാനങ്ങളും എല്ലാമുള്ള ഭരണകൂടം മറുവശത്തു നിൽക്കുമ്പോൾ താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ബാധ്യത സാധാരണ പൗരനുമേൽ വന്നുചേരുന്ന നിയമ പ്രക്രിയയെ  ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ് കോടതി ചെയ്തത്. മനുഷ്യത്വരഹിതമായ ആ സമീപനത്തിൽ നിന്നുള്ള മാറ്റമാണ് ഈ വിധിയിലൂടെ ആരംഭിക്കുന്നതെങ്കിൽ അത് ഒരു ശുഭ സൂചനയാണ്. ജസ്റ്റിസ് അസനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ഈ വിധി പ്രതീക്ഷ നൽകുന്നതാണ്.

എന്നിരുന്നാലും, നമ്മുടെ നീതിന്യായ സംവിധാനത്തിൽ ഈ പ്രാഥമിക നീതിബോധത്തിന്റെ വെളിച്ചമെത്താൻ 12 വർഷങ്ങൾ വേണ്ടിവന്നു എന്നത് സങ്കടകരമാണ്. രണ്ടുതവണ സുപ്രീംകോടതിയിൽ എത്തിയതിനുശേഷം ആണ് ഇത് സംഭവിക്കുന്നത്. അതിനും എത്രയോ മുമ്പ്, പാവപ്പെട്ട ആ കർഷകൻ മരണമടഞ്ഞിരുന്നു. ഒരു ചെറിയ കർഷക കുടുംബമാണ് അദ്ദേഹത്തിന്റേത്. ആസാമിലെ നൽബാരി ജില്ലയിലെ കാശിംപൂർ ഗ്രാമത്തിലാണ് താമസം. കേസ് നടത്തുന്നതിന് വേണ്ടി നാല് പശുക്കളെയും അഞ്ച് ആടുകളെയും, അദ്ദേഹത്തിൻ്റെ അച്ഛൻ്റെ പേരിൽ ഉണ്ടായിരുന്ന കുറച്ച് സ്ഥലവും വിൽക്കേണ്ടിവന്നു, കൃഷിയിടം പണയത്തിലാണ്. രണ്ടര ലക്ഷത്തിലേറെ രൂപ കേസ് നടത്തിപ്പിനായി ചെലവഴിക്കേണ്ടി വന്നുവെന്ന് മകൻ മാധ്യമങ്ങളോട് പറഞ്ഞു. 12 വർഷം അനീതിയുടെ ദുരിതപർവത്തിലൂടെ, ഭീതിയുടെ മുൾമുനയിലൂടെ, ജീവിച്ചു മരിച്ച ആ മനുഷ്യനോട് നീതിപുലർത്താൻ നമുക്ക് കഴിഞ്ഞില്ല. 

സമാനമായ ആകുലതകളുമായി ആയിരക്കണക്കിന് മനുഷ്യർ ഈ രാജ്യത്തിനിയും ജീവിക്കുന്നുണ്ട്. കൊട്ടിഘോഷിച്ചു നടത്തിയ അസാമിലെ പൗരത്വ രജിസ്റ്റർ, 19 ലക്ഷം മനുഷ്യരെയാണ് രാജ്യരഹിതരായി പ്രഖ്യാപിച്ചത്. അവരിൽ ഭൂരിപക്ഷവും ഹൈന്ദവരായിരുന്നു എന്നത് ഇതിൻ്റെ പ്രയോക്താക്കൾക്ക് ഒരു രാഷ്ട്രീയപ്രഹരമായി എന്നതു മാറ്റി നിർത്തിയാൽ, മനുഷ്യരുടെ ദുരിതം അവിടെ നിലനിൽക്കുകയാണ്. അതിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ കഴിയില്ല. ഇപ്പോൾ തന്നെ അപ്പീലിന് പോകാനോ ഹിയറിങ്ങിന് ഹാജരാകാനോ ആളുകൾ തയ്യാറാകാത്ത സ്ഥിതിയുണ്ട്. ആകെ 8 പേർ മാത്രമാണ് അപേക്ഷിച്ചത്, ഹാജരായതോ മൂന്നുപേരും! ഇന്ത്യക്കാരായ ഞങ്ങൾ പൗരത്വത്തിനുവേണ്ടി ആരുടെ മുന്നിലും യാചിക്കേണ്ടതില്ലെന്നാണ് അവർ പറയുന്നത്. ദൗർഭാഗ്യവശാൽ നിയമം അങ്ങനെയല്ലല്ലോ. വിദ്വേഷ വിചാരങ്ങൾ കൊണ്ട് നയങ്ങൾ ഉണ്ടാക്കുകയും, പരമോന്നത നീതിപീഠം അതിന് കൂട്ടുനിൽക്കുകയും ചെയ്തപ്പോൾ സംഭവിച്ചതാണിത്. റഹീം അലി കേസ്, ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നുവെങ്കിൽ…

First published in Suprabhatham Daily on 21/07/2024 and 22/07/2024

സംവരണം; പാറ്റ്ന ഹൈക്കോടതി വിധിയുയർത്തുന്ന ചോദ്യങ്ങൾ

ബീഹാറിൽ, ജാതി സെൻസസിന് ശേഷം, സംവരണം 65% ആയി വർധിപ്പിച്ച നടപടി പാറ്റ്ന ഹൈക്കോടതി റദ്ദു ചെയ്തിരിക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം നമ്മുടെ ഭരണഘടനാ കോടതികളിൽ വിപുലമായ  ന്യായവിചാരങ്ങൾക്ക് വിധേയമാകാറുണ്ട്. ‘കഴിവും, കാര്യക്ഷമതയും’ ആണ് ഉയർന്നു വരാറുള്ള പ്രധാന മാനദണ്ഡം. സംവരണം തുല്യതയ്ക്കെതിരാണെന്ന മിഥ്യാധാരണയും കോടതികൾ ഒരുകാലത്ത് പുലർത്തി വന്നിരുന്നു. ചെമ്പകം ദൊരൈ രാജൻ കേസ് മുതൽ ഇങ്ങോട്ട് അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അന്ന് മദ്രാസിലെ സംവരണ വിജ്ഞാപനം കോടതി റദ്ദ് ചെയ്തു. തുല്യതയ്ക്കെതിരാണ് എന്നായിരുന്നു നിഗമനം.  ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് അതിനെ മറികടന്നത്. 

അടുത്തകാലത്ത്  ഗുജറാത്തിലെ പട്ടിദാർ സംവരണം, രാജസ്ഥാനിലെ ഗുജ്ജർ സംവരണം, മഹാരാഷ്ട്രയിൽ മറാഠി സംവരണം, ആന്ധ്രപ്രദേശിലെ മുസ്ലിം സംവരണം, ഗുജറാത്തിലെ ജാട്ട് സംവരണം തുടങ്ങിയവയൊക്കെ സുപ്രീംകോടതി റദ്ദു ചെയ്തിരുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈ വിധികളിലെല്ലാം കോടതി ചൂണ്ടി കാണിച്ചിരുന്നത്: സമുദായങ്ങളുടെ പിന്നാക്കാവസ്ഥ വിദഗ്ധ സമിതി പഠിച്ചു വിലയിരുത്തിയിട്ടില്ല. പിന്നെ സംവരണ സീറ്റുകളുടെ എണ്ണം സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള 50 ശതമാനത്തിനു മുകളിലാണ്.

അത്തരം ധർമ്മ സങ്കടങ്ങളൊന്നും കോടതിയെ ബാധിക്കാതെ പോയത് ഇ. ഡബ്ലിയു. എസ്. എന്ന ഓമന പേരിൽ അറിയപ്പെടുന്ന സവർണ്ണ സംവരണ കേസിൽ മാത്രമാണ്. തുല്യതാ, കഴിവ്, കാര്യക്ഷമത തുടങ്ങിയ ഭാരിച്ച ചർച്ചകളൊന്നും വിധിയിൽ സംവരണത്തിനെതിരായി കടന്നുവന്നില്ല.  50 ശതമാനത്തിന്റെ കാര്യവും പരാമർശിക്കപ്പെട്ടില്ല. “സുപ്രീംകോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രത്യക്ഷത്തിൽ തന്നെ വിവേചനപരവും നീതി രഹിതവുമായ ഒരു കാര്യത്തിന് അനുമതി കൊടുക്കുന്നത് എന്ന വേദനയോടെയാണ് ഞാൻ എഴുതാൻ ആരംഭിക്കുന്നത്” എന്ന്, വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് എസ് ആർ ഭട്ടിനു പരിതപിക്കേണ്ടി വന്ന തരത്തിൽ, സവർണ്ണ സംവരണം നടപ്പിലാക്കുവാൻ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ ശരിവെക്കുകയാണ് കോടതി ചെയ്തത്. 

പാറ്റ്ന ഹൈക്കോടതി വിധി 

2023 ഒക്ടോബർ 2-ന് ബീഹാറിലെ ജാതി സെൻസസ് പൂർത്തിയായി. അതേത്തുടർന്ന് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമാക്കുന്നതിന് വേണ്ടി, നിലവിലുണ്ടായിരുന്ന സംവരണ സംവിധാനത്തിലെ സംവരണ ക്വോട്ട 50 ശതമാനത്തിൽ നിന്ന് 65% ആക്കി ഉയർത്തി. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിട്ടുള്ളത്. ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് കുമാർ എന്നിവരുടെ ബെഞ്ചിന്റെതാണ് വിധി. 

ജാതി സെൻസസിൽ പിന്നാക്ക വിഭാഗക്കാരുടെ അനുപാതം, 85% വരെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംവരണം വർദ്ധിപ്പിക്കുവാൻ നിതീഷ് കുമാർ ഗവൺമെൻറ് തീരുമാനിച്ചത്. സംസ്ഥാന നിയമസഭാ ഏകപക്ഷീയമായാണ് ഈ തീരുമാനം അംഗീകരിച്ചത്. എന്നാൽ സംവരണ ക്വോട്ടയിൽ വരുത്തിയ ഭേദഗതി ഭരണഘടനാപരമല്ല എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. മൂന്നു കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിച്ചത്. ഒന്ന്, സംവരണം 50% പരിധി കഴിഞ്ഞിരിക്കുന്നു. രണ്ട്, ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന സംവരണം ‘ആനുപാതിക’ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയല്ല, ‘മതിയായ’ പ്രാതിനിധ്യമാണ് ലക്‌ഷ്യം. മൂന്ന്, പിന്നാക്ക വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് ബോധ്യപ്പെടുത്തുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. ഒരു വിദഗ്ധസമിതിയെയും നിയോഗിച്ചിട്ടില്ല. കണക്കുകൾ നോക്കുമ്പോൾ, ഈ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടെന്നു കാണാം. 

വിധിയുടെ മറുവശം

ഈ മൂന്നു വിഷയങ്ങളും ഗൗരവതരമായ പരിശോധനകൾക്കു വിധേയമാക്കേണ്ടതാണ്. സംവരണം പരമാവധി 50 ശതമാനം മാത്രമേ പാടുള്ളുവെന്ന തത്വം ഭരണഘടനയിൽ ഉള്ളതൊന്നുമല്ല; പൂർണമായും കോടതികൾ സൃഷ്ടിച്ചതാണ്. 1962-ലെ എം ആർ ബാലാജി കേസ്, 1964-ലെ ടി ദേവദാസ് കേസ്, 1976- ലെ എൻ എം എം തോമസ് കേസ്, 1992-ലെ ഇന്ദിരാ സാഹ്നി കേസ്, 2006-ലെ എം നാഗരാജ് കേസ്, തുടങ്ങി നിരവധി വിധികളിൽ ഈ മാനദണ്ഡം നിഷ്കർഷിച്ചിട്ടുണ്ട്. സംവരണം 50 ശതമാനത്തിന് മുകളിൽ പോയാൽ, അത് മെറിറ്റിനെയും കാര്യക്ഷമതയെയും ബാധിക്കും എന്നാണ് നമ്മുടെ പരമോന്നത നീതിപീഠം പറഞ്ഞത്. സംവരണം 50%- ന് മുകളിൽ പോയാൽ അത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതാ സങ്കൽപ്പത്തിന് വിരുദ്ധമാകുമെന്ന് പറയുന്നുണ്ടെങ്കിലും, അതിനെ സാധൂകരിക്കാൻ പോന്ന ശക്തമായ നിയമ യുക്തി ഒന്നും വിധികളിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ വിദഗ്ധ അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല 50% എന്ന സംഖ്യ നമ്മുടെ നിയമവൈജ്ഞാനിക പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി തീർന്നത്.

ഇന്ദിരാ സാഹ്നി കേസിലെ ഒമ്പതംഗ വിശാല ബഞ്ചിന്റെ വിധിയിൽ, 50% ത്തിൻ്റെ മാനദണ്ഡം ഒരുതരത്തിൽ ലംഘിക്കുവാൻ പാടില്ലാത്തതല്ല എന്നു പറയുന്നുണ്ട്. വിദൂര ദേശങ്ങളിൽ, മുഖ്യധാരാ ജീവിതത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ ഒക്കെ 50 ശതമാനത്തിന് മുകളിൽ സംവരണമാകാം എന്നും പറയുന്നുണ്ട്. ഇ. ഡബ്ലിയു. എസ്. കേസിൽ, സംവരണം 50 ശതമാനത്തിന് മുകളിലായിരുന്നിട്ടും കോടതിയതു ശരി വച്ചിട്ടുണ്ട്. ബീഹാറിന്റെ കാര്യത്തിൽ, മാനവിക വളർച്ചാ സൂചികകൾ പരിശോധിച്ചാൽ, രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണിതെന്ന പരിഗണന നൽകാമായിരുന്നു. എന്നാൽ ഇന്ദിരാസാഹ്നി കേസിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ ബീഹാറിന് ബാധകമാണെന്ന് പാറ്റ്ന ഹൈക്കോടതി കണ്ടില്ല.

രണ്ടാമത്തെ കാര്യം, സംവരണം സംബന്ധിച്ച ‘ആനുപാതികമായ പ്രാതിനിധ്യം’, ‘മതിയായ പ്രാതിനിധ്യം’ എന്നിവ തമ്മിലുള്ള വ്യത്യാസമാണ്. നിയമനിർമ്മാണ സഭകളിലേക്കുള്ള സംവരണത്തിന് ആനുപാതികമായ പ്രാതിനിധ്യമാണ് പരിശോധിക്കുന്നത് എങ്കിൽ, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുഛേദം 16, ഉപഖണ്ഡം നാലിൽ ‘മതിയായ പ്രാതിനിധ്യം’ എന്ന പ്രയോഗമാണുള്ളത്. ഇത് രണ്ടും വ്യത്യസ്തമായ മാനദണ്ഡങ്ങളാണെന്ന് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്. മതിയായ പ്രാതിനിധ്യം ഇല്ലെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് കോടതി പറയുന്നത്. ഇക്കാര്യങ്ങൾ പഠിക്കുവാൻ വിദഗ്ധരെ നിയോഗിച്ചിട്ടുമില്ല. എന്നാൽ, ബീഹാറിൽ ജാതി സെൻസസ് നടത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച കണക്കുകൾ സംസ്ഥാന സർക്കാരിനു മുന്നിലുണ്ട്. ഗവൺമെൻറ് തലത്തിൽ അത് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ആ കാര്യം സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭ വിശദമായി ചർച്ച ചെയ്തതാണ്. അതിനുശേഷം ഏകപക്ഷീയമായാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വിദഗ്ധരെ നിയോഗിക്കണമെന്ന ആവശ്യം എത്ര കണ്ട് അനിവാര്യമാണെന്നത് തർക്ക വിഷയമാണ്. കാരണം, മണ്ഡൽ കമ്മീഷന്റെ റിപ്പോർട്ട് നമുക്ക് മുന്നിലുണ്ട്. അതേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പിന്നാക്കാവസ്ഥ അളക്കുവാൻ കഴിയും. അതിന് മറ്റൊരു വിദഗ്ധസമിതിയുടെ ആവശ്യമില്ല. മാത്രവുമല്ല, മണ്ഡൽ കമ്മീഷനിലെ മാനദണ്ഡങ്ങൾ രൂപീകരിക്കുവാൻ നിയോഗിക്കപ്പെട്ട വിദഗ്ധർ- എം എൻ ശ്രീനിവാസ്, യോഗേന്ദ്ര സിംഗ്, വി കെ ബർമൻ- എന്നിവർ കമ്മീഷൻ റിപ്പോർട്ടിനോട് വിയോജിക്കുകയാണ് ചെയ്തത്. എന്നിട്ടും കമ്മിറ്റി പറഞ്ഞിരിക്കുന്ന 17 മാനദണ്ഡങ്ങൾ സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത്. ബീഹാറിൽ ആണെങ്കിൽ, പുതിയൊരു വിഭാഗത്തിന് സംവരണം നൽകുകയല്ല ചെയ്തത് നിലനിന്നിരുന്ന സംവരണത്തിന്റെ ശതമാനം വർദ്ധിപ്പിക്കുക മാത്രമാണുണ്ടായത്. ഇക്കാര്യങ്ങളൊന്നും കോടതി അനുഭാവപൂർവ്വം പരിഗണിച്ചില്ല. 

സംവരണം, മെറിറ്റ്, കാര്യക്ഷമത എന്നിവയൊക്കെ വളരെ സങ്കീർണമായ സങ്കല്പനങ്ങളാണ്. ഈ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ തന്നെയാണ് ബീഹാറിൽ ജാതി സെൻസസ് ശരിവച്ചുകൊണ്ട് വിധിയെഴുതിയതും. സുപ്രീം കോടതിയുടെ തന്നെ നിരവധി വിധികൾ ഉയർത്തുന്ന പരിമിതികൾ ഹൈക്കോടതിക്കു മുന്നിലുണ്ടായിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മെറിറ്റിനെ അതിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് നിർവചിക്കേണ്ടതുണ്ട്. സംവരണം 50 ശതമാനത്തിനു മുകളിൽ വന്നാൽ അത് കാര്യക്ഷമതയെ ബാധിക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഒന്നും ഇല്ല. ജനറൽ വിഭാഗത്തിൽ ജോലിയിൽ കയറുന്നവർ സംവരണം വഴി പ്രവേശനം ലഭിച്ചവരെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന വസ്തുതകളുമില്ല. ഉന്നത കുലജാതർ ജനറൽ കോട്ടയുടെ കാര്യക്ഷമതയും സംശുദ്ധിയും, സംവരണത്തിലൂടെ എത്തുന്നവർ വന്നാൽ ഇല്ലാതാകും എന്ന് പറയുന്നത് ഒരു പ്രാകൃത ചിന്തയുടെ പ്രതിഫലനം കൂടിയാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹിക മാറ്റത്തിന്റെ വിശാലദർശനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് സാമൂഹ്യനീതിയുടെ ബാലപാഠങ്ങളെ നിരാകരിക്കുന്നതാണ്.

First Published in Suprabhatham Daily on 8 June 2024