124(എ ) സുപ്രീംകോടതി തെറ്റ് തിരുത്തേണ്ടിയിരുന്നു

ഏറെ മാധ്യമശ്രദ്ധ നേടിയ ഒരു തീരുമാനത്തിലൂടെ, ദേശദ്രോഹ കുറ്റം നിർവചിക്കുന്ന, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124(എ), താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സുപ്രീംകോടതി. കോടതിയുടെ ‘ധീരമായ’ ഇടപെടലിനെ പ്രകീർത്തിക്കുന്ന ആഘോഷങ്ങളെല്ലാം അവസാനിച്ചെങ്കിൽ ഉത്തരവിനെ സമചിത്തതയോടെ വിലയിരുത്താൻ നമുക്ക് ശ്രമിക്കാം.
124(എ)-യുടെ ഇരകളായ മാധ്യമപ്രവര്‍ത്തകർ, കിഷോര്‍ ചന്ദ്ര വംഖേം, കനയ്യ ലാല്‍ ശുക്ല എന്നിവരുടേതുൾപ്പെടെ 8 ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നത്. നിയമം തങ്ങൾ പുനപരിശോധിച്ചുവരികയാണെന്നും, അതുകൊണ്ട് ഈ ഘട്ടത്തിൽ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാരിൻറെ നിലപാട്. എന്നാൽ കോടതി അത് പൂർണമായും അംഗീകരിച്ചില്ല. പുനപരിശോധനയ്ക്കുള്ള സാവകാശം അനുവദിച്ചുവെങ്കിലും, അതോടൊപ്പം ദേശദ്രോഹ നിയമം താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു സുപ്രീംകോടതി. 
“124(എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനപരിശോധിക്കമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇനി മുതല്‍ രാജ്യദ്രോഹക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. രജിസ്റ്റര്‍ ചെയ്താല്‍, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു സമാശ്വാസം തേടാവുന്നതാണ്. നിലവില്‍ ചാര്‍ജ് ചെയ്തിട്ടുള്ള കേസുകളില്‍ എല്ലാ വിചാരണ നടപടികളും നിര്‍ത്തിവെക്കേണ്ടതാണ്. മറ്റു വകുപ്പുകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച നടപടികള്‍ തുടരാവുന്നതാണ്. അതേസമയം തന്നെ കേന്ദ്ര സര്‍ക്കാരിന് സെഡീഷന്‍ നിയമം ദുരുപയോഗം ചെയ്യതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാവുന്നതാണ്.” ഇത്രയുമാണ് കോടതി വിധിയില്‍ പറയുന്നത്. 
ഈ വർഷം ജൂലൈ മാസം വരെയെങ്കിലും ദേശദ്രോഹം പോലെയുള്ള ഒരു നിഷ്ഠൂര നിയമത്തിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുന്നു എന്ന അർത്ഥത്തിൽ സുപ്രീം കോടതിയുടെ വിധി സ്വാഗതാർഹമാണ്. കോടതിയുടെ ‘പ്രതീക്ഷ’ പോലെ ഇനി ഈ നിയമത്തിന് കീഴിൽ എഫ്ഐആർ ഉണ്ടാകാതിരിക്കട്ടെ. കുറ്റാരോപിതർക്ക് ജാമ്യം ലഭിക്കട്ടെ. എന്നാൽ ഇതിനൊരു മറുവശമുണ്ട്. സുപ്രീംകോടതി ഒരു പഴയ തെറ്റ് തിരുത്താനുള്ള അവസരം ഉപേക്ഷിച്ച് പിന്മാറി എന്നതാണത്. അതിലേക്ക് കടക്കുംമുമ്പ് എന്തുകൊണ്ടാണ് രാജ്യദ്രോഹം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമല്ലാത്ത നിയമമാകുന്നത് എന്ന് പരിശോധിക്കാം.
‘രാജ്യദ്രോഹം’ ആകർഷണീയമായ വകുപ്പ് ആകുന്നത് അതിൻറെ പേര് കൊണ്ടുതന്നെയാണ്. കേൾക്കുമ്പോൾ രാജ്യത്തിനെതിരായ പ്രവർത്തനം. രാജ്യത്തെ ദ്രോഹിക്കുന്നതിനെ ആർക്കാണ് ന്യായീകരിക്കാനാവുക? അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കുറ്റം അനിവാര്യമാണ് എന്ന ഒരു പൊതുബോധം നിലവിലുണ്ട്. കോടതി വിധിയോടെ രാജ്യദ്രോഹകുറ്റകൃത്യം ഇല്ലാതായാൽ പിന്നെ, രാജ്യത്തിന് എതിരായ പ്രവർത്തനങ്ങളെ ശിക്ഷിക്കുവാൻ നിയമം വേണ്ടേ എന്നാണ് സംശയം. അതിന് ഉത്തരം കണ്ടെത്താൻ എന്തൊക്കെ കുറ്റങ്ങളാണ് രാജ്യത്തിനെതിരെ ഉയർന്നു വരാൻ സാധ്യതയുള്ളത് എന്ന് പരിശോധിക്കാം.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയോ യുദ്ധത്തിന് ശ്രമിക്കുകയോ ചെയ്യുക. രാജ്യത്തിനെതിരായ യുദ്ധത്തിനു വേണ്ടി ഗൂഢാലോചന നടത്തുക. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആയുധങ്ങൾ ശേഖരിക്കുക. രാജ്യത്തിനെതിരായ യുദ്ധത്തിന് വേണ്ടിയുള്ള പദ്ധതി രഹസ്യമായി സൂക്ഷിക്കുക. രാജ്യത്തിൻറെ പ്രസിഡൻറ്റിനെയോ ഗവർണറെയോ മറ്റുള്ളവരെയോ ആക്രമിക്കുകയും അവരെ ഭരണപരമായ കടമകൾ നിർവഹിക്കുന്നതിൽ തടസ്സപ്പെടുത്തുകയും ചെയ്യുക. ഇക്കാര്യങ്ങളൊക്കെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആറാം അധ്യായത്തിൽ 121, 122, 123, 124, 125, 126, 127, 128, 129, 130 എന്നീ വകുപ്പുകളിലായി നിർവചിച്ചിട്ടുണ്ട്. അടുത്ത അധ്യായത്തിൽ, രാജ്യ വിരുദ്ധ കലാപം ഉണ്ടാക്കുന്നതുൾപ്പെടെ, രാജ്യത്തെ വിവിധ സേനകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ വിവരിക്കുന്നു. എട്ടാം അധ്യായത്തിൽ പൊതു സമാധാനത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങൾ പരാമർശിക്കുന്നു. അനധികൃതമായ ഒത്തുചേരലിനെ എതിരെയുള്ള 141. കലാപത്തിനെതിരെ ഉള്ള സെക്ഷൻ 146. വിദ്വേഷപ്രസംഗത്തിനെതിരെ ഉള്ള 153(എ). സംഘം ചേരുമ്പോൾ ആയുധം കൈവശം വയ്ക്കുന്നതിനെതിരെയുള്ള 153(എഎ). അങ്ങനെ, ഐപിസി സെക്ഷൻ 141 മുതൽ 160 വരെ വിവിധ കുറ്റകൃത്യങ്ങളെ രേഖപ്പെടുത്തുന്നു. അതിനുപുറമേ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെ നേരിടാൻ 1961-ലെ ക്രിമിനൽ നിയമ ഭേദഗതി ആക്ട് ഉണ്ട്. 1967-ലെ യുഎപിഎ ഉണ്ട്. ഭരണഘടനയും യും ദേശീയപതാകയും തുടങ്ങി ദേശീയബിംബങ്ങളെ അപമാനിക്കുന്നതിനെതിരെയുള്ള 1971-ലെ നിയമമുണ്ട്. കോടതിയലക്ഷ്യ നിയമമുണ്ട്. ഇതിലൊന്നും പെടാത്ത എന്തു കുറ്റകൃത്യമാണ് രാജ്യത്തിനെതിരെ ഒരാൾ നടത്തുക എന്നാലോചിക്കുമ്പോഴാണ്, പൊതുജനം വിചാരിക്കുന്ന സംഗതിയല്ല ‘ദേശദ്രോഹം’ എന്നു ബോധ്യമാവുക. 
ഐപിസി 124(എ) വായിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകും അത് രാജ്യത്തിന് എതിരെയുള്ള സായുധ പോരാട്ടത്തെ ക്രിമിനൽവത്ക്കരിക്കുന്ന നിയമം അല്ല. രാജ്യത്ത് നിലനിൽക്കുന്ന ഗവൺമെൻറിന് അവമതിപ്പ് ഉണ്ടാകുന്നതിനെതിരെയുള്ള നിയമമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഉണ്ടാക്കിയ നിയമമാണ്. രാഷ്ട്രീയ ആയുധമാണ്. അതിൻറെ ചരിത്രപശ്ചാത്തലം അങ്ങനെയാണ്. അതുകൊണ്ടാണ് ഗാന്ധിജി അതിനെ ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങൾ ക്കിടയിലെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചത്. 
ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. കേള്‍ക്കുമ്പോള്‍ തന്നെ അതിഹീനമായ ഒരു കുറ്റകൃത്യം എന്നാണ് നമ്മള്‍ മനസിലാക്കുക. എന്നാല്‍ ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക്, ഏറ്റവും നിരാലംബരായ മനുഷ്യരെ വരെ ഈ വകുപ്പ് ഉപയോഗിച്ച് വേട്ടയാടുന്നു എന്നതാണ് യാഥാര്‍ഥ്യം. 
മാധ്യമപ്രവര്‍ത്തകരുടെയും നിയമജ്ഞരുടെയും വൈജ്ഞാനികരുടെയും ഗവേഷക കൂട്ടായ്മയായ ‘ആര്‍ട്ടിക്കിള്‍ 14’, ഇന്ത്യയില്‍ രാജ്യദ്രോഹം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ‘ഒരു ഇരുണ്ട പതിറ്റാണ്ട്’ എന്ന പേരില്‍ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളില്‍ രാജ്യമെമ്പാടും നടത്തിയ പഠനത്തില്‍ ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 876 കേസുകളിലായി 13,000 പേരാണ് സെഡീഷന്‍ (Sedition) കേസില്‍ പെട്ടിട്ടുള്ളത്. ഒരു മോട്ടോര്‍ ബൈക്കില്‍ സൈലന്‍സര്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പോലും രാജ്യദ്രോഹ കേസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ! ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒക്കെ രാജ്യദ്രോഹം ചാര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ രാജ്യദ്രോഹത്തെപ്രതി ഗൗരവതരമായ രാഷ്ട്രീയ സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 124(എ):
‘സംസാരമോ, എഴുത്തോ, ചിഹ്നങ്ങളോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ദൃശ്യചിത്രീകരണമോ ഉപയോഗിച്ച് ഗവണ്‍മെന്റിനെതിരെ അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കുകയോ, ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും ജീവപര്യന്തം തടവും പിഴയുമോ, 3 വര്‍ഷം വരെ തടവും പിഴയുമോ വരെയുള്ള ശിക്ഷയ്ക്ക് വിധേയമാക്കാവുന്നതാണ്.’ എന്നാണ് നിയമം.‍ ‘വിരോധം’ എന്നതില്‍ ‘അവിശ്വസ്ഥത’യും എല്ലാ തരത്തിലുള്ള ‘ശത്രുത’യും ഉള്‍പ്പെടും എന്ന് വിശദീകരണമുണ്ട്. അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കാതെ നിയമപരമായ മാര്‍ഗത്തിലൂടെ ഗവണ്‍മെന്റ് നയങ്ങളെയും നടപടികളെയും മാറ്റുവാനുള്ള ശ്രമങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ല എന്നും ചേര്‍ത്തിട്ടുണ്ട്.
നിയമത്തിലെ വിശാലവും അസ്പഷ്ടവുമായ പദപ്രയോഗങ്ങള്‍ അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പുകളില്‍ ഒന്നാണിത്. 2016ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യ കുമാറും ഉമര്‍ ഖാലിദും മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ വരെ എത്രയോ വിദ്യാര്‍ത്ഥികളെ ഭരണകൂടം ഈ നിയമം ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്നു!
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ 124എ ചാര്‍ത്തിയത്. കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതിന് 8,856 ഗ്രാമീണര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഗ്രെറ്റ തന്‍ബര്‍ഗിന്റെ ‘ടൂള്‍ കിറ്റ്’ പ്രചരിപ്പിച്ചു എന്ന കേസില്‍ ദിഷ രവിക്കെതിരെ, കാര്‍ട്ടൂണിസ്‌റ് അസീം ത്രിവേദിക്കെതിരെ, അരുന്ധതി റോയിക്കെതിരെ, ബിനായക് സെന്നിനെതിരെ, കര്‍ഷക സമരം സംബന്ധിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മിനാല്‍ പാണ്ഡെ, അനന്ത് നാഥ്, പരേഷ് നാഥ്, സഫര്‍ ആഘ, വിനോദ് ദുവ, പാര്‍ലമെന്റേറിയന്‍ ശശി തരൂര്‍- അങ്ങനെ പ്രമുഖരും അല്ലാത്തവരുമായ അനേകര്‍ ഈ വകുപ്പിന്റെ ഇരകളാണ്.
മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍, മുദ്രാവാക്യം വിളിച്ചവര്‍, വ്യക്തിപരമായി ചില സന്ദേശങ്ങള്‍ അയച്ചവര്‍, ക്രിക്കറ്റ് കളിയില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ അഭിനന്ദനസന്ദേശം കൈമാറിയവര്‍ തുടങ്ങി നിരവധി പേര്‍, ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ചാര്‍ത്തപ്പെട്ടവരാണ്. അതില്‍ നല്ലൊരു ശതമാനം കേസുകളും യാതൊരു തെളിവും നിരത്താനില്ലാത്തവയാണ്. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടാറുമില്ല. 2019-ലെ കണക്കുകള്‍ നോക്കിയാല്‍ കോടതി ശിക്ഷിച്ച കേസുകള്‍ 3.3 ശതമാനം മാത്രമാണ്. എന്നിരുന്നാലും ദീര്‍ഘമായ വിചാരണാ നടപടികള്‍ തന്നെ കുറ്റാരോപിതര്‍ക്ക് ശിക്ഷയായി മാറുകയാണ് പതിവ്.
സമകാലിക സാഹചര്യങ്ങളില്‍ ഈ നിയമത്തിന്റെ പ്രധാന ഉപയോഗം ‘ദുരുപയോഗം’ മാത്രമാണെന്ന കാര്യം രാജ്യത്തെ ഭരണഘടനാ കോടതികള്‍ തന്നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ”തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നു എന്ന കാരണം കൊണ്ട് ഒരു പൗരനെ ജയിലിലാക്കാന്‍ ഗവണ്‍മെന്റിന് കഴിയില്ല. ഈ നിയമത്തെ, സര്‍ക്കാരിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ഉപകരണമാക്കാന്‍ കഴിയില്ല,” ദിഷ രവിയുടെ കേസ് പരിഗണിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.
ചരിത്രം
ഇംഗ്ലണ്ടിൽ രാജാവിനെ ദൈവത്തിൻറെ പ്രതിപുരുഷനായി കണക്കാക്കിയിരുന്ന കാലത്താണ് രാജ്യദ്രോഹക്കുറ്റം ഉണ്ടാവുന്നത്. 1837-ല്‍, മെക്കാളെ, ഇന്ത്യന്‍ പീനല്‍ റോഡിൻറെ കരട് തയ്യാറാക്കുമ്പോൾ, വകുപ്പ് 113 ആയി ദേശദ്രോഹം ഉണ്ടായിരുന്നുവെങ്കിലും, 1860-ൽ കോഡ് നിലവിൽ വരുമ്പോൾ അതില്‍ ദേശദ്രോഹം എന്ന കുറ്റം ഉണ്ടായിരുന്നില്ല. പിന്നീട് 1870 നവംബര്‍ 25ന് കൂട്ടിച്ചേര്‍ത്തതാണിത്. ഇന്ത്യയിലെ മുസ്ലിം മതനേതൃത്വം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ ഇറക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. 1898-ൽ ഒരു ഭേദഗതിയിലൂടെ വകുപ്പ് വീണ്ടും വിപുലപ്പെടുത്തി.    
തുടര്‍ന്ന് ഗാന്ധിയും ബാലഗംഗാധര തിലക് വും ജവഹർലാൽ നെഹ്റുവും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടു. “വിയോജിപ്പുകളെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ സൃഷ്ടിച്ച ഐ.പി.സി. 124(എ) ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങള്‍ക്കിടയിലെ രാജകുമാരനാണ്. അതുപ്രകാരം ശിക്ഷിക്കപ്പെടുന്നത് ഒരു അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു. അതുകൊണ്ട് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ എനിക്ക് നല്‍കണമെന്നാണ് ഈ കോടതിയോട് എനിക്ക് പറയാനുള്ളത്” ഇങ്ങനെയായിരുന്നു ഗാന്ധിജി കോടതിയിൽ എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവന. 
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലും ‘രാജ്യദ്രോഹം’ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. ഭരണഘടനയുടെ അന്തിമ രൂപത്തില്‍, ആര്‍ട്ടിക്കിള്‍ 19 ഉറപ്പു നല്‍കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളില്‍, അനുച്ഛേദം 19(2)ല്‍, രാജ്യദ്രോഹം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭരണഘടനയുടെ ഡ്രാഫ്റ്റില്‍ ‘സെഡീഷന്‍’ ഉള്‍പ്പെടുത്തിയിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍, കെ.എം. മുന്‍ഷിയാണ് അതിനെതിരെ ശക്തമായ നിലപാടെടുത്തത്. 
പ്രസ്തുത അനുച്ഛേദത്തില്‍ രാജ്യദ്രോഹം എന്നതിന് പകരമായി ‘രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതോ ആയ പ്രവര്‍ത്തി’ എന്ന ഭേദഗതി അദ്ദേഹം ആവശ്യപ്പെട്ടു. “ഗവണ്‍മെന്റിനെതിരെയുള്ള ഏതൊരു പ്രവൃത്തിയും -വിയോജിപ്പും അഭിപ്രായവ്യത്യാസവും എല്ലാം- കുറ്റകൃത്യമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള വാക്കാണ് ‘രാജ്യദ്രോഹം’. സമ്മേളനം സംഘടിപ്പിക്കുന്നതോ ജാഥ നടത്തുന്നതോ പോലും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഒരു ജില്ലാ മജിസ്‌ട്രേറ്റിനെ വിമര്‍ശിച്ചത് 124(എ) ക്ക് കീഴില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് ഒരു ജനാധിപത്യ ഭരണകൂടമുള്ള സാഹചര്യത്തില്‍, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളെയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഭരണകൂടത്തെ അട്ടിമറിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. അതുകൊണ്ട് ‘രാജ്യദ്രോഹം’ എന്ന വാക്ക് ഒഴിവാക്കണം. കാരണം ഗവണ്‍മെന്റിനെതിരായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവ് ഈ സാഹചര്യത്തില്‍ ‘രാജ്യദ്രോഹം’ എന്നത് മാറ്റി, ഇന്നത്തെ തലമുറ രാജ്യദ്രോഹം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണോ അതേ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഈ ഭേദഗതി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ ഇനിയും നിലനിര്‍ത്തണം എന്ന ഒരു തെറ്റായ സന്ദേശമായിരിക്കും അത് നല്‍കുക.” 1948 ഡിസംബര്‍ ഒന്നിന് കെ.എം. മുന്‍ഷി മുന്നോട്ടുവെച്ച ഈ ഭേദഗതി അംഗീകരിക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണസഭയില്‍ അന്ന് നടന്ന ചര്‍ച്ചയുടെ അന്ത:സത്ത ഇന്ത്യന്‍ ശിക്ഷാനിയമം 124എ മുന്നോട്ടുവെക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ സ്ഥാനമുണ്ടാവരുത് എന്നതായിരുന്നുവെന്ന് കാണാം. തുടര്‍ന്ന് കോടതികളും ഈ വികാരം പങ്കുവെക്കുകയുണ്ടായി. 
രൊമേശ് ഥാപ്പര്‍ കേസ്
ക്രോസ് റോഡ്‌സ്’, ‘ഓര്‍ഗനൈസര്‍’ എന്നീ പ്രസിദ്ധീകരണങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഗവണ്‍മെന്റിനെതിരെ വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് എച്ച്.ജെ. കനിയ, ജസ്റ്റിസുമാരായ സയ്യിദ് ഫസല്‍ അലി, എം. പതഞ്ജലി ശാസ്ത്രി, എം.സി. മഹാജന്‍, ബി.കെ. മുഖര്‍ജി, എസ്.ആര്‍. ദാസ് എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് ഗവണ്‍മെന്റിനെതിരായി വിധിയെഴുതി.
“കരട് ഭരണഘടനയുടെ അനുച്ഛേദം 13(2)ല്‍ നിന്നും ‘ദേശദ്രോഹം’ എന്ന വാക്ക് നീക്കം ചെയ്തതിലൂടെ, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളോ അനാദരവോ വിരോധമോ ഒന്നും ദേശസുരക്ഷയ്ക്ക് ഭീഷണി ആവുകയോ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെടാന്‍ കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമാകുകയില്ല. ‘പൊതു സമാധാനത്തെയോ ഭരണകൂടത്തിന്റെ അധികാരത്തെയോ ദുര്‍ബലപ്പെടുത്തുന്ന’ എന്ന ഐറിഷ് സങ്കല്‍പവും ഭരണഘടനാ ശില്‍പികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയമം കൊണ്ട് മറികടക്കുന്നതിന് വളരെ കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്.ഒരുപക്ഷേ ക്രമസമാധാനപാലനം ലക്ഷ്യം വെച്ചിട്ടുള്ളതാണെങ്കില്‍ പോലും, രാജ്യസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന അഭിപ്രായങ്ങളെ നിരോധിക്കുന്ന നിയമങ്ങളല്ലാതെ മറ്റൊന്നും ഭരണഘടനയുടെ അനുച്ഛേദം 19(2)ന് കീഴില്‍ സംരക്ഷണം അര്‍ഹിക്കുന്നില്ല” എന്നായിരുന്നു കോടതിയുടെ അഭിപ്രായം. അക്കാലത്ത് അനുച്ഛേദം 19(2)ന് കീഴിലുള്ള നിയന്ത്രണങ്ങളില്‍ പൊതുസമാധാനം ഉള്‍പ്പെട്ടിരുന്നില്ല.
ഈ വിധിയെ മറികടക്കാൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി വരികയും. ‘പൊതു സമാധാനം’ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ അനുഛേദം 19(2) ഭാഗമാവുകയും ചെയ്തു. അതിനുശേഷവും ‘ദേശദ്രോഹം’ ഭരണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാവുന്ന ഘടകങ്ങളുടെ ഭാഗമായില്ല. കോടതികളും അങ്ങനെ കരുതിയില്ല. താരാ സിംഗ് ഗോപിചന്ദ് കേസിൽ പഞ്ചാബ് ഹൈക്കോടതി അത് വ്യക്തമാക്കുകയുണ്ടായി. “വൈദേശിക ഭരണത്തിൻ കീഴിൽ അനിവാര്യമെന്ന് കരുതിയിരുന്ന ‘ദേശദ്രോഹ നിയമം’ നമ്മുടെ രാജ്യത്ത് സംഭവിച്ചിരിക്കുന്ന വമ്പിച്ച മാറ്റം എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അനാവശ്യമായി മാറിക്കഴിഞ്ഞു.” ഹൈക്കോടതി പ്രസ്താവിച്ചു. 
രാം നന്ദൻ കേസിൽ അലഹബാദ് ഹൈക്കോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയുടെ ഒന്നാം ഭേദഗതി അവതരിപ്പിക്കവേ, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെൻറിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ്, 124(എ)- ക്കെതിരെയുള്ള നിലപാട് ഹൈക്കോടതി പ്രകടിപ്പിച്ചത്. “എന്നെ സംബന്ധിച്ചിടത്തോളം 124(എ) നിന്ദ്യവും ദോഷകരവുമായ ഒരു വകുപ്പാണ്. നാം നിര്‍മിക്കുന്ന ഒരു നിയമസംഹിതയിലും ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഇത്തരമൊരു വകുപ്പിന് ഇടമുണ്ടാകാന്‍ പാടില്ലാത്തതാണ്. എത്ര പെട്ടെന്ന് ഈ വകുപ്പ് നീക്കം ചെയ്യുന്നോ അത്രയും നല്ലത്.” എന്നായിരുന്നു നെഹ്റു പ്രസംഗിച്ചത്. (എന്നിരുന്നാലും നെഹ്റുവിൻറെ കാലത്ത് പ്രസ്തുത നിയമം നീക്കം ചെയ്തില്ല. ശിക്ഷയായുണ്ടായിരുന്ന ‘നാടുകടത്തൽ’ ജീവപര്യന്തമാക്കി എന്നതുമാത്രമാണ് ഒരു മാറ്റം.)
ഭരണഘടനയുടെ അനുഛേദം 13(1) അനുസരിച്ച്, മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ, മുമ്പ് നിലനിന്നിരുന്ന ഏതൊരു നിയമവും റദ്ദായതായി കണക്കാക്കേണ്ടതാണ്. ‘രാജ്യദ്രോഹം’, അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച അനുച്ഛേദം 19(1)-ന് ഏർപ്പെടുത്തിയിട്ടുള്ള യുക്തിസഹമായ നിയന്ത്രണങ്ങൾ വിവരിച്ചിരിക്കുന്ന, അനുച്ഛേദം 19(2)-ൻറെ ഭാഗമല്ലാത്തതുകൊണ്ട് തന്നെ, ഐപിസി 124(എ) ഭരണഘടനാവിരുദ്ധമാണ്. ഇത് വളരെ ലളിതമായ ഒരു നിയമ പ്രശ്നമാണ്. അതാണ് മേൽപ്പറഞ്ഞ വിധികളിലും വിവരിച്ചിട്ടുള്ളത്. എന്നാൽ 1962-ലെ കേദാർനാഥ് കേസിൽ സുപ്രീംകോടതി ഇതിനെയെല്ലാം കീഴ്മേൽ മറിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻറെ വിധിയായിരുന്നു. 
കേദാര്‍നാഥ് കേസ്
1953ല്‍, ബിഹാറിലെ ബഗുസുരായിയില്‍, കേദാര്‍നാഥ് സിംഗ് നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേര്‍ത്ത് കേസെടുത്തത്. പ്രസംഗത്തിന്റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:
”…ഇന്ന് സി.ബി.ഐയുടെ പട്ടികള്‍ ബറൗനിയില്‍ കറങ്ങി നടക്കുന്നുണ്ട്. പല ഔദ്യോഗിക നായ്ക്കളും ഇവിടെയും വന്നിരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ നമ്മള്‍ തുരത്തിയത് പോലെ ഈ കോണ്‍ഗ്രസ് ഗുണ്ടകളെയും തുരത്തേണ്ടതുണ്ട്… ഒരു വിപ്ലവമുണ്ടാവും എന്ന് തന്നെ നമ്മള്‍ വിശ്വസിക്കുന്നു. അതിന്റെ അഗ്‌നിയില്‍ മുതലാളിമാരും ജന്മിമാരും കോണ്‍ഗ്രസ് നേതാക്കന്മാരും ഒരുപിടി ചാരമായി മാറും. അവരുടെ ചാരത്തിന് മുകളിലായിരിക്കും നമ്മള്‍ ഇന്ത്യയിലെ ദരിദ്രരുടെയും പീഡിതരുടെയും ഭരണകൂടം പടുത്തുയര്‍ത്തുന്നത്.’
ഐ.പി.സി. 124എ, അതിന്റെ വാചികാര്‍ത്ഥത്തിലെടുത്താല്‍, ഈ പ്രസംഗം രാജ്യദ്രോഹമാണ്. അതാണ് കൊളോണിയല്‍ നിയമപാരമ്പര്യവും. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തിന് കീഴില്‍ ഭരണകൂടത്തിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പൗരന് അവകാശമുണ്ട് എന്നായിരുന്നു കേദാര്‍നാഥിന്റെ നിലപാട്. അതുകൊണ്ട് തന്നെ, കേദാര്‍നാഥ് സിംഗ്, ഐ.പി.സി. 124എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. 1962ല്‍ ആ പ്രസംഗം ഒരു അക്രമാഹ്വാനമല്ല എന്നുകണ്ട് സുപ്രീംകോടതി അദ്ദേഹത്തെ വെറുതെവിട്ടു. എന്നിരുന്നാലും അതേവിധിയില്‍ തന്നെ 124എ വകുപ്പിന്റെ ഭരണഘടനാപരത ശരിവെക്കുകയും ചെയ്തു. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രാജ്യദ്രോഹം എന്ന വകുപ്പിനെയാകെ പുനര്‍നിര്‍വചിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
യഥാര്‍ത്ഥത്തില്‍ 1950-ലെ രൊമേശ് ഥാപ്പര്‍ വിധിയില്‍ നിന്നുള്ള പിന്‍നടത്തമാണ് 1962-ല്‍ സംഭവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 19(2)-ല്‍ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയത്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124(എ) മുന്നോട്ടുവെക്കുന്ന ജനാധിപത്യവിരുദ്ധമായ ആശയത്തെ നിഷേധിക്കുന്നതിനും രാജ്യദ്രോഹം എന്ന കുറ്റത്തെ നിരാകരിക്കുന്നതിനും വേണ്ടിയാണെന്ന ശരിയായ ചരിത്രവായനയാണ് 1950-ലെ കോടതിവിധിയില്‍ പ്രതിഫലിച്ചിരുന്നതെങ്കില്‍, 124(എ) നിലനിര്‍ത്തുന്നതിന് വേണ്ടി ചരിത്രത്തെയും നിയമത്തെയും അതിനനുകൂലമായി വ്യാഖ്യാനിക്കുകയാണ് കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി. വാച്യാര്‍ത്ഥത്തില്‍, ആ വകുപ്പ് നിലനിര്‍ത്താന്‍ യാതൊരു മാര്‍ഗവും ഇല്ല എന്ന് കണ്ടുകൊണ്ട്, കുറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ‘സത്യബോധത്തിന്റെ പേരാണ് രാമന്‍’ എന്നൊക്കെ പറയുന്നതുപോലെ ‘രാജ്യദ്രോഹം’ വേറെ എന്തൊക്കെയോ ആണ് എന്ന തരത്തില്‍ വകുപ്പിന്റെ അര്‍ഥം തന്നെ മാറ്റി എഴുതി സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീം കോടതി. അങ്ങനെയാണ് ഭരണഘടനാ നിര്‍മാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടില്‍ തിരിച്ചെത്തുന്നത്.
ചീഫ് ജസ്റ്റിസ് എസ്. ഭുവനേശ്വര്‍ പ്രസാദ് സിന്‍ഹ ആണ് വിധിയെഴുതിയത്. രൊമേശ് ഥാപ്പര്‍ കേസില്‍ വിധിയെഴുതിയ ബെഞ്ചിലെയും അംഗമായിരുന്ന ജസ്റ്റിസ് എസ്.ആര്‍. ദാസ് പക്ഷേ ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജസ്റ്റിസുമാരായ എ.കെ. സര്‍ക്കാര്‍, എന്‍. രാജഗോപാല അയ്യങ്കാര്‍, ജെ.ആര്‍. മുധോല്‍കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
എന്തായാലും 124(എ)-യില്‍ പറയുന്ന വളരെ വിപുലമായ അര്‍ത്ഥതലങ്ങളില്‍ നിന്ന് രാജ്യദ്രോഹം എന്ന വകുപ്പ് പ്രയോഗിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെ വലിയതോതില്‍ പരിമിതപ്പെടുത്തി എന്നുള്ളത് കേസിലെ ഒരു നേട്ടവുമാണ്. ഗവണ്‍മെന്റിനെതിരെയുള്ള വിമര്‍ശനങ്ങളോ വിയോജിപ്പുകളോ അനാദരവോ ഭരണത്തില്‍ ഇരിക്കുന്ന വ്യക്തികളോടുള്ള അനാദരവോ ഒന്നും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നും അക്രമത്തിനുള്ള ആഹ്വാനമാണ് കുറ്റകൃത്യത്തിന്റെ മാനദണ്ഡം എന്നും വന്നു. എന്നാല്‍ ‘പൊതുസമാധാനമോ പൊതുക്രമമോ ഇല്ലാതാക്കുന്നതിനുള്ള, ഉദ്ദേശ്യമോ പ്രവണതയോ’ എന്ന വിധിയിലെ പ്രയോഗം അവ്യക്തതകള്‍ ബാക്കിയാക്കുന്നതാണ്.
1995ലെ ‘ബല്‍വന്ത് സിംഗ് കേസ്’ കേദാര്‍നാഥ് വിധിയെ പിന്‍പറ്റി വന്നിട്ടുള്ള മറ്റൊരു തീരുമാനമാണ്. ‘ഖലിസ്ഥാന്‍ സിന്ദാബാദ്! ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്!’ എന്ന് മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തപ്പെട്ട വ്യക്തികളുടെ അപ്പീലില്‍ സുപ്രീംകോടതി അവരെ കുറ്റവിമുക്തരാക്കുകയും, ‘കേവലം മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ല’ എന്ന് പ്രസ്താവിക്കുകയുമുണ്ടായി.
എന്നാൽ ഇതുകൊണ്ടൊന്നും ഒന്നും 124(എ) എന്ന നിഷ്ഠൂര നിയമത്തിൻറെ പ്രയോഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്നാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദേശദ്രോഹ ദുരുപയോഗത്തിൻറെ തോത് ഭീഷണമാംവിധം വർധിച്ചു വരുന്നതായും കാണുന്നു. അങ്ങനെ ഒരു ഘട്ടത്തിലാണ് രാജ്യദ്രോഹ നിയമം ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപിക്കണം എന്ന ആവശ്യം സുപ്രീം കോടതിയുടെ മുന്നിൽ എത്തുന്നത്.
ഹർജിയിൽ കേന്ദ്ര സർക്കാരിൻറെ നിലപാടുകൾ നോക്കുക. 2022, മെയ് അഞ്ചിന് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വാദിച്ചത് കേദാർനാഥ് വിധി പുനപരിശോധിക്കേണ്ടതില്ല എന്നും ദുരുപയോഗങ്ങൾ തടയാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായാൽ മതിയെന്നുമാണ്. തൊട്ടടുത്ത ദിവസം സോളിസിറ്റർ ജനറലും ഇതേ വികാരം തന്നെയാണ് പ്രകടിപ്പിച്ചത്. ദുരുപയോഗത്തിൻറെ, ഒറ്റപ്പെട്ട സംഭവങ്ങൾ നിയമം റദ്ദ് ചെയ്യുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അതിനും ശേഷമാണ്, ഒരു വെളിപാടുപോലെ, ഞങ്ങൾ നിയമം പുനപരിശോധിക്കാൻ പോകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി കോടതിയെ അറിയിച്ചത്. 
“രാജ്യത്ത് നിരവധി കൊളോണിയല്‍ ശേഷിപ്പുകള്‍ ഉണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. രാജ്യദ്രോഹത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിവിധ നിരീക്ഷണങ്ങളെപ്പറ്റി ഗവണ്‍മെന്റിന് ബോധ്യമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്‌നങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ട്, 124(എ) പുനപരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത്‌വര്‍ഷ് പരിപാടിയുടെ ഭാഗമായി അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്.” ഇതായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
ഈ നിലപാട് പക്ഷേ കോടതി നടപടികള്‍ വൈകിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് വിധിയോടുള്ള നിയമമന്ത്രിയുടെ രൂക്ഷമായ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. “കോടതികള്‍ സര്‍ക്കാരിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേര്‍തിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2021 ഡിസംബര്‍ മാസത്തില്‍ അസമില്‍ നിന്നുള്ള എം.പി. ബദറുദ്ദീന്‍ അജ്മല്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ സെക്ഷന്‍ 124(എ) പുനപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിന്റെ മുന്നിലില്ല എന്ന് ഇതേ മന്ത്രി തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീം കോടതിയില്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേന്ദ്രസർക്കാർ നിലപാട് മൃദുവായ ഭാഷയിൽ പറഞ്ഞാൽ കാപട്യമാണ്.
‘ആര്‍ട്ടിക്കിള്‍ 14’ നടത്തിയ ഗവേഷണത്തില്‍ ക്രോഡീകരിച്ച കണക്കുകള്‍ പരിശോധിച്ചാല്‍, രാജ്യദ്രോഹം എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിന്റെ ഇരകള്‍, ആര്‍ക്കുവേണ്ടിയാണ് ഈ നിയമം നിലനില്‍ക്കുന്നത്, എന്നെല്ലാം വ്യക്തമാകും. 2010നു ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യദ്രോഹക്കേസുകളില്‍ 65 ശതമാനവും 2016 ശേഷമുള്ളതാണ് എന്ന് കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തില്‍ 190 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തുന്ന സംഭവങ്ങളില്‍ 96 ശതമാനവും ഉണ്ടായത് 2014 ശേഷമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്, 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്, 144 കേസുകള്‍. വിദ്യാര്‍ത്ഥി നേതാക്കളും പത്രപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഇതിന്റെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോര്‍ഡുള്ള ഭരണ സംവിധാനത്തിന് കീഴില്‍ എന്തുതരം പുനപരിശോധനയാണ് ഉണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് ഉയർന്നു വരേണ്ടിയിരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ കോടതി ഉന്നയിച്ചില്ല. ഈ നിയമം അനുയോജ്യമായ ഫോറം പുനപരിശോധിക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത് ഫോറമാണ് പുനപരിശോധിക്കാൻ പോകുന്നത് എന്ന് കോടതി ചോദിച്ചില്ല. എന്തടിസ്ഥാനത്തിലായിരിക്കും പുനപരിശോധന നടത്തുക എന്ന് ആരാഞ്ഞില്ല. എത്ര നാൾക്കകം നടപടികൾ പൂർത്തിയാകുമെന്നും കോടതി അന്വേഷിച്ചില്ല. ഇതൊന്നുമറിയാതെ പുനപരിശോധനയ്ക്കുള്ള അവസരം കൊടുക്കുകയാണ് ഉണ്ടായത്. ഒരുപക്ഷേ, പോട്ട മാറി യുഎപിഎ ഭേദഗതി ചെയ്തു വന്നതുപോലെ ലെ കൂടുതൽ നിഷ്ഠൂരമായ ഒരു നിയമം വരാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. നിയമത്തിൻറെ ദുരുപയോഗങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്നും, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാൽ അത് പരിഹരിക്കപ്പെടുമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ വാദവും ചരിത്രത്തിനു നിരക്കുന്നതല്ല. 
കോടതികൾ തന്നെ നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു സമാധാനത്തിനും രാജ്യത്തിൻറെ സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന സംഭവങ്ങൾ മാത്രമേ ഈ വകുപ്പിന് കീഴിൽ വരികയുള്ളൂ എന്ന് കേദാർനാഥ് കേസിൽ കോടതി വ്യക്തമാക്കിയിരുന്നു. അർണേഷ് കുമാർ കേസിൽ, രാജ്യദ്രോഹക്കുറ്റത്തിന് ഒരാൾ ജയിലിൽ ആക്കുന്നതിനു മുൻപ് മുമ്പ് പ്രഥമദൃഷ്ട്യാ ഇയാൾക്കെതിരെ രാജ്യദ്രോഹം കേസെടുക്കാനുള്ള കാരണങ്ങളുണ്ടെന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തണം എന്നു നിർദേശിച്ചിരുന്നു. എന്നാൽ എന്നാൽ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ ഒരു അന്വേഷണത്തിൽ ഇതിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമ്മേളനങ്ങൾക്ക് ശേഷം ദേശദ്രോഹ കുറ്റം ചാർത്തിയ സംഭവങ്ങളിൽ ഈ നിർദേശം പാലിച്ചിട്ടില്ല എന്ന് കണ്ടെത്തുകയുണ്ടായി. ക്രിമിനൽ നടപടി ക്രമം, വകുപ്പ് 196 അനുസരിച്ച്, രാഷ്ട്രത്തിനെതിരായ കുറ്റകൃത്യങ്ങളിൽ വിചാരണക്ക് മുൻപ് ഗവൺമെൻറിൻറെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, മുദ്രാവാക്യം വിളിച്ചതിനു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനുമെല്ലാം ദേശദ്രോഹം ചാർജ് ചെയ്യുമ്പോൾ, ഗവൺമെൻറ് അതിന് അനുമതി നൽകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. 
കോടതിയുടെ ഇടക്കാല ഉത്തരവിലും കേന്ദ്രസർക്കാരിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആവുന്നതാണ് എന്ന് കാണാം. എന്നാൽ മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, രാജ്യദ്രോഹകുറ്റം തന്നിഷ്ടംപോലെ അധികാരികൾ, രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച്, ഉപയോഗിച്ചുപോരുന്നു എന്ന് അനുഭവം നമ്മളോട് പറയുന്നു. അതായത് മാർഗനിർദ്ദേശങ്ങൾ ഇല്ലാത്തതല്ല, ഈ വകുപ്പ് തന്നെയാണ് പ്രശ്നം. വേറെയും അവ്യക്തതകൾ ഉണ്ട് കോടതിവിധിയിൽ. ഇപ്പോള്‍ കോടതി ഐ.പി.സി 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലില്‍ ഈ വകുപ്പില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സാങ്കേതികമായി നിര്‍ദ്ദേശിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരു ഉറപ്പുമില്ല. 2015ല്‍ സുപ്രീം കോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷന്‍ 66(എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021 ഇത്തരം 755 സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പി.യു.സി.എല്‍. സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് ഗവണ്മെന്റുകള്‍ അത് കാര്യമായെടുത്തത്. കോടതി നിയമം റദ്ദ് ചെയ്ത ആറു വർഷത്തിനു ശേഷമുള്ള അവസ്ഥയാണ് ഇതെന്നോർക്കണം. അപ്പോഴാണ് താൽക്കാലികമായി മരവിപ്പിച്ച ഒരു വകുപ്പ്. ഓപ്പണ്‍ കോര്‍ട്ടില്‍ പറഞ്ഞിരുന്നതുപോലെ വിചാരണത്തടവുകാര്‍ക്ക് ഈ ഉത്തരവ് അനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവില്‍ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകള്‍ ബാക്കിയാണ്.
എന്നാല്‍, കോടതി ഇപ്പോള്‍തന്നെ 124(എ) യുടെ ഭരണഘടനാപരത പരിശോധിക്കുവാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഈ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. സ്റ്റേ എന്നത് ഹർജിക്കാരുടെ ആവശ്യമേ ആയിരുന്നില്ല. വാദം കേൾക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. വൈവാഹിക ജീവിതത്തിലെ ബലാത്സംഗം സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി ചെയ്തത് അതാണ്. നിയമം തങ്ങൾ പുനപരിശോധിക്കുകയാണെന്നും, അതുവരെ കോടതി കാത്തിരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വാദംകേട്ട്, കേസിൽ വിധി പറയുകയായിരുന്നു. ഈ കേസിലും അതു സാധ്യമാകുമായിരുന്നു. കാരണം 1962-ലെ വിധി കാലഹരണപ്പെട്ടതാണ്. കേദാര്‍നാഥ് വിധിയെ അതുണ്ടായ പ്രത്യേക കാലഘട്ടത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കേണ്ടതാണ്. ഒന്ന്, രൊമേശ് ഥാപ്പര്‍ കേസിലെ വിധി വരുന്നത് നമ്മുടെ ഭരണഘടന നിലവില്‍ വന്നതിന് കേവലം ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ്. ദേശീയപ്രസ്ഥാനവും ഭരണഘടനാ നിര്‍മാണപ്രക്രിയയുമൊക്കെ പൊതുബോധത്തില്‍ സജീവമായി നിലനിന്നിരുന്ന സമയം. അതില്‍ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യസമര പ്രസ്ഥാനം നേരിട്ടിരുന്ന രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചുള്ള ബോധം പൊതുസമൂഹത്തില്‍ നിന്നും മാഞ്ഞുതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് കേദാര്‍നാഥ് വിധി ഉണ്ടായത്. രണ്ട്, മൗലികാവകാശങ്ങള്‍ ഇത്രമേല്‍ വിശാലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലത്തുള്ള വിധിയല്ലത്. മൗലികാവകാശങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളായി നീതിപീഠം കണക്കാക്കിയ എ.കെ. ഗോപാലന്‍ കേസിന്റെ കാലമാണ്.
മൗലികാവകാശങ്ങള്‍ ഒറ്റപ്പെട്ട കമ്പാര്‍ട്ട്‌മെന്റുകള്‍ അല്ല എന്നും, അവയെല്ലാം പരസ്പരപൂരകങ്ങളാണെന്നും സുപ്രീംകോടതി വിലയിരുത്തിയ മനേക ഗാന്ധി കേസിനും, വ്യക്തിയുടെ സ്വയം നിര്‍ണയ അവകാശവും ഭരണകൂട നടപടികളുടെ ആനുപാതികത സംബന്ധിച്ചും നിര്‍ണായക നിലപാടുകള്‍ മുന്നോട്ടുവെച്ച പട്ടു സ്വാമിക്കും, മൗലികാവകാശങ്ങളുടെ വിശാലമാനങ്ങള്‍ അംഗീകരിക്കപ്പെട്ട നാസ് ഫൗണ്ടേഷന്‍ (സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമായി കണക്കാക്കിക്കൊണ്ടുള്ള ഐ.പി.സി. വകുപ്പ് 377 റദ്ദ് ചെയ്ത വിധി) വിധിക്കും ഒക്കെ മുന്നേയാണ്. ലോകരാജ്യങ്ങളിലെല്ലാം തന്നെ രാജ്യദ്രോഹക്കുറ്റം നിയമത്തില്‍ നിന്ന് നീക്കം ചെയ്ത് തുടങ്ങുന്നതിനും മുന്‍പാണ്.
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ കാലഘട്ടത്തില്‍ 124(എ) പോലൊരു നിയമത്തിന് പ്രസക്തിയൊന്നുമില്ല. രാജ്യദ്രോഹം നിയമസംഹിതയുടെ ഭാഗമാക്കിയിരുന്ന ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം നിയമപുസ്തകങ്ങളില്‍ നിന്ന് അത് നീക്കം ചെയ്തു കഴിഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍, കൊറോനേഴ്‌സ് ആന്‍ഡ് ജസ്റ്റിസ് ആക്ട് 2009 അവതരിപ്പിച്ചുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റര്‍ ക്ലെയര്‍ വാര്‍ഡ് പറഞ്ഞത് ഇപ്രകാരമാണ്: ‘നാമിന്നു കാണുന്നത് പോലെയുള്ള ഒരവകാശമായി ‘അഭിപ്രായസ്വാതന്ത്ര്യം’ കണക്കാക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തില്‍ രൂപംകൊണ്ട പ്രാകൃതമായ വകുപ്പാണ് രാജ്യദ്രോഹം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഉരകല്ല് ആയാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ അവകാശം സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പരമപ്രധാനമാണ്’. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചുപോയ ഈ കൊളോണിയല്‍ കുറ്റകൃത്യം ഇനിയും നമ്മള്‍ ചുമക്കേണ്ടതില്ല.
എങ്ങനെ പരിശോധിച്ചാലും തിരുത്തേണ്ട ഒരു തീരുമാനമായിരുന്നു 1962ല്‍ കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. സര്‍ക്കാരിന്റെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത് കോടതിയുടെ പ്രാഥമികകടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. വരുന്ന ജൂലൈ മാസത്തിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതി എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.

published in TrueCopyWebzene on 13/05/2022

LEAVE A REPLY

Please enter your comment!
Please enter your name here