പെഗാസസ് വിധി; സുപ്രീംകോടതി മാറുകയാണോ?

ചരിത്രത്തെ നീതിയുടെ ഭാഷയിൽ അടയാളപ്പെടുത്തുക എന്ന അടിസ്ഥാന ചുമതല നമ്മുടെ സുപ്രീംകോടതി വഴിയിലെങ്ങോ ഉപേക്ഷിച്ചിരിക്കുന്നു എന്ന തോന്നൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സന്നിഗ്ദ്ധ ഘട്ടത്തിലാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ്. എൻ. വി. രമണ ചുമതലയേൽക്കുന്നത്. നമ്മുടെ സുപ്രീംകോടതി, ഒരു ഭരണഘടനാ കോടതി എന്ന നിലയ്ക്ക്, അതിൻ്റെ സ്വാഭാവികമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു എന്ന സൂചനകൾ അതിനു ശേഷം പലപ്പോഴായി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. പെഗാസസ്  കേസിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധി അത്തരത്തിൽ വലിയ പ്രതീക്ഷകൾ നൽകുന്നതാണ്.   2018-ലെ  പട്ടു സ്വാമി കേസിലൂടെ സുപ്രീംകോടതി സ്വകാര്യത ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചിരുന്നു. ഒരു മൗലിക അവകാശം എന്ന നിലയ്ക്ക് ഋണാത്മകവും  ധനാത്മകമായ വശങ്ങൾ സ്വകാര്യതയ്ക്ക് ഉണ്ടെന്നാണ് സുപ്രീംകോടതി അന്ന് പ്രസ്താവിച്ചത്. ഋണാത്മകം എന്നാൽ  പൗരന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിൽ നിന്നും ഭരണകൂടത്തെ വിലക്കുന്ന സംഗതിയാണ്. സ്റ്റേറ്റിനെ കൂടാതെ മറ്റ് ഇടങ്ങളിൽ നിന്നുമുള്ള കടന്നുകയറ്റത്തെ കൂടി തടയുവാനുള്ള ബാധ്യത ഭരണകൂടത്തിന് വന്നുചേരുന്നതാണ് ധനാത്മകമായ വശം. ഈ രണ്ടു കാര്യങ്ങൾക്കും ഉതകുന്ന തരത്തിലുള്ള സമഗ്രമായ ഒരു വിവര സംരക്ഷണ ചട്ടക്കൂടും നിയമവും രാജ്യത്ത് കൊണ്ടുവരണമെന്നും വിധിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കുറ്റകരമായ അലംഭാവമാണ് ആണ് ഗവൺമെൻറ് പ്രദർശിപ്പിച്ചത്. 

ആധാർ കേസിൽ നിന്നും തലയൂരാൻ വേണ്ടി രൂപീകരിക്കപ്പെട്ട ശ്രീകൃഷ്ണ കമ്മീഷൻ്റെ നിർദ്ദേശങ്ങളും ഡ്രാഫ്റ്റ് സ്വകാര്യതാ നിയമവും ഇപ്പോഴും പൊടിപിടിച്ച് കിടക്കുകയാണ്. യാതൊരു ചർച്ചയും കൂടാതെ നിന്നനിൽപ്പിൽ പാർലമെന്റിന്റെ ഇരുസഭകളിലും നിയമം പാസാക്കുകയോ, അല്ലെങ്കിൽ ധനബിൽ എന്ന വ്യാജേന വളരെ പ്രധാനപ്പെട്ട ബില്ലുകൾ രാജ്യസഭയെ മറികടന്നുകൊണ്ട് പാസാക്കി എടുക്കുകയോ ചെയ്യുന്ന ഈ ഭരണകൂടം,  എന്നാൽ സ്വകാര്യതാബില്ലിൻ്റെ കാര്യത്തിൽ യാതൊരു തരത്തിലുള്ള താത്പര്യവും കാണിക്കുന്നില്ല. എന്നുമാത്രമല്ല, നിരന്തരമായി സ്വകാര്യതാധ്വംസനങ്ങൾ നടത്തിക്കൊണ്ടിരുന്നു. 

ഒരു വശത്ത് നിയമവിരുദ്ധമായ പല വഴികളിലൂടെയും  അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുകയും, മറുവശത്ത് അൽപമെങ്കിലും സ്വകാര്യത ഉറപ്പുനൽകുന്ന എൻഡ്- ടു-എൻഡ് എൻക്രിപ്ഷൻ  പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിവരികയാണ് നമ്മുടെ ഗവൺമെൻ്റ്. അതോടൊപ്പം  ഏകാധിപത്യപരമായ ചട്ടനിർമിതികളിലൂടെ  സൈബർ ലോകത്തെ ചൊൽപ്പടിക്കു നിർത്താൻ ഉള്ള ശ്രമങ്ങളും തുടർന്നുപോരുന്നു. 

രാജ്യത്തെ ജനാധിപത്യത്തെ ശിഥിലമാകുന്ന ഇത്തരം നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പെഗാസസ്. ഏതു ഭാഗത്തുനിന്ന്, ഏതുതരത്തിലുള്ള വിമർശനം ഉയർന്നു വന്നാലും അതിനെയെല്ലാം ദേശ സുരക്ഷയുടെ പേരിൽ പ്രതിരോധിക്കുന്ന സമീപനമാണ് ഗവൺമെൻ്റ് സ്വീകരിച്ചു പോന്നിരുന്നത്. ഇത്തരം ഘട്ടങ്ങളിൽ പൗരർക്ക് പരിചയാകേണ്ടിയിരുന്ന പരമോന്നത നീതി പീഠം മുദ്രവച്ച കവറുകളും, അനന്തമായ കാലവിളംബവും, അടിയന്തരാവസ്ഥക്കാലത്തെ നിയമ യുക്തികളുമായി എക്സിക്യൂട്ടീവിന് ഒപ്പം നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടു വന്നത്. എന്നാൽ ഇനി ഗവൺമെൻറിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നതിൻ്റെ വ്യക്തമായ സൂചനകൾ ഈ വിധിയിൽ കാണാം.

വിധി ആരംഭിക്കുന്നതുതന്നെ ജോർജ് ഓർവെലിൻറെ വാക്കുകളോടെ ആണ് . “”  If You Want to Keep a Secret, First You Must Hide it From Yourself.” [നിങ്ങൾ ഒരു രഹസ്യം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം അത് നിങ്ങളിൽ നിന്ന് തന്നെ മറച്ചുവയ്ക്കുക.] ആഗോള ജനാധിപത്യ സൂചികയിൽ നമ്മുടെ രാജ്യത്തിൻ്റെ സ്ഥാനം താഴോട്ടു പോയിക്കൊണ്ടിരിക്കുകയും ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്ന വിശേഷണത്തിൽ നിന്ന് ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് നാം മാറുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ സുപ്രീംകോടതിയുടെ ഈ വാചകങ്ങളുടെ തെരഞ്ഞെടുപ്പ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഭരണകൂട ഭീകരതയുടെ, ഏകാധിപത്യ പ്രവണതകളുടെ, എക്കാലത്തെയും ഏറ്റവും വലിയ വിമര്ശനാത്മ ചിത്രീകരണമെന്ന്  കണക്കാക്കപ്പെടുന്ന ജോർജ് ഓർവലിൻ്റെ,   1984-ലെ വാചകം തന്നെ ഈ വിധിയുടെ ആരംഭത്തിൽ ഉപയോഗിച്ചത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. 

ഈ അവസരത്തിൽ ഓർമ്മവരുന്നത് മറ്റൊരു സുപ്രധാന സുപ്രീം കോടതി വിധിയുടെ ആരംഭമാണ്. സ്വകാര്യത സംബന്ധിച്ച്, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസെന്ന് നമുക്ക് വിലയിരുത്താവുന്ന ആധാർ  കേസിലെ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് അർത്ഥശൂന്യമായ ഒരു വാട്സ്ആപ്പ് ഫോർവേഡിൽ നിന്നാണ്. “It is better to be unique than the best. Because, being the best makes you the number one, but being unique makes you the only one.”  എന്നായിരുന്നു അത്. ഒരു വാട്സ്ആപ്പ് ഫോർവേഡിൽ നിന്ന് ജോർജ്ജ് ഓർവെലിലേക്കുള്ള ദൂരം ഇന്ത്യൻ സുപ്രീം കോടതിയുടെ ഒരു പരിണാമദശയെ അടയാളപ്പെടുത്തുന്നുവെങ്കിൽ,  നമ്മുടെ രാജ്യത്തെ കുറിച്ച് ശുഭാപ്തി വിശ്വാസങ്ങൾക്ക് ഇനിയുമേറെ ഇടമുണ്ട് എന്നാണതിനർത്ഥം.

മൂന്ന് തരത്തിലാണ് ഈ വിധി പ്രസക്തമാകുന്നത്. ഒന്ന്, ദേശസുരക്ഷയുടെ പേരിൽ ഭരണകൂടത്തിന് അന്ധമായ പരിരക്ഷ കൊടുത്തിരുന്ന കാലം സുപ്രീംകോടതി അവസാനിപ്പിക്കുകയാണ്. രണ്ട്, പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന കേസുകൾ അനന്തമായി നീട്ടി വച്ചുകൊണ്ട് ഗവണ്മെന്റിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊടുക്കുന്ന പ്രവണതയ്ക്ക് വിരാമമാകുന്നു. യാതൊരു നിയമപിന്തുണയുമില്ലാതെ ഭരണഘടനാവിരുദ്ധമായ രീതിയിൽ പൗരരുടെ സ്വകാര്യത കവർന്നെടുക്കാനുള്ള ബ്ളാങ്ക് ചെക്ക് ഗവണ്മെന്റിനും വിവിധ ഏജൻസികൾക്കും ഉണ്ടായിരുന്നത് അവസാനിപ്പിക്കാൻ ഉതകുന്ന നടപടികൾക്ക് നാന്ദി കുറിച്ചിരിക്കുന്നു. 

മുദ്രവച്ച കവറിൽ സൂക്ഷിക്കുന്ന രഹസ്യങ്ങളും ദേശസുരക്ഷയുടെ വാറോലയും ഗവണ്മെന്റ് നടപടികൾക്ക് സംരക്ഷയാകാറുണ്ടായിരുന്നു അടുത്ത കാലം വരെ. എൻ.ആർ.സി., കശ്മീർ, റഫേൽ അങ്ങനെ നിരവധി കേസുകൾ ഉദാഹരിക്കാനാകും. അങ്ങനെ സുപ്രീംകോടതി ഒരു എക്സിക്ക്യൂട്ടിവ് കോടതി ആയിക്കഴിഞ്ഞിരിക്കുന്നു എന്ന് നിരവധി നിയമവിചക്ഷണർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാലത് മാറുകയാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ലഖീംപൂർഖേരിയിലെ കേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ച ഗവണ്മെന്റ് അഭിഭാഷകനോട് മുദ്രവച്ച കവറിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിരുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു. ഇപ്പോഴിതാ വിധിയിൽ പറഞ്ഞിരിക്കുന്നു “ദേശസുരക്ഷ എന്ന ഉമ്മാക്കി കാണിച്ച് ഏതു കാര്യത്തെയും ജുഡീഷ്യൽ പരിശോധനയിൽ നിന്നും ഒഴിവാക്കിയെടുക്കാനാകും  എന്ന് കരുതേണ്ടതില്ല. ദേശസുരക്ഷ എന്ന് പറയുന്ന മാത്രയിൽ കോടതി പരിശോധനകൾ വേണ്ടെന്നു വച്ച് എല്ലാത്തിനും മൂകസാക്ഷിയാകും എന്ന് കരുതുകയുമരുത്”. മറ്റൊരു പ്രധാന കാര്യം ഗവണ്മെന്റിന്റെ വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങാൻ തയ്യാറായില്ല എന്നതാണ്. ആദ്യ ലോക്ക് ഡൌൺ കാലത്ത് ആയിരങ്ങൾ തെരുവിലൂടെ നടക്കുന്നതിനും  മരിച്ചു വീഴുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കവേ, ആരും തെരുവിലില്ല എന്ന കേന്ദ്ര സർക്കാരിന്റെ അഫിഡവിറ്റ് മുഖവിലക്കെടുത്ത കോടതിയാണിത് എന്നോർക്കണം. അതുപോലെ തന്നെ ആധാർ കേസിന്റെ ഭാഗമായി പട്ടിണി മരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പത്രറിപ്പോർട്ടുകൾക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല എന്ന നിലപാടായിരുന്നു സുപ്രീംകോടതി സ്വീകരിച്ചത്. എന്നാലിവിടെ പെഗാസസ് സ്‌പൈ വയറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കേവലം മാധ്യമ വാർത്തകൾ മാത്രമാണെന്ന തരത്തിൽ തള്ളിക്കളയാൻ കോടതി തയ്യാറായില്ല. ഗവണ്മെന്റിന്റെ പ്രതികരണം അപര്യാപ്തമാണെന്ന് പറഞ്ഞ കോടതി പ്രഥമദൃഷ്ട്യാ ഹർജിക്കാരുടെ ആരോപണം ശരിയെന്നു കരുതേണ്ടി വരും എന്ന് പ്രസ്താവിക്കുകയാണുണ്ടായത്. 

കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് പെഗാസസ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. പിന്നീട് മൂന്ന് മാസത്തോളം വിധിവരാനായി കാത്തു. ഹേബിയസ്കോർപ്പസ് കേസുകൾ പോലും അനിശ്ചിതമായി വൈകിച്ചുകൊണ്ട് അവയെ അപ്രസക്തമാക്കുന്ന അനുഭവം സുപ്രീംകോടതിയുടെ  സമീപകാല ചരിത്രത്തിന്റെ ഭാഗമായതുകൊണ്ട് ഇത്തവണയും അതിന്റെ ആവർത്തനം ഉണ്ടായേക്കുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാലതുണ്ടായില്ല. സ്വതന്ത്ര സമിതിയെ നിയോഗിച്ച സുപ്രീംകോടതി എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകണമെന്നും എട്ട് ആഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കണമെന്നും ഉത്തരവിട്ടു. ഈ എട്ട് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടാൽ അത് ഒരു വഴിത്തിരിവായി മാറും. 

മറ്റൊരു കാര്യം സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി ബന്ധപ്പെട്ടുള്ളതാണ്. കേന്ദ്രസർക്കാർ ഒരു സമിതിയെ നിയോഗിക്കും എന്നറിയിച്ചിരുന്നെങ്കിലും ആരോപണവിധേയരായ കേന്ദ്രം തന്നെ സമിതിയെ വയ്ക്കുന്നത് നീതിയുടെ സ്വാഭാവികമായ നടത്തിപ്പിന് ഉതകുകയില്ല എന്ന് കണ്ട സുപ്രീംകോടതി അംഗീകരിച്ചില്ല. പകരം സ്വതന്ത്രമായ നീതിനിർവഹണത്തിനു പേര് കേട്ട ജസ്റ്റിസ്. ആർ.വി. രവീന്ദ്രന്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കുകയായിരുന്നു.  സമിതിയ്ക്ക് നല്കിയിട്ടുള്ള സമഗ്രമായ അധികാരങ്ങൾ നേരാം വണ്ണം വിനിയോഗിക്കപ്പെട്ടാൽ ഇന്ത്യയുടെ പൗരാവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ കേസ് മാറും. സമിതിയുടെ ടേംസ് ഓഫ് റഫറൻസിൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ഇന്ത്യൻ പൗരരെ നിരീക്ഷിച്ചിട്ടുണ്ടോ, കേന്ദ്രസർക്കാർ ഈ സ്പൈ വെയർ വാങ്ങിയിട്ടുണ്ടോ, നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ ഏതു നിയമപ്രകാരമാണ് അത് ചെയ്തത്, പെഗാസസ് സംബന്ധിച്ച മാധ്യമ  റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ എന്തൊക്കെ നടപടികളാണ് ഗവണ്മെന്റ് കൈക്കൊണ്ടത്, തുടങ്ങിയ കാര്യങ്ങൾക്ക് പുറമെ ഭാവിയിൽ സ്വകാര്യതാ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ കൂടി കമ്മറ്റിയോട് ആരാഞ്ഞിട്ടുണ്ട് കോടതി. ആറ് കാര്യങ്ങൾക്കാണ് സുപ്രീംകോടതി നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

  1. പൗരരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിൽ നിരീക്ഷണം സംബന്ധിച്ച പുതിയ നിയമം ഉണ്ടാക്കുക, അല്ലെങ്കിൽ നിലവിലെ നിയമങ്ങൾക്ക് ഭേദഗതി വരുത്തുക.
  2. രാജ്യത്ത് സൈബർ സുരക്ഷിതത്വം ഉറപ്പു വരുത്തുക 
  3. സർക്കാർ/സർക്കാർ ഇതര സ്ഥാപനങ്ങളിൽ നിന്ന് സ്പൈവെയറുകളും മറ്റും ഉപയോഗിച്ച്  നിയമപ്രകാരമല്ലാത്ത സ്വകാര്യതാ ലംഘനങ്ങൾ തടയുക 
  4. നിയമവിരുദ്ധമായ നിരീക്ഷണങ്ങൾ തടയുന്നതിന് വേണ്ടി പൗരർക്ക് സമീപിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കുക.
  5. രാജ്യത്ത് സൈബർ ആക്രമണങ്ങൾ അന്വേഷിക്കുന്നതിനുവേണ്ടി സർവ്വസംവിധാനങ്ങളുമുള്ള ഒരു സ്വതന്ത്ര ഏജൻസിക്ക് രൂപം നൽകുക.
  6. പാർലമെന്റ് ഉചിതമായ നിയമനിർമാണം നടത്തുംവരേയ്ക്കും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിന് കോടതിയുടെ മേൽനോട്ടത്തിൽ താത്കാലിക സംവിധാനം ഉണ്ടാക്കുക.

സത്യത്തിൽ പട്ടുസ്വാമി  കേസിലെ ചരിത്രപരമായ സ്വകാര്യതാവിധി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ ആരായുകയാണ് സുപ്രീംകോടതി. പെഗാസസ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്ന നടപടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. 

ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ആദ്യമായാണ് പ്രാധാന്യമുള്ള ഒരു കേസിൽ ഗവണ്മെന്റ് താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിലപാട് സുപ്രീംകോടതി സ്വീകരിക്കുന്നത്. അതിനർത്ഥം എല്ലാം ശരിയായി എന്നല്ല. കോടതിയിൽ ഒരു വിപ്ലവവും നടന്നിട്ടില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് സുപ്രീംകോടതിയിൽ ഉള്ള നമ്മുടെ പ്രതീക്ഷ അത്രമേൽ  താഴെയായതുകൊണ്ടാണ്. കഴിഞ്ഞ രണ്ടു-മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ കാലത്തെ കോടതിയുടെ ചരിത്രം അങ്ങനെയൊരു അവസ്ഥയിൽ സുപ്രീംകോടതിയെ കൊണ്ടുവന്നെത്തിച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് ഒരു ഭരണഘടനാകോടതി പ്രവർത്തിക്കേണ്ടത്. ഇനിയും ഒരുപാട് നിർണായകമായ തീരുമാനങ്ങൾ വരാനുണ്ട്. അടിയന്തര ശ്രദ്ധ ലഭിക്കേണ്ട കേസുകൾ – പൗരത്വ നിയമം, ഇലക്ടറൽ ബോണ്ട്, കശ്മീർ, അങ്ങനെ വർഷങ്ങളായി സുപ്രീംകോടതിയിൽ തീരുമാനമാകാതെ കിടക്കുന്നവ. നിയമവും ഭരണഘടനയും പൗരതാത്പര്യത്തിന് അനുഗുണവും അധികാര താത്പര്യത്തിന് എതിരായും ഭവിക്കാൻ സാധ്യതയുള്ളവ. അവയിലോരോന്നിലായി  എത്രയും പെട്ടെന്ന് തീരുമാനങ്ങൾ ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ആ പ്രതീക്ഷയാണ് പെഗാസസ് കേസിലെ കോടതി നടപടികൾ നൽകുന്ന ഏറ്റവും വലിയ ആശ്വാസം. 

First published in TrueCopyThink on 29 Oct 2021

LEAVE A REPLY

Please enter your comment!
Please enter your name here