ജനാധിപത്യത്തിന്റെ രാഷ്ട്രീയം

ഭരണസംവിധാനം ജനാഭിലാഷത്തിന്റെ പ്രതിഫലനമാകുന്നതാണ് ജനാധിപത്യം. പൂര്‍ണമായ അര്‍ഥത്തില്‍ പ്രായോഗികമാകാന്‍ സാധ്യതയില്ലാത്ത ആശയമാണത്. ഉദയകാലം തൊട്ടേ ജനാധിപത്യത്തില്‍ ജനാഭിലാഷ പ്രകാശനം പരിമിതമാണ്. എഥന്‍സില്‍, ജനാധിപത്യത്തിന്റെ ജന്മനാട്ടില്‍, സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍, പിന്നെ അടിമകള്‍, നികുതി നല്‍കാത്ത സാ ധാരണക്കാര്‍, തൊഴിലാളികള്‍ അങ്ങനെ പൊതുജനം എന്നു പറയാവുന്ന വിഭാഗക്കാരൊക്കെ ജനധിപത്യമെന്ന അഭിപ്രായപ്രകടനത്തിന്റെ മഹാമേളയിലേക്ക് ക്ഷണിക്കപ്പെടാത്തവരായിരുന്നു. മുഖം മൂടിയണിഞ്ഞ പ്രഭുഭരണമായി ജനാധിപത്യം വളരേക്കാലം തുടര്‍ന്നു.
എങ്കിലും ജനാധിപത്യം എല്ലാക്കാലത്തും ഒരു സ്വപ്നമായിരുന്നു. ആ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയുള്ള മനവരാശിയുടെ അഭിനിവേശത്തിന്റെ നൈരന്തര്യമാണ് ജനാധിപത്യത്തിന്റെ ചരിത്രം.
മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ ജനാധിപത്യത്തിന് സ്വാധീനമുണ്ടായിരുന്ന കാലഘട്ടം വളരെ ചെറുതാണ്. അഥീനിയന്‍ ജനാധിപത്യത്തിന്റെ പതനത്തിനു ശേഷം ആ വ്യവസ്ഥിതി 2000 വര്‍ഷങ്ങളോളം ജഢാവസ്ഥയില്‍, ആരാലും ഗൗനിക്കപ്പെടാതെ കിടന്നു.
പിന്നീട് നവോത്ഥാന കാലഘട്ടത്തിലാണ് ജനാഭിപ്രായത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ഉള്ള പൊതുബോധം ഉണര്‍ന്നത്. ഫ്രഞ്ചു വിപ്ലവത്തോടനുബന്ധിച്ച് ഉയര്‍ന്നു വന്ന ”സമത്വം സാഹോദര്യം സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യവും ‘നിയമവഴ്ച’എന്ന സങ്കല്‍പവും ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് സഹായകമായി. ജനക്കൂട്ട-ഭരണത്തില്‍ നിന്നും, പ്രഭുഭരണത്തില്‍ നിന്നും വ്യത്യസ്തമായ ഭരണഘടനാധിഷ്ഠിത ഭരണം എന്ന തരത്തില്‍ ജനാധിപത്യത്തിന്റെ ശരീരനിര്‍മിതി ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. കോടതികള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, നവോഥാന ചിന്തകരുടെ സ്വാധീനം എന്നിങ്ങനെയുള്ള അനുബന്ധ ഘടകങ്ങളുടെ വളര്‍ച്ചയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും അവിടെ നിലവില്‍ വന്ന ഭരണ സംവിധാനവും അതിനു കീഴില്‍ ആ രാജ്യം കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചയും ‘ജനാധിപത്യം’ എന്ന ആശയത്തിന് ലോകവ്യാപകമായ അംഗീകാരവും പ്രചാരവും നല്‍കി.
പത്തൊന്‍പതാം നൂറ്റാണ്ട്, പക്ഷേ ഏകാധിപത്യത്തിന്റെ തിരിച്ചുവരവിനാണ് അരങ്ങൊരുക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ജനാധിപത്യത്തിന് വലിയ തിരിച്ചടികള്‍ നേരിട്ടു. ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങി നിരവധി ജനാധിപത്യ രാഷ്ട്രങ്ങള്‍ ഏകാധിപത്യത്തിന് വഴിമാറി. നാസിസവും ഫാഷിസവും ലോകത്ത് ആഴത്തില്‍ വേരുറപ്പിച്ചു. 1941 ആയപ്പോഴേക്കും ആകെ 11 ജനാധിപത്യ രാജ്യങ്ങള്‍ മാത്രമാണ് ലോകത്ത് അവശേഷിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പക്ഷേ, കാറ്റു മാറി വീശാനാരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസിസ്റ്റ് ഫാഷിസ്റ്റ് ശക്തികള്‍ സൈനീകമായി പരാജയപ്പെട്ടതോടെ ജനാധിപത്യം വീണ്ടും വേരോടാന്‍ തുടങ്ങി. നാസി ജര്‍മനിയില്‍, മുസ്സോളനിയുടെ ഇറ്റലിയില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുന്ന, വിഭജനത്തിന്റെ ചോര മണക്കുന്ന ഇന്ത്യയില്‍ … അങ്ങനെ ഏറ്റവും അസാധ്യം എന്നു കരുതിയിരുന്ന നാടുകളില്‍ പോലും ജനാധിപത്യം നിലവില്‍ വന്നു.
സോവിയറ്റ് ജനാധിപത്യത്തിന്റെ ആന്തരികഘടനയെക്കുറിച്ച് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും സോഷ്യലിസം, സമത്വം, സഹൂഹ്യനീതി, സ്വാന്തന്ത്ര്യം തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളുടെ വ്യാപനത്തിന് സോവിയറ്റ് നിലപാടുകള്‍ കാരണമായിട്ടുണ്ട്. സാമ്രാജ്യത്ത വിരുദ്ധ സമരങ്ങള്‍ക്കും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്കും സോവിയറ്റ് റഷ്യ നല്‍കിയ പിന്തുണ മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കാകെ വിമോചനത്തിന്റെ പുതിയ പ്രതീക്ഷ നല്‍കി.
പിന്നീടങ്ങോട്ട് ജനാധിപത്യത്തിന്റെ സുവര്‍ണ ദശകങ്ങളായിരുന്നു. 1974-ല്‍ ഗ്രീസില്‍, 75-ല്‍ സ്‌പെയിനില്‍, 83-ല്‍ അര്‍ജന്റീനയില്‍, 85-ല്‍ ബ്രസീലില്‍, 89-ല്‍ ചിലിയില്‍..അങ്ങനെ ഏകാധിപത്യങ്ങള്‍ ഓരോന്നായി അവസാനിച്ചു. 1990-കളില്‍ വര്‍ണവെറിയുടെ കിരാത നാളുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ ഇരുണ്ട ഭൂഖണ്ടത്തില്‍ സമൂഹ്യനീതിയുടെ പ്രകാശം പരന്നു. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇലക്ടറല്‍ ഡെമോക്രസികളുടെ എണ്ണം 11-ല്‍ നിന്നും 163 ആയി. ജനാധിപത്യം ലോകചരിത്രത്തില്‍ ഏറ്റവും ശക്തിമത്തായ നാളുകളായിരുന്നു അത്.
പക്ഷേ ഇരുപതാം നൂറ്റാണ്ടിനു പറയാനുള്ളത് മറ്റൊരു കഥയാണെന്നു തോന്നുന്നു. ജനാധിപത്യത്തിന്റെ അശ്വമേധം അവസാനിച്ചതുപോലെയാണ്. ഫ്രീഡം ഹൗസിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ സ്വാതന്ത്ര്യത്തിനു ഇടിവു തട്ടുന്ന തുടര്‍ച്ചയായ 9-ാം വര്‍ഷമാണ് 2014. പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ ജനാധിപത്യം പകച്ചു നില്‍ക്കുകയാണ്.
അതിനു കാരണങ്ങള്‍ പലതുണ്ട്. ജനാധിപത്യത്തിന്റെ സംരക്ഷകരായി അവതരിക്കുന്ന പാശ്ചാത്യ വികസിത രാജ്യങ്ങളുടെ മുഖം മൂടി ഇറാഖ് യുദ്ധത്തോടെ അഴിഞ്ഞു വീണതാണ് ഒരു കാര്യം. ഭീകരതക്കെതിരായ യുദ്ധം ഫലത്തില്‍ ജനാധിപത്യത്തിനെതിരായ യുദ്ധമായി പരിണമിച്ചിരിക്കുന്നു. പാശ്ചാത്യ ലോകത്തിനു പുറത്ത് ജനാധിപത്യമെന്നത് സാമ്രാജ്യത്ത അജണ്ടകള്‍ നടപ്പിലാക്കാന്‍ സൗകര്യപ്രദമായി ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ഇ-ഡെമോക്രസിയുടെ സംവേദന സാധ്യതകളില്‍ വിരിഞ്ഞ അറബ് വസന്തം, പൂക്കള്‍ കൊഴിഞ്ഞ്, ഇലകള്‍ പുഴുതിന്ന്, വികലമായി ജീര്‍ണിക്കുന്നു. അതേസമയം, മറുവശത്ത് ജനാധിപത്യത്തെ നിരസിച്ച ചൈന പതിനെട്ടാം നൂറ്റാണ്ടില്‍ അമെരിക്ക കൈവരിച്ചതുപോലുള്ള പുരോഗതി കൈവരിക്കുന്നു. ഇതെല്ലാം ജനാധിപത്യത്തിന്റെ മാസ് അപ്പീല്‍ ഇല്ലാതാക്കുന്നുണ്ട്.
ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കകത്ത് ജനാധിപത്യത്തിന്റെ ശത്രു അതിന്റെ പരിണാമ പരിമിതികളാണ്. ആഗോളവത്കൃത കാലത്ത് ദേശരാഷ്ട്രങ്ങളുടെ അധികാരം ചുരുങ്ങി വരുന്നു. പലകാര്യങ്ങളും, നയങ്ങളും, തീരുമാനിക്കപ്പെടുന്നത് അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കകത്താണ്. രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളും, വ്യാപാരവ്യവസ്ഥകളും, സമൂഹ്യ രക്ഷാകവചങ്ങളുടെ സ്വഭാവവും, എല്ലാം നിര്‍ണയിക്കുന്നത് ബ്രിട്ടന്‍വൂഡ് ഇരട്ടകളാണ്. അന്താരഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഭരണകൂടത്തിനു പരിധികള്‍ നിശ്ചയിക്കുമ്പോള്‍, പൊതു ടാപ്പുകള്‍ മുതല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ വരെ അഗോള സമ്മര്‍ദ്ദങ്ങളുടെ ഫലമായി അന്ന്യം നിന്നു പോകുമ്പോള്‍, ഭരണകൂടങ്ങള്‍ നിസ്സഹയാരാകുന്നു. പലപ്പോഴും ഇവിടെ തീരുമനങ്ങളെടുക്കുന്നത് ജനപ്രതിനിധികള്‍ പോലുമല്ല, ടെക്‌നോക്രാറ്റുകളും സാമ്പത്തിക വിദഗ്ദ്ധരുമാണ്. ഇത് ഒരു ആഗോളപ്രതിഭാസമാണ്. ഉദാഹരണത്തിന് യൂറോ ഏര്‍പ്പെടുത്താനുള്ള തീരുമാനം പരിശോധിക്കാം. രണ്ടേ രണ്ടു രാജ്യങ്ങളാണ് ഈ വിഷയത്തില്‍ ജനഹിത പരിശോധന നടത്തിയത്, ഡെന്മാര്‍ക്കും സ്വീഡനും. രണ്ടിടത്തും ജനങ്ങള്‍ പറഞ്ഞത് ”വേണ്ട” എന്നായിരുന്നു!
അതുപോലെ തന്നെ ഇന്ത്യയില്‍ ആധാര്‍ എന്ന പേരില്‍ നിര്‍ബന്ധിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം നടപ്പിലാക്കിയത് പ്ലാനിംഗ് കമ്മീഷന്റെ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ്. അതിനുവേണ്ടിയുള്ള നിയമം ഇനിയും പാര്‍ലമെന്റ് പാസാക്കിയിട്ടില്ല. പാര്‍ലമെന്ററി ഉപസമിതിയാ പദ്ധതി ദിശാബോധമില്ലാത്തതും, വലിയ സാമ്പത്തിക ബാധ്യത വരുത്തി വക്കുന്നതും, അനാവശ്യവും, അശാസ്ത്രീയവും, സുരക്ഷിതമല്ലാത്തതുമാണെന്നു കണ്ട് തള്ളിക്കളഞ്ഞതാണ്. എന്നാല്‍ നന്ദന്‍ നിലേകനി എന്ന ടെക്‌നോക്രാറ്റിന്റെ നേതൃത്വത്തില്‍ പദ്ധതി സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ നടപ്പിലാക്കപ്പെടുന്നു, മറിച്ച് സുപ്രീം കോടതിയുടെ ഒരു ഇടക്കാല ഉത്തരവുണ്ടായിട്ടുപോലും.
അങ്ങനെ അധികാരങ്ങള്‍ അടര്‍ത്തി മാറ്റപ്പെട്ട രാഷ്ട്രീയ നേതൃത്വം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ ഉഴലുകയാണ്. ജനങ്ങള്‍ക്കു കൊടുത്ത വാഗ്ദ്ധാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അങ്ങനെ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പു ജയിക്കാന്‍ കള്ളം പറയുന്നവരാണ് എന്ന പൊതുബോധം സമൂഹത്തില്‍ രൂപം കൊള്ളുന്നു. ജനാധിപത്യം നല്‍കുന്ന സൗഭാഗ്യങ്ങള്‍ സ്വപ്നം കണ്ട തലമുറ അതിന്റെ ജീര്‍ണാവസ്ഥയില്‍ മടുത്ത്, വ്യവസ്ഥിതിയില്‍ നിന്നും അകലുകയാണ്. ഇതില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്കും കുറച്ചു കാണാനാകില്ല. സമൂഹ്യ പ്രതിബദ്ധതയൊക്കെ മാറ്റിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനവും ലാഭം ലക്ഷ്യമാക്കിയ പ്രഫഷനായി മാറുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ജനാധിപത്യസംവിധാനത്തിനു കഴിയുന്നുമില്ല. ഇതാണ് ജനാധിപത്യത്തിന്റെ പരിണാമ പരിമിതിയുടെ രാഷ്ട്രീയവശം.
മറ്റൊന്ന്, ജനാധിപത്യത്തിന്റെ പരിണാമപരിമിതിയുടെ സാങ്കേതിക വശമാണ്. ഇത് ജനാധിപത്യത്തിന്റെ മാത്രം പരിമിതിയല്ല, ശാസ്ത്രത്തിന്റെ കുതിപ്പില്‍ പിന്തള്ളപ്പെട്ടുപോയ തത്വചിന്താ പദ്ധതികളുടേയും, പ്രത്യയശാസ്ത്രങ്ങളുടേയും, രാഷ്ട്രീയ സംവിധാനങ്ങളുടേയും ആകെ പരിമിതിയാണ്. ജനാഭിലാഷ പ്രകാശനത്തിന്റെ തത്സമയ സാധ്യതകളനേകം ഒരുക്കുന്ന വിവരസാങ്കേതിക വിദ്യയുടെ പ്ലാറ്റ്‌ഫോമില്‍ ജനാധിപത്യത്തിന്റെ ഘടനയും സംവിധാനവും പുതിയ തലമുറക്ക് അറുപഴഞ്ചനായി തോന്നുന്നു എന്നതാണ്.
ഇ-ഡമോക്രസിയുടെ വിവിധ സാധ്യതകളെ ജനാധിപത്യ സംവിധാനത്തിലേക്ക് ഫലപ്രദമായി സ്വാംശീകരിക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഫോറങ്ങള്‍, ബ്ലോഗുകള്‍, ഓണ്‍ലൈന്‍ പെറ്റീഷനുകള്‍, വിക്കി-ജനാധിപത്യം… അങ്ങനെ പുതു തലമുറക്ക് ആശയാവിഷ്‌കാരത്തിനും അഭിപ്രായപ്രകടനത്തിനും അനന്തമായ സാധ്യതകള്‍ ഉണ്ട്. ഫേസ്ബുക്കില്‍ 100 ലൈക്കുകള്‍ കിട്ടുന്നത്ര വേഗത്തില്‍ രാഷ്ട്രീയസംവിധാനം അവരോട് പ്രതികരിക്കണം എന്നാണവര്‍ ആഗ്രഹിക്കുന്നത്. #ടാഗിട്ട് പടരുന്ന വിവര വ്യാപനത്തിന്റെ കാലത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ ജനാധിപത്യത്തിന്റെ ഘടനാപരമായ ഒരു ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്.
രാഷ്ട്രീയവും സാങ്കേതിക-ഘടനാപരവുമായ പുനര്‍നിര്‍മിതിയുടെ സാധ്യതകളിലാണ് ജനാധിപത്യത്തിന്റെ ഭാവി. രാഷ്ട്രീയവും സാങ്കേതികവുമായ പരിണാമ പരിമിതികളെ മറികടക്കുന്നത് പക്ഷെ അത്ര ഏളുപ്പമല്ല. പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യങ്ങളില്‍. ഒരേസമയം നിരക്ഷര ലക്ഷങ്ങളേയും ഐ-ടി തലമുറയേയും പരിഗണിക്കുന്ന സംവാദ-സംവേദന സങ്കേതങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. വലിയ തോതിലുള്ള ബൗദ്ധീക, പ്രായോഗിക, ഇടപെടലുകള്‍ അതിന് ആവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പരമ്പരാഗത രാഷ്ട്രീയ കഷികള്‍ ഇത്തരമൊരു നവീകരണത്തിനു ശ്രമിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് കേവലം രണ്ടു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടിയുടെ ദില്ലി വിജയം പരിശോധിക്കപ്പെടേണ്ടത്. ഈ വിജയത്തിന്റെ വിശകലനം ജനാധിപത്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടു പലകകൂടിയാകുന്നുണ്ട്. സംവാദത്തിന്റേയും സംവേദനത്തിന്റേയും പുതിയ ഭൂമിക തേടുവാന്‍ എ എ പി നടത്തിയ ശ്രമങ്ങളാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. ഇതാകട്ടെ ആഗോളതലത്തില്‍ രൂപപ്പെട്ടു വരുന്ന ജനാധിപത്യത്തിന്റെ അഗോളവത്കൃത കാലത്തെ രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ തുടര്‍ച്ചയുമാണ്. മൂലധന താത്പര്യങ്ങള്‍ക്കനുസരിച്ചു മാത്രം ചലിക്കുന്ന ലോക സാമ്പത്തിക ക്രമത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിരോധങ്ങളുടെ പതിഞ്ഞ താളത്തിലുള്ളതെങ്കിലും ശക്തമായ അലയൊലികള്‍ സൂക്ഷ്മ നിരീക്ഷണതില്‍ എ എ പി യുടെ രാഷ്ട്രീയത്തിലും കാണാം.
ഒക്കുപ്പൈ വാള്‍ സ്ട്രീറ്റ് പ്രക്ഷോഭത്തിലും, പാശ്ചാത്യ നാളുകളിലെല്ലാം ഉയര്‍ന്നു വരുന്ന ശക്തമായ തൊഴിലാളി സമരങ്ങളിലും, കൊള്ളലാഭത്തിന്റെ പതിറ്റാണ്ടുകള്‍ക്കു ശേഷം സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് പ്രതിസന്ധികാലവും ആഘോഷമാക്കുന്ന ധനകാര്യ-കോര്‍പറേറ്റ് സ്ഥപങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലും, അഴിമതിക്കെതിരെ ഉയരുന്ന ജനകീയ സമരങ്ങളിലുമെല്ലാം മാര്‍പാപ്പ പോലും ഭ്രാന്തമെന്നു വിശേഷിപ്പിച്ച മൂലധന സമവാക്യങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ സമൂഹത്തിന്റെ പ്രതികരണമാണുള്ളത്.
അതുകൊണ്ടുതന്നെ ജനങ്ങളോട് സംവദിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ജനാധിപത്യത്തിലെ പുതിയ പ്രതീക്ഷകളെ ജനം ആശ്ലേഷിക്കുന്നതായി കാണാം. ലാറ്റിന്‍ അമേരിക്കയിലും ഇപ്പോള്‍ യൂറോപ്പിലും വീണ്ടും ആ പഴയ ഭൂതം അവേശിക്കുകയാണോ എന്ന തീവ്ര വലതുപക്ഷ ചിന്തകരുടെ ഭീതി ഉണരുന്നത് ഈ സാഹചര്യത്തിലാണ്. ഏറ്റവും പുതുതായി ഗ്രീസിലെ തെരഞ്ഞെടുപ്പു ഫലവും, സ്‌പെയിനിലെ രാഷ്ട്രീയ സാഹചര്യവും ഈ നിലയിലേക്കുള്ള ദിശാസൂചികകളാണ്.
ഈ രാജ്യങ്ങളിലൊന്നും അധികാരത്തിലേറിയത് വ്യവസ്ഥാപിത ഇടതുപക്ഷമല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാതയില്‍ നിന്നും അണുവിട പോലും മുന്നോട്ടു പോകുവാന്‍ അവര്‍ക്കു കഴിയുന്നില്ല. അങ്ങനെ സ്വയം നവീകരണത്തിനു തയ്യാറാകാത്ത പ്രസ്ഥനങ്ങളൊഴിച്ചിട്ട ഇടങ്ങളിലേക്കാണ് സംവാദ ജനാധിപത്യത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍ തേടിയ നവരാഷ്ട്രീയം കടന്നു വന്നത്.
അറുപതു വര്‍ഷമായി ഡല്‍ഹിയില്‍ ഉള്ള വ്യവസ്ഥാപിത ഇടതുപക്ഷ കക്ഷികള്‍ക്ക് കഴിയാത്തത് രണ്ടു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞത് രാഷ്ട്രീയ സംവാദങ്ങളുടെ പുതു സാധ്യതകള്‍ തേടാന്‍ തയ്യറായതുകൊണ്ടാണ്. ആത്യന്തികമായി ഈ വഴി പുതിയ കാലത്തില്‍ പൊട്ടിമുളച്ചതൊന്നുമല്ല എന്നു കാണാന്‍ കഴിയും. ജനങ്ങളുടെ ആഗ്രഹങ്ങള്‍, അഭിപ്രയങ്ങള്‍, ആവശ്യങ്ങള്‍, ആകുലതകള്‍ അന്വേഷിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമാണ്. എ എ പിയുടെ ഡല്‍ഹി ഡയലോഗ് പുതിയ കാലത്തിന്റെ ഊര്‍ജത്തില്‍ പൊതിഞ്ഞ ഗാന്ധിയന്‍ ജനസേവാ സങ്കല്‍പ്പമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുവാന്‍ മറന്ന ജനകീയ പ്രശനങ്ങള്‍ എറ്റെടുക്കുവാന്‍ തയ്യാറാകുകയും അത് ഫലപ്രദമായി ജനങ്ങളിലെക്കെത്തിക്കുന്നതില്‍ എ എ പി വിജയിക്കുകയും ചെയ്തു. വിഭാഗീയതയുടേയും വൈകാരിക ധ്രൂവീകരണത്തിന്റേയും വിത്തുകള്‍ വാരിയെറിഞ്ഞ് വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കുന്ന ജീര്‍ണിച്ച രാഷ്ട്രീയ പ്രവര്‍ത്തന രീതിയോടു കലഹിച്ച ഒരു കഷിയുടെ വിജയം ജനാധിപത്യത്തിലും ജനങ്ങളുടെ സംവേദന ക്ഷമതയിലും ഉള്ള വിശ്വാസത്തിനു ശക്തി പകരുന്നതാണ്.
ജനാധിപത്യം യഥര്‍ത്ഥത്തില്‍ പുറമേയ്ക്കു കാണുന്നത്ര ദുര്‍ബലമാകണമെന്നില്ല. പുറത്ത് ഒരുപാട് അനിശ്ചിതത്വങ്ങളും ആശങ്കകളും ദൗര്‍ബല്യങ്ങളുമുണ്ട്. പക്ഷേ അകത്ത് അത് ശക്തമാണ്. പകരം വക്കാന്‍ നേതാക്കളും ആശയങ്ങളും എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്നു വരാം എന്നതുകൊണ്ടുതന്നെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളോട് കൂടുതല്‍ സര്‍ഗാത്മകമായി പ്രതികരിക്കാന്‍ ഏകധിപത്യത്തേക്കാള്‍ നന്നായി കഴിയുന്നത് ജനാധിപത്യത്തിനാണ്. ഫ്രഞ്ച് രാഷ്ട്രീയ ചിന്തകന്‍ അലക്‌സി ടോക്യുവെല്ലിന്റെ വാക്കുകള്‍ പ്രകടമായ ദൗര്‍ബല്യങ്ങള്‍ക്കപ്പുറം ജനാധിപത്യത്തിനുള്ള ആന്തരിക ശക്തിയെ വിശദീകരിക്കുന്നതിങ്ങനെയാണ്. പരിധികളില്ലാത്ത ഈ നവീകരണ സാധ്യതകളാണ് ജനാധിപത്യത്തിന്റെ ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഡല്‍ഹിയിലെ രാഷ്ട്രീയ മുന്നേറ്റം ജനാധിപത്യത്തിന്റെ സര്‍ഗാത്മക പരിണാമത്തിന്റെ തുടക്കമായെങ്കില്‍…

this article was first published in Yes Malayalam Magazine

LEAVE A REPLY

Please enter your comment!
Please enter your name here