സൈക്ക്ളിംഗ് ഫെഡറേഷന്റെ ഓഫർ നിരസിച്ച് ജ്യോതികുമാരി; പഠനത്തിനാണ് മുൻഗണന എന്ന്

ജ്യോതി കുമാരി 1300 കിലോമീറ്റർ സൈക്കിൾ ചവിട്ടിയത് ഗതികേടുകൊണ്ടാണ്. സുഖമില്ലാതിരുന്ന അച്ഛനെയും പിന്നിലിരുത്തി ആ പെണ്കുട്ടിക്ക് മഹാനഗരത്തിൽ നിന്നും സ്വന്തം ഗ്രാമത്തിന്റെ നിത്യദാരിദ്ര്യത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നത് മനസാക്ഷി എന്നൊന്നില്ലാത്ത ഒരു വിഭാഗം നാട് ഭരിക്കുന്നതുകൊണ്ടാണ്. ആകെ സമ്പത്തിന്റെ 73 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം ആളുകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന രാജ്യമാണിത്. ഭരിക്കുന്നവർ മുതലാളിത്തത്തിന്റെ ശിങ്കിടികളാകുകയും ദുരിതകാലത്തുപോലും ചെയ്യുന്നതെല്ലാം ആ ഒരു ശതമാനത്തിന്റെ താത്പര്യ സംരക്ഷണത്തിന് വേണ്ടി മാത്രമാകുകയും ചെയ്യുന്ന നാട്. ഈ ചെയ്തികൾ കൊണ്ടുമാത്രം ദിവസേന മനുഷ്യർ തെരുവുകളിൽ മരിച്ചു വീഴുന്ന, പെണ്ണുങ്ങൾ തെരുവോരത്ത് പെറേണ്ടി വരുന്ന, ജീവിക്കാൻ ഇടമില്ലാതെ കിടന്നുറങ്ങുന്നവർക്കുമേൽ തീവണ്ടിയോടിക്കുന്ന നാട്ടിൽ, ഈ ഘട്ടത്തിലും നാറിയ ‘ചാരിറ്റി’യുമായി വരുന്ന തമ്പ്രാന്മാർക്ക് മുഖമടച്ചുള്ള അടിയാണ് ഈ പെണ്കുട്ടിയുടെ തീരുമാനം. ധീരയായ പെണ്കുട്ടി.നിങ്ങളുടെ ചാരിറ്റിയെക്കുറിച്ചല്ല, സമൂഹത്തോടുള്ള കടമ നിങ്ങൾ നിർവഹിക്കുന്നുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്. സാമൂഹ്യനീതിയും വിഭവങ്ങളുടെ നീതിപൂർവകമായ വിതരണവും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ്. ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പശുവിനെ കുറിച്ചു മാത്രമല്ല മനുഷ്യരെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യാ ഗവണ്മെന്റ്‌റ് രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതി ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ഭരണഘടനയുടെ അനുച്ഛേദം 38(1) പറയുന്നു. വിവിധ വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള വരുമാനത്തിലുള്ള അന്തരവും പദവി, സൗകര്യങ്ങള്‍, അവസരം എന്നിവയിലുള്ള അസമത്വവും ഇല്ലാതാക്കാന്‍ ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അനുച്ഛേദം 38(2) ല്‍ പ്രതിപാദിച്ചിരിക്കുന്നു. എല്ല പൗരര്‍ക്കും ആവശ്യമായ ജീവനോപാധി ഉറപ്പാക്കുക, പൊതുനന്മക്കുതകുന്ന തരത്തില്‍ വിഭവങ്ങളുടെ നീതീപൂര്‍വകമായ വിതരണം നടത്തുക, സാമ്പത്തിക നയങ്ങള്‍ മൂലം സമ്പത്ത് ഒരു വിഭാഗത്തില്‍ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം, തൊഴിലാളികളുടെ ഉയിരും ആരോഗ്യവും ചൂഷണം ചെയ്യപ്പെടുന്നില്ല എന്നും പ്രായത്തിനപ്പുറമുള്ള ജോലികള്‍ ചെയ്യേണ്ടിവരുന്നില്ല എന്നും ഉറപ്പാക്കുക, കുട്ടികളുടെ ബാല്യവും, സ്വാതന്ത്ര്യവും, അന്തസ്സും സംരക്ഷിക്കുക എന്നീ കാര്യങ്ങളൊക്കെ ഗവന്‍മെന്റിന്റെ കടമയാണെന്ന് അനുച്ഛേദം 39-ഉം വ്യക്തമാക്കുന്നു. ഈ കുട്ടി ബീഹാറിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും പിന്നോക്കവസ്ഥയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന്. 2008-ൽ ബിഹാർ ഗവണ്മെന്റിന്റെ, ഡി. ബന്ദോപദ്ധ്യായയുടെ നേതൃത്വത്തിൽ ഉള്ള ഭൂപരിഷ്കരണ കമ്മറ്റി ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംസ്ഥാനത്ത് അടിയന്തരമായി ഭൂപരിഷ്കരണം നടപ്പിലാക്കണം എന്നായിരുന്നു നിർദ്ദേശം. രാജ്യത്ത് ആദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. 1950-ൽ വന്ന നിയമമാണ്. പക്ഷെ നടപ്പായില്ല. വെള്ളം ചേർത്തു നേർപ്പിച്ച് നിയമം വായിക്കാൻ വയ്യാത്തത്ര അവ്യക്തമായ മഷികൊണ്ടാണ് ഇന്ന് ചാർത്തിയിരിക്കുന്നത്. അതിലെ ഇളവുകൾ എല്ലാം ഒഴിവാക്കി, കൃഷിഭൂമി, അല്ലാത്ത ഭൂമി എന്നിങ്ങനെയുള്ള വേർതിരുവുകൾ ഉപേക്ഷിച്ച്, തോട്ടങ്ങൾക്കുള്ള ആനുകൂല്യം എടുത്തു കളഞ്ഞ് നിയമം ശക്തമായി നടപ്പിലാക്കുക. സംസ്ഥാനത്തെ ഏറ്റവും ദരിദ്രരായ 16.8 ലക്ഷം കർഷക തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി ഉറപ്പു വരുത്തുക. എന്നിങ്ങനെയൊക്കെ ആയിരുന്നു നിർദേശങ്ങൾ. അങ്ങനെയൊരു റിപ്പോർട്ടിനെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ എപ്പോഴെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? നടപ്പിലാക്കണം എന്ന ആവശ്യം ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടോ? ഇതൊന്നും വേണ്ട അച്ഛനെയും പിറകിലിരുത്തി 1300 കിലോമീറ്ററുകൾ സൈക്കിളോടിച്ച പെണ്കുട്ടിയോട്‌ മകളെ കഷ്ടപ്പെട്ടത് മതി, സൈക്കിളുമായി ഇതിൽ കയറിക്കോളൂ ഞങ്ങൾ നിന്നെ വീട്ടിൽ എത്തിക്കാം എന്നു പറഞ്ഞൊരു വാഹനമയക്കാൻ, അവരെ നഗരം കുടിയിറക്കിയപ്പോൾ നിങ്ങൾ ഈ മഹാവ്യാധിയുടെ അപകടകാലത്ത് എങ്ങും പോകേണ്ട, ഇവിടെ നിൽക്കുക, നിങ്ങൾക്കുള്ള പാർപ്പിടവും ഭക്ഷണവും മരുന്നും ഞങ്ങൾ ഒരുക്കാം എന്നൊന്ന് ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് മനസുണ്ടായോ? ഇനിയുമിനിയും ആയിരക്കണക്കിന് ജ്യോതികുമാരിമാർ നമ്മുടെ നിരത്തുകളിൽ ഉണ്ട്. കരുണയെന്തെന്നറിയാത്ത ഒരു നാട്ടിൽ വെറും നാലു മണിക്കൂർ മാത്രം സമയം നൽകി ഖിസമ്പൂർണ ലോക്ക്ഡൗൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇവരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?1300 കിലോമീറ്റർ അവൾ ജീവിതത്തിന്റെ സകലദുരിതങ്ങളും പേറിയവൾ സൈക്കിൾ ഓടിച്ചത് നിങ്ങളുടെ ക്രൂരതയോർത്താണ്. എന്തുകൊണ്ടാണ് അവരെപ്പോലെ പതിനായിരങ്ങൾ മരണം പോലും മുന്നിൽ കണ്ട് പലായനം ചെയ്തത് എന്ന് ഓർത്തിട്ടുണ്ടോ? എട്ടുമണി പ്രഖ്യാപനത്തിനു ശേഷം ലഭിച്ച നാല് മണിക്കൂർക്കൊണ്ട് അവർ ചുറ്റുമൊന്നു നോക്കികാണണം. ഇന്നലെ വരെ അടിമപ്പണി എടുപ്പിച്ചവരുടെ കരുണയില്ലാത്ത കണ്ണുകളിലേക്ക്, വീട്ടിലെ കാലിയായ അരിപാത്രത്തിലേക്ക്, അകലെ മറ്റൊരു നാട്ടിൽ കഴിയുന്ന സ്വന്തം കുടുംബത്തിന്റെ നിസ്സഹാതയിലേക്ക്… പിന്നെ പ്രജാപതിയുടെ എട്ടുമണിക്കണ്ണിലേക്ക് ഒന്നു കൂടി നോക്കിയിട്ടുണ്ടാകാം. അയാളെ, നമ്മുടെ ഭരണകൂടങ്ങളെ ഒറ്റ ആ നോട്ടത്തിൽ ശരിയാംവണ്ണം തിരിച്ചറിഞ്ഞിട്ടുണ്ടാകണം. എന്നിട്ടാകണം അവർ നടക്കാൻ ആരംഭിച്ചത്…അതിനിടയിൽ ഫെഡറേഷന്റെ ഔദാര്യം. ത്ഫൂ! നമ്മൾ സംസാരിക്കേണ്ടത് അവകാശങ്ങളെക്കുറിച്ചാണ്. ഒരു ജനത എന്ന നിലയ്ക്ക് നമുക്കതിന് കഴിയുമോ എന്നതാണ് ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here