‘വസ്ത്രം നോക്കി’ അവകാശങ്ങൾ നിഷേധിക്കുന്നത് ഫാഷിസമാണ്; കോടതി കൂട്ടുനിൽക്കരുത്.

hijab ban in Karnataka

“സാക്ഷി പറയുന്ന മനുഷ്യൻ കയ്യിൽ വാളേന്തിയിട്ടുണ്ടെങ്കിൽ, അയാളുടെയല്ല, വാളിന്റെ തെളിവുകളെയാണ് പരിഗണിക്കേണ്ടത്! സാമൂഹികക്രമം  നിലനിൽക്കുന്നത് കയ്യൂക്കിലൂടെയാണ്. സമൂഹത്തിന്റെ മഹത്തായ അടിത്തറ അധികാരമാണെന്നു അംഗീകരിച്ചേ പറ്റൂ. അധികാരബലത്തിന്റെ നിർവഹണമാണ് നീതി…. ശക്തരെ നിരായൂധീകരിച്ച്, ദുർബലനെ ആയുധമണിയിക്കുന്നത്, ഏത് സാമൂഹികക്രമത്തെ കാത്ത് രക്ഷിക്കാനാണോ ഞാൻ ബാധ്യതപ്പെട്ടിരിക്കുന്നത്, അതിനെ  അട്ടിമറിക്കുന്നതാകും. സ്ഥാപിതമായ അനീതികൾക്ക് അംഗീകാരം നൽകലാണ് നീതിന്യായം. നീതി, കീഴടക്കുന്നവരെയും അട്ടിമറി നടത്തുന്നവരെയും എതിരിടുന്നതു കണ്ടിട്ടുണ്ടോ? നിയമവിരുദ്ധമായ ഒരു ശക്തി ഉയർന്നു വരുമ്പോൾ, നീതിവ്യവസ്ഥ അതിനെയൊന്നു അംഗീകരിക്കുകയേ വേണ്ടു, അതും നിയമപരമാകും.” നീതിന്യായ വ്യവസ്ഥയുടെ വർഗ്ഗസ്വഭാവത്തെ ഖണ്ഡിതമായി അടയാളപ്പെടുത്തുന്ന അനറ്റലി ഫ്രാൻസിന്റെ   ക്രാൻക്യൂബീൽ എന്ന ചെറുകഥയിലെ ന്യായാധിപന്റെ നിയമയുക്തിയാണിത്.

നാസിസം പിടിമുറുക്കിയ കാലഘട്ടത്തിൽ, ജർമനിയിലെ രാഷ്ട്രീയ മാറ്റത്തോട് അന്നാട്ടിലെ കോടതികൾ എങ്ങനെയാണ്പ്രതികരിച്ചതെന്ന് മാത്രം നോക്കിയാൽ ക്രാൻക്യൂബീലിലെ ന്യായാധിപയുക്തി നമുക്ക് ബോധ്യമാകും.

1930-ൽ ജർമൻ പാർലമെന്റിനു തീയിട്ടതിനു ശേഷം, വെയ്മർ ഭരണഘടനയിലെ പല പ്രധാന ഭാഗങ്ങളും നാസികൾ റദ്ദു ചെയ്തു. മാധ്യമ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം അങ്ങനെ ഒരോന്നോരോന്നായി ഇല്ലാതാക്കി. ജൂതരിൽ നിന്നും പൗരാവകാശങ്ങൾ കവർന്നെടുക്കുന്ന ഉത്തരവുകൾ ഒന്നിന് പിറകെ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ജർമ്മൻ ഭരണഘടനാ കോടതി അപകടകരമായ നിശബ്ദത പാലിച്ചു. എല്ലാ നീചനിയമങ്ങൾക്കും നിയമസാധുത ഉണ്ടാക്കിയെടുക്കണമെന്നു നാസികൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അഹോരാത്രം പണിയെടുത്തു രാജ്യത്തെ അഭിഭാഷകർ. കോടതികൾ നാസികൾക്ക് വേണ്ടി സമർത്ഥമായി നിയമവ്യാഖ്യാനങ്ങൾ ചമച്ചു. ഇന്ത്യയിൽ, അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ പരമോന്നത നീതിപീഠം എങ്ങനെയാണ് നീതികേടിന് ചൂട്ടു പിടിച്ചത് എന്ന് നാം കണ്ടതാണ്. പിന്നീട് സമീപകാലത്ത് സുപ്രീംകോടതി  ‘എക്സിക്യൂട്ടീവ് കോടതി’ ആയി മാറുകയാണ് എന്ന്   ഗൗതം ഭാട്ടിയയെപ്പോലെ നിരവധി നിയമവിചക്ഷണർ എഴുതിയിട്ടുണ്ട്. ഭൂരിപക്ഷ ബോധത്തിനൊപ്പം തന്നെയാണ് നമ്മുടെ കോടതികൾ പലപ്പോഴും നിലകൊള്ളുന്നത്. കയ്യൂക്കിന്റെ കളികൾക്കൊപ്പം അധികാരികളും നീതിപീഠവും അണിനിരക്കുന്നത് ചരിത്രത്തിൽ ഒരു അപൂർവതയല്ല! അവകാശ നിഷേധങ്ങൾക്ക്, അനീതികൾക്ക്, ഭൂരിപക്ഷയുക്തിയ്ക്ക്, നിയമത്തിന്റെ അംഗീകാരം നൽകുന്ന ‘ചരിത്രപരമായ’ പാരമ്പര്യം കുടഞ്ഞു കളയാത്ത കോടതികൾ ഇപ്പോഴുമുണ്ടെന്ന് നമ്മളെ ഓർമിപ്പിക്കുകയാണ് ചില കോടതി വിധികൾ.

കർണാടകയിൽ, വസ്ത്രത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിച്ച  വിഷയത്തിൽ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഋതുരാജ് അശ്വതി, ജസ്റ്റിസ്. കൃഷ്ണ എസ്  ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരുടെ ബഞ്ച്  കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരെയൊക്കെ നിരാശരാക്കുന്നതാണ്. ഫലത്തിൽ,     

അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ മരവിപ്പിച്ചിരിക്കുകയാണ് കോടതി. സാധാരണഗതിയിൽ ഒരു ഇടക്കാല ഉത്തരവിറക്കുന്നതിന് കോടതികൾ സ്വീകരിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. അവയെല്ലാം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. മൂന്ന് കാര്യങ്ങളാണ് പൊതുവെ കോടതികൾ പരിഗണിക്കുക. 

  • പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്നു കാണിക്കുവാൻ വാദിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടോ? 
  • അനുയോജ്യത പരിശോധിക്കുമ്പോൾ ഏതു തീരുമാനത്തിനാണ് മുൻ‌തൂക്കം നൽകേണ്ടത്?
  • ഇടക്കാല ഉത്തരവ് നല്കാതിരുന്നാൽ സങ്കടക്കാരന് അപരിഹാര്യമായ നഷ്ടം സംഭവിക്കുമോ?

ഇക്കാര്യങ്ങളിലേതു വച്ച് പരിശോധിച്ചാലും കർണാടക ഹൈക്കോടതി ഉത്തരവ് ദൗർഭാഗ്യകരമാണ് എന്ന് കാണാം. ഹിജാബ് ധരിച്ച പെണ്കുട്ടികളെ വിദ്യാലയത്തിൽ നിന്നു വിലക്കിയതിൽ മൗലികാവകാശലംഘനമുണ്ട് എന്ന  ന്യായമായ തർക്കം ഉന്നയിച്ചിരുന്നു. ഹിജാബ് ധരിച്ചുകൊണ്ടും പരീക്ഷ എഴുതുവാൻ കുട്ടികളെ അനുവദിച്ചുകൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവും ഹാജരാക്കിയിരുന്നു. കേരളാഹൈക്കോടതിയുടെ വിധി കർണാടകത്തിൽ ബാധകമല്ലെങ്കിലും അതിനൊരു പ്രേരകമൂല്യമുണ്ട്.

രണ്ടാമതായി അനുയോജ്യതാപരിശോധനയാണ്. ഒരു ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കിൽ സങ്കടക്കാർക്ക് എന്തെന്തു പ്രശ്നങ്ങളാണ്  അഭിമുഖീകരിക്കേണ്ടിവരിക, ഇടക്കാല ഉത്തരവ് ഉണ്ടായാൽ എതിർകക്ഷിയെ അത് ഏതു രീതിയിലാണ് ബാധിക്കുക, എന്നീ കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ തീർപ്പിലെത്തണം. ഇവിടെ അത്തരമൊരു പരിശോധന കോടതി നടത്തിയതായി കാണുന്നില്ല. ഹർജിക്കാരായ പെൺകുട്ടികൾ ഇത്രനാളും യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ച് ക്ലാസ്സിൽ വന്നിരുന്നവരാണ്. അധ്യയന വർഷം കഴിയാറായ സമയത്ത്, പരീക്ഷകൾ തൊട്ടടുത്ത് എത്തി നിൽക്കുമ്പോൾ, പുതിയൊരു നിയന്ത്രണം കൊണ്ട് അവരെ ഹിജാബ് ഉപേക്ഷിക്കാതെ പഠിക്കാൻ കഴിയില്ല എന്ന് പറയുന്നതിൽ അനീതിയുണ്ട് എന്നത് ഒരു ന്യായമായ പരാതിയല്ലേ? അവർക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുന്നത് കോടതി കാണാതെ പോകുന്നതെന്താണ്? ഈ അധ്യയന വർഷം തീരുന്നതുവരെയെങ്കിലും അവർ ഹിജാബ് ധരിക്കുന്നുവെങ്കിൽ സ്റ്റേറ്റിന് അല്ലെങ്കിൽ സ്‌കൂളിന് എന്ത് നഷ്ടമാണ് സംഭവിക്കുക? 

മൂന്നാമത്തെ പരിഗണനാവിഷയം ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കിൽ അപരിഹാര്യമായ നഷ്ടം ഹർജിക്കാർക്ക് ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യമാണ്. കേസിൽ തീരുമാനമാകുന്നതുവരെ ഒരു പ്രത്യേക വിഭാഗത്തോട് അവരുടെ മതപരമായ വിശ്വാസങ്ങൾ മാറ്റി വയ്ക്കണം അല്ലെങ്കിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടും എന്ന് പറയുന്നത് അവർക്ക് അപരിഹാര്യമായ നഷ്ടം ഉണ്ടാക്കുന്നതായി കണക്കാക്കേണ്ടതല്ലേ? അതേസമയം ഈ പെൺകുട്ടികൾ ഹിജാബ് ധരിച്ചതുകൊണ്ട് എതിർഭാഗത്തിന് ഒരു നഷ്ടവും ഉണ്ടാകാൻ പോകുന്നുമില്ല. 

അന്തിമ തീരുമാനം വരുന്നതുവരെ ഒരു മതചിഹ്നവും സ്‌കൂളുകളിൽ അണിയേണ്ടതില്ല എന്ന ഉത്തരവിലൂടെ ഫലത്തിൽ പൗരരുടെ  മൗലിക അവകാശങ്ങൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ് കോടതി. ഹിജാബും കാവിഷാളും ധരിക്കേണ്ടതില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് തുല്യതയെക്കുറിച്ചുള്ള ഒരു മിഥ്യാധാരണ സൃഷ്ടിക്കലാണ്. വിശ്വാസത്തിന്റെയോ സംസ്കാരത്തിന്റെയോ ഒക്കെ ഭാഗമായി ഹിജാബ് ധരിച്ചു ശീലിച്ചു പോന്നിരുന്ന, ഇന്നലെവരെ അത് തുടർന്നിരുന്നവരോട് നാളെ മുതൽ അത് പാടില്ല എന്ന് പറയുന്നതുപോലെയല്ല, ഹിജാബ് വിഷയം ഉയർന്നു വന്നപ്പോൾ അതിനെ വൈകാരിക-രാഷ്ട്രീയ പ്രശ്നമാക്കി ഉയർത്തുവാൻ വേണ്ടി കാവി ഷാൾ അണിഞ്ഞവർ.  ഇന്നലെവരെ ഉപയോഗിക്കുന്നില്ലായിരുന്ന ഷാൾ ഇനിയും  ഉപയോഗിക്കുന്നില്ല എന്ന് മാത്രമേ വരൂ. മുസ്‌ലിം പെൺകുട്ടികളെ സംബന്ധിച്ച് അതങ്ങനെയല്ല. യഥാതഥസമത്വം (substantial equality) എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് സ്പഷ്ടമാണ്. കാരണം ഈ ഉത്തരവ് ഇരു വിഭാഗങ്ങൾക്കുമിടയിൽ ഉണ്ടാക്കുന്ന ഫലം വളരെ വ്യത്യസ്തമാണ്. ഒരു വിഭാഗത്തിന് മൗലിക അവകാശങ്ങൾ നഷ്ടപ്പെടുന്നുവെങ്കിൽ മറുവിഭാഗത്തിന് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നുമില്ല. കേവല സമത്വവാദം പരോക്ഷ വിവേചനം (indirect discrimination) സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിധി. ഇതിനോടുള്ള പ്രതികരണമായി ജസ്റ്റിസ് ചന്ദ്രുവിൻ്റെ പ്രതികരണം അനറ്റലി ഫ്രാൻസിന്റെ തന്നെ വാക്കുകളിലൂടെയായിരുന്നു: “ നിയമം അതിന്റെ ഉജ്ജ്വലമായ സമത്വത്തിലൂടെ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും, പാലത്തിനടിയിൽ  അന്തിയുറങ്ങുന്നതിൽ നിന്നും തെരുവുകളിൽ ഭിക്ഷ യാചിക്കുന്നതിൽ നിന്നും അപ്പം മോഷ്ടിക്കുന്നതിൽ നിന്നും  ഒരുപോലെ  വിലക്കുന്നു.” ഹിജാബ് വിഷയത്തെ കേവലസമത്വത്തിന്റെയും മതവിശ്വാസത്തിന്റെയും മാത്രം പ്രശ്നമായി ചുരുക്കിക്കണ്ട ഹൈക്കോടതി, അനറ്റലിയുടെ നിരീക്ഷണത്തെ അന്വർത്ഥമാക്കുകയാണ്. 

കേവലം മതവിശ്വാസത്തിൻെറ പ്രശ്നമല്ല

കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കുട്ടികളെ പഠിക്കാൻ അനുവദിക്കാത്ത വിഷയം കേവലം മതവിശ്വാസത്തിൻെറ പ്രശ്നമായി മാത്രം കാണുകയാണ്. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവുമൊക്കെയായി ബന്ധപ്പെട്ട് കോടതിയിൽ ഉന്നയിക്കപ്പെട്ട വാദങ്ങളൊന്നും തന്നെ ഉത്തരവിൻ്റെ ഭാഗമായിട്ടില്ല. ഹർജിക്കാരും ആദ്യമായി ഉന്നയിച്ചത് ഇസ്ലാമിൻ്റെ അവശ്യ ആചാരങ്ങളിൽ ഒന്നാണ് ഹിജാബ് എന്ന വാദം തന്നെയായിരുന്നു. അവശ്യ മതാചാരം ആണോ എന്ന പരിശോധനയിലേക്കാണ് വിവാദങ്ങൾ പോകുന്നത്. 

സ്ത്രീകളുടെ വസ്ത്രം എന്നും മതത്തിനും സ്റ്റേറ്റിനും സമൂഹത്തിനും  ഒരു പ്രശ്നമായിരുന്നു. നമ്മുടെ നാട്ടിൽ മാറ് മറയ്ക്കാനുള്ള അവകാശം സ്ത്രീകൾക്ക് ലഭിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. അതേ സമയം ബ്രാഹ്മണ സ്ത്രീകൾക്ക് ദേഹം മുഴുവൻ മറയ്ക്കുന്ന ‘പർദ്ദ’ (ഘോഷ) വേണമായിരുന്നു താനും. ഉത്തരേന്ത്യയിലെമ്പാടും ഇപ്പോഴും ഗൂംഘട് എന്ന പേരിൽ മുഖം മറയ്ക്കുന്ന സമ്പ്രദായം ഹൈന്ദവർക്കിടയിലുണ്ട്. ഇന്ത്യയിൽ മാത്രമല്ല ചരിത്രത്തിൽ ലോകത്തിന്റെ വിവിധ സംസ്കൃതികളിൽ ഈ പരമ്പര്യമുണ്ടായിരുന്നു. മെസപ്പെട്ടോമിയ, പേർഷ്യ, ബൈസന്റൈൻ സാമ്രാജ്യം തുടങ്ങി  പല നാടുകളിലും. പഴയകാലത്ത് അവിടങ്ങളിലൊക്കെ സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ള സ്ത്രീകൾക്ക് മാത്രമായിരുന്നു മാറു മറയ്ക്കാനുള്ള അവകാശം. ദേഹമാകെ മറയ്ക്കുന്ന വേഷം ധരിക്കാനുള്ള അവകാശം ഉന്നതകുല ജാതർക്ക് മാത്രമായിരുന്നു. അറബ് നാടുകളിലും അങ്ങനെ തന്നെ… ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് ഖുർആൻ മാറു മറയ്ക്കുന്ന വസ്ത്രം നിഷ്ക്കർഷിക്കുന്നത്. അത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബാധകമാണ്. ഇതൊക്കെയിപ്പോൾ ഇസ്ലാമിന്റെ അവശ്യ-ആചാരമാണോ എന്നതിൽ ഇസ്ലാമിക പണ്ഡിതർക്കിടയിൽ തന്നെ രണ്ടഭിപ്രായമുണ്ട്. അതുകൊണ്ട് അങ്ങനെ എളുപ്പത്തിലൊരു തീർപ്പിലെത്താൻ കഴിയില്ല. ഏതെങ്കിലും ഒരു ആചാരം ഒരു മതത്തിൻ്റെ അവശ്യഘടകമാണോ എന്ന് പരിശോധിക്കേണ്ടത് ആ മതത്തിൽ പെട്ട ആളുകൾ തന്നെയാണ്. കോടതി അത് അന്വേഷിക്കേണ്ട കാര്യമില്ല. ഒരു വ്യക്തി ഇതാണ് തന്റെ ആത്മാർത്ഥമായ വിശ്വാസം എന്ന് പറഞ്ഞാൽ അത് അംഗീകരിക്കുക എന്നു മാത്രമേയുള്ളു. 

അവശ്യ-മതാചാരം

അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തിൽ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികൾക്കില്ല. ഈ ആചാരങ്ങൾ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികൾ ഏറ്റെടുക്കേണ്ട ദൗത്യം. 1954-ലെ ശിരൂർ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതൽ 2017-ലെ മുത്തലാക്ക് (Shayara Bano v Union of India)  കേസിലും ശബരിമല (Indian Young Lawyers Association vs The State Of Kerala) കേസിലും  വരെ നമ്മുടെ സുപ്രീംകോടതി  അവശ്യ-മതാചാര പരിശോധന നടത്തി. മതങ്ങളുമായി ബന്ധപ്പെട്ട മതേതര പ്രവർത്തനങ്ങൾ (ഭരണനിർവഹണം പോലുള്ളവ) കോടതികൾക്ക്  സാധാരണഗതിയിൽ ഇടപെടാവുന്ന മേഖലയാണെന്നും എന്നാൽ വിശ്വാസസംബന്ധിയായ വ്യവഹാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്നുമായിരുന്നു തീരുമാനം. പക്ഷേ അതിന് പരിഗണനാവിഷയം മതത്തിന്റെ ‘അവശ്യ-ആചാര’മാണെന്നു തെളിയിക്കണം. പണ്ഡിതാഭിപ്രായങ്ങളും മതഗ്രന്ഥങ്ങളും പരിശോധിച്ച് ആത്മീയ വിഷയങ്ങളിൽ കോടതി തീർപ്പു കൽപ്പിക്കുന്ന സാഹചര്യമുണ്ടായി. 

ഭരണഘടനാ കോടതികൾ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികൾ തീർപ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയിൽ തീർപ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ  കോടതികളുടെ പണി  ഭരണഘടനാ കോടതികൾ എടുക്കേണ്ടതില്ല. എന്നാൽ ആചാരങ്ങൾ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാർമികതയ്ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകൾ ഉണ്ടാവുകയും വേണം. ശബരിമല കേസിൽ ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. [നിയമതത്വം  സമാനമായിരുന്നെങ്കിലും വീക്ഷണകോണുകളിലെ ഭിന്നതയാണ് ഇരുവരുടെയും നിഗമനങ്ങൾ രണ്ടു തരത്തിലാവാനുള്ള കാരണം. ]  

എന്നാൽ മത വിശ്വാസവും ഭരണഘടനയും സംബന്ധിച്ച ശബരിമല കേസിലെ തീർപ്പ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുടെ ഫലമായി ഏഴംഗ വിശാല ബഞ്ചിനു വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് പുനഃപരിശോധനാ വേളയിൽ സുപ്രീംകോടതി ഫ്രെയിം ചെയ്തത്.  എല്ലാ കീഴ് വഴക്കങ്ങൾക്കും വിരുദ്ധമായി, കോടതിവിധിയിൽ പ്രത്യക്ഷത്തിൽ യാതൊരു തെറ്റും ചൂണ്ടിക്കാണിക്കാൻ കഴിയാതിരുന്നിട്ടും, വിചിത്രമായ നടപടികളിലൂടെ ചില സാങ്കൽപ്പിക ചോദ്യങ്ങൾക്കൊപ്പം ടാഗ് ചെയ്തു പുനഃപരിശോധന അനുവദിക്കുകയായിരുന്നു കോടതി. അതായത് അവശ്യമതാചാരങ്ങളെ സംബന്ധിച്ചും അനുച്ഛേദം 25(1)-ലെ ‘ധാർമികത’ എന്ന പ്രയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും (അത് ഭരണഘടനാ ധാർമികതയെയാണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ്. ചന്ദ്രചൂഡിന്റെ നിലപാട്. ക്രോഡീകരിക്കാത്ത വ്യക്തി നിയമങ്ങൾ മൗലികാവകാശവുമായി തുലനം ചെയ്തു നോക്കേണ്ടതില്ലെന്ന നരസു അപ്പ മൗലി വിധിയും പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ്. ചന്ദ്രചൂഡ് വിധിയിൽ രേഖപ്പെടുത്തിയിരുന്നു.) ഒക്കെയുള്ള ചോദ്യങ്ങൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് പരിശോധിക്കാനുള്ള ഏഴംഗ ബെഞ്ച് ഉടൻ തന്നെ രൂപീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. അക്കാര്യത്തിൽ തീർപ്പുണ്ടാകാതെ കർണാടക ഹൈക്കോടതിയ്ക്ക് ഈ വിഷയത്തിൽ ഒരു അന്തിമ വിധി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. അതായത് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ പറഞ്ഞതുപോലെ വളരെ വേഗത്തിൽ തീർപ്പുണ്ടാക്കാൻ കഴിയുന്ന ഒരു വിഷയമല്ല ഇത്. തീർപ്പുണ്ടാകുന്നതുവരെ മൗലികാവകാശങ്ങൾ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഈ ഉത്തരവ് നിലനിന്നേക്കാം. അംന ബിന്ദ് ബഷീർ കേസിലും (Amnah Bint Basheer vs Central Board Of Secondary Education on 23 July, 2015) നതർഷ റഹീം കേസിലും (Natharsha Rahim vs Central Board Of Secondary Education, 2014) കേരള ഹൈക്കോടതിയും ബിജോയ് ഇമ്മാനുവൽ കേസിൽ (Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986) സുപ്രീം കോടതിയും വിധി പറഞ്ഞപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്നെന്ന് സാരം. 

ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാൻ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്നമായി ചുരുക്കി കാണുമ്പോൾ ഈ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മൾ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിർണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം ഇവിടെ റദ്ദു ചെയ്തിരിക്കുകയാണ്. വിദ്യാർഥികളുടേത് ആ അർത്ഥത്തിൽ ഒരു സ്വാതന്ത്ര്യ പോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോൾ അത് അവരുടെ സ്വാതന്ത്ര്യ നിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്ലാമിന്റെ അവശ്യ-ആചാരമാണ് എന്ന് കോടതി കണ്ടെത്തിയാൽ  ഈ പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല ഉണ്ടാവുന്നത്, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ്. അത് പിന്തിരിപ്പനായ ഒരു നിയമവഴിയാണ്. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമ പോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആൺകോയ്മാ വ്യവസ്ഥിതിയുടെ, പാരതന്ത്ര്യത്തിന്റെ, നിയമയുക്തിയാക്കുന്നത് ജനാധിപത്യ രാജ്യത്തെ ഭരണഘടനാ കോടതികൾക്ക് യോജിച്ചതല്ല. ഹൈക്കോടതിയുടെ  ഉത്തരവിൽ ഈ വിഷയത്തിന്റെ മറ്റു വശങ്ങൾ കൂടി പരാമർശവിഷയം ആകേണ്ടിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം 

അഭിപ്രായ സ്വാതന്ത്ര്യം കേവലം വർത്തമാനം പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല, എല്ലാ തരത്തിലുള്ള ആശയ പ്രകാശനങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ട്. വസ്ത്രധാരണവും ഒരു തരത്തിലുള്ള ആശയപ്രകാശനമാണ്. സ്വയം നെയ്തെടുത്ത ഖദർ വസ്ത്രം മാത്രം അണിഞ്ഞ ഗാന്ധിയും കോട്ട് ധരിച്ച അംബേദ്കറും അവരുടെ വസ്ത്രധാരണരീതിയിലൂടെ ചില ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. കണ്ണ് കെട്ടി, കറുത്ത തുണി കയ്യിൽ ചുറ്റി, കാവി ഷാൾ കഴുത്തിലിട്ട്, ഒക്കെ പ്രതിഷേധിക്കുന്നവരുടെ വസ്ത്രങ്ങൾ ഓരോ നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. അതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. യൂണിഫോം ഉള്ള വിദ്യാലയങ്ങളിൽ ഇത് അനുവദനീയമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒരു മതാചാരമെന്ന നിലയിൽ അത് അനുവദനീയമാണെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നമുക്കറിയാം, എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യമെന്ന നിലയിൽ അതിനെ നാം എങ്ങനെയാണ് മനസിലാക്കുക? ജനാധിപത്യലോകം അതിനെയെങ്ങനെയാണ് കാണുന്നത്?

1969-ലെ  അമേരിക്കൻ സുപ്രീംകോടതിയുടെ ഡേ മൊയിൻ വിധി പ്രസിദ്ധമാണ് (Tinker v Des Moines Independent School District).  1965-ലാണ് സംഭവം. വിയറ്റ്നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡെ മൊയ്നിലെ ഹൈസ്‌കൂളിൽ  ഹർജിക്കാരനായ ജോൺ എഫ് ടിങ്കർ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ അമേരിക്കൻ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡിസംബർ 16-ന്  കറുത്ത കൈപ്പട്ട അണിഞ് സ്‌കൂളിൽ എത്തുവാൻ തീരുമാനിച്ചു. ഡിസംബർ 14-ന് സ്‌കൂൾ അധികൃതർ ഒരു തീരുമാനമെടുത്തു. യൂണിഫോമിന് പുറമെ കറുത്ത ആം-ബാൻഡ് ധരിച്ചു വരുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാൽ ഈ കുട്ടികൾ അതു ലംഘിച്ചു. അധികൃതർ അവരെ സസ്‌പെൻഡ് ചെയ്തു. 

വിദ്യാർഥികൾ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതി അവരുടെ പരാതി തള്ളി. കോർട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാൽ ആം-ബാൻഡുകൾ ധരിച്ചാൽ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തൽ  സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാൻഡ് ധരിക്കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. “ അസ്വാസ്ഥ്യം  ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയിൽ, ഒന്നാം ഭേദഗതി ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. “അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി…… അധ്യാപകരോ വിദ്യാർത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂൾ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല…. ഈ കുട്ടികൾ സ്‌കൂളിന്റെ പ്രവർത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ നമ്മുടെ ഭരണഘടന അധികൃതർക്ക് അധികാരം നൽകുന്നില്ല.” സുപ്രീംകോടതി പ്രസ്താവിച്ചു.  

ഇന്ത്യൻ സുപ്രീം കോടതിയും വസ്ത്രധാരണം  ഭരണഘടനയുടെ അനുഛേദം 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എൻ.എൽ.എസ്.എ.  കേസിൽ (National Legal Services Authority of India (NALSA)  vs Union of India)  ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് “ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുവാനാവില്ല” എന്ന് ജസ്റ്റിസ് രാധാകൃഷ്ണൻ എഴുതി.  

സ്വകാര്യത കേസിൽ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെ കുറിച്ചും സ്വയം നിർണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമ വിചാരങ്ങൾക്ക് വഴി തുറന്നിട്ടിരുന്നു. ഈ വിധി കൂടി പിൻപറ്റിയാണ് ഐപിസി 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിംഗ് ജോഹർ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായ സ്വാതന്ത്ര്യത്തിന് വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നത്. 

മന:സാക്ഷിക്കുള്ള അവകാശം

വസ്ത്രധാരണത്തിനുള്ള അവകാശം  അനുച്ഛേദം 25 (1) അനുസരിച്ച് മതസ്വാതന്ത്ര്യത്തിനു മാത്രമുള്ള അവകാശമല്ല സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുളള അവകാശം കൂടിയാണ്. അനുച്ഛേദം 25 (1) ആരംഭിക്കുന്നത് ‘മന:സാക്ഷിക്കുള്ള അവകാശം’ എന്ന വാക്കിൽ നിന്നാണ്, അതിനുശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്. മതവിശ്വാസത്തെക്കാളും ആഴമേറിയ, വിസ്തൃതമായ അർത്ഥങ്ങളുള്ള വാക്കാണ് മനസ്സാക്ഷി. പൊതു സമാധാനത്തിനും ആരോഗ്യത്തിനും ധാർമികതയ്ക്കും വിരുദ്ധമാകാത്തിടത്തോളം കാലം സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന പൗരർക്കു നൽകുന്നത്. അത് രാഷ്ട്രീയനിലപാടുകളാകാം, സാംസ്കാരിക ബോധ്യങ്ങളാകാം, മറ്റു വിശ്വാസങ്ങളാകാം, അവിശ്വാസമാകാം, അങ്ങനെ എന്തുമാകാം. കേവലം മതവിശ്വാസത്തിന് വേണ്ടി മാത്രമല്ല, മറ്റേതൊരു നിലപാടിനെയും സംബന്ധിച്ച ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 19 പൗരന് നൽകുന്നുണ്ട്. ഡെ മെയ്ൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത് ടിങ്കറുടെ വിശ്വാസത്തിനുള്ള അവകാശമല്ല, മറിച്ച് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള അവകാശമാണ്. മതാചാരമായതുകൊണ്ട് മാത്രമല്ല  വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികൾ ഉപയോഗപ്പെടുത്താൻ നമ്മുടെ കുട്ടികൾക്കും കഴിയണം. മനസ്സാക്ഷിയുടെ അവകാശത്തെ കുറിച്ചുള്ള വിശദമായ നിയമവിചാരങ്ങൾ തീർച്ചയായും അത്തരത്തിലൊരു നിഗമനത്തിലേക്ക് ഇന്ത്യൻ കോടതികളെയും നയിക്കും.

യഥാതഥസമത്വം

എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകൾക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവർണ്ണനെയും അവർണ്ണനെയും ഒരേ തുലാസിൽ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പു നൽകുന്ന അനു:ഛേദം 14-നു കീഴെ അതിനു പൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുവാനുള്ള അധികാരം ഗവൺമെൻ്റിന് നൽകിയിരിക്കുന്നത്. 

ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ എപ്പോഴും ഭൂരിപക്ഷ സമൂഹത്തിൻ്റെ സാംസ്കാരിക യുക്തി അനുസരിച്ചുള്ള തീരുമാനങ്ങളാണ്. അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളും പലപ്പോഴും അതിനു പിന്നിലുണ്ടാവും. എല്ലാവരും തുല്യരാണെന്ന വ്യാജ നിർമ്മിതിക്കുമേലാകും പലപ്പോഴും പല വിവേചനങ്ങളും കടന്നു വരിക. ഇവിടെയും അത്തരത്തിലുള്ള പരോക്ഷ വിവേചനമുണ്ടെന്ന് കാണാം. ഇത് അനു:ഛേദം 14 ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണ്. 

ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചതിനു സമാനമായ തരത്തിൽ സിഖ് പെൺകുട്ടികൾക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളിൽ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ഹൈക്കോടതി ശക്തമായ ഇടപെടലിലൂടെ ആ അവകാശം ഉയർത്തിപ്പിടിച്ചിരുന്നു. [Sarika Angel Walkins vs The Governing Body of Aberdeen Girls High School]. മറ്റൊന്ന് ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിലെ വിധിയാണ്. കർണാടക ഹൈക്കോടതിയിൽ ഈ കേസ് അഡ്വ. കമ്മത്ത് ഉദ്ധരിച്ചിരുന്നു. യൂണിഫോമിനൊപ്പം ഹിന്ദു സംസ്കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാൻ അനുവദിക്കാതിരുന്നതാണ് കേസിനാധാരമായ സംഭവം. ദക്ഷിണാഫ്രിക്കൻ ഭരണഘടനാകോടതി അധികൃതരുടെ നടപടി റദ്ദ് ചെയ്തു. മുക്കൂത്തി ഇടാൻ അനുവദിക്കാത്തത് സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിയോജനമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ഇന്ത്യൻ കോടതിയിലും പരോക്ഷ വിവേചനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ ക്രിമിനൽവത്കരിക്കുന്ന ഐ.പി.സി. സെക്ഷൻ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികർക്ക് പെർമനന്റ് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ൽ സുപ്രീംകോടതി,  കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ ഏർപ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തിൽ പുരുഷന്മാർ അഭിമുഖീകരിച്ച അതേ ടെസ്റ്റുകൾ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകൾക്കും നൽകിയത്. ഇതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകൾക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകൾ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാൽ, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കൻ, കനേഡിയൻ സുപ്രീംകോടതിയുടെ വിധികളെ മുൻനിർത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തിൽ ബാധിക്കുന്നുണ്ടോ?  അതവർക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു. 

റെയിൽവേയിലെ മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കേസിലെ ദൽഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരൻ തന്റെ ഭാര്യയെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആശ്രിതപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് അവർക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തിൽ അധികവും ജോലിക്ക് പോകുന്നത്  പുരുഷന്മാരാണ്. സ്ത്രീകൾ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയിൽ നിന്നും അവരെ നീക്കം ചെയ്യാൻ കഴിയുമെന്ന് വന്നാൽ, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ  സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. “ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗർഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ദൽഹി ഹൈക്കോടതി പ്രസ്താവിച്ചു. 

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാൻ ഇന്ത്യൻ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേൽപ്പറഞ്ഞ കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം  നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. 

സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും 

2016-ലെ ബീഹാറിലെ മദ്യ നിരോധനവുമായി ബന്ധപ്പെട്ട കേസിനും [Confederation of Indian Alcoholic Beverage Companies v State of Bihar (2016)]  2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും  ഭരണഘടനയുടെ അനുച്ഛേദം  21 ഉറപ്പു നൽകുന്ന  സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിന് പുറമെ അതിനോടൊപ്പം ധരിച്ചു പോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്.  ജീവിക്കാനുള്ള അവകാശമെന്നാൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരിൽ വഴിയിൽ തടയുന്നതും, മാറ്റാൻ നിർബന്ധിക്കുന്നതും, സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.

സംസ്കാര സംരക്ഷണത്തിനുള്ള അവകാശം 

ഭരണഘടനയുടെ  അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ  ഭാഗമാണ്. താൻ ജനിച്ചു വളർന്ന സാംസ്‌കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്. 

യൂണിഫോം എന്ന പേരിൽ ഇത്രനാളും ഇല്ലാതിരുന്ന ഒരു നിയന്ത്രണം കൊണ്ടുവരികയും അതുവഴി ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട പെൺകുട്ടികളെ സ്‌കൂളിന് പുറത്താക്കുകയും ചെയ്യുന്നത് അന്യായമാണ് എന്നു മനസിലാക്കാൻ വലിയ നിയമജ്ഞരാകുകയൊന്നും വേണ്ട. വളരെ സ്പഷ്ടമാണ് കാര്യങ്ങൾ. ഒരു മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതർ പ്രവർത്തിച്ചിരിക്കുന്നത്. ആ പ്രവർത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാൻ ഇല്ലതാനും.  ഭരണഘടനയുടെ അനുച്ഛേദം 21[സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത],  അനുച്ഛേദം 19(1) [അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 25 [മന:സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം], അനുച്ഛേദം 29 [തനത് സംസ്കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം], അനുച്ഛേദം 14 [യഥാതഥ സമത്വം- പരോക്ഷ വിവേചനം] എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കർണാടകയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ജനാധിപത്യ മൂല്യങ്ങളുടെ പരിപൂർണ നിരാസമാണത്. ഈ അവകാശങ്ങളും സ്വാതന്ത്ര്യവുമൊന്നുമില്ലെങ്കിൽ പിന്നെ ജനാധിപത്യത്തിന്റെ അർത്ഥമെന്താണ്?

ജനാധിപത്യത്തിന്റെ അർത്ഥം.

ഒരു ജനാധിപത്യസമൂഹത്തിൽ, മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്ര ദീർഘമായി ഉപന്യസിക്കേണ്ടി വരുന്നുവെന്നത് ദുഃഖകരമാണ്. പക്ഷേ, അംബേദ്കർ പറഞ്ഞതുപോലെ ജനാധിപത്യം എവിടെ നട്ടാലും വളരുന്ന ഒരു മരമൊന്നുമല്ല! “അതിന്റെ വേരുകൾ പാർലമെന്റോ ഗവണ്മെന്റോ അല്ല. പ്രഥമികമായി ഒരു സംഘടിത ജീവിതരീതിയാണത്. സമൂഹമെന്ന നിലയിൽ ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകൾ നമ്മൾ തേടേണ്ടത്” – അദ്ദേഹമെഴുതി. സ്വാതന്ത്ര്യത്തിനൊപ്പം സമത്വവും സാഹോദര്യവും സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്. അതു സാർത്ഥകമാകണമെങ്കിൽ ഭരണഘടനാ ധാർമികതയും ജനാധിപത്യപരമായ  പൊതു മന:സാക്ഷിയും സാമൂഹികഘടനയുടെ ഭാഗമാകേണ്ടതുണ്ട്. വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും അംഗീകരിക്കേണ്ടതുണ്ട്. അപരനെ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രതിസ്വരങ്ങളെ മാനിക്കാത്ത ഭൂരിപക്ഷത്തിന്റെ മൃഗീയാധിപത്യമല്ല ജനാധിപത്യം. 

പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ജനാധിപത്യ ദർശനം ഇന്ത്യയിലുണ്ട്. നെഹ്രൂവിയൻ കാല്പനിക സങ്കൽപ്പലോകമല്ല ഇന്ത്യൻ സാമൂഹിക യാഥാർഥ്യം എന്നു തിരിച്ചറിഞ്ഞിരുന്ന അംബേദ്കർ മുന്നോട്ടുവെച്ച സിദ്ധാന്തമാണത്. “രക്തചൊരിച്ചിലുകളില്ലാതെ, ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക ജീവിതങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാക്കുന്നതിനുള്ള ഭരണവ്യവസ്ഥിതിയാണ് ജനാധിപത്യം” എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടനയിൽ അന്തർലീനമായ അടിസ്ഥാന ദർശനവും അതു തന്നെയാണെന്ന് കാണാം. 

ശബരിമല വിധിയിൽ, ഡോ. അംബേദ്കറെ വായിച്ചുകൊണ്ട്,  ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡ്‌ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ വിശദീകരിക്കുന്നുണ്ട്. “മൗലിക ശരികൾ (അവകാശങ്ങൾ) കൊണ്ട് മൗലികമായ തെറ്റുകൾ തിരുത്താനുള്ള സമരം കൂടി നമ്മുടെ ഭരണഘടനാരൂപീകരണത്തിന്  പിന്നിലുണ്ട്. ഒരു സമത്വാധിഷ്ഠിത സാമൂഹികക്രമം സൃഷ്ടിച്ചു പരിപാലിക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന സാമൂഹിക മാറ്റത്തിനുള്ള അടിസ്ഥാന രേഖയാണ് ഭരണഘടന. അന്തസ്സുറ്റ ജീവിതത്തിന്റെ പ്രാഥമിക ഘടകങ്ങൾ പോലും  നിഷേധിക്കപ്പെട്ടിരുന്ന മനുഷ്യരുടെ ഉത്കടമായ അഭിലാഷത്തെയാണ് ഭരണഘടന പ്രതിനിധാനം ചെയ്യുന്നത്.” വിധിയുടെ എഴുപതിനാലാം ഖണ്ഡികയിൽ അദ്ദേഹം രേഖപ്പെടുത്തി. ചുരുക്കത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിന്റെ മാർഗ്ഗരേഖയാണ് ഭരണഘടന. ഭൂരിപക്ഷ സാംസ്കാരിക അധീശത്വത്തിന്റെ രാഷ്‌ട്രീയ ഉപാസകർക്ക് അതു ദഹിക്കുന്ന കാര്യമല്ല. വസ്ത്രം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന പ്രജാപതിയുടെ പാർട്ടിയ്ക്ക് അതു തീരെ മനസ്സിലാകില്ല. എന്നാൽ ഭരണഘടനാധാർമികതയ്ക്ക്  കാവലാളാകേണ്ട കോടതി അങ്ങനെയായിക്കൂടാ. വസ്ത്രം കണ്ട് മനുഷ്യരെ ‘തിരിച്ചറിഞ്ഞ്’ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് ഫാഷിസമാണ്. അതു തുറന്നു പറയാൻ മടിക്കുന്നവർ ഫാഷിസത്തിനു ചൂട്ട് പിടിക്കുന്നവരാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here