മാര്‍ക്‌സിസം: അംബേദ്കറിസത്തിലൂടെ ദളിത് മാര്‍ക്‌സിസത്തിലേക്ക് അഥവാ രോഹിത് വെമുലയുടെ ജീവിതം

Our Sorrows will never be sad enoughOur joys will never be happy enoughOur dreams never big enoughOur lives never important enoughTo matter….
Arundhathi  Roy (God of Small Things)

ആല്‍ബര്‍ കമ്യൂ പറഞ്ഞു: ലോകത്തിലെ ഏറ്റവും മനോഹരമായ തത്വശാസ്ത്രം ആത്മഹത്യയാണ്. രോഹിത് വെമുലയുടെ തത്വശാസ്ത്രം പക്ഷേ, ജീവിതത്തിന്റേതായിരുന്നു. ഇല്ലായ്മയുടേയും ദുരിതാനുഭവങ്ങളുടേയും കടുത്ത അവഗണനയുടേയും സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നും ജന്മാന്തര ദുരിതങ്ങളോടു പടവെട്ടി രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ പ്രവേശനം നേടിയ പ്രതിഭാശാലിയായ യുവാവായിരുന്നു രോഹിത്. വളരെ ചെറുപ്രായം മുതല്‍ അച്ഛന്റെ സ്‌നേഹമെന്തെന്നറിയാതെ വളര്‍ന്ന കുട്ടി. ഒരു തയ്യല്‍ മെഷീനില്‍ അമ്മ തുന്നിയെടുത്ത ജീവിതം. ദാരിദ്ര്യത്തിലും ദുരിതങ്ങളിലും പതറാതെ, ഇടറാതെ അറിവിന്റെ വിശാലമായ ആകാശങ്ങള്‍ തേടിയ യുവാവ്. സാഹചര്യങ്ങളെ ഓര്‍ത്ത് വിലപിക്കാനുള്ളതല്ല, ജീവിതം പൊരുതി ജയിക്കാനുള്ളതാണെന്ന് ലോകത്തിനും തന്റെ സമുദായത്തിനും കാണിച്ചുകൊടുത്ത വിദ്യാര്‍ത്ഥി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായി  JRF സ്‌കോളര്‍ഷിപ്പോടെയാണ് രോഹിത് പഠിച്ചിരുന്നത്. JRF  ലഭിച്ച സന്തോഷത്തില്‍ മധുരവുമായി തന്നെ കാണാന്‍ വന്ന രോഹിതിനോട് അധ്യാപകന്‍ ചോദിച്ചത് ”ഇത്തവണ ചോദ്യങ്ങള്‍ അത്ര എളുപ്പമായിരുന്നല്ലേ?” എന്നാണ്. ആ നേരം അധ്യാപകന്റെ മുഖത്തു വിരിഞ്ഞ അവിശ്വസനീയതയുടെ ഭാവം. അവന്‍ നല്‍കിയ മധുരം അല്‍പം എടുത്ത് കഴിച്ചുവെന്നു വരുത്തി തിരിച്ചുനല്കുമ്പോള്‍അത് അസഹിഷ്ണുതയുടെ ഭാവപ്പകര്‍ച്ചയാണെന്ന് രോഹിത് തിരിച്ചറിഞ്ഞിരുന്നു. ദളിത് അവസ്ഥയെക്കുറിച്ചുള്ള ഈ തിരിച്ചറിവുകളാണ് രോഹിത്തിന്റെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തിയത്.
തന്റെ Facebook വാളില്‍ രോഹിത് എഴുതി: ചരിത്രത്തില്‍, ഒരു ദിവസം, അരണ്ട വെളിച്ചത്തില്‍ മഞ്ഞച്ചു പഴകിയ താളുകളില്‍ നിങ്ങളെന്നെ കണ്ടുമുട്ടും. ഞാന്‍ അല്‍പം കൂടി ബുദ്ധികാട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കും, ആ രാത്രി എന്നെ നിങ്ങളോര്‍ക്കും, ഒരു മന്ദസ്മിതത്തോടെ എന്നെ നിങ്ങളറിയും അന്ന്, ആ ദിവസം ഞാന്‍ പുനര്‍ജനിക്കും. (ഉയിര്‍ക്കും)വേദനയുടെ എരിയുന്ന വിളക്കും വിഷചഷകവും കയ്യിലേന്തിയ യുഗാന്തരങ്ങള്‍ക്കപ്പുറം ജന്മാന്തര ദുരിതങ്ങളുടെ പ്രകാശവേഗങ്ങള്‍ക്കപ്പുറം ഒരു നക്ഷത്രമായി പുനര്‍ജനിക്കുമെന്ന് രോഹിത് കരുതിയിരുന്നു. അയാള്‍ എഴുതിയതൊക്കെ അയാളനുഭവിച്ച വേദനയാണ്, അതിലേറെ വേദന അയാളനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളുടെ വാചകങ്ങളില്‍ ദുരിതത്തിന്റെ വിത്തുകളുണ്ട്. സ്വയം ശൂന്യമെന്ന് ചിന്തിക്കേണ്ടുന്ന ആത്മബോധത്തിന്റെ ദൈന്യതലങ്ങളിലേക്ക് അയാളെ ആട്ടിപ്പായിച്ച സാമൂഹ്യവ്യവസ്ഥിതിയുടെ അവസാനം കുറിക്കുന്ന പോരാട്ടത്തിന്റെ വിത്തുകള്‍. അത് മൂവായിരത്തിലേറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശ്രേണിബദ്ധ അസമത്വത്തിന്റെ സാമൂഹ്യഘടനയെ തച്ചുടയ്ക്കുക തന്നെ ചെയ്യും.

Carl Sagan

രോഹിത്, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകാനായിരുന്നു നിന്റെ ഒരു മോഹം. ഞങ്ങള്‍ക്കു നീ ബാക്കിയാക്കുന്നത് നിന്റെ വാക്കുകള്‍ മാത്രമാണ്. ഇന്നു ഞങ്ങളുടെ ഓരോ വാക്കിനും നിന്റെ മരണത്തിന്റെ ഭാരമുണ്ട്, ഓരോ കണ്ണുനീര്‍ത്തുള്ളിയും നിന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്നം പേറുന്നുണ്ട്. നീ പറയുന്ന സ്‌ഫോടനാത്മകമായ നക്ഷത്രധൂളിയായ് ഞങ്ങള്‍ മാറും. ഈ നിഷ്ഠൂരമായ ജാതിവ്യവസ്ഥയെ തകര്‍ത്തെറിയും. ഈ രാജ്യത്തെ ഓരോ യൂണിവേഴ്‌സിറ്റിയിലും, കോളേജിലും സ്‌കൂളിലും നിന്റെ സമരവീര്യം ഞങ്ങളുടെ മുദ്രാവാക്യത്തില്‍ നിറയും. മീനാ കന്ദസ്വാമിയുടെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ ഉരുത്തിരിയുന്ന പൊതുവികാരമാണ് ”ചലോ HCU ” എന്ന പേരില്‍ രാജ്യത്തിന്റെ വിവധഭാഗങ്ങളില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് ഒഴുകിയെത്തുന്നത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്കയില്‍ പെന്‍സില്‍വാലിയ, ന്യൂയോര്‍ക്കില്‍  സാന്‍ഫ്രാന്‍സിസ്‌കോയില്‍, കേംബ്രിഡ്ജില്‍, യേല്‍…….പ്രതിഷേധം ശക്തി പ്രാപിക്കുക തന്നെയാണ്.രോഹിതിന് എന്താണ് സംഭവിച്ചത്?
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യമായല്ല, ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്.  ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലും ആദ്യത്തെ സംഭവമല്ലത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ  അല്ലെങ്കില്‍ അതിലേറെ ജാതിവിവേചനം നിലനില്‍ക്കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം.  ഇതേക്കുറിച്ച് പഠിച്ചിട്ടുള്ള നിരവധി കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അതാതു സ്ഥാപനങ്ങളില്‍ ഒരിക്കലും തുറക്കാത്ത അലമാരകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്. രോഹിത് ഒരു പ്രതീകമായിരുന്നു. നിര്‍ഭയ സ്ത്രീയുടെ അവകാശ സംരക്ഷണത്തിന്റെ വെളിച്ചമായതുപോലെ. അതിനു പ്രധാനകാരണം യൂണിവേഴ്‌സിറ്റി അധികാരികളുടേയും ഭരണസംവിധാനത്തിന്റേയും ഭാഗത്തു നിന്നുണ്ടായ പക്ഷപാതപരമായ സമീപനം പകല്‍പോലെ വ്യക്തമാണ്എന്നതാണ്.സവര്‍ണ്ണ ഹൈന്ദവ വിദ്യാര്‍ത്ഥി, എ ബി വി പിയും ക്യാമ്പസിലെ അംബേദ്കറൈറ്റ് സംഘടനയായ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനും തമ്മിലുള്ള സംഘര്‍ഷമാണ് പിന്നീട് രോഹിത്തിന്റെ മരണത്തിലേക്കു നയിച്ച നടപടികളുടെ ആരംഭം. യാക്കൂബ് മേമന്റെ വധശിക്ഷയുള്‍പ്പെടെയുള്ള പലകാര്യങ്ങളിലും അടഅ സ്വീകരിച്ച നിലപാടുകള്‍ ABVP യെ ചൊടിപ്പിച്ചിരുന്നു. മുസാഫിര്‍ നഗര്‍ കലാപത്തിന്റെ രാഷ്ട്രീയം പറയുന്ന ”മുസാഫിര്‍ നഗര്‍ ബാക്കി ഹേ” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ASA-ABVP തര്‍ക്കമുണ്ടായിരുന്നു. അടഅ കൊള്ളക്കാരുടെ ഒരു കൂട്ടമാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിടുന്നു. ASA പ്രതിഷേധത്തെ തുടര്‍ന്ന് സുശീലിന് പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറയേണ്ടി വരുന്നു. ഇത് 2015 ആഗസ്റ്റ് 3 നാണ്. തുടര്‍ന്ന് അന്നു രാത്രി 30  ASA പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയിലെത്തി മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സുശീല്‍കുമാര്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. യൂണിവേഴ്‌സിറ്റിയ്ക്ക്  പരാതി നല്‍കുന്നു. ഇതേ തുടര്‍ന്നാണ് രോഹിത് ഉള്‍പ്പെടെ അഞ്ച് അടഅ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകുന്നത്.സുശീലിന്റെ പരാതിയെത്തുടര്‍ന്ന് സര്‍വ്വകലാശാലയുടെ ജൃീരീേൃശമഹ ആീമൃറ പരാതി അന്വേഷിച്ചു. കഴമ്പില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. ”കൃഷ്ണചൈതന്യ ഹോസ്പിറ്റലില്‍ നിന്നോ, ഡോ.അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നോ സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്നതിന് തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. സുശീല്‍ കുമാറിന് നടത്തിയ ശസ്ത്രക്രിയ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.” ഇരു സംഘടനകള്‍ക്കും മുന്നറിയിപ്പു  നല്കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍  മാറി മറിയുകയായിരുന്നു.
ABVP യ്ക്കു വേണ്ടി രാഷ്ട്രീയ ഭരണ സമ്മര്‍ദ്ദങ്ങള്‍ ശക്തമായി. 2015 ആഗസ്റ്റ് 31ന് സമര്‍പ്പിക്കപ്പെട്ട അന്തിമ റിപ്പോര്‍ട്ടില്‍ അടഅ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നും 5 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. പ്രശാന്ത്, രോഹിത്, സേഷ്ഠ, വിജയ്, സുകണ്ണ എന്നീ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡു ചെയ്തു. SFI ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. വൈസ്ചാന്‍സലറായിരുന്ന പ്രൊഫ. ആര്‍.പി. ശര്‍മ്മ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സംഭവം പുതിയ കമ്മിറ്റിയെകൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമായി. എന്നാല്‍, പിന്നീട് വൈസ്ചാന്‍സലറായി ചാര്‍ജ്ജെടുത്ത അപ്പാറാവു ഈ തീരുമാനം അട്ടിമറിച്ചു. അന്വേഷണം ഉണ്ടായില്ല.  സര്‍വ്വകലാശാലയുടെ Executive Council രോഹിത് ഉള്‍പ്പെടെ അഞ്ച് അടഅ പ്രവര്‍ത്തകരെ ഹോസ്റ്റല്‍, ലൈബ്രറി, കാന്റീന്‍, ഉള്‍പ്പെടെ കാമ്പസിലെ പൊതു ഇടങ്ങളില്‍ നിന്നും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഭ്രഷ്ട് കല്പിച്ചുകൊണ്ടുള്ള അസാധാരണമായ നടപടി സ്വീകരിക്കുകയായിരുന്നു. നിരാലംബരായ വിദ്യാര്‍ത്ഥികള്‍ അന്നുമുതല്‍ തെരുവിലാണ് താമസിച്ചിരുന്നത്. ദളിത് ഘെറ്റോ എന്നാണ് അവരതിനെ വിളിച്ചത്. 14 ദിവസം ഇവരുമായി ചര്‍ച്ച നടത്താന്‍ പോലും വൈസ്ചാന്‍സലര്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു രോഹിതിന്റെ ജീവത്യാഗം.ABVP നേതാവ് സുശീല്‍കുമാര്‍, BJP നേതാവും കേന്ദ്രമന്ത്രിയുമായ ബന്‍ഡാരു ദത്താത്രേയയെ സമീപിക്കുന്നതാണ് രാഷ്ട്രീയ അധികാര സമ്മര്‍ദ്ദങ്ങളുടെ തുടക്കം. 2015 ആഗസ്റ്റ് 17ന് ”ജാതിവെറിയരും തീവ്രവാദികളും-  ദേശവിരുദ്ധരുമായ അടഅ വിദ്യാര്‍ത്ഥികള്‍ സുശീലിനെ മര്‍ദ്ദിച്ചുവെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാനവവിഭവശേഷി മന്ത്രി ശ്രീമതി സമൃതി ഇറാനിക്ക് കത്തെഴുതുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് സെപ്തംബര്‍ 3, സെപ്തംബര്‍ 24, ഒക്‌ടോബര്‍ 6, ഒക്‌ടോബര്‍ 20, നവംബര്‍ 19 തീയതികളിലായി  അഞ്ചു കത്തുകളാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചിട്ടുള്ളത്. കത്തുകളിലെ വാക്കുകള്‍ ശ്രദ്ധിക്കുക. ഒരു വിദ്യാര്‍ത്ഥി സംഘടനയെ വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയെ ദേശവിരുദ്ധരാണെന്ന അപകടകരമായ സൂചന എത്ര ലാഘവത്തോടെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നു കാണുക..മോഡി ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം ഇതാദ്യമായല്ല ദളിത് സംഘടനകളുമായി ബന്ധപ്പെട്ട് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്.  മദ്രാസ്സ് IIT യിലെ അംബേദ്ക്കര്‍ -പെരിയോര്‍- സ്റ്റഡിസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുക. കേന്ദ്രഗവണ്‍മെന്റിന്റേയും മോഡിയുടേയും സാമ്പത്തിക- സാമൂഹ്യ നയങ്ങളെ വിമര്‍ശിച്ചതിനായിരുന്നു നടപടി. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഗവണ്‍മെന്റ് നടപടിയില്‍ നിന്നും പിന്മാറിയത്.

സത്യവിരുദ്ധ പ്രചാരങ്ങളുടെ സംഘമുഖം  

ദളിത് സംഘടനകള്‍  മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ നുണപ്രചാരങ്ങള്‍ കൊണ്ടും സംഘബലത്തെ രാഷ്ട്രീയാധികാരം കൊണ്ടും നേരിടുക എന്നത് സവര്‍ണ്ണഫാഷിസത്തിന്റെ  പൊതു രീതിയാണ്. ഇവിടെ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസ്സോസിയേഷനെക്കുറിച്ചുയരുന്ന  ആദ്യആരോപണം അവര്‍ ദേശവിരുദ്ധരാണ് എന്നതാണ്. യാക്കൂബ് മേമന്റെ വധശിക്ഷ വിമര്‍ശിച്ചുകൊണ്ട് നിലപാടെടുത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനകത്തുനിന്നു കൊണ്ട് വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നത് ദേശവിരുദ്ധരാകുന്നത് എങ്ങനെയാണ്? വധശിക്ഷയ്‌ക്കെതിരെ ഒരു പൊതു നിലപാടെടുക്കുന്നതിനെ ഭീകരപ്രവര്‍ത്തനത്തിനുള്ള പിന്തുണയായി ചിത്രീകരിക്കപ്പെടുന്നതിന്റെ പിന്നിലുള്ള യുക്തിയെന്താണ്.?യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതികരിച്ച ഏകസംഘടനയല്ല അടഅ . The Hindu വും IndianExpress ഉം ഉള്‍പ്പെടെയുള്ള രാജ്യത്തെ പത്രമാധ്യമങ്ങളില്‍ പലതും ഈയൊരു നിലപാടെടുത്തിട്ടുണ്ട്. ഞഅണ യുടെ മുന്‍ മേധാവി ബി.രാമന്‍, എം.ജി മോഹന്‍ദാസ്, എച്ച്.എസ് ബേദി, പി.ബി സാവന്ത്, എച്ച് സുരേഷ്, കെ.പി സുബ്രഹ്മണ്യം, എസ്.എന്‍ ഭാര്‍ഗവ, കെ ചന്ദ്ര, മാര്‍ക്കണ്‌ഡേയ കട്ജു തുടങ്ങിയ നിരവധി മുന്‍ ജഡ്ജിമാര്‍ രാംജഠ് മലാനി, ശത്രുഘ്‌നന്‍ സിന്‍ഹ, മണിശങ്കര്‍ അയ്യര്‍, സീതാറാം യെച്ചൂരി, ശശി തരൂര്‍, റ്റി ശിവ, ദിവാകര്‍ ഭട്ടാചാര്യ, കെ.ടി എസ് തുളസി, എന്‍ റാം, നസ്‌റുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, തുഷാര്‍ ഗാന്ധി തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാടു പ്രമുഖര്‍ ഇതേ നിലപാടെടുത്തിട്ടുവള്ളരാണ്.ഇവരൊക്കെ ദേശവിരുദ്ധരാണോ? മറ്റൊരുവാദം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്യുന്നത് തെറ്റാണ് എന്നതാണ്. പക്ഷേ, ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെയാണ് കോടതികള്‍ വിമര്‍ശനാതീതമാകുന്നത്? നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തന്നെ കോടതിവിധികളെ വിമര്‍ശിക്കാറില്ലേ. ദേശീയ ജുഡീഷ്യല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടുവന്ന സുപ്രീം കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് നമ്മുടെ ധനകാര്യ മന്ത്രി തന്നെ രംഗത്തു വന്നില്ലേ? അതെല്ലാം ആരോഗ്യകരമായ ജനാധിപത്യസംവിധാനത്തിന് അനിവാര്യമാണ്. ഇത്തരം ഭിന്നാഭിപ്രായങ്ങളും ആശയസംവാദങ്ങളുമാണ് ജനാധിപത്യത്തെ ജീവത്താക്കുന്നത്. എതിര്‍ രാഷ്ട്രീയമുള്ളവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നത് ഫാഷിസത്തിന്റെ രീതിയാണ്, ജനാധിപത്യത്തിന്റേതല്ല.
രണ്ടാമത്തെ വലിയ നുണയായിരുന്നു രോഹിത് ദളിതനല്ല എന്ന പ്രചാരണം. ആന്ധ്രാപ്രദേശ് റവന്യു വകുപ്പ് നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് പുറത്തു വന്നതോടെ ആ വാദവും പൊളിഞ്ഞു. രോഹിതിന്റെ അച്ഛന്‍ ദളിതനല്ല, പിന്നോക്ക വിഭാഗക്കാരന്‍ മാത്രമാണ് എന്നതാണ് സംഘപരിവാര്‍ ഉയര്‍ത്തിയ വാദം. വളരെ ചെറു പ്രായത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ് രോഹിതിനെ. ഒരു ദളിത് സ്ത്രീയായ അമ്മയ്‌ക്കൊപ്പം ഒരു ദളിതനായാണ് രോഹിത് വളര്‍ന്നതും ജീവിച്ചതും. അച്ഛന്‍ ഏതു വിഭാഗക്കാരനാണെങ്കിലും രോഹിതിന്റെ സ്വത്വവും വ്യക്തിത്വവും രൂപപ്പെട്ടത് ഒരു ദളിതനായി തന്നെയാണ്. അതാണ് രാജ്യത്ത് നിലവിലുള്ള നിയമം. അതാണ് നാട്ടുനടപ്പും.NSS ന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജാതി നാം അറിയുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ആരാണെന്നും അയാളുടെ ജാതി ഏതെന്നും നോക്കിയല്ലല്ലോ? ഈശ്വരന്‍ നമ്പൂതിരിക്കു ജനിച്ചതാണെങ്കിലും മന്നം വളര്‍ന്നതും ജീവിച്ചതും നായരായാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ ജാതിയും. രോഹിതിന്റെ ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടെത്തിയാനയിച്ച് അത് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പുച്ഛമടക്കി വിളമ്പുന്ന വക്താക്കളാരും മന്നത്തിന്റെ പിതൃത്വം തേടി പോയതായി അറിയില്ല.മൂന്നാമത്തെ നുണ സുശീല്‍കുമാറിനെ രോഹിതും കൂട്ടരും മര്‍ദ്ദിച്ചു എന്നാണ്. മുപ്പതുപേര്‍ കൂട്ടം ചേര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് വലിച്ചു പുറത്തിട്ട് വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് യൂണിവേഴ്‌സിറ്റിയ്ക്കും പിന്നീട് കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്. Proctorial Board ന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നുണ്ട് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരാരും അങ്ങനെയൊരു അക്രമം കണ്ടതായി മൊഴി നല്‍കിയിട്ടില്ല എന്ന്.ആഗസ്റ്റ് 4ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീല്‍ അപ്പെന്റിസൈറ്റിസിനുള്ള ശസ്ത്രക്രിയയ്ക്കാണ് വിധേയനായത് എന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. അതാകട്ടെ ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദനത്തിന്റെ ഫലമല്ല താനും. തോളില്‍ ‘നിസാര’ മായ ഒരു പാടുണ്ടായിരുന്നു എന്നല്ലാതെ ആക്രമണ വിധേയനായതിന്റെ ഒരു ലക്ഷണവും സുശീലിന് ഉണ്ടായിരുന്നില്ല. 2015 ഒക്‌ടോബര്‍ 3ന്, ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള 7 പേജ് വരുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതുകൊണ്ടു തന്നെ പരാതി തള്ളിക്കളയണമെന്നുമാണ് പോലീസ് കമ്മീഷണര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മറ്റൊരു ദുരാരോപണം ASA നക്‌സലൈറ്റ് ആണെന്നായിരുന്നു. അങ്ങനെയല്ലെന്നതിന് ഏറ്റവും വലിയ തെളിവ് ഈ നുണപ്രചാരണങ്ങള്‍ തുടരുവാന്‍ ഇവരൊക്കെ ഇപ്പോഴും ജീവനോടെ ഉണ്ട് എന്നതാണ്. ഭരണഘടന അനുവദിക്കുന്ന ഇടങ്ങളിലൂടെ തന്നെയാണ്  ASA യുടെ രാഷ്ട്രീയവും നീങ്ങിയത്.
കാര്യങ്ങള്‍ വിശദീകരിക്കാനായി മന്ത്രി സ്മൃതി ഇറാനി നടത്തിയ പത്ര സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെല്ലാം തന്നെ സത്യവിരുദ്ധമായിരുന്നു. രോഹിതിന്റെ ജീവത്യാഗവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഗവണ്‍മെന്റിന്റെ ആദ്യവാദം അത് യൂണിവേഴ്‌സിറ്റിയ്ക്കകത്തുള്ള പ്രശ്‌നമാണ്,  അതില്‍ ഗവണ്‍മെന്റ് ഇടപെടാറില്ല എന്നാണ്. എങ്കില്‍പ്പിന്നെ എന്തിനാണ് സുശീലിന്റെ പരാതിയില്‍ അഞ്ചു തവണ യൂണിവേഴ്‌സിറ്റിയ്ക്കു കത്തു നല്കി സമ്മര്‍ദ്ദത്തിലാക്കിയത് എന്ന് വിശദീകരിക്കുവാന്‍ ഭരണകൂടത്തിനു കഴിയണം.
രോഹിതിന്റേയും കൂട്ടരുടേയും ശിക്ഷ നിര്‍ദ്ദേശിച്ച യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് സമിതിയുടെ തലവന്‍ ഒരു ദളിതനായിരുന്നു എന്ന മന്ത്രിയുടെ വാദവും നട്ടാല്‍ കുരുക്കാത്ത കള്ളമാണ്. 2010 ല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ പി. ബലരാജ് എന്ന ദളിത് ഗവേഷകവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജാതിവിവേചനത്തിന്റെ ആരോപണം നേരിട്ടിട്ടുള്ള  പ്രൊഫ. വിപിന്‍ ശ്രീവാസ്തവ ആയിരുന്നു എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തലവന്‍. ഹോസ്റ്റല്‍ വാര്‍ഡന്‍ ദളിതനാണെന്ന പ്രസ്താവനയും കാര്യങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ്. തീരുമാനങ്ങള്‍ നടപ്പാക്കുക എന്നല്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യാതൊരു അധികാരമോ പങ്കോ ഇല്ലാത്ത ഒരു തസ്തികയില്‍ ദളിതനായിരുന്നു എന്ന യാദൃശ്ചികത പോലും ആയുധമാക്കാനുള്ള ശ്രമം.മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റിയിലെ  SC / ST Employees Federation  രംഗത്തു വന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഉള്‍പ്പെടെ പത്ത് അദ്ധ്യാപകര്‍ ഇതേതുടര്‍ന്ന് ഭരണപരമായ പദവികളെല്ലാം രാജി വച്ചുകൊണ്ട് പ്രതിഷേധിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദളിതരല്ലാത്ത ചില അദ്ധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. പ്രൊഫ. പി. അനുപമ, പ്രൊഫ. സൗമ്യ. ഡി എന്നിവര്‍ ജനുവരി 25ന് തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് പദവികളെല്ലാം രാജി വച്ചു.
യൂണിവേഴ്‌സിറ്റിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒരു ദളിതനെന്ന നിലയ്ക്ക് അവഗണന ഏറ്റു വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. സുശീലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടു പോലും ഭരണരംഗത്തുള്ളവര്‍ തന്നെ കാണിച്ചിട്ടില്ലെന്ന് സി.എം.ഒ രവീന്ദര്‍കുമാര്‍ പറയുന്നു.അസത്യപ്രചാരണങ്ങളിലൂടെ രോഹിതിനേയും അയാളുടെ രാഷ്ട്രീയത്തേയും അയാളുടെ മരണത്തെ പോലും അവഹേളിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ  രാഷ്ട്രീയമെന്തെന്ന് സ്വയം വെളിപ്പെടുത്തുകയാണ്.
‘അടക്കാനാവാത്ത ദുഃഖം’ പുറത്തേക്കു പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് അഞ്ചു ദിവസങ്ങള്‍ വേണ്ടി വന്നു. രോഹിത് ആത്മഹത്യ ചെയ്ത ആദ്യ അഞ്ചു ദിവസങ്ങളിലും നിരവധി പൊതു സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കുകയും കാര്‍ഷിക ഇന്‍ഷുറന്‍സ് മുതല്‍ പാക്കിസ്ഥാനിലെ ഭീകരാക്രമണം വരെയുള്ള നിരവധി വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി അഞ്ചാം ദിവസം പ്രസ്താവനയുമായി എത്തുന്നത് രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തിയ സമ്മര്‍ദ്ദഫലമായാണ്. ഈ പ്രസ്താവന വരേണ്ടിയിരുന്നത് സംഭവം നടന്ന ജനുവരി 17നോ 18നോ ആയിരുന്നു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ജനം ആഗ്രഹിക്കുന്നത് നടപടികളാണ്, വാചക കസര്‍ത്തല്ല. പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ അതിരൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വരികയുണ്ടായി. ഈ ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം ദളിത് സംഘടനകള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന്  കകഠ മദ്രാസിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീ എല്‍. പുനിയ അഭിപ്രായപ്പെട്ടു.
മുന്‍ കേന്ദ്രമന്ത്രിയും  BJP ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സഞ്ജയ് പാസ്വാനും ഗവണ്‍മെന്റ് നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചു. വി.സിയെ ഉടന്‍ പുറത്താക്കണമെന്നും സംഭവത്തില്‍  ഇആക അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതീകരിക്കാനാകാത്ത ക്രൂരകൃത്യമാണ് അരങ്ങേറിയത്. സംസ്ഥാന ഗവണ്‍മെന്റും, യൂണിവേഴ്‌സിറ്റി അധികൃതരും,  ഭണ്ഡാരുവും, സ്മൃതി ഇറാനിയുമെല്ലാം ഇതിനുത്തരവാദികളാണ് അദ്ദേഹം പറയുന്നു. എന്നിട്ടും ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു ദളിത് അംഗം പോലും പ്രതികരിക്കാത്തത് സവര്‍ണ്ണ ഹൈന്ദവ ദാസ്യത്തിന്റെ രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെ ഒരുമിച്ചുണരുന്ന ഭാരതം സ്വപ്നം കാണുന്നവര്‍ രോഹിതിന്റെ മരണം ഒരു ‘ഹിന്ദു’ വിന്റെ മരണമായി ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു വരാത്തതിന്റെ പിന്നിലെ രാഷ്ട്രീയം വായിച്ചെടുക്കേണ്ടതുണ്ട്.
രണ്ട്

ഭീമ കൊറെഗാവ്

മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് ഭീമ കൊറെഗാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ സ്ഥലത്തിനകത്ത് ഒരു യുദ്ധസ്മാരക സ്ഥൂപമുണ്ട്. എല്ലാ പുതുവര്‍ഷ ദിനത്തിലും അത് പുഷ്പാലംകൃതമാകും. വിവിധ പ്രദേശങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് മനുഷ്യര്‍ അവിടെഎത്തിച്ചേരുന്നു. രാഷ്ട്രീയ പ്രസംഗങ്ങള്‍, സംഗീത കലാപരിപാടികള്‍, പുസ്തകശാലകള്‍, വാണിഭശാലകള്‍, വിനോദകേന്ദ്രങ്ങള്‍….ആകെ ഒരുത്സവം പോലെയാണ് ആ ദിവസം. 1927 ജനുവരി ഒന്നിന് ഡോ ബി.ആര്‍ അംബേദ്കര്‍  ഈ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നും ആ ചടങ്ങ് തുടരുന്നു.ഈ സ്ഥൂപം വൈദേശികര്‍ക്കെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ സ്മൃതി ഗോപുരം അല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണിത്. 1818 ല്‍ പുതുവര്‍ഷ ദിനത്തിലാണ് കേണല്‍ എഫ് എഫ് സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികര്‍ ഭീമാ നദി കടന്ന് ഇരുപത്തയ്യായിരത്തോളം വരുന്ന സുസജ്ജമായ പെഷവ രാജസേനയെ പരാജയപ്പെടുത്തി വെന്നിക്കൊടി നാട്ടിയത്. മൂന്നാംഇംഗ്ലീഷ്- മറാഠാ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായാണ് ബ്രിട്ടീഷുകാര്‍ ഈ വിജയത്തെ കാണുന്നത്. പടിഞ്ഞാറന്‍ ഭാരതത്തില്‍ മറാഠി സാമ്രാജ്യത്തെ കീഴ്‌പ്പെടുത്തി ബ്രിട്ടീഷ് ഭരണത്തിനു തുടക്കം കുറിച്ചത് ഈ യുദ്ധമാണ്. ഇന്നും അത് ആഘോഷിക്കപ്പെടുന്നതിന്റെ അയുക്തികതയാണ് ഭാരത്തിന്റെ ചരിത്രത്തില്‍ ദളിത് – ഹൈന്ദവ രാഷ്ട്രീയ ധാരകളെ വേര്‍തിരിക്കുന്ന സൈദ്ധാന്തിക യുക്തി.
മഹാരാഷ്ട്രയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ള സമുദായമാണ് മഹറുകള്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കു പുറത്ത് മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന പഞ്ചമര്‍. ശിവജിയുടെ കാലഘട്ടത്തില്‍ നിന്നും പെഷവരുടെ കാലത്തിലേക്കെത്തുമ്പോഴേയ്ക്കും ബ്രാഹ്മണിക്കല്‍ ഹൈന്ദവതയുടെ ഏറ്റവും മനുഷ്യത്വ രഹിതമായ ക്രമത്തിലേയ്ക്ക് സമൂഹം പരിണമിച്ചിരിക്കുന്നു. മഹറുകളെ സൈന്യത്തിലോ മറ്റു പൊതു ജോലികളിലേക്കോ പരിഗണിച്ചിരുന്നില്ല. ജനപഥങ്ങളില്‍ അവര്‍ പിന്നില്‍ ചൂലും കെട്ടിയാണ് നടക്കേണ്ടിയിരുന്നത്. നടക്കുമ്പോള്‍ അവരുടെ കാല്‍പ്പാടുകള്‍ പോലും മണ്ണില്‍ അവശേഷിക്കുന്നത് അശുദ്ധി ആയിരുന്നത്രേ. തുപ്പല്‍ മണ്ണില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ കുടവും കെട്ടിത്തൂക്കിയാണ് അവര്‍ നടന്നത്. അത്രയധികം നീചമായ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക അടിമത്തത്തില്‍ നിന്നുമുള്ള വിമോചനമായാണ് മഹറുകള്‍ ബ്രിട്ടീഷ് വിജയത്തെ കാണുന്നത്. വിജയം കുറിച്ച അഞ്ഞൂറു സൈനികര്‍ മഹറുഭാഗത്തു നിന്നായിരുന്നു. യുദ്ധസ്മാരകത്തില്‍ അവരുടെ പേരുകള്‍ മുദ്രണം ചെയ്തിരിക്കുന്നു.സൈന്യത്തില്‍ നിന്നു മാത്രമല്ല സമൂഹത്തില്‍ നിന്നും തങ്ങളെ അകറ്റി നിര്‍ത്തിയ അനീതി അധികാര വ്യവസ്ഥിതിയ്ക്കു നേരെയുള്ള അമര്‍ത്തിയടക്കിയ രോഷമാണ് കാല്‍ ലക്ഷത്തോളം വരുന്ന പെഷവ സൈന്യത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മഹര്‍ സൈനീകര്‍ക്ക് ശക്തി നല്‍കിയത്. അവരെ സംബന്ധിച്ചിടത്തോളം വിമോചനമെന്നത് യുഗങ്ങളായുള്ള ബ്രാഹ്മണിക്കല്‍ ഇംപീരിയലിസത്തില്‍ നിന്നുള്ള വിടുതലായിരുന്നു.

എല്ലാ ഭിന്നതകളും മാറ്റി വച്ചുകൊണ്ട് ‘സ്വരാജി’നായി അണിചേരുവാന്‍ ആവശ്യപ്പെട്ട ഗാന്ധിജിയോട്  ‘Mr.Gandhi, I have no home land” എന്ന് അംബേദ്കറെക്കൊണ്ട് പറയിപ്പിച്ചതും ഇതു തന്നെയാണ്. ഒരു പക്ഷേ, ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നില്ലെങ്കില്‍ ഒരു അംബേദ്കര്‍ രൂപപ്പെടുമായിരുന്നില്ല. പിതാവ് സൈനീകനായതുകൊണ്ട് മാത്രമാണ് ക്ലാസ്സ് മുറിയുടെ അകന്ന മൂലയിലെങ്കിലുമിരുന്ന് അംബേദ്കര്‍ക്ക് പഠിക്കാന്‍ കഴിഞ്ഞത്. ”ബ്രിട്ടീഷുകാരാണ് എനിക്ക് ദീക്ഷ നല്‍കിയത്” എന്ന് നാരായണ ഗുരു പറഞ്ഞതിന്റെ പിന്നിലും കാരണം മറ്റൊന്നല്ല. അതുകൊണ്ടു തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ദളിത് ആക്ടിവിസത്തെ ഉള്‍ക്കൊള്ളാനാവാത്തതും.
ആയിരക്കണക്കിന് വര്‍ഷത്തെ സാമൂഹ്യ ജീവിതത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു അകലമാണത്. നൂറ്റാണ്ടുകളായി മരിച്ചു വീണ നിസ്സഹായജന്മങ്ങളുടെ ശവക്കൂനയ്ക്കു മേല്‍ ചവുട്ടി തലയുയര്‍ത്തി നിന്ന് സൂര്യനെ നോക്കി ചിരിച്ചുകൊണ്ടാണ് ഈ ലോകം എത്ര സുന്ദരമാണെന്നും, നമ്മുടെ പാരമ്പര്യം എത്ര പ്രൗഢമാണെന്നും ഹിന്ദുത്വ വാദികള്‍ പറയുന്നത്. റിസര്‍വേഷന്‍ മൂലം ‘ അവസരം’ നഷ്ടപ്പെടുന്ന പാവപ്പെട്ട സവര്‍ണ്ണരെക്കുറിച്ച്  Youth for Equality സംസാരിക്കുന്നത്.
നമ്മുടെ സിനിമകളിലും സാഹിത്യത്തിലും മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം സൃഷ്ടിക്കപ്പെടുന്ന സവര്‍ണ്ണ യുവത്വത്തിന്റെ നിഷ്‌ക്കളങ്കമായ ഈ തുല്യതാ കാമന ചരിത്ര നിരാസത്തിന്റേയും സമൂഹത്തിന്റെ ബോധപൂര്‍വ്വമുളള മറവികളുടേയും ഫലമാണ്. ദളിത് രാഷ്ട്രീയം പക്ഷേ ഓര്‍മ്മകളെ ചികഞ്ഞെടുക്കുകയാണ്. മറവിക്കെതിരെയുള്ള ഓര്‍മ്മകളുടെ സമരമാണത്. അധികാരവ്യവസ്ഥിതിയോടുള്ള കലഹവുമാണത്. അതുകൊണ്ടു തന്നെയാണ് കാമ്പസ്സുകളില്‍ വളര്‍ന്നു വരുന്ന ദളിത് ആക്ടിവിസം നമ്മുടെ പൊതുബോധത്തെ അലോസരപ്പെടുത്തുന്നത്, ഭയപ്പെടുത്തുന്നത്.


വിവേചനത്തിന്റെ മൂലകങ്ങള്‍

ഒരു കാലഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസമേഖല സവര്‍ണ്ണരുടെ കുത്തകയായിരുന്നു. നൂറുശതമാനവും സവര്‍ണ്ണര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഇടം. അവിടേക്ക് ദളിതര്‍ കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനപരമായ സംഘടിത ആശയപ്രചാരണങ്ങള്‍ കൂടുതല്‍ പ്രകടമാകാന്‍ കാരണം. സ്വാതന്ത്ര്യാനന്തരം പ്രാഥമിക വിദ്യാഭ്യാസം സാര്‍വ്വത്രികമാവുകയും ചെവിയില്‍ ഈയമുരുക്കിയൊഴിക്കപ്പെട്ടവരുടെ പിന്‍മുറക്കാര്‍ സാക്ഷരത നേടുകയും ചെയ്തപ്പോഴും ഉന്നത വിദ്യാഭ്യാസം സവര്‍ണ്ണ സംവരണ മേഖലയായിരുന്നു. ബിരുദ-ബിരുദാനന്തര മേഖലകളിലേക്ക് പിന്നോക്കവിഭാഗങ്ങളെത്തിയിരുന്നില്ല. 1970-80 കാലഘട്ടം മുതല്‍ ചിത്രം മാറാന്‍ തുടങ്ങി. ഉന്നതവിദ്യാഭ്യാസരംഗത്തും അധഃസ്ഥിതരുടെ സാന്നിധ്യമുണ്ടായി. നൂറ്റാണ്ടുകളായി സവര്‍ണ്ണര്‍ കൈയടക്കിവച്ചിരുന്ന പ്രത്യേക അവകാശമേഖലകളിലേക്ക് അവര്‍ കടന്നു വരാന്‍ തുടങ്ങി. രോഹിത് വിമുല തന്നെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത് ജനറല്‍ മെറിറ്റിലാണ്.  ഇതൊക്കെ  അവസര നഷ്ടമായാണ് സവര്‍ണ്ണ-വരേണ്യവര്‍ഗ്ഗം മനസ്സിലാക്കിയത്. അവര്‍ക്ക്, ന്യായീകരിക്കാനാവാത്ത ചരിത്രപശ്ചാത്തലം കൊണ്ട് വന്നു ചേര്‍ന്ന പ്രത്യേക അവകാശങ്ങള്‍ അനിവാര്യമായ രീതിയില്‍ കുറഞ്ഞു വരുന്നതു മാത്രമാണെന്നും അധഃസ്ഥിതര്‍ നടന്നു കയറുന്നത് അവര്‍ക്കു കൂടി അവകാശപ്പെട്ട ഇടങ്ങളിലേക്കു മാത്രമാണെന്നും അംഗീകരിക്കപ്പെട്ടില്ല. ഇതിഹാസങ്ങളിലെ ദ്രോണാചാര്യ സിന്‍ഡ്രോം ആവേശിച്ച ഗുരുക്കന്മാരുടെ മുന്നില്‍ പെരുവിരല്‍ അറുത്തു സമര്‍പ്പിക്കാന്‍ പുതുകാലത്തെ ഏകലവ്യന്മാര്‍ തയ്യാറാകാത്തത് അസഹിഷ്ണുതയുടെ മറ്റൊരു മുഖം തുറക്കുന്നു. കഴിവ്-കാര്യക്ഷമത ( Merit-Efficiency) സംവാദങ്ങളുടെ അടിസ്ഥാനപരമായ പിശക് അവിടെയാണ്.
മുന്‍ യു ജി സി ചെയര്‍മാനും,  Indian Council For Social Science Research ന്റെ തലവനുമായ ഡോ. സുഖദേവ് തൊറാട്ടിന്റെ നേതൃത്വത്തില്‍ ഡല്‍ഹി  AIIMS -ല്‍ നിലനില്ക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് ഒരു പഠനം നടത്തി, അതിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്ലാസ്സ്മുറികളില്‍, ഹോസ്റ്റലില്‍, കാന്റീനില്‍ അങ്ങനെ എല്ലാ മേഖലകളിലും വിവേചനവും ഒറ്റപ്പെടുത്തലുകളും വ്യാപകമായിരുന്നു. ഹോസ്റ്റലുകളില്‍ സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ നിന്നു മാറി ദളിത് കുട്ടികളെല്ലാം അകന്ന ഒരു മൂലയിലാണ് താമസിച്ചിരുന്നത്. ഒരു തരം ഘെറ്റോയിസേഷന്‍ തന്നെ. സവര്‍ണ്ണ മുറികള്‍ക്കടുത്ത് താസിച്ചിരുന്ന ദളിത് വിദ്യാര്‍ത്ഥി ഒരു ദിവസം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്.  വാതിലില്‍ ഇവിടെ നിന്നും പുറത്തു പോവുക എന്ന് എഴുതി വച്ചിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ നിന്നും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ നിന്നും അവരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഷെഡ്യൂളുകള്‍ മാറുന്നതു പോലും ക്ലാസ്സ് മോണിറ്റര്‍മാര്‍ അവരെ അറിയിക്കാറില്ലത്രേ.
AIIMSഅധികൃതര്‍ പക്ഷേ, തൊറാട്ടു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. തൊട്ടടുത്ത വര്‍ഷം കാമ്പസ്സില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പഠിക്കുവാന്‍ അകകങട വീണ്ടും സമീപിച്ചപ്പോഴാണ് ഈ വിവരമറിയുന്നത്. തുടര്‍ന്ന് അന്വേഷണ ചുമതല താനേറ്റെടുക്കില്ല എന്ന് അടുത്തിടെ Scroll.in നു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.2007-2013 കാലഘട്ടത്തില്‍ ഹൈദരാബാദിലെ യൂണിവേഴ്‌സിറ്റികളില്‍ 9 ദളിത് ആത്മഹത്യകള്‍ നടന്നു. അതില്‍ രണ്ടെണ്ണം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുത്തരവിട്ടു. 30 വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. രൂക്ഷമായ ജാതി വിവേചനം, ഹീനരെന്നു മുദ്രകുത്തി അപമാനിക്കല്‍, വെറുപ്പ്, വേദന, പരാജയഭീതി, പരാജയം…….കാലങ്ങളായുള്ള അപകര്‍ഷതാ ബോധത്തിന്റേയും അമിത പ്രതീക്ഷകളുടേയും ഉത്തരവാദിത്തങ്ങളുടേയും  മാനസികഭാരവും പേറി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്ര നാള്‍ പിടിച്ചു നില്ക്കാനാകും? ഒപ്പം ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും തടഞ്ഞുവയ്ക്കുക, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡും ഗൈഡന്‍സും നല്കാതിരിക്കുക.ഇന്റേണല്‍ അസ്സസ്സ്‌മെന്റുകളില്‍ വിവേചനം കാണിക്കുക. ഇക്കാര്യത്തിലൊന്നും ചെയ്യാതിരുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയാണെന്ന് തൊറാട്ടു പറയുന്നു.2014ല്‍ HCU വില്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിച്ച് പ്രമുഖ സോഷ്യോളജിസ്റ്റ് സഹ്ജീല്‍ ഹെഗ്‌ഡെയും ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലും ഒരു തുടര്‍ നടപടിയും ഉണ്ടായിരുന്നില്ല.കാലാകാലങ്ങളില്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ സ്വീകരിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഒരു കുടുംബത്തിന്റേയും സമുദായത്തിന്റേയും മുഴുവന്‍ പ്രതീക്ഷകളും ചുമലേന്തിയ ഒരു ജീവിതം കൂടി അകാലത്തിലവസാനിക്കുവാന്‍ ഇടയാക്കിയത്.
പരമ്പരാഗതമായ ബ്രാഹ്മണ-ബനിയ മധ്യവര്‍ഗ്ഗ പശ്ചാത്തലത്തില്‍ വളര്‍ന്ന ഹിന്ദുത്വ സംഘടനകള്‍ക്ക് ബിംബ കല്‍പ്പനകള്‍ക്കപ്പുറത്തേക്ക് ദളിത് വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. ക്ഷേത്ര പ്രവേശന സമരങ്ങള്‍ മുതല്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വരെയുള്ള വിഷയങ്ങളിലൊന്നും അവര്‍ ദളിതര്‍ക്കൊപ്പം നിന്നിട്ടുമില്ല. പക്ഷേ ഹിന്ദുത്വ ശക്തികള്‍ക്ക് വളരണമെങ്കില്‍ ദളിതരുടെ വോട്ട് വേണമായിരുന്നു.രാജ്യത്ത് ദളിത് രാഷ്ട്രീയം ഉയര്‍ന്നു വന്ന 1970 കള്‍ മുതല്‍ അവര്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ദളിത്പ്രതീകങ്ങളെ, പ്രതി പുരുഷന്‍മാരെ ദൈവങ്ങളായി  അര്‍ദ്ധദൈവങ്ങളായി ഉയര്‍ത്തി കാണിക്കുവാന്‍ ആരംഭിച്ചു. 1983 ല്‍ ഞടട സാമ്രാജിക് സംരസ്ത ക്യാമ്പയിന്‍ ആരംഭിച്ചു. മിശ്രഭോജന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ സുഹല്‍ ദേവിനെപ്പോലെയുള്ള ദളിത് വീര നായകരെ മുസ്ലീങ്ങളില്‍ നിന്നും നാടിനെ രക്ഷിക്കാനായി പരിശ്രമിച്ച ‘രാഷ്ട്ര രക്ഷക് ശിരോമണി’ യായി ചിത്രീകരിച്ചു. അംബേദ്കറെപ്പോലും അത്തരത്തില്‍ സ്വന്തമാക്കി അപ്രസക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
ഭരണാഘടന ദിവസം ആചരിക്കുന്നു. ലണ്ടന്‍ ഹൗസ് സ്വന്തമാക്കുന്നു. മനോഹരമായ മ്യൂസിയം ഒരുങ്ങുന്നു.അതേ സമയം അംബേദ്കറെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്ന് പറഞ്ഞ് പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നു. ദളിത് ഗവേഷകര്‍ ഇവിടെ സ്‌കോളര്‍ഷിപ്പ് പോലും ലഭിക്കാതെ വലയുമ്പോള്‍, ഗ്രാമങ്ങളില്‍ പട്ടിണികൊണ്ട് മരിച്ചു വീഴുമ്പോള്‍ ഗവണ്‍മെന്റ് ഏറ്റവും ദളിത് വിരുദ്ധമായ സ്വകാര്യ ലാഭാര്‍ത്ഥിയുടെ നെറികെട്ട സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടു പോകുന്നു.അവരുടെ ഗ്രാമങ്ങള്‍, മലമേടുകള്‍, വനങ്ങള്‍, നദികള്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നു. ബഡ്ജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, സ്‌പെഷ്യല്‍ എസ്. സി ഫണ്ട് എല്ലാം വെട്ടിക്കുറക്കുന്നു. തൊഴിലുറപ്പ് പദ്ധതിയും ഉച്ചക്കഞ്ഞി പദ്ധതിയും പോലും ഞെരുക്കത്തിലാണ്. അവര്‍ക്കുവേണ്ടത് പ്രതീകങ്ങള്‍ മാത്രമാണ്. അംബേദ്കറെ ദൈവമാക്കി വിഗ്രഹമാക്കി മാറ്റുന്നത് ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ ചിന്തകളെ ഭയമാണ്. ഹിന്ദുത്വ രാഷ്ട്രീയം ഏറ്റവുമധികം ഭയപ്പെടുന്നത്, മാര്‍ക്‌സിനെയോ, ലെനിനെയോ, ഗാന്ധിജിയെയോ അല്ല അംബേദ്കറെയാണ്.
ഒരു മനുഷ്യന്റെ മൂല്യം
ഒരു വോട്ട്. ഹീനജാതിക്കാരനായ ഒരു കറുത്ത ചെറുക്കന്‍. നിശൂന്യമായ മനസ്സിലെ, ആശയും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒരുമിച്ച് ഒന്നായി അര്‍ത്ഥരഹിതമായി ഒരു തമോഗര്‍ത്തത്തിലേക്കെന്നപോലെ വലിച്ചു താഴ്ത്തുന്ന സിംഗുലാരിറ്റിയില്‍ നിന്നുകൊണ്ട് തന്റെ മരണപത്രത്തില്‍ രോഹിത് എഴുതുന്നു. Value of a man was reduced to his immmediate identity and nearest possibility to a thing.എന്താണ് തൊട്ടടുത്ത സ്വനം?അത് അവന്‍ ദളിതനാണെന്നുളളതാണ്. എന്താണ് ഏറ്റവും അടുത്ത സാധ്യത?2010 ല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ തൂങ്ങിമരിച്ച ഗവേഷക വിദ്യാര്‍ത്ഥി (അദ്ദേഹത്തിന് ഗൈഡിനെ കൊടുത്തിരുന്നില്ല.) ബല്‍രാജിനോട് ”കന്നുകാലികളെ മേയ്ക്കാന്‍ പൊയ്ക്കൂടെ” എന്ന് ചോദിച്ച പ്രൊഫസര്‍ക്ക് അറിയുമായിരിക്കാം.
രാഷ്ട്രീയ സത്യസന്ധത
മുമ്പെങ്ങുമുണ്ടാവാത്ത തരത്തിലുള്ള പ്രതിഷേധസ്വരങ്ങള്‍ രോഹിതിന്റെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുമ്പോള്‍ അതിന് പക്ഷം പിടിക്കുന്നവരുടെ രാഷ്ട്രീയ സത്യസന്ധതയും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്നഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 67 വര്‍ഷം തികയുമ്പോഴും നമ്മുടെ രാജ്യത്ത് ”എന്റെ ജനനമായിരുന്നു എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം” എന്നു ഒരു പൗരന്പറയേണ്ടി വരുന്നെങ്കില്‍ ആരാണ് അതിനുത്തരവാദി അല്ലാത്തത്? ജന്മം ശാപമായി കരുതേണ്ടി വരുന്ന ജനതയോടു മറുപടി പറയാന്‍ ആര്‍ക്കാണ് കഴിയുക?ഇന്ന് SFI ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും, CPI(M) ഉം കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും അടഅ യ്‌ക്കൊപ്പമുണ്ട്. ഈ ആറര പതിറ്റാണ്ടു കാലം നിങ്ങളെവിടെയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചാല്‍ എന്തു മറുപടിയാണുള്ളത്?  സംവരണ വിഷയത്തില്‍പ്പോലും ഒരു നിലപാടെടുക്കുവാന്‍ ഇവിടത്തെ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നോ? വളരെക്കാലം സാമ്പത്തിക സംവരണം എന്ന ആശയമല്ലെ കൊണ്ടു നടന്നത്? ചാതുര്‍വര്‍ണ്യവ്യവസ്ഥിതി രാജ്യത്തെ സവര്‍ണ്ണസമ്പന്നര്‍ക്ക് പൈതൃകമായ നല്കിയ ‘സാംസ്‌കാരിക മൂലധന’മാണ് മെറിറ്റ് എന്നു മനസ്സിലാക്കുന്നതില്‍ ഇവിടത്തെ ഇടതുപക്ഷം പൊതുവേയും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ വിശേഷിച്ചും  പരാജയപ്പെട്ടു.
രോഹിത് ആഗ്രഹിച്ചത് ഒരു ശാസ്ത്ര സാഹിത്യകാരനാകാനാണ്. ഭൗതിക ശാസ്ത്രത്തിലെന്നപോലെ സാമൂഹ്യശാസ്ത്രത്തിലും ഒരു Grand Unified Theory അയാള്‍ സ്വപ്നം കണ്ടിരിക്കാം. ഭൗതിക ശാസ്ത്രത്തില്‍ സ്ഥൂലപ്രപഞ്ചത്തെ, ഭൂമിയെയും നക്ഷത്രത്തെയും സൗരയൂഥങ്ങളേയും മനസ്സിലാക്കാനും പഠിക്കുവാനും നമ്മെ സഹായിക്കുന്നത് ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികതാ സിന്ധാന്തമാണ്. ഉദാഹരണത്തിന് ഒരു സാറ്റലൈറ്റ് കൃത്യമായി ഭ്രമണപഥത്തിലെത്തിക്കാന്‍ നമുക്ക് വേണ്ടത് ഈ ഗണിത പദ്ധതിയാണ്. എന്നാല്‍ സൂക്ഷ്മ പ്രപഞ്ചത്തെ, ഒരു തന്മാത്രയ്ക്കകത്തെ, ആറ്റത്തിനകത്തെ ഭൗതികതയെ മനസ്സിലാക്കാന്‍ അതു മതിയാകില്ല. അതി സൂക്ഷ്മ കണങ്ങളെ തരംഗാവര്‍ത്തികളെ നാം മനസ്സിലാക്കുന്നത് ക്വാണ്ടം ഭൗതികം ഉപയോഗിച്ചു കൊണ്ടാണ്. ഇതു രണ്ടും ഒന്നു ചേരുന്ന, സൂക്ഷ്മ പ്രപഞ്ചത്തേയും സ്ഥൂലപ്രപഞ്ചത്തേയും ഒരേ സമയം വിശദീകരിക്കുവാന്‍ കഴിയുന്ന, ഏകീകൃത സിദ്ധാന്തത്തെയാണ് Stephen Hawkings, Grand Unified Theory എന്നു വിളിക്കുന്നത്. സര്‍വ്വതിന്റേയും സിദ്ധാന്തം എന്നും വിളിക്കാം. പക്ഷേ, നിലവിലുള്ള രണ്ടു തിയറികള്‍ അതിന്റേതായ മേഖലകളില്‍ പൂര്‍ണ്ണ വിജയമാകുമ്പോഴും രണ്ടും സമന്വയിപ്പിക്കുവാന്‍  സാധിക്കുന്നില്ലാ എന്നതാണ് ഭൗതികശാസ്ത്രം ഇന്നു നേരിടുന്ന വെല്ലുവിളി.സമൂഹത്തിന്റെ വിമോചന സ്വപ്നങ്ങളിലാകട്ടെ മാര്‍ക്‌സിസം എന്നും പ്രതീക്ഷയും പ്രചോദനവുമായിരുന്നു. മുതലാളിത്ത ചൂഷണത്തിന് ഒരു ശാസ്ത്രീയ വിശകലനം നല്കിയത് മാര്‍ക്‌സിസമാണ്. വൈരുദ്ധ്യാത്മകഭൗതികവാദവും ചരിത്രപരമായ ഭൗതികതയും വര്‍ഗ്ഗസമരവുമെല്ലാം എല്ലാ കാലത്തും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് അര്‍ത്ഥവും ആവേശവുമായിരിക്കും.
ലോകത്തെ വ്യാഖ്യാനിക്കാനും മാറ്റിത്തീര്‍ക്കാനും ഉതകുന്ന മാര്‍ക്‌സിസം പക്ഷേ,  ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പോലെയാണ് സ്ഥൂലപ്രപഞ്ചത്തെ, സ്ഥൂല സമൂഹത്തെ വായിക്കുവാന്‍, മനസ്സിലാക്കാന്‍, മാറ്റിത്തീര്‍ക്കാന്‍ അത് ഉതകും. സമൂഹത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്കെത്തുമ്പോള്‍ പക്ഷേ, മാര്‍ക്‌സിസത്തിനു വിശകലനം ചെയ്യാനാകാത്ത വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ട്, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള പ്രാക്തന ജാതീയ സമൂഹങ്ങളില്‍. ക്വാണ്ടം ഭൗതികത, സ്വത്വ ബോധങ്ങളുടെ, ജാതി ബന്ധനങ്ങളുടെ, സാംസ്‌കാരിക അധീശത്വങ്ങളുടെ അവസ്ഥാന്തരങ്ങള്‍ പകര്‍ന്നാടുകയാണ്. ഹൈ എനര്‍ജി പരീക്ഷണങ്ങളില്‍ ഒരേ സമയം ഒന്നിലേറെ വഴികളിലൂടെ സഞ്ചരിക്കുന്ന സൂക്ഷ്മ കണങ്ങളെപ്പോലെ. അത് അനിശ്ചിതത്വങ്ങളുടേയും സാധ്യതകളുടേയും ലോകമാണ്. അത് മനസ്സിലാക്കുന്നതില്‍ മാര്‍ക്‌സിസം പരാജയപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അത് ഏറ്റവും പ്രകടമായി മനസ്സിലാക്കാന്‍ കഴിയുന്നത് ഭൂപരിഷ്‌ക്കരണത്തിന്റെ ചരിത്രത്തിലൂടെയാണ്. കര്‍ഷകന് ഭൂമി എന്ന ലക്ഷ്യം ഫലപ്രാപ്തിയോടടുത്തപ്പോഴാണ് കര്‍ഷകന്‍ എന്ന പൊതു വര്‍ഗ്ഗബോധത്തിനകത്തെ ഗുരുതരമായ ഉപവര്‍ഗ്ഗഭേദങ്ങള്‍ വെളിപ്പെട്ടു വന്നത്. അതാകട്ടെ, സമൂഹത്തലാഴത്തിലിഴ ചേര്‍ന്ന ജാതീയതയുമായി ബന്ധപ്പെട്ടതാണ്. അംബേദ്ക്കര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത് അതിനെയായിരുന്നു. ജാതി വ്യവസ്ഥിതി എന്നത് തൊഴിലിന്റെ വിഭജനമല്ല,  തൊഴിലാളികളുടെ വിഭജനമാണ് എന്ന അംബേദ്കറൈറ്റ് നിരീക്ഷണത്തിന്റെ പ്രസക്തി ഇവിടെയാണ്. സാമൂഹിക ശാസ്ത്രത്തിലെ ക്വാണ്ടം ഭൗതികമാണ് ജാതി സമവാക്യങ്ങള്‍. സ്ഥൂലസമൂഹത്തില്‍ മാര്‍ക്‌സിസവും സൂക്ഷ്്മ തലതതില്‍ അംബേദ്ക്കറിസവും സാമൂഹിക-സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്നു. ഇതു രണ്ടും തമ്മിലുള്ള ലയനമായിരിക്കും ഒരു പക്ഷെ, സമ്പൂര്‍ണ്ണവിമോചനത്തിന്റെ  Grand Unified Theory  സൂക്ഷ്മ പ്രപഞ്ചത്തെ വിശദീകരിക്കാന്‍ ഉതകുന്ന ക്വാണ്ടം മെക്കാനിസം സ്ഥൂല പ്രപഞ്ചത്തെ വായിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തവും സമന്വയിക്കുന്ന പൊതു സിദ്ധാന്തം പോലെ മാര്‍ക്‌സിസവും അംബേദ്ക്കറിസവും സമന്വയിപ്പിക്കുന്ന വിമോചനത്തിന്റെ പുതിയ പ്രത്യയശാസ്ത്രം രോഹിത് സ്വപ്നം  കണ്ടിരുന്നിരിക്കണം.

2014 ആഗസറ്റ് 13 ന് രോഹിത് എഴുതി, ”മാര്‍ക്‌സിസത്തില്‍ നിന്ന് അംബേദ്ക്കറിസത്തിലേക്കുള്ള എന്റെ രാഷ്ട്രീയ മാറ്റം കൂടുതല്‍ മാനവികമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹസങ്കല്പത്തിധിഷ്ഠിതമായ പുതിയ ഒരു നാളേയ്ക്കു വേണ്ടിയുള്ള ബോധപൂര്‍വ്വമായ് ശ്രമമാണ്. അങ്ങനെ ദേശീയതയുടെ അല്ലെങ്കില്‍ ഭൂരിപക്ഷ സാംസ്‌കാരിക ഐക്യത്തിന്റെ പേരിലുള്ള വരേണ്യ വര്‍ഗ്ഗത്തിന്റെ ഉദാരതയുടേയും ഐക്യ ദാര്‍ഢ്യത്തിന്റേയും മുഖംമൂടികള്‍ ചീന്തിയെറിയുവാന്‍. വര്‍ഗ്ഗ-ജാതി-ലിംഗ അടിമത്വ വ്യവസ്ഥകളെ ഒരു നാണവും ഇല്ലാതെ പിന്‍പറ്റുകയും അതേസമയം പുരോഗമനം പ്രസംഗിക്കുകയും ചെയ്യുന്ന വരേണ്യവര്‍ഗ്ഗ ഹിപ്പോക്രസി തുറന്നുകാട്ടുവാന്‍ സാംസ്‌ക്കാരിക സങ്കുചിതത്വവും വര്‍ഗ്ഗീയ രാഷ്ട്രീയവും കൈകോര്‍ക്കുമ്പോള്‍ അധഃകൃത വര്‍ഗ്ഗത്തിന്റെ, ദ്രാവിഡരുടെ ചരിത്രവും അടയാളപ്പെടുത്തുവാന്‍. സ്വാതന്ത്ര്യത്തിന്റെ അമിത ആഘോഷങ്ങള്‍ക്കിടയില്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുവാന്‍……….മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന വീക്ഷണത്തില്‍ നിന്നുകൊണ്ട് ബാബ സാഹേബ് അംബേദ്കര്‍ സ്വപ്നം കണ്ട സമൂഹം ഞാനും സ്വപ്നം കാണുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.രോഹിത്തിന്റേത് മഹത്തായ ഒരു സ്വപ്നമായിരുന്നു. പിശാചനീതിയുടെ കാവല്‍ക്കാര്‍ പാതിവഴിയില്‍ അവസാനിപ്പിച്ച മഹത്തായ അന്വേഷണമായിരുന്നു. അവസാനമായി അവന്‍ എഴുതിയ വരികളുടെ മൂര്‍ച്ച; അതൊരു അസാധാരണ വ്യാകരണമാണ്. ഒരു ദര്‍ശനവും കുറ്റപത്രവുമാണ്. ”എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും മാരകമായ അപകടം.” ആ വാക്കുകള്‍ ചരിത്രമാണ്.അധികാരം അതിന്റെ ഇരകളുടെ വേദനയെ നന്ദികേടായാണ് കാണുന്നത്. രോഹിത് അവരെ നീ മറന്നേക്കുക. ജന്മം ഒരു ദുരന്തമായിത്തീര്‍ന്നവര്‍ ഇനിയുമുണ്ട്. ഒരിക്കലും അംഗീകരിക്കപ്പെടാത്തവര്‍, ഒരിക്കല്‍പ്പോലും ഒന്നുറക്കെ സംസാരിച്ചിട്ടില്ലാത്തവര്‍, നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്തവര്‍…….കാലത്തിന്റെ കവിള്‍ത്തടത്തിലെ ഘനീഭവിച്ച കണ്ണുനീര്‍ത്തുള്ളികള്‍, രോഹിത്തുമാര്‍ ഇനിയും ഉണ്ടാകും. അകാലത്തില്‍ എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ട സ്വപ്നങ്ങളുമായി, തോരാത്ത കണ്ണുനീരായി നിസ്സഹായതയുടെ പരകോടിയിലെ നിശ്ശൂന്യതയായി, ജാതി ഉന്മൂലനം വിമോചനസ്വപ്നങ്ങളോടിണചേരുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതി ഉദയം കൊള്ളുന്നതുവരെ.
അംബേദ്കര്‍ പറയുന്നു: ജാതിയുടെ അടിത്തറയില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്കൊന്നും നിര്‍മ്മിക്കുവാനാകില്ല. ഒരു രാജ്യമോ ധാര്‍മ്മികതയോ നിര്‍മ്മിക്കുവാന്‍ കഴിയില്ല. ജാതീയതയ്ക്കുമേല്‍ പണിയുന്നതെന്തും തകര്‍ന്നടിയുക തന്നെ ചെയ്യും അത് ഒരിക്കലും പൂര്‍ണ്ണമാവുകയില്ല. ജാതി ബന്ധങ്ങളുടെ ക്വാണ്ടം ഭൗതികതയെ  മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനവീക്ഷണങ്ങളോട് സമന്വയിപ്പിക്കുന്ന ഒരു സമഗ്ര ദര്‍ശനം രൂപപ്പെടേണ്ടതുണ്ട്മാര്‍ക്‌സിസത്തില്‍ നിന്ന് അംബേദ്കറിസത്തിലൂടെ ‘ദളിത് മാര്‍ക്‌സിസ’ത്തിലേക്ക് വികസിക്കുന്ന ദാര്‍ശനിക അന്വേഷണമാണ് കാലം ആവശ്യപ്പെടുന്നത്. അതു തന്നെയായിരുന്നു രോഹിത് വെമുലയുടെ ജീവിതവും.     

LEAVE A REPLY

Please enter your comment!
Please enter your name here