ഭരണഘടനാകോടതി ‘ഭരണകൂടകോടതി’ ആയി മാറുന്നുവോ?

സുപ്രീംകോടതി “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്.

പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെയുള്ള നിതാന്തജാഗ്രതയാണ് ജനാധിപത്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ അന്തഃസത്ത. നമ്മുടെ ഭരണഘടനയിലും ഭരണഘടനാകോടതികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അത്തരത്തിലാണ്. ഭരണകൂടങ്ങള്‍ അധികാരസീമകള്‍ ലംഘിക്കുമ്പോഴൊക്കെയും ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ നേരിട്ട് സമീപിക്കാന്‍ പൗരർക്ക്​ അനുച്ഛേദം 226-ഉം 32-ഉം ഭരണഘടന അധികാരം നല്‍കുന്നു. സുപ്രീംകോടതി തന്നെ  “പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവല്‍ക്കാര’നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രയേറെ അഭിമാനകരമായ ഭൂതകാലമല്ല സുപ്രീംകോടതിയുടേത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളില്‍, അതിനോടൊപ്പം ചേര്‍ന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതില്‍നിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, “ഭരണകൂട കോടതി’യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമര്‍ശനം ശക്തമാണ്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. 

34 ജഡ്ജിമാരും നിരവധി ബെഞ്ചുകളുമുള്ള സുപ്രീംകോടതിയില്‍, ഓരോ ബെഞ്ചും ഓരോ കോടതിയും, ഓരോ കോടതിക്കും ഓരോ നൈയാമികദര്‍ശനവും എന്ന സാഹചര്യമുണ്ട്. അതായത്, കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിന്റെ ഉള്ളടക്കം കൊണ്ട്, കേസിന്റെ ഫലത്തെ നിര്‍ണയിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. ബെഞ്ചുകള്‍ നിര്‍ണയിക്കാനുള്ള ചോദ്യംചെയ്യപ്പെടാത്ത അധികാരം കൈവശമുള്ള ചീഫ് ജസ്റ്റിസുമാര്‍, അത്  “വേണ്ടവിധം’ ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഓരോ ബെഞ്ചിന്റെയും ഓരോ ജഡ്ജിയുടെയും വിധിന്യായങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിനും വിശകലനങ്ങള്‍ക്കും വിധേയമാകാറുണ്ട്. സുപ്രീംകോടതിയില്‍ നിന്ന്​, ഈയിടെ വിരമിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അത്തരത്തില്‍ വിലയിരുത്തപ്പെടേണ്ട ന്യായാധിപനാണ്. സുപ്രീംകോടതി ഒരു ഭരണകൂട കോടതിയായി മാറുന്നു എന്ന വിമര്‍ശനം ഉയരുമ്പോള്‍, അതിനെ സാധൂകരിക്കുന്ന ഒരുപിടി വിധിന്യായങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ആധാര്‍ കേസ് മുതല്‍, ഇ.ഡി.യുടെ പരമാധികാരത്തിന് മേലൊപ്പ് ചാര്‍ത്തിയ കള്ളപ്പണനിയമം സംബന്ധിച്ച കേസ് വരെ ഭരണകൂട താത്പര്യങ്ങള്‍ക്ക് ഗുണകരമാംവിധമുള്ള നിയമവ്യാഖ്യാനമാണ് നമുക്ക് കാണാനാവുക. 

ആധാര്‍ കേസ് 

ആധാര്‍ കേസില്‍, വിധിന്യായം എഴുതിയത് ജസ്റ്റിസ് എ.കെ. സിക്രി ആയിരുന്നെങ്കിലും അതിനുകീഴെ ഒപ്പുചാര്‍ത്തിയവരില്‍ ഒരാളാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍. ഭരണഘടനാപരമായ പരിശോധനപ്രക്രിയയെ കീഴ്‌മേല്‍ മറിച്ച വ്യാഖ്യാനതന്ത്രമാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് പ്രധാന വിഷയങ്ങളാണ് ആധാറിനെതിരെ ഉന്നയിക്കപ്പെട്ടത്. ഒന്ന്, അത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നതായിരുന്നു. അതിന്റെ വിവിധ വശങ്ങള്‍ ഉന്നയിക്കുന്നവയായിരുന്നു പ്രധാന ഹര്‍ജികള്‍. മറ്റൊരു ഹര്‍ജി ആധാര്‍ ഒരു “ധനനിയമ’മായി പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ് എന്നതായിരുന്നു. രാജ്യത്തിന്റെ സഞ്ചിതനിധിയില്‍ നിന്നുമുള്ള ധനവിനിയോഗം മാത്രം സംബന്ധിച്ച ബില്ലുകളാണ്  “ധനബില്ലു’കള്‍. അവ പാസാക്കുന്നതിന് രാജ്യസഭയുടെ അംഗീകാരം വേണ്ട. പ്രഥമദൃഷ്ട്യാ, ധനബില്‍ അല്ലാത്ത ആധാര്‍ ബില്ല്, ധനബില്ല് ആയി സാക്ഷ്യപ്പെടുത്തി, രാജ്യസഭയെ മറികടന്നുകൊണ്ട് പാസാക്കിയെടുത്ത നടപടിയാണ് ചോദ്യംചെയ്തത്. ആധാറിന്റെ പ്രധാന കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഇതുകൂടി, അതിനൊപ്പം കൂട്ടിച്ചേര്‍ത്താണ് സുപ്രീംകോടതി ഈ നീതിന്യായ സര്‍ക്കസ് കളിച്ചത്.

ഹര്‍ജിക്കാരുടെ പല വാദങ്ങളും വസ്തുതകളും കണ്ടില്ലെന്നു നടിച്ചാണ് ആധാര്‍ പദ്ധതി ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചത്. അതിന്റെ ഭാഗമായി നഗ്‌നമായ അവകാശലംഘനത്തിന് വഴിവയ്ക്കുന്ന പല വകുപ്പുകളും റദ്ദുചെയ്യുകയും ചെയ്തു. സ്വകാര്യ കമ്പനികളെ ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സെക്ഷന്‍ 57 ആണ് അതിലൊന്ന്. ഇത്തരം ഭാഗങ്ങളൊക്കെ റദ്ദാക്കിയതിനുശേഷമാണ് ആധാര്‍ “ധന ബില്ല്’ ആയിരുന്നോ എന്ന പരിശോധന നടത്തി, “ആയിരുന്നു’ എന്ന് വിധിയെഴുതുന്നത്. എന്നാല്‍ ബില്ലിന് സ്പീക്കര്‍ ധനബില്‍ ആയി അംഗീകാരം നല്‍കുമ്പോള്‍ ഈ റദ്ദ് ചെയ്ത വകുപ്പുകളെല്ലാം അതിന്റെ ഭാഗമായിരുന്നുവെന്നും, ആയതുകൊണ്ടുതന്നെ ഭൂരിപക്ഷ ബെഞ്ചിന്റെ അതിവിശാലമായ വ്യഖ്യാനം വച്ച് നോക്കിയാല്‍ പോലും അത് ധനബില്ല് അല്ലായിരുന്നുവെന്നുമുള്ള കാര്യം കോടതി സൗകര്യപൂര്‍വം മറന്നു. 

എന്നാല്‍ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ശരിയായ നിയമവീക്ഷണത്തിലൂടെ ആധാര്‍ ബില്‍ പ്രഥമദൃഷ്ട്യാ ധനബില്‍ അല്ലെന്ന് വിധിയെഴുതി. അതുകൂടാതെ, പദ്ധതിയാകെ തന്നെ ഭരണഘടനാവിരുദ്ധമാണെന്നും കണ്ടെത്തി. അദ്ദേഹം ഉന്നയിച്ച ഭരണഘടനാപ്രശ്‌നങ്ങള്‍ക്കൊന്നുമുള്ള മറുപടി ഭൂരിപക്ഷ വിധിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് പല വിദേശ രാജ്യങ്ങളുടെയും ഭരണഘടനാകോടതികള്‍ സമാനമായ കേസുകള്‍ പരിശോധിച്ചപ്പോള്‍, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാടാണ് ശരിയെന്നു വിലയിരുത്തിയിട്ടുണ്ട്.   എന്തായാലും സ്റ്റേറ്റിന്റെ താത്പര്യ സംരക്ഷണാര്‍ഥം നിയമം വ്യാഖ്യാനിക്കപ്പെട്ട ഒരു കേസായിരുന്നു അത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഭീമ കോറേഗാവ് കേസ് 

2018-ല്‍, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെറേറ, വേര്‍ണം ഗോണ്‌സാല്‍വസ്, വരാവര റാവു തുടങ്ങിയ സാമൂഹ്യ-അക്കാദമിക പ്രവര്‍ത്തകരെ ഭീമ കോറേഗാവ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ റോമിലാ ഥാപ്പറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വാദം പുരോഗമിക്കേ, ചീഫ് ജസ്റ്റിസ് മിശ്രയും ജസ്റ്റിസ് ചന്ദ്രചൂഡും പൊലീസ് നടപടിയെ ചോദ്യംചെയ്തിരുന്നു. ആദ്യ എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പിന്നീട് യാതൊരു തെളിവുമില്ലാതെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത് എന്തിനെന്നു കോടതി ചോദിച്ചു. തുടര്‍ന്ന് കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതെ കരുതല്‍ തടങ്കലില്‍ വച്ചാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് വന്നു.

2018 സെപ്തംബര്‍ 27-ന് വിധിപ്രസ്താവത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോള്‍, അതില്‍, രചയിതാവായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്ന പേര് കണ്ടപ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായി. എന്നാല്‍ പിറ്റേന്ന് അപ്രതീക്ഷിതമായി മറ്റൊരു വിധിന്യായം കൂടി ഉണ്ടാകുമെന്ന് അറിയിപ്പ് വന്നു. ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു ആ വിധിയെഴുതിയത്. ഗവണ്മെൻറ്​ വാദങ്ങളെ അപ്പാടെ അംഗീകരിക്കുന്നതും, പ്രത്യേക അന്വേഷണസംഘം എന്ന ആവശ്യത്തെ തള്ളിക്കളയുന്നതുമായിരുന്നു വിധി. ഹിയറിങ്ങിനിടെ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി ചീഫ് ജസ്റ്റിസ് മിശ്ര, ഖാന്‍വില്‍ക്കറിനൊപ്പം ചേര്‍ന്നു. എന്നാല്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജന വിധിയെഴുതി. “”തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടത്, ഹാജരാക്കിയ കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നില്ല, സുധാ ഭരദ്വാജ് “സഖാവ് പ്രകാശി’ന് അയച്ചുവെന്നു പറയുന്ന കത്തില്‍ 17 ഇടങ്ങളില്‍ മറാത്തി ഭാഷാ പദങ്ങള്‍ “ദേവനാഗരി’ ലിപിയില്‍ എഴുതിയിട്ടുണ്ട്; എന്നാല്‍ സുധ ഭരദ്വാജിന് മറാത്തി അറിയില്ല.” അങ്ങനെ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട് ആ വിധിയില്‍. 

എന്നാല്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ വിധി നോക്കുക. അധികാര ദുരുപയോഗവും ദുരുദ്ദേശ്യവും കണ്ടെത്താതെ, കുറ്റാരോപിതര്‍ക്ക് അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അനുവദിച്ചുനല്‍കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. “”ഈ കേസില്‍, അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന നിയമപരമായ തെളിവുകളില്ലാതെ, അഞ്ച് കുറ്റാരോപിതരെ അറസ്റ്റു ചെയ്തതിനെ ചോദ്യംചെയ്യാവുന്ന ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ, അന്വേഷണ ഉദ്യോഗസ്ഥരുടെ “ദുരുദ്ദേശ്യം’ തെളിയിക്കുന്ന  വസ്തുതകളൊന്നും ഹര്‍ജിയില്‍ കണ്ടെത്താനാകില്ല.” എന്നാണ് അദ്ദേഹം വിധിയില്‍ കുറിച്ചത്. അത് ഒന്നുകൂടി വായിച്ചുനോക്കിയാല്‍, നാം അത്ഭുതപ്പെടും. സത്യത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജന വിധിയില്‍ ചൂണ്ടിക്കാണിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് ഖാന്‍വില്‍ക്കറും വിശദീകരിക്കുന്നത്. അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംശയിക്കത്തക്കതാണ്. കുറ്റാരോപിതരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിയമപരമായ തെളിവുകള്‍ ഒന്നുമില്ല. എന്നിട്ടും പക്ഷെ, ഇതൊന്നും അന്വേഷണസംഘത്തിന്റെ ദുരുദ്ദേശ്യത്തിനു തെളിവാകുന്നില്ല എന്ന് പ്രസ്താവിച്ചുകളഞ്ഞു, അദ്ദേഹം. 

യു.എ.പി.എ ജാമ്യവ്യവസ്ഥ 

ഭീമ കോറേഗാവിന്റെ തുടര്‍ച്ചയെന്നോണം വന്നൊരു കേസാണ് വതാലി കേസ്. ഷുഹൂര്‍ അഹ്‌മദ്ദ് ഷാ വതാലി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ചെയ്യുന്ന ഇടപാടുകളിലുമേര്‍പ്പെട്ടു എന്നായിരുന്നു കേസ്. യു.എ.പി.എ. ആണ് നിയമം. വകുപ്പ് 43(ഡി) അനുസരിച്ച് ജാമ്യം ലഭിക്കണമെങ്കില്‍, “”പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ചതിനുശേഷം, കുറ്റാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ജാമ്യം കൊടുക്കാവൂ എന്നാണ്.” അതായത് ഫലത്തില്‍ ജാമ്യം കിട്ടാന്‍ സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ വതാലിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി മറ്റൊരു നിലപാടാണെടുത്തത്. “”എന്‍.ഐ.എ. ശേഖരിച്ച സാക്ഷിമൊഴികള്‍ ഇന്ത്യന്‍ തെളിവുനിയമപ്രകാരം സ്വീകാര്യമല്ല. അദ്ദേഹം എഴുതിയെന്ന് എന്‍.ഐ.എ. ആരോപിക്കുന്ന രേഖകളില്‍ അദ്ദേഹത്തിന്റെ ഒപ്പുള്ളതോ, ലെറ്റര്‍ പാഡില്‍ ഉള്ളതോ അല്ല. ബാങ്കിടപാടുകളിലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താവുന്നതൊന്നും ഇല്ല.” ഹൈക്കോടതി എഴുതി.

വിചാരണക്കോടതിവിധി റദ്ദുചെയ്ത്, വതാലിയ്ക്ക് ജാമ്യവും അനുവദിച്ചു ഹൈക്കോടതി. യു.എ.പി.എ. എന്ന കിരാതനിയമത്തില്‍, സാമാന്യനീതിയുടെ അംശം വിളക്കിച്ചേര്‍ത്ത മികച്ചൊരു വിധിയായിരുന്നു ആത്. എന്നാല്‍ സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി  നിലപാട് “അനുചിത’മെന്നു പ്രസ്താവിച്ചു. “”ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍, പൊലീസ് നല്‍കിയ തെളിവുകള്‍ കോടതി വിലയിരുത്തേണ്ടതില്ല, അന്വേഷണസംഘം സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിക്കുമ്പോള്‍, അതിന്റെ സമഗ്രതയില്‍ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി”, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എഴുതി. 

എന്‍.ജി.ഒ.കള്‍ക്ക് കൂച്ചുവിലങ്ങിടുന്നു

2020-ല്‍ വിദേശ ധനസഹായ നിയന്ത്രണനിയമത്തില്‍ (എഫ്.സി.ആര്‍.എ.) കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന ഭേദഗതികള്‍ വിവാദമായിരുന്നു. വിദേശസഹായം സ്വീകരിക്കുന്ന സംഘടനകള്‍ എസ്.ബി.ഐ.യുടെ ഒരു പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണം (വകുപ്പ് 17(1), 12(1)എ). ലഭിക്കുന്ന ഫണ്ട്, സബ്-ഗ്രാന്റുകളായി മറ്റു സംഘടനകള്‍ക്ക് നല്കാന്‍ പാടില്ല (വകുപ്പ് 7-ന്റെ ഭദഗതി). സ്വീകരിക്കുന്നയാള്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ലിങ്ക് ചെയ്തിരിക്കണം (വകുപ്പ് 12എ). അങ്ങനെ തുടങ്ങി പണം ചെലവഴിക്കുന്നതിന് പല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നതായിരുന്നു ഭേദഗതി. സുപ്രീംകോടതിയില്‍ ഇതിനെതിരെയുള്ള കേസ് പരിഗണിച്ചത് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് ആണ്. ഗവണ്മെന്റിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഉത്തരവ് എന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

കൃത്യമായ നിയമയുക്തിക്ക് പകരം “തീവ്ര ദേശീയതാവാദികള്‍’ നടത്തുന്നതുപോലെയുള്ള പൊള്ളയായ ഭാഷാപ്രയോഗങ്ങള്‍ ആയിരുന്നു വിധിയില്‍ കടന്നുവന്നത്. “”ഇന്ത്യ ഒരു വന്‍ശക്തിയായി വളരുന്ന രാജ്യമാണ്, നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പണം നമുക്ക് ആഭ്യന്തരമായി തന്നെ കണ്ടെത്താന്‍ കഴിയും” എന്ന അര്‍ഥത്തിലാണ് വിധി പോകുന്നത്. ഭേദഗതികള്‍ ഭരണഘടനയുടെ അനുച്ഛേദം 14, 19(1) സി, 21 എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം മതിയായ ആലോചനകള്‍ ഇല്ലാതെയാണ് തള്ളിയത്. വിധിയിലുടനീളം എന്‍.ജി.ഒ.കള്‍ എന്തോ രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണെന്ന മുന്‍വിധി പ്രകടമാണ്. സമീപകാലത്ത് എന്‍.ജി.ഒ.കളെ വ്യാപകമായി വേട്ടയാടുന്ന പശ്ചാത്തലത്തില്‍ കൂടി വേണം, സംഘം ചേരുക, പ്രതികരിക്കുക, എന്ന അടിസ്ഥാന മൗലികാവകാശത്തെ കളങ്കപ്പെടുത്തുന്ന ഈ വിധി മനസിലാക്കപ്പെടേണ്ടത്.  

സെന്‍ട്രല്‍ വിസ്ത പദ്ധതി 

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ പുതിയ പാര്‍ലമെൻറ്​ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ ആയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ നിന്നാണ് തുടക്കം. ആ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. അത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. ആ അവസരത്തിലാണ് സുപ്രീംകോടതി, എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായത്. സെന്‍ട്രല്‍ വിസ്ത കമ്മിറ്റിയുടെ രൂപീകരണം, പദ്ധതിയ്ക്ക് നല്‍കിയ അനുമതി, പദ്ധതിക്കായി ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവയായിരുന്നു പരിഗണനാവിഷയങ്ങള്‍. ഇതെല്ലം ശരിയായ ദിശയിലാണെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ വിലയിരുത്തിയപ്പോള്‍, ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് സന്‍ജീവ് ഖന്ന വിയോജിച്ചു. കേവലം ഗസറ്റ് വിജ്ഞാപനം പബ്ലിക് നോട്ടീസിന് പകരമാകില്ല. എതിര്‍പ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിന്, പര്യാപ്തമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.” അദ്ദേഹം നിരീക്ഷിച്ചു.    

ഗുജറാത്ത് കലാപ കേസ്

2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്ഗ്രസ് എം.പി. ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുത്തതും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ആണ്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ആയിരുന്നു ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഐ.ജി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സുപ്രീംകോടതി കേസ് തള്ളി. എന്നാല്‍ വിമര്‍ശകരെ പോലും ഞെട്ടിച്ചത് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എഴുതിയ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങളാണ്.

പരാതിയില്‍ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വീഴ്ചകളൊക്കെയും അവഗണിച്ച കോടതി, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളുന്നത്, സുപ്രീംകോടതിയെ തന്നെ സംശയിക്കുന്നതിനു സമാനമാണ് എന്ന നിലപാടെടുത്തു. വിചാരണവേളയില്‍, അഡ്വ. കപില്‍ സിബല്‍, ഈ കേസ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ ഇടപെടലാക്കി മാറ്റാന്‍ താത്പര്യമില്ല എന്നും, സഞ്ജീവ് ഭട്ട് ഉന്നയിച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം അവഗണിച്ചാല്‍ തന്നെയും, മറ്റു തെളിവുകള്‍ പരിശോധിച്ച് ഒരു ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമവിധിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, തങ്ങള്‍ ഊന്നല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്നു വാദി ഭാഗം പറഞ്ഞ യോഗത്തെ മുന്‍നിര്‍ത്തി, മറ്റു തെളിവുകള്‍ സൂക്ഷ്മപരിശോധന  നടത്താതെ, കേസ് തള്ളുകയായിരുന്നു. 2002-ല്‍ സംസ്ഥാന ഗവണ്മെന്റിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകളെ അഭിനന്ദിക്കാനും മറന്നില്ല കോടതി.

ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് “”രാജധര്‍മം” നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞത്. ഇവര്‍ “”ആധുനിക കാലത്തെ “നീറോ’ആണെ”ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതേ സുപ്രീംകോടതി തന്നെ ഇപ്പോള്‍ നിലപാട് മാറ്റി എന്ന് മാത്രമല്ല, നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. “”ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല” എന്നാണ് കോടതി ഇപ്പോള്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും “”കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്” എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.

അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു.

പൗരാവകാശത്തിന്റെ നിതാന്തജാഗ്രതയുള്ള സംരക്ഷകരാകേണ്ട കോടതി അവകാശങ്ങള്‍ക്കുവേണ്ടി സമീപിക്കുന്നവരെ ശിക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്, നമ്മുടെ ഭരണഘടനാവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണ്. ഇതൊരു അപൂര്‍വതയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിധിയിലൂടെ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ തെളിയിച്ചു. വിധി എഴുതിയത് ജസ്റ്റിസ് ജെ.ബി. പാര്‍ടിവാല ആയിരുന്നെങ്കിലും ബെഞ്ചിലെ മുതിര്‍ന്ന ന്യായാധിപന്‍ ഖാന്‍വില്‍ക്കര്‍ ആയിരുന്നു. ഛത്തീസ്ഗഡിലെ ആദിവാസികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ല്‍ ഹിമാന്‍ഷു കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ആയിരുന്നു ഉത്തരവ്. ഹര്‍ജി തള്ളിയ സുപ്രീംകോടതി, പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മാത്രമല്ല വ്യാജ പരാതി നല്‍കിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും നിയമപ്രകാരം നടപടിയെടുക്കാന്‍ സി.ബി.ഐ.യ്ക്ക് നിര്‍ദേശവും നല്‍കി. സാക്കിയ ജാഫ്രിയുടെ കേസിലെന്നപോലെ തന്നെ, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയാണ്, ഇതുപോലെ ഗുരുതരമായ പ്രസ്താവനകള്‍ വിധിയില്‍ ഉള്‍പ്പെടുത്തിയത്. ചുരുക്കത്തില്‍, അംബേദ്കര്‍ ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച, അനുച്ഛേദം 32-നെ, ഹൃദയശൂന്യമായ വ്യാഖ്യാനങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയാണ് ഈ വിധികള്‍. 

ഇ.ഡി.യുടെ പരമാധികാരം 

കള്ളപ്പണ നിയമം (പി.എം.എല്‍.എ. ആക്ട്) ഇന്ന് ഭരണാധികാരികളുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് എന്ന കാര്യത്തില്‍ ഭരണകക്ഷിക്കാര്‍ പോലും തര്‍ക്കമുന്നയിക്കുമെന്നു കരുതുക വയ്യ. എതിര്‍ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ, വിയോജിപ്പുകള്‍ ഉന്നയിക്കുന്നവരെ, വിമര്‍ശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ആകെ ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളില്‍ കേവലം മൂന്ന് ശതമാനത്തില്‍ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. അത്തരത്തില്‍ ദുരുപയോഗത്തിന് അനന്തസാധ്യതകള്‍ നല്‍കുന്ന നിയമമാണ് പി.എം.എല്‍.എ. പൊലീസ് കേസൊക്കെ വരുമ്പോള്‍ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കള്ളപ്പണക്കേസുകളില്‍ ലഭിക്കുന്നില്ല.

ഒരാള്‍ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നല്‍കുന്ന സംരക്ഷണവും ഇ.ഡി. കേസുകളില്‍ ബാധകമാകില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. അതായത് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കുമെന്ന്. അനുച്ഛേദം 20(3) ലെ ഭാഷാപ്രയോഗത്തിലെ സാങ്കേതികത്വമാണ് ഇവിടെ പ്രശ്‌നം. ഒരു വ്യക്തിയെയും അയാള്‍ക്കെതിരെ തന്നെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്നല്ല, ഒരു കുറ്റാരോപിതരെയും അയാള്‍ക്ക്  തന്നെ എതിരെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നല്‍കിയിട്ടുള്ള സംരക്ഷണമാണിത്. അന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും ഏതു സമ്മര്‍ദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നല്‍കിപ്പിക്കുവാന്‍ കഴിയും എന്നുള്ള ബോധ്യത്തില്‍ നല്‍കിയിട്ടുള്ള സംരക്ഷണം. എന്നാല്‍ ഇതില്‍ എവിടെയാണ് ഒരാള്‍ കുറ്റാരോപിതന്‍ ആകുന്നത്, അപ്പോഴാണ് ഈ അനുച്ഛേദം പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ എന്ന സാങ്കേതികത്വത്തിന്റെ പുറത്താണ് കോടതികള്‍ അടയിരിക്കുന്നത്. ഒരാളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമ്പോഴാണോ, അയാള്‍ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാന്‍ഡ് ചെയ്യുമ്പോഴാണോ എന്നതൊക്കെ പ്രശ്‌നമാണ്. തെളിവ് നിയമത്തിലെ വകുപ്പ് 25 “കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം’ മാത്രമാണ് എന്നാണ് കോടതി പറയുന്നത്. അതില്‍, കൂടുതല്‍ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു. 

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരുടെ ബാധ്യതയാണ്. “ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്ന തത്വം) ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാല്‍ കള്ളപ്പണ നിയമത്തിന്റെ സെക്ഷന്‍ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളില്‍ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തില്‍ മാത്രമാണ്. യു.എ.പി.എ. നിയമത്തില്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റസമ്മതം തെളിവായി സ്വീകരിക്കുന്നില്ല. കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തില്‍ അന്വേഷണ എജന്‍സിയ്ക്ക് നല്‍കുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു “ശിക്ഷാനിയമം’ അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലത്രേ.  ക്രിമിനല്‍ നടപടിക്രമങ്ങള്‍ നല്‍കുന്ന സംരക്ഷണങ്ങള്‍ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണഗതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് ലഭിക്കും. എന്നാല്‍ ഇ.ഡി.യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ   ഇ.സി.ഐ.ആര്‍. എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കോടതി നിലപാട്.

ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നല്‍കണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസില്‍ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാന്‍ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ.ആറും ഒന്നല്ല എന്ന സാങ്കേതികത്വത്തില്‍ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിന്‍ബലമാകുന്ന ചില മുന്‍ തീരുമാനങ്ങളും ഉണ്ട്. പൊലീസിന് സമാനമായ അധികാരങ്ങളും പ്രവൃത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാര്‍ജ് ചെയ്യുന്ന ഏജന്‍സികളാണ് “പോലീസ്’, ഇ.ഡി. കംപ്ലൈന്റ് ഫയല്‍ ചെയ്യുന്ന ഏജന്‍സിയാണ് എന്ന അതിസാങ്കേതികത്വമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്.  

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവര്‍ത്തിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാര്‍ലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കില്‍ ഭരണഘടനാപരമായ ഏത് സംരക്ഷണത്തെയും മറികടക്കാന്‍ പാര്‍ലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്നുവരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതല്‍ ഏതു കുറ്റവും വേണമെങ്കില്‍ നിയമത്തിന്റെ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്‌നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. 

കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പുവരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടര്‍ക്ക് ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതര്‍, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസില്‍ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചര്‍ച്ചയാവുന്ന “ഇരട്ട നിബന്ധനകള്‍’. 2018-ല്‍ നികേഷ് താരാചന്ദ് കേസില്‍ ഈ നിബന്ധനകള്‍ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്ക് അര്‍ഹതയുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ക്കായിരുന്നു ഈ നിബന്ധനകള്‍. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയില്‍ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍, “എ’, “ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകള്‍ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തില്‍ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുന്‍കാല പ്രാബല്യമുണ്ടെന്നും ഭേദഗതിയില്‍ ഉണ്ടായിരുന്നു. “ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമതത്വം പോലും മറന്നുകൊണ്ടാണ് ഇരട്ട ഉപാധികള്‍ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്. 

കോടതിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ഭേദഗതികള്‍ “ധനബില്ല്’ ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാനിയമത്തിന് ഒരിക്കലും ധനബില്ലാകാന്‍ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാനിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ലായി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബില്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തില്‍ ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആകില്ല എന്നായിരുന്നു നിലപാട്. ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്ന് പറഞ്ഞ വിധിയ്ക്കൊപ്പം നിന്നയാളാണ് ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ എന്നുമോര്‍ക്കണം. അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യംചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും, ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍ പുറപ്പെടുവിച്ചത്. ഇതുപോലെ സ്റ്റേറ്റിനനുകൂലമായ ഒരു വിചാരധാര ഇവിടെ പ്രതിപാദിച്ച വിധികളിലുടനീളം കാണാനാകും.

ഇത് ഒരു ന്യായാധിപനെക്കുറിച്ചുള്ള വ്യക്തിപരമായ വിലയിരുത്തലല്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവകാശാധിഷ്ഠിത ജനാധിപത്യപദ്ധതിയ്ക്ക് കടകവിരുദ്ധമായ വ്യതിചലനം എങ്ങനെയാണ്, പ്രവര്‍ത്തിപഥത്തില്‍, ഭരണഘടനയ്ക്ക് സംഭവിക്കുന്നത് എന്നതാണ് ഇവിടെ വെളിവാകുന്നത്. മൗലികാവകാശങ്ങളുടെ നിതാന്തസംരക്ഷകരാവേണ്ട ഭരണഘടനാകോടതികള്‍, ഭരണകൂട താത്പര്യങ്ങള്‍ക്കനുസൃതമായി ഭരണഘടനയെ വായിക്കുകയും “ഭരണകൂടക്കോടതി’കളായി പരിവര്‍ത്തനവിധേയമാവുകയും ചെയ്യുന്ന കാഴ്ച ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. വിശകലനം ചെയ്യേണ്ടതാണ്, ചെറുക്കേണ്ടതാണ്. “”ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ മോശമാണെങ്കില്‍, അത് മോശമാണെന്നുവരും. ഭരണഘടന എത്ര മോശമാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ നല്ലതെങ്കില്‍, അത് മികച്ചതായി തീരുകയും ചെയ്യും.” എന്ന് പറഞ്ഞത് ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറാണ്. ഭരണഘടനയെ അന്തിമമായി വ്യാഖ്യാനിക്കുകയും തീര്‍പ്പു പറയുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക്, ജനാധിപത്യത്തില്‍ ഭരണഘടനാമൂല്യങ്ങളുടെ യഥാര്‍ഥ കാവലാള്‍ എന്ന നിലയ്ക്ക് പരമോന്നത നീതിപീഠം അത് മറക്കാന്‍ പാടുള്ളതല്ല. പ്രത്യേകിച്ചും 34 ന്യായാധിപരും, അസംഖ്യം ബെഞ്ചുകളുമുള്ള നമ്മുടെ കോടതിയില്‍.

First Published in TrueCopyThink on 08/08/2022

LEAVE A REPLY

Please enter your comment!
Please enter your name here