പാതിവെന്ത ക്രിമിനൽ നിയമപരിഷ്കരണം

ഇന്ത്യൻ പീനൽ കോഡ് , ക്രിമിനൽ പ്രൊസീജർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്  എന്നിവയ്ക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’, ‘ഭാരതീയ നാഗരിക് ശിക്ഷാ സംഹിത’, ‘ഭാരതീയ സാക്ഷ്യ ബില്ല്’ എന്നിങ്ങനെ മൂന്ന് കരട് നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് നിയമവൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് നരേന്ദ്രമോദി ഗവണ്മെന്റ്. കൊളോണിയൽ ശീലങ്ങളിൽ നിന്നുള്ള മോചനമായിരിക്കും പുതിയ നിയമം എന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവിച്ചത്. “നിയമത്തിന്റെ ലക്‌ഷ്യം ശിക്ഷിക്കുക എന്നതല്ല, നീതി നടപ്പിലാക്കുക എന്നതായിരിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുവാൻ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് കഴിയുമോ എന്ന് പരിശോധിക്കുകയാണിവിടെ. 

 ഇന്ത്യയിലെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. 1860-ൽ മക്കാളെ രൂപം നൽകിയ ഇന്ത്യൻ ശിക്ഷാ നിയമം ആ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനാത്മകമായ നിയമസംഹിത ആയിരുന്നു എന്നതും തർക്കത്തിനിടയില്ലാത്ത കാര്യമാണ്.  ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ തർക്കം ഉന്നയിക്കുന്ന ദേശദ്രോഹ കുറ്റവും (124എ) ദൈവനിന്ദാ കുറ്റവും (295എ) 1860-ലെ നിയമത്തിന്റെ ഭാഗമായിരുന്നില്ല. 1898-ലും 1927-ലും കൂട്ടിച്ചേർത്തതാണ്. പിന്നീട് വന്ന പല ക്രിമിനൽ നിയമസംഹിതകൾക്കും മാതൃകയായതും ഐ.പി.സി.യാണ്. എന്നിരുന്നാലും ഭരണഘടനക്കും മുൻപുള്ള നിയമം എന്ന നിലയ്ക്ക് ഐപിസിയുടെ അടിസ്ഥാന ദർശനം പുന പരിശോധിക്കണമെന്ന ആവശ്യം ന്യായമാണ്. നമ്മൾ നിരവധി തവണ ഐപിസി ഭേദഗതിചെയ്തെങ്കിലും, കാതലായ പ്രശ്നങ്ങളെ  ഒന്നും തന്നെ അഭിസംബോധന ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരു നിയമം  ഭേദഗതി ചെയ്തു കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  

1971-ലെ നാല്പത്തിരണ്ടാം ലോ കമ്മീഷൻ റിപ്പോർട്ടാണ് ഐ.പി.സി.യുടെ സമഗ്ര പരിഷകരണത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കിയത്. തുടർന്ന് 1971-ലും 1978-ലും കൊണ്ടുവരാൻ ശ്രമിച്ച ഭേദഗതികൾ ഗവൺമെന്റുകൾ മാറിയതിനെത്തുടർന്ന് നടക്കാതെ പോയി. അതിനു ശേഷം 2003-ൽ കേരള, കർണാടക  ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ്. വി എസ് മാലിമത് നേതൃത്വം നൽകിയ കമ്മറ്റി ക്രിമിനൽ നീതിനിർവാഹനാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളെ പുതിയ രീതിയിൽ വർഗീകരിക്കണം. നാം പിന്തുടർന്ന് വരുന്നത് ഇരുഭാഗങ്ങളും കോടതിയ്ക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിച്ച്, കോടതി സത്യമേതെന്നു നിർണയിക്കുന്ന  അഡ്വേഴ്സെറിയൽ സംവിധാനമാണ്. അത് മാറ്റി കോടതിയുടെ സത്യാന്വേഷണത്തിന്റെ ഭാഗമാകുന്ന ‘ഇൻക്വിസിറ്ററി’ സംവിധാനം കൊണ്ടുവരണം. അനുമാനിക നിരപരാധിത്വം എന്ന സങ്കൽപ്പത്തിൽ വിട്ടുവീഴ്ച ചെയ്ത്, ന്യായമായ തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെ കുറ്റക്കാരനായി കാണാൻ കോടതികൾക്ക് കഴിയണം. ഭരണഘടനയുടെ അനുച്ഛേദം 20(3) അനുവദിച്ചിട്ടുള്ള ‘മൗനം പാലിക്കാനുള്ള അവകാശം’ ഭേദഗതി ചെയ്ത് കോടതിയ്ക്ക് നിർബന്ധമായും വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന രൂപത്തിൽ ആക്കണം. കുറ്റപത്രം ഫയൽ ചെയ്യാനുള്ള കാലാവധി 90-ൽ നിന്നും 180 ആക്കി ഉയർത്തണം.  റിമാൻഡ് കാലാവധി 15-ൽ നിന്ന് 30 ആക്കണം. അങ്ങനെ ഭരണകൂടത്തിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ ഏറെയും. ഗവണ്മെന്റ് പക്ഷെ, ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ല. പിന്നീട് നടപടി ക്രമങ്ങളിൽ ഒരു മാറ്റം വന്നത് 2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി  വിധിയിലൂടെയാണ്. അന്വേഷണ സംവിധാനങ്ങളെ സ്വതന്ത്രമാക്കുന്നതിനും പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും നിർണായകമായ, സ്റ്റേറ്റ്‌ സെക്യൂരിറ്റി കമ്മീഷൻ മുതൽ പോലീസ് കമ്പ്ലൈന്റ്സ് അതോറിറ്റി വരെയുള്ള നിരവധി കാര്യങ്ങൾ ആ വിധിയുടെ ഭാഗമായി വന്നതാണ്. ദൗർഭാഗ്യവശാൽ ഒരു സംസ്ഥാനവും വിധി പൂർണമായി നടപ്പിലാക്കിയിട്ടില്ല.  പിന്നീട് 2020-ലാണ് ഡൽഹിയിലെ, നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബാജ്പായുടെ നേതൃത്വത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ പുതിയ കമ്മറ്റി വരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് നിയമങ്ങൾ.

ബില്ലുകളുടെ പേരുകൾ തന്നെ വിവാദവിഷയമാണ്. ഭരണഘടനയുടെ അനുച്ഛേദം 348 അനുസരിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ഇംഗ്ളീഷിൽ ആയിരിക്കണം. എന്നാൽ ഇവിടെ ബില്ലുകൾക്ക് ഹിന്ദി/സംസ്കൃത നാമം നല്കുകവഴി പ്രസ്തുത അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നത്. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയ്ക്കുള്ള പ്രതിഷേധങ്ങളും ഉയർന്നു കഴിഞ്ഞു. 

അതിപ്രധാനമായൊരു ബില്ലായിരുന്നിട്ടും യാതൊരു അവധാനതയും കൂടാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ആദ്യ വായനയിൽ തന്നെ വ്യക്തമാണ്. അക്ഷരത്തെറ്റുകളും, വ്യാകരണപിശകുകളും മാത്രമല്ല, പല വകുപ്പുകളും ഐ.പി.സിയിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വാചകങ്ങൾ പൂർത്തിയായിട്ടുകൂടിയില്ല. വകുപ്പ് 23 വായിച്ചാൽ ആരും തലപുകഞ്ഞ് ഇരുന്നുപോകും. കുറ്റകൃത്യങ്ങൾക്കുള്ള ഒഴിവാക്കലുകൾ വിവരിക്കുന്നിടത്ത് “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതല്ലാത്തിടത്തോളം, ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്ന് കാണാം! യഥാർത്ഥത്തിൽ, “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതാണെങ്കിൽ,  ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്നായിരുന്നു വരേണ്ടിയിരുന്നത്. ഇതിപ്പോൾ സ്വയം ലഹരിക്കടിപ്പെട്ട് ഒരാൾ ചെയ്യുന്ന കാര്യങ്ങൾ കുറ്റമല്ല എന്ന അവസ്ഥ വരുന്നു. ഐ.പി.സി. സെക്ഷൻ 85 എടുത്തെഴുതിയപ്പോൾ ഒരു വാക്ക് മാറിപ്പോയതാണ് കാര്യം!

ക്രിമിനൽ നിയമഭേദഗതിയിൽ ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്, ഏതു തരത്തിലാണ് ഈ നിയമം ഐ.ഐ.പി.സിയുടെ കൊളോണിയൽ പാരമ്പര്യത്തെ മറികടക്കുന്നതെന്നാണ്. ഐ.പി.സി.യിലെ പല കുറ്റങ്ങളും പുതിയകാലത്ത് നടപ്പിലാക്കാൻ കഴിയാത്തതോ കാലഹരണപ്പെട്ടതോ ആണ്. കുറ്റകൃത്യങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത്, ചില നിർവചനങ്ങൾ (ഉദാഹരണത്തിന് കൽപ്പബിൾ ഹോമിസൈഡും മർഡറും), ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ, വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമം, ഗൂഢാലോചന.. അങ്ങനെ നിരവധി വിഷയങ്ങൾ പലപ്പോഴായി വിദഗ്ദർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ബില്ലുകൾ ബില്ലുകൾ ഏകദേശം പൂർണമായും പഴയ നിയമങ്ങൾ അതേപടി പകർത്തിയതാണ്. നിർവചനങ്ങൾ ഒക്കെ ഉപവകുപ്പുകൾ ആക്കി ആകെ വകുപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വകുപ്പുകളുടെയും ചാപ്റ്ററുകളുടെയും ക്രമം മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് ഐ.പി.സി.യിലെ, കൊലപാതകം സംബന്ധിച്ച വകുപ്പ് 300, ബി.എൻ.എസിൽ 99 ആണ്. 

ദേശദ്രോഹ കുറ്റം ഇല്ലാതാക്കി എന്നായിരുന്നു പുതിയ ശിക്ഷാനിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 150 ആട്ടിൻതോലിട്ട ചെന്നായയാണ്. ഐപിസി 124 (എ) ഇല്ലെങ്കിലും അതിനെ കീഴിൽ ഗവൺമെന്റുകൾ ചാർജ് ചെയ്തു കൊണ്ടിരുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും, സത്യത്തിൽ അതിലേറെ കാര്യങ്ങൾ ചാർത്തി ആരെ വേണമെങ്കിലും അകത്തിടാവുന്ന തരത്തിലാണ് വകുപ്പ് 150. സുപ്രീം കോടതി കേദാർനാഥ് വിധിയിൽ രാജ്യദ്രോഹക്കൂട്ടം അക്രമാഹ്വാനവുമായി മാത്രം ബന്ധപ്പെടുത്തി പരിമിതപ്പെടുത്തിയിരുന്നു.  ബി എൻ എസ് വന്നാൽ ആ നിയന്ത്രണമൊക്കെ ഇല്ലാതാകും. ‘വിഭാഗീയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന’, ‘രാജ്യത്തിൻറെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന’, എഴുത്തും സംസാരവും ദൃശ്യവും സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും എല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ശിക്ഷയോ, ജീവപര്യന്തം അല്ലെങ്കിൽ മൂന്നുവർഷം വരെ തടവും പിഴയും എന്നത്, ജീവപര്യന്തം അല്ലെങ്കിൽ ഏഴുവർഷം വരെ തടവും പിഴയും എന്ന നിലയ്ക്ക് വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ വകുപ്പ് നിയമമായാൽ ദേശദ്രോഹ നിയമത്തെക്കാൾ മാരകമായ രീതിയിൽ ദുരുപയോഗം ചെയ്യാൻ കഴിയും. 

മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലും ഇതേ പ്രവണത തുടരുകയാണ്. 295(എ) അത്തരമൊരു വകുപ്പാണ്. മതവികാരം വൃണപ്പെടുത്തലാണ് കുറ്റകൃത്യം. ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ ‘ദൈവനിന്ദ’ എന്ന പ്രാകൃത വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ ബില്ലിൽ 297-ആം വകുപ്പായി ഇത് തുടരുന്നു. ഒരു ക്രൈം ചെയ്യാതെ തന്നെ, അത്തരമൊരു ആലോചന നടത്തിയെന്ന പേരിൽ ആളുകളെ ശിക്ഷിക്കുന്ന  ‘ഗൂഡാലോചനാക്കുറ്റം’-വകുപ്പ് 120 (എ), ഐ.പി.സി.-സെക്ഷൻ 61 ആയി വേഷം മാറി വരുന്നു. നിയമവിരുദ്ധമായ കൂടിച്ചേരലിന്റെ ഭാഗമായി ഒരു കുറ്റകൃത്യം നടന്നാൽ, അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരേപോലെ പ്രതികളാക്കുന്ന 149, ഇപ്പോൾ 188 ആണ്.  ആധുനിക സമൂഹം വേണ്ടെന്നു വച്ച വധശിക്ഷ, ഇപ്പോഴും തുടരുന്നുമുണ്ട്.

ഫലത്തിൽ, ഈ ബില്ലുകളിലൂടെ കൊളോണിയൽ ഭൂതകാലത്തെ അറുത്തുകളയുന്നില്ല എന്ന് മാത്രമല്ല   ജനാധിപത്യപരമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടുമില്ല. നിലവിലുള്ള നീതി നിർവഹണ സംവിധാനത്തെ സങ്കീർണമാക്കാനാണ് ഇത് ഉപകരിക്കുക എന്നു തോന്നുന്നു. കുറ്റകൃത്യത്തിൽ മാത്രം ശ്രദ്ധ വയ്ക്കാതെ കുറ്റവാളിയിലും ഇരയിലും ഊന്നുന്ന നീതി നിർവഹണ സംവിധാനം കാലഘട്ടത്തിൻറെ അനിവാര്യതയാണ്.  മാറിയ സാമൂഹ്യബോധങ്ങളുടെ അടിസ്ഥാനത്തിൽ, പുരോഗമനപരമായ, ജനാധിപത്യപരമായ, മനുഷ്യ സ്വാതന്ത്ര്യത്തെ വിപുലമാക്കുന്ന തരത്തിലുള്ള, മാറ്റങ്ങൾ ഉണ്ടാവേണ്ടതാണ്. ലിബറൽ ജനാധിപത്യം എന്ന നിലയിൽ സ്കാൻഡിനേവിയൻ മാതൃകയാണ് നമുക്ക് സ്വീകാര്യമാവുക എന്ന് തോന്നുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ലുകൾ അക്കാര്യം നിറവേറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപനത്തിലോ, ദർശനത്തിലോ, ജനാധിപത്യപരമായ മാറ്റങ്ങൾ ഒന്നും തന്നെ കാണുന്നില്ല.

Published in Suprabhatham Daily on 13 aug, 2023

LEAVE A REPLY

Please enter your comment!
Please enter your name here