ഏകീകൃത സിവിൽ നിയമം എന്തിനു വേണ്ടി?

രാജ്യം വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യുകയാണ്. ഭോപാലിൽ ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ത്യക്ക് ഏകീകൃത സിവിൽ നിയമം അനിവാര്യമാണ് എന്ന് പ്രസ്താവിച്ചിരിക്കുന്നു. രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കുവാൻ യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന കേന്ദ്രസർക്കാരിന്റെ സുപ്രീംകോടതിയിലെ നിലപാടും, ജസ്റ്റിസ് ഋതുരാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള ഇരുപത്തിരണ്ടാം ലോ കമ്മീഷൻ നടപടികളും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. 

ഈ ഘട്ടത്തിൽ, സ്വാഭാവികമായും ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ഏകീകൃത സിവിൽ കോഡ് എന്തിനുവേണ്ടിയാണ്? അത് രാജ്യത്തിൻറെ അഖണ്ഡതയും തുല്യനീതിയും  ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും ബാധകമായ ഒരു പൊതുനിയമം സൃഷ്ടിക്കുന്നതിനും വേണ്ടിയാണോ? ലക്ഷ്യം അതാണെങ്കിൽ ഏകീകൃത സിവിൽ കോഡ് അതിനുതകുമോ?

ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, എന്ന തരത്തിലേക്കുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ പരിണാമത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഏകീകൃത സിവിൽ കോഡിനെ കാണുക വയ്യ. 

നിയമങ്ങളിലെ വൈവിധ്യങ്ങൾ

ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഏകീകൃതമാണ്.  മതവും സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. അതിനർത്ഥം മതേതരമായ എല്ലാ നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ആണ് എന്നല്ല. പ്രാദേശികമായ നിയമങ്ങളും വൈവിധ്യവും വകഭേദവും എല്ലാമുണ്ട്. മോട്ടോർ വാഹന സംബന്ധിയായി 2019-ൽ കേന്ദ്ര നിയമം വന്നപ്പോൾ ആ വ്യത്യാസം നമ്മൾ കൃത്യമായി മനസ്സിലാക്കിയതാണ്.  ക്രിമിനൽ നിയമങ്ങളിൽ വരെ  ഏകതാനത കൈവന്നിട്ടില്ല. ഗുജറാത്തിൽ മദ്യപിച്ചാൽ പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബീഹാറിൽ മറ്റൊരു നിയമമാണ്. പശുവിനെ കൊന്നാൽ അത് കുറ്റകൃത്യമാകുന്ന സംസ്ഥാനങ്ങൾ ഉണ്ട്. മക്കോക്ക പോലെ ചില സംസ്ഥാനങ്ങളിൽ മാത്രം ബാധകമായ നിയമങ്ങളുണ്ട്. അതായത് പൂർണ്ണാർത്ഥത്തിൽ ഒരു രാജ്യം ഒരു നിയമം എന്നത് ക്രിമിനൽ നിയമങ്ങളിൽ പോലും നിലവിലില്ല. 

ഭരണഘടനയുടെ അനുഛേദം 370 അനുസരിച്ച് ഇന്ത്യയിലെ നിയമങ്ങളെല്ലാം ജമ്മുകശ്മീരിൽ ബാധകമായിരുന്നില്ല. അനുഛേദം 371 കൂടിയുണ്ട്. ആസാം, നാഗാലാൻഡ്, മിസോറാം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കുടുംബ നിയമങ്ങളെ സംബന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്.  അനുഛേദം 371(എ), നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, വ്യാവഹാരിക നിയമങ്ങൾ, നടപടിക്രമങ്ങൾ, വ്യാവഹാരിക നിയമങ്ങൾ ഉൾപ്പെടുന്ന സിവിൽ/ക്രിമിനൽ നീതി നിർവഹണം, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും മുതലായ കാര്യങ്ങൾക്ക് പരിരക്ഷ നൽകുന്നു.  മേഘാലയയിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമത്തിൽ കുടുംബത്തിലെ ഇളയ മകൾക്കാണ് സ്വത്തവകാശം.  

ഹിന്ദു നിയമങ്ങൾ പോലും ഒരേപോലെയല്ല. ഹിന്ദു വിവാഹനിയമ പ്രകാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ മുറ ചെറുക്കനും മച്ചമ്പിയും എല്ലാം സ്ത്രീയുടെ സ്വാഭാവിക ഭർത്താക്കന്മാരാണ്. ഇത്തരം വൈരുധ്യങ്ങളെ അംഗീകരിക്കുന്നതാണ് ഭരണഘടനാപരമായ കീഴ്വഴക്കം. 

ഏക സിവിൽ നിയമം ഭരണഘടനയിൽ

ഭരണഘടന നിർമ്മാണ സഭയിൽ ഏകീകൃത സിവിൽ നിയമം വലിയ ചർച്ചയായിരുന്നു. കെഎം മുൻഷിയെ പോലെ പലരും ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കണമെന്ന് വാദിച്ചു. “ഇൻക്വിലാബ് സിന്ദാബാദ്” എന്ന മഹത്തായ മുദ്രാവാക്യം നമുക്ക് സമ്മാനിച്ച മൗലാന ഹസ്രത്ത് മൊഹാനി ഉൾപ്പെടെയുള്ളവർ അതിനെ ശക്തമായെതിർത്തു. മതം, ഭാഷ, സംസ്കാരം മുതലായ കാര്യങ്ങളിൽ അതാത് വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകൾ നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കും എന്നവർ വാദിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ നിർദ്ദേശവും സമാനമായിരുന്നു. 

അങ്ങനെ യൂണിഫോം സിവിൽ കോഡിനെ  നിർദ്ദേശക തത്വങ്ങളുടെ കൂട്ടത്തിലേക്ക് തള്ളി. ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന് അംബേദ്കർ വ്യക്തമാക്കി. 

നിർദ്ദേശക തത്വങ്ങളിൽ ഏറ്റവും മൃദുവായ ഭാഷയിൽ എഴുതിയിട്ടുള്ളത് അനുഛേദം 44 ആണെന്ന് കാണാം. “ഇന്ത്യയിലാകെ ഏക സിവിൽ നിയമം കൊണ്ടുവരുവാൻ ഗവൺമെൻറ് പരിശ്രമിക്കണം” എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.   രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നീതിയും, വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും, മികച്ച തൊഴിൽ സൗകര്യങ്ങളും, വിദ്യാഭ്യാസവും ഒക്കെ ഉറപ്പുവരുത്തണമെന്ന്  കർശനമായ ഭാഷയിൽ നിർദ്ദേശിക്കുന്ന അനുച്ഛേദങ്ങൾക്കില്ലാത്ത പ്രാധാന്യം ഇതിന് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത ഒന്നുകൊണ്ടുമാത്രമാണ്. 

ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കാത്തതിന് കൃത്യമായ കാരണമുണ്ട്. മൗലികാവകാശങ്ങൾ ജന്മനായുള്ള അവകാശങ്ങളാണ്; ഭരണഘടനയ്ക്കും മുമ്പേയുള്ളവ. ആയത് സംരക്ഷിക്കുവാൻ ഗവൺമെൻറ് ബാധ്യസ്ഥമാണ്. മൗലികാവകാശ ലംഘനമുണ്ടായാൽ ഗവൺമെൻറിനെതിരെ കോടതി വഴി  ഭരണഘടനാപരമായ പരിഹാരം തേടാനും പൗരർക്കവകാശമുണ്ട്. എന്നാൽ നിർദ്ദേശകതത്വങ്ങൾ  കോടതിയിൽ അവതരിപ്പിച്ച് നിവൃത്തി തേടാൻ കഴിയില്ല. സർക്കാരിൻ്റെ ബാധ്യതയുമല്ല.  ഒരു ‘ധാർമിക അഭിലാഷം’ മാത്രമാണ്. 

മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി വന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല. കാരണം വ്യക്തി നിയമങ്ങൾ ഭരണഘടനയുടെ അനുഛേദം 25, 26, 29 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഛേദം 25  ഓരോ വ്യക്തിക്കും തൻ്റെ മനസ്സാക്ഷിക്കും മതവിശ്വാസങ്ങൾക്കും അനുസരിച്ച് ജീവിക്കാനും ആശയപ്രചാരണം നടത്താനുമുള്ള അവകാശം നൽകുന്നു. വ്യക്തി നിയമങ്ങൾ നിശ്ചയമായും മതവിശ്വാസത്തിന്റെ ഭാഗമാണ്. അപ്പോൾ വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നത് അനുഛേദം 25-ൻ്റെയും 26-ൻ്റെയും ലംഘനമാണെന്നുവരും. ഇവിടെ പൊതു സമാധാനം, ധാർമികത, ആരോഗ്യം എന്നീ കാരണങ്ങളാൽ വിശ്വാസങ്ങളിൽ ഇടപെടാൻ ഗവൺമെന്റുകൾക്ക് കഴിയും. എന്നാൽ അനുഛേദം 29 ന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ഈ അധികാരവുമില്ല. ന്യൂനപക്ഷങ്ങളുടെ ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിച്ചേ മതിയാവൂ. മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിൽ സംഘർഷമുണ്ടായാൽ നിലനിൽക്കുക മൗലികാവകാശങ്ങളായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ടല്ലാതെ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക ഭരണഘടനാപരമായി അസാധ്യമാണ്. 

വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്പികൾക്കും ബോധ്യപ്പെട്ടിരുന്നതു കൊണ്ടാണ്, വ്യക്തിനിയമങ്ങളെ കൺകറൻറ് ലിസ്റ്റിൽ പെടുത്തിയത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കിൽ യൂണിയൻ ലിസ്റ്റിൽ ചേർത്താൽ മതിയായിരുന്നു. കൺകറൻറ് ലിസ്റ്റിൽ സംസ്ഥാനങ്ങൾക്കും നിയമങ്ങൾ ഉണ്ടാക്കാം. ഇപ്പോൾ, വിവിധ സംസ്ഥാനങ്ങളിൽ വ്യതിരിക്തങ്ങളായ വ്യക്തിനിയമങ്ങളുണ്ട്. പുതുച്ചേരിയിൽ ഇന്നും ഫ്രഞ്ച്  നിയമമാണ്. സ്പെഷ്യൽ മാരേജ് ആക്ടും പരിഷ്കരിച്ച ഹിന്ദു വ്യക്തി നിയമവും ശരിയത്ത് നിയമവും ഗോവയിൽ പ്രാബല്യത്തിലില്ല. 

ഹൈന്ദവ വ്യക്തി നിയമ പരിഷ്കാരങ്ങൾ

ലക്ഷ്യം തുല്യനീതിയും സ്ത്രീപുരുഷ സമത്വവും ഒക്കെയാണെന്ന് പറയുമ്പോഴും, ഇപ്പോൾ സിവിൽ കോഡിനു വേണ്ടി ശബ്ദമുയർത്തുന്നവർ, ചരിത്രത്തിൽ ഏതു പക്ഷത്തായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഹൈന്ദവ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തുവാൻ ശ്രമമുണ്ടായപ്പോൾ നഖശിഖാന്തം എതിർത്തവരാണിവർ. നിയമ മന്ത്രി ഡോക്ടർ ബി ആർ അംബേദ്കർ ഒരു അധ:സ്ഥിതൻ എന്ന നിലയിൽ ഉന്നത ജാതിക്കാരോട് പകപോക്കുകയാണ് എന്നവർ ആരോപിച്ചു. ആചാര സംരക്ഷണാർത്ഥം  തെരുവിലിറങ്ങി. 

ആർഎസ്എസും ഹിന്ദുമഹാസഭയും മാത്രമല്ല കോൺഗ്രസ് പ്രസിഡണ്ട് പട്ടാഭി സീതാരാമയ്യർ മുതൽ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് വരെ എതിർപക്ഷത്തായിരുന്നു. അവസാനം നെഹ്റുവിന് പോലും പിന്മാറേണ്ടി വന്നു. അംബേദ്കർ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ നിയമങ്ങളിലൂടെ ഹിന്ദു വ്യക്തി നിയമം പരിഷ്കരിച്ച് പോന്നു. സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം നൽകുന്ന ഭേദഗതി വന്നത് 2005-ലാണ്. അങ്ങനെ സുദീർഘമായൊരു പ്രക്രിയയായിരുന്നു ഹിന്ദുവ്യക്തിനിയമ പരിഷ്കാരങ്ങൾ

ന്യൂനപക്ഷങ്ങളും സർദാർ പട്ടേലും

പല പരിഷ്കാരങ്ങളും വന്നുവെങ്കിലും, ഹൈന്ദവ നിയമത്തിൽ വന്ന മാറ്റങ്ങളുടെ വേഗത മുസ്ലിം വ്യക്തി നിയമത്തിൽ സ്വാഭാവികമായും ഉണ്ടായിരുന്നില്ല.  എപ്പോഴും ഭൂരിപക്ഷ വിഭാഗത്തിൻ്റെ നിയമങ്ങളെ പരിഷ്കരിക്കുവാനാണ് എളുപ്പം. ന്യൂനപക്ഷത്തെ സ്പർശിക്കുമ്പോൾ അതവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയായി വ്യാഖ്യാനിക്കാനും എതിർപ്പുകളുണ്ടാവാനും സാധ്യത കൂടുതലാണ്. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെയാണ്. പാകിസ്താന്റെയും ബംഗ്ലാദേശിൻറെയും കാര്യം നോക്കുക. അവിടങ്ങളിലെ മുസ്ലിം വ്യക്തി നിയമം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. എന്നാൽ   ഹൈന്ദവർ ഇനിയും പരിഷ്കരിക്കാത്ത വ്യക്തി നിയമങ്ങളാണ് പിന്തുടരുന്നത്. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും പ്രാഥമിക  പരിഗണനയാണ്. ഭരണഘടന നിർമ്മാണ സഭയിൽ, ന്യൂനപക്ഷ ഉപസമിതിയുടെ ആദ്യ മീറ്റിംഗിൽ സർദാർ വല്ലഭായി പട്ടേൽ ഇതു വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ ഉപസമിതി ഏക സിവിൽ കോഡിനെ മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കുന്നതിന് എതിരായിരുന്നു.

ഏക സിവിൽകോഡ് എന്നാൽ തുല്യനീതിയല്ല

ഏക സിവിൽകോഡ് നിലവിൽ വരുന്നതോടുകൂടി തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്താൻ കഴിയും എന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗോവയിലെ ഏകീകൃതനിയമം. അത് എല്ലാവരെയും ഒരുപോലെ കാണുന്ന  നിയമമല്ല. ചില ഹൈന്ദവ ആചാരങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉണ്ട്.  കത്തോലിക്ക വിവാഹങ്ങളും വിവാഹമോചനവും മറ്റു വിഭാഗങ്ങളുടെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനുള്ള കാരണങ്ങളിലും പുരുഷ പക്ഷപാതിത്വം കാണാം. ഹിന്ദുക്കളിൽ ബഹുഭാര്യത്വം അനുവദനീയമാണ്. സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചാണെങ്കിൽ വിവാഹസമയത്ത് നാലു തരത്തിലുള്ള കരാറുകൾ സാധ്യമാണെങ്കിലും എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീവിരുദ്ധമാണ്. സ്വത്തവകാശംലഭിക്കുമ്പോഴും അതിൻ്റെ നടത്തിപ്പവകാശം പുരുഷന് ലഭിക്കുന്ന വിചിത്ര കാഴ്ചയും ഗോവൻ സിവിൽ കോഡിലുണ്ട്. ഭർത്താവിൻ്റെ സ്വത്തിൻമേലുള്ള പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും തികച്ചും സ്ത്രീവിരുദ്ധമായ നിയമമാണത്. ഭർത്താവിൻ്റെ അടുത്ത ബന്ധുക്കാർക്കും, സഹോദരനും സഹോദരിക്കും, അവളുടെ മക്കൾക്കും ശേഷം മാത്രമാണ് ഭാര്യ അവകാശിയാകുന്നത്. ഗോവയിലെ നിയമം പരിശോധിച്ചാൽ ഏക സിവിൽനിയമം  വന്നതുകൊണ്ട് മാത്രം തുല്യനീതി ഉറപ്പുവരികയില്ല എന്ന് വ്യക്തമാകും. മതവും സമൂഹവും കൊണ്ടുനടക്കുന്ന അനീതികൾ  അതേപടി പകർത്തിവക്കുന്ന കോഡാണ് വരികയെങ്കിൽ അത് അനീതിയെ സാർവത്രികമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ആലോചിക്കുന്നതിനു മുൻപ് ഇപ്പോൾ വിവിധ വ്യക്തി നിയമങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിച്ചു പോകേണ്ടതുണ്ട്. അത്തരത്തിൽ പരിഹരിച്ചു പോയാൽ പിന്നെ ഏക സിവിൽകോഡ് ആവശ്യമേയില്ല എന്നും വരും (നീതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ).

ചർച്ചകളിൽ പൊതുവേ ഉയർന്നുവരുന്ന ധാരണ ഏക സിവിൽ കോഡ്   ‘മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമങ്ങളിലും  ധാരാളം പ്രശ്നങ്ങൾ കാണാം. 2006-ലെ ഒരു നിയമത്തിലൂടെ ഉത്തർപ്രദേശിൽ കാർഷിക ഭൂമിക്ക് പിന്തുടർച്ച അവകാശം ഉള്ളത് അവിവാഹിതയായ മകൾക്ക് മാത്രമാണ്. വിവാഹിതരായ പെൺമക്കൾക്ക് കാർഷിക ഭൂമിയിൽ അവകാശം ഒന്നുമില്ല. ഹിന്ദു സ്വത്തവകാശ നിയമത്തിൽ മകൾ തുല്യാവകാശി ആണെങ്കിലും  ഒസ്യത്തെഴുതാനുള്ള മാതാപിതാക്കളുടെ അവകാശം വഴി പെൺകുട്ടികൾക്ക് സ്വത്ത് നിഷേധിക്കുന്നുണ്ട്.

അവിഭക്ത ഹൈന്ദവ കുടുംബം (ഹിന്ദു അൺഡിവൈഡഡ് ഫാമിലി) എന്ന സംഗതി ഹിന്ദുക്കൾക്ക് മാത്രം വലിയ നികുതി ഇളവുകൾ നൽകുന്നതാണ്. ഒരു എച്ച് യു എഫ് രൂപീകരിച്ചു കഴിഞ്ഞാൽ വരുമാന നികുതി നിയമപ്രകാരം അതിനെയൊരു വ്യക്തിയായി കണക്കാക്കാം. വ്യക്തിക്ക് ലഭിക്കുന്ന എല്ലാ ടാക്സ് ആനുകൂല്യങ്ങളും അതിനും കിട്ടും.  അങ്ങനെ സമ്പന്ന ഹിന്ദു കുടുംബങ്ങൾക്ക് വലിയ നികുതി ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.

1986-ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് സ്ത്രീകൾ പുരുഷന്മാരുടെ രക്ഷാകർതൃത്വത്തിൽ കഴിയേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസത്തെ പിന്തുടരുന്നതാണ്. പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളുടെ രക്ഷാകർതൃത്വം അനുവദിക്കുമ്പോഴും മാതാപിതാക്കൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്. ഹിന്ദു നിയമപ്രകാരം സ്ത്രീയുടെ മരണശേഷം അവരുടെ സ്വത്തവകാശത്തിൽ ഭർത്താവിൻ്റെ ബന്ധു നിരക്കാണ് മുൻഗണന. അവളുടെ സ്വന്തം അച്ഛനോ സഹോദരങ്ങൾക്കോ അല്ല. പുരുഷൻ്റെ കാര്യത്തിൽ കാര്യങ്ങൾ നേരെ തിരിച്ചുമാണ്. 

മതവിശ്വാസങ്ങളുടെ അടിസ്ഥാനശിലയെ ബാധിക്കുന്ന ചില പ്രശ്നങ്ങളും ഏക സിവിൽ കോഡ് വരുമ്പോൾ അഭിമുഖീകരിക്കേണ്ടിവരും. ചില മതങ്ങളിലും മതേതര സിവിൽ കോഡ് ആയ സ്പെഷ്യൽ മാരേജ് ആക്ടിലും ഗോവൻ കോഡിലും വിവാഹം ഒരു സിവിൽ കരാറാണ്. എന്നാൽ ഹിന്ദുമതം ഉൾപ്പെടെയുള്ള മതങ്ങളിൽ വിവാഹം ഒരു ആത്മീയ ശുശ്രൂഷയാണ്. ദൈവികമായ ചടങ്ങിനെ ഒരു കരാറായി മാറ്റാൻ മതനേതൃത്വം സമ്മതിക്കുമോ? അങ്ങനെ മാറ്റിയതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

അതിലുപരി വിവാഹവും വിവാഹമോചനവും ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ മതവിശ്വാസത്തിന്റെയും ആചാരക്രമങ്ങളുടെയും സംസ്കാരത്തിൻറെയും ഭാഗമാണ് എന്നുകരുതുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും  ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഈ രാജ്യം നിലനിൽക്കുന്നത്. 

മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ബൽബിർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള 2018-ലെ ഇരുപത്തിയൊന്നാം ലോ കമ്മീഷൻ റിപ്പോർട്ടും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഏകീകൃത സിവിൽകോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല എന്ന് വിലയിരുത്തിയ റിപ്പോർട്ട് വിവിധ വ്യക്തി നിയമങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മതപരിവർത്തനത്തിന് ശേഷം ഉള്ള ബഹുഭാര്യത്വം അംഗീകരിക്കരുത്. അവിവാഹിതരായ മാതാപിതാക്കൾക്കുണ്ടാവുന്ന കുട്ടികളുടെ ക്ഷേമത്തിന് ഉതകുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരിക, അവർക്കും പിന്തുടർച്ചാവകാശം നൽകുക. ഗാഡിയൻസ് ആൻഡ് വാർഡ്സ് ആക്ടിൽ ഭർത്താവ് ഭാര്യയുടെ രക്ഷകർത്താവാണ് (ഭർത്താവിന് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോലും) എന്ന നില ഒഴിവാക്കുക. കുട്ടികൾക്കുമേലും തുല്യ അവകാശം നൽകുക. ലിംഗ ഭേദമന്യേ ആർക്കും കുട്ടികളെ ദത്തെടുക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും തുല്യമായ ജീവനാംശം നൽകുക. ഒരാൾ മരണപ്പെട്ടാൽ, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് അവകാശം നൽകുന്ന നിയമഭേദഗതികൾ വരുത്തുക. കൂടാതെ, ഓരോ വ്യക്തി നിയമത്തിലും വേണ്ട പ്രത്യേക മാറ്റങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തി നിയമങ്ങൾക്കകത്ത് നടത്തുന്ന മാറ്റങ്ങളിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയും എന്നാണ് കമ്മീഷൻ കരുതുന്നത്.

ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്

ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ പാകത അളക്കുന്നത്, സമൂഹത്തിനകത്തെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതെങ്ങനെ എന്ന് പരിശോധിച്ചാണ്.  അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ വ്യക്തിപരമായ അവകാശങ്ങൾ എന്നതുപോലെ വിഭാഗങ്ങളുടെ അവകാശങ്ങളും ഇടം നേടിയത്. 

ഏകരൂപതയല്ല, മൈത്രിയാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം. ഭരണഘടനയിലെ ‘സാഹോദര്യ’ ദർശനം  കേവലം ഫ്രഞ്ച് വിപ്ലവത്തിന്റെ സംഭാവനയല്ലായെന്നും, അതിനർത്ഥം ‘മൈത്രി’ എന്നാണെന്നും അംബേദ്കർ എഴുതിയിട്ടുണ്ട്. സ്നേഹത്തിനും സാഹോദര്യത്തിനും അപ്പുറമുള്ള  ബൗദ്ധ സങ്കൽപ്പമാണ് മൈത്രി. അത് സംരക്ഷിക്കുവാനുള്ള ചരിത്രപരമായ ബാധ്യത നമുക്കുണ്ട്. നീതിയാണ് നമ്മുടെ പ്രശ്നമെങ്കിൽ വിഭാഗങ്ങൾ തമ്മിലുള്ള തുല്യതയല്ല, വിഭാഗങ്ങൾക്ക് അകത്തുള്ള തുല്യതയാണ് നമ്മൾ അഭിസംബോധന ചെയ്യേണ്ട വിഷയം. 

ഓരോ വ്യക്തി നിയമങ്ങളിലും അന്തർലീനമായ അസമത്വത്തെ അതാത് വിഭാഗങ്ങൾക്കകത്തു നിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുണ്ടാവുകയും വേണം. സർള മുഗ്ദ കേസിൽ സുപ്രീംകോടതി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. വിശ്വാസസ്വാതന്ത്ര്യം നമ്മുടെ സംസ്കാരത്തിൻ്റെ കാതലാണ്. അതിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ സാമൂഹിക വ്യവസ്ഥയെ ഉലച്ചേക്കാം. എന്നാലും മനുഷ്യാവകാശങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന മതാചാരങ്ങളും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളും സ്വയം നിർണയ അവകാശമല്ല മറിച്ച് അടിച്ചമർത്തലാണ്.”

ഈയൊരു വികാരം കൊണ്ട് ഓരോ വ്യക്തി നിയമങ്ങൾക്കകത്തും പരിഷ്കരണത്തിനുള്ള സാധ്യതകൾ ഉണ്ട്.  മുസ്ലിം നിയമം ഭേദഗതി ചെയ്തു മുസ്ലിം പിന്തുടർച്ച അവകാശം ക്രോഡീകരിച്ച നിയമമാക്കി മാറ്റാം. സ്ത്രീക്കും പുരുഷനും തുല്യ അവകാശം ലഭിക്കുന്ന തരത്തിലാക്കാം. നിക്കാഹ് നാമയിൽ തന്നെ ബഹുഭാര്യത്വം ഒരു ക്രിമിനൽ കുറ്റമാണ് എന്ന് രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശവുമുണ്ട്. ക്രിസ്ത്യൻ നിയമത്തിൽ വിവാഹമോചനത്തിന് എടുക്കുന്ന ദീർഘമായ കാലവിളംബം നീക്കം ചെയ്യണം. മതത്തിന് പുറത്ത് വിവാഹിതയാകുന്ന സ്ത്രീക്ക് ഭ്രഷ്ട് കൽപ്പിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പാഴ്സി നിയമം ഒഴിവാക്കേണ്ടതാണ്. അങ്ങനെ അതാത് സമുദായങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സാവധാനത്തിൽ  നീതിപൂർവമല്ലാത്ത നിയമങ്ങളെ പരിഷ്കരിക്കാൻ സാധിക്കും.   ഏകതാനതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്വര രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന തരത്തിലാവരുത് എന്ന് മാത്രം.

 ഇരുപത്തിയൊന്നാം ലോ കമ്മീഷൻ, പ്രശ്നത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കണം എന്ന് പറയുമ്പോഴും അത്  സമൂഹത്തിലെ അവശവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആകരുത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതും ആകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ അനാവശ്യവും അനഭിലഷണീയവുമായ ഏക സിവിൽ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെ കുറിച്ചാണ് കമ്മീഷൻ പ്രതിപാദിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വ്യത്യാസങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകൾ നിലനിൽക്കുന്നത് വിവേചനത്തിന്റെ തെളിവല്ല മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവർത്തികമാകുന്നു എന്നതിന്റെ സൂചകമാണ്.”

എന്നാൽ നമ്മുടെ പൊതു ചർച്ചകളിൽ ഈ ആശയങ്ങൾ ഉയർന്നു വരാറില്ല. സുപ്രീംകോടതി പോലും മറ്റൊരു വിഷയത്തിലും കാണിച്ചിട്ടില്ലാത്ത ആവേശത്തോടെ പൊതു സിവിൽ കോഡ്  ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. പൊതുസമൂഹത്തിൽ  ഇതെന്തോ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് എന്ന ധാരണയാണ് വ്യാപകമായിട്ടുള്ളത്. മുസ്ലിം മത സംഘടനകളും വ്യക്തിനിയമ ബോർഡും വിഷയത്തിൽ കാണിക്കുന്ന അമിതാവേശം ഈ പൊതുബോധത്തിന് ബലം പകരുന്നു. അതിനൊക്കെയപ്പുറം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

ഇരുപത്തിരണ്ടാം ലോ കമ്മീഷൻ, ഏക സിവിൽ കോഡിനെ കുറിച്ച് വീണ്ടും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷേ ഈ കമ്മീഷന്റെ നിലപാടുകൾ വ്യത്യസ്തമായിരിക്കാം. മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് അശ്വതിയാണ് പുതിയ ലോ കമ്മീഷന് നേതൃത്വം നൽകുന്നത്. കർണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള വിധി ഇദ്ദേഹത്തിന്റെതായിരുന്നു.

കമ്മീഷൻ എന്തുതന്നെ പറഞ്ഞാലും, തുല്യനീതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ  സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ, ഓരോരോ വിശ്വാസ സമൂഹത്തിനകത്തും സാംസ്കാരിക വിഭാഗങ്ങൾക്കകത്തും തുല്യനീതി ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങൾ നടത്തുകയാണ് അഭികാമ്യം. 

രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനും മറുപടി ഏകീകൃത സിവിൽകോഡല്ല. ഒരു രാജ്യം ഒരു നിയമം എന്നതാണ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ അടിസ്ഥാനം എങ്കിൽ, ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു. ഒരു നിയമമല്ല എന്ന് മാത്രമല്ല, ഓരോ സംസ്ഥാനങ്ങൾക്കും ഓരോ ഭരണഘടന തന്നെയുണ്ടവിടെ. മത രാഷ്ട്രങ്ങളിൽ പോലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടേതായ വ്യക്തി നിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ചു കൊടുക്കാറുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ഉദാഹരണം. എല്ലാ നിയമങ്ങളിലും കടന്നു വരേണ്ട ചില പൊതു തത്വങ്ങൾ ബാധകമാക്കുക എന്നതല്ലാതെ എല്ലാ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണം എന്ന് പറയുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. അത്തരം ഇടപെടലുകൾ രാജ്യത്തിൻ്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാനാണ് ഉപകരിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിർമ്മാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്രദർശനം നെഞ്ചേറ്റുന്നവർ, ഹിറ്റ്ലർ ഇന്ത്യക്കാർക്ക് അനുകരണീയമായ മാതൃകയാണ് എന്ന് പ്രസ്താവിച്ചവർ, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവർ, സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുമ്പോൾ, ദേശത്തെയും അതിൻ്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്നേഹിക്കുന്ന സാധാരണ മനുഷ്യർ ആശങ്കാകുലരാവുന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകൾ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് രാജ്യനന്മയ്ക്ക് ഭൂഷണമാവുകയില്ല.

published in Madhyamam Daily on 01/07/2023

LEAVE A REPLY

Please enter your comment!
Please enter your name here