ഈ അടിയന്തര ഘട്ടത്തില്‍ പരമോന്നത കോടതിയെങ്കിലും മര്യാദ പാലിക്കേണ്ടതുണ്ട്

2021 ഏപ്രിൽ 19 -നാണ്  ആണ് കോവിഡ്  മഹാമാരിയിൽ ഉത്തർപ്രദേശ് ഗവൺമെൻറിൻറെ നിരുത്തരവാദപരമായ സമീപനത്തെ അതി നിശിതമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. തയ്യാറെടുപ്പുകൾക്കായി  ഒരു വര്ഷം സമയമുണ്ടായിരുന്നിട്ടും കോവിഡിന്റെ രണ്ടാം തരംഗം നേരിടാൻ  ഗവണ്മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ല. മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട്  ജനങ്ങൾ മരിച്ചുവീണാൽ അതിന്റെ ഉത്തരവാദി ഗവണ്മെന്റ് മാത്രമായിരിക്കും. പ്രയാഗ് രാജിലെ 0.5  ശതമാനം മനുഷ്യർ രോഗബാധിതരായാൽ ചികിത്സിക്കാനുള്ള സൗകര്യം മാത്രമേ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ളു.മനുഷ്യരുടെ ജീവൻ രക്ഷിക്കാനാകാത്ത ‘വികസനം’ അര്ഥശൂന്യമാണ്  തുടങ്ങി ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു ജസ്റ്റിസ് സിദ്ധാർഥ വർമ്മ ജസ്റ്റിസ്.  അജിത്കുമാർ എന്നിവരടങ്ങിയ ബഞ്ച്. പ്രധാന നഗരങ്ങളിൽ ലോക്ഡൌൺ ഏർപ്പെടുത്തുന്നത് ഉള്‍പ്പടെ കോവിഡ്  വ്യാപനത്തെ പ്രതിരോധിക്കാൻ  അടിയന്തരമായി  സ്വീകരിക്കേണ്ട പതിനൊന്നു  നിർദ്ദേശങ്ങൾ  കൂടി കോടതിവിധിയിലുണ്ട്. 

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ എന്നെ പ്രസ്തുത വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന മാനിച്ച ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ ബെഞ്ച്, കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ അറിയിക്കുവാൻ  ഗവൺമെൻറിന് രണ്ടാഴ്ച സമയം അനുവദിക്കുകയാണ് ചെയ്തത്. ജീവൻ നിലനിർത്താൻ ഓക്സിജൻ ലഭ്യമാകാതെ ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുന്ന നാട്ടിലാണ് കോടതി രണ്ടാഴ്ച സമയം കൊടുത്തിരിക്കുന്നത്. ഗവൺമെൻറിൻറെ മറുപടി ലഭിക്കുന്നതുവരെ കാത്തിരിക്കാൻ പോലും തയ്യാറാകാതെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. അഞ്ചു നഗരങ്ങളിൽ ലോക്ഡൌൺ നിർദ്ദേശിച്ച ഹൈക്കോടതിനടപടി ഗുരുതരമായ ഭരണ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, കോവിഡ് നേരിടാൻ വേണ്ടതെല്ലാം ഗവൺമെൻറ് ചെയ്യുന്നുണ്ടെന്നും യുപി ഗവണ്മെന്റിനു വേണ്ടി തുഷാർ മേത്ത കോടതിയെ അറിയിച്ചു.  

യാതൊരു തയ്യാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ച ആദ്യത്തെ ലോക് ഡൗൺ കാലത്ത്, അതിഥി തൊഴിലാളികൾ  നിരത്തുകളിൽ  മരിച്ചുവീണു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതിയാണ്. അന്ന് പതിനായിരക്കണക്കിന് മനുഷ്യർ തെരുവിലൂടെ പരിഭ്രാന്തരായി അലയുന്ന ദൃശ്യങ്ങൾ നമ്മൾ ദൃശ്യമാധ്യമങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത്, എല്ലാവര്ക്കും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരും തെരുവിലില്ല എന്നും അറിയിച്ച സർക്കാരിന്റെ വാദം മുഖവിലക്കെടുത്തുകൊണ്ട് കോടതി ഇടപെടാതിരിക്കുകയാണ്ചെയ്തത്. ഇന്ന് സുപ്രീംകോടതിയിൽ കണ്ടത് അതിന്റെ ആവർത്തനമാണ്. മനുഷ്യർ ആലംബമില്ലാതെ, ചികിത്‌സാ ലഭിക്കാതെ, ഉഴലുന്നത് കണ്മുന്നിൽ കാണുമ്പോഴാണ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് സോളിസിറ്റർ ജനറൽ പറയുന്നത്. നേരത്തെ ആധാർ കേസ് പരിഗണിക്കവേ, ആധാർ മൂലം റേഷൻ നിഷേധിക്കപ്പെട്ടവർ പട്ടിണികൊണ്ടു മരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ, പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുകയില്ല എന്ന് പറഞ്ഞത് ഓർമ്മവരുന്നു. ഉത്തർപ്രദേശിൽ ഏപ്രിൽ 26 വരെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാഴ്ച ഗവണ്മെന്റിനു സമയം കൊടുത്തതോടു കൂടി ആ ഉത്തരവ് അപ്രസക്തമായിക്കഴിഞ്ഞു.  ഭരണഘടനാ സംവിധാനത്തിനകത്ത് ഗവണ്മെന്റുകൾക്കുമേൽ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതിനും  വേണ്ടിയുള്ളതാണ് നീതിന്യായ സംവിധാനം എന്ന അടിസ്ഥാന തത്വമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്.  

ഏപ്രിൽ 21-ന് ഡൽഹിയിലെ ദയനീയമായ അവസ്ഥയിൽ  ഹൈകോടതി ഇടപെടുകയുണ്ടായി.രാജ്യത്ത് ഓക്സിജൻ കിട്ടാതെ മനുഷ്യർ മരിച്ചു വീഴുമ്പോൾ ഓക്സിജൻ കയറ്റി അയയ്ക്കുന്ന ഗവൺമെൻറ് നയത്തിനെതിരെ പരാമർശമുണ്ടായി. “ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുന്നതിന് വേണ്ട നടപടികൾ ഒന്നും ഗവണ്മെന്റ് സ്വീകരിക്കുന്നില്ല  എന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ജനങ്ങളുടെ ജീവന് ഗവണ്മെന്റ് ഒരു വിലയും കൽപ്പിക്കുന്നില്ല. യാചിച്ചോ, വാങ്ങിയോ , മോഷ്ട്ടിച്ചിട്ടോ ആയാലും വേണ്ടില്ല ജനങ്ങൾക്ക് ജീവൻ സംരക്ഷിക്കാനുള്ള ഓക്സിജൻ ലഭ്യമാക്കണം.” കോടതി പറഞ്ഞു. ആദ്യഘട്ടത്തിൽ പെട്രോളിയം സ്റ്റീൽ വ്യവസായങ്ങളുടെ ഓക്സിജൻ സ്റ്റോക്ക് പിടിച്ചെടുക്കാൻ നിർദ്ദേശിച്ചതാണ്. എന്നാൽ പിന്നീട് ഏപ്രിൽ 22 മൂന്നു മണിവരെ ഉത്തരവ് തടഞ്ഞുവയ്ക്കുകയായിരുന്നു.     22-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആ കേസ് വീണ്ടും പരിഗണിക്കാനിരിക്കവേയാണ്, സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയാ കേസെടുത്തുകൊണ്ട്  രാവിലെ തന്നെ ഇടപെടൽ നടത്തിയിരിക്കുന്നത്. എല്ലാ ഹൈക്കോടതികളിലേയും കോവിഡുമായി ബന്ധപ്പെട്ട കേസുകൾ കൾ ഇനി സുപ്രീം കോടതി പരിഗണിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു.

ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളുടെ കേസിൽ ഗവൺമെന്റിനോട് നിർദ്ദേശങ്ങൾ കൊടുക്കാതിരുന്നതിനു പറഞ്ഞിരുന്നത് ഗവൺമെൻറിൻറെ നയപരമായ തീരുമാനങ്ങളിൽ  ഇടപെടില്ല എന്നതായിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ വിധി  റദ്ദ് ചെയ്യാനും ഇതേ കാരണമാണ് പറഞ്ഞത്. എന്നാൽ ഇതേ സുപ്രീംകോടതി തന്നെ എന്നെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ  പിന്നീട് ഒരു ഘട്ടത്തിൽ അതിൽ സ്വമേധയാ കേസെടുത്തു നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു എന്ന കാര്യം നമ്മൾ ഓർക്കണം. ബിസിസിഐയുടെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണം  എന്നതുമുതൽ മുതൽ യാതൊരു അടിയന്തര പ്രാധാന്യവും ഇല്ലാത്ത കാക്കത്തൊള്ളായിരം കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ള സുപ്രീംകോടതിയാണ്. എന്നിട്ടാണ് സമീപനങ്ങളിലെ ഈ വൈരുധ്യം! 

ഇപ്പോഴിതാ വീണ്ടും സ്വമേധയാ ഒരു കേസ് കൂടി എടുത്തിരിക്കുന്നു. കേസിൽ കോടതിയെ സഹായിക്കാൻ ഞാൻ അമിക്കസ്ക്യൂറി ആയി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ നിയമിച്ചിരിക്കുന്നു. എല്ലായ്പ്പോഴും തന്നെ  ഗവൺമെൻറിൻറെ നടപടികളുടെ ഭാഗത്തുനിന്ന് ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഹരീഷ് സാൽവേ. പൗരത്വ നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയത്തിൽ അദ്ദേഹത്തിൻറെ അഭിപ്രായം നമുക്കറിയാവുന്നതാണ്.

രാജ്യത്തെ വിവിധ ഹൈക്കോടതികൾ   പ്രദേശത്തുള്ള  സാഹചര്യവും പരാതികളും പരിഗണിച്, ജനപക്ഷത്ത് നിന്നുകൊണ്ട്, ഭരണഘടനയുടെ അനുഛേദം  21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള ഉള്ള അവകാശത്തിനുവേണ്ടി  നിലകൊള്ളവേയാണ്, സുപ്രീംകോടതിയുടെ ഇടപെടൽ. ഇതോടുകൂടി  ഹൈക്കോടതികളിലെ നടപടിക്രമങ്ങൾ  അപ്രസക്തമായിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത്  ഭരണഘടന കോടതികൾ എന്ന നിലയിൽ രാജ്യത്തിലെ വിവിധ ഹൈക്കോടതികൾ സ്വീകരിച്ച ധീരമായ  നിലപാടുകളും അതിനെയെല്ലാം റദ്ദ് ചെയ്തുകൊണ്ട് പിന്നീട് സുപ്രീംകോടതി നടത്തിയ കുപ്രസിദ്ധമായ എഡിഎം ജബൽപൂർ കേസിലെ വിധിപ്രസ്താവവും ഓർത്തു പോവുകയാണ്.

രാജ്യം വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് മനുഷ്യർ ഭരണഘടനാ കോടതികളെ സമീപിക്കുന്നത്. ആരോഗ്യം എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ, അനുച്ഛേദം 21-ൻറെ ഭാഗമാണ്. ജനങ്ങൾ നിസ്സഹായരായി മരിച്ചുവീഴുമ്പോൾ, ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയുമ്പോൾ, അവരുടെ  ജീവിതം സംരക്ഷിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ഭരണകൂടം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ വരുമ്പോൾ, അവസാന പ്രതീക്ഷയെന്നോണം ആണ്  കോടതികളെ സമീപിക്കുന്നത്. കോടതികളുടെ  അടിയന്തര ഇടപെടലുകൾ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. അതുണ്ടാകുന്നില്ലായെങ്കിൽ രാജ്യം വലിയ  അരാജകത്വത്തിലേക്ക്  വഴുതിവീഴും.  അവസാനത്തെ അത്താണിയായ പരമോന്നത നീതിപീഠത്തിലെങ്കിലും ജനതയ്ക്ക് ഉള്ള വിശ്വാസം നിലനിർത്തേണ്ടത് ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ ഇന്ത്യ സമാധാനപരമായി, സുസ്ഥിരമായി, നിലനിൽക്കുന്നതിന് അനിവാര്യമാണ്.

an abridged version of this article was first published in DoolNews om 23/04/2021

LEAVE A REPLY

Please enter your comment!
Please enter your name here