ഇവിടെ ഒരു പെണ്‍ജീവിതത്തിന്റെ അര്‍ത്ഥമെന്ത്?

ജീവിതത്തിനും മരണത്തിനുമിടയില്‍ വേദനയുടെ നെരിപ്പോടില്‍ നീറിയെരിഞ്ഞ, ദുരിതപൂര്‍ണമായ 13 ദിവസങ്ങള്‍ക്കൊടുവില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍, അവള്‍, നിര്‍ഭയ, ബാക്കി വച്ചത് നീതിയുടെ ഒരു നിത്യദീപ്തിയാണ്. അവള്‍ കൊളുത്തിയ വെളിച്ചം, ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ മാനവരാശിക്കും വേണ്ടിയായിരുന്നു. ആ വെളിച്ചം ഇവിടെ ഇരുളിനെയെല്ലാം അകറ്റേണ്ടതായിരുന്നു. പാവപ്പെട്ട, അവളുടെ മാതാപിതാക്കള്‍ പറയുന്നതുപോലെ ഒരു സാധുകുടുംബത്തിന്റെവെളിച്ചവും സന്തോഷവുമായിരുന്നു അവള്‍. പഠിച്ച് ഡോക്ടറായി, ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തസ്വന്തം ഗ്രാമത്തില്‍ ഒരു ആശുപത്രി പണിയണം എന്നാഗ്രഹിച്ച്, ”ഒരു പെണ്‍കുട്ടിക്ക് എന്തും നേടാനാകും” എന്ന ആത്മവിശ്വാസവുമായി രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ എത്തിയ 23-കാരിയുടെ ജീവിതവും മരണവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. ഇവിടെ ഒരു പെണ്‍ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്?
2012, ഡിസംബര്‍ 16- ശപിക്കപ്പെട്ട ആ ദിവസം. രാത്രി ഏകദേശം എട്ടര മണി.ജീവിതവും ആത്മീയതയും ഏറ്റവും ഭീതീതമായ പരീക്ഷണങ്ങളായി ആവര്‍ത്തിക്കപ്പെടുന്ന ആത്മാന്വേഷണത്തിന്റെ കഥ പറയുന്ന ‘ലൈഫ് ഓഫ് പൈ’ എന്ന സിനിമ കഴിഞ്ഞ്, സുഹൃത്തിനൊപ്പം ബസ് കാത്തു നിന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ജീവിതം കരുതി വച്ചിരുന്നത്സമാനതകളില്ലാത്ത പൈശാചികതയായിരുന്നു. നടുക്കടലില്‍ വന്യമൃഗത്തിനോടൊപ്പം ഒറ്റയ്ക്ക് ഒരു ബോട്ടില്‍ അകപ്പെട്ടുപോയ കുട്ടിയുടെ യാത്രയില്‍ കല അനുവദിച്ച ക്ഷുഭിതസാഗരത്തിന്റെ കാരുണ്യം, പക്ഷേ ഈ കലുഷകാലം അവള്‍ക്ക് അനുവദിച്ചില്ല. ഇപ്പോള്‍ വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. എന്ത് മാറ്റമാണ് സമൂഹത്തില്‍ ഉണ്ടായിട്ടുള്ളത്?ഇക്കാലയളവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 27% വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. ഓരോ 20 മിനുട്ടിലും ഓരോ ബലാത്സംഗങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഡല്‍ഹിയില്‍ മാത്രം ബലാത്സംഗത്തിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എഫ് ഐ ആറുകളുടെ എണ്ണം 300. അതായത് ദിവസേന 5 ബലാത്സംഗങ്ങള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 2012-13 കാലയളവില്‍ വിചാരണക്കെടുത്ത 25386 ബലാത്സംഗ കേസുകളില്‍ 6892 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഡല്‍ഹി സംഭവത്തിനു ശേഷം ഒരു വര്‍ഷം കൊണ്ട്, മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്ക്യൂഷനു കഴിയാത്തതുമൂലം, 18000 ബലാത്സംഗ കുറ്റാരോപിതരെയാണ്കോടതി വെറുതെ വിട്ടത്. നിര്‍ഭയ കേസില്‍ പ്രതിഭാഗം വക്കീലിന്റെ ഞെട്ടിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഒറ്റപ്പെട്ടതല്ല, പുരുഷാധിപത്യത്തിന്റെ ഏറ്റവും നീചമായ ഭാവങ്ങള്‍ മനസാക്ഷിയില്‍ മുദ്രണം ചെയ്ത സമൂഹത്തിന്റെ നേര്‍ക്കാഴ്ചകൂടിയാകുന്നുണ്ട് അത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ആ പിശാചച്ചെയ്തികള്‍ക്കൊപ്പം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള സ്ത്രീ വിരുദ്ധതയേയും വിശകലനം ചെയ്യുന്ന ശക്തമായ ഒരു ചലച്ചിത്രാവിഷ്‌ക്കാരത്തെ നിരോധിക്കുക എന്നതല്ലാതെ മറ്റെന്താണ് ഗവണ്മെന്റിനു ചെയ്യാന്‍ കഴിയുക? 34 % പാര്‍ലമെന്റ് അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും മറ്റെന്താണ്പ്രതീക്ഷിക്കേണ്ടത്?
ബി ബി സിക്കു വേണ്ടി ലെസ്‌ലി ഉഡൈ്വന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍-കിറശമ’ െഉമൗഴവലേൃ- , ബലാത്സംഗം സര്‍വസാധാരണമാകുന്നതിന്റെ സമൂഹിക കാരണങ്ങള്‍ കൂടി വിശകലനം ചെയ്യുന്ന, സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും, അഭിമാനത്തേയും, സുരക്ഷയേയും ആഴത്തില്‍ സ്പര്‍ശിക്കുന്ന മികച്ച ഒരു ചലച്ചിത്ര സൃഷ്ടിയാണ്.പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഈ ചിത്രം ലോകം കാണേണ്ടതാണെന്നു പറഞ്ഞപ്പോള്‍ വിവാദങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വോട്ടുകച്ചവടത്തിന്റേയും ടി ആര്‍ പി റേറ്റിംഗിന്റേയും അവിശുദ്ധ ബാന്ധവത്തില്‍ ഭരണ സംവിധാനത്തിന്റെ കര്‍ണപുടങ്ങള്‍ ബധിരമായിരിക്കുന്നു. 
ഇന്ത്യയുടെ മകള്‍ നിരോധിച്ചതിന് ഭരണകൂടം നിരത്തുന്ന ന്യായീകരണങ്ങള്‍ നോക്കുക. പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തുക വഴി ഡൊക്കുമെന്ററി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.  കോടതിയുടെ മുന്‍പാകെയുള്ള ഒരു കേസിലെ പ്രതിയുടെ വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ വേദിയൊരുക്കുക വഴി ഡോക്കുമെന്ററി കോടതി വ്യവഹാരത്തില്‍ അനാരോഗ്യകരമായ ഇടപെടല്‍ നടത്തുന്നു. പ്രതിയുടെ ഇന്റര്‍വ്യൂവിന് അനുവാദം നല്‍കിയപ്പോള്‍ വച്ചിരുന്ന ഉപാധികള്‍ ലംഘിക്കപ്പെട്ടു എന്നിങ്ങനെ പോകുന്നു വാദങ്ങള്‍.  ഡോക്കുമെന്ററി കണ്ടിട്ടുള്ള ആര്‍ക്കും മനസിലാകും അത് പ്രതികളെ ന്യായീകരിക്കുകയല്ല സമൂഹത്തിലാകെ ആഴത്തില്‍ വേരോടിയിട്ടുള്ള സ്ത്രീവിരുദ്ധതയെ തുറന്നു കാട്ടുന്നതാണെന്ന് . പിന്നെ സബ് ജൂഡീസ് ആണെന്ന വാദം. വിചാരണ കഴിഞ്ഞ് കോടതി ശിക്ഷ വിധിച്ച കേസാണിത്. ഇനിയുള്ളത് സുപ്രീം കോടതിയിലെ അപ്പീലാണ്. ഇന്ത്യയിലെ പരമോന്നത നീതി പീഠത്തെ ഒരു കുറ്റവാളിയുടെ തലതിരിഞ്ഞ വാദങ്ങള്‍ സ്വാധീനിക്കും എന്നു കരുതുന്നതല്ലേ കോടതിയോടുള്ള അവഹേളനം? അഭിമുഖവുമായി ബന്ധപെട്ട് ജയിലധികൃതര്‍ മുന്നോട്ടുവച്ചിട്ടുള്ള ഉപാധികളെല്ലാം പാലിച്ചു തന്നെയാണ് ചലച്ചിത്രം നിര്‍മിച്ചിരുന്നത് എന്ന് ഔദ്യോകിക സന്ദേശങ്ങളില്‍ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. പ്രതിയുമായുള്ള ഇന്റര്‍വ്യൂവിന്റെ 13 മണിക്കൂറുള്ള എഡിറ്റ് ചെയ്യാത്ത ഫൂട്ടേജ് ജയിലധികൃതരെ കാണിച്ച് അനുമതിയും വാങ്ങിയിരുന്നു ഉഡൈ്വന്‍.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അര്‍ണാബ് ഗോസ്വാമിയെപ്പോലെ ഒരാള്‍ക്ക്, ഒരു ജേണലിസ്റ്റിന്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളാകേണ്ട ഒരാള്‍ക്ക്, എങ്ങനെയാണ് ഇത്തരമൊരു ഡോക്കുമെന്ററി നിരോധിക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുക? ടി വി സ്റ്റുഡിയോയിലിരുന്ന് ഇത് ജേണലിസമല്ല വോയറിസം ആണെന്ന് അദ്ധേഹത്തെപ്പോലുള്ളവര്‍ പറയുന്നതല്ലേ സ്ത്രീത്വത്തോടുള്ള ഏറ്റവും വലിയ അപമാനം? ഇതുപോലെ ഒരു ക്രൂര കൃത്യത്തെയും അതിന്റെ സമൂഹിക പശ്ചാത്തലത്തെയും അനാവരണം ചെയ്യുന്ന നിര്‍മിതിയെ, വോയറിസം എന്ന അശ്ലീല നിര്‍വചനത്തിലേക്ക് ഒതുക്കുന്ന ടി വി ആങ്കര്‍മാരും, ബലാത്സംഗത്തെ പരസ്യമായി ന്യായീകരിക്കുന്ന അഭിഭാഷകരും സമൂഹത്തില്‍ വ്യാപകമായ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ രണ്ടു ഭാവങ്ങളാണ്. സ്ത്രീവിരുദ്ധത; അത് കോട്ടിട്ടവരുടേതായാലും, കോട്ടിടാത്തവരുടേതായാലും വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. അവിടെയാണ് ലെസ്‌ലീ ഉഡൈ്വനിന്റെ ‘ഇന്ത്യയുടെ മക’ളുടെ പ്രസക്തിയും.2012, ഡിസംബര്‍ മാസത്തില്‍ രാജ്യത്തെമ്പാടും ഉയര്‍ന്നു വന്ന ബഹുജന മുന്നേറ്റമാണ് ലെസ്‌ലീ ഉഡൈ്വനെ ഇന്ത്യയിലേക്കാകര്‍ഷിച്ചത്.ലിംഗനീതിക്കു വേണ്ടിയുള്ള അറബ് വസന്തം എന്നാണ് ഉഡൈ്വന്‍ അതിനെ വിശേഷിപ്പിക്കുന്നത്. തെരുവില്‍ പോലീസിന്റെ ലാത്തികള്‍ക്കും ജലപീരങ്കികള്‍ക്കും മുന്നില്‍ പതറാതെ ആയിരങ്ങള്‍, യുവാക്കള്‍, യുവതികള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാം വന്നു ചേര്‍ന്നുകൊണ്ടിരുന്നു. അവര്‍ പ്രതിഷേധിച്ചത് എന്റെ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു, ലോകത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു. അത് പ്രതീഷക്ക് വക നല്‍കുന്നു. ലോകത്ത് മറ്റൊരു രാജ്യവും എന്റെ ഓര്‍മയില്‍, ഇതുപോലെ ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി എത്തിയിട്ടില്ല. ഉഡൈ്വന്‍ പറയുന്നു.
ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിന്റെ പുനര്‍നിര്‍മിതിയോ, പുനരാവിഷ്‌കാരമോ അല്ല ഇന്ത്യയുടെ മകള്‍; പലരും കരുതുന്നതുപോലെ, സ്വയം ന്യായീകരിക്കുന്ന പ്രതിയുടെ ഇന്റര്‍വ്യൂ മാത്രമോ അല്ലത്. ‘എന്തുകൊണ്ടാണ് ആണുങ്ങള്‍ ബലാത്സംഗം ചെയ്യുന്നത്?’ബലാത്സംഗത്തിന്റെ ഇര കൂടിയായ ഉഡൈ്വന്‍ തന്റെ ചലച്ചിത്രാന്വേഷണമാരംഭിക്കുന്നത് ഈ ചോദ്യത്തില്‍ നിന്നാണ്. അതിനവര്‍ കണ്ടെത്തുന്ന ഉത്തരമാണ് നമ്മെ അസ്വസ്ഥരാക്കുന്നത് അല്ലെങ്കില്‍ അസ്വസ്ഥരാക്കേണ്ടത്. 
അതിക്രൂരമായ ബലാത്സംഗത്തിന്റെ വിശദമായ വിവരണത്തിനിടെ പ്രതി, മുകേഷ് സിംഗിന്റെ കണ്ണുകളില്‍ ഭയമില്ല, വാക്കുകളില്‍ കുറ്റബോധത്തിന്റെ ലാഞ്ചന പോലുമില്ല. ”ഞങ്ങള്‍ക്ക് ഒരു പേടിയുമില്ലായിരുന്നു” അയാള്‍ പറയുന്നു. ”ഒരു കൈകൊണ്ട് മാത്രം ശബ്ദമുണ്ടാക്കാനകില്ല. നല്ല പെണ്‍കുട്ടി ഒരിക്കലും രാത്രി പുറത്തിറങ്ങി നടക്കില്ല. ബലാത്സംഗത്തിന്റെ ഉത്തരവാദിത്തം ആണിനേക്കാള്‍ കൂടുതല്‍ പെണ്ണിനാണ്. അവള്‍ പ്രതിഷേധിക്കരുതായിരുന്നു. എങ്കില്‍ ഞങ്ങള്‍ ‘ചെയ്തു കഴിഞ്ഞ് ‘ അവളെ വെറുതെ വിടുമായിരുന്നു. ആ ചെറുക്കനെ മാത്രമെ തല്ലുമായിരുന്നൊള്ളൂ”. 
ഹമ അമേട്‌സിന്റെ ‘ഐഷ്മാന്‍ഇന്‍ ജറുസലേം’ എന്ന പുസ്തകത്തില്‍ വെളിപ്പെടുന്ന നാസി മാനസികാവസ്ഥയുടെ മറ്റൊരു പതിപ്പാകുന്നുണ്ട് ഇത്. ഭരണ കൂടത്തിന്റെ ഉത്തരവുകളനുസരിക്കുക മാത്രം ചെയ്ത ഒരു ‘നല്ല’ ബ്യൂറോക്രാറ്റിന്റെ ദൈനംദിന ജോലി മാത്രമായാണ് ഐഷ്മാന്‍ വംശഹത്യയെ കാണുന്നത്. ഡല്‍ഹിയില്‍ ‘വഴിപിഴച്ച പെണ്ണിനെ’ പാഠം പഠിപ്പിക്കുകയായിരുന്നു ഐവര്‍ സംഘം. ഐഷ്മാന്റെയും മുകുള്‍ സിംഗിന്റേയും വാക്കുകളില്‍ പശ്ചാത്താപമില്ല, ദു:ഖമില്ല; നിഴലിക്കുന്നത് ഭീതീതമായ ഒരു നിസംഗത മാത്രം. ”ഞങ്ങളെ തൂക്കിലേറ്റിയാല്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ അപകടത്തിലാവുകയാണുണ്ടാവുക. പണ്ടൊക്കെ ‘കാര്യം സാധിച്ചാല്‍’ പെണ്ണുങ്ങളെ വെറുതെ വിടുമായിരുന്നു. അവര്‍ കാര്യം പുറത്ത് പറയില്ലായിരുന്നു. ഇനി ആണുങ്ങള്‍ അവരെ കൊല്ലും.” മുകുള്‍സിംഗ് പറയുന്നു. നമ്മുടെ ശിക്ഷാ വ്യവസ്ഥിതികളുടെ പോരായ്മകളിലേക്കു കൂടിയാണ് അയാളുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ജയിലുകള്‍ കുറ്റവാളികളെ കുറ്റവാളികളായി തന്നെ സംരക്ഷിക്കുന്നു. പരിവര്‍ത്തനത്തിനുള്ള ഇടങ്ങളായി മാറാന്‍, പുനരധിവാസത്തിനുള്ള സാധ്യതകള്‍ തേടാന്‍ അവക്ക് കഴിയുന്നില്ല. എപ്പോള്‍ പുറത്തിറക്കി വിട്ടാലും, അവര്‍ അതേ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കും. വീണ്ടുംനീചമായ മനസുമായി, മരണവേദനയില്‍ പിടയുമ്പോഴും സ്ത്രീ പുരുഷനു സുഖിക്കാനുള്ള ”സാധനം” മാത്രമാണെന്ന ധാരണയോടെ അവര്‍ ഡല്‍ഹിയിലെ തെരുവുകളിലൂടെ നടക്കും. ഒരു ഊണു കഴിച്ചിട്ട് കുറ്റം പറയുന്ന ലാഘവത്തോടെ, ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സദാചാരത്തെക്കുറിച്ച് കുറ്റം പറയും. 
‘നമ്മുടെ’ സംസ്‌കാരത്തിന്റെ മൃഗീയത ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി വെളിപ്പെടുന്നത് പ്രതിഭാഗം വക്കീലിന്റെ വാക്കുകളിലൂടെയാണ്. ”ഞങ്ങളുടേത് ഏറ്റവും മികച്ച സംസ്‌കാരമാണ്. അതില്‍ സ്ത്രീകള്‍ക്ക് ഇടമില്ല.”. ഏറ്റവും മോശമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്ന, വിദ്യാഭ്യാസമില്ലാത്ത, ക്രിമിനലുകളല്ല, പറയുന്നത് അഭ്യസ്ഥ വിദ്യരായ മാന്യന്മാരുടെ ഇന്ത്യയാണ്. ”പെണ്ണ് എന്നു പറയുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് സെക്‌സ് ആണ്.” അയാള്‍ തുടരുന്നു. മറ്റൊരു വക്കീല്‍ പറയുന്നത്, തന്റെ മകള്‍ക്ക് ഒരു വിവാഹപൂര്‍വ ബന്ധമുണ്ടെന്നു കണ്ടാല്‍ അവളെ പെട്രോളൊഴിച്ച് കത്തിക്കും എന്നാണ്. എന്തു നീച പ്രവര്‍ത്തിയേയും ന്യായീകരിക്കുന്ന അധമമായ ഈ സാംസ്‌കാരികയുക്തി നമുക്ക് അത്ര അപരിചിതമല്ല. ആറുമണി കഴിഞ്ഞ് എന്തിനാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത് എന്നാണ് ഒരു മുഖ്യമന്ത്രി ചോദിച്ചത്. കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടി ദൈവത്തില്‍ വിശ്വസിച്ച്, സഹോദരാ എന്നെ ഉപദ്രവിക്കരുത് എന്ന് അപേക്ഷിച്ചിരുന്നെങ്കില്‍ അവര്‍ അവളെ ഉപദ്രവിക്കില്ലായിരുന്നു എന്നാണ് ഇപ്പോള്‍ ബലാത്സംഗ കുറ്റത്തിന് അകത്തുള്ള ഒരു ആള്‍ ദൈവം പറഞ്ഞത്. 
ഇവരുടെ വാക്കുകളില്‍, സമീപനങ്ങളില്‍, ശരീരഭാഷയില്‍ തെളിയുന്നത് രോഗാതുരന്മായ ഒരു സാംസ്‌കാരമാണ്. തിളങ്ങുന്ന ഇന്ത്യക്കു പിന്നിലെ അത്ര സുഖകരമല്ലാത്ത ഈ യാഥര്‍ത്ഥ്യങ്ങളിലാണ് ഉഡൈ്വന്‍ ബലാത്സംഗത്തിന്റെ കാരണം കണ്ടെത്തുന്നത്. അതു തന്നെയാണ് ഫ്യൂഡല്‍ ശവക്കച്ച പുതച്ച അധികാരിവര്‍ഗത്തെ ചൊടിപ്പിച്ചതും. ഈ സാഹചര്യത്തിലാണ്, രാജ്യത്തിന്റെ മിഥ്യാഭിമാനം സമൂഹ്യനീതിയേക്കാള്‍ വിലപ്പെട്ടതാകുന്നതും. 
നമ്മുടെ സമൂഹത്തില്‍ പെണ്ണായി ജീവിക്കുന്നതിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയ ഒരു ഡോക്കുമെന്ററി നിരോധിക്കുക വഴി ഇന്ത്യാ ഗവണ്മെന്റ് ലോകത്തിന്, സ്വന്തം പൗരന്മാര്‍ക്ക്, നിര്‍ഭയയെപ്പോലെ ഉയരങ്ങള്‍ സ്വ്പനം കാണുന്ന പെണ്‍കുട്ടികള്‍ക്ക്, എന്തു സന്ദേശമാണ് നല്‍കുന്നത്? ഓര്‍മകളെ ആട്ടിയകറ്റി, സംസ്‌കൃതിയുടെ മൃഗതൃഷ്ണകളെ മഹത്വവത്കരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അവിടെ പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്താന്‍, നിര്‍ഭയ കൊളുത്തിയ നീതിയുടെ തിരിനാളം കെടാതെ സൂക്ഷിക്കാന്‍, പൊതുസമൂഹം ബാധ്യസ്ഥമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here