ആധാര്‍- വോട്ടര്‍ പട്ടികബാന്ധവം ആപത്ത്

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിക്കുവാൻ  ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പരസ്യമെങ്കിലും ശ്രദ്ധയിൽ പെടാത്തവർ വിരളമായിരിക്കും. 2015-ലാണ് ഇതിനു മുൻപ് ഇത്തരത്തിലൊരു നീക്കം നടന്നത്. അന്ന് സുപ്രീംകോടതി ഇടപെട്ട് അത് തടഞ്ഞു.   തെരഞ്ഞെടുപ്പ് നിയമത്തിലെയും ചട്ടങ്ങളിലെയും ഭേദഗതിയിലൂടെയാണ് ഗവൺമെൻറ് ആധാർ-വോട്ടർ പട്ടിക ബാന്ധവത്തിന് വീണ്ടുമൊരുങ്ങുന്നത്. ഇതിന് വലിയ പ്രചാരണം നൽകുന്നുണ്ട് ഗവൺമെൻറ്. എന്നാൽ ആധാർ ബാന്ധവം നിർബന്ധിതമല്ല. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ഇത് ഐച്ഛികമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാകിലും ഭേദഗതി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് നിയമം ഇക്കാര്യത്തിൽ അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. “ആധാർ ഹാജരാക്കാത്തതിന്റെ പേരിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാതിരിക്കുകയോ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുകയോ ചെയ്യരുത്” എന്ന് പറയുമ്പോഴും “താഴെപ്പറയുന്ന മതിയായ കാരണങ്ങളാൽ” എന്നൊരു വ്യവസ്ഥ കൂടി എഴുതിച്ചേർത്തിരിക്കുന്നു. കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ, ഒരേയൊരു കാരണം മാത്രമാണ് ചേർത്തിരിക്കുന്നത്. അത് “ആധാർ ഇല്ല” എന്നുള്ളത് മാത്രമാണ്. നിയമവും ചട്ടവും വായിച്ചു മനസ്സിലാക്കിയ, അത് പാലിക്കുന്ന,  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, നിലവിൽ ആധാർ ഉള്ള എല്ലാവരും നിർബന്ധമായും വോട്ടർപട്ടികയിൽ അത് ചേർത്തിരിക്കണം എന്ന് നിർബന്ധം പിടിച്ചാൽ, അവരെ കുറ്റം പറയാൻ കഴിയില്ല. 

ആധാർ പദ്ധതിയുടെ ആരംഭഘട്ടം മുതൽ ഐച്ഛികമാണ് എന്നാൽ നിർബന്ധവുമാണ് എന്ന് അവസ്ഥ നിലനിൽക്കുന്നുണ്ട്. അതിൻറെ ഒരു സ്വാഭാവിക തുടർച്ചയാണ് തെരഞ്ഞെടുപ്പ് പട്ടികയിലും നമ്മൾ കാണുന്നത്. വോട്ടർപട്ടിക ശുദ്ധീകരിക്കാൻ എന്ന പേരിലാണ് നീക്കം നടക്കുന്നത്. ഇരട്ടിപ്പുകളും വ്യാജന്മാരെയും കണ്ടെത്താൻ ആധാർ സഹായിക്കുമത്രേ. ആധാർ പദ്ധതി കുറ്റമറ്റതാണ്, രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച വളരെ കൃത്യമായ വിവരങ്ങൾ മാത്രമാണ് അതിൽ ഉൾക്കൊണ്ടിരിക്കുന്നത്, വിരലടയാളവും കൃഷ്ണമണിയുടെ സ്കാനും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആധാർ വിവരശേഖരത്തിൽ ഇരട്ടിപ്പുകൾ ഉണ്ടാകില്ല, ആധാർ വഴി വോട്ടർപട്ടികയിലെ പിഴവുകൾ പരിഹരിക്കാൻ കഴിയും, എന്നിങ്ങനെയുള്ള മുൻധാരണകളുടെ പുറത്താണ് ആധാർ വോട്ടർ-പട്ടിക ബാന്ധവം പലരും പിന്തുണയ്ക്കുന്നത്. എന്നാൽ ഇവ ഓരോന്നും തെറ്റിദ്ധാരണകൾ ആണെന്ന് കാണാം.

ആധാർ വിവരങ്ങളുടെ വിശ്വാസ്യത

ആധാർ ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവ് പോലുമല്ല. രാജ്യത്ത് താമസിക്കുന്ന എല്ലാ ആളുകൾക്കും ലഭിക്കാൻ അർഹതയുള്ള ഒരു നമ്പറാണിത്. 182 ദിവസം രാജ്യത്ത് താമസിച്ചവർക്ക് ആധാർ ലഭിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ ഒരു ഘടകമാകുന്നത് വൈദേശികർക്ക് വരെ വോട്ടർപട്ടികയിൽ  കയറാനുള്ള അവസരം ഒരുക്കുകയേയുള്ളൂ.

ആധാറിനായി വിവരങ്ങൾ ശേഖരിക്കുന്നത്, പല പല ഏജൻസികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും താൽക്കാലിക ജീവനക്കാരാണ്. ആധാർ നൽകുന്ന പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ, ഇതിലെ വിവരങ്ങൾ പരിശോധിക്കുകയോ ഉറപ്പു വരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. 

ഇതിനോടകം,  ഇല്ലാത്ത ആളുകളെ ആധാറിനായി എൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേർക്കുക, പല ആളുകളുടെയും വിരലടയാളങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ആളെണ്ണം കൂട്ടാൻ ശ്രമിക്കുക, അങ്ങനെ വിവിധ തരത്തിലുള്ള ദുർനടപടികൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ള 50,000 എൻറോൾമെൻറ് ഏജൻസികളെ ആധാർ അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ ചേർത്ത എത്ര ആധാറിലെ വിവരങ്ങൾ ശരിയാണ്, എത്രയെണ്ണം വ്യാജമാണ്, എന്ന് കണ്ടെത്തുക അസാധ്യമാണ്. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാർ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ ഒന്നും തന്നെ തങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നൽകിയിട്ടുമുണ്ട്. 

ഒരു വോട്ടർ ഐഡി കാർഡ് നിങ്ങൾ പരിശോധിച്ചാൽ അതിലെ വിവരങ്ങൾ താലൂക്ക് ഇലക്ഷൻ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കാണാം. ഓരോ തിരിച്ചറിയൽ രേഖയിലും അങ്ങനെ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തലുണ്ടാവും. അതിലെ വിവരങ്ങൾക്ക് അവർ ഉത്തരവാദിയാണ് എന്നുകൂടിയാണ് അതിനർത്ഥം. അതിൽ പിഴവുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അതിനും അവർ ഉത്തരവാദിയായിരിക്കും. എന്നാൽ ആധാറിൽ അങ്ങനെ വിവരങ്ങൾ ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് ആരും ഉത്തരവാദിയുമല്ല. അതായത് ആരാലും പരിശോധിക്കാതെ ആരും സാക്ഷ്യപ്പെടുത്താതെ അല്പം സ്വാധീനം ഉണ്ടെങ്കിൽ ഏത് വിലാസത്തിലും, ഏത് വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമാക്കാൻ കഴിയുന്ന ‘ഒറിജിനൽ’ തിരിച്ചറിയൽ രേഖയാണ് ആധാർ. കശ്മീരിൽ പിടിയിലായ തീവ്രവാദികളുടെ  മുതൽ മൃഗങ്ങളുടെയും മാങ്ങയുടെയും ഹനുമാന്റെയും വരെ പേരിൽ ആധാർ  ഇറങ്ങിയിട്ടുണ്ട്. 

വിവിധ സിഎജി ഓഡിറ്റ് റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ട്. സർക്കാർ സ്കീമുകളിലെ ഇരട്ടിപ്പുകൾ ഒഴിവാക്കിക്കൊണ്ട്, വലിയ ലാഭം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ച ആധാർ ഡീ-ഡ്യൂപ്ലിക്കേഷന്‍ വഴി ഗണ്യമായ യാതൊരു ലാഭവും ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2019 ലെ സിഎജി റിപ്പോർട്ട് വലിയ വിമർശനമാണ് പദ്ധതിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ളത്. ആധാറിൽ ശേഖരിക്കപ്പെട്ട ബയോമെട്രിക്ക് വിവരങ്ങളുടെ ഗുണമേന്മ വളരെ താഴെയാണെന്നും, അതുകൊണ്ടുതന്നെ പലപ്പോഴും ഉപയോഗശൂന്യമായി മാറുന്നുവെന്നുമുള്ള കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് 145 ഡ്യൂപ്ലിക്കേറ്റ് ആധാറുകള്‍ എങ്കിലും യുഐഡിഎഐ സംവിധാനത്തിന് കീഴിൽ ഉണ്ടാകുന്നുണ്ടത്രേ. നാല് ലക്ഷത്തി എഴുപതിനായിരം ആധാർ വിവിധ കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആധാർ ഉപയോഗത്തിന്റെയും വിവരചോരണത്തിന്റെയും എത്രയോ വാർത്തകളാണ് വർഷങ്ങളായി നാം കേൾക്കുന്നത്. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ കരിഞ്ചന്തയിൽ ലഭ്യമാകും എന്നുള്ള വാർത്ത ‘ദി ട്രിബ്യൂൺ’  പുറത്തുവിട്ടിരുന്നു. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്, ആധാർ വെരിഫിക്കേഷൻ പിഴവുകൾ കാരണം ചുരുങ്ങിയത് മൂന്നു കോടി ജനങ്ങൾക്കെങ്കിലും റേഷൻ നഷ്ടമായിട്ടുണ്ട്. ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ പിഴവുകൾ ഉപയോഗിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. വ്യാജ വിരലടയാളങ്ങൾ നിർമ്മിച്ചുകൊണ്ട് ആധാർ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങൾ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെടാത്തവർ അതിലേറെ ഉണ്ടാവുമെന്ന് തീർച്ച.ഇത്തരത്തിൽ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു തിരിച്ചറിയൽ രേഖ, വോട്ടർ പട്ടികയ്ക്ക് ആധാരമാക്കുന്നത് വളരെ വിപുലമായ  അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം തയ്യാറാക്കുന്ന വോട്ടർ പട്ടിക കൂടി കളങ്കപ്പെടുത്താനേ ഉപകരിക്കൂ.

ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നിരീക്ഷണ സംവിധാനം

ആധാർ സ്വകാര്യതയെ ബാധിക്കും എന്ന കാര്യത്തിൽ ഇന്ത്യൻ സുപ്രീംകോടതിക്ക് പോലും സംശയം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജൻസികൾക്കും സബ്സിഡികൾ ഒഴികെയുള്ള മറ്റ് കാര്യങ്ങൾക്കും ആധാർ നിർബന്ധമാകുന്നത് ഭരണഘടന വിരുദ്ധമാണ് എന്ന്  വിധിയെഴുതി. ഒരു കേന്ദ്രീകത വിവരസഞ്ചയം പലതരത്തിലുള്ള ദുരുപയോഗങ്ങൾക്ക് സാധ്യത ഒരുക്കുന്നുണ്ട്. വൻവിവര വിശകലന സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് എന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോൾ നമുക്ക് മനസ്സിലായതാണ്. 

 വിവിധ ഡാറ്റ പോയിന്റുകൾ ഉപയോഗിച്ചുകൊണ്ട് ഒരു വ്യക്തിയുടെ പ്രൊഫൈൽ നിർമ്മിക്കുന്നു. ഓരോ വ്യക്തിയുടേയും ജാതിമതഭാഷാ സ്വത്വങ്ങൾക്കും, അഭിരുചികള്‍ക്കും, ദൗര്‍ബല്യങ്ങള്‍ക്കും, അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി, അതിനെ മാനസികമായി പരുവപ്പെടുത്താനും സ്വാധീനിക്കാനും കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായും, വീഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണത്.

2015 ആന്ധ്രപ്രദേശിലും പിന്നീട് പുതുച്ചേരിയിലും നമ്മൾ ഇത് കണ്ടതാണ്. തെലുങ്കാന തെരഞ്ഞെടുപ്പിന് മുൻപ് ഭരണകക്ഷിക്ക് സംസ്ഥാന സർക്കാരിന്റെ ‘സ്റ്റേറ്റ് റസിഡൻഷ്യൽ ഡേറ്റ ഹബ്ബ്’ എന്ന ആധാർ വിവരശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നു എന്നും, പ്രചാരണത്തിന് അത് ഉപയോഗിച്ചു എന്നും നമുക്കറിയാം. ഇത് രാജ്യ വ്യാപകമായി ആവർത്തിക്കാനുള്ള അവസരം ഒരുങ്ങുകയാണ് ഇപ്പോൾ. അക്കാലത്ത് 55 ലക്ഷം പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ട് ചെയ്യാൻ എത്തിയ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പേര് വോട്ടർപട്ടികയിൽ ഇല്ല എന്ന് കണ്ടു മടങ്ങേണ്ടി വന്നു. ഇവരുടെ പേരുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുകയോ പരിശോധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത്തരത്തിൽ വോട്ടർപട്ടികകളിൽ വ്യാപകമായ തിരിമറികൾ നടത്തുവാനും വോട്ടർമാരെ മൈക്രോ ടാർഗറ്റ് ചെയ്യുവാനും ആധാർ വഴിയൊരുക്കും.

ഭരണഘടനയുടെ അനുഛേദം 224 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടതും പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. എന്നാൽ ഇവിടെ മറ്റൊരു ഏജൻസിയുടെ വിവരശേഖരം വോട്ടർ  പട്ടികയ്ക്ക് ആധാരമാവുകയാണ്. അതിലെ വിവരങ്ങൾ പരിശോധിക്കുകയും തിരുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരിക്കില്ല. അത് ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. ഒരു ഗവൺമെൻറ് സ്ഥാപനം (ആധാർ അതോറിറ്റി) തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ  നിരന്തരമായി ഇടപെടുന്ന സാഹചര്യമാണ് ഇതൊരുക്കുക.

ദേശീയ ജനസംഖ്യ രജിസ്റ്ററും ആധാറും

ടി എൻ ശേഷൻ ഇലക്ഷൻ കമ്മീഷനായിരിക്കുമ്പോൾ, തെരഞ്ഞെടുപ്പ് പട്ടികയിൽ എഴുതിച്ചേർത്ത ചുവന്ന നിറത്തിലുള്ള ഡി എന്ന അക്ഷരമാണ്, അസാമിൽ, ഇന്ന് നാം കാണുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, എൻ ആർ സി യുടെ ഒരു അടിസ്ഥാനം. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വളരെ വ്യാപകമായി തന്നെ, ഡൗട്ട് ഫുൾ എന്നർത്ഥമാക്കുന്ന ഡി എന്ന അക്ഷരം പല മനുഷ്യരുടെയും പേരിനു നേരെ വീണു. അവർ ഇന്ത്യൻ പൗരൻ അല്ലെന്നും അവരെ പുറത്താക്കേണ്ടതാണ്  എന്നുള്ള ആവശ്യങ്ങൾ ഉയർന്നുവന്നു. തുടർന്ന് ആസാമിൽ സംഭവിച്ചതെന്താണെന്ന് എല്ലാവർക്കും അറിയാം.

പൗരത്വ നിയമഭേദഗതിക്കു ശേഷം രാജ്യവ്യാപകമായി ജനസംഖ്യാ പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ആധാറിന്റെ അപകടകരമായ മറ്റൊരു സാധ്യത ചർച്ചയായത്. ആധാർ പദ്ധതിയുടെ ഉപജ്ഞാതാവായ നന്ദൻ നിലേകനി  തന്നെ ഒരു പരിപാടിയിൽ  ദേശീയ പൗരത്വ രജിസ്റ്ററിന്റെ ‘ബാക്ക് എൻഡ്’ ആധാർ ആയിരിക്കും എന്ന് പ്രസ്താവിക്കുകയുണ്ടായി. 2015 ഏപ്രിൽ പതിനാറാം തീയതി നടന്ന യോഗത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശമുണ്ടായി. യു.ഐ.ഡി.എ.ഐ. ഡയറക്ടർ ജനറലും യോഗത്തിൽ സന്നിഹിതനായിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രാലയത്തെ കൂടി അതിൻ്റെ ഭാഗമാക്കി. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾക്കൊപ്പമാണ് അത് ചേർത്തിരുന്നത്. 2019-ൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടിയുള്ള വിവരങ്ങൾ തുടക്കംകുറിച്ചപ്പോൾ ആധാർ വിവരം കൂടി ശേഖരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നു. 2020-ൽ ഏകദേശം 60 കോടി ആധാർ നമ്പറുകൾ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സമഗ്ര വിവരങ്ങൾക്കൊപ്പം ആധാർ നമ്പറും കൂടി ചേർത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറായിക്കഴിയുമ്പോൾ, അത് ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കാൻ കഴിയുക എന്നത് ഊഹിക്കാൻ പോലുമാവില്ല. 

ആധാർ എന്ന പൊതു തിരിച്ചറിയൽ സംഖ്യ ഉൾപ്പെട്ട വിവിധ ബൃഹദ് വിവരസഞ്ചയങ്ങൾ ഉയർത്താൻ ഇടയുള്ള സുരക്ഷാ പ്രശ്നങ്ങൾ പ്രവചനാതീതമായിരിക്കും. വോട്ടർ പട്ടികയിലേക്ക് വരുമ്പോൾ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്കാരമാണിത്.  സ്വകാര്യതാ ലംഘനം മാത്രമല്ല,  2018-ലെ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ആധാർ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള’, ഒരു ഡേറ്റ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന നിലപാട് എടുത്തിട്ടുള്ള സംസ്ഥാന ഗവൺമെൻറ് അതിന് അരങ്ങൊരുക്കുന്ന ആധാർ വോട്ടർപട്ടിക ബാന്ധവത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

first published in True Copy Think on 30/08/2022

LEAVE A REPLY

Please enter your comment!
Please enter your name here