ടെക്നോ ഏകാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കുക.

കോവിഡ് പ്രതിരോധ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കോവിൻ ഡാറ്റ ബേസിൽ നിന്നും വിവരങ്ങൾ ചോർന്നിരിക്കുന്നു എന്ന വാർത്ത വിവരസുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ‘ഗ്ലോബൽ ഡിപി ഐ’  ഉച്ചകോടി സംഘടിപ്പിക്കുന്ന സമയത്തുതന്നെ ഈ വാർത്ത പുറത്തുവന്നത് രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.  ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രചുര പ്രചാരം നൽകിയ  ‘യുപി ഐ’, ഗവൺമെന്റിന്റെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘ജെം’,  പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കിയ ‘കോവിൻ പ്ലാറ്റ്ഫോം’, കോവിഡ്  കാലത്തെ കോൺടാക്ട് ട്രേസിംഗ്  ആപ്ലിക്കേഷൻ ആയിരുന്ന ‘ആരോഗ്യസേതു’,  എന്തിനും ഏതിനും ഉപയോഗിക്കാവുന്ന ‘ആധാർ’ അങ്ങനെ നിരവധി ഡിജിറ്റൽ സങ്കേതങ്ങൾ ചേർന്ന ‘ഇന്ത്യ സ്റ്റാക്ക്’  ആണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI). സകല സാമൂഹിക വ്യവഹാരങ്ങളുടെയും  വിവരശേഖര- വിനിമയ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഈ ഡിജിറ്റൽ ഇക്കോ സിസ്റ്റം രാജ്യത്ത് വിവരസുരക്ഷ-സ്വകാര്യതാസംരക്ഷണ ചട്ടക്കൂടുകളുടെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജി20 ഉച്ചകോടിയോടനുബന്ധിച്ച്, അതിനൂതന വിവരസാങ്കേതിക സങ്കേതങ്ങളുടെ തലസ്ഥാനമായി സ്വയം ഉയർത്തി കാണിക്കുവാൻ ശ്രമിക്കുമ്പോഴും, ജനങ്ങളുടെ വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയിൽ നിലവിലില്ല എന്നത് ദൗർഭാഗ്യകരമാണ്.

‘കോവിൻ’ വിവര ചോർച്ച 

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വാക്സിനേഷൻ വിവരങ്ങളും തിരിച്ചറിയൽ രേഖകളും ഉൾപ്പെടുന്ന ഡാറ്റ ബേസ് ചോർന്നിരിക്കുന്നു എന്നാണ് വാർത്ത. ചില ടെലഗ്രാം ഗ്രൂപ്പുകളിൽ കോവിഡ് വാക്സിൻ സ്വീകരിച്ച മുഴുവൻ പേരുടെയും പേരും ജനനതീയതിയും തിരിച്ചറിയൽ രേഖയുടെ നമ്പറും ഉൾപ്പെടെയുള്ള സകല വിവരങ്ങളും ലഭ്യമാണ് എന്ന് റിപ്പോർട്ട് ചെയ്തത് മലയാളം ന്യൂസ് പോർട്ടലായ ‘ദ ഫോർത്ത്’ ആണ്. തുടർന്ന് രാജ്യത്തെ പല പ്രമുഖരുടെയും സ്വകാര്യ വിവരങ്ങൾ ടെലഗ്രാമിൽ ലഭ്യമാണ് എന്ന് നിരവധി ദേശീയ വാർത്താമാധ്യമങ്ങളും സ്ഥിരീകരിച്ചു. 

വിവിധ ആധാർ നമ്പറുകൾ ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചിലുകളിൽ കൗതുകകരമായ, എന്നാൽ വിവരസുരക്ഷയെ കുറിച്ച് വലിയ ആശങ്കകളുയർത്തുന്ന കാര്യങ്ങളാണ് അനാവൃതമാകുന്നത്. നേരത്തെ കണ്ടെത്തുകയും, വാർത്തയായപ്പോൾ ഡീ-ആക്ടിവേറ്റ് ചെയ്യുകയും ചെയ്ത ‘ഹനുമാന്റെ’യും, ‘മാമ്പഴ’ത്തിന്റെയും, പാക്കിസ്ഥാൻ ചാരന്റെയും ഒക്കെ ആധാർ നമ്പർ ഉപയോഗിച്ച് വാക്‌സിൻ എടുത്തവർ ഉണ്ട്! ഒരിക്കൽ, സ്വന്തം ആധാർ നമ്പർ ട്വീറ്റ് ചെയ്‌ത് വിവാദം സൃഷ്ടിച്ച   യു ഐ ഡി എ ഐ മുൻ-മേധാവി ആർ.എസ്. ശർമ്മ, ഇത്തവണ പക്ഷേ വാക്‌സിൻ എടുക്കാൻ നേരം ആധാർ കൊടുത്തില്ല, പാസ്പോർട്ട് ആണ് ഹാജരാക്കിയത്! എന്നാൽ അദ്ദേഹത്തിൻ്റെ ആധാർ നമ്പറിൽ മറ്റാരോ വാക്‌സിൻ എടുത്തിട്ടുണ്ട് എന്നും കാണുന്നു.

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിവര സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. പേരും ആധാറും ജനനത്തീയതിയും മൊബൈൽ നമ്പറും ഒക്കെ പരസ്യമാകുന്നത് സാമ്പത്തിക സുരക്ഷിതത്വത്തെ വരെ ബാധിക്കുന്നതാണ്. 

വിവരങ്ങൾ ചോരുന്നത് ഇതാദ്യമല്ല

ഇന്ത്യയിൽ വൻതോതിലുള്ള വിവരചോരണത്തിന്റെ വാർത്തകൾ വരുന്നത് ഇതാദ്യമായല്ല. 2018-ൽ, ആധാർ വിവരങ്ങൾ 500 രൂപയ്ക്ക് മാർക്കറ്റിൽ ലഭ്യമാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ‘ദ ട്രിബ്യൂൺ’ പുറത്ത് വിട്ടിരുന്നു. ഇക്കാര്യം 2019-ൽ വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്ക് റിപ്പോർട്ടിലും സ്ഥാനം നേടിയിരുന്നു. ആധാർ വെരിഫിക്കേഷൻ സുരക്ഷിതമല്ലെന്നും തങ്ങളുടെ ആധാർ ഓപ്പറേറ്ററുടെ ബയോമെട്രിക്ക് വിവരങ്ങൾ ലീക്ക് ആവുകയും, അത് പലയിടങ്ങളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്നുവെന്നും എസ്.ബി.ഐ. 2018-ൽ പരാതിപ്പെട്ടിരുന്നു. 

2019-ൽ, ടി ഡി പി- യുടെ തെരഞ്ഞെടുപ്പ് ആപ്പ് ആയ ‘സേവാ മിത്ര’ വഴി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ 7.82 കോടി പൗരരുടെ ആധാർ വിവരങ്ങളും വിവിധ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങളും  ഐ.ടി. ഗ്രിഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വോട്ടർ പ്രൊഫൈലിംഗിന് വേണ്ടി ഉപയോഗിച്ചെന്ന വാർത്ത വന്നു. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. എയർടെൽ പേയ്‌മെന്റ് ബാങ്ക് സംബന്ധിച്ചും സമാനമായ വിവാദം ഉണ്ടായിരുന്നു.

2020-ൽ, ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ. റിവ്യൂ ടീം ആയ ‘വി.പി.എൻ.മെന്റർ’ ഭീം_യു.പി.ഐ പേയ്‌മെന്റ് സംവിധാനത്തിൽ വൻ ഡാറ്റാ ലീക്കേജ് കണ്ടെത്തി.  2020-ലും 22-ലും 23-ലും ‘റെയിൽ യാത്രി’ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുണ്ട്. 2022-ൽ ഇ പി എഫ് ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു. എ.ഐ.ഐ.എം.എസ്. ഡാറ്റാബേസും ഭേദിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവരസുരക്ഷാസംവിധാനത്തെ ക്കുറിച്ച് ആശങ്കകളുയർത്തുന്ന നിരവധി സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. 

ഡാറ്റാ ലീക്കുകൾ ഉയർത്തുന്ന ആശങ്കകൾ

നിരീക്ഷണ മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ ഉയർത്തുന്ന ഭീഷണി ചെറുതല്ല. അതു ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പുറമെയാണ് വിവിധ തട്ടിപ്പുകൾക്കുള്ള സാധ്യതകൾ. ഉദാഹരണത്തിന് യുപിഐ വിവരങ്ങൾ ചോരുന്നത്, ക്രിമിനൽ ഹാക്കർമാരുടെ കൈയ്യിൽ  ഒരു ബാങ്കിന്റെ  വിവരശേഖരം മുഴുവൻ ലഭിക്കുന്നതിന് സമാനമായ പ്രശ്നങ്ങളാണ്  സൃഷ്ടിക്കുന്നത്. ചില അപകടങ്ങൾ ലഘുവായി വിവരിക്കാം:

1. വ്യക്തിത്വ അപഹരണം (Identity Theft): ഇതിൽ ലഭ്യമായ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാം, ഇടപാടുകൾ നടത്താം, കമ്പനി രജിസ്റ്റർ ചെയ്യാം, നിയമവിരുദ്ധമായ സാധനങ്ങൾ വാങ്ങാം, കുറ്റകൃത്യങ്ങൾ ചെയ്യാം. 

2. നികുതി തട്ടിപ്പുകൾ: മറ്റൊരാളുടെ നികുതി വിവരങ്ങൾ ഉപയോഗിച്ച്, തെറ്റായ കണക്കുകൾ സമർപ്പിക്കാം. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിച്ച് അതുപയോഗിച്ച് ഷെൽ കമ്പനികൾ തുടങ്ങി 3000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി ഗവൺമെൻറ് ഏജൻസികൾ കണ്ടെത്തിയിരുന്നു.

3. മോഷണം: ഭീം വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം കൈവശപ്പെടുത്താനും കഴിഞ്ഞേക്കാം.

4. വ്യാപാരികളുടെയും സുഹൃത്തുക്കളുടെയും ഐ.ഡി. കൾക്ക് സമാനമായ ഐ.ഡി.കളും മറ്റും ഉണ്ടാക്കുക വഴി ആപ്പുകൾ മുഖേന പണം തട്ടാനുള്ള സാധ്യതയുണ്ട്. 

ചില യുപിഐ അഡ്രസ്സുകളിലേക്ക് പണമിടപാടുകൾ നടത്തിയതിന്റെ ഫലമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം വിവാദമായതും ഓർക്കുമല്ലോ. 

ആധാർ വിവരങ്ങളിൽ ഉണ്ടാകുന്ന ചോർച്ച ഇതിലും ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കാരണം ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളും, എടിഎം കാർഡും അതിൻ്റെ പിന്നും എന്നപോലെയാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകൾക്ക് ഉൾപ്പെടെ ആധാറും വിരലടയാളവും മതിയാകും. വിരലടയാളം മറച്ചുവെക്കാൻ കഴിയുന്ന ഒരു പാസ്സ്‌വേർഡ് അല്ല. നാം സ്പർശിക്കുന്ന ഇടങ്ങളിൽനിന്ന്, ഫോട്ടോഗ്രാഫുകളിൽ നിന്ന്, ഒക്കെ അത് പുനർനിർമ്മിക്കാൻ കഴിയും. മാത്രമല്ല ഫിലിമുകളിലോ സിലിക്കൺ കൊണ്ടോ കൃത്രിമമായി ഉണ്ടാക്കി സ്കാനറുകളെ മറികടക്കാനും സാധിക്കും. മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയെടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്. ജീവിതത്തിന്റെ സർവ്വ മേഖലകളുടെയും ഒറ്റ താക്കോലായി പ്രവർത്തിക്കുന്ന ഈ വിവരം മോഷ്ടിക്കപ്പെട്ടാൽ അത് മനുഷ്യൻ്റെ സിവിൽ ഡെത്തിന് തുല്യമാണ്.

ഗവൺമെന്റിന്റെ പ്രതികരണം

വിവരസുരക്ഷയിലെ പാളിച്ചകളെക്കുറിച്ച് ഓരോ വാർത്തകൾ വരുമ്പോഴും ഗവൺമെന്റിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്ത പത്രലേഖകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ കേസെടുക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ കോവിൻ ബ്രീച്ച് ഉണ്ടായപ്പോഴും പതിവ് തെറ്റിയില്ല.

ഏതാനും മാസങ്ങൾക്കു മുൻപ് തന്നെ ഈ വിവരങ്ങൾ ഡാർക്ക് നെറ്റിൽ ലഭ്യമാണ് എന്ന് വാർത്ത വന്നിരുന്നു.  അന്നും ഗവൺമെൻ്റത് നിഷേധിച്ചു. ഇപ്പോൾ പറയുന്നത് കോവിൻ വിവരങ്ങൾ ചോർന്നിട്ടില്ല എന്നും ഗവൺമെന്റിന്റെ പ്രതിരോധ വാക്സിൻ വിവരശേഖരണ സംവിധാനം പൂർണ്ണ സുരക്ഷ ഉറപ്പു നൽകുന്നുണ്ട് എന്നുമാണ്. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ, ‘ഇപ്പോൾ ലഭ്യമെന്ന് പറയുന്ന വിവരങ്ങൾ നേരത്തെ മോഷ്ടിച്ച വിവരങ്ങളാണെ’ന്നും നിലവിൽ ഡാറ്റ ബേസിന് ഒന്നും സംഭവിച്ചിട്ടില്ല എന്നും പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രതികരണങ്ങൾ  അല്ലാതെ, വിവരചോരണത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ ഫലം എന്തെന്ന് പൊതുസമൂഹത്തോട് ഗവൺമെൻറ് വിശദീകരിക്കുന്ന പതിവില്ല. സി ഇ ആർ ടി-യുടെ പരിശോധന റിപ്പോർട്ടുകളും വെളിച്ചം കാണാറില്ല. ഇതെല്ലാം നമ്മുടെ ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്റെ വിശ്വാസത കുറയ്ക്കുന്ന കാര്യങ്ങളാണ്.

ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്വബോധമുള്ള ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രാഥമികമായി ഇത്തരത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുക. എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നൊക്കെ ഉള്ള അന്വേഷണം പിന്നീടാകാം. അടിയന്തരമായി, ഡാറ്റാ ലീക്കായ ആളുകൾ ഇനി എന്ത് മുൻകരുതലുകളാണ് എടുക്കേണ്ടത്, എങ്ങനെയാണ് ഇതിൻ്റെ ദോഷഫലങ്ങൾ ലഘൂകരിക്കാൻ കഴിയുക, എന്നൊക്കെ ജനങ്ങളെ ബോധവൽക്കരിക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ ഈ ദിശയിൽ ഉള്ള യാതൊരു നടപടിയും ഗവൺമെന്റുകൾ സ്വീകരിച്ചു പോരുന്നതായി കാണുന്നില്ല. .

വിവരസുരക്ഷാ നിയമം

ആധാർ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ രാജ്യത്ത് സ്വകാര്യത ഒരു മൗലികാവകാശമല്ല എന്ന ഞെട്ടിപ്പിക്കുന്ന വാദമുയർത്തിയ ഗവൺമെൻ്റാണ് നമ്മുടേത്. എന്നാൽ 2017-ൽ, സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഒരേ സ്വരത്തിൽ സ്വകാര്യത മൗലികാവകാശമാണ് എന്ന് വിധിയെഴുതി. പൗരന്റെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ഋണാത്മകവും ധനാത്മകവുമായ കടമ ഗവൺമെന്റിനുണ്ട് എന്ന് കോടതി പ്രഖ്യാപിച്ചു. അതിനായി നിയമനിർമാണം വേണമെന്ന നിർദ്ദേശവും വന്നു. തുടർന്ന് ഗവൺമെൻ്റ് മുൻ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് എസ്.എൻ. കൃഷ്ണയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അതിൻ്റെ റിപ്പോർട്ടും വിവരസുരക്ഷാ നിയമത്തിൻ്റെ കരടും ഗവൺമെൻ്റിനു സമർപ്പിച്ചു. ആധാർ കേസിന്റെ വാദങ്ങൾ നടക്കുന്ന വേളയിൽ, പ്രസ്തുത നിയമനിർമാണം ഉടൻ നടത്തുമെന്ന ഉറപ്പ് ഗവൺമെൻ്റ് സുപ്രീംകോടതിയിൽ നൽകിയിരുന്നെങ്കിലും, രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞാണ് ഒരു ബില്ല്  അവതരിപ്പിക്കുന്നത്. പ്രസ്തുത ബില്ല് പാർലമെന്റിന്റെ ജോയിൻറ് കമ്മറ്റിയുടെ പരിഗണനയിലിരിക്കെ സർക്കാർ പിൻവലിച്ചു. 

ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോർട്ട് തന്നെ പട്ടുസ്വാമി കേസിലെ സുപ്രീംകോടതി വിധിയുടെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. പാർലമെൻറിൽ ബില്ല് അവതരിപ്പിച്ചപ്പോൾ വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത സമീപനമാണ് ഗവൺമെന്റിനുള്ളത് എന്നത് പൊതുസമൂഹത്തിന് പൂർണ്ണമായും ബോധ്യപ്പെട്ടു. സ്വകാര്യതാ സംരക്ഷണത്തിന്റെ പേരിൽ, പലതരത്തിലും സ്വകാര്യതാ ലംഘനങ്ങൾക്ക് നിയമസാധുത നൽകുകയാണ് ഗവൺമെൻറ് ആ ബില്ലിലൂടെ ചെയ്തത്. യൂറോപ്യൻ യൂണിയൻ ഒക്കെ പിന്തുടരുന്ന ജി.ഡി.പി.ആർ. ഗൈഡ്ലൈൻസിനോടടുത്തു വരുന്ന സംരക്ഷണം ഇല്ല എന്നു മാത്രമല്ല, പലയിടങ്ങളിലും ചൂഷണങ്ങൾക്കുള്ള വാതിലുകൾ തുറന്നിടുന്നുമുണ്ടായിരുന്നു ബില്ലിൽ.

പ്രാഥമികമായും വിവരങ്ങളുടെ ഉടമ വ്യക്തിയാണ് എന്ന് ബില്ലിൽ അംഗീകരിക്കുന്നില്ല.

ഒരാൾക്ക് തന്നിൽ നിന്നും ശേഖരിച്ച സ്വന്തം വിവരങ്ങൾ പൂർണമായും ലഭിക്കുന്നതിനുള്ള അവകാശമില്ല.  വിവരങ്ങൾ തിരുത്തുവാനുള്ള അവകാശമുണ്ടെങ്കിലും അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സർവീസ് പ്രൊവൈഡറിന് അതു നിഷേധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ട്. ഡാറ്റ പോർട്ടബിലിറ്റി സാധ്യമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ‘ട്രേഡ് സീക്രട്ട്’ എന്നു പറഞ്ഞു പോർട്ടബിലിറ്റി അനുവദിക്കാതിരിക്കാം. നമ്മുടെ വ്യക്തി വിവരങ്ങൾ വച്ച് എന്തു ട്രേഡ് സീക്രട്ട് ആണ് കമ്പനികൾക്ക് ഉണ്ടാകുക? അതുപോലെതന്നെ വിസ്മരിക്കപ്പെടാനുള്ള അവകാശം (right to forget ) ഉണ്ട്. പക്ഷെ അത് വേണോ വേണ്ടയോ എന്ന് അഡ്ജഡുക്കേറ്റിങ് ഓഫീസർ തീരുമാനിക്കും; വ്യക്തിയ്ക്ക് തീരുമാനിക്കാനാകില്ല.

വിവരങ്ങൾ മായ്ച്ചു കളയാനുള്ള അവകാശവും ഇല്ല.

വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിന് ‘അറിവോടെയുള്ള സമ്മതം’ വേണം എന്ന് ബില്ലിൽ പറയുന്നുവെങ്കിലും ഗവണ്മെന്റിന്റെ ‘എല്ലാ ‘ പ്രവർത്തനങ്ങളെയും ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഗവണ്മെന്റിന് നമ്മുടെ വ്യക്തി വിവരങ്ങൾ നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ എന്തിനു വേണ്ടിയും ഉപയോഗിക്കാം എന്നു സാരം. ബില്ലനുസരിച്ച് നിയമ ലംഘനങ്ങൾക്കെതിരെ വ്യക്തികൾക്ക് കോടതിയെ നേരിട്ട് സമീപിക്കാനാകില്ല, വിവര സംരക്ഷണ അതോറിറ്റി നേരിട്ട് പറയണം. ഡിജിറ്റൽ എക്കോണമി, സേവനങ്ങൾ എന്നിങ്ങനെ ധാരാളം ഇളവുകളുമുണ്ട്. പ്രധാനമായും ആധാർ പദ്ധതിയെ സംരക്ഷിക്കുന്നതിനുവേണ്ടി വരുത്തിയിരിക്കുന്ന വിട്ടുവീഴ്ചകൾ വിവരസംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ ബലികൊടുക്കുന്നു.

മറ്റൊരു പ്രധാന പ്രശ്നം ഡാറ്റ ലോക്കലൈസേഷനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു. വ്യക്തി വിവരങ്ങൾ, സെൻസിറ്റീവ് വിവരങ്ങൾ, ക്രിട്ടിക്കൽ വിവരങ്ങൾ എന്ന് മൂന്നുതരത്തിൽ വിവരങ്ങളെ വർഗ്ഗീകരിച്ചു. സെൻസിറ്റീവ് വിവരങ്ങളും ക്രിട്ടിക്കൽ വിവരങ്ങളും ഇന്ത്യയ്ക്കകത്തു തന്നെ ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ് എന്ന നിബന്ധന വച്ചു. ഗൂഗിളും ട്വിറ്ററും പോലുള്ള ആഗോള കമ്പനികൾ വരെ ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ രംഗത്ത് വന്നു. കാരണം ഇവരുടെ വിവരശേഖരങ്ങൾ എല്ലാം രാജ്യത്തിന് പുറത്തുള്ള വിവരസംഭരണ സംവിധാനങ്ങളിൽ  ആയിരിക്കുമല്ലോ. അതിനു സമാനമായ സംവിധാനം ഇന്ത്യയ്ക്കകത്തും ഒരുക്കണമെന്ന് വന്നാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. പ്രവർത്തനങ്ങളിൽ അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുകയും ചെയ്യും. അവരതിനു തയ്യാറാകാതിരുന്നാൽ ഇത്തരം സേവനങ്ങൾ ഇന്ത്യക്കാർക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. വിവരശേഖരങ്ങൾ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കുന്നത് വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും എന്നാണ് വാദം.  വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെങ്കിൽ, വിവരസംഭരണത്തിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്ന സങ്കേതങ്ങൾ ഒരുക്കുകയാണ് വേണ്ടത്. അതിനവ ഏത് പ്രദേശത്ത് ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു എന്നത് ഒരു വിഷയമല്ല. വ്യക്തി വിവരങ്ങളുടെ ദുരുപയോഗം തടയുകയാണ് ഉദ്ദേശ്യമെങ്കിൽ കൂടുതൽ കർശനമായ വിവരസംരക്ഷണ സ്വകാര്യത ചട്ടക്കൂടുകൾ ഉള്ള പ്രദേശത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. അങ്ങനെ വരുമ്പോൾ ജിഡിപിആർ മാനദണ്ഡങ്ങൾ നിർബന്ധമായ യൂറോപ്യൻ രാജ്യങ്ങളാണ് ഏറ്റവും ഉപഭോക്താക്കൾക്ക് ഗുണകരം. എന്നാൽ ഗവൺമെന്റിന് എപ്പോഴും അങ്ങനെ ആവണമെന്നില്ല. ഇന്ത്യൻ ബില്ലിൽ, ഏതൊരു വിവരവും ഏതൊരു സമയത്തും ആവശ്യമെന്ന് കണ്ടാൽ ഗവൺമെൻ്റുകൾക്ക് ലഭ്യമാക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഗവൺമെൻറ് സ്ഥാപനങ്ങളെ നിയമത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശേഖരിക്കുന്ന വിവരങ്ങളുടെ ആനുപാതികത, ശേഖരണ സമയത്ത് പറയുന്ന കാര്യങ്ങൾക്ക് അല്ലാതെ മറ്റുള്ള ആവശ്യങ്ങൾക്കായി ഈ വിവരം ഉപയോഗിക്കരുത് എന്ന വ്യവസ്ഥ, തുടങ്ങിയ അടിസ്ഥാന സ്വകാര്യതാ തത്വങ്ങൾ അതിൻ്റെ ഭാഗമായിരുന്നുമില്ല. ശക്തമായ നിയമ സംവിധാനം നിലവിലുള്ള ഇതര രാജ്യങ്ങളിൽ വിവരങ്ങൾ ഇങ്ങനെ ഉപയോഗിക്കുവാനോ ഗവൺമെന്റുകൾക്ക് ഏതുസമയത്തും ലഭ്യമാകുന്ന തരത്തിൽ സൂക്ഷിക്കുവാനോ സാധിക്കില്ല. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും കൈമാറുന്നതിലും കർശനമായ നിയന്ത്രണങ്ങളാണ് യൂറോപ്യൻ യൂണിയനിലൊക്കെ ഉള്ളത്. ഈ സാഹചര്യത്തിൽ, ഗവൺമെന്റിന് വിവരശേഖരങ്ങൾക്ക് മേലുള്ള അനിയന്ത്രിതമായ അധികാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡേറ്റാ ലോക്കലൈസേഷൻ കൊണ്ടുവരുന്നത് എന്ന വിമർശനം ശക്തമാണ്. 

പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഇത്തരം വിഷയങ്ങൾ പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾ നടത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല. കൂടുതൽ അധികാരങ്ങൾ ഗവൺമെന്റിന് നൽകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. എന്തായാലും പഴയ ബില്ല്, 2022 ഓഗസ്റ്റ് മാസത്തിൽ ഗവൺമെൻറ് പിൻവലിച്ചു.  ഈ മാസം പുതിയ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യതാവിധിക്ക് ശേഷം നാലാമത്തെ ഡ്രാഫ്റ്റാണിത്. ഡേറ്റാ ലോക്കലൈസേഷൻ വേണമെന്ന നിബന്ധന പുതിയ കരടിൽ കാണുന്നില്ലായെന്നത് ആശ്വാസകരമാണ്. എന്നാൽ മറ്റു കാര്യങ്ങളിൽ ബില്ല് കൂടുതൽ അധികാരങ്ങൾ ഗവൺമെന്റിന് നൽകുന്നതാണ് എന്ന വിമർശനം ഉയർന്നുവരുന്നുണ്ട്. വിവരസുരക്ഷാ കമ്മീഷണനെ നയിച്ച ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ തന്നെ നിശിതവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. “എല്ലാ ഗവൺമെൻറ് ഏജൻസികളെയും നിയമങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള വകുപ്പ് ഗവൺമെന്റിന് സ്വേച്ഛാപരമായ അധികാരങ്ങൾ നൽകുന്നതാണ്… ബില്ലിൽ വിഭാവനം ചെയ്തിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി ഗവൺമെന്റിന്റെ കയ്യിലെ ഒരു കളിപ്പാവ മാത്രമായിത്തീരും. സ്വതന്ത്രമായ നിലപാട് എടുക്കുവാൻ സാധിക്കുകയില്ല.” അദ്ദേഹം പറയുന്നു. ഈ വിമർശനങ്ങൾ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ വിവരസുരക്ഷ, സ്വകാര്യത, എന്നീ കാര്യങ്ങളിൽ ഗവൺമെന്റിന്റെ ആത്മാർത്ഥതയില്ലായ്മ വീണ്ടും വെളിച്ചത്തു വരികയാണ്. 

ട്വിറ്ററിന്‍റെ അനുഭവം

ട്വിറ്റർ സി.ഇ.ഒ. ആയിരുന്ന ജാക്ക് ഡോഴ്സി ഈയിടെ നടത്തിയ വെളിപ്പെടുത്തലുകൾ വിവരസാങ്കേതിക വിനിമയരംഗത്ത് ഗവൺമെന്റിന്റെ താൽപര്യങ്ങൾ എവിടെ നിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഭരണകക്ഷിയെയും ഗവൺമെൻറ് നയങ്ങളെയും വിമർശിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ യാതൊരു കാരണവും കാണിക്കാതെ അടച്ചുപൂട്ടാനുള്ള നിരവധി നിർദ്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്നാണ് ജാക്ക് പറഞ്ഞത്. പ്രത്യേകിച്ചും കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഹാൻഡിലുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാനുള്ള ശ്രമമുണ്ടായി. അതിനു വിസമ്മതിച്ചാൽ തങ്ങളുടെ ഓഫീസുകളും ജീവനക്കാരുടെ വീടുകളും റെയ്ഡ് ചെയ്യുമെന്നും കേസിൽ പെടുത്തുമെന്നും ഓഫീസ് പൂട്ടിക്കുമെന്നും ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങളെ പരിപൂർണ്ണമായി തള്ളിക്കളയുകയാണ് ഗവൺമെൻറ് ചെയ്തത്. എന്നാൽ സത്യമതല്ലെന്ന് എല്ലാവർക്കുമറിയാം. ഇതൊക്കെ അക്കാലത്ത്  വർത്താമാധ്യമങ്ങൾ ചർച്ച ചെയ്തതുമാണ്. 2021-ൽ, 250 അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഗവൺമെൻറ് നിർദ്ദേശത്തെ ട്വിറ്റർ എതിർത്തിരുന്നു. ബിജെപി വക്താവിന്റെ ചില പ്രസ്താവനകൾക്കൊപ്പം ‘മാനിപ്പുലേറ്റഡ്’ എന്ന ടാഗ് ചേർക്കുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് കേന്ദ്രമന്ത്രിമാർ തന്നെ പരസ്യമായി ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് നാം കേട്ടു. ട്വിറ്ററിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യുന്നതും നമ്മൾ കണ്ടതാണ്. ഒടുവിൽ, സെൻസർഷിപ്പ് നിർദ്ദേശങ്ങൾ ആനുപാതികമല്ലെന്നും, തങ്ങളുടെ ഉപഭോക്താക്കൾക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നുവെന്നും കാണിച്ച്, ട്വിറ്റർ, കർണാടക ഹൈക്കോടതിയിൽ ഹർജി നൽകുന്ന സാഹചര്യം വരെയുണ്ടായി. അവിടെയും മുൻകൂർ നോട്ടീസുകൾ ഇല്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിൽ നീതിനിഷേധമില്ല എന്ന നിലപാടാണ് ഗവൺമെൻറ് സ്വീകരിച്ചത്. ഇക്കാര്യങ്ങളൊക്കെ പൊതുസമൂഹത്തിനു മുൻപിൽ പരസ്യമായി ഉള്ളപ്പോഴാണ്, ജാക്ക് ഡോൾസി പറഞ്ഞത് മുഴുവൻ കളവാണെന്ന തരത്തിലുള്ള പ്രസ്താവന ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. 

ടെക്നോ ഏകാധിപത്യം

വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിലെ നിഷേധാത്മക സമീപനവും, അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അപകടകരമായ നിലപാടുകളും വൻ-വിവര-വിശകലന സങ്കേതങ്ങളെ സാമൂഹ്യ-ഭരണ രംഗങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജനതയെയും ജനാധിപത്യത്തെയും അപകടകരമായ ദിശയിലേക്കാണ് നയിക്കുക എന്ന കാര്യത്തിൽ സംശയമില്ല. വിവരങ്ങൾക്കു മേലുള്ള അനിയന്ത്രിതമായ അധികാരം ഭാവനാതീതമായ ദുരന്തങ്ങൾക്ക് നിദാ നമാകുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.  നാസി ഭരണകൂടവും ഐ.ബി.എമ്മിന്റെ ഹോളറിത്ത് സാങ്കേതികവിദ്യയും എങ്ങനെയാണ് ഹോളോകോസ്റ്റിന് വേണ്ടി കൈകോർത്തത് എന്ന് നമുക്കറിയാം. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയപ്പോൾ, അവിടുത്തെ ജനങ്ങളെ സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഉള്ള കേന്ദ്രീകൃത വിവരസഞ്ചയം, ഏത് തരത്തിലാണ് രാഷ്ട്രീയ എതിരാളികളെയും മുൻ സേനാംഗങ്ങളെയും, കൃത്യമായി ലക്ഷ്യം വച്ച് വേട്ടയാടാൻ പുതിയ ഭരണകൂടത്തെ സഹായിച്ചത് എന്നും നാം കണ്ടതാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം, എങ്ങനെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുവാനും തെരഞ്ഞെടുപ്പുകളെ അപ്രസക്തമാക്കുവാനും ഉതകുന്ന തരത്തിൽ ദുരുപയോഗം ചെയ്യുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് വൈയക്തിക തലത്തിലുള്ള സാമ്പത്തിക തട്ടിപ്പും ക്രിമിനൽ പ്രവർത്തനങ്ങളും മാത്രമല്ല, രാജ്യ സുരക്ഷയും ജനാധിപത്യവും സാമൂഹിക സുസ്ഥിരതയും അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾക്കും, മതിയായ നിയന്ത്രണങ്ങളും മുൻകരുതലുകളും സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയുള്ള വിവരശേഖരണങ്ങൾ വഴിയൊരുക്കുമെന്നാണ് ലോകത്തിൻറെ അനുഭവം.

കേന്ദ്രീകൃത വിവരസഞ്ചയങ്ങൾ ഒരുക്കുന്ന അപകടസാധ്യതകൾക്ക് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നിരിക്കേയാണ്, രാജ്യത്തെ മുഴുവൻ ജനതയുടെയും സർവ്വ സാമൂഹ്യ-സാമ്പത്തിക വ്യവഹാരങ്ങളെയും ഒറ്റ ചരടിൽ ബന്ധിപ്പിക്കുന്ന ആധാർ പദ്ധതി, യാതൊരു വിവരസുരക്ഷാ നിയമങ്ങളും ഇല്ലാതെ നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ ക്രൗര്യം നേരിട്ട് അനുഭവിച്ച ജർമനി, ഭരണഘടനാപരമായി തന്നെ കേന്ദ്രീകൃത തിരിച്ചറിയൽ സംവിധാനങ്ങളെ നിരോധിച്ചിട്ടുണ്ട് എന്നോർക്കണം. ആധുനിക വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും സമാനമായ പദ്ധതികൾ ഉണ്ടാവില്ല. ആധാറിന് നാം പൂർവ്വ മാതൃകയായി കണ്ടിരുന്ന ഇംഗ്ലണ്ട്, യു.കെ. ഐഡി പ്രൊജക്റ്റ്  എന്നേ ഉപേക്ഷിക്കുകയും അതിനുശേഖരിച്ച വിവരങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്തതാണ്. 

ആധാറിന് ഒരു നിയമമെങ്കിലും ഉണ്ടെന്നു വയ്ക്കാം.  ഇന്ത്യാ സ്റ്റാക്കിന്റെ ഭാഗമായ കോവിൻ, ആരോഗ്യ സേതു എന്നിവ മാത്രമല്ല, ഇന്റലിജൻസ് സംവിധാനങ്ങൾക്കും പോലീസിനും വേണ്ടി നടപ്പിലാക്കുന്ന ഒട്ടനവധി വിവരശേഖരണ പദ്ധതികൾക്കും നിയമം പോലുമില്ല. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ലോകത്തിന് മാതൃകയാകണമെന്ന് നമ്മൾ പറയുന്ന ഒരു രാജ്യത്തിന് ഒരിക്കലും ആശാസ്യകരമായ സംഗതിയല്ല ഇത്. അത്തരം സാധ്യതകൾ പരമാവധി ഒഴിവാക്കുന്ന വിവരസംരക്ഷണ ചട്ടങ്ങളും സ്വകാര്യതാമാനദണ്ഡങ്ങളും കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ഈ ആവശ്യകതയെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, വിവരങ്ങൾക്കു മേലുള്ള അനിയന്ത്രിതമായ അധികാരം തടസമേതുമില്ലാതെ അനുഭവിക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങളെ മാറ്റിയെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ  പൊതുജനാവബോധവും രാഷ്ട്രീയ പ്രതിരോധവും ഉയർന്നു വരേണ്ടതുണ്ട്.   ടെക്നോ-ഏകാധിപത്യത്തിലേക്ക് രാജ്യം നടന്നടുക്കുമ്പോൾ, ജാഗ്രതയോടെയുള്ള ഇടപെടലുകൾ നടത്തുവാൻ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും നീതിന്യായ സംവിധാനങ്ങൾക്കും കഴിയണം.

First Published in Reporterlive on 25/06/2023

LEAVE A REPLY

Please enter your comment!
Please enter your name here