സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം

Economic Reservation

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, 1995 ഒക്‌ടോബര്‍ ഏഴിനു ഫ്രണ്ട്‌ലൈന്‍ മാസികയില്‍ ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും; മാര്‍ക്‌സിസ്‌റ്റ്‌ നിര്‍വചനം എന്ന ലേഖനമെഴുതുകയുണ്ടായി. തലക്കെട്ട്‌ സൂചിപ്പിക്കുന്നതുപോലെ വര്‍ഗവും ജാതി ബന്ധങ്ങളും സംബന്ധിച്ച മാര്‍ക്‌സിയന്‍ വിശദീകരണമൊന്നും അതിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടാണ്‌. 1992-ലെ ഇന്ദ്രസാനി കേസില്‍ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്‌ക്കുകയും ക്രീമിലെയര്‍ എന്ന സങ്കല്‍പ്പം കൊണ്ടുവരികയും ചെയ്‌ത പശ്‌ചാത്തലത്തില്‍, 1958ല്‍ ഭരണപരിഷ്‌കരണ സമിതിയുടെ അധ്യക്ഷനായിരിക്കെ താന്‍ മുന്നോട്ടു വച്ച ആശയമാണു പിന്നീടു ക്രീമിലെയറായതെന്ന്‌ അദ്ദേഹം പറയുന്നു.  ക്രീമിെലയര്‍ സംവിധാനത്തിലെ വലിയ പോരായ്‌മയും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. പിന്നാക്ക സമുദായങ്ങളിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍നിന്നു മതിയായ ആളുകളില്ലാതെ വന്നാല്‍ അതു പൊതുവിഭാഗത്തിന്‌ പോകും. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍കാരെ സംവരണത്തിനു പരിഗണിക്കണം. ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിര്‍ദേശമുണ്ട്‌. ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും എന്ന വിഷയം പറഞ്ഞുവന്ന്‌ ഒടുവില്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്കും സംവരണമെന്ന, 1958ല്‍ ആരംഭിച്ച, സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന, തന്റെ യാന്ത്രിക-മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടിലേക്കു തന്നെയാണ്‌ ഇ.എം.എസ്‌. 1995-ലും ചെന്നെത്തുന്നത്‌.  അടിസ്‌ഥാനപരമായി സംവരണം സോഷ്യലിസത്തിലേക്കുള്ള കുറുക്കുവഴിയല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്‌. ഭരണഘടനയുടെ മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്‌തമാകുന്നത്‌. ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്‌ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്‌.  നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്‌ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്‌. ഏതൊക്കെ വിഭാഗങ്ങളുടെ പ്രാതിനിധ്യമാണു ഭരണഘടനയില്‍ പറയുന്നത്‌?  1. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ സ്‌ത്രീകളുടേയും കുട്ടികളുടെയും സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം (ആര്‍ട്ടിക്കിള്‍ 15(3)  2. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 15(4)  3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 16(4)). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നോക്ക വിഭാഗം എന്നത്‌ ആര്‍ട്ടിക്കിള്‍ 15(4)-ലെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം ആണെന്ന്‌ സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്‌.  4. സാമൂഹിക അനീതികളില്‍ നിന്നും എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 46)  5. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും).  ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ്‌ സാമ്പത്തിക സംവരണ വാദികള്‍ ഉയര്‍ത്തുന്നത്‌. ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന്‌ സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നല്‍കാനായിരുന്നു ശ്രമം. സമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌ എന്നതാണ്‌ വിദഗ്‌ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല.  ഏതെങ്കിലും ഒരു ജാതിയിലെ വ്യക്‌തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്‌തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്ക്‌ മാത്രമാണ്‌ സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യം എന്നത്‌ ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ തന്നെയും അത്‌ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രര്‍ എന്ന നിലയ്‌ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത്‌ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്‌.  എന്നുകരുതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാരെ അവഗണിക്കണം എന്നല്ല. ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ ഉണ്ടാകേണ്ടതുണ്ട്‌. വിദ്യാഭ്യാസ മേഖലയില്‍ ആണെങ്കില്‍ അവര്‍ക്കും, മറ്റെല്ലാ ദരിദ്രര്‍ക്കും വേണ്ടത്‌, സംവരണം അല്ല; സ്‌കോളര്‍ഷിപ്പുകളാണ്‌. മറ്റെല്ലാ വിഭാഗങ്ങളിലേയും ദരിദ്രരെപ്പോലെ മുന്നോക്കക്കാരിലെ ദരിദ്രവിഭാഗത്തിനും തൊഴിലുറപ്പുപദ്ധതി പോലെയുള്ള പരിപാടികളുടെ ഭാഗമാകാം. കൃഷിപ്പണി, തെങ്ങുകയറ്റം, മീന്‍ പിടിത്തം, മുടിവെട്ട്‌, നിര്‍മാണത്തൊഴില്‍, മരപ്പണി, ഇരുമ്പു പണി അങ്ങനെ ചരിത്രപരമായി പിന്നാക്കവിഭാഗം മാത്രം ചെയ്‌തുപോന്ന മറ്റ്‌ തൊഴിലുകളുടെ ഭാഗമാകാം. തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താവാകാം.  ഇ.എം.എസ്‌. പറഞ്ഞതുപോലെതന്നെ മാര്‍ക്‌സിസത്തിന്റേയും അടിസ്‌ഥാന പ്രമാണം ദരിദ്ര നാരായണ സേവയാണ്‌. അതിനര്‍ത്ഥം ക്യാന്‍സര്‍പോലെ വളരുന്ന സാമ്പത്തിക അസമത്വത്തിന്‌ ഉത്തരം സംവരണമാണെന്നല്ല. രാഷ്‌ട്രീയ ജനാധിപത്യത്തിനൊപ്പം വളര്‍ന്നുവരേണ്ടിയിരുന്ന സാമ്പത്തിക ജനാധിപത്യത്തെ റദ്ദു ചെയ്യുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെ മനസിലാക്കിക്കൊണ്ട്‌, സാമ്പത്തിക രംഗത്തെ മാര്‍ക്‌സിയന്‍ ബദല്‍ കണ്ടെത്തുകയാണ്‌ കാലഘട്ടത്തിന്റെ ആവശ്യം. അതാണു പുരോഗമനം. അതുമാത്രമാണു പുരോഗമനം.  പി.ബി. ജിജീഷ്‌  

This article was first published in Mangalam Daily on 18/11/2017

LEAVE A REPLY

Please enter your comment!
Please enter your name here